2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

വഴിതെറ്റിയ മാവേലി - ഹ്രസ്വചലച്ചിത്രം

കൊല്ലവർഷം 1191 (ആംഗലേയ വർഷം - 2015) ലെ ഓണാഘോഷത്തിന്, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്റ്റണിന്റെ (KCSMW) നേതൃത്വത്തിൽ നടന്ന കലാപരിപാടികളുടെ അവതരണാരംഭത്തിന്റെ ഭാഗമായി ഞങ്ങൾ കൂട്ടുകാർ, വളരെ ധൃതിപ്പെട്ട് ഒരുക്കിയ ഒരു ഹ്രസ്വചലച്ചിത്രം - വഴിതെറ്റിയ മാവേലി.

നമുക്ക്, മുൻപ് തീരെ പരിചയമില്ലാതിരുന്ന 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത ഉപയോഗിച്ച് എങ്ങനെ ഒരു ഹ്രസ്വചലച്ചിത്രം ഒരുക്കാം എന്ന ചിന്തയുടെ ഒരു ആവിഷ്കാരം കൂടിയായിരുന്നു ഈ സംരഭം. ഉറക്കമൊഴിച്ച് 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത എന്ന ഭൂതത്തെ കൈപ്പിടിയിലൊതുക്കിയ സുരേഷിന് അഭിനന്ദനങ്ങൾ ! ഞങ്ങളുടെ പിഴവുകൾ ദയവായി പൊറുക്കണമെന്ന അപേക്ഷയോടെ...

തിരക്കഥ / സംവിധാനം: പ്രസാദ് നായർ
ക്യാമറ / ചിത്രസന്നിവേശം: സുരേഷ് നായർ 

അഭിനേതാക്കൾ: വസന്ത് നമ്പ്യാർ(മഹാബലി), വേണുഗോപാലൻ കോക്കോടൻ (ശുക്രാചാര്യർ), സാജു കുമാർ (കള്ളു കുടിയൻ), ജിഷ രവീന്ദ്രൻ (നാടൻ സ്ത്രീ), അനിൽ നായർ (സാഹിത്യകാരൻ)



2015, മാർച്ച് 27, വെള്ളിയാഴ്‌ച

സ്വപ്നാടനം

പ്രണയത്തെ ഓർമ്മത്തോണിയിലേറ്റി തുഴയുന്ന സമയത്ത് അവിചാരിതമായി വന്നുപെട്ട പ്രളയത്തിൽ, സ്വജീവൻ പണയം വച്ച്, പ്രണയത്തെ രക്ഷിച്ച സാഹസം. പ്രളയം തോറ്റുപോയ പ്രണയം


ഈ മഴക്കാറിന്റെ പിന്നിലായിട്ടൊരു
ചില്ലിന്റെ കൊട്ടാരമായിരുന്നു
മഴക്കാറിനാം മതിലിന്റെ മദ്ധ്യത്തിലായിട്ട്
മഴവില്ലിൻ മോഹകവാടമായി

നക്ഷത്രങ്ങളാം കുസുമങ്ങളുള്ളൊരു
മോഹനോദ്യാനവുമായിരുന്നു
അനർഗളമായുള്ള ജലധാരയായിട്ടി-
വിടെയായി ഉറവകളായിരുന്നു

ഇതിന്നും മുകളിലായ് ചിത്രശലഭങ്ങൾ
പാറിപ്പറന്നു കളിച്ചിരുന്നു
അനുഭൂതി പകരുന്ന ശീതളഛായയിൽ
മാരുതൻ മന്ദമായ് സ്പന്ദനമായ്‌

ഉദ്യാനത്തിന്റെ തെക്കിനിക്കുള്ളിലായ്
വള്ളിയൂഞ്ഞാലിൽ കളിച്ചിരുന്നു
ജലധാരച്ചുറ്റിലെ തടാകത്തിനുള്ളിലായ്
വർണ്ണമത്സ്യങ്ങൾ തിമർത്തിരുന്നു

പൂങ്കാവനത്തിന്റെ ഉള്ളിലായ് വിലസിടും
സാധൂമൃഗങ്ങളുമായിരുന്നു
കൊട്ടാരത്തിന്റെ ഉള്ളിലായിട്ടെന്റെ
മാനസം കാത്തിട്ടു വച്ചിരുന്നു
ഞാനുമീ പൂങ്കാവനത്തിൽ നടന്നിരുന്നു

തഴുകുന്ന കാറ്റിൽ പറന്നു നടന്നു
സ്നേഹ സുഗന്ധ പരാഗണങ്ങൾ
സായാഹ്ന സൂര്യന്റെ ലോലമാം രശ്മിയിൽ
പടരുന്നു സ്നേഹപ്രകാശനങ്ങൾ
ആനന്ദദായക സ്പർശനങ്ങൾ

ഈ സ്നേഹതീരത്തിൻ പൂഴിപ്പരപ്പിലായ്
സൌഗന്ധികങ്ങൾ പരന്നിരുന്നു
സ്നേഹത്തിൻ സാഗര തീരത്തു വഞ്ചിയിൽ
യുഗ്മഗാനങ്ങൾ ലയിച്ചിരുന്നു

നീലാകാശത്തിൻ മേഘങ്ങളിൽ കേറി
ഭാസുര ഭൂമിയെ നോക്കി നിന്നൂ
മാറ്റുകൾ കൂട്ടി കണ്ണോട്ടമേല്പിച്ച്
പ്രതലത്തിൻ ഭംഗികളാസ്വദിച്ചൂ

ചിപ്പികളാകുന്ന പേടകത്തിൽ കേറി
സമുദ്രാന്തരങ്ങളിൽ ഊളിയിട്ടൂ
പവിഴപ്പുറ്റുകളാകുന്ന മായാ-
പ്രപഞ്ചത്തെ നോക്കി മയങ്ങി നിന്നു

ഒരു നാൾ പൊടുന്നനെ പൂങ്കാവനത്തിലെ
ആകാശമേഘം കറുത്തിരുണ്ടു

മേഘങ്ങൾ കീറിപ്പിളർന്നൂ
മിന്നൽ തെന്നിയടർന്നൂ
മേഘങ്ങൾ നാദം പൊഴിച്ചൂ
ഉദ്യാനവായു വിരണ്ടൂ

മന്ദമാരുതൻ കൊടുങ്കാറ്റായീ
ജലധാര പേമാരിയായീ
വർണ്ണമത്സ്യങ്ങൾ തിമിംഗലമായീ
പൂമ്പാറ്റകൾ ജടായുക്കളായീ

ഊഞ്ഞാലുകൾ കൊലക്കയറുകളായീ
സാധൂ മൃഗങ്ങൾ ജന്തുക്കളായീ
സ്നേഹതീരത്തിൽ കടൽ കയറി
പൂങ്കാവനത്തിൽ പ്രളയമായി

കാറിൻ മതിലുകൾ മലർന്നു വീണു
ഉദ്യാന രംഗം പൊലിഞ്ഞൂ
ചില്ലുകൊട്ടാരം പൊളിഞ്ഞു വീണു
മാരീ വില്ല്  ഒടിഞ്ഞു വീണു

പ്രളയത്തിൻ മദ്ധ്യേ കണ്ടൊരു വഞ്ചിയിൽ
ഞാനെന്റെ പ്രണയത്തെ കുടിയിരുത്തി
വഞ്ചിയിൽ കയറുന്ന നേരത്തെനിക്കെന്റെ
തളരുന്ന കാലുകൾ തെന്നി മാറീ

എത്ര ശ്രമിച്ചിട്ടുമെത്ര വിയർത്തിട്ടു-
മെൻ ദേഹമെന്തോ തളർന്നു പോയീ
വഞ്ചിയിലാക്കിയ പ്രണയത്തെ ഞാനെന്റെ
മിഴിനീരോഴുക്കി യാത്രയാക്കി

പ്രളയത്തിൽ മുങ്ങി മരിക്കുന്ന നേരത്ത്
എൻ നിദ്ര ഞെട്ടിത്തെറിച്ചു വീണു
നിലാവിൽ കണ്ടൊരു മോഹന സ്വപ്നത്തെ
തിരിഞ്ഞൊന്നു നോക്കുവാൻ യാത്രയായീ

നിരന്തരമായുള്ള ചിന്തകൾ പിന്നെയും
മനതാരിൽ അരുവികൾ തീർത്തുവെച്ചു
അരുവിതൻ തീരത്തെ വെള്ളാരംകല്ലുമേൽ
രാമച്ചമെത്തയിൽ ഞാൻ കിടന്നൂ

നിലാവിനാൽ നീലിച്ച ഗഗനത്തെ നോക്കി ഞാൻ
മലർവാടിയാക്കിയെൻ മാനസത്തെ
അരുവിതൻ കളകള നാദം ശ്രവിച്ചു ഞാൻ
നഷ്ടമാം നിദ്രയെ പുല്കിടട്ടെ

*****

2015, മാർച്ച് 8, ഞായറാഴ്‌ച

ചേലാകർമ്മവും മറ്റ് തുളയ്ക്കലുകളും

ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റ്: 'ചേലാകർമ്മം ശാസ്ത്രീയമോ? ഈ കാരണം കൊണ്ട് മതം എന്തിന് എതിർക്കപ്പെടണം? ഈ വിഷയത്തിൽ 2105 മാർച്ച് 15ന് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ യുക്തിവാദി സംഘത്തിന്റെ നേതൃത്ത്വത്തിൽ പ്രമുഖർ സംസാരിക്കുന്നു.



എന്താണ് ചേലാകർമ്മം? പലയാളുകൾക്കും ഈ സംഭവത്തെക്കുറിച്ച് അറിയാമെങ്കിലും 'ചേലാകർമ്മം' എന്ന പേരിൽ കേട്ടിട്ടുണ്ടാവില്ല. ചേലാകർമ്മം എന്തായാലും ചേലയുടുക്കുന്ന ചടങ്ങല്ല. മുസ്ലീം മതവിശ്വാസികൾ ലോകത്താകമാനവും മറ്റു ചില സമുദായക്കാരും ചില ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരും (ചില ഗോത്ര വർഗ്ഗക്കാർ പെണ്‍കുട്ടികളിലും (Female genital mutilationIslam Question and Answer) ചേലാകർമ്മം നടത്തുന്നുണ്ട്), അവർക്കിടയിലുള്ള ആണ്‍പ്രജകളുടെ ജനനേന്ത്രിയത്തിന്റെ ആഗ്രചർമ്മം മുറിച്ചു കളയുന്നതാണ് 'ചേലാകർമ്മം' അഥവാ circumcision. ഈ കർമ്മത്തിന്റെ ശാസ്ത്രീയത എന്തായിരുന്നാലും (കാരണം എന്റെ ശാസ്ത്രത്തിലുള്ള അജ്ഞത തന്നെ) പ്രായോഗികബുദ്ധിയോടെയും, സാമാന്യ ബോധത്തോടെയും ഈ ചടങ്ങിനെ ഒന്ന് നിരീക്ഷിച്ചാൽ, ഇന്നത്തെക്കാലത്ത് ഇതൊരു പാഴ്ച്ചടങ്ങാണെന്ന് പറയേണ്ടി വരും. ഈ പറഞ്ഞതിന്റെ പേരിൽ, ഇനി എന്റെ ചേലാകർമ്മം ആരെങ്കിലും നടത്തിക്കളയുമോ ആവോ. എന്നാലും, ആവുമ്പോലെ 'സംരക്ഷിച്ച്' എന്റെ ചിന്തകൾ പങ്ക് വെക്കാം. ഈ കർമ്മത്തിന്റെ ആവശ്യകതയില്ലായ്മയെ പറ്റിയായിരിക്കും മേൽപറഞ്ഞ ചർച്ചയിൽ അല്ലെങ്കിൽ പ്രസംഗങ്ങളിൽ പ്രമുഖർ അവഗാഹത്തോടെ സംസാരിക്കുക എന്ന് നമുക്ക് ത്യാശിക്കാം. ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ മലപ്പുറം പോലുള്ള സ്ഥലം തിരഞ്ഞെടുത്തതിന് യുക്തിവാദി സംഘം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

സത്യത്തിൽ ശുചിത്വമാണ് പ്രധാനം. ശുചിത്വം സൂക്ഷിക്കാൻ ജലം ആവശ്യമാണ്‌. ജലം ധാരാളമില്ലാത്ത മരുപ്രദേശങ്ങളിലും മറ്റും ചേലാകർമ്മം നടത്തുന്ന സ്ഥലത്ത് ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും എന്നുള്ളത് നേരാണ്. അതുകൊണ്ട് ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ചേലാകർമ്മഭാഗം വരണ്ടതായിരിക്കുവാൻ അഗ്രചർമ്മം മുറിച്ചുകളയും. അങ്ങനെയായിരിക്കാം ഇങ്ങനെയൊരാചാരം തുടങ്ങിയത്. പക്ഷേ ജലമില്ലാത്ത അവസ്ഥയിൽ ആഗ്രചർമ്മ ഭാഗം മാത്രമല്ല, ഗുഹ്യഭാഗവും എന്തിന്, വാ പോലും വൃത്തിയാക്കാൻ പറ്റില്ല. എന്ന് വച്ച് ആ ഭാഗങ്ങൾ നമ്മൾ വ്യത്യാസം വരുത്തുകയോ ഇല്ലാതാക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. ചവയ്ക്കുമ്പോൾ നാക്ക് കടിച്ചുപോകുന്നു എന്ന് വച്ച് നാക്ക് മുറിച്ചു കളയാൻ പറ്റുമോ? ഭക്ഷണം കഴിക്കുമ്പോൾ പല്ലിനിടയിൽ ആഹാരാംശങ്ങൾ കേറുന്നു എന്ന് വച്ച് പല്ല് കൊഴിച്ചു കളയാൻ പറ്റുമോ?

ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ആഗ്രചർമ്മം മുറിക്കേണ്ടി വന്നേക്കാം. അത് ശാസ്ത്രീയം തന്നെയാണ്. അങ്ങനെയുള്ള പ്രത്യേക കാരണങ്ങളൊന്നുമില്ലങ്കിൽ, ശുചിത്വം പാലിക്കാനറിയാമെങ്കിൽ, ഈയൊരു ചടങ്ങ് തീർച്ചയായും അനാവശ്യമാണ്. പക്ഷേ, ഇന്നത് ഒരു മതത്തിന്റെ ചടങ്ങായി മാറിയിരിക്കുന്നു. ഒരു കാരണവുമില്ലാതെ വെറുമൊരു ചടങ്ങിന് വേണ്ടി മാത്രമുള്ള ചടങ്ങായി മാറിയിരിക്കുന്നു. എന്തിനാണ് ഇതൊരു മത ചടങ്ങായി ആചരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അതും പെണ്‍കുട്ടികളിൽ ഈ കർമ്മം നടത്തുന്നതിനെ അനുകൂലിക്കുന്നവർ, അതിന് നിരത്തുന്ന ന്യായങ്ങൾ കേട്ടാൽ, അറിയാതെ തന്നെ അത് കേൾക്കുന്നവരുടെ തൊലി ഉരിഞ്ഞു പോകും. അങ്ങനെയാണെങ്കിൽ, ഈ ചടങ്ങ് നടത്താത്ത ഇതര മതക്കാരും മതമില്ലാതവരും മറ്റും മോശക്കാരാവുമോ? അഗ്രചർമ്മം മുറിക്കാത്തത് കൊണ്ട് അവരുടെ ജനനേന്ത്രിയങ്ങൾ തകരാറിലാകുന്നുണ്ടോ?

പണ്ട്, എന്റെ വീടിന്റെ അയലത്തുള്ള, സുഹൃത്തായ  മമ്മാലിയുടെ  'മുറിമംഗലം' നടത്തിയതോടെയാണ് ഈ സംഭവത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത്. ചടങ്ങും കഴിഞ്ഞ് ആദ്യത്തെ മൂന്ന് നാല് ദിവസം അവന് നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പതുക്കെ കാലകത്തിവച്ച് നടന്നു. രണ്ടാഴ്ച കഴിഞ്ഞാണ് അവനൊന്ന്, ഞങ്ങൾ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞത്. അന്ന് അവൻ ചേലാകർമ്മചടങ്ങിക്കുറിച്ച് വിവരിച്ച രീതി കേട്ട്, ഞങ്ങളുടെ ചർമ്മവും പോയപോലെയുള്ള തോന്നൽ ഞങ്ങൾക്കുണ്ടാവുകയും നിലവിളിച്ചുപോകുകയും ചെയ്തത് ഇന്നും ഓർക്കുന്നു. ബാന്റുമേളത്തിന്റെ അകമ്പടിയോടെയും ചുറ്റും കൂടി നില്ക്കുന്ന ആളുകളുടെ ആരവങ്ങൾക്കിടയിലും, കത്തിയെടുത്ത് കർമ്മക്കാരൻ ചർമ്മച്ഛേദം ചെയ്യുമ്പോൾ, മമ്മാലിയുടെ അലർച്ചയും നിലവിളിയും, വീടിന്റെ അതിരിൽ നിന്നുകൊണ്ട് ആകാംക്ഷയോടെ ചടങ്ങുകൾ വീക്ഷിച്ചിരുന്ന ഞങ്ങളും കേട്ടില്ല.

എന്റെ അഭിപ്രായത്തിൽ മനുഷ്യനും മറ്റു ജീവികളും അവർക്ക് ആവശ്യമില്ലാത്ത ഒരു അവയവങ്ങളുമായും ജനിക്കുന്നില്ല. മനുഷ്യശരീരത്തിലുള്ള മുടിയടക്കമുള്ള എല്ലാ അവയവങ്ങൾക്കും അവയുടേതായ രീതിയിലുള്ള എന്തെങ്കിലും പ്രാധാന്യങ്ങൾ ഉണ്ട്. മുടി മുറിക്കുന്നതും, നഖം മുറിക്കുന്നതും താടി വടിക്കുന്നതുമൊക്കെ മനസ്സിലാക്കാം. പക്ഷേ, ചേലാകർമ്മത്തിന്റെയത്ര ഭീകരതയില്ലെങ്കിലും കാത് തുളക്കുന്നതും മൂക്ക് തുളക്കുന്നതും, പുരികവും മുലക്കണ്ണും നാഭിയും നാക്കും എന്തിനേറെ, ജനനേന്ത്രിയം പോലും തുളച്ച് ആഭരണങ്ങളിട്ട് സൌന്ദര്യം കൂട്ടുന്നതും  മനസ്സിലാക്കാൻ പ്രയാസമുണ്ട്. എന്റെ മക്കളുടെ കാത് കുത്തേണ്ട എന്ന് പറഞ്ഞപ്പോൾ പുരികം ചുളിക്കാൻ കുറേപേരുണ്ടായിരുന്നു. ആഭ്യന്തര കലഹം ഒഴിവാക്കാൻ ഞാൻ കണ്ണടച്ചത് കൊണ്ട് എന്റെ രണ്ടു പെണ്മക്കളുടെയും കാത് തുളഞ്ഞത് ഇന്നും എന്റെ സ്വകാര്യ സങ്കടമായി അവശേഷിക്കുന്നു.

കാത്‌ തുളയ്ക്കൽ ലോകത്താകമാനം അംഗീകരിച്ച കർമ്മമാണ്‌. സ്ത്രീകൾ കാത് കുത്തി ആഭരണങ്ങളിട്ടില്ലെങ്കിൽ അവരുടെ ഒരു അവയവം തന്നെ നഷ്ടപ്പെട്ട ഒരു പ്രതീതിയാണ് മറ്റുള്ളവരിൽ അത് ഉണ്ടാക്കുന്നത്. കാത് മാത്രം തുളച്ചവൾ മൂക്ക് കുത്തിയവളേയും കാതും മൂക്കും തുളച്ചവൾ പുരികം തുളച്ചവരേയും കുറ്റം പറയുന്നതാണ് ഇന്നത്തെ അവസ്ഥ. ഇതിൽ ശരിക്കും ഏതാണ് ശരി? കാത് തുളച്ചാൽ ബുദ്ധി കൂടുമോ? ഏതെങ്കിലും നാഡി അതിപ്രസരത്തോടെ പ്രവർത്തിക്കുമോ? ഇതൊക്കെ ഓരോരുത്തരുടേയും അവകാശമാണെന്ന് പറയാമെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ അക്ഷരപ്പിശകുകൾ ഉണ്ടെന്നതിൽ സംശയമില്ല.

ഇന്നത്തെ കാലത്ത് കാത് തുളക്കുന്നതിൽ ലിംഗ-മതവ്യത്യാസങ്ങൾ കാര്യമായില്ലെങ്കിലും, പെണ്‍കുട്ടികളെ അവരുടെ ബുദ്ധിയുറക്കുന്നതിലും മുന്നേതന്നെ അവരുടെ കാതും മൂക്കും കുത്തി അച്ഛനമ്മമാരുടെ സൌന്ദര്യബോധത്തിനനുസരിച്ച് അവരെ ആഭരണങ്ങളണിയിച്ച്, ചെറുപ്പത്തിൽത്തന്നെ അവരെ ആഭരണപ്രിയക്കളാക്കുകയാണ് ഇന്ന് ചെയ്യുന്നത്. ബുദ്ധിയുറക്കുമ്പഴേക്കും കമ്മലും മൂക്കുത്തിയും ജനിക്കുമ്പഴേ അവർക്കുണ്ടെന്നും അവയൊക്കെ ശരീരത്തിന്റെ ഒരു ഭാഗമാണെന്നുമുള്ള തരത്തിൽ അവരുടെ ബുദ്ധി 'പ്രോഗ്രാം' ചെയ്യപ്പെടുന്നു. ഇതിന് അന്ധമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും പിൻബലവും വിശ്വാസവും മനുഷ്യർ വച്ചു പുലർത്തുന്നു. ആഭരണങ്ങൾ ധരിച്ചില്ലെങ്കിൽ സ്ത്രീ പൂർണ്ണയല്ല എന്ന ഒരു അധമ വിശ്വാസം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ടെങ്കിലും ഭാരതീയരെപ്പോലെ ആഭരണപ്രിയന്മാർ വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ആഭരണനിർമ്മാതാക്കളുടെ തട്ടിപ്പിന് വശംവദരായി  ആഭരണങ്ങൾ അണിയണമെന്ന് നിർബന്ധമാണെങ്കിൽ മാലയും വളയും അണിയുന്നപോലുള്ള അംഗഭംഗം ആവശ്യമില്ലാത്ത തരത്തിൽ കാര്യങ്ങൾ നിവൃത്തിച്ച് കൂടേ?

ഈ ആധുനികയുഗത്തിലും മതങ്ങളുടെ പേരിൽ മണ്ടനായ മനുഷ്യൻ ഇനിയെന്നാണാവോ വളരെ ലഘുവായ ഇത്തരം കാര്യങ്ങളുടെ യഥാർത്ഥ പൊരുളുകൾ മനസ്സിലാക്കുക? കണ്ടിച്ചും തുളച്ചും അവൻ വീണ്ടും വീണ്ടും സ്വയം മണ്ടനായിക്കൊണ്ടിരിക്കുന്നു ! ആരെങ്കിലും ഏതോ കാലത്ത് എന്തോ അജ്ഞാത കാരണത്താൽ നടത്തിയ ചില കാര്യങ്ങൾ, അതിൽ പൊരുളില്ലെന്ന് മനസ്സിലായാൽ പോലും അന്ധമായി, അതൊരു നിർബന്ധ ആചാരമായി ആചരിക്കുന്ന മനുഷ്യൻ വളരെ ബുധിമാനാണെന്ന് സ്വയം കരുതിപ്പോരുന്നു ! ഹേ മനുഷ്യാ നീ മാത്രം ശരി !

അള്ളാ... ഗുരുവായൂരപ്പാ... !!

*****

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ഡോ. ഷാനവാസെന്ന പാഠം

ലോകത്തിലുള്ള എല്ലാത്തിനേക്കുറിച്ചും എഴുതാൻ ആർക്കും ആവില്ല. പക്ഷേ മനസ്സിൽത്തട്ടുന്ന ചില കാര്യങ്ങൾ വന്നു പെട്ടാൽ അറിയാതെ ചില കാര്യങ്ങൾ എഴുതിപ്പോകുന്നു. ഒരു ചെറിയ fungal infection തെറ്റായി രോഗ നിർണ്ണയം നടത്തി, ആറ് വയസ്സ് മുതൽ പതിനാറ് വയസ്സ് വരെ അഞ്ച് കൊല്ലം ക്ഷയത്തിനും കുറച്ചു കാലം filariasis (മന്ത്) നും പിന്നെ മറ്റ് പല രോഗങ്ങൾക്കും ചികിൽസിക്കപെടുകയും, സർവ്വോപരി അർബുദമാണെന്ന് സംശയിക്കപ്പെടുക പോലും ചെയ്യപ്പെട്ടവനെന്ന നിലയിൽ പല പല ആശുപത്രികളുമായും ഡോക്ടർമാരുമായും ബന്ധപ്പെടേണ്ടി വന്ന ഒരു ജന്മമാണ് എന്റേത്. ആ ഓർമ്മകളുടെ മൂശയിൽ നിന്നാണ് ഞാൻ ഡോ. ഷാനവാസിന്റെ മരണത്തെ നോക്കിക്കാണുന്നത്.



ഏകദേശം ഒരു വർഷം മുന്നേയാണ്‌ കോഴിക്കോടിനടുത്ത നിലമ്പൂരിലെ പി.സി. ഷാനവാസെന്ന ഭിഷഗ്വരനെ ഞാൻ 'ഫേസ്ബുക്കെ'ന്ന മാദ്ധ്യമത്തിൽ കാണുന്നത്. ഒരുപക്ഷേ 36 ആം വയസ്സിലുള്ള ആദ്ദേഹത്തിന്റെ അകാലമരണത്തിന് ശേഷമാണ് അദ്ദേഹം ശരിക്കും ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചിത്രം ലഭ്യമാകുന്നത്. കണ്ണ് പോയാലല്ലേ കണ്ണ് എന്തായിരുന്നു എന്ന് ശരിക്കും മനസ്സിലാകുക അല്ലേ? അങ്ങനെ ഒരു ചെറിയ ജീവിതം പക്ഷേ ഒരു വലിയ ജന്മം പൊലിഞ്ഞു എന്നല്ലാതെ വേറെന്ത് പറയാൻ.

'പാവങ്ങളുടെ വൈദ്യൻ' (Doctor of Poor) ആയിരുന്നു ഡോ. ഷാനവാസ്. സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ ജോലി ചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളിൽ വിശ്രമമേയില്ലാതെ, കാട് കയറി ആദിവാസികളെയും മറ്റ് നിരാലംബരേയും അങ്ങോട്ട്‌ കയറിച്ചെന്ന് തികച്ചും സൗജന്യമായി ചികിത്സിക്കുകയും അവർക്ക് വേണ്ട മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മഹാമനസ്കനായിരുന്നു ഷാനവാസ്. പത്ത് ലക്ഷം മുടക്കി പഠിച്ച് ഡോക്ടറായി രൂപപ്പെട്ടാൽ പത്ത് കോടിയും, ആ പത്ത് കോടി നൂറ് കോടിയുമായി മാറ്റാൻ വെമ്പൽ കൊള്ളുന്ന ഭിഷഗ്വാരന്മാർ അരങ്ങ് വാഴുന്ന നാട്ടിലാണ് സ്വന്തം വരുമാനം ഉപയോഗിച്ചുള്ള ഈ മഹാമനസ്കത കാട്ടൽ അദ്ദേഹം നടത്തിയിരുന്നത്. ഈ മഹാമനസ്കത കാട്ടുന്ന സമയത്ത് ആയിരങ്ങൾ ഫീസും വാങ്ങി സ്വകാര്യ ചികിത്സ നടത്തിയിരുന്നെങ്കിൽ ഡോ ഷാനവാസും കോടീശ്വര പദവിയിൽ എത്തിയേനെ. പക്ഷേ ഒരു നല്ല ഹൃദയത്തിന്റെ ഉടമയായതിനാൽ കോടീശ്വരനായില്ലെന്നതോ പോകട്ടെ, സ്വന്തം ജീവിതം പോലും ശരിക്ക് ജീവിക്കാൻ മറന്നു പോയ തീർത്തും ആർഭാടരഹിതമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഷാനവാസിന്റേത്.

പക്ഷേ എന്തുകൊണ്ടോ എന്നറിയില്ല, ഈ മഹാമനസ്കതക്കിടയിലും ആർഭാടരഹിത ജീവിതത്തിനിടയിലും നമ്മുടെ നാട്, നമ്മുടെ നാടിന്റെ ഭരണാധികാരികൾ അദ്ദേഹത്തിന് മനഃസ്സമാധാനം കൊടുത്തോ എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചിന്താവിഷയമാണ്. 'പട്ടിയൊട്ട് പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ ഭരണ-ഉദ്യോഗസ്ഥപ്രഭൃതികളുടെ നിലപാടുകൾ.

ആദിവാസികളെ സൗജന്യമായി ചികിത്സിക്കുന്നതോടൊപ്പം കൊള്ളലാഭം കൊയ്യുന്ന മരുന്ന് ലോബികൾക്കെതിരേയും  അനാവശ്യ 'ലാബ് ടെസ്റ്റു'കൾക്കെതിരെയും ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരേയും മറ്റും ശബ്ദമുയർത്തിയതിന്റെ പേരിൽ അധികാരികളാൽ നിരന്തരം വേട്ടയാടപ്പെട്ട് സ്വൈര്യവും സ്വസ്ഥതയും നഷ്ടപ്പെട്ട് മാനസിക സംഘർഷം പിടിപെട്ട ഒരവസ്ഥയിലൂടെയായിരുന്നു മരണത്തിന് മുന്നേയുള്ള കുറച്ച് കാലം അദ്ദേഹം പോയിക്കൊണ്ടിരുന്നത്.

ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെ ചില അന്യായ ഇടപാടുകളെ തുറന്ന് കാട്ടിയതിന്റെ പേരിൽ ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായിക്കിട്ടിയത്. ആരോഗ്യ വകുപ്പ് മേധാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളരും ഷാനവാസിന് കൂച്ചുവിലങ്ങിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നീതിപൂർവ്വമായ ചികിത്സയിലൂടെ ചിലവ് കുറഞ്ഞ മരുന്നുകൾ നല്കുകയും അനാവശ്യമായ ലാബ്‌ ടെസ്റ്റുകൾ ഒഴിവാക്കുകയും ചെയ്യുക വഴി മരുന്ന്-ലാബ് ലോബികളുടെ ഹിറ്റ്‌ ലിസ്റ്റിൽ പെട്ട അദ്ദേഹത്തിനെതിരേ കള്ളക്കേസുകളുടെയൊരു കൂമ്പാരം സൃഷ്ടിക്കപ്പെട്ടിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയെന്നും പറഞ്ഞ് അദ്ദേഹത്തിനെതിരെ കൊടുത്ത വക്കാലത്ത് കാരണം നിശ്ചയിച്ചുറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയ അവസ്ഥ അദ്ദേഹത്തിനുണ്ടായി. ഷാനവാസിന്റെ ജനകീയതയിൽ അരിശം പൂണ്ട ഒരു പറ്റം ഡോക്ടർമാരും മേല്പറഞ്ഞ ലോബികളും അദ്ദേഹത്തിനെതിരേ പടവാളെടുത്തത്, ആദിവാസികളുടെ കണ്‍കണ്ട ദൈവത്തിന്റെ പല പ്രവർത്തികൾക്കും വിഘ്നം വരുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇതിൽ ഖിന്നനായിരുന്ന ഷാനവാസിന് പലതിലും തുണയായത് കോടതി വിധികളായിരുന്നു.

പണക്കൊഴുപ്പിന്റെ പേരിൽ വിവരമില്ലാതെ തെണ്ടി നടന്ന് കോടികൾ മുടക്കി ക്ലാസ്സിൽ പോലും കയറാതെ സ്വാശ്രയമായും അല്ലാതെയും ഡിഗ്രികൾ കടലാസിൽ സമ്പാദിച്ച് ആതുര സേവനം എന്ന മേഖല കുട്ടിച്ചോറാക്കിയ ഭിഷഗ്വരന്മാരുടെ നാട്ടിൽ ഡോ ഷാനവാസ് തികച്ചും വ്യത്യസ്തനായിരുന്നു. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം സത്യസന്ധത കാണിക്കുകയും ആ ജോലിയുടെ സാമൂഹിക മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത കറകളഞ്ഞ സാത്വികൻ. ഇന്ന് കേരളത്തിലെന്നല്ല ഭാരതത്തിലാകമാനം ഡോക്ടർമാരുടെയടുത്ത് പോകാൻ ജനങ്ങൾക്ക് ഭയമാണ്. ഒരു മരുന്ന് ചീട്ട് എഴുതിയതിന്റെ പേരിൽ യാതൊരുളുപ്പുമില്ലാതെ ഏതൊരു പരമദരിദ്രന്റെ പക്കൽ നിന്നും ആയിരങ്ങൾ വാങ്ങാൻ മടിയില്ലാത്ത വർഗ്ഗമായി ഭിഷഗ്വരന്മാർ മാറിയിരിക്കുന്നു. ഒട്ടുമേ ചിന്തിക്കാതെ എല്ലാത്തിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന. ജലദോഷത്തിന് പോലും സ്കാനിംഗും രക്തപരിശോധനകളും എക്സ്റേയും നിർദ്ദേശിക്കുന്ന വെറും ഏജന്റുമാരായും മരുന്ന് നിർദ്ദേശകരായും മാത്രം ഇന്നത്തെ വൈദ്യന്മാർ തരംതാണിരിക്കുന്നു. വെറും ഒരു പനിക്ക് നാലായിരത്തിന്റേയും അയ്യായിരത്തിന്റെയും ചിലവ് മരുന്നിനും കൂലിക്കും വേണ്ടി ഉണ്ടാകുന്നു. പണം ചിലവായാലും രോഗം മാറില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. തെറ്റായ രോഗ നിർണ്ണയങ്ങൾ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് പതിനൊന്നു വർഷത്തെ സാധാരണ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

മാന്യമായ പണസമ്പാദനംഒരിക്കലും തെറ്റല്ല. സ്വന്തം ജീവിതം കളഞ്ഞ് ആരെയും നന്നാക്കണമെന്നും ആരും പറയുന്നില്ല. എന്നാലും അത്യാർത്തി മൂലം കാഴ്ച നഷ്ടപ്പെട്ടവനെപ്പോലെ പണം പണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ഡോക്ടർമാർ നാടിന് ശാപം തന്നെയാണ്. മരുന്ന് കമ്പനികളുടെയും ലാബുകളുടെയും ഏജന്റുമാരായി പ്രവർത്തിച്ച് അവനവന്റെ ഏഴും അതിലപ്പുറവും തലമുറകൾക്ക്‌ ജീവിക്കാനാവശ്യമുള്ള കാശ് സമ്പാദിക്കാൻ ഒരുമ്പെടുന്ന ഡോക്ടർമാരെ പച്ചക്ക് കത്തിച്ചില്ലെങ്കിലും അവരുടെ ഒരു വിരലെങ്കിലും ഒടിച്ച്, അവരെ പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന മരുന്ന്-ലാബ്-രാഷ്ട്രീയ ലോബികൾക്കെതിരെയും ജനങ്ങൾ പടവാളെടുക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. ഈത്തരം സന്ദർഭത്തിൽ ആളുകൾ അറിയാതെ തന്നെ മാവോവാദികളും നക്സലൈറ്റുകളും ആയിപ്പോകും എന്നുള്ളത് മേലാളന്മാർ മനസ്സിലാക്കിയേ പറ്റൂ.

നേരായ രീതിയിൽ പ്രവർത്തിച്ചാൽ ഭിഷഗ്വരന്മാരെ ദൈവം (ദൈവമില്ലെങ്കിൽ പോലും)  പോലെ ആളുകൾ കണക്കാക്കും. ഡോ ഷാനവാസിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്‌. അദ്ദേഹത്തെ ആദിവാസികൾ ദൈവമായോ ദൈവദൂതനായോ അല്ലെങ്കിൽ അതിനും അപ്പുറമായോ കണ്ടു. അദ്ദേഹത്തിന്റെ മരണം ആദിവാസികൾക്ക് തീരാ നഷ്ടവും മരുന്ന്-ലാബ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾക്ക് ഒരു അനുഗ്രഹവുമായിരിക്കും. ഷാനവാസ് തുടങ്ങി വച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ എഴുതുന്ന എനിക്കും ഈ എഴുത്തിൽ കൂടുതൽ ചെയ്യാനാവുമോ എന്ന ശങ്കയുണ്ട്. അദ്ദേഹം തുടങ്ങി വച്ച കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ ഒരു കൂട്ടായ്മ ഉണ്ടായേ പറ്റൂ. അതിൽ നല്ലവരായ പുതിയ ഷാനവാസുമാർ അണിചേരുമെന്ന് പ്രതീക്ഷിക്കാം. എന്നാലേ ഈ അകാലത്തിൽ പൊലിഞ്ഞു പോയ പൂവിന്റെ വാസന നമുക്ക് എന്നുമെന്നും നിലനിർത്താൻ പറ്റുകയുള്ളൂ. ഏത് മേഖലയിലും അർഹിക്കുന്നവരും കഴിവുള്ളവരും മാത്രം കടന്നു ചെല്ലട്ടെ.

*****

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയസമസ്യ

പഠനകാലത്ത് പെണ്‍ സുഹൃത്തുക്കളാൽ ചിലർക്കുണ്ടായേക്കുന്ന അനുഭവങ്ങൾ.... ഒരു പ്രണയാഭ്യർത്ഥനയിൽ തുടങ്ങിയ ആ അനുഭവങ്ങൾ, ഒരുതരം വേറിട്ട രീതിയിലാവുമ്പോൾ അതിന് ഒരേ സമയത്ത് തന്നെ, ചിലപ്പോൾ മനസ്സിലാകുവാൻ പോലും പ്രയാസമാകും വിധം, പലതരം ഭാവങ്ങൾ കൈവരുന്നു, അനിർവ്വചനീയമായ വികാരങ്ങളുടെ പ്രവാഹങ്ങളുണ്ടാകുന്നു, ആ വികാരഭാവപ്രവാഹങ്ങളുടെ ഒഴുക്കിന്റെ ഗതിവിഗതികൾ, ആ ഒഴുക്കിന്റെ ഭാഗമായിട്ടുകൂടി സാമാന്യബോധത്തിന് അന്യമായി നിൽക്കുന്നു. അതിന് ഒരു സമസ്യാഭാവം കൈവരുന്നു.

ഇവിടെ നടക്കുന്നത്, ഒരു പെണ്ണുമായി നടക്കുന്ന അകാരണങ്ങളായ ചില കശപിശകളാണ്. ഉത്തരം കാണാൻ പറ്റാത്തതരത്തിലുള്ള ഗതിവ്യതിയാനങ്ങൾ ആ സംഭവത്തിനുണ്ടാകുന്നു. ആ സമസ്യയിലേക്ക് കേൾവിക്കാരായി / കാണികളായി നിങ്ങളെ ക്ഷണിക്കുന്നു; സംഭവം മനസ്സിലായില്ലെങ്കിൽ കയറിയിടപെട്ടുകളയല്ലേ  :) ആലാപനത്തിലെ സ്വരതാളശ്വാസവ്യതിയാനങ്ങളോട് സദയം ക്ഷമിക്കുക.
ശ്രീ


എന്തിനീ നാടകമഭിനയിക്കുന്നു നീ
പന്താടുന്നൂ തവ ജീവിതം കൊണ്ടഹോ
നോക്കൂ എന്റെ മുഖത്തേക്കൊന്നു നീ
നാശോന്മുഖമാം മമ ലോകൈക ജീവിതം

ചിന്തിക്കുന്നുണ്ടോ നീ എന്റെ പക്ഷം
ചന്തമാം ചിരി കൊണ്ടായില്ല ഒന്നും
ജീവിതമെന്നത്‌ മഹാസാഗരം സഖേ
പവിത്രമെന്നൊന്നിവിടെയൊന്നില്ലെടോ

കുറേക്കാലമായ് അളക്കുന്നെന്നെ നീ
നിർത്താറായില്ലേ നിന്റെയീ വിഭ്രാന്തികൾ
എന്തെടോ നിനക്കിങ്ങനെ തോന്നുവാൻ
ബുദ്ധിയില്ലേ നിനക്കെന്നോളമത്രയും

തീർക്കാം കെട്ടാം മാനസക്കോട്ടകൾ
തരാട്ടാം സ്വയം സ്വപ്നമാം തൊട്ടിലിൽ
ചങ്ങാത്തമാവാം ഒരുമിച്ചു കഴിയാം
മങ്ങാത്ത ലീലാവിലാസങ്ങളാവാം

ഒന്നുണ്ട് പക്ഷെ ചിന്തിക്കണം സഖേ
ഒക്കാത്തതൊന്നും ചേർക്കരുതൊരിക്കലും
തകർക്കരുതൊരിക്കലും സൃഷ്ടികർത്താക്കളെ
തീർക്കാം തീർപ്പുകൾ ഭാവനാ പൂരിതം

ചൊല്ലാം നിനക്ക് തുറക്കാം ചെപ്പുകൾ പക്ഷെ
വല്ലാതാവുമോ എന്നാണെൻ ഭയം
വേണ്ടാ ചോല്ലേണ്ടാ ഒന്നുമിങ്ങോട്ടിനി
മിണ്ടാതെയിരിക്കണം വരും കാലങ്ങളിൽ

ആശംസിക്കുന്നു ഞാൻ ഒരു മോഹന ജീവിതം
അർപ്പണം മംഗളം പൂക്കളായ് തോന്നണം
തോന്നരുതൊരിക്കലും നീരസം എന്നോട്
തീർക്കണം മാനസം ചിരിച്ചുകൊണ്ടെപ്പൊഴും

വേണ്ടതിന്നൊക്കെ പാപം ചെയ്യുന്ന ഞാൻ
വേണ്ടാത്ത ഭാരങ്ങൾ തലയിലേറ്റുമ്പൊഴും
ഓർത്തുപോയീ ഞാനെന്റെ വിവരിച്ച സാഹസം
ചീർത്തു പോയീ വശം പാപഭാരങ്ങളാൽ

പൊട്ടിക്കരഞ്ഞുപോയ്‌ അവളെന്റെ തോഴി
തിട്ടപ്പെടുത്തുവാൻ ഏറെയായ് ഗദ്ഗദം
അലിഞ്ഞുപോയീ മനം തുനിഞ്ഞിറങ്ങി ഞാൻ
അലകളാമടലുകൾ തട്ടി നിരത്തുവാൻ

കേഴുന്നൂ സഖേ നിൻ താപമോർത്തു ഞാൻ
പഴിക്കുന്നൂ സ്വയം വേണ്ടാസനങ്ങളാൽ
ഓർത്തില്ല ഞാൻ നിന്റെയീത്തരം ന്യൂനത
ഓർക്കാതെ ചെയ്തതാണീത്തരം ചെയ്തികൾ

പ്രിയനാം സുഹൃത്തിന്റെ വായ്ത്താരി കേട്ടു ഞാൻ
ചെയ്തൂ ഞാനന്നവന്റെമോ ദത്തിനായ്
എഴുതാനെനിക്കേറെ ഇഷ്ടമാണ് പക്ഷെ
എഴുതിനാൽ ഇതാദ്യമാണീത്തരം അനുഭവം

എന്തുമേ തരത്തിലാവട്ടെ നീ എന്നാലും
ചിന്തിക്കേണ്ടതാണാദ്യമേ തന്നെ ഞാൻ
വഴിയില്ല അറിയാൻ എനിക്കീ നിങ്ങളെ
വൈകിയെത്തിയ മൂഢനായ്പോയി ഞാൻ

ബലിയാടാണ് ഞാൻ തോഴീ നിന്റെ മുന്നിൽ
വലിഞ്ഞു കിടക്കുകയാണിന്നെന്റെ മാനസം
അനുഭവിക്കേണം എന്‍ മനം നീറണം
പനി പിടിക്കേണം എഴുന്നേക്കാതാവണം

ഒരുതരത്തിലും എനിക്കില്ല നീരസം
പരുക്കനാവാൻ കഴിയാതെയല്ല
വെറുതെ വിട്ടേക്കണം ഈ മഹാപരാധിയെ
വീഴ്ത്തരുതേ നീ ഒരുതരം കുരുക്കിലും

ചങ്ങാത്തമാവാം വീണ്ടും പഴയപോൽ
പങ്കിടാം കാലം പരിധി വച്ചെങ്കിലും
വേണ്ടാത്തതൊന്നും ചെയ്യില്ല മേലിനി
വേണ്ടതിന്നൊക്കെ ചെയ്യും പ്രതിവിധി

മിണ്ടാതിരിക്കുവാനാവില്ലൊരിക്കലും
മണ്ടുവാനോ ഛെ മോശമീ പുരുഷന്
മിണ്ടാതെ മണ്ടുന്നതിലേറെ ഭേദം
ചണ്ടാലസുതനായ്‌ ജനിക്കുന്നതത്രേ

പാവമാണ് ഞാൻ സുഹൃത്തേ ക്ഷമിക്കണം
ആവതാണെങ്കിൽ ചെയ്യാം പരിഹാരം
എഴുന്നേൽക്കൂ സഖീ കരയരുതൊരിക്കലും
പഴിക്കരുതെന്നെ ചിരിച്ചുകൊണ്ടെങ്കിലും

തിരിഞ്ഞു നോക്കീലവൾ നിന്നില്ല അറിയുവാൻ
തരിമ്പു പോലുമീ വിതുമ്പുന്ന മാനസം
തരിച്ചു നിന്നുപോയ് അറിയാതെ ഊഴിയിൽ
തിരിഞ്ഞു നടക്കുന്ന പെണ്ണിനെ നോക്കി ഞാൻ

വീണ്ടും കലങ്ങി മറിഞ്ഞു പോയ്‌ മാനസം
തീണ്ടി ഞാൻ വീണ്ടും അപരാധമാടുവാൻ
ഏറ്റെടുത്തു ഞാൻ അപരന്റെ സാഹസം
തേറ്റകൊണ്ടാഞ്ഞു നോവിച്ചു രസിക്കുവാൻ

പെരുമാറേണ്ടതീത്തരമല്ല സോദരീ
പരുക്കനായ്തന്നെ പിടിച്ച പിടികളാൽ
താഴുമ്പോൾ ഉയരുമെന്നുള്ള ദർശനം
താഴ്ത്തിക്കൊണ്ട് നീ വീഴ്ത്തുകയല്ലെടോ

അരിശം തീരുന്നിലെടോ വിറക്കുന്നൂ കരം
തരിക്കുന്നൂ മനം പൊട്ടിത്തെറിക്കുവാൻ
പരീക്ഷിക്കരുതെന്റെയുൾക്കാമ്പിനെ
പരിധി വിട്ടാൽ പിന്നെ അന്തമില്ലെന്നായിടും

നിലക്ക് നിന്നാൽ നല്ലതാണ് നിനക്ക -
ല്ലാതെ വന്നാൽ ചൊല്ലുന്നില്ല ഞാൻ
ഞെളിയുകവേണ്ടാ അത്രയ്ക്കൊന്നുമില്ലാ
തെളിയാതെയിരിക്കുന്നതാ നല്ലതീയെൻ മനം

അനുഭവമെനിക്കുണ്ട് എത്രയോയീത്തരം
ഇനിയത്തരം വേലകൾ വേണ്ടെന്നു വച്ചാലും
വിടില്ലല്ലോ എന്നെ നിന്നെപ്പോലുള്ളവൾ
വടിയെടുക്കണമെന്നതോ നിൻ മതം

ആവശ്യമെനിക്കില്ലീത്തരം പ്രകടനം
അവശ്യമാണെന്നു തോന്നുന്നു ഉത്തോലകം
പശപോലെ പറ്റിപ്പിടിപ്പിക്കണം നിന്നെ
മൂശയിൽ മാറ്റി വാർത്തെടുക്കേണമോ

ഖേദിക്കുന്നില്ലെടോ ഇപ്പൊഴീ മാനസം
പദങ്ങളാൽ തീർത്തു ഞാൻ തീരാത്ത ഭാരം
വേണ്ടതുതന്നെ നിനക്കീത്തരം ചെയ്തികൾ
വേണ്ടുന്നതൊക്കെയും വേണ്ടാതെയായ് വരും

മുണ്ഡനം ചെയ്യുന്നെന്മനം നിന്നെപ്പോലുള്ളവൾ -
ക്കണ്ഡം കണക്കാണ് പിണ്ടത്തിനത്രേ
പെണ്‍ബുദ്ധി പിൻബുദ്ധിയെന്ന വായ്ത്താരികൾ
വീണ്‍വാക്കുകളല്ലാതാക്കുന്നു നിങ്ങൾ

അല്ലയോ ബ്രഹ്മമേ തീർത്തു നീ ഞങ്ങളെ
ഇല്ലാത്ത ഭാവരസാങ്കങ്ങളാടുവാൻ
കുത്തിനോവിച്ചും ചിരിച്ചും കളിച്ചും
തത്തിക്കളിക്കുന്നു ജീവിതം ഭൂമിയിൽ

*****

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ

ശ്രീ 

(കുറിപ്പ്:  ഇതൊരു ചെറുകഥയല്ല, ഇത്തിരി നീളക്കൂടുതലുണ്ട്. ഈ കഥയിലും ഞാനൊരു കഥാപാത്രമായി അവതരിക്കുന്നുണ്ടെങ്കിലും (അതെന്റെ ശൈലിയാകാം, അല്ലെങ്കിൽ കാല്പനികതയും സ്വാനുഭവങ്ങളും കൂടിക്കലരുമ്പോഴുണ്ടാകുന്ന അനിവാര്യതയുമാകാം), വിരസമാകില്ല എന്നെനിക്കുറപ്പുണ്ട്. ഈ കഥയിലെ കഥാപാത്രങ്ങൾക്ക്, ഇപ്പോൾ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും സാമ്യമില്ല. അഥവാ സാമ്യം തോന്നുകയാണെങ്കിൽ, അത് തികച്ചും യാദൃശ്ചികമാണ്.)




1980 മെയ്‌ 5 തിങ്കളാഴ്ച ആണെന്നാണ് എന്റെയോർമ്മ. എനിക്കന്ന് കൃത്യം എട്ട് വയസ്സും ഇരുപത്തിനാല് ദിവസവും പ്രായം. ഞങ്ങൾ അച്ചാച്ഛന്റെ വീട്ടിൽ നിന്നും വേറൊരു വീട്ടിലേക്ക് താമസം മാറുകയാണ്. രാവിലെത്തന്നെ എല്ലാവരും കുളിച്ച് ഓരോരോ സാധനങ്ങളുമായി പുറപ്പെട്ടു. മൂന്ന് കിലോമീറ്റർ മാത്രമേ  ദൂരമുള്ളൂ എന്നത് കൊണ്ട് അച്ഛൻ, ഇളയച്ഛൻ, അച്ഛാച്ഛൻ, ഞാൻ,  എന്റെ മൂത്ത മച്ചുനൻ, രണ്ട് അനുജന്മാർ, അമ്മ, അമ്മയുടെ ഒക്കത്ത് ഒരു വയസ്സായ ഇളയ അനുജൻ എന്ന ക്രമത്തിലായിരുന്നു യാത്ര. ഓരോരുത്തരും പെട്ടികളും സഞ്ചികളും ഒക്കെ ആയിട്ട് തലയിലും കൈയ്യിലും ചുമലിലും, ആവുന്ന പോലെ സാധനങ്ങൾ എടുത്തിട്ടുണ്ട്. എന്റെ തലയിലൊരു സാമാന്യം വലുപ്പമുള്ള ഒരു പെട്ടിയും ഇളയച്ഛൻ രണ്ടു കസേരകളുമായിരുന്നു എടുത്തിരുന്നത്. മച്ചുനനാകട്ടെ, അമ്മയുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഇരുമ്പ് പെട്ടിയും. പോകുന്ന വഴിക്ക് തറവാട്ടമ്പലത്തിൽ കേറി തൊഴുത്‌ നെയ്യമൃത് സംഘത്തിന്റെ പ്രാതലും കഴിച്ചാണ് വീട്ടിൽ കേറിയത്.

തറവാട്ട് വീട്ടിൽ ഞാൻ മുന്നേ ഒന്ന് രണ്ട് തവണ അമ്മയുടെ കൂടെ വന്നിട്ടുണ്ട്, തറവാട്ടമ്പലത്തിൽ കറുകഹോമവും മൃത്യുഞ്ജയഹോമവും മറ്റും കഴിപ്പിക്കാൻ വരുമ്പോഴായിരുന്നു ആ വരവുകൾ... അന്നൊക്കെ, ഒരു കാട്ടുപ്രദേശത്തുള്ള, അടുത്തെങ്ങും വീടുകളില്ലാത്ത, ഒരു വീട്ടിൽ കയറുന്നത് പോലെയൊക്കെയേ തോന്നിയിട്ടുള്ളൂ. അമ്മ മുറികളൊക്കെ ഒന്ന് തൂത്ത് വാരി വൃത്തിയാക്കിയാൽ പിന്നെയും അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അതായിരുന്നു പതിവ്. പക്ഷേ ഇന്ന് മുതൽ ഞാൻ അവിടെ താമസിക്കുകയാണെന്ന് ഓർത്തപ്പോൾ പകച്ചുപോയി. എന്തിനാണ് എല്ല്ലാവരെയും വിട്ട് ഈ വീട്ടിലേക്ക് താമസം മാറ്റുന്നതെന്ന് ചോദിക്കാനൊന്നും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

ഒരു വലിയ പറമ്പ് മുഴുവൻ കാട്. വീടാണെങ്കിൽ ചാണകം തേച്ച്, ഓലമേഞ്ഞ്, ഇരുട്ട് പിടിച്ച്, മച്ചൊക്കെ ചിതല് പിടിച്ച് 'ഇപ്പൊ താഴെ വീഴും' എന്ന നിലയിലും. പാമ്പും കീരിയും പഴുതാരയും തേളും കുറുക്കനും മറ്റും പകൽ സമയത്തും പറമ്പിൽ വിരാജിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഈ കാട് പിടിച്ച പഴയ തറവാട്ട് വീട്ടിലേക്കുള്ള മാറ്റം എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു. മാത്രവുമല്ല, എന്റെ മച്ചുനന്മാരെയും മച്ചുനിച്ചിമാരെയും,  അച്ഛമ്മ, അച്ചാച്ഛൻ എന്നിവരെയൊക്കെ വിട്ട് വരാൻ വല്ലാത്തെ മടിയായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചു പോകണം എന്ന ആശ മനസ്സിൽ വല്ലാതെ കെട്ടിക്കിടന്നു.

ജൂണ്‍ രണ്ടിന് പുതിയ സ്കൂളിൽ മനസ്സില്ലാമനസ്സോടെ നാലാം തരത്തിൽ ചേർന്നു. എല്ലാവരും പുതിയവർ. എന്നെപ്പോലെ തന്നെ നാലാം തരത്തിൽ ആദ്യമായി ആ പള്ളിക്കൂടത്തിൽ ചേർന്ന പ്രമോദുമായി ഞാൻ പെട്ടെന്ന് ചങ്ങാത്തത്തിലായി. നന്നായി സംസാരിച്ച് ആരെയും പെട്ടെന്ന് കൈയ്യിലെടുക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രമോദ് . വെളുത്ത്, സമാന്യം തടിച്ചുരുണ്ട് ഇത്തിരി നീളൻ മുടിയുമായി കുണുങ്ങി കുണുങ്ങി നടക്കുന്ന ഒരു സുന്ദര പ്രകൃതം. അത് കൊണ്ട് തന്നെ അവനെ കഥാ പ്രസംഗത്തിനും, നാടകാഭിനയത്തിനും മറ്റും സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു. പ്രമോദിന് പ്രായത്തിനെക്കാളും ബുദ്ധിയുണ്ടോ എന്നെനിക്ക്   തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. നന്നായി പഠിക്കുന്നത് കൊണ്ടും കലാപരിപാടികളൊക്കെ ഉള്ളതിനാലും അവനെ എല്ലാവർക്കും വല്യ കാര്യമായിരുന്നു. എനിക്ക് പ്രമോദും ദീപനും മാത്രമായിരുന്നു അടുത്ത കൂട്ടുകാർ, പക്ഷേ പ്രമോദിന് സ്കൂളിൽ എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കാൻ പറ്റി. അപ്പുറത്തെ പെണ്‍പള്ളിക്കൂടത്തിലും അവന് ആരാധകരുണ്ടായി. എന്നാലും ഞങ്ങൾ മൂന്ന്‌ പേരായിരുന്നു കൂടുതൽ കൂട്ട്.

നാലാം ക്ലാസ്സ് പകുതിക്ക് വച്ച് നമ്മുടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി കൂടി വന്നു. ഷൈജു. അവൻ അതുവരെ സേലത്തായിരുന്നു പഠിച്ചിരുന്നത്. അവന്റെ കുടുംബം നാട്ടിലേക്ക് താമസം മാറ്റിയത് കൊണ്ട് അവനും ഞങ്ങളുടെ സ്കൂളിൽ എത്തി. സേലത്ത് പഠിച്ചത് കൊണ്ട് തമിഴ് അറിയുമെങ്കിലും മലയാളവും  അവന് നന്നായി വഴങ്ങുമായിരുന്നു. പ്രമോദ് അവനെ വലവീശിപ്പിടിച്ച് ഞങ്ങളുടെ കൂട്ടത്തിൽ ചേർത്തു.

ഇതിനിടെ എന്റെ കുഞ്ഞ് മനസ്സ് വേദനിക്കുന്ന കുറച്ച് സംഭവങ്ങൾ ഉണ്ടായി.

ഒരു ദിവസം ഉച്ചക്ക്, ആരോ കുടുംബത്തിൽ മരിച്ചെന്നും പറഞ്ഞ്, അമ്മ സ്കൂളിൽ വന്നു.

"ഞാനും അച്ഛനും ആട്ത്തേക്ക് പോവ്വ്വാണ്. വൈന്നേരം വെരുമ്പം നേരം ബഉം (വൈകും), അഓണ്ട് ക്ലാസ്സ് കയിഞ്ഞാ നേരെ അപ്പൂട്ട്യേട്ടന്റെ വീട്ടില് പോയിക്കോളണം, മടങ്ങി വെരുമ്പം കൂട്ടിക്കോളാം."

നാണം കുണുങ്ങിയായ എനിക്ക് പുതിയ ആൾക്കാരെ സമീപിക്കാനും പരിചയപ്പെടാനും മറ്റും വല്ലാത്ത സങ്കോചമായിരുന്നു. അത് കൊണ്ട് തന്നെ ഞാനാകപ്പാടെ ഒരു പരവേശത്തിലായി. ബന്ധുവീട്ടിൽ പോകാതിരിക്കാൻ വഴി ആലോചിച്ചപ്പോഴാണ് അച്ഛാച്ഛന്റെ അടുത്ത് പോയാലോ എന്ന് മനസ്സ് പറഞ്ഞത്. ഗുരുവായ പ്രമോദും അത് ശരി വച്ചു. അവസാനം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാനാരോടും പറയാതെ നേരെ അച്ഛാച്ഛന്റെ അടുത്തേക്ക്   വച്ചുപിടിച്ചു,  ആരോടും പറയാതെയാണ് ഞാനവിടെ എത്തിയതെന്ന് അറിഞ്ഞപ്പോൾ അച്ചാച്ഛൻ പരിഭ്രാന്തനായി. അച്ഛാച്ഛൻ എന്റെ മൂത്ത മച്ചുനനെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നോട് അവന്റെ കൂടെ പോകാൻ പറഞ്ഞെങ്കിലും ഞാൻ പോയില്ല. കുറേ ദിവസം കഴിഞ്ഞ് ആ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. മച്ചുനൻ എന്റെ വീട്ടിലെത്തുമ്പഴേക്കും അവിടെ സംഗതി പൊടിപൂരം ആയിരുന്നു. മടങ്ങിയെത്തിയ അച്ഛനും അമ്മയും അയൽക്കാരും എനിക്ക് വേണ്ടി പരതലോട് പരതലാണ്‌. അവർ തോട്ടിലും കുളത്തിലും കിണറിലും ഒക്കെ പരതി, എല്ലാവരോടും ചോദിച്ചു. പക്ഷെ ആർക്കും ഒരു വിവരോം ഇല്ല. അങ്ങനെ അന്ധാളിച്ച് ഇരിക്കുമ്പഴാണ് മച്ചുനൻ അവിടെ എത്തിയത്. എന്തായാലും പിറ്റേന്ന് എനിക്ക് കിട്ടിയ അടിക്ക് കണക്കുണ്ടായിരുന്നില്ല. സ്കൂളിൽ നിന്നും കിട്ടി വേണ്ടുവോളം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനും കരുതിയിരുന്നില്ല. പക്ഷേ പരക്കെ അടി കിട്ടിയതിന്റെ ദേഷ്യം ഞാൻ മനസ്സിൽ കുറിച്ചു വച്ചു.

അങ്ങനെയിരിക്കേ 'സ്കൂൾ എക്സ്കർഷൻ' വന്നു. മൂന്ന് രൂപാ മാത്രമേ കൊടുക്കേണ്ടതുള്ളൂ എങ്കിലും അച്ഛൻ എന്നെ വിട്ടില്ല. എന്നെ കൂടാതെ ബാക്കി എല്ലാവരും പഠന യാത്രക്ക് പഴശ്ശി പ്രൊജക്ടിൽ പോയി, ഞാൻ  മാത്രം ക്ലാസ്സിൽ ബാക്കിയായി. എനിക്ക് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ആ സംഭവം. പ്രമോദ് എന്റെ പൈസ എടുക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ഈ സംഭവവും എന്റെ മനസ്സിലെ നെരിപ്പോടിൽ ഒരു കനലായി ഞാൻ കരുതി വച്ചു.

വേറൊരു സംഭവം എന്റെ എന്റെ തലമുടി വെട്ടലായിരുന്നു. അച്ഛാച്ഛന്റെ കൂടെയായിരുന്നപ്പോൾ, 'വാടാ.. കുടുമ മുറിക്കാം' എന്നും പറഞ്ഞ് അച്ഛാച്ഛൻ നമ്മുടെയൊക്കെ തലമുടി വെട്ടിക്കാൻ അച്ഛാച്ഛന്റെ കൂട്ടുകാരനായ ഒരു വയസ്സൻ ബാർബറിന്റെയടുത്ത് കൊണ്ടുപോകുമായിരുന്നു. പക്ഷേ പുതിയ വീട്ടിലെത്തിയപ്പോൾ അച്ഛൻ തന്നെ കത്രികയെടുത്ത് എന്റെയും അനിയന്മാരുടെയുമൊക്കെ മുടി വെട്ടാൻ തുടങ്ങി. അച്ഛൻ മുടി മുറിച്ചാൽ, തലയിൽ ഒരു ചട്ടി കമഴ്ത്തി വച്ചാൽ എങ്ങനെയിരിക്കുമോ അതുപോലിരിക്കുന്നതിനാൽ, എനിക്ക് ആ മുടി വെട്ടൽ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ബാക്കിയെല്ലാ ചങ്ങാതിമാരും 'ബച്ചൻ കട്ടും' 'സ്റ്റെപ്പ് കട്ടും' ഒക്കെ ചെയ്ത് സുന്ദരന്മാരായിരിക്കുമ്പോൾ ഞാൻ മാത്രം, എലി കരണ്ടപോലുള്ള തലയുമായി സ്കൂളിൽ പോകണം.  'തൈക്കുണ്ടി'ൽ (തെങ്ങിന് വേണ്ടി വെട്ടിയ ആഴമുള്ള തടം) ഇരുന്നുകൊണ്ട് മുടി വെട്ടിയിട്ട് അച്ഛൻ പോയാൽ ഞാൻ അവിടെയിരുന്ന്, അന്നെനിക്കറിയാമായിരുന്ന എല്ലാ വൃത്തികെട്ട പദപ്രയോഗങ്ങളും അച്ഛനെതിരേ ഉപയോഗിക്കുമായിരുന്നു. ഇത് കാണുമ്പോൾ, എന്റെ അനുജൻ 'ഇപ്പൊ അച്ഛനോട് പറയും' എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും ഇങ്ങനെ വൃത്തികെട്ട് മുടി മുറിച്ച എന്റെ തല, എങ്ങനെ നാട്ടുകാരെ കാണിക്കും എന്ന നൊമ്പരചിന്തയിലായിരുന്നു ഞാൻ.

ഇങ്ങനെയുള്ള കൊച്ചു കൊച്ചു നീരസങ്ങൾ എന്റെ മനസ്സിൽ കൂടിക്കൂടി വന്നു. കൂടാതെ ചെരുപ്പില്ല, വീട്ടിൽ കറണ്ടില്ല, ക്ലോക്കില്ല, റേഡിയോ ഇല്ല, ആകെയുള്ളത് രണ്ട് ഷർട്ടുകൾ, മിട്ടായി വാങ്ങാൻ പൈസ തരില്ല എന്നൊക്കെയുള്ള കുറേ ആവലാതികളും എന്റെ കൂടെ എല്ലായ്പ്പോഴുമുണ്ടായി. പച്ചക്കറിക്ക് വെള്ളം നനക്കണം, വീട്ടിലെ മറ്റ് ജോലികൾ ചെയ്യണം, ചാണകം വാരണം അങ്ങനെ പല പല വിഷമങ്ങൾ !എങ്ങനെയെങ്കിലും ആ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. സ്കൂളിലെത്തിയാൽ, ഈ വിഷയങ്ങളൊക്കെ ഗൌരവമായി വീക്ഷിക്കുന്ന പ്രമോദ് അടുത്ത് വന്നിരുന്ന് സമാധാനിപ്പിക്കും. ഷൈജുവിന് അവന്റെ അച്ഛനുമായി എന്തോ ദേഷ്യമുണ്ട്. "നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം, ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്"  എന്നൊക്കെ പറയും. ദീപന് വീട്ടിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. പ്രമോദിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ഞങ്ങളാരും ചോദിച്ചതുമില്ല. അവൻ ഞങ്ങളുടെ 'ലീഡറ'ല്ലേ? ലീഡർക്ക് എന്ത് വിഷമം !

അവനെ എങ്ങനെ ഞങ്ങളുടെ ലീഡറാക്കാതിരിക്കും? പ്രമോദ്, ഒരു ദിവസം ക്ലാസ്സിൽ വച്ച് റബർ ബാൻഡ് കയ്യിൽ കുടുക്കി നാണുമാഷിന്റെ തലയിലേക്ക് കടലാസ് അമ്പ് തൊടുത്തു. മാഷ്‌ കണ്ടത് എന്റെ കൈയ്യിലെ റബർ ബാൻഡായിരുന്നു. ഞാൻ ഇരുന്ന ഇരുപ്പിൽ മൂത്രം ഒഴിച്ചുപോകുന്ന അവസ്ഥ. "ആരാടാ അമ്പെയ്തത്" എന്ന് നാണു മാഷ്‌. എന്നോട് എഴുന്നേക്കാൻ പറഞ്ഞു. പക്ഷേ ഉടനെ തന്നെ പ്രമോദ് "മാഷേ ഞാനാണ്" എന്ന് പറഞ്ഞ് എഴുന്നേറ്റത് കൊണ്ട്, ഞാൻ മൂത്രമൊഴിക്കാതെയും അടികിട്ടാതെയും രക്ഷപ്പെട്ടു. അവന് അടി കിട്ടിയെങ്കിലും അവനോട് എന്റെ മനസ്സിൽ ഒരു ആരാധന ഉടലെടുത്തിരുന്നു. എന്റെ പ്രശ്നങ്ങൾക്കെല്ലാം പ്രമോദിന്റെ വക പരിഹാരം ഉണ്ടാകുമെന്ന ചിന്ത എന്നിലുടലെടുത്തു.

പ്രമോദ് അങ്ങനെ നമ്മളുടെയൊക്കെ ഹീറോ ആയി വിളങ്ങി നിൽക്കുകയാണ്. അവൻ പല പല സംഭവങ്ങളും വീര കഥകളും വിവരിക്കും. നമ്മൾ അതൊക്കെ കേട്ടു നിൽക്കും. അവൻ, ഫൂലൻ ദേവിയും മാൻസിംഗുമൊക്കെയുൾപ്പെടുന്ന ചമ്പൽ കൊള്ളക്കാരെപ്പറ്റിയും കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിച്ച് അവരെ ഞങ്ങളുടെ ആരാധനാ പാത്രങ്ങളാക്കി മാറ്റി. ഇവന് ഇത്രയൊക്കെ വിവരമോ എന്നൊക്കെ ആലോചിച്ച് ഞാനും ദീപനും താടിക്ക് കൈ കൊടുത്ത് അത്ഭുതപ്പെട്ടിരിക്കും. സിനിമാക്കഥകളിലും അവന് നല്ല അറിവായിരുന്നു. ജയൻ, ജയഭാരതി, ഷീല, നസീർ, എം. ജി. ആർ, അമിതാബ് ബച്ചൻ എന്നിവരെ ക്കുറിച്ചും സിനിമാഭിനയത്തെ ക്കുറിച്ചും അവൻ ഉച്ചയ്ക്കുള്ള ഇടവേളകളിൽ നമുക്ക് ക്ലാസ്സെടുക്കും. നമുക്ക് എല്ലാവരാലും അറിയപ്പെടുന്ന ആളുകളാവണം എന്നതായിരുന്നു അവന്റെ ഫിലോസഫി. തമഴ് സിനിമകളൊക്കെ കണ്ട് പല പല സ്റ്റൈലുകളും വശമായിരുന്നതിനാൽ ഷൈജുവും സിനിമാ ക്ലാസ്സിൽ പ്രമോദിനെ സഹായിക്കാറുണ്ടായിരുന്നു. ഈ സമയത്തൊക്കെ മറ്റു കുട്ടികൾ, അതിലേ ഇതിലേ ഓടിയും അടുത്തുള്ള വെള്ളച്ചാലിൽ നിന്ന് 'ബാലൻ പേക്കനെ' (വാൽമാക്രിയെ) പിടിച്ചും കളിക്കുകയായിരിക്കും.

ജില്ലാ കലോത്സവത്തിന് മലയാളം കൈയ്യെഴുത്തിന് എന്നെയും രാജൻ മാഷെഴുതിയ ഒരു പാട്ട്, ആംഗ്യപ്പാട്ട് രൂപത്തിൽ അവതരിപ്പിക്കാൻ പ്രമോദിനേയും രാജൻ മാഷ്‌ കൂട്ടിക്കൊണ്ടുപോയി. നല്ലൊരു പാട്ടായിരുന്നു രാജൻ മാഷ് എഴുതിയത്. എന്റെ ഓർമ്മയിലെ ആ പാട്ട് ഇവിടെ കുറിക്കാം.

"പണ്ടൊരു ദിവസം ചങ്ങാതീ
മണ്ടേങ്കാവിൽ പോയപ്പോൾ
ചെണ്ടക്കാരൻ വച്ചു തകർത്തു
അടിതട ഇടിതട അമ്പട വമ്പട
അമ്പലനടയിൽ പട പട തകൃതോം
തകൃതോം തകൃതോം തരികിട തകൃതോം

ആന വരുന്നേ ചങ്ങാതീ
വമ്പൻ കൊമ്പൻ ചങ്ങാതീ
പന്തലിലുയർന്നൊരു വെട്ടത്തിൽ
കൊമ്പുകുലുക്കി നിൽപ്പുണ്ടേ
-----------
-----------
പോട്ടീയമിട്ടുകൾ ഡിം ഡിം ഡിഡിംഡിം
പൊള്ളലേറ്റോരാന വിരണ്ടു മണ്ടി
എല്ലാരുമെല്ലാരുമോടി മറയവേ
വല്ലാതെ പേടിച്ച് ഞാനുമങ്ങോടിനാൻ"

ഞങ്ങൾക്ക് രണ്ടുപേർക്കും മൂന്നാം സ്ഥാനം കിട്ടിയെങ്കിലും അതിലും വലിയൊരു സംഭവം പ്രമോദവിടെ ഒപ്പിച്ചിരുന്നു. രാജൻ മാഷുടെ സുഹൃത്തായ ഒരു മാഷുടെ അഞ്ചാം ക്ലാസ്സുകാരിയായ സുന്ദരിയായ മകൾ അവിടെ പാട്ടുമാൽസരത്തിന് വന്നിരുന്നു. എങ്ങനെയാണെന്നറിയില്ല, പക്ഷേ എന്തൊക്കെയോ അഭിനയിച്ച് കാണിച്ചും, വാക് ചാതുരി കൊണ്ടും, അവൾ പ്രമോദിന്റെ കൂടെത്തന്നെയായി. അവരുടെ കളികൾ ഒരു പൊട്ടനെപ്പോലെ ഞാൻ നോക്കിനിന്നു. വൈകുന്നേരം, തിരിച്ചു വരാറായപ്പോൾ ഒരു കടലാസിൽ എന്തോ എഴുതി അവൾക്ക് കൊടുത്തിട്ടാണ് അവൻ രംഗം വിട്ടത്. തിരിച്ചു വരുമ്പോൾ ചോദിച്ചപ്പഴാണ് പറഞ്ഞത്, അവനെഴുതിയത് 'I Love You' എന്നായിരുന്നത്രേ. എനിക്കൊരു പുതിയ അറിവായിരുന്നു ആ സംഭവം.

അങ്ങനെ സംഭവബഹുലമായ ഞങ്ങളുടെ നാലാം ക്ലാസ് ജീവിതം കടന്നു പോയി. അവധി ദിനങ്ങൾ കഴിഞ്ഞ് വീണ്ടും സ്കൂൾ തുറന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസ്സിലെത്തി. നാലാം ക്ലാസ്സിൽ നാണുമാഷോട് 'ഹാജർ' പറയണമായിരുന്നെങ്കിൽ ഇനി അഞ്ചാം ക്ലാസ്സിൽ രാജൻ മാഷോട് 'പ്രസന്റ് സാർ' എന്ന് പറയണം. ഇനി മുതൽ കടലാസ് പെൻസിലിന് പകരം പേന ഉപയോഗിക്കാം. നാലാം ക്ലാസ്സ് സമയത്ത് സ്ഥിരം മൂത്രമൊഴിച്ചിരുന്ന തെങ്ങ് ഉണങ്ങിപ്പോയിരിക്കുന്നു. രണ്ട് മാസം മൂത്രം കിട്ടാത്തതിനാലാണ് ഉണങ്ങിപ്പോയതെന്ന് ഷൈജു അഭിപ്രായപ്പെട്ടു. പക്ഷേ അതിലും വലിയ മാറ്റം കണ്ടത് പ്രമോദിലായിരുന്നു.

നാലാം ക്ലാസ്സിലേത് പോലെ ഇടവേളകളിലെ ഞങ്ങളുടെ ഇരിപ്പ്, ഒന്നുകിൽ ചെങ്കല്ല് കൊത്തിക്കൊത്തിയുണ്ടായ കപ്പണക്കുളത്തിലോ അല്ലെങ്കിൽ, സ്കൂളിന് കിഴക്ക് വശത്തുള്ള തറയോട് ചേർന്ന് ചരിഞ്ഞ് വളർന്നു പൊങ്ങിയ വരിക്കപ്ലാവിന്റെ ചുവട്ടിലോ ആയിരിക്കും. ഈ സ്ഥലങ്ങളിൽ ഇരിക്കുമ്പോൾ ആരും കാണില്ല എന്നത് ഞങ്ങളുടെ സ്വകാര്യത സൂക്ഷിച്ചു.  ഈ തവണ, പ്രമോദ് കൂടുതൽ കൂടുതൽ കാര്യങ്ങൾ പറയാൻ തുടങ്ങി. അവൻ മൂന്നാം ക്ലാസ്സിലായിരുന്നപ്പോ തൊട്ടപ്പുറത്തെ നാലാം ക്ലാസ്സിലെ പെണ്‍കുട്ടിയുടെ പാവാട, ക്ലാസ്സുകൾ വേർതിരിക്കുന്ന 'ഹാർഡ് ബോർഡ്' ചുവരിന്റെ അടിയിൽക്കൂടെ അവളറിയാതെ പൊക്കിയതും, പെണ്‍കുട്ടികളുടെ മൂത്രപ്പുരയുടെ മതിലിൽ കയറി ഒളിഞ്ഞു നോക്കിയതും, അവന്റെ വീട്ടിൽ വിരുന്നിന് വന്ന് രാത്രി താമസിച്ച നവദമ്പതികളുടെ ചേഷ്ടകൾ വർണ്ണിച്ചും മറ്റും അവൻ വിവരിച്ചത് കേട്ട് ഞങ്ങളൊക്കെ അന്തം വിട്ടു നിന്നു. ഇതുപോലെ എത്രയെത്ര പുതിയ വിവരങ്ങൾ പ്രമോദ് ഞങ്ങൾക്ക് തന്നിരിക്കുന്നു!  മാത്രവുമല്ല, ഞങ്ങളൊക്കെ ഈ ലോകത്തെ സംഭവങ്ങളൊന്നും അറിയാത്ത വെറും പമ്പര വിഡ്ഢികളാണെന്നും തോന്നിപ്പോയി. പുതിയ അറിവുകൾ ഓരോന്നായി കേട്ടു കേട്ട് ഞങ്ങളൊക്കെ സ്വപ്നലോകത്തെന്ന പോലെയുള്ള ചിന്തകളിൽ പെട്ട് കോരിത്തരിക്കാറുണ്ടായിരുന്നു.

ഞങ്ങളുടെ സ്കൂളിന്റെ തൊട്ടപ്പുറത്തെ പെണ്‍പിള്ളേരുടെ സ്കൂളിൽ എപ്പോഴും ഒരു കണ്ണ്  നട്ടിട്ടാണ് പ്രമോദിന്റെ ഇരുപ്പും നടപ്പുമെല്ലാം. ഞങ്ങളോടെല്ലാവരോടും ആ സ്കൂളിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നതായിട്ട് സങ്കല്പ്പിക്കാൻ അവൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഉപകാരപ്പെടാൻ ആണത്രേ. അവരെ സ്വാധീനിക്കാൻ / 'ഇംപ്രസ്സ്' ചെയ്യാൻ, അവൻ പല അടവുകളും പ്രയോഗിക്കും. ഒരു ദിവസം, പ്രമോദ് ഷൈജുവിനോട് അവരുടെ മുന്നിൽ ഒരു നൃത്തം ചെയ്യാൻ പറഞ്ഞു. അതിലിടയ്ക്ക്, അവന്റെ രണ്ട് പെങ്ങന്മാരടക്കം കുറച്ച് പെണ്‍പിള്ളാരെ പ്രമോദ് നമ്മുടെ പ്ലാവിൻ ചുവട്ടിൽ എത്തിച്ചിരുന്നു. അവനങ്ങനെയാണ്. വല്ലാത്തൊരു 'കമാന്റിംഗ് പവർ'  അവനുണ്ടായിരുന്നു. ആദ്യം മടിച്ചെങ്കിലും, പ്രമോദ് ഒരു തവണ കൂടി ആവശ്യപ്പെട്ടപ്പോൾ ഷൈജു ഒരു തമിഴ് പാട്ട് പാടി ചുവട് വച്ചു. വരികൾ ഏകദേശം ഇങ്ങനെ ആയിരുന്നു:

"ണാണ്ടാ ഗപ്പുണ്ടാ നല്ല മുത്ത് വാളാ
വെള്ളിപ്പറമ്പെടുത്താ വാടാ പോടാ
ഡിഷ്‌ക പോടാ പോടാ ഡിഷ്‌ക പോടാ"

പ്രമോദ് ചില കാര്യങ്ങൾ മുൻകൂട്ടി കാണുമായിരുന്നു. ഒരിക്കൽ കണക്കിന്റെ ക്ലാസ്സ് പരീക്ഷക്ക് അവൻ ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസം അവനു വേണ്ടി പ്രത്യേകം പരീക്ഷ ഉണ്ടായിരുന്നു. ചോദിച്ച ചോദ്യങ്ങൾ രാവിലെത്തന്നെ എന്നോട് ചോദിച്ചു. ഞാൻ എനിക്കോർമ്മയുള്ള എല്ലാ ചോദ്യങ്ങളും അവനു പറഞ്ഞു കൊടുത്തു. ഫലം വന്നപ്പോ, അവന് ഇരുപത്തഞ്ചിൽ ഇരുപത്തഞ്ച്, എനിക്ക് ഇരുപത്തിരണ്ട്. മനപ്പൂർവ്വമാണ് അവൻ പരീക്ഷക്ക് വരാതിരുന്നത് എന്ന് പറഞ്ഞപ്പോഴാണ് അവന്റെ ബുദ്ധിയുടെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്.

അങ്ങനെയിരിക്കേ ഒരു ദിവസം, അവൻ സ്കൂളിൽ ഒരു സിഗരറ്റ് പെട്ടി കൊണ്ട് വന്നു. അതിൽ രണ്ടു സിഗരറ്റുകൾ ഉണ്ടായിരുന്നു. വീട് അടുത്തായിരുന്നത് കൊണ്ട് ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ വേഗം തിരിച്ചു വന്നു. നമ്മൾ നാല് പേരും കപ്പണക്കുളത്തിൽ ഒത്തുകൂടി. സിഗരറ്റ് വലിക്കാൻ അവൻ ഞങ്ങളെ നിർബന്ധിച്ചു. സിനിമയിലൊക്കെ അഭിനയിക്കണമെങ്കിൽ സിഗരറ്റ് വലിക്കാൻ പഠിക്കണം, കള്ള് കുടിക്കാൻ പറ്റണം, ഹിപ്പി മുടി ഉണ്ടാവണം, പെണ്‍പിള്ളാരെ നോക്കാനും അവരെ കമന്റടിക്കാനും പഠിക്കണം, നാണം ഉണ്ടാവരുത് എന്നൊക്കെ അവൻ പറഞ്ഞു. ലോക പരിചയം ഉള്ള ഷൈജുവും അത് ശരി വച്ചു.

എന്നാലും സിഗരറ്റ് വലിക്കാൻ എനിക്കും ദീപനും മടി. പ്രമോദ് ഒന്നെടുത്തു കത്തിച്ചു. എന്നിട്ട് 'കൂളാ'യി ഒരു പുകയെടുത്ത് ഉള്ളിലേക്കിറക്കി, പിന്നെ കാള മൂക്ക് ചീറ്റുന്ന പോലെ മൂക്കിലെ രണ്ട് ദ്വാരങ്ങളിലൂടെയും പുക വരുത്തി ഞങ്ങളെ വിസ്മയിപ്പിച്ചു. പിന്നെ ഷൈജു ഒരു പുകയെടുത്ത് വായിൽക്കൂടിത്തന്നെ പുക ഒരു വര പോലെ പുറത്ത് വിട്ടു. ദീപനും ഞാനും വലിച്ചില്ല. ധൈര്യം കിട്ടിയില്ല എന്നതാണ് ശരി. എന്നാലും എപ്പഴെങ്കിലും ഒന്ന് വലിച്ചു നോക്കാൻ അത് മനസ്സിനെ ഒന്ന് പാകപ്പെടുത്തിയെന്നതാണ് ഒരു ഗുണമുണ്ടായത്!

വീട്ടിൽ അച്ഛൻ ദിനേശ് ബീഡി വലിച്ചിരുന്നു. വീട്ടിൽ വരുന്ന അധിക പുകവലിക്കാരും ദിനേശ് ബീഡിയാണ് വലിച്ചിരുന്നത്‌. ഒരു ദിവസം കൈക്കോട്ട് പണിക്കു വന്ന കുമാരേട്ടനും എന്റെ കള്ളുകുടിയനായ അമ്മാവനും കൂടി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

കുമാരേട്ടൻ: "ഞാൻ 'സാധൂ' ന്റെ ആളാ. ദിനേശന് പൈശേം ആധികാ, മാത്രോല്ലാ അയിന് ഒരു രസോം ഇല്ല"

അമ്മാവൻ: "ഒന്ന് പോടോ, അഅ് ഞീ ഒരിക്കേം ബലിക്കാത്തോണ്ടാ, ഒന്ന് ബലിച്ച് നോക്ക്"

ഈ സംസാരം എന്നെ ബീഡിയുടെ രുചി എന്താണെന്നറിയാനുള്ള ഒരു താല്പര്യം ജനിപ്പിച്ചു. പ്രമോദ് സ്കൂളിൽ കൊണ്ടുവന്ന സിഗരറ്റും മനസ്സില് കിടപ്പുണ്ട്. സ്കൂളില്ലാത്ത ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം. വീട്ടിൽ ആരുമില്ല. അമ്മ തുണികൾ അലക്കുകയാണ്. അമ്മാവൻ ജനാലയുടെ മുകളിൽ വച്ച ദിനേശ് ബീഡിയുടെ കെട്ട് ഞാൻ കണ്ടു. ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഒരു ബീഡിയെടുത്ത് പതുക്കെ വീട്ടിലെ ഗുരുകാരണവ-പരദേവതാ സങ്കൽപമുറി (വീട്ടിലെ കോവിലാണ് ഈ മുറി. സ്ത്രീകൾ ഈ മുറി തുറക്കാൻ പാടില്ല. വർഷത്തിൽ ഒരിക്കൽ 'ഇളനീർ കൊത്തിവെപ്പ്' എന്ന ചടങ്ങിന് മാത്രമേ ഈ മുറി തുറക്കുകയുള്ളൂ.) യുടെ മുന്നിലുള്ള, ഞാൻ പഠിക്കുന്ന മുറിയിലെത്തി വാതിലടച്ചു. പിന്നെ ബീഡി കത്തിച്ച് ഒന്ന് പുകച്ചു. പുക അകത്തെടുത്തതും ചുമച്ചു പോയി. ആ സമയത്ത് തന്നെയായിരുന്നു അമ്മ ഉണങ്ങിയ തുണികൾ അകത്ത് കൊണ്ട് വെക്കാൻ വേണ്ടി വന്നത്. ആരുമില്ലാതിരുന്ന സമയത്ത് ബീഡിയുടെ മണം കിട്ടിയപ്പോൾ അമ്മ ഉച്ചത്തിൽ പറയാൻ തുടങ്ങി:

"ആരാ ഇവിടെ, ആരാ ഇവ്ടെ വന്നേ"

ഞാനൊന്നും മിണ്ടിയില്ല. അമ്മ മണം പിടിച്ച് പിടിച്ച് എന്റെ വാതിലിന് മുട്ടാൻ തുടങ്ങി. ഞാൻ വാതിൽ തുറന്നു.

"ആരാ ഇവ്ടെ വന്നേ, ആരാ ബീഡി വലിച്ചേ? "
"ഇപ്പം  കുമാരേട്ടൻ വന്നിനേനു. അവര് വലിച്ചതാ"
"ഇവ്ടെ വാ, നിന്റെ വായി കാണിക്ക്"

മുഖത്തിരു വശത്തും, തലക്കും പുറത്തും ഒക്കെയായിട്ട് അമ്മയുടെ കൈ വീഴാൻ താമസമുണ്ടായിരുന്നില്ല.

"അച്ഛൻ വരട്ടെ, അപ്പോ കാണാം"

അതപകടം ആണെന്നറിഞ്ഞത് കൊണ്ട് ഞാൻ കെഞ്ചി:

"അയ്യോ.. ബേണ്ടമ്മേ... ഇനി ഞാനൊരിക്കേം ബീഡി വലിക്കൂല, സത്യം"
"എന്നാ, ഈ കാരണോന്മാരുടെയും പരദേവതയുടെയും മുമ്പിൽ സത്യം ചെയ്യ്‌"

പറയേണ്ട താമസം, ഞാൻ പരദേവതയുടെ പടിക്കൽ സ്രാഷ്ടാംഗം വീണു. എന്നിട്ട് ഉച്ചത്തിൽ അമ്മ കേൾക്കാൻ ഞാനൊരിക്കലും പുകവലിക്കില്ലെന്ന് സത്യം ചെയ്തു.

"ഇനി ഞാനൊരിക്കേം വീട്ടീന്ന് പുക വലിക്കൂല്ല. അഥവാ വലിക്കേണ്ടി വന്നാൽ എന്നെ രക്ഷിക്കണം" എന്നായിരുന്നു അപ്പോഴും മനസ്സിലുണ്ടായിരുന്നതെന്നത് വേറെ കാര്യം.

അതോടെ അമ്മ പോയി, എന്റെ ശ്വാസം നേരെയാവുകയും ചെയ്തു. വിശാലമായ പറമ്പിൽ പോയി ആരും കാണാതെ പുകവലിക്കാൻ ഓർമ്മ വരുത്താത്ത എന്റെ ബുദ്ധിയോട് എനിക്ക് തന്നെ പുച്ഛം തോന്നി. ഈ വിവരം അടുത്ത സ്കൂൾ ദിവസം തന്നെ പ്രമോദുമായി പങ്കിട്ടു. അവനെന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു.

"യു ആർ സെലക്റ്റഡ്"

എന്റമ്മേ, ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒന്ന് പകച്ച്, അവനെത്തന്നെ നോക്കുകയാണ്. അവനെപ്പോഴും അങ്ങനെയാണ്. നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാവും അവൻ പറയുക.

"അതേടാ, നിന്നെയും എന്റെ സംഘത്തിൽ ചേർത്തിരിക്കുന്നു."
"എന്ത് സംഘം?"
"കൊള്ളസംഘം. ചമ്പൽ കൊള്ളക്കാരില്ലേ അത് പോലെ. ബാക്കി ഇന്നുച്ചക്ക് പറയാം."

അന്നുച്ചക്ക്, വരിക്കപ്ലാവിന്റെ കീഴിൽ ഞങ്ങളെല്ലാവരും ഒത്തുകൂടി.

"സ്കൂള് പൂട്ടിയേരം, ഞാൻ കൊറേ ആലോചിച്ച് തീരുമാനിച്ചതാ...ഞമ്മക്ക്  നാടുവിടണം.  ഒര്  കൊള്ളസംഘം ണ്ടാക്കണം. ഞാനൊരു പ്ലാന്ണ്ടാക്കീറ്റ്ണ്ട്" പ്രമോദ് പറഞ്ഞു തുടങ്ങി.

"ഇനിക്ക്, ഇന്റെ വീട്ടിൽ പ്രശ്നല്ലേ, പണം ണ്ടാക്കണ്ടേ? ജീവിതം ആഘോഷിക്കണ്ടേ? ഇനിക്ക് എക്സ്കർഷന് പോലും പൈശ തന്നിറ്റില്ലല്ലോ "  എന്നോടായി പറഞ്ഞു

"ഷൈജു, ഇനിക്ക് ഇന്റെ അച്ഛനോട് പ്രതികാരം ചെയ്യണ്ടേ?" (ഷൈജുവിന്റെ അമ്മയും അച്ഛനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു)

"എനക്ക് പൈശയ്ണ്ടാക്കണം. ഞമ്മളെല്ലാരും ഒന്നിച്ചാ ഞമ്മക്ക് കൊറേ പൈശയ്ണ്ടാക്കാം. "

"കൊള്ള സംഘം ണ്ടാക്കാൻ പറ്റീറ്റില്ലേങ്കില്, ഞമ്മക്ക് പോയി സിനിമേല് അഭിനയിക്കാം. എന്തായാലും ഞമ്മക്ക് നാട് വിടണം. മദ്രാസിലെത്തീറ്റ് ആട്ന്ന് തീരുമാനിക്കാം. ഞമ്മളെ യാത്രക്ക് വേണ്ടി ഇപ്പളേ പൈശയ്ണ്ടാക്കി തുടങ്ങാം. കിട്ടുന്ന സ്ഥലത്ത്ന്നൊക്കെ പൈശയെടുത്ത് വെക്കണം. സ്വർണ്ണോ വെള്ളിയോ മറ്റോ ഉണ്ടെങ്കിലത്. കൊറച്ചു പൈശ ഞമ്മളെയടുത്ത് ഉണ്ടായേ പറ്റൂ. ഒരോരുത്തരും അഞ്ഞൂറുറുപ്പിയയെങ്കിലും ണ്ടാക്കണം. സ്വർണ്ണം കിട്ടിയാൽ പെട്ടന്ന് പൈശയ്ണ്ടാക്കാം."

"അത് മാത്രം പോര, ഞമ്മൾ നാലാളും തമിഴും ഹിന്ദിയും പറ്റ്വെങ്കിൽ ഇംഗ്ലീഷും പഠിക്കണം. കൊറെ സിനിമകൾ കാണണം. ആൾക്കാര് കൂടി നിക്കുന്നിടത്ത്‌, മൊഖത്ത് നോക്കി 'ഡയലോഗ്' പറയാൻ പറ്റണം."

ഇതൊക്കെ ഇവൻ തന്നെയാണോ പറയുന്നത് എന്നായിരുന്നു എന്റെ ചിന്ത. അതോ ഇവനെക്കൊണ്ടു വല്ലവരും പറയിപ്പിക്കുന്നതോ? അഞ്ഞൂറ് രൂപ എന്നൊക്കെ പറഞ്ഞാൽ ചില്ലറ പൈസയാണോ ? ഞാനാണെങ്കിൽ അന്ന് വരെ ഒരേയൊരു സിനിമയെ കണ്ടിട്ടുള്ളൂ... The Wild Elephant... അച്ഛൻ കാണിച്ച് തന്ന ഒരേയൊരു സിനിമ... സംഭാഷണം ഒന്നും മനസ്സിലാവാതെ കുറെ മൃഗങ്ങളെ കണ്ട സിനിമ... ജയനെയും നസീറിനെയും സീമയെയും സിനിമാ പോസ്റ്ററുകളിലല്ലാതെ ഞാൻ കണ്ടിട്ടില്ല. അങ്ങനെയുള്ള എന്നോടാണ് സിനിമാഭിനയം... മദ്രാസ് എന്നൊക്കെ പറയുന്നത്.

"നിങ്ങളെല്ലം കൂടെയ്ണ്ടാഊല്ലേ?"

എന്നും പറഞ്ഞ് പ്രമോദ് കൈ മലർത്തി നീട്ടി. എന്തിനാണ് കൈ നീട്ടിയതെന്ന് എനിക്ക് മനസ്സിലായില്ല. ഒത്തിരി സിനിമകൾ കണ്ട് പരിചയമുള്ള ഷൈജുവിന് കാര്യം പിടി കിട്ടുകയും പ്രമോദ് പറഞ്ഞതൊക്കെ അംഗീകരിക്കുന്നു എന്ന മട്ടിൽ പ്രമോദിന്റെ കൈയ്യിൽ ഒരടി വച്ചു കൊടുക്കുകയും ചെയ്തു. വീട്ടുകാരോടുള്ള മനസ്സിലുള്ള കലിപ്പ് തീർക്കാൻ പറ്റിയ മാർഗ്ഗം എന്ന നിലയിൽ, ഞാനും മടിക്കാതെ പ്രമോദിന്റെ കൈയ്യിൽ അടിച്ചു. ഇത്തിരി ശങ്കയോടെ ദീപനും.

അങ്ങനെ സ്കൂളിലെ ഒരു നാടകത്തിൽ അഭിനയിക്കാനാണെന്നും പറഞ്ഞ് ഞാൻ മുടി വളർത്താൻ തുടങ്ങി. അച്ഛന്റെ കീശയിൽ നിന്നും അമ്മയുടെ പെട്ടിയിൽ നിന്നും ഒക്കെ ചില്ലറകൾ മോഷ്ടിക്കാൻ തുടങ്ങി. വിലപ്പിടിപ്പുള്ള എല്ലാത്തിന്റെ മേലും ഒരു കണ്ണ് വെക്കും. എല്ലാ ദിവസവും ഫൂലൻ ദേവിയുടേയോ മാൻസിംഗിന്റേയോ കഥകൾ വായിക്കും. വായിച്ച കഥകൾ തന്നെ  വീണ്ടും വീണ്ടും വായിക്കും. അമ്പിളിമാമൻ ഇംഗ്ലീഷ് പതിപ്പുകൾ സംഘടിപ്പിച്ച് ചിത്രകഥകളിലെ ഡയലോഗുകൾ പറഞ്ഞ് പഠിക്കാൻ തുടങ്ങി. പശുവിനെയൊക്കെ മേച്ച് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ, കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച് മുടിയൊക്കെ നീട്ടി വലിയ ബംഗ്ലാവിൽ പരിപാലകരുടെ ഇടയിൽ ഇരിക്കുന്നതായിട്ടൊക്കെയുള്ള സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. ഇടയ്ക്കൊക്കെ അമ്മയെ സഹായിച്ചുകൊണ്ട് കുസൃതിക്കെന്നപോലെ ചോദിക്കും:

"അമ്മേ ഞമ്മക്കൊക്കെ സിനിമാ നടന്മാരാകാൻ പറ്റ്വോ?"
"ആന്താടാ ഇപ്പൊ ഇങ്ങനൊരു ചോദ്യം?"
"പറ്റ്വോ?"
"പറ്റും.. പക്ഷേ, നന്നായി പഠിക്കണം, ഭാഷകള് പഠിക്കണം, നല്ല ഉയരോം ശരീരോം ഒക്കെ വേണം."
"ഞാനൊന്ന് നോക്കട്ടെ"
"പോടാ പോയി പഠിക്കെടാ" എന്നും പറഞ്ഞ് അമ്മ എന്നെ ഓടിച്ചു വിടും.

അഞ്ചാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ അടുക്കാറായി. പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചാൽ, പണം ശരിയാകുന്ന മുറക്ക് മദിരാശിയിലേക്ക് നാടുവിടാനായിരുന്നു പ്ലാൻ.  പ്രമോദ്‌ ഏകദേശം എല്ലാ ദിവസവും ഞങ്ങളുടെ പണസമാഹരണത്തിന്റെ കണക്കെടുക്കും.

പരീക്ഷക്ക്‌ മുന്നിലുള്ള അവസാനത്തെ കണക്ക് ഇങ്ങനെയായിരുന്നു:

പ്രമോദ്: അവന്റെ പെങ്ങളുടെ ഒരു ജോഡി കമ്മൽ, 287 രൂപ, പോകുന്ന പോക്കിൽ വേണമെങ്കിൽ അവന്റെ ഏട്ടന്റെ വാച്ചും കട്ടെടുക്കും.
ദീപൻ: 412 രൂപ, പിന്നെ അവന്റെ സ്വർണ്ണ മാല (അവന്റെ അച്ഛന് ഒരു ലോറിയുണ്ട്)
ഷൈജു: 180 രൂപ
ഞാൻ: 208 രൂപ (അമ്മ പശുവിൻ പാൽ വിറ്റുണ്ടാക്കുന്ന പണപ്പെട്ടിയിൽ നിന്നും മോഷ്ടിച്ചത് )

എന്റെയും ഷൈജുവിന്റെയും പണസമാഹരണം നിലവാരത്തിനൊത്ത് ഉയരാത്തതിൽ പ്രമോദ് ഉൽകണ്ഠ രേഖപ്പെടുത്തി. സത്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ആ കാര്യത്തിൽ ദുഃഖമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ച ആവുമ്പഴേക്കും എങ്ങനെയെങ്കിലും കുറേ പണം സംഘടിപ്പിക്കുമെന്ന് ഞാനും ഷൈജുവും വാക്ക് കൊടുത്തു.

പരീക്ഷയൊക്കെ എങ്ങനെയൊക്കെയോ കഴിഞ്ഞു. അല്ലെങ്കിൽത്തന്നെ ഇനി സ്കൂൾ പഠിപ്പും പരീക്ഷയുമൊക്കെ എന്തിനാണെന്ന ചിന്ത മനസ്സിൽ വരാൻ തുടങ്ങി. ഇനി ജീവിതത്തിലെ പരീക്ഷകളാണല്ലോ വരാൻ പോകുന്നത്. മനസ്സിൽ ആശകളും ആശങ്കകളും ഉന്മേഷവും ഒക്കെ കൂടെ ഒരു വല്ലാത്ത അവസ്ഥ.

അവസാനത്തെ പരീക്ഷ കഴിഞ്ഞ അന്ന്, ഞങ്ങൾ നാല് പേരും കപ്പണക്കുണ്ടിൽ ഒത്തുകൂടി. പ്രസാദ് അവസാനത്തെ പ്ലാൻ അവതരിപ്പിച്ചു.

"ഇനി രണ്ടായ്ച്ച കയിഞ്ഞാ വിഷ്വല്ലേ? വിഷൂന്റന്ന് ഞമ്മക്ക് ഇവിടുന്ന് നാട് വിടാം. അന്ന് എല്ലാരും കണി കാണാൻ നേരം പൊലരുമ്പന്തന്നെ എണീക്കൂലേ... ആ സമയത്താകുമ്പം പടക്കം പൊട്ടിക്കുന്നേന്റെം മറ്റും തെരക്കിൽ  ഞമ്മളെ ആരും ശ്രദ്ധിക്കൂല. കൈ നീട്ടം കിട്ടിയൊടനെ ആരും കാണാണ്ട് വീട്ടീന്ന് മുങ്ങണം. കുപ്പായോം ചീർപ്പും കണ്ണാടീം മറ്റ് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും എടുക്കണം. ഒരു ജോഡി കീറിയ കുപ്പായോം ട്രൌസറും വേണം. ആറാം മൈലിലെ കെണറ്റിന്റെയട്ത്ത് രാവിലെ അഞ്ചരക്ക് കാണാം. ആദ്യത്തെ തലശ്ശേരിക്കുള്ള ബസ്സീത്തന്നെ കേറണം. ആരെങ്കിലും ചോയിച്ചാല് തിരുവങ്ങാട്ടമ്പലത്തിലേക്കാണെന്ന് പറഞ്ഞാ മതി. "

നമ്മൾ മൂന്നു പേരും മൂന്ന് യന്ത്രങ്ങൾ പോലെ തല കുലുക്കി. പ്രമോദിന്റെ അപാരമായ പ്ലാനിംഗിനെ പുകഴ്ത്തി.

"കീറിയ കുപ്പായോം ട്രൌസറും എന്തിനാ?"  - ദീപന് സംശയം... അതേ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. നമ്മളും ദീപനെ പിന്താങ്ങി.

"അതില്ലേ ഞാമ്പറയാം... തലശ്ശേരി റെയിൽവേ സ്റ്റേഷൻ മുക്കിൽ ബസ്സിറങ്ങീട്ട് ഞമ്മളാദ്യം റെയിൽവേ സ്റ്റേഷനിൽ കേരും. എന്നിറ്റ് ആരും കാണാണ്ട് ഞമ്മക്ക് ഈപ്പറഞ്ഞ കീറിയ ട്രൌസറും കുപ്പായോം ഇടണം. എന്നിറ്റ് ഞമ്മളെ കുപ്പായത്തിൽ കൊറച്ച് മണ്ണും മറ്റും ഇട്ടിറ്റ് വൃത്ത്യേടാക്കണം. എന്നാപ്പിന്നെ ഞമ്മളെ ആരിക്കും പിന്നെ മനസ്സിലാഊല. എല്ലാരും വിചാരിക്കും എരന്ന് നടക്ക്ന്ന കുട്ട്യളാണെന്ന്."

" ഹാ അത് ശരിയാ... അല്ലെങ്കില് ആരെങ്കിലും എട്‌ന്നാന്നൊക്കെ ചോയിച്ചാ ഞമ്മള് കുടുങ്ങും. മാത്രോല്ല, ഈ കരി പെരങ്ങിയ കുപ്പായോം മൊഖോം മറ്റും കണ്ടാ ഞമ്മളോട് ആരും ടിക്കറ്റിനും ചോയിക്കൂല.   ഞാമ്പണ്ട് സേലത്ത്ന്നെല്ലം വേരുമ്പം കണ്ടിറ്റ്ണ്ട്"  - ഷൈജു അവന്റെ അനുഭവം പറഞ്ഞു.

"വെരി കറക്റ്റ്" ലീഡർ ഷൈജുവിനെ പുകഴ്ത്തി.

"അപ്പോ രാവിലെന്നെ മദ്രാസിന് തീവണ്ടിയ്ണ്ടോ?" ഞാൻ ചോദിച്ചു

"സേലം ബരെ പോആൻ എനക്കറിയാം. സെലോം കയിഞ്ഞിറ്റല്ലേ മദ്രാസ്" ഷൈജു, അവന്റെ ജ്ഞാനം അറിയിച്ചു.

"രാവിലെന്നെ മദ്രാസ്സിന് തീവണ്ടിയില്ലെങ്കില്, വടക്കോട്ടെക്കുള്ള  ഏതെങ്കിലും തീവണ്ടി പിടിച്ച് ഞമ്മക്ക് ഷോർണ്ണൂര് എറങ്ങാം." - ദീപൻ അവന്റെ ഭൂമിശാസ്ത്രവിവരം അറിയിച്ചു.

"വടക്കൊട്ടെക്കല്ലട... തെക്കോട്ടേക്കല്ലേ ഞമ്മക്ക് പോഅണ്ട്യെ ?" - ഷൈജു തിരുത്തി.

"അതെ ഞമ്മക്ക് തെക്കോട്ടേക്കാന്ന് പോഅണ്ടത്. പക്ഷേ ദീപൻ പറഞ്ഞേല് കാര്യോണ്ട്. അങ്ങ് കൊച്ചിക്കോ, തിരുഓനന്തരത്തേക്കോ മറ്റോ പോഉന്ന ഏതെങ്കിലും വണ്ടീക്കേരീറ്റ് ഞമ്മക്ക് ഷോർണ്ണൂര് എറങ്ങാം. ആട്ന്നാഉമ്പോ വേറെ കൊറേ തീവണ്ടികള് മദ്രാസിലേക്ക് ണ്ടാഉം." - പ്രമോദ് ദീപനെ പകുതി പിന്താങ്ങി.

"എടാ, പാലക്കാട്ടൂന്നാന്ന് മദ്രാസ്സിലേക്ക് കൊറേ ട്രെയിനുകളുള്ള." - ഷൈജു വീണ്ടും അവന്റെ വിവരം വെളിപ്പെടുത്തി.

"അപ്പോ ഷോർണ്ണൂര്ന്ന്  പാലക്കാട്ടേക്ക് പോണ്ടിവെരും അല്ലേ?" ഞാൻ സംശയം പ്രകടിപ്പിച്ചു. അച്ഛൻ, ഒരിക്കൽ കേരളത്തിന്റെ മാപ്പ് വിവരിച്ച് തന്നിരുന്നത് തുണയായി.

"ചെലപ്പോ അങ്ങനെ വേണ്ട്യേരും. അതൊക്കെ ഞമ്മക്ക് ഷോർണ്ണൂരെത്തീറ്റ് തീരുമാനിക്കാം. എന്നിറ്റ് മദിരാശീലെത്തിയാല് ആടെ ഏതെങ്കിലും ചായപ്പീട്യേലോ മറ്റോ ഞമ്മക്ക് പണിക്ക് കേരാം. കൊറച്ചാടെ നിന്നിറ്റ് സിനിമേക്കേരണോ ചമ്പലിലേക്ക് പോണോന്നൊക്കെ ആട്‌ന്ന് ഞമ്മക്ക് തീരുമാനിക്കാം. എന്താ പറേന്ന്?"

"പിന്നെ അമ്മേനെ കാണണംന്നൊക്കെ പറഞ്ഞ് ഒരിക്കേം കരയാനൊന്നും പാടൂല്ല. നല്ല ധൈര്യം വേണം. കൊറച്ച് കഷ്ടപ്പാടെല്ലം ണ്ടാഉം. പക്ഷേ കൊറച്ച് കയ്യുമ്പം ഞമ്മള്ടട്‌ത്ത്ള്ളപോലെ ആര്ടട്ത്തും പൈശയ്ണ്ടാഊല്ല."

ഇതും പറഞ്ഞ് പ്രമോദ് കൈ നീട്ടി. ഞങ്ങളെല്ലാവരും പ്രമോദിന്റെ കയ്യുടെ മേലെ കൈ വച്ച് സന്നദ്ധത അറിയിച്ച് ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു. ഭാവിയിലെ സംഘത്തലവന്റെ ആസൂത്രണമികവിൽ ഞങ്ങൾ വളരെയധികം സംതൃപ്തരായിരുന്നു.

"എന്നാ വിഷു ആഉമ്പത്തേക്കും പൈസയ്ണ്ടാക്കാൻ മറക്കണ്ട"

പിരിയാൻ നേരം ദീപനൊരു ചോദ്യം കൂടി ചോദിച്ചു.

ഞമ്മളെ സംഘത്തിനൊര് പേര് വേണ്ടേ ?

"ഓ അത് ശരിയാ...എന്ത് പേരാപ്പാ ഇപ്പൊ ഇടുആ... " സംഘത്തലവൻ ചിന്തയിലാണ്ടു.

" 'ഉച്ചക്കുനി സംഘം' എന്നായാലോ" ദീപൻ തന്നെ ഒരു നിർദ്ദേശം വച്ചു.

ഞങ്ങളുടെ സ്കൂളിന്റെ പേര് തന്നെയായിരുന്നു സംഘത്തിന്റെ പേര്. ഞങ്ങൾ ആ പേര് ഏറ്റു പിടിച്ചു. പ്രമോദും പിന്താങ്ങിയതോടെ സംഘത്തിന്റെ നാമകരണം കഴിഞ്ഞു. അതോടെ നമ്മൾ അന്നത്തേക്ക് പിരിഞ്ഞു. ഇനി വിഷുവിന്റെയന്ന് രാവിലെയേ കാണൂ. നമ്മളെല്ലാരും ഒരു വല്ലാത്ത മാനസിക നിലയിലായിരുന്നു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞാൽ നമ്മൾ നാല് പേരും ഈ നാട്ടിൽ കാണില്ല. യാത്രയുടെ കാര്യം ഓർത്തപ്പോത്തന്നെ പേടിയായി. എന്തായാലും ഒറ്റക്കല്ലല്ലോ, ലീഡറായി പ്രമോദും, യാത്ര ചെയ്ത് പരിചയമുള്ള ഷൈജുവും മറ്റും ഉണ്ടല്ലോ. ഷൈജുവിനാണെങ്കിൽ തമിഴും അറിയാം.

ഇനി പണമുണ്ടാക്കണം. പണമായിട്ട് കിട്ടാൻ എനിക്കും ഷൈജുവിനും ബുദ്ധിമുട്ടാണ്. പക്ഷേ എങ്ങനെയെങ്കിലും ഉണ്ടാക്കിയെ പറ്റൂ. പിന്നീട് പണമുണ്ടാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമമായിരുന്നു.

വീട്ടിൽ, എന്റെ ചെറിയമ്മ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞിട്ടും എന്റെ തലമുടി വെട്ടാത്തതിനെക്കുറിച്ച് സംസാരം ഉണ്ടായി. വിഷുവിനടുപ്പിച്ച് വെട്ടാം എന്നച്ഛൻ പറഞ്ഞപ്പോൾ ഞാൻ അറിയാതെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

വിഷുവിനടുപ്പിച്ച് ഒരു ദിവസം, ഉച്ച കഴിഞ്ഞ്, ഇളയമ്മ അവരുടെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു.  പെട്ടെന്ന് ഇളയമ്മ ഇരുട്ട് പിടിച്ച പടിഞ്ഞിറ്റകത്ത് നിന്ന് ഓടി വന്ന് കരയാൻ തുടങ്ങി.

"ഏച്ചീ ..... പടിഞ്ഞിറ്റാത്തെ മൂലപ്പലേമ്മല് ബെച്ചിര്ന്ന 100 ഉറുപ്പിയ കാണ്ന്നില്ല. അയിന്റെ കൂടെ ബെച്ച എന്റെ ഒരു ജോഡി കമ്മലും ആടെയില്ല........ഹീ..ഹീ"

അമ്മ ഉടനെ ഓടി വന്നു.

"ഇവ്ട്ന്നാരാപ്പാ ഇപ്പം പൈശേം സ്വർണ്ണോം എടുക്കണ്ടേ? നീ ശെരിക്കും നോക്ക്"

"അല്ലേച്ചി... ഞാൻ എല്ലാട്ത്തും പരതി. മരുന്നിന്റെ ആ മഞ്ഞ അളൂലാ ഞാൻ രണ്ടും ഇട്ട് വെച്ചേ"

"അതിപ്പം ആരെടുക്കാനാപ്പാ? ... ഡാ നിങ്ങളാരെങ്കിലും എളേമ്മേന്റെ കാതിലും പൈശേം കണ്ടിനോ"

ഞാൻ കൈ മലർത്തി. അനിയന്മാർ രണ്ടാളും തലയാട്ടി കൈ മലർത്തി. ഇളയ അനിയന് വെറും മൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്നതിനാൽ അവന് കുഴപ്പമില്ല.

"പിന്നെ ഇതേട്യാ പോണ്ടേ പടച്ചോനേ... ? നീ ആ ടോർച്ചിങ്ങെടുക്ക്... ഞാനൊന്ന് നോക്കട്ടെ." - അമ്മ ആകപ്പാടെ വല്ലാതായിരിക്കുന്നു.

അമ്മ പടിഞ്ഞിറ്റകത്തെ മുക്കിലും മൂലയിലും എല്ലാം ടോർച്ച് വെട്ടത്തിൽ പരതാൻ തുടങ്ങി. എവിടെയും പൈസയുമില്ല, സ്വർണ്ണവുമില്ല. പിന്നെ എല്ലാം വാരി വലിച്ചിട്ട് പരതാൻ തുടങ്ങി.

"എടാ... നിങ്ങളാരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ സത്യം പറഞ്ഞോ... ഇവ്ട്ന്ന് ബേറ്യാരും എടുക്കൂല്ല. പൊറത്ത്ന്നാരും ഈ ഇര്ട്ടത്ത് വെരൂല്ല."

"ഇല്ലമ്മേ... ഞാനാ ഭാത്ത് പോഅലേ ഇല്ല. അല്ലേങ്കിലും എനക്ക് ഇര്ട്ടിനെ പേട്യാ..." - ഞാൻ തറപ്പിച്ച് പറഞ്ഞു.

അനിയന്മാരും എടുത്തിട്ടേ ഇല്ലെന്ന് ആണയിട്ടു.

അമ്മ പിന്നെ പടിഞ്ഞിറ്റകം വിട്ട് തെക്കേ അകത്തും വടക്കേ അകത്തും എല്ലായിടത്തും പരതാൻ തുടങ്ങി. ഞാനും അമ്മയെ സഹായിക്കാൻ കൂടി. ഇളയമ്മയും പരതുന്നുണ്ട്. പക്ഷേ പൈസയും സ്വർണ്ണവും മാത്രം കണ്ടില്ല. ഇളയമ്മ കരച്ചിൽ നിർത്താതായി. ബസ്സിന്റെ സമയം കഴിഞ്ഞതിനാൽ, ഇനി ഇന്നത്തെ പോക്ക് നടക്കില്ല എന്നും പറഞ്ഞ് പിന്നെയും കരച്ചിലായി.

അമ്മയും ഞാനും പരതിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് ഇളയമ്മയും വരും. അനിയന്മാരാണെങ്കിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിന്നകത്ത്‌ എല്ലായിടത്തും പരതിയിട്ടും സാധനം കിട്ടാഞ്ഞത് കൊണ്ട്, അമ്മ ഞാൻ സാധാരണ പഠിക്കാനിരിക്കുന്ന പുറത്തുള്ള മുറിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

"ആട്യൊന്നും ണ്ടാഊല്ലമ്മേ... എന്റെ പുസ്തകൊന്നും ബലിച്ചിടറേ.."

"എട്യാ ഉള്ള്ന്ന് നോക്കണല്ലോ... അങ്ങനെ കളയാൻ പറ്റ്വോ ? ചെറിയ പൈസേന്റെ മൊതലാന്നോ കാണാണ്ടായെ ?"

"അല്ലമ്മേ, എന്റെ മുറീല് ഞാൻ മാത്രല്ലേ കേരലുള്ളൂ..."

"ഇനി ഈട്യല്ലേ നോക്കാൻ ബാക്കിയ്ള്ളൂ... ഈട്യേം കണ്ടിറ്റില്ലേങ്കില് വേറെ വല്ല വയ്യും (വഴിയും) നോക്കണ്ട്യേരും,... അച്ഛനോടും ചോയിച്ച് നോക്കാം"

അമ്മ എന്റെ മുറിയിലും കേറി പരതാൻ തുടങ്ങി. എന്റെ എഴുത്തുപെട്ടിയും പുസ്തകം തൂക്കി വെച്ചിരിക്കുന്ന തൂക്കും എല്ലാം നോക്കി. പക്ഷേ ഒന്നും കണ്ടില്ല. അപ്പഴേക്കും അച്ഛൻ വന്നു.

"നിങ്ങള്... ഇവള് പടിഞ്ഞിറ്റാത്തെ മൂലപ്പലേമ്മല് ബെച്ചിരുന്ന പൈശേം കമ്മലും കണ്ടിര്ന്നോ?"

"ഏയ്... ഞാൻ കണ്ടിറ്റില്ല....എന്താ.. എന്തു പറ്റി ?..." അച്ഛൻ കാര്യം തിരക്കി.

"അത്... ഇവളുടെ പൈശേം കമ്മലും പടിഞ്ഞിറ്റാത്ത് വെച്ചട്ത്ത്ന്ന് കാണ്‌ന്നില്ല.....  ഒരൊന്നന്നര മാസായീറ്റ് അതാട്ത്തന്നെയ്ണ്ടേനും പോലും...   എന്നാലും എന്റീശ്വരാ അതേട്യാ പോയേ ..."

"ഓഹോ ... അതൊന്നു നോക്കണല്ലോ... " അച്ഛൻ, അച്ഛന്റെ ഗാംഭീര്യത്തിൽ മൊഴിഞ്ഞ് പരിസരം നിരീക്ഷിക്കാൻ തുടങ്ങി.

അമ്മ പതുക്കെ എന്റെ മുറിയിൽ നിന്നും പുറത്ത് വരാനായി തുനിഞ്ഞു. പിന്നെയെന്തോ ആലോചിച്ച പോലെ തിരിഞ്ഞൊന്നു നോക്കി ഒന്നാലോചിച്ചു. പിന്നെ നേരെ ചെന്ന് എന്റെ മുറിക്കുള്ളിലൂടെ മാത്രം കയറിച്ചെല്ലാവുന്ന വീട്ടിലെ ഗുരുകാരണവ-പരദേവതാ സങ്കല്പമുറിയുടെ വാതിൽ തള്ളിത്തുറന്നു.

എന്റെ ഉള്ളൊന്ന് കാളി. അമ്മ അതും ഒരു സ്ത്രീ, പരദേവതയുടെ മുറി തുറക്കുകയോ? അതും വർഷത്തിൽ ഒരു തവണ - 'ഇളനീർ കൊത്തിവെപ്പി'ന് മാത്രം തുറക്കുന്ന മുറി അകാലത്തിൽ തുറക്കുകയോ? ഇത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. എന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ പിഴച്ചിരിക്കുന്നു. സംഭവങ്ങൾ കൈവിട്ടുപോയിരിക്കുന്നു. അപ്പോൾത്തന്നെ അവിടുന്ന് ഓടിപ്പോയാലോ എന്ന് തോന്നിയ നിമിഷം. പക്ഷേ എങ്ങനെ ഓടാൻ.... തല കറങ്ങുന്നത് പോലെയൊക്കെ ഒരു തോന്നൽ..

അമ്മ പരദേവതാ മുറിയുടെ വാതിൽ മലർക്കെ തുറന്ന് ടോർച്ചെടുത്ത് ഉൾഭാഗം പരിശോധിക്കാൻ തുടങ്ങി. പിന്നെ കേട്ടത് അമ്മയുടെ ഒരു രോദനമായിരുന്നു.

"എന്റെ പരദേവതേ... ഇവനെന്തിനാ ഈ പണിയൊപ്പിച്ചത്? അതും ഇവ്ടെത്തന്നെ വേണേന്വോ.... "

അതും പറഞ്ഞ് അമ്മ ഓരോ സാധനങ്ങളായി പുറത്തെടുത്തിടാൻ തുടങ്ങി. ഒരു കുഞ്ഞു സഞ്ചിയിൽ കുറച്ച് കുപ്പായങ്ങൾ, അടപ്പുള്ള ഒരു 'ഡബ്ബ'യിൽ കുറേ ചില്ലറത്തുട്ടുകൾ, ഒരു പഴയ പേഴ്സിൽ കുറച്ച് രൂപാ, വേറൊരു ഡബ്ബയിൽ ഇളയമ്മയുടെ പഴയ വെള്ളി പാദസരം, അമ്മയുടെ ഒരു സ്വർണ്ണ മോതിരം, പിന്നെ ഇത്ര നേരവും പരാതിയ ഇളയമ്മയുടെ കമ്മലും കൂടാതെ ചമ്പൽ കൊള്ളക്കാരെക്കുറിച്ചുള്ള നാലഞ്ച് പുസ്തകങ്ങൾ, ഒരു ഭൂപടം, രണ്ട് സിനിമാ പുസ്തകങ്ങൾ, ഒരു ഇംഗ്ലീഷ് കീശാനിഘണ്ടു, തമിഴ്-മലയാളം പഠനസഹായി.....

പിന്നെ അമ്മക്ക് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു. സാധനങ്ങൾ വലിച്ചിച്ചിട്ട്‌ കഴിഞ്ഞതും എന്റെ തലയിൽ ടോർച്ചുകൊണ്ട് അടി വീണതും ഒരുമിച്ചായിരുന്നു. ഞാൻ മൂക്കടിച്ച് താഴെ വീണു. പിന്നെ തലങ്ങും വിലങ്ങും അടികളുടെ പൂരമായിരുന്നു. അനിയന്മാർ വാവിട്ട് കരയാൻ തുടങ്ങി. വേദനിച്ചെങ്കിലും ഞാനൊരു വല്ലാത്ത നഷ്ടബോധത്തിലായിരുന്നു. കണ്ണുനീര് വന്നെങ്കിലും കരച്ചിലിന് അധികം ശബ്ദം പുറത്ത് വന്നിരുന്നില്ല. അപ്പഴേക്കും അച്ഛനും ക്രൈം സീനിലെത്തി. അമ്മ അലറിത്തല്ലുകയാണ്.

"എന്താടായിത്?  ഇതൊക്കെ നീയല്ലേ കൊണ്ടാച്ചേ...."

"എനക്കറീല്ലമ്മേ.... എനക്കറിഞ്ഞൂടമ്മേ...."

"നീയെന്താ നായേ കര്തിയേ? നിന്റെ കള്ളക്കളി ആരും കാണൂല്ലാന്നാ? പരദേവതയാടാ ഇതിപ്പം കാണിച്ച് തന്നേ.. അല്ലെങ്കില് ഞാനെന്തിനാ ഈ മുറിയിപ്പം തൊറന്നത്?.. നീ ആളൊരു വമ്പനാണല്ലോ... അച്ചിക്കള്ളൻ... മിണ്ടാണ്ടിരിക്ക്ന്ന കണ്ടില്ലേ.... ഇങ്ങനെയൊന്ന് ഈ തറവാട്ടിൽത്തന്നെ ജനിച്ചല്ലോ....."

"നിങ്ങള് കണ്ടോ... നിങ്ങളെ മോന്റെ കൊണം കണ്ടോ.... എന്തൊക്കെയാ കട്ട് കൊണ്ടാച്ചേന്ന് നോക്ക്... തെണ്ടി, കള്ളൻ... പറയിപ്പിക്കാൻ ജനിച്ച സാധനം..."

അച്ഛൻ പുറത്തെടുത്തിട്ട സാധനങ്ങളോരോന്നും പരിശോധിക്കുകയാണ്.

"നീ മാറി നിക്ക്..." അച്ഛൻ അമ്മയോടായി പറഞ്ഞു... അച്ഛൻ ആകെ ദേഷ്യം കൊണ്ട് വിറക്കുകയാണ്. സ്വതവേ അച്ഛന്റെ മുന്നിൽ പോലും പേടിച്ചിട്ട് ഞാൻ പോകാറുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോ മനസ്സു കൊണ്ടും ശരീരം കൊണ്ടും വീണുകിടക്കുകയാണല്ലോ.

"ഇതെല്ലം എന്ത്ന്നാടാ? ഈ കാണ്ന്നയെല്ലം എന്താ? നീയെന്തിനാ ഈ പൈശയെല്ലം എടുത്തത്? ഈ സ്വർണ്ണോം വെള്ളീയെല്ലം നിനക്കെന്തിനാ ?

ഞാൻ തല കുമ്പിട്ട് കിടക്കുകയാണ്

"പറയെടാ.. നിന്റെ നാവേട്യാ പോയെ" അപ്പഴേക്കും എനിക്ക് അച്ഛന്റെ വകയും രണ്ട് മൂന്ന് കൈ പ്രയോഗങ്ങളേറ്റിരുന്നു.

"അത്.. അത്..."
"എന്ത് കത്.. കത്‌.... ഈ കൊള്ളക്കാര്ടെയല്ലം പുസ്തകം നിനക്കെന്തിനാ? അതൂം.. വായിക്കുന്ന പൊസ്തകം എന്തിനാ ഒളിപ്പിച്ച് വെച്ചേ ? ഈ സിനിമാ പുസ്തകം എന്തിനാ? നീയെന്താ ജയന്റെ മരുമോനാന്നോ ?" അതും പറഞ്ഞ് അച്ഛൻ മേൽക്കൂരക്കിടയിൽ തിരുകി വച്ചിരുന്ന ഞങ്ങളെ സ്ഥിരം അടിക്കാൻ ഉപയോഗിച്ചിരുന്ന പുളിവടിയെടുത്തു. സാധാരണ പുളിവടിയെടുക്കുമ്പോ അമ്മ തടസ്സം പിടിക്കാൻ വരുന്നതാണ്, പക്ഷേ ഇപ്പൊ അമ്മ അനങ്ങുന്നില്ല, ഇടക്ക് അമ്മയും ദേഷ്യം കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. ഇതൊക്കെ കണ്ട് എന്റെ എളേമ്മ വാതിലിന് പുറകിൽ ഒളിച്ചു. അനിയന്മാരും എളേമ്മയും  ഇടക്കിടക്ക് എത്തിനോക്കുന്നത് എനിക്ക് കാണാം. വടിയും എടുത്ത് അച്ഛൻ വീണ്ടും ചോദ്യങ്ങൾ തുടങ്ങി.

"എടാ എല്ലം ശെരിക്കും തൊറന്ന് പറഞ്ഞോ... അല്ലെങ്കില് നിന്റെ കാര്യം പോക്കാ.. നിന്നെ ഞാനിന്ന് ശെരിപ്പെടുത്തും..."

എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല... എന്ത് പറയും? കൊള്ളക്കാരനാകാൻ   തുനിഞ്ഞ കഥയോ....

"കണ്ടില്ലേ അവന്റെ ധിക്കാരം കണ്ടില്ലേ? എന്തെങ്കിലും ഓൻ മിണ്ടുന്നുണ്ടോ? അഹങ്കാരി.. കള്ളൻ..." അമ്മക്ക് കലി അടങ്ങുന്നില്ല. അപ്പഴേക്കും പുളിവടി ഒന്ന് രണ്ട് തവണ എന്റെ കാലിലും ചന്തിക്കും വീണിരുന്നു.

"പറയെടാ.. ഈ പൈശ നിനക്കെന്തിനായിരുന്നു? ഈ പുസ്തകെല്ലം ഒളിപ്പച്ചയെന്തിനാ?... ഈ സഞ്ചീം കുപ്പായോം കൊണ്ടെന്താ നീ നാട് വിടാൻ പോആ?.... പറയെടാ കഴ്തേ...." അടി പിന്നേം വീണു. ഞാൻ കിടന്ന് പുളഞ്ഞു പോയി. ഇനി അടി താങ്ങാൻ എനിക്കാവില്ല. ഇനി കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നത് തന്നെയാണ് നല്ലത് എന്നെനിക്ക് തോന്നി. അല്ലെങ്കിലെന്റെ കാലും കൈയ്യും തലയും എല്ലാം പൊട്ടിച്ചിതറുമെന്ന ചിന്ത എന്റെ മൌനത്തിന് അന്ത്യം വരുത്തി.

"ഇല്ലച്ഛാ ഞാമ്പറയാച്ഛാ.... എല്ലം പറയാച്ഛാ..."  ഞാൻ കരഞ്ഞോണ്ട് കാര്യങ്ങളോരോന്ന് പറയാൻ തുടങ്ങി. നമ്മളുടെ പണസമാഹരണത്തെപ്പത്തിയും കൊള്ളസംഘത്തിനെപ്പറ്റിയും സിനിമാഭിനയ പ്ലാനിനെപ്പറ്റിയും എല്ലാം തത്ത പറയുമ്പോലെ ഞാൻ പറഞ്ഞു. അച്ഛനും അമ്മയും ഇതൊക്കെ കേട്ട് തലയിൽ കൈ വച്ചിരിക്കുകയാണ്.

"എന്റെ ഗുരുകാർണ്ണോമ്മാരേ ഇവനാള് മോശോല്ലല്ലോ.... ഇവന്തെന്ന്യാന്നോ ഇതെല്ലം പറേന്നത്?... കൊള്ളസംഘോ... ഇവനോ.... കൊള്ളക്കാരനാകാൻ പോആനോ?..... അതൂ ഈ ട്രൌസറൂട്ട്, ഇവ്ട്ന്ന് തലശ്ശേരി വരെപോലും ഒറ്റക്ക് പോആനറിയാത്തോൻ.....  ജ്യേഷ്ഠ....   " അമ്മ സങ്കടപ്പെട്ട് വീണ്ടും തല്ലാൻ വന്നു.

"വേണ്ട..." അച്ഛൻ അമ്മയെ തടഞ്ഞു.
"ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം... അപ്പോ നീയെന്താ പറഞ്ഞേ...? കൊള്ളസംഘാ സിനിമയാ....  ഞീയും നിന്റെ ചങ്ങായിമാരും കൊള്ളാലോ..." ഓരോ വാക്ക് പറയുമ്പോഴും എനിക്ക് അടി കിട്ടുന്നുണ്ടായിരുന്നു.

"എന്തെല്ലാടാ കട്ടത്?.. പൈശ, സ്വർണ്ണം , വെള്ളി..... കാട്ട്കള്ളന്മാര് വെരെ ഇങ്ങനെ കക്ക്വോ?..... പെറുക്കി... ഫാ...." അതും പറഞ്ഞ് ആഞ്ഞൊരു ചവിട്ടായിരുന്നു.... ഞാൻ തെറിച്ച് മുറ്റത്ത് വീണുപോയി. മുറ്റത്ത് നിന്ന് വീണ്ടും കിട്ടി... അപ്പഴേക്കും അമ്മ ഇടപെട്ടു.

"എടാ നീയിനി കക്ക്വോ...?  പറ നീയിനി കക്ക്വോ..."
"ഇല്ലമ്മേ... കക്കൂല്ലമ്മേ ഇനി കക്കൂല്ലമ്മേ...."
"നിനക്ക് കൊള്ളസംഘം ഉണ്ടാക്കണോ? "
"വേണ്ടമ്മേ"
"ഇനി നാട് വിട്വോ ?"
"ഇല്ലമ്മേ"
"സിനിമേല് പോണോ ?..."
"വേണ്ടമ്മേ..."

ഓരോന്ന് ചോദിക്കുമ്പോഴും അമ്മ കവിളിൽ അടിക്കുന്നുണ്ടായിരുന്നു. അമ്മ എണ്ണയും വലിച്ച് വീണ്ടും ഗുരുകാരണോന്മാരുടെ പടിക്കൽ കൊണ്ടുപോയി.

"ചെയ്യ്‌.. സത്യം ചെയ്യ്‌...വേഗം.. ഇനി ഇങ്ങെനെയൊന്നും ണ്ടാഊല്ലാന്ന് സത്യം ചെയ്യ്‌.."

ഞാൻ സ്രാഷ്ടാംഗം വീണ് നമസ്കരിച്ച് സത്യം ചെയ്തു. അങ്ങനെ അടി നിന്നു. അച്ഛനപ്പോഴും എന്തൊക്കെയോ പറഞ്ഞ് മുറുമുറുക്കുന്നുണ്ടായിരുന്നു.

"ഇങ്ങനെയ്ണ്ടോ കുട്ട്യള്... കള്ളൻ... കാലമാടൻ... പറയിപ്പിക്കാനായി ജനിച്ച സാധനം... ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ..."

വീട്ടിലാകെയൊരു യുദ്ധം കഴിഞ്ഞ അവസ്ഥ. അനിയന്മാരും എളേമ്മയും ഒന്നും മിണ്ടുന്നില്ല. ആരുമാരും കുറച്ചു നേരത്തേക്ക് അനങ്ങിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, അടി കിട്ടിയ ക്ഷീണത്തിൽ  ഞാനുറങ്ങിപ്പോയി. പിന്നെയെഴുന്നേറ്റത് പിറ്റേന്ന് കാലത്ത് മാത്രമായിരുന്നു. അപ്പഴേക്കും എന്റെ വെളിപ്പെടുത്തലിന്റെ പിൻബലത്തിൽ, എന്റെ ചങ്ങാതിമാർ നാട് വിടുന്നതൊഴിവാക്കാനായി, അച്ഛൻ എന്റെ ചങ്ങാതിമാരുടെ വീടുകളിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു. എന്റെ കയ്യും കവിളും കാലുമെല്ലാം നീര് വന്ന് വീങ്ങി തടിച്ചതിനാൽ വീങ്ങിയിറുങ്ങിയ കണ്ണുകൊണ്ട് എല്ലാം കണ്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. എല്ലാ പ്ലാനും പൊളിഞ്ഞ് തരിപ്പണമായതിലായിരുന്നു എന്റെ വേദന മുഴുവൻ... ഈ സംഭവത്തിന് ശേഷം കുറേ ദിവസം വീട്ടുതടങ്കൽ പോലെയുള്ള ഒരവസ്ഥയിലായിരുന്നു ഞാൻ. എവിടെയെങ്കിലും ഓടിപ്പോയ്ക്കളയുമോ എന്നാ ഭയം കൊണ്ടാകാം, എപ്പോഴും ആരുടെയെങ്കിലും കണ്ണ് എന്റെ മേലെ ഉണ്ടാവുമായിരുന്നു.

വിഷുവും കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സ്കൂളിൽ നിന്ന് ടി സി യും വാങ്ങി, എന്നെ വേറൊരു പള്ളിക്കൂടത്തിൽ ചേർത്ത്, ഞങ്ങൾ സുഹൃത്തുക്കൾ കാണുന്നതും ഇല്ലാതാക്കിയപ്പോൾ അച്ഛനും അമ്മയും കൂടി തകർത്തത് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു വലിയ കൊള്ളസംഘത്തേയോ അല്ലെങ്കിൽ ഭാവിയിലെ സിനിമാ നടന്മാരെയോ ഒക്കെയായിരുന്നു !


*****

2015, ജനുവരി 29, വ്യാഴാഴ്‌ച

'ഇരുമ'യിലെ ഒരുമ

[൨൦൧൩(2013) ൽ വാഷിംഗ്‌ടണ്‍ ഡി സി പ്രദേശത്തെ പേരുകേട്ട രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ല്യൂ & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനു അനുബന്ധമായി  കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേണ്ടി  'ഒരുമ' എന്നതായിരുന്നു ആശയമായി നിശ്ചയിച്ചിരുന്നത്. ഇതിനു കാരണം തന്നെ രണ്ടു സംഘടനകളുടെ ചരിത്രപരമായ ഒത്തുചേരലായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ മേൽപറഞ്ഞ ആശയം മാറി  'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം' എന്ന ആശയം (ഇതിന്റെ ആവിഷ്കാരം, 'പലവക' എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട് ) തീരുമാനിക്കുകയായിരുന്നു. ഈ കാര്യങ്ങൾക്ക്  വേണ്ടി കെ സി എസിന്റെ  അന്നത്തെ വിനോദസമിതി അദ്ധ്യക്ഷനായ ശ്രീ. സുരേഷ് നായർ എന്നെ സമീപിച്ച പ്രകാരം 'ഒരുമ' എന്ന ആശയത്തിന്  തയ്യാറാക്കിക്കൊടുത്ത നക്കലിന്റെ (ആദ്യരൂപരേഖ) ഘടന മാറ്റിയാണ് ഈ  വിവേചകഭേദകം(കുറിപ്പ്) തയ്യാറാക്കിയിട്ടുള്ളത് . അത്  നിങ്ങളുടെ വായനയിലേക്കായി ...]

ശ്രീ

ഈ പ്രപഞ്ചവും പ്രകൃതിയും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. വൈവിധ്യങ്ങൾ ഒരു യാഥാർത്‌ഥ്യമാണ്.  വൈവിധ്യങ്ങൾ ഉള്ളത് കൊണ്ടാണ് ഒരുമ ആവശ്യമായി വരുന്നത്.  മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും നിറത്തിന്റെ പേരിലും  സമ്പത്തിന്റെ പേരിലുമൊക്കെ ഇവിടെ വൈവിധ്യങ്ങൾ നിലനിൽക്കുന്നു. എന്നാൽ, ഈത്തരം വൈവിധ്യങ്ങൾ, അധികാരത്തിനും അക്രമത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും അനീതിക്കും പാത്രമാകുകയാണെങ്കിൽ അവിടെ ഒരുമ അത്യാവശ്യമായി വരുന്നു. ഒരുമ ഇല്ലെങ്കിൽ അവിടെ സർവ്വനാശം ഫലം.



ഒരുമ എവിടെയൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യങ്ങളിൽ ആവശ്യമായി വരുന്നു എന്ന് നമുക്ക് നോക്കാം.

൧. വർണ്ണങ്ങൾ

ഈ പ്രകൃതിയിൽ നമ്മൾ പലതരത്തിലുള്ള വർണ്ണങ്ങൾ കാണുന്നു. ചുവപ്പും നീലയും പച്ചയും മഞ്ഞയും പാടലവും ഊതയും ഒക്കെ ചേർന്ന് നമ്മുടെ ചുറ്റുമുള്ള കാഴ്ചകൾ എത്ര മനോഹരമാണ്? എന്നാൽ ഇന്ന് ഓരോ നിറവും മാനവരാശിയിലെ പല വിഭാഗങ്ങളും അവരവരുടേതെന്നു പറഞ്ഞു കലഹിക്കുന്നു. കാവിയും പച്ചയും വെള്ളയും പോലെയുള്ള നിറങ്ങൾ, ഒരോരോ മതങ്ങൾ ഭാഗിച്ചെടുത്തപോലെയുള്ള പ്രതീതിയുണ്ടാക്കുന്നു. കറുത്തവൻ കൊള്ളാത്തവനാനെന്നും വെളുത്തവൻ മാന്യനുമാണെന്നുമുള്ള ഒരു ബോധം ആരും അറിയാതെ സൃഷ്ടിക്കുന്നു. കറുത്തവളെ കല്യാണം കഴിക്കാൻ ചില വെളുത്തവന് പറ്റാതാവുന്നു. പക്ഷേ പ്രകൃതി തന്നെ ഈ വർണ്ണങ്ങളെല്ലാം ശ്വേതവർണ്ണത്തിന്റെ വിവിധ ഭാവങ്ങൾ ആണെന്ന് മഴവില്ലെന്ന പ്രപഞ്ചനിർമ്മിതിയിലൂടെ നമുക്ക് കാണിച്ചു തരുന്നു. ഈയ്യൊരു സന്ദേശം മനസ്സിലാക്കുവാൻ ഇതിലും വലിയ ഉദാഹരണം വേറെ എന്തുണ്ട്? 

൨. മതങ്ങൾ

മനുഷ്യോപൽത്തി മുതൽ ഈ ഭൂമുഖത്ത് ഓരോരുത്തരുടെ അറിവിനും  ഇച്ഛക്കും ഭാവനക്കും അനുസരിച്ച് വിശ്വാസങ്ങളും ദൈവാരാധനയും ഒക്കെ ഉണ്ടായി. ഈ വിശ്വാസങ്ങൾ ആചാരങ്ങൾക്കും, ആ ആചാരങ്ങൾ അസാന്ദർഭികമായി ആചരിച്ച് അനാചാരങ്ങളും നിലവിൽ വന്നു. ഈ ഇങ്ങനെ ഉണ്ടായ അനാചാരങ്ങളെയും മൂല്യച്യുതികളെയും ജീർണ്ണതകളെയും ഇല്ലാതാക്കാൻ ചിന്തകന്മാരും പ്രവാചകന്മാരുമുണ്ടായി. ഈ ചിന്തകന്മാർ തിന്മകളിൽ നിന്ന് മുക്തമാക്കി മനുഷ്യരെ ഉദ്ധരിക്കാൻ ശ്രമിച്ചെങ്കിലും, ഈ ചിന്തകന്മാരുടെ ചില സ്വാർത്ഥതല്പരരായ അനുയായികൾ അതാത് ചിന്തകന്മാരുടെ പേരിൽ മതങ്ങളുണ്ടാക്കി, ആ ചിന്തകന്മാരുടെ നിഷ്കളങ്കരായ അനുയായികളെ മറ്റുള്ളവരിൽ നിന്ന് വിഭിന്നമാക്കി നിർത്തി പൌരോഹിത്യ സാമ്രാജ്യങ്ങളുണ്ടാക്കി.

ദൈവവും സ്വർഗ്ഗവും നരകവും എല്ലാം മിഥ്യകളാണെന്നും ഇവയൊക്കെ ഒരോരുത്തരരുടേയും കർമ്മഫലങ്ങൾ കൊണ്ട് അനുഭവിച്ചറിയേണ്ടതാണെന്നുമുള്ള കാര്യം മറച്ച് പിടിച്ച്, ദൈവം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന്റെ കൂടെ മാത്രമാണെന്നും ആ വിശ്വാസത്തിന്റെ കൂടെ നിൽക്കാത്തവർ സ്വർഗ്ഗരാജ്യം പൂകാതെ നരകരാജ്യത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നുമൊക്കെ ഈ പൗരോഹിത്യം 'ദൈവ'ത്തിന്റെ വളരെയടുത്ത് നിന്നുകൊണ്ട് പറയുന്നു. ഈ മതവിശ്വാസങ്ങളെല്ലാം സാഹോദര്യത്തിലും പരസ്പര സഹിഷ്ണുതയിലും ഊന്നിക്കൊണ്ടുള്ളതാണെന്ന് ശക്തിയുക്തം പറയുമ്പോഴും എവിടെയൊക്കെയോ മനുഷ്യർ തമ്മിൽ അതിർവരമ്പുകളും നിയന്ത്രണ രേഖകളും മാനസികമായി സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ആ സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും പോലും ഇന്ന് പലരൂപങ്ങളിൽ കോട്ടം സംഭവിച്ചിരിക്കുന്നു. തീവ്രവാദങ്ങളും അന്ധവിശ്വാസങ്ങളും, ശാസ്ത്രം പുരോഗമിച്ചിട്ടും പിടിമുറുക്കുന്നു.

ഭൂമിയിൽ ജനിക്കുന്ന എല്ലാ കാക്കകളും കാക്കളാണെങ്കിൽ, എല്ലാ സിംഹങ്ങളും സിംഹങ്ങളാണെങ്കിൽ, ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും വെറും മനുഷ്യനാണ്, അതിന് ഒരു മതവുമില്ല. ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, അതിന്റെ പേരിൽ വരമ്പ് കീറി വേറിട്ട് ഇരിക്കേണ്ടതില്ല. മനുഷ്യവർഗ്ഗം മുഴുവനും മനുഷ്യത്വം എന്ന ഒരേ ഒരു തത്വത്തിൽ വിശ്വസിച്ചു മുന്നോട്ടു പോയാൽ എത്ര നന്നായേനെ. മനുഷ്യന്റെ ബുദ്ധിക്ക് ഈകാര്യം ഏത് കാലത്താണ് ഇനി മനസ്സിലാവുക?

നമുക്ക് വയലാറിന്റെ വരികൾ കടമെടുക്കാം.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കുവച്ചൂ" - എന്താ ശരിയല്ലേ ?? മനുഷ്യനല്ലേ ഈ നൂലാമാലകളൊക്കെ ഉണ്ടാക്കിയത്? അല്ലാതെ ദൈവം എന്നെ ഇങ്ങനെയേ ആരാധിക്കാവൂ എന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

൩. ജാതികൾ

"അല്ലല്ലെന്തിതു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീചനാരിതൻ കയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ"

കുമാരനാശാൻ കളിയാക്കി പാടിയതാണെങ്കിലും വളരെ ചിന്തിപ്പിക്കുന്ന, പ്രസക്തമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്.

എല്ലാ മനുഷ്യർക്കും ബാഹ്യമായ കാഴ്ച ഒരേപോലെയാണെങ്കിലും, ബുദ്ധി ഒരേ അളവിലല്ല ഉണ്ടാവുന്നത്. ബുദ്ധി കൂടുതലുള്ളവൻ ബുദ്ധി കുറഞ്ഞവനെ പലതരത്തിലും ചൂഷണം ചെയ്യുന്നു, മൻഷ്യത്തരഹിതമായി അടിച്ചമർത്തുന്നു. ബുദ്ധി കൂടുതലുള്ളവൻ മ്ലേച്ഛമെന്ന് കരുതുന്ന, താഴെക്കിടയിലുള്ളതെന്ന് കരുതുന്ന ജോലികൾ തന്നെക്കാൾ ബുദ്ധി കുറഞ്ഞവരെക്കൊണ്ട് ചെയ്യിക്കുകയും ആ ബുദ്ധി കുറഞ്ഞവരുടെ സന്തതിപരമ്പരകളെ ബുദ്ധിയുണ്ടെങ്കിൽ കൂടി വളരാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. അങ്ങനെ അവരെ ഒരു 'ജാതി'യാക്കി മാറ്റി ഊറ്റം കൊള്ളുന്നു.

മനുഷ്യൻ ഒരു സമൂഹജീവിയാണ്. ഒരു സമൂഹത്തിൽ എല്ലാത്തരം ജോലികളും ഉണ്ടാവും. വലിയ വലിയ ജോലികൾ ചെയ്യുന്നവനെ നാം ബഹുമാനിക്കുന്നതോടൊപ്പം വലുതെങ്കിലും നാം ചെറുതെന്ന് കരുതുന്ന ജോലികൾ ചെയ്യുന്നവരെയും ബഹുമാനിക്കാൻ മടി കാണിക്കുന്നു. തൂപ്പുകാരന്റെ പ്രസക്തി, തൂപ്പുകാരൻ പണിമുടക്കുമ്പോൾ മാത്രം അറിഞ്ഞാൽ പോരാ. അവനും ഈ സമൂഹത്തിൽ ബുദ്ധിക്കനുസരിച്ച് ശമ്പളം കൊടുത്തില്ലെങ്കിലും സമുന്നതമായ ഒരു സ്ഥാനം ഉണ്ട്. അങ്ങനെ ഓരോ ജോലിക്കും. പ്യൂണ്‍ എന്ന തസ്തികയിലുള്ളവരെക്കൊണ്ട് സ്വന്തം എച്ചിലില എടുപ്പിക്കുന്ന മേലാളന്മാർ ഇന്നത്തെ അഭിനവ മേൽ ജാതിയാണ്. ബുദ്ധി കൂടിയവനും കുറഞ്ഞവനും സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവർക്കും മാന്യമായി ജീവിക്കണം. ഈയൊരു ജാതി വേർതിരിവ്, ജാതികളില്ലെന്ന് പറയപ്പെടുന്ന മതങ്ങളിലും കാണാം.

ഇങ്ങനെ മനുഷ്യന്റെ തൊഴിലിന്നനുസരിച്ച് ജാതിഭേദങ്ങളുണ്ടാക്കിയെങ്കിലും
ഒരു കാലത്ത് നമ്മുടെ കേരളത്തിൽ 'പറയി പെറ്റു പന്തിരുകുല' (ഒരു വയറ്റിൽ പിറന്നു പന്ത്രണ്ട് ജാതികളായി പിരിഞ്ഞ് ജീവിച്ഛവരുടെ കഥ) ത്തിന്റെയും 'ജാതി ഭേദം മത ദ്വേഷം' എന്ന തത്വസംഹിതയുടെയും 'തത്വമസി' യുടെയും പ്രതിധ്വനികൾ അലയടിച്ചു നടന്നിരുന്നു. ഇന്ന് ആ സംശുദ്ധമായ പ്രതിധ്വനികളുടെ മേലെക്കൂടി ജാതി ഭ്രാന്തിന്റെ ജല്പനങ്ങൾ കൂടിക്കൂടി വരികയാണ്. സങ്കുചിത ചിന്താഗതികൾ ആധുനിക വിദ്യാഭ്യാസയുഗത്തിലും കൂടി വരുമ്പോൾ ഈത്തരം മഹദ്വചനങ്ങളുടെ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് ജാതി ചിന്തകൾ മാറ്റിവച്ചുകൊണ്ട് നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മനുഷ്യരെന്ന് തയ്യാറാവും?

൪. ഭാഷകൾ

മനുഷ്യൻ അവന്റെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ആശയവിനിമയത്തിന് പല രീതികളും കണ്ടു പിടിച്ചു. അതിൽ ഭാഷയ്ക്ക് എല്ലാ അർത്ഥത്തിലും ഒരു പ്രമുഖ സ്ഥാനം ഉണ്ട്. ഈ ഭൂഗോളത്തിൽ ഇന്ന് ആയിരക്കണക്കിന് വിവിധതരം ഭാഷകൾ ഉണ്ട്. ഓരോ ഭാഷക്കും അതിന്റേതായ സ്ഥാനവും ഉണ്ട്. ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് മേലെയോ താഴെയോ അല്ല. എന്നാലും ഇന്ന് ലോകത്തിൽ ഭാഷകളുടെ പേരിൽ മാത്രം തമ്മിൽ തല്ലുകൾ നടക്കുന്നു. ചിന്താ ശക്തിയുള്ള മനുഷ്യന്ന് ഇത് ഭൂഷണമാണോ?

നമ്മുടെ ഭാരതത്തിൽത്തെന്നെ എത്രയോ ഭാഷകളുണ്ട്. അതിൽ കൂടുതൽ പേരും ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സംസാരിക്കുന്നവന് അവന്റെ ഭാഷ വളരാൻ മോഹം, മറ്റുള്ളവർക്ക് അവരുടേതും. ഒരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ പ്രതിരോധിക്കുന്നു. ആ അടിച്ചേൽപ്പിക്കലിന്റെയും പ്രതിരോധത്തിന്റെയും ഇടയിൽപ്പെട്ട്, ഒരു രാഷ്ട്രഭാഷയെന്ന മോഹത്തിന് മങ്ങലേൽപ്പിച്ച് നാം ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന ഇംഗ്ലീഷ് ഭാഷ ഒരു രാഷ്ട്രഭാഷപോലെ അംഗീകരിച്ച് ജീവിക്കുന്നു. തമ്മിൽതല്ല് കൊണ്ട് എപ്പോഴും മൂന്നാമതൊരാൾക്കേ ഗുണമുണ്ടാകുകയുള്ളൂ. പരസ്പര ഭാഷാ ബഹുമാനമുണ്ടായിരുന്നെങ്കിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഗുണമുണ്ടായേനെ, പകരം, നാമിന്ന് അതാത് ഭാഷകളിലെ വാക്കുകൾക്ക് പകരം ആംഗലേയ പദങ്ങൾ  വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് സ്വന്തം ഭാഷയെ വികലമാക്കുന്നു.

ഓരോ ഭാഷയ്ക്കും എല്ലാത്തിനുമെന്നപോലെ ഒരു ജീവിതകാലയളവ് ഉണ്ട്. ഓരോന്നിന്റെയും ഉപയോഗം പോലെ, ചില ഭാഷകൾ വേഗം മരിക്കുന്നു,  ചിലവ കൂടുതൽ കാലം നിലനിൽക്കുന്നു. ചിലയാളുകൾ പറയും സംസ്കൃതം ദൈവത്തിന്റെ ഭാഷയാണ് എന്ന്. പക്ഷേ എന്തുകൊണ്ട് സംസ്കൃതം ഇന്ന് മരണശയ്യയിൽ കിടക്കുന്നു? ദൈവത്തിന്റെ ഭാഷ മരിക്കുമോ? ചിലയാളുകൾ അറബിഭാഷയാണ് ദൈവത്തിന്റെ ഭാഷ എന്ന് പറയും. ഇല്ലാത്ത, കാണാത്ത ദൈവത്തിന് അങ്ങനെ പ്രത്യേകിച്ച് ഭാഷകളൊന്നും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല.

ഒരേഭാഷ സംസാരിക്കുന്നവർക്കിടയിൽത്തന്നെ വിവിധരീതിയിൽ ആ ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ട്. അവർ തമ്മിൽ തമ്മിൽ "എന്റെ രീതിയാണ് നല്ലത്" എന്ന് വീമ്പടിച്ച് നടക്കും. ഓരോരുത്തർക്കും അവരവരുടെ രീതി എപ്പോഴും ശരിയാണ്, പോരായ്മകളുണ്ടെങ്കിൽ പോലും.

സ്വന്തം ഭാഷയെ സ്വന്തം മാതാവിനോടുള്ള സ്നേഹോഷ്മളതയോടെ മുറുകെ പിടിക്കുമ്പോഴും നമുക്ക് മറ്റുള്ള ഭാഷകളെ ബഹുമാനിക്കാൻ പഠിക്കാം. എല്ലാ ഭാഷകളും ആശയവിനിമയം എന്ന ഒരേയൊരു പ്രക്രിയയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാൻ, ഭാഷയുടെ പേരിൽ പരസ്പരം കളിയാക്കി ജീവിക്കാതിരിക്കാൻ നമുക്ക് സാധ്യമായേ പറ്റൂ.

൫. ദേശങ്ങൾ

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ"

പ്രാചീന കാലം മുതൽ മനുഷ്യൻ അവന്റെ ആവശ്യത്തിനും ബുദ്ധിക്കും പേശീബലത്തിനും അനുസരിച്ച് ഓരോ ദേശങ്ങൾ കൈയ്യടക്കിവച്ചു. അത് പിന്നീട് പല പല രാജ്യങ്ങൾ ആയി മാറി. രാജ്യങ്ങളുടെയുള്ളിൽ പല പല വിഭിന്ന കാരണങ്ങളും കൊണ്ട് കൌണ്ടികളും സംസ്ഥാനങ്ങളുമുണ്ടായി. കൂടുതൽ ശക്തിയുള്ള രാജ്യം യുദ്ധത്തിലൂടെ മറ്റു രാജ്യങ്ങളെ കീഴ്പെടുത്തുകയും സാമ്രാജ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് സാമ്രാജ്യ ചക്രവർത്തിമാർ ദുർബലരാകുമ്പോൾ സാമന്തന്മാർ  പൊങ്ങിവന്ന് വീണ്ടും നാട്ടു രാജ്യങ്ങൾ ഉണ്ടാവുകയുംപുതിയ രാജാക്കന്മാർ ഉണ്ടാവുകയും ചെയ്തു. ആ ചക്രം ഇന്നും പുതിയ രൂപങ്ങളിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ പണ്ട് വിവരമുള്ളവനൊന്നുമായിരുന്നില്ല രാജാക്കന്മാരായിരുന്നത്, വെറും ശക്തിപ്രകടനത്തിലൂടെ മാത്രമായിരുന്നു അല്ലെങ്കിൽ ഇന്നത്തെ ഗുണ്ടകളുടെ പോലുള്ള ചില പ്രയോഗസൂത്രങ്ങളിലൂടെ മാത്രമായിരുന്നു പണ്ടൊക്കെ രാജാക്കന്മാരും പിന്നെ രാജവംശങ്ങളും മറ്റും ഉണ്ടായത്.

ഇന്ന് ജനാധിപത്യത്തിൽ പല പല ആശയങ്ങളുടെ പേരിൽ ഓരോ രാഷ്ട്രത്തിലും പല വിധത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടായി. ഒരേ രാജ്യത്തിന്‌ വേണ്ടിയാണെങ്കിലും അധികാരത്തിനു വേണ്ടി വിവിധ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ വാശിയോടെ മത്സരിക്കാനും ആ മത്സരം അക്രമങ്ങളിലേക്ക് തിരിയാനും തുടങ്ങി. രാഷ്ട്രസേവനം മാത്രമാണ് ഉദ്ദേശമെങ്കിൽ സ്വന്തം രാജ്യത്തുള്ളവനെത്തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി സേവിക്കേണ്ടതുണ്ടോ? 

സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അനാവശ്യമായി പരസ്പരം കലഹിച്ചും യുദ്ധങ്ങൾ ചെയ്തും ഓരോ ദേശങ്ങൾ ഇന്നും വാർത്തകളിൽ നിറയുന്നു. ചില ചട്ടക്കൂടുകൾ ആവശ്യമാണെങ്കിലും രാജ്യങ്ങൾ തമ്മിൽ ബാഹികമായോ മാനസികമായോ മതിൽക്കെട്ടുകൾ തീർത്ത് കാലം കഴിക്കേണ്ട സാഹചര്യം വളരെ ഭീതിതമാണ്. ഓരോ ദേശവും അതിന്റെ അടുത്തുള്ള മറ്റു ദേശങ്ങളുമായി പല കാര്യങ്ങളിലും പരസ്പരം വളരെയധികം ബന്ധമുണ്ട്. ഈ ബന്ധങ്ങളെ മനസ്സിലാക്കി സാഹോദര്യത്തോടെ, ഒരുമയോടെ മനുഷ്യൻ നിന്നാൽ അവിടെ സമാധാനമല്ലാതെ വേറെയൊന്നും ഉണ്ടാവില്ല. 

൬. ലിംഗഭേദം

ഈ ലോകത്തിൽ എല്ലാ ജീവജാലങ്ങൾക്കും ലിംഗഭേദങ്ങൾ ഉണ്ട്. ആണും പെണ്ണും, രണ്ടും അല്ലാത്തവരും, ഒരേ ലിംഗത്തിൽ ആകർഷണമുള്ളവരും ഒക്കെ ഭൂമുഖത്തുണ്ടാകുന്നു. അത് നമുക്കൊന്നും ചെയ്യാൻ പറ്റാത്ത പ്രകൃതിയുടെ വിരുതുകളാണ്. ആണും പെണ്ണും ഒരുമിച്ചു ചേരുമ്പോൾ അവിടെ കുടുംബം ഉണ്ടാകുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു ലിംഗം അതിന്റെ വിപരീത ലിംഗത്തിനെ അടക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകുന്നു, കുടുംബം തകരുന്നു. കുഞ്ഞുങ്ങൾ തെറ്റായ രീതിയിൽ വളരുന്നു. ഒരു നല്ല കുടുംബമാണ് ഒരു നല്ല സമൂഹത്തിനും ഒരു നല്ല രാജ്യത്തിന്നും ആധാരം.

'ലിംഗമുള്ളവൻ' 'ലിംഗമില്ലാത്തവനെ' (eunuchs) കൂട്ടത്തിൽ കൂട്ടാതിരിക്കുകയും അവർക്ക് ഒരുതരത്തിലുമുള്ള പരിഗണനയും കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ 'ലിംഗമില്ലാത്തവൻ' ഒന്നിനും കൊള്ളാത്തവനാകുന്നു, അവർ തെറ്റുകളിലേക്ക് കടക്കുന്നു. ഒരേ ലിംഗത്തിൽ താല്പര്യമുള്ളവരോട് ഒരുതരം ഈർഷ്യയോടെ വിഭിന്നലിംഗതല്പരർ പെരുമാറുമ്പോൾ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും അവരുടെ താല്പര്യങ്ങൾ ആരും അറിയാതെ നടത്തേണ്ടിവരികയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ അവരുടെ 'ന്യൂനത'കളെ പ്രകൃതിയുടെ വികൃതികളായി അല്ലെങ്കിൽ ഒരു അംഗവൈകല്യം പോലെയെങ്കിലും അംഗീകരിച്ച് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ 'സാധാരണ'മനുഷ്യൻ, 'സാമാന്യബോധമുള്ള' മനുഷ്യൻ എന്ന് തയ്യാറാവും? ഇങ്ങനെ 'വൈകല്യ'മുള്ളവർ സ്വന്തം കുടുംബത്തിൽ ജനിച്ചാൽ എന്ത് ചെയ്യും? ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ വെടിവെച്ച് കൊല്ലുമോ? 

൭. രൂപഭേദം

"ദേ അവനെ നോക്ക്, ഒരു കാപ്പിരിയെപ്പോലുണ്ട്.", "അയ്യേ... അവള് കെട്ടിയേക്കുന്നത് കണ്ണിറുങ്ങിയ ഒരു മണിപ്പൂരിയെയാണ്." ഇതേപോലെ, പല പല 'കമന്റു'കളും നമ്മുടെയിടയിൽ ഉണ്ടാവുന്നത് കേൾക്കാം. അവനവന്റെ വർഗ്ഗം ഒഴിച്ച് കാപ്പിരികളും മെക്സിക്കൻസും മണിപ്പൂരികളും അടങ്ങുന്ന മറ്റുള്ളവരെല്ലാവരും മോശക്കാരാണോ?

ഈ ലോകത്ത്, ഓരൊ ദേശത്തുമുള്ള ആളുകൾ അവരവരുടെ രൂപങ്ങളിൽ പ്രത്യേകതയുള്ളവരാണ്. അതിൽ ഒരോ രൂപക്കാർക്കും അതാത് രൂപങ്ങൾ ഭംഗിയുള്ളതാണ്. അതിൽ ഇന്ന രൂപത്തിന് കൂടുതൽ ഭംഗി എന്നൊക്കെപ്പറയാമെങ്കിലും പരസ്പരം താരതമ്യം ചെയ്ത് മേനി പറഞ്ഞ് നടക്കുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും മനുഷ്യരാണ്. ഇങ്ങനെ പരസ്പരം അംഗരൂപഭേദങ്ങളെ നിരാകരിക്കാനും എല്ലാ ആളുകൾക്കിടയിലും നല്ലവരുണ്ടെന്നും പരസ്പരം സഹകരിക്കേണ്ടവരാണെന്നുമുള്ള ബോധം നമ്മിൽ എല്ലാവരിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ?

൮. സമ്പത്ത്

ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ജീവിക്കാൻ, എത്ര പണം വേണം? താമസിക്കാൻ എത്ര വലിയ വീട് വേണം? തിന്നാൻ എത്ര വിലപിടിപ്പുള്ള ഭക്ഷണം വേണം? ഉടുക്കാൻ എങ്ങനെയുള്ള വസ്ത്രങ്ങൾ വേണം? ആവശ്യം, പണമുള്ളതിന്റെ പേരിൽ ആർഭാടങ്ങൾക്ക് വഴിപ്പെടുമ്പോൾ പണമില്ലാത്തവരോട് ഒരു തരം അവജ്ഞയും അതുവഴി അവരെ തൊട്ടുകൂടാത്തവരായി മാറ്റുകയും ചെയ്യുന്നു.

പാവപ്പെട്ടവരായും പണക്കാരയും നമ്മൾ കുറേയേറെ പേരെ കാണുന്നുണ്ട്. ഒരിടത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ മറ്റൊരിടത്ത് ദാരിദ്ര്യം നടമാടുന്നു. ഭൂമിയിൽ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങൾക്കും വസിക്കാൻ പ്രയാസമാക്കുന്ന, പലവിധത്തിലുള്ള നിയമങ്ങൾ, അതേ ഭൂമിയിൽ ജനിച്ച ഒരുകൂട്ടം ആളുകൾ ഉണ്ടാക്കുന്നു. ഭൂമി വീതം വയ്ക്കപ്പെടുന്നു. അതിലെ ആഹാരവും സമ്പത്തും ഒരു ചുരുങ്ങിയ വിഭാഗം ആളുകൾ മാത്രം ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അന്യായ മാർഗ്ഗങ്ങളിൽ കൂടെയും  അനുഭവിക്കുന്നു. അതേസമയം മറ്റുള്ള ഒരു വലിയ വിഭാഗം അന്നന്നത്തെ അന്നത്തിന് വേണ്ടി, ഒരു നേരം സ്വസ്ഥതയോടെ തല ചായ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്നു.

ഈത്തരം സാമ്പത്തിക അന്തരങ്ങൾ, കഷ്ടത അനുഭവിക്കുന്നവരുടെയിടയിൽ വിദ്വേഷം വളർത്തുകയും നക്സലിസവും മാവോയിസവും പോലുള്ള ഭീകരതകൾക്ക് വളമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലാവരും ജനിക്കുന്നത് ഒരു പോലെയാണ്. ഓരോരുത്തരുടേയും തലച്ചോറുകൾ വിഭിന്നവുമായിരിക്കും. കൂടുതൽ ബുദ്ധിയുള്ളവൻ അവന്റെ നല്ല ബുദ്ധി കൊണ്ട് ഉയരങ്ങളിലെത്തിയാലും, ബുദ്ധിയില്ലാത്തവന് പ്രകൃതി നല്കിയ സമ്പത്തുകൾ അപഹരിച്ചു കളയരുത്. എത്ര ബുദ്ധി ഉണ്ടായാലും ഒരു പരിധി വിട്ട് ആർക്കും ഉപകാരപ്പെടുത്താതെ സമ്പത്തുണ്ടാക്കുന്നതിലും എന്തർത്ഥമാണുള്ളത്? സമ്പത്തുള്ളവൻ, പ്രകൃതിയുടെ വികൃതി കൊണ്ട് സമ്പത്തില്ലാതായിപ്പോയവനെ സഹായിക്കാൻ മനസ്സ് വച്ചാൽ കുറച്ചെങ്കിലും ലോകത്തിന് നന്മയുണ്ടായേനെ. ഭൂമിയിലെ സമ്പത്ത് അതിൽ വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന സത്യം എപ്പഴാണ് നാം മനസ്സിലാക്കുക?


നമ്മുടെ ഭാരതം മേല്പറഞ്ഞ രീതികളിലുള്ള വിഭിന്നതയ്ക്ക് ഒരു മകുടോദാഹരണമാണ്. ഭാരതം ഇന്ന് ഈ കാണുന്ന രീതിയിലും രൂപത്തിലും നിലനിൽക്കുവാൻ കാരണം അവിടെ നിവസിക്കുന്ന വൈവിധ്യങ്ങളുള്ള ജനതയുടെ ഒരുമ ഒന്നുകൊണ്ടു മാത്രമാണ്. എന്നിരുന്നാലും മധുരമുള്ള ഈ ഒരുമയുടെ പെരുമയ്ക്കിടയിലും ഇരുമയുടെ വാൾത്തലപ്പുകൾ അങ്ങിങ്ങായി പൊങ്ങിവരുന്നത് നമ്മൾ കാണുന്നു. ഈ അന്ധകാരത്തിന്റെ വാൾത്തലപ്പുകളെ നമ്മൾ ഒരുമിച്ചു നിന്ന് ഒന്നൊന്നായി ഒടിച്ചു കളയുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

"ഐകമത്യം മഹാബലം", "വസുദൈവ കുടുംബകം" എന്നിവയാവട്ടെ  നമ്മുടെ മുദ്രാവാക്യം.

"ലോകാഃ  സമസ്താഃ  സുഖിനോഃ  ഭവന്തുഃ"



**********

2015, ജനുവരി 18, ഞായറാഴ്‌ച

ഹിന്ദുവിനെ രക്ഷപ്പെടുത്താൻ പെരുമാളെ തളച്ചു

ഇവന് മതങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന് എന്റെ ലേഖനങ്ങൾ വായിക്കുന്നവരിൽ ചിലർ കരുതിയേക്കാം. അല്ലാതെയും ഞാൻ എഴുതിയിട്ടുണ്ട്. എഴുത്തൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. പക്ഷേ എഴുതുന്നതിന് എന്തെങ്കലും കാലികമായ പ്രകോപനങ്ങളോ അല്ലെങ്കിൽ ചില കാരണങ്ങളോ അല്ലെങ്കിൽ ചില നിമിത്തങ്ങളോ ഉണ്ടാകാമല്ലോ. അത്തരം കാലികമായ, ഈയ്യടുത്ത് നടന്ന ഗൗരവമായ ഒരു സംഭവത്തിലേക്ക്, (ചുരുക്കം പേർ അറിഞ്ഞുകാണുമെങ്കിലും) നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



തമിഴ്നാട്ടിലെ തിരുച്ചെങ്കോട്ട് എന്ന ഗ്രാമത്തിൽ ജനിച്ച്, നല്ലയൊരു  സാഹിത്യപ്രവർത്തകനും എഴുത്തുകാരനുമായി വളർന്നയാളാണ് ശ്രീ പെരുമാൾ മുരുകൻ. നാലോളം നോവലുകളും ചെറുകഥാ / കവിതാ സമാഹാരങ്ങളും മറ്റു പുരോഗമനപരമായ ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നാമക്കൽ സർക്കാർ ആർട്സ് കോളജിലെ പ്രൊഫസറാണ് മുരുകൻ.  ഈ വാർത്തയോടനുബന്ധിച്ച് മാതൃഭൂമിയിൽ വന്ന ലേഖനത്തിലെ പ്രസക്തഭാഗം ചുവടെ:

പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ പ്രകാരം, നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്ന മുരുകൻ, തൊട്ടു പിന്നാലെ സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.

തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി.


2010 ൽ പുറത്തിറങ്ങിയ ഈ നോവലിനെതിരെ ഇപ്പോഴാണ് ഹിന്ദു സംഘടനകൾക്ക്  വിജയം വരിച്ചത്‌. ഇതുകൊണ്ട് ഹിന്ദു സമൂഹം നന്നാകുമോ? ഹിന്ദുക്കൾ എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ് ഈത്തരം പ്രവൃത്തികൾ ചെയ്യുന്നത്? ഉപനിഷത്തുക്കളും ഇതിഹാസങ്ങളും സ്മൃതികളും ഒന്നും അരച്ചു കുടിച്ചിട്ടില്ലെങ്കിലും കുറച്ചെങ്കിലും ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചിട്ടുണ്ടെങ്കിൽ ഇത്തരം തോന്ന്യാസത്തിന് ഇവർ നിൽക്കുമോ?

'മാതൊരുഭഗൻ' എന്ന നോവലിൽ വിഷയമാക്കിയിട്ടുള്ള കാര്യം ഇന്നോ ഇന്നലെയോ മാത്രം അറിവുള്ള കാര്യമല്ല. ഈ ആസ്പദവിഷയം പ്രതിപാദ്യവിഷയമല്ലായിരുന്നെങ്കിൽ മഹാഭാരതം എന്ന ഇതിഹാസം ഭാരതത്തിൽ ഉണ്ടാകുമായിരുന്നില്ല. 

ശന്തനുമഹാരാജാവിൽ മുക്കുവസ്ത്രീയായ സത്യവതിക്ക് ഉണ്ടായ പുത്രന്മാർക്ക്, ചിത്രാംഗദനും വിചിത്രവീര്യനും മക്കളില്ലായിരുന്നു. ശന്തനുവിന് ശേഷം രാജാവായ, മൂത്തവനായ ചിത്രാംഗദൻ മക്കളില്ലാതെ മരിച്ചപ്പോൾ ഇളയവനായ വിചിത്രവീര്യൻ ഭീഷ്മരുടെ പിൻബലത്തിൽ ചെറുപ്പത്തിലേ രാജാവായി. കല്യാണപ്രായമായപ്പോൾ, ശന്തനുവിന്റെ മുൻഭാര്യാപുത്രനായ, ബ്രഹ്മചാരിയായ ഭീഷ്മർ, അനുജന്  സ്വയംവരത്തിനായി (ബലമായി) കൊണ്ടു വന്നത്   കാശിരാജാവിന്റെ പുത്രിമാരായ അംബയേയും അംബികയേയും അംബാലികയേയുമായിരുന്നു. അതിൽ അംബ, സാല്വ രാജകുമാരനുമായി പ്രണയത്തിലായിരുന്നതിനാൽ ആത്മാഹുതി ചെയ്യുകയും ഭീഷ്മരെ വധിക്കാൻ ശിഖണ്ടിയായി ജനിക്കുകയും ചെയ്തു. 

അംബികയും അംബാലികയും വിചിത്ര വീര്യന്റെ ഭാര്യമാരായി. അധികം വൈകാതെ വിചിത്രവീര്യൻ കുഷ്ഠം പിടിപെട്ട് മരിച്ചപ്പോൾ കുരുവംശം മുടിഞ്ഞു പോകുമെന്ന് സത്യവതി ഭയന്നു. സത്യവതി ഭീഷ്മരോട് വംശം നിലനിർത്താൻ ബ്രഹ്മചര്യം വെടിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീഷ്മർ വഴങ്ങിയില്ല. പിന്നെ സത്യവതി സമീപിച്ചത് അവൾക്ക് പരാശരമുനിയിൽ ഉണ്ടായ (ശന്തനുവിനെ വിവാഹം കഴിക്കുന്നതിന് മുൻപ്) വ്യാസനെ ആയിരുന്നു. വ്യാസനോട് (ഒരർത്ഥത്തിൽ വിചിത്രവീര്യന്റെ അർദ്ധസഹോദരൻ) വിചിത്രവീര്യന്റെ ഭാര്യമാരുടെ കൂടെ ശയിക്കാനും പുത്രലാഭം ഉണ്ടാക്കുവാനും ആവശ്യപ്പെട്ടു. വ്യാസൻ സമ്മതിക്കുകയും അത് പ്രകാരം കൊട്ടാരത്തിലേക്ക് വരികയും ചെയ്തു. അംബികയുമായുള്ള സഹശയനത്തിൽ ധൃതരാഷ്ട്രരും അംബാലികയുമായുള്ള സഹശയനത്തിൽ പാണ്ടുവും ഉണ്ടായി (വിരൂപിയായ വ്യാസൻ ഇരുവരേയും സമീപിച്ചപ്പോൾ ഇരുവർക്കുമുണ്ടായ വ്യത്യസ്തമായ വികാരവേലിയേറ്റമാണ് ഒരാൾ അന്ധനും മറ്റൊരാൾ പാണ്ഡുള്ളവനും ആവാൻ കാരണമെന്ന് പറയുന്നു). അന്ധനും പാണ്ഡുള്ളവനും രാജാവാകാൻ യോഗ്യതയിൽ സംശയിച്ച സത്യവതി, വീണ്ടും അംബികയിൽ ഒരു പുത്രനെക്കൂടി ആവശ്യപ്പെട്ട പ്രകാരം, വ്യാസൻ വീണ്ടും കൊട്ടാരത്തിൽ വന്നു. പക്ഷേ ഇത്തവണ ഭയന്ന അംബിക, അവളുടെ ദാസിയെ വ്യാസന്റെയടുത്ത് പറഞ്ഞയച്ചു. ദാസി, ഭയക്കാതെ വളരെ ഉപചാരപൂർവ്വം വ്യാസനെ സ്വീകരിക്കുകയും ജ്ഞാനിയായ വിദുരനെ ഗർഭം ധരിക്കുകയും ചെയ്തു. ദാസിയുടെ പുത്രനെ രാജ്യഭാരം ഏൽപ്പിക്കാൻ പറ്റാത്തതുകൊണ്ട്, മൂത്തവനായ ധൃതരാഷ്ട്രരെ രാജാവാക്കുകയാണ്‌ ഉണ്ടായത്. 

ഇങ്ങനെയാണ് കുരുവംശം നിലനിന്നതും എഴുതിയ ആൾ തന്നെ കഥാപാത്രമായ, മഹാഭാരതം കഥ ഇതിഹാസമായതും. ഹിന്ദു എന്ന് അറിയപ്പെടുന്നവരുടെ ഇടയിൽ ഭാരതത്തിലാകമാനം ഇങ്ങനെയുള്ള പല വിചിത്രമായ ആചാരങ്ങളും നിലവിലുണ്ട്. ഇതിനെപ്പറ്റി വിലപിച്ചിട്ടൊന്നും കാര്യമില്ല. ഉണ്ടായിരുന്നതൊക്കെ ഉണ്ടായിരുന്നു എന്ന് സമ്മതിക്കാൻ ആർജ്ജവം കാണിക്കണം. അതോടൊപ്പം കാതലില്ലാത്ത ആചാരമാണെങ്കിൽ അവ നിരാകരിക്കാനും തയ്യാറാകണം

ഈ സാഹചര്യത്തിൽ, മഹാഭാരതത്തിലുണ്ടായ അതേ ഒരു വിഷയം, പ്രാദേശികമായി, ഒരു സാഹിത്യരൂപത്തിൽ അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്? സാഹിത്യം വെറും സാഹിത്യമല്ലേ? ഈ ഒരു വിഷയം ഹിന്ദുവിന് ശരിയല്ലെങ്കിൽ മഹാഭാരതമല്ലേ ആദ്യം നിരോധിക്കേണ്ടത് ? പെരുമാൾ മുരുകനെപ്പോലുള്ള ഒരു വലിയ സാഹിത്യകാരന്റെ തൂലിക പൊട്ടിച്ച് അവിടത്തെ ഹിന്ദു സമൂഹം എന്താണ് ഉദ്ദേശിക്കുന്നത്? 

മുസ്ലീം പ്രവാചകന്റെ കാർട്ടൂണ്‍ വരച്ചതിന്റെ പേരിൽ, ഫ്രാൻസിലെ 'ചാർളീ ഹെബ്ദോ' പത്രത്തിന്റെ ആപ്പീസിലുണ്ടായ കൂട്ടക്കൊല ഈത്തരുണത്തിൽ ഓർക്കേണ്ടതാണ്. പശ്ചിമമദ്ധ്യേഷ്യയിൽ കാലങ്ങളായി നിലനില്ക്കുന്ന ആസ്വസ്ഥതയിൽ നിന്ന് രക്ഷപ്പെടാൻ മുസ്ലീമുകൾക്ക് സർവ്വസഹായവും ചെയ്തു കൊടുത്ത രാജ്യമാണ് ഫ്രാൻസ്. ആ സഹായം ചെയ്ത കൈക്ക് തന്നെ കടിക്കുക വഴി ഫ്രാൻസിലെ മുസ്ലീമുകൾ അവരുടെ തന്നെ കുഴി തോണ്ടുകയാണ് ചെയ്തത്. വെറും തുച്ഛമായ വരിസംഖ്യ ഉണ്ടായിരുന്ന  'ചാർളീ ഹെബ്ദോ' യുടെ ലക്ഷക്കണക്കിന് പ്രതികളാണ് സർക്കാർ മുൻകൈ എടുത്ത് പുറത്തിറക്കിയത്. മുസ്ലീമുകളുടെ ഇടയിൽ നിലനിൽക്കുന്ന അനാചാരങ്ങളെ ഹാസ്യാത്മകമായി ചോദ്യം ചെയ്യുന്നതാണ് അവർ ചെയ്യുന്ന കുറ്റം. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുസ്ലീമുകൾക്ക് കഴിയുന്നില്ല. ഫ്രാൻസ് സർക്കാർ ചെയ്തത് പോലെ 'മാതൊരുഭഗൻ' നോവലിന്റെയും ലക്ഷക്കണക്കിന്‌ പതിപ്പുകൾ സർവ്വ ഭാഷകളിലും ഭാരത സർക്കാർ പുറത്തിറക്കുകയാണ് വേണ്ടത്. അങ്ങനെ ഈത്തരം വൃത്തികെട്ട മതചിന്തകളുടെ മുനയൊടിക്കണം. സാഹിത്യത്തെ സാഹിത്യമായി കാണണം. അതിനെ ഒരിക്കലും വൈകാരികതലത്തിൽ കൊണ്ടുവരരുത്. എം ടിയുടെ രണ്ടാമൂഴവും, ഒരു വടക്കൻ വീരഗാഥയുമൊക്കെ ഈ തരത്തിൽ മാത്രമേ കാണാവൂ. 

ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയും പറയുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർ വരമ്പുകൾ വേണം എന്ന്. അനാചാരങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഇവരൊക്കെ എന്തിനാണ് മറ്റുള്ളവരെ കളിയാക്കി എന്ന് പറഞ്ഞ് വിഭ്രാന്തി പിടിക്കുന്നത്‌? ചോദ്യം ചെയ്തത് കൊണ്ട് തകർന്നുപോകുന്നതാണ് വിശ്വാസമെങ്കിൽ, അത്തരത്തിലുള്ള വിശ്വാസം ഇല്ലാത്തത് തന്നെയാണ് നല്ലത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്വാതന്ത്ര്യമല്ലെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായേ തീരൂ. കേരളത്തിലെ സിസ്റ്റർ അഭയ കേസിൽ, അഭയയെ സംരക്ഷിക്കാത്തത് വഴി, കത്തോലിക്കാ സഭയുടെ അന്തസ്സിന് ജനമനസ്സിൽ ഉന്നമനം ഉണ്ടായോ എന്നത് ചിന്തിക്കാവുന്നതാണ്. 'ഡാവിഞ്ചി കോഡ്' എന്ന സിനിമ പ്രദർശിപ്പിച്ചാൽ എന്തോ ഇടിഞ്ഞു വീഴുമെന്ന ഭയമാണ് ക്രിസ്തീയ സഭകൾക്ക്. ആ രീതിയിൽത്തന്നെയാണ് പി.കെ എന്ന സിനിമക്കെതിരേ ഹിന്ദുക്കൾ ചെയ്യുന്നതും.

കുറച്ച് കാലം മുന്നേ മലപ്പുറത്ത്, മറയൂരിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്ത്, ഒരു ഉമ്മ മരിച്ചപ്പോൾ അവരെ മഹല്ല് കമ്മിറ്റി പള്ളിയിൽ ഖബറടക്കാൻ സമ്മതിച്ചില്ലത്രേ. കാരണം, ആ ഉമ്മയുടെ രണ്ട് പെണ്‍മക്കൾ ക്ഷേത്ര കലകളായ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നു. പാണക്കാട് തങ്ങളെ സമീപിച്ചിട്ട് പോലും ഖബറടക്കാൻ സമ്മതിച്ചില്ല. അവസാനം ഉമ്മയുടെ ജന്മനാടായ കൊണ്ടോട്ടിയിൽ ഖബറടക്കി. പിന്നീട്, ആ ഉമ്മയുടെ മക്കൾ മലപ്പുറത്ത് നടന്ന, പാണക്കാട് തങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടുകയും ചെയ്തു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മത നേതൃത്ത്വങ്ങളെ എന്ത് ചെയ്യണം? മുക്കാലിയിൽ കെട്ടി അടിച്ചാലും മതിയാവുമോ? ഒരു മുസ്ലീം സംസ്കൃതം  പഠിച്ചാൽ ആ മുസ്ലീം വിലക്കപ്പെട്ടവനായി. കഥകളി സംഗീതം അഭ്യസിച്ചതിന്, കലാമണ്ഡലം ഹൈദരാലിക്ക് പോലും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംസ്കൃതം വെറും ഭാഷയും, ഭരതനാട്യവും മോഹിനിയാട്ടവും വെറും കലകളുമാണ്. നിർഭാഗ്യവശാൽ അത് ഭാരതത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായിപ്പോയി.

ഇതെപോലെത്തന്നെയാണ്, വളരെ വിശാലവും സമ്പുഷ്ടവുമായ ഭാരതീയ ജ്യോതിശാസ്ത്രവും (ജ്യോതിഷമല്ല) വേദിക് മാത്മാറ്റിക്സും പഠിപ്പിക്കുമ്പോൾ അഥവാ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് കാവിയാണെന്നും അത് ഹിന്ദുത്വ പ്രചരണമാണെന്നും മറ്റും പറയുന്നത്. വിളക്ക് കത്തിക്കുന്നതിലും മരം കുഴിച്ചിടുന്നതിലും എന്തിലും ഏതിലും മതം കാണുന്നവർ നമ്മുടെ നാടിന്റെ ശാപമാണ്.

ഇതൊക്കെക്കൊണ്ടാണ് ഇങ്ങനെയുള്ള മത സംഹിതകളൊന്നുമല്ല നമുക്ക്, മനുഷ്യർക്ക്‌ വേണ്ടത് എന്ന് പറയുന്നത്. ആളുകൾ ഓരോരുത്തരും ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഏത് മതവും ആദ്യം ചെയ്യേണ്ടത് എന്തിന് വേണ്ടി നില നിൽക്കുന്നു എന്ന് മനസ്സിലാക്കുകയാണ്. ഉള്ള കാര്യങ്ങൾ തെറ്റാണെങ്കിൽ മറച്ചു പിടിക്കുകയല്ല വേണ്ടത്. അവ തിരുത്താനുള്ള ഉദ്ഘോഷണങ്ങളും പ്രഭാഷണങ്ങളും സധൈര്യം നടത്തുകയാണ് വേണ്ടത്. അല്ലാതെ അവ മാന്യമായ രീതിയിൽ ചോദ്യം ചെയ്യുന്നവന്റെ അംഗവിച്ഛേദം  ചെയ്യുകയല്ല വേണ്ടത്. പെരുമാൾ മുരുകന്റെ എഴുത്ത് നിർത്തിപ്പിച്ച നടപടി തീർച്ചയായും തെമ്മാടിത്തരമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആരെയും നിലയ്ക്ക് നിർത്തിയേ പറ്റൂ.

*****

2015, ജനുവരി 13, ചൊവ്വാഴ്ച

പൂ പൂക്കും ആശൈ (A Medly)

കൈരളി ഓഫ് ബാൾട്ടിമോർ എന്ന മലയാളി സംഘടനയുടെ 2014 ലെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഞങ്ങൾ സുഹൃത്തുക്കൾ അവതരിപ്പിച്ച സംഘനൃത്തം. ചുവട് വെക്കുന്നതിൽ പ്രാവീണ്യമില്ലെങ്കിലും ചില കൂട്ടായ്മകളിൽ പങ്കെടുക്കുമ്പോൾ, നമ്മളറിയാതെ തന്നെ ചില കലാപ്രവർത്തനങ്ങളുടെ ഭാഗമായിപ്പോകുന്നു!


ശ്രീമതി മഞ്ജുളാ ദാസിന്റെ നേതൃത്ത്വത്തിലും ശിക്ഷണത്തിലും  ചുരുക്കം ദിവസങ്ങൾ കൊണ്ട് ഒരുക്കിയെടുത്തതാണ് ഈ സംരംഭം. അരങ്ങത്ത്: മ്മഞ്ജുളാ ദാസ്, ബിന്ദു മാത്യു, പ്രതിഭാ ശ്രീജിത്ത്, ഇന്ദു കുമാർ, സ്മിത വാര്യർ, ദിലീന പിള്ള, ജിഷ രവീന്ദ്രൻ, പ്രബീഷ് പിള്ള, ശ്രീജിത്ത് നമ്പ്യാർ, സാജു കുമാർ എന്നിവരെ കൂടാതെ ഞാനും :)

2015, ജനുവരി 10, ശനിയാഴ്‌ച

നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും



നമ്മുടെ നാട്ടിലിപ്പോൾ പുതുതലമുറ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ ഇപ്പോൾ നടക്കുന്നത്? എന്റെയൊക്കെ കുട്ടിക്കാലത്തും ഈയ്യടുത്ത കാലം വരെയും എറിഞ്ഞുപൊളി സമരവും, പിക്കറ്റിംഗും ഘെരാവോയും നിരാഹാര സമരവും  മനുഷ്യച്ചങ്ങലയും കരിയോയിൽ പ്രയോഗവും മറ്റുമൊക്കെയായിരുന്നു പ്രധാന സമരരീതികളെങ്കിൽ, ഇന്ന്, അതൊക്കെ മാറി സമരം പുതുതലമുറയായിരിക്കുന്നു. ചുംബന സമരം, നിൽപ്പ് സമരം, ഇരിപ്പ് സമരം, പുകവലി സമരം എന്നിങ്ങനെ പോകുന്നു പുതിയ സമര രീതികൾ. ആ സമരങ്ങളിൽ മാവോവാദികളും കയറിപ്പറ്റുന്നു എന്ന ആക്ഷേപമുണ്ടെങ്കിലും ഏറ്റവും ഒടുവിലായി വന്ന 'നാപ്കിൻ സമരം', മാവോവാദികൾ കയറിക്കൂടിയിട്ടുണ്ടെങ്കിൽത്തന്നെയും, അങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റാവുന്ന ഒന്നാണോ എന്ന്, എന്റെ കുബുദ്ധി സ്വയം ചോദിച്ചതാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം.



നാപ്കിൻ സമരം ഒരു സ്ത്രീ സംബന്ധവിഷയമായാതിനാൽ, ഒരു പുരുഷനായ ഞാനെന്തിനാണ് ഈ പോല്ലാപ്പെടുത്ത് തലയിൽ വെക്കുന്നതെന്ന് വിവേകശാലികൾ ചോദിച്ചേക്കാം. അതും ഈ വിഷയത്തെപ്പറ്റിപ്പറയുമ്പോൾ ചില കാര്യങ്ങൾ ഇത്തിരി പച്ചയായി പറയേണ്ടിവരുന്നതിനാൽ ഇവനൊന്നും ഇതൊക്കെപ്പറയാൻ ഒരുളുപ്പുമില്ലേ എന്നും ചില ശുദ്ധമനസ്കർ ചോദിച്ചേക്കാം. എന്നാലും സാരല്ല്യ, ഞാനെന്തായാലും  ഒരുമ്പെട്ടുപോയി. 'ആർത്തവം' എന്ന വാക്ക് കൂടുതലായി ഉപയോഗിക്കേണ്ടി വന്നതിൽ ക്ഷോഭം തോന്നുന്നവർ ദയവായി ക്ഷമിക്കുക.

'നാപ്കിൻ സമര'ത്തിനെക്കുറിച്ച് ഒരു ആമുഖം പറയാതെപോയാൽ അതിനെക്കുറിച്ച് അറിയാത്തവർക്ക് ഈയൊരു കുറിപ്പ് ഒരുതരം വട്ടായിത്തോന്നുമെന്നതിനാൽ കുറച്ച് കാര്യങ്ങൾ മുഖവുരയായിപ്പറയാം.

രണ്ടാഴ്ച മുന്നേ ഏറണാകുളത്തിനടുത്ത് കാക്കനാട്ട്, അസ്മ റബ്ബർ കമ്പനിയിൽ, നാപ്കിൻ കക്കൂസിൽ നിക്ഷേപിച്ചതിന്റെ പേരിൽ, ആർക്കാണ് ആർത്തവം എന്ന് കണ്ടുപിടിക്കാൻ ചില ജീവനക്കാരികളെ തുണിയുരിഞ്ഞ് പരിശോധിച്ചു. വേറൊരു സംഭവം, ശബരിമല അയ്യപ്പന്മാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ഒരു ബസ്സിൽ കയറിയ ചില സ്ത്രീകൾക്കെതിരെയും ആർത്തവാരോപണം നടത്തി ബസ്സിൽ നിന്നിറക്കിവിട്ടു എന്ന വാർത്തയാണ്. ഈത്തരം സംഭവങ്ങൾക്കെതിരെ സ്ത്രീകൾ സംഘടിപ്പിക്കുന്ന ഒരു സമരമുറയാണ് 'നാപ്കിൻ സമരം'.

നമ്മളെല്ലാവരും സമയാസമയം, അതാതിന്റെ സമയമാകുമ്പോൾ അപ്പിയിടുന്നവരും മൂത്രമൊഴിക്കുന്നവരുമാണ്‌. ചിലയാളുകൾ ചിലപ്പോൾ അറിയാതെയും ഈ കാര്യങ്ങൾ ചെയ്തുപോകാറുണ്ട്. എന്ന് വച്ച് അപ്പിയിടുന്നവനും മൂത്രമൊഴിക്കുന്നവളും മോശക്കാരാണെന്നോ മറ്റോ ആരും പറയുന്നത് ഒരിക്കലും  കേട്ടിട്ടില്ല. അതിൽ ആണ്‍ പെണ്‍ വ്യത്യാസമുണ്ടെന്ന്  ആരും പറയുമെന്ന് തോന്നുന്നില്ല. ആണിന് ആണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളും, പെണ്ണിന് പെണ്ണിന്റേതായ രൂപവും ചില ആന്തരിക പ്രവർത്തനരീതികളുമുണ്ടെന്നും എല്ലാവർക്കും അറിയാം. അതിൽ സ്ത്രീകൾക്ക് മാത്രമുള്ള ഒരു ആന്തരിക പ്രവർത്തനമാണ് ആർത്തവം. മേൽപ്പറഞ്ഞ സംഭവങ്ങൾ ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദനപ്രക്രിയാപരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന വ്യത്യാസമേയുള്ളൂ. It is just a cleaning process with respect to the reproductive system. പക്ഷേ എന്തുകൊണ്ടോ നമ്മിൽ ചിലയാളുകൾ അതിനെ പല സന്ദർഭങ്ങളിലും ഒരുതരം അസാധാരണ രീതിയിൽകാണുന്നു. ചില ആണുങ്ങൾ ആ സംഭവത്തെ കളിയാക്കുകയും, ആർത്തവസമയത്ത് സ്ത്രീകളെ ഒരുതരം തൊട്ടുകൂടാത്ത രീതിയിൽ കാണുകയും ചെയ്യുന്നു. ഈയ്യൊരു കാരണം കൊണ്ട് അവരെ പല സന്ദർഭങ്ങളിലും മാറ്റി നിർത്തുന്നു. സത്യത്തിൽ ഒരു തരം അയിത്തം കൽപ്പിക്കുന്നു.

ഈ കാര്യങ്ങളിലേക്ക് എന്റെ ചില അനുഭവങ്ങളിലൂടെ കുറച്ച് യാത്ര ചെയ്യാം. എന്റെ 8 ആം വയസ്സ് വരെ എനിക്ക് ഈ ആർത്തവത്തിനെപ്പറ്റി ഒരു ചുക്കും അറിയുമായിരുന്നില്ല. 8 വയസ്സ് കഴിഞ്ഞ ഉടനെ എന്റെ കുടുംബം എന്റെ അമ്മയുടെ തറവാടിന്റെ ആരൂഡ്ഡത്തിലേക്ക് താമസം മാറി. ആ വീട് വളരെപ്പഴക്കം ചെന്നതും ചില പുരാതന ചിട്ടകൾ പാലിക്കപ്പെടുന്നതുമായ വീടായിരുന്നു. വീട്ടിന്നുള്ളിൽ തെക്ക് കിഴക്കേ ഭാഗത്ത് ഗുരുകാരണവന്മാരുടെയും കുലപരദേവതയുടെയും സങ്കൽപം, വീടിന് പുറത്ത് തെക്ക് കിഴക്കേ പറമ്പിൽ കാഞ്ഞിരത്തിന് ചുവട്ടിലായി ഗുളികൻ, വീടിന്ന് തൊട്ടടുത്ത തെക്കേ പറമ്പിൽ മുത്തപ്പൻ മടപ്പുര, തൊട്ടടുത്ത പടിഞ്ഞാറേ പറമ്പിൽ ഭഗവതീ ക്ഷേത്രം, തൊട്ടടുത്ത വടക്കേ പറമ്പിൽ ആറാട്ട്‌ തറ എന്നിങ്ങനെ ഉള്ളിലും ചുറ്റുപാടും ദൈവീക സങ്കല്പങ്ങൾ, രണ്ടേക്ര വീട്ട് പറമ്പ് മൊത്തം ഒരു മാതിരിപ്പെട്ട കാട്.

അങ്ങനെയുള്ള വീട്ടിൽ താമസം മാറി ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം അമ്മ അച്ഛനോട് പറഞ്ഞു:
"ഒന്ന് നിങ്ങളുടെ അമ്മയോട് (എന്റെ അച്ഛമ്മയോട്) ഒരു മൂന്ന് ദിവസത്തേക്ക് വരാൻ പറയൂ, ഇനി ഞാൻ മൂന്നു ദിവസത്തേക്ക് അടുക്കളയിൽ കയറില്ല, മാത്രവുമല്ല, പശുവിനെ കറക്കില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, കിഴക്ക് ഭാഗത്തും തെക്ക് ഭാഗത്തും വരില്ല. എന്നെ നിങ്ങളാരും തൊടുവാൻ പാടില്ല, അവിടെയൊക്കെയുള്ള വിറകും മറ്റും നിങ്ങളും കുട്ടികളും കൂടെ എടുത്തു വെക്കണം......"

അങ്ങനെ അച്ഛമ്മ വന്നു. അന്നത്തെ രാത്രി, അമ്മ, വീട്ടിൽ നിന്ന് കുറച്ചു മാറി കിണറിന്റെ അടുത്തായിട്ടുള്ള ഒരു കുഞ്ഞ് പുരയിലായിരുന്നു (തീണ്ടാരിപ്പുര) കിടന്നത്. ഞാനമ്മക്ക് കാവൽക്കാരനായി കിടന്നു. അതിനു ശേഷം ഞങ്ങൾ കുട്ടികൾക്കും പിടിപ്പത് പണിയായിരുന്നു. എന്നാലും അമ്മ, അമ്മക്ക് പോവാൻ പറ്റുന്ന ഭാഗത്തൊക്കെ പോയി ജോലികളൊക്കെ ചെയ്യും, പശുവിനെ മേക്കുകയും ചെയ്യും. അങ്ങനെ മൂന്നാം ദിവസം  രാത്രി അമ്മ പറഞ്ഞു, നാളെ രാവിലെ 5 മണിക്ക് എഴുന്നേക്കണം. അതിരാവിലെത്തന്നെ വീടിനടുത്തുള്ള ഒരു കുളത്തിൽപോയി മുങ്ങിക്കുളിക്കണം എന്നൊക്കെ. എന്തായാലും ശരി, നാലാം ദിവസം അതിരാവിലെ 5 മണിക്ക് ഞാനും അമ്മയും കുളം ലക്ഷ്യമാക്കി പുറപ്പെട്ടു. അമ്മ കിടന്നിരുന്ന പായയും വിരിപ്പുകളും കുറച്ച് തുണികളും ഒക്കെ കൂട്ടിക്കെട്ടി, ഒരു ഓലച്ചൂട്ടുമെടുത്താണ് പോക്ക്. പായടക്കം മുക്കി, വിരിപ്പുകളും വസ്ത്രങ്ങളും മുക്കിയലക്കി, മുങ്ങിക്കുളിച്ചതിനു ശേഷം നമ്മൾ വീട്ടിലെത്തി, പിന്നെ സാധാരണപോലെ പണികൾ ചെയ്യാൻ തുടങ്ങി. ഇതെന്താണ് സംഭവമെന്ന അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. അങ്ങനെ കുറച്ചു കാലത്തിന് ശേഷം അച്ഛമ്മക്ക്‌ വരാൻ പറ്റാതായി. വീട്ടിലെ ഒരേയൊരു പെണ്‍പ്രജ അമ്മമാത്രമായതിനാൽ, അതിനു ശേഷം എല്ലാ മാസവും മാസത്തിൽ മൂന്ന് ദിവസം ഒരു സാധാരണ വീട്ടിലുണ്ടാവുന്ന എല്ലാ പണികളും നമുക്ക് ചെയ്യേണ്ടി വന്നു. അങ്ങനെ ഈയ്യൊരു കാരണം കൊണ്ട് ഞങ്ങൾ ഒരു വീട്ടിലെ എല്ലാ പണികളും പഠിച്ചു എന്നത് ചില്ലറക്കാര്യമല്ലല്ലോ.

പക്ഷേ കാലം കഴിയുന്തോറും ഇതിലൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. തീരെ വിട്ടുവീഴ്ച്ചയില്ലാതെ ആചരിച്ചിരുന്ന കാര്യങ്ങൾ ഓരോന്നായി കുറച്ച് കുറച്ച് മാറാൻ തുടങ്ങി. സാഹചര്യങ്ങൾ, ആചാരങ്ങൾ മാറ്റാൻ നിർബന്ധിതമാക്കി എന്ന് പറയുന്നതാവും ശരി. ആദ്യമാദ്യം രാത്രി പുറത്തെ പുരയിൽ കിടന്നിരുന്ന അമ്മ, ആ പുര കെട്ടിപ്പുതക്കാഞ്ഞതിനാൽ അടുക്കളയിലേക്ക് കിടത്തം മാറ്റി. പിന്നെപ്പിന്നെ കറികൾക്കൊക്കെ അരിഞ്ഞിട്ട് തരാൻ തുടങ്ങി വയലൊക്കെ നികത്തി വരുന്ന സമയമായതിനാൽ കുളങ്ങളിലെ വെള്ളത്തിനും കുറവ് വരാൻ തുടങ്ങിയകാലത്ത്, ഏതു കുളത്തിലാണ് വെള്ളം എന്ന് നോക്കിനടക്കാനുള്ള ബുദ്ധിമുട്ട് കാരണം മുങ്ങിക്കുളി ഒഴിവാക്കി. അങ്ങനെ മുറുങ്ങിക്കിടന്ന പല രീതികളും അയഞ്ഞയഞ്ഞ്, ഒരവസരത്തിൽ ഞങ്ങൾ കുട്ടികളൊക്കെ ഇത്തിരി ധിക്കാരികളായപ്പോൾ, അമ്മതന്നെ അടുക്കളയിൽ കയറി പാചകം തുടങ്ങി, പശുവിനെ കറക്കാനും തുടങ്ങി. നിവൃത്തികെട്ട ചില സാഹചര്യങ്ങൾ ആചാരത്തിന് വരുത്തുന്ന മാറ്റങ്ങളേയ്!

ഈ കാരണങ്ങൾ കൊണ്ട് ആദ്യമാദ്യം ഈ സംഭവത്തെ വളരെ 'സീരിയസ്' ആയിക്കണ്ടിരുന്ന ഞാനും പതുക്കെ 'ഈസി'യാവാൻ തുടങ്ങി. പണ്ടത്തെ ആചരണവും പിന്നെ അതിൽ വന്ന മാറ്റങ്ങളും കണ്ട്, ഞാൻ സ്വയം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള ആചാരങ്ങൾ കൊണ്ട് വല്ല കാര്യവും ഉണ്ടോ? ഉണ്ടെങ്കിൽ പിന്നെ എന്തിന് നമ്മളതിൽ മാറ്റം വരുത്തുന്നു? മാറ്റം വരുത്തിയാൽ ദൈവകോപം ഉണ്ടാകുമോ? അവരെന്തിനു എല്ലാവരിൽ നിന്നും ദൂരെ മാറി വേറൊരു സ്ഥലത്ത് കിടക്കുന്നു? (പണ്ട് ഇതിനെന്തെങ്കിലും പീഡന കഥകളുടെ പിൻബലം ഉണ്ടായിരുന്നിരിക്കാം) ആർത്തവമുള്ള സ്ത്രീകൾക്ക് പശുവിനെ തീറ്റാമെങ്കിൽ, പശുവിനെ കറന്നാൽ എന്താണ് കുഴപ്പം? അവർ കിണറ്റിൽ നിന്ന് വെള്ളം കോരിയാൽ എന്താണ് കുഴപ്പം? അവർ പാചകം ചെയ്ത ഭക്ഷണം കഴിച്ചാൽ എന്താണ് കുഴപ്പം? ആർത്തവസമയത്ത് വിളക്ക് വച്ചാൽ, കുലം മുടിഞ്ഞുപോകുമോ? ആർത്തവസമയത്ത്  സ്ത്രീകൾക്ക് 'നെഗറ്റീവ്' ശക്തിയാണോ? നെഗറ്റീവ് ശക്തിയാണെങ്കിൽ, അപ്പിയിടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും എന്ത് ശക്തിയാണ് ഉണ്ടാവുക? അങ്ങനെയാണെങ്കിൽ, സ്വപ്നസ്ഖലനം നടക്കുന്ന ആണുങ്ങളെ ഏത് ഗണത്തിൽ പെടുത്തും? ഇങ്ങനെ പല പല ചോദ്യങ്ങൾ എന്നെക്കുഴക്കി.

ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്റെ ജീവിതാനുഭവം തന്നെ തന്നു എന്ന് പറയാം. ആർത്തവ സമയത്ത് അമ്മ കറന്ന പശുവിൻപാൽ കുടിച്ചിട്ട് നമ്മൾക്കാർക്കും ഒരപകടവും പറ്റിയില്ല. പാൽ, പാൽ തന്നെയായിരുന്നു. ആ സമയത്ത് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതുകൊണ്ട് നമുക്ക് ദഹനക്കേടൊന്നും ഉണ്ടായില്ല. ആ സമയത്ത് അമ്മ രാത്രി വീട്ടിന്നകത്ത് ഉറങ്ങിയത് കൊണ്ട് അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ആ സമയത്ത് അമ്മ അലക്കിത്തന്ന വസ്ത്രങ്ങളിട്ടത് കൊണ്ട് നമുക്കാർക്കും ചൊറിഞ്ഞ് പൊട്ടിയിട്ടില്ല. അങ്ങനെ ഒരേ സംഭവത്തിൽ, രണ്ട് ധ്രുവങ്ങളിലൂടെ ജീവിച്ചിട്ടും വ്യത്യാസങ്ങളൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പണ്ടത്തെ രീതിയിലുള്ള ആചാരം കൊണ്ട് ഒരു നന്മ മാത്രമാണ് ഞാൻ കണ്ടത് - ആ സമയത്തെങ്കിലും സ്ത്രീകൾക്ക് വിശ്രമം കിട്ടുമല്ലോ (അന്നും വിശ്രമം കിട്ടിയിരുന്നില്ലെങ്കിലും).

ഇന്ന്, എന്റെ തറവാട്ട്  വീട്ടിലെ സ്ഥിതി കൂടുതൽ പുരോഗമിച്ചിരിക്കുന്നു. പണ്ട്, ഒറ്റ പെണ്‍പ്രജയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഞങ്ങൾ എട്ടാനിയന്മാരുടെ നാല് ഭാര്യമാരും കൂടിയെത്തി. ഇപ്പോൾ കിഴക്ക് ഭാഗത്ത് കൂടെ വഴി നടക്കാം എന്നു കൂടി ആയിരിക്കുന്നു. ഭാവിയിൽ ഇനിയും കൂടുതൽ പുരോഗമിച്ചേക്കാം.

ഇന്നും എന്റെ ഭാര്യ ആർത്തവസമയത്ത് വിളക്ക് കത്തിക്കാറില്ല. ചെറുപ്പത്തിൽ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ടാവാം. പക്ഷേ നേരത്തേ വിവരിച്ചത് പോലെയുള്ള ഒരു സംഗതികളും നമ്മളെ ആകുലരാക്കാറില്ല. അല്ലാതെ ആ ഒരു സമയത്ത് വിളക്ക് വച്ചാൽ എന്തെങ്കിലും ഇടിഞ്ഞ് വീഴുമെന്ന് എനിക്ക് തോന്നുന്നില്ല. കരുണാമയനായ ദൈവം, അദ്ദേഹത്തെ ആരാധിച്ചതിന്റെ പേരിൽ നമ്മെ ക്രൂശിക്കുമോ? സ്ത്രീകൾക്ക് ഇങ്ങനെയുള്ള ചില സംഗതികൾ ഉണ്ടെന്ന് തമ്പുരാനും അറിയാവുന്നതല്ലേ?  വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, പടച്ചതമ്പുരാൻ തന്നെയല്ലേ ഈ സംഗതികൾ സ്ത്രീകൾക്ക് ഒപ്പിച്ചു കൊടുത്തത്? ആർത്തവ സമയത്ത് അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും കയറണമെന്ന് പറയുന്നില്ല. പക്ഷേ കയറിയാലും കുഴപ്പങ്ങളുണ്ടെന്ന് എന്റെ അനുഭവത്തിൽ തോന്നുന്നില്ല. വീട്ടിൽ ദേവാലയങ്ങളുള്ളവർ, പൂജാമുറികളുള്ളവർ (ദൈവം സർവ്വവ്യാപിയാണെങ്കിലും) ദൈവം പൂജാമുറിയിലേ ഉണ്ടാകൂ എന്ന ധൈര്യത്തിലാണോ ആർത്തവ സമയങ്ങളിൽ ജീവിക്കുന്നത്?

ഒരു സ്ത്രീക്ക് ഒരു അമ്പലത്തിൽ വച്ച് ആർത്തവം ഉണ്ടായാൽ എന്ത് ചെയ്യും? മിണ്ടാതെ പോയാൽ ഒരു പ്രശ്നവുമില്ല, പക്ഷേ മിണ്ടിയാൽ കുഴപ്പമായി. ദൈവത്തിന് കുഴപ്പമില്ലെങ്കിലും ദൈവത്തിന്റെ 'നടത്തിപ്പു'കാർക്ക് പ്രശ്നമാണ്. പിന്നെ പ്രശ്നം വെപ്പായി, പുണ്യാഹമായി, ദുരന്തനിവാരണക്രിയകളായി. ഇത് പോലെത്തന്നെയാണ് 'പുല'യും 'വാലായ്മ' യും. കുടുംബത്തിൽ ആരെങ്കിലും മരിച്ചാലാണ് പുല, പ്രസവിച്ചാൽ വാലായ്മ. ഇങ്ങനെ പുലയും വാലായ്മയും ഉള്ളവരെ എങ്ങനെ തിരിച്ചറിയും? അങ്ങനെയുള്ളവർ അമ്പലത്തിൽ കയറിയാൽ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ഞാൻ തന്നെ ഉദാഹരണം. ഞാൻ എന്റെ അടുത്ത കുടുംബക്കാര് മരിച്ചപ്പോഴും പ്രസവിച്ചപ്പോഴും (വീട്ടിൽ നിന്ന് സ്വതന്ത്രനായത്തിന് ശേഷം) അമ്പലത്തിൽ പോയിട്ടുണ്ട്, വിളക്ക് വച്ചിട്ടുണ്ട്. ഇനി, എനിക്ക് വല്ല പ്രശ്നവും വന്നാൽ ഇതുകൊണ്ടാണെന്ന് ഞാൻ കരുതുകയുമില്ല. എന്ന് വച്ച് പുലയുള്ള സമയത്ത് നിങ്ങളൊക്കെ അമ്പലത്തിൽ പോകണം എന്നൊന്നും പറയാൻ ഞാനാളല്ല. വേറൊരു സംഭവം, കുട്ടികൾ അമ്പലത്തിൽ വച്ച് മൂത്രമൊഴിച്ചാലും, അപ്പിയിട്ടാലും നടക്കുന്നതാണ്. പക്ഷേ, ഇന്ന് 'ഡയപ്പർ' ധരിപ്പിച്ച്, കുട്ടികളെ അമ്പലത്തിൽ കൊണ്ടുപോയാൽ കുഴപ്പവുമില്ല. അതാവുമ്പോ, നിറഞ്ഞ് കവിഞ്ഞാൽ മാത്രമല്ലേ സംഭവം പുറത്തറിയൂ. വൃത്തികേടായത് ശരീരമായാലും സ്ഥലമായാലും ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ പോരേ? സത്യത്തിൽ എല്ലാ അമ്പലങ്ങളിലും ശുചിത്വസൌകര്യങ്ങൾ വേണ്ടുവോളം ഒരുക്കിക്കൊടുക്കുകയല്ലേ വേണ്ടത്?

എന്റെ ചെറുപ്പത്തിൽ, ഒരു ശബരിമല അയ്യപ്പനെ കണ്ടപ്പോൾ എന്റെ ചെറിയമ്മ ഓടിയൊളിച്ച സംഭവം എനിക്കിന്നും ഓർമ്മയുണ്ട്. അതും ആർത്തവം കാരണമായിരുന്നു. ഈ ശബരിമല അയ്യപ്പന്മാർ മാലയിട്ടാൽ ഒരു സ്ത്രീക്ക് ആർത്തവമുണ്ടോ എന്നറിഞ്ഞതിന് ശേഷമേ ആ ഭാഗത്തേക്ക് അടുക്കുകയുള്ളോ? ശബരിമല അയ്യപ്പന്മാരെ ആർത്തവമുള്ള സ്ത്രീകൾ കയറിത്തൊടണം എന്നൊന്നും പറയുന്നില്ല. എന്നാലും അവർ തൊട്ടാൽ വല്ലതും സംഭവിക്കുമോ? ഈ അണുകുടുംബകാലത്ത് മാലയിട്ടാൽ, ഈ സ്വാമിമാർ വീട് വിട്ട് വേറെ വല്ലയിടത്തും പോയി താമസിക്കുമോ? ആർത്തവം അറിയുവാനുള്ള 'മീറ്ററു'മായിട്ടായിരിക്കുമോ ഈ സ്വാമിമാർ പൊതു ജനമദ്ധ്യത്തിലും ബസ്സിലും വണ്ടിയിലും മറ്റും കയറുന്നത്? ഇതൊക്കെ നടപ്പുള്ള കാര്യമാണോ? ഇങ്ങനെയുള്ള സാഹചര്യത്തിൽ, അയ്യപ്പന്മാരുണ്ടായിരുന്ന ബസ്സിൽ കയറിയ അമ്മയെയും മകളെയും ഇറക്കിവിടേണ്ട കാര്യം എന്തായിരുന്നു? ആ ബസ്സിൽ സ്വാമിമാർക്കായിരുന്നില്ല പ്രശ്നം എന്നാണ്‌ കേട്ടത്, പക്ഷേ കണ്ടക്ടർക്കായിരുന്നു പ്രശ്നം. 'വിവേകവും' 'വിവര'വും 'പക്വത'യുമുള്ള (ഉണ്ടാകേണ്ട) സ്വാമിമാർ, ആ കണ്ടക്ടറുടെ പ്രവൃത്തിയെ തടഞ്ഞതുമില്ല.

അതേപോലെ അസ്മ റബ്ബർ തൊഴിൽ ശാലയിൽ കക്കൂസിൽ നാപ്കിൻ നിക്ഷേപിച്ചതിന് ആരാണ് ആർത്തവക്കാരി എന്ന് കണ്ടു പിടിക്കാൻ വസ്ത്രമുരിഞ്ഞ്‌ പരിശോധിക്കാൻ മാത്രം അധഃപതിച്ചുപോയോ, നാം കേരളീയർ ? കക്കൂസിൽ നാപ്കിൻ ഇട്ടത് എന്തായാലും ശരിയായ നടപടിയല്ല. അങ്ങനെ ഇടാതിരിക്കാൻ തീർച്ചയായും ഉദ്ബോധന പരിപാടികൾ ആവശ്യമാണ്‌. പണ്ടത്തെകാലത്ത്, സ്ത്രീകൾ നാപ്കിന് പകരം പരുത്തിത്തുണികളായിരുന്നു ഉപയോഗിച്ചിരുന്നത്. അതേ തുണികൾ തന്നെ വീണ്ടും കഴുകി പുനരുപയോഗിച്ചിരുന്നു. എന്നാലിന്ന് 'യൂസ് ആൻഡ് ത്രോ' സൌകര്യമുള്ള നാപ്കിൻ, പകരം വന്നിരിക്കുന്നു.  വേസ്റ്റ് കൈകാര്യം ചെയ്യാനറിയാതെയുള്ള നാപ്കിൻ ഉപയോഗം ഒരു പാരിസ്ഥിതിക പ്രശ്നം തന്നെയാണ്. നാപ്കിൻ ഉണ്ടാക്കുന്ന ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ചാൽ, പുനരുപയോഗം ചെയ്യാവുന്ന പണ്ടത്തെ പരുത്തിത്തുണി ഉപയോഗം തന്നെയാണ് നല്ലത് എന്ന അഭിപ്രായം തള്ളിക്കളയാൻ പറ്റില്ല. എന്ത് തന്നെയായാലും തുണിയുരിഞ്ഞുള്ള പരിശോധന തീർച്ചയായും ശക്തിയുക്തം ചെറുക്കപ്പെടേണ്ടാതാണ്, നിരോധിക്കപ്പെടേണ്ടതാണ്, അധാർമ്മികമാണ്. അങ്ങനെ ചെയ്തവരെ ശിക്ഷിക്കേണ്ടതാണ്. ഇനി, ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ല എന്ന് നാം ഉറപ്പ് വരുത്തേണ്ടതുണ്ട്.  ഈത്തരുണത്തിൽ, ഒരു ഉദ്ബോധനത്തിനു വേണ്ടിയെങ്കിലും 'നാപ്കിൻ' സമരം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ് എന്ന് തന്നെ ഞാൻ കരുതുന്നു.

സ്ത്രീക്ക് സ്ത്രീയുടെയും പുരുഷന് പുരുഷന്റെതുമായുള്ള ശാരീരികമായ കാര്യങ്ങളുണ്ട്. അതിൽ ജാതിയോ മതമോ ഒന്നുമില്ല. ആ വ്യത്യാസം പരസ്പരം ബഹുമാനത്തോടെ മനസ്സിലാക്കണം. ആ ശാരീരികമായ പ്രവർത്തനവ്യത്യാസം ആദ്ധ്യാത്മികതലത്തിൽ വ്യത്യാസങ്ങളുണ്ടാക്കേണ്ടതുണ്ടോ? ശരീരം വൃത്തിയായി സൂക്ഷിച്ചാൽ പോരേ ? ആർത്തവം ഒരു 'വലിയ സംഭവം'  ഒന്നുമല്ല. ആർത്തവം പാപമോ ശാപമോ അല്ല. ആർത്തവത്തിൽ നാണിക്കേണ്ടതായിട്ടൊന്നുമില്ല. ആർത്തവത്തെ ഒരു സാധാരണ സംഭവമായി മാത്രം കരുതിയാൽ മതി. ആ സമയത്ത് ശാസ്ത്രീയമായി ചെയ്യാൻ പാടില്ലാത്തതായിട്ടുള്ള ചുരുക്കം ചില കാര്യങ്ങളൊഴിച്ച് സാധാരണ പോലെ ജീവിക്കാൻ പറ്റണം. ആർത്തവസമയത്ത് ശാരീരികാസ്വാസ്ഥ്യങ്ങളുള്ളവർ വിശ്രമിക്കട്ടെ.  മറ്റ് മതങ്ങളിലും ഇതര സ്ഥലങ്ങളിലും ആർത്തവത്തെ സംബന്ധിച്ച് പല പല രീതികളിലുള്ള  ആചാരങ്ങൾ നിലവിലുണ്ട്. എന്തായിരുന്നാലും, ആരോ ഏതോ സാഹചര്യത്തിൽ നടത്തി എന്ന് പറയുന്ന എന്തെങ്കിലും കാര്യങ്ങൾ, കണ്ണും പൂട്ടി, ഇന്നത്തെക്കാലത്ത് ആചരങ്ങളായി മാറുമ്പോൾ, ആ ആചാരങ്ങളിൽ കഴമ്പില്ലെങ്കിൽ അവ മാറിയേ പറ്റൂ... അല്ലെങ്കിൽ വിശ്വാസം കപടമായിപ്പോവും... ഭഗവാനും മനുഷ്യനും എല്ലാ സമയത്തും ഏത് സാഹചര്യത്തിലും ഭയപ്പാടില്ലാതെ, സ്നേഹത്തോടെ ഇടപഴകി ജീവിക്കാൻ കഴിയട്ടെ !


*****