2021, ജൂലൈ 30, വെള്ളിയാഴ്‌ച

സിവങ്കുട്ടി രാജിവെക്കരുത് !

മന്ത്രി സിവങ്കുട്ടി ഒരിക്കലും രാജിവെക്കരുത്... അഥവാ എന്തെങ്കിലും ദുർബുദ്ധി തോന്നി അദ്ദേഹത്തിന് രാജിവെക്കാൻ തോന്നിയാൽ, പിണറായി ഒരിക്കലും അതിന് സമ്മതിക്കരുത്... നിയമസഭയിലെ സ്പീക്കർമേശാനൃത്തം എന്ന മനോഹരമായ കലാരൂപം ഒരിക്കലും നശിക്കാൻ പാടില്ല... ആ കലാരൂപം ഭാവി വിദ്യാഭ്യാസ തലമുറകളിലേക്കും അധികാരാഭ്യാസമായി പകർന്ന് കൊടുക്കാൻ, സിവങ്കുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി പിണറായി ഉയർത്തിയത് കേരളത്തിനും വിദ്യാർത്ഥികൾക്കും എന്തുകൊണ്ടും മാതൃകയാണ്. 

സരിതയുടെ കേസ് കോടതിക്കും സിബിഐക്കും വിട്ടത് പോലെ, നിയമസഭയിലെ നാടകാവതരണം കോടതിക്ക് വിടാൻ പാടുണ്ടോ? അത് സഭക്കുള്ളിൽ തന്നെ തീർക്കേണ്ടതല്ലേ ? എന്തായാലും, ഈ കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തോറ്റുപോയെങ്കിൽ ഒരിക്കലും പേടിക്കരുത്.. നമുക്ക് ജനീവയിലെ ലോകകോടതിയിൽ പോയി തീർച്ചയായും വിജയിക്കാം...

ആ അഭ്യാസം കുട്ടികൾ വളരെ കൃത്യമായി അഭ്യസിച്ചു എന്ന് പൂർണ്ണബോധ്യമുള്ളത് കൊണ്ടാണല്ലോ 99.47 ശതമാനം കുട്ടികളെ പാസാക്കിയതും ആകെ പരീക്ഷയെഴുതിയ 4.22 ലക്ഷത്തിൽ 1.21 ലക്ഷത്തിന് ഫുൾ എപ്ലസ് കിട്ടിയതും. ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട്, കാണിച്ചു കൊടുത്ത അഭ്യാസങ്ങൾ ഒരിക്കലും പഠിച്ചില്ലെന്ന മഹാപാപം മാത്രം ചെയ്ത 0.53 ശതമാനം കുട്ടികളെ തോൽപ്പിക്കുക മാത്രമല്ല, അവരെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമായിരുന്നു. ഇനി കേരള sslc സർട്ടിഫിക്കറ്റിന് മറുദേശത്ത് എന്താണ് വില എന്ന് വിലപിക്കുന്നവരെ, അടുത്ത തവണ 150 ശതമാനം പിള്ളേരെത്തന്നെ വിജയിപ്പിച്ച് മാനം കെടുത്തണം...

അടുത്ത നിയമസഭാനാടകത്തിന്, നിയമസഭക്ക് ചുറ്റും അലങ്കരിക്കാൻ അമേദ്യക്കളം തീർക്കാൻ ഇത്തരത്തിൽ വളർന്ന് വരുന്ന തലമുറക്ക് മാത്രമേ സാദ്ധ്യമാകൂ എന്ന് എന്തുകൊണ്ട് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല? നിയമസഭ പൊതുസ്വത്താണെന്ന് ഏതെങ്കിലും നിയമപുസ്തകത്തിൽ അറിയാതെ എഴുതിവച്ചിട്ടുണ്ടെങ്കിൽ, അത് മാറ്റാനുള്ള നിയമം ഈ നിയമസഭയിൽത്തന്നെ കൊണ്ടുവരണം. സ്പീക്കറുടെ കസേര മറിച്ചിടുന്നതാരാണോ, അയാളെ നിയമസഭാസ്പീക്കറാക്കി നിയമിക്കണമെന്ന നിയമം കൂടി പെട്ടന്ന് തന്നെ പാസാക്കണം. നിയമസഭയിലേക്ക് വരുന്ന സ്ത്രീ സാമാജികരെ യുദ്ധക്കളത്തിൽ മുന്നിട്ടിറക്കി കുളം കലക്കുന്ന വിദ്യ പഠിപ്പിക്കുന്ന പള്ളിക്കൂടവും തുടങ്ങണം... മുള്ളിനെ മുള്ള് കൊണ്ടെടുക്കണം എന്ന് പറയുന്നത് പോലെ മാത്രമേയുള്ളൂ... കോഴ വാങ്ങിയവനെ പുറത്താക്കാൻ കോഴ വാങ്ങണമെന്നുള്ളത്... 

ഇതൊന്നും മനസ്സിലാകാതെ ചിലക്കുന്ന കോവർക്കഴുതകളായ ജനങ്ങളോട് പോയി പണി നോക്കാൻ പറയ്... അല്ല പിന്നെ ! സിവങ്കുട്ടി രാജിവെക്കണം പോലും ഫൂ....

2021, ജൂലൈ 29, വ്യാഴാഴ്‌ച

മീൻചട്ടിയിൽ വീഴ്ത്തിയ രൂപതാവാഗ്ദാനം


കാലങ്ങളായി അംബുജാക്ഷന് ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ഭാര്യയുടെ ഒരാഗ്രഹം സാധിച്ച് കൊടുക്കാൻ ഇക്കാലമത്രയും പറ്റിയിരുന്നില്ല. ആഗ്രഹം അത്ര വലിയതൊന്നുമല്ല. കാര്യമായൊയൊന്നും അദ്ധ്വാനിക്കാതെ നടത്തിക്കൊടുക്കാൻ പറ്റിയ ആഗ്രഹമായിരുന്നു അംബുജാക്ഷന്റെ ഭാര്യയുടേത്. പോരാഞ്ഞതിന്, ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ പ്രക്രിയയുടെ കൂടെ ആഗ്രഹസഫലീകരണത്തോടൊപ്പം കുറച്ചേറെ സന്തോഷവും അംബുജാക്ഷന് ഉണ്ടായേനെ! പക്ഷേ പറഞ്ഞിട്ടെന്താ; വരുംകാലഭാവിയെക്കുറിച്ചോർത്തപ്പോൾ ആ ചെറിയ സന്തോഷം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അംബുജാക്ഷന് തോന്നി. അതുകൊണ്ട് തന്നെ ഭാര്യയുടെ ആഗ്രഹമൊട്ട് നടന്നതുമില്ല.

അംബുജാക്ഷന്റെ കെട്ട്യോൾടെ അങ്ങനെയുള്ള ആഗ്രഹമെന്തായിരുന്നെന്നല്ലേ...? ചുരുങ്ങിയത് അഞ്ച് കുട്ടികളെയെങ്കിലും പ്രസവിച്ച്, ആ കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം, ഉണ്ടായിരുന്ന സൗകര്യത്തിൽ ഒതുങ്ങി ജീവിക്കണമെന്ന വളരെ ചെറിയൊരു ആഗ്രഹം മാത്രമായിരുന്നു അത്. പക്ഷേ അംബുജാക്ഷന്റെ നിസ്സഹകരണം മൂലം, വെറും രണ്ട് കുട്ടികളിൽ ആ ആഗ്രഹം ഒതുങ്ങിപ്പോയി!

നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കൂടുതലും ദരിദ്രന്മാരുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും ഗുണ്ടകളുടെയും കൈക്കൂലി കൊടുക്കുന്നവന്റെയും കൈക്കൂലി വാങ്ങുന്നവന്റെയും മാത്രം സമ്പത്ത് വർദ്ധിച്ച് വരുന്ന ഒരു രാജ്യത്ത്, കൂടുതൽ ഉൽപാദനം നടത്തി കൂടുതൽ വിഷമതകൾ കുടുംബത്തിനും രാജ്യത്തിനും സൃഷ്ടിക്കേണ്ടതില്ല എന്ന നളന്ദ തത്വശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്, അംബുജാക്ഷൻ ഭാര്യയുടെ നിർവ്യാജമായ ഒരാഗ്രഹത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത് ! നാം രണ്ടും നമുക്ക് രണ്ടായാലും, നാം രണ്ടും നമുക്ക് ഒന്നായാലും, നാം ഒന്നും നമുക്ക് പത്തായാലും, സ്വന്തം സാഹചര്യങ്ങളും രാജ്യ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സാർവ്വജനികാടിസ്ഥാനത്തിൽ മതജാതിവർണ്ണഭേദമെന്യേ പരിഗണിക്കേണ്ടതുണ്ടെന്നാണ് അംബുജാക്ഷൻ പഠിച്ച പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുള്ളത്!

ആഗ്രഹം പൂർത്തീകരിക്കാതെ വിഷണ്ണയായി നിൽക്കുമ്പോഴാണ്, ഒരു സുപ്രഭാതത്തിൽ, വീടിന് മുൻപിൽ മലർന്ന് വീണ പത്രക്കടലാസിൽ ഒരു പരസ്യം കണ്ടത് - നാലോ അഞ്ചോ അതുക്കും മേലെയോ കുട്ടികളെയുണ്ടാക്കി രാജ്യത്തിന്റെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്ന കുഞ്ഞാടുകൾക്ക്, കുഞ്ഞാടുകൾക്ക് മാത്രം, ഒത്തിരിയൊത്തിരി ആനുകൂല്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന പാലാ രൂപതയുടെ ഒരു പരസ്യം! ടീവി തുറന്ന് നോക്കിയപ്പോൾ പാത്രത്തിൽ കണ്ട അതേ കാര്യത്തെക്കുറിച്ച് ഘോരഘോരം ചർച്ചയും നടക്കുന്നു!

രാജ്യത്തെ മാനവവിഭവശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു രൂപതയുടെ ഉദ്ദേശ്യം. എന്നാലും ഈ ഉദ്ദേശശുദ്ധിയെ ചില സാമുദായികവർഗ്ഗീയവാദികൾ വെറുതെ തെറ്റിദ്ധരിച്ചു. മതത്തിലെ അംഗസംഖ്യ കൂടാനാണത്രേ രൂപത ഒരു രൂപാ പോലും പ്രതിഫലം ഇച്ഛിക്കാതെ, പകരം രൂപാ അങ്ങോട്ട് കൊടുത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. വാദപ്രതിവാദങ്ങൾ കഠോരാമായി തുടർന്നു.

സത്യത്തിൽ എന്തൊരു ക്രൂരമാണീ ആരോപണം? ആ വാഗ്ദാനത്തിൽ എന്താണിത്ര വർഗ്ഗീയത? പറ്റുമെങ്കിൽ, ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കിൽ, അവരും മിനക്കെട്ടിരുന്ന് അവരുടെ സ്വന്തം സംഖ്യ വർധിപ്പിച്ചാൽ പോരേ? ഭൂമിയിൽ ആളുകളില്ലെങ്കിൽ എങ്ങനെയാണ് നവോത്ഥാനത്തിനും മറ്റും മതിലുകൾ ഉണ്ടാക്കുക? അംബുജാക്ഷപത്നി രോഷം കൊണ്ടു.

സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവും നീതിശാസ്ത്രവും ജീവശാസ്ത്രവും മറ്റും ഉയർത്തിപ്പിടിച്ച്, രൂപതയുടെ ആൾക്കാർ, എതിരാളികളെ ചർച്ചയിൽ മുട്ടുകുത്തിക്കുന്നത് കണ്ടപ്പോൾ അംബുജാക്ഷന്റെ ഭാര്യക്ക് ഉൾപ്പുളകമുണ്ടായി. കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർക്ക്, അവരുടെ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും പ്രൊഫഷണൽ കോളജിലേയ്ക്കാനും സർവ്വോപരി ജോലി കിട്ടാനും സഹായിക്കുന്നത് കുറ്റമാണോ? കുഞ്ഞാടുകൾക്ക് മാത്രമാണ് സഹായം കിട്ടുന്നതെങ്കിൽ, കുഞ്ഞാടുകളെങ്കിലും നന്നായിക്കോട്ടെ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് പരീക്ഷ എഴുതാതെ തന്നെ ഫുൾ ഡിസ്റ്റിങ്ക്ഷനിൽ കുട്ടികൾ പാസാകുന്ന ഈ കാലത്ത്, ഇത്തിരി ലച്ചം മുടക്കിയാൽ പിഎച്ച്ഡി പോലും കിട്ടുന്ന ഇക്കാലത്ത്, കുറച്ച് പരസഹായം കൂടി കിട്ടുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയല്ലേ ചെയ്യുക?

അപ്പോഴാണ് ഞാനൊരു കുഞ്ഞാടല്ല, വെറും മനുഷ്യസ്ത്രീയാണെന്ന് അംബുജാക്ഷന്റെ ഭാര്യക്ക് ബോധോദയമുണ്ടായത്. പരസ്യം കണ്ട്, സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് ഒരു വഴി തുറന്ന് കിട്ടാനുള്ള ഒരു വഴി തുറന്ന് കിട്ടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഈ ബോധോദയം! ഇനി എന്ത് ചെയ്യും?

മനുഷ്യകുലം വിട്ട് ഒരു കുഞ്ഞാടായാലോ? കുഞ്ഞാടായാൽ മാത്രം മതിയോ? ഈ പാലാ രൂപതയിൽ തന്നെ എത്തിപ്പെട്ടാലല്ലേ ഈ സൗകര്യങ്ങൾ ലഭിക്കുള്ളൂ... കുഞ്ഞാടായി മാറിയാൽ, ഇനി വേറെ വല്ലവർക്കും വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? എന്തായാലും ഇത്തരത്തിലുള്ള ഓഫറുകൾ അധികം വന്നെന്ന് വരില്ല... കിട്ടിയ സന്ദർഭം ഉപയോഗപ്പെടുത്തുക തന്നെ... എന്തായാലും പാലായിൽ പോയി കുഞ്ഞാടുകളാകുന്നത് തന്നെയാണ് ഒരു പോംവഴി. ചേലാകർമ്മം നടത്തിച്ച്, അംബുജൻ ചേട്ടനെക്കൊണ്ട് നാല് കെട്ടിച്ച് കുട്ടികളെ വർദ്ധിപ്പിക്കാൻ അംബുജപത്നിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്തായാലും അംബുജൻ ചേട്ടൻ വന്നാലുടൻ കാര്യം അവതരിപ്പിക്കണം. ഇനി കുട്ടികൾ കൂടുതലായാലും ചേട്ടന് ചിലവ് കൂടുതലാകുമെന്ന ആശങ്ക വേണ്ടതില്ലല്ലോ... ചേട്ടനെ ആരുമില്ലാത്തപ്പോൾ ഒന്ന് സന്തോഷിപ്പിച്ചാൽ മാത്രം മതിയല്ലോ!

അതിരാവിലെ ജോലിക്കായി പുറത്ത് പോയ അംബുജാക്ഷൻ വരുമ്പഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വരുമ്പോൾ കുറച്ച് മത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ഭാര്യയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി, നേരെ വടക്കേപ്പുറത്ത് പോയി, വീടിന് വെളിയിൽ, ഒരു പലക മേലിരുന്ന് സ്വയം മീൻ മുറിക്കാനിരുന്നു. മീൻ മുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് സഹായിക്കുന്ന കെട്ട്യോനോട് സ്നേഹം മൂത്ത ഭാര്യ ഒരു പലകയുമെടുത്ത് ചെന്ന്, ഭർത്താവിന്റെ എതിർവശത്ത് പലകമേലെ ഇരിപ്പുറപ്പിച്ചത്...

സ്നേഹഭാഷണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം കാരണം, മീന്മുറിച്ച് നനഞ്ഞതാണെങ്കിലും, അംബുജാക്ഷന്റെ കൈവെള്ളയിൽ പോലും രോമാഞ്ചമുണ്ടായി. ആ ഇരുന്ന ഇരുപ്പിൽ തന്നെ അംബുജാക്ഷന് കിടപ്പറ പൂകിയാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് രാവിലെ കണ്ട പരസ്യത്തെക്കുറിച്ചും അത് പൂർത്തീകരിക്കാൻ സ്വയം കണ്ടെത്തിയ വഴിയെക്കുറിച്ചും, പത്രത്തിൽ നിന്ന് മുറിച്ചെടുത്ത പരസ്യം അംബുജാക്ഷന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ച് കൊണ്ട് സഹധർമ്മിണി വിവരിക്കാൻ തുടങ്ങിയത്.

വീട്ടിലേക്ക് വരുന്ന വഴിയിൽ, പഞ്ചാരപ്പൊയിലെ അനന്തേട്ടന്റെ ചായപ്പീടികയിൽ വച്ച് തന്നെ ഈ വാർത്ത അറിഞ്ഞതാണ്. പക്ഷേ, ആ വാർത്തക്ക് സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുമെന്ന് അംബുജാക്ഷൻ ഒരിക്കലും നിരീച്ചിരുന്നില്ല.

"... ... എന്റെ ആഗ്രഹം നടക്കാൻ.... നമുക്കും പാലായിലെ ഒരു കുഞ്ഞാടായിക്കൂടെ അംബുജേട്ടാ..."

പൊടുന്നനേ തല കറങ്ങിയ അംബുജാക്ഷന്റെ തല നേരെ വീണത്, മീനും വെള്ളവും നിറച്ച് മുന്നിൽ വച്ചിരുന്ന മീൻ ചട്ടിയിലേക്കായിരുന്നു. മീൻ മുറിക്കാൻ, കാൽ വിരൽ കൊണ്ട് അമർത്തിപ്പിടിച്ച്, വളഞ്ഞ് മുകളിലേക്ക് കൂർത്ത് നിന്നിരുന്ന കത്തിയുടെ മേലെ തല തട്ടാതിരുന്നത് കൊണ്ട്, ചട്ടിയിലെ മീനിന്റെ ചോരയിൽ മനുഷ്യരക്തം കലർന്നില്ല!

***

2021, ജൂലൈ 14, ബുധനാഴ്‌ച

സ്‌കാം അലർട്ട്


മറ്റുള്ളവരുടെയും സ്വന്തം അനുഭവങ്ങളിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതുവരെയുള്ള വിചാരം, അല്ല അഹംഭാവം തന്നെ ! പക്ഷേ, ഇന്നെനിക്ക്, എന്റെ ഓർമ്മയിലെ മൂന്നാമത്തെ അക്കിടി പറ്റിയിരിക്കുന്നു. ഇനിയും പറ്റിക്കപ്പെടാതെ, എന്റെ സ്വന്തം അഹംഭാവത്തിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു! 

പണ്ട് 1983 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ സംഭവം. അച്ഛന്റെ കൂടെ, കാലങ്ങളായി നടക്കുന്ന ഒരു ഭിഷഗ്വരസന്ദർശനത്തിന് തലശ്ശേരി പട്ടണത്തിൽ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിക്ക്, നാട്ടിലേക്ക് പോകാനുള്ള ബസ്സിൽ കയറിയിരുന്ന്, ബസ്സ് പുറപ്പെടാനായി കാത്തിരിക്കുമ്പോഴാണ്, ഏതോ ഒരുത്തൻ, എല്ലാവരുടെയും മടിയിൽ എന്തോ ലഘുലേഖ ഇട്ടോണ്ട് പോയത്. അക്കൂട്ടത്തിൽ എന്റെ അച്ഛന്റെ മടിയിലിരിക്കുന്ന എന്റെ മടിയിലും വീണു രണ്ടുമൂന്നെണ്ണം. 

സംഭാവനക്കോ അല്ലെങ്കിൽ പരസ്യങ്ങളോ മറ്റോ ആയിരിക്കാമെന്നാണ് ഞാൻ കരുതിയത്. തുറന്ന് നോക്കിയപ്പോൾ, അതൊരു കണക്കിലെ പ്രശ്നമായിരുന്നു. കൂട്ടണം (+) എന്ന രീതിയിൽ അടുക്കിവച്ചിരിക്കുന്ന കള്ളികളിൽ ചില അക്കങ്ങളിട്ട്, വലത്ത് നിന്ന് ഇടത്തോട്ടേക്കും, മുകളിൽ നിന്ന് താഴോട്ടേക്കും കൂട്ടിയാൽ പതിനഞ്ച് എന്ന ഒരു ഉത്തരം കിട്ടണം. ഉത്തരം കിട്ടിയാൽ അതിൽ പറയുന്ന മേൽവിലാസത്തിൽ, ഞങ്ങളുടെ മേൽവിലാസവും വച്ച് അയച്ചാൽ, അതിൽ നിന്ന് നറുക്കെടുക്കുന്ന ആദ്യത്തെ മൂന്നാളുകൾക്ക്, ഒരു റേഡിയോ ട്രാൻസിസ്റ്റർ സമ്മാനമായി കിട്ടും.  

സിംപിളാണ്. ബസ്സിൽ ഇരുന്നു കൊണ്ട് തന്നെ എനിക്ക് ഉത്തരം കിട്ടി. അച്ഛനോട് സംസാരിച്ച് ഉത്തരത്തിന്റെ ക്ലിപ്തത ഉറപ്പ് വരുത്തി. ഇത് അയച്ചോട്ടേ എന്ന് അച്ഛനോട് ചോദിച്ചപ്പോൾ, 'ശരി' എന്ന് അച്ഛൻ തലയാട്ടി. അച്ഛൻ തലയാട്ടിയാൽ മാത്രം പോരാ, അതയക്കാൻ പോസ്റ്റൽ കവർ വാങ്ങാനുള്ള പണം കൂടി വേണം.

അന്ന്, പതിനഞ്ച് പൈസയോ ഇരുപത്തഞ്ച് പൈസയോ മറ്റോ ആണ് ഒരു സ്റ്റാംപ്‌ഡ്‌ കവറിന്റെ വില. ആ പണം അച്ഛൻ എനിക്ക് തന്നു. അന്ന് വൈകുന്നേരം തന്നെ ഗുരുകാരണവന്മാരെയും മനസ്സിൽ ധ്യാനിച്ച്, ഒരു പോസ്റ്റൽ കവറിൽ, ന്യൂഡൽഹിയിലുള്ള മേൽവിലാസത്തിലേക്ക് എന്റെ ഉത്തരം അയച്ചു. 

എന്റെ വീട്ടിൽ ഒരു റേഡിയോ പോയിട്ട്, സമയം നോക്കാൻ ഒരുവാച്ച് പോലുമില്ലാത്ത കാലമാണ്. വൈദ്യുതി വിളക്ക് കാണണമെങ്കിൽ, ഒരു കിലോമീറ്റർ അകലെയുള്ള ആറാം മൈൽ ബസ്സ്റ്റോപ്പിനടുത്ത് പോകണം! അങ്ങനെയിരിക്കേ, ഒരു സംഖ്യാപ്രശ്നം പൂരിപ്പിച്ച്, ഓസിനൊരു റേഡിയോ കിട്ടിയാൽ മോശമാണോ?

അങ്ങനെ, എന്റെ കുഞ്ഞമ്മാമനായ ജയമ്മാമന്റെ കൈയ്യിലുള്ളത് പോലെ, ഒരു ഫിലിപ്സിന്റെ റേഡിയോവും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് എനിക്കൊരു തപാൽ വരുന്നത്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി വന്ന തപാലായിരുന്നു അത്!

പോസ്റ്റുമാൻ ബാലേട്ടന്റെ കൈയ്യിൽ നിന്ന് ആ കവർ തട്ടിപ്പറിച്ചു. ന്യൂഡൽഹിയിൽ നിന്നാണ്. ആകാംക്ഷയായി. ഇംഗ്ലീഷിലാണ്. തുറന്ന് നോക്കി, തപ്പിപ്പിടിച്ച് വായിച്ചപ്പോൾ, അതിൽ പ്രഖ്യാപനമുണ്ട്. മുന്നേ അയച്ച സംഖ്യാപ്രശ്നത്തിൽ സമ്മാനമായി ഞാൻ റേഡിയോ നേടിയിരിക്കുന്നു! 

പിറ്റേന്ന് തരുവണത്തെരു സ്‌കൂളിൽ പോയ ഉടനെത്തന്നെ കൂട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും അത്ഭുതം. എങ്ങനെയോ ഹെഡ്മാഷായ കുമാരൻ മാഷ് വിവരം അറിഞ്ഞു. സമ്മാനം കൈയ്യിൽ കിട്ടിയാൽ അറിയിക്കണമെന്നും, ആ കാര്യം സ്‌കൂൾ അസംബ്ലിയിൽ വച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, എനിക്ക് അന്നുണ്ടായിരുന്ന എല്ലാ രോമങ്ങളും എന്നോടുള്ള ബഹുമാനാർത്ഥം എഴുന്നേറ്റു നിന്നു.

അങ്ങനെ റേഡിയോ കാത്തിരിക്കുമ്പോഴാണ്, ഒരാഴ്ചക്കുള്ളിലായിത്തന്നെ വേറൊരു പോസ്റ്റൽ കവർ, എന്റെ പേരിൽ വന്നത്. അത് തുറന്നു നോക്കിയപ്പോഴാണ് എന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയതും, ചുണ്ടുകൾ വരണ്ട് പോയതും. എന്റെ സമ്മാനം, ടേപ് റെക്കോർഡറോട് കൂടിയ ഫിലിപ്സ് റേഡിയോ ആക്കി ഉയർത്തിയെന്നും, അതിന്റെ വില ആയിരത്തഞ്ഞൂറ് രൂപാ ആയത് കൊണ്ട്, വളരെ ചെറിയ തുകയായ നൂറ്റമ്പത് രൂപ മണി ഓർഡറായി ഞാനവർക്ക് അയച്ച് കൊടുത്താലേ, എനിക്കെന്റെ സമ്മാനം കിട്ടുകയുള്ളൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

നൂറ്റമ്പത് രൂപ, അന്ന് വലിയ സംഖ്യ ആണ്. എന്നാലും ഞാൻ അച്ഛനോട് ഒരു നൂറ്റമ്പത് രൂപക്ക് ചോദിച്ചു. 'അതൊക്കെ തട്ടിപ്പായിരിക്കും... ഇങ്ങനെ എല്ലാവരോടും ചോദിച്ചിരിക്കും... ഇങ്ങനെ പതിനായിരം പേർ നൂറ്റമ്പത് വച്ച് അയച്ചാൽ അവർക്ക് എത്രരൂപ കിട്ടും?... എന്താലായാലും പണം കൊടുത്തിട്ട് സമ്മാനം വാങ്ങിക്കണ്ട ' എന്ന ലളിതമായ ഉത്തരമായിരുന്നു എനിക്ക് കിട്ടിയത്. 'മൂന്ന് പേർക്കല്ലേ സമ്മാനം കിട്ടിയുള്ളൂ' എന്ന എന്റെ ചോദ്യത്തിന് 'അങ്ങനെയായിരിക്കും അവരെല്ലാവരോടും പറഞ്ഞിട്ടുണ്ടാവുക'  എന്ന് പറഞ്ഞപ്പോഴും എനിക്ക് അവിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയോടും, പിറ്റേന്ന് വീട്ടിൽ വന്ന ദിനമ്മാമനോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. ഇത്രയും ഭംഗിയിൽ ഇംഗ്ലീഷിലും മറ്റും ഭംഗിയായി കുറെ കാര്യങ്ങൾ എഴുതിക്കൊണ്ട് തട്ടിപ്പ് നടത്തില്ലെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. എന്തായാലും സ്‌കൂളിൽ നിന്ന്, കുമാരന്മാഷടക്കം പിന്നീടാരും സമ്മാനത്തെക്കുറിച്ച് ചോദിക്കാഞ്ഞത് കൊണ്ട്, സ്‌കൂളിൽ എന്റെ പേര് നാറിയില്ല!

കാലങ്ങൾ കുറേ കഴിഞ്ഞു. വിദ്യാഭ്യാസം വളരെ കൂടിപ്പോയി എന്ന ഒരു ഘട്ടത്തിൽ, വിവരം കൊണ്ട്, തല കുനിഞ്ഞ് പോകുമെന്ന ഒരു സന്ദർഭത്തിൽ മുംബൈയിലേക്ക് വണ്ടി കയറി. പല പല ജോലികളും ചെയ്ത് ഒടുവിൽ കമ്പ്യൂട്ടർ മേഖലയിലെത്തി. കൊല്ലം 1999. ജോലിയുടെ ഭാഗമായി ഇറാനിലെ ടെഹ്‌റാനിലായിരുന്നു. ഇന്റർനെറ്റൊക്കെ പതുക്കെ പൊങ്ങിവരുന്ന കാലം. എനിക്ക് ഇമെയിൽ ഐഡി ഉണ്ടായിട്ട് തന്നെ രണ്ട് വർഷം ആവുന്നതേയുള്ളൂ. ഇന്റർനെറ്റ് തട്ടിപ്പുകളൊക്കെ പിച്ചവെക്കുന്ന കാലം!

ഒരു ദിവസം ഇറാനിലെ ഓഫീസിലിരിക്കേ ഒരു രസകരമായ ഇമെയിൽ വന്നു. ഒമാനിലുള്ള ശ്രീനി എളേച്ഛനാണ്‌ അയച്ചിരിക്കുന്നത്. അതിൽ പണവുമായി ബന്ധപ്പെട്ടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ പേടിക്കാനൊന്നും ഇല്ലെന്നായി. കമ്പ്യൂട്ടറിലെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്വന്തം പടം എടുക്കാൻ വേണ്ട ചില നിർദ്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പേര്, സ്ഥലം ഇമെയിൽ എന്നിവ കൊടുക്കണം. അത്രയേ ഉള്ളൂ. പിന്നെ കമ്പ്യൂട്ടർ മോണിറ്ററിന്റെ മുന്നിൽ പോസ് ചെയ്‌താൽ, അവസാനത്തെ സ്റ്റെപ്പിൽ സ്വന്തം ഫോട്ടോ കിട്ടും. 

എന്തായാലും സ്വന്തം ഫോട്ടോ എടുക്കാം എന്ന് നിശ്ചയിച്ചു. ഞാൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ട്, ജിജ്ഞാസ കൂടിയ എന്റെ സുഹൃത്ത് വസീമും എന്റെ കൂടെ കൂടിയപ്പോൾ, ഞങ്ങളുടെ ഒരുമിച്ചുള്ള പടം എടുക്കാമെന്നായി. ഒടുവിൽ അവസാനത്തെ സ്റ്റെപ്പിൽ ഞങ്ങൾ ഷർട്ടും കോളറും മുടിയും ഒക്കെ ശരിയാക്കി, നന്നായി കെട്ടിപ്പിടിച്ച് പോസ് ചെയ്ത്, സ്ക്രീനിലെ ഒരു ബട്ടൺ ക്ലിക്ക് ചെയ്തു. ഫോട്ടോ പതുക്കെ ലോഡായി വരുന്നേയുള്ളൂ. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ പൊടുന്നനെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. പക്ഷേ അത് ഞങ്ങളുടെ ഫോട്ടോയായിരുന്നില്ല, പകരം ഒരു ചിമ്പാൻസിയുടേതായിരുന്നു!

വസീം എന്നെ പൊട്ടനെന്ന് വിളിച്ചപ്പോൾ, പൊട്ടന്റെ കൂടെ കൂടിയ മരപ്പൊട്ടൻ എന്ന് ഞാനവനെ തിരിച്ച് വിളിച്ചെങ്കിലും ശ്രീനി എളേച്ഛനോട് എനിക്ക്  ദേഷ്യം തോന്നി. തമാശക്കാണെങ്കിലും എന്ത് ചെയ്യാൻ, പിണയേണ്ടത് പിണഞ്ഞു, മിണ്ടാതിരിക്കുക തന്നെ. സ്പാമിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും പറ്റിക്കപ്പെട്ടു.

കാലം പിന്നെയും കഴിഞ്ഞു. കമ്പ്യൂട്ടർ മേഖലയിൽ വിപ്ലവങ്ങൾ ഉണ്ടായി. കൂടെ വൈറസുകളും സ്പാമുകളും മറ്റ് ഇന്റർനെറ്റ് തട്ടിപ്പുകളും കൂടിക്കൂടി വന്നു. എല്ലാ ഓഫീസുകളിലും ഫിഷിങിനെ (phishing) പ്പറ്റിയും സ്പാമിനെക്കുറിച്ചും(spam), മറ്റ് സെക്യൂരിറ്റി ഭീഷണികളെക്കുറിച്ചും വർഷാവർഷം ട്രെയിനിങ് കൊടുക്കാൻ തുടങ്ങി. ഞങ്ങളൊക്കെ കൂടുതൽ ബോധവാന്മാരായി. ഫിഷിങ്ങും സ്പാമുകളും എങ്ങനെ തിരിച്ചറിയാമെന്നും അവയെ എങ്ങനെ നേരിടണമെന്നും മറ്റും പഠിച്ച ഞങ്ങൾ, മറ്റുള്ളവരെയും ഉൽബോധിപ്പിക്കാൻ തുടങ്ങി.

കൊല്ലം, 2021 ആയി. എത്ര പഠിച്ചിട്ടും, ആർത്തിപൂണ്ട പലയാളുകളും പല പല തട്ടിപ്പുകളിലും അകപ്പെട്ട് അവരുടെ സമ്പത്ത് നഷ്ടപ്പെടുത്തി. പുളകം കൊള്ളേണ്ട വിദ്യാസമ്പന്നർ പോലും കെനിയക്കാരുടെ വക്രബുദ്ധിക്കകപ്പെട്ട് പുളഞ്ഞ് കളിച്ചു. വാട്സാപ്പിലും ഈമെയിലിലും ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്പാമുകൾ ഫോർവാർഡ് ചെയ്‌താൽ, എന്നെപ്പോലെ അഭിമാനിച്ച് അഹങ്കരിച്ച ചിലർ, കുഴപ്പം ഉടനടി തിരിച്ചറിഞ്ഞ്, വാട്സാപ്പ് ഗ്രൂപ്പുകളിൽ വാണിങ് സന്ദേശങ്ങൾ അയച്ച്, മറ്റുള്ളവരെ ജാഗരൂകരാക്കി പുളകം കൊണ്ടു. അക്കിടി പറ്റിയവരെ കളിയാക്കിയും, അവർ കാണാതെ മറ്റുള്ളവരോട് അവരെക്കുറിച്ച് പറഞ്ഞ് ചിരിച്ചും സ്വയം അഹങ്കരിച്ചു.

ഞാനും ആ അഹംഭാവഗണത്തിലായിരുന്നു. എനിക്കൊന്നും ഇനി മേലിൽ അക്കിടി പറ്റില്ലെന്ന ധാരണ, മനസ്സിലും ബുദ്ധിയിലും ഉറച്ച് പോയിരുന്നു! ഇരുപത്തൊന്നോളം വർഷങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങനെയിരിക്കെയാണ്, ഇന്നൊരു വാട്സ്ആപ് സന്ദേശം വന്നത്. കാണുമ്പോൾ തന്നെ മനസ്സിലായി തട്ടിപ്പായിരിക്കും. നമ്മുടെ യൂസഫലി സാഹിബിന്റെ ലുലു ഗ്രൂപ്പിന്റെ പ്രൊമോഷന്റെ രൂപത്തിലാണ് സംഭവം അവതരിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്യുക, ഒൻപത് പെട്ടികളിൽ, മൂന്ന് പെട്ടികൾ തുറക്കുന്നതിൽ നിന്ന് ഏതിലെങ്കിലും സമ്മാനങ്ങൾ കിട്ടിയാൽ സ്വന്തം ഇമെയിലും മേൽവിലാസവും അറിയിച്ചാൽ, ആ സമ്മാനം വീട്ടിലെത്തും; അങ്ങനെയൊക്കെ ചെയ്യാനാനായിരുന്നു അതിലെ നിർദ്ദേശങ്ങൾ. 

സ്പാം, ഫിഷിങ് നിയമങ്ങൾക്കെതിരാണ് ഈ പറഞ്ഞതൊക്കെയും. അപ്പോൾ ഈ സംഭവം സ്പാം തന്നെ. പക്ഷേ ഇതെനിക്കയച്ചത് ഒരു PhD ക്കാരനാണ്. ബുദ്ധിമാനാണ്. സ്പാം, ഫിഷിങ് നിയമങ്ങൾ അറിയുന്നവനാണ്. അത്യാഗ്രഹം ഇല്ലാത്തവനാണ്. സിംപ്ലനാണ്. അങ്ങനെയാവുമ്പോൾ, അങ്ങനെയുള്ള ഒരാൾ ഇത്തരത്തിലൊന്ന് അയക്കുമ്പോൾ, അതിൽ സത്യമില്ലാതിരിക്കുമോ? ബേസിക്കലി, ഞാനും ചിലപ്പോൾ നമ്മളെല്ലാവരും, വെറുതെ കിട്ടുമ്പോൾ, 'വേണ്ട' എന്ന് പറയാത്തവരാണല്ലോ! എത്ര തന്നെ സന്യാസി ആയാലും, സ്പാം/ഫിഷിങ് സംഭവങ്ങൾ ബോധമണ്ഡലത്തിലുണ്ടെങ്കിലും, അത്യാഗ്രഹത്തിന്റെ കണിക, പണം നഷ്ടപ്പെടാതെ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം, നമ്മുടെ ഉള്ളിലുണ്ടാവാതിരിക്കുമോ? എന്തായാലും നിങ്ങളുടെ കാര്യം എനിക്കറിയില്ല, ഞാൻ അങ്ങനെയാണ്. അല്ലെങ്കിൽ കുറച്ച് നേരത്തേക്കെങ്കിലും അങ്ങനെ ആയിപ്പോയി. എനിക്ക് ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള പവർ ഉണ്ടെന്നായിരുന്നു ധാരണയെങ്കിലും,  അത്യാഗ്രം ഒട്ടുമേ തീണ്ടിയിട്ടില്ലെന്നാണ് മനസ്സിലിരിപ്പെങ്കിലും, ആ PhD ക്കാരന്റെ തുറുപ്പിൽ ഞാൻ വീണുപോയി! അവന്റെ യുവത്വബുദ്ധിയിൽ വിശ്വസിക്കാതിരിക്കാൻ എനിക്കായില്ല.

ഞാനാ ലിങ്ക് തുറന്നു. അതിൽ സമ്മാനം കിട്ടിയ ആളുകളുടെ സന്ദേശങ്ങളൊക്കെയുണ്ട്. ആ സന്ദേശങ്ങളുടെയും PhD ക്കാരന്റെ മേന്മയുടെയും ബലത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഒമ്പത് പെട്ടികളിൽ മൂന്നെണ്ണം തുറക്കുക.ആദ്യത്തേത് തുറന്നപ്പോൾ കാലിയാണ്. രണ്ടാമത്തേത് തിരഞ്ഞെടുത്തത് തുറന്നപ്പോൾ, അതാ കിടക്കുന്നു, സമ്മാനം. ഒരു ബല്യ മൊബൈൽ ഫോൺ. മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി, ഒന്നുകിൽ അഞ്ച് ഗ്രൂപ്പുകളിലേക്ക് , അല്ലെങ്കിൽ ഇരുപത് പേർക്ക് ഫോർവേഡ് ചെയ്യുക. അഞ്ച് ഗ്രൂപ്പ് സെലക്ട് ചെയ്തിട്ട് നോക്കിയപ്പോൾ അതിൽ പറയുന്നു, പോരാ എന്ന്. 

അവരുടെ കണക്കിൽ മുപ്പത് ശതമാനം മാത്രമേ ഫോർവാഡ് ആയിട്ടുള്ളുവത്രേ! മനസ്സിൽ ആദ്യത്തെ സംശയം പൊട്ടിവിടർന്നു. വീണ്ടും ഇരുപത് പേർക്ക് ഫോർവാഡ് ചെയ്യണം. അതിൽ രണ്ടുപേർക്ക് ഫോർവേഡ് ചെയ്യുമ്പഴേക്ക് തന്നെ സംശയം ബലപ്പെട്ടു. സംഭവം അവിടെക്കൊണ്ട് നിർത്തി. നേരെ പോയി അതുവരെ അയച്ച അഞ്ച് ഗ്രൂപ്പിലും രണ്ട് വ്യക്തികൾക്കും ഞാനയച്ചത് സ്പാം ആണെന്ന സന്ദേശം ഉടനെത്തന്നെ കൊടുത്തു. അപ്പഴേക്കും അതാ വരുന്നു എന്റെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ, അതേ സന്ദേശങ്ങൾ തന്നെ പല സുഹൃത്തുക്കളും അയച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു (ഞാൻ എച്ച് കൊടുത്ത ആളുകളുടെ കൂട്ടത്തിൽ നിന്നല്ല). വേറെ എത്രയോ പേർ കുടുങ്ങിയിരിക്കുന്നു. (ഞാൻ കാരണം കുടുങ്ങിയ ഒരാളെ എനിക്കറിയാം. ഞാൻ വാണിങ് കൊടുക്കും മുന്നേ തന്നെ അദ്ദേഹം പണി തുടങ്ങിക്കഴിഞ്ഞിരുന്നു!) സൂപ്പർ സ്‌പ്രെഡ്‌ !!

എന്തായാലും ഇനി എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമോന്ന് ഒരു ഉറപ്പും ഇല്ല. മൊബൈലിലെ കാഷ് (cache) ഒക്കെ ഡിലീറ്റ് ചെയ്ത റീസ്റ്റാർട്ട് ചെയ്തു. മൊബൈലിൽ നിന്ന് money transaction ഒന്നും ചെയ്യാത്തത് കൊണ്ട് സേഫ് ആയിരിക്കുമെന്ന ആശ്വാസ ചിന്ത മാത്രമേ ഇപ്പോൾ കൂട്ടിനുള്ളൂ. 

അപ്പോൾ സൂർത്തുക്കളെ, അഹംഭാവം എന്നൊക്കെ വെറുതെ പറഞ്ഞതാണ്. എത്ര ശ്രദ്ധിച്ചാലും ചില അബദ്ധങ്ങൾ നമുക്ക് പിണഞ്ഞേക്കാം. എല്ലാവർക്കും ബുദ്ധി ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും ബോധവാന്മാരായിരിക്കുക. മാനവും പോകാതിരിക്കാൻ, ഇത്തരം കാര്യങ്ങളിൽ സ്വയം ബോധമുണ്ടെന്ന്, ഒരുമ്പെടുന്നതിന് മുന്നേ എപ്പോഴും ഉറപ്പിക്കുക. പണവും രണ്ടോ മൂന്നോ ക്ലിക്കുകളിൽ വെറുതെ സമ്മാനം കിട്ടുമെന്ന് കേട്ടാൽ, അത് യാഥാർത്ഥ്യമാണെങ്കിൽ പോലും അതിൽ കയറിപ്പിടിക്കാതിരിക്കുക. അത്തരം സന്ദേശങ്ങൾ അയക്കുന്നത്, നിങ്ങൾ വിവരമുണ്ടെന്ന് ധരിക്കുന്ന ആളാണെങ്കിൽക്കൂടി, തഴഞ്ഞ് കളയുക. PhD ക്കാരനാണെങ്കിൽ പ്രത്യേകിച്ചും 😆!! Beware of scam, spam and phishing !!!

ഇനിയും ഇതുപോലൊക്കെ കുടുങ്ങുമോ ആവോ... ആ PhD ക്കാരനെ കൈയ്യിൽ കിട്ടിയാൽ ചമ്മന്തിയാക്കണം !

***

2021, ജൂലൈ 11, ഞായറാഴ്‌ച

മാകിനാകിലെ മോഡിയും പക്ഷികളുടെ ബോർഡറും


ഗ്രീൻകാർഡ് കിട്ടുന്നതിന് മുന്നേ കാനഡയിൽ ഒന്ന് പോകണമെന്നുണ്ടായിരുന്നെങ്കിലും, കാർഡ് കിട്ടിയതിന് ശേഷം ആ ആഗ്രഹത്തിന് കുറച്ച് കട്ടി കൂടി വന്നു. പിന്നെ കൊറോണ വന്നു, അതിർത്തിയടച്ചു... അങ്ങനെയിരിക്കേയാണ് ജൂൺ 21 ന് അതിർത്തി തുറക്കുന്നെന്ന അറിയിപ്പ് കിട്ടിയത്. പൂക്കുറ്റിയുടെ മേലെ വീണ്ടും പൂവിടർന്നത് പോലെ, ഡെട്രോയിറ്റിലുള്ള അടുത്ത കൂട്ടുകാരൻ, 'നമുക്ക് കാനഡ പോയാലോ...' എന്നും ചോദിച്ച് വിളിച്ചത് അതേ സമയത്തായിരുന്നു. ഞാനുടനെ സമ്മതം മൂളി. വേറെ ഒന്നുരണ്ട് കൂട്ടുകാരോട് ചോദിച്ചെങ്കിലും ചിലകാരണങ്ങളാൽ അവർക്ക് 'നോ' എന്ന് പറയേണ്ടിവന്നു. 

ഡിട്രോയിറ്റ്‌ മുതൽ ക്യുബെക് വരെ പോയി തിരിച്ച് വരാമെന്നായിരുന്നു ഞങ്ങളുടെ ഏകദേശ ധാരണ. ആപ്പീസിൽ വിവരമറിയിച്ച്, ജൂലൈ ഒന്ന് മുതൽ ഒമ്പത് വരെ  അവധിയെടുത്തു. പക്ഷേ അതിർത്തി തുറക്കുന്നത് ഒരു മാസം കൂടി നീട്ടിയെന്ന അറിയിപ്പാണ് ഞങ്ങളെ പിന്നീട് വരവേറ്റത്. 

എന്തായാലും മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. ഡെട്രോയിറ്റിലെ സുഹൃത്തിന്റെ വീട്ടിലെത്തിയിട്ട്, ബാക്കി അവിടെ നിന്ന് തീരുമാനിക്കാമെന്ന് തീരുമാനിച്ച് ജൂലൈ ഒന്നിന് രാവിലെ തന്നെ കുടുംബസമേതം പുറപ്പെട്ടു. ഏകദേശം പത്ത് മണിക്കൂർ നേരത്തെ ഡ്രൈവിന് ശേഷം ഡെട്രോയിറ്റിലെത്തി. എന്നിട്ട് അവിടെ നിന്ന് പിന്നീടുള്ള യാത്രകൾക്ക് ഒരു രൂപരേഖ തയ്യാറാക്കി. 

ഡെട്രോയിറ്റിൽ നിന്ന് കാനഡയിലേക്ക് പോകുന്ന ടണലും ഡ്യൂട്ടീഫ്രീയും

രണ്ടാമത്തെ ദിവസം ഡെട്രോയിട്ട്  നഗരം ആവുന്നത് പോലെ കറങ്ങി. ഹ്യുറോൺ തടാകത്തിന്റെയും ഈറി തടാകത്തിന്റെയും നടുക്കുള്ള സെന്റ് ക്ലേർ തടാകത്തിന്റെ തെക്ക് ഭാഗത്ത്, ഡിട്രോയിറ്റ്‌ നദിയിലെ ബെല്ലെ ദ്വീപിൽ നിന്ന് കാനഡയുടെ സൗന്ദര്യം ആസ്വദിച്ചു. തടാകത്തിലെയും നദിയിലെയും വെള്ളത്തിന്റെ നിർമ്മലത ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അത്രയ്ക്കും തെളിഞ്ഞ തെളിനീർ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും വല്ലാത്തൊരു ഉന്മാദം നൽകും.

ചിക്കാഗോ നഗരത്തിലെ ഒരു കാഴ്ച

മൂന്നാമത്തെ ദിവസം, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൂടെ തുടർന്ന് പോയത്, ഷിക്കാഗോയിലേക്കായിരുന്നു. എന്റെ മനസ്സിന്റെ കുഴപ്പം കൊണ്ടാവാം, ഷിക്കാഗോ എന്ന നഗരത്തെക്കുറിച്ച് കുറേയേറെ കേട്ടിട്ടുണ്ടെങ്കിലും, മനസ്സിൽ കൂടുതൽ തങ്ങി നിന്നത്, അവിടെ നടക്കുന്ന വെടിവെപ്പുകളെക്കുറിച്ചും, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുമൊക്കെയുള്ള കഥകളായിരുന്നു. പക്ഷേ ആ നഗരത്തിന്റെ ഭംഗി എന്താണെന്ന് അറിയാൻ അവിടെ പോവുക തന്നെ വേണം. എന്റെ മുൻവിധികൾ മുഴുവൻ ആ മതിമറന്ന കാഴ്ചയിൽ അസ്തമിച്ചുപോയി. അതിഗംഭീരം എന്നല്ലാതെ വേറൊന്നും പറയാൻ തോന്നില്ല! മിഷിഗൺ തടാകതടവും ഷിക്കാഗോ പുഴക്കരയും ഇന്നത്തെ രൂപത്തിൽ ആക്കിയെടുക്കാനുള്ള ദീർഘവീക്ഷണത്തിന്റെയും ബുദ്ധിയുടെയും കഴിവിന്റെയും മുന്നിൽ നമിക്കാതെ തിരിച്ചുവരാനാവില്ല. പക്ഷേ ശുദ്ധമായ കഞ്ചാവിന്റെ മദിപ്പിക്കുന്ന മണം, ഓരോ കാറ്റിലും മൂക്കിലേക്ക് തുളച്ച് കയറുന്നുണ്ടായിരുന്നു. പരസ്യമായി കഞ്ചാവ് വലിച്ചുകൊണ്ട് പോകുന്ന കോട്ടും ടൈയുമിട്ടവരെ കാണാൻ കഴിഞ്ഞത്, വാഷിംഗ്ടൺ ഡിസിയിലെ കഞ്ചാവ് വലിക്കുന്ന തെരുവ് തെണ്ടികളെ കണ്ട് പരിചയിച്ച എനിക്ക്,  പുതിയ കാഴ്ചയായിരുന്നു. ഒന്ന് പുകക്കണമെന്ന് തോന്നിയെങ്കിലും, ഭാര്യയുടെ മുഖം ഓർമ്മയിൽ വന്നയുടനെ, ആ തോന്നലിന് പെട്ടന്നുള്ള ശമനമായി.

രാത്രിയിൽ, പ്രസിദ്ധമായ ചിക്കാഗോ പിസ കഴിച്ചിട്ടേ ഹോട്ടലിലേക്ക് പോയുള്ളൂ. ആദ്യമായിട്ടാണ് ചിക്കാഗോ പിസ കഴിക്കുന്നത്. മറ്റ് സാധാരണ പിസകളിൽ നിന്ന് വിഭിന്നമാണ്‌ ചിക്കാഗോ പിസ. സാധാരണ പിസകളിൽ, ക്രസ്റ്റിന്റെ(crust) മേലെ ചീസ് പാളിക്ക് മുകളിലായാണ് ടോപ്പിങ്സ്(toppings) ചേർക്കുന്നതെങ്കിൽ, ചിക്കാഗോ പിസയിൽ, ടോപ്പിങ്, ചീസിന്റെ കൂടെ ചെറുതായി അരച്ചത് പോലെ കൂട്ടിച്ചേർത്ത് ക്രസ്റ്റിന്റെ മേലെ ഒഴിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല, പിഞ്ഞാണം പോലെ ക്രസ്റ്റുള്ള ഈ പിസയുടെ കട്ടി വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ, പിസയുടെ ഒരു ത്രികോണക്കഷണം കഴിക്കുമ്പഴേക്കും ഒരു സാധാരണ വയറൻറെ വയറ് നിറയും.

ചിക്കാഗോ നഗരത്തിലെ ഒരു ടൂർ

പിറ്റേന്ന് പോയത്, ഷിക്കാഗോയിലെ ഡെവോൺ സ്ട്രീറ്റ് എന്ന തെരുവിലേക്കായിരുന്നു. ഇന്ത്യക്കാരുടെയും ഇന്ത്യക്കാരുടെ സ്ഥാപനങ്ങളുടെയും ബാഹുല്യം കൊണ്ട് പ്രസിദ്ധമായ മൂന്നോളം മൈലുകൾ നീളമുള്ള ഒരു തെരുവാണ് ഡെവോൺ സ്ട്രീറ്റ്. മുംബൈയിലെ ഒരു തെരുവാണെന്നേ ആർക്കും തോന്നുകയുള്ളൂ. അവിടെ നാമമാത്രം കാണുന്ന വെള്ളക്കാരെയൊക്കെ, അവിടെ വരുന്ന ടൂറിസ്റ്റുകളായിട്ടേ നമുക്ക് തോന്നുള്ളൂ. പാൻ ചവച്ച് തുപ്പിയും, വഴിയോരങ്ങളിൽ നിന്ന് ഹോൺ മുഴക്കിയും ലക്കും ലഗാനുമില്ലാതെ വണ്ടികൾ പാർക്ക് ചെയ്തുമൊക്കെ നമ്മുടെ മഹിമ വിളിച്ച് പറയുന്ന കുറെ മഹാന്മാരെ അവിടെ കണ്ടപ്പോൾ, മീഠാ പാൻ വാങ്ങി മുറുക്കി, ഒന്ന് നീട്ടിത്തുപ്പിയിട്ട്, ഞാനും എന്റെ സുഹൃത്തും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഡെവോൺ തെരുവിലെ ആലുക്കാസ്

പിന്നീട്, അവിടെ നിന്നും അഞ്ച് മണിക്കൂറോളം വണ്ടിയോടിച്ച്, ഗ്രെലിങ് എന്ന സ്ഥലത്തുള്ള റമഡാ ഇന്നിൽ വിശ്രമിച്ചു. സ്ലീപ്പിങ് ബേർ ഡ്യൂൺസി (Sleeping Bear Dunes National Lakeshore, Michigan) ലേക്കായിരുന്നു പിറ്റേന്ന് ഞങ്ങൾ പോയത്. ഡ്യൂൺ (dune) എന്ന് വച്ചാൽ മണൽക്കൂനകൾ എന്നർത്ഥം. മിഷിഗൺ തടാകക്കരയിൽ, പതിനായിരത്തോളം വർഷങ്ങൾക്ക് മുന്നേ, ഏതോ പ്രകൃതിക്ഷോഭത്തിൽ പെട്ട് ഉണ്ടായ, തടാകത്തിലെ തിരമാലകളാൽ രൂപീകൃതമായ മല പോലെയുള്ള വലിയ മണൽക്കൂനകളാണ് അവിടെയുള്ളത്. ചിലകാഴ്ചകളിൽ, അവിടം അറേബ്യൻ മണലാരണ്യം പോലെ തോന്നിക്കും. ചില സ്ഥലങ്ങളിൽ, പലതരത്തിലും മരങ്ങളുടെ വിത്തുകൾ വീണ് പൊടിച്ച്, നിബിഡ വനങ്ങളായി മാറിയിട്ടുണ്ട്. കാടിന്റെയും, കടൽ പോലെ തോന്നിക്കുന്ന തടാകത്തിന്റെയും, മണലാരണ്യത്തിന്റെയും ഒരുമിച്ചുള്ള മനോഹരമായ കാഴ്ചയാണ് അവിടെ പ്രകൃതി ഒരുക്കിയിട്ടുള്ളത്. 

മണലാരണ്യത്തിലൂടെ വണ്ടിയോടിക്കാൻ അവിടെ അനുവാദമുണ്ട്. അവിടെയുള്ള കറങ്ങലിലാണ്, അവിചാരിതമായി ഒരു ഡ്യൂൺ ക്ലൈംബ് (Dune Climb) ന്റെ മുന്നിൽ ഞങ്ങൾ എത്തിപ്പെട്ടത്. 

തടാകത്തിലേക്ക് മണല്പരപ്പിലൂടെ ഇറങ്ങുന്നു

ഞങ്ങൾ ഒരു വലിയ മണൽക്കൂനക്ക് മുകളിലാണ്. തീർത്തും ചെങ്കുത്തായ കുന്നിന് താഴെ മിഷിഗൺ തടാകം. കുറേപ്പേർ കുന്നിന്റെ മുകളിൽ കൂടി നിൽപ്പുണ്ട്. അവിടെ ചെന്നപ്പോൾ കുറച്ച് പേർ പതുക്കെ തടാകത്തിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു. ഞങ്ങളും ഇറങ്ങാൻ പ്ലാനിട്ടു. അപ്പോഴാണ് ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടത്. 'ഇറങ്ങുന്നതൊക്കെ കൊള്ളാം. പക്ഷേ തിരിച്ച് കയറാൻ പറ്റിയില്ലെങ്കിൽ, അഥവാ അവിടെ കുടുങ്ങി, ഞങ്ങളുടെ റെസ്ക്യു വിഭാഗത്തിന് നിങ്ങളെ രക്ഷപ്പെടുത്തേണ്ടി വന്നാൽ 3000 ഡോളർ പിഴ ഒടുക്കേണ്ടി വരും.' - ഇതായിരുന്നു ആ ബോർഡിലെ സന്ദേശത്തിന്റെ ചുരുക്കം.

വീണ്ടും താഴെ നോക്കിയപ്പോൾ, കുറച്ച് പേർ, കൈകളും കാലുകളും കുത്തി കുരങ്ങന്മാരെപോലെ തിരിച്ച് കയറാൻ ശ്രമിക്കുന്നതും, രണ്ട് മൂന്നോളം അടി മാത്രം മുന്നോട്ട് വച്ചതിന് ശേഷം വിശ്രമിക്കുന്നതും അത് തന്നെ വീണ്ടും ആവർത്തിക്കുന്നതും കണ്ടു. ഇത് കണ്ടയുടനെത്തന്നെ എന്റെ വാമഭാഗവും, സുഹൃത്തിന്റെ വാമഭാഗവും തടാകത്തിലേക്ക് ഇറങ്ങാനുള്ള ഉദ്യമത്തിൽ നിന്ന് പിന്തിരിഞ്ഞു. 

അവിടെയുള്ള റെസ്ക്യു ഗാർഡിനോട് അന്വേഷിച്ചപ്പോൾ 450 ഫീറ്റ് വെർട്ടിക്കൽ കയറ്റമാണ് ആ കയറ്റത്തിന്റെ ഉയരമെന്ന് അറിയിച്ചു. പക്ഷേ തിരിച്ച് കയറുമ്പോൾ അതിന്റെ effect 2500 ഫീറ്റ് തോന്നിക്കുമത്രേ; കാരണം, ഇളക്കമുള്ള പൂഴിയായത് കൊണ്ട്, ഒരു സ്റ്റെപ്പ് കയറുമ്പോൾ, പൂഴി ഊരിത്താഴ്ന്ന്, കയറുന്നവർ രണ്ട് സ്റ്റെപ്പ് പിന്നോട്ടേക്ക് വീണ്ടും പോകും!

വേണോ വേണ്ടായോ എന്ന ശങ്കയിൽ, ഞാനും സുഹൃത്തും ഞങ്ങളുടെ നാല് മക്കളും ഒന്ന് അറച്ച് നിന്നെങ്കിലും, ഒടുവിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. തിളക്കമുള്ള മണലിൽ കാലാഴ്ത്തിയുള്ള സുഖമുള്ള ഇറക്കം.ചെങ്കുത്തായി ഇറങ്ങുമ്പോൾ, ശരീരത്തിന്റെ ഭാരം പിന്നിലോട്ടിട്ടില്ലെങ്കിൽ മൂക്കും കുത്തി നേരെ തടാകത്തിലേക്ക് ഉരുണ്ടുരുണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റും! 

മിഷിഗൺ തടാകം ഡ്യൂൺസിന്റെ മുകളിൽ നിന്നും

പകുതിയോളം ദൂരം ഇറങ്ങിയപ്പോൾ, എന്റെ കൂട്ടുകാരൻ അവിടെ ഇരിപ്പുറപ്പിച്ചു. ഇനി മുന്നിലേക്കില്ലെന്ന് ആംഗ്യം കാട്ടി. എന്തായാലും, ഞാനും കുട്ടികളും വീണ്ടും മുന്നോട്ടേക്ക് ഇറങ്ങി. പോകുന്ന പോക്കിൽ, തിരിച്ച് നാല് കാലിൽ കിതച്ച് കരഞ്ഞ് കയറുന്നവരെ കണ്ടപ്പോൾ, ചിരിയടക്കി ഞാനും സങ്കടം അഭിനയിച്ചു. 'ജീവിതത്തിൽ എപ്പഴെങ്കിലും കുരങ്ങന്റെ വേഷം കെട്ടേണ്ടി വരുമല്ലോ' എന്നൊക്കെ പറഞ്ഞ് അവരുമായി തമാശകൾ പങ്ക് വച്ചു. ഒരു മണിക്കൂർ കയറിയിട്ടും കയറ്റത്തിന്റെ കാൽ ഭാഗം മാത്രമെത്തി പട്ടിയെപ്പോലെ കിതക്കുന്ന ആളുമായി കുറച്ച് സംസാരിക്കാൻ ശ്രമിച്ചു. കിതപ്പിൽ അധികം സംസാരിക്കാൻ പറ്റാത്തത് കൊണ്ട്, ബാക്കി തിരിച്ച് വരുമ്പോൾ മനസ്സിലാകുമെന്ന് അദ്ദേഹം കൈകൊണ്ടും മുഖം കൊണ്ടും ആംഗ്യം കാട്ടി. 

ഈ കാഴ്ചകളൊന്നും ഞങ്ങളുടെ ഇറക്കത്തെ ഒട്ടും തടഞ്ഞില്ല. പക്ഷേ, കുട്ടികളുടെ ഇറക്കത്തിന്റെ വേഗം പതുക്കെ കുറയുന്നത് കാണാമായിരുന്നു. എന്തായാലും ഒരാവേശത്തിന്റെ പുറത്ത്, പത്ത് മിനുട്ടുകൾ എടുത്ത് കാണും, ഒടുവിൽ എന്റെ പാദങ്ങൾ തടാകക്കരയിൽ തൊട്ടു. ശുദ്ധമായ ജലമുള്ള തടാകം മുന്നിലുള്ളപ്പോൾ അതിലിറങ്ങി കുളിക്കാതെ എങ്ങനെയാണ് തിരിച്ച് പോരിക? കടലിലെപ്പോലെ തിരമാലകൾ അവിടെ വീശിയിരുന്ന വേഗത്തിലുള്ള കാറ്റിൽ നൃത്തം വച്ച് വരുന്നുണ്ട്. ഒരുക്കങ്ങളൊന്നും ഇല്ലാത്തത് കൊണ്ട്, ടീഷർട്ട് അഴിച്ച് നേരെ തടാകത്തിലേക്ക് ചാടി തേവാരവും നീന്തലും മുങ്ങാംകുഴിയും ആരംഭിച്ചു. 

അപ്പഴേക്കും കുട്ടികൾ താഴെ എത്തി. അവരാരും തടാകത്തിൽ ഇറങ്ങിയില്ല. പതിനഞ്ച് മിനുട്ടോളം മിഷിഗൺ തടാകത്തിൽ മദിച്ചതിന് ശേഷം, കുട്ടികളുമൊത്ത് തിരിച്ച് കയറ്റം ആരംഭിച്ചു. ആവേശത്തിന് ഒരു കുറവും ഇല്ലാത്തത് കൊണ്ട്, കുട്ടികളുമായി പന്തയം വച്ചു. ആര് ആദ്യം കയറും? സമയം കൃത്യം ഉച്ചക്ക് രണ്ട് മണി!

ആക്രാന്തത്തിന് എല്ലാവരും ആഞ്ഞുകയറി. പക്ഷേ കയറാൻ കഴിയുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത്! പത്ത് സ്റ്റെപ്പുകൾ മുന്നോട്ട് വെക്കുന്നതിന് മുന്നേ എല്ലാവരും കിതച്ച്, രണ്ട് കാലിൽ നിന്ന് നാല് കാലിലേക്ക് താണു! പിന്നെ ഓരോരുത്തരുടെയും കയറ്റം പല സ്പീഡിലായിരുന്നു. കുത്തനെയുള്ള കയറ്റമായത് കൊണ്ടും, മുകളിലോട്ട് ഉയരം നോക്കിയും താഴേക്ക് തടാകം ത്തിലേക്കുള്ള താഴ്ച നോക്കിയും കുട്ടികൾ പേടിക്കുന്നത് കണ്ടപ്പോൾ, ആ അവസരം മുതലാക്കി, ഞാനെന്റെ കയറ്റത്തിന്റെ വേഗത കുറക്കുന്നത് പോലെ കിതച്ച് അഭിനയിച്ച് അവരുടെ കൂടെ നിന്നു!

കുട്ടികൾക്ക് കുറച്ച് ധൈര്യം കൊടുത്ത്, അവരുടെ കൂടെ, എന്നാലും അവരുടെ മുന്നിലായി, ഏന്തിവലിഞ്ഞ് എന്റെ കൂട്ടുകാരൻ ഇരിക്കുന്നിടം വരെ എത്തുമ്പഴേക്കും വയറിലെ വൺ പാക്ക്, സിക്സ് പാക്കാകാൻ തുടങ്ങിയിരുന്നു! കുട്ടികൾ അവിടെ എത്തിയതോടെ, എല്ലാവരും ഒരുമിച്ച് വീണ്ടും കയറാൻ തുടങ്ങി. കൂട്ടുകാരൻ കുട്ടികളുടെ കൂടെയുള്ള ധൈര്യത്തിൽ, ഞാൻ എന്റെ ആവേശം കാണിക്കാൻ തുടങ്ങി. വയസ്സ് അമ്പതായെങ്കിലും, എവിടെയെങ്കിലും കുട്ടികളോട് മത്സരിച്ച് ജയിച്ച് കാണിക്കേണ്ടതുണ്ടല്ലോ! കിതച്ചും കിടന്നും നാല് കാലിൽ നടന്നും കയറ്റം മുഴുവൻ കയറി വാച്ചിൽ സമയം നോക്കുമ്പോൾ സമയം 2:35pm. മുപ്പത്തഞ്ച് മിനുട്ടുകൾ കൊണ്ട് ആ കയറ്റം കയറിയിരിക്കുന്നു! എല്ലാവരെയും തോൽപിച്ച സന്തോഷത്തിൽ പുറകിലോട്ട് നോക്കിയപ്പോൾ, കൂട്ടുകാരനും കുട്ടികളും തുടങ്ങിയതിനടുപ്പിച്ചായിത്തന്നെ പല ഉയരങ്ങളിലായി ചിതറിക്കിടപ്പാണ്. 

കൂട്ടുകാരന്റെ കാര്യം വളരെ കഷ്ടമായിരുന്നു. രണ്ട് സ്റ്റെപ്പ് വെക്കുമ്പഴേക്കും കിതച്ച് പോകുന്നതിനാൽ, അവന് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. കുട്ടികൾ പതുക്കെയാണെങ്കിലും കയറുന്നുണ്ട്. കൂട്ടുകാരന് ഒരു കൂട്ടിന് വേണ്ടി, ഞാൻ വീണ്ടും താഴേക്കിറങ്ങി. അവനെ പ്രോത്സാഹിപ്പിച്ച് കൊണ്ട്, അവൻ കരയുമ്പോഴും അവന്റെ വീഡിയോ എടുത്ത് ആസ്വദിച്ച് കൊണ്ട്, വീണ്ടും പതുക്കെ അവന്റെ കൂടെ കയറാൻ തുടങ്ങി. റെസ്ക്യു ഗാർഡിനെ വിളിച്ചാൽ മൂവ്വായിരം ഡോളർ കൊടുക്കേണ്ടി വരുമെന്നോർത്തപ്പോൾ ഇല്ലാത്ത ആവേശം ഉണ്ടാക്കി അവനും പതുക്കെ കയറാൻ തുടങ്ങി. ഇതിനിടയിൽ പല സമയങ്ങളിലായി കുട്ടികൾ മുകളിലെത്തിയിരുന്നു. ഒടുക്കം കൂട്ടുകാരനൊപ്പം മുകളിലെത്തുമ്പഴേക്കും സമയം നാല് മണി ആവാറായിരുന്നു. 

സത്യത്തിൽ ആ ഇറക്കവും കയറ്റവും 'once in life time opportunity' ആയിരുന്നു. അത് നഷ്ടപ്പെട്ടെങ്കിൽ, ഒരു വലിയ നഷ്ടമായേനെ. മുകളിലെത്തുമ്പഴേക്കും കിതച്ച് അവശനായതിനാൽ, കൂട്ടുകാരന് വീണ്ടും അവിടെ കറങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അത്രയ്ക്കും അവൻ തളർന്നു പോയിരുന്നു. 

അഞ്ച് മണിക്കടുപ്പിച്ച്, ഞങ്ങൾ അവിടെ നിന്നും തിരിച്ച്, ട്രാവേർസ് സിറ്റി എന്ന സ്ഥലത്തെത്തി. കടൽത്തീരം പോലെ വിശാലമായ തടാകതീരത്തുള്ള, water activities ചെയ്യാൻ പറ്റിയ സ്ഥലം. വൈകിയതിനാൽ, അവിടെയെത്തി, ഉച്ചഭക്ഷണവും അത്താഴവും ഒരുമിച്ച് കഴിച്ചു. Water activities ഒക്കെ പണ്ട് കുറെ ചെയ്തതിനാലും സമയം വൈകിയതിനാലും, ഹോട്ടലിലേക്ക് തന്നെ വീണ്ടും  തിരിച്ചു.

പിറ്റേന്ന് പോയത്, മാകിനാക് ദ്വീപിലേക്കാണ് (Mackinac Island). പഞ്ചമഹാതടാകങ്ങളിൽ ഒന്നായ ഹ്യുറോൺ തടാകത്തിന്റെ വടക്കേ അറ്റത്ത്, മിഷിഗൺ സംസ്ഥാനത്തിന്റെ വടക്കൻ ഉപദ്വീപിന്റെയും (peninsula) തെക്കൻ ഉപദ്വീപിന്റെയും ഇടയിലായി, പാലങ്ങളാൽ ബന്ധിക്കപ്പെടാത്ത ഒരു വലിയ ദ്വീപാണ് മാകിനാക് ദ്വീപ്. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടെ രണ്ട് ഉപദ്വീപുകളെയും ബന്ധിപ്പിച്ച് അഞ്ച് മൈലുകളോളം നീളമുള്ള മനോഹരമായ ഒരു പാലം അവിടയുണ്ട്. വാഹനങ്ങൾ പോകുന്ന സമയത്തും, ശക്തമായ കാറ്റിൽ, ആ പാലം പതിനഞ്ച് അടിയോളം ഇരുവശങ്ങളിലേക്കും പെൻഡുലം പോലെ ആടും!

പണ്ട് കാലത്തെ ഒരു ട്രേഡ് സെന്റർ ആയിരുന്നു മാകിനാക്. ഫ്രഞ്ച്കാരാണ് ആ ദ്വീപിൽ ആദ്യം ആധിപത്യം സ്ഥാപിച്ചത്. അഞ്ഞൂറോളം പേര് മാത്രമേ ആ ദ്വീപിൽ സ്ഥിരമായി ഇപ്പോൾ താമസമുളളൂ. കച്ചവടവും അധികാരവും സംരക്ഷിക്കാൻ 1700 കളിൽ ഒരു കോട്ട അവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ ദ്വീപിൽ മോട്ടോർ വാഹനങ്ങളൊന്നും പാടില്ല. കുതിരവണ്ടികളും ബൈസിക്കിളുകളും മാത്രം. അവിടത്തെ ആരോഗ്യമുള്ള, ഭീമാകാരന്മാരായ, പല നിറങ്ങളിലുള്ള ബൽജിയൻ ബ്രീഡ് കുതിരകളെ കാണാൻ തന്നെ നല്ല ചന്തമാണ്‌. മനുഷ്യന്മാരെ ചികില്സിക്കുന്ന ഡോക്ടർമാരേക്കാൾ, മൃഗഡോക്ടർമാരാണ് അവിടെ കൂടുതൽ. ഒരു വർഷത്തിൽ, മെയ് മുതൽ സെപ്റ്റംബർ വരെ മാത്രമേ അവിടെ വിനോദസഞ്ചാരപരിപാടികൾ ഉണ്ടാവുകയുള്ളൂ. അവിടെയുണ്ടാക്കുന്ന, പലതരത്തിലുള്ള ഫഡ്‌ജ് (Fudge) എന്ന മധുരപലഹാരം വളരെ പേര് കേട്ടതാണ്. കോട്ടയും, പരേഡും, മ്യൂസിയങ്ങളും, പണ്ടത്തെ കച്ചവടങ്ങളുമായി ബന്ധപ്പെട്ട കാഴ്‌ചകളും കുതിരസവാരിയും water activities ഉം മനോഹരമായ ദ്വീപ് തന്നെയുമാണ് അവിടെ കാഴ്ചകളായിട്ടുള്ളത്. 

ഫെറിയിൽ ദ്വീപിലെത്തിയ ഞങ്ങൾ, അവിടത്തെ തെരുവിലെ കുറച്ച് കാഴ്‌ചകൾ കണ്ടതിന് ശേഷം, കുതിരസവാരി ചെയ്യാൻ തീരുമാനിച്ചു. വ്യക്തിപരമായി, മൃഗസവാരിക്കെതിരാണെങ്കിലും, ഒരു കൂട്ടായ്മയെക്കരുതി ഞാനും സമ്മതം മൂളി. ഞങ്ങൾക്ക് കിട്ടിയത്, മൂന്ന് കുതിരകളെ പൂട്ടിയ വലിയ വണ്ടിയായിരുന്നു. അതിൽ കയറിയാൽ, ആ ദ്വീപിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളും ചുറ്റിക്കാണാം. 

മോദിയോടൊപ്പം(മോഡി മറുവശത്താണ്) ഞങ്ങളും 

എല്ലിസ് ആയിരുന്നു വണ്ടിക്കാരൻ. അദ്ദേഹം കുതിരകളെ പരിചയപ്പെടുത്തി. ഇടത് ഭാഗത്തുള്ളത് എഡ്ഡി, നടുക്ക് സൈമൺ. വലത് ഭാഗത്തെ കുതിരയുടെ പേര് കേട്ടപ്പോൾ ഞങ്ങളൊന്ന് ഞെട്ടിയെങ്കിലും ചിരിച്ച് പോയി. അവന്റെ പേര് 'മോഡി' എന്നായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ബഹുമാന സൂചകമായിട്ടാണോ ആ പേരിട്ടതെന്ന് എല്ലിസോട് ചോദിച്ചെങ്കിലും, 'അല്ലെ'ന്ന ഉത്തരമാണ് കിട്ടിയത്. എന്നാലും അങ്ങനെ ആവാതിരിക്കാൻ വഴിയില്ലെന്ന് ഞങ്ങളും കരുതി. മോഡിയോടുള്ള ആദരവ് തന്നെയായിരിക്കണം കാരണം.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് മോഡിയുടെ കൈയ്യിലിരിപ്പ് മനസ്സിലായത്. സൈമണെയും എഡ്ഡിയെയും അപേക്ഷിച്ച്, അവന് കുറുമ്പ് കൂടുതലാണ്. സൈമണാണ് കുതിരകളുടെ നേതാവെങ്കിലും, മോഡി അവനാണ് നേതാവെന്ന ഭാവത്തിലാണ് നടപ്പ്. കുതിരക്കാരൻ ഇടത്തോട്ടേക്ക് പോകാൻ പറഞ്ഞാൽ സൈമണും എഡ്ഡിയും ഇടത്തേക്ക് പോകുമെങ്കിലും മോഡി, വലത്തേക്ക് പോകും. ചിലപ്പോൾ അവൻ ഒറ്റക്ക് വേഗത്തിൽ പോകും, ചിലപ്പോൾ സ്വയം വേഗത കുറക്കും. കുതിരക്കാരൻ കുറേ താക്കീതുകൾ കൊടുത്തെങ്കിലും, മോഡി അനുസരിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ എല്ലിസ്, അവന്റെ ചാട്ട പതുക്കെ ഉപയോഗിക്കാൻ തുടങ്ങി. മോദിയുടെ വലത് നെഞ്ചിന്റെയും വയറിന്റെയും ഭാഗത്ത് ചാട്ട പതിയുമ്പോൾ, എന്തോ, മോഡിയെക്കാളും വല്ലാത്ത വേദന ഞങ്ങൾക്ക് തോന്നി. അത്, മോഡി എന്ന കുതിരയോടുള്ള സ്നേഹം കൊണ്ടാണോ, അതോ ദേശസ്നേഹം കൊണ്ടാണോ എന്ന് ശരിക്കും മനസ്സിലാക്കാൻ ഞങ്ങൾ ശരിക്കും പാടുപെട്ടു. നീരവ് മോഡി, ലളിത് മോഡി തുടങ്ങിയ കള്ളന്മാരെ ഓർത്തപ്പോൾ, വേദന കുറച്ച് കുറഞ്ഞു വരുന്നതായി തോന്നി. യമിത് മോഡി എന്ന പണ്ടത്തെ ബുദ്ധിമാനായ ഒരു സഹപ്രവർത്തകനെ ഓർത്തപ്പോൾ വീണ്ടും വേദന കൂടി. പ്രധാനമന്ത്രിയെ ഓർത്തപ്പോൾ വീണ്ടും വേദന വർദ്ധിച്ചു. ഒടുക്കം നോട്ട് നിരോധനത്തെക്കുറിച്ച് ചിന്തിച്ചാണ് ഉള്ളിലെ ഒടുങ്ങാത്ത വേദനക്ക് കുറച്ചെങ്കിലും ശമനം ഉണ്ടാക്കിയത്!

വെകുന്നേരത്തെ തിരിച്ചുള്ള ഫെറി പിടിച്ച് മക്കിനാ സിറ്റിയിൽ എത്തിയതിന് ശേഷം, കാറുമെടുത്ത് മാക്കിനാ പാലത്തിലൂടെ മിഷിഗൻറെ വടക്കൻ പെനിസുലയിലേക്ക് കടന്നു. പാലം കടക്കാൻ നാല് ഡോളർ ടോൾ കൊടുത്തു. അവിടെ നിന്ന് വീണ്ടും നാല് ഡോളർ ടോൾ കൊടുത്ത്, ഞങ്ങളെല്ലാവരും നേരെ ഡെട്രോയിറ്റിലേക്ക് തിരിച്ചു. 

ഏഴാം ദിവസം രാവിലെ ഞങ്ങൾ ഡിട്രോയിറ്റ്‌ നഗരത്തോടും സുഹൃത്തിന്റെ കുടുംബത്തോടും വിടപറഞ്ഞ് നയാഗ്രയിലേക്ക് പുറപ്പെട്ടു. കനേഡിയൻ ബോർഡർ അടച്ചത് കാരണം, നാലോളം മണിക്കൂറുകളെടുത്ത്, കാനഡയിലൂടെ നയാഗ്രക്ക് പോകാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ക്ളീവ്ലാൻറ് വഴി, ഏഴ് മണിക്കൂറോളം വളഞ്ഞ് യാത്ര ചെയ്യണം നയാഗ്രക്ക്. നയാഗ്രയിലേക്ക്, മുന്നേ രണ്ട് തവണ പോയിട്ടുണ്ടെങ്കിലും ഇളയ മകൾ നയാഗ്ര ഇതുവരെ അവളുടെ ഓർമ്മയിൽ കണ്ടിട്ടുണ്ടായിരുന്നില്ല. 

നയാഗ്ര വെള്ളച്ചാട്ടം - പകൽ സമയത്ത്

ഏഴാം ദിവസം വൈകുന്നേരം ഏഴ് മണിക്ക് തന്നെ നയാഗ്രയിലെത്തി. നയാഗ്ര ഇത്രയും കാലിയായി ഇതുവരെ കണ്ടിട്ടില്ല. കൊറോണ കാരണം, സാധാരണ ഉണ്ടാവാറുള്ള തിരക്കിൻറെ പത്ത് ശതമാനം പോലും തിരക്ക് അവിടെ ഉണ്ടായിരുന്നില്ല. തെരുവുകളെല്ലാം പൊതുവെ വിജനം. ആവുന്നത് പോലെ വേഗത്തിൽ, നയാഗ്രയുടെ വിവിധ ഭാവങ്ങളും വശങ്ങളും ഇരുട്ടുന്നതിന് മുന്നേ തന്നെ കണ്ടു തീർത്തു. കാരണം, പിറ്റേന്നത്തെ കാലാവസ്ഥ നല്ല ഇടിയും മഴയുമാണെന്നാണ് അറിഞ്ഞത്. കുറച്ച് നേരം കൂടി കറങ്ങി, ഇരുട്ടിയതിന് ശേഷമുള്ള നയാഗ്രയുടെ സൗന്ദര്യവും ആസ്വദിച്ച്, ഹോട്ടലിൽ വന്ന് കിടന്നു. 

എട്ടാം ദിവസം, രാവിലെത്തന്നെ ഹെലികോപ്റ്റർ റൈഡിന് ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ നടന്നില്ല. നേരെ 'Maid of the Mist' ഉം 'Cave of the Winds' ഉം കാണാൻ പുറപ്പെട്ടു. തിരക്കില്ലാഞ്ഞതിനാൽ പെട്ടന്ന് തന്നെ ടിക്കറ്റെടുക്കാനും കാഴ്ചകൾ കാണാനും സാധിച്ചു. ഈ രണ്ട് ടിക്കറ്റെടുക്കുമ്പോഴും കിട്ടുന്ന മഴക്കോട്ട് ഇട്ട്, അവിടെ വളരെ നേരത്തോളം  പെയ്ത കനത്ത മഴയത്ത്, ഗോട്ട് ദ്വീപിന് ചുറ്റും വെള്ളച്ചാട്ടത്തിന് ചുറ്റും നടക്കാൻ പ്രത്യേക രസമായിരുന്നു.

നയാഗ്ര വെള്ളച്ചാട്ടം - രാത്രിയിൽ

'Maid of the Mist' ഉം 'Cave of the Winds' ഉം ആസ്വദിച്ച് നയാഗ്രയുടെ തീരത്ത് നിൽക്കുമ്പോഴാണ്, ഒന്ന് രണ്ട് കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നാമതായി, നയാഗ്രാവെള്ളച്ചാട്ടത്തിൽ നിന്നുണ്ടാകുന്ന നുരയും പതയും മുഴുവനായിട്ടും കാനഡയുടെ തീരത്ത് അടിഞ്ഞ് കൂടി വൃത്തികേടായിരിക്കുന്നു. എന്തുകൊണ്ട് നുരയുടെയും പതയുടെയും ഒരംശം പോലും യുഎസ്സിന്റെ തീരത്ത് വരുന്നില്ല എന്ന ചിന്ത എന്നെ അതിശയിപ്പിച്ചു. വെള്ളത്തിന്റെ ഒഴുക്കാണ് കാരണം എന്ന ന്യായമൊക്കെ പറയാമെങ്കിലും, ആ ഒഴുക്ക് പോലും യുഎസ്സ് കാനഡക്കിട്ട് കൊടുത്ത പണിയായിരിക്കില്ലേ എന്ന് തന്നെ ഞാൻ സംശയിച്ചു. യുഎസ്സ് സൈഡിലെ പരിപാടികൾക്കൊക്കെ അത്യാവശ്യം ആൾക്കാരുടെ ബാഹുല്യം ഉണ്ടായിരുന്നെങ്കിലും കാനഡയുടെ ഭാഗത്ത് നിന്നുള്ള ബോട്ട് സവാരിക്ക് വിരലിൽ എണ്ണാൻ പറ്റുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. കൊറോണ നാട്ടിൽ നടമാടുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗത്ത് നിന്ന് തള്ളിക്കൂട്ടിയിരിക്കുന്ന നുരയും പതയും ഉണ്ടാക്കിയ വൃത്തികേടുകൾ തന്നെയായിരിക്കും, കാനഡക്കാരെ നയാഗ്ര കാണുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ.

രണ്ടാമതായിട്ടുള്ള കാര്യമായിരുന്നു, എന്നെ വളരെയേറെ ചിന്തിപ്പിച്ചത്. അതിന്റെ പ്രമുഖ കാരണം, അവിടെ ഉണ്ടായിരുന്ന പക്ഷികളുടെ ചിന്തയാണ്. 

'Maid of the Mist' ഉം 'Cave of the Winds' ഉം ആസ്വദിക്കുമ്പോൾ, വെള്ളച്ചാട്ടത്തിന്റെ യുഎസ്സിന്റെ കരയിൽ മാത്രമായി കാക്കത്തൊള്ളായിരം നീർകാക്കകളും താറാവുകളും ഗീസുകളും എരണ്ടകളും മറ്റ് വിവിധതരം പക്ഷികളും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. എന്നാൽ, കാനഡയുടെ കരയിൽ, ഒരൊറ്റ പക്ഷികളെപ്പോലും കണ്ടില്ല. വെള്ളത്തിലിറങ്ങിയ പക്ഷികളാകട്ടെ, നദിയുടെ പകുതിക്കും യുഎസിന്റെ കരക്കും ഇടയിലുള്ള ഭാഗത്തായിട്ട് മാത്രമേ നീന്തുന്നുള്ളൂ. പറക്കുന്ന പക്ഷികൾ പോലും ഒരു വരക്കപ്പുറംപറക്കാത്തത് പോലെ. അതൊരു അത്ഭുതമായിട്ട് എനിക്ക് തോന്നി. പക്ഷികളും രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ പാലിക്കുന്നുണ്ടോ? 

പക്ഷികൾ അമേരിക്കൻ ഭാഗത്ത് കൂടി നിൽക്കുന്നു

എന്നാലും കാനഡയിലെ പക്ഷികളെയെങ്കിലും അവിടെ കാണണ്ടേ? അവിടത്തെ പക്ഷികൾ എവിടെ പോയി? പക്ഷികളുടെ അടുത്ത് കൂടെ നടക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ചിലവ മുട്ടകളിട്ട് അവയ്ക്ക് മേലെ അടയിരിക്കുന്നു. ചില പക്ഷികൾക്ക് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുണ്ട്. അവയ്ക്കൊന്നും പെട്ടന്ന് അവിടം വിട്ട് പോകാൻ പറ്റില്ല. അതിൽ ചില പക്ഷികൾ കാനഡക്കാരായിരിക്കാം. 

കൊറോണ കാരണം ബോർഡർ അടച്ചതാവാം പല പക്ഷികളും കാനഡയിലേക്ക് പോകാത്തത്. ചില പക്ഷികൾക്ക് വിസാ പ്രശ്നങ്ങളായിരിക്കാം. എന്നാലും കാനഡയിലെയും യുഎസ്സിലെയും പൗരന്മാരായ പക്ഷികൾക്ക് ബോർഡർ കടക്കുന്നതിന് എന്താണ് പ്രയാസം എന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ചിലപ്പോൾ, കാനഡയിൽ വാക്സിൻ കിട്ടാൻ വൈകുന്നത് കൊണ്ട്, യുഎസ്സിൽ വന്ന് വാക്സിനെടുത്ത് തിരിച്ച് പോകാൻ കാത്ത് നിൽക്കുന്നത് കൊണ്ടായിരിക്കാം, കനേഡിയൻ ഭാഗത്ത് ഒരൊറ്റ പക്ഷികളെയും കാണാത്തത് !

എന്തായാലും ഈ വിഷയത്തെക്കുറിച്ച് കുറച്ച് കൂടി ചിന്തിക്കാൻ ഒരു ദിവസം കൂടി നയാഗ്രയിലെ ഹോട്ടലിൽ തന്നെ തങ്ങി. ദീർഘനേരത്തെ വിശ്രമത്തിനും ഉറക്കത്തിന് ശേഷവും, വേറെ ഉത്തരമൊന്നും കിട്ടാഞ്ഞതിനാൽ ഒമ്പതാമത്തെ ദിവസം നേരെ വീട്ടിലേക്ക് തിരിച്ച് പോന്നു. അപ്പഴേക്കും വണ്ടിയിലെ ഓഡോമീറ്ററിൽ 2658 മൈലുകൾ (4615KM) അധികം കൂടിയിരുന്നു!

***