2015, ജനുവരി 29, വ്യാഴാഴ്‌ച

'ഇരുമ'യിലെ ഒരുമ

[൨൦൧൩(2013) ൽ വാഷിംഗ്‌ടണ്‍ ഡി സി പ്രദേശത്തെ പേരുകേട്ട രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ല്യൂ & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനു അനുബന്ധമായി  കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേണ്ടി  'ഒരുമ' എന്നതായിരുന്നു ആശയമായി നിശ്ചയിച്ചിരുന്നത്. ഇതിനു കാരണം തന്നെ രണ്ടു സംഘടനകളുടെ ചരിത്രപരമായ ഒത്തുചേരലായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ മേൽപറഞ്ഞ ആശയം മാറി  'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം' എന്ന ആശയം (ഇതിന്റെ ആവിഷ്കാരം, 'പലവക' എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട് ) തീരുമാനിക്കുകയായിരുന്നു. ഈ കാര്യങ്ങൾക്ക്  വേണ്ടി കെ സി എസിന്റെ  അന്നത്തെ വിനോദസമിതി അദ്ധ്യക്ഷനായ ശ്രീ. സുരേഷ് നായർ എന്നെ സമീപിച്ച പ്രകാരം 'ഒരുമ' എന്ന ആശയത്തിന്  തയ്യാറാക്കിക്കൊടുത്ത നക്കലിന്റെ (ആദ്യരൂപരേഖ) ഘടന മാറ്റിയാണ് ഈ  വിവേചകഭേദകം(കുറിപ്പ്) തയ്യാറാക്കിയിട്ടുള്ളത് . അത്  നിങ്ങളുടെ വായനയിലേക്കായി ...]

ശ്രീ

ഈ പ്രപഞ്ചവും പ്രകൃതിയും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. വൈവിധ്യങ്ങൾ ഒരു യാഥാർത്‌ഥ്യമാണ്.  വൈവിധ്യങ്ങൾ ഉള്ളത് കൊണ്ടാണ് ഒരുമ ആവശ്യമായി വരുന്നത്.  മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും നിറത്തിന്റെ പേരിലും  സമ്പത്തിന്റെ പേരിലുമൊക്കെ ഇവിടെ വൈവിധ്യങ്ങൾ നിലനിൽക്കുന്നു. എന്നാൽ, ഈത്തരം വൈവിധ്യങ്ങൾ, അധികാരത്തിനും അക്രമത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും അനീതിക്കും പാത്രമാകുകയാണെങ്കിൽ അവിടെ ഒരുമ അത്യാവശ്യമായി വരുന്നു. ഒരുമ ഇല്ലെങ്കിൽ അവിടെ സർവ്വനാശം ഫലം.



ഒരുമ എവിടെയൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യങ്ങളിൽ ആവശ്യമായി വരുന്നു എന്ന് നമുക്ക് നോക്കാം.

൧. വർണ്ണങ്ങൾ

ഈ പ്രകൃതിയിൽ നമ്മൾ പലതരത്തിലുള്ള വർണ്ണങ്ങൾ കാണുന്നു. ചുവപ്പും നീലയും പച്ചയും മഞ്ഞയും പാടലവും ഊതയും ഒക്കെ ചേർന്ന് നമ്മുടെ ചുറ്റുമുള്ള കാഴ്ചകൾ എത്ര മനോഹരമാണ്? എന്നാൽ ഇന്ന് ഓരോ നിറവും മാനവരാശിയിലെ പല വിഭാഗങ്ങളും അവരവരുടേതെന്നു പറഞ്ഞു കലഹിക്കുന്നു. കാവിയും പച്ചയും വെള്ളയും പോലെയുള്ള നിറങ്ങൾ, ഒരോരോ മതങ്ങൾ ഭാഗിച്ചെടുത്തപോലെയുള്ള പ്രതീതിയുണ്ടാക്കുന്നു. കറുത്തവൻ കൊള്ളാത്തവനാനെന്നും വെളുത്തവൻ മാന്യനുമാണെന്നുമുള്ള ഒരു ബോധം ആരും അറിയാതെ സൃഷ്ടിക്കുന്നു. കറുത്തവളെ കല്യാണം കഴിക്കാൻ ചില വെളുത്തവന് പറ്റാതാവുന്നു. പക്ഷേ പ്രകൃതി തന്നെ ഈ വർണ്ണങ്ങളെല്ലാം ശ്വേതവർണ്ണത്തിന്റെ വിവിധ ഭാവങ്ങൾ ആണെന്ന് മഴവില്ലെന്ന പ്രപഞ്ചനിർമ്മിതിയിലൂടെ നമുക്ക് കാണിച്ചു തരുന്നു. ഈയ്യൊരു സന്ദേശം മനസ്സിലാക്കുവാൻ ഇതിലും വലിയ ഉദാഹരണം വേറെ എന്തുണ്ട്? 

൨. മതങ്ങൾ

മനുഷ്യോപൽത്തി മുതൽ ഈ ഭൂമുഖത്ത് ഓരോരുത്തരുടെ അറിവിനും  ഇച്ഛക്കും ഭാവനക്കും അനുസരിച്ച് വിശ്വാസങ്ങളും ദൈവാരാധനയും ഒക്കെ ഉണ്ടായി. ഈ വിശ്വാസങ്ങൾ ആചാരങ്ങൾക്കും, ആ ആചാരങ്ങൾ അസാന്ദർഭികമായി ആചരിച്ച് അനാചാരങ്ങളും നിലവിൽ വന്നു. ഈ ഇങ്ങനെ ഉണ്ടായ അനാചാരങ്ങളെയും മൂല്യച്യുതികളെയും ജീർണ്ണതകളെയും ഇല്ലാതാക്കാൻ ചിന്തകന്മാരും പ്രവാചകന്മാരുമുണ്ടായി. ഈ ചിന്തകന്മാർ തിന്മകളിൽ നിന്ന് മുക്തമാക്കി മനുഷ്യരെ ഉദ്ധരിക്കാൻ ശ്രമിച്ചെങ്കിലും, ഈ ചിന്തകന്മാരുടെ ചില സ്വാർത്ഥതല്പരരായ അനുയായികൾ അതാത് ചിന്തകന്മാരുടെ പേരിൽ മതങ്ങളുണ്ടാക്കി, ആ ചിന്തകന്മാരുടെ നിഷ്കളങ്കരായ അനുയായികളെ മറ്റുള്ളവരിൽ നിന്ന് വിഭിന്നമാക്കി നിർത്തി പൌരോഹിത്യ സാമ്രാജ്യങ്ങളുണ്ടാക്കി.

ദൈവവും സ്വർഗ്ഗവും നരകവും എല്ലാം മിഥ്യകളാണെന്നും ഇവയൊക്കെ ഒരോരുത്തരരുടേയും കർമ്മഫലങ്ങൾ കൊണ്ട് അനുഭവിച്ചറിയേണ്ടതാണെന്നുമുള്ള കാര്യം മറച്ച് പിടിച്ച്, ദൈവം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന്റെ കൂടെ മാത്രമാണെന്നും ആ വിശ്വാസത്തിന്റെ കൂടെ നിൽക്കാത്തവർ സ്വർഗ്ഗരാജ്യം പൂകാതെ നരകരാജ്യത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നുമൊക്കെ ഈ പൗരോഹിത്യം 'ദൈവ'ത്തിന്റെ വളരെയടുത്ത് നിന്നുകൊണ്ട് പറയുന്നു. ഈ മതവിശ്വാസങ്ങളെല്ലാം സാഹോദര്യത്തിലും പരസ്പര സഹിഷ്ണുതയിലും ഊന്നിക്കൊണ്ടുള്ളതാണെന്ന് ശക്തിയുക്തം പറയുമ്പോഴും എവിടെയൊക്കെയോ മനുഷ്യർ തമ്മിൽ അതിർവരമ്പുകളും നിയന്ത്രണ രേഖകളും മാനസികമായി സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ആ സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും പോലും ഇന്ന് പലരൂപങ്ങളിൽ കോട്ടം സംഭവിച്ചിരിക്കുന്നു. തീവ്രവാദങ്ങളും അന്ധവിശ്വാസങ്ങളും, ശാസ്ത്രം പുരോഗമിച്ചിട്ടും പിടിമുറുക്കുന്നു.

ഭൂമിയിൽ ജനിക്കുന്ന എല്ലാ കാക്കകളും കാക്കളാണെങ്കിൽ, എല്ലാ സിംഹങ്ങളും സിംഹങ്ങളാണെങ്കിൽ, ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും വെറും മനുഷ്യനാണ്, അതിന് ഒരു മതവുമില്ല. ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, അതിന്റെ പേരിൽ വരമ്പ് കീറി വേറിട്ട് ഇരിക്കേണ്ടതില്ല. മനുഷ്യവർഗ്ഗം മുഴുവനും മനുഷ്യത്വം എന്ന ഒരേ ഒരു തത്വത്തിൽ വിശ്വസിച്ചു മുന്നോട്ടു പോയാൽ എത്ര നന്നായേനെ. മനുഷ്യന്റെ ബുദ്ധിക്ക് ഈകാര്യം ഏത് കാലത്താണ് ഇനി മനസ്സിലാവുക?

നമുക്ക് വയലാറിന്റെ വരികൾ കടമെടുക്കാം.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കുവച്ചൂ" - എന്താ ശരിയല്ലേ ?? മനുഷ്യനല്ലേ ഈ നൂലാമാലകളൊക്കെ ഉണ്ടാക്കിയത്? അല്ലാതെ ദൈവം എന്നെ ഇങ്ങനെയേ ആരാധിക്കാവൂ എന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

൩. ജാതികൾ

"അല്ലല്ലെന്തിതു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീചനാരിതൻ കയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ"

കുമാരനാശാൻ കളിയാക്കി പാടിയതാണെങ്കിലും വളരെ ചിന്തിപ്പിക്കുന്ന, പ്രസക്തമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്.

എല്ലാ മനുഷ്യർക്കും ബാഹ്യമായ കാഴ്ച ഒരേപോലെയാണെങ്കിലും, ബുദ്ധി ഒരേ അളവിലല്ല ഉണ്ടാവുന്നത്. ബുദ്ധി കൂടുതലുള്ളവൻ ബുദ്ധി കുറഞ്ഞവനെ പലതരത്തിലും ചൂഷണം ചെയ്യുന്നു, മൻഷ്യത്തരഹിതമായി അടിച്ചമർത്തുന്നു. ബുദ്ധി കൂടുതലുള്ളവൻ മ്ലേച്ഛമെന്ന് കരുതുന്ന, താഴെക്കിടയിലുള്ളതെന്ന് കരുതുന്ന ജോലികൾ തന്നെക്കാൾ ബുദ്ധി കുറഞ്ഞവരെക്കൊണ്ട് ചെയ്യിക്കുകയും ആ ബുദ്ധി കുറഞ്ഞവരുടെ സന്തതിപരമ്പരകളെ ബുദ്ധിയുണ്ടെങ്കിൽ കൂടി വളരാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. അങ്ങനെ അവരെ ഒരു 'ജാതി'യാക്കി മാറ്റി ഊറ്റം കൊള്ളുന്നു.

മനുഷ്യൻ ഒരു സമൂഹജീവിയാണ്. ഒരു സമൂഹത്തിൽ എല്ലാത്തരം ജോലികളും ഉണ്ടാവും. വലിയ വലിയ ജോലികൾ ചെയ്യുന്നവനെ നാം ബഹുമാനിക്കുന്നതോടൊപ്പം വലുതെങ്കിലും നാം ചെറുതെന്ന് കരുതുന്ന ജോലികൾ ചെയ്യുന്നവരെയും ബഹുമാനിക്കാൻ മടി കാണിക്കുന്നു. തൂപ്പുകാരന്റെ പ്രസക്തി, തൂപ്പുകാരൻ പണിമുടക്കുമ്പോൾ മാത്രം അറിഞ്ഞാൽ പോരാ. അവനും ഈ സമൂഹത്തിൽ ബുദ്ധിക്കനുസരിച്ച് ശമ്പളം കൊടുത്തില്ലെങ്കിലും സമുന്നതമായ ഒരു സ്ഥാനം ഉണ്ട്. അങ്ങനെ ഓരോ ജോലിക്കും. പ്യൂണ്‍ എന്ന തസ്തികയിലുള്ളവരെക്കൊണ്ട് സ്വന്തം എച്ചിലില എടുപ്പിക്കുന്ന മേലാളന്മാർ ഇന്നത്തെ അഭിനവ മേൽ ജാതിയാണ്. ബുദ്ധി കൂടിയവനും കുറഞ്ഞവനും സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവർക്കും മാന്യമായി ജീവിക്കണം. ഈയൊരു ജാതി വേർതിരിവ്, ജാതികളില്ലെന്ന് പറയപ്പെടുന്ന മതങ്ങളിലും കാണാം.

ഇങ്ങനെ മനുഷ്യന്റെ തൊഴിലിന്നനുസരിച്ച് ജാതിഭേദങ്ങളുണ്ടാക്കിയെങ്കിലും
ഒരു കാലത്ത് നമ്മുടെ കേരളത്തിൽ 'പറയി പെറ്റു പന്തിരുകുല' (ഒരു വയറ്റിൽ പിറന്നു പന്ത്രണ്ട് ജാതികളായി പിരിഞ്ഞ് ജീവിച്ഛവരുടെ കഥ) ത്തിന്റെയും 'ജാതി ഭേദം മത ദ്വേഷം' എന്ന തത്വസംഹിതയുടെയും 'തത്വമസി' യുടെയും പ്രതിധ്വനികൾ അലയടിച്ചു നടന്നിരുന്നു. ഇന്ന് ആ സംശുദ്ധമായ പ്രതിധ്വനികളുടെ മേലെക്കൂടി ജാതി ഭ്രാന്തിന്റെ ജല്പനങ്ങൾ കൂടിക്കൂടി വരികയാണ്. സങ്കുചിത ചിന്താഗതികൾ ആധുനിക വിദ്യാഭ്യാസയുഗത്തിലും കൂടി വരുമ്പോൾ ഈത്തരം മഹദ്വചനങ്ങളുടെ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് ജാതി ചിന്തകൾ മാറ്റിവച്ചുകൊണ്ട് നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മനുഷ്യരെന്ന് തയ്യാറാവും?

൪. ഭാഷകൾ

മനുഷ്യൻ അവന്റെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ആശയവിനിമയത്തിന് പല രീതികളും കണ്ടു പിടിച്ചു. അതിൽ ഭാഷയ്ക്ക് എല്ലാ അർത്ഥത്തിലും ഒരു പ്രമുഖ സ്ഥാനം ഉണ്ട്. ഈ ഭൂഗോളത്തിൽ ഇന്ന് ആയിരക്കണക്കിന് വിവിധതരം ഭാഷകൾ ഉണ്ട്. ഓരോ ഭാഷക്കും അതിന്റേതായ സ്ഥാനവും ഉണ്ട്. ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് മേലെയോ താഴെയോ അല്ല. എന്നാലും ഇന്ന് ലോകത്തിൽ ഭാഷകളുടെ പേരിൽ മാത്രം തമ്മിൽ തല്ലുകൾ നടക്കുന്നു. ചിന്താ ശക്തിയുള്ള മനുഷ്യന്ന് ഇത് ഭൂഷണമാണോ?

നമ്മുടെ ഭാരതത്തിൽത്തെന്നെ എത്രയോ ഭാഷകളുണ്ട്. അതിൽ കൂടുതൽ പേരും ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സംസാരിക്കുന്നവന് അവന്റെ ഭാഷ വളരാൻ മോഹം, മറ്റുള്ളവർക്ക് അവരുടേതും. ഒരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ പ്രതിരോധിക്കുന്നു. ആ അടിച്ചേൽപ്പിക്കലിന്റെയും പ്രതിരോധത്തിന്റെയും ഇടയിൽപ്പെട്ട്, ഒരു രാഷ്ട്രഭാഷയെന്ന മോഹത്തിന് മങ്ങലേൽപ്പിച്ച് നാം ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന ഇംഗ്ലീഷ് ഭാഷ ഒരു രാഷ്ട്രഭാഷപോലെ അംഗീകരിച്ച് ജീവിക്കുന്നു. തമ്മിൽതല്ല് കൊണ്ട് എപ്പോഴും മൂന്നാമതൊരാൾക്കേ ഗുണമുണ്ടാകുകയുള്ളൂ. പരസ്പര ഭാഷാ ബഹുമാനമുണ്ടായിരുന്നെങ്കിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഗുണമുണ്ടായേനെ, പകരം, നാമിന്ന് അതാത് ഭാഷകളിലെ വാക്കുകൾക്ക് പകരം ആംഗലേയ പദങ്ങൾ  വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് സ്വന്തം ഭാഷയെ വികലമാക്കുന്നു.

ഓരോ ഭാഷയ്ക്കും എല്ലാത്തിനുമെന്നപോലെ ഒരു ജീവിതകാലയളവ് ഉണ്ട്. ഓരോന്നിന്റെയും ഉപയോഗം പോലെ, ചില ഭാഷകൾ വേഗം മരിക്കുന്നു,  ചിലവ കൂടുതൽ കാലം നിലനിൽക്കുന്നു. ചിലയാളുകൾ പറയും സംസ്കൃതം ദൈവത്തിന്റെ ഭാഷയാണ് എന്ന്. പക്ഷേ എന്തുകൊണ്ട് സംസ്കൃതം ഇന്ന് മരണശയ്യയിൽ കിടക്കുന്നു? ദൈവത്തിന്റെ ഭാഷ മരിക്കുമോ? ചിലയാളുകൾ അറബിഭാഷയാണ് ദൈവത്തിന്റെ ഭാഷ എന്ന് പറയും. ഇല്ലാത്ത, കാണാത്ത ദൈവത്തിന് അങ്ങനെ പ്രത്യേകിച്ച് ഭാഷകളൊന്നും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല.

ഒരേഭാഷ സംസാരിക്കുന്നവർക്കിടയിൽത്തന്നെ വിവിധരീതിയിൽ ആ ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ട്. അവർ തമ്മിൽ തമ്മിൽ "എന്റെ രീതിയാണ് നല്ലത്" എന്ന് വീമ്പടിച്ച് നടക്കും. ഓരോരുത്തർക്കും അവരവരുടെ രീതി എപ്പോഴും ശരിയാണ്, പോരായ്മകളുണ്ടെങ്കിൽ പോലും.

സ്വന്തം ഭാഷയെ സ്വന്തം മാതാവിനോടുള്ള സ്നേഹോഷ്മളതയോടെ മുറുകെ പിടിക്കുമ്പോഴും നമുക്ക് മറ്റുള്ള ഭാഷകളെ ബഹുമാനിക്കാൻ പഠിക്കാം. എല്ലാ ഭാഷകളും ആശയവിനിമയം എന്ന ഒരേയൊരു പ്രക്രിയയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാൻ, ഭാഷയുടെ പേരിൽ പരസ്പരം കളിയാക്കി ജീവിക്കാതിരിക്കാൻ നമുക്ക് സാധ്യമായേ പറ്റൂ.

൫. ദേശങ്ങൾ

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ"

പ്രാചീന കാലം മുതൽ മനുഷ്യൻ അവന്റെ ആവശ്യത്തിനും ബുദ്ധിക്കും പേശീബലത്തിനും അനുസരിച്ച് ഓരോ ദേശങ്ങൾ കൈയ്യടക്കിവച്ചു. അത് പിന്നീട് പല പല രാജ്യങ്ങൾ ആയി മാറി. രാജ്യങ്ങളുടെയുള്ളിൽ പല പല വിഭിന്ന കാരണങ്ങളും കൊണ്ട് കൌണ്ടികളും സംസ്ഥാനങ്ങളുമുണ്ടായി. കൂടുതൽ ശക്തിയുള്ള രാജ്യം യുദ്ധത്തിലൂടെ മറ്റു രാജ്യങ്ങളെ കീഴ്പെടുത്തുകയും സാമ്രാജ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് സാമ്രാജ്യ ചക്രവർത്തിമാർ ദുർബലരാകുമ്പോൾ സാമന്തന്മാർ  പൊങ്ങിവന്ന് വീണ്ടും നാട്ടു രാജ്യങ്ങൾ ഉണ്ടാവുകയുംപുതിയ രാജാക്കന്മാർ ഉണ്ടാവുകയും ചെയ്തു. ആ ചക്രം ഇന്നും പുതിയ രൂപങ്ങളിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ പണ്ട് വിവരമുള്ളവനൊന്നുമായിരുന്നില്ല രാജാക്കന്മാരായിരുന്നത്, വെറും ശക്തിപ്രകടനത്തിലൂടെ മാത്രമായിരുന്നു അല്ലെങ്കിൽ ഇന്നത്തെ ഗുണ്ടകളുടെ പോലുള്ള ചില പ്രയോഗസൂത്രങ്ങളിലൂടെ മാത്രമായിരുന്നു പണ്ടൊക്കെ രാജാക്കന്മാരും പിന്നെ രാജവംശങ്ങളും മറ്റും ഉണ്ടായത്.

ഇന്ന് ജനാധിപത്യത്തിൽ പല പല ആശയങ്ങളുടെ പേരിൽ ഓരോ രാഷ്ട്രത്തിലും പല വിധത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടായി. ഒരേ രാജ്യത്തിന്‌ വേണ്ടിയാണെങ്കിലും അധികാരത്തിനു വേണ്ടി വിവിധ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ വാശിയോടെ മത്സരിക്കാനും ആ മത്സരം അക്രമങ്ങളിലേക്ക് തിരിയാനും തുടങ്ങി. രാഷ്ട്രസേവനം മാത്രമാണ് ഉദ്ദേശമെങ്കിൽ സ്വന്തം രാജ്യത്തുള്ളവനെത്തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി സേവിക്കേണ്ടതുണ്ടോ? 

സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അനാവശ്യമായി പരസ്പരം കലഹിച്ചും യുദ്ധങ്ങൾ ചെയ്തും ഓരോ ദേശങ്ങൾ ഇന്നും വാർത്തകളിൽ നിറയുന്നു. ചില ചട്ടക്കൂടുകൾ ആവശ്യമാണെങ്കിലും രാജ്യങ്ങൾ തമ്മിൽ ബാഹികമായോ മാനസികമായോ മതിൽക്കെട്ടുകൾ തീർത്ത് കാലം കഴിക്കേണ്ട സാഹചര്യം വളരെ ഭീതിതമാണ്. ഓരോ ദേശവും അതിന്റെ അടുത്തുള്ള മറ്റു ദേശങ്ങളുമായി പല കാര്യങ്ങളിലും പരസ്പരം വളരെയധികം ബന്ധമുണ്ട്. ഈ ബന്ധങ്ങളെ മനസ്സിലാക്കി സാഹോദര്യത്തോടെ, ഒരുമയോടെ മനുഷ്യൻ നിന്നാൽ അവിടെ സമാധാനമല്ലാതെ വേറെയൊന്നും ഉണ്ടാവില്ല. 

൬. ലിംഗഭേദം

ഈ ലോകത്തിൽ എല്ലാ ജീവജാലങ്ങൾക്കും ലിംഗഭേദങ്ങൾ ഉണ്ട്. ആണും പെണ്ണും, രണ്ടും അല്ലാത്തവരും, ഒരേ ലിംഗത്തിൽ ആകർഷണമുള്ളവരും ഒക്കെ ഭൂമുഖത്തുണ്ടാകുന്നു. അത് നമുക്കൊന്നും ചെയ്യാൻ പറ്റാത്ത പ്രകൃതിയുടെ വിരുതുകളാണ്. ആണും പെണ്ണും ഒരുമിച്ചു ചേരുമ്പോൾ അവിടെ കുടുംബം ഉണ്ടാകുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു ലിംഗം അതിന്റെ വിപരീത ലിംഗത്തിനെ അടക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകുന്നു, കുടുംബം തകരുന്നു. കുഞ്ഞുങ്ങൾ തെറ്റായ രീതിയിൽ വളരുന്നു. ഒരു നല്ല കുടുംബമാണ് ഒരു നല്ല സമൂഹത്തിനും ഒരു നല്ല രാജ്യത്തിന്നും ആധാരം.

'ലിംഗമുള്ളവൻ' 'ലിംഗമില്ലാത്തവനെ' (eunuchs) കൂട്ടത്തിൽ കൂട്ടാതിരിക്കുകയും അവർക്ക് ഒരുതരത്തിലുമുള്ള പരിഗണനയും കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ 'ലിംഗമില്ലാത്തവൻ' ഒന്നിനും കൊള്ളാത്തവനാകുന്നു, അവർ തെറ്റുകളിലേക്ക് കടക്കുന്നു. ഒരേ ലിംഗത്തിൽ താല്പര്യമുള്ളവരോട് ഒരുതരം ഈർഷ്യയോടെ വിഭിന്നലിംഗതല്പരർ പെരുമാറുമ്പോൾ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും അവരുടെ താല്പര്യങ്ങൾ ആരും അറിയാതെ നടത്തേണ്ടിവരികയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ അവരുടെ 'ന്യൂനത'കളെ പ്രകൃതിയുടെ വികൃതികളായി അല്ലെങ്കിൽ ഒരു അംഗവൈകല്യം പോലെയെങ്കിലും അംഗീകരിച്ച് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ 'സാധാരണ'മനുഷ്യൻ, 'സാമാന്യബോധമുള്ള' മനുഷ്യൻ എന്ന് തയ്യാറാവും? ഇങ്ങനെ 'വൈകല്യ'മുള്ളവർ സ്വന്തം കുടുംബത്തിൽ ജനിച്ചാൽ എന്ത് ചെയ്യും? ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ വെടിവെച്ച് കൊല്ലുമോ? 

൭. രൂപഭേദം

"ദേ അവനെ നോക്ക്, ഒരു കാപ്പിരിയെപ്പോലുണ്ട്.", "അയ്യേ... അവള് കെട്ടിയേക്കുന്നത് കണ്ണിറുങ്ങിയ ഒരു മണിപ്പൂരിയെയാണ്." ഇതേപോലെ, പല പല 'കമന്റു'കളും നമ്മുടെയിടയിൽ ഉണ്ടാവുന്നത് കേൾക്കാം. അവനവന്റെ വർഗ്ഗം ഒഴിച്ച് കാപ്പിരികളും മെക്സിക്കൻസും മണിപ്പൂരികളും അടങ്ങുന്ന മറ്റുള്ളവരെല്ലാവരും മോശക്കാരാണോ?

ഈ ലോകത്ത്, ഓരൊ ദേശത്തുമുള്ള ആളുകൾ അവരവരുടെ രൂപങ്ങളിൽ പ്രത്യേകതയുള്ളവരാണ്. അതിൽ ഒരോ രൂപക്കാർക്കും അതാത് രൂപങ്ങൾ ഭംഗിയുള്ളതാണ്. അതിൽ ഇന്ന രൂപത്തിന് കൂടുതൽ ഭംഗി എന്നൊക്കെപ്പറയാമെങ്കിലും പരസ്പരം താരതമ്യം ചെയ്ത് മേനി പറഞ്ഞ് നടക്കുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും മനുഷ്യരാണ്. ഇങ്ങനെ പരസ്പരം അംഗരൂപഭേദങ്ങളെ നിരാകരിക്കാനും എല്ലാ ആളുകൾക്കിടയിലും നല്ലവരുണ്ടെന്നും പരസ്പരം സഹകരിക്കേണ്ടവരാണെന്നുമുള്ള ബോധം നമ്മിൽ എല്ലാവരിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ?

൮. സമ്പത്ത്

ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ജീവിക്കാൻ, എത്ര പണം വേണം? താമസിക്കാൻ എത്ര വലിയ വീട് വേണം? തിന്നാൻ എത്ര വിലപിടിപ്പുള്ള ഭക്ഷണം വേണം? ഉടുക്കാൻ എങ്ങനെയുള്ള വസ്ത്രങ്ങൾ വേണം? ആവശ്യം, പണമുള്ളതിന്റെ പേരിൽ ആർഭാടങ്ങൾക്ക് വഴിപ്പെടുമ്പോൾ പണമില്ലാത്തവരോട് ഒരു തരം അവജ്ഞയും അതുവഴി അവരെ തൊട്ടുകൂടാത്തവരായി മാറ്റുകയും ചെയ്യുന്നു.

പാവപ്പെട്ടവരായും പണക്കാരയും നമ്മൾ കുറേയേറെ പേരെ കാണുന്നുണ്ട്. ഒരിടത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ മറ്റൊരിടത്ത് ദാരിദ്ര്യം നടമാടുന്നു. ഭൂമിയിൽ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങൾക്കും വസിക്കാൻ പ്രയാസമാക്കുന്ന, പലവിധത്തിലുള്ള നിയമങ്ങൾ, അതേ ഭൂമിയിൽ ജനിച്ച ഒരുകൂട്ടം ആളുകൾ ഉണ്ടാക്കുന്നു. ഭൂമി വീതം വയ്ക്കപ്പെടുന്നു. അതിലെ ആഹാരവും സമ്പത്തും ഒരു ചുരുങ്ങിയ വിഭാഗം ആളുകൾ മാത്രം ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അന്യായ മാർഗ്ഗങ്ങളിൽ കൂടെയും  അനുഭവിക്കുന്നു. അതേസമയം മറ്റുള്ള ഒരു വലിയ വിഭാഗം അന്നന്നത്തെ അന്നത്തിന് വേണ്ടി, ഒരു നേരം സ്വസ്ഥതയോടെ തല ചായ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്നു.

ഈത്തരം സാമ്പത്തിക അന്തരങ്ങൾ, കഷ്ടത അനുഭവിക്കുന്നവരുടെയിടയിൽ വിദ്വേഷം വളർത്തുകയും നക്സലിസവും മാവോയിസവും പോലുള്ള ഭീകരതകൾക്ക് വളമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലാവരും ജനിക്കുന്നത് ഒരു പോലെയാണ്. ഓരോരുത്തരുടേയും തലച്ചോറുകൾ വിഭിന്നവുമായിരിക്കും. കൂടുതൽ ബുദ്ധിയുള്ളവൻ അവന്റെ നല്ല ബുദ്ധി കൊണ്ട് ഉയരങ്ങളിലെത്തിയാലും, ബുദ്ധിയില്ലാത്തവന് പ്രകൃതി നല്കിയ സമ്പത്തുകൾ അപഹരിച്ചു കളയരുത്. എത്ര ബുദ്ധി ഉണ്ടായാലും ഒരു പരിധി വിട്ട് ആർക്കും ഉപകാരപ്പെടുത്താതെ സമ്പത്തുണ്ടാക്കുന്നതിലും എന്തർത്ഥമാണുള്ളത്? സമ്പത്തുള്ളവൻ, പ്രകൃതിയുടെ വികൃതി കൊണ്ട് സമ്പത്തില്ലാതായിപ്പോയവനെ സഹായിക്കാൻ മനസ്സ് വച്ചാൽ കുറച്ചെങ്കിലും ലോകത്തിന് നന്മയുണ്ടായേനെ. ഭൂമിയിലെ സമ്പത്ത് അതിൽ വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന സത്യം എപ്പഴാണ് നാം മനസ്സിലാക്കുക?


നമ്മുടെ ഭാരതം മേല്പറഞ്ഞ രീതികളിലുള്ള വിഭിന്നതയ്ക്ക് ഒരു മകുടോദാഹരണമാണ്. ഭാരതം ഇന്ന് ഈ കാണുന്ന രീതിയിലും രൂപത്തിലും നിലനിൽക്കുവാൻ കാരണം അവിടെ നിവസിക്കുന്ന വൈവിധ്യങ്ങളുള്ള ജനതയുടെ ഒരുമ ഒന്നുകൊണ്ടു മാത്രമാണ്. എന്നിരുന്നാലും മധുരമുള്ള ഈ ഒരുമയുടെ പെരുമയ്ക്കിടയിലും ഇരുമയുടെ വാൾത്തലപ്പുകൾ അങ്ങിങ്ങായി പൊങ്ങിവരുന്നത് നമ്മൾ കാണുന്നു. ഈ അന്ധകാരത്തിന്റെ വാൾത്തലപ്പുകളെ നമ്മൾ ഒരുമിച്ചു നിന്ന് ഒന്നൊന്നായി ഒടിച്ചു കളയുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

"ഐകമത്യം മഹാബലം", "വസുദൈവ കുടുംബകം" എന്നിവയാവട്ടെ  നമ്മുടെ മുദ്രാവാക്യം.

"ലോകാഃ  സമസ്താഃ  സുഖിനോഃ  ഭവന്തുഃ"



**********

3 അഭിപ്രായങ്ങൾ:

  1. Facebook Comment Part 1:

    Ajayakumar Manikkoth If there is harmony, love and consensus in the world and there is no difference of opinion, the world does not think and has become mentally retarded.

    Venugopalan Kokkodan Thank you for the comment Ajayakumar etta. As long as there are differences in the brain, there will be differences in doings as well. I was just noting some points for the common differences and trying to find out a way for consensus within the differences, which will pave way for some healthy competition, rather than destruction. And if this article makes the reader to think at least a little, I'm satisfied.

    മറുപടിഇല്ലാതാക്കൂ
  2. Facebook Comment Part: 2

    Saju Kumar It's all about dominance Venu. One want to proove and establish his tought right over others. But who is to decide what /who is right and wrong. Since this is not a perfect world the only way out is co existence, "live and let live". If the human race does this all would be fine. But believing the world be so is like living in a fool's paradise . All one can do is follow "live and let live" but what if the "let live" part is quiestioned or hijacked ? , that where clashes and un settelness happens. This would end only when the world ends .

    Ajayakumar Manikkoth As saju told people want to dominate. Gandhi also wanted to dominate with his thought. Vivekananda also dominated the world and india. It is unlike the way isis wants to dominate. Dominate the world with ur well thought ideas, then also difference of opinion and fight will be there. The quench for dominance come from the natures rule of the survival of the fittest. The bird dodo was extinct because it did not have this quality. It was friendly to strangers. To sort out the differences and fight, there are lot of schemes and dharma already in place which people dont heed. The ten rules of bible or the concept of dharma in other religions are meant to keep the harmony. A complicated issue. The most common differences that lead to a clash are well said in these. Bible says "anyante muthal aagrahikkaruthu". Means u have to aquire ur own wealth. But if a few people amass huge wealth and there is poverty around, there can be a bloody revolution resuting in people killing the rich and taking possession of their wealth.

    Venugopalan Kokkodan Saju, Well said. As I was saying earlier, differences in opinion will be there until there are different brains. I was just saying / pointing out some of the common reasons and topics where human do differ and fight each other. Power, money, brain, cunningness, beauty, etc are the factors to dominate others. But as you said, 'Let live' is the thing which in question here. Healthy differences are OK.

    Venugopalan Kokkodan Ajayakumar etta, I agree with you too. You and Saju were saying about the reality side of what I said. As you said, there are already many rules in place and many direction in place to live in a quite and beautiful way. But human is a different breed who bend and mend everything according to his thought. Differences will remain until the end of the world, if there is an end. But recklessness will lead to anarchy. Yes, I agree that the revolution will not be far if the wealth is accumulated only with a few.

    മറുപടിഇല്ലാതാക്കൂ
  3. Facebook Comment Part 3: NRI Malayalees

    Kc Ramnath Menon Aathiyanthikamaay ishtangal pitichtakkan.....

    Venugopalan Kokkodan Kc Ramnath Menon, Yes, ഭക്ഷണവും, സന്താനോല്പാദനവും മാത്രമാണ് ജീവികളുടെ തനതായ ആവശ്യങ്ങൾ. മനുഷ്യൻ അതിനോക്കെ പുറമേ മറ്റു പല മേഖലകളും കണ്ടെത്തുകയും അതിലെല്ലാത്തിലും അത്യാഗ്രഹം കുത്തിച്ചെലുത്തുകയും ചെയ്തു.

    മറുപടിഇല്ലാതാക്കൂ