2023, സെപ്റ്റംബർ 26, ചൊവ്വാഴ്ച

റാക്കൂൺ ഹണ്ടിങ്


സമയം ഏകദേശം രാത്രി പത്തരയായിക്കാണും… പതിവുള്ള അഞ്ചര മൈൽ നടത്തവും ഓട്ടവും കഴിഞ്ഞ് വീട്ടിനടുത്തുള്ള ‘ടാൾ സീഡാർസ്’ റോഡിന്റെ വശത്ത് കൂടിയുള്ള ട്രെയിലിലൂടെ പതുക്കെ നടക്കുകയായിരുന്നു... ഇനി വീടെത്താൻ അഞ്ചാറ് മിനുട്ടുകൾ മാത്രമേ ബാക്കിയുള്ളൂ... അതിനിടയിൽ ട്രെയിലിനരികിലുള്ള ‘പുള്ളപ്പ്’ ബാറുകളിന്മേൽ ഒരഭ്യാസവും കൂടി ബാക്കിയുണ്ട്... ഓട്ടം കഴിഞ്ഞതിനാൽ, രണ്ട് കാൽമുട്ടുകളിന്മേലും സ്ട്രാപ്പ് ചെയ്ത് ഇട്ടിരുന്ന knee caps അഴിച്ചെടുത്തു… ഇനിയും ഓടാൻ പ്ലാനില്ലാത്തത് കൊണ്ടും സംഭവം ഇത്തിരി tight ആണെന്നതിനാലും pull up കസറത്തുകൾക്കിടയിൽ അതൊരു അധികപ്പറ്റാകുമെന്നതിനാലുമാണ് knee caps അഴിച്ചു കളഞ്ഞത്… ഒന്നരയടി നീളമുള്ള രണ്ട് സ്ട്രാപ്പുകളും അവയുടെ knee cap hole നിടയിലൂടെ വിരലിട്ട് പിടിച്ച്, കിതച്ചുകൊണ്ട് ആട്ടിയാട്ടി നടക്കുകയായിരുന്നു… ഇരുട്ടായതിനാൽ പാട്ട്‌ പാടാനുള്ള mood ഉണ്ടായിരുന്നില്ല... മാത്രവുമല്ല കിതപ്പിനിടയിൽ പാട്ട് പാടിയാൽ താളവും തെറ്റുമല്ലോ…
പതുക്കെ ഏതോ കാടൻ ചിന്തകളിലേക്ക് വഴുതാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് ഫ്ലാഷ് ലൈറ്റുകൾ വരുന്നതായി ശ്രദ്ധിച്ചത്... ഉടനെ നടത്തം നിർത്തി തിരിഞ്ഞ് നോക്കി... അതെ, പോലീസ് വണ്ടിയാണ്... ഞാൻ തന്നെയാണ് target എന്നും മനസ്സിലായി... ഞാൻ വടി പോലെ നിന്ന് പോലീസ് വണ്ടിയെ തുറിച്ച് നോക്കി… അന്തം വിട്ട് നിൽക്കുകയാണ് ഞാൻ... രാത്രിയിൽ ഓടുന്നത് കുറ്റമായത് കൊണ്ടാവുമോ? ഓടുമ്പോൾ ഫ്‌ളാഷ് ലൈറ്റ് എടുക്കാത്തതായിരിക്കുമോ പ്രശ്നം? കാനഡാ-ഇന്ത്യാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഞാനൊരു indian looking ആയത് കൊണ്ടാവുമോ? പലതരം സംശയങ്ങൾ മനസ്സിലൂടെ ഓടിക്കളിച്ചു... പതുക്കെ അതീന്ന് സർവ്വാഭരണവിഭൂഷിതനായി ഒരു പോലീസുകാരൻ ഇറങ്ങി വന്നു... എന്റെ ഇടത് ഭാഗത്തൂടെ അദ്ദേഹം എന്നെ സമീപിക്കുകയാണ്… അരയിൽ തൂങ്ങുന്ന തോക്ക് എനിക്ക് വ്യക്തമായിക്കാണാം.…
“Hey man… which animal you did hunt and kill today?”
“What… me… killing… animal…?”
എനിക്കൊന്നും മനസ്സിലായില്ല...
“Yeah Yeah… what’s in your right hand…?”
എന്റെ ഇടതുഭാഗത്തുള്ള അദ്ദേഹം എന്റെ വലതു കൈ വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാനെന്റെ വലത് കയ്യിലേക്ക് നോക്കി... രണ്ട് മൂന്ന് സെക്കന്റുകളുടെ ഇടവേളയിൽ ഞാൻ സ്വയമറിയാതെ ഉച്ചത്തിൽ ചിരിച്ച് പോയി... എന്റെ ചിരികണ്ട പോലീസുകാരൻ വണ്ടറടിച്ച് നിന്ന് എന്നെയൊന്ന് കൂർപ്പിച്ച് നോക്കി...
“Sir… I got this animal dead when I hunt online and bought it…”
ഞാനെന്റെ വലത് കൈ ഉയർത്തി, തൂങ്ങിയാടുന്ന knee strap പോലീസുവണ്ടിയുടെ action light അപാരതയിൽ അദ്ദേഹത്തെ കാണിച്ചു…
“Whats this… oh… oh… oh… maaaan… was it a knee strap… ha… ha… haa… I thought it was a racoon and it’s tail is hanging in your hand… ”
പോലീസുകാരൻ ചിരിക്കാൻ പാടില്ലെന്ന്‌ ആരാ പറഞ്ഞത്? അദ്ദേഹം ആർത്താർത്ത് ചിരിക്കുകയായിരുന്നു...
“Maaan… it seems I hunted myself down… haaa… haa… this is crazy… I‘m crazy… haa ha…”
“Yeah… I am just done with my daily running… haa… ha…”
ഞാനും അദ്ദേഹത്തിൻറെ കൂടെ ചിരിച്ചു... എന്നാലും അധികം സംസാരിക്കാൻ പോയില്ല...
“Sorry maan… really sorry… you can go… go… hunt a deer today… haaa… haa…”
പൊലീസുകാരൻ തിരിച്ച് വണ്ടിയിലേക്ക് നടന്നു... എന്റെ കൈയ്യിലെ ചത്ത റാക്കൂണിനേയും ആട്ടിക്കൊണ്ട് ഞാനും എന്റെ വഴിക്ക് തിരിച്ചു...
‘ഓടിക്കിതച്ച് വരുമ്പോൾ വേട്ടയാടരുത് സാറേ…’ ഞാൻ മനസ്സിൽ പറഞ്ഞ് ചിരിച്ചു.
ഗുണപാഠം: രാത്രിയിൽ knee strap അഴിച്ച് തൂക്കിയാട്ടി നടക്കരുത്... പോലീസ് പിടിക്കും 😬
***

കരിങ്കോഴി, തെണ്ടിപ്പട്ടി, ഹിപ്പോക്രസി


നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം. മുപ്പത് വർഷങ്ങൾ മുന്നേ പുതുക്കിപ്പണിഞ്ഞതെങ്കിലും ഇന്നും പഴമ മണക്കുന്ന, ആധുനിക മോടികളൊന്നുമില്ലാത്ത ഞങ്ങളുടെ തറവാട് വീടിന്റെ വടക്ക് ഭാഗത്തെ കുട്ടി ഇറയത്ത് അമ്മയുടെയും രണ്ടനുജന്മാരുടെയും കൂടെ സൊറ പറഞ്ഞിരിക്കുകയായിരുന്നു... കെട്ട്യോളും കുട്ട്യോളും കെട്ട്യോളുടെ വീട്ടിലേക്ക് പോയതിനാൽ കസിന്സിന്റെയൊക്കെ കൂടെ അതുവരെയുണ്ടായിരുന്ന കുട്ടി ബഹളങ്ങളൊക്കെ തൽക്കാലത്തേക്ക് ശമിച്ചിരിക്കുന്ന സമയം...

ഇളയ അനുജൻ, ഇപ്പോൾ നാട്ടിൽത്തന്നെ കൃഷിയും റബ്ബർ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്... അവൻ ആറേഴ് കോഴികളെയും വളർത്തുന്നുണ്ട്...
പുറത്ത് മഴ തിമർത്ത് പെയ്യുകയാണ്. അപ്പോഴാണ് കോഴിക്കൂട്ടങ്ങൾ ഒന്നടങ്കം മഴ നനയാതിരിക്കാൻ വടക്കുഭാഗത്തെ മുറ്റത്തിന് മുകളിലായിട്ട് ഇട്ടിരിക്കുന്ന ടിൻ ഷീറ്റ് പന്തലിന്റെ അടിയിലേക്ക് ഓടിയിരമ്പിയെത്തിയത്. എത്തിയ ഉടനെ അതിലൊരു കറുമ്പിക്കോഴി നല്ല വലുപ്പത്തിൽ അത്യാവശ്യം ജലാംശത്തോടുകൂടി പരത്തിയൊന്ന് വിസർജ്ജിച്ചു.
“എല്ല കോയേ… നിനക്ക് കിട്ടിയാലൊന്നും പഠിക്കൂല്ലേ… ഫ... പോ... പോ… മുരളി അടുത്തുള്ളതൊന്നും നിങ്ങള് കാണ്ന്നില്ലേ…?” അടുത്തിരുന്ന അമ്മ ആ കറുമ്പിക്കോഴിയടക്കം എല്ലാ കോഴികളെയും അവിടുന്ന് ആട്ടിയോടിക്കാൻ ശ്രമിച്ചു...
ഓടിപ്പറന്ന് പുറത്തേക്ക് പോകുന്നതിനിടയിൽ വേറൊരു കോഴിയും വളരെ അയഞ്ഞ രീതിയിൽ വളരെ ധൃതിപ്പെട്ട് വിസർജ്ജിച്ച് കളഞ്ഞു... മറ്റു കോഴികൾ വേഗം തന്നെ പുറത്തേക്ക് കുതിച്ചെങ്കിലും വിസർജ്ജിച്ച കോഴി വളരെ പതുക്കെ, ഇത്തിരി എന്തിയേന്തിയാണ് പുറത്തേക്ക് പോകാൻ ശ്രമിച്ചത്…
“ഓ... ഇതാന്നോ കഴിഞ്ഞ വർഷം മുരളി വടിയെടുത്തെറിഞ്ഞ് കാലൊടിച്ച കോയി...?” ഞാനെന്റെ സംശയം തീർക്കാൻ ശ്രമിച്ചു.
“ആ… അത് തന്നെ അത് തന്നേ…” അമ്മ എന്റെ സംശയം തീർത്ത് തന്നു.
കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. ഇതേ പോലെ മുറ്റത്ത് കയറിത്തൂറിയ ആ കറുമ്പിപ്പിടയെ ഒരു വാരിക്കഷ്ണം എടുത്തെറിഞ്ഞ് മുരളി അതിന്റെ കാലൊടിച്ച് കളഞ്ഞത് അപ്പഴായിരുന്നു. എത്രയോ ദിവസങ്ങളിലെ അവന്റെ പരിശ്രമത്തിന് ഫലമുണ്ടായ ദിവസമായിരുന്നു അത്.
“ഒരൊറ്റ ചെടി ഈട്യള് ഈടെ വെച്ചേക്കൂല്ല… എല്ലത്തിന്റെയും ചോട് ചിള്ളിപ്പറിച്ച് നശിപ്പിച്ച് കളയും… പോരാത്തേന് തൂറുന്നത് ഈ മിറ്റത്തും…” ഇങ്ങനെ പിറുപിറുത്തോണ്ടായിരുന്നു അവന്റെ അന്നത്തെ ഏറ്.
അതിന് ശേഷം ഒന്നൊന്നര ആഴ്ച നടക്കാൻ വയ്യാഞ്ഞ കോഴിയെ ഒന്ന് രണ്ട് തവണ സ്‌കൂട്ടറിൽ എടുത്ത് കൊണ്ട് പോയി ഡോക്ടറെ കാണിച്ചാണ് അതിനെ സുഖപ്പെടുത്തിയത്... പട്ടാളക്കാരനായ എന്റെ നേരെ താഴെയുള്ള അനുജൻ അന്ന് നാട്ടിലില്ലാഞ്ഞത് കൊണ്ട് മാത്രം അന്നാ കറുമ്പിക്കോഴി അത്താഴക്കറിയാകാതെ രക്ഷപ്പെട്ടതാണ്. ഈ കോഴികളുടെ കൂടെ വളരെ രാജകീയമായി വിലസി വിരാജിച്ചിരുന്ന ഒരേയൊരു പൂവനെ ഞാൻ നാട്ടിൽ വരുന്നതിന് രണ്ട്‌ മാസങ്ങൾ മുന്നേയാണ് അവൻ കത്തിക്കിരയാക്കി ഭക്ഷണധർമ്മം കാത്ത് സംരക്ഷിച്ചത്.
അന്നത്തെ ചികിത്സ കാരണമായിരിക്കണം, ഈ കറുമ്പിപ്പിടയുടെ ഇടതുകാലിൽ ഇപ്പോൾ വലിയൊരു മുഴ പോലെയുള്ള ഒരു തടിപ്പുണ്ട്.
കുറഞ്ഞും കൂടിയുമിരുന്ന മഴ വീണ്ടും കൂടിയപ്പോൾ മുരളി അകത്തേക്ക് കയറാൻ വെമ്പിയ കോഴികളെ ഉന്നം വെക്കാൻ ശ്രമിച്ചു.
“എന്തിനാടാ നീ ഇങ്ങനെ ഈ കോഴികളെ ഉപദ്രവിക്കുന്നത്...? ഒന്നും അല്ലെങ്കിലും നിങ്ങളെല്ലാരും ഇതിന്റെ മുട്ട തിന്നുന്നതല്ലേ...”
“അല്ല പിന്നെ... ഞാനീ കോയ്യളെ എന്റെ കെടക്കേല് പിടിച്ച് കെടത്താം…” അവൻ ചിരിച്ച് കൊണ്ട് രോഷം പൂണ്ടു.
“ഒന്നുകില് ഇവറ്റകളെ കൂട്ടിലടച്ച് പോറ്റ്… അല്ലെങ്കിൽ ഈ കോഴിക്ക്രിഷിയേ വേണ്ടാന്ന് വെക്ക്… അല്ലാണ്ട് ഇവയെ നിന്റെ ഭാഷയും സംസ്ക്കാരോം പഠിപ്പിക്കാൻ പറ്റ്വോ…?” ഞാനും തമാശയെന്നോണം ചിരിച്ചോണ്ട് പറഞ്ഞു.
“ഇങ്ങള് മിണ്ടാണ്ട് നിക്കപ്പാ... കോഴി മിറ്റത്ത് തൂറിയാൽ ഞാനെറിയും...” മുരളി നയം വ്യക്തമാക്കി. അതിനിടയിൽ അമ്മ കോഴി വിസർജ്ജ്യങ്ങൾ കോരിക്കളഞ്ഞ് വെള്ളമൊഴിച്ച് വൃത്തിയാക്കിയിരുന്നു.
ശരിയാണ്, പണ്ട് കുട്ടിക്കാലത്ത് ഞാനും ഈ കോഴികളെ പല കാരണങ്ങളാലും കല്ലെറിഞ്ഞിട്ടുണ്ട്. തരം കിട്ടിയാൽ വാഴകളും തെങ്ങിൻ തൈയ്യും പച്ചക്കറികളും മുച്ചൂടും തിന്ന് കളയുന്ന എന്റെ വെള്ളച്ചിയെയും ചോക്കച്ചിയെയും (എന്റെ കുട്ടിക്കാലത്തെ കൂട്ടുകാരായിരുന്ന പശുക്കൾ) ഞാൻ അതികഠിനമായി അടിച്ചിട്ടുണ്ട്. അടികൊണ്ടടികൊണ്ട് ഒടുവിൽ പലതവണ വെള്ളച്ചി എന്റെ മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുമടക്കി നമസ്കരിച്ചിട്ടുണ്ട്. പശുക്കളെ മേക്കുമ്പോൾ വാഴയും മറ്റും പശു തിന്ന് കളഞ്ഞതിന് അച്ഛന്റെ അടുത്ത് നിന്ന് ഞങ്ങൾക്ക് കിട്ടുന്ന ശകാരത്തിനും തല്ലിനും ഞാനും നേരെ താഴെയുള്ള അനുജനും അരിശം തീർക്കുന്നത് ആ പാവങ്ങളുടെ മേലെയായിരുന്നു.
കോഴികൾ വെറും കോഴികളാണെന്നും പശുക്കൾ വെറും പശുക്കളാണെന്നും അവ മനുഷ്യരല്ലെന്നും അവർക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിയില്ലെന്നും അവയ്ക്ക് മനുഷ്യരുടെ ഭാഷ മനസ്സിലാകില്ലെന്നും അവയെ സംബന്ധിച്ചടുത്തോളം അവയ്ക്ക് തിന്നാൻ പറ്റുന്നതൊക്കെ അവയുടെ ഭക്ഷണങ്ങളാണെന്നും മൃഗങ്ങളെ എത്ര മെരുക്കിയാലും അതിനൊക്കെ ഒരതിരുണ്ടെന്നും മൃഗങ്ങളുടെ അന്തഃരംഗം മനസ്സിലാക്കുവാൻ മനുഷ്യരുടെ രംഗബോധത്തിന് പരിമിതികളുടെന്നും മനുഷ്യൻ വെറും സ്വാർത്ഥതല്പരനാണെന്നും ഈ ഭൂമിയും പ്രകൃതിയും അവർക്കും അവകാശപ്പെട്ടതാണെന്നൊക്കെ ഞാൻ മനസ്സിലാക്കിയത് വളരെക്കഴിഞ്ഞാണ്.
എന്തായാലും ഈ ഫിലോസഫികളൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു പ്രസംഗത്തിന് എന്റെ വീടിന്റെ വടക്കേപ്പുറം പാകമായിട്ടില്ലെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അവിടെ കേൾവിക്കാരോ കൈമുട്ടലുകളോ കൂക്കിവിളികളോ ഉണ്ടായില്ല.
അതേ സമയം മഴ കുറച്ചൊന്ന് കുറഞ്ഞു. കോഴികൾ തൊടിയിലേക്കിറങ്ങി വീണ്ടും ചിള്ളിപ്പറിക്കാൻ തുടങ്ങി. ഞങ്ങൾ വേറെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട് അവിടെത്തന്നെ തുടർന്നു.
അപ്പോഴാണ് അലറിവിളിച്ചുകൊണ്ട് കോഴികൾ ഓരോന്നായി ഓടിയും പറന്നും മുറ്റത്തേക്കോടിക്കിതച്ചെത്താൻ തുടങ്ങിയത്. ആകപ്പാടെ കോഴികളുടെ ബഹളം. എന്താണെന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഏതോ ഒരു ഒറ്റയാനായ നാടൻ വേട്ടപ്പട്ടി, അല്ല തെണ്ടിപ്പട്ടി, അവന്റെ വേട്ടക്കിറങ്ങിയതാണ്. ഉച്ചഭക്ഷണം എവിടെ നിന്നും തരപ്പെടാഞ്ഞത് കൊണ്ടാവാം അവൻ ഇത്തിരി വാശിയിലായിരുന്നു. കോഴികളുടെ പേടിച്ചരണ്ട ബഹളം കേട്ടതും കണ്ടതും കൊണ്ട് ബഹളമുണ്ടാക്കിയ ഞങ്ങൾ ബഹളമുണ്ടാക്കിയിട്ടും അവൻ തിരിഞ്ഞോടാൻ തയ്യാറായില്ല. ചിതറിയോടിയതിനിടയിൽ ഒറ്റപ്പെട്ട് പോയ കോഴികളെ തിരഞ്ഞ് പിടിച്ച് പിടിക്കാൻ ശ്രമിക്കുകയായിരുന്നു അവൻ. ഒരു വേള അവന്റെ ധൈര്യത്തിൽ ഇത്തിരി മതിപ്പ് തോന്നിപ്പോവുകയും ചെയ്തു.
പക്ഷേ അബലകളായ കോഴികളുടെ കൂട്ടക്കരച്ചിൽ ആ ധീരനായ വേട്ടക്കാരനോടുള്ള മതിപ്പൊക്കെ ഇല്ലാതാക്കാൻ പോന്നവയായിരുന്നു. മുട്ട തരുന്ന കോഴികളോടുള്ള പ്രതിപത്തി, ആ പട്ടിയോടുള്ള വെറുപ്പായി പരിണമിച്ചു. അമ്മയും മുരളിയും കൂടെ ഞാനും അവനെ തുരത്താനുള്ള പലതരം ഏർപ്പാടുകളിൽ വ്യാപൃതരായി.
എന്ത് ചെയ്തിട്ടും സുല്ലിട്ട് തിരിഞ്ഞോടാൻ തയ്യാറാകാഞ്ഞ അവനെ എങ്ങനെ തുരത്തും എന്നാലോചിച്ച് ബഹളം വെച്ചുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തിന്റെ അതിരിൽ ഒരു കല്ല് കണ്ടത്.
ചില സമയങ്ങളിൽ വളരെ അവിചാരിതമായി ചില കാര്യങ്ങൾ കൃത്യമായി സംഭവിക്കും. അവന്റെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയുള്ള ഓട്ടത്തിനിടയിൽ, കല്ലെടുത്ത് എറിഞ്ഞ എന്റെ ഏറ് കൊണ്ടത് കൃത്യമായി അവന്റെ പിൻകാലിൽ എവിടെയോ ആണ്.
“ബ്യാ….ഔ… ബ്യാ….ഔ…” ആ ഏറുകിട്ടിയപ്പോൾ അവൻ കരഞ്ഞുകൊണ്ട് അതിവേഗം തിരിഞ്ഞുനോക്കാതെ തിരിഞ്ഞോടി.
കോഴികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനിടയിൽ തെരുവ് പട്ടിയുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തെക്കുറിച്ച് ഞാൻ മറന്നുപോയോ? കോഴിയുടെ കാലെറിഞ്ഞൊടിച്ച മുരളിയുടെ പ്രവർത്തിയെ തിരുത്താൻ മനസ്സിൽ പ്രസംഗിച്ച ഞാൻ, ഭക്ഷണം തേടിയിറങ്ങിയ വേട്ടപ്പട്ടിയുടെ കാലിൽ എറിഞ്ഞതിനെ ‘ഹിപ്പോക്രസി’ എന്നായിരിക്കാം, ഓടിപ്പോവുമ്പോൾ ആ പട്ടി വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്! അതിന്റെ കാലൊടിഞ്ഞിട്ടുണ്ടാവുമോ ആവോ? 🙁
***

ട്രെയിനിലെ ഇഡ്ഡ്ലിവട


യുഎസ്സിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങിയത് ബാങ്ക്ലൂരായിരുന്നു. അളിയൻറെ കുടുംബവും കസിന്റെ കുടുംബവും ബാംഗ്ലൂരിൽ താമസിക്കുന്നത് ഒരേ ഫ്‌ളാറ്റിലാണ്. അവരുടെ കൂടെ രണ്ട് ദിവസങ്ങൾ ചിലവഴിച്ച ശേഷം, ഇന്നലെ രാത്രി, ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്ന് കണ്ണൂരിലേക്ക് ട്രയിൻ കയറി… ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ വല്ലാത്ത വിശപ്പ്... വഴിയിൽ നിന്ന് വല്ലതും വാങ്ങിക്കഴിക്കാനാണെങ്കിൽ വല്ലാത്ത പേടിയും... വണ്ടി മംഗളൂരു ജംക്ഷനിൽ എത്തിയിട്ടേ ഉള്ളൂ... മുഖമൊക്കെ ഒന്ന് കഴുകി തിരിച്ച് വീണ്ടും വന്ന് കിടക്കാമെന്ന് വിചാരിച്ച് എസി കമ്പാർട്ട്മെന്റിന്റെ വാതിൽ തള്ളി ഉള്ളിൽ കയറിയപ്പോഴാണ് കാറ്ററിങ് യൂനിഫോം പോലുള്ള വസ്ത്രമണിഞ്ഞ് ഒരു മദ്ധ്യവയസ്കൻ, എന്തോ ഭക്ഷണ ട്രേയുമായി എതിരേ വന്നത്... സാധാരണ ഇത്തരം ആളുകൾ വിളിച്ച് കൂവുന്നത് പോലെ ഒന്നും അദ്ദേഹം വിളിച്ചു കൂവുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തെത്തിയതും അദ്ദേഹം ഒരമ്പത് രൂപായുടെ നോട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു:
“സാർ, ഇത് തൊട്ടടുത്ത ബ്ലോക്കിൽ നിന്ന് വീണ് കിട്ടിയതാണ്... എന്നോട് ചവിട്ടിപ്പോയി... അവിടെ ആരെങ്കിലും വന്നാൽ കൊടുത്തേക്കണേ...”

സത്യത്തിൽ അവിടെ ഉണ്ടായിരുന്നവർ മംഗളൂരുവിൽ ഇറങ്ങിയിരുന്നു... ഞാനാക്കാര്യം അദ്ദേഹത്തോട് പറഞ്ഞു... പൈസ അദ്ദേഹത്തോട് തന്നെ എടുത്തോളാനും പറഞ്ഞു... അല്ലെങ്കിൽ വേറെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ ചിലവാക്കിക്കൊള്ളാനും ഉപദേശിച്ചു…

“വേണ്ട സാർ ആ പണം എനിക്ക് വേണ്ട... അത് സാറ് സാറിന്റെ ഇഷ്ടം പോലെ ചെയ്യൂ..” എത്ര നിർബന്ധിച്ചിട്ടും അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല...

“ഈ ട്രേയിൽ എന്താണ്?” ആകെ രണ്ട് സെറ്റ് ഭക്ഷണപ്പൊതി മാത്രമേ അതിലുണ്ടായിരുന്നുള്ളൂ...
 
“ഇത് ഇഡ്ഡ്ലിവടയാണ് സാർ... വേണോ...? നല്ല ഇഡ്ഡ്ലിയാണ്…”
 
“എത്രയാ വില?”

“നാല്പത്തഞ്ച് സാർ… ഒരു വടയും മൂന്ന് ഇഡ്ഡ്ലിയും പിന്നെ സാമ്പാർ ചട്ണിയും...”

“ഒരു പൊതി തന്നേക്കൂ...” വടയും മറ്റും ട്രയിനിൽ നിന്ന് ഒട്ടും വാങ്ങിക്കഴിക്കരുതെന്ന അളിയന്റെ ഉപദേശം ഞാൻ കുഴിച്ച് മൂടി.

കീശയിൽ തപ്പിയപ്പോൾ കിട്ടിയത് രണ്ടിരുപതിന്റെയും ഒരു പത്തിന്റെയും നോട്ടുകൾ... അത് കൊടുത്തപ്പോൾ ബാക്കി തരാൻ അഞ്ച് രൂപ അദ്ദേഹത്തിന്റെ കൈയിലില്ല... പകരം അദ്ദേഹം പത്ത് രൂപ എന്റെ കൈയ്യിൽ വച്ച് തന്നു...
 
“ചില്ലറയില്ല സാർ... കുഴപ്പമില്ല... നാൽപ്പത് മതി...”

ഞാനാ പത്ത് രൂപ അദ്ദേഹത്തെക്കൊണ്ട് തിരിച്ച് വാങ്ങിപ്പിച്ചു... അദ്ദേഹത്തെ ഒന്ന് തോളോട് ചേർത്തു… അപ്പഴേക്കും വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയിരുന്നു... അദ്ദേഹം ധൃതിയിൽ പുറത്തേക്കിറങ്ങി...

ഇഡ്ഡ്ലിവടയുടെ ട്രേ തുറന്ന് ഞാനും ഒപ്പമുണ്ടായിരുന്ന മൂത്ത മകളും അതിലെ വിഭവങ്ങൾ രുചിയോടെ പങ്കിട്ടു... ആ പാവം സാധു മനുഷ്യനെ അറിയാതെ മനസുകൊണ്ട് നമിച്ചപ്പോൾ കണ്ണുകളിൽ അറിയാതെയൊരു നനവ് അനുഭവപ്പെട്ടു... മാസാമാസം ചെയ്യുന്ന ചാരിറ്റി സംഭാവനയിലേക്ക് അദ്ദേഹം തന്ന അമ്പത് രൂപ ചേർത്തപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ചോദിക്കാനോ, അദ്ദേഹത്തിന്റെ കുപ്പായത്തിൽ പിൻ ചെയ്തിരുന്ന നെയിം പ്ളേറ്റിലെ പേര് വായിക്കാനോ മറന്ന് പോയ കാര്യം ഓർത്തത്... അല്ലെങ്കിലും പേരിലെന്തിരിക്കുന്നു... അല്ലേ… ഞാനെങ്ങനെ അദ്ദേഹത്തെ മറക്കും...

(ഇതെഴുതിത്തീരുമ്പഴേക്കും ട്രെയിൻ കാസർകോടെത്തിച്ചേർന്നിരുന്നു !)

***