2018, സെപ്റ്റംബർ 30, ഞായറാഴ്‌ച

സുപ്രീം കോടതിയോട് ഒരപേക്ഷ


ഞാൻ ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് കേണപേക്ഷിക്കുന്നു..... എന്നെ, എന്റെ കലുഷിതമായ  പ്രശ്നത്തിൽ നിന്ന്, ഒന്ന് രക്ഷപ്പെടുത്തണം....

സംഭവം ഇതാണ്....

ഞാൻ ഇന്നലെ എന്റെ മാനസ നിലയത്തിൽ എന്റെ ജീവിതാഭിലാഷത്തിനൊത്ത ഒരു വീടുണ്ടാക്കി. ഉടനെ തന്നെ ഞാനതിൽ ഓടിക്കയറി. പെട്ടന്ന് ദൈവം പ്രത്യക്ഷപ്പെട്ടു... (അദ്ദേഹത്തിന്റെ രൂപത്തിനെപ്പറ്റിയോ ലിംഗത്തിനെപ്പറ്റിയോ വേഷത്തിനെപ്പറ്റിയോ ഒന്നും ഞാൻ പറയുന്നില്ല, കാരണം, ഇത് വായിക്കുന്നവർക്ക് ഓരോരുത്തർക്കും ഓരോരോ അഭിപ്രായങ്ങളുണ്ടായിരിക്കുമല്ലോ..) എന്നിട്ട്, ഒരു വലിയ  പലകയെടുത്ത്, വണ്ണത്തിൽ ഇങ്ങനെയെഴുതി: "ഈ വീട്ടിൽ, പുരുഷന്മാരായവരും സ്ത്രീകളായവരും സ്ത്രീപുരുഷന്മാരല്ലാത്തവരും, മൃഗങ്ങളും , മൃഗസ്വഭാവങ്ങളുള്ളവരും, തോന്നിവാസികളും,  കന്യകൾക്ക് പിറന്നവരും, പെൺവേഷം കെട്ടിയവരിൽ പിറന്നവരും, ആടിന്റെ ബലിയിൽ പ്രീതിപ്പെടുന്നവരും  രാത്രികളിലോ പകലുകളിലോ വൈകുന്നേരങ്ങളിലോ, പ്രഭാതങ്ങളിലോ, മഴയത്തോ, വെയിലുള്ളപ്പഴോ, മഞ്ഞ് പെയ്യുമ്പോഴോ കാറ്റുള്ളപ്പോഴോ കയറരുത്." എന്നിട്ട് ദൈവം, ആ പലകയെടുത്ത് വീടിന്റെ മുന്നിലായി ആർക്കും എത്താത്ത വിധത്തിൽ മാറ്റാൻ പറ്റാത്ത വിധത്തിൽ, മായ്ക്കാൻ പറ്റാത്ത വിധത്തിൽ കെട്ടിത്തൂക്കി !

ഞാനാദ്യമേ കയറിയതിനാൽ, രക്ഷപ്പെട്ടു. പക്ഷേ ഇനി പുറത്ത് പോയി തിരിച്ച് വരാൻ പറ്റില്ല, സത്യത്തിൽ ഉള്ളിൽ പെട്ടുപോയി. ഉള്ളിൽ സാധനങ്ങൾ ഒന്നുമില്ല... ഭാര്യക്കും മക്കൾക്കും ദൈവം സ്ഥാപിച്ച ബോർഡ് കാരണം ഉള്ളിൽ കയറാനും പറ്റുന്നില്ല...  ഒന്നുകിൽ ഞാനീ വീട് ഉപേക്ഷിക്കണം...  അല്ലെങ്കിൽ മറ്റുള്ളവർ എന്നെ ഉപേക്ഷിക്കും.... രാവിലെ എന്റെ മക്കളും ഭാര്യയും വണ്ണം തിരണ്ട രണ്ട് വാഴപ്പഴങ്ങൾ എറിഞ്ഞ് തന്നത് കാരണം കുറച്ച് വിശപ്പ് കുറഞ്ഞിട്ടുണ്ട്.... എനിക്ക് വേഗം എന്തെങ്കിലും തീരുമാനിച്ചേ പറ്റൂ... എനിക്ക് എന്റെ വീടും വേണം... ഭാര്യയും മക്കളും വേണം... സുഹൃത്തുക്കളും നാട്ടുകാരും എല്ലാവരും വേണം...

സ്ത്രീകളും പരുഷന്മാരും മൃഗങ്ങളും വരരുതെന്ന് പറഞ്ഞത് കൊണ്ട് ഭാര്യക്കും മക്കൾക്കും സുഹൃത്തുക്കൾക്കും വരാൻ പറ്റുന്നില്ല... എന്തിനധികം, എന്റെ പട്ടിക്ക് പോലും വരാൻ പറ്റുന്നില്ല... ആണിന്റെ സ്വഭാവമുള്ള പെണ്ണിനോ, പെണ്ണിന്റെ സ്വഭാവമുള്ള ആണിനോ, രണ്ടും കെട്ടവർക്കോ വരാൻ പാടില്ലെന്ന് എഴുതിയത് കൊണ്ട്, ആ കൂട്ടത്തിൽ പെട്ടവർ പോലും നിസ്സഹായരാണ്. ... മൃഗസ്വഭാവങ്ങളുള്ളവരും തോന്നിവാസികളും വരരുതെന്ന് പറഞ്ഞത് കൊണ്ട്, ദൈവത്തെ ധിക്കരിക്കുന്നവർക്കോ കള്ളന്മാർക്കോ  പോലും വരാൻ പറ്റുന്നില്ല. ഇരുട്ടത്തോ, മഴയത്തോ, മഞ്ഞിലോ പോലും ഒരു തട്ടിപ്പും കാണിക്കാൻ പറ്റുന്നില്ല.

കന്യകൾക്ക് പിറന്നവരും, പെൺവേഷം കെട്ടിയവരിൽ പിറന്നവരും, ആടിന്റെ ബലിയിൽ പ്രീതിപ്പെടുന്നവരും വരരുതെന്ന് പറഞ്ഞത് കൊണ്ട് ചില ദൈവങ്ങൾ പോലും എന്റെ ഇന്നത്തെ അവസ്ഥയിൽ ദുഖിക്കുന്നു.

അത്രക്ക് പഴുതുകൾ അടച്ചുകൊണ്ടാണ് എന്റെ സൂപ്പർ ദൈവത്തിന്റെ  കല്പന.

ഇനി ഞാൻ തട്ടിപ്പ് പറയുകയാണെന്ന് മാത്രം പറയരുത്.. സ്വപ്നം കണ്ടതാണെന്നും തെറ്റിദ്ധരിക്കരുത്... ഞാൻ ശരിക്കും കണ്ടതാണ്.. എന്റെ സൂപ്പർ ദൈവത്തെ.... നിങ്ങൾക്ക് ആ ബോർഡ് ഇപ്പഴും എന്റെ വീടിന് മുന്നിൽ വന്നാൽ കാണാവുന്നതാണ്.. പക്ഷേ ആ ബോർഡ് കാണണമെങ്കിൽ നിങ്ങൾ തിരിഞ്ഞ് നിൽക്കണം എന്ന് മാത്രം.... എന്നിട്ടും കാണുന്നില്ലെന്ന് മാത്രം പറയരുത്.

ഒരു പ്രതിവിധി എന്ന നിലയിൽ, ആ ദൈവത്തിനെ ഞാനീ വീട്ടിൽ പ്രതിഷ്ഠിക്കാൻ തയ്യാറാണ്. ഒരു പുതിയ പുസ്തകവും എഴുതാം... ശ്ലോകങ്ങളും, വചനങ്ങളും, ആയത്തുകളും വായിച്ച് ശീലിച്ച ആളുകൾക്ക് പെട്ടന്ന് മനസ്സിലാവാൻ, ഞാൻ ദൈവത്തിന്റെ എല്ലാ അപദാനങ്ങളും അക്കമിട്ട് 'പോയിന്റ് ബൈ പോയിന്റ്' നിരത്താം.

അങ്ങനെ വന്നാൽ, കുറഞ്ഞത് എന്റെ നാടെങ്കിലും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടും. ഇതുവരെ പൊട്ടനാണെന്ന് നാട്ടുകാർ പറഞ്ഞു പോരുന്ന എനിക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം കൈവരികയും ചെയ്യും. ചിലപ്പോൾ നാട്ടുകാർ സംഭാവന ചെയ്യുന്ന സ്വർണക്കൂമ്പാരം മ്യൂസിയത്തിൽ വച്ച് നാട്ടുകാരെ ആകർഷിക്കാൻ പറ്റിയെന്ന് വരും.

ഇതൊക്കെയാണെങ്കിലും, ആ ബോർഡ് വച്ചതുകൊണ്ടുണ്ടായ സന്നിഗ്ദ്ധത ബഹുമാനപ്പെട്ട സുപ്രീം കോടതി ദയവ് ചെയ്ത് പരിഹരിച്ച് തരണം. ആകെ മൊത്തം കോമ്പ്ലിക്കേഷനാണ്... യുക്തിരഹിതരായ മനുഷ്യർക്കും ദൈവത്തിനും മൃഗങ്ങൾക്കും തീർക്കാൻ പറ്റാത്ത യുക്തിരഹിതമായ പ്രശ്നങ്ങൾ തീർക്കാൻ സുപ്രീം കോടതിക്ക് മാത്രമേ ആവുള്ളൂ എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്. സ്ത്രീജനങ്ങൾ പോയാലും ആർത്തവരക്തം വീണാലും കുണ്ടൂർ മലയോ വ്യോമസിംഹാസനങ്ങളോ ഒന്നും ഇളകില്ലെങ്കിലും, ന്യായാസനങ്ങൾ  ഇളകുമെന്ന് ഈ പ്രജ മനസ്സിലാക്കിയിട്ടുണ്ട്. വേറെ പണിയൊന്നുമില്ലാത്തവണ്ണം,  ജീവിത നിലവാരത്തിന്റെയോ പ്രജകളുടെ സുഖ-ക്ഷേമങ്ങളുടെയോ വ്യവഹാരങ്ങളിൽ ഇടപെട്ടില്ലെങ്കിലും മത-വർണ്ണ വ്യവഹാരങ്ങളിൽ, അതും എല്ലാ അമൃതമതങ്ങളെയും ഒരുപോലെ കാണുന്നതിന് പകരം, എല്ലാവരെയും ഒരേപോലെ ശരിയാക്കുന്നതിന് പകരം,  ഒരു പ്രത്യേക വർഗ്ഗത്തിന്റെ മാത്രം കഞ്ഞിയിൽ കണ്ണുവെക്കാൻ ന്യായാസനാക്ഷികൾക്ക് പ്രത്യേകം താല്പര്യമുണ്ടെന്നും, ഏത് പടുവിഡ്ഢിയും എന്ത് വിഡ്ഢിത്തരമെടുത്ത് എറിഞ്ഞു തന്നാലും സ്വീകരിക്കുമെന്നും ഈ പ്രജ മനസ്സിലാക്കുന്നു. ഇതുവരെ അവിശ്വാസിയായ ഞാൻ പോലും ഈ വിശ്വാസസംബന്ധമായ കാര്യത്തിൽ, ചക്കയുടെ മേലെ ഈച്ച പറ്റിപ്പിടിക്കാൻ സാദ്ധ്യതയുള്ളത്  പോലെ അറിയാതെ പ്രതികരിച്ചുപോകാൻ സുപ്രീം കോടതി വളരെ ഉദാത്തമായിരിക്കുന്നു; ഈ കാര്യം വളരെ പരസ്യമായിരിക്കുന്നു എന്ന കാര്യവും ഈ പ്രജ മനസ്സിലാക്കുന്നു.    

ആയതിനാൽ എന്റെ കുരുത്തംകെട്ട പ്രശ്നത്തിന് വിധി പറയാൻ സുപ്രീം കോടതിക്ക് മാത്രമേ കഴിയൂ എന്ന് ഉത്തമമായി വിശ്വസിക്കുന്നു. ഈ പ്രശ്നം തീർത്ത് തന്നാൽ ഉടനെ തന്നെ ഞാൻ മേല്പറഞ്ഞ പ്രകാരം പുസ്തകമെഴുത്തിലേക്ക് തിരിയുന്നതാണ്‌. പിന്നെ, ദൈവത്തിനെ നേരിട്ട് കണ്ടയാൾ എന്ന നിലയിൽ, അവിശ്വാസിയായ എന്നെപ്പോലും മസ്തിഷ്കപ്രക്ഷാളനം ചെയ്ത അവസ്ഥയിൽ, ദൈവം എന്നോട് സ്വകാര്യമായി  അരുളിച്ചെയ്ത പോലെആ പുതിയ പുസ്തകം ലോകത്തിന്റെ ഒരേയൊരു വഴി കാട്ടിയായിരിക്കും.  നമ്മുടെ ലോകത്തിന്റെ പ്രശ്നങ്ങൾ മൊത്തം തീർക്കാൻ.ആ കിത്താബ് മാത്രം പര്യാപ്തമായിരിക്കും.  ഞാനായിരിക്കും അടുത്ത പ്രവാചകൻ. ഈ കാര്യങ്ങൾ പൊതുജനങ്ങളോട് പറയാൻ എനിക്കെത്രയും പെട്ടന്ന് എന്റെ വീട്ടിൽ നിന്ന്  പുറത്ത് വന്നേ ഒക്കൂ...മാത്രവുമല്ല, ഈ വ്യവഹാരവും വ്യവഹാരവിചാരണയും എനിക്കും മാനവസമൂഹത്തിലെ എന്റെ പുതിയ സ്ഥാനലബ്ധിക്കും വാർത്താമാധ്യമങ്ങൾ വഴി പ്രചുരപ്രചാരം കിട്ടുമെന്നും എനിക്കുറപ്പുണ്ട്.  ദൈവം തൂക്കിയ ബോർഡ് സമസ്യയിൽ നിന്ന്, എന്നെ എത്രയും പെട്ടന്ന്, രക്ഷിക്കുമെന്ന വിശ്വാസത്തോടെ, ആഗ്രഹത്തോടെ...

സത്യസന്ധതയോടെ,
നാരായം
(ഒപ്പ്)