2014, ഡിസംബർ 14, ഞായറാഴ്‌ച

ഉമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട..


(കുറിപ്പ്: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും സാമ്യമില്ല. അഥവാ സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.)

ഒരു ബാല്യകാലസഖി. അതെ, അവളെ ചുറ്റിപ്പറ്റിയാണ് കഥനം പുരോഗമിക്കുന്നത്.

എട്ടാം തരത്തിൽ പഠിക്കുന്ന കാലം. എന്റെ പഠിത്തം, നമ്മുടെ നാട്ടിലെ യു പി പള്ളിക്കൂടത്തിൽ നിന്ന് ദൂരത്തുള്ളൊരു ഹൈസ്കൂളിലേക്ക് മാറിയിട്ട് മൂന്നു നാലു മാസമായിക്കാണും.

ആ സ്കൂൾ മാറ്റത്തിന് എനിക്ക് താല്പര്യം തീരെ ഉണ്ടായിരുന്നില്ല. കാരണങ്ങൾ പലതുണ്ട്. ഒന്നാമത്, എന്റെ അച്ഛൻ ആ ഹൈസ്കൂളിലായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. വീട്ടിൽ സ്വാതന്ത്ര്യം തീരെ ഇല്ലാതിരുന്നത് കൊണ്ട് ആകപ്പാടെ നമ്മുടെ കളികൾ നടന്നിരുന്നത് സ്കൂളിലായിരുന്നു. പിന്നെ, യു പി പള്ളിക്കൂടത്തിലേക്ക് രണ്ടു കിലോമീറ്റർ നടക്കാനുണ്ടായിരുന്നെങ്കിൽ ഈ പറയുന്ന ഹൈസ്കൂളിലേക്ക് നാല് കിലോമീറ്റർ നടക്കണം. നടക്കുന്നത് മാത്രമോ, പാദരക്ഷയില്ലാതെ പോണം. ശീലമായിരുന്നതിനാൽ പാദരക്ഷയില്ലായ്മയൊന്നും ഒരു പ്രശ്നമായിരുന്നില്ല.

പക്ഷേ മേല്പറഞ്ഞ കാരണങ്ങളൊക്കെ വെറും കാരണങ്ങളായിരുന്നു. ശരിയായ കാരണത്തിന്റെ കാരണം, ഒരു പെണ്‍കുട്ടിയായിരുന്നു. എന്റെ കൂടെ ഏഴാം തരത്തിലും ആറാം തരത്തിലും പഠിച്ചവൾ, ഒരു കൊച്ചു സുന്ദരി - ഫസീല. ഏഴാം തരം കഴിഞ്ഞിട്ട് ഞാൻ പോകാൻ പോകുന്ന ഹൈസ്കൂളിൽ അവൾ വരാൻ പോകുന്നില്ല. അവൾ, അവളുടെ വീടിനടുത്തുള്ള വേറൊരു ഹൈസ്കൂളിലാണ് ചേരാൻ പോകുന്നത്. ഇതെനിക്കെങ്ങനെ സഹിക്കും?

ചോദിക്കാൻ അവകാശമുണ്ടായിരുന്നില്ലെങ്കിലും സ്കൂൾ പൂട്ടിയ സമയത്ത് ഞാൻ അച്ഛനോട് ചോദിച്ചു നോക്കി. രൂക്ഷമായ ഒരു നോട്ടം മാത്രമായിരുന്നു ഉത്തരം. 'നോ' രക്ഷ. ഇതെനിക്ക് നേരത്തേ അറിയുമായിരുന്നത് കൊണ്ടും, എന്റെ സാഹചര്യങ്ങൾ വളരെ പരിമിതമായിരുന്നതു കൊണ്ടും ഞാനും ഫസീലയും ആകപ്പാടെ ചിന്താക്കുഴപ്പത്തിലായിരുന്നു.

ഏഴാം തരത്തിലെ പരീക്ഷ കഴിഞ്ഞ അന്ന്, എങ്ങനെയൊക്കെയോ പരീക്ഷ പൂർത്തിയാക്കി നമ്മൾ രണ്ടു പേരും സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തെ നെല്ലിമരച്ചോട്ടിൽ കൂടിയിരുന്ന് കുറച്ച് സങ്കടങ്ങൾ പങ്കുവച്ചു. എന്നെക്കാൾ കൂടുതൽ പരിഷ്കാരി ആയിരുന്ന അവൾ, ഒരു പുസ്തകം എടുത്തിട്ട് എന്നോട് ആട്ടോഗ്രാഫ് എഴുതാൻ പറഞ്ഞതും അന്നാണ്. ആട്ടോഗ്രാഫ് എന്ന പേരുതന്നെ ആദ്യമായി കേൾക്കുന്നത് കൊണ്ട് എന്താണ് അതിൽ എഴുതേണ്ടത് എന്ന ഒരു നിശ്ചയവും എനിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഫസീലയുടെ നിർബന്ധം കാരണം അന്നെനിക്കറിയുന്ന സാഹിത്യഭാഷയിൽ ഏകദേശം ഇങ്ങനെയെഴുതി - 'വെളുത്ത് തുടുത്ത്, വട്ടമുഖമുള്ള, ഇളം നീല പൂച്ചക്കണ്ണും ഭംഗിയുള്ള ചുണ്ടുകളുമുള്ള, തട്ടമിട്ട നിന്നെ ഞാനൊരിക്കലും മറക്കൂല.' അവസാനം എന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കുറേ മിഠായികൾ എന്റെ കൈകളിൽ വച്ച് തന്നിട്ട് കരഞ്ഞുകൊണ്ടാണ് അവൾ ഓടിപ്പോയത്.

ഒരു വലിയ പിണക്കത്തിലൂടെയായിരുന്നു ഞങ്ങൾ ചങ്ങാതിമാരായത് . ആറാം തരത്തിൽ ഞങ്ങളുടെ ക്ലാസ്സ് ലീഡറായിരുന്നു ഫസീല. വേറൊരു സ്കൂളിൽ നിന്ന് വന്നത് കൊണ്ടും ക്ലാസ്സിന്റെ തുടക്കത്തിൽ തമ്മിൽ തമ്മിൽ ആരെയും പരിചയമില്ലാതിരുന്നതുകൊണ്ടും, ആർക്കൊക്കെ മത്സരിക്കണം എന്ന് രാമൻ മാഷ്‌ ചോദിച്ചപ്പോൾ ആരും എഴുന്നേറ്റില്ല. ഫസീല അതേ സ്കൂളിൽ നിന്ന് തന്നെ വന്നത് കൊണ്ടും മോശമില്ലാതെ പഠിച്ചിരുന്നത് കൊണ്ടും അവസാനം രാഘവൻ മാഷ്‌ അവളെ ക്ലാസ്സ് ലീഡറാക്കി.

കാൽക്കൊല്ലപ്പരീക്ഷ തുടങ്ങുന്ന സമയത്ത് തന്നെ രാമൻ മാഷ്‌ ഫസീലയോട് 'ഉഷാറാക്കണം' എന്ന് പറഞ്ഞിരുന്നു. പിന്നെയാണ് അറിഞ്ഞത്, അഞ്ചാം തരത്തിൽ അവൾക്കായിരുന്നു അവിടെ കൂടുതൽ മാർക്ക്. പക്ഷേ ആറാം തരത്തിലെത്തിയപ്പോൾ അവളുടെ സ്ഥാനം എന്റെ താഴെയായി. ഇത് കാരണം അവൾക്കെന്നോട് നീരസം ഉണ്ടായിരുന്നതായി എന്റെ സഹപാഠിയായ, അവളുടെ അയൽവാസിയായ സധു എന്നോട് പറഞ്ഞിരുന്നു.

അരക്കൊല്ല പരീക്ഷ കഴിഞ്ഞ സമയം. ഒരു ദിവസം ക്ലാസ്സിൽ മാഷില്ലാതിരുന്ന സമയത്ത് നമ്മൾ പിള്ളേരെല്ലാം കലപില കൂടി ആകപ്പാടെ ഒരു ബഹളം. പെട്ടെന്ന് ഹെഡ്മാഷായ സുകുമാരൻ മാഷ്‌ ക്ലാസ്സിൽ കേറി വന്നു. എല്ലാവരോടും എന്തെങ്കിലും എടുത്തു വായിക്കാനും ഒച്ചവെക്കുന്നവരുടെ പേരെഴുതാൻ ലീഡറോട് നിർദ്ദേശിക്കുകയും ചെയ്തു. ഫസീല ഉടനെ ഒരു പേപ്പറും പെൻസിലുമായി മാഷിരിക്കുന്ന മേശക്കരികിലേക്ക് നീങ്ങി. നമ്മളൊക്കെ എന്തൊക്കെയോ വായിക്കുന്നത് പോലെ കാണിച്ച് അടങ്ങിയിരിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ  സധു എന്നോട് എന്തോ ചോദിച്ചു. ഞാൻ അതിന് പതുക്കെ ഉത്തരവും പറഞ്ഞു. കണക്കിലെ എന്തോ സംശയം ആയിരുന്നു. കുറച്ച് കഴിഞ്ഞ് സുകുമാരൻ മാഷ്‌ പിന്നെയും കേറിവന്നു. ഫസീലയോട് എഴുതിയ പേരുകൾ കാണിക്കാൻ പറഞ്ഞു. സുകുമാരൻ മാഷ്‌ പേരുകൾ വിളിക്കാൻ തുടങ്ങി. പേരു വിളിച്ചപ്പോ ഞാനൊന്ന് ഞെട്ടി. അതെന്റെ പേരായിരുന്നു. ആകെ വിളിച്ചതും ഒരേയൊരു പേര്. എന്റെ പേര് മാത്രം. അവളുടെ നീരസം ഈത്തരത്തിൽ പ്രകടിപ്പിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. എനിക്കാകെ തല കറങ്ങുന്നത്‌ പോലെ തോന്നി. കാരണം സുകുമാരൻ മാഷുടെ അടി ഒരു ഒന്നൊന്നര അടിയാണ്. അത് മറ്റുള്ള കുട്ടികൾക്ക് കിട്ടുന്നത് ഞാൻ കുറേ കണ്ടതാണ്. രണ്ടു കയ്യും നീട്ടണം. പിന്നെ രണ്ടു കൈക്കും കുറുകെ പ്രത്യേകം മിനുക്കിയ ഒരു പേരവടി നിമിഷത്തിൽ നാലഞ്ചു തവണ ഉയർന്നു താഴും. അപ്പഴേക്കും പിള്ളേർ മൂത്രമൊഴിച്ചു പോകും.

മൂത്രമില്ലാഞ്ഞിട്ടാണോ എന്നറിയില്ല, എന്തായാലും ഞാൻ മൂത്രമൊഴിച്ചില്ല, പക്ഷേ എന്റെ രണ്ടു കൈയ്യുടെയും ഉള്ളംകൈ പൊട്ടിയ പോലെ ചുവന്നിരുന്നു. എന്റെ മനസ്സ് ആകപ്പാടെ ഒരുതരം വിദ്വേഷത്തിന്റെതായി. എങ്ങനെ എന്റെ പേരു വന്നു എന്ന് ഒരു നിശ്ചയവും ഇല്ല. സുകുമാരൻ മാഷ് വിശദീകരിക്കാനും അനുവദിച്ചില്ല. സധുവിന് കണക്കിലെ സംശയം പറഞ്ഞ് കൊടുത്തതേ എനിക്കറിയൂ. ഓരോ അടി കിട്ടുമ്പോഴും ഞാൻ ഫസീലയെ രൂക്ഷമായി നോക്കും. എനിക്കപ്പോൾ അവളെ ജ്യോതി ടാക്കീസിന്റെ പിന്നിലുള്ള കുളത്തിൽ മുക്കാനായിരുന്നു തോന്നിയത്.

വൈകീട്ട് വീട്ടിലെത്തിയ ശേഷം കൈകൾ വീട്ടിൽ  കാണിക്കാതിരിക്കാൻ പെട്ട പാട് എനിക്കേ അറിയൂ. കണ്ടിരുന്നെങ്കിൽ അച്ഛന്റെ വക വേറെയും കിട്ടിയേനെ. പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോ ഞാനാരോടും മിണ്ടിയില്ല. മധുവിനാണെങ്കിൽ എന്നോട് മിണ്ടാൻ ഒരു വിഷമം. എന്റെ കൈ അപ്പോഴും ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു. എഴുതാനും വരയ്ക്കാനും ഒക്കെ വല്ലാത്ത വിഷമം. സയൻസിന്റെയും കണക്കിന്റെയും പിരിയെഡുകളുടെ ഇടയുക്കുള്ള സമയത്താണ് സധു സ്വകാര്യമായി പറഞ്ഞത്:

"ഡാ.. ഡാ.. നോക്കടാ... ഓളിന്നെത്തന്ന്യാടാ.... നോക്കുന്ന്"

കാര്യം ശരിയാണ്. ഫസീല അവളുടെ ഡസ്കിൽ തല ചരിച്ചു വച്ച് ഇടത്ത് ഭാഗത്തിരിക്കുന്ന എന്നെത്തന്നെ നോക്കുകയാണ്. അവളുടെ ആ നോട്ടം എന്നിൽ അവളോടുള്ള വെറുപ്പ്‌ കൂട്ടിക്കൊണ്ടേയിരുന്നു. ഞാനവളെ നോക്കി പല്ലിറുക്കി. എന്നിട്ടും അവളൊരേഭാവത്തിൽത്തന്നെ നോക്കിക്കൊണ്ടിരുന്നു. മോശമില്ലാതെ പഠിക്കുന്നവരും കുള്ളന്മാരും ക്ലാസ്സിൽ മുൻനിരയിലാണ് ഇരുന്നിരുന്നത്. ഈ പറഞ്ഞ രണ്ടു ഗണത്തിലും പെട്ട ഞാൻ, സ്വാഭാവികമായും ആണ്‍കുട്ടികളുടെ മുൻ നിരയിലായി. ഫസീലയാണെങ്കിൽ പെണ്‍കുട്ടിളുടെ നിരയിലെ മുൻ ബഞ്ചിലാണ് ഇരുന്നിരുന്നത്.

ഉച്ചഭക്ഷണത്തിന്റെ സമയം. സാധാരണ ഞാനും ഫസീലയും രശ്മിയും ആണ് ക്ലാസ്സിൽ ഇരുന്ന് ഭക്ഷിക്കുന്നത്. ബാക്കിയുള്ളവർ ഒന്നുകിൽ വീട്ടിൽ പോകും അല്ലാത്തവർ കടയിൽ നിന്ന് കഴിക്കും. ഞാൻ എന്റെ ഭക്ഷണപ്പെട്ടി തുറക്കാനുള്ള ഒരു ശ്രമം നടത്തുകയായിരുന്നു. കൈ വേദന കാരണം തുറക്കാൻ ഞാൻ പാട് പെട്ടു. ഈ പാട് കണ്ടപ്പോൾ ഫസീല എന്റെ അടുത്തു ഡബ്ബ തുറക്കാൻ സഹായവുമായി വന്നു. ഞാൻ അറിയാതെ "ദൂരെ പോ..." എന്ന് ഒച്ചയിട്ടു. എന്നിട്ടും അവൾ പോയില്ല. നോക്കിയപ്പോ അവൾ കരയുകയായിരുന്നു. കണ്ണ് മുഴുവൻ നിറഞ്ഞ് തുളുമ്പി ഒറ്റ നിൽപ്പ്. ഇത് കണ്ട് എനിക്ക് പേടിയായി. ദൈവമേ, ഇവളുടെ കരച്ചിൽ ഇനി കുമാരൻ മാഷെങ്ങാനും കണ്ടാൽ എന്റെ കാര്യം പോക്കു തന്നെ.

"ലഞ്ച് ബോക്സ്‌ എനക്ക് താ.. ഞാൻ തൊറന്നേരാം."

പേടി കാരണം ഞാൻ 'വേണ്ട' എന്ന് പറഞ്ഞില്ല. അവൾ ഭക്ഷണപ്പെട്ടി പിടിച്ചു വാങ്ങി തുറന്നു തന്നു. എന്നിട്ട് അവളുടെ ഡബ്ബയെടുത്ത് എന്റെയരികത്ത് വന്നിരുന്നു. രശ്മി ഒരു ഒരു പാവം ആയതുകൊണ്ടെന്നപോലെ എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ,  ഫസീലയുടെ കരച്ചിൽ ആരെങ്കിലും കാണുമോ എന്ന പേടിയും ഒരു പെണ്ണ് അടുത്തു വന്ന് കുണുങ്ങുന്നതിന്റെ നാണവും എന്നെ അടി കൊള്ളിപ്പിച്ചതിലുള്ള ദേഷ്യവും ഒക്കെ കൂടിക്കലർന്ന ഒരു സമയമായിരുന്നു അത്.

"ഇന്നലെ വീട്ടിലേക്ക് പോകുമ്പോ സധു എല്ലം എന്നോട്  പറഞ്ഞു."
ഞാൻ മിണ്ടിയില്ല.
"കൈക്ക് വേദന ഉണ്ടോ?"
"സോറി"
എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല.
"എന്നോടൊന്ന് ചിരിക്ക്യോ"

ആ ചോദ്യത്തിൽ, ആ സംഘർഷത്തിലും ഞാനറിയാതെ ചിരിച്ചു പോയി. അവിടെയായിരുന്നു, ആ സമയത്തായിരുന്നു ഞങ്ങൾ അറിയാതെ നല്ല ചങ്ങാതിമാരും ചങ്ങാതിമാർക്ക് മുകളിലുള്ള മറ്റെന്തൊക്കെയോ പോലെ ആയതും. അതുവരെ ഒറ്റയ്ക്കൊറ്റക്ക് ഉച്ചഭക്ഷണം കഴിച്ചിരുന്ന നമ്മൾ, പിന്നെ എല്ലാ ദിവസവും ഒരുമിച്ചായിരുന്നു കഴിച്ചത്. അവൾ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ട് വരുന്ന, മുട്ടമാല പോലുള്ള  പലതരത്തിലുള്ള രുചികരമായ പലഹാരങ്ങൾ എനിക്ക് കിട്ടാൻ തുടങ്ങി. അവളുടെ ഉപ്പ ദുബായിൽ ആയിരുന്നത് കൊണ്ട് 'ഹീറോ' പേനയും മറ്റു ചില ദുബായ് സാധനങ്ങളും എന്റെ ഓലക്കൂരയിൽ ആരും കാണാതെ എത്താൻ തുടങ്ങി.

എന്റെ വീട്ടിലെ പുര പുതയ്ക്കലിന്റെയും, പശുവിന്റെയും ആടിന്റെയും കൂടെയൊക്കെയുള്ള ജീവിതത്തിന്റെയും, നീന്തൽ അറിയില്ലെങ്കിലും തോട്ടിൽ മുങ്ങാംകുളിയിടുന്നതിന്റെയും, വലിയ മരങ്ങളിൽ കയറി മരം ചാടിക്കളിക്കുന്നതിന്റെയും, പറമ്പിലെ വീരശൂരപരാക്രമികളായ കാട്ടുമൃഗങ്ങളുമായുള്ള സംഘട്ടനങ്ങളെക്കുറിച്ചും മറ്റുമുള്ള സാഹസിക കഥകൾ കാല്പനികതകൾ വേണ്ടുവോളം നിറച്ച് ഞാനവളെ കിട്ടുന്ന സമയങ്ങളിലൊക്കെ ഹരം കൊള്ളിച്ചു. ഉമിനീര് കൊണ്ട് ഞാൻ പറത്തിവിടുന്ന കുമിളകൾ റൂളർ സ്കെയിൽ കൊണ്ട് ഓടിനടന്ന് പൊട്ടിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു. ഇതേ സമയത്ത്, സധു, ഇന്ദു എന്ന ഒരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. സ്കൂളിലെ നെല്ലിമരച്ചുവട് ഞങ്ങളുടെ കളിതമാശകളാൽ മുഖരിതമായി. അങ്ങനെ, പഠിപ്പിന്റെ കൂടെ സ്കൂളിൽ പോകുന്നതിന് മറ്റൊരു മാനവും കൂടിയുണ്ടായി.

ഒരിക്കൽ പോലും ഒരു പ്രേമലേഖനം കൈമാറിയില്ലെങ്കിലും, ഒരിക്കൽ പോലും പരസ്പരം 'ഇഷ്ടമാണ്' എന്ന് പറഞ്ഞില്ലെങ്കിലും മറ്റുള്ളവർ കണ്ടും കാണാതെയും ഒക്കെ ഞങ്ങൾ ആ പ്രായത്തിലെ രാധാകൃഷ്ണൻമാരായി. ആറാം തരം കഴിഞ്ഞപ്പോൾ, ഏഴാം തരത്തിലും ഒരേ ക്ലാസ്സിലായിരിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടെങ്കിലും എത്തിപ്പെട്ടത് കേശവൻ മാഷുടെ ക്ലാസ്സിലായിരുന്നു. കേശവൻ മാഷെ പേടിക്കാൻ കാരണം അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ 'നുള്ള്' (പിഞ്ച്) ആയിരുന്നു. ആണ്‍കുട്ടികളുടെ തുടയ്ക്കും പെണ്‍കുട്ടികളുടെ ചന്തിക്കും ആയിരുന്നു അദ്ദേഹത്തിന്റെ നുള്ള് വഹിക്കേണ്ടിവന്നിരുന്നത്.

ആ സമയത്തൊക്കെ നന്നായി പഠിച്ചിരുന്നത് കൊണ്ട് ഏഴാം തരത്തിൽ 'ക്ലാസ്സ് ലീഡറാ'വാൻ കേശവൻ മാഷ്‌ എന്നോട് താല്പര്യപ്പെട്ടു. ഞാൻ "ഞാനില്ല മാഷേ" എന്ന് തലയാട്ടി അറിയിച്ചപ്പോൾ വേറെ ആരുടെയെങ്കിലും പേര് പറയാൻ എല്ലാവരോടും കേശവൻ മാഷ്‌ ആവശ്യപ്പെട്ടു. ഞാൻ ഇത്തിരി ചമ്മലോടെ ഫസീലയെ നിർദ്ദേശിച്ചു. നിർദ്ദേശിച്ചതും, 'ബാക്ക് ബഞ്ചി'ലെ കൂട്ടുകാർ ശബ്ദമില്ലാതെ കൂവി.  ആറാം തരത്തിലെ 'ക്ലാസ്സ് ലീഡറാ'യിരുന്നതിനാലും ഞാൻ നാമനിർദ്ദേശം ചെയ്തതിനാലും കൂടിയായിരിക്കാം, ഫസീല വീണ്ടും 'ക്ലാസ്സ് ലീഡറാ'യി. അത് അവളെ വീണ്ടും പുളകം കൊള്ളിച്ച് കാണണം.

എന്തുകൊണ്ടോ, നമ്മൾ ചങ്ങാതിമാരായതിൽ പിന്നെ ഫസീലയുടെ പഠിപ്പ് താഴോട്ട് പോയി. ഏഴാം തരത്തിൽ പ്രത്യേകിച്ചും. ഈ കാരണം കൊണ്ട് തന്നെ കേശവൻ മാഷ്‌ പലതവണ അവളുടെ ചന്തിക്ക് പച്ചപ്പാവാട കൂട്ടിപ്പിടിച്ച് നുള്ളിയിട്ടുണ്ട്. ഓരോ തവണ നുള്ള് കിട്ടുമ്പോഴും, ഏത് ഭാഗത്തുള്ള ചന്തിക്കാണോ നുള്ള് കിട്ടുന്നത്, ആ  ഭാഗത്തുള്ള അവളുടെ കൊലുസിട്ട കാൽ, നുള്ളിന് അനുസൃതമായി മേലോട്ട് പൊങ്ങി പിന്നെ ശക്തിയോടെ താഴെ ചവിട്ടും. അപ്പോൾ കൊലുസിന്റെ ശബ്ദവും അവളുടെ കരച്ചിലും കൂടിക്കലരും. അവൾ വേദനിച്ച് കരയുമ്പോ, കേശവൻ മാഷുടെ മൊട്ടത്തലയിൽ കല്ലെറിയാൻ എനിക്ക് തോന്നിയിരുന്നു. മറ്റുള്ള ആരുടെ ചന്തിക്ക് പിഞ്ചിയാലും എനിക്ക് പ്രശ്നമായിരുന്നില്ല, പക്ഷേ അത് ഫസീലയുടെ ചന്തിക്കാകുമ്പോ എന്തോ അതെനിക്കും വേദനിച്ചു. അതെനിക്ക് സഹിച്ചിരുന്നില്ല. ചന്തിയായത് കാരണം 'തടവിത്തരട്ടെ' എന്ന് ചോദിക്കാനും ഒരു മടി. ഫസീലയുടെ ചന്തിക്ക് നുള്ളിയ ഒറ്റക്കാരണം കൊണ്ട്, കതിരൂരമ്പലത്തിൽ വച്ച്  ഒരു നടനും കൂടിയായ കേശവൻ മാഷ്‌ അഭിനയിച്ച 'സന്താനഗോപാലം' എന്ന നാടകത്തിന് ആരും കാണാതെ ഞാൻ കൂവിയിട്ടുണ്ട്. അങ്ങനെ കൂവിയപ്പോളെനിക്കുണ്ടായ ഒരു സുഖം ഒന്ന് വേറെത്തന്നെയായിരുന്നു.

കേശവൻ മാഷെ പൂർണ്ണമായും കുറ്റം പറയാനും പറ്റില്ല, കാരണം അവൾ പണ്ടത്തെ പോലെ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാറില്ല. നന്നായി പഠിച്ചിരുന്നവൾ പഠിക്കാതാവുമ്പോ ഏതൊരു ഗുരുവിനും ദേഷ്യം വരില്ലേ? ഏഴാം തരത്തിലും ആറാം തരത്തിൽ ഇരുന്നപോലുള്ള സ്ഥാനങ്ങളിലായിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. ഡസ്കിൽ തല വച്ച് അവളെപ്പോഴും ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടേയിരിക്കും. നോക്കുന്നത് മാത്രമല്ല, ആ സമയത്ത് ആവൾ അവളുടെ കീഴ്ച്ചുണ്ടിന്റെ വലത് ഭാഗം വയ്ക്കുള്ളിലാക്കി വലിച്ചുകൊണ്ടേയിരിക്കും. ഇത് കാരണം, ചുണ്ട് കടിക്കാതിരിക്കുന്ന സാധാരണ അവസ്ഥയിലും അവളുടെ കീഴ്ച്ചുണ്ടിന്റെ വലതു ഭാഗം എപ്പോഴും പൊങ്ങി നിന്നിരുന്നു. സത്യത്തിൽ എന്നെ സംബന്ധിച്ചടുത്തോളം, ആ ചുണ്ടിന്റെ തടിപ്പ്, അവളുടെ ഭംഗി ഇത്തിരി കൂട്ടിയിരുന്നു, പ്രത്യേകിച്ച്, എന്നെത്തന്നെ നോക്കി കടിച്ച ചുണ്ടാവുമ്പോ അങ്ങനെ തോന്നില്ലേ?

ഇങ്ങനെയുള്ള ഫസീലയെ ഇനി എങ്ങനെ കാണാനാണ് എന്ന ആശങ്ക എന്നെ പല ചിന്തകളിലും കൊണ്ടെത്തിച്ചു. ഫസീല പോകുന്ന സ്കൂളിൽ പോകാൻ വേണ്ടി വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയാലോ എന്ന് ഒരിക്കൽ ആലോചിച്ചു. 'ഇനി ഞാൻ പഠിക്കൂല്ല' എന്ന് പറയട്ടെ എന്ന് ഒരിക്കൽ തോന്നി. ഇതൊന്നും എന്റെ അച്ഛന്റെ മുന്നിൽ ചിലവാകില്ല എന്ന തിരിച്ചറിവും, ഇങ്ങനെയൊക്കെ ചെയ്‌താൽ ചിലപ്പോൾ എന്റെ മുഴുവൻ സമയ ജോലി പശുവിനെ മേയ്ക്കലും അടുക്കളപ്പറമ്പിലെ പണിയും ആയിപ്പോകുമോ എന്ന ഭയത്താലും സമരമുറകളൊക്കെ വെറും ആലോചനകളാക്കി മാറ്റി മൂലയ്ക്ക് വെച്ചു.

അങ്ങനെ ഞാൻ എന്റെ അച്ഛന്റെ സ്കൂളിലും ഫസീല അവളുടെ അടുത്തുള്ള ഹൈസ്കൂളിലും എട്ടാം തരത്തിൽ ചേർന്നു. അച്ഛൻ സ്കൂളിൽ ഉണ്ടായിരുന്നതിനാലും അവിടേക്ക് ഏകദേശം രാവിലെയും വൈകുന്നേരവും കൂടെ രണ്ട് മണിക്കൂർ നടക്കാൻ ഉണ്ടായിരുന്നതിനാലും വാരാന്ത്യങ്ങളിൽ വീട്ടിൽ പിടിപ്പത് പണികൾ ഉണ്ടായിരുന്നതിനാലും ഫസീലയെ കാണാൻ ഒരു വഴിയും തെളിഞ്ഞില്ല.

അങ്ങനെയിരിക്കേ, പുല്യോട്ടും കാവിലെ തിറ മഹോത്സവം വന്നു. ഞാനും എന്റെ നാട്ടുകാരനായ സുഹൃത്ത് രഞ്ജീവനും കൂടി കാവിൽ ഉത്സവം കൂടാൻ പരിപാടിയിട്ടു. ഈ കാവിലെ തിറ സമയത്താണ് നമുക്ക് കൂട്ടുകാരോടൊത്ത് കുറച്ചെങ്കിലും കറങ്ങാൻ സ്വാതന്ത്ര്യം കിട്ടുക. ആ സ്വാതത്ര്യം, ഫസീലയെ കാണാൻ കൂടി ഉപയോഗപ്പെടുത്താലോ എന്നതായിരുന്നു ഈ തവണത്തെ 'ഹൈലൈറ്റ്'.

ഒരു 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണമെന്നത് ആ കാലത്തെ എന്റെ ഒരു വലിയ സ്വപ്നമായിരുന്നു. കാവിലെ തിറക്ക്‌ ഒരുങ്ങുന്ന ചന്തയിൽ നിന്ന് 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണമെന്ന ആഗ്രഹത്തോടെ, അമ്മ പശുവിൻ പാൽ വിറ്റ് ഉണ്ടാക്കിയ ചില്ലറത്തുട്ടുകൾ മോഷ്ടിച്ച് ഞാൻ പണസമാഹരണം നടത്തിയിരുന്നു. കാവിൽ പോയി 'കൂളിംഗ് ഗ്ലാസ്സും' വാങ്ങിച്ച് അത് മുഖത്തണിഞ്ഞ് ഫസീലയുടെ വീട്ടിന്റെ മുന്നിലൂടെ നാല് ചാൽ ഗമയിൽ നടക്കാനും പറ്റുമെങ്കിൽ അവളെ എങ്ങനെയെങ്കിലും കണ്ട് സംസാരിക്കാനും ആയിരുന്നു എന്റെ കണക്ക് കൂട്ടൽ.

രഞ്ജീവനുമായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഗഹനമായി ചർച്ച ചെയ്തു. അവളുടെ വീട്ടിൽ എങ്ങനെ പോകും എന്ന ചിന്ത ഞങ്ങളെ വല്ലാതെ കുഴക്കി. അവസാനം സ്കൂളിലെ വാർഷിക കായിക കലോത്സവത്തിന്, 'ചാക്കിൽ കേറി ചാട്ടം' എന്ന കായികയിനത്തിലേക്കായി ചാക്ക് അന്വേഷിച്ച് ചെന്ന് നോക്കാം എന്ന് നമ്മൾ തീരുമാനിച്ചു. കാവിൽ പോകണം, 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങണം, ഫസീലയുടെ വീട്ടിൽ പോകണം, ഇവയൊക്കെ നടന്നും ഓടിയും മാത്രം ചെയ്യാൻ സാധിക്കില്ല എന്ന് തോന്നിയതിനാൽ, ഒരു സൈക്കിൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു. എനിക്ക് സൈക്കിൾ ഓടിക്കാൻ അറിയാത്തതിനാൽ രഞ്ജീവൻ എന്റെ സാരഥിയാവാൻ സമ്മതിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പുല്ല്യോട്ടും കാവിലെ താലപ്പൊലിക്ക് എന്റെ ഗ്രാമത്തിലെ മിക്കവാറും സ്കൂളുകൾക്കെല്ലാം അവധിയായിരിക്കും അല്ലെങ്കിൽ അധിക കുട്ടികളും പോകാറില്ല. ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മണിക്ക്, രഞ്ജീവനും ഞാനും 'സീപീ സൈക്കിൾസി' ൽ ചെന്ന് ഒരു സൈക്കിൾ നാല് മണിക്കൂർ നേരത്തേക്ക് വാടകയ്ക്കെടുത്തു. അവൻ മുന്നിലും ഞാൻ പിന്നിലുമായി ഇരുന്നു. പാടവരമ്പത്തൂടെയും, നാടൻ ഇടവഴികളിലൂടെയും ഒരിരുപത് മിനുട്ട് കൊണ്ട് ഞങ്ങൾ കാവിലെത്തി. ഈ തവണ കാവിൽ നടക്കുന്ന ഉൽസവത്തിലൊന്നും എനിക്ക് ശ്രദ്ധയുണ്ടായിരുന്നില്ല. നേരെ ചന്തയിലേക്ക് ചെന്ന് 'കൂളിംഗ് ഗ്ലാസ്സ്' വാങ്ങാനുള്ള ശ്രമം തുടങ്ങി. ആകെ എന്റെയടുത്ത് ഉണ്ടായിരുന്നത് ഇരുപത്തഞ്ച് രൂപ എഴുപത്തഞ്ച് പൈസ. സൈക്കിൾ ഷാപ്പിൽ പൈസ കൊടുക്കണം, 'ബബിൾഗം' മുട്ടായി വാങ്ങണം, പിന്നെ തരപ്പെട്ടാൽ 'ചട്ടി' (നാടൻ ചൂത്) കളിക്കണം. 'കൂളിംഗ് ഗ്ലാസ്സി'ന് നോക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ പെരുത്ത വില. ഒരു വിധം ഇഷ്ടപ്പെട്ട ഗ്ലാസ്സിനൊക്കെ അൻപതും നാൽപതും മുപ്പതും ഉറുപ്പികയൊക്കെയാണ് വില. 'കൂളിംഗ് ഗ്ലാസ്സി'ല്ലാതെ ഫസീലയുടെ അടുത്ത് പോകാൻ മനസ്സും സമ്മതിക്കുന്നില്ല. ഒരു തരത്തിലും വിലയടുക്കുന്നുമില്ല. വില പേശി പേശി ഞങ്ങൾ മടുത്തു. അവസാനം ഞാൻ ഒരു കാര്യം മനസ്സിലാക്കി, ഇന്ന് ഏതായാലും പുതിയ ഗ്ലാസ്‌ ഇട്ടുകൊണ്ട്‌ പോകാൻ പറ്റില്ല. എന്നാൽ 'കൂളിംഗ് ഗ്ലാസ്സ്' ഇന്ന് തന്നെ വേണം താനും.

ആ സമയത്ത് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. കടക്കാരന്റെ മുഖത്തെ 'കൂളിംഗ് ഗ്ലാസ്സ്'. സമാന്യം നല്ല ചന്തമുള്ള ഗ്ലാസ്സ്. എന്റെ  പൊട്ട / കുരുട്ട് ബുദ്ധി പെട്ടന്ന് ഉണർന്നു. ഞാൻ കടക്കാരനോട് അദ്ദേഹത്തിന്റെ മുഖത്തുള്ള കണ്ണട വിൽക്കുന്നോ എന്ന് ചോദിച്ചു. ഇരുപത്തഞ്ച് രൂപ തന്നാൽ തരാം എന്ന് കടക്കാരാൻ. കുറച്ച് കണക്ക് കൂട്ടിയിട്ട് ഞാൻ ഇരുപത് രൂപാ വിലയിട്ടു. ഇത്തിരി നേരത്തെ പിടിവലിക്ക് ശേഷം അദ്ദേഹം സമ്മതിച്ചു. ഒരു തരം വിജയീ ഭാവത്തിൽ ഞാനാ 'കൂളിംഗ് ഗ്ലാസ്സ്' രണ്ടു കൈ കൊണ്ടും സ്വീകരിച്ച് എന്റെ സുന്ദരമായ ആനനത്തിൽ അണിയിച്ച് കണ്ണാടിയിലേക്ക് നോക്കി. മുഖത്തിലും ശരീരത്തിലും  രോമങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെങ്കിലും അന്നെനിക്ക് ആദ്യമായി രോമാഞ്ചമുണ്ടായി.

'കൂളിംഗ് ഗ്ലാസ്സ്' വാങ്ങിക്കുവാൻ ഒന്നൊന്നര മണിക്കൂർ സമയം എടുത്തു. ഇനി നേരെ വച്ചുപിടിക്കുക തന്നെ. ഞങ്ങൾ വേഗം ഫസീലയുടെ വീട് ലക്ഷ്യമാക്കി സൈക്കിളെടുത്തു. ഞാൻ വലിയ ഗമയിൽ 'പുതിയ കണ്ണട' മുഖത്ത് 'ഫിറ്റ്' ചെയ്ത് പിന്നിലത്തെ 'കാരിയറി'ലിരുന്ന് കാഴ്ച്ചകൾ ആസ്വദിക്കുകയും നാട്ടുകാരെ എന്റെ 'കണ്ണട' കാണിക്കുകയുമായിരുന്നു. ഇടയ്ക്ക് രഞ്ജീവന് ഫസീലയുടെ വീട്ടിലേക്കുള്ള വഴിയും എനിക്ക് പറഞ്ഞുകൊടുക്കണം. രഞ്ജീവൻ സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ്.

എന്റെ മനസ്സ് ആകപ്പാടെ ഒരു 'ത്രില്ലി'ൽ ആണ്. കൂടെ, എങ്ങനെ ഫസീലയുടെ വീട്ടിൽ കേറും, ഫസീലയെ കാണുമോ, കണ്ടാൽത്തന്നെ അവളോട് സംസാരിക്കാൻ പറ്റുമോ? അവളുടെ ഉമ്മക്ക്‌ വല്ല സംശയവും ഉണ്ടാവുമോ... എന്നൊക്കെ ചിന്തിച്ച് ആകപ്പാടെ ഒരു തരം ആശങ്കയാൽ എന്റെ ഹൃദയം പട പടാന്ന് കൂടുതൽ കൂടുതൽ മിടിക്കാൻ തുടങ്ങി. ഇനി, ഇപ്പോൾ പോയ്ക്കൊണ്ടിരിക്കുന്ന തോട്ടിന്റെ വക്കത്തൂടെയുള്ള വഴിയിൽ നിന്ന് കാറൊക്കെ പോകുന്ന ഇടത്തരം നാടൻ വഴിയിൽ കേറി ഇടത്തോട്ട് തിരിഞ്ഞാൽ അവളുടെ വീടായി. രഞ്ജീവന് നിർദ്ദേശം കിട്ടിക്കഴിഞ്ഞു. അവന്റെ പോക്ക് കണ്ടാൽ എന്നേക്കാൾ കൂടുതൽ താല്പര്യം അവനാണെന്ന് തോന്നും.

ഞങ്ങൾ ഇപ്പോൾ തോട്ടുവഴി പിന്നിട്ട് ഇടവഴിയിൽ കേറിക്കഴിഞ്ഞു. ഞാൻ ചിന്തകളിലാണ്. ഓർക്കാപ്പുറത്താണ് അത് സംഭവിച്ചത്. ഞാൻ വായുവിൽ ഉയർന്ന് പൊങ്ങി ഒരു കറക്കം കറങ്ങി ചക്ക വീണപോലെ  താഴെ വീണു. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. രഞ്ജീവനും സൈക്കിളും ആ 'സീനി'ലേ ഇല്ല. ഞാൻ വീണിടത്ത് എഴുന്നേറ്റിരുന്ന് പരിസരം ഒന്ന് വീക്ഷിച്ചു. അപ്പഴാണ് മനസ്സിലായത്‌,  വീണത്, വളരെ കൃത്യമായി ഫസീലയുടെ വീട്ടിന് മുന്നിൽത്തന്നെയാണെന്ന്. ഇതിനേക്കാൾ നല്ലത് ഒരു ആകാശച്ചാട്ടമായിരുന്നോ എന്ന് ശങ്കിച്ചുപോയ നിമിഷം. പക്ഷേ ഹൃദയം നടുങ്ങിയത്‌ വേറൊരു കാഴ്ച്ച കണ്ടപ്പോഴായിരുന്നു - എന്റെ ചിരകാല അഭിലാഷമായ 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിക്കിടക്കുന്നത് കണ്ടപ്പോൾ. കഷ്ടിച്ച് ഒരു മണിക്കൂർ പോലും ആ കണ്ണടയ്ക്ക് എന്റെ മുഖത്തിരിക്കാൻ യോഗമുണ്ടായില്ല. 'കണ്ണട'യ്ക്ക് പകരം കണ്ണുനീരിനായിരുന്നു യോഗം. കട്ടത് ചുട്ടുപോകും എന്ന പഴമൊഴി ആ സമയത്ത് ഞാനോർത്തുപോയി.

രഞ്ജീവൻ, അവന്റെ ആവേശത്തിൽ, ഫസീലയുടെ വീടെത്താറായ ഉത്സാഹത്തിൽ സൈക്കിൾ ആഞ്ഞു ചവിട്ടിയപ്പോൾ, ഫസീലയുടെ വീടിന് മുൻവശത്തുള്ള വളവിലെ ഒരു 'ഹമ്പ്' കണ്ടില്ല. ആവേശചിന്തകളിലായിരുന്ന ഞാനും കണ്ടില്ല. ആദ്യമായി ആ വഴിക്ക് പോകുന്നത് കൊണ്ട് അവിടെയുള്ള വളവും ഇറക്കവും 'ഹമ്പും' നമ്മുടെ സാരഥിക്ക് പരിചയമില്ലായിരുന്നു. വളരെ വേഗത്തിൽ 'ഹമ്പ്' കടന്നു പോയപ്പോഴുണ്ടായ സാഹസികതയായിരുന്നു എന്റെ വീഴ്ച. മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും വെള്ളത്തിന്റെ ഗതി തിരിച്ചുവിടാനും ഉണ്ടാക്കിയതായിരുന്നു ആ 'ഹമ്പ്'. ഇറക്കത്തിൽ കുറച്ചു കൂടി ദൂരം പോയതിന് ശേഷമേ രഞ്ജീവനും സംഭവം മനസ്സിലായുള്ളൂ. അതും സൈക്കിളിന്റെ ഭാരം കുറഞ്ഞെന്നു അവന് തോന്നിയപ്പോൾ.

ഭാഗ്യത്തിന് ഇത്തിരി പോറലുകളൊക്കെയേ ഉണ്ടായിരുന്നുള്ളൂ. എന്നാലും ശരീരമാസകലം നല്ല വേദന തോന്നി.  തലകുത്തി വീണില്ലല്ലോ എന്നോർത്ത് ദീർഘമായൊന്ന് നിശ്വസിച്ചു. കണ്ണട പൊട്ടിയ മനോവേദനയും ശരീരവേദനയുമായി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ഫസീലയുടെ വീട്ടുവഴിയുടെ തൊട്ട എതിർവശത്തെ വീട്ടിലെ (പിന്നെയാണ് മനസ്സിലായതെങ്കിലും) പട്ടിയെ അവിടെ കണ്ടത്. അവന്റെ തൊട്ടടുത്ത് തന്നെയാണ് ഞാൻ വീണതും. അവൻ, അവന്റെ വീട്ടിന് മുന്നിലെ വഴിയരികിലെ മാവിൻ തണലിൽ ഒരു സായാഹ്ന മയക്കത്തിലായിരുന്നു. അവനാകെ ഞെട്ടിപ്പകച്ച് നിൽക്കുകയാണ്. നിദ്രാഭംഗം വന്ന നിരാശയിലും പെട്ടെന്ന് ഒരു അപരിചിതനെ കണ്ട ചിന്തയിലും സംഭവിച്ചതെന്താണെന്ന് അവന് മനസ്സിലാവാത്തത് കൊണ്ടും അവന്റെ വീട്ടിന് മുന്നിൽ വന്നു വീണത്‌ കൊണ്ടും അവന്റെ നോട്ടം അത്ര പന്തിയല്ലെന്ന് എനിക്ക് ഒരു സംശയം തോന്നി. ആ പന്തിയില്ലായ്മ കാരണം ഒരു മൃഗസ്നേഹിയായിട്ടും ഒരുമാതിരിപ്പെട്ട എല്ലാ വീട്ടുമൃഗങ്ങളെ വളർത്തി പരിചയമുണ്ടായിട്ടും എനിക്കും ഒരു ശങ്ക തോന്നാതിരുന്നില്ല. നിമിഷങ്ങൾക്കുള്ളിൽ വീണ വേദനയും 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിയതും മറന്ന് ഞാൻ പട്ടിപ്പേടിയിലായി.

അവനെ പ്രകോപിപ്പിക്കാതിരിക്കാൻ അവനോട് സ്നേഹം നടിക്കാൻ ആ സമയത്ത് എന്റെ മനസ്സ് ആജ്ഞാപിച്ചു. കാരണം അവിടെ നിന്ന് ഓടിയാൽ അവൻ തീർച്ചയായും എന്നെ ഓടിച്ചിട്ട് കടിക്കുമെന്ന് എന്റെ ഉള്ളം എന്നോട് പറഞ്ഞു. സാധാരണ നമ്മുടെ നാട്ടിൽ പരിചയമുള്ള / വളർത്തുന്ന പട്ടികളെക്കണ്ടാൽ മനുഷ്യന്മാർ ഉണ്ടാക്കുന്ന ചില ശബ്ദങ്ങൾ ഞാൻ പുറപ്പെടുവിക്കാൻ തുടങ്ങി. അവൻ അതേ നിൽപ്പിൽ നില്ക്കുകയാണ്. നിന്ന നിൽപ്പിൽ അവന്റെ മുഖവും ഇരുന്ന ഇരുപ്പിൽ എന്റെ മുഖവും ഒരേ 'ലെവലിൽ' ആണുള്ളത്. അവന്റെ ഭാവം മാറാത്തത് കൊണ്ട് എന്റെ മനസ്സ് ഒന്ന് കൂടിപ്പറഞ്ഞു, - 'ഇവൻ ഒരു പാവം പട്ടിയാണ്'. മനസ്സ് അങ്ങനെ പറഞ്ഞപ്പോൾ സ്വല്പം ആശ്വാസം തോന്നി.

ആ ആശ്വാസം എന്നെക്കൊണ്ടെത്തിച്ചത് ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സംഭവത്തിലേക്കായിരുന്നു. കൈ നീട്ടിയാൽ എനിക്ക് അതിന്റെ തല തൊടാം. എന്തിന് വെറുതെ തൊടുന്നു, ഒരു തലോടൽ തന്നെയാക്കിക്കളയാം എന്ന് ഞാൻ നിരീച്ചു. കൈ നീട്ടി അതിനെ തലോടാൻ തുനിഞ്ഞത് എനിക്കോർമ്മയുണ്ട്. അഞ്ചുപത്ത് നിമിഷത്തെ ഒരുതരം ഓർമ്മക്കുറവിന് ശേഷം കുറച്ച് നേരത്തേക്ക് അവിടെ ഒരു ബഹളമായിരുന്നു. പട്ടി അവന്റെ മുഖം നേരെ അടുപ്പിച്ചത് എന്റെ മുഖത്തേക്കായിരുന്നു. ആ അടുപ്പിക്കലിൽ അവൻ എന്റെ മൂക്കിനിട്ട് ഒരു കടിയും തന്നു.

ഞാൻ അവിടെ കരഞ്ഞ് വിളിച്ച് ബഹളം ഉണ്ടാക്കുകയാണ്. ബഹളം കേട്ട് രണ്ടു വീട്ടിലെയും ആളുകൾ ഓടിയെത്തി. പട്ടി ഒന്നും അറിയാത്തതുപോലെ ദൂരെ മാറിയിരിപ്പുണ്ട്. അപ്പഴേക്കും രഞ്ജീവനും സൈക്കിളും അവിടെയെത്തിയിരുന്നു. രഞ്ജീവൻ സൈക്കിളും താഴെയിട്ട്, ഒരു കല്ലെടുത്ത് പട്ടിക്കിട്ട് വലിച്ചൊരേറ് കൊടത്തു. പട്ടി കരഞ്ഞു കൊണ്ട് ഓടിപ്പോയതിന് പുറമേ, ആ കൂട്ടബഹളത്തിനിടയിൽ വേറൊരു കരച്ചിലും ഞാൻ വ്യക്തമായി കേട്ടു.

"ഉമ്മാ... ന്റുമ്മാ..  നോക്കുമ്മാ... ഓറെ മൂക്ക് നോക്കുമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട ഉമ്മാ... "

അത് ഒരു പാവാടയിട്ട് തട്ടം കൊണ്ട് തലമറച്ച ഒരു പെണ്‍കുട്ടിയുടെ 'വിങ്ങൽ' ആയിരുന്നു. ഫസീലയുടേത്. അവളുടെ ഉമ്മയായിരിക്കണം, ഫസീല ഒരു തട്ടമിട്ട സ്ത്രീയുടെ കയ്യും പിടിച്ച് നിന്ന് കരയുകയാണ്. ആ കരച്ചിൽ കേട്ടപ്പഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. എന്റെ മൂക്കിൽ നിന്ന് സാമാന്യം നല്ല രീതിയിൽ ചോര ഒലിക്കുന്നുണ്ട്. ഷർട്ടും ട്രൌസറും മുഴുവൻ മണ്ണും ചോരയുമാണ്. ആരൊക്കെയോ എന്റെ മൂക്ക് പഞ്ഞി കൊണ്ട് തുടയ്ക്കുന്നുണ്ട്. ഇനി മൂക്കിൽ പഞ്ഞി വെക്കേണ്ടിവരുമോ എന്ന് പോലും ഒരു നിമിഷം എനിക്ക് ഭീതിയുണ്ടായി. അതിൽ ഒന്നുരണ്ടു പേർ പരസ്പരം പറയുന്നത് കേട്ടു:

"ഇവന്റെയെല്ലം മരണക്കളിയല്ലേ സൈക്കളോണ്ട് കളിക്ക്വ"

"ഈറ്റ്യക്ക് നോക്കീറ്റെല്ലം ഓടിച്ചൂടെ? അഓണ്ടല്ലേ ഈ നായീന്റെ മുമ്പില് ബീണിറ്റ് കടി കിട്ട്യ്"

"ഹും.. ഇനി പറഞ്ഞിറ്റെന്നാക്കാനാ?... "

"കള്ള ഹിമാറ് ഒറ്റക്കടിയേ കടിച്ച്റ്റുള്ളൂ...  പക്ഷേ രണ്ട് ബാത്തും ഓട്ടയ്ണ്ട്."

"ബേം കംബൗണ്ട്റിന്റെ അടുത്ത് പോആം. എന്നിറ്റയാള് പറേന്ന പോലെ ചെയ്യാം. ന്തായാലും സ്റ്റിച്ചും പെരാന്തിന്റെ കുത്തും ബേണ്ട്യേരും."

'കൂളിംഗ് ഗ്ലാസ്സിട്ട്' ഫസീലയെ കാണാനും ഒത്തിരി സമയത്തിന് ശേഷം രണ്ടു വാക്ക് മിണ്ടാനും പോയ ഞാൻ, ഈ അവസ്ഥയിൽ അവളുടെ മുന്നിൽ ഇരിക്കേണ്ടിവരുമെന്ന് സ്വപ്നേപി ആലോചിച്ചിരുന്നില്ല. വീണതിന്റെ വേദനയും, 'കൂളിംഗ് ഗ്ലാസ്സ്' പൊട്ടിയതിന്റെ സങ്കടവും പട്ടികടിച്ച് മൂക്കിന് രണ്ടു ദ്വാരങ്ങൾ കൂടുതലുണ്ടായതും, പേപ്പട്ടി സൂചിയെക്കുറിച്ചുള്ള പതിനാല് പൊക്കിൾ കുത്തിനെയും മറ്റും ഒരുമിച്ച് ചിന്തിച്ച് ചിന്തിച്ച്  ഇനി എന്നെയങ്ങ്‌ നേരെ മേലോട്ട് എടുത്താൽ മതിയെന്ന ചിന്തയിൽ ഞാൻ അലറിക്കരയാൻ തുടങ്ങി. ഇനി വീട്ടിൽ പോയാൽ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന ചിന്ത എന്നിൽ തലകറക്കം ഉണ്ടാക്കി.

എല്ലാവരും കൂടെ എന്നെ ഒരു പ്ലാസ്റ്റിക് വയറുകൊണ്ട് മെടഞ്ഞ ഒരു കസേരയിലിരുത്തി തോളത്തേറ്റി കംബൗണ്ടറുടെ അടുത്തേക്ക്‌ കൊണ്ടുപോകുമ്പോൾ എതിർദിശയിലേക്ക് താലപ്പൊലിക്ക് വേണ്ടി മഞ്ചത്തിലേറി തമ്പുരാട്ടിയുടെ വരവ് (കാവിലെ ഉത്സവത്തിന്റെ ഒരു ചടങ്ങ്) നടക്കുകയായിരുന്നു. എന്റെ കുപ്പായവും ചുവപ്പ്. തമ്പുരാട്ടിയുടെ ആടകളും ചുവപ്പ്. രഞ്ജീവൻ പിന്നെ സൈക്കിളിൽ കയറിയില്ല. എന്റെ പിന്നാലെയായി സൈക്കിളും തള്ളിക്കൊണ്ട് വരുകയായിരുന്നു. ആ പോകുന്ന വഴിയിലും ആരുടെയൊക്കെയോ ചുമലിലുള്ള കസേരയിലിരുന്ന്, ഞാൻ ഫസീലയുടെ വീട്ടിന് നേരെ ദയനീയമായി നോക്കി. അവളുടെ കരച്ചിൽ അപ്പോഴും എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. മൂക്കിന് നാല് ഓട്ടയായെങ്കിലും അവളുടെ കരച്ചിൽ, മനസ്സിലോർത്തോർത്ത്  ആത്മാർത്ഥമായി ആസ്വദിക്കുകയായിരുന്നു ഞാൻ.

"ഉമ്മാ... ന്റുമ്മാ..  നോക്കുമ്മാ... ഓറെ മൂക്ക് നോക്കുമ്മാ... ഓറെ മൂക്ക്നെത്ര്യാ ഓട്ട ഉമ്മാ... "

പാണന്മാരേ, 'കൂളിംഗ് ഗ്ലാസ്സു'മിട്ട് 'ചാക്കിൽ കേറി ചാട്ട' ത്തിന് ചാക്ക് വാങ്ങാനെന്ന വ്യാജേന, പ്രിയ സഖിയുടെ വീട്ടിലേക്ക്, അവളോട്‌ മിണ്ടാൻ പോയ ഞാൻ, അവളുടെ അയൽപ്പക്കത്തെ പട്ടിയുടെ മുന്നിൽ വീണ് മൂക്കിൽ പട്ടികടിയുടെ പാടുമായി ഇന്നും ജീവിക്കുന്ന കഥ, ഇനി പാടി നടക്കല്ലേ.




*****

11 അഭിപ്രായങ്ങൾ:

  1. Facebook Comments:

    Shreehari Pillai നന്നായിട്ടുണ്ട് ...ഒളിപ്പോഎവിടെയാ...

    Venugopalan Kokkodan Shreehari, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ഓളിപ്പോ ഏട്യാന്ന് അറിയില്ലെന്റെ ഹര്യേ! എന്റെ പടച്ചോനേ, കെട്ട്യോളുള്ളപ്പോ ഏട്യാന്ന് നോക്കാൻ പറ്റ്വോ?

    Beatrice Bindu vaayichu. School padanakalathe kadhakal ingane ethra paranjaalum kettalum mathiyavilla.


    Venugopalan Kokkodan Thank you Bindu. Yea it was a pleasure remembering those days. And I was just making a try!

    മറുപടിഇല്ലാതാക്കൂ
  2. Facebook Comments:

    Manjusha Sreeram-Manalel Vaayichu..nannaayirikkunnu Venu
    Ennaalum as mookkinte kaaryam oru annyaayamaayi poyi... Baakki adutha lakkathil kaanumo!?

    Venugopalan Kokkodan സമയമെടുത്ത് മനസ്സിരുത്തി വായിച്ചതിൽ വളരെ സന്തോഷം.
    മൂക്കിന്റെ കാര്യം അന്യായം തന്നെയാണ്. പക്ഷെ പട്ടി മൂക്ക് കടിച്ചത് സത്യമാണ്.

    ഇനി വേറൊരു കഥ പറയാൻ ശ്രമിക്കാം ഈ കഥ ഇവിടെ തീർന്നു.

    Sanjay Sanjay Venu..super...nite kude chundaga poil hss l nadannu pokunna aa kalam orma vannu...1985..86..87...


    Manjusha Sreeram-Manalel Wow! Next time Venuvinte mookkilekkaayirikkum ellaarudem nottam..

    Venugopalan Kokkodan Sanjay വളരെ സന്തോഷം.ആ കാലങ്ങളൊന്നും മറക്കാൻ പറ്റില്ല. ആ കാലത്തിനെ ഓർത്തുകൊണ്ട്, കുറച്ച് സത്യവും കുറച്ച് മിഥ്യയും കോർത്തിണക്കി പറയാൻ ശ്രമിച്ചതാണ്.

    Manjusha ഞാനിനി മൂക്ക്‌ പൊത്തി നടക്കേണ്ടി വരുമോ?

    Sanjay Sanjay Any hw ..venu...super!!!!

    Manjusha Sreeram-Manalel Yeap..

    Venugopalan Kokkodan Sanjay , എനിക്കേറ്റവും സന്തോഷം തരുന്നത് എന്റെ നാടിനെ അറിയുന്ന എന്റെ നാട്ടുകാരനായ ഒരാൾ, ഞാനെഴുതിയ കഥ വായിച്ച് അഭിപ്രായം പറഞ്ഞതിലാണ്.

    താല്പര്യമാണെങ്കിൽ, എന്റെ വേറെ രണ്ടു മൂന്ന് കഥകൾ e-naaraayam.blogspot.com പോയി വായിച്ചു നോക്കാം. അഭിപ്രായം അറിയിക്കുക.

    നാരായം नारायं naaraayam: പൂമുഖം
    E-NAARAAYAM.BLOGSPOT.COM

    Sanjay Sanjay Sure..

    മറുപടിഇല്ലാതാക്കൂ
  3. നല്ല രസമായി വിവരിച്ചു സംഭവങ്ങളൊക്കെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി അജിത്‌.
      ചില ഓർമ്മകളുടെ കൂമ്പാരത്തിന്റെ കെട്ടഴിക്കാനുള്ള, വളഞ്ഞ വഴിയിലൂടെയുള്ള ഒരു ശ്രമം.

      ഇല്ലാതാക്കൂ
  4. മനോഹരമായ രചന. ഗ്രാമീണ കാഴ്ചകൾ, നാട്ടിൻ പുറവും, പൂരവും, പെരുന്നാളും, കാവും, എല്ലാം എനിക്കേറെ പ്രിയപ്പെട്ട കാഴ്ചകളാണ്. ഒരുപാട് നല്ല ഓര്മ്മകളിലേക്ക് കൂട്ടി കൊണ്ട് പോയി. നമ്മളൊക്കെ അനുഭവിച്ച ബാല്യ കാലത്തിന്റെ ഈ നിർമ്മലത ഇന്നത്തെ തലമുറയ്ക്ക് അന്ന്യം. മറ്റൊരു കാര്യം യാദ്രിശ്ചികമാവാം എന്റെ ബാല്യ കാല സ്വപ്നങ്ങളിലെ സുന്ദരിയുടെ പേരും ഫസീല എന്നായിരുന്നു. എനി വെ, സുന്ദരം മനോഹരം, ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജാസിം, നമ്മൾ തമ്മിൽ ഇവിടെ അക്ഷരങ്ങളുടെ ഇടയിൽ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. അതെ, ഈയ്യൊരു ജീവിതം ഇനിയുള്ള തലമുറയ്ക്ക് മനസ്സിലാകാൻ വരെ പ്രയാസമായിരിക്കും. അന്നത്തെ ആ ജീവിതത്തിന്റെ അനുഭവരസം ഇന്നാണ് മനസ്സിൽ നുരഞ്ഞ് പൊങ്ങുന്നതെങ്കിലും...

      ഇല്ലാതാക്കൂ
  5. ഗ്രാമ സ്മൃതികൾ നന്നായിരിക്കുന്നു. വീണ്ടും തുടരുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈയ്യൊരു എഴുത്തിൽ സത്യവും മിഥ്യയും ഉണ്ടെങ്കിലും, അതൊരു നല്ല കാലമായിരുന്നു. ഒരുവട്ടം കൂടിയെങ്കിലും തിരിച്ചുപോയി ആ രസം മനസ്സിലാക്കിക്കൊണ്ട് അനുഭവിച്ചറിയുവാൻ.

      ഇല്ലാതാക്കൂ
  6. Facebook comments: 3

    Saju Kumar "അള്ളാ ഗുരുവയൂരപ്പ " ഇപ്പൊ നുമക്ക് പുടി കിട്ടി . നമുക്ക് അന്യം നിന്ന് പോകുന്ന ഒരു ഗ്രാമീണ ജീവിതം . നന്നായിട്ട് ഉണ്ട് . വിമർശനം മുഖതാവില്‍

    Venugopalan Kokkodan വിമർശിച്ചോളൂ വിമർശിച്ചോളൂ..
    എന്തായാലും എന്റെ 'അള്ളാ ഗുരുവായൂരപ്പാ' വിളിക്ക് കാരണം ഇതൊന്നുമല്ല.

    Vinod Kumar Kalamulla Valappil Nalla katha! Ella kathakalum ethupole vayikkamnnua pratheekshayode kathirikkunnu!

    Venugopalan Kokkodan Vinod , katha oru katha maathramalle? ennaalum kathaykku oru jeevan kodukkaan padicchu varunnu.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചു.... ഇതു മാത്രമല്ല നാപ്കിൻ സമരവും മറ്റു പേജുകളും.... 
    എല്ലാാം നന്നായിരിക്കുന്നു എന്ന് ഞാൻ പറയേണ്ടതില്ല.  

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആൾരൂപന് വളരെയധികം നന്ദി. എന്റെ, ഏകദേശം എല്ലാ ബ്ലോഗുകളും വായിച്ചു എന്ന് താങ്കളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കട്ടെ. വളരെ സന്തോഷം. താങ്കളുടെ ഈ പ്രതികരണം, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ സൂക്ഷിക്കുവാനാഗ്രഹിക്കുന്നു.

      ഇല്ലാതാക്കൂ