2021, ജൂലൈ 29, വ്യാഴാഴ്‌ച

മീൻചട്ടിയിൽ വീഴ്ത്തിയ രൂപതാവാഗ്ദാനം


കാലങ്ങളായി അംബുജാക്ഷന് ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ഭാര്യയുടെ ഒരാഗ്രഹം സാധിച്ച് കൊടുക്കാൻ ഇക്കാലമത്രയും പറ്റിയിരുന്നില്ല. ആഗ്രഹം അത്ര വലിയതൊന്നുമല്ല. കാര്യമായൊയൊന്നും അദ്ധ്വാനിക്കാതെ നടത്തിക്കൊടുക്കാൻ പറ്റിയ ആഗ്രഹമായിരുന്നു അംബുജാക്ഷന്റെ ഭാര്യയുടേത്. പോരാഞ്ഞതിന്, ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ പ്രക്രിയയുടെ കൂടെ ആഗ്രഹസഫലീകരണത്തോടൊപ്പം കുറച്ചേറെ സന്തോഷവും അംബുജാക്ഷന് ഉണ്ടായേനെ! പക്ഷേ പറഞ്ഞിട്ടെന്താ; വരുംകാലഭാവിയെക്കുറിച്ചോർത്തപ്പോൾ ആ ചെറിയ സന്തോഷം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അംബുജാക്ഷന് തോന്നി. അതുകൊണ്ട് തന്നെ ഭാര്യയുടെ ആഗ്രഹമൊട്ട് നടന്നതുമില്ല.

അംബുജാക്ഷന്റെ കെട്ട്യോൾടെ അങ്ങനെയുള്ള ആഗ്രഹമെന്തായിരുന്നെന്നല്ലേ...? ചുരുങ്ങിയത് അഞ്ച് കുട്ടികളെയെങ്കിലും പ്രസവിച്ച്, ആ കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം, ഉണ്ടായിരുന്ന സൗകര്യത്തിൽ ഒതുങ്ങി ജീവിക്കണമെന്ന വളരെ ചെറിയൊരു ആഗ്രഹം മാത്രമായിരുന്നു അത്. പക്ഷേ അംബുജാക്ഷന്റെ നിസ്സഹകരണം മൂലം, വെറും രണ്ട് കുട്ടികളിൽ ആ ആഗ്രഹം ഒതുങ്ങിപ്പോയി!

നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കൂടുതലും ദരിദ്രന്മാരുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും ഗുണ്ടകളുടെയും കൈക്കൂലി കൊടുക്കുന്നവന്റെയും കൈക്കൂലി വാങ്ങുന്നവന്റെയും മാത്രം സമ്പത്ത് വർദ്ധിച്ച് വരുന്ന ഒരു രാജ്യത്ത്, കൂടുതൽ ഉൽപാദനം നടത്തി കൂടുതൽ വിഷമതകൾ കുടുംബത്തിനും രാജ്യത്തിനും സൃഷ്ടിക്കേണ്ടതില്ല എന്ന നളന്ദ തത്വശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്, അംബുജാക്ഷൻ ഭാര്യയുടെ നിർവ്യാജമായ ഒരാഗ്രഹത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത് ! നാം രണ്ടും നമുക്ക് രണ്ടായാലും, നാം രണ്ടും നമുക്ക് ഒന്നായാലും, നാം ഒന്നും നമുക്ക് പത്തായാലും, സ്വന്തം സാഹചര്യങ്ങളും രാജ്യ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സാർവ്വജനികാടിസ്ഥാനത്തിൽ മതജാതിവർണ്ണഭേദമെന്യേ പരിഗണിക്കേണ്ടതുണ്ടെന്നാണ് അംബുജാക്ഷൻ പഠിച്ച പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുള്ളത്!

ആഗ്രഹം പൂർത്തീകരിക്കാതെ വിഷണ്ണയായി നിൽക്കുമ്പോഴാണ്, ഒരു സുപ്രഭാതത്തിൽ, വീടിന് മുൻപിൽ മലർന്ന് വീണ പത്രക്കടലാസിൽ ഒരു പരസ്യം കണ്ടത് - നാലോ അഞ്ചോ അതുക്കും മേലെയോ കുട്ടികളെയുണ്ടാക്കി രാജ്യത്തിന്റെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്ന കുഞ്ഞാടുകൾക്ക്, കുഞ്ഞാടുകൾക്ക് മാത്രം, ഒത്തിരിയൊത്തിരി ആനുകൂല്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന പാലാ രൂപതയുടെ ഒരു പരസ്യം! ടീവി തുറന്ന് നോക്കിയപ്പോൾ പാത്രത്തിൽ കണ്ട അതേ കാര്യത്തെക്കുറിച്ച് ഘോരഘോരം ചർച്ചയും നടക്കുന്നു!

രാജ്യത്തെ മാനവവിഭവശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു രൂപതയുടെ ഉദ്ദേശ്യം. എന്നാലും ഈ ഉദ്ദേശശുദ്ധിയെ ചില സാമുദായികവർഗ്ഗീയവാദികൾ വെറുതെ തെറ്റിദ്ധരിച്ചു. മതത്തിലെ അംഗസംഖ്യ കൂടാനാണത്രേ രൂപത ഒരു രൂപാ പോലും പ്രതിഫലം ഇച്ഛിക്കാതെ, പകരം രൂപാ അങ്ങോട്ട് കൊടുത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. വാദപ്രതിവാദങ്ങൾ കഠോരാമായി തുടർന്നു.

സത്യത്തിൽ എന്തൊരു ക്രൂരമാണീ ആരോപണം? ആ വാഗ്ദാനത്തിൽ എന്താണിത്ര വർഗ്ഗീയത? പറ്റുമെങ്കിൽ, ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കിൽ, അവരും മിനക്കെട്ടിരുന്ന് അവരുടെ സ്വന്തം സംഖ്യ വർധിപ്പിച്ചാൽ പോരേ? ഭൂമിയിൽ ആളുകളില്ലെങ്കിൽ എങ്ങനെയാണ് നവോത്ഥാനത്തിനും മറ്റും മതിലുകൾ ഉണ്ടാക്കുക? അംബുജാക്ഷപത്നി രോഷം കൊണ്ടു.

സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവും നീതിശാസ്ത്രവും ജീവശാസ്ത്രവും മറ്റും ഉയർത്തിപ്പിടിച്ച്, രൂപതയുടെ ആൾക്കാർ, എതിരാളികളെ ചർച്ചയിൽ മുട്ടുകുത്തിക്കുന്നത് കണ്ടപ്പോൾ അംബുജാക്ഷന്റെ ഭാര്യക്ക് ഉൾപ്പുളകമുണ്ടായി. കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർക്ക്, അവരുടെ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും പ്രൊഫഷണൽ കോളജിലേയ്ക്കാനും സർവ്വോപരി ജോലി കിട്ടാനും സഹായിക്കുന്നത് കുറ്റമാണോ? കുഞ്ഞാടുകൾക്ക് മാത്രമാണ് സഹായം കിട്ടുന്നതെങ്കിൽ, കുഞ്ഞാടുകളെങ്കിലും നന്നായിക്കോട്ടെ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് പരീക്ഷ എഴുതാതെ തന്നെ ഫുൾ ഡിസ്റ്റിങ്ക്ഷനിൽ കുട്ടികൾ പാസാകുന്ന ഈ കാലത്ത്, ഇത്തിരി ലച്ചം മുടക്കിയാൽ പിഎച്ച്ഡി പോലും കിട്ടുന്ന ഇക്കാലത്ത്, കുറച്ച് പരസഹായം കൂടി കിട്ടുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയല്ലേ ചെയ്യുക?

അപ്പോഴാണ് ഞാനൊരു കുഞ്ഞാടല്ല, വെറും മനുഷ്യസ്ത്രീയാണെന്ന് അംബുജാക്ഷന്റെ ഭാര്യക്ക് ബോധോദയമുണ്ടായത്. പരസ്യം കണ്ട്, സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് ഒരു വഴി തുറന്ന് കിട്ടാനുള്ള ഒരു വഴി തുറന്ന് കിട്ടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഈ ബോധോദയം! ഇനി എന്ത് ചെയ്യും?

മനുഷ്യകുലം വിട്ട് ഒരു കുഞ്ഞാടായാലോ? കുഞ്ഞാടായാൽ മാത്രം മതിയോ? ഈ പാലാ രൂപതയിൽ തന്നെ എത്തിപ്പെട്ടാലല്ലേ ഈ സൗകര്യങ്ങൾ ലഭിക്കുള്ളൂ... കുഞ്ഞാടായി മാറിയാൽ, ഇനി വേറെ വല്ലവർക്കും വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? എന്തായാലും ഇത്തരത്തിലുള്ള ഓഫറുകൾ അധികം വന്നെന്ന് വരില്ല... കിട്ടിയ സന്ദർഭം ഉപയോഗപ്പെടുത്തുക തന്നെ... എന്തായാലും പാലായിൽ പോയി കുഞ്ഞാടുകളാകുന്നത് തന്നെയാണ് ഒരു പോംവഴി. ചേലാകർമ്മം നടത്തിച്ച്, അംബുജൻ ചേട്ടനെക്കൊണ്ട് നാല് കെട്ടിച്ച് കുട്ടികളെ വർദ്ധിപ്പിക്കാൻ അംബുജപത്നിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്തായാലും അംബുജൻ ചേട്ടൻ വന്നാലുടൻ കാര്യം അവതരിപ്പിക്കണം. ഇനി കുട്ടികൾ കൂടുതലായാലും ചേട്ടന് ചിലവ് കൂടുതലാകുമെന്ന ആശങ്ക വേണ്ടതില്ലല്ലോ... ചേട്ടനെ ആരുമില്ലാത്തപ്പോൾ ഒന്ന് സന്തോഷിപ്പിച്ചാൽ മാത്രം മതിയല്ലോ!

അതിരാവിലെ ജോലിക്കായി പുറത്ത് പോയ അംബുജാക്ഷൻ വരുമ്പഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വരുമ്പോൾ കുറച്ച് മത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ഭാര്യയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി, നേരെ വടക്കേപ്പുറത്ത് പോയി, വീടിന് വെളിയിൽ, ഒരു പലക മേലിരുന്ന് സ്വയം മീൻ മുറിക്കാനിരുന്നു. മീൻ മുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് സഹായിക്കുന്ന കെട്ട്യോനോട് സ്നേഹം മൂത്ത ഭാര്യ ഒരു പലകയുമെടുത്ത് ചെന്ന്, ഭർത്താവിന്റെ എതിർവശത്ത് പലകമേലെ ഇരിപ്പുറപ്പിച്ചത്...

സ്നേഹഭാഷണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം കാരണം, മീന്മുറിച്ച് നനഞ്ഞതാണെങ്കിലും, അംബുജാക്ഷന്റെ കൈവെള്ളയിൽ പോലും രോമാഞ്ചമുണ്ടായി. ആ ഇരുന്ന ഇരുപ്പിൽ തന്നെ അംബുജാക്ഷന് കിടപ്പറ പൂകിയാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് രാവിലെ കണ്ട പരസ്യത്തെക്കുറിച്ചും അത് പൂർത്തീകരിക്കാൻ സ്വയം കണ്ടെത്തിയ വഴിയെക്കുറിച്ചും, പത്രത്തിൽ നിന്ന് മുറിച്ചെടുത്ത പരസ്യം അംബുജാക്ഷന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ച് കൊണ്ട് സഹധർമ്മിണി വിവരിക്കാൻ തുടങ്ങിയത്.

വീട്ടിലേക്ക് വരുന്ന വഴിയിൽ, പഞ്ചാരപ്പൊയിലെ അനന്തേട്ടന്റെ ചായപ്പീടികയിൽ വച്ച് തന്നെ ഈ വാർത്ത അറിഞ്ഞതാണ്. പക്ഷേ, ആ വാർത്തക്ക് സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുമെന്ന് അംബുജാക്ഷൻ ഒരിക്കലും നിരീച്ചിരുന്നില്ല.

"... ... എന്റെ ആഗ്രഹം നടക്കാൻ.... നമുക്കും പാലായിലെ ഒരു കുഞ്ഞാടായിക്കൂടെ അംബുജേട്ടാ..."

പൊടുന്നനേ തല കറങ്ങിയ അംബുജാക്ഷന്റെ തല നേരെ വീണത്, മീനും വെള്ളവും നിറച്ച് മുന്നിൽ വച്ചിരുന്ന മീൻ ചട്ടിയിലേക്കായിരുന്നു. മീൻ മുറിക്കാൻ, കാൽ വിരൽ കൊണ്ട് അമർത്തിപ്പിടിച്ച്, വളഞ്ഞ് മുകളിലേക്ക് കൂർത്ത് നിന്നിരുന്ന കത്തിയുടെ മേലെ തല തട്ടാതിരുന്നത് കൊണ്ട്, ചട്ടിയിലെ മീനിന്റെ ചോരയിൽ മനുഷ്യരക്തം കലർന്നില്ല!

***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ