2013, നവംബർ 28, വ്യാഴാഴ്‌ച

ഉത്സവം

പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തെപ്പറ്റിയും പറഞ്ഞിരുന്നല്ലോ. ഉത്സവത്തിന്റെ മേളത്തിൽ പ്രണയം മുങ്ങിപ്പോകാതിരിക്കാൻ ഉത്സവത്തിനെ ഒന്നു വേറിട്ടു നിർത്തുകയായിരുന്നു. ഇനി നമുക്ക് ആ ഉത്സവത്തിന് ഒരു കൊടിയേറ്റം നടത്തിയാലോ? :)



ഈ കവിത കുട്ടികളെക്കൊണ്ട് പാടിക്കണമെന്ന എന്റെ ആഗ്രഹപ്രകാരം എന്റെ സഹധർമിണി എന്റെ മൂത്തമകളായ പാർവ്വതിയെ ഈ കവിത പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അമേരിക്കയിൽ വളരുന്ന എന്റെ മക്കൾക്ക്‌ എങ്ങനെയെങ്കിലും മലയാളത്തിൽ ഇത്തിരി അറിവും ഉച്ഛാരണ ശുദ്ധിയും ഉണ്ടാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ഒരു കടുംകൈ ചെയ്തത്. അതുപ്രകാരം പാർവ്വതി, ഈ കവിത പഠിക്കുകയും ഞങ്ങൾ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്നതുമായ ഒരു സാഹിത്യ സംഗീത വേദിയിൽ അവൾ(അവളാൽ ആവുന്ന രീതിയിൽ) ഈ കവിത അവതരിപ്പിക്കുകയും ചെയ്തു(12 ഒക്ടോബർ 2013). അതിന്റെ ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.


മുകളിലത്തെ ചലച്ചിത്രരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

                                                                             ശ്രീ

പറന്നു വന്നൂ മാനത്തമ്പിളി
കറങ്ങി നിന്നൂ ആകാശം
പൊട്ടിച്ചിതറി താരകളെല്ലാം
കെട്ടിവലിഞ്ഞൂ ഭാസ്കരനും

ഇരമ്പി വരുന്നൂ കോടികളായി
നിറഞ്ഞു  കിടക്കും മുറ്റത്ത്
ഇന്നാണല്ലോ ഉത്സവമേളം
ജനാഭിമാനക്ഷേത്രത്തിൽ

ഹര ഹര ശിവ ശിവ  ഗാനമുയർന്നു
പരവശനായ് ഞാനെത്തുമ്പോൾ
അണിഞ്ഞു വരുന്നൂ പുതുവസ്ത്രങ്ങൾ
പിണഞ്ഞു വരുന്നൂ മിഥുനങ്ങൾ

ഉയരുന്നൂ കൊടിതോരണമാലകൾ
പതയുന്നൂ ജനമാനങ്ങൾ
ചിതറുന്നൂ പ്രഭ ചൊരിയുന്നൂ
കെടാവിളക്കുകളോരോന്നും

ആടുന്നൂ ജനമോടുന്നൂ
ആടിപ്പാടിത്തിമർക്കുന്നൂ
പീപ്പി വിളിച്ചു നടപ്പൂ കുട്ടികൾ
പമ്പരമട്ടു കറങ്ങുന്നൂ

തഴുകാൻ വെമ്പൽ കൊള്ളുന്നൂ
യുവ കൈകൾ പലതും തമ്മാമ്മൽ
വിൽക്കുന്നൂ പല തട്ടുകളായി
നൽകുന്നൂ വള ഹാരങ്ങൾ

നിരന്നു നിന്നൂ ഗജവീരന്മാർ-
ക്കടുത്തു നിന്നൂ പാപ്പാൻ‌മാർ
വീശറികളായീ ഭീമൻ ചെവികൾ
വീശുകയായി ചാമരവും

ചെണ്ടയിടക്കയിലത്താളങ്ങൾ
കൊമ്പും കുഴലും മദ്ദളവും
ഉയരുന്നൂ ഘടവാദ്യാദികളാൽ
ഉയരുന്നൂ ലയതാളങ്ങൾ

സ്വയം മറന്നു നടക്കുന്നൂ
ആസ്വാദകരാം ലക്ഷങ്ങൾ
കെട്ടുന്നൂ പല വേദികളായി
കഥകളി നാടകനൃത്തങ്ങൾ

ഉയരുന്നൂ ശരകിരണം പോലെ
വിടരുന്നൂ പല പുഷ്പം പോൽ
മാനത്തങ്ങനെ വിതറുന്നൂ പ്രഭ
ചൊരിയുന്നൂ വെടി വഴിപാടാൽ

എല്ലാം കൊണ്ടും ഉത്സവമായി
നാടും വഴിയും ഒരുപോലെ
മടങ്ങിവരുമ്പോൾ തോന്നീടുന്നൂ
ചടങ്ങുകളൊന്നും തീരാഞ്ഞാൽ

തളർന്നുറങ്ങീ കുട്ടികളിപ്പോൾ
വളർന്നു വന്നൂ സമയങ്ങൾ
അമിട്ടു പൊട്ടീ ഉച്ചത്തിൽ ഉടൻ
അന്തം കണ്ടൂ മേളങ്ങൾ

                                                                *********************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                  ******************