2015, ജനുവരി 18, ഞായറാഴ്‌ച

ഹിന്ദുവിനെ രക്ഷപ്പെടുത്താൻ പെരുമാളെ തളച്ചു

ഇവന് മതങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന് എന്റെ ലേഖനങ്ങൾ വായിക്കുന്നവരിൽ ചിലർ കരുതിയേക്കാം. അല്ലാതെയും ഞാൻ എഴുതിയിട്ടുണ്ട്. എഴുത്തൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. പക്ഷേ എഴുതുന്നതിന് എന്തെങ്കലും കാലികമായ പ്രകോപനങ്ങളോ അല്ലെങ്കിൽ ചില കാരണങ്ങളോ അല്ലെങ്കിൽ ചില നിമിത്തങ്ങളോ ഉണ്ടാകാമല്ലോ. അത്തരം കാലികമായ, ഈയ്യടുത്ത് നടന്ന ഗൗരവമായ ഒരു സംഭവത്തിലേക്ക്, (ചുരുക്കം പേർ അറിഞ്ഞുകാണുമെങ്കിലും) നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



തമിഴ്നാട്ടിലെ തിരുച്ചെങ്കോട്ട് എന്ന ഗ്രാമത്തിൽ ജനിച്ച്, നല്ലയൊരു  സാഹിത്യപ്രവർത്തകനും എഴുത്തുകാരനുമായി വളർന്നയാളാണ് ശ്രീ പെരുമാൾ മുരുകൻ. നാലോളം നോവലുകളും ചെറുകഥാ / കവിതാ സമാഹാരങ്ങളും മറ്റു പുരോഗമനപരമായ ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നാമക്കൽ സർക്കാർ ആർട്സ് കോളജിലെ പ്രൊഫസറാണ് മുരുകൻ.  ഈ വാർത്തയോടനുബന്ധിച്ച് മാതൃഭൂമിയിൽ വന്ന ലേഖനത്തിലെ പ്രസക്തഭാഗം ചുവടെ:

പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ പ്രകാരം, നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്ന മുരുകൻ, തൊട്ടു പിന്നാലെ സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.

തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി.


2010 ൽ പുറത്തിറങ്ങിയ ഈ നോവലിനെതിരെ ഇപ്പോഴാണ് ഹിന്ദു സംഘടനകൾക്ക്  വിജയം വരിച്ചത്‌. ഇതുകൊണ്ട് ഹിന്ദു സമൂഹം നന്നാകുമോ? ഹിന്ദുക്കൾ എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ് ഈത്തരം പ്രവൃത്തികൾ ചെയ്യുന്നത്? ഉപനിഷത്തുക്കളും ഇതിഹാസങ്ങളും സ്മൃതികളും ഒന്നും അരച്ചു കുടിച്ചിട്ടില്ലെങ്കിലും കുറച്ചെങ്കിലും ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചിട്ടുണ്ടെങ്കിൽ ഇത്തരം തോന്ന്യാസത്തിന് ഇവർ നിൽക്കുമോ?

'മാതൊരുഭഗൻ' എന്ന നോവലിൽ വിഷയമാക്കിയിട്ടുള്ള കാര്യം ഇന്നോ ഇന്നലെയോ മാത്രം അറിവുള്ള കാര്യമല്ല. ഈ ആസ്പദവിഷയം പ്രതിപാദ്യവിഷയമല്ലായിരുന്നെങ്കിൽ മഹാഭാരതം എന്ന ഇതിഹാസം ഭാരതത്തിൽ ഉണ്ടാകുമായിരുന്നില്ല. 

ശന്തനുമഹാരാജാവിൽ മുക്കുവസ്ത്രീയായ സത്യവതിക്ക് ഉണ്ടായ പുത്രന്മാർക്ക്, ചിത്രാംഗദനും വിചിത്രവീര്യനും മക്കളില്ലായിരുന്നു. ശന്തനുവിന് ശേഷം രാജാവായ, മൂത്തവനായ ചിത്രാംഗദൻ മക്കളില്ലാതെ മരിച്ചപ്പോൾ ഇളയവനായ വിചിത്രവീര്യൻ ഭീഷ്മരുടെ പിൻബലത്തിൽ ചെറുപ്പത്തിലേ രാജാവായി. കല്യാണപ്രായമായപ്പോൾ, ശന്തനുവിന്റെ മുൻഭാര്യാപുത്രനായ, ബ്രഹ്മചാരിയായ ഭീഷ്മർ, അനുജന്  സ്വയംവരത്തിനായി (ബലമായി) കൊണ്ടു വന്നത്   കാശിരാജാവിന്റെ പുത്രിമാരായ അംബയേയും അംബികയേയും അംബാലികയേയുമായിരുന്നു. അതിൽ അംബ, സാല്വ രാജകുമാരനുമായി പ്രണയത്തിലായിരുന്നതിനാൽ ആത്മാഹുതി ചെയ്യുകയും ഭീഷ്മരെ വധിക്കാൻ ശിഖണ്ടിയായി ജനിക്കുകയും ചെയ്തു. 

അംബികയും അംബാലികയും വിചിത്ര വീര്യന്റെ ഭാര്യമാരായി. അധികം വൈകാതെ വിചിത്രവീര്യൻ കുഷ്ഠം പിടിപെട്ട് മരിച്ചപ്പോൾ കുരുവംശം മുടിഞ്ഞു പോകുമെന്ന് സത്യവതി ഭയന്നു. സത്യവതി ഭീഷ്മരോട് വംശം നിലനിർത്താൻ ബ്രഹ്മചര്യം വെടിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീഷ്മർ വഴങ്ങിയില്ല. പിന്നെ സത്യവതി സമീപിച്ചത് അവൾക്ക് പരാശരമുനിയിൽ ഉണ്ടായ (ശന്തനുവിനെ വിവാഹം കഴിക്കുന്നതിന് മുൻപ്) വ്യാസനെ ആയിരുന്നു. വ്യാസനോട് (ഒരർത്ഥത്തിൽ വിചിത്രവീര്യന്റെ അർദ്ധസഹോദരൻ) വിചിത്രവീര്യന്റെ ഭാര്യമാരുടെ കൂടെ ശയിക്കാനും പുത്രലാഭം ഉണ്ടാക്കുവാനും ആവശ്യപ്പെട്ടു. വ്യാസൻ സമ്മതിക്കുകയും അത് പ്രകാരം കൊട്ടാരത്തിലേക്ക് വരികയും ചെയ്തു. അംബികയുമായുള്ള സഹശയനത്തിൽ ധൃതരാഷ്ട്രരും അംബാലികയുമായുള്ള സഹശയനത്തിൽ പാണ്ടുവും ഉണ്ടായി (വിരൂപിയായ വ്യാസൻ ഇരുവരേയും സമീപിച്ചപ്പോൾ ഇരുവർക്കുമുണ്ടായ വ്യത്യസ്തമായ വികാരവേലിയേറ്റമാണ് ഒരാൾ അന്ധനും മറ്റൊരാൾ പാണ്ഡുള്ളവനും ആവാൻ കാരണമെന്ന് പറയുന്നു). അന്ധനും പാണ്ഡുള്ളവനും രാജാവാകാൻ യോഗ്യതയിൽ സംശയിച്ച സത്യവതി, വീണ്ടും അംബികയിൽ ഒരു പുത്രനെക്കൂടി ആവശ്യപ്പെട്ട പ്രകാരം, വ്യാസൻ വീണ്ടും കൊട്ടാരത്തിൽ വന്നു. പക്ഷേ ഇത്തവണ ഭയന്ന അംബിക, അവളുടെ ദാസിയെ വ്യാസന്റെയടുത്ത് പറഞ്ഞയച്ചു. ദാസി, ഭയക്കാതെ വളരെ ഉപചാരപൂർവ്വം വ്യാസനെ സ്വീകരിക്കുകയും ജ്ഞാനിയായ വിദുരനെ ഗർഭം ധരിക്കുകയും ചെയ്തു. ദാസിയുടെ പുത്രനെ രാജ്യഭാരം ഏൽപ്പിക്കാൻ പറ്റാത്തതുകൊണ്ട്, മൂത്തവനായ ധൃതരാഷ്ട്രരെ രാജാവാക്കുകയാണ്‌ ഉണ്ടായത്. 

ഇങ്ങനെയാണ് കുരുവംശം നിലനിന്നതും എഴുതിയ ആൾ തന്നെ കഥാപാത്രമായ, മഹാഭാരതം കഥ ഇതിഹാസമായതും. ഹിന്ദു എന്ന് അറിയപ്പെടുന്നവരുടെ ഇടയിൽ ഭാരതത്തിലാകമാനം ഇങ്ങനെയുള്ള പല വിചിത്രമായ ആചാരങ്ങളും നിലവിലുണ്ട്. ഇതിനെപ്പറ്റി വിലപിച്ചിട്ടൊന്നും കാര്യമില്ല. ഉണ്ടായിരുന്നതൊക്കെ ഉണ്ടായിരുന്നു എന്ന് സമ്മതിക്കാൻ ആർജ്ജവം കാണിക്കണം. അതോടൊപ്പം കാതലില്ലാത്ത ആചാരമാണെങ്കിൽ അവ നിരാകരിക്കാനും തയ്യാറാകണം

ഈ സാഹചര്യത്തിൽ, മഹാഭാരതത്തിലുണ്ടായ അതേ ഒരു വിഷയം, പ്രാദേശികമായി, ഒരു സാഹിത്യരൂപത്തിൽ അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്? സാഹിത്യം വെറും സാഹിത്യമല്ലേ? ഈ ഒരു വിഷയം ഹിന്ദുവിന് ശരിയല്ലെങ്കിൽ മഹാഭാരതമല്ലേ ആദ്യം നിരോധിക്കേണ്ടത് ? പെരുമാൾ മുരുകനെപ്പോലുള്ള ഒരു വലിയ സാഹിത്യകാരന്റെ തൂലിക പൊട്ടിച്ച് അവിടത്തെ ഹിന്ദു സമൂഹം എന്താണ് ഉദ്ദേശിക്കുന്നത്? 

മുസ്ലീം പ്രവാചകന്റെ കാർട്ടൂണ്‍ വരച്ചതിന്റെ പേരിൽ, ഫ്രാൻസിലെ 'ചാർളീ ഹെബ്ദോ' പത്രത്തിന്റെ ആപ്പീസിലുണ്ടായ കൂട്ടക്കൊല ഈത്തരുണത്തിൽ ഓർക്കേണ്ടതാണ്. പശ്ചിമമദ്ധ്യേഷ്യയിൽ കാലങ്ങളായി നിലനില്ക്കുന്ന ആസ്വസ്ഥതയിൽ നിന്ന് രക്ഷപ്പെടാൻ മുസ്ലീമുകൾക്ക് സർവ്വസഹായവും ചെയ്തു കൊടുത്ത രാജ്യമാണ് ഫ്രാൻസ്. ആ സഹായം ചെയ്ത കൈക്ക് തന്നെ കടിക്കുക വഴി ഫ്രാൻസിലെ മുസ്ലീമുകൾ അവരുടെ തന്നെ കുഴി തോണ്ടുകയാണ് ചെയ്തത്. വെറും തുച്ഛമായ വരിസംഖ്യ ഉണ്ടായിരുന്ന  'ചാർളീ ഹെബ്ദോ' യുടെ ലക്ഷക്കണക്കിന് പ്രതികളാണ് സർക്കാർ മുൻകൈ എടുത്ത് പുറത്തിറക്കിയത്. മുസ്ലീമുകളുടെ ഇടയിൽ നിലനിൽക്കുന്ന അനാചാരങ്ങളെ ഹാസ്യാത്മകമായി ചോദ്യം ചെയ്യുന്നതാണ് അവർ ചെയ്യുന്ന കുറ്റം. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുസ്ലീമുകൾക്ക് കഴിയുന്നില്ല. ഫ്രാൻസ് സർക്കാർ ചെയ്തത് പോലെ 'മാതൊരുഭഗൻ' നോവലിന്റെയും ലക്ഷക്കണക്കിന്‌ പതിപ്പുകൾ സർവ്വ ഭാഷകളിലും ഭാരത സർക്കാർ പുറത്തിറക്കുകയാണ് വേണ്ടത്. അങ്ങനെ ഈത്തരം വൃത്തികെട്ട മതചിന്തകളുടെ മുനയൊടിക്കണം. സാഹിത്യത്തെ സാഹിത്യമായി കാണണം. അതിനെ ഒരിക്കലും വൈകാരികതലത്തിൽ കൊണ്ടുവരരുത്. എം ടിയുടെ രണ്ടാമൂഴവും, ഒരു വടക്കൻ വീരഗാഥയുമൊക്കെ ഈ തരത്തിൽ മാത്രമേ കാണാവൂ. 

ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയും പറയുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർ വരമ്പുകൾ വേണം എന്ന്. അനാചാരങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഇവരൊക്കെ എന്തിനാണ് മറ്റുള്ളവരെ കളിയാക്കി എന്ന് പറഞ്ഞ് വിഭ്രാന്തി പിടിക്കുന്നത്‌? ചോദ്യം ചെയ്തത് കൊണ്ട് തകർന്നുപോകുന്നതാണ് വിശ്വാസമെങ്കിൽ, അത്തരത്തിലുള്ള വിശ്വാസം ഇല്ലാത്തത് തന്നെയാണ് നല്ലത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്വാതന്ത്ര്യമല്ലെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായേ തീരൂ. കേരളത്തിലെ സിസ്റ്റർ അഭയ കേസിൽ, അഭയയെ സംരക്ഷിക്കാത്തത് വഴി, കത്തോലിക്കാ സഭയുടെ അന്തസ്സിന് ജനമനസ്സിൽ ഉന്നമനം ഉണ്ടായോ എന്നത് ചിന്തിക്കാവുന്നതാണ്. 'ഡാവിഞ്ചി കോഡ്' എന്ന സിനിമ പ്രദർശിപ്പിച്ചാൽ എന്തോ ഇടിഞ്ഞു വീഴുമെന്ന ഭയമാണ് ക്രിസ്തീയ സഭകൾക്ക്. ആ രീതിയിൽത്തന്നെയാണ് പി.കെ എന്ന സിനിമക്കെതിരേ ഹിന്ദുക്കൾ ചെയ്യുന്നതും.

കുറച്ച് കാലം മുന്നേ മലപ്പുറത്ത്, മറയൂരിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്ത്, ഒരു ഉമ്മ മരിച്ചപ്പോൾ അവരെ മഹല്ല് കമ്മിറ്റി പള്ളിയിൽ ഖബറടക്കാൻ സമ്മതിച്ചില്ലത്രേ. കാരണം, ആ ഉമ്മയുടെ രണ്ട് പെണ്‍മക്കൾ ക്ഷേത്ര കലകളായ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നു. പാണക്കാട് തങ്ങളെ സമീപിച്ചിട്ട് പോലും ഖബറടക്കാൻ സമ്മതിച്ചില്ല. അവസാനം ഉമ്മയുടെ ജന്മനാടായ കൊണ്ടോട്ടിയിൽ ഖബറടക്കി. പിന്നീട്, ആ ഉമ്മയുടെ മക്കൾ മലപ്പുറത്ത് നടന്ന, പാണക്കാട് തങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടുകയും ചെയ്തു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മത നേതൃത്ത്വങ്ങളെ എന്ത് ചെയ്യണം? മുക്കാലിയിൽ കെട്ടി അടിച്ചാലും മതിയാവുമോ? ഒരു മുസ്ലീം സംസ്കൃതം  പഠിച്ചാൽ ആ മുസ്ലീം വിലക്കപ്പെട്ടവനായി. കഥകളി സംഗീതം അഭ്യസിച്ചതിന്, കലാമണ്ഡലം ഹൈദരാലിക്ക് പോലും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംസ്കൃതം വെറും ഭാഷയും, ഭരതനാട്യവും മോഹിനിയാട്ടവും വെറും കലകളുമാണ്. നിർഭാഗ്യവശാൽ അത് ഭാരതത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായിപ്പോയി.

ഇതെപോലെത്തന്നെയാണ്, വളരെ വിശാലവും സമ്പുഷ്ടവുമായ ഭാരതീയ ജ്യോതിശാസ്ത്രവും (ജ്യോതിഷമല്ല) വേദിക് മാത്മാറ്റിക്സും പഠിപ്പിക്കുമ്പോൾ അഥവാ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് കാവിയാണെന്നും അത് ഹിന്ദുത്വ പ്രചരണമാണെന്നും മറ്റും പറയുന്നത്. വിളക്ക് കത്തിക്കുന്നതിലും മരം കുഴിച്ചിടുന്നതിലും എന്തിലും ഏതിലും മതം കാണുന്നവർ നമ്മുടെ നാടിന്റെ ശാപമാണ്.

ഇതൊക്കെക്കൊണ്ടാണ് ഇങ്ങനെയുള്ള മത സംഹിതകളൊന്നുമല്ല നമുക്ക്, മനുഷ്യർക്ക്‌ വേണ്ടത് എന്ന് പറയുന്നത്. ആളുകൾ ഓരോരുത്തരും ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഏത് മതവും ആദ്യം ചെയ്യേണ്ടത് എന്തിന് വേണ്ടി നില നിൽക്കുന്നു എന്ന് മനസ്സിലാക്കുകയാണ്. ഉള്ള കാര്യങ്ങൾ തെറ്റാണെങ്കിൽ മറച്ചു പിടിക്കുകയല്ല വേണ്ടത്. അവ തിരുത്താനുള്ള ഉദ്ഘോഷണങ്ങളും പ്രഭാഷണങ്ങളും സധൈര്യം നടത്തുകയാണ് വേണ്ടത്. അല്ലാതെ അവ മാന്യമായ രീതിയിൽ ചോദ്യം ചെയ്യുന്നവന്റെ അംഗവിച്ഛേദം  ചെയ്യുകയല്ല വേണ്ടത്. പെരുമാൾ മുരുകന്റെ എഴുത്ത് നിർത്തിപ്പിച്ച നടപടി തീർച്ചയായും തെമ്മാടിത്തരമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആരെയും നിലയ്ക്ക് നിർത്തിയേ പറ്റൂ.

*****

7 അഭിപ്രായങ്ങൾ:

  1. Facebook comment:

    Wmc London ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയും പറയുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർ വരമ്പുകൾ വേണം എന്ന്. അനാചാരങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഇവരൊക്കെ എന്തിനാണ് മറ്റുള്ളവരെ കളിയാക്കി എന്ന് പറഞ്ഞ് വിഭ്രാന്തി പിടിക്കുന്നത്‌? ചോദ്യം ചെയ്തത് കൊണ്ട് തകർന്നുപോകുന്നതാണ് വിശ്വാസമെങ്കിൽ, അത്തരത്തിലുള്ള വിശ്വാസം ഇല്ലാത്തത് തന്നെയാണ് നല്ലത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്വാതന്ത്ര്യമല്ലെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായേ തീരൂ. കേരളത്തിലെ സിസ്റർ അഭയ കേസിൽ, അഭയയെ സംരക്ഷിക്കാത്തത് വഴി, കത്തോലിക്കാ സഭയുടെ അന്തസ്സിന് ജനമനസ്സിൽ ഉന്നമനം ഉണ്ടായോ എന്നത് ചിന്തിക്കാവുന്നതാണ്.

    Venugopalan Kokkodan Thank you Wmc London

    മറുപടിഇല്ലാതാക്കൂ
  2. അംബ, സാല്വ രാജകുമാരനുമായി പ്രണയത്തിലായിരുന്നതിനാൽ സ്വയം ആത്മാഹുതി ചെയ്യുകയും ഭീഷ്മരെ വധിക്കാൻ ശിഖണ്ടിയായി ജനിക്കുകയും ചെയ്തു. ആത്മാഹുതി pore? സ്വയം ആത്മാഹുതി veno?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) തീർച്ചയായും. നിങ്ങൾ പറഞ്ഞത് ശരിയാണ്. 'സ്വയം' അവിടെ ആവശ്യമില്ല. വായിച്ചതിനും വ്യാകരണത്തെറ്റ് ചൂണ്ടിക്കാണിച്ചതിനും നന്ദി. ആ തെറ്റ് ഇപ്പോൾത്തന്നെ തിരുത്തുന്നതാണ്.

      ഇല്ലാതാക്കൂ
  3. Facebook comment Part 2:

    Saju Kumar വളരെ നല്ല ബ്ലോഗ്‌ , പക്ഷെ കുറച്ച് കാര്യങ്ങൾ പറയാതെ നിര്വാഹം ഇല്ല . പണ്ട് കാലാത്ത് വളരെ അധികം അനാചാരങ്ങൾ നില നിന്ന് ഇരുന്നു, അതിൽ ഒരു മറിച്ച അഭിപ്രായം ഇല്ല . പക്ഷെ ആ കാലത്തെ പല അനാചാരങ്ങളും,ജാതിക്കു അതീതമായി ചിന്ധികുന്ന ഈ കലഖട്ടത്തിലും ,ഇന്ന് അതേ സമുദായം തിരിത്തികൊണ്ട് ഇരിക്കുന്ന ഈ കലഖട്ടത്തിലും അത് വീടും എടുത്തിട്ട് എന്ത് അവഷികരാ കഴിവ് ആണ് തെളിയികുന്നത്ത് എന്ന് മനസിലാകുനില്ല . ആവിശ്കാര്യ സ്വാതന്ദ്ര്യം പോലെ തന്നെ പ്രതിഷേധ സ്വാതന്ദ്രം സമുഹത്തിന് ഇല്ലേ , ഇവിടെ ഞാൻ മനസിലകിയടത്തോളം ആ സമുദായം അവഹെളികപെട്ടപ്പോൾ അവർ പ്രധിശേധിച്ചു , പരാതി നൽകി അല്ലാതെ പെരുമാളിന്റ്റെ കൈ വെട്ടുകെയോ അദ്ധേഹത്തെ കൊലപെടുതുകെയോ ചെയ്തില്ല . അദ്ദേഹം എഴുത്ത് നിർത്താൻ ആരും ആവശ്യപെട്ടില്ല , എനിക്ക് മറ്റുള്ളവരെ കുറിച്ച് എന്തും എഴുതാൻ സമ്മതിചില്ലെങ്ങിൽ ഞാൻ എഴുത്ത് നിർത്തും എന്ന് പറയുന്ന ചിന്ധയോട് എനിക്ക് പുച്ചം മാത്രമേ ഉള്ളു .പിന്നെ മഹാഭാരതത്തിലെ കഥകൾ കഥകൾ മാത്രം ആണ് അവിടെ ആവിഷ്‌കാരം ആണ് നടന്നത്ത് അത് കൊണ്ട് ഇതേ കാരണത്താൽ അത് നിരോധികെണ്ടേ എന്ന് ചോദ്യം ഒട്ടു ഉചിതം ആയി തോന്നിയില്ലാ.തന്റ്റെ പൂർവികർ പല പോക്രിത്തരവും കാണിച്ചാൽ, ലോകം അവസാനം വരെ അതിന്റ്റെ അവഹേളനം അവരുടെ തലമുറകൾ കേളകണം എന്ന് വാശി പിടിക്കുന്ന ചേതോവികാരം മനസിലാകുന്നില്ല

    Venugopalan Kokkodan വായിച്ചതിനും പ്രതികരിച്ചതിനും Saju Kumar ന് വളരെയധികം നന്ദി. നിങ്ങൾ അവതരിപ്പിച്ച കാര്യങ്ങളോട് ശകലം വിയോജിപ്പുള്ളത് കൊണ്ട് വിശദീകരിക്കാൻ ശ്രമിക്കട്ടെ.

    നിങ്ങൾ പറയുന്നു, പണ്ട് കാലത്ത് ഉണ്ടായ ചില കൊള്ളാത്ത ആചാരങ്ങൾ, ഇന്ന് ജനങ്ങൾ മറക്കാൻ ശ്രമിക്കുന്ന ആചാരങ്ങൾ വീണ്ടും പുറത്തെടുത്തിട്ടിട്ടെന്തിനാണ് മുരുഗൻ വീണ്ടും ഒരു ആവിഷ്കാരം നടത്തിയത് എന്ന്? അതാണ്‌ ഈ സംഭവത്തിലെ കുറ്റം എന്ന്? ഇതെന്തൊരു ന്യായമാണ്? പണ്ട് നടന്ന പല കാര്യങ്ങളും ഇന്ന് ചരിത്രമാണ്. ആ ചരിത്രത്തെ ആസ്പദമാക്കി, ഇവിടെ പാഠപുസ്തകങ്ങളും, സാഹിത്യങ്ങളും സിനിമകളും ഒക്കെ ഉണ്ടാകുന്നുണ്ട്. അപ്പോൾ അതൊക്കെ തെറ്റാകുമോ?പണ്ട് ജാതി ചിന്തിക്കുന്ന കാലത്ത് എഴുതിയ മഹാഭാരതവും ജാതീയ ചിന്തകൾക്ക് തുടക്കമിട്ട സ്മൃതികളും ഇന്ന് ഈ പറയുന്ന തിരുച്ചെങ്കോട്ടുകാർ വായിക്കില്ലേ? പെരുമാൾ മുരുഗൻ എഴുതിയ സാഹിത്യം മാത്രമായിരിക്കുമോ അവർക്ക് പഥ്യം?

    നിങ്ങൾ പറയുന്നു, ആവിഷ്കാരസ്വാതന്ത്ര്യം പോലെ തന്നെയുള്ള സ്വാതന്ത്ര്യമാണ് പ്രതിഷേധസ്വാതന്ത്ര്യം. വളരെ ശരിയാണ്. ഇവിടെ ശ്രീ പെരുമാൾ മുരുകൻ പുതിയതായി ഒരു ആചാരത്തേയും ഒരു ജാതിയുടെ പേരിലോ സമുദായത്തിന്റെ പേരിലോ ആവിഷ്കരിച്ചിട്ടില്ല. ഒരു കാലത്ത് തിരുച്ചെങ്കോട്ടുണ്ടായിരുന്നപ്പോലെത്തന്നെ ഭാരതത്തിൽ പലയിടത്തുമുന്ദായിരുന്ന ഒരു ആചാരത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതിയെന്ന് മാത്രം. അത് ഒരിക്കലും ഒരു തെറ്റല്ല. കൊടുങ്ങല്ലൂർ ഭരണിസമയത്തുള്ള തെറിപ്പാട്ടിനെ ആസ്പദമാക്കി ആരെങ്കിലും ഒരു നല്ല സൃഷ്ടി നടത്തിയാൽ അത് തെറ്റാവുമോ? സത്യത്തിൽ തെറിപ്പാട്ടല്ലേ നിർത്തേണ്ടത് ? നിങ്ങളെന്തിനു വേണ്ടി പ്രതിഷേധിക്കുന്നു എന്നുള്ളതാണ് വിഷയം. പിന്നെ പ്രതിഷേധസ്വാതന്ത്ര്യം എന്ന് പറയുന്നത് എഴുത്തുകാരനും ബാധകമാണല്ലോ? ചില മതങ്ങൾ ചെയ്യുന്നപോലെ കൈയും തലയും ഒന്നും വെട്ടിയില്ലെങ്കിലും വളരെ കഷ്ടപ്പെട്ട് നടത്തിയ ഒരു തനതായ ആവിഷ്കാരത്തിനെപ്രതി പൊല്ലാപ്പാകുമ്പോൾ ഏത് നല്ലൊരെഴുത്തുകാരനും ഹൃദയം നീറി വേദനിക്കും. ആ വേദനയാൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രീതിയിൽ പ്രതിഷേധിക്കാൻ അവകാശമില്ലേ ? നിങ്ങൾക്ക് ആ പ്രതിഷേധത്തോട് പുച്ഛമായിരിക്കും. പക്ഷേ നിങ്ങൾ വെറും ഒരു ന്യൂനപക്ഷത്തിന്റെ കൂടെയാണ് അപ്പോൾ നിൽക്കുന്നത്.

    ഒരു കാലത്ത് നടന്ന തെറ്റായ ആചാരങ്ങൾ ഇന്ന് നടക്കുന്നില്ലെങ്കിൽ ഒരു സമുദായവും വേവലാതിപ്പെടേണ്ട ആവശ്യമില്ല,. കാരണം, പണ്ട് എല്ലാ ജാതികളിലും എല്ലാ മതങ്ങളിലും അങ്ങനെയുള്ള പല അനാചാരങ്ങളും നില നിന്നിരുന്നു എന്നത് തന്നെ. അതുകൊണ്ട് തന്നെ, പണ്ട് നടന്നതിനെ അംഗീകരിക്കാതിരിക്കേണ്ട ആവശ്യവുമില്ല. പഴമക്കാർ നടത്തിയതൊക്കെ പേറി ഇരിക്കേണ്ടതില്ലെങ്കിലും പണ്ട് നടന്ന കാര്യങ്ങൾ ചരിത്രമായും, അവ ഭാവിയിൽ നടക്കാനിരിക്കുന്ന സൃഷ്ടികൾക്ക് നിദാനമായും ഭവിക്കും. അത് തടയുക അസാദ്ധ്യം തന്നെയാണ്. പക്ഷേ അതിനെതിരേ പറയുക എന്നത് വളരെയെളുപ്പവുമാണ് ! ഈ കാര്യം മനസ്സിലാക്കുകയാണ് ബുദ്ധിയെന്നെനിക്ക് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  4. Facebook Comment Part 3:

    Saju Kumar Since you talk so much about this so called novel , I presume you have read it . Please enlighten me where it narrate it as just story and not ridiculing the community. Venugopalan Kokkodan

    Venugopalan Kokkodan Saju Kumar, വളരെ നല്ല ചോദ്യം. കണ്ണടച്ച് ഇരുട്ടായിപ്പോയോ എന്നൊരു സംശയം. നിങ്ങളുടെ ഈ പ്രതികരണം കണ്ടപ്പോൾ, ഇന്ത്യൻ ഭരണഘടനയെപ്പറ്റി പ്രതികരിക്കാൻ ഇന്ത്യൻ ഭരണഘടന മുഴുവൻ വായിച്ചിരിക്കണമെന്ന് തോന്നിപ്പോയി (വായിച്ചാൽ നല്ലത് തന്നെ). ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ചില പ്രസക്തഭാഗങ്ങൾ നാം നമ്മുടെ പാഠാവലിയിലും പത്രക്കുറിപ്പുകളിലും മറ്റ് പുസ്തകങ്ങളിലും കാണുന്നില്ലേ? അതിനെപ്പറ്റി പ്രതികരിക്കാറില്ലേ? അത്രയേ ഞാനും ചെയ്തുള്ളൂ. തിന്മകളോട് കലഹിക്കുമ്പോഴുണ്ടാകുന്ന ചിലരുടെ പൊള്ളലുകൾ ഞാനും അറിയുന്നു. പുസ്തകം വായിച്ചിട്ടാണോ നിങ്ങളുടെ പ്രതികരണം എന്ന് എനിക്കും തിരിച്ച് ചോദിക്കാമായിരുന്നല്ലോ.

    ഞാനെവിടെയും പറഞ്ഞിട്ടില്ല ആ നോവൽ ഞാൻ വായിച്ചിട്ടുണ്ടെന്ന്. ഇന്ത്യയിലെ ഒട്ടുമിക്ക വാർത്താമാദ്ധ്യമങ്ങളിലും അതിനെപ്പറ്റി ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക, വലുതും ചെറുതുമായ എഴുത്തുകാരുടെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മാതൃഭൂമി പത്രത്തിൽ വന്ന ഒരു പ്രസക്ത ഭാഗം ഞാൻ എന്റെ കുറിപ്പിൽ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ വാർത്തകളിൽ നിന്നും പ്രതികരണങ്ങളിൽ നിന്നും കിട്ടിയ അറിവിന്റെ കൂടെ ഇത്തിരി സാമാന്യബോധം കൂടി ചേർത്താണ് എന്റെ കുറിപ്പ് കൊടുത്തിട്ടുള്ളത്. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് ഇതുവരെയും തോന്നുവാൻ എനിക്കിടയായിട്ടില്ല, അതോടൊപ്പം ആ കുറിപ്പ് താങ്കളെ വേദനിപ്പിച്ചതിൽ ഖേദിക്കുകയും ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  5. Facebook Comments Part 4

    Saju Kumar Where and why do you feel I'm hurt and concerned . No Venugopalan Kokkodan I'm not. Hope the day would come when one can write anything about anyone and accept that as creativity and laugh it out.

    Venugopalan Kokkodan Saju , നിങ്ങളുടെ പ്രതികരണരീതി കണ്ടപ്പോൾ, നിങ്ങൾ ഈ വിഷയത്തിൽ ഖിന്നനാണെന്ന് എനിക്ക് തോന്നിപ്പോയി, തെറ്റായിരിക്കാം.

    ആവിഷ്കാര സ്വാതന്ത്ര്യം എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് കരുതുന്നില്ല. സരസ്വതി എന്ന ദേവിയുടെ നഗ്നചിത്രം വരച്ചത് പോലെയുള്ള ആവിഷ്കാരമൊന്നും പെരുമാൾ മുരുകൻ നടത്തിയിട്ടില്ല. അദ്ദേഹം പുതുതായി ഒരു ആചാരമുറയും ഒരു ജാതിയുടെ മേലും ആരോപിച്ചിട്ടില്ല. ഞാൻ മനസ്സിലാക്കിയടുത്തോളം, അദ്ദേഹത്തിന്റെ നോവലിന്റെ സാരാംശം ഇതാണ്: ചില പ്രത്യേക സാഹചര്യങ്ങളിൽ നടത്തിയ ചില പ്രത്യേക കാര്യങ്ങൾ, ആചാരമെന്ന് പറഞ്ഞ് ഔചിത്യമില്ലാതെ, ദൈവത്തിന്റെ മറ പിടിച്ച് പിൻതലമുറക്കാർ ആചരിക്കുന്നത് തികച്ചും തെറ്റാണ്, നിരുത്തരവാദപരമാണ്.

    പെരുമാൾ മുരുകൻ ഒരു സാഹിത്യകാരനെന്നതിലുപരി ഒരു ചരിത്രകാരനും കൂടിയാണ്. അഞ്ചാറ് തലമുറ മുന്നേ നടന്നിരുന്നു എന്ന് പറയപ്പെടുന്ന ഒരു ആചാരത്തിന്റെ വിത്തിലാണ് ഈ നോവൽ പിറക്കുന്നത്‌. തിരുച്ചെങ്കോട്ടെ അർദ്ധനാരീശ്വര ക്ഷേത്രത്തിനടുത്ത് അറിയപ്പെടുന്ന 'സ്വാമിപിള്ളൈ' കളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മുരുഗൻ ചില നിഗമനങ്ങളിലെത്തുന്നത്. പിന്നെ ഏത് കഥകളിലും സാഹിത്യത്തിലും കഥയ്ക്കനുസൃതമായ ഭാവനാപരമായ ചില വ്യതിയാനങ്ങൾ ഉണ്ടായേക്കാം.

    പണ്ടത്തെ യാത്രാ വിവരണങ്ങളും സാഹിത്യങ്ങളും ഇന്ന് നമുക്ക് ചരിത്രം അപഗ്രഥിക്കാനുള്ള മൂലകങ്ങൾ ആകുന്നതു പോലെ ഇന്നത്തെ സാഹിത്യത്തിലും നാളേക്കുള്ള ചില ചരിത്രസംഭവങ്ങളുണ്ടായേക്കാം. എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ടുള്ള സൃഷ്ടി രചനകൾ ഇത്തിരി അസാധ്യം തന്നെയാണ്. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് ഭക്ഷണം' എന്ന് പറഞ്ഞ പോലെ, കുറ്റം മാത്രം കണ്ടു പിടിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ അപവാദങ്ങളാണ്.

    ഇവിടെ ഈ നോവൽ പുറത്തിറങ്ങിയിട്ട് നാലഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആളുകൾക്ക് കല്ല്‌ കടിയുണ്ടാകുന്നത്. ഇതിന്റെ പിന്നിലോക്കെ ചില സംഘടിത ശക്തികൾ തീർച്ചയായും ഉണ്ട്. പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി വെറും കത്തിക്കലാണെന്ന് പറഞ്ഞത് കൊണ്ട് ശബരിമലയിൽ ഭക്തരുടെ കുറവൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഒരു കാലത്ത് ആ സത്യം വിളിച്ചു പറഞ്ഞ ആളുകളെ വിശ്വാസികൾ കല്ലെറിയുമായിരുന്നു. ഇതാണ് ലോകം.

    പണ്ട് കാലത്ത് എന്റെ കുടുംബത്തിൽ നടന്ന വിചിത്രമായ ആർത്തവാചാരങ്ങളെപ്പറ്റി ഞാനും എഴുതിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എന്റെ കുടുംബക്കാരും പൂർവ്വികരും അതേപോലുള്ള ആചാരങ്ങൾ നടത്തിയിരുന്നവരും എനിക്കെതിരേ വാളെടുക്കുമായിരിക്കും !

    ഈ അപവാദങ്ങളോട് വളരെ ശക്തിയായും ബുദ്ധിപരമായും മുരുഗൻ പ്രതികരിച്ചിട്ടുണ്ട്. ഈ അപവാദങ്ങൾ കൊണ്ട് ഇതുവരെ അധികമാരും അറിയപ്പെടാത്ത മുരുകന് തന്നെയാണ് അപവാദങ്ങളേക്കാൾ പ്രസിദ്ധി കിട്ടിയിട്ടുള്ളത്. അതും ബുദ്ധിയില്ലാത്ത സംഘടനകൾ മറന്നു പോയി.

    Saju Kumar There are lot to say which I cannot reveal in a public platform and reason why I stick to my point. Will IM you in personal

    മറുപടിഇല്ലാതാക്കൂ
  6. Facebook Comments Part 5:

    Biju Ayyappan പെരുമാൾ മുരുകന് നേരെ സമരം ചെയ്യുന്നത് ഹിന്ദു സംഘടനകളാണ് എന്ന് പറയുന്നത് അർദ്ധ സത്യം മാത്രമാണ് ,ഗൌണ്ടർ സത്രീകളെ ആക്ഷേപിച്ചു എന്ന് ആരോപിച്ചു ആ സമുദായത്തിലെ സംഘടനകളാണ് പെരുമാൾ മുരുകന് നേരെ സമരം ചെയ്തത് .ഗൌണ്ടർ സമുദായം ഹിന്ദു സമൂഹത്തിൽ വരുന്നതാണു ,പക്ഷെ ഹിന്ദു സമൂഹം ഗൌണ്ടർ സമൂഹം മാത്രമല്ല - മനസിലാക്കുക .

    Naaraayam Biju Ayyappan, താങ്കൾ പറഞ്ഞത് ഒരർത്ഥത്തിൽ വളരെ ശരിയാണ്. പക്ഷേ മുരുകനെതിരായി വെറും ഗൌണ്ടർ സമുദായക്കാര് മാത്രമായിരുന്നില്ല. മുന്നണിയിൽ അവരായിരുന്നെങ്കിലും, ദൈവത്തിനെതിരേയും ക്ഷേത്രത്തിനെതിരേയും ഒന്നും പറഞ്ഞില്ലെങ്കിലും, അർദ്ധനാരീശ്വര ക്ഷേത്രത്തിനും ആ നോവൽ ബാധകമാകയാൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളും വി എച്ച് പി പോലുള്ള സംഘടനകളും അദ്ദേഹത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. അതുകാരണം തന്നെ അതിന് അനാവശ്യമായി ഒരു 'ഹിന്ദു' മുഖച്ഛായ വരികയും ചെയ്തു എന്നുള്ളതാണ് സത്യം

    മറുപടിഇല്ലാതാക്കൂ