2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

നാഭിക്കുഴിയിലെ 'കായം' (അലാക്കിന്റെ യാത്ര - 2)

(Picture courtesy: Google)

ആദ്യഭാഗം വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക:
ഉറഞ്ഞ് തുള്ളിയ കുടൽമാലകൾ (അലാക്കിന്റെ യാത്ര - 1)

ബാംഗ്ളൂർ എന്ന വലിയ നഗരത്തിലെ മാർത്തഹള്ളി എന്ന പട്ടണത്തിലാണ് അളിയനും കുടുംബവും താമസം. അവിടെയെത്തിയ രാത്രിയിൽ തന്നെ ഡോക്ടറെ കാണിച്ചാലോ എന്ന് ഞാൻ അന്വേഷിച്ചു. ഈ വൈകിയ സമയത്ത്  ക്ലിനിക്കുകളൊക്കെ അടച്ച് കാണുമെന്നും, ഇനി ആശുപത്രിയിൽ തന്നെ പോകേണ്ടി വരുമെന്നും വലിയ കുഴപ്പം ഒന്നും ഇല്ലെങ്കിൽ അടുത്ത ദിവസം പോകാമെന്നും എല്ലാവരും പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. ജീവനുണ്ടെങ്കിൽ പോയാൽ മതിയല്ലോ എന്നാണ് ആദ്യം ചിന്തിച്ചതെങ്കിലും, അടുത്ത ദിവസം എങ്ങനെ പുലർത്തിയെടുക്കാമെന്നായി പിന്നെയുള്ള ചിന്ത. നല്ല ചൂടുള്ള കഞ്ഞിവെള്ളവും ഇത്തിരി വറ്റും മാത്രം വാരിക്കുടിച്ച് ഞാൻ വീണ്ടും കിടന്നു. ഒന്ന് കുളിക്കാനനുള്ള ത്രാണി പോലും എനിക്കുണ്ടായിരുന്നില്ല.

എന്തായാലും രാത്രിയിൽ ഛർദ്ദിക്കാനൊന്നും തോന്നിയില്ല. എന്നാലും ഉറക്കം വളരെക്കുറവായിരുന്നു. ഏകദേശം രണ്ട് ദിവസങ്ങളായി ശരിക്കും ഉറങ്ങിയിട്ടില്ല. ഒടുവിൽ, എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. 

അന്ന് ഉച്ചക്ക് എന്റെ മൂത്ത മകൾ പാറുവിന്റെ ബാഗ്ലൂർ വെർഷൻ പിറന്നാൾ ആഘോഷത്തിന് അളിയൻ ജിതേഷ് പ്ലാനിട്ടിരിക്കുകയായിരുന്നു. അതിനായി, ബാംഗളൂരിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളെയൊക്കെ അവൻ ക്ഷണിച്ചിട്ടുണ്ട്. ആരെയൊക്കെ ക്ഷണിച്ചു എന്നെനിക്കറിയില്ലെങ്കിലും ആ ഒരു അന്തരീക്ഷത്തിൽ അങ്ങനെയൊരു പിറന്നാളാഘോഷം വേണോ എന്ന ശങ്കയിലായിരുന്നു ഞാൻ. അവൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, മോൾക്ക് വേണ്ടി പുത്തനുടുപ്പ് വാങ്ങിച്ചിട്ടുണ്ടെങ്കിലും, കുട്ടികളൊക്കെ ആഘോഷത്തിന് കാത്തിരിക്കുകയാണെങ്കിലും, ഞാൻ വെറുതെ ചോദിച്ചു: "നമുക്ക് ഈ പരിപാടി ക്യാൻസൽ ചെയ്തുകൂടേ...ക്ഷണിച്ചിട്ടുള്ളവരോട് എന്റെ അസുഖം കാരണമായി പറഞ്ഞാൽ പോരേ..."

എനിക്കാരെയും കാണണമെന്നേ ഉണ്ടായിരുന്നില്ല. അവരൊക്കെ വന്നാൽ അവരുടെ കൂടെയിരുന്ന്  സംസാരിക്കാനും സല്ലപിക്കാനുമുള്ള മനഃസ്ഥിതി എനിക്കൊട്ടും ഉണ്ടായിരുന്നില്ല. എന്തായാലും ക്യാൻസൽ ചെയ്യാനുള്ള എന്റെ ആഗ്രഹമൊന്നും നടന്നില്ല. പക്ഷേ അതിനിടയിൽ, എന്നെ സംബന്ധിച്ചടുത്തോളം നല്ലൊരു കാര്യമാണെങ്കിലും മോശമായൊരു കാര്യം നടന്നു. പാറു വീണ്ടും ഛർദ്ദിച്ചു. പിറന്നാൾകാരിക്ക് തന്നെ അസുഖമാവുമ്പോഴെങ്കിലും പിറന്നാൾ പരിപാടി ഉപേക്ഷിക്കുമെന്ന് ഞാനാശിച്ചു. ഞാൻ വീണ്ടും എന്റെ ആഗ്രഹം പറഞ്ഞെങ്കിലും എല്ലാവർക്കും വിമുഖതയായിരുന്നു. പക്ഷേ എന്റെ ഭാര്യാപിതാവിന്റെ മുഖത്ത് ഒട്ടും ഉത്സാഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഇടയ്ക്കിടെ എന്റെയടുത്ത് വന്നിരിക്കും. എങ്ങനെയുണ്ടെന്ന് ചോദിക്കും, നെറ്റിയിൽ കൈ വെക്കും. പുറത്ത് പോയി കുറച്ചിരുന്നതിന് ശേഷം വീണ്ടും വന്ന് അതേ കാര്യം ആവർത്തിക്കും.

ഒന്ന് ഛർദ്ദിച്ചെങ്കിലും പാറു വീണ്ടും ഉന്മേഷവതിയായി. അവൾ പിന്നെയും ഭക്ഷണം കഴിച്ചു. നല്ല കാര്യം തന്നെയാണെങ്കിലും എന്റെ കാര്യം അങ്ങനെയല്ലല്ലോ. ക്ഷണിച്ചവരോട് വരണ്ട എന്ന് വിളിച്ച് പറഞ്ഞ്, അവിടെയുള്ള ആളുകൾ മാത്രമായി പരിപാടി ചുരുക്കാൻ പറ്റുമോ എന്ന ശ്രമവും പൊളിഞ്ഞു.

പെട്ടന്ന് ഒരു ഡോക്ടറെ കാണാനായിരുന്നു എന്റെ ഉത്സാഹം. അവരൊക്കെ സാധാരണയായി കാണിക്കുന്ന ഡോക്ടർ തിങ്കളാഴ്ചയെ ഉണ്ടാവൂ എന്ന കാര്യം അപ്പോഴാണ് അളിയൻ പറഞ്ഞത്. തിങ്കളാഴ്ച ആവണമെങ്കിൽ ഒരു രാത്രി കൂടി പുലരണം. അതുവരെ പിടിച്ച് നിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അതിനടുത്ത് ഒരു ക്ലിനിക്കുണ്ട്. പക്ഷേ അവിടത്തെ ഡോക്ടർമാരെക്കുറിച്ച് ആർക്കും വലിയ അഭിപ്രായം പോരാ. എന്ത് വന്നാലും ശരി, വൈകുന്നേരം, പിറന്നാൾ പരിപാടിക്ക് ശേഷം, ആ ക്ലിനിക്കിൽ പോയി കാണിക്കാം എന്ന് ജിതേഷുമായി സംസാരിച്ച് ഉറപ്പിച്ചു. ജിതേഷില്ലെങ്കിൽ എനിക്കവിടെ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.

എന്നിരുന്നാലും എന്റെ പ്രശ്നങ്ങൾ അതേ തീവ്രതയിൽ മറ്റുള്ളവരെ കാണിക്കാതിരിക്കാൻ ഞാൻ അഭിനയിച്ചു കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കാം, ഞാൻ ഡോക്ടറെ കാണിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നപ്പോഴും അവിടെയുണ്ടായിരുന്നവർ അതിന് വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്.

ഉച്ചയോടടുപ്പിച്ച്, ബന്ധുക്കൾ ഓരോരുത്തരായി എത്താൻ തുടങ്ങി. വന്നയുടനെ എല്ലാവരും അന്വേഷിക്കുന്നത് എന്നെയാണ്. എനിക്കാണെങ്കിൽ  നടക്കാനുള്ള ആരോഗ്യം പോലും നഷ്ടപ്പെട്ടത് പോലെയാണ്. അവരൊക്കെ വരുമ്പോൾ, ഞാനൊന്ന് ഹാളിൽ പോയി ഇരിക്കും; പിന്നെ സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും വന്ന് കിടക്കും. എല്ലാവരും എന്നെക്കുറിച്ച് സഹതപിച്ചു. അതിനിടയിൽ അവിടെ വന്ന ഒരാൾ എന്നെ മുന്നേ കണ്ടിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും, ഞാനൊരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹത്തോട് കട്ടായം പറഞ്ഞ് മിണ്ടാതിരുന്നു. അദ്ദേഹത്തെ ഞാൻ മുന്നേ കണ്ടിട്ടുണ്ടോ എന്നൊന്നും ചിന്തിക്കാനോ, എപ്പഴാണ് തമ്മിൽ കണ്ടതെന്ന് ചോദിക്കാനോ എനിക്ക് തോന്നിയില്ല. എന്നിരുന്നാലും 'ഇവനെന്ത് പറ്റി' എന്ന തരത്തിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ തുറിച്ച് നോക്കിയത് ഞാൻ ഒരു കോണിൽക്കൂടെ കണ്ടു.

അവസാനം, കേക്ക് മുറിക്കുന്ന സമയമെത്തി. എല്ലാവരും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വയ്യാതിരിക്കുന്ന ഞാനും ഒരു ജീൻസും ടിഷർട്ടും ധരിച്ച്, ചുണ്ടിൽ പുഞ്ചിരിയുണ്ടെന്ന് വരുത്തി, മോളുടെ കൂടെ കുടുംബ സമേതം ഇരുന്നു. പല തരത്തിൽ, പല കോമ്പിനേഷനുകളിൽ ഫോട്ടോ എടുക്കേണ്ടതുണ്ടല്ലോ. കേക്ക് മുറിയും ബർത്ത്ഡേ പാട്ട് പാടലും കേക്ക് എല്ലാവരുടെ ചുണ്ടുകളിൽ വച്ചുകൊടുക്കുകയും ചെയ്യുന്ന പരിപാടികളൊക്കെ കഴിഞ്ഞു. എല്ലാവരും ഭക്ഷണം കഴിക്കാനായി കൈയ്യിൽ പ്ളേറ്റുകളെടുത്തു. ഞാനും വേഗത്തിൽ എന്തോ കഴിച്ചെന്നും വരുത്തി, പെട്ടന്ന് തന്നെ അകത്ത് പോയിക്കിടന്നു. അധികമാരും സംസാരിച്ച് വിഷമിപ്പിക്കാൻ വരാഞ്ഞത്, എനിക്ക് ശരിക്കും അനുഗ്രഹമായിരുന്നു. 

അതിനിടയിൽ, ജിഷയുടെ ഒരു അടുത്ത ബന്ധുവും ഭാര്യയും ഉള്ളിലേക്ക് വന്നു. "വേണുവേട്ടനും ജീഷേച്ചിക്കും ഈ ബുധനാഴ്ച വൈകുന്നേരം വീട്ടിൽ വരാൻ പറ്റുവോ?" 

"എടാ.. ഈ അവസ്ഥയിൽ ഞാൻ അമേരിക്കയിലേക്ക് തന്നെ പോവോന്ന് സംശയാ... എന്നിട്ടാ ഇനി നിന്റെ വീട്..." ഇവനൊക്കെ എങ്ങനെയെങ്കിലും അവിടുന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു എനിക്ക്. എന്നാലും പറ്റുന്ന പോലെ നോക്കാം എന്ന് ഞാൻ അവന് ഉറപ്പ് കൊടുത്തു. മടങ്ങിപ്പോകുന്ന പോക്കിൽ, ജിഷയോടും, ജിതേഷിനോടും അവന്റെ ഭാര്യയും എന്റെ മൂത്തമ്മാമന്റെ ഇളയ മകളുമായ മായയോടുമൊക്കെ, 'നിങ്ങളെല്ലാരും ചിക്കൻ കഴിക്ക്വല്ലോ... വേണുവേട്ടൻ മീൻ കഴിക്കില്ലേ... അപ്പോ മീൻ കറി റെഡ്യാക്കാം... മുട്ട കഴിക്കുന്നതിൽ പ്രശ്നോന്നുല്ല്യാലോ...' എന്നൊക്കെ ചോദിച്ച് ഉറപ്പ്  വരുത്തുന്നത്, ഞാൻ അകത്ത് കിടന്നു കൊണ്ട് കേട്ടു. എന്തായാലും ബുധനാഴ്ച രാത്രിയിലെ അത്താഴം, ജിഷയുടെ കസിൻ അനിയന്റെ വീട്ടിൽ സെറ്റായി.

"വേണുവേട്ടന് ഇനി മ്മളെ വീട്ടിലൊക്കെ വരാൻ ബുദ്ധിമുട്ടാവും ല്ലേ..." യെലഹങ്കയിൽ താമസിക്കുന്ന മൂത്തമ്മാമന്റെ മൂത്ത മകൾ പ്രിയയും ഭർത്താവ് ജയ്‌ദീപും വന്ന് പറഞ്ഞപ്പോൾ "ഒന്നും അറിഞ്ഞൂടാ... സാധ്യതയൊട്ടും കാണുന്നില്ല" കൂടുതലും ആംഗ്യഭാഷയിലായിരുന്നു പ്രതികരണം.

"ന്നാ സൗകര്യം പോലെ വരാൻ നോക്ക്... അല്ലെങ്കിൽ അടുത്ത വരവിൽ കാണാം..." എന്നും പറഞ്ഞ് അവരും ഇറങ്ങി.

അങ്ങനെ എന്റെ കസിൻ സന്ദീപും ഭാര്യ സനിനയും, ഭാര്യയുടെ കസിൻ സന്ദീപും ഭാര്യ മഞ്ജുഷയും, മഞ്ജുഷയുടെ അച്ഛനമ്മമാരും ഒന്ന് തല കാണിക്കാൻ വന്ന് മടങ്ങിപ്പോയി. അപ്പോഴാണ് നേരത്തേ എന്നെ അറിയാമെന്ന് പറഞ്ഞയാൾ, ജിഷയുടെ കസിന്റെ ഭാര്യാപിതാവാണെന്ന് എനിക്ക് മനസ്സിലായത്. അതെ, അദ്ദേഹത്തെ എനിക്കറിയാം, നേരത്തെ കണ്ടിട്ടുണ്ട്. പക്ഷേ ക്ഷമാപണത്തിനൊന്നും അപ്പോൾ സ്കോപ്പുണ്ടായിരുന്നില്ല. സനൂപും ഷൈനിയും കുട്ടികളെയെല്ലാം കൂട്ടി അവരുടെ വീട്ടിലേക്കും പോയി. ജിതേഷിന്റെ വീടിന്റെ തൊട്ടപ്പുറത്ത് തന്നെയാണ് അവരുടെ വീട്.

അങ്ങനെ എല്ലാവരും പോയപ്പോൾ, ഞാൻ ജിതേഷിനോട് 'ഒന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമോ' എന്ന് ചോദിച്ചു. എന്റെ മുഖത്തെ ദൈന്യത കണ്ടിട്ടാവണം, അവൻ ഉടനെത്തന്നെ അടുത്തുള്ള ക്ലിനിക്കിൽ പോകാമെന്ന് പറഞ്ഞു. ഞാനുടനെത്തന്നെ തയ്യാറായി, അവന്റെ കൂടെ കാറിൽ ക്ലിനിക്കിലേക്ക് പോയി.

നോക്കുമ്പോൾ അവിടെ വലിയ തിരക്കൊന്നുമില്ല. അവിടെയിരുന്നപ്പോൾ, അവിടെയുണ്ടായിരുന്ന വെള്ളക്കോട്ടിട്ട സിസ്റ്റർമാരുടെ കൂടെ ഒരു പയ്യൻ എന്തൊക്കെയോ കൊഞ്ചിക്കൊണ്ട് നടക്കുന്നത് കണ്ടു. ഒടുവിൽ ആ പയ്യൻ അപ്രത്യക്ഷനായി.എന്റെ ടോക്കൺ വിളിച്ചു. ഞങ്ങൾ ഉള്ളിൽ കയറി. നോക്കുമ്പോഴതാ, ആ പയ്യൻ അവിടെ ഒരു സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കിയിരിക്കുന്നു. അവന്റെ ഡ്രസ്സ് സംവിധാനം നേരത്തെ കണ്ടപ്പോൾ തോന്നിയത്, അവൻ അവിടത്തെ ഏതോ ഓഫീസ് സ്റ്റാഫായിരിക്കുമെന്നാണ്. എന്തായാലും എംബിബിഎസ് പാസായിട്ട് അധിനാളൊന്നുമായിരിക്കില്ല. പ്രവർത്തിപരിചയം തീരെയുണ്ടാവാനിടയില്ലാത്ത ഒരു ഡോക്ടർ!

എന്തായാലും ഞാനെന്റെ അസുഖം പറഞ്ഞു. നാട്ടിൽ നിന്ന് വാ തുറക്കാൻ പറ്റാത്തത് മുതലുള്ള എല്ലാ കഥയും. എങ്ങനെയെങ്കിലും മോർഫിൻ പോലുള്ള എന്തെങ്കിലുമൊരു ഇഞ്ചക്ഷൻ കിട്ടി വേദന കുറഞ്ഞാൽ മതി എന്നായിരുന്നു ഞാനപ്പോൾ ചിന്തിച്ചത്. സശ്രദ്ധം എന്നെ ശ്രവിച്ച അദ്ദേഹം, ഇത് വെറും അസിഡിക്-ഗ്യാസ്ട്രിക് പ്രശ്നമാണെന്ന് പ്രഖ്യാപിച്ചു. എന്ത് പണ്ടാരമായാലും എനിക്ക് പെട്ടന്ന് ആശ്വാസം വേണമെന്ന് ഞാനദ്ദേഹത്തോട് കേണു. മൂന്ന് ദിവസങ്ങൾ കഴിഞ്ഞാൽ യുഎസ്സിലേക്ക് പറക്കേണ്ടയാളാണ്. എന്നാലും ഇഞ്ചക്ഷൻ വേണമെന്ന് ഞാൻ തുറന്ന് പറഞ്ഞില്ല. 

അദ്ദേഹം പ്രസ്‌ക്രിപ്‌ഷൻ എഴുതാൻ തുടങ്ങി, പിന്നെ അത് വിശദീകരിക്കാനും. ഒരു അന്റാസിഡ് ഗുളികയും വേറെന്തോ ഗുളികയുമുണ്ട്. പിന്നെ ഒരു ഇഞ്ചക്ഷനും! അത് അവിടെത്തന്നെ എടുക്കാം. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്! എന്തായാലും ഇഞ്ചക്ഷനെടുത്തൽ പെട്ടന്നൊരു ആശ്വാസം കിട്ടുമല്ലോ എന്നോർത്ത് ഞാനാശ്വസിച്ചു. 

ജിതേഷ് ഉടനെ ഫാർമസിയിൽ പോയി മരുന്നുകൾ വാങ്ങി വന്നു. ഇഞ്ചക്ഷൻ മരുന്നെവിടെ എന്ന് ചോദിച്ച് വന്നത് നേരത്തെ ഡോക്ടറുമായി കൊഞ്ചിയിരുന്ന ഒരു മാലാഖയായിരുന്നു. വേറെ രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ ഡോക്ടർ വീണ്ടും പുറത്ത് ഉലാത്താൻ തുടങ്ങി. ജിതേഷ് ഇഞ്ചക്ഷൻ മരുന്നെടുത്ത് മാലാഖക്ക് കൊടുത്തു. എന്നോട് കിടക്കാൻ പറഞ്ഞു. ഇഞ്ചക്ഷൻ ചന്തിക്ക് വെക്കാനായിരിക്കും എന്നോട് കിടക്കാൻ പറഞ്ഞതെന്ന് ഞാൻ കരുതി. പക്ഷേ അവൾ എന്റെ വലത് കൈയ്യായിരുന്നു ഇഞ്ചക്ഷൻ വെക്കാനായി തിരഞ്ഞെടുത്തത്. കൈയ്യിൽ ഇഞ്ചക്ഷൻ വെക്കാൻ എന്തിനാണ് കിടക്കുന്നതെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. വേദനയുണ്ടാവുമോ എന്ന് ഞാൻ ഭയന്നെങ്കിലും, ആ മാലാഖ വളരെ സമർത്ഥമായി ഒരു പോറൽ വേദന പോലും അറിയിക്കാതെയായിരുന്നു ഇഞ്ചക്ഷൻ വച്ചത്. വളരെ സന്തോഷത്തിൽ അവരോട് നന്ദി പറഞ്ഞ് അവിടെനിന്നും ഇറങ്ങി, നേരെ വീട്ടിലേക്ക്.

വീട്ടിൽ വന്നപ്പഴേക്കും വൈകുന്നേരം ആറരയായി.രാത്രി കഴിക്കേണ്ടിയിരുന്ന മരുന്നുകൾ ഇത്തിരി നേരത്തേ കഴിച്ച് ഞാൻ വീണ്ടും കിടന്നു. ഇഞ്ചക്ഷൻ വച്ചതിന് ശേഷം, ചെറിയ ആശ്വാസം തോന്നിയത്, അവിടെയുണ്ടായിരുന്ന എല്ലാവരിലേക്കും പടർന്നിരുന്നു. 

ആശ്വാസം ഉണ്ടെന്ന പ്ലാസിബോ ഇഫക്ടിൽ ഏകദേശം ഒരു മണിക്കൂറോളം ഞാൻ മയങ്ങിക്കാണണം, വല്ലാത്തൊരു വിമ്മിട്ടത്തോടെ ഞാൻ എഴുന്നേറ്റു. എനിക്ക് വല്ലാതെ പരവേശം കൂടിയിരിക്കുന്നു. എഴുന്നേറ്റിരിക്കാനും വീണ്ടും കിടക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇഞ്ചക്ഷൻ വെറും പച്ചവെള്ളമായിരുന്നോ എന്ന് ഞാൻ ചിന്തിച്ച് പോയി. നാണം കൊണ്ട് എന്റെ വെപ്രാളനാട്യങ്ങൾ കുറച്ചൊക്കെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഒളിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ പരവേശം കണ്ട്, ഭാര്യാപിതാവ് പോയി വേറൊരു കട്ടിലിൽ കമഴ്ന്ന് വീണു. 

"അഥവാ എനിക്ക് വരാൻ  പറ്റിയില്ലെങ്കിലും നിങ്ങളുടെ യുഎസ് യാത്ര മുടക്കേണ്ട.. കേട്ടോ.. പാറൂന്റെ കോളജ് ഓറിയന്റേഷൻ പ്രോഗ്രാം ഒക്കെയുള്ളതല്ലേ... ഞാൻ ഇതൊക്കെ ഒന്ന് സുഖപ്പെട്ടതിന് ശേഷം പിന്നെ വന്നോളാം..." ഞാൻ അടുത്തിരുന്ന ജിഷയോട് പറഞ്ഞു. അവൾ എന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആ സമയത്ത് ഷൈനിയും സനൂപും അവിടേക്ക് വന്നു. 

"നമുക്ക് ഏതെങ്കിലും എമർജെൻസിയിൽ പോയാലോ... ഇതിങ്ങനെ പോയാ ശരിയാകുന്ന ലക്ഷണമില്ല... ഇങ്ങനെ  ശരിയാകൂല്ല..." ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.

"എന്നാപ്പിന്നെ നമുക്ക് മണിപ്പാൽ ഹോസ്പിറ്റലിൽ പോയാലോ..." സനൂപ് അതും പറഞ്ഞ് ഹോസ്പിറ്റൽ നമ്പർ കറക്കിക്കൊണ്ട് പുറത്തേക്ക് പോയി.

"കുറച്ച് എക്സ്പൻസീവ്‌ ഹോസ്പിറ്റലാണ്... ഏത് സമയത്തും നമുക്ക് പോവാം..." കുറച്ച് കഴിഞ്ഞ് സനൂപ് വന്നു പറഞ്ഞു.

ഈ സമയത്ത് വീട്ടിലെ എല്ലാ പെണ്ണുങ്ങളും ആണുങ്ങളും എന്റെ ചുറ്റിലുമായുണ്ട്. ഇടക്ക് എനിക്ക് ചൂട് വെള്ളം കൊണ്ടത്തരും.. 

"ഇപ്പൊ വേദന എങ്ങനെയുണ്ട്.... "

"കുറച്ച് കുറവുണ്ട്..."

പിന്നെ കുറച്ച് കഴിഞ്ഞ് ജീരക വെള്ളം കൊണ്ടുവരും.

"ഇപ്പൊ നേരത്തെയുള്ള വേദനയേക്കാൾ എത്ര കുറവുണ്ട് ?"

"അറിയില്ല ന്നാലും വേദന പോയീട്ടില്ല.."

ഇടക്ക് ജിഷ വയറിൽ തടവിത്തന്നു.

"ഇപ്പൊ വേദന എന്തായാലും കുറഞ്ഞിട്ടുണ്ടാവും..."

"ഇല്ല.. വലിയ കുറവൊന്നും ഇല്ല..."

ഇങ്ങനെ ഓരോ അഞ്ച് മിനുട്ടിലും ഓരോരോ തരത്തിൽ അവിടെക്കൂടിയിരുന്ന പെണ്ണുങ്ങൾ ഊഴം വച്ച് ഊഴം വച്ച് എന്നോട് ചോദിച്ചു കൊണ്ടിരുന്നത് എനിക്ക് തീർത്തും അസഹ്യമായിത്തോന്നി. ഉത്തരം പറഞ്ഞ് ഞാൻ മടുത്തു. മാത്രവുമല്ല സംസാരിക്കാൻ പോലും ശക്തിയില്ലാത്ത അവസ്ഥയാണല്ലോ.. സ്നേഹത്തിൽ പൊതിഞ്ഞ നിർദ്ദോഷകരമായ ചോദ്യങ്ങളാണെങ്കിലും ആ അവസ്ഥയിലും എനിക്ക് ചൊടിപ്പ് തോന്നിത്തുടങ്ങി.

ഇടക്ക് ആരോ വയറിന് ചൂട് പിടിപ്പിച്ചു.

"ഇപ്പോ വേദന തീർച്ചയായും കുറഞ്ഞിട്ടുണ്ടാവും... പത്തിന്റെ സ്കെയിലിൽ എത്രയുണ്ടാവും?" ചോദ്യം സ്മിതയുടേതായിരുന്നു.

"അളന്ന് നോക്കീട്ടില്ല... അളന്നിട്ട് പിന്നെ പറയാം... സ്കെയിൽ ആദ്യം കൊണ്ടുവാ... " എനിക്ക് പെട്ടന്ന് അങ്ങനെ പറയാനാണ് തോന്നിയത്.

"എനിക്ക് കിട്ടേണ്ടത് കിട്ടി... ഞാൻ പോവ്വാ..." അതും പറഞ്ഞ് കൊണ്ട് സ്മിത പുറത്തേക്ക് പോയി.

വയറ്റിലെ വൈക്ലബ്യം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ, ഞാനെന്റെ കാലൊക്കെ മേൽപോട്ടുയർത്തി ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങി. ഇതൊക്കെ കണ്ട്, അടുത്തുണ്ടായിരുന്നവർ പരിഭ്രമിച്ച് കാണണം. പക്ഷേ അവർ പരിഭ്രമിക്കുമെന്ന് കരുതി, എനിക്ക് എന്റേതായ രീതിയിൽ ആശ്വാസം കണ്ടെത്താതിരിക്കാനാവുമോ?

അതിനിടയിൽ ജിതേഷ്, മണിപ്പാൽ ഹോസ്പിറ്റലിലെ ഹെഡ് നഴ്‌സിനെ വിളിച്ചു. ഒരു ശാരദച്ചേച്ചി; ജിതേഷിന് അറിയുന്ന ആളാണ്. ഞങ്ങളുടെ നാട്ടുകാരിയാണ്. ഏകദേശം പന്ത്രണ്ട് വർഷങ്ങളായി മണിപ്പാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്‌സാണ്. ജിതേഷ് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. ഇപ്പോൾ അവിടെ വന്നാൽ എങ്ങനെയൊക്കെയാവും കാര്യങ്ങൾ, ആയപ്പോൾ അവർ ഡ്യൂട്ടിയിലുണ്ടോ... അല്ലെങ്കിൽ അറിയുന്ന ആരോടെങ്കിലും പറയുവാൻ പറ്റുമോ എന്നൊക്കെയായിരുന്നു അവന്റെ ചോദ്യങ്ങൾ.

ശാരദച്ചേച്ചി അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ജിതേഷിന്റെ അടുത്ത് നിന്നും കാര്യങ്ങൾ ഗ്രഹിച്ച ശാരദച്ചേച്ചി പക്ഷേ കുറച്ച് കാര്യങ്ങൾ ജിതേഷിനോട് പറഞ്ഞു.

"ലക്ഷണങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ വല്യ കുഴപ്പം ഉണ്ടാകില്ല. ഈ സമയത്ത് ഇങ്ങനെയുള്ള ലക്ഷണങ്ങൾ പലർക്കും ഉണ്ട്. നേരത്തെ കാണിച്ച ഡോകട്ർ പറഞ്ഞത് പോലെ അസിഡിക്-ഗ്യാസ്ട്രിക് കുഴപ്പം തന്നെയായിരിക്കും. കുറച്ച് നേരം ഇങ്ങനെയൊക്കെ തോന്നും. ഈ രാത്രി തൽക്കാലം ആശുപത്രിയിൽ പോകാതിരിക്കുന്നതാണ് നല്ലത്. അവരെ ശരിക്കും അറിയുന്നത് കൊണ്ട് പറയുവാണ്, അവർ ലോകത്തുള്ള സകല ടെസ്റ്റും ചെയ്യിപ്പിക്കും... പോരാത്തതിന് രാത്രി സീനിയർ ഡോക്ടർമാരാരും ഡ്യൂട്ടിയിൽ ഉണ്ടാവില്ല... ഏതെങ്കിലും ജൂനിയർ ഡോക്ടർമാരേ ഉണ്ടാവൂ... വേറെ വലിയ പ്രശ്നമൊന്നുമില്ലെങ്കിൽ, രാവിലെ മാത്രം ഹോസ്പിറ്റലിൽ പോയാ മതി"

കൂടാതെ ശാരദച്ചേച്ചി ഇതും കൂടെ പറഞ്ഞു:

"നിങ്ങൾക്ക് കഴിയുമെങ്കിൽ നമ്മുടെ നാട്ടിലൊക്കെ പണ്ട് ചെയ്യുന്നത് പോലെ  വയറ്റിൽ കുറച്ച് ചൂട് പിടിപ്പിക്ക്. പിന്നെ പൊക്കിളിൽ(നാഭിയിൽ) കുറച്ച് കായം ഉരുക്കിയൊഴിച്ച്, വയറ്റിൽ വല്ല അമൃതാഞ്ജൻ പോലുള്ള വല്ല ബാമും പുരട്ടിക്കൊടുത്ത് നോക്ക്.. ചിലപ്പോൾ കുറവ് വന്നേക്കും... അതായിരിക്കും നല്ലത് ..."

ജിതേഷ് ഫോൺ കട്ട് ചെയ്തതിന് ശേഷം, നേരെ വന്ന് എനിക്ക് ചുറ്റുമിരിക്കുന്ന ആളുകളോട് ഈ കാര്യം പറഞ്ഞു. പിന്നെയൊരു ബഹളമായിരുന്നു. ജിഷയുടെ അമ്മയാണ് കമാൻഡർ. അവർ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ടാസ്കുകൾ നൽകപ്പെട്ടു. 'ഇപ്പ ശര്യാക്കിത്തരാം' എന്ന ടോണായിരുന്നു അമ്മായിയമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. കൂട്ടത്തല്ലും അക്രമവും നടക്കുന്ന സ്ഥലത്ത്, പോലീസ് സൂപ്രണ്ട് 'ഫയർ..... ...' എന്നൊക്കെ വിളിച്ചലറുമ്പോലെ! കമാൻഡറിന്റെ ഓർഡറുകൾ അനുസരിച്ച്, മായ കായം പരതാൻ പോയി... ഷൈനി ഹോട്ട്പാക്ക് കൊണ്ടുവരാൻ പോയി. കമാണ്ടർ സ്വയം അമൃതാഞ്ജൻ എവിടെയാണെന്ന് നോക്കാൻ പോയി. ജിഷ എന്റെ കൂടെത്തന്നെയായി അവിടെയിരുന്നു.

ഇന്നത്തെ ആശുപത്രികളുടെ അവസ്ഥ നോക്കുമ്പോൾ ആശുപത്രിയിലെ ചികിത്സയുടെ കാര്യങ്ങളെക്കുറിച്ച് ശാരദച്ചേച്ചി പറഞ്ഞ കാര്യങ്ങൾ ശരിയാവാനേ വഴിയുള്ളൂ. രോഗി എന്നത് ആശുപത്രി എന്ന ഫാക്ടറിയിലെ വെറും അസംസ്‌കൃത വസ്തുവാണ്. വരുമാനം കൂട്ടാൻ ആ അസംസ്‌കൃത വസ്തുവിനെ ഏതുവിധേനയും ഉപയോഗിച്ചെന്ന് വരാം. എന്നാലും ആധുനിക ശാസ്ത്രം പഠിച്ച ഒരാൾ, വയറുവേദനക്ക്, നാഭിയിൽ കായം ഉരുക്കി ഒഴിക്കാൻ പറഞ്ഞത് എനിക്കത്ര ബോധിച്ചില്ല. നാട്ടിൽ പത്തിരുപത്തിരണ്ട് വർഷങ്ങളോളം തുടർച്ചയായി കഴിഞ്ഞ കാലത്തൊന്നും ഞാനെങ്ങനെയൊന്നും കേട്ടിട്ടില്ല. ഇതെന്താ ഈ നാഭി എന്ന് പറയുന്നത് വയറ്റിലേക്കിറക്കിവച്ച ഒരു നാളം ഒന്നും അല്ലല്ലോ. ഈ ഉരുക്കിയൊഴിക്കുന്ന കായം, ആ നാളത്തിൽക്കൂടി, നേരെ കുടൽമാലകൾക്ക് മേലെ വീഴുമെന്നാണോ ഇവരുടെയൊക്കെ ധാരണ? അങ്ങനെയാണെങ്കിൽ 

"അമ്മാ... നമ്മുടെ കറിക്കായം തന്നെയാണോ.. അതോ മരുന്നിനൊക്കെ എടുക്കുന്ന ചെറുകായം എന്ന് പറയുന്ന കായം ആണോ ?..." മായക്ക് സംശയം. എന്റെ പൊക്കിളിൽത്തന്നെ കായം കണ്ടേക്കാമെന്ന് പറയാൻ തോന്നിയെങ്കിലും നാക്ക് പൊങ്ങിയില്ല.

"ആ... നീ അവിടെയുള്ള ഏതെങ്കിലും കായം എടുത്ത് വെക്ക്.. ഞാനീ അമൃതാഞ്ജനം ഒന്ന് എവിടെയാണെന്ന് നോക്കട്ടെ..." അമ്മ മൊഴിഞ്ഞു.

"സ്മിതേ... നീ നിന്റെ ആ പച്ചമരുന്ന് ഇങ്ങെടുക്ക്.. അമൃതാഞ്ജനമൊന്നും ഞാൻ കാണുന്നില്ല..." സ്മിത തായ്‌ലൻഡിൽ നിന്നും കൊണ്ടുവന്ന, വളരെ പ്രത്യേകമായ ഒരു മണമുള്ള, അവിടത്തെ ലോക്കൽ ബാമായ ഒരു മരുന്നാണ് ഈ പച്ചമരുന്ന്.

"'അമ്മേ... ഈ കായം എങ്ങനെയാണ് ഉരുക്കേണ്ടത്..." മായക്ക് പിന്നെയും സംശയം. അമ്മ ഉടനെ അടുക്കളയിൽ പോയിക്കാണണം, അതിന് മറുപടിയൊന്നും കേട്ടില്ല.

കട്ടിലിൽ മലർന്ന് കിടന്നുകൊണ്ട് ഞാനീ സംഭാഷണങ്ങളെല്ലാം കേൾക്കുകയാണ്. സ്മിത പച്ചമരുന്നുമായി മുറിയിൽ എത്തി. അപ്പഴേക്കും എവിടുന്നോ അമൃതാഞ്ജനവും അവിടെയെത്തി. ജിഷ അമൃതാഞ്ജനമെടുത്ത് വയറിൽ തടവുന്നിതിനിടയിലാണ് ഉരുക്കിയ കായവുമായി അമ്മായിയമ്മ മുറിയിലേക്ക് കടന്ന് വന്നത്. പിന്നെ നടന്നത് തികച്ചും ഒരു കൂട്ടമായ ആക്രമണമായിരുന്നു, കൈയ്യേറ്റമായിരുന്നു.

പിന്നെ എനിക്ക് എന്റെ വയറ്റിലോ എന്റെ ശരീരത്തിലോ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ഷൈനിയും മായയും സ്മിതയും ജിഷയും അമ്മായിയമ്മയും എന്റെ കട്ടിലിന് ചുറ്റും ഇരിക്കുകയോ നിൽക്കുകയോ ആണ്. അതിനിടയിൽ അമ്മായിയപ്പൻ ഒന്നെന്നെയെത്തി നോക്കി, എന്നെക്കാൾ ക്ഷീണത്തിൽ തിരിച്ച് പോയത്, ഒരു മിന്നായം പോലെ ഞാൻ കണ്ടു. 

ഞാൻ ധരിച്ച ടി-ഷർട്ട് ഏകദേശം മുഴുവനായും നെഞ്ചിന് മുകളിൽ കയറ്റി വച്ചിരിക്കുകയാണ്. അമ്മായിയമ്മ ഉരുക്കിയ കായം എന്റെ നാഭിയിൽ ഒഴിക്കാൻ തുടങ്ങുമ്പോൾ എനിക്ക് ആ അവശതയിലും ചിരിയും തമാശയുമാണ് തോന്നിയത്.

"എന്റെ നാഭിയിൽ ഒഴിക്കാൻ കുറച്ചൊന്നും കായം പോരാ... ചിലപ്പോ അതീത്തന്നെ കുറച്ച് കായം കാണും..." എന്റെ നാഭിക്കുഴി ആഴവും വീതിയുമുള്ളതായിരുന്നു എന്നുള്ളതായിരുന്നു അങ്ങനെയൊരു ഡയലോഗടിക്കാൻ കാരണം.

എന്റെ ഡയലോഗ് കേട്ട് കൂടിയിരുന്നവർ പൊട്ടിച്ചിരിച്ചെങ്കിലും, എന്റെ നാഭിയിൽ ചൂടുള്ള കായം വീഴുന്നത് ഞാനറിഞ്ഞു. പിന്നെ എന്റെ വയറിന്റെ മേലെ നടന്നത്, വയലിൽ ഉഴവ് കാളകളെക്കൊണ്ട് ഉഴവിക്കും പോലെയോ, ഗുസ്തിഗോദയിൽ മല്ലയുദ്ധം നടത്തുന്നത് പോലെയോ ഉള്ള പ്രവർത്തനങ്ങളായിരുന്നു. ആരോ അമൃതാഞ്ജൻ പുരട്ടുന്നു, ആരോ തായ്‌ലൻഡിലെ പച്ചമരുന്ന് പുരട്ടുന്നു, പുരട്ടിയതിന് ശേഷം തിരുമ്മിത്തടവുന്നു, തടവലിനിടയിൽ ആരോ ഇടയ്ക്കിടെ ഹോട്ട് പാക്ക് വയറിന് മേലെ വെക്കുന്നു... അങ്ങനെ എന്തെല്ലാമോ എന്റെ വയറിന് മേലെ പരീക്ഷിക്കുകയാണ്. അഞ്ചും ആറും കൈകളുടെ ഒരുമിച്ചുള്ള പരാക്രമം! ഇതിന് മാത്രം എന്റെ വയറിന് വീതിയുണ്ടോ എന്ന് ഞാൻ ശങ്കിച്ചു. ഇത്രയും കൈകൾ എന്റെ വയറിന് മേലെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ശരിക്കും എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ശ്വാസം മുട്ടുന്നെന്ന് ഞാൻ വിളിച്ച് പറയുമ്പോൾ അമ്മായിയച്ഛൻ വീണ്ടും പേടിച്ചതല്ലാതെ, എന്റെ വയറിന്റെ മേലെയുള്ള പ്രവർത്തനങ്ങൾ തീരെ നിലച്ചിരുന്നില്ല. അവർക്കൊക്കെ ഭ്രാന്ത് പിടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഒന്നുകിൽ ഞാൻ മരിക്കും, അല്ലെങ്കിൽ മോഹാലസ്യപ്പെടും. ആ സമയത്ത്, എന്റെ വയറിന് മേലെ തെർമോമീറ്റർ വച്ച് ചൂട് നോക്കിയിരുന്നെങ്കിൽ, തെർമോമീറ്ററിലെ മെർക്കുറി പൊട്ടിയൊലിച്ച്, അതും എന്റെ നാഭിക്കുഴിയിൽ വീണ്, കായത്തിന്റെ കൂടെ കലർന്നേനെ! ചൂട് പിടിച്ചും പല കൈകളാൽ ഒരുമിച്ച് തിരുമ്മിയും തടവിയും എന്റെ വയറിന്റെ ചൂട് അത്രക്കും ഉയർന്നിരുന്നു.

എനിക്കൊന്ന് അനങ്ങാൻ പോലും വയ്യാത്ത വിധത്തിലായിരുന്നു അമ്മായിയമ്മയുടെ നേതൃത്വത്തിൽ എന്റെ ഉദരരോഗ ചികിത്സയുടെ ആസൂത്രണവും പ്രയോഗവും നടന്നുകൊണ്ടിരുന്നത്. കുരുക്ഷേത്രയുദ്ധഭൂമി പോലെ എന്റെ വയറങ്ങനെ പരന്നു കിടന്നു. മലർന്ന് കിടന്നുകൊടുക്കുക എന്നത് മാത്രമേ എനിക്കപ്പോൾ കരണീയമായിട്ടുണ്ടായിരുന്നുളളൂ. വയറ് കുത്തിക്കീറിയെടുത്ത് എന്റെ കുടൽമാലകൾ കഴുത്തിലണിഞ്ഞ് അമ്മായിയമ്മയും സംഘവും കോമരങ്ങൾ തുള്ളുമ്പോലെ ഉറഞ്ഞ് തുള്ളിക്കളയുമോ എന്ന് ഒരു വേള ഞാൻ ഞാൻ ഭയപ്പെട്ടു. ഈ ഭീതിദമായ രംഗം കാണാൻ വയ്യാഞ്ഞിട്ടായിരിക്കണം, ജിതേഷിനെയോ സനൂപിനെയോ ഞാനവിടെ ദർശിച്ചില്ല, ചുരുങ്ങിയത്, അവരുടെ ശബ്ദം പോലും ഞാൻ കേട്ടില്ല!

"മതിയായേ.. എന്റെ വേദന പോയേ..." ഒടുവിൽ എനിക്ക് അങ്ങനെ ഉച്ചത്തിൽ അലറിപ്പറയേണ്ടി വന്നു. 

"ഇപ്പൊ എങ്ങനെയുണ്ട്?" എല്ലാവരുടെയും ചോദ്യം ഏകദേശം ഒരുമിച്ചായിരുന്നു. ഇതുവരെയുള്ള ജീവിതത്തിൽ ഒരു പക്ഷെ അവർ ചെയ്ത പ്രവർത്തികളിൽ ഏറ്റവും വിജയകരമായതും ചാരിതാർത്ഥ്യം നൽകിയതുമായി പ്രവർത്തി ഇതാണെന്നുള്ള ഒരു ഭാവം അവരിൽ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി. ഒരു യുദ്ധം കഴിഞ്ഞത് പോലെ. ഞാനും അവരും ഒരുപോലെ കിതക്കുകയായിരുന്നെങ്കിലും, അവരിൽ ഒരു മന്ദഹാസം സ്ഫുരിച്ച് മുഖത്ത് നിഴലിച്ചിരുന്നു. ആ സമയത്തെങ്കിലും 'മതിയായേ...' എന്ന് ഞാൻ അലറിയില്ലായിരുന്നെങ്കിൽ, അവർ തീർച്ചയായും അമ്മിക്കുട്ടി കൊണ്ടുവന്ന് എന്റെ വയറ്റിലിടിച്ചേനെ!

ഞാൻ അവരോട് കൈ കൂപ്പിയതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല. ഇപ്പോ വേദന കുറഞ്ഞെന്ന് അവരെ ആംഗ്യഭാഷയിൽ അറിയിച്ചു. വേദന മാറിയില്ലെന്ന് പറഞ്ഞാൽ അവർ വീണ്ടും എന്റെ വയറിന് മേലെ നൃത്തം ചെയ്യുമെന്ന് ഞാൻ ഭയന്നു.

സത്യത്തിൽ ഞാൻ മോഹാലസ്യത്തിലേക്ക് വഴുതുകയായിരുന്നു. അറിയാതെ ഞാൻ ഉറങ്ങിപ്പോയി. പിന്നെ ഉറക്കമുണർന്നപ്പഴേക്കും സമയം പാതിരാ കഴിഞ്ഞു കാണണം, മറ്റുള്ളവർ ഉറക്കമായിരുന്നു. പക്ഷേ അപ്പഴേക്കും എന്റെ വയറ്റിലെ പ്രശ്നം പമ്പ കടന്ന് പോയിരുന്നു. കായമാണോ, അതോ അമൃതാഞ്ജനമാണോ, തായ്‌ലൻഡിലെ പച്ചമരുന്ന് ബാം ആണോ, അതോ അവരുടെ കൈപ്രയോഗങ്ങളായിരുന്നോ, അതോ അവയുടെ ആകത്തുകയായിരുന്നോ എന്താണ് പ്രവർത്തിച്ചതെന്നറിയില്ല, എന്റെ വേദന പോയിരിക്കുന്നു. അമ്മായിയമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണം കാരണം, പേടിച്ചവശരായ കുടൽമാലകൾ യഥാസ്ഥാനത്ത് വീണ്ടും ശാന്തരായി ഇരുന്നുപോയിക്കാണണം; ഞാൻ വീണ്ടും വയറിന് മേലെ പതുക്കെ തടവിക്കൊണ്ട് മിണ്ടാതെ കിടന്നു. 

പിറ്റേന്ന് കാലത്ത് മറ്റുള്ളവർ എഴുന്നേൽക്കും മുന്നേ ഞാൻ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ചു. ശരീരത്തിന് നല്ലൊരു സുഖം തോന്നുന്നുണ്ട്. മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ കക്കൂസിലേക്ക് എന്തെങ്കിലുമായി ദാനം ചെയ്യുന്നത്. തലേ ദിവസം പ്രവർത്തിച്ചത് പോലെ ആരെങ്കിലും വയറിന് മേലെ പ്രവർത്തിക്കുകയാണെങ്കിൽ, ഏത് തരം ശോധനക്കുറവുള്ളവരും  ഇത്തരത്തിൽ ദാനശീലരായിപ്പോകുമെന്ന് അന്നെനിക്ക് മനസ്സിലായി.

പതുക്കെ മറ്റുള്ളവരും എഴുന്നേറ്റു. കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ മുഖത്ത് കാര്യമായ ഒരു പ്രസാദം വന്നത് അവരെ എല്ലാവരെയും സന്തോഷവാന്മാരാക്കിയിരുന്നു. 

"വയറ്റിലെ പ്രശ്നങ്ങൾ പോയെന്നാണ് തോന്നുന്നത്" എല്ലാരേയും മാറി മാറി നോക്കി, ഞാനെന്റെ തത്സമയ സ്വാസ്ഥ്യത്തെക്കുറിച്ച് അറിയിച്ചു. കുറച്ച് പേർ അടുക്കളയിലും, കുറച്ച് പേര് തീൻ മേശക്ക് ചുറ്റുമായി രാവിലെ ചായ കുടിക്കുകയാണ്. മായയും അമ്മായിയമ്മയും, പ്രാതൽ ഉണ്ടാക്കാനുള്ള തിരക്കിലുമാണ്.

"ഓ എന്തായിരുന്നു ഇന്നലത്തെ അവസ്ഥ... ഞങ്ങളൊക്കെ ശരിക്കും പേടിച്ച് പോയിരുന്നു... ന്തായാലും ഇപ്പൊ വേദന പോയല്ലോ..." ജിഷയുടെ അച്ഛൻ ആശ്വാസമുതിർത്തു.

"ഞാനും പേടിച്ച് പോയിരുന്നു... പക്ഷേ ഇവരൊക്കെക്കൂടി എന്നെ ഞെക്കിക്കൊന്നുകളയുമോ എന്നായിരുന്നു എന്റെ പേടി" ഈ അവസ്ഥയിൽ വേറെന്ത് പറയാനാണ്?

"അങ്ങനെ ചെയ്തില്ലെങ്കില് ഇപ്പൊ നീ ആസ്പത്രീല് കെടക്ക്വായിരിക്കും... നിനക്ക് ഇങ്ങനെയുള്ള ചികിത്സകളിലൊന്നും വിശ്വാസമില്ലല്ലോ... ന്തായാലും ഇപ്പൊ സമാധാനം ണ്ടല്ലോ... " ദോശ ചുടുന്നതിനിടയിൽ അമ്മായിയമ്മ പറഞ്ഞു. ഞാനൊന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

"വേണുവേട്ടൻ മെലിഞ്ഞിരിക്കാൻ വേണ്ടി ഭക്ഷണം കണ്ട്രോള് ചെയ്ത് കഴിക്കുന്നത് കൊണ്ടാ ഈ വയറ്റിലെ പ്രശ്നങ്ങള്... ഇത്തിരി ചോറല്ലേ ഇപ്പോ കഴിക്കലുള്ളൂ... കുട്ടികള് പോലും ഇതിനേക്കാൾ കഴിക്കും..." ഷൈനി അവളുടെ ഒരഭിപ്രായം പറഞ്ഞു.

"അങ്ങനെയാണെങ്കില് എന്റെ അമ്മക്ക് വയറ്റിൽ പ്രശ്നങ്ങൾ വന്നതോ, പാറുവിന് വയറ്റിൽ ഉരുണ്ട് കൂടിയതോ... അവരൊക്കെ എന്നേക്കാൾ ഭക്ഷണം കഴിക്കുന്നവരല്ലേ... ഞാനൊരിക്കലും പട്ടിണി കിടക്കാറില്ല... വാരിവലിച്ച് കഴിക്കാറില്ലെന്നേ ഉള്ളൂ... ഇരുന്ന് ജോലി ചെയ്യുന്ന എനിക്കെന്തിനാ ഒരു പ്ളേറ്റ് നിറച്ചും ചോറ്?" ഞാൻ എന്റെ ന്യായം നിരത്തി.

" ചിലപ്പോ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ടായിരിക്കും. ചെറുപയറോ അല്ലെങ്കിൽ കിഴങ്ങോ .. അങ്ങനെയെന്തെങ്കിലും..." മായയും അവളുടെ ഒരു നിഗമനം അറിയിച്ചു.

"നിങ്ങളൊക്കെ കഴിച്ച സാധനങ്ങളല്ലേ ഞാനും കഴിച്ചുള്ളൂ... ഇതൊക്കെ പണ്ടേ കഴിക്കുന്നതല്ലേ..."

"അല്ല.. ചിലപ്പോ വേണുവേട്ടന് ചില സാധനങ്ങൾ ഇപ്പോൾ പിടിക്കുന്നുണ്ടാവില്ല..." 

"അങ്ങനെയാണെങ്കിൽ, പാറൂനും ദേവൂനും വയറ്റിൽ പ്രശ്നം ഉണ്ടായതോ..."

"അവർക്ക് നിങ്ങളെപ്പോലെ പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ..."

"ഒരാഴ്ച മുന്നേ വരെ ഞാനെല്ലാ സാധനങ്ങളും കഴിച്ചിരുന്നല്ലോ... അപ്പോഴൊന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ.... ഇതൊക്കെ ഈ നാശം പിടിച്ച വൈറൽ പനിയുടെ ലക്ഷണങ്ങൾ തന്നെയായിരിക്കണം... ഓരോരുത്തർക്കും ഓരോ തരത്തിൽ.. അല്ലേങ്കില്ലെന്തെങ്കിലും ഫുഡ് പോയിസൻ..."  അല്ല പിന്നെ... ഞാനെന്ന അരോഗഗാത്രന് അത്രപെട്ടെന്ന് ഇത്തരം രോഗങ്ങൾ വരുമെന്ന് സമ്മതിച്ച് കൊടുക്കാൻ പറ്റുമോ?

"ഓ... ഇന്നലെ എന്നോടെന്തായിരുന്നു ദേഷ്യം... വേദന എങ്ങനെയുണ്ട് ന്ന് മാത്രേ ചോദിച്ചുള്ളൂ..." സ്മിത ചിരിച്ച് കൊണ്ട് പറഞ്ഞു. കൂടെ എല്ലാവരും ചിരിച്ചു.

അങ്ങനെ ഞാൻ പതുക്കെ പഴയ ജീവിതക്രമത്തിലേക്ക് ചുവടുകൾ വച്ചു. ഞങ്ങൾ അവിടെയുള്ളത് കൊണ്ട്, മായയുടെയും ഷൈനിയുടേം കുട്ടികൾ സ്‌കൂളിൽ പോയില്ല. ആ തിങ്കളാഴ്ച ഞാൻ മുഴുവനായി വിശ്രമിച്ചു. പിറ്റേന്ന് ജിതേഷ് കുട്ടികളെയും കൂട്ടി മാളിൽ പോയപ്പോൾ, ഞാനും കൂടെപ്പോയെങ്കിലും കുറച്ച് ക്ഷീണം തോന്നാതിരുന്നില്ല, അവിടെ നിന്ന് കുട്ടികൾ പലതും വാങ്ങിക്കഴിച്ചു. കൂട്ടത്തിൽ പിസയും. പിസയും വിഴുങ്ങി വന്ന പാറുവിന് അന്ന് രാത്രി വീണ്ടും വയറ് വേദന വന്നു. ഒരാൾക്കല്ലെങ്കിൽ വേറൊരാൾക്ക് പ്രശ്നങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച യുഎസ്സിലേക്ക് പോകുന്നതിന് മുൻപായെങ്കിലും എല്ലാവരുടെയും ആരോഗ്യം ശരിയാവേണ്ടതുണ്ട്. പിറ്റേന്ന്, ബുധനാഴ്ച തന്നെ അവളെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി. ആ മരുന്ന് കഴിച്ചപ്പോൾ അവൾക്ക് കുറച്ച് ആശ്വാസമായി. 

ഈ ബുധനാഴ്ച  ദിവസമാണ്, ജിഷയുടെ അടുത്ത ബന്ധുവെന്ന് നേരത്തെ പറഞ്ഞ യുവാവും ഭാര്യയും ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഞാനെന്തായാലും വരുന്നില്ലെന്ന് ജിഷയോട് പറഞ്ഞു. എന്തായാലും 'അവൻ കല്യാണൊക്കെ കഴിഞ്ഞതിന് ശേഷം ആദ്യായിട്ട് വിളിച്ചതല്ലേ... പോവ്വാതിരിക്കുന്നത് മോശല്ലേ...' എന്നും പറഞ്ഞ് ബാക്കിയുള്ളവർ വൈകുന്നേരം, രാജമംഗലയിലേക്ക് പോകാൻ പദ്ധതിയിട്ടു. 

വൈകുന്നേരം, ഞാനും ജിഷയുടെ അമ്മയും അച്ഛനും ഒഴിച്ചുള്ളവർ,  രാജമംഗലയിലേക്ക് പുറപ്പെട്ടു. യാത്രാസമയവും ട്രാഫിക് ജാമും, കുശലഭാഷണവും സദ്യയും ഒക്കെ കഴിഞ്ഞ് വരുമ്പോൾ, രാത്രി നന്നേ വൈകുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഏകദേശം രണ്ട് മണിക്കൂറുകൾ കഴിഞ്ഞ് അവരെയൊന്ന് വിളിച്ച് നോക്കിയപ്പോൾ, അവർ, അവരുടെ മടക്ക യാത്ര തുടങ്ങിയിരുന്നു. ഭക്ഷണം വഴിയിൽ വച്ച് കഴിച്ച് വരുമ്പഴേക്കും വൈകുമെന്നും അറിയിച്ചു. സ്വന്തം അനിയനെപ്പോലെ മനസ്സിൽ കൊണ്ടുനടക്കുന്നവന്റെ വീട്ടിൽ ആദ്യമായി പോയിട്ട്, അതും കാര്യമായി ക്ഷണിച്ചതിന് ശേഷം പോയിട്ട്, ഭക്ഷണം കിട്ടിയില്ലേ എന്ന് ഞാൻ വെറുതേ ചോദിച്ചപ്പോൾ ജിഷ ഒന്നും മിണ്ടിയില്ല. മീൻ കഴിക്കുമോ, ചിക്കൻ കഴിക്കുമോ എന്നൊക്കെ അവൻ ചോദിച്ചതാണല്ലോ എന്ന് ഞാൻ വീണ്ടും ഓർമ്മിപ്പിച്ചപ്പോഴും അവളൊന്നും മിണ്ടിയില്ല. 

ജിഷയുടെ അന്തരംഗത്തിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. ആങ്ങള പെങ്ങന്മാരും മക്കളും മാത്രമല്ല, എന്റെ പെങ്ങളെയും കൂട്ടി 'വാ നമുക്ക് പ്രിയപ്പെട്ട അനുജന്റെ വീട്ടിൽ പോയി ചാപ്പാട് കഴിച്ചേച്ചും വരാം' എന്നും പറഞ്ഞ് കൂട്ടിപ്പോയിട്ട്, അവിടെ നിന്ന് വെറും ബേക്കറി ഉണ്ടയേ കിട്ടിയുള്ളൂ എന്ന് വച്ചാൽ ഇത്തിരി ഗദ്ഗദം ചിലപ്പോൾ ഊർന്ന് വന്നിട്ടുണ്ടാകാം. അങ്ങോട്ട് ഫോൺ വിളിച്ചാൽ മാത്രം കണക്ഷൻ കിട്ടുന്ന 'ന്യൂജൻ' ബന്ധുവാണെങ്കിലും ഇങ്ങനെയൊരു പ്രതീക്ഷാനൊമ്പരം എന്റെ അളിയനും ജിഷയും പ്രതീക്ഷിച്ച് കാണില്ല. നവദാമ്പത്യമധുരം പറന്ന് നടന്ന് ആഘോഷിക്കുന്നതിനിടയിൽ, ചിലപ്പോൾ അതിഥികൾ വന്നിരിക്കുന്ന അവസ്ഥയിൽ പോലും പരസ്പരം മൊബൈൽ കളികളിൽ ഏർപ്പെട്ട് പോയത് കൊണ്ടാവാം ഭക്ഷണം പാചകം ചെയ്യാനോ അല്ലെങ്കിൽ, ചുരുങ്ങിയത് 'ന്യൂജൻ' സ്റ്റൈലിൽ പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനോ സഹോദരസമാനദമ്പതികൾ മറന്നുപോയത്! അല്ലെങ്കിൽ, 'നീ ചെയ്യ്.. അല്ല.. നീ ചെയ്യ്...' എന്ന് പരസ്പരം പറഞ്ഞ് സമയം പോയിക്കാണണം! എന്തായാലും കുടലുമാലകളുടെ നൃത്തം എന്നെ രക്ഷിച്ചു. അല്ലെങ്കിൽ 'എന്റെ മീൻകറി എവിടെയെടാ...' എന്ന് അവിടെ വച്ച് തന്നെ ചിലപ്പോൾ ഞാൻ ചോദിച്ചേക്കുമായിരുന്നു.

പിന്നെ ജിഷയോട് ഞാനൊന്നും ചോദിക്കാൻ പോയില്ല... അവളുടെയും അവളുടെ അനിയന്റെയും കാര്യമല്ലേ... പോകട്ടും.

എന്തായാലും രാത്രി പതിനൊന്ന് മണിക്ക് അവർ തിരിച്ച് വരുമ്പഴേക്കും വേറൊരു വാർത്തയും ചെവിയിലെത്തി. അവരുടെ കൂടെ പോയിരുന്ന എന്റെ ഇളയ പുത്രി ദേവുവിനും വയറു വേദന! ഇനി എന്ത് ചെയ്യും? രാത്രി വൈകിയിരിക്കുന്നു. പിറ്റേന്ന് വൈകുന്നേരം വിമാനം കയറേണ്ടവരാണ്... ഇരുപത്തിനാല് മണിക്കൂറോളം യാത്ര ചെയ്യേണ്ടവരാണ്.... യാത്രക്കിടയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ...? ആർക്കും ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. ചോദ്യങ്ങൾ ഓരോരുത്തരുടെയും മനസ്സിലായിരുന്നു.

"അവൾക്കും പാറുവിന്റെ മരുന്ന് കൊടുത്താലോ..." ജിഷ തീർത്തും ഉന്മേഷമില്ലാതെ ചോദിച്ചു. 

"അത് ശരിയാവുമോ? രണ്ടും ഒരേ പ്രശ്നമാണെന്ന് നമുക്കെങ്ങനെയാ അറിയുക..?" എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.

"എനിക്ക് ചെയ്തത് പോലെ കായം പുരട്ടി നോക്ക്..." കേട്ടവരൊക്കെ അറിയാക്കാതെ ചിരിച്ചുപോയി. 

എന്തായാലും, ഭൂരിപക്ഷാഭിപ്രായം പ്രകാരം, പാറുവിന്റെ അതേ മരുന്നുകൾ ദേവുവും കഴിച്ചു. വ്യാഴാച പ്രഭാതം പൊട്ടിവിടർന്നു. ഇനി ആരും വയറുവേദന എന്നൊന്നും പറയല്ലേ... ആരും ഛർദ്ദിക്കല്ലേ എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഭാഗ്യം നമ്മളെ തുണച്ചിരിക്കണം. ആർക്കും ഒരു കുഴപ്പവും അന്ന് ഉണ്ടായില്ല. എല്ലാവരും സാധാരണ പോലെ ഭക്ഷണം കഴിച്ചു. മൂന്ന് മണിക്ക് രണ്ട് കാറുകളിലായി ദേവനഹള്ളിയിലുള്ള എയർപോർട്ടിലേക്ക് പുറപ്പെട്ടു. ചെക്കിങ്ങിനും സെക്യൂരിറ്റി ക്ലിയറൻസിനും ശേഷം, എയർപോർട്ടിൽ നിന്നും എല്ലാവരും പാവ് ബാജിയും കഴിച്ചു. എട്ടേ മുക്കാലിന്, സ്മിതയും മോളും ബാങ്കോക്കിലേക്കും, ഒൻപതേകാലിന്, ഞങ്ങൾ, ട്രാൻസിറ്റ് സ്റ്റോപ്പായ ദുബായിലേക്കുമുള്ള വിമാനങ്ങൾ കയറി. അലാക്കിന്റെ ബാഗ്ലൂർ യാത്ര അവസാനിച്ചതിന് ശേഷം, എന്നെ രക്ഷിച്ച കായത്തിന്റെ ഓർമ്മകളോടെ, തീർത്തും ശാന്തരായ കുടലുമാലകളോടെ പുതിയൊരു യാത്രയുടെ തുടക്കം!

***

2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഉറഞ്ഞ് തുള്ളിയ കുടലുമാലകൾ (അലാക്കിന്റെ യാത്ര - 1)

(Image Source: Google)

"എന്റെ ഇതുവരെയുള്ള ജീവിതത്തില് ഇത് പോലൊരു നശിച്ച യാത്ര ഞാൻ നടത്തീട്ടില്ല" എന്റെ അമ്മായിയമ്മ, വീട്ടിനകത്തോട്ട് കയറുന്നതിനിടയിൽ, അങ്ങേയറ്റം ശാപധ്വനിയോടെയായിരുന്നു അത്രയും പറഞ്ഞത്.

"പണ്ടാരമടക്കാനായിട്ടുള്ള നാറിയ യാത്ര... അലാക്കിന്റെ യാത്ര..." ഞാനകത്ത് നിന്നും കമഴ്ന്ന് കിടക്കുന്നതിനിടയിൽ പ്രതിവചിച്ചു.

"അല്ല, നീയിതെപ്പാണ് ഉള്ളീ കേറിയത്? നീ അകത്തോട്ട്  കേറുന്നതൊന്നും ആരും കണ്ടില്ലല്ലോ..." അതെ, ശരിയാണ്, നീണ്ടൊരു യാത്രക്ക് ശേഷം വണ്ടിയിൽ നിന്നിറങ്ങി, ആർക്കും പിടികൊടുക്കാൻ നിൽക്കാതെ ഞാനെന്റെ അളിയന്റെ ബാങ്കളൂരിലെ വീടിന്റെ ഒരു മുറിക്കകത്ത് കയറിക്കിടക്കാൻ തുടങ്ങിയത് ആരും കണ്ടിരുന്നില്ല. അസഹ്യമായ വയറ്റിലെ പ്രശ്നങ്ങളായിരുന്നു കാരണം.ഞങ്ങളൊരു കൂട്ടം ആളുകൾ ഒരു വലിയ ട്രാവലറിൽ വന്നിറങ്ങിയപ്പോൾ, സ്വീകരണ വർത്തമാനങ്ങൾക്കിടയിൽ ഞാൻ പതുക്കെ വഴുതിമാറിയത് ആരും കണ്ടിരുന്നില്ല. തമാശ കലർന്ന ഒരന്ത്യത്തിലേക്ക് ആ വയറുവേദന എത്തുമെന്നും ആരും പ്രതീക്ഷിച്ചില്ല!

അതെ, അതൊരു വല്ലാത്ത യാത്രയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം, യുഎസ്സിൽ നിന്ന് നാട്ടിലേക്ക് പോയതാണ്. വെക്കേഷന് നാട്ടിൽ പോവുക എന്നാണ് സന്തോഷത്തോടെ പറയാറുള്ളതെങ്കിലും, ഈ നാട്ടിൽ പോക്ക്, ഒരിക്കലും വളരെ റിലാക്സ്ഡ് ആയി ആഘോഷിക്കപ്പെടുന്ന ഒന്നല്ല. സത്യത്തിൽ, വളരെ ഹെക്ടിക് ആണ് ഈ നാട്ടിൽ പോക്ക് എന്നുള്ളത്. നാട്ടിലേക്കും തിരിച്ചുമുള്ള നീണ്ട യാത്ര മാത്രമല്ല, നാട്ടിൽ പോയാൽ നടത്തപ്പെടുന്ന നിരന്തരമായ ബന്ധുമിത്രാദിസന്ദർശനങ്ങളും ഒടുക്കമൊടുക്കം, വല്ലാത്ത മടുപ്പാണ് ഉണ്ടാക്കുക. ഇഷ്ടപ്പെട്ട് ചെയ്യുന്നതാണെങ്കിലും, മടക്ക ദിവസമാവുമ്പഴേക്കും, മനുഷ്യന് യാത്രകൾ മടുത്തിട്ടുണ്ടാവും. എന്തായാലും, ഇത്തവണയും നാട്ടിൽ കറക്കങ്ങൾക്ക് കുറവൊന്നും ഇല്ലായിരുന്നെങ്കിലും, പെരുമഴമൂലം, മുൻ വെക്കേഷനുകളെക്കാൾ യാത്രകൾ കുറവായിരുന്നു എന്ന് തന്നെ പറയാം.

കുറേക്കാലങ്ങളായുള്ള പതിവിന് വിപരീതമായി, ഇത്തവണ, ജൂലൈ മാസത്തിൽ അതിഗംഭീരമായ മഴയായിരുന്നു വടക്കൻ കേരളത്തിൽ പെയ്തത്. നിന്ന് പെയ്യുന്ന മഴ, പുറത്തിറങ്ങാൻ എല്ലാത്തരത്തിലും മടി തോന്നിക്കുന്ന മഴ. എന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുംവിധം, വീടിന് ചുറ്റും നല്ല രീതിയിൽ തന്നെ ഉറവകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിരുന്നു. വഴികളിൽ കാലുകൾ അമർത്തി വെക്കുമ്പോൾ, സൂക്ഷിച്ചില്ലെങ്കിൽ ആഴ്ന്ന് പോവുന്ന അവസ്ഥ!

ഈ പെരുമഴക്കാലം കാരണമാവണം, നാട്ടിൽ മുഴുവൻ പനിയുടെ വാർത്തകളാണ്. കൊറോണ കൂടടങ്ങിയിട്ടില്ലെങ്കിലും, കൊറോണയെ ആരും വകവെക്കുന്നതായി തോന്നിയില്ല. പക്ഷേ, എല്ലാ വീടുകളിലും പലർക്കും പനിയാണ്, പക്ഷേ കൊറോണയല്ല!

എന്തായാലും, കഴിഞ്ഞ പത്തിരുപത് വർഷങ്ങളുടെ ഇടയിൽ നാട്ടിൽ നടത്തിയിട്ടുള്ള സന്ദർശനങ്ങളൊക്കെ ഞങ്ങളെ സംബന്ധിച്ചടുത്തോളം പനിരഹിതമായിരുന്നു. കുട്ടികൾക്ക് ഇടക്ക് ചെറിയ ജലദോഷവും ജലദോഷപ്പനിയും വരുമെന്നല്ലാതെ മറ്റ് പൊല്ലാപ്പുകൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ, പനിയൊന്നും വരില്ല എന്ന ആത്മവിശ്വാസത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.

ജൂലൈ 28 നാണ് തിരിച്ച് യുഎസ്സിലേക്ക് പുറപ്പെടുന്നത്. ബാങ്കളൂരിൽ നിന്നാണ് വിമാനയാത്ര തുടങ്ങുന്നത്. പല കാരണങ്ങളാലും ബാങ്കളൂരിലാണ് ഞങ്ങൾ സാധാരണയായി നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങുന്നത്. ബാങ്കളൂരിൽ നിന്ന് കണ്ണൂരുള്ള വീട്ടിലേക്ക് പിന്നെയും ഏഴ് മണിക്കൂറോളം യാത്രയുണ്ട്. വിമാന നിരക്ക് കുറവായിരിക്കുമെന്നതിനാലും, അളിയന്റെ വീട്ടിലേക്കുള്ള യാത്ര യുഎസ്സിൽ നിന്നുമുള്ള യാത്രയുടെ കൂടെത്തന്നെ club ചെയ്യാമെന്നതിനാലുമാണ് ബാങ്കളൂർ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ യാത്രയിൽ, പക്ഷേ അളിയൻ ബാങ്കളൂരിൽ ഇല്ലായിരുന്നു. നാട്ടിൽ ചില ചടങ്ങുകൾ ഉണ്ടായിരുന്നതിനാൽ അളിയനും കുടുംബവും നാട്ടിലായിരുന്നു. അതുകൊണ്ട്, ബാങ്കളൂരിൽ വിമാനമിറങ്ങിയ ഉടനെത്തന്നെ, നേരത്തെ തീരുമാനിച്ച പ്രകാരം നാട്ടിൽ നിന്ന് വന്ന ഒരു ടാക്സിയിലാണ്, ഞങ്ങൾ നാട്ടിലേക്ക് യാത്ര പുറപ്പെട്ടത്. വൈകുന്നേരം നാലരക്കടുപ്പിച്ച് തന്നെ താവളത്തിന് പുറത്ത് കടന്നെങ്കിലും, ഇളയമ്മയുടെ മകൻ ശ്രീജുവും ഭാര്യ സിത്താരയും ഞങ്ങളെ കാണാൻ വന്നതിനാൽ അരമണിക്കൂറോളം അവരുമായി കുശലം പറഞ്ഞു. ഒടുവിൽ, വൈകുന്നേരം അഞ്ച് മണിക്കാണ് യാത്ര തുടങ്ങിയതെന്നതിനാൽ, ബാങ്കളൂരിലെ വൈകുന്നേരത്തെ ഗതികെട്ട ട്രാഫിക് മറികടക്കാൻ കുറെ സമയമെടുത്തു. മാക്കൂട്ടത്തിലെ ചുരത്തിൽ എത്തുമ്പഴേക്കും അർദ്ധരാത്രിയെന്നതിന് പുറമേ, കോരിച്ചൊരിയുന്ന മഴയുമായിരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പഴേക്കും പുലർച്ചെ രണ്ട് മണിയായി. ഒൻപത് മണിക്കൂറോളം എടുത്ത ആ രാത്രിയാത്ര തന്നെ ഞങ്ങളെ  സംബന്ധിച്ചടുത്തോളം, വളരെ മടുപ്പുളവാക്കാക്കിയിരുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊരു യാത്ര ചെയ്യില്ലെന്ന് അപ്പോൾത്തന്നെ ചിന്തിച്ച് പോയതാണ്.

പത്താം ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒരു മീറ്റിങ്ങിൽ പങ്കെടുക്കുക എന്നുള്ളതായിരുന്നു എന്നെ സംബന്ധിച്ച് ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ മുഖ്യ ഉദ്ദേശ്യവും, യാത്രയുടെ മുഖ്യ ആകർഷണവും. അതിൽ പങ്കെടുക്കുന്ന 90  ശതമാനം പേരെയും, ഏകദേശം മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാണാൻ പോകുന്നത്.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ, അളിയൻ നാട്ടിൽ വച്ച പുതിയവീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരുന്നു. ഞങ്ങളും അതിൽ പങ്ക് കൊള്ളാൻ പോയി. അവിടെയെത്തിയ ഉടനെത്തന്നെ, ഭാര്യയുടെ കുഞ്ഞമ്മാവൻ, ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച തെങ്ങിൻ കള്ള് എനിക്കെടുത്ത് തന്ന് സൽക്കരിച്ചത് മാമനോടുള്ള എന്റെ ഇഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അതിന്റെ പിറ്റേന്നായിരുന്നു കോട്ടയത്തുള്ള ഡിസിബുക്സിലേക്കുള്ള യാത്ര. ആദ്യമായി എഴുതിയ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉടമ്പടി ഒപ്പിടാനാണ് കോട്ടയത്തേക്ക് പോകുന്നത്. തലശ്ശേരിയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള സെക്കന്റ് എസി ടിക്കറ്റ് മലബാർ എക്സ്പ്രസിന് നേരത്തെയേ ബുക്ക് ചെയ്തിരുന്നു. രണ്ട് യാത്രകളും മുഴുവൻ സമയ രാത്രിയാത്രയായിരുന്നു. മാസ്ക് ധരിച്ച് കൊണ്ട് തന്നെയായിരുന്നു യാത്രയിലെ ഉറക്കം. ഞാൻ കോട്ടയത്തെത്തുന്നത് പ്രമാണിച്ച്, അഞ്ചാറ് കൂട്ടുകാരും പല സ്ഥലങ്ങളിൽ നിന്നായി അവിടെ എത്തിയിട്ടുണ്ട്. ഡിസി ബുക്സുമായുള്ള ഉടമ്പടി ഒപ്പിട്ടതിന് ശേഷം, കോട്ടയത്തുണ്ടായിരുന്ന ജൂൺ 27 പകൽ മുഴുവൻ കുമരകത്തുള്ള ഒരു റിസോർട്ടിൽ ഗംഭീരമായി ആഘോഷിച്ചു. നീന്തൽകുളത്തിലെ നീരാട്ടും, കുപ്പികളുടെ ആറാട്ടും അവിടെ നടത്തപ്പെട്ടു.

കോട്ടയത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷമായിരുന്നു, നാട്ടിൽ പെരുമഴ തുടങ്ങിയത്. പെരുമഴ ഒന്നവസാനിച്ചപ്പോൾ, ആവുന്നത് പോലെ, ബന്ധുമിത്രാദികളുടെയൊക്കെ വീട്ടിൽ പോയി അവരെയൊക്കെ സന്ദർശിച്ചു. ചെല്ലുന്ന വീടുകളിൽ നിന്നെല്ലാം പലഹാരങ്ങളും ചായയും ഹോർലിക്‌സും തരം പോലെ കഴിച്ചു. എത്ര വേണ്ടാ എന്ന് പറഞ്ഞാലും, ഇങ്ങനെ പലഹാരം തീറ്റിക്കുക എന്നുള്ളതാണ് സ്നേഹവായ്പ്പ് അറിയിക്കാനുള്ള ഏക മാർഗ്ഗം എന്ന് വിശ്വസിക്കുന്ന ബന്ധുമിത്രങ്ങളുടെ സ്‌നേഹനിർഭരമായ നിർബന്ധങ്ങൾക്ക് വഴിപ്പെടുക എന്നതാണ്, മുഖം കറുപ്പിക്കാതെ പുറത്ത് കടക്കാനുള്ള ഏക എളുപ്പവഴി. വീട്ടിൽ തിരിച്ചെത്തുമ്പഴേക്കും വയറൊരു പരുവത്തിലായിട്ടുണ്ടാവും, എന്നിരുന്നാലും അടുത്തദിവസവും ഇതുപോലെ തുടരും. എന്ത് പറഞ്ഞാലും അവരെയൊക്കെ കാണാതെ തിരിച്ച് വന്നാൽ, മനസ്സിനൊരു വിഷമമാണ്. അങ്ങനെ പല യാത്രകളിലും തിരക്കുകളാൽ കാണാൻ കഴിയാഞ്ഞ ചില ആളുകളെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.

കണ്ണൂർ ഐടിഐയിൽ ഒരു മിച്ച് പഠിച്ചവരായ ചിലർ കുവൈത്തിൽ നിന്നും സൗത്താഫ്രിക്കയിൽ നിന്നുമൊക്കെയായി അതേ സമയം നാട്ടിൽ ഉണ്ടായിരുന്നു. ഒരുമിച്ച് കൂടാനുള്ള ശ്രമങ്ങൾ ഒടുവിൽ ഞങ്ങളെ എത്തിച്ചത് എറണാകുളത്തായിരുന്നു. അതും പത്താം ക്ലാസ്സുകാരുടെ മീറ്റിങ്ങിന്റെ തലേ ദിവസം. തലശ്ശേരിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഒൻപതരക്ക് എറണാകുളത്തെത്തി. പെട്ടന്ന് തല്ലിക്കൂട്ടിയ പരിപാടിയായതിനാൽ,  പന്ത്രണ്ടോളം ആൺ കൂട്ടുകാർ മാത്രമേ എറണാകുളത്ത് വന്നിരുന്നുള്ളൂ. ഒരിക്കലും യുവത്വം മരിക്കാത്ത ആ കൂട്ടുകാർ കുറച്ച് നേരത്തേക്ക്, അവിടെയൊരു റിസോർട്ടിൽ ഒത്തുകൂടി. എന്നിട്ട് അന്ന് വൈകുന്നേരം നാലുമണിക്ക് തന്നെയുള്ള ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന് തിരിച്ച് പോന്നു. പിറ്റേന്ന്, ജൂലൈ പതിനേഴിന് പത്താം ക്ലാസ്സുകാരുടെ കൂട്ടായ്മ തലശ്ശേരിയിൽ വച്ച് തന്നെ വളരെ ഗംഭീരമായി കഴിഞ്ഞു. കൂട്ടുകാരോടൊത്ത്, ഒരു പതിനഞ്ച് കാരനായി ആ ദിവസം മുഴുവൻ മനസാ വ്യാപരിക്കാൻ സാധിച്ചു.

ഈ എറണാകുളം യാത്രയിലാണ് ആദ്യമായി എനിക്കൊരു അസുഖത്തിന്റെ ലക്ഷണം അനുഭവപ്പെടാൻ തുടങ്ങിയത്. മധുപാനസമേതമായി ഒരു മീൻ കഷണം വായിലേക്കിടാൻ തുടങ്ങിയപ്പോൾ, വാ ശരിക്കും തുറക്കാൻ കഴിയുന്നില്ല. മേൽത്താടിയും കീഴ്താടിയും, വിരലുകൾ കൊണ്ട്  ബലം പ്രയോഗിച്ച് കുറച്ച് വിടർത്തിയാൽ ഭക്ഷണം കഴിക്കാം. പക്ഷേ സംസാരിക്കുന്നതിനൊന്നും കുഴപ്പമില്ല. 'നീരിറക്ക'മായിരിക്കും, പെട്ടന്ന് മാറിക്കോളും എന്നൊക്കെയാണ് കരുതിയത്. അതുകൊണ്ട് മധുപാനത്തിന് കുറവൊന്നും വരുത്തിയില്ല. ഒരേയൊരു ആഗ്രഹം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ; അടുത്ത ദിവസത്തെ പത്താം ക്ലാസ്സ് കൂട്ടായ്മയിൽ പങ്കെടുക്കാനാവാതെ പോകരുത്!

ഇതേ സമയത്ത്, വീട്ടിൽ അനുജന്റെ മകന് പനി വന്നിരുന്നു. വീടിന്റെ ചുറ്റുവട്ടത്തും പനി ഏറിയും കുറഞ്ഞുമൊക്കെയുണ്ട്. ഇക്കാരണം കൊണ്ട് തന്നെ, ഇത്തിരി അധികപ്രസംഗമായാലും ശരി, ഇത്തിരി പൊങ്ങച്ചമായാലും ശരി എന്നൊക്കെ ചിന്തിച്ച്, കഴിയുന്നത്രയും വീട്ടിൽ പോലും മാസ്ക് ധരിച്ചാണ് എന്റെ നടപ്പ്. മക്കളോടും ഭാര്യയോടും കഴിയുമെങ്കിൽ മാസ്ക് വെക്കാനുള്ള ഒരുപദേശവും കൊടുത്തു. പക്ഷേ എന്റെ നിർദ്ദേശങ്ങളൊക്കെ അവർ  നിഷ്കരുണം തള്ളിക്കളഞ്ഞു. ഇതിനിടയിൽ ഭാര്യക്കും മക്കൾക്കും ചെറിയ പനിയും ജലദോഷവും ഒന്നുരണ്ട് തവണയായിട്ട് വന്നുപോവുകയും ചെയ്തിരുന്നു. ആ സമയത്ത്, അവൾ അവളുടെ അച്ഛന്റെ വീട്ടിലായിരുന്നത് കാരണം അവർ വീട്ടിൽ മാസ്കിടുന്നതിനെക്കുറിച്ച് ഞാനധികം വേവലാതിപ്പെട്ടിരുന്നില്ല. എന്നാലും അവർ എന്നെക്കാൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നെന്ന് തോന്നിയിരുന്നു. എന്തെങ്കിലും കാരണവശാൽ  ഞങ്ങളുടെ മടക്കയാത്രയിൽ പ്രശ്നങ്ങളുണ്ടാവരുതല്ലോ! 97F എന്ന ശരീരോഷ്മാവ് 98F ആയാൽത്തന്നെ വിമാനയാത്ര തടയുന്ന സമയമാണ്. അതുകൊണ്ട്,ഞാൻ എന്റേതായ രീതിയിൽ മുൻകരുതലുകൾ എടുത്തുകൊണ്ടിരുന്നു. ആ എനിക്കാണ് ഇപ്പോൾ വാ തുറക്കാൻ പറ്റാത്തത്. വാ ശരിക്ക് തുറന്ന്, പല്ല് പോലും തേക്കാൻ പറ്റാത്ത അവസ്ഥ!

എറണാകുളത്ത് നിന്ന് ജൂലൈ 16 ന് രാത്രി 11:30 ക്ക് തിരിച്ചെത്തി, പിറ്റേന്ന് സ്‌കൂൾ കൂട്ടായ്മയിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുമ്പഴേക്കും ആകെ മൊത്തം തളർന്നത് പോലെ തോന്നിയിരുന്നു. നിർത്താതെയുള്ള യാത്രകളും നിർത്താതെയുള്ള മഴയും, ഈർപ്പം ഒട്ടും വിട്ടുമാറാതെയുമുള്ള കാലാവസ്ഥയും മറ്റുമായിരിക്കാം കാരണമെന്ന് ഞാൻ വെറുതെ ഊഹിച്ചു. ഒന്ന് ശരിക്ക് വിശ്രമിച്ചാൽ എല്ലാം ശരിയാവുമെന്നും കരുതി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ശരീരത്തിനൊരു ഉത്സാഹം തോന്നിയെങ്കിലും, വാ തുറക്കാൻ പറ്റാത്ത പ്രശ്നം അതേപോലെ തുടരുന്നതോടൊപ്പം, എന്റെ കൈകളിലെ സന്ധികളിലും വേദന തോന്നാൻ തുടങ്ങി. കൈ പൊക്കാൻ ശരിക്കും വിഷമിച്ചു. എന്നാലും അതൊന്നും വക വെക്കാതെ പിറ്റേ ദിവസവും എന്റെ അച്ഛന്റെ ഭാഷയിൽ, അലയാൻ പോയി. ഏകദേശം പന്ത്രണ്ടോളം ബന്ധു വീടുകളിൽ സന്ദർശനം നടത്തിയിട്ട് രാത്രി വൈകി വീട്ടിലെത്തുമ്പഴേക്കും എനിക്കൊരു പനിക്കോള് തോന്നിത്തുടങ്ങി. 

പിറ്റേന്ന് എഴുന്നേൽക്കുമ്പോഴേക്കും പനി വണ്ണത്തിൽ കേറിത്തുടങ്ങിയിരുന്നു. അതേ സമയത്ത്, എന്റെ വേറൊരനുജന്റെ മകൾക്കും പനി തുടങ്ങി. അനുജൻ തന്നെ മുൻകൈയെടുത്ത് വീടിനത്ത് തന്നെയുള്ള പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ടോക്കണെടുത്തു. ഇനി എന്നെ സംബന്ധിച്ചടുത്തോളം കൂടുതൽ ജാഗരൂകനായിരിക്കേണ്ടതാണ്. തിരിച്ച് പോകേണ്ടുന്ന ദിവസം അടുത്തെത്താറായിരിക്കുന്നു. യാത്ര മാറ്റിവെക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഭയങ്കര ചിലവുള്ള കാര്യമാണ്. മാത്രവുമല്ല ജോലിയെയും ബാധിക്കും. 

ഇത്തവണ ബാങ്കളൂരുള്ള അളിയന്റെ വീട്ടിൽ പോയി രണ്ട് ദിവസം താമസിക്കാൻ സാധിച്ചിരുന്നില്ല. അളിയൻ താമസിക്കുന്ന അതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ എന്റെ ഇളയമ്മയുടെ മോളും കുടുംബവും കഴിഞ്ഞ ഒരു വർഷമായിട്ട് താമസിക്കുന്നുണ്ട്. അവരുടെ മക്കളൊക്കെ വലിയ ക്ളാസ്സുകളിലായതിനാൽ, പ്രവർത്തിദിവസങ്ങളിൽ അവിടെ പോയി അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം, ആയതിനാൽ, ഏതെങ്കിലും ഒരു വീക്കെൻഡിൽ അവിടെ പോയി വീണ്ടും നാട്ടിൽ തിരിച്ച് വന്ന്, യുഎസ്സിലേക്ക് തിരിച്ചുള്ള യാത്രാ സമയത്ത് നേരെ ബാങ്കളൂർ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു എന്റെ പദ്ധതി. അതൊരു മിനക്കെട്ട പരിപാടിയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അങ്ങനെ തീരുമാനിച്ചത്. ബാങ്കളൂരിലേക്ക് രണ്ട് തവണ യാത്ര ചെയ്യുന്നത് മണ്ടത്തരം തന്നെയാണല്ലോ. എന്നാലും പിള്ളേരുടെ പഠിപ്പ്, ഞങ്ങളെക്കൊണ്ട് പൊയ്പ്പോകരുതെന്ന നിർബന്ധബുദ്ധി കാരണം മാത്രമായിരുന്നു അങ്ങനെയൊരു തീരുമാനം എടുത്തത്.

പക്ഷേ, അളിയനോ, ഇളയമ്മയുടെ മോൾക്കോ ഒന്നും അതൊരു പ്രശ്നമല്ലായിരുന്നു. മക്കളൊക്കെ ഇതിനകം തന്നെ ഒന്നുരണ്ട് ദിവസങ്ങൾ അവധിയെടുക്കാനും തയ്യാറായിട്ട് തന്നെയാണ് ഇരിപ്പ് എന്നാണ് അവർ അറിയിച്ചത്. പോരാഞ്ഞതിന് പഠിപ്പിന്റെ കാര്യത്തിൽ അവരൊക്കെ self drivers ആണെന്നും പറഞ്ഞപ്പോൾ, ഞാനെന്റെ യാത്ര ഒറ്റ യാത്രയാക്കി മാറ്റി. യുഎസ്സിലേക്ക് പോകുന്ന സമയത്ത്,  മൂന്നോ നാലോ ദിവസങ്ങൾ മുന്നേ ബാങ്കളൂരുവിൽ പോവുക, അളിയന്റെയും പെങ്ങളുടെയും കുടുംബത്തിന്റെ കൂടെ കുറച്ച് ദിവസം  ചിലവിടുക,പിന്നെ അവിടെ നിന്ന് നേരിട്ട് യുഎസ്സിലേക്ക് പറക്കുക, സമയം ലാഭം, മിനക്കേട് ലാഭം! 

ആദ്യം ഒരു ഇന്നോവ വാനിലാണ് പോകാൻ തീരുമാനിച്ചതെങ്കിലും, ഇത്തവണ ബാങ്കളൂരുവിലേക്ക് ഭാര്യയുടെ അനുജത്തിയും മകളും വരുന്നുണ്ടെന്നതിനാൽ ഒരുമിച്ച് യാത്ര  ചെയ്യുന്നതിനായി,ഒരു ട്രാവലർ ബുക്ക് ചെയ്തു. ഭാര്യയുടെ അനുജത്തിയും മകളും ബാങ്കോക്കിലാണ്. നാട്ടിൽ  പുതുതായി പണിഞ്ഞ വീട്ടിലെ ഗൃഹപ്രവേശനത്തിന് വന്ന് തിരിച്ച് പോവുകയാണ്. അനുജത്തിയുടെ ഭർത്താവ് നേരത്തേ തന്നെ ബാങ്കോക്കിലേക്ക് തിരിച്ച് പോയിരുന്നു. സ്വന്തം വീട്ടിൽ കുറച്ച് ദിവസം കൂടി അധികം താമസിച്ചിട്ട്, തിരിച്ചു പോവുകയാണ് അനുജത്തിയും മകളും. ഞങ്ങൾ യുഎസ്സിലേക്ക് തിരിക്കുന്ന അതേ ദിവസം തന്നെയാണ് അവരുടെ ബാങ്കോക്കിലേക്കുള്ള വിമാനവും. ഫ്‌ളൈറ്റുകളുടെ സമയത്തിനിടയിൽ വെറും അര മണിക്കൂർ മാത്രം.അങ്ങനെയാകുമ്പോൾ, ബാങ്കളൂരിലേക്കുള്ള യാത്രയും അവിടെയുള്ള താമസവും ഒരുമിച്ചാകാമല്ലോ. എന്റെ ഭാര്യക്കും അനുജത്തിക്കും അവരുടെ ഒരേയൊരു പൊന്നാങ്ങളക്കും കുറേക്കാലം കൂടി ഒരുമിച്ച് താമസിച്ച് തമാശകൾ പറഞ്ഞ് ചിരിച്ച് രസിക്കാനൊരവസരം! എനിക്കും എന്റെ ബാങ്കളൂരിലുള്ള കൂട്ടുകാരെ കാണാനൊരവസരം!

ഞാനും അനിയന്റെ മകളും ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറെ കാണിച്ചു. നല്ല ക്ഷീണമുണ്ടായിരുന്നു എനിക്ക്. ജലദോഷവും മൂക്കൊലിപ്പും ചുമയും ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷേ എനിക്കെത്രയും പെട്ടന്ന് രോഗവിമുക്തി നേടേണ്ടിയിരുന്നു. ജൂലൈ 23 നാണ് ബാങ്കളൂരുവിലേക്ക് പോകുന്നത്. അവിടെ നിന്ന് ജൂലൈ 28 നാണ് അമേരിക്കയിലേക്ക് പോകേണ്ടത്. കുറച്ച് പുസ്തകങ്ങളും ബേക്കറികളും അല്ലറചില്ലറ സാധനങ്ങളുമൊക്കെ വരുന്നതിന് മുന്നോടിയായി വാങ്ങിക്കേണ്ടതുണ്ട്. കുറച്ച് സാധനങ്ങൾ ഇതിനിടയിൽ തന്നെ വാങ്ങിച്ചിരുന്നു. പനി പിടിച്ചതോട് കൂടി, പട്ടണത്തിൽ പോയി സാധനങ്ങൾ വാങ്ങിക്കാൻ എനിക്ക് പറ്റാതായി. കുറച്ച് വിശ്രമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഭാഗ്യത്തിന് ഭാര്യ ജിഷയുടെ ജലദോഷമൊക്കെ അപ്പഴേക്കും മാറിയതിനാൽ, എന്റെ അനുജന്റെ കൂടെ പോയിട്ടാണ്, അവൾ എനിക്ക് വേണ്ടുന്ന പുസ്തകങ്ങളും മറ്റ് സാധനങ്ങളും വാങ്ങിച്ചത്. 

ഹെൽത്ത് സെന്ററിൽ നിന്ന് തന്നെ മരുന്നുകൾ കിട്ടി. എല്ലാം ഫ്രീയാണ്. ഞാനാദ്യമായിട്ടായിരുന്നു ആ ഹെൽത്ത് സെന്ററിൽ പോകുന്നത്. അവിടത്തെ സെറ്റപ്പുകളും ചിട്ടവട്ടങ്ങളും എന്നെ ശരിക്കും ആകർഷിച്ചു. ഒരു സർക്കാർ സ്ഥാപനമാണെന്ന തരത്തിലുള്ള വൃത്തികേടുകളോ അഭംഗിയോ അവിടെയുണ്ടായിരുന്നില്ല. ഒരു ഡോസ് മരുന്ന് കഴിച്ചപ്പോൾ തന്നെ എന്റെ സന്ധിവേദനകളും പനിയും പമ്പ കടന്നിരുന്നു. എന്നാലും ക്ഷീണം മാറുന്നുണ്ടായിരുന്നില്ല.

ഇതിനിടയിൽ എന്റെ മൂത്തമകളുടെയും, എന്റെ നേരെ താഴെയുള്ള അനുജന്റെ മൂത്ത മകളുടെയും പിറന്നാൾ ദിവസങ്ങളെത്തി. ജൂലൈ പത്തൊൻപത്തിന് അനുജന്റെ മകളുടെയും ജൂലൈ 21 ന് എന്റെ മകളുടേയും പിറന്നാളുകളാണ്. അങ്ങനെ ജൂലൈ 19 ന് എന്റെ  നേരേതാഴയുള്ള അനുജൻ ബാലചന്ദ്രന്റെ വീട്ടിൽ ചെറിയൊരു 'കേക്ക് മുറി' ചടങ്ങ് നടത്താൻ പരിപാടിയായി. ആ സമയമാവുമ്പഴേക്കും ചെറിയ തോതിൽ പനിയും തലക്കനവും കാരണം, എന്റെ അമ്മ മൂടിപ്പുതച്ച് കിടപ്പായി. ജൂലൈ 19 ന് ശേഷം, ജൂലൈ 21 ന് എന്റെ വേറൊരനുജന്റെ വീട്ടിലും ഒരു പിറന്നാൾ പാർട്ടി നടത്താൻ ധാരണയായി. അവൻ അവന്റെ പുതിയ വീട്ടിൽ താമസമായിട്ട് ഒരു വർഷം ആവുന്നതേയുള്ളൂ. ആ വീട്ടിൽ, ഞങ്ങൾ എല്ലാ ജ്യേഷ്ഠാനുജന്മാരും നാട്ടിലുള്ളതിനാൽ ഒരു കേക്ക് മുറിയും, അത് കഴിഞ്ഞ് അവിടെത്തന്നെ എല്ലാവരും  ഒരുമിച്ച് കിടന്നുറങ്ങാനായിരുന്നു പ്ലാൻ.  ഈ രണ്ട് പരിപാടികളിലും അമ്മക്ക് പങ്കെടുക്കാൻ പറ്റിയില്ല. മരുന്നുകൾ കഴിച്ച് കൊണ്ടാണ് ഞാൻ നടക്കുന്നത്. ഒരു  ഉഷാറുമില്ലെങ്കിലും, എല്ലാവരുടെയും കൂടെ ഒരുമിച്ച് കൂടാൻ വേണ്ടിയുള്ള ആഗ്രഹമായിരുന്നു ഉള്ളിൽ.

പനി മാറിയെങ്കിലും, ഈ സമയമാവുമ്പഴേക്കും എനിക്ക് ജലദോഷവും മൂക്കൊലിപ്പും ചുമയും തുടങ്ങിയിരുന്നു. മാസ്ക് വച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല എന്ന് തോന്നിയെങ്കിലും, ആളുകൾ കൂടുമ്പോഴൊക്കെ മാസ്ക് ഇട്ടിട്ട് തന്നെയായിരുന്നു എന്റെ നടപ്പ്.

വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുന്നത് വേറൊരു മിനക്കെട്ട ജോലിയാണ്. ഞങ്ങൾക്കെല്ലാവർക്കും കൂടി ആറ് വലിയ പെട്ടികൾ തന്നെയുണ്ട്. മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ നാട്ടിൽ നിന്ന് തന്നെ പൊടിച്ച് കൊണ്ടുവരികയാണ് സാധാരണ പതിവ്. അവയൊക്കെ പതിവായി ഞാനാണ് പായ്ക്ക് ചെയ്തിരുന്നത്. പക്ഷേ ഇത്തവണ എനിക്കൊന്നിനും ഒരു ഉഷാറില്ല. ഒടുവിൽ ആ ജോലിയും ജിഷ ഏറ്റെടുത്തു. എന്നാലും എനിക്ക് തൃപ്തി  ആവുന്നുണ്ടായിരുന്നില്ല. ഞാൻ ചെയ്താലേ എല്ലാം ശരിയാകൂ എന്ന ധാരണയാണ് എന്നെ ഭരിച്ചുകൊണ്ടിരുന്നത്. എല്ലാ പെട്ടികളും തൂക്കം നോക്കി ഒതുക്കി വെക്കേണ്ടതുണ്ടല്ലോ. ഒടുക്കം ബാങ്കളൂരിലേക്ക് പോവുന്നതിന്റെ തലേ ദിവസം ഉച്ചയാവുമ്പഴേക്കും ഞാനും കൂടി ഇടപെട്ട് പെട്ടികളൊക്കെ തയ്യാറാക്കി. കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ എടുത്തു വച്ചു. 

പക്ഷേ മാരികൾ എന്നെ വിടാൻ തയ്യാറായിരുന്നില്ല. ഉച്ച കഴിയുമ്പഴേക്കും എനിക്ക് വയറ്റിൽ ചില വൈക്ളബ്യങ്ങൾ ആരംഭിച്ചു. വേദനയില്ല, പക്ഷെ നിരന്തരമായ ഒരുതരം ഉരുണ്ടു കൂടലും വായു നിറയുന്നത് മാതിരിയുള്ള പ്രതീതിയും. ആകപ്പാടെ ഒരു വല്ലായ്മ.  ഇരിക്കാനും നിൽക്കാനും പറ്റാത്തത് പോലെയുള്ള വൃത്തികെട്ട അവസ്ഥ. അകത്ത് പതുങ്ങി, അടങ്ങിയൊതുങ്ങി, കിട്ടിയ ആഹാര ദഹപ്പിച്ച് അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന എന്റെ കുടലുമാലകൾ, പാമ്പുകൾ കെട്ടുപിണഞ്ഞ് നൃത്തം വെക്കുന്നത് പോലെ എന്റെ വയറ്റിനുള്ളിൽ കിടന്ന് പുളയുകയാണ്. ഇതിനിടയിൽ, എന്റെ മടക്കയാത്ര പ്രമാണിച്ച്, ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവരൊക്കെ വരുമ്പോൾ സാധാരണ സന്തോഷിക്കാറുള്ള എനിക്ക് ഇത്തവണ ഒരു തരത്തിലും സന്തോഷിക്കാൻ പറ്റുന്നില്ല. അവരോട് സമാധാനത്തിൽ ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. അവർ വീട്ടിൽ വരുന്നത് പോലും എനിക്ക് വെറുപ്പായി തുടങ്ങിയിരുന്നു. വരാതിരുന്നാൽ അത്രയും സമയം എനിക്ക് ചുരുണ്ട് കൂടി കിടക്കാമല്ലോ.

രാത്രിയായപ്പോൾ, എന്റെ പരവേശം പിന്നെയും കൂടി വന്നു. പിറ്റേന്നുള്ള ബാങ്കളൂർ യാത്ര ഒഴിവാക്കിയാലോ എന്ന് ഒരു മാത്ര ഞാൻ  ചിന്തിച്ചു. ഇത്തരം സാഹചര്യത്തിൽ നീണ്ട യാത്ര ചെയ്യുന്നത് കൂടുതൽ  അപകടമാണെന്ന ചിന്ത എന്നെ പിടികൂടി. എന്നാലും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്റെ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാവരും വളരെയധികം തയ്യാറെടുപ്പുകളിലാണ്. ബാങ്കളൂരിലെത്തി ചെയ്യണ്ട കാര്യങ്ങളുടെ പട്ടിക എന്റെ മക്കളും അവിടെയുള്ള കുട്ടികളും എന്തൊക്കെയോ പരിപാടികളിട്ടിരുന്നു. മാത്രവുമല്ല, ഭാര്യയുടെ അനുജത്തിയും മകളും കൂടെ വരുന്നുണ്ട്. ഇനി ഈ അവസാന നിമിഷത്തിൽ, ഈ യാത്ര ക്യാൻസൽ ചെയ്യണമെന്ന് ഞാൻ പറഞ്ഞാൽ, അതിന്റെ പ്രതിധ്വനികൾ എങ്ങനെയാവും എന്നതിനെക്കുറിച്ച് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് തന്നെ, ഞാനാരോടും ഒന്നും പറഞ്ഞില്ല. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ, കുഴപ്പമില്ലെന്ന് മാത്രം പറയും.

ഒരുവിധം, ആരെയും ഒന്നും കാര്യമായി അറിയിക്കാതെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഭാര്യയും മക്കളുമൊക്കെ സ്ഥല പരിമിതികൾ കാരണം പലയിടങ്ങളിലായാണ് കിടന്നിരുന്നത്. കൂടെ ആരും കിടക്കാഞ്ഞതിനാൽ  എന്റെ പരവേശം ആരും അധികം അറിഞ്ഞില്ല. അതെനിക്കും സൗകര്യമായി.

രാത്രി എനിക്ക് ഉറക്കം ഒട്ടും വന്നില്ല. കുടലുമാലകളെ എങ്ങനെ ഒതുക്കിക്കിടത്താം എന്ന ചിന്ത മാത്രം. വെറുതെ കമഴ്ന്നും ചെരിഞ്ഞും മലർന്നും കിടന്ന്, എങ്ങനെ കിടന്നാലാണ് ഉറങ്ങാൻ പറ്റുക എന്ന പരീക്ഷണത്തിലായിരുന്നു ഞാൻ. അലാറം വച്ചിരുന്നെങ്കിലും, ഉറങ്ങാൻ പറ്റാത്തത് കൊണ്ട്, നാല് മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു. രാവിലെ ഏഴരക്ക് പുറപ്പെടാനാണ് പരിപാടി. ഏഴ് മണിക്ക് വണ്ടി വീട്ടിലെത്തും. 

എഴുന്നേറ്റ് പല്ലൊക്കെ തേച്ചു. കുളിക്കാനായി വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചു. ചൂട് വെള്ളം കുടിച്ച് വയറ്റിലെ പ്രശനം തീരുമോ എന്ന് നോക്കാൻ, ഒന്ന് രണ്ട് ഗ്ളാസ് ചൂടുവെള്ളം കുടിച്ചു. പക്ഷേ പ്രശനം അതേപോലെ തന്നെ തുടർന്നു. ശ്വാസോച്ഛ്വാസത്തിന്റെ കൂടെ ഇടക്കിടക്ക് മൂളിയാൽ ആശ്വാസം കിട്ടുന്നുണ്ട്. ആരും അടുത്തില്ലാത്തപ്പോൾ ഞാൻ മൂളിക്കൊണ്ടിരുന്നു. കുളിച്ച് വരുമ്പഴേക്കും മണി അഞ്ചരയായി. അപ്പഴേക്കും മറ്റുള്ളവരും ഉണർന്നിരുന്നു. ആരും അറിയാതെ മൂളാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്റെ പ്രശ്നത്തിന്റെ ഗാമഭീര്യം ആരെയും അറിയിക്കാൻ എനിക്ക് മനസ്സ് വന്നില്ല. മാത്രവുമല്ല, അത് ചിലപ്പോൾ സ്വാഭാവികമായോ അല്ലെങ്കിൽ  ബാങ്കളൂരിൽ എത്തിയായാലുടനെ ഡോക്ടറെ കാണിച്ചോ മാറിക്കോളുമെന്ന ചിന്തയായിരുന്നു മനസ്സിൽ. കൂടുതൽ പരവേശം പുറത്ത് കാണിച്ച് മറ്റുള്ളവരുടെ ഉന്മേഷം കെടുത്തേണ്ടെന്ന് ഞാൻ കരുതി. എങ്കിലും, എന്റെ ആ നിലയിലുള്ള അവസ്ഥ കണ്ടിട്ട് തന്നെ അവരുടെ ഉന്മേഷം പകുതിയും നഷ്ടപ്പെട്ടിരുന്നു. 

ഏഴ് മണിക്ക് തന്നെ ട്രാവലർ വീട്ടിലെത്തി. അനുജന്മാരും അവരുടെ ഭാര്യമാരും മക്കളും വീട്ടിലെത്തി. ആകപ്പാടെ ബഹളം. അതിനിടയിൽ, എന്റെ നേരനുജന്റെ ഭാര്യക്കും കലശലായ പനിയായത് കാരണം അവൾ രാവിലെ വീട്ടിൽ വന്നിരുന്നില്ല. എന്റെ വീട്ടിലും അനുജന്മാരുടെ വീട്ടിലും എല്ലാം  പനിക്കാരാണ്. അമ്മയ്ക്കും ഇപ്പോൾ വയറ്റിൽ പ്രശ്നങ്ങൾ ഉണ്ട്. ശോധനക്കുറവും കരണ്ടുള്ള വേദനയും. എന്നാലും പാവം അമ്മയും രാവിലെത്തന്നെ എഴുന്നേറ്റിരുന്നു. 

പെട്ടികൾ അനുജന്മാരും വണ്ടിയുടെ ഡ്രൈവറും കൂടിയെടുത്ത് വണ്ടിക്കകത്ത് വച്ചു. അധികമൊന്നും സംസാരിക്കാതെ അച്ഛനമ്മമാരുടെ കാലുകൾ തൊട്ട് വന്ദിച്ച്, ഞാൻ നേരെ വണ്ടിക്കകത്ത് കയറിയിരുന്നു. അധികം നിൽക്കാൻ പറ്റുന്നില്ലെന്ന ക്ഷമാപണത്തോടെയായിരുന്നു ഞാൻ വണ്ടിയിൽ കയറി ഇരുന്നത്. അധികം വൈകാതെ ഭാര്യയും മക്കളും കയറി. എല്ലാവരോടും ഒന്നുകൂടി കൈ വീശി, ഞങ്ങൾ വീട്ടിൽ നിന്ന് പുറപ്പെട്ടു.

വണ്ടിയുടെ ഡ്രൈവറെ ഞാൻ ആദ്യമായി കാണുകയാണ്. എന്റെ ഭാര്യയുടെ നാട്ടുകാരനാണ് അദ്ദേഹം. എന്നിരുന്നാലും ഞാൻ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തോടും എന്റെ പ്രശം വളരെ ചുരുക്കി ഞാൻ പറഞ്ഞതിനാൽ അദ്ദേഹവും കുറേ നേരം മൗനം ഭജിച്ചു. എന്നിരുന്നാലും സാഹചര്യത്തിന്റെ സമ്മർദ്ദം മാനിച്ച്, ജിഷ ഡ്രൈവറുമായി ചില നാട്ടുകാര്യങ്ങൾ സംസാരിച്ചതുകൊണ്ട് എനിക്കും സമാധാനമായി.

ഇനി നമുക്ക് പോകേണ്ടത്, മട്ടന്നൂർക്കാണ്. അവിടെ എയർപോർട്ടിനടുത്താണ് ഭാര്യയുടെ അനുജത്തി സ്മിതയുടെ വീട്. അവിടെച്ചെന്ന് അവരെയും കൂട്ടണം. ഞങ്ങളവിടെ എത്തുമ്പഴേക്കും കാലത്ത് എട്ട് മണിയായിരുന്നു. സ്മിതയും മകളും വീടൊക്കെ പൂട്ടി, താഴെയുള്ള അവളുടെ ഭർത്താവിന്റെ അച്ഛൻ താമസിക്കുന്ന വീട്ടിൽ താക്കോൽ ഏൽപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് ജിഷയുടെ അച്ഛനും അമ്മയും അവിടെ എത്തിയത്. അവരും ബാങ്കളൂർക്ക് വരുന്നുണ്ട്. പക്ഷേ അവർ അവരുടെ തന്നെ വാഗൺ-ആർ കാറിലാണ് വരുന്നത്. അളിയൻ ജിതേഷിന്റെ വീട്ടിലേക്കുള്ള തേങ്ങയും ചില പച്ചക്കറികളും ഒക്കെ അതിലാണുള്ളത്.

വണ്ടി അവിടെ എത്തിയ ഉടനെത്തന്നെ, സ്മിതയുടെയും മോളുടെയും പെട്ടികൾ എടുത്ത് വണ്ടിയിൽ കയറ്റി. ട്രാവലറിന്റെ ഡ്രൈവറും ജിഷയുടെ അച്ഛനമ്മമാർ പോകുന്ന വണ്ടിയുടെ ഡ്രൈവറുമാണ് അതൊക്കെ ചെയ്തത്.  എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാൻ അഭിനയിച്ചുകൊണ്ടിരുന്നെങ്കിലും, കിട്ടുന്ന സമയത്ത് ഞാൻ അവിടെയുള്ള സോഫയിൽ കമഴ്ന്ന് കിടന്നു. സ്മിതയുടെ ഭർത്താവിന്റെ പ്രായമായ അച്ഛനെ അവരുടെ വീട്ടിൽ പോയി കാണണമെന്നുണ്ടെങ്കിലും വയറ്റിലെ ആകുലത കാരണം അതിന് തുനിഞ്ഞില്ല. ഈ അവസ്ഥയിൽ അവിടെപ്പോയാൽ, എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് അവരോടും വിശദീകരിക്കേണ്ടിവരും. എന്തായാലും ഒരാഴ്ച മുന്നേ അവിടെ പോയപ്പോൾ അദ്ദേഹത്തെ കണ്ടതല്ലേ എന്ന് സ്വയം സമാധാനിച്ചിരുന്നു. ഇനി വൈകാതെ പോകാം എന്നും പറഞ്ഞ് എഴുന്നേറ്റപ്പോഴാണ്, സ്മിതക്കൊരു ഫോൺ വന്നത്. സ്മിതയുടെ ഭർത്താവിന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു. അവർ കണ്ണൂർ സിറ്റിയിലാണ് താമസം. സ്മിത പോകുന്നത് പ്രമാണിച്ച് ഏട്ടനും കുടുംബവും വരുന്നുണ്ടത്രേ.വരുന്ന വഴിയ്ക്ക് വിളിക്കുകയാണെന്നും, ഇരുപത് മിനുട്ടിൽ എത്തുമെന്നും പറഞ്ഞപ്പോൾ, അവൾ ഓക്കേ പറഞ്ഞു. 

സ്മിതയെയും ഏകമകളെയും യാത്രയാക്കാൻ ആരെയും അവിടെ കണ്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. തൊട്ടു താഴെ, അവളുടെ ഭർത്താവിന്റെ പഴയവീടുണ്ട്. ഭർത്താവിന്റെ അച്ഛൻ വയ്യാതെ കിടപ്പിലാണെങ്കിലും, ഭർത്താവിന്റെ പെങ്ങളും അവരുടെ കുടുംബവും അവിടെത്തന്നെയുണ്ട്. പക്ഷേ ആരെയും സ്മിതയുടെ വീട്ടിൽ കണ്ടില്ല. എന്റെ വീട്ടിൽ നിന്ന് ഞങ്ങൾ പുറപ്പെടുമ്പോഴുള്ള രംഗം ഞാൻ അറിയാതെ ഓർത്തുപോയി. ഒരേ കാര്യങ്ങൾ തന്നെ, പലയിടങ്ങളിലും പലതരത്തിലായിരിക്കുമെന്ന കാര്യം, പണ്ടാരോ പറഞ്ഞത് പോലെ ഞാനോർത്തു. മാത്രവുമല്ല, എന്റെ വീട്ടിലെ വരുംദിവസങ്ങളിലുള്ള അവസ്ഥ,  ഇന്ന് കണ്ടത് പോലെത്തന്നെ ആയിരിക്കണമെന്നില്ലല്ലോ. ഓരോരുത്തർക്കും ഓരോരോ മുൻഗണനകളും അവരുടേതായ അവസ്ഥകളും, കാലം വരുത്തിവെക്കുന്ന മാറ്റങ്ങളും കാണുമല്ലോ. ഒരേ കാര്യത്തിനെ അവലംബിച്ച്, ഒരു സ്ഥലത്ത് കണ്ടത് പോലെത്തന്നെ വേറൊരു സ്ഥലത്ത് കാണണം എന്ന് ചിന്തിക്കുന്നത് അർത്ഥശൂന്യമാണെന്ന തത്വചിന്ത, ഉടനെത്തന്നെ ആരോ എന്റെ മസ്തിഷ്കത്തിൽ കുത്തിവച്ചത് ഉടനെത്തന്നെ ഞാനറിഞ്ഞു. എന്തായാലും, മറ്റാരും വന്നില്ലെങ്കിലും, അവളുടെ ഭർത്താവിന്റെ മൂത്ത ഏട്ടൻ വരുന്നുണ്ടല്ലോ! വരാൻ ഇത്തിരി നേരം വൈകിയത്, ക്രിമിനൽ കുറ്റമൊന്നും അല്ലെന്നതിനാൽ, ഞാനത്തരം 'വേണ്ടാത്ത' ചിന്തകൾ, അവിടെത്തന്നെ അടുപ്പ് കൂട്ടി കത്തിച്ച് ചാരമാക്കിക്കളഞ്ഞു.

എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് പുറപ്പെട്ടാൽ മതിയെന്നായിരുന്നു. വയറ്റിലെ ഉരുണ്ടു കൂടൽ കാരണം, കുടലുമാലകളുടെ താണ്ഡവം കാരണം, ഛർദ്ദിക്കാൻ വരുന്നില്ലെങ്കിലും ഒന്ന് വിരലിട്ട് ഛർദ്ദിച്ചാലോ എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. സ്മിത പോകുന്നതിനെക്കുറിച്ച് സ്മിതയുടെ ഭർത്താവിന്റെ ഏട്ടന് നേരത്തേ അറിവുള്ളതാണ്. എട്ട് മണിക്ക് പുറപ്പെടും എന്ന കാര്യവും അറിയാം. അവർക്ക് ബൈ ബൈ പറയണം എന്നുണ്ടെങ്കിൽ നേരത്തെ തന്നെ വരാമായിരുന്നല്ലോ എന്ന് ഞാൻ ചിന്തിച്ചു. കാരണം ബാഗ്ലൂർ യാത്ര അങ്ങനെയാണ്. രാവിലെ എത്ര നേരത്തെ പോകുന്നോ അത്രയും നല്ലതാണ്. വൈകുന്നേരത്തെ സിറ്റി ട്രാഫിക്കിൽ പെടാതെ വീട് എത്തിയാൽ രക്ഷപ്പെട്ടു. പക്ഷേ, ഇവിടെ യാത്ര അനന്തമായി വൈകുകയാണ്. ഓരോ മണിക്കൂർ നാട്ടിൽ നിന്നും വൈകുന്നത്, അതിന്റെ മൂന്നിരട്ടി സിറ്റി ട്രാഫിക്കിൽ പെടുവാൻ സാധ്യത കൂട്ടും! എന്തായാലും ഇരുപത് മിനുട്ടുകളല്ലേ കാത്തിരിക്കേണ്ടതുള്ളൂ. കൂടാതെ, വരുന്നത് സ്മിതയുടെ ഭർത്താവിന്റെ ഏട്ടനുമാണല്ലോ. എന്ത് തിരക്കുണ്ടായിരുന്നാലും, അദ്ദേഹത്തെ അവഗണിച്ചത് പോലെ പൊയ്ക്കളയുന്നത്, നല്ലതല്ലെന്ന് തന്നെ ഞാൻ കരുതി. പോരാഞ്ഞതിന്, എന്റെ ഈ വരവിൽ അദ്ദേഹത്തെ കണ്ടിട്ടുമില്ല. അദ്ദേഹത്തെ ഒന്ന് കാണുക കൂടി ചെയ്യാലോ.

പക്ഷേ ഏകദേശം ഒരു മണിക്കൂർ കാത്തിരുന്നിട്ടും അദ്ദേഹം വരുന്നത് കാണുന്നില്ല. ഞാനറിയാതെ തന്നെ മനസ്സിൽ ദേഷ്യം ഇരച്ച് കയറുന്നുണ്ടായിരുന്നു. വയറ്റിലെ പ്രശ്നങ്ങളാണ് അതിന് എരുവ് കൂട്ടുന്നത്. ഇയാൾക്ക് കുറച്ച് നേരത്തെ പുറപ്പെട്ടുകൂടായിരുന്നോ എന്ന് വെറുതെ ചിന്തിച്ചു. ഇതിനിടയിൽ, ഭാര്യാപിതാവും മാതാവും അവരുടെ വണ്ടിയിൽ അവിടെ നിന്ന് പുറപ്പെട്ടു. അവർക്ക്, അവരുടെ കൂടെ സഹായത്തിന് വീട്ടിൽ നിൽക്കുന്ന കമലയെ ഇരിട്ടിയിൽ ഇറക്കേണ്ടതുണ്ടായിരുന്നു. ജിഷയുടെ അമ്മയും അച്ഛനും പോയിക്കഴിഞ്ഞപ്പോൾ സ്മിതയുടെ ഭർത്താവിന്റെ അളിയൻ, അവരുടെ ഓഫീസിൽ പോകുന്ന പോക്കിൽ, കൈയ്യൊന്ന് പൊക്കിക്കാണിച്ച് വേഗത്തിൽ നടന്നകന്നു.

ഒരു സ്പ്രൈറ്റോ അല്ലെങ്കിൽ ഏതെങ്കിലുമൊരു കാർബണേറ്റഡ് ഡ്രിങ്കോ കുടിക്കാൻ ഞാൻ മനസാ  ആഗ്രഹിച്ചു. ഇതിനിടയിൽ, സ്മിത, വീട് പൂട്ടി താഴെയുള്ള അവരുടെ തറവാട് വീട്ടിൽ പോയി താക്കോൽ കൊടുത്തു. ഇനിയും കാത്തു നിൽക്കാതെ വണ്ടി പുറപ്പെടാം എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ പിന്നെയും മനസ്സ് മാറ്റി. ഏകദേശം ഒരു മണിക്കൂറിന് മുകളിലായി കാത്തിരുന്നത് വെറുതെയാകുമല്ലോ. എന്തായാലും വണ്ടി വീടിന്റെ മുന്നിൽ നിന്നും എടുത്ത്, അവർ വരുന്ന വഴിയിൽ പാർക്ക് ചെയ്യാൻ തീരുമാനിച്ചു. അവിടെ നിർത്തുന്ന സമയത്ത്, അടുത്തുള്ള ഏതെങ്കിലും കടയിൽ പോയി സ്പ്രൈറ്റ് വാങ്ങാനായിരുന്നു എന്റെ പദ്ധതി. അത്രയും സമയം ലാഭിക്കാലോ.

വണ്ടി സ്മിതയുടെ വീട്ടിൽ നിന്നും അവരുടെ മുന്നിലുള്ള ഇടുങ്ങിയ വഴിയിൽ ഇറങ്ങിയപ്പോൾ,  സ്മിതയുടെ ഭർത്താവിന്റെ അനുജൻ, അവരുടെ ഗേറ്റ് വരെ വന്ന് കൈ വീശി. അപ്പോഴാണ്, അവനും അവിടെയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഒടുവിൽ, അടുത്ത് തന്നെയുള്ള, മട്ടന്നൂർ-കണ്ണൂർ റോഡിൽ, വിമാനത്താവളത്തിലേക്ക് പോകുന്ന ഭാഗത്തായി വണ്ടി നിർത്തിയിട്ടു. ഞാൻ അടുത്തുള്ള കടയിൽ പോയി സ്പ്രൈറ്റ് വാങ്ങിവരുമ്പഴേക്കും, സ്മിതയുടെ ഭർത്താവിന്റെ ഏട്ടനും കുടുംബവും വണ്ടിക്കരികിൽ എത്തിയിരുന്നു. അവർ സ്മിതയോടും മകളോടും കുശലങ്ങൾ ചെയ്യുന്ന തിരക്കിലാണ്. വയറ്റിലെ പ്രശ്നം കാരണം, അവരോട് ചെറിയ തോതിൽ ക്ഷമാപണം നടത്തി, അധികമൊന്നും സംസാരിക്കാതെ, സ്പ്രൈറ്റും പിടിച്ച് ഞാൻ നേരെ വണ്ടിക്കകത്ത് കയറിയിരുന്നു. അദ്ദേഹം, എന്തെങ്കിലും തെറ്റിദ്ധരിച്ച് കാണുമോ? 

അധികം വൈകാതെ സ്മിതയും മോളും വണ്ടിയിൽ കയറിയപ്പോൾ, നമ്മൾ അവിടെ നിന്നും പുറപ്പെട്ടു. അപ്പഴേക്കും ഏകദേശം സമയം ഒൻപതേ മുക്കാൽ ആയിരുന്നു. ഒന്നര മണിക്കൂറോളം വേസ്റ്റ്! രാവിലെ, പുറപ്പെടുന്നതിന് കുറച്ച് മുൻപായി മാത്രം എന്തുകൊണ്ടാണ് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ പോകുന്നതിനെക്കുറിച്ച് ബോധോദയമുണ്ടായത് എന്നത് എനിക്കൊട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ സ്മിതയെ ഫോണിൽ വിളിച്ച സമയത്ത്, അവർ അവിടെ നിന്ന് പുറപ്പെട്ടിട്ട് പോലുമുണ്ടാകില്ല! അല്ലാതെ, രാവിലത്തെ സമയത്ത്, ഇരുപത് മിനുട്ടെന്നും പറഞ്ഞിട്ട്, ഒന്നര മണിക്കൂറെടുക്കാൻ മാത്രമുള്ള ട്രാഫിക് ജാമൊന്നും കണ്ണൂരിൽ ഉണ്ടാകില്ലല്ലോ!

ഞാനെന്ന ആൾ വണ്ടിയിൽ ഉണ്ടെന്ന തോന്നൽ പോലും കൊടുക്കാതെയായിരുന്നു എന്റെ ഇരുപ്പ്. ഇടക്ക് ചുമക്കുകയോ, മൂക്ക് ചീറ്റുമ്പഴോ മാത്രമേ എന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നുള്ളൂ. വണ്ടിയിൽ സ്മിതയും മറ്റും ഉണ്ടായിരുന്നത് കൊണ്ട്, എന്റെ 'ആശ്വാസമൂളൽ' പ്രക്രിയ ഞാൻ നിർത്തിയിരുന്നു. വയറ്റിലെ പ്രശ്നത്തിന്റെ തീവ്രതക്ക് മുന്നിൽ, നല്ല തോതിലുള്ള ജലദോഷം പോലും നാണിച്ച് നിൽക്കുകയാണെന്ന് എനിക്ക് തോന്നി.

വണ്ടിയിൽ നിവർന്ന് കിടക്കാൻ ശ്രമിച്ചും, ഇരിക്കാൻ ശ്രമിച്ചും ഞാൻ എങ്ങനെയൊക്കെയോ സമയം കളഞ്ഞുകൊണ്ടിരുന്നു. സ്മിതയും മകളും കൂടി വണ്ടിയിൽ കയറിയപ്പോൾ മുതൽ വണ്ടിയിൽ ആളനക്കങ്ങൾ കാര്യമായി കൂടി. ജിഷയും സ്മിതയും തമ്മിലും, അവരും ഡ്രൈവറും തമ്മിലും, കുട്ടികൾ തമ്മിലും വിവിധ  ഭാഷണങ്ങൾ. അവ കേട്ടും കേൾക്കാതെയും, ഞാൻ വണ്ടിയുടെ പിന്നിൽ മനസ്സിലും വയറ്റിലും ഞരങ്ങിക്കൊണ്ടിരുന്നു. ഇരിട്ടിയിലെത്തിയപ്പോൾ ഭാര്യാപിതാവിന്റെ വണ്ടി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന് ഒരുമിച്ചായിരുന്നു പിന്നെയുള്ള യാത്ര. പരിചയമുള്ള ചന്ദ്രേട്ടനായിരുന്നു അവരുടെ വണ്ടി ഓടിച്ചിരുന്നതെങ്കിലും, ഇത്തവണ ആരോടും സംസാരിക്കാൻ ഞാൻ പോയില്ല.

ചുരം കയറി, വിരാജ്പേട്ടയിലേക്ക് തെറ്റുന്ന കവലയിൽ വണ്ടിയെത്തിയപ്പോൾ, എല്ലാവരും അവിടെയുള്ള 'കൂർഗ് ഗേറ്റ്' എന്ന റെസ്റ്റാറന്റിൽ ചായ കുടിക്കാൻ കയറി. ഞാൻ വണ്ടിയിൽ തന്നെയിരുന്നു. സത്യത്തിൽ ഒന്നെഴുന്നേറ്റ് നടക്കാൻ പോലും ഞാൻ മടിച്ചു. വണ്ടിയിൽ ഒറ്റക്കായപ്പോൾ ഞാൻ വീണ്ടും സ്വയം മൂളാൻ തുടങ്ങി. ഒരാശ്വാസം കിട്ടുമല്ലോ. അങ്ങനെ മൂളിക്കൊണ്ടിരിക്കുമ്പോഴാണ്, ഒന്ന് ഛർദ്ദിച്ച് നോക്കിയാലെന്താ എന്ന തോന്നൽ എനിക്കുണ്ടായത്. നല്ല കാലത്തിന് നാലഞ്ച് പ്ലാസ്റ്റിക് സഞ്ചികൾ കൈയ്യിൽ കരുതിയിരുന്നു. ലഘുഭക്ഷണവും ചായയും വയറ്റിൽ നിറയ്ക്കാൻ പോയവർ തിരിച്ച് വരുമ്പഴേക്കും ഞാൻ വിരലിട്ട് ഛർദ്ദിച്ച്, വയറ്റിൽ ഉണ്ടായിരുന്നതൊക്കെ പുറത്തെടുത്തിരുന്നു. ഛർദ്ദിച്ചപ്പോൾ ശരിക്കും നല്ലൊരാശ്വാസം തോന്നി. ഉള്ളിലെ കുറച്ച് സ്രവങ്ങൾ പുറത്തേക്ക് കളഞ്ഞപ്പോൾ കുടലുമാലകൾ ഒന്നടങ്ങിയത് പോലെ.

വണ്ടി വീണ്ടും പുറപ്പെട്ടു. പിന്നിലത്തെ സീറ്റിൽ കിടക്കാമെന്ന്  വച്ചാൽ, വണ്ടിയുടെ ആട്ടത്തിനനുസരിച്ച് കുടൽമാല തലയിലേക്കും അവിടെ നിന്ന് കാലിലേക്കും പോകുന്ന അവസ്ഥയുണ്ടായി. അതുകൊണ്ട് കിടക്കുന്നത് കൂടുതൽ പ്രശ്നമുള്ളതായി തോന്നുമെങ്കിലും കുറെ നേരം ഇരിക്കുമ്പോൾ, കുറച്ച് പിന്നെയും കിടക്കാൻ തോന്നും. പെട്ടന്ന് എഴുന്നേൽക്കുമെങ്കിലും. ഇടയ്ക്കിടെ ഒന്നുഷാർ കിട്ടാൻ വേണ്ടി സഞ്ചിയിൽ ഛർദ്ദിക്കുന്ന പരിപാടി തുടർന്ന് കൊണ്ടിരുന്നു. ഞാൻ പിൻസീറ്റിൽ നിന്ന് ഛർദ്ദിക്കുമ്പോൾ, പിള്ളാര് മുന്നിൽ ഇരുന്നു കൊണ്ട് എന്തൊക്കെയോ സാധനങ്ങൾ തിന്നുന്നുണ്ടായിരുന്നു. ഒരാൾ വയറ്റിലുള്ളത് പുറത്തെടുക്കാൻ ശ്രമിക്കുന്നു, കുട്ടികൾ വയറ്റിലേക്ക് സാധനങ്ങൾ തള്ളിക്കയറ്റിക്കൊണ്ടിരിക്കുന്നു!

ഇതിനിടയിൽ, എന്റെ മൂത്ത മകൾ പാറുവിനും വയറ്റിൽ എന്തോ പ്രശ്നങ്ങൾ തോന്നാൻ തുടങ്ങി. ഇത് കുടലുമാലകളുടെ സംഘനൃത്തത്തിന്റെ ആരംഭമാണോ എന്ന് ഞാൻ സംശയിച്ചു. പാറുവും ഒടുവിൽ ഒരു സഞ്ചിയെടുത്ത്, അതിൽ ഛർദ്ദിച്ചു. പക്ഷേ ആ ഒരു ഛർദ്ദിയോടെ അവൾക്ക് വലിയ കുഴപ്പമില്ലായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കാൻ എല്ലാവരും ഇറങ്ങിയപ്പോഴും, ഞാൻ വണ്ടിയിൽ നിന്ന് അനങ്ങിയില്ല. എന്റെയും പാറുവിന്റെയും ഛർദ്ദിൽ സഞ്ചിയും പിടിച്ചായിരുന്നു ജിഷ ഊണ് കഴിക്കാൻ ഇറങ്ങിയത്. പാറു ഛർദ്ദിച്ചെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാനൊന്നും അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. അവൾ ഊണൊക്കെ നന്നായി കഴിച്ചെന്നാണ് റിപ്പോർട്ട് കിട്ടിയത്. എല്ലാവരുടെയും ശാപ്പാട് കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ, വെറുതെയൊന്ന് മൂത്രമൊഴിക്കാൻ തോന്നിയത് കൊണ്ട് മാത്രം, റെസ്റ്റ് റൂമിലേക്ക് പോയി. നിർജ്ജലീകരണം കാരണമായിരിക്കാം, മൂന്ന് നാല് മഞ്ഞത്തുള്ളികൾ മാത്രമേ പുറത്തേക്ക് വന്നുള്ളൂ.

വഴിയിൽ വച്ച് ഇളനീർ കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഡ്രൈവർ വഴിയരികിൽ നിർത്തി ഒരു ഇളനീർ കൊണ്ടുവന്നു തന്നു. കുറച്ച് നേരത്തേക്ക് അത് വയറ്റിൽ കിടന്നെങ്കിലും പെട്ടന്ന് തന്നെ, അത് കൈയ്യിലിരുന്ന പുതിയ സഞ്ചി പെട്ടന്ന് നിറയ്ക്കാൻ ഉപകരിച്ചു. 

വൈകുന്നേരം അഞ്ച് മണിക്ക് മുന്നേയായിത്തന്നെ ഞങ്ങൾ ബാങ്കളൂർ സിറ്റി ട്രാഫിക്കിൽ കയറി. ഒടുക്കത്തെ  ട്രാഫിക്കായിരുന്നു. കൂട്ടത്തിൽ രണ്ട് ഡ്രൈവർമാർക്കും പോകുന്ന വഴിയെക്കുറിച്ച് സന്ദേഹമായി. ചന്ദ്രേട്ടൻ ഇടയ്ക്കിടെ ജിഷയുടെ അച്ഛനമ്മമാരോടൊപ്പം ബാങ്കളൂരിൽ  വരുന്നയാളാണെങ്കിലും, അദ്ദേഹത്തിന് പൊതുവെ വഴികളെക്കുറിച്ച് വലിയ നിശ്ചയമില്ലായിരുന്നു. കൊറോണാ സമയം ആയത് കൊണ്ട്, ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജിഷയുടെ അച്ഛനും അമ്മയും ചന്ദ്രേട്ടനും ബാങ്കളൂരിലേക്ക് വരുന്നത്. വഴിയിൽ മുഴുവനായും എന്ന് പറഞ്ഞത് പോലെ മരാമത്ത് പണികൾ നടക്കുന്നുണ്ടായിരുന്നത് ട്രാഫിക്ക് കുടുക്ക് കൂടുതൽ മുറുക്കിക്കൊണ്ടിരുന്നു. പോരാത്തതിന് ഞങ്ങൾ പുറപ്പെട്ടതും വൈകിയായിരുന്നല്ലോ.

എന്തിനധികം പറയുന്നു, നിരങ്ങിനിരങ്ങിയുള്ള ആ യാത്ര അവസാനിച്ച്, ജിതേഷിന്റെ അപ്പാർട്ട്മെന്റ് കോംപ്ലക്‌സിന്റെ മുൻവശത്തെ പാർക്കിങ് ലോട്ടിലെത്തുമ്പഴേക്കും സമയം രാത്രി ഒൻപത് മണിയായിരുന്നു. ഏഴ് മണിക്കൂറിന് പകരം, ഏകദേശം പന്ത്രണ്ട് മണിക്കൂറോളമെടുത്ത യാത്ര!

വണ്ടി അവിടെ എത്തുമ്പഴേക്കും അളിയനും കുടുംബവും, ഇളയമ്മയുടെ മകൾ ഷൈനിയും അവളുടെ ഭർത്താവ് സനൂപും മക്കളും ഞങ്ങളെ പുറത്ത് നിന്ന് തന്നെ സ്വീകരിക്കാൻ എത്തിയിരുന്നു. എനിക്കാണെങ്കിൽ, എങ്ങനെയെങ്കിലും അകത്ത് പോയി ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു. എന്റെ സ്വന്തം സാധനങ്ങളോ പെട്ടിയോ ഒന്നും എടുക്കാൻ  മിനക്കെടാത്തതെ, ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കൈയ്യിൽ ഛർദ്ദിലുള്ള സഞ്ചിയും ഉണ്ടായിരുന്നു. അത് അവിടെ എവിടേക്കെങ്കിലും ചുഴറ്റി എറിഞ്ഞാലോ എന്ന് ആദ്യം  ചിന്തിച്ചെങ്കിലും, പിന്നീട് അതിൽ നിന്ന് പിന്മാറി. ആരും കാണാതെ ആ സഞ്ചി ജിഷയെ ഏല്പിച്ചു. അവൾ ആ സഞ്ചിയിലുള്ളത് എന്താണെന്ന് നോക്കുന്നതിനിടയിൽ, ജിതേഷിനോടും അവന്റെ ഭാര്യ മായയോടും ഷൈനിയോടും മക്കളോടും ഒക്കെ ചിരിച്ചെന്ന് വരുത്തി, ഞാൻ പതുക്കെ വീട്ടിനകത്തേക്ക് നടന്നു. ഒട്ടും വൈകാതെ, ഒരു മുറിക്കകത്തെ കട്ടിലിൽ കയറി, കമഴ്ന്ന് കിടപ്പായി. ഉറഞ്ഞ് തുള്ളുന്ന കുടലുമാലകളെ ഒന്നു മെരുക്കണമല്ലോ.

അങ്ങനെ കിടക്കുമ്പോഴാണ് എല്ലാവരും പതുക്കെ അകത്തേക്ക് കയറി വന്നത്. പെട്ടികളൊക്ക ജിതേഷും സനൂപും ഷൈനിയും മായയും ഒക്കെ ചേർന്ന് ഉള്ളിലെത്തിച്ചു കാണും. അതൊന്നും നോക്കാനോ ഞങ്ങളുടെ പാസ്സ്‌പോർട്ടുകൾ പോലും വച്ചിരുന്ന ബാഗ് ഉള്ളിലെത്തിയോ എന്ന് പോലും നോക്കാനോ ഞാൻ മിനക്കെട്ടില്ല. അങ്ങനെ ചിന്തിക്കാനൊന്നുമുള്ള ചിന്താശേഷി ആ സമയത്തുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടാൻ വേണ്ടി അത്യാഗ്രഹിക്കുകയായിരുന്നു ഞാൻ. ആ രാത്രി തന്നെ ഒരു ഡോക്ടറെ കണ്ട്, കുടലുമാലകളുടെ തോന്ന്യാസം അവസാനിപ്പിച്ച് കളയാമെന്ന ചിന്ത, എന്റെ ആരോഗ്യപരമായ ഈഗോയിസത്തിൽ കുടുങ്ങി മരിച്ചുപോയി.

***

ഭാഗം - 2നാഭിക്കുഴിയിലെ 'കായം' (അലാക്കിന്റെ യാത്ര - 2)