2023, നവംബർ 26, ഞായറാഴ്‌ച

കർമ്മ


(മുകളിലെ വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യുവാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.)

ഈ വീഡിയോ തുടങ്ങി 7:15 മിനുട്ട് തൊട്ടാണ് കവിത ആരംഭിക്കുന്നത്.

അനുതാപനഷ്ടം തിരിച്ചറിയുന്നുവോ...?
തിരിഞ്ഞൊരു നോട്ടം കരണീയമല്ലയോ...?

അഹങ്കാരപാതയിൽ ധിക്കാരപാശത്തിൽ അഭിരമിച്ചാടിയ ജീവിതം കണ്ടു ഞാൻ...
പിന്നിട്ട നാളുകളൊട്ടുമേയോർക്കാതെ കപടലോകത്തിന്റെ മായയിൽ മുങ്ങി ഞാൻ...
ആർത്തിയിൽ മമസൗഖ്യം മാത്രമായ് കാണവേ... സർവ്വാതീതമായ് മാനസം പുളയവേ...
ധാർഷ്ട്യദുരാഗ്രഹരസങ്ങളാൽ മദിക്കവേ... അന്യന്റെ മുന്നിലായ് ആളായ് ചമയവേ...

വീണുപോയ് ഞാനിന്ന് ജീവിതാന്ത്യത്തിലായ്
തളർന്നുപോയ് മനമിന്ന് ഭൂതാത്മചിന്തയാൽ

മുഴങ്ങുന്നു കാതിലായ് പഴമൊഴിയെങ്ങുമേ... 'വിതച്ചത് കൊയ്യും', 'വിതച്ചത് കൊയ്യും'
ഇന്നീ കിടപ്പിലെന്നുള്ളം വിതുമ്പുന്നു... മാനസം മെഴുകണം ദീനാനുകമ്പയാൽ...
ഇഹലോകവാസമാം സ്വർഗ്ഗീയ രംഗത്തിലന്യനെക്കൂടിക്കരുതി ജീവിക്കണം...
സ്വയംകൃതകർമ്മത്തിലന്യനെക്കരുതണം... സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...
സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...

കേൾക്കുക മാളോരേ ഈ പതിതന്റെ വാക്കുകൾ
അനുതാപനഷ്ടമുണ്ടാവാതെ നോക്കണേ...
ജീവിതയാത്രയിൽ അപരന്ന് തുണയാകണേ...


[സുഹൃത്ത് സാജു കുമാറിന്റെ ആവശ്യപ്രകാരമാണ് ഈയൊരു കവിത എഴുതിയിട്ടുള്ളത്. സാജു കുമാർ ഈ വർഷം (2023 ഒക്ടോബർ) പുറത്തിറക്കിയ അദ്ദേഹത്തിന്റെ 'കർമ്മ' എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു 8 മിനുട്ട് ഹ്രസ്വ ചലച്ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഈ ചലച്ചിത്രത്തിന്റെ സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിങ് തുടങ്ങി സകലമാന ജോലികളും സജുകുമാർ ഒറ്റക്കാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഒരു വൃദ്ധന്, അദ്ദേഹത്തിന്റെ അവസാനകാലത്ത് സ്വന്തം മക്കളാൽത്തന്നെ സഹിക്കാൻ കഴിയുന്നതിലപ്പുറം അവഗണന നേരിട്ടപ്പോൾ, അദ്ദേഹം, അദ്ദേഹത്തിൻറെ തന്നെ കഴിഞ്ഞകാല ജീവിതത്തിലേക്ക്, പ്രായം കുറഞ്ഞ സമയത്ത് അദ്ദേഹം ചെയ്തുകൂട്ടിയ അരുതാത്ത ചെയ്തികളുടെ ചിന്തകളിലേക്ക് നയിക്കപ്പെടുന്നതാണ് കഥയുടെ പ്രമേയം. ആ ചിന്തകളുടെ സംക്ഷിപ്ത രൂപമാണ് ഈ കവിത. സമയത്തിന്റെ ചട്ടക്കൂടുള്ളതിനാൽ എല്ലാ വരികളും ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. വിമൽ വേണുഗോപാൽ ആണ് ഈ കവിതക്ക് ശബ്ദം കൊടുത്തിരിക്കുന്നത്.]