2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

കടവിലെ മുല്ല

മലരേ മലരേ മുല്ലമലരേ 
മുല്ലമലരേ മലരിന്നഴകേ
നീലനിലാവിൽ നിൽക്കുവതെന്തേ
നീലിതരാവിൽ നിശാഗന്ധിയായി
വ്രീളാവദനം കാട്ടുവതാരേ?

നിന്റെയോമൽ വെള്ളപ്പുടവയിലെ-
ന്നുടെ മാന്ത്രിക വിരലുകളാൽ ഞാൻ
നിറമെഴും ചിത്രം വരച്ചോട്ടേ, യെ-
ന്നദമ്യാഭിലാഷം മൊഴിഞ്ഞോട്ടേ?

മാദപരാഗം തഴുകുമീ കടവിൽ
നിൻ തനു ഗന്ധം വീശി മയങ്ങി
മോഹനചന്ദ്രൻ കടവിന്നടിയിൽ
നിശ്ചലഗാത്രനായ്‌ ശയിക്കുമ്പോൾ,

നിന്നിണയധരമാം മധുരച്ചെപ്പിലായ്
നിശാഭൃംഗനേത്രം ഭ്രമം മൂത്ത് തേടും
മധുരസമൊന്ന് ഞാൻ നുണയട്ടേ, നിൻ
മേനീസുഗന്ധം മണത്തോട്ടേ?

നിരപ്പിൽ വിരിച്ചൊരീ പൂമുല്ലശയ്യയിൽ
നിന്നെപ്പുണർന്നു നാം വീഴുമ്പോൾ
നാഴിക പോലും നാണിച്ചു നിൽക്കും
നക്ഷത്രദീപം മിഴി ചിമ്മി നോക്കും!

കിതക്കയാൽ ശ്വാസം സീൽക്കാരമാകും
മെത്തയിൽ നമ്മൾ തളർന്നേ ശയിക്കും!
നീങ്ങിക്കിടക്കുമാ പുടവയെടുത്ത് നാം 
നാണം മറയ്ക്കുവാൻ പുതപ്പായി മൂടും!