2020, ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണയും കഴുകലുകളും

(Picture Courtesy: Google)

കൊറോണക്കാലത്ത്, പലതും കഴുകുന്നതിനെക്കുറിച്ചാണല്ലോ നാം അധികമായി കേട്ടിട്ടുള്ളത്, പ്രത്യേകിച്ചും കൈ കഴുകലുകൾ!

ശരീരത്തിനെ സംബന്ധിച്ചടുത്തോളം, പലതരം കഴുകലുകളുണ്ടല്ലോ... കാൽ കഴുകൽ, കൈ കഴുകൽ, വാ കഴുകൽ, മുഖം കഴുകൽ, ചന്തി കഴുകൽ, മൂത്രമൊഴിച്ച് കഴുകൽ, പിന്നെ എല്ലാ കഴുകലുകളും കൂടിച്ചേർന്ന തേവാരക്കുളിയും! (ചില കഴുകലുകളെ പച്ചയായി പരാമർശിച്ചത്, തെറ്റായ രീതിയിൽ എടുക്കാതിരിക്കുക!)

സത്യം പറഞ്ഞാൽ, എന്നെ സംബന്ധിച്ചടുത്തോളം, എല്ലാമല്ലെങ്കിലും, പല കഴുകലുകളും ഒരു തരം ഒപ്പീര് പരിപാടികളായിരുന്നു; കൊറോണയുടെ വരവ് വരെ. ചുരുങ്ങിയത്, കൈ എങ്ങനെ കഴുകണമെന്ന് കൃത്യമായും ശരിയായും പഠിച്ചത്, ഈ കൊറോണക്കാലത്താണ്. അല്ലെന്ന് പറഞ്ഞാൽ, അത് സ്വന്തം മനസ്സാക്ഷിക്ക് എതിരാണ്.

ചെറുപ്പത്തിൽ, ശരീരത്തിന്റെ പല ഭാഗങ്ങളും  എങ്ങനെയൊക്കെ  കഴുകണമെന്ന് പഠിപ്പിച്ച് തന്നിട്ടുണ്ടാകാമെങ്കിലും, പഠിപ്പിച്ചത് പോലെ എല്ലാം ചെയ്യുന്ന ശീലങ്ങളൊന്നും നമുക്കാർക്കുമില്ലല്ലോ. എല്ലാത്തരം കഴുകലുകളും, മറ്റാർക്കോ വേണ്ടി ചെയ്യുന്ന കഴുകലുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചെറുപ്പത്തിലൊക്കെ, രാവിലെയെഴുന്നേറ്റ് പല്ല് തേച്ച് വാ കഴുകുന്നത് തന്നെ ഒരു തരം മടുപ്പുള്ള ഏർപ്പാടായിരുന്നു. ഉമിക്കരിയെടുക്കണം, അത് ഉരച്ച് പൊടിക്കണം, പിന്നെ ഈർക്കിൽ കീറി നാക്ക് വാടിക്കണം... എന്തൊക്കെ പാടാണ് ഒന്ന് പല്ലും വായും രാവിലെ വൃത്തിയായിക്കിട്ടാൻ? വെറുത്ത് പോയിരുന്നു. പല ദിവസങ്ങളിലും, ആരും കാണാതെ ഉമിക്കരി വാഴയുടെ ചുവട്ടിൽ കളഞ്ഞ്, ആരും കാണാതെ, വെറുതെ വെള്ളം കൊണ്ട് മുഖം കഴുകി രക്ഷപ്പെടാറുണ്ടായിരുന്നു. ഉമിക്കരി ഉപയോഗിച്ചാലും പല്ലിടകൾ  വൃത്തിയാവാൻ ബുദ്ധിമുട്ടായിരുന്നു. ഇടവേളകളിൽ, മാവിലയും വേപ്പിൻ തണ്ടും, തേങ്ങയുടെ കൊളുന്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും, ടൂത്ത് ബ്രഷ് ഉപയോഗം ഞങ്ങളുടെ ജീവിതത്തിൽ വന്നത് വളരെ വൈകിയാണ്. നാക്ക് വൃത്തിയാക്കാൻ, ടങ് ക്ളീനർ വേണ്ടാ, ബ്രഷ് തന്നെ മതി എന്നത് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു. ടൂത്ത് പേസ്റ്റിന് പകരം പൊടിച്ച ഉമിക്കരിയും, അതിന്റെ കൂടെ ബ്രഷുമാണ് നല്ല കോമ്പിനേഷൻ എന്ന്, ഇന്നെനിക്ക് തോന്നാറുണ്ട്.

എന്റെയൊന്നും ചെറുപ്പത്തിൽ, നമുക്ക് ആധുനിക കക്കൂസോ കുളിമുറിയോ, വാഷ് ബേസിനുകളോ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛാച്ഛന്റെ വീട്ടിലും അമ്മമ്മയുടെ വീട്ടിലും മാത്രം അടുക്കളയോട് ചേർന്ന് കുളിമുറിയുണ്ടായിരുന്നു. സോപ്പ് എന്നത് കുളിമുറിയിൽ മാത്രമാണ് വച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ചുമരിലെ ചെങ്കല്ലിന്റെ വലുപ്പമുണ്ടായിരുന്ന ലൈഫ്ബോയ് സോപ്പ്.

വീടിന് ദൂരത്തുള്ള കുഴിക്കക്കൂസിലോ, അല്ലെങ്കിൽ വെളിമ്പറമ്പിൽ കുഴികുത്തിയോ കാര്യം സാധിച്ച് വന്നതിന് ശേഷം, കിണറ്റിൽ നിന്ന് വെള്ളം കോരി ഒരു പാട്ടയിലാക്കി, വല്ല വാഴയുടെ മറവിലോ മറ്റോ പോയാണ് ഞങ്ങൾ ചന്തി കഴുകിയിരുന്നത്. ചന്തി, തീർച്ചയായും വൃത്തിയിൽ കഴുകുമെങ്കിലും, അതിന് ശേഷം കൈ സോപ്പിട്ട് കഴുകുന്ന ഏർപ്പാടൊന്നും എന്റെ കുട്ടിക്കാലത്ത് മാത്രമല്ല, മുതിരുന്നത് വരെ, ഒരു വീട്ടിലും ഞാൻ കണ്ടിരുന്നില്ല. അത് ബാത് അറ്റാച്ച്ഡ് വീടുകളിൽ ആയാലും അങ്ങനെത്തന്നെ ആയിരുന്നു. സോപ്പ് എടുത്തിരുന്നത് കുളിക്കുമ്പോൾ മാത്രം; അതും പയർപ്പൊടി ഇല്ലെങ്കിൽ മാത്രം!

അങ്ങനെയുള്ള ശീലങ്ങളുമായി മുംബൈയിലെത്തിയതിന് ശേഷമാണ്, ആദ്യമായി, അപ്പിയിട്ടാലും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്ന  ആരോഗ്യകരമായ ശീലം ആദ്യമായി ഞാൻ കാണുന്നത്. വൃത്തിയിൽ എല്ലാവരേക്കാളും മുമ്പന്മാരാണ് മലയാളികൾ എന്ന അഹങ്കാരവും പൊളിഞ്ഞത്, അവിടെ വച്ചാണ്. അതും പ്രത്യേകിച്ച്, 'ഒരു ബോധവുമില്ലാത്തവർ' എന്നൊക്കെ നമ്മൾ ആരും കാണാതെ അപമാനിക്കുന്ന ബീഹാറിയുടെ അടുത്ത് നിന്നാവുമ്പോൾ, നമ്മുടെ ചില കണക്ക് കൂട്ടലുകളൊക്കെ തെറ്റും.  ഇന്ന്, പല വീടുകളിലും ശൗചകർമ്മത്തിന് ശേഷം, സോപ്പ് ഉപയോഗിക്കുന്നത് ശീലമായിട്ടുണ്ടെങ്കിലും, എല്ലായിടത്തും എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഇന്നും ഞാൻ കരുതുന്നില്ല.

വന്ന് വന്ന് ഇങ്ങ്, അമേരിക്കയിലെത്തിയപ്പോൾ, ശൗചകർമ്മം നടത്തുമ്പോൾ കൈയ്യുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാത്തത് കൊണ്ട്, എന്തിന് സോപ്പിട്ട് കഴുകണം എന്ന ആശയമുള്ളവരെയും എനിക്കറിയാം. കടലാസ് ഉപയോഗിച്ചാലും ജലം കൊണ്ട് ചെയ്യുന്ന ശൗചകർമ്മത്തിന്റെ വൃത്തി ഉണ്ടാവില്ലെന്ന്, ഈ കടലാസ് കിട്ടാത്ത, കൊറോണക്കാലത്തെങ്കിലും സായിപ്പന്മാരും സായിപ്പന്മാരെപ്പോലെ അഭിനയിക്കുന്നവരും മനസ്സിലാക്കിക്കാണുമോ, ആവോ...

മൂത്രമൊഴിച്ചാൽ കഴുകണമെന്നത് പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ട കാര്യമാണെന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ച് വച്ചിരുന്നത്. അതിന് കാരണവുമുണ്ട്. മൂത്രമൊഴിക്കാൻ പോവുമ്പോൾ, വീട്ടിലെ മുതിർന്ന സ്ത്രീകൾ, ഒരു കപ്പിൽ വെള്ളവുമെടുത്തിട്ടാണ് പോവുക. എന്റെ അമ്മമ്മയുടെ അച്ഛൻ, വല്യപ്പൂപ്പൻ ഒഴിച്ച്, വേറെ ഒരാണുങ്ങളും മൂത്രമൊഴിക്കാൻ പോവുമ്പോൾ വെള്ളമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. നമ്മുടെ തലമുറയിൽ, ആൺ കുട്ടികൾക്ക്, മൂത്രമൊഴിച്ചാൽ കഴുകുന്ന ഒരേർപ്പാടും അന്നും ഇന്നും ഇല്ല, ഉണ്ടായിട്ടില്ല.  നിന്ന നിപ്പിൽ നിന്ന് ഒഴിച്ച്, കണ്ണും പൂട്ടി തിരിച്ച് നടക്കുക, അതാണ് നമ്മൾ ആണുങ്ങൾ!

എങ്ങനെ കഴുകാനാണ്? ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത്, ആൺ കുട്ടികൾക്ക് മൂത്രപ്പുര പോലും ഉണ്ടായിട്ടില്ല, എന്നിട്ടല്ലേ കഴുകൽ? ആൺ കുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കഴുകാറുണ്ടായിരുന്നില്ല. ഒളിച്ച് നോക്കി കണ്ട് പിടിച്ചതൊന്നുമല്ല കേട്ടോ. ഇതൊന്നും കണ്ടുപിടിക്കാൻ ആർക്കമിഡീസിനെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കാരണം, പെൺകുട്ടികളുടെ ശൗചാലയത്തിൽ, വെള്ളമെത്തിക്കാനുള്ള ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് തന്നെ. ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ചുരുക്കത്തിൽ, ഞങ്ങളുടെ തലമുറ മുതൽ, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്ന ഏർപ്പാടുകൾ, ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കുളിക്കുമ്പോൾ മാത്രം ഗ്ലോബലായി വൃത്തിയാക്കുന്ന ഏർപ്പാടുകൾ മാത്രമേ ഉണ്ടാവുള്ളൂ. കടലാസ് ഉപയോഗിക്കുന്ന നാടുകളിൽ, കടലാസ് കൊണ്ട് ആഗിരണം ചെയ്യുന്ന ഏർപ്പാടുകൾ ഉണ്ടെങ്കിലും, ആണുങ്ങളിൽ ഭൂരിഭാഗവും ഇന്നും നിന്ന നിൽപ്പിലെ കാര്യസാദ്ധ്യത്തിൽ മാത്രം ആനന്ദം കണ്ടെത്തി കഴുകലുകളിൽ നിന്ന് മാറി നിൽപ്പാണ്. ഇക്കാര്യത്തിൽ, പെണ്ണുങ്ങളുടെ കാര്യം പറയാൻ ഞാൻ ആളല്ലേയല്ല!

ഒരു വീട്ടിലേക്ക് വിരുന്ന് പോയാൽ, ഷൂസും ചെരിപ്പുമിടുന്നത് കൊണ്ട്, ആ വീട്ടിലേക്ക് കയറുന്നതിന് മുന്നേ കാൽ കഴുകുന്ന സ്വഭാവവും ഇല്ലാതായി. അഥവാ ഷൂസ് ഇട്ടില്ലെങ്കിലും കാൽ കഴുകേണ്ട എന്ന നിലയിലാണ് കാര്യങ്ങൾ. പണ്ട് ചെറുപ്പത്തിൽ, വീടിന് മുന്നിൽ ഒരു വലിയ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് ഒരു ആചാരം പോലെയായിരുന്നു. ഇന്ന് പലകാരണങ്ങളാലും വീട്ടിൽ കയറുന്നതിന് മുന്നേ കാൽ കഴുകൽ ആവശ്യമില്ലെങ്കിലും ആവശ്യമുള്ള സ്ഥലത്ത് പോലും അത് ചെയ്യാത്തത്, ചെരിപ്പുമിട്ട് കൊണ്ട് കിടക്കയിൽ പോലും കിടക്കുന്നത്, ഉത്തരാധുനികതയുടെ ഭാഗമായിരിക്കാം!

ഭക്ഷണം കഴിക്കാൻ തുനിയുന്നതിന് മുന്നേ കൈ കഴുകുന്ന ശീലം, ഇന്നത്തെ സ്പൂൺ/ഫോർക് സംസ്കാരത്തിൽ ആവശ്യമില്ല. റെസ്റ്റാറന്റുകളിൽ പോലും ഭക്ഷണത്തിന് മുൻപോ പിൻപോ, കയ്യോ, വായോ വെള്ളം ഉപയോഗിച്ച് കഴുകുന്ന ആളുകൾ തുലോം കുറവാണ്. കടലാസ് കൊണ്ട് തുടച്ച്, വൃത്തിയായി എന്ന് കരുതുന്ന ഒരു വൃത്തി സംസ്കാരത്തിലൂടെയാണ് ഇന്ന് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ, പല ഹോട്ടലുകളും റെസ്റ്റാറന്റുകളും, വെള്ളത്തിൽ നിന്ന് കടലാസ് സംസ്കാരത്തിലേക്കുള്ള പ്രയാണത്തിലുമാണ്.

അഥവാ, ഭക്ഷണത്തിനോടനുബന്ധിച്ചോ അല്ലാതെയോ നമ്മൾ കൈ കഴുകുന്നുണ്ടെങ്കിൽത്തന്നെ, ഇന്ന് കൊറോണക്കാലത്ത് കൈ കഴുകുന്നത് പോലെ ആരെങ്കിലും കൈ കഴുകാറുണ്ടായിരുന്നോ? പ്രത്യേകിച്ച്  ഭക്ഷണത്തിന് മുൻപായി കൈ കഴുകുകയാണെങ്കിൽ, വെറുതെ ഒന്ന് കൈ നനച്ചു എന്ന് വരുത്തുക മാത്രമേ ഭൂരിപക്ഷം ആളുകളും ചെയ്യുന്നുണ്ടായിരുന്നുള്ളൂ.

കുളി എന്ന മുഴുവൻ ശരീരം കഴുകുന്ന ഏർപ്പാടുകളും പലവിധത്തിലാണ്. കേരളീയർ, ഒരു ദിവസം തന്നെ, രണ്ട് വട്ടം ചുരുങ്ങിയത് കുളിക്കുമെന്നൊക്കെയാണ് കേൾവി. അത്തരം കുളികളൊക്കെ ഇന്ന് എല്ലായിടത്തും എല്ലാവരും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ജലത്തിന്റെ ലഭ്യതക്കനുസരിച്ചും, ആളുകളുടെ മാനസികാവസ്ഥക്കനുസരിച്ചും, തലയൊഴിച്ചുള്ള ശരീരം മാത്രം കുളിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം. തലകൂടി കുളിക്കുന്ന ദിവസം, അവർക്ക് തേവാരോത്സവമാണ്. അന്തരീക്ഷമലിനീകരണമില്ലാത്ത പാശ്ചാത്യ നാടുകളിൽ, വിയർത്തില്ലെങ്കിൽ, കുളികൾ തന്നെ ആഴ്‌ച്ചക്കൊരിക്കലോ രണ്ടാഴ്ചക്കൊരിക്കലോ മറ്റോ ആയി ചുരുക്കി ജലം സംരക്ഷിക്കാൻ എത്രയോ ആളുകൾ ഇന്ന് ശ്രമിക്കുന്നുണ്ട്. ഞാനും കുറച്ച് കാലമായി, വീട്ടീന്ന് ജോലിയായതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി കുളി ചുരുക്കിയിട്ടുണ്ട്. എന്തിനാ വെറുതെ കുളിച്ച് സമയവും ജലവും  പാഴാക്കുന്നത്!

കാലം എത്രയോ കഴിഞ്ഞു. കൊറോണ നമ്മുടെ നാട്ടിൽ വിരുന്ന് വന്നു. കഴുകുക എന്ന ഏർപ്പാട് തന്നെ മറന്നുപോയ നമ്മളിന്ന് പലതും ആവർത്തിച്ചാവർത്തിച്ച് കഴുകിക്കൊണ്ടേയിരിക്കുന്നു. കഴുകിയിട്ടും തൃപ്തിയാവാതെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കുന്നു. പുറത്ത് നിന്ന് വാങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നതോ സാധനങ്ങൾ, കൈ കൊണ്ട് പോലും തൊടാതെ, രണ്ട് മൂന്ന് ദിവസം ഒരു മൂലക്ക് വെക്കുന്നു. സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കുന്നു. കുതിർന്ന് പോകാത്ത എന്തും കഴുകി മാത്രം ഉപയോഗിക്കുന്നു. കൈ, ഒരു ദിവസത്തിൽ, വെറും സംശയം കൊണ്ട് മാത്രം പല തവണ, ശാസ്ത്രീയ രൂപത്തിൽ കഴുകുന്നു. ദിവസവും കുളിക്കുന്നു. പലതവണ പുറത്ത് പോയാൽ, പലതവണ കുളിക്കുന്നു. കുളിക്കുന്ന സമയത്ത്, സോപ്പിന് പകരം ഡെറ്റോളോ, മറ്റ് കീടനാശിനികളോ ഉപയോഗിച്ചാലോ എന്ന് പോലും ചിന്തിക്കുന്നു. അടുക്കളയും നിലവും കുളിമുറിയും കക്കൂസുംമെല്ലാം കീടനാശിനിയുപയോഗിച്ച് പലതവണ തുടക്കുകയും വൃത്തിയാക്കുകായും ചെയ്യുന്നു. കടലാസില്ലാത്തതിനാൽ,  ശൗചകർമ്മത്തിന് ജലം കൂടുതലായുപയോഗിക്കുന്നു. നാം വൃത്തിയിലേക്ക് കാലെടുത്ത് വെക്കാൻ പഠിച്ചിരിക്കുന്നു. മലിനീകരങ്ങൾ കുറഞ്ഞ് പ്രകൃതിയും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു, പക്ഷേ, എത്ര കാലത്തേക്ക്?

അറബിക്കടലിൽ മാത്രമല്ല, എല്ലാ കടലിലും, കാലം വെള്ളത്തിന്റെ അളവ് ഇത്തിരി കൂട്ടി. ഒഴുകുന്ന പുഴകളിൽ മാത്രം വെള്ളത്തിന്റെ അളവ് കുറഞ്ഞു. എവിടുന്നോ വന്ന, താടക പോലൊരു രാക്ഷസ വൈറസ്, ഇന്ന് നമ്മുടെ കഴുകൽ ശീലങ്ങളെ മാറ്റി മറിച്ചിരിക്കുന്നു. വെറും കഴുകലല്ല  കഴുകലോട് കഴുകൽ തന്നെയായി പരിണമിച്ചിരിക്കുന്നു. നമ്മളിൽ ഒരുതരം 'കഴുകൽ മാനിയ' പടർന്ന് പിടിച്ചിരിക്കുന്നു !!

***

2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

മൂത്രപുരാണങ്ങളും പപ്പായക്കുഴലും

(Picture Courtesy: Google)

ആദ്യമേ തന്നെ ഒരു കാര്യം. തലക്കെട്ടിലെ പദം കണ്ട്, ഞാൻ വൃത്തികേടാണ് ഇവിടെ എഴുതിയതെന്ന് കരുതിയുള്ള ശങ്കകൾ അനാവശ്യമാണ്. മൂത്രം അശ്ലീലമല്ല. ഒരിക്കലെങ്കിലും, ഇതുവരെ മൂത്രമൊഴിക്കാത്തവരും, മൂത്രത്തെക്കുറിച്ച് കഥയെഴുതുന്നത് അശ്ലീലമാണെന്ന് കരുതുന്നവരും, മൂത്രമെന്ന പദം, കൂടുതൽ കണ്ടാൽ മനം പിരട്ടുന്നവരും, ദയവ് ചെയ്ത്, ഈ വരിക്ക് ശേഷം വായിക്കരുത്. മൂത്രത്തെക്കുറിച്ച് കഥയെഴുതാൻ നാണമില്ലേ എന്ന്, പിന്നീട് ചോദിക്കുകയുമരുത്! വിഖ്യാതനായ ശ്രീ ഒ.വി. വിജയന്, 'ധർമ്മപുരാണ'ത്തിൽ അമേദ്യത്തിനെക്കുറിച്ച് പച്ചയായി എഴുതാമെങ്കിൽ, ഈ പാമരന്, മൂത്രത്തെക്കുറിച്ച് കുഞ്ഞ് പുരാണങ്ങളുമെഴുതാം! മാത്രവുമല്ല, അറിഞ്ഞുകൊണ്ടാരും കിടന്നിടത്ത് മൂത്രമൊഴിക്കില്ലെങ്കിലും, അറിയാതെ കിടന്നിടത്ത് മൂത്രമൊഴിച്ച് പോകുന്ന വ്യക്തിയുടെ ദുഃഖങ്ങൾ, പുറമേ നിന്ന്, രസകരമെന്ന്, ആസ്വദിക്കുന്നവരും മനസ്സിലാക്കണമല്ലോ!

എനിക്ക് ഓർമ്മ വച്ചത് മുതൽ, വളരെക്കാലം നിലനിന്ന ഒരു  ശീലമുണ്ടായിരുന്നു. ഉറക്കത്തിൽ, കിടന്നതെവിടെയാണോ അവിടെ മൂത്രമൊഴിക്കുക എന്ന ശീലം. കട്ടിലിലാണ് കിടന്നതെങ്കിൽ അതിൽ നിന്ന് താഴെ വീഴുക ശീലവും ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ഒരു തവണ വീണപ്പോൾ, 'ആന്താടോ ആ ഒച്ച' എന്ന് അച്ഛമ്മ ഞെട്ടിയെഴുന്നേറ്റ് ചോദിച്ചപ്പോൾ 'ഓ അത് ടോർച്ചോ മറ്റോ വീണതാന്നാ തോന്നുന്നേ' എന്ന് കമലാക്ഷി എളേമ്മ പറഞ്ഞത്, വീണ കിടപ്പിൽ കിടന്ന് കൊണ്ട് കേട്ടത് ഞാനിന്നും ഓർക്കുന്നു. എന്തോ, കട്ടിലിൽ നിന്ന് വീഴുക എന്ന സ്വഭാവം, മൂന്നാം ക്ലാസ്സിലൊക്കെ എത്തുമ്പോഴേക്കും തനിയേ ഇല്ലാതായിരുന്നു. പക്ഷേ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം വളരെക്കാലം എന്നെ വിടാതെ പിന്തുടർന്നു എന്നത്, അന്നൊരു ശാപമായിരുന്നെങ്കിലും, ഇന്നത് ചിരിക്കാൻ വകയുള്ള ഓർമ്മപ്പൂമരങ്ങളാണ്!

മൂന്നാം ക്ലാസ്സ് വരെ ഞാൻ കതിരൂരിലുള്ള അച്ഛാച്ഛന്റെ വീട്ടിലായിരുന്നു. പഴശ്ശിക്കനാലിന്റെ ഒരു ശാഖ, ആ വീട്ടിന്റെ മുന്നിലൂടെ ഒരു കുന്നിൻ മുകളിലൂടെയെന്നോണം ഒഴുകിയിരുന്നു. അച്ഛൻ പെങ്ങളായ കമലാക്ഷി എളേമ്മയുടെ മക്കളും അവിടെ ഞങ്ങൾക്ക് കൂട്ടായുണ്ടായിരുന്നു. ആ പടിഞ്ഞിറ്റ വീട്ടിലെ തെക്കേ അകത്തും വടക്കേ അകത്തും മാറി മാറിയായിരുന്നു ഞങ്ങൾ കിടന്നിരുന്നത്, പടിഞ്ഞിറ്റകം അച്ഛാച്ഛന്റെയും അച്ഛമ്മയുടെയും കിടപ്പ് മുറിയാണ്.

എന്റെ നേരെ താഴെയുള്ള അനുജനും മൂത്ത മച്ചുനനായ വിന്വേട്ടനും രാത്രിയിൽ എന്റെ കൂടെക്കിടക്കാൻ പേടിയായിരുന്നു. കാരണം, എത്രയോ രാത്രികളിൽ ഞാനവരെ, എന്റെ ചൂട് ജലപ്രവാഹത്തിൽ മുക്കിയിരുന്നു. രാത്രി ഏകദേശം പത്തര മണിയോടെയാണ്, അച്ഛൻ ചീട്ട് കളിയും കഴിഞ്ഞ് വരിക. വന്ന് കഴിഞ്ഞാൽ, അത്താഴത്തിന് ശേഷം, പാതി ഉറക്കത്തലായിരിക്കുന്ന എന്നെയും എന്റെ മച്ചുനനെയും വിളിച്ചുണർത്തി രാമായണവും, മഹാഭാരതവും കഥകൾ പറഞ്ഞുതരാൻ വിളിച്ചുണർത്തും. അച്ഛൻ കിടക്കുന്ന കട്ടിലിന്റെ തലഭാഗത്തിന് പിറകിലായി നിന്നുകൊണ്ട് ഒരു മണിക്കൂർ കഥ കേട്ട ശേഷമായിരിക്കും വീണ്ടും ഉറങ്ങാൻ കിടക്കുക. അങ്ങനെ ക്ഷീണം പിടിച്ച് ഉറങ്ങിയാൽ, മൂത്രമൊഴിക്കാനൊക്കെ എങ്ങനെ എഴുന്നേക്കാനാണ്? കിടന്നിടത്ത് ഒഴിക്കുക തന്നെ.

മിക്കവാറും ദിവസങ്ങളിൽ ഞാൻ കിടന്ന വിരിപ്പുകളും പുതപ്പുകളും അലക്കേണ്ടി വരും. പായയാണെങ്കിൽ കഴുകി വീണ്ടും വെയിലത്തിട്ട് ഉണക്കും. മഴക്കാലമായാൽ തുണികൾ ഉണങ്ങിക്കിട്ടുന്നത് പാടായതിനാൽ, ചില രാത്രികളിലെങ്കിലും ഇത്തിരി നനവുള്ള പായയിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.

അച്ഛാച്ഛന്റെ വീട്ടിലായിരുന്നപ്പോൾ ചില രാത്രികളിൽ, മൊറാർജി പാനീയം പുറത്ത് വരുന്നതിന് മുന്നേയോ അല്ലെങ്കിൽ ഇത്തിരി പുറത്ത് വന്ന് ഇത്തിരി നനഞ്ഞ ശേഷമോ ഞാൻ അറിയും. അറിഞ്ഞു പോയാൽ പിന്നെ, വീണ്ടും തുടർന്ന് പായ നനക്കാൻ മടിയാണ്. ആ കൂനാക്കൂരിരുട്ടത്ത്,  വാതിൽ തുറന്ന് പുറത്തു പോയോ, കുളിമുറിയിൽ പോയോ, മൂത്രമൊഴിക്കാൻ വേണ്ടി ആരെയെങ്കിലും വിളിച്ചുണർത്താൻ, എന്നെ എന്റെ അഭിമാനവും നാണം കുണുങ്ങി സ്വഭാവവും അനുവദിച്ചിരുന്നില്ല. അങ്ങനെയുള്ള സമയത്ത്, ഞാൻ ഉപായമായി കണ്ട് വച്ചിരുന്നത്, അച്ഛാച്ഛൻ കിടക്കുന്ന കട്ടിലിന്റെ അടിയിലുള്ള കോളാമ്പി ആയിരുന്നു. അച്ഛാച്ഛന് പുലർച്ചക്ക് മൂത്രമൊഴിക്കാൻ വേണ്ടിയാണ് ആ രണ്ട് കാതുള്ള വലിയ  കോളാമ്പി അവിടെ വച്ചിരിക്കുന്നത്. നേരം പുലർന്നാൽ, അച്ഛാച്ഛന്, വെറ്റിലയും അടക്കയും ചെറിയ ഉരലിൽ ഇടിച്ച് കൊടുത്തതിന് ശേഷം, അച്ഛമ്മയാണ്, കോളാമ്പിയിലെ യൂറിയ ലായനി വെളിയിൽ കളഞ്ഞിരുന്നത്.  ചിലപ്പോഴൊക്കെ പുലർച്ചക്ക് 'സ്ർ ർ ർ...' എന്ന ഒച്ച,  അച്ഛാച്ഛൻ കോളാമ്പിയിൽ മൂത്രമൊഴിക്കുന്ന സമയത്ത് കേൾക്കാമായിരുന്നു. ഇങ്ങനെ, ഏതെങ്കിലും ദിവസം, പായയും പുതപ്പും മുഴുവൻ നനയുന്നതിന് മുന്നേ ഞാനറിഞ്ഞാൽ, ഞാൻ പതുക്കെ പായയിൽ നിന്ന് എഴുന്നേറ്റിരിക്കും. എന്നിട്ട്, തിരി താഴ്ത്തി വച്ച വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ, മുട്ടും കുത്തി, പതുക്കെ, അച്ഛാച്ഛൻ കിടക്കുന്ന പടിഞ്ഞിറ്റക്കകത്തെത്തും. അതിന് ശേഷം, കട്ടിലിനടിയിലേക്ക് വലിഞ്ഞ് കയറി, കോളാമ്പിയിലേക്ക് മൂത്രമൊഴിക്കും. ശബ്ദമുണ്ടാവാത്തിരിക്കാൻ, കോളാമ്പിയുടെ ഒരു വശത്തൂടെയായിരിക്കും കാര്യം സാധിക്കുക. ആ ശ്രമത്തിനിടയിൽ, ചിലപ്പോഴൊക്കെ സംഭവം പുറത്തേക്ക് ഒഴുകിപ്പോയിട്ടുണ്ട്. അപൂർവ്വം ചില ദിവസങ്ങളിൽ, ഞാൻ കോളാമ്പി ഉപയോഗിച്ച് വന്ന് കിടന്നതിന് ശേഷം, അച്ഛാച്ഛൻ കോളാമ്പിയിലേക്ക് മൂത്രമൊഴിക്കുമ്പോൾ, കോളാമ്പിയുടെ കപ്പാസിറ്റിക്ക് മുകളിൽ ധാര വീണത് കൊണ്ട്, പവിത്രമായ പടിഞ്ഞിറ്റ മൂത്രാഭിഷിക്തയായിട്ടുണ്ട്. പക്ഷേ അതൊക്കെ അച്ഛാച്ഛന്റെ പ്രായാധിക്യം മൂലമുള്ള കഴിവ് കേടായിട്ടേ എല്ലാവരും എടുത്തിരുന്നുള്ളൂ. ഈ സന്ദർഭങ്ങളിൽ, നേരം പുലർന്നാൽ, കുറച്ച് ചാണകം, കരിയും കൂട്ടി, പടിഞ്ഞിറ്റ പുതുക്കി മെഴുകുന്നത്, കുനിഞ്ഞ് നടന്നിരുന്ന പാവം അച്ഛമ്മയുടെ ശാഠ്യമായിരുന്നു. ഇപ്പോൾ ഞാൻ പുറത്ത് വിടുന്ന ഈ രഹസ്യം, മണ്മറഞ്ഞ് പോയ അച്ഛാച്ഛനും അച്ഛമ്മക്കും ഇന്നും അറിയില്ല!

കതിരൂരുള്ള സമയത്ത്, ആണിക്കാംപൊയിലുള്ള ചാമാളി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ടായിരുന്നില്ല. ആൺകുട്ടികൾ, സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടിടയിലേക്കായിരുന്നു വരിവരിയായി, ഇടത്തും വലത്തും ആട്ടി, വട്ടത്തിൽ കറക്കി, മ്യൂസിക്കൽ ഫൗണ്ടൈൻ പോലെ മൂത്രമൊഴിച്ച് കൊണ്ടിരുന്നത്. കാട്ടിടക്കപ്പുറത്തുള്ള വീട്ടുവളപ്പിൽ നിന്ന്, തെങ്ങോല കീറുന്ന സ്ത്രീകൾ, ഞങ്ങളെ നോക്കുന്നതൊന്നും, അന്നൊരു പ്രശ്നമായി തോന്നിയിരുന്നില്ല. മൂത്രം ശക്തിയിലൊഴിച്ച്, ഞങ്ങൾ നിൽക്കുന്ന മൺതിട്ടയുടെ വക്ക്, കൂടുതൽ വിസ്താരത്തിലും ആഴത്തിലും മണ്ണിടിച്ച് കളയുന്ന ഒരു മത്സരവും ഞങ്ങളന്ന് നടത്തിയിരുന്നു.

മൂന്നാം ക്ലാസ്സ് കഴിഞ്ഞ്, എരുവട്ടിയിലുള്ള പഴകി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലുള്ള അമ്മയുടെ തറവാടിന്റെ ആരൂഡ്ഢത്തിലേക്ക് ഞങ്ങൾ താമസം മാറ്റി. വീട്ട് വളപ്പാണെങ്കിൽ, മുഴുവൻ വലിയ മരങ്ങളും കുറ്റിക്കാടുകളും. വീട്ടിന്നകം മുഴുവൻ കുഴികൾ. പൊട്ടിപ്പൊളിഞ്ഞ മച്ചുകൾ, പഴയ പത്തായത്തിനടിയിൽ എപ്പോഴും ചെമ്പൻ തവളകൾ ഉണ്ടാവും. ചായ്പ്പിലുള്ള നെല്ലില്ലാത്ത പഴയ നെല്ലറയ്ക്കടിയിൽ ചിതൽപ്പുറ്റും എലിമാളങ്ങളും. മരപ്പൊത്തിന്റെയത്ര മാത്രം വലുപ്പമുള്ള ജനാലകൾ, പകൽസമയം പോലും അകത്ത് കൂനാക്കൂരിരുട്ട്. കക്കൂസോ കുളിമുറിയോ ഇല്ല. രാത്രിയിൽ വെളിക്കിരിക്കണമെങ്കിൽ, ആണായാലും പെണ്ണായാലും, ഓലച്ചൂട്ടോ, ടോർച്ചോ എടുത്ത്, പറമ്പിലിറങ്ങി കാര്യം സാധിക്കണം. വിശാലമായ പറമ്പായത് കൊണ്ട്, പകൽ സമയത്താണെങ്കിലും, വീട്ടീന്ന് ദൂരെ മാറി കുളിച്ചാലും വെളിക്കിരുന്നാലും ആരും കാണില്ല. തുടക്കത്തിൽ, ആ വീട്ടിനകത്തേക്ക് കയറുന്നത് പോലും വളരെ പേടിച്ചിട്ടായിരുന്നു. അങ്ങനെയുള്ള വീട്ടിൽ, രാത്രി മൂത്രശങ്ക തോന്നിയാൽ എന്ത് ചെയ്യും? വീട് മാറിയത് കൊണ്ട്, ശീലം മാറില്ലല്ലോ.

വീട് മാറിയിട്ടും, രാത്രി, പായയിൽ മൂത്രമൊഴിക്കുന്ന എന്റെ നിലപാട് ഞാൻ ആവർത്തിച്ചു. പലദിവസങ്ങളിലും അനുജന്മാർ എന്റെ മൂത്രത്തിൽ കുളിച്ചു. പായ ഉണക്കുന്നത് നിത്യസംഭവം പോലെയായി മാറി.  തുടക്കത്തിൽ, ഞങ്ങൾ എല്ലാവരും ആ വീട്ടിന്റെ തെക്കേ അകത്തായിരുന്നു കിടപ്പ്. ആ ഒരു അകം മാത്രമായിരുന്നു, ഇത്തിരിയെങ്കിലും വലുതും വെളിച്ചമുള്ളതും സുരക്ഷിതവുമായിട്ട് ഉണ്ടായിരുന്നത്. ആ മുറിയിൽ രാത്രി കിടക്കുന്ന സമയത്ത്, പായയിൽ വീഴുന്നതിന് മുന്നേ, മൂത്ര ശങ്ക അറിയാൻ കഴിഞ്ഞാൽ, ഞാൻ, മുട്ടും കുത്തി പത്തായത്തിന്റെയും തെക്കേ ചുമരിന്റെയും ഇടയിലുള്ള മാളം കണക്കാക്കി ഇഴഞ്ഞ് പോകും. മുറികളെയും സ്ഥാനങ്ങളെയും കുറിച്ച് ഏകദേശ ധാരണയുള്ളത് കൊണ്ട്, മാളം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാളം കൈ കൊണ്ട് തപ്പി കണ്ടുപിടിച്ചാൽ, അതിനുള്ളിലേക്ക് പതുക്കെ മൂത്രമൊഴിച്ച് കാര്യം സാധിച്ചതിന് ശേഷം, വീണ്ടും മുട്ടിലിഴഞ്ഞ്, തിരിച്ച് വന്ന് കിടക്കും. നീളമുള്ള ഐക്കകത്താണ് കിടപ്പെങ്കിൽ, പൊട്ടിപ്പൊളിഞ്ഞ കോണിപ്പടിയുടെ അടിയിലുള്ള മാളത്തിലായിരിക്കും ഒഴിപ്പ്!

ആ വീട്ടിന്റെ മുകളിലത്തെ നിലയിൽ നീളൻ പാത്തിയുള്ള കരിങ്കല്ലിന്റെ മൂത്രത്തളമുണ്ടായിരുന്നു. പക്ഷേ, ഇരുട്ടത്ത്, പൊട്ടിപ്പൊളിഞ്ഞ ഗോവണിപ്പടികൾ, സർക്കസ്സ് കളിച്ച് കയറി, മുകളിലെത്തുമ്പഴേക്കും, പേശീക്ഷതങ്ങൾ കാരണം അറിയാതെ, പരിസരങ്ങളിൽ തൂവിപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ടും, സർവ്വോപരി പേടി കൊണ്ടും, ആ സാഹസത്തിന് ഒരിക്കലും ഞാൻ മുതിർന്നിരുന്നില്ല.

ഇങ്ങനെ ഇടയ്ക്കിടെ അകത്ത് മൂത്രമൊഴിച്ചൊഴിച്ച്, അകം മൂത്രം മണക്കാൻ തുടങ്ങി. മൂത്രമൊഴിക്കുന്ന മാളത്തിന് ചുറ്റും മണ്ണെണ്ണ യൊഴിച്ച് മണം മാറ്റുക എന്നതായിരുന്നു ഇതിനെ മറികടക്കാൻ ഞാൻ കണ്ടെത്തിയ വിദ്യ. ചിതൽ ശല്യം കുറക്കാൻ ഇടയ്ക്കിടെ പല സ്ഥലങ്ങളിലും മണ്ണെണ്ണ ഒഴിക്കുന്നത് കൊണ്ട്, ഈ പ്രത്യേക മണ്ണെണ്ണയൊഴിപ്പ്, ആരും തിരിച്ചറിയാതെ പോയി.

നാലിലും അഞ്ചിലും പഠിച്ചത് ഉച്ചക്കുനി സ്‌കൂളിൽ ആയിരുന്നു. അവിടെയും ആൺകുട്ടികൾക്ക് മൂത്രപ്പുരയുണ്ടായിരുന്നില്ല. ഇടവേള സമയങ്ങളിൽ, സ്‌കൂളിന് കുറച്ചകലെയായുള്ള തെങ്ങിൻ തൊപ്പിലോ അല്ലെങ്കിൽ തോപ്പിന്റെ അറ്റത്തുള്ള കാട്ടിടയിലോ ആണ് ആൺകുട്ടികൾ മൂത്രമൊഴിച്ചിരുന്നത്. കൂടുതൽ ആൺകുട്ടികളും, ഓരോരോ തെങ്ങ്, സ്വന്തമായി തിരഞ്ഞെടുത്ത്, അതിന്റെ കീഴിലായിരുന്നു മൂത്രമൊഴിച്ചിരുന്നത്. തെങ്ങിന് ഉപ്പ് നല്ലതാണെന്ന അറിവ്, അങ്ങനെയൊരു സേവനപാത തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രേരകമായി. നാലാം തരത്തിലെ വേനലവധി കഴിഞ്ഞ് അഞ്ചാം തരത്തിലെത്തിയപ്പോൾ, ഞങ്ങൾ മൂത്രമൊഴിച്ച് പുഷ്ടിപ്പെടുത്തിയിരുന്ന പല തെങ്ങുകളും ഉണങ്ങിപ്പോയത്, ഞങ്ങളെ ചിന്താകുലരാക്കി. മൂത്രം അധികം ഒഴിച്ചിട്ടാണെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ, രണ്ട് മാസം മൂത്രം കിട്ടാഞ്ഞിട്ടാണ് തെങ്ങുകൾ ഉണങ്ങിപ്പോയതെന്ന് വേറൊരു കൂട്ടർ പറഞ്ഞ്, പരസ്പരം തർക്കിച്ചു.

മഴക്കാലമായാലും, രാത്രി കഞ്ഞിയൊക്കെ കുടിച്ചാലുമാണ്, കൂടുതലായും അറിയാതെ പായയിൽ മൂത്രമൊഴിച്ച് പോയിരുന്നത്. കൂടുതൽ രാത്രികളിലും കഞ്ഞിയായിരുന്നതിനാൽ, രാത്രികാല സ്പ്രേ നിർത്താൻ, എന്റെ മനസാ ഉള്ള ശ്രമങ്ങളൊന്നും ഫലിച്ചുമില്ല. ഇങ്ങനെ രണ്ട് മൂന്ന് കൊല്ലങ്ങളായപ്പഴേക്കും, ആ പഴയ വീടിനെച്ചൊല്ലിയുള്ള എന്റെ പേടികൾ കുറഞ്ഞു വന്നു. പായയിൽ മൂത്രമൊഴിച്ച് പോയില്ലെങ്കിൽ, എഴുന്നേറ്റ് കതക് തുറന്ന് ഉമ്മറത്തിറങ്ങി മുറ്റത്ത് മൂത്രമൊഴിച്ച്, വീണ്ടും പോയി കതകടച്ച് കിടന്നുറങ്ങും. ധൈര്യം കുറച്ച് കൂടി കൂടിയപ്പോൾ, മുറ്റവും കടന്ന്, മുറ്റത്തിനപ്പുറത്തുള്ള വളപ്പിൽ കാര്യം സാധിച്ച് തിരിച്ച് വരും.

ഇങ്ങനെ രാത്രി മൂത്രമൊഴിച്ച് പോകുന്ന സ്വഭാവമുള്ളത് കൊണ്ട്, അച്ഛാച്ഛന്റെ വീടൊഴിച്ചുള്ള മറ്റ് ബന്ധുവീടുകളിൽ രാത്രി കിടക്കാൻ എനിക്ക് പേടിയും മനസാ നാണവുമായിരുന്നു. എവിടെയെങ്കിലും അങ്ങനെ അത്യാവശ്യത്തിന് പോകേണ്ടി വന്നാൽ പരമാവധി, രാത്രി വെള്ളം കുറച്ച് കുടിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. എന്നിരുന്നാലും, എത്ര വെള്ളം കുറച്ച് കുടിച്ചാലും, ശീലം കൊണ്ട് ട്രൗസറെങ്കിലും നനഞ്ഞുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, വെള്ളം കുറച്ച് കുടിക്കുന്നത് കൊണ്ട്,  മറ്റുള്ളവർ അറിയുന്ന തലത്തിലെത്താതെ എനിക്ക് എന്നെത്തന്നെ കാത്ത് രക്ഷിക്കാൻ പറ്റിയിരുന്നു.

അങ്ങനെയൊരു ദിവസം, ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ, ഒരു ദിവസം ഞാൻ കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ പോയി. പിറ്റേന്ന് തന്നെ തിരിച്ച് വരണമെന്നതായിരുന്നു, ആ യാത്ര അനുവദിക്കപ്പെടാനുള്ള  കരാർ. സാധാരണ, ഞാൻ ഒറ്റക്ക് അതുവരെ ദൂരെയെവിടെയും പോയിരുന്നില്ല. സ്‌കൂൾ അവധിയോ മറ്റോ ആയതിനാലാണ് അവിടേക്ക് പോയത്. വീടിനടുത്ത് നിന്നും ബസ്സ് കയറിയാൽ, നേരെ അമ്മമ്മയുടെ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇറങ്ങാം. ആ സ്റ്റോപ്പിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ വയലിൻ കരയിലെ മലഞ്ചെരുവിലുള്ള അമ്മമ്മയുടെ വീട്ടിലെത്താം. ചെറുപ്പകാലത്ത് ഒരു റിസോർട്ടിന് സമാനമായിട്ടുള്ള ഒരു വീടായിരുന്നു, വയലിനക്കരെ വേറൊരു കുന്നുള്ള, ഞങ്ങൾ മഞ്ഞങ്കര എന്ന് വിളിക്കുന്ന ആ അമ്മമ്മ വീട്.

അവിടെ, എന്റെ മൂത്ത അമ്മാമൻ ഒഴിച്ചുള്ള എല്ലാ മാമന്മാരും അമ്മയുടെ അനുജത്തിയായ എളേമ്മയും ഉണ്ടായിരുന്നു. രാത്രിയായാൽ പെട്രോമാക്സ് കത്തിക്കുന്നത്, അവിടെ മാത്രമേ ഞാൻ ആ പ്രദേശത്ത് കണ്ടിരുന്നുള്ളൂ. രാത്രി ആയപ്പോൾ, അന്നവിടെ അത്താഴത്തിന് ഉണ്ടായിരുന്നത്, കഞ്ഞിയും വൻപയർ പുഴുക്കുമാണ്. അമ്മയുടെ അച്ഛൻ ചപ്പാത്തിയാണ് രാത്രി പതിവായി കഴിച്ചിരുന്നത്. കഞ്ഞി എന്നെ പറ്റിക്കുമെന്ന ഉറപ്പുള്ളത് കൊണ്ട്, എനിക്കും ചപ്പാത്തി വേണമെന്ന്, എളേമ്മയോടും അമ്മമ്മയോടും ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ എന്റെ നിർഭാഗ്യത്തിന്, അമ്മച്ഛന് കഴിക്കാനുള്ള ചപ്പാത്തി മാത്രമേ ഉളളൂ എന്ന അറിയിപ്പാണ് കിട്ടിയത്. വേറെന്ത് ചെയാൻ? വൈകുന്നേരമാണെങ്കിൽ കണ്ടമാനം കൈതച്ചക്കയും മാങ്ങയും മറ്റും തിന്നിട്ടുമുണ്ട്. അതുകൊണ്ട്, കഞ്ഞി കുടിക്കാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതറിഞ്ഞപ്പോൾ ഞാൻ ചപ്പാത്തി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ്‌ കഞ്ഞി കുടിക്കാത്തതെന്ന് അമ്മമ്മക്കും എളേമ്മക്കും തോന്നി. എന്നോട് കാര്യങ്ങൾ വീണ്ടും വിശദീകരിക്കാൻ തുടങ്ങിയപ്പോൾ, അതിലും നല്ലത് ഇത്തിരി കഞ്ഞി കുടിക്കുന്നതാണ് എന്ന് എനിക്കും തോന്നി. അങ്ങനെ കുറച്ച് കഞ്ഞിയും പുഴുക്കും കഴിച്ചു.

"ഇന്ന് എന്റെ കൂടെ കിടക്കാം .. കേട്ടോ.. ഞാൻ പടിഞ്ഞിറ്റയിലെ പത്തായത്തിന്റെ മേലെ വിരിച്ച് വെച്ചിട്ടുണ്ട്.. " അമ്മമ്മ പറഞ്ഞു.

"ഒനിന്ന് എന്റെ കൂടെ കിടന്നോട്ട്.. നീയിങ്ങ് വാ.." കുഞ്ഞമ്മാമനായ ജയമ്മാമൻ, അദ്ദേഹം കിടക്കുന്ന ഓഫീസ് മുറിയിലേക്ക് എന്നെ ക്ഷണിച്ചു.

"വേണ്ട... ഇന്നെന്തായാലും എന്റെ കൂടെത്തന്നെ കിടന്നോട്ടെ... " അമ്മമ്മ എന്റെ കിടത്തം ഫൈനലൈസ് ചെയ്തു.

വേറെയുള്ളത് ബാലമ്മാമനും ദിനമ്മാമനുമാണ്. ദിനമ്മാമൻ അടക്കയും തേങ്ങയും മറ്റും പാട്ടത്തിനെടുക്കുന്നത് കൊണ്ട്, രാത്രി വൈകുന്നത് വരെ, അടക്ക ഉരിക്കലും തേങ്ങാ ഉരിക്കലുമൊക്കെയായി തിരക്കിലായിരിക്കും. ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ, സ്വയം അദ്ധ്വാനിച്ച് സ്വയംപര്യാപ്തത  നേടിയ കഠിനാദ്ധ്വാനി ആയിരുന്നു ദിനമ്മാമൻ. ചുരുങ്ങിയ സമയം കൊണ്ട്, മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം, സ്വപ്രയത്‌നം കൊണ്ട്, ബാങ്ക് ബാലൻസും കുഞ്ഞ് കുഞ്ഞ് ഭൂസ്വത്തുക്കളും നേടിയെടുത്ത കാര്യദർശി.  അദ്ധ്വാനികൾക്ക് ഒരു റോൾ മോഡൽ!

ബാലമ്മാമനാണെങ്കിൽ  വേറൊരു സ്പീഷീസാണ്. അമ്മയുടെ കൂടപ്പിറപ്പുകളിൽ, ഡിഗ്രി വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ. ഇടക്ക് തമാശയൊക്കെ പറയുമെങ്കിലും ആള് സീരിയസ്സാണ്. ജയമ്മാമനൊക്കെ നമ്മളോട് കളിചിരിയൊക്കെ പറഞ്ഞിരിക്കുമ്പോൾ, ബാലമ്മാമൻ,  ഡിക്ഷണറിയുടെ സ്പെല്ലിങ്ങും മറ്റും ചോദിച്ച്, നമ്മളെ കുഴക്കിക്കളയും. നമ്മളോടൊക്കെ ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ച് കുഴക്കുന്നതും,  വ്യായാമം ചെയ്ത് പെരുപ്പിച്ച മസിൽ മറ്റുള്ളവരെ കാണിച്ച് നടക്കുന്നതും,  തറവാട്ട് കുളത്തിന്റെ മുകളിൽ നിന്ന് ഓടിവന്ന് കുട്ടിക്കരണം മറിഞ്ഞ്, കുളത്തിൽ മുങ്ങാംകുളിയിടുന്നതും അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു. അദ്ദേഹം കിടക്കുന്ന, മുകളിലെ തെക്കേ മുറിയിലെ ദണ്ഡികയിൽ, ഇരുമ്പ് വട്ടങ്ങളിട്ട് വലിഞ്ഞ് കയറിയാണ് അദ്ദേഹം സ്വന്തം മസിൽ പെരുപ്പിച്ചിരുന്നത്. ഞാൻ അഞ്ചാം ക്ലാസ്സ് കഴിഞ്ഞ സമയത്ത്, ആറാം ക്ലാസ്സ് മുതലെങ്കിലും എന്നെ ഇംഗ്ലീഷ് മീഡിയത്തിലാക്കാൻ വേണ്ടി, അച്ഛനോട് കഠിനമായി ശുപാർശ ചെയ്തിട്ടും പരാജയപ്പെട്ടയാള് കൂടിയാണ് ബാലമ്മാമൻ. കൂടാതെ, പത്താംക്ലാസ്സിന് ശേഷം, കുറേ സാങ്കേതിക പുസ്തകങ്ങൾ കെട്ടിക്കൊണ്ട് വന്ന് എന്നെ എഞ്ചിനീയറാക്കാൻ വേണ്ടി ശ്രമിച്ച്, മോഹഭംഗം നേരിട്ടിട്ടുണ്ട്, ബാലമ്മാമൻ! വിശേഷാൽ ദിവസങ്ങളിൽ, നമ്മുടെ കുടുംബത്തിൽ  സുലഭമായി ലഭിച്ചിരുന്ന പട്ടാളക്കുപ്പികളിൽ നിന്ന്, ഒരൗൺസെങ്കിലും അകത്താക്കിയാൽ, ബാലമ്മാമൻ എല്ലാവരോടും സായിപ്പിന്റെ ഇംഗ്ലീഷ് പറഞ്ഞുകളയും! പക്ഷേ സാധാരണ സമയങ്ങളിൽ, ഞങ്ങളൊക്കെ എത്തിയാൽ, 'എന്താടാ' എന്ന് ചിരിച്ചത് പോലെ കാണിച്ച്, നേരെ മുകളിൽ പോയി വാതിലടക്കും. ഉഷളേമ്മയും ജയമ്മാമനുമാണ് നമ്മളെ കുറച്ചെങ്കിലും ഗൗനിച്ചിരുന്നത്.

ഒരു പത്ത് മണിക്കടുപ്പിച്ച്, ഞാൻ പത്തായത്തിന്റെ മേലെ കയറി ഉറങ്ങാൻ കിടന്നു. ആ പത്തായത്തിൽ എല്ലായ്‌പോഴും നെല്ല് ഉണ്ടാവും. ആമത്തോട് ഉപയോഗിച്ചാണ്, പത്തായത്തിൽ നിന്ന് നെല്ല് കോരിയെടുത്തിരുന്നത്.  ആ പത്തായത്തിന്റെ മേലെയുള്ള ഉന്നത്തിന്റെ കിടക്ക മേലാണ് എന്റെ കിടപ്പ്. താഴെ പായയിൽ ഉഷളേമ്മയും കിടന്നിട്ടുണ്ട്. ഞാനും എളേമ്മയും എന്തൊക്കെയോ പൊട്ടക്കഥകൾ പറഞ്ഞ് ചിരിച്ചു. അങ്ങനെയുള്ള സംസാരത്തിനിടയിൽ, ഞാനുറങ്ങിപ്പോയി.

പുലർച്ചെ, എന്തോ നല്ല നനവ് തട്ടിയത് പോലെ തോന്നിയതിനാൽ, ഞാൻ  ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ശ്രദ്ധിച്ച് അവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കിയപ്പോൾ ഞാൻ കിടന്നിടം മൊത്തത്തിൽ നനഞ്ഞിരിക്കുന്നു. ട്രൗസറിന്റെ മുൻഭാഗം മൊത്തം നനഞ്ഞതായി എനിക്ക് മനസ്സിലായി. ഒരു മാതിരി നല്ല രീതിയിൽ തന്നെ കിടക്കയിൽ സാധനം വീണ് പരന്നിട്ടുണ്ട്. ഇനിയും കുറേ പോകാനുള്ളത് പോലെ എനിക്ക് തോന്നി. അത് പുറത്ത് കളയാതെ വീണ്ടും ഉറങ്ങാനും പറ്റില്ല. എന്ത് ചെയ്യും? അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ഉപായം തോന്നിയത്.

സ്ഥലം വലിയ പരിചയമില്ലെങ്കിലും, പടിഞ്ഞിറ്റയുടെ പടിഞ്ഞാറേ ജനവാതിലിൻ മേലെ കയറിയാൽ കാര്യം സാധിക്കാം. ഞാൻ പതുക്കെ എഴുന്നേറ്റു. പത്തായത്തിന് സാധാരണയിലേതിനും ഉയരമുണ്ട്. താഴെയിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഇളയമ്മയുടെ തലയിലൊന്നും ചവിട്ടിപ്പോകരുതല്ലോ. പോരാത്തതിന് കൂരിരുട്ടും. എന്നാലും ശ്രദ്ധിച്ച് താഴയിറങ്ങി. കട്ടിലിന്റെ നിൽപ്പ് വച്ച് ജനാല ഇരിക്കുന്ന വശം ഗണിച്ചെടുത്തു. കുനിഞ്ഞ്, ഇളയമ്മ എവിടെയാണെന്ന് തപ്പി നോക്കി. എന്നാലല്ലേ ജനാലയിലേക്ക് തടസ്സമില്ലാതെ പോകാൻ പറ്റുമോന്ന് മനസ്സിലാവുള്ളൂ. പിന്നെ, പതുക്കെ ജനാലക്കടുത്തേക്ക് നീങ്ങി. കൈ കൊണ്ട് ജനാല എത്തിയെന്ന്, ജനാലയുടെ അഴിതൊട്ട് മനസ്സിലാക്കി. പിന്നെ, മുകൾ ഭാഗത്തെ അഴി പിടിച്ച്, ജനാലയുടെ മേലെ കയറി. എന്നിട്ട് ഒരു വശത്തെ വാതിൽ തുറന്നു. പുറത്ത്, ചീവീടുകളുടെയും താവളകളുടെയും ഗംഭീര താളമേളം നടക്കുകയാണ്. ട്രൗസറിന്റെ കുടുക്കുകൾ അഴിച്ച്, ശ്രദ്ധിച്ച്, രണ്ട് അഴികൾക്കിടയിലൂടെ, ബാക്കി സ്റ്റോക്ക്, പുറത്തേക്ക് പമ്പ് ചെയ്യാൻ ആരംഭിച്ചു. ധാരാളം സ്റ്റോക്ക് ബാക്കിയുണ്ടായിരുന്നതിനാൽ, പമ്പിങ്ങിന്റെ ശക്‌തിയും കൂടുതലായിരുന്നു. പടിഞ്ഞാറേ മുറ്റത്ത് ജലധാര വീണ് 'സ്..ർ...ർ..' ശബ്ദമുണ്ടാക്കാൻ തുടങ്ങി. എത്ര കൺട്രോൾ ചെയ്തിട്ടും, ശബ്ദത്തിന് ഒരു ക്രമീകരണവും ചെയ്യാൻ സാധിച്ചില്ല. ഈ ഒച്ച കേട്ട്, എന്റെ അമ്മമ്മ ഞെട്ടിയുണർന്നു.

"ആന്താ... ആന്താടോ.. ആ ഒച്ച...." അമ്മമ്മ കിടക്കയിൽ എഴുന്നേറ്റ് ഇരുന്നിട്ടുണ്ടാകണം. പമ്പിങ്ങിനിടെ ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ സാധിച്ചില്ല.

"അയ്യേ.. ഈടെയെല്ലം നനഞ്ഞിട്ട്ണ്ടല്ലോ... ഛായ്.. മൂത്രാന്ന് തോന്നുന്ന്.." അമ്മമ്മ കൈ കുത്തി നനഞ്ഞത്, മണപ്പിച്ച് കാണണം. ഇത് കേട്ടപ്പഴേക്കും, കുറച്ച് കൂടി ബാക്കിയുണ്ടെങ്കിലും, അറിയാതെ എന്റെ പമ്പിങ് നിന്ന് പോയി.

"എടാ... വേണൂ... നീ ഏട്യാ...." അമ്മമ്മ എന്നെ പരതുകയാണ്. ഞാൻ അപ്പഴേക്കും ജനാലയിൽ നിന്ന് താഴേക്ക് ചാടി.

"അതാരാ.... ആന്താ വീണേ..." അമ്മമ്മയുടെ ശബ്ദം ശകലം പരിഭ്രമിച്ചത് പോലെ തോന്നി.

"ഞാനാ അമ്മമ്മേ..." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അമ്മമ്മ പേടിച്ച് പോകരുതല്ലോ.

"നീ എന്താടാ... ആടെ ചെയ്യ്ന്ന്..?" അമ്മമ്മയുടെ പരിഭ്രമം ഇല്ലാതായതായി തോന്നി.

"ഒന്നൂല്ല അമ്മമ്മേ... മൂത്രോഴിച്ചതാ...." എന്റെ ശബ്ദം നാണം കൊണ്ട് അധികം പുറത്തേക്ക് വന്നില്ല. അമ്മമ്മ കിടക്കയിൽ നിന്ന് താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കിടക്കയിൽ കൈ വെക്കുന്നിടത്തെല്ലാം നനഞ്ഞത് കൊണ്ട് 'അയ്യേ... അയ്യയ്യേ...ഛി ഛി.." എന്നൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ട്.

"നീയിത് മൊത്തം നനച്ചാൾഞ്ഞല്ലെടാ...ശരിക്കും മൂത്രം ബീത്തീറ്റ് കെടന്നാ പോരായിർന്നോ.."  ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

അമ്മമ്മ പത്തായത്തിൽ നിന്നിറങ്ങി, പുറത്തെ ഐക്കകത്തുള്ള, തിരി താഴ്ത്തിയ വിളക്ക് പ്രകാശിപ്പിച്ചു.

"ഞമ്മക്കിനി താഴെ കിടക്കാം... ബാക്കി നാളെ നോക്കാം..." വേറൊരു പുതപ്പ് അലമാരയിൽ നിന്ന് എടുത്ത് എനിക്ക് തന്നു. ഞാൻ ഇളയമ്മയുടെ ഒരു വശത്തായി താഴെ പായയിൽ കിടന്നു. അപ്പുറത്തെ മുറിയിൽ, വിളക്ക് തിരി താഴ്ത്തി വച്ച് അമ്മമ്മയും വന്ന് കിടന്നു. എന്റെ ട്രൗസർ നനഞ്ഞത് കാരണം, പിന്നീടെനിക്ക് ഉറക്കം വന്നില്ല.

രാവിലെ അമ്മമ്മയുടെ കൂടെത്തന്നെ ഞാനും എഴുന്നേറ്റു. വാതിൽ തുറന്ന് പ്രഭാതവിളക്ക് കൊളുത്തിയതിന് ശേഷം, അമ്മമ്മ, നേരെ പത്തായം ചെക്ക് ചെയ്യാൻ പോയി. ഞാൻ തിരിച്ച് പുറത്തേക്കും. ഉമിക്കരിയും ഈർക്കിലും ഉപയോഗിച്ച് പല്ല് വൃത്തിയാക്കി. മുഖം കഴുകി തിരിച്ച് വരുമ്പഴേക്കും അമ്മമ്മ, പത്തായത്തിന് മേലുള്ള കിടക്കയും പായും ചുരുട്ടിയെടുത്ത് മുറ്റത്ത് ഇട്ടിരുന്നു. പായയിൽ വെള്ളമൊഴിച്ച് കഴുകി. പിന്നെ, വെയിലത്തുണങ്ങാൻ വേണ്ടി മുറ്റത്ത് നിവർത്തിയിട്ടു. അമ്മമ്മ വീണ്ടും അകത്തേക്ക് കയറി. ഞാൻ ഉമ്മറത്ത് തന്നെ നിന്നു. എന്റെ നാണം ഇല്ലാതാക്കാനും ജാള്യത തോന്നാതിരിക്കാനും, തമാശയായി എന്തൊക്കെയോ അമ്മമ്മ പറയുന്നുണ്ട്. എനിക്കാണെങ്കിൽ, ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.

"എടാ.. നീ കൊറേ ഒഴിച്ചൂന്ന് തോന്ന്ന്നല്ലോ... പത്തായത്തിന്റെ ഉള്ളില് മൂത്രം വീണൂന്നാ തോന്ന്ന്നേ... നെല്ല് നനഞ്ഞ് പോയൊന്നമ്മോ..." അമ്മമ്മ പടിഞ്ഞിറ്റയിൽ നിന്ന് വീണ്ടും പറയുന്നത് കേട്ടു. ഞാൻ ഉമ്മറത്ത് നിന്ന് തലേന്നത്തെ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ചു. അമ്മമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.

എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടത് മതിന്നായിരുന്നു എന്റെ ചിന്ത. രാവിലെയുള്ള ബസ്സിൽ തന്നെ, മറ്റുള്ളവർ എഴുന്നേക്കുന്നതിന് മുന്നേ തന്നെ പോയാൽ, കൂടുതൽ നാണക്കേടും കളിയാക്കലും ഒഴിവാക്കാം. ഞാൻ അമ്മയോട് ഞാൻ രാവിലെത്തന്നെ തിരിച്ച് പോകുമെന്ന് പറഞ്ഞു. വൈകുന്നേരം പോയാ മതിയെന്ന് അമ്മമ്മ. ഒരൊറ്റ ദിവസത്തേക്ക് മാത്രം വന്നത് കാരണം, എനിക്ക് വേറെ ട്രൗസറൊന്നും ഉണ്ടായിരുന്നില്ല. ഈ മൂത്രം നനഞ്ഞ ട്രൗസറുമിട്ട് വൈകുന്നേരം വരെ തള്ളുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി പറ്റിയില്ല.

അപ്പഴേക്കും ഓരോരുത്തരായി എഴുന്നേറ്റ് വന്നു. മുറ്റത്ത് പായയും കിടക്കയും കണ്ടവർ കാര്യമന്വേഷിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഓരോരുത്തർ വരുമ്പോഴും എനിക്ക് ജാള്യത കൂടിക്കൂടി വന്നു. ഉഷളേമ്മയും ജയമ്മാമനും അമ്മാച്ഛനും ദിനമ്മാമനുമൊക്കെ 'അയ്യേ' ന്നൊക്ക പറഞ്ഞ് കളിയാക്കിയെങ്കിലും അധികം നീണ്ടില്ല. പിന്നെ ബാലമ്മാമന്റെ ഊഴമായിരുന്നു.

"പത്ത് പതിനൊന്ന് വയസ്സായീറ്റും ചെക്കൻ.. കെടക്കേ മൂത്രോഴിക്ക്വാന്നൊക്കെ പറഞ്ഞാ... അയ്യയ്യേ... അയ്യേ... നാണക്കേട്... " അമ്മമ്മ അവലുപ്പുമാവ് ഉണ്ടാക്കുന്നതിനിടെ, അടുപ്പിന്റെ ഒരുഭാഗത്ത് കൂനിയിരുന്ന്, ചൂടും കാഞ്ഞ് കൊണ്ട്, എന്റെ നനയാൻ ബാക്കിയുള്ള ട്രൗസറിന്റെ ബാക്കി ഭാഗവും നനക്കാനുള്ള പുറപ്പാടിലാണ് ബാലമ്മാമൻ. പിന്നെയും ബാലമ്മാമൻ എന്തൊക്കെയോ പറഞ്ഞ് തമാശയാക്കി. പിന്നെ അമ്മമ്മ ഇടപെട്ടു. എങ്ങനെയൊക്കെയോ അവലുപ്പുമാവും ചായയും കഴിച്ച്, ഞാൻ കാലത്ത് 8:25 ന് ഉള്ള ബസ്സ് പിടിക്കാൻ ഓടി. അപ്പോഴും എന്റെ ട്രൗസർ പൂർണ്ണമായും ഉണങ്ങിയിരുന്നില്ല. അതൊന്നും എനിക്ക് പ്രശ്നമല്ല. എങ്ങനെയെങ്കിലും വീട് പിടിക്കണം, അത് മാത്രമായിരുന്നു ചിന്ത.

അങ്ങനെ കുറച്ച് ആഴ്ചകളും മാസങ്ങളും പോയിക്കാണും. ഇളയമ്മയുടെ കല്യാണാലോചനകൾ നടക്കുന്ന സമയം. ഒരു ദിവസം, എന്തോ കാര്യത്തിന്,  പഴയ ജാള്യതയൊക്കെ മറന്ന്, ഞാൻ വീണ്ടും അമ്മമ്മയുടെ വീട്ടിലെത്തി. ജയമ്മാമന്റെ കൂടെയും ദിനമ്മാമന്റെ കൂടെയും വയലിലും കശുമാവിന്റെയും കൈതച്ചക്കയുടെയും തോട്ടത്തിലുമൊക്കെ കറങ്ങി സമയം വൈകുന്നേരമായി. രാത്രിയിലെ ഉറക്കത്തിന്റെ കാര്യമോർത്ത് എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമയം, പുറത്തെവിടെയോ പോയിരുന്ന ബാലമ്മാമൻ മടങ്ങിയെത്തി. എന്നോട് പഠിപ്പിന്റെയും മറ്റും കാര്യങ്ങൾ ചോദിച്ചു. പിന്നെ ഒരു പീച്ചാങ്കത്തിയുമെടുത്ത് പപ്പായ മരത്തിന്റെ ചുവട്ടിലേക്ക് പോയി. അമ്മമ്മയുടെ വീട്ടിൽ, നാലോളം, നല്ല ഉയരമുള്ളതും ആരോഗ്യ മുള്ളതുമായ, ഞങ്ങൾ കർമോസ് എന്ന് വിളിക്കുന്ന പപ്പായ മരങ്ങളുണ്ടായിരുന്നു. ഞാനും വെറുതെ ബാലാമ്മാമന്റെ പിന്നാലെ കൂടി. എന്താണ് പരിപാടി എന്നറിയണമല്ലോ. നല്ല പഴുത്ത പപ്പായ പറിക്കാനാണെങ്കിൽ, ഒപ്പം കൂടാലോ.

പക്ഷേ, അമ്മാമന്റെ നോട്ടം പപ്പായ പഴത്തിലല്ല എന്നെനിക്ക് മനസ്സിലായി. വീണുകിടക്കുന്ന രണ്ട് മൂന്ന് പപ്പായ ഇലകൾ എടുത്ത് തിരിച്ചും മറിച്ചും നോക്കി. പാല് കണ്ടാലും കൊതുക് ചോരയിലേ നോക്കൂ എന്ന കാര്യം വെറുതെ എനിക്ക് തോന്നിപ്പോയി. എടുത്ത ഇലകളിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുത്ത്, രണ്ടിന്റെയും രണ്ടറ്റവും ഛേദിച്ച്, രണ്ടറ്റവും ദ്വാരമുള്ള നീണ്ട കുഴല് പോലാക്കി.

"എന്തിനാ അമ്മാമാ ഈ കുഴല്..?" എനിക്ക് ജിജ്ഞാസ കൂടി.

"ഈനക്കൊണ്ട് പണിയ്ണ്ട്" എന്നും പറഞ്ഞ് ബാലമ്മാമൻ തിരിഞ്ഞ് നടന്നു.

"ആ പഴുത്ത പപ്പായ എന്താ പറിക്കാത്തെ..?" എനിക്ക് പപ്പായ പറിക്കാത്തതിന്റെ കാരണം മനസ്സിലായില്ല. ആരായാലും അത് പറിച്ച് പോകും.

"ആ... അത് ജയനോ ഉഷയോ പറിച്ചോളും..." ബാലമ്മാമൻ ഇത്രക്കും മടിയനാണോ എന്ന് ആലോചിച്ച് പോയി.

എന്തോ, അന്ന് ബാലമ്മാമൻ എന്നോട് കൂടുതൽ സംസാരിച്ചു. ജയമ്മാമൻ കുളിച്ച് വന്ന് ഓഫീസ് മുറിയിലെ സോഫയിൽ കയറി, ഫിലിപ്സിന്റെ റേഡിയോ ട്യൂൺ ചെയ്യാൻ തുടങ്ങി. ഓരോ അഞ്ച് മിനുട്ടിലും വെറുതെ സ്റ്റേഷൻ മാറ്റി നോക്കുന്നത് കൊണ്ട്, ഒരു പരിപാടിയും കൃത്യമായി കേൾക്കാൻ പറ്റിയിരുന്നില്ല. റേഡിയോ പ്രവർത്തിക്കുന്നതിനിടയിൽ, ടേപ്പ് റെക്കോർഡറിൽ കാസറ്റിട്ട് പാട്ട് കേൾക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു ജയമ്മാമൻ. ദിനമ്മാമൻ പതിവ് പോലെ സ്വന്തം ബിസിനസ്സിന്റെ കാര്യങ്ങൾ നോക്കുന്നതിൽ തിരക്കിലായിരുന്നു. കല്യാണാലോചനകൾ നടക്കുന്നത് കൊണ്ടായിരിക്കണം, എളേമ്മ ആ രാത്രിയിലും, മംഗളം വരിക ഒരു വശത്ത് വച്ചിട്ട്, കുഴിനഖം വന്ന കാൽ വിരലുകളിലും കൈ നഖങ്ങളിലും ച്യൂടെക്സ് ഇടുന്ന തിരക്കിലായിരുന്നു. കുഴിനഖം മൂലം നഷ്ടപ്പെട്ടുപോയ കാലിലെ പെരുവിരലിന്റെ നഖത്തിന് പകരം, പരുത്തി, നഖത്തിന്റെ ആകൃതിയിൽ വിരലിൻ മേലെ പരത്തിവച്ച്, അതിന്മേലായിരുന്നു നെയിൽ പോളിഷിങ്. നെയിൽ പോളിഷിട്ടതിന് ശേഷം കണ്ടാൽ, വിരലിൽ നഖമുണ്ടായിരുന്നില്ലെന്ന് ഒരിക്കലും പറയില്ല!

കണക്കിലെയും ഇംഗ്ലീഷിന്റെയുമൊക്കെ മാർക്കൊക്കെ ചോദിച്ചതിന് ശേഷം വേറെന്തോ ജനറൽ ചോദ്യങ്ങളും ചോദിച്ച ബാലമ്മാമൻ, എന്റെ ഉത്തരങ്ങളിൽ കൂടുതൽ സംപ്രീതനായി.

"നമുക്കിന്ന് ഒരുമിച്ച് കിടക്കാം" ബാലമ്മാമൻ എന്നോട് പറഞ്ഞു. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ ആയില്ല. ആദ്യായിട്ടാണ് ബാലമ്മാമന്റെ, ഇത്തരത്തിലുള്ള ഒരു ക്ഷണം കിട്ടുന്നത്. കിടന്നിടത്ത് മൂത്രമൊഴിക്കുന്ന ശീലമുള്ള എന്നെ, കൂടെക്കിടത്താനുള്ള ആ ധൈര്യത്തെ ഞാൻ മനസാ പുകഴ്ത്തി. ഇതുവരെയും ഇത്രയും സ്നേഹമുള്ള അമ്മാമനെയാണല്ലോ, വലിയ ഗൗരവക്കാരനാണെന്ന അനുമാനത്തിൽ, അകലം പാലിച്ച് അകറ്റി നിർത്തിയത് എന്നാലോചിച്ച് എനിക്ക് സങ്കടം വന്നു.

എവിടെ കിടക്കണം എന്ന് ആര് നിർദ്ദേശിച്ചാലും നിരസിക്കാൻ മാത്രം വളരാത്തത് കൊണ്ട്, ഞാൻ തലയാട്ടി. എന്നാലും കിടക്കയിൽ മൂത്രമൊഴിച്ച് പോകുന്നതാലോചിച്ച് എനിക്ക് ആധിയായി. പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ച് അമ്മമ്മയെ മുക്കിയത് ഓർമ്മ വന്നു.

"നീ കെടക്കേല് മൂത്രോഴിക്വോ?" ബാലമ്മാമനും സംശയമുണ്ട്. ഞാൻ ഇല്ല എന്ന് തലയാട്ടി.

അന്ന് രാത്രി ഞാൻ തീരെ വെള്ളം കുടിച്ചില്ല. മാത്രവുമല്ല, എനിക്കന്ന് ചപ്പാത്തിയാണ് കിട്ടിയത്. ആ ഒരു ബലത്തിലും ധൈര്യത്തിലുമാണ് ബാലമ്മാമന്റെ കൂടെ മുകളിലെ തെക്കേമുറിയിൽ കിടക്കാൻ പോയത്. ആ മുറിയിൽ കയറിയപ്പഴാണ്, നേരത്തെ വളപ്പിൽ നിന്നും മുറിച്ചെടുത്ത പപ്പായക്കുഴൽ അവിടെ കണ്ടത്. തെക്ക് പടിഞ്ഞാറേ മൂലയിൽ ചാരി വച്ചിരിക്കുന്നു. വീട്ടിനുള്ളിൽ, ഈ കുഴൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.

"എന്തിനാ അമ്മാമാ ഈ കർമോസിന്റെ കുഴല് ഇവിടെ വെച്ചത്..." ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അതൊക്കെയ്ണ്ടെടാ..." എന്നും പറഞ്ഞ്, ബാലമ്മാമൻ ദണ്ഡികയുടെ മുകളിൽ തൂക്കിയ വട്ടത്തിൽ പിടിച്ച് കുറച്ച് ഞാന്ന് കളിച്ചു. അതിന് ശേഷം, ഞാൻ കിടക്കുന്ന സ്ഥലത്ത്, ഒരു കട്ടിയുള്ള വിരിപ്പ്, മൂന്ന് നാല് മടക്കുകളാക്കി, കട്ടിയിൽ വിരിച്ചു. അഥവാ ഞാൻ മൂത്രമൊഴിച്ചാലും ആ വിരിപ്പ് മാത്രല്ലേ നനയുള്ളൂ. പിന്നെ വിളക്കണച്ച് കിടന്നു. കിടന്നതിന് ശേഷവും കുറേ കാര്യങ്ങൾ സംസാരിച്ചു. നന്നായി പഠിക്കേണ്ടതിന്റെ ആവശ്യം കുറച്ചൊക്കെ വിവരിച്ചത് എനിക്കോർമ്മയുണ്ട്. അതിനിടയിൽത്തന്നെ ഞാനുറങ്ങിപ്പോയി.

പുലർച്ചെ കട്ടിൽ കുലുങ്ങുന്നതോ ഞെരുങ്ങുന്നതോ ആയ ഒച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിച്ചു. അപ്പോഴാണ് പുറത്തെ ചെറിയ നിലാവെളിച്ചത്തിൽ ആ കാഴ്ച ഞാൻ കണ്ടത്. ബാലമ്മാമൻ, ഒരു പപ്പായക്കുഴലെടുത്ത്, കട്ടിലിൽ കയറി നിൽക്കുകയാണ്. പപ്പായക്കുഴൽ തെക്ക് ഭാഗത്തുള്ള ജനാലയിൽ കൂടെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് ഉടുത്ത കൈലിയും പൊക്കി, കുഴലിന്റെ വണ്ണമുള്ള ഭാഗം, കൈലിക്കടിയിലാക്കി, കാര്യസാദ്ധ്യം നടത്തുകയാണ്. തെക്ക് ഭാഗത്തെ ഓഫീസ് മുറിയുടെ ഓടിന്റെ മേലെയാണ് വാട്ടർ ഫാൾ നടക്കുന്നത് എന്നത് കൊണ്ട്, വാട്ടർ ഫാളിന്റെ കാഠിന്യം, താഴെ ശബ്ദത്തിന്റെ രുപത്തിൽ എത്തുകയുമില്ല. മാത്രവുമല്ല ഈ ജലധാര വീഴുന്ന ഭാഗത്ത് താഴെയും ജനാലകളില്ലാത്തത് കൊണ്ട്, താഴത്തെ മുറിയിലുള്ള ആരും ഈ ശബ്ദം കേൾക്കുകയുമില്ല. ബുദ്ധിമാൻ !

'അമ്പട വീരാ...' ഞാൻ മനസ്സിലോർത്തു. സത്യത്തിൽ, തലേന്ന് രാത്രി  ചപ്പാത്തി തിന്നത് എനിക്ക് അനുഗ്രഹമായി തോന്നി, കാരണം ആ സമയത്തും എനിക്ക് മൂത്രശങ്ക ഉണ്ടായിരുന്നില്ല. മുഴുവൻ സ്റ്റോക്കും തീർന്നപ്പോൾ, ബാലമ്മാമൻ, ആ കുഴൽ ജനൽ കമ്പികൾക്കിടയിലൂടെ തെക്കേ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഒരിക്കൽ ഉപയോഗിച്ചത്, വീണ്ടും ഉപയോഗിക്കാനുള്ള കാര്യവിവരം ബാലമ്മാമന് പണ്ടേ ഉണ്ടായിരുന്നിരിക്കണം. എന്നിട്ട് ആശ്വാസത്തിന്റെ നിറവിൽ, സ്വന്തം കണ്ടുപിടുത്തത്തിന്റെ അഹങ്കാരത്തിൽ, വീണ്ടും കട്ടിലിൽ കിടന്നു. ഒന്നുമറിയാത്തത് പോലെ ഞാനും. ഇങ്ങനെ രാത്രി സർക്കസ്സ് നടത്തുന്നതിന് പകരം, അമ്മാമന്, കോളാമ്പിക്ക് പകരമായി കുപ്പികൾ ഉപയോഗിച്ച് കൂടായിരുന്നോ എന്ന്, കിടക്കുന്നതിനിടയിൽ ചിന്തിക്കുകയും ചെയ്തു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ബാലമ്മാമനൊഴിച്ച് ബാക്കിയെല്ലാവരും സാധാരണ പോലെ എഴുന്നേറ്റ് അടുക്കളയിൽ വന്നു. ബാലമ്മാമൻ വൈകിയേ എഴുന്നേൽക്കാറുള്ളൂ. കിടക്കയിൽ മൂത്രമൊഴിക്കാത്തത് കൊണ്ട് എനിക്ക് ഉന്മേഷം കൂടുതലായിരുന്നു. ഏഴര കഴിയുമ്പഴേക്കും ബാലമ്മാമനും എഴുന്നേറ്റ് വന്നു. നേരെ പോയി അടുപ്പിന്റെ ആറു വശത്ത് ചൂട് കായാൻ ഇരുന്നു. ഞാൻ ബാലമ്മാമനെ അതിശയത്തിൽ നോക്കി.

"എന്താടാ... ഇങ്ങനെ നോക്കുന്നെ.." ബാലമ്മാമന് എന്റെ നോട്ടം കണ്ടപ്പോൾ സംശയം.

"ഞാൻ കണ്ടു.... ഇന്നലെ രാത്രി.... കർമോസിന്റെ കൊഴലും പിടിച്ച്...." ബാലമ്മാമന് ഒരു നാണം. ഇതേ പോലെ പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ചതിന് എന്നെ കളിയാക്കിയതാണ്. എനിക്ക് തിരിച്ചടിക്കാനുള്ള ഭാഗ്യം കൈവന്ന സമയമാണ്.

"പോടാ... വെറുതെ എന്തെങ്കിലും പറയറ്..." ബാലമ്മാമൻ എന്നെ വിലക്കി...

"എളേമ്മേ.. കേക്കണോ... ഇന്നലെ ബാലമ്മാമൻ കർമോസിന്റെ കൊഴലിലൂടെ ജനലിന്റെ ഉള്ളിക്കൂടെ മൂത്രോഴിച്ചു...." ഇത് പറഞ്ഞ് തീരും മുന്നേ ബാലമ്മാമൻ എന്നെ അടിക്കാനായി അടുപ്പിൻ തണയിൽ നിന്നും താഴെച്ചാടി. ഞാൻ ഉമ്മറത്തുള്ള അമ്മാച്ഛന്റെ അടുക്കലേക്ക് ഓടി.

"ഓ.. അതിനാണ് ഇടയ്ക്കിടെ ഈ കർമോസിന്റെ കൊഴലും എടുത്ത് മേലേക്ക് പോക്ന്നത്... ഇപ്പല്ലേ കാര്യം പിടി കിട്ടിയേ.." എളേമ്മ ബാലമ്മാമനെ കളിയാക്കി. ബാലമ്മാമൻ പിന്നെ ഒന്നും ഉരിയാടാതെ അവിടെ നിന്നും ചായക്കപ്പുമായി എഴുന്നേറ്റ് പോയി. ബാലമ്മാമനെ കുറച്ച് ശങ്കയുള്ളത് കൊണ്ട്, ഈ സംഭവത്തിന് അധികം പരസ്യം കൊടുക്കാൻ ഞാൻ നിന്നില്ല. 'പപ്പായക്കുഴൽ രാത്രി'ക്ക് ശേഷം, ഞാനും ബാലമ്മാമനും ഒരുമിച്ച് കിടക്കുന്നത്, ഏകദേശം മുപ്പത് കൊല്ലത്തിന് ശേഷം, അദ്ദേഹത്തിൻറെ മകന്റെ കല്യാണത്തലേന്നാണ്!

വാലറ്റം: ജീവിതം പിന്നെയും മുന്നോട്ട് പോയെങ്കിലും, ഇടയ്ക്കിടെ, കിടന്നിടത്ത് മൂത്രമൊഴിക്കുന്ന എന്റെ പതിവ് തുടർന്ന് പോന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, വെല്ലൂർ ആശുപത്രിയിൽ കിടക്കുന്ന ഒരു രാത്രിയിലാണ്, ഞാൻ അവസാനമായി കിടക്കയിൽ മൂത്രമൊഴിച്ചത്. എന്തോ, വെല്ലൂർ ചാപ്റ്ററിന് ശേഷം, എന്റെ ആ മാന്ത്രികസിദ്ധി എന്നെന്നേക്കുമായി നഷ്ടമായി.

എന്റെ ഈ കളഞ്ഞ് പോയ കഴിവ്, മക്കളിലൂടെ പുനർജ്ജനിക്കുമെന്ന് കരുതിയെങ്കിലും എനിക്ക് പ്രതീക്ഷക്ക് വകയില്ലായിരുന്നു. ആറാം വയസ്സ് വരെ മൂത്തയാൾ പുളകം കൊള്ളിച്ചെങ്കിലും രണ്ടാമത്തെയാൾ അഞ്ചാം വയസ്സിൽത്തന്നെ ആ മാന്ത്രിക സിദ്ധി വലിച്ചെറിഞ്ഞു. മക്കളുടെ സമയമായപ്പഴേക്കും, ഡയപ്പർ രംഗപ്രവേശം ചെയ്തത് കൊണ്ട്, അവർക്ക്, പായയും കിടക്കയും നനച്ച്, അധികം രസിക്കാൻ കഴിഞ്ഞിട്ടില്ല; ഞങ്ങൾ ഡയപ്പർ നിഷേധിച്ച അവസരങ്ങളൊഴിച്ച്! ഞങ്ങളുടെ സമയത്താണെങ്കിൽ, ട്രൗസർ മുഖ്യ വസ്ത്രമായിരുന്ന ഒൻപതാം ക്ലാസ്സ് വരെ, ട്രൗസറിനടിയിൽ ഇടാൻ ഒരു ജെട്ടി പോലും കിട്ടിയിരുന്നില്ല!!

***

2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച

സോംനാമ്പുലിസം


സോംനാംബുലിസം എന്ന ആംഗലേയ പദത്തെക്കുറിച്ചും സ്വപ്നാടനം എന്ന ആഡ്ഢ്യത്തമുള്ള മലയാള പദത്തെക്കുറിച്ചും ഞാൻ കേൾക്കുന്നത് വളരെ വൈകിയാണ്. പക്ഷേ ഉറക്കപ്പ്രാക്കിനെക്കുറിച്ച് ചെറുപ്പത്തിലേ അറിയാമായിരുന്നു.

എന്നേക്കാൾ ഏകദേശം 2 വയസ്സിന് ഇളയതാണ് നേരെ താഴെയുള്ള, ഞങ്ങൾ ബാലേന്ദ്രനെന്നും അച്ഛൻ ചന്ദ്രനെന്നും വിളിക്കുന്ന ബാലചന്ദ്രൻ. ചെറുപ്പത്തിലേ വയലിൽ നിന്ന് വാല്മാക്രികളെയും തവളകളെയും പിടിക്കുന്നതിൽ അവൻ ഉത്സാഹം കാണിച്ചിരുന്നു. ഈയ്യൊരു കാരണം  കൊണ്ട്, എല്ലാവർക്കും ഇരട്ടപ്പേര് ഇട്ട് രസിക്കുന്ന, അവന് താഴെയുള്ള അനുജൻ സുമേഷ്, ബാലേന്ദ്രന് നല്ലൊരു ഇരട്ടപ്പേര് ഇട്ടിരുന്നു. ആ ഇരട്ടപ്പേര്, പക്ഷേ ഞാനിവിടെ പറയുന്നില്ല!

സുമേഷിന്റെ വീട്ടിലെ വിക്രിയകൾ കാരണം, ഞാനും സുമേഷും സ്ഥിരം തല്ലായിരിക്കും. എന്തോ സുമേഷിന്, എന്നെ കണ്ടുകൂടായിരുന്നു. ഞാനില്ലാത്തപ്പോൾ, എന്റെ പുസ്തകങ്ങൾ താഴെ വലിച്ചിടുക, എന്റെ ഹോബിയായ സ്റ്റാമ്പ് കലക്ഷൻ ബുക്കും, കോയിൻ കലക്ഷൻ ബോക്സും കട്ടെടുക്കുക, ഞാൻ നട്ട ചെടികൾ പിഴുതെറിയുക, എന്റെ ചീരക്കൃഷിക്ക് മേലേക്കൂടെ പശുക്കുട്ടികളെ നടത്തുക എന്നതൊക്കെ അവന്റെ വിനോദമായിരുന്നു. സുമേഷിന്റെ ആറാം വയസ്സിൽത്തന്നെ ഇത്തരം വിക്രിയകൾ തുടങ്ങിയിരുന്നു. അവന്റെ വിക്രിയകൾ കാരണം പൊറുതിമുട്ടിയിരുന്ന ഞാൻ, അവനെ കാണുന്ന മാത്രയിൽ അടി കൊടുക്കും, അവൻ ഓടും, തിരിഞ്ഞ് നിന്ന് ചീത്ത വിളിക്കും.. ഞാൻ  പിന്നാലെ ഓടും, അവൻ ഒടുവിൽ നമ്മുടെ പറമ്പും കടന്ന് ഇടവഴി ഇറങ്ങിക്കയറി അപ്പുറത്തെ പറമ്പിൽ നിന്ന് വീണ്ടും എന്നെ വെല്ലുവിളിക്കും; 'വാടാ.. ഇനിക്ക് ധൈര്യമുണ്ടെങ്കിൽ വാടാ....', ഞാൻ കൈയ്യിൽ കിട്ടിയതെടുത്ത് അവനെ ഏറിയും... ഇത്തരത്തിൽ, ദേഷ്യവും വെറുപ്പും കൂടിക്കൂടി, ബന്ധങ്ങൾ പ്രതീകാത്മകമായി മുറിക്കുന്ന, വെറ്റില പകുത്ത് കീറൽ ചടങ്ങ് പോലും ഞാൻ നടത്തിയിരുന്നു! ഇങ്ങനെയുള്ള സ്ഥിരം  അടിപിടികളിൽ, എനിക്കെന്നും കൂട്ട് ബാലേന്ദ്രനായിരുന്നു. സൂത്രത്തിൽ സുമേഷിനെ പിടിച്ച് വച്ച് എനിക്ക് തല്ലാൻ തരുമായിരുന്നത് കൊണ്ട്, ബാലേന്ദ്രനോട് എനിക്കന്ന് പ്രത്യേക സ്നേഹമായിരുന്നു.

ഞാനും ബാലേന്ദ്രനുമാണ് ഒരുമിച്ച് പശുക്കളെ മേയ്ക്കാനും മറ്റും പോവുക. പൈക്കളെ മേക്കുന്നതിനിടയിൽ, പറമ്പിലിരുന്ന് ചെസ്സ് കളിക്കും. കളിയിൽ മുഴുകിയിരുന്ന് കളി തീരുമ്പഴേക്കും പശുക്കൾ വാഴയും തെങ്ങിൻ തൈകളും തിന്ന്, വൈകുന്നേരം അച്ഛന്റെ വക അടി കിട്ടിക്കുന്ന പരുവത്തിലാക്കും. അങ്ങനെ, ഞാനും ബാലേന്ദ്രനും കൂട്ടായും, സുമേഷ് ഒറ്റയാനായും വാഴുന്ന കാലം. ഏറ്റവും ഇളയവനായ മുരളിയെ ഞങ്ങളധികം ഗൗനിച്ചിട്ടുമില്ല.

ഞാനും ബാലേന്ദ്രനും അധികവും ഒരുമിച്ചായിരിക്കും. രാത്രി ഒരേ പായയിലാണ് ഞങ്ങൾ ഉറങ്ങുന്നത്. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പഴാണെന്ന് തോന്നുന്നു, രാത്രി ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു. സമയം പാതിരാത്രി എപ്പഴോ ആയിക്കാണും. പെട്ടന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു. ശ്രദ്ധിച്ചപ്പോൾ ശബ്ദം വരുന്നത് എന്റെ പായയിൽ നിന്ന് തന്നെയാണ്. ബാലേന്ദ്രൻ എന്തൊക്കെയോ വിളിച്ച് പറയുന്നു... ഭാഷ എന്താണെന്നൊന്നും മനസ്സിലാകുന്നില്ല. പക്ഷേ ആരോടോ എന്തോ സംഭാഷണം നടക്കുന്നത് പോലെയാണ് ശബ്ദങ്ങൾ. താളമുണ്ടെങ്കിലും ഒന്നും വ്യക്തമല്ല, ഒരു മാതിരി, വെളിച്ചപ്പാടുകൾക്ക് വെളിപാട് കിട്ടിയാൽ പറയുന്നത് പോലെയൊക്കെയാണ് എനിക്ക് തോന്നിയത്. ഞാൻ അവനെ,  അവന്റെ പേര് വിളിച്ച്, തട്ടി നോക്കിയിട്ടും ഉരുട്ടി നോക്കിയിട്ടും അവൻ വെളിപാട് തുടർന്നു. എനിക്കാണെങ്കിൽ പേടിയായി. ഒടുവിൽ, നല്ല ശക്തിയിൽത്തന്നെ അവന്റെ ചന്തിക്ക് ഒരടി കൊടുത്തപ്പോഴാണ് സംഭവം നിന്നത്. നിന്നില്ലെങ്കിൽ പിന്നെ അച്ഛനെയോ അമ്മയെയോ വിളിക്കേണ്ടി വന്നേനെ. അച്ഛൻ ഉണർന്നാൽ, കൂടുതൽ തല്ലും ചിലപ്പോൾ കിട്ടിയേക്കാം !

രാവിലെ ഉണർന്നയുടനെത്തന്നെ അമ്മയോട് വിവരം പറഞ്ഞു. അപ്പഴാണ് മനസ്സിലായത്, അവനീ പ്രശ്നം തുടങ്ങിയിട്ട് കുറച്ചായി എന്ന്. അമ്മ അധിക രാത്രികളിലും കേൾക്കാറുണ്ടത്രേ.. ഞാൻ കേട്ടത് ആദ്യമായിട്ടാണെന്ന് മാത്രം. പതുക്കെപ്പതുക്കെ എല്ലാ രാത്രികളിലും ബാലേന്ദ്രന്റെ മേലുള്ള ബാധകയറ്റം തുടർക്കഥയായി. ഉറങ്ങിക്കഴിഞ്ഞ് ഏകദേശം രണ്ട് മൂന്ന് മണിക്കൂറെങ്കിലുമാകും ബാധയുടെ ഉറയൽ ആരംഭിക്കാൻ. സ്ഥിരം ശീലമായത് കൊണ്ട്, ഏകദേശം അതേ സമയത്ത്, ഞാനും കുറച്ച് നേരത്തേക്ക് ഉണരും. ബാധ പോയാൽ ഞാനും അവനും വീണ്ടും ഒരുമിച്ചുറങ്ങും. ഇതിങ്ങനെ തുടർന്ന് കൊണ്ടിരുന്നു.

ബാധകയറ്റം എല്ലാ രാത്രികളിലും തുടർച്ചയായപ്പോൾ, സ്ഥിരം കാണുന്നതും കേൾക്കുന്നതുമൊക്കെയായത് കൊണ്ട്, എനിക്കും അതിലുള്ള താല്പര്യം കുറഞ്ഞു വന്നു. അത് ബാലേന്ദ്രൻ മനസ്സിലാക്കിയത് കൊണ്ടോ എന്നറിയില്ല, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് ഞാൻ എട്ടാം ക്ലാസിൽ എത്തിയപ്പഴേക്കും, ബാധകയറുന്ന സമയത്ത്, അവൻ എഴുന്നേറ്റ് ഇരിക്കാനും പിന്നീട് പിറുപിറുത്ത് കൊണ്ട് നടക്കാനും തുടങ്ങി. അതിശയമാണല്ലോ എന്ന് കരുതി ഞാനും എഴുന്നേറ്റിരുന്നു. അമ്മയെ ആവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ. അവൻ നമ്മുടെ നീളമുള്ള 'ഐക്കക'ത്ത്' (പടിഞ്ഞിറ്റ വീടുകളിൽ, പടിഞ്ഞിറ്റക്ക് മുന്നിലുള്ള അകം) അങ്ങോട്ടുമിങ്ങോട്ടുമുള്ള  ഒരുതരം ഉറഞ്ഞ് നടത്തം.

എന്റെ വീട്ടിൽ, രാത്രി കിടക്കുന്നതിന് മുന്നേ ഒരു വിളക്ക് തിരി താഴ്ത്തി, കത്തിച്ച് വച്ചിരിക്കും. രാവിലെ തൂക്ക് വിളക്കിൽ ദീപം തെളിച്ചാലേ തിരി താഴ്ത്തിവെച്ച മണ്ണെണ്ണ വിളക്ക് അണക്കുകയുള്ളൂ. ഈ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക് ബാലേന്ദ്രന്റെ നടത്തം കാണാം. ആ അകത്തുള്ള വീതിയുള്ള ബെഞ്ചിലോ (ഞങ്ങളെ സംബന്ധിച്ചടുത്തോളം കട്ടിൽ തന്നെ) കട്ടിളപ്പടികളിലോ, മുകളിലേക്ക് കയറുന്ന ഗോവണിപ്പടികളിലോ ഒന്നും അവൻ തട്ടി വീണിരുന്നില്ല. പരിസരങ്ങളറിഞ്ഞുള്ള നടത്തം പോലെയാണെന്നേ തോന്നൂ. ആദ്യം കരുതി, അവൻ ഉറക്കമുണർന്ന് നടക്കുകയാണ് എന്ന്, പക്ഷേ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഈ ബാധ പറച്ചിലും നടത്തവും ഒക്കെ നടക്കുന്നത് അവന്റെ കണ്ണടച്ച് കൊണ്ടാണ്! ഞാൻ പേടിച്ച് പോയി... ഞാൻ പേടിച്ചലറി... "ബാലേന്ദ്രാ..."

ബാലേന്ദ്രൻ ഉടനെ കണ്ണ് തുറന്ന്... പേടിച്ചത് പോലെ എന്നെ നോക്കി.. പിന്നീട് ചുറ്റും നോക്കി.

"എന്താ.. എന്താ" ശബ്ദം കേട്ട്, അച്ഛനും അമ്മയും എന്ന് തെക്കേ അകത്തുള്ള  പത്തായത്തിന്റെ മുകളിൽ നിന്ന് ചോദിച്ചു.

"ബാലേന്ദ്രൻ എണീറ്റ് നടക്ക്വാ.." ഞാൻ പേടിച്ച പോലെ പറഞ്ഞു.
"ഓ.. " ഇതിലപ്പുറം അച്ഛൻ ഒന്നും പറഞ്ഞില്ല...
"ഓനോട്‌ കിടക്കാൻ പറ..." 'അമ്മ പറഞ്ഞു.

അപ്പഴേക്കും  ഒന്നും സംഭവിക്കാത്തത് പോലെ ബാലേന്ദ്രൻ വന്ന് കിടന്നിരുന്നു. എനിക്ക് പിന്നെ ഉറക്കം വന്നില്ല. പിറ്റേന്ന് അമ്മയോട് കാര്യങ്ങൾ പറഞ്ഞു.

"ഓ അതൊന്നും സാരോല്യ... ഇതൊക്കെ സാവധാനം മാറിക്കോളും..." അമ്മ പറഞ്ഞു.

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. അപ്പഴേക്കും രാത്രീലത്തെ ബാലേന്ദ്രന്റെ വെളിപാട് പിടിച്ചുള്ള നടത്തം, എനിക്കൊരു രസമുള്ള ഏർപ്പാടായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ദിവസങ്ങൾ പോകവേ, അവൻ മുൻ വാതിലിന്റെ മുകളിലത്തെ തഴുത് തള്ളി തുറക്കാൻ ശ്രമം നടത്തി. ഞാനുടനെത്തന്നെ പോയി അവനെ കുലുക്കി വിളിച്ചു കൊണ്ടുവന്ന് കിടത്തി. സംഭവം കാണാൻ രസം തന്നെ, പക്ഷേ ഇറങ്ങി, പുറത്തേക്ക് പോയാൽ പ്രശ്നമാകുമെന്ന് ഞാൻ പേടിച്ചു.

ഈ പ്രശ്നവും പിറ്റേന്ന് അമ്മയെ ബോധിപ്പിച്ചു. അമ്മക്ക് അതൊരു പ്രശ്‌നമായൊന്നും തോന്നിയില്ല. "നീയൊന്ന് ശ്രദ്ധിച്ചാ മാത്രം മതി" അത്രമാത്രം പറഞ്ഞു.

ഒൻപതാം ക്ളാസ്സിലൊക്കെയായ സമയത്ത്, എനിക്കാ ഗുഹ പോലെ ഇരുട്ട് പിടിച്ച, പഴയ വീട്ടിൽ ഉണ്ടായിരുന്ന പേടിയൊക്കെ കുറഞ്ഞിരുന്നു. ഒരു ദിവസം രാത്രി, ബാലേന്ദ്രൻ അവന്റെ പതിവ് നാടകം തുടങ്ങിയപ്പോൾ ഞാൻ തീരുമാനിച്ചു, ഇതെവിടുത്തോളം പോകുമെന്ന് നോക്കാം. പതിവ് പോലെ അവന് ബാധ കേറി. അവന് മാത്രം അറിയുന്ന ഭാഷയിൽ  പ്രവചനങ്ങൾ  തുടങ്ങി. എഴുന്നേറ്റ് നടത്തം തുടങ്ങി, കതക് തുറക്കാനുള്ള ശ്രമം നടത്തി, ഞാൻ തടഞ്ഞില്ല, ഒടുവിൽ അവൻ തഴുത് തള്ളിമാറ്റി കതക് തുറന്നു. ഞാനും അവന്റെ പിന്നാലെ കൂടി. നോക്കാലോ.. എവിടം വരെ പോകുമെന്ന്...

അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. പുറത്തേക്ക് സാകൂതം വീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. നിലാവുണ്ടായിരുന്നത് ഭാഗ്യം, ഞാൻ ഒരു ഭാഗത്തൂടെ അവൻ കണ്ണ് തുറന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല, കണ്ണ് തുറന്നിട്ടില്ല. കുറച്ച് നേരത്തെ നോട്ടത്തിന് ശേഷം, ഉമ്മറത്തുള്ള ബെഞ്ചിൽ കയറിക്കിടന്നു. കുറച്ച് നേരം നോക്കിയിട്ടും പിന്നെ അനക്കമൊന്നും കണ്ടില്ല. നോക്കിയപ്പോൾ ആൾ വീണ്ടും ഉറങ്ങിയിരിക്കുന്നു. അവനെ വിളിച്ചുണർത്തി വീണ്ടും ഉള്ളിൽ കൊണ്ടുപോയിക്കിടത്തി. എന്നിരുന്നാലും മനസ്സിൽ ചില സംശയങ്ങൾ നിലനിന്നു; ഇവനീ ചെയ്യുന്നതൊക്കെ അറിഞ്ഞു കൊണ്ടാണോ? നമ്മളെ പറ്റിക്കുകയാണോ?

വീണ്ടും ഈ പുതിയ വിവരം, ഞാൻ അമ്മയെ അറിയിച്ചു. അവിടെയാണ് അമ്മ ആദ്യമായി ഒന്ന് ചിന്താനിമഗ്നയായത്. ഞങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കേ അവന്റെ ഉരുട്ട് ചക്രവും ഉരുട്ടി ബാലേന്ദ്രൻ അവിടെ എത്തി. നടന്നുകൊണ്ടിരുന്ന സംഭാഷണം അമ്മ അവിടെ നിർത്തി. അവൻ വീണ്ടും ചക്രം ഉരുട്ടിപ്പോയപ്പോൾ, അമ്മ ഒരുപായം പറഞ്ഞു. ഞങ്ങൾ രാത്രി ഉറങ്ങാൻ കിടന്നാൽ, ബാലേന്ദ്രൻ കാണാതെ, ഞങ്ങൾ കിടക്കുന്ന പായയുടെ ദൂരത്തായി, മുഖ്യവാതിലിന്റെ താഴെയായി രണ്ടോ മൂന്നോ അലൂമിനിയം പാത്രങ്ങൾ നിരത്തി വെക്കാം. അവൻ അറിഞ്ഞാണ് ഇത് ചെയ്യുന്നതെങ്കിൽ, ഈ പാത്രങ്ങൾ കണ്ട് അതിലൊന്നും തട്ടാതെ വാതിൽ തുറക്കും... അല്ലെങ്കിൽ അവൻ ഈ പാത്രങ്ങളിൽ തട്ടി ഒച്ചയുണ്ടാകും. അപ്പോൾ ഉണരും. അമ്മയുടെ ഒരു ബുദ്ധി ! ഞാൻ അതിശയിച്ചു.

പിറ്റേ ദിവസം തന്നെ, ഞങ്ങൾ കിടന്ന ശേഷം, അമ്മ വാതിലിനടുത്തായി പാത്രങ്ങൾ വെച്ചു. ബാലേന്ദ്രൻ ഈ സംഭവം അറിഞ്ഞില്ല. പതിവ് പോലെ രാത്രി നാടകം തുടങ്ങി, ബാധ കേറി പിറുപിറുപ്പും ഉറയലും തുടങ്ങി, എഴുന്നേറ്റു നടക്കാൻ തുടങ്ങി... പതുക്കെ വാതിലിനടുത്തെത്തി... പിന്നീട് ആകെ ശബ്ദ കോലാഹലങ്ങളായിരുന്നു... പാത്രങ്ങളുടെ ഇടയിലൂടെ പശുക്കുട്ടി പാഞ്ഞത് പോലെ തോന്നി. ബാലേന്ദ്രൻ പാത്രങ്ങളിൽത്തട്ടി വീണു... പാത്രങ്ങൾ തെറിച്ചു.. അവൻ ഞെട്ടി എഴുന്നേറ്റു... ചുറ്റും നോക്കി.. അച്ഛനും അമ്മയും ഉണർന്നു...

"ആന്താഡോ ആ ഒച്ച..." അച്ഛൻ ചോദിച്ചു...
"അത് ബാലേന്ദ്രൻ വാതില് തൊറക്കുന്നേന് വെച്ച പാത്രത്തിന്റെ ഒച്ചയാ..."
"ഓ... " അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല... അമ്മയും എഴുന്നേറ്റ് വന്നില്ല....ബാലേന്ദ്രൻ തിരിച്ച് വന്ന് കിടന്നു. അമ്മയുടെ ബുദ്ധിയെ ഞാൻ സമ്മതിച്ചു.  അതിന്റെ കൂടെ ഒരു കാര്യം കൂടെ മനസ്സിലായി.. ബാലേന്ദ്രൻ ശരിക്കും ഉറങ്ങിത്തന്നെയാണ് രാത്രി നടക്കുന്നത്. ഈ വിവരങ്ങൾ എങ്ങനെയോ സുമേഷിന്റെ ചെവിയിലുമെത്തി.

ഞാൻ പത്താം ക്ലാസിലൊക്കെ എത്തിയ സമയത്ത്, നാലാമനൊഴിച്ചുള്ള ഞാനടക്കമുള്ള മൂത്ത മൂന്ന് മക്കളെയും, പുലർച്ചെ ഏകദേശം അഞ്ച് മണിക്ക് ദിവസവും പഠിക്കാൻ എഴുന്നേല്പിക്കുമായിരുന്നു. ഞങ്ങൾ പഠിക്കുന്ന  സമയത്ത്, അമ്മ അടുക്കളപ്പണികളിലേക്കോ പശുവിനെ കറക്കാനുള്ള പരിപാടികളിലേക്കോ കടക്കും. സുമേഷും ബാലേന്ദ്രനും പുതപ്പൊക്കെ പുതച്ചാണ് പഠിക്കാനിരിക്കുക. അവർ ഉമ്മറത്തും, ഞാൻ ഉമ്മറത്തിന്റെ ഒരറ്റത്തുള്ള ഗുരുകാരണവ സങ്കല്പത്തിന്റെ മുന്നിലുള്ള മുറിയിലും. അങ്ങനെ, ഒരു ദിവസം പഠിക്കാനിരിക്കുമ്പോൾ, ഉറക്കത്തിൽ നടക്കുന്ന കാര്യം പറഞ്ഞ് സുമേഷ് ബാലേന്ദ്രനെ കളിയാക്കി. പഠിക്കുന്നതിനിടയിൽ കളിയാക്കൽ തുടർന്നപ്പോൾ, ബാലേന്ദ്രൻ സുമേഷിന് നല്ലോണം കൊടുത്തു. സുമേഷ് തിരിച്ചും. തമ്മിലടികൊണ്ടടികൊണ്ട് ഒടുവിൽ അവർ തന്നെ വേദി നിർത്തൽ പ്രഖ്യാപിച്ചു. പിന്നെ സുമേഷിന്റെ കണ്ണ് ബാലേന്ദ്രൻ ഉറങ്ങുന്നുണ്ടോ എന്നായിരുന്നു.. ബാലേന്ദ്രൻ ഉറങ്ങുമ്പോൾ സുമേഷ് അവന്റെ തലക്കിട്ട് കിഴുക്കും.. അതും മനസ്സിൽ വച്ച് ബാലേന്ദ്രനും ഇരിക്കും... സുമേഷും അറിയാതെ ഉറങ്ങിപ്പോകുമ്പോൾ ബാലേന്ദ്രൻ സുമേഷിനിട്ട് കിഴുക്കും... ചിലപ്പോൾ രണ്ട് പേരും ഒരുമിച്ച് ഉറക്കം തൂങ്ങുമ്പോൾ, ഇതൊക്കെ ദൂരെ നിന്ന് നോക്കി രസിക്കുന്ന ഞാൻ പോയി സുമേഷിനിട്ടൊന്ന് കൊടുക്കും, കാരണം അവനാണല്ലോ എന്റെ എതിരാളി!

ഞാൻ പ്രീഡിഗ്രിക്കൊക്കെ പഠിക്കുമ്പോഴേക്കും, എന്റെയും ബാലേന്ദ്രന്റെയും രാത്രി ഉറക്കം വീടിന്റെ ഉമ്മറത്തേക്ക് മാറ്റിയിരുന്നു. പുറത്ത് കിടന്നാലും രാവിലെ അമ്മ പഠിക്കാൻ വേണ്ടി വിളിച്ചെഴുന്നേല്പിക്കും. പുറത്ത് കിടക്കുന്നതിന് ഒന്നുരണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമതായി,  പശുക്കൾക്കും കിടാവിനും ഒക്കെ ഒരു കാവലാകും. മറ്റൊന്ന്, പുലർച്ചെ തന്നെ തന്നെ എഴുന്നേറ്റ് ആളുകൾ താമസിക്കാത്ത ചുറ്റുമുള്ള മറ്റ് പറമ്പുകളിൽ വീണു കിടക്കുന്ന തെങ്ങോലകളും കമുകിൻ പട്ടകളും, കൂമ്പാളകളും മറ്റും പെറുക്കി, വെളിച്ചം വീഴുന്നതിന് മുന്നേതന്നെ വീട്ടിലെത്തിക്കുക എന്നതായിരുന്നു കാര്യം. ഈ പാള പെറുക്കാൻ പോകുന്നതിനിടയിൽ, അടക്കകളും മാങ്ങകളും, ചിലപ്പോൾ തേങ്ങയുമൊക്കെ കിട്ടിയെന്നിരിക്കും. ഇങ്ങനെ പുറത്ത് ഉറങ്ങാൻ കിടക്കുമ്പോൾ ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ... ബാലേന്ദ്രനെ ശ്രദ്ധിക്കണം. അവൻ എഴുന്നേറ്റ് പോകാനോ മറ്റോ ശ്രമിക്കുന്നുണ്ടെങ്കിൽ ഉടനെത്തന്നെ തടഞ്ഞ്, അവനെ വീണ്ടും കിടത്തണം. ബാധകയറൽ, ഒരു രാത്രിയിൽ, ഒരൊറ്റത്തവണ മാത്രമേ ഉണ്ടാകാറുള്ളൂ. ചുരുക്കം ചില ദിവസങ്ങളൊഴിച്ച്, മറ്റെല്ലാ ദിവസങ്ങളിലും ബാധകയറ്റം ഉണ്ടാകുമെങ്കിലും, ശ്വാനശ്രവണശക്തിയുള്ള ഞാൻ, അതൊക്കെ മുളയിലേ നുള്ളിക്കളയുന്നത് കൊണ്ട്, എല്ലാം ശുഭമായി നടന്നുകൊണ്ടിരുന്നു!

ഈയ്യൊരു സമയം, നമ്മുടെ പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ച സമയമാണ്. അതുകൊണ്ട് തന്നെ കുറേ മരപ്പലകകളും തുലാം പോലുള്ള ഉരുപ്പടികളും ആശാരിപ്പണിക്കായി ഉമ്മറത്ത് അട്ടിക്കട്ടിയായി വച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിൽ, കാൽമുട്ടുയരത്തിൽ, മരപ്പലകകളൊക്കെ അടുക്കി വച്ചത് കൊണ്ട്, ആ പാലകക്കൂട്ടത്തിന്മേൽ ഒരു കട്ടിലിലെന്നപോലെ ഒരാൾക്ക് സുഖമായി കിടക്കാം. ഈ പലകക്കൂട്ടത്തിന്റെ മേലെയാണ് ബാലേന്ദ്രന്റെ കിടപ്പ്. ഞാൻ വേറൊരു മൂലക്ക് തറയിൽ പായ വിരിച്ചും കിടക്കും. നല്ല നിലാവൊക്കെയുള്ള സമയമാണെങ്കിൽ പുറത്ത് കിടന്ന് ശാന്തമായ പ്രകൃതിയെ വീക്ഷിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. കുറുക്കന്മാരും മുള്ളൻപന്നികളും മറ്റും യഥേഷ്ടം, ഒരു പേടിയുമില്ലാതെ ഇരതേടുന്നത് കാണാം. കുറുക്കന്മാരും കൂമനും കാലൻകോഴിയുമൊക്കെ ഈണത്തിൽ പാടുന്നത് കേൾക്കാം. വവ്വാലുകൾ താഴ്ന്ന് പറക്കുന്നത് കാണാം!

അങ്ങനെയുള്ളൊരു ദിവസം, ഞാനും ബാലേന്ദ്രനും പതിവ് പോലെ രാത്രി പഠിത്തത്തിനും അത്താഴത്തിനും ശേഷം ഉമ്മറത്ത് ഉറങ്ങാൻ കിടന്നു. സുമേഷിനും ഒരു ഇരട്ടപ്പേരൊക്കെ ഇടാൻ വേണ്ടി പരസ്പരം ചർച്ചയൊക്കെ ചെയ്ത് പതുക്കെപ്പതുക്കെ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു. ബാലേന്ദ്രന്റെ ഉറക്കവെളിച്ചപ്പാടൊച്ചകൾ കേട്ടാണ് ഞാൻ വീണ്ടും ഉണർന്നത്. ഉറക്കത്തിലെ ആ ഉറഞ്ഞ് പറച്ചിൽ കേൾക്കുമ്പോൾ എനിക്ക് ചിരി വരും. അവന്റെ പ്രവചനങ്ങൾ കേട്ട് കൊണ്ട്, പുതപ്പിന്റെയുള്ളിൽ നിന്ന് ഊറിച്ചിരിച്ച് കൊണ്ട്, ഞാനങ്ങനെ കിടന്നു. അവനെ വിളിക്കാനൊന്നും പോയില്ല. അവൻ കിടന്ന് നിരങ്ങുന്നതിനനുസരിച്ച്,  കിടന്ന മരപ്പലകകൾ തമ്മിലുരഞ്ഞ്, അവന്റെ വെളിപാടിനൊത്ത സംഗീതവും ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്തോ എന്നറിയില്ല, അന്നവന് കൂടുതൽ ശബ്ദമുള്ളത് പോലെ തോന്നി. ബാധക്ക് ശക്തി കൂടിയോ എന്ന് ഞാൻ സംശയിച്ചു. എന്നിട്ടും ഞാൻ എഴുന്നേറ്റില്ല. അവൻ എഴുന്നേൽക്കുകയാണെങ്കിൽ മാത്രം, വീണ്ടും പിടിച്ച് കിടത്താമെന്ന് കരുതി. അവൻ പറയുന്നതെന്തെങ്കിലും മനസ്സിലാകുമോ എന്ന ജിജ്ഞാസയുമായി അങ്ങനെ കിടന്നു.

പെട്ടന്നാണ് ആകപ്പാടെയൊരു ബഹളം ഉണ്ടായത്. ഞാൻ ഞെട്ടിയെഴുന്നേറ്റു. നോക്കുമ്പോൾ അട്ടിക്കട്ടിക്ക് വെച്ചിരുന്ന മരപ്പലകക്കട്ടിലിന്റെ ഒരു വശം മൊത്തത്തിൽ ഇളകി താഴെ വീണിരിക്കുന്നു. നോക്കിയപ്പോൾ ബാലേന്ദ്രനെ പലകക്കൂട്ടങ്ങളുടെ മേലെ കണ്ടില്ല. അവനെവിടെയെന്ന് നോക്കുമ്പോഴുണ്ട്, മുറ്റത്തിന്റെ നടുക്കായി ഒരു തുണിക്കെട്ട്, ബാലേന്ദ്രന്റെ പുതപ്പായിരുന്നു അത്, ആ പുതപ്പിനിള്ളിൽ ബാലേന്ദ്രൻ കിടന്ന് മോങ്ങുകയാണ്. പലകകളുടെ മേലെനിന്ന് ഉരുണ്ട് വീണ് ഉമ്മറത്തൂടെയുരുണ്ട് ഏകദേശം മുറ്റത്തിന്റെ പകുതിവരെ അവനെങ്ങനെയെത്തി എന്നതിനെക്കുറിച്ചാലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല.

അവന്റെ പലകകൾ വീഴുന്ന ശബ്ദങ്ങളും കരച്ചിലും ഒക്കെ കേട്ടയുടനെ തന്നെ, അമ്മയും അച്ഛനും എഴുന്നേറ്റ്, തിരി താഴ്ത്തി വച്ച മണ്ണെണ്ണ വിളക്ക്, കൂടുതൽ പ്രകാശിപ്പിച്ച് കൊണ്ട്, ധൃതിയിൽ, വാതിലും തുറന്ന്  പുറത്തേക്ക്  വന്നു. ഞാനും അമ്മയും കൂടി, ബാലേന്ദ്രനെ ഒരു വിധം പുതപ്പിനുള്ളിൽ നിന്ന് പുറത്തെടുത്തു. പുതപ്പിനുള്ളിൽ കെട്ടിയിട്ടത് പോലുള്ള അവസ്ഥയിലായിരുന്നു ബാലേന്ദ്രൻ. അവൻ, അവന്റെ ഇടത്തേ കൈ വലത് കൈ കൊണ്ട് താങ്ങിപ്പിടിച്ച് കൊണ്ട് കരയുകയാണ്. "കൈക്ക് വേദനയുണ്ടോ" എന്ന് അമ്മ ചോദിച്ചപ്പോൾ "ഹാ.." എന്ന് കരഞ്ഞു കൊണ്ട്, അവൻ മറുപടി പറഞ്ഞു. അവന്റെ കരച്ചിലും മറ്റും കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു.

"പാതിരാക്ക് കരയല്ലടാ... വായ് പൂട്ട്... ഇവനെയൊന്നും പൊറത്ത് കെടത്തറ്ന്ന് ഞാൻ പണ്ടേ പറഞ്ഞതാ... ഒന്ന് വെച്ച് തന്നാല്ണ്ടല്ലോ.." അഴിഞ്ഞ് പോകാൻ പോയ മുണ്ട് മുറുക്കിക്കുത്തിക്കൊണ്ട്, അച്ഛൻ അവനെ അടിക്കാനോങ്ങി.
"വീണിറ്റ് കരേമ്പാണോ അടിക്ക്ന്ന്..." എന്നും ചോദിച്ചു കൊണ്ട് അമ്മ അച്ഛനെ തടഞ്ഞു. അമ്മ അവന്റെ കൈ തടവിക്കൊണ്ടിരുന്നു.

"രണ്ടും എനി അകത്ത് കെടന്നാ മതി..." അച്ഛൻ വീട്ടിനുള്ളിലേക്ക് നടന്നു.
"ഓന്റെ പുരികം പൊരി പോലെന്നെ.. എപ്പം നോക്കിയാലും.. അശ്രീകരം.." വീണ്ടും ഉറങ്ങാൻ കിടക്കുന്നതിനിടയിൽ അച്ഛൻ പറയുന്നത് കേട്ടു.

ബാലേന്ദ്രന്, സ്വന്തം കൺപുരികങ്ങളുടെ രോമങ്ങൾ പറിച്ചെടുക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. ഇടതൂർന്ന് കിടന്നിരുന്ന രോമങ്ങൾ, പൊരിച്ച് പൊരിച്ച്, വനനശീകരണം നടന്നത് പോലെയാണ് അവന്റെ പുരികങ്ങൾ  ഉണ്ടായിരുന്നത്. അവന്റെ പുരികം കാണുന്ന മാത്രയിൽത്തന്നെ അച്ഛന് അവനോട് ദേഷ്യം വരികയും പിടിച്ചടിക്കുകയും ചെയ്യുന്നത്, വീട്ടിലെ നിത്യസംഭവമായിരുന്നു. അസഹ്യമായ ചൊറിച്ചലായിരുന്നു, പുരികം പൊരിയുടെ കാരണമെന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കിയെങ്കിലും, ഈ പുരികം പൊരി നടക്കുന്ന കാലത്ത്, അത് മനസ്സിലാക്കാനോ, അത് മനസ്സിലാക്കി ചികിൽസിക്കാനോ ആർക്കും സാധിച്ചില്ല. ചൊറിഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടും, അത് വകവെക്കാതെ, അവൻ എന്തോ മനഃപൂർവ്വം ചെയ്യുകയാണെന്ന മുൻവിധിയിൽ, കാലം മുന്നോട്ട് പോയപ്പഴേക്കും, ബാലേന്ദ്രന്റെ കൺപുരികങ്ങളുടെ സമതലം, ഥാർ മരുഭൂമി പോലെയായി മാറിയിരുന്നു. ആ പുരികത്തിന്റെ കെറുവിലാണ് അച്ഛൻ കിടക്കുന്നതിനിടയിലും പിറുപിറുത്ത് കൊണ്ടിരുന്നത്.

"നാളെ പൊലന്നിട്ട് (പുലർന്നിട്ട്) നോക്കാം.." അമ്മ ബാലേന്ദ്രനേയും കൂട്ടി അകത്തേക്ക് കയറി. ഞാൻ എന്റെ പായയും പുതപ്പും ബാലേന്ദ്രന്റെ പുതപ്പും വിളക്കുമെടുത്ത് പിന്നാലെ അകത്തേക്ക് കയറി വാതിലടച്ച് കിടന്നു. കിടന്നപ്പോഴും ബാലേന്ദ്രൻ വേദനിച്ചിട്ടെന്നപോലെ ശബ്ദമുണ്ടാക്കാതെ കരയുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. ബാലേന്ദ്രന്റെ ഇടത്  കൈമുട്ട് മുതൽ മുഷ്ടി വരെയുള്ള ഭാഗം, ഒരു മാതിരി നല്ല രീതിയിൽ വളഞ്ഞിരിക്കുന്നു. കൈക്കാണെങ്കിൽ നല്ല വീക്കവുമുണ്ട്. അമ്മക്ക് പേടിയായി, ബാലേന്ദ്രന് ഇടത്തെ കൈ അനക്കാൻ  പറ്റുന്നില്ല.

"ഓന്റെ എല്ല് പൊട്ടീന്നാ തോന്നുന്നേ..." അമ്മ അച്ഛനോട് പറഞ്ഞു.
"ഓരോരോ മാലാഹാരങ്ങള്... അല്ലെങ്കിൽ തന്നെ ഈ വീട്ടിലൊരു സ്വൈര്യം ന്ന് പറഞ്ഞത് ഇല്ല... എപ്പം നോക്കുമ്പോം ആസ്പത്രി തന്നെ ആസ്പത്രി... എന്താന്ന് വേണ്ടേന്ന് വെച്ചാ ചെയ്യ്..." എന്നെ ഉദ്ദേശിച്ചാണോ പറഞ്ഞതെന്ന് എനിക്ക് തോന്നി. കാരണം, എന്റെ അഞ്ചാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ, ഞാനറിയാത്ത രോഗത്തിന്, അച്ഛനെ, മണിപ്പാൽ മുതൽ വെല്ലൂർ വരെയുള്ള  ആസ്പത്രികൾ ചുറ്റിച്ച്, വട്ടം കറക്കിയ ആളാണ് ഞാൻ. അച്ഛനാകെ കലിപ്പിലാണ്. അച്ഛനിങ്ങനെ വഴക്കിട്ട് നിൽക്കുമ്പോൾ അവിചാരിതമായി പെട്ടന്നൊരു ആരവം കേട്ടു.

"പെരാന്തൻ നായേ... പെരാന്തൻ നായേ..." നോക്കിയപ്പോൾ നമ്മുടെ വീടിന്റെ മുൻഭാഗത്തുള്ള ഇടവഴിയിലൂടെ, തെക്ക് ഭാഗത്ത് നിന്ന്, വയൽഭാഗത്തേക്ക്  വടികളും കുന്തങ്ങളുമായി ആളുകൾ ഓടുകയാണ്.. മുന്നിലായി ഒരു പട്ടിയും കിതച്ചു കൊണ്ടോടുന്നുണ്ട്.

"പെരാന്തൻ നായ് വെരുന്നുണ്ടേ.. ഓടിക്കോ ... മാറിക്കോ...." പട്ടിക്കാണോ പ്രാന്ത് അതോ ആളുകൾക്കാണോ എന്ന് ഞാൻ സംശയിച്ചു. ഒടുവിൽ ഓടിയോടി തളർന്ന പട്ടി, ഞങ്ങളുടെ വീട്ടുപറമ്പിന്റെ വടക്കുകിഴക്കേ മൂലയിലെ ഒരു ചെളിക്കുണ്ടിൽ മറിഞ്ഞു വീണു.. പട്ടി വീണതും അതിന്റെ മേലെ ആളുകളുടെ കുന്തങ്ങളും വടികളും വീണതും ഒരുമിച്ചായിരുന്നു. ഞങ്ങൾ ഓടിച്ചെന്ന്, വീട്ടുപറമ്പിന്റെ തിട്ട മേലെ നിന്ന് താഴേക്ക് നോക്കുമ്പഴേക്കും, പട്ടിയുടെ വായുടെ ചലനം ഒഴികെ ബാക്കിയെല്ലാം നിലച്ചിരുന്നു. 'ഞാനാണ് ആദ്യം പട്ടിയെ കണ്ടത്... ഞാനാണ് പട്ടിയെ ആദ്യം അടിച്ചത് തുടങ്ങിയ വീരവാദങ്ങൾ മുഴക്കിക്കൊണ്ട് പട്ടിയുടെ പിന്നാലെ ഓടിവന്ന ഒരോരുത്തരും വിജയശ്രീലാളിതരായി, ഓരോരോ തെങ്ങിൻ ചുവട്ടിൽ ചെന്ന് ബീഡികൾ കത്തിച്ച് കൊണ്ട് വിശ്രമിച്ചു. അക്കൂട്ടത്തിലൊരാൾ വീട്ടിൽ വന്ന്, കൈക്കോട്ടെടുത്ത് കൊണ്ടുപോയി പട്ടിയെ മറവ് ചെയ്യാനുള്ള ഏർപ്പാടുകൾ തുടങ്ങി.

ഭ്രാന്തൻ നായ കാരണമായുണ്ടായ ബഹളങ്ങൾ, നമ്മുടെ വീട്ടിലെ ബഹളങ്ങൾ കുറച്ചൊക്കെ ശമിപ്പിച്ചു. അധികം വൈകാതെ തന്നെ ബാലേന്ദ്രനെയും കൂട്ടി  തലശ്ശേരിയുള്ള ജോർജ്ജ് എന്ന അസ്ഥിരോഗവിദഗ്ദ്ധന്റെ വീട്ടിലേക്ക് അച്ഛൻ പോയി. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് ജോർജ്ജ്. ജോർജ്ജ് ഡോക്ടറുടെ അസിസ്റ്റന്റ് മാണിക്കോത്ത് രാഘവേട്ടൻ നമ്മുടെ ബന്ധുവാണ്. രാഘവേട്ടന്റെ ബലത്തിൽ, ഡോക്ടർ ബാലേന്ദ്രന്റെ കൈ പെട്ടന്ന് തന്നെ പരിശോധിച്ചു.

"കൈക്ക് പൊട്ടലുണ്ട്. ഒരു xray എടുക്കണം. ഒരു സർജറി എന്തായാലും വേണ്ടി വരും.. ബാക്കി xray കണ്ടിട്ട് പറയാം.. അഡ്മിറ്റ് ചെയ്തോളൂ.." ഡോക്ടർ പറഞ്ഞു.

ഡോക്ടറുടെ വീട്ടീന്ന് ബാലേന്ദ്രനെയും കൂട്ടി നേരെ xray എടുക്കാൻ പോയി. xray യുമെടുത്ത്, നേരെ അവനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കടുപ്പിച്ച് ഡോക്ടർ ആശുപത്രിയിൽ വന്നു. xray പരിശോധിച്ച് സർജറി ഉടനെത്തന്നെ ചെയ്തേ പറ്റൂ എന്നറിയിച്ചു. നാളെ ചെയ്യാം എന്ന് ഡോക്ടർ  പറഞ്ഞപ്പോൾ, രാഘവേട്ടന്റെ ശുപാർശയിൽ, ഓപ്പറേഷൻ അന്ന് വൈകുന്നേരത്തേക്ക് തന്നെ പുതുക്കി നിശ്ചയിച്ചു. അപ്പഴേക്കും വിവരം എങ്ങനെയോ അറിഞ്ഞ്, രാത്രിയിലേക്ക് ഭക്ഷണവും ഫ്‌ളാസ്‌കിൽ ചായയും ഒക്കെയായി മച്ചുനൻ വിന്വേട്ടൻ ആശുപത്രിയിൽ എത്തി.

അന്ന് വൈകുന്നേരം നാല് മണിക്ക് തന്നെ ഓപ്പറേഷൻ കഴിഞ്ഞു. ഓപ്പറേഷന് ശേഷം ബാലേന്ദ്രനെ സർജിക്കൽ വാർഡിലേക്ക് കൊണ്ടുവന്നു. വിന്വേട്ടനെ ആശുപത്രിയിൽ നിർത്തി അച്ഛൻ വീട്ടിലേക്ക് മടങ്ങി. എന്നോട്, ആശുപത്രിയിൽ പോയി ബാലേന്ദ്രന് രാത്രി കൂട്ടിരിക്കാൻ പറഞ്ഞു. എനിക്കാണെങ്കിൽ ബല്യ സന്തോഷം. ഒരു രാത്രി പട്ടണത്തിൽ എന്റെ സ്വാതന്ത്ര്യത്തിൽ ചിലവഴിക്കാലോ. രാത്രി വിന്വേട്ടനും കൂടെയുണ്ടെങ്കിൽ ഉഷാറാക്കാം. അവനും കൂടെയുണ്ടെങ്കിൽ ബാലേന്ദ്രനെ ആശുപത്രിയിൽ വിട്ട്, തലശ്ശേരി പട്ടണത്തിൽ ഒന്ന് കറങ്ങാമെന്നായിരുന്നു എന്റെ പരിപാടി. ഞാൻ കുറച്ച് ഭക്ഷണവുമായി തലശ്ശേരിക്ക് പുറപ്പെട്ടു. കൂട്ടത്തിൽ പ്രീഡിഗ്രിയുടെ AO Thomas ന്റെ വലിയ കെമിസ്ട്രി പുസ്തകവും. സമയം കിട്ടിയാൽ അടുത്തെത്തിയിരിക്കുന്ന പരീക്ഷക്ക് പഠിക്കുകേം ചെയ്യാം.  പക്ഷേ, ആശുപത്രിയിലെത്തിയപ്പോൾ മനസ്സിലായി, വിന്വേട്ടന് തിരിച്ച് വീട്ടിൽ പോകണം. അവൻ താമസിക്കുന്ന അച്ഛാച്ഛന്റെ വീട്ടിൽ, രാത്രിയൊരു ആൺതുണ അത്യാവശ്യമായതിനാൽ, അധികം വൈകുന്നതിന് മുന്നേ തന്നെ വിന്വേട്ടൻ തിരിച്ച് പോയി.

സർജിക്കൽ വാർഡിൽ ആകെ ബഹളമാണ്. രോഗികളുടെ ബാഹുല്യം മൂലം, കട്ടിലിൻ മേലും കട്ടിലിന്റെ താഴെയുമൊക്കെ ഓപ്പറേഷൻ കഴിഞ്ഞവർ കിടക്കുന്നുണ്ട്. ബാലേന്ദ്രന്റെ ഓപ്പറേഷൻ കൈയ്യിലായതിനാലും ഗുരുതരമല്ലാത്തതിനാലും താഴെയൊരു പായയിലാണ് അവന് സ്ഥലം നിശ്ചയിച്ചിരുന്നത്.

അത്താഴത്തിന് ശേഷം, ഒരൊമ്പതു മണിക്കടുപ്പിച്ച്, ബാലേന്ദ്രൻ അവന്റെ പായയിൽ കിടന്നു. വളരെ അപൂർവ്വമായി കിട്ടിയ ഒരു ഓറഞ്ച് അവനെ സന്തോഷിപ്പിച്ചെന്ന് തോന്നി. തലേ ദിവസം വീണ് കൈയ്യൊടിഞ്ഞ ശേഷം കാര്യമായി ഉറങ്ങിയിട്ടില്ലാത്തതിനാലോ, ബോധം കെടുത്താതെ, പച്ചക്ക് ഓപ്പറേഷൻ ചെയ്തതിനാലോ, അവൻ വളരെ ക്ഷീണിതനായിരുന്നു. പെട്ടന്ന് തന്നെ അവൻ ഉറങ്ങിപ്പോയി. എനിക്കാണെങ്കിൽ ഇഷ്ടം മാതിരി സമയം ബാക്കി കിടക്കുന്നു. എന്ത് ചെയ്യണം. പട്ടണത്തിലേക്കിറങ്ങിയാലോ... വേണ്ട... നേരം വൈകി കഴിഞ്ഞിരിക്കുന്നു. പിന്നെയെന്ത് ചെയ്യും? അപ്പഴാണ് എന്റെ കെമിസ്ട്രി പുസ്തകത്തെക്കുറിച്ചും അടുത്ത് തന്നെ വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചും ഓർത്തത്.

ഞാൻ പുസ്തകവുമെടുത്ത്, വാർഡിന്റെ ഒരു മൂലയിലുള്ള ബെഞ്ചിൽ പോയി ഇരുന്നു. ആളുകളൊക്കെ എന്നെയും എന്റെ ഊക്കൻ പുസ്തകത്തെയും നോക്കി. ഞാനെന്തോ IAS പരീക്ഷക്ക് പഠിക്കാനെന്ന ഭാവേന, വളരെ ഗൗരവം നടിച്ച്, ആരെയും ഗൗനിക്കാതെ ഇരുന്നു, എന്നിരുന്നാലും, മറ്റാരും അറിയാതെ ആളുകളെ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുറച്ചപ്പുറത്തുള്ള, കൗണ്ടറിലിരിക്കുന്ന നേഴ്‌സുമാരെ. എന്നെക്കാളും പ്രായമൊക്കെയുണ്ടെങ്കിലും യൂണിഫോമിൽ അവർ കൂടുതൽ  സുന്ദരികളായത് പോലെ തോന്നി. അതിനിടയിൽ ഒരു സുന്ദരിയായ നേഴ്സ് എന്റെയടുത്ത് വന്ന്, എന്ത് പഠിക്കുന്നു, എന്ത് ചെയ്യുന്നു, എന്നൊക്കെ ചോദിച്ച് കുശലം പറഞ്ഞപ്പോൾ, ഞാൻ കുറച്ച് കൂടി ഉന്മേഷവാനായി.

അങ്ങനെ നേഴ്സിനോട് കുശലം പറഞ്ഞിരിക്കവേ, ബാലേന്ദ്രൻ കിടന്നിരുന്നിടത്തേക്ക് വെറുതെയൊന്ന് നോക്കി. പക്ഷേ അവനെ, അവൻ കിടന്നിരുന്ന പായയിൽ കണ്ടില്ല. ബെഞ്ചിലിരുന്ന് കൊണ്ട് തന്നെ, വാർഡ് മൊത്തമൊന്ന് നിരീക്ഷിച്ചു. അപ്പോഴാണ് മനസ്സിലായത്, എന്നെപ്പോലെ ഉറങ്ങാതെയിരിക്കുന്ന രോഗികളും സഹായങ്ങൾക്ക് വന്നവരും, എന്തോ നിരീക്ഷിക്കുകയാണ്. സൂക്ഷിച്ച്, മറ്റുള്ളവർ നോക്കുന്ന ദിശയിലേക്ക് നോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്.

മറ്റുള്ളവരെല്ലാം നോക്കുന്നത് എന്റെ അനിയനെയാണ്. അവൻ, കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഇടത്തേ കൈയ്യിലുള്ള വലിയ കെട്ടും തൂക്കി വെളിപാടുകൾ വിളമ്പി നടക്കുകയാണ്. അവന്റെ സംസ്‌കൃതം ആർക്കും മനസ്സിലാകുന്നില്ല. അവൻ വരിവരിയായുള്ള കട്ടിലുകളുടെ ഇടയിലുള്ള ഇടനാഴിയിലൂടെ, അങ്ങോട്ടുമിങ്ങോട്ടും 'ക്ജശ്ഖ്ഫിഡവിൽഫ ഹസ്ബക്ജകഫ്കഫ്' എന്നൊക്കെ പുലമ്പി കണ്ണുമടച്ച് ഉലാത്തുകയാണ്. ഞാൻ കൂട്ട് കിടക്കാൻ വന്ന രോഗി അവനാണെന്നും, അവൻ എന്റെ അനിയനാണെന്നും, എന്നോട് കുശലം പറഞ്ഞിരുന്ന നേഴ്സിനെയോ മറ്റുള്ളവരെയോ അറിയിക്കാൻ, കുറച്ച് നേരത്തേക്കെങ്കിലും, നാണം കൊണ്ട്, ഞാൻ മടിച്ച് കാണണം. എല്ലാവരും നോക്കുന്നത് പോലെ ഞാനും അവനെ നോക്കിയിരുന്നു. വേറെ ഏതോ രോഗി വിളിച്ചിട്ട്, എന്റെ കൂടെയുണ്ടായിരുന്ന നേഴ്സ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് പോയി.

അങ്ങനെയിരുന്ന് കൊണ്ട് അധിക നേരമായിക്കാണില്ല, ബാലേന്ദ്രൻ അവന്റെ ഉലാത്തലിന്റെ ദിശയൊന്ന് മാറ്റി. അവൻ കട്ടിലുകളുടെ ഇടയിലൂടെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന്, അവൻ കിടന്നിരുന്ന അതേ നിരയിലുള്ള ഒരു കട്ടിലിന്റെ അടുത്തെത്തി നിന്നു. ആ കട്ടിലിൽ ഒരു വൃദ്ധൻ ഉറങ്ങുകയാണ്. ആ വൃദ്ധൻ, അദ്ദേഹത്തിൻറെ കണ്ണുകൾക്ക് ഓപ്പറേഷൻ കഴിഞ്ഞുള്ള കിടപ്പാണ്. കണ്ണുകൾ രണ്ടും വലിയ വണ്ണത്തിൽ കെട്ടി വച്ചിരിക്കുന്നതിനാൽ,വൃദ്ധൻ ഉറങ്ങുകയാണോ എന്നൊന്നും ശരിക്ക് മനസ്സിലാവില്ല. ബാലേന്ദ്രൻ, വൃദ്ധന്റെ അടുത്ത് ചെന്ന് എന്തൊക്കെയോ പുലമ്പുന്നുണ്ട്. മറ്റുള്ളവരൊക്കെ എന്തോ രാത്രി നാടകം കാണുമ്പോലെ താടിക്ക് കൈയ്യൊക്കെ കൊടുത്ത്, ഈ വെളിപാട് പര്യടനം, സാകൂതം നോക്കിക്കാണുകയാണ്.

"അത് നിന്റെ അനിയനല്ലേ...." എന്നോട് കുശലം പറഞ്ഞ നേഴ്സ്, അവരുടെ കൗണ്ടറിൽ നിന്ന് എന്നോട് നീട്ടി ചോദിച്ചു. ഞാനാകെ ചൂളിപ്പോയി. ആ നേഴ്‌സിന് ഞാനാരുടെ കൂടെയാണെന്നൊക്കെ നന്നായറിയാം! അപ്പഴേക്കും എത്രയോ കള്ളങ്ങൾ, ഞാനാ നേഴ്സിനോട് പൊങ്ങച്ചം പറഞ്ഞ് തള്ളിയിരുന്നു!

"ആ.. അതെ.." ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.
"എന്നാ... ഓനെ പോയി പിടിച്ച് കെടത്തറോ.."
"ഇല്ല കൊഴപ്പോന്നും ഉണ്ടാവൂല്ല... ഓൻ പോയി കെടന്നോളും..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

കുറച്ച് നേരം പുലമ്പിയിട്ടും, ആ വൃദ്ധൻ ഒന്നും പ്രതികരിച്ചില്ല. അപ്പഴേക്കും അവൻ ആ വൃദ്ധനെ പുലമ്പിക്കൊണ്ട് തള്ളാൻ തുടങ്ങി. ഒരുവിധം നല്ല രീതിയിൽ തന്നെ തള്ളുന്നുണ്ട്. ആ തള്ളലിൽ വൃദ്ധൻ ഉണർന്നു. കണ്ണിന് ഓപ്പറേഷൻ ചെയ്തതിനാൽ '48 മണിക്കൂർ സമയം തല ഇളക്കരുത്' എന്ന് ഡോക്ടർ നിർദ്ദേശിച്ച് പോയ രോഗിയെ ആണ് എന്റെ അനുജൻ പിടിച്ച് കുലുക്കുന്നത്. ആ കാര്യം ആലോചിച്ചപ്പോൾ, മറ്റൊന്നും ആലോചിക്കാതെ കെമിസ്ട്രി പുസ്തകവും ബെഞ്ചിലിട്ട് ഞാൻ അനിയന്റെ അടുത്തേക്ക് ഓടി. ഇങ്ങനെ അധികം തുടർന്നാൽ മറ്റുള്ളവർ അവന്റെ മേലെ കൈ വെക്കുകയോ ഒച്ചവെക്കുകയോ മറ്റോ ചെയ്താലോ?

"എടാ ബാലേന്ദ്രാ... ഇതാസ്പത്രിയാണ്... നീയിങ്ങ് വാ... നിന്റെ പായീല് പോയി കിടക്ക്..." ഞാനോടിപ്പോയി അവനെ പേരെടുത്ത് വിളിച്ചുകൊണ്ട്, അവന്റെ വലത്തെ കൈയ്യിൽ പിടിച്ച് വലിച്ച്  പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കൈക്ക് ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട്,  പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും അധികം ശക്തി പ്രയോഗിച്ചില്ല. ചില രോഗികളും കൂട്ടിരിപ്പുകാരും  ഉറങ്ങുന്നത് കൊണ്ട് അധികം ഒച്ചത്തിലും ശകാരിക്കാൻ ശ്രമിച്ചില്ല.

അതിനിടയിൽ തലയനക്കരുത് എന്ന് നിർദ്ദേശമുള്ള വൃദ്ധൻ അദ്ദേഹം കിടന്നിരുന്ന കട്ടിലിൽ നിന്ന്  കാലും പുറവും കുത്തി കട്ടിലിന്റെ ഒരു വശത്തേക്ക് നിരങ്ങാൻ തുടങ്ങി.

"ഓ മോനാണോ... ഞീ ഈടെ കെടന്നോ... " ആ വൃദ്ധൻ നിരങ്ങിക്കൊണ്ട് പറഞ്ഞു. അനുജനാണെങ്കിൽ, ആ കട്ടിലിൽ ആ വൃദ്ധന്റെ ഇടത് ഭാഗത്തായി, ഇടത് കയ്യും കുത്തി, കയറി കിടക്കുകയും ചെയ്തു.

എന്താണ് പ്രശ്നം എന്നൊക്കെ ഇതിനിടയിൽ മറ്റുള്ളവർ ചോദിക്കുന്നുണ്ട്. "ഇവന് ഒറക്കത്തിൽ നടക്കുന്ന ശീലോണ്ട്.." എന്ന് പറഞ്ഞപ്പോൾ ചിലയാളുകൾ മുഖം വിടർത്തിച്ചിരിച്ചും, മറ്റു ചിലയാളുകൾ കൈകൊണ്ട് വാ പൊത്തി പൊട്ടിച്ചിരിച്ചും ഞങ്ങളെ പരിഹസിക്കുന്ന രീതിയിൽ പ്രതികരിച്ചു. ഞാൻ ബാലേന്ദ്രനെ വീണ്ടും വിളിച്ചു. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങി. അവനാണെങ്കിൽ ഒരു കൂസലുമില്ലാതെ കിടക്കുകയാണ്. ഒടുവിൽ സഹികെട്ട്, ഞാനവന്റെ തുടയിലൊന്ന് പൊട്ടിച്ചു. ഉടനെ കണ്ണും മിഴിച്ച് അവൻ എഴുന്നേറ്റു. കണ്ണ് തുറന്ന്, പൊട്ടൻ നോക്കുന്നത് പോലെ ചുറ്റും നോക്കി...

"ഞീയിങ് വന്നാട്ടെ.... " അവന്റെ വലത് കയ്യും പിടിച്ച്, അവനെ കട്ടിലിൽ നിന്നും ഇറക്കി.

"ഇത് പിന്നെയാരാ... " അതുവരെയില്ലാതിരുന്ന ഒരു സംശയം, വൃദ്ധൻ കിടന്ന കിടപ്പിൽ ചോദിച്ചു. അദ്ദേഹത്തിന് കണ്ണ് കാണില്ലല്ലോ... കണ്ണും കെട്ടി കിടക്ക്വല്ലേ...

"ഇവൻ മൂന്ന് കട്ടിലിനപ്പുറത്തുള്ള ഒരാളാണ്.. അറിയാതെ കട്ടില് മാറി കിടന്ന് പോയതാണ്." ഞാൻ പറഞ്ഞു.

"ഞാൻ വിചാരിച്ച്... ഇതെന്റെ കൂടെ വന്ന ഷിനോജാന്ന്..." വൃദ്ധൻ കരുതിയത്, ആദ്ദേഹത്തിന്റെ സഹായത്തിന് വേണ്ടി വന്ന പയ്യനാണ് വിളിക്കുന്നത് എന്നും, അവന് താഴെ കിടക്കാൻ വയ്യാത്തത് കൊണ്ട്,  കട്ടിലിൻമേലെ കിടക്കാൻ വേണ്ടിയാണ് തള്ളിയതെന്നുമാണ്. ആ പയ്യനാണെങ്കിൽ താഴെ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്.

ഞാൻ ബാലേന്ദ്രനെയും വിളിച്ച് അവൻ കിടക്കേണ്ട സ്ഥലത്തേക്ക് നടന്നു. ഞാൻ അവന്റെ കൂടെ പായയിൽ ഇരുന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള, നടക്കാൻ കഴിയുന്ന ഉറങ്ങാത്ത രോഗികളും, കൂട്ടിരിപ്പുകാരും നമ്മുടെ ചുറ്റും കൂടി നിന്നു. എന്താണ് സംഭവിച്ചതെന്നൊന്നും ഓർക്കാൻ നിൽക്കാതെ, അറിയാൻ നിൽക്കാതെ ബാലേന്ദ്രൻ വീണ്ടും വലത്തേ കൈ കുത്തി, പായയിൽ കിടന്നു.  അറിവില്ലാപ്പൈതൽ പോലെ, വളരെ നിസ്സംഗനായി കണ്ണുമടച്ച് ഉറക്കവും തുടങ്ങി. കൂടിനിൽക്കുന്ന ആളുകൾ എന്തൊക്കെയോ ചോദിച്ചെങ്കിലും ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല. നാണക്കേടുണ്ടായത് പോലെ തോന്നി എനിക്ക് കരച്ചിൽ വന്നു. ഞാൻ തലയും താഴ്ത്തി ഇരുന്നപ്പോൾ, അരികത്ത് കൂടി നിന്നവർ, ഓരോരുത്തരായി പിരിഞ്ഞുപോയി. ഞാനും, അനിയന്റെ പായയിൽ ഒരു ഓരം പറ്റി കിടന്നു.

പിറ്റേന്ന്നേരം പുലർന്നപ്പോൾ, ഞാൻ പതുക്കെ കണ്ണ് തുറന്നു. നോക്കിയപ്പോൾ ബാലേന്ദ്രൻ എഴുന്നേറ്റ് പായയിൽ തന്നെ ചമ്രംപടിഞ്ഞ് ഇരിക്കുന്നുണ്ട്. എല്ലാവരുടെയും ഇടക്കിടക്കുള്ള നോട്ടം കണ്ട് അനിയന് സംശയം.

"ഇവരൊക്കെ  നമ്മളെയെന്തിനാ ഇങ്ങനെ നോക്കുന്ന്..?" ബാലേന്ദ്രനൊരു സംശയം. ആദ്യം ദേഷ്യം വർന്നെങ്കിലും, അവനോട് ചുരുങ്ങിയ വാക്കുകളിൽ ഞാൻ നടന്നതൊക്കെ ഇത്തിരി തമാശ കലർത്തി വിവരിച്ചു. അവനും എനിക്കും ചിരിയടക്കാനായില്ല. അവൻ, തല പൊക്കാതെ കണ്ണ് കൊണ്ട് ഇടവും വലവും നോക്കി കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഞാനും ചിരിക്കാൻ തുടങ്ങി.. പിന്നെയതൊരു പിടിവിട്ട ചിരിയായി മാറി. ആ ചിരി കേട്ട് ചുറ്റുമുള്ള രോഗികളും കിടപ്പുകാരും ചിരി തുടങ്ങി. ചിരിയോ ചിരി... സത്യം പറഞ്ഞാൽ കണ്ണുകളൊക്കെ നിറഞ്ഞ് കണ്ണ് കാണാത്ത അവസ്ഥ. സോംനാംബുലിസം കാരണം കൈ പൊട്ടി ചികിൽസ തേടി  വന്നയാൾ, ഓപ്പറേഷൻ ചെയ്ത് കൈ കെട്ടിത്തൂക്കിയിരിക്കുന്ന അവസ്ഥയിലും,  സോംനാംബുലിസത്തിന്റെ ശരിയായ അവസ്ഥ നാട്ടുകാർക്ക് കാണിച്ചു കൊടുത്തു എന്നത് ബാലേന്ദ്രന്റെ നേട്ടം തന്നെയായിരുന്നു!

വാലറ്റം: ബാലേന്ദ്രൻ കുലുക്കി വിളിച്ച, കണ്ണോപ്പറേഷൻ ചെയ്ത വൃദ്ധന്, തല ഇളകിയതിനാൽ, കണ്ണിനിട്ടിരുന്ന ബാൻഡേജ് മാറ്റി, വീണ്ടും eye muscle realignment വേണ്ടിവന്നെന്നാണ് അറിഞ്ഞത്. രണ്ട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടതിന് പകരം നാല് ദിവസം കിടക്കേണ്ടി വന്നു എന്നും അറിഞ്ഞു.  ശുദ്ധരായ നമ്മുടെ നാടും നാട്ടുകാരൊക്കെയായതിനാൽ കേസും കുണ്ടാമണ്ടികളൊന്നും ഉണ്ടായില്ലെന്നത് നമ്മുടെ ഭാഗ്യം. പക്ഷേ, എന്തോ, ഈ സംഭവത്തിന് ശേഷം, അപൂർവ്വം സന്ദർഭങ്ങളിൽ വെളിച്ചപ്പാട് ശബ്ദങ്ങൾ കേൾക്കാറുണ്ടെങ്കിലും, എഴുന്നേറ്റ് നടക്കുന്ന സ്വഭാവം ബാലേന്ദ്രനിൽ  പിന്നീട് കണ്ടിട്ടില്ല. ബാലേന്ദ്രന്റെ കൈയ്യൊടിഞ്ഞ അതേ ദിവസം, പരലോകം പൂകിയ പിരന്താൻ നായ, ബാലേന്ദ്രന്റെ ഉറക്കപ്പിരാന്തും കൂടെ കൊണ്ടുപോയിക്കാണണം !

ആശുപത്രിയിൽ രണ്ടാമത്തെ ദിവസം, ബാലേന്ദ്രന് പായയിൽ നിന്ന് കട്ടിലിലോട്ട് പ്രമോഷൻ കിട്ടി. അന്നത്തെ ദിവസം, അവൻ വാഷ് റൂമിൽ പോയപ്പോൾ, അവന്റെ കട്ടിലിൽ കിടന്ന് പത്രം വായിച്ചിരുന്ന എന്നോട്, സിറിഞ്ചും സൂചിയും എടുത്ത് വന്ന ഒരു പുതിയ നേഴ്സ്, എന്റെ ചന്തിക്ക് ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി, തിരിഞ്ഞ് കിടക്കാൻ ആവശ്യപ്പെട്ടത്‌, ഇന്നും പേടിയോടെ മാത്രമേ ഓർക്കാനാവൂ. ഞാനല്ല പേഷ്യന്റ് എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാൻ, അടുത്തുള്ള കട്ടിലിലെ രോഗിയുടെ ശുപാർശ വേണ്ടിവന്നു എന്നുള്ളത്, അന്ന് ചിരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഇന്ന് രസകരമായ ഓർമ്മ തന്നെയാണ്.

വെറ്റില പകുത്ത് മുറിച്ചിട്ടും, ഞാനും സുമേഷും ഇന്ന് വളരെ നല്ല ബന്ധത്തിലുമാണ്! പക്ഷേ, കഴിഞ്ഞു പോയ കുട്ടിക്കാലം, ഓർമ്മകളുടെ പൂക്കാലമായിത്തന്നെ ഇന്നും തെളിഞ്ഞ് കിടക്കുന്നു.

***

2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

കോക്കോടന്റെ ഘടികാരങ്ങൾ


മുൻപേ എഴുതിയ 'ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ' ന്റെ തുടക്കത്തിന് സമാനമാണ് ഈ കഥയുടെ തുടക്കം. ഈയ്യൊരു തുടക്കമില്ലാതെ ഈ കഥ തുടങ്ങാനും പറ്റില്ല. എന്നാലും ഒരു കഥയൊക്കെയാവുമ്പോ, തുടക്കം കാണാൻ, എന്റെ പഴയ കഥയിൽ പോയി നോക്കൂ എന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട്, ആ തുടക്കം ഒന്ന് കൂടെ, വേറൊരു രീതിയിൽ  പറഞ്ഞ്, കഥയിലേക്ക് കടക്കാം...

1980 ലെ ഒരു മെയ്മാസപ്പുലരി. ഞങ്ങൾ അച്ചാച്ഛന്റെ വീട്ടിൽ നിന്നും വേറൊരു വീട്ടിലേക്ക് താമസം മാറുകയാണ്. എന്തിനാണ് താമസം മാറുന്നത് എന്നൊന്നും എനിക്കറിയില്ല. രാവിലെ പോകണമെന്ന്, തലേ ദിവസം തന്നെ പറഞ്ഞിരുന്നു, അതുകൊണ്ട് പോകുന്നു അത്ര തന്നെ. ഇന്നത്തെക്കാലത്ത് കാണുന്ന പോലെയുള്ള ഗൃഹപ്രവേശപ്പകിട്ടിന്റെ ഒരു ലക്ഷത്തിലൊരംശം പകിട്ട്  പോലും ആ ഗൃഹപ്രവേശനത്തിന് ഉണ്ടായിരുന്നില്ല. രാവിലെത്തന്നെ എല്ലാവരും കുളിച്ച് ഓരോരോ സാധനങ്ങളുമായി പുറപ്പെട്ടു. മൂന്ന് കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എന്നത് കൊണ്ട് അച്ഛൻ, ഇളയച്ഛൻ, അച്ഛാച്ഛൻ, ഞാനും രണ്ട് അനുജന്മാരും, എന്റെ മൂത്ത മച്ചുനൻ,  പിന്നെ അമ്മയും (അമ്മയുടെ ഒക്കത്ത് ഒരു വയസ്സായ ഇളയ അനുജനും) എന്നിവർ കാൽനടയായിട്ടായിരുന്നു പുറപ്പെട്ടത്. ഓരോരുത്തരും, പെട്ടികളും സഞ്ചികളും ഒക്കെ ആയിട്ട് തലയിലും കൈയ്യിലും ചുമലിലും, ആവുന്ന പോലെ സാധനങ്ങൾ എടുത്തിട്ടുണ്ട്.  എന്റെ തലയിലൊരു സാമാന്യം വലുപ്പമുള്ള ഒരു പെട്ടിയും, ഇളയച്ഛന്റെ കൈകളിൽ പ്ലാസ്റ്റിക് വയർ കൊണ്ട് മെടഞ്ഞ രണ്ട് കസേരകളുമായിരുന്നു ഉണ്ടായിരുന്നത്. മൂത്ത മച്ചുനൻ, എന്റമ്മയുടെ ഇരുമ്പ് വസ്ത്രപ്പെട്ടിയാണ് എടുത്തിരുന്നത്. പോകുന്ന വഴിക്ക് തറവാട്ടമ്പലത്തിൽ കേറി തൊഴുത്‌ നെയ്യമൃത് സംഘത്തിന്റെ പ്രാതലും കഴിച്ചാണ് പുതുതായി താമസിക്കാൻ പോകുന്ന വീട്ടിൽ കേറിയത്.  അത് നമ്മുടെ മാതൃ തലമുറയുടെ ആരൂഡ്ഢ വീടായിരുന്നു. ഏകദേശം മുന്നൂറ്റമ്പതോളം വർഷങ്ങൾ പഴക്കമുണ്ടാകുമെന്നാണ്, അവിടെ ഭരിച്ച ആറോളം തറവാട്ട് കാരണവന്മാരുടെ പേരുകൾ പറഞ്ഞുകൊണ്ട് അമ്മ പിന്നീട് വിവരിച്ചത്.

ഞങ്ങൾ അവിടെ എത്തും മുന്നേ പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള  അമ്മമ്മയുടെ വീട്ടിൽ നിന്ന് കറുമ്പിപ്പശുവും കിടാവും കാൽനടയായി അവിടെ, അതിരാവിലെത്തനെ എത്തിയിരുന്നു. അന്ന് വരെ മറ്റ് ഗൃഹപ്രവേശങ്ങളിലൊക്കെ കണ്ടത് പോലെ ഗണപതിഹോമമൊന്നും അവിടെ നടന്നതായി കണ്ടില്ല. കുറച്ച് അയൽക്കാരും വിരലിലെണ്ണാവുന്ന ചില്ലറക്കുടുംബക്കാരും മാത്രം എത്തിച്ചേർന്നിരുന്നു. ചില്ലറ വെടിവട്ടങ്ങൾക്കും, ഉച്ചക്ക് ചെറിയൊരൂണിനും ശേഷം മറ്റുള്ളവരൊക്കെ അവരവരുടെ വീടുകളിലേക്ക് പോയപ്പോൾ, ആ വീട്ടിൽ ഞങ്ങൾ മാത്രമായി. അതായിരുന്നു ആ ഗൃഹപ്രവേശം!

ഈ തറവാട്ട് വീട്ടിൽ ഒന്ന് രണ്ട് തവണ ഞാൻ അമ്മയുടെ കൂടെപ്പോയിട്ടുണ്ട്...
കാട് പിടിച്ച വലിയൊരു പറമ്പ്. ആ പറമ്പിൽ വെറും മാളങ്ങൾ പോലെ ചെറിയ ജനാലകൾ മാത്രമുള്ള, കൽചുമരിൽ മൺകുഴമ്പിന്റെ തേപ്പ് കുറേ സ്ഥലങ്ങളിൽ ഇളകിപ്പോയ, വടക്ക് ഭാഗം മുഴുവൻ പുകകൊണ്ട് കാർമേഘം മൂടിയ ഒരു വീട്. തറയിൽ ചാണകം തേച്ച്, ചുറ്റുമുള്ള ഞാലി ഓലമേഞ്ഞ്, മേൽക്കൂര അവിടവിടങ്ങളിൽ പൊട്ടിയ ഓടുകളുള്ള, ഉൾഭാഗം മൊത്തത്തിൽ ഇരുട്ട് പിടിച്ച്, മച്ചൊക്കെ ചിതല് പിടിച്ച് 'ദേ.. വീണു' എന്ന നിലയിലുള്ള, തെക്ക് ഭാഗത്ത് പിടിച്ചാൽ പിടിയടങ്ങാത്ത വലുപ്പത്തിലുള്ള ഒരു കൂറ്റൻ പുളിമരമുള്ള, ഒരു പൗരാണികത്വം തുളുമ്പുന്ന, ഒരു പടിഞ്ഞിറ്റ വീട്. പകൽ സമയത്ത് പോലും വീട്ടിനുള്ളിൽ എന്തെങ്കിലും കാണണമെങ്കിൽ മണ്ണെണ്ണ വിളക്കോ ടോർച്ചോ കത്തിക്കണം. പാമ്പും കീരിയും പഴുതാരയും തേളും കുറുക്കനും ഉടുമ്പും മറ്റും പകൽ സമയത്തും വിരാജിക്കുന്ന ചുറ്റുവളപ്പ്. ഇവിടെയാണല്ലോ ഇനി ജീവിക്കേണ്ടത് എന്നോർത്ത് പേടി തോന്നി. അതുവരെ ഒരുമിച്ചുണ്ടായിരുന്ന അച്ഛാച്ഛനും അച്ഛമ്മയും മച്ചുനനും ഒന്നും ഇനി ഈ വീട്ടിൽ ഉണ്ടാവില്ലല്ലോ.

രാത്രി ആ വീട്ടിനുള്ളിൽ കിടക്കാൻ പേടി തോന്നി. എന്തിനാണ് നല്ല സൗകര്യങ്ങളുള്ള, അതും ആയിടെ പുതുക്കിപ്പണിഞ്ഞ അച്ഛാച്ഛന്റെ വീടും വിട്ട്, പകൽ വെളിച്ചം ഉള്ളിൽ കടക്കാത്ത ഗുഹ പോലുള്ള, ഉള്ളിൽ മുഴുവൻ ചിതൽപ്പുറ്റുകളുള്ള ഈ വീട്ടിൽ വന്നതെന്നൊന്നും ചോദിക്കാൻ നമുക്കൊന്നും അനുവാദമില്ല എന്ന് നന്നായി ബോദ്ധ്യമുണ്ടായിരുന്നത്  കൊണ്ട്, അത്തരം ചോദ്യങ്ങളൊന്നും ചോദിച്ചില്ല. മണ്ണെണ്ണ വിളക്ക് കത്തിച്ചാലും വീട്ടിനുള്ളിൽ വെളിച്ചം പോരാ എന്ന് തോന്നി. കിട്ടിയ പായയിൽ രാത്രി അനുജന്റെ കൂടെ കിടന്നുറങ്ങി.

രാവിലെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. എഴുന്നേറ്റ് പായ മടക്കുമ്പോഴാണ് മനസ്സിലായത്, പായയുടെ കാൽഭാഗത്തെ ഒരു മൂല മുഴുവനായും ചിതലരിച്ചിരിക്കുന്നു എന്നത്. പായ, പുറത്ത് കൊണ്ട് പോയി ശക്തിയിൽ കുടഞ്ഞ് ചിതലിനെയൊക്കെ കളഞ്ഞ്, വീണ്ടും ചുരുട്ടി വെച്ചു.

വീട്ടിനുള്ളിൽ ഇരുട്ടായതിനാൽ സമയം എത്രയായെന്നൊന്നും ഒരു പിടിയുമില്ല. സമയം നോക്കാൻ ആകെയുണ്ടായിരുന്നത്‌ അച്ഛന്റെ പഴയ ഒരു hmt വാച്ചാണ്. രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ വൈൻഡ് ചെയ്ത് കൊടുക്കേണ്ടുന്ന കറുത്ത പട്ടയുള്ള വാച്ച്. ആ വാച്ച് നോക്കി സമയം മനസ്സിലാക്കി. അച്ഛൻ ആ വാച്ച് കെട്ടാറുണ്ടായിരുന്നില്ല. വാച്ചൊക്കെ കെട്ടുന്നത് ആഡംബരമാണെന്നാണ്, ദൂരയാത്രക്ക് മാത്രം ചെരിപ്പിടുന്ന സ്വഭാവമുള്ള, തീർത്തും എളിമയോടെ ജീവിക്കണമെന്ന് വാശി പിടിക്കുന്ന അച്ഛന്റെ നിലപാട്. വാച്ച് കെട്ടുന്ന ശീലമില്ലാത്തത് കൊണ്ട്, ചുമരിൽ തറച്ചിട്ടുള്ള ഒരു മുള്ളാണിയിൽ തൂങ്ങിയാണ് ആ വാച്ച് കിടന്നിരുന്നത്.  അച്ഛാച്ഛന്റെ വീട്ടിലായിരുന്നപ്പോൾ, ബിഗ് ബെൻ എന്ന കമ്പനിയുടെ ഒരു അലാറം ടൈംപീസ് ആണ് ഉണ്ടായിരുന്നത്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് അത് വൈൻഡ് ചെയ്ത് വെക്കുന്ന ജോലി അച്ഛാച്ഛന്റെതായിരുന്നു. അച്ഛാച്ഛന്റെ വീട്ടിൽ രാത്രി ഉറങ്ങാൻ കിടന്നാൽ ആ  ടൈംപീസ് ഉണ്ടാക്കുന്ന 'ടിക് ടിക്' ശബ്ദം വളരെ വ്യക്തമായി കേൾക്കാമായിരുന്നു. വീട്ടിനുള്ളിലെ ചുമരിൽ തൂക്കിയ ചില്ല് വാതിലുള്ള ഒരു പെട്ടിയിലാണ് ആ  ടൈംപീസിന്റെ വാസം. അതേസമയം അമ്മയുടെ അച്ഛന്റെ വീട്ടിൽ, Master എന്ന കമ്പനിയുടെ (എന്നാണ് എന്റെ ഓർമ്മ) ഒരു പെൻഡുലം ക്ലോക്കായിരുന്നു ഉണ്ടായിരുന്നത്. വിശ്രമമില്ലാതെ ആടിക്കൊണ്ടിരിക്കുന്ന ആ ക്ലോക്കിന്റെ പെൻഡുലം ആ വീട്ടിൽ പോകുമ്പോഴെല്ലാം എനിക്കൊരത്ഭുതമായിരുന്നു. ഒരിക്കലും നിർത്താതെയുള്ള ആ പെൻഡുലത്തിന്റെ ആട്ടം, എത്രയോ തവണ ഞാൻ  നോക്കിയിരുന്നിട്ടുണ്ട്.  ആഴ്ചക്കൊരിക്കൽ മാത്രമേ അത് വൈൻഡ് ചെയ്യേണ്ടിയിരുന്നുള്ളൂ. അത് എന്റെ അമ്മയുടെ അച്ഛന്റെ ജോലിയായിരുന്നു.

എന്തായാലും ഈ 'പുതിയ' പഴയ വീട്ടിലകപ്പെട്ട സ്ഥിതിക്ക്, നമുക്കും ഒരു ക്ലോക്ക്, ചുരുങ്ങിയത് ഒരു ടൈംപീസെങ്കിലും വേണമെന്ന് മോഹം തോന്നി, പക്ഷേ പേടി കാരണം ആരോടും പറഞ്ഞില്ല. തൽക്കാലം അച്ഛന്റെ വാച്ചുണ്ടല്ലോ. സമാധാനിക്കാം.

ജൂൺ 2, തിങ്കളാഴ്ച ,പുതിയ സ്‌കൂളിലെ ആദ്യദിനമായിരുന്നു. അമ്മക്ക്, അമ്മയുടേതായ ബയോളോജിക്കൽ ഒരു ക്ലോക്ക് വളരെ പ്രവർത്തനക്ഷമമായത് കൊണ്ട്, ഒരു കുഴപ്പവുമില്ലാതെ എല്ലാ ദിവസവും രാവിലെ 6 മണിക്ക് മുൻപായി എഴുന്നേൽക്കും. അമ്മയുടെ വിളിയാണ്, അച്ഛനടക്കം, നമുക്കൊക്കെ എഴുന്നേൽക്കാനുള്ള അലാറം. അന്നും പതിവ് പോലെ അമ്മ വിളിച്ചിട്ടാണ് എഴുന്നേറ്റത്. പുതിയ സ്കൂളിലെ നാലാം ക്ലാസ്സിലാണ് എന്റെ സ്ഥാനം. അടുത്ത് തന്നെയാണ് സ്‌കൂൾ. പ്രഭാത കർമ്മങ്ങൾക്കും വീടിന്റെ വടക്കേ മുറ്റത്ത് നിന്നുമുള്ള (നമുക്ക് കുളിമുറി ഉണ്ടായിരുന്നില്ല) സ്നാനത്തിനും  ശേഷം, സ്‌കൂളിൽ പോകാറായോ എന്ന് നോക്കാൻ വാച്ചിൽ സമയം നോക്കി. സമയം 4:20... ഹേ ഇതെന്ത് പറ്റി...? ഈ രാവിലത്തെ സമയത്ത് വാച്ചിൽ 4:20 ഓ..? വാച്ച് ഒന്ന് കൂടി നോക്കിയപ്പോ മനസ്സിലായി, സെക്കൻഡ് സൂചി നടക്കുന്നില്ല.. ഇന്നലെ വൈൻഡ് ചെയ്ത വച്ചതാണല്ലോ... വാച്ച് ചെവിക്ക് അടുപ്പിച്ച് വച്ച് കൂർമ്മമായൊന്ന് ശ്രവിച്ചു... ഇല്ല.. ഒച്ചയില്ല.. വാച്ച് ഒന്ന് കുലുക്കി വീണ്ടും നോക്കി.. ഇല്ല അനങ്ങുന്നില്ല... വലത്തെ കൈയിൽ വാച്ച് പിടിച്ച്, ഇടത്തെ കൈപ്രതലത്തിൽ ഇടിച്ച് നോക്കി... നോ രക്ഷ...

"അമ്മേ അച്ഛന്റെ വാച്ച് നിന്ന് പോയി ...."
"ആ.... അത് നിന്നില്ലെങ്കിലേ എന്തെങ്കിലും അത്ഭുതമുള്ളൂ..." അമ്മ അടുക്കളയിൽ നിന്ന് നീരസത്തോടെ പറഞ്ഞു. അമ്മക്ക് അച്ഛന്റെ പല രീതികളോടുമുള്ള അമർഷം ആ ശബ്ദത്തിൽ വ്യക്തമായിരുന്നു. ആ അമർഷം കത്തിക്കാൻ, ഞാൻ നിന്നില്ല. ഇനിയെങ്ങനെ സമയത്തിന് സ്‌കൂളിൽ പോകും ? ഒരു വ്യക്തതയുമില്ല... എന്ത് ചെയ്യും? അച്ഛൻ ഒരു സ്‌കൂളിലെ മാഷാണ്. അച്ഛന്റെ സ്കൂളിലേക്ക് അഞ്ച് കിലോമീറ്ററോളം നടക്കണം. ആ സമയത്താണ് അച്ഛനും ആദ്യമായി സമയത്തിന്റെ പേരിൽ ഒന്ന് പകച്ച് നിന്നത്. ഏത് സമയത്ത് വീട്ടിൽ നിന്നിറങ്ങണം എന്നതിനെക്കുറിച്ച് ഒരു പിടിയും ആർക്കുമില്ല.... കോരിച്ചൊരിയുന്ന മഴയും ആയതിനാൽ സമയത്തിനെക്കുറിച്ച് തീരെ വ്യക്തതയില്ല.

അച്ഛൻ പൊതുവെ മിതഭാഷിയായത് കൊണ്ടും അഭിമാനി ആയതു കൊണ്ടും അമ്മ, അച്ഛനൊരു ക്ലോക്ക് വാങ്ങിക്കാത്തതിനെക്കുറിച്ച് അടുക്കളയിൽ നിന്ന് പിറുപിറുക്കുമ്പോൾ, മറുപടിയൊന്നും പറഞ്ഞു കണ്ടില്ല.

"നിങ്ങൾക്ക് ആ വാച്ചെടുത്ത് ഒന്ന് ഓയിലിടിച്ചൂടേ...." അമ്മയുടെ ഈ ചോദ്യത്തിനും സ്വതവേയുള്ള ശീലമായ, തുപ്പുന്ന ഒച്ച മാത്രം ഉണ്ടാക്കി അച്ഛൻ പ്രതികരിച്ചു.

"നിങ്ങളുടനെ ഇറങ്ങിയില്ലെങ്കിൽ സ്‌കൂളിൽ സമയത്തിനെത്തൂല്ല കേട്ടാ..." പിറുപിറുക്കുന്നതിനിടയിലും അമ്മ അച്ഛന് സ്‌കൂളിലേക്ക് ഇറങ്ങാൻ സമയമായി എന്ന് ഹിന്റ് കൊടുത്തു. അമ്മയുടെ കണക്കിൽ, ഒൻപത് മണിയായിക്കാണണം. അത് ശരിയായിരുന്നു,  നിമിഷങ്ങൾക്കകം കൂത്തുപറമ്പിൽ നിന്നുള്ള ഒൻപത് മണിക്കുള്ള സൈറൺ മുഴങ്ങാൻ തുടങ്ങി. അപ്പോഴാണ് നമുക്കും ആ സൈറണെപ്പറ്റി ഓർമ്മ വന്നത്. എന്തായാലും ഒൻപത് മണി എന്നത് മനസ്സിലാക്കാൻ നമുക്ക് സൈറൺ ഉണ്ട്, പ്രത്യേകിച്ച് ഈ മഴക്കാലത്ത്. അച്ഛനുടനെത്തന്നെ ഉച്ചഭക്ഷണവും പ്ലാസ്റ്റിക് വയറിന്റെ കൊട്ടയിലാക്കി ഇറങ്ങി. വാച്ച് നിന്ന് പോയത് പോലെ ഇനി  സൈറനെങ്ങാനും നിന്ന് പോയാൽ എന്താവും എന്നതിനെക്കുറിച്ച് വടക്കേ ഇറയത്തുള്ള ഉരലിന്റെ മുകളിലിരുന്ന് ഞാൻ വെറുതെ ചിന്തിച്ചു. അപ്പുറത്തെ വയൽ വരമ്പത്ത് കൂടി ഏതെങ്കിലും കുട്ടികൾ സ്‌കൂളിൽ പോകുന്നത് കണ്ടാൽ അവരുടെ കൂടെ ഇറങ്ങാലോ എന്ന് ചിന്തിച്ചാണ് അവിടെ ഇരുന്നത്. ഒരു കുട്ടി കുടയുമെടുത്ത് പുസ്തകസഞ്ചിയും തൂക്കി പോകുന്നത് കണ്ടപ്പോൾ ഞാനും നേരെ താഴെയുള്ള അനുജനും സ്‌കൂളിൽ പോകാനായി ഇറങ്ങി.

"നിങ്ങളിറങ്ങാനായിട്ടില്ല... ആ കുട്ടി നിങ്ങളുടെ സ്‌കൂളിലേക്കാണെന്ന് എന്താ ഒറപ്പ് ?" ശരിയാണ്, ഞങ്ങൾ ആ സ്‌കൂളിൽ പുതിയതാണ്. ആ സ്‌കൂളിൽ പഠിക്കുന്ന ഒരാളെയും നമുക്കറിയില്ല, മാത്രവുമല്ല, രണ്ട് കിലോമീറ്ററപ്പുറത്തുള്ള തരുവണത്തെരു സ്‌കൂളിലേക്കോ, കതിരൂർ സ്‌കൂളിലേക്കോ മറ്റും കുട്ടികൾ പോകുന്നുണ്ടാകാം, നമുക്കാണെങ്കിൽ അഞ്ച് മിനിറ്റേ നടക്കാൻ ഉള്ളൂ, സ്‌കൂളിലേക്ക്.

"ആ ഇനി നിങ്ങളിറങ്ങിക്കോ..." അമ്മ അനുമതി തന്നു. ഞാനും അനുജനും സ്‌കൂളിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് ഊണിന് വീണ്ടും വീട്ടിൽ വരും. പോകാനുള്ള സമയം അമ്മ പറയും. പോകപ്പോകെ, സ്‌കൂൾ ദിവസങ്ങളിൽ  നമുക്കിത് ശീലമായി. അമ്മ പറയാതെയും സമയം മനസ്സിലാക്കാനുള്ള കഴിവ് നമ്മൾ ആർജ്ജിച്ചെടുത്തു. പക്ഷേ വാരാന്ത്യങ്ങളിലാണ് സമയമറിയാനുള്ള സംവിധാനങ്ങളില്ലാത്തതിന്റെ  പ്രശ്നങ്ങൾ കൂടുതൽ മനസ്സിലായത്. രാവിലെ ഒൻപത് മണിക്കുള്ള സൈറൺ കഴിഞ്ഞാൽ ഉച്ചക്ക് ഒരു മണിക്ക് വേറൊരു സൈറൺ ഉണ്ട്. എന്തെങ്കിലും കാരണവശാൽ സൈറൺ കേൾക്കാതെ പോയാൽ സമയം തീരെ കണക്ക് കൂട്ടാൻ പറ്റാത്ത അവസ്ഥ. പശുവിനെ മേക്കാൻ പോയാൽ, ഉച്ചക്ക് പശുവിനെ കറക്കാൻ അമ്മ കൂവിവിളിക്കുന്നത് വരെ, നമുക്ക് പശുവിനെ കറക്കേണ്ട സമയമായി എന്ന് മനസ്സിലാവില്ല. ആരോടോ ഉള്ള വാശിയെന്ന പോലെ, പുതിയ വാച്ചോ ക്ലോക്കോ വാങ്ങാൻ അച്ഛൻ ഒട്ടും താല്പര്യം കാണിക്കുന്നുമില്ല.

ഇതിനിടയിൽ ചിലയാളുകളുടെ വയലിലൂടെയുള്ള ദിനേനയുള്ള യാത്രകൾ ചില പ്രത്യേക സമയങ്ങളിലാണെന്ന് ഞങ്ങൾ മനസ്സിലാക്കി.  ചില്ലറ പലചരക്ക് കച്ചവടം നടത്തുന്ന അത്തിക്കബാലേട്ടൻ രാവിലെ പോകുന്നത് വിലെ 6 മണിക്കടുപ്പിച്ചാണെന്നും, രാവിലെ ആറേകാലിനടുപ്പിച്ചാണ് തലശ്ശേരി കൊപ്രാക്കച്ചവടം ചെയ്യുന്ന നാണുനായർ അദ്ദേഹത്തിൻറെ നീളമുള്ള എവെറെഡി  ടോർച്ച് ഞങ്ങളുടെ വീട്ടിൽ കൊണ്ടുവെക്കുന്നതെന്നും (ഈ ടോർച്ച് എടുത്താണ് രാത്രി 8 മണിക്കടുപ്പിച്ച് തലശ്ശേരിയിൽ നിന്ന് തിരിച്ച് വരുന്ന നാണുനായർ, നമ്മുടെ വീടിനടുത്തുള്ള വിശാലമായ പാടവും തോടും കടന്ന് അക്കരെയുള്ള അദ്ദേഹത്തിൻറെ വീട്ടിലേക്ക് പോകുന്നത്), രാവിലെ 8:30 നടുപ്പിച്ചാണ് രവീന്ദ്രേട്ടൻ മനോരമ പത്രം വീട്ടിൽ എത്തിക്കുന്നതെന്നും എനിക്ക് മനസ്സിലായി. ആര് വീട്ടിൽ വന്നാലും 'സമയെത്രായി' എന്നത് അറിയാതെ വന്നുപോകുന്ന ഒരു ചോദ്യമായി മാറി. പല ദിവസങ്ങളിലും, വയലിലൂടെ പോകുന്നവരോട് സമയം ചോദിക്കുന്നതും ഒരു പതിവായി തുടങ്ങിയിരുന്നു. ആരെങ്കിലും അത് വഴി പോകുന്നത് കാണാൻ ഞങ്ങൾ വീടിന്റെ വടക്ക് ഭാഗത്ത് നിന്ന് വയലിലേക്കിറങ്ങുന്ന കുത്തനെയുള്ള കല്പടവുകളിൽ ഇരിപ്പുറപ്പിക്കും. ആരെങ്കിലും വഴിയിലൂടെ പോകുമ്പോൾ നീട്ടിച്ചോദിക്കും: "സമയെത്രായി...?" വാച്ച് കെട്ടി വരുന്നവർ, കൈയ്യൊന്ന് ഉയർത്തി, മണിബന്ധമൊന്ന് തിരിച്ച്, വാച്ച് നോക്കി സമയം പറഞ്ഞു തരും. ഇങ്ങനെ ഇടവിട്ടുള്ള ദിവസങ്ങളിൽ ഇടക്കിടക്ക് സമയം ചോദിച്ച് ചോദിച്ച്,  വാച്ചുണ്ടായിട്ടും സമയം പറയാതെ, 'സമയൊന്നും ആയിട്ടില്ല..' എന്നും പറഞ്ഞ് നിർത്താതെ ഈർഷ്യയോടെ നടന്ന് കളഞ്ഞവരും ഉണ്ടായിരുന്നു.

രാത്രി സമയത്ത് വലിയ അനുഗ്രഹമായിരുന്നത്, ഇത്തിരി ദൂരത്താണെങ്കിലും, അയൽപക്കത്തുള്ള ചെറിയലത്തെ നാരായണൻ  വെല്ലിച്ഛൻ (അദ്ദേഹത്തിൻറെ പറമ്പിലെ മാവിൻ ചുവട്ടിൽ വീണ പഴുത്ത മാങ്ങകൾ പെറുക്കാൻ പോയാൽ, ഞങ്ങളെ കല്ലെടുത്തെറിഞ്ഞിരുന്നത് കൊണ്ട്, ഞങ്ങളദ്ദേഹത്തെ 'മോണ്ടൻ' എന്നാണ് ആരും കേൾക്കാതെ വിളിച്ചിരുന്നത്) വൈകുന്നേരം മുതൽ ഫുൾ വോള്യത്തിൽ വെക്കുന്ന റേഡിയോ ആണ്. കോഴിക്കോട് നിലയത്തിൽ നിന്നും വൈകുന്നേരം 6 മണിമുതൽ 9 മണി വരെ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളും ഞങ്ങൾക്ക് അങ്ങനെ ഹൃദിസ്ഥമായി, കൂടെ സമയവും. 'വയലും വീടും' പരിപാടിയും, മറ്റ് പരിപാടികളുടെ സമയങ്ങളും, ഫാക്റ്റം ഫോസിന്റെയും നോവീനോ ബാറ്ററിയുടെയും പരസ്യവും, വാർത്തകൾ വായിക്കുന്ന രാമചന്ദ്രനും ഗോപനുമൊക്കെ എനിക്കും പരിചയമായി. പക്ഷേ സമയമറിയാനുള്ള ഈ ആശ്രിതത്വമൊന്നും, അച്ഛനെ ഒരു  ക്ലോക്ക് വാങ്ങിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല.

സമയമറിയാൻ പിന്നെയുണ്ടായിരുന്ന ഒരു നിർവ്വാഹം അടുത്തുള്ള മുസ്‌ലീം പള്ളികളിലെ സുബഹ് മുതൽ ഈശാ വരെയുള്ള ബാങ്ക് വിളികളാണ്. പക്ഷേ കലണ്ടറിൽ നോക്കുമ്പോഴാണ് മനസ്സിലായത്, പലപല മാസങ്ങളിലും, ബാങ്ക് വിളിക്കുന്നതിന്റെ സമയങ്ങളിൽ ചില്ലറ വ്യത്യാസങ്ങളുണ്ട്. കാലത്തുള്ള ബാങ്ക് വിളി, അതിരാവിലെ തന്നെ എഴുന്നേറ്റില്ലെകിൽ കേൾക്കുകയുമില്ല.  പിന്നെയുണ്ടായിരുന്നത്, അമ്പലത്തിലെ രാവിലെ വെക്കുന്ന ഭക്തിഗാനങ്ങളാണ്. പക്ഷേ, നമ്പൂതിരി എഴുന്നേൽക്കുന്ന സമയത്തിലെ വ്യത്യാസമനുസരിച്ച്, പാട്ട് വെക്കുന്ന സമയങ്ങളിലും വ്യത്യാസങ്ങൾ വരുന്നത് കൊണ്ട്, സമയം കുത്യമായി ഗണിക്കാൻ കഴിഞ്ഞിരുന്നില്ല. അതുപോലെ തന്നെ മണ്ഡലമാസങ്ങളിൽ നടക്കുന്ന പൂജക്കുള്ള ചെണ്ടകൊട്ടലും. ഇതൊക്കെ കേൾക്കുമ്പോൾ ഒരു മാതിരി, ഏകദേശ സമയം പറയാൻ പറ്റുമെന്നത് അനുഗ്രഹം തന്നെയായിരുന്നു, പക്ഷേ, എന്തെങ്കിലും കാരണവശാൽ കേൾക്കാതെ പോയാൽ കാര്യമില്ല താനും.

അങ്ങനെയിരിക്കേ, ആഗസ്ത് മാസമായതോടെ മഴയൊക്കെ കുറഞ്ഞു. മാനം തെളിഞ്ഞ് വന്നു. ആ സമയത്താണ് പണ്ടൊരു ദിവസം, കാഞ്ഞിലേരിയുള്ള അമ്മയുടെ അച്ഛന്റെ വീട്ടിലേക്ക്, വയലിലൂടെ, നിലാവത്തുള്ള രാത്രിയാത്രയിൽ കൊളംബസ്സിനെക്കുറിച്ചും മറ്റ് സഞ്ചാരികളെക്കുറിച്ചൊക്കെ അച്ഛൻ വിവരിച്ചത് ഓർക്കുന്നത്. രാത്രി, നക്ഷത്രങ്ങളെ നോക്കിയും, പകൽ, സൂര്യന്റെ പ്രയാണത്തിനനുസരിച്ചും ദിക്കുകളും ദിശകളും സമയങ്ങളും ഘടികാരങ്ങളില്ലാത്ത കാലത്ത് എങ്ങനെയായിരിക്കാം പണ്ടത്തെ ആളുകൾ  കണക്കാക്കിയിരുന്നത് എന്നതിനെക്കുറിച്ചൊക്കെ ആ യാത്രയിൽ അച്ഛൻ ഹ്രസ്വമായി വിവരിച്ചിരുന്നു. ഈ കാര്യം ഓർത്തതോടെ എന്റെ മനസ്സിലും ചില ശാസ്ത്രചിന്തകൾ കടന്നുവന്നു. കുറച്ച് നേരത്തേക്കെങ്കിലും ആപ്പിൾ മരത്തിന്റെ കീഴിൽക്കിടന്ന ഐസക് ന്യൂട്ടനായി, കുടുക്ക് പൊട്ടിയ ട്രൗസറിട്ട ഞാൻ, സ്വയം മാറി. ചിന്തകളിൽ ചില കണക്ക് കൂട്ടലുകൾ തെളിഞ്ഞ് വന്നു. രാവിലെ എഴുന്നേറ്റാൽ, ഉമ്മറത്തിന്റെ മുകളിലുള്ള ഞാലിയുടെ നിഴൽ, ചുമരിന്റെ പകുതി തൊട്ട് താഴേക്കിറങ്ങിവന്ന് ഇറയത്ത് കൂടെ നിരങ്ങി മുറ്റത്തേക്ക് പോകുന്നത് എനിക്കോർമ്മ വന്നു. യുറേക്കാ...

പിറ്റേ ദിവസം തന്നെ, ഞാൻ ഞാലിയെയും ഞാലിയുടെ നിഴലിനെയും നിരീക്ഷിക്കാൻ തുടങ്ങി. ഓല മേഞ്ഞ ഞാലിയായിരുന്നതിനാൽ, ഞാലിയുടെ അറ്റം നേർ രേഖയിൽ ആയിരുന്നില്ല. മാത്രവുമല്ല ചില ദ്വാരങ്ങൾ ഉണ്ട് താനും. ഞാലിയുടെ നിഴലും ഞാലിയിലുള്ള ദ്വാരത്തിലൂടെ സൂര്യകിരണം കടന്ന് വന്ന് തീർത്ത കനൽപ്പൊട്ടും, ചുമരിലൂടെയും ഉമ്മറത്തൂടെയും സഞ്ചരിക്കുന്നത് നോക്കി നിന്നു. രവീന്ദ്രേട്ടൻ പത്രം കൊണ്ട് വരുമ്പോൾ എവിടെയാണോ നിഴൽ കിടന്നത്, അവിടെ ഒരു അടയാളം വച്ചു. ഒൻപത് മണിക്ക് സൈറൺ മുഴങ്ങുമ്പോൾ എവിടെയാണോ നിഴൽ ഉള്ളത്, അവിടെയും അടയാളം വച്ചു. ഇനി സൈറൺ മുഴങ്ങുന്നത് കേട്ടില്ലെങ്കിലും വെയിലുണ്ടെങ്കിൽ എനിക്ക് ഒൻപത് മണിയായാൽ അറിയാൻ പറ്റുമെന്നായി! അത്തിക്ക ബാലേട്ടനും നാണുനായരും പോകുമ്പോൾ സൂര്യവെളിച്ചം വീടിന് മുകളിൽ വീഴാത്തത് കാരണം ആ സമയങ്ങളിൽ അടയാളങ്ങൾ വെക്കാൻ നിർവ്വാഹമുണ്ടായിരുന്നില്ല.

ഇങ്ങനെ ദിവസങ്ങൾ പോകവേ, വീട്ടിൽ വാച്ചും കെട്ടി ആരെങ്കിലും വന്നാൽ, അവരോട് സമയം ചോദിച്ച് ചോദിച്ച്, ഞാലിയുടെയും, മേൽക്കൂരയുടെയും  മരങ്ങളുടെയും മറ്റും നിഴലുകളുടെ സ്ഥാനങ്ങൾ, വീട്ടിന് ചുറ്റും  അടയാളപ്പെടുത്തി, വെയിലുള്ള ദിവസങ്ങളിലെ സമയം നിഴൽ നോക്കി മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. എന്നിരുന്നാലും ഏകദേശസമയം എവിടെയും നോക്കാതെ, മഴയും വെയിലുമെന്ന വ്യത്യാസമില്ലാതെ  അമ്മയ്ക്കെപ്പോഴും പറയാൻ പറ്റുന്നത്, എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാലും അമ്മയെ ആശ്രയിക്കാതെ സമയം പറയാൻ എനിക്ക് ഒരു വഴി വേണമായിരുന്നു.

സമയം മനസ്സിലാക്കാൻ ഐഡിയ കണ്ടുപിടിച്ച് വിജയിച്ചിരിക്കേ, ആഗസ്തിൽ അടയാളപ്പെടുത്തിയ അടയാളങ്ങൾ, അടുത്ത ജനുവരി-ഫെബ്രുവരി ആയപ്പോഴേക്കും കുറച്ച് മാറ്റങ്ങൾ എനിക്ക് തോന്നിത്തുടങ്ങി. രവീന്ദ്രേട്ടൻ പേപ്പർ കൊണ്ട് വരുമ്പോഴും, ഒൻപത് മണിക്ക് സൈറൺ മുഴങ്ങുമ്പോഴും നിഴലുകൾ, അവ നിൽക്കേണ്ട അടയാളങ്ങളിൽ നിന്ന് ഇത്തിരി വടക്ക് ഭാഗത്തേക്ക്  മാറിക്കിടക്കുന്നത്, എന്റെ തിയറി പൊട്ടിപ്പോയോ എന്നെനിക്ക് സംശയം തോന്നാൻ ഇടയാക്കി. എന്നിരുന്നാലും ആ മാറിയ നിഴലുകളുടെ സ്ഥാനങ്ങളും, കിട്ടിയ സമയത്തിനിടക്ക് അടയാളപ്പെടുത്തി വച്ചു. എന്തെങ്കിലും സംശയം ചോദിച്ച്, അച്ഛന്റെ മുന്നിൽ സ്മാർട്ടാവാൻ ഞാൻ ശ്രമിക്കാറുണ്ട്. ആ കൂട്ടത്തിൽ ഈ നിഴൽ വ്യതിയാന സംശയവും അച്ഛനോട് ചോദിച്ചു. അച്ഛൻ സൂര്യനായും, ഞാൻ ഭൂമിയായും, അനുജൻ ചന്ദ്രനായും (അവന്റെ പേരും ബാലചന്ദ്രൻ എന്നാണ്) ഉള്ള ഒരു പ്രാക്ടിക്കൽ ക്ലാസ്സിൽ, സൗരയൂഥത്തെക്കുറിച്ചും, അതെങ്ങനെ ദിനരാത്രങ്ങളെയും, കാലാവസ്ഥകളെയും ഋതുക്കളെയും സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അച്ഛൻ വിശദമായി പറഞ്ഞ് തന്നപ്പോൾ ആ സംശയം മാറി. എന്ന് വച്ചാൽ, ആഗസ്ത് മാസത്തിലെ അതേ സ്ഥാനത്തായിരിക്കില്ല ഫിബ്രവരി മാസത്തെ നിഴൽ !  എന്താല്ലേ...?  അങ്ങനെയിരിക്കേ, സ്കൂൾ അടച്ചു. പറമ്പിൽ നിറയെ മാങ്ങയും ചക്കയും കശുമാങ്ങയും, കൈതച്ചക്കയുമൊക്കെ നിറച്ചുള്ളപ്പോൾ, പഠിത്തമൊന്നുമില്ലാതെ, ആ പറമ്പിൽക്കൂടി പശുവിനെയും മേച്ച് നടക്കുന്നതിനിടയിലും മരം കേറി നടക്കുന്നതിനിടയിലും, കുറച്ച് കാലത്തേക്കെങ്കിലും സമയത്തിന്റെ നിഴലുകളെ ഞാൻ മറന്നുപോയി. ഇത്രയും ആ വീട്ടിൽ താമസിച്ചപ്പഴേക്കും, വീട്ടിനുള്ളിലെ ഇരുട്ടത്തും കണ്ണ് കാണാനുള്ള കഴിവ്, ഞങ്ങളെല്ലാവരും ആർജ്ജിച്ചെടുത്തിരുന്നു!

കളിച്ച് കൊതിതീരും മുന്നേ സ്‌കൂൾ തുറക്കാറായി. ഇനി അഞ്ചാം ക്ളാസ്സിലേക്കാണ്. നേരെ താഴെയുള്ള അനുജൻ മൂന്നിലേക്കും, അതിന് താഴെയുള്ളവൻ  ആദ്യമായി സ്‌കൂളിലേക്കും; ഒന്നാം ക്ലാസ്സിലേക്ക്. സമയം വീണ്ടും പ്രശ്നമാവാൻ തുടങ്ങുന്നു. അപ്പഴാണ്, അമ്മയെക്കാളും 12 വയസ്സിന് ഇളയതും എന്നെക്കാൾ ആറ് വയസ്സിന് മൂത്തതുമായ എന്റെ എളേമ്മ പത്താം ക്ലാസ്സ് പാസ്സായി, എന്റെ വീട്ടിനടുത്തുള്ള മിനർവ്വ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കാനായി വീട്ടിലേക്ക് സ്ഥിരതാമസത്തിന് എത്തുന്നത്.

ഉഷളേമ്മ എന്റെ അമ്മയെപ്പോലെയൊന്നും ആയിരുന്നില്ല. അമ്മ, ഈ കാലത്തിനിടയിൽ, നാല് മക്കൾക്കും ഭർത്താവിനും വെച്ച് വിളമ്പിയും, പശുവിനെക്കറന്നും, വീട് മേയാൻ ഓല മെടഞ്ഞും, വിറക് കീറിയും,  പറമ്പിൽ കിളച്ചും ഒരു മുഴുവൻ സമയ വീട്ടമ്മയായി മാറിക്കഴിഞ്ഞിരുന്നു. എപ്പഴെങ്കിലും ദൂരേക്ക് പോകുമ്പോൾ മാത്രം മുഖത്ത് പൂശുന്ന ഒരു 'കുട്ടിക്കൂറ' പൗഡർ മാത്രമാണ് അമ്മക്ക് ഒരു ആഡംബരമായിട്ട് കണ്ടിരുന്നത്. പക്ഷേ ഉഷളേമ്മക്ക് കാലിൽ വെള്ളിപ്പാദസരം ഉണ്ട്, പലതരം നിറങ്ങളിലുള്ള ചാന്ത് ഡബ്ബകളുണ്ട്, കൈയ്യിൽ ലേഡീസ് വാച്ചുണ്ട്, കുഞ്ഞ് കുഞ്ഞ് സാധനങ്ങൾ വെക്കാൻ ഒരു മടക്ക് പഴ്‌സും, മുഖത്ത് തേക്കാൻ 'നിവിയ' ക്രീം മറ്റും ഉണ്ട്... അമ്മക്ക് സഹായത്തിന് ആളെക്കിട്ടിയില്ലെങ്കിലും നമുക്ക് കളിക്കാൻ ഒരാളെക്കിട്ടി. കൂടുതലും എനിക്കിഷ്ടപ്പെട്ടത് എളേമ്മയുടെ വച്ചായിരുന്നു. ഇനി സമയം നോക്കാൻ, ചുരുങ്ങിയത് രണ്ട് വർഷത്തേക്കെങ്കിലും എളേമ്മയുടെ വാച്ചുണ്ടല്ലോ.

ഉഷളേമ്മ വന്നതിന് ശേഷം, ഞങ്ങൾ വീട്ടിലുള്ള സമയത്തൊക്കെ സമയം നോക്കാൻ, ഇളയമ്മയുടെ വാച്ച് ഉണ്ടായിരുന്നതിനാൽ, വഴിപോക്കരുടെയോ, എന്റെ നിഴലടയാളങ്ങളെയോ പിന്നെ ആശ്രയിക്കേണ്ടി വന്നില്ല. മാത്രവുമല്ല, പിന്നീട് വന്ന മഴക്കാലത്ത്, എല്ലാ അടയാളങ്ങളും അതേപടി നിലനിർത്താനും ആയില്ല. ഇളയമ്മയുടെ ലേഡീസ് വാച്ചിന്റെ ബലത്തിൽ, എന്റെ നിഴൽ ഘടികാരംനിലച്ച് പോയത് എന്നെ ദുഖിതനാക്കിയില്ല.

ഇളയമ്മയുടെ പഠിത്തം കാണാൻ നല്ല ചേലായിരുന്നു. മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് മൈനാകത്തെയും ഗന്ധമദനപര്വതത്തെയും കുറിച്ചുള്ള പാഠഭാഗങ്ങൾ ആവർത്തിച്ചാവർത്തിച്ച് പുസ്തകം നോക്കാതെ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയിൽ, തലയിൽ നിന്ന് പേനെടുത്ത് കൈനഖങ്ങൾക്കിടയിലിട്ട് പൊട്ടിച്ചോ, അല്ലെങ്കിൽ പേനിനെ ചൂടുള്ള വിളക്ക് കുപ്പിയുടെ മുകളിൽ വച്ച് കരിച്ചോ '..യീശ്..' എന്ന ശബ്ദം ഉണ്ടാക്കും. ചുരുക്കത്തിൽ എളേമ്മ എന്ത് വായിക്കുന്നതിനിടയിലും '..യീശ്..' ശബ്ദം കേറി വരും! ഇടക്കിടക്ക് 'ആപ് ജൈസേ കോയി മേരി സിന്ദഗീ മേ ആയെ തോ...' എന്ന പാട്ടും ഈണത്തിൽ പാടുന്നത്, ഞങ്ങളും ആ പാട്ട് പഠിക്കാൻ കാരണമായി, പാട്ടിന്റെ അർത്ഥം വളരെപ്പിന്നീടാണ് മനസ്സിലായതെങ്കിലും! ആരെയെങ്കിലും മനസ്സിൽക്കണ്ടാണോ എളേമ്മ ആ ആ പാട്ട് പാടിയതെന്ന് ആർക്കറിയാം!

പക്ഷേ ഇളയമ്മയുടെ വാച്ചുണ്ടായിരുന്നതിന്റെ സന്തോഷം, അധികം നീണ്ടുനിന്നില്ല. ചില ദിവസങ്ങളിൽ കോളജ് വിട്ടിട്ട്, എളേമ്മ നേരെ എളേമ്മയുടെ വീട്ടിൽ പോയിക്കളയും, എന്നിട്ട്, നമ്മുടെ വീടിനടുത്തുള്ള കൂട്ടുകാരിയും സഹപാഠിയുമായ റീനയുടെ അടുത്ത് വിവരം പറഞ്ഞയക്കും. ഇതിനെയൊക്കെ ചോദ്യം ചെയ്ത അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ചോ, അതോ എളേമ്മയുടെ വീട്ടിലുണ്ടായിയുന്നത് പോലുള്ള സൗകര്യങ്ങൾ നമ്മുടെ വീട്ടിലില്ലാഞ്ഞിട്ടോ, അതോ അച്ഛൻ വെറുതേ ചോദിച്ച സിമ്പിൾ അനാദിപ്പീടിക കണക്ക് ചോദ്യത്തിന് മുന്നിൽ പകച്ച് പോയിട്ടോ, അതുമല്ല പഠിച്ച് മടുത്തിട്ടോ...  എന്താണെന്നറിയില്ല, പഠിത്തത്തിൽ 'വളരെ' മിടുക്കിയായിരുന്ന എളേമ്മക്ക്, പഠിത്തത്തിൽ താല്പര്യം നഷ്ടപ്പെട്ടു. ഒടുവിൽ എളേമ്മ ആ കടുത്ത തീരുമാനം എടുത്തു; ഇനി പഠിക്കുന്നില്ല. പ്രീഡിഗ്രി ഒന്നാം വർഷ പരീക്ഷകൾ കഴിഞ്ഞ്, എളേമ്മയുടെ വീട്ടിലേക്ക് പോയ ഉഷളേമ്മ, പിന്നെ പഠിക്കാനായി തിരിച്ച് വന്നില്ല. കൂടെ എളേമ്മയുടെ വാച്ചും.

അഞ്ചാം ക്ലാസ്സും കഴിഞ്ഞ് സ്‌കൂൾ അടച്ചപ്പോൾ, എളേമ്മ ഇനി വരുന്നില്ല എന്നറിഞ്ഞതോടെ, അവധിക്കാല കളികൾക്കിടയിലും, സമയം നോക്കാനുള്ള ഉപാധികളില്ലാത്തത് എന്നെ ആകുലപ്പെടുത്തി. ആ ചിന്തകൾ എന്നെ ഒരു വാച്ച് മെക്കാനിക്കാക്കി മാറ്റി എന്നതാണ് വാസ്തവം. കിട്ടിയ സമയങ്ങളിൽ, ഞാൻ, അച്ഛന്റെ നടക്കാത്ത (കേടായ) പഴയ വാച്ച് അഴിക്കാൻ ശ്രമം നടത്തി. പറ്റുമെങ്കിൽ എങ്ങനെയെങ്കിലും അതിനെ ശരിയാക്കിയെടുക്കണം. വീട്ടിലെ ചില സംസാരങ്ങളിൽ ഓയിൽ ഇല്ലാത്തതാണ് പ്രശ്നം എന്ന് ഞാൻ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. പീച്ചാങ്കത്തിയും, കത്രികയും ബ്ലേഡും മുള്ളാണിയും മറ്റുമായിരുന്നു എന്റെ റിപ്പയർ സാമഗ്രികൾ. വാച്ച് ഒന്ന് തുറക്കാൻ ഒരുവിധം വിദ്യകളൊന്നും ഫലിക്കുന്നില്ല എന്ന് വന്നപ്പോൾ പീച്ചാങ്കത്തി തന്നെ പ്രയോഗിക്കേണ്ടി വന്നു. പീച്ചാങ്കത്തിയെടുത്ത് വാച്ചിന്റെ പിന്നാമ്പുറത്തുള്ള അടപ്പിന്റെ വിടവിലൂടെ കുത്തിക്കയറ്റി വിടർത്താൻ ശ്രമിച്ചപ്പോഴാണ് ഒരുവിധം തുറന്ന് കിട്ടിയത്. ഇനി ഓയിൽ ചെയ്യണം. അടുക്കളയിൽ പോയി, ചെറിയ മഷിക്കുപ്പിയിൽ വെളിച്ചെണ്ണ നിറച്ച് കൊണ്ടുവന്നു. വാച്ചിനുള്ളിലെ, സ്പ്രിങ്ങിനിടയിലും, കണ്ട എല്ലാ ഗ്യാപ്പിനിടയിലും, വെളിച്ചെണ്ണ ചെറിയ തുള്ളികളായി ഒഴിച്ചു. വൈൻഡ് അല്ലെങ്കിലും ഫുള്ളാണ്. ഇത്രയൊക്കെ ചെയ്തിട്ടും വാച്ച് അനങ്ങുന്നില്ല. ഇനിയെന്ത് ചെയ്യും?

അപ്പോഴാണ്, ചൂടാക്കിയാൽ ചിലപ്പോൾ നടക്കാത്ത വാച്ചുകൾ നടക്കുമെന്ന് ക്ലാസ്സിലെ പ്രമോദ് പറഞ്ഞത് ഓർമ്മിച്ചത്. ഒട്ടും വൈകിയില്ല. വയറ് കീറി, കുടലിൽ എണ്ണയൊഴിച്ച് നിറച്ച വാച്ചിനെ നട്ടുച്ച വെയിലത്ത്  മനോരമ പത്രത്തിൽ മുറ്റത്ത് കിടത്തി. ഒരു മണിക്കൂറോളം അങ്ങനെ കിടത്തിക്കാണണം. എന്തായെന്നറിയാൻ ചെന്ന് നോക്കിയപ്പോൾ, അതാ.. വാച്ചിന്റെ കുടലിൽ ഒരനക്കം. സ്‌പ്രിംഗിനടുത്തുള്ള ഒരു ചെറിയ വട്ടം അങ്ങോട്ടുമിങ്ങോട്ടും ആടുന്നു. വാച്ച് തിരിച്ച് നോക്കിയപ്പോൾ സന്തോഷം കൊണ്ട് നിൽക്കാനായില്ല... ഹുറേയ്... സെക്കൻഡ് സൂചി, വൈകിപ്പോയത് പോലെ ഓടുകയാണ്!

അങ്ങനെ നടക്കാത്ത വാച്ചിനെ നടത്തിയ ഗർവ്വിൽ, രണ്ട് കിലോമീറ്റർ ദൂരത്തുള്ള തരുവണത്തെരു സ്‌കൂളിലെ ആറാം ക്ലാസ്സിലേക്ക്  പ്രൊമോഷനായി. അച്ഛൻ എന്റെയീ വാച്ച് റിപ്പയറൊന്നും അറിഞ്ഞിരുന്നില്ല. അച്ഛനാണെങ്കിൽ വാച്ചിനെ തിരിഞ്ഞൊന്ന് നോക്കാറുമില്ല. എന്നാലും നന്നാക്കിയ വാച്ച്, കൈയ്യിൽ കെട്ടി നടക്കാൻ എനിക്ക് മടി. അച്ഛൻ കണ്ടാലുള്ള പ്രശ്നം ആലോചിക്കാൻ വയ്യ. അതുകൊണ്ട്,വാച്ചെടുത്ത് ട്രൗസറിന്റെ കീശയിലിട്ടാണ് സ്‌കൂളിലേക്ക് പോയിരുന്നത്. സമയം നോക്കണമെങ്കിൽ കീശയിൽ നിന്നെടുത്ത് നോക്കണം, അത്ര മാത്രം.

അങ്ങനെ കീശയിൽ നിന്ന് വാച്ചെടുത്ത് സമയം നോക്കി സമയം കടന്ന് പോകവേ, ആറാം ക്ലാസ്സിലെ ഓണക്കാലത്ത്, തുമ്പപ്പൂ പറിക്കാൻ, കഴുത്തിൽ കെട്ടിത്തൂക്കിയ ഓലകൊണ്ട് മെടഞ്ഞ കൊമ്മയുമെടുത്ത് ഞാനും അനുജനും ഇറങ്ങി. സ്‌കൂളൊന്നുമില്ലെങ്കിൽ, ഞങ്ങൾക്ക് ഷർട്ട് ഇടുന്ന ശീലമുണ്ടായിരുന്നില്ല. വെറും ട്രൗസറിട്ട് കൊണ്ടാണ് പശുവിനെ മേയ്ക്കാനും കടകളിലും മറ്റും പോകുന്നത്. അങ്ങനെ ട്രൗസർ മാത്രമിട്ട് തുമ്പപ്പൂ പറിക്കുന്നതിനിടയിൽ സമയം നോക്കാൻ വാച്ചെടുത്തപ്പോഴാണ് മനസ്സിലായത്, വാച്ച് വീണ്ടും പണി മുടക്കിയിരിക്കുന്നു. സങ്കടം സഹിക്കാൻ പറ്റാതെ, പൂപ്പറിക്കൽ നിർത്തി വീട്ടിൽ മടങ്ങിയെത്തി.

പിറ്റേന്ന് തന്നെ ഞാൻ വീണ്ടും വാച്ച് റിപ്പയറിങ്ങ് മെക്കാനിക്കിന്റെ വേഷം കെട്ടി. വാച്ചിന് വീണ്ടും സർജറി നടത്തി. വയറ് തുറന്നു. വാച്ചിന്റെ ഉള്ള് കണ്ടപ്പോൾ ഞാനന്തം വിട്ട് നിന്ന് പോയി. വാച്ചിന്റെ ഉള്ള് മുഴുവൻ ക്ലാവ് പിടിച്ചിരിക്കുന്നു. ആകപ്പാടെ പച്ചനിറം! ഈ പൂപ്പലൊക്കെ ഇനി എങ്ങനെ പോക്കും? മുള്ളാണി കൊണ്ടും ബ്ലേഡ് കൊണ്ടും കുറച്ചൊക്കെ ചുരണ്ടി നോക്കി. ഒരു കാര്യവും ഉണ്ടായില്ല. എനിക്ക് നോക്കാൻ പറ്റാത്തത്രയും ഉള്ളിലേക്ക് ക്ലാവ് കടന്ന് കയറിയിരിക്കുന്നു. വെള്ളം കൊണ്ട് കഴുകാൻ പാടില്ല എന്ന സാമാന്യ ബുദ്ധിയൊക്കെ എനിക്കന്ന് ഉണ്ടായിരുന്നു.  അതുകൊണ്ട് വീണ്ടും വെയിലത്ത് വെച്ച് പൂപ്പൽ പോകുമോ എന്ന് നോക്കി. രണ്ട് ദിവസം തുടർച്ചയായി വെയിലത്ത് വച്ചിട്ടും ഒരു വ്യത്യാസവുമില്ല. അവസാനത്തെ അടവെന്ന നിലയിൽ, ഒരു മൊട്ടുസൂചിയെടുത്ത് വാച്ചിന്റെ വയറിന്റെ അന്തരാളങ്ങളിലേക്ക് ഊളിയിട്ട് ക്ലാവ് ചുരണ്ടുന്നതിനിടയിൽ, വാച്ചിന്റെയുള്ളിൽ നിന്ന് എന്തോ ഒന്ന് തെറിച്ച് പോയി, നോക്കിയപ്പോൾ ഒരു ചെറിയ പൽച്ചക്രം. എന്ത് ചെയ്തിട്ടും ആ ചക്രത്തെ വാച്ചിന്റെ വയറിന്റെയുള്ളിൽ വീണ്ടും തുന്നിച്ചേർക്കാൻ എനിക്കായില്ല. സർജറി ഫെയിൽഡ്, പേഷ്യന്റ് ഡൈഡ് ! ആ വാച്ച്, വെറുമൊരു കാഴ്ചവസ്തുവായി മാറിയിരിക്കുന്നു. ഞാനാകെ തകർന്നുപോയി. ആരോടും ഒന്നും പറയാതെ, ഒന്നുമറിയാത്തത് പോലെ വാച്ചെടുത്ത് മുള്ളാണിയിൽ തൂക്കിയിട്ടു.

വീണ്ടും നിഴൽഘടികാരങ്ങളിലേക്ക് പോകാൻ മനസ്സനുവദിക്കുന്നില്ല. ഒരു വാച്ചിന്റെ ഉപയോഗവുമായി ശരിക്കും ഞാനിണങ്ങിപ്പോയിരിക്കുന്നു. ഒരു ക്ലോക്ക് വാങ്ങിക്കുന്നതിനെക്കുറിച്ച് രണ്ടും കല്പിച്ച് അച്ഛനോട്  ചോദിച്ചാലോ... എന്തെങ്കിലും വരട്ടെ, ചോദിക്കാൻ തന്നെ തീരുമാനിച്ചു.

"അച്ഛാ... ഞമ്മക്കൊരു ടൈംപീസോ ക്ലോക്കോ  വാങ്ങിക്കൂടേ... ഈട സമയം നോക്കാനൊന്നുമില്ല" അച്ഛൻ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന സമയത്ത്, പിന്നിലൂടെ പോയി, മുഖം നോക്കാതെ കാര്യമുണർത്തിച്ചു.

"ഇത് വരെ എങ്ങനെയാ നോക്കിയേ.. അതേപോലെ ഇനീം നോക്കിയാ മതി" പത്രത്തിൽ നിന്ന് മുഖമെടുക്കാതെ അച്ഛൻ മറുപടി പറഞ്ഞു. ഇനിയെന്ത് ചെയ്യാൻ? വീണ്ടും നിഴൽ ഘടികാരം സെറ്റ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

ഓണമൊക്കെ കഴിഞ്ഞ് ഒരു ശനിയാഴ്ച, ഞാനും അച്ഛനും റേഷൻ കടയിൽ പോയി തിരികെ വരുന്ന സമയത്ത്, അച്ഛന്റെ കൂടെ പഠിച്ചതും നമ്മുടെ അകന്ന ബന്ധുവുമായ വിജയേട്ടനെ വഴിക്ക് കണ്ടു. അദ്ദേഹത്തിന് അവിടെയൊരു ചിട്ടിക്കടയുണ്ട്. എന്തൊക്കെയോ ചിട്ടിപ്പരിപാടികളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വിജയേട്ടൻ വിളിച്ചിട്ട് ആ കടയിൽ ഞങ്ങൾ കയറി. ഞാൻ തലയിൽ നിന്ന് അരിസഞ്ചി താഴ്ത്തിവച്ച്, അച്ഛനിരുന്ന കസേരക്ക് പിന്നിലായി നിന്നു. ആ കടയിലാണെങ്കിൽ, കുറേ ടൈംപീസുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്ലോക്കുകളും അലമാരകളിൽ നിരത്തി വച്ചിട്ടുണ്ട്. അച്ഛനും വിജയേട്ടനും കുശലം പറച്ചിൽ തുടരുകയാണ്. അവരുടെ സംസാരത്തിനിടയിൽ ഞാൻ വെറുതേ ഉള്ളിൽ കയറി, ഓരോ ക്ലോക്കും തൊട്ടും തടവിയും നടന്നു.

"എന്താടാ... നിനക്കൊരു ക്ലോക്ക് വേണോ?.." വിജയേട്ടൻ ചോദിച്ചു. ഞാൻ അച്ഛനെ നോക്കി.

"ആടോ (ആ എടോ)... ഞാനും കുറേക്കാലായി വിചാരിക്കുന്നു ഒരു ടൈംപീസ് വേണോന്ന്.... ചെറിയ പൈശക്ക് വല്ലതൂണ്ടോ ?" അച്ഛൻ വിജയേട്ടനോട് പറഞ്ഞു. സത്യം തന്നെയാണോ അച്ഛനീ പറയുന്നത് എന്ന് എനിക്ക് സംശയം തോന്നിപ്പോയി.

"ഉള്ളേല് ഏറ്റവും ചെറിയ പൈസക്കുള്ളത് ഇതാണ്.... 110 ഉറുപ്പിക..." ഒരു Jayco Jayant എന്ന ദീർഘചതുരത്തിലുള്ള ഒരു ബ്രാൻഡ് ടൈംപീസെടുത്ത് വിജയേട്ടൻ പറഞ്ഞു.

"ഈല് കൊറഞ്ഞ പൈശക്കൊന്നൂല്ലേ..." വില കുറക്കാൻ അച്ഛനൊരു ശ്രമം നടത്തി. അപ്പഴേക്കും ഞാൻ ആ ടൈംപീസ് കൈയ്യിലെടുത്ത് പിടിച്ചിരുന്നു.

"ഇല്ല ബാലാ.... ബാക്കിയുള്ളെന് 150 ഉം 200 ഉം ഒക്കെയാവും.."  വിജയേട്ടൻ ഒട്ടും കാത്ത് നിൽക്കാതെ, ആ ടൈംപീസ് എന്റടുത്ത് നിന്ന് വാങ്ങി പൊതിഞ്ഞ് തന്നു. അച്ഛന് ഇനി വേറെ നിർവ്വാഹമൊന്നുമില്ല...

"എന്നാ ഞാനാ പൈശ നാളെയോ മറ്റോ എത്തിക്കാം... ഇപ്പോ കൈയിലില്ല..." അച്ഛൻ കീശയിലുള്ള ചില്ലറകൾ നോക്കിക്കൊണ്ട് പറഞ്ഞു.

"ഓ.. അതൊന്നും സാരല്യ... " ഒരു കച്ചവടം നടന്ന സന്തോഷത്തിൽ വിജയേട്ടൻ മൊഴിഞ്ഞു.

അങ്ങനെയാണ് എന്റെ വീട്ടിൽ ആദ്യമായി ഒരു ടൈംപീസെത്തുന്നത്. നിഴൽ ഘടികാരങ്ങൾക്ക് വീണ്ടും വിശ്രമം കൊടുത്തു. ലോകം ജയിച്ച സന്തോഷമായിരുന്നു എനിക്ക്. അതിന് വൈൻഡ് കൊടുക്കുന്ന ചുമതലയെക്കുറിച്ച് ഞാനും അനുജനും തമ്മിൽ ചില്ലറ കശപിശകൾ വീട്ടിൽ നടന്നു. എന്തായാലും ആ ടൈംപീസ് ഞങ്ങളുടെ വീട്ടിലെ ഒരു ആഡംബര വസ്തു തന്നെയായിരുന്നു. കെട്ടി നടക്കാൻ വാച്ചില്ലെങ്കിലും വീട്ടിൽ  ടൈംപീസുണ്ടല്ലോ!

ഞാൻ ഏഴാം ക്ലാസ്സിലെത്തിയപ്പോൾ, എന്റെ ഉഷളേമ്മയുടെ കല്യാണം കഴിഞ്ഞു. ബോംബെയിൽ ജോലിയുള്ള, ബെൽബോട്ടം പാന്റ്സിടുന്ന,  കൂളിംഗ് ഗ്ളാസ്സൊക്കെ ഇട്ട് നടക്കുന്ന ഒരു പരിഷ്‌കാരിയെയാണ് എളേമ്മ കല്യാണം കഴിച്ചത്. അന്നത്തെ രീതിയിൽ പരിഷ്കാരിയാണെങ്കിലും സ്നേഹമുള്ളയാളായിരുന്നു അദ്ദേഹം. കല്യാണം കഴിഞ്ഞതോടെ, എളേമ്മ ബോംബെയിലേക്ക് പോയി.

ഞാൻ പത്താം ക്ലാസ്സ് ജയിച്ച് കോളജിൽ പോകുന്ന സമയം. എളേമ്മയും എളേച്ഛനും നാട്ടിൽ അവധിക്ക് വന്നു. അവര് വീട്ടിൽ വിരുന്നിന് വന്നപ്പോൾ, എനിക്കൊരു കറുത്ത പട്ടയുള്ള quartz വാച്ച് സമ്മാനമായിത്തന്നു. പത്താം ക്‌ളാസ് ജയിക്കതിനേക്കാൾ സന്തോഷം, വാച്ച് കിട്ടിയതിലായിരുന്നു പിന്നെയെനിക്ക്! കൂട്ടത്തിൽ അച്ഛന്റെ അനുജത്തിയായ കമലാക്ഷി എളേമ്മ തന്ന 300 രൂപക്ക് ഒരു ചെറിയ റേഡിയോയും വാങ്ങി. അങ്ങനെ നോവീനോ ബാറ്ററിയുടെയും അപ്ട്രോൺ ടിവിയുടെയും പരസ്യങ്ങൾ എന്റെ വീട്ടിലും ഉയരാൻ തുടങ്ങി, സമയാസമയത്തിന് വാർത്തകളും. റേഡിയോ പ്രോഗ്രാം ചാർട്ടിനനുസ്സരിച്ച് സമയം പറയുന്നതിൽ അമ്മ കൂടുതൽ സാമർത്ഥ്യം കാണിച്ചു. റേഡിയോ വാങ്ങിച്ചതിന്റെ പേരിൽ അച്ഛനുണ്ടാക്കിയ പുകിൽ ചില്ലറയൊന്നുമായിരുന്നില്ല. ഇതൊന്നുമില്ലാതെ ജീവിക്കാൻ പറ്റില്ലേ എന്നും, ഇത്രയധികം ആഡംബരങ്ങൾ എന്തിനാണെന്നും പറഞ്ഞ് അച്ഛൻ കൂടുതൽക്കൂടുതൽ തുപ്പുന്ന ഒച്ചയുണ്ടാക്കി നടന്നു. എന്നിരുന്നാലും ഏതോ ഒരു തിരഞ്ഞെടുപ്പിന്റെ വേളയിൽ, ഓരോരുത്തരുടെയും ലൈവ് സ്കോർ എത്രയായെന്ന് അച്ഛൻ അറിയാതെ ചോദിച്ച് പോയപ്പോൾ, 'ഈ റേഡിയോയിൽ ഇലക്ഷൻ റിസൾട്ടില്ല' എന്ന് പറഞ്ഞ്, കുറച്ചെങ്കിലും തിരിച്ചടിച്ച് ഞാനും സമാധാനിച്ചു.

ഇളയമ്മ തന്ന വാച്ചും കെട്ടി പ്രീഡിഗ്രി ഒന്നാം വർഷം ഞെളിഞ്ഞ് നടക്കുന്ന സമയത്താണ്, ആ അബദ്ധം പിണഞ്ഞത്. ഒരു മഴയത്ത്, കോളജും വിട്ട് വരുന്ന വഴി, വീട്ടിലേക്കുള്ള കുത്തനെയുള്ള പൗരാണികമായ കൽപ്പടവുകൾ ഓടിക്കയറുമ്പോൾ, ഞാൻ വഴുതി വീണു. എന്റെ കൈമുട്ടുകളിലും കാലുകളിലും ചില്ലറ പരിക്കുകൾ പറ്റിയെങ്കിലും, ഹൃദയവേദനയുണ്ടായത്, എന്റെ കൈയ്യിൽ കെട്ടിയിരുന്ന വാച്ച് കല്പടവുകളിൽക്കൊണ്ട് പൊട്ടിപ്പോയതാണ്. റിപ്പയർ ചെയ്യുക എന്നതൊന്നും ചിന്തിക്കാൻ പറ്റാത്ത കാലം. നാട്ടിലെല്ലാവർക്കും വാച്ചുള്ളപ്പോൾ, വാച്ച് കെട്ടി നടക്കുക എന്ന എന്റെ സ്വപ്നം വീണ്ടും നടവഴികളിൽ വീണുടഞ്ഞു!

അതിനിടയിൽ നമ്മുടെ Jayco jayant ടൈംപീസ് പണിമുടക്കം ആരംഭിച്ചിരുന്നു. ഞങ്ങളൊക്കെ ഒട്ടും ശ്രദ്ധിക്കാത്തത് കൊണ്ടും വളരെ നിരുത്തരവാദപരമായി പെരുമാറിയത് കൊണ്ടുമാണ് Jayco jayant പണിമുടക്കിയതെന്ന് അച്ഛൻ വിലപിച്ചു. ഞങ്ങൾക്ക് ഒരു സാധനവും സൂക്ഷിക്കാൻ അറിയില്ലെന്ന്, അച്ഛൻ അത്യുച്ചത്തിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. മറക്കാതെ എല്ലാ ദിവസവും വൈൻഡ് ചെയ്തു വെക്കാറുണ്ടെന്നല്ലാതെ മറ്റൊന്നും ഞങ്ങൾ അതിനെ ചെയ്യാറുണ്ടായിരുന്നില്ല; രണ്ടാമത്തെ അനുജൻ സുമേഷ്, അതിനെയെടുത്ത് നോക്കുന്നതിനിടയിൽ താഴെ വീഴ്ത്തും വരെ. അച്ഛനങ്ങനെ കലിതുള്ളിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ദിനമ്മാവൻ എന്റെ അനുജന് കൊടുത്ത സൈക്കിളും ഉരുട്ടിക്കൊണ്ട് അനുജനും കൂടെയൊരാളും വന്നത്. അനുജന്റെ സൈക്കിൾ വന്നയാളുടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതത്രെ. അനുജന് തോളെല്ലിന് പരിക്കുമുണ്ട്. കാര്യമറിഞ്ഞയുടനെ, അച്ഛൻ അനുജന്റെ കരണക്കുറ്റിക്ക് രണ്ട് പൊട്ടിച്ചു. അത് കണ്ടയുടനെ, പരാതികളൊന്നുമില്ലാതെ ഓട്ടോറിക്ഷക്കാരൻ പോയിക്കളഞ്ഞു. കലി അടങ്ങാത്ത അച്ഛൻ, 'ഇമ്മാതിരി സാധനങ്ങളൊന്നും ഈടെ വേണ്ടാന്ന് ഞാനന്നേ പറഞ്ഞതാ' എന്നും പറഞ്ഞ് സൈക്കിളെടുത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ആഴമുള്ള വെട്ടുകല്ലിന്റെ കപ്പണക്കുഴിയിലേക്ക് എറിഞ്ഞു. അച്ഛന്റെ ദേഷ്യം കണ്ട്, ടൈംപീസിന്റെ കൂടെ ഞങ്ങളും എന്റെ നിഴൽ ഘടികാരങ്ങൾ പോലും സ്തംഭിച്ചത് പോലെ നിന്നുപോയി.

ഇതിനിടയിൽ പഴയ വീട് മാറ്റി പുതുക്കിപ്പണിയാൻ അച്ഛൻ തീരുമാനിച്ചു. വീടിന് പിന്നിലായിട്ടുള്ള ഓലമേഞ്ഞ വിറക് പുരയിലേക്ക് ഞങ്ങൾ താമസം മാറ്റി. മൂന്ന് കൊല്ലത്തോളം അതിനുള്ളിലായിരുന്നു ഞങ്ങൾ വസിച്ചത്.  സ്വന്തമായി കാശുണ്ടാക്കാത്തത് കാരണം, പുതിയ വീടിനെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയാൻ ഞങ്ങൾക്ക് അവകാശങ്ങളുണ്ടായിരുന്നില്ല. ഇതിനിടയിൽ ഉഷളേമ്മ വീണ്ടും അത്ഭുതം കാട്ടി. ആ വർഷത്തെ അവധിക്ക് വരവിൽ, 'NIDO' കമ്പനിയുടെ പരസ്യം വച്ച ഒരു ക്വാർട്സ് ക്ലോക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ട് വന്നു. ഇടവേളകളിൽ നിഴൽ ഘടികാരങ്ങളിൽ  നോക്കാറുണ്ടായിരുന്നെങ്കിലും, NIDO വന്നപ്പോൾ, വീട്ടിലെ സമയം വീണ്ടും മുടങ്ങാതെ നടന്നുതുടങ്ങി! എന്നിരുന്നാലും ഒരു വാച്ച് കൈയ്യിൽ വേണം എന്ന ആഗ്രഹം ഉള്ളിൽ തുള്ളിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കേ, 'പോയാലൊരു വാക്ക്, കിട്ടിയാലൊരാന' എന്ന പ്രശസ്ത വചനം ഉൾക്കൊണ്ട്, 'ഒരു വാച്ച് വാങ്ങിത്തരുമോ' എന്ന് അച്ഛനോട് ചോദിച്ചാലെന്താ എന്ന് മനസ്സ് വെറുതെ പറഞ്ഞു. അങ്ങനെ ചോദിക്കാൻ വേണ്ടി ഒരു മുഹൂർത്തം നോക്കി നടക്കുമ്പോഴാണ്, പറമ്പത്തുള്ള കാട്ട്കൂവക്കിഴങ്ങ് പൊരിക്കാൻ ഞങ്ങൾ ഒരു വൈകുന്നേരം ഇറങ്ങിയത്.

"നീയൊന്ന് പോയി സമയം നോക്കി വന്നാട്ടെ" കൂവ പൊരിക്കുന്നതിനിടയിൽ അച്ഛനെന്നോട്  പറഞ്ഞു.

"അച്ഛനെനിക്കൊരു വാച്ച് വാങ്ങിച്ചേര്വോ.." കിട്ടിയ ഗ്യാപ്പിൽ നല്ല മൂഡാണെന്ന് കരുതി ചോദിച്ചു.

"ഹഹ സ്വന്തം വാച്ചൊക്കെ..., സ്വന്തമായി പൈസയുണ്ടാക്കുമ്പോ വാങ്ങിയാ മതി... നീയിപ്പം പോയി സമയം നോക്കീട്ട് വാ..." പിന്നെയൊന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല.. തലയും താഴ്ത്തി, പോയി സമയം നോക്കി വരുക തന്നെ.

അങ്ങനയൊരു ദിവസം അച്ഛാച്ഛന്റെ വീട്ടിൽ പോയപ്പോഴാണ് അവിടത്തെ 'ബിഗ് ബെൻ' ടൈംപീസ് പണി മുടക്കിയതായി അച്ഛമ്മ പറഞ്ഞത്.  പഴയ വാച്ച് റിപ്പയർ പരിശീലനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ബിഗ് ബെന്നിനെ ഞാൻ കണ്ണാടിക്കൂട്ടിൽ നിന്ന് താഴെയിറക്കി. നല്ല ഖനമുണ്ട്. ഇളയച്ഛന്റെ പട്ടാളപ്പെട്ടിയിൽ സാമാന്യം ചില്ലറ ഉപകരണങ്ങളൊക്കെയുണ്ട്. അതൊക്കെയെടുത്ത് ടൈംപീസ് തുറന്നു. വെളിച്ചെണ്ണ ഉപയോഗിക്കാൻ പാടില്ല എന്ന ആദ്യത്തെ പാഠം ഉൾക്കൊണ്ടത് കൊണ്ട് മെഷീൻ ഓയിൽ ഉപയോഗിക്കാമെന്ന് വച്ചു. വേറ്റുമ്മലിൽ പോയി മെഷീൻ ഓയിൽ വാങ്ങിക്കൊണ്ട് വന്ന്, കണ്ട ചക്രങ്ങളുടെ മേലൊക്കെ ഓയിലൊഴിച്ചു. വീണ്ടും വൈൻഡ് ചെയ്തപ്പോൾ ബിഗ് ബെന്നിന് ജീവൻ വച്ചു. വീണ്ടും അഭിമാനം തോന്നിയ നിമിഷങ്ങൾ. പക്ഷെ കുടുങ്ങിപ്പോയത്, തുറന്ന ബിഗ്‌ബെന്നിനെ വീണ്ടും അടക്കാൻ ശ്രമിക്കുമ്പോഴാണ്. എങ്ങനെ സ്ക്രൂ ചെയ്തിട്ടും രണ്ട് സ്‌ക്രൂകൾ ബാക്കി. ഗത്യന്തരമില്ലാതെ അവസാനം ബിഗ് ബെന്നിനെയും ബാക്കി വന്ന സ്‌ക്രൂകളും ചില്ലലമാരയിൽ വച്ച് ഞാൻ സ്ഥലം വിട്ടു.

ജീവിതം വീണ്ടും കയ്യിൽ ഘടികാരമില്ലാതെ മുന്നോട്ട് പോയി. മുന്നോട്ടുള്ള യാത്രയിൽ സമയം വീണ്ടും മോശമാകുന്നതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. '22 വയസ്സ് കഴിഞ്ഞാൽ വീട്ടീന്ന് കഞ്ഞി കിട്ടില്ല' എന്ന അച്ഛന്റെ പ്രഖ്യാപിത മുദ്രാവാക്യം മനസ്സിൽ അലയടിക്കാൻ തുടങ്ങിയ സമയം. എനിക്ക് 22 വയസ്സായി എന്ന ബോധം തുടങ്ങിയത് മുതൽ മനസ്സിൽ ആധി  തുടങ്ങി. ഒടുവിൽ ഞാൻ നിശ്ചയിച്ചു, നാട് വിടുക തന്നെ, എന്റെ സമയം ഞാൻ തന്നെ തള്ളേണ്ടിയിരിക്കുന്നു.

1994 ജൂലൈ ആറിലെ സുപ്രഭാതത്തിൽ അച്ഛനോട് പറയാതെ, ബസ്സ് കയറി, ഞാൻ ബോംബെയിലേക്ക് നാട് കടന്നു. അച്ഛന്റെ ഒരു കസിന്റെ ഒറ്റമുറി വീട്ടിൽ അഭയം തേടി. എന്റെ പിന്നീടുള്ള ജീവിതവിജയങ്ങൾക്ക്  അടിത്തറ പാകാൻ കൂട്ട് നിന്നത് അച്ഛന്റെ കസിനായ ഉമേച്ചിയും അവരുടെ ഭർത്താവായ സുരേന്ദ്രേട്ടനുമായിരുന്നു. അവരുടെ നിർദ്ദേശപ്രകാരം,  ഞാനവിടെ എത്തിയിട്ടുണ്ടെന്നും പറഞ്ഞ് അച്ഛന് കത്തയച്ചു. അവിടെയുണ്ടായിരുന്ന കട്ടിലിനടിയിലായിരുന്നു എന്റെയുറക്കം. ബോംബെയിലെത്തിയ ശേഷമാണ്, എനിക്ക് തീരെ വിദ്യാഭ്യാസമില്ലെന്നും അന്യനാട്ടിൽ ജീവിക്കാനാവശ്യമായ ഒരു ഭാഷയും കൈവശമില്ലെന്നും മനസ്സിലാക്കിയത്. അതിജീവനത്തിന്റെ നാളുകളായിരുന്നു പിന്നെ. വെറും കയ്യോടെ വീട്ടിലേക്ക് തിരിച്ച് പോക്ക് അസാധ്യമാണെന്നതിനാൽ ജീവിക്കാൻ പല വേഷങ്ങളും കെട്ടി. ഒടുവിൽ 1000 രൂപാ ശമ്പളത്തിൽ, ഒരു കള്ളം പറച്ചിലിന്റെ ബലത്തിൽ എനിക്ക് ജോലികിട്ടി. അതോടെ ജീവിതം പഠിക്കാൻ വേണ്ടി, വാടകയ്ക്ക് താമസം മാറി. യഥാർത്ഥത്തിൽ എന്റെ ശരിയായ വിദ്യാഭ്യാസം തുടങ്ങുന്നത് ബോംബെയിൽ വച്ചാണ്!

ബോംബെ അതിനിടയിൽ മുംബൈ ആയി മാറി. അവിടെ സമയമറിഞ്ഞ് ജീവിക്കേണ്ടത് കൊണ്ട്, സ്വന്തമായി ഒരു വാച്ച് വാങ്ങിക്കാൻ തീരുമാനിച്ചു. ശമ്പളം കിട്ടി ആറ് മാസമായപ്പോൾ 1995 മാർച്ചിൽ ഞാൻ എന്റെ സ്വന്തം വാച്ച് മാട്ടുംഗ സ്റ്റേഷന് പിന്നിലെ TITAN കടയിൽ നിന്നും വാങ്ങിച്ചു. ഒരു TAITAN Classic. അച്ഛൻ പണ്ട് പറഞ്ഞിരുന്ന കാര്യം ഓർമ്മിച്ച് കൊണ്ടാണ് ആ വാച്ച് ഞാൻ ആദ്യമായി കൈയ്യിൽ അണിഞ്ഞത്. 1000 രൂപ ശമ്പളമുള്ള ഞാൻ 1500 രൂപയുടെ വച്ചായിരുന്നു വാങ്ങിയത്. പക്ഷേ ആരോടോ ഉള്ള വാശിക്കെന്നപോലെ അന്ന് മുതൽ, വാച്ച് തല തിരിച്ചാണ് ഞാൻ കെട്ടിയിരുന്നത്, അതും ആണുങ്ങൾ വാച്ച് കെട്ടാൻ പാടില്ല എന്ന് പറയപ്പെടുന്ന വലത് കൈയ്യിൽ! ബസ്സിലും തീവണ്ടിയിലും ഒക്കെ ഒരുമിച്ചിരിക്കുന്ന ആരെങ്കിലും, വാച്ച് തല തിരിച്ചാണ് ഞാൻ കെട്ടിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുമ്പോൾ, ഞാൻ 'അതെ' എന്ന അർത്ഥത്തിൽ തലയാട്ടുന്നത്, അവരെന്നെ അത്ഭുതജീവിയെ നോക്കുന്നത് പോലെ നോക്കാൻ ഇടയാക്കി. പക്ഷേ, വാച്ച് തലതിരിച്ച് നോക്കുമ്പോൾ ഞാൻ നേരെയാണെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത് !

സ്വന്തമായി വാങ്ങിയ വാച്ച് കെട്ടി, വാച്ച് അതിന്റേതായ താളത്തിൽ  നടക്കാൻ തുടങ്ങിയപ്പോൾ, ജീവിതത്തിലെ താളക്രമങ്ങൾ താളത്തിലാക്കാനുള്ള ശ്രമം ഞാനും അനുസ്യൂതം തുടരുകയായിരുന്നു. ഇതിനിടയിൽ രണ്ടനുജന്മാർ പട്ടാളത്തിൽ കയറി. അവരുടെ ശ്രമഫലമായി 1999 അവസാനത്തിൽ വീട്ടിൽ ഇലക്ട്രിസിറ്റി വന്നു ചേർന്നു. അതിനോടനുബന്ധിച്ച് വീടിന്റെ കോലവും കുറച്ച് മാറി. വാഷിങ് മെഷീനും ടിവിയും ഫ്രിഡ്ജും വീട്ടിലെത്തി. വീട്ടിലെല്ലാവർക്കും ഒന്നോ അതിലധികമോ വാച്ചുകളുണ്ടായി. ആഡംബരങ്ങളെക്കുറിച്ച് അച്ഛൻ വീണ്ടും സംസാരിച്ച് കൊണ്ടിരുന്നു. പക്ഷേ, വിശ്രമ ജീവിതത്തിനിടയിൽ, ടീവിയിലെ ക്രിക്കറ്റ് കളിക്ക്, അച്ഛൻ അടിമപ്പെടുന്നതും ഞങ്ങൾ പിന്നീട് കണ്ടു. അച്ഛൻ പെൻഷനാകുമ്പോൾ കിട്ടിയ പണം കൊണ്ട് ഉണ്ടാക്കിയെടുത്ത റബ്ബർ തോട്ടത്തിലേക്ക് പോകുമ്പോൾ, അച്ഛനും വാച്ച് കെട്ടുന്ന അവസ്ഥ വരെയായി കാര്യങ്ങൾ!

ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, എന്റെ സ്വന്തം താളമുൾക്കൊള്ളുന്ന വാച്ചും കെട്ടി, ഇറാൻ വഴി ഇംഗ്ലണ്ടും കടന്ന് 2004 ൽ ഞാൻ അമേരിക്കയിൽ എത്തി. വളർച്ചയുടെ പടവുകളിൽ, ഞാൻ നേരിട്ടിട്ടുള്ള എത്രയോ പരിഹാസങ്ങൾക്കും വിജയപരാജയങ്ങൾക്കും ആ വാച്ച് ദൃക്‌സാക്ഷിയായി. എന്നിട്ടും, പ്രായമേറെ ആയിട്ടോ, അഥവാ എന്റെ നോട്ടക്കുറവ് മൂലമോ, അല്ലെങ്കിൽ ഇത്രയും കാലം ആ വാച്ചിനെ തലതിരിച്ച് കെട്ടിയത് കൊണ്ടോ എന്നറിയില്ല, 2013 ൽ എന്റെ വാച്ച് ആദ്യമായി പണി മുടക്കി. ആവുന്നത്ര റിപ്പയർ ചെയ്യാൻ ശ്രമിച്ചിട്ടും, റിപ്പയർ ചെയ്യുന്നതിനേക്കാൾ നല്ലത്, വേറൊരു വാച്ച് വാങ്ങുന്നതാണെന്ന ഉപദേശങ്ങളാണ് എനിക്ക് കൂടുതലും കിട്ടിയത്.

ആ ഉപദേശങ്ങൾ ഞാൻ ശിരസാ സ്വീകരിച്ചു. ഇനി എത്ര ലക്ഷങ്ങളുടെ വാച്ച് തന്നെ ഭാവിയിൽ എനിക്ക് കൈവന്നാലും, ഈ വാച്ചിന് പകരം വെക്കാനാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അങ്ങനെ, എന്റെ ആദ്യത്തെ സ്വന്തം വാച്ചിന്, എന്റെ പെട്ടിയിൽ എക്കാലത്തേക്കുമായി ഞാൻ അന്ത്യവിശ്രമം ഒരുക്കി. ഇടക്കെങ്കിലും എടുത്ത് ഓർമ്മ പുതുക്കാലോ. അങ്ങനെയുള്ള ഒരോർമ്മ  പുതുക്കലിന്റെ ഭാഗമായി എടുത്ത് നോക്കിയപ്പോഴാണല്ലോ എനിക്കീ  ഘടികാരകഥ എഴുതാൻ തോന്നിയതും!

വാൽക്കഷണം: TITAN ന്റെ മരണസമയമാവുമ്പഴേക്കും സ്മാർട്ട് ഫോൺ കയ്യിൽ വന്നതിനാൽ  സമയക്രമപ്രശ്നങ്ങൾ എന്നെ അലട്ടിയിരുന്നില്ല. എന്നിരുന്നാലും പിന്നെയൊരു വാച്ച് വാങ്ങില്ല എന്ന എന്റെ ശപഥം ഞാൻ തന്നെ തിരുത്തി. കൈയ്യിൽ സ്ഥിരമായി കെട്ടി നടക്കാനല്ലെങ്കിലും, അധിക ദിവസവും പുറത്ത് ഓടുന്ന ശീലമുള്ളതിനാൽ,  ദീർഘയോട്ടങ്ങളിൽ സമയവും, ഓടിയ ദൂരവും, ഓടിയ പാതയും, ഓട്ടത്തിന്റെ വേഗതയും ഒക്കെ അടയാളപ്പെടുത്തുന്ന ഒരു സ്മാർട്ട് വാച്ച്, Garmin Vivoactive HR, ഞാൻ വാങ്ങിച്ചു. ആ വാച്ച്, പട്ടപൊട്ടി നഷ്ടപ്പെട്ടതോട് കൂടി, ഞാൻ വീണ്ടും വാച്ചില്ലാത്തവനായി. എന്തായിരുന്നാലും TITAN നോട് ഉണ്ടായിരുന്നത് പോലുള്ള ബന്ധം വേറൊരു വാച്ചിനോടും എനിക്കുണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല. ഇപ്പോൾ  സമയങ്ങളറിയാൻ, സ്മാർട്ട് ഫോൺ തന്നെ ശരണം!

***