2019, ജനുവരി 23, ബുധനാഴ്‌ച

നീലരക്തം


ജനുവരി 30 അടുത്ത് വരികയല്ലേ... ഗാന്ധിജിയുടെ ചരമദിനം. അതിനോടനുബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാനിന്നലെ  'കൂഗിളി'ൽ കയറി നോക്കി. ആ ശ്രമത്തിനിടയിൽ രണ്ട് മൂന്ന് കൊലപാതകചിത്രങ്ങൾ 'കൂഗിളി'ൽ നിന്ന് കിട്ടി... മഹാത്മാഗാന്ധി വെടികൊണ്ട് കിടക്കുന്നത്; വെടികൊണ്ട ഇന്ദിരാഗാന്ധിയെ, സോണിയാഗാന്ധി താങ്ങിപ്പിടിക്കുന്നത്; ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട് ഛിന്നഭിന്നമായിക്കിടക്കുന്ന രാജീവ്ഗാന്ധിയുടേത് എന്നിവ. 'Gandhi Murder' എന്ന പേരിൽ പരതിയത് കൊണ്ടായിരിക്കണം ഇവയെല്ലാം ഒരുമിച്ച് കിട്ടിയത്. എന്തായാലും കാര്യത്തിലേക്ക് വരാം...

മഹാത്മാഗാന്ധിയുടെ ചിത്രം Black & White ആയിരുന്നെങ്കിലും, എന്റെ പ്രത്യേക ദൃഷ്ടിയിൽ, ആദ്ദേഹത്തിന്റെ ശരീരത്തിലെ ചോരയുടെ നിറം ചുവപ്പ് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടിവന്നില്ല. പക്ഷേ ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടെയും ചിത്രം Color ചിത്രങ്ങളായിട്ട് കൂടി എന്റെ കണ്ണിന് അത്ഭുതമായിരുന്നു, വിശ്വസിക്കാൻ തീർത്തും പ്രയാസമായിരുന്നു... അവരുടെ രക്തത്തിന്റെ നിറം നീലയായിരുന്നു. രാജരക്തത്തിന്റെ നിറം നീലയാണെന്ന് യൂറോപ്യൻ ഭരണാധികാരികൾ പണ്ടേ അവരുടെ പ്രജകളെ പഠിപ്പിച്ചതാണ്...  ഇന്ത്യൻ രാജാക്കന്മാരുടേതിനേക്കാൾ ഇത്തിരി കടുംനീലയായിരിക്കും യൂറോപ്യൻ രാജാക്കന്മാരുടേത് എന്ന വ്യത്യാസം മാത്രമേയുള്ളൂ... അതുകൊണ്ടാണ് നമുക്ക് കുറേക്കാലം അവരുടെ അടിമകളായി ജീവിക്കേണ്ടി വന്നത്. ഈ കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് 'കൂഗിൾ' ചെയ്യേണ്ടി വന്നെങ്കിലും കോൺഗ്രസ്സ്കാർക്ക് ഇത് മനഃപാഠമാണെന്ന് ഇന്നെനിക്ക് പത്രം വായിച്ചപ്പോൾ മനസ്സിലായി... പ്രിയങ്കാ ഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വരുന്നു ! സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വത്തിൽ വന്നിട്ടും എനിക്ക് കാര്യങ്ങൾ പിടികിട്ടിയിരുന്നില്ല !!

പിന്നെയും 'കൂഗിളി'ൽ തപ്പി നോക്കിയപ്പോൾ വേറെയും കുറച്ച് കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു. ചില നേതാക്കൾ, 'രക്ത രാജസൂയം' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, തങ്ങളുടെയും പരമ്പരയുടെയും  രക്തത്തിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്നതാണ് ഒരു വിവരം.  മറ്റ് ചില നേതാക്കന്മാർ, അധികാരത്തിലെത്തിയില്ലെങ്കിലും, അടുത്ത പരമ്പരക്ക് വേണ്ടി ധനസമ്പാദനത്തിന് മാത്രമായിട്ട്,  'രക്ത ധനഞ്ജയം' ('രക്ത രാജസൂയ'ത്തിൽ 'രക്ത ധനഞ്ജയം' ഉൾപ്പെട്ടിട്ടുണ്ട്) എന്ന കർമ്മം നടത്തി, രക്തം പച്ച നിറമാക്കുന്നുണ്ടത്രേ ! പരമ്പരതലമുറകളുടെ ആഴം കൂടുന്തോറും നിറത്തിന്റെ കട്ടി കൂടുമെന്നും കേൾക്കുന്നു. മേൽ പറഞ്ഞ രണ്ട് സാങ്കേതിക വിദ്യകൾക്കും അത്യാവശ്യമായി വേണ്ടത് നാട്ടിലെ ജനങ്ങളുടെ ചോരയാണത്രേ ! സാധാരണ ജനങ്ങൾക്കൊന്നും ഈ വിദ്യകൾ മനസ്സിലാകാത്തത് കൊണ്ട്, ഇത്ര കാലമായിട്ടും ഈ സാങ്കേതികവിദ്യകളുടെ സൂത്രവാക്യം പരസ്യപ്പെടുത്തിയിട്ടില്ലത്രേ !! സർവ്വോപരി എന്നെ അത്ഭുതപ്പെടുത്തിയത് വേറൊരു കാര്യമാണ്... 'രക്ത രാജസൂയ'ത്തിനും 'രക്ത ധനഞ്ജയ'ത്തിനും വേണ്ടി തങ്ങളുടെ രക്തം ഊറ്റുന്നത് പൊതുജനം തീർത്തും അറിയുകയേയില്ല എന്നതാണത് !  പാവം പൊതുജനം 😒

കമ്മ്യൂണിസ്റ്റ് കൊറിയൻ കിം ജോംഗ്, ക്യൂബൻ കാസ്ട്രോ, താക്കറെ, കരുണാനിധി, കരുണാകരൻ, ദേവഗൗഡ, ലാലുയാദവ്, മുലായം എന്നീ കുടുംബങ്ങൾ ഇതിനകം തന്നെ രക്തരാജസൂയം നടത്തിക്കഴിഞ്ഞു എന്നാണറിവ്. അംബാനി, അദാനി എന്നിവർ രക്തധനഞ്ജയം മാത്രമേ നടത്തിയിട്ടുള്ളൂ. എന്റെ 'കൂഗിൾ' ഭഗവതീ... നീയും കൂടിയില്ലായിരുന്നേൽ ഞാനിതൊന്നും അറിയില്ലായിരുന്നു.... ഒട്ടും വൈകാതെ ഞാനും പുറപ്പെടുകയായി... രക്തരാജസൂയത്തിലേക്ക്... എന്റെയും എന്റെ കെട്ട്യോളുടെയും കാര്യം അവിടെ കിടക്കട്ടെ... പക്ഷേ രണ്ട് മക്കളുടെയെങ്കിലും രക്തം നീലയാക്കണം... എന്നിട്ട് വേണം കണ്ണടക്കാൻ... അല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയുടെ മകൻ പ്രസിഡണ്ടായിക്കളയും 😃

***

കേരളോത്സവം എന്തിന് ?

(2017 ൽ വാഷിംഗ്ടൺ ഡി സിയിൽ വച്ച് നടത്തിയ 'കേരളോത്സവം' എന്ന പരിപാടിയുടെ സുവനീറിന്‌ വേണ്ടി എഴുതിയത്)

വൈവിധ്യം പ്രകൃതിയുടെ താളമാണ്. ആ വൈവിധ്യം പരമമായി ഉൾക്കൊണ്ടുകൊണ്ട് കാലചക്രം തിരിക്കാനുള്ള ഏകാത്മകമായ ഒരു താളം കണ്ടെത്താൻ മാനവരാശിക്കേ കഴിയൂ. 'പറയി പെറ്റ് പന്തിരുകുലം' എന്ന കഥയിലെ യുക്തിയെ മനസ്സിലേറ്റി, നാനാജാതിമതസ്ഥർ 'മാവേലി'യെന്ന ബിംബത്തെ നെഞ്ചോട് ചേർത്ത് 'മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് പാടി പെരുമ പുലർത്തുന്ന ദേശം; 'അതിഥി ദേവോ ഭവഃ' എന്ന് ഉരുവിട്ടുകൊണ്ട് അറബികൾക്കും ജൂതന്മാർക്കും യൂറോപ്യന്മാർക്കും ആതിഥ്യമരുളിയ കൊച്ചു ദേശം; 'വസുദൈവ കുടുംബകം' എന്ന തത്വത്തിനെ ഹൃദയം കൊണ്ട് സ്വാർത്ഥകമാക്കിയ ജനത നിവസിക്കുന്ന പ്രദേശം; 'നാനാത്വത്തിൽ ഏകത്വം' എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ജീവിക്കുവാൻ നമ്മെ ഉദ്‌ഘോഷിച്ച ഭാരതദേശത്തിൻറെ തെക്കേയറ്റത്ത്, അറബിക്കടലിന് സമാന്തരമായി, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളം, മേൽപറഞ്ഞ ഏകാത്മകതാളത്തിന്റെ വിത്തുകോശഭണ്ഡാരമാണ്. ഒരേ തരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തെക്കാൾ പലതരത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിനാണ് ഭംഗി കൂടുതലുള്ളത് എന്ന യുക്തി കൈരളിയെ സംബന്ധിച്ചടുത്തോളം വളരെ അന്വർത്ഥമാണ്. കിഴക്ക് ഭാഗത്തെ വന്മലയായ സഹ്യന്റെയും പടിഞ്ഞാറ് ഭാഗത്തെ ആഴിയായ അറബിക്കടലിന്റെയും ഇടയിൽ നദികളുടെയും വയലേലകളുടെയും ഇമ്പമാർന്ന സംഗീതം പ്രതിധ്വനിപ്പിച്ച് മരതകശോഭ പരത്തുന്ന കൈരളിയുടെ മന്ത്രമായ മലയാളം മുഴങ്ങാത്ത പ്രദേശം ഈ ഭൂഗോളത്തിലില്ലെന്ന് തന്നെ പറയാം.

പ്രവാസം ഒരു മലയാളിയെ സംബന്ധിച്ചടുത്തോളം വളരെ പരിചിതമായ ഒരവസ്ഥയാണ്. നമ്മൾ ഇന്ന് ജീവിക്കുന്ന, ഭൂമിയുടെ പശ്ചിമാർദ്ധഗോളത്തിന്റെ ഉത്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലും മലയാളികൾ, വളരെ മികവുറ്റ രീതിയിൽ അവന്റെ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. പണ്ട് മികച്ച ജീവിത സാഹചര്യങ്ങൾ തേടി കുടിയേറ്റം ലാക്കാക്കിയുള്ള പ്രവാസമായിരുന്നെങ്കിൽ, ഇന്നത് മുന്തിയ വിദ്യാഭ്യാസമോ ജോലിയോ മുന്നിൽകണ്ടുള്ള പ്രവാസമാണ്. പേർഷ്യൻ-ഗൾഫ് മേഖലകളിൽ നിന്ന് വിഭിന്നമായി, ഇവിടെ വന്ന ഓരോ പ്രവാസിയും, ഉദ്ദേശിച്ചുറപ്പിച്ചോ അല്ലെങ്കിൽ അവന്റെ പുതിയ തലമുറ ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവികമായോ കുടിയിരുന്ന് പോകുന്നുണ്ടെങ്കിലും, മലയാളി അവന്റെ സ്വത്വം കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്ലാഘനീയമാണ്. ഈ സ്വത്വം കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പ്രദേശത്തെയും മലയാളി പ്രവാസികൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള മലയാളി സംഘടനകൾ മികച്ച പങ്ക് വഹിക്കുന്നുണ്ട്.  ജാതികൾ തിരിഞ്ഞും മതങ്ങൾ തിരിഞ്ഞും മലയാളി സംഘടനകൾ  ഉണ്ടെങ്കിലും, ഇതിനെല്ലാം മേലെയായി, ജാതിമത ചിന്തകളില്ലാതെ സാർവ്വജനികമായി, മലയാളിയെന്ന സ്വത്വബോധത്തിൽ ഉറച്ച് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ തീർച്ചയായും പ്രവാസി മലയാളികൾക്ക്, തദ്വാരാ കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന തിലകക്കുറികളാണ്.

ആദ്യത്തെ മലയാളി അമേരിക്കൻ ഐക്യനാടുകളിൽ എത്തിയതിന് ശേഷം ഒന്നോ രണ്ടോ പുതുതലമുറകൾ ഇവിടെ ഉദയം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറകൾ അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ പഴയ തലമുറകളുമായി ഉണ്ടാകുന്ന ബന്ധത്തിലെ ചില കണ്ണികൾ അറ്റുപോകുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ച് പ്രവാസികൾക്ക്. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറകളിലേക്ക് പകർന്ന് നൽകുന്നതിന് കേരളോത്സവം പോലുള്ള സാംസ്കാരിക സംരഭങ്ങൾക്ക് വളരെയധികം പങ്ക് വഹിക്കാൻ കഴിയും. കേരളത്തിന്റെ തനതായ കലകളും വാസ്തുശില്പ നിർമ്മാണവിദ്യകളും ഭാഷയും കൃഷിയും ചരിത്രവും പാരമ്പര്യവും സംസ്കാരവുമെല്ലാം വിവിധരൂപങ്ങളിലായി സംക്ഷിപ്തരൂപത്തിൽ സമ്മേളിപ്പിച്ച് ഒരുക്കപ്പെടുന്ന കേരളോത്സവം വെറും ഒരു ദൃശ്യവിരുന്നിന്‌ ഉപരിയായി പഴയ തലമുറയെ അനുസ്മരിക്കാനും അറിയാനും മനസ്സിലാക്കാനുമുള്ള സന്ദർഭം കൂടിയാണ്.

കേരളോത്സവം അതിന്റേതായ അർത്ഥത്തിലെടുത്താൽ ഘടനാപരമായി സങ്കീർണ്ണമാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ എല്ലാവർഷവും ഇത്തരം സംരംഭങ്ങൾ നടത്താൻ പ്രായോഗികബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. എന്നിരുന്നാലും  പത്തു വർഷത്തിലൊരിക്കലെങ്കിലും കേരളോത്സവം നടത്താൻ അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി സി പ്രദേശത്തുള്ള മലയാളികൾ കാണിക്കുന്ന താല്പര്യം ആവേശം ജനിപ്പിക്കുന്നതാണ്. ഇത്തരം സംരഭങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വാഷിംഗ്ടൺ ഡി സി സമീപപ്രദേശങ്ങളിലെ പ്രമുഖ മലയാളി സംഘടനകളായ 'കൈരളി ഓഫ് ബാൾട്ടിമോർ', കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW)', 'കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ  വാഷിംഗ്ടൺ (KAGW)' എന്നിവ ഒത്തൊരുമയോടെ, അക്ഷീണം നടത്തുന്ന ശ്രമങ്ങൾക്ക് നമുക്ക് കരുത്ത് പകരാം. ഇത്തരം സംരഭങ്ങളിലൂടെ നമുക്കും നമ്മുടെ പുതുതലമുറകൾക്കും ദൃശ്യവിജ്ഞാനവിരുന്നുകൾ ആസ്വദിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യാം.

***

നിലപാട് മാറ്റം

ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാനും പ്രമാദിത്വം അപ്രമാദിത്വമായി ഉയർത്താനും വശംവദരായവർക്ക് ഒരിക്കലും ബോധോദയമുണ്ടാകാതിരിക്കാനും സർവ്വോപരി, മാർഗ്ഗം നോക്കാതെ 'ക്ഷത്രിയധർമ്മം' (ഭരണം) അനുഷ്ഠിക്കാൻ വെമ്പൽ കൊള്ളുന്നവർക്ക് 'ബ്രാഹ്മണധർമ്മം' (ഉപദേശകധർമ്മം) നിർവഹിക്കാനും ചില നിലപാട് മാറ്റങ്ങൾ നല്ലതാണ്.
2007 കളിൽ സ്ത്രീകൾ ശബരിമലയിൽ കയറുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും ദൈവത്തിന് സ്ത്രീപുരുഷവ്യത്യാസങ്ങൾ ഇല്ലെന്നും വ്യക്തമായി പറഞ്ഞിരുന്ന, ഈയ്യടുത്തകാലത്ത് അങ്ങുമിങ്ങും തൊടാതെ പറഞ്ഞിരുന്ന അമൃതാനന്ദമയിക്ക് 'നൈഷ്ഠിക ബ്രഹ്മചര്യം' അനുഷ്ഠിക്കുന്ന പ്രതിഷ്ഠയുടെ വൈശിഷ്ട്യം എന്താണെന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു ! ശബരിമലയിൽ യൗവ്വനയുക്തകൾ (പ്രത്യുൽപാദന ശ്രേണിയിൽ പെട്ട വനിതകൾ) കയറാൻ പാടില്ലെന്ന് വ്യക്തമായി അവർ പറഞ്ഞിരിക്കുന്നു. സ്ത്രീ എന്ന നിലയിൽ പ്രതിഷ്ഠാകർമ്മങ്ങളും പൂജാകർമ്മങ്ങളും നടത്തി ഒരു തരത്തിൽ വിപ്ലവം സൃഷ്‌ടിച്ച അമൃതാനന്ദമയിക്കും വീണ്ടുവിചാരം വരുത്തിക്കണമെങ്കിൽ അതുകൊണ്ടുണ്ടാകുന്ന ലാഭക്കണക്കുകൾ തീർച്ചയായും മനസ്സിലായിക്കാണണം !! ബ്രഹ്മചാരിണിയായ അമൃതാനന്ദമയിക്ക് പുരുഷഭക്തരുടെ സാമീപ്യം പ്രശ്നം സൃഷ്ടിക്കുന്നില്ലെങ്കിലും ദൈവസങ്കല്പത്തിന്റെ പ്രതിഷ്ഠക്ക് ഇത്തരം സാമീപ്യം ഇളക്കം തട്ടിക്കുമെന്ന ശാസ്ത്രസങ്കല്പങ്ങളിൽ കാര്യമുണ്ടെന്ന് മനസ്സിലായിക്കാണണം !!!
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പണ്ട് മുതലേ അനുകൂലിച്ചിരുന്ന RSS ഉം അതിന്റെ ഉന്നത നേതാക്കളും നമ്മുടെ നാട്ടിലെ സുരേന്ദ്രനും, കോൺഗ്രസ്സ് നേതാക്കളും എല്ലാം കളം കണ്ട് പെട്ടന്ന് തന്നെ കാല് മാറിയെങ്കിൽ, അമൃതാനന്ദമയി ഇത്തിരി സമയം അധികം എടുത്തു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഏത് വിപ്ലവവും ലാഭക്കണക്കുകളിൽ എത്തുമ്പോൾ നിലക്കും... കമ്മ്യൂണിസത്തിന് പറ്റിയത് പോലെ... ആം ആദ്മിക്ക് പറ്റിയത് പോലെ... സാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ആയുധം എടുക്കണമെന്നില്ല ! 

2019, ജനുവരി 18, വെള്ളിയാഴ്‌ച

ഹൈകു ശ്രമങ്ങൾ


'ഹൈകു' എന്നത്, ഒരു പ്രത്യേക ഘടനയിൽ എഴുതപ്പെടുന്ന, ജാപ്പനീസ് ഭാഷയിൽ ഉടലെടുത്ത ഒരു കവിതയെഴുത്ത് രീതിയാണ്. അവ, കേവലം രണ്ടോ മൂന്നോ വരികൾ കൊണ്ട് വിശാലമായ അർത്ഥതലങ്ങൾ കൈകാര്യം ചെയ്യുവാൻ  വായനക്കാരെയും കേൾവിക്കാരെയും പ്രാപ്തമാക്കുന്നതും ചിന്തോദ്ദീപകവുമായിരിക്കും.  ('Haiku' is a traditional form of Japanese poetryHaiku poems consist of 3 lines. The first and last lines of a Haiku have 5 syllables and the middle line has 7 syllables. The lines rarely rhyme, but will have a sea depth of meanings). ഹൈകു (haiku) എന്തെന്ന് കൂടുതലറിയാൻ ഗൂഗിളിൽ തിരഞ്ഞാൽ മതി. ഈ കാലത്ത്, യഥാർത്ഥ രീതിയിലിലുള്ള ഹൈകു കവിതകൾ ഉണ്ടാവുന്നില്ലെങ്കിലും (ഹൈകു കവിത എന്നത്, കാലം പോകെപ്പോകെ, മേല്പറഞ്ഞ നിയമങ്ങളെല്ലാം മറികടന്ന്, ചുരുക്കക്കവിത എന്നായി മാറിയിട്ടുണ്ട്), അതിന്റെ ചുവട് പിന്തുടർന്നുകൊണ്ട്, സ്വന്തം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, ചില ശ്രമങ്ങൾ നടത്തുകയാണ് ഇവിടെ. മലയാളത്തിൽ ഇതിനകം തന്നെ കുറെയേറെ ഹൈകു കവിതകൾ പിറന്നു കഴിഞ്ഞിട്ടുണ്ട് !


കാർക്കോടകൻ
---------------------------
കർക്കിടകത്തിൽ കാർക്കോടകനും
കൂർക്കിലതൻ കുറുക്കു വേണം !

കനം
---------
കൂനിൻ കനത്തിൽ
തലക്കനം കനക്കുകിൽ !

പ്രവൃത്തി
------------------
വികൃത പ്രവൃത്തിയിൽ പ്രകൃതിതൻ വികൃതികൾ
തകൃതിയിൽ പ്രാകൃതമാകൃതി കോർക്കണം !

സുകൃതം
------------------
സ്വയംകൃത സുകൃതം
ജാഗ്രതയെന്നോർക്കുക !

കുഷ്ഠം
------------
കായകുഷ്ഠം പിന്നെയും മാറ്റിടാം
മനോഃകുഷ്ഠം ചിതയിലേ മാറിടൂ !

ഭക്തി
-----------
ആകർഷണം ഭോഗം കഷണം കാഷായം
ഭാഷണം മധുരം ഘോഷണം സ്വർഗ്ഗം
മോഷണം ദ്രവ്യം ശോഷണം മൂല്യം
വീക്ഷണം വിനാ പോഷണം ഭക്തി !

ചുരുക്കത്തിലുള്ള സാരാംശങ്ങൾ:

കാർക്കോടകൻപണ്ടൊക്കെ കർക്കിടകമാസം എന്നത്, കേരളത്തിൽ, സൂര്യനുദിക്കാതെയെന്നോണം കാർമേഘാവൃതമായി, നിർത്താതെ പെയ്യുന്ന മഴയും, വെള്ളപ്പൊക്കവും, തന്മൂലം പകർച്ചവ്യാധികളും മരണങ്ങളും ഒക്കെ സാധാരണമായിരുന്നു. കർക്കിടകം ഒരുതരം ഭയപ്പാടുള്ള സമയമായിരുന്നു. എത്ര കേമന്മാരായാലും ഉന്നതനിലയിലുള്ളവരായാലും, കർക്കിടകം ഒന്ന്  കഴിഞ്ഞുകിട്ടാൻ പ്രാർത്ഥിക്കുമായിരുന്നു. കാർക്കോടകൻ എന്നത് പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അഷ്ടനാഗങ്ങളിലൊന്നായ  വലിയ കേമനായ അഹങ്കാരിയായ ഉഗ്രവിഷമുള്ള ഒരു പാമ്പാണ്. എല്ലാത്തിനെയും കീഴ്‌പ്പെടുത്താൻ ശക്തിയുള്ളവൻ. കൂർക്കിലയില (ഒരു ചെടി) വേവിച്ചുള്ള വെള്ളവും കൂർക്കില പിഴിഞ്ഞുള്ള നീരും തണുപ്പ് സംബന്ധമായതും ജലസംബന്ധമായതുമായ രോഗങ്ങൾ മാറ്റാൻ കഴിവുള്ള ആയുർവ്വേദമരുന്നാണ്. 

മേൽപ്പറഞ്ഞ വരികൾകൊണ്ട് ഉദ്ദേശിച്ചത്, ഒരുവൻ എല്ലാം കൊണ്ടും എത്ര കേമനായാലും ജീവിതത്തിൽ ചില സാഹചര്യത്തിൽ പെട്ടുപോകുമ്പോൾ അറിയാതെയെങ്കിലും പരസഹായം ആവശ്യമായിവരും എന്നുള്ളതാണ്. പരസ്പരം അറിഞ്ഞും സഹായിച്ചും ജീവിക്കുക.

കനം: കൂന് എന്നുള്ളത്, ഒരുവന്, എന്ത് സൗഖ്യാവസ്ഥകൾ ഉണ്ടായിരുന്നാലും ഒരു ന്യൂനത തന്നെയാണ്. പക്ഷേ അതിന്റെ ന്യൂനത കൂനുള്ളവൻ മാത്രമേ അനുഭവിക്കേണ്ടതുള്ളൂ. പക്ഷേ തലക്കനം അഥവാ അഹങ്കാരം അതുപോലെയാണോ?  പ്രത്യക്ഷത്തിൽ ഒന്നും തോന്നില്ലെങ്കിലും, തലക്കനവുംഒരു തരത്തിൽ കൂന് പോലെ തന്നെ, അദൃശ്യമാണെന്ന് മാത്രം. പക്ഷേ തലക്കനം ഉള്ളവന് അത് തോന്നില്ലെങ്കിലും, മറ്റുള്ളവർക്ക് തലക്കനമുള്ളവനെക്കാണുമ്പോൾ ഒരുതരം വിമ്മിട്ടം അനുഭവപ്പെടും. ഉള്ളിലുള്ള ഒരുതരം തിളച്ചുമറിയൽ... ആ സാമീപ്യം തന്നെ ഒഴിവാക്കുവാനുള്ള ത്വര... അപ്പോൾ, കൂനുള്ളവന് തലക്കനം കൂടി ഉണ്ടായായാലോ? 

പ്രവൃത്തി: പ്രകൃതിയിൽ പലതും നമ്മളറിയാതെ നടക്കുന്നതാണ്. പ്രകൃതിയുടെ താളം നമ്മളൊന്നും നിശ്ചയിക്കുന്നതല്ല. എന്നാൽ, നമ്മൾ ആ താളത്തിന്റെ ഭാഗമാണ് താനും. അത്യാഗ്രഹികളും വിവേകശൂന്യരുമായ ഒരു കൂട്ടം മനുഷ്യർ, പ്രകൃതിയുടെ താളം നിയന്ത്രിക്കാനെന്നോണം ഇന്നിവിടെ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഴ, കാറ്റ് മുതലായ പ്രകൃതിയുടെ നല്ല ഭാവങ്ങൾ ചിലപ്പോൾ പേമാരിയായും, കൊടുങ്കാറ്റായുമൊക്കെ വികൃതരൂപം പ്രാപിക്കാറുണ്ട്. പക്ഷേ ഇന്നത്തെ പല പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിതികളാണെന്നതിന് പല തെളിവുകളും ഉണ്ട്. ചിലപ്പോൾ ചെയ്യുന്നവൻ ഒരാളും, അനുഭവിക്കുന്നവൻ മറ്റൊരാളുമാകാം. 

സത്യത്തിൽ എന്റെ ആഗ്രഹമാണ്, ഏത് മേഖലയിലായാലും, തോന്ന്യാസം കാണിക്കുന്നവന് ഉരുളക്കുപ്പേരിപോലെ അതേ നാണയത്തിൽ പ്രകൃതി തന്നെ തിരിച്ചടിച്ചെങ്കിൽ... 

സുകൃതം: ഏത് കാര്യത്തിലായാലും ജാഗ്രത ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. ചെയ്യുന്നത് എന്താണെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താണെന്നുമൊക്കെയുള്ളതിനെക്കുറിച്ച് വിചാരമുണ്ടാകുന്നത്, ആ കാര്യം ചെയ്യുന്നവനും, അതിന്റെ ഫലം അനുഭവിക്കുന്നവനും, ആ കാര്യത്തിനെക്കുറിച്ച് കേൾക്കുന്നവനും ചില ചിന്തകൾക്കും, ചില പുനർവിചാരങ്ങൾക്കും പാത്രമാകും. ഇത് മൂലം ചിലപ്പോൾ ഭാവിയിലെ ദുഖങ്ങളോ പശ്ചാത്താപങ്ങളോ വേദനകളോ ഒഴിവാക്കാൻ പറ്റിയെന്നിരിക്കും. അപ്പോൾ ഒരു കാര്യം ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യുക... മറ്റുള്ളവരെക്കൂടി കണക്കിലെടുക്കുക. അങ്ങനെയാവുമ്പോൾ ആ കൃതം സുകൃതമാവും !

കുഷ്ഠം: കുഷ്ഠം എന്നത് ഒരു രോഗമാണ്. പണ്ട് കാലത്ത് മാറാവ്യാധി ആയിരുന്നെങ്കിലും ഇന്ന് കുഷ്ഠത്തിന് മരുന്നുകൾ ഉണ്ട്. കമ്പോളമാസ്മരികത പടർന്നു പിടിച്ച ഇക്കാലത്ത്, ചെയ്യുന്നതെന്തും കച്ചവടമനസ്സിലധിഷ്ഠിതമായതിനാൽ മാനവികമായ വികാരവിചാരങ്ങൾ  ഇന്നത്തെ തലമുറക്ക് നഷ്ടമാകുന്നു. മനസ്സുകളിൽ അധീശത്വത്തിന്റെയും തീവ്രവിചാരങ്ങളുടെയും കനലുകൾ ചെറുവിത്തുകളായി ചെറുപ്പത്തിലേ പാകപ്പെടുന്നു. അത്തരം സന്നിവേശിക്കപ്പെട്ട ചിന്താധാരകളിൽ നിന്ന് ഒരുവന് മുക്തനാവുക ഇന്ന് വളരെ പ്രയാസമുള്ളതാണ്. ആ മുക്തി സംഭവിക്കുന്നത് അവന്റെ ചിതയിൽ വച്ച് മാത്രം !

ഭക്തി: ഈ പറയുന്നത് യഥാർത്ഥ സാത്വിക ഭക്തിയേയോ ഭക്തരെയോ കുറിച്ചല്ല. മറിച്ച് ഭക്തി എന്നത് ഒരു വ്യവസായമായി വളർന്നതിനെക്കുറിച്ചും ആ വ്യവസായത്തിന് അറിയാതെ പാത്രമാകുന്നതിനെയും കുറിച്ചാണ്. ഇന്നത്തെക്കാലത്ത് ഭക്തി എന്നുള്ളത് മറ്റുള്ളവനെ സ്വന്തം സ്വത്വം കാണിക്കാനുള്ള ഒരു ഉപാധിയായിരിക്കുന്നു. അങ്ങനെ കാണിക്കണമെന്ന് ആരൊക്കെയോ വാശി പിടിക്കുന്നു. ചില കുബുദ്ധികൾ, നിഷ്കളങ്കന്മാരെ, അവരറിയാതെ തന്നെ പടയാളികളാക്കി, അവിടവിടായി ചില സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്നു. ഒന്നും നടക്കില്ലെന്നറിഞ്ഞിട്ടും പൂജകളും വെഞ്ചെരിപ്പുകളും ഉറൂസുകളും നടത്തുന്നു. ഭക്തിയുടെ പേരിൽ രമ്യഹർമ്യങ്ങളും, കാട് വെട്ടിത്തെളിക്കലും, പണം പിരിക്കലും നടക്കുന്നു. നടത്തുന്നവർ കൊഴുക്കുന്നു... നടക്കാൻ നിന്ന് കൊടുക്കുന്നവരിൽ ചിലർ കിതക്കുന്നു, മറ്റുള്ളവർ കൊഴിയുന്നു... സൗകര്യങ്ങൾ ഭോഗിക്കാനുള്ള ത്വരക്കിടയിൽ മൂല്യങ്ങൾ മറന്ന് മോഷണം പെരുകുന്നു...  ഇല്ലാത്ത സ്വർഗ്ഗത്തിന് വേണ്ടി മധുരഭാഷണങ്ങൾ കനക്കുന്നു... വസ്ത്രങ്ങളും നിറങ്ങളും അടയായാളങ്ങളാക്കി വേർതിരിവുകൾ സൃഷ്ടിക്കുന്നു....  ചിന്തക്കും യുക്തിക്കും സ്ഥാനമില്ലാതെ, ഭക്തി എല്ലാവരും പോഷിപ്പിക്കുന്നു... തമ്മിൽ തല്ല് മാത്രം ബാക്കിയാവുന്നു.. യഥാർത്ഥ ഭക്തൻ എല്ലാം നോക്കി തരിച്ചിരിക്കുന്നു !

കുറിപ്പ്: മേൽപറഞ്ഞതിന് പുറമേയുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചിന്തനങ്ങളും ആസ്വാദകർക്ക് വിട്ടുതരുന്നു.

***

2019, ജനുവരി 7, തിങ്കളാഴ്‌ച

ഇരട്ടത്താപ്പുകൾ !



നിയമസഭയിലെ നടുത്തളത്തിൽ കിരാതനൃത്തം ചവിട്ടി, അധ്യക്ഷന്റെ മേശയിൽ വലിഞ്ഞു കയറി, പരശുരാമൻ മഴു എറിഞ്ഞത് പോലെ മൈക്ക് വലിച്ചെറിഞ്ഞ്, ഉറഞ്ഞുതുള്ളിയ കോമരത്തിന് ബോധക്ഷയം വന്നതുപോലെ അഭിനയിച്ച് കഥകളി ആടിയവർ,  അവര് തന്നെ കുറേ വേദികളിൽ ആടിത്തിമർത്ത തെരുവുയുദ്ധ ആട്ടക്കഥ, ഇന്ന് വേറെ ആരോ പുറത്ത്  ആടിയതിന്റെ പേരിൽ ദുഃഖിക്കുന്നു. അതിന്റെ പേരിൽ നഷ്ടം പിടിച്ചെടുക്കാൻ ഓർഡിനൻസുകൾ ഇറക്കുന്നു (നിയമസഭാനാടകത്തിന്റെ നഷ്ടം നികത്തി തീർച്ചയായും പശ്ചാത്തപിക്കുന്നുണ്ടാവും). ഹിന്ദുവിന്റെ അമ്പലത്തിൽ പെണ്ണിനെ കയറ്റാൻ മാമാങ്കം നടത്തുന്നവർ മുസ്ലീമിന്റെ പള്ളിയിൽ കയറാൻ ശ്രമിച്ചെന്ന പേരിൽ പെണ്ണുങ്ങളെ അറസ്റ്റ് ചെയ്യുന്നു. ഹിന്ദുവിന്റെ പേരിൽ വന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ പി. ടി. ഉഷയുടെ വേഗത്തിലോടിയവർ, ക്രിസ്ത്യൻ പള്ളിയുടെ പേരിൽ വന്ന വിധി നടപ്പാക്കുന്ന കാര്യം വരുമ്പോൾ കുരങ്ങിനെപ്പോലെ മലക്കം മറിയുന്നു. കൈയ്യേറ്റക്കുരിശിനെ ന്യായീകരിച്ച് വിശ്വാസം സംരക്ഷിച്ചവർ, ശബരിമലയിലെത്തുമ്പോൾ വിശ്വാസങ്ങൾക്ക് എതിരാവുന്നു.  കിട്ടിയ ശവത്തെ വച്ച് ഹർത്താൽ ആചരിച്ചവരെ കളിയാക്കിയവർ ഇരുദിനപണിമുടക്കെന്ന 'താരതമ്യേന' ലളിത പദമുപയോഗിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. സ്വന്തം അന്വേഷണസംവിധാനങ്ങൾ ഉള്ളത് കൊണ്ട് സ്ത്രീപീഡനപരാതികളിൽ പോലും ഭരണഘടനാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു, പക്ഷേ മറ്റുള്ളവന്റെ പീഡനത്തിന് തടയിടാൻ ഭരണഘടനാ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. അമ്പത്തിയൊന്ന് വെട്ടുകൾ വെട്ടുമെങ്കിലും, സ്വന്തം ചോര ചിന്തുമ്പോൾ  മാത്രം, കൊലപാതക രാഷ്ട്രീയം നീചമാകുന്നു, മതിൽകെട്ടിത്തീർക്കുന്ന നവോത്ഥാനത്തിന് ജാതി സംഘടനകളെ മുൻനിരയിൽ നിർത്തുന്നു...

ജാതിസംവരണം എതിർക്കുന്നവർ സാമ്പത്തികസംവരണ മേമ്പൊടി ചാർത്തി മുന്നോക്കജാതി സംവരണത്തിന്റെ രാഷ്ട്രീയ കേക്ക് മുറിച്ച് കൊടുക്കുന്നു. മുസ്ലീമിന്റെ മുത്തലാഖ് നിരോധിച്ച് സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ, ശബരിമലയിൽ സ്ത്രീകളുടെ ആർത്തവത്തിന്റെ പേരിലുള്ള അയിത്തം, ദൈവത്തിന്റെ നൈഷ്ഠികബ്രഹ്മചര്യത്തിന്റെ പേരിൽ ന്യായീകരിക്കുന്നു. ലളിത് മോഡി നാടുവിട്ടതിൽ ആശ്ചര്യപ്പെടുന്നവർ നീരവ് മോഡിയും വിജയ് മല്യയും  പോയതിൽ ശയനപ്രദക്ഷിണം നടത്തിക്കളിക്കുന്നു. പെട്രോളിന്റെ വിലനിലവാരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിദ്രാസംഭാഷണങ്ങൾ നടത്തുന്നു. യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, മന്ദിരങ്ങളിലെ മന്ത്രോച്ഛാരണങ്ങളിൽ മുക്കുന്നു. ദൈവത്തിനെ രക്ഷിക്കാൻ, മന്ത്രങ്ങളെ, മനുഷ്യരുടെ മുദ്രാവാക്യങ്ങളാക്കുന്നു. കിട്ടിയ സാദ്ധ്യതകളിൽ ജനങ്ങളെ രക്ഷിക്കാൻ, ഹർത്താലുകളുടെ മാലകൾ കോർക്കുന്നു...

നെഹ്രുവിയൻ സോഷ്യലിസത്തിലും ഗാന്ധിജിയുടെ രാമരാജ്യത്തിലും ഒരുമിച്ച് വിശ്വസിക്കുന്നവർ വിശ്വാസമാണോ സോഷ്യലിസം എന്ന സംശയത്തിൽ കേന്ദ്രത്തിലൊരു തട്ടിലും സംസ്ഥാനത്ത് മറ്റൊരു തട്ടിലും നിന്ന് കണ്ണ് കെട്ടിക്കളിക്കുന്നു. പ്രതിരോധത്തിന്റെ ഖജനാവ് എല്ലാവർക്കും എല്ലാ കാലത്തും കോലാർ ഖനിയാണെന്നറിഞ്ഞുകൊണ്ട് തന്നെ ബൊഫോഴ്സിന്റെ പരിക്കുകൾ റാഫേലിൽ പരതുന്നു.  ശരിയായ നിലപാടുകളില്ലാത്തത് കൊണ്ട് എങ്ങനെയെങ്കിലും അധികാരത്തിലെത്താൻ, തീവ്രവാദികളുടെ വാദവും ഒരു തരം വാദമാണെന്ന ലാഘവത്തോടെ ആരുമായും കൂട്ട് കൂടുന്നു. ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുമെങ്കിലും കുടുംബവാഴ്ചയെ വാനോളം പുകഴ്ത്തുന്നു...

ഈ ഇരട്ടത്താപ്പുകളിൽ വീണുരുണ്ട്, സ്വന്തം കാര്യം നേടാൻ വേണ്ടി മാത്രം ഇഷ്ടപ്പെട്ട നേതാവിന് വേണ്ടി വായിട്ടലച്ച്, പൊതുജനം, അവന്റെ വിജ്ഞാനം പ്രകടിപ്പിക്കുന്നു. ഈ കളികൾക്കിടയിൽ, ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, വിഭജിക്കപ്പെട്ട വോട്ടിന്റെ വരികൾക്കിടയിലൂടെ മേൽക്കൈ നേടി ജനാധിപത്യം വിജയിക്കുന്നു. ഇരട്ടത്താപ്പുകളിൽ കുടുങ്ങിയ ജനത, ഹർത്താലുകളുടെ ആലസ്യത്തിൽ, സ്വന്തം തലയിൽ വീണ്ടും ആപ്പടിച്ച് കയറ്റുന്നു. അങ്ങനെ കല്ലെറിഞ്ഞവൻ നേതാവാകുന്നു ! അഴിമതിയുടെ കാര്യത്തിൽ പരസ്പരം പഴിചാരി എല്ലാവരും ഒന്നാകുന്നു !! ജയ് ജനാധിപത്യം :)

പിറവം പള്ളിയും പപ്പുവും മതിലും

യേശുക്രിസ്തു ക്രിസ്ത്യാനി അല്ലായിരുന്നു എന്ന സത്യം, ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ അടി കൂടുന്ന ഈ യാക്കോബാക്കാരോടും ഓർത്തഡോക്സ്കാരോടും സ്വകാര്യത്തിൽ ഒന്ന് പറഞ്ഞു നോക്കിയാലോ... ചിലപ്പോ പിറവം പള്ളിയിൽ ഭാവിയിൽ നടന്നേക്കാവുന്ന ചില ആത്മഹത്യകളെങ്കിലും ഇല്ലാതാക്കാൻ പറ്റിയെന്നിരിക്കും...!!

Published in Naaraayam FB  on: December 10, 2018 at 6:35 PM

ബുദ്ധിമാന്മാരൊക്കെ ഭരിച്ച് ജനങ്ങളെ സഹായിക്കുന്നതിനിടയിൽ, ഔചിത്യബോധങ്ങളെ മറികടന്ന് പൊട്ടനെന്ന വിളിപ്പേര് ചാർത്തപ്പെട്ടിട്ടുള്ളയാൾക്ക്, കുടുംബവാഴ്ചയുടെ ദുഷിപ്പ് ചുമക്കുന്നയാൾക്ക് ഭരിക്കാനുള്ള വഴി തുറക്കപ്പെടുന്നെങ്കിൽ, ബുദ്ധിയുടെ അളവ് കോലുകൾക്ക് എന്തോ എവിടെയോ ഒരു കുഴപ്പമുണ്ട്...

Published in Naaraayam FB on: December 11, 2018 at 7:39 AM

വരാൻ പോകുന്ന വനിതാനവോത്ഥാന മതിലിൽ
ഒന്ന് രണ്ട് ജാലകങ്ങൾ തീർക്കുവാൻ.....

വിവരവിദ്യാഭ്യാസശാസ്ത്രീയ ചിന്തകൾ
വാണം കണക്കേ വാനത്തിലേറവേ 
മതജാതിരാഷ്ട്രീയ ആചാര ചിന്തകൾ
മതിയെ തളച്ചിടും തിമിരമായ് തീരവേ
മർത്ത്യന്റെ മനസ്സിലെ മതിലിനെ മറയ്ക്കുവാൻ
മനിതഹസ്തം കോർത്ത മതിലിനാലാവുമോ ?

തമസോമാഃ ജ്യോതിർ ഗമയഃ

അങ്ങനെ എന്തായാലും നവോത്ഥാനത്തിന് നാന്ദി കുറിച്ചു. തീർച്ചയായും വേണ്ടത് തന്നെയായിരുന്നെങ്കിലും, ഭരണാധികാരിക്ക് ഇത്തിരി അഹങ്കാരം കൂടിയതിനാൽ, ഒരു വേറിട്ട വഴിയിലൂടെ, ഹിന്ദുവിന്റെ പള്ളയിലൂടെ കറുത്ത തുണി ചുറ്റി പിൻവാതിലിലൂടെ ശബരിമലയിൽ യുവതികളെ കയറ്റി തുടക്കമിട്ടു.... ക്രമേണ അവരുടെ എണ്ണം കൂടുമായിരിക്കും... വാർഷിക വരുമാനവർദ്ധനവിനും തീർച്ചയായും നല്ലതാണ്. കൂടാതെ ഒരഞ്ഞൂറേക്കർ കാടെങ്കിലും, പരിസരത്ത് വൃത്തിയില്ലെങ്കിലും നമുക്ക് കൂടുതലായി വെളുപ്പിക്കാനും പറ്റും. സുപ്രീം കോടതി അടിച്ച വടി തിരിച്ചെടുത്ത് കളയുമോ എന്നാണ് ഇനിയുള്ള പേടി.
നവോത്ഥാനം ഇവിടെയങ്ങ് നിർത്താമോ? നോനോ... ഇനി എന്തൊക്കെ ബാക്കി കിടക്കുന്നു.... ദൈവത്തിനോട് വളരെയടുത്ത് നിൽക്കുന്ന മുസ്‌ലിം സഹോദരന്മാരിലും നമുക്ക് ഒരു മാറ്റമൊക്കെ ഉണ്ടാക്കണ്ടേ? പർദ്ദയിട്ട് കണ്ണിന് മാത്രം കാറ്റ് കൊള്ളിക്കുന്ന മഹിളകളും അത്യാവേശത്തോടെ മതിലിലെ വിള്ളലുകളിൽ കയറിക്കൂടി ഓട്ടയടക്കുന്നത് നമ്മൾ കണ്ടതല്ലേ? ശബരിമലയുടെ പശ്ചാത്തലത്തിൽ കെട്ടിയ നവോത്ഥാനമതിലിൽനിന്ന് തുടങ്ങിയതിനാൽ മുസ്‌ലിം വനിതകളുടെ നവോത്ഥാനവെടിക്കെട്ട് വാവർ പള്ളിയിൽ നിന്ന് തുടങ്ങിയാലോ? മടക്കിവച്ച കിത്താബിൽ അമർന്ന് പോയ സ്ത്രീ ബാങ്ക് വിളിയും വേണമെങ്കിൽ അവിടെ നിന്ന് തന്നെ തുടങ്ങാം, പക്ഷേ നിർബന്ധമില്ല കേട്ടോ... ആ പിന്നെ എവിടുന്നോ എടുത്ത് കൊണ്ടുവന്ന ആ തിരുമുടിയില്ലേ... അത് തീർച്ചയായും കത്തിച്ച് നോക്കണം. അമ്മയാണേ സത്യം... ആ മുടി, മുടി തന്നെയാണെങ്കിൽ, അത് കത്തിയില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിയാണേ സത്യം.... ഞാനും എന്റെ കുടുംബവും... അല്ലേ വേണ്ട കുടുംബം സ്വയം തീരുമാനിക്കട്ടെ.... ഞാൻ മുറിമംഗലം കഴിച്ച് മുസ്ലീമാകാൻ പൊന്നാനിയിൽ വരും..... പിന്നെ മതം ബാക്കിയുള്ളവരിൽ പടർത്താൻ അഹോരാത്രം പണിയെടുക്കും.. ഇത് കൊക്കോടന്റെ വാക്കാണ് 🙂
ക്രിസ്ത്യാനികളെയും അങ്ങനെ വിടാമോ.... അങ്ങേയറ്റം പുരോഗമിച്ച മതമെന്ന് ക്രിസ്ത്യാനികൾ സ്വയം അഭിമാനം കൊള്ളുന്ന അവിടെയും ചിലതൊക്കെ ബാക്കിയില്ലേ? ആദ്യം തന്നെ ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന നൂറ്റെട്ട് വിഭാഗക്കാരും ബൈബിൾ തന്നെയാണോ അവരുടെ അടിസ്ഥാനം എന്ന് ഉറപ്പിക്കണം. ബൈബിൾ തന്നെയാണ് അടിസ്ഥാനമെങ്കിൽ ചിതറിക്കിടക്കുന്ന നൂറ്റെട്ട് വിഭാഗങ്ങളും യോജിച്ച് ഒരു കുടക്കീഴിൽ അണിനിരക്കണം. അല്ലെങ്കിൽ ബൈബിളിന്റെ നൂറ്റെട്ട് വിവിധപതിപ്പുകളിറക്കണം. അല്ലെങ്കിൽ പിന്നെ 'പുരോഗമിച്ചു' എന്ന മാനസികാവസ്ഥ പിൻവലിക്കണം. ഈ നൂറ്റെട്ട് ബൈബിളിന്റെ കാര്യം നൂറ്റെട്ട് ഖുറാനായി മുസ്ലീമുകൾക്കും ബാധകമാണ് കേട്ടോ.... ഓ ക്രിസ്ത്യാനിക്ക് വേണ്ടി മാറ്റിവച്ച ഖണ്ഡികയാണ്... അപ്പോ ക്രിസ്ത്യാനികൾ മിനിമം ഒരു കാര്യം കൂടി ചർച്ചക്കെടുക്കണം. സ്ത്രീ കുർബാനകുമ്പസാരങ്ങൾ കൂടി നടത്തിയാൽ സ്വർഗ്ഗവാതിലിൽ വിള്ളലുകൾ ഉണ്ടാവുമോ എന്ന് കൂടി പരിശോധിക്കണം.
അപ്പോ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. അല്ലേ... അല്ലെങ്കിൽ ഇപ്പോ നവോത്ഥാനത്തിന് തുടക്കമിട്ട ഹിന്ദുക്കൾ ആരാകും... ആരാകും.... അങ്ങനെയാക്കരുത് കേട്ടോ. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും അങ്ങ് നന്നായാൽ ബാക്കി ബുദ്ധജൈനസിക്ക് മതങ്ങൾ നന്നായില്ലെങ്കിലും നമുക്കങ്ങ് വെറുതെ വിട്ടുകളയാൻ... വെറും ചെറീയ ശതമാനമല്ലേ ഉള്ളൂ.. പാവങ്ങൾ,, എങ്ങനെയെങ്കിലും ജീവിച്ച് തുലയട്ടെ !!

വേണ്ട സമയത്ത് കാര്യഗൗരവബോദ്ധ്യങ്ങളുണ്ടായിരുന്നെങ്കിൽ...

വേണ്ട സമയത്ത് കാര്യഗൗരവബോദ്ധ്യങ്ങളുണ്ടായിരുന്നെങ്കിൽ...
എന്തൊക്കെയായായലും, ഏതൊക്കെ തരത്തിലുള്ള ആളുകൾ അന്യായം കൊടുത്തിട്ടായാലും, ഭാരതീയ ദൈവസങ്കല്പവിധികൾ എങ്ങനെയായിരുന്നാലും, എല്ലാ ആചാരാനുഷ്ഠാനങ്ങളിലും യുക്ക്തിയുണ്ടാവണമെന്ന് നിർബന്ധമില്ലെങ്കിലും, പത്ത് പന്ത്രണ്ട് വർഷങ്ങളോളം കാര്യങ്ങളുടെ സ്ഥിതി വിശകലനം ചെയ്തതിന് ശേഷം, നാലഞ്ച് കാര്യവിവരമുള്ളവർ ജനാധിപത്യ സംവിധാനത്തിലെ പരമോന്നതനീതിപീഠത്തിന്റെ മേൽവിലാസത്തിൽ എടുത്ത ഒരു തീരുമാനം, യുക്തിപരമായി ചിന്തിച്ചാൽ ശരിയാണെന്ന് ആചാരവാദികൾ പോലും സമ്മതിക്കുന്ന ഒരു തീരുമാനം, മറ്റു മതസ്ഥർ അവരുടെ ദുരാചാരങ്ങൾ മാറ്റാത്തത് കൊണ്ട് മാത്രം ആചാരവാദികൾ സമ്മതിച്ച് തരാത്ത ഒരു തീരുമാനം, ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തീരുമാനം, ആർത്തവം അടിസ്ഥാനമാക്കിയുള്ള നൈഷ്ഠികബ്രഹ്മചര്യമെന്നത് ഒരുതരം ഭോഷ്കാണെന്ന തീരുമാനം, സാക്ഷാൽ ദൈവസങ്കല്പം പോലും അംഗീകരിക്കുമെന്ന് ഉറപ്പുള്ള ഒരു തീരുമാനം, ആദ്യക്ഷണത്തിൽത്തന്നെ സ്വമേധയാ വിശ്വാസികളെന്ന് മുറവിളി കൂട്ടുന്ന സമൂഹം അംഗീകരിച്ചിരുന്നെങ്കിൽ... ശനി ശിംഗ്‍നാപ്പൂരിലെ മാതൃക ഇവിടെയും കടുംപിടുത്തം കൂടാതെ, പേശി പെരുപ്പിക്കാതെ സ്വീകരിച്ചിരുന്നുവെങ്കിൽ....
സ്വീകരിച്ചിരുന്നുവെങ്കിൽ, അംഗീകരിച്ചിരുന്നെങ്കിൽ... ആറെസ്സെസ്സിനും ബിജെപിക്കും കോൺഗ്രസ്സിനും മാറിമാറി ഭക്തരുടെ ആർദ്രവികാരങ്ങളുടെ മൂർച്ച കൂട്ടിക്കൂട്ടി കുരങ്ങ് കളിപ്പിച്ച് പത്ത് വോട്ടും നാല് സീറ്റും തരപ്പെടുത്താമെന്ന മോഹം ഉദിക്കില്ലായിരുന്നു... ഇസ്‌ലാമിന്റെയടുത്തും ക്രിസ്ത്യാനികളുടെയടുത്തും പ്രീണനം നടത്തി, ഹിന്ദു എന്ന സ്വതന്ത്രനിർവ്വികാരജീവികളെ ജാതിയുടെ പേരിലും ഗോത്രത്തിന്റെ പേരിലും വിഭജിച്ച്, ഹിന്ദുവിന്റെ മാത്രം ദുരാചാരങ്ങളെ മാത്രം ഭൂതക്കണ്ണാടിയിലൂടെ കണ്ട്, ഹിന്ദുവിന്റെ മേൽ കുതിരകയറി നാല് വോട്ട് നാല്പതാക്കാമെന്ന വിചാരം സിപിഎമ്മിന് ഉണ്ടാകില്ലായിരുന്നു... കയ്യിൽ കിട്ടിയ ശവങ്ങൾ കാണിച്ച് അഞ്ചാറ് ഹർത്താലുകൾ ഉണ്ടാകില്ലായിരുന്നു... ശരണം വിളിക്കുന്ന നാക്ക് കൊണ്ട് ഭക്തസമൂഹം തെറി വിളിക്കില്ലായിരുന്നു... ഭക്തികൊണ്ട് സാത്വികത കൂടിയ ഭക്തർക്ക് ആസുരസ്വഭാവം കൈവരില്ലായിരുന്നു... ഇരുമുടി ചുമലിലൂടെ ഉരുണ്ട് താഴേക്ക് വീഴില്ലായിരുന്നു... 'ജയ് ശ്രീരാം' എന്നത് മുദ്രാവാക്യമായി മാറിയത് പോലെ 'സ്വാമി ശരണ'വും നാമജപവും ഒരു മുദ്രാവാക്യമായി മാറില്ലായിരുന്നു... വനിതകളുടെ ഉന്നമനത്തിന് വകയിരുത്തിയ പണം, ലാപ്സായിപ്പോകുമെന്ന പൊട്ടന്യായം പറഞ്ഞ്, വനിതകളുടെ നവോത്ഥാനത്തിനെന്ന പേരിൽ, അടിമത്തത്തിന്റെ / അടിച്ചമർത്തലിന്റെ മുദ്രയായ പർദ്ദകളണിഞ്ഞ വനിതകളെ തെരുവിൽ കൈകോർത്ത് പിടിപ്പിച്ച്, വേർതിരിവിന്റെ പര്യായമായ മതിൽ കെട്ടിക്കാൻ പിണറായി മുതിരില്ലായിരുന്നു... ബിജെപിയുടെ മസിൽ പിടുത്തത്തിന് ബദലായി, അന്ധകാരത്തിന്റെ മറവിൽ പെണ്ണുങ്ങളെ മുഖവും രൂപവും മാറ്റി, കള്ളന് കഞ്ഞി വെക്കുന്നതിനെന്നപോലെ, സന്നിധാനത്ത് എത്തിക്കേണ്ട സ്ഥിതി ഉണ്ടാകില്ലായിരുന്നു... തെരുവിൽ 'ദൈവത്തിന്റെ' പേര് പറഞ്ഞ് കലാപമുണ്ടാകില്ലായിരുന്നു... ഇതിലൊന്നും ഭാഗഭാക്കാകാതിരിക്കുന്നവന് അനാവശ്യനഷ്ടങ്ങൾ ഉണ്ടാകില്ലായിരുന്നു... ജീവനുകൾ പൊലിയില്ലായിരുന്നു... ഭക്തിയുടെ പേരിൽ ആത്മാഹുതികൾ ഉണ്ടാകില്ലായിരുന്നു... യൗവ്വനയുക്തകളായ പെണ്ണുങ്ങൾ കയറി അശുദ്ധമാക്കിയ തിരുസ്ഥലം, തന്ത്രിക്ക് നടയടച്ച് അരമണിക്കൂർ 'നീണ്ട' 'ശുദ്ധികലശം' നടത്തേണ്ടിവരില്ലായിരുന്നു... ഇനി മുസ്‌ലീം പള്ളികളിലും സ്ത്രീകൾ ഉടനെ കയറിയേക്കാം എന്ന ഭീതി യാഥാസ്ഥിതികന്മാർക്ക് ഉണ്ടാകുമായിരുന്നു... വെള്ളത്തിലിട്ടു കുതിർത്ത് വച്ച തിരുമുടി തിരുകിക്കയറ്റി പള്ളിയുണ്ടാക്കാൻ കാന്തപുരം ഒന്ന് കൂടി ആലോചിക്കുമായിരുന്നു... പള്ളിയിൽ ബാങ്ക് കൊടുക്കാൻ കിത്താബിന് കൂടുതൽ സ്വീകരണം ഉണ്ടാകുമായിരുന്നു... സിസ്റ്റർ ലൂസിയെപ്പോലെ, സിസ്റ്റർ അനുപമയെപ്പോലെ കൂടുതൽ കന്യാസ്ത്രീകൾ ആവേശത്തോടെ സഭയുടെ അടിച്ചമർത്തലുകൾക്കെതിരേ അരങ്ങത്ത് വരുമായിരുന്നു... ഫ്രാങ്കോമാർക്കെതിരേ പ്രത്യക്ഷത്തിൽ നടപടികൾ ഉണ്ടാകുമായിരുന്നു... ഇതരന്മാർ മാറിയില്ലെങ്കിലും ഇതരന്മാർക്ക് മാതൃകയാകാമായിരുന്നു... കുർബ്ബാന നടത്താനും കുമ്പസാരം നടത്താനും സ്ത്രീകൾ മുന്നോട്ട് വരുമായിരുന്നു... യൂണിഫോം സിവിൽ കോഡിലേക്ക് നമുക്ക് കൂടുതലെളുപ്പത്തിൽ എത്താമായിരുന്നു...
എല്ലാം തുലഞ്ഞില്ലേ... തുലച്ചില്ലേ... ആചാരങ്ങൾ അനാചാരങ്ങളായാലും അല്ലാതായാലും ആചാരം തന്നെയാണ്... മതം തന്നെയാണ്, ഇല്ലാത്ത ദൈവം തന്നെയാണ് വലുതെന്ന് ഓരോമനസ്സിലും വിത്തിടുകയല്ലേ ചെയ്യുന്നത്? മനുഷ്യന്റെ ക്ഷേമമോ... കർഷകന്റെ ആത്മഹത്യയോ... മറ്റ് ജീവജാലങ്ങളുടെ നിലനില്പോ... കൂരയില്ലാത്തവന്റെ പാർപ്പിടമോ... ആഗോള താപനമോ.. അടിസ്ഥാന വികസനമോ... സ്വച്ഛഭാരതമോ... ഭാവി തലമുറയെ വാർക്കലോ.. ഒന്നുമല്ല നമ്മുടെ പ്രധാന വിഷയം എന്ന് നമ്മൾ ഓരോ ശ്വാസത്തിലും വിളിച്ച് പറയുകയല്ലേ ചെയ്യുന്നത്....?... യുക്തിയും തത്വചിന്തയും വിവരാന്വേഷണവും പുരോഗമനവും വിളിച്ചു പറയുന്നവർ കൂടുതൽ ഒറ്റപ്പെടുകയല്ലേ ചെയ്യുന്നത്? ആര് ആരോടാണ് യുദ്ധം ചെയ്യുന്നത്? ആര് എന്താണ് നേടുന്നത്? പൊതു ജനത്തിന് ഇനിയും മനസ്സിലായില്ലേ ഈ രാഷ്ട്രീയവും മതവും ജാതിയും പറഞ്ഞ് നേതാവാകുന്നവർ എന്താണ് ചെയ്യുന്നതെന്ന്? പരസ്പരം താൻപോരിമയും വാശിയും കാണിച്ച് തന്ത്രജ്ഞതയോ ദീർഘവീക്ഷണമോ ഇല്ലാത്ത നേതാക്കളുടെ വെറും വാഗ്ധോരണികളാൽ വശംവദരാകുന്ന, ഇഷ്ടപ്പെടുന്ന നേതാവിന്റെ തോന്ന്യാസങ്ങളെ വിന്യാസങ്ങളാക്കുന്ന ഭക്തന്മാരേ, പ്രളയം വന്നിട്ടും കാര്യം പഠിക്കാത്ത നിങ്ങൾ എന്ന് സത്യങ്ങൾ തിരിച്ചറിയും?
അല്ല... ആത്മാഹുതി ചെയ്യാൻ തീരുമാനിച്ചവനെ, കാര്യം മനസ്സിലാക്കാതെ പിന്തിരിപ്പിച്ചിട്ടെന്ത് കാര്യം? അല്ലേ... ?? രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും കലക്കിക്കലക്കി കാര്യങ്ങൾ കൂടുതൽ കലക്കട്ടെ... നമുക്ക്, അവർക്ക് രുചിക്കാൻ പാകത്തിൽ ഇടക്കിടക്ക്, ഊഴം വച്ച്, ആ കലക്കലിൽ തെന്നി വീണെന്ന ഭാവേന, അവർക്ക് രുചികരമായ വിഭവമായി മാറിടാം... അവരെങ്കിലും കൊഴുക്കട്ട... ചുരുങ്ങിയത്, നമുക്ക് വിവരമുണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ടല്ലോ.. അത് മതി ! ഇതൊക്കെ കാണുമ്പോഴാണ് 'മതവും രാഷ്ട്രീയവും കൊടികുത്തി വാഴുന്നിടത്ത് സമാധാനമില്ല, സമാധാനമുള്ളിടത്ത്, മതവും രാഷ്ട്രീയവും 'കൊടികുത്തി'ക്കാണില്ല' എന്ന സംഹിതയോട് കൂടുതൽ അടുത്തുപോകുന്നത് !!
കുറിപ്പ്: ആർഷഭാരതക്ഷേത്രസംസ്കാരത്തിൽ, ക്ഷേത്രം പ്രാർത്ഥനാസ്ഥലമല്ലെന്നനും ദേവന്റെ സ്വകാര്യസ്ഥലമാണെന്നും, വേണ്ടവർ മാത്രം അവിടെ പോയാൽ മതിയെന്നും, ആർത്തവം നൈഷ്ഠികബ്രഹ്മചര്യത്തിന് അടിസ്ഥാനമല്ലെന്നും ഉള്ള വാദങ്ങൾ മനസ്സിലാക്കിത്തന്നെ പറയട്ടെ, ദൈവം പൊറുക്കില്ല ഈ വാദങ്ങളോട്.
Published on Naaraayam FB on: 

ഹർത്താലിൽ കുടുങ്ങിയ ശബരിമല

മാറ്റം നല്ലതാണെന്ന് ബോദ്ധ്യമുണ്ടായിട്ടും മറ്റുള്ളവർ തിരുത്താത്തത് കൊണ്ട് മാത്രം സ്വയം മാറാത്തത് മൂഡ്ഡമാണ്. സാഹചര്യങ്ങളൊരുങ്ങുമ്പോൾ മറ്റുള്ളവരെ നോക്കാതെ തിരുത്തിത്തിരുത്തി മുന്നേറാം. സമയമെടുത്താണെങ്കിലും നാം കണ്ടില്ലെങ്കിലും, ഇന്ന് തിരുത്താത്തവരും ഒരു ദിവസം തിരുത്തും. കാലം തിരുത്തിക്കും.. നല്ലൊരു തിരുത്തിന് അറിയാതെയെങ്കിലും വിധേയമായെങ്കിൽ അതിൽ സന്തോഷിക്കുക.. കാലചക്രം പിന്നിലോട്ടു തിരിക്കാനോ, മുന്നിലോട്ടു കറങ്ങുന്നത് പിടിച്ച് നിർത്താനോ വേണ്ടി പേശികൾ പെരുപ്പിക്കുന്നവർ ആദ്യം മുന്നേറുമെന്ന് തോന്നിക്കുമെങ്കിലും പിന്നീട് വിയർത്ത് പിന്മാറും. കൂട്ടിലടച്ച തത്ത തുറന്ന് വിടപ്പെട്ടാൽ ആദ്യം ഒന്നറച്ച് നിൽക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി തീർച്ചയായും അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് പറക്കും. പർദ്ദയിട്ട തത്തകളും നാളെ കൂടെപ്പറക്കും. കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവരും ലാഭം മോഹിച്ച് വരുന്നവരും ഒരു ദിനം മറ്റുള്ളവരാൽ തിരുത്തപ്പെടും. ഒരേ പന്തിയിൽ പലതരക്കാർക്ക് പലതരം ഭോജനങ്ങൾ വിളമ്പുന്ന ഭരണാധികാരിയെയും കാലം ചിലത് പഠിപ്പിക്കും. മാതൃക കാട്ടാൻ സ്വന്തം സ്വത്വത്തിന് ഇത്തിരി ധൈര്യം വേണമെന്ന് മാത്രം. കഴുകന്മാർ വളരാൻ വേണ്ടി നമ്മുടെ മനസ്സുകൾ ഉപയോഗിക്കപ്പെടാതിരിക്കാൻ ഇത്ര മാത്രമേ നമുക്ക് ചെയ്യാൻ പറ്റൂ..., അതെ, പറഞ്ഞു വന്നത് വീണ്ടും ഹർത്താലിൽ കുടുങ്ങിയ ശബരിമല യുവതീപ്രവേശനത്തെക്കുറിച്ചാണ്.

Published on Naaraayam FB on: January 2 at 9:54 PM

അസ്ഥിക്ക് പിടിച്ച ആചാരസംരക്ഷണം

കേരളത്തിലെ ആചാര സംരക്ഷണക്കാർക്ക് കർണ്ണാടകത്തിലെ ഉഡുപ്പിയിലേക്ക് സ്വാഗതം. അവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിൽ, നൂറ്റാണ്ടുകളായി നിലനിന്ന ഒന്ന് രണ്ട് ആചാരങ്ങൾ അങ്ങട് നിർത്തി... കുറേക്കാലമായി കുറേ വൃത്തികെട്ട പുരോഗമനക്കാർ നിർത്തണമെന്ന് പറഞ്ഞിരുന്ന ആചാരങ്ങളായ 'മഡെ സ്നാന'യും (ബ്രാഹ്മണരുടെ എച്ചിൽ ഇലയിൽ അയിത്ത / കീഴ് ജാതിക്കാർ ഉരുളുന്ന ആചാരം) പിന്നെ 'എഡെ സ്നാന' യും (നിവേദ്യച്ചോറിട്ട ഇലയിൽ അയിത്ത / കീഴ് ജാതിക്കാർ ഉരുളുന്ന ആചാരം). തന്ത്ര സമുച്ചയവും ശേഷ സമുച്ചയവും സ്വർണ്ണപ്രശ്നവും ഒന്നും ഉണ്ടായില്ലെന്നാണ് അറിവ്. പേജാവർ മഠാധിപതിയുടെ ഉപദേശപ്രകാരം ഈ ആചാരങ്ങൾ അങ്ങ് ഉപേക്ഷിക്കുകയായിരുന്നു.
കേരളത്തിലെ കണക്ക് വച്ച്, ഇനി ദൈവനിന്ദയോ ദൈവകോപമോ അതോ ബ്രാഹ്മണകോപമോ എന്താണ് ഉണ്ടാവുക എന്നറിയില്ല.. ഞങ്ങൾക്ക് എച്ചിലിലയിൽ ഉരുണ്ടേ ഒക്കൂ എന്നും പറഞ്ഞ് ഇനി അയിത്തജാതിക്കാർ സമരത്തിന് വരുമോ എന്നും അറിയില്ല... ആചാരം വീണ്ടെടുക്കാൻ, വിശ്വാസസമൂഹമോ രാഷ്ട്രീയക്കാരോ മുന്നോട്ട് വരുമോ എന്നറിയില്ല... ഇതിന്റെ പേരിൽ ആത്മാഹുതികളോ ശ്രീകൃഷ്ണജപഘോഷയാത്രകളോ നടക്കുമോ എന്നും അറിയില്ല...
ചിലത് അങ്ങനെയാണ്. ഭാരതത്തിൽ ഏറ്റവും കൂടുതൽ അക്ഷരാഭ്യാസികളും വിദ്യാഭ്യാസവിചക്ഷണരും സാമൂഹികപ്രബുദ്ധരും കൂടുതലുണ്ടെന്ന് പറയപ്പെടുന്ന കേരളത്തിലേക്കാൾ സംഭവങ്ങൾ വൈജ്ഞാനികരീതിയിൽ നടക്കുന്നത് കേരളത്തിന് പുറത്താണ്. കാനേഷുമാരി കണക്കുകളിലൊന്നും കാര്യമില്ല... ഓരോരുത്തന്റെയും ഉള്ളിലെ പൊള്ളത്തരത്തിന്റെ ഏറ്റക്കുറച്ചലികളിലാണ് കാലഗതിനിയന്ത്രണത്തിന്റെ പങ്കായം ഇരിക്കുന്നത്.

യഥാ പ്രജാഃ തഥാ രാജാഃ !

ആത്മാഹുതി പുണ്യം സ്ത്രീ ദർശനം തടയാൻ 
ഹർത്താലിന് വഴികാട്ടിയ ശരണം വിളി മരണം.
ജപമന്ത്രം അവതാരം പൊൻ മുദ്രാവാക്യം 
നവനാടിന് പുതുദർശനമീവിധമായ് നൽകും.
(Published on Naaraayam FB on: December 13, 2018 at 9:29 PM)

സ്വജനപക്ഷപാതവും അഴിമതിയും ന്യൂനപക്ഷപ്രീണനവും മൂലം, മടുത്തിട്ട്, മുന്നിൽക്കിട്ടിയ മറുപക്ഷത്തിന്, ഭൂരിപക്ഷപ്രീണനമെന്ന ഭീതിയെ മറന്നെന്നോണം സമ്മതിദാനം നൽകിയപ്പോൾ, ആ മറുപക്ഷം ഭരണപക്ഷത്തിന്റെ രൂപത്തിൽ, ഒരിക്കൽ മനം മടുത്ത ജനതയെ, വിഭിന്നമായ രീതിയിൽ, കൂടുതൽ മനം മടുപ്പിക്കുമ്പോൾ, ജനത ആഗ്രഹിച്ച് പോകുന്നു.... ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ടെങ്കിലും, കഷ്ടപ്പെട്ട് കല്ലുരുട്ടി മലയിൽക്കയറ്റി പിടിവിട്ടപ്പോൾ, അതിവേഗം താഴേക്ക് പതിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കല്ലിന്റെ പിന്നിലുള്ള തത്വശാസ്ത്രമെങ്കിലും ഈ പക്ഷങ്ങൾ മനസ്സിലാക്കിയെങ്കിൽ...
നാടിന്റെ നന്മയ്ക്കുള്ള അസ്ത്രങ്ങൾ ആവനാഴിയിലില്ലാതെ വരുമ്പോൾ, കുംഭകർണ്ണന്റെ ശാപമെന്നോണം, കുറേക്കാലത്തേക്ക് കുംഭകർണ്ണസേവയിലായിരുന്ന ശ്രീരാമൻ വീണ്ടും ഉണരുന്ന ലക്ഷണം കാണുന്നുണ്ട്. ഇടക്കിടക്കിങ്ങനെ മയങ്ങിവീഴുമ്പോൾ, ശ്രീരാമൻ പോലും മറന്നു പോകുന്നു... രാമായണം എന്തായിരുന്നു, എന്തിന് വേണ്ടിയുള്ളതായിരുന്നു എന്നത്...
സ്വാമിശരണം വിളിച്ചുകൊണ്ട് എന്തോ കാരണത്താൽ ആത്മഹത്യ ചെയ്‌തവന്റെ ശവവും പേറി ഹർത്താലുകൾ നടത്തി ജനങ്ങളെ കൂച്ച് വിലങ്ങിടുമ്പോൾ, തത്വമസിയുടെ പൊരുൾ തേടി നാമജപമുരുവിട്ടുകൊണ്ട്, പൂങ്കാവനം വിട്ട് അയ്യപ്പൻ അറബിക്കടലിലെ പവിഴപ്പുറ്റിലേക്ക് ഊളിയിടുന്നു...
മാറി മാറി കണ്ണിൽ പൊടി വീഴുമെന്നാവർത്തിച്ചറിഞ്ഞിട്ടും, വീണ്ടും പൊടിവീഴാൻ വേണ്ടി കണ്ണ് കാണിച്ച് കൊടുക്കുന്ന സ്തുതിപാഠകരായ പ്രജകളോട് ഒന്നേ പറയാനുള്ളൂ... യഥാ പ്രജാഃ തഥാ രാജാഃ !