kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

വള്ളികൾ


'കള'കളിൽ വള്ളികൾ പടരുമ്പോഴാണ് 'കിളി'കൾ പാട്ട് പാടുന്നത്!

'വള'കളിലെ വിടവുകളിലൂടെ വള്ളികൾ കയറ്റുമ്പോഴാണ് വളകിലുക്കത്തിന്റെ 'വിളി'കളുയരുന്നത്!

'പട'നിലങ്ങളിൽ വള്ളികൾ പടർത്തിയാണ് ശത്രുവിനെ 'പിടി'ക്കുന്നത്!

'കഴ'പ്പ് തോന്നുന്നിടത്തെ വള്ളികളിലാടുമ്പോഴാണ് 'കിഴി'കൾ വെക്കേണ്ടി വരുന്നത്!

'മിഴി'കളിൽ നിന്ന് വള്ളികൾ അഴിച്ച് വലിച്ചിഴയ്ക്കുമ്പോഴാണ് 'മഴ'യുണ്ടാകുന്നത്!

'ഗിരി'കളിൽ നിന്ന് കശ്മലന്മാർ വള്ളികൾ 'ഗര'ണിക്കുമ്പോഴാണ് മൊട്ടക്കുന്നുകൾ ജനിക്കുന്നത്!

'ചര'കമായ ചുണ്ടുകളിലെ വള്ളികളിൽ തൂങ്ങുമ്പോഴാണ് 'ചിരി'യിളക്കമുണ്ടാകുന്നത്!

'തര'ത്തിലുള്ള ജയത്തിൽ വള്ളികൾ വീഴുമ്പോഴാണ് 'തിരി'കൾ കത്തുന്നത്!

'പര'കായങ്ങളിൽ അറിയാതെ വള്ളികൾ തിരുകുമ്പോഴാണ് 'പിരി'യിളകിപ്പോകുന്നത്!

---

വള്ളികൾ കൊണ്ടുള്ള കളി തീക്കളിയായി, വള്ളികൾ ഗളത്തിൽ മുറുകും മുന്നേ
നേരം കളയാതെ സ്വന്തം ജോലി തുടർന്നോളൂ 😆 !

***

2021 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ബീച്ച് സമ്മാനിച്ച ചിക്കൻപോക്സ്

കാടും കടലും അങ്ങനെയാണ്... വല്ലാതങ്ങ് ആരെയും മോഹിപ്പിക്കും. നൂറടി നടക്കാൻ ആവതില്ലെങ്കിലും കാട്ടിലൂടെയുള്ള ഹൈക്കിങ്ങിനെന്നും പറഞ്ഞ്, ഏതെങ്കിലും മരത്തണലിലിരിക്കാൻ വ്യായാമതല്പരർ രാവിലെത്തന്നെ എഴുന്നേറ്റ് പോയെന്ന് വരും. നീന്തലറിയില്ലെങ്കിലും തിരമാലകളെ പെരുത്ത് ഭയമാണെങ്കിലും, ബീച്ചിലെത്തി കാൽവിരൽത്തുമ്പ് നനച്ച് വെറുതെ കരയിലിരുന്ന് ഉറങ്ങാനും അതിരാവിലെത്തന്നെ സാഹസികമനസ്കർ ഇറങ്ങിത്തിരിച്ചെന്ന് വരും. അങ്ങനെയുള്ള ഒരു ചിന്തയിലാണ്, രണ്ടര ദിവസത്തെ ഒരു ബീച്ച് ട്രിപ്പിന് ഞങ്ങൾ ചില സുഹൃത്തുക്കൾ പ്ലാനിട്ടത്.

കൊറോണക്കാലമാണ്... നാട്ടിലൊന്നും പോകാത്തത് കൊണ്ട്, കുറച്ച് അവധി ദിവസങ്ങൾ ബാക്കി കിടപ്പുണ്ട്... അത് എങ്ങനെയെങ്കിലും ഉപയോഗിക്കണമെന്ന ആഗ്രഹമാണ് ഈ ബീച്ച് ട്രിപ്പിന് ആധാരശില പണിഞ്ഞത്. സൗത്ത് കരോലിനയിലെ മിർട്ട്ൽ ബീച്ചാണ് നറുക്കെടുപ്പിൽ പൊങ്ങി വന്നത്. വീട്ടിൽ നിന്നും ഏകദേശം ഏഴ് മണിക്കൂറോളംദൂരമുണ്ട് ഈ പറഞ്ഞ കടാപ്പുറത്തേക്ക്.

ബീച്ചിനെ തൊട്ടുരുമ്മിക്കൊണ്ടുള്ള വലിയ റിസോർട്ടായ കരീബിയൻ റിസോർട്ടിൽ മുറികൾ ബുക്ക് ചെയ്തു. മുറികൾ ചെറുതായിപ്പോവുന്നത് കൊണ്ട് സ്യൂട്ടുകളാണ് ബുക്ക് ചെയ്തത്. ഒരു സ്യൂട്ടിൽ എട്ട് പേർക്ക് സുഖായി കഴിയാം. അടുക്കളയുള്ളത് കൊണ്ട്, സമയത്തിനും താല്പര്യത്തിനും അനുസരിച്ച് വേണ്ടത് പോലെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കുകയും ചെയ്യാം. 

അങ്ങനെ മൂന്ന് സ്യൂട്ടുകളിലേക്കായി ഞങ്ങൾ ആറ് കുടുംബങ്ങൾ ആഗസ്ത് പതിനഞ്ചാം തീയ്യതി പുറപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനമാണ്. ഒരു സ്വാതന്ത്ര്യദിന റാലി പോലെ, എല്ലാ വണ്ടികളും ഒരു കോൺവോയ് രൂപത്തിൽ പോകാമെന്ന്  വിചാരിച്ചപ്പോൾ, പല കാരണങ്ങളാലും നടന്നില്ല. രണ്ട് പേർ മേരിലാൻറിൽ നിന്നും ബാക്കിയുള്ളവർ വിർജീനിയയിൽ നിന്നുമാണ് പുറപ്പെടേണ്ടത്. നാല് മണിക്കാണ് ചെക്കിൻ സമയം. മിനിമം മൂന്നരക്കെത്തിയാൽ മാത്രമേ ചെക്കിനും കഴിഞ്ഞ്, നാല് മണിക്ക് തന്നെ കടൽത്തീരത്തെത്തി, അന്നത്തെ അസ്തമയത്തിന് മുന്നേ ബാക്കിയുള്ള മണിക്കൂറുകൾ മുഴുവനായും ആസ്വദിക്കാൻ പറ്റുകയുള്ളൂ. മൂന്നരക്ക് അവിടെ എത്തണമെങ്കിൽ, ഭക്ഷണ ഇടവേളകളും പെട്രോളടി സമയവുമെല്ലാം കൂട്ടി, കാലത്ത് ആറരക്കെങ്കിലും പുറപ്പെടണം. 

നേരത്തേ പറഞ്ഞല്ലോ, കടൽ ഓരോരുത്തർക്കും ആവേശമാണെന്ന്. അതെ, ആ ആവേശം ഞങ്ങളിലും കാണാനുണ്ടായിരുന്നു. ഞങ്ങളിലൊരു കുടുംബം, രണ്ട് മണിക്കൂറെങ്കിലും ആദ്യത്തെ ദിവസം, കടലിൽ അധികം കിട്ടണമെന്ന ആഗ്രഹത്തിൽ, പുലർച്ചക്ക് അഞ്ച് മണിക്ക് തന്നെ പുറപ്പെട്ട് കളഞ്ഞു. വേറൊരു സാഹസികൻ, അവന്റെ ചെറിയ രണ്ട് മക്കളെയും ഉറക്കപ്പായയോടെ ചുരുട്ടി വണ്ടിക്കകത്ത് എടുത്തിട്ട്, വെളുപ്പിന് അഞ്ചേകാലിനും സ്ഥലം വിട്ടു കളഞ്ഞു. പാതി വഴിക്ക് നിന്ന് അവർ വാട്സാപ്പ് ചെയ്തപ്പോഴാണ് ബാക്കിയുള്ള അരസികന്മാർ ഈ വിവരമറിഞ്ഞ് വിഷണ്ണരായത്. ഉടനെത്തന്നെ കിട്ടിയതെല്ലാം വാരി വണ്ടിയിലിട്ട് ബാക്കിയുള്ള നാല് കുടുംബങ്ങളും വച്ചുപിടിച്ചു. 

തുടക്കത്തിൽ, അവസാനത്തെ നാല് കുടുംബങ്ങളും ഒരുമിച്ചായിരുന്നെങ്കിലും, ഓരോരുത്തരുടെയും സ്വന്തം ഗൂഗിളമ്മായി ഓരോരുത്തരോടും വിവിധ തരത്തിൽ ഓതിയെന്നുള്ള ഒറ്റക്കാരണം കൊണ്ട്, അധികം വൈകാതെ തന്നെ,  നാല് വഴിക്കായി ചിതറിയോടി. 

ഒടുവിൽ, മൂന്നരക്കടുപ്പിച്ച് റിസോർട്ടിലെത്തുമ്പഴേക്കും, അഞ്ച് മണിക്ക് പുറപ്പെട്ടയാൾ, റിസോർട്ട് ബുക്ക് ചെയ്യാനുള്ള മനഃസ്ഥിതി കാണിച്ചത് പോലെ, അതിന്റെ തുടർച്ചയായി, എല്ലാ സ്യൂട്ടുകളുടെയും താക്കോൽ കാർഡ് എടുത്ത് നമ്മുടെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയിരുന്നത്, നമുക്കും കുറച്ച് സമയലാഭം ഉണ്ടാക്കിത്തന്നു.

റിസോർട്ടിന്റെ തൊട്ട് പിന്നാമ്പുറത്ത് കടലമ്മ ആർത്തലച്ച് വിളിക്കുന്നത് നമ്മളെല്ലാവരെയും അക്ഷമരാക്കി. മുറിയിൽ, സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് ഒട്ടും സമയം പാഴാക്കാതെ എല്ലാവരും തീരത്തേക്ക് കുതിച്ചു. തീരത്തേക്ക് കുതിക്കുന്നതിനിടയിലാണ്, കൂട്ടത്തിലുള്ള ചില ചെറിയ കുട്ടികൾ റിസോർട്ടിനും ബീച്ചിനുമിടയിലുള്ള നീന്തൽക്കുളവും ലേസി ഫ്‌ളോട്ടിങ് പൂളും കണ്ട് അന്തിച്ച് നിന്ന് പോയത്. കടലമ്മയുടെ മാടിവിളിക്കലുകൾ, പൂളിന്റെ നിശ്ശബ്ദവിളിയിൽ മുങ്ങിപ്പോയതായി ചില വാശി കുറഞ്ഞ ബാലികാബാലന്മാർക്ക് തോന്നിയപ്പോൾ, ചെറിയ കുട്ടികളുടെ രണ്ട് തന്തമാർ, കുറച്ച് നേരത്തേക്കെങ്കിലും, കണ്ണുനീരോടെ പൂളിൽ കുടുങ്ങിപ്പോയി. 

സായാഹ്‌ന സൂര്യൻ മുകളിൽ നിന്ന് കത്തുകയായിരുന്നെങ്കിലും, ഇടക്കിടെ നേർത്ത കാർമേഘപാളികൾ, സൂര്യനെ വെല്ലുവിളിച്ച് നീങ്ങിയത്, സൂര്യനെ അലോസരപ്പെടുത്തിക്കാണുമെങ്കിലും, താഴെയുണ്ടായിരുന്ന ഞങ്ങളെ സന്തോഷിപ്പിച്ചു. വലിയ ബീച്ച് കുടകൾ, ഞഞങ്ങളെല്ലാവരും നിരനിരയായി കുത്തിനിർത്തി വിടർത്തിയതും സൂര്യനെ കൂടുതൽ പ്രകോപിപ്പിച്ച് കാണണം, ബീച്ചിൽ നല്ല ചൂടായിരുന്നു.

ആണുങ്ങളും കുട്ടികളും കടൽത്തിരകളോട് മത്സരിക്കാൻ ഒട്ടും വൈകാതെ തന്നെ കടലിലേക്കിറങ്ങിയെങ്കിലും, കടൽ കണ്ടപ്പോൾ, കൂട്ടത്തിലുള്ള ചില നാരീമണികൾ, ബീച്ച് കസേരകളിൽ ചാഞ്ഞിരുന്ന് കടലിനെ നോക്കിച്ചിരിച്ച് കടലിൽ ഇറങ്ങിയത് പോലെ കുളിര് കൊണ്ടു. രാവിലെ അഞ്ച് മണിക്ക് തിരക്ക് പിടിച്ച് ഇറങ്ങിയത് കടല് കാണാൻ മാത്രമായിരുന്നോ എന്ന് കടൽ പരിഭവിച്ചെങ്കിലും കസേരകൾക്ക് കുറേനേരം അവരെ താങ്ങേണ്ടി വരിക തന്നെ ചെയ്തു. 

സൂര്യാഘാതം ഏൽക്കാതിരിക്കാൻ, സൺസ്‌ക്രീൻ ലേപനങ്ങൾ എല്ലാവരും വാശിയോടെ എടുത്ത്, തെയ്യത്തിനെന്നപോലെ മേക്കപ്പിടുമ്പോഴായിരുന്നു, 'അയ്യോ ന്യൂട്രോജിനാ' ആണെങ്കിൽ തേക്കല്ലേ... അത് കാൻസറുണ്ടാക്കും...' എന്നൊരു നാരീനിലവിളി അന്തരീക്ഷത്തിൽ മുഴങ്ങിയത്. ട്യൂബിന്റെ മേലെ നോക്കിയപ്പോൾ, അത് 'ന്യൂട്രോജീന' തന്നെയായിരുന്നു. ഇനിയെന്ത് ചെയ്യാനാണ്... പൂശിയത് തുടക്കാനൊന്നും നേരമില്ല... അല്ലേലും കടലിലിറങ്ങി കുറച്ച് നേരം കഴിയുമ്പഴേക്കും ക്രീമൊക്കെ കടല് കൊണ്ടുപോകുമല്ലോ.

എന്തായാലും, ആർത്തലച്ച് തീരത്തേക്ക് വരുന്ന തിരമാലകളെ, കുറച്ചെങ്കിലും തള്ളി ഉള്ളിലേക്കൊതുക്കുവാൻ തീരുമാനിച്ച് ഞങ്ങൾ കടലിലേക്കിറങ്ങി. തിരക്കിട്ട് കടലിലേക്കിറങ്ങിയതിനാൽ, നമ്മുടെയുള്ളിലേക്ക് വെള്ളം കയറ്റാനുള്ള സാവകാശം ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ, തിരയെ തള്ളി പിന്നിലേക്കാക്കുന്ന സമയത്ത്, ഞങ്ങൾ പെട്ടന്ന് തന്നെ തളർന്ന് പോകുന്നുണ്ടായിരുന്നു... പോരാഞ്ഞതിന്, ചിലരുടെ ചെവിയിലേക്കും മൂക്കിലേക്കും വായിലേക്കും ഇരച്ച് കയറി, കടൽ അതിന്റെ ശൗര്യം ഇടക്ക് കാണിക്കുകയും ചെയ്തു. 'നാളെ ഇത്തിരി അകത്താക്കി വന്നിട്ട് കാണിച്ച് തരാം...' എന്ന് വെല്ലുവിളിച്ച്, ആദ്യത്തെ ദിവസം കടലിനോട് വിട ചൊല്ലി.

സ്ത്രീജനങ്ങൾ, കുറച്ച് നേരത്തേ കൂടണഞ്ഞത് കൊണ്ട്, മുറിയിലെത്തുമ്പഴേക്കും, നല്ല ചൂടൻ ചോറും പരിപ്പ് കറിയും ഉണ്ടായിരുന്നു. ശാപ്പാടിന് മുന്നേ, കഴിച്ചത് പെട്ടന്ന് ദഹിപ്പിക്കാൻ രണ്ട് Tequila Shots ഉള്ളിൽ കേറിയത് കൊണ്ട്, കൂടുതൽ പരിപ്പ് ഉള്ളിൽ കേറാൻ ഇടയാക്കി. പരിപ്പിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പേടിച്ചെങ്കിലും, രാത്രികാലത്ത്, വിസ്ഫോടനങ്ങൾക്ക് ശബ്ദം കുറവായതിനാൽ, കൂടെ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് പരസ്പരം ശല്യമായില്ല.

പിറ്റേന്ന് കാലത്ത്, നേരത്തേ തന്നെ കുറച്ച് പേർ, സൂര്യോദയം കണ്ട് ഉലാത്താൻ തീരത്തേക്കിറങ്ങി. സൂര്യോദയം കണ്ടില്ലെങ്കിലും സൂര്യൻ ഉച്ചിയിൽ ഉദിച്ച് വരും എന്നുള്ളത് കൊണ്ട്, പ്രഭാതസമയത്ത് കിട്ടിയ ഉറക്കിനെ താലോലിച്ച് കുറച്ചധികം ഞാൻ കിടന്നുറങ്ങി, വീണ്ടും പോയി, കരയെ ഉപദ്രവിക്കുന്ന തിരയോട് പെരുമാറാനുള്ളതാണല്ലോ!

രണ്ടാമത്തെ ദിവസം രാവിലെ, തീരത്തെത്തുമ്പഴേക്കും, നമുക്ക് തീരത്തിനടുത്ത് കുട കുത്തിനിർത്താൻ സ്ഥലം കിട്ടിയില്ല... അതുകൊണ്ട്, വേറെ ആരുടെയോ കുടകൾക്ക് പിന്നിലായാണ് ഞങ്ങളുടെ കുടകൾ സ്ഥാപിക്കപ്പെട്ടത്. നേരം വൈകിപ്പോയതാണ് കാരണം. സമയം പത്ത് മണി ആയിരിക്കുന്നു. അടുത്ത ദിവസം ഇതിന് പ്രായശ്ചിത്തം ചെയ്യുമെന്ന് അപ്പോൾ തന്നെ ഉള്ളിൽ ശപഥം ചെയ്തു. 

ഇത്തവണ, നമ്മുടെ ഊർജ്ജം കൂട്ടാൻ വേണ്ടിയുള്ള ചില നീർ ചേരുവകൾ, കൂട്ടത്തിലൊരാൾ ഉണ്ടാക്കിക്കൊണ്ടുവന്നത് മാനസികമായ ഉല്ലാസം ഉണ്ടാക്കി. വോഡ്കയും ജിന്നും ക്രാൻബെറി ജ്യൂസും മറ്റും ഒരുമിച്ച് കലക്കിയുള്ള പ്രത്യേക കൂട്ടായിരുന്നു അത്. ആ പ്രത്യേക കോക്ടെയിൽ കൂട്ട് അകത്ത് ചെന്നപ്പോൾ തന്നെ തിര നമ്മളെ പേടിക്കുന്നതായി നമുക്ക് തോന്നി. കൂടെ കുട്ടികൾ ഉള്ളത് കൊണ്ട്, അവർക്ക് സുരക്ഷിതമേഖല ഒരുക്കാൻ, തിരയെ കൂടുതൽ പിന്നിലേക്ക് തള്ളുന്നതിന് ആ കൂട്ട് തീർത്തും സഹായകമായിരുന്നു. തള്ളിയ തിരയെ ഒരു സ്ഥലത്ത് പിടിച്ച് നിർത്തി, കുട്ടികളെല്ലാവരെയും അതിന്റെ പിന്നിൽ നിർത്താൻ ശരിക്കും പാട് പെടേണ്ടി വന്നു. പ്രത്യേക കൂട്ട് കഴിച്ചില്ലെങ്കിലും കുട്ടികളും ഞങ്ങളെ തോൽപ്പിക്കും വിധം തിരകളോട് നിർദ്ദയം പെരുമാറി. ഈ മല്പിടുത്തത്തിനിടയിലും, ഫ്രിസ്ബീയും പന്തുകളും മറ്റും പരസ്പരം എറിഞ്ഞ് പിടിക്കുന്നത്, തിരകളുടെ ശിരസ്സ് കുറച്ചെങ്കിലും താഴ്ത്താൻ സഹായിച്ചു.

ഈ പ്രത്യേക കൂട്ടിന്റെ മണം മൂക്കിൽ കയറിയ നാരീമണികളും, ഇതിനിടയിൽ കൂട്ട് അകത്താക്കാൻ തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ പേർ മാത്രം സദാചാരത്തിന്റെ പേരിൽ കോക്ടെയിലിനോട് മുഖം തിരിച്ച് നിന്നെങ്കിലും മറ്റുള്ളവർ തേനീച്ചകളെപോലെ, കുടയുടെ തണലിൽ, കസേരകളിൽ ചാഞ്ഞിരുന്ന് നുണഞ്ഞ് കൊണ്ടിരുന്നു. ഭർത്താക്കന്മാർ കുടിക്കുന്നതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്നവരും, ഭർത്താക്കന്മാർ കുടിക്കുന്നതിനെ എതിർക്കുന്നവരും കൂട്ട് നുണഞ്ഞിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. പക്ഷേ, കുറേ നുണഞ്ഞതിന് ശേഷം, മുഖമാകെ കുങ്കുമഛായ പടർന്നെങ്കിലും, 'കൂട്ടിന് വീര്യം പോരാ...' എന്ന ഏതോ ഒരു തരുണിയുടെ കമന്റ്, കൂട്ട് ഉണ്ടാക്കിയ വിരുതന്റെ നെഞ്ചിലാണ് ആഴത്തിൽ തറച്ചത്.

ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഭാരതീയ നാരീമണികൾ, കടൽത്തീരവസ്ത്രങ്ങളൊക്കെയായിരുന്നു ഇട്ടിരുന്നതെങ്കിലും, കടൽത്തീരത്ത് വന്നുപോയത് കൊണ്ട് മാത്രം, കാൽപെരുവിരലിന്റെ അറ്റം നനക്കാൻ പോലും പേടിക്കുന്നത് കടലിന് തന്നെ നാണക്കേടായിരുന്നു. തിരയെങ്ങാനും വന്ന്, പെരുവിരലിൽ നിന്ന് പാദസരങ്ങളുടെ ഉയരത്തിലെങ്കിലും വെള്ളം ഉയരുന്നേരം, അവർ പേടിച്ച് അലറിവിളിച്ചത്, തിരകളെപ്പോലും പേടിപ്പിച്ചു കളഞ്ഞു. 

തിരകളെ തല കൊണ്ട് കുത്തിമറിച്ച് കുട്ടിക്കരണം മറിഞ്ഞ് കൊണ്ടിരിക്കേ, തീരത്തിന്റെ നഗ്നത മറച്ച് കൊണ്ട്, അർദ്ധനഗ്നകളും അർദ്ധനഗ്നന്മാരുമായി മനുഷ്യസാഗരം തീരത്തിന് മേൽ മലർന്ന് കിടന്നത് കണ്ണുകൾക്ക് മനോഹരമായ കാഴ്ച നല്കുന്നുണ്ടായിരുന്നു. എന്നാലും ഒരു ഭർത്താവെന്ന നിലക്കും ഒരച്ഛനെന്ന നിലക്കും ചില കടമകളുണ്ടെന്ന ഓർമ്മപ്പെടുത്തലിൽ, കണ്ണുകളിൽ സ്വയം തന്നെ ഒരു ഫിൽട്ടറിട്ടാണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്. ആ നോട്ടത്തിൽ, ഏതോ ഒരു കുലീന, വെള്ളത്തിലൊന്നും ഇറങ്ങാൻ കൂട്ടാക്കാതെ, ഒരു കട്ടിപ്പുസ്തകവുമെടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. പുസ്‌തകം കൈയ്യിലുണ്ടെങ്കിലും മിക്കവാറും അത് അടഞ്ഞ് തന്നെ കിടന്നു. അപൂർവ്വം അവസരങ്ങളിൽ പുസ്തകം തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ്, പുസ്തകം തുറന്ന് കിടക്കുന്ന സമയത്തെല്ലാം അവരുടെ കണ്ണ് അടഞ്ഞാണ് കിടക്കുന്നതെന്ന് മനസ്സിലായത്. പുസ്‌തകം അടക്കുമ്പോൾ കണ്ണ് തുറന്നിട്ടുമുണ്ടാകും. ഒന്ന് തുറക്കുമ്പോൾ മറ്റൊന്ന് അടയുമെന്ന മഹദ് ദർശനം കണ്മുന്നിൽത്തന്നെ ഉദാഹരണമായി കിടക്കുന്നു! 

അതിനിടയിൽ, കമ്പിയില്ലാക്കമ്പി വഴി, മത്തിക്കറിയും ചപ്പാത്തിയും റെഡിയായിട്ടുണ്ടെന്ന വിവരം കേട്ടത് കൊണ്ട് മാത്രമാണ് ഞങ്ങൾ കരക്ക് കയറിയത്.  

മൂന്നാമത്തെ ദിവസം രാവിലെത്തന്നെ മറ്റുള്ളവർ എഴുന്നേറ്റ് തീരത്ത് ഉലാത്താൻ പോയപ്പോൾ, തലേ ദിവസത്തെ വാശിക്ക്, മറ്റുള്ളവർ നാട്ടുന്നതിന് മുന്നേ തന്നെ, കൈയ്യിൽ കിട്ടിയ കുടകളെല്ലാമെടുത്ത് കൊണ്ട് വന്ന്, ഞാൻ കടൽത്തീരത്ത് നാട്ടി. ചില വാശികളാണല്ലോ, ചിലപ്പോഴെങ്കിലും നമ്മെ ചില കാര്യങ്ങളിൽ മുന്നിലെത്തിക്കുന്നത്!

തലേന്നുണ്ടാക്കിയ കോക്ടെയിൽ കൂട്ടിന് വീര്യം പോരെന്ന ആവലാതിപ്പെട്ട മഹിളക്ക് മറുപടിയെന്ന നിലയിൽ, വളരെ ഗംഭീരമായ ഒരു പുതിയ റെസിപ്പീയുമായാണ്, മധുപാനസൽക്കാരത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത നമ്മുടെ കൂട്ടുകാരൻ അന്ന് തീരത്ത് അവതരിച്ചത്. വോഡ്കക്കും ജിന്നിനും പുറമെ, ടക്കീലയും തണ്ണിമത്തൻ  ജ്യൂസും മറ്റും ചേർത്ത് തകർപ്പനൊരു സാധനം. ഒന്നാമത്തെ ഗ്ളാസ്സിൽത്തന്നെ, അന്തർജ്ജനങ്ങൾ അന്തർമുഖരായി കുനിഞ്ഞിരുന്നു. വീണ്ടുമൊരു ഗ്ളാസിന് ചോദിക്കാൻ അവർക്ക് മടി തോന്നി!

അതേ സമയം, നമ്മുടെ പുരുഷപ്രജകൾ, കള്ളിൻകുടത്തിന്റെ വക്കിലിരിക്കുന്ന ഈച്ചകൾ മാതിരി, കോക്ടെയിൽ കൂട്ടിരിക്കുന്ന വലിയ കുപ്പികൾ വച്ച, ഐസ് ബാഗിന് ചുറ്റും വട്ടമിട്ടിരുന്ന് വെടിവട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ആർക്കും കടലിലേക്ക് ഇറങ്ങാൻ ഒരു താല്പര്യവും തോന്നിയില്ല. മനം മയക്കുന്ന മധു മുന്നിലുള്ളപ്പോൾ, കളം മായ്ക്കുന്ന തിരകളോട് മല്ലിടാൻ ആർക്കാണ് താല്പര്യമുണ്ടാവുക?

എന്നാലും, ഈ കടൽ തീരം എല്ലാ സമയത്തും കിട്ടില്ലല്ലോ എന്ന ആശങ്കയിൽ, ഒറ്റവലിക്ക് കുടിക്കാൻ പറ്റുന്നതിന്റെ മാക്സിമം കുടിച്ച്, കുട്ടികളോടൊപ്പം ഞാനും തിരകളോടൊത്തുള്ള കളികളിൽ ഏർപ്പെട്ടു. കൂക്കി വിളിച്ചിട്ടും അലറിവിളിച്ചിട്ടും ആരും കൂടെ കളിക്കാൻ വരാതായപ്പോൾ, ഓരോരുത്തരെയും പിടിച്ച് വലിച്ച് കൊണ്ട് വരേണ്ട അവസ്ഥ! ഓരോ തവണ,യും ആരെയെങ്കിലും വലിച്ച് കൊണ്ടുവരാൻ പോകുമ്പോൾ മാത്രം, ആവുന്ന മാത്രയിൽ, വീണ്ടും സോമരസപാനം നടത്തുക എന്നതായിരുന്നു എന്റെ നയം.

വേലിയേറ്റമായത് കൊണ്ട്, തിരയെ തള്ളാൻ കൂടുതൽ ആളുകളുടെ സഹായം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ എല്ലാവരും ഇടക്കെങ്കിലും വന്ന് തള്ളിയത്, തിരയെ പെട്ടന്ന് തന്നെ പൂട്ടാൻ വളരെ സഹായകമായി. ഓരോ തള്ളലിനും, കോക്ടെയിലിന്റെ ബലത്തിൽ നൂറിരട്ടി ശക്തിയുണ്ടായിരുന്നത് കൊണ്ട്, ഒടുവിൽ ഞങ്ങളോട് തോറ്റ് സുല്ലിട്ട്, വേലിയിറക്കത്തിന്റെ പേരും പറഞ്ഞ് തിരമാലകൾ പിൻവാങ്ങി. 

തിരമാലകൾ വേലിയിറങ്ങിയിട്ടും, കുട്ടികളോടൊത്തുള്ള കടലിലെ കളികൾ നമ്മൾ നിർത്തിയില്ല. അകത്തും പുറത്തും വെള്ളമുള്ളപ്പോൾ വെള്ളമില്ലാത്തിടത്തേക്ക് എങ്ങനെയാണ് പോവുക? ആ സമയത്താണ്, തലേ ദിവസം പുസ്തകം വായിച്ച് തീരത്തിരുന്ന സ്ത്രീരത്നത്തെ ഞാൻ വീണ്ടും ശ്രദ്ധിച്ചത്. ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വായിച്ച് തീർക്കാനായിരിക്കും ആ പുസ്തകമെടുത്തതെന്ന് ഞാൻ നിരീച്ചു. വായനക്കാരെ പൊതുവേ എനിക്ക് ബഹുമാനമാണ്. അതും കിട്ടിയ സമയം നശിപ്പിച്ച് കളയാതെ പുരോഗമനപരമായി ഉപയോഗിക്കുന്നത് എത്ര നല്ല ശീലമാണ്! പണ്ട്, പഠിക്കുന്നസമയത്ത്, രണ്ട് പേജിനപ്പുറം വായിച്ചില്ലെങ്കിലും, വലിയ 'സി' പ്രോഗ്രാമിങിന്റെ പുസ്തകം കവറിടാതെ വെറുതെ കൊണ്ട് നടന്നത് ഞാനോർത്തുപോയി. പക്ഷേ തുറന്ന് വച്ച ആ പുസ്തകത്തിന്റെ ഒരു താളും മറയാതെ, ആയ പുസ്തകം പിടിച്ച വ്യക്തി എല്ലായ്‌പോഴും ഉറങ്ങുന്നത് കണ്ടപ്പോൾ എന്റെ ഓർമ്മകൾക്ക് വീണ്ടും ബാല്യമുണ്ടായി. പുസ്തകം തുറക്കുന്നത് തന്നെ ഉറക്കത്തിനുള്ള നല്ല മരുന്നാണെന്ന് പണ്ടേ എനിക്കും അറിയാമായിരുന്നു!

ഒടുവിൽ സന്ധ്യയായിട്ടും കര കയറാത്തതിൽ സഹികെട്ട്, സ്ത്രീജനങ്ങൾ ഒന്നടങ്കം ഭീഷണിപ്പെടുത്തിയപ്പോഴാണ് ഞങ്ങൾ പേടിച്ച് കടലിനോട് വിട പറഞ്ഞത്. വയസ്സ് കൂടുന്തോറും കള്ള്കുടി കുറക്കണമെന്ന ഉപദേശവും അവർ തന്നു. പോരാഞ്ഞതിന്, നിലവാരമില്ലാത്ത കള്ള് കുടിച്ച്, നിലയുറക്കാത്ത കടലിലേക്ക് കളിക്കാനിറങ്ങിയാൽ, നില തെറ്റി, നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന കമന്റും ആരോ പാസ്സാക്കി. കൈയ്യിലെത്തിച്ചേർന്ന അവസരങ്ങളെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നത് നല്ല ശീലമാണെന്നൊക്കെ ആരോട് പറയാൻ? 

നേരെ പോയി നമ്മൾ ജാക്കുസിയിൽ ഇറങ്ങിയിരുന്നു.ഇനി തീരത്തോട് വിടപറയുകയാണ്. നാളെ രാവിലെ മടക്കയാത്ര ആരംഭിക്കും. രാത്രി അത്താഴത്തിന് പുറത്ത് പോകാമെന്ന് ഇതിനകം തന്നെ പറഞ്ഞ് വച്ചത് കൊണ്ട്, സ്ത്രീകൾ ഉച്ചക്കൊക്കെ കുറച്ച് കിടന്നുറങ്ങി. അല്ലെങ്കിലും രണ്ട് ദിവസമായി, ഞങ്ങൾ ഒട്ടും നിർബന്ധിച്ചില്ലെങ്കിലും, അവർ ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിത്തന്നവരാണല്ലോ... സഹായിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, കടലിൽ പോയി ലക്ക് കെട്ടിരുന്ന ഞങ്ങൾക്ക്, ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ ഇത്തരം വിചാരധാരകളൊക്കെ ഉണ്ടാവാറുള്ളൂ! സ്വയം പൊങ്ങച്ചം പറഞ്ഞ്, അദ്ധ്വാനവർഗ്ഗത്തെ കളിയാക്കുന്നതാണ് ആണുങ്ങളുടെ കുലധർമ്മം എന്നത് എങ്ങനെ മറക്കാൻ പറ്റും?

ജാക്കുസിയിലിരിക്കേ, അവിചാരിതമായി അത് ഓഫായിപ്പോയി. അല്ലേലും ജാക്കുസി അങ്ങനെയാണ്. ഓരോ പതിനഞ്ചോ മുപ്പതോ മിനിറ്റുകളിൽ അത് സ്വയം ഓഫാകും. ഓഫായാൽ പിന്നെ അതിനുള്ളിൽ കാറ്റ് കടത്തിവിട്ടുണ്ടാകുന്ന തിളച്ച് മറിയൽ ഉണ്ടാവില്ല. ജാക്കുസി ഓഫായ ഉടനെ തന്നെ, അത് വീണ്ടും ഓണാക്കണമെന്ന് ജാക്കുസിയിലിരുന്ന ഏതൊക്കെയോ മഹിളകൾക്ക് ആഗ്രഹമുണ്ടായി. അത് കേട്ട പാതി, കേൾക്കാത്ത പാതി, നമ്മുടെ കോക്ടെയിൽ കൂട്ടുകാരൻ,ആ റിസോർട്ടിന്റെ ഓരോ മുക്കും മൂലയും അവന് അറിയാമെന്ന മട്ടിൽ, അവിടത്തെ ഓരോ ബട്ടണും എന്തിനാണെന്നും എവിടെയാണെന്നും അറിയാമെന്ന മട്ടിൽ, എഴുന്നേറ്റ് പോയി. കാലുകൾ നിലത്ത് ശരിക്ക് ഉറക്കുന്നുണ്ടെന്ന് അവന് മാത്രമായി ശരിക്കും ബോദ്ധ്യമുണ്ടായിരുന്നു. അവൻ നേരെ പോയി, ഏതോ ഒരു ബട്ടൺ ഞെക്കി. പക്ഷേ ജാക്കുസി ഓണാകുന്നതിന് പകരം, ഉയർന്നത് അവിടത്തെ സേഫ്റ്റി അലാറമായിരുന്നു. ആ ഒച്ച കേട്ട്, റിസോർട്ടും റിസോർട്ടിലെ ആൾക്കാരും, എന്തിനധികം, സമീപത്തെ കടല് പോലും ഭയന്നു പോയി. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിൽ, ഞാൻ ജാക്കുസിയിലേക്ക് മുങ്ങാങ്കുളിയിട്ടു! അവിടത്തെ ആളുകൾ ആരൊക്കെയോ വന്ന് അലാറം ഒതുക്കുന്നത് വരെ, കോക്ടെയിൽ സുഹൃത്തിനെ ഒട്ടും അറിയില്ലെന്ന പോലെ, എന്റെ തല, ജാക്കുസിയിലെ വെള്ളത്തിലേക്ക് ഇടയ്ക്കിടെ ഞാൻ മുക്കി. 

പിറ്റേന്ന്, താക്കോലോക്കെ ഏല്പിച്ച്, ഓരോരുത്തരും അവനവന്റെ താവളത്തിലേക്ക് മടങ്ങി. വീണ്ടും വിരസമായ ഔദ്യോഗിക ജീവിതത്തിലേക്ക്. മൂന്ന് ദിവസത്തോളമുള്ള ഏകദേശം മുഴുവൻ വെയിലും മേൽവസ്ത്രങ്ങളില്ലാതെ കൊണ്ടതിനാൽ, മുതുകും കയ്യുടെ മുകൾഭാഗവും കഴുത്തും മുഖവും പുറവും മറ്റും മോശമല്ലാത്ത രീതിയിൽ നീറുന്നുണ്ടായിരുന്നു. കടലിൽ ഇറങ്ങുന്ന സമയത്ത്, രാവിലെ ഒരു തവണ മാത്രമാണ്, സൺസ്‌ക്രീനൊക്കെ പുരട്ടിയത്. പിന്നീട് പുരട്ടിയിട്ടേയില്ല. അതിനൊക്കെ ആർക്കാണ് നേരം?

വീട്ടിൽ മടങ്ങിയെത്തിയതിന് ശേഷം, ആദ്യത്തെ ഒരു ദിവസം പൂർണ്ണ വിശ്രമമായിരുന്നു. ഒരാഴ്ചത്തെ വ്യായാമം ഒറ്റയടിക്കാണ് കടൽക്കരെ വച്ച് ചെയ്ത് തീർത്തത്. രണ്ടാമത്തെ ദിവസം, ദിനചര്യയായ വൈകുന്നേര ഓട്ടത്തിന് വീണ്ടും തുടക്കമിട്ടു. ഓട്ടം തുടങ്ങുന്ന സമയത്ത്, വൈകുന്നേരം എന്നൊക്കെ പറയാമെങ്കിലും ഏകദേശം സന്ധ്യയൊക്കെ കഴിഞ്ഞ് ഇരുട്ടായിരുന്നു. 

ഓടി വന്നതിന് ശേഷം, കുളിക്കാനായി വസ്ത്രങ്ങൾ മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം സിക്സ് പാക്ക് സൗന്ദര്യം ആസ്വദിക്കുമ്പോഴാണ്, ഞാൻ എന്നെക്കണ്ട് സ്വയം ഞെട്ടിയത്. മുതുകും മേൽക്കൈയ്യുടെ ഇരുഭാഗവും മറ്റും, ചിക്കൻപോക്സ് വന്നത് പോലെ കുമിളകൾ പൊങ്ങിയിരിക്കുന്നു. ചരിഞ്ഞ് നോക്കിയപ്പോൾ പുറത്തുമുണ്ട്. ഒരു കൂട്ടം കുമിളകൾ! ഞാൻ ആകെ ഞെട്ടി. കൈത്തലം കൊണ്ട് ആ ഭാഗത്ത് തലോടുമ്പോൾ, കുഞ്ഞ് വെള്ളാരം കല്ലുകൾ പതിച്ച പ്രതലത്തിൽ കൈ ഉരക്കുന്നത് പോലെ തോന്നിച്ചു. 

ബീച്ചിൽ പോകുമ്പോൾത്തന്നെ കൊറോണാപ്പേടി ഉണ്ടായിരുന്നെങ്കിലും, വാക്സിൻ ഉള്ളിൽ കേറിയ ബലത്തിലായിരുന്നു പോയത്. അവിടെയാണെങ്കിൽ ഭൂരിപക്ഷം ജനങ്ങളും മാസ്ക് വച്ചിട്ടുണ്ടായിരുന്നില്ല, കൂടെ ഞങ്ങളും! കൂട്ടത്തിൽ കൂടുമ്പോൾ, കൂട്ടത്തിന്റെ താളം തെറ്റിക്കരുതല്ലോ! വാക്സിൻ എടുക്കാൻ പ്രായം തികയാത്ത കുഞ്ഞുങ്ങളെക്കുറിച്ച് അവരുടെ അച്ഛനമ്മമാർക്ക് ആധിയുണ്ടായിരുന്നെങ്കിലും, കടൽ വെള്ളത്തിന്റെ ഉപ്പ് തട്ടിയ കാറ്റേറ്റും, കടൽ വെള്ളത്തിൽ കുളിച്ചും കൊറോണ വരില്ലെന്ന ആശ്വാസത്തിൽ, സ്വന്തം ഉല്ലാസ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് ബീച്ചിലേക്ക് പോയത്. പക്ഷേ, ഇതിപ്പോ കൊറോണയൊന്നും വന്നില്ലെങ്കിലും വന്നത് ചിക്കൻപോക്‌സാണോ എന്ന് ഞാൻ ഭയന്നു.

പണ്ട്, ഇരുപത്തഞ്ചാമത്തെ വയസ്സിൽ, മുംബൈയിൽ വച്ച്  ഒരു തവണ ചിക്കൻപോക്സ് മുന്നേ വന്നതിനാൽ, അത് വീണ്ടും വരാനുള്ള സാധ്യത ഞാൻ മനസാ തള്ളി. എന്നാലും ചില കേസുകെട്ടുകൾ അപൂർവ്വം അങ്ങനെ വീണ്ടും വന്നതായി കേട്ടിട്ടുണ്ട്. പനിയോ, ക്ഷീണമോ, ചൊറിച്ചിലോ ഒന്നും എനിക്കുണ്ടായിരുന്നില്ല. സംശയം തീർക്കാൻ കെട്ട്യോളോട് ചോദിച്ചാലോ എന്ന് ഒരു വട്ടം ആലോചിച്ചു. പിന്നെ വേണ്ട എന്ന് വച്ചു. കാരണം, അഥവാ അങ്ങനെയെന്തെങ്കിലുമാണെങ്കിൽ, ഒന്നുകിൽ അവൾ വീട് വിട്ട് പോവും, അല്ലെങ്കിൽ എന്നെ ഒരു മുറിയിലാക്കി അടച്ച് കളയും. രോഗം ഒന്നുമില്ലാത്തപ്പോൾ തന്നെ, എന്റെ മേലെ ഒരു സ്‌കങ്കാക്രമണം നടന്നതിന്റെ പേരിൽ മാത്രം, എന്നെ ഒരാഴ്ച മുറിയിൽ ഒറ്റക്കാക്കി പൊയ്ക്കളഞ്ഞതാണ്!

ഞാൻ എന്നെത്തന്നെ ഒന്നുകൂടി പരിശോധിക്കാനായി ഉറച്ചു. എന്താണെന്ന് അറിയണമല്ലോ. ഒരു സേഫ്റ്റി പിന്നെടുത്ത്, ഇടത് മേൽക്കൈയ്യിലെ ഒരു വലിയ കുമിള ഞാൻ പൊട്ടിച്ചു. 'ശൂ...' എന്ന പോലെ കുറച്ച് ദ്രാവകം വെളിയിലേക്കിറങ്ങി. അങ്ങനെ ഒന്ന് രണ്ട് കുമിളകൾ പൊട്ടിച്ചപ്പഴേക്കും ആ തൊലി പറിച്ചെടുക്കാൻ പാകത്തിൽ ഇളകി വന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പഴാണ് ആ ഭാഗമാകെ വെയിലേറ്റ് കരുവാളിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള ഭാഗത്ത് തൊലി ഇളകുന്നുണ്ടെന്നും ഞാനോർത്തത്. പിന്നെ കുമിളകൾ എങ്ങനെയുണ്ടായി?

എന്തിനും ഒരു കാരണം കാണുമല്ലോ. എന്റെ ശാസ്ത്രീയ ബുദ്ധി ഞാൻ ഓൺ ചെയ്തു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. സൂര്യാഘാതമേറ്റ് മേൽ ശരീരത്തിലെ തൊലിയെല്ലാം ഇളകാൻ തുടങ്ങിയിരുന്നു. അങ്ങനെയിരിക്കവേയാണ് ഞാൻ ഓടാൻ പോയത്. ഓടിയപ്പോൾ നല്ലോണം വിയർത്തു. വിയർപ്പുകൾ പൊട്ടിയത്, പുതുതായുണ്ടായ തൊലിയിൽ നിന്നാണ്. ആ തൊലിക്ക് മേലെയാണ് പഴയ തൊലി കിടന്നത്. പുറത്തേക്ക് വന്ന വിയർപ്പ്, പഴയ തൊലിയുണ്ടാക്കിയ ചില പോക്കറ്റുകളിൽ കുടുങ്ങിപ്പോയതാണ്!

ഭാഗ്യം! ചിക്കൻപോക്സല്ല!! ഇനി ഈ കഥ പറഞ്ഞതിന്റെ പേരിൽ, കെട്ട്യോള് മാറിക്കിടക്കൂല്ലല്ലോ. കുളിച്ചപ്പോൾ കുറച്ച് തൊലി പറിഞ്ഞ് പോയെങ്കിലും, കുളിക്കുമ്പോൾ ഒഴിച്ച വെള്ളവും ചില തോൽ പോക്കറ്റുകളിൽ കിടന്ന് ഒളിച്ച് കളിച്ചത്, അത് ഞെക്കിക്കളയുന്ന വിനോദത്തിൽ എന്നെക്കൊണ്ടെത്തിച്ചു. തേവാരം കഴിഞ്ഞ്, നേരെ പോയി സഹധർമ്മിണിയോട് കാര്യം പറഞ്ഞപ്പോൾ, അവളൊറ്റ ഡയലോഗേ പറഞ്ഞുള്ളൂ... "ഇങ്ങനെയും ഒരു പൊട്ടൻ..." !

***

2021 ജൂലൈ 30, വെള്ളിയാഴ്‌ച

സിവങ്കുട്ടി രാജിവെക്കരുത് !

മന്ത്രി സിവങ്കുട്ടി ഒരിക്കലും രാജിവെക്കരുത്... അഥവാ എന്തെങ്കിലും ദുർബുദ്ധി തോന്നി അദ്ദേഹത്തിന് രാജിവെക്കാൻ തോന്നിയാൽ, പിണറായി ഒരിക്കലും അതിന് സമ്മതിക്കരുത്... നിയമസഭയിലെ സ്പീക്കർമേശാനൃത്തം എന്ന മനോഹരമായ കലാരൂപം ഒരിക്കലും നശിക്കാൻ പാടില്ല... ആ കലാരൂപം ഭാവി വിദ്യാഭ്യാസ തലമുറകളിലേക്കും അധികാരാഭ്യാസമായി പകർന്ന് കൊടുക്കാൻ, സിവങ്കുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി പിണറായി ഉയർത്തിയത് കേരളത്തിനും വിദ്യാർത്ഥികൾക്കും എന്തുകൊണ്ടും മാതൃകയാണ്. 

സരിതയുടെ കേസ് കോടതിക്കും സിബിഐക്കും വിട്ടത് പോലെ, നിയമസഭയിലെ നാടകാവതരണം കോടതിക്ക് വിടാൻ പാടുണ്ടോ? അത് സഭക്കുള്ളിൽ തന്നെ തീർക്കേണ്ടതല്ലേ ? എന്തായാലും, ഈ കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തോറ്റുപോയെങ്കിൽ ഒരിക്കലും പേടിക്കരുത്.. നമുക്ക് ജനീവയിലെ ലോകകോടതിയിൽ പോയി തീർച്ചയായും വിജയിക്കാം...

ആ അഭ്യാസം കുട്ടികൾ വളരെ കൃത്യമായി അഭ്യസിച്ചു എന്ന് പൂർണ്ണബോധ്യമുള്ളത് കൊണ്ടാണല്ലോ 99.47 ശതമാനം കുട്ടികളെ പാസാക്കിയതും ആകെ പരീക്ഷയെഴുതിയ 4.22 ലക്ഷത്തിൽ 1.21 ലക്ഷത്തിന് ഫുൾ എപ്ലസ് കിട്ടിയതും. ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട്, കാണിച്ചു കൊടുത്ത അഭ്യാസങ്ങൾ ഒരിക്കലും പഠിച്ചില്ലെന്ന മഹാപാപം മാത്രം ചെയ്ത 0.53 ശതമാനം കുട്ടികളെ തോൽപ്പിക്കുക മാത്രമല്ല, അവരെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമായിരുന്നു. ഇനി കേരള sslc സർട്ടിഫിക്കറ്റിന് മറുദേശത്ത് എന്താണ് വില എന്ന് വിലപിക്കുന്നവരെ, അടുത്ത തവണ 150 ശതമാനം പിള്ളേരെത്തന്നെ വിജയിപ്പിച്ച് മാനം കെടുത്തണം...

അടുത്ത നിയമസഭാനാടകത്തിന്, നിയമസഭക്ക് ചുറ്റും അലങ്കരിക്കാൻ അമേദ്യക്കളം തീർക്കാൻ ഇത്തരത്തിൽ വളർന്ന് വരുന്ന തലമുറക്ക് മാത്രമേ സാദ്ധ്യമാകൂ എന്ന് എന്തുകൊണ്ട് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല? നിയമസഭ പൊതുസ്വത്താണെന്ന് ഏതെങ്കിലും നിയമപുസ്തകത്തിൽ അറിയാതെ എഴുതിവച്ചിട്ടുണ്ടെങ്കിൽ, അത് മാറ്റാനുള്ള നിയമം ഈ നിയമസഭയിൽത്തന്നെ കൊണ്ടുവരണം. സ്പീക്കറുടെ കസേര മറിച്ചിടുന്നതാരാണോ, അയാളെ നിയമസഭാസ്പീക്കറാക്കി നിയമിക്കണമെന്ന നിയമം കൂടി പെട്ടന്ന് തന്നെ പാസാക്കണം. നിയമസഭയിലേക്ക് വരുന്ന സ്ത്രീ സാമാജികരെ യുദ്ധക്കളത്തിൽ മുന്നിട്ടിറക്കി കുളം കലക്കുന്ന വിദ്യ പഠിപ്പിക്കുന്ന പള്ളിക്കൂടവും തുടങ്ങണം... മുള്ളിനെ മുള്ള് കൊണ്ടെടുക്കണം എന്ന് പറയുന്നത് പോലെ മാത്രമേയുള്ളൂ... കോഴ വാങ്ങിയവനെ പുറത്താക്കാൻ കോഴ വാങ്ങണമെന്നുള്ളത്... 

ഇതൊന്നും മനസ്സിലാകാതെ ചിലക്കുന്ന കോവർക്കഴുതകളായ ജനങ്ങളോട് പോയി പണി നോക്കാൻ പറയ്... അല്ല പിന്നെ ! സിവങ്കുട്ടി രാജിവെക്കണം പോലും ഫൂ....

2021 ജൂലൈ 29, വ്യാഴാഴ്‌ച

മീൻചട്ടിയിൽ വീഴ്ത്തിയ രൂപതാവാഗ്ദാനം


കാലങ്ങളായി അംബുജാക്ഷന് ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ഭാര്യയുടെ ഒരാഗ്രഹം സാധിച്ച് കൊടുക്കാൻ ഇക്കാലമത്രയും പറ്റിയിരുന്നില്ല. ആഗ്രഹം അത്ര വലിയതൊന്നുമല്ല. കാര്യമായൊയൊന്നും അദ്ധ്വാനിക്കാതെ നടത്തിക്കൊടുക്കാൻ പറ്റിയ ആഗ്രഹമായിരുന്നു അംബുജാക്ഷന്റെ ഭാര്യയുടേത്. പോരാഞ്ഞതിന്, ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ പ്രക്രിയയുടെ കൂടെ ആഗ്രഹസഫലീകരണത്തോടൊപ്പം കുറച്ചേറെ സന്തോഷവും അംബുജാക്ഷന് ഉണ്ടായേനെ! പക്ഷേ പറഞ്ഞിട്ടെന്താ; വരുംകാലഭാവിയെക്കുറിച്ചോർത്തപ്പോൾ ആ ചെറിയ സന്തോഷം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അംബുജാക്ഷന് തോന്നി. അതുകൊണ്ട് തന്നെ ഭാര്യയുടെ ആഗ്രഹമൊട്ട് നടന്നതുമില്ല.

അംബുജാക്ഷന്റെ കെട്ട്യോൾടെ അങ്ങനെയുള്ള ആഗ്രഹമെന്തായിരുന്നെന്നല്ലേ...? ചുരുങ്ങിയത് അഞ്ച് കുട്ടികളെയെങ്കിലും പ്രസവിച്ച്, ആ കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം, ഉണ്ടായിരുന്ന സൗകര്യത്തിൽ ഒതുങ്ങി ജീവിക്കണമെന്ന വളരെ ചെറിയൊരു ആഗ്രഹം മാത്രമായിരുന്നു അത്. പക്ഷേ അംബുജാക്ഷന്റെ നിസ്സഹകരണം മൂലം, വെറും രണ്ട് കുട്ടികളിൽ ആ ആഗ്രഹം ഒതുങ്ങിപ്പോയി!

നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കൂടുതലും ദരിദ്രന്മാരുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും ഗുണ്ടകളുടെയും കൈക്കൂലി കൊടുക്കുന്നവന്റെയും കൈക്കൂലി വാങ്ങുന്നവന്റെയും മാത്രം സമ്പത്ത് വർദ്ധിച്ച് വരുന്ന ഒരു രാജ്യത്ത്, കൂടുതൽ ഉൽപാദനം നടത്തി കൂടുതൽ വിഷമതകൾ കുടുംബത്തിനും രാജ്യത്തിനും സൃഷ്ടിക്കേണ്ടതില്ല എന്ന നളന്ദ തത്വശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്, അംബുജാക്ഷൻ ഭാര്യയുടെ നിർവ്യാജമായ ഒരാഗ്രഹത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത് ! നാം രണ്ടും നമുക്ക് രണ്ടായാലും, നാം രണ്ടും നമുക്ക് ഒന്നായാലും, നാം ഒന്നും നമുക്ക് പത്തായാലും, സ്വന്തം സാഹചര്യങ്ങളും രാജ്യ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സാർവ്വജനികാടിസ്ഥാനത്തിൽ മതജാതിവർണ്ണഭേദമെന്യേ പരിഗണിക്കേണ്ടതുണ്ടെന്നാണ് അംബുജാക്ഷൻ പഠിച്ച പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുള്ളത്!

ആഗ്രഹം പൂർത്തീകരിക്കാതെ വിഷണ്ണയായി നിൽക്കുമ്പോഴാണ്, ഒരു സുപ്രഭാതത്തിൽ, വീടിന് മുൻപിൽ മലർന്ന് വീണ പത്രക്കടലാസിൽ ഒരു പരസ്യം കണ്ടത് - നാലോ അഞ്ചോ അതുക്കും മേലെയോ കുട്ടികളെയുണ്ടാക്കി രാജ്യത്തിന്റെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്ന കുഞ്ഞാടുകൾക്ക്, കുഞ്ഞാടുകൾക്ക് മാത്രം, ഒത്തിരിയൊത്തിരി ആനുകൂല്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന പാലാ രൂപതയുടെ ഒരു പരസ്യം! ടീവി തുറന്ന് നോക്കിയപ്പോൾ പാത്രത്തിൽ കണ്ട അതേ കാര്യത്തെക്കുറിച്ച് ഘോരഘോരം ചർച്ചയും നടക്കുന്നു!

രാജ്യത്തെ മാനവവിഭവശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു രൂപതയുടെ ഉദ്ദേശ്യം. എന്നാലും ഈ ഉദ്ദേശശുദ്ധിയെ ചില സാമുദായികവർഗ്ഗീയവാദികൾ വെറുതെ തെറ്റിദ്ധരിച്ചു. മതത്തിലെ അംഗസംഖ്യ കൂടാനാണത്രേ രൂപത ഒരു രൂപാ പോലും പ്രതിഫലം ഇച്ഛിക്കാതെ, പകരം രൂപാ അങ്ങോട്ട് കൊടുത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. വാദപ്രതിവാദങ്ങൾ കഠോരാമായി തുടർന്നു.

സത്യത്തിൽ എന്തൊരു ക്രൂരമാണീ ആരോപണം? ആ വാഗ്ദാനത്തിൽ എന്താണിത്ര വർഗ്ഗീയത? പറ്റുമെങ്കിൽ, ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കിൽ, അവരും മിനക്കെട്ടിരുന്ന് അവരുടെ സ്വന്തം സംഖ്യ വർധിപ്പിച്ചാൽ പോരേ? ഭൂമിയിൽ ആളുകളില്ലെങ്കിൽ എങ്ങനെയാണ് നവോത്ഥാനത്തിനും മറ്റും മതിലുകൾ ഉണ്ടാക്കുക? അംബുജാക്ഷപത്നി രോഷം കൊണ്ടു.

സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവും നീതിശാസ്ത്രവും ജീവശാസ്ത്രവും മറ്റും ഉയർത്തിപ്പിടിച്ച്, രൂപതയുടെ ആൾക്കാർ, എതിരാളികളെ ചർച്ചയിൽ മുട്ടുകുത്തിക്കുന്നത് കണ്ടപ്പോൾ അംബുജാക്ഷന്റെ ഭാര്യക്ക് ഉൾപ്പുളകമുണ്ടായി. കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർക്ക്, അവരുടെ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും പ്രൊഫഷണൽ കോളജിലേയ്ക്കാനും സർവ്വോപരി ജോലി കിട്ടാനും സഹായിക്കുന്നത് കുറ്റമാണോ? കുഞ്ഞാടുകൾക്ക് മാത്രമാണ് സഹായം കിട്ടുന്നതെങ്കിൽ, കുഞ്ഞാടുകളെങ്കിലും നന്നായിക്കോട്ടെ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് പരീക്ഷ എഴുതാതെ തന്നെ ഫുൾ ഡിസ്റ്റിങ്ക്ഷനിൽ കുട്ടികൾ പാസാകുന്ന ഈ കാലത്ത്, ഇത്തിരി ലച്ചം മുടക്കിയാൽ പിഎച്ച്ഡി പോലും കിട്ടുന്ന ഇക്കാലത്ത്, കുറച്ച് പരസഹായം കൂടി കിട്ടുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയല്ലേ ചെയ്യുക?

അപ്പോഴാണ് ഞാനൊരു കുഞ്ഞാടല്ല, വെറും മനുഷ്യസ്ത്രീയാണെന്ന് അംബുജാക്ഷന്റെ ഭാര്യക്ക് ബോധോദയമുണ്ടായത്. പരസ്യം കണ്ട്, സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് ഒരു വഴി തുറന്ന് കിട്ടാനുള്ള ഒരു വഴി തുറന്ന് കിട്ടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഈ ബോധോദയം! ഇനി എന്ത് ചെയ്യും?

മനുഷ്യകുലം വിട്ട് ഒരു കുഞ്ഞാടായാലോ? കുഞ്ഞാടായാൽ മാത്രം മതിയോ? ഈ പാലാ രൂപതയിൽ തന്നെ എത്തിപ്പെട്ടാലല്ലേ ഈ സൗകര്യങ്ങൾ ലഭിക്കുള്ളൂ... കുഞ്ഞാടായി മാറിയാൽ, ഇനി വേറെ വല്ലവർക്കും വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? എന്തായാലും ഇത്തരത്തിലുള്ള ഓഫറുകൾ അധികം വന്നെന്ന് വരില്ല... കിട്ടിയ സന്ദർഭം ഉപയോഗപ്പെടുത്തുക തന്നെ... എന്തായാലും പാലായിൽ പോയി കുഞ്ഞാടുകളാകുന്നത് തന്നെയാണ് ഒരു പോംവഴി. ചേലാകർമ്മം നടത്തിച്ച്, അംബുജൻ ചേട്ടനെക്കൊണ്ട് നാല് കെട്ടിച്ച് കുട്ടികളെ വർദ്ധിപ്പിക്കാൻ അംബുജപത്നിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്തായാലും അംബുജൻ ചേട്ടൻ വന്നാലുടൻ കാര്യം അവതരിപ്പിക്കണം. ഇനി കുട്ടികൾ കൂടുതലായാലും ചേട്ടന് ചിലവ് കൂടുതലാകുമെന്ന ആശങ്ക വേണ്ടതില്ലല്ലോ... ചേട്ടനെ ആരുമില്ലാത്തപ്പോൾ ഒന്ന് സന്തോഷിപ്പിച്ചാൽ മാത്രം മതിയല്ലോ!

അതിരാവിലെ ജോലിക്കായി പുറത്ത് പോയ അംബുജാക്ഷൻ വരുമ്പഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വരുമ്പോൾ കുറച്ച് മത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ഭാര്യയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി, നേരെ വടക്കേപ്പുറത്ത് പോയി, വീടിന് വെളിയിൽ, ഒരു പലക മേലിരുന്ന് സ്വയം മീൻ മുറിക്കാനിരുന്നു. മീൻ മുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് സഹായിക്കുന്ന കെട്ട്യോനോട് സ്നേഹം മൂത്ത ഭാര്യ ഒരു പലകയുമെടുത്ത് ചെന്ന്, ഭർത്താവിന്റെ എതിർവശത്ത് പലകമേലെ ഇരിപ്പുറപ്പിച്ചത്...

സ്നേഹഭാഷണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം കാരണം, മീന്മുറിച്ച് നനഞ്ഞതാണെങ്കിലും, അംബുജാക്ഷന്റെ കൈവെള്ളയിൽ പോലും രോമാഞ്ചമുണ്ടായി. ആ ഇരുന്ന ഇരുപ്പിൽ തന്നെ അംബുജാക്ഷന് കിടപ്പറ പൂകിയാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് രാവിലെ കണ്ട പരസ്യത്തെക്കുറിച്ചും അത് പൂർത്തീകരിക്കാൻ സ്വയം കണ്ടെത്തിയ വഴിയെക്കുറിച്ചും, പത്രത്തിൽ നിന്ന് മുറിച്ചെടുത്ത പരസ്യം അംബുജാക്ഷന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ച് കൊണ്ട് സഹധർമ്മിണി വിവരിക്കാൻ തുടങ്ങിയത്.

വീട്ടിലേക്ക് വരുന്ന വഴിയിൽ, പഞ്ചാരപ്പൊയിലെ അനന്തേട്ടന്റെ ചായപ്പീടികയിൽ വച്ച് തന്നെ ഈ വാർത്ത അറിഞ്ഞതാണ്. പക്ഷേ, ആ വാർത്തക്ക് സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുമെന്ന് അംബുജാക്ഷൻ ഒരിക്കലും നിരീച്ചിരുന്നില്ല.

"... ... എന്റെ ആഗ്രഹം നടക്കാൻ.... നമുക്കും പാലായിലെ ഒരു കുഞ്ഞാടായിക്കൂടെ അംബുജേട്ടാ..."

പൊടുന്നനേ തല കറങ്ങിയ അംബുജാക്ഷന്റെ തല നേരെ വീണത്, മീനും വെള്ളവും നിറച്ച് മുന്നിൽ വച്ചിരുന്ന മീൻ ചട്ടിയിലേക്കായിരുന്നു. മീൻ മുറിക്കാൻ, കാൽ വിരൽ കൊണ്ട് അമർത്തിപ്പിടിച്ച്, വളഞ്ഞ് മുകളിലേക്ക് കൂർത്ത് നിന്നിരുന്ന കത്തിയുടെ മേലെ തല തട്ടാതിരുന്നത് കൊണ്ട്, ചട്ടിയിലെ മീനിന്റെ ചോരയിൽ മനുഷ്യരക്തം കലർന്നില്ല!

***

2021 ജൂലൈ 14, ബുധനാഴ്‌ച

സ്‌കാം അലർട്ട്


മറ്റുള്ളവരുടെയും സ്വന്തം അനുഭവങ്ങളിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതുവരെയുള്ള വിചാരം, അല്ല അഹംഭാവം തന്നെ ! പക്ഷേ, ഇന്നെനിക്ക്, എന്റെ ഓർമ്മയിലെ മൂന്നാമത്തെ അക്കിടി പറ്റിയിരിക്കുന്നു. ഇനിയും പറ്റിക്കപ്പെടാതെ, എന്റെ സ്വന്തം അഹംഭാവത്തിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു! 

പണ്ട് 1983 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ സംഭവം. അച്ഛന്റെ കൂടെ, കാലങ്ങളായി നടക്കുന്ന ഒരു ഭിഷഗ്വരസന്ദർശനത്തിന് തലശ്ശേരി പട്ടണത്തിൽ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിക്ക്, നാട്ടിലേക്ക് പോകാനുള്ള ബസ്സിൽ കയറിയിരുന്ന്, ബസ്സ് പുറപ്പെടാനായി കാത്തിരിക്കുമ്പോഴാണ്, ഏതോ ഒരുത്തൻ, എല്ലാവരുടെയും മടിയിൽ എന്തോ ലഘുലേഖ ഇട്ടോണ്ട് പോയത്. അക്കൂട്ടത്തിൽ എന്റെ അച്ഛന്റെ മടിയിലിരിക്കുന്ന എന്റെ മടിയിലും വീണു രണ്ടുമൂന്നെണ്ണം. 

സംഭാവനക്കോ അല്ലെങ്കിൽ പരസ്യങ്ങളോ മറ്റോ ആയിരിക്കാമെന്നാണ് ഞാൻ കരുതിയത്. തുറന്ന് നോക്കിയപ്പോൾ, അതൊരു കണക്കിലെ പ്രശ്നമായിരുന്നു. കൂട്ടണം (+) എന്ന രീതിയിൽ അടുക്കിവച്ചിരിക്കുന്ന കള്ളികളിൽ ചില അക്കങ്ങളിട്ട്, വലത്ത് നിന്ന് ഇടത്തോട്ടേക്കും, മുകളിൽ നിന്ന് താഴോട്ടേക്കും കൂട്ടിയാൽ പതിനഞ്ച് എന്ന ഒരു ഉത്തരം കിട്ടണം. ഉത്തരം കിട്ടിയാൽ അതിൽ പറയുന്ന മേൽവിലാസത്തിൽ, ഞങ്ങളുടെ മേൽവിലാസവും വച്ച് അയച്ചാൽ, അതിൽ നിന്ന് നറുക്കെടുക്കുന്ന ആദ്യത്തെ മൂന്നാളുകൾക്ക്, ഒരു റേഡിയോ ട്രാൻസിസ്റ്റർ സമ്മാനമായി കിട്ടും.  

സിംപിളാണ്. ബസ്സിൽ ഇരുന്നു കൊണ്ട് തന്നെ എനിക്ക് ഉത്തരം കിട്ടി. അച്ഛനോട് സംസാരിച്ച് ഉത്തരത്തിന്റെ ക്ലിപ്തത ഉറപ്പ് വരുത്തി. ഇത് അയച്ചോട്ടേ എന്ന് അച്ഛനോട് ചോദിച്ചപ്പോൾ, 'ശരി' എന്ന് അച്ഛൻ തലയാട്ടി. അച്ഛൻ തലയാട്ടിയാൽ മാത്രം പോരാ, അതയക്കാൻ പോസ്റ്റൽ കവർ വാങ്ങാനുള്ള പണം കൂടി വേണം.

അന്ന്, പതിനഞ്ച് പൈസയോ ഇരുപത്തഞ്ച് പൈസയോ മറ്റോ ആണ് ഒരു സ്റ്റാംപ്‌ഡ്‌ കവറിന്റെ വില. ആ പണം അച്ഛൻ എനിക്ക് തന്നു. അന്ന് വൈകുന്നേരം തന്നെ ഗുരുകാരണവന്മാരെയും മനസ്സിൽ ധ്യാനിച്ച്, ഒരു പോസ്റ്റൽ കവറിൽ, ന്യൂഡൽഹിയിലുള്ള മേൽവിലാസത്തിലേക്ക് എന്റെ ഉത്തരം അയച്ചു. 

എന്റെ വീട്ടിൽ ഒരു റേഡിയോ പോയിട്ട്, സമയം നോക്കാൻ ഒരുവാച്ച് പോലുമില്ലാത്ത കാലമാണ്. വൈദ്യുതി വിളക്ക് കാണണമെങ്കിൽ, ഒരു കിലോമീറ്റർ അകലെയുള്ള ആറാം മൈൽ ബസ്സ്റ്റോപ്പിനടുത്ത് പോകണം! അങ്ങനെയിരിക്കേ, ഒരു സംഖ്യാപ്രശ്നം പൂരിപ്പിച്ച്, ഓസിനൊരു റേഡിയോ കിട്ടിയാൽ മോശമാണോ?

അങ്ങനെ, എന്റെ കുഞ്ഞമ്മാമനായ ജയമ്മാമന്റെ കൈയ്യിലുള്ളത് പോലെ, ഒരു ഫിലിപ്സിന്റെ റേഡിയോവും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് എനിക്കൊരു തപാൽ വരുന്നത്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി വന്ന തപാലായിരുന്നു അത്!

പോസ്റ്റുമാൻ ബാലേട്ടന്റെ കൈയ്യിൽ നിന്ന് ആ കവർ തട്ടിപ്പറിച്ചു. ന്യൂഡൽഹിയിൽ നിന്നാണ്. ആകാംക്ഷയായി. ഇംഗ്ലീഷിലാണ്. തുറന്ന് നോക്കി, തപ്പിപ്പിടിച്ച് വായിച്ചപ്പോൾ, അതിൽ പ്രഖ്യാപനമുണ്ട്. മുന്നേ അയച്ച സംഖ്യാപ്രശ്നത്തിൽ സമ്മാനമായി ഞാൻ റേഡിയോ നേടിയിരിക്കുന്നു! 

പിറ്റേന്ന് തരുവണത്തെരു സ്‌കൂളിൽ പോയ ഉടനെത്തന്നെ കൂട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും അത്ഭുതം. എങ്ങനെയോ ഹെഡ്മാഷായ കുമാരൻ മാഷ് വിവരം അറിഞ്ഞു. സമ്മാനം കൈയ്യിൽ കിട്ടിയാൽ അറിയിക്കണമെന്നും, ആ കാര്യം സ്‌കൂൾ അസംബ്ലിയിൽ വച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, എനിക്ക് അന്നുണ്ടായിരുന്ന എല്ലാ രോമങ്ങളും എന്നോടുള്ള ബഹുമാനാർത്ഥം എഴുന്നേറ്റു നിന്നു.

അങ്ങനെ റേഡിയോ കാത്തിരിക്കുമ്പോഴാണ്, ഒരാഴ്ചക്കുള്ളിലായിത്തന്നെ വേറൊരു പോസ്റ്റൽ കവർ, എന്റെ പേരിൽ വന്നത്. അത് തുറന്നു നോക്കിയപ്പോഴാണ് എന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയതും, ചുണ്ടുകൾ വരണ്ട് പോയതും. എന്റെ സമ്മാനം, ടേപ് റെക്കോർഡറോട് കൂടിയ ഫിലിപ്സ് റേഡിയോ ആക്കി ഉയർത്തിയെന്നും, അതിന്റെ വില ആയിരത്തഞ്ഞൂറ് രൂപാ ആയത് കൊണ്ട്, വളരെ ചെറിയ തുകയായ നൂറ്റമ്പത് രൂപ മണി ഓർഡറായി ഞാനവർക്ക് അയച്ച് കൊടുത്താലേ, എനിക്കെന്റെ സമ്മാനം കിട്ടുകയുള്ളൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

നൂറ്റമ്പത് രൂപ, അന്ന് വലിയ സംഖ്യ ആണ്. എന്നാലും ഞാൻ അച്ഛനോട് ഒരു നൂറ്റമ്പത് രൂപക്ക് ചോദിച്ചു. 'അതൊക്കെ തട്ടിപ്പായിരിക്കും... ഇങ്ങനെ എല്ലാവരോടും ചോദിച്ചിരിക്കും... ഇങ്ങനെ പതിനായിരം പേർ നൂറ്റമ്പത് വച്ച് അയച്ചാൽ അവർക്ക് എത്രരൂപ കിട്ടും?... എന്താലായാലും പണം കൊടുത്തിട്ട് സമ്മാനം വാങ്ങിക്കണ്ട ' എന്ന ലളിതമായ ഉത്തരമായിരുന്നു എനിക്ക് കിട്ടിയത്. 'മൂന്ന് പേർക്കല്ലേ സമ്മാനം കിട്ടിയുള്ളൂ' എന്ന എന്റെ ചോദ്യത്തിന് 'അങ്ങനെയായിരിക്കും അവരെല്ലാവരോടും പറഞ്ഞിട്ടുണ്ടാവുക'  എന്ന് പറഞ്ഞപ്പോഴും എനിക്ക് അവിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയോടും, പിറ്റേന്ന് വീട്ടിൽ വന്ന ദിനമ്മാമനോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. ഇത്രയും ഭംഗിയിൽ ഇംഗ്ലീഷിലും മറ്റും ഭംഗിയായി കുറെ കാര്യങ്ങൾ എഴുതിക്കൊണ്ട് തട്ടിപ്പ് നടത്തില്ലെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. എന്തായാലും സ്‌കൂളിൽ നിന്ന്, കുമാരന്മാഷടക്കം പിന്നീടാരും സമ്മാനത്തെക്കുറിച്ച് ചോദിക്കാഞ്ഞത് കൊണ്ട്, സ്‌കൂളിൽ എന്റെ പേര് നാറിയില്ല!

കാലങ്ങൾ കുറേ കഴിഞ്ഞു. വിദ്യാഭ്യാസം വളരെ കൂടിപ്പോയി എന്ന ഒരു ഘട്ടത്തിൽ, വിവരം കൊണ്ട്, തല കുനിഞ്ഞ് പോകുമെന്ന ഒരു സന്ദർഭത്തിൽ മുംബൈയിലേക്ക് വണ്ടി കയറി. പല പല ജോലികളും ചെയ്ത് ഒടുവിൽ കമ്പ്യൂട്ടർ മേഖലയിലെത്തി. കൊല്ലം 1999. ജോലിയുടെ ഭാഗമായി ഇറാനിലെ ടെഹ്‌റാനിലായിരുന്നു. ഇന്റർനെറ്റൊക്കെ പതുക്കെ പൊങ്ങിവരുന്ന കാലം. എനിക്ക് ഇമെയിൽ ഐഡി ഉണ്ടായിട്ട് തന്നെ രണ്ട് വർഷം ആവുന്നതേയുള്ളൂ. ഇന്റർനെറ്റ് തട്ടിപ്പുകളൊക്കെ പിച്ചവെക്കുന്ന കാലം!

ഒരു ദിവസം ഇറാനിലെ ഓഫീസിലിരിക്കേ ഒരു രസകരമായ ഇമെയിൽ വന്നു. ഒമാനിലുള്ള ശ്രീനി എളേച്ഛനാണ്‌ അയച്ചിരിക്കുന്നത്. അതിൽ പണവുമായി ബന്ധപ്പെട്ടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ പേടിക്കാനൊന്നും ഇല്ലെന്നായി. കമ്പ്യൂട്ടറിലെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്വന്തം പടം എടുക്കാൻ വേണ്ട ചില നിർദ്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പേര്, സ്ഥലം ഇമെയിൽ എന്നിവ കൊടുക്കണം. അത്രയേ ഉള്ളൂ. പിന്നെ കമ്പ്യൂട്ടർ മോണിറ്ററിന്റെ മുന്നിൽ പോസ് ചെയ്‌താൽ, അവസാനത്തെ സ്റ്റെപ്പിൽ സ്വന്തം ഫോട്ടോ കിട്ടും. 

എന്തായാലും സ്വന്തം ഫോട്ടോ എടുക്കാം എന്ന് നിശ്ചയിച്ചു. ഞാൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ട്, ജിജ്ഞാസ കൂടിയ എന്റെ സുഹൃത്ത് വസീമും എന്റെ കൂടെ കൂടിയപ്പോൾ, ഞങ്ങളുടെ ഒരുമിച്ചുള്ള പടം എടുക്കാമെന്നായി. ഒടുവിൽ അവസാനത്തെ സ്റ്റെപ്പിൽ ഞങ്ങൾ ഷർട്ടും കോളറും മുടിയും ഒക്കെ ശരിയാക്കി, നന്നായി കെട്ടിപ്പിടിച്ച് പോസ് ചെയ്ത്, സ്ക്രീനിലെ ഒരു ബട്ടൺ ക്ലിക്ക് ചെയ്തു. ഫോട്ടോ പതുക്കെ ലോഡായി വരുന്നേയുള്ളൂ. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ പൊടുന്നനെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. പക്ഷേ അത് ഞങ്ങളുടെ ഫോട്ടോയായിരുന്നില്ല, പകരം ഒരു ചിമ്പാൻസിയുടേതായിരുന്നു!

വസീം എന്നെ പൊട്ടനെന്ന് വിളിച്ചപ്പോൾ, പൊട്ടന്റെ കൂടെ കൂടിയ മരപ്പൊട്ടൻ എന്ന് ഞാനവനെ തിരിച്ച് വിളിച്ചെങ്കിലും ശ്രീനി എളേച്ഛനോട് എനിക്ക്  ദേഷ്യം തോന്നി. തമാശക്കാണെങ്കിലും എന്ത് ചെയ്യാൻ, പിണയേണ്ടത് പിണഞ്ഞു, മിണ്ടാതിരിക്കുക തന്നെ. സ്പാമിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും പറ്റിക്കപ്പെട്ടു.

കാലം പിന്നെയും കഴിഞ്ഞു. കമ്പ്യൂട്ടർ മേഖലയിൽ വിപ്ലവങ്ങൾ ഉണ്ടായി. കൂടെ വൈറസുകളും സ്പാമുകളും മറ്റ് ഇന്റർനെറ്റ് തട്ടിപ്പുകളും കൂടിക്കൂടി വന്നു. എല്ലാ ഓഫീസുകളിലും ഫിഷിങിനെ (phishing) പ്പറ്റിയും സ്പാമിനെക്കുറിച്ചും(spam), മറ്റ് സെക്യൂരിറ്റി ഭീഷണികളെക്കുറിച്ചും വർഷാവർഷം ട്രെയിനിങ് കൊടുക്കാൻ തുടങ്ങി. ഞങ്ങളൊക്കെ കൂടുതൽ ബോധവാന്മാരായി. ഫിഷിങ്ങും സ്പാമുകളും എങ്ങനെ തിരിച്ചറിയാമെന്നും അവയെ എങ്ങനെ നേരിടണമെന്നും മറ്റും പഠിച്ച ഞങ്ങൾ, മറ്റുള്ളവരെയും ഉൽബോധിപ്പിക്കാൻ തുടങ്ങി.

കൊല്ലം, 2021 ആയി. എത്ര പഠിച്ചിട്ടും, ആർത്തിപൂണ്ട പലയാളുകളും പല പല തട്ടിപ്പുകളിലും അകപ്പെട്ട് അവരുടെ സമ്പത്ത് നഷ്ടപ്പെടുത്തി. പുളകം കൊള്ളേണ്ട വിദ്യാസമ്പന്നർ പോലും കെനിയക്കാരുടെ വക്രബുദ്ധിക്കകപ്പെട്ട് പുളഞ്ഞ് കളിച്ചു. വാട്സാപ്പിലും ഈമെയിലിലും ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്പാമുകൾ ഫോർവാർഡ് ചെയ്‌താൽ, എന്നെപ്പോലെ അഭിമാനിച്ച് അഹങ്കരിച്ച ചിലർ, കുഴപ്പം ഉടനടി തിരിച്ചറിഞ്ഞ്, വാട്സാപ്പ് ഗ്രൂപ്പുകളിൽ വാണിങ് സന്ദേശങ്ങൾ അയച്ച്, മറ്റുള്ളവരെ ജാഗരൂകരാക്കി പുളകം കൊണ്ടു. അക്കിടി പറ്റിയവരെ കളിയാക്കിയും, അവർ കാണാതെ മറ്റുള്ളവരോട് അവരെക്കുറിച്ച് പറഞ്ഞ് ചിരിച്ചും സ്വയം അഹങ്കരിച്ചു.

ഞാനും ആ അഹംഭാവഗണത്തിലായിരുന്നു. എനിക്കൊന്നും ഇനി മേലിൽ അക്കിടി പറ്റില്ലെന്ന ധാരണ, മനസ്സിലും ബുദ്ധിയിലും ഉറച്ച് പോയിരുന്നു! ഇരുപത്തൊന്നോളം വർഷങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങനെയിരിക്കെയാണ്, ഇന്നൊരു വാട്സ്ആപ് സന്ദേശം വന്നത്. കാണുമ്പോൾ തന്നെ മനസ്സിലായി തട്ടിപ്പായിരിക്കും. നമ്മുടെ യൂസഫലി സാഹിബിന്റെ ലുലു ഗ്രൂപ്പിന്റെ പ്രൊമോഷന്റെ രൂപത്തിലാണ് സംഭവം അവതരിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്യുക, ഒൻപത് പെട്ടികളിൽ, മൂന്ന് പെട്ടികൾ തുറക്കുന്നതിൽ നിന്ന് ഏതിലെങ്കിലും സമ്മാനങ്ങൾ കിട്ടിയാൽ സ്വന്തം ഇമെയിലും മേൽവിലാസവും അറിയിച്ചാൽ, ആ സമ്മാനം വീട്ടിലെത്തും; അങ്ങനെയൊക്കെ ചെയ്യാനാനായിരുന്നു അതിലെ നിർദ്ദേശങ്ങൾ. 

സ്പാം, ഫിഷിങ് നിയമങ്ങൾക്കെതിരാണ് ഈ പറഞ്ഞതൊക്കെയും. അപ്പോൾ ഈ സംഭവം സ്പാം തന്നെ. പക്ഷേ ഇതെനിക്കയച്ചത് ഒരു PhD ക്കാരനാണ്. ബുദ്ധിമാനാണ്. സ്പാം, ഫിഷിങ് നിയമങ്ങൾ അറിയുന്നവനാണ്. അത്യാഗ്രഹം ഇല്ലാത്തവനാണ്. സിംപ്ലനാണ്. അങ്ങനെയാവുമ്പോൾ, അങ്ങനെയുള്ള ഒരാൾ ഇത്തരത്തിലൊന്ന് അയക്കുമ്പോൾ, അതിൽ സത്യമില്ലാതിരിക്കുമോ? ബേസിക്കലി, ഞാനും ചിലപ്പോൾ നമ്മളെല്ലാവരും, വെറുതെ കിട്ടുമ്പോൾ, 'വേണ്ട' എന്ന് പറയാത്തവരാണല്ലോ! എത്ര തന്നെ സന്യാസി ആയാലും, സ്പാം/ഫിഷിങ് സംഭവങ്ങൾ ബോധമണ്ഡലത്തിലുണ്ടെങ്കിലും, അത്യാഗ്രഹത്തിന്റെ കണിക, പണം നഷ്ടപ്പെടാതെ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം, നമ്മുടെ ഉള്ളിലുണ്ടാവാതിരിക്കുമോ? എന്തായാലും നിങ്ങളുടെ കാര്യം എനിക്കറിയില്ല, ഞാൻ അങ്ങനെയാണ്. അല്ലെങ്കിൽ കുറച്ച് നേരത്തേക്കെങ്കിലും അങ്ങനെ ആയിപ്പോയി. എനിക്ക് ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള പവർ ഉണ്ടെന്നായിരുന്നു ധാരണയെങ്കിലും,  അത്യാഗ്രം ഒട്ടുമേ തീണ്ടിയിട്ടില്ലെന്നാണ് മനസ്സിലിരിപ്പെങ്കിലും, ആ PhD ക്കാരന്റെ തുറുപ്പിൽ ഞാൻ വീണുപോയി! അവന്റെ യുവത്വബുദ്ധിയിൽ വിശ്വസിക്കാതിരിക്കാൻ എനിക്കായില്ല.

ഞാനാ ലിങ്ക് തുറന്നു. അതിൽ സമ്മാനം കിട്ടിയ ആളുകളുടെ സന്ദേശങ്ങളൊക്കെയുണ്ട്. ആ സന്ദേശങ്ങളുടെയും PhD ക്കാരന്റെ മേന്മയുടെയും ബലത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഒമ്പത് പെട്ടികളിൽ മൂന്നെണ്ണം തുറക്കുക.ആദ്യത്തേത് തുറന്നപ്പോൾ കാലിയാണ്. രണ്ടാമത്തേത് തിരഞ്ഞെടുത്തത് തുറന്നപ്പോൾ, അതാ കിടക്കുന്നു, സമ്മാനം. ഒരു ബല്യ മൊബൈൽ ഫോൺ. മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി, ഒന്നുകിൽ അഞ്ച് ഗ്രൂപ്പുകളിലേക്ക് , അല്ലെങ്കിൽ ഇരുപത് പേർക്ക് ഫോർവേഡ് ചെയ്യുക. അഞ്ച് ഗ്രൂപ്പ് സെലക്ട് ചെയ്തിട്ട് നോക്കിയപ്പോൾ അതിൽ പറയുന്നു, പോരാ എന്ന്. 

അവരുടെ കണക്കിൽ മുപ്പത് ശതമാനം മാത്രമേ ഫോർവാഡ് ആയിട്ടുള്ളുവത്രേ! മനസ്സിൽ ആദ്യത്തെ സംശയം പൊട്ടിവിടർന്നു. വീണ്ടും ഇരുപത് പേർക്ക് ഫോർവാഡ് ചെയ്യണം. അതിൽ രണ്ടുപേർക്ക് ഫോർവേഡ് ചെയ്യുമ്പഴേക്ക് തന്നെ സംശയം ബലപ്പെട്ടു. സംഭവം അവിടെക്കൊണ്ട് നിർത്തി. നേരെ പോയി അതുവരെ അയച്ച അഞ്ച് ഗ്രൂപ്പിലും രണ്ട് വ്യക്തികൾക്കും ഞാനയച്ചത് സ്പാം ആണെന്ന സന്ദേശം ഉടനെത്തന്നെ കൊടുത്തു. അപ്പഴേക്കും അതാ വരുന്നു എന്റെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ, അതേ സന്ദേശങ്ങൾ തന്നെ പല സുഹൃത്തുക്കളും അയച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു (ഞാൻ എച്ച് കൊടുത്ത ആളുകളുടെ കൂട്ടത്തിൽ നിന്നല്ല). വേറെ എത്രയോ പേർ കുടുങ്ങിയിരിക്കുന്നു. (ഞാൻ കാരണം കുടുങ്ങിയ ഒരാളെ എനിക്കറിയാം. ഞാൻ വാണിങ് കൊടുക്കും മുന്നേ തന്നെ അദ്ദേഹം പണി തുടങ്ങിക്കഴിഞ്ഞിരുന്നു!) സൂപ്പർ സ്‌പ്രെഡ്‌ !!

എന്തായാലും ഇനി എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമോന്ന് ഒരു ഉറപ്പും ഇല്ല. മൊബൈലിലെ കാഷ് (cache) ഒക്കെ ഡിലീറ്റ് ചെയ്ത റീസ്റ്റാർട്ട് ചെയ്തു. മൊബൈലിൽ നിന്ന് money transaction ഒന്നും ചെയ്യാത്തത് കൊണ്ട് സേഫ് ആയിരിക്കുമെന്ന ആശ്വാസ ചിന്ത മാത്രമേ ഇപ്പോൾ കൂട്ടിനുള്ളൂ. 

അപ്പോൾ സൂർത്തുക്കളെ, അഹംഭാവം എന്നൊക്കെ വെറുതെ പറഞ്ഞതാണ്. എത്ര ശ്രദ്ധിച്ചാലും ചില അബദ്ധങ്ങൾ നമുക്ക് പിണഞ്ഞേക്കാം. എല്ലാവർക്കും ബുദ്ധി ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും ബോധവാന്മാരായിരിക്കുക. മാനവും പോകാതിരിക്കാൻ, ഇത്തരം കാര്യങ്ങളിൽ സ്വയം ബോധമുണ്ടെന്ന്, ഒരുമ്പെടുന്നതിന് മുന്നേ എപ്പോഴും ഉറപ്പിക്കുക. പണവും രണ്ടോ മൂന്നോ ക്ലിക്കുകളിൽ വെറുതെ സമ്മാനം കിട്ടുമെന്ന് കേട്ടാൽ, അത് യാഥാർത്ഥ്യമാണെങ്കിൽ പോലും അതിൽ കയറിപ്പിടിക്കാതിരിക്കുക. അത്തരം സന്ദേശങ്ങൾ അയക്കുന്നത്, നിങ്ങൾ വിവരമുണ്ടെന്ന് ധരിക്കുന്ന ആളാണെങ്കിൽക്കൂടി, തഴഞ്ഞ് കളയുക. PhD ക്കാരനാണെങ്കിൽ പ്രത്യേകിച്ചും 😆!! Beware of scam, spam and phishing !!!

ഇനിയും ഇതുപോലൊക്കെ കുടുങ്ങുമോ ആവോ... ആ PhD ക്കാരനെ കൈയ്യിൽ കിട്ടിയാൽ ചമ്മന്തിയാക്കണം !

***

2021 ജൂൺ 22, ചൊവ്വാഴ്ച

സ്ത്രീധനം


പണ്ട് മുംബൈയിൽ ഒരു സുഹൃത്ത് എന്നെ പ്രലോഭിപ്പിച്ചതാണ്... കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയത് കൊണ്ട് കല്യാണച്ചന്തയിൽ എനിക്ക് നല്ല ഡിമാൻഡ് ഉണ്ടാവുമെന്ന് അവൻ ഓർമ്മിപ്പിച്ചതാണ്. ഒരു കാറും പത്തേക്കറ റബ്ബർ എസ്റ്റേറ്റും നൂറ്റമ്പത് പവനും കൂട്ടത്തിൽ ജീവനും ജോലിയുമുള്ള ഒരു പെണ്ണും ഈസിയായി കിട്ടുമെന്ന് അവൻ പറഞ്ഞപ്പോൾ എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നത് ഞാനേ കണ്ടുള്ളൂ. 

പെട്ടന്നാണ് ഓർത്തത്, പണ്ടാരം... എന്റെ സ്വദേശം കണ്ണൂരാണല്ലോ... പെണ്ണിന്റെ കൂടെ പൊന്നൊക്കെ കൊടുക്കുന്ന ഏർപ്പാടൊക്കെയുണ്ടെങ്കിലും കഷ്ടകാലത്തിന് സ്ത്രീധനം ചോദിച്ചുപോയാൽ, പെണ്ണിന് പകരം കല്ലേറാണല്ലോ കിട്ടുക എന്നാലോചിച്ചപ്പോൾ എഴുന്നേറ്റ രോമങ്ങൾ വീണ്ടും പതുക്കെ കൂമ്പി വാടി അമർന്നിരുന്നു. 

ഒടുവിൽ, പെണ്ണൊക്കെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം, നാട്ടുകാരുടെ മുന്നിലും പെണ്ണിന്റെ മുന്നിലും മാന്യനാണെന്ന് അഭിനയിക്കാൻ വേണ്ടി, 'കല്യാണത്തിന് എന്റെ കഴുത്തിൽ പെണ്ണ് സ്വർണ്ണമാല ഇടേണ്ട' എന്നറിയിച്ചപ്പോൾ പെൺവീട്ടുകാർ ദേഷ്യത്തോടെ സടകുടഞ്ഞെഴുന്നേറ്റത് ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും ഉള്ളിൽ ആശ്വാസം പകർന്നിരുന്നു. കുറഞ്ഞത് അഞ്ച് പവന്റെ മാലയെങ്കിലും സ്വന്തം കഴുത്തിൽ വീഴുമല്ലോ. പക്ഷേ കല്യാണത്തിന് മാല കിട്ടുമെന്ന് വിചാരിച്ച് പോയ എനിക്ക് കിട്ടിയത് വെറും തുളസിമാല! കുറച്ച് പൊന്ന് കൈയ്യിലും കഴുത്തിലും കണ്ടെങ്കിലും മിഥ്യാഭിമാനം മൂത്തതിനാൽ, ആഗ്രഹമുണ്ടെങ്കിലും അതിനെ ഒരിക്കലും തിരിഞ്ഞു നോക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ നോക്കാൻ തന്നെ തീരുമാനിച്ചപ്പഴേക്കും അവൾ തന്നെ അത് വിറ്റ് സ്വന്തം പേരിൽ പറമ്പ് വാങ്ങിയിരിക്കുന്നു. തോന്ന്യാസം എന്നല്ലാതെ വേറെന്താ പറയുക!

കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ, എന്നെ പ്രലോഭിപ്പിച്ച സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് അവൻ കോടീശ്വരനായത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. വീണ്ടും മാർക്കറ്റിലിറങ്ങി കോടീശ്വരനാകാൻ ശ്രമിച്ചാലോ എന്ന്  ചിന്തിച്ചെങ്കിലും സദാചാരവാദികളെയോർത്ത് പേടിച്ച് മിണ്ടാതെയിരുന്നു. 

താമസിയാതെ തന്നെ, വേറൊരു സുഹൃത്തിന്റെ മനസ്സമ്മതത്തിന് പോയപ്പോൾ, പെണ്ണും ചെക്കനും കെട്ടിക്കോളാമെന്ന് സമ്മതം അറിയിച്ച ഉടൻ, പറഞ്ഞുറപ്പിച്ച പണം ഒരു പെട്ടിയിലാക്കി കാറിലേക്ക് കൊണ്ട് പോകുന്നത് വീണ്ടും എനിക്ക് ആർത്തിയോടെ കണ്ടുനിൽക്കേണ്ടി വന്നു. സ്വന്തം കണ്ണുനീര് മൂക്കിലൂടെ തൊണ്ടയിലേക്കിറങ്ങിപ്പോയി! 

കാലം കുറച്ച് കഴിഞ്ഞു. ഞാനും നേരത്തെ പറഞ്ഞ രണ്ട് സുഹൃത്തുക്കളും അമേരിക്കയിലെത്തി. എല്ലാവരുടെയും പ്രത്യുല്പാദനകാലഘട്ടം കഴിഞ്ഞപ്പോൾ, ആദ്യം പറഞ്ഞ സുഹൃത്തിന് കണ്ണ് നീര് അടക്കാൻ കഴിയുന്നില്ല. അവന് രണ്ടും പെണ്മക്കൾ !! പണ്ട് കെട്ടുമ്പോൾ വാങ്ങിച്ചതിന്റെ ഇരട്ടി, പണപ്പെരുപ്പം കൂടി കണക്കാക്കി കൊടുക്കേണ്ടിവരുമല്ലോ എന്നോർത്ത്, ഓരോ രാത്രിയിലും മധുവേന്തിയ ഗ്ളാസ്സുകൾ അവന്റെ ചുണ്ടിനോട് കൂട്ടിമുട്ടുകയാണ്! 

പക്ഷേ രണ്ടാമത്തെ സുഹൃത്തിന് ശുക്രദശ ആരംഭിക്കുകയായിരുന്നു. അവനുണ്ടായത് രണ്ട് ആൺമക്കൾ!! കൂടുതൽ കച്ചവടം നടത്തി കച്ചവടം വിപുലീകരിക്കുന്നതിന്,  ഇപ്പഴേ അവൻ പ്ലാനുണ്ടാക്കി കാണണം! 

പക്ഷേ ഞാനിപ്പോൾ ധർമ്മസങ്കടത്തിലാണ്. എനിക്കുണ്ടായത് രണ്ട് പെണ്മക്കളാണ്. എനിക്കോ ഒന്നും കിട്ടിയില്ല. ഇനിയൊട്ട് കിട്ടാനും പോകുന്നില്ല. പകരം, ഭാവിയിൽ കടം വാങ്ങി കൊടുക്കേണ്ടിവരുമോ എന്ന ചിന്ത എനിക്കില്ലാതില്ല. 'കല്യാണത്തിനല്ല, അടിമത്തമില്ലാത്ത സന്തോഷത്തിനാണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത്' എന്ന തത്വചിന്ത ഇപ്പഴേ മക്കളെ പഠിപ്പിച്ചാണ് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത്. സമാധാനം കിട്ടിയില്ലെങ്കിലും കൈയ്യിലുള്ള പണം പോകാതിരുന്നാൽ മതിയായിരുന്നു !! നാടും സമൂഹവും നന്നായിട്ട് നമുക്കെന്ത് കാര്യം?

***

2021 ജൂൺ 12, ശനിയാഴ്‌ച

കാർ വാഷ്


കോവിഡ് പ്രശ്നങ്ങൾ മൂലം വീട്ടിലിരിപ്പ് തുടങ്ങിയിട്ട് മാസങ്ങൾ പതിനഞ്ച് കഴിഞ്ഞിരിക്കുന്നു. വീട്ടിലിരുന്നാലും, വട്ടൻ ചിന്തകളുടെ സഹായത്താൽ സമയം കളയാനറിയാവുന്നത് കൊണ്ട്, എന്നെ സംബന്ധിച്ചടുത്തോളം, കോവിഡ് ഒരുതരത്തിലുള്ള മടുപ്പും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പക്ഷേ സഹധർമ്മിണിയുടെയും കുട്ടികളുടെയും കാര്യങ്ങൾ അങ്ങനെയല്ലല്ലോ. അവരൊക്കെ മനുഷ്യഗണമായത് കൊണ്ട്, കുറേക്കാലമായി അവർക്കൊക്കെ ഒരു തരം മടുപ്പാണ്. എവിടെയെങ്കിലും ഒരു യാത്ര പോയി, ഒന്ന് relax ചെയ്യണം - ഇതായിരുന്നു കുറച്ച് കാലങ്ങളായിട്ട് വീട്ടിൽ നിന്ന് രാവിലെ മുതൽ ഉയരുന്ന പല്ലവി.

ഇതേ സമയത്ത്, ഇതേ പല്ലവി തന്നെ, നമ്മൾ സ്ഥിരമായി കൂടിച്ചേരാറുണ്ടായിരുന്ന കൂട്ടുകാരുടെ വീട്ടിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. എല്ലാ വീടുകളിലെയും പല്ലവികൾ കൂടിച്ചേർന്നപ്പോൾ, അതിന് മുദ്രാവാക്യങ്ങളുടെ ഈണങ്ങൾ വരുന്നത്, വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് കാരണം, പല്ലവികൾക്ക്, അനുപല്ലവികൾ കൂട്ടിച്ചേർത്ത് പ്രശ്നം പരിഹരിക്കാൻ തന്നെ കുടുംബത്തലവന്മാരെന്ന് വിളിപ്പേര് മാത്രമുള്ള ആൺ പ്രജകൾ തീരുമാനിച്ചു.
ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ഥിരം ടൂർ മാനേജർ, വെസ്റ്റ് വിർജീനിയയിലുള്ള 'ത്രീ ഒട്ടർസ്' എന്ന പേരിലറിയപ്പെടുന്ന, പോട്ടോമാക് നദീതീരത്തെ വിശാലമായ കാബിൻ സ്‌പേസ് ബുക്ക് ചെയ്തു. കാര്യമായി മനുഷ്യവാസം ഇല്ലാത്ത സ്ഥലമായതിനാൽ, കോവിഡ് കാലത്ത്, സമ്പർക്ക വിഷയങ്ങളൊന്നും ഉണ്ടാവില്ലെന്നത് ഒരാശ്വാസമായിരുന്നു. കൂടാതെ, ട്രെക്കിങ്ങ്, കയാക്കിങ്, ട്യൂബിങ് എന്നിവയൊക്കെ ചെയ്യാം.
അങ്ങനെ, കഴിഞ്ഞ ആഴ്ചയിലെ ലോങ്ങ് വാരാന്ത്യത്തിന്റെ തുടക്കത്തിൽ, ഞങ്ങൾ അഞ്ചാറ് കുടുംബങ്ങൾ ത്രീ ഒട്ടർസിലേക്ക് പുറപ്പെട്ടു. പുറപ്പെട്ടത് മുതൽ തോരാത്ത മഴ. വെസ്റ്റ് വിർജീനിയ എത്തി മലകയറാൻ തുടങ്ങുമ്പഴേക്കും കണ്ണ് പോലും കാണാൻ പറ്റാത്ത അവസ്ഥ. യാത്ര യുടെ അവസാനഘട്ടമെത്തിയപ്പോൾ, ടാർ റോഡുകൾ, നമ്മുടെ നാട്ടിലേതിനേക്കാളും പരിതാപകരമായ പാതാളക്കുഴികളുള്ള, ചെളിക്കുളങ്ങളുള്ള, തേങ്ങായോളം വലുപ്പമുള്ള കല്ലുകൾ നിറഞ്ഞ വെറും ഗ്രാവൽ റോഡുകളായി മാറി. യാത്രക്ക് ഒച്ചിന്റെ വേഗത മാത്രം. ഇടക്ക് വഴി തെറ്റിയപ്പോൾ ഒരു ഊഹം വച്ച്, ഇല്ലാത്ത കാട്ടുവഴികളിലൂടെയൊക്കെ വണ്ടിയോടിച്ച് ലക്ഷ്യ സ്ഥാനത്തെത്തുമ്പഴേക്കും, ഞങ്ങളോടിച്ചിരുന്ന വണ്ടികളെല്ലാം ചെളിക്കണ്ടത്തിൽ ജെല്ലിക്കെട്ടിനിറങ്ങിയ കാളയെപ്പോലെ ഗംഭീരമായ ചെളിയഭിഷേകത്തിന് വിധേയമായിരുന്നു.
മുദ്രാവാക്യ രാഗപല്ലവികൾ ആവർത്തിക്കാതിരിക്കാൻ, അവിടെയുണ്ടായിരുന്ന മൂന്ന് ദിവസങ്ങളും, സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരിക്കാൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചത്, കുറച്ചൊക്കെ വിജയിച്ചെന്ന് പറയാം. മൂന്ന് ദിവസങ്ങളും നെറ്റ്‌വർക്ക് ഇല്ലാത്തത് കാരണം മൊബൈലുകൾക്ക് വിശ്രമം കിട്ടുമെന്ന് വിശ്വസിച്ചെങ്കിലും, തുടരെയുള്ള ഫോട്ടോയെടുപ്പ് കാരണം, മൊബൈലുകൾ പലതും ഫോട്ടോകൾ ശർദ്ദിച്ച് കുഴഞ്ഞു വീണു.
കുട്ടികളോട് തർക്കം കൂടിയുള്ള സോക്കർ കളികളും, വിഭവസമൃദ്ധമായ ഗ്രില്ലിങ്ങും, ചിരിമാലകൾ തീർത്ത ഡംബ് ഷാറാഡ്സ് കളിയുമൊക്കെ മറ്റ് വിനോദ പരിപാടികൾക്കൊപ്പം ഇടം പിടിച്ചു. മൂന്ന് ദിവസത്തിനിടയിൽ നൂറോളം കോഴിമുട്ടകൾ, ഓംലെറ്റുകളുടെ രൂപത്തിൽ എല്ലാവരുടെയും വയറ്റിലേക്കിറങ്ങിയത് മുട്ടയിടാസമരത്തിന് കോഴികളെ പ്രേരിപ്പിച്ചേക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു.

മുട്ടകളോട് ഓരോരുത്തരും കാണിച്ച ആർത്തി കണ്ടാൽ കോഴികൾ വാവിട്ട് കരഞ്ഞുപോകും! ആ നൂറോളം മുട്ടത്തോടുകൾ പോലും ഞങ്ങൾ കളഞ്ഞില്ലെന്നതാണ് ഹൈലൈറ്റ്. ഇടിച്ച് പൊടിച്ച് കറിവേപ്പിലക്ക് വളമായി ഇടാനാണെന്നും പറഞ്ഞ്, ഞങ്ങളുടെ കൂട്ടത്തിലുള്ളൊരു നാരീമണി, ആ മുട്ടത്തോടുകൾ മുഴുവനും കാറിന്റെ പുറത്ത് കെട്ടിവച്ചു, വീട്ടിലേക്ക് കൊണ്ടുപോകാൻ!! 
ആഘോഷങ്ങൾക്കൊടുവിൽ, വീണ്ടും ചെളിക്കണ്ടങ്ങൾ താണ്ടി വീട്ടിലെത്തുമ്പഴേക്കും, ഇനി കുളിച്ച് മാത്രമേ വീണ്ടും വെളിയിലിറങ്ങൂ എന്ന വാശിയിലായിരുന്നു എന്റെ കാർ. ആ വാശിപ്പുറത്ത്, വണ്ടിയുമെടുത്ത് നേരെ കാർവാഷിലേക്ക് കുതിച്ചു. ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യാൻ വിൻഡ്ഷീൽഡ് താഴ്ത്തി. കാർഡ് ഉള്ളിൽ കടത്തി, പ്രീമിയം വാഷ് തന്നെ സെലക്ട് ചെയ്തു. പതിനഞ്ച് ഡോളർ. ബില്ല് വേണ്ട എന്ന് വച്ചു. 'Slowly move ahead' എന്ന സന്ദേശം മുന്നിൽ കണ്ട ഉടനെ വണ്ടി പതുക്കെ മുന്നോട്ടെടുത്തു. വണ്ടിയുടെ താഴെക്കൂടി വെള്ളം ചീറ്റുന്ന ശബ്ദം കേൾക്കാമായിരുന്നു. 'Stop' എന്ന സന്ദേശം മുന്നിൽ തെളിഞ്ഞ ഉടനെ വണ്ടി നിറുത്തി. മുന്നിൽ നിന്ന് രണ്ട് ഭാഗത്തും കൂടെ കുത്തനെയുള്ള ബ്രഷുകൾ കറങ്ങാൻ തുടങ്ങി. അതിനിടയിൽ വണ്ടിയുടെ വശങ്ങളിൽ കൂടെയും മുകളിൽ കൂടെയും മഞ്ഞയും വയലറ്റും പച്ചയും നിറങ്ങളിൽ പത തുപ്പിക്കൊണ്ട് എന്തോ വരുന്നത് ഞാൻ കണ്ടു. ആ പത തുപ്പിവരുന്നത് ഞാൻ ശരിക്കും കാണുന്നതിന് മുന്നേ തന്നെ, സോപ്പ് കുളത്തിൽ വീണത് പോലെ സോപ്പ് പതയാൽ ഞാൻ കുളിച്ചിരുന്നു; കൂടെ ഞാനിരുന്ന സീറ്റും. എന്റെ വശത്തെ വാതിലിനുൾവശവും സ്റ്റീയറിങ്ങും അതിനുമുന്നിലെ ഡാഷ് ബോർഡും മഴവില്ല് പോലെ അലംകൃതമായി.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷത്തേക്കെങ്കിലും പകച്ചുപോയ എനിക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല. ബേജാറ് കൂടിയതിനാൽ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും വകതിരിവില്ലാതെ നിൽക്കുന്ന സമയത്താണ് പിന്നോട്ട് സോപ്പ് തുപ്പിക്കൊണ്ട് പോയ സാധനം, തിരിച്ച് പഴയ സ്ഥാനത്തേക്ക് പോകുന്ന പോക്കിലും വീണ്ടും സോപ്പ് തുപ്പിയത്. അപ്പഴേക്കും കാര്യങ്ങൾ മനസ്സിലായതിനാൽ, ഉടനെത്തന്നെ വിൻഡ്ഷീൽഡ് പൊക്കിയത് കൊണ്ട്, പിന്നീട് തുപ്പിയ സാധനങ്ങളൊന്നും ഉള്ളിൽ വീണില്ല!
വണ്ടിയിൽ തുടക്കാനുള്ള സാമഗ്രികളൊന്നും ഇല്ലാതിരുന്നത് കൊണ്ട്, ഇട്ടിരുന്ന T-shirt അഴിച്ച്, സ്വന്തം ശരീരവും വണ്ടിയുടെ ഉൾഭാഗവും തുടച്ചെങ്കിലും, തൊലിയിൽ നിറങ്ങളുടെ പൂക്കളങ്ങൾ അതേപടിതന്നെ കിടന്നു. എന്തായാലും, വണ്ടി കുളിച്ച് കുട്ടപ്പനായെങ്കിലും, ഒരു T-shirt നശിച്ചെങ്കിലും, എന്റെ ചർമ്മവിശാലതയിലെ നിറക്കളങ്ങൾ ഒരാഴ്ച തുടർച്ചയായി കുളിച്ചിട്ടും മാറിയിട്ടില്ല!! കോഴിശാപം തന്നെയായിരിക്കും കാരണം. അല്ലാതെ, കോഴികളെല്ലാം കൊക്കര കൂവിക്കരഞ്ഞ്,
ഒരുമിച്ച് എന്റെ വടിവൊത്ത ശരീരത്തിൽ തൂറിയത് പോലാകാൻ, മേല്പറഞ്ഞ കാരണമല്ലാതെ വേറെ നിമിത്തങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ !
***

2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

തൂറാത്ത വിപ്ലവം

ഇന്നലെ അംബുജാക്ഷനെ കാണുമ്പോൾ വല്ലാതെ മെലിഞ്ഞിരുന്നു... നല്ല ക്ഷീണം കാണാനുമുണ്ട്... എല്ലിന് തൊലിയുടെ കുപ്പായം; അതിന്റെ മേലെയിട്ട ജുബ്ബ ഒരു പുതപ്പ് പോലെ തോന്നിച്ചു. 

കാരണം തിരക്കാതിരിക്കാൻ കഴിഞ്ഞില്ല. “രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ” എന്ന ഉത്തരം കേട്ടപ്പോൾ, എനിക്കൊന്നും മനസ്സിലായില്ല. “ഭക്ഷണം വല്ലാതങ്ങ് കുറച്ചു, ഒരു ദിവസം നാലരിയുടെ മലരും ഒരു ഗ്ലാസ് വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ”.

അതെ, ഭക്ഷണം കുറച്ചാൽ മെലിയും... “ചില മഹത്തുക്കൾ, നാല്പത്തൊന്ന് ദിവസമൊക്കെ ഭക്തിയോടെ ഉപവസിച്ച്, നാല്പത്തിരണ്ടാമത്തെ ദിവസം ആർത്തിയോടെ വാരിവലിച്ച് തിന്നുന്നതൊക്കെ കണ്ടിട്ടുണ്ട്” - ഞാൻ വെറുതെ കളിയാക്കി. 

“ഏയ് ഇതാനൊന്നുമല്ല... ഇനി മുതൽ അന്ത്യം വരെ ഇതോ ഇതിൽക്കുറവോ മാത്രമേ ഭക്ഷിക്കൂ".

“ഇത് ഏത് തരം ഉപവാസമാണ് എന്റെ പൊന്നമ്പൂ... ഗാന്ധിജി പോലും ഇങ്ങനെ പട്ടിണി കിടന്നിട്ടില്ലല്ലോ... ഈ പട്ടിണിയും രാജ്യവും തമ്മിലെന്താ ബന്ധം ?”

“എടോ... നീ ഈ രാജ്യത്തൊന്നുമല്ലേ ജീവിക്കുന്നത്?”

“അതെ..  എന്താ സംശയം..."

“എന്ത് കതേ... എഡോ... നമ്മൾ തൂറുന്നതാണ് ഇന്നത്തെ ഇവിടെയുള്ള സാധാരണക്കാരന്റെ ശാപം... ആളുകൾ എത്രയധികം തൂറുന്നോ, അത്രയും കൂടുതൽ കക്കൂസുകൾ ഇവിടെയുണ്ടാകും... എത്ര കക്കൂസുകൾ കൂടുതൽ കുഴിക്കണോ, അത്രയും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടും... അപ്പോ... നമ്മൾ തിന്നുന്നത് കുറച്ചാൽ തൂറുന്നത് കുറയും... നമ്മളോരോരുത്തരും തൂറുന്നത് കുറച്ചാൽ കക്കൂസുകൾ കുഴിക്കുന്നത് കുറയും... ആനുപാതികമായി പെട്രോളിയം വിലകൾ കുറയും... വിലക്കയറ്റം മൊത്തത്തിൽ കുറയും... രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടും... സാധാരണക്കാരൻ ആജീവനാന്തം പുഞ്ചിരിക്കും.... വല്ലോം മനസ്സിലായോ?”

അംബുജാക്ഷന്റെ ദേശസ്നേഹമോർത്ത് എന്റെ മുഖരോമകൂപം ഉയർന്നു പൊങ്ങി...

“പാക്കിസ്ഥാനികളും നേപ്പാളികളും ലങ്കാക്കാരും ബംഗാളികളും ഭൂട്ടാനികളും, എന്തിനധികം, ബർമ്മാക്കാര് പോലും ഈ കാര്യങ്ങൾ പണ്ടേ മനസ്സിലാക്കി തൂറ്റല് കുറച്ചോണ്ടല്ലേ, അവിടെ, പെട്രോളിന് വില  ഇവിടത്തെപ്പോലെ കൂടാത്തത് ? മാത്രോമല്ല... അറേബിയായിൽ ബാരലിന് വില കുറയുമ്പോ, അതിന് ആനുപാതികമായി, വാങ്ങുന്നവർ വില കൂട്ടുന്ന വിദ്യ നമ്മുടെ പൊട്ടന്മാരായ അയൽക്കാർക്ക് അറിയുകയുമില്ല...” അംബുജാക്ഷൻ തുടർന്നു.

“ശരിയാണല്ലോ" ഞാനും അറിയാതെ പറഞ്ഞു പോയി. എന്റെ ദേശസ്നേഹം മച്ചിന്റെ പുറത്ത് ചിതലരിച്ച് കിടക്കുകയാണോ?

“നീയൊക്കെ തിന്ന് തിന്ന് കുഴിച്ച് കുഴിച്ച് തൂറിക്കോ... ഒരു കൊല്ലം കൂടി കഴിഞ്ഞാൽ പെട്രോളിന് കൊടുക്കാനായി മാത്രം പയിനായിരത്തിന്റെ ഒറ്റ നോട്ട് നമ്മുടെ സർക്കാരിന് പുറത്തിറക്കേണ്ടി വരും” 

തിരിഞ്ഞ് നടക്കുമ്പോഴും, എന്റെ തൂറൽ കുറയുമെന്ന ഇത്തിരി പ്രതീക്ഷ പോലും അംബുജാക്ഷന്റെ മുഖത്ത് ഉണ്ടായിരുന്നില്ല!

***

2021 ജനുവരി 30, ശനിയാഴ്‌ച

ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)

(കടപ്പാട്: ഭാഷാപഠനകളരിയിലെ നേരിട്ടറിയാത്ത കൊച്ചുകുട്ടിക്ക്)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല. തെറി കേൾക്കും വഴികൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം എഴുതിയതിന് ശേഷം, അണിയറയിൽ നടക്കുന്ന ചിലകുരിശുയുദ്ധങ്ങളാണ് ഈ നാലാംഭാഗത്തിന് കാരണം. ഇത്തരം കുരിശുയുദ്ധങ്ങൾ ഇനി എത്ര ഭാഗങ്ങൾ കൂടി എന്നെക്കൊണ്ട് എഴുതിപ്പിക്കും എന്നതിന് ഇപ്പോൾ ഒരു നിശ്ചയവുമില്ല!)

പണ്ട്, എന്റെ വീട്ടിൽ, ഒരു കറുമ്പിപ്പശു ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച്, മറ്റുള്ള എല്ലാവരോടും അതിന് കലിപ്പായിരുന്നു. എന്താണെന്നറിയില്ല, പക്ഷേ അവളെങ്ങനെ ആയിരുന്നു. പുല്ലോ, പിണ്ണാക്കിൻ വെള്ളമോ, കമുകിൻ പട്ടയോ എന്ന് വേണ്ട, അതിന് ഇഷ്ടപ്പെട്ട എന്ത് സാധനമായാലും ഞാനോ അനിയന്മാരോ ആണ് കൊണ്ടുക്കൊടുക്കുന്നതെങ്കിൽ, കറുമ്പി, ഞങ്ങളുടെ മുഖം പോലും നോക്കാതെ, ഞങ്ങൾ എന്താണ് കൊണ്ടുക്കൊടുക്കുന്നതെന്ന് അറിയാൻ പോലും ശ്രമിക്കാതെ, അതിന്റെ മുൻകാലുകളിലൊരെണ്ണം കൊണ്ട് തറയിൽ അരിശത്തോടെ ശക്തിയായി മാന്തി, അതിന്റെ കൂർത്ത് നീണ്ട രണ്ട് കൊമ്പുകളും നമ്മളെ കുത്താൻ പാകത്തിൽ ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിച്ച്, തലയും കുനിച്ചൊരു നിൽപ്പുണ്ട്. അതിന്റെ അത്തരത്തിലുള്ള നിൽപ്പ് കാണുമ്പോൾ, ഞങ്ങൾ അതിശയത്തോടെയാണെങ്കിലും പേടിച്ച് ദൂരെ നിൽക്കും ഈ കുത്താൻ വരുന്ന പണ്ടാരത്തിന് എന്തിനാണ് വെള്ളം കൊടുക്കുന്നതെന്ന് വെറുതെയെങ്കിലും ചിന്തിച്ച് പോവും. ഇത്രയേറെ അതിനെ ഇഷ്ടപ്പെട്ടിട്ടും, അതിന് വേണ്ടി പുല്ലും പട്ടകളും വള്ളികളും യഥാസമയം സ്നേഹത്തോടെ എത്തിച്ച് കൊടുത്തിട്ടും, കറുമ്പിക്ക് ഞങ്ങളെ എന്തുകൊണ്ട് കണ്ണിൽ കണ്ടുകൂടാ എന്ന് സങ്കടപ്പെടും, ആശ്ചര്യപ്പെടും. - ഈ കഥയൊക്കെ എന്തിനാണ് പറഞ്ഞതെന്നല്ലേ? ചിന്തിച്ച് പോകുന്നതും ചിരിച്ചുപോകുന്നതുമായ കാര്യങ്ങൾ മുന്നിൽ വന്ന് നൃത്തം വെക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്! ഇങ്ങനെയൊക്കെ എഴുതുന്നത് ചിലരെങ്കിലും അനാവശ്യമാണെന്ന് കരുതിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്, ചില അവബോധങ്ങൾ ഉണ്ടാക്കാൻ ഉതകുമെന്ന് തന്നെയാണ് എന്റെ ചിന്ത.

കഴിഞ്ഞ ദിവസം, റിപ്പബ്ലിക് ദിനം പ്രമാണിച്ച്, ഒരു ഭാഷാപഠന കൂട്ടായ്മയിൽ, ഒരു കൊച്ചുകുട്ടി താല്പര്യപൂർവ്വം വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഒരു ഉത്തരവാദപ്പെട്ട വ്യക്തി post ചെയ്തു. മനോഹരമായ ഭൂപടം (ആ കുട്ടി വരച്ച ഭൂപടത്തിൽ ഇവിടെ പ്രസക്തമായ ഭാഗത്തിന്റെ ബാഹ്യരേഖാരൂപം  മാത്രം, കടപ്പാടോടെ, ഇതിന്റെ തലക്കെട്ടിനൊപ്പം ചേർക്കുന്നു). ആ ചിത്രം കണ്ടയുടനെ തന്നെ, "Great work... ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്നൊരു സന്തോഷം കൂടിയുണ്ട്" എന്ന spontaneous ആയൊരു comment ആണ് എനിക്കവിടെ ഇടാൻ തോന്നിയത്. കാരണം, മനോഹരമായ ആ ഭൂപടത്തിൽ ലഡാക്ക് ഏരിയ കൂടുതൽ ചൈനയിലോട്ട് തള്ളി നിന്നിരുന്നു.

ഉടനെത്തന്നെ, ആ പടം post ചെയ്ത ഉത്തരവാദപ്പെട്ടയാൾ, "@Vkokkodan, Please remove the political comment. This drawing is done by a child. We don't need any sarcasm in this group." എന്നൊരു മറുപടി സന്ദേശം ഇട്ടപ്പോൾ ഒരു നിമിഷം ഞാൻ ശങ്കിച്ചു... അറിയാതെ, തെറ്റായി എന്തെങ്കിലും പറഞ്ഞു പോയോ? രണ്ടുമൂന്നാവർത്തി വായിച്ചതിന് ശേഷവും എന്റെ ചെറിയ വിവേചനബുദ്ധിയിൽ ഒരു ചെറിയ പിശക് പോലും എന്റെ comment ൽ എനിക്ക് കാണാൻ പറ്റിയില്ല. 

കുട്ടിയാണ് ചിത്രം വരച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ, ആ കുട്ടിയെ അനുമോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഒരു ദുഃസ്സൂചന പോലും മനസ്സിലുണ്ടായിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനവും ഇന്ത്യയുടെ ഭൂപടവും പൊളിറ്റിക്കലായത് കൊണ്ട്, ലഡാക്കിനെക്കുറിച്ച് പറഞ്ഞത് മാത്രം പൊളിറ്റിക്കൽ ആവാൻ തീരെ സാധ്യതയില്ലല്ലോ. മറിച്ച്, അഥവാ, ആ കൂട്ടായ്മയിൽ ഒരു ചൈനാക്കാരൻ ഉണ്ടായിരുന്നെങ്കിൽ, എന്റെ comment, പൊളിറ്റിക്കൽ ആയേനെ. പക്ഷേ അവിടെ എല്ലാം ഇന്ത്യാക്കാർ ആയിരുന്നു. പിന്നെ ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്ന് പറഞ്ഞത് എങ്ങനെയാണ് ഒരു കളിയാക്കൽ ആവുക? അഥവാ, ആ ചിത്രത്തിനെ സംബന്ധിച്ച്, പാക് അധീന കാശ്മീർ അതിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചെങ്കിലും sarcastic ആയിപ്പോയെന്ന് പറയാമായിരുന്നു. 

ആ ഒരു കൂട്ടായ്മ, കുട്ടികളുടെ രക്ഷിതാക്കളുടേതായതിനാൽ, അവിടെയിട്ട comment കളൊക്കെ കുട്ടികൾ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട്, അവിടെയിടുന്ന ഓരോ comment കളും മറ്റ് post കളും രക്ഷിതാക്കളെയാണ് അല്ലെങ്കിൽ രക്ഷിതാവിനെയാണ് അഭിസംബോധന ചെയ്യുന്നത്. തീർത്തും നിർദ്ദോഷകരമായ തമാശകളെ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമായിരുന്നു എനിക്ക് മറുപടി comment ഇട്ട വ്യക്തി കാണിച്ച് തന്നത്. സാധാരണയായി ഇങ്ങനെയൊക്കെത്തന്നെയാണല്ലോ നമ്മൾ കൂട്ടായ്മകളിൽ പ്രതികരിക്കുക. പരസ്പരം അറിയുന്ന ആളുകൾ തമ്മിൽ 'steady like a stick' എന്ന രീതിയിൽ വളരെ stiff ആയി പെരുമാറേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, അവിടെ എന്റെ comment ന്റെ പേരിൽ ഏതെങ്കിലും നിയമങ്ങളോ മര്യാദയയോ തെറ്റിച്ചതായി ആർക്കെങ്കിലും പറയാൻ പറ്റുമോ? ആ കൊച്ചുകുട്ടിയെ അപമാനിച്ചതായി പറയാൻ പറ്റുമോ? അവിടെ എന്ത് dirty politics ആണ് ഞാൻ കളിച്ചത്? തീർത്തും പുരോഗമനപരമായ ഒരു അഭിനന്ദന സന്ദേശം തന്നെയായിരുന്നില്ലേ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? പക്ഷേ ആ ഉത്തരവാദപ്പെട്ട വ്യക്തിക്ക് മാത്രം എന്തോ അങ്ങനെ തോന്നി.

എന്തായാലും എന്നോട് comment പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ ഉടനെത്തന്നെ അതനുസരിച്ചു. അതിന് കാരണമുണ്ട്. ഞാനിട്ട comment ൽ എന്താണ് തെറ്റ് എന്നൊക്കെ ചോദിച്ച്, ആ കൂട്ടായ്മയിൽ തന്നെ ഞാൻ പ്രതികരിച്ചാൽ, അനാവശ്യമായി ആ കൂട്ടായ്മയിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രതികരണങ്ങൾ ഉണ്ടാവും. ആ പ്രതികരണത്തിലൊന്നും ആ കൂട്ടായ്മയിലെ മറ്റൊരു വ്യക്തിക്കും താല്പര്യമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവർക്ക് വളരെ അരോചകമായി തോന്നുകയും ചെയ്യാം. 'നിങ്ങൾക്കൊന്നും വേറെ പണിയില്ലേ' എന്നവർ ചോദിച്ചേക്കാം. 

മേല്പറഞ്ഞ രീതിയിൽ ചിന്തിക്കാൻ വേറൊരു പശ്ചാത്തലവുമുണ്ട്.ഒന്നു രണ്ട് മാസങ്ങൾക്ക് മുന്നേ, ഈ പറഞ്ഞ കൂട്ടായ്മയിൽ, ഞാൻ, എന്റെ ഒരു ബ്ലോഗ് share ചെയ്തിരുന്നു (കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)). ഒരു സംഘടനയുടെ ഒരവസരത്തിലെ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ ചുക്കാൻ പിടിക്കുന്നതിനിടയിൽ, യാതൊരു കാരണവുമില്ലാതെ, സ്വന്തം അറിവില്ലായ്മയുടെ കുഴിയിൽ നിന്നുകൊണ്ട്, ഒരാൾ, ഞങ്ങളെ നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ പുലഭ്യം പറഞ്ഞതിനെക്കുറിച്ചും, അതിന്റെ കൂടെ, നമ്മുടെയിടയിൽ നടക്കുന്ന ചില അപചയങ്ങളെക്കുറിച്ചുമായിരുന്നു പ്രസ്തുത ബ്ലോഗ്. ആ ബ്ലോഗ്, ഭാഷാപഠനകൂട്ടായ്മയിൽ ഇടാനുള്ള പ്രത്യേക കാര്യകാരണം, ആ ഒരു കൂട്ടായ്മ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നു എന്നത് കൊണ്ട് തന്നെയായിരുന്നു. എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യത്തിൽ, നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ മോശം പദങ്ങൾ ഉപയോഗിച്ച് തെറികൾ പറയുന്നുണ്ടെന്നും, എങ്ങനെയൊക്കെ അത്തരം സാഹചര്യങ്ങൾ, മഹത്തായ സംസ്കാരം പേറുന്ന നമ്മൾ ഒഴിവാക്കേണ്ടതുണ്ടെന്നും പറയാനാനും കൂടിയായിരുന്നു ആ കൂട്ടായ്മയിൽ പ്രസ്തുത ബ്ലോഗ് ഇട്ടത്. 

പക്ഷേ, ആ ബ്ലോഗിലെ യഥാർത്ഥ വശം കാണുന്നതിന് പകരം, അതിൽ സ്വയം പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു, അത് വായിച്ച ചില വ്യക്തികൾക്ക് താല്പര്യം. സംഘടനയുടെ ആഘോഷം ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച്, ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരുടെ വിവരക്കേടിന്റെ മാത്രം കാരണത്താൽ, ഞങ്ങൾ തെറി കേട്ടതൊന്നും ആർക്കും വിഷയമേ ആയിരുന്നില്ല. എന്തായാലും, ആ ബ്ലോഗ്, ഭാഷാ കൂട്ടായ്മയിൽ ഇട്ടത് മോശമായിപ്പോയെന്നും ഞാൻ കുറേപ്പേരെ വ്യക്തിഹത്യ നടത്തിയെന്നൊക്കെ പറഞ്ഞ്, ബ്ലോഗ് ഇട്ടിരുന്ന സമയത്ത്, ഭാഷാ കൂട്ടായ്മയിൽ  മോശമല്ലാത്ത രീതിയിൽ ഒരു ബഹളം നടന്നതാണ്. അതിന് ശേഷം ഇനി മുതൽ അവിടെ ബ്ലോഗൊന്നും ഇടേണ്ടതില്ലെന്ന്, ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം എന്നെ ഉന്നം വെക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ, വളരെ ശ്രദ്ധാപൂർവ്വം തന്നെയായിരുന്നു കൂട്ടായ്മയിലെ എന്റെ ഇടപെടൽ. പക്ഷേ എന്നിട്ടും, തീർത്തും നിർദ്ദോഷകരമായ ഒരു അഭിനന്ദന സന്ദേശം തീർത്തും വളച്ചൊടിച്ച്, അത് നീക്കുവാനുള്ള നിർദ്ദേശം വന്നപ്പോൾ, ഞാൻ എന്ത് പറഞ്ഞു എന്നതല്ല അവിടത്തെ വിഷയമെന്നും, അത് ആരാണ് പറഞ്ഞത് എന്നതാണ് വിഷയമെന്നും, വിഷയത്തിന് കാമ്പില്ലെങ്കിൽ, അതിന് ഇല്ലാത്ത കാമ്പുണ്ടാക്കുന്ന രീതിയിൽ തോന്നിപ്പിക്കുന്ന ശ്രമമാണ് നടന്നതെന്നും മനസ്സിലായി.

സത്യത്തിൽ, വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഭംഗിവാക്കുകളോട് കൂടിയ അഭിനന്ദനസന്ദേശത്തിന്, മേല്പറഞ്ഞ മറുപടിക്കമന്റ് കണ്ടപ്പോൾ, ഞാൻ, ഞാൻ പോലുമറിയാതെ, വീണ്ടും കുടുക്കില്ലാത്ത ട്രൗസറൊക്കെ ഇട്ട്, പിണ്ണാക്കിൻ വെള്ളവുമായി, നിഷ്കളങ്കമായി കറുമ്പിയുടെ മുന്നിലെത്തിയ, നാല്പത് കൊല്ലങ്ങൾക്ക് മുൻപുള്ള കണ്ണും മിഴിച്ച് അമ്പരന്ന് നിൽക്കുന്ന ഒൻപതുകാരനായി മാറിപ്പോയി!! ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂശിക്കുന്നത്? ഞാൻ എങ്ങനെ ഇടപെട്ടാലും പ്രശ്നമാക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കെങ്കിലും ദോഷം വരാനോ, അല്ലെങ്കിൽ എന്തെങ്കിലും ദുഷിപ്പിക്കാനോ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ, തീർച്ചയായും പറയേണ്ടതാണെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ, എന്റേതായ നല്ല ഭാഷയിൽ പറയാൻ എല്ലായ്‌പോഴും ശ്രമിക്കാറുണ്ട് എന്നതാണ് പ്രശ്നം. വിമർശനങ്ങളെ തീർത്തും നിർഗുണമായി സമീപിച്ച്, അതിലെ കഴമ്പിനെ കാണാതെ, പതിര് മാത്രം എന്തുകൊണ്ട് ആളുകൾ കാണുന്നു? ആരേയും അകാരണമായി വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, ചില കാര്യങ്ങൾ പറയുമ്പോൾ, പറയുന്ന കാര്യത്തിന്റെ കഴമ്പ് നോക്കാതെ വ്യക്തിപരമാക്കുന്നതാണ് യഥാർത്ഥമായ നിസ്സഹായാവസ്ഥ! മുൻപ് പറഞ്ഞത് പോലെ, ഇവിടെയും വ്യക്തികൾക്കല്ല പ്രാധാന്യം, മറിച്ച് വിഷയത്തിനാണ്. അതുകൊണ്ട് തന്നെയാണ് ആരുടേയും പേരുകൾ പരാമർശിക്കാത്തത്.

എന്റെ ആലോചനാവിഹായസ്സിൽ, എത്ര പരതിയിട്ടും ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റ് മനസ്സിലാകാത്തതിനാൽ, ആ കുട്ടി വരച്ച ഭൂപടത്തിന് ഞാൻ കൊടുത്ത comment ൽ എന്തായിരുന്നു dirty politics എന്നും എന്ത് sarcasm ആയിരുന്നു അതിൽ ഉണ്ടായിരുന്നതെന്നും ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ സന്തോഷമായേനെ!

എന്തായാലും, ഉത്തരവാദപ്പെട്ട വ്യക്തിയുടെ ഉത്തരവ് പ്രകാരം, ഞാനിട്ട സന്ദേശം, ഉടനടി തന്നെ പിൻവലിച്ചത്, അവിടെ വീണ്ടും ബഹളം ഉണ്ടാക്കേണ്ടെന്ന് കരുതിത്തന്നെയാണ്. പക്ഷേ, ഞാൻ അത് ഉടനെത്തന്നെ പിൻവലിക്കുകയും, അതിനുള്ള മറുപടിക്കമന്റ് അവിടെത്തന്നെ കിടക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്ത് വഷളത്തരം ഇട്ടിട്ടാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന്, എന്റെ സന്ദേശം കാണാത്തവർക്ക് തീർച്ചയായും സന്ദേഹമുണ്ടാവും. പോരാഞ്ഞതിന്, ഞാൻ ചെയ്തത് എത്രതന്നെ ശരിയായായലും, നേരത്തെ പറഞ്ഞത് പോലെ, ബ്ലോഗ് മുഖാന്തിരം ഒരു പ്രശ്നം ഇതിനകം തന്നെ ഉണ്ടായിട്ടുള്ളതിനാൽ, ഞാനൊരു സ്ഥിരം ബഹളക്കാരനാണെന്നും ചില ലോലമനസ്കർ കരുതിയേക്കാം. ആ അനാവശ്യമായ പഴി കുറച്ചെങ്കിലും ഒഴിവായിക്കിട്ടാൻ വേണ്ടി മാത്രമാണ്, ഞാൻ എന്റേതായ സ്‌ഥലത്ത്‌, ഇത്തരത്തിലൊരു വിശദീകരണം നൽകുന്നത്. അഥവാ, എന്റെ സന്ദേശം പിൻവലിക്കാൻ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ, എനിക്ക് മറ്റുള്ളവരോട് വിശദീകരിക്കാൻ വേറെ വേദി ഉണ്ടായിരുന്നെങ്കിൽ, ഇവിടെ ഇങ്ങനെയൊരു വിശദീകരണമേ ഉണ്ടാകുമായിരുന്നില്ല. ഇനി, വളരെ വളരെ അത്യാവശ്യത്തിനല്ലാതെ, ആ വാട്സാപ്പ് ഗ്രൂപ്പിൽ, പ്രളയം വന്നാൽ പോലും, എന്റെ മനസ്സമാധാനത്തിന് വേണ്ടി, ഞാനൊരു comment ഉം ഇടില്ലെന്നും ഇതിനാൽ തീരുമാനിക്കേണ്ടതായി വന്നിരിക്കുന്നു! അവരായി, അവരുടെ പാടായി. എന്തിനാ വെറുതെ ആരുടേയോ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലേറ്റുന്നത്! ഞാനിറങ്ങിയാൽ കുളം കലങ്ങുമെങ്കിൽ, ഞാനെന്തിനാണ് ഇറങ്ങുന്നത്?

ശൈത്യം കാരണം വിഷമിച്ച് വശായ കുരങ്ങ്, ശൈത്യം മാറാൻ, കരിയിലയിൽ മിന്നാമിനുങ്ങിനെപ്പിടിച്ചിട്ട് തീ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയാൽ തീ കത്തില്ലെന്ന ഉപദേശം കൊടുക്കാൻ ശ്രമിച്ച സൂചിമുഖിപ്പക്ഷിക്ക് സംഭവിച്ചത് പോലെ സംഭവിക്കുന്നതിനേക്കാൾ നല്ലത്, അത്തരത്തിലുള്ളിടത്ത് ഇടപെടാതിരിക്കുന്നതാണ്. കളിക്കളത്തിൽ അറിയാതെ വീണുപോവുകയോ, ആരെങ്കിലും തള്ളിയിടുകയോ ചെയ്യാതിരിക്കുവോളം, അടുത്ത കളി അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പരസ്പരവിശ്വാസമുള്ള കളിക്കളത്തിൽ മാത്രം കളിച്ചാൽ മതിയല്ലോ. ലഡാക്കിൽ വേറാരെങ്കിലും പോയി ലഡായി(लडाई) നടത്തട്ടെ. നമുക്കിത്തിരി ലഡു തിന്ന് പിരിയാം !!

***

2021 ജനുവരി 23, ശനിയാഴ്‌ച

ദേശീയധ്വജം - അനവസരേ കപിഹസ്തലാളിതം

അതെ, ഒരു കൊടി വീശിയതായിരുന്നു സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഏത് കൊടിയും ആർക്കും എവിടെയും വീശാമെങ്കിലും, ചില കൊടികൾ അനാവശ്യസമയങ്ങളിൽ, അനാവശ്യമായ സ്ഥലത്ത്, അവിചാരിതമായി, അനവസരത്തിൽ വീശുമ്പോൾ കൊടി വീശിയ ആളിന്റെ ചിന്തയായിരിക്കില്ല, ആ കൊടി വീശൽ കണ്ട ആളുകൾക്ക് ഉണ്ടാവുന്നത്. 

2021 ജനുവരി ആറിന് തുടങ്ങി ഏകദേശം ഒരാഴ്ചയോളം, വാഷിംഗ്ടൺ ഡിസിയിലെ മലയാളി / ഇന്ത്യൻ സമൂഹങ്ങളിലും കുറച്ച് ദിവസങ്ങൾ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ചർച്ചയായത് അത്തരമൊരു കൊടിവീശലായിരുന്നു. ആ കൊടി ഏതെങ്കിലും പ്രത്യേക നിറം കൊടുക്കാത്ത വെള്ളത്തുണിയോ, ഒന്നോ ഒന്നിലധികം നിറങ്ങൾ മുക്കിയ വർണ്ണത്തുണിയോ, അല്ലെങ്കിൽ വീശിയ ആളുടെ കോണകമോ ആയിരുന്നില്ല. പകരം വീശിയത് ഭാരതത്തിന്റെ ദേശീയ പതാക ആയിരുന്നു.

ഭാരതത്തിന്റെ ദേശീയ പതാക ഒരു ഭാരതീയന്, അല്ലെങ്കിൽ ഭാരതീയ പൈതൃകം പേറുന്ന ഒരു പൗരന് വീശാൻ പാടില്ലേ എന്ന ചോദ്യം  ഉയരാം. വീശാം, പക്ഷേ എവിടെ, എപ്പോൾ വീശുന്നു എന്നതിനൊക്കെ പ്രസക്തിയുണ്ട്. ഈ കഴിഞ്ഞ 2021 ജനുവരി ആറിന് ഭാരതത്തിന്റെ ദേശീയ പതാക വീശിയത്, ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കൻ ഐക്യനാടിന്റെ ഭരണസിരാകേന്ദ്രമായ വാഷിംഗ്ടൺ ഡിസിയിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ക്യാപ്പിറ്റോളിന്റെ അങ്കണത്തിലായിരുന്നു. 

അമേരിക്കൻ ഐക്യനാടിന്റെ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിൽ, അമേരിക്കൻ ദേശീയ പതാകക്ക് പകരം, അല്ലെങ്കിൽ അമേരിക്കൻ പതാകയോടൊപ്പം, ഇന്ത്യൻ ദേശീയ പതാക എന്തിനാണ് വീശിയത്? അവിടെയാണ്, രസകരമായ വാദഗതികൾ കിടക്കുന്നത്... ഇന്ത്യൻ പതാക വീശിയ ആളിന്റെ ഔചിത്യബോധത്തിന്റെ കിടപ്പ് വശം മനസ്സിലാകുന്നത്.

ജനുവരി ആറിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു റാലി നടക്കുകയായിരുന്നു ക്യാപ്പിറ്റോളിന് മുന്നിൽ. പ്രസിഡന്റ് ട്രംപിന്റെ ഭരണസമയത്ത് തന്നെ നടക്കുന്ന ആറാമത്തെയോ മറ്റോ റാലിയായിരുന്നു അത്. പക്ഷേ ഈ റാലിയിൽ, അവരുടെ മുഖ്യമുദ്രാവാക്യം, 'STOP THE STEAL' എന്നതായിരുന്നു. 

ഇവിടെ, വളരെ വികസിതമായ അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യ എന്ന 'മൂന്നാം ലോക' രാജ്യത്തിലെ തിരഞ്ഞെടുപ്പ് രീതിയെക്കാൾ വളരെ പഴഞ്ചനാണ്. ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രോണിക് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുമ്പോൾ, ഇവിടെ ഇപ്പോഴും പേപ്പർ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ 'MAIL IN BALLOT' എന്ന പരിപാടിയും ഉണ്ട്. പക്ഷേ ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് അന്നേ ദിവസം വരെ എത്തിച്ചേർന്ന തപാൽ വോട്ടുകളേ എണ്ണുള്ളൂവെങ്കിൽ,  ഇവിടെ, അമേരിക്കയിൽ, വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുമ്പോഴും തപാൽ ബാലറ്റുകൾ വന്നുകൊണ്ടേയിരിക്കും! മാത്രവുമല്ല, യഥാർത്ഥ വോട്ടിങ് സമയത്ത് നമ്മുടെ നാട്ടിലുള്ള മാതിരി, വളരെ കർശനമായ പരിശോധനകളും ഉണ്ടാവാറില്ല. 

ഇങ്ങനെയൊക്കെയാണെങ്കിലും കാലാകാലങ്ങളിൽ, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലധികമായി, റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും മാറിമാറി ഇവിടെ അധികാരത്തിൽ എത്തുന്നുണ്ട്. അത്തരം ഒരു തിരഞ്ഞെടുപ്പിൽ തന്നെയായിരുന്നു റിപ്പബ്ലിക്കാനായ ട്രംപ് 2016 ൽ അധികാരത്തിൽ വന്നതും. പക്ഷേ ഈ കാര്യങ്ങൾക്ക് ട്രംപ് വന്നതോടെ ചില മാറ്റങ്ങളുണ്ടായി. 

ചൈനക്കെതിരെയുള്ള നിലപാടുകളിലും നിയമാനുസൃതമല്ലാത്ത കുടിയേറ്റ നിലപാടുകളിലും കൈയ്യടി നേടിയപ്പോൾ, മറ്റുപല കാര്യങ്ങളിലും ട്രംപ് പഴികൾ കേട്ടു. 'വായിൽ വരുന്നത് കോതക്ക് പാട്ട്' എന്നത് പോലുള്ള അദ്ദേഹത്തിന്റെ സംസാരങ്ങളും, സ്ത്രീ-വർണ്ണ വിരുദ്ധ പരാമർശങ്ങളാലും, ഉച്ചത്തിലല്ലെങ്കിലും വലതുപക്ഷ തീവ്രനിലപാടുകളാലും അദ്ദേഹത്തിനെതിരെ ജനവികാരത്തള്ളിച്ച ഉണ്ടായെങ്കിലും സ്റ്റോക്ക് മാർക്കറ്റ് വീഴാതെ ഉയർത്തിത്തന്നെ സംരക്ഷിച്ചത് ട്രംപിന് ജനപ്രീതിയുണ്ടാക്കിയിരുന്നു. അങ്ങനെ, 2020 ലെ രണ്ടാമത്തെ ഊഴത്തിലും അധികാരത്തിൽ എത്തുക എന്ന ഉദ്യമത്തിനിടയിലായിരുന്നു കൊറോണയുടെ വരവ്. കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ ട്രംപദ്ദേഹം ദയനീയ പരാജയമായിരുന്നു. അങ്ങനെ, കൊറോണാമഹാമാരിക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം വളരെ വൃത്തിയായി തോറ്റു!

പക്ഷേ, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി, ഒരു പ്രസിഡന്റ്, അദ്ധേഹത്തിനുണ്ടായ തോൽവി അംഗീകരിക്കാൻ തയാറല്ലായിരുന്നു. രാജ്യത്ത് നിയമാനുസൃതമല്ലാതെ കടന്നുകൂടിയ ആളുകളും, ഒരേ ആൾ തന്നെ ഒന്നിലധികം വോട്ടുകൾ ചെയ്തുമാണ് തന്നെ തോല്പിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം! അതിനെതിരെ കോടതികളിൽ അറുപതിലധികം വക്കാലത്തുകൾ എത്തിയെങ്കിലും, കോടതികൾ എല്ലാം തള്ളിക്കളഞ്ഞു. എന്നിട്ടും അധികാരത്തിൽ കടിച്ച് തൂങ്ങിയിരിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്!

ആ അവസരത്തിലായിരുന്നു മേല്പറഞ്ഞ ആറാമത്തെ റാലി നടത്താൻ പ്ലാനിട്ടത്. STOP THE STEAL' എന്ന് പറഞ്ഞാൽ, കള്ളത്തരത്തിലൂടെ അധികാരത്തിലെത്തുന്നത് തടയുക എന്നതായിരുന്നു. രാജ്യത്താകമാനമുള്ള ആളുകളോട് ക്യാപ്പിറ്റോളിൽ എത്തിച്ചേരാനും, അവരോട്, STOP THE STEAL' ഏതുവിധേനയും തടയാൻ, 'ACT LIKE HELL' എന്നും ട്രംപ് ആഹ്വാനം ചെയ്തു. ട്രംപിനെ അത്യധികം പിന്താങ്ങുന്ന 'PROUD BOYS' എന്ന തീവ്രവെളുമ്പൻ വലതുപക്ഷക്കാരും അവിടെ അണിചേർന്നു. അങ്ങനെ, റാലിയെന്ന ലേബലിൽ വേഷം കെട്ടിവന്നവർ, അവിടെ കൂടിയ ആളുകളിൽ ചില നിയോഗങ്ങൾ ഏല്പിക്കപ്പെട്ടവർ, ട്രമ്പണ്ണൻ ആഹ്വാനം ചെയ്തതുപോലെ അവിടെ നരകസമാനമായി പ്രവർത്തിച്ചു. ക്യാപ്പിറ്റോൾ ഹിൽ എന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അവർ അഴിഞ്ഞാടി. യഥാർത്ഥത്തിൽ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി റിപ്പബ്ലിക്കൻ പാർട്ടിയെ ഏകദേശം മൊത്തത്തിൽത്തന്നെ ഹൈജാക് ചെയ്തിരുന്ന ട്രംപ്, അതിന്റെ അണികളെയും, അമേരിക്കയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ രീതിയിൽ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതിലും വിജയിച്ചു. അത്തരത്തിൽ പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു പാവം ഭാരതീയ റിപ്പബ്ലിക്കാനാണ്, ക്യാപ്പിറ്റോൾ ഹില്ലിൽ അക്രമം നടക്കുമ്പോഴും, അതിനുള്ളിലേക്ക് ആളുകൾ ഇരച്ച് കയറുമ്പോഴും, പോലീസ് tear gas ഷെല്ലുകൾ പൊട്ടിച്ചപ്പോഴും അമേരിക്കൻ പതാകകളുടെയും ട്രംപ് ബാനറുകളുടെയും അകമ്പടിക്ക് മോടി കൂട്ടുവാൻ ഇന്ത്യൻ ദേശീയ പതാക വീശിയത്!

ജനുവരി ആറിന് ഉച്ചക്ക് ശേഷം നടന്ന ആ ലോകം നടുങ്ങിയ അതിക്രമം ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഇടയിൽ ഇന്ത്യയുടെ ദേശീയ പതാക, വിജയാഹ്ളാദപ്രകടനത്തിലെന്നോണം വീശുന്നത് കണ്ട് ഒരുമാതിരിപ്പെട്ട ഇന്ത്യാക്കാരും ഇന്ത്യൻ വംശജരും തലയിൽ കൈവച്ച് അത്ഭുതം കൂറിയത് - അക്രമസ്ഥലത്ത് ത്രിവർണ്ണപതാക വീശിയ ഈ മഹാൻ ആരാണ്? ആ അക്രമത്തിൽ ഇന്ത്യക്കും ഇന്ത്യാക്കാർക്കും എന്താണ് കാര്യം? ട്രംപും മോഡിയും ഭായീഭായിമാരായത് കൊണ്ട് ഏതെങ്കിലും ഭായിമാരായിരിക്കുമോ വീശിയത്? 

സംശയങ്ങൾ ചോദ്യങ്ങളായും ഫോൺ വിളികളായും മാറിക്കൊണ്ടിരിക്കെയാണ് നമ്മുടെ തന്നെ കൂട്ടത്തിലുള്ള, നമുക്കെല്ലാവർക്കും അറിയുന്ന ഒരു സാധു, അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ നമ്മൾ ടിവിയിൽ കണ്ട ചലച്ചിത്രങ്ങൾക്ക് സമാനമായി, വളരെ അഭിമാനത്തോടെ ചിത്രങ്ങൾ പോസ്റ്റിയത്. കൂട്ടത്തിൽ, വംശവെറിയന്മാരായ  'PROUD BOYS' ന്റെകൂടെയുള്ള ചിത്രങ്ങളും! 

അതെ, അദ്ദേഹത്തിനെ നമുക്കെല്ലാവർക്കും അറിയാം. ഇവിടെയുള്ള മലയാളി അസോസിയേഷനുകളിലെ സ്ഥിരസാന്നിദ്ധ്യം. ഒരു തവണ അസോസിയേഷൻ പ്രസിഡന്റ്, അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷനായ FOMAA യുടെ ഒരു തവണത്തെ വൈസ് പ്രസിഡന്റ്, മോശമല്ലാത്ത ഒരു ബിസിനസ്സുകാരൻ, വളരെ നന്നായി സംസാരിക്കുന്നയാൾ, പണ്ടത്തെ ഡമോക്രാസ്റ്റായ ഇന്നത്തെ റിപ്പബ്ലിക്കൻ, വിർജീനിയയിലെ ഒരു സ്‌കൂൾ ബോർഡിൽ റിപ്പബ്ലിക്കൻ പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ടയാൾ, എന്തിനധികം, നമ്മുടെ കൂട്ടത്തിൽ നിന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ കടന്ന് നമ്മെ ഒരിക്കൽ പ്രതിനിധാനം ചെയ്യപ്പെടുമെന്ന് കരുതിയ ഒരാൾ! അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളൊരിക്കലും കരുതിയിരുന്നില്ല.

അദ്ദേഹം റിപ്പബ്ലിക്കനാണെങ്കിലും ഡമോക്രാറ്റുകാരായ ഭൂരിപക്ഷം ഇന്ത്യാക്കാരും അദ്ദേഹത്തെ ജാതിമതദേശഭേദമെന്യേ പിന്താങ്ങുന്നവരായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളാണല്ലോ. എങ്കിലും ക്യാപ്പിറ്റോളിൽ അക്രമം നടക്കുന്ന സമയത്ത്, ആ അക്രമത്തിന് ഇന്ത്യാക്കാരുടെ മുഴുവൻ പിന്തുണയുണ്ടെന്ന തരത്തിൽ ഇന്ത്യൻ പതാകയും വീശിയത് ഒരുവിധം ഇന്ത്യാക്കാർക്കൊന്നും സഹിക്കാൻ പറ്റുന്നതായിരുന്നില്ല. 

അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ നമുക്കാർക്കും സംശയമുണ്ടായിരുന്നില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എല്ലാവർക്കും സഹായിയാണ്. ഒരു പക്ഷേ മറ്റ് റിപ്പബ്ലിക്കൻമാരുടെ ഇടയിൽ ഭാരതീയ പൈതൃകം പേറുന്നവരുടെ മുഴുവൻ പിന്തുണയുള്ളയാൾ എന്ന തരത്തിൽ പെരുമാറി, പാർട്ടിയിൽ  കൂടുതൽ വളരാൻ ശ്രമിച്ചതാകാം. അതുമല്ലെങ്കിൽ, അക്രമം നടക്കുമെന്നറിയാതെ അനവസരത്തിൽ പതാകയുമേന്തി അവിടെ എത്തിയതാകാം. പക്ഷേ, അവിടെ വലിയ ബഹളങ്ങൾ നടക്കുമ്പോഴും അവിടെ നിന്ന് മാറാതെ പതാകയും വീശി അവിടെത്തന്നെ നിൽക്കാൻ അദ്ദേഹത്തിനെങ്ങനെ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് അത്ഭുതം തന്നെയായിരുന്നു.

വൈകുന്നേരമായപ്പഴേക്കും, ഫോൺകാളുകൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു. ഇവിടെയുള്ള ചില മലയാളി പ്രമുഖർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇന്ത്യാക്കാരെ / മലയാളികളെ അവരുടെ സമ്മതമില്ലാതെ ഒരു അക്രമസമരത്തിൽ ലോകസമക്ഷം പ്രതിനിധാനം ചെയ്തതിന് ഒരു ക്ഷമാപണം നടത്തണമെന്നായിരുന്നു അവർക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. അദ്ദേത്തിന്റെ മറ്റ് സുഹൃത്തുക്കളുടെ അത്ര വരില്ലെങ്കിലും, അദ്ദേഹത്തിന്റെ ഒരു സുഹൃത്തെന്ന നിലക്ക് ഞാനും ഒരു തവണ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. 

പിന്നീട് നമ്മൾ കണ്ടത്, അദ്ദേഹം മലയാളത്തിലെയും ഇന്ത്യയിലെയും ചാനലുകളായ ചാനലുകളിലെല്ലാം വിളിച്ച് ഉറക്കം പോലുമില്ലാതെ ഇന്റർവ്യൂ കൊടുക്കുന്നതായിരുന്നു. ഞാനാണ് പതാക വീശിയത്, അത് എന്റെ അവകാശമാണ്, അതിലാർക്കും ഇടപെടാൻ അധികാരമില്ല, അമേരിക്കൻ പൗരനായത് കൊണ്ട് അമേരിക്കൻ പതാകയും ഇന്ത്യൻവംശജനായത് കൊണ്ട് ഇന്ത്യൻ പതാകയും എന്റെ ജീവനാണ്, നിയമപരമായി ഇതിൽ ഒരു തെറ്റുമില്ല എന്നൊക്കെയാണ് അദ്ദേഹം എല്ലാ ചാനലുകളിലും പറഞ്ഞുകൊണ്ടിരുന്നത്.

അദ്ദേഹം ഫോണെടുക്കാത്ത സമയത്തിനിടക്ക്, വാഷിംഗ്ടൺ ഡിസിയിൽ ഫേസ്‌ബുക്കിൽ മറ്റുള്ള ഇന്ത്യാക്കാർ, അദ്ദേഹത്തിന്റെ ക്ഷമാപണം ആവശ്യപ്പെട്ടുകൊണ്ട് ബഹളം വെക്കുകയായിരുന്നു. ആ ബഹളത്തിൽ മറ്റുള്ളവരെപ്പോലെ ഞാനും പങ്കാളിയായി. അമേരിക്കയിലെ ബഹളത്തിൽ ത്രിവർണ്ണപതാകക്കെന്ത് കാര്യമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇതിന് മുന്നേ 'ഹൗഡി മോഡി' പരിപാടിയിൽ മോദിയും ട്രംപും പ്രസംഗിച്ചപ്പോഴും ഇന്ത്യൻ ദേശീയ പതാക അനാവശ്യമായി ഉപയോഗിച്ചിരുന്നെങ്കിലും, അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നത് കൊണ്ട് അതിനെയൊന്നും ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ നടന്ന ക്യാപ്പിറ്റോൾ സംഭവത്തിലും അനിഷ്ടസംഭവങ്ങൾ നടന്നിരുന്നില്ലെങ്കിൽ, ആരും ത്രിവർണ്ണപതാകയേന്തിയതിനെ ചോദ്യം ചെയ്യുമായിരുന്നില്ല. പക്ഷേ, അവിടെ നടന്നത് റാലിയുടെ പേരിൽ വേഷം മാറിയ, കാലേക്കൂട്ടി കണക്കുകൂട്ടിയ ഒരക്രമസമരമായിരുന്നു. അതും ലോകത്തിന്റെ മുൻപിൽ അമേരിക്കയുടെ യശസ്സിനെ പാതാളം വരെ ഇടിച്ചു താഴ്ത്തിയ അക്രമസമരം. ആ അക്രമത്തിൽ ദേശീയപതാകയേന്തി ഇന്ത്യാക്കാരെ പ്രതിനിധീകരിച്ചതിനാണ്, മറ്റുള്ള ഇന്ത്യാക്കാർക്ക് ദേഷ്യം വന്നത്.

പക്ഷേ, അദ്ദേഹത്തിനെ വളരെ നന്നായറിയുന്ന ഒരുപാടുപേർ ആവശ്യപ്പെട്ടിട്ടും നിർദ്ദേശിച്ചിട്ടും, ഉപദേശിച്ചിട്ടും, ക്ഷമാപണമോ ദുഃഖമോ പോയിട്ട്, അദ്ദേഹം ചെയ്ത പ്രവർത്തിയിൽ ഒരു തെല്ല് പതിര് പോലും അദ്ദേഹത്തിന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ക്ഷമാപണം എന്നത് ഒരുതരത്തിൽ നാണക്കേടായി അദ്ദേഹം കണ്ടിരിക്കാം, പക്ഷേ, തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് അറിയാതെയാണ് ത്രിവർണ്ണപതാക കൊണ്ടുപോയതെന്ന് പോലും പറയാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല. 

അമേരിക്കയിൽ ജനുവരി ഏഴ് പ്രഭാതമായപ്പഴേക്കും, ക്യാപ്പിറ്റോളിൽ നടന്ന അക്രമത്തിൽ ലജ്ജിക്കുന്നുവെന്നും, അതിൽ ഇന്ത്യൻ പതാക പിടിച്ച്ഒരിന്ത്യൻ വംശജൻ പങ്കെടുത്തതിനെ അപലപിക്കുന്നുവെന്നും, ആ സംഭവത്തിൽ അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കുറെ മലയാളികൾ ഒപ്പിട്ട ഒരു പത്രിക തയ്യാറായി. കാരണം, അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കിലും, ഞങ്ങൾക്ക്, ഇവിടെ വളരുന്ന ഞങ്ങളുടെ അടുത്ത തലമുറകൾ ഒരിക്കൽ പോലും, ഈ നടന്ന സംഭവത്തിന്റെ പേരിൽ തല കുനിക്കരുതെന്ന ശാഠ്യം ഉണ്ടായിരുന്നു. പത്രിക തയ്യാറാവുന്ന സമയത്ത്, നമ്മുടെ കഥാനായകൻ ഏഷ്യാനെറ്റിൽ വിനു വി ജോണിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. ആ ചർച്ചയിൽ അദ്ദേഹം അഭിമാനത്തോടെ അദ്ദേഹത്തിന്റെ വാദഗതികൾ നിരത്തവേ തന്നെ, ചില മഹദ്‌വ്യക്തികളുടെ ശ്രമഫലമായി, ഞങ്ങളുടെ പത്രിക വിനുവിന് അയച്ചുകൊടുക്കാനും ലോകം കേൾക്കെ തന്നെ ഞങ്ങളുടെ എതിരഭിപ്രായം കഥാനായകനെ കേൾപ്പിക്കാനും സാധിച്ചത്, നാളെയുടെ രാഷ്ട്രീയ  കാലാവസ്ഥയിൽ, ഞങ്ങൾക്ക് ഞങ്ങളുടെ ഇളം തലമുറക്കാർക്ക് വേണ്ടി കരുതിവെക്കാൻ പറ്റിയ കരുത്തായിരുന്നു.

പക്ഷേ കഥാനായകന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. ഫേസ്ബുക്ക് ഫോറത്തിൽ വന്ന് മറ്റുള്ളവരെ കളിയാക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നത്, ത്രിവർണ്ണപതാകയാണ് എടുത്തെങ്കിലും, അത് അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും പ്രതിനിധാനം ചെയ്യുന്നില്ല എന്നാണ്. അദ്ദേഹം ഒരു Individualist ആണത്രേ! ആ ഔചിത്യത്തിന്റെ മുന്നിൽ, അദ്ദേഹത്തിന്റെ മുന്നിൽ തിരിഞ്ഞ് നിന്ന് നമസ്കരിക്കാനല്ലാതെ നമുക്ക് വേറൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അദ്ദേഹം, അദ്ദേഹത്തിന്റെ പാന്റ്സോ കോണകമോ ആയിരുന്നു എടുത്ത് വീശിയതെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. ഒഫീഷ്യൽ ലെറ്റർ പാഡിൽ കത്തെഴുതിയിട്ട്, അത് വ്യക്തിപരമായ കത്തായിരുന്നു എന്ന് പറയുന്ന ഇടുങ്ങിയ യുക്തിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു രാജ്യത്തിന്റെ ദേശീയപതാക പിടിക്കുമ്പോൾ, അത് അദ്ദേഹത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ എന്ന് ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലത! ഏത് ആവശ്യത്തിന്റെ പേരിലായാലും ലോകം ഇന്നുവരെ കാണാത്തവിധത്തിലുള്ള നാണം കെട്ട അക്രമം കണ്ടുനിൽക്കേ പോലും അവിടുന്ന് മാറി നിൽക്കാനുള്ള മനസ്സ് കാണിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ഔന്നത്യം!

ഒരു രാജ്യത്തിന്റെ ദേശീയപതാക എന്താണെന്നും അത് എന്താണ് പ്രതിനിധീകരിക്കുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം നേരെ തിരിച്ച് പോയി ഒന്നാം ക്‌ളാസ്സ് മുതൽ വീണ്ടും പഠിക്കുകയായിരിക്കും ഉചിതം. ഒരു ദേശീയ പതാകയുമെടുത്ത് അത് Individualism ത്തിന്റെ പേരിൽ, എന്റേത് മാത്രം, എന്നെക്കുറിച്ച് മാത്രം എന്നൊക്കെ പറയുന്നത് വളരെ മഹത്തരമായി കരുതുന്നവരോട് കൂടുതൽ എന്ത് പറയാനാണ്? ഒരു ദേശീയ പതാക കൈയ്യിലേന്തുമ്പോൾ, സ്വന്തം കോണകം എടുത്തത് പോലെ, അതിൽ സ്വന്തം മുഖം മാത്രം കാണുന്നവരെ എങ്ങനെ മാറ്റാനാണ്? 

അദ്ദേഹത്തിന്റെ രാഷ്ട്രീയമോ വർണ്ണമോ അമിത ദേശസ്നേഹമോ ഒന്നുമല്ല ഇവിടത്തെ വിഷയം. ഈ അക്രമത്തിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ അദ്ദേഹം പ്രതികരിക്കുന്നത് മൂഡ്ഡമാണ്. നാട്ടിൽ രാഷ്ട്രീയം കളിച്ച് വളർന്ന, രാഷ്ട്രീയം കണ്ട ഏതൊരു വ്യക്തിക്കും അറിയാം എങ്ങനെയാണ് രാഷ്ട്രീയക്കാർ അക്രമത്തിന് പ്ലാനിടുന്നത് എന്ന്. ഒരു കൂട്ടം ആളുകളെ അവർ അതിനായി സജ്ജരാക്കി നിർത്തുകയാണ് ചെയ്യുന്നത്. സമരത്തിൽ പങ്കെടുത്ത എല്ലാവരും അത് ഒരിക്കലും അറിയണമെന്നില്ല. അത് പോലെ ഇവിടെ ക്യാപ്പിറ്റോളിൽ നടന്ന അക്രമവും അദ്ദേഹം അറിഞ്ഞിരിക്കണമെന്നില്ല. പക്ഷെ നടന്നത് അതിക്രമമായതുകൊണ്ടും ആ അതിക്രമത്തിൽ ത്രിവർണ്ണപതാക പെട്ടുപോവുന്നത് ത്രിവർണ്ണപതാകയെ മാനിക്കുന്ന മറ്റുള്ളവർക്ക് ദുഃഖമുണ്ടാക്കുമെന്നും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ Individualism മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല!

ഇത്തരം സമരങ്ങളൊക്കെ ദിവസങ്ങൾ എടുത്ത് പ്ലാൻ ചെയ്യപ്പെടുന്നതാണ്. അല്ലാതെ രാജ്യത്താകമാനം നിന്ന് ആളുകൾ അവിടെ എത്തുമോ? അവിടെ നിന്ന് പോലീസിന്റെ അടി കൊണ്ട ടെന്നസ്സിയിൽ നിന്നുള്ള ഒരു സ്ത്രീ, കരഞ്ഞു കൊണ്ട് പറയുന്നത് എല്ലാവരും കേട്ടിരിക്കും. "ഞങ്ങൾ ക്യാപ്പിറ്റോളിൽ അതിക്രമിച്ച് കയറുമ്പോഴായിരുന്നു പോലീസ് എന്നെ ഇടിച്ചത്.... ഞങ്ങൾ വന്നത് വിപ്ലവം നടത്താനായിരുന്നു" എന്ന് പറഞ്ഞ ആ സമരം എങ്ങനെയാണ് ഒരു സമാധാനപരമായ റാലിയാവുന്നത്? ഒരിക്കലുമില്ലാത്തവിധം ക്യാപ്പിറ്റോളിനടുത്ത് നിന്ന് ട്രക്കുകൾ നിറച്ച് പൈപ്പ് ബോംബുകൾ കാണപ്പെട്ടത് റാലിക്ക് വേണ്ടിയായിരുന്നോ? 

താത്വികമായോ ബൗദ്ധികമായോ പോലും അടിത്തറയില്ലാത്ത നിലപാടിൽ ഉറച്ച് നിന്ന്,  ഇവിടെ, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, ജനങ്ങളുടെ സ്പന്ദനം അറിയുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണ്. അനുഭവസമ്പത്തും രാഷ്ട്രീയപരിചയവും കൂർമ്മബുദ്ധിയും അദ്ദേഹത്തിന് ഞങ്ങളെക്കാൾ കൂടുതൽ ഉണ്ടായിരിക്കാം. വളരെച്ചെറിയൊരു ന്യൂനപക്ഷം അദ്ദേഹത്തിന്റെ കൂടെ നിന്നേക്കാമെങ്കിലും ഭാരതീയ പൈതൃകം പേറുന്ന ഭൂരിപക്ഷവും ഇനി അദ്ദേഹത്തെ പിന്താങ്ങുന്നതിനുള്ള സാദ്ധ്യത വളരെ വിരളമാണ്. ഒരുപക്ഷേ, കാലം എല്ലാം മറക്കുമെന്നും അല്ലെങ്കിൽ ജനപിന്തുണയുടെ ആവശ്യം അദ്ദേഹത്തിനില്ലെന്നും, അദ്ദേഹം കരുതിയേക്കാം. പക്ഷേ, ഓരോ തവണ അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ വരുമ്പോഴും ഈ ആരോപണങ്ങൾ ഉയർന്ന് വരുമെന്ന് ഓർത്ത് വെക്കുന്നത് അദ്ദേഹത്തിന് നല്ലതായിരിക്കും. 
എന്തായാലും, ഈ വിവാദനിലപാടിൽ മാറ്റമില്ലാത്തിടത്തോളം, നഷ്ടം ഞങ്ങൾക്ക് തന്നെയാണ്. ഞങ്ങൾക്ക് നഷ്ടപ്പെടുന്നത്, നാളെ ഞങ്ങളെ പ്രതിനിധീകരിക്കാൻ ഞങ്ങൾ കണ്ടുവച്ചിരുന്ന ഒരു ബിംബമാണ്. 

ഇദ്ദേഹമൊക്കെ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ശരിയായ പ്രശ്നങ്ങളാണെങ്കിൽ പോലും ക്യാപ്പിറ്റോൾ ഇടിച്ച് പൊളിച്ചിട്ടാണോ അതിന് പരിഹാരം കാണുന്നത്? ഈ പരാതികൾ ഉന്നയിക്കുന്ന റിപ്പബ്ലിക്കന്മാർ തന്നെ എത്രയോ തവണ അധികാരത്തിൽ വന്നിട്ടും എന്തുകൊണ്ടാണ് ഇത്ര കാക്കാലമായിട്ടും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത്? തോൽക്കുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ എന്ന് കരുതുന്ന രാഷ്ട്രീയം രാഷ്ട്രീയമാണോ? എത്രയോ തവണ അധികാരം കിട്ടിയിട്ടും മാറ്റാൻ ശ്രമിക്കാത്ത ഒരു കാര്യം, കോടതികൾ പോലും തള്ളിക്കളഞ്ഞ ന്യായങ്ങൾ, ഇവയൊക്കെ മാറ്റാൻ ക്യാപ്പിറ്റോൾ തല്ലിപ്പൊളിക്കുകയാണ് നല്ലതെന്ന് കരുതുകയും, ആ പൊളിക്കൽ സമരത്തിൽ ഒരു രാജ്യത്തിന്റെയും അതിന്റെ പാരമ്പര്യം പേറുന്ന ആളുകളേയും പ്രതിനിധീകരിച്ച് കൊണ്ട് ആ രാജ്യത്തിന്റെ ദേശീയ പതാക വീശിയതിൽ തെറ്റില്ലെന്ന് കരുതുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കുറച്ച് മുള്ളിൻപൂക്കൾ അർപ്പിക്കട്ടെ!

എങ്ങനെ പറഞ്ഞിട്ടും കുലുങ്ങാത്ത അദ്ദേഹം, നിലപാട് മാറ്റാനില്ലെങ്കിലും, ഒരു സൗഹൃദപരമായ ചർച്ചക്ക് സമോസയുമെടുത്ത് അദ്ദേഹത്തിന്റെ ചെല്ലാൻ ക്ഷണിച്ചിരുന്നു. പക്ഷേ, ഉരുകാത്ത നെയ്യുള്ളിടത്ത് സമോസയുമെടുത്ത് ഞങ്ങളെങ്ങനെ പോവും?  ഏഷ്യാനെറ്റിലെ വിനു പറഞ്ഞത് പോലെ, ആരാണെങ്കിലും എവിടെയെങ്കിലും എങ്ങനെയെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ളതല്ല ഒരു രാജ്യത്തിന്റെ ദേശീയപതാക എന്നത് നമ്മുടെ കഥാനായകനെ എങ്ങനെ മനസ്സിലാക്കാനാണ്?

വാൽക്കഷ്ണം: എന്ത്, എപ്പോൾ, എങ്ങനെ ചെയ്യണമെന്ന് നിശ്ചയമില്ലാത്തവനെ വാനരനെന്ന് വിളിക്കണമെന്ന് പണ്ട് കുമാരന്മാഷ് ആറാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു. അത് എന്താണെന്ന് ബോദ്ധ്യമായ ഒരു സംഭവമായിരുന്നു അക്രമസ്ഥലത്തും ഒട്ടുമേ വേണ്ടാത്തിടത്ത് ത്രിവർണ്ണപതാക വീശിയതിലൂടെ അദ്ദേഹം ചെയ്തത്! ദേശീയ പതാകക്ക് ഒരു കപിഹസ്തലാളനം!! 

എന്നിരുന്നാലും, ഇത്തരം വഷളത്തരങ്ങൾ നടന്നിട്ടും, ആ വഷളുകൾ നടന്ന സ്ഥലത്തുള്ള മലയാളി സംഘടനകൾ പോലും (പേരിന് മാത്രം ഒരു അസോസിയേഷൻ ഒരു പത്രക്കുറിപ്പ് ഇറക്കിയെങ്കിലും), ശക്തമായി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും, ആ വഷളിനെ അതിശക്തമായി അപലപിക്കാൻ ഇതുവരെ മിനക്കെടാത്തത് ചില സ്വാർത്ഥതാല്പര്യങ്ങൾ കൂട്ടായ്മയുടെ താല്പര്യങ്ങളെ മറികടക്കുന്നു എന്ന അപചയത്തെ വിളിച്ചോതുന്നു. ഓണവും വിഷുവും നൃത്തനൃത്യങ്ങളോടെ ആഘോഷിക്കുന്നത് മാത്രമല്ല അസോസിയേഷനുകളുടെ കടമ, മറിച്ച്, ഇത്തരത്തിൽ സ്വന്തം സമൂഹത്തിലെ കണ്ണികൾ ഉൾപ്പെടുന്ന സാമൂഹിക പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നതും അസോസിയേഷനുകളുടെ കടമയാണ്. ഇങ്ങനെയൊക്കെ വിളിച്ച് പറയുന്ന എന്നെപ്പോലെയുള്ളവൻ ഭൂലോക വിഡ്ഢിയാണെന്ന തിരിച്ചറിവോടെ നിർത്തുന്നു !!!

***

2020 ഡിസംബർ 30, ബുധനാഴ്‌ച

പത്രാധിപക്കുറിപ്പുകൾ

KCSMW വിന്റെ വാർഷിക സുവനീറായ 'വാർത്ത'ക്ക് വേണ്ടി 2017 ൽ എഴുതിയ കുറിപ്പ്: 


NSGW വിന്റെ വാർഷിക സുവനീറായ പി'പരമ്പര'ക്ക് വേണ്ടി 2016 ൽ എഴുതിയ കുറിപ്പ്:


KCSMW വിന്റെ വാർഷിക സുവനീറായ 'വാർത്ത'ക്ക് വേണ്ടി 2014 ൽ എഴുതിയ കുറിപ്പ്:


ജിമ്മി ജോർജ്ജ് സ്മാരക വോളിബോൾ മത്സരം 2014 ൽ സംഘടിപ്പിച്ചപ്പോൾ പുറത്തിറക്കിയ 'താരകം' എന്ന സുവനീറിന്റെ ഭാഗമായപ്പോൾ:



2020 ഡിസംബർ 13, ഞായറാഴ്‌ച

നന്ദി പ്രകാശനം - At WMC DC Chapters Covid event

(കോവിഡ് എന്ന മഹാമാരിലോകത്താകമാനം താണ്ഡവമാടുന്ന സമയത്ത്, ആ മഹാമാരിയുണ്ടാക്കുന്ന മാനസിക ശാരീരിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനെക്കുറിച്ച് പ്രമുഖ ഭിഷഗ്വരന്മാരിലൂടെ മാലോകരോട് സംവദിക്കാൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി ചാപ്റ്റർ ഒരുക്കിയ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic ചടങ്ങാണ് പശ്ചാത്തലം)

ഈ ചടങ്ങിൽ നന്ദി പ്രകാശനം എന്ന കടമ നിർവ്വഹിക്കാൻ കിട്ടിയ ഭാഗ്യത്തിന് വളരെ നന്ദി ! സാമൂഹ്യജീവനത്തിന്റെ ഇന്നത്തെ ഭീതിദമായ അവസ്ഥക്ക് ഔഷധമാകുന്ന രീതിയിൽ വളരെ വിജ്ഞാനപ്രദമായ അറിവുകൾ പകരുന്നതായിരുന്നു ഇന്നത്തെ Educate & Empower, Stay Physically Fit and Mentally Healthy During The Pandemic എന്ന ചടങ്ങിലൂടെ വേൾഡ് മലയാളി കൗൺസിൽ മലയാളികൾക്കായി സമർപ്പിച്ചത്. കോവിഡ് എന്ന സാംക്രമികരോഗത്തിന്റെ പടർച്ചയിൽ, തകർച്ചയില്ലാതെ, ഒട്ടും പകച്ച് പോകാതെ പിടിച്ച് നിൽക്കാൻ, ഓരോരുത്തരുടെയും മനസ്സിനെ പ്രാപ്തമാക്കാൻ ഇന്നത്തെ ഈ പരിപാടി നമ്മളെല്ലാവരെയും സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 

ഇന്നത്തെ ഈ ചടങ്ങിന് മുഖ്യാതിഥിയായി വന്ന് മുഖ്യഭാഷണം നടത്തിയ ഡോക്ടർ എസ് എസ് ലാലിന് ഈയവസരത്തിൽ WMC DC Chapter ന്റെ പേരിൽ നമ്മുടെ എല്ലാവരുടെയും നന്ദി അറിയിക്കുന്നു. ഡോക്ടർ ലാൽ, എനിക്ക് വളരെ വ്യക്തിപരമായി അറിയുന്നയാളാണ്. സമൂഹമാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ആരോഗ്യമേഖലയിലെ അറിവുകൾ, അനുഭവ കഥകളിലൂടെ പറഞ്ഞ് നമ്മെ നിരന്തരം ചിന്തിപ്പിക്കുന്ന വ്യക്തിയാണ് എഴുത്തുകാരൻ കൂടിയായ പ്രിയപ്പെട്ട ഡോക്ടർ ലാൽ.

കോവിഡിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് വഴുതി നടക്കാനും, അഥവാ കോവിഡിന്റെ പിടുത്തത്തിൽ അകപ്പെട്ടുപോയാൽ, അതിനെ കബളിപ്പിച്ച് രക്ഷപ്പെട്ട് വരാൻ, നമ്മുടെ മാനസിക-ശാരീരിക മുന്നൊരുക്കത്തിന് ഉതകുന്ന മൂലമന്ത്രങ്ങൾ നമുക്ക് നൽകിയ ഡോക്ടർ ഹനീഷ് ബാബുവിനും, ഡോക്ടർ നിഷാ നിജിലിനും, ഡോക്ടർ വിഷ്ണു നമ്പൂതിരിക്കും WMC DC Chapter ന്റെ അകൈതവമായ നന്ദി. നിങ്ങളുടെ പ്രഭാഷണങ്ങൾ തീർച്ചയായും ഇന്നത്തെ ചടങ്ങിനെ വളരെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ മനസ്സിനെ കൂടുതൽ കരുത്തുറ്റതാക്കാൻ നിങ്ങളുടെ ഭാഷണങ്ങൾ തീർച്ചയായും ഉപകരിക്കും.

കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് 'രണ്ട് മുഖങ്ങൾ' എന്ന ഹ്രസ്വചിത്രം ഒരുക്കി, ആ മഹാമാരി സമൂഹത്തിനേൽപ്പിച്ച ആഘാതത്തെക്കുറിച്ചും അതിനെ സമൂഹം എങ്ങനെ നേരിടണമെന്ന സന്ദേശവും, വളരെ വസ്തുതാപരമായ ദൃശ്യവിസ്മയത്തിലൂടെ നമുക്ക് നൽകിയ ശ്രീമാൻ ജേക്കബ് പൗലോസിനും ശ്രീമാൻ ലെൻജി ജേക്കബ്ബിനും ശ്രീമതി ലീല ജേക്കബ്ബിനും  ഞങ്ങളുടെ പ്രത്യേകം നന്ദി. ചിന്തിപ്പിക്കുന്ന ഈ ദൃശ്യവിസ്മയം ഒരുക്കാനെടുത്ത മനസ്സിനും പ്രയത്നത്തിനും അഭിനന്ദനങ്ങൾ.

നിർഭാഗ്യവശാൽ, കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ വീണുപോയെങ്കിലും, അതിനോട് മാനസികമായും ശാരീരികമായും പടപൊരുതി, രോഗത്തിൽ നിന്നും മുക്തി നേടിയ ശേഷം, അവരുടെ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച ബാൾട്ടിമോർകാരിയായ ഷൈനി അഗസ്റ്റിനും ഡിസി സ്വദേശികളായ ശ്രീ ശ്യാം മേനോനും  ശ്രീ ടൈസൺ തോമസിനും ന്യൂയോർക്ക് സ്വദേശിയായ ശ്രീമാൻ സജിക്കും വളരെ നന്ദി. അവരുടെ മനോധൈര്യത്തിനും ആ അനുഭവങ്ങൾ നമ്മോട് പങ്ക് വച്ച് നമ്മെ കൂടുതൽ ബോധവാന്മാരാക്കിയതിനും പ്രത്യേകം നന്ദി.

ഇന്ന്, ഈ ചടങ്ങിൽ, ഉപസംഹാരഭാഷണം നടത്തിയത് ശ്രീമാൻ വിൻസൻ പാലത്തിങ്കലാണ്. ഡിസി ഏരിയായിൽ, മലയാളികളുടെ സമൂഹത്തിൽ നിന്ന് അമേരിക്കയിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെന്ന്, നമ്മെ, ഇവിടത്തെ സാഹചര്യത്തിൽ പ്രതിനിധാനം ചെയ്യാൻ വിൻസൻ നടത്തുന്ന ശ്രമങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അദ്ദേഹത്തിനും പ്രത്യേകം നന്ദി.

പിന്നെ, ഈ ചടങ്ങിന് ആശംസയേകിയ WMC Global Chairman, Dr. A.V. Anoop നും നല്ല ഭാവുകങ്ങൾ നേർന്ന  WMC America Region Chair, ഡോക്ടർ ഹരി നമ്പൂതിരിക്കും, പ്രസിഡന്റ് ശ്രീമതി തങ്കം അരവിന്ദിനും പ്രത്യേകം നന്ദി.

ഒടുവിലായി, ഈ ചടങ്ങ് ഭംഗിയായി നടത്താൻ നേതൃത്വം വഹിക്കുകയും ഇന്ന് നമുക്ക് കിട്ടിയത് പോലെയുള്ള അനിവാര്യമായ അറിവുകൾ സ്വായത്തമാക്കാൻ നമുക്ക് അവസരം ഒരുക്കിയതിനും  WMC DC Chapter ന്റെ മോഹന്കുമാറും മധു നമ്പ്യാരും അടങ്ങിയ നേതൃത്വത്തിനും ഇന്നത്തെ ചടങ്ങ്, നല്ല രീതിയിൽ കോർത്തിണക്കി അവതരിപ്പിച്ച ശ്രീമതി കലാഷാഹിക്കും, പ്രാർത്ഥനാഗാനം പാടിയവർക്കും, കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരെയും രസിപ്പിച്ചവർക്കും, പിന്നെ സർവ്വോപരി, തുടക്കം മുതൽ ഒടുക്കം വരെ, ഈ ചടങ്ങിൽ പങ്ക് കൊണ്ട് സദസ്സിനെ പ്രൗഡ്ഢമാക്കിയ എല്ലാ കാണികളായ പങ്കാളികൾക്കും ചോദ്യങ്ങൾ ചോദിച്ചവർക്കും നമ്മുടെ എല്ലാവരുടെയും പ്രത്യേകം നന്ദി.

നന്ദി പറയാൻ വേണ്ടി ഇനി ആരെയെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമ ചോദിച്ച് കൊണ്ട്, അവരോടും നന്ദി പറയുന്നു! 

***

2020 നവംബർ 26, വ്യാഴാഴ്‌ച

സ്വയംകൃതി ചോരൻ (തെറി കേൾക്കും വഴികൾ - 2)


കൃതിനിരാസം, കുരങ്ങനെന്ന വിളി കേൾപ്പിച്ചെങ്കിലും,  കുറച്ചെങ്കിലും ചിരി സമ്മാനിച്ചിരുന്നു. പക്ഷേ രണ്ടാമത് നടന്ന അനുഭവം, ദുഖവും എഴുത്തിനോട് തന്നെ ഒരുതരം വിരക്തിയുമായിരുന്നു സമ്മാനിച്ചത്. വാഷിംഗ്ടൺ ഡിസിയിലെ ഒരു പ്രമുഖ സംഘടനയുടെ 2016 ലെ ഒരാഘോഷത്തിന്റെ പരിസമാപ്തിയിലായിരുന്നു എന്റെ തലക്ക് മീതെ അവിചാരിതമായി പഴികൾ വട്ടം കറങ്ങിയത്. 

ആ വർഷത്തെ സംഘടനയുടെ പ്രസിഡന്റും അടുത്തറിയുന്നൊരു സുഹൃത്തുമായ മഹാനുഭാവനാണ്, സംഘടനയുടെ, ആ വർഷത്തെ കനിഷ്ഠ ആഘോഷ-കലാമാമാങ്കത്തിന് ഒരു script തയ്യാറാക്കിക്കൊടുക്കാമോ എന്ന്, എന്നോട് ചോദിച്ചത്. അതിന് മുന്നേയും വിവിധ സംഘടനകൾക്ക് വേണ്ടി എന്നാലാവും വിധം, എന്റെ മസ്തിഷ്കവികാസത്തിന് സാദ്ധ്യമായ വിധത്തിൽ സ്ക്രിപ്റ്റുകൾ തയ്യാറാക്കിയിട്ടുള്ളതിനാലും, സംഘടനയുടെ വിനോദസമിതിയുടെ ചുക്കാൻ, എന്റെയൊരു ചങ്കിന്റെ കൈയ്യിലായതിനാലും സർവ്വോപരി, ഇത്തരം പ്രവർത്തികൾ ആസ്വദിക്കുന്നതിനാലും, NO എന്ന് പറയാൻ എനിക്ക് കഴിയുമായിരുന്നില്ല. 

പ്രസിഡന്റ് തന്നെയാണ് ഒരു idea അല്ലെങ്കിൽ ഒരു ആശയം നിർദ്ദേശിച്ചത്. 'നമുക്ക് അരങ്ങും സ്ക്രീനും ഇടകലർന്ന് വരുന്ന രീതിയിൽ ഒരു സംഭവം അവതരിപ്പിക്കണം. ഉദാഹരണത്തിന് ഒരു സദസ്സ്.... കേരളോത്സവത്തിന്റെ അഥവാ ഗ്രമോല്സവത്തിന്റെ ആഘോഷം... കുറച്ച് കമ്മിറ്റിക്കാർ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു... കുറച്ച് തമാശ... അതിനിടെ വീഡിയോയിൽ ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളും വരുന്നു... കമ്മിറ്റിക്കാരുമായി സംസാരിക്കുന്നു... അവർ ലേറ്റ് ആയിപ്പോയി...പിന്നെയും പ്രോഗ്രാംസ്...' ഇങ്ങനെയൊക്കെപ്പറഞ്ഞ്, ഏകദേശം പത്തിരുപത് വരികളിലായിരുന്നു അദ്ദേഹം മനസ്സിൽ കാണുന്ന സംഭവത്തിന്റെ ഒരു ആകത്തുക വിവരിച്ചത്. സ്റ്റേജിന്റെ പിന്നിലായിത്തന്നെ വലിയ electronic screen സ്ഥാപിച്ച്, സ്റ്റേജ് പരിപാടികളും വീഡിയോയും ഇടകലർത്തി അവതരിപ്പിക്കണം. ശ്രമിച്ച് നോക്കാമെന്നൊക്കെപ്പറഞ്ഞ് പ്രസിഡന്റിനെയും സിക്രട്ടറിയെയും വിനോദസമിതിക്കാരനെയും (Entertainment Secretary) വീട്ടിൽ നിന്ന് യാത്രയാക്കിയെങ്കിലും, എങ്ങനെ സ്റ്റേജ് പ്രോഗ്രാമുകളും വീഡിയോകളും blend ചെയ്യുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.

എന്തായാലും, അതുവരേക്കും ലഭ്യമായ, അവതരിപ്പിക്കാൻ പോകുന്ന ചില പരിപാടികളെക്കുറിച്ച് പഠിച്ചതിന് ശേഷം, ഏകദേശം മുപ്പതോളം താളുകളിൽ കൊള്ളും വിധം, ഒരു script തയ്യാറാക്കി വേണ്ടപ്പെട്ടവരെ കാണിച്ചു. അതിനിടയിൽ, ഈ script സംവിധാനം ചെയ്യാൻ, വേറൊരു കൂട്ടുകാരനായ സംവിധായകനെ ഏൽപ്പിച്ചു. ഞാനും സംവിധായകനും ചേർന്ന് കുറേ പരിപാടികൾ പല വേദികളിലും അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും ഇതുവരേക്കും നല്ല ചേർച്ചയുണ്ട്. പ്രത്യേകിച്ച്, ചർച്ചകളിലൂടെ പരസ്പരം കാര്യങ്ങൾ തിരുത്താനും അംഗീകരിക്കാനും ഞങ്ങൾക്ക് പറ്റാറുണ്ട്. script ലും സംവിധാനത്തിലും പരസ്പരപൂരകങ്ങളാകാനും ഞങ്ങൾക്ക് കഴിയാറുണ്ട്.

ഒന്നിലധികം തവണ നടന്ന ചർച്ചകളിൽ, ചിലരുടെ ചില നിർദ്ദേശങ്ങൾ സ്വീകരിച്ച്, ഞാനും സംവിധായകനും script ന് അവസാനരൂപം നൽകി. അതിന്റെ അടിസ്ഥാനത്തിൽ, വീഡിയോ തുടങ്ങുന്നതിന് മുൻപും വീഡിയോ തീർന്നതിനും മറ്റുമുള്ള സ്റ്റേജ് അവതാരകസംഘങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും, സ്ക്രിപ്റ്റ് പ്രകാരം വിനോദസമിതിക്കാരന്റെ വീട്ടിൽ set ഇട്ട് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മൂന്ന് നാല് ദിവസത്തെ ചിത്രീകരണത്തിന് ശേഷം, വീട്ടിലെ കാരണവർക്കുണ്ടായ ചില പ്രശ്നങ്ങളാൽ ചിത്രീകരണം വേറെ വീട്ടിലേക്ക് മാറ്റേണ്ടിവന്നു. കുറച്ച് ദിവസത്തെ പ്രയത്നങ്ങൾക്ക് ശേഷം, സംവിധായകന്റെ നേതൃത്വത്തിൽ ചിത്രീകരണം തീരുകയും വേറൊരു സുഹൃത്തിനെ edit ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തു. 

നമ്മുടെ ഇടയിൽ ആദ്യമായിട്ടായിരുന്നു, stage ഉം screen ഉം ഇടകലർന്ന പരിപാടികൾ ഏതെങ്കിലും ആഘോഷത്തിന് സംഘടിപ്പിക്കുന്നത്. ആർക്കും ഒരു മുൻപരിചയവുമില്ല. ചില എതിർപ്പുകൾ ഉണ്ടായിട്ടും പ്രസിഡന്റിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് അങ്ങനെയൊരു പരീക്ഷണത്തിന് തുനിയാൻ നമുക്ക് ഊർജ്ജമുണ്ടായത്.

എന്തായാലും, എല്ലാവരുടെയും സഹായസഹകരണങ്ങൾ കൊണ്ട്, കാര്യങ്ങളെല്ലാം വിചാരിച്ചത് പോലെയൊക്കെ നടക്കുകയും, പരിപാടികൾ തട്ടിൽ കയറേണ്ട ദിവസം വന്നെത്തുകയും ചെയ്തു. വലിയ സ്റ്റേജ്, ഇരുപത്തഞ്ചോളം പ്രോഗ്രാമുകൾ, അതിലിടക്ക് എട്ടോളം വീഡിയോകൾ. വീഡിയോയിൽ നിന്ന്, വീഡിയോയിലുള്ള അതേ costume ഇട്ട് തന്നെ, ആളുകൾ പുറത്ത് വന്ന് stage ൽ പരിപാടികൾ അവതരിപ്പിക്കുന്ന ഒരു പ്രതീതി ഉണ്ടാക്കാനാണ് ശ്രമം.

എല്ലാം set ചെയ്ത്, test ചെയ്തതിന് ശേഷം പരിപാടികൾ ആരംഭിച്ചെങ്കിലും പരിപാടിയുടെ തുടക്കം മുതൽ തന്നെ, ഗതികേടിന് ചില പ്രശ്നങ്ങൾ ആരംഭിച്ചു. stage ന് പുറകിൽ set ചെയ്ത വലിയ വീഡിയോ സ്ക്രീനിലെ ചില പാനലുകൾ എങ്ങനെയോ പ്രവർത്തനരഹിതമായി. അതുകൊണ്ട് വീഡിയോയിൽ കാണിച്ച ചിത്രീകരണങ്ങൾ എന്താണെന്ന്, കാണുന്ന ആർക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല. പല ചിത്രങ്ങൾക്കും തലയും വാലുമില്ല. ആകപ്പാടെ, പരിപാടി മൊത്തത്തിൽ താളം തെറ്റി. ഒടുവിൽ ആ വലിയ വീഡിയോ സ്ക്രീൻ നമ്മൾ switch off ചെയ്തു. അതുകൊണ്ട് തന്നെ, കാണികൾ എങ്ങനെ പരിപാടികൾ കാണണമെന്ന് ഞങ്ങൾ ഉദ്ദേശിച്ചുവോ, അങ്ങനെയൊന്നും നടന്നില്ല. എടുത്ത വീഡിയോ മുഴുവൻ വെറുതെയായി.

എങ്ങനെയൊക്കെയോ പരിപാടികൾ തീർത്ത് stage ഒക്കെ വൃത്തിയാക്കിയതിന് ശേഷം എല്ലാവരും സങ്കടത്തോടെ സ്വന്തം സ്വന്തം ഭവനങ്ങളിലേക്ക് ചേക്കേറി.

സാധാരണയായി സംഘടനയുടെ ഓരോ ആഘോഷ പാർട്ടികൾക്കും ശേഷം, പരിപാടികളുടെ വീഡിയോ ഒരു മണിക്കൂറിനകം തന്നെ യുട്യൂബിൽ (youtube) upload ചെയ്യപ്പെടാറുണ്ടായിരുന്നു. അതിന് ഉത്തരവാദപ്പെട്ടയാൾ, ആ കാര്യങ്ങളിൽ നല്ല വേഗതയും കൃത്യതയും കാണിച്ചിരുന്നു. പക്ഷേ, അന്ന് രാത്രി പത്ത് മണിയായിട്ടും യുട്യൂബിൽ ഒന്നും കണ്ടില്ല. ഒന്ന് രണ്ടു പേർ വിളിച്ച് യുട്യൂബിൽ ലിങ്ക് ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ്, ഞാനൊരു കാര്യം ചിന്തിച്ചത്; പരിപാടികൾ അദ്ദേഹം upload ചെയ്താലും, കാണുന്നയാൾക്ക് അതിന്റെ ശരിയായ ശ്രേണി മനസ്സിലാവണമെന്നില്ല. ഞങ്ങളുദ്ദേശിച്ച രീതിയിലും ക്രമത്തിലും, ചിത്രീകരിച്ച പരിപാടികളുടെ വീഡിയോയും പരിപാടികളും കണ്ടാൽ മാത്രമേ internet ൽ പരിപാടികൾ കാണുന്നവർക്കെങ്കിലും അതിന്റെ സത്ത പിടികിട്ടുകയുള്ളൂ. അതിന് വേണ്ടി എന്ത് ചെയ്യാം?

ആ സമയത്ത്, ചിത്രീകരിച്ച എല്ലാ വീഡിയോകളുടെയും pen drive എന്റെ പക്കലുണ്ടായിരുന്നു. പരിപാടികൾ കഴിഞ്ഞതിന് ശേഷം, ചിത്രീകരണങ്ങൾ കാണിച്ച laptop എന്റേതായിരുന്നതിനാലും, അതിൽ ഘടിപ്പിച്ച pen drive, വിനോദസമിതിക്കാരൻ മറന്ന് പോയതിനാലുമാണ് അത് എന്റെ പക്കൽ എത്തിയത്. ഇതിനകം തന്നെ പല വീഡിയോകളും എന്റെ പക്കൽ എത്തിയിട്ടുണ്ടെങ്കിലും final version, ആ pen drive ലായിരുന്നു ഉണ്ടായിരുന്നത്. 

ഇത്രയുമൊക്കെ ആയപ്പോൾ, ഞാനൊരു തീരുമാനം എടുത്തു. എല്ലാ സംഭവങ്ങളും ഞങ്ങളുദ്ദേശിച്ച രീതിയിൽ നെറ്റിൽ upload ചെയ്ത് എല്ലാവരെയും കാണിക്കണം. എന്നാലല്ലേ ഞങ്ങൾക്ക് കുറച്ചെങ്കിലും ഞങ്ങളുടെ പ്രയത്നത്തിന്റെ ഫലം കുറച്ചെങ്കിലും കിട്ടുകയുള്ളൂ. രാത്രി വൈകിയതിനാൽ,  വേണ്ടപ്പെട്ടവരെയൊക്കെ പിന്നെ വിളിച്ചറിയിക്കാം. അതുവരെ ചെയ്ത ജോലികളുടെ ഭാഗമായതിനാൽ ഞാൻ അന്യനൊന്നുമല്ലോ, 

അതേ ദിവസം തന്നെ അർദ്ധരാത്രിക്ക് ശേഷവും ഉറക്കമിളിച്ചിരുന്ന്, ഞാൻ പരിപാടികളുടെ ശ്രേണിയും ക്രമവുമൊക്കെ ചിട്ടപ്പെടുത്തി സ്ക്രിപ്റ്റ് വേറെയായും, ചുരുങ്ങിയ രീതിയിൽ, അത്യാവശ്യത്തിനുള്ള ആമുഖങ്ങളൊക്കെ കൊടുത്ത്, ചിത്രീകരിച്ച വീഡിയോകൾ ക്രമപ്പെടുത്തി വേറെയൊരു ബ്ലോഗായും എന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തി. അതിന് ശേഷം, Facebook ലും WhatsApp ലും അതിന്റെ ലിങ്കുകൾ share ചെയ്തു.

Facebook ലും WhatsApp ലും ബ്ലോഗ് ലിങ്കുകൾ share ചെയ്യുന്ന സമയത്ത്, ചുവടെ കാണുന്ന രീതിയിൽ ഒരു ഹ്രസ്വവിവരണവും കൊടുത്തിരുന്നു.

"Here is one of our combined effort, which we did as a theme setting for --- association's -- program 2016. Supported by the whole association engine, Scripted by myself, Directed by --, Edited by -- and Camera by --"

ഇവിടെ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പിറ്റേന്ന് നേരം പുലർന്ന് ഉച്ചയാവുമ്പഴേക്കും, സംഘാടകസമിതിയിൽ എന്നെക്കുറിച്ച് ചില സംസാരങ്ങൾ നടക്കുന്നതായി ഞാനറിഞ്ഞു. ഉച്ചക്ക് ശേഷം വിനോദസമിതിക്കാരൻ ചങ്ക് എന്റെയടുത്ത് വന്ന് ഞാൻ വീഡിയോകൾ upload ചെയ്തതിലുള്ള ചില പരാതികളുടെ കെട്ടഴിച്ചു.

 'ആ വീഡിയോകൾ എങ്ങനെ കിട്ടി..?  എന്തിന് ചോദിക്കാതെ പ്രസിദ്ധപ്പെടുത്തി...? എല്ലാവർക്കും എന്ത് കൊണ്ട് credit കൊടുത്തില്ല..? script ന് ഞങ്ങളൊക്കെ ആശയം തന്നിട്ടില്ലേ..? നീ മാത്രം credit എടുത്താൽ മതിയോ.. നീ മാത്രമാണോ ഇതിനൊക്കെവേണ്ടി അദ്ധ്വാനിച്ചത്...?എന്നൊക്കെ പറഞ്ഞായിരുന്നു പരാതികൾ. സത്യത്തിൽ ചങ്ക് ഇങ്ങനെ വന്ന് പറഞ്ഞപ്പോൾ, തുടക്കത്തിൽ ഞാനാകെയൊന്ന് പതറുകയും പരുങ്ങുകയും ചെയ്തു. 

ചങ്കുമായുള്ള സംസാരത്തിൽ, എന്നെയൊരു കള്ളനാക്കിയത് പോലെ തോന്നി. സംസാരത്തിനിടയിൽ 'don't talk like an established writer...' എന്നും കൂടി ചങ്ക് പറഞ്ഞപ്പോൾ ഉള്ളം പിടഞ്ഞുപോയി. 

തീർച്ചയായും എനിക്ക് ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല. ഒരുമിച്ച് പ്രവർത്തിച്ചവരുടെ ഇടയിൽ ഒരു വലിയൊരാളാകാൻ ശ്രമിച്ചിട്ടുമില്ല. എനിക്ക് സ്വാഭാവിക വളർച്ച മതിയെന്ന സ്വയം ധാരണയുള്ളത് കൊണ്ട് ഒരിക്കലും ഒന്നും അപഹരിക്കാനോ മറ്റുള്ളവരെ ഇകഴ്ത്താനോ ശ്രമിച്ചിട്ടില്ല. പലയിടങ്ങളിൽ നിന്നും videos കാണാൻ സമ്മർദ്ദം കൂടിയപ്പോൾ, ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം നമുക്ക് അനുഭവിക്കാൻ കഴിയാതെ വന്നതിലുള്ള സങ്കടം കൂടിയപ്പോൾ upload ചെയ്തതാണ്. അതിന് FBI യുടെ protocol പോലെ ഓരോ ഘട്ടങ്ങളിലും വിവിധ സമ്മതങ്ങൾ വാങ്ങേണ്ടതായി എനിക്ക് തോന്നിയില്ല. കാരണം അത് എന്റെയും കൂടിയുള്ള product ആണ്.

എനിക്ക് ഈ വീഡിയോകൾ കാണാതെയെടുക്കേണ്ട കാര്യമെന്താണ്? എല്ലാവരുടെയും കൂട്ടത്തിൽ എത്രയോ രാത്രികളിലെയും പകലുകളിലെയും ശ്രമഫലമായി, എന്റെയും കൂടെ പരിശ്രമത്തിലുണ്ടായ product കളാണ് ആ വീഡിയോകൾ. 

വേറെയും കുറ്റങ്ങൾ ഉണ്ടായിരുന്നു. ഞാൻ എന്റെ എന്തോ ലാഭത്തിന് വേണ്ടിയാണ് എന്റെ ബ്ലോഗിലൂടെ പ്രസിദ്ധപ്പെടുത്തിയത്, സംഘടനയുടെ ചാനലിൽ പ്രസിദ്ധപ്പെടുത്തിയില്ല, Facebook ലും WhatsApp ലും ബ്ലോഗ് ലിങ്കുകൾ share ചെയ്യുന്ന സമയത്ത് കൊടുത്ത ഹ്രസ്വവിവരണത്തിൽ സഹകരിച്ച എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്തിയില്ല, ഏതോ ഒരു WhatsApp കൂട്ടായ്മയിൽ, ആർക്കോ ഉത്തരം കൊടുത്തപ്പോൾ, ആശയത്തിന്റെ one-liner തന്നത് പ്രസിഡന്റ് ആണ് എന്ന് പറഞ്ഞത്, പ്രസിഡന്റിന്റെ സംഭാവനയെ കുറക്കുന്നതായിപ്പോയി... എന്നൊക്കെയായിരുന്നു മറ്റ്‌ പ്രമുഖ കുറ്റങ്ങൾ. 

സത്യത്തിൽ, സഹകരിച്ച ഓരോരുത്തരുടെയും പേരുകൾ എന്റെ script ബ്ലോഗിന്റെ ഉള്ളിൽ  മുകളിലായിത്തന്നെ, ഓരോരുത്തരുടെയും സംഭാവനകൾ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ച്, വിശദീകരിച്ച് കൊടുത്തിരുന്നു. പക്ഷേ വിനോദസമിതിക്കാരനും പ്രസിഡന്റിനും അത് പോരായിരുന്നു. Facebook ലും WhatsApp ലും ബ്ലോഗ് ലിങ്കുകൾ share ചെയ്യുന്ന സമയത്ത് കൊടുത്തിരിക്കുന്ന ഹ്രസ്വവിവരണത്തിൽ തന്നെ, എല്ലാവരുടെയും പങ്ക് പ്രതിപാദിക്കുന്ന വിശദീകരണമുണ്ടാകണമായിരുന്നു! അല്പന്മാരെക്കുറിച്ചുള്ള ചില പഴഞ്ചൊല്ലുകളാണ് മനസ്സിൽ കേറി വന്നത്.

ആർക്കോ കൊടുത്ത ഒരു മറുപടിയിൽ, one-liner എന്ന പ്രയോഗം നടത്തിയത് എങ്ങനെയാണ് തെറ്റാവുന്നത്?  one-liner എന്നത് ഒരു സാധാരണ പ്രയോഗമാണ്. അതിൽ എന്ത് അവഹേളനമാണ് ഇരിക്കുന്നത്? എനിക്ക് മനസ്സിലായില്ല. script മുഴുവൻ പ്രസിഡന്റിന്റേത് ആയിരുന്നു എന്നാണോ പറയേണ്ടിയിരുന്നത്?

ഉദാഹരണത്തിന്, ഏതൊരു സിനിമ എടുക്കുമ്പോഴും, ഒന്നിലധികം ആൾക്കാരുമായി script ചർച്ചകളും മറ്റും നടക്കും. പക്ഷേ, ആരൊക്കെ എന്ത് സംഭാവനകൾ ചെയ്താലും cinema poster ൽ ഒരേ ഒരാളുടെ പേര് മാത്രമേ script writer എന്ന ലേബലിൽ ഉണ്ടാവുകയുള്ളൂ. അതുപോലെ ഒരു സംഘടനക്ക് പ്രസിഡന്റിനെക്കൂടാതെ സിക്രട്ടറിയും സഹായസമിതിയുമുണ്ടാകുമെങ്കിലും സംഘടനയെ പ്രതിനിധീകരിക്കുന്നത് മിക്കവാറും പ്രസിഡന്റ് മാത്രമായിരിക്കും. അല്ലാതെ സംഘടനയെക്കുറിച്ച് പറയുന്ന സമയത്ത്, ഇരുപത്തഞ്ച് പേരുള്ള സമിതിയിലെ മുഴുവൻ ആളുകളുടെ പേരും എല്ലായിടത്തും പറയാനോ പ്രദർശിപ്പിക്കാനോ പറ്റുമോ? കപ്പിത്താൻ ഒറ്റക്കല്ല കപ്പലോട്ടിക്കുന്നതെന്ന് എല്ലാവർക്കുമറിയാം, എന്നാലും, second engineer ഉം മറ്റ് സഹായികളും ഉണ്ടെങ്കിലും കപ്പലിന്റെ നാവികൻ എന്ന ലേബലിൽ കപ്പിത്താൻ മാത്രമേ ഉണ്ടാവുകയുള്ളൂ. ഏറ്റവും ഒടുവിൽ ഈ വർഷം, ഞാനും മേല്പറഞ്ഞ സവിധായകനുമൊക്കെ സഹകരിച്ച ഒരു ഹ്രസ്വചലച്ചിത്രത്തിൽ, സംവിധായകന്റെ script ൽ എന്റേതായ രീതിയിലുള്ള സംഭാവനകൾ നൽകിയിട്ടും,script ൽ അതിന്റെ യഥാർത്ഥ ഉടമയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പോയി കലഹിക്കാനൊന്നും ശ്രമിച്ചിട്ടില്ല. കാരണം അതായിരുന്നു അതിന്റെ ശരി. അതുപോലെത്തന്നെ ആയിരുന്നു ഇവിടെയും. സ്ക്രിപ്റ്റിൽ എല്ലാവരുടെയും പേരുകളും പങ്കുകളും എടുത്ത് പറഞ്ഞ്, ഹ്രസ്വവിവരണത്തിൽ, ഓരോ മേഖലയിലെയും പ്രധാനപങ്കാളികളെക്കുറിച്ച് മാത്രം പറഞ്ഞു. എല്ലായിടത്തും വാരിവലിച്ച് നീട്ടാതെ, അങ്ങനെയൊക്കെയേ credit  കൊടുക്കാൻ പറ്റുകയുള്ളൂ. പക്ഷേ, അത് ഞാൻ ചെയ്ത മഹാപരാധമായിപ്പോയി!

പ്രസിഡന്റ് തന്ന ഇരുപത് വരി ആശയത്തിൽ നിന്ന്, മുപ്പത് പേജുള്ള script, എന്റേതായ രീതിയിൽ ഉണ്ടാക്കിയതിന് ശേഷം, ആശയം തന്നത് പ്രസിഡന്റാണെന്ന് പരാമർശിച്ചിട്ടും, script writer എന്ന ലേബലിൽ എന്റെ പേര് മാത്രം വച്ചത്, മോശമായിപ്പോയത്രേ! കല്യാണത്തിന് പെണ്ണ് കാണിച്ചു കൊടുത്തു എന്നത്‌ കൊണ്ട്, പിന്നീട് ദമ്പതികൾക്കുണ്ടായ കുഞ്ഞിന്റെ  പിതൃത്വം അവകാശപ്പെടുന്നത് ശരിയാണോ? ഞാനൊരു കൂലിയെഴുത്ത് തൊഴിലാളിയൊന്നുമല്ലല്ലോ. ആശയമുള്ളവർക്ക് തന്നെ എഴുതാമെങ്കിൽ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ. ആവശ്യത്തിനൊത്തുള്ള ആശയവിപുലീകരണം എന്നെ സംബന്ധിച്ചടുത്തോളം പിടിപ്പത് പണിയുള്ള ഒരു ജോലി തന്നെയാണ്.

പിന്നെ, മേല്പറഞ്ഞ സംഘടനയുടെ ഒരു വീഡിയോ ലിങ്കും സംഘടനയുടെ ചാനലിൽ,  അതുവരെയുള്ള വർഷങ്ങളിൽ വന്നിരുന്നില്ല. എല്ലാ വീഡിയോകളും, ഒരു പ്രത്യേക ആളിന്റെ സ്വകാര്യ ചാനലിലായിരുന്നു അതുവരെയും upload ചെയ്തുകൊണ്ടിരുന്നത്. പ്രത്യേകിച്ച്, ഈയൊരു പ്രത്യേക സാഹചര്യത്തിൽ, അദ്ദേഹത്തിന് വീഡിയോകളുടെ ക്രമവും പരസ്പര ബന്ധങ്ങളും, അറിയുകയുമുണ്ടായിരുന്നില്ല. അത്തരം സാഹചര്യത്തിലാണ് ഞാൻ സ്വയം upload ചെയ്തതിന് ശേഷം, മറ്റുള്ളവരെ വിവരമറിയിച്ചത്. പ്രശ്നം എന്താണെന്ന് വച്ചാൽ, ഈ സംഭവം നടക്കുന്ന വർഷം, എല്ലാ പരിപാടികളുടെ ലിങ്കും സംഘടനയുടെ ചാനലിൽ മാത്രം upload ചെയ്‌താൽ മതിയെന്ന തീരുമാനം എടുത്തിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ആ ഒരൊറ്റ കാര്യത്തിന് മാത്രം ഞാൻ sorry പറഞ്ഞു. കാരണം, സാങ്കേതികമായി, സംഘടനാ നിയമം അറിയാതെ ഞാൻ ചെയ്തത് ഒരു തെറ്റായിരുന്നു. ഉടനെത്തന്നെ, എന്റെ account ൽ നിന്ന്, എല്ലാ വീഡിയോകളും ഞാൻ പിൻവലിച്ചു. പക്ഷേ, ഈ സമയങ്ങളിൽ പരസ്പരം സംസാരിക്കുന്നതിനു ഒരു മാന്യത ഉണ്ടാവേണ്ടതായിരുന്നില്ലേ? പരസ്പരം മനസ്സിലാക്കുകയായിരുന്നില്ലേ വേണ്ടത്? ആത്മാർത്ഥമായ കാര്യങ്ങൾ ചെയ്തിട്ടും പഴി പറയേണ്ട കാര്യം ഉണ്ടായിരുന്നോ? 

പറയേണ്ടതൊക്കെ പറഞ്ഞിട്ട്, പിന്നെ സോറി പറയുന്നതെന്തിനെന്നായിരുന്നു വേറൊരു ചോദ്യം. ചില സമയങ്ങളിൽ സോറി പറയുന്നത്, മാപ്പിരക്കലല്ല. പകരം, ചിലരുടെ വികാരവിക്ഷോഭങ്ങളെ കുറക്കാൻ അതിടയാക്കും എന്നുള്ളത് കൊണ്ടാണ് അങ്ങനെ സോറി പറയുന്നത്. 

എന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത്, എനിക്കൊരു സാമ്പത്തിക ലാഭവും തരില്ല. ബ്ലോഗിലൂടെ share ചെയ്തത് മൂലം, അത് തുറന്നു നോക്കിയവരുടെ ഹിറ്റുകൾ എന്റെ ബ്ലോഗിന് കിട്ടിയേക്കാമെന്നല്ലാതെ വേറൊരു ഗുണവും എനിക്കുണ്ടാകാൻ പോകുന്നില്ല.

സഹകരിച്ച ഓരോരുത്തരും പലവിധ നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. അത് സ്ക്രിപ്റ്റിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. 'ഞങ്ങൾക്ക് credit വേണമെന്നല്ല  പറയുന്നെങ്കിലും അങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന്' അവർ  പറയുകയായിരുന്നു.

വിനോദസമിതിക്കാരന്റെ പരാമർശം പിന്നെയും നീണ്ടു. 'നിന്റെ സംഭാവനയെക്കാൾ സംവിധായകന്റെ സംഭാവനയായിരുന്നു കൂടുതൽ' - ഇതൊക്കെ പറയേണ്ട വല്ല കാര്യവുമുണ്ടോ? സംവിധായകന്റെ സംഭാവന, സംവിധായകൻ തീർച്ചയായും ചെയ്തിട്ടുണ്ട്. script writer എന്ന നിലക്ക് ഞാനും എന്റെ സംഭാവനകൾ ചെയ്തിട്ടുണ്ട്. സംവിധായകൻ script ൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, പകരം സംവിധാനത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഞാനും സഹായിച്ചിട്ടുണ്ട്. തീർച്ചയായും എല്ലാവരുടെയും സഹകരണത്താൽ ഒരു കൂട്ടായ ശ്രമമാണ് ഒരു സംരംഭം. സഹകരിച്ച ആരെയും ഞാൻ വില കുറച്ച് കണ്ടിട്ടില്ല, പരാമർശിച്ചിട്ടുമില്ല. ഈ script ഞാനെഴുതിയതാണെന്ന് പറയുമ്പോഴും സംഘടനയുടെ മറ്റ് വിശാലമായ കാര്യങ്ങളിൽ പ്രസിഡണ്ടും സിക്രട്ടറിയും മറ്റുള്ളവരും നടത്തുന്ന അക്ഷീണപ്രവർത്തനങ്ങളെ ഞാൻ ഒരിക്കലും കുറച്ച് കണ്ടിട്ടില്ല. പക്ഷേ വിനോദസമിതിക്കാരന്റെയും പ്രസിഡന്റിന്റെയും ഭാഷയിൽ, combined effort എന്ന് ഞാൻ പറയുമ്പോഴും, script ൽ ഒഴിച്ച്, മറ്റുള്ള സ്ഥലങ്ങളിൽ എല്ലാവരുടെയും പേരുകൾ പരാമർശിക്കാഞ്ഞതിനാൽ, ഞാൻ പറയുന്ന combined effort ന് ഒട്ടും ആത്മാർഥതയില്ലത്രേ! എല്ലാ സഹായനിർദ്ദേശങ്ങളും തന്നവരുടെ പേരുകൾ script ൽ പരാമർശിച്ചിട്ടും ഞാൻ മറ്റുള്ളവരുടെ സംഭാവനകളെ ഇകഴ്ത്തിയത്രേ!

ഞാൻ പത്ത് ദിവസം ഉറക്കമൊഴിഞ്ഞിരുന്ന് എഴുതിയതാണെന്ന് പറഞ്ഞത്,  മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ തീർത്തും തരം താഴ്ത്തുന്നതാണത്രേ! ഞാൻ ഉറക്കമൊഴിഞ്ഞു എന്ന് പറഞ്ഞതിന് മറ്റുള്ളവർ ഉറക്കമൊഴിഞ്ഞില്ല എന്ന്  അർത്ഥമുണ്ടോ? ഞാൻ script ന്റെ ഭാഗം മാത്രം പറഞ്ഞ് കരയുകയാണെന്നും, script എഴുത്ത് കൂടാതെ ഈ production ൽ മറ്റ് കാര്യങ്ങളുണ്ടെന്നും പറഞ്ഞ് എന്നെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ, script എഴുതിയതിന് ശേഷവും, മറ്റുള്ളവരുടെ കൂടെ അതിന്റെ പൂരണത്തിൽ ഞാനും പങ്കാളിയാണെന്ന കണക്ക് എനിക്കും പറയേണ്ടി വന്നു. കാരണം, ഞാനും കമ്മിറ്റിയിലെ ഒരു പങ്കാളിയാണ്.

ഈ കാര്യങ്ങൾ സഹിക്കാതായപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ച് സംഘടനയുടെ പ്രമുഖന്മാർക്ക് ഒരു ഈമെയിലയച്ചു. സിക്രട്ടറി വളരെ തമാശാ രൂപത്തിൽ  സംഭവമെടുത്തെങ്കിലും, അതിന് പ്രസിഡണ്ട് കുറിച്ച മറുപടികൾ പിന്നെയും ഭീതിദമായിരുന്നു. 

"after seeing the arrogance and insults in this email...... You have redefined the meaning of "combined effort" എന്നൊക്കെയായിരുന്നു പ്രസിഡണ്ടെന്ന രീതിയിലുള്ള ഒരു സംഘടനാ  തലവന്റെ പക്വമയമായ, എന്റെ മേലുള്ള പ്രശംസകൾ! 

പോയ വർഷം, ഇതേ സംഘടനക്ക് വേണ്ടി ഒരു script എഴുതി, ചില കാരണങ്ങളാൽ പ്രാവർത്തികമാകാഞ്ഞ് എന്റെ ബ്ലോഗിൽ അപ്പോഴും വിശ്രമിക്കുന്നത് എന്തു കൊണ്ടാണ്? എന്റെ ചോരകൊണ്ട് തന്നെ പിറന്നതാണെങ്കിലും, വേറൊരു സംഘടനക്ക് വേണ്ടി ആശയഗാനം എഴുതിക്കൊടുത്തത്, അവര് പരസ്യപ്പെടുത്തുന്നതിന് മുന്നേ, നീ പരസ്യപ്പെടുത്തിയിരുന്നോ? സത്യത്തിൽ ഇവയൊക്കെ എന്തിനാണ് എന്നോട് പറയുന്നതെന്നോ ഇവയും മേൽ പറഞ്ഞ പ്രശ്നവും തമ്മിലുള്ള  ബന്ധമെന്താണെന്നോ, ഒന്നും എനിക്ക് മനസ്സിലായില്ല . അവരൊക്കെ, എനിക്ക് വേണ്ടി എന്തോ ത്യാഗം ചെയ്തത് പോലെ!

ഞാൻ പലതവണ ഇതുപോലെ പലർക്കും വേണ്ടി scripts എഴുതിയിട്ടുണ്ട്. ഇവിടെയുള്ള മൂന്നോളം സംഘടനകളുടെ വർഷാവർഷം നടക്കുന്ന ചുരുങ്ങിയത് മൂന്നുവീതം പരിപാടികളിൽ, പലതിലും 2013 മുതൽ എന്റെ  ചെറിയ ചെറിയ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. അത് എന്റെ ഭാഗ്യമായി കരുതുന്നതോടൊപ്പം (ഈ എഴുത്തിന്റെ പേരിൽ ആ ഭാഗ്യം പൊയ്പ്പോയെങ്കിലേ ഉള്ളൂ), അതിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളിലൊക്കെ കുറേ പേരുടെ കൂടെ സഹായങ്ങളുണ്ടായിട്ടുണ്ട്. ചിലർ ആശയങ്ങൾ തന്നിട്ടുണ്ട്. അന്നും ഞാൻ script ൽ എന്റെ പേര് വച്ചിട്ടുണ്ട്. സഹായിച്ചവരെ, നിർദ്ദേശങ്ങൾ തന്നവരെ വേണ്ടത് പോലെ സ്മരിച്ചിട്ടുണ്ട്. പക്ഷേ, വളരെ ആത്മാർത്ഥമായി വേണ്ടത് പോലെയൊക്കെ ചെയ്തിട്ടും ഇതുപോലൊരു അവസ്ഥ ആദ്യമായിട്ടായിരുന്നു ഉണ്ടാവുന്നത്. 

സത്യത്തിൽ എന്തിനാണ്, എല്ലാവർക്കും credit കൊടുത്തില്ല, ഞാൻ 'ആരും കാണാതെ കട്ടെടുത്ത്' വീഡിയോകൾ പബ്ലിഷ് ചെയ്തു,നീ ചെയ്ത സംഭാവനയെക്കാളും വേറെയാൾക്കാരാണ് സംഭാവന ചെയ്തത്... മറ്റുള്ളവരുടെ പേരുകൾ എല്ലായിടത്തും വെക്കാത്തത് നിന്റെ arrogance കൊണ്ടാണെന്നും അത് മറ്റുള്ളവരോടുള്ള insult ആണെന്നുമൊക്കെപ്പറഞ്ഞ്, ഈ പ്രശ്നങ്ങൾ ഉണ്ടായതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരു സംഘടനക്ക് വേണ്ടി, സാഹിത്യകാലാവാസനയുള്ളവർ, ഒരു തരത്തിലും ലാഭമില്ലാതിരുന്നിട്ടും, ഇല്ലാത്ത സമയം ഉണ്ടാക്കി, സമൂഹത്തിന് വേണ്ടി  ഒരുമിച്ചിരുന്ന് ഉണ്ടാക്കിയ ഒരു നല്ല കാര്യത്തിനെ, നല്ലരീതിയിൽ promote ചെയ്തത്, അവനവന്റെ സംഘടനാ തലത്തിലെ അധികാരത്തിന്റെ ഗർവ്വിന്റെ ബലത്തിൽ, അനാവശ്യരീതിയിൽ സംസാരിച്ച് നശിപ്പിച്ച് കളഞ്ഞത് എന്തിനാണ്? അഥവാ ഞാൻ ചെയ്തതിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ, അത് മാന്യമായ രീതിയിൽ സംസാരിച്ച് അവതരിപ്പിക്കുകയായിരുന്നില്ലേ വേണ്ടത്? എന്നെ വിശ്വാസമില്ലാതെയായിരുന്നോ എഴുത്തിന്റെ ജോലിയേല്പിച്ചത്? അനാവശ്യവാക്കുകളുപയോഗിച്ച്, പ്രകോപനമായിരുന്നില്ല, പകരം പക്വതയായിരുന്നില്ലേ കാണിക്കേണ്ടിയിരുന്നത്? പ്രത്യേകിച്ച്, എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുനടക്കേണ്ട സംഘടനാ ചുമതലയുള്ളവർ! നമ്മുടെ സംഘടനകളൊക്കെ ബന്ധങ്ങളുടെ പേരിൽ നടക്കുന്നതല്ലേ? അല്ലാതെ FBI പോലെ പരസ്പരം സംശയിച്ച്  നടത്തേണ്ട ഒന്നല്ലല്ലോ.

എല്ലാവർക്കും അഭിപ്രായങ്ങൾ കാണും. അവരവരുടെ അഭിപ്രായങ്ങൾ തീർച്ചയായും അവതരിപ്പിക്കാം. എന്തെങ്കിലും പറയാനോ, ഞാൻ ചെയ്ത എന്തെങ്കിലും ജോലിയിൽ പരാതിയോ പരിഭവമോ ഉണ്ടെങ്കിൽ, പ്രത്യേകിച്ച് സുഹൃത്തുക്കളെന്ന നിലയിൽ വളരെയടുപ്പപ്പമുള്ള ഒരാളായ എന്നോട്, ഞാനെന്തോ കട്ടെടുത്തു എന്ന രീതിയിൽ, ഒരു ഉളുപ്പുമില്ലാതെ സംസാരിക്കുമ്പോൾ, ചിലപ്പോൾ മണ്ണിരയും പാമ്പായെന്ന് വരും. മറ്റുള്ളവർ ഒന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആരെയും ഇകഴ്ത്തിയിട്ടുമില്ല. ഞാൻ എന്റെ വശം പറഞ്ഞതിന്, 'don't talk like an established writer...' എന്ന് പറഞ്ഞോ അഹങ്കാരിയാണെന്ന് പറഞ്ഞോ, മറ്റുള്ളവരെ കളിയാക്കി എന്നു പറഞ്ഞോ അപമാനിക്കുകയല്ലായിരുന്നു വേണ്ടത്. 

എഴുത്തിന്റെ മേഖലയിൽ ഞാനൊന്നുമായിട്ടില്ലെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. പക്ഷേ, എഴുത്തും വായനയും ഇഷ്ടമാണ്, അതുകൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നത്. ഈ വക കാര്യങ്ങൾ, വേറെ ആര് ചെയ്താലും എനിക്ക് സന്തോഷക്കുറവുണ്ടാവാൻ പോകുന്നില്ല. ഇങ്ങനെയുള്ള ജോലികൾ, ഞാൻ ചോദിച്ച് വാങ്ങാറുമില്ല. ഒരൊറ്റ അപേക്ഷയേ ഉള്ളൂ, നിർലോഭ-നിഷ്കളങ്ക പ്രവർത്തനങ്ങളെ അധിക്ഷേപിക്കരുത്, ആക്ഷേപിക്കരുത്.

എന്തായാലും വിനോദസമിതിക്കാരനും പ്രസിഡന്റും ഉപയോഗിച്ച അനാവശ്യ വാക്കുകളാലും പ്രയോഗങ്ങളാലും, അഹങ്കാരിയായി; സ്വന്തം സ്ക്രിപ്റ്റും, അതിൻഫലമുണ്ടായ വീഡിയോകളും കട്ടെടുത്ത് സ്വന്തം ബ്ലോഗിലിട്ട് വിറ്റ് കാശാക്കിയ ഞാൻ കള്ളനായി; സ്വന്തം ഭാഗം വിശദീകരിച്ച്, മറ്റുള്ളവരെ ഇകഴ്ത്തിക്കളിയാക്കി ധിക്കാരിയായി. നല്ല നല്ല തിലകങ്ങൾ!!

സംഘടനയുടെ ചാനലിൽ വീഡിയോകൾ upload ചെയ്യാതെ, എന്റെ ബ്ലോഗിലൂടെ upload ചെയ്തതിൽ ഞാൻ ഖേദം പ്രകടിപ്പിച്ചെങ്കിലും, സംഘടനയുടെ പിന്നീടുള്ള വീഡിയോകൾ വീണ്ടും  നേരത്തേപ്പോലെ സ്വകാര്യ account കളിൽ upload ചെയ്യപ്പെടുന്നത് കാണാൻ ഭാഗ്യമുണ്ടായത് എന്റെ വളരെച്ചെറിയ സ്വകാര്യഭാഗ്യം!!

വാൽക്കഷ്ണം: ഇങ്ങനെയൊക്കെ ചിലപ്പോൾ നാട്ടുകാർ ചീത്ത വിളിക്കുന്നത് കൊണ്ട്, ഇങ്ങനെയൊക്കെ എഴുതാൻ പറ്റി! ഇങ്ങനെ എഴുതിയത് കൊണ്ട്, എനിക്ക് നല്ല ഇരുട്ടടിയുടെ ആവശ്യമുണ്ടെന്ന്, ചില കള്ളുകുടി സംഘങ്ങളിൽ പല ചർച്ചകളും നടന്നേക്കാം. പക്ഷേ, എഴുതാപ്പുറം വായിച്ച്, ചീത്തവിളിക്കുന്നതിനേക്കാളും ഭേദമല്ലേ, ചീത്തവിളിയെക്കുറിച്ച് എഴുതുന്നത്!

***

Part 3: കാമസ്യ പുലഭ്യം 'കുമൈപൂ'

(Disclaimer: ഇതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഏതെങ്കിലും യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ സംഘടനകളുമായോ ആർക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)