2014, ഏപ്രിൽ 29, ചൊവ്വാഴ്ച

വിഷു - ചില അറിവുകൾ

ഈ വർഷത്തെ (2014) വിഷു ആഘോഷത്തിന്, വാഷിങ്ങ്റ്റണ്‍ ഡി സി യിലെ നായർ സർവീസ് സൊസൈറ്റിയുടെ ഭാരവാഹികളായ രതീഷ്‌ നായരും അരുണ്‍ സുരേന്ദ്രനാഥും എന്നോട് ഒരു വിഭിന്ന രീതിയിലുള്ള ഒരു ആശയം അവതരിപ്പിക്കാമോ എന്ന് ആരാഞ്ഞതിന്റെ ഫലമായിട്ടാണ് ഈ ഒരു സംഭവം അരങ്ങിൽ കയറിയത്. ഈ വർഷത്തെ പ്രത്യേക പരിപാടിയായിരുന്ന, തിരുവരങ്ങ് - ന്യൂ ജേഴ്സി അവതരിപ്പിച്ച നാടകത്തിന് (എം ടി യുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിക്കൊണ്ടുള്ള നാടകം - വിരാടം) ഒരു ചാക്യാറിനെ ആവശ്യമായിരുന്നു. ആയതിനാൽ ഞാനും എന്റെ ആശയം അവതരിപ്പിക്കാൻ പൂർണമായി ചാക്യാർ കൂത്തായിട്ടല്ലെങ്കിലും ആ ഒരു ഉദ്യമത്തിന് മുതിർന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രബീഷ് പിള്ളയാണ് എന്റെ വസ്ത്രാലങ്കരത്തിൽ ഈ വിഷയം അരങ്ങത്ത് അവതരിപ്പിച്ചത്. ഇത് അവതരിപ്പിക്കാൻ ധൈര്യം കാട്ടിയ അദ്ദേഹത്തിൻറെ മനസ്സിനെ ഈ അവസരത്തിൽ സ്മരിച്ചു കൊള്ളട്ടെ.

വിഷുവുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾക്ക്: വിഷു - കൂടുതൽ അറിവുകൾ





വിഷുവിനെക്കുറിച്ച് സാമാന്യ ജനത്തിന് ചില അറിവുകൾ നല്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇതിലൂടെ ശ്രമിച്ചിട്ടുള്ളത്. ഇതിന് നാല് ഭാഗങ്ങളുണ്ട്. അവസാനത്തെ (അഞ്ചാമത്തെ) ഭാഗം വിരാടം എന്ന നാടകത്തെക്കുറിച്ചുള്ളതാണ്. ആദ്യത്തെ നാല് ഭാഗങ്ങൾക്കും അവയുടെ ചലച്ചിത്ര രേഖകളും കൊടുത്തിട്ടുണ്ട്. വിരസത തോന്നുമെങ്കിലും കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.


1. വിഷു എന്താണ്?
നാരായണ നാരായണ... സുഹൃത്തുക്കളേ കലാസ്നേഹികളേ... നിറഞ്ഞു നില്ക്കുന്ന ഈ ഒരു സദസ്സിനു മുന്നിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു. നാരായണ നാരായണ... നിങ്ങൾക്ക് എന്നെ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടോ? ആവോ.. നാരായണ നാരായണ... നല്ല ശാപ്പാടൊക്കെ കഴിച്ച് കുടവയറൊക്കെ നിറച്ച് ഇരിക്കുന്ന അവസ്ഥയിൽ സന്തോഷമല്ലാതെ മറ്റെന്താ.. അല്ലേ? ആ കൂട്ടത്തിൽ ഞാൻ, നിങ്ങളെ, നിങ്ങളുടെ മനസ്സ് കുളിർക്കുന്ന ചില കാഴ്ച്ചകളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാം. അതോടൊപ്പം ഇത്തിരി വിജ്ഞാനം കൂടിയായാലോ? റോക്കറ്റ് ശാസ്ത്രമൊന്നുമല്ല കേട്ടോ... എന്നാലും വിജ്ഞാനത്തിന്റെ ചെറിയ ചെറിയ ഗുളികകൾ ഞാൻ ഉരുട്ടി അങ്ങട്ട് എറിഞ്ഞു തരാം.... എന്താ?

നമ്മൾ ഇന്ന് ഇവിടെ എന്തിന്റെ പേരിലാണ് ഇവിടെ കൂടിയിരിക്കുന്നത്? വിഷു.. അല്ലേ? വിഷു എന്ന് പറഞ്ഞാൽ എന്താണ്? ആർക്കെങ്കിലും ഒന്ന് പറഞ്ഞു തരാൻ പറ്റ്വോ? വിഷു എന്ന് പറഞ്ഞാൽ... നല്ല കുപ്പായം വാങ്ങിച്ചുടുക്കുക, കണി കാണുക, കൈ നീട്ടം വാങ്ങുക അല്ലെങ്കിൽ കൊടുക്കുക.. പിന്നെ ശട പടോന്നു പടക്കം പൊട്ടിക്കുക, പിന്നെ നല്ല ശാപ്പാടടിക്കുക.. അല്ലേ? ഇതൊക്കെ ആയാൽ നമ്മുടെ വിഷുവിജ്ഞാനമായി. എല്ലാവരുടെയും കാര്യമല്ല കേട്ടോ... എന്നാലും ഇത്തിരി ഭൂരിപക്ഷം ആയിരിക്കാം... എന്ന് വച്ചു നിങ്ങൾ തിരിച്ചിങ്ങോട്ട് ചോദ്യമൊന്നും ചോദിച്ചു കളയരുത് കേട്ടോ...ഞാൻ സർവജ്ഞനൊന്നുമല്ല... എനിക്കറിയുന്ന ചില വിവരങ്ങൾ പങ്കു വെക്കാം... വിരോധല്ല്യല്ലോ?...

എന്താണ് വിഷു എന്ന വാക്കിന്റെ അർത്ഥം? 'വി ആർ ഷൂ' എന്നാണോ? ഹും.... വിഷു എന്നാൽ 'തുല്യം' എന്നാണ് സംസ്കൃതത്തിൽ അർത്ഥം. വിഷുവിന് എന്താണ് തുല്യംആണും പെണ്ണും ആയിരിക്കും :) എന്നാൽ അല്ല. വിഷു ആഘോഷിക്കുന്ന ദിവസം രാത്രിയും പകലും ഏകദേശം തുല്യമായിരിക്കും. മീനരാശിയിൽ നിന്ന് മേടരാശിയിലേക്കുള്ള സൂര്യന്റെ പ്രയാണമാണ് (നാടൻ ഭാഷയിൽ സംക്രമം എന്ന് പറയും) വിഷു. ഏകദേശം അതേ സമയത്ത് തന്നെ നമ്മുടെ ഈ (ചൂണ്ടി) അശ്വതിയുടെ... അല്ല അശ്വതി നക്ഷത്രത്തിന്റെ ആരംഭവും കുറിക്കുന്നു.. ശകവർഷത്തിലെ ചൈത്രമാസത്തിലാണ്  വിഷു കൊണ്ടാടപ്പെടുന്നത്. അതുകൊണ്ട് തന്നെ വിഷുവിനെ ചൈത്രവിഷു എന്നും പറയും. ഭാരതീയ സംസ്കാര പ്രകാരം സൂര്യൻ മേടരാശിയിലേക്ക് കടക്കുന്ന സന്ദർഭമാണ് പുതുവർഷമായി കൊണ്ടാടപ്പെടുന്നത്. പക്ഷേ നമ്മൾ മലയാളികൾക്ക് ഇന്നും ചിങ്ങമാസ്സം ആണോ മേടമാസം ആണോ ആദ്യത്തെ മാസം എന്ന സംശയം ഇന്നും നിലനിൽക്കുന്നു. ഇല്ലേ?? നാരായണ നാരായണ...

അപ്പോളെന്താണീ രാശി? ജ്യോതിഷികളൊക്കെ നമ്മളെ പറഞ്ഞു പറ്റിക്കാനുപയോഗിക്കുന്ന വാക്ക്, അല്ലെ? എന്നാൽ, ഭൂമിക്ക് ചുറ്റും സാങ്കല്പികമായി കണക്കാക്കിയിട്ടുള്ള 360 ഡിഗ്രി യുള്ള വൃത്തത്തെ 12 ഭാഗമായി കൃത്യമായിട്ട് വിഭജിച്ചാൽ കിട്ടുന്ന ഓരോ 30 ഡിഗ്രി ഭാഗത്തെയുമാണ്‌ രാശി എന്ന് പറയുന്നത്. മേട രാശി, ഋഷഭ രാശി, തുടങ്ങി 12 എണ്ണം. ക്രിസ്തുവിനും 2500 വർഷങ്ങൾക്ക് മുന്നേ അഗസ്ത്യമഹർഷിയും ഭൃഗുമഹർഷിയുമൊക്കെ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇന്നത്തെ ആധുനിക ബഹിരാകാശ ശാസ്ത്രമൊക്കെ വരുന്നതിന്ന് എത്രയോ മുന്നേത്തന്നെ, നമ്മോടടുത്തു കിടക്കുന്ന ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചുമൊക്കെ നമ്മുടെ ഋഷിവര്യന്മാർ വളരെയധികം പഠിച്ച് ഭാരതീയ ജ്യോതിശാസ്ത്രം എന്ന ശാസ്ത്രശാഖ ആവിഷ്കരിച്ചിരുന്നു. പണ്ടത്തെ നമ്മുടെ കാരണവന്മാർ ഇതൊന്നും വെറുതെയങ്ങ് പറഞ്ഞതല്ലെന്ന് മനസ്സിലായില്ലേ? അവരൊക്കെ കാലങ്ങളെടുത്ത് പലതും നിരീക്ഷിച്ച് പഠിച്ചതിനു ശേഷമാണ് ഇതൊക്കെ പറഞ്ഞു വച്ചിട്ടുള്ളത്. പിന്നെ അതിന്റെ കൂട്ടത്തിൽ ഉറങ്ങിക്കിടക്കുന്ന ജനങ്ങളെ ഒന്ന് ഉന്മേഷവാൻമാരാക്കാനും  അതിന്റെയൊക്കെ കൂടെ കൃഷികൾ ഒക്കെ ഒന്ന് ഉഷാറാക്കാനും ചില ആഘോഷങ്ങളുടെയൊക്കെ ഒരു മേമ്പൊടി കൂട്ടിചേർത്തെന്നേ ഉള്ളൂ.. ആ സമയത്തെ ഓരോ സ്ഥലത്തെ കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ചു ആഘോഷങ്ങൾ മാറിയിരിക്കും...  പക്ഷെ ഒരു തട്ടിപ്പും ഇതിനു പിന്നിൽ ഇല്ല. വളരെ നഗ്നമായ ശാസ്ത്രം തന്നെയാണ് വിഷുവിന്ന് പിന്നിലെ കാതൽ. അല്ലേ, വിശ്വസിക്കാൻ കൊള്ളില്ലേ? നാരായണ നാരായണ...

അങ്ങനെ വന്നു വന്ന് ഈ സൂര്യന്റെ രാശി മാറ്റം ഒക്കെ നാം മലയാളികൾക്ക് മാത്രമേ ഉള്ളോഎന്നാലല്ല, നമ്മുടെ അയൽപക്കമായ തമിഴ്നാട്ടിൽ അത് 'പുത്താണ്ട്' ആണ്. കർണാടകത്തിലും ആന്ധ്രയിലും ഈ സമയം 'ഉഗാദി' ആണ്. മഹാരാഷ്ട്രയിൽ 'ഗുഡി പദ് വാ' ആണ്... ആസ്സാമിൽ ബിഹു, പഞ്ചാബിൽ ബൈസാഖി, അങ്ങനെ ഇന്ത്യയൊട്ടാകെ ഈ സമയം പല പേരിലും അറിയപ്പെടുന്നുണ്ട്. ഇങ്ങനെ വല്ലതും നിങ്ങൾ കേട്ടിട്ടുണ്ടോ? നാരായണ നാരായണ...

ഈ രാശിയെയും ഞാറ്റുവേലയെയും നക്ഷ്ത്രങ്ങളെയും കുറിച്ചൊക്കെ ഒരു ക്ളാസ് തന്നെയങ്ങ് എടുത്താൽ നിങ്ങൾക്ക് ദാഹിക്ക്വോ? കൂട്ടത്തിൽ കുറച്ചു കവടി നിരത്തി ജ്യോതിഷവും പറയാം എന്താ ...? പറ്റുമെങ്കിൽ ജാതകം തന്നാൽ അതും നോക്കാം..... എന്നിട്ട് വേണം നിങ്ങളെന്നെ കല്ലെറിയാൻ ... J നാരായണ നാരായണ...

എന്തായാലും ഈ വിഷുവിന്, വിഷുവിനെക്കുറിച്ച് കുറെ പുതിയ കാര്യങ്ങൾ പഠിച്ചില്ലേ? ഇനിയും നമ്മൾ ചില പുതിയ പുതിയ രസകരമായ അറിവുകളുമായി വരാം. അതുവരേക്കും നിങ്ങളുടെ കണ്ണിനും കാതിനും കുളിർമ തരാൻ ഇവിടെ ചില പരിപാടികളൊക്കെയുണ്ട്.. അപ്പഴേക്കും ഞാൻ ഒന്ന് വിശ്രമിച്ചിട്ട് വരാം... നാരായണ നാരായണ...

(ആദ്യത്തെ കലാപരിപാടികളുടെ ഗണം ആരംഭിക്കുന്നു.)

2. കണിക്കൊന്നയുടെ കഥ.
(കാഥികൻ വീണ്ടും അരങ്ങത്തേക്ക് വരുന്നു. കാണികളെ ഒക്കെ നോക്കി ചിരിച്ച് ... സന്ദർഭത്തിനനുസരിച്ച് ചില പൊടിക്കൈകൾ പ്രയോഗിക്കാം)


നാരായണ നാരായണ...എങ്ങനെയുണ്ടായിരുന്നു നമ്മുടെ കലാകാരന്മാരുടെ കലാവിരുന്നുകൾ? മോശം പറയാൻ പറ്റ്വോ? ഹലോ.. എല്ലാവരും ഉഷാറ് തന്നെയല്ലേ? അല്ലേ? (ചെറിയ കാത്തിരിപ്പ്) നമ്മൾ നേരത്തെ വിഷു എന്താണെന്നൊക്കെ പറഞ്ഞു... വിഷുവിന്റെ ചടങ്ങുകളെക്കുറിച്ചൊക്കെ നിങ്ങൾക്ക് പലർക്കും പരിചയം ഉണ്ടാകും... എന്റെയൊക്കെ ചെറുപ്പത്തിൽ, വിഷുക്കാലം വന്നാൽ നമ്മളൊക്കെ മാവിന്റെ മോളിലും പുളിമരത്തിന്റെ മോളിലും ഒക്കെയായിരിക്കും. ഇഷ്ടം പോലെ മാങ്ങയും ചക്കയും ഒക്കെ തിന്ന്, തൊടി മുഴുവൻ ഓടി നടന്ന്... എന്താ പറയാ.. ഒരു വളരെ നല്ല കാലം... നമ്മുടെ ഇവിടുത്തെ കുട്ടികൾക്ക്, ഇതൊക്കെ ചിലപ്പോ കേട്ടുപോലും പരിചയം കാണില്ല... (ആരെയെങ്കിലും ചൂണ്ടി) നിനക്ക് മരം കേറാനറിയോ? നാരായണ നാരായണ...


അതൊക്കെ അവിടെ നിക്കട്ടെ.. ഞാൻ പറഞ്ഞു വന്നത്, വിഷുക്കാലത്ത് നമ്മൾക്ക് വേറെ ഒരു മരംകയറ്റജോലിയും കൂടി ഉണ്ടായിരുന്നു. എന്താന്നറിയോ? കണിക്കൊന്നപ്പൂവ് പറിക്കാൻ ... കണിക്കൊന്ന കണ്ടിട്ടില്ലേ.... മനോഹരമായി മഞ്ഞനിറത്തിൽ കുലകുലയായി തൂങ്ങി നിൽക്കുന്ന പൂവ്.. കണിക്കൊന്നക്ക് വേറൊരു പ്രസിദ്ധമായ പേരും കൂടിയിണ്ട്... അറിയാമോ നിങ്ങൾക്ക് ? 'കർണ്ണികാരം' .. കേട്ടിട്ടില്ലേ.. 'കർണ്ണികാരം പൂത്തു തളിർത്തു...' പിന്നെ 'കർണ്ണികാര തീരങ്ങൾ കഥകളിയുടെ പദമാടി...കർപ്പൂരക്കുളിർകാറ്റ് കളിവഞ്ചിപ്പാട്ടായി'... ഇതിന്റെ ബാക്കി വരികൾ ഒന്നും ചോദിക്കരുത് കേട്ടോ... നാരായണ നാരായണ...

നമ്മളെന്താ പറഞ്ഞു വന്നത്? കണിക്കൊന്നയെപ്പറ്റി അല്ലേ? ... ആർക്കെങ്കിലും കണിക്കൊന്നയുടെ പുറകിലുള്ള രസകരമായ കഥയറിയോ? ചിലവർക്ക് അറിയാമായിരിക്കും.. എന്നാലും അറിയാൻ പാടില്ലാത്തവർക്ക് വേണ്ടി, ഞാനാ കഥ ഇവിടെ പറയാം. കഥ കേൾക്കാൻ ഇഷ്ടല്ലേനാരായണ നാരായണ...

അപ്പൊ ദാ കഥ കേട്ടോളൂ...

ഈ കഥ നമ്മുടെ സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശരിയായ ആത്മീയതയുടെ ആന്തരിക ഭംഗിയെയാണ് കണിക്കൊന്ന പ്രതിനിദാനം ചെയ്യന്നത്. ഈ കണിക്കൊന്നപ്പൂവ് വളരെ ഭംഗിയുള്ളതാണെങ്കിലും എന്റെ അച്ഛൻ കൊന്നമരം വെട്ടിക്കളയുമായിരുന്നു. എന്തിനാണെന്നറിയോ? അച്ഛൻ പറയും കൊന്നമരം മണ്ണിലെ വളം വല്ലാണ്ടങ്ങ്‌ വലിച്ചെടുക്കും, അതുകൊണ്ട് തെങ്ങിൽ കായ്പ് കുറയും എന്നൊക്കെ.... കഷ്ടം അല്ലേ ? അപ്പൊ നമ്മളെന്താ പറഞ്ഞു വന്നത്? ഓ.. കൊന്നപ്പൂവിന്റെ ഐതിഹ്യം.... നാരായണ നാരായണ... ശരി കേട്ടോളൂ.

ഒരു സ്ഥലത്ത് ഒരു പാവപ്പെട്ട വീട്ടിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു ... (ഒരു 10 വയസ്സുള്ള ഏതെങ്കിലും ഒരു ആണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ച് ദാ.. ഇവനെപ്പോലെയിരിക്കും) ആ പയ്യനാണെങ്കിലോ ഒരു പരമ കൃഷ്ണഭക്തൻ... അവൻ വീടിനടുത്തുള്ള ഒരു കൃഷ്ണന്റെ അമ്പലത്തിൽ ദിവസവും പോയി പ്രാർത്ഥിക്കും... ഈ കുട്ടിക്കാണെങ്കിൽ അത്യാഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്ന ഒരു ആഗ്രഹം കൊച്ചു ഗോപാലകൃഷ്ണനെ ഒന്ന് നേരിൽ കാണണം എന്നത് മാത്രം... കഷ്ടം അല്ലേ ? ഒരു കോടി ഡോളർ ഒക്കെ ആഗ്രഹിച്ചൂടെ ഈ കുട്ടിക്ക് അല്ലേ? പക്ഷെ ഈ കുട്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം  ആകെ ചോദിക്കുന്നത്.. കൃഷ്ണാ... നീ ഒന്ന് ഒരു കൊച്ചു കൃഷ്ണനായി എന്റെ മുന്നിൽ ഒന്ന് വര്വോ' എന്ന് മാത്രം... എന്നാലും പണത്തിനു ചോദിക്കില്ല. :) നാരായണ നാരായണ...

അങ്ങനെ ഒരു ദിവസം ഈ കുട്ടിയുടെ ഭക്തിയിൽ നമ്മുടെ ഭഗവാൻ കൃഷ്ണൻ സംപ്രീതനായി. കുട്ടിയുടെ മുന്നിൽ (ആരെയെങ്കിലും ചൂണ്ടിക്കാണിച്ചുകൊണ്ട് ..ദാ ഇവനെപ്പോലെ ) ഒരു കൊച്ചു കള്ളകൃഷ്ണനായിട്ട് പ്രത്യക്ഷപ്പെട്ടു. ഇത് കണ്ടമാത്രയിൽ നമ്മുടെ പയ്യൻ ഒരു മരത്തൂണ് പോലെ അങ്ങ് സ്തബ്ധനായിപ്പോയി.. കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീരങ്ങോട്ട് പ്രവഹിക്കാൻ തുടങ്ങി... പേടിച്ചിട്ടല്ല കേട്ടോ.. ആനന്ദാശ്രു... ആനന്ദാശ്രു.. നാരായണ നാരായണ...

കൃഷ്ണൻ പറഞ്ഞു... ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു.. നിന്റെ ഏതാഗ്രഹവും പറഞ്ഞോളൂ..

നമ്മുടെ കുഞ്ഞ് കരഞ്ഞോണ്ട് പറഞ്ഞു... കൃഷ്ണാ എന്റെ ഏറ്റവും വലിയ ആഗ്രഹം ഇതിനകം തന്നെ സാധിച്ചിരിക്കുന്നു. ഞാനെന്റെ കണ്‍ കുളിർക്കെ നിന്നെ കണ്ടൂലോ... ഇനി എനിക്ക് വേറെ ആഗ്രഹങ്ങളൊന്നും തന്നെയില്ല. ഈ മറുപടി കൃഷ്ണനങ്ങ് ഇഷ്ടപ്പെട്ടു. കൃഷ്ണൻ ഉടനെ അരയിലുള്ള സ്വർണ്ണത്തിന്റെ അരഞ്ഞാണമഴിച്ച് നമ്മുടെ പയ്യൻസിന് കൊടുത്തു. എന്നിട്ട് അപ്രത്യക്ഷനായി. നാരായണ നാരായണ...

നമ്മുടെ ഈ കുട്ടി സന്തോഷപരവശനായിട്ട് നേരെ അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക്‌ ഓടി. എന്നിട്ട് സംഭവിച്ച കാര്യങ്ങളൊക്കെ അണുവിട നൽകാതെയങ്ങട് വിവരിച്ചു. പക്ഷേ അവന്റെ ഒരു കൂട്ടുകാരനും ഈ കഥ വിശ്വസിച്ചില്ല. ഒരാൾ പറഞ്ഞു ഈ അരഞ്ഞാണം സ്വർണ്ണമേയല്ല... മറ്റൊരുത്തൻ പറഞ്ഞു ഇത് മുക്കാണ്‌.. എന്നൊക്കെ.. ഇത് കേട്ട് നമ്മുടെ പയ്യനാകെ സങ്കടമായി. നാരായണ നാരായണ...

അടുത്ത ദിവസം അമ്പലത്തിലെ പൂജാരി പൂജയ്ക്ക് വേണ്ടി ശ്രീകോവിൽ തുറന്നപ്പോളെന്താ കഥ... ഭഗവാന്റെ മൂർത്തിയുടെ അരയിലെ അരഞ്ഞാണം കാണ്മാനില്ല. പൂജാരി... ഭഗവാന്റെ അരഞ്ഞാണം കാണാനില്ലാ എന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി .. നാട്ടുകാരൊക്കെ വിവരം അറിഞ്ഞു. കാട്ടുതീപോലെ വിവരം പരന്നു. അന്വേഷണത്തിൽ നമ്മുടെ പയ്യന് അരഞ്ഞാണം കിട്ടിയ കഥ നാട്ടുകാരറിഞ്ഞു. നാരായണ നാരായണ...

ഒട്ടും വൈകാതെ എല്ലാവരും ഈ കുട്ടിയുടെ വീട്ടിലെത്തി. അവര് കള്ളാ... അരഞ്ഞാണക്കള്ളാ എന്നൊക്കെ അലറി വിളിച്ചു കൂവുന്നുണ്ട്. സ്വന്തം മകനെ കള്ളാ കള്ളാ എന്നൊക്കെ ആവർത്തിച്ച്  വിളിക്കുന്നത്‌ കുട്ടിയുടെ അമ്മക്ക് തീരെ സഹിച്ചില്ല. എന്റെ മകൻ കളവു ചെയ്യാനോ?ഒരിക്കലുമില്ല.. എന്തൊക്കെ കരഞ്ഞു പറഞ്ഞിട്ടും നാട്ടുകാർ ചെവിക്കൊണ്ടില്ല. അവസാനം സങ്കടവും ദേഷ്യവും സഹിക്കാതെ ആ അമ്മ നമ്മുടെ കൊച്ചു കുട്ടിയെ പൊതിരെയങ്ങട് തല്ലി. എന്നിട്ട് അവന്റെയടുത്തുനിന്ന് അരഞ്ഞാണം എടുത്തിട്ട് ഒരൊറ്റയേറ്... ആ അരഞ്ഞാണം നേരെ പോയി ഒരു മരത്തിൽ തങ്ങി. എന്തൊരതിശയം.. ഉടനെ ആ മരത്തിൽ, ഇലകൾക്ക് പകരം വളരെ മഹോഹരങ്ങളായ പുഷ്പങ്ങൾ വിരിഞ്ഞു. ആ പൂവാണത്രേ നമ്മുടെ കൊന്നപ്പൂവ്.. ഊൗ.. ഇനി ഈ കഥ കേട്ട് നിങ്ങളാരും നിങ്ങളുടെ അരഞ്ഞാണോം എടുത്തോണ്ട് പുറത്തുള്ള മരത്തിലോട്ടു എറിയരുത് കേട്ടോ :) നാരായണ നാരായണ...

കണിക്കൊന്നയുടെ കഥ പറഞ്ഞ് സമയം പോയി.... ഇനി കുറച്ച് നയനോന്മേഷകരമായ കലാപരിപാടികൾ കാണാം ... അത് കഴിഞ്ഞു ഞാൻ വേറെ ചില കാര്യങ്ങൾ പറയാം. നാരായണ നാരായണ...

(ഇത് കഴിഞ്ഞ് അടുത്ത കൂട്ടം കലാപരിപാടികളുടെ ഊഴം )

3. വിഷുക്കണിയും അതിന്റെ ഉദ്ദേശ്യങ്ങളും
(കാഥികൻ വീണ്ടും അരങ്ങത്തേക്ക് വരുന്നു)



നാരായണ നാരായണ... നമ്മൾ നേരത്തെ കേട്ട കണിക്കൊന്നക്കഥ എങ്ങനെയുണ്ടായിരുന്നു? നിങ്ങൾ ഈ കഥ ആദ്യായിട്ട് കേട്ടതാണോ? (ചെറിയ കാത്തിരിപ്പ്) നമ്മൾ കണിക്കൊന്നയുടെ കാര്യം പറഞ്ഞത് എന്തിനായിരുന്നു?... ആ.. നമ്മൾ വിഷുക്കണിയെപ്പറ്റി തുടങ്ങിയതായിരുന്നു. അല്ലേ... ശരി... നമ്മൾ എന്തിനാണ് വിഷുക്കണിയൊരുക്കുന്നത് ? തമാശക്കാണോ? ഒരു രസം അല്ലേ.... നമ്മൾ പണിപ്പെട്ട്.. കഷ്ടപ്പെട്ട് ഇല്ലാത്ത ഉറക്കം കളഞ്ഞ് പുലർച്ചെ കണി കാണുന്നതെന്തിനാണ് ? ഈ കണി എന്ന് പറഞ്ഞാലെന്താ? വല്ല എലിക്കെണിയോ മറ്റോ ആണോ? (പുഞ്ചിരി) :) നാരായണ നാരായണ...

കണി എന്ന് പറയുന്നത്, നമ്മൾ ഒരു ദിവസം കാണുന്ന ആദ്യത്തെ കാഴ്ചയാണ്.  പുതുവർഷാരംഭത്തിന്റെ ശുഭാരംഭത്തിൽ തന്നെ ആദ്യം നമ്മൾ ഒരു നല്ല കാഴ്ച കണ്ടാൽ, ആ വർഷം മുഴുവൻ അതിന്റെ പ്രതിഫലനം നിലനിൽക്കും എന്നതിനെ പ്രതീകാത്മകമായി കൊണ്ടാടുന്ന ചടങ്ങാണ് വിഷുക്കണി. അപ്പോപ്പിന്നെ ഈ ആർക്കും ഒരു വിഷമവും ഉണ്ടാക്കാത്ത, എന്നാലും പുത്തൻ പ്രതീക്ഷകൾ തരുന്നതുമായ ഈ ചടങ്ങ് നമ്മൾ വേണ്ടെന്ന് വെക്കണോ? :) നാരായണ നാരായണ...

അതിരിക്കട്ടെ, ഒരു വിഷുക്കണി വെക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം? അതിൽ തീർച്ചയായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ടോ? അതിന്  സത്യത്തിൽ ഉത്തരം എന്റെയടുത്തില്ല :) എന്നാലും നമ്മൾ, നമ്മൾക്ക് നല്ലത് എന്ന് തോന്നുന്ന ചില കാഴ്ചകൾ ഒരുക്കുക. അതായിരിക്കും അതിന്റെ ശരി. എന്നാലും കാലാകാലങ്ങളായി പിന്തുടർന്നു പോരുന്ന ചില കാര്യങ്ങളെപ്പറ്റി പറയാം. നാരായണ നാരായണ...

അപ്പൊ വിഷുക്കണി വെക്കുന്ന കാര്യം. ആദ്യം നമ്മളെന്ത് ചെയ്യും? നമ്മൾ വലിയ ഒരു ഉരുളിയെടുക്കും അല്ലേ ? ഈ ഉരുളിക്ക് ശരിക്കും എന്തെങ്കിലും അർത്ഥതലങ്ങൾ ഉണ്ടോ? എന്റെ അറിവ് പ്രകാരം, നമ്മൾ ഇന്ന് കാണുന്ന ഓടിന്റെ ഉരുളി ആയിരുന്നില്ല മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പഞ്ചലോഹപ്പാത്രം ആയിരുന്നു. പഞ്ചലോഹത്തെ വളരെ ദൈവികമായിട്ടായിരുന്നു കരുതിപ്പോന്നിരുന്നത്. പഞ്ചലോഹത്തിന്റെ പ്രസക്തിയെന്താണ്? പഞ്ചലോഹത്തിലൂടെ പ്രതിനിദാനം ചെയ്യുന്നത്, പഞ്ചഭൂതങ്ങളെയും അതിലൂടെ ഈ ലോകത്തിനെത്തന്നെയുമാണ്. ഈ ലോകത്തിനെ നമുക്ക് ഉരുളിയിൽ കാണാൻ പറ്റുമെന്നാണോ?  :)  നാരായണ നാരായണ... അതിലൂടെ അർത്ഥമാക്കുന്നത്, ഈ ലോകത്തിലുള്ള സകല നല്ല കാര്യങ്ങളെയും നാം ആ പാത്രത്തിലൊരുക്കുന്ന പല രൂപങ്ങളിൽ ദർശിക്കുന്നതായിട്ടാണ്. നാരായണ നാരായണ...

ഈ പഞ്ചലോഹവും പഞ്ചഭൂതങ്ങളും എന്താണ്? ഭൂതങ്ങൾ അഞ്ചു ലോഹങ്ങൾ പിടിച്ചിരിക്കുന്നു എന്നാണോ? :) സ്വർണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, നാകം (ഇവയുടെയൊക്കെ പീര്യോഡിക് ടേബിളിലെ പേരുകൾ എല്ലാവർക്കും അറിയോ?)  ഇവ ചേർന്നതാണ് പഞ്ചലോഹങ്ങൾ. ഭൂമി, ജലം, അഗ്നി, വായു, ആകാശം (അഥവാ അനന്തത) കൂടിയതാണ് പഞ്ചഭൂതങ്ങൾ. അല്ലാതെ രാക്ഷസ ഭൂതങ്ങൾ അല്ല. :) പഞ്ചഭൂതങ്ങളാണ് ഭാരതീയ ശാസ്ത്രപ്രകാരം എല്ലാ വസ്തുക്കളുടെയും നിർമാണത്തിന്ന്  ആധാരമായിട്ടിരിക്കുന്നത്. 'പഞ്ചഭൂത സമന്വയേ സർവ്വ നിർമ്മാണ കാരണേ'... നാരായണ നാരായണ...
വിഷുക്കണിയിലേക്ക്  തിരിച്ചു വരാം. അപ്പോൾ പഞ്ചലോഹത്തിന്റെ പാത്രത്തിൽ നമ്മൾ എന്തെല്ലാം വെക്കും?

അക്ഷതം  - അതെന്താ? മഞ്ഞളും തവിട് പോകാത്ത അരിയും കൂടിയുള്ള ഒരു മിശ്രിതം. മഞ്ഞൾ ഒരു രക്ത ശുദ്ധീകരണിയായി കരുതപ്പെടുന്നു. അരിക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു പ്രതീകാത്മകത വേണ്ടതുണ്ടോ? അത് നമ്മുടെ അന്നം തന്നെയാണ്. പിന്നെ..

നവധാന്യങ്ങൾ - എതെങ്കിലും ഒൻപത് ധാന്യങ്ങൾ എടുക്കാം. അത് നവ ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പിന്നെ..

ജലം - ജലം ജീവന്റെ തന്നെ അമൃതാണെന്ന് കേട്ടിട്ടില്ലേ? പിന്നെ വേറെന്താ...

സ്വർണ്ണം അഥവാ പണം  - സ്വർണ്ണം സത്യത്തിൽ സമ്പത്തിനെയും അഭിവൃദ്ധിയെയുമാണ്‌ കാണിക്കുന്നത്. അല്ലാതെ ആർഭാടത്തെയല്ല. അത് കഴിഞ്ഞ്...
ദീപം - ദീപം പ്രകാശത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. അതിലൂടെ ആന്തരികമായ അറിവിനെയും അത് ബോധവൽക്കരിക്കുന്നു. അന്ധകാരം ഇല്ലാത്ത ഒരവസ്ഥ. പിന്നെ...
പുസ്തകം - വിദ്യാഭ്യാസത്തെ അഥവാ അറിവിനെ പ്രതിനിധീകരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള വിദ്യ കൈയ്യിലില്ലെങ്കിൽ നമ്മളെല്ലാം പൊട്ടന്മാരായിപ്പോയേനെ അല്ലെ? :)

പിന്നെയൊരു കണ്ണാടി കൂടി വെക്കാം - കണ്ണാടിയിലൂടെ നാം നമ്മത്തന്നെ കാണുന്നതോടൊപ്പം ഈ ഒരുക്കിവച്ചതിനെയൊക്കെ നമ്മിലേക്ക്‌ പ്രതിഫലിപ്പിക്കുന്നതായി കാണിക്കുന്നു. അതിലൂടെ എല്ലാ നന്മകളും നമ്മിലേക്ക്‌ ആവാഹിച്ച് ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള ഉദ്ദേശശുദ്ധി നമ്മിൽ ഉണ്ടാവട്ടെ എന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാരായണ നാരായണ...

പിന്നെ നമുക്ക് നല്ലത് എന്ന് തോന്നുന്ന എന്തും വെക്കാം. പച്ചക്കറികളും പഴങ്ങളും പൂക്കളും മധുരവുമൊക്കെ വെക്കാം. എല്ലാം കൂടെ ഈ ലോകത്തിലെ സകല നന്മകളെയും വർഷാരംഭത്തിൽത്തന്നെ കാണുകയും അവ നമ്മിലേക്ക്‌ തന്നെ പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് വിഷുക്കണിയുടെ ഉദ്ദേശ്യം.

ഹൂ.... ഞാൻ പറഞ്ഞു തളർന്നു. ഇത്തിരി വെള്ളം കുടിച്ചിട്ട് ബാക്കി  പറയാം.... ഇനി കൂടുതലൊന്നുമില്ല കേട്ടോ... അത് വരേയ്ക്കും കുറച്ചു കൂടി കലാപരിപാടികൾ  ആസ്വദിക്കൂ... നാരായണ നാരായണ...
(അടുത്ത ഭാഗത്തെ കലാപരിപാടികൾ. )

4. കണി കാണുന്നതും ചില്ലറ തത്വശാസ്ത്രവും
(ഈ ഭാഗത്ത് പ്രായോഗികമായ ചില തത്വശാസ്ത്രങ്ങളെയാണ് ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുള്ളത്‌. ആഖ്യാതാവ് വീണ്ടും അരങ്ങത്ത്)



നാരായണ നാരായണ... എന്നെക്കണ്ട് കണ്ടങ്ങ്‌ മടുത്തോഏതായാലും ഇവിടെ നിങ്ങൾക്കാർക്കും വിരസത തോന്നുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പ്രസന്ന മുഖം കണ്ടാൽ അറിയില്ലേ... നമ്മൾ നേരത്തെ എവിടെ വച്ചാണ് നിർത്തിയത്?... ഹാ.. അങ്ങനെ നമ്മൾ വിഷുക്കണിയൊരുക്കി അല്ലേ ? സാധാരണ വീട്ടിലെ ഗൃഹനാഥനും കുട്ടികളും ഒക്കെ കൂർക്കം വലിച്ചു ഉറങ്ങുമ്പോഴായിരിക്കും ഗൃഹനാഥ, വിഷുദിനപ്പുലർച്ചയിലേക്കായി വിഷുക്കണിയൊരുക്കി വെക്കുന്നത്. പാവം.. ഈ ആണുങ്ങൾ എപ്പഴും അങ്ങനെയാ... സുഖിയന്മാരാ അല്ലെനാരായണ നാരായണ...

അങ്ങനെ നേരത്തെ പറഞ്ഞപോലെ ഈ ഒരുക്കിവച്ചിരിക്കുന്ന കണി കാണാൻ, വിഷുവിന്റെ അന്ന് പുലർച്ചെ  വീണ്ടും നമ്മുടെ ഗൃഹനാഥ തന്നെ ആദ്യം എഴുന്നേറ്റ്, മൂത്തവയസ്സിൽ നിന്ന് തുടങ്ങി, വീട്ടിലെ ആൾക്കാരെയൊക്കെ വിളിച്ചുണർത്തി കണ്ണ് പൊത്തിക്കൊണ്ട് വന്ന് കണി കാണിക്കും.... ഹാ എന്തൊരു രസം.... എന്നാലും ഉറക്കം പോയതിൽ സങ്കടം കാണും. പക്ഷെ ഈ കണി കാണുന്ന മാതിരി ആ വർഷത്തെ ഫലം വന്നാലോ? അത് നഷ്ടപ്പെടുത്താൻ ആർക്കെങ്കിലും പറ്റ്വോഅല്ലേ.. അപ്പൊ ഉറക്കം പോയാലും സാരല്യ.. ഭാവി നന്നാവട്ടെ... എന്നിട്ട് ചില സുഖിയന്മാർ പോയി വീണ്ടും കിടന്നുറങ്ങും.. നാരായണ നാരായണ...

പക്ഷേ നമ്മുടെ കുഞ്ഞുങ്ങളെ കണി കാണിക്കുന്ന കാര്യമാണ് കഷ്ടം... അല്ലേ... നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?... ചില ആളുകൾ അവരുടെ കുഞ്ഞുങ്ങളെ നിദ്രാവസ്ഥയിൽത്തന്നെ എടുത്തു കൊണ്ട് വന്ന് കണിക്ക് മുന്നിലിരുത്തി മുട്ടിയും തട്ടിയും ഒക്കെ വിളിക്കും... പിള്ളേരാണെങ്കിൽ വാവിട്ട് നിലവിളിക്കും... പിള്ളമനസ്സിൽ കള്ളം ഇല്ലല്ലോ.. അവർക്ക് ഭാവി ശോഭാനമായാലെന്ത് അല്ലെങ്കിലെന്ത്? കുഞ്ഞുങ്ങൾ എന്തോ ഭീകരാവസ്ഥ നോക്കുന്നപോലെയാണ് വിഷുക്കണി നോക്കുക. കുറ്റം  പറയാൻ പറ്റ്വോ?.... എന്നുവച്ച് അവരെ കാണിക്കാതിരിക്കാൻ പറ്റ്വോ? ചുളുവിൽ കിട്ടുന്ന അവരുടെ ശോഭനമായ ഭാവി കളയാൻ  ഒക്ക്വോ?.... ഇല്ല,... അപ്പൊ അവർക്ക് ഇഷ്ടപ്പട്ടില്ലെങ്കിലും സാരല്ല്യ.... അവരുടെ കണ്ണ് കുത്തിത്തുറന്ന് കാണിക്കുക തന്നെ... നാരായണ നാരായണ...

ഇങ്ങനെയൊക്കെ നിർബന്ധിച്ച് കണി കാണിച്ചതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? പിള്ളേരുടെ കാര്യം പോകട്ടെ... ചുരുങ്ങിയത് ഇങ്ങനെ പല സംഭവങ്ങളും നമ്മുടെ ഇടയിലുണ്ടെന്നു അവരെ അറിയിക്കാൻ പറ്റും... പക്ഷെ വലിയവരുടെ കാര്യമോ?... പൊരുളറിയാതെ കണി കണ്ടിട്ട് വല്ല കാര്യോം ഉണ്ടോ? ആ പൊരുൾ ജീവിതത്തിൽ പകർത്താതെ എന്താ കാര്യം? നാരായണ നാരായണ...

നമ്മൾ വ്രതം നോൽക്കുന്നതു പോലെത്തന്നെയാണ് ഇതും... നമ്മളധികം പേരും പല വ്രതവും നോൽക്കുന്നവരല്ലേ.. ഏകാദശി വ്രതം, ശിവരാത്രി വ്രതം..., തിങ്കളാഴ്ച വ്രതം.... അങ്ങനെ പലതും.. ശിവരാത്രി വ്രതത്തിന് ഉറക്കം വരാതിരിക്കാൻ ചീട്ടുകളി എന്ന ഉപാധി സ്വീകരിച്ചവരാണ് നമ്മൾ :) 365 ദിവസങ്ങളുള്ള ഒരു വർഷത്തിൽ ഒന്നോ രണ്ടോ ദിവസം വ്രതം നോറ്റാൽ നമ്മൾ പൂർണ്ണ ശുദ്ധൻമാരായി എന്നാണ് നമ്മളുടെ വിശ്വാസം.... ബാക്കിയുള്ള ദിവസങ്ങളിൽ  പോത്തിനെയും തിന്ന് കള്ളും കുടിച്ച് കൈക്കൂലിയും വാങ്ങി  നാട്ടുകാരുടെ മേൽ കുതിരകയറും... ഇതാണ് ഇക്കാലത്തെ ശരാശരി നമ്മൾ.  സത്യത്തിൽ ഇതിന്റെ നേർവിപരീതമായാണ് നാം പ്രവർത്തിക്കേണ്ടത്. രണ്ടോ മൂന്നോ ദിവസം കള്ളുകുടിച്ച് ചീട്ടുകളിച്ചാലും, ബാക്കി 363 ദിവസം നന്നായി ജീവിച്ചാൽ നേരത്തെ പറഞ്ഞതിലും നല്ലതല്ലേ? പറഞ്ഞൂന്നേ ഉള്ളൂ ട്ടോ... ഇനി ഞാൻ രണ്ടു ദിവസം കള്ള് കുടിക്കാൻ പറഞ്ഞൂന്നും പറഞ്ഞു എന്നെ കോടതി കേറ്റരുത്! നാരായണ നാരായണ...

അപ്പോൾ വ്രതം നോൽക്കുന്നതിലോ കണി കാണുന്നതിലോ അല്ല കാര്യങ്ങൾ.. അതൊക്കെ പ്രതീകാത്മകമാണ്... അതിന്റെയൊക്കെ പൊരുൾ ജീവിതത്തിൽ പകർത്താതെ, സ്വാംശീകരിക്കാതെ എന്ത് ചെപ്പടി വിദ്യ കാണിച്ചിട്ടും ഒരു കാര്യോം ഇല്ല. ഭക്തിയും യുക്തിയും ഒരുമിച്ചു പോകുമോ? ഇല്ല... ഭക്തിയും ബുദ്ധിയും ഒരുമിച്ചു പോകുമോ? കുറച്ച് ബുദ്ധിമുട്ടാണ്‌. അതുപോലെ പണവും സാമാന്യബുദ്ധിയും ഒരുമിച്ചുണ്ടാവാൻ ഇത്തിരി പാടുപെടും. പക്ഷെ യുക്തിയും ബുദ്ധിയും തീർച്ചയായും ഒരുമിച്ചു പോകും യുക്തിയും ഭക്തിയും ബുദ്ധിയും നിങ്ങൾക്ക് ഒരുമിച്ചു കൊണ്ടുപോകാൻ പറ്റിയാൽ തീർച്ചയായും നിങ്ങൾക്ക് ശാന്തിപൂർണ്ണമായ ഒരു ജീവിതം ഉണ്ടാകും.

കണി കണ്ടു കഴിഞ്ഞിട്ട് കൈനീട്ടം എന്നൊരു പരിപാടിയുണ്ട്. ആളുകളുടെ ധാരണ എത്ര വലിയ കൈനീട്ടം കിട്ടുന്നോ അതോ കൊടുക്കുന്നോ അത്ര വലുപ്പത്തിൽ സമ്പത്ത് ഉണ്ടാകുമെന്നാണ്. 100 രൂപ കൈനീട്ടം കൊടുത്ത അമ്മാവനെ പുകഴ്ത്തിയും 1 രൂപ കൈനീട്ടം കൊടുത്ത മുത്തച്ഛനെ ഇകഴ്ത്തിയും സംസാരിക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. അല്ലേ? പക്ഷേ ഇതും പ്രതീകാത്മകം തന്നെയാണ്. കൊടുത്ത പണത്തിലല്ല, അതിന്റെ അർത്ഥങ്ങൾക്കാണ് നാം വില കൊടുക്കേണ്ടത്. അർത്ഥങ്ങളറിയാതെ, കഴിയുന്നതും കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.. കാരണം ആ സമയം പാഴാക്കാതെ അതിനു വേണ്ടി കാശ് ചെലവാക്കാതെ നാലഞ്ച് പുത്തനുണ്ടാക്കുന്ന വല്ല കാര്യോം ചെയ്യാലോ?! നാരായണ നാരായണ...

ഇതൊക്കെ പോകട്ടെ... വടക്കേ മലബാറിൽ പശുക്കളെ വിഷുക്കണി കാണിക്കുന്ന ഒരു ചടങ്ങുണ്ട്. പശുവിന് ഈ കാണിക്കുന്നത് വിഷുക്കണിയാണോ അതോ മറ്റുവല്ലതും ആണോ എന്നൊക്കെയുള്ള അറിവുണ്ടാകുമോ എന്നെനിക്കറിയില്ല. പുലർച്ചേ തന്നെ വിളക്കും പച്ചക്കറികളുമൊക്കെയായി കണി കാണിക്കാൻ തൊഴുത്തിൽ പോകും. പശുവാണെങ്കിലോ, ആകെ പരിഭ്രമിച്ചെഴുന്നേറ്റ് ചാണകമൊക്കെ ഇട്ട്, മൂത്രമൊക്കെ ഒഴിച്ച്,  കൊച്ചുകുട്ടികൾ മിഴിച്ചു നോക്കുന്നത്  പോലെ നോക്കും. പക്ഷെ ഒരു കാര്യത്തിൽ പശു സന്തോഷിക്കും, കാരണം കണി വച്ച ചക്കയും വെള്ളരിക്കയുമൊക്കെ പശുവിനുള്ളതാണ്. ഇതിലൊക്കെ വല്ല കാര്യോം ഉണ്ടോ? കാര്യം ഇല്ലാതില്ല. നമുക്ക് പാലും ചാണകവുമൊക്കെത്തരുന്ന സാധുമൃഗമായ പശുവിനോട്‌ ബഹുമാനം കാണിക്കാനുള്ള ഒരു ചടങ്ങായെങ്കിലും കണ്ടുകൂടെ? പശുവിനോട്‌ ബഹുമാനം കാണിച്ചാൽ മനുഷ്യന്റെ മാനം പോകുമോകണി കാണുന്ന സമയത്ത് മാത്രം ഭഗവദ്ഗീത വായിക്കുന്ന എത്രയോ പേര് ഉണ്ട്. എന്നിട്ട് വീമ്പടിക്കും ഞാനും ഗീത വായിച്ചിട്ടുണ്ടെന്ന് !... ഇതാണ് ഇന്നത്തെ ലോകം... നാരായണ നാരായണ...

അയ്യോ... വിഷുക്കണി കാണുന്നതിനെപ്പറ്റി പറയാനാണ് ഞാൻ വന്നത്... എന്നിട്ട് കാട് കേറി തത്വ ശാസ്ത്രം പറഞ്ഞോണ്ടിരിക്ക്വാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാകും... :)  പറയേണ്ടതത്രയും പറഞ്ഞിട്ട് ഇനി മാപ്പപേക്ഷിച്ചിട്ടെന്താ കാര്യം... പറഞ്ഞു പോയില്ലേ :)

അപ്പൊ ഇനി  കണി കാണുമ്പോ ചെയ്യേണ്ട കാര്യങ്ങൾ പറയാം.. കണി കാണാൻ ഇരുന്നാൽകണി വച്ച എല്ലാ സാധനങ്ങളെയും എന്റെ ജീവിതത്തിൽ കിട്ടുമാറാകണേ എന്നൊന്നും  പ്രാർത്ഥിച്ച് കളയരുത് അതൊക്കെ വിഡ്ഡിത്തമാണ്.  വാൽക്കണ്ണാടി മുന്നിൽ കണ്ടു എന്ന് വച്ച് ചീർപ്പ് എടുത്ത് മുടി ചീകാൻ തുനിയരുത്. J ചെയ്യേണ്ടത് ഇതാണ്സർവ്വ ഐശ്വര്യങ്ങളും മനസ്സമാധാനവും പ്രദാനം ചെയ്യണേ എന്ന് ഉള്ളു തുറന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി. മാത്രവുമല്ല ഈ പുതുവർഷാരംഭം തൊട്ട് ഞാൻ നല്ലത് മാത്രമേ ചെയ്യൂ എന്ന് പ്രതിജ്ഞയെടുക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. വേറൊരു മന്ത്രം ചൊല്ലിയില്ലെങ്കിലും 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഎന്ന് കൂടി ഉരുവിട്ടാൽ  വളരെ നന്ന്.  കാരണം മനുഷ്യന് ഒറ്റക്ക് ഒരു ജീവിതം ഇല്ല തന്നെ. മറ്റുള്ളവർക്ക് സുഖം ഇല്ലാത്തിടത്തോളം നമുക്കും ശരിയായ സുഖം ഉണ്ടാവില്ല. നാരായണ നാരായണ...

എന്നാൽ പിന്നെ കണി കണ്ടില്ലേ... വേഗം പോയി പടക്കം  പൊട്ടിച്ചോളൂ.... അല്ലെങ്കിൽ .വേണ്ട.. കലയുടെ മാലപ്പടക്കത്തിന് തീ കൊടുക്കാൻ ചില കലാകാരന്മാർ തയ്യാറായി നിപ്പുണ്ട്...ആസ്വദിക്കൂ ട്ടോ..... നാരായണ നാരായണ...

(വീണ്ടും കലാപരിപാടികൾ....)

5. വിരാട സംഗ്രഹം
(കാഥികൻ അവസാനവട്ടം അരങ്ങത്തു വരുന്നു. ഇവിടെ അവസാനത്തെ പരിപാടിയായ 'വിരാടം' എന്ന നാടകത്തെക്കുറിച്ച് ഒരു സംഗ്രഹം കൊടുക്കുന്നു.)

അങ്ങനെ നിങ്ങൾ കണിക്കൊന്ന പറിച്ചു, കണി വെച്ചു, കണി കണ്ടു.... പടക്കം പൊട്ടിച്ചു... കുറെ പുതിയ അറിവുകൾ നേടി... ഇനിയെന്താ എന്ന് എന്നോട് വല്ല ചോദ്യവും ഉണ്ടോ? എന്തായാലും ഇനിയാണ് പ്രധാനപ്പെട്ട സദ്യ വരാൻ പോകുന്നത്. എന്താ ദ് കഥ... എന്നാണോ? സദ്യ ഇപ്പൊ കഴിച്ചതല്ലേ ഉള്ളൂ.. വീണ്ടും ശാപ്പാടോ എന്നായിരിക്കും... J എന്നാൽ ശപ്പാടല്ല... ഈ വർഷം നിങ്ങൾക്കായി ഒരു പ്രത്യേക വിരുന്ന് തന്നെ നമ്മൾ ഒരുക്കിയിട്ടുണ്ട്.  ആകാംക്ഷയുണ്ടോ? ... ഞാൻ പറയാം അതാണ്‌ 'വിരാടം'. തിരുവരങ്ങ് - ന്യൂ ജെഴ്സിഅണിയിച്ചൊരുക്കുന്ന നാടകം.

ഈ നാടകത്തിന്റെ കഥാസംഗ്രഹം നിങ്ങൾക്കറിയോ? കഥയറിയാതെ ആട്ടം കാണണോJ കഥ മുഴുവൻ അറിഞ്ഞാൽ പിന്നെ ആട്ടം എന്തിനാ കാണുന്നെ അല്ലെJ നിങ്ങൾക്ക് കഥ നന്നായി മനസ്സിലാകുവാൻ, സംഭവം കൂടുതൽ ഗ്രഹിക്കാൻ, ഞാൻ കഥ ചുരുക്കി പറയാം. ഈ കൂടിയിരിക്കുന്നവരിൽ ആരൊക്കെ എം. ടി യുടെ 'രണ്ടാമൂഴം' എന്ന നോവൽ വായിച്ചിട്ടുണ്ട്? എം ടിയെ അറിയാമായിരിക്കുമല്ലോ... എം ടി വാസുദേവൻ നായർ. മലയാളത്തിൽ ഉണ്ടായിട്ടുള്ള ഒരു മഹത്തായ നോവലാണ്‌ രണ്ടാമൂഴം. എന്താണ് രണ്ടാമൂഴത്തിന്റെ പ്രത്യേകത? അവിടെയാണ് എം ടി യുടെ പ്രസക്തി. നമ്മുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും ഇത്രയേറെ വേറിട്ട വീക്ഷണകോണിൽ വീക്ഷിച്ച ഒരു സാഹിത്യകാരൻ മലയാളത്തിലോ ഇന്ത്യയിൽത്തന്നെയോ വേറെയില്ല. രണ്ടാമൂഴത്തിൻറെ ഏറ്റവും മഹത്തായ വിജയം അത് വായനക്കാരനെ ചിന്തിക്കാൻ പ്രോഹത്സാഹിപ്പിക്കുന്നു എന്നിടത്താണ്.

മഹാഭാരതത്തിലെ ചില ഏടുകളെ, പ്രത്യേകിച്ച് പാണ്ഡവരുടെ അജ്ഞാതവാസക്കാലത്തെ വിരാടരാജ്യത്തുള്ള ഒരു ഭാഗത്തെ, പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുകയാണ് എം ടി രണ്ടാമൂഴത്തിൽ ചെയ്യുന്നത്. രണ്ടാമന്റെ ഊഴമാണ് രണ്ടാമൂഴം. മറ്റൊരാളും കാണാത്ത, ചിന്തിക്കാത്ത ഒരു അന്വേഷണ ചാതുര്യത്തോടെയാണ് എം ടി രണ്ടാമൂഴം തുടങ്ങുന്നത്. ആസ്വാദക മനസ്സുകകളെ ഉദ്ദീപിപ്പിക്കുകയും സ്വന്തം മനസാക്ഷിക്ക് നേരെ ചോദ്യങ്ങൾ എറിയാൻ ഉതകുന്ന കഥാസന്ദർഭങ്ങളും ഈ നോവലിൽ ഉടനീളം ഉണ്ട്.

എം ടിയുടെ കണ്ണിൽനമ്മുടെ ഭീമന്റെ അവസ്ഥ സത്യത്തിൽ ദുഃഖം നിറഞ്ഞതായിരുന്നു. ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ഠന് മാറ്റി വച്ചിട്ടുള്ളതാണ് എന്ന അറിവോടെ തന്നെ വളരുന്ന ഭീമന്‍. സ്വയം എടുത്തണിഞ്ഞ മന്ദന്‍ പരിവേഷം…  കഴിവുണ്ടെങ്കിലുംതേരോട്ടത്തിലോ അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്തഅതില്‍ പരിശീലിപ്പിക്കാത്ത ഗുരു...  തടിയന്‍ മന്ദന്‍ ഗദ പഠിച്ചാല്‍ മതി... , ഷണ്ഡൻ പാണ്ഡുവിൻറെ മകൻ എന്നൊക്കെയുള്ള  വ്യക്തിത്വപ്രതിസന്ധി അനുഭവിക്കുന്ന കൌമാരം.... ആരോടും പരിഭവം പറയാതെ മന്ദന്‍  വേഷം സ്വയം ഏറ്റെടുക്കുന്ന  ഭീമന്റെ.. ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ട ഭീമന്റെ.. വേറിട്ട ഒരു വ്യക്തിത്വം ഇവിടെ കാണാൻ പറ്റും... 

പാഞ്ചാലിയുടെ ആഗ്രഹപൂരീകരണത്തിന്ന് കല്യാണസൌഗന്ധികം തേടിപ്പോയതും, പാഞ്ചാലിയുടെ ശപഥം നിറവേറ്റാൻ കുരുക്ഷേത്രയുദ്ധത്തിൽ ദുഃശ്ശാസനന്റെ മാറ് പിളർന്നു ചോരയോഴുക്കിയതും, അവസാനം, കൌരവരാജാവ് ദുര്യോധനനെ കൊന്ന് രാജ്യം തിരിച്ചു പിടിച്ചതുമൊക്കെ ഭീമനാണെങ്കിലും വീരസ്യം കാണിക്കാതെ വെറും രണ്ടാമനായി ഒതുങ്ങിക്കൂടുകയായിരുന്നു ഭീമൻ.

കാലങ്ങളായി മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ചന്തുവിൻറെ പ്രതിച്ഛായ മാറ്റി വരച്ച എം ടി, ഭീമന്റെ പ്രതിച്ഛായയും ഇവിടെ   ഭംഗിയായി മാറ്റിമറിച്ചിരിക്കുന്നു.

ഇത്തരത്തിലുള്ള ഭീമന്റെ വേറിട്ട വ്യക്തിത്വത്തിന്റെ നടകാവിഷ്കാരമാണ് 'വിരാടം'.  നിങ്ങൾ തീർച്ചയായും ആസ്വദിക്കും.. കണ്ടു നോക്കൂ.... J


***ശുഭം***


2014, ഏപ്രിൽ 13, ഞായറാഴ്‌ച

ഓണം - ചില ചിന്തകൾ (2013 KCS KAGW ഓണം ആശയം)

ശ്രീ

൨൦൧൩(2013) ലെ ഓണം വാഷിംഗ്‌ടണ്‍ ഡി സി യിലെ മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല വർഷമായിരുന്നു, കാരണം, ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ലു & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു എന്നത് തന്നെ. ഇതിന്, അന്നത്തെ സംഘടനാ സാരഥികളായ ശ്രീ മനോജ്‌ ശ്രീനിലയത്തിനും ഗോപകുമാറിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു.  ഈ തീരുമാനത്തിനു അനുബന്ധമായി  ആഘോഷാവതരണത്തിന് ഒരു ആശയം നിശ്ചയിച്ചു  - 'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം'.
സംഘടനകളുടെ സംഘാടകർ, പ്രത്യേകിച്ച്, ശ്രീ. സുരേഷ് നായർ(വിനോദ സമിതി), എന്നോട് ഈ ആശയം വികസിപ്പിച്ച് അവതരണയോഗ്യമാക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു. അതിനു വേണ്ടി ശ്രീ. ഹരിദാസ് നമ്പ്യാർ അധ്യക്ഷനായി ശ്രീ. ബിനോയ്‌ ശങ്കരെത്തിനെ കൂടി ഉൾപ്പെടുത്തി ഒരു ഉപസമിതി രൂപവൽക്കരിച്ചു. പ്രതിഭാധനനായ ഹരിദാസ് നമ്പ്യാർ തന്ന ഒരു തീപ്പൊരിയാണ് ഞാൻ ഇവിടെ ആശയ രൂപത്തിൽ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ശ്രീ. ബിനോയ്‌ ശങ്കരെത്തിന്റെ ശ്രമഫലമായി ഇത്തിരി മാറ്റത്തോട്  കൂടി ഒരു ശബ്ദരേഖ ഇതിനു വേണ്ടി തയ്യാറാക്കപ്പെട്ടു. ഹരി നമ്പ്യാരുടെ മുഖ്യ സംവിധാനത്തിൽ, ആ ശബ്ദരേഖക്ക് അരങ്ങത്ത് സുഹൃത്തുക്കളായ ഒരു കൂട്ടം സഹൃദയർ (ക്രിഷ് ദിവാകരൻ - മഹാബലി, പ്രബീഷ് പിള്ള - മന്ത്രി, ശ്രീജിത്ത് നമ്പ്യാർ - അടിയാൻ, സുമേഷ് നമ്പ്യാർ - കണ്ണൂർകാരൻ, രതീഷ്‌ നായർ - കോഴിക്കോട്കാരൻ/തിരുവനന്തപുരം രാഷ്ട്രീയക്കാരൻ/ കൊച്ചിക്കാരൻ, സജു കുമാർ(കൊച്ചിക്കാരൻ) / ജയശങ്കർ  - തൃശ്ശൂരുകാർ, റോണി - കുട്ടനാട്ടുകാരൻ,  മധു നമ്പ്യാർ  -  കൊല്ലക്കാരൻ) നല്ല രീതിയിൽ വിരുന്നൊരുക്കുകയും ചെയ്തു. ഇതിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് എല്ലാവരോടും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു . 
ഈ ആശയത്തിന്റെ മൂലരൂപം നിങ്ങളുടെ ശ്രദ്ധയിലേക്കായി സമർപ്പിക്കുന്നു. ഇതിന്റെ ഓരോ രംഗങ്ങളുടെയും ചലച്ചിത്രാവിഷ്കാരവും (കടപ്പാട്: ബാലചന്ദ്രൻ) കൂടെ കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ രംഗപട സജ്ജീകരണങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും വന്ന അപാകതകൾക്ക് ക്ഷമ ചോദിക്കുന്നു.

രംഗം ഒന്ന് 



[മഹാബലിയുടെ കൊട്ടാരം ആണ് രംഗം, ഇരുവശവും വർണ്ണ തൂണുകളാൽ അലങ്കരിക്കപ്പെട്ട കൊട്ടാരത്തിൽ 3 ഇരിപ്പിടങ്ങൾ. ഇരിപ്പിടങ്ങൾക്കിരുവശവും കുന്തമേന്തിയ ഭടന്മാർ. സദസ്സിലേക്ക് (വലതു ഭാഗത്തുകൂടി ) അനുചരന്മാരോടോപ്പം (രണ്ടു പേർ - അതിൽ ഒരാൾ മന്ത്രി) നടന്നു വരുന്ന മഹാബലി.]

മഹാബലി: (നേരെ വേദിയുടെ മദ്ധ്യഭാഗത്ത് വന്നതിനു ശേഷം) മന്ത്രിപുംഗവാ, നമ്മുടെ ഭരണത്തെപ്പറ്റി പ്രജകൾക്കൊക്കെ നല്ല അഭിപ്രായം ആയിരിക്കും അല്ലേ? ഈയിടെയായി ആരെയും പരാതിയുമായി കാണുന്നില്ലല്ലോ?

മന്ത്രി: അങ്ങ് പറഞ്ഞു തീർന്നില്ല, ദേ.. ആരോ ഒരാൾ കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്നു തോന്നുന്നു.

[ഒരു പരാതിക്കാരാൻ വേദിയിലേക്ക് കടന്നു വരുന്നു]

മന്ത്രി : എന്താണാവോ? പരാതി എന്തെങ്കിലുമാണെങ്കിൽ... ബോധിപ്പിക്കാം.

പരാതിക്കാരൻ: അയ്യോ, തിരുവുള്ളക്കേട്‌ ഉണ്ടാവരുത്, അടിയൻ , പരാതികളൊന്നും ബോധിപ്പിക്കാൻ വന്നതല്ല. മറിച്ചു അങ്ങയുടെ സൽഭരണത്തെ... പ്രകീർത്തിക്കാൻ വന്നതാണ്. പക്ഷെ ഞങ്ങൾ, പ്രജകൾ , ഈ രാജകൊട്ടാരത്തിൽ ഒരു ആഘോഷം കണ്ടിട്ട് ഏറെ നാളായി. അങ്ങ് മനസ്സ് വച്ച് അതിന് എന്തെങ്കിലും ഒരു .....

മഹാബലി: തീർച്ചയായും ... നാം പരിഗണിക്കുന്നുണ്ട്. നിങ്ങൾ പൊയ്ക്കൊള്ളു.

പരാതിക്കാരൻ: അടിയൻ... സന്തോഷായി ...

[പരാതിക്കാരൻ പോകുന്നു]

മഹാബലി: മന്ത്രി പുംഗവാ, സത്യത്തിൽ നമ്മുടെ മനസ്സിലും അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. ആ പോയ പ്രജയുടെ പരാതി, ഇപ്പൊ ത്തന്നെ അങ്ങ് പരിഹരിച്ചാലോ. (ചുറ്റും ഒന്ന് കണ്ണോടിച്ച  ശേഷം അനുചരന്മാരോടായി, കൈ കൊട്ടുന്നു.)  ആരവിടെ, വിളിക്കൂ നർത്തകിമാരെ , നൃത്തം ആരംഭിക്കട്ടെ !!!

[നൃത്തം ആരംഭിക്കുന്നു. മഹാബലിയും മന്ത്രിയും നൃത്തം ആസ്വദിക്കുന്നു]

[നൃത്തത്തിന് ശേഷം ചിന്തനിമഗ്നനായിരിക്കുന്ന മഹാബലി.]

മന്ത്രി: മഹാരാജൻ, അങ്ങ് എന്താണ് ആലോചിക്കുന്നത് ?

മഹാബലി: നാം ആലോചിക്കുകയായിരുന്നു, പുഴകളും മലകളും വയലുകളും കവിത പാടുന്ന നമ്മുടെ കേരളം , അതെ, നാം വിട്ടൊഴിഞ്ഞു പോന്ന നമ്മുടെ കേരള സാമ്രാജ്യം ഒരിക്കൽ കൂടി ഒന്ന് സന്ദർശിച്ചാലോ.

മന്ത്രി: ശരിയാണ് രാജൻ, ഓണക്കാലം ആയില്ലേ, ഇത് തന്നെയാണ്, അങ്ങയുടെ പ്രജകളെ സന്ദർശിക്കുവാൻ പറ്റിയ സമയം.

മഹാബലി:  മന്ത്രിപുംഗവാ, എങ്കിൽ ഒട്ടും വൈകണ്ട, രഥം തയ്യാറാക്കാൻ പറയു, നോം   കേരളത്തിലേയ്ക്ക് യാത്ര തിരിക്കുകയാണ്.

മന്ത്രി: അടിയൻ ..

മഹാബലി: ഇത്തവണ വടക്ക് നിന്ന് യാത്ര തുടങ്ങാം അല്ലെ ?

മന്ത്രി: അവിടുത്തെ ഇഷ്ടം മഹാരാജൻ

[രംഗം ഇരുളുന്നു. കുളമ്പടി ശബ്ദം... രംഗം തെളിയുന്നു.]

രംഗം രണ്ട്  



[അങ്ങനെ മഹാബലി കണ്ണൂര് (വ്യംഗ്യം) വന്നു ചേർന്നു. അവിടവിടെ രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളും ശവകുടീരങ്ങളും പിന്നണിയിൽ. ഒരു വഴിപോക്കൻ പാതയോരത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നു]

വഴിപോക്കൻ: (ഫോണിൽ) എടാ രാജെശെ, നാളെ ഹർത്താലിനു എന്താ പരിപാടി? രണ്ടു കുപ്പി കൈയ്യീല്ണ്ട്. ഞി കോയി ബിരിയാണി ബാങ്ങീറ്റ് ബാ. ഞമ്മക്കൊന്നു കൂടാ. എന്താ... എന്നാപ്പിന്നെ ഞാൻ ബെക്കട്ടെ,

[പിന്നാമ്പുറത്ത് - ന്താഡാ  യ്യീ പെട്ടെന്ന് ബെക്കുന്നെ  ? ]

[വഴിപോക്കൻ: അല്ല... ഈടെ ആരെല്ലോ എന്തെല്ലോ വേശം കെട്ടി ബന്നിറ്റ്ണ്ട്. ആന്താന്ന് നോക്കട്ട്.]

വഴിപോക്കൻ: (മഹാബലിയോടു) നിങ്ങളാരാനപ്പാ? ഈടെയോന്നും മുമ്പ് കണ്ടിറ്റില്ലല്ലോ?

മഹാബലി: നോം മഹാബലി!

വഴിപോക്കൻ: (അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു, ആത്മഗതം ) പടച്ചോനെ ഇത് ഞമ്മളെ മഹാബലി തന്നെയാന്നോ? ഈയാക്ക് ഓലക്കൊടേം പെരുങ്കൊടലും മീശേം ഒന്നും ഇല്ലല്ലോ.

മന്ത്രി: സംശയം ഒന്നും വേണ്ട, ഇത് മഹാബലി തിരുമേനി തന്നെ. ഡയറ്റിങ്ങ് ഒക്കെ ചെയ്തു വയറൊക്കെ പോയി. ഞാൻ അദ്ദേഹത്തിന്റെ മന്ത്രി. (കൊടിതോരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ കാണുന്നതൊക്കെ എന്താണ്?

വഴിപോക്കൻ:  തിരുമേനി, ഇതല്ലേ രാഷ്ട്രീയക്കോലങ്ങള്? ഇപ്പൊ ഈറ്റ്യളല്ലേ ഈട്ത്തെ താരങ്ങള്..

മഹാബലി: സൗഹാർദ്ദത്തിന്റെ തെയ്യക്കോലങ്ങളുടെ സ്ഥാനത്തു രാഷ്ട്രീയക്കോലങ്ങളോ?

വഴിപോക്കൻ: അതെ തിരുമേനി... ഈ കോലങ്ങളുടെ എടേ പെട്ടിറ്റ് ഞമ്മക്കൊരു സ്വൈരോം ഇല്ല. ഞമ്മളിപ്പോ വിചാരിക്കുന്നത് നിങ്ങക്ക് ഞമ്മളെ ഒന്നുംകൂടി ഭരിച്ചൂടേന്നാ.

മഹാബലി: ഹും .... ഈ ഹർത്താലാഘോഷങ്ങളും അനാവശ്യ രാഷ്ട്രീയ രക്തസാക്ഷിക്രിയകളും മതഭ്രാന്തും ഒക്കെ നമ്മൾ കാണുന്നു. ഇതൊക്കെ ഒന്ന് ശരിയാക്കിയെടുക്കും വരെ നിങ്ങളെയും നിങ്ങളുടെ കൂട്ടുകാരെയും ഞാൻ എന്റെ മായാപ്രപഞ്ചത്തിലേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം, വരൂ..

[കുറച്ചു നൃത്ത രൂപങ്ങൾ ]

രംഗം മൂന്ന് 



[മഹാബലി കോഴിക്കോട് എത്തുന്നു ]

മഹാബലി: മന്ത്രീ, നമ്മൾ വന്ന താമരശ്ശേരി ചുരം തീരെ മാറിയിട്ടില്ല അല്ലെ?

മന്ത്രി: അതെ തിരുമേനി.

മഹാബലി: പക്ഷെ ഈ മിഠായിത്തെരുവും മാനാഞ്ചിറയും വളരെ വൃത്തികേടായി കിടക്കുന്നു. ഇതൊന്നും നന്നാക്കിയെടുക്കാൻ ഇവിടെ ആരും ഇല്ലേ? ഹോ... നാറിയിട്ടു വയ്യല്ലോ.

(മന്ത്രിയും മഹാബലിയും മൂക്ക് പൊത്തുന്നു. വഴിയോരത്ത് നിന്ന് ഒരാൾ ഈ സംസാരം ഒക്കെ കേട്ട് ചിരിക്കുന്നു.)

അപരിചിതൻ: ഹ ഹ ഹാ .... എനിക്ക് വയ്യാ .. ഹ ഹ ഹാ ഇങ്ങളൊന്നും ഇവ്ടൊന്നും അല്ലേ?  ഇതൊക്കെ ഇവ്ടെ സാധാർണല്ലേ ... ഇപ്പൊ ഇവ്ടൊക്കെ  ഈ മണം ഇല്ലെങ്കിലാ... പ്രശ്നം. പണ്ട് പപ്പുവേട്ടൻ ഉണ്ടായിരുന്നപ്പോ ഉള്ളു തുറന്നു ഒന്ന് ചിരിക്ക്വെങ്കിലും ചെയ്യാരുന്നു. മൂപ്പര് പോയെപ്പിന്നെ ഇപ്പൊ മണത്തിട്ടു ബായി  തൊറന്നൊന്നു ചിരിക്കാൻ കൂടി ബയ്യാണ്ടായി.... അ..ദ്  ..ബ്ടെ നിക്കട്ടെ.. ങ്ങ്ള് ആരൊക്കെയാ ? പക്ഷെ... ഇബടെ ഒന്നും കണ്ടിറ്റില്ലല്ലോ.

മന്ത്രി: ഇത് മഹാബലി ചക്രവർത്തി, ഞാൻ അദ്ദേഹത്തിന്റെ മന്ത്രി.

അപരിചിതൻ: അയ്യോ തിരുമേനി. ങ്ങ്ള് ബല്ലാണ്ടങ്ങായിപ്പോയല്ലോ .. ങ്ങ്ള്  പണ്ട് കല്ലായിക്കടപ്പൊറത്ത് പത്തേമാരീന്നെറങ്ങുന്ന ഒരു പടം  ഇപ്പയും  എന്റെ ഖൽബില്ണ്ട്.

[മഹാബലി അത്ഭുതത്തോടെ മന്ത്രിയെ നോക്കുന്നു, മന്ത്രിക്കു ചിരി വരുന്നു]

മന്ത്രി: (ആത്മഗതം) ഇവന്റെ ഒരു ബഡായി.

അപരിചിതൻ: ന്തായാലും ഈ ഓണത്തിനു ങ്ങ്ള് ബന്നെ  നന്നായി. ഇബ്ടെ, ല്ലാ,, ബ്ഡേയ്,...,  (ചൂണ്ടിക്കാണിച്ചുകൊണ്ടു) ഈ ഓണത്തിനു നമ്മടെ ഭാഗവതര്ടെ വീട്ടില് കൊറച്ചു പാട്ടും  കളീം ക്കെ ..ണ്ട്. ഞാ നിങ്ങളെ അവ്ടം വരെ കൊണ്ട് ബ്ഡാം .

[അടുത്ത കൂട്ടം നൃത്ത രൂപങ്ങൾ - നൃത്ത രൂപങ്ങൾക്ക്‌ ശേഷം കുട്ടിമേനോനും സംഘത്തിന്റെയും സംഗീത ശിൽപം]

[അരങ്ങത്തു സംഗീത ശില്പത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഗുരുവും ശിഷ്യന്മാരും സംഗീത ഉപകരണങ്ങളും മറ്റും ക്രമീകരിക്കുന്നു. മഹാബലിയും മന്ത്രിയും അരങ്ങത്തേക്ക് കടന്നു വരുന്നു.]


മഹാബലി: (അരങ്ങത്തേക്ക് വരുന്നതിനൊപ്പം) മന്ത്രീ, ഈ നൃത്തരൂപങ്ങളൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. ഇല്ലത്തെ അരങ്ങ് തുടങ്ങിയോ ആവോ..

മന്ത്രി: അതെ.. ഈ കലാകാരികളെ നമ്മുടെ സദസ്സിലേക്ക് ക്ഷണിച്ചു കഴിഞ്ഞു തിരുമനസ്സേ.

മഹാബലി: (അരങ്ങത്തു ക്രമീകരണങ്ങൾ നടത്തുന്ന കലാകാരന്മാരെ ഒര്രോരുത്തരെയും നോക്കി ആത്മഗതം) ഇവിടെ ഒരുക്കങ്ങളൊന്നും പൂർത്തിയായില്ലെന്ന് തോന്നുന്നല്ലോ.

മന്ത്രി: (ഗുരുവിനോട്) ഭാഗവതരേ, ഈ നാലുകെട്ടിലും എല്ലാവരും ഉഴപ്പി നടപ്പാണോ?

ഗുരു: (കണ്ണട ഒന്ന് ഉയർത്തി നോക്കിക്കൊണ്ട്‌) ആരാണാവോ? അങ്ങട് മനസ്സിലായില്ല്യല്ലോ. (നമ്പൂതിരിമാരുടെ രീതിയിൽ)

മന്ത്രി:  സംഗീതത്തിന്റെ ഈറ്റില്ലമായ ഇവിടെ, ഇന്നത്തെ ദിവസം, ഈ രൂപത്തിൽ ആര് വരാനാണ് ഭാഗവതരേ? ദേ, (മഹാബലിയെ ചൂണ്ടി) ഇത് മഹാബലി ചക്രവർത്തിയാണ്.

ഗുരു: ശിവ ശിവാ... ഇതിലുപരി ഈയുള്ളവന് വേറെന്ത് വേണം...(അതിശയത്തോടെ മഹാബലിയെ നോക്കി മേല്പോട്ട് നോക്കുന്നു, മഹാബലിയെ വണങ്ങുന്നു. ശിഷ്യരും അദ്ഭുതത്തോടെ നോക്കുന്നു; {ഈ സമയം ആവുമ്പോഴേക്കും ഒരുക്കങ്ങൾ പൂർത്തിയാകണം}) തിരുമേനീ, എന്റെ ശിഷ്യർ ഇന്ന് ഇവിടെ ഒരു രാഗസദസ്സ് ഒരുക്കുന്നുണ്ട്‌. (ശിഷ്യരെ നോക്കി )  കുട്ടികളെ, ദേ നോക്കൂ.. ദ് ആരാ വന്നേന്നു മനസ്സിലായോ? (ശിഷ്യർ മനസ്സിലായതുപോലെ തലകുലുക്കുന്നു, മഹാബലിയെ വണങ്ങുന്നു) നിങ്ങളുടെ ഈ രാഗ സദസ്സ് തിരുമനസ്സിന്നു സമർപ്പിക്കൂ...

[രാഗസദസ്സ് ആരംഭിക്കുന്നു]

രംഗം നാല് 



[മഹാബലി തൃശ്ശൂരിൽ (വ്യംഗ്യം)]

[രംഗത്ത് മഹാബലിയും മന്ത്രിയും. ഒരു മൂലയിൽ നിന്ന് രണ്ടു കൂട്ടുകാർ പരസ്പരം സംസാരിക്കുന്നു.]

ചങ്ങാതി: ഡാ ഗഡ്‌യെ .. പൂരപ്പറമ്പിൽ ന്ന് ആനയൂട്ടല്ലേ ... നമ്മക്ക്  കൊമ്പൻമാരെ കാണാൻ പോയാലോ ..

മറ്റെയാൾ: അതെ അതെ.. നെറ്റിപ്പട്ടം ഒക്കെ കെട്ടി പൊരിവെയിലത്ത് നിക്കാൻ, കൊമ്പന്മാർക്ക് സുഖമുണ്ടാകില്ലെങ്കിലും, നമുക്ക് കാണാൻ നല്ല ചന്തല്ലേ.. അല്ല് ഡാ..ഹും.. ന്നാലും പച്ചക്ക് പോയാ....

ചങ്ങാതി: പച്ചക്കല്ലഡാ .. നമ്മക്ക് രണ്ട്ണ്ണം വീശീട്ട് പോവ്വാം .... ന്ത്‌യെ ... ഇനീപ്പോ ആന ഓടിയാലും മൊബൈൽല്  പിടിക്കാൻ ഒരു ബലോക്കെ വേണ്ട്ഡാ ... ന്ത്യെ ...

ഒരാൾ: അല്ലേലും വെള്ളടിക്കും പോത്തടിക്കും പ്പോ നമ്മക്കല്ലേ ഫസ്ട്.

(ഇത് കേട്ടിട്ട് മഹാബലി)

മഹാബലി: (മന്ത്രിയോട്) മന്ത്രീ, നമ്മുടെ നാട്ടുകാരൊക്കെ രോഗികളായി മാറുകയാണോ? ഇവരൊന്നും ഭക്ഷിക്കുന്നത് ശരിയായ രീതിയിലല്ലേ?

മന്ത്രി: തിരുമേനി, ഇപ്പൊ ഇവിടെ ആരെങ്കിലും അവരവരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാറുണ്ടോ?. അതിനു അവർക്ക് സമയവും മനസ്സും ഉണ്ടോ? ഫാസ്റ്റ് ഫുഡിന്റെയും ന്യൂ ജനറേഷന്റെയും കാലം അല്ലേ? കഴിഞ്ഞ തവണ നമ്മളും കണ്ടതല്ലേ, പേപ്പറിൽ ചോറിട്ടിട്ട് വാഴയിലയാണെന്ന് കൊട്ടിഘോഷിക്കുന്നത്!

ഒരാൾ: (മന്ത്രിയോട്) ല്ല  .. ഷ്ടാ ... ഇവ്ടെ നല്ല  ബീഫും പൊറോട്ടയും എവ്ടെയാ കിട്ട് ആ ?

മന്ത്രി: അറിയില്ല ട്ടോ. ഞങ്ങൾ  പാതാളത്തിൽ നിന്ന് ഇവിടെ എത്തിയതെ ഉള്ളൂ. ഈ പുതിയ സംവിധാനങ്ങൾ...   നമുക്ക് അത്രയ്ക്കങ്ങട് പരിചയം പോര.

ഒരാൾ: എന്തുട്ട് പാതാളം..?

മന്ത്രി: അതേയ്, ഇത് മഹാബലിയാണ്.

ഒരാൾ: (അതിശയത്തോടെ) മഹാബലിയാ? എന്തുട്ടാ ഞാനീ കേക്കണേ! (കൂട്ടുകാരനോട്) എടാ ശവിയെ ദേ നമ്മടെ പണ്ടത്തെ മഹാബലി തിരുമേനി..ഡാ ... എന്തുട്ട് അതിശയാ .. ദ് .. (മഹാബലിയോട്)  ഹയ് ..., ഇവ്ടം വരെ വന്നിട്ട് നമ്മടെ ആനയൂട്ടും ഘോഷയാത്രേം  കാണാതെ പോവ്വേ. നല്ല കഥയായി ... അത് കണ്ടിട്ടേ നി ബാകി കാര്യോള്ളൂ ......

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം അഞ്ച്



[കൊച്ചി നഗരം (വ്യംഗ്യം) മഹാബലിയും മന്ത്രിയും കൊതുകിനെ കൊന്നുകൊണ്ട് വഴിയിൽ നിക്കുന്നു. പിന്നാമ്പുറത്തു കായലും ചീനവലയും.]

മഹാബലി: ഹോ....മന്ത്രീ, നമ്മുടെ തൊലിക്കു തീരെ കട്ടി പോര എന്ന് തോന്നുന്നു. ഒരു കുത്തിനു പത്തു കുപ്പി രക്തം പോയ പോലെ... ആ കാണുന്ന ചീനവലയോ മറ്റോ പുതച്ചാ മതിയായിരുന്നു. ഹും .... അതിരിക്കട്ടെ... (പിന്നണിയിൽ ആളുകള് വരി വരിയായി നില്ക്കുന്ന രംഗം. വരി വരിയായി നിക്കുന്ന ജനത്തെ ചൂണ്ടിക്കാണിച്ച്) നോക്കൂ.. നമ്മുടെ പ്രജകളൊക്കെ എന്തൊരു അച്ചടക്കത്തിലാണ് നില്ക്കുന്നത്.

മന്ത്രി: തിരുമേനി, മറന്നുപോയോ? കഴിഞ്ഞ തവണ വന്നപ്പഴും, ഇതേ രംഗം കണ്ടതല്ലേ?  അച്ചടക്കം ഈ ഒരു വരിയിലെ ഉള്ളൂ ... കള്ളിന്റെ വരി... അരി വാങ്ങാനുള്ള വരിയിൽ... ഇവരെ കണി കാണാൻ കിട്ടില്ല.

മഹാബലി: ഓ.. അങ്ങനെ ആണോ? ഹും... (പിന്നാമ്പുറത്ത് വലിയ ഷോപ്പിംഗ്‌ മാളിന്റെ രംഗപടം) ഈ കൊട്ടാരം ആരുടെയാണ്? ഇതിന്റെ മുന്നിൽ നമ്മുടെ കൊട്ടാരം വെറുമൊരു കുടിലാണ് അല്ലേ?

മന്ത്രി: ഇത് ഒരു അത്യാധുനിക ചന്തയാണ് തിരുമേനി... മാൾ ... ഷോപ്പിംഗ്‌ മാൾ.. ഇവിടെ ഒക്കെ ഇപ്പൊ മരത്തിനു പകരം... മന്ദിരങ്ങളല്ലെ ഉള്ളൂ? നമുക്ക് വന്ന ഒരു കത്ത് പ്രകാരം, ഈ മന്ദിരങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ്, കുറച്ചു മുന്നേ, ഹൈക്കോടതിക്ക് മുന്നിൽ നമ്മൾ കണ്ടത്.

മഹാബലി: ഹോ .. എന്തൊക്കെ മാറ്റങ്ങളാണ്  .. ഹും... (രംഗപടത്തിലെ ചില അൽപ വസ്ത്രധാരികളായ സ്ത്രീകളെ നോക്കി)  നമ്മുടെ കാലത്ത്... സ്ത്രീജനങ്ങൾ... ഇതിലും കൂടുതൽ തുണി ഉപയോഗിച്ചിരുന്നു.. അല്ലേ മന്ത്രീ ?

[ഒരു പ്രജ വേഗത്തിൽ കടന്നു വരുന്നു]

ഒരു പ്രജ: ഹ... നിങ്ങളെന്താ ഹേ .. ഇവിടെ നിന്ന് കളഞ്ഞത്? കല്യാണിൽ നിക്കാം എന്ന് പറഞ്ഞ മഹാബലിയും helper ഉം അല്ലെ you both ...? Common.. common.. let's go...

മന്ത്രി: എന്ത്? എന്തായീ പറയണേ? എന്ത് ഭാഷയാ ഇത്? കല്യാണിൽ നിക്കാനോ? എന്ത് കല്യാണം? ആരുടെ കല്യാണം?

പ്രജ: (മന്ത്രിയോട്) ഞാൻ ഇപ്പൊ കേരളത്തിൽ പറയുന്ന ഭാഷ തന്നെയല്ലേ പറഞ്ഞത്. മുഴുവൻ മലയാളത്തിൽ പറയാൻ ആർക്കാ ഇപ്പൊ കഴിയ? (മഹാബലിയെ ചൂണ്ടി)ഇദ്ദേഹല്ലേ, കല്യാണ്‍ സിൽക്കിന്റെ gate ൽ.... വേഷം കെട്ടി നിക്കാൻ വന്ന മാവേലി?

മഹാബലി: എന്ത്? വേഷം കെട്ടി നിക്കാൻ മാവേലിയോ? നമ്മുടെ വേഷം കെട്ടിയാണോ ഇപ്പൊ ആൾക്കാരെ ആകർഷിക്കുന്നത്?

(പ്രജ സന്ദേഹത്തിൽ ആകുന്നു )

മന്ത്രി: സഹോദരാ, ഇത് മഹാബലിയുടെ പകർപ്പോ തട്ടിപ്പോ ഒന്നും അല്ല. ശരിയായ മഹാബലിയാണ്. ഞാൻ അദ്ദേഹത്തിൻറെ മന്ത്രിയും.

പ്രജ: Oh my god.. ഇതെന്താ .. is it a dream... (സ്വയം നുള്ളുന്നു) അയ്യോ ... forgive me..... എനിക്ക്... നിങ്ങളുടെ ഈ വരവൊന്ന് ആഘോഷിക്കണം...വരൂ... ഈ വെയില് കൊള്ളാതെ നമുക്ക് കൊച്ചിയുടെ മേളയായ 'ബിനാലെ' കാണാൻ പോകാം.

[അടുത്ത പാട്ടുകളുടെ കൂട്ടം]

രംഗം ആറ്



[മഹാബലി കുട്ടനാട്ടിൽ (വ്യംഗ്യം). പിന്നാമ്പുറത്ത് തരിശായ പാടം ]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തുണ്ടായിരുന്ന നെൽവയലുകൾ ഒക്കെ എവടെ പോയി?

മന്ത്രി: തിരുമേനി,  ഇതിപ്പോ ഇന്നും ഇന്നലേം തുടങ്ങിയതാണോ?  ആർക്കാ ഇപ്പൊ കൃഷി ചെയ്യാൻ സമയം? ഹും.. പൂന്തോപ്പ് ഉണ്ടാക്കിയാലും രണ്ട് വെണ്ടയ്ക്ക  ഉണ്ടാക്കുമോ? ഇവിടെ, പാടങ്ങൾ നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കിയപ്പോ, നമ്മുടെ പാതാളം വറ്റി വരണ്ടത് നാം കണ്ടതല്ലേ? കമ്പ്യൂട്ടർ കൊണ്ട് ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലല്ലേ... ഇന്നത്തെ നമ്മുടെ പ്രജകൾ......

മഹാബലി: ഹും... അത് ശരിയാണല്ലൊ മന്ത്രീ.... ഇന്നാട്ടിൽ നിന്ന്  റബ്ബർക്കുരു ഇനി തിന്നുകയേയില്ലാ.., ചക്കയും മാങ്ങയും കിട്ടാനില്ല... എന്നൊക്കെ പറഞ്ഞു അണ്ണാരക്കണ്ണന്മാർ നമ്മുടെ പാതാളത്തിലേക്ക് കുടിയേറിയത് ഈയിടെയല്ലേ...?

[പിന്നാമ്പുറത്ത് ഒരു കുട്ടനാടൻ കടവിന്റെ മികവുറ്റ ദൃശ്യം]

കടവിലെ ഒരാൾ: സാറന്മാരെ.., ഹൌസ് ബോട്ട് സവാരിക്ക് വരുന്നോ? നല്ല മധുരക്കള്ളും കരിമീനും... മറ്റു സൌകര്യങ്ങളും ഒക്കെ ഒരുക്കിത്തരാം.

മന്ത്രി: എന്താണീ മറ്റു സൌകര്യങ്ങൾ? ഇതാരാണെന്ന് മനസ്സിലായോ? ഇത് മഹാബലി തിരുമേനി ആണ്.

കടത്തുകാരൻ: എന്റെ ഈശ്വരാ, ഇത് നമ്മടെ തമ്പ്രാൻ ആയിരുന്നോ? മനസ്സിലായില്ല കേട്ടോ.

മഹാബലി: നാം നമ്മുടെ പ്രജകളൊക്കെ എങ്ങനെ ഈ കലികാലത്തിൽ ജീവിക്കുന്നു എന്ന് അറിയാൻ വേണ്ടി വന്നതാണ്.

കടത്തുകാരൻ: തമ്പ്രാനെ,  ഇത് അങ്ങ് ഭരിച്ചിരുന്ന കാലം പോലെ.. മായയുടെ കാലം അല്ല, ഇപ്പൊ മായങ്ങളുടെ കാലം ആണ്. കള്ളിൽ മായം, മീനിൽ മായം, ശാപ്പാട്ടിൽ മായം. കരിമണല് ഖനനം എന്നും പറഞ്ഞു ഭൂമി തുരന്നു കൊണ്ടുപോകാൻ.. പെരുംകള്ളന്മാര് ക്യൂ നിക്കുന്ന കാലം.  ആര് എപ്പഴാ ചതിക്കുന്നെന്നു പറയാൻ പറ്റാത്ത കാലം.

മഹാബലി: ഹും .... ആ ചതിവു ഇന്നും ഇന്നലേം തുടങ്ങിയതാണോ? അങ്ങനെ ഒരു ചതിവിൽ പെട്ടിട്ടല്ലേ നമുക്ക് നമ്മുടെ രാജ്യവും പ്രജകളും ഒരിക്കൽ നഷ്ടമായത്. മൂന്നടി അളന്നവൻ മൂന്നാമത്തെ അടി എന്റെ തലയിലല്ലേ വച്ചത്?

കടത്തുകാരൻ: തിരുമേനി ഇനി അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട. അപ്പുറത്ത് കടവിൽ വള്ളം കളിയും ഓണാഘോഷവും നടക്കുന്നുണ്ട്. നമുക്ക് അവിടെയൊന്നു പോയാലോ?

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം ഏഴ്



[മഹാബലി കൊല്ലത്ത് (വ്യംഗ്യം)]

[പിന്നാമ്പുറത്തു കയർ പിരിക്കുന്നതിന്റെയും കശുവണ്ടി തൊഴിലാളികളുടെയും ചിത്രങ്ങൾ. വേദിയിൽ ഒരാൾ കയർ പിരിക്കുന്നു. മഹാബലിയും മന്ത്രിയും കടന്നു വരുന്നു]

മന്ത്രി: തിരുമേനി , ഇതാണ് കുടിൽ വ്യവസായങ്ങളുടെ നഗരം.

മഹാബലി: ഹും.... (കയറു പിരിക്കുന്നവനെ നോക്കി) കയറു പിരി ഒക്കെ നന്നായി നടക്കുന്നുവോ?

തൊഴിലാളി: (മുഖം നോക്കാതെ) ഹും... പിരിച്ചു പിരിച്ചു നമ്മൾ ഒരു പിരിയായി. ഈ കയർ ഇനി കഴുത്തിൽ ഇട്ടാൽ എല്ലാം ശുഭം. ഇപ്പൊ ഈ പണികൾ  ചെയ്യുന്നവരൊക്കെ നീചന്മാർ അല്ലെ? വെറും കീഴാളർ! ആർക്ക് എന്നതാ ചേതം?

മഹാബലി: എന്ത്? നമ്മുടെ ഭരണകാലത്ത് ഈ നാടിന്റെ താളമായിരുന്ന കുടിൽ വ്യവസായങ്ങളുടെ താളം അവതാളമായെന്നോ? ഇവരെയൊന്നും നോക്കാൻ ആരുമില്ലേ ഇവിടെ?

തൊഴിലാളി: (മുഖം ഉയർത്തി നോക്കുന്നു. പുച്ഛഭാവം മാറി അമ്പരന്നു നോക്കുന്നു) മ്..... ഇതാരാ ... യ്യോ ... ഇത് നമ്മടെ മാവേലി തമ്പ്രാൻ ആണോ... അയ്യോ.. അടിയൻ ഒന്നും ആലോചിക്കാതെ ... എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കണം...

മഹാബലി: മന്ത്രി പുംഗവാ, ഈ നാട്ടിൽ  ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

മന്ത്രി: അങ്ങയുടെ ഭാഗ്യം തിരുമേനി.

തൊഴിലാളി: തിരുമേനി, തിരുവോണം അല്ലയോ ഇന്ന്? കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും അങ്ങയെ ഒന്ന് ഊട്ടുവാൻ ഈയുള്ളവന്റെ അടുത്തു ഒരു കോണകം പോലും ഇല്ലല്ലോ വിക്കാൻ (സങ്കടപ്പെടുന്നു).

മഹാബലി: എവിടെ ഇവിടുത്തെ അധികാരി വർഗ്ഗം?

തൊഴിലാളി: തിരുമേനി, അധികാരി വർഗ്ഗം ഇപ്പൊ 'സരിതാ'പമേറ്റ് കിടക്ക്വല്ലേ. നാട്ടിൽ ഉള്ളി അരിഞ്ഞു കണ്ണീര് വരുന്നെന് പകരം ഇപ്പൊ ഉള്ളീടെ വില കേട്ടാൽ കരയും. തണുപ്പിൽ വെറക്കുന്നേനു പകരം ഇപ്പൊ പനിച്ചും കൊട്ടേഷൻ ടീമിനെ പേടിച്ചും ആണ്  വിറക്കുന്നത്‌. ! വണ്ടീൽ കയറിയാൽ ഗോവിന്ദച്ചാമിമാരെ പേടിക്കണം....ഹും.... (ക്ഷോഭിച്ചുകൊണ്ട്) ഇപ്പഴത്തെ മന്ത്രിമാർ വേഴാമ്പലിനെ മാറ്റി കൊതുകിനെ ദേശീയ പക്ഷിയാക്കാൻ നടക്കയല്ലേ.

മഹാബലി: മന്തി പുംഗവാ, ഈ സഹജീവിക്ക് എന്റെ രാജസദസ്സ് ദർശിക്കാനുള്ള ഉപായം പറഞ്ഞുകൊടുക്കൂ. നമ്മുടെ മായാലോകത്തിലെ സ്നേഹസന്ദേശം... ഇദ്ദേഹത്തിന്റെ സംഘർഷം ഒന്ന് കുറയ്ക്കട്ടെ.

[ആശാ പോറ്റിയും സംഘവും അവതരിപ്പിക്കുന്ന സ്നാഹാഞ്ജലി. പിന്നാമ്പുറത്തു നിന്ന് താഴെപറഞ്ഞത് പോലെ ഒരു ശബ്ദരേഖ ]

["മലയാളത്തിന്റെ മഹാനായ മഹാകവി കുമാരനാശാൻ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പാടി:

'സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം'

അതെ. സ്നേഹമാണ് ഈ ലോകത്തിന്റെ നിലനില്പിന്റെ ഒരേ ഒരു പൊരുൾ. സ്നേഹമില്ലെങ്കിൽ പിന്നെ അവിടെ അന്ധകാരമാണ്, അനാഥമാണ്, അനർത്ഥമാണ്. സ്നേഹം പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ ഈ ലോകത്തിലെ ജീവജാലങ്ങളിൽ നിഴലിക്കുന്നു.

ഈ സ്നേഹം, ഒരു പൂവിനോടയാൽ ഇഷ്ടമായും, ഭക്ഷണത്തോടായാൽ കൊതിയായും, അമ്മയ്ക്ക് കുഞ്ഞിനോടാവുമ്പോൾ വാത്സല്യമായും, ദേശത്തോടാവുമ്പോൾ  ഭക്തിയായും, കാമുകീകാമുകന്മാർക്കിടയിലായാൽ പ്രണയമായും, ഗുരുവിനോടായാൽ ആദരവായും, ദീനരോടായാൽ ദയയായും പരിലസിക്കുന്നു.

സ്നേഹത്തിന്റെ ആഴങ്ങളിലൂടെ, അഗാധതയിലൂടെ സഞ്ചരിക്കാൻ, സമൂഹത്തിൽ സ്നേഹത്തിന്റെ വിത്തുകൾ പാകി എല്ലാ അർത്ഥത്തിലും അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ഞങ്ങൾ ഒരുക്കുന്ന 'സ്നേഹാഞ്ജലി'യിലേക്ക് നിങ്ങൾക്ക് സ്വാഗതം."]



രംഗം എട്ട്‌



[മഹാബലി അനന്തപുരിയിൽ (വ്യംഗ്യം). പിന്നാമ്പുറത്തു പദ്മനാഭസ്വാമി ക്ഷേത്രവും, സിക്രട്ടറിയേറ്റിനു മുന്നില് സമരം ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ മാറി മാറി വരുന്നു.]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തൊന്നും ഈ പദ്മനാഭന്റെ അടുത്തു  ഇത്ര തിരക്കുണ്ടായിട്ടില്ലല്ലോ.

മന്ത്രി: സ്വർണം ഉണ്ടെന്നു കേട്ടപ്പോ, യുക്തി കുറഞ്ഞ് ഭക്തി കൂടി വരുന്നവരാ കൂടുതൽ, തിരുമേനി....

മഹാബലി: പ്രജകളൊക്കെ ആർഭാടപ്രിയന്മാരായെന്നു തോന്നുന്നു. ഹും... നാം നൂറ്റാണ്ടുകളോളം നാട് ഭരിച്ചിട്ടും ഇവിടെയെങ്ങും എന്റെ ഒരു പ്രതിമ പോലും ഇല്ലല്ലോ.  കഷ്ടം.... (സമരപ്പന്തലിലെ നിരാഹാരക്കാരെ നോക്കി) നമ്മുടെ പ്രജകളൊക്കെ ഇപ്പൊ പാതവക്കത്താണോ ഉറങ്ങാൻ വരുന്നത്‌?

മന്ത്രി: ഭരിച്ചു മുടിക്കുന്ന ഭരണ വർഗ്ഗത്തെ, ഉറക്കത്തിലെങ്കിലും മറിച്ചിടാൻ.. ജോലിയൊക്കെ ഉപേക്ഷിച്ചു വന്നവരാ തിരുമെനീ ഇവരൊക്കെ.

[ഇതി കേട്ട് കൊണ്ട് സമരം ചെയ്തു കിടക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ]

രാഷ്ട്രീയക്കാരൻ:   (ആത്മഗതം)ആരടപ്പീ... ത് ? യെന്തെര് വേഷം? വേഷം മാറി വന്ന വല്ല പോലീസുകാരനോ മറ്റോ ആണോ? എന്തായാലും മുണ്ട് മുറുകെ പിടിക്കാം.

തള്ളെ , നിങ്ങളൊക്കെ യാര്?  മനസ്സിലായില്ലല്ല് ....

മന്ത്രി: ഇത് നിങ്ങളുടെയൊക്കെ മഹാബലി ചക്രവർത്തി ആണ്. ഇവിടുത്തെ... ഇപ്പഴത്തെ ... കാര്യങ്ങൾ ഒക്കെ ഒന്നന്വേഷിക്കാൻ വന്നതാ.

രാഷ്ട്രീയക്കാരൻ: (ആത്മഗതം) ഇനിയിപ്പൊ ഇടത്തും വലത്തും ഒന്നും നോക്ക്വാതെ ഇവരുടെ കൂടെ അങ്ങ് കൂടിയാലോ? തള്ളെ  (ഉറക്കെ ) അയ്യോ , മനസ്സിലായില്ല് കേട്ടാ ... (ഒരു തനി രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപത്തോടെ) ഞങ്ങൾ അധികാരത്തിൽ വന്നാൽ അങ്ങയുടെ പേരിൽ അടുത്ത കൊല്ലം മുതൽ സത്യസന്ധതയ്ക്കുള്ള ഒരു അവാർഡ്‌ ഏർപ്പെടുത്തും. ഇപ്പോ 'കുങ്കുമപ്പൂ' വും 'അമ്മ' യും മുടങ്ങാതെ... കണ്ണെടുക്കാതെ... കാണുന്നവർക്ക് സർക്കാർ പെൻഷൻ കൊടുക്കണം എന്നും പറഞ്ഞു ഞങ്ങൾ സമരത്തിലാണ്. ഇനി നമ്മുടെ നേതാവിന്റെ നന്ദിപ്രകാശനം ഒന്ന് കണ്ടു നോക്കൂ...

[മഹാബലിയും മന്ത്രിയും രാഷ്ട്രീയക്കാരനും നോക്കി നില്ക്കെ, നന്ദി പ്രകാശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ആൾ വരുന്നു. ഈ ആൾ സമരക്കാരുടെ രംഗപടത്തിന്റെ ഇടയിൽ ഒരാളായി ഇരുന്നാൽ നന്നായേനെ. (മഹാബലിയെ വണങ്ങുന്നു). അവസാനം നാട് സന്ദർശിച്ചതിന് മഹാബലിയോടു പ്രത്യേകം നന്ദി പറയുന്നു. ]

മഹാബലി: ഞങ്ങൾ ഓരോ വർഷം വരുമ്പോഴും ഇങ്ങനെ പല വാഗ്ദാനങ്ങളുടെയും പെരുമ്പറകൾ മുഴങ്ങുന്നത് നാം കേൾക്കാറുള്ളതാണ്. ആത്മീയതയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈക്കൂലിയെന്ന പേക്കോലം കെട്ടിയാടുന്ന വഞ്ചകന്മാരാണ് എന്റെ പിൻഗാമികൾ എന്നറിയുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു. ഒരു മാവേലി സ്റ്റോർ മാത്രമല്ലേ എന്റെ പേരിൽ ആകെ ഇവിടെ ഉള്ളത്

രാഷ്ട്രീയക്കാരൻ: അങ്ങനെ അടച്ചാക്ഷേപിക്കല്ല് തിരുമേനി, തിരുവോണത്തിനെങ്കിലും നമ്മൾ എല്ലാ വ്യത്യാസങ്ങളും മറന്നു ഒരുമയോടെ ആഘോഷങ്ങൾ നടത്താറുണ്ട്‌. ഈ വർഷത്തെ ഖജൂർ കച്ചേരിയിലെ ആഘോഷങ്ങൾ ഒന്ന് കണ്ട് നോക്കൂ.

[അവസാന ഭാഗത്തെ പാട്ടുകൾ  (പാട്ടുകൾക്ക് ശേഷം മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു.)]

രംഗം ഒൻപത്



[രംഗത്ത് മഹാബലിയും മന്ത്രിയും]

മഹാബലി: മന്ത്രീ, നമ്മുടെ ഖജനാവിന്റെ ഇപ്പഴത്തെ സ്ഥിതി എങ്ങനെയുണ്ട്?

മന്ത്രി: എന്താണ് അങ്ങനെ ചോദിച്ചത് തിരുമേനി?

മഹാബലി: മന്ത്രീ, കേരളത്തിലെ പുകൾപെറ്റ നിരത്തുകളിൽ ഓടിയോടി  നമ്മുടെ രഥം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇനി രാവണൻ അമ്മാവന്റെ പുഷ്പകവിമാനം വാടകയ്ക്ക് എടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു.

മന്ത്രി: അതേതായാലും നന്നായി തിരുമേനി. ഇനിയങ്ങോട്ട് ആകാശവീക്ഷണം തന്നെയാണ് നല്ലത്.

മഹാബലി:  അതൊക്കെയിരിക്കട്ടെ...., കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ട്‌ നമ്മുടെ നാടിനെപ്പറ്റി ഇപ്പൊ എന്ത് തോന്നുന്നു? എല്ലാം ശുഭമാണോ?

മന്ത്രി: തിരുമേനി ഒന്നും വിചാരിക്കരുത്. അങ്ങ് ഭരിച്ചിരുന്ന കാലത്തെ ഹരിത മനോജ്ഞ കേരളം, കള്ളവും ചതിയും ഇല്ലാതിരുന്ന കേരളം, എല്ലാവരും സന്തോഷിച്ചിരുന്ന കേരളം എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷയായ മലയാളം പറയാൻ മടിക്കുന്ന, ശുചിത്വ ബോധമില്ലാത്ത, കൃഷിക്കാരനെ മാനിക്കാത്ത, സ്വന്തം സത്വത്തെത്തന്നെ മറക്കുന്ന മനോരോഗികളായിരിക്കുന്നു ഇന്നത്തെ മലയാളികൾ. കൂടുതൽ ഇവിടെ നിൽക്കാതെ നമുക്ക് വേഗം പാതാളത്തിലേക്ക് തന്നെ മടങ്ങി പോകാം തിരുമേനി.

മഹാബലി: മന്ത്രീ, ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയാണ്. ഇങ്ങനെ കാര്യങ്ങൾ പോയാൽ നമ്മുടെ പ്രജകളുടെ കാര്യം ആര് നോക്കും? ഒളിച്ചോട്ടം നമുക്ക് ഭൂഷണമാണോ? ഹും ... നമുക്ക് ഈ കപടരാഷ്ട്രീയക്കാരെ അടിച്ചോടിച്ചിട്ട്... നേരത്തെ ഒരു പ്രജ ആവശ്യപ്പെട്ടപോലെ... വീണ്ടും കുറച്ചുകാലം കൂടി ഇവിടത്തെ ഭരണം അങ്ങ് ഏറ്റെടുത്താലോ? ഒരിക്കൽ കൂടി.. നമുക്കീ നാടിനെ .. കള്ളവും ചതിവും ഇല്ലാത്ത, നീതി ബോധമുള്ള, മനുഷ്യർ മറ്റു മനുഷ്യരെ, ജാതിമതഭേദമില്ലാതെ മനുഷ്യന്മാരായി മാത്രം കാണുന്ന നാടായി..  ഓണക്കാലത്തെപ്പോലെ, ഒരേ പൈതൃകത്തിന്ന് കീഴിൽ കൊണ്ട് വരാം.

ഒരു നാട് ഒരു പൈതൃകം ഒരു ഓണം.
(ഈ വാചകം പാശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി പ്രതിധ്വനിയോടെ എടുത്തു പറയുന്നു.)

മന്ത്രി: ഹഹഹാ ...അപ്പൊ പതിനൊന്നാമത്തെ അവതാരം ആരായിരിക്കും? ആവോ ... മൂന്നടി മണ്ണിനു പകരം ഇനി ആറടി മണ്ണ് (മരണം) തന്നെ ചോദിക്കുമായിരിക്കും.... അങ്ങനെയല്ലേ കാലം ...

മഹാബലി: (വേദിയുടെ മദ്ധ്യ ഭാഗത്തേക്ക് വന്ന് സദസ്യരോടായി) എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഈ തവണയും ഞങ്ങൾ തിരിച്ചു പോകുകയാണ്. നാം നിങ്ങൾക്ക് ഒരവസരം കൂടി തരുന്നു. നിങ്ങൾ സ്വയം നന്നാവുക. ഈ വയസ്സുകാലത്ത് എനിക്ക് ഒരവസരം കൂടി ഉണ്ടാക്കാതിരിക്കുക.  പോകുന്നതിനു മുന്നേ, നമ്മുടെ പാതാള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ ഈ കലാവിരുന്ന് ആസ്വദിക്കൂ... (മഹാബലിയും മന്ത്രിയും കൈ വീശി തിരിച്ചു പോകുന്നു. മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു. ഈ കലാരൂപം അവസാനിക്കുന്നതോടെ തിരശ്ശീല വീഴുന്നു.)



***സമാപ്തം***