2020, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)

(Picture Courtesy: Google)

മനുഷ്യരായ് ജനിച്ചോരു ഞങ്ങളെ
നൂല് കെട്ടിയും നീരിൽ മുക്കിയും
അഗ്രചർമ്മം മുറിച്ചും തലപ്പാവുകൾ കെട്ടിയും
പല നാടുകളിൽ, കാലഘട്ടങ്ങളിൽ പല പ്രവാചകരിലൂടെ
വേർതിരിച്ച് കാണാൻ പറഞ്ഞെന്ന് പറയുന്നോരു
ദൈവത്തിനെ ഞാനിത്തിരി നേരമെന്റെ
ശുചിമുറിക്ക് നടുവിലായ് കെട്ടിയിട്ടോട്ടെ....

ഞാനൊരു ക്രിസ്ത്യനായാൽ ക്രിസ്റ്റ്യാനിറ്റിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? എന്നെ ഇപ്പോൾ ഹിന്ദു എന്ന് വിളിക്കുന്നവർക്ക് വല്ല നഷ്ടവുമുണ്ടാകുമോ? ഞാൻ പോലുമറിയാതെ എന്നെ ഉൾപ്പെടുത്തിയ, ഹിന്ദു എന്ന് വിളിക്കുന്ന സമൂഹത്തിന് വല്ല നഷ്ടവുമുണ്ടാകുമോ? എന്റെ ആത്മാവോ ശരീരമോ രക്തമോ ചിന്തകളോ വല്ലതും മാറിപ്പോകുമോ? ഞാൻ ഈ പറഞ്ഞ മതാലങ്കാരങ്ങളില്ലാത്ത വെറും മനുഷ്യനാണ് എന്ന് വിളിച്ച് പറഞ്ഞാൽ, ഈ മതങ്ങളിലേതെങ്കിലും മതത്തിന്റെ സൃഷ്ടിയായ ദൈവം കോപിക്കുമോ? എന്നെയൊരു ക്രിസ്ത്യാനിയാക്കാൻ നടന്ന മൂന്ന് നാല് (വേറെയും ഇഷ്ടം പോലെ ഉദ്യമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഭവബഹുലമായവ മാത്രം പങ്ക് വെക്കുന്നു) രസകരമായ  സംഭവങ്ങളെക്കുറിച്ച് പറയാൻ  ഇവിടെ തുടക്കം കുറിക്കുന്നു.

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് എഴുതണോ എഴുതേണ്ടയോ, അഥവാ എഴുതിയാലും പങ്ക് വെക്കണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ  ഞാനും എന്റെ ബോധവും തമ്മിൽ ചില കശപിശ ഉണ്ടായതാണ്. ബോധം പറഞ്ഞു എഴുതിവച്ചോളൂ... ഞാൻ അനുസരിച്ചു... പിന്നെയും മനസ്സിൽ അടിപിടി... ഈ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കണോ.... എഴുതിയിട്ടും ആരുമായും പങ്ക് വെക്കാതിരുന്നാൽ പിന്നെ എന്തിനാണ് എഴുതിയത്....  മനസ്സിലെ സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ ഒരു തീരുമാനം എടുത്തു: എഴുതി പൂർത്തിയായതിന് ശേഷം അഞ്ച് തവണ കൂടി ക്രിസ്ത്യാനി-സുവിശേഷ-പ്രകീർത്തന-പരിവർത്തന-ശ്രമങ്ങൾക്ക് വിധേയനായെങ്കിൽ ഓരോന്നോരോന്നായി എല്ലാം പുറത്തിറക്കും. അതാണ്... ഒരൊന്നന്നര ശപഥം! എന്റെ ശപഥം ഇങ്ങനെയൊക്കെയാണ് !!

അങ്ങനെ ഈ പറഞ്ഞ കാര്യങ്ങൾ എഴുതിയിട്ട് ആറ് വർഷങ്ങളായി.  കാത്തിരിപ്പുകൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ച അഞ്ചാമത്തെ (എഴുതി വച്ചതിന് ശേഷം) സുവിശേഷ മീറ്റിങ് എൻ്റെ ഗാരേജിൽ നടന്നു (പുറത്ത് കാലാവസ്ഥ നല്ലതായത് ഭാഗ്യം). ഇങ്ങനെയുള്ള വർഗ്ഗീയ കാന്തങ്ങളാൽ, ഇങ്ങനെ നിരന്തരം ആകർഷിക്കപ്പെടാൻ, ഞാനീ കൺവെർഷൻ മാർക്കറ്റിൽ തുറന്ന് വച്ച, പഴുത്ത ചക്കയല്ലേ... എനിക്ക് ഇത്തിരി ദേഷ്യം വന്നു.  തർക്കങ്ങൾക്കൊടുവിൽ, എന്നെ മനസ്സിൽ പ്രാകി അവർ തിരിച്ചു നടന്നു. ചില നോട്ടീസുകളുമായി കയറി വന്ന സ്ത്രീകൾ, ക്രിസ്തുമതത്തെ പ്രകീർത്തിക്കാനും പ്രചരിപ്പിക്കാനും വേണ്ടി വീട് വീടാന്തരം കയറുന്നതിനിടയിൽ എന്നോടും കൂടിയാവാമെന്ന് കരുതിക്കാണും. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറേയേറെ പൂർവ്വപരിചയം ഉണ്ടായതിനാൽ അവരോട് കാര്യങ്ങൾ വളരെ സ്നേഹത്തോടെയും  മാന്യമായും പറയുകയും അവർ ഇത്തിരി വിഷണ്ണതയോടെ തിരിച്ചു പോവുകയും ചെയ്തു. അറിയാതെ ചാർത്തിക്കിട്ടിയ മതം തന്നെ ഒരു 'കുരിശാ'യിത്തോന്നുമ്പോഴാണ് യഥാർത്ഥ കുരിശ് അടിച്ചേൽപ്പിക്കാൻ വരുന്നത് !

എന്റെ പതിനഞ്ചാം വയസ്സ് വരെ ഒരു ക്രിസ്ത്യാനിയുമായും സമ്പർക്കം പുലർത്താനുള്ള 'ഭാഗ്യം' എനിക്കുണ്ടായിട്ടില്ല. പത്താം തരത്തിൽ പഠിക്കുമ്പോൾ രോഗപീഡകൾ കാരണം വലഞ്ഞിരുന്ന എനിക്ക്, കൂടുതൽ മെച്ചപ്പെട്ട പരിശോധനകൾക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് തലശ്ശേരി സർക്കാർ ആശുപത്രി ഭിഷഗ്വരൻ ചീട്ട് തന്ന പ്രകാരം, അവിടേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാൻ, എന്റെ ബന്ധുവായ ഒരു മദ്യ നിരോധനസമിതി പ്രവർത്തകൻ, അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷനും മദ്യ നിരോധനസമിതി പ്രവർത്തകനുമായ റവ: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടുപോയി. അങ്ങനെ, അദ്ദേഹമായിരുന്നു ഞാനാദ്യമായി സംസാരിച്ച ക്രിസ്ത്യാനി. സൌമ്യനും മൃദുഭാഷിയും സന്യാസ ലക്ഷണങ്ങളുമുള്ള ഒരു നല്ല മനുഷ്യൻ. അരമനയിലാണെങ്കിലും അദ്ദേഹത്തിൽ ഒരു ലാളിത്യം പ്രകടമായിരുന്നു. പക്ഷേ അരമനയിലെ ആർഭാടപൂർണ്ണമായ ഒരു തരം കോർപ്പറേറ്റ്  'സെറ്റപ്പ്' കണ്ടപ്പോൾ, ഈ ക്രിസ്ത്യൻ പരിപാടി എന്തോ ഒരു വലിയ സംഭവമാണെന്ന് അറിയാതെയെങ്കിലും എനിക്കന്ന് തോന്നിപ്പോയി.

ഇനി പറയാൻ പോകുന്നതൊക്കെ ആരെയും ദോഷം പറയാൻ വേണ്ടി  പറഞ്ഞതല്ല. വെറുതെ ചിന്തിപ്പിക്കാൻ വേണ്ടി, ചില അനുഭവ കഥകൾ! ഇത്തിരി നീളം കൂടുതലുള്ളത് കൊണ്ട് നാല് ഭാഗങ്ങളായി തിരിക്കുന്നു. വിരസമാകില്ല എന്ന തോന്നലോടെ.. ആദ്യത്തെ ഭാഗം.

...........

പ്രീ ഡിഗ്രിക്ക് ക്രിസ്ത്യൻ മാനേജ്മെന്റ് കോളജിലാണ് പഠിച്ചത്. അവിടുന്ന് മുതലാണ് എനിക്ക് ക്രിസ്ത്യൻ ചങ്ങാതിമാരുണ്ടാകാൻ തുടങ്ങിയത്. അതൊക്കെ കഴിഞ്ഞ്, എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ, ഇനി വീട്ടിൽ നിന്ന് കഞ്ഞി കുടിക്കുന്നത് ശുഭാകരമാവില്ല എന്ന അനുമാനത്തിൽ, ജോലി അന്വേഷിച്ച് മുംബൈ പട്ടണത്തിലെത്തി. എന്റെ മനസ്സിൽ മതങ്ങളുടെ അസ്തിത്ത്വത്തിനെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന കാലമാണ്. അവിടെ ഒരു കുഞ്ഞുജോലിയുമായി കൂട്ടുകാരുടെകൂടെ ഒരു കുഞ്ഞു മുറിയിൽ താമസിച്ചിരുന്ന കാലത്താണ് എന്നെ (ഞങ്ങളെ) 'മതം' മാറ്റുവാനുള്ള ആദ്യ ഉദ്യമം നടന്നത്.

കാലം 1996 -97 ഓ മറ്റോ ആണ്. ഞങ്ങൾ അഞ്ച് പേർ, പല നാട്ടുകാർ, നവി മുംബൈയിലെ വാഷി എന്ന സ്ഥലത്ത് ഒരു കുടുസ്സ് മുറിയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഒരു ഞായറാഴ്ച കാലത്ത്, രാവിലത്തെ ചായയൊക്കെ കഴിഞ്ഞ് മുറിക്ക് പുറത്തുള്ള ഗോവണിപ്പടികളിൽ സൊറകൾ പറഞ്ഞിരിക്കുകയായിരുന്നു. ഒന്ന് രണ്ട് പേര് പത്രം വായിക്കുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിലെ കോളജ് കുമാരിയെ അവരുടെ ജനാലയിൽ കൂടെ കാണാമെന്നതായിരുന്നു അവിടെത്തന്നെയിരിക്കാനുള്ള പ്രധാന കാരണം. അവിടെയിരുന്ന് പഴംപുരാണവും വൈകുന്നേരം ഏത് ബ്രാൻഡ് വേണമെന്നൊക്കെയുള്ള ചർച്ചകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മൂവർ സംഘം "മലയാളികളല്ലേ..." എന്ന മുഖവുരയോടെ കേറിവന്നത്.

ബർമുഡയും ടി ഷർട്ടുകളുമാണ് ഞങ്ങളുടെ വേഷങ്ങളെങ്കിലും, ഞങ്ങൾക്കാർക്കും മീശയില്ലാതിരുന്നിട്ടും, ഒരു പരിചയവുമില്ലാത്ത ഇവർക്ക് ഞങ്ങളിൽ മലയാളികളുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്ന് ഞങ്ങൾ ശങ്കിച്ചു. 'സെൻസസ് ഡാറ്റ ലീക്കായിക്കാണും' - ഞാൻ മനസ്സിൽ മന്ത്രിച്ചു.

"അല്ല, എല്ലാവരും മലയാളികളല്ല" കൂടെയുള്ള മനോജ് പറഞ്ഞു.
"ഒരു ബീഹാറിയും ഉണ്ട്.. അവനുറക്കാ... വിളിക്കണോ..." വിനോദ് വന്നവരെ ഒന്ന് തോണ്ടി. ബാച്ചലേഴ്‌സ് അല്ലേ... ഇത്തരത്തിലെങ്കിലും പെരുമാറുന്നത് തന്നെ ഭാഗ്യം.
"അയ്യോ.. വേണ്ട വേണ്ട..." വന്നവർ എളിമയുള്ളവരായി.

"എന്നാ വരൂ ഉള്ളിലിരിക്കാം... " ഞങ്ങൾ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ള രണ്ട് കസേരകളിൽ അതിഥികളിൽ രണ്ട് പേര് ഇരുന്നു. ഒരാൾ അവർക്കരികിൽ നിലത്തിരുന്നു. ഒരു വശത്തെ ചുമരും ചാരി ഞങ്ങളിരുന്നു. മറ്റേ വശത്തെ ചുമരിനരികിൽ നമ്മുടെ ബീഹാറി കിടക്കുകയല്ലേ. ബീഹാറി അങ്ങനെയാണ്... ഞായറാഴ്ചകളിൽ പതിനൊന്ന് മണിയാവും എഴുന്നേൽക്കാൻ.

സുസ്മേരവദനരായി ഞങ്ങളോരോരുത്തരെയും പരസ്പരം വന്നുകയറിയവർ  പരിചയപ്പെട്ടു.  ഞങ്ങളുടെ തറവാട് മുതലുള്ള തായ് വേരുകളെക്കുറിച്ച് വന്നവർ ആരായാൻ തുടങ്ങി. അതിൽ വ്യതിചലിച്ച് കൊണ്ട്  മുഖ്യനെന്ന് തോന്നിക്കുന്നയാളാണ് ചോദിച്ചത്:

"നിങ്ങളുടെ പ്രശ്നങ്ങൾ / സങ്കടങ്ങൾ എന്തൊക്കെയാണ് ?"

ശമ്പളം ആയിരത്തഞ്ഞൂറ് രൂപയേഉള്ളൂ എന്നൊരു സങ്കടം ഒഴിച്ചാൽ എന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ഞങ്ങൾ പരസ്പരം കണ്ണുകൾ ചലിപ്പിച്ച് കൊണ്ട് നോക്കി...

"ഞങ്ങൾക്ക് വിഷമങ്ങളൊന്നുമില്ല"
"അല്ല, നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് എന്തോ ഒരു വിഷമം നിഴലിക്കുന്നു"
"അത് രാവിലെ കുളിക്കാത്തത് കൊണ്ടായിരിക്കും"
"നിങ്ങളുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ട്"

ശെടാ... ഇതെന്ത് ചോദ്യമാണ്...എന്റെ നാട്ടിലെ പണ്ടത്തെ ലൈനിനെ കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിഷമം ഇയാളറിഞ്ഞ് കാണുമോ... മനോജിനെ ലോക്കൽ ട്രെയിനിൽ പോക്കറ്റടിച്ച് 250 രൂഫാ പോയതും ഇവരറിഞ്ഞ് കാണുമോ? വിനോദിന്റെ ഗൾഫ് യാത്ര ഒരുവിധം ഓക്കേ ആയിടത്ത് നിന്ന് ക്യാൻസലായിപ്പോയതും അറിഞ്ഞ് കാണുമോ? ജോർജ്ജ് നാട്ടിൽ പണയം വച്ച മോതിരം പണം അയച്ച് കൊടുത്തിട്ടും, അവന്റെ അമ്മച്ചി തിരിച്ചെടുക്കാതിരിക്കുന്നതും ചിലപ്പോൾ അറിഞ്ഞു കാണുമോ? ഇതൊന്നുമല്ല, ഈ ഉറങ്ങിക്കിടക്കുന്ന ബീഹാറിയും ഫലക്കുമായുള്ള ബന്ധം താറുമാറായത് അറിഞ്ഞുകാണുമോ...ഏയ്.. അതിനൊന്നും സാദ്ധ്യതയില്ല.

പിന്നെ ആരായിരിക്കും... ഇവർ വല്ല 'ആംവേ'ക്കാരോ മറ്റോ ആയിരിക്കുമോ?

അപ്പോഴാണ്‌ മുഖ്യൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്ന് കുറച്ച് നോട്ടീസുകൾ എടുത്ത് പുറത്തിട്ടത്. ആ ലഘുലേഖകളൊക്കെ ക്രിസ്തീയ പ്രചരണക്കുറിപ്പുകളായിരുന്നു.

"യേശുവാണ് നമ്മുടെ രക്ഷകൻ, യേശുവിൽ വിശ്വസിക്കൂ, നിങ്ങളുടെ ദുരിതങ്ങളെല്ലാം മാറിക്കിട്ടും. നിങ്ങളുടെയെല്ലാം പാപപരിഹാരത്തിനാണ് അദ്ദേഹം രണ്ടായിരം ആണ്ടുകൾക്ക് മുന്നേ കുരിശിലേറിയത്"

ഞങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് എന്ന് പേരുള്ള ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു. അവൻ ഈ സംഭാഷണങ്ങളൊക്കെ കേട്ടപ്പോൾ 'ഇതെന്നെ ബാധിക്കുന്ന വിഷയമല്ല' എന്ന ഭാവത്തിൽ ദൂരെ മാറിയിരുപ്പായി. അത് കണ്ടപ്പോൾ നമുക്ക് വീണ്ടും സംശയം, ഇതൊക്കെ ഇവൻ ഒപ്പിച്ചെടുത്ത കാര്യങ്ങളാണോ ? ഞങ്ങളവനെ തുറിച്ചൊന്നു നോക്കി. അവൻ ഒരു വല്ലാത്ത മുഖഭാവത്തോടെ 'അല്ല' എന്ന് തലയാട്ടി.

ജോർജ്ജ് ഒഴിച്ച് ഞാനും മനോജും വിനോദും സന്ദർശകരായ മൂവർ സംഘവും പല കാര്യങ്ങളിലും തർക്കങ്ങളിലേർപ്പെട്ടു. ജോർജ്ജ് ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പത്രം വായന തുടർന്നു. ജോർജ്ജിന്റെ കഴുത്തിലെ കുരിശ് മാല കണ്ടത് കൊണ്ടാകാം, വന്നവർ ജോർജ്ജിനെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.

"യേശുവിൽ വിശ്വസിക്കാത്തവരൊന്നും സ്വർഗ്ഗത്തിൽ പോകില്ല. അവരുടെ ആത്മാവ് എല്ലായ്പോഴും ഗതി കിട്ടാതെ അലഞ്ഞു  നടക്കും"

ക്രിസ്തുവിൽ വിശ്വസിച്ചതിന് ശേഷം സംഭവിച്ചത് പോലുള്ള ചില അനുഭവങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പറഞ്ഞു. അദ്ദേഹം ആദ്യം ഹിന്ദു ആയിരുന്നത്രേ. ഭാര്യക്ക്, ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അസുഖം വന്നു. കുഞ്ഞിനാണെങ്കിൽ സംസാരശേഷിയും ഇല്ല. ക്രിസ്ത്യാനിയായതിന് ശേഷം, ഇങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് അവര് പൂർണ്ണമായും മോചിതരായത്രേ! ഭാര്യ പൂർണ്ണ ആരോഗ്യവതി... ഊമയായിരുന്ന കുട്ടി, ഇപ്പോൾ ദിവസവും സ്തോത്രങ്ങൾ ചൊല്ലുന്നുണ്ടത്രേ.... "ദൈവത്തിനും പരിശുദ്ധാത്മാവിനും സ്തുതി.." അദ്ദേഹം നെഞ്ചിൽ കുരിശ് വരച്ചു. കഴുത്തിലെ മാലയിൽ തൂങ്ങുന്ന കുരിശിൽ ചുംബിച്ചു.

അപ്പോൾ ഞാനൊന്നിളകിയിരുന്നു കൊണ്ട് ചോദിച്ചു :

"ചേട്ടൻ സ്വർഗ്ഗം കണ്ടിട്ടുണ്ടോ?"
"അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ"
"മരിച്ചു കഴിഞ്ഞാൽ കാണുന്ന സ്വർഗ്ഗത്തിനെപ്പറ്റി മരിക്കാത്തയാളെങ്ങനെയാണ് പറയുന്നത്?"
"ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ  "
"ചേട്ടൻ സ്വർഗ്ഗത്തിൽത്തന്നെ പോകുമെന്ന് ഉറപ്പുണ്ടോ?"
"തീർച്ചയായും. ഞാൻ ബൈബിളിലും ക്രിസ്തുവിലും വിശ്വസിക്കുന്നു. "
"ഞങ്ങളിലാരെങ്കിലും ചേട്ടന്റെ വീട്ടിൽ വന്ന് ഗണപതിയിൽ വിശ്വസിക്കണമെന്ന് പറഞ്ഞാൽ, ചേട്ടൻ അതെങ്ങനെ കാണും?" മനോജ് അതിലൊരാളോട് ചോദിച്ചു...

"അത്... യേശുവിൽ മാത്രമേ ഞാൻ വിശ്വസിക്കൂ..."
"താങ്കളുടെ മകളെ ഞാൻ കെട്ടിയാൽ യേശു കോപിക്കുമോ..."  ആളുകളെ തോണ്ടാൻ മിടുക്കനായ വിനോദിന്റെ അടുത്ത വെടി. മകളുണ്ടെന്ന് കരുതി ചോദിച്ചതൊന്നുമല്ല. വെറുതെ തോണ്ടാൻ മാത്രം.

"അതെങ്ങനെയാണ്... അതൊട്ടും ശരിയാവില്ല. നീയൊരു ഹിന്ദു അല്ലേ..." അദ്ദേഹത്തിൻറെ മറുപടിയിൽ നിന്നാണ് അദേഹത്തിന് മകളുണ്ടെന്ന് മനസ്സിലായത്.
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം... ഞാൻ ക്രിസ്ത്യാനി ആയാൽ താങ്കളുടെ മകളെ കെട്ടിത്തരുമോ?" വിനോദ് വിടുന്നില്ല.

"അത്.. അത്.. ഏയ്... നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്... ഞങ്ങൾ ഈശോയെക്കുറിച്ച് പറയാനാണ് വന്നത്"

"അല്ല.. ഇതൊന്നും പോരെങ്കിൽ ഞാനീ രണ്ട് പേരെയും കൂടി ക്രിസ്ത്യാനികളാക്കിത്തരാം.. ഞാനും മതം മാറാം... എനിക്ക് മോളെ കെട്ടിത്തരുമോ?" വിനോദിന്റേത് ഒരു കൈവിട്ട ഓഫറായിരുന്നു.

ഞങ്ങളുടെ ചർച്ചകൾ അങ്ങനെ നീളുന്നതിനിടെ, ഞങ്ങളുടെ ഒരുവിധം ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കാരണം, അർദ്ധമയക്കത്തിലായിരുന്ന ബീഹാറി, ഉറക്കം വിട്ടെഴുന്നേറ്റു. അപരിചിതരെ കണ്ടപ്പോൾ ആരാണെന്ന് ചോദിച്ചു. അവന്  മലയാളത്തിലുള്ള സംഭാഷണങ്ങളൊന്നും പിടികിട്ടിയിരുന്നില്ല.

"കോൻ ഹേ ഇൻ ലോഗ് ..." ബീഹാറി ഞങ്ങളോട് ചോദിച്ചു.

ബീഹാറി, പേര് വിജയകുമാർ ഠാക്കൂർ.  നല്ല തിളപ്പുള്ള ഉത്തരേന്ത്യൻ ഹിന്ദു ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് ഒന്നും വിട്ടു പറയണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. വെറുതെ എന്തിനാണ് പ്രശ്നം. മാത്രവുമല്ല, കുറച്ച് നേരം കൂടി വന്നവരോട് തർക്കിക്കാനുള്ള മൂഡിലായിരുന്നു ഞങ്ങൾ. ഠാക്കൂർ കേറി ഇടപെട്ടാൽ എല്ലാം പൊളിയും.

"യെ ഇസ്‌കാ പൂനാ കാ മാമാ ഔർ ഉൻകാ ദോസ്ത് ലോഗ് ഹേ..." - വിനോദ് എന്നെ ചൂണ്ടി കള്ളം പറഞ്ഞു. എനിക്കൊരു മാമൻ പൂനെയിലുണ്ടായിരുന്നു.

ഠാക്കൂർ, പായയിൽ കാലും നീട്ടി ചുമരും ചാരിയിരുന്നു. പക്ഷേ അവൻ ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവന്റെ കണ്ണിൽ ആ കാര്യം പെട്ടത്. എന്റെ മാമ ആണെന്ന് പറഞ്ഞയാളുടെ കഴുത്തിൽ കുരിശ് മാല!

"അരേ സച്ച് ബോൽ... യെ ഇസ്കാ മാമാ യാ ഓർ കോയി ഹേ..?

അപ്പഴേക്കും അവന്റെ നോട്ടം താഴെയുള്ള നോട്ടീസുകളിൽ പതിഞ്ഞിരുന്നു. അവന് കാര്യങ്ങൾ മനസ്സിലായി...

"അരേ  തേരി കി...." ഠാക്കൂർ ചൂടായി.

സംഭവങ്ങൾ ഇത്രയായപ്പഴേക്കും ജോർജ്ജ് കക്കൂസിൽ കയറി കുറ്റിയിട്ടു.

"അരേ ഉസ്കോ ബോൽ, ഹം രാം ഓർ കൃഷ്ണാ മൈം വിശ്വാസ് കർതെ ഹൈ. ഹം ഹിന്ദൂ ഹേ...  ഉൾട്ടാ, ഉസ്കോ ഗീതാ കി ബാരെ മേ സമഝാഓ."

ഇത് കേട്ടപ്പോൾ മൂവർ സംഘം ഇത്തിരി അടങ്ങി. ഠാക്കൂർ പിന്നെ നേരിട്ട് അവരോടായി:

"അരെ തും ലോഗോം കോ ഓർ കുച്ച് കാം നഹി ഹൈ ക്യാ? ഭാരത്‌ മേ തും ലോഗോം കോ ക്യാ തക്ലീഫ്‌ ഹേ? തേരാ വിശ്വാസ് തേരാ മൻ പേ രഖ്നാ, ഹം കോ ക്യോം തക്ലീഫ്‌ ദേതേ ഹേ?"
"നഹി ഭായ് സാബ്, ഹം ഈശോ കി ഭാലായി കേ ബാരെ മേ ബാത്ത് കർ രഹേ ഥെ"
"അരേ തേരി മാകി..., തേരി ഭാലായി മേ കർകേ ദിഖാതാ ഹൂ" ഠാക്കൂർ പായയിൽ നിന്നെഴുന്നേറ്റു.

ഠാക്കൂർ അവന്റെ കൈ ഒന്നോങ്ങി. ഞാനും മനോജും കൂടെ അവനെ തടഞ്ഞു. അപ്പോഴേക്കും മൂവർ സംഘം പുറത്തെത്തിക്കഴിഞ്ഞിരുന്നു. അവർ പോകുന്ന പോക്കിൽ ഠാക്കൂർ അവന്റെ ഒരു പഴയ വള്ളിച്ചെരുപ്പ് അവർക്ക് നേരെ എറിഞ്ഞു. ഇതെന്താണ് സംഭവിക്കുന്നതെന്ന മട്ടിൽ, അപ്പുറത്തെ വീട്ടിലെ കോളജ് കുമാരി പുറത്തേക്കെത്തി നോക്കി.

അവര് പോകുമ്പോൾ ഞാൻ പറഞ്ഞു: "ചേട്ടന്മാരേ, വേറെ വല്ല നല്ല പണിക്കും പോയ്ക്കൂടെ? എന്നിട്ട് സ്വർഗ്ഗത്തിൽ പോയാൽ പോരേ? നമ്മളെയും കൂട്ടിത്തന്നെ പോകണമെന്നെന്തിനാണ് വാശി? "

ആ കുരിശുകൾ ഒഴിവായ സന്തോഷത്തിൽ അന്നത്തെ ഞായറാഴ്ചയാഘോഷം ഉച്ചക്ക് മുന്നേ തന്നെ തുടങ്ങി! യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ബീഹാറുകാരന്റെ ഒറിജിനൽ ഭാംഗും കൂടെ വേണം. ഇതൊന്നും ഈ പുസ്തകമെടുത്ത് നടക്കുന്ന പാർട്ടികൾക്കറിയില്ലല്ലോ, മാത്രവുമല്ല, ഞങ്ങൾ കാണുന്ന സ്വർഗ്ഗം മറ്റുള്ളവരെ കാണിച്ചേ അടങ്ങൂ എന്ന വാശിയും ഞങ്ങൾക്കില്ലല്ലോ 😜😀

മുംബൈയിലെ താമസത്തിനിടയ്ക്ക് രണ്ടു മൂന്നു തവണ കൂടി ഇത്തരം ആളുകൾ വന്നിരുന്നെങ്കിലും, അവരെ കാണുമ്പോൾ മനസ്സിലാകുന്നത്‌ കൊണ്ട്, താല്പര്യമില്ലെന്നറിയിച്ച ശേഷം മടക്കും. അതുകൊണ്ട് പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

കുറിപ്പ്: ഇതിലും രസകരമായ അടുത്ത കഥ രണ്ടാം ഭാഗത്തിൽ പറയാം.

***

2020, ഫെബ്രുവരി 26, ബുധനാഴ്‌ച

കോൺസ്പിരസി തിയറികൾ

(Picture Courtesy: Google)

1969 ൽ അമേരിക്ക (അമേരിക്കയിൽ നിന്ന് പോയ ആളുകൾ) ചന്ദ്രനിൽ കാല് കുത്തിയോ? ഇല്ലെന്ന് ഒരു കൂട്ടം ഇല്ലെന്ന് വേറൊരു കൂട്ടം. അവര് ആദ്യത്തെ കാല് കുത്തലിന് ശേഷം പിന്നെയും  കാലുകൾ കുത്താൻ കുറേ തവണ മനുഷ്യരെ കയറ്റിയ ചാന്ദ്രപര്യവേക്ഷണങ്ങൾ നടത്തി. ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങൾ വരെ കൊണ്ട് വന്നു. എന്നിട്ടും അമ്പത് വർഷത്തിനിപ്പുറം 2020 അത്യാധുനികയുഗത്തിലെ ടെക്‌നോളജികൾ ഉണ്ടായിട്ടും പണമുണ്ടായിട്ടും അമേരിക്കക്ക് എന്തുകൊണ്ട് ചാന്ദ്രപര്യവേക്ഷണം നടത്താൻ വീണ്ടും കാത്തിരിക്കേണ്ടി വരുന്നു? മാത്രവുമല്ല, പണ്ടത്തെ ചാന്ദ്രപര്യവേക്ഷണങ്ങളുടെ വീഡിയോ റെക്കോർഡുകൾ കാണാത്തത് കൊണ്ട് ഏതോ ഒരു വാർഷികത്തിന്, ഏതോ ഒരു ഹോളിവുഡ് സ്റ്റുഡിയോയിൽ വച്ച് ചാന്ദ്രപര്യവേക്ഷണങ്ങളുടെ കൃത്രിമ വിഡിയോകൾ ഉണ്ടാക്കേണ്ടി വന്നുവത്രേ... പിന്നെയും നമ്മളെങ്ങനെ വിശ്വസിക്കും? പറ... നിങ്ങള് പറ... പണ്ട്, സോവ്യറ്റ് യൂണിയനെ മാനസികമായി തോൽപ്പിക്കാൻ ചെയ്തതായിരിക്കുമോ? നാസ മ്യൂസിയങ്ങളിൽ കാണുന്ന പര്യവേക്ഷണ മൊഡ്യൂളുകൾ അവിശ്വസിക്കണോ? പര്യവേക്ഷണങ്ങളിൽ നിന്ന് സ്വരുക്കൂട്ടിയ ഡാറ്റകളും അവയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും അവിശ്വസിക്കണോ? എന്നാലും തിയറികൾ നിലവിലുണ്ട് !

2001 ൽ ലോകവ്യാപാര സെന്ററിൽ വിമാനം പറത്തിക്കൊണ്ടുവന്നിടിച്ച് ആകപ്പാടെ പൊല്ലാപ്പായി. അമേരിക്ക പറയുന്നു, അത് ബിൻ ലാദൻ ആസൂത്രണം ചെയ്താതാണെന്ന്. വേറൊരു കൂട്ടർ പറയുന്നു, അത് ഇസ്‌ലാമോഫോബിയ ഉണ്ടാക്കിയെടുത്ത് middle east രാജ്യങ്ങളെ ചൊൽപ്പടിക്ക് നിർത്താൻ, CIA ഒപ്പിച്ച പരിപാടിയായിരുന്നെന്ന്! ഇതിലേതാണ് വിശ്വസിക്കുക... അമേരിക്ക പേർഷ്യൻ ഗൾഫിൽ പിടിമുറുക്കി എന്നത് സത്യം തന്നെ. എന്നാലും, ഗൾഫിൽ പിടി മുറുക്കാനും കൂടുതൽ ആയുധങ്ങൾ വിൽക്കാനും ഇത്ര വലിയ സാഹസങ്ങൾ കാട്ടാൻ, മൂവ്വായിരത്തിലധികം സ്വന്തം ആളുകളെ കൊല്ലാൻ അമേരിക്ക ഇത്തരത്തിലൊരു സാഹസത്തിന് മുതിരുമോ? പിന്നിലെ കളികൾ ആര് കണ്ടു? എന്നാലും കഥകൾ പലവിധത്തിൽ പരക്കുന്നു.... പാവം നമ്മളെ പൊട്ടനാക്കാൻ!

2014 ൽ മലേഷ്യൻ വിമാനം കാണാതായി. എന്റമ്മേ.. തിയറികൾക്ക് ഒരു പഞ്ഞവും ഇവിടെയില്ല... പൈലറ്റ്, വീട്ടിലെ ശണ്ഠ കാരണം എല്ലാവരെയും കൊന്ന് വിമാനം കടലിൽ മുക്കി ആത്മഹത്യ ചെയ്തതാണെന്ന് ഔദ്യോഗിക ഭാഷ്യം. അതല്ല, ഏതോ ഒരു സീക്രട്ട് പ്രോജക്ടിന്റെ ഭാഗമായി, ആ വിമാനത്തിൽ യാത്ര ചെയ്ത  ഒരു കൂട്ടംചൈനീസ് ശാസ്ത്രജ്ഞരെ മൊത്തത്തിൽ ഒരുമിച്ച് കാലപുരിക്ക് അയക്കാൻ, അമേരിക്ക  ഒപ്പിച്ച പണിയാണെന്ന് വേറൊരു കൂട്ടർ. ഇതൊന്നുമല്ല, മോശം കാലാവസ്‌ഥയിൽ പെട്ട് കടലിൽ ആണ്ട് പോയതായിരിക്കുമെന്ന് മൂന്നാമതൊരു കൂട്ടം.... എന്തായാലും വിമാനോം കാണില്ല അതിലെ ആൾക്കാരും ! ഏത് കഥ വിശ്വസിച്ചാലും നമുക്കെന്ത്?

വന്നു വന്ന് ഇങ്ങ് ഡൽഹിയിൽ 2020 ൽ കലാപം നടക്കുന്നു. അതിലും തിയറികൾ പലവിധമാണ്. ഭാരതം കാണാൻ വരുന്ന ട്രംപിന്റെ ശ്രദ്ധ ആകർഷിക്കാൻ CAA പ്രക്ഷോഭകർ ആസൂത്രണം ചെയ്തതാണെന്ന് ഒരു കൂട്ടർ. അല്ല ഈ കലാപം RSS ആസൂത്രണം ചെയ്തതാണെന്ന് CAA സമരക്കാർ. ട്രംപ് വരുന്ന സമയത്ത് ഞങ്ങൾ ഇങ്ങനെ കലാപം ഉണ്ടാക്കുമോയെന്ന് RSS കാർ.... ട്രംപ് വരുന്ന സമയത്ത് RSS അങ്ങനെ ചെയ്യില്ല എന്ന വിശ്വാസത്തിന്റെ മറ പിടിച്ച് കലാപം ആസൂത്രണം ചെയ്തതാണെന്ന് CAA സമരക്കാർ... ഇതൊന്നുമല്ല, ഷാജിയും മോദിയും ദൽഹി പോലീസിനെ ഉപയോഗിച്ച് ചെയ്തതാണെന്ന് വേറൊരു തിയറി.....

1048 മീഡിയകളും ഇന്റർനെറ്റും വീഡിയോ ക്യാമറകളും  സാറ്റലൈറ്റ് കണ്ണുകളുമൊക്കെയുണ്ടായിട്ടും നാട്ടുകാർക്ക് കാര്യങ്ങൾ ശരിയായ രീതിയിൽ ഗ്രഹിക്കാൻ പറ്റുന്നുണ്ടോ എന്ന് സംശയമാണ്. എന്ത് അലവലാതിത്തിയറികൾ ഉണ്ടാക്കിപ്പരത്തിയാലും വിഴുങ്ങാൻ, കണ്ണടയിട്ട് കാണുന്നവരും തൊണ്ടയിൽ എണ്ണ പുരട്ടി വിഴുങ്ങുന്നവരുമായ എത്രയോ പൊട്ടന്മാർ വാ പൊളിച്ച് നിപ്പുണ്ട്. പ്രത്യേകിച്ച് മതപരമായ കഥകളാണെങ്കിൽ, ദഹനവും അതിന്റെ ആക്ഷനും റിയാക്ഷനും വളരെ വേഗത്തിൽ തന്നെ ഉണ്ടാകും. പുരാതന മനുഷ്യൻ ഭാവനയിൽ കണ്ട് എഴുതിയുണ്ടാക്കിയ കഥകൾ (കോൺസ്പിരസി തിയറികൾ) വിശ്വസിച്ച് ആധുനികയുഗത്തിൽ ശണ്ഠ കൂടുന്നവരാണ് മനുഷ്യരിലധികവും. അങ്ങനെയൊക്കെയുള്ള ആളുകൾ കൂടുതലുണ്ടാകുന്ന സമയത്ത്, സ്വന്തം ആസനത്തിൽ പോലും തീയാളിപ്പടരുന്നത് ചിലപ്പോൾ നമ്മളറിഞ്ഞെന്ന് വരില്ല, കഥകളെ സംബന്ധിച്ച് ഓരോരുത്തർക്കും സ്വയം ബോധം ഉണ്ടാകുന്നത് വരെയെങ്കിലും !

കുറിപ്പ്: കൊറോണ വൈറസ്സിനെക്കുറിച്ച് ഞാനൊന്നും മിണ്ടുന്നില്ല. അതിനെക്കുറിച്ച് മിണ്ടിയാൽ തന്നെ വൈറസ് ബാധയുണ്ടാകുമെന്നാണ് ഒരു തിയറി !

***

2020, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഉണ്ടയിൽ നിന്ന് ഉണ്ടയിലേക്ക്, ലങ്ക വഴി

(Picture Courtesy : Google) 

എള്ളുണ്ട, കായുണ്ട, അരിയുണ്ട തിന്നാതെ
മണ്ണുണ്ടയുണ്ണുകിൽ ഉണ്ടകൾ മണ്ടിടും !!
കണ്ടിടാ ഉണ്ടകൾ തോണ്ടാനിറങ്ങിയാൽ
മണ്ടന്മാരാകുമേ! തണ്ടുള്ള കൂട്ടരേ !!

ഒരാഴ്ച മുന്നേയാണ്, മമ്മൂട്ടിയുടെ 'ഉണ്ട' കണ്ടത്. മമ്മൂട്ടിയുടെ 'ഉണ്ട' എന്നത് എല്ലാവർക്കും മനസ്സിലായിക്കാണും എന്ന വിശ്വാസത്തിൽ അധികം വിശദീകരണത്തിന് മുതിരുന്നില്ല. വളരെ യാദൃശ്ചികമായി, അതേ സമയത്താണ്, പത്രങ്ങളിലും ദൂരദർശിനിയിലും (Telescope അല്ല) ഉണ്ടകളെക്കുറിച്ച് ബഹളങ്ങൾ കേൾക്കാൻ തുടങ്ങിയത്. കേരളാപാറാവ്‌കാരുടെ 25 ഓളം തോക്കുകളും പന്തീരായിരത്തിലധികം വെടിയുണ്ടകളും കാണാതായെന്ന് CAG ചൂണ്ടിക്കാണിച്ചത് സംബന്ധിച്ചുള്ള ബഹളം. ഉണ്ടകൾ കട്ടുപോയെന്ന് ഒരു കൂട്ടം. ഉണ്ടകൾ മാവോയിസ്റ്റുകൾക്കെത്തിച്ചു എന്ന് വേറെരു കൂട്ടം. ഉണ്ടകൾ ഉള്ളിടത്ത് തന്നെയുണ്ടെന്ന് സർക്കാരും DGP യും. ഉണ്ടകളുടെ കണക്കുകൾ ഒത്തുവരുന്നില്ലെന്ന് CAG പത്രസമ്മേളനം വിളിച്ചതിൽ സർക്കാർ ഖിന്നരായി. അങ്ങനെ ചെയ്യാൻ പാടില്ലത്രേ. സർക്കാർ പറയുന്നത് മാത്രമേ കേൾക്കാവൂ, വിശ്വസിക്കാവൂ. ഒടുവിൽ ഒരു മാതിരി, സത്യാവസ്ഥ പുറത്ത് വന്നപ്പോൾ, തോക്കുകൾ സ്ഥലത്തുണ്ടെന്നും ഇല്ലെന്നും കേൾക്കുമ്പോഴും, ഉണ്ടകളെപ്പറ്റി യാതൊരു വിവരവുമില്ല. പ്രളയങ്ങളുണ്ടായിരുന്നെന്നത് സത്യമാണെങ്കിലും ധൂർത്തിന്റെ പ്രളയങ്ങളില്ലെന്നും, പ്രളയത്തിലിടയ്ക്ക് ആരുമറിയാതെ ഉണ്ടകൾ വിൽക്കില്ലെന്നും സർക്കാർ ആണയിട്ടു!! സ്വന്തം പോലീസുണ്ട  സംരക്ഷിക്കാൻ CAG യെ പിരിച്ച് വിട്ട് DGP തന്നെ CAG ആയാലെന്താ എന്നും സർക്കാർ തലത്തിൽ സംശയങ്ങൾ ബാക്കി! അല്ലെങ്കിൽ മറ്റുള്ളവരുടെ കുറ്റം അന്വേഷിക്കുന്നതിന് പകരം സ്വയം ചെയ്ത കുറ്റങ്ങളന്വേഷിച്ച് കണ്ടുപിടിച്ച് സമയം പൊയ്പോവ്വൂല്ലേ?

ഇന്നത്തെ മുഖ്യന്, ഉണ്ടയുമായി പണ്ടേ ഒരു ബന്ധമുണ്ട്. മദ്രാസിലേക്കോ മറ്റോ പോകുന്നതിനായി വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള സഞ്ചിപരിശോധനയിൽ, ഉണ്ടകൾ കണ്ടെത്തിയതാണ് ആ ബന്ധം. ഉണ്ടകൾ സഞ്ചിയിലാക്കി എന്തിന് വിമാനത്തിൽ കയറാൻ പോയി എന്ന ചോദ്യത്തിനൊക്കെ പുഴമീൻ കൈയ്യിൽ നിന്ന് വഴുതുന്ന മെയ്‌വഴക്കത്തോടെ അദ്ദേഹം ഊരിപ്പോയതാണ്. പിന്നീട് നോവലെഴുതി നാട്ടുകാരെ അറിയിക്കാമെന്ന ഉറപ്പിൽ ആർക്കും പരാതിയില്ലാതെ പരിഹരിക്കപ്പെട്ടതുമാണ്. അന്ന് മുങ്ങിയ ഉണ്ട പിന്നീട് മുങ്ങിപ്പൊങ്ങിയതിപ്പോഴാണ്! അതും, അന്ന് ഉണ്ട സഞ്ചിയിൽ കൊണ്ട് നടന്നയാൾ മുഖ്യനായപ്പോൾ !! സ്വതവേ, ഉണ്ടസംബന്ധമായ ചോദ്യങ്ങൾക്ക് അദ്ദേഹം വലിയ വില കല്പിക്കാറുമില്ല, മനസ്സിലാകുന്ന മറുപടി പറയാറുമില്ല. അങ്ങനെയുള്ള മുഖ്യന്റെ മന്ത്രിസഭയിലും ഉണ്ട കഴുത്തിൽ കൊണ്ട് നടക്കുന്നു എന്നവകാശപ്പെടുന്ന ഒരു മന്ത്രിയുണ്ട്. ഉണ്ട പുറത്തെടുത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ടും, ആ ഉണ്ടയുടെ xray കിട്ടാത്തത് കൊണ്ടും നാട്ടുകാരാരും ആ ഉണ്ടയോ, ഉണ്ടയുടെ അസ്ഥികൂടത്തിന്റെ ചിത്രമോ കണ്ടിട്ടില്ല. കൈയ്യിൽ തോക്ക് കൊണ്ട് നടക്കുന്ന, അദ്ദേഹത്തിൻറെ രാഷ്ട്രീയ എതിരാളിയുടെ സഹായികളുടെ വെടി, തീവണ്ടിയിൽ വച്ച് കൊണ്ടെന്നാണ് കേസ് ! പക്ഷേ ഈ മന്ത്രിക്ക് വെടിവെപ്പിൽ പരിക്കേറ്റു എന്നതും അതിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹത്തെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്നു എന്നതും സത്യമാണ്. ആ കഴുത്തിലെ ഉണ്ടയുടെയും സഞ്ചിയിലെ ഉണ്ടയുടെയും പരമാർത്ഥങ്ങളറിയാൻ, നാളെ മമ്മൂട്ടിയുടെ തന്നെ  സേതുരാമയ്യർ അന്വേഷിക്കുന്നതായിരിക്കും ബുദ്ധി.  അങ്ങനെ മൊത്തത്തിൽ ഉണ്ടമയമാണ് നമ്മുടെ ഇന്നത്തെ സർക്കാർ. സംഭവങ്ങൾ വന്നു വന്ന്, ഉണ്ടയും കടന്ന്, KSRTC യുടെ ഡീസലും റേഷൻ സാധനങ്ങളും തുടങ്ങി പല പല സാധനങ്ങളും  കാണാനില്ലെന്നാണ് തൽപരകക്ഷികൾ കണക്കും രേഖയും പൊക്കിപ്പിടിച്ച് പറയുന്നത്. ഹാ.. എന്തോ ആവട്ടെ... പൊതുജനം വിഡ്ഢികളായിരിക്കുന്നിടത്തോളം രാഷ്ട്രീയക്കാരുടെ കളികളും കളം വിട്ടുള്ള കളിയായിരിക്കും !

എന്തായാലും എന്റെ വ്യക്തി ജീവിതത്തിലും വെടിയുണ്ടയെന്ന വെറും ഉണ്ടയുടെ, പെരുമയുള്ള ഒരോർമ്മ തങ്ങിനിൽപ്പുണ്ട്. വെടിയുണ്ട കാണാതായിട്ടും CAG പറഞ്ഞിട്ടും പിണറായി വിജയനോ DGP ക്കോ വല്യ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും, ഒരു വെടിയുണ്ടയെച്ചൊല്ലി കുറച്ച് നേരത്തേക്കെങ്കിലും ഒരു പട്ടാളക്കാരന്റെ പട്ടാളഭീകരത, പണ്ടൊരു ദിവസം വെറും സാധാരണക്കാരായ ഞങ്ങൾ  അനുഭവിച്ചത്, ഈ സന്ദർഭത്തിൽ  ഓർമ്മ വരുന്നു. 

1988 ഓ 89 ഓ ആണ് കാലം. ഞാനന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. ഞാനടങ്ങുന്ന എന്റച്ഛനും കുടുംബവും അച്ഛാച്ഛന്റെ വീട്ടീന്ന് മാറി രണ്ട് കിലോമീറ്റർ ദൂരത്തുള്ള വേറെ വീട്ടിലാണ് താമസം. സമയം കിട്ടുമ്പോഴൊക്കെ, എന്ന് വെച്ചാൽ അധിക ദിവസവും ഞാൻ അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. മച്ചുനൻ വിന്വേട്ടൻ, എന്റെ കൂടപ്പിറപ്പ് പോലായിരുന്നു. അവനായിരുന്നു എന്റെ കമ്പനി.

എന്റെ എളേച്ഛൻ, നാരായണൻ, പട്ടാളത്തിലായിരുന്നു. ഈ പറയുന്ന കാലത്ത് അദ്ദേഹം സർവ്വീസിലുണ്ട്. സുബേദാറായിട്ടോ മറ്റോ ആണ് അദ്ദേഹം വിരമിച്ചത്. എന്റെ അച്ഛന്റെ ഒരു മച്ചുനനെയും എന്റെ അച്ഛാച്ഛന്റെ അടുത്ത ബന്ധുവും അച്ഛാച്ഛന്റെ അയൽക്കാരനുമായ ജയപാലൻ വെല്ലിച്ഛന്റെ  മകനായ പ്രകാശേട്ടനെയും, എളേച്ഛൻ, അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമോ മറ്റോ പട്ടാളത്തിലെടുപ്പിച്ചിരുന്നു. അന്നൊക്കെ അങ്ങനെയായിരുന്നു! രണ്ട് പേരും പട്ടാളത്തിൽ കയറിയത് കൊണ്ട് അവരുടെ കുടുംബാംഗങ്ങൾ ഭാവിയിൽ നല്ല രീതിയിലെത്തിപ്പെടുകയും ചെയ്തു. പട്ടാളത്തിൽ കയറി രണ്ട് വർഷങ്ങൾക്കുള്ളിൽത്തന്നെ അവർക്ക് IPKF (Indian Peace Keeping Force) ന്റെ ഭാഗമായി, ശ്രീലങ്കയിലേക്ക് പോകേണ്ടി വന്നു.

IPKF ലേക്ക് പോകേണ്ടി വരുന്നു എന്ന സന്ദേശം വീട്ടുകാർക്ക് കിട്ടിയ ഉടനെത്തന്നെ, എല്ലാവരും സങ്കടത്തിലായി. പ്രകാശേട്ടന്റെ അമ്മ ശ്യാമളവെല്ലിമ്മയും പ്രകാശേട്ടന്റെ സഹോദരങ്ങളും കരച്ചിലിന്റെ വിവിധ തീരങ്ങളിലായി വീടിന്റെ പല മൂലകളിലായി ഇരുന്നു (പ്രകാശേട്ടന്റെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു). IPKF ന്റെ ഭാഗമായി. ദിവസങ്ങൾ കഴിഞ്ഞ് ശ്രീലങ്കയിലെത്തി എന്നറിയിച്ചുകൊണ്ട് C/O 56 APO (Army Post Office)  വഴി പ്രകാശേട്ടന്റെ കത്ത് വീട്ടിലെത്തി. കുഴപ്പമില്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും പേടിക്കാനൊന്നുമില്ലെന്നും എഴുതിയത് കൊണ്ട് വീട്ടുകാർ കുറച്ചൊക്കെ സമാധാനിച്ചു. കൃത്യം ഇടവേളകളിൽ കത്തും മണിയോർഡറും എത്തുന്നത് കൊണ്ട് ദിവസങ്ങൾ പോകപ്പോകെ വീട്ടിലെ സ്ഥിതിഗതികളെല്ലാം സാധാരണ പോലെയായി. ശ്രീലങ്കയിലെ ബോംബ് സ്പോടനങ്ങളെക്കുറിച്ചും IPKF ന് എതിരേ തമിഴ്പുലികൾ നടത്തുന്ന വെടിവെപ്പുകളെക്കുറിച്ചും പത്രവാർത്തകൾ കാണുമ്പോഴും റേഡിയോയിലൂടെ ദിവസം മൂന്ന് നേരമുള്ള ബുള്ളറ്റിനുകൾ കേൾക്കുമ്പോഴും എല്ലാവരുടെയും അകമൊന്ന് പിന്നെയും കാളും, അടുത്ത കത്ത് കിട്ടുന്നത് വരെ.

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞു. എല്ലാം വളരെ ശാന്തമായിപ്പോവുകയായിരുന്നു. അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം, Army Office ൽ നിന്നൊരു കമ്പി വന്നു. കമ്പി പ്രകാശേട്ടന്റെ വീട്ടിലേക്കാണെന്നറിഞ്ഞപ്പോൾത്തന്നെ  കമ്പി കൊണ്ടുവരുന്ന ആളിന്റെ കൂടെ, വേറെ കുറച്ച് നാട്ടുകാരും കൂടി, ജാഥയായിട്ടാണ് വരവ്. പ്രകാശേട്ടന്റെ അമ്മക്കാണ് കമ്പി. വായിച്ചത് പ്രകാശേട്ടന്റെ അനിയൻ ഭാസിയേട്ടനാണ്. "Prakasan is injured. coming home soon". അതായിരുന്നു കമ്പി സന്ദേശം. സന്ദേശം കേട്ടയുടനെ വീട്ടിൽ കൂട്ടക്കരച്ചിലായി. സന്ദേശം, നാട് മുഴുവൻ പരന്നു. അയൽക്കാർ വീട്ടിലേക്കൊഴുകി. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു പിടിയും ഇല്ല. ഏത് രൂപത്തിലാണ് പ്രകാശേട്ടൻ വീട്ടിലേക്ക് വരാൻ പോകുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. എല്ലാവരും അവരവരുടെ ഭാവനയിൽ കാര്യങ്ങൾ മെനഞ്ഞു. പത്രവാർത്തകളോട് താരതമ്യപ്പെടുത്തി Injury യുടെ കാഠിന്യത്തെക്കുറിച്ച് ചർച്ചകൾ നടന്നു. ഒന്ന് രണ്ട് ദിവസത്തേക്ക് പ്രകാശേട്ടന്റെ വീട്ടിലെ അടുപ്പിന്റെ ഉത്തരവാദിത്തം അയൽവീടായ എന്റെ വീട്ടിലേക്കും വന്നു ചേർന്നു. പ്രകാശേട്ടൻ എപ്പഴാണ് എത്തുക എന്നതിനെക്കുറിച്ച് ചുറ്റും ചർച്ചകൾ നടന്നു. കപ്പലിൽ മദ്രാസിൽ വന്ന്, അവിടെ നിന്ന് തീവണ്ടിയിലാണോ വരിക, അതോ വിമാനത്തിൽ മദ്രാസിൽ വരുമോ, അതെന്താ തിരുവനന്തപുരത്ത് വിമാനത്താവളമില്ലേ, എന്നൊക്കെയുള്ള ഗംഭീര ചർച്ചകൾ.

കമ്പി വന്ന് മൂന്നാമത്തെ ആഴ്ച പ്രകാശേട്ടൻ ഒരു ടാക്സിയിൽ വീട്ടിലെത്തി. കൂടെ വേറെ രണ്ട് ആർമിക്കാരും ഉണ്ടായിരുന്നെന്നാണ് എന്റെയോർമ്മ. രണ്ട് വലിയ ഇരുമ്പിന്റെ ട്രങ്ക് പെട്ടികളും ഉണ്ട്. പ്രകാശേട്ടൻ നടന്ന് തന്നെയാണ് വന്നത്. പ്രകാശേട്ടൻ എല്ലാവരെയും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. കാണുന്ന മാത്രയിൽ കാര്യമായ പരിക്കുകളൊന്നും കാണുന്നില്ല. വന്നയുടനെ ശ്യാമളവെല്ലിമ്മ പ്രകാശേട്ടനെ കെട്ടിപ്പിടിച്ച് അടിമുടി നോക്കി... "ഒന്നും ഇല്ലമ്മേ... ചെറിയൊരു ആക്സിഡന്റ്... അത്രേയുള്ളൂ.. പേടിക്കാനൊന്നുല്ല" എന്നാലും ശ്യാമളവെല്ലിമ്മ കരഞ്ഞുകൊണ്ട് പ്രകാശേട്ടനെയും കൂട്ടി അകത്തേക്ക് പോയി. അയൽക്കാരും മറ്റും അകത്ത് ഒന്ന് പോയി കട്ടിലിലിരിക്കുന്ന പ്രകാശേട്ടനെ നോക്കി നെടുവീർപ്പിട്ടു. ശ്യാമള വെല്ലിമ്മ അടുത്ത് കട്ടിലിൽത്തന്നെയിരുന്നു. ശ്രീവല്ലിയേച്ചി പ്രകാശേട്ടന് ഹോർലിക്സ് കൊണ്ടുകൊടുത്തു. മൂത്ത മന്ദിരേച്ചി എല്ലാവർക്കും ചായ കൊടുക്കുന്ന തിരക്കിലായിരുന്നു. കൂടെ വന്ന ആർമിക്കാർ അവിടെക്കൂടിയവരോട് അധികമൊന്നും സംസാരിക്കാതെ  തമിഴിൽ എന്തൊക്കെയോ പരസ്പരം പറഞ്ഞ് കുറച്ച് നേരം ഇരുന്നു. ഒടുവിൽ അവർ പ്രകാശേട്ടനോട് യാത്ര പറഞ്ഞിറങ്ങി. അധികം കഴിയാതെ അയൽക്കാരും നാട്ടുകാരും. ആരും പ്രകാശേട്ടനെ അധികം ശല്യം ചെയ്തില്ല.

ഒന്ന് രണ്ട് ദിവസം പ്രകാശേട്ടൻ അധികം പുറത്തിറങ്ങിയില്ല. ഞാനും എന്റെ മൂത്ത മച്ചുനനായ വിന്വേട്ടനും എല്ലാ ദിവസവും അവിടെ കയറിയിറങ്ങും. പ്രകാശേട്ടൻ കിടക്കുന്ന തെക്കേ മുറിയിൽ എത്തി നോക്കും. നമ്മളെ കണ്ടാൽ "എന്താടാ" എന്നൊരു ചോദ്യം ഏറിയും. "ഒന്നൂല്ല" എന്ന് നമ്മളുടെ മറുപടിയും. സുഖമില്ലാത്തതല്ലേ എന്ന് കരുതി അധികം ശല്യം ചെയ്യാൻ പോയില്ല, മാത്രവുമല്ല ശ്യാമള വെല്ലിമ്മ "ഓനൊന്ന് മര്യാദക്ക് കിടന്നോട്ടെഡോ" എന്നും പറഞ്ഞ് നമ്മളെ അവിടുന്ന് ഒഴിവാക്കാനും ശ്രമിക്കും.

നമുക്ക് ശ്രീലങ്കയിലെ വിശേഷങ്ങളറിയണം. പ്രകാശേട്ടന് ശരിക്കും എന്താണ് സംഭവിച്ചതെന്നറിയണം. പുലികളെ ഇന്ത്യൻ പട്ടാളം ശരിപ്പെടുത്തുമോ എന്നറിയണം. സത്യത്തിൽ പുലികളോട് എനിക്ക് അനുഭാവമായിരുന്നു, അവരുടെ പ്രതിരോധങ്ങളോട് മതിപ്പായിരുന്നു. എന്നാലും, അവർ നടത്തുന്ന ബോംബ് സ്പോടനങ്ങളോടും വെടിവെപ്പുകളോടും വെറുപ്പായിരുന്നു. ഒരു ദിവസം ഞാനും വിന്വേട്ടനും അവിടെ ചെല്ലുമ്പോൾ പ്രകാശേട്ടൻ പുറത്തെ ഉമ്മറത്തുള്ള, പ്ലാസ്റ്റിക് വയറ് കൊണ്ട് മെടഞ്ഞ, വട്ടക്കസേരയിൽ ഇരിപ്പുണ്ട്. പുള്ളി തുരു തുരാ സിഗരറ്റ് വലിച്ച് തള്ളുന്നുമുണ്ട്. കാര്യങ്ങൾ ഏറെക്കുറെ സാധാരണഗതിയിലായിരിക്കുന്നു എന്ന് ഗൃഹാന്തരീക്ഷത്തിൽ നിന്ന് മനസ്സിലാക്കാം. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഞാനും വിന്വേട്ടനും പ്രകാശേട്ടന്റെ വശങ്ങളിൽ ഇരിപ്പുറപ്പിച്ചു. ഒരു കൈലി മാത്രമുടുത്തുള്ള ആ ഇരുപ്പിൽ പരിക്ക് എവിടെയായിരുന്നെന്നായിരുന്നു നമ്മുടെ നോട്ടം.
"ഇനിക്കൊരു ഷർട്ടെടുത്തിടറോ പ്രകാശാ" - നമ്മളിങ്ങനെ പ്രകാശേട്ടന്റെ ശരീരം കണ്ണുകൊണ്ട് ഉഴിയുമ്പോൾ, പുറത്തേക്കുള്ള അടുക്കളവാതിലിൽ നിന്നും ശ്യാമളവെല്ലിമ്മ ശകാരിച്ചു.
"ഇങ്ങള് മിണ്ടാണ്ടിരിക്കമ്മേ" എന്ന് പ്രകാശേട്ടനും.

ഈ പ്രകാശേട്ടൻ എന്നെക്കാൾ അഞ്ചോ ആറോ വയസ്സിന് മൂത്തതാണ്. അയൽക്കാരും ബന്ധുക്കളുമൊക്കെയാണെങ്കിലും ഞങ്ങൾ തമ്മിൽ കൊച്ചു പ്രായത്തിലൊന്നും ഒരുമിച്ച് കളിച്ചിട്ടൊന്നുമില്ല. പ്രകാശേട്ടന് താഴെയുള്ള ഭാസിയേട്ടനും ജയശ്രീയേച്ചിയുമാണ് എന്റെയൊക്കെ കൂടെ കളിച്ചിരുന്നവർ. പ്രകാശേട്ടൻ വേനലവധി സമയങ്ങളിൽ പൊട്ടാസ് (പടക്കം) കച്ചവടം നടത്തും. വീടിന്റെ മുന്നിൽ വയലിലേക്കിറങ്ങുന്ന വഴിയിലായിരിക്കും തെങ്ങോല കൊണ്ട് മറച്ചുള്ള കട. കൂട്ടത്തിൽ മുട്ടായികളും കാണും. കതിരൂരിൽ നിന്ന് കുറച്ചധികം ഒരുമിച്ച് വാങ്ങിക്കൊണ്ട് വന്ന് വിൽക്കാറാണ് പതിവ്. ഞങ്ങളെപ്പോലെയുള്ള കുട്ടികളാണ് customers. ഞങ്ങളുടെ അടുത്ത് പൈസയൊന്നും ഉണ്ടാവില്ലെന്ന് മൂപ്പർക്കറിയാം. പക്ഷേ എങ്ങനെ പണമുണ്ടാക്കാം എന്ന് ഞങ്ങൾക്ക് അദ്ദേഹം ഉപായങ്ങൾ പറഞ്ഞ് തരും. അച്ഛാച്ഛന്റെ കീശയിൽ നിന്ന് ചില്ലറകളെടുക്കുക, ഇളയമ്മ പശുവിൻ പാൽ വിറ്റുകിട്ടുന്ന പണമിടുന്ന പെട്ടിയിൽ നിന്ന് ചില്ലറത്തുട്ടുകൾ തട്ടുക എന്നതൊക്കെയാണ് ആ ഉപായങ്ങൾ. ചില്ലറ കിട്ടുന്നില്ലെങ്കിൽ, വിൽക്കാൻ വേണ്ടി എടുത്ത് വച്ച അടക്ക, കശുവണ്ടി മുതലായവ ആരും കാണാതെയെടുത്ത് പ്രകാശേട്ടന് കൊടുത്താൽ, വലിയ മലഞ്ചരക്ക് കച്ചവടക്കാരന്റെ ഭാവാദികളോടെ തിരിച്ചും മറിച്ചും നോക്കി ഒരു വില പറയും. വേറെ നിവൃത്തിയില്ലാത്തതിനാൽ, നമ്മൾ OK എന്ന് തലകുലുക്കും. പറഞ്ഞ പൈസക്ക് കണക്കായ പൊട്ടാസുകൾ നമുക്ക് തരും. സ്നേഹം മൂക്കുമ്പോൾ ഒരു ശർക്കര മുട്ടായി അധികം തരികയും ചെയ്യും. ആ പൊട്ടാസുകൾ, നമ്മൾ വീട്ടുകാരാരും കാണാതെ, മതില് പോലെയുള്ള കനാലിനപ്പുറം കൊണ്ടുപോയി പൊട്ടിച്ച് സായൂജ്യമടയും. അങ്ങനെയൊക്കെയുള്ള പ്രകാശേട്ടൻ ഇന്ന് പട്ടാള ഉദ്യോഗസ്ഥനായി, നമ്മൾ പ്രീഡിഗ്രിക്കാരനുമായി. കാലം വളരെ മാറി, നമ്മുടെ സമീപനവും. പ്രകാശേട്ടൻ വന്നത് മുതൽ, എന്റെ അച്ഛാച്ഛന്റെ വീട്ടിലേക്കുള്ള സന്ദർശനവും കൂടി.

പ്രകാശേട്ടന്, പരിക്കിന്റെ പേരിൽ ഒരു മാസത്തെ അധിക അവധി അനുവദിച്ചിട്ടുണ്ട്. മൊത്തം രണ്ട് മാസത്തിലധികം അവധിയുണ്ട്. ഞാനും വിന്വേട്ടനും താഴെ നിലത്തിരുന്ന് പലതും ചോദിക്കാൻ തുടങ്ങി. എങ്ങനെയാണ് പട്ടാളം ഓപ്പറേഷനുകൾ നടത്തുന്നത്... ഒറ്റക്കായിപ്പോകാറുണ്ടോ... പുലികളെ നേരിട്ട് കണ്ടിട്ടുണ്ടോ... പുലികളെ പിടിച്ചിട്ടുണ്ടോ... എങ്ങനെയാണ് നിങ്ങൾക്ക് അപകടം പറ്റിയത്... എവിടെയാണ് പറ്റിയത്...

പ്രകാശേട്ടൻ ഉത്തരങ്ങൾ പറഞ്ഞ് തുടങ്ങിയപ്പോൾ നമുക്ക് ഹരം കയറിയിട്ട് ആവേശം കൊടുമുടിയിലെത്തി. ദേശസ്നേഹം തുളുമ്പി രാജ്യത്തിന് വേണ്ടി ഒരു പട്ടാളക്കാരൻ എന്തൊക്കെച്ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ കേട്ട് ഞങ്ങൾ അന്തിച്ച് പോയി. വാവുനിയയിലോ മറ്റോ ആയിരുന്നു അദ്ദേഹത്തിൻറെ ബറ്റാലിയൻ തമ്പടിച്ചിരുന്നത്. ഒറ്റക്ക് പുറത്തിറങ്ങാൻ ഒരിക്കലും പറ്റില്ല... എപ്പോഴും മെഷീൻ ഗൺ കൈയ്യിലുണ്ടാവും. മേജർ രവിയുടെ സിനിമകളും കാശ്മീർ സിനിമകളും കാണുമ്പോൾ നമ്മൾ കാണുന്ന പലരംഗങ്ങളും അത് പോലെയോ,  ചിലപ്പോൾ അതുക്കും മേലെയോ ആയി, പ്രകാശേട്ടൻ വിവരിക്കുന്നത് കേട്ട് ഞങ്ങൾ മനസ്സിൽ കണ്ടിട്ടുണ്ട്. പ്രകാശേട്ടൻ നായകനായി വാവുനിയയിലെ പട്ടണങ്ങളിലും കാടുകളിലും കൈകളിൽ മെഷീൻ ഗണ്ണും ഏന്തി നടത്തുന്ന ഓപ്പറേഷൻ കഥകൾ കേട്ട് ഞങ്ങളുടെ സിരകൾ ഉന്മത്തമായി. കാതുകളിൽ വെടിയൊച്ചകൾ നമുക്കും കേൾക്കാമായിരുന്നു. ഞങ്ങളുടെ കണ്മുന്നിൽ വാവുനിയ മുഴുവൻ നമുക്ക് കാണാമായിരുന്നു.

പല പല ദിവസങ്ങളിലായാണ് കഥാവിവരണങ്ങൾ നടന്നത്. പ്രഭാകരന്റെ വീരസ്യങ്ങൾ പലതും അപസർപ്പക കഥകൾ പോലെ പ്രകാശേട്ടൻ നമുക്ക് പറഞ്ഞു തന്നു... പ്രഭാകരനോട് ആരാധനയും അതേ സമയം വെറുപ്പും പേടിയും തോന്നി. പ്രഭാകരനെ പിടിക്കാതെ ഇന്ത്യയിലേക്കൊരു മടക്കമില്ലെന്ന് കേട്ടപ്പോൾ, പ്രഭാകരൻ യുദ്ധക്കളത്തിൽ മരിച്ചുകിടക്കുന്ന രംഗവും ഞങ്ങൾ മനസ്സിൽക്കണ്ടു.  അങ്ങനെയൊരു ഓപ്പറേഷനിടയ്ക്കാണത്രെ പ്രകാശേട്ടന് അപകടം പറ്റിയത്. കുഴിബോംബ് സ്പോടനമായിരുന്നു. കൂടെ വെടിവെപ്പും. കുറേപേർ മരിച്ച് വീണു, കുറേപ്പേർക്ക് പരുക്കേറ്റു, ആകപ്പാടെ രക്തത്തിൽ കുളിച്ച യുദ്ധക്കളം. ഭാഗ്യത്തിന് പ്രകാശേട്ടനടക്കം കുറച്ച് പേർ കാര്യമായ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാലും ബോംബ് സ്ഫോടനം തീർക്കാവുന്ന ആന്തരികക്ഷതങ്ങൾ ഉണ്ടാവാമെന്നത് കൊണ്ട്, രക്ഷപ്പെട്ടവരെ trauma care center ലോട്ട് കുറച്ച് ദിവസത്തേക്ക് മാറ്റി. പിന്നീട് മാനസികമായി ശാന്തമാകാനും പൂർണ്ണമായി ആരോഗ്യവാനാകുവാനും വീടുകളിലേക്ക് പറഞ്ഞയച്ചു. അങ്ങനെയാണ് പ്രകാശേട്ടൻ വീട്ടിലെത്തിയത്.

അപ്പോഴാണ് വിന്വേട്ടൻ അത് ശ്രദ്ധിച്ചത്, പ്രകാശേട്ടന്റെ കഴുത്തിന്റെ വലത് ഭാഗത്തായി ഒരു കല. ആ കല പണ്ട് ഉണ്ടായിരുന്നതായി ഞങ്ങൾക്കറിവില്ല. എന്താണെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഒരു ഭീകര ദിവസത്തെക്കുറിച്ച് പറഞ്ഞത്. വാവുനിയയിലെ ഒരോപ്പറേഷൻ ദിവസം. ഏതോ ഒരു പുലിമടയിൽ വേട്ടക്കിറങ്ങിയതാണ് IPKF. ഒരു വീട് റെയ്ഡ് ചെയ്യുകയാണ്. പ്രകാശേട്ടൻ തോക്കുമെടുത്ത് ഒരു മുറിയുടെ വാതിൽക്കൽ നിന്നു. കമാൻഡർ സിഗ്നൽ കാണിച്ചതും പ്രകാശേട്ടൻ മുറി വെടിവെച്ച് തകർത്ത് ഉള്ളിൽ കയറി. ഉടൻ തന്നെ ഉള്ളിൽ നിന്നും വെടിവെപ്പുണ്ടായി. വെടിയുണ്ടകൾ തലങ്ങും വിലങ്ങും പായുന്നു. പ്രകാശേട്ടനും തുരുതുരാ വെടിവെക്കുന്നുണ്ട്. ഒന്ന് രണ്ട് പുലികൾ മരിച്ച് വീണു. അതിനിടയിൽ ഒരു വെടിയുണ്ട പ്രകാശേട്ടന്റെ കഴുത്തിലെ തൊലിയുരുമ്മി കടന്നു പോയി. എന്നാലും കാര്യമായ പരുക്കില്ല. തൊലി കത്തികൊണ്ട് കീറിയത് മാതിരി കീറിപ്പോയി അത്രമാത്രം. അതിന്റെ കലയാണ് നമ്മൾ കണ്ടത്!! ആ ഓപ്പറേഷനിൽ വച്ച് കുറെ ആയുധങ്ങൾ പിടിച്ചെടുത്തു. കെട്ട് കണക്കിന് വെടിയുണ്ടകളും. ഒരു വലിയ ട്രക്കിലായിരുന്നത്രേ വെടിയുണ്ടകളും  മറ്റ് ആയുധങ്ങളും കൊണ്ട് പോയത്.

വിന്വേട്ടന് പിന്നെയും ചോദ്യം: "അയീന്ന്  കുറച്ച് വെടിയുണ്ട നിങ്ങക്കെടുത്തൂടേരുന്നോ..?"
"ഞാനാരാ മോൻ... ഒരു പാക്കറ്റ് ഉണ്ട ഞാനന്നേ എഡ്‌ത് വെച്ചിന്"
"ഞമ്മളൊന്നും ഈ വെടിയുണ്ടാന്ന് പറയുന്ന സാധനം ഇതുവരെ കണ്ടിറ്റില്ല" ഞാൻ പറഞ്ഞു.
"പ്രകാശേട്ടാ... നിങ്ങൾടെയടുത്ത് ഇപ്പൊ വെടിയുണ്ട ഉണ്ടാ?" വിന്വേട്ടന് ഉണ്ട കാണാൻ തിടുക്കം.
"അതിപ്പോ.... മൂന്നാലെണ്ണം മാത്രേ ഞാനിങ്ങെടുത്തിറ്റ്ള്ളൂ... ബാക്കിയൊക്കെ വാവുനിയായിത്തന്നെയാന്ന് "
"പ്ലീസ് പ്രകാശേട്ടാ... ഒരുണ്ട കാണിച്ച് തര്വോ.." എനിക്കും വല്ലാത്ത തിടുക്കം.
"എടാ.. അതൊക്കെ വല്യ പുലിവാല് പിടിച്ച കാര്യാണ്... ആരെങ്കിലും കണ്ടാൽ സുയിപ്പാകും"
"കാണിച്ചേരാനല്ലേ ഇപ്പം പറേന്നുള്ളൂ.... ങ്ങള് വെല്യ പട്ടാളക്കാരനാണ് ആനമുട്ടയാണ് വല്യ ധൈര്യക്കാരനാണ് ന്നൊക്കെ പറഞ്ഞിറ്റ്... " വിന്വേട്ടൻ പ്രകാശേട്ടനെ പിരി കയറ്റി.
"ഒന്ന് കാണിക്ക് പ്രകാശേട്ടാ.... ഇവിടെ വേറാര് കാണാനാ..." ഞാനും വിട്ടില്ല.
പ്രകാശേട്ടൻ കൈ തലക്ക് പിന്നിൽ ചുറ്റി ഒന്ന് ഇരുന്നാലോചിച്ചു... "അതിപ്പോ..."
"പോയെഡ്ക്ക് പ്രകാശേട്ടാ..." ഞാനൊന്നുകൂടി മുറുക്കി.

പ്രകാശേട്ടൻ പതുക്കെ എഴുന്നേറ്റു. കൈലി ഒന്നുകൂടി വയറിന് മേലെ  മുറുക്കിക്കെട്ടി. വേറെയാരും ഇല്ലല്ലോയെന്ന കാര്യം ചുറ്റും നോക്കി  ഒന്നുകൂടിയുറപ്പിച്ചു; വെല്ലിമ്മയും ശ്രീവല്യേച്ചിയും  അടുക്കളയിൽ തിരക്കിലാണ്. മന്ദിരേച്ചി പശുവിന് പുല്ലരിയാൻ പോയിരിക്കുന്നു. ജയശ്രീയേച്ചി എന്റെ അച്ഛാച്ഛന്റെ വീടായ അയൽവീട്ടിലാണ്.  ഭാസിയേട്ടൻ വീട്ടിലില്ല; പ്രകാശേട്ടൻ ഉള്ളിലേക്ക് കയറി. ഞങ്ങളോടും ഉള്ളിലേക്ക് വരാൻ ആംഗ്യം കാണിച്ചു. ഞങ്ങൾ അണ്ണാൻ ചാടിയത് പോലെ ഒരൊറ്റ ചാട്ടത്തിന് വീടിനെ തെക്കേ അകത്തെത്തി. പ്രകാശേട്ടൻ വാതിലടച്ചു.

"എടാ ആരോടും പറയല്ലേ... എന്റെ പണി പോകും"
"ഇല്ല പ്രകാശേട്ടാ.. അമ്മ സത്യം" ഞാനും വിന്വേട്ടനും ഒരുമിച്ച് മൊഴിഞ്ഞു.
"ഈ അമ്മ സത്യം.. കൊറേക്കയ്ഞ്ഞ് അമ്മായി സത്യമാകറ് കേട്ടാ...."
"സത്യായിട്ടും..."

പ്രകാശേട്ടൻ, രണ്ട് ട്രങ്ക് പെട്ടികളുള്ളതിൽ ഒന്ന് തുറന്നു. അതിനിടയിൽ വിന്വേട്ടൻ മറ്റേ ട്രങ്ക് പെട്ടി നോക്കാനെന്ന പോലെ അതിന്റെ പൂട്ടൊക്കെ ഒന്ന് പൊക്കി നോക്കാൻ തുനിഞ്ഞു. "ഇതൊന്നും തൊട്ട് പോറ്..." എന്നും പറഞ്ഞ് വിന്വേട്ടന്റെ കൈ തട്ടിമാറ്റി. ഞാൻ തുറന്ന പെട്ടിയിലേക്കെത്തി നോക്കി. ഉണ്ടയുടെ കിടപ്പ് എങ്ങനെയാണെന്നറിയണമല്ലോ.
"നീ അടങ്ങി ആ കട്ടിലിലിരുന്നാട്ടെ... ഈന്റെയുള്ളിലൊന്നും തലയിടണ്ട..."  പ്രകാശേട്ടൻ എന്നെ വിലക്കി.

ഞങ്ങൾ അടങ്ങിയിരുന്നു. പ്രകാശേട്ടൻ എന്തൊക്കെയോ പൊക്കി മാറ്റിവെക്കുകയും തിരിച്ച് വെക്കുകയും ചെയ്തു. അവസാനം പെട്ടീടെ അടിയിൽ നിന്ന് ഒരു ചുരുട്ടിയ കവർ പോലുള്ള സാധനം പുറത്തെടുത്തു. പെട്ടി അടച്ചു. എന്നിട്ട് ഞങ്ങളുടെ കൂടെ കട്ടിലിൽ വന്നിരുന്നു. ഞങ്ങൾ എഴുന്നേറ്റ് പ്രകാശേട്ടന് മുന്നിലായി നിന്നു. പ്രകാശേട്ടൻ കവർ തുറന്നു. അതീന്ന് രണ്ട് ചെറിയ പിച്ചളക്കുറ്റികൾ  പോലുള്ള സാധനം പുറത്ത് വന്നു. അതാണ് ഉണ്ട... നല്ല ഒന്നാം തരം വെടിയുണ്ട...!

"ഇതാണ് വെടിയുണ്ട.. ഹഹഹാ..." പ്രകാശേട്ടൻ ഓരോ കൈയ്യിലും ഓരോന്ന് പിടിച്ച് പൊക്കിക്കാണിച്ചു.
ഞങ്ങൾ രണ്ട് പേരും ഉണ്ട തൊടാൻ തിടുക്കം കാട്ടി.
"താ പ്രകാശേട്ടാ..."
പ്രകാശേട്ടൻ ഉണ്ടകൾ രണ്ടും ഞങ്ങൾക്ക് തന്നു. ഞങ്ങൾ തിരിച്ചും മറിച്ചും നോക്കി, കൈ കൊണ്ട് അതിന്റെ ഭാരം തൂക്കി നോക്കി, മുകളിലേക്കെറിഞ്ഞ് പിടിച്ച് നോക്കി. ഞങ്ങളുടെ ഒരു ചൂണ്ട് വിരലിന്റെ നീളവും വണ്ണവുമുണ്ട് സാധനത്തിന്. മഞ്ഞ നിറത്തിൽ നല്ല തിളക്കവുമുണ്ട്.

"ഈ ഉണ്ട പോട്ട്വോ..." ഞാൻ ചോദിച്ചു.
"പൊട്ടും... പക്ഷേ തോക്കിലിടണം... "
"അല്ലേങ്കിൽ പോട്ടൂല്ലാ..?" വിന്വേട്ടന് പൊട്ടിക്കണമെന്നുള്ളത് പോലെ.
"ഇതിനെ ഇങ്ങനെ (ഒരു പ്രത്യേക തരത്തിൽ പിടിച്ചുകൊണ്ട്) steady ആയി വച്ചിട്ട് ഇതിന്റെ പിന്നിലെ ഈ ഭാഗത്ത് അതിശക്തിയായി ആഞ്ഞടിക്കാൻ പറ്റിയാൽ ചിലപ്പോ പൊട്ടും.. പക്ഷേ ഉറപ്പില്ല. എന്താ ഞീ പൊട്ടിച്ചേ അടങ്ങൂ ?"
"ഏയ്....." വിന്വേട്ടൻ തലയാട്ടി.
"ഇത് പൊട്ടാൻ  മാത്രം ശക്തി കൊടുക്കാൻ ഇവിടെ ആർക്കും പറ്റൂല്ല.. അയിന് തോക്ക് തന്നെ വേണം."

"പ്രകാശേട്ടാ ഈല് ഒരുണ്ട ഞമ്മക്ക് തര്വോ...?" ഞാൻ ചോദിച്ചു.
"നീ പോടാ...."
"പ്രകാശേട്ടാ... ഇത് പൊട്ടൂല്ലേങ്കിൽ പിന്നെ എന്തിനാ പേടിക്ക്ന്നേ..? ഞമ്മളാരേം കാണിക്കൂല്ല.... ഒറപ്പ്" വിന്വേട്ടൻ എനിക്ക് കട്ട സപ്പോർട്ട്.
"ഇത് കുട്ട്യാളെ കളിയല്ല മക്കളേ...."
"ഞമ്മള് ഇപ്പൊ ബല്യാളായില്ലേ..... പ്രകാശേട്ടൻ ഒന്ന് കൊണ്ടും പേടിക്കേണ്ട... നല്ല പ്രകാശേട്ടനല്ലേ.... പണ്ട് ഞമ്മക്ക് ചക്കരമുട്ടായി തരുന്ന പ്രകാശേട്ടനല്ലേ.. പ്ലീസ്..."
ഞാൻ കുറച്ച് ഒരു മാത്രക്ക് പഴയ കുട്ടിയായി... പ്രകാശേട്ടൻ പൊട്ടാസ് വിൽക്കുന്ന കാലത്തേക്കും പോയി. പ്രകാശേട്ടന്റെ മനസ്സും ആർദ്രമായി.
"ഹും... ഒറപ്പല്ലേ... ആരേം കാണിക്കറ് കേട്ടാ... ഭയങ്കര സുയിപ്പാകും.... ഇതു നിങ്ങളെടുത്തോ" ഒരുണ്ട ഞങ്ങൾക്ക് നേരെ നീട്ടി. വിന്വേട്ടൻ അതെടുത്ത് വിന്വേട്ടന്റെ കൈലിയുടെ കോന്തലയിൽ കെട്ടി. ഒന്നും സംഭവിക്കാത്തത് പോലെ പുറത്തേക്ക് കടന്നു.
"നിങ്ങക്ക് ചോറുണ്ടിറ്റ് പോയിക്കൂടെടാ..." അടുക്കളയിൽ നിന്ന് വെല്ലിമ്മ ചോദിച്ചു.
"വേണ്ട വെല്ലിമ്മേ... വീട്ടീ പോയീറ്റ്‌ കയിച്ചോളാ...." ഞങ്ങൾ അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് പോന്നു.

ഞാനും വിന്വേട്ടനും ഞങ്ങളുടെ വീട്ടിലെ തെക്കേ അകത്തെത്തി വാതിൽ കുറ്റിയിട്ടു. വിന്വേട്ടൻ കോന്തലക്കൽ നിന്ന് ഉണ്ട പുറത്തെടുത്തു. തിരിച്ചും മറിച്ചും നോക്കി. താഴത്തിട്ട് നോക്കി. ആദ്യായിട്ട് കിട്ടിയ ഉണ്ടയല്ലേ.. ചുമരിലേക്കെറിഞ്ഞു നോക്കി... ഇല്ല, പൊട്ടുന്നില്ല... വിന്വേട്ടന് അത് പൊട്ടിക്കാനെന്തോ ധൃതി പോലെ... മരത്തിന്റെ scale അഥവാ ruler എടുത്ത് ഉണ്ടയുടെ പിൻഭാഗത്ത് അടിച്ചുനോക്കി... നോ രക്ഷ... വിന്വേട്ടന് പ്രാന്തായത് പോലെ തോന്നി. അവസാനം ഉണ്ടയുടെ പിൻഭാഗം വിന്വേട്ടൻ അമർത്തിക്കടിച്ചു ... ആ... പല്ല് വേദനിച്ചത് മാത്രം ബാക്കി.

"ഡാ നിങ്ങക്ക് രണ്ടാക്കും ചോറ് വേണ്ടേ... എത്ര നേരായി നിങ്ങളെ കാത്ത് നിക്കുന്ന്... രണ്ടും കൂടി ആത്തെന്താ പരിപാടി..." വിന്വേട്ടന്റെ അമ്മ, എന്റെ എളേമ്മ അടുക്കളയിൽ നിന്ന് ഒച്ച വച്ചു.

അച്ഛമ്മ പറമ്പിൽ പശുവിനെക്കെട്ടാൻ പോയിരിക്കുകയാണ്.വിന്വേട്ടൻ ഉണ്ടയെടുത്ത്, നെല്ല് ഇട്ട് വച്ച വലിയ ചാക്കിന്റെ അടിഭാഗത്ത് ഒളിച്ചു വച്ചു. ഞങ്ങൾ ഊണ് കഴിക്കാൻ അടുക്കളയിലേക്ക് പോയി.

വീണ്ടും ഒരാഴച്ചയോ മറ്റോ കഴിഞ്ഞു കാണും. ഞാൻ പതിവ് പോലെ അച്ഛാച്ഛന്റെ വീട്ടിലെത്തി. എന്തൊക്കെയോ വർത്തമാനങ്ങൾക്ക് ശേഷം, ഞങ്ങൾ ഊണ് കഴിച്ചു. താഴെ പ്രകാശേട്ടന്റെ വീട്ടിൽ പോയപ്പോൾ പ്രകാശേട്ടൻ പുറത്ത് പോയിരിക്കുന്നു. ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു. അച്ഛാച്ഛൻ ഊണിന് ശേഷം ഒന്ന് മയങ്ങാൻ കിടന്നു. എളേമ്മയും വിന്വേട്ടന്റെ പെങ്ങന്മാരും തലയിലെ പേന് പരസ്പരമെടുക്കാൻ, പേൻ ചീർപ്പുമായി കിണറ്റിന്റെ ചുറ്റുമുള്ള തിണ്ണയിലിരുന്നു.  അച്ഛമ്മ വൈകുന്നേരത്തേക്കുള്ള ചക്കപ്പുഴുക്കിന് ചക്ക വെട്ടി തയ്യാറാക്കുകയാണ്.

"ഇന്ന് വൈകുന്നേരം ചെലപ്പോ നാരാണൻ വെരും..." അച്ഛമ്മ ചക്ക മുറിക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു.

വിന്വേട്ടൻ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ പണ്ടേ വിന്വേട്ടന്റെ നല്ലൊരു പറഞ്ഞാൽ കേൾക്കുന്ന തോഴനാണ്. വിന്വേട്ടൻ നെൽച്ചാക്കിനടിയിൽ നിന്നും ഉണ്ട പുറത്തെടുത്തു.
"എടാ.. ഞമ്മക്കീ ഉണ്ടയൊന്ന് പൊട്ടിക്കണ്ടേ... "
"അത് വേണോ?.." ഞാൻ ഒന്ന് സംശയിച്ചു "അഥവാ പൊട്ടിയാൽ പ്രശ്‌നാഊല്ലേ.."
"ഏയ് ഇത് ചെറിയ ഉണ്ടയല്ലേ.... ഞമ്മക്ക് ദൂരെ നിക്കാം..."
എനിക്കും ശരിയാണെന്ന്  തോന്നി, വെടിയുണ്ട പൊട്ടുന്നതെങ്ങനെയാണെന്നൊന്ന് കാണണം.

"ഒരൈഡിയ ണ്ട്... ഈ ഉണ്ട, ഞമ്മളെ തെക്ക് ബാത്ത്ള്ള പെലാവിന്റെ ചോട്ടിൽ ഒരു കരിങ്കല്ലിന്റെ മേലെ കുത്തനെ വെക്കാം. എന്നിട്ട് പ്ലാവിന്റെ മോളീന്ന് വേറൊരു കരിങ്കല്ല് ഞമ്മക്ക് ഈ ഉണ്ടയുടെ മേലേക്ക് ഇടാം..."
ഒരു പരീക്ഷണം നടത്താൻ എനിക്കും താല്പര്യമായി, പേടിയോടെയാണെങ്കിലും..
"ഒന്ന് നോക്കിക്കളയാ... എന്നാലും പൊട്ടുമോ...?" എനിക്ക് പിന്നേം സംശയം ബാക്കി.
"പൊട്ടീറ്റില്ലെങ്കിൽ പൊട്ടണ്ട.. ന്നാലും ഒന്ന് നോക്കാലോ..."
"ആരെങ്കിലും കണ്ടാലോ.." എനിക്ക് പേടി.
"ആര് കാണാനാ... പ്രകാശേട്ടൻ അപ്പ്രത്തില്ല... പ്രകാശേട്ടന്റെ വീട്ടീന്ന് ഇപ്പൊ ആരും ബെരൂല്ല... വെല്ലിച്ഛൻ(എന്റെ അച്ഛാച്ചൻ) ഒറങ്ങാമ്പോയി... ബെല്ലിമ്മ (എന്റെ അച്ഛമ്മ) പശൂന്റടുത്താ.." വിന്വേട്ടൻ വളരെ confident ആണ്.
"എളേമ്മേം വീണേം സിന്ധൂം... കെണറ്റിന്റെ കരേമ്മന്ന് ഓറ് ഞമ്മളെ കാണൂല്ലേ..." ഞാൻ വിന്വേട്ടനോട് ചോദിച്ചു.
"ഓർക്കൊന്നും ഒരൊലക്കേം മനസ്സിലാഊല്ല.... ഞീ മിണ്ടാണ്ടിരി..." വിന്വേട്ടന് കുറച്ച് ദേഷ്യം വന്നു.
"ഈ ഉണ്ട കരിങ്കല്ലിന്റെ മേലെ എങ്ങനെ കുത്തനെ വെക്കും..?" എന്റെ സംശയം തീരുന്നില്ല.
"അയിന് ബേറെ പണീണ്ട്... ഞീ ബാ..."

ഞങ്ങൾ ഉണ്ട അരയിലൊതുക്കി തെക്ക് ഭാഗത്തുള്ള പ്ലാവിന്റെ ചുവട്ടിലേക്ക് നടന്നു. വളപ്പിൽ ഉണ്ടായിരുന്ന രണ്ട് സാമാന്യം പരന്ന രണ്ട് കരിങ്കല്ലുകൾ എടുത്ത് പ്ലാവിന്റെ ചുവട്ടിൽ വെച്ചു. മച്ചുനിച്ചികളായ വീണയും സിന്ധുവും തല നുള്ളി പേനെടുത്ത് 'ഈശ്' എന്ന ശബ്ദമുണ്ടാകുന്നത് നമുക്ക് കുറച്ചകലെ നിന്ന് കേൾക്കാം.

"ഞാൻ മുട്ടീം ആണീം എടുത്ത് ബെരാ... " വിന്വേട്ടൻ തെക്കിനിയിലുള്ള മുറിയിലേക്ക് പോയി. പെട്ടന്ന് തന്നെ ഒരു ഇരുമ്പാണിയും ഒരു hammer ഉം ആയി തിരിച്ച് വന്നു. വന്നയുടനെ ഒരു കരിങ്കല്ലെടുത്ത് അതിന്റെ മേലെ ആണിയെടുത്ത് അടിച്ചടിച്ച്, ചെറിയ ദ്വാരമുണ്ടാക്കാൻ ശ്രമം തുടങ്ങി. ഉണ്ടയുടെ അറ്റത്തുള്ള മുന അതിൽ കയറാൻ മാത്രം പാകമാകാൻ കുറച്ച് സമയമെടുത്തു. പക്ഷേ വിന്വേട്ടൻ ശരിക്കും അതിൽ വിജയിച്ചു. പിന്നെ ആ കരിങ്കല്ലെടുത്ത് പ്ലാവിന്റെ നല്ലൊരു ഉറപ്പുള്ള കൊമ്പിന്റെ അടിയിൽ വച്ചു. എന്നിട്ട് അരയിൽ നിന്ന് ഉണ്ടയെടുത്ത് പുതുതായുണ്ടാക്കിയ ദ്വാരത്തിൽ മുന കീഴെയാക്കി വച്ചു; പിൻഭാഗം മുകളിലും.

മരത്തിൽ കയറാൻ വിന്വേട്ടൻ ഭയങ്കര മിടുക്കനാണ്. ഷർട്ടിന്റെ കീശയിൽ ഒന്ന് രണ്ട് കല്ലുകളുമെടുത്തിട്ട്, വിന്വേട്ടൻ പ്ലാവിന്റെ മേലേക്ക് വലിഞ്ഞ് കയറി, കരിങ്കല്ലും ഉണ്ടയും വച്ച ഭാഗത്തിന് ഒത്ത മുകളിലായുള്ള കൊമ്പിലിരുപ്പായി. എന്നിട്ട് കീശയിലുള്ള ഒരു കല്ലെടുത്ത് കൊമ്പിന്റെ അടിഭാഗം പിടിച്ച് താഴേക്കിട്ടു. കല്ല് വീണ ഭാഗത്തായി ഉണ്ടയും കല്ലും നീക്കി വെക്കാൻ പറഞ്ഞു. എന്തൊരു പ്ലാനിങ്... എന്നിട്ട് ഒരു കല്ലും കൂടി ഇട്ട് നോക്കി. കൃത്യം, അത് ഉണ്ടയുടെ മേലെ വീണു. ഇതാണ് യഥാർത്ഥ എഞ്ചിനീയർ.. ഞാൻ മനസ്സിൽ കരുതി..

അപ്പഴാണ് ഒരു പ്രശ്നം ഉദിച്ചത്, മറ്റേ കരിങ്കല്ല് എങ്ങനെ മുകളിൽ കയറ്റും... ഒരു വിധം നല്ല ഭാരമുണ്ട്. കല്ലെടുത്ത് കൊണ്ട് കയറാൻ പറ്റില്ല. എറിഞ്ഞ് കൊടുക്കാനും പറ്റില്ല. വിന്വേട്ടന്റെ പ്ലാനിങ്ങിൽ വിട്ടുപോയ ഒരേയൊരു ഭാഗം.

"എടാ... ഈ കല്ലിപ്പെങ്ങനെയാ മോളിലേക്കെത്തിക്കുവ..."
എന്റെയുള്ളിലെ എഞ്ചിനീയറും ചിന്തിക്കാൻ തുടങ്ങി. പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നി.
"ഒരു കാര്യം ചെയ്യാ... ഞാനൊര് കാര് (കയറ്) കൊണ്ടേന്ന് ഈ കല്ലീക്കെട്ടി അതിന്റെ മറ്റേയറ്റം നിങ്ങക്കെറിഞ്ഞേരാം... എന്നിട്ട് വലിച്ച് പൊക്കിയാ  മതി..."
വിന്വേട്ടൻ എന്നെ ശരിക്കും അത്ഭുതത്തോടെ നോക്കി. എനിക്ക് അഭിമാനം തോന്നി.
"ആ.. എന്നാ ബേം നോക്ക്..."
ഞാൻ പശുവിനെക്കെട്ടുന്ന ആലയിൽ (തൊഴുത്ത്) ചെന്ന് പഴയ കയറെടുത്ത് കൊണ്ട് വന്നു. എന്നിട്ട് കരിങ്കല്ലിൽ കെട്ടി മറ്റേയറ്റം വിന്വേട്ടന് എറിഞ്ഞു കൊടുത്തു. പിന്നെ കല്ല് വലിച്ച് കൊമ്പിലെത്തിച്ചു.

അടുത്തത് പരീക്ഷണമാണ്. തുമ്പയിലെ റോക്കറ്റ് പരീക്ഷണം പോലെ.. പൊഖ്‌റാനിലെ അണുപരീക്ഷണം പോലെ...

"എന്നാ ഞീ ദൂരെ മാറി നിന്നോ...ഞാൻ കല്ല് താഴെയിടാൻ പോവാന്ന്..."
ഞാൻ കുറച്ച് ദൂരെ അപ്പുറത്തുള്ള ഒരു മാവിന്റെ പിന്നിലായി നിന്നു. വൺ.. റ്റു... ത്രീ..  ധും....
കല്ല്, കൃത്യം ഉണ്ടക്ക് മേലേയായി താഴെ വീണു. ഉണ്ട തെറിച്ചു പോയെന്ന് മാത്രം. വേറൊന്നും പറ്റിയില്ല.
"പണ്ടാരം.."  വിന്വേട്ടൻ മേലെ നിന്ന് പിറുപിറുത്തു.
എനിക്ക് ചിരി വന്നു. കല്ല് വീഴുന്ന ഒച്ച കേട്ട് എളേമ്മയും മച്ചുനിച്ചിമാരും കിണറ്റിൻ കരയിൽ നിന്ന് ആൾമറയ്ക്ക് മുകളിലൂടെ എത്തിനോക്കി.

"ഈ കുരിപ്പുകള് രണ്ടും കൂടി എന്ത്ന്നാപ്പായീ ചെയ്യ്ന്നേ.... എടാ വിനൂ.. വേണൂ... ങ്ങളെന്താ രണ്ടും കൂടി പരിപാടി.." എളേമ്മ ആൾമറക്ക് മുകളിൽ കൈ കുത്തിച്ചോദിച്ചു.
"ഒന്നൂല്ല എളേമ്മേ... കരിങ്കല്ല് പൊട്ടിക്കാൻ നോക്ക്വാ.... കെളേമ്മല് വെക്കാൻ..."
"ആ ശെരി ശെരി...."

ഞാൻ പിന്നെയും ഉണ്ടയെടുത്ത് കുത്തനെ താഴെയുള്ള കരിങ്കല്ലിൽ വച്ചു. മറ്റേ കരിങ്കല്ല് കയറിൽ കെട്ടി, മറ്റേ അറ്റം വിന്വേട്ടന് മുകളിലേക്ക് എറിഞ്ഞ് കൊടുക്കാൻ എഴുന്നേറ്റതും ദാ.. മുന്നിലൊരാള് നിൽക്കുന്നു.. നാരാണളേച്ഛൻ !

നാരാണളേച്ഛൻ ആളൊരു ജോളി ടൈപ്പാണ്. എന്റെ അച്ഛനെപ്പോലെയൊന്നുമല്ല. എളേച്ഛൻ സാധാരണ, നാട്ടിലേക്ക് അവധിക്ക് വന്നാൽ ഞങ്ങൾക്ക് ഉത്സവമാണ്. പോക്കറ്റ് മണി തരും... അച്ഛന്റെ നേരെ വിപരീതം. പിന്നെ കെട്ടിപ്പിടിക്കാം ഉമ്മവെക്കാം.. ആവശ്യങ്ങൾ പറയാം.... അങ്ങനെയങ്ങനെ... അങ്ങനെയുള്ള നാരാണളേച്ഛൻ വന്നാൽ സാധാരണഗതിയിൽ പേടിക്കാനൊന്നുമില്ല. പക്ഷേ ഇവിടെ ഞങ്ങൾ ഇത്തിരി ഭയന്നു. ഞാൻ മേലോട്ട് നോക്കിയപ്പോൾ വിന്വേട്ടൻ കണ്ണുകൊണ്ടും വാ കൊണ്ടുമൊക്കെ, കൊമ്പും പിടിച്ച്,  ഉണ്ട മറയ്ക്കാൻ ഗോഷ്ടികൾ കാണിക്കുന്നുണ്ട്. പക്ഷേ എങ്ങനെ മറയ്ക്കും.. എളേച്ഛൻ മുന്നിൽത്തന്നെ നിൽക്കുകയല്ലേ... കനാലിന്റെ ഓരത്തുള്ള ശീമക്കൊന്നയുടെ മറവിലൂടെ എളേച്ഛൻ വരുന്നത് മുകളിൽ നിന്ന് വിന്വേട്ടൻ പോലും കണ്ടില്ല. അല്ലെങ്കിൽ നമ്മുടെ പരീക്ഷണത്തിലെ ശ്രദ്ധ കാരണം വേറൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.

"നിങ്ങളെന്താടാ.. ഇവിടെ കയറും കല്ലുമായി പരിപാടി..."
"ഒന്നൂല്ലളേച്ഛാ... ഊഞ്ഞാല് കെട്ടാനാ..." അങ്ങനെ പറയാനാണ് തോന്നിയത്.
"അതിനെന്തിനാ കല്ല്..?"
ഞാൻ മുകളിലോട്ട് വിന്വേട്ടനെ നോക്കി. വിന്വേട്ടൻ അപ്പോൾ അതിന്നും മുകളിലേക്ക്  ആകാശത്തോട്ട് നോക്കി.
ആ സമയത്താണ് ആകാശത്ത് ഇടിവെട്ടിയതും (ഞങ്ങൾ മാത്രമേ കേട്ടുള്ളൂ) എളേച്ഛൻ, താഴേക്കിടക്കുന്ന കരിങ്കല്ലിൽ കുത്തനെ കിടക്കുന്ന സാധനവും  ശ്രദ്ധിച്ചത്. ഉണ്ട എങ്ങനെ കിടന്നാലും പട്ടാളക്കാരന് മനസ്സിലാകാതിരിക്കുമോ? ഞങ്ങൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

"ഉയ്യെന്റെ പെരുമാളേ... വെടിയുണ്ടയല്ലേയിത്..?"
എളേച്ഛൻ പൊടുന്നനെ കുനിഞ്ഞ് ഉണ്ട കൈയ്യിലെടുത്തു.
"എവിടുന്നാടാ നിങ്ങക്കീ ഉണ്ട കിട്ടിയത്? സത്യം പറ... എന്തായിരുന്നു നിങ്ങളുടെ പരിപാടി... ആരാ ഈ ഉണ്ട നിങ്ങക്ക് തന്നത് ...?" ആരും ഒന്നും മിണ്ടിയില്ല.
"താഴെ എറങ്ങെടാ...."
വിന്വേട്ടൻ താഴെയെത്തിയത് ചക്ക വീഴുമ്പോലെ വേഗത്തിയായിരുന്നു. എളേച്ഛനെ ഈ ഭാവത്തിൽ നമ്മളാരും അതുവരെ കണ്ടിട്ടില്ല. ഞങ്ങളെയൊന്ന് ശകാരിച്ചിട്ട് കൂടിയില്ല... അങ്ങനെയുള്ള എളേച്ഛന്റെ കൈ ഇപ്പോൾ ഞങ്ങളുടെ ചെവിയിലാണ്. ബഹളം കേട്ട് എളേമ്മയും മച്ചുനിച്ചിമാരും പാഞ്ഞെത്തി. ഞങ്ങളെപ്പിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കൊണ്ടുവന്നു. മച്ചൂനിച്ചിമാർ പേൻ ചീർപ്പും കളഞ്ഞ്, ഓരോ തൂണും മറഞ്ഞ് നിൽപ്പാണ്.

"നീയെന്നാ നാരാണാ ഈ കാണിക്കുന്നത്... കുട്ട്യളെന്താ അയിന് മാത്രം ചെയ്തത്..?" അച്ഛമ്മ പറമ്പിൽ നിന്ന് ഓടി വന്നു.
"ഒരൊറ്റയൊന്ന് മിണ്ടിപ്പോകരുത്.... ഇവര് കാണിച്ച ഈ ഏടാകൂടം എന്താണെന്ന് ആർക്കും അറിയില്ല... ഇല്ല.. നിങ്ങക്കൊന്നും മനസ്സിലാവൂല്ല..."
"പറയെടാ.. എവിടുന്നാ ഈ ഉണ്ട കിട്ടിയത്.. പറ..."
"എന്തുണ്ടയാ ഏട്ടാ...." എളേമ്മ വിറച്ചോണ്ട് ചോദിച്ചു.
"മണ്ണാങ്കട്ട.. വെടിയുണ്ട.... അല്ലാണ്ടെന്നാ..."
"എന്റമ്മേ.. വെടിയുണ്ടയോ... അതേഡ്ന്നാപ്പാ ഇവർക്ക് കിട്ട്യേ...." എളേമ്മക്ക് സംശയം.
"ആരാടാ ഈ ഉണ്ട തന്നത്... എടാ.. ഇതിന്റെ seriousness ചിലപ്പോ നിങ്ങക്കറിയില്ല... ആരെങ്കിലും പുറമേന്നറിഞ്ഞാ... നിങ്ങള് മാത്രല്ല.. എല്ലാരും തൂങ്ങും... എന്റെ പണിയും പോകും.... പറ.. എവിടുന്നാണ് ഉണ്ട കിട്ടിയത്..?"
"എടാ.. അങ്ങ് പറഞ്ഞേക്ക്..." എളേമ്മ പതുക്കെ പറഞ്ഞു.
"നിങ്ങള് പറയൂല്ലെങ്കിൽ എനക്ക് പോലീസിനെ വിളിക്കേണ്ടി വരും..." അത് കേട്ടപ്പോൾ ഞങ്ങളൊന്ന് കിടുങ്ങി. ഞാനും വിന്വേട്ടനും കരച്ചിലിന്റെ വക്കത്താണ്.

"നിങ്ങള് പറയൂല്ലേ..." എളേച്ഛന്റെ സ്വരം ദേഷ്യത്തിലുയർന്നു.
ഞാൻ കഴുത്ത് കൊണ്ട് മുന്നിലാണ് എന്ന ആംഗ്യം കാണിച്ചു. ഞങ്ങളുടെ വീടിന്റെ മുന്നിലാണ് പ്രകാശേട്ടന്റെ വീട്.
"നീയെന്താ കഴ്ത്ത് കൊണ്ട് കളിക്കുന്നേ... മുന്നിലെന്താഡാ...?"
"പ്രകാശേട്ടൻ.."
"ഓ പ്രകാശൻ എത്തിയോ? ഓനെങ്ങനെയാ ഉണ്ട കിട്ടിയത്... ഓനെന്തിനാ ഇവർക്ക് ഉണ്ട കൊടുത്തത്... ?" എളേച്ഛൻ ആ വീട്ടിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു.
"നാരണാ ഞീയിപ്പോ ഓനോട്‌ ചോയിക്കാനൊന്നും പോണ്ട... ഓനിപ്പം പരിക്കും കൊണ്ട് വന്നിറ്റേയ്ള്ളൂ... ഇപ്പം പോയീറ്റ്‌ കൊയപ്പാക്കണ്ട.." അച്ഛമ്മ എളേച്ഛനെ വിലക്കി.
"നിങ്ങളൊന്ന് മിണ്ടാണ്ട് നിക്കമ്മേ... പ്രകാശൻ എപ്പഴാ ഉണ്ട നിങ്ങക്ക് തന്നത്..?"
"കഴിഞ്ഞാഴ്ച.."
"എത്ര ഉണ്ട തന്നു...?"
"ഒന്ന്"
"ഒറപ്പാണോ.. ഒന്നേയുള്ളൂ....?"
"ഹാ.." വിന്വേട്ടൻ തലയാട്ടി.
"ഓൻ വേറെന്തെങ്കിലും പറഞ്ഞോ...?"
"പുലികളുടെ ഉണ്ടയാണെന്നാ പറഞ്ഞത്... പുലികളെ റെയ്ഡ് ചെയ്തപ്പോ കിട്ടിയതാ പോലും"
"ഓന്റമ്മേന്റെയുണ്ട... ഹ.. പുലികളുടെ ഉണ്ട പോലും.. ഇത് നമ്മടെ ആർമീടെ ഉണ്ടയാ... കണക്കും കാര്യോള്ള ഉണ്ടയാ... ഇതെന്താ പിള്ളേര് കളിയാ.. ഇവനിതൊന്നും അറിഞ്ഞൂടെ... പട്ടാളക്കാരനാ പോലും... ഇവനെയൊക്കെ പട്ടാളത്തിലെടുപ്പിച്ച എന്നെത്തന്നെ പറഞ്ഞാ മതി.." എന്നും പറഞ്ഞ് എളേച്ഛൻ പ്രകാശേട്ടന്റെ വീട്ടിലേക്ക് പോകാനിറങ്ങി.

പോകുന്ന പോക്കിൽ വീണ്ടും തിരിച്ച് വന്നു.  എളേച്ഛൻ നിന്ന് വിറയ്ക്കുകയാണ്. മുണ്ടും ഷർട്ടുമാണ്  ഉടുത്തിരിക്കുന്നതെങ്കിലും ഒരു പട്ടാളക്കാരന്റെ commanding action ആണ് ഞങ്ങൾ കാണുന്നത്. നടത്തത്തിന് marching ന്റെ സ്റ്റൈൽ... വാക്കുകൾ command പോലെ. ഒരു പട്ടാള ഓഫീസർ തോക്കുമെടുത്ത്, വീട്ടിൽ വന്ന് റെയ്ഡ് ചെയ്യുമ്പോലെയൊക്കെ ഞങ്ങൾക്ക് തോന്നി. കുറച്ച് നേരത്തേക്കെങ്കിലും കാശ്മീരിലാണോ ഞങ്ങളുടെ വീടെന്ന് പോലും തോന്നിപ്പോയി.

"ഒരൊറ്റയൊന്ന് ഇവിടുന്ന് അനങ്ങരുത്. അമ്മയടക്കം എല്ലാരും ഇവ്ടെ ഈ ഇറയത്ത് ഇരിക്കണം... ഞാൻ തിരിച്ച് വരുന്ന വരെ..."
അതും പറഞ്ഞ് എളേച്ഛൻ പറമ്പിറങ്ങി പ്രകാശേട്ടന്റെ വീട്ടിലേക്ക് മാർച്ച് ചെയ്ത് പോയി.
"പ്രകാശാ... പ്രകാശാ..." പോകുന്ന പോക്കിൽ എളേച്ഛൻ വിളിക്ക്യാണ്.
"ആ നാരാണനാ.. നീയെപ്പാ വന്നേ...  പ്രകാശൻ ഈടെയില്ല... എന്താ കാര്യം..?" ശ്യാമള വെല്ലിമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു...
"എല്ലം ഇപ്പം ങ്ങക്ക് മനസ്സിലാഉം...ആരൊക്കെയാ ഇപ്പം ഈടെയുള്ളെ?"
"ഞാനും ശ്രീവല്ലീം മന്ദിരേം മാത്രേ ഇപ്പം ഈടെയുള്ളൂ..."
"എല്ലാരോടും കെഴക്ക് ഭാഗത്ത് വരാൻ പറ...."

മൂന്ന് പേരും കിഴക്ക് ഭാഗത്ത് വന്നു. എളേച്ഛന്റെ പരിചിതമല്ലാത്ത ഒരു മുഖം എല്ലാവരും കാണുകയാണ്. പ്രകാശേട്ടന്റെ വീട്ടിലെ നാടകം ഞങ്ങളുടെ വീട്ടിന്റെ ഉമ്മറത്ത്  നിന്ന് നമുക്ക് കാണാം.

"നിങ്ങളെ മോൻ ഒരു തോന്ന്യാസം കാണിച്ചു... അതുകൊണ്ട് എനിക്ക് ഈ വീടൊന്ന് പരതണം..."
"നീയെന്നാ നാരണാ ഈ പറേന്നെ...?"
മന്ദിരേച്ചീം ശ്രീവല്ലിയേച്ചീം കുന്തം വിഴുങ്ങിയപോലെ നിൽപ്പാണ്.
"നിങ്ങളിവിടെത്തന്നെ നിക്കണം.. എവിടെയും പോകരുത്..."
മന്ദിരേച്ചി ഞങ്ങളുടെ വീടിനെ ഒന്നെത്തി നോക്കി.
"അനങ്ങിപ്പോറ് ന്ന് പറഞ്ഞില്ലേ..." എളേച്ഛൻ ഒന്ന് കനത്തു.
മന്ദിരേച്ചി പെട്ടന്ന് attention ആയി.
"ഏതാ പ്രകാശന്റെ മുറി?.. തെക്കേ മുറി തന്നെയല്ലേ?..." എളേച്ഛൻ  അകത്തേക്ക് കയറുമ്പോൾ തിരിഞ്ഞുകൊണ്ട് ചോദിച്ചു. ശ്യാമള വെല്ലിമ്മ അതേയെന്ന് ചുമരും ചാരിക്കൊണ്ട് തലയാട്ടി.

എളേച്ഛൻ പ്രകാശേട്ടന്റെ മുറി മുഴുവൻ തപ്പിക്കാണണം... ട്രങ്ക് പെട്ടികൾ രണ്ടും തുറന്ന് കാണണം. അര  മണിക്കൂർ കഴിഞ്ഞ് എളേച്ഛൻ പുറത്ത് വന്നു. കൈയ്യിൽ മൂന്നുണ്ടകൾ ഉണ്ടായിരുന്നു. ഓപ്പറേഷൻ സക്സസ് !

"ഇത് കണ്ടോ... നിങ്ങൾടെ പുന്നാരമോൻ പട്ടാളത്തീന്ന് കൊണ്ടുവന്നത്?"
"ഇതെന്താ സാധനം നാരായണാ.."
"ഇതാണ് വെടിയുണ്ട.... ഇതൊന്നും ഇങ്ങനെ കൊണ്ട് പോവ്വാൻ പാടില്ല... ഇതിനൊക്കെ കണക്കും കാര്യോം ഉള്ളതാ.... ഇതൊക്കെ പിടിച്ചാ ജയിലീ കിടക്കും.. പിന്നെ ഊരാൻ കൊറച്ച് പാട് പെടും.... പ്രകാശൻ വന്നാ പറഞ്ഞേക്ക്... എന്നെ വന്ന്  കാണാൻ..."
"ഉയ്യന്റമ്മേ... ഇവനെന്തിനാ ഇങ്ങനത്തെ മാലാഹാരം തെണ്ടി വെക്കുന്നത്... ഓൻ വന്നാ പറയാ.. നാരണാ..." ശ്യാമള വെല്ലിമ്മ വിതുമ്പലടക്കി.
"ഹും.. ഇനി എല്ലാരും എന്താ വേണ്ടന്ന് വെച്ചാ ചെയ്യ്.. എനക്ക് കിട്ടേണ്ട സാധനം കിട്ടി..."

അവിടത്തെ കർഫ്യൂ ഇളവ് ചെയ്തു. എളേച്ഛൻ തിരിച്ച് വീട്ടിലേക്ക്മാർച്ച് ചെയ്തു.

"ഇത് കണ്ടാ.. മൂന്നെണ്ണം കൂടി കിട്ടി... പട്ടാളത്തിൽ ഉണ്ട കളവ് പോയാ അയിനെതിരെ അന്വേഷണം ണ്ടാവും... ഇതൊക്കെ പിടിച്ചാ ഇവന്റെയൊക്കെ പണി പോവൂന്ന് മാത്രല്ല അഴിയെണ്ണേണ്ടീം വരും... പെൻഷൻ പോലും പിന്നെ കിട്ടീന്ന് വേരൂല്ല..." ബാക്കി ഉണ്ട ഞങ്ങളെ കാണിച്ച് കൊണ്ട് പറഞ്ഞു...

"ഇതും പോരാഞ്ഞ് ഈ പൊട്ടന്മാർ ഉണ്ട പൊട്ടിക്കാൻ പെട്ട പണി നിങ്ങൾ കണ്ടതല്ലേ?.. എന്ത് പണിയാ ഈ പിള്ളര് കാണിച്ചേ.... ഇതെങ്ങാനും ആ കല്ലിന്റെ കൂട്ടത്തിൽ പൊട്ടിയിരുന്നെങ്കി രണ്ടും ബാക്കി കാണില്ലാരുന്നു..."

"അപ്പോ അതേനു ഇവര്ടെ പെലാഇന്റെ മേലെന്ന്ള്ള പരിപാടി.. ല്ലേ... ന്റെ   കൊട്ടിയൂർ പെരുമാളേ... ങ്ങള് കാത്തു..." അച്ഛമ്മ മേലോട്ട് നോക്കിപ്പറഞ്ഞു. ഈ ഉണ്ടകൾ പുറത്ത് പൊട്ടാതെ പൊട്ടിയതും രണ്ട് വീടുകളിൽ കർഫ്യൂ പ്രഖ്യാപിച്ചതും പുറത്ത് പട്ടാളം മാർച്ച് ചെയ്തതുമൊന്നുമറിയാതെ അച്ഛാച്ഛൻ അപ്പോഴും മയക്കത്തിലായിരുന്നു.

"അസ്സത്തുങ്ങള്...പോയീനെടാ... നായ്ക്കളെ.... " എളേച്ഛൻ നമ്മളെ രണ്ട് പേരെയും അടിക്കാനോങ്ങി... ഞങ്ങൾ ഇറങ്ങിയോടി.....

എളേച്ഛന്റെ റെയ്ഡ് അവിടെ അവസാനിച്ചു. ഇനി പ്രകാശേട്ടൻ വന്നാ എന്താണാവോ നടക്കുക...  എന്തായാലും കിട്ടിയ ഉണ്ട കയ്യിൽ നിന്ന് പോയി. ഉണ്ടകൾ കയ്യിൽ നിൽക്കില്ലെന്ന് അതുകൊണ്ടാണ് പറയുന്നത് ! ഉണ്ടയെടുത്തെങ്കിൽ ആരും അറിയരുത്! അല്ലെങ്കിൽ ഉണ്ടയെടുക്കരുത്! ലങ്കനുണ്ടക്കഥയുടെ സാരവും അത്രയേ ഉള്ളൂ !
......

ഇതാണ് പിണറായിയുടെ ഉണ്ടക്കഥയിൽ നിന്ന് ശ്രീലങ്കൻ ഉണ്ടയിലേക്കുള്ള പ്രയാണം. അന്ന് CAG ഈ ഉണ്ട മോഷണം ചൂണ്ടിക്കാണിക്കാഞ്ഞത് കൊണ്ട് കുറച്ച് പേര് രക്ഷപ്പെട്ടു. CAG ആയാൽ അങ്ങനെ വേണം... അല്ലാതെ പത്ര സമ്മേളനം നടത്തി ഉണ്ടയുടെ കണക്ക് പറയുകയല്ല വേണ്ടത് !

ജ്ഞാനികൾ പണ്ടേ പറയുന്നു കൂട്ടരേ
തിന്നുന്നനേരം, കല്ലുകൾ മാറ്റീട്ടരി തന്നെ തിന്നണം !
കല്ലുകൾ തിന്നുകിൽ നേതാക്കളീവിധം
പ്രജകളെ മണ്ടരായ് തീർക്കും ബൃഹത്തരം !!

പിന്നീടറിഞ്ഞത്: എളേച്ഛൻ കിട്ടിയ നാലുണ്ടകളുമെടുത്ത് തലശ്ശേരിക്ക് വണ്ടി കയറിയെന്നും അവിടെയുള്ള കടൽപ്പാലത്തിൽ നിന്ന് കടലിലേക്ക് ഉണ്ടകൾ വലിച്ചെറിഞ്ഞെന്നും വീട്ടിൽ നിന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. അതിന് ശേഷം കേട്ട കാര്യം കേട്ട് ഞങ്ങളും ഞെട്ടി. ആ ഉണ്ടകൾ വെറും fake ആയിരുന്നത്രേ. പട്ടാളക്കാരന്റെ duty യുടെയും responsibility യുടെയും seriousness, താരതമ്യേന junior ആയ പട്ടാളക്കാരനെയും, നാളെ പട്ടാളക്കാരനായേക്കാവുന്ന നമ്മളെയും അറിയിക്കാൻ നടത്തിയ നാടകമായിരുന്നത്രേ. (പാവം പ്രകാശേട്ടൻ, വെറുതേ പഴി കേട്ടു)! ഇനി മുക്കുവന്മാരുടെ വലയിൽ ഉണ്ടകൾ കുടുങ്ങാതിരുന്നാ മതിയായിരുന്നു; അല്ലെങ്കിൽ  കുറേപ്പേർ വീണ്ടും ഉണ്ടകളുടെ കണക്ക് പറയേണ്ടി വരും, fake ഉണ്ടകളുടെ പേരിൽ !!

[കുറിപ്പ്ഈ കഥയും ഈ കഥയിലെ പ്രധാന കഥാപാത്രമായ പ്രകാശേട്ടനും എന്റെ വീട്ടുകാരൊഴിച്ചുള്ള കഥാപാത്രങ്ങളും വെറും ഭാവനയാണെന്നും ആർക്കെങ്കിലും കഥാപാത്രങ്ങളുമായിട്ട് സാമ്യം തോന്നുന്നെങ്കിൽ, അത് വെറും യാദൃശ്ചികമാണെന്നും, ഈ കഥയെഴുത്ത് കൊണ്ട് ആരെയും മനസാ മുറിപ്പെടുത്താൻ  ഉദ്ദേശിച്ചിട്ടില്ലെന്നും മേല്പറഞ്ഞ കഥക്ക് സാമ്യമുള്ള ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും, ഉണ്ടയുമായി ബന്ധപ്പെട്ട് ഒരു കഥ മെനഞ്ഞ് വായനക്കാർക്കെത്തിക്കാൻ വേണ്ടി, കഥ ഒരു യാഥാർത്ഥ്യമായി തോന്നാൻ മാത്രം, ഇങ്ങനെയൊരു ഉപായം സ്വീകരിച്ചതാണെന്നും, അതൊരെഴുത്ത്കാരന്റെ സ്വാതന്ത്ര്യമാണെന്നും, എഴുതിയ കാര്യങ്ങൾ സത്യമാണെന്ന് കരുതി സത്യാവസ്ഥ  തേടി ഇറങ്ങിപ്പുറപ്പെടരുതെന്നും, ഇല്ലാത്ത സത്യങ്ങൾ എത്ര ചികഞ്ഞാലും കിട്ടുന്നതല്ലെന്നും എല്ലാവരെയും പ്രത്യേകം അറിയിക്കുന്നു.]

***

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഡൽഹിയിലെ വികസിക്കാത്ത മന്ദബുദ്ധികൾ !

(Picture Courtesy: Google)

അങ്ങനെ, ഡൽഹിയിലെ 2020 ലെ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ ഒരുവിധം കെട്ടടങ്ങി. പക്ഷേ ഈ തിരഞ്ഞെടുപ്പുണ്ടാക്കിയ ദഹനക്കേടുകൾ, അഥവാ  മന്ദബുദ്ധികളായ ഡൽഹിയിലെ സമ്മതിദായകരുണ്ടാക്കിയ ജനാധിപത്യമുറിവുകൾ പെട്ടന്ന് മാറുന്നതാണോ? സത്യത്തിൽ ഡൽഹിക്കാർ ഇത്ര മണ്ടന്മാരാണോ ? യഥാർത്ഥത്തിൽ, ഡൽഹി തിരഞ്ഞെടുപ്പ് ഫലം വിശദീകരിക്കുന്ന ചാനലുകളും പത്രങ്ങളും നോക്കാൻ തന്നെ നാണം തോന്നിപ്പോയി. ഇങ്ങനെ പോയാൽ ഇന്ത്യൻ രാഷ്ട്രീയം എവിടെച്ചെന്ന് നിൽക്കും?

ഇന്നത്തെ ഒരവസ്ഥ വച്ച് ബിജെപി തന്നെയായിരുന്നു നമ്മുടെ രാജ്യവും ഡൽഹിയും ഭരിക്കാൻ ഒന്നാംതരം യോഗ്യതയുള്ളവർ. രാജ്യസ്നേഹത്തിനെക്കുറിച്ചും പാകിസ്ഥാൻ ഭീഷണികളെക്കുറിച്ചും ചൈനയുടെ ചുവപ്പിന്റെയുള്ളിലെ മർദ്ദങ്ങളെക്കുറിച്ചും ഹിന്ദുമതത്തിന്റെ യഥാർത്ഥ വികാരങ്ങളെക്കുറിച്ചും രാഷ്ട്രപുരോഗതിയെക്കുറിച്ചും, അക്രമരാഹിത്യത്തെക്കുറിച്ചും, മതം, മതേതരത്തം, പാരമ്പര്യം, പുകൾപെറ്റ സംസ്കാരം  എന്നിവയേക്കുറിച്ചും  ബിജെപിയോളം അവഗാഹമുള്ള ഒരു കക്ഷി ഭാരതത്തിൽ ഇന്ന് നിലവിലില്ല. ആംഗലേയ രാജവംശത്തിന്റെ താവഴി കാത്ത് സൂക്ഷിക്കുന്ന കോൺഗ്രസ്സ് ജനങ്ങളിൽ നിന്ന് എന്നേ അകന്നു കഴിഞ്ഞു. ജവഹർലാൽ നെഹ്രുവിനെയും ഗാന്ധിജിയെയും മാത്രം വിറ്റ് എത്രകാലം മുന്നോട്ട് പോവ്വാൻ പറ്റും? അതിലിടക്ക്, തരൂർ എന്ന ബുദ്ധിശൂന്യൻ കളമറിയാതെ കയറുകയും ചെയ്തു. സമത്വവും സാഹോദര്യവും രാജ്യാന്തരതലത്തിൽ തന്നെ വാരിക്കോരിവിതറി എങ്ങുമെത്താതെ പോയ കമ്മ്യൂണിസ്റ്റുകാരെ അരിയിലെ കല്ല് മുറത്തിലിട്ട് ഒരു മൂലക്ക് കൂട്ടിയത് പോലെ, ഏതെങ്കിലും മൂലകളിൽ തപ്പി നോക്കണം. പിന്നെയുള്ളത്, ചില പ്രാദേശിക വികാരങ്ങൾ മാത്രം. കുഞ്ഞ് കുഞ്ഞ് വികാരങ്ങൾ മല പോലെ പെരുപ്പിച്ച് വികാരങ്ങളിളക്കുന്ന വെറും  പ്രാദേശികർ, അവർക്ക് ദേശീയബോധം എന്നത് തീരെയില്ലതാനും. അവശേഷിക്കുന്നത് അല്ലറച്ചില്ലറ ജാതിമത കക്ഷികൾ, അവരെയാര് ഗൗനിക്കുന്നു! ജാതിമതകക്ഷികളൊക്കെ ജനങ്ങൾക്ക് നല്ല ബുദ്ധി തോന്നാനുള്ള വൈറ്റമിൻ കൊടുക്കുന്ന തിരക്കിലുമാണ്.

പിന്നെ ആപ്പാണുള്ളത്. അവരെന്ത് തോന്ന്യാസികളാണ്. ദേശീയബോധമോ എന്തെങ്കിലും ഒരു ആശയസംഹിതയോ ആദർശമോ അവർക്കില്ല. ഭരണ പരിചയങ്ങൾ കാര്യമായി ഒട്ടും ഇല്ല. ഒരു രാഷ്ട്രീയകക്ഷി എങ്ങനെ ആവാതിരിക്കാൻ പാടില്ല എന്നതിന്റെ മകുടോദാഹരണമാണ് ആപ്പ്. ഏതൊക്കെയോ കക്ഷികളിൽ നിന്ന് അധികാരമോഹികളായി ചേക്കേറിയവരും, എവിടുന്നൊക്കെയോ വിദ്യാഭ്യാസം നേടിയ പൊട്ടന്മാരും, ഇന്ത്യയിലെ സദാചാരരാഷ്ട്രീയത്തെ മുഴുവൻ വെല്ലുവിളിക്കുന്നവരുമായ ആളുകളാണ് ആപ്പിനെ നിയന്ത്രിക്കുന്നത്. കെജ്രിവാൾ എന്ന അതിന്റെ അധിപനാണെങ്കിൽ മറ്റുള്ളവരെ വളരാനനുവദിക്കാത്ത ക്രൂരനായ സ്വേച്ഛാധിപതിയുമാണ്. എന്നിട്ടും തോന്ന്യാസികളായ, വിവരമില്ലാത്ത ജനങ്ങൾ എന്തിന് നിയമസഭയിലേക്ക് ആപ്പിനെ വീണ്ടും ഒരഞ്ച് കൊല്ലത്തേക്ക് കൂടി അവരെ ഭരിക്കാൻ തിരഞ്ഞെടുത്തു എന്നത് ഒട്ടും മനസ്സിലാവുന്നില്ല.

അഴിമതി ഇല്ലാതാക്കുക അഥവാ കുറയ്ക്കുക എന്നത് രാഷ്ട്രീയപ്പാർട്ടികളുടെയോ രാഷ്ട്രീയ കക്ഷികൾ നയിക്കുന്ന സർക്കാരിന്റെയോ പണിയാണോ? അല്ലേയല്ല. പദ്ധതികൾക്ക് കാലങ്ങളായി പണം കൂട്ടിക്കൊടുക്കുക എന്നല്ലാതെ, പദ്ധതികൾ നേരത്തേ പൂർത്തിയാക്കി, അതിൽ നിന്ന് ലാഭം കൊയ്യാമോ? ഇതൊന്നും നല്ല ഒരു ഭരണത്തിന്റെ ലക്ഷണമല്ല.

വെള്ളവും വൈദ്യുതിയും ജനങ്ങൾക്ക് സുലഭമാക്കുകയോ കുറഞ്ഞ പൈസക്ക് കൊടുക്കുകയോ ചെയ്യുന്നത് എവിടത്തെ ഏർപ്പാടാണ്? മഴയെയോ പുഴയെയോ അല്ലേ വെള്ളത്തിന് വേണ്ടി ആശ്രയിക്കേണ്ടത്? കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും ലോഡ് ഷെഡിങ് ഇല്ലാത്ത സംസ്ഥാനം എന്ത് സംസ്ഥാനമാണ്? ഓരോ മനുഷ്യനും സ്വയം തെണ്ടിയുണ്ടാക്കുന്ന രോഗങ്ങൾ സൗജന്യനിരക്കിലോ കുറഞ്ഞ നിരക്കിലോ ചികിൽസിക്കാൻ ഏർപ്പാടുണ്ടാക്കാമോ? അതൊക്കെ എണ്ണപ്പണം കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം ഏർപ്പാടല്ലേ? ആ പരിപാടി ഡൽഹിക്കാർക്കെങ്ങനെ ഗുണം ചെയ്യും? അതും പോകട്ടെ, വിദ്യാഭ്യാസം ഒരു അവകാശമാക്കി ഒരു വലിയ പരിധി വരെ സൗജന്യമാക്കികൊടുക്കുന്നത് താന്തോന്നിത്തരമല്ലേ? വിദ്യാഭ്യാസം പോലുള്ള കച്ചവടങ്ങളെ ഒരു സർക്കാർ മൊത്തത്തിലങ്ങ് നിർജ്ജീവമാക്കാമോ?

രാഷ്ട്രീയക്കളികൾ എന്നത്, ആപ്പൊഴിച്ചുള്ള രാഷ്ട്രീയകക്ഷികൾക്ക് മാത്രം ബാധകമാകുമ്പോൾ ആപ്പെങ്ങനെയാണ്  തനി രാഷ്ട്രീയം കളിക്കുക? ബിജെപിക്കാർ 'ജയ് ശ്രീരാം' എന്ന് വിളിക്കുമ്പോൾ ആപ്പിനെങ്ങനെ 'ജയ് ഹനുമാൻ' എന്ന് വിളിക്കാൻ തോന്നുന്നു? പെണ്ണുങ്ങളുടെ വോട്ട് കൈയ്യിലാക്കാൻ മെട്രോ പോലുള്ള സേവനങ്ങൾ അവർക്ക് ഫ്രീ കൊടുക്കുന്നത്, മത പ്രീണനത്തിന് സമാനമായ ലിംഗപ്രീണനമല്ലേ? ഇങ്ങനെയുള്ള പ്രീണനങ്ങൾ ഭാരതത്തിന്റെ ഭരണഘടന മനസ്സിലാക്കുന്ന കക്ഷികൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നത് ആപ്പ് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

കിട്ടുന്ന നികുതിപ്പണം സ്വന്തം കീശയിലാക്കുക എന്ന രാഷ്ട്രീയ ധർമ്മം മൊത്തത്തിൽ നശിപ്പിച്ച് കളഞ്ഞ്, ചിലവ് കഴിഞ്ഞ് ബാക്കി വരുന്ന പണത്തിൽ നിന്ന് ഒരു ഭാഗം ജനങ്ങൾക്ക് തന്നെ പല സേവനങ്ങളും FREE ആയി നൽകിക്കൊണ്ട് കെജ്രിവാൾ നടത്തുന്ന വാൾപ്രയോഗം ശരിക്കുമൊരു യുദ്ധപ്രഖ്യാപനം തന്നെയല്ലേ? FREE ആയി സേവനങ്ങൾ നൽകുക വഴി ഒരു ജനതയെ ആകപ്പാടെത്തന്നെ മടിയന്മാരാക്കുകയല്ലേ ചെയ്യുന്നത്? അഥവാ അങ്ങനെ എന്തെങ്കിലും നക്കാപ്പിച്ച ജനങ്ങൾക്ക് കൊടുക്കണമെങ്കിൽത്തന്നെ FREE എന്നതിന് പകരം DISCOUNT അല്ലെങ്കിൽ SUBSIDY അല്ലെങ്കിൽ REBATE എന്നിങ്ങനെയുള്ള പേരുകളിലല്ലേ കൊടുക്കേണ്ടത്? ഇതൊന്നും എന്തുകൊണ്ട് ആപ്പന്മാർക്ക് മനസ്സിലാവുന്നില്ല എന്ന് മനസ്സിലാവുന്നില്ല.

സർക്കാർ ആപ്പീസുകളിലും വഴികളിലെ മുക്കിലും മൂലക്കും CCTV ക്യാമറകൾ സ്ഥാപിച്ച് സംസ്ഥാനവാസികളുടെ സ്വകാര്യജീവിതം മുഴുവൻ തകരാറിലാക്കിയ മഹാനാണ് കെജ്രിവാൾ. മാത്രവുമല്ല FREE WIFI സിഗ്നലുകൾ സംസ്ഥാനമൊട്ടാകെ കെട്ടഴിച്ച് വിട്ടത് കാരണം പക്ഷികളും പൂമ്പാറ്റകളും കുരങ്ങന്മാരും ഡൽഹി വിട്ട് പോയത് ജനങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?

600 കോടി അടങ്കൽ ചിലവ് പ്രതീക്ഷിക്കുന്ന സംരഭങ്ങൾ 400 കോടിക്ക് തീർത്ത് 200 കോടി ഖജനാവിൽ നിക്ഷേപിക്കുന്ന തെറ്റായ കീഴ്വഴക്കം ഉണ്ടായത്, കെജ്രിവാൾ എന്ന ഒരൊറ്റ മനുഷ്യന്റെ കഴിവ് കേട് ഒന്നുകൊണ്ട് മാത്രമാണ്. ഇതൊക്കെ പോകട്ടെ, മേല്പറഞ്ഞ നെറികേടുകളെല്ലാം ചെയ്തിട്ടും 100 കോടിയിലധികം മിച്ചം വരുന്ന ബഡ്ജറ്റ് അവതരിപ്പിക്കുക എന്ന ക്രിമിനൽ കുറ്റം കൂടി ചെയ്തയാളാണ് കെജ്രിവാൾ . ഇതുപോലെ കാക്കത്തൊള്ളായിരം കുറ്റങ്ങൾ ജനങ്ങളോട് ചെയ്തയാളാണ് ആപ്പും കെജ്രിവാളും. എന്നിട്ടും....

മാത്രവുമല്ല, കെജ്രിവാൾ പാക്കിസ്ഥാൻ അനുഭാവിയായ ഒരു തീവ്രവാദിയാണെന്ന് ഒരു കേന്ദ്രമന്ത്രി തന്നെ സ്വന്തം വീട്ടിലെ intelligence പ്രകാരം ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടും ഈ ജനങ്ങളെന്തേ ഇങ്ങനെ പ്രതികരിക്കുന്നു? ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യന് മിനിമം ആരോഗ്യമെങ്കിലും വേണ്ടേ? മിനുട്ടിന് മിനുട്ടിന് ചുമക്കുകയും പ്രകൃതി ചികിത്സക്ക് സംസ്ഥാനം വിട്ട് ബംഗളൂരുവിൽ പോകുന്ന ആരോഗ്യമില്ലാത്ത കെജ്രിവാളിനെങ്ങനെ ഒരു നല്ല മുഖ്യമന്ത്രിയാവാനാവും? നല്ല ആരോഗ്യമുള്ള പ്രഗ്യാസിങ്ങും പതിനഞ്ച് കൊല്ലത്തെ അനുഭവജ്ഞാനവും പ്രായത്തെവെല്ലുന്ന ആരോഗ്യവുമുള്ള ദീക്ഷിതുമൊക്കെ ഉണ്ടാവുമ്പോൾ ഈ മാറാരോഗിയെ വീണ്ടും അധികാരത്തിലേറ്റേണ്ടതുണ്ടായിരുന്നോ?

ദില്ലിയെ ലണ്ടന് സമാനമാക്കുമെന്ന് പറഞ്ഞിട്ടും 80 ശതമാനം ഹിന്ദുക്കളുള്ളിടത്ത് എങ്ങനെ തോറ്റെന്ന് ബിജെപിയും, 60 വർഷങ്ങൾ രാജ്യം ഭരിക്കുകയും 15 വർഷങ്ങൾ ദൽഹി ഭരിക്കുകയും ചെയ്തിട്ട് എങ്ങനെ തോറ്റു എന്ന് കോൺഗ്രസ്സും, JNU വർഷാവർഷം കൈയ്യിലൊതുക്കിയിട്ടും ജയിച്ചില്ലല്ലോ എന്ന് സിപിഎമ്മും സങ്കടപ്പെട്ടിരിക്കുമ്പോൾ, ആകെയുള്ള സന്തോഷം, ബിജെപിയെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സ് തോറ്റു എന്നതും, കോൺഗ്രസ്സിനെ സംബന്ധിച്ചടുത്തോളം ബിജെപി തോറ്റു എന്നതും സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സും ബിജെപിയും തോറ്റു എന്നത് മാത്രമാണ്. ആപ്പ് ജയിച്ചു എന്ന മഹാദുഃഖത്തിനിടയ്ക്കും ഇത്തരത്തിലുള്ള കൊച്ച് കൊച്ച് സന്തോഷങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭാവി തുടിപ്പുകളിരിക്കുന്നത് എന്നതാണ് ഒരേയൊരാശ്വാസം !!

***

2020, ഫെബ്രുവരി 16, ഞായറാഴ്‌ച

ആർത്തവത്തിനും അടയാളങ്ങൾ വേണം!


പത്രങ്ങളൊക്കെ വായിക്കാൻ ചെറുപ്പത്തിലേ പ്രേരിപ്പിച്ചത് അച്ഛനാണ്. അത് വന്നു വന്ന്, ഒരു തരം addiction ആയി മാറിയത് ഞാൻ തന്നെ മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളുടെ പ്രേരണയാൽ കള്ള് കുടിക്കാൻ പഠിച്ചത് പോലെ, അച്ഛൻറെ പ്രേരണയാൽ പത്രം വായിക്കാൻ പഠിച്ചത് ഇന്ന് കള്ള് കുടിയേക്കാൾ വലിയ തലവേദനയായിരിക്കുന്നു എന്ന നഗ്നസത്യം (വസ്ത്രങ്ങൾ കട്ട് പോയത് കൊണ്ട് നഗ്നനായി പുഴ നീന്തിയ സത്യമല്ല !) ഇന്ന് ഞാൻ ശരിയായി മനസ്സിലാക്കുന്നു. എനിക്ക് ഈ വലിയ addiction സമ്മാനിച്ച സ്വന്തം അച്ഛനോട്, ഈയ്യൊരറ്റ കാരണം കൊണ്ട് തന്നെ ദേഷ്യവും തോന്നുന്നുണ്ട്.

പത്രത്താളുകൾ ഓരോന്ന് മറിക്കുന്തോറും, നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും കാര്യത്തിന് പോയാലുണ്ടാകുന്ന അവസ്ഥയാണ് മനസ്സിലുണ്ടാകുന്നത്. ഒരു കാര്യം സാധിക്കാൻ, നാട്ടിലെ  ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ പോയാൽ, ആ കാര്യാലയത്തിലുള്ള ഒരുവിധം സകലരെയും ശപിച്ചിട്ടോ  അല്ലെങ്കിൽ അത്രമേൽ സഹിക്കാൻ പറ്റാഞ്ഞ് അവരിലാർക്കെതിരെയെങ്കിലും തീഷ്ണമായി പ്രതികരിച്ചോ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ. അതുപോലെ പത്രം വായിച്ചാൽ, വിവരം കൂടിയ രാഷ്ട്രീയക്കാരെയും മതമേലദ്ധ്യക്ഷന്മാരെയും ബലാത്സംഗികളെയും പീഡകരെയും കൈയ്യൂക്കുള്ളവന്മാരെയും മനസ്സിലെങ്കിലും പുലഭ്യം പറയാതെ ഒരൊറ്റ ദിനവും കടന്ന് പോകാറില്ല.

അങ്ങനെ വായിക്കുന്നതിനിടയിൽ, മനസ്സിനെ കുടയുന്ന ചില സംഭവങ്ങളുണ്ടാകുമ്പോൾ മനസ്സിന്റെ പ്രേരണയാൽ അറിയാതെ സംഭവിക്കുന്നതാണ് എന്റെ കുറിപ്പുകളിൽ കൂടുതലും. 

ആർത്തവത്തിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള സമീപനങ്ങളെക്കുറിച്ചും, മുൻപ് വേറെ സന്ദർഭങ്ങളിൽ ഞാനെഴുതിയിട്ടുണ്ട്. 'നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും', 'ആചാരങ്ങളെ ആലിംഗനബദ്ധരാക്കി അഭിനയിക്കുന്നവർ' (വായിക്കാൻ ലിങ്കുകളിൽ അമർത്തുക - ഈ വായനകൾ നിങ്ങളെ ചിന്തിപ്പിക്കും, തീർച്ച.) എന്നീ കുറിപ്പുകളിൽ (മറ്റ് പല ശബരിമല വിഷയങ്ങളിലും - ലേഖനങ്ങൾ) ആർത്തവസംബന്ധിയായ പല കാര്യങ്ങളെയും അനുഭവവെളിച്ചത്തിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അന്നെഴുതിയ പല കാര്യങ്ങളും ഞാനിവിടെ ആവർത്തിക്കുന്നില്ല. ഈ എഴുത്തുകൾക്ക് ശേഷവും ചെറിയ ചെറിയ പ്രകോപനങ്ങൾ ഉണ്ടായെങ്കിലും, മൂന്നാല് ദിവസങ്ങൾ മുന്നേ ഗുജറാത്തിലെ ഭുജ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കൂടത്തിൽ സംഭവിച്ച ചില കൊള്ളരുതായ്മകളാണ് ഈയ്യൊരു കുറിപ്പും കൂടെ എഴുതാൻ മനസ്സ് നിർബന്ധിച്ചത്.

ഭുജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിക്ക് കീഴിലുള്ള സഹജാനന്ദ് ഇൻസ്റ്റിട്യൂട്ടിലെ 68 ഓളം വിദ്യാർത്ഥിനികളെ അവിടത്തെ വനിതയായ പ്രിൻസിപ്പാളാണ്, അടുത്തുള്ള ഏതോ അമ്പലത്തിലും പള്ളിക്കൂടത്തിലെ ഭക്ഷണശാലയിലും  ആർത്തവ സമയത്ത് കയറി എന്നാരോപിച്ച്, ആരാണ് കയറിയത് എന്ന് ഉറപ്പിക്കാൻ വസ്ത്രമഴിച്ചുള്ള പരിശോധനകൾ, മറ്റ് അദ്ധ്യാപികമാരുടെ സഹായത്താൽ നടത്തിയത് ! പരാതിപ്പെട്ടാൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്. സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെ !! ആചാരങ്ങൾക്ക് അടിമപ്പെട്ട് മസ്തിഷ്‌കം മതങ്ങൾക്കടിയറ വെച്ചാൽ ഇതും സംഭവിക്കും ചിലപ്പോൾ ഇതിനപ്പുറവും.

ശബരിമലയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ആർത്തവമാണ്. കുറച്ച് വർഷങ്ങൾക്ക് മുന്നേ കേരളത്തിലെ ഒരു വ്യവസായ സ്ഥാപനത്തിലെ ശുചിമുറിയിൽ നാപ്കിൻ നിക്ഷേപിച്ചെന്നും പറഞ്ഞ്, ആ നാപ്കിൻ ധരിച്ച സ്ത്രീയെ കണ്ടെത്താൻ ഇത് മാതിരി വസ്ത്രാക്ഷേപ പരിപാടികൾ നടന്നിരുന്നു. അതിനെതിരേ ഒരു കൂട്ടം സ്ത്രീകൾ സമരങ്ങൾ നടത്തിയെങ്കിലും, ആ സമരങ്ങൾ അറബിക്കടലിലെ അലകൾക്കുള്ളിൽ ഒതുങ്ങിപ്പോവുകയാണുണ്ടായത്! അത്രക്ക് രൂക്ഷമാണ് ആർത്തവത്തെ സംബന്ധിച്ച്, സാമാന്യ മനസ്സുകളിലെ തികട്ടലുകൾ. ആർത്തവം.. ആർത്തവം എന്ന് വിളിച്ച് കൂവി നടന്നില്ലെങ്കിലും, കെട്ട മനസ്സിലുണ്ടാവുന്ന ആ തികട്ടലുകളാണ് ഈ രീതികളിൽ പുറത്ത് വരുന്നത്. 

പള്ളിക്കൂടം എന്നത് സരസ്വതീ ക്ഷേത്രമാണെന്ന് കരുതുന്ന അതേ കൂട്ടം ആൾക്കാരാണ്, ആർത്തവമുള്ള സ്ത്രീ അമ്പലങ്ങളിൽ കയറിയാൽ ഒച്ചവെക്കുന്നത്. സരസ്വതീക്ഷേത്രമായ പള്ളിക്കൂടത്തിൽ ആർത്തവമുള്ള സ്ത്രീക്ക് കയറിപ്പഠിക്കാമെങ്കിൽ, എന്തുകൊണ്ട്, മറ്റമ്പലങ്ങളിൽ കയറിക്കൂടാ എന്ന് ചോദിച്ചുകൂടെന്നെനിക്കറിയാം. വേദാന്തവും തന്ത്രസമുച്ഛയവും പഠിക്കാത്ത എനിക്ക് അതൊന്നും മനസ്സിലാവില്ലെന്ന് എന്നോട് ഇതിനകം തന്നെ ജ്ഞാനികൾ പറഞ്ഞു തന്നിട്ടുണ്ട്. ആർത്തവം ദൃഷ്ടിയിൽ പെട്ടാൽത്തന്നെ ഉരുകിപ്പോകുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അതിന് പുറമേ ദൈവപ്പേടിയിൽ പൊതിഞ്ഞ് സ്ത്രീകളെ ചെറുപ്പത്തിലേ മസ്തിഷ്കമസാജുകൾ നടത്തുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതലെളുപ്പവുമാകുന്നു. 
   
ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഇപ്പോൾ കൃത്യമായും തോന്നുന്നുണ്ട്. ചിലപ്പോൾ ഭാവിയിൽ ഇനിയും കൂടുതൽ പറയേണ്ടി വന്നേക്കുകയും ചെയ്യാം.ആയതിനാൽ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ കുറച്ചെങ്കിലും കുറയ്ക്കാൻ, എനിക്കൊരു ഉപായം നിർദ്ദേശിക്കാനുണ്ട്. ഹിന്ദുസ്ത്രീകളുടെ ഇടയിലാണ് ആർത്തവം സംബന്ധിച്ച് ഈ വസ്ത്രമുരിയൽ ഇപ്പോൾ കാര്യമായി നടക്കുന്നത്. കല്യാണം കഴിഞ്ഞ, ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ, കല്യാണം കഴിഞ്ഞതാണെന്ന അടയാളമെന്ന നിലയിൽ നെറ്റിയിലെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് ഇന്നും വളരെ സാധാരണമാണ്. അത് പോലെ ആർത്തവമുള്ള സ്ത്രീകൾ (പെൺകുട്ടികളടക്കം) ഇതുപോലുള്ള എന്തെങ്കിലും അടയാളം, മറ്റുള്ളവർക്ക് കാണത്തക്ക രീതിയിൽ അണിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ലേ? ഉദാഹരണത്തിന്, ആർത്തവമുള്ളവർ, നെറ്റിയിൽ പച്ചച്ചാണകത്തിന്റെ നേരിയ ഒരു വര വരക്കട്ടെ. അപ്പോൾ ആർക്കാണ് അസുഖമുള്ളതെന്ന്, പള്ളിക്കൂടത്തിലെ അദ്ധ്യാപികക്കും, സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കും മാത്രമല്ല, അവരെകാണുന്ന എല്ലാവർക്കും മനസ്സിലാകും. ശബരിമല പോലുള്ള സ്ഥലങ്ങളിൽ പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾ എന്ന പ്രശ്നവും മുഴുവനായും ഒഴിവാക്കാം. ഈ വയസ്സിനിടയ്ക്കല്ലാത്ത സ്ത്രീജനങ്ങൾ വന്നാൽ അടയാളം നോക്കി തിരിച്ചറിയാമല്ലോ ! ദൈവത്തിന് പഴുതില്ലാത്ത  full security വാഗ്ദാനം ചെയ്യാനും പറ്റും!! ഈയ്യൊരു പുതിയ ആചാരം, ദൈവത്തിന്റെ കല്പനയാണെന്ന പേരിൽത്തന്നെ, പുരോഹിതർ ഏതെങ്കിലും ശ്ലോകങ്ങളുടെ അകമ്പടിയോടെ സ്ത്രീകളോട്   ഉദ്‌ഘോഷിക്കണം. ആർക്കും നാണക്കേടില്ലാതെ, ആർത്തവ പ്രശ്നങ്ങൾ പകുതിയെങ്കിലും പരിഹരിക്കപ്പെടും !! കാലഭൈരവന്റെ ഉപ്പിൽ കൈവച്ച  ഉറപ്പ് guarantee !!!

കുറിപ്പ്: ഇനി ഈ നിർദ്ദേശത്തിന്റെ പേരിൽ, ഈ നിർദ്ദേശത്തിന്റെ ഉദ്ഘാടനം എന്റെ ഭാര്യയുടേയോ മക്കളുടെയോ മുകളിൽ നടത്തണമെന്ന് താല്പര്യപ്പെടുന്നവർ, കുറച്ച് ചാണകം തിന്നതിന് ശേഷം മാത്രം താല്പര്യപ്പെടാനപേക്ഷ.

***

2020, ഫെബ്രുവരി 15, ശനിയാഴ്‌ച

ട്രമ്പണ്ണന്റെ ഗുജറാത്ത് മതിൽ!


"നാട് ചുറ്റി നഗരം ചുറ്റി
നടവഴി നാലും ചുറ്റി
ഈ നാടിനെ സുന്ദരമാക്കാൻ
ഇത് വഴി വാ...."

ഗുജറാത്തിലെ തെരുവിലൂടെ പോകാനിരിക്കുന്ന ട്രമ്പണ്ണൻ, തങ്ങളുടെ നാട്ടിലൂടെയും ഒന്ന് കടന്നുപോയിക്കിട്ടാൻ, വഴി മുഴുവൻ തുപ്പിനടക്കുന്ന ഓരോ ഭാരതീയനും  (എല്ലാവരുമല്ല, തുപ്പുന്നവർ മാത്രം) മനസ്സിലെങ്കിലും ഒന്നാഗ്രഹിച്ച് പോകും.

നൂറ് കോടിയോ മറ്റോ അല്ലേ, മൂന്നു മണിക്കൂർ മാത്രം ട്രമ്പണ്ണൻ കടന്ന് പോകുന്ന വഴി വൃത്തിയാക്കാനും, കാണാൻ പാടില്ലാത്ത ഭാഗങ്ങൾ മതിലുകെട്ടി മറയ്ക്കാനും ചിലവാക്കുന്നത്?

ഇതിനേക്കാൾ ഭേദം ട്രമ്പണ്ണന്റെ കണ്ണ് തന്നെയങ്ങ് കെട്ടിവെക്കുന്നതായിരുന്നില്ലേ? അല്ലെങ്കിൽ, എല്ലാ നാടുകളിലൂടെയും ഒരര മണിക്കൂറെങ്കിലും നടത്തിച്ച്, ആ നാടുകളും കൂടി വൃത്തിയാക്കിക്കൂടായിരുന്നോ?

നാണം മറയ്ക്കുവാൻ കോണം
ഭേദം നമ്മുടെ കണ്ണുകൾ തന്നെ മറയ്ക്കാം !! 😀

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

ബാങ്ക് വിളിയും സുപ്രഭാതവും

(Picture Courtesy: Google)

പെണ്ണുങ്ങൾക്ക് ബാങ്ക് വിളിക്കാമോ, വിളിച്ചാലെന്താ എന്നതിനെക്കുറിച്ചൊക്കെ ചിന്തിച്ച് ബഹളമുണ്ടാക്കി ചുരുട്ടിക്കൂട്ടിയെറിഞ്ഞ കിത്താബ്, ഒരു മൂലക്കിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സംസ്ഥാനകലോത്സവത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞതിന് ഒരു കൂട്ടം കുഞ്ഞ് കലാകാരന്മാർ വിശ്വാസകാഠിന്യക്കാരെ ശപിച്ചിരിക്കണം! ചുരുട്ടിക്കൂട്ടി മൂലക്കിട്ട കിത്താബ്, മൂത്രമൊഴിക്കാനോ മറ്റോ ഇരുട്ടത്ത് പോകുമ്പോൾ കാലിൽ തടഞ്ഞെന്നോണം, അറിയാതെ തുറന്ന്  ഇരുട്ടത്ത് നോക്കിയിട്ടാണോ എന്നറിയില്ല, എന്തൊക്കെയോ കുറച്ച് കാര്യങ്ങൾ മനസ്സിലായത് പോലെ, ബാങ്ക് വിളിയിൽ ചില ചെറീയ... വളരെ ചെറീയ പരിഷ്‌കാരങ്ങൾ വരുത്താൻ ഒരു ചെറീയ കൂട്ടം  വിശ്വാസികൾ  തീരുമാനിച്ചിരിക്കുന്നു. ഒരു വലീയ കാര്യത്തിലേക്കുള്ള ഒരു ചെറീയ കാൽവെപ്പ്!

മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന ഗ്രാമത്തിലെ പത്ത്-പതിനാറോളം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ ഏകോപിപ്പിക്കാൻ മഹല്ല് കമ്മിറ്റികൾ കൂടിയിരുന്ന് തീരുമാനിച്ചിരിക്കുന്നു. സലാത്ത്-അൽ-ഫജ്റ് മുതൽ സലാത്ത്-അൽ-ഇശാ വരെയുള്ള അഞ്ച് നമസ്കാര-ബാങ്ക് വിളികളും, ഇനി രണ്ടോ മൂന്നോ പള്ളികളിൽ നിന്ന് ഊഴം വച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ടി പ്രത്യേക സമിതിയും ഒരു കലണ്ടറും ഉണ്ടാക്കിയിരിക്കുന്നു. തീരുമാനിക്കപ്പെട്ട ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളിയുയരുമ്പോൾ, മറ്റ് പള്ളികളിൽ, അതാത് പള്ളികളിൽ കേൾക്കാൻ മാത്രം പരിമിതപ്പെടുത്തിയായിരിക്കും ബാങ്ക് വിളിക്കുന്നത്. എന്ന് വച്ചാൽ ഒരേ സമയം പതിനാറ് ബാങ്ക് വിളികൾ കേൾക്കുന്നതിന് പകരം ഒരൊറ്റ ബാങ്ക് വിളിയേ ആ ഒരു പ്രദേശത്ത് നിന്നുണ്ടാവുകയുള്ളൂ, അഥവാ ആ ഒരു പ്രദേശത്തെ പള്ളിക്ക് പുറത്തുള്ളവർ, ഒരൊറ്റ ബാങ്ക് വിളിയേ കേൾക്കുള്ളൂ !

ഈ മാറ്റം ഒരു മോശം ഏർപ്പാടാണോ? ഒരിക്കലുമല്ല. കിത്താബ് തുറന്ന് നോക്കിയിട്ടാണോ അതോ സ്വയം തോന്നിയിട്ടാണോ അതൊന്നുമല്ല നമുക്കറിയാത്ത മറ്റു വല്ല കാരണങ്ങളുമാണോ എന്നൊന്നുമറിയില്ല.. എന്തായിരുന്നാലും ഞാൻ മുൻപ് പറഞ്ഞത് പോലെ, പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!

ഇനി ബാങ്ക് വിളി കേൾക്കാഞ്ഞ് ആരെങ്കിലും രാവിലെ ഉണരാതിരിക്കുമോ, പ്രാർത്ഥിക്കാതിരിക്കുമോ? നാടിന്റെ മതേതരസാംസ്കാരിക പാരമ്പര്യത്തിനെതിരാണെന്ന് പറയുമോ? രാവിലെ ബാങ്ക് വിളി കേൾക്കുമ്പോഴുണ്ടാകുന്ന പ്രത്യേക സുഖവും ഫീലിങ്ങും നഷ്ടപ്പെട്ടെന്ന് പറയുമോ?

ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്, രാവിലെ അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഉച്ചഭാഷിണികളിലൂടെയുള്ള സുപ്രഭാതവും ബാങ്ക് വിളികളും ഒരു വല്ലാത്ത ഫീലിങ്ങാണെന്ന്! സത്യത്തിൽ അത് ശീലിച്ച് പോയതുകൊണ്ടുള്ള ഒരുതരം addicted feeling ആണ്. കേൾക്കാതിരുന്നാൽ  അതും ക്രമേണ ശീലമായിക്കൊള്ളും. സത്യത്തിൽ, അമ്പലങ്ങളിലെ ഉച്ചത്തിലുള്ള സുപ്രഭാതവും, പള്ളികളിലെ പുലർച്ചെ തൊട്ടുള്ള ബാങ്ക് വിളികളും കൊണ്ട് ചിലരുടെയെങ്കിലും ഉറക്കം പോകുന്നുണ്ടെന്നുള്ളത് നേരാണ്. ബാങ്ക് വിളികളും  അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഉച്ചഭാഷിണികൾ വെക്കുന്ന ആചാരം തുടങ്ങിയിട്ട് അര നൂറ്റാണ്ടുകളിലധികമൊന്നുമായിട്ടില്ല. അതിനു മുൻപും ആളുകൾക്ക് വിശ്വാസവും, അവർക്ക് വെളുപ്പിനുണരുന്ന ശീലങ്ങളുമൊക്കെയുണ്ടായിരുന്നു. ഉച്ചഭാഷിണികൾ വെച്ച് അമ്പലങ്ങളിൽ പാട്ടുകൾ വെക്കുന്നതും പള്ളികളിൽ ബാങ്ക് കൊടുക്കുന്നതും, വന്നു വന്ന് ഒരു ശീലമായി, ഒരാചാരമായി, തകർക്കാൻ പറ്റാത്ത വിശ്വാസസംഹിതയുടെ ഭാഗമായി, അത്രമാത്രം !!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, സ്ത്രീകളെ പള്ളികളിൽ കയറ്റുന്നതിന് എതിരല്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തത്. ഈ ബാങ്ക് വിളി ക്രമീകരണവും പടിപടിയായുള്ള യുക്തിബോധത്തിലേക്കുള്ള കടന്നുവരവായിക്കാണാൻ ഇത്തിരി ബോധമുള്ളവർക്കെങ്കിലും പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയും ചെറീയ ചെറീയ കുറച്ച് കാര്യങ്ങൾ കൂടി മാറേണ്ടതുണ്ട്... കാലം പലതും മാറ്റുമെങ്കിലും, ഇത്തിരി നേരത്തേയായെങ്കിൽ, കണ്ണടക്കുന്നതിന്ന് മുന്നേയെങ്കിലും കാണാമല്ലോ !

വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന ഉത്സവങ്ങൾ, ഒരു നാടിന്റേത് മൊത്തമാകുമ്പോൾ, അതാഘോഷിക്കപ്പെടുകതന്നെ ചെയ്യണം. പക്ഷേ,  വെള്ളിയാഴ്ച്ചകളിലെ വഴിമുടക്കിക്കൊണ്ടുള്ള നിസ്കാരങ്ങളും,  അമ്പലക്കാരും പള്ളിക്കാരും ഉത്സവങ്ങളുടെയും തിരുന്നാളുകളുടെയും പേരുകളിൽ പട്ടണങ്ങളിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങളും, നല്ല വഴികളുടെ ഓരങ്ങൾ കുത്തിപ്പൊളിച്ച് കെട്ടിത്തൂക്കുന്ന കൊടിതോരണങ്ങളും ഒഴിവാക്കാൻ വിശ്വാസികളും അവരുടെ വഴികാട്ടികളും തീരുമാനിച്ചാൽ നന്നായിരുന്നു. പൊങ്കാലകൾ നാട്ടുകാരുടെ വഴികളിൽ ഇടുന്നതിന് പകരം സ്വന്തം വീട്ടിൽ ഇട്ടാൽ വഴികളിലെ തിരക്കൊഴിവാക്കാമെന്നത് മാത്രമല്ല, ഒരിടത്തുനിന്നുള്ള കൂട്ട അന്തരീക്ഷമലിനീകരണത്തിന് പകരം, മലിനീകരണം പലസ്ഥലങ്ങളിൽ നിന്നാകുന്നത് കൊണ്ട്, അതിന്റെ തോത് കുറയുകയും ചെയ്യും! സുപ്രഭാതങ്ങളും ബാങ്ക് വിളികളും അതാത് ആരാധനാലയങ്ങളിൽ മാത്രം ശ്രവിക്കാനായി ക്രമീകരിച്ചാൽ കുറച്ചാളുകൾക്കെങ്കിലും അര മണിക്കൂർ കൂടുതലുറങ്ങാൻ പറ്റിയേക്കും. അങ്ങനെ എത്രയെത്രയോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ കടുത്ത ബലം പിടുത്തങ്ങൾ വിട്ട് എല്ലാ തരത്തിലുമുള്ള വിശ്വാസികളും നടപ്പാക്കിയെങ്കിൽ, ആരെയും പ്രാകാതെ രാത്രി കിടന്നുറങ്ങാമായിരുന്നു.

എന്റെയൊരു സമാധാനത്തിനായിട്ട്, ഇങ്ങനൊക്കെ പറഞ്ഞു എന്ന് കരുതി, ഇനി ഞാൻ പറഞ്ഞതിനോടെതിർപ്പുള്ളവർ, എന്റെ ചെവിയിൽ കൂട്ടബാങ്ക് വിളിച്ച് കൂട്ടപ്പൊങ്കാലയിട്ടുകളയരുത് ! ആദ്യമേ പറഞ്ഞേക്കാം, അത് താങ്ങാൻ എന്റെ ചെവികൾക്ക് ശക്തിയില്ല !!

***

2020, ഫെബ്രുവരി 5, ബുധനാഴ്‌ച

ചാണകത്തിന്റെ അർത്ഥാന്തരന്യാസങ്ങൾ!

(Picture Source: Google)

നമുക്ക്, പണ്ടത്തെ ചില ചാണകക്കഥകളിലൂടെ ഇന്നത്തെ ചാണകത്തിലേക്ക് ഒരു യാത്ര ചെയ്യാം !

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! (മുഴുവൻ വായിച്ചതിന് ശേഷം വ്യക്തമായി മനസ്സിലാക്കാൻ, ഇതിന്റെ അർത്ഥം ഏറ്റവും താഴെ കൊടുത്തിരിക്കുന്നു)

ചാണകം എനിക്ക് വളരെ സുപരിചിതമായിരുന്നു. എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അച്ഛനെപ്പേടിച്ച് നാട് വിടുന്നത് വരെ !

വീട്ടിൽ പശുക്കളുണ്ടായിരുന്നു. തനി നാടൻ രീതിയിലുള്ള പശുത്തൊഴുത്തും. അതിലെ അന്തേവാസികളായിരുന്നു ചോക്കച്ചിയും വെള്ളച്ചിയും. ചോക്കച്ചിപ്പശു തൊഴുത്തിന്റെ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വെള്ളച്ചിപ്പശു കിടക്കുന്നിടത്തേക്ക് ചാണകമിടും. കരുതിക്കൂട്ടിയാണോ ചെയ്യുന്നതെന്നറിയില്ല, കാരണം തൊഴുത്തിന്റെ കിഴക്കുഭാഗത്തൂടെയുള്ള ഇടവഴിയിലൂടെ കടന്നു പോകുന്നവരെ നോക്കി നിൽക്കുന്നത് ചോക്കച്ചിക്കൊരു ഹരമായിരുന്നെന്നാണ് എന്റെയൊരു തോന്നൽ. എന്തായാലും പ്രതികാരമെന്നോണം രണ്ട് വയസ്സിന് മൂത്ത വെള്ളച്ചിപ്പശു തിരിഞ്ഞുനിന്ന് പടിഞ്ഞാറോട്ട് നോക്കിയായിരുന്നു കാര്യങ്ങൾ ഒപ്പിച്ചിരുന്നത്. പക്ഷേ, എന്റെ അഭിപ്രായത്തിൽ, വെള്ളച്ചിക്ക് നമ്മുടെ വീട് നോക്കിനിൽക്കാനായിരുന്നു ഇഷ്ടമെന്നാണ്. എന്തിനേറെപ്പറയുന്നു, ഈ പരസ്പരം തിരിഞ്ഞു നിന്നുകൊണ്ടുള്ള ചാണക-ഗോമൂത്രപ്രയോഗങ്ങൾ കൊണ്ട് രണ്ട് പേരും രാവിലെയാവുമ്പോഴേക്കും ചാണകത്തിൽ കുളി കഴിഞ്ഞ പരുവത്തിലായിരിക്കും.

പള്ളിക്കൂടദിവസങ്ങളിൽ പണി ഇത്തിരി കുറവായിരിക്കുമെങ്കിലും, എന്റെയും അനിയന്റെയും ജോലിയായിരുന്നു, തൊഴുത്ത് വൃത്തിയാക്കുക, പശുക്കളെ പുറത്ത് മാറ്റിക്കെട്ടി, കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് അവറ്റകളെ വൃത്തിയാക്കുക എന്നിവ. കൈയ്യുറ അഥവാ gloves എന്ന സംഭവം ഞങ്ങൾക്ക് തീർത്തും അന്യമായിരുന്നു; അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ  നഗ്നഹസ്തങ്ങൾ കൊണ്ട് തന്നെയാണ് ചാണകം വാരുന്നതും വൃത്തിയാക്കുന്നതും മറ്റും! കൈകാൽവിരലുകൾക്കിടയിലും നഖങ്ങൾക്കിടയിലുമൊക്കെ നല്ല ഡിസൈനുകളിൽ ചാണകം കാണും. നഖങ്ങൾക്കിടയിലെ ചാണകം ഈർക്കിൽ കൊണ്ട് എടുത്ത് ഉറുമ്പുകൾക്ക് ഭക്ഷണമായി വിട്ടുകൊടുക്കും.  ചാണകം രുചിക്കാനെത്തി ബോധം കെട്ടുവീണ ഈച്ചകളുടെ ജഡങ്ങൾ, ചാണകത്തിൽ ധാരാളം കണ്ടെന്ന് വരും. ആ ജഡങ്ങൾ കൊണ്ടുപോകാനായി കട്ടുറുമ്പുകളും കൂനനുറുമ്പുകളും ചോണനുറുമ്പുകളും അവിടെ വരിവരിയായി നിൽപ്പുണ്ടാകും. ഞങ്ങൾ അമ്മയോടുള്ള  ദേഷ്യത്തിൽ, ഈ ജഡങ്ങളേയും ഉറുമ്പുകളെയുമൊക്കെ ഒരു ദാക്ഷിണ്യവും കാണിക്കാതെ, ഒരുമിച്ച് വാരി കുഴിയിൽ തട്ടും. അങ്ങനെ എത്രയോ കൂട്ടക്കുരുതികൾ ആ തൊഴുത്തിൽ നടന്നിട്ടുണ്ട്. ചാണകം വാരിയെടുക്കുന്നതിനിടയിൽ കടിക്കാൻ വരുന്ന കൊതുകുകളെ ചാണകക്കൈ കൊണ്ട് തന്നെ സ്വന്തം മുഖത്തും പുറത്തും കാലിലും അടിച്ച് വകവരുത്തും. പണ്ട് എന്റെ ചെറിയമ്മയെ ഈ വെള്ളച്ചിയുടെയും ചോക്കച്ചിയുടെയും അമ്മയായ കറുമ്പി, ചാണകക്കുഴിയിലേക്ക് കുത്തിമറിച്ചിട്ടത് ഓർമ്മ വരുമെങ്കിലും, മക്കൾ രണ്ടു പേരും വളരെച്ചെറുപ്പത്തിലേ നമ്മുടെ അടുത്ത ചങ്ങാതിമാരായതിനാൽ നമുക്കാ പേടിയുണ്ടായിരുന്നില്ല. ഇങ്ങനെ തൊഴുത്തൊക്കെ വൃത്തിയാക്കിക്കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ രൂപം കണ്ട്  ചോക്കച്ചിയും വെള്ളച്ചിയും തലയാട്ടിക്കൊണ്ട്  ചോദിക്കും: "ഞങ്ങളാണോ ചാണകത്തിൽ കിടന്നത് അതോ നീയോ?"

സാധാരണഗതിയിൽ തൊഴുത്തിലെ ചാണകം, തൊഴുത്തിന്റെ തെക്കുഭാഗത്തുള്ള ചാണകക്കുഴിയിലാണ് സംഭരിക്കാറുള്ളത്. ഇടക്ക് അമ്മ വിളിച്ച് പറയും:
"എടാ, നാളെയോ മറ്റന്നാളോ വീടിന്റെ അകവും പുറവും മെഴുകണം..."
അങ്ങനെയുള്ള ഉത്തരവ് വന്നാൽ, അടുപ്പിച്ചുള്ള ഒന്ന് രണ്ട് ദിവസങ്ങളിലെ ചാണകം പ്രത്യേകം ഒരു മൂലയിൽ മാറ്റി വാഴയില കൊണ്ട് മറച്ച് വെക്കും. മെഴുകേണ്ട സമയമായാൽ, അമ്മ കൂട്ടിവച്ച ചാണകമെല്ലാം കോരിയെടുത്ത് വലിയ ബക്കറ്റിലോ പാത്രത്തിലോ വെള്ളമൊഴിച്ച് കലക്കും. അതിൽ ചികരി കത്തിച്ച് പൊടിച്ചിടും. പിന്നെ ആ വെള്ളത്തിൽ താളിയില മുക്കിവെക്കും. കുറെ നേരം മുക്കി വച്ചതിന് ശേഷം ആ താളിയിലകൾ നന്നായി പിഴിഞ്ഞ്, അതിന്റെ പിണ്ടിയൊക്കെ പുറത്ത് കളയും. അപ്പഴേക്കും ആ ചാണക-കരിവെള്ളക്കൂട്ടിന് ഒരുതരം കൊഴുപ്പും കുളിർമ്മയും പശിമയുമൊക്കെ വന്നുകാണും. ആ ചാണകമിശ്രിതമാണ് നമ്മുടെ പഴയ വീട്ടിലെ ഓരോ മുറിക്കകത്തും കമുകിന്റെ പാള, ദീർഘചതുരാകൃതിയിൽ മുറിച്ചുണ്ടാക്കിയ (ഞങ്ങൾ 'പാളോക്ക്' എന്ന് പറയും) ചീളുകൊണ്ട് മെഴുകുന്നത്. മുറ്റത്താണ് ചാണകം മെഴുകുന്നതെങ്കിൽ കൂടുതലും നല്ല നിലാവുള്ള രാത്രിയിലായിരിക്കും. ഒരു പ്രത്യേക രസമാണ് ആ സമയത്തുള്ള ചാണകം മെഴുകലിന്. മുറ്റത്തേക്കുള്ള ചാണകക്കൂട്ടിന് കരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മുറ്റത്ത് മെഴുകിയ ചാണകം ഉണങ്ങിക്കഴിഞ്ഞാൽ ഒരുതരം പച്ചനിറമായിരിക്കും, മറിച്ച്, അകം മെഴുകിയതിന് കറുപ്പ് നിറവും. മുറ്റത്ത് ചാണകം മെഴുകിയതിന് ശേഷം, ആ രാത്രി ചാണകവും മണത്തുകൊണ്ട്, കൈതോലപ്പായയിൽ, മുകളിലത്തെ കീറിയ ഓല മേഞ്ഞ മേൽക്കൂരക്കുള്ളിലൂടെ ആകാശവും നോക്കി, വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുന്നതിന് വല്ലാത്തൊരു സുഖമായിരുന്നു. ചില സമയങ്ങളിൽ, വളരെച്ചെറുപ്പത്തിലുള്ള പശുക്കിടാവും ഉമ്മറത്തുണ്ടാകും. ചെറിയ കിടാങ്ങളെ, കുറുക്കന്മാരുടെ ഭീഷണി മൂലം, തൊഴുത്തിൽ കെട്ടാറില്ല. പശുക്കിടാവിന്റെ പശുവിൻപാൽ മണക്കുന്ന മുഖവും മണപ്പിച്ച് അതിന്റെ ഒരു ഭാഗത്തായിട്ടായിരിക്കും ഞങ്ങളുടെ കിടപ്പ് !

ചന്ദ്രഗ്രഹണദിവസങ്ങളിൽ, വീണ്ടും ചാണകം കലക്കുന്ന പരിപാടിയുണ്ട്. ഒരു വിസ്താരമുള്ള പാത്രത്തിൽ ചാണകം കലക്കി വെക്കും. ചാണകമൊക്കെ അടിയിലേക്കൂറി, മുകളിൽ തെളിവെള്ളം വരും. ആ പാത്രത്തിൽ നോക്കിയാണ് ഞങ്ങൾ ചന്ദ്രന്റെ അപഹാരവും മുക്തിയും കണ്ടിരുന്നത്. അമ്മയുടെ അപ്പൂപ്പന്റെ വീട്ടിലാണെങ്കിൽ അപ്പൂപ്പൻ സന്ധ്യക്ക് മുന്നേ എല്ലാവരും ഭക്ഷണം കഴിച്ചെന്ന് ഉറപ്പിക്കും. ഒരു കായക്കഷണം ഇല്ലാത്ത പല്ലുകൊണ്ട് ചവച്ച് ചവച്ച് നാക്ക് കൊണ്ട്  ആ കായം തിക്കിത്തിക്കിയാണ് അപ്പൂപ്പന്റെ നടപ്പ്. മുറ്റത്ത് ചാണക വെള്ളം കലക്കി വെച്ച തളികയുണ്ടാവും. എന്നിട്ട് ഇടക്കിടെ ചന്ദ്രന്റെ അന്നന്നേരമുള്ള നിലവാരത്തെക്കുറിച്ച് അപ്‌ഡേറ്റ്, ചാരുകസേരയിലിരുന്നുകൊണ്ട് ചോദിക്കും. ആരെങ്കിലും പോയി തളികയിൽ നോക്കി (മുകളിലേക്ക് നോക്കാൻ പാടില്ല) വിളിച്ച് പറയും: "അപ്പൂപ്പാ, ഇപ്പൊ പകുതി പോലും ഇരുണ്ടിട്ടില്ല". അപ്പൂപ്പൻ പിന്നെയും കായം ചവച്ച് കൊണ്ട്, കേതുവിനെ ശപിച്ചുകൊണ്ട് ജപം തുടരും!

അങ്ങനെയിരിക്കുമ്പോ, പറമ്പിലെ തെങ്ങിനും മറ്റും വളമിടേണ്ട സമയമാകും. വെണ്ണീറിനും പച്ചിലകൾക്കും പിണ്ണാക്കിനുമൊപ്പം  ചാണകവും പ്രധാന ഘടകമാണ്. ഞങ്ങൾ, ചാണകം, ചാണകക്കുഴിയിൽ നിന്ന് കോരി കുട്ടയിലാക്കി ഓരോ തെങ്ങിൻ ചുവട്ടിലും തലച്ചുമടായിക്കൊണ്ടിടും. കുടുക്ക് പൊട്ടിയ ട്രൗസറായിരിക്കും മിക്കവാറും വേഷം. വീട്ടിലുള്ള സമയത്ത് മേൽക്കുപ്പായം ധരിക്കാൻ ഞങ്ങൾ ആൺകുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല! തെങ്ങിൻ ചുവട്ടിലേക്കുള്ള യാത്രയിൽ, ചിലപ്പോൾ ചാണകക്കുട്ടയിൽ നിന്ന് ചില വണ്ടുകളും പ്രാണികളുമൊക്കെ നമ്മുടെ ശരീരത്തിലൂടെ യാത്ര നടത്തിയെന്നിരിക്കും. അപൂർവ്വമായി ചിലപ്പോൾ ചാണകവെള്ളം നമ്മുടെ നെറ്റിയിലൂടെ ഊർന്ന് മൂക്കും കടന്ന് ചുണ്ട് വഴി താടിയിലൂടെ താഴേക്കിറ്റും.  യമണ്ടൻ ചാണകപ്പുഴുക്കളെ ചാണകക്കുഴിയിൽ നിന്ന് കോരുന്നതിനിടയിൽ കാണാറുണ്ടെങ്കിലും, ചൈനയെപ്പറ്റിയും കൊറിയയേപ്പറ്റിയും ഒന്നും വിവരമില്ലാതിരുന്നതുകൊണ്ട് വറുത്തോ പുഴുങ്ങിയോ കഴിച്ചിരുന്നില്ല. അവയെ പെറുക്കിയെടുത്ത് കോഴികൾക്കിട്ടു കൊടുക്കും. കോഴികൾ ആ തടിച്ച് കൊഴുത്ത ഭീകരന്മാരെ നിർദ്ദയം കൊത്തി പീസ് പീസാക്കും. തള്ളക്കോഴികൾ ഇത്തിരിയെങ്കിലും കോഴിക്കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ നായകന്മാരായ പൂവങ്കോഴികൾ, തന്റെ മക്കളോ ഭാര്യമാരോ അടുത്തുണ്ടെന്ന ഭാവം പോലും കാണിക്കാതെ എല്ലാം കണ്ണും പൂട്ടി കുനിഞ്ഞ് നിന്ന് വിഴുങ്ങും, ആണുങ്ങളെ പറയിക്കാനായിട്ട് !

ചില വൈകുന്നേരങ്ങളിൽ, പനിനീർ ചെടിയുടെ ശിഖരങ്ങൾ, പുതിയ തെഴുപ്പ് വരാൻ വേണ്ടി അറ്റം വെട്ടുമ്പോൾ, വെട്ടിയ അറ്റത്ത് ഞങ്ങൾ പച്ചച്ചാണകം ഉരുട്ടിപ്പിടിപ്പിക്കും; ആരോഗ്യമുള്ള തെഴുപ്പ് വേഗം വരുമത്രെ. പിന്നെ ചില പച്ചക്കറികളുടെ വിത്തുകൾ ചാണകത്തിനുള്ളിലാക്കി ഉരുട്ടിയുണക്കിവെക്കാറുമുണ്ട്. എന്നിട്ട്, വിത്തുകൾ കുഴിച്ചിടേണ്ട സമയത്ത്, ആ ഉണക്ക ചാണകയുരുളകൾ പൊട്ടിച്ച് വേണം വിത്തുകൾ പുറത്തെടുക്കാൻ. വിത്തുകൾ സൂക്ഷിക്കുന്നതിനുള്ള ഒരു നാട്ടറിവ് !

ശിവരാത്രിക്ക് ഞങ്ങൾ അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അന്ന് രാത്രി തെരുവത്ത് ഗണപതീക്ഷേത്രത്തിൽ നിന്ന് കോമരം വരും. ഞങ്ങളവിടെ എത്തുമ്പഴേക്കും അച്ഛമ്മയും ഇളയമ്മയുമൊക്കെ ചാണകയുരുളകൾ വെയിലത്ത് ഉണക്കിവച്ചിട്ടുണ്ടാകും. ഞങ്ങളവിടെയെത്തിയാൽ, മച്ചൂനന്റെ കൂടെ ചേർന്ന്   മുറ്റത്തിന്റെ ഒരറ്റത്ത്, ഉണങ്ങിയ ഉമി കൂനകൂട്ടി, അതിനുള്ളിൽ ഈ ഉണക്കിയ ചാണകയുരുളകൾ തിരുകി വെക്കും. ശിവരാത്രി ദിവസം തെരുവത്ത് ഗണപതീക്ഷേത്രത്തിൽ ഗംഭീര ഉത്സവമാണ്. ഗാനമേളകളോ വെടിക്കെട്ടുകളോ ഒന്നുമുണ്ടാകില്ലെങ്കിലും അവിടത്തെ ചടങ്ങുകൾ ഗംഭീരമാണ്. അടിയറകളും കോഴിനേർച്ചയും മറ്റും അന്നവിടയുണ്ടാകും. എന്നെ ആകർഷിച്ചിരുന്നത് മറ്റൊരൈറ്റമായിരുന്നു. അവിടത്തെ കോമരത്തിന്റെ തലയിൽക്കൊത്ത്  എന്ന ചടങ്ങ്! അത്  ഭീകരമായിരുന്നു. ഉത്സവച്ചടങ്ങുകളുടെ സമാപനത്തിനടുപ്പിച്ച് ഈ കോമരം ഉറഞ്ഞ് തുള്ളിത്തുള്ളി ഒരലർച്ചയോടെ തലയിൽ വാളുകൊണ്ട് കൊത്താൻ തുടങ്ങും. കൊത്തെന്ന് പറഞ്ഞാൽ ഒരൊന്നൊന്നരക്കൊത്ത് ! ഒരു മാതിരി നല്ല രീതിയിൽ കൊത്തിക്കഴിഞ്ഞെന്ന് ചുറ്റുമിരിക്കുന്ന സഹായികൾക്ക് ബോദ്ധ്യപ്പെട്ടാൽ അവർ കോമരത്തെ പിടിച്ച് നിർത്തും. കോമരം വിഫലമാക്കാൻ ശ്രമിക്കുമെങ്കിലും, ഒടുവിൽ കോമരം സുല്ലിട്ട് ചോരയുമൊലിപ്പിച്ച്‌ വാളെടുത്ത് പീഠത്തിലമർത്തി എന്തൊക്കെയോ പുലമ്പി നിർത്തും. മറ്റുള്ളവർ ഈ കോമരത്തിന്റെ തലയിൽ മഞ്ഞൾപ്പൊടി പോലുള്ള പൊടികൾ വാരിയമർത്തും. അതോടെ ഉത്സവം അവസാനിക്കും. ഈ കോമരമാണ് അച്ഛാച്ഛന്റെ വീട്ടിൽ രാത്രി എത്തുക. പലവീടുകളും കയറിയിറങ്ങിയായിരിക്കും വരവ്. കോമരം വീട്ടിൽ വന്നാൽ വലിയ പരിപാടികളൊന്നുമില്ല. വാളൊക്കെ കുലച്ചായിരിക്കും വരവ്. കോമരം നേരെ വന്ന് വീടിൻറെ ഉമ്മറത്തു കയറും. അകത്തേക്ക് തീർത്ഥവെള്ളം വിരലുകൾ കൊണ്ട് തെറിപ്പിക്കും. എല്ലാ ഐശ്വര്യങ്ങളുമുണ്ടാവട്ടെ എന്നും പറഞ്ഞനുഗ്രഹിച്ച് ദക്ഷിണയും വാങ്ങി തിരിഞ്ഞ് നടക്കും. പോകുന്ന പോക്കിൽ ചൂട്ടുകൊണ്ട് മുറ്റത്ത് കൂനകൂട്ടിയ ഉമിക്കൂമ്പാരത്തിന് തീ വെക്കും. അതവിടെകിടന്ന് രാത്രി മുഴുവൻ കത്തും. ഞങ്ങൾ രാവിലെ എഴുന്നേറ്റ് വരുമ്പഴേക്കും ഈ ഉമിയൊക്കെ കത്തിത്തീരും. എന്നാലും അതിന് നല്ല ചൂട് കാണും. പൂർണ്ണമായും കത്തി വെണ്ണീറാകാതെ കരിഞ്ഞിരിക്കുന്ന ഉമി  പ്രത്യേകം എടുത്ത് പല്ലുതേക്കാനുള്ള ഉമിക്കരിയായി മാറ്റി വെക്കും. കത്തിത്തീർന്ന ചാണകയുരുളകൾ അതേ ഷേപ്പിൽ അവിടെയുണ്ടാകും. അവ കഴിയുന്നതും പൊട്ടാതെ ഒരു കലത്തിലിട്ട് വെക്കും; അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു കൊല്ലത്തേക്കുള്ള ഭസ്മം !

മണ്ഡലകാലമായാൽ നമുക്ക് ഇത്തിരി പണി കൂടും. ഈ നാല്പത്തൊന്ന് ദിവസത്തെ കാലയളവിൽ നമ്മൾ അതിരാവിലെ എഴുന്നേൽക്കണം. മണ്ഡലകാലത്തിൽ നമ്മുടെ തറവാട്ടമ്പലമായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പഞ്ചഗവ്യം അവിഭാജ്യ ഘടകമാണ്. പ്രസവിച്ച് കിടാവുള്ള പശുവിന്റെ പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം; ഇവയൊക്കെയാണ് ആ പഞ്ചഗവ്യത്തിലെ പഞ്ചഘടകങ്ങൾ.   ഒരു പ്രത്യേക കാരണത്തിനാലാണ് രാവിലെ എഴുന്നേൽക്കുന്നത്. അതിരാവിലെയുള്ള പശുവിന്റെ മൂത്രവും ചാണകവും നിലം തൊടുന്നതിന് മുന്നേ സംഘടിപ്പിക്കണം. ചിലപ്പോൾ അതൊരു കാത്തിരിപ്പായിരിക്കും. നല്ല തണുപ്പുള്ള കാലമായതിനാൽ ചിലപ്പോൾ ചോക്കച്ചിയും വെള്ളച്ചിയും അതിരാവിലത്തെ കാലാവസ്ഥയിൽ  കാലിന്റെയുള്ളിൽ തലയും അമർത്തി നല്ലയുറക്കായിരിക്കും. തലേദിവസം ചാപ്പാട് ഇത്തിരി അധികമായാൽ പിന്നെ പറയുകയും വേണ്ട.

ഞാനും അനിയനും രാവിലെ എഴുന്നേറ്റ് ഒരാൾ ഒരു വാഴയിലയും മറ്റെയാൾ ഒരു പാത്രവുമായി തൊഴുത്തിൽ പോകും. തക്കാളിച്ചെടിയുടെ വാട്ടത്തിന് ഗോമൂത്രം നല്ലതാണെന്ന് പറഞ്ഞ് പകൽ സമയത്ത് ഗോമൂത്രം നേരൊഴുക്കിൽ സംഭരിച്ചിട്ടുണ്ടെങ്കിലും (ഇങ്ങനെ ഗോമൂത്രം സംഭരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. ഏത് തിരക്കിനിടയിലായാലും, ഞങ്ങൾ ആദ്യത്തെ തുള്ളി നിലത്ത് വീഴുമ്പഴേക്കും, ആ ശബ്ദം ഗ്രഹിച്ച്, പാത്രവുമായി പശുവിന്റെ പിന്നിൽ എത്തിയിരിക്കും; എത്ര ദൂരെയായിരുന്നാലും !), ഇതിപ്പോ അതിരാവിലെത്തന്നെ വേണമല്ലോ!  ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളിൽ, രണ്ട് പശുക്കളും, അവരെ മേയ്ക്കാൻ കൊണ്ടുപോവാനാണ്, ഞങ്ങൾ രാവിലെയേ എത്തിയത് എന്നാലോചിച്ച്, സന്തോഷത്തോടെ എഴുന്നേറ്റ് ഞങ്ങളെത്തൊട്ടുരുമ്മി, അതിന്റെ മൂക്ക് ഞങ്ങളുടെ മേലുരച്ച്, നക്കി സ്നേഹം പ്രകടിപ്പിക്കും. ഞങ്ങളാണെങ്കിൽ പാത്രവും ഇലയും പിടിച്ച് ഒറ്റയിരുപ്പാണ്, പശു വാല് പൊക്കുന്നതും കാത്ത്. സാധാരണനിലയിൽ പശുക്കൾ രാവിലെയെഴുന്നേറ്റാൽ വേഗം തന്നെ മലമൂത്രവിസർജ്ജനം (ക്ഷമിക്കണം, ചാണക-ഗോമൂത്രവിസര്ജ്ജനം) നടത്തും. ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ, ഞങ്ങൾ അതിരാവിലെയേ തൊഴുത്തിൽ പോകുന്നത് അവരെ സന്തോഷിപ്പിക്കാനല്ലെന്നും അവരുടെ വിലപ്പെട്ടതെന്തോ കവരുവാനാണെന്നും പശുക്കൾക്ക് മനസ്സിലാവും! അങ്ങനെയാകുമ്പോ ഞങ്ങൾ രാവിലെയെത്തിയാലും ഞങ്ങളെക്കണ്ട ഭാവം വെക്കില്ല; ചോക്കച്ചിയും വെള്ളച്ചിയും. രണ്ടും കിടന്ന കിടപ്പിൽ നിന്ന് തല പോലും പൊക്കില്ല. 'നീ പോ മോനെ ദിനേശാ' എന്ന ഭാവമായിരിക്കും. ഞങ്ങൾക്ക് ഇതും കഴിഞ്ഞ് വേറെ പണികളുള്ളതാണ്. ഈ സാധനങ്ങളും കൊണ്ട് അമ്പലത്തിൽ പോകണം, പച്ചക്കറിച്ചെടികൾക്ക് വെള്ളം നനയ്ക്കണം, പള്ളിക്കൂടത്തിലേക്ക് പോകാൻ തയ്യാറാവണം, അങ്ങനെ പലതും. പശുക്കൾ എഴുന്നേറ്റില്ലെങ്കിൽ കാര്യം കുഴയും! അങ്ങനെ വരുമ്പോൾ ഞങ്ങൾ പല ഉപായങ്ങളും ഉപയോഗിക്കും. തള്ളിനോക്കും, രണ്ടിടി കൊടുത്ത് നോക്കും, ചിലപ്പോൾ പ്രീണിപ്പിക്കാൻ പച്ച വാഴയില വെട്ടിക്കൊടുക്കും അങ്ങനെയങ്ങനെ... എങ്ങനെയെങ്കിലും എഴുന്നേറ്റാൽ ഞങ്ങൾ വളരെ സ്മാർട്ടായി രണ്ടും ഒപ്പിച്ചെടുക്കും. ഞങ്ങളുടെ ചില പ്രത്യേക തരം തടവലുകളിൽ (ഈ കാര്യങ്ങൾ പരസ്യമായി പറയാൻ പറ്റുന്നതല്ല 😉), പശുക്കൾ വാലുപൊക്കി കാര്യങ്ങൾ സാധിച്ചുകളയും ! എന്നിരുന്നാലും ചില അപവാദദിവസങ്ങളുമുണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളിൽ, അപൂർവ്വമായി, ഞങ്ങൾ അമ്മയെ പറ്റിച്ചിട്ടുമുണ്ട്. സംഭവം കിട്ടാൻ വളരെ സമയമെടുക്കുന്നെങ്കിൽ, താഴെ വീണ് കിടക്കുന്ന ചാണകത്തിൽ നിന്ന് കുറച്ച് നുള്ളിയെടുക്കും, മൂത്രം കെട്ടിനിൽക്കുന്നതിൽ നിന്ന് കുറച്ച് മൂത്രവും; ചിലപ്പോൾ, പശുവിന് കിടാവുണ്ടോ എന്നൊന്നും നോക്കാതെ, ഏത് പശുവാണോ ആദ്യം കാര്യം സാധിക്കുന്നത്, അതിന്റെ വിസർജ്ജ്യങ്ങളങ്ങെടുക്കും !! പിന്നെ ബാക്കിയുള്ള മൂന്ന് സാധനങ്ങളും സംഘടിപ്പിച്ച ശേഷം, കുളിച്ച് നേരെ അമ്പലത്തിലേക്ക് ! ഉച്ചപ്പൂജ കഴിഞ്ഞാൽ നമുക്കതിന്റെ പ്രസാദം കിട്ടും. ഗോമൂത്രവും ചാണകവും ഒരു ലഗ്നത്തിന് മറ്റ് ചേരുവകളുടെ മേലെ തെറിപ്പിക്കുകയേ ഉള്ളൂവെങ്കിലും ഈ ചേരുവകളുടെ പേരിൽ അന്നേ ഞാൻ സ്വയം കലഹിച്ചിരുന്നു.

ആയിടക്കാണ്, ഒരു ദിവസം ഓമന സ്വാമി അച്ഛാച്ഛന്റെ വീട്ടിലെത്തിയത്. ഞാനും അന്നവിടെ ഏതോ കാരണത്താൽ എത്തിച്ചേർന്നു. അച്ഛമ്മയുടെ അമ്മയായ പാറുക്കുട്ടിമുത്താച്ചിയുടെ അയൽവാസിയാണ് കക്ഷി. എവിടെയൊക്കെയോ നാട് ചുറ്റിക്കറങ്ങിയുള്ള വരവാണ്. തലയൊക്കെ മുണ്ഡനം ചെയ്ത് രുദ്രാക്ഷമാലയൊക്കെ ചാർത്തി മെലിഞ്ഞൊരു രൂപം. അവരെ വളരെ ഭക്ത്യാദരവോടെയാണ് അച്ഛമ്മ എതിരേറ്റത്. പക്ഷെ അച്ഛന്റെ സഹോദരിയായ കമലാക്ഷി ഇളയമ്മക്ക് എന്തോ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ചോറിന് വെള്ളം വെക്കുന്നതിനിടെയും കറിക്ക് പച്ചക്കറികൾ അരിയുന്നതിടെയും അവരെന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു. ഈ സ്വാമി ആളത്ര ശരിയല്ല എന്നാണ് അതിന്റെയൊക്കെ ഉള്ളടക്കം. പക്ഷെ എന്താണ് കാര്യമെന്ന് നമ്മളോട് പറയുന്നില്ല, വലുതായപ്പോൾ മനസ്സിലായെങ്കിലും ! "നീ ഒന്ന് മിണ്ടാതിരി കമലാക്ഷീ" എന്നൊക്കെപ്പറഞ്ഞ് അച്ഛമ്മ തുളസിയിലകളും കിണ്ടിയിൽ വെള്ളവുമൊക്കെയായി സന്ധ്യാസമയത്ത് ജപിക്കാൻ ഓമനസ്വാമിക്ക് എത്തിച്ചുകൊടുത്തു. "ഇവിടെ എന്റെ മുന്നിൽ വന്നിരിക്കൂ" സന്ധ്യാനാമത്തിന്റെ സമയത്ത് സ്വാമി എന്നെയും മച്ചുനനെയും അവരുടെ മുന്നിലിരുന്ന് പ്രാർത്ഥിക്കാൻ ക്ഷണിച്ചു. ഞങ്ങൾ രണ്ട് പേരുംസ്വാമിയുടെ മുന്നിൽ ഇരുപ്പായി. സ്വാമി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കെണ്ടേയിരുന്നു. ചന്ദനത്തിരികൾ കത്തിച്ച് വച്ചു (ചന്ദനത്തിരിയിലും ചാണകം ഉണ്ടല്ലോ). കർപ്പൂരം തളികയിലുള്ള ഭസ്മത്തിലിട്ട് കത്തിച്ചു. മണി കിലുക്കിത്തുടങ്ങി.... പിന്നെ അതൊരു ഉറഞ്ഞ് പുലമ്പുന്ന പോലുള്ള അവസ്ഥയായി.. ഞങ്ങൾ രണ്ട് പേരും പേടിച്ച് പോയി. അച്ഛമ്മ വന്ന് "ഓമനേ" എന്ന് ഉറക്കെ വിളച്ചപ്പോൾ സ്വാമിയുടെ ഉറയൽ, ചവിട്ടി നിർത്തിയത് പോലെ നിന്ന് പോയി. സ്വാമി ഒന്ന് പുഞ്ചിരിച്ചു. സഞ്ചിയിൽ നിന്ന് വേറൊരു ഭസ്മക്കെട്ട് പുറത്തെടുത്തു. ആ ഭസ്മത്തിൽ നിന്നൊരിത്തിരി ഭസ്മം, തളികയിൽ കർപ്പൂരമിട്ട് കത്തിച്ച ചാണക ഭസ്മത്തിലേക്കിട്ട് ഇളക്കി. എന്നിട്ട് ഒരു വലിയ നുള്ള് ഭസ്മമെടുത്ത് സ്വാമി സ്വാമിയുടെ നാക്കിന്റെ അടിയിലേക്ക് വച്ചു. ഒരു ചെറിയ നുള്ള് ഭസ്മമെടുത്ത് "വാ തുറക്ക്"; മച്ചുനൻ വാ തുറന്നു. ആ നുള്ള് ഭസ്മം, മച്ചുനന്റെ നാക്ക് പൊക്കിപ്പിടിച്ച്, നാക്കിനടിയിലായി ഭസ്മം നിക്ഷേപിച്ചു. "നല്ല സുഖവും ആരോഗ്യവും ഉണ്ടാവും, തുപ്പിക്കളയരുത്, ഹിമാലയത്തിലെ മരുന്നാണ്, മറ്റേത് ശുദ്ധ ശിവരാത്രിഭസ്മമല്ലേ " സ്വാമി മൊഴിഞ്ഞു. മച്ചുനൻ തലയാട്ടി. ഭസ്മം എന്റെ വായിലേക്കും എത്തി. ഞങ്ങൾ രണ്ട് പേരും ഭസ്മവും വായിലിട്ട് പരസ്പരം നോക്കുകയാണ്. പിന്നെ രണ്ട് പേരും ഒരുമിച്ച് വീടിന്റെ തെക്ക് ഭാഗത്തെക്കൊരോട്ടം വച്ച് കൊടുത്തു. തൊണ്ട കാറി തുപ്പാൻ തുടങ്ങി. തുപ്പിയിട്ടും തുപ്പിയിട്ടും നാക്കിനടിയിലെ കനം പോകുന്നില്ല. പിന്നീട് വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞ് തുപ്പിയപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്. അപ്പഴേക്കും കമലാക്ഷി ഇളയമ്മയും ഓമനസ്വാമിയും ഉള്ളിൽ കലഹം തുടങ്ങിയിരുന്നു; അച്ഛമ്മ മദ്ധ്യസ്ഥതയുടെ റോളിൽ നിൽക്കുമ്പോൾ, മൂന്ന് വിരൽ ഭസ്മവും നെറ്റിയിൽ പൂശി, ചാരുകസേരയിലിരുന്ന് കൊണ്ട് ഞങ്ങളെയും നോക്കിക്കൊണ്ട്  ഒരു പ്രത്യേക തരത്തിൽ ചിരിക്കുകയായിരുന്നു അച്ഛാച്ചൻ. ഞങ്ങൾ അച്ഛാച്ചനെ ശ്രദ്ധിക്കുന്നെന്ന് അച്ഛാച്ചന് മനസ്സിലായപ്പോൾ, അച്ഛാച്ചൻ കൈകൾ കൂട്ടിത്തിരുമ്മി മുകളിലേക്ക് നോക്കിക്കൊണ്ട്, "ഗോപാലബാലന്റെ ശരീരമപ്പോൾ... ആപാദചൂഡം നയനാഭിരാമം..." എന്ന മണിപ്രവാളശ്ലോകം നീട്ടിച്ചൊല്ലി !

ചാണകത്തിനെ സംബന്ധിച്ചടുത്തോളം, അതിന്റെ ഉപയോഗങ്ങളെ സംബന്ധിച്ചടുത്തോളം ഇത്രയൊക്കെയായിരുന്നു എന്റെ അറിവ്, അഥവാ മേല്പറഞ്ഞപോലുള്ള അനുഭവങ്ങളിലൂടെയാണ് ആ കാര്യങ്ങൾ ഗ്രഹിച്ചത്. അങ്ങനെയിരിക്കെ, എനിക്ക് ഇരുപത്തിരണ്ട് വയസ്സായി. ഏത് വയസ്സ് വരെ അച്ഛനെനിക്ക് ഫ്രീയായി കഞ്ഞി തരുമെന്ന് പറഞ്ഞിരുന്നുവോ അതേ വയസ്സ്. ഞാൻ സുഹൃത്തുക്കളുടെയടുത്ത് നിന്നും ആയിരത്തഞ്ഞൂറ് രൂപാ കടം വാങ്ങി അന്നത്തെ ബോംബെയിലേക്ക് നാട് വിട്ടു. പശുവിനെയും ചാണകത്തെയും മറന്നു. എന്നാലും ബോംബെയിലെ ചില തെരുവുകളിൽ എരുമച്ചാണകം പരത്തിയുണക്കി അടുപ്പിൽ കത്തിക്കാനുള്ള ചാണക വിറകുകൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ചോക്കച്ചിയെയും വെള്ളച്ചിയെയും ഇറച്ചിക്കാർക്ക് വിറ്റുവെന്നറിഞ്ഞു. ഞാൻ മനസ്സിൽ കരഞ്ഞു. കാലം പിന്നെയും കുറെ കഴിഞ്ഞു. ഞാൻ ഇറാൻ വഴി ഇംഗ്ലണ്ടും കടന്ന് അമേരിക്കയിലെത്തി. നാട്  മാറി, നാട്ടാര് മാറി, ഭരണം മാറി, ചിന്തകൾ മാറി. പക്ഷേ അന്ന് പത്രങ്ങളിലൊന്നും കാണാത്ത വാർത്തകൾ ഇന്നത്തെ പത്രങ്ങളിൽ നിറഞ്ഞ് കാണാൻ തുടങ്ങി. അതും ഞാനിതുവരെ കേട്ടിട്ടില്ലാത്ത തരം അറിവുകൾ, പശുക്കളെയും ചാണകത്തെയും കുറിച്ചുള്ള ആധുനിക അറിവുകൾ! നമ്മുടെ നാട്ടിലെ കർഷകർക്ക് നൂറ്റാണ്ടുകളായിട്ടും മനസ്സിലാകാത്ത അറിവുകൾ!!

പശുവിന്റെ കൊമ്പുകൾക്ക് കാന്തിക ശക്തിയുണ്ടത്രേ; കൊമ്പുകൾക്കിടയിൽ റേഡിയോ ON ചെയ്ത് വച്ചാൽ 'ഊം....." എന്ന ശബ്ദം മാത്രമേ കേൾക്കുള്ളൂത്രെ; ഗോമൂത്രത്തിൽ സ്വർണ്ണമുണ്ടത്രെ; പശുവിന്റെ കൊമ്പുകളിലും ചാണകത്തിലും 'Iridium'  എന്ന മൂലകം ഉണ്ടത്രേ; ചാണകം അർബുദത്തിനും മറ്റ് പല രോഗങ്ങൾക്കും ഉത്തമ മരുന്നത്രെ. ലോകത്തെ നാനാവിധമായിട്ടുള്ള പ്രശ്നങ്ങൾക്ക്, പശുവും ചാണകവും ഒരു ഉത്തമ പരിഹാരമായി അവതരിപ്പിക്കുന്നു. ഏറ്റവും ഒടുവിലായി 'കൊറോണ' എന്ന വൈറസ് രോഗത്തിന് ചാണകം തേച്ചാൽ രോഗശാന്തി കിട്ടുമത്രേ! അങ്ങനെയുള്ള അനേകമനേകം വിലകൂടിയ അറിവുകൾ !

ഇതൊക്കെ പണ്ടേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നാട് വിടില്ലായിരുന്നു. വിദേശത്ത് ജോലിക്ക് വരില്ലായിരുന്നു; ഇന്നും വീട്ടിൽ പശുവുണ്ടായിരുന്നെങ്കിൽ, പത്ത്‌ ലോഡ് ചാണകമെങ്കിലും ഞാൻ വുഹാനിലേക്ക് കയറ്റിയയച്ചേനെ! എന്റെ കൈകളിലെ പത്ത് വിരലുകളിലും ഞാൻ സ്വർണ്ണമോതിരങ്ങളണിഞ്ഞേനെ!!

....

ചാണകത്തെക്കുറിച്ച് വേണ്ടിടത്തും വേണ്ടാത്തിടത്തും പൊട്ടത്തരങ്ങൾ ഒരു തെളിവുമില്ലാതെ, നാണമില്ലാതെ വിളിച്ച് പറഞ്ഞ്, പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് എന്ത് പറയണമോ അത് പറയാതെ, അവിവേകങ്ങൾ മാത്രം വിളിച്ച് പറഞ്ഞ് പറഞ്ഞ്,  ഇന്ന് ചാണകത്തിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു. ചാണകം എന്ന് പറയുമ്പോൾ പശുവിന് പോലും നാണം തോന്നാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് പഴയ ചാണകമാണിഷ്ടം. ഇനിയെങ്കിലും വിടർന്ന വായും നാക്കുകളും അടക്കി വച്ച്, ആ പഴയ ചാണകം തിരിച്ച് തരുമോ? പ്ലീസ് (ഓമനസ്വാമിയുടെ ചാണകമല്ല 😉 ) !!

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! - പണ്ട് കാലത്ത് ചാണകം ഒരു വളമായി കരുതിയെങ്കിൽ, ഇക്കാലത്ത് ചാണകത്തിനെ അമൃതായി കാണുന്നു !

"അർത്ഥാന്തരന്യാസമാകുമന്യം കൊണ്ട് സമർത്ഥനം"  - സമർത്ഥിച്ച് സമർത്ഥിച്ച് വളത്തിൽ നിന്ന് അമൃതിലേക്ക് സമർത്ഥിച്ചിരിക്കുന്നു !!

***