religion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
religion എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജൂലൈ 29, വ്യാഴാഴ്‌ച

മീൻചട്ടിയിൽ വീഴ്ത്തിയ രൂപതാവാഗ്ദാനം


കാലങ്ങളായി അംബുജാക്ഷന് ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ഭാര്യയുടെ ഒരാഗ്രഹം സാധിച്ച് കൊടുക്കാൻ ഇക്കാലമത്രയും പറ്റിയിരുന്നില്ല. ആഗ്രഹം അത്ര വലിയതൊന്നുമല്ല. കാര്യമായൊയൊന്നും അദ്ധ്വാനിക്കാതെ നടത്തിക്കൊടുക്കാൻ പറ്റിയ ആഗ്രഹമായിരുന്നു അംബുജാക്ഷന്റെ ഭാര്യയുടേത്. പോരാഞ്ഞതിന്, ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ പ്രക്രിയയുടെ കൂടെ ആഗ്രഹസഫലീകരണത്തോടൊപ്പം കുറച്ചേറെ സന്തോഷവും അംബുജാക്ഷന് ഉണ്ടായേനെ! പക്ഷേ പറഞ്ഞിട്ടെന്താ; വരുംകാലഭാവിയെക്കുറിച്ചോർത്തപ്പോൾ ആ ചെറിയ സന്തോഷം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് അംബുജാക്ഷന് തോന്നി. അതുകൊണ്ട് തന്നെ ഭാര്യയുടെ ആഗ്രഹമൊട്ട് നടന്നതുമില്ല.

അംബുജാക്ഷന്റെ കെട്ട്യോൾടെ അങ്ങനെയുള്ള ആഗ്രഹമെന്തായിരുന്നെന്നല്ലേ...? ചുരുങ്ങിയത് അഞ്ച് കുട്ടികളെയെങ്കിലും പ്രസവിച്ച്, ആ കുഞ്ഞുങ്ങൾ പുറപ്പെടുവിക്കുന്ന സംഗീതത്തോടൊപ്പം, ഉണ്ടായിരുന്ന സൗകര്യത്തിൽ ഒതുങ്ങി ജീവിക്കണമെന്ന വളരെ ചെറിയൊരു ആഗ്രഹം മാത്രമായിരുന്നു അത്. പക്ഷേ അംബുജാക്ഷന്റെ നിസ്സഹകരണം മൂലം, വെറും രണ്ട് കുട്ടികളിൽ ആ ആഗ്രഹം ഒതുങ്ങിപ്പോയി!

നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, കൂടുതലും ദരിദ്രന്മാരുള്ള ഒരു രാജ്യത്ത്, പ്രത്യേകിച്ച് നേതാക്കന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും ഗുണ്ടകളുടെയും കൈക്കൂലി കൊടുക്കുന്നവന്റെയും കൈക്കൂലി വാങ്ങുന്നവന്റെയും മാത്രം സമ്പത്ത് വർദ്ധിച്ച് വരുന്ന ഒരു രാജ്യത്ത്, കൂടുതൽ ഉൽപാദനം നടത്തി കൂടുതൽ വിഷമതകൾ കുടുംബത്തിനും രാജ്യത്തിനും സൃഷ്ടിക്കേണ്ടതില്ല എന്ന നളന്ദ തത്വശാസ്ത്രം മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്, അംബുജാക്ഷൻ ഭാര്യയുടെ നിർവ്യാജമായ ഒരാഗ്രഹത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത് ! നാം രണ്ടും നമുക്ക് രണ്ടായാലും, നാം രണ്ടും നമുക്ക് ഒന്നായാലും, നാം ഒന്നും നമുക്ക് പത്തായാലും, സ്വന്തം സാഹചര്യങ്ങളും രാജ്യ സാഹചര്യങ്ങളും ലോക സാഹചര്യങ്ങളും സാർവ്വജനികാടിസ്ഥാനത്തിൽ മതജാതിവർണ്ണഭേദമെന്യേ പരിഗണിക്കേണ്ടതുണ്ടെന്നാണ് അംബുജാക്ഷൻ പഠിച്ച പള്ളിക്കൂടത്തിൽ പഠിപ്പിച്ചിട്ടുള്ളത്!

ആഗ്രഹം പൂർത്തീകരിക്കാതെ വിഷണ്ണയായി നിൽക്കുമ്പോഴാണ്, ഒരു സുപ്രഭാതത്തിൽ, വീടിന് മുൻപിൽ മലർന്ന് വീണ പത്രക്കടലാസിൽ ഒരു പരസ്യം കണ്ടത് - നാലോ അഞ്ചോ അതുക്കും മേലെയോ കുട്ടികളെയുണ്ടാക്കി രാജ്യത്തിന്റെ മാനവവിഭവശേഷി വർദ്ധിപ്പിക്കുന്ന കുഞ്ഞാടുകൾക്ക്, കുഞ്ഞാടുകൾക്ക് മാത്രം, ഒത്തിരിയൊത്തിരി ആനുകൂല്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നതാണെന്ന പാലാ രൂപതയുടെ ഒരു പരസ്യം! ടീവി തുറന്ന് നോക്കിയപ്പോൾ പാത്രത്തിൽ കണ്ട അതേ കാര്യത്തെക്കുറിച്ച് ഘോരഘോരം ചർച്ചയും നടക്കുന്നു!

രാജ്യത്തെ മാനവവിഭവശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കുക എന്നത് മാത്രമായിരുന്നു രൂപതയുടെ ഉദ്ദേശ്യം. എന്നാലും ഈ ഉദ്ദേശശുദ്ധിയെ ചില സാമുദായികവർഗ്ഗീയവാദികൾ വെറുതെ തെറ്റിദ്ധരിച്ചു. മതത്തിലെ അംഗസംഖ്യ കൂടാനാണത്രേ രൂപത ഒരു രൂപാ പോലും പ്രതിഫലം ഇച്ഛിക്കാതെ, പകരം രൂപാ അങ്ങോട്ട് കൊടുത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. വാദപ്രതിവാദങ്ങൾ കഠോരാമായി തുടർന്നു.

സത്യത്തിൽ എന്തൊരു ക്രൂരമാണീ ആരോപണം? ആ വാഗ്ദാനത്തിൽ എന്താണിത്ര വർഗ്ഗീയത? പറ്റുമെങ്കിൽ, ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കിൽ, അവരും മിനക്കെട്ടിരുന്ന് അവരുടെ സ്വന്തം സംഖ്യ വർധിപ്പിച്ചാൽ പോരേ? ഭൂമിയിൽ ആളുകളില്ലെങ്കിൽ എങ്ങനെയാണ് നവോത്ഥാനത്തിനും മറ്റും മതിലുകൾ ഉണ്ടാക്കുക? അംബുജാക്ഷപത്നി രോഷം കൊണ്ടു.

സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവും നീതിശാസ്ത്രവും ജീവശാസ്ത്രവും മറ്റും ഉയർത്തിപ്പിടിച്ച്, രൂപതയുടെ ആൾക്കാർ, എതിരാളികളെ ചർച്ചയിൽ മുട്ടുകുത്തിക്കുന്നത് കണ്ടപ്പോൾ അംബുജാക്ഷന്റെ ഭാര്യക്ക് ഉൾപ്പുളകമുണ്ടായി. കൂടുതൽ കുട്ടികളെയുണ്ടാക്കുന്നവർക്ക്, അവരുടെ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും പ്രൊഫഷണൽ കോളജിലേയ്ക്കാനും സർവ്വോപരി ജോലി കിട്ടാനും സഹായിക്കുന്നത് കുറ്റമാണോ? കുഞ്ഞാടുകൾക്ക് മാത്രമാണ് സഹായം കിട്ടുന്നതെങ്കിൽ, കുഞ്ഞാടുകളെങ്കിലും നന്നായിക്കോട്ടെ എന്ന് ചിന്തിക്കുന്നതല്ലേ നല്ലത്? പ്രത്യേകിച്ച് പരീക്ഷ എഴുതാതെ തന്നെ ഫുൾ ഡിസ്റ്റിങ്ക്ഷനിൽ കുട്ടികൾ പാസാകുന്ന ഈ കാലത്ത്, ഇത്തിരി ലച്ചം മുടക്കിയാൽ പിഎച്ച്ഡി പോലും കിട്ടുന്ന ഇക്കാലത്ത്, കുറച്ച് പരസഹായം കൂടി കിട്ടുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയല്ലേ ചെയ്യുക?

അപ്പോഴാണ് ഞാനൊരു കുഞ്ഞാടല്ല, വെറും മനുഷ്യസ്ത്രീയാണെന്ന് അംബുജാക്ഷന്റെ ഭാര്യക്ക് ബോധോദയമുണ്ടായത്. പരസ്യം കണ്ട്, സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് ഒരു വഴി തുറന്ന് കിട്ടാനുള്ള ഒരു വഴി തുറന്ന് കിട്ടിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു ഈ ബോധോദയം! ഇനി എന്ത് ചെയ്യും?

മനുഷ്യകുലം വിട്ട് ഒരു കുഞ്ഞാടായാലോ? കുഞ്ഞാടായാൽ മാത്രം മതിയോ? ഈ പാലാ രൂപതയിൽ തന്നെ എത്തിപ്പെട്ടാലല്ലേ ഈ സൗകര്യങ്ങൾ ലഭിക്കുള്ളൂ... കുഞ്ഞാടായി മാറിയാൽ, ഇനി വേറെ വല്ലവർക്കും വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ? എന്തായാലും ഇത്തരത്തിലുള്ള ഓഫറുകൾ അധികം വന്നെന്ന് വരില്ല... കിട്ടിയ സന്ദർഭം ഉപയോഗപ്പെടുത്തുക തന്നെ... എന്തായാലും പാലായിൽ പോയി കുഞ്ഞാടുകളാകുന്നത് തന്നെയാണ് ഒരു പോംവഴി. ചേലാകർമ്മം നടത്തിച്ച്, അംബുജൻ ചേട്ടനെക്കൊണ്ട് നാല് കെട്ടിച്ച് കുട്ടികളെ വർദ്ധിപ്പിക്കാൻ അംബുജപത്നിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്തായാലും അംബുജൻ ചേട്ടൻ വന്നാലുടൻ കാര്യം അവതരിപ്പിക്കണം. ഇനി കുട്ടികൾ കൂടുതലായാലും ചേട്ടന് ചിലവ് കൂടുതലാകുമെന്ന ആശങ്ക വേണ്ടതില്ലല്ലോ... ചേട്ടനെ ആരുമില്ലാത്തപ്പോൾ ഒന്ന് സന്തോഷിപ്പിച്ചാൽ മാത്രം മതിയല്ലോ!

അതിരാവിലെ ജോലിക്കായി പുറത്ത് പോയ അംബുജാക്ഷൻ വരുമ്പഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വരുമ്പോൾ കുറച്ച് മത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ഭാര്യയെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി, നേരെ വടക്കേപ്പുറത്ത് പോയി, വീടിന് വെളിയിൽ, ഒരു പലക മേലിരുന്ന് സ്വയം മീൻ മുറിക്കാനിരുന്നു. മീൻ മുറിച്ച് കൊണ്ടിരിക്കുമ്പോഴാണ് സഹായിക്കുന്ന കെട്ട്യോനോട് സ്നേഹം മൂത്ത ഭാര്യ ഒരു പലകയുമെടുത്ത് ചെന്ന്, ഭർത്താവിന്റെ എതിർവശത്ത് പലകമേലെ ഇരിപ്പുറപ്പിച്ചത്...

സ്നേഹഭാഷണങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം കാരണം, മീന്മുറിച്ച് നനഞ്ഞതാണെങ്കിലും, അംബുജാക്ഷന്റെ കൈവെള്ളയിൽ പോലും രോമാഞ്ചമുണ്ടായി. ആ ഇരുന്ന ഇരുപ്പിൽ തന്നെ അംബുജാക്ഷന് കിടപ്പറ പൂകിയാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് രാവിലെ കണ്ട പരസ്യത്തെക്കുറിച്ചും അത് പൂർത്തീകരിക്കാൻ സ്വയം കണ്ടെത്തിയ വഴിയെക്കുറിച്ചും, പത്രത്തിൽ നിന്ന് മുറിച്ചെടുത്ത പരസ്യം അംബുജാക്ഷന്റെ മുന്നിലേക്ക് നീട്ടിപ്പിടിച്ച് കൊണ്ട് സഹധർമ്മിണി വിവരിക്കാൻ തുടങ്ങിയത്.

വീട്ടിലേക്ക് വരുന്ന വഴിയിൽ, പഞ്ചാരപ്പൊയിലെ അനന്തേട്ടന്റെ ചായപ്പീടികയിൽ വച്ച് തന്നെ ഈ വാർത്ത അറിഞ്ഞതാണ്. പക്ഷേ, ആ വാർത്തക്ക് സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അർത്ഥം ഉണ്ടാകുമെന്ന് അംബുജാക്ഷൻ ഒരിക്കലും നിരീച്ചിരുന്നില്ല.

"... ... എന്റെ ആഗ്രഹം നടക്കാൻ.... നമുക്കും പാലായിലെ ഒരു കുഞ്ഞാടായിക്കൂടെ അംബുജേട്ടാ..."

പൊടുന്നനേ തല കറങ്ങിയ അംബുജാക്ഷന്റെ തല നേരെ വീണത്, മീനും വെള്ളവും നിറച്ച് മുന്നിൽ വച്ചിരുന്ന മീൻ ചട്ടിയിലേക്കായിരുന്നു. മീൻ മുറിക്കാൻ, കാൽ വിരൽ കൊണ്ട് അമർത്തിപ്പിടിച്ച്, വളഞ്ഞ് മുകളിലേക്ക് കൂർത്ത് നിന്നിരുന്ന കത്തിയുടെ മേലെ തല തട്ടാതിരുന്നത് കൊണ്ട്, ചട്ടിയിലെ മീനിന്റെ ചോരയിൽ മനുഷ്യരക്തം കലർന്നില്ല!

***

2021 ജൂൺ 22, ചൊവ്വാഴ്ച

സ്ത്രീധനം


പണ്ട് മുംബൈയിൽ ഒരു സുഹൃത്ത് എന്നെ പ്രലോഭിപ്പിച്ചതാണ്... കമ്പ്യൂട്ടർ എഞ്ചിനീയർ ഒക്കെ ആയത് കൊണ്ട് കല്യാണച്ചന്തയിൽ എനിക്ക് നല്ല ഡിമാൻഡ് ഉണ്ടാവുമെന്ന് അവൻ ഓർമ്മിപ്പിച്ചതാണ്. ഒരു കാറും പത്തേക്കറ റബ്ബർ എസ്റ്റേറ്റും നൂറ്റമ്പത് പവനും കൂട്ടത്തിൽ ജീവനും ജോലിയുമുള്ള ഒരു പെണ്ണും ഈസിയായി കിട്ടുമെന്ന് അവൻ പറഞ്ഞപ്പോൾ എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നത് ഞാനേ കണ്ടുള്ളൂ. 

പെട്ടന്നാണ് ഓർത്തത്, പണ്ടാരം... എന്റെ സ്വദേശം കണ്ണൂരാണല്ലോ... പെണ്ണിന്റെ കൂടെ പൊന്നൊക്കെ കൊടുക്കുന്ന ഏർപ്പാടൊക്കെയുണ്ടെങ്കിലും കഷ്ടകാലത്തിന് സ്ത്രീധനം ചോദിച്ചുപോയാൽ, പെണ്ണിന് പകരം കല്ലേറാണല്ലോ കിട്ടുക എന്നാലോചിച്ചപ്പോൾ എഴുന്നേറ്റ രോമങ്ങൾ വീണ്ടും പതുക്കെ കൂമ്പി വാടി അമർന്നിരുന്നു. 

ഒടുവിൽ, പെണ്ണൊക്കെ കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം, നാട്ടുകാരുടെ മുന്നിലും പെണ്ണിന്റെ മുന്നിലും മാന്യനാണെന്ന് അഭിനയിക്കാൻ വേണ്ടി, 'കല്യാണത്തിന് എന്റെ കഴുത്തിൽ പെണ്ണ് സ്വർണ്ണമാല ഇടേണ്ട' എന്നറിയിച്ചപ്പോൾ പെൺവീട്ടുകാർ ദേഷ്യത്തോടെ സടകുടഞ്ഞെഴുന്നേറ്റത് ആദ്യമൊന്ന് അമ്പരപ്പിച്ചെങ്കിലും ഉള്ളിൽ ആശ്വാസം പകർന്നിരുന്നു. കുറഞ്ഞത് അഞ്ച് പവന്റെ മാലയെങ്കിലും സ്വന്തം കഴുത്തിൽ വീഴുമല്ലോ. പക്ഷേ കല്യാണത്തിന് മാല കിട്ടുമെന്ന് വിചാരിച്ച് പോയ എനിക്ക് കിട്ടിയത് വെറും തുളസിമാല! കുറച്ച് പൊന്ന് കൈയ്യിലും കഴുത്തിലും കണ്ടെങ്കിലും മിഥ്യാഭിമാനം മൂത്തതിനാൽ, ആഗ്രഹമുണ്ടെങ്കിലും അതിനെ ഒരിക്കലും തിരിഞ്ഞു നോക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ നോക്കാൻ തന്നെ തീരുമാനിച്ചപ്പഴേക്കും അവൾ തന്നെ അത് വിറ്റ് സ്വന്തം പേരിൽ പറമ്പ് വാങ്ങിയിരിക്കുന്നു. തോന്ന്യാസം എന്നല്ലാതെ വേറെന്താ പറയുക!

കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ, എന്നെ പ്രലോഭിപ്പിച്ച സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു. ഒരൊറ്റ ദിവസം കൊണ്ട് അവൻ കോടീശ്വരനായത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. വീണ്ടും മാർക്കറ്റിലിറങ്ങി കോടീശ്വരനാകാൻ ശ്രമിച്ചാലോ എന്ന്  ചിന്തിച്ചെങ്കിലും സദാചാരവാദികളെയോർത്ത് പേടിച്ച് മിണ്ടാതെയിരുന്നു. 

താമസിയാതെ തന്നെ, വേറൊരു സുഹൃത്തിന്റെ മനസ്സമ്മതത്തിന് പോയപ്പോൾ, പെണ്ണും ചെക്കനും കെട്ടിക്കോളാമെന്ന് സമ്മതം അറിയിച്ച ഉടൻ, പറഞ്ഞുറപ്പിച്ച പണം ഒരു പെട്ടിയിലാക്കി കാറിലേക്ക് കൊണ്ട് പോകുന്നത് വീണ്ടും എനിക്ക് ആർത്തിയോടെ കണ്ടുനിൽക്കേണ്ടി വന്നു. സ്വന്തം കണ്ണുനീര് മൂക്കിലൂടെ തൊണ്ടയിലേക്കിറങ്ങിപ്പോയി! 

കാലം കുറച്ച് കഴിഞ്ഞു. ഞാനും നേരത്തെ പറഞ്ഞ രണ്ട് സുഹൃത്തുക്കളും അമേരിക്കയിലെത്തി. എല്ലാവരുടെയും പ്രത്യുല്പാദനകാലഘട്ടം കഴിഞ്ഞപ്പോൾ, ആദ്യം പറഞ്ഞ സുഹൃത്തിന് കണ്ണ് നീര് അടക്കാൻ കഴിയുന്നില്ല. അവന് രണ്ടും പെണ്മക്കൾ !! പണ്ട് കെട്ടുമ്പോൾ വാങ്ങിച്ചതിന്റെ ഇരട്ടി, പണപ്പെരുപ്പം കൂടി കണക്കാക്കി കൊടുക്കേണ്ടിവരുമല്ലോ എന്നോർത്ത്, ഓരോ രാത്രിയിലും മധുവേന്തിയ ഗ്ളാസ്സുകൾ അവന്റെ ചുണ്ടിനോട് കൂട്ടിമുട്ടുകയാണ്! 

പക്ഷേ രണ്ടാമത്തെ സുഹൃത്തിന് ശുക്രദശ ആരംഭിക്കുകയായിരുന്നു. അവനുണ്ടായത് രണ്ട് ആൺമക്കൾ!! കൂടുതൽ കച്ചവടം നടത്തി കച്ചവടം വിപുലീകരിക്കുന്നതിന്,  ഇപ്പഴേ അവൻ പ്ലാനുണ്ടാക്കി കാണണം! 

പക്ഷേ ഞാനിപ്പോൾ ധർമ്മസങ്കടത്തിലാണ്. എനിക്കുണ്ടായത് രണ്ട് പെണ്മക്കളാണ്. എനിക്കോ ഒന്നും കിട്ടിയില്ല. ഇനിയൊട്ട് കിട്ടാനും പോകുന്നില്ല. പകരം, ഭാവിയിൽ കടം വാങ്ങി കൊടുക്കേണ്ടിവരുമോ എന്ന ചിന്ത എനിക്കില്ലാതില്ല. 'കല്യാണത്തിനല്ല, അടിമത്തമില്ലാത്ത സന്തോഷത്തിനാണ് ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത്' എന്ന തത്വചിന്ത ഇപ്പഴേ മക്കളെ പഠിപ്പിച്ചാണ് സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നത്. സമാധാനം കിട്ടിയില്ലെങ്കിലും കൈയ്യിലുള്ള പണം പോകാതിരുന്നാൽ മതിയായിരുന്നു !! നാടും സമൂഹവും നന്നായിട്ട് നമുക്കെന്ത് കാര്യം?

***

2020 മാർച്ച് 12, വ്യാഴാഴ്‌ച

കൊറോണയും ചിന്തകളും

(Picture Courtesy: Google)
കൊറോണയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചില ചിന്തകൾ 

On March 4, 2020
യുക്തിചിന്താശേഷി ഇല്ലാതാക്കാനും ചോദ്യം ചെയ്യലുകളില്ലാതാക്കാനും, ചെറുപ്പത്തിൽ ബുദ്ധിയുറക്കുന്നതിന് മുന്നേ അത്യന്തം വ്യഗ്രതയോടെയും അഭിമാനത്തോടെയും കൊടുക്കുന്ന വിശ്വാസവാക്‌സിനോളം ശക്തിയുണ്ടാവുമോ, ഇനി വരാൻ പോകുന്ന കൊറോണ വാക്സിന്?

On March 5, 2020
ആമ്പലോത്സവങ്ങളും പള്ളി ഉറൂസുകളും പള്ളിപ്പെരുന്നാളുകളും പൊങ്കാലകളും കൊറോണയെ തടയുന്നതിന്റെയും പിടിച്ച് കെട്ടുന്നതിന്റെയും ഭാഗമായി ഒഴിവാക്കാൻ പറഞ്ഞാൽ, അത്, വിശ്വാസങ്ങളുടെ മേലുള്ള കടന്ന് കയറ്റവും ആചാരങ്ങളുടെ നേർക്കുള്ള കുതിര കയറ്റവുമാകുമോ ? പകർച്ചവ്യാധികളുണ്ടാവുമ്പോൾ, മനുഷ്യനേക്കാൾ മുന്നേ ഓടിയൊളിക്കുന്ന ദൈവത്തിന്റെയും പുരോഹിതന്മാരുടെയും പിന്നാലെ തന്നെയോടുക... കാരണം സത്യമെന്താണെന്നവർക്കറിയാം !

On March 6, 2020
ജനസംഖ്യയിലെ ജാതിമതസമവാക്യങ്ങൾക്ക് ആനുപാതികമായിട്ടാണോ, ഭരണഘടനയിലെ ജാതിമതസംവരണശതമാനങ്ങൾക്ക് ആനുപാതികമായിട്ടാണോ പകർച്ചവ്യാധികൾ പിടിപെടപ്പെടുന്നത് എന്നന്വേഷിക്കാൻ വേണ്ടി, അമിക്കസ്‌ക്യൂറിയെ നിയമിക്കണമെന്ന്, ഗർവ്വുള്ള ജാതിമത സംഘടനകളും അവരെ താങ്ങുന്ന രാഷ്ട്രീയകക്ഷികളും ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടോ?

On March 8, 2020
ഇത്തവണത്തെ പൊങ്കാലയായിരിക്കും യഥാർത്ഥത്തിൽ കേരളീയരുടെ നെഞ്ചത്തിടുന്ന ആദ്യത്തെ പൊങ്കാല.

On March 9, 2020
ആക്രാന്തത്തോടെ കണ്ണിൽക്കണ്ട സാനിറ്റൈസറുകളും സോപ്പുകളും വാങ്ങിക്കൂട്ടി കടയിലെ സ്റ്റോക്ക് തീർക്കുന്ന മാന്യദേഹങ്ങൾ ഒന്നോർക്കുക: സ്വന്തം കൈകൾ കഴുകുന്നതോടൊപ്പം മറ്റുള്ളവരുടെ കൈകൾ കൂടി കഴുകപ്പെട്ടാലേ വ്യാധീപടർച്ചകൾ നിയന്ത്രിക്കാൻ പറ്റുള്ളൂ. കഴുകിയ കൈകൾ തന്നെ വീണ്ടും കഴുകി സായൂജ്യമടഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് നല്ല രീതിയിൽ സ്വാർത്ഥനായിക്കൊണ്ട് തന്നെ, അത്യാവശ്യത്തിന് മാത്രമുള്ളതെടുത്ത് ബാക്കി മറ്റുള്ളവർക്കും കൂടി കരുതിവെക്കുക !!

On March 10, 2020
എവിടെയോ എന്തോ ശരിക്കും പ്രശ്നമുണ്ട്. ആശയറ്റ് കിടക്കുന്ന സമയത്ത് ആശ്വാസം നൽകുമെന്ന കാട്ടായം വിശ്വസിച്ചാണ്, വിശ്വാസികൾ ദൈവങ്ങളെയും ദൈവങ്ങളുടെ പ്രവാചകരെയും പ്രവാചകരുണ്ടാക്കിയ ചര്യകളെയും വിഭിന്നചര്യകളുൾക്കൊള്ളുന്ന മതങ്ങളെയും വിശ്വസിക്കാൻ തുടങ്ങിയത്. പക്ഷേ, പ്രളയം വരുമ്പോഴും മഹാമാരികൾ വരുമ്പോഴും, ജനനന്മക്കെന്നോണം, വശം കെട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധമായി വിശ്വസിച്ച ജനങ്ങൾക്ക് മുന്നിൽ, അമ്പലങ്ങളടച്ചും സത്സംഗങ്ങൾ നിർത്തിയും കുർബ്ബാനകൾ നിർത്തിയും ജുമകൾ നിർത്തിയും പള്ളിപ്പരിപാടികൾ നിർത്തിയും അത്യധികം ആശ്വാസമേകുന്ന കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കിയും മതമേലദ്ധ്യക്ഷർ നടത്തുന്നത് ശുദ്ധ വഞ്ചനയാണ്. കൂട്ടപ്രാർത്ഥനയാൽ ഇല്ലാത്ത ഹൃദയം പോലുമുണ്ടാക്കുന്ന ടെക്നിക്കുകളറിയുന്ന സിദ്ധന്മാരുള്ള ഈ നാട്ടിൽ ഇങ്ങനെ ഓടിയൊളിക്കുന്നത് പോഴത്തരമാണ്. ആശ്വാസവും സന്തോഷങ്ങളുമുള്ള സമയത്ത് അത്യാഗ്രഹങ്ങൾ സഫലീകരിക്കാൻ മാത്രമാണോ ദൈവങ്ങളും പ്രവാചകരും ആൾദൈവങ്ങളും?
സയൻസിന്റെ സഹായത്താൽ മനുഷ്യജന്മങ്ങൾ എങ്ങനെയെങ്കിലും നിലനിർത്തിക്കിട്ടിയാൽ, വീണ്ടും പ്രാർത്ഥനകൾ തുടങ്ങാനായിരിക്കും പരിപാടി. മനുഷ്യൻ ഉണ്ടെങ്കിലല്ലേ ദൈവങ്ങളും മതങ്ങളും പ്രാർത്ഥനാലയങ്ങളും ദേവാലയങ്ങളും പ്രവാചകരും ആൾദൈവങ്ങളുമൊക്കെ ഉണ്ടാവുള്ളൂ അല്ലേ? അണികളില്ലെങ്കിൽ നേതാവെങ്ങനെയുണ്ടാകും??ഭക്തരില്ലെങ്കിൽ ദൈവവും !!

***

2020 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)

(Picture Courtesy: Google)

മനുഷ്യരായ് ജനിച്ചോരു ഞങ്ങളെ
നൂല് കെട്ടിയും നീരിൽ മുക്കിയും
അഗ്രചർമ്മം മുറിച്ചും തലപ്പാവുകൾ കെട്ടിയും
പല നാടുകളിൽ, കാലഘട്ടങ്ങളിൽ പല പ്രവാചകരിലൂടെ
വേർതിരിച്ച് കാണാൻ പറഞ്ഞെന്ന് പറയുന്നോരു
ദൈവത്തിനെ ഞാനിത്തിരി നേരമെന്റെ
ശുചിമുറിക്ക് നടുവിലായ് കെട്ടിയിട്ടോട്ടെ....

ഞാനൊരു ക്രിസ്ത്യനായാൽ ക്രിസ്റ്റ്യാനിറ്റിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? എന്നെ ഇപ്പോൾ ഹിന്ദു എന്ന് വിളിക്കുന്നവർക്ക് വല്ല നഷ്ടവുമുണ്ടാകുമോ? ഞാൻ പോലുമറിയാതെ എന്നെ ഉൾപ്പെടുത്തിയ, ഹിന്ദു എന്ന് വിളിക്കുന്ന സമൂഹത്തിന് വല്ല നഷ്ടവുമുണ്ടാകുമോ? എന്റെ ആത്മാവോ ശരീരമോ രക്തമോ ചിന്തകളോ വല്ലതും മാറിപ്പോകുമോ? ഞാൻ ഈ പറഞ്ഞ മതാലങ്കാരങ്ങളില്ലാത്ത വെറും മനുഷ്യനാണ് എന്ന് വിളിച്ച് പറഞ്ഞാൽ, ഈ മതങ്ങളിലേതെങ്കിലും മതത്തിന്റെ സൃഷ്ടിയായ ദൈവം കോപിക്കുമോ? എന്നെയൊരു ക്രിസ്ത്യാനിയാക്കാൻ നടന്ന മൂന്ന് നാല് (വേറെയും ഇഷ്ടം പോലെ ഉദ്യമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഭവബഹുലമായവ മാത്രം പങ്ക് വെക്കുന്നു) രസകരമായ  സംഭവങ്ങളെക്കുറിച്ച് പറയാൻ  ഇവിടെ തുടക്കം കുറിക്കുന്നു.

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് എഴുതണോ എഴുതേണ്ടയോ, അഥവാ എഴുതിയാലും പങ്ക് വെക്കണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ  ഞാനും എന്റെ ബോധവും തമ്മിൽ ചില കശപിശ ഉണ്ടായതാണ്. ബോധം പറഞ്ഞു എഴുതിവച്ചോളൂ... ഞാൻ അനുസരിച്ചു... പിന്നെയും മനസ്സിൽ അടിപിടി... ഈ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കണോ.... എഴുതിയിട്ടും ആരുമായും പങ്ക് വെക്കാതിരുന്നാൽ പിന്നെ എന്തിനാണ് എഴുതിയത്....  മനസ്സിലെ സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ ഒരു തീരുമാനം എടുത്തു: എഴുതി പൂർത്തിയായതിന് ശേഷം അഞ്ച് തവണ കൂടി ക്രിസ്ത്യാനി-സുവിശേഷ-പ്രകീർത്തന-പരിവർത്തന-ശ്രമങ്ങൾക്ക് വിധേയനായെങ്കിൽ ഓരോന്നോരോന്നായി എല്ലാം പുറത്തിറക്കും. അതാണ്... ഒരൊന്നന്നര ശപഥം! എന്റെ ശപഥം ഇങ്ങനെയൊക്കെയാണ് !!

അങ്ങനെ ഈ പറഞ്ഞ കാര്യങ്ങൾ എഴുതിയിട്ട് ആറ് വർഷങ്ങളായി.  കാത്തിരിപ്പുകൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ച അഞ്ചാമത്തെ (എഴുതി വച്ചതിന് ശേഷം) സുവിശേഷ മീറ്റിങ് എൻ്റെ ഗാരേജിൽ നടന്നു (പുറത്ത് കാലാവസ്ഥ നല്ലതായത് ഭാഗ്യം). ഇങ്ങനെയുള്ള വർഗ്ഗീയ കാന്തങ്ങളാൽ, ഇങ്ങനെ നിരന്തരം ആകർഷിക്കപ്പെടാൻ, ഞാനീ കൺവെർഷൻ മാർക്കറ്റിൽ തുറന്ന് വച്ച, പഴുത്ത ചക്കയല്ലേ... എനിക്ക് ഇത്തിരി ദേഷ്യം വന്നു.  തർക്കങ്ങൾക്കൊടുവിൽ, എന്നെ മനസ്സിൽ പ്രാകി അവർ തിരിച്ചു നടന്നു. ചില നോട്ടീസുകളുമായി കയറി വന്ന സ്ത്രീകൾ, ക്രിസ്തുമതത്തെ പ്രകീർത്തിക്കാനും പ്രചരിപ്പിക്കാനും വേണ്ടി വീട് വീടാന്തരം കയറുന്നതിനിടയിൽ എന്നോടും കൂടിയാവാമെന്ന് കരുതിക്കാണും. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറേയേറെ പൂർവ്വപരിചയം ഉണ്ടായതിനാൽ അവരോട് കാര്യങ്ങൾ വളരെ സ്നേഹത്തോടെയും  മാന്യമായും പറയുകയും അവർ ഇത്തിരി വിഷണ്ണതയോടെ തിരിച്ചു പോവുകയും ചെയ്തു. അറിയാതെ ചാർത്തിക്കിട്ടിയ മതം തന്നെ ഒരു 'കുരിശാ'യിത്തോന്നുമ്പോഴാണ് യഥാർത്ഥ കുരിശ് അടിച്ചേൽപ്പിക്കാൻ വരുന്നത് !

എന്റെ പതിനഞ്ചാം വയസ്സ് വരെ ഒരു ക്രിസ്ത്യാനിയുമായും സമ്പർക്കം പുലർത്താനുള്ള 'ഭാഗ്യം' എനിക്കുണ്ടായിട്ടില്ല. പത്താം തരത്തിൽ പഠിക്കുമ്പോൾ രോഗപീഡകൾ കാരണം വലഞ്ഞിരുന്ന എനിക്ക്, കൂടുതൽ മെച്ചപ്പെട്ട പരിശോധനകൾക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് തലശ്ശേരി സർക്കാർ ആശുപത്രി ഭിഷഗ്വരൻ ചീട്ട് തന്ന പ്രകാരം, അവിടേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാൻ, എന്റെ ബന്ധുവായ ഒരു മദ്യ നിരോധനസമിതി പ്രവർത്തകൻ, അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷനും മദ്യ നിരോധനസമിതി പ്രവർത്തകനുമായ റവ: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടുപോയി. അങ്ങനെ, അദ്ദേഹമായിരുന്നു ഞാനാദ്യമായി സംസാരിച്ച ക്രിസ്ത്യാനി. സൌമ്യനും മൃദുഭാഷിയും സന്യാസ ലക്ഷണങ്ങളുമുള്ള ഒരു നല്ല മനുഷ്യൻ. അരമനയിലാണെങ്കിലും അദ്ദേഹത്തിൽ ഒരു ലാളിത്യം പ്രകടമായിരുന്നു. പക്ഷേ അരമനയിലെ ആർഭാടപൂർണ്ണമായ ഒരു തരം കോർപ്പറേറ്റ്  'സെറ്റപ്പ്' കണ്ടപ്പോൾ, ഈ ക്രിസ്ത്യൻ പരിപാടി എന്തോ ഒരു വലിയ സംഭവമാണെന്ന് അറിയാതെയെങ്കിലും എനിക്കന്ന് തോന്നിപ്പോയി.

ഇനി പറയാൻ പോകുന്നതൊക്കെ ആരെയും ദോഷം പറയാൻ വേണ്ടി  പറഞ്ഞതല്ല. വെറുതെ ചിന്തിപ്പിക്കാൻ വേണ്ടി, ചില അനുഭവ കഥകൾ! ഇത്തിരി നീളം കൂടുതലുള്ളത് കൊണ്ട് നാല് ഭാഗങ്ങളായി തിരിക്കുന്നു. വിരസമാകില്ല എന്ന തോന്നലോടെ.. ആദ്യത്തെ ഭാഗം.

...........

പ്രീ ഡിഗ്രിക്ക് ക്രിസ്ത്യൻ മാനേജ്മെന്റ് കോളജിലാണ് പഠിച്ചത്. അവിടുന്ന് മുതലാണ് എനിക്ക് ക്രിസ്ത്യൻ ചങ്ങാതിമാരുണ്ടാകാൻ തുടങ്ങിയത്. അതൊക്കെ കഴിഞ്ഞ്, എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ, ഇനി വീട്ടിൽ നിന്ന് കഞ്ഞി കുടിക്കുന്നത് ശുഭാകരമാവില്ല എന്ന അനുമാനത്തിൽ, ജോലി അന്വേഷിച്ച് മുംബൈ പട്ടണത്തിലെത്തി. എന്റെ മനസ്സിൽ മതങ്ങളുടെ അസ്തിത്ത്വത്തിനെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന കാലമാണ്. അവിടെ ഒരു കുഞ്ഞുജോലിയുമായി കൂട്ടുകാരുടെകൂടെ ഒരു കുഞ്ഞു മുറിയിൽ താമസിച്ചിരുന്ന കാലത്താണ് എന്നെ (ഞങ്ങളെ) 'മതം' മാറ്റുവാനുള്ള ആദ്യ ഉദ്യമം നടന്നത്.

കാലം 1996 -97 ഓ മറ്റോ ആണ്. ഞങ്ങൾ അഞ്ച് പേർ, പല നാട്ടുകാർ, നവി മുംബൈയിലെ വാഷി എന്ന സ്ഥലത്ത് ഒരു കുടുസ്സ് മുറിയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഒരു ഞായറാഴ്ച കാലത്ത്, രാവിലത്തെ ചായയൊക്കെ കഴിഞ്ഞ് മുറിക്ക് പുറത്തുള്ള ഗോവണിപ്പടികളിൽ സൊറകൾ പറഞ്ഞിരിക്കുകയായിരുന്നു. ഒന്ന് രണ്ട് പേര് പത്രം വായിക്കുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിലെ കോളജ് കുമാരിയെ അവരുടെ ജനാലയിൽ കൂടെ കാണാമെന്നതായിരുന്നു അവിടെത്തന്നെയിരിക്കാനുള്ള പ്രധാന കാരണം. അവിടെയിരുന്ന് പഴംപുരാണവും വൈകുന്നേരം ഏത് ബ്രാൻഡ് വേണമെന്നൊക്കെയുള്ള ചർച്ചകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മൂവർ സംഘം "മലയാളികളല്ലേ..." എന്ന മുഖവുരയോടെ കേറിവന്നത്.

ബർമുഡയും ടി ഷർട്ടുകളുമാണ് ഞങ്ങളുടെ വേഷങ്ങളെങ്കിലും, ഞങ്ങൾക്കാർക്കും മീശയില്ലാതിരുന്നിട്ടും, ഒരു പരിചയവുമില്ലാത്ത ഇവർക്ക് ഞങ്ങളിൽ മലയാളികളുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്ന് ഞങ്ങൾ ശങ്കിച്ചു. 'സെൻസസ് ഡാറ്റ ലീക്കായിക്കാണും' - ഞാൻ മനസ്സിൽ മന്ത്രിച്ചു.

"അല്ല, എല്ലാവരും മലയാളികളല്ല" കൂടെയുള്ള മനോജ് പറഞ്ഞു.
"ഒരു ബീഹാറിയും ഉണ്ട്.. അവനുറക്കാ... വിളിക്കണോ..." വിനോദ് വന്നവരെ ഒന്ന് തോണ്ടി. ബാച്ചലേഴ്‌സ് അല്ലേ... ഇത്തരത്തിലെങ്കിലും പെരുമാറുന്നത് തന്നെ ഭാഗ്യം.
"അയ്യോ.. വേണ്ട വേണ്ട..." വന്നവർ എളിമയുള്ളവരായി.

"എന്നാ വരൂ ഉള്ളിലിരിക്കാം... " ഞങ്ങൾ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ള രണ്ട് കസേരകളിൽ അതിഥികളിൽ രണ്ട് പേര് ഇരുന്നു. ഒരാൾ അവർക്കരികിൽ നിലത്തിരുന്നു. ഒരു വശത്തെ ചുമരും ചാരി ഞങ്ങളിരുന്നു. മറ്റേ വശത്തെ ചുമരിനരികിൽ നമ്മുടെ ബീഹാറി കിടക്കുകയല്ലേ. ബീഹാറി അങ്ങനെയാണ്... ഞായറാഴ്ചകളിൽ പതിനൊന്ന് മണിയാവും എഴുന്നേൽക്കാൻ.

സുസ്മേരവദനരായി ഞങ്ങളോരോരുത്തരെയും പരസ്പരം വന്നുകയറിയവർ  പരിചയപ്പെട്ടു.  ഞങ്ങളുടെ തറവാട് മുതലുള്ള തായ് വേരുകളെക്കുറിച്ച് വന്നവർ ആരായാൻ തുടങ്ങി. അതിൽ വ്യതിചലിച്ച് കൊണ്ട്  മുഖ്യനെന്ന് തോന്നിക്കുന്നയാളാണ് ചോദിച്ചത്:

"നിങ്ങളുടെ പ്രശ്നങ്ങൾ / സങ്കടങ്ങൾ എന്തൊക്കെയാണ് ?"

ശമ്പളം ആയിരത്തഞ്ഞൂറ് രൂപയേഉള്ളൂ എന്നൊരു സങ്കടം ഒഴിച്ചാൽ എന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ഞങ്ങൾ പരസ്പരം കണ്ണുകൾ ചലിപ്പിച്ച് കൊണ്ട് നോക്കി...

"ഞങ്ങൾക്ക് വിഷമങ്ങളൊന്നുമില്ല"
"അല്ല, നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് എന്തോ ഒരു വിഷമം നിഴലിക്കുന്നു"
"അത് രാവിലെ കുളിക്കാത്തത് കൊണ്ടായിരിക്കും"
"നിങ്ങളുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ട്"

ശെടാ... ഇതെന്ത് ചോദ്യമാണ്...എന്റെ നാട്ടിലെ പണ്ടത്തെ ലൈനിനെ കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിഷമം ഇയാളറിഞ്ഞ് കാണുമോ... മനോജിനെ ലോക്കൽ ട്രെയിനിൽ പോക്കറ്റടിച്ച് 250 രൂഫാ പോയതും ഇവരറിഞ്ഞ് കാണുമോ? വിനോദിന്റെ ഗൾഫ് യാത്ര ഒരുവിധം ഓക്കേ ആയിടത്ത് നിന്ന് ക്യാൻസലായിപ്പോയതും അറിഞ്ഞ് കാണുമോ? ജോർജ്ജ് നാട്ടിൽ പണയം വച്ച മോതിരം പണം അയച്ച് കൊടുത്തിട്ടും, അവന്റെ അമ്മച്ചി തിരിച്ചെടുക്കാതിരിക്കുന്നതും ചിലപ്പോൾ അറിഞ്ഞു കാണുമോ? ഇതൊന്നുമല്ല, ഈ ഉറങ്ങിക്കിടക്കുന്ന ബീഹാറിയും ഫലക്കുമായുള്ള ബന്ധം താറുമാറായത് അറിഞ്ഞുകാണുമോ...ഏയ്.. അതിനൊന്നും സാദ്ധ്യതയില്ല.

പിന്നെ ആരായിരിക്കും... ഇവർ വല്ല 'ആംവേ'ക്കാരോ മറ്റോ ആയിരിക്കുമോ?

അപ്പോഴാണ്‌ മുഖ്യൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്ന് കുറച്ച് നോട്ടീസുകൾ എടുത്ത് പുറത്തിട്ടത്. ആ ലഘുലേഖകളൊക്കെ ക്രിസ്തീയ പ്രചരണക്കുറിപ്പുകളായിരുന്നു.

"യേശുവാണ് നമ്മുടെ രക്ഷകൻ, യേശുവിൽ വിശ്വസിക്കൂ, നിങ്ങളുടെ ദുരിതങ്ങളെല്ലാം മാറിക്കിട്ടും. നിങ്ങളുടെയെല്ലാം പാപപരിഹാരത്തിനാണ് അദ്ദേഹം രണ്ടായിരം ആണ്ടുകൾക്ക് മുന്നേ കുരിശിലേറിയത്"

ഞങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് എന്ന് പേരുള്ള ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു. അവൻ ഈ സംഭാഷണങ്ങളൊക്കെ കേട്ടപ്പോൾ 'ഇതെന്നെ ബാധിക്കുന്ന വിഷയമല്ല' എന്ന ഭാവത്തിൽ ദൂരെ മാറിയിരുപ്പായി. അത് കണ്ടപ്പോൾ നമുക്ക് വീണ്ടും സംശയം, ഇതൊക്കെ ഇവൻ ഒപ്പിച്ചെടുത്ത കാര്യങ്ങളാണോ ? ഞങ്ങളവനെ തുറിച്ചൊന്നു നോക്കി. അവൻ ഒരു വല്ലാത്ത മുഖഭാവത്തോടെ 'അല്ല' എന്ന് തലയാട്ടി.

ജോർജ്ജ് ഒഴിച്ച് ഞാനും മനോജും വിനോദും സന്ദർശകരായ മൂവർ സംഘവും പല കാര്യങ്ങളിലും തർക്കങ്ങളിലേർപ്പെട്ടു. ജോർജ്ജ് ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പത്രം വായന തുടർന്നു. ജോർജ്ജിന്റെ കഴുത്തിലെ കുരിശ് മാല കണ്ടത് കൊണ്ടാകാം, വന്നവർ ജോർജ്ജിനെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.

"യേശുവിൽ വിശ്വസിക്കാത്തവരൊന്നും സ്വർഗ്ഗത്തിൽ പോകില്ല. അവരുടെ ആത്മാവ് എല്ലായ്പോഴും ഗതി കിട്ടാതെ അലഞ്ഞു  നടക്കും"

ക്രിസ്തുവിൽ വിശ്വസിച്ചതിന് ശേഷം സംഭവിച്ചത് പോലുള്ള ചില അനുഭവങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പറഞ്ഞു. അദ്ദേഹം ആദ്യം ഹിന്ദു ആയിരുന്നത്രേ. ഭാര്യക്ക്, ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അസുഖം വന്നു. കുഞ്ഞിനാണെങ്കിൽ സംസാരശേഷിയും ഇല്ല. ക്രിസ്ത്യാനിയായതിന് ശേഷം, ഇങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് അവര് പൂർണ്ണമായും മോചിതരായത്രേ! ഭാര്യ പൂർണ്ണ ആരോഗ്യവതി... ഊമയായിരുന്ന കുട്ടി, ഇപ്പോൾ ദിവസവും സ്തോത്രങ്ങൾ ചൊല്ലുന്നുണ്ടത്രേ.... "ദൈവത്തിനും പരിശുദ്ധാത്മാവിനും സ്തുതി.." അദ്ദേഹം നെഞ്ചിൽ കുരിശ് വരച്ചു. കഴുത്തിലെ മാലയിൽ തൂങ്ങുന്ന കുരിശിൽ ചുംബിച്ചു.

അപ്പോൾ ഞാനൊന്നിളകിയിരുന്നു കൊണ്ട് ചോദിച്ചു :

"ചേട്ടൻ സ്വർഗ്ഗം കണ്ടിട്ടുണ്ടോ?"
"അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ"
"മരിച്ചു കഴിഞ്ഞാൽ കാണുന്ന സ്വർഗ്ഗത്തിനെപ്പറ്റി മരിക്കാത്തയാളെങ്ങനെയാണ് പറയുന്നത്?"
"ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ  "
"ചേട്ടൻ സ്വർഗ്ഗത്തിൽത്തന്നെ പോകുമെന്ന് ഉറപ്പുണ്ടോ?"
"തീർച്ചയായും. ഞാൻ ബൈബിളിലും ക്രിസ്തുവിലും വിശ്വസിക്കുന്നു. "
"ഞങ്ങളിലാരെങ്കിലും ചേട്ടന്റെ വീട്ടിൽ വന്ന് ഗണപതിയിൽ വിശ്വസിക്കണമെന്ന് പറഞ്ഞാൽ, ചേട്ടൻ അതെങ്ങനെ കാണും?" മനോജ് അതിലൊരാളോട് ചോദിച്ചു...

"അത്... യേശുവിൽ മാത്രമേ ഞാൻ വിശ്വസിക്കൂ..."
"താങ്കളുടെ മകളെ ഞാൻ കെട്ടിയാൽ യേശു കോപിക്കുമോ..."  ആളുകളെ തോണ്ടാൻ മിടുക്കനായ വിനോദിന്റെ അടുത്ത വെടി. മകളുണ്ടെന്ന് കരുതി ചോദിച്ചതൊന്നുമല്ല. വെറുതെ തോണ്ടാൻ മാത്രം.

"അതെങ്ങനെയാണ്... അതൊട്ടും ശരിയാവില്ല. നീയൊരു ഹിന്ദു അല്ലേ..." അദ്ദേഹത്തിൻറെ മറുപടിയിൽ നിന്നാണ് അദേഹത്തിന് മകളുണ്ടെന്ന് മനസ്സിലായത്.
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം... ഞാൻ ക്രിസ്ത്യാനി ആയാൽ താങ്കളുടെ മകളെ കെട്ടിത്തരുമോ?" വിനോദ് വിടുന്നില്ല.

"അത്.. അത്.. ഏയ്... നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്... ഞങ്ങൾ ഈശോയെക്കുറിച്ച് പറയാനാണ് വന്നത്"

"അല്ല.. ഇതൊന്നും പോരെങ്കിൽ ഞാനീ രണ്ട് പേരെയും കൂടി ക്രിസ്ത്യാനികളാക്കിത്തരാം.. ഞാനും മതം മാറാം... എനിക്ക് മോളെ കെട്ടിത്തരുമോ?" വിനോദിന്റേത് ഒരു കൈവിട്ട ഓഫറായിരുന്നു.

ഞങ്ങളുടെ ചർച്ചകൾ അങ്ങനെ നീളുന്നതിനിടെ, ഞങ്ങളുടെ ഒരുവിധം ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കാരണം, അർദ്ധമയക്കത്തിലായിരുന്ന ബീഹാറി, ഉറക്കം വിട്ടെഴുന്നേറ്റു. അപരിചിതരെ കണ്ടപ്പോൾ ആരാണെന്ന് ചോദിച്ചു. അവന്  മലയാളത്തിലുള്ള സംഭാഷണങ്ങളൊന്നും പിടികിട്ടിയിരുന്നില്ല.

"കോൻ ഹേ ഇൻ ലോഗ് ..." ബീഹാറി ഞങ്ങളോട് ചോദിച്ചു.

ബീഹാറി, പേര് വിജയകുമാർ ഠാക്കൂർ.  നല്ല തിളപ്പുള്ള ഉത്തരേന്ത്യൻ ഹിന്ദു ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് ഒന്നും വിട്ടു പറയണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. വെറുതെ എന്തിനാണ് പ്രശ്നം. മാത്രവുമല്ല, കുറച്ച് നേരം കൂടി വന്നവരോട് തർക്കിക്കാനുള്ള മൂഡിലായിരുന്നു ഞങ്ങൾ. ഠാക്കൂർ കേറി ഇടപെട്ടാൽ എല്ലാം പൊളിയും.

"യെ ഇസ്‌കാ പൂനാ കാ മാമാ ഔർ ഉൻകാ ദോസ്ത് ലോഗ് ഹേ..." - വിനോദ് എന്നെ ചൂണ്ടി കള്ളം പറഞ്ഞു. എനിക്കൊരു മാമൻ പൂനെയിലുണ്ടായിരുന്നു.

ഠാക്കൂർ, പായയിൽ കാലും നീട്ടി ചുമരും ചാരിയിരുന്നു. പക്ഷേ അവൻ ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവന്റെ കണ്ണിൽ ആ കാര്യം പെട്ടത്. എന്റെ മാമ ആണെന്ന് പറഞ്ഞയാളുടെ കഴുത്തിൽ കുരിശ് മാല!

"അരേ സച്ച് ബോൽ... യെ ഇസ്കാ മാമാ യാ ഓർ കോയി ഹേ..?

അപ്പഴേക്കും അവന്റെ നോട്ടം താഴെയുള്ള നോട്ടീസുകളിൽ പതിഞ്ഞിരുന്നു. അവന് കാര്യങ്ങൾ മനസ്സിലായി...

"അരേ  തേരി കി...." ഠാക്കൂർ ചൂടായി.

സംഭവങ്ങൾ ഇത്രയായപ്പഴേക്കും ജോർജ്ജ് കക്കൂസിൽ കയറി കുറ്റിയിട്ടു.

"അരേ ഉസ്കോ ബോൽ, ഹം രാം ഓർ കൃഷ്ണാ മൈം വിശ്വാസ് കർതെ ഹൈ. ഹം ഹിന്ദൂ ഹേ...  ഉൾട്ടാ, ഉസ്കോ ഗീതാ കി ബാരെ മേ സമഝാഓ."

ഇത് കേട്ടപ്പോൾ മൂവർ സംഘം ഇത്തിരി അടങ്ങി. ഠാക്കൂർ പിന്നെ നേരിട്ട് അവരോടായി:

"അരെ തും ലോഗോം കോ ഓർ കുച്ച് കാം നഹി ഹൈ ക്യാ? ഭാരത്‌ മേ തും ലോഗോം കോ ക്യാ തക്ലീഫ്‌ ഹേ? തേരാ വിശ്വാസ് തേരാ മൻ പേ രഖ്നാ, ഹം കോ ക്യോം തക്ലീഫ്‌ ദേതേ ഹേ?"
"നഹി ഭായ് സാബ്, ഹം ഈശോ കി ഭാലായി കേ ബാരെ മേ ബാത്ത് കർ രഹേ ഥെ"
"അരേ തേരി മാകി..., തേരി ഭാലായി മേ കർകേ ദിഖാതാ ഹൂ" ഠാക്കൂർ പായയിൽ നിന്നെഴുന്നേറ്റു.

ഠാക്കൂർ അവന്റെ കൈ ഒന്നോങ്ങി. ഞാനും മനോജും കൂടെ അവനെ തടഞ്ഞു. അപ്പോഴേക്കും മൂവർ സംഘം പുറത്തെത്തിക്കഴിഞ്ഞിരുന്നു. അവർ പോകുന്ന പോക്കിൽ ഠാക്കൂർ അവന്റെ ഒരു പഴയ വള്ളിച്ചെരുപ്പ് അവർക്ക് നേരെ എറിഞ്ഞു. ഇതെന്താണ് സംഭവിക്കുന്നതെന്ന മട്ടിൽ, അപ്പുറത്തെ വീട്ടിലെ കോളജ് കുമാരി പുറത്തേക്കെത്തി നോക്കി.

അവര് പോകുമ്പോൾ ഞാൻ പറഞ്ഞു: "ചേട്ടന്മാരേ, വേറെ വല്ല നല്ല പണിക്കും പോയ്ക്കൂടെ? എന്നിട്ട് സ്വർഗ്ഗത്തിൽ പോയാൽ പോരേ? നമ്മളെയും കൂട്ടിത്തന്നെ പോകണമെന്നെന്തിനാണ് വാശി? "

ആ കുരിശുകൾ ഒഴിവായ സന്തോഷത്തിൽ അന്നത്തെ ഞായറാഴ്ചയാഘോഷം ഉച്ചക്ക് മുന്നേ തന്നെ തുടങ്ങി! യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ബീഹാറുകാരന്റെ ഒറിജിനൽ ഭാംഗും കൂടെ വേണം. ഇതൊന്നും ഈ പുസ്തകമെടുത്ത് നടക്കുന്ന പാർട്ടികൾക്കറിയില്ലല്ലോ, മാത്രവുമല്ല, ഞങ്ങൾ കാണുന്ന സ്വർഗ്ഗം മറ്റുള്ളവരെ കാണിച്ചേ അടങ്ങൂ എന്ന വാശിയും ഞങ്ങൾക്കില്ലല്ലോ 😜😀

മുംബൈയിലെ താമസത്തിനിടയ്ക്ക് രണ്ടു മൂന്നു തവണ കൂടി ഇത്തരം ആളുകൾ വന്നിരുന്നെങ്കിലും, അവരെ കാണുമ്പോൾ മനസ്സിലാകുന്നത്‌ കൊണ്ട്, താല്പര്യമില്ലെന്നറിയിച്ച ശേഷം മടക്കും. അതുകൊണ്ട് പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

കുറിപ്പ്: ഇതിലും രസകരമായ അടുത്ത കഥ രണ്ടാം ഭാഗത്തിൽ പറയാം.

***

2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

ബാങ്ക് വിളിയും സുപ്രഭാതവും

(Picture Courtesy: Google)

പെണ്ണുങ്ങൾക്ക് ബാങ്ക് വിളിക്കാമോ, വിളിച്ചാലെന്താ എന്നതിനെക്കുറിച്ചൊക്കെ ചിന്തിച്ച് ബഹളമുണ്ടാക്കി ചുരുട്ടിക്കൂട്ടിയെറിഞ്ഞ കിത്താബ്, ഒരു മൂലക്കിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സംസ്ഥാനകലോത്സവത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞതിന് ഒരു കൂട്ടം കുഞ്ഞ് കലാകാരന്മാർ വിശ്വാസകാഠിന്യക്കാരെ ശപിച്ചിരിക്കണം! ചുരുട്ടിക്കൂട്ടി മൂലക്കിട്ട കിത്താബ്, മൂത്രമൊഴിക്കാനോ മറ്റോ ഇരുട്ടത്ത് പോകുമ്പോൾ കാലിൽ തടഞ്ഞെന്നോണം, അറിയാതെ തുറന്ന്  ഇരുട്ടത്ത് നോക്കിയിട്ടാണോ എന്നറിയില്ല, എന്തൊക്കെയോ കുറച്ച് കാര്യങ്ങൾ മനസ്സിലായത് പോലെ, ബാങ്ക് വിളിയിൽ ചില ചെറീയ... വളരെ ചെറീയ പരിഷ്‌കാരങ്ങൾ വരുത്താൻ ഒരു ചെറീയ കൂട്ടം  വിശ്വാസികൾ  തീരുമാനിച്ചിരിക്കുന്നു. ഒരു വലീയ കാര്യത്തിലേക്കുള്ള ഒരു ചെറീയ കാൽവെപ്പ്!

മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന ഗ്രാമത്തിലെ പത്ത്-പതിനാറോളം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ ഏകോപിപ്പിക്കാൻ മഹല്ല് കമ്മിറ്റികൾ കൂടിയിരുന്ന് തീരുമാനിച്ചിരിക്കുന്നു. സലാത്ത്-അൽ-ഫജ്റ് മുതൽ സലാത്ത്-അൽ-ഇശാ വരെയുള്ള അഞ്ച് നമസ്കാര-ബാങ്ക് വിളികളും, ഇനി രണ്ടോ മൂന്നോ പള്ളികളിൽ നിന്ന് ഊഴം വച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ടി പ്രത്യേക സമിതിയും ഒരു കലണ്ടറും ഉണ്ടാക്കിയിരിക്കുന്നു. തീരുമാനിക്കപ്പെട്ട ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളിയുയരുമ്പോൾ, മറ്റ് പള്ളികളിൽ, അതാത് പള്ളികളിൽ കേൾക്കാൻ മാത്രം പരിമിതപ്പെടുത്തിയായിരിക്കും ബാങ്ക് വിളിക്കുന്നത്. എന്ന് വച്ചാൽ ഒരേ സമയം പതിനാറ് ബാങ്ക് വിളികൾ കേൾക്കുന്നതിന് പകരം ഒരൊറ്റ ബാങ്ക് വിളിയേ ആ ഒരു പ്രദേശത്ത് നിന്നുണ്ടാവുകയുള്ളൂ, അഥവാ ആ ഒരു പ്രദേശത്തെ പള്ളിക്ക് പുറത്തുള്ളവർ, ഒരൊറ്റ ബാങ്ക് വിളിയേ കേൾക്കുള്ളൂ !

ഈ മാറ്റം ഒരു മോശം ഏർപ്പാടാണോ? ഒരിക്കലുമല്ല. കിത്താബ് തുറന്ന് നോക്കിയിട്ടാണോ അതോ സ്വയം തോന്നിയിട്ടാണോ അതൊന്നുമല്ല നമുക്കറിയാത്ത മറ്റു വല്ല കാരണങ്ങളുമാണോ എന്നൊന്നുമറിയില്ല.. എന്തായിരുന്നാലും ഞാൻ മുൻപ് പറഞ്ഞത് പോലെ, പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!

ഇനി ബാങ്ക് വിളി കേൾക്കാഞ്ഞ് ആരെങ്കിലും രാവിലെ ഉണരാതിരിക്കുമോ, പ്രാർത്ഥിക്കാതിരിക്കുമോ? നാടിന്റെ മതേതരസാംസ്കാരിക പാരമ്പര്യത്തിനെതിരാണെന്ന് പറയുമോ? രാവിലെ ബാങ്ക് വിളി കേൾക്കുമ്പോഴുണ്ടാകുന്ന പ്രത്യേക സുഖവും ഫീലിങ്ങും നഷ്ടപ്പെട്ടെന്ന് പറയുമോ?

ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്, രാവിലെ അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഉച്ചഭാഷിണികളിലൂടെയുള്ള സുപ്രഭാതവും ബാങ്ക് വിളികളും ഒരു വല്ലാത്ത ഫീലിങ്ങാണെന്ന്! സത്യത്തിൽ അത് ശീലിച്ച് പോയതുകൊണ്ടുള്ള ഒരുതരം addicted feeling ആണ്. കേൾക്കാതിരുന്നാൽ  അതും ക്രമേണ ശീലമായിക്കൊള്ളും. സത്യത്തിൽ, അമ്പലങ്ങളിലെ ഉച്ചത്തിലുള്ള സുപ്രഭാതവും, പള്ളികളിലെ പുലർച്ചെ തൊട്ടുള്ള ബാങ്ക് വിളികളും കൊണ്ട് ചിലരുടെയെങ്കിലും ഉറക്കം പോകുന്നുണ്ടെന്നുള്ളത് നേരാണ്. ബാങ്ക് വിളികളും  അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഉച്ചഭാഷിണികൾ വെക്കുന്ന ആചാരം തുടങ്ങിയിട്ട് അര നൂറ്റാണ്ടുകളിലധികമൊന്നുമായിട്ടില്ല. അതിനു മുൻപും ആളുകൾക്ക് വിശ്വാസവും, അവർക്ക് വെളുപ്പിനുണരുന്ന ശീലങ്ങളുമൊക്കെയുണ്ടായിരുന്നു. ഉച്ചഭാഷിണികൾ വെച്ച് അമ്പലങ്ങളിൽ പാട്ടുകൾ വെക്കുന്നതും പള്ളികളിൽ ബാങ്ക് കൊടുക്കുന്നതും, വന്നു വന്ന് ഒരു ശീലമായി, ഒരാചാരമായി, തകർക്കാൻ പറ്റാത്ത വിശ്വാസസംഹിതയുടെ ഭാഗമായി, അത്രമാത്രം !!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, സ്ത്രീകളെ പള്ളികളിൽ കയറ്റുന്നതിന് എതിരല്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തത്. ഈ ബാങ്ക് വിളി ക്രമീകരണവും പടിപടിയായുള്ള യുക്തിബോധത്തിലേക്കുള്ള കടന്നുവരവായിക്കാണാൻ ഇത്തിരി ബോധമുള്ളവർക്കെങ്കിലും പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയും ചെറീയ ചെറീയ കുറച്ച് കാര്യങ്ങൾ കൂടി മാറേണ്ടതുണ്ട്... കാലം പലതും മാറ്റുമെങ്കിലും, ഇത്തിരി നേരത്തേയായെങ്കിൽ, കണ്ണടക്കുന്നതിന്ന് മുന്നേയെങ്കിലും കാണാമല്ലോ !

വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന ഉത്സവങ്ങൾ, ഒരു നാടിന്റേത് മൊത്തമാകുമ്പോൾ, അതാഘോഷിക്കപ്പെടുകതന്നെ ചെയ്യണം. പക്ഷേ,  വെള്ളിയാഴ്ച്ചകളിലെ വഴിമുടക്കിക്കൊണ്ടുള്ള നിസ്കാരങ്ങളും,  അമ്പലക്കാരും പള്ളിക്കാരും ഉത്സവങ്ങളുടെയും തിരുന്നാളുകളുടെയും പേരുകളിൽ പട്ടണങ്ങളിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങളും, നല്ല വഴികളുടെ ഓരങ്ങൾ കുത്തിപ്പൊളിച്ച് കെട്ടിത്തൂക്കുന്ന കൊടിതോരണങ്ങളും ഒഴിവാക്കാൻ വിശ്വാസികളും അവരുടെ വഴികാട്ടികളും തീരുമാനിച്ചാൽ നന്നായിരുന്നു. പൊങ്കാലകൾ നാട്ടുകാരുടെ വഴികളിൽ ഇടുന്നതിന് പകരം സ്വന്തം വീട്ടിൽ ഇട്ടാൽ വഴികളിലെ തിരക്കൊഴിവാക്കാമെന്നത് മാത്രമല്ല, ഒരിടത്തുനിന്നുള്ള കൂട്ട അന്തരീക്ഷമലിനീകരണത്തിന് പകരം, മലിനീകരണം പലസ്ഥലങ്ങളിൽ നിന്നാകുന്നത് കൊണ്ട്, അതിന്റെ തോത് കുറയുകയും ചെയ്യും! സുപ്രഭാതങ്ങളും ബാങ്ക് വിളികളും അതാത് ആരാധനാലയങ്ങളിൽ മാത്രം ശ്രവിക്കാനായി ക്രമീകരിച്ചാൽ കുറച്ചാളുകൾക്കെങ്കിലും അര മണിക്കൂർ കൂടുതലുറങ്ങാൻ പറ്റിയേക്കും. അങ്ങനെ എത്രയെത്രയോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ കടുത്ത ബലം പിടുത്തങ്ങൾ വിട്ട് എല്ലാ തരത്തിലുമുള്ള വിശ്വാസികളും നടപ്പാക്കിയെങ്കിൽ, ആരെയും പ്രാകാതെ രാത്രി കിടന്നുറങ്ങാമായിരുന്നു.

എന്റെയൊരു സമാധാനത്തിനായിട്ട്, ഇങ്ങനൊക്കെ പറഞ്ഞു എന്ന് കരുതി, ഇനി ഞാൻ പറഞ്ഞതിനോടെതിർപ്പുള്ളവർ, എന്റെ ചെവിയിൽ കൂട്ടബാങ്ക് വിളിച്ച് കൂട്ടപ്പൊങ്കാലയിട്ടുകളയരുത് ! ആദ്യമേ പറഞ്ഞേക്കാം, അത് താങ്ങാൻ എന്റെ ചെവികൾക്ക് ശക്തിയില്ല !!

***

2015 ജനുവരി 29, വ്യാഴാഴ്‌ച

'ഇരുമ'യിലെ ഒരുമ

[൨൦൧൩(2013) ൽ വാഷിംഗ്‌ടണ്‍ ഡി സി പ്രദേശത്തെ പേരുകേട്ട രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ല്യൂ & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനു അനുബന്ധമായി  കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേണ്ടി  'ഒരുമ' എന്നതായിരുന്നു ആശയമായി നിശ്ചയിച്ചിരുന്നത്. ഇതിനു കാരണം തന്നെ രണ്ടു സംഘടനകളുടെ ചരിത്രപരമായ ഒത്തുചേരലായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ മേൽപറഞ്ഞ ആശയം മാറി  'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം' എന്ന ആശയം (ഇതിന്റെ ആവിഷ്കാരം, 'പലവക' എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട് ) തീരുമാനിക്കുകയായിരുന്നു. ഈ കാര്യങ്ങൾക്ക്  വേണ്ടി കെ സി എസിന്റെ  അന്നത്തെ വിനോദസമിതി അദ്ധ്യക്ഷനായ ശ്രീ. സുരേഷ് നായർ എന്നെ സമീപിച്ച പ്രകാരം 'ഒരുമ' എന്ന ആശയത്തിന്  തയ്യാറാക്കിക്കൊടുത്ത നക്കലിന്റെ (ആദ്യരൂപരേഖ) ഘടന മാറ്റിയാണ് ഈ  വിവേചകഭേദകം(കുറിപ്പ്) തയ്യാറാക്കിയിട്ടുള്ളത് . അത്  നിങ്ങളുടെ വായനയിലേക്കായി ...]

ശ്രീ

ഈ പ്രപഞ്ചവും പ്രകൃതിയും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. വൈവിധ്യങ്ങൾ ഒരു യാഥാർത്‌ഥ്യമാണ്.  വൈവിധ്യങ്ങൾ ഉള്ളത് കൊണ്ടാണ് ഒരുമ ആവശ്യമായി വരുന്നത്.  മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും നിറത്തിന്റെ പേരിലും  സമ്പത്തിന്റെ പേരിലുമൊക്കെ ഇവിടെ വൈവിധ്യങ്ങൾ നിലനിൽക്കുന്നു. എന്നാൽ, ഈത്തരം വൈവിധ്യങ്ങൾ, അധികാരത്തിനും അക്രമത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും അനീതിക്കും പാത്രമാകുകയാണെങ്കിൽ അവിടെ ഒരുമ അത്യാവശ്യമായി വരുന്നു. ഒരുമ ഇല്ലെങ്കിൽ അവിടെ സർവ്വനാശം ഫലം.



ഒരുമ എവിടെയൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യങ്ങളിൽ ആവശ്യമായി വരുന്നു എന്ന് നമുക്ക് നോക്കാം.

൧. വർണ്ണങ്ങൾ

ഈ പ്രകൃതിയിൽ നമ്മൾ പലതരത്തിലുള്ള വർണ്ണങ്ങൾ കാണുന്നു. ചുവപ്പും നീലയും പച്ചയും മഞ്ഞയും പാടലവും ഊതയും ഒക്കെ ചേർന്ന് നമ്മുടെ ചുറ്റുമുള്ള കാഴ്ചകൾ എത്ര മനോഹരമാണ്? എന്നാൽ ഇന്ന് ഓരോ നിറവും മാനവരാശിയിലെ പല വിഭാഗങ്ങളും അവരവരുടേതെന്നു പറഞ്ഞു കലഹിക്കുന്നു. കാവിയും പച്ചയും വെള്ളയും പോലെയുള്ള നിറങ്ങൾ, ഒരോരോ മതങ്ങൾ ഭാഗിച്ചെടുത്തപോലെയുള്ള പ്രതീതിയുണ്ടാക്കുന്നു. കറുത്തവൻ കൊള്ളാത്തവനാനെന്നും വെളുത്തവൻ മാന്യനുമാണെന്നുമുള്ള ഒരു ബോധം ആരും അറിയാതെ സൃഷ്ടിക്കുന്നു. കറുത്തവളെ കല്യാണം കഴിക്കാൻ ചില വെളുത്തവന് പറ്റാതാവുന്നു. പക്ഷേ പ്രകൃതി തന്നെ ഈ വർണ്ണങ്ങളെല്ലാം ശ്വേതവർണ്ണത്തിന്റെ വിവിധ ഭാവങ്ങൾ ആണെന്ന് മഴവില്ലെന്ന പ്രപഞ്ചനിർമ്മിതിയിലൂടെ നമുക്ക് കാണിച്ചു തരുന്നു. ഈയ്യൊരു സന്ദേശം മനസ്സിലാക്കുവാൻ ഇതിലും വലിയ ഉദാഹരണം വേറെ എന്തുണ്ട്? 

൨. മതങ്ങൾ

മനുഷ്യോപൽത്തി മുതൽ ഈ ഭൂമുഖത്ത് ഓരോരുത്തരുടെ അറിവിനും  ഇച്ഛക്കും ഭാവനക്കും അനുസരിച്ച് വിശ്വാസങ്ങളും ദൈവാരാധനയും ഒക്കെ ഉണ്ടായി. ഈ വിശ്വാസങ്ങൾ ആചാരങ്ങൾക്കും, ആ ആചാരങ്ങൾ അസാന്ദർഭികമായി ആചരിച്ച് അനാചാരങ്ങളും നിലവിൽ വന്നു. ഈ ഇങ്ങനെ ഉണ്ടായ അനാചാരങ്ങളെയും മൂല്യച്യുതികളെയും ജീർണ്ണതകളെയും ഇല്ലാതാക്കാൻ ചിന്തകന്മാരും പ്രവാചകന്മാരുമുണ്ടായി. ഈ ചിന്തകന്മാർ തിന്മകളിൽ നിന്ന് മുക്തമാക്കി മനുഷ്യരെ ഉദ്ധരിക്കാൻ ശ്രമിച്ചെങ്കിലും, ഈ ചിന്തകന്മാരുടെ ചില സ്വാർത്ഥതല്പരരായ അനുയായികൾ അതാത് ചിന്തകന്മാരുടെ പേരിൽ മതങ്ങളുണ്ടാക്കി, ആ ചിന്തകന്മാരുടെ നിഷ്കളങ്കരായ അനുയായികളെ മറ്റുള്ളവരിൽ നിന്ന് വിഭിന്നമാക്കി നിർത്തി പൌരോഹിത്യ സാമ്രാജ്യങ്ങളുണ്ടാക്കി.

ദൈവവും സ്വർഗ്ഗവും നരകവും എല്ലാം മിഥ്യകളാണെന്നും ഇവയൊക്കെ ഒരോരുത്തരരുടേയും കർമ്മഫലങ്ങൾ കൊണ്ട് അനുഭവിച്ചറിയേണ്ടതാണെന്നുമുള്ള കാര്യം മറച്ച് പിടിച്ച്, ദൈവം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന്റെ കൂടെ മാത്രമാണെന്നും ആ വിശ്വാസത്തിന്റെ കൂടെ നിൽക്കാത്തവർ സ്വർഗ്ഗരാജ്യം പൂകാതെ നരകരാജ്യത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നുമൊക്കെ ഈ പൗരോഹിത്യം 'ദൈവ'ത്തിന്റെ വളരെയടുത്ത് നിന്നുകൊണ്ട് പറയുന്നു. ഈ മതവിശ്വാസങ്ങളെല്ലാം സാഹോദര്യത്തിലും പരസ്പര സഹിഷ്ണുതയിലും ഊന്നിക്കൊണ്ടുള്ളതാണെന്ന് ശക്തിയുക്തം പറയുമ്പോഴും എവിടെയൊക്കെയോ മനുഷ്യർ തമ്മിൽ അതിർവരമ്പുകളും നിയന്ത്രണ രേഖകളും മാനസികമായി സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ആ സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും പോലും ഇന്ന് പലരൂപങ്ങളിൽ കോട്ടം സംഭവിച്ചിരിക്കുന്നു. തീവ്രവാദങ്ങളും അന്ധവിശ്വാസങ്ങളും, ശാസ്ത്രം പുരോഗമിച്ചിട്ടും പിടിമുറുക്കുന്നു.

ഭൂമിയിൽ ജനിക്കുന്ന എല്ലാ കാക്കകളും കാക്കളാണെങ്കിൽ, എല്ലാ സിംഹങ്ങളും സിംഹങ്ങളാണെങ്കിൽ, ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും വെറും മനുഷ്യനാണ്, അതിന് ഒരു മതവുമില്ല. ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, അതിന്റെ പേരിൽ വരമ്പ് കീറി വേറിട്ട് ഇരിക്കേണ്ടതില്ല. മനുഷ്യവർഗ്ഗം മുഴുവനും മനുഷ്യത്വം എന്ന ഒരേ ഒരു തത്വത്തിൽ വിശ്വസിച്ചു മുന്നോട്ടു പോയാൽ എത്ര നന്നായേനെ. മനുഷ്യന്റെ ബുദ്ധിക്ക് ഈകാര്യം ഏത് കാലത്താണ് ഇനി മനസ്സിലാവുക?

നമുക്ക് വയലാറിന്റെ വരികൾ കടമെടുക്കാം.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കുവച്ചൂ" - എന്താ ശരിയല്ലേ ?? മനുഷ്യനല്ലേ ഈ നൂലാമാലകളൊക്കെ ഉണ്ടാക്കിയത്? അല്ലാതെ ദൈവം എന്നെ ഇങ്ങനെയേ ആരാധിക്കാവൂ എന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

൩. ജാതികൾ

"അല്ലല്ലെന്തിതു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീചനാരിതൻ കയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ"

കുമാരനാശാൻ കളിയാക്കി പാടിയതാണെങ്കിലും വളരെ ചിന്തിപ്പിക്കുന്ന, പ്രസക്തമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്.

എല്ലാ മനുഷ്യർക്കും ബാഹ്യമായ കാഴ്ച ഒരേപോലെയാണെങ്കിലും, ബുദ്ധി ഒരേ അളവിലല്ല ഉണ്ടാവുന്നത്. ബുദ്ധി കൂടുതലുള്ളവൻ ബുദ്ധി കുറഞ്ഞവനെ പലതരത്തിലും ചൂഷണം ചെയ്യുന്നു, മൻഷ്യത്തരഹിതമായി അടിച്ചമർത്തുന്നു. ബുദ്ധി കൂടുതലുള്ളവൻ മ്ലേച്ഛമെന്ന് കരുതുന്ന, താഴെക്കിടയിലുള്ളതെന്ന് കരുതുന്ന ജോലികൾ തന്നെക്കാൾ ബുദ്ധി കുറഞ്ഞവരെക്കൊണ്ട് ചെയ്യിക്കുകയും ആ ബുദ്ധി കുറഞ്ഞവരുടെ സന്തതിപരമ്പരകളെ ബുദ്ധിയുണ്ടെങ്കിൽ കൂടി വളരാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. അങ്ങനെ അവരെ ഒരു 'ജാതി'യാക്കി മാറ്റി ഊറ്റം കൊള്ളുന്നു.

മനുഷ്യൻ ഒരു സമൂഹജീവിയാണ്. ഒരു സമൂഹത്തിൽ എല്ലാത്തരം ജോലികളും ഉണ്ടാവും. വലിയ വലിയ ജോലികൾ ചെയ്യുന്നവനെ നാം ബഹുമാനിക്കുന്നതോടൊപ്പം വലുതെങ്കിലും നാം ചെറുതെന്ന് കരുതുന്ന ജോലികൾ ചെയ്യുന്നവരെയും ബഹുമാനിക്കാൻ മടി കാണിക്കുന്നു. തൂപ്പുകാരന്റെ പ്രസക്തി, തൂപ്പുകാരൻ പണിമുടക്കുമ്പോൾ മാത്രം അറിഞ്ഞാൽ പോരാ. അവനും ഈ സമൂഹത്തിൽ ബുദ്ധിക്കനുസരിച്ച് ശമ്പളം കൊടുത്തില്ലെങ്കിലും സമുന്നതമായ ഒരു സ്ഥാനം ഉണ്ട്. അങ്ങനെ ഓരോ ജോലിക്കും. പ്യൂണ്‍ എന്ന തസ്തികയിലുള്ളവരെക്കൊണ്ട് സ്വന്തം എച്ചിലില എടുപ്പിക്കുന്ന മേലാളന്മാർ ഇന്നത്തെ അഭിനവ മേൽ ജാതിയാണ്. ബുദ്ധി കൂടിയവനും കുറഞ്ഞവനും സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവർക്കും മാന്യമായി ജീവിക്കണം. ഈയൊരു ജാതി വേർതിരിവ്, ജാതികളില്ലെന്ന് പറയപ്പെടുന്ന മതങ്ങളിലും കാണാം.

ഇങ്ങനെ മനുഷ്യന്റെ തൊഴിലിന്നനുസരിച്ച് ജാതിഭേദങ്ങളുണ്ടാക്കിയെങ്കിലും
ഒരു കാലത്ത് നമ്മുടെ കേരളത്തിൽ 'പറയി പെറ്റു പന്തിരുകുല' (ഒരു വയറ്റിൽ പിറന്നു പന്ത്രണ്ട് ജാതികളായി പിരിഞ്ഞ് ജീവിച്ഛവരുടെ കഥ) ത്തിന്റെയും 'ജാതി ഭേദം മത ദ്വേഷം' എന്ന തത്വസംഹിതയുടെയും 'തത്വമസി' യുടെയും പ്രതിധ്വനികൾ അലയടിച്ചു നടന്നിരുന്നു. ഇന്ന് ആ സംശുദ്ധമായ പ്രതിധ്വനികളുടെ മേലെക്കൂടി ജാതി ഭ്രാന്തിന്റെ ജല്പനങ്ങൾ കൂടിക്കൂടി വരികയാണ്. സങ്കുചിത ചിന്താഗതികൾ ആധുനിക വിദ്യാഭ്യാസയുഗത്തിലും കൂടി വരുമ്പോൾ ഈത്തരം മഹദ്വചനങ്ങളുടെ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് ജാതി ചിന്തകൾ മാറ്റിവച്ചുകൊണ്ട് നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മനുഷ്യരെന്ന് തയ്യാറാവും?

൪. ഭാഷകൾ

മനുഷ്യൻ അവന്റെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ആശയവിനിമയത്തിന് പല രീതികളും കണ്ടു പിടിച്ചു. അതിൽ ഭാഷയ്ക്ക് എല്ലാ അർത്ഥത്തിലും ഒരു പ്രമുഖ സ്ഥാനം ഉണ്ട്. ഈ ഭൂഗോളത്തിൽ ഇന്ന് ആയിരക്കണക്കിന് വിവിധതരം ഭാഷകൾ ഉണ്ട്. ഓരോ ഭാഷക്കും അതിന്റേതായ സ്ഥാനവും ഉണ്ട്. ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് മേലെയോ താഴെയോ അല്ല. എന്നാലും ഇന്ന് ലോകത്തിൽ ഭാഷകളുടെ പേരിൽ മാത്രം തമ്മിൽ തല്ലുകൾ നടക്കുന്നു. ചിന്താ ശക്തിയുള്ള മനുഷ്യന്ന് ഇത് ഭൂഷണമാണോ?

നമ്മുടെ ഭാരതത്തിൽത്തെന്നെ എത്രയോ ഭാഷകളുണ്ട്. അതിൽ കൂടുതൽ പേരും ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സംസാരിക്കുന്നവന് അവന്റെ ഭാഷ വളരാൻ മോഹം, മറ്റുള്ളവർക്ക് അവരുടേതും. ഒരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ പ്രതിരോധിക്കുന്നു. ആ അടിച്ചേൽപ്പിക്കലിന്റെയും പ്രതിരോധത്തിന്റെയും ഇടയിൽപ്പെട്ട്, ഒരു രാഷ്ട്രഭാഷയെന്ന മോഹത്തിന് മങ്ങലേൽപ്പിച്ച് നാം ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന ഇംഗ്ലീഷ് ഭാഷ ഒരു രാഷ്ട്രഭാഷപോലെ അംഗീകരിച്ച് ജീവിക്കുന്നു. തമ്മിൽതല്ല് കൊണ്ട് എപ്പോഴും മൂന്നാമതൊരാൾക്കേ ഗുണമുണ്ടാകുകയുള്ളൂ. പരസ്പര ഭാഷാ ബഹുമാനമുണ്ടായിരുന്നെങ്കിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഗുണമുണ്ടായേനെ, പകരം, നാമിന്ന് അതാത് ഭാഷകളിലെ വാക്കുകൾക്ക് പകരം ആംഗലേയ പദങ്ങൾ  വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് സ്വന്തം ഭാഷയെ വികലമാക്കുന്നു.

ഓരോ ഭാഷയ്ക്കും എല്ലാത്തിനുമെന്നപോലെ ഒരു ജീവിതകാലയളവ് ഉണ്ട്. ഓരോന്നിന്റെയും ഉപയോഗം പോലെ, ചില ഭാഷകൾ വേഗം മരിക്കുന്നു,  ചിലവ കൂടുതൽ കാലം നിലനിൽക്കുന്നു. ചിലയാളുകൾ പറയും സംസ്കൃതം ദൈവത്തിന്റെ ഭാഷയാണ് എന്ന്. പക്ഷേ എന്തുകൊണ്ട് സംസ്കൃതം ഇന്ന് മരണശയ്യയിൽ കിടക്കുന്നു? ദൈവത്തിന്റെ ഭാഷ മരിക്കുമോ? ചിലയാളുകൾ അറബിഭാഷയാണ് ദൈവത്തിന്റെ ഭാഷ എന്ന് പറയും. ഇല്ലാത്ത, കാണാത്ത ദൈവത്തിന് അങ്ങനെ പ്രത്യേകിച്ച് ഭാഷകളൊന്നും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല.

ഒരേഭാഷ സംസാരിക്കുന്നവർക്കിടയിൽത്തന്നെ വിവിധരീതിയിൽ ആ ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ട്. അവർ തമ്മിൽ തമ്മിൽ "എന്റെ രീതിയാണ് നല്ലത്" എന്ന് വീമ്പടിച്ച് നടക്കും. ഓരോരുത്തർക്കും അവരവരുടെ രീതി എപ്പോഴും ശരിയാണ്, പോരായ്മകളുണ്ടെങ്കിൽ പോലും.

സ്വന്തം ഭാഷയെ സ്വന്തം മാതാവിനോടുള്ള സ്നേഹോഷ്മളതയോടെ മുറുകെ പിടിക്കുമ്പോഴും നമുക്ക് മറ്റുള്ള ഭാഷകളെ ബഹുമാനിക്കാൻ പഠിക്കാം. എല്ലാ ഭാഷകളും ആശയവിനിമയം എന്ന ഒരേയൊരു പ്രക്രിയയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാൻ, ഭാഷയുടെ പേരിൽ പരസ്പരം കളിയാക്കി ജീവിക്കാതിരിക്കാൻ നമുക്ക് സാധ്യമായേ പറ്റൂ.

൫. ദേശങ്ങൾ

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ"

പ്രാചീന കാലം മുതൽ മനുഷ്യൻ അവന്റെ ആവശ്യത്തിനും ബുദ്ധിക്കും പേശീബലത്തിനും അനുസരിച്ച് ഓരോ ദേശങ്ങൾ കൈയ്യടക്കിവച്ചു. അത് പിന്നീട് പല പല രാജ്യങ്ങൾ ആയി മാറി. രാജ്യങ്ങളുടെയുള്ളിൽ പല പല വിഭിന്ന കാരണങ്ങളും കൊണ്ട് കൌണ്ടികളും സംസ്ഥാനങ്ങളുമുണ്ടായി. കൂടുതൽ ശക്തിയുള്ള രാജ്യം യുദ്ധത്തിലൂടെ മറ്റു രാജ്യങ്ങളെ കീഴ്പെടുത്തുകയും സാമ്രാജ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് സാമ്രാജ്യ ചക്രവർത്തിമാർ ദുർബലരാകുമ്പോൾ സാമന്തന്മാർ  പൊങ്ങിവന്ന് വീണ്ടും നാട്ടു രാജ്യങ്ങൾ ഉണ്ടാവുകയുംപുതിയ രാജാക്കന്മാർ ഉണ്ടാവുകയും ചെയ്തു. ആ ചക്രം ഇന്നും പുതിയ രൂപങ്ങളിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ പണ്ട് വിവരമുള്ളവനൊന്നുമായിരുന്നില്ല രാജാക്കന്മാരായിരുന്നത്, വെറും ശക്തിപ്രകടനത്തിലൂടെ മാത്രമായിരുന്നു അല്ലെങ്കിൽ ഇന്നത്തെ ഗുണ്ടകളുടെ പോലുള്ള ചില പ്രയോഗസൂത്രങ്ങളിലൂടെ മാത്രമായിരുന്നു പണ്ടൊക്കെ രാജാക്കന്മാരും പിന്നെ രാജവംശങ്ങളും മറ്റും ഉണ്ടായത്.

ഇന്ന് ജനാധിപത്യത്തിൽ പല പല ആശയങ്ങളുടെ പേരിൽ ഓരോ രാഷ്ട്രത്തിലും പല വിധത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടായി. ഒരേ രാജ്യത്തിന്‌ വേണ്ടിയാണെങ്കിലും അധികാരത്തിനു വേണ്ടി വിവിധ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ വാശിയോടെ മത്സരിക്കാനും ആ മത്സരം അക്രമങ്ങളിലേക്ക് തിരിയാനും തുടങ്ങി. രാഷ്ട്രസേവനം മാത്രമാണ് ഉദ്ദേശമെങ്കിൽ സ്വന്തം രാജ്യത്തുള്ളവനെത്തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി സേവിക്കേണ്ടതുണ്ടോ? 

സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അനാവശ്യമായി പരസ്പരം കലഹിച്ചും യുദ്ധങ്ങൾ ചെയ്തും ഓരോ ദേശങ്ങൾ ഇന്നും വാർത്തകളിൽ നിറയുന്നു. ചില ചട്ടക്കൂടുകൾ ആവശ്യമാണെങ്കിലും രാജ്യങ്ങൾ തമ്മിൽ ബാഹികമായോ മാനസികമായോ മതിൽക്കെട്ടുകൾ തീർത്ത് കാലം കഴിക്കേണ്ട സാഹചര്യം വളരെ ഭീതിതമാണ്. ഓരോ ദേശവും അതിന്റെ അടുത്തുള്ള മറ്റു ദേശങ്ങളുമായി പല കാര്യങ്ങളിലും പരസ്പരം വളരെയധികം ബന്ധമുണ്ട്. ഈ ബന്ധങ്ങളെ മനസ്സിലാക്കി സാഹോദര്യത്തോടെ, ഒരുമയോടെ മനുഷ്യൻ നിന്നാൽ അവിടെ സമാധാനമല്ലാതെ വേറെയൊന്നും ഉണ്ടാവില്ല. 

൬. ലിംഗഭേദം

ഈ ലോകത്തിൽ എല്ലാ ജീവജാലങ്ങൾക്കും ലിംഗഭേദങ്ങൾ ഉണ്ട്. ആണും പെണ്ണും, രണ്ടും അല്ലാത്തവരും, ഒരേ ലിംഗത്തിൽ ആകർഷണമുള്ളവരും ഒക്കെ ഭൂമുഖത്തുണ്ടാകുന്നു. അത് നമുക്കൊന്നും ചെയ്യാൻ പറ്റാത്ത പ്രകൃതിയുടെ വിരുതുകളാണ്. ആണും പെണ്ണും ഒരുമിച്ചു ചേരുമ്പോൾ അവിടെ കുടുംബം ഉണ്ടാകുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു ലിംഗം അതിന്റെ വിപരീത ലിംഗത്തിനെ അടക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകുന്നു, കുടുംബം തകരുന്നു. കുഞ്ഞുങ്ങൾ തെറ്റായ രീതിയിൽ വളരുന്നു. ഒരു നല്ല കുടുംബമാണ് ഒരു നല്ല സമൂഹത്തിനും ഒരു നല്ല രാജ്യത്തിന്നും ആധാരം.

'ലിംഗമുള്ളവൻ' 'ലിംഗമില്ലാത്തവനെ' (eunuchs) കൂട്ടത്തിൽ കൂട്ടാതിരിക്കുകയും അവർക്ക് ഒരുതരത്തിലുമുള്ള പരിഗണനയും കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ 'ലിംഗമില്ലാത്തവൻ' ഒന്നിനും കൊള്ളാത്തവനാകുന്നു, അവർ തെറ്റുകളിലേക്ക് കടക്കുന്നു. ഒരേ ലിംഗത്തിൽ താല്പര്യമുള്ളവരോട് ഒരുതരം ഈർഷ്യയോടെ വിഭിന്നലിംഗതല്പരർ പെരുമാറുമ്പോൾ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും അവരുടെ താല്പര്യങ്ങൾ ആരും അറിയാതെ നടത്തേണ്ടിവരികയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ അവരുടെ 'ന്യൂനത'കളെ പ്രകൃതിയുടെ വികൃതികളായി അല്ലെങ്കിൽ ഒരു അംഗവൈകല്യം പോലെയെങ്കിലും അംഗീകരിച്ച് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ 'സാധാരണ'മനുഷ്യൻ, 'സാമാന്യബോധമുള്ള' മനുഷ്യൻ എന്ന് തയ്യാറാവും? ഇങ്ങനെ 'വൈകല്യ'മുള്ളവർ സ്വന്തം കുടുംബത്തിൽ ജനിച്ചാൽ എന്ത് ചെയ്യും? ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ വെടിവെച്ച് കൊല്ലുമോ? 

൭. രൂപഭേദം

"ദേ അവനെ നോക്ക്, ഒരു കാപ്പിരിയെപ്പോലുണ്ട്.", "അയ്യേ... അവള് കെട്ടിയേക്കുന്നത് കണ്ണിറുങ്ങിയ ഒരു മണിപ്പൂരിയെയാണ്." ഇതേപോലെ, പല പല 'കമന്റു'കളും നമ്മുടെയിടയിൽ ഉണ്ടാവുന്നത് കേൾക്കാം. അവനവന്റെ വർഗ്ഗം ഒഴിച്ച് കാപ്പിരികളും മെക്സിക്കൻസും മണിപ്പൂരികളും അടങ്ങുന്ന മറ്റുള്ളവരെല്ലാവരും മോശക്കാരാണോ?

ഈ ലോകത്ത്, ഓരൊ ദേശത്തുമുള്ള ആളുകൾ അവരവരുടെ രൂപങ്ങളിൽ പ്രത്യേകതയുള്ളവരാണ്. അതിൽ ഒരോ രൂപക്കാർക്കും അതാത് രൂപങ്ങൾ ഭംഗിയുള്ളതാണ്. അതിൽ ഇന്ന രൂപത്തിന് കൂടുതൽ ഭംഗി എന്നൊക്കെപ്പറയാമെങ്കിലും പരസ്പരം താരതമ്യം ചെയ്ത് മേനി പറഞ്ഞ് നടക്കുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും മനുഷ്യരാണ്. ഇങ്ങനെ പരസ്പരം അംഗരൂപഭേദങ്ങളെ നിരാകരിക്കാനും എല്ലാ ആളുകൾക്കിടയിലും നല്ലവരുണ്ടെന്നും പരസ്പരം സഹകരിക്കേണ്ടവരാണെന്നുമുള്ള ബോധം നമ്മിൽ എല്ലാവരിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ?

൮. സമ്പത്ത്

ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ജീവിക്കാൻ, എത്ര പണം വേണം? താമസിക്കാൻ എത്ര വലിയ വീട് വേണം? തിന്നാൻ എത്ര വിലപിടിപ്പുള്ള ഭക്ഷണം വേണം? ഉടുക്കാൻ എങ്ങനെയുള്ള വസ്ത്രങ്ങൾ വേണം? ആവശ്യം, പണമുള്ളതിന്റെ പേരിൽ ആർഭാടങ്ങൾക്ക് വഴിപ്പെടുമ്പോൾ പണമില്ലാത്തവരോട് ഒരു തരം അവജ്ഞയും അതുവഴി അവരെ തൊട്ടുകൂടാത്തവരായി മാറ്റുകയും ചെയ്യുന്നു.

പാവപ്പെട്ടവരായും പണക്കാരയും നമ്മൾ കുറേയേറെ പേരെ കാണുന്നുണ്ട്. ഒരിടത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ മറ്റൊരിടത്ത് ദാരിദ്ര്യം നടമാടുന്നു. ഭൂമിയിൽ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങൾക്കും വസിക്കാൻ പ്രയാസമാക്കുന്ന, പലവിധത്തിലുള്ള നിയമങ്ങൾ, അതേ ഭൂമിയിൽ ജനിച്ച ഒരുകൂട്ടം ആളുകൾ ഉണ്ടാക്കുന്നു. ഭൂമി വീതം വയ്ക്കപ്പെടുന്നു. അതിലെ ആഹാരവും സമ്പത്തും ഒരു ചുരുങ്ങിയ വിഭാഗം ആളുകൾ മാത്രം ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അന്യായ മാർഗ്ഗങ്ങളിൽ കൂടെയും  അനുഭവിക്കുന്നു. അതേസമയം മറ്റുള്ള ഒരു വലിയ വിഭാഗം അന്നന്നത്തെ അന്നത്തിന് വേണ്ടി, ഒരു നേരം സ്വസ്ഥതയോടെ തല ചായ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്നു.

ഈത്തരം സാമ്പത്തിക അന്തരങ്ങൾ, കഷ്ടത അനുഭവിക്കുന്നവരുടെയിടയിൽ വിദ്വേഷം വളർത്തുകയും നക്സലിസവും മാവോയിസവും പോലുള്ള ഭീകരതകൾക്ക് വളമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലാവരും ജനിക്കുന്നത് ഒരു പോലെയാണ്. ഓരോരുത്തരുടേയും തലച്ചോറുകൾ വിഭിന്നവുമായിരിക്കും. കൂടുതൽ ബുദ്ധിയുള്ളവൻ അവന്റെ നല്ല ബുദ്ധി കൊണ്ട് ഉയരങ്ങളിലെത്തിയാലും, ബുദ്ധിയില്ലാത്തവന് പ്രകൃതി നല്കിയ സമ്പത്തുകൾ അപഹരിച്ചു കളയരുത്. എത്ര ബുദ്ധി ഉണ്ടായാലും ഒരു പരിധി വിട്ട് ആർക്കും ഉപകാരപ്പെടുത്താതെ സമ്പത്തുണ്ടാക്കുന്നതിലും എന്തർത്ഥമാണുള്ളത്? സമ്പത്തുള്ളവൻ, പ്രകൃതിയുടെ വികൃതി കൊണ്ട് സമ്പത്തില്ലാതായിപ്പോയവനെ സഹായിക്കാൻ മനസ്സ് വച്ചാൽ കുറച്ചെങ്കിലും ലോകത്തിന് നന്മയുണ്ടായേനെ. ഭൂമിയിലെ സമ്പത്ത് അതിൽ വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന സത്യം എപ്പഴാണ് നാം മനസ്സിലാക്കുക?


നമ്മുടെ ഭാരതം മേല്പറഞ്ഞ രീതികളിലുള്ള വിഭിന്നതയ്ക്ക് ഒരു മകുടോദാഹരണമാണ്. ഭാരതം ഇന്ന് ഈ കാണുന്ന രീതിയിലും രൂപത്തിലും നിലനിൽക്കുവാൻ കാരണം അവിടെ നിവസിക്കുന്ന വൈവിധ്യങ്ങളുള്ള ജനതയുടെ ഒരുമ ഒന്നുകൊണ്ടു മാത്രമാണ്. എന്നിരുന്നാലും മധുരമുള്ള ഈ ഒരുമയുടെ പെരുമയ്ക്കിടയിലും ഇരുമയുടെ വാൾത്തലപ്പുകൾ അങ്ങിങ്ങായി പൊങ്ങിവരുന്നത് നമ്മൾ കാണുന്നു. ഈ അന്ധകാരത്തിന്റെ വാൾത്തലപ്പുകളെ നമ്മൾ ഒരുമിച്ചു നിന്ന് ഒന്നൊന്നായി ഒടിച്ചു കളയുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

"ഐകമത്യം മഹാബലം", "വസുദൈവ കുടുംബകം" എന്നിവയാവട്ടെ  നമ്മുടെ മുദ്രാവാക്യം.

"ലോകാഃ  സമസ്താഃ  സുഖിനോഃ  ഭവന്തുഃ"



**********