2014, മേയ് 29, വ്യാഴാഴ്‌ച

ഒരു നഗ്നയോട്ടം

ശ്രീ 

ഒരു നഗ്നയോട്ടം എന്നൊക്കെ കേൾക്കുമ്പോൾ, കേൾക്കാൻ ഒരു രസം ഉണ്ടല്ലേചില ആണുങ്ങൾക്ക്, ഓടിയത് ഒരു പെണ്ണായിരിക്കുമോ എന്നൊരു സംശയം കൂടി ചിലപ്പോൾ ജനിച്ചേക്കാം. ആണുങ്ങളുടെ കുളിര് കോരിയ, സ്വാഭാവികമായ അത്യാഗ്രഹമായിത്തന്നെ അതങ്ങനെയങ്ങ് കിടക്കട്ടെ. 

ഒരു ഭംഗിയേറിയ ഗ്രാമപ്രദേശത്താണ് എന്റെ വീട്. ഈ വീട്ടിലേക്ക് ഞങ്ങൾ താമസിക്കാൻ വരുമ്പോൾ എനിക്ക് ഏകദേശം എട്ട് വയസ്സ് പൂർത്തിയായിക്കാണും. അമ്മയുടെ കുടുംബത്തിന്റെ ആരൂഡ്ഡമായ ഈ തറവാട്, കൂട്ട് കുടുംബപ്രകാരം ഭാഗം കഴിഞ്ഞപ്പോൾ, ഞങ്ങൾക്കായിരുന്നു അവിടെ കയറിത്താമാസിക്കാനുള്ള 'ഭാഗ്യം' കിട്ടിയത്. അതുവരെ ഞങ്ങൾ, ഞങ്ങളുടെ അച്ഛന്റെ വീട്ടിലായിരുന്നു താമസം.

പക്ഷേ ആദ്യമാദ്യം, ആ വീടുമാറ്റം എനിക്ക് ഒട്ടും പിടിച്ചിട്ടുണ്ടായിരുന്നില്ല. കാരണം, വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരുവിധം നല്ല സൗകര്യം ഉണ്ടായിരുന്ന വീടായിരുന്നു അച്ഛന്റെത്. ഈ അമ്മയുടെ തറവാടാണെങ്കിൽ ഒരു പഴയ ഓലമേഞ്ഞ രണ്ടു നിലക്കെട്ടിടം. അകത്താണെങ്കിൽ കൂനാക്കൂരിരുട്ട്, ജനാലകൾ തീരെ ചെറുത്‌, പൊട്ടിപ്പൊളിഞ്ഞ മച്ച്, ചോരുന്ന മേൽക്കൂര, കുണ്ടും കഴിയുമൊക്കെയുള്ള തറ, വീടിന് ചുറ്റും കാട്. ഇരുട്ട് കാരണം, അകത്തു കയറാൻ ഞങ്ങൾ കുട്ടികൾക്ക് ഭയങ്കര പേടിയായിരുന്നു. അകത്തുകയറിയാൽ ഒരു അഞ്ച് മിനുട്ടിന് ശേഷം പതുക്കെ, കുറച്ചൊക്കെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു. നിലത്ത് പായ വിരിച്ച് രാത്രി ഉറങ്ങാൻ കിടന്നാൽ, രവിലെയാവുമ്പഴേക്കും പായയുടെ പകുതി ചിതൽ തിന്നിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും വല്ല തേളോ, പഴുതാരയോ, കുമ്പളപ്പാറ്റയോ നമ്മളെ കുത്തിയിരിക്കും. രാത്രിയായാൽ കടവാതിലുകൾ പേടിപ്പെടുത്തി വീട്ടിനുള്ളിൽ പറക്കുന്നുണ്ടാകും. രാത്രി ഒന്നും രണ്ടും സാധിക്കണമെങ്കിൽ ചൂട്ട് കത്തിച്ച് പറമ്പിലേക്കിറങ്ങണം. തെക്കുഭാഗത്ത്‌ കാട് പിടിച്ചിരിക്കുന്ന കുടുംബ ശ്മശാനം. ഇങ്ങനെയൊക്കെയായിരുന്നാൽ നമ്മൾ പേടിക്കാതിരിക്കുമോ?

ഇതൊന്നും പോരാഞ്ഞ് വീട്ടിന്റെ തെക്കുഭാഗത്തൊരു ഗുരുകാരണവ-പരദേവതാ സങ്കല്പവും. ഉടവാളും പീഠങ്ങളുമൊക്കെയായി ആണ്ടിൽ ഒരിക്കൽ മാത്രം തുറക്കുന്നതും മറ്റുള്ള സമയത്ത് അടഞ്ഞു കിടക്കുന്നതുമായ  ഒരു ഇരുട്ടു മുറി. ഈ സങ്കൽപം കാരണം, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെയുള്ള കുറേ നിബന്ധനകൾ. സ്ത്രീകൾക്കാണെങ്കിൽ (വീട്ടുകാരി ആയതിനാൽ പ്രത്യേകിച്ച് അമ്മക്ക്) അവരുടെ മാസമുറ സമയത്ത് കിഴക്കുഭാഗത്തും തെക്കുഭാഗത്തും പോകാൻ പാടില്ല. മാത്രവുമല്ല, കിണറിൽ നിന്ന് വെള്ളം എടുക്കരുത്, പാചകം ചെയ്യരുത്, പശുവിനെ കറക്കരുത് എന്നൊക്കെയുള്ള കുറേ ചട്ടവട്ടങ്ങൾ. ഈ ചട്ടവട്ടങ്ങൾ കാരണം ഞാൻ പതുക്കെ ഈ സങ്കല്പ്പത്തെ മനസ്സിൽ വെറുക്കാൻ തുടങ്ങി. മാസത്തിലൊരിക്കൽ അമ്മക്ക് രണ്ടു മൂന്നു ദിവസത്തേക്ക് ഈ പറഞ്ഞ അയിത്തങ്ങൾ ഉള്ളത് മൂലം, ഞങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. ഇതൊക്കെ കാരണം ഞാൻ ഈ പുതിയ സ്ഥലത്തെ  കൂടുതൽ വെറുത്തു.

പക്ഷേ ദിവസങ്ങൾ കഴിയുന്തോറും, ഞാൻ, പതുക്കെ പതുക്കെ ആ പുതിയ സ്ഥലം ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം, രണ്ടേക്കറോളം മുഴുവൻ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടെയാണെങ്കിൽ ഇല്ലാത്ത മരങ്ങളില്ല... രണ്ടു വലിയ പുളി മരങ്ങളും, വാകയും, പനയും, ആ നാട്ടിൽ മറ്റു വീട്ടുപറമ്പുകളിലില്ലാത്ത മരങ്ങളൊക്കെ നമ്മുടെ വീട്ടുപറമ്പിലുണ്ടായിരുന്നു. അത് മാത്രമോ? പല തരത്തിലുള്ള പക്ഷികളും മറ്റു ജീവികളും. കുറുക്കൻ, കീരി, വിവിധ തരം പാമ്പുകൾ, കാട്ടുകോഴി, കാലൻകോഴി, വലിയ വവ്വാലുകൾ, വലിയ എട്ടുകാലികൾ, തേളുകൾ, പഴുതാരകൾ, പെരുച്ചാഴികൾ, മുള്ളൻ പന്നികൾ എന്ന് വേണ്ട, അത് വരെ ഞാൻ കണ്ടിട്ടില്ലാത്ത പലതരം ജീവികൾ. ജീവികളെയും പ്രകൃതിയെയും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വേറെ എന്ത് വേണം

നമ്മുടെ പൊട്ടിപ്പൊളിഞ്ഞ കിണറിൽ ഒരു പാമ്പ് സ്ഥിരം താമസക്കാരനായിരുന്നു. അവനും പുറത്തുള്ള അവന്റെ ചില കൂട്ടുകാരും കൂടി  ചിലപ്പോ നമ്മുടെ വീട്ടിനുള്ളിൽ പരിശോധനക്ക് വരും. നമ്മളെ പരിശോധിക്കാനല്ല, പക്ഷെ വീട്ടിനുള്ളിലെ പത്തായത്തിനടിയിലും നെല്ലറക്കടിയിലും ഒക്കെ തവളകൾ ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു അവരുടെ വരവ്. നമ്മുടെ ഇരുട്ട് പിടിച്ച മുറിക്കുള്ളിലെ പത്തായത്തിനടിയിലും നെല്ലറക്കടിയിലും ഒക്കെ കറുപ്പും ചെമപ്പും കലർന്ന നിറത്തിലുള്ള തവളകൾ സ്ഥിരം താമസക്കാരായിരുന്നു. ചാണകം തേച്ച തറയായതിനാൽ വേനൽക്കാലത്തും നല്ല കുളിര് അവറ്റകൾക്ക് കിട്ടിയിരുന്നു കാണും. മാത്രവുമല്ല, പറക്കുന്ന വലിയ കൂറകളുടെയും, കട്ടുറുമ്പുകളുടെയും താവളവും പത്തായത്തിനടിയിലായതിനാൽ ശാപ്പാടിനും പഞ്ഞം ഉണ്ടായിക്കാണില്ല. സന്ധ്യാസമയത്ത് ഈ തവളകളെല്ലാം ജാഥയായി പുറത്തേക്ക് ചാടിപ്പോകും. അറിയാതെയോ മറ്റോ അവറ്റകളുടെ മേലെ കാല് വച്ചുപോയാൽ അധോവായു പൊട്ടി പുറത്ത് പോകുന്ന പോലെ ഒരു ശബ്ദം കേൾക്കാമായിരുന്നു. 

എന്തായാലും, ഈ തവളകളെ പിടിക്കാൻ വരുന്ന പാമ്പുകൾ മറ്റു ഉപദ്രവങ്ങളൊന്നും ചെയ്തിരുന്നില്ല. അവർക്ക് അവരുടെ പണി, നമുക്ക് നമ്മുടെ പണി എന്ന മട്ടായിരുന്നു. എന്നാലും വളരെ അടുത്തുള്ള ലോഹ്യമോന്നും നമ്മൾ തമ്മിലുണ്ടായിരുന്നില്ല താനും. കർക്കിടകക്കൊത്തും തുലാക്കൊത്തും ഒന്നും നമ്മുടെ പറമ്പത്ത് ഇല്ലാത്തതുകൊണ്ട് ഈ പറഞ്ഞ ജീവികൾക്കൊക്കെ ഒരു സ്വർഗ്ഗമായിരുന്നു നമ്മുടെ പറമ്പ്. 

അങ്ങനെ ഞങ്ങൾ, എന്ന് വച്ചാൽ ഞാനും എന്റെ മൂന്ന് അനുജന്മാരും ആ തറവാട് വീട്ടിലെ  പറമ്പിൽ ആടുകൾക്ക്  തൊട്ടാവാടി പറിച്ചു കൊടുത്തും കോഴിക്കുഞ്ഞുങ്ങൾക്ക് കാവലിരുന്നും പശുക്കളെ മേച്ചും മരച്ചീനികളും വാഴകളും ഒക്കെ കൃഷി ചെയ്തും മറ്റും വളർന്നു. അതിലിടക്ക് വിദ്യാഭ്യാസം നമ്മൾക്ക് ആവുന്നപോലെ മുറക്ക് നടക്കുന്നുണ്ട്. വേനലവധിയായാൽ പിന്നെ നമ്മളൊക്കെ മാവിന്റെ മുകളിലും പ്ളാവിന്റെ മുകളിലും തന്നെയായിരിക്കും. പന്തല് കുത്തിയും, തൊണ്ട് വണ്ടികൾ ഉണ്ടാക്കിയും കശുവണ്ടി പെറുക്കിയുമൊക്കെ നമ്മൾ കൌമാരക്കാരായി.

ഞാൻ പത്താം തരമൊക്കെ കഴിഞ്ഞ് പ്രീ ഡിഗ്രീക്ക് പഠിക്കുന്ന സമയം. ആയിടക്ക് ഒരു വേനലാണ് സന്ദർഭം. നമ്മുടെ വീട് ഓലമേഞ്ഞതായിരുന്നു എന്ന് പറഞ്ഞല്ലോ. ആ വീട് മേയാനുള്ള ഓല മുഴുവൻ മടഞ്ഞിരുന്നത്‌ അമ്മ ഒറ്റക്കായിരുന്നു. നമ്മൾ നമ്മളാലാവും വിധം സഹായിക്കും. ഈ ഓല മടയാൻ ഒത്തിരി ചടങ്ങുകളുണ്ട്. ആദ്യം ഓല വെട്ടി ചീന്തിയെടുക്കണം. പിന്നെ ആ ഓല വെള്ളം ഒഴിച്ചോ തോട്ടിൽ മുക്കി വച്ചോ കുതിരാൻ വെക്കണം. എന്നിട്ടാണ് മടയാൻ എടുക്കുക. 

നമ്മൾ ഓല നനച്ചിരുന്നത്, വെള്ളത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. വേനലായതു കൊണ്ട് ഓല നനച്ചു വെള്ളം പാഴാക്കിയിരുന്നില്ല. ഓരോ മാവിന്റെ ചുവട്ടിലും തെങ്ങിന്റെ ചുവട്ടിലും മാറി മാറി ഓല വെച്ചു വെള്ളം ഒഴിക്കും. മരത്തിനും വെള്ളം കിട്ടും ഓലയും കുതിരും. ഈ സന്ദർഭങ്ങളിൽ ചിലപ്പോൾ, ചിലപ്പോളല്ല, അധികവും നമ്മൾ കുളിച്ചിരുന്നതും ഈ മരങ്ങളുടെ ചുവട്ടിൽ കുതിരാൻ വച്ചിരിക്കുന്ന ഓലയുടെ മുകളിൽ കയറിനിന്നുകൊണ്ടായിരുന്നു. കാട് പിടിച്ചിരിക്കുന്ന പറമ്പായതിനാലും അടുത്തൊന്നും വീടുകളില്ലാതിരുന്നതിനാലും ഈ കുളി നടക്കുന്ന മരച്ചുവട്ടിലൊന്നും കുളിമറ ഉണ്ടായിരുന്നില്ല. ആര് കാണാനാണ്? മാത്രമല്ല നമുക്ക് പ്രത്യേകിച്ച് ഒരു കുളിമുറിയും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.  

നമ്മുടെ വീട്ടിൽ ഒരു പട്ടിയുടെ സ്വഭാവമുള്ള ഒരു പൂച്ചയുണ്ടായിരുന്നു. ചൊക്രു. എന്താ ഈ പട്ടിയുടെ സ്വഭാവമുള്ള പൂച്ച എന്നല്ലേ? പറയാം. നമ്മുടെ വീട്ടിൽ ഒരു പട്ടിയുണ്ടായിരുന്നു, ടിങ്കു. അവന്, അവനൊരു പട്ടിയാണെന്ന വിചാരം പോലും ഉണ്ടോയെന്നു സംശയമായിരുന്നു. നമ്മൾ പട്ടികൾക്കായി മാറ്റി വച്ച, അല്ലെങ്കിൽ പട്ടികൾ ചെയ്യും എന്ന് കരുതിയിരുന്ന ജോലികളൊന്നും അവൻ ചെയ്തിരുന്നില്ല. ഏതു സമയത്തും അവന്റെ വിഭാഗത്തിലുള്ള നാരീമണികളുടെ പിൻഭാഗം മണപ്പിച്ച് ഊര് തെണ്ടലായിരുന്നു അവന്റെ പണി. അതിലിടയ്ക്ക് ചിലപ്പോൾ നമ്മുടെ വീട്ടിലും കേറിവരും. കന്നിമാസമാണെങ്കിൽ അവൻ വീട്ടിൽ നിന്ന് നീണ്ട അവധിയിലായിരിക്കും. ഇതൊക്കെ കണ്ടിട്ടാവണം, നമ്മുടെ ചൊക്രു, ടിങ്കുവിന്റെ ജോലിയും ഏറ്റെടുത്തു.  ഈ ചൊക്രുവാണെങ്കിൽ, നമ്മുടെ വീട്ടിലേക്ക് ഇടവഴിയിൽ നിന്ന് കയറി വരുന്ന പടിക്കെട്ടിന്റെ ഒരു ഭാഗത്തായിട്ടാണ് കിടക്കുക. ആര് വീട്ടിലേക്ക് കേറിവരുമ്പോഴും ചൊക്രു മ്യാവൂ.. മ്യാവൂ ന്ന് കരയും. ചൊക്രു കരയുന്നത് കേട്ടാൽ നമുക്ക് മനസ്സിലാകും ആരോ വരുന്നുണ്ടെന്ന്. പിന്നെ നമ്മൾ പറമ്പിലൊക്കെ ഏത് കാര്യത്തിന് ഇറങ്ങിയാലും ചൊക്രുവും കൂടെ വരും. പക്ഷേ ഈ മാന്യനായ ചൊക്രു, വീടിരിക്കുന്ന പറമ്പ് വിട്ട് പുറത്തിറങ്ങില്ല.  അവന്റെ കൂട്ടുകാരിപ്പൂച്ചകൾ അവനെത്തേടി ഇങ്ങോട്ടാണ്‌ വന്നിരുന്നത്, അവന്റെ ഒരു ഗ്ളാമറേയ്...

അങ്ങനെ ഒരു ദിവസം, ഒരു വേനലിൽ, നമ്മുടെ പശുക്കളായ, കൂടപ്പിറപ്പുകളായ ചോക്കച്ചിയെയും വെള്ളച്ചിയെയുമൊക്കെ മേച്ച്‌ ഞാൻ വീട്ടിൽ മടങ്ങിയെത്തി. വെള്ളച്ചിയെ തെക്കുഭാഗത്തുള്ള പൊട്ടൻ പ്ളാവിന്റെ ചുവട്ടിലും ചോക്കച്ചിയെ പുളിമരത്തിന് ചുവട്ടിലും കെട്ടിയശേഷം എനിക്ക് ഒന്ന് കുളിക്കാൻ മോഹം തോന്നി. വൈകുന്നേരം ഒരു നാലോ അഞ്ചോ മണി ആയിക്കാണും. ഞാനൊരു  വലിയ തൊട്ടിയിൽ മുഴുവൻ വെള്ളം നിറച്ച് അതും തൂക്കി വീട്ടുപറമ്പിലെ വടക്ക് പടിഞ്ഞാറേ മൂലയിലുള്ള കുറ്റ്യാട്ടൂർമാവ് ലക്ഷ്യമാക്കി നടന്നു. അവിടുന്നാണ് ഇന്നത്തെ എന്റെ കുളി. അപ്പോ നമ്മുടെ ചൊക്രു അദ്ദേഹവും കുറുകുറുത്തുകൊണ്ട് എന്റെ കാലിന് ചുറ്റും, അവന്റെ പിൻഭാഗം മുഴുവൻ കാണിക്കുന്ന തരത്തിൽ വാലും പൊക്കിപ്പിടിച്ചിട്ട് എന്റെ കൂടെ നടക്കാൻ തുടങ്ങി. അധികം താമസിയാതെ ഞാനും ചൊക്രുവും വെള്ളവുമായി മാവിന്റെ ചുവട്ടിലെത്തി. 

ഇത്തിരി ശങ്ക തോന്നിയതിനാൽ നേരെ അടുത്തുള്ള നമ്മുടെ കുഴിക്കക്കൂസിൽ കയറി, വയറ് ഇത്തിരി കാലിയാക്കാൻ ശ്രമിച്ചു. അതിനു ശേഷം തിരിച്ചു വന്ന്, അടുത്തുണ്ടായിരുന്ന രണ്ടു മൂന്ന് ഉണക്ക തെങ്ങോലകൾ മാവിന് ചുറ്റും പേരിന് മറയായി കുത്തി നിറുത്തി. എന്നിട്ട് ജലാഭിഷേകത്തിന്നായി തയ്യാറെടുത്തു.  കുപ്പായവും കോണകവും തോർത്തും ഒക്കെ മാവിന്റെ ഒരു കൊമ്പിൽ തൂക്കിയിട്ടു. മാവിൽ പലയിടങ്ങളിലായി കൂട് കെട്ടിയിരുന്ന കടിയൻ ഉറുമ്പുകൾ കോണകത്തിൽ കയറിക്കൂടി, ആക്രമണോത്സുകരായി എന്റെ വീട്ടിലേക്ക് വരുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. എന്നാലും ശങ്കകളൊക്കെ മാറ്റി വച്ച് പതുക്കെ നീരാട്ട് തുടങ്ങി.

ഈ സമയം നമ്മുടെ ചൊക്രു, ഇടക്കിടെ, അവിടെയും ഇവിടെയും ഒക്കെ അവന്റെ നീളൻ വാല് പൊക്കി പിന്നാമ്പുറത്തൂടെ ജലധാരാപ്രയോഗം ചെയ്യുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് കപ്പ്‌ വെള്ളം ദേഹത്ത് ഒഴിച്ചു കാണും. ആ സമയം എവിടെ നിന്നാണെന്നറിയില്ല, ഒരു എലി, ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ ഓടിവന്ന് ഞാൻ കുളിക്കുന്ന മാവിന്റെ തൊട്ടടുത്തുണ്ടായിരുന്ന കുളിരുമാവിന്റെ മോളിലക്ക് ഓടിക്കേറി. ഇത് കാണേണ്ട താമസം, നമ്മുടെ ചൊക്രുവും അവന്റെ ജലധാരാപ്രയോഗം പെട്ടന്ന് നിർത്തിയിട്ട്, എലിയെപ്പിടിക്കാൻ  ഓടി കുളിര് മാവിൽ കേറി. ഞാൻ, ഒരു ചലച്ചിത്ര സംഘട്ടനം കാണുന്ന തരത്തിലുള്ള ആവേശത്തിൽ കുളിയൊക്കെ നിറുത്തി കുളിരുമാവിന്റെ മോളിലേക്ക് നോക്കി. ഇനി എന്ത് സംഭവിക്കും?? ചൊക്രു എലിയെ പിടിക്കുമോ? അതോ എലി രക്ഷപ്പെടുമോ? നമ്മുടെ വീട്ടു പറമ്പിൽ സ്ഥിരം നടക്കുന്ന ഒരു സംഘട്ടനം ഉണ്ടായിരുന്നു.... പാമ്പും കീരിയും തമ്മിൽ... ഇന്നത് ചൊക്രുവും എലിയും തമ്മിലായിട്ടാണ്... എന്നൊക്കെ മനസ്സിൽ ചിന്തകൾ മാറി മാറി വന്നു.

ആ ആവേശമൊക്കെ ചോർന്നുപോയത് നിമിഷ നേരം കൊണ്ടായിരുന്നു. ഞാൻ പെട്ടന്ന് കാണുന്നത് എലിയും നമ്മുടെ ധൈര്യശാലിയായ ചൊക്രുവും ഒരേതരം ഭാവത്തിൽ കുളിരുമാവിന്റെ മേലെ നിന്ന് താഴേക്ക് വീഴുന്നതാണ്. ഇവ രണ്ടിന്റെയും പിന്നാലെ മൂന്നാമാതൊരു സാധനവും താഴെവീഴുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. അതൊരു നെടുനീളൻ പാമ്പായിരുന്നു... എന്റെ ജനിച്ചപടി രൂപം കണ്ടിട്ടാണോ എന്നറിയില്ല, പാമ്പിനും ഒരുതരം പതർച്ചയുണ്ടായോ എന്ന് ഞാനൊരു നിമിഷം ശങ്കിച്ചു. സാധാരണ, പാമ്പിനെ കണ്ടാൽ ഞാൻ പേടിക്കാറില്ലെങ്കിലും ഈ നഗ്നമായ അവസ്ഥയിലായതിനാലാണോ അതോ പാമ്പിന് ഞാൻ കാരണം അതിന്റെ ഇരയെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായാലോ എന്ന് ഭയന്നതിനാലാണോ അതോ എന്റെ ഉള്ളിന്റെ ഉള്ളിലെ പേടി കാരണമായിരുന്നോ എന്നൊന്നും അറിയില്ല, അലറി വിളിച്ചുകൊണ്ട് നിന്ന നിപ്പിൽ നിന്ന് ഞാനും ഓരൊറ്റയോട്ടം. ആകെ ഒരു കണ്‍ഫ്യൂഷൻ.... എലി ഒരു വഴിക്ക്.. ചൊക്രു മറ്റൊരു വഴിക്ക്... പാമ്പ് വേറെരു വഴിക്ക്.. ഞാൻ എന്റെ വഴിക്ക്.... 

എന്റെ കണ്ണുമടച്ചുള്ള ആ ഓട്ടത്തിൽ ഞാൻ എത്തിനിന്നത് നമ്മുടെ വീട്ടുപറമ്പും കഴിഞ്ഞ്, വീട്ടുപറമ്പിന്റെ വടക്ക് ഭാഗത്തുള്ള പാടവരമ്പത്തായിരുന്നു. പാടത്ത് കിളച്ചുകൊണ്ടിരുന്ന കുഞ്ഞാണേട്ടൻ, "നീ എന്താ മോനെ ഇമ്മാതിരി വേഷത്തിൽ ഇവിടെ നിക്കുന്നത്?" എന്ന് ചോദിക്കുമ്പഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടാവുന്നത്. പിന്നെ വീണ്ടും ഒരലർച്ചയോടെ കുറ്റ്യാട്ടൂർ മാവിന്റെ ചുവട്ടിലേക്ക്‌ ഓടിയത് ഇന്നും ഓർക്കുന്നു..... ആ നഗ്നയോട്ടം.....

ഇതൊക്കെ സത്യം തന്നെയായിരുന്നോ  അതോ കിനാവായിരുന്നോ? .... ആർക്കറിയാം ?....



***ശുഭം***


2014, മേയ് 15, വ്യാഴാഴ്‌ച

ഒരു ചിന്ന കണ്‍ഫ്യൂഷൻ (Short Film Trailer)

ശ്രീ 

ഞങ്ങൾ ഒരു കൂട്ടം സുഹൃത്തുക്കൾ കൂടി ഒരു ഹ്രസ്വ ചലച്ചിത്രം ഉണ്ടാക്കാനുള്ള ഒരു പരിശീലന പ്രയത്നത്തിലാണ്. ആദ്യത്തെ സംരംഭം. അതിന്റെ trailer 2014 ഏപ്രിൽ 26 ന് നമ്മൾ പുറത്തിറക്കി. അത് മുഴുമിക്കാനുള്ള ശ്രമം തുടരുന്നു.

കഥ: പ്രസാദ് നായർ
തിരക്കഥ, സംവിധാനം, നിർമ്മാണം: സാജു കുമാർ
ക്യാമറ, ചിത്രസംയോജനം : സുരേഷ് നായർ
പാട്ട്, സഹായങ്ങൾ : വേണുഗോപാലൻ കോക്കോടൻ

അഭിനേതാക്കൾ
അമ്മാവൻ: പ്രബീഷ് പിള്ള
കൃഷ്ണൻ നായർ : സാജു കുമാർ
സരോജിനി : ജിഷ രവീന്ദ്രൻ
രമേശൻ : രതീഷ്‌ നായർ
കുട്ടൻ : ജിനേഷ് കുമാർ
വേലക്കാരി : ദിലീന പിള്ള



മുകളിലുള്ള ചലച്ചിത്രം പ്രവർത്തിക്കുന്നില്ലെങ്കിൽ നേരിട്ട് യുട്യൂബിൽ കാണുക

2014, മേയ് 14, ബുധനാഴ്‌ച

കള്ളിയങ്കാട്ട് നീലി

ശ്രീ 

ഈ ഒരു നാടകം, 2013 ലെ KCS ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്. 2013 ഡിസംബർ 17 നു മഞ്ഞു വീണതിനാൽ, ആഘോഷങ്ങൾ 2014 ജനുവരി 11 ന് ആണ് നടന്നത്.

നാടകം എഴുതിയത് : ശ്രീ: പ്രസാദ് നായർ
സംവിധാനം : ശ്രീ: സാജു കുമാർ
ശബ്ദലേഖനം: സുരേഷ് നായർ
അഭിനേതാക്കൾ:
കള്ളൻ: പ്രബീഷ് പിള്ള
കള്ള് കുടിയൻ: സാജു കുമാർ
നീലി: വേണുഗോപാലൻ കോക്കോടൻ (ശബ്ദം: ജിഷ രവീന്ദ്രൻ - എന്റെ പത്നി)
പണക്കാരൻ: ജയശങ്കർ (ശബ്ദം: വേണുഗോപാലൻ കോക്കോടൻ)
ചെറുപ്പക്കാരൻ: സുമേഷ് നമ്പ്യാർ
കള്ളന്റെ ഭാര്യയുടെ ശബ്ദം: വൃന്ദ സുരേഷ്



മുകളിലുള്ള ചലച്ചിത്രരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യുക