2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

അളിവേണി എന്തു ചെയ്‌വൂ


ഈ വർഷം (2021) മാർച്ച് മാസം പതിനേഴാം തീയ്യതി രാത്രി ഒൻപത് മണിക്കടുപ്പിച്ച് എനിക്കൊരു സുഹൃത്തിന്റെ ഫോൺ വന്നു. വാട്സാപ്പിൽ ഒരു സ്വാതിതിരുനാൾ കൃതിയുടെ കുറച്ച് വരികൾ അയച്ചിട്ടുണ്ടെന്നും ആ കൃതിയിലെ വരികളുടെ അർത്ഥം പറ്റുമെങ്കിൽ അടുത്ത ദിവസം തന്നെ അറിയിച്ചാൽ വളരെ സന്തോഷമാകുമെന്നും ആവശ്യപ്പെട്ടാണ് വിളി. ആ വരികളുടെ അർത്ഥം ആവുന്നത് പോലെ ശ്രമിച്ചിട്ടും അറിയാൻ കഴിഞ്ഞില്ലെന്ന് സുഹൃത്ത് പറഞ്ഞപ്പപ്പോൾ ഞാനൊന്ന് പതറി. എന്റെ പരിമിതികൾ എനിക്ക് മാത്രമല്ലേ അറിയൂ!

എന്റെ സുഹൃത്തിന്റെ, ഏതോ സുഹൃത്തിന് അറിയാവുന്ന ആരോ, ഈ വരികൾക്ക് ചുവടുകൾ വെക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നും, അപ്പോൾ, വരികളുടെ അർത്ഥം അറിഞ്ഞാൽ, അതിനനുസരിച്ച് ചുവടുകൾ ചിട്ടപ്പെടുത്തിയെടുക്കാൻ വേണ്ടിയാണെന്നുമാണ് സുഹൃത്ത് പറഞ്ഞത്. പ്രത്യേകിച്ച്, ചിട്ടപ്പെടുത്തുന്നയാൾ, ഒരു മലയാളി അല്ലാതിരിക്കുമ്പോൾ, സുഹൃത്ത് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. ചിട്ടപ്പെടുത്തുന്ന വ്യക്തി, ഈ കൃതി എവിടെ നിന്നോ കേട്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ട് പോയത് കൊണ്ടാണ്, ഈ കൃതി തന്നെ നൃത്തത്തിന് വേണ്ടി തിരഞ്ഞെടുത്തത് എന്ന് കൂടി സുഹൃത്ത് പറഞ്ഞപ്പോൾ, സ്വാതിതിരുനാൾ കൃതികളുടെ വശ്യത എത്ര അപാരമാണെന്നാലോചിച്ച് ഞാനും പുളകം കൊണ്ടു.

ഉറപ്പില്ലെങ്കിലും, എന്നാലാവും പോലെ ശ്രമിക്കാം എന്നും പറഞ്ഞ്, ഫോൺ താഴെ വച്ചു. വാട്സാപ്പ് നോക്കിയപ്പോൾ, ആ കൃതിയിലെ കുറച്ച് വരികളും ആ കൃതി ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയിലെ ഗാനരംഗത്തിന്റെ യൂട്യൂബ് ലിങ്കും എന്റെ സുഹൃത്ത് അയച്ചിട്ടുണ്ട്. കുരങ്ങന്റെ കൈയ്യിൽ തേങ്ങ കിട്ടിയത് പോലെ, ഈ കിട്ടിയ അസംസ്‌കൃത വസ്തുക്കൾ നോക്കി നാലഞ്ച് മിനുട്ട് ചിന്താനിമഗ്നനായി, ഒരെത്തും പിടിയുമില്ലാതെ  ഞാനിരുന്നുപോയി. വലിയ ജ്ഞാനമൊന്നുമുണ്ടായിരുന്നില്ലെങ്കിലും, കൈയ്യിൽ കിട്ടിയ സമസ്യക്ക് ഉത്തരം കിട്ടാതെ ഉറങ്ങാൻ പറ്റില്ലെന്ന അവസ്ഥ സംജാതമായി.

ഇതിന് മുന്നേ, സ്വാതിതിരുന്നാളിന്റെ തന്നെ 'കാമിനി മണി സഖി...' എന്ന് തുടങ്ങുന്ന ഒരു കൃതിയുടെ അർത്ഥവിശദീകരണം ഞാൻ നടത്തിയതായിരിക്കാം, എന്റെ സുഹൃത്ത്, ഈയ്യൊരു കാര്യത്തിന് എന്നെത്തന്നെ സമീപിച്ചത്. ('കാമിനി മണി സഖി...' യെക്കുറിച്ച് വിശദീകരിക്കേണ്ടിവന്നതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് 'കാമസ്യ പുലഭ്യം കുമൈപ്പൂ' എന്ന ബ്ലോഗിൽ മറയില്ലാതെ എഴുതിയത് കൊണ്ട്, ഇവിടെ വീണ്ടും എഴുതുന്നില്ല; എങ്കിലും പാട്ടിന്റെ അർത്ഥമറിയാതെ നൃത്തം ചെയ്തതാണ് ഒരു കാരണമെന്ന് മാത്രം പറയുന്നു). അവന്റെ ധാരണ, എനിക്ക് മലയാളത്തിൽ കുറച്ച് വിവരം ഉണ്ടെന്നായിരിക്കണം. അങ്ങനെ ആരെങ്കിലും ധരിക്കുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല. അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണല്ലോ. പക്ഷേ, ആരെങ്കിലും 'live' ആയി എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടാത്ത വിവരമേ എനിക്കുള്ളൂ എന്ന് മാലോകർക്കറിയുമോ ഇല്ലയോ എന്ന് എനിക്കറിയില്ലല്ലോ!

***
പല്ലവി:
അളിവേണി എന്തു ചെയ്‌വൂ! ഹന്ത! ഞാനിനി മാനിനി

അനുപല്ലവി:
നളിനമിഴീ, ശ്രീപദ്മനാഭനിഹ വന്നീലല്ലോ 

ചരണം 1:
ഇന്ദുയുദയാം നിശയും ഇന്ദിന്ദീരാദിരാവവും 
മന്ദമാരുതനും ചാരുമലയജലേപനവും 
കുന്ദജാതി സുമങ്ങളും കോമളാംഗീ സഖീ 
സുന്ദരൻ... ലോകസുന്ദരൻ... ത്രിലോകസുന്ദരൻ വരാഞ്ഞാലയേ... 
ചൊല്ക കിം മേ പ്രയോജനം

ചരണം 2:
പാരിടത്തിലഹോ ബഹു ഭാഗ്യവതിയാകുമേവൾ 
സാരസാക്ഷനോടുകൂടി സാമോദം രമിച്ചീടുന്നു
നീരിൽ താർശര സദൃശൻ നിത്യമിങ്ങു 
പാരം നോക്കുവതിന്നാ... മാർഗ്ഗം നോക്കുവതിന്നപി 
ബാഷ്പമിന്നു വൈരിയായി

ചരണം 3:
കാമദേവനോടു മുന്നം കാമകേളിയിലോരോരോ 
സുമധുരവചനങ്ങൾ ചൊന്നതും മറന്നു പോയോ
കിമപി താമസമെന്യേ ഖേദമഖിലം ചൊല്ലി കമിതാവിനേ 
കംബുകണ്ഠീ നയിക്കേണം.
***

മേൽ പറഞ്ഞ കൃതിയാണ് എന്റെ സുഹൃത്ത് എനിക്കയച്ച് തന്നിരുന്നത്. യൂട്യൂബ് ലിങ്ക് പ്ളേ ചെയ്ത് കേട്ടപ്പോൾ, പണ്ടെങ്ങോ എവിടെയോ കേട്ടിട്ടുള്ളതായി എനിക്കും തോന്നി. പക്ഷേ അന്നൊന്നും ഇതിന്റെയൊക്കെ അർത്ഥമറിഞ്ഞിട്ട് വലിയ കാര്യമില്ലാതിരുന്നത് കൊണ്ട്, ആ വഴിക്കൊന്നും അന്വേഷിച്ചിരുന്നില്ല. 

ശ്രീകുമാരൻ 1982 ൽ, സുശീലാമ്മയുടെ ശബ്ദത്തിൽ, ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന സിനിമയിലാണ് ഈ കൃതി ഉപയോഗിച്ചിട്ടുള്ളത്. പല്ലവിയും അനുപല്ലവിയും ആദ്യത്തെ ചരണവും മാത്രമേ എന്റെ സുഹൃത്ത് എനിക്ക് അയച്ച് തന്നിരുന്നുള്ളൂ. കൂടാതെ, യൂട്യൂബിൽ എനിക്ക് ലഭ്യമായിട്ടുള്ള എല്ലാ വീഡിയോകളിലും, ആദ്യത്തെ ചരണം വരെ പാടിയിട്ടുള്ളതായി മാത്രമേ കാണുന്നുമുള്ളൂ.

സുഹൃത്ത്, ഗൂഗിളിൽ ആവത് പരതിയിട്ടും, ആരോടൊക്കെയോ ചോദിച്ചിട്ടും ഉത്തരം കിട്ടാഞ്ഞത് കൊണ്ട്, ഗൂഗിളിൽ വീണ്ടും പരതണോ എന്ന ശങ്ക എനിക്കുണ്ടായെങ്കിലും, വേറെ വഴിയൊന്നും മുന്നിലില്ലാഞ്ഞതിനാൽ, ഞാനും ഗൂഗിളിൽ തപ്പാൻ തന്നെ തീരുമാനിച്ചു. ചിലപ്പോൾ, സുഹൃത്ത് ശരിയായ രീതിയിൽ പരതാഞ്ഞത് കൊണ്ടാണെങ്കിലോ? പക്ഷേ ചുരുങ്ങിയ സമയം കൊണ്ട്, എനിക്കും കാര്യമായ റിസൾട്ടൊന്നും കിട്ടിയില്ല. പിന്നെ ശബ്ദതാരാവലിയും, മനസ്സിലെ നിഘണ്ടുവും മറ്റും എടുത്ത് വച്ച്, പദാനുപദം അർത്ഥം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. 

തുടർന്ന് ഒരു മണിക്കൂറിനുള്ളിൽത്തന്നെ, ആദ്യത്തെ ചരണം വരെയുള്ള വരികളുടെ അർത്ഥം, തെറ്റുകൾ തീർച്ചയായും ഉണ്ടാവാം എന്ന മുഖവുരയോടെ ഞാനവന് അയച്ച് കൊടുത്തു. 

പിന്നീട് ഏകദേശം അഞ്ചാറ് മാസങ്ങൾ കഴിഞ്ഞപ്പോൾ, അവിചാരിതമായി വീണ്ടും ഈ പാട്ട് കേട്ടപ്പോഴാണ്, ഞാൻ പറഞ്ഞു കൊടുത്ത അർത്ഥത്തിൽ, ചില പിശകുകൾ ഉണ്ടെന്ന് മനസ്സിലാക്കിയത്. അപ്പോൾ ഗൂഗിളിൽത്തന്നെ വീണ്ടും നടത്തിയ ഒരു ചെറിയ ഗവേഷണത്തിലാണ്, ഈ കൃതിക്ക് മൂന്ന് ചരണങ്ങളുണ്ടെന്ന കാര്യവും മനസ്സിലായത്. ഈയ്യൊരു വിവരം ആറുമാസങ്ങൾക്ക് മുന്നേ എന്തുകൊണ്ട് കിട്ടിയില്ല എന്ന് ഞാനതിശയിച്ച് പോയി! ഒരു കൗതുകത്തിന്, മുഴുവൻ പാട്ടിന്റെയും പൂർണ്ണമായ അർത്ഥം അറിയാനുള്ള ഒരു ശ്രമം ആരംഭിക്കുകയും, ആ പരിശ്രമത്തിന്റെ ഫലം, മറ്റുള്ള മലയാളികളെ, മലയാളത്തിൽ അറിയിക്കാനായിട്ടുള്ള ഒരു ഉദ്യമത്തിന് തുടക്കമാവുകയും ചെയ്തു. കാരണം, ഈ കൃതിക്ക് മലയാളത്തിലൊരു വിശദീകരണം എനിക്ക് എവിടെയും ലഭ്യമായിരുന്നില്ല. ഇംഗ്ലീഷിൽ ഒന്ന് രണ്ടിടത്ത് കണ്ടെങ്കിലും, അത് പൂർണ്ണവുമായിരുന്നില്ല. ചില കാര്യങ്ങളിൽ, അത് കുറച്ചൊക്കെ എന്നെ വഴിതെറ്റിക്കുകയും ചെയ്തിരുന്നു. അവ എന്താണെന്ന്, വഴിയേ പറയാം.

സ്വാതിതിരുനാളിന്റെ ചില കൃതികളിൽ, പ്രണയവും പ്രേമവും ഭക്തിയും കാമവും എല്ലാം ഇടകലർന്ന് തുളുമ്പി നിൽക്കും. ഇങ്ങനെ ലാസ്യ-പ്രണയഭാവങ്ങൾ തുളുമ്പിനിൽക്കുന്നതിനാൽ, മോഹിനിയാട്ടത്തിന് അധികമായും ഉപയോഗിക്കുന്നത്. സ്വാതിതിരുനാൾ കൃതികളാണ്.  പദ്മനാഭനോടുള്ള ഭക്തിയാണ് വിഷയമെങ്കിലും, അത് അവതരിപ്പിക്കുന്ന രീതി തികച്ചും വിഭിന്നമാണ്‌. ഒരു നായിക, അവളുടെ തോഴിയോട്, അവളുടെ കാമുകനെ കാണാഞ്ഞതിലുള്ള പരിഭവം പറയുന്ന രീതിയിലാണ് പദ്മനാഭനോടുള്ള ഭക്തിയും പ്രണയവുമൊക്കെ അവതരിപ്പിക്കുന്നത്. 'കാമിനി മണി സഖി...' യിലും ഇതേ രീതി തന്നെയാണ് അവലംബിച്ചിട്ടുള്ളത്. ഇവിടെയായിരുന്നു ഞാൻ നേരത്തെ പറഞ്ഞ ഒരു പിശക് സംഭവിച്ചത്. 'ഒരു രാത്രിയിൽ, കാമുകീകാമുകന്മാർ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് പശ്ചാത്തലം എന്ന് വേണം കരുതാൻ... പിണങ്ങിയ കാമുകിയോട് കാമുകൻ നടത്തുന്ന, പ്രണയത്തിൽ കുതിർന്ന  പരിദേവനമാണ് ഈ കൃതി' - ഇങ്ങനെയായിരുന്നു ഞാൻ കൊടുത്തആമുഖം. പദ്മനാഭൻ എന്ന സങ്കല്പത്തോടുള്ള പ്രണയവും പദ്മനാഭൻ സമീപത്ത് വരാഞ്ഞതിലുള്ള പരിഭവവുമാണ് വിഷയമെങ്കിലും, പക്ഷേ, അത് അവതരിപ്പിക്കുന്നത്, നായിക അവളുടെ സഖിയോട് പദ്മനാഭനെക്കുറിച്ചുള്ള പരിഭവം പറയുന്നതായിട്ടാണ്.

ഇനി കൃതിയുടെ അർത്ഥവിശദീകരണത്തിലേക്ക് വരാം:

അളിവേണി എന്തു ചെയ്‌വൂ! ഹന്ത! ഞാനിനി മാനിനി
നളിനമിഴീ, ശ്രീപദ്മനാഭനിഹ വന്നീലല്ലോ 
ചുരുണ്ട, അഴകുള്ള കേശഭാരത്തോട് കൂടിയ അഴകുള്ളവളേ (അളിവേണി), പ്രൗഡ്ഢയായവളേ (മാനിനി), താമരക്കണ്ണുള്ളവളേ (നളിനമിഴി), ശ്രീപദ്മനാഭൻ ഇനിയും ഇവിടെ വന്നില്ലല്ലോ... എത്തിയില്ലല്ലോ... കഷ്ടമാണിത്... ഞാനിനി എന്ത് ചെയ്യും?

ഇന്ദുയുദയാം നിശയും ഇന്ദിന്ദീരാദിരാവവും 
മന്ദമാരുതനും ചാരുമലയജലേപനവും 
കുന്ദജാതി സുമങ്ങളും കോമളാംഗീ സഖീ 
സുന്ദരൻ... ലോകസുന്ദരൻ... ത്രിലോകസുന്ദരൻ വരാഞ്ഞാലയേ... 
ചൊല്ക കിം മേ പ്രയോജനം
സർവാംഗസുന്ദരീ, മനോഹരീ... പറയൂ... എന്റെ പ്രിയപ്പെട്ടവനായ ശ്രീപദ്മനാഭൻ വന്നില്ലെങ്കിൽ,  വണ്ടുകൾ മൂളുന്ന ശബ്ദത്തോടും (ഇന്ദിന്ദിരം - വണ്ട്, രവം / രാവം - ശബ്ദം), ഇളം കാറ്റ് തഴുകുന്നതും, ചന്ദ്രനുദിച്ച് പാൽനിലാവ് പരത്തുന്നതുമായ (ഇന്ദുയുദയാം) ഈ രാത്രിയിൽ, ചന്ദനലേപനം (മലയജം - ചന്ദനം) പൂശി, പിച്ചക-മുല്ലപ്പൂക്കൾ (കുന്ദജാതി സുമങ്ങൾ) ചൂടി വന്നിട്ടെന്താണ് പ്രയോജനം?

എന്റെ രണ്ടാമത്തെ പിശക് സംഭവിച്ചത് ഇവിടെയാണ്. 'ന്ദിന്ദിരാദിരാവം' എന്നതിനെ 'ന്തിന്തിരാദിരാവം' എന്നാണെന്ന് ഞാൻ ആദ്യം തെറ്റിദ്ധരിച്ചുപോയി. 'ഇന്തി' എന്നാൽ പൂച്ച എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ, 'ഇന്ദിന്ദിരാദിരവം' എന്നതിനെ, 'ഇന്തിന്തിരാദിരവം' എന്നാക്കി,  കുഞ്ഞ് പൂച്ചയുടേത് പോലുള്ള  സുന്ദരമായ കുണുങ്ങൽ ശബ്ദത്തോടെ എന്ന രീതിയിൽ വളരെ വികൃതമായാണ് ഞാൻ വ്യാഖ്യാനിച്ചത്! ബുദ്ധിമോശത്തിന് പിശുക്ക് കാണിക്കേണ്ടതില്ലല്ലോ! പ്രണയാതുരവും കാമാതുരവുമായ ഈ ഗാനത്തിൽ, കുഞ്ഞായാലും, പൂച്ചക്കെന്ത് കാര്യമെന്ന് ചിന്തിച്ചതാണ്, വീണ്ടും ഈ കൃതിയുടെ അർത്ഥതലങ്ങൾ തേടിപ്പോകുവാൻ പ്രഥമമായും എന്നെ പ്രേരിപ്പിച്ചത്.

ഇനിയുള്ള വരികൾ, എനിക്ക് പുതുതായി കിട്ടിയതാണ്.

പാരിടത്തിലഹോ ബഹു ഭാഗ്യവതിയാകുമേവൾ 
സാരസാക്ഷനോടുകൂടി സാമോദം രമിച്ചീടുന്നു
നീരിൽ താർശര സദൃശൻ നിത്യമിങ്ങു 
പാരം നോക്കുവതിന്നാ... മാർഗ്ഗം നോക്കുവതിന്നപി 
ബാഷ്പമിന്നു വരിയായി.
താമരക്കണ്ണനോട് (സാരസം - താമര) കൂടി വളരെ സന്തോഷത്തോടെ നീരാട്ട് നടത്തി രമിക്കുന്നവൾ ആരായാലും അവൾ, ഈ ലോകത്തിലേറ്റവും ഭാഗ്യവതിയാണ്. കാമദേവനെപ്പോലുള്ളവനായ (താർ  - പുഷ്പം, താർശരൻ - കാമദേവൻ) ശ്രീപദ്മനാഭൻ, സ്ഥിരമായി ഇവിടേക്ക് വരുന്ന വഴിയിലേക്ക് ഞാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. കണ്ണീര് (ബാഷ്പം) നിറഞ്ഞ് എനിക്കൊന്നും കാണുവാനും പറ്റുന്നില്ല. 

കാമദേവനോടു മുന്നം കാമകേളിയിലോരോരോ 
സുമധുരവചനങ്ങൾ ചൊന്നതും മറന്നു പോയോ
കിമപി താമസമെന്യേ ഖേദമഖിലം ചൊല്ലി കമിതാവിനേ 
കംബുകണ്ഠീ നയിക്കേണം.
മുന്നേ, എന്നോടൊത്ത് ചില കാമകേളികളാടുന്ന സമയത്ത്, കാമദേവനായ എന്റെ പ്രിയൻ എന്നോട് പറഞ്ഞ മധുരഭാഷണങ്ങൾ അദ്ദേഹം മറന്നുപോയോ? ഓ... ശംഖിനെപ്പോലെ നീണ്ടുമെലിഞ്ഞ കഴുത്തോട് കൂടി സുന്ദരിയായിരിക്കുന്നവളേ (കംബുകണ്ഠി), ഒട്ടുമേ താമസമില്ലാതെ, എന്റെ ദുഃഖപൂർണ്ണമായ അവസ്ഥ അറിയിച്ച്, അദ്ദേഹത്തെ, ശ്രീപദ്മനാഭനെ, വേഗത്തിൽ ഇവിടേക്ക് കൊണ്ടുവരൂ.

ഇവിടെ കംബുകണ്ഠി എന്ന പദത്തെ ഞാൻ ആദ്യമായാണ് അഭിമുഖീകരിച്ചത്. ഒന്നാമത്, ഞാൻ കണ്ട വരികൾ മംഗ്ളീഷിലായതിനാൽ kambukanthi എന്ന രൂപത്തിലായിരുന്നു ആ വാക്ക് ആദ്യമായി കണ്ടത്. ആ വാക്കാണ് കുറേനേരത്തേക്ക് എന്നെ വഴിതെറ്റിച്ചത്. ആ പദം 'മ്പുകാന്തി'യാണോ അതോ 'കാമ്പുകാന്തി'യാണോ അല്ലെങ്കിൽ 'മ്പുന്തി', അതുമല്ലെങ്കിൽ 'കാമ്പുന്തി'യാണോ എന്നൊക്കെയാലോചിച്ച് കുറേ തപ്പിയെങ്കിലും, അർത്ഥവത്തായ ഒരു പദവും അതിൽ നിന്ന് ഉരുത്തിരിഞ്ഞില്ല. കുറേ പരിശ്രമത്തിനൊടുവിലാണ് അത് ഉച്ഛരിക്കേണ്ടത് 'കംബുകണ്ഠി' എന്നാണെന്ന് മനസ്സിലായത്. 'കംബു' എന്നാൽ ശംഖ് എന്നർത്ഥം. കാംബോജി രാഗത്തിന്റെ പേരിന്നുറവിടം, 'കംബു' എന്ന ശംഖാണെന്നും പറയപ്പെടുന്നു. 

എന്തായാലും ആവശ്യത്തിനായോ അനാവശ്യമായോ ആണെങ്കിലും, കുറച്ച് സമയം മിനക്കെട്ട്, ഇത്രയെങ്കിലും വിവരശേഖരണം നടത്തിയ സ്ഥിതിക്ക്, മലയാളത്തിൽ, ഈ സ്വാതിതിരുനാൾ കൃതിയെക്കുറിച്ച് വേറെ ഒരു എഴുത്ത് രേഖകളും ഓൺലൈനായി ലഭ്യമല്ലാത്ത അവസ്ഥയിൽ, ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടെ എന്ന് ചിന്തിച്ചാണ്, ഈ കുറിപ്പുകൾ പരസ്യപ്പെടുത്തുന്നത്. മംഗ്‌ളീഷിൽ കിട്ടിയ വരികളും ഇംഗ്ളീഷിൽ കിട്ടിയ വിശദീകരണങ്ങളും വീണ്ടുമൊരു കൺഫ്യൂഷൻ ഇല്ലാതിരിക്കാൻ വേണ്ടി, , എന്നാലാവും വിധം വിശദീകരിക്കാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. ഈ പറഞ്ഞതിൽ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അറിയാവുന്നവർ ചൂണ്ടിക്കാട്ടിയാൽ, തിരുത്താൻ ഒരു മടിയും ഇല്ലെന്ന് കൂടി ഇതിനാൽ അറിയിച്ച് കൊള്ളട്ടെ.



***

1 അഭിപ്രായം:

  1. അജ്ഞാതന്‍2022, ഡിസംബർ 11 5:36 AM

    സാങ്കേതിക വിദ്യാഭ്യാസത്തേക്കാൾ മലയാളത്തിൽ ഒരു സാഹിത്യമാണ് നിങ്ങൾ എടുക്കേണ്ടത് ... എന്തായാലും അഭിനന്ദനം അർഹിക്കുന്നു

    മറുപടിഇല്ലാതാക്കൂ