2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

തൂറാത്ത വിപ്ലവം

ഇന്നലെ അംബുജാക്ഷനെ കാണുമ്പോൾ വല്ലാതെ മെലിഞ്ഞിരുന്നു... നല്ല ക്ഷീണം കാണാനുമുണ്ട്... എല്ലിന് തൊലിയുടെ കുപ്പായം; അതിന്റെ മേലെയിട്ട ജുബ്ബ ഒരു പുതപ്പ് പോലെ തോന്നിച്ചു. 

കാരണം തിരക്കാതിരിക്കാൻ കഴിഞ്ഞില്ല. “രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ” എന്ന ഉത്തരം കേട്ടപ്പോൾ, എനിക്കൊന്നും മനസ്സിലായില്ല. “ഭക്ഷണം വല്ലാതങ്ങ് കുറച്ചു, ഒരു ദിവസം നാലരിയുടെ മലരും ഒരു ഗ്ലാസ് വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ”.

അതെ, ഭക്ഷണം കുറച്ചാൽ മെലിയും... “ചില മഹത്തുക്കൾ, നാല്പത്തൊന്ന് ദിവസമൊക്കെ ഭക്തിയോടെ ഉപവസിച്ച്, നാല്പത്തിരണ്ടാമത്തെ ദിവസം ആർത്തിയോടെ വാരിവലിച്ച് തിന്നുന്നതൊക്കെ കണ്ടിട്ടുണ്ട്” - ഞാൻ വെറുതെ കളിയാക്കി. 

“ഏയ് ഇതാനൊന്നുമല്ല... ഇനി മുതൽ അന്ത്യം വരെ ഇതോ ഇതിൽക്കുറവോ മാത്രമേ ഭക്ഷിക്കൂ".

“ഇത് ഏത് തരം ഉപവാസമാണ് എന്റെ പൊന്നമ്പൂ... ഗാന്ധിജി പോലും ഇങ്ങനെ പട്ടിണി കിടന്നിട്ടില്ലല്ലോ... ഈ പട്ടിണിയും രാജ്യവും തമ്മിലെന്താ ബന്ധം ?”

“എടോ... നീ ഈ രാജ്യത്തൊന്നുമല്ലേ ജീവിക്കുന്നത്?”

“അതെ..  എന്താ സംശയം..."

“എന്ത് കതേ... എഡോ... നമ്മൾ തൂറുന്നതാണ് ഇന്നത്തെ ഇവിടെയുള്ള സാധാരണക്കാരന്റെ ശാപം... ആളുകൾ എത്രയധികം തൂറുന്നോ, അത്രയും കൂടുതൽ കക്കൂസുകൾ ഇവിടെയുണ്ടാകും... എത്ര കക്കൂസുകൾ കൂടുതൽ കുഴിക്കണോ, അത്രയും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടും... അപ്പോ... നമ്മൾ തിന്നുന്നത് കുറച്ചാൽ തൂറുന്നത് കുറയും... നമ്മളോരോരുത്തരും തൂറുന്നത് കുറച്ചാൽ കക്കൂസുകൾ കുഴിക്കുന്നത് കുറയും... ആനുപാതികമായി പെട്രോളിയം വിലകൾ കുറയും... വിലക്കയറ്റം മൊത്തത്തിൽ കുറയും... രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടും... സാധാരണക്കാരൻ ആജീവനാന്തം പുഞ്ചിരിക്കും.... വല്ലോം മനസ്സിലായോ?”

അംബുജാക്ഷന്റെ ദേശസ്നേഹമോർത്ത് എന്റെ മുഖരോമകൂപം ഉയർന്നു പൊങ്ങി...

“പാക്കിസ്ഥാനികളും നേപ്പാളികളും ലങ്കാക്കാരും ബംഗാളികളും ഭൂട്ടാനികളും, എന്തിനധികം, ബർമ്മാക്കാര് പോലും ഈ കാര്യങ്ങൾ പണ്ടേ മനസ്സിലാക്കി തൂറ്റല് കുറച്ചോണ്ടല്ലേ, അവിടെ, പെട്രോളിന് വില  ഇവിടത്തെപ്പോലെ കൂടാത്തത് ? മാത്രോമല്ല... അറേബിയായിൽ ബാരലിന് വില കുറയുമ്പോ, അതിന് ആനുപാതികമായി, വാങ്ങുന്നവർ വില കൂട്ടുന്ന വിദ്യ നമ്മുടെ പൊട്ടന്മാരായ അയൽക്കാർക്ക് അറിയുകയുമില്ല...” അംബുജാക്ഷൻ തുടർന്നു.

“ശരിയാണല്ലോ" ഞാനും അറിയാതെ പറഞ്ഞു പോയി. എന്റെ ദേശസ്നേഹം മച്ചിന്റെ പുറത്ത് ചിതലരിച്ച് കിടക്കുകയാണോ?

“നീയൊക്കെ തിന്ന് തിന്ന് കുഴിച്ച് കുഴിച്ച് തൂറിക്കോ... ഒരു കൊല്ലം കൂടി കഴിഞ്ഞാൽ പെട്രോളിന് കൊടുക്കാനായി മാത്രം പയിനായിരത്തിന്റെ ഒറ്റ നോട്ട് നമ്മുടെ സർക്കാരിന് പുറത്തിറക്കേണ്ടി വരും” 

തിരിഞ്ഞ് നടക്കുമ്പോഴും, എന്റെ തൂറൽ കുറയുമെന്ന ഇത്തിരി പ്രതീക്ഷ പോലും അംബുജാക്ഷന്റെ മുഖത്ത് ഉണ്ടായിരുന്നില്ല!

***

2021, ഫെബ്രുവരി 14, ഞായറാഴ്‌ച

എലിയെപ്പേടിച്ച് വാട്സാപ്പ്ഗ്രൂപ്പ് പൊളിച്ച പ്രിൻസിപ്പാൾ (തെറി കേൾക്കും വഴികൾ - 5)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല.മൂന്നുഭാഗമായി എഴുതാനുദ്ദേശിച്ച 'തെറികേൾക്കും വഴികൾ' എന്ന പരമ്പരക്ക് ചില അനുരണനങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമായിരുന്നെങ്കിലും, നാലാമത്തേയും ഇവിടെക്കുറിക്കാൻ പോകുന്ന അഞ്ചാം ഭാഗവും എഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്ത് ചെയ്യാം, അണിയറനിഴൽയുദ്ധങ്ങൾ ഈ പരമ്പരക്ക് ഇനിയും അക്കങ്ങൾ കൂട്ടുമെന്ന് നിരീക്കാനേ തരമുള്ളൂ! ചിലവർക്ക് ഈ എഴുത്ത് അനാവശ്യമായി തോന്നിയേക്കാമെങ്കിലും, മിനക്കെട്ട് ഈ എഴുത്ത് എഴുതുന്നതിന് പകരം, മുരിക്കിൽ കയറി ഊരിക്കൂടേ എന്നൊക്കെ ചിന്തിച്ചേക്കാമെങ്കിലും, തീർത്തും ആവശ്യമായ അനാവശ്യ എഴുത്തുകൾ, അവശ്യസമയത്ത് എഴുതുന്നത് തന്നെയാണ് ഉചിതം എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് എഴുതുകയാണ്.)

എലിയെപ്പേടിച്ച് ഇല്ലം ചുട്ടെന്നും, കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മുന്നിൽ ചൂട്ട് തെളിച്ചിട്ടെന്ത് കാര്യമെന്നും, കണ്ണുമടച്ച് കുത്താൻ വരുന്ന പോത്തിനോട് ആരെങ്കിലും വേദമോതുമോ എന്നൊക്കെയുള്ള ചൊല്ലുകൾ, പഴമൊഴിവഴികളിൽ നമ്മൾ കുറേയധികം കേട്ടിട്ടുണ്ട്. ശരിയാണ്, പഴമൊഴികളിൽ പതിരില്ല! 

നാട്ടിൽ, മലയാളമാധ്യമത്തിൽ പഠിച്ച്, പഠിക്കുന്നതിനിടയിൽ സാമൂഹ്യബോധത്താൽ ഉണ്ടായ ചില ഇങ്കുലാബുകളും, ഭാഷാപ്രേമത്താൽ കഥയെഴുത്തുകളും മറ്റും നടക്കുന്നതിനിടയിലാണ്, സ്വന്തം കാലിൽ നിൽക്കാൻ, കുഞ്ഞാടിന് അവിചാരിതമായി ബോധോദയമുണ്ടായത്. ആ ബോധം കുഞ്ഞാടിനെക്കൊണ്ടെത്തിച്ചത് വിദേശത്തായിരുന്നു. മുട്ടനാടായതിന് ശേഷം, പെണ്ണുംകെട്ടി ഇരിക്കുമ്പോഴാണ് മാലാഖ വന്ന് രണ്ടുപേരെയും അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അപ്പഴേക്കും, സാഹചര്യങ്ങൾ, ആടുകളുടെ ഭാഷ, മലയാളത്തിൽ നിന്ന് ആംഗലേയത്തിലാക്കിയിരുന്നു. വന്നുപെട്ട സ്ഥലം, മലയാളികൾ പോയിട്ട് ഇന്ത്യാക്കാര് പോലും അധികം ഇല്ലാത്ത ഒരു വിദൂര ഗ്രാമപ്രദേശത്തായിരുന്നത് കാരണം, കൂടുതൽ സഹവാസം, ഗ്രാമീണരായ ഇംഗ്ലീഷുകാരുമായിപ്പോയത്, മലയാളിയായ ആടിന്, വേറെ വഴിയില്ലാത്താഞ്ഞത് കൊണ്ട് മാത്രമാണ്.

അങ്ങനെയിരിക്കേ ആട്ടിൻ കുടുംബത്തിൽ ഒന്നുരണ്ട്‍ കുഞ്ഞാടുകൾ പിറന്നു. കാലം പോകപ്പോകെ, കുഞ്ഞാടുകൾ, സ്വന്തം കുലത്തിന്റെ ഭാഷയായ മലയാളം അധികം സംസാരിക്കാതെ, ആംഗലേയം മാത്രമാക്കിയതിൽ മുട്ടനാടിന് സങ്കടമായി. സ്വന്തം പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മലയാളികളുമായി സമ്പർക്കം കുറവായതാണ് മുഖ്യകാരണമെന്ന് കണ്ടെത്തിയതിനാൽ, മലയാളികൾ കൂടുതലുള്ള ഒരു സ്ഥലത്തേക്ക് മാറി കുടില് കെട്ടുന്നതായിരിക്കും കുടുംബത്തിന്റെ ഭാഷക്ക് നല്ലതെന്ന് ആട്ടിൻകുടുംബം മീറ്റിങ് കൂടി തീരുമാനിച്ചു.

അങ്ങനെ, ആ ആട്ടിൻ കുടുംബം, വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും, സർവ്വോപരി സംഘടിച്ച് ശക്തരായിട്ടുള്ളതുമായ മലയാളികൾ താമസിക്കുന്ന പട്ടണത്തിലേക്ക്, നാട്ടിൻ പുറത്തിന്റെ നന്മകളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് താമസം മാറി. 

പട്ടണത്തിൽ, ഇത്രയധികം മലയാളികളെക്കണ്ട, ഭാഷാപ്രേമം മൂത്ത ആടിന്, കവിളിൽ രോമാഞ്ചം ഉണ്ടായി. കുറേക്കാലം കൂടി സ്വന്തം കുലത്തിന്റെ പള്ളിയിൽ പോകുന്നതിന്റെ സന്തോഷം വേറെ. പള്ളിയിൽ പോകാൻ തുടങ്ങിയപ്പോഴാണ്, സ്വന്തം കുലത്തിന്റെ ഭാഷ പഠിപ്പിക്കാൻ ഒരു പള്ളിക്കൂടം തുടങ്ങിയാലെന്താ എന്ന ആശയം മുട്ടനാടിന്റെ മനസ്സിലുദിച്ചത്.  സ്വന്തം കുട്ടികൾ ആംഗലേയത്തിൽ കുടുങ്ങിനിന്നതിൽ സങ്കടം പൂണ്ട മറ്റ് ആട്ടിൻകൂട്ടങ്ങളും ആ ആലോചനയെ കൈ കൊട്ടി പിന്താങ്ങി. ആ ആലോചന അധികം വൈകാതെ തന്നെ നാട്ടിൽ പരന്നു. 

അപ്പോഴാണ്, ഒരു അസോസിയേഷന്റ വക, ഈ നാട്ടിൽ പണ്ടൊരു പള്ളിക്കൂടം ഉണ്ടായിരുന്നെന്നും, ഇപ്പോൾ കുറേക്കാലമായി പൂട്ടിക്കിടക്കുകയാണെന്നും, മറ്റ് നാലഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും ഭാഷാ പള്ളിക്കൂടങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും ആട് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ തന്നെ സംഘടനയുമായി ബന്ധപ്പെടുകയും, ആടുകളും പശുക്കളും മുയലുകളും പോത്തുകളും അടങ്ങിയ സംഘടന, ആടിന്റെ നന്മ നിറഞ്ഞ ആശയത്തെ ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്യുകയും ചെയ്തു. 

ആ നാട്ടിലെ മലയാളികളായ മുയൽക്കുട്ടികളും പൈക്കുട്ടികളും കൂട്ടത്തിൽ ഒരു എലിക്കുട്ടിയുമടക്കം ഏകദേശം പത്തിരുപത് പഠിതാക്കൾ  പള്ളിക്കൂടത്തിൽ ചേർന്നു. പള്ളിക്കൂടത്തിന്റെ മുറ്റത്തെ നെല്ലിമരം പതുക്കെ വളരാൻ തുടങ്ങി.

ആദ്യത്തെ ഒന്നു രണ്ട് വർഷങ്ങൾ അധികം ബുദ്ധിമുട്ടില്ലാതെ പള്ളിക്കൂടം നടത്തിക്കൊണ്ട് പോകാൻ ആടിന് സാധിച്ചു. എന്നാലും, കുറേക്കൂടി നന്നായി നടത്താനും പള്ളിക്കൂടം വിപുലമാക്കാനും സാധിച്ചെങ്കിൽ നന്നായേനെ എന്ന ചിന്ത ആടിനെ പിടികൂടി. ആ സമയത്താണ് പ്രസിഡന്റിനേക്കാളും ഉയരത്തിൽ പവറുള്ള പ്രിൻസിപ്പാൾ അവതരിക്കുന്നത്. വളരെയധികം കഴിവുള്ള ആളാണ് പ്രിൻസിപ്പാൾ. വളരെ നല്ല സംഘാടക കൂടിയാണ്. ഓടിച്ചാടി, കാര്യങ്ങൾ അവിചാരിതമായ വേഗതയിൽ നടത്താൻ കഴിവുള്ള വ്യക്തിയാണ്. മന്ദഹാസം തൂകുന്ന മുഖമാണ്, പക്ഷേ കൂടെ നിന്നവരുടെ മന്ദഹാസം അധിക കാലം കാണില്ല എന്ന വേറിട്ട പ്രശ്നം മാത്രമേ എന്തെങ്കിലും കുറവായിട്ട് പറയാനായിട്ടുള്ളൂ. കാര്യങ്ങൾ ഭംഗിയായി നടത്തുമെങ്കിലും കൂടെക്കൂട്ടിയാൽ സമാധാനം പോകുമെന്ന അടക്കം പറച്ചിലുകൾ, ആട് കേൾക്കാതിരിക്കുകയോ, കേട്ടതായി ഭാവിക്കാതിരിക്കുകയോ ചെയ്തു.

പ്രിൻസിപ്പാളിന്റെ ഇടപെടലിലൂടെ വേറെ മൂന്ന് നാല് വനിതാദ്ധ്യാപികമാർ നമ്മുടെ ആടിന്റെ കൂടെ അദ്ധ്യാപനത്തിൽ പങ്ക് ചേർന്നു. വനിതകളുടെ സ്നേഹസ്മൃണമായ ഇടപെടൽ, പള്ളിക്കൂടത്തിന്റെ പ്രകാശം കൂടുതൽ വ്യാപ്തിയിൽ പരത്തുകയും കൂടുതൽ കുഞ്ഞാടുകൾ പള്ളിക്കൂടത്തിൽ ചേരുകയും ചെയ്തു. 

കുഞ്ഞാടുകളുടെ മാതാപിതാക്കൾ അടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ്  നമ്മുടെ ആട് പണ്ടേ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആ ഗ്രൂപ്പ്  വളർന്ന് വളർന്ന് അമ്പതോളം കുട്ടികളുടെ രക്ഷാകർത്താക്കളുടെ കൂട്ടായ്മയായി മാറി. 

പ്രിൻസിപ്പാൾ വളരെ കൃത്യമായി ചടുലമായി കാര്യങ്ങൾ മുന്നോട്ട് നീക്കി. പണ്ട് ആട് കൈകാര്യം ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാളിന്റെ സന്ദേശങ്ങൾ കുമിഞ്ഞ് കൂടി, കൂടെ പള്ളിക്കൂടത്തിന്റെ ചടുലമായ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് രോമാഞ്ചവും.

പക്ഷേ, തുടക്കത്തിൽ പറഞ്ഞത്  പോലെ, പ്രിൻസിപ്പാളിന്റെ മന്ദഹാസം പരക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ ആടിന്റെ മന്ദഹാസം പതുക്കെ മങ്ങാൻ തുടങ്ങി. ആടിന് ഒരു പ്രസക്തിയുമില്ലെന്ന് തോന്നത്തക്കവിധം പ്രിൻസിപ്പാളിന്റെ കരാള ഹസ്‌തങ്ങൾ എല്ലാമേഖലകളിലും വ്യാപിച്ചു. എടുക്കുന്ന തീരുമാനങ്ങളിലൊന്നും ആടിന് ഒരു പങ്കും ഇല്ലെന്ന അവസ്ഥ വന്നു. പ്രിൻസിപ്പാളിനെ പേടിച്ച്, മറ്റ് മഹിളാദ്ധ്യാപകർ, കണ്ണടയ്ക്കുന്ന അവസ്ഥ വന്നു. ആടിനെ പ്രിൻസിപ്പാൾ കൗശലപൂർവ്വം ഒരു മൂലക്കിരുത്തി. മുട്ടനാടിന്റെ കരുത്ത് കാണിക്കണമെന്നുണ്ടായിരുന്നെങ്കിലും മഹിളകളോട് ശണ്ഠ കൂടാൻ ആട് മടി കാണിച്ചു.

ഒടുവിൽ, സഹികെട്ട, ആട്‌, രാജിവച്ചൊഴിഞ്ഞാലെന്താ എന്ന് ചിന്തിക്കാൻ തുടങ്ങി. സ്വന്തം ഹൃദയത്തിന്റെ അഗാധമായ താല്പര്യപൂർവ്വം തുടങ്ങിയതാണെങ്കിലും, കാലത്തിന്റെ ഗതിയിൽ പ്രസക്തി നഷ്ടപ്പെട്ട് പ്രിൻസിപ്പാളിന്റെ ചാതുര്യത്താൽ മൂലക്കിരിക്കേണ്ടിവന്നതിൽ ആടിന്റെ ദുഃഖം കൂടിക്കൂടി വന്നു. ചില വ്യക്തികളുടെ സ്വാധീനം മൂലം കുറച്ച് കാലം കൂടി പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ പള്ളിക്കൂടം വിടുവാൻ തന്നെ ആട് മനസാ തീരുമാനിച്ചു.

ആ സമയത്താണ് പള്ളിക്കൂടത്തിൽ പഠിക്കുന്ന എലിക്കുഞ്ഞിന്റെ പിതാവ്, അശ്വഗണത്തിൽ പെട്ടതാണെങ്കിലും അശ്വത്തിന്റെ ഒരു ഗുണവുമില്ലാത്ത ചില ജീവികൾ,  പണ്ട് പുലഭ്യം പറഞ്ഞതിനെക്കുറിച്ച് ഒരു ബ്ലോഗെഴുതി പള്ളിക്കൂടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടത് കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3). ഒരു സംഘടനക്ക് വേണ്ടി ആത്മാർത്ഥതയോടെ  ജോലിയെടുത്ത്, അകാരണമായി പുലഭ്യം കേട്ടതിനെക്കുറിച്ച് പറയുന്നതിനിടയിൽ, സമൂഹത്തിലെ ചില പുഴുക്കുത്തുകളെയും അതിൽ പ്രതീകാത്മകമായി പ്രതിപാദിച്ചിരുന്നു. പക്ഷേ ആ ബ്ലോഗിലെ ചില പ്രതീകാത്മകതകൾ, പള്ളിക്കൂടത്തിലെ  പ്രിൻസിപ്പാളടക്കം അവരവരുടെ കഴുത്തിൽ സ്വയം ചാർത്തി വച്ച്, ബ്ലോഗിൽ യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടും മനസ്സിലാക്കാതെ, നിഴൽ യുദ്ധത്തിന്റെ രൂപത്തിൽ പ്രതികരിക്കാൻ തുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ മറ്റുപലരും ഇതിന് മുന്നിൽ പല കഥകളും പോസ്റ്ററുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ്, എലി അവിടെ അവന്റെ ബ്ലോഗ് തിരുകിയത്. സംസ്കാര സമ്പന്നരായ മലയാളികൾ എങ്ങനെ പെരുമാറാൻ പാടില്ല, എങ്ങനെ ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന് പറയാനാണ്, ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ആ വാട്സാപ്പ് കൂട്ടായ്മയിൽ ആ ബ്ലോഗ് പരസ്യപ്പെടുത്തി പറയാൻ ശ്രമിച്ചത്. പക്ഷേ അത് എലിയെ സംബന്ധിച്ചടുത്തോളം ആത്മഹത്യാപരമായി മാറുകയാണ് ചെയ്തത്.

എലിയോടുള്ള പക തീർക്കാൻ, മറ്റുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റികളിടുന്നത് പ്രിൻസിപ്പാൾ വിലക്കി. പ്രിൻസിപ്പാൾ അടങ്ങുന്ന അഡ്മിനുകൾ മാത്രം പോസ്റ്റുകളിട്ടാൽമതിയെന്ന തീരുമാനം ആരോരുമറിയാതെയങ്ങ് നടപ്പിലാക്കി. ഈ ബഹളം നടക്കുന്നതിനിടയിൽ നമ്മുടെ ആട്, പള്ളിക്കൂടത്തിൽ നിന്ന് രാജി വച്ചു. പ്രിയപ്പെട്ട ആദ്ധ്യാപകൻ പള്ളിക്കൂടം വിട്ടുപോകാൻ ഇടയാക്കിയത്, എലിയുടെ ബ്ലോഗാണെന്ന് രക്ഷിതാക്കളിൽ ചിലരെങ്കിലും സംശയിച്ചു.

സ്വന്തം കാര്യം പറയാൻ അവസരം നഷ്ടപ്പെട്ട എലി, ഫേസ്‌ബുക്കിൽ കയറി എന്താണ് കാര്യമെന്ന് വിളിച്ച് കൂവി പറയാൻ ശ്രമിച്ചു. അതുകാരണം, എലിയുടെ ബ്ലോഗ് അനാവശ്യമായി വായിക്കപ്പെടാൻ ഇടയാക്കി. കൂടുതൽ ആളുകളാൽ ബ്ലോഗ് വായിക്കപ്പെട്ടത് പ്രിൻസിപ്പാളിനെ വീണ്ടും ചൊടിപ്പിച്ചു. എലിയെ എങ്ങനെ പുകച്ച് പുറത്താക്കണം എന്നായി പ്രിൻസിപ്പാളിന്റെ ചിന്ത. 

അതിനിടയിൽ, വാട്സാപ്പ് ഗ്രൂപ്പ് മറ്റുള്ളവർക്കായി വീണ്ടും തുറക്കപ്പെട്ടു. പക്ഷേ എലിക്കൊരു കാര്യം മനസ്സിലായിരുന്നു. ഈ പ്രശ്നങ്ങളിലൊന്നും മറ്റുള്ളവർക്ക് ഒരു താല്പര്യവുമില്ല, അതുകൊണ്ട് ഇനിമുതൽ, ബ്ലോഗ് പോയിട്ട് ഒരു ആലില പോലും എടുത്ത് ആ ഗ്രൂപ്പിൽ ഇടരുതെന്ന് എലി തീരുമാനിച്ചു.

അങ്ങനെയിരിക്കെ, റിപ്പബ്ലിക്ക് ദിനം വന്നു. പള്ളിക്കൂടത്തിൽ, ഒരു മിടുക്കി ഭാരതത്തിന്റെ ഭൂപടം ഭംഗിയായി വരച്ചു. പ്രിൻസിപ്പാൾ ആ ഭൂപടം, വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. മറ്റുള്ളവർ ആ ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് സന്ദേശങ്ങളിട്ടു. കൂട്ടത്തിൽ എലിയും ഒരു പ്രശംസാ സന്ദേശമിട്ടു. എലിക്ക് സ്വതവേ ഒരു  രീതിയുണ്ട്,  വേണ്ടിടത്തും വേണ്ടാത്തിടത്തും സാഹിത്യം കലർത്താൻ ശ്രമിക്കും, അല്ലെങ്കിൽ ചില കാര്യങ്ങൾ ഇത്തിരി വിഭിന്നമായ രീതിയിൽ പറയാൻ ശ്രമിക്കും! അത്തരത്തിലുള്ള ഒന്നായിരുന്നു ഈ പ്രശംസാ സന്ദേശവും.

എലിയുടെ പ്രശംസാ സന്ദേശം ഗ്രൂപ്പിൽ വന്ന അടുത്ത സെക്കൻഡിൽ തന്നെ, എലിയുടെ സന്ദേശം പിൻവലിക്കാനായി പ്രിൻസിപ്പാളിന്റെ ഉഗ്രശാസനം വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എലി കുറച്ച് നേരം പകച്ചിരുന്നു. സ്ഥലകാലബോധം വീണ്ടെടുത്ത എലി, തന്റെ സന്ദേശത്തിൽ ഒരു തെറ്റുമില്ലെങ്കിലും, സന്ദേശം പിൻവലിച്ചോളാമെന്ന് അറിയിക്കുകയും സന്ദേശം പിൻവലിക്കുകയും ചെയ്തു. 

പക്ഷേ, എലിയുടെ വേദന  അതൊന്നുമായിരുന്നില്ല. സന്ദേശം പിൻവലിക്കാനാവശ്യപ്പെട്ട് വന്ന പ്രിൻസിപ്പാളിന്റെ സന്ദേശം ഗ്രൂപ്പിൽ കിടക്കുമ്പോൾ, എന്ത് തോന്ന്യാസം പറഞ്ഞിട്ടാണ് എലിക്ക് സന്ദേശം പിൻവലിക്കേണ്ടിവന്നതെന്ന് മറ്റുള്ളവർക്ക് സംശയം തോന്നാം. എലിക്ക് വേണമെങ്കിൽ, ഗ്രൂപ്പിൽ തന്നെ ചോദ്യങ്ങൾ തൊടുക്കാമായിരുന്നു. പക്ഷേ ഇത്തരം പൊല്ലാപ്പുകൾ മറ്റുള്ളവർക്ക് ഒരു പ്രശ്നമാകേണ്ടെന്ന് കരുതിയാണ്, എലി, പെട്ടന്ന് തന്നെ സന്ദേശം പിൻവലിച്ചത്. പക്ഷേ സത്യാവസ്ഥ, എങ്ങനെ കുറച്ച് പേരെയെങ്കിലും അറിയിക്കും? ബ്ലോഗ് തന്നെ ശരണം - എലി ഉടനെത്തന്നെ അടുത്ത ബ്ലോഗ് എഴുതി പരസ്യപ്പെടുത്തി (ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)). 

പുതിയ ബ്ലോഗിലും ചില പ്രതീകങ്ങൾ  ചേർക്കേണ്ടിവന്നപ്പോൾ, ആ പ്രതീകങ്ങളും നമ്മുടെ പ്രിൻസിപ്പൽ സ്വയം എടുത്ത് കഴുത്തിലണിഞ്ഞിരിക്കണം; പ്രിൻസിപ്പാളിന്, എലിയെ ഇനി കൊല്ലുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് വാശിയായി. ഇതിനിടയിൽ, എലിക്ക് തന്നെ സ്വപ്നത്തിൽ ചില ബോധ്യങ്ങൾ ഉണ്ടായി. പുതിയ ബ്ലോഗിന്റെ  പശ്ചാത്തലത്തിൽ, എലിയെ ഇനി അധികകാലം ഗ്രൂപ്പിൽ വച്ച്  സാധ്യതയില്ലെന്ന് ഏലി ഊഹിച്ചു, കാരണം പ്രിസിപ്പാളിന്റെ ഔചിത്യബോധത്തിനെക്കുറിച്ച് ഒരുവിധം നല്ല ധാരണ എലിക്ക് ഉണ്ടായിരുന്നു. ഒന്നുകിൽ നിലവിലുള്ള ഗ്രൂപ്പിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ, പുതിയ ഗ്രൂപ്പുണ്ടാക്കി, എലിയെ പുറത്തിരുത്തും.

പ്രതീക്ഷിച്ചത് പോലെത്തന്നെ സംഭവിച്ചു. രണ്ട്  ദിവസത്തിനുള്ളിൽ, പ്രിൻസിപ്പലിന്റെ സന്ദേശം ഗ്രൂപ്പിൽ എത്തി. "ഈ ഗ്രൂപ്പ് പൊളിക്കുകയായാണ്, ഭരണ സൗകര്യാർത്ഥം, മൂന്ന് ക്ലാസ്സുകളുള്ള ഈ പള്ളിക്കൂടത്തിന് ഇനി മുതൽ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും." ഇതും പറഞ്ഞ് എല്ലാവരെയും നീക്കി. എലിക്ക് പുതിയ ഗ്രൂപ്പുകളെക്കുറിച്ച് ഒരു അറിയിപ്പും  കിട്ടിയില്ല, പക്ഷേ എലിയുടെ  ഭാര്യയെ, എലിക്കുഞ്ഞ് പഠിക്കുന്ന ക്ലാസ്സിന്റെ പുതിയ ഗ്രൂപ്പിൽ പ്രിൻസിപ്പൽ അംഗമാക്കി; കാരണം ഒരു രക്ഷിതാവെങ്കിലും ഗ്രൂപ്പിൽ വേണമല്ലോ!

എതിർഗ്രൂപ്പിലെ അംഗത്തെ പുറത്താക്കി, ഏതോ ഒരു രാജ്യത്ത്, സ്വന്തം മന്ത്രിസഭ രൂപീകരിച്ചത് പോലെയാണ് പ്രിൻസിപ്പാൾ കരുതുന്നത് എന്ന് വേണം കരുതാൻ! അല്ലാതെ, ഗ്രൂപ്പിൽ കേറി പോലും കേറിയില്ല പോലും, എലിക്ക് എന്താണ് നഷ്ടപ്പെട്ടത്? സത്യത്തിൽ, ആ ഗ്രൂപ്പിൽ കേറിയാൽ, ഇനി എലിക്ക് സമാധാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു 'ഹായ്' പറഞ്ഞാൽ പോലും പ്രിൻസിപ്പാൾ വാളെടുത്ത് ഉറഞ്ഞ് തുള്ളിയേക്കാം. ആർക്ക് വേണം ഈ പൊല്ലാപ്പുകൾ? കേറി ഇരിക്കുന്നിടത്ത് ചൊറിയണം ഉണ്ടെങ്കിൽ, വീണ്ടും  അവിടെ കയറി ഇരിക്കാതിരുന്നാൽ പോരേ ?

എലിക്ക് വേണമെങ്കിൽ ഒരു കളി കൂടി കളിച്ച് നോക്കാമായിരുന്നു. എലിക്കുഞ്ഞ് പള്ളിക്കൂടത്തിൽ ഉള്ളിടത്തോളം കാലം, മാതാപിതാക്കളിൽ ഏതെങ്കിലും ഒരാളോ, അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരുമോ ഗ്രൂപ്പിലുണ്ടാകണം. എലിക്ക്, എലിയുടെ ഭാര്യയോട് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയിട്ടോ അല്ലാതെയോ, കെട്ടിയോനെ ഗ്രൂപ്പിൽ ചേർക്കാൻ പറയാം. അല്ലെങ്കിൽ എലിക്കുഞ്ഞിനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കാൻ പറയാം. പക്ഷേ എലിക്ക് ഇനിയും ചൊറിയണത്തിന്റെ കൂടെയിരുന്ന് ഇനിയും ചൊറിയാൻ വയ്യ ! 

വേറെ തരത്തിൽ ചിന്തിച്ചാൽ, എലിക്ക് സ്വന്തം കുഞ്ഞിനെ പിൻവലിച്ച് ഈ പൊല്ലാപ്പുകളിൽ നിന്ന് മുഴുവനായും മാറി നിൽക്കാം, പക്ഷേ  എലിക്കതിന് സൗകര്യമില്ല. കുഞ്ഞുങ്ങളെ തൽക്കാലം ഈ ഔചിത്യമില്ലായ്മയിലേക്ക് കെട്ടിവലിക്കാൻ താല്പര്യമില്ല. എലിയുടെ ബ്ലോഗിനെക്കുറിച്ച് എലിക്കുഞ്ഞിന് അറിയാമെങ്കിലും, അതിലെ പ്രതീകങ്ങൾ നീളുന്നത് ആരിലേക്കാണെന്ന് കുഞ്ഞിനെ അറിയിക്കേണ്ട കാര്യം എലിക്കില്ല, കാരണം, പ്രതീകങ്ങളെക്കാൾ, പ്രതിപാദിച്ച കാര്യത്തിന് പ്രാമുഖ്യം കൊടുക്കാനാണ് എലി താൽപര്യപ്പെടുന്നത്. എന്തായാലും, എലിയെ പുറത്താക്കാൻ, പഴയ വാട്സാപ്പ് ഗ്രൂപ്പ് പൊളിച്ച് കളയാൻ മാത്രം വികാസം പ്രാപിച്ച ബുദ്ധിയുള്ള  പ്രിൻസിപ്പലിന് ഇനി, എലിയുടെ ശല്യമില്ലാതെ സ്വയം പണിഞ്ഞ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് പള്ളിക്കൂടം ഭരിക്കാം!! കരണ്ട് തിന്നാൻ ഒന്നുമില്ലാത്തിടത്ത് എലിക്കെന്ത് കാര്യം?  വിദ്യാഭ്യാസവും അനുഭവങ്ങളും പക്വതയും സംസ്കാരവും ഒരേ മസ്തിഷ്കത്തിൽ ഒരിക്കലും സമ്മേളിക്കില്ലെന്ന ബോധം എലിക്കില്ലാതെ പോയി!!!

***