2022, ഡിസംബർ 3, ശനിയാഴ്‌ച

വീണ്ടുകിട്ടിയ ആപ്പിൾക്കുട്ടി

(Picture Courtesy: Google)

സമയം, രാത്രി ഏകദേശം എട്ടേകാലായിക്കാണും. നല്ല ഇരുട്ടാണ്. വഴി വിളക്കുകൾ ഉണ്ടെങ്കിലും, ഡിസംബർ മാസങ്ങളിൽ വാഷിംഗ്ടൺ ഡിസി പ്രദേശത്ത് വൈകുന്നേരം അഞ്ച് മണിക്ക് തന്നെ കൂരിരുട്ടാകുന്നത് കൊണ്ട്, എട്ടേകാലിന് തന്നെ രാത്രി വളരെ വൈകിയതായിത്തോന്നും. നല്ല തണുപ്പുമുണ്ട്. പതിനാറ് മൈൽ വേഗത്തിൽ കാറ്റും വീശുന്നത് കൊണ്ട്, തണുപ്പ് ഇരട്ടിയായിത്തോന്നുന്നുണ്ട്. 'Feels Like' 30 ഡിഗ്രി ഫാരൻഹീറ്റ്‌, എന്ന് വച്ചാൽ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ. എട്ടാം ക്ളാസ്സിൽ പഠിക്കുന്ന ഇളയ മകളെ, വൈകുന്നേരം ഏഴ് മണിക്ക് കണക്കിന്റെ ട്യൂഷൻ ക്ലാസ്സിന് കയറ്റിവിട്ടശേഷം ഓടാൻ ഇറങ്ങിയതാണ്. ലഫായറ്റെ സർക്കിളിന്റെ ഒരു മുഴുവൻ വട്ടം പൂർത്തിയാക്കിയാൽ ഒരു മൈൽ ദൂരം; അതാണ് കണക്ക്. അങ്ങനെ നാല് മൈലുകൾ ഓടിപ്പൂർത്തിയാക്കിയതിന് ശേഷം, സമയം എത്രയായി എന്ന് നോക്കാൻ പാന്റ്സിന്റെ കീശയിൽ കൈയ്യിട്ട് മൊബൈലിന് തപ്പി. ഇടംവലങ്ങളിലുള്ള രണ്ട് കീശകളിൽ തപ്പിയിട്ടും മൊബൈൽ കാണുന്നില്ല. സമയം നോക്കിയിട്ട് വേണം, മടങ്ങിപ്പോകാറായോ എന്ന് തീരുമാനിക്കാൻ. മൊബൈൽ ഉപയോഗം ശീലമായതിന് ശേഷം, വാച്ച് കെട്ടുന്ന ശീലം കുറവാണ്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി വാച്ച് ശരീരത്തിനെ കെട്ടിപ്പിടിച്ചിട്ടേയില്ല. 

ദേവുവിന് കണക്ക് ക്‌ളാസ്സ് കഴിഞ്ഞിട്ട് എട്ടര മുതൽ ഒൻപതര വരെ ബാസ്കറ്റ്ബാൾ പരിശീലനവുമുണ്ട്. സാധാരണ എട്ടരയ്ക്ക് തീരുന്ന കണക്ക് ക്ലാസ്സിൽ നിന്ന് പത്ത് മിനുട്ട് മുന്നേ പുറത്തേക്ക് വരാം എന്ന് ദേവു പറഞ്ഞിട്ടുമുണ്ട്. 8:20 നെങ്കിലും പുറപ്പെട്ടാലേ എട്ടരയ്ക്ക് ബാസ്കറ്റ് ബാൾ ക്ളാസ്സിനെത്തുകയുള്ളൂ. 

മൊബൈൽ കിട്ടാത്തത് കൊണ്ടും, എന്തായാലും നേരം വൈകാൻ പാടില്ല എന്നുള്ളത് കൊണ്ടും, ഓട്ടം നിർത്തി പാർക്ക് ചെയ്ത കാറിനടുത്തേക്ക് തിരിച്ച് പോന്നു. ചിലപ്പോൾ മൊബൈൽ കാറിനകത്ത് മറന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. കാർ തുറന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടിയുടെ ക്ളോക്കിൽ സമയം എട്ടേകാൽ കാണിക്കുന്നുണ്ട്. അപ്പോൾ, നേരം വൈകിയിട്ടില്ല. കൃത്യസമയത്ത് തന്നെയാണ് ഓട്ടം നിർത്തി തിരിച്ച് വന്നിരിക്കുന്നത്. കാറിൽ എത്ര പരതിനോക്കിയിട്ടും മൊബൈൽ മാത്രം കാണാനില്ല. സാധാരണ ഗതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത ഉടനെ മൊബൈലിന്റെ ബ്ലൂടൂത്തുമായി തനിയെ കണക്ട് ആയി പാട്ടുകൾ കേക്കാറുള്ളതാണ്. മൊബൈൽ കണക്ട് ആയിട്ടില്ലെന്ന് മനസ്സിലായത് ഡാഷ്ബോർഡിലെ ഡിസ്പ്ളേയിൽ നോക്കിയപ്പോഴാണ്; 'No device connected'. എന്നുവച്ചാൽ ആ കാറിന്റെ പരിസരത്തെങ്ങും എന്റെ മൊബൈൽ ഇല്ലെന്ന് ചുരുക്കം. ഫോൺ വീട്ടിലുണ്ടോ എന്ന് വിളിച്ച് ചോദിക്കാനും പറ്റില്ല.

അപൂർവ്വമായി ചിലയിടങ്ങളിൽ മൊബൈൽ ഇതിനുമുൻപൊക്കെ മറന്നുവച്ചിട്ടുണ്ടെങ്കിലും,  മൊബൈൽ നഷ്ടപ്പെട്ടത് പോലെ തോന്നിയത് ഇതാദ്യമായാണ്. വീട്ടിൽ നിന്ന് എടുത്തില്ലേ എന്നൊരു സംശയം സന്തോഷം നൽകിയെങ്കിലും ആ സന്തോഷം നീണ്ടുനിന്നില്ല. കാരണം, വീട്ടിൽ നിന്ന് പുറപ്പെട്ട് കുറച്ച് നേരം വണ്ടിയിൽ നിന്ന് പാട്ട് കേട്ടതാണ്. 'മുജ്‌കോ ഭി തോ ലിഫ്റ്റ് കാരാ ദോ...' എന്ന ഹിന്ദിപ്പാട്ടിന് കാറിന്റെ സ്റ്റീയറിങ്ങിൽ വിരലുകൾ കൊണ്ട് താളം പിടിച്ചത് നല്ല ഓർമ്മയുണ്ട്. അപ്പോൾ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ മൊബൈൽ എന്റെ കൂടെയുണ്ട്. അങ്ങനെയാണെങ്കിൽ ഓടുമ്പഴോ മറ്റോ വീണുപോയതാണോ? ഞാനൊരുമാതിരി വല്ലാതായി.

അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ദേവു കണക്ക് ക്ലാസ്സും കഴിഞ്ഞ് വണ്ടിയിലേക്ക് കയറി. എന്റെ മുഖം കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ കയറിയ ഉടനെത്തന്നെ ബാസ്കറ്റ് ബാൾ പരിശീലനം നടക്കുന്ന 'ലിറ്റിൽ റിവർ' എലിമെന്ററി സ്‌കൂളിലേക്ക് ഞാൻ വണ്ടി തിരിച്ചു. 

"എന്താ അച്ഛാ പ്രശ്നം... എന്താ ഇങ്ങനെ പരതിക്കൊണ്ടിരുന്നത്...?" 

ഉണ്ടായ കാര്യങ്ങൾ ചുരുക്കി, അവളോട് കാര്യം പറഞ്ഞു.

"അച്ഛാ പാനിക് ആവല്ല കേട്ടോ... മൊബൈൽ നമുക്ക് കിട്ടും... ഇവിടെത്തന്നെ എവിടെയെങ്കിലും ഉണ്ടാവും... Don't be panic... ചിലപ്പോൾ മൊബൈലിന്റെ ചാർജ്ജ് തീർന്നതാണെങ്കിലോ...." അവളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെ മറ്റാരെങ്കിലുമാണ് ഇതുപോലെ എന്തെങ്കിലും മറന്ന് വന്നിരിക്കുന്നതെങ്കിൽ, അവരോട് കയർക്കാറുള്ള കാര്യം ഞാനോർത്തു. ആ കുഞ്ഞ് മനസ്സ്  വളർന്നത് പോലെ എനിക്ക് തോന്നി.

അവളുടെ സംശയം ന്യായമാണ്. പക്ഷേ വീട്ടിൽ നിന്നിറങ്ങുമ്പോൾ 85% ചാർജ്ജ് ഉണ്ടായിരുന്നു എന്ന് എനിക്ക് നല്ല ഓർമ്മയുണ്ട്. തണുപ്പ് ഉള്ള സമയത്ത് ചാർജ്ജ് വേഗത്തിൽ തീരുമെങ്കിലും മുഴുവൻ ചാർജ്ജും തീർന്നുപോകാൻ എന്തായാലും സമയമായിട്ടില്ല. 

ദേവുവിനെ 'ലിറ്റിൽ റിവർ' എലിമെന്ററി സ്‌കൂളിന്റെ ജിംനേഷ്യത്തിന് മുന്നിൽ ഇറക്കി. സാധാരണ, അവളുടെ പരിശീലനം തീരുന്നത് വരെ അവരുടെ കളി കണ്ട് ഇരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും വായിച്ചിരിക്കുകയോ ആണ് പതിവെങ്കിലും, ഇത്തവണ അതിനൊന്നും സമയമില്ലല്ലോ. മൊബൈൽ എവിടെയാണെന്ന് കണ്ടുപിടിക്കലാണല്ലോ മുഖ്യം. മൊബൈൽ വീട്ടിലുണ്ടോ എന്ന് നോക്കിയിട്ട് ഒൻപതരയ്ക്ക് കൂട്ടിക്കൊടുപോകാൻ വരാം എന്നും പറഞ്ഞ്, അവിടെ നിന്നും കാർ നേരെ വീട്ടിലേക്ക് വിട്ടു. 

ഈ നഷ്ടപ്പെട്ടിരിക്കുന്ന മൊബൈൽ എന്റെ കയ്യിലെത്തിയിട്ട്, ആറ് വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഏഴാമത്തെ വർഷമാണ്. ആദ്യായിട്ടായാണ് ഇത്രയും കാലം ഒരു മൊബൈൽ ഞാനുപയോഗിക്കുന്നത്. ഫാഷനനുസരിച്ചും പുതിയ മൊബൈൽ വേർഷനുകൾ പുറത്ത് വരുന്നതിനനുസരിച്ചും ഞാൻ മൊബൈലുകൾ മാറ്റാറില്ല. ഉപയോഗപ്രദമാണെങ്കിൽ പ്രായം പരിഗണിക്കാതെ ഉപയോഗിക്കുക എന്നതാണ് പ്രഖ്യാപിത മുദ്രാവാക്യം. ഈ മൊബൈൽ ഇതുവരേക്കും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷം പ്രായമുള്ള അതിന്റെ മേൽക്കുപ്പായം ഇത്തിരി അവിടെയും ഇവിടെയും പൊട്ടിയിട്ടുണ്ടെന്നുള്ളതല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ഫോണിനെ എന്റെ സുഹൃത്തുക്കൾ വെറുതെ കളിയാക്കാറുണ്ട്. പുതിയ ഫോൺ വാങ്ങാത്ത എന്റെ പിശുക്കിനെ തരം കിട്ടുമ്പോഴൊക്കെ അവർ കൊട്ടിഘോഷിക്കാറുണ്ടെങ്കിലും എനിക്കിപ്പോഴും അത് പ്രിയപ്പെട്ടഫോൺ തന്നെയാണ്. 

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേർഷനുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ടെങ്കിലും ഡാറ്റ ബാക്ക് അപ് ചെയ്ത്, കൃത്യമായി റീസ്റ്റോർ വേർഷനുകളായി സൂക്ഷിക്കാറുണ്ടായിരുന്നില്ല. ഇതിനൊക്കെ ആർക്കാണ് സമയം. ഫേസ്ബുക്കും വാട്സാപ്പും ഫോൺവിളികളും കൃത്യമായി നടക്കണം അത്ര മാത്രം. 

അഥവാ ഈ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു. ഇനി ഒരു പുതിയ ഫോൺ തരപ്പെടുത്തി വരുമ്പഴേക്കും ഒരാഴ്ചയെങ്കിലും സമയമെടുക്കും. കോണ്ടാക്ടുകളും മറ്റും കുറെ നഷ്ടപ്പെടും. പൂർണ്ണമായും പഴയ രീതിയിലായാകുമോ എന്ന കാര്യം തന്നെ സംശയമാണ്. റീസ്റ്റോർ പ്രോസസ്സ് ചെയ്യാത്ത എന്റെ ശീലത്തെ സ്വയം ശപിച്ചു. ഒരാഴ്‌ച ഫോൺ ഇല്ലാതെയിരിക്കുന്ന കാര്യം ചിന്തിക്കാൻ പോലുമാകുന്നില്ല. കഞ്ഞി കിട്ടിയില്ലെങ്കിലും സാരമില്ല, ഫോൺ എന്തായാലും വേണം. സങ്കടവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ച് ഉള്ളിൽ പെരുകാൻ തുടങ്ങി. നഷ്ടപ്പെട്ടിടത്ത് നിന്ന് ആരെങ്കിലും എടുത്ത് പോയിക്കാണുമോ എന്ന ഭീതി ഉടലെടുത്ത് തുടങ്ങിയെങ്കിലും, ഫോൺ എങ്ങനെയെങ്കിലും കണ്ടുപിടിക്കാൻ മനസ്സ് കൊതിച്ചു.

ചിന്തകൾ ഷെർലക് ഹോംസിന്റെ നോവലുകളിലൂടെ ഊളിയിടാൻ തുടങ്ങി. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ ഉണ്ടായിരുന്നു. വഴിക്ക് വച്ച് കുറച്ച് നേരം പാട്ട് കേട്ടതാണ്. അതിനിടയിൽ ദേവുവുമായി സോക്കർ വേൾഡ് കപ്പ് കളിക്കുന്ന ടീമുകളെക്കുറിച്ചും ആ രാജ്യങ്ങളെക്കുറിച്ചുമൊക്കെ ഉണ്ടായ  ചർച്ചയിൽ, പാട്ടിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ മറന്നുപോയി. എത്ര ദൂരം വരെ പാട്ട് കേട്ടിരുന്നു എന്നതിനെക്കുറിച്ചൊന്നും നിശ്ചയമില്ല. ഇതിനെല്ലാം പുറമേ ഓടുന്നതിനിടയിലാണോ വീണുപോയത് എന്നും ഉറപ്പില്ല.

വീട്ടിലെ ഡ്രൈവ് വേയും കടന്ന്, വണ്ടി ഗാരാജിലേക്ക് കയറി. തണുപ്പായതിനാൽ ഗാരാജ് വാതിൽ ഉടനെത്തന്നെ താഴ്ത്തി. ഓടി വീട്ടിനുള്ളിലേക്ക് കയറി. എന്റെ ഓട്ടം കണ്ട്, വീട്ടിനുള്ളിലെ ഭാനുമതി ഭയചകിതയായി. 

"എന്താ... എന്താണ് ഉണ്ടായത്...."

"ന്റെ ഫോൺ കാണുന്നില്ല... വീണുപോയീന്നാ തോന്നുന്നേ..."

"ഓ അതെങ്ങാനും എന്റെ കൈയ്യിൽ നിന്നോ മറ്റോ ആയിരുന്നെങ്കിൽ...." അവൾ നെടുവീർപ്പിട്ടു. ഫോൺ കാണാതായ സങ്കടത്തിനിടയിലും അവൾ ആശ്വസിക്കുകയാണ്... എന്നെ കുത്തുകയാണ്.

എന്തായാലും അവൾ പിന്നീടെന്തോക്കെയോ പറഞ്ഞത് ഞാൻ ശരിക്കും കേട്ടില്ല. നേരെ എന്റെ ലാപ്ടോപ്പ് തുറന്ന്, ആപ്പിൾ ക്ലൗഡിലെ 'Find My Device' ഫീച്ചർ തുറക്കാൻ ശ്രമിച്ചു. ഭാനുമതി എന്റെ പിന്നിൽ വന്ന് നിൽപ്പുണ്ട്. അവളെടുത്തുണ്ടോ ഇല്ലയോ എന്നൊന്നും ഗൗനിക്കാതെ ലോഗിൻ ചെയ്യുമ്പോഴാണ്, ആപ്പിൾ അക്കൗണ്ട് പാസ്‌വേഡ് ചോദിക്കുന്നത്. അല്ലെങ്കിൽ തന്നെ പാതി ടെൻഷനിലും പാതി ബോധത്തിലുമാണ് ഞാനപ്പോൾ ഉണ്ടായിരുന്നത്. ഈ പാസ്‌വേഡ് അങ്ങനെ പതിവായി ഉപയോഗിക്കേണ്ട ആവശ്യം വരാറില്ല. ഇതുവരെ പാസ്‌വേഡുകളൊന്നും എവിടെയും എഴുതി വച്ചിട്ടുമില്ല. ഈ പണ്ടാര പാസ്‌വേഡ് മറന്നുപോയി എന്ന് അപ്പോഴാണ് മനസ്സിലായത്. ഇടയ്ക്കിടെ പല പാസ്‌വേർഡുകളും മറന്നുപോകുന്ന ഭാനുമതിയെ വഴക്ക് പറയാറുള്ളത് കൊണ്ട്, അവിടെയും മൗനം പാലിക്കേണ്ടി വന്നു. ആലോചിച്ച് മിനക്കെടാൻ അധികം  സമയമില്ലല്ലോ. 'Reset Password' ഫീച്ചർ ഉപയോഗിക്കുക തന്നെ. 

"എന്താ ചെയേണ്ടതെന്ന് നമുക്ക് പാറൂനോട് ചോദിക്കാം... അവളുടെ എയർപോഡ് കളഞ്ഞ് പോയപ്പോൾ അവളെന്തോ ചെയ്തിട്ടാണല്ലോ അത് ഈ വീട്ടിൽത്തന്നെ എവിടെയോ ഉണ്ടെന്ന് മനസ്സിലായത്..." അവൾ ഹോസ്റ്റലിൽ ഉള്ള മൂത്ത മകളെ റിങ് ചെയ്തു. 

"അത് തന്നെയല്ലേ ഞാനും ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നത്..." അവളുടെ മേലെ കുതിര കയറാൻ കിട്ടിയ സാഹചര്യം ഞാനുപയോഗിച്ചു. പല്ലും കടിച്ചുള്ള എന്റെ ഉത്തരം കേട്ടിട്ടാവണം, പാറുവിനെ വിളിച്ച വിളി അവൾ 'cut' ചെയ്ത്, മിണ്ടാതെ കൈയും കെട്ടി നിന്നു.  

ഇമെയിലും കൊടുത്ത് 'Reset Password' അമർത്തി. അപ്പോഴാണ് മനസ്സിലാവുന്നത് അതിന്റെ വെരിഫിക്കേഷൻ കോഡ് വരുന്നത് എന്റെ മൊബൈലിലാണ്. അതും തപ്പിക്കൊണ്ടാണല്ലോ ഞാനിരിക്കുന്നത്. എവിടെയോ ഇരിക്കുന്ന മൊബൈലിൽ വെരിഫിക്കേഷൻ കോഡ് വന്ന് വീണിട്ടെന്ത് കാര്യമാണ്. അപ്പോഴാണ് 'Send the code in other device' എന്ന ഉപായം കാണുന്നത്. പക്ഷേ ആ ഡിവൈസ് എന്റെ ആപ്പിൾ ലോഗിൻ ആയിരിക്കണം. ഭാനുമതിയുടെ ഫോൺ അവളുടെ സ്വന്തം ലോഗിൻ ആണ്. ഞാനുമായി ഒരു .ബന്ധവും ഇല്ല. ബില്ലിംഗ് എന്റെ അക്കൗണ്ടിലൂടെയാണെന്ന് മാത്രം. ഒരു iPad ഉണ്ട്. അതും ഭാനുമതിയുടെ ലോഗിൻ ആണ്. എന്തായാലും കണ്ണും പൂട്ടി 'Send the code in other device' ഓപ്ഷൻ സെലക്ട് ചെയ്തു. 

"ക്ളിങ്..." എവിടെ നിന്നോ ഒരു ശബ്ദം. ഭാഗ്യം. ഏതോ ഒരു ഡിവൈസിൽ കോഡ് വീണിരിക്കുന്നു. എന്റെ പിന്നാമ്പുറത്ത് കൈയ്യും കെട്ടി നിന്നിരുന്ന ഭാനുമതി, ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. ഞാനും പിന്നാലെ ഓടി. നോക്കുമ്പോൾ ഒരു പഴയ ഫോണായിരുന്നു. ദേവു, വീട്ടിലുള്ള സമയത്ത് അവളുടെ കൂട്ടുകാരുമായി ടെക്സ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ iPhone6.  പാണ്ടിലോറി കയറിയിറങ്ങിയ പോലെയാണ് അതിന്റെ സ്‌ക്രീൻ ഇപ്പോഴിരിക്കുന്നത്. മൂത്ത പുത്രിയുടെ പഴയ ഫോൺ. വെറും രണ്ട് വർഷങ്ങൾ മാത്രം ഉപയോഗിച്ച് ഒരായിരം തവണ നിലത്ത് വീണ് പൊട്ടിച്ചിതറിയ ഫോൺ!  ആ സ്‌ക്രീൻ കണ്ട് ദേഷ്യം വന്നെങ്കിലും, ഞാൻ സമന്വയം പാലിച്ചു! ഒരബദ്ധം പിണഞ്ഞ്  നിൽക്കുമ്പോൾ അധികാരസ്വരങ്ങൾ പുറപ്പെടുവിക്കാതിരിക്കുന്നതാണ് ഉത്തമം !! ഏഴ് വർഷങ്ങളായിട്ടും എന്റെ ഫോണിന്റെ സ്‌ക്രീൻ പ്രൊട്ടക്ടറിന് പോലും ഒരു പോറൽ പറ്റിയിട്ടില്ലെങ്കിലും, ഒരു ഫോൺ തന്നെ കളഞ്ഞ് നിൽക്കുന്ന ഈ അവസ്ഥയിൽ, രണ്ട് വർഷങ്ങൾക്കിടയിൽത്തന്നെ മൊത്തം പൊട്ടിപ്പൊളിഞ്ഞ ഫോണിനെക്കുറിച്ചാണെങ്കിൽ പോലും മിണ്ടാതിരിക്കുന്നതാണ് ഉചിതം.

എന്തായാലും ആ പൊട്ടിയ ഫോൺ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിൽ ഞാനാഹ്ളാദിച്ചു. ആ അവസ്ഥയിലും ഒരുപകാരത്തിനെത്തിയല്ലോ. ആ പൊളിഞ്ഞ ഫോണിനെ 'Make as a new phone' ഫീച്ചർ ഉപയോഗിച്ച് എന്റെ ആപ്പിൾ ലോഗിനിൽത്തന്നെ നിലനിർത്തിയത് ഒരു കണക്കിന് നന്നായി.

ആ ഫോണെടുത്ത് നോക്കുമ്പഴേക്കും കഷ്ടകാലത്തിന് ആ ഫോൺ ലോക്കായി. ഇനി അത് തുറക്കാനുള്ള പിൻ നമ്പർ ഏതാണെന്ന് നോക്കണം. പിൻ നമ്പർ ശരിക്കും അറിയുന്ന ദേവുവാണെങ്കിൽ ബാസ്കറ്റ് ബാൾ പരിശീലനത്തിലാണ്. കൂനിന്മേൽ കുരു എന്ന പോലെ പ്രശ്നങ്ങൾ പെരുകുകയാണ്. ഞാൻ എന്റെ ഓർമ്മയിൽ നിന്ന് ഒരു പിൻ കുത്തി നോക്കി. നോ രക്ഷ. വൃത്തികെട്ട പിന്നുകൾ അധികം കുത്തിയാൽ ഫോൺ കൂടുതൽ സമയത്തേക്ക് ലോക്കായിപ്പോകുമല്ലോ എന്നോർത്ത് ആ ഫോൺ തന്നെ കുത്തിപ്പൊട്ടിച്ച് കളഞ്ഞാലോ എന്നാലോചിച്ച് നെടുവീർപ്പിട്ടിരിക്കുമ്പോഴാണ് ഭാനുമതി ആ ഫോൺ ബലമായി പിടിച്ച് വാങ്ങിയത്. സ്വന്തം പാസ്‌വേർഡുകൾ പോലും ഓർമ്മയില്ലാത്ത ഇവളാണ് ഇനി ദേവു മാനേജ് ചെയ്യുന്ന ഈ ഫോണിന്റെ പിൻ നമ്പർ ശരിയായി ടൈപ്പ് ചെയ്യാൻ പോകുന്നതെന്നോർത്ത്, ഞാനാ സമയത്തും ഉള്ളിൽ ചിരിച്ചു. 

ഭാനുമതിക്ക് ഒരു മേൽക്കോയ്മ സ്ഥാപിക്കാൻ കിട്ടിയ അവസരമാണ്. അതിന്റെ അഹങ്കാരവും അവളുടെ മുഖത്തുണ്ടെന്ന് എനിക്ക് തോന്നി. അവൾ വളരെ ഉറപ്പിച്ച രീതിയിൽ ഒരു പിൻ നമ്പർ ചടപടാന്ന് കുത്തിക്കയറ്റി. "Wrong PIN Number"! അവളുടെ അഹങ്കാരം ഇത്തിരിയൊന്ന് താഴ്ന്നു. ഫോൺ കണ്ടുപിടിക്കാനുള്ള വെപ്രാളത്തിനിടയിലും എനിക്ക് ചുമ്മാ ഒരു സന്തോഷം തോന്നി! സ്വന്തം പാസ്‌വേഡ് മറന്നുപോയിട്ടാണ് ഈ കളികളെല്ലാം കളിക്കുന്നത് എന്ന കാര്യം സ്വകാര്യപൂർവ്വം ഞാൻ മറന്നു! 

"ഒരാവശ്യത്തിന് എന്തെങ്കിലും എപ്പഴെങ്കിലും ഓർമ്മയുണ്ടാകുമോ... അതിങ്ങോട്ട് കൊണ്ട്വാ..." ആ ഫോൺ പിടിച്ച് വാങ്ങാൻ എന്റെ കൈ മുന്നോട്ട് തുനിഞ്ഞു. പക്ഷെ അവൾ തന്നില്ല.  വീര്യത്തോടെ അവൾ രണ്ടാമതും ഒരു പിൻ നമ്പർ ആഞ്ഞ് കുത്തി. ഫോണിന്റെ സ്‌ക്രീൻ തുറന്നു. ഭാനുമതിയുടെ മുഖം അപ്പോൾ നോക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല. അതിൽ തെളിഞ്ഞ വെരിഫിക്കേഷൻ കോഡിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധിച്ചത്. അത്രയേ എനിക്ക് പറ്റുമായിരുന്നുള്ളൂ.

ആ വെരിഫിക്കേഷൻ കോഡും എടുത്ത് ലാപ്ടോപ്പിലെ ആപ്പിൾ ബ്രൗസറിൽ ചാർത്തിയപ്പോൾ 'Find  My Device' ഓപ്‌ഷനിലേക്ക് കടക്കാൻ പിന്നെ അധികം താമസമുണ്ടായില്ല. പക്ഷേ എന്റെയടുത്ത് നിന്ന് എന്തെങ്കിലും അബദ്ധങ്ങൾ എനിക്ക് പിണയുന്നുണ്ടോ എന്ന് സാകൂതം നോക്കി നിൽക്കുന്നത് പോലെ നിന്ന ഭാനുമതിയുടെ നിൽപ്പ്, അപ്പോഴും എനിക്ക്അ സ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു!

എന്റെ ഫോൺ നമ്പരും വേണ്ട മറ്റ് വിവരങ്ങളും കൊടുത്തപ്പോൾ, എന്റെ മുന്നിലെ സ്‌ക്രീനിൽ ഭൂലോകത്തിന്റെ മാതൃക പരന്നു വിടർന്നു. എന്റെ ഫോൺ അവസാനമായി ഇരിക്കുന്ന പ്രദേശത്തിന്റെ GPS കോർഡിനേറ്റ്സും തപ്പി കുറച്ച് നിമിഷം കണ്ണടച്ച്  ധ്യാനിക്കുന്നത് പോലെ ആ ബ്രൗസർ അനങ്ങാതെ നിശ്ചലമായി നിന്നു. ആപ്പിൾ ക്ലൗഡിൽ കാർമേഘം കയറിയത് കൊണ്ടായിരിക്കാം, സിസ്റ്റത്തിന് ഫോണിന്റെ കോർഡിനേറ്റ്സ് കിട്ടാൻ സമയമെടുക്കുന്നതെന്ന് ആശ്വസിച്ച് ഞാൻ ശ്വാസമടക്കി കണ്ണും തുറിപ്പിച്ച് ഇരുന്നു. എന്തായാലും ഏകദേശം മുക്കാൽ മിനുട്ടോളം സമയമെടുത്ത്, എന്റെ ബ്രൗസറിൽ ഫോണിരിക്കുന്നയിടം വിടർന്ന് വിടർന്ന് വരാൻ തുടങ്ങി. വിടർന്ന് വികസിച്ച്, ഒടുവിൽ ഒരു പോയിന്റിൽ അത് നിന്നു. ഭൂപടത്തിൽ ഒരു സ്ഥലത്ത് ഒരു പച്ച വട്ടപ്പൊട്ടും കാണാം. ആ വട്ടപ്പൊട്ടാണ് നമ്മുടെ സൂചിക.  അവിടെയാണ് എന്റെ ഫോൺ കിടക്കുന്നതെന്നാണ്  'Find  My Device' പറയുന്നത്. പക്ഷേ സൂചിക തീർത്തും ശരിയാണെന്ന് പറയാൻ പറ്റില്ല. 'Tall Cedars Road' നെ 'Riding Center Drive' മുറിച്ച് കടക്കുന്ന കവലയിൽ, Route 50 യിലേക്ക് പോകുന്ന ഭാഗത്തെ സിഗ്നൽ ബാറിന് കീഴെയാണ് സൂചിക നിൽക്കേണ്ടത്. കാരണം ഞാൻ പോയത് ആ ആവഴിക്കാണ്‌. പക്ഷേ സൂചിക നിൽക്കുന്നത് ആ ഭാഗത്ത് നിന്നും കുറച്ച് പടിഞ്ഞാറ് മാറി റോഡിൻറെ വശഭിത്തികളും കഴിഞ്ഞുള്ള ഒരു കുറ്റിക്കാട്ടിലാണ്. എന്റെ മനസ്സ് അങ്ങനെ സിസ്റ്റത്തിനെ തിരുത്തിയെങ്കിലും, ആരെങ്കിലും എന്റെ ഫോൺ ആ കുറ്റിക്കാട്ടിൽ എറിഞ്ഞതായിരിക്കുമോ എന്ന് ഞാൻ ഭയന്നു.

എങ്ങനെയായാലും എന്തായാലും ഒരു കാര്യം ഉറപ്പാണ്. ചാർജ്ജ് ഉണ്ടെങ്കിൽ,  ഫോൺ ആ പരിസരത്ത് തന്നെ എവിടെയോ ഉണ്ട്. ഇപ്പോൾത്തന്നെ ഏകദേശം രണ്ട് മണിക്കൂറിലധികമായി, അനാഥനായി, ഫോൺ വഴിയിൽ തണുപ്പും കൊണ്ട് കിടക്കുകയാണ്. അധികമൊന്നും ആലോചിക്കാതെ, മലനിരകൾക്ക് മുകളിലെ ക്യാംപിങ്ങിന്റെ സമയത്തും വളരെ അപൂർവ്വമായി രാത്രിയിലെ ഓട്ടവ്യായാമത്തിനുമൊക്കെയായി ഉപയോഗിക്കുന്ന ഹെഡ് ലാമ്പും എടുത്ത്, വീണ്ടും വണ്ടി സ്റ്റാർട്ടാക്കി, ഗാരാജും തുറന്ന് കമ്പ്യൂട്ടറിലെ സൂചിക ലക്ഷ്യമാക്കിയ സ്ഥലം ലാക്കാക്കി പുറപ്പെട്ടു.

അപ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു, ഫോൺ എങ്ങനെയായിരിക്കും ആ സ്ഥലത്ത് വീണുപോയിട്ടുണ്ടായിരിക്കുക? കാറിന്റെ വാതിലുകളൊന്നും സൂചിക കാണിച്ച സ്ഥലത്ത് വച്ച് തുറന്നിട്ടില്ല. കാറിന്റെ വിൻഡോ ഗ്ലാസും താഴ്ത്തിയിട്ടില്ല. അല്ലെങ്കിലും ആ മാമരം കോച്ചുന്ന തണുപ്പിൽ, ഏത് പിരാന്തനാണ് അങ്ങനെ ചെയ്യുക? പിന്നെ ഫോൺ എങ്ങനെ അവിടെ വീണു?

കമോൺ മിസ്റ്റർ ഷെർലക് ഹോംസ്... എന്റെ മനസ്സിലെ ഡോക്ടർ വാട്സൺ മുന്നിൽ അജ്ഞാതനായി ഇരിക്കുന്ന ഡിക്റ്ററ്റീവ് ഹോംസിനോട് കാര്യങ്ങൾ ആരാഞ്ഞു. ദേവുവിനെയും കൊണ്ട് കണക്ക് ട്യൂഷൻ ക്ലാസ്സിലേക്ക് പുറപ്പെടുന്ന സമയത്ത് മനസ്സ് ശേഖരിച്ച് വച്ച ചലച്ചിത്രങ്ങളിലേക്ക്, എന്റെ അന്തരംഗം ഊളിയിട്ടു.

തണുപ്പ് താങ്ങാനുതകുന്ന വസ്ത്രാലങ്കാരങ്ങളോടെ ഞാൻ ഗാരാജിലേക്ക് പ്രവേശിക്കുന്നു. കൈയ്യിൽ ഫോൺ പിടിച്ചിട്ടുണ്ട്. ദേവുവിന്റെ ക്ലാസ്സ് നടക്കുന്ന സമയത്ത് പുറത്ത് റോഡ് വക്കിലൂടെ രാത്രി ഓടാൻ തീരുമാനിച്ചതിനാൽ, ഫ്ലൂറസെന്റ് റിഫ്‌ളക്‌ഷൻസ് ഉള്ള ജാക്കറ്റ് ഇടേണ്ടതുണ്ട്. ജാക്കറ്റ്, ഗാരേജിന്റെ മച്ചിൽ, ഒരു ഹുക്കിൽ തൂങ്ങിക്കിടക്കുകയാണ്. ജാക്കറ്റെടുത്ത് ധരിക്കുന്ന സമയത്ത്, കൈയ്യിലിരുന്ന ഫോൺ, കാറിന്റെ എഞ്ചിൻ ബോക്സിന്റെ മുകളിലായി വച്ചു. ജാക്കറ്റ് ധരിച്ചതിന് ശേഷം, തലയിൽ തൊപ്പിയും കഴുത്തിൽ Neck Scarf ഉം അണിഞ്ഞു. ചെവിയെ തണുത്ത കാറ്റിൽ നിന്ന് രക്ഷിക്കാൻ Ear Muff ഉം ഫിറ്റ് ചെയ്തതിന് ശേഷം, Running Shoe ഉം ധരിച്ച്, Winter Gloves ഉം കൈയ്യിലെടുത്ത് വണ്ടിക്കകത്തേക്ക് കയറി, വണ്ടി സ്റ്റാർട്ടാക്കി. ബ്ലൂടുത്ത് കണക്ടായി. അപ്പഴേക്കും ദേവു അവളുടെ ബാഗും ബാസ്കറ്റ് ബാളും എടുത്ത് മുൻഭാഗത്തെ പാസഞ്ചർ സീറ്റിൽ വന്നിരുന്നു. "Let's Go... " വണ്ടി റിവേഴ്‌സ് എടുത്ത്, പാട്ടിനനുസരിച്ച് സ്റ്റീയറിങ് വീലിൽ താളം പിടിച്ച്, ഒപ്പം, ലോകകപ്പ് ഫുട്ബാളിനെക്കുറിച്ച് ചില ചർച്ചകളും നടത്തിക്കൊണ്ടാണ് ഞങ്ങൾ യാത്രയാരംഭിച്ചത്. 

എനിക്കൊരു വൃത്തികെട്ട ദുശ്ശീലമുണ്ട്. ഗാരാജിൽ  നിന്നുകൊണ്ട്, കാറിന്റെയടുത്ത് നിന്ന് ഷൂസിടുകയോ, എന്തെങ്കിലും സാധനങ്ങളെടുക്കുകയോ മറ്റോ ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ, കൈയ്യിൽ എന്തുണ്ടായിരുന്നാലും അതെടുത്ത് കാറിന്റെ മുകളിൽ വെക്കുക എന്നതാണത്. അങ്ങനെ സാധനങ്ങൾ കാറിന്റെ പുറത്ത് വച്ചിട്ടുള്ള സമയത്തൊക്കെ, സാധാരണഗതിയിൽ  തിരിച്ചെടുക്കാറുമുണ്ട്. പക്ഷേ പ്രശ്നം പറ്റുന്നത്, എവിടേക്കെങ്കിലും യാത്ര പുറപ്പെടുന്ന സമയത്ത് ഇങ്ങനെ സംഭവിക്കുമ്പോഴാണ്. അത്തരം ചില സന്ദർഭങ്ങളിൽ മെയിൽ ബോക്സിൽ നിന്നെടുത്ത കത്തുകളും മറ്റനുബന്ധ കടലാസുകളും എനിക്ക് വീടിന്റെ മുന്നിലെ റോഡിൽ നിന്ന് പെറുക്കേണ്ടി വന്നിട്ടുണ്ട്. ഒരു തവണ, ഒരു കണ്ണട കാണാതായിട്ടുണ്ട്. രണ്ടോ മൂന്നോ തവണ, വീടിന് മുന്നിലെ പൂന്തോട്ടത്തിൽ വെള്ളം നനച്ചതിന് ശേഷം, Garden Hose Nozzle എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിണ്ട്. ഒരു തവണ വഴിക്കരികിൽ, ഏതോ വണ്ടി കയറി ചതഞ്ഞരഞ്ഞ ഒരു Nozzle ന്റെ ശവശരീരം കണ്ടപ്പോഴാണ് എവിടേക്കാണ് എന്റെ Nozzle കൾ പോയിമറയുന്നത് എന്ന എന്റെ ചോദ്യത്തിന് ഉത്തരമായത്! ആ ശവശരീരം കണ്ടത് മുതൽ, ഇനി മുതൽ ഒരിക്കലും കാറിന്റെ മുകളിൽ അത്തരത്തിൽ സാധനങ്ങൾ വെക്കില്ല എന്ന് ഞാൻ ദൃഡ്ഢപ്രതിജ്ഞയെടുത്തതായിരുന്നു. ആ പ്രതിജ്ഞ ഫോൺ നഷ്ടപ്പെടുന്ന ദിവസം വരെ പാലിച്ചിരുന്നത് കൊണ്ട്,  മനസ്സിന്റെയുള്ളിൽ അത്തരത്തിലുള്ള സംശയമേയില്ലായിരുന്നു!

കാറോടിച്ച് പോകുന്ന വഴിക്ക് ഷെർലക് ഹോംസാണ് ഈയൊരു വഴിക്ക് എന്നെ ഒന്നുകൂടി ചിന്തിപ്പിച്ചത്. അപ്പോൾത്തന്നെ ഞാനെന്റെ തലക്കിട്ട് രണ്ട് കിഴുക്ക് വച്ചുകൊടുത്തു. ഇനി ഈ ജന്മത്തിൽ ഇത്തരത്തിൽ പെരുമാറരുതെന്നും പറഞ്ഞ് ഡോക്ടർ വാട്സൺ എന്നെക്കൊണ്ട് മനസ്സിൽ ഏത്തവുമിടുവിച്ചു.

കാർ ഏകദേശം, കമ്പ്യൂട്ടർ ഭൂപടത്തിൽ കാണിച്ചിരുന്ന സ്ഥലത്തെത്തി. റോഡിന്റെ ഒരു ഭാഗത്ത്, ഷോൾഡറോട് ചേർന്ന്, എമർജൻസി ഫ്ലാഷ് ലൈറ്റുകൾ കത്തിച്ച് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ഇരുവശവും നോക്കി സുരക്ഷ ഉറപ്പ് വരുത്തി, ഹെഡ് ലാമ്പുമെടുത്ത് കാറിൽ നിന്ന് പുറത്തിറങ്ങി. ഹെഡ് ലാമ്പ് കത്തിച്ച്, റോഡിന്റെ മീഡിയന് മുകളിലൂടെ, ഫോൺ ഏകദേശം ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. സമയം ഏകദേശം രാത്രി ഒൻപത് മണിയായത് കൊണ്ട് ഗതാഗതം കുറച്ച് കുറവായിരുന്നു. പത്തോ പതിനഞ്ചോ  കാലടികൾ മുന്നോട്ട് വച്ചുകാണും. അതാ കിടക്കുന്നു എന്റെ ആപ്പിൾക്കുട്ടി; ആ ഇരുണ്ട ടാറിട്ട പ്രതലത്തിൽ, Route 50 യിലേക്ക് പോകുന്ന ഇടത്തേ ട്രാക്കിന്റെ നടുവിലായി, മലർന്ന് കിടക്കുകയാണവൾ. വണ്ടികൾ വരുന്നുണ്ടോയെന്ന് പോലും നോക്കാതെ ഓടിച്ചെന്ന് ഞാനവളെ ഇരുകൈകളും കൊണ്ട് കോരിയെടുത്തു. ഹെഡ് ലാമ്പ് അവളുടെ ശരീരത്തോട് ചേർത്ത് തെളിയിച്ച്, അവൾക്ക് വന്നിട്ടുണ്ടാകാവുന്ന പരിക്കുകളെക്കുറിച്ച് വികാരാധീനനായി.

ഭാഗ്യത്തിന്, അവളുടെ സ്‌ക്രീനിന് ഒരു പോറലും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ ട്രാൻസ്പരന്റ് കവർ, വണ്ടികളുടെ ടയറുകൾ കയറിയിറങ്ങിയത് കൊണ്ടുണ്ടാകാവുന്ന ക്ഷതങ്ങൾ കാരണം, ചതുങ്ങിപ്പോയിട്ടുണ്ട്. കുപ്പായത്തിന് മാത്രമേ പരിക്കുകളുള്ളൂ, ശരീരത്തിനില്ല. വണ്ടികളുടെ കയറ്റിറക്കങ്ങൾ അവളുടെ നെഞ്ച് താങ്ങിയിരിക്കുന്നു. 

നോക്കുമ്പോൾ അവൾക്ക് 2% ജീവനുണ്ട്. അൺലോക്ക് ചെയ്ത് തുറന്ന് നോക്കിയപ്പോൾ, ആപ്പിളയച്ച പഴയ വെരിഫിക്കേഷൻ കോഡ് വെറുതെയാണെങ്കിലും അവളെനിക്ക് സമ്മാനിച്ചു. സ്വന്തം ജീവൻ നിലനിർത്താൻ അപ്പോഴും ആ കോഡ് അവൾ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഒരു തുള്ളി കണ്ണീർക്കണം എന്റെ നയനങ്ങളിൽ നിന്ന് ഉതിർന്നത് പോലെ തോന്നിച്ചു. അവളെ ഭംഗിയായി ഒന്ന് തുടച്ച് വൃത്തിയാക്കിയതിന് ശേഷം, വിന്റർ കോട്ടിന്റെ പോക്കറ്റിലിട്ട്, ഞാൻ വീണ്ടും കാറിനുള്ളിലേക്ക് കയറി. ബ്ലൂടൂത്ത് വീണ്ടും കണക്ടായി.

"പൽ പൽ ദിൽ കെ പാസ് തും രഹ്തി ഹോ..." !!

വാൽക്കഷ്ണം: ആപ്പിൾ മോൾക്ക് പരിക്കൊന്നും പറ്റിയില്ല എന്നായിരുന്നു പ്രാഥമിക നിരീക്ഷണമെങ്കിലും, ഒളിഞ്ഞിരുന്ന ഒരു വലിയ പരിക്ക്, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് വെളിവായത്. ആപ്പിൾകുട്ടിയുടെ വീഡിയോ കാൾ പ്രവർത്തികൾ ഇപ്പോൾ നടക്കുന്നില്ല. വിദഗ്ദ്ധപരിശോധനക്കിടെയാണ് അതിന്റെ കാരണം വെളിവായത്. അവളുടെ മുൻഭാഗത്തെ കണ്ണ് (Front camera) പ്രവർത്തനരഹിതമായിരിക്കുന്നു.  പ്രശ്നം അപരിഹാര്യമത്രേ. ഇനി പിന്നാമ്പുറത്തെ കണ്ണ് മാത്രമാണ് അവളുടെ കാഴ്ച നില നിർത്തുന്നത്. ഇനി എന്റെ സെൽഫി എടുത്ത് തരാൻ അവൾക്ക് കഴിയില്ല എന്നൊരു ദുഃഖം അവളെങ്ങനെ താങ്ങുമെന്നറിയില്ല. മുൻഭാഗത്തെ കണ്ണ് നിശ്ചലമായ പരിസ്ഥിതിയുമായി, വളരെ ബദ്ധപ്പെട്ട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ് അവളിപ്പോൾ!

***

2022, നവംബർ 12, ശനിയാഴ്‌ച

ഡ്രാക്കുളയും ഓജോ ബോർഡും (പ്രേതാത്മസമ്പർക്കങ്ങൾ - 1)

(Picture Courtesy: Google)

പേടി... അതെ ഭയം... അനുഭവിച്ചറിഞ്ഞവർക്കേ ശരിക്കും ഭയം എന്താണെന്നറിയൂ. ആകാശത്ത് നിന്ന് വീഴുമ്പോൾ ഉണ്ടാകുന്ന ഭയമല്ല, ഒരു ആട് കുത്താൻ വരുമ്പോൾ ഉണ്ടാവുന്നത്. രാജൻ മാഷ് അടിക്കുമ്പോൾ ഉണ്ടാകുന്ന ഭയമല്ല രാജവെമ്പാല കടിക്കുമ്പോഴുണ്ടാകുന്നത്. ഇടിവെട്ടുമ്പോൾ ഉണ്ടാകുന്ന ഭയമല്ല, ഇരുട്ടുമ്പോൾ ഉണ്ടാവുന്നത്. അർബുദം വരുമ്പോഴുണ്ടാകുന്ന ഭയമല്ല അരിശസ്സ്‌ വരുമ്പോഴുണ്ടാകുന്നത്. പക്ഷേ എല്ലാം ഭയങ്ങളാണ്. ഉയരഭയം, ചോരഭയം, നിശാഭയം, ഏകാന്തഭയം, പ്രേതഭയം എന്നിങ്ങനെ വേറെയും നൂറായിരം ഭയങ്ങൾ നിലവിലുണ്ട്. കാലക്രമേണ, ഒരാളുടെ ജീവിതത്തിൽ ചില ഭയങ്ങളെ യുക്തികൊണ്ട് മറികടക്കാൻ പറ്റിയെന്നിരിക്കാം, എന്നാലും ചില ഭയങ്ങൾ ഭയമായിത്തന്നെ, ചിലപ്പോൾ കൂടിയ അളവിൽ മരണം വരെ കൂടെയുണ്ടാകും.

ചെറുപ്പത്തിൽ ഞാനൊരു പേടിത്തൊണ്ടൻ തന്നെയായിരുന്നു. ഏകദേശം, പത്താംതരം വരെ പലതിനെയും പേടിച്ച് അരണ്ടുപോയ ജീവിതം തന്നെയായിരുന്നു അനുഭവിച്ച് തീർത്തത്. അച്ഛനെപ്പേടി, ഇരുട്ടിനെ പേടി, ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്നവരെ കണ്ടാൽ പേടി, ഇഞ്ചക്ഷൻ വെക്കുന്ന സൂചിയെപ്പേടി എന്നിങ്ങനെ പലപല പേടികൾ. എന്തിനധികം, പെൺകുട്ടികൾ അടുത്ത് വന്ന് സംസാരിക്കുന്നത് പോലും പേടിയായിരുന്നു. അച്ഛൻ കിഴക്ക് ഭാഗത്തിരിക്കുമ്പോൾ, ഞങ്ങൾ, കുട്ടികൾ, വീടിന്റെ വടക്ക് ഭാഗത്തായിരിക്കും ഉണ്ടാവുക. അച്ഛൻ ഞങ്ങളെ ഒന്ന് വിളിച്ചാൽ പോലും, അടിക്കാനാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിച്ച് അടിക്കാനുള്ള വഴിയുണ്ടാക്കാനാണ് ഞങ്ങളെ വിളിക്കുന്നുണ്ടാവുക എന്ന ഭയമായിരുന്നു. വളരെപ്പഴകിയ, വെറും ദ്വാരം പോലെ തോന്നിക്കുന്ന ജനാലകളായിരുന്നതിനാൽ അകം കൂരിരുട്ടായിരുന്ന ഒരു വീട്ടിലായിരുന്നു കുട്ടിക്കാലം എന്നുള്ളത് കൊണ്ട്, സ്വന്തം വീട്ടിനുള്ളിൽ ഒറ്റക്ക് കയറാൻ തന്നെ പേടിയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, ശരീരത്തിന് പുറത്തായി, ഭയത്തിന്റെ ഒരു പുറംചട്ട ധരിച്ചായിരുന്നു സ്വതവേയുള്ള ബാല്യകാല ജീവിതം.

കാലം മുന്നോട്ട് കുതിക്കുന്തോറും, മറ്റുള്ള സമപ്രായക്കാർ വളരുന്നത് പോലെ ശരീരം വളരാത്തതും മീശ മുളക്കാത്തതും, ഉള്ളിലുണ്ടായിരുന്ന ആധികൾ പിന്നെയും കൂട്ടിക്കൊണ്ടേയിരുന്നു. വീടിന്റെ ചുറ്റുവട്ടങ്ങളിൽ ഭഗവതിയുടെയും ഗുളികന്റെയും വേറെ ആരുടേയുമൊക്കെയൊ 'വരവു'ണ്ടായിരുന്നതിനാൽ ഒറ്റപ്പെട്ട സമയങ്ങളിലും, രാത്രികാലത്ത് പ്രത്യേകിച്ചും പേടിയുടെ പെരുമ്പറ ഉള്ളിൽ മുഴങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു. 

വളർന്ന് വരുന്തോറും, ഈ പേടികൾ കാരണം, മറ്റുള്ളവരുടെ മുന്നിൽ സ്വയം നാണം കെടുന്ന അവസ്ഥ കൂടിക്കൂടി വന്നപ്പോഴാണ്, ആ അവസ്ഥ മറികടക്കാൻ, ഗൗതമബുദ്ധൻ ചിന്തിച്ചതിന്റെ നാനൂറിലൊരംശം ചിന്തിക്കാൻ ഞാനും തീരുമാനിച്ചത്. ആ ചിന്തകൾക്കൊടുവിൽ എനിക്കും ചില വെളിപാടുകൾ ഉണ്ടായി. ബോധിവൃക്ഷത്തിന് പകരം, കശുമാവിൻ മുകളിൽ വച്ചായിരുന്നു വെളിപാട് ഉണ്ടായത് എന്ന വ്യത്യാസം മാത്രം. 'ഇല്ലാത്ത ധൈര്യം, ഉണ്ടെന്ന് അഭിനയിക്കാൻ പഠിക്കുക' എന്നതായിരുന്നു ആ ദിവ്യമായ വെളിപാട്!

ആ വെളിപാടിനൊരു കാരണവും ഉണ്ട്. ഒരു ദിവസം, എന്റെ അച്ഛന്റെ ഒരു കസിൻ, അവരുടെ മൂന്ന് പെൺമക്കളെയും കൂട്ടി വീട്ടിൽ വന്നു. ആ പെൺകുട്ടികളെ, കുടുംബക്കാരായിരുന്നെങ്കിലും തീരെ മുൻപരിചയം ഉണ്ടായിരുന്നില്ല. തീർത്തും പരിചയമില്ലാത്ത പെൺകുട്ടികളെക്കാണുമ്പോൾ വിറയല് വരുന്ന എനിക്ക്, അന്നും പരവേശമായി. അവർ, കോണിപ്പടികൾ കയറി വീട്ടിലെ നടവഴിയിലേക്ക് പ്രവേശിച്ചതും, ഞാൻ എന്റെ കുടുക്ക് പൊട്ടിയ ട്രൗസർ, അരയിലെ നൂലിൽ തിരുകി, അടുക്കള വാതിലിലൂടെ വീടിന്റെ പിന്നാമ്പുറത്തുള്ള വിശാലമായ കാട്ടുപറമ്പിലേക്ക് ഓടിയൊളിച്ചു. 

"മൂത്തോൻ ഏടപ്പോയി...?" അച്ഛന്റെ കസിന്റെ ചോദ്യം. പറമ്പിലെ കശുമാവിന്റെ മുകളിൽ നിന്ന് അവരുടെ ചോദ്യവും അമ്മയുടെ ഉത്തരവും എനിക്ക് വ്യക്തമായി കേൾക്കാം. 

"നിങ്ങളെയൊക്ക കണ്ട് നാണിച്ചിട്ട്... ഓനങ്ങ് മീത്തലോട്ട് ഓടിപ്പോയീറ്റ്‌ണ്ട്..." കിണറ്റിൻകരയിൽ ഉണക്കാൻ വച്ചിരുന്ന കൊതുമ്പലുമായി, ചായ വെക്കാൻ അടുക്കളയിലേക്ക് പോകും വഴി, അമ്മയുടെ ചിരിച്ചോണ്ടുള്ള മറുപടി. 

"ആഹാ... എന്നാപ്പിന്നെ ഓന്റെ നാണം ഒന്ന് മാറ്റണല്ലോ..." അതും പറഞ്ഞ് അച്ഛന്റെ കസിൻ നേരെ പറമ്പിലേക്ക് കയറി. കൂടെ ആ പെൺകുട്ടികളും. എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും എനിക്കില്ല. പൂച്ചയെപ്പോലെ വേഗത്തിൽ ഇറങ്ങാൻ പറ്റുന്ന ഉയരത്തിലുമായിരുന്നില്ല ഞാൻ. 

എന്തിനധികം പറയുന്നു, അവരെന്നെ കണ്ടുപിടിക്കുക തന്നെ ചെയ്തു. 

"ഇതെന്തൊരു നാണാണെടാ... ഇന്റെ സ്കൂളില് പെൺകുട്യോള് ഇല്ലേ... നീയൊരു ആങ്കുട്ടിയല്ലേ... "  അച്ഛന്റെ കസിൻ അത് പറഞ്ഞതും, ആ ഭീകര ജീവികളായ പെൺകുട്ടികൾ ആർത്ത് ചിരിച്ചതും ഒരുമിച്ചായിരുന്നു. 

അങ്ങനെ പിന്നെയും കുറേ ചോദ്യങ്ങൾ അവര് തൊടുത്ത് വിടുകയും, പെങ്കുട്ട്യോള് എന്നെ നോക്കി ആർത്തലച്ച് ചിരിക്കുകയും ചെയ്തു. പെൺകുട്ട്യോളായാൽ ഇങ്ങനെ ആൺകുട്ട്യോളെ കളിയാക്കാമോ എന്ന ചോദ്യങ്ങളൊക്കെ മനസ്സിൽ ഉണ്ടായപ്പോൾ, അവരുടെ തലക്ക് മീതെ എനിക്ക് തുപ്പാൻ തോന്നി. പക്ഷേ എന്ത് ചെയാൻ? ആണും പെണ്ണും കെട്ട അവസ്ഥയിലായിരുന്നു ഞാൻ. നാണം കൊണ്ട് ആ മരത്തിന്മേലിരുന്ന് മൂത്രമൊഴിച്ച് പോയില്ലെന്നേ ഉള്ളൂ. ശരിക്കും ചൂളിപ്പോയ അവസ്ഥ. ഞാനൊന്നിനും ഒരുത്തരവും കൊടുക്കാതെ എന്റെ മുകളിലുള്ള ആകാശം നോക്കി നിന്നതേ ഉള്ളൂ. കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കി അവർ മടങ്ങിപ്പോയെങ്കിലും, ആ അവസ്ഥ ഇനിയും ഉണ്ടാകാതെ മറികടക്കാനുള്ള തീരുമാനം എടുത്തത് അന്ന് ആ കശുമാവിൻ മുകളിൽ വച്ചായിരുന്നു!

അങ്ങനെ, കുറച്ച് കാലത്തിനുള്ളിൽ, ധൈര്യം അഭിനയിച്ചഭിനയിച്ച്, കൂരിരുട്ടുള്ള സ്വന്തം വീട്ടിൽ ഒറ്റക്ക് കയറാനും, പെൺകുട്ടികളോട് അങ്ങോട്ട് കയറി സംസാരിക്കാനും, വിശാലമായ, വീടിന് ചുറ്റുമുള്ള കാട്ടുപറമ്പിൽ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഒറ്റക്ക് കറങ്ങാനും, ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന സമപ്രായക്കാരായ കുട്ടികളോട് 'പോയി നിന്റെ പണി നോക്കെടാ...' എന്ന് പറയാനും എനിക്ക് സാധിച്ചു. ചുരുക്കത്തിൽ, പത്താം തരം കഴിയുമ്പഴേക്കും, അച്ഛന്റെ മുന്നിൽ നിവർന്ന് നിൽക്കാനുള്ള പേടിയൊഴിച്ച്, ബാക്കിയെല്ലാ പേടികളും എന്റെ അഭിനയത്തിന് മുന്നിൽ തോറ്റുപോയി.  

പ്രീഡിഗ്രി കാലത്താണ്, അച്ഛന്റെ ബൈനോക്കുലർ പരിധിയിൽ നിന്ന് ഞാൻ കുറച്ച് പുറത്തായത്. അങ്ങനെ കുറച്ച് പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവുകയും, ക്ലാസ്സുകൾ ബഹിഷ്കരിക്കാനും കറങ്ങിയടിക്കാനും മറ്റുമുള്ള ധൈര്യം കൂടി എന്റെ നിഘണ്ടുവിൽ ചേർക്കപ്പെടുകയും ചെയ്തു. പ്രീഡിഗ്രി കോഴ്സ് തീരാറായ സമയമായപ്പഴേക്കും, അച്ഛന്, വീടിനടുത്തുള്ള സ്‌കൂളിൽ നിന്നും, പ്രധാനാദ്ധ്യാപകനായി, ദൂരെയുള്ളൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റമായി. തിങ്കളാഴ്ച രാവിലെ പോയാൽ,  വെള്ളിയാഴ്ച സന്ധ്യക്ക് മാത്രം തിരിച്ചെത്തുന്ന, മനോഹരമായ അവസ്ഥ! എന്റെ നല്ല കാലം!

ആ സമയത്താണ്, വീടിനടുത്തുള്ള തെയ്യങ്ങൾക്കും, ഉത്സവങ്ങൾക്കും, സിനിമകൾക്കും, ഞങ്ങളുടെ കായിക ക്ലബ്ബിന്റെ കളികൾക്കും, കല്യാണങ്ങളുടെ തലേ രാത്രികളികളിലെ സഹായപ്രവർത്തനങ്ങൾക്കും മറ്റുമായി രാത്രികാലങ്ങളിലുള്ള എന്റെ സഞ്ചാരം തുടങ്ങിയത്. ഈ രാത്രികാല സഞ്ചാരങ്ങളിൽ, മിക്കതവണയും കൂടെ സുഹൃത്തുക്കൾ ഉണ്ടാകുമെങ്കിലും, എന്റെ വീടെത്തുന്നതിനും മുന്നേ പലവഴിക്കായി അവർ കൊഴിഞ്ഞുപോകും. അങ്ങനെ, പല രാത്രികളിലും ഒറ്റക്ക് വളരെ വിജനമായ സ്ഥലങ്ങളിലൂടെയും, ഇടുങ്ങിയ ഇടവഴികളിലൂടെയും, ഇടിഞ്ഞ വയൽവരമ്പുകളിലൂടെയും, കാട്ടുപറമ്പുകളിലൂടെയും, വെള്ളക്കെട്ടുകളിലൂടെയും മറ്റുമുള്ള കുറേ യാത്രകൾ കഴിഞ്ഞപ്പഴേക്കും, പേടി എന്ന എന്റെ അഭിനയം, തീർത്തും അഭിനയമല്ലാതായി മാറിക്കഴിഞ്ഞിരുന്നു. സ്ഥലപരിചയം കാരണം, ഏത് കൂനാക്കൂരിരുട്ടിലും, ഏത് ദുർഘട വഴികളിലൂടെയും, ഒരു തരി വെട്ടത്തിന്റെ പോലും ആവശ്യമില്ലാതെ, നടക്കാനുള്ള  ധൈര്യം എനിക്ക് കിട്ടിയത്, എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

അത്തരം രാത്രികാല നടത്തങ്ങളിൽ, ആരൊക്കെയോ തൂങ്ങി മരിച്ച മരങ്ങൾക്ക് കീഴിൽ കൂടെയും, ആരൊക്കെയോ മുങ്ങിമരിച്ച കുളങ്ങൾക്കരികിലൂടെയും മറ്റുമുള്ള നടത്തങ്ങളും പെടും. ചില നേരങ്ങളിൽ പല അപശബ്ദങ്ങളും, കാലൻ കോഴിയുടെ ഭീതിദ ഘോഷണങ്ങളും മറ്റും കേൾക്കാറുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില വെളിച്ചങ്ങൾ കാണാറുണ്ടായിരുന്നത്, അവ എന്തായിരിക്കാം എന്നാലോചിച്ച്, സാകൂതം നോക്കി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയുള്ള സ്ഥലങ്ങളെത്തുമ്പോൾ, ചില കൊച്ചുവർത്തമാനങ്ങൾ പറയാനെന്ന രീതിയിൽ അവിടെ കുറച്ച് നേരം നിന്ന്, പ്രേതമോ മറ്റോ ഉണ്ടോ എന്ന് തിരയുന്നത് എന്റെയൊരു രസകരമായ ഹോബിയായി മാറി. മിക്കവാറും ശബ്ദങ്ങളുടെ പിന്നിൽ വലിയ പെരുച്ചാഴികളോ കുറുക്കന്മാരോ ആയിരുന്നു. എന്നാലും, ചില രാത്രികാല വെളിച്ചങ്ങളുടെ സങ്കേതങ്ങൾ, എനിക്കിന്നുവരേയും മനസ്സിലായിട്ടില്ല. പാമ്പുകളൊക്കെ ധാരാളം ഉള്ള സ്ഥലങ്ങളായിരുന്നെങ്കിലും, എന്തുകൊണ്ടോ, പാമ്പ് കടിക്കുമെന്ന ഭീതി അന്നെനിക്കുണ്ടായിരുന്നില്ല. ഒറ്റക്ക് കറങ്ങുന്നതിന്റെ മത്ത് തലക്ക് പിടിച്ച സ്ഥിതിക്ക് എന്ത് പാമ്പ്! നല്ല കാലത്തിന്, രാത്രികാല സഞ്ചാരങ്ങളിൽ പാമ്പുകളും എന്നോട് സഹകരിച്ചത്, പാമ്പുകൾക്ക് ചീത്തപ്പേര് വീഴാതിരിക്കാൻ സഹായിച്ചു.

അങ്ങനെയൊരു രാത്രിയിൽ ഏകദേശം ഒരു മണിയോടടുപ്പിച്ച്, ഏതോ ഒരു പരിപാടിയും കഴിഞ്ഞ്, വീടിനടുത്തുള്ള ഒരു ഇടവഴിയിലൂടെ വരുമ്പോഴാണ്, ആട് അമറുന്നത് പോലെ ഒരു ശബ്ദം ഞാൻ കേട്ടത്. കൈയ്യിൽ ടോർച്ചൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂരിരുട്ടാണ്. ഞാൻ നിൽക്കുന്നതിനടുത്തുള്ള ഒരു മരം, ഒന്നുലയുന്നതിന്റെ ശബ്ദവും കൂടെ കേട്ടപ്പോൾ, ചിലപ്പോൾ മരപ്പട്ടിയുടെ രാത്രികാല സഞ്ചാരമാവുമെന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു, അന്നേരമുണ്ടായ കുറുക്കൻ കൂട്ടങ്ങളുടെ ഓരിയിടലിൽ മറ്റ് ശബ്ദങ്ങളൊന്നും പിന്നെ കേട്ടതുമില്ല. വീട്ടിൽ വന്ന് ഇറയത്തുണ്ടായിരുന്ന വീതിയുള്ള ഡെസ്കിന്റെ മേലെ കയറി കിടന്നുറങ്ങി. രാവിലെ, തേങ്ങാ പറിക്കുന്ന വാസുവേട്ടൻ, വീടിന് മുന്നിലെ ഇടവഴിയിൽ നിന്ന് കൂകി ഒച്ചയുണ്ടാക്കി വിളിച്ചപ്പോഴാണ് ഉണർന്നത്. എന്താണെന്ന് ചോദിച്ചപ്പോൾ വാസ്വേട്ടൻ കാര്യം പറഞ്ഞു: പൊക്കായി കുഞ്ഞേട്ടൻ തൂങ്ങി മരിച്ചത്രേ. കുഞ്ഞേട്ടന്റെ വീടിന്റെ വടക്ക് ഭാഗത്തെ ഇടവഴിക്കരികിലെ കശുമാവിൻറെ മേലെയാണത്രേ അദ്ദേഹം തൂങ്ങിയത്. പല്ല് തേച്ചെന്നും വരുത്തി, ചെന്ന് നോക്കിയപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാൻ രാത്രി വരുമ്പോൾ ഉലഞ്ഞ അതേ മരം. അതിലാണ് കുഞ്ഞേട്ടൻ തൂങ്ങിയത്. ഞാൻ കേട്ടത്, അദ്ദേഹം തൂങ്ങിയപ്പോഴുള്ള വെപ്രാള ശബ്ദമായിരിക്കണം.

പിന്നെയുള്ള രണ്ട് മൂന്ന് വർഷങ്ങൾ പേടിയെ സംബന്ധിച്ചടുത്തോളം, ചില പരീക്ഷണങ്ങളുടേത് കൂടിയായിരുന്നു. കൂട്ടുകാരുമായുള്ള സമ്പർക്കങ്ങളിലൂടെ പകർന്ന് കിട്ടുന്ന ചില അറിവുകൾ; അവ ശരിയാണോ എന്നറിയാനുള്ള ചില രഹസ്യ ശ്രമങ്ങൾ! 

ഹൊറർ സിനിമകളൊന്നും എന്നിൽ ഭീതി വിതക്കാറുണ്ടായിരുന്നില്ല. 'എക്‌സോർസിസ്റ്റ്' എന്ന മാരക ഹൊറർ സിനിമ പോലും എന്നെ ഭയപ്പെടുത്തിയില്ല. ധൈര്യമുണ്ടെന്ന് അഭിനയിച്ചഭിനയിച്ച്, ധൈര്യം കൂടുതലായിപ്പോയോ എന്ന സംശയം എനിക്കുണ്ടായതങ്ങനെയാണ്. അപ്പോഴാണ് ഒരു സുഹൃത്ത്, ഒരു ഐഡിയ തന്നത്. ഡ്രാക്കുള നോവൽ, രാത്രിയുടെ നിശ്ശബ്ദതയിൽ ഒറ്റക്കിരുന്ന്, വായിച്ചാൽ തീർച്ചയായും പേടിക്കും എന്ന് അവൻ പറഞ്ഞപ്പോൾ, ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. 

ആയിടയ്ക്ക് പല ദിവസങ്ങളിലും വീടിന്റെ വെളിയിൽ ഇറയത്താണ് ഞാൻ രാത്രി ഉറങ്ങാൻ കിടക്കാറുണ്ടായിരുന്നത്. ചില ദിവസങ്ങളിൽ അനുജനും കൂടെയുണ്ടാകും. ഓല മേഞ്ഞ ഞാലിക്ക് കീഴെ, ചുറ്റുപാടുമുള്ള പ്രകൃതിയെ വീക്ഷിച്ച്, തുറസ്സായി കിടക്കുന്നത് വളരെ സുഖമുള്ള ഒരനുഭവമാണ്. അത് തന്നെ പറ്റിയ അവസരം. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ്, എല്ലാവരും അകത്ത് ഉറങ്ങിയെന്ന് ഉറപ്പിച്ചതിന് ശേഷം, ഡ്രാക്കുള നോവലിന്റെ വായന തുടങ്ങും. ആ വായനയുടെ രീതി ഒന്ന് കൂടെ പൊലിപ്പിക്കാൻ, ഡെസ്‌കെടുത്ത്, വിശാലമായ മുറ്റത്തിന്റെ ഒത്ത നടുവിൽ വച്ച്, അതിന്റെ മീതെ ഒരു മണ്ണെണ്ണ വിളക്കും കത്തിച്ച്, വയറു കൊണ്ട് മെടഞ്ഞ ഒരു കീറിപ്പൊളിഞ്ഞ കസേരയിലിരുന്നാണ് വായന. വായന കുറച്ച് ദിവസം ഒരു കുഴപ്പവുമില്ലാതെ വായന കടന്ന് പോയി. അനുജൻ കൂടെയുണ്ടാകുന്ന ദിവസങ്ങളിൽ വായിക്കാറില്ലെങ്കിലും, ഡ്രാക്കുള വായന, ഭീതിയേതുമില്ലാതെ ഒരു സാധാരണ സംഭവം പോലെയായി മാറി. ഡ്രാക്കുളക്കും എന്നെ പേടിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് സുഹൃത്തിനോട് വീമ്പിളക്കാൻ എന്റെ മനസ്സ് വെമ്പി.

അങ്ങനെ ഒരു ദിവസം രാത്രി, ഡ്രാക്കുള വായന തുടരുകയാണ്. നോവൽ, പതുക്കെ അതിന്റെ ഭീതി പ്രസ്താവത്തിൽ മുറുകി വരുന്നുണ്ട്. നല്ല ത്രില്ലടിപ്പിക്കുന്ന വായന. നോവലിലെ സന്ദർഭങ്ങളിലൂടെ ജീവിച്ചുകൊണ്ടുള്ള വായന. സന്ദർഭങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങൾ മാറി മാറി സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്നത് ഞാൻ പോലും അറിയുന്നില്ല. ജോനാതൻ ഹാർക്കർ പാതിരാത്രിയിൽ, ഡ്രാക്കുളക്കോട്ടക്ക് അരികിലൂടെ, കുതിരപ്പുറത്ത്, കുതിരക്കുളമ്പടി ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ പാഞ്ഞ് പോവുകയാണ്. അദ്ദേഹത്തിന്റെ കറുത്ത കോട്ട് കാറ്റിൽ ഉലയുന്നുണ്ട്. കോട്ടക്കകത്ത് നിന്നും ഭീതിദമായ പലവിധ ശബ്ദങ്ങൾ കേൾക്കാം. കോട്ടയുടെ ഭിത്തിദ്വാരത്തിലൂടെ അദ്ദേഹത്തിന്റെ മേലേക്ക് ഇടയ്ക്കിടെ തീ തുപ്പുന്നുണ്ട്. ഇതുകൊണ്ടൊന്നും ഹാർക്കർ ഭയക്കുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം വേറൊന്നാണ്. പൊടുന്നനെ വിശാലമായ ചിറകുകൾ വിരിച്ച് ഒരു ഭീമൻ വവ്വാൽ ഹാർക്കറുടെ തലക്ക് മീതെ പറന്നു. അതിന്റെ ചിറകിലെ കൊളുത്ത് അദ്ദേഹത്തിന്റെ മുഖത്തിലൂടെ ഒരു വര വരഞ്ഞ് മുറിവുണ്ടാക്കി. ആ മുറിവിലെ ചോര തുടക്കുന്നതിന്റെ വിടവിലാണ് വേറൊരു വവ്വാൽ വന്ന്, അദ്ദേഹത്തിന്റെ കുതിരയുടെ കാഴ്ച മറയ്ക്കും വിധം, അതിന്റെ തലക്ക് മുന്നിലൂടെ പറന്നത്. കുതിരയും ഹാർക്കറും ഒരു കൊല്ലിയിലേക്കെന്നോണം വീഴുകയാണ്. കുതിരയുടെ ചിനപ്പ് ശബ്ദവും കൂടെ പാറകൾ ഉരുളുന്നതുമായ ശബ്ദവും. എന്റെ ഉള്ളിൽ ഒരു തരിപ്പ് കേറിക്കൂടിയത് ഞാനും അറിഞ്ഞില്ല. അതേ സമയത്ത് പെട്ടെന്നാണ് എന്റെ ഇടത് ഭാഗത്തായി 'ഥപ്പോ' ന്നും പറഞ്ഞു കൊണ്ട് ഒരു ഭയങ്കര ശബ്ദം ഞാൻ കേട്ടത്. ആ സമയത്ത് ഞാനും കുതിരപ്പുറത്തായിരുന്നല്ലോ. ഞാനും വീഴുകയാണെന്നുള്ള ഭീതിദമായ വിചാരത്തിൽ, അതി ഭീകരമായി ഞാനെന്റെ ശരീരത്തെ ഇളക്കി, വീഴ്ച്ചയിലെന്നത് പോലെ രക്ഷപ്പെടാൻ ശ്രമിച്ചു. ആ കുതറലിൽ, ഞാനിരുന്ന കസേരയും മുന്നിലുള്ള ഡെസ്കും അതിന്റെ മേലെയുള്ള വിളക്കും പലഭാഗങ്ങളിലേക്കായി മറിഞ്ഞു വീണു, കൂടെ ഞാനും. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ലെങ്കിലും, പെട്ടന്ന് തന്നെ എഴുന്നേറ്റ് ചുറ്റുമൊന്ന് വീക്ഷിച്ച് കിതപ്പോടെ ദീർഘമായി ശ്വസിച്ചു.

"ഡോ... എന്താ... എന്താ വീണത്... ആന്താ.. ഒരൊച്ച..." ഡെസ്കും കസേരയും മറിഞ്ഞ് വീഴുന്നതിന്റെ ശബ്ദം കേട്ട്, അകത്ത് നിന്നും അച്ഛൻ ഉറക്കെ ചോദിച്ചു. 

"ല്ലാ.. ഒന്നൂല്ലാ.... അത്...  ഈർന്ന് വെച്ച പലക എങ്ങനെയോ ചെരിഞ്ഞ്  വീണതാ..." അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. പിന്നെ അകത്ത് നിന്ന് ചോദ്യങ്ങളൊന്നും ഉണ്ടായില്ല. അച്ഛൻ പുറത്ത് വന്ന് നോക്കാത്തത്ത് കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. അപ്പഴേ എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായുള്ളൂ. ഞാനിരിക്കുന്നതിന്റെ ഇടത് ഭാഗത്തായി അലക്ക് കല്ലിനടുത്തുള്ള ഒരു പീറ്റത്തെങ്ങിൽ നിന്നും കൂമൻ കൊത്തിയ കരിക്ക് വീണതായിരുന്നു ആ ഭീതിതമായ 'ഥപ്പോ...' ശബ്ദം. ആ കരിക്കുരുണ്ട് മുറ്റത്തെത്തിയിരിക്കുന്നു. പൊട്ടിച്ചിരിക്കാൻ തോന്നിയെങ്കിലും രാത്രിയായതിനാൽ ഒച്ചയുണ്ടാക്കാതെ കുലുങ്ങിക്കുലുങ്ങി കുറച്ച് നേരം ചിരിച്ചു. പിന്നെ ഡെസ്കും കസേരയുമെടുത്ത് ഇറയത്ത് കൊണ്ട് വച്ചതിന് ശേഷം, അന്നത്തേക്കുള്ള വായനയൊക്കെ നിർത്തി കിടന്നുറങ്ങി. അതിന് ശേഷം, എന്തുകൊണ്ടോ, പകൽ വെളിച്ചത്തിരുന്നാണ് ഡ്രാക്കുളയുടെ ബാക്കി ഭാഗം വായിച്ച് തീർത്തത്!

ഡ്രാക്കുള വായിച്ച് തീർന്ന്, അതിന്റെ ലഹരി വിട്ടൊഴിയുന്നതിന് മുൻപേ തന്നെയാണ് ഓജോ ബോർഡ് എന്ന ഏടാകൂടത്തിനെക്കുറിച്ച് ഞാനറിയുന്നത്. സുഹൃത്തുക്കളിൽ ചിലർ അത് പരീക്ഷിച്ച്, ആത്മാക്കളെ കണ്ട് ഭയന്ന് വിറച്ചിട്ടുണ്ടത്രേ. ഹോസ്റ്റലുകളിൽ രാത്രി കാലങ്ങളിലാണ് അവരുടെ ഓജോ ബോർഡ് പരീക്ഷണങ്ങൾ നടക്കാറുണ്ടായിരുന്നത്. അതിലൊരു സുഹൃത്ത്, അവന്റെ വീട്ടിൽ നിന്ന് ഈ ഓജോ ബോർഡ് എക്സ്പിരിമെന്റ് നടത്തിയതിന് ശേഷം, അവന്  കുറച്ച് കാലം ഒരു തരം മന്ദതയായിരുന്നു. ഓജോ ബോർഡിൽ വച്ച 25 പൈസാ നാണയം തനിയെ നീങ്ങി, പ്രേതം അതിന്റെ പേര് വെളിപ്പെടുത്തിയെന്നാണ് അവൻ പറഞ്ഞത്. RAHIM എന്നായിരുന്നത്രേ പ്രേതത്തിന്റെ അല്ലെങ്കിൽ ആ ആത്മാവിന്റെ പേര്. RAHIM എന്ന പേരിലെ അവസാനത്തെ അക്ഷരം കാട്ടിക്കൊടുക്കുന്നത് വരെ, എന്റെ സുഹൃത്ത് തല കറങ്ങാതെ പിടിച്ച് നിന്നു എന്നും, പേര് മുഴുവൻ മനസ്സിലായതോടെ അവന്റെ കിടപ്പ് മുറിയിൽ ബോധം കെട്ടു വീണു എന്നുമാണ് അവൻ പറഞ്ഞ കഥ.

ചില സുഹൃത്തുക്കൾ അവൻ പറഞ്ഞത് ശരിയായിരിക്കുമെന്നും, അവർക്കും അതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞപ്പോൾ, വേറെ ചില സുഹൃത്തുക്കൾ, അവനെ കൂകി കളിയാക്കി. ചിലപ്പോൾ ഹിന്ദുവായ എന്റെ  സുഹൃത്ത് ഒരു ഹിന്ദു ആത്മാവിനെ പരതിയപ്പോൾ, പകരം ഒരു ഹിന്ദുവല്ലാത്ത ആത്മാവ് വന്നതായിരിക്കാം, അവൻ പേടിച്ച് പോകാൻ കാരണം. എന്തായാലും ഈ പുതിയ കുന്ത്രാണ്ടവും ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

വീട്ടിലിരുന്ന്, നേരത്തെകേട്ടത് പോലുള്ള ഒരു ഓജോ ബോർഡ് ഞാനും ഉണ്ടാക്കി. പണ്ട്, നമ്മളൊക്കെ പരീക്ഷ എഴുതാൻ ഉപയോഗിച്ചിരുന്ന, നല്ല വീതിയും നീളവുമുള്ള, മടക്കിയാൽ നാല് പുറങ്ങളായി എഴുതാൻ കഴിയുന്ന, വരയില്ലാത്ത  'പായക്കടലാസി'ലാണ് ഈ ഓജോ ബോർഡ് ഉണ്ടാക്കിയത്. അതിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങളും, ഒന്ന് മുതൽ പൂജ്യം വരെയുള്ള അക്കങ്ങളും, ഇംഗ്ളീഷിലെഴുതിയ ഏഴ് നിറങ്ങളും, പിന്നെ മേല്പോട്ട്, കീഴോട്ട്, ഇടത്, വലത് എന്നിവ കാണിക്കാനുള്ള അടയാളങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടത്തിൽ കുറച്ച് വലുപ്പത്തിലായി രണ്ട് ചതുരക്കള്ളികളിൽ, 'YES' എന്നും 'NO' എന്നും നല്ല കട്ടിമഷിയിൽ, പേപ്പറിന്റെ താഴെയായി എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇഗ്ളീഷ് അറിയുന്ന ഒരു ആത്മാവിന് മാത്രമേ എന്നോട് ഈ ഓജോബോർഡിലൂടെ സംവദിക്കാൻ കഴിയുള്ളൂ. മലയാളം ഓജോ ബോർഡ് ഉണ്ടാക്കണോ എന്നൊക്കെ ശങ്കിച്ചെങ്കിലും, ഉണ്ടാക്കാൻ എളുപ്പം ഇംഗ്ലീഷ് ആയത് കൊണ്ടാണ്, ഇംഗ്ലീഷിൽത്തന്നെ ഓജോ ബോർഡ് ഉണ്ടാക്കിയത്. മലയാളം ഓജോ ബോർഡ് ആയിരുന്നെങ്കിൽ, സ്വരങ്ങളും, വ്യഞ്ജനങ്ങളും, ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും, വള്ളിയും, പുള്ളിയും ചന്ദ്രക്കലയുമൊക്കെ പരതിപ്പരതി, ആത്മാവ് ഒരു വഴിക്കായിപ്പോയേനെ!

ഇങ്ങനെ ഉണ്ടാക്കിയ ഓജോ ബോർഡ് ഒന്ന് പരീക്ഷിക്കണമല്ലോ. പണ്ട് ഡ്രാക്കുള നോവൽ വായിക്കാൻ ഒരുക്കിയ പോലുള്ള സാഹചര്യം ഒരുക്കണോ, അതല്ല വേറെയെന്തെങ്കിലും സങ്കേതം ഒരുക്കണോ എന്നൊക്കെ വളരെ ഗഹനമായിത്തന്നെ ചിന്തിച്ചു. ഒടുവിൽ, വീട്ടിൽ നിന്നുള്ള പരീക്ഷണങ്ങൾ ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു. ഡ്രാക്കുള വായിക്കുമ്പോൾ ഉണ്ടായത് പോലുള്ള അനുഭവങ്ങൾ അഥവാ ഉണ്ടായാൽ ആരുമറിയാതെ ഒതുക്കണമെന്ന ചിന്തയാണ് അങ്ങനെയൊരു തീരുമാനത്തിൽ എന്നെയത്തിച്ചത്. പിന്നെ എവിടെ വച്ച്, എങ്ങനെ, എപ്പോഴാണ്  ഓജോ ബോർഡ് പരീക്ഷണം നടത്തേണ്ടതെന്ന് കൂലങ്കഷമായി ആലോചിച്ചപ്പഴാണ്, രണ്ട് ഉപായങ്ങൾ മനസ്സിൽ തെളിഞ്ഞത്. രണ്ടിലും പക്ഷേ ശ്മശാനങ്ങളായിരുന്നു പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്.

ഒന്ന്, വീട്ടുപറമ്പിലെ തെക്കേ അതിരിലുള്ള തറവാട്ട് ശ്മശാനമായിരുന്നെങ്കിൽ, രണ്ടാമത്തേത്, വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെ, ആറാം മൈലിൽ, തലശ്ശേരി - മൈസൂർ റോഡിലുള്ള മൈതാനപ്പള്ളിയുടെ ശ്മശാനമായിരുന്നു. ശ്‌മശാനം ആത്മാക്കളുടെ വിഹാരരംഗമായിരിക്കുമെന്നതിനാൽ, ഓജോ ബോർഡ് മുഖാന്തിരം, അഥവാ സംഭവിക്കുകയാണെങ്കിൽ, ഏതെങ്കിലും ഒരു ആത്മാവുമായി പെട്ടെന്ന് സംവദിക്കാനുള്ള സാധ്യത കൂടുമല്ലോ എന്നതായിരുന്നു, പശ്ചാത്തലമായി ശ്‌മശാനം തിരഞ്ഞെടുക്കാൻ കാരണം.

പിന്നെ ഈ രണ്ട് ശ്മശാനങ്ങളിൽ ഏത് ശ്‌മശാനം വേണമെന്ന ശങ്കയായി. തറവാട്ട് ശ്‌മശാനം കാട് പിടിച്ച് കിടക്കുന്നതാണെങ്കിലും, പണ്ട്, അമ്പിളിയമ്മാവൻ മാഗസിനിൽ വരാറുണ്ടായിരുന്ന വേതാളകഥകളിൽ വരച്ചുകാട്ടപ്പെട്ടിരുന്ന ശ്മശാനത്തിന്റെയോ ശ്മശാനചുറ്റുപാടുകളുടെയോ ഗാംഭീര്യം അതിനില്ലായിരുന്നു. മൈതാനപ്പള്ളിയുടെ ശ്മശാനമാണെങ്കിൽ നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് സമൃദ്ധി പൂണ്ട്, പകൽ പോലും ഇരുട്ട് തോന്നിക്കുന്ന സ്ഥലമാണ്. മാത്രവുമല്ല അവിടെ, എന്റെ തറവാട്ട് വളപ്പിൽ സംസ്കരിച്ചതിനേക്കൾ കൂടുതലാളുകളെ സംസ്കരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. എന്നുവച്ചാൽ, ആത്മാക്കളുടെ ബാഹുല്യം, പള്ളിക്കാട്ടിലായിരിക്കും കൂടുതലെന്നർത്ഥം. ഈ രണ്ട് കാരണങ്ങൾ കൊണ്ട്, മൈതാനപ്പള്ളിയുടെ പള്ളിക്കാട്ടിലെ ചുടുകാട് (ചുടുന്ന കാടല്ലെങ്കിലും) തന്നെ നല്ലതെന്ന് ഞാൻ നിശ്ചയിച്ചു. 

കേട്ട കഥകളൊക്കെ വച്ച് നോക്കുകയാണെങ്കിൽ, കറുത്ത നിറം മാത്രമുള്ള ഒരു കരിമ്പൂച്ചയെ തലക്കടിച്ച് കൊന്ന്, അതിനെ അതിന്റെ വാലിൽ പിടിച്ച് തൂക്കിക്കൊണ്ട് വേണം, ശ്മാശാനത്തിലേക്ക് കടക്കാനും, ഇത്തരം പരിപാടികൾ ചെയ്യാനും. വെള്ളിയാഴ്ചയാണെങ്കിൽ ഏറ്റവും നല്ലത്. എന്തായാലും, ഒരു ജീവിയെ കൊല്ലുന്നത് എനിക്കാവതല്ലായിരുന്നത് കൊണ്ടും, പൂച്ചകളെ എനിക്കിഷ്ടമായിരുന്നത് കൊണ്ടും, എന്റെ പരിസരത്തെങ്ങും കറുമുറെ കറുത്ത കരിമ്പൂച്ചകൾ ഇല്ലാതിരുന്നത് കൊണ്ടും, പൂച്ചയെ  ഞാനൊഴിവാക്കി. പോരാഞ്ഞതിന്, RAHIM എന്ന ആത്മാവുമായി സംവദിച്ച സുഹൃത്തിന്റെ പരീക്ഷണസമയത്ത് ചത്ത കരിമ്പൂച്ച ചിത്രത്തിലേ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും അവന് ഫലസിദ്ധി കിട്ടിയിരുന്നല്ലോ.

അങ്ങനെ എന്റെ ആദ്യത്തെ ഓജോ ബോർഡ് പരീക്ഷണ ദിവസം വന്നെത്തി. എന്റെ പത്തൊൻപതാം പിറന്നാൾ കഴിഞ്ഞത്തിന്റെ ആദ്യത്തെ ഒരു വെള്ളിയാഴ്ച. അന്നും, വീടിന് പുറത്ത് ഇറയത്താണ് ഞാൻ ഉറങ്ങാൻ കിടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ ഞാൻ സാമഗ്രികളുമായി തയ്യാറായി. നല്ല ഇരുട്ടാണ്. ഓജോ ബോർഡ് മടക്കി കീശയിലിട്ട്, അതിന്റെ കൂടെ ഒരു മെഴുകുതിരിയും വച്ച്, ഏകദേശം പന്ത്രണ്ടരക്ക് പള്ളിക്കാട് ലക്ഷ്യമാക്കി ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. വീട്ടിലെ പട്ടിയായ ടിങ്കു, എന്തോ കാരണത്താൽ അന്നവിടെത്തന്നെയുണ്ടായിരുന്നു. സാധാരണ രാത്രി സമയങ്ങളിൽ, അവൻ മറ്റ് പട്ടികളുമായി എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരിക്കും. പക്ഷേ, എന്തോ, ആ ദിവസം, അവൻ അവിടെത്തന്നെ ഉണ്ടായിരുന്നു. കൂട്ടുകാരുമായി എന്തെങ്കിലും പ്രശ്നമുണ്ടായിക്കാണണം. വീടിന്റെ മുന്നിലുള്ള തൊഴുത്ത് വരെ ടിങ്കു എന്നെ അനുഗമിച്ചു. പള്ളിക്കാട്ടിൽ പട്ടി കയറിയാൽ, അവിടത്തെ ആത്മാക്കൾക്ക് പ്രശ്നമാകുമോ എന്ന് വെറുതെ ശങ്കിച്ചു. ടിങ്കുവിനെ എങ്ങനെ ഒഴിവാക്കും എന്ന് ആത്മാർത്ഥമായി ആശിച്ചപ്പോഴാണ് അവന്റെ സുഹൃത്തായ ഏതോ പട്ടി, ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഓടിക്കയറി, വടക്ക് പടിഞ്ഞാറ് ഭാഗത്തെ കൈതക്കാട് ഭാഗത്തേക്ക് ഒരു മിന്നായം പോലെ ഓടുന്നത് കണ്ടത്. ടിങ്കു, ഒട്ടും അമാന്തിക്കാതെ, യജമാനനായ എന്നെയും വിട്ട്, ആ പട്ടിയുടെ പിന്നാലെ വച്ചുപിടിച്ചു. കാണാൻ പോകുന്ന ആത്മാക്കൾക്ക് ഞാൻ നന്ദി പറഞ്ഞു. 

കിഴക്ക് ഭാഗത്തെ അതിരിലൂടെ ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ, തൊഴുത്തിലുണ്ടായിരുന്ന വെള്ളച്ചിയും ചോക്കച്ചിയും 'എങ്ങോട്ടാ ഈ പാതിരാക്ക്...' എന്ന രീതിയിൽ എന്നെ നോക്കുന്നത്, ആ ഇരുട്ടത്തും അവയുടെ തിളങ്ങുന്ന കണ്ണുകളെ ദർശിച്ച് ഞാൻ കണ്ടു. ഇടവഴിയിലൂടെ തെക്കോട്ടേക്ക് നടന്ന്, നാണു ആശാരിയുടെ വീടിന് മുന്നിലൂടെ, ഹരിയേട്ടന്റെ കടയ്ക്കരികിലൂടെ, തീപ്പെട്ടിക്കമ്പിനിക്കരികിലുള്ള റോഡ് മുറിച്ച് കടന്ന്, പള്ളിക്കാട്ടിന്റെ പടിഞ്ഞാറ് ഭാഗത്തെത്തി. ആദ്യായിട്ടാണ് പള്ളിക്കാട്ടിലേക്ക് കാല് വെക്കുന്നത്. അതിനുള്ളിലെ മുൻപരിചയങ്ങളൊന്നും എനിക്കില്ല. ഇനിയങ്ങോട്ടുള്ളത് എല്ലാം പരിചയമില്ലാത്ത പുതുവഴികളാണ്. ഒരു എമർജൻസി സാഹചര്യം ഉണ്ടായാൽ, വൃത്തിയിൽ ഓടാൻ പോലും പറ്റില്ല. 

എന്തായാലും ഒരുമ്പെട്ടു. മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ പറമ്പിന്റെ ചെരിവിലൂടെ ഞാൻ പള്ളിയുടെ പിന്നാമ്പുറത്തുള്ള പറമ്പിലേക്ക് കയറി. ആ കാലത്ത്, ആ പറമ്പിൽ ഒന്നോ രണ്ടോ വീടുകളേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കൂടി മുന്നോട്ട് പോയി വലത്  മതിൽ കയറിയിറങ്ങിയാലാണ് പള്ളിക്കാട്ടിലേക്ക് കയറാൻ സാധിക്കുക. ഒരു കള്ളന്റെ എല്ലാ ചലനങ്ങളോടും കൂടെ വളരെ പതുക്കെയാണ് അവിടം മുതൽ എന്റെ നടപ്പ്. അവിടം വരെയുള്ള നടപ്പ് പെരുവഴിയിലൂടെ ആയിരുന്നെങ്കിൽ, അപ്പോൾ നിന്നിരുന്നത് തീർത്തും സ്വകാര്യ സ്ഥലത്താണ്. ആരെങ്കിലും കണ്ടാൽ തീർച്ചയായും പ്രശ്നമാകും. ഓജോ ബോർഡ് കാണിച്ചത് കൊണ്ടോ, എന്റെ പരീക്ഷണത്തെക്കുറിച്ച് പറഞ്ഞത് കൊണ്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല. പിടിച്ചാൽ, നാട്ടുകാർ നന്നായി പെരുമാറുമെന്ന് നൂറ് ശതമാനം ഉറപ്പ്. അതിനടുത്തൊന്നുമുള്ള വീടുകളിലോ വഴികളിലോ ഒന്നും ഒരു പട്ടികളെപ്പോലെ കാണാഞ്ഞതും അഥവാ ഉണ്ടായിരുന്ന പട്ടികൾ ഉറക്കത്തിലായിരുന്നത് പോലെ കുരക്കാതിരുന്നതും ശരിക്കും ഭാഗ്യമായി.

ഒടുവിൽ, അവിടെ അടക്കിയ എല്ലാ ആത്മാക്കളോടും അനുവാദം ചോദിച്ച്, മടക്കിപ്പിടിച്ച ഓജോ ബോർഡുമായി ഞാൻ പള്ളിക്കാട്ടിൽ കയറുക തന്നെ ചെയ്തു. അപരിചിതമായ സ്ഥലം. അങ്ങിങ്ങായി ചില തലക്കല്ലുകൾ പൊന്തക്കാടുകൾക്കിടയിൽ നിന്നും പൊങ്ങി നിൽക്കുന്നത്, ഇരുട്ടിൽ അത്രയും നേരം നിന്നതിന്റെ തഴക്കത്താൽ കാണുന്നുണ്ടായിരുന്നു. കുറേ നേരം ഇരുട്ടിൽ നിന്നാൽ, ഇരുട്ടിലും ചില വെളിച്ചങ്ങൾ കാണാൻ സാധിക്കും! 

എവിടെ ഇരിക്കും എന്നതായിരുന്നു പിന്നത്തെ എന്റെ ചിന്ത. കുറച്ചെങ്കിലും കാടില്ലാത്ത സ്ഥലംകിട്ടിയാലല്ലേ വൃത്തിയിൽ അമർന്നിരിക്കാൻ പറ്റുകയുള്ളൂ. പതുക്കെ പരിസരം വീക്ഷിച്ചപ്പോഴാണ്, ഒന്ന് രണ്ടാഴ്ചക്കുള്ളിൽ ആരെയോ സംസ്കരിച്ച സ്ഥലം പോലെ ഒരു ഭാഗത്ത് നല്ല മണ്ണ് കണ്ടത്. വീണ്ടുമൊന്ന് പരിസരം വീക്ഷിച്ചശേഷം, ആരുടേയും തലയിലും നെഞ്ചത്തും ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച്, നേരെ അവിടെപ്പോയി, ആ മണ്ണിനടിയിൽ അന്തിയുറങ്ങുന്ന ആത്മാവിനെ മനസാ ഒന്ന് വണങ്ങി. മടക്കി വെച്ചിരുന്ന ഓജോ ബോർഡ് ആ കുഴിമാടത്തിന്റെ മുകളിൽ നിവർത്തി വച്ച്, അതിന്റെ ഒരു ഭാഗത്തായി കുനിഞ്ഞിരുന്നു. കൈയ്യിൽ കരുതിയ കുഞ്ഞ് മെഴുകുതിരി, ഓജോ ബോർഡിന്റെ മുകൾഭാഗത്തായി മണ്ണിൽ ആഴ്ത്തിയിട്ട് കത്തിച്ചു വച്ചു. മെഴുകുതിരിയുടെ വെട്ടം വീണെങ്കിലും, പെട്ടന്ന് വീണ വെളിച്ചമാകയാൽ, അതിലെ അടയാളങ്ങൾ തെളിഞ്ഞ് കാണാൻ ആ ഇരുട്ടിൽ അര മിനുട്ടോളം സമയമെടുത്തു. വെള്ളക്കടലാസിൽ നീല മഷികൊണ്ട് എഴുതിയതിനാൽ, അതിന്റെ ഇരുട്ടിലെ കാഴ്ച കൂടുതൽ ഭംഗിയുള്ളതാക്കി. 

ഹൈവേയിലൂടെ ഇടക്ക്  ലോറികളും അപൂർവ്വമായി ഓട്ടോറിക്ഷകളും പോകുന്നുണ്ട്. പ്രകൃതിയുടെ രാത്രികാല ശബ്‌ദതാളങ്ങൾക്ക് പുറമേ,  വണ്ടികളുടെ ഇരമ്പലുകൾ മാത്രമായിരുന്നു അപ്പോളവിടെ കാതുകൾക്ക് ശരിയായ രീതിയിൽ കേൾക്കാൻ പാകത്തിലുണ്ടായിരുന്ന  ശബ്ദവിന്യാസങ്ങൾ. ഷർട്ടിന്റെ കീശയിൽ നിന്ന് ഒരു ഇരുപത്തഞ്ച് പൈസാ നാണയം ഞാൻ പുറത്തെടുത്തു. തറയിൽ ചമ്രം പടിഞ്ഞിരുന്നശേഷം കുറച്ച് നേരം രണ്ട് കൈകളും കത്തുന്ന മെഴുകുതിരിയുടെ മേലെ പിടിച്ച് കണ്ണടച്ച് ധ്യാനിച്ച്, ഇരുപത്തഞ്ച് പൈസാ നാണയം ഞാൻ ഓജോ ബോർഡിൽ വച്ചു. പിന്നെയും കണ്ണടച്ച് അവിടെ സന്നഹിതരായിരിക്കുന്ന ഏതെങ്കിലും നല്ല ആത്മാക്കളുണ്ടെങ്കിൽ അടുത്ത് വരാനും എന്റെ ചോദ്യങ്ങൾക്ക് ഓജോ ബോർഡിലെ അടയാളങ്ങളിലൂടെ ഉത്തരം പറയാനും മനസാ നിർദ്ദേശിച്ചു. 

"ആരെങ്കിലും എന്റെയടുത്ത് ഉണ്ടോ ?" പതുങ്ങിയ ശബ്ദത്തിൽ പലവട്ടം ചോദിച്ചു. YES ന്റെയും NO യുടെയും മദ്ധ്യത്തിലായി വച്ച നാണയം ഒരു കളത്തിലേക്കും മാറുന്നില്ല.  

"എന്താണ് പേര്" ആദ്യത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിലും വെറുതേയെന്നോണം വേറൊരു ചോദ്യം ചോദിച്ചു. ഒരു രക്ഷയുമില്ല. നാണയം അനങ്ങുന്നില്ല.

എന്റെ ഭാഷ മനസ്സിലാകാത്തത് കൊണ്ടാണോ, അതോ എന്നെ ഭയന്നിട്ടാണോ, അല്ലെങ്കിൽ എന്റെ വിശ്വാസത്തെ സംശയിച്ചിട്ടാണോ ഇത്രയടുത്തുണ്ടായിട്ടും ആത്മാക്കൾ എന്നോട് മിണ്ടാത്തതെന്ന് ഞാൻ സംശയിച്ചു. 

"Any soul present here? Please show YES or NO..." അറിയാവുന്ന ആംഗലേയത്തിൽ പറഞ്ഞു നോക്കി... ഒരനക്കവും കാണുന്നില്ല.

"കൊയി ആത്മാ ഹേ യഹാ..." ഹിന്ദിയിൽ ചോദിച്ച് നോക്കി. ഹിന്ദി പഠിപ്പിച്ച പ്രേമവല്ലി ടീച്ചറെ ഓർമ്മ വന്നതല്ലാതെ നാണയം അനങ്ങിയില്ല. 

ഞാൻ തന്നെ നാണയത്തിന്റെ മേലെ വിരല് വച്ച്, എന്റെ വിരലുകളെ ആരെങ്കിലും നീക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന്, എന്നെ തോന്നിക്കുന്നുണ്ടോ എന്ന് സ്വയം ശ്രദ്ധിച്ച് നോക്കി. അങ്ങനെയുള്ള ഒരു തോന്നലും എനിക്ക് ഉണ്ടായില്ല. എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ സ്വയം ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

എന്റെ ശ്വാസനിശ്വാസങ്ങളുടെ ഒച്ച എനിക്ക് വ്യക്തമായി കേൾക്കാം. ആ പള്ളിക്കാട്ടിൽ അന്തിയുറങ്ങിയിരുന്ന ആത്മാക്കളൊക്കെ കുംഭകർണ്ണന്മാരാണോ, അതോ ബധിരമൂകരന്മാരാണോ എന്നെനിക്ക് തോന്നിപ്പോയി. പിറുപിറുത്തുകൊണ്ട്, ഒട്ടും അടുക്കും ചിട്ടയുമില്ലാതെ പിന്നെയും ചില ചോദ്യങ്ങളൊക്കെ ചോദിച്ചെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. അപ്പോൾ അവിടെ വീശിയ ഇളം തെന്നലിൽ, മെഴുകുതിരിനാളം വശ്യമാർന്ന നൃത്തം വെച്ചു. കുറേ നേരം ആ നൃത്തം നോക്കി നിന്നപ്പോൾ അവിടെ ഒരു കൂട്ടം മെഴുകുതിരികൾ കത്തിച്ച് വെച്ചതായി എനിക്ക് തോന്നി. ചുറ്റുപാടും നോക്കിയപ്പോൾ ഇടയ്ക്കിടെ എന്തോ മിന്നുന്നത് കണ്ടത്, അത് മെഴുകുതിരിയാണോ, മിന്നാമിന്നിയാണോ അതൊന്നുമല്ല ചൂളിക്കൂട്ടയാണോ എന്നെല്ലാമുള്ള സന്ദേഹങ്ങൾ മനസ്സിലൂടെ കയറിക്കേറി മറിഞ്ഞു. ശ്മശാനത്തിലെ നീങ്ങുന്ന തീനാളങ്ങളാണ് ചൂളിക്കൂട്ടകൾ. അസ്ഥികളൊക്കെ അടങ്ങുന്ന ഭൂമിക്കടിയിൽ നിന്നും വമിക്കുന്ന സൾഫർ ഗ്യാസ്, ഇളം കാറ്റിന്റെ ഘർഷണത്താൽ കത്തുന്നതാണ് ചൂളിക്കൂട്ടകൾ എന്നൊക്കെ സുഗുണൻ മാഷ് പഠിപ്പിച്ചത് ഓർമ്മ വന്നെങ്കിലും, പ്രേതങ്ങളുടെ പ്രത്യക്ഷ രൂപങ്ങളായി എനിക്ക് ചുറ്റും ചൂളിക്കൂട്ടകൾ നീങ്ങുന്നതായി എനിക്ക് തോന്നി. എന്നിട്ടുമെന്തേ, അതിലൊരൊറ്റ പ്രേതം പോലും എന്റെ ഓജോ ബോർഡിനെ തിരിഞ്ഞ് നോക്കുന്നില്ല?

"ഏതെങ്കിലും ആത്മാവിന് ധര്യമുണ്ടെങ്കിൽ, മുന്നിലുള്ള ഈ കത്തുന്ന  മെഴുകുതിരി ഊതിക്കെടുത്തി കാണിക്ക്..."സഹികെട്ട്, ഒരു തരം നീരസത്തോടെ പറഞ്ഞ് നോക്കി. തിരിനാളം ഇടംവലം ആടിയതല്ലാതെ വേറൊന്നും സംഭവിച്ചില്ല. 

പിന്നെ, ദേഷ്യം കാരണം, എന്റെ വായിൽ വന്നത് സംസ്‌കൃതമാണ്. പക്ഷേ ആ സംസ്‌കൃതം, ഞാനവിടെ പുറത്തെടുത്തില്ല. 

അപ്പഴേക്കും ഏകദേശം ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ച് കാണും, ഇനിയും കൂടുതൽ സമയം നിന്നാലും ഒരാത്മാവും എന്നെ നോക്കാൻ വരില്ലെന്ന് എനിക്ക് തീർച്ചയായി. പിന്നെ ഒട്ടും വൈകിയില്ല. ഇരുപത്തഞ്ച് പൈസയെടുത്ത് കീശയിലിട്ട ശേഷം, ദേഷ്യത്തോടെ ഓജോ ബോർഡ് ചുരുട്ടിക്കൂട്ടി. എന്റെ വലത് ഭാഗത്തായി, രണ്ടാത്മാക്കളുറങ്ങുന്നതിന്റെ ഇടയിലായി, ഒരു ചുള്ളിക്കമ്പ് കൊണ്ട് ഒരു കുഴികുത്തി, ചുരുട്ടിക്കൂട്ടിയ ഓജോബോർഡ് അതിലിട്ട് മൂടി. ഒരാത്മാക്കളാലും ഊതിക്കെടുത്താൻ കഴിയാത്ത മെഴുകുതിരി, ഓരൊറ്റ ഊത്തിന് ഞാനൂതിക്കെടുത്തി. പിന്നെ തീർത്തും തിരിഞ്ഞ് നോക്കാതെ മടക്കയാത്ര ആരംഭിച്ചു. 

കാലം, അതിന്റെ കറക്കത്തിൽ മുപ്പതാണ്ടുകളോളം എന്നെ പിന്നെയും കറക്കി. ജീവിതം വ്യത്യസ്തമായ വിവിധതരം സാഹചര്യങ്ങളിലൂടെ കടന്നുപോയി. ആ കറക്കത്തിൽ, എന്റെ ചിന്തകളും വായനകളും കുറച്ച് കൂടെ വിശാലമായി. അതിന്റെ കൂടെ അനുഭവങ്ങളും നിരീക്ഷണങ്ങളും കൂടിയായപ്പോൾ, പ്രേതവും ആത്മാവും എന്നൊക്കെയുള്ളത്, ദൈവത്തിന്റെ കഥയെന്നത് പോലെയുള്ള വെറും മണ്ണാങ്കട്ടക്കഥകളാണെന്നത് ബോധ്യമായി. പക്ഷേ 2022 ൽ നാട്ടിൽ പോയപ്പോൾ, അവിടെ നടത്തിയ ഒരു യാത്രക്കിടയിലുണ്ടായ അനുഭവം, വീണ്ടും പ്രേതകഥകളെ ഓർക്കാൻ എന്നെ നിർബന്ധിതമാക്കി. ആ രസകരമായ കഥ അടുത്ത ഭാഗത്തിൽ!


***

2022, നവംബർ 1, ചൊവ്വാഴ്ച

എൻ കേരളം


മുകളിലുള്ള വീഡിയോ നേരിട്ട് പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യാൻ അമർത്തുക: എൻ കേരളം

കേരളം കോമളം 
തരളമനോഹരിയെൻ കേരളം!
താരിളം പൂക്കളാൽ പൂക്കളമെഴുതുന്ന 
പാരിലെ ഗരിമയാണെൻ കേരളം!

നരല തൻ തീരങ്ങൾ നിറമാല ചാർത്തുന്ന 
സുരവരഭരിതമാണെൻ കേരളം!
ആരണ്യനിബിഡസരോവരനീലിത 
ഗിരിമുടി രമണീയമെൻ കേരളം!

സരളപദങ്ങളാൽ സരിഗമ തീർക്കുന്ന 
കൈരളിമൊഴിധാരിയെൻ കേരളം!
പരിമളശ്യാമളശീതളദേശങ്ങൾ 
ധാരാളമേളിതമെൻ കേരളം!

വരമ്പുകൾ വരഞ്ഞുള്ള കോലങ്ങൾ വിരിയുന്ന 
മരതകപാടങ്ങളെൻ കേരളം!
പൂരങ്ങൾ തെയ്യങ്ങൾ ഉത്സവമേളങ്ങൾ 
ഭേരികളാറാടുമെൻ കേരളം!

ധരണിതൻ തന്ത്രിയാം തടിനിതന്നൊഴുക്കുകൾ 
ചിരിവീണ മീട്ടുമെൻ കേരളം!
വാർമഴവില്ലുകൾ കാൺകയാൽ മയിലുകൾ 
വരിനൃത്തമാടുമെൻ കേരളം!

അരചനാം മാവേലിമന്നന്റെ നിസ്തുല 
ഭരണകാവ്യം പാടുമെൻ കേരളം!
പരശുവിന്നേറിനാൽ വാരിധി നീങ്ങയാൽ 
കരയായ കഥചൊല്ലുമെൻ കേരളം!
നരജാതിയെല്ലാമൊന്നെന്ന് കല്പിച്ച 
പറയിതൻ കുലം വാണതെൻ കേരളം! 

2020 മുതൽ തുടർച്ചയായി നാലാം വർഷവും (2023 ൽ) ഒരു പുതിയ കേരളപ്പിറവി പാട്ട് എല്ലാവരുടെയും മുന്നിലായി സമർപ്പിക്കുകയാണ്. ഈ പതിവ് ഇനിയും എത്ര കാലത്തോളം നിലനിൽക്കുമെന്നറിയില്ല. എന്നാലും, ഇപ്പോൾ ഒൻപതാം തരത്തിലുള്ള മകൾ പന്ത്രണ്ടാം തരത്തിലെത്തുന്നത് വരെയെങ്കിലും രണ്ടോ മൂന്നോ പാട്ടുകൾ കൂടി ഇറക്കണമെന്നാണ് ആഗ്രഹം. എന്റെ ഈ സംരംഭത്തിൽ, ഒരു പാട്ടിലെ ആശയം എന്റെ മറ്റ് പാട്ടുകളിലും കണ്ടേക്കാം. പക്ഷേ ഒരേ ആശയങ്ങൾ മറ്റുള്ള പാട്ടുകളിൽ വരുന്നുണ്ടെങ്കിലും അവ അവതരിപ്പിക്കുന്ന രീതിയും താളവും എല്ലാം വിഭിന്നങ്ങളാണ്. ഓരോ പാട്ടും ഒറ്റയ്ക്ക് നിൽക്കാൻ പ്രാപ്തിയുള്ളതിനാൽ, വേറൊരു പാട്ടുമായി താരതമ്യം ചെയ്യേണ്ടതില്ല. എല്ലാവർഷങ്ങളിലെയും പോലെ, മകൾ ദേവകിയാണ് ഇത്തവണയും പാടിയിരിക്കുന്നത്. അവളെ എങ്ങനെ പാടണം എന്നത് പഠിപ്പിച്ചിരിക്കുന്നത് അവളുടെ അമ്മയും. ഈ 'എൻ കേരളം' എന്ന പുതിയ പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുക. 

ഇതിന്ട്ടു മുന്നേ എഴുതിയിട്ടുള്ള  മലയാളം / കേരളം വാഴ്ത്ത്പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:
***

2022, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഏകാന്തം

ഒറ്റക്കിരിക്കുക എന്നത് വലിയ കാര്യമൊന്നും അല്ലെന്ന് എല്ലാരും പറയും. പല സാഹചര്യങ്ങളിൽ പലരും വീട്ടിലോ ഹോട്ടലിലോ അല്ലെങ്കിൽ കുളത്തിന്റെ കരയിലോ മറ്റോ ആയി ഒറ്റക്കൊക്കെ ഇരുന്നു കാണും. ബഹളമയമായ ഈ ലോകത്ത് നിന്ന് ഇത്തിരി ശാന്തി കിട്ടാൻ, ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഇത്തിരി അകന്ന് നിൽക്കാൻ, ചിലപ്പോഴെങ്കിലും ആരോടും പറയാൻ പറ്റാത്ത വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ എന്നിങ്ങനെയായി പലകാരണങ്ങളാൽ ഒറ്റക്കിരിക്കാൻ പലരും തീർച്ചയായും പലപ്പോഴായി കൊതിച്ച് കാണും. ഞാനും അങ്ങനെയാണ്. മിക്കവാറും സമയങ്ങളിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം. കാരണമൊന്നും ചോദിക്കരുത്; ഞാൻ പറയൂല്ല.

ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഒറ്റക്കിരിക്കാൻ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും, യാത്രാ സംബന്ധിയായി ചില ഹോട്ടലുകളിൽ ഒറ്റക്ക് താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, സമീപത്തെങ്ങും ഒരു മനുഷ്യജീവിയുടെ പോലും സാന്നിദ്ധ്യമില്ലാതെ ഒറ്റക്കിരിക്കാൻ,  രാത്രി കഴിയാൻ സാഹചര്യം കിട്ടിയത്, രണ്ടാഴ്ച മുൻപാണ്. 

ട്രെക്കിങ്ങും ഹൈക്കിങ്ങുമൊക്കെ കുറച്ച് കാലങ്ങളായി ചെയ്യാറുണ്ടെങ്കിലും ക്യാംപിങ്  തുടങ്ങിയത് ഈയ്യടുത്ത കാലത്താണ്; ശരിക്കും പറഞ്ഞാൽ കോവിഡ് തുടങ്ങിയതിന് ശേഷം. അങ്ങനെ, നാല് തവണകളായി പത്ത് ദിവസങ്ങളോളമെടുത്ത് അമേരിക്കൻ ഐക്യനാടുകളുടെ കിഴക്ക് ഭാഗത്തായി തെക്കുവടക്കായി നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ മലനിരകൾക്ക് മുകളിലൂടെയുള്ള,  2200 ഓളം മൈലുകൾ നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലൂടെ (AT), ഞങ്ങൾ നാലഞ്ച് സുഹൃത്തുക്കൾ, ഇതുവരെയായി അറുപതോളം മൈലുകൾ താണ്ടിയിട്ടുണ്ട്.കാട്ടിലൂടെയുള്ള നടത്തവും രാത്രിയിലെ കിടത്തവും, ഭക്ഷണം  വളരെ രസകരമാണ്. ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ, ദൈനംദിന ജീവിതത്തിലെ ജോലിപരമായും കുടുംബപരമായും സാമൂഹ്യപരവുമായുള്ള സംഘർഷങ്ങളില്ലാതെ, മൊബൈൽ കണക്ഷനുകളില്ലാതെ, ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ച്, സ്വച്ഛന്ദമായ വായുവും ശ്വസിച്ചുകൊണ്ടുള്ള നടത്തവും കിടത്തവും. കയറ്റങ്ങളും ഇറക്കങ്ങളും, വിടവുകളും നിറഞ്ഞ ദുര്ഘടപാതകളിലൂടെ നടന്നുളള വ്യായാമം കഴിഞ്ഞ്, കാട്ടരുവിയിലെ ഒരു കുളിയും കഴിഞ്ഞ ശേഷം, സ്വല്പം ഭക്ഷിച്ച്, വൃക്ഷങ്ങൾക്കിടയിലെ നിരപ്പല്ലാത്ത തറയിൽ കെട്ടിയുയർത്തിയ താൽക്കാലിക കൂടാരത്തിൽ കിടന്നുറങ്ങുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

ഈ അപ്പലാച്ചിയൻ ട്രെയിലിന്റെ ഏറ്റവും ദുർഘടമായ, 'റോളർ കോസ്റ്റർ' എന്ന് വിളിക്കപ്പെടുന്ന ഭാഗം കടന്ന് പോകുന്നത് ഞാൻ താമസിക്കുന്ന വീടിനടുത്ത് കൂടെയാണ്. വീട്ടിൽ നിന്ന് ഏകദേശം ഇരുപത് മൈലുകൾ ദൂരം മാത്രം. കഴിഞ്ഞ ഒരു യാത്രയിൽ ഈ റോളർ കോസ്റ്റർ ഞങ്ങൾ താണ്ടിയതാണ്. ആ ഒരു യാത്രയിലാണ് 'സാം മൂർ ഷെൽട്ടറി'നും (Sam Moore Shelter) 'ബേർസ് ഡെൻ ഓവർ ലുക്കി' നും (Bears Den Overlook) ഇടയിലൂടെ ഒഴുകുന്ന കൊച്ചരുവിയായ 'സ്പൗട്ട് റണ്ണി'ന്റെ (Spout Run) കരയിൽ ഞങ്ങൾ ഒരു രാത്രി ടെന്റ് കെട്ടി കഴിഞ്ഞുകൂടിയത്. 

'സ്പൗട്ട് റണ്ണി'ന്റെ കരയിൽ കഴിഞ്ഞ ആ ആദ്യരാത്രി, എന്നെ സംബന്ധിച്ചടുത്തോളം കാളരാത്രി ആയിരുന്നു. അന്ന് ഉച്ചക്ക് തീർത്തും ഇഷ്ടപ്പെടാതെ കഴിച്ച, പാതി മാത്രം വെന്ത സാൽമൺ ആയിരുന്നോ പ്രശ്നം, അതല്ല, രാത്രി നല്ലൊരുറക്ക് കിട്ടാൻ വേണ്ടി, കൈയ്യിൽ കരുതിയിരുന്ന റമ്മിൽ നിന്ന് ഒരു പെഗ്ഗടിച്ചതാണോ പ്രശ്നം, എന്നത് നിശ്ചയമില്ലെങ്കിലും, തീയൊക്കെ കൂട്ടി, ഭക്ഷണം പാകം ചെയ്തതിന് ശേഷം, അരുവിയിലെ നഗ്നനീരാട്ടും കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ നീട്ടി നീട്ടി വാളുവച്ചു. ഉച്ചക്ക് കഴിച്ച സാൽമനും, പെഗ്ഗിന്റെ കൂടെ കഴിച്ച ഏതോ ഒരു ടിൻഡ് മീനും, കുഴഞ്ഞ് മറിഞ്ഞ് അരുവിക്കരയിലെ മരച്ചുവട്ടിൽ പതിച്ചു. ഇതിനെക്കുറിച്ച് വിശദമായി 'വാളുകൾ തഴുകിയ റോളർ കോസ്റ്റർ' എന്ന ഒരു കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.

എന്തായാലും, ഞങ്ങൾ കിടന്നുറങ്ങിയ ആ സ്പൗട്ട് റൺ പ്രദേശം വളരെ മനോഹരമായിരുന്നു. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട്, നടുവിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന അരുവിക്കരയിൽ, അരുവിയുടെ കളകളാരവം ശ്രവിച്ച് ആരുടേയും ശല്യമില്ലാതെ വിശ്രമിക്കാൻ പറ്റിയ ഒരു കാനനമദ്ധ്യം! അന്ന് അവിടെ നിന്ന് മടങ്ങും വഴിയാണ്, അതേ സ്ഥലത്ത് വീണ്ടും ഒരു തവണ കൂടി പോകാൻ എനിക്ക് ആശയുണ്ടായത്. 

കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ, കുടുംബ സമേതം, അതേ അരുവിക്കരയിലൂടെ, അപ്പലാച്ചിയൻ ട്രെയിലിലൂടെ സാം മൂർ ഷെൽട്ടർ വരെ ഹൈക്ക് ചെയ്ത്, അതേ ദിവസം തന്നെ തിരിച്ച് പോന്നു. അവർക്ക് ഇഷ്ടപ്പെട്ടാൽ ഒരു ദിവസം, എല്ലാവരും വീണ്ടും അവിടെ പോയി കുടുംബ സമേതം ക്യാമ്പ് ചെയ്യാനായിരുന്നു പ്ലാൻ. ദുർഘടമായ പാത ആയിരുന്നതിനാൽ ചില കുടുംബങ്ങൾ അത്തരമൊരു പ്ലാനിൽ നിന്ന് തീർത്തും പിന്മാറി. ഒടുവിൽ എന്റെ കുടുംബവും വേറെ രണ്ട് കുടുംബങ്ങളും കൂടി ഒരു ദിവസം ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ സ്ത്രീജനങ്ങൾക്ക് അരുവിക്കരയിൽ രാത്രി കിടക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പകരം, തുറന്ന് കിടക്കുന്നതാണെങ്കിലും, കിടന്നുറങ്ങാൻ ഒരു തറയും മേൽക്കൂരയുമുള്ള സാം മൂർ ഷെൽട്ടറിൽ ക്യാമ്പ് ചെയ്യാനാണ് അവർ താല്പര്യപ്പെട്ടത്. പേടിക്ക് പുറമേ, അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാനുള്ള പ്രധാന കാര്യം, അവിടെയൊരു കക്കൂസ് ഉണ്ടെന്നുള്ളതും (നാറുന്നതാണെങ്കിലും) കൂടിയാണ്. 

അങ്ങനെ ഒരു രാത്രി, ഞങ്ങൾ സാം മൂർ ഷെൽട്ടറിൽ കഴിഞ്ഞ് പിറ്റേദിവസം ആവുമ്പഴേക്കും സ്ത്രീകൾക്ക് അത്തരം ഒരു ക്യാംപിങ് പരിപാടിയോട് താല്പര്യം കുറഞ്ഞു. ഒന്നാമത്, രാത്രിയിൽ പേടികൊണ്ടും തണുപ്പ് കൊണ്ടും  അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാമത്, മൂത്രമൊഴിക്കുന്നതും വെളിക്കിരിക്കുന്നതും, വളരെയധികം നാഗരികരായി മാറിയിരിക്കുന്ന അവരെ സംബന്ധിച്ചടുത്തോളം വളരെയധികം ദുഷ്കരമായിരുന്നു. അതുകൊണ്ട് തന്നെ, കുടുംബവുമൊത്തുള്ള ക്യാംപിങ് എന്ന പരിപാടി, കുട്ടികൾക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, അവരെയും കൊണ്ടുള്ള ഒരു ക്യാംപിങ് പിന്നീട് നടന്നില്ല. പക്ഷേ എന്റെ മനസ്സിൽ വീണ്ടും വീണ്ടും അവിടേക്ക് പോകാനുള്ള ആഗ്രഹം കൂടിക്കൂടി വരികയായിരുന്നു. ഒരു തവണ ശബരിമല കയറിയ ഭക്തന്മാർ, അവിടേക്ക് വീണ്ടും വീണ്ടും പോകണമെന്ന് പറയുന്നത് പോലെ!

സാധാരണ രീതിയിൽ, ഇവിടെ അമേരിക്കയിൽ ക്യാംപിങ് ചെയ്യുന്നതിന് പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ ഉണ്ട്. ക്യാംപിങ് ഗ്രൗണ്ട് എന്ന് പറയും. ആ സ്ഥലങ്ങൾ കുറച്ച് കൂടി സുരക്ഷിതവും വെള്ളവും മറ്റ് ശൗച്യകർമ്മങ്ങൾക്കുള്ള ക്രമീകരങ്ങളും അവിടെ ഉണ്ടാവും. പക്ഷേ ഒരു നിശ്ചിത തുക ഫീസ് കൊടുക്കണം. എന്നെ സംബന്ധിച്ച്, അത്തരം ബഹളങ്ങൾക്കിടയിൽ ക്യാമ്പ് ചെയ്യാൻ ഒട്ടും താല്പര്യമില്ലാത്തയാളാണ്. അതുകൊണ്ട്, വീട്ടിൽ നിന്ന് എളുപ്പത്തിൽ എത്തിപ്പെടാവുന്നതും, ഫീസ് കൊടുക്കേണ്ടാത്തതുമായ സ്പൗട്ട് റൺ പ്രദേശത്ത്, തീർത്തും വന്യമായ സാഹചര്യം ആസ്വദിക്കാനായിരുന്നു ഞാൻ താല്പര്യപ്പെട്ടത്. വീട്ടിൽ നിന്ന് 40 മിനുട്ടുകൾ മാത്രം കാറിൽ യാത്ര ചെയ്ത്, റൂട്ട് 7 ൽ 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ബേർസ് ഡെൻ വഴി മൂന്ന് മൈലുകളോളം വനത്തിനുള്ളിലേക്ക് അപ്പലാച്ചിയൻ ട്രെയിലിലൂടെ തെക്കോട്ടേക്ക് ഹൈക്ക് ചെയ്‌താൽ സ്പൗട്ട് റൺ എന്ന ഈ സ്പോട്ടിലെത്താം എന്നത് വളരെ അനുകൂലമായ ഘടകവുമാണ്. 

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞങ്ങൾ ആൺ സുഹൃത്തുക്കൾ മാത്രമായി നടത്തുന്ന, രണ്ടോ മൂന്നോ ദിവസങ്ങൾ നീളുന്ന അപ്പലാച്ചിയൻ ഹൈക്കിങ് യാത്രകൾ, ഈ വർഷം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ, ഒരു ദിവസത്തേക്കെങ്കിലും ഹൈക്ക് ചെയ്ത്, ക്യാമ്പ് ചെയ്ത് തിരിച്ച് വരാൻ ഞാൻ പദ്ധതിയിട്ടു. ആ വിവരം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അതിലൊരുവൻ എന്റെ കൂടെ വരാൻ സന്നദ്ധതയറിയിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കഴിഞ്ഞ സെപ്തംബർ മദ്ധ്യത്തിലെ ഒരു ശനിയാഴ്ച രാത്രി, സ്പൗട്ട് റൺ സ്പോട്ടിൽ ക്യാമ്പ് ചെയ്ത് തിരിച്ചു വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ക്യാമ്പ് ചെയ്യാൻ എനിക്ക് പൂതി വന്നു തുടങ്ങി. പക്ഷേ ഈ തവണ വ്യക്തിപരമായ പലതരം കാരണങ്ങളാൽ, ആരും എന്റെ കൂടെ വന്നില്ല. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്' എന്ന തരത്തിലുള്ള ഒരു മുഹൂർത്തം അവിടെ സംജാതമാവുകയായിരുന്നു. 

ഞാൻ ഒരുക്കങ്ങളൊക്കെ ആരംഭിച്ചു. ഒക്ടോബർ ഒന്ന് ശനിയാഴ്ച പോകാനാണ് പ്ലാൻ. മലമുകളിലെ കാലാവസ്ഥ നോക്കിയപ്പോൾ, ആ ദിവസത്തെ രാത്രിയിലെ ചൂട് വെറും 36F (2C) ആണെന്ന കുറിപ്പ് കണ്ട്, മനസ്സ് തന്നെ മരവിച്ചത് പോലെ തോന്നി. പോരാഞ്ഞതിന്, വീട്ടുകാരി, 'നിങ്ങളിങ്ങനെ ഒറ്റക്ക് പോകണോ'... 'വല്ലാത്ത തണുപ്പല്ലേ'... എന്നിങ്ങനെയൊക്കെ പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. പക്ഷേ എന്റെ മനസ്സിന്റെ ഏകാഗ്രത ഒന്നുകൊണ്ട് മാത്രം, അത്തരം കെണികളിൽ ഞാൻ വീണില്ല. 

ഒടുവിൽ ഒക്ടോബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിയോട് കൂടി ഞാൻ പുറപ്പെട്ടു. രണ്ടേമുക്കാലിന് സ്നിക്കേഴ്സ് ഗ്യാപ്പിലെത്തിയതിന് ശേഷം, മൂന്ന് മണിയോട് കൂടി, മുപ്പതോളം പൗണ്ട് ഭാരമുള്ള ഹൈക്കിങ് ബാക്ക് പാക്കും പുറത്ത് കെട്ടി നടത്തം ആരംഭിച്ചു. ആരും കൂടെയില്ലാത്തത് കൊണ്ടും ആർക്കും വേണ്ടി കാത്ത് നിൽക്കാനില്ലാത്ത കൊണ്ടും, ഏകദേശം ഒന്നേകാൽ മണിക്കൂറുകൾ കൊണ്ട് തന്നെ, ഞാൻ സ്പൗട്ട് റണ്ണിലെത്തി. സാധാരണ രീതിയിൽ ആരെങ്കിലും കൂടെയുണ്ടാകുന്ന സമയത്ത്, ഒന്നേമുക്കാൽ മണിക്കൂറോളം എടുക്കുന്നതാണ്. തണുപ്പ് കാലം തുടങ്ങുന്ന സമയം ആയത് കൊണ്ടാവാം, മറ്റുള്ള ഹൈക്കേഴ്സും വളരെ വളരെ കുറവായിരുന്നു.

ഇരുട്ടും മുന്നേ പിടിപ്പത് പണികളുണ്ട്. ടെന്റ് കെട്ടണം, രാത്രി മുഴുവൻ കത്തിക്കാനായി ഉണക്ക മരക്കഷണങ്ങൾ സംഘടിപ്പിക്കണം. ടെന്റിടുന്ന സ്ഥലത്തിന് വളരെയടുത്തുള്ള ഉണക്ക മരക്കഷണങ്ങളൊക്കെ, ഇതിന് മുന്നേയുള്ള അവസരങ്ങളിൽ ഞങ്ങൾ കത്തിച്ച് തീർന്നത് കൊണ്ട്, കുറച്ച് ദൂരെ അലഞ്ഞ് വേണം അവ സംഘടിപ്പിക്കാൻ. 

ബാക്ക് പാക്ക് ഒരു പാറപ്പുറത്ത് ഇറക്കി വച്ച്, ചുറ്റുപാടുകളും ഒന്ന് വീക്ഷിച്ച ശേഷം, ചുരുട്ടിവെക്കാവുന്ന (ഉള്ളിലൊന്നും ഇല്ലെങ്കിൽ) ഒരു കുപ്പിയിൽ, വീട്ടിൽ നിന്ന് തന്നെ ഓറഞ്ച് നീരിനോടൊപ്പം ചേർത്ത് കൊണ്ടുവന്ന രണ്ടര പെഗ്ഗ് വോഡ്കയിൽ നിന്ന് രണ്ട് സിപ്പെടുത്തു. എന്റെ വരവറിയിച്ച് കൊണ്ട്, മൂന്ന് തവണ ഉച്ചത്തിൽ കുരവയിട്ടു. ഉന്മേഷം പതുക്കെ കൂടാൻ തൂങ്ങുന്ന നേരം, ടെന്റിന്റെ പണി ആരംഭിച്ചു. ടെന്റ് സെറ്റപ്പ് ചെയ്യാൻ തന്നെ ഏകദേശം മുക്കാൽ മണിക്കൂറോളം എടുത്തു. പിന്നെ കൈയിൽ കരുതിയിരുന്ന സാമാന്യം നീണ്ട ഒരു വലിയ വാളുമെടുത്ത് ഉണക്ക മരങ്ങൾ തേടിപ്പിടിച്ച് കൊണ്ടുവന്നു. ഏകദേശം ആറ് മണിക്ക് മുൻപായിത്തന്നെ വലിയ മരക്കഷണങ്ങളടക്കം ഒരു കെട്ട് ഉണക്ക മരങ്ങൾ എന്റെ ടെന്റിനടുത്ത് കൂമ്പാരമാക്കി കൊണ്ടു വച്ചു. വലിയ മരക്കഷണങ്ങൾ, മരങ്ങൾക്കും പാറകൾക്കുമിടയിലൂടെ വലിച്ച് കൊണ്ടുവരുന്നത് തീർത്തും പണിപ്പെട്ട പണിയായിരുന്നെങ്കിലും, വോഡ്ക വീണ്ടും ഞാൻ കുടിച്ചില്ല. കാരണം, രാത്രി, നന്നായി തണുക്കാൻ പോവുകയാണ്. എത്ര തീ കൂട്ടി കത്തിച്ചാലും ടെന്റിനുള്ളിൽ ഒരു തരി ചൂട് പോലും കയറില്ല. അപ്പോൾ, ഉറങ്ങുന്ന നേരത്ത് ചൂട് തരാനായി വോഡ്ക കാത്ത് വെക്കുകയാണ് ബുദ്ധി എന്നെനിക്ക് നന്നായറിയാം.

ഉണക്കയിലകൾ ആദ്യം കത്തിച്ച്, പതുക്കെ ചെറിയ ചുള്ളിക്കമ്പുകളിലേക്ക് തീ പടർത്തി, വലിയ മരക്കഷണങ്ങളിലേക്ക് തീയാളിക്കാൻ വീണ്ടും അര മണിക്കൂറെടുത്തു. കിടന്നാൽ ശരീരം മൊത്തം മുക്കിയെടുക്കാൻ പറ്റുന്ന അരുവിയിലെ ഒരു ഭാഗത്ത് കിടന്ന് ദിഗംബരധാരിയായി ഒരു തണുത്ത സ്നാനം നടത്തി. ഘോരമായ തണുത്ത വെള്ളത്തിൽ മുങ്ങി വിറച്ചുപോയ ശരീരവുമെടുത്ത് അഗ്നികുണ്ഡത്തിന്റെ അടുത്തേക്ക് തിരിച്ചോടിയതിന് ശേഷം മാത്രമേ തലയെങ്കിലും തുവർത്തണമെന്നുള്ള കാര്യം ഓർമ്മ വന്നുള്ളൂ. ഉടനെത്തന്നെ, ഇനി വരാൻ പോകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊപ്പിയടക്കമുള്ള സംവിധാനങ്ങൾ എടുത്തണിഞ്ഞു.

പോർട്ടബിൾ സ്റ്റവ് കത്തിച്ച്, കൊണ്ടുവന്നിരുന്ന പാക്കറ്റ് റൈസും ടിൻഡ് മത്തിയും ഒരുമിച്ചിട്ട്, ഉള്ളിയും തക്കാളിയും മസാലകളുമില്ലാത്ത ഒരുതരം മത്തിബിരിയാണി ഉണ്ടാക്കി. തണുത്ത് പോകാതിരിക്കാൻ അതെടുത്ത് തീക്കുണ്ഡത്തിനടുത്ത് കൊണ്ട് വച്ചു. അപ്പഴേക്കും ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. തണുപ്പ് വീഴാനും തുടങ്ങി. വോഡ്ക കുടിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ വീണ്ടും ഇടവേളകൾക്കിടയിൽ സിപ്പ് ചെയ്ത് കൊണ്ടിരുന്നു. തീ ആളിക്കത്താൻ തുടങ്ങിയതോടൊപ്പം വയറ്റിനുള്ളിൽ കിടന്ന് വോഡ്കയും കത്താൻ തുടങ്ങി. സ്പൂണിൽ മത്തിബിരിയാണിയെടുത്ത്, വയറ്റിനുള്ളിൽ കത്തിക്കൊണ്ടിരുന്ന വോഡ്കയിലേക്ക് ഇടക്കിടെ ആഹുതി ചെയ്തുകൊണ്ടിരുന്നു. 

നാലോളം കിലോമീറ്റർ റേഡിയസിൽ, കത്തുന്ന തീയും ഞാനും മാത്രം. ഉറങ്ങാനായി ഇനിയും എത്രയോ സമയം ബാക്കി കിടക്കുന്നു. ഉച്ചത്തിൽ അലറിയാലും പാട്ടു പാടിയാലും പുലഭ്യം പറഞ്ഞാലും നഗ്നനൃത്തം ചെയ്താലും ഒരു പൂച്ചയും അറിയാൻ പോകുന്നില്ല. ചെറുപ്പത്തിൽ പഠിച്ച പാട്ടുകൾ മുതൽ, മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമാഗാനങ്ങൾ വരെ വളരെ ഉച്ചത്തിൽ കുറച്ച് നേരം പാടി. വോഡ്ക കുറച്ചധികം പണി എടുക്കാൻ തുടങ്ങിയപ്പോൾ, മതം കൊണ്ടും ജാതി കൊണ്ടും ഇസങ്ങൾ കൊണ്ടും നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും സമുദായ നേതാക്കളെയും അറിയാവുന്ന അങ്ങേയറ്റത്തെ തെറികൾ ഉപയോഗിച്ച് അത്യുച്ചത്തിൽ അഭിഷേകം ചെയ്തു. നാലഞ്ച് വർഷങ്ങൾ മുന്നേ എന്നോട് വളരെ വൃത്തികെട്ട രീതിയിൽ പെരുമാറിയ ഒരു ലെബനീസ് പ്രോജക്ട് മാനേജരെ മനസ്സിൽ ആവാഹിച്ച്, എരിയുന്ന തീയിലേക്ക് പത്തോളം തവണ കാറിത്തുപ്പിക്കൊണ്ട് സ്വയമായുണ്ടാക്കിയ ഭരണിപ്പാട്ടുകൾ പാടി. ചില പദപ്രയോഗങ്ങൾ ദേഷ്യത്തിന്റെ തീവ്രതയിൽ, തരംഗദൈർഘ്യം കൂടിപ്പോയതിനാൽ,  ചുറ്റുമുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ച്, എന്റെ കാതിൽത്തന്നെ വന്നു പതിച്ചപ്പോൾ, പാലത്തിന്റെ മുകളിൽ എല്ലിൻ കഷ്ണം കടിച്ച് പിടിച്ചുകൊണ്ട് പ്രതിബിംബത്തോട് കുരക്കാൻ പോയ പട്ടിയെക്കുറിച്ച് ഞാനോർത്തു. 

തീക്കുണ്ഡത്തിനടുത്ത് ഉയർന്ന് നിന്നിരുന്ന ഏതോ ഒരു ചെടിയുടെ മേലെ, കരിഞ്ഞുണങ്ങി കിടന്നിരുന്ന ഒരു പൂച്ചെണ്ട് ഉരച്ച് പൊടിച്ച്, ഒരു പഴുത്തുണങ്ങിയ ഇലയിലിട്ട് ചുരുട്ടി, ശിവമൂലിയാണെന്ന് മനസ്സിൽ കരുതി പുകച്ചാലോ എന്ന് കുറച്ച് നേരം ആലോചിച്ചു. കുറച്ച് നേരം ആ മൃതമായ പൂവിനെ നോക്കി, അതിന്റെ ബാല്യകാലത്തെക്കുറിച്ച് ചിന്തിച്ചതല്ലാതെ  വേറെയൊന്നും ചെയ്തില്ല. കാഴ്ച വീണ്ടും ആളുന്ന തീയിലേക്ക് തിരിച്ചു.

വിശ്വസിക്കുന്ന ആളുകളുടെ പരിദേവനങ്ങൾക്ക് പോലും പരിഹാരം ഉണ്ടാക്കാൻ കഴിയാത്ത ദൈവങ്ങളെ, കുറച്ചധികമായിത്തന്നെ 'സംസ്‌കൃത' ഭാഷയിൽ വഴക്ക് പറഞ്ഞു. അരിശം തീരാഞ്ഞ് കത്തിക്കൊണ്ടിരുന്ന സാമാന്യം വണ്ണമുള്ള ഒരു മരക്കഷ്ണം എടുത്ത് കത്തുന്ന തീക്കുണ്ഡത്തിൽ പലതവണ ആഞ്ഞടിച്ചു. അതുണ്ടാക്കിയ ലക്ഷോപലക്ഷം തീപ്പൊരികൾ ആഗ്നേയാസ്ത്രം കണക്കെ വ്യോമസിംഹാസനമിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലേക്ക് കുതിച്ചുയർന്നു. കത്തുന്ന വിറക് കൊള്ളി കൈയ്യിലേന്തി, അട്ടഹസിച്ചുകൊണ്ട് അഗ്നികുണ്ഡത്തിനെ വലം വെച്ച്, വീണ്ടും തീക്കൊള്ളി കൊണ്ട് ആഞ്ഞടിച്ചതിന് ശേഷമാണ് മനസ്സിൽ കയറിക്കൂടിയ തീച്ചാമുണ്ഡിയെ പുറത്തിറക്കി വെക്കാനായത്. 

അങ്ങനെ സ്വയം സമാധാനിക്കാൻ നടത്തിയ പൂജാകർമ്മങ്ങൾ ഒരു ചെറിയ സമാധാനം തന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്താനായിരിക്കണം; ശരീരത്തിനുള്ളിൽ നിന്ന് അധോവായുവും ഉപരിവായുവും അനർഗ്ഗളമായി ഇടയ്ക്കിടെ പ്രവഹിക്കാൻ തുടങ്ങിയത്. ആ സമാശ്വാസങ്ങൾ ഓരോന്നും  ആസ്വദിച്ച് കൊണ്ട് തന്നെ, ഓരോന്നിനും അനുയോജ്യമായ ശബ്ദവിന്യാസങ്ങൾ ക്രമീകരിച്ച് അവയെ അനന്തവിഹായസ്സിലേക്ക് പറഞ്ഞ് വിട്ടു. സാധാരണയായുള്ള ദൈനംദിനജീവിതത്തിൽ, സദാചാരബോധത്തിന്റെയും പരിഷ്‌കൃതബോധത്തിന്റെയും പേരിൽ, ആൾക്കൂട്ടങ്ങൾക്കിടയിൽ പേടിച്ചും പതുങ്ങിയും ചെയ്യുന്ന ഈ കാര്യങ്ങൾ, ഇത്രയും ആസ്വദിക്കാൻ പറ്റുമെന്നത് എന്നെ സംബന്ധിച്ചടുത്തോളം ഒരു പുതിയ അറിവായിരുന്നു. 

അറിയാതെയെങ്കിലും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോൾ, വൃക്ഷങ്ങൾക്കിടയിലൂടെ എത്തിനോക്കിയ ചന്ദ്രനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ കുറച്ച് നേരം ചന്ദ്രനോടായി വർത്തമാനങ്ങൾ പറഞ്ഞു. നീൽ ആംസ്ട്രോങ് ശരിക്കും അവിടേക്ക് വന്നിട്ട് കാൽപാദങ്ങൾ പതിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ചന്ദ്രന്റെ മറുപടിയൊന്നും കിട്ടിയില്ല. ആംസ്ട്രോങ് ഷൂസ് ഇട്ട് അവിടെ ഇറങ്ങിയത് കൊണ്ടായിരിക്കാം, ചന്ദ്രൻ ഒന്നും മിണ്ടാതിരുന്നത്. 

ആ സമയത്താണ്, എന്തോ ഒരു ജീവി കരിയിലകൾക്കിടയിലൂടെ ഓടുന്നത് പോലെ എനിക്ക് തോന്നിയത്. കരടിയോ കാട്ടുപൂച്ചയോ അല്ലെങ്കിൽ കുറുക്കനോ ആവാം. ഫ്‌ളാഷ് ലൈറ്റ് തെളിച്ച് നോക്കിയെങ്കിലും ഒന്നിനെയും കണ്ടില്ല. എന്റെ പുലഭ്യങ്ങൾ കേട്ട്, അവയുടെ സ്വസ്ഥത ചിലപ്പോൾ നശിച്ച് കാണും. സ്വസ്ഥത കിട്ടാനാണ് ഞാനവിടെ എത്തിയതെന്ന് അവറ്റകൾക്ക് അറിയില്ലല്ലോ. കുറച്ചാളുകയേയും സംവിധാനങ്ങളെയും ഇത്രയും ഉച്ചത്തിൽ പരിഹസിച്ചും തെറി വിളിച്ചും മറ്റും മനസ്സ് സമാധാനപ്പെടുത്താൻ നാട്ടിലിരുന്ന് പറ്റാത്തത് കൊണ്ടാണ് ഞാൻ കാട്ടിലേക്ക് വന്നതെന്ന കാര്യവും അവറ്റകൾക്ക് അറിയില്ല. എന്തായാലും അവയുടെ സമാധാനം കുറച്ച് നേരത്തേക്ക് നശിപ്പിച്ചതിന് ഞാൻ അവയോട് മാപ്പ് പറഞ്ഞു.

വോഡ്ക തീർന്നതിനാൽ എന്റെ മനോവ്യാപാരങ്ങൾ കുറഞ്ഞു വന്നു. സമയം പതിനൊന്നായിരിക്കുന്നു. ഇനിയും അലറിയാൽ എന്റെ തൊണ്ട ചിലപ്പോൾ കീറിപ്പോകും. ആളിക്കത്തിക്കൊണ്ടിരുന്ന തീയുടെ തീവ്രത മൂത്രമൊഴിച്ച് കുറച്ചാലോ എന്ന് തോന്നിയെങ്കിലും, നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ അങ്ങനെ ചെയ്തില്ല. ആളുന്ന തീയിൽ നിന്ന് വല്ല തീപ്പൊരിയും വന്ന് ടെന്റിന് മേലെ വീണാലുള്ള കാര്യം ചിന്തയിൽ വന്നെങ്കിലും, കത്തുമ്പോൾ നോക്കിയാൽ പോരേ എന്ന് മനസ്സ്മന്ത്രിച്ചു. 

പതുക്കെ അരുവിയിലറങ്ങി, ഭക്ഷണപ്പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, പാറപ്പുറത്ത് കമഴ്ത്തി വച്ചു. മീനിന്റെ മണം മണത്ത് കരടി വരാതിരിക്കാൻ, മീനിരുന്ന ടിന്നും മറ്റ് വേസ്റ്റുകളും ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടി, ഒരു മരത്തിന്റെ ഒരു ശാഖയിൽ കെട്ടിത്തൂക്കി. മരം കയറാനറിയാത്ത കരടികളെയെങ്കിലും ഒഴിവാക്കാമല്ലോ.

തീക്കുണ്ഡത്തിലെ മരക്കഷണങ്ങളൊക്കെ വീണ്ടും ഒതുക്കിവച്ചു. കുറച്ചകലെപ്പോയി മൂത്രമൊഴിച്ച്, ടെന്റിന്റെ മുന്നിൽ വന്നു. എനിക്ക് എത്രത്തോളം ശബ്ദം ഉണ്ടാക്കാൻ പറ്റുമോ, അത്രയും ശബ്ദത്തിൽ ഒന്ന് കൂക്കിയതിന് ശേഷം ടെന്റിനകത്തേക്ക് പ്രവേശിച്ചു. ഊതിവീർപ്പിച്ച മെത്തയും തലയിണയും എന്നെ കാത്തുകിടപ്പുണ്ട്. എന്റെ വാളെടുത്ത് ഒരു വശത്ത് വച്ചു. കരടി ആക്രമിക്കാൻ വന്നാൽ, ആദ്യം കാണുന്നത് വാളായിരിക്കണം. 

പതുക്കെ സ്ലീപ്പിങ് ബാഗിനകത്തേക്ക് നൂണ് കയറി മലർന്ന് കിടന്നു. ടെന്റിന് മുകളിലുള്ള അരിപ്പ അടയ്ക്കാഞ്ഞതിനാൽ, എനിക്കപ്പോഴും ആകാശം കാണാം. ആകാശത്തെ നക്ഷത്രങ്ങൾ ഇലകൾക്കിടയിലൂടെ പറരതുന്നതിനിടയിൽ, മൂന്നാം ക്ലാസ്സ് മുതലുള്ള വൺവേ പ്രണയങ്ങൾ തിരമാലകൾ പോലെ പല പല ചിത്രങ്ങളേന്തി മനസ്സിലേക്ക് അലയടിച്ചെത്തി. കല്യാണരാവിന്റെ തിരമാല മലപോലെയുയർന്ന് കുതിച്ചെത്തുമ്പഴേക്കും എന്നെ നിദ്രാദേവി ആലിംഗനം ചെയ്തുകഴിഞ്ഞിരുന്നു. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ, അഗ്നികുണ്ഡം വീണ്ടും ഒന്ന് ചിട്ടപ്പെടുത്തി. അധികം വൈകാതെ തന്നെ വീണ്ടും ടെന്റിനകത്തേക്ക് കയറിയപ്പോൾ അനുഭവപ്പെട്ട കൂടിയ തണുപ്പിനെ പ്രതിരോധിക്കാൻ, ബാക്ക് പാക്കിനെ കെട്ടിപ്പിച്ച് വീണ്ടുംകണ്ണടച്ച് കിടന്നു. 

ഏഴരക്ക് എഴുന്നേറ്റ്, ഒരു കാപ്പിയുണ്ടാക്കിക്കുടിച്ച്, ഭൂമി കൂടുതൽ വളക്കൂറുള്ളതാക്കാനുള്ള യജ്ഞത്തിന് തുടക്കമിട്ടു. ഒഴിഞ്ഞ വയറുമായി തിരിച്ച് വന്നതിന് ശേഷം, ഓട്സിന്റെ ഒരു ഇൻസ്റ്റന്റ് പാക്കറ്റെടുത്ത് പ്രാതൽ തയ്യാറാക്കി വീണ്ടും ആമാശയത്തിലേക്കൊഴിച്ചു. തെയ്യം കഴിഞ്ഞ് പന്തലഴിക്കുന്നത് പോലെ, ടെന്റൊക്കെ അഴിച്ച്, വീണ്ടും ബാക്ക്പാക്ക് തയ്യാറാക്കി. അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് അരുവിയിലെ വരുണനെക്കൊണ്ടു വന്ന് കുടിയിരുത്തി. അപ്പഴേക്കും സമയം രാവിലെ ഒൻപതര. അഗ്നിയും വരുണനും ഒരുമിച്ച് ലയിച്ച വട്ടത്തിന് മുന്നിൽ നിന്ന് മൂന്ന് തവണ ഉച്ചത്തിൽ അലറിക്കൂക്കി. ഒടുവിൽ, സ്പൗട്ട് റണ്ണിനോട് സലാം പറഞ്ഞ്, മണ്ണിലേക്ക് മാർപ്പാപ്പയുടെ മുത്തം നൽകി, തിരിഞ്ഞു നോക്കാതെ, ബഹളമയമായ യാഥാർത്ഥ്യലോകത്തിന്റെ കാപട്യങ്ങളിലേക്ക്, സമർദ്ദങ്ങളിലേക്ക് തിരിഞ്ഞു നടന്നു. അപ്പഴേക്കും, നടത്തം വഴി ശരീരത്തിന്റെയും, തലേന്ന് രാത്രി നടത്തിയ സമാധാനപൂജകൾ കൊണ്ട് മനസ്സിന്റെയും കനങ്ങൾ ശരിക്കും കുറഞ്ഞിരുന്നു. അതെ, ചില ഏകാന്തതകൾ ഒരു അനുഭവം തന്നെയാണ്!

***

2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

യാനം സീതായനം - വായനാക്കുറിപ്പ്


നോവൽ: 'യാനം സീതായനം'
എഴുതിയത്: സിനി പണിക്കർ
പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
താളുകൾ: 432
 
2022 ജൂൺ 18 നാണ് സുഹൃത്തായ സിനി പണിക്കരുടെ 'യാനം സീതായനം' എന്റെ കൈയ്യിൽ കിട്ടുന്നത്. ജൂൺ 23 ന് നാട്ടിലേക്ക് വിമാനം കയറിയപ്പോൾ വിമാനത്തിൽ വച്ചാണ് അതിന്റെ വായന തുടങ്ങിയത്. പകുതിയോളം വായിച്ച് തീർത്ത പുസ്തകം,നാട്ടിലെത്തിയതിന് ശേഷം വായിക്കാൻ പറ്റിയിരുന്നില്ല. പക്ഷേ വായനാതല്പരനായ എന്റെ അച്ഛൻ രണ്ടാഴ്ച സമയത്തിനുള്ളിൽ അത് വായിച്ച് തീർത്തു. 'കൊള്ളാം' എന്ന അഭിപ്രായവും പറഞ്ഞു. നാട്ടിലെ തിരക്കുകൾക്കിടയിൽ വായിക്കാൻ പറ്റാഞ്ഞതിനാൽ, തിരിച്ച് വന്നതിന് ശേഷം വായിക്കാമെന്ന് വച്ചെങ്കിലും, പുസ്തകം നാട്ടിൽ നിന്ന് എടുക്കാൻ മറന്നുപോയി. പിന്നീട് കഴിഞ്ഞ ആഗസ്ത് പകുതി കഴിഞ്ഞ ശേഷമാണ്, പുസ്തകം, ഒരു സുഹൃത്ത് വഴി തിരിച്ച് എന്റെ കൈയ്യിലെത്തിയത്. ഒടുക്കം കഴിഞ്ഞ ആഴ്ച കൊണ്ട്, ഞാനത് വായിച്ചു തീർത്തു.
 
എട്ടാമത്തെ വയസ്സിനുള്ളിൽ അച്ഛനാണ് എനിക്ക് രാമായണം കഥ മുഴുവൻ പറഞ്ഞു തരുന്നത്. രാത്രിയിൽ സുഹൃത്തുക്കളുമായുള്ള സൗഹൃദസല്ലാപങ്ങൾക്ക് ശേഷം, രാത്രി പത്ത് മണിക്ക് തിരിച്ച് വന്ന്, കഞ്ഞി കുടിച്ചതിന് ശേഷം, പാതിയുറക്കത്തിൽ നിന്ന് എന്നെയും മച്ചുനൻ വിന്വേട്ടനെയും വിളിച്ചുണർത്തി, മലർന്ന് കിടക്കുന്ന കട്ടിലിനടുത്ത് ഞങ്ങളെ നിർത്തിയിട്ടാണ് അച്ഛൻ കഥ പറഞ്ഞിരുന്നത്. കഥ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ, തലേന്ന് പറഞ്ഞ കഥയുടെ ഭാഗം ഞങ്ങൾക്ക് ചുരുക്കി വിവരിക്കേണ്ടാതായിട്ടുണ്ടായിരുന്നു. കഥ പറച്ചലിനിടയിൽ, വിന്വേട്ടൻ ഇടയ്ക്കിടെ ഉറങ്ങിപ്പോകുന്നത് കൊണ്ട്, ഇത്തരം ചുരുക്കിപ്പറയലുകൾ, അവനെ സംബംന്ധിച്ചടുത്തോളം അടി കിട്ടുന്ന ഏർപ്പാടുകളായി മാറിയെന്നത്, അച്ഛനെ, രാവണനെന്ന വില്ലന്റെ സ്ഥാനത്ത് നിർത്താൻ അവന് കാരണമായി.
 
എന്തായാലും, വളരെ സുഖകരമായി, രസകരമായ രീതിയിൽ അച്ഛൻ പറഞ്ഞു തന്ന രാമായണം തന്നെയാണ്, ഒരു കഥാപാത്രത്തെപ്പോലും മറക്കാതെ ഈ അമ്പതാം വയസ്സിലും രാമായണം മനസ്സിൽ നിൽക്കാനുള്ള പ്രധാന കാരണം. അതിന് ശേഷം വളരെക്കഴിഞ്ഞാണ്, വാല്മീകി രാമായണം മുതൽ പലപല രാമായണങ്ങളെ അറിഞ്ഞ് തുടങ്ങിയത്.
 
രാമായണം പറഞ്ഞു തരുന്ന സമയത്ത്, രാമനെന്ന കഥാപാത്രത്തിന്റെ ഓരോ ചെയ്തികളും ദൈവികമായല്ല അച്ഛൻ പറഞ്ഞു തന്നതെങ്കിലും, അച്ഛന്റെ മനസ്സ് രാമന്റെ ഭാഗത്തായിരുന്നെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവതാരപുരുഷനായ രാമൻ, മാരീചമാനിനെ പിടിക്കാൻ ഓടുന്നത് മുതൽ, കാര്യസാദ്ധ്യത്തിന്, കാര്യമറിയാതെ ബാലിയെ കൊല്ലുന്നതും, ലങ്കയിലേക്ക് കടല് കടക്കാൻ കഷ്ടപ്പെടുന്നതും, ലക്ഷ്മണൻ അമ്പേറ്റ് വീണിടത്ത് നിസ്സഹായനാകുന്നതും, വളരെ നിന്ദ്യമായി സീതയെ അഗ്നിപരീക്ഷക്ക് വിധേയയാക്കുന്നതും, ഒടുവിൽ ക്രൂരമായി സീതയെ ഗർഭാവസ്ഥയിൽ കാട്ടിലേക്ക് ഉപേക്ഷിക്കുന്നതും, എന്റെ കുഞ്ഞു മനസ്സിൽ പോലും അന്ന് ചോദ്യങ്ങൾ ഉളവാക്കിയിരുന്നു. പക്ഷേ അതിനെയൊക്കെ മൃദുവായെങ്കിലും അച്ഛനന്ന് ന്യായീകരിച്ചത് ഇത്തിരി പാടുപെട്ടിട്ടാണെന്നത്‌ പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്.
 
ഒരു അതിമനോഹരമായ ഇതിഹാസകഥയെന്നതിലുപരി, രാമായണത്തെ വളരെ ദൈവികമായി കാണുന്നിടത്താണ് രാമായണത്തിന്റെ വികൃതവായന തുടങ്ങുന്നത്. മാനുഷികമായ പലതരം ന്യൂനതകളുമായി വാല്മീകി അവതരിപ്പിച്ച രാമൻ, കാലം പോകപ്പോകെ, മര്യാദാപുരുഷനായും, പിന്നീട് രാഷ്ട്രീയവൽക്കരിക്കപ്പെട്ട് ഒരു പ്രത്യേക സമൂഹത്തിന്റെ മുദ്രാവാക്യമായും മാറിയത് കാലത്തിന്റെ ഗതിയെ പിന്നോട്ടടിക്കുന്നതിന് സമമാണെന്ന് മനസ്സിലാകുന്നിടത്താണ് രാമായണത്തിന്റെ ഒരു പുനഃർവായന സാദ്ധ്യമാക്കിക്കൊണ്ട് സിനി പണിക്കരുടെ 'യാനം സീതായനം' എന്ന പുസ്തകം കൈയ്യിൽ കിട്ടുന്നത്.
 
'ചിന്താവിഷ്ടയായ സീത'യിലൂടെ കുമാരനാശാൻ സീതയുടെ മനോവ്യാപാരങ്ങളെ ഒരു കാവ്യമാക്കിയതിന് ശേഷം, സീതയുടെ കാഴ്ച്പ്പാടിലൂടെ രാമായണത്തെ അവലംബിച്ച് ഒരു സൃഷ്ടികർമ്മം നടത്തിയത് സിനിയാണെന്ന് തോന്നുന്നു. 'മീ ടൂ' പ്രസ്ഥാനം ഉണ്ടാക്കിയ അനുരണനങ്ങളാണ് സിനിയെക്കൊണ്ട് ഇത്തരമൊരു കൃതി നാടിന് സമ്മാനിക്കാൻ ഇടയാക്കിയെന്നത്, രാമായണത്തെ സംബന്ധിച്ചടുത്തോളം ഒരു വേറിട്ട ചിന്ത തന്നെയാണ്.

രാമായണം, രാമന്റെ അയനമല്ല, മറിച്ച്, സീതയുടെ അയനമായ സീതായനം തന്നെയാണെന്ന് പണ്ടേ അഭിപ്രായമുള്ള എനിക്ക്, നല്ല ഭാഷയിലെഴുതിയ 'യാനം സീതായനം' എന്ന പുസ്തകം, നല്ലൊരു വായനാനുഭവം തന്നെ തന്നിട്ടുണ്ട്. ദൈവികത്വം ആരോപിക്കപ്പെടുന്ന രാമൻ എന്ന കഥാപാത്രത്തിന്റെ ചില നിസ്സഹായതകൾ, സീതയുടെ രാമനോടുള്ള അഗാധമായ പ്രണയത്തിന്റെ വിവരണ പരിപ്രേക്ഷ്യത്തിൽ മുങ്ങിപ്പോയോ എന്ന സന്ദേഹം മാത്രമേ എനിക്കുള്ളൂ. ദൈവികത്വമുള്ള ഒരു കഥാപാത്രത്തിന് ഒരിക്കലും ചേരാത്ത പ്രവർത്തികൾ മൂലം, സീതയെന്ന കഥാപാത്രം അനുഭവിക്കുന്ന കഷ്ടതകൾ, വളരെ വികാരപരമായിത്തന്നെ 'യാനം സീതായനം' പ്രതിപാദിക്കുന്നുണ്ട്. സിനിയുടെ ഈ നോവൽ വായിച്ച്, അച്ഛന് തീർച്ചയായും സീതയോട് കുറച്ചധികം മനസ്സലിവ് ഉണ്ടായിക്കാണുമെന്ന് ഉറപ്പാണ്!

മുപ്പത് കൊല്ലത്തോളം അമേരിക്കയിൽ പ്രവാസിയായി ജീവിച്ച്, 'Drug Enforcement Administration' ൽ സയന്റിസ്റ്റായി ജോലിചെയ്യുന്ന സിനി, ഇതുവരെ ഒരു ചെറുകഥ പോലും എഴുതാത്ത സിനി, ഒരു വിശാലമായ നോവലെഴുത്തിലൂടെ തന്നെ, അവരുടേതായ ഒരു മുദ്രണം സാഹിത്യലോകത്തിന് ചാർത്തിയിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. മലയാളത്തോടും സാഹിത്യത്തോടുമുള്ള അഭിനിവേശം തന്നെയാണ് സിനിയുടെ എഴുത്തിന്റെ ശക്തി.

എന്തായാലും, സീത പറയുന്ന രാമായണകഥ, അല്ല സീതായനകഥ  വായിക്കാൻ, 'യാനം സീതായനം' നിങ്ങളെ ക്ഷണിക്കുന്നു. സിനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

***

2022, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഓർമ്മകളിലെ നായീന്റെ മക്കൾസ്

(Picture Courtesy: Google)

തലക്കുറി കണ്ടിട്ട് ഏതെങ്കിലും മനുഷ്യരൂപികളെ തെറി പറഞ്ഞതായിരിക്കുമെന്ന് ഒരിക്കലും തെറ്റിദ്ധരിച്ച് പോകരുത്. തെരുവ് പട്ടികളെക്കുറിച്ച് ഘോരഘോരം വാർത്തകൾ വരുന്ന ഇക്കാലത്ത്, ഞാൻ മുഖാമുഖം അടുത്ത് കണ്ടിട്ടുള്ള, അല്ലെങ്കിൽ കാണേണ്ടിവന്നിട്ടുള്ള ചില പട്ടികളെ നിങ്ങൾക്ക് പരിചയപ്പെടുത്താമെന്ന് കരുതി, അത്രമാത്രം. പട്ടികളെക്കുറിച്ച് പറയുന്ന ഈ എഴുത്തിന്, 'നായീന്റെ മക്കൾ' എന്ന് എന്തിനാണ് തലവാചകം ഇട്ട് അസഭ്യം പറയുന്നത് എന്നും ചില നിപുണന്മാർ വിമർശിച്ചേക്കാം. അതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നായ = പട്ടി = ശുനകൻ = ശ്വാനൻ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പക്ഷേ, 'ശ്വാനൻ' എന്ന വാക്ക് കുറച്ച് കൂടി കൂടുതൽ സഭ്യവും, 'നായ' എന്നത് കുറച്ച് അസംസ്‌കൃതവുമാണെന്ന് കരുതുന്നവർ എന്നോട് പൊറുക്കുക. 'അധോവായു' എന്ന വാക്ക് ഉണ്ടാക്കുന്ന നാറ്റം, 'വളി' എന്ന വാക്ക് കേട്ടാൽ ഉണ്ടാകുന്ന നാറ്റത്തെക്കാൾ കുറവാണ് എന്ന് ശഠിക്കുന്നവരും എന്നോട് പൊറുക്കുക! ചില നായ്ക്കൾക്ക് ഉണ്ടായ ചില മക്കൾ മാത്രമാണ് നായീന്റെ മക്കൾ!! അത്തരത്തിൽ പരിചയമുള്ള ചില മക്കളെക്കുറിച്ച് പറയുന്നു എന്ന് മാത്രം.

എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ, ഞാൻ താമസിച്ചിരുന്നത് അച്ഛാച്ഛനും അച്ഛമ്മയും താമസിക്കുന്നിടത്തായിരുന്നു. പുതിയവീട്ടിൽ എന്ന് പറയും. അവിടെ അന്നൊരു പെൺപട്ടിയുണ്ടായിരുന്നു. കൊടിച്ചിപ്പട്ടി എന്ന് പറഞ്ഞ് ഞാൻ അതിന്റെ വില കളയുന്നില്ല! അതിന്റെ പേര് എന്താണെന്നൊന്നും ഓർമ്മയില്ല. അതിനെ ഗർഭിണിയായിട്ടോ അല്ലെങ്കിൽ കുറേ പട്ടിക്കുഞ്ഞുങ്ങൾക്കൊപ്പമോ മാത്രമേ ഞാൻ കണ്ടതായോർക്കുന്നുള്ളൂ. അച്ഛമ്മ മീൻ മുറിക്കുമ്പോൾ അതിന് ചുറ്റും ഈ പട്ടിയമ്മയും കുഞ്ഞുങ്ങളും കാണും. അച്ഛമ്മ ഒരു നീളൻ വടി അടുത്ത് വച്ചത് കൊണ്ടാവണം, ആ പട്ടിയമ്മ ഒരു നിശ്ചിത അകലത്തിൽ അതിന്റെ മക്കളെയും കൊണ്ട് അച്ചടക്കത്തോടെ നിന്നത്. വടിയുണ്ടായിട്ടും, അത് കണ്ടെന്ന് നടിക്കാതെ, കിട്ടിയ തഞ്ചത്തിൽ അവിടെയുണ്ടായിരുന്ന കണ്ടൻ പൂച്ച മീൻ കട്ടെടുക്കുന്നത് പോലും ഒരു നിസ്സംഗഭാവത്തിൽ നോക്കി നിൽക്കാനേ ആ പട്ടിയമ്മ ശ്രമിച്ചിട്ടുള്ളൂ.  ആർത്തി മൂത്തിരിക്കുന്ന പട്ടിക്കുഞ്ഞുങ്ങൾ, അച്ഛമ്മയുടെ സമീപത്ത് എത്തിപ്പെടാതിരിക്കാനും ആ പട്ടിയമ്മ ജാഗ്രത കാണിച്ചിരുന്നു. അച്ഛമ്മ ഇടയ്ക്കിടെ എറിഞ്ഞ് കൊടുക്കുന്ന മീൻ വേസ്റ്റുകൾ, സർക്കസ്സുകാരിയുടെ മെയ്‌വഴക്കത്തോടെ ചാടിപ്പിടിച്ച്, സ്വയം തിന്നാതെ, മക്കൾക്ക് കൊടുക്കുന്ന ആ കാഴ്ച, തീർത്തും സ്നേഹാർദ്രമായിരുന്നു.

പുതിയേടത്ത് വീട്ടിലെയും, അതിന് താഴെയുള്ള താഴെ പുതിയേടത്ത് വീട്ടിലെയും, മുകളിലത്തെ പറമ്പിലായുള്ള കയനിപ്പൊയിൽ വീട്ടിലെയും മീൻവേസ്റ്റുകൾ ഈ പട്ടിക്കുടുംബത്തിന്റെ കുത്തകാവകാശമായിരുന്നെന്ന് പറയാം. പക്ഷേ അതുകൊണ്ടൊന്നും അവയുടെ വയർ നിറയുമായിരുന്നില്ല.  അതുകൊണ്ടാവണം, ആ പട്ടിക്കുടുംബത്തിന്റെ ബാക്കിനേരത്തെ പൊറുതി പനോളിപ്പോയിൽ കള്ള് ഷാപ്പിലേക്ക് മാറ്റിയത്. തട്ടുകളായി തിരിച്ചിരിക്കുന്ന പറമ്പിലെ, ഒരു തിട്ടയുടെ ചെരിവിൽ സ്വയം കുഴിച്ചുണ്ടാക്കിയ മടയിലാണ് രാത്രി താമസമെങ്കിലും, ഉച്ച നേരത്തുള്ള കുറച്ച് സമയമൊഴിച്ചാൽ, പകൽ നേരം അധിക സമയവും കള്ള് ഷാപ്പിന്റെ പിന്നാമ്പുറത്തായിരിക്കും.

പ്രസവസമയത്ത് അഞ്ചാറ് പട്ടിക്കുഞ്ഞുങ്ങൾ ഉണ്ടാകുമെങ്കിലും, ഷാപ്പിൽ നിന്ന് മടങ്ങുന്ന വരവിൽ, ചിലദിവസങ്ങളിൽ കുട്ടികൾ കുറഞ്ഞിരിക്കും. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ, അതോ, ഭക്ഷണത്തിന് വേണ്ടി ആർക്കെങ്കിലും വിറ്റതാണോ എന്നൊന്നും ചോദിക്കാൻ പറ്റാത്തത് കൊണ്ട്, ഞങ്ങൾ വെറും കാഴ്ചക്കാരായിരുന്നു. ഷാപ്പിൽ പോകുന്ന പട്ടിയായത് കാരണമായിരിക്കണം, അതിന്റെ കൂടെ കളിക്കാൻ ഞങ്ങൾ കുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല. രാത്രികാലത്ത് സെക്യൂരിറ്റി നിൽക്കുന്ന ഗൂർഖകൾ, അവർ ഉറങ്ങിയിട്ടില്ലെന്നും, ജോലിയെടുക്കുന്നുണ്ടെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇടയ്ക്കിടെ വടി നിലത്തടിച്ച് ശബ്ദമുണ്ടാക്കുന്നത് പോലെ, ഈ പട്ടിയമ്മയും കുഞ്ഞുങ്ങളും ഇടയ്ക്കിടെ പാതിരാത്രി സമയത്ത് കുരച്ച് രാത്രികാലത്തെ സെക്യൂരിറ്റി പണി നന്നായെടുക്കുണ്ടെന്ന് വീട്ടിലെ അധികാരികളെ ബോധ്യപ്പെടുത്തിയതിനാൽ, തിട്ടച്ചെരുവിലെ മടയിലെ അവയുടെ താമസത്തിന് ആരും വിലക്ക് കല്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേ പട്ടിയമ്മയുടെ കൂടെ ഒരു കറുത്ത ആൺ പട്ടിക്കുഞ്ഞ് മാത്രം ബാക്കിയായി. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം, സാധാരണയായി വൈകുന്നേരങ്ങളിൽ കള്ള് ഷാപ്പിൽ നിന്നും പട്ടികൾ മടങ്ങിയെത്തുന്ന സമയത്ത് പട്ടിയമ്മ വീട്ടിൽ തിരിച്ചെത്തിയില്ല. കറുത്ത പട്ടിക്കുഞ്ഞ് മാത്രം ഒറ്റക്കാണ് വന്നത്. പിന്നീടൊരിക്കലും ആ അമ്മപ്പട്ടി വീട്ടിലേക്ക് മടങ്ങി വന്നില്ല. ആരും അന്വേഷിക്കാനോ ചോദിക്കാനോ പോയില്ല. അങ്ങനെയിരിക്കെയാണ്, ഞാൻ കാഞ്ഞിലേരി മഞ്ഞങ്കരയിലുള്ള എന്റെ അമ്മ വീട്ടിൽ പോയത്. അവിടെയെത്തിയപ്പോൾ അതാ, അവിടെ വേറൊരു കറുത്ത പട്ടിക്കുഞ്ഞ്. അവനൊരു പേരുമുണ്ട്, ടൈനി. പുതിയേടത്തെ കറുത്ത പട്ടിക്ക് ഞങ്ങൾ പേരൊന്നും ഇട്ടിരുന്നില്ല. കോഴികളെ വിളിക്കുമ്പോലെ 'ബ്ബ.. ബ്ബ.. ബ്ബ' എന്ന് മാത്രം വിളിക്കുമ്പോൾ, അടുത്തുണ്ടെങ്കിൽ, അമ്മപ്പട്ടിയും മക്കളും അടുത്തെത്തും. കോഴികളെ വിളിക്കുമ്പോൾ  'ബ്ബ.. ബ്ബ.. ബ്ബ' യുടെ കൂടെ 'കോഴി' കൂട്ടി  'കോഴി ബ്ബ.. ബ്ബ.. ബ്ബ' എന്നൊരു വ്യത്യാസം ഉണ്ടാകുമെന്ന് മാത്രം.

മഞ്ഞങ്കരയിലെ ടൈനിയെ സംബന്ധിച്ചടുത്തോളം അവൻ വളരെ വ്യത്യസ്തനാണ്. അവനെ മഞ്ഞങ്കരയിൽ കൊണ്ടുവന്നത് അന്ന് ബികോമിന് പഠിക്കുന്ന ബാലമ്മാമനാണ്. എന്റെ മറ്റുള്ള അമ്മാമന്മാരൊക്കെ പത്താംക്ലാസ്സിന് മുൻപായോ അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷമോ പഠിപ്പ് നിർത്തിയപ്പോൾ, ബാലമ്മാമൻ മാത്രമാണ് ബികോമിലേക്ക് തേരോട്ടം നടത്തിയത്. അങ്ങനെ ബികോം പഠിക്കുന്ന അമ്മാമൻ കൊണ്ടുവന്ന നായക്കും, അല്ല പട്ടിക്കും നല്ല വിദ്യാഭ്യാസം ഉണ്ടാകണമല്ലോ. അതുകൊണ്ട് തന്നെ ടൈനിയുടെ വിദ്യാഭ്യാസം നടന്നിരുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. 

ഞാനാദ്യമായിട്ടാണ് 'കമോൺ, 'ക്വോയറ്റ്', 'സിറ്റ് ഡൌൺ', ഈറ്റ്', 'ഷേക്ക് ഹാൻഡ്', 'ഷട്ട് അപ്പ്' എന്നൊക്കെയുള്ള വാക്കുകൾ കേൾക്കുന്നത്. ഈ വാക്കുകളൊക്കെ കേൾക്കുമ്പോൾ പട്ടി ചെയ്യുന്ന ആക്‌ഷൻ, അല്ലെങ്കിൽ അവന്റെ പ്രതികരണം കണ്ടിട്ടാണ്, അതിന്റെയൊക്കെ അർത്ഥം എന്തായിരിക്കുമെന്നൊക്കെ ഞാൻ ഊഹിച്ചെടുത്തത്. എനിക്ക് വല്ലാത്തൊരത്ഭുതമായിരുന്നു. എനിക്ക് പോലും അറിയാത്ത ഇംഗ്ലീഷ് ഭാഷ അറിയാവുന്ന പട്ടി! 

രാത്രിയിലത്തെ അത്താഴം കഴിക്കാൻ എല്ലാവരും അകത്ത് പോയപ്പോൾ ഞാൻ മാത്രം ടൈനിയുടെ അടുത്തിരുന്ന് അതിനെ സാകൂതം നോക്കിയിരുന്നു. ആരും അടുത്തില്ലെന്ന് ഉറപ്പ് വരുത്തിയപ്പോൾ, ഞാൻ അന്ന് പഠിച്ച ചില ഇംഗ്ളീഷ് പദങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ ഉച്ഛാരണം ടൈനിക്ക് മനസ്സിലാകുന്നുണ്ടോ എന്നറിഞ്ഞാലല്ലേ ഞാൻ ആ വാക്ക് ശരിക്കും പഠിച്ചു എന്ന് ഉറപ്പ് വരുത്താൻ പറ്റൂ. ആ പരീക്ഷണം കൈ കൊടുത്ത് തന്നെ തുടങ്ങാം എന്ന് കരുതി, ഞാൻ ടൈനിയുടെ മുന്നിലിരുന്ന് കൊണ്ട് 'ഷേക്ക് ഹാൻഡ്' എന്നൊരു ആജ്ഞ പുറപ്പെടുവിച്ചു. ബാലാമ്മാമന്റെ കൂടെ കുറച്ച് നേരം ഒരുമിച്ച് കണ്ടതിനാൽ ടൈനിക്ക് ഇപ്പോഴെന്നെ കുറച്ചൊക്കെ അറിയാം. 

എന്നാലും എന്റെ 'ഷേക്ക് ഹാൻഡ്' എന്ന ആജ്ഞ ടൈനി ഒട്ടുമേ അനുസരിക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെയൊരുത്തൻ അവിടെ കിടന്ന് അതിനോട് സംസാരിക്കുന്നുണ്ടെന്ന് പോലും അവൻ ഗൗനിച്ചില്ല. പല ടോണിൽ 'ഷേക്ക് ഹാൻഡ്' പറഞ്ഞിട്ടും കൈ ഇത്തിരി അതിനടുത്തേക്ക് നീട്ടിയിട്ടും അവനെന്നെ നോക്കുക പോലും ചെയ്തില്ല. ഒടുവിൽ ഞാൻ പിന്മാറാൻ തന്നെ തീരുമാനിച്ചു. കുനിഞ്ഞ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ്, പതുക്കെ അകത്തേക്ക് പോകാനായി ആദ്യത്തെ ചുവട് വെക്കാൻ ഒന്ന് ഒരുമ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. അതുവരെ അടങ്ങിയിരുന്നിരുന്ന ടൈനി, അപ്പഴേക്കും എന്റെ ഇടത്തേ കാൽമുട്ടിൽ കടിച്ച് കഴിഞ്ഞിരുന്നു. കാൽ നീങ്ങുന്ന അവസ്ഥയിലായതിനാൽ, അവന് അവന്റെ പല്ല് എന്റെ മുട്ടിലേക്ക് ആഴ്ത്താൻ പറ്റിയിട്ടുണ്ടായിരുന്നില്ല. അവന്റെ കോമ്പല്ലുകൾ കൊണ്ട് രണ്ട് ചുവന്ന വാളുകൾ വരഞ്ഞത് പോലെ മുട്ടിന് മേൽ അടയാളം വന്നു. ചോര പൊടിയുന്നതിനോടൊപ്പം അലറിവിളിച്ച് കൊണ്ട് ഞാനകത്തേക്കോടി. 

കാര്യം മനസ്സിലാക്കിയ അമ്മച്ഛൻ (അമ്മയുടെ അച്ഛൻ) ബാലമ്മാമനെ എന്തോ വഴക്ക് പറഞ്ഞു. അത് കേട്ട് ദേഷ്യം വന്ന ബാലമ്മാമൻ ടൈനിയുടെ അടുത്ത് വന്ന് 'യു ബാസ്റ്റഡ്' എന്നും വിളിച്ച് ടൈനിയുടെ കഴുത്തിൽ കെട്ടിയ പട്ട പിടിച്ച് രണ്ട് മൂന്നടി പടപടേന്ന് പൊട്ടിച്ചു. എന്റെ നിലവിളിയുടെ കൂടെ ടൈനിയും കുറച്ച് നേരം നില വിളിച്ചു. കാഞ്ഞിലേരിയെന്ന മലയോരഗ്രാമത്തിലെ മഞ്ഞങ്കര വീട്ടിൽ നിന്ന് രാത്രികാലത്തൊക്കെ ഒരു ഡോക്ടറെ തേടിപ്പോവുക അന്നത്തെ കാലത്ത് എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഒരു ഡോക്ടറെയും കാണിച്ചില്ല. പച്ചവെള്ളം കൊണ്ട് എന്റെ കാൽമുട്ടിലെ മുറിവ്  കഴുകി, അവിടെ ഉണ്ടായിരുന്ന ടിഞ്ചർ ഒരു പഞ്ഞിയിലൊഴിച്ച് മുറിവിന്റെ മേലെ വച്ച് ഒരു വെള്ള മുണ്ട് കീറിയ തുണി കൊണ്ട് കെട്ടിയതോടെ എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു. പേ വിഷബാധയെക്കുറിച്ചൊന്നും ആരും ഒന്ന് സംസാരിച്ചത് പോലുമില്ല. 

രണ്ട് ദിവസം കഴിഞ്ഞപ്പഴേക്കും എന്റെ കാൽമുട്ടിലെ കെട്ടഴിച്ചു. ഞാൻ പുതിയേടത്ത് തിരിച്ചെത്തി. ടൈനി കടിച്ചതിന്റെ ഭീകരമായ ഓർമ്മകൾ മനസ്സിലുണ്ടെങ്കിലും അവിടെ നിന്ന് പഠിച്ച ഇംഗ്ലീഷ് വാക്കുകൾ എന്നെ ത്രസിപ്പിച്ചിരുന്നു. ആ വിദ്യാഭ്യാസം പുതിയേടത്തുണ്ടായിരുന്ന കറുത്ത പട്ടിയിൽ പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യം ചെയ്തത്, ആ പട്ടിക്ക് ഒരു പേരിടുക എന്ന കർമ്മമായിരുന്നു. അതിന് അധികം ആലോചിക്കാനൊന്നും സമയം മിനക്കെട്ടില്ല. പുതിയേടത്തെ പട്ടിക്കും ഞാൻ ടൈനി എന്ന് തന്നെ പേരിട്ടു. എന്തായാലും പതിനഞ്ചോളം മൈലുകൾ ദൂരത്തിലുള്ള കാഞ്ഞിലേരിയിലെ ടൈനി, ഈ പുതിയേടത്തെ ടൈനിയെ കാണുവാനൊന്നും പോകുന്നില്ലല്ലോ.

പുതിയേടത്തെ ടൈനി, അതിന്റെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിൽ നല്ല രീതിയിൽ തന്നെ പുരോഗമിച്ച് വരുന്ന സന്ദർഭത്തിലായിരുന്നു ഒരു ദുഃഖവാർത്ത താഴെപുതിയേടത്ത് നിന്നും വന്നത്. പുതിയേടത്തെ പുതിയ ടൈനി, അവിടത്തെ മുറ്റത്ത് കിടന്ന് ചോര തൂറുകയും ചോര ഛർദ്ദിക്കുകയും ചെയ്യുന്നു. 

"ഷാപ്പീന്ന് ആരോ കാഞ്ഞിരക്കുരുവോ കാഞ്ഞിരത്തൊലിയോ കുപ്പിച്ചില്ലിന്റെ കൂടെ കൊടുത്തൂന്നാ തോന്നുന്നേ... അല്ലെങ്കിലിങ്ങനെ ചോര തൂറൂല്ല..." താഴെപുതിയേടത്തെ ബാലൻ വെല്ലിച്ഛൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു. 

ഒരു കീറിയ ചാക്കിന്റെ മേലെ താഴെപുതിയേടത്തെ മുറ്റത്ത് നീണ്ട നിവർന്ന് കിടക്കുകയായിരുന്നു ടൈനി. അവശനാണ്. തല പൊക്കാൻ അതിന് പറ്റുന്നുണ്ടായിരുന്നില്ല. ചാക്കിൽ അവിടവിടെയായി ഛർദ്ദിലും അതിന്റെ അപ്പിയും ഉണ്ടായിരുന്നു. അര മണിക്കൂറിനകം അവൻ നിശ്ചലനായി. പുതിയേടത്ത് വീടിന്റെ വടക്ക് ഭാഗത്ത്, അവന്റെ അമ്മ കുഴിച്ചുണ്ടാക്കിയ മടയ്ക്ക് അടുത്തായി അവൻ അന്ത്യ വിശ്രമം കൊണ്ടു. അതൊരു വല്ലാത്ത ദുഖമായിരുന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസം തുടങ്ങിയെങ്കിലും, നിത്യേനയുള്ള ഷാപ്പിൽ പോക്ക് പരിപാടി അവൻ നിർത്തിയിരുന്നില്ല. അവിടെയുണ്ടായിരുന്ന ചില സമ്പർക്ക ദോഷങ്ങളായിരിക്കാം അവന് ഈ ഗതി സമ്മാനിച്ചത്. ഷാപ്പിൽ വരുന്ന ചില പട്ടിഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പക അതിന് വളം വച്ച് കൊടുത്തിട്ടുണ്ടാകാം.

ദിവസങ്ങൾ പോകുന്തോറും ദുഖത്തിന്റെ അളവ് കുറഞ്ഞു വരുമല്ലോ. ഞാനും പതുക്കെ നമ്മുടെ പുതിയേടത്തെ ടൈനിയുടെ ഓർമ്മകളിൽനിന്ന് മുക്തനാവാൻ തുടങ്ങി. ചാമാളി എൽ പി സ്‌കൂളിൽ പോകുന്ന വഴിക്കുള്ള വയലിൻ കരയിലാണ് പനോളിപ്പൊയിൽ കള്ളുഷാപ്പ്. കള്ളിനേക്കാൾ പ്രസിദ്ധമായിരുന്നു അവിടത്തെ ഭക്ഷണവിഭവങ്ങൾ. ഉപ്പിലിട്ട നെല്ലിക്കയും നാരങ്ങാമുട്ടായിയും കിട്ടുന്നത് കൊണ്ട്, സ്‌കൂളിൽ പോകുന്ന വഴിക്ക് ഞങ്ങൾ കുട്ടികളും അവിടെ കയറാറുണ്ടായിരുന്നു. അടുത്തെങ്ങും വേറൊരു കടകളും ഉണ്ടായിരുന്നില്ലെന്നത് ഞങ്ങളെ കള്ളുഷാപ്പിൽത്തന്നെ കയറാൻ നിർബന്ധിതരാക്കി എന്നതാണ് സത്യം. രണ്ട് പൈസക്ക് അഞ്ച് ഉപ്പിലിട്ട നെല്ലിക്ക കിട്ടുമെന്നുള്ളത് ഞങ്ങളെ സംബന്ധിച്ചടുത്തോളം അക്കാലത്തെ വലിയ ഡീലായിരുന്നു. അങ്ങനെ ഒരു ദിവസം പനോളിപ്പോയിൽ ഷാപ്പിൽ നെല്ലിക്ക വാങ്ങാൻ കേറിയപ്പോഴാണ് അവിടെ ഒരു പട്ടിയമ്മയെയും കുറെ കുഞ്ഞുങ്ങളെയും കണ്ടത്. അവയുടെ കളികൾ എന്നെയും കൂടെയുള്ള കുട്ടികളെയും ശരിക്കും രസം പിടിപ്പിച്ചു. അന്ന് വൈകുന്നേരം സ്‌കൂൾ വിട്ട്  വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ഷാപ്പിൽ വീണ്ടും കയറി. തുടർന്ന് അവിടെയുണ്ടായിരുന്ന പട്ടിക്കുഞ്ഞുങ്ങളിൽ നിന്ന് നല്ലൊരു സുമുഖനെ എടുത്ത് വീട്ടിലേക്ക് നടന്നു. മച്ചുനൻ വിന്വേട്ടൻ എനിക്ക് സപ്പോർട്ടായിരുന്നു. പട്ടിക്കുഞ്ഞിന്റെ അമ്മ രൂക്ഷമായൊന്ന് നോക്കിയെങ്കിലും, ഞങ്ങളെ ചോദ്യം ചെയ്തില്ല. അവൻ പോയി രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. അച്ഛാച്ഛന് പട്ടിക്കുട്ടികളെയൊന്നും വീട്ടിൽ കയറ്റുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട്, പട്ടിക്കുഞ്ഞിനെ വീട്ടിലേക്ക് കയറുന്ന നടയ്ക്കരികിലെ ചെമ്പരത്തിച്ചെടിയുടെ അടിയിൽ ഒളിപ്പിച്ചു. പക്ഷേ അവന് മിണ്ടാതിരിക്കാൻ അറിയില്ലല്ലോ. പട്ടിക്കുഞ്ഞിന്റെ ഒച്ച കേട്ട അച്ഛാച്ഛൻ ഒച്ച വെക്കാൻ തുടങ്ങി. ചോദ്യം ചെയ്യലിനൊടുവിൽ, എനിക്കും എന്റെ മച്ചുനനും അവനെ തിരിച്ച് ഷാപ്പിൽത്തന്നെ കൊണ്ടുപോയി വിടേണ്ടിവന്നു. 'നിങ്ങളെയൊക്കെ എന്തിന് കൊള്ളാം' എന്ന ഭാവമായിരുന്നു അപ്പോൾ അവന്റെ അമ്മപ്പട്ടിക്കുണ്ടായിരുന്നത്.

ആയിടയ്ക്കാണ് വീണ്ടും കാഞ്ഞിലേരിയിലേക്ക് അമ്മയുടെ കൂടെ ഒരു യാത്ര പോയത്. ഏകദേശം ഒരാഴ്ചയോളം അവിടെ നിൽക്കാനായിരുന്നു പരിപാടി. കാഞ്ഞിലേരി കുറേ ബന്ധു വീടുകളുണ്ട്. അതിലൊരു വീടായിരുന്നു, അമ്മച്ഛന്റെ അമ്മ താമസിച്ചിരുന്ന വാഴവീട്. അവിടെയുള്ള എല്ലാ വീടുകളിലും വാഴകൾ ഉണ്ടായിരുന്നെങ്കിലും, ആ വീടിന് മാത്രം എന്തുകൊണ്ട് വാഴവീട് എന്ന പേര് കിട്ടി എന്നെനിക്കറിയില്ല. വാഴവീട്ടിലും ഒരു പട്ടിയുണ്ട്, ടോമി. അവൻ ഏത് പുതിയ ആളുമായും നന്നായി ഇടപെടും. ആരെയും ഉപദ്രവിക്കില്ല. ആരോടും നല്ല മയത്തിൽ പെരുമാറുന്ന ഒരു നല്ല പട്ടി. മഞ്ഞങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം വയലിലൂടെ നടന്നാൽ മാത്രമേ ഒരു തോട്ടുവക്കിലുള്ള വാഴവീട്ടിൽ എത്തുകയുള്ളൂ. ഞങ്ങൾ എത്ര തവണ മഞ്ഞങ്കരയിൽ നിന്ന് വാഴവീട്ടിലേക്കും, തിരിച്ചും പോയാലും ടോമി എല്ലായ്പ്പോഴും ഞങ്ങളുടെ ഒരു വഴികാട്ടിയായും സെക്യൂരിറ്റിയായും കൂടെയുണ്ടാകും. വഴിയിൽ വച്ച് ഞങ്ങൾ ആരോടെങ്കിലും സംസാരിച്ച് നിന്നാലോ മറ്റോ അവനും നിൽക്കും. പക്ഷേ ഓരോ ഇരുപതടിയിലും ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ ടോമി മൂത്രമൊഴിക്കുമ്പോൾ ഞങ്ങൾ അവനെ കാത്ത് നിൽക്കാറുണ്ടായിരുന്നില്ല. ഒരു സർവ്വതന്ത്രസ്വതന്ത്രനായിരുന്നു ടോമി. മഞ്ഞങ്കരയിലെ ടൈനി പക്ഷേ എല്ലായ്‌പോഴും ചങ്ങലയാൽ ബന്ധനസ്ഥനായിരുന്നു. ബാലാമ്മാമന്റെ സാന്നിദ്ധ്യമില്ലാതെ അവനെ പുറത്തിറക്കിയാൽ പൊല്ലാപ്പായിരുന്നു. ഒന്നുകിൽ ടൈനി മലയാളം പഠിക്കണം, അല്ലെങ്കിൽ എന്റെ അമ്മമ്മയടക്കം ബാക്കിയെല്ലാവരും ഇംഗ്ളീഷ് പഠിക്കണം എന്നതായിരുന്നു അവിടത്തെ അവസ്ഥ! 

അങ്ങനെ കാഞ്ഞിലേരിയിലുള്ള ഒരു ദിവസം സന്ധ്യക്ക്, ഞങ്ങൾ കുടുംബക്കാർ, വാഴവീടിനടുത്തുള്ള ഒരു ക്ഷേത്രത്തിലെ കാർത്തികപ്പാട്ട് മഹോത്സവത്തിന് പോയി. എന്തോ കാരണത്താൽ അമ്മ കൂടെ വന്നിരുന്നില്ല. പക്ഷേ ടോമി മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഒന്നുരണ്ട് കിലോമീറ്ററോളം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. കളമെഴുത്തും തോറ്റം പാട്ടും, കളം മായ്ക്കലുമൊക്കെ അന്നത്തെ അവിടത്തെ പ്രധാന ചടങ്ങാണ്. വൈകുന്നേരത്തെ ദീപാരാധന കഴിയുമ്പഴേക്കും നേരം ഇരുട്ടി. ഇനി കഞ്ഞികുടിച്ച് വരാമെന്നും പറഞ്ഞ് എല്ലാവരും ടോർച്ചിന്റെയും ഓലച്ചൂട്ടിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നിറങ്ങി. അടുത്ത ചടങ്ങുകൾ ഒൻപത് മണിക്കടിപ്പിച്ചേ തുടങ്ങുകയുള്ളൂ. രാത്രിയിലെ കഞ്ഞിയും പുഴുക്കും വാഴവീടിന്റെ നേരെ മുന്നിലായി വയലിനക്കരെയുള്ള കോന്നേരി വീട്ടിലായിരുന്നു ഏർപ്പാടാക്കിയിട്ടുള്ളത്. ടോമിയാണ് ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത്. ഇടയ്ക്കിടെ പതുക്കെ കുരച്ച് അവൻ ഞങ്ങളുടെ വരവ് നാട്ടുകാരെ അറിയിക്കുന്നുണ്ട്.

വളരെപ്പെട്ടന്ന് തന്നെ എല്ലാവരും കഞ്ഞിക്കിരുന്നു. ഞാൻ വേഗം തന്നെ എല്ലാവരേക്കാൾ മുന്നേയായി കഞ്ഞികുടിച്ച് വാ കഴുകാനായി പുറത്തേക്കിറങ്ങി. ഇറയത്തിന് താഴെയുള്ള കുട്ടി ഇറയത്തിൽ ഒരു തൂണിന് താഴെയായി ബക്കറ്റിൽ വെള്ളവും പാട്ടയും വച്ചിട്ടുണ്ട്. ഞാൻ പാട്ട കൊണ്ട് വെള്ളം കോരി, വാ കുലുക്കുഴിഞ്ഞ് കൊണ്ട് പരിസരം വീക്ഷിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമായിരുന്നത് കൊണ്ട് ഒരു മങ്ങലോടെ മാത്രമേ എന്തെങ്കിലും കാണുന്നുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ബക്കറ്റിന് കുറച്ചപ്പുറത്തായി ടോമി കിടക്കുന്നത് കണ്ടത്. വട്ടത്തിൽ കിടന്നുകൊണ്ട്, അവന്റെ മുഖം അവന്റെ പിന്കാലിന്റെ ഉൾവശത്തായി പൂഴ്ത്തിക്കൊണ്ടാണ് കിടപ്പ്.

ടോമിയും ഞാനും നല്ല പരിചയമാണല്ലോ. പോരാത്തതിന് സൽസ്വഭാവിയും. അവന്റെ പ്രശാന്തസുന്ദരമായ മയക്കം കണ്ടിട്ട്, അതിന്റെ മൂർദ്ധാവിൽ ഒന്ന് തലോടാൻ എന്റെ മനസ്സ് കൊതിച്ചു. വായിലുണ്ടായിരുന്ന വെള്ളം ആവുന്നത്ര ദൂരേക്ക് നീട്ടിത്തുപ്പിക്കൊണ്ട്, ഞാൻ ടോമിയുടെ അടുത്തേക്ക് നീങ്ങി,  അവന്റെ അടുത്തായി കുനിഞ്ഞിരുന്നു. അവനൊരു അനക്കവുമില്ല; ഗാഡ്ഡവിശ്രമത്തിലാണ്. ഇനിയും നമ്മുടെ കൂടെ അമ്പലത്തിലേക്ക് വന്ന് രാത്രി മുഴുവൻ കാഴ്ചകൾ കണ്ട് നടക്കേണ്ടതാണല്ലോ. അവനെയൊന്ന് സാകൂതം വീക്ഷിച്ചശേഷം, എന്റെ വലത് കരം കൊണ്ട് ഞാനവന്റെ മൂർദ്ധാവിൽ പതുക്കെ തലോടി. അവനത് ആസ്വദിക്കുകയാണ്. തടവുന്നതിനിടയിൽ, 'എടാ.. നിനക്ക് കഞ്ഞിയൊന്നും വേണ്ടേ...' എന്ന് വെറുതെ പതുക്കെ ചോദിച്ചതേ ഉണ്ടായിരുന്നുള്ളൂ...

'അമ്മേ...' എന്ന് ഞാനലറി... എന്റെ ശബ്ദം കേട്ടതും, ആ പട്ടി കുനിഞ്ഞിരുന്ന എന്റെ മുഖം നോക്കി കടിച്ചതും ഒരുമിച്ചായിരുന്നു. അവനൊന്ന് കുരച്ചത് പോലുമുണ്ടായിരുന്നില്ല. എന്റെ നിലവിളി കേട്ടപ്പോൾ അവനും പേടിച്ച് പോയിക്കാണണം, അവൻ മുറ്റത്തേക്ക് ചാടിയിറങ്ങി. അപ്പഴേക്കും അകത്തുള്ളവർ ഓടി പുറത്തേക്കെത്തിയിരുന്നു. ഞാൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. എന്റെ മുഖത്ത് നിന്ന് സാമാന്യം നല്ല രീതിയിൽ ചോര കീഴോട്ട് ഒഴുകി, കുപ്പായത്തിലേക്ക് പരന്നുകൊണ്ടിരുന്നു. 

"ഓ ഇത് കുറച്ചധികം ഉണ്ടല്ലോ... ഇടത്തേ കവിളില് മൂന്നാല് പല്ല് നല്ലോണം കൊണ്ടിട്ടുണ്ട്. ഇത് ആരെയെങ്കിലും ന്തായാലും കാണിക്കേണ്ടി വരും... കവിളില് ഒന്ന് രണ്ട് തൊള വന്നിട്ടുണ്ട്..." അമ്മയുടെ അമ്മാമനായ കൃഷ്ണമ്മാമൻ, എന്റെ മുറിവിന്റെ മേലെ, ടോർച്ച് അടിച്ചുകൊണ്ട് പറഞ്ഞു. 

"കുറച്ച് നല്ല വെള്ളത്തുണി വേഗം കൊണ്ടുവാ..." 

പിന്നെ അവിടെയൊരു ബഹളമായിരുന്നു. ആരൊക്കെയോ വെള്ളത്തുണിക്കീറുകളുമായി ഓടി വന്നു. എന്റെ മുഖം കഴുകിയതിന് ശേഷം തുണികൊണ്ട്, എന്റെ മുറിവിൽ അമർത്തിപ്പിടിച്ചു. അഞ്ചുമിനുട്ടിനകം, കടിച്ച ഭാഗത്ത് ഒരു തരിപ്പ് അനുഭവപ്പെട്ടത് കൊണ്ട്, എന്റെ കരച്ചിലിന് കുറച്ച് ശമനമായി. പക്ഷേ എന്റെ മുറിവ് കണ്ടിട്ട് എന്റെ ഇളയമ്മ വാവിട്ട് കരയാൻ തുടങ്ങി.

"ഇവനങ്ങനെ ആരേം കടിക്കാറില്ലല്ലോ...ഇന്നെന്താ പറ്റ്യേ..." കൊന്നേരിയിലെ പപ്പൻ വല്യച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞ്, മുറ്റത്തേക്കിറങ്ങി ആ പട്ടിയെ പിടിച്ച് ഒന്ന് രണ്ട് അടി കൊടുത്തു. ശേഷം അതിനെപ്പിടിച്ച് അതിന്റെ കൂട്ടിൽ ചങ്ങലക്കിട്ടു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്, അത് ടോമിയായിരുന്നില്ല, പകരം, ഒറ്റ നോട്ടത്തിൽ ടോമിയെപ്പോലെ തോന്നിക്കുന്ന അവിടത്തെ പട്ടിയായിരുന്നു. പരിചയമില്ലാത്ത പട്ടിയുടെ അടുത്ത് കിന്നാരം പറയാൻ പോയതായിരുന്നു, എനിക്ക് പറ്റിയ അമളി. ഈ പട്ടി അവിടെയുള്ളത് കാരണമായിരിക്കാം, ടോമി അവിടെയധികം നിൽക്കാതെ സ്ഥലം വിട്ടുകളഞ്ഞത്. ടോമിയെ അവിടെ കാണാനേ ഇല്ലായിരുന്നു.

അപ്പഴേക്കും രാത്രി ഏകദേശം, എട്ടരമണിയായിക്കാണണം. ആശുപത്രിയിൽ പോകണമെങ്കിൽ ഒന്നുകിൽ കൂത്തുപറമ്പിലോ അല്ലെങ്കിൽ മട്ടന്നൂരോ പോകണം. വാഹന സൗകര്യം കിട്ടാൻ ബുദ്ധിമുട്ടാണ്. 

"നമുക്ക് നമ്മുടെ കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെയടുത്ത് പോകാം. അയാളാവുമ്പോ ഒരു ഡോക്ടറിന്റെ ഗുണം ചെയ്യും..." ആരോ വിളിച്ചു പറഞ്ഞു.

കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെ വീട് അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാലെത്താം. ഒരു കുന്ന്, കാട്ടുവഴിയിലൂടെ കയറിയിറങ്ങണം. അതുതന്നെയാണ് പെട്ടന്ന് കിട്ടാവുന്ന ചികിത്സ എന്ന നിലയിൽ, എല്ലാവരും എന്നെയും ചുമലിലേറ്റി ടോർച്ചും ചൂട്ടുമായി വച്ചുപിടിച്ചു. 

പതിനഞ്ച് മിനുട്ടിനുള്ളിൽ ഞങ്ങൾ കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെ വീട്ടിലെത്തി. അദ്ദേഹം വയറ് നിറച്ചും ശാപ്പാടടിച്ചതിന് ശേഷം, മുറ്റത്ത് കൂടെ ഉലാത്തുകയായിരുന്നു. എന്റെ കൂടെ ഏകദേശം പത്ത് പേരോളം ഉണ്ട്. ഞങ്ങളുടെ വരവ് കണ്ടിട്ട് അദ്ദേഹം ആദ്യമൊന്ന് പരിഭ്രമിച്ച് പോയിക്കാണണം.

"കമ്പൗണ്ടറേ... നമ്മളെ കൊന്നേരീലെ പാപ്പാട്ടന്റെ നായി കടിച്ചതാ..." കൃഷ്ണമ്മാമൻ അടുത്തറിയാവുന്നയാളെപ്പോലെ മൊഴിഞ്ഞു. 

എല്ലാവരും ചേർന്ന് എന്നെ അവിടത്തെ ഒരു കസേരയിൽ എന്നെ ഇരുത്തി. പരിഭ്രമം കാരണം, ഞാൻ പതുക്കെ വിങ്ങിവിങ്ങി കരയുന്നുണ്ട്. കമ്പൗണ്ടർ ഒരു ടോർച്ചെടുത്ത്, അദ്ദേഹത്തിന്റെ ഉണ്ടക്കണ്ണടയൊന്ന് ശരിയാക്കി, എന്റെ മുറിവ് പരിശോധിച്ചു. കമ്പൗണ്ടറിന്റെ മുഖം എന്റെ മുഖത്തിനടുത്തെത്തിയപ്പോൾ ചാരായത്തിന്റെ മണം!

"ഡോ... കൃഷ്ണാ.. ആ നായീന്റെ മോനെന്ത് കടിയാ കടിച്ചത്... ഇത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടൂന്ന് തോന്നുന്നില്ല. ഈ തുളഞ്ഞ കവിള് തുന്നേണ്ടി വരും. ആസ്പത്രീല് പോകുന്നതാ നല്ലത്..."  അറുപതിനും എഴുപത്തിനുമിടക്ക് പ്രായം തോന്നിക്കുമെങ്കിലും തോന്നിക്കുമെങ്കിലും വളരെ ഹാസ്യാത്മകമായിട്ടായിരുന്നു കമ്പൗണ്ടറിന്റെ സംസാരം.

"ഈ രാത്രി ഇവ്ട്ന്ന് എങ്ങനെയാ കുഞ്ഞിരാമാട്ടാ... ആസ്പത്രീല് പോവ്വ... ഇവ്ടെയടുത്ത് ഒരു വണ്ടിയും ല്ലാലോ... നടന്ന് എങ്ങനെയാ പോവ്വാ... " കൃഷ്ണമ്മാമൻ റീയാലിറ്റി വിവരിച്ചു. കൃഷ്ണമ്മാമനും അല്പം ലഹരിയിലാണ്. 

"എടാ... തുന്നാനുള്ള സൂചീം നങ്കീസും ണ്ടോന്ന് പോലും ഒറപ്പില്ല..."

"ങ്ങള് ന്തെങ്കിലും ബേഗം ചെയ്യപ്പാ....ന്തായാലും ആസ്പത്രീല് പോക്കൊന്നും പ്പം നടക്കൂല്ല..." കൃഷ്ണമ്മാമൻ ഉറപ്പിച്ചിരുന്നു.

"ഉം.. നോക്കട്ടെ... " അതും പറഞ്ഞ് കമ്പൗണ്ടർ അകത്തേക്ക് പോയി. പെട്ടന്ന് തന്നെ ഒരു വലിയ പെട്ടിയുമായി പുറത്തേക്ക് വന്നു. 

"ഡോ.. കുറച്ച് വെള്ളം തിളപ്പിക്ക്.. ഈ സൂചിയൊക്കെയൊന്ന് സ്റ്റെറിലൈസ് ചെയ്യണം..." അദ്ദേഹം അകത്തേക്ക് നോക്കി അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു. പിന്നെ കത്രികയും മറ്റുമായി വേറെ എന്തൊക്കെയോ സാധനങ്ങൾ അദ്ദേഹം അവിടെയുണ്ടായിരുന്ന മേശപ്പുറത്ത് എടുത്തു വച്ചു. അതിനിടയിൽ അദ്ദേത്തിന്റ ഭാര്യ, മേശപ്പുറത്തിരുന്ന ചില സാധനങ്ങളെടുത്ത് അകത്തേക്ക് പോയി. എന്തൊക്കെ സ്റ്റെറിലൈസ് ചെയ്യണമെന്ന് അവർക്ക് അറിവുണ്ടായിരിക്കും.

"അല്ല കമ്പൗണ്ടറെ.. ഇത് നായി കടിച്ചതല്ലേ.... അപ്പോ ഇവന് മറ്റേ ഇഞ്ചക്ഷൻ എടുക്കേണ്ടേ..." കൂടെ വന്നവരിൽ ആരോ സംശയം പ്രകടിപ്പിച്ചു.

"ഏത്... പ്രാന്തിന്റെ ഇഞ്ചക്ഷനാ...?

"ആ അത് തന്നെ... മറ്റേ... പൊക്കിന് ചുറ്റും വെക്കുന്ന ഇഞ്ചക്ഷൻ..."

"ഏയ്... ഇത്... കടിച്ചത്.... നമ്മടെ പാപ്പാട്ടന്റെ നായല്ലേ... അയിന് പിരാന്തൊന്നും ണ്ടാവൂല്ല... ബെർതെ ന്തിനാ പയിനാല് സൂചി ഈ കുഞ്ഞിക്കൊടലില് കുത്തിക്കേറ്റ്ന്ന്..." കമ്പൗണ്ടർക്ക് എന്തോ, കൊന്നേരിയിലെ പട്ടിയെക്കുറിച്ച് വളരെ ഉറപ്പുള്ളത് പോലെ. അതോ അദ്ധേഹത്തിന്റെ ഉള്ളിലെ ചാരായമാണോ പറഞ്ഞതെന്ന് ഉറപ്പില്ല.

"പാപ്പാട്ടന്റെ നായി... ഇവന്റെ ബെള്ത്ത മുഖം കണ്ടിറ്റ് ചെലപ്പം ഇവനെ ഉമ്മം ബെച്ചതായിരിക്കും.. ല്ലേ..." കമ്പൗണ്ടർ സ്വയം പറഞ്ഞ് ചിരിച്ചപ്പോൾ മറ്റുള്ളവരും കൂടെ ചിരിച്ചു.  

കമ്പൗണ്ടറിന്റെ ഭാര്യ, തിളപ്പിച്ചാറ്റിയ ചില സാധനങ്ങളുമായി പുറത്ത് വന്നു.

"ന്നാ കൃഷ്ണാ... ഞാൻ ന്റെ പണി തുടങ്ങ്വാണ്... ഓനെ.. ദാ വ്ടെ ഈന്റെ മേലെ കെടത്ത്...  ങ്ങള് ഒന്നുരണ്ടാള് ഇവന്റെ തല ശരിക്കും അമർത്തിപ്പിടിക്കണം. എനക്ക് കണ്ണിനും ചെറിയ പ്രശ്നാ... ഇവന്റെ തല ഒട്ടും അനങ്ങാൻ സമ്മയിക്കറ്... കേട്ടാ..." കമ്പൗണ്ടർ കത്രികയും സൂഹിയും സാമഗ്രികളുമായി തയ്യാറായി. 

എന്നെ അവിടെയുള്ള ഒരു ബെഞ്ചിന്റെ മേലെ മലർത്തിക്കിടത്തി. ആരൊക്കെയോ എന്റെ മുഖത്തിന് മേലെ ഒന്നുരണ്ട് ടോർച്ചുകൾ സെർച്ച് ലൈറ്റുകൾ പോലെ തെളിച്ച് പിടിച്ചു. കൃഷ്ണമ്മാമനും വേറെ ഒന്ന് രണ്ട് പേരും ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം എന്റെ തലയും കയ്യും കാലും അമർത്തിപ്പിടിച്ചു. പിന്നെ എന്റെ കവിളിന്റെ മേലെ നടന്നതെല്ലാം പച്ചക്കായിരുന്നു. മുറിവ് വൃത്തിയാക്കലും തുന്നലും  എല്ലാത്തിന്റെയും മേലെ പശയുള്ള ടേപ്പ് ഒട്ടിക്കലും മറ്റും അര മണിക്കൂർ കൊണ്ട് കഴിഞ്ഞു. അതിനിടയിൽ ഒരിഞ്ചക്ഷനും കുത്തിക്കയറ്റി. അതുവരേക്കും എന്റെ തലയൊന്നനക്കാൻ മറ്റുള്ളവർ എന്നെ സമ്മതിച്ചിരുന്നില്ല. കവിളിലായിരുന്നു തുന്നൽ പ്രക്രിയ നടക്കുന്നത് എന്നത് കൊണ്ട്, വാ തുറന്നൊന്ന് കരയാൻ പോലും എന്നെ സമ്മതിച്ചിരുന്നില്ല.

കവിളിലെ കുത്തിക്കെട്ടിന് ശേഷം, ഞങ്ങൾ കമ്പൗണ്ടറുടെ വീട്ടിൽ നിന്ന് ഇറങ്ങാനൊരുങ്ങി. കൃഷ്ണമ്മാമൻ  സ്വന്തം പോക്കറ്റിൽ കൈയ്യിട്ട് കുറച്ച് പൈസയെടുത്ത് കമ്പൗണ്ടർക്ക് നൽകാൻ ശ്രമിച്ചെങ്കിലും കമ്പൗണ്ടർ അതിന് ഒട്ടും വഴങ്ങിയില്ല. ഒടുവിൽ നമ്മൾ അവിടെ നിന്നിറങ്ങി. മഞ്ഞങ്കരയിൽ നിന്ന് കൂടെ വന്ന മറ്റുള്ളവർ അമ്പലത്തിലാണുള്ളത്. അതുകൊണ്ട്, മുഖത്ത് പഞ്ഞിക്കെട്ടുള്ള എന്നെയും കൂട്ടി എല്ലാവരും നേരെ അമ്പലത്തിലേക്ക് നടന്നു. അപ്പഴേക്കും അമ്പലത്തിലെ പരിപാടികൾ ഏകദേശം അവസാന ഘട്ടത്തിലെത്തിയിരുന്നു.    

ഞങ്ങൾ അമ്പലത്തിൽ എത്തുമ്പോൾ കളം മായ്ക്കൽ നൃത്തം നടക്കുകയായിരുന്നു. പക്ഷേ മുഖത്തെ പഞ്ഞിക്കെട്ടുമായി വന്ന എന്നെക്കണ്ടപ്പോൾ, ഒരു വേള എല്ലാവരുടെയും ശ്രദ്ധ എന്റെ നേരെയായി. കൂടുതൽ ചോദ്യങ്ങളായി. എല്ലാവർക്കും കൃഷ്ണമ്മാനും കൂട്ടരും മറുപടി പറഞ്ഞു കൊണ്ടേയിരുന്നു. 

ഒടുവിൽ, അമ്പലത്തിലെ പരിപാടികളെല്ലാം കഴിഞ്ഞ്, ഞങ്ങൾ മഞ്ഞങ്കരയിലേക്ക്‌ പുറപ്പെട്ടു. അമ്പലത്തിന്റെ പടിക്കെട്ടിറങ്ങുമ്പഴേക്കും ടോമി ഞങ്ങളെക്കാത്ത്  അവിടെ നിൽപ്പുണ്ടായിരുന്നു. 

പിറ്റേ ദിവസം തന്നെ ഞാൻ പുതിയേടത്ത് വീട്ടിലേക്ക് തിരിച്ചുവന്നു. ഒരാഴ്ചയോളം, എല്ലാ ദിവസവും കുഞ്ഞിരാമൻ കമ്പൗണ്ടറുടെ കൂത്തുപറമ്പിലുള്ള ഒരു ചെറിയ ഒറ്റ മുറി ക്ലിനിക്കിൽ പോയി മുറിവ് ഡ്രസ്സ് ചെയ്യേണ്ടതായിവന്നെങ്കിലും, ഒരാഴ്ചക്കുള്ളിൽ എന്റെ കവിളിലെ മുറിവുകൾ ഉണങ്ങിയിരുന്നു. 

മാസങ്ങൾ പിന്നെയും കഴിഞ്ഞു. മൂന്നാം ക്ലാസ്സ് കഴിഞ്ഞയുടനെ, അച്ഛനും അമ്മയും ഞാനും മൂന്നനുജന്മാരും എരുവട്ടിയിലെ മഠത്തിൽ വീട്ടിലേക്ക് താമസം മാറി. വീട്ടിൽ ഞങ്ങൾക്ക് ഞങ്ങളുടേതായ പശുക്കളും അവയ്ക്ക് കിടാങ്ങളും ഉണ്ടായി. ഈ പൈക്കൾക്ക് കമുകിന്റെ കൂമ്പാളയും കമുകിന്റെ പട്ടയും വളരെ ഇഷ്ടമാണ്. നമ്മുടെ താഴെയുള്ള രാമേന്ദ്രേട്ടന്റെ വിശാലമായ പറമ്പിൽ കമുക് ഇഷ്ടം പോലെയുണ്ട്. ഈ കമുകുകളിൽ നിന്നും താഴെ വീണ പട്ടയും കൂമ്പാളയും പെറുക്കാൻ ഞാനും അനിയന്മാരും രാവിലെത്തത്തന്നെ എഴുന്നേൽക്കും. പക്ഷേ പല ദിവസങ്ങളിലും നമ്മുടെ വീടിന്റെ മേലെ പറമ്പിലുള്ള വീടായ മഠത്തിൽ കുന്നത്തെ വീട്ടിലെ 'ലാലു' എന്ന കടിയൻ പട്ടി കാരണം, ഞങ്ങൾക്കതിന് കഴിഞ്ഞിരുന്നില്ല. അവനെ ചില ദിവസങ്ങളിൽ രാത്രി അഴിച്ചിടും. അവൻ പുറത്തായിരിക്കുന്ന അവസ്ഥയിൽ, അതിലൂടെ ആളുകൾക്ക് വഴി നടക്കുക പോലും വിഷമമുള്ള കാര്യമാണ്. എത്രയോ ദിവസങ്ങളിൽ അവൻ ഞങ്ങളെ ഓടിച്ച് വിട്ടിട്ടുണ്ട്. അവനെ ഏതെങ്കിലും പ്രാന്തൻ കുറുക്കൻ കടിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചിട്ട് പോലുമുണ്ട്.

ആയിടയ്ക്ക് അച്ഛന്റെ പെങ്ങളുടെ ഭർത്താവ് രാഘവളേച്ഛൻ, ഒരിക്കൽ വീട്ടിൽ വന്നു. സംസാരിക്കുന്ന കൂട്ടത്തിൽ, നാല് കാലുകളിലും കൂടി പതിനെട്ട് നഖങ്ങളുള്ള ഒരു കൊടിയൻ പട്ടിക്കുഞ്ഞിനെ കിട്ടുകയാണെങ്കിൽ, അറിയിക്കണമെന്ന് പറഞ്ഞു. പലദിക്കുകളിൽ പരതിയിട്ടും ഒന്നിനെയും കിട്ടിയില്ലത്രേ. പതിനെട്ട്  നഖങ്ങളുള്ള പട്ടികൾ ശൗര്യമുള്ളവരും ആക്രമണോൽസുകരും ആയിരിക്കുമെന്നാണ് ഏതോ ശുനകശാസ്ത്രവിദ്വാൻ അദ്ദേഹത്തെ അറിയിച്ചിട്ടുള്ളത്. മഠത്തിൽ കുന്നത്തെ രാജേഷിനോട് ചോദിച്ചപ്പോൾ ലാലുവിന് പതിനെട്ട് നഖങ്ങൾ ഉണ്ടെന്ന് അവൻ ഉറപ്പ് വരുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. സാധാരണ നായ്ക്കൾക്ക് പതിനാറ് നഖങ്ങൾ മാത്രമുള്ളിടത്താണ് ഈ പതിനെട്ട് നഖങ്ങൾ! തുടർന്ന്, ലാലു സമ്മേളിക്കാൻ സാധ്യതയുള്ള അയല്പക്കത്തെ എല്ലാ കൊടിച്ചിപ്പട്ടികളുടെയും പ്രസവം കഴിഞ്ഞാൽ, അവയുടെ കിടാങ്ങൾക്ക് എത്ര നഖങ്ങൾ ഉണ്ടെന്ന് നോക്കലായിരുന്നു കുറച്ച് കാലത്തേക്ക് എന്റെ പണി. പക്ഷേ ലാലുവിന്റെ യഥാർത്ഥ ബീജം ആ കൊടിച്ചിപ്പട്ടികളിൽ സന്ദർശനം നടത്തിയിരുന്നില്ലെന്ന് വേണം അനുമാനിക്കാൻ; ആ ശ്വാനകിടാങ്ങൾക്കെല്ലാം പതിനാറ് നഖങ്ങൾ മാത്രമായിരുന്നു!

"ഓടിക്കോ... പിരാന്തൻ ബെരുന്നേ.. ഓടിക്കോ..." ഒരു ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് ഞാനും നേരെ താഴെയുള്ള അനുജനും കൂടി വീട്ടുപറമ്പിൽ പശുവിനെ മേച്ചുകൊണ്ടിരിക്കുമ്പോൾ വീടിന്റെ തെക്കുഭാഗത്തായി കുറച്ചകലെ നിന്ന് വലിയ ബഹളം കേട്ടു. വീട് വളപ്പ് ഒരു മിനി കാട് തന്നെയാണ്. വീടിനെ ചുറ്റി കാട്ടിടവഴികൾ പോലെ ഇടവഴികളുണ്ട്. ജൂൺ ജൂലായ് മാസങ്ങളിലെ മഴക്കാലം കഴിഞ്ഞ് വരുന്നതേയുള്ളൂ. ഇടവഴികളിലൂടെയൊക്കെ ഉറവ് വെള്ളം ചെറുതായി ഒഴുകുന്നുണ്ട്. ഞാനും അനുജനും പശുക്കളെ വിട്ട് ബഹളം കേട്ട ഭാഗത്തേക്കോടി. അപ്പോൾ കുറച്ച് ദൂരെ നിന്ന് കിഴക്ക് ഭാഗത്തെ ഇടവഴിയിലൂടെ, ഒരു തവിട്ട് നിറത്തിലുള്ള പട്ടി മുന്നിലായും, അതിന്റെ പിന്നിലായി പത്തമ്പത് പേരും, വടിയും കുന്തവുമൊക്കെ പിടിച്ച് ഓടുകയാണ്. 

"പിരാന്തൻ നായാണ്... കടി കിട്ടണ്ട മക്കളേ... ഓടിക്കോ..." ഞങ്ങളെ കണ്ടപ്പോൾ കാളിത്താൻ ബാബു വിളിച്ചുപറയുന്നുണ്ടായിരുന്നു. പട്ടി ഏകദേശം ഞങ്ങൾ നിന്നിരുന്ന തിട്ടയുടെ താഴെക്കൂടിയുള്ള ഇടവഴിക്ക് താഴെ എത്താറായപ്പോൾ, ഞാനും അനുജനും പേടിച്ച്, അടുത്തുണ്ടായിരുന്ന കശുമാവിന്റെ മേലെ കുരങ്ങന്മാരെപ്പോലും തോൽപ്പിക്കുന്ന വിധം ഓടിക്കയറി. പട്ടിയും കൂടെയുള്ളവരും ഇടവഴിയിലൂടെ വടക്കുഭാഗത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളും കശുമാവിൽ നിന്നിറങ്ങി അവരുടെ പിന്നാലെക്കൂടി. 

ഓടിത്തളർന്ന പട്ടി, ഒടുവിൽ, ഞങ്ങളുടെ വീട്ടുപറമ്പിന്റെ വടക്ക് കിഴക്കേമൂലയിലുള ഒരു വെള്ളം നിറഞ്ഞ കുഴിയിൽ തളർന്ന് വീണു. പട്ടി തളർന്ന് വീണതും, കാഞ്ഞാൻ വാസുവേട്ടന്റെ പെരുത്തലമട്ടല് കൊണ്ടുള്ള അടി അതിന്റെ തലക്ക് മേലെ ആഞ്ഞ് പതിച്ചതും ഒരുമിച്ചായിരുന്നു. പിന്നെ ആരൊക്കെയോ അതിന്റെ മേലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ആ പട്ടിയേക്കാളും ശൗര്യം, അതിന്റെ പിന്നാലെ ഓടിയവർക്കുണ്ടായിരുന്നു. ആ പട്ടി പോലും അതിന്റെ ജീവിതത്തിൽ ഇത്ര ക്രൂരത ആരോടും അതുവരെ കാണിച്ചിട്ടുണ്ടാവില്ല. അടി കൊണ്ട്, അതിന്റെ കണ്ണുകൾ തുറിച്ച് പുറത്തേക്ക് വരികയും, കുടല് പൊട്ടി കുടൽമാല തൂങ്ങി നിൽക്കുകയും ചെയ്തു. എന്നിട്ടും അത് ശ്വസിക്കാൻ വാ തുറക്കുമ്പോൾ, ആളുകൾ പിന്നെയും അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ അതിന്റെ അനക്കം പൂർണ്ണമായും നിലച്ചു. പറമ്പിന്റെ തിട്ടമേലെ നിന്ന് കൊണ്ട് ഈ കാഴ്ചകളൊക്കെ ഒരു പക്ഷിയുടെ കാഴ്ചയിൽ ഞങ്ങൾ സങ്കടത്തോടെ നോക്കിനിന്നു. ആ പാവം പട്ടിക്കായിരുന്നോ പ്രാന്ത്, അതോ അതിനെ  ക്രൂരമായി തല്ലിക്കൊന്നവർക്കായിരുന്നോ പ്രാന്ത് എന്ന സംശയം പോലും എനിക്കുണ്ടായി. എന്തായാലും, നാടിന് വേണ്ടി എന്തോ വലിയ കാര്യം ചെയ്തു എന്ന ആഹ്ളാദമായിരുന്നു, ആ ആൾക്കൂട്ടത്തിനുണ്ടായിരുന്നത്. പട്ടിക്ക് പ്രാന്തുണ്ടായിരുന്നോ എന്ന് നോക്കാൻ ഇനിയൊരു പോലീസുകാരനും വരില്ലല്ലോ. ഒടുവിൽ അയല്പക്കത്ത് നിന്നൊക്ക കൈക്കോട്ടും മറ്റും കൊണ്ടുവന്ന് അതിന്റെ കുഴിയടക്കം കഴിഞ്ഞ്, തിരിച്ച് വരുമ്പഴേക്കും, ഞങ്ങൾ മേക്കാൻ കൊണ്ടുപോയിരുന്ന ചോക്കാച്ചിയും വെള്ളച്ചിയും കിട്ടിയ തക്കത്തിൽ, വീട്ടുപറമ്പിലുണ്ടായിരുന്ന അഞ്ചാറ് വാഴത്തൈകൾ തണ്ടോടെ സാപ്പിട്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. 

കാലം പിന്നെയും കൊഴിഞ്ഞുപോയി. ഞാൻ പ്രീഡിഗ്രി കഴിഞ്ഞ് ഐടിഐയിൽ പഠിക്കുന്ന കാലം. എന്റെ വീട്ടിലും ഒരു ആൺപട്ടിക്കുഞ്ഞ് വന്നെത്തി. ഒരു കുടുംബസുഹൃത്ത് കൊണ്ടുവന്ന് തന്നതാണ്. അവനും പതിനാറ് നഖങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് ഞങ്ങൾ 'ടിങ്കു'വെന്ന് പേരിട്ടു. ടിങ്കുവിന്റെ ട്രെയിനർ ആയി ഞാൻ ചാർജ്ജെടുത്തു. പല പല പട്ടികളെയും കണ്ട് പരിചയിച്ചതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, ഞാൻ എന്റേതായ രീതിയിൽ ഒരു കരിക്കുലം തയ്യാറാക്കി. ഇംഗ്ളീഷും മലയാളവും  ടിങ്കുവിന് കൈകാര്യം ചെയ്യാൻ തരത്തിലായിരുന്നു ആ കരിക്കുലം. കൂട്ടത്തിൽ, ദിവസേന ചില ഡ്യൂട്ടികളും അവന് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. 

പക്ഷേ കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അവന് ഇതിലൊന്നും വലിയ താൽപര്യമില്ലെന്ന് മനസ്സിലായത്. തീർത്തും 'എ ലേസി ബോയ്'! ഇംഗ്ളീഷൊന്നും അവന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല. മലയാളം തന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിച്ചെടുത്തത്. വേറെ പട്ടികളെ കാണുമ്പോൾ ശൗര്യം പോയിട്ട് നാലുകാലിൽ അവരുടെ മുന്നിൽ നേരെ നിൽക്കാൻ പോലും അവനെക്കൊണ്ടാവില്ലായിരുന്നു. വേറും ഒരു നാണക്കാരൻ. പുറമെയുള്ള ഏത് പട്ടിയെക്കണ്ടാലും ആൺ പെൺ വ്യത്യാസമില്ലാതെ അവയെ മണപ്പിക്കുന്നതിലായിരുന്നു അവന് താൽപര്യം. കൊടിച്ചികളാണെങ്കിൽ മണപ്പിക്കലിൽ ഇത്തിരി ആക്രാന്തം കൂടുമെന്ന് മാത്രം. 

എന്തായാലും പത്രവിതരണക്കാരൻ രവീന്ദ്രേട്ടൻ, വഴിയിൽ നിന്ന് 'റ' ആകൃതിയിൽ എറിയുന്ന പത്രം, വീണിടത്ത് നിന്ന് കടിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുവരിക എന്ന ദിനചര്യ അവൻ പഠിച്ചെടുത്തു. അവനെ ഞങ്ങൾ ചങ്ങലയിൽ ബന്ധിക്കാതെ സ്വതന്ത്രനായി വിടുകയാണ് ചെയ്തത്. ആ സ്വാതന്ത്ര്യം അവൻ നന്നായി ഉപയോഗിക്കുകയും ചെയ്തു. കന്നിമാസങ്ങളിൽ പല പല ജാഥകളിലും അവൻ പങ്കെടുത്തു. പല ദിവസങ്ങളിലും ടിങ്കുവിനെ കാണാനേ കിട്ടാറുണ്ടായിരുന്നില്ല. തെണ്ടി നടപ്പിനിടയിൽ നേരം കിട്ടിയാൽ മാത്രം വീട്ടിൽ കയറുന്ന അവസ്ഥ!

ആയിടയ്ക്കാണ് അച്ഛന് ചന്ദനക്കാംപാറയിലെ ഒരു പള്ളിക്കൂടത്തിൽ പ്രധാനാധ്യാപകനായി സ്ഥലം മാറ്റം കിട്ടിയത്. സ്‌കൂളിൽ പോയി ദിവസേന വന്നുകൊണ്ടിരുന്ന അച്ഛൻ, തിങ്കളാഴ്‌ച രാവിലെ പോയാൽ പിന്നെ വെള്ളിയാഴ്ച്ച വൈകുന്നേരം മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. ഇത്  ടിങ്കുവിനെപ്പോലെ എനിക്കും വളരെ വലിയ സ്വാതന്ത്ര്യം നൽകി. ഞാനും രാത്രികളിൽ കൂട്ടുകാരുടെ കൂടെ പല പല പരിപാടികളിലും പങ്കെടുത്ത് വളരെ വൈകിയൊക്കെ വരാൻ തുടങ്ങി. അമ്മ ആദ്യമൊക്കെ പലതും പറഞ്ഞെങ്കിലും തെണ്ടുന്ന കാര്യത്തിൽ ഞാനും ടിങ്കുവും സമന്മാരാണെന്ന് മനസ്സിലാക്കിയതോടെ പിന്നീടൊന്നും പറയാതായി.

അങ്ങനെയിരിക്കേയാണ് ഞാൻ പഠിച്ച ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിൽ രണ്ട് ദിവസത്തെ സ്ഥാനതല സംസ്‌കൃത കലോത്സവം വന്നെത്തിയത്. പകൽ സമയത്ത് മാത്രമല്ല രാത്രിയിലും പരിപാടികൾ ഉണ്ടായിരുന്നു. എന്റെ മച്ചുനൻ വിന്വേട്ടനും ഞാനും എന്റെ രണ്ടനിയന്മാരും പഠിച്ചത് ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിലാണ്. എന്റെ അച്ഛൻ കുറച്ച് കാലം അവിടെയാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ടാണ്, ഒന്നര മൈൽ അടുത്തുള്ള കതിരൂർ ഹൈസ്‌കൂളിന് പകരം, മൂന്നര മൈൽ ദൂരെയുള്ള ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിലേക്ക് ഞങ്ങളെ ചേർത്തത്. പുതിയേടത്ത് തന്നെ താമസിച്ചിരുന്ന വിന്വേട്ടന് ഒന്നര മൈൽ മാത്രമേ അവിടേക്ക് ഉണ്ടായിരുന്നുള്ളൂ. എന്തായാലും സംസ്‌കൃതോല്സവത്തിന് വരാൻ വിന്വേട്ടൻ എന്നെ ക്ഷണിച്ചു. പരിപാടിയൊക്കെ കഴിഞ്ഞ് രാത്രി വൈകുകയാണെങ്കിൽ, അവനും എന്റെ കൂടെ എരുവട്ടിയിലുള്ള വീട്ടിൽ വരാമെന്നായിരുന്നു ധാരണ.

അങ്ങനെ ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിൽ സംസ്കൃതോത്സവത്തിന്റെ ആദ്യത്തെ ദിവസം വൈകുന്നേരം ഞാൻ പോയി. എന്റെ നാട്ടിൽ നിന്ന് ഞാൻ മാത്രമേ ഉള്ളൂ. എന്നാൽ വിന്വേട്ടന്റെ കൂടെ, പുതിയേടത്തെ വീട്ടു പരിസരത്തുള്ള, എനിക്കും അറിയാവുന്ന കുറേ കൂട്ടുകാർ ഉണ്ടായിരുന്നു. പരിപാടികളൊക്കെ ആസ്വദിച്ച്, ഞങ്ങളാലാവും വിധം ആഘോഷിച്ച്, പുലർച്ചെ ഒരു മണിക്ക്, വീടുകളിലേക്ക് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. രാത്രി പതിനൊന്ന് മണി മുതൽ തന്നെ തിരിച്ച് പോകാം എന്ന് ഞാൻ പറയുന്നുണ്ടെങ്കിലും, വിന്വേട്ടൻ എരുവട്ടി വരെ എന്റെ കൂടെ വരാമെന്ന ഉറപ്പിലാണ് ഞാനും ഒരു മണി വരെ അവരുടെ കൂടെ നിന്നത്. പാതി രാത്രിക്ക് സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്തിടത്തൂടെ ഒറ്റക്ക് നടക്കേണ്ടതാണ്. എനിക്കാണെങ്കിൽ മൂന്നര മൈലുകളോളം നടക്കാനുമുണ്ട്. രാത്രി വൈകിയ വേളകളിലൊക്കെ നടക്കാറുണ്ടെങ്കിലും, ഒരിക്കലും പാതിരാത്രിസമയത്ത് ഞാനൊറ്റക്ക് അതുവരെ നടന്നിരുന്നില്ല. 

ഞങ്ങൾ ചുണ്ടങ്ങാപ്പൊയിലിൽ നിന്ന് ഒരു മണിക്ക് പുറപ്പെട്ട് പത്തിരുപത് മിനുട്ടിനുള്ളിൽ ഉക്കാസ് മൊട്ടയിലെ മരമില്ലിനടുത്തെത്തി. അവിടെ നിന്നാണ് വിന്വേട്ടന്റെ സംഘത്തിന് വേർപിരിയേണ്ടത്. അവിടെയെത്തിയപ്പോൾ പക്ഷേ വിന്വേട്ടൻ കാലുമാറി. അവന് അവന്റെ കൂട്ടുകാരുടെ കൂടെ പോകണമത്രേ. പോരാത്തതിന് എന്നോടും അവന്റെ കൂടെ പുതിയേടത്തേക്ക് പോകാൻ പറഞ്ഞു. സത്യത്തിൽ കൊലച്ചതിയല്ലേ അവൻ ചെയ്തത്. ചതി നമ്മൾ സഹിക്കില്ലല്ലോ. കുറെയൊക്കെ അവനോട് കെഞ്ചിനോക്കിയെങ്കിലും അവന്റെ മനസ്സലിഞ്ഞില്ല. ദേഷ്യം വന്ന ഞാൻ 'ന്നാ ഞീ പോ...' എന്നും പറഞ്ഞ് ഒറ്റക്ക് എരുവട്ടിയിലേക്ക് വച്ചുപിടിച്ചു. പോകുന്ന പോക്കിൽ വിന്വേട്ടൻ എന്റെ കൂടെ വരുന്നുണ്ടോ എന്ന് നോക്കാൻ തിരിഞ്ഞ് നോക്കിയെങ്കിലും അവൻ മറ്റുള്ളവരുടെ കൂടെ ബഹളം വച്ചുകൊണ്ട് നടക്കുകയായിരുന്നു.

ഞാനും വിട്ടുകൊടുത്തില്ല, വിന്വേട്ടനുള്ള പണി എങ്ങനെ കൊടുക്കാമെന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് നിലത്ത് അമർത്തിച്ചവുട്ടി നടന്നു. അമാവാസി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളൂ. അരണ്ട നിലാവെളിച്ചം മാത്രമേ തെളിഞ്ഞ ആകാശമായിട്ടും താഴെയെത്തുന്നുണ്ടായിരുന്നുള്ളൂ. പേടി എന്ന വികാരമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മൈതാനപ്പള്ളി ശ്‌മശാനത്തിൽ രാത്രി ഒറ്റക്ക് കയറി ഒന്ന് രണ്ട മണിക്കൂറോളം ചിലവഴിച്ച എനിക്ക് മനുഷ്യരെ മാത്രമായിരുന്നു പേടി. മേലെ അഞ്ചാം മൈലും വേറ്റുമ്മലും മൈതാനപ്പള്ളിയുടെ ശ്മാശാനവും കഴിഞ്ഞ് ആറാം മൈലിൽ എത്തുമ്പഴേക്കും വീണ്ടും അര മണിക്കൂർ കഴിഞ്ഞ് കാണണം. സമയം ഏകദേശം പുലർച്ചെ രണ്ട് മണിയോടടുത്തിട്ടുണ്ടാവും. വീട്ടിലേക്ക്, ഇനിയും ഏകദേശം പത്ത് മിനുട്ടോളം ഇടവഴിയിലൂടെയും വയലിലൂടെയും നടക്കാനുണ്ട്. ആറാം മൈലിൽ പാനുണ്ട റോഡിലേക്കാണ് എനിക്ക് തിരിയേണ്ടത്. 

പാനുണ്ട റോഡിലേക്ക് കയറി ഏകദേശം അമ്പത് മീറ്ററോളം നടന്ന് കാണും. ചരൽക്കല്ലുകൾ തെറിപ്പിച്ച് വലിയ വായിൽ കുരച്ച് കൊണ്ട് പത്തോളം പട്ടികൾ, അല്ല, നായീന്റെ മക്കൾ എന്നെ വളഞ്ഞു. ആദ്യമായിട്ടാണ് ഞാനീത്തരത്തിൽ നായ്ക്കളുടെ സംഘാക്രമണം നേരിടുന്നത്. അവയൊക്കെ എന്റെ ചുറ്റും നിന്ന് വലിയ വായിൽ കുരയ്ക്കുകയാണ്. ആ കൂട്ടത്തിലെങ്ങാനും ടിങ്കു ഉണ്ടോ എന്ന് പരതി നോക്കിയെങ്കിലും കണ്ടില്ല. പറയാൻ പറ്റില്ലല്ലോ, കൂടെ നിന്ന് ചതിക്കുന്ന നായീന്റെ മക്കൾ വാണരുളുന്ന കാലമാണ്. 

ചില പട്ടികൾ ഇടക്ക് ഒന്ന് കടിക്കാനെന്നോണം മുന്നോട്ടായുന്നുണ്ട്. മാവുകളുടെയും തെങ്ങിന്റേയുമൊക്കെ മറയുള്ളതിനാൽ കാഴ്ച അവിടെ കുറച്ച് കുറവായിരുന്നു. ആറാം മൈലിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അവിടെ എത്തുന്നുണ്ടായിരുന്നില്ല. എന്നാലും നിഴലാട്ടം പോലെ എല്ലാ നായീന്റെ മക്കളെയും എനിക്ക് കാണാൻ കഴിയുന്നുണ്ട്. ഞാൻ മുണ്ടൊക്കെ മാടിക്കുത്തി, കുനിഞ്ഞ് കല്ലെടുത്ത് എറിയുന്നത് പോലെയൊക്കെ ആക്ഷൻ കാണിച്ചെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ഇരുട്ടിൽ തപ്പിയിട്ട് എനിക്ക് ഒരു കല്ല് പോലും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പഴേക്കും എന്റെ മനസ്സിൽ ഭീതി ഉടലെടുത്തിരുന്നു. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ഓടിയാൽ അവറ്റകൾ എന്റെ ചന്തി കടിച്ച് കീറുമെന്നുറപ്പാണ്. കല്ലോ വടിയോ ഒന്നും കിട്ടുന്നുമില്ല. ഈ നായീന്റെ മക്കളുടെ പത്മവ്യൂഹം പൊളിച്ച് പുറത്ത് കടക്കാനും വഴിയില്ല.

ഒടുവിൽ, ഞാനും വല്ലാത്ത രീതിയിൽ പട്ടികളേക്കാൾ ഉച്ചത്തിൽ അലറാൻ തുടങ്ങി. എന്റെ അലർച്ച കേട്ടെങ്കിലും അടുത്തുള്ള വീട്ടുകാർ ആരെങ്കിലും വന്ന് സഹായിച്ചാലോ എന്നായിരുന്നു ചിന്ത. ഇടയ്ക്കിടെ ചില പട്ടികളെ ഞാൻ അടിക്കാനും ചവിട്ടാനും അവയെ പിടിക്കാൻ ആയുന്നത് പോലെയൊക്കെ കാണിക്കുന്നുണ്ട്. അതിന്റെ കൂടെ എന്റെ വല്ലാത്ത അലർച്ചയുമായപ്പോൾ രണ്ട് പട്ടികളൊഴിച്ച്  ബാക്കിയുള്ള പട്ടികൾ പേടിച്ചിട്ടോ എന്തോ, കുറച്ച് ദൂരെ മാറി തിട്ട ചാടി പറമ്പിലേക്ക് കയറി. ഒരു മെലിഞ്ഞ കറുത്ത പട്ടിയും വേറൊരു തടിയൻ പട്ടിയുമാണ് പിന്നെയും കുരച്ച് കൊണ്ട് അവിടെ നിന്നത്. കറുത്തവന് വല്ലാത്ത ശൗര്യമായിരുന്നു. അവന്റെ കാലുകളിൽ പതിനെട്ട് നഖങ്ങളുണ്ടോ എന്ന് നോക്കണമെന്ന് തോന്നിയെങ്കിലും, തൽക്കാലം ജീവൻ രക്ഷിക്കാനുള്ള യജ്ഞത്തിൽ മനസ്സുറപ്പിച്ച് നിർത്താൻ തീരുമാനിച്ചു. 

നിലത്ത് പരതിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു കല്ലെടുത്ത് ആ കറുത്ത മൂരാച്ചിയെ നോക്കി എറിഞ്ഞെങ്കിലും കൊണ്ടത് കൂടെയുണ്ടായിരുന്ന തടിയനാണ്. എന്തായാലും അവന് നന്നായി ഏറ് കൊണ്ടിരിക്കുന്നു. 'ക്യോ...' ന്നും പറഞ്ഞ് അവൻ അവിടെ നിന്നും ഓടി. പക്ഷേ കറുത്ത നായീന്റെ മോൻ വീണ്ടും എന്നോട് കൂടുതൽ അടുത്ത് വരികയാണ്. അവൻ എന്നെ എന്തായാലും കടിക്കുമെന്ന് ഏകദേശം എനിക്കുറപ്പായി. ബാക്കിയുള്ള പട്ടികൾ പറമ്പുകളിൽ നിന്ന് കുരച്ച് കൊണ്ട് അവന് മോറൽ സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നു. എന്റെ അലർച്ചയൊന്നും അവനെ പേടിപ്പിക്കുകയോ നാട്ടുകാരെ ഉണർത്തുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ആലോചിക്കാനൊന്നും അധികം നേരമില്ല. രക്ഷപ്പെട്ടേ പറ്റൂ. 

എന്റെ മേലെ കറുത്ത നായീന്റെ മോന്റെ കടി വീഴുമെന്ന് ഉറപ്പായ നിമിഷം. ഞാൻ രണ്ട് കൈകളും കൂടെ നീട്ടി അവന്റെ മേൽത്താടിയും കീഴ്ത്താടിയും കൂട്ടിപ്പിടിച്ച്, മുഖമടച്ച് പിടിച്ച്, അവനെ വായുവിൽ പൊക്കി ഒരു കറക്ക് കറക്കി, ആ കറക്കലിൽത്തന്നെ അവന്റെ പിടിവിട്ടതും, ഞാൻ ജീവനും കൊണ്ട് അലറിയോടിയതും ഒരുമിച്ചായിരുന്നു. ആ ഓട്ടത്തിൽ, ആ കറുമ്പൻ എവിടെയോ വീണ് വേദനിച്ച് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ആ ഓട്ടത്തിനിടയിലാണ്, വഴിക്കുണ്ടായിരുന്ന ഒന്ന് രണ്ട് വീടുകളിൽ ലൈറ്റ് തെളിഞ്ഞത്. പക്ഷേ എന്ത്  കാര്യം? ഒരു മിന്നായം പോലെ ഉച്ചക്കുനി സ്‌കൂളും കഴിഞ്ഞ്, വീട്ടിലേക്ക് ബാക്കിയുള്ള ദൂരത്തിന്റെ പകുതിക്ക് മേലെയും ഞാനപ്പഴേക്കും ഓടിയെത്തിയിരുന്നു, എങ്ങനെയായാണ് ആ സമയത്ത് ആ കറുമ്പനെ അവന്റെ മുഖമടച്ച് പിടിക്കാൻ തോന്നിയതെന്നും, എങ്ങനെയാണ് വളരെ കൃത്യമായി അവന്റെ വായടച്ച് പിടിച്ച് പൊക്കി കറക്കാൻ പറ്റിയതെന്നുമാലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. അഥവാ, കഷ്ടകാലത്തിന് ഉന്നം തെറ്റിയിരുന്നെങ്കിൽ, എന്നെയവൻ കടിച്ച് കീറി മാലയിട്ടേനെ. കിതച്ച് വീട്ടിലെത്തുമ്പോൾ എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് വരുന്ന വഴി ടിങ്കുവും എന്റെ കൂടെ ഒപ്പം നട കയറി .

കാലം വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഞാൻ കൂടുതൽ ധിക്കാരിയും തോന്ന്യാസിയുമായി മാറി. ഒരു ശുഭ മുഹൂർത്തത്തിൽ അച്ഛനോടൊന്നും പറയാതെ ഞാൻ ബോംബെയിലേക്ക് നാടുവിട്ടു. ബോംബെ പട്ടികളുടെ വിഹാരരംഗമാണ്. താമസിച്ച എല്ലാ അപ്പാർട്ട്മെന്റുകൾക്ക് മുന്നിലും ഓരോ പട്ടികൾ കാവൽ കിടക്കുമായിരുന്നു. നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം എന്തെങ്കിലും കൊടുത്താൽ മതി. കൊടുത്താലും കൊടുത്തില്ലെങ്കിലും അവ സ്നേഹത്തോടെ വാലാട്ടും. എന്നിരുന്നാലും ഏരിയ തിരിച്ചുള്ള പട്ടിസംഘങ്ങളുടെ സംഘർഷങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

കാലത്തിന്റെ തോണിയിൽ ഞാൻ അമേരിക്കയിലെത്തിപ്പെട്ടു. അമേരിക്കയിലെ പട്ടികളുടെ നിലവാരം കണ്ടാൽ, ഒരു പട്ടിയായി ജനിക്കുന്നതായിരുന്നു നല്ലതെന്ന്, ഓരോ പട്ടികളെ കാണുമ്പോഴും തോന്നിപ്പോകും. വീട്ടിലെ അവയുടെ സ്ഥാനം, കാറിലെ സ്ഥാനം എന്നിവ കണ്ടാൽ ആർക്കാണ് കൊതി വരാത്തത്? ജാതകവും ലാസ്റ്റ് നെയിമും ഉള്ള പട്ടികളെ മക്കളെക്കാളും മനുഷ്യർ സ്നേഹിക്കുന്നത് കാണുമ്പോൾ ഞാനും എന്റെ ദേഹത്ത് രോമക്കാടും വാലും അറിയാതെ പരതിപ്പോകാറുണ്ട്. 

അമേരിക്കയിലെ ഒട്ടുമിക്ക സുഹൃത്തുക്കളുടെ വീട്ടിലും, പട്ടികൾ, രാജകുമാരന്മാരും കുമാരിമാരുമായി വാഴുന്നുണ്ട്. ഇഞ്ചി അയ്യങ്കാരെയും മൗഗ്ലി നമ്പ്യാരെയും എയ്ഞ്ചൽ നായരെയും മറ്റും അങ്ങനെയാണ് പരിചയപ്പെടുന്നത്. അങ്ങനെ ഈ ശുനകകുമാരന്മാരെയും കുമാരികളെയും പരിചയപ്പെട്ടപ്പോഴാണ്, ഭാവിയിൽ നടക്കാനിനിരിക്കുന്ന ഇവരുടെ വിവാഹങ്ങൾക്ക് ഇടനിലക്കാരനായാലോ എന്ന ചിന്ത എന്നിൽ ഉണ്ടാക്കിയത്. അതൊരു വേറിട്ട ചിന്തയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

അതിനിടയിൽ പട്ടി എന്നുള്ള രീതിൽ എനിക്ക് മതിപ്പ് ഉളവാക്കിയ പട്ടിയാണ് രാജാ രാമാട്ട്. എന്റെ ഒരു അമേരിക്കൻ ബന്ധുവിന്റെ പെറ്റാണ് രാജ. ഒരു ജർമ്മൻ ഷെപ്പേർഡ് കുലത്തിൽ പിറന്നവൻ. കണ്ടാൽ ആഡ്ഢ്യൻ. ഇടയ്ക്കിടെ അപ്പലാച്ചിയൻ മലകളിലെ അപ്പലാച്ചിയൻ ട്രെയിലിൽ കൂടി യാത്രചെയ്യുന്നതും മലമുകളിൽ ക്യാമ്പ് ചെയ്യുന്നതും എനിക്കും എന്റെ സുഹൃത്തുകൾക്കും ഒരു ശീലമാണ്. അങ്ങനെയൊരു അപ്പലാച്ചിയൻ യാത്രയിൽ നമ്മുടെ രാജാ രാമാട്ടും പങ്കെടുത്തു. മൂന്ന് ദിവസത്തെ നടത്തവും രണ്ട് ദിവസത്തെ ക്യാംപിങ്ങുമായിരുന്നു നമ്മുടെ പ്ലാൻ. 

നല്ല നല്ല ഇൻസ്റ്റിറ്റ്യൂയൂട്ടുകളിൽ നിന്നും ട്രെയിനിങ് കിട്ടിയിട്ടുള്ള പട്ടിയാണ് രാജ. ഇടക്കിടെ ചെറിയ വൺ ഡേ ക്രാഷ് കോഴ്‌സുകളും അവൻ ചെയ്യാറുണ്ട്. പക്ഷേ അവനൊരു പ്രശ്നമുണ്ട്. ട്രെയിനിങ് സമയത്ത് മനുഷ്യന്മാർ ഇച്ഛിക്കുന്നത് പോലെ അവൻ കൂടുതൽ അച്ചടക്കമുള്ളവനാവും. പക്ഷെ പുറത്ത് വന്നാൽ അവൻ വീണ്ടും പട്ടിയാകും. എന്ന് വച്ചാൽ, വേറെ പട്ടികളെക്കണ്ടാൽ അവന് അവരോട് സംസാരിക്കാതെ വിടാൻ പറ്റാറുണ്ടായിരുന്നില്ല. ഇവിടെ മനുഷ്യരുടെ  ആവശ്യം, സ്വന്തം പട്ടി വേറെ ഏത് പട്ടിയെക്കണ്ടാലും അവ കുരയ്ക്കാൻ പാടില്ലെന്നാണല്ലോ. ഒന്നുകിൽ അവരെ പഠിപ്പിച്ച ഇംഗ്ളീഷ് പറയുക, അല്ലെങ്കിൽ മിണ്ടാതെ തലയും കുനിച്ച് ആരെയും കണ്ടില്ലെന്ന രീതിയിൽ, ഞാൻ പട്ടിയല്ല, മറിച്ച് മനുഷ്യനാണ് എന്ന ഭാവത്തിൽ നടക്കുക. അതാണല്ലോ ഓരോ പട്ടിയുടമകളും അവരുടെ പട്ടിമക്കളിൽ നിന്നും കാംക്ഷിക്കുന്നത്. 

രാജാ രാമാട്ടിനും ഒരു മൗണ്ടൻ പരിശീലനമായിക്കോട്ടെ എന്ന ചിന്തയിലാണ് അവനെ അവന്റെ രക്ഷാകർത്താവ് നമ്മുടെ കൂടെ അപ്പലാച്ചിയൻ ട്രെയിൽ ട്രിപ്പിൽ കൂട്ടിയത്. ട്രെയിലിൽ എത്രയോ പേർ അവരവരുടെ പട്ടികളുമായി ഒരു ദിവസത്തെ യാത്രക്കും കൂടുതൽ ദിവസങ്ങളെടുക്കുന്ന യാത്രക്കുമായി വന്നിട്ടുണ്ട്. രാജക്ക് നല്ല ഘ്രാണശക്തിയാണ്. പട്ടികളുടെ മണം, അവന് വളരെ ദൂരത്ത് നിന്ന് തന്നെ കിട്ടും. പട്ടിമണം കിട്ടിയാലുടനെ അവൻ കുരയോട് കുരയായിരിക്കും. ഇത് കേൾക്കുമ്പോൾ രക്ഷാകർത്താവിന് ദേഷ്യം വരും. അവൻ ഇംഗ്ളീഷിൽ എത്ര പറഞ്ഞാലും എന്ത് തെറി പറഞ്ഞാലും രാജക്ക് പുല്ലാണ്, വെറും ഗ്രാസ്സ്. അവൻ ഒന്നും വക വെക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെ കുരച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ചില പട്ടികൾ എതിരേ വരും. അപ്പോഴാണ് രാജ നിയന്ത്രണം വിടുന്നത്. ഒരു രക്ഷയുമില്ലാത്ത കുര. പക്ഷേ മറ്റേ പട്ടിയാണെങ്കിൽ ഇങ്ങനെയൊരു പട്ടി അവനോട് മിണ്ടാൻ വേണ്ടി വെപ്രാളം കാണിക്കുന്നുണ്ടെന്ന ചിന്ത പോലും ഇല്ലാത്ത വിധത്തിൽ തല കുനിച്ച് നടപ്പായിരിക്കും. ആ പട്ടിയൊക്കെ മനുഷ്യനാകാനുള്ള ട്രെയിനിങ്ങിൽ ഡിസ്റ്റിങ്ഷൻ കിട്ടിയ പട്ടി തന്നെയായിരിക്കും.

ഇങ്ങനെ ആക്രാന്തം മൂത്ത് കുരക്കുന്ന സമയത്താണ് രാജയുടെ ഉടയോൻ അവനെ അവന്റെ കഴുത്തിലെ ലീഷ് ഉപയോഗിച്ച് ക്രെയിൻ പൊക്കുന്നത് പോലെ പൊക്കുന്നത്. അപ്പോൾ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള പല്ലുപോലുള്ള ഒരു സാധനം അവന്റെ തൊണ്ടയിൽ ശക്തിയോടെ അമർന്ന് നിൽക്കും. അങ്ങനെ ആ ഇരുമ്പ് പല്ലുകൾ അതിന്റെ തൊണ്ടയിൽ അമരുമ്പോൾ, വേദന കൊണ്ട് അവന് കുരക്കാൻ പറ്റാതാവും. 'ങ്..ങ്..'എന്നൊരു ശബ്ദം മാത്രമേ പുറത്ത് വരൂ. അങ്ങനെ എത്രയോ പട്ടികൾ കടന്നുപോയി... എത്രയോ തവണ അവൻ തൂക്കിലേറ്റപ്പെട്ടു. രാത്രി ക്യാമ്പ് ചെയ്ത സ്ഥലത്തും വേറൊരു പട്ടിയുണ്ടായിരുന്നത് രാജയുടെ ഉറക്കം കെടുത്തി. അടുത്തുണ്ടായിട്ടും അവന് മറ്റേപ്പട്ടിയെ ഒന്ന് മണക്കാനോ നക്കാനോ പറ്റാത്ത കുണ്ഠിതം അവൻ രാത്രി മുഴുവൻ കുരച്ച് തീർത്തു. നമ്മുടെയും കൂടെയുള്ള അറിയാത്ത ഹൈക്കേഴ്സിന്റെയും ഉറക്കം നഷ്ടപ്പെട്ടു. ഇടയ്ക്ക് അവന്റെ ഉടയോൻ പോയി അവന് രണ്ട് മൂന്ന് പെട പെടച്ചു. എന്നിട്ടും ഒരു പട്ടിയാണെന്നുള്ള അഹങ്കാരത്തിലായിരുന്നു, രാജ. ആ മൂന്നു ദിവസങ്ങളിലെ നിരന്തരമായ യാത്രയിൽ, ഓരോ നിമിഷത്തിലും സ്വയം ഒരു പട്ടിയാണെന്ന് തെളിയിച്ച് കൊണ്ടേയിരിക്കുകയായിരുന്നു രാജ. അവനെ ഇംഗ്ളീഷിൽ ശാസിക്കുന്ന അവന്റെ രക്ഷാകർത്താവിനെ കാണുമ്പോൾ ആരാണ് പട്ടി എന്നതായിരുന്നു എന്റെ സംശയം.

എന്തായാലും പട്ടികളെ പട്ടികളായി കാണാനാണ് എനിക്കിഷ്ടം. ഇവിടെ പട്ടിയുടമകളായ പലയാളുകളുടെയും രീതികളും ചേഷ്ടകളും കാണുമ്പോൾ, അവരുടെയൊക്കെ പട്ടികൾ, മനുഷ്യർ പെരുമാറുന്നത് പോലെ അവയൊക്കെ പെരുമാറണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോകും. പട്ടികൾക്ക് ചിരിക്കാനും നമ്മുടെ ഭാഷ സംസാരിക്കാനും അറിയില്ലെന്ന് അവർക്കും അറിയാമെങ്കിലും, അവരത് ആഗ്രഹിക്കുന്നുണ്ട്. എന്തായാലും അവയെ ചില വാക്കുകൾ പഠിപ്പിച്ച് അച്ചടക്കം പഠിപ്പിക്കുന്നതിൽ മനുഷ്യൻ തീർച്ചയായും വിജയിച്ചിട്ടുണ്ട്. പട്ടികൾ പട്ടി സംസർഗ്ഗമില്ലാതെ, മറ്റ് പട്ടികളുമായി ഇടപെടാൻ അനുവദിക്കപ്പെടാതെ, മനുഷ്യന്മാരുമായി മാത്രം സമ്പർക്കത്തിലേർപ്പെടുന്നത് കൊണ്ട്, പട്ടികൾക്ക് പരിണാമപരമായി പല മാറ്റങ്ങളും ഇനി പ്രതീക്ഷിക്കാവുന്നതേയുള്ളു. 

പട്ടികൾ ഇനിയും പുരോഗമിക്കട്ടെ. അങ്ങനെ പുരോഗമിച്ച പട്ടികളെക്കണ്ട്, മനുഷ്യൻ പട്ടികളുടെ പേരിൽ പറയുന്ന തെറികൾ അവസാനിപ്പിക്കട്ടെ. 'നായീന്റെ മക്കൾ' എന്ന് തെറിച്ചുവയോടെ വിളിക്കുന്ന ശൈലി, 'ശുനകപുത്രാ' എന്നുള്ള ആഡ്ഢ്യശൈലിയിലേക്ക് മാറട്ടെ. 

മൃഗങ്ങളെ പെരുത്തിഷ്ടമാണെങ്കിലും അവയെ അവയുടെ പാട്ടിന് വിടാനാണ് എനിക്കിഷ്ടം. സ്വന്തം ജീവിതം എങ്ങനെയെങ്കിലും നിലനിർത്താൻ പാടുപെടുന്നതിനിടക്ക് ഒരു പട്ടിപ്പെറ്റിനേയും കൂടി കൂടെ പോറ്റാനുള്ള ശേഷിയും ഇല്ല. പട്ടികൾ, പട്ടികളായിത്തന്നെ പട്ടി സാമ്രാജ്യങ്ങൾ ഉണ്ടാക്കട്ടെ. ഏത് കുതിരകയറുന്ന പട്ടിക്കും ഞാൻ മെലിഞ്ഞ കറുത്ത പട്ടിയെ ചുഴറ്റിയെറിഞ്ഞ കഥ ഓർമ്മയിരിക്കട്ടെ!

കുറിപ്പ്: എന്നെ ഒന്ന് രണ്ട് തവണ മോശമല്ലാത്ത രീതിയിൽ പട്ടി കടിച്ചിട്ടുള്ള കഥ, എന്റെ പൊണ്ടാട്ടിയോട് ഞാൻ പണ്ടേ പറഞ്ഞതാണ്. പണ്ട് പട്ടി കടിച്ചപ്പോൾ പട്ടിവാക്സിൻ എനിക്ക് നല്കാതിരുന്നതിന്റെ പ്രശ്നം ഞാനീയിടെയായി പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ആരോടോ അവൾ ഫോണിൽ പറയുന്നത്, കുറച്ച് ദിവസങ്ങൾ മുന്നേ എന്റെ കാതുകൾ ശ്രവിച്ചിട്ടുണ്ട്. 

***