India എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
India എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

തൂറാത്ത വിപ്ലവം

ഇന്നലെ അംബുജാക്ഷനെ കാണുമ്പോൾ വല്ലാതെ മെലിഞ്ഞിരുന്നു... നല്ല ക്ഷീണം കാണാനുമുണ്ട്... എല്ലിന് തൊലിയുടെ കുപ്പായം; അതിന്റെ മേലെയിട്ട ജുബ്ബ ഒരു പുതപ്പ് പോലെ തോന്നിച്ചു. 

കാരണം തിരക്കാതിരിക്കാൻ കഴിഞ്ഞില്ല. “രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ” എന്ന ഉത്തരം കേട്ടപ്പോൾ, എനിക്കൊന്നും മനസ്സിലായില്ല. “ഭക്ഷണം വല്ലാതങ്ങ് കുറച്ചു, ഒരു ദിവസം നാലരിയുടെ മലരും ഒരു ഗ്ലാസ് വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ”.

അതെ, ഭക്ഷണം കുറച്ചാൽ മെലിയും... “ചില മഹത്തുക്കൾ, നാല്പത്തൊന്ന് ദിവസമൊക്കെ ഭക്തിയോടെ ഉപവസിച്ച്, നാല്പത്തിരണ്ടാമത്തെ ദിവസം ആർത്തിയോടെ വാരിവലിച്ച് തിന്നുന്നതൊക്കെ കണ്ടിട്ടുണ്ട്” - ഞാൻ വെറുതെ കളിയാക്കി. 

“ഏയ് ഇതാനൊന്നുമല്ല... ഇനി മുതൽ അന്ത്യം വരെ ഇതോ ഇതിൽക്കുറവോ മാത്രമേ ഭക്ഷിക്കൂ".

“ഇത് ഏത് തരം ഉപവാസമാണ് എന്റെ പൊന്നമ്പൂ... ഗാന്ധിജി പോലും ഇങ്ങനെ പട്ടിണി കിടന്നിട്ടില്ലല്ലോ... ഈ പട്ടിണിയും രാജ്യവും തമ്മിലെന്താ ബന്ധം ?”

“എടോ... നീ ഈ രാജ്യത്തൊന്നുമല്ലേ ജീവിക്കുന്നത്?”

“അതെ..  എന്താ സംശയം..."

“എന്ത് കതേ... എഡോ... നമ്മൾ തൂറുന്നതാണ് ഇന്നത്തെ ഇവിടെയുള്ള സാധാരണക്കാരന്റെ ശാപം... ആളുകൾ എത്രയധികം തൂറുന്നോ, അത്രയും കൂടുതൽ കക്കൂസുകൾ ഇവിടെയുണ്ടാകും... എത്ര കക്കൂസുകൾ കൂടുതൽ കുഴിക്കണോ, അത്രയും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടും... അപ്പോ... നമ്മൾ തിന്നുന്നത് കുറച്ചാൽ തൂറുന്നത് കുറയും... നമ്മളോരോരുത്തരും തൂറുന്നത് കുറച്ചാൽ കക്കൂസുകൾ കുഴിക്കുന്നത് കുറയും... ആനുപാതികമായി പെട്രോളിയം വിലകൾ കുറയും... വിലക്കയറ്റം മൊത്തത്തിൽ കുറയും... രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടും... സാധാരണക്കാരൻ ആജീവനാന്തം പുഞ്ചിരിക്കും.... വല്ലോം മനസ്സിലായോ?”

അംബുജാക്ഷന്റെ ദേശസ്നേഹമോർത്ത് എന്റെ മുഖരോമകൂപം ഉയർന്നു പൊങ്ങി...

“പാക്കിസ്ഥാനികളും നേപ്പാളികളും ലങ്കാക്കാരും ബംഗാളികളും ഭൂട്ടാനികളും, എന്തിനധികം, ബർമ്മാക്കാര് പോലും ഈ കാര്യങ്ങൾ പണ്ടേ മനസ്സിലാക്കി തൂറ്റല് കുറച്ചോണ്ടല്ലേ, അവിടെ, പെട്രോളിന് വില  ഇവിടത്തെപ്പോലെ കൂടാത്തത് ? മാത്രോമല്ല... അറേബിയായിൽ ബാരലിന് വില കുറയുമ്പോ, അതിന് ആനുപാതികമായി, വാങ്ങുന്നവർ വില കൂട്ടുന്ന വിദ്യ നമ്മുടെ പൊട്ടന്മാരായ അയൽക്കാർക്ക് അറിയുകയുമില്ല...” അംബുജാക്ഷൻ തുടർന്നു.

“ശരിയാണല്ലോ" ഞാനും അറിയാതെ പറഞ്ഞു പോയി. എന്റെ ദേശസ്നേഹം മച്ചിന്റെ പുറത്ത് ചിതലരിച്ച് കിടക്കുകയാണോ?

“നീയൊക്കെ തിന്ന് തിന്ന് കുഴിച്ച് കുഴിച്ച് തൂറിക്കോ... ഒരു കൊല്ലം കൂടി കഴിഞ്ഞാൽ പെട്രോളിന് കൊടുക്കാനായി മാത്രം പയിനായിരത്തിന്റെ ഒറ്റ നോട്ട് നമ്മുടെ സർക്കാരിന് പുറത്തിറക്കേണ്ടി വരും” 

തിരിഞ്ഞ് നടക്കുമ്പോഴും, എന്റെ തൂറൽ കുറയുമെന്ന ഇത്തിരി പ്രതീക്ഷ പോലും അംബുജാക്ഷന്റെ മുഖത്ത് ഉണ്ടായിരുന്നില്ല!

***

2020 മാർച്ച് 20, വെള്ളിയാഴ്‌ച

അമ്മായിഅച്ഛന്റെ ഓട്ടം (കൃസ്തീയകാന്തവികർഷണങ്ങൾ - 4)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ അവസാനത്തെ ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
മൂന്നാം ഭാഗം: ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

വറ്റുകൈ കൊണ്ടാട്ടിയകറ്റിയ കോഴികൾ വീണ്ടും
വറ്റെന്നയാകർഷണത്താൽ  തിരികെ വന്ന് കൊത്തിടും
വചനഘോഷണം നടത്തും പ്രഭൃതികളെ സദയം നിരാകരിച്ചാൽ
നീചരായ് വീണ്ടും വരും തൻ മസ്തിഷ്‌കം തുടയ്ക്കുവാൻ !

കഥയിലേക്ക്:
2007 ൽ ഞങ്ങൾ മേരിലാന്റിലെ ബൂവി എന്ന് പറയുന്ന പട്ടണത്തിലേക്ക് താമസം മാറി. 2009 ൽ എന്റെ ഭാര്യയുടെ മാതാപിതാക്കൾ ഞങ്ങളെ സന്ദർശിക്കാൻ വന്നു. എനിക്കും കെട്ട്യോൾക്കും രണ്ടാമത്തെ കുഞ്ഞ് ഭൂജാതയായ സമയമാണ്. നാട്ടുകാരോട് നല്ല പച്ച മലയാളത്തിൽ മാത്രം സംസാരിച്ചിരുന്ന അവർക്ക്, ഇവിടെയെത്തിയപ്പോൾ മിണ്ടാനും പറയാനും ഞങ്ങൾ മാത്രമായി. സത്യത്തിൽ അവർക്ക് ഒരു തരം മടുപ്പായിരുന്നു ഇവിടെ. എല്ലാത്തിനും ഞങ്ങളുടെ സഹായം വേണം.

അങ്ങനെയിരിക്കേ ഒരു ദിവസം വൈകുന്നേരം, ഞാൻ ആപ്പീസ് ജോലിയും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. സ്വാഭാവികമായും മറ്റുള്ളവർ വീട്ടിലുണ്ട് എന്ന ധാരണയിൽ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഉള്ളിൽ മറ്റുള്ളവരെ കൂടാതെ പരിചയമില്ലാത്ത രണ്ട് പേര് കൂടിയുണ്ടായിരുന്നു.

"ഇതാണ് അച്ഛനും അമ്മയ്ക്കും കിട്ടിയ പുതിയ ചങ്ങാതിമാർ." ഭാര്യ ഭവ്യതയോടെ മൊഴിഞ്ഞു.

ഭാര്യയുടെ അച്ഛനമ്മമാർക്ക് ഇങ്ങനെ രണ്ട് ചങ്ങാതിമാരെ കിട്ടിയത് ഇതിന് മുന്നേ ഒരു ദിവസം ഭാര്യ പറഞ്ഞിരുന്നു. വീട്ടിൽ കൂനിക്കൂടിയിരുന്നുള്ള മടുപ്പ് മാറ്റാൻ, അവർ വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. അങ്ങനെ ഒരു ദിവസം അവർ നടക്കാൻ പോയി തിരിച്ചു വരുമ്പോൾ വളരെ സന്തോഷത്തോടെയായിരുന്നു വന്നത്. അവരുടെ കൂടെ അവരുടെ പ്രായത്തിൽത്തന്നെയുള്ള മലയാളികളായ ഭാര്യാഭർത്താക്കന്മാരായ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണം. ആ ദമ്പതികളും അവരുടെ മകനെ കാണാൻ നാട്ടിൽ നിന്ന് വന്നതായിരുന്നു. തോമസ്സെന്നോ മറ്റോ ആയിരുന്നു ആ ദമ്പതിമാരിലെ ആണ്‍ പ്രജയുടെ പേര്. ഒരു വിരമിച്ച പോലീസുകാരൻ, തൃശ്ശൂരുകാരൻ.

ഞാൻ അവരോട് കുശലം പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും ഭാര്യാപിതാവിനെ പുറത്ത് കാണുന്നില്ല.

"ഓർക്ക്‌ തലവേദനയാണ്. കിടക്ക്വായിരിക്കും. നേരത്തേ ഉണ്ടായിരുന്നു." ഞാൻ ചോദിച്ചപ്പോൾ ഭാര്യാമാതാവ് പറഞ്ഞു

"അങ്ങനെയാണോ? ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ. ഓ.. എന്നാൽ ഞങ്ങളിറങ്ങാം. നിങ്ങളെ നടക്കാനിറങ്ങുന്ന സമയത്തൊന്നും കാണാത്തതു കൊണ്ടാണ് ഞങ്ങൾ വന്നത്." അവര് എഴുന്നേറ്റു.

"എന്നാൽ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം"

എന്റെ ഭാര്യയും ഭാര്യാ മാതാവും പരസ്പരം നോക്കി. ഞാൻ അവരെയും നോക്കി. എനിക്കെന്തൊക്കെയോ പറയാൻ വന്നു. ഇതേ പോലെ ഒന്നിലധികം തവണ ഇതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രഹസനങ്ങൾക്ക് ഒരു തരത്തിലും തല വച്ച് കൊടുക്കരുതെന്ന് തീരുമാനിക്കുകയും ചെയ്താണ്. മുളയിലേ നുള്ളിക്കളയണം. പക്ഷേ, എന്റെ ഭാര്യയുടെ അച്ഛനമ്മമാരുടെ മുന്നിൽ വച്ച് മനസ്സിലുള്ളതൊക്കെ എങ്ങനെ പറയും? മാത്രവുമല്ല അവരുടെ സുഹൃത്തുക്കൾ കൂടിയാണ് ഈ കഥാപാത്രങ്ങൾ. അതും ഞാൻ പറയുന്ന രീതി അവർക്ക് ദഹിച്ചില്ലെങ്കിലോ? എന്റെ വായിൽ വന്നത്, ഞാൻ കടിച്ചുപിടിച്ചങ്ങ് വിഴുങ്ങി. അവർ പ്രാർത്ഥന തുടങ്ങി. എല്ലാവരും പ്രതിമ നിന്നത് പോലെ നിൽക്കുകയാണ്. ഭാര്യയും അമ്മയും എന്നെ ഇടംകണ്ണ് കൊണ്ട് ഇടയ്ക്കിടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. ഞാൻ പല്ല് ഇറുക്കിക്കടിച്ച് കൊണ്ട് അങ്ങനെ നിന്നു. ഒടുവിൽ പ്രാർത്ഥന കഴിഞ്ഞു.

"നാളെ നടക്കാൻ നേരം കാണുമല്ലോ.. അല്ലേ" തോമസ് ചേട്ടൻ അമ്മായി അമ്മയെ നോക്കി ചോദിച്ചു.

അമ്മായിഅമ്മ 'അതെ' എന്നോ 'അല്ല' എന്നറിയാത്തമട്ടിൽ പുഞ്ചിരിച്ചെന്നോണം തലയാട്ടി.

"അപ്പോ നാളെ കാണാം...." അതങ്ങ് ഉറപ്പിച്ചത് പോലെ അവർ നടന്നകന്നു.

അവർ പോയതിന് ശേഷം, അതാ വരുന്നു, "പോയോ" എന്ന് ചോദിച്ചു കൊണ്ട്, തലവേദന കൊണ്ട് പുളഞ്ഞ് കിടന്നിരുന്ന എന്റെ ഭാര്യാപിതാവ്. അദ്ദേഹത്തിന് ആകെയൊരു ചമ്മലുള്ളത് പോലെ.

"പെട്ട് പോയതാ മോനെ.... നീയൊന്നും തെറ്റിദ്ധരിക്കരുത്...." അദ്ദേഹം അന്തഃർമുഖതയോടെ പറഞ്ഞു.

"ഓ അത് നിങ്ങള് കാര്യമാക്കണ്ട... ഞാനിങ്ങനെ കുറേ കണ്ടതാ..." ഞാനും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പറഞ്ഞു.

" ഇങ്ങനെ ഇവര് വീട്ടിൽ കേറി പ്രാർത്ഥിച്ച് കളയൂന്നൊന്നും ഞമ്മള് വിചാരിച്ചിരുന്നില്ല.

"നിങ്ങളാ കാര്യം വിട്ടേക്കച്ഛാ.... ഇയാളെയേക്കാളും വെല്യ പുള്ളികളെ നമ്മള് നേരിട്ടിട്ടുണ്ട്." ഞാൻ വീണ്ടും അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഇതുപോലെ ഞങ്ങളുടെ ജീവിതത്തിൽ മുന്നേ സംഭവിച്ച പല കഥകളും പറഞ്ഞ് അദ്ദേഹത്തെ ഒന്നുഷാറാക്കി. കഥകളൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ചിരിയടക്കാൻ പറ്റാതായി.

പ്രശ്നമെന്താണെന്ന് വച്ചാൽ തോമസ്സ് ചേട്ടൻ വീട്ടിൽ ആദ്യത്തെ തവണ വന്നപ്പോഴും എന്റെ വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ചായയൊക്കെ കുടിച്ച് പിരിയാൻ നേരം ഇത് പോലെ തന്നെ അവര് പ്രാർത്ഥന തുടങ്ങി. വഴിവക്കിൽ വെച്ച് കിട്ടിയത് 'പാമ്പാ'യോ എന്ന മട്ടിൽ, ഒന്നും മിണ്ടാതെ, പെട്ടന്നുണ്ടായ പകച്ചലിൽ എല്ലാവരും പ്രാർത്ഥന കേട്ടിരുന്നു. വേറെന്ത് പറയാൻ. ഈ സംഭവം ഞാൻ അറിയരുതെന്ന് ഭാര്യാ പിതാവ് എല്ലാരേയും ചട്ടം കെട്ടിയിരുന്നു. അത് കൊണ്ട് മാത്രം ഞാൻ പ്രാർത്ഥനാക്കഥ അറിഞ്ഞിരുന്നില്ല. ആ സസ്പെൻസാണ് ഇന്ന് പൊളിഞ്ഞ് പോയത്. ആ നാണക്കേടിലായിരുന്നു ഭാര്യാപിതാവ്. അതുകൊണ്ടാണ് ഞാൻ വരുന്ന സമയം, ഈപ്പറഞ്ഞ ദമ്പതികൾ വീട്ടിലുള്ളത് കൊണ്ട് അദ്ദേഹം തലവേദനയുടെ കഥ പറഞ്ഞ് ഉള്ളിൽ കേറി വാതിലടച്ച് കിടന്ന് കളഞ്ഞത് !

അന്യമതസ്ഥരായ ഒട്ടേറെ സുഹൃത്തുക്കൾ ഉള്ളയാളാണ് എന്റെ ഭാര്യാപിതാവ്. മലബാറിലെ ഒരു കുടിയേറ്റ മേഖലയിലാണ് വീട്. ആ നാട്ടിലെ പേരെടുത്ത ഒരു രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിലെ കോൺഗ്രസ്സിന്റെ ഒരുകാലത്തെ കിരീടം വെക്കാത്ത രാജാവ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ കാരണം സജീവരാഷ്ട്രീയം ഉപേക്ഷിച്ച മനുഷ്യൻ.  രാഷ്ട്രീയം കൊണ്ട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇന്നും നാട്ടുകാർക്ക് ആവുന്നപോലെ സഹായങ്ങൾ ചെയ്യുന്ന നല്ല മനുഷ്യൻ. പത്തിരുപത് വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന് അർബുദരോഗം വന്ന് വിഷമിച്ചപ്പോൾ, അദ്ദേഹത്തിന്റെ അന്യമതസ്തരായ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പല നേർച്ചകളും പ്രാർത്ഥനകളും നേർന്നിരുന്നു. ഒരു ഉൽപതിഷ്ണുവായ അദ്ദേഹം, അവരെയൊന്നും നിരാശപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യാനികളുടെ ആഗ്രഹപ്രകാരം പള്ളികളിൽ ധ്യാനമിരുന്നിട്ടുണ്ട്. പോട്ടയിൽ ധ്യാനം കൂടിയിട്ടുണ്ട്. മുസ്ലീം സഹോദരങ്ങളുടെ ആഗ്രഹപ്രകാരം ഉറൂസിൽ പങ്കു കൊണ്ടിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുവാൻ വളരെ ഉത്സാഹമായിരുന്നു. അതിൽ പല സുഹൃത്തുക്കളും സ്നേഹം കൊണ്ട് മാത്രമായിരുന്നു അങ്ങനെയൊക്കെ ചെയ്തത്. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു എന്റെ ഭാര്യാപിതാവിനിഷ്ടം. എന്നിരുന്നാലും ചില ആളുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമായിരുന്നു. പോട്ടയിലെ വചനാമൃതം മാസിക അദ്ദേഹത്തിന്, അദ്ദേഹം പോലും അറിയാതെ 'ഫ്രീ'യായി വരാൻ തുടങ്ങിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. നാട്ടിലെ ചില സഹോദരങ്ങൾ അദ്ദേഹം മതം മാറിയെന്ന് വരെ നാട്ടിൽ പ്രചരിപ്പിക്കാൻ തുടങ്ങി. പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. എന്റെ ഭാര്യയും, ഇതുപോലെ നമുക്കുണ്ടായ, പഴയ ചില കഥകൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിക്കാണണം. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന് എന്റെ മുന്നിൽ ഉരുണ്ട് കളിക്കേണ്ടി വന്നത്.

ഈ ദമ്പതികൾ മതം മാറ്റാനുള്ള തരത്തിൽ, അതുവരെ സംസാരിച്ചിരുന്നില്ല. എന്നിരുന്നാലും അങ്ങനെയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നമ്മളെടുക്കണമല്ലോ. പിറ്റേന്ന് മുതൽ തന്നെ, എന്റെ ഭാര്യാമാതാപിതാക്കന്മാർ, മറ്റേ ദമ്പതികളെ കാണാതിരിക്കാൻ വേണ്ടി, അവർ സാധാരണ നടക്കാറുള്ള സമയക്രമം മാറ്റി. മാത്രവുമല്ല, ഇനിയെങ്ങാനും അവർ വീട്ടിൽ വന്ന് കതകിന് മുട്ടുകയാണെങ്കിൽ, വാതിൽ  തുറക്കേണ്ട എന്ന നിയമവും പാസ്സാക്കി.

അങ്ങനെയിരിക്കേ, ഒരു ദിവസം വൈകുന്നേരം ഞാൻ ആപ്പീസ് വിട്ടു വരുന്ന വഴിക്ക്, ഈ ദമ്പതികളെ വഴിക്ക് കണ്ടു. ഞാൻ അവരോട് കുശലം പറഞ്ഞ ശേഷം ഞങ്ങൾക്ക് ഈത്തരം പരിപാടികളിലും ഇതുപോലെയുള്ള പ്രാർത്ഥനകളിലും താല്പര്യമില്ലെന്നറിയിച്ചു. അവർ കുറച്ചൊക്കെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ താല്പര്യമില്ലായ്മ വ്യക്തമായി ഞാൻ പ്രകടമാക്കി. നീരസത്തോടെയാണെങ്കിലും അവർ 'ശരി' എന്ന രീതിയിൽ തല കുലുക്കി നടന്നകന്നു.

ആഴ്ചകൾ രണ്ടോ മൂന്നോ കഴിഞ്ഞുകാണും. ഒരു ദിവസം വൈകുന്നേരം, സാധാരണയിൽ നിന്ന് ഇത്തിരി നേരത്തേ, ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിലെത്തി. വാതിൽക്കൽ നിൽക്കുമ്പോൾത്തന്നെ അകത്ത് നിന്ന് എനിക്ക് പ്രാർത്ഥന കേൾക്കാം. എന്റെ പ്രഷർ കൂടാൻ അധികസമയമൊന്നും എടുത്തില്ല. സാധാരണ കൊട്ടുന്നതിന്റെ പത്തിരട്ടി ശബ്ദത്തിൽ ഞാൻ കതകിന് കൊട്ടി. വാതിൽ തുറന്നു. ഭാര്യയുടെ ഭയപ്പാട് മുഖത്ത് നിന്നും വായിച്ചെടുക്കാം. ഉള്ളിലേക്ക് രംഗപ്രവേശനം ചെയ്ത സമയത്ത് തന്നെ പ്രാർത്ഥന പകുതിക്ക് നിന്ന് പോയിരുന്നു. നമ്മുടെ തോമ്മാച്ചേട്ടനും ഭാര്യയും പകച്ച് നിൽപ്പുണ്ട്. ഭാര്യാമാതാവ്, ചെറിയ മോളെയും തൂക്കി അടുക്കളയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു. എല്ലാത്തിലും രസമായിത്തോന്നിയത് വേറൊരു കാഴ്ചയായിരുന്നു.

എന്നെക്കണ്ടയുടനെ, എന്റെ ഭാര്യാപിതാവ്, മുഖ്യവാതിലിന് മറുവശത്തുള്ള ബാൽക്കണിയുടെ 'സ്ലൈഡ് ഡോർ' വലിച്ച് തുറന്ന് ഒരു കയ്യിൽ മുണ്ടും പൊക്കിപ്പിടിച്ച് പുറത്തേക്കൊരു നടത്തം. അത് നടത്തമൊന്നുമായിരുന്നില്ല, അദ്ദേഹത്തിൻറെ രീതിക്ക്, ഒരു തരം ഓട്ടം തന്നെയായിരുന്നു. വീടുപണിക്കിടയിൽ ടെറസ്സിൽ നിന്ന് വീണത് മുതൽ അദ്ദേഹത്തിൻറെ കാലിന് അത്ര ബലമുണ്ടായിരുന്നില്ല. അതുകൊണ്ട് ഏന്തിവലിച്ചുള്ള ഒരോട്ടം തന്നെയായിരുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം വീണ്ടും ഉണ്ടായ  സാഹചര്യത്തിൽ, എന്നെ അഭിമുഖീകരിക്കാനുള്ള വിമുഖത; അതായിരുന്നു കാരണം. നേരെ തൊട്ടപ്പുറത്തുള്ള തടാകക്കരയിലേക്കുള്ള യാത്രയാണെന്ന് എനിക്ക് മനസ്സിലായി. ആ കാഴ്ച കണ്ടപ്പോൾ ചിരി വന്നെങ്കിലും തോമാച്ചന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ, ചിരിയൊക്കെ പോയി ദേഷ്യം തിളച്ച് വന്നു.

"തോമാച്ചനോട് ഞാൻ പറഞ്ഞതല്ലേ, ഈ പണ്ടാര ബിസിനസ്സും കൊണ്ട് ഇനി വന്നേക്കരുതെന്ന്... മര്യാദക്ക് പറഞ്ഞാലൊന്നും നിങ്ങൾക്ക് മനസ്സിലാവൂല്ലേ... ഞങ്ങളെ വിൽക്കാൻ വച്ചിട്ടുണ്ടെന്നാണോ നിങ്ങളുടെ വിചാരം?... "

"ഇല്ല വേണൂ... പറ്റിപ്പോയതാ... കഴിഞ്ഞു... ഇനിയുണ്ടാകത്തില്ല.... കഴിഞ്ഞു...Sorry... ഞങ്ങളിറങ്ങുവാ...." ഞാൻ തുടരുന്നതിനിടെ തോമാച്ചൻ ഇടപെട്ടു. അദ്ദേഹം പിന്നെയവിടെ നിന്നില്ല... നേരെ വാതിലിനടുത്തേക്ക് വേഗത്തിൽ നീങ്ങി.
"വാടീ.. പോവ്വാം..." അദ്ദേഹത്തിൻറെ ഭാര്യയും തോമാച്ചന്റെ പിന്നാലെ വച്ചുപിടിച്ചു. രണ്ടു പേരും വാതിലും തുറന്ന് പുറത്തേക്ക് ധൃതിയിൽ നടന്നകന്നു. എനിക്ക് കൂടുതലൊന്നും പറയേണ്ടി വന്നില്ല.

ഞാൻ ഇത്തിരി കിതപ്പോടെ സോഫായിലേക്കിരുന്നു.

"നിങ്ങക്ക് എവിടുന്ന് കിട്ടി ഈ മാരണങ്ങളെ പിന്നേം...?" തോമാച്ചനെ ഒഴിവാക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കിയിട്ടും എങ്ങനെ വീണ്ടും വലയിൽ കുടുങ്ങി എന്നതിനെക്കുറിച്ച് എനിക്ക് സംശയം തീരുന്നില്ല...

അപ്പഴാണ് അമ്മായിഅമ്മ കഥ ചുരുക്കി വിവരിച്ചത്. തോമാച്ചനെ പേടിച്ച്, രണ്ടു പേരും അവർ പുറത്ത് നടക്കാൻ പോകുന്ന സമയക്രമം മാറ്റിയിരുന്നു. പക്ഷേ ഇന്ന് പോയപ്പോ യഥാവിൽ തോമ്മാച്ചനെയും ഭാര്യയേം വീണ്ടും കണ്ട് മുട്ടി. കണ്ടപ്പോൾ, അവർക്ക് സംസാരിക്കാതിരിക്കാൻ പറ്റിയില്ല. തോമാച്ചനും ഞാനവരെ വിലക്കിയതിന്റെ പങ്കപ്പാടൊന്നും കാണിച്ചില്ല. അവർ ഒന്ന് രണ്ട് വട്ടം തടാകത്തിന് ചുറ്റും നടന്നു. തിരിച്ച് പോകുന്ന വരവിൽ എന്റെ വീടിനടുത്ത് എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞെങ്കിലും, തോമാച്ചനും ഭാര്യയും അവരുടെ പിന്നാലെ വരികയായിരുന്നത്രേ ! അമ്മായിഅച്ഛനമ്മമാർക്ക് അവരെയൊട്ട് വിലക്കാനും പറ്റിയില്ല. ഞാനെത്താൻ വൈകുമെന്ന തോന്നലുള്ളത് കൊണ്ട് വേഗം പ്രാർത്ഥിച്ച് പോയിക്കൊള്ളുമെന്ന് കരുതിയത്രേ.. പക്ഷേ ഞാൻ അവിചാരിതമായി നേരത്തേയെത്തിയത് എല്ലാം കുളമാക്കി !

അപ്പഴേക്കും എന്റെ കിതപ്പൊക്കെ തീർന്നിരുന്നു. എനിക്ക് ചിരി പൊട്ടി.  പതുക്കെ എല്ലാവരും ആവോളം ചിരിച്ചു. പിന്നെയൊട്ടും അമാന്തിക്കാതെ, ചെറുതിനെ സ്‌ട്രോളറിൽ ഇരുത്തി, മൂത്തവളുടെ കയ്യും പിടിച്ച്, നമ്മളെല്ലാവരും അമ്മായിഅച്ഛനെ തേടി തടാകക്കരയിലേക്ക്  വച്ച് പിടിച്ചു.

ഉപസംഹാരം:
എനിക്ക് മനസ്സിലാവാത്തത്, ഞങ്ങളെ കണ്ടാൽ, ഞങ്ങൾ മതം മാറുവാനോ മറ്റോ അതീവ തല്പരരാണെന്നോ മറ്റോ തോന്നുമോ എന്നുള്ളതാണ്. ഇവരെന്തിന് ആളുകളെ മതം മാറ്റാൻ നടക്കുന്നു? നാളെ, എന്റെ ഇന്നത്തെ ചിന്തകളൊക്കെ തെറ്റാണെന്നും, നന്നായി ജീവിക്കാൻ ഒരു മതം ആവശ്യമാണെന്നും ആ മതത്തിലെ ദൈവം മാത്രമാണ് ശരിയായ ദൈവമെന്നും  മറ്റും എനിക്ക് തോന്നിയാൽ, അന്ന് ഞാൻ സ്വയം എടുക്കേണ്ട തീരുമാനമല്ലേ അത്? ഓരോരുത്തരും എല്ലാം അറിയട്ടെ. എല്ലാ മതങ്ങളെപ്പറ്റിയും അറിയട്ടെ. മതമേലദ്ധ്യക്ഷൻമാരെപ്പറ്റി അറിയട്ടെ. രാഷ്ട്രീയക്കാർ അവരുടെ അണികളെ ഉണ്ടാക്കുന്നത് പോലെ ഭക്തരെ ഉണ്ടാക്കി ജീവിക്കുന്നവരെപ്പറ്റി അറിയട്ടെ. ആചാരങ്ങളിലെ പൊള്ളത്തരങ്ങളെ കുറിച്ചറിയട്ടെ.

അവനവന്റെ വീട്ടിൽ പ്രാർത്ഥനയൊക്കെ കൊള്ളാം. പക്ഷേ അതിന് പിന്നിലെ ആകർഷണ ചേതോവികാരമാണ് മനസ്സിലാവാത്തത്.  ദൈവം ഉണ്ടെന്ന് കരുതുന്നത് ഉത്തരം കിട്ടാത്ത പല വിടവുകളും അടയ്ക്കാനുള്ള അതിവേഗപരിഹാരമാണ്. മിഥ്യയായ ദൈവത്തെ ഓരോരുത്തരും അവരവരുടേത് മാത്രമാണെന്ന്  പറഞ്ഞ് നടക്കുന്നതിലെ യുക്തി എന്താണ്? വിശ്വാസിയായ ഒരാൾ, അവന്റെ മകനെ മാർക്കില്ലെങ്കിലും വിദേശത്തയച്ച് പഠിപ്പിക്കുമ്പോൾ, നല്ലവണ്ണം പഠിക്കുന്ന ദരിദ്രനായ അവന്റെ അയൽവാസിക്കുട്ടിയെ കാണാതെ പോകുമ്പോൾ, ഏത് ദൈവമാണ് പ്രസാദിക്കുക? പുരോഹിതന്മാർക്കും ആൾദൈവങ്ങൾക്കും കോടികളുടെ സ്വത്തും ആർഭാട ജീവിതവും എന്തിനാണ്? പാവങ്ങൾക്ക് വസിക്കുവാൻ ഒരു കൂര പോലുമില്ലാത്തപ്പോൾ, കോടികൾ മുടക്കി ഇല്ലാത്ത ദൈവങ്ങൾക്ക് ആലയങ്ങൾ പണിയുന്നതെന്തിനാണ്?

ക്രിസ്തുമതം മിഷനറി പ്രവർത്തനത്തിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കിയപ്പോൾ ഇസ്ലാം മതം യുദ്ധങ്ങളിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കി. പതിനാറാം നൂറ്റാണ്ടിലെ reformation movement ലൂടെ ക്രിസ്തുമതം കുറച്ചെങ്കിലും ശാസ്ത്രത്തോടടുത്തെങ്കിലും ഇന്നും പുരാതന ഗോത്രനിയമങ്ങൾ നടപ്പിലാക്കുന്ന ഇസ്ലാം മതം, ഒരു renovation ന് പാത്രമാകുന്നത്, പ്രവാചകനായ മുഹമ്മദ്‌ നബി അവസാന പ്രവാചകനാകുന്നതിലൂടെ ഇല്ലാതാവുകയാണ്. അദ്വൈതവും വസുദൈവ കുടുംബകവും മറ്റുമാണ് പ്രമാണങ്ങളെങ്കിലും, 'ഹിന്ദു'മതത്തിൽ (ഭാരതീയ ആചാരങ്ങളിൽ) ഇനിയും എത്രയോ പുരോഗമനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. വീണ്ടുമൊരു നവോത്ഥാനത്തിന്, വിവേകാനന്ദനെ പോലെയുള്ള ആളുകൾ ഇനിയും ഭാരതത്തിൽ ജനിക്കേണ്ടിയിരിക്കുന്നു. രാജഭരണം പോയി ജനായത്തഭരണം വന്നത് പോലെ, ഇന്നത്തെ മതങ്ങളെ മുഴുവൻ പൊളിച്ചെഴുതി, ആഗോളതലത്തിൽ, മാനുഷിക തലത്തിൽ മാത്രമുള്ള ഒരു ജനായത്ത സംവിധാനം ഉണ്ടാകട്ടെ.

എല്ലാ മനുഷ്യരുടെയും ഘടന ഒന്ന് തന്നെയാണ്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ചോദ്യം ചോദിച്ചയാളിന്റെ 'ഘടന' മതത്തിന്റെ പേരിൽ മാറ്റുന്നത്.  മതം മാറ്റുന്നതിന് പകരം മനുഷ്യരെ നന്നാക്കാൻ മാത്രം ശ്രമിക്കുക. തെറ്റുകളെ ചൂണ്ടിക്കാണിക്കാനെങ്കിലും മനുഷ്യർക്ക് അനുവാദം നല്കുക. ഏത് മതമായാലും, പെറ്റുകൂട്ടിയും ആളുകളെ പ്രലോഭിപ്പിച്ചും മതം വളർത്താതിരിക്കുക. മതം മാറ്റാൻ ശ്രമിച്ച് സ്വയം അപമാനിതരാകാതിരിക്കാൻ ശ്രമിക്കുക. മതത്തെ ഉപയോഗിച്ച് ജീവിക്കാതിരിക്കുക. ജാതിമതവികാരങ്ങളില്ലാതെ മാനവികത മാത്രം തുളുമ്പുന്ന മാനവപാരമ്പര്യം ഉണ്ടാവുമെന്ന അത്യാഗ്രഹമൊന്നുമില്ലെങ്കിലും അങ്ങനെ ആഗ്രഹിച്ചെങ്കിലും എനിക്കീ ജന്മം മുന്നോട്ട് തള്ളണം !!

വയലാറിനെ ഓർക്കാം:
"മനുഷ്യൻ മതങ്ങളെ സൃഷിടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
ഈ മണ്ണ് പങ്ക് വച്ചൂ....."

***

2020 ഫെബ്രുവരി 16, ഞായറാഴ്‌ച

ആർത്തവത്തിനും അടയാളങ്ങൾ വേണം!


പത്രങ്ങളൊക്കെ വായിക്കാൻ ചെറുപ്പത്തിലേ പ്രേരിപ്പിച്ചത് അച്ഛനാണ്. അത് വന്നു വന്ന്, ഒരു തരം addiction ആയി മാറിയത് ഞാൻ തന്നെ മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളുടെ പ്രേരണയാൽ കള്ള് കുടിക്കാൻ പഠിച്ചത് പോലെ, അച്ഛൻറെ പ്രേരണയാൽ പത്രം വായിക്കാൻ പഠിച്ചത് ഇന്ന് കള്ള് കുടിയേക്കാൾ വലിയ തലവേദനയായിരിക്കുന്നു എന്ന നഗ്നസത്യം (വസ്ത്രങ്ങൾ കട്ട് പോയത് കൊണ്ട് നഗ്നനായി പുഴ നീന്തിയ സത്യമല്ല !) ഇന്ന് ഞാൻ ശരിയായി മനസ്സിലാക്കുന്നു. എനിക്ക് ഈ വലിയ addiction സമ്മാനിച്ച സ്വന്തം അച്ഛനോട്, ഈയ്യൊരറ്റ കാരണം കൊണ്ട് തന്നെ ദേഷ്യവും തോന്നുന്നുണ്ട്.

പത്രത്താളുകൾ ഓരോന്ന് മറിക്കുന്തോറും, നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും കാര്യത്തിന് പോയാലുണ്ടാകുന്ന അവസ്ഥയാണ് മനസ്സിലുണ്ടാകുന്നത്. ഒരു കാര്യം സാധിക്കാൻ, നാട്ടിലെ  ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ പോയാൽ, ആ കാര്യാലയത്തിലുള്ള ഒരുവിധം സകലരെയും ശപിച്ചിട്ടോ  അല്ലെങ്കിൽ അത്രമേൽ സഹിക്കാൻ പറ്റാഞ്ഞ് അവരിലാർക്കെതിരെയെങ്കിലും തീഷ്ണമായി പ്രതികരിച്ചോ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ. അതുപോലെ പത്രം വായിച്ചാൽ, വിവരം കൂടിയ രാഷ്ട്രീയക്കാരെയും മതമേലദ്ധ്യക്ഷന്മാരെയും ബലാത്സംഗികളെയും പീഡകരെയും കൈയ്യൂക്കുള്ളവന്മാരെയും മനസ്സിലെങ്കിലും പുലഭ്യം പറയാതെ ഒരൊറ്റ ദിനവും കടന്ന് പോകാറില്ല.

അങ്ങനെ വായിക്കുന്നതിനിടയിൽ, മനസ്സിനെ കുടയുന്ന ചില സംഭവങ്ങളുണ്ടാകുമ്പോൾ മനസ്സിന്റെ പ്രേരണയാൽ അറിയാതെ സംഭവിക്കുന്നതാണ് എന്റെ കുറിപ്പുകളിൽ കൂടുതലും. 

ആർത്തവത്തിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള സമീപനങ്ങളെക്കുറിച്ചും, മുൻപ് വേറെ സന്ദർഭങ്ങളിൽ ഞാനെഴുതിയിട്ടുണ്ട്. 'നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും', 'ആചാരങ്ങളെ ആലിംഗനബദ്ധരാക്കി അഭിനയിക്കുന്നവർ' (വായിക്കാൻ ലിങ്കുകളിൽ അമർത്തുക - ഈ വായനകൾ നിങ്ങളെ ചിന്തിപ്പിക്കും, തീർച്ച.) എന്നീ കുറിപ്പുകളിൽ (മറ്റ് പല ശബരിമല വിഷയങ്ങളിലും - ലേഖനങ്ങൾ) ആർത്തവസംബന്ധിയായ പല കാര്യങ്ങളെയും അനുഭവവെളിച്ചത്തിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അന്നെഴുതിയ പല കാര്യങ്ങളും ഞാനിവിടെ ആവർത്തിക്കുന്നില്ല. ഈ എഴുത്തുകൾക്ക് ശേഷവും ചെറിയ ചെറിയ പ്രകോപനങ്ങൾ ഉണ്ടായെങ്കിലും, മൂന്നാല് ദിവസങ്ങൾ മുന്നേ ഗുജറാത്തിലെ ഭുജ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കൂടത്തിൽ സംഭവിച്ച ചില കൊള്ളരുതായ്മകളാണ് ഈയ്യൊരു കുറിപ്പും കൂടെ എഴുതാൻ മനസ്സ് നിർബന്ധിച്ചത്.

ഭുജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിക്ക് കീഴിലുള്ള സഹജാനന്ദ് ഇൻസ്റ്റിട്യൂട്ടിലെ 68 ഓളം വിദ്യാർത്ഥിനികളെ അവിടത്തെ വനിതയായ പ്രിൻസിപ്പാളാണ്, അടുത്തുള്ള ഏതോ അമ്പലത്തിലും പള്ളിക്കൂടത്തിലെ ഭക്ഷണശാലയിലും  ആർത്തവ സമയത്ത് കയറി എന്നാരോപിച്ച്, ആരാണ് കയറിയത് എന്ന് ഉറപ്പിക്കാൻ വസ്ത്രമഴിച്ചുള്ള പരിശോധനകൾ, മറ്റ് അദ്ധ്യാപികമാരുടെ സഹായത്താൽ നടത്തിയത് ! പരാതിപ്പെട്ടാൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്. സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെ !! ആചാരങ്ങൾക്ക് അടിമപ്പെട്ട് മസ്തിഷ്‌കം മതങ്ങൾക്കടിയറ വെച്ചാൽ ഇതും സംഭവിക്കും ചിലപ്പോൾ ഇതിനപ്പുറവും.

ശബരിമലയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ആർത്തവമാണ്. കുറച്ച് വർഷങ്ങൾക്ക് മുന്നേ കേരളത്തിലെ ഒരു വ്യവസായ സ്ഥാപനത്തിലെ ശുചിമുറിയിൽ നാപ്കിൻ നിക്ഷേപിച്ചെന്നും പറഞ്ഞ്, ആ നാപ്കിൻ ധരിച്ച സ്ത്രീയെ കണ്ടെത്താൻ ഇത് മാതിരി വസ്ത്രാക്ഷേപ പരിപാടികൾ നടന്നിരുന്നു. അതിനെതിരേ ഒരു കൂട്ടം സ്ത്രീകൾ സമരങ്ങൾ നടത്തിയെങ്കിലും, ആ സമരങ്ങൾ അറബിക്കടലിലെ അലകൾക്കുള്ളിൽ ഒതുങ്ങിപ്പോവുകയാണുണ്ടായത്! അത്രക്ക് രൂക്ഷമാണ് ആർത്തവത്തെ സംബന്ധിച്ച്, സാമാന്യ മനസ്സുകളിലെ തികട്ടലുകൾ. ആർത്തവം.. ആർത്തവം എന്ന് വിളിച്ച് കൂവി നടന്നില്ലെങ്കിലും, കെട്ട മനസ്സിലുണ്ടാവുന്ന ആ തികട്ടലുകളാണ് ഈ രീതികളിൽ പുറത്ത് വരുന്നത്. 

പള്ളിക്കൂടം എന്നത് സരസ്വതീ ക്ഷേത്രമാണെന്ന് കരുതുന്ന അതേ കൂട്ടം ആൾക്കാരാണ്, ആർത്തവമുള്ള സ്ത്രീ അമ്പലങ്ങളിൽ കയറിയാൽ ഒച്ചവെക്കുന്നത്. സരസ്വതീക്ഷേത്രമായ പള്ളിക്കൂടത്തിൽ ആർത്തവമുള്ള സ്ത്രീക്ക് കയറിപ്പഠിക്കാമെങ്കിൽ, എന്തുകൊണ്ട്, മറ്റമ്പലങ്ങളിൽ കയറിക്കൂടാ എന്ന് ചോദിച്ചുകൂടെന്നെനിക്കറിയാം. വേദാന്തവും തന്ത്രസമുച്ഛയവും പഠിക്കാത്ത എനിക്ക് അതൊന്നും മനസ്സിലാവില്ലെന്ന് എന്നോട് ഇതിനകം തന്നെ ജ്ഞാനികൾ പറഞ്ഞു തന്നിട്ടുണ്ട്. ആർത്തവം ദൃഷ്ടിയിൽ പെട്ടാൽത്തന്നെ ഉരുകിപ്പോകുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അതിന് പുറമേ ദൈവപ്പേടിയിൽ പൊതിഞ്ഞ് സ്ത്രീകളെ ചെറുപ്പത്തിലേ മസ്തിഷ്കമസാജുകൾ നടത്തുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതലെളുപ്പവുമാകുന്നു. 
   
ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഇപ്പോൾ കൃത്യമായും തോന്നുന്നുണ്ട്. ചിലപ്പോൾ ഭാവിയിൽ ഇനിയും കൂടുതൽ പറയേണ്ടി വന്നേക്കുകയും ചെയ്യാം.ആയതിനാൽ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ കുറച്ചെങ്കിലും കുറയ്ക്കാൻ, എനിക്കൊരു ഉപായം നിർദ്ദേശിക്കാനുണ്ട്. ഹിന്ദുസ്ത്രീകളുടെ ഇടയിലാണ് ആർത്തവം സംബന്ധിച്ച് ഈ വസ്ത്രമുരിയൽ ഇപ്പോൾ കാര്യമായി നടക്കുന്നത്. കല്യാണം കഴിഞ്ഞ, ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ, കല്യാണം കഴിഞ്ഞതാണെന്ന അടയാളമെന്ന നിലയിൽ നെറ്റിയിലെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് ഇന്നും വളരെ സാധാരണമാണ്. അത് പോലെ ആർത്തവമുള്ള സ്ത്രീകൾ (പെൺകുട്ടികളടക്കം) ഇതുപോലുള്ള എന്തെങ്കിലും അടയാളം, മറ്റുള്ളവർക്ക് കാണത്തക്ക രീതിയിൽ അണിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ലേ? ഉദാഹരണത്തിന്, ആർത്തവമുള്ളവർ, നെറ്റിയിൽ പച്ചച്ചാണകത്തിന്റെ നേരിയ ഒരു വര വരക്കട്ടെ. അപ്പോൾ ആർക്കാണ് അസുഖമുള്ളതെന്ന്, പള്ളിക്കൂടത്തിലെ അദ്ധ്യാപികക്കും, സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കും മാത്രമല്ല, അവരെകാണുന്ന എല്ലാവർക്കും മനസ്സിലാകും. ശബരിമല പോലുള്ള സ്ഥലങ്ങളിൽ പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾ എന്ന പ്രശ്നവും മുഴുവനായും ഒഴിവാക്കാം. ഈ വയസ്സിനിടയ്ക്കല്ലാത്ത സ്ത്രീജനങ്ങൾ വന്നാൽ അടയാളം നോക്കി തിരിച്ചറിയാമല്ലോ ! ദൈവത്തിന് പഴുതില്ലാത്ത  full security വാഗ്ദാനം ചെയ്യാനും പറ്റും!! ഈയ്യൊരു പുതിയ ആചാരം, ദൈവത്തിന്റെ കല്പനയാണെന്ന പേരിൽത്തന്നെ, പുരോഹിതർ ഏതെങ്കിലും ശ്ലോകങ്ങളുടെ അകമ്പടിയോടെ സ്ത്രീകളോട്   ഉദ്‌ഘോഷിക്കണം. ആർക്കും നാണക്കേടില്ലാതെ, ആർത്തവ പ്രശ്നങ്ങൾ പകുതിയെങ്കിലും പരിഹരിക്കപ്പെടും !! കാലഭൈരവന്റെ ഉപ്പിൽ കൈവച്ച  ഉറപ്പ് guarantee !!!

കുറിപ്പ്: ഇനി ഈ നിർദ്ദേശത്തിന്റെ പേരിൽ, ഈ നിർദ്ദേശത്തിന്റെ ഉദ്ഘാടനം എന്റെ ഭാര്യയുടേയോ മക്കളുടെയോ മുകളിൽ നടത്തണമെന്ന് താല്പര്യപ്പെടുന്നവർ, കുറച്ച് ചാണകം തിന്നതിന് ശേഷം മാത്രം താല്പര്യപ്പെടാനപേക്ഷ.

***

2020 ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഗാന്ധിജിയും ഗോഡ്സെയും പ്രഗ്യയിലൂടെ

(Picture Source: Google)
Published in Naaraayam Facebook page on 30th Jan 2020

ഇന്ന് ജനുവരി 30. ഈ വർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു... കഴിഞ്ഞവർഷത്തെപ്പോലെ, നമ്മുടെ ഭാരതമഹാരാജ്യത്തിന്റെ MP മാരിൽ രാജ്യസ്നേഹം അത്യധികം തുളുമ്പി നിൽക്കുന്ന സാമാജികയായ പ്രഗ്യാസിങ് താക്കൂർ, ഈ വർഷത്തിലെ ജനുവരി 30 നും, ചോരജലം നിറച്ച മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിറയൊഴിച്ച്, ഭാരത്മാതക്കും 'മഹാത്മാ' നാഥൂറാം ഗോഡ്സേക്കും ആയിരമായിരം ജയ് വിളിച്ച്, അതിന്റെ വീഡിയോയുമെടുത്ത് നിർവൃതി കൊള്ളുമോയെന്ന് ഇത്തിരി ആശങ്കയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... പക്ഷെ അങ്ങനെ സംഭവിച്ചതായി വാർത്തയൊന്നും കണ്ടില്ല.. ചിലപ്പോൾ താക്കൂർജി, ഗാന്ധിജിയോട് മനസ്സാ മാപ്പും പറഞ്ഞ്, ആരും കാണാതെ കക്കൂസിൽ കയറി കണ്ണാടി നോക്കി വെടിവച്ചുകാണും, സ്വന്തം കാൻസറിനൊപ്പം രാജ്യത്തിന്റെ കാൻസറും മാറ്റാൻ !

സവർക്കറിന്റെ പ്രതിമ പാർലമെന്റിൽ വച്ചതവിടെയിരിക്കട്ടെ. പ്രതിമയല്ലേ, ചിരിക്കുകയോ ചിന്തിക്കുകയോ ചിലക്കുകയോ ചെയ്യില്ലല്ലോ. അപ്പോൾ കുഴപ്പമില്ല. അതിന്റെ സന്ദേശങ്ങളെന്തായിരുന്നാലും കാണുന്നവർ അവരവരുടെ ചരിത്രജ്ഞാനത്തിനനുസരിച്ച് അതിനെ വിവക്ഷിക്കട്ടെ. പക്ഷേ, നാക്കെടുത്താൽ വിരലിലെണ്ണാവുന്നവർക്ക് മാത്രം രോമാഞ്ചമുണ്ടാക്കി കാളകൂടം വമിപ്പിക്കുന്ന, കാവിപ്പിത്തം ബാധിച്ച, ജീവനുള്ള പ്രഗ്യാസിങ് താക്കൂർജിയെ സാങ്കേതികത്വത്തിന്റെ ന്യായം പറഞ്ഞ് പാർലമെന്റിൽ ഇരിക്കാനനുവദിക്കുന്ന, ശ്വാസോച്ഛ്വാസങ്ങളിൽ ദേശസ്നേഹം മാത്രം തുളുമ്പുന്ന, മഹാത്മാഗാന്ധിയെയും ഗോഡ്സെയെയും വിപരീതദിശകളിൽ മനസ്സിലാക്കുന്ന പാർട്ടിക്കാരെ തീർച്ചയായും തിരിഞ്ഞു നിന്ന് തന്നെ നമിക്കണം, കൂടെ താക്കൂർജിയെ തിരഞ്ഞെടുത്ത ജനങ്ങളെയും!

***

2019 മാർച്ച് 2, ശനിയാഴ്‌ച

വളിയൊച്ചയെ പേടിക്കുന്നവരുടെ യുദ്ധക്കൊതി


രണ്ടാഴ്ചക്കാലമായി തിളച്ച് മറിഞ്ഞ് തുളുമ്പാൻ നിന്ന എന്റെ ദേശസ്നേഹം  യുദ്ധമില്ലാതായതോടെ ഇപ്പോൾ തണുത്താറിയിരിക്കുന്നു. ദേശസ്നേഹം തിളക്കാൻ ഇനിയും ഒരു ഭീകരാക്രമണം ഉണ്ടാകേണ്ടിയിരിക്കുന്നു എന്നോർക്കുമ്പോൾ പേടി തോന്നുന്നു. സിനിമാ കൊട്ടകയിൽ ദേശസ്നേഹം കാണിക്കേണ്ടത് ഇരുന്നിട്ടാണോ നിന്നിട്ടാണോ; ഭക്ഷണം കഴിക്കുമ്പോൾ ദേശസ്നേഹം കാണിക്കേണ്ടത് ബീഫിനെ മട്ടനാക്കിയിട്ടാണോ; ഭരണാധികാരിയെ വിമർശിക്കുമ്പോൾ ദേശസ്നേഹം കാണിക്കേണ്ടത്, മോദിയെ വിട്ട് മൻമോഹനെ വിമർശിച്ചിട്ടാണോ എന്നൊക്കെയുള്ള സന്ദേഹങ്ങളുടെ കൂട്ടത്തിൽ പുതിയൊരു സന്ദേഹം കൂടി ഈ കാലയളവിൽ വന്നു ചേർന്നു -  സമാധാനത്തിനായി ദേശസ്നേഹം കാണിക്കേണ്ടത് യുദ്ധത്തിന് വേണ്ടി അഹോരാത്രം ആഹ്വാനം ചെയ്തുകൊണ്ടാണോ എന്നതാണാ സന്ദേഹം.

പട്ടാളക്കാരെക്കാളും, പട്ടാള സാങ്കേതിക-ഉപായ-വ്യൂഹ വിവരങ്ങൾ ഈ കാലയളവിൽ എന്നിൽ വന്ന് ചേർന്നത് ഇക്കാലയളവിലുണ്ടായിട്ടുള്ള വലിയൊരാശ്വാസമാണ്. മിറാഷിന്റെയും മഗ്ഗിന്റെയും സുഖോയിയുടെയും എല്ലാ സ്ക്രൂവിന്റെ അളവും ഇന്നെനിക്ക് മനഃപാഠമാണ്. ഒരു യുദ്ധവിമാനം മുഴുവനായിത്തന്നെയുണ്ടാക്കാനുള്ള വിദ്യകൾ സോഷ്യൽ മീഡിയകൾ പുറത്ത് വിട്ടിട്ടുണ്ട്. ഒന്നുണ്ടാക്കിയാലോ എന്ന ആലോചനയിലാണ് ഞാനും. ഇന്ദിരാഗാന്ധി വാങ്ങിയ ആയുധത്തിനാണോ, അതോ മോദി വാങ്ങാൻ പോകുന്ന ആയുധത്തിനാണോ മൂർച്ച എന്നത് രാകി നോക്കിപ്പറയാൻ, കരുവാന്റവിടത്തെ കൊല്ലനെ ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യവും അറിഞ്ഞു.

സ്വന്തം ചന്തിയുടെ ഉള്ളിൽ നിന്നും പൊട്ടുന്ന വളിയുടെ ഒച്ച പോലും കേട്ടാൽ ഞെട്ടിവിറക്കുന്ന, അണുബോംബിന്റെ ഫിസിക്സിനെക്കുറിച്ച് മറ്റാരേക്കാളും വശമുള്ള, രാത്രി സ്വസ്ഥമായി ശീതളസ്വപ്നങ്ങളിൽ വിരാജിക്കുന്ന സാധാരണക്കാർക്ക്,  പട്ടാളക്കാർക്കറിയുന്നതിനെക്കാൾ യുദ്ധതന്ത്രങ്ങൾ അറിയുമെന്നത് പട്ടാളക്കാർക്ക് പോലും അത്ഭുതമുണ്ടാക്കിയത്രേ. യുദ്ധമാണെങ്കിൽ അണ്വായുധം പ്രയോഗിച്ച് തന്നെ വേണമത്രേ... ! എന്നെങ്കിലും ഒരിക്കൽ മരിക്കുന്നത് കൊണ്ട്, ധീരനായി വെടികൊണ്ട് തന്നെ മരിക്കണം, അതും പുറത്ത് കൊള്ളുന്നതിന് പകരം നെഞ്ചിൽത്തന്നെ വെടി കൊണ്ട് മരിക്കണം... എന്നിട്ട് സമാധാനം ഉണ്ടാക്കണം !! ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, ഒരു കമ്പിത്തിരി പോലും കത്തിക്കാത്ത സാധാരണക്കാരന്റെ അവസരവീരവാദങ്ങളാണെന്ന് ഏതൊക്കെയോ യുദ്ധവിരുദ്ധന്മാർ ചില മാളങ്ങളിലിരുന്ന്  ചിലർ അപഖ്യാതി പരത്തുകയാണ് !!

പാകിസ്ഥാനിൽ അണുബോംബിട്ടാൽ, അതിന്റെ അണുപ്രസരണം തടയുന്നതിന് നമ്മുടെ അതിർത്തിയിൽ ഉണ്ടാക്കിയെടുത്ത പ്രത്യേക സംവിധാനത്തിന്റെ സാങ്കേതികവിദ്യ  അടുത്ത ശാസ്ത്ര നോബൽ സമ്മാനത്തിനുള്ള എൻട്രിയായി കൊടുത്തിട്ടുണ്ടെന്നതാണ് കേൾവി. ഇവിടുത്തെ പയിനായിരം ചത്താലും അപ്പുറത്ത് പയിനായിരത്തൊന്ന് ചത്താൽ, കണക്കുകളിൽ അത് ഇവിടുത്തെ വിജയമാക്കി കണക്കാക്കും എന്ന് 'ഷാ'ജി തിയറി ഉപയോഗിച്ച് വിശദീകരിച്ചത്, ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നു.

രഹസ്യാന്വേഷണവിവരങ്ങൾ, രഹസ്യാന്വേഷണ ഏജൻസികൾ നേരിട്ട് പത്രമാപ്പീസുകളിലാണ് എത്തിക്കുന്നത് എന്നത് പത്രങ്ങളും ടിവിയും സോഷ്യൽ മീഡിയകളും കൊടുക്കുന്ന വാർത്തകളിൽ നിന്ന്  മുംബൈ ആക്രമണത്തിന്റെ കാലത്തേ നമ്മൾ അറിഞ്ഞതാണ്. സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയാൽ, അടുത്ത നിമിഷത്തിൽ ത്തന്നെ അതിന്റെ ചിത്രങ്ങളും വീഡിയോകളും പത്രമാപ്പീസുകളിലും ടിവി ചാനലുകളിലും എത്തുന്നത്, നാം ആർജ്ജിച്ച സാങ്കേതിക പുരോഗതിയുടെ ആഴം മനസ്സിലാക്കിത്തരുന്നു.  വാട്സാപ്പിന്റെ കുടുംബ-സുഹൃദ് കൂട്ടായ്മകളിലും ഫേസ്ബുക്കിലും ഇത്തരം വിവരങ്ങൾ മത്സരിച്ച് എത്തിക്കാനും, മറന്ന് പോകാതിരിക്കാൻ ഒരേ വിവരം തന്നെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നൂറ്റഞ്ചാവർത്തി അയച്ച് ഹൃദിസ്ഥമാക്കാൻ പ്രത്യേക വളണ്ടിയർമാർ സ്വയം ഉയർന്ന് വന്നതും രാജ്യ പുരോഗതിയെ കാണിക്കുന്നു.

നമ്മുടെ വീഡിയോ ഫോർവാഡ് തൊഴിലാളികളെപ്പോലെ അക്ഷീണം പ്രവർത്തിക്കുന്ന ഒരു തൊഴിലാളി വർഗ്ഗം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. മത്സരിച്ചുള്ള പ്രവർത്തനമാണ് അവരുടെ മുഖമുദ്ര. കിട്ടിയതെന്തും മുൻ പിൻ നോക്കാതെ മറ്റുള്ളവരിലേക്കെത്തിച്ച്,  മറ്റുള്ളവരെ വിവരസമ്പന്നരാക്കാനുള്ള അവരുടെ വാശി ശ്ലാളാഘനീയം തന്നെയാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടോ ഒരു വാട്സാപ്പ് അക്കൗണ്ടോ ഉണ്ടെങ്കിൽ ഒരു ലക്ഷം അദ്ധ്യാപകർ ഉള്ളതിന് തുല്യമാണെന്ന് ഈ സ്വാർത്ഥതാല്പര്യം ഒട്ടുമേ തീണ്ടാത്ത ഫോർവാഡ് തൊഴിലാളികൾ തെളിയിച്ച് തരും. പാകിസ്ഥാനെ അങ്ങനെ ചെയ്തു.. ഇങ്ങനെ ചെയ്തു... പഷ്തൂൺ മലകൾ തുരച്ച് മറിച്ച് കളഞ്ഞു എന്നൊക്കെയുള്ള വീരവാദങ്ങൾ, ഒരു യുദ്ധത്തടവുകാരനെ കിട്ടിയാൽ ഭയപ്പാടോടെ ഒരു പോറലുമേല്പിക്കാതെ നമ്മുടെ പട്ടാളക്കാരനെ തിരിച്ചയക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കും എന്നവർ പ്രാവർത്തികമായി കാണിച്ച് തന്നിരിക്കുന്നു. 

ഒരു ഭരണമാറ്റം ആഗ്രഹിച്ചിരുന്ന ഞാൻ, ഭീകരത ഇല്ലാതാക്കാൻ ഭീകര താവളങ്ങൾ ഇപ്പം പൊട്ടിക്കും.. ഇപ്പം പൊട്ടിക്കും... എന്നും ജി ഡി പിയുടെ ഉയരം എവറസ്റ്റ് കയറ്റുമെന്നൊക്കെപ്പറഞ്ഞ് മോഹിപ്പിച്ച് വന്ന മോദിയെ ഞാൻ വല്ലാതെയങ്ങ് ആരാധിച്ച് പോയി... നെഹ്രുവിന്റെ കാലത്ത് ലാഹോർ വരെ കയ്യേറി വിട്ടുകളഞ്ഞ മിസ്റ്റേക്കുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കാൻ; ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗാന്ധിയും ഒക്കെ അന്തർദേശീയ സമ്മർദ്ദ ഫലമായി ഉണ്ടാക്കിയെടുത്ത കരാറുകളിൽ ഒപ്പിട്ട് കൊണ്ട്, അതുവരെ നേടിയെടുത്തതൊക്കെയും കളഞ്ഞ് കുളിച്ചുകൊണ്ട് നടത്തിയ പൊട്ടത്തരങ്ങൾ ആവർത്തിക്കിക്കാതിരിക്കാൻ; വാജ്‌പേയി ചെയ്തത് പോലെ പരാക്രമികളെ വിട്ടുകൊടുത്ത് കൊണ്ടുള്ള കളികൾ ആവർത്തിക്കാതിരിക്കാൻ, അധികാരത്തിലെത്തിയ ഉടനെ, പ്രതിരോധമാണ് യുദ്ധത്തിനെക്കാൾ നല്ലത് എന്ന തരത്തിൽ, ഭീകരരുടെ സങ്കേതങ്ങൾ അങ്ങോട്ട് കയറി നശിപ്പിച്ച്‌ കളഞ്ഞില്ലേ? ഇപ്പുറത്ത് പൊട്ടിക്കാൻ സ്വന്തം പൃഷ്ഠം കാണിച്ച് കൊടുക്കുന്നതിന് മുന്നേ അപ്പുറത്തുള്ളവന്റെ മണ്ട പൊട്ടിച്ചില്ലേ? ഭീരുക്കളായ ഭരണാധികാരികൾ പോയി അമ്പത്തെട്ടിഞ്ച് നെഞ്ചളവുമായി ധീരൻ വന്നപ്പോൾ പത്താൻകോട്ടും ഉറിയും പുൽവാമയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയില്ലേ? അമ്പതോളം ദരിദ്രനാരായണന്മാർ  നോട്ട് നിരോധനം മൂലം മരിച്ചെങ്കിലും ഭീകരൻ പട്ടിണി കിടക്കേണ്ടിവരുമെന്ന് കാണിച്ച് തന്നില്ലേ? അമ്പത് കൊല്ലം കൊണ്ട് ISRO ഉണ്ടാക്കിയെടുത്തതിനെക്കാൾ പുരോഗതി അഞ്ച് കൊല്ലം കൊണ്ട് ISRO ഉണ്ടാക്കിയില്ലേ? രൂപയുടെ മൂല്യം എഴുപതിൽ നിന്ന് മുപ്പത്തഞ്ചാക്കി മറുനാടൻ മലയാളികളെ ഞെട്ടിച്ച് കളഞ്ഞില്ലേ? അന്താരാഷ്‌ട്രതലത്തിൽ എണ്ണക്ക് ബാരലിന് എത്ര കുറഞ്ഞാലും, വില കൂട്ടിത്തന്നെ വച്ചുകൊണ്ട്  കുറച്ചതായി നടിക്കാം എന്ന സൂത്രവാക്യം അവതരിപ്പിച്ചില്ലേ? ആധാറിനെയും വോട്ടിങ് യന്ത്രത്തെയും കുറ്റം പറഞ്ഞിരുന്നത് നിർത്തിയില്ല? ഭാരതത്തിൽ എന്ത് സാധനം ഇന്നെടുത്താലും അതിൽ ദേശസ്നേഹം എന്ന പ്രോപ്പർട്ടി തിരുകിയില്ലേ? പലസമയങ്ങളിലായി എല്ലാ കാലത്തും നടന്നിരുന്ന സർജിക്കൽ സ്ട്രൈക്ക് എന്നത് ഒരു മുദ്രാവാക്യമായി മാറ്റിയില്ല? സാമ്പത്തിക കുറ്റവാളികൾ മറ്റ് നാടുകളിലേക്ക് കുത്തൊഴുകിപ്പോകുംപോലെ ഒഴുകിപ്പോകുന്നത് തടഞ്ഞില്ലേ? ബിൻലാദൻ മോഡൽ ഓപ്പറേഷനുകൾ നടത്തി, ദാവൂദിനെയും മസൂദ് അസ്ഹറിനെയും, ഹാഫിസ് സയ്യദിനെയും പിടിച്ചു കെട്ടിക്കൊണ്ട് വന്ന് ഇന്ത്യാ ഗേറ്റിൽ വച്ച് തൂക്കിക്കൊന്നില്ലേ? റിസർവ് ബാങ്കിന്റെ റിസർവ് ശേഖരത്തിന്റെ ഒരു ഭാഗം സർക്കാരിന് കൈമാറി സാമ്പത്തികം ഉയർത്തിയില്ലേ ?  രാജ്യത്ത് ഇതുവരെയുണ്ടായ എല്ലാ നല്ലകാര്യങ്ങളും ഉണ്ടായത് ഇക്കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ മാത്രമാണെന്ന് കൊച്ച് കുട്ടികൾ പോലും പറയാൻ തുടങ്ങിയില്ല? ഒരു കളിപ്പാട്ടവിമാനം പോലുമുണ്ടാക്കിയിട്ടില്ലാത്ത കമ്പനിക്ക് റാഫേൽ യുദ്ധവിമാനം ഉണ്ടാക്കാമെന്ന് തെളിയിച്ചില്ലേ? പ്രതിപക്ഷത്തിനെയോ അതിന്റെ നേതാക്കളെയോ വൃത്തികെട്ട രീതിയിൽ കളിയാക്കാതെ മുൻ ഭരണാധികാരികളെ ആഗോളതലത്തിൽ പോലും കളിയാക്കാതെ, ഇതുവരെയില്ലാത്തവിധം രാഷ്ട്രീയ ആഡ്ഢ്യത്തം എന്താണെന്ന് കാണിച്ച് തന്നില്ലേ? എതിരഭിപ്രായമുള്ളവനെ സ്നേഹം കൊണ്ട് കീഴടക്കിയില്ലേ? ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഉണ്ടായിരുന്ന തരത്തിലുള്ള സ്തുതിപാഠകരും അന്ധമായ ആരാധനക്കാരും വെറും ഭൂതകാലത്തിന്റെ ഭൂതഗണങ്ങളാണെന്ന് തെളിയിച്ച് തന്നില്ലേ? എന്തിനധികം, രാമനും അയ്യപ്പനും മതത്തിനും രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിച്ചില്ലേ? നല്ല രാഷ്ട്രീയം കാഴ്ച വച്ച്,  ഇറ്റലിയിൽ നിന്നും മക്കത്തായത്തിൽ നിന്നും ജനാധിപത്യത്തെ രക്ഷിച്ചില്ലേ? ഒരു ഭരണാധികാരി എന്ന നിലയിൽ ഇത്രച്ചെറിയ കാലത്തിനുള്ളിൽ ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ മോദിക്കല്ലാതെ വേറെ ആർക്ക് കഴിയും ?

ഇതുവരെയില്ലാത്തവിധം, പാർട്ടി, മതം, ദൈവം, ദേശീയത എന്നീ വലിയ സംഭവങ്ങളെ ഒരുമിച്ച് സമ്മേളിപ്പിച്ച് വിജയം വരിച്ചുകൊണ്ടിരിക്കുകയല്ലേ ഉല്പതിഷ്ണുക്കളായ രാഷ്ട്രീയക്കാർ. ഈ ചതുർഭുജ സമ്മേളനത്തിൽ സൈന്യത്തെയും സമർത്ഥമായി വിന്യസിപ്പിക്കുകയാണ് അഭിനവ ക്ഷത്രിയന്മാർ എന്നത് യുദ്ധവിരോധികളായ ഭീരുക്കൾക്ക് ഇനിയും മനസ്സിലായിട്ടില്ല! യുദ്ധമാണ് രാഷ്ട്രതന്ത്രം എന്ന് ചാണക്യനെയും മറ്റും ഉദ്ധരിച്ച് ചിന്തിച്ച് മനസ്സിലാക്കാൻ പറ്റാത്തവരാണ് യുദ്ധവിരോധികൾ... യുദ്ധമൊഴിവാക്കലാണ് ഭരണാധികാരിയുടെ വിജയമെന്നത് വിഡ്ഢിത്തമാണെന്ന് അറിഞ്ഞുകൂടാത്തവരാണ് യുദ്ധത്തെ എതിർക്കുന്നത്. യുദ്ധം യുദ്ധം എന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ച് കൂകി, യുദ്ധം തുടങ്ങാണെന്ന വ്യാജേന ഭീകരാക്രമങ്ങളെ ഉപയോഗിക്കുന്നതിന് മഹാഭാരതയുദ്ധത്തിനോട് സാമ്യം ഉണ്ടാവുന്നത് സ്വാഭാവികമല്ലേ? സ്വന്തം നിലനിൽപിന് ഭീകരത എന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ !! യുദ്ധത്തിൽ പങ്കെടുക്കുന്നവർ ഹൂറികളുമായി മുന്തിരിച്ചാറിൽ നീന്താൻ പോകുന്നവരാണെന്ന് യുദ്ധത്തിന് വേണ്ടി ബഹളം വെക്കുന്ന സോഷ്യൽമീഡിയാ ബഹളന്മാർ  ഒളിഞ്ഞു നോക്കി കണ്ടുപിടിച്ചിരിക്കുന്നു.

ചില ബുദ്ധിരാക്ഷസന്മാർ ഇതൊക്കെ പാവം ചൈനയെ തകർക്കാനാണെന്ന് കണ്ട് പിടിച്ചുകളഞ്ഞത് ആർക്കും മനസ്സിലാകുന്നില്ലത്രേ... ചൈന പാകിസ്ഥാനിലൂടെയുണ്ടാക്കുന്ന ചൈനാ-പാകിസ്ഥാൻ എക്കണോമിക് കോറിഡോറിനെ തകർക്കാനുള്ള പരിപാടിയാണെന്നും അത് തകർന്നാൽ ഇന്ത്യക്ക് പച്ചരി കിട്ടില്ലെന്നുള്ള യാഥാർത്ഥ്യം പറഞ്ഞത് ചൈനയോടുള്ള കൂറ് കൊണ്ടാണെന്ന് ദേശീയവാദികൾ വിഡ്ഢിത്തം പറയുകയല്ലേ? ചൈനാമഹാരാജ്യത്തിലേക്ക് വിപ്ലവ രഹിതമായി ഭാരതത്തെ ലയിപ്പിച്ചാലുണ്ടാകുന്നതിന്റെ ഗുണഗണങ്ങൾ ഇവിടെയൊരു വിഡ്ഢിക്കും മനസ്സിലാകുന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്. സ്വന്തമായി സേനയുള്ള , സ്വന്തമായി കോടതിയുള്ള പാർട്ടികളുണ്ടാകുന്നത് മോശമാണെന്ന് തോന്നുന്നത്, ദാസ് ക്യാപ്പിറ്റൽ വായിച്ച് നോക്കാത്തവർക്ക് മാത്രമുണ്ടാകുന്ന രോഗമാണെന്ന് എത്ര പേർക്കറിയാം? സദ്ദാമും സ്റ്റാലിനും ഹിറ്റ്ലറും ഒക്കെ നൂറായിരലക്ഷങ്ങളെ കൊന്നൊടുക്കിയത് ലോക നന്മക്ക് വേണ്ടിയാണെന്ന് എത്രപേർക്കറിയാം? അണുബോംബിട്ടത് കൊണ്ട് മാത്രം നിന്നുപോയ ആ ലോകനന്മ നമുക്ക് തിരിച്ച് പിടിക്കണ്ടേ?

പട്ടാളത്തെ പിന്നാമ്പുറത്ത് ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയം മാർക്കറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് പട്ടാളക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതല്ലേ  എന്നതാണ് ബാക്കിയുള്ള ഒരേയൊരു സംശയം. ഒന്നുകിൽ പട്ടാളക്കാർ രാഷ്ട്രീയത്തിൽ ചേരട്ടെ അല്ലെങ്കിൽ രാഷ്ട്രീയക്കാർ പട്ടാളത്തിൽ ചേരട്ടെ. രാഷ്ട്രീയക്കാരുടെ ധൈര്യം കാൽമുട്ടിലായത് കൊണ്ട് രണ്ടാമത് പറഞ്ഞത് ഒരിക്കലും നടക്കില്ലെന്ന് ഇന്നാട്ടിലെ ഏത് തെരുവ് ശ്വാനനും അറിയാം എന്ന് യുദ്ധവിരോധികൾ പറഞ്ഞു കളയും! ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ, പ്രക്ഷാളനം ചെയ്യപ്പെട്ടവരാണെന്ന് പൊതുജനമെന്നത് പച്ചവേഷം കെട്ടിയ രാഷ്ട്രീയരാവണന്മാർക്കും അറിയാമെന്ന് പറയുന്നത് വെറും അന്ധമായ വിരോധത്തിന്റെ പുറത്താണെന്നും യുദ്ധവിരോധികൾ പറഞ്ഞു വെക്കുന്നു !!

അമർന്നിരുന്ന്  സുഖിച്ചൊന്ന് പേടികൂടാതെ വളിയിടാനെങ്കിലും, ആരാനെ പ്രകോപിപ്പിച്ച് വീരസ്യചിത്തരാക്കി യുദ്ധത്തിലേക്ക് തള്ളിയിടാൻ ബഹളം കൂട്ടുന്നത് തെറ്റാണോ? എന്തായാലും അഭിനന്ദന്റെ മീശയുടെ സ്റ്റെയ്‌ൽ മുഖത്ത് രോമമുള്ള എല്ലാവർക്കും അനുകരിക്കാവുന്നതാണ് എന്നാണ് എന്റെ പക്ഷം. അതിൽ തർക്കമുണ്ടാകുമോ എന്നറിയില്ല!  സംഭവാമി യുഗേ യുഗേ  !!!  

2015 ജനുവരി 29, വ്യാഴാഴ്‌ച

'ഇരുമ'യിലെ ഒരുമ

[൨൦൧൩(2013) ൽ വാഷിംഗ്‌ടണ്‍ ഡി സി പ്രദേശത്തെ പേരുകേട്ട രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ല്യൂ & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിനു അനുബന്ധമായി  കലാപരിപാടികൾ അവതരിപ്പിക്കുവാൻ വേണ്ടി  'ഒരുമ' എന്നതായിരുന്നു ആശയമായി നിശ്ചയിച്ചിരുന്നത്. ഇതിനു കാരണം തന്നെ രണ്ടു സംഘടനകളുടെ ചരിത്രപരമായ ഒത്തുചേരലായിരുന്നു. പക്ഷേ, ചില കാരണങ്ങളാൽ മേൽപറഞ്ഞ ആശയം മാറി  'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം' എന്ന ആശയം (ഇതിന്റെ ആവിഷ്കാരം, 'പലവക' എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട് ) തീരുമാനിക്കുകയായിരുന്നു. ഈ കാര്യങ്ങൾക്ക്  വേണ്ടി കെ സി എസിന്റെ  അന്നത്തെ വിനോദസമിതി അദ്ധ്യക്ഷനായ ശ്രീ. സുരേഷ് നായർ എന്നെ സമീപിച്ച പ്രകാരം 'ഒരുമ' എന്ന ആശയത്തിന്  തയ്യാറാക്കിക്കൊടുത്ത നക്കലിന്റെ (ആദ്യരൂപരേഖ) ഘടന മാറ്റിയാണ് ഈ  വിവേചകഭേദകം(കുറിപ്പ്) തയ്യാറാക്കിയിട്ടുള്ളത് . അത്  നിങ്ങളുടെ വായനയിലേക്കായി ...]

ശ്രീ

ഈ പ്രപഞ്ചവും പ്രകൃതിയും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. വൈവിധ്യങ്ങൾ ഒരു യാഥാർത്‌ഥ്യമാണ്.  വൈവിധ്യങ്ങൾ ഉള്ളത് കൊണ്ടാണ് ഒരുമ ആവശ്യമായി വരുന്നത്.  മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും ദേശത്തിന്റെ പേരിലും വേഷത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും നിറത്തിന്റെ പേരിലും  സമ്പത്തിന്റെ പേരിലുമൊക്കെ ഇവിടെ വൈവിധ്യങ്ങൾ നിലനിൽക്കുന്നു. എന്നാൽ, ഈത്തരം വൈവിധ്യങ്ങൾ, അധികാരത്തിനും അക്രമത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനും അനീതിക്കും പാത്രമാകുകയാണെങ്കിൽ അവിടെ ഒരുമ അത്യാവശ്യമായി വരുന്നു. ഒരുമ ഇല്ലെങ്കിൽ അവിടെ സർവ്വനാശം ഫലം.



ഒരുമ എവിടെയൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യങ്ങളിൽ ആവശ്യമായി വരുന്നു എന്ന് നമുക്ക് നോക്കാം.

൧. വർണ്ണങ്ങൾ

ഈ പ്രകൃതിയിൽ നമ്മൾ പലതരത്തിലുള്ള വർണ്ണങ്ങൾ കാണുന്നു. ചുവപ്പും നീലയും പച്ചയും മഞ്ഞയും പാടലവും ഊതയും ഒക്കെ ചേർന്ന് നമ്മുടെ ചുറ്റുമുള്ള കാഴ്ചകൾ എത്ര മനോഹരമാണ്? എന്നാൽ ഇന്ന് ഓരോ നിറവും മാനവരാശിയിലെ പല വിഭാഗങ്ങളും അവരവരുടേതെന്നു പറഞ്ഞു കലഹിക്കുന്നു. കാവിയും പച്ചയും വെള്ളയും പോലെയുള്ള നിറങ്ങൾ, ഒരോരോ മതങ്ങൾ ഭാഗിച്ചെടുത്തപോലെയുള്ള പ്രതീതിയുണ്ടാക്കുന്നു. കറുത്തവൻ കൊള്ളാത്തവനാനെന്നും വെളുത്തവൻ മാന്യനുമാണെന്നുമുള്ള ഒരു ബോധം ആരും അറിയാതെ സൃഷ്ടിക്കുന്നു. കറുത്തവളെ കല്യാണം കഴിക്കാൻ ചില വെളുത്തവന് പറ്റാതാവുന്നു. പക്ഷേ പ്രകൃതി തന്നെ ഈ വർണ്ണങ്ങളെല്ലാം ശ്വേതവർണ്ണത്തിന്റെ വിവിധ ഭാവങ്ങൾ ആണെന്ന് മഴവില്ലെന്ന പ്രപഞ്ചനിർമ്മിതിയിലൂടെ നമുക്ക് കാണിച്ചു തരുന്നു. ഈയ്യൊരു സന്ദേശം മനസ്സിലാക്കുവാൻ ഇതിലും വലിയ ഉദാഹരണം വേറെ എന്തുണ്ട്? 

൨. മതങ്ങൾ

മനുഷ്യോപൽത്തി മുതൽ ഈ ഭൂമുഖത്ത് ഓരോരുത്തരുടെ അറിവിനും  ഇച്ഛക്കും ഭാവനക്കും അനുസരിച്ച് വിശ്വാസങ്ങളും ദൈവാരാധനയും ഒക്കെ ഉണ്ടായി. ഈ വിശ്വാസങ്ങൾ ആചാരങ്ങൾക്കും, ആ ആചാരങ്ങൾ അസാന്ദർഭികമായി ആചരിച്ച് അനാചാരങ്ങളും നിലവിൽ വന്നു. ഈ ഇങ്ങനെ ഉണ്ടായ അനാചാരങ്ങളെയും മൂല്യച്യുതികളെയും ജീർണ്ണതകളെയും ഇല്ലാതാക്കാൻ ചിന്തകന്മാരും പ്രവാചകന്മാരുമുണ്ടായി. ഈ ചിന്തകന്മാർ തിന്മകളിൽ നിന്ന് മുക്തമാക്കി മനുഷ്യരെ ഉദ്ധരിക്കാൻ ശ്രമിച്ചെങ്കിലും, ഈ ചിന്തകന്മാരുടെ ചില സ്വാർത്ഥതല്പരരായ അനുയായികൾ അതാത് ചിന്തകന്മാരുടെ പേരിൽ മതങ്ങളുണ്ടാക്കി, ആ ചിന്തകന്മാരുടെ നിഷ്കളങ്കരായ അനുയായികളെ മറ്റുള്ളവരിൽ നിന്ന് വിഭിന്നമാക്കി നിർത്തി പൌരോഹിത്യ സാമ്രാജ്യങ്ങളുണ്ടാക്കി.

ദൈവവും സ്വർഗ്ഗവും നരകവും എല്ലാം മിഥ്യകളാണെന്നും ഇവയൊക്കെ ഒരോരുത്തരരുടേയും കർമ്മഫലങ്ങൾ കൊണ്ട് അനുഭവിച്ചറിയേണ്ടതാണെന്നുമുള്ള കാര്യം മറച്ച് പിടിച്ച്, ദൈവം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന്റെ കൂടെ മാത്രമാണെന്നും ആ വിശ്വാസത്തിന്റെ കൂടെ നിൽക്കാത്തവർ സ്വർഗ്ഗരാജ്യം പൂകാതെ നരകരാജ്യത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നുമൊക്കെ ഈ പൗരോഹിത്യം 'ദൈവ'ത്തിന്റെ വളരെയടുത്ത് നിന്നുകൊണ്ട് പറയുന്നു. ഈ മതവിശ്വാസങ്ങളെല്ലാം സാഹോദര്യത്തിലും പരസ്പര സഹിഷ്ണുതയിലും ഊന്നിക്കൊണ്ടുള്ളതാണെന്ന് ശക്തിയുക്തം പറയുമ്പോഴും എവിടെയൊക്കെയോ മനുഷ്യർ തമ്മിൽ അതിർവരമ്പുകളും നിയന്ത്രണ രേഖകളും മാനസികമായി സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ആ സാഹോദര്യത്തിനും പരസ്പര വിശ്വാസത്തിനും പോലും ഇന്ന് പലരൂപങ്ങളിൽ കോട്ടം സംഭവിച്ചിരിക്കുന്നു. തീവ്രവാദങ്ങളും അന്ധവിശ്വാസങ്ങളും, ശാസ്ത്രം പുരോഗമിച്ചിട്ടും പിടിമുറുക്കുന്നു.

ഭൂമിയിൽ ജനിക്കുന്ന എല്ലാ കാക്കകളും കാക്കളാണെങ്കിൽ, എല്ലാ സിംഹങ്ങളും സിംഹങ്ങളാണെങ്കിൽ, ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും വെറും മനുഷ്യനാണ്, അതിന് ഒരു മതവുമില്ല. ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, അതിന്റെ പേരിൽ വരമ്പ് കീറി വേറിട്ട് ഇരിക്കേണ്ടതില്ല. മനുഷ്യവർഗ്ഗം മുഴുവനും മനുഷ്യത്വം എന്ന ഒരേ ഒരു തത്വത്തിൽ വിശ്വസിച്ചു മുന്നോട്ടു പോയാൽ എത്ര നന്നായേനെ. മനുഷ്യന്റെ ബുദ്ധിക്ക് ഈകാര്യം ഏത് കാലത്താണ് ഇനി മനസ്സിലാവുക?

നമുക്ക് വയലാറിന്റെ വരികൾ കടമെടുക്കാം.

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കുവച്ചൂ" - എന്താ ശരിയല്ലേ ?? മനുഷ്യനല്ലേ ഈ നൂലാമാലകളൊക്കെ ഉണ്ടാക്കിയത്? അല്ലാതെ ദൈവം എന്നെ ഇങ്ങനെയേ ആരാധിക്കാവൂ എന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?

൩. ജാതികൾ

"അല്ലല്ലെന്തിതു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി മറന്നിതോ
നീചനാരിതൻ കയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ"

കുമാരനാശാൻ കളിയാക്കി പാടിയതാണെങ്കിലും വളരെ ചിന്തിപ്പിക്കുന്ന, പ്രസക്തമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്.

എല്ലാ മനുഷ്യർക്കും ബാഹ്യമായ കാഴ്ച ഒരേപോലെയാണെങ്കിലും, ബുദ്ധി ഒരേ അളവിലല്ല ഉണ്ടാവുന്നത്. ബുദ്ധി കൂടുതലുള്ളവൻ ബുദ്ധി കുറഞ്ഞവനെ പലതരത്തിലും ചൂഷണം ചെയ്യുന്നു, മൻഷ്യത്തരഹിതമായി അടിച്ചമർത്തുന്നു. ബുദ്ധി കൂടുതലുള്ളവൻ മ്ലേച്ഛമെന്ന് കരുതുന്ന, താഴെക്കിടയിലുള്ളതെന്ന് കരുതുന്ന ജോലികൾ തന്നെക്കാൾ ബുദ്ധി കുറഞ്ഞവരെക്കൊണ്ട് ചെയ്യിക്കുകയും ആ ബുദ്ധി കുറഞ്ഞവരുടെ സന്തതിപരമ്പരകളെ ബുദ്ധിയുണ്ടെങ്കിൽ കൂടി വളരാതിരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. അങ്ങനെ അവരെ ഒരു 'ജാതി'യാക്കി മാറ്റി ഊറ്റം കൊള്ളുന്നു.

മനുഷ്യൻ ഒരു സമൂഹജീവിയാണ്. ഒരു സമൂഹത്തിൽ എല്ലാത്തരം ജോലികളും ഉണ്ടാവും. വലിയ വലിയ ജോലികൾ ചെയ്യുന്നവനെ നാം ബഹുമാനിക്കുന്നതോടൊപ്പം വലുതെങ്കിലും നാം ചെറുതെന്ന് കരുതുന്ന ജോലികൾ ചെയ്യുന്നവരെയും ബഹുമാനിക്കാൻ മടി കാണിക്കുന്നു. തൂപ്പുകാരന്റെ പ്രസക്തി, തൂപ്പുകാരൻ പണിമുടക്കുമ്പോൾ മാത്രം അറിഞ്ഞാൽ പോരാ. അവനും ഈ സമൂഹത്തിൽ ബുദ്ധിക്കനുസരിച്ച് ശമ്പളം കൊടുത്തില്ലെങ്കിലും സമുന്നതമായ ഒരു സ്ഥാനം ഉണ്ട്. അങ്ങനെ ഓരോ ജോലിക്കും. പ്യൂണ്‍ എന്ന തസ്തികയിലുള്ളവരെക്കൊണ്ട് സ്വന്തം എച്ചിലില എടുപ്പിക്കുന്ന മേലാളന്മാർ ഇന്നത്തെ അഭിനവ മേൽ ജാതിയാണ്. ബുദ്ധി കൂടിയവനും കുറഞ്ഞവനും സമൂഹത്തിന്റെ ഭാഗമാണ്. എല്ലാവർക്കും മാന്യമായി ജീവിക്കണം. ഈയൊരു ജാതി വേർതിരിവ്, ജാതികളില്ലെന്ന് പറയപ്പെടുന്ന മതങ്ങളിലും കാണാം.

ഇങ്ങനെ മനുഷ്യന്റെ തൊഴിലിന്നനുസരിച്ച് ജാതിഭേദങ്ങളുണ്ടാക്കിയെങ്കിലും
ഒരു കാലത്ത് നമ്മുടെ കേരളത്തിൽ 'പറയി പെറ്റു പന്തിരുകുല' (ഒരു വയറ്റിൽ പിറന്നു പന്ത്രണ്ട് ജാതികളായി പിരിഞ്ഞ് ജീവിച്ഛവരുടെ കഥ) ത്തിന്റെയും 'ജാതി ഭേദം മത ദ്വേഷം' എന്ന തത്വസംഹിതയുടെയും 'തത്വമസി' യുടെയും പ്രതിധ്വനികൾ അലയടിച്ചു നടന്നിരുന്നു. ഇന്ന് ആ സംശുദ്ധമായ പ്രതിധ്വനികളുടെ മേലെക്കൂടി ജാതി ഭ്രാന്തിന്റെ ജല്പനങ്ങൾ കൂടിക്കൂടി വരികയാണ്. സങ്കുചിത ചിന്താഗതികൾ ആധുനിക വിദ്യാഭ്യാസയുഗത്തിലും കൂടി വരുമ്പോൾ ഈത്തരം മഹദ്വചനങ്ങളുടെ അർത്ഥതലങ്ങൾ ഉൾക്കൊണ്ട് ജാതി ചിന്തകൾ മാറ്റിവച്ചുകൊണ്ട് നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മനുഷ്യരെന്ന് തയ്യാറാവും?

൪. ഭാഷകൾ

മനുഷ്യൻ അവന്റെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ആശയവിനിമയത്തിന് പല രീതികളും കണ്ടു പിടിച്ചു. അതിൽ ഭാഷയ്ക്ക് എല്ലാ അർത്ഥത്തിലും ഒരു പ്രമുഖ സ്ഥാനം ഉണ്ട്. ഈ ഭൂഗോളത്തിൽ ഇന്ന് ആയിരക്കണക്കിന് വിവിധതരം ഭാഷകൾ ഉണ്ട്. ഓരോ ഭാഷക്കും അതിന്റേതായ സ്ഥാനവും ഉണ്ട്. ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് മേലെയോ താഴെയോ അല്ല. എന്നാലും ഇന്ന് ലോകത്തിൽ ഭാഷകളുടെ പേരിൽ മാത്രം തമ്മിൽ തല്ലുകൾ നടക്കുന്നു. ചിന്താ ശക്തിയുള്ള മനുഷ്യന്ന് ഇത് ഭൂഷണമാണോ?

നമ്മുടെ ഭാരതത്തിൽത്തെന്നെ എത്രയോ ഭാഷകളുണ്ട്. അതിൽ കൂടുതൽ പേരും ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സംസാരിക്കുന്നവന് അവന്റെ ഭാഷ വളരാൻ മോഹം, മറ്റുള്ളവർക്ക് അവരുടേതും. ഒരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ പ്രതിരോധിക്കുന്നു. ആ അടിച്ചേൽപ്പിക്കലിന്റെയും പ്രതിരോധത്തിന്റെയും ഇടയിൽപ്പെട്ട്, ഒരു രാഷ്ട്രഭാഷയെന്ന മോഹത്തിന് മങ്ങലേൽപ്പിച്ച് നാം ഒരു കാലത്ത് ഏറ്റവും വെറുത്തിരുന്ന ഇംഗ്ലീഷ് ഭാഷ ഒരു രാഷ്ട്രഭാഷപോലെ അംഗീകരിച്ച് ജീവിക്കുന്നു. തമ്മിൽതല്ല് കൊണ്ട് എപ്പോഴും മൂന്നാമതൊരാൾക്കേ ഗുണമുണ്ടാകുകയുള്ളൂ. പരസ്പര ഭാഷാ ബഹുമാനമുണ്ടായിരുന്നെങ്കിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഗുണമുണ്ടായേനെ, പകരം, നാമിന്ന് അതാത് ഭാഷകളിലെ വാക്കുകൾക്ക് പകരം ആംഗലേയ പദങ്ങൾ  വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് സ്വന്തം ഭാഷയെ വികലമാക്കുന്നു.

ഓരോ ഭാഷയ്ക്കും എല്ലാത്തിനുമെന്നപോലെ ഒരു ജീവിതകാലയളവ് ഉണ്ട്. ഓരോന്നിന്റെയും ഉപയോഗം പോലെ, ചില ഭാഷകൾ വേഗം മരിക്കുന്നു,  ചിലവ കൂടുതൽ കാലം നിലനിൽക്കുന്നു. ചിലയാളുകൾ പറയും സംസ്കൃതം ദൈവത്തിന്റെ ഭാഷയാണ് എന്ന്. പക്ഷേ എന്തുകൊണ്ട് സംസ്കൃതം ഇന്ന് മരണശയ്യയിൽ കിടക്കുന്നു? ദൈവത്തിന്റെ ഭാഷ മരിക്കുമോ? ചിലയാളുകൾ അറബിഭാഷയാണ് ദൈവത്തിന്റെ ഭാഷ എന്ന് പറയും. ഇല്ലാത്ത, കാണാത്ത ദൈവത്തിന് അങ്ങനെ പ്രത്യേകിച്ച് ഭാഷകളൊന്നും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല.

ഒരേഭാഷ സംസാരിക്കുന്നവർക്കിടയിൽത്തന്നെ വിവിധരീതിയിൽ ആ ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ട്. അവർ തമ്മിൽ തമ്മിൽ "എന്റെ രീതിയാണ് നല്ലത്" എന്ന് വീമ്പടിച്ച് നടക്കും. ഓരോരുത്തർക്കും അവരവരുടെ രീതി എപ്പോഴും ശരിയാണ്, പോരായ്മകളുണ്ടെങ്കിൽ പോലും.

സ്വന്തം ഭാഷയെ സ്വന്തം മാതാവിനോടുള്ള സ്നേഹോഷ്മളതയോടെ മുറുകെ പിടിക്കുമ്പോഴും നമുക്ക് മറ്റുള്ള ഭാഷകളെ ബഹുമാനിക്കാൻ പഠിക്കാം. എല്ലാ ഭാഷകളും ആശയവിനിമയം എന്ന ഒരേയൊരു പ്രക്രിയയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാൻ, ഭാഷയുടെ പേരിൽ പരസ്പരം കളിയാക്കി ജീവിക്കാതിരിക്കാൻ നമുക്ക് സാധ്യമായേ പറ്റൂ.

൫. ദേശങ്ങൾ

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ"

പ്രാചീന കാലം മുതൽ മനുഷ്യൻ അവന്റെ ആവശ്യത്തിനും ബുദ്ധിക്കും പേശീബലത്തിനും അനുസരിച്ച് ഓരോ ദേശങ്ങൾ കൈയ്യടക്കിവച്ചു. അത് പിന്നീട് പല പല രാജ്യങ്ങൾ ആയി മാറി. രാജ്യങ്ങളുടെയുള്ളിൽ പല പല വിഭിന്ന കാരണങ്ങളും കൊണ്ട് കൌണ്ടികളും സംസ്ഥാനങ്ങളുമുണ്ടായി. കൂടുതൽ ശക്തിയുള്ള രാജ്യം യുദ്ധത്തിലൂടെ മറ്റു രാജ്യങ്ങളെ കീഴ്പെടുത്തുകയും സാമ്രാജ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് സാമ്രാജ്യ ചക്രവർത്തിമാർ ദുർബലരാകുമ്പോൾ സാമന്തന്മാർ  പൊങ്ങിവന്ന് വീണ്ടും നാട്ടു രാജ്യങ്ങൾ ഉണ്ടാവുകയുംപുതിയ രാജാക്കന്മാർ ഉണ്ടാവുകയും ചെയ്തു. ആ ചക്രം ഇന്നും പുതിയ രൂപങ്ങളിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. സത്യത്തിൽ പണ്ട് വിവരമുള്ളവനൊന്നുമായിരുന്നില്ല രാജാക്കന്മാരായിരുന്നത്, വെറും ശക്തിപ്രകടനത്തിലൂടെ മാത്രമായിരുന്നു അല്ലെങ്കിൽ ഇന്നത്തെ ഗുണ്ടകളുടെ പോലുള്ള ചില പ്രയോഗസൂത്രങ്ങളിലൂടെ മാത്രമായിരുന്നു പണ്ടൊക്കെ രാജാക്കന്മാരും പിന്നെ രാജവംശങ്ങളും മറ്റും ഉണ്ടായത്.

ഇന്ന് ജനാധിപത്യത്തിൽ പല പല ആശയങ്ങളുടെ പേരിൽ ഓരോ രാഷ്ട്രത്തിലും പല വിധത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉണ്ടായി. ഒരേ രാജ്യത്തിന്‌ വേണ്ടിയാണെങ്കിലും അധികാരത്തിനു വേണ്ടി വിവിധ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ വാശിയോടെ മത്സരിക്കാനും ആ മത്സരം അക്രമങ്ങളിലേക്ക് തിരിയാനും തുടങ്ങി. രാഷ്ട്രസേവനം മാത്രമാണ് ഉദ്ദേശമെങ്കിൽ സ്വന്തം രാജ്യത്തുള്ളവനെത്തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തി സേവിക്കേണ്ടതുണ്ടോ? 

സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി അനാവശ്യമായി പരസ്പരം കലഹിച്ചും യുദ്ധങ്ങൾ ചെയ്തും ഓരോ ദേശങ്ങൾ ഇന്നും വാർത്തകളിൽ നിറയുന്നു. ചില ചട്ടക്കൂടുകൾ ആവശ്യമാണെങ്കിലും രാജ്യങ്ങൾ തമ്മിൽ ബാഹികമായോ മാനസികമായോ മതിൽക്കെട്ടുകൾ തീർത്ത് കാലം കഴിക്കേണ്ട സാഹചര്യം വളരെ ഭീതിതമാണ്. ഓരോ ദേശവും അതിന്റെ അടുത്തുള്ള മറ്റു ദേശങ്ങളുമായി പല കാര്യങ്ങളിലും പരസ്പരം വളരെയധികം ബന്ധമുണ്ട്. ഈ ബന്ധങ്ങളെ മനസ്സിലാക്കി സാഹോദര്യത്തോടെ, ഒരുമയോടെ മനുഷ്യൻ നിന്നാൽ അവിടെ സമാധാനമല്ലാതെ വേറെയൊന്നും ഉണ്ടാവില്ല. 

൬. ലിംഗഭേദം

ഈ ലോകത്തിൽ എല്ലാ ജീവജാലങ്ങൾക്കും ലിംഗഭേദങ്ങൾ ഉണ്ട്. ആണും പെണ്ണും, രണ്ടും അല്ലാത്തവരും, ഒരേ ലിംഗത്തിൽ ആകർഷണമുള്ളവരും ഒക്കെ ഭൂമുഖത്തുണ്ടാകുന്നു. അത് നമുക്കൊന്നും ചെയ്യാൻ പറ്റാത്ത പ്രകൃതിയുടെ വിരുതുകളാണ്. ആണും പെണ്ണും ഒരുമിച്ചു ചേരുമ്പോൾ അവിടെ കുടുംബം ഉണ്ടാകുന്നുണ്ട്. പക്ഷേ ഏതെങ്കിലും ഒരു ലിംഗം അതിന്റെ വിപരീത ലിംഗത്തിനെ അടക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാകുന്നു, കുടുംബം തകരുന്നു. കുഞ്ഞുങ്ങൾ തെറ്റായ രീതിയിൽ വളരുന്നു. ഒരു നല്ല കുടുംബമാണ് ഒരു നല്ല സമൂഹത്തിനും ഒരു നല്ല രാജ്യത്തിന്നും ആധാരം.

'ലിംഗമുള്ളവൻ' 'ലിംഗമില്ലാത്തവനെ' (eunuchs) കൂട്ടത്തിൽ കൂട്ടാതിരിക്കുകയും അവർക്ക് ഒരുതരത്തിലുമുള്ള പരിഗണനയും കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ 'ലിംഗമില്ലാത്തവൻ' ഒന്നിനും കൊള്ളാത്തവനാകുന്നു, അവർ തെറ്റുകളിലേക്ക് കടക്കുന്നു. ഒരേ ലിംഗത്തിൽ താല്പര്യമുള്ളവരോട് ഒരുതരം ഈർഷ്യയോടെ വിഭിന്നലിംഗതല്പരർ പെരുമാറുമ്പോൾ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും അവരുടെ താല്പര്യങ്ങൾ ആരും അറിയാതെ നടത്തേണ്ടിവരികയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ അവരുടെ 'ന്യൂനത'കളെ പ്രകൃതിയുടെ വികൃതികളായി അല്ലെങ്കിൽ ഒരു അംഗവൈകല്യം പോലെയെങ്കിലും അംഗീകരിച്ച് അവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ 'സാധാരണ'മനുഷ്യൻ, 'സാമാന്യബോധമുള്ള' മനുഷ്യൻ എന്ന് തയ്യാറാവും? ഇങ്ങനെ 'വൈകല്യ'മുള്ളവർ സ്വന്തം കുടുംബത്തിൽ ജനിച്ചാൽ എന്ത് ചെയ്യും? ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ വെടിവെച്ച് കൊല്ലുമോ? 

൭. രൂപഭേദം

"ദേ അവനെ നോക്ക്, ഒരു കാപ്പിരിയെപ്പോലുണ്ട്.", "അയ്യേ... അവള് കെട്ടിയേക്കുന്നത് കണ്ണിറുങ്ങിയ ഒരു മണിപ്പൂരിയെയാണ്." ഇതേപോലെ, പല പല 'കമന്റു'കളും നമ്മുടെയിടയിൽ ഉണ്ടാവുന്നത് കേൾക്കാം. അവനവന്റെ വർഗ്ഗം ഒഴിച്ച് കാപ്പിരികളും മെക്സിക്കൻസും മണിപ്പൂരികളും അടങ്ങുന്ന മറ്റുള്ളവരെല്ലാവരും മോശക്കാരാണോ?

ഈ ലോകത്ത്, ഓരൊ ദേശത്തുമുള്ള ആളുകൾ അവരവരുടെ രൂപങ്ങളിൽ പ്രത്യേകതയുള്ളവരാണ്. അതിൽ ഒരോ രൂപക്കാർക്കും അതാത് രൂപങ്ങൾ ഭംഗിയുള്ളതാണ്. അതിൽ ഇന്ന രൂപത്തിന് കൂടുതൽ ഭംഗി എന്നൊക്കെപ്പറയാമെങ്കിലും പരസ്പരം താരതമ്യം ചെയ്ത് മേനി പറഞ്ഞ് നടക്കുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരും മനുഷ്യരാണ്. ഇങ്ങനെ പരസ്പരം അംഗരൂപഭേദങ്ങളെ നിരാകരിക്കാനും എല്ലാ ആളുകൾക്കിടയിലും നല്ലവരുണ്ടെന്നും പരസ്പരം സഹകരിക്കേണ്ടവരാണെന്നുമുള്ള ബോധം നമ്മിൽ എല്ലാവരിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ?

൮. സമ്പത്ത്

ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിന് ജീവിക്കാൻ, എത്ര പണം വേണം? താമസിക്കാൻ എത്ര വലിയ വീട് വേണം? തിന്നാൻ എത്ര വിലപിടിപ്പുള്ള ഭക്ഷണം വേണം? ഉടുക്കാൻ എങ്ങനെയുള്ള വസ്ത്രങ്ങൾ വേണം? ആവശ്യം, പണമുള്ളതിന്റെ പേരിൽ ആർഭാടങ്ങൾക്ക് വഴിപ്പെടുമ്പോൾ പണമില്ലാത്തവരോട് ഒരു തരം അവജ്ഞയും അതുവഴി അവരെ തൊട്ടുകൂടാത്തവരായി മാറ്റുകയും ചെയ്യുന്നു.

പാവപ്പെട്ടവരായും പണക്കാരയും നമ്മൾ കുറേയേറെ പേരെ കാണുന്നുണ്ട്. ഒരിടത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ മറ്റൊരിടത്ത് ദാരിദ്ര്യം നടമാടുന്നു. ഭൂമിയിൽ മനുഷ്യരടക്കം എല്ലാ ജീവജാലങ്ങൾക്കും വസിക്കാൻ പ്രയാസമാക്കുന്ന, പലവിധത്തിലുള്ള നിയമങ്ങൾ, അതേ ഭൂമിയിൽ ജനിച്ച ഒരുകൂട്ടം ആളുകൾ ഉണ്ടാക്കുന്നു. ഭൂമി വീതം വയ്ക്കപ്പെടുന്നു. അതിലെ ആഹാരവും സമ്പത്തും ഒരു ചുരുങ്ങിയ വിഭാഗം ആളുകൾ മാത്രം ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അന്യായ മാർഗ്ഗങ്ങളിൽ കൂടെയും  അനുഭവിക്കുന്നു. അതേസമയം മറ്റുള്ള ഒരു വലിയ വിഭാഗം അന്നന്നത്തെ അന്നത്തിന് വേണ്ടി, ഒരു നേരം സ്വസ്ഥതയോടെ തല ചായ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്നു.

ഈത്തരം സാമ്പത്തിക അന്തരങ്ങൾ, കഷ്ടത അനുഭവിക്കുന്നവരുടെയിടയിൽ വിദ്വേഷം വളർത്തുകയും നക്സലിസവും മാവോയിസവും പോലുള്ള ഭീകരതകൾക്ക് വളമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലാവരും ജനിക്കുന്നത് ഒരു പോലെയാണ്. ഓരോരുത്തരുടേയും തലച്ചോറുകൾ വിഭിന്നവുമായിരിക്കും. കൂടുതൽ ബുദ്ധിയുള്ളവൻ അവന്റെ നല്ല ബുദ്ധി കൊണ്ട് ഉയരങ്ങളിലെത്തിയാലും, ബുദ്ധിയില്ലാത്തവന് പ്രകൃതി നല്കിയ സമ്പത്തുകൾ അപഹരിച്ചു കളയരുത്. എത്ര ബുദ്ധി ഉണ്ടായാലും ഒരു പരിധി വിട്ട് ആർക്കും ഉപകാരപ്പെടുത്താതെ സമ്പത്തുണ്ടാക്കുന്നതിലും എന്തർത്ഥമാണുള്ളത്? സമ്പത്തുള്ളവൻ, പ്രകൃതിയുടെ വികൃതി കൊണ്ട് സമ്പത്തില്ലാതായിപ്പോയവനെ സഹായിക്കാൻ മനസ്സ് വച്ചാൽ കുറച്ചെങ്കിലും ലോകത്തിന് നന്മയുണ്ടായേനെ. ഭൂമിയിലെ സമ്പത്ത് അതിൽ വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന സത്യം എപ്പഴാണ് നാം മനസ്സിലാക്കുക?


നമ്മുടെ ഭാരതം മേല്പറഞ്ഞ രീതികളിലുള്ള വിഭിന്നതയ്ക്ക് ഒരു മകുടോദാഹരണമാണ്. ഭാരതം ഇന്ന് ഈ കാണുന്ന രീതിയിലും രൂപത്തിലും നിലനിൽക്കുവാൻ കാരണം അവിടെ നിവസിക്കുന്ന വൈവിധ്യങ്ങളുള്ള ജനതയുടെ ഒരുമ ഒന്നുകൊണ്ടു മാത്രമാണ്. എന്നിരുന്നാലും മധുരമുള്ള ഈ ഒരുമയുടെ പെരുമയ്ക്കിടയിലും ഇരുമയുടെ വാൾത്തലപ്പുകൾ അങ്ങിങ്ങായി പൊങ്ങിവരുന്നത് നമ്മൾ കാണുന്നു. ഈ അന്ധകാരത്തിന്റെ വാൾത്തലപ്പുകളെ നമ്മൾ ഒരുമിച്ചു നിന്ന് ഒന്നൊന്നായി ഒടിച്ചു കളയുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

"ഐകമത്യം മഹാബലം", "വസുദൈവ കുടുംബകം" എന്നിവയാവട്ടെ  നമ്മുടെ മുദ്രാവാക്യം.

"ലോകാഃ  സമസ്താഃ  സുഖിനോഃ  ഭവന്തുഃ"



**********