2018, മേയ് 23, ബുധനാഴ്‌ച

ഓ മൈ നിപ്പാ...

ആഹാ.. വീണ്ടും പനി.. പനി... പനി... കഴിഞ്ഞ ഇരുപതോളം കൊല്ലങ്ങളായിക്കാണും, മനോഹരനാമധാരികളായ  ഒരു നൂറുകൂട്ടം പനികൾ മനസ്സിൽ ചേക്കേറിയിട്ട്.... അവയുടെ പേരുകൾ പറഞ്ഞ് എഴുതിക്കൊണ്ടിരിക്കേ തന്നെ വേറൊരു പുഷ്പിണിയായ പനിയും കൂടി കേറിവന്നേക്കാം......

കാലം കടന്നു പോയി.. ഞങ്ങൾ നാട്ടുകാർ വളരെയേറെ പുരോഗമിച്ചു... ആളുകൾ ജോലി തേടി ലോകം മുഴുവൻ സഞ്ചരിക്കാൻ തുടങ്ങി.. നിരത്തുകളില്ലെങ്കിലും, എല്ലാവീടുകളിലും കാറുകൾ എത്തി... മുക്കിലും മൂലക്കും ആശുപത്രികൾ വന്നു.... കമ്പ്യൂട്ടർ വ്യാപകമായി..  മൊബൈൽ ഫോണുകൾ കുട്ടിക്കൈകളിലും എത്തി.... ഓർക്കുട്ട് വന്നു..ഫേസ് ബുക്ക് വന്നു.. വാട്സാപ്പ് വന്നു... ബന്ധങ്ങൾക്ക് എന്തെന്നില്ലാത്തതരം, മുന്പെങ്ങുമില്ലാത്ത വിധം, ഒരു ഊഷ്മളതയും ദൃഢതയും കൈവന്നതായി തോന്നാൻ തുടങ്ങി. ഒരു പുസ്തകം പോലും വായിച്ചില്ലെങ്കിലും, ഫേസ് ബുക്കിലും വാട്സാപ്പിലും ലോകത്തിലെ മുഴുവൻ വിവരങ്ങളടങ്ങുന്ന ലഘുലേഖകളും വീഡിയോകളും പ്രചരിക്കുക വഴി, ഓരോ മനുഷ്യനും സർവ്വപരിജ്ഞാനകോശമായി മാറാൻ തുടങ്ങി...

പക്ഷേ സത്യം പറയട്ടെ.... ഈ പുരോഗമിച്ച നാട്ടിലേക്ക് പോകാൻ എനിക്ക് പേടിയാണ്. മരിച്ചുപോകുമെന്ന പേടി കൊണ്ടല്ല.... ജീവിക്കാനുള്ള കൊതികൊണ്ടുമല്ല... സത്യസന്ധമായി നോക്കിയാൽ ഈ പുരോഗമിച്ച ദൈവത്തിന്റെ സ്വന്തം സ്വർഗ്ഗനാട്ടിലെ 'സ്വർഗ്ഗീയ വൃത്തി മനോഭാവം'  കാണുന്നത് കൊണ്ട് മാത്രമാണ്. വൃത്തിയില്ലായ്മയെ കുറിച്ച് ചിന്തിച്ചാൽ, രാഷ്ട്രീയവും പീഡനങ്ങളും തമ്മിൽത്തല്ലും കൈക്കൂലിയും ഒക്കെയെനിക്ക് രണ്ടാംകിടയാണ്.. മാനസികവും ശാരീരികവുമായ ശരിയായ ആരോഗ്യമില്ലാത്തിടത്ത്... പീഡനവും രാഷ്ട്രീയക്കൊലപാതകങ്ങളും കൈക്കൂലിയും ഉണ്ടെന്ന് വച്ച് ആരും ഒട്ടും  ആശങ്കപ്പെടേണ്ടതില്ല. കാരണം, ചിലപ്പോൾ ഒരു പനി... അത് ഒരു സമൂഹത്തിനെത്തന്നെയില്ലാതാക്കും....

ഞാനൊക്കെ തനി ഗ്രാമത്തിലാണ് ജനിച്ച് വളർന്നത്.... എന്റെ വീട്ടിൽ വൈദ്യുതി തന്നെ വന്നത് 2000 ത്തിലാണ്. 1990 വരെയൊന്നും പനികളൊന്നും നമ്മുടെ നാട്ടിൽ ഭീതി പടർത്തിയിരുന്നില്ല. പനി നമുക്ക് വെറും സാധാരണമായിരുന്നു.. എല്ലാ പനികളും 99 ശതമാനവും വെറും സാധാരണ പനികളായിരുന്നു.... ആ  പനികളിൽ 99  ശതമാനവും  വല്ല ചുക്കുകാപ്പിയും കുടിച്ച് കമ്പിളി മൂടിക്കിടന്നാൽ മാറുന്ന ജലദോഷപ്പനികളായിരുന്നു. ഞങ്ങളുടെ വീടുകളിലും അടുത്തുള്ള വീടുകളിലും കൂറകളും എലികളും ഒക്കെയുണ്ടായിരുന്നു.... (ആരോഗ്യമുള്ളവയായിരിക്കാം)... എന്റെ വീട്ടിൽ പശുക്കളും... ചുറ്റുപാടുകളിൽ കൊതുകുകളും ഉണ്ടായിരുന്നു... (അവയ്ക്കും  ആരോഗ്യമുണ്ടായിരുന്നിരിക്കാം).... ഞങ്ങൾ പക്ഷികൾ തിന്നതും അണ്ണാൻ കടിച്ചതുമൊക്കെയായ പഴങ്ങൾ വൃത്തിയാക്കി തിന്നിട്ടുണ്ട്....  എന്തിനേറെപ്പറയുന്നു... ഗ്രാമങ്ങളിൽ എല്ലാ വീടുകളിലും കക്കൂസുകൾ പോലും ഉണ്ടായിരുന്നില്ല... പക്ഷെ സത്യത്തിൽ ഗ്രാമത്തിൽ അന്ന് ആരോഗ്യം നിലനിന്നിരുന്നു.... പട്ടണങ്ങളിലും പനികൾ (ഒരളവ് വരെ ഗ്രാമങ്ങളിലേക്കാൾ കൂടുതലായിരുന്നങ്കിലും) ഒരു ഭീതിയായി അന്ന് തോന്നിയിരുന്നില്ല...

ഇന്ന് സ്ഥിതിയാകെ മാറി.... ഇന്ന് ഏതു സമയത്തും എവിടെയും നോക്കിയാൽ പനിക്കാരില്ലാത്ത വീടുകൾ വിരളം.... ശരിക്കും കണ്ണ് തുറന്നൊന്ന് ചുറ്റും നോക്കൂ.. കാരണങ്ങൾ മുന്നിൽത്തന്നെയുണ്ട്....

ഇന്ന്  'വൃത്തി' എന്നത് ആരെയോ കാണിക്കാൻ വേണ്ടിയുള്ള ഒന്നായി മാറിയിരിക്കുന്നു.  ഇരിക്കുന്ന സ്ഥലവും മുന്നിലുള്ള സ്ഥലവും തുടച്ചാൽ വൃത്തിയായി എന്ന് കരുതപ്പെടുന്നു. ചുറ്റുവട്ടത്തുള്ള സമൂഹത്തിനെപ്പറ്റി ചിന്തിക്കുന്നത് തന്നെ പണച്ചിലവുള്ള സംഭവമായി ആളുകൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇന്ന് ഗ്രാമങ്ങളിൽ അടിക്കാടുകൾ വൃത്തിയാക്കപ്പെടുന്നില്ല.... കൊതുകുകൾ വളരുന്ന വെള്ളക്കെട്ടുകൾ ഓരോ പറമ്പിൽ നിന്നും മാറ്റപ്പെടുന്നില്ല... ജനപ്പെരുപ്പം കൂടിയതിനനുസരിച്ച് സ്വന്തം വീടുകളിലെ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കപ്പെടുന്നില്ല... പ്ലാസ്റ്റിക്കുകളും പഴയ ബാറ്ററികളും യഥേഷ്ഠം പറമ്പുകളിൽ വലിച്ചെറിയുന്നു....  അങ്ങനെ സ്വന്തം കിണറുകൾ പോലും അറിയാതെ മലിനമാക്കുന്നു...എന്നിട്ട് എല്ലാവരും വൈകുന്നേരങ്ങളിൽ കൊതുകിനെക്കൊല്ലാനുള്ള 'ബാറ്റും' പിടിച്ചിരുപ്പാണ്...  കഷ്ടം....

പട്ടണത്തിലാണെങ്കിലോ... ഒരു മഴപെയ്താൽ ഉള്ള മാലിന്യങ്ങൾ മുഴുവൻ നിരത്തുകളിലെത്തും.... മുക്കിലും മൂലക്കും ഒക്കെ ചവറുകൂനകളാണ്... ആശുപത്രി മാലിന്യങ്ങളും... ഹോട്ടൽ മാലിന്യങ്ങളും... അറവുശാലാമാലിന്യങ്ങളും  വർക് ഷാപ്പ് മാലിന്യങ്ങളുമൊന്നും തമ്മിൽ നമ്മുടെ നാട്ടിൽ വേർതിരിവുകളില്ല... എല്ലാ മാലിന്യങ്ങളും ദിവസങ്ങളോളം കൂട്ടിയിടപ്പെട്ടിരിക്കും.... നാട്ടുകാരാണെങ്കിൽ ഇത്തിരി 'ഗ്യാപ്' കിട്ടിയാൽ അവിടെ സ്വന്തം കഫവും തുപ്പലും ഒക്കെ കൂട്ടിക്കുഴച്ച് തുപ്പി വെക്കും... പാൻ പരാഗുകൾ കഴിച്ച് തത്തമ്മച്ചുണ്ടൻമാരായവർ... ആ തുപ്പലിന് കടും നിറം കൊടുക്കുമെന്ന വ്യത്യാസമേയുള്ളൂ... പുകവലി ശീലമുള്ളവർ, ഉള്ളിലെ കൊതുകിനെ പുറത്താക്കാനെന്നോണം ആഞ്ഞുവലിച്ച് ആ പുക മറ്റുള്ളവർക്കും കൊടുത്ത്, കുറ്റി, തെരുവ് പിള്ളേർ വലിച്ചു പഠിക്കാനെന്നോണം വഴികളിലിട്ട് കൊടുക്കും... സ്വന്തം കൈകളിലെ മാലിന്യങ്ങൾ സ്വന്തം കൈകളിൽ നിന്ന് മാറ്റുക എന്നല്ലാതെ... ആ മാലിന്യം മറ്റുള്ളവർക്ക് വിഷയമാകുമോ എന്ന ചിന്തയൊന്നും ഇന്നത്തെ വാട്സാപ്പ് വിശാരദന്മാർക്കില്ല...

വാട്സാപ്പിൽ ചർച്ചകൾ നടക്കുന്നുണ്ട്.... കാര്യങ്ങൾ എല്ലാവരും നിരത്തുന്നുണ്ട്.... മാലിന്യം വലിച്ചെറിഞ്ഞ അയലത്തുള്ളവനെ കുറ്റപ്പെടുത്തുന്നുണ്ട്...സ്വയം അത്തർ പൂശി, കുളിക്കാത്ത ചെക്കനെ കുറ്റം പറയുന്നുണ്ട്.... ഒരാൾ മാത്രം വൃത്തിയാക്കിയിട്ടെന്താ കാര്യം എന്ന് ചോദിക്കുന്നുണ്ട്....  സീരിയൽ എന്താ തുടങ്ങാത്തേ എന്ന് അപ്പുറത്തെ തള്ള വിളിച്ച് ചോദിക്കുന്നുണ്ട്... ഇനി സംസാരം തുടർന്നാൽ കേൾവിക്കാരാരുമുണ്ടാവില്ല....

അങ്ങനെയങ്ങനെ.... വൃത്തിയില്ലായ്മയുടെ കൂട്ടത്തിൽ സാമൂഹ്യബോധമില്ലായ്മ നുഴഞ്ഞ് കയറി..... വാട്സാപ്പ് / ഫേസ്ബൂക് തിരക്കുകൾ മൂലം, രാസപദാർത്ഥങ്ങൾ പുരട്ടിയ  പച്ചക്കറികളും മായം കലർന്ന ഭക്ഷണങ്ങളും കഴിച്ച് മലയാളിയങ്ങനെ.... ചൂട് കുറക്കാനെന്നോണം ഹർത്താൽ സേവക്കിടയിലെ രാഷ്ട്രീയ / കൈക്കൂലി നിലപാട് പ്രഖ്യാപനങ്ങൾക്കിടയിൽ, സായിപ്പിന്റെ വീഞ്ഞ് നുകർന്ന്,  സോളാറിന്റെ മധുരമനോരാജ്യത്തിൽ, സ്വന്തം കർത്തവ്യത്തെപ്പറ്റിയല്ലെങ്കിലും മറ്റുള്ളവർ എന്തൊക്കെച്ചെയ്യണമെന്ന് ബോധവാനായിക്കൊണ്ടിരിക്കുമ്പോഴാണ്.... അവൾ വന്നത്.... ആര്? നമ്മുടെ തലതിരിഞ്ഞ 'പനി '  ... എല്ലാവരുടെയും 'നിപ '..... നമ്മുടെ മാനസിക /  സാമൂഹിക /  വിദ്യാഭ്യാസ / ബൗദ്ധിക / സാങ്കേതിക / വൈജ്ഞാനിക / ആരോഗ്യ പുരോഗതികൾ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ഗംഭീരമായ രാജകീയമായ വരവ്...  എന്റെ പൊന്നു മോളേ... മോൾക്ക് ശേഷം ആരാണാവോ.....? കാത്തിരിപ്പ് വെറുതെയാവില്ലെന്ന സ്വയമുറപ്പ് തീർച്ചയായും ഉണ്ട്... ആ ഉറപ്പ് കാലം തന്നിട്ടുണ്ട്....

***