2019, ജനുവരി 7, തിങ്കളാഴ്‌ച

യഥാ പ്രജാഃ തഥാ രാജാഃ !

ആത്മാഹുതി പുണ്യം സ്ത്രീ ദർശനം തടയാൻ 
ഹർത്താലിന് വഴികാട്ടിയ ശരണം വിളി മരണം.
ജപമന്ത്രം അവതാരം പൊൻ മുദ്രാവാക്യം 
നവനാടിന് പുതുദർശനമീവിധമായ് നൽകും.
(Published on Naaraayam FB on: December 13, 2018 at 9:29 PM)

സ്വജനപക്ഷപാതവും അഴിമതിയും ന്യൂനപക്ഷപ്രീണനവും മൂലം, മടുത്തിട്ട്, മുന്നിൽക്കിട്ടിയ മറുപക്ഷത്തിന്, ഭൂരിപക്ഷപ്രീണനമെന്ന ഭീതിയെ മറന്നെന്നോണം സമ്മതിദാനം നൽകിയപ്പോൾ, ആ മറുപക്ഷം ഭരണപക്ഷത്തിന്റെ രൂപത്തിൽ, ഒരിക്കൽ മനം മടുത്ത ജനതയെ, വിഭിന്നമായ രീതിയിൽ, കൂടുതൽ മനം മടുപ്പിക്കുമ്പോൾ, ജനത ആഗ്രഹിച്ച് പോകുന്നു.... ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ടെങ്കിലും, കഷ്ടപ്പെട്ട് കല്ലുരുട്ടി മലയിൽക്കയറ്റി പിടിവിട്ടപ്പോൾ, അതിവേഗം താഴേക്ക് പതിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കല്ലിന്റെ പിന്നിലുള്ള തത്വശാസ്ത്രമെങ്കിലും ഈ പക്ഷങ്ങൾ മനസ്സിലാക്കിയെങ്കിൽ...
നാടിന്റെ നന്മയ്ക്കുള്ള അസ്ത്രങ്ങൾ ആവനാഴിയിലില്ലാതെ വരുമ്പോൾ, കുംഭകർണ്ണന്റെ ശാപമെന്നോണം, കുറേക്കാലത്തേക്ക് കുംഭകർണ്ണസേവയിലായിരുന്ന ശ്രീരാമൻ വീണ്ടും ഉണരുന്ന ലക്ഷണം കാണുന്നുണ്ട്. ഇടക്കിടക്കിങ്ങനെ മയങ്ങിവീഴുമ്പോൾ, ശ്രീരാമൻ പോലും മറന്നു പോകുന്നു... രാമായണം എന്തായിരുന്നു, എന്തിന് വേണ്ടിയുള്ളതായിരുന്നു എന്നത്...
സ്വാമിശരണം വിളിച്ചുകൊണ്ട് എന്തോ കാരണത്താൽ ആത്മഹത്യ ചെയ്‌തവന്റെ ശവവും പേറി ഹർത്താലുകൾ നടത്തി ജനങ്ങളെ കൂച്ച് വിലങ്ങിടുമ്പോൾ, തത്വമസിയുടെ പൊരുൾ തേടി നാമജപമുരുവിട്ടുകൊണ്ട്, പൂങ്കാവനം വിട്ട് അയ്യപ്പൻ അറബിക്കടലിലെ പവിഴപ്പുറ്റിലേക്ക് ഊളിയിടുന്നു...
മാറി മാറി കണ്ണിൽ പൊടി വീഴുമെന്നാവർത്തിച്ചറിഞ്ഞിട്ടും, വീണ്ടും പൊടിവീഴാൻ വേണ്ടി കണ്ണ് കാണിച്ച് കൊടുക്കുന്ന സ്തുതിപാഠകരായ പ്രജകളോട് ഒന്നേ പറയാനുള്ളൂ... യഥാ പ്രജാഃ തഥാ രാജാഃ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ