2020, മാർച്ച് 13, വെള്ളിയാഴ്‌ച

ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ മൂന്നാം ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
രണ്ടാം ഭാഗം: വിർജിനിറ്റിയിൽ വീണ ഡാൻ (കൃസ്തീയകാന്തവികർഷണങ്ങൾ - 2)

പാവം പിടിച്ചുള്ള മനിതന് പിന്നാലെ
വചനപ്രഘോഷണം കൊട്ടിഘോഷിക്കയാൽ
ദാനസമ്മാനങ്ങൾ ശാന്തിശുശ്രൂഷകൾ
സ്വർഗ്ഗപ്രവേശനം വാഗ്ദാനമാകവേ
മതം പറഞ്ഞ് മയക്കി നീ മനിതരിൽ
മതിലുകൾ തീർക്കുന്നതെന്തിനീ ഭൂമിയിൽ?

കഥയിലേക്ക്...
ഈ കഥയും നടക്കുന്നത് ഫ്ലോറിഡയിൽ വച്ചാണ്. 2006 ൽ. ഇതിനകം എന്റെ ഭാര്യയും മകളും നാട്ടിൽ നിന്ന് ടാലാഹാസിയിലെത്തിയിരുന്നു. ഓൾഡ് സെയിന്റ് അഗസ്റ്റിൻ റോഡിലുള്ള സെയിന്റ് അഗസ്റ്റിൻ ഹിൽസ് അപ്പാർട്ട്മെൻറ്സിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഞങ്ങളുടെ താമസം. ഞങ്ങളുടെ ആപ്പീസിലുള്ളവരും അല്ലാത്തവരുമായ കുറച്ച് ഇന്ത്യൻ കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. അവിടെയുള്ള ഒരുവിധം എല്ലാ ഇന്ത്യാക്കാരുമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്. ഒരു ദിവസം, ജോർജ്ജ് എന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മകന്റെ പിറന്നാളിന് ഞങ്ങൾ കുടുംബ സമേതം പോയി. രണ്ട് മൂന്ന് പുതിയ കുടുംബങ്ങളെ അവിടെ വച്ച് പരിചയപ്പെട്ടു. അതിലൊരു കുടുംബമായിരുന്നു എല്ലാവരും സ്നേഹത്തോടെ സണ്ണിച്ചൻ എന്ന് വിളിക്കുന്ന സണ്ണിയും ലൂസിച്ചേച്ചിയും. അവർക്ക് മക്കളില്ല. സണ്ണിച്ചനായിരുന്നു അവിടെയുള്ള ചടങ്ങുകൾക്കും  പ്രാർത്ഥനയ്ക്കുമൊക്കെ നേതൃത്വം കൊടുത്തത്. ഞങ്ങൾ പരസ്പരം ഫോൺ നമ്പറുകളൊക്ക കൈമാറി. പിറന്നാൾ ചടങ്ങുകൾക്ക് സാധാരണ കാണുന്നത് പോലെയുള്ള മറ്റ് പരിപാടികൾക്ക് ശേഷം, പരസ്പരം ഹസ്തദാനങ്ങളൊക്കെ നിർവ്വഹിച്ച് ഞങ്ങൾ പിരിഞ്ഞു.

അങ്ങനെയിരിക്കേ ഒരു ഞായറാഴ്ച സുപ്രഭാതം. ഒരൊൻപത് മണിയായിക്കാണും, ഞങ്ങളുടെ വാതിലിന്, ആരോ കൊട്ടുന്ന ഒച്ച കേട്ടു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ എന്ന വ്യത്യാസങ്ങളൊന്നും നമുക്ക് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ ആറ് മണിക്കടുപ്പിച്ച് ഞങ്ങൾ എഴുന്നേൽക്കും. പക്ഷേ ഞങ്ങളുടെ എല്ലാ അടുത്ത സുഹൃത്തുക്കളും അവധി ദിവസങ്ങളിൽ ഒൻപത് മണി കഴിയാതെ എഴുന്നേക്കാറില്ല. അപ്പോ ആരായിരിക്കും വാതിലിൽ കൊട്ടുന്നതെന്ന് ഞങ്ങൾക്ക് സംശയമായി. അത്യാവശ്യം വല്ലതുമുണ്ടെങ്കിൽ സുഹൃത്തുക്കൾ ഫോണിൽ വിളിക്കേണ്ടതാണ്. വാതിലിൽ വീണ്ടും കൊട്ട് കേട്ടു. ഞാൻ 'പീപ് ഹോളി'ലൂടെ എത്തിനോക്കി. ആരെയും ശരിക്ക് കാണുന്നില്ല. ഒരാണുങ്ങളുടേതെന്ന് തോന്നുന്ന ഒരാളുടെ ചന്തി ഭാഗം (പാന്റ്സ് ഇട്ടിട്ടുണ്ട്) മാത്രം കുറച്ച് കാണാം. തറ നിരപ്പിൽ നിന്ന് നേരെ മുകളിലുള്ള നിലയിലാണ് ഞങ്ങളുടെ വീട്. അതിന്റെ കോണിപ്പടിയിലെ ബാൽക്കണിയിൽ കുറച്ച് മാറി നിന്നാൽ വന്നയാളെ പീപ് ഹോളിലൂടെ കാണില്ല. വന്നയാൾ വാതിലിൽ കൊട്ടിയിട്ട് മാറി നിൽക്കുകയാണ്. അത് എന്റെ സംശയം കൂട്ടി. കൃത്യം ഒരാഴ്ചമുൻപാണ് തൊട്ടപ്പുറത്തെ യൂണിറ്റിൽ ഭവനഭേദനം നടന്നത്. അതുകൊണ്ട് ആകപ്പാടെയൊരു കൺഫ്യൂഷൻ. എന്റെ പെമ്പ്രന്നോത്തിയാണെങ്കിൽ ആകെ പകച്ചിരിക്കയാണ്... "ആളെ കാണാൻ പറ്റുന്നില്ലെങ്കില് നിങ്ങള് വാതില് തുറക്കാൻ നിക്കണ്ട കേട്ടാ..." അവളെനിക്ക് പതുങ്ങിയ ശബ്ദത്തിൽ വാണിങ് തന്നു. അവൾ മോളെയുമെടുത്ത് ജനവാതിലിലൂടെ ചാടാനെന്നോണം തയ്യാറെടുത്ത് നിന്നു. ഞാൻ പെട്ടന്ന് അടുക്കളയിൽ പോയി ചപ്പാത്തിക്കോൽ കൈയ്യിലെടുത്തു. എന്നിട്ട് വാതിൽ തുറക്കാനായി വീണ്ടും വന്നു.

"നിങ്ങക്കെന്താ പ്രാന്താ.. അവര്ടെ അട്ത്ത് തോക്ക്ണ്ടാവും... തോക്കിന്റെ മുമ്പിലേക്കാ.. ചപ്പാത്തിക്കോല്.." അവള് പിന്നെയും പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞ് എന്നെ ഒന്ന് കളിയാക്കി.
"എന്നാ പിന്നെ കത്തിയെടുക്കാം അല്ലേ..." ഞാനും പതുക്കെ പറഞ്ഞു....
"മനുഷ്യാ.. നിങ്ങളൊന്ന് മിണ്ടാതിരി.. വാതില് തുറക്കാണ്ടിരുന്നാ വന്നയാള് പോവും..."
"ഏയ് കള്ളന്മാരും കൊള്ളക്കാരൊന്നും ആവൂല്ല.... ന്നാലും...." എനിക്ക് ഒരു ഉറപ്പില്ല...
"ഒരെന്നാലുമില്ല... നിങ്ങള് തുറക്കേണ്ട...." ഭാര്യ ഉറപ്പിച്ചു.

ഞാൻ ഒന്ന് കൂടി പീപ് ഹോളിലൂടെ പുറത്തേക്ക് നോക്കി.... അപ്പോഴതാ വന്നയാൾ മൂന്നാമത് കൂടി വാതിലിൽ കൊട്ടാനായി ഓങ്ങുന്നു. ആളെ കൃത്യമായി കണ്ടു. അത് സണ്ണിച്ചനായിരുന്നു. കൂടെ ലൂസിച്ചേച്ചിയും ഉണ്ട്. ഞങ്ങൾക്ക് അത്ഭുതമായി. സണ്ണിച്ചനെന്താ ഇത്ര രാവിലെ ഞങ്ങളുടെ അടുത്തേക്ക്... ഞാൻ വാതിൽ തുറന്നു. സണ്ണിച്ചനും ലൂസിച്ചേച്ചിയും അകത്തേക്ക് കടന്നു.

"ഒന്ന് കൂടി കൊട്ടിയിട്ട് വാതിൽ തുറന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ച് പോയേനെ" സണ്ണിച്ചൻ പറഞ്ഞു.
"ഞങ്ങൾ പീപ് ഹോളിലൂടെ നോക്കിയപ്പോ ആളെ കണ്ടില്ല... അതാ തുറക്കാൻ വൈകിയേ...." ഞാൻ സത്യം പറഞ്ഞു.
"ഏയ് അത്  കൊഴപ്പോല്ല... അങ്ങനെയേ ചെയ്യാവൂ... " സണ്ണിച്ചൻ എന്നെ സമാധാനിപ്പിച്ചു.
"ഫോൺ വിളിക്കാൻ പാടില്ലായിരുന്നോ...."
"ഞാൻ ഫോണെടുക്കാൻ മറന്നു.." സണ്ണിച്ചൻ പരിഭവിച്ചു.

രണ്ടു പേരും സോഫയിൽ ഇരുന്നു. ലൂസിച്ചേച്ചി ഒരു സാമാന്യം വലിയ ഒരു ഗിഫ്റ്റ് സഞ്ചി കൊണ്ടുവന്നിട്ടുണ്ട്. ഇരുന്നയുടനെ എന്റെ മോളെ അടുത്തേക്ക് വിളിച്ചു... അവൾ അതിനും മുന്നേ ഓടിച്ചെന്ന് ആ സഞ്ചിയിൽ കൈ വച്ചിരുന്നു. "ഇത് മോൾക്കുള്ളതാ.." എന്നും പറഞ്ഞ് ആ സഞ്ചി മോൾടെ കയ്യിൽ കൊടുത്തു. മോൾ മോളെക്കാളും വലിയ സഞ്ചിയ്യും വലിച്ച് അമ്മയുടെ അടുത്തേക്കോടി...

"എന്താ സണ്ണിച്ചാ, രാവിലെത്തന്നെ? എന്തെങ്കിലും വിശേഷം?"
"ഏയ്‌, വെറുതെ ഒന്നിറങ്ങിയതാണ്."
"ജോർജ്ജിന്റെ വീട്ടിൽ പോയോ?"
"ഇല്ല, പള്ളീൽ പോകുന്ന വഴി നേരെ ഇവിടെ കേറിയതാ"
"പ്രാതൽ കഴിഞ്ഞില്ലെങ്കിൽ പുട്ടും പഴോം കഴിക്കാം. കുടിക്കാനെന്താ വേണ്ടത്?"
"അയ്യോ.. പ്രാതലൊക്കെ കഴിഞ്ഞു."
"എന്നാ ഓറഞ്ച് ജ്യൂസെടുക്കട്ടെ?"
"ഓ.. ഓറഞ്ച് ജ്യൂസ്... ശരി... കുടിക്കാം..."

ഓറഞ്ച് ജ്യൂസ് രണ്ട് ഗ്ളാസ്സുകളിൽ അവരുടെ മുന്നിലെത്തി... ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിനിടയിൽ മകളുടെ കാര്യങ്ങളും ജോലിയുടെ കാര്യങ്ങളൊക്കെയായി ചില്ലറ കാര്യങ്ങൾ സംസാരിച്ചു.... സിപ് സിപ്പായി  ജ്യൂസ് കുടിച്ച് കഴിഞ്ഞപ്പഴേക്കും സണ്ണിച്ചൻ എഴുന്നേറ്റു. ഉടനെ ലൂസിച്ചേച്ചിയും. ഞങ്ങളും എഴുന്നേറ്റു.

"ഇത്ര പെട്ടന്ന് പോവ്വാണോ?.." ഞാൻ ഇത്തിരി ആതിഥ്യമര്യാദക്കാരനായി.
"എന്നാൽ നമുക്ക് പ്രാർത്ഥിക്കാം?" സണ്ണിച്ചൻ ആദ്യം ലൂസിച്ചേച്ചിയേയും പിന്നെ എന്നെയും നോക്കിപ്പറഞ്ഞു.

ശെടാ... ഇതെന്ത് പണ്ടാരമാണ്... ഞങ്ങൾ കരുതി രണ്ടു പേരും തിരിച്ച് പോകാനൊരുങ്ങുകയാണെന്ന്.. ഞാനും ഭാര്യയും പരസ്പരം നോക്കി. എന്ത് പ്രാർത്ഥിക്കാൻ ? രാവിലെ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതാണല്ലോ. 'ലോകാഃ സമസ്താഃ...' ചൊല്ലിയതാണല്ലോ. ഇനിയും എന്ത് പ്രാർത്ഥന? അപ്പഴേക്കും സണ്ണിച്ചൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

"സ്വർഗ്ഗസ്ഥനായ പിതാവേ......നിന്റെ സ്വർഗ്ഗരാജ്യം വന്നീടണേ... ഈ വേണുവിന്റെയും ജിഷയുടെയും... എന്താ മോൾടെ പേര്.. ആ.. പാറു.. പാറുവിന്റെയും ഭവനത്തിൽ......"

സത്യത്തിൽ, നേരത്തെ വാതിൽ തുറക്കുന്നതിന് മുന്നേയെടുത്ത ചപ്പാത്തിക്കോലെടുത്ത് സണ്ണിച്ചന്റെ തലക്കിട്ട് രണ്ട് പെടച്ചാലോ എന്ന് തോന്നി.... പിന്നെ ജോർജ്ജിനെ നാളെയും കാണേണ്ടതല്ലേ എന്നാലോചിച്ചു... പണ്ടാരം...  ആ... പ്രാർത്ഥനയല്ലേ... നമ്മളും അവര് നിന്നപോലെ നിന്നു കേട്ടു. എന്റെ ഭാര്യ വടക്കൻ മലബാറിലെ ഒരു കുടിയേറ്റ മേഖലയിൽ നിന്നായത് കൊണ്ട് അവൾക്ക് ചില പള്ളി രീതികളൊക്കെ വശമായിരുന്നു... അവരുടെ കൂടെ അവളും അറിയാതെ ചില വരികൾ ചൊല്ലിപ്പോയി..  പണ്ടത്തെ ശീലം കൊണ്ടാവണം... മൂന്ന് നാല് മിനുട്ടോളം പ്രാർത്ഥന നീണ്ടു നിന്നു. രണ്ടു പേരും വീണ്ടും ഇരുന്നു. പ്രാർത്ഥനക്ക് ശേഷം സത്യത്തിൽ അവരെങ്ങനെയെങ്കിലും വീട്ടീന്ന് ഇറങ്ങിയാ മതിയെന്നായിരുന്നു എനിക്ക്... പക്ഷേ അവരിരുന്ന് കളഞ്ഞല്ലോ... ചവിട്ടി പുറത്താക്കാനും പറ്റില്ല... നമ്മളും ഇരുന്നു. സണ്ണിച്ചൻ തുടർന്നു:

"ഞങ്ങൾ എല്ലാ ഞായറാഴ്ചയും വരാം, പ്രാർത്ഥിക്കാം. നിങ്ങൾ രണ്ടു പേരും പള്ളീലും വരണം. ഞങ്ങൾ പുതിയൊരു പള്ളി ഉണ്ടാക്കുന്നുണ്ട്. ഇപ്പൊ... ഞായറാഴ്ചപ്പള്ളി വാടകയ്ക്കാണ്..."

കടുപ്പിച്ചെന്തോ പറയാൻ വേണ്ടി എന്തോ വായിൽ വന്നു. പക്ഷേ ജോർജ്ജിനെ ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു.

"അതൊന്നും വേണ്ട സണ്ണിച്ചാ... ശരിയാവൂല... വെറുതെയെന്തിനാ..." അല്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ, തുടക്കത്തിൽ ഞാൻ വളരെ പതുക്കെയാണ്...
"അങ്ങനെയല്ല വേണൂ.. വേണൂനും ജിഷക്കും ക്രിസ്തു മാർഗ്ഗം സ്വീകരിച്ചൂടെ..." അധികം ഉരുണ്ട് കളിക്കാതെ, സണ്ണിച്ചൻ നയം വ്യക്തമാക്കി...
"ഞങ്ങൾ മതം മാറിയത് കൊണ്ട് നിങ്ങൾക്കെന്താണ് ഗുണം സണ്ണിച്ചാ..." എനിക്ക് ചിരി വന്നു...

ഈ മതപരിവർത്തനസംസാരം തുടങ്ങിയപ്പോ, ഭാര്യ പതുക്കെ മോളെയുമെടുത്ത്, അവളെ ഉറക്കാനെന്ന ഭാവേന രംഗം കാലിയാക്കി. കാളയെ ഒറ്റക്ക് വയലിൽ വിടുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നിക്കാണണം. അതുകൊണ്ട് ലൂസിച്ചേച്ചിക്ക് സംസാരിക്കാൻ ആളെ നഷ്ടമായി.

"നിങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതി കൊണ്ട് നിങ്ങൾക്ക് സ്വർഗ്ഗം പ്രാപിക്കാൻ കഴിയില്ല വേണൂ..."
"എനിക്ക് സ്വർഗ്ഗം വേണ്ട സണ്ണിച്ചാ..."
"അങ്ങനെ പറയാൻ പറ്റുവോ...വേണൂ.., മനുഷ്യൻ ദൈവത്തിന്റെ ഉത്കൃഷ്ടസൃഷ്ടിയാണ്. അവന് സന്തോഷിക്കാൻ വേണ്ടിയാണ് ദൈവം ബാക്കിയെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നത്. സ്വർഗ്ഗം മനുഷ്യന് മാത്രമുള്ളതാണ്...പക്ഷേ ക്രിസ്തുവിൽ വിശ്വസിച്ചില്ലെങ്കിൽ ആ സ്വർഗ്ഗം മനുഷ്യന് കിട്ടില്ല"
"എനിക്കിപ്പോ സന്തോഷത്തിന് വല്യ കുറവൊന്നുമില്ല സണ്ണിച്ചാ.." വാക്കുകൾ കുറച്ച്, ഒരു കളിയാക്കൽ രീതിയിൽ ഞാൻ നിന്നു... അങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ നല്ലതല്ലേ... പക്ഷെ എന്നിട്ടും പോകുന്നില്ല...
"വേണൂന് ക്രിസ്തുമതത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്..."
"ഞാനും ബൈബിളൊക്കെ വായിച്ചിട്ടുണ്ട് സണ്ണിച്ചാ.... ക്രിസ്തു ജീവിച്ചിരുന്നു എന്നത് സത്യമാണെങ്കിലും ക്രിസ്തു സ്ഥാപിക്കാനൊന്നും പറയാത്ത സഭയുണ്ടാക്കി ആൾക്കാരെപ്പറ്റിക്കുന്ന പരിപാടി ശരിയല്ല സണ്ണിച്ചാ..." അധികം നീണ്ടുപോകേണ്ടെന്ന് കരുതി ഞാനും കടുപ്പമുള്ള അസ്ത്രങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ഞാനിതൊക്കെ പറയുമ്പോൾ ലൂസിച്ചേച്ചി ഒരു മാഗസിൻ വായിക്കുന്നത് പോലെ അഭിനയിച്ച് അവിടെ ഇരിക്കുകയായിരുന്നു. ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും സണ്ണിച്ചൻ നിർത്തുന്നില്ല.

"വേണൂനറിയോ.. ഞാൻ ബോംബെയിലുണ്ടായിരുന്നപ്പോ നടന്ന കഥ..."
"സണ്ണിച്ചൻ പറയാതെ ഞാനെങ്ങനെയാ സണ്ണിച്ചാ അറിയുന്നത്..." കഥ കേൾക്കാൻ ഇഷ്ടമായിരുന്നത് കൊണ്ട് അങ്ങനെ പറഞ്ഞു പോയി.

"ആ.. ഞാൻ ആ കഥ പറയാം.... എന്റെ അയൽക്കാരനായിരുന്നു ഒരു പളനി ദുരൈ... അവന്റെ ജീവിതത്തിലാണെങ്കിൽ മുഴുവൻ പ്രശ്നങ്ങൾ... ഭാര്യക്ക് അണ്ഡാശയരോഗം, മകന് ജന്മനാ ഹൃദയത്തിൽ ദ്വാരം..... ദുരൈ ഓരോ ആറ് മാസം കൂടുമ്പോഴും പളനിയിൽ പോയി തല മൊട്ടയടിച്ച് വരും. ചികിത്സ വേറെയും...."

പണ്ടാരം... കഥ കേൾക്കണ്ടാ എന്ന് പറഞ്ഞാ മതിയായിരുന്നു.... ഭാഗ്യത്തിനെന്നപോലെ  എനിക്കൊരു ഫോണ്‍ വന്നു, സംഭാഷണം മുറിഞ്ഞു. ഞാനൊരു അഞ്ച് മിനുട്ടോളം ഫോണ്‍ താഴെ വെക്കാതെ സംസാരിച്ചു. ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ തന്നെ, പള്ളിയിൽ പോകാൻ സമയമായെന്ന്, ലൂസിച്ചേച്ചി സണ്ണിച്ചനോട് പതുക്കെപ്പറഞ്ഞു. സണ്ണിച്ചനും ലൂസിച്ചേച്ചിയും എഴുന്നേറ്റു. 'എന്നാൽ ഞങ്ങളിറങ്ങട്ടെ...' എന്ന് ആംഗ്യഭാഷയിലും പതുക്കെയുമായി എന്നെ അറിയിച്ചു. അത് തന്നെയായിരുന്നു എനിക്കും വേണ്ടത്. 'വൺ മിനുട്ട് ഹോൾഡ് ഓൺ..' എന്ന പറഞ്ഞ് ഫോൺ ഞാൻ മ്യൂട്ട് ചെയ്തു. ഭാര്യയെ വിളിച്ചു.

"പള്ളീൽ പോകാൻ സമയമായി അതാ...."
"എന്നാ അങ്ങനെയാവട്ടെ സണ്ണിച്ചാ... കാണാം..." അപ്പഴേക്കും ഭാര്യ മോളെ ഉറക്കിയതിന് ശേഷം പുറത്ത് വന്നു. സത്യത്തിൽ മോൾ ഇറങ്ങിയതിന് ശേഷവും അവൾ ഒളിച്ചിരിക്കയായിരുന്നു.
"ഞങ്ങൾ അടുത്തയാഴ്ച വരാം..."
"ഈ കാര്യത്തിനാണെങ്കിൽ വേണമെന്നില്ല സണ്ണിച്ചാ..."
"ഏയ് അതൊന്നും സാരമില്ല..." പോകുന്നതിനിടയിൽ ചിരിച്ച് കൊണ്ട് സണ്ണിച്ചൻ പറഞ്ഞു... ലൂസിച്ചേച്ചി ചിരിച്ച് കൊണ്ട് 'ബൈ' പറഞ്ഞു.

ഹോ ആശ്വാസം.. മനസ്സിനാണെങ്കിൽ, ഭൂതം പടിയിറങ്ങിയത് പോലുള്ള  ശാന്തത. ദുരൈയുടെ കെട്ടുകഥ കേൾക്കാൻ പറ്റിയില്ലെന്നേയുള്ളൂ...

കൃത്യം അടുത്ത ഞായറാഴ്ച, സണ്ണിച്ചേട്ടൻ വാതിലിൽ മുട്ടി... രണ്ട് മൂന്ന് തവണ മുട്ടിയിട്ടും ഞങ്ങൾ വാതിൽ തുറന്നില്ല. അവിടെ നിന്ന് കൊണ്ട് തന്നെ അദ്ദേഹം ഫോൺ വിളിച്ചു, ഞങ്ങൾ എടുത്തില്ല. അദ്ദേഹം തിരിച്ച് പോയി. അന്ന് വൈകീട്ട് അദ്ദേഹം വീണ്ടും ഫോണിൽ വിളിച്ചു; ഞങ്ങൾ എടുത്തില്ല. പിറ്റേന്ന് രാവിലെയും വിളിച്ചു. ഞങ്ങൾ എടുത്തില്ല. എന്തിനാ വെറുതേ... ദുരൈയുടെ കഥ കേട്ടില്ലെന്നല്ലേയുള്ളൂ... അത് കുഴപ്പമില്ല..

അന്ന് വൈകുന്നേരം ജോർജ്ജ് വിളിച്ചു. സണ്ണിച്ചൻ  എന്നെ വിളിക്കാൻ കുറേ ശ്രമിച്ചെന്ന് ജോർജ്ജ് പറഞ്ഞു. 'അങ്ങനെ സണ്ണിച്ചൻ എന്നെ വിളിച്ചതായി കണ്ടില്ല' എന്നാണ് ആദ്യം പറയാൻ തോന്നിയത്. പക്ഷേ, ഞാൻ സത്യം പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന കാര്യത്തെക്കുറിച്ച് ഞാൻ ജോർജ്ജിനോട് വിശദമായി പറഞ്ഞു. എനിക്കിഷ്ടമല്ലാത്ത കാര്യത്തിനായത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചതെന്ന് ജോർജ്ജോട് പറഞ്ഞു.

"വേണു അതൊന്നും കാര്യമാക്കണ്ട... അതൊക്കെ തമാശ പറയുന്നതായിരിക്കും.."
"എനിക്ക് ഇതൊന്നും തമാശയല്ല ജോർജ്ജേ.."
"സണ്ണിച്ചന് എന്തോ വേണൂനെ വലിയ കാര്യമാണ്.. അതോണ്ട് പറയുന്നതാവും..."
" ഇഷ്ടമൊക്കെയായിക്കോട്ടെ.. പക്ഷേ ഈ പരിപാടി ശരിയല്ല ജോർജ്ജേ..."
"അതൊക്കെയിരിക്കട്ടെ വേണൂ.. സണ്ണിച്ചന്റെ പിറന്നാളാണ് അടുത്തയാഴ്ച... അതിനാണ് അദ്ദേഹം വേണൂനെ വിളിക്കാൻ ശ്രമിക്കുന്നത്. ചുരുക്കം ആളുകളെ മാത്രമേ വിളിക്കുന്നുള്ളൂ.."
"സണ്ണിച്ചനുമായി എനിക്കടുത്ത ബന്ധമൊന്നും ഇല്ലല്ലോ ജോർജ്ജേ.. മാത്രോഅല്ല ഇനി പിറന്നാളിന് പോയിട്ട് അടുത്ത സുവിശേഷം കേൾക്കാനും എനിക്ക് താല്പര്യമില്ല..."
"ഏയ് അങ്ങനെയൊന്നും ഉണ്ടാവൂന്ന് തോന്നുന്നില്ല.... ഞാനും കാണും അവിടെ... വേണു വാ.. അധികമൊന്നും ആലോചിക്കണ്ട..."

ഞാൻ പിന്നെ അധികമൊന്നും പറഞ്ഞില്ല. ജോർജ്ജ് ഫോൺ വച്ച് അരമണിക്കൂറിനകം സണ്ണിച്ചൻ വിളിച്ചു. മൂന്നുനാല് റിങ്ങുകൾക്ക് ശേഷം മടിച്ച് മടിച്ച് ഫോൺ എടുത്തു. ജോർജ്ജ് സണ്ണിച്ചനെ ഉടൻ കണക്ട് ചെയ്തു എന്ന് മനസ്സിലായി.

"ഹലോ സണ്ണിച്ചാ..."
"വേണൂ... ഞാൻ കുറേ വിളിക്കാൻ നോക്കിയിരുന്നു...  അടുത്ത ഞായറാഴ്ച ഉച്ചക്ക് എന്റെ വീട്ടിൽ ഒരു പാർടിയുണ്ട്, തീർച്ചയായും വരണം. ജോർജ്ജും ഉണ്ടാകും. എന്റെ പിറന്നാളാണ്.. എല്ലാവരും വരണം..."
"സണ്ണിച്ചാ, പ്രാർത്ഥനയും കുരിശുമൊക്കെയാണ് പരിപാടിയെങ്കിൽ ഞാനില്ല..."
"ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല, വെറും ഫണ്‍ പാർടിയാണ്.. വേണു ഒരു പതിനൊന്നാവുമ്പം തെന്നെ പോരേ.."
"എന്നാ ശരി സണ്ണിച്ചാ.. ഞങ്ങൾ വരാം..."

അടുത്ത ഞായറാഴ്ച, ഉച്ചക്ക് പന്ത്രണ്ട് മാനിക്കടുപ്പിച്ച് ഞങ്ങൾ സണ്ണിച്ചന്റെ വീട്ടിലെത്തി. സണ്ണിച്ചന് ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്തു. മേസീസിൽ നിന്ന് വാങ്ങിയ ഒരു ടൈ അദ്ദേഹത്തിന് സമ്മാനിച്ചു.  ഞങ്ങളവിടെയെത്തുമ്പോൾ, സണ്ണിച്ചനെയും ലൂസിച്ചേച്ചിയേയും കൂടാതെ അവിടെ ആകെയുണ്ടായിരുന്നത്‌  ബങ്കലൂരുവിൽ നിന്ന് വന്ന ഒരു പാതിരി മാത്രമായിരുന്നു. എനിക്കാകെ വല്ലാതായി. ജോർജ്ജ് ചിലപ്പോൾ വൈകിയതായിരിക്കും. കുറച്ച് നേരം ഇരുന്ന് കുശലം പറഞ്ഞിട്ടും വേറെ ആരെയും കാണുന്നില്ല. ജോർജ്ജ് ഉണ്ടെങ്കിൽ ഒരു ധൈര്യമാണ്. ഞാൻ ജോർജ്ജിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു, പക്ഷേ എടുക്കിന്നില്ല... രണ്ട് തവണ കൂടി ശ്രമിച്ച് ഞാൻ സണ്ണിച്ചനോട് ചോദിച്ചു.

"ജോർജ്ജ് വരുന്നില്ലേ സണ്ണിച്ചാ...."
"അയ്യോ... ജോർജ്ജിന് പെട്ടന്ന് എന്തോ എമർജൻസി വന്നു... എന്താണെന്നറിയില്ല.. വരില്ലാന്ന് കുറച്ച് മുന്നേ വിളിച്ച് പറഞ്ഞു..."

ശെടാ... ഇത് വല്ല ട്രാപ്പോ മറ്റോ ആണോ... ഇതൊക്കെ ജോർജ്ജും കൂടെ അറിഞ്ഞുകൊണ്ടുള്ള വല്ല പണിയുമായിരിക്കുമോ... എനിക്ക് ഒരു വല്ലായ്ക തോന്നാൻ തുടങ്ങി.. എന്നാലും ഒന്നും പുറത്ത് കാണിച്ചില്ല. സഹധർമ്മിണി എന്നെ കണ്ണുകൊണ്ടൊന്നു കോണിച്ച് നോക്കി...  മോളവിടെയും ഇവിടെയുമൊക്കെയായി ഓടിക്കളിക്ക്യാണ്. സണ്ണിച്ചേട്ടൻ ഇടക്കിടെ അടുക്കളയിലും ലിവിങ് റൂമിലുമൊക്കെയായി പല കാര്യങ്ങൾക്കായി ഓടി നടക്കുന്നു.  ലൂസിച്ചേച്ചി അടുക്കളയിൽ തിരക്കിലും...

"വേറെ ആരൊക്കെ വരുന്നുണ്ട് സണ്ണിച്ചാ..."
"ഓ.. വേറെ ആരും ഇനി വരാനില്ല... വേണൂനേം ജോർജ്ജിനേം മാത്രേ ഞാൻ വിളിച്ചിട്ടുള്ളൂ... പിന്നെ ഇദ്ദേഹം മൂന്ന് നാല് ദിവസങ്ങളായി ഇവിടുണ്ട്..."

അപ്പോ അങ്ങനെയൊക്കെയാണ് സ്ഥിതിഗതികൾ. എന്തായാലും ശരി. വന്നുപോയില്ലേ. നല്ല കോഴിബിരിയാണിയുടെ മണവും അന്തരീക്ഷത്തിൽ അലയടിച്ച് നിന്നിരുന്നു.

"എന്നാ നമുക്ക് കേക്ക് മുറിക്കാം അല്ലേ..." പാതിരി പറഞ്ഞു.

സണ്ണിച്ചേട്ടൻ കേക്ക് മുറിച്ചു. ലൂസിച്ചേച്ചി സണ്ണിച്ചേട്ടന്റെ വായിൽ കേക്ക് കഷ്ണം വച്ചുകൊടുത്തു. അതിലിടക്ക് തന്നെ മോൾ കേക്കിൽ നിന്ന് ഒരു ചെറിയ കഷ്ണം മോഷ്ടിച്ചിരുന്നു. ബർത്ത് ഡേ പാട്ടൊക്കെ എല്ലാരും പാടി.

ചിപ്സും വൈനും വിസ്കിയും ഒക്കെ വേറൊരു മേശയിൽ ഒരുക്കിയിട്ടുണ്ട്. എന്റെ മധുപാനം കൂടുന്നുണ്ടോ എന്ന് നോക്കാൻ, വാമഭാഗം ഇടയ്ക്കിടെ എന്നെ അടുക്കളയിൽ നിന്ന് എത്തിനോക്കുന്നുണ്ട്. ഡ്രിങ്ക്‌സൊക്കെ കുടിച്ചിരിക്കുമ്പോൾ പാതിരി ആദ്ദേഹത്തിന്റെ കഥ പറയുവാൻ തുടങ്ങി.

അദ്ദേഹത്തിന്റെ പേര് രാജേന്ദ്രൻ എന്നാണ്. തമിഴ്നാട്ടിൽ തൂത്തുക്കുടി സ്വദേശി. ഇപ്പോൾ ബാങ്കളൂരുവിലാണ്. അദ്ദേഹം അവിടെ നടത്തുന്ന ഒരു ചാരിറ്റിക്ക് വേണ്ടി പണസമാഹരണത്തിന് വന്നതാണ്. അമേരിക്കയിൽ മൊത്തമായി അദ്ദേഹത്തിന് ഈ ട്രിപ്പിൽ പ്ലാനുകളുണ്ട്. അതിലെ ഫ്ലോറിഡ ചാപ്റ്ററിലെ ആദ്യത്തെ സ്ഥലമാണ് ടാലാഹാസി. രണ്ട് ലക്ഷം ഡോളറാണ് ലക്‌ഷ്യം. പണമില്ലാത്തവരെ പഠിപ്പിക്കുന്നുണ്ട്, ചികിത്സയുണ്ട്, ആശുപത്രിയുണ്ട്, ദരിദ്രരായ പെൺകുട്ടികളുടെ കല്യാണം കഴിച്ച് കൊടുക്കുന്നുണ്ട്. അങ്ങനെ വിവിധ മേഖലകളിലാണ് ചാരിറ്റി. സണ്ണിച്ചേട്ടൻ, അദ്ദേത്തിന്റെ ആതിഥേയ സെറ്റപ്പിനിടയിൽ ഇതെല്ലാം കേൾക്കുന്നുണ്ട്.

ഇതിനിടയിൽ ലൂസിച്ചേച്ചിയും എന്റെ പൊണ്ടാട്ടിയും കൂടി തീന്മേശമേലെ ബിരിയാണി പ്ലേറ്റുകൾ, ഒരു ഹോട്ടലിനെ വെല്ലുന്ന തരത്തിൽ ബിരിയാണി അലങ്കരിച്ച് നിറച്ച് വെക്കാൻ തുടങ്ങി.

"എന്നാ ബാക്കി നമുക്ക് ബിരിയാണി കഴിച്ചിട്ടാവാം.. അല്ലേ...." ലൂസിച്ചേച്ചി പറഞ്ഞു.

വൈനൊക്കെ കുടിച്ചത് കൊണ്ട് നല്ല വിശപ്പുമുണ്ട്.. ഒട്ടും വൈകിയില്ല.. എല്ലാവരും തീന്മേശക്ക് ചുറ്റുമിരുന്നു. മോൾക്ക് ലൂസിച്ചേച്ചിയാണ് വാരിക്കൊടുക്കുന്നത്. കോഴിമുട്ടയും ചിക്കൻ കാലുകളും മസാലയിൽ പൊതിഞ്ഞ്, നെയ്പശയും നിറങ്ങളും ചേർത്ത ചോറനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള നല്ല ഉഗ്രൻ ബിരിയാണി. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. കുരിശ് കഥ കേട്ടാലെന്താ.. ഇത്ര നല്ല ബിരിയാണി കഴിച്ചിട്ട് കാലം കുറേയായി.

ബിരിയാണി തീറ്റയ്ക്കിടയിലും പാതിരി കഥകൾ തുടർന്നു. മുപ്പത്തിരണ്ട് വർഷം മുന്നേ ഹിന്ദുക്കളിലെ ജാതീയ ചിന്തകളിൽ മനം മടുത്ത്,  ഉൾവിളിയാൽ മതം മാറിയതാണ് പാതിരി. പിന്നെ സെമിനാരിയിൽ പഠിച്ചു, പാതിരിയായി, അദ്ധ്യാപകനായി. പിന്നെയാണ് മുഴുവൻ സമയം ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. സണ്ണിച്ചേട്ടൻ പുതിയ പള്ളി പണിയുന്ന കാര്യങ്ങൾ വിവരിച്ചു. പതുക്കെപ്പതുക്കെ വർത്തമാനം മതത്തിലേക്കും മറ്റു മതങ്ങളുടെ കൊള്ളരുതായ്മകളിലേക്കും എത്തി. എനിക്ക് ഉള്ളിൽ ചില ഭയപ്പാടുകൾ വന്നു. ഈ കഥകളൊക്കെ കേൾക്കുമ്പോൾ മാക്സിമം ഒരു മൂളലിലായിരുന്നു എന്റെ ഉത്തരങ്ങൾ. അവര് പറയുന്നു, ഞാൻ കേൾക്കുന്നു.

ബിരിയാണിയൊക്കെ എല്ലാവരും നല്ലവണ്ണം ശാപ്പിട്ടു. കൈയ്യൊക്കെ കഴുകി വീണ്ടും വന്നിരുന്നു. ബിരിയാണി മണം പോകുന്നത് കൊണ്ട് സോപ്പിട്ട് കഴുകിയിരുന്നില്ല. ചർച്ച ക്രിസ്തുമതത്തെ പുകഴ്ത്തലിലെത്തിയപ്പോൾ  എങ്ങനെയെങ്കിലും പോയാൽ മതിയെന്നായിരുന്നു എന്റെ ചിന്ത. ഭാര്യയും 'പൊയ്ക്കൂടേ' എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഭക്ഷണം കഴിഞ്ഞയുടനെ പോകുന്നതും ശരിയല്ലല്ലോ. കുറച്ച് കഴിഞ്ഞ് ഇറങ്ങാമെന്ന് ഞാനും അവളോട് ആംഗ്യം കാട്ടി. എല്ലാവരും വീണ്ടും ഇരുന്നു...

പൊടുന്നനെ സണ്ണിച്ചേട്ടൻ നേരെ ചൊവ്വേ വിഷയത്തിലേക്ക് കടന്നു.

"വേണൂ, അച്ചൻ പറഞ്ഞതൊക്കെ കേട്ടല്ലോ. വളരെ സത്യമായ കാര്യമാണ്. വേണുവിനും ഒന്ന് ചിന്തിച്ച് കൂടെ? എന്താ ജിഷ (എന്റെ ഭാര്യ) യുടെ അഭിപ്രായം?  നമ്മൾ പണിയുന്ന പള്ളിയിലേക്ക് ഒരു നല്ല സംഭാവന കൊടുത്തൂടെ.. കൂടാതെ ഇദ്ദേഹം നടത്തുന്ന ചാരിറ്റിക്കും ഒരു സംഖ്യ കൊടുക്കണം. ദൈവത്തിന് വേണ്ടിയുള്ള കാര്യമല്ലേ? ഇനി വേണുവും കുടുംബവും നമ്മുടെ പള്ളിയിൽ അംഗങ്ങളാകണം. മതമൊന്നും മാറേണ്ട... " സണ്ണിച്ചേട്ടൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

പാതിരി എങ്ങും നോക്കാതെ പുഞ്ചിരിച്ചു. ലൂസിച്ചേച്ചി ജിഷയെയും മോളെയും കൂട്ടി അകത്തേക്ക് പോയി. എനിക്ക് പ്രഷർ കൂടുന്നുണ്ടോ എന്ന് സംശയമായി... കുടിച്ച വൈൻ പ്രഷറിന് ആക്കം കൂട്ടി... എന്നിട്ടും  ഞാനൊന്നും മിണ്ടിയില്ല... ഇങ്ങനെയൊക്കെ പറയാൻ ബിരിയാണി തരേണ്ടതുണ്ടോ... ഞാൻ ചിന്തിച്ചു.... ഞാൻ തല കുനിച്ചിരുന്നു...

"നിങ്ങളെപ്പോലുള്ളവരൊക്ക എന്തെങ്കിലും നല്ല രീതിയിൽ തന്നാലേ ചാരിറ്റിയൊക്കെ ഭംഗിയായി നടക്കൂ.. ക്രിസ്തീയത എന്നാൽ ഒരു തരം ചാരിറ്റി പ്രവർത്തനം തന്നെയാണ്..." പാതിരി സണ്ണിച്ചന് കട്ട സപ്പോർട്ട്..

പിന്നെയും ഞാനൊന്നും മിണ്ടിയില്ല. വൈനും കുടിച്ചിട്ട് എന്തെങ്കിലും കയർത്ത് പറയാനൊരു മടി.

"എന്താ അപ്പോ വേണുവിന്റെ അഭിപ്രായം? ചാരിറ്റിക്കും പള്ളിയിലേക്കും ആയിരത്തഞ്ഞൂറ്  വീതം എഴുതട്ടെ?"

പടച്ചോനെ? ആയിരത്തഞ്ഞൂറോ? എനിക്കന്ന് ഒരു മാസം ആകെ മൊത്തം  കയ്യിൽ  കിട്ടുന്ന ശമ്പളം പോലും 2800 മാത്രമേയുള്ളൂ. ഇനിയും ഞാൻ മിണ്ടിയില്ലെങ്കിൽ എനിക്കെന്റെ സ്വത്വം നഷ്ടപ്പെടുമെന്നൊരു തോന്നലുണ്ടായി, മാത്രവുമല്ല, ദൈവത്തിന്റെ പേരിൽ ഞാൻ പണമില്ലാതെ തെണ്ടിപ്പോകുമോ എന്നൊരു ചിന്തയും. എനിക്ക് പറഞ്ഞേ പറ്റൂ. എന്റെ ചെവികൾ ചുവന്ന് തുടിച്ച് കാണണം... തലക്കിരുവശവും ഹൃദയതാളം എനിക്ക് വ്യക്തമായി കേൾക്കാൻ തുടങ്ങി... ഏത് പ്രഷർ കുക്കറിനും അടിയിൽ നിന്ന് തീ കത്തിക്കൊണ്ടിരുന്നാൽ വിസില് മുഴക്കാതെ പറ്റില്ലല്ലോ... മാത്രവുമല്ല വൈനിന്റെ പ്രവർത്തനവും പ്രഷർകുക്കറിന്റെ പ്രവർത്തനത്തിന് ഉൽപ്രേരകമായിയിരുന്നിരിക്കണം.  ഞാൻ അറിയാതെ എഴുന്നേറ്റു...

"സണ്ണിച്ചാ, നിങ്ങളുടെ സൂക്കേട് എനിക്ക് നന്നായി മനസ്സിലായി. ഈ പരിപാടിക്കാണ് വിളിക്കുന്നതെങ്കിൽ വേണ്ട എന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നതല്ലേ...എന്നിട്ടും... പിറന്നാള്.. മണ്ണാങ്കട്ട എന്നൊക്കെപ്പറഞ്ഞ് ഇതിനായിരുന്നോ നിങ്ങളെന്നെ ഇവിടെ വിളിച്ചത്? കുറച്ച് കാലായി നിങ്ങളെന്റെ പിന്നാലെ കൂടീട്ട്.. കുറച്ച് നാണം വേണ്ടേ മനുഷ്യാ... ഞാനെന്താ, എന്നെ മതം മാറ്റൂ.. എന്നെ മതം മാറ്റൂ എന്നോ മറ്റോ എന്റെ നെറ്റീല് എഴുതി വച്ചിട്ടുണ്ടോ...?  ഞാനിപ്പോ മതം മാറിയാൽ നിങ്ങൾക്കെന്താണ് ലാഭം? ക്രിസ്ത്യാനികൾക്കെന്താണ് ലാഭം? എനിക്ക് വല്ല കുഴപ്പവുമുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല,. നിങ്ങൾ പറയുന്നു, ഞാൻ സ്വർഗ്ഗരാജ്യം പൂകില്ല എന്ന്. എനിക്ക് ആ രാജ്യം വേണ്ട. നിങ്ങൾ എന്ത് കണ്ടിട്ടാണ് എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ഞാൻ മതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ്‌. എന്നാലും നന്നായി ജീവിക്കണോന്നുണ്ട്. പക്ഷേ അതിന് മതം ആവശ്യമാണെന്ന് കരുതുന്നില്ല. ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് രണ്ട് ശ്ലോകങ്ങൾ ഉച്ചത്തിൽ ചൊല്ലിയാൽ നിങ്ങൾക്ക് ദഹിച്ചു കിട്ടുമോ? നിങ്ങളോട് മതം മാറാൻ പറഞ്ഞാൽ നിങ്ങൾ മാറുമോ? ഞാൻ ചാരിറ്റിക്കൊക്കെ മതം നോക്കാതെ എന്നാലാവും വിധം കൊടുക്കാറുണ്ട്. അത് എന്റെ ഇഷ്ടമാണ്. അല്ലാതെ നിങ്ങൾ ആയിരം പയിനായിരം  എന്നൊക്കെ പറയുമ്പോൾ എടുത്ത് തരാൻ എനിക്ക് പറ്റില്ല. പള്ളി പണിയാൻ തീരെ തരില്ല.... അങ്ങനെയൊക്കെ എന്ത് പൊട്ടത്തരത്തിനും കാശെറിഞ്ഞ് തരാൻ നിങ്ങളെപ്പോലെ വേറെ ആളുണ്ടാകും അവരെപ്പോയി പിടിക്ക്... അല്ലാതെ എന്റെ പിന്നാലെ മണപ്പിച്ച് നടക്കരുത്... പറ്റുമായിരുന്നെങ്കിൽ ഇവിടെ നിന്ന് കഴിച്ച ബിരിയാണി ഞാനിവിടെ തുപ്പിത്തന്നേനെ..."

പിന്നെ തിരിഞ്ഞ് അച്ചനോടായി പറഞ്ഞു:

"നിങ്ങൾക്ക് എന്ത് ദൈവവിളിയാണച്ചോ ഉണ്ടായത്? വിളിച്ചതേ കേട്ടുള്ളൊ? കണ്ടില്ലേ? നിങ്ങൾ പറയുന്നു... ജാതി ചിന്തയാണ് നിങ്ങളെ മതം മാറാൻ പ്രേരിപ്പിച്ചതെന്ന്. നിങ്ങളിപ്പോഴും ഒരു ദളിത ക്രിസ്ത്യായനിയെന്നല്ലേ നേരത്തേ പറഞ്ഞത്?... എന്നിട്ടും ഒരു മതത്തിന്റെ പേരും പറഞ്ഞ് ആ മതമാണ് നല്ലത് എന്നും പറഞ്ഞ് ആൾക്കാരെ പറ്റിച്ച് നടക്കാൻ നല്ല കട്ടി വേണം. എന്താ സുഖം.. കാശിന് കാശ്.. കാറിന് കാറ്... വീടിന് കൊട്ടാരം.. പേരിന്, മതത്തിന്റെ പേരിൽ ചാരിറ്റിയും. ഏതോ ജാംബവാന്റെ കാലത്തുണ്ടാക്കിയ എന്തൊക്കെയോ പൊട്ടത്തരങ്ങളുമായി പണവും ബിരിയായണിയും കൊടുത്ത് ആളെ മയക്കാൻ നടക്ക്വല്ലേ നിങ്ങൾ? ഇന്ന് നമ്മുടെ കൊച്ച് കേരളത്തിൽ പോലും മിനിമം പത്ത്‌മുപ്പത് ക്രിസ്തീയ വിഭാഗങ്ങളില്ലേ? എന്ത് കൊണ്ടാണ് അങ്ങനെ? പ്രസംഗിക്കുമ്പോൾ ഇതൊന്നും ചിന്തിക്കാറില്ലേ? വിഗ്രഹാരാധന എതിർക്കുന്ന നിങ്ങളുടെ ഏത് പള്ളികളിലാണ് ഇന്ന് വിഗ്രഹം ഇല്ലാത്തത്? മുക്കിന് മുക്കിന് ആളുകളെ വാഴ്ത്തപ്പെട്ടവരാക്കി പള്ളിയും ഭണ്ടാരങ്ങളും വച്ച്, രോഗശാന്തി പറഞ്ഞ്, കാശടിക്കലല്ലേ നിങ്ങളുടെയൊക്കെ പണി? ഞാനും ചാരിറ്റി നടത്തുണ്ട്. പക്ഷേ എന്റെ സ്വന്തം പണം കൊണ്ടാണ് അത് ചെയ്യുന്നത്.. നിങ്ങളെപ്പോലെ മതം പറഞ്ഞ് ബോർഡ് വെച്ചിട്ടല്ല.... നിങ്ങൾക്കൊന്നും ഞാനഞ്ച് പൈസ തരില്ല... നിങ്ങൾക്കാള് തെറ്റിപ്പോയി....."

"എന്റെ ഉച്ചത്തിലുള്ള ആക്രോശവും ശകാരവും കേട്ട് ലൂസിച്ചേച്ചിയും ജിഷയും അപ്പഴേക്കും അവിടേക്ക് ഓടിയെത്തി. ജിഷ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. മോളും പേടിച്ചരണ്ട് ജിഷയെ കെട്ടിപ്പിടിച്ച് നിൽപ്പുണ്ട്. ലൂസിച്ചേച്ചി കൈ രണ്ടും കൂട്ടിപ്പിടിച്ച് കിടപ്പ് മുറിയുടെ വാതിൽക്കൽത്തന്നെ നിന്നു.

"മതി.. മതി.. നിർത്ത്... നിങ്ങളവിടെയിരുന്നാട്ടെ..... " ജിഷ എന്റെ കൈ പിടിച്ച് കൊണ്ട് അവളുടെ ചില അധികാരങ്ങൾ പുറത്തെടുത്തു.

അപ്പഴേക്കും ഞാൻ ശരിക്കും ഒന്ന് വിയർത്തിരുന്നു. എന്നെ ആകാശത്തേക്കെടുത്തുയർത്തിയ വൈനിന്റെ മത്തൊക്കെ എങ്ങടോ പമ്പ കടന്നു. ഞാനെന്താണ് പറഞ്ഞതെന്നതിനെപ്പറ്റി ഒരു പുനരാലോചനയുണ്ടായത് ജിഷ വന്നപ്പോഴാണ്. അതും അവരുടെ വീട്ടിൽ വച്ചാണ് അവർക്കെതിരേ എന്റെ ആക്രോശിച്ചുള്ള പ്രഭാഷണം. അടി കിട്ടാൻ വേറെ വല്ലതും വേണോ? ഞാൻ സണ്ണിച്ചേട്ടനേയും അച്ചനെയും മാറി മാറി നോക്കി. അവരൊന്നും മിണ്ടുന്നില്ല. സോഫയിൽ തലയും താഴ്ത്തിക്കൊണ്ട് ഇരുപ്പാണ്. രംഗം ശാന്തമാണെന്ന് മനസ്സിലായി. ലൂസിച്ചേച്ചിയെ നോക്കാൻ എന്തോ എനിക്ക് മടി തോന്നി. ഒരു തരം ചമ്മൽ എനിക്കനുഭവപ്പെട്ടു. ഞാൻ പതുക്കെ സോഫയിൽ ഇരുന്നു.

"ഓകെ വേണൂ, ഞങ്ങളങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ക്രിസ്തുവിന്റെ നാമത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നു. അത്ര മാത്രം. വേണുവിന് പൈസയില്ലെങ്കിൽ വേണ്ട."

ഞാൻ പിന്നെ വളരെ ശാന്തനായി പറഞ്ഞു

"അതിനിങ്ങനെ വളഞ്ഞിട്ട് പിടിക്കണോ സണ്ണിച്ചാ, എനിക്ക് കുറെ ക്രിസ്ത്യൻ ചങ്ങാതിമാരൊക്കെയുണ്ട്. ഇതിനും മുന്നേ ഇതേപോലെ എനിക്കനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും  അവരൊന്നും എന്നോടിങ്ങനെ ഇത് വരെ പറഞ്ഞിട്ടില്ല. പണത്തിന്റെ പേരിലല്ല...  ഞങ്ങൾക്കെന്തായാലും ഇതിൽ താല്പര്യമില്ല. ഈക്കാര്യം സണ്ണിച്ചനിനി  പറയുകയും വേണ്ട. ഞാൻ ഇത് നേരത്തേയെ പറഞ്ഞതല്ലേ.... എന്നിട്ടും.."

പിന്നെ ആർക്കും അവിടെ സംസാരത്തിൽ താല്പര്യം ഉണ്ടായില്ല. എല്ലാവരും മ്ലാനവദനരായിരുന്നു. അപ്പഴേക്കും ജിഷ അവളുടെ ഹാൻഡ് ബാഗും തൂക്കി, മോളെയും ചുമലിലിട്ട്, ലൂസിച്ചേച്ചിയോട് വിട പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയിരുന്നു.

"വാ... ഇപ്പൊ നമുക്ക് പോവ്വാം.... ബാക്കി പിന്നെപ്പറയാം... " ജിഷ എന്നോട് എഴുന്നേറ്റ് പുറത്തിറങ്ങാനുള്ള സിഗ്നലുകൾ പുറപ്പെടുവിച്ചു.

എങ്ങനെയൊക്കെയോ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പാതിരിയോടും സണ്ണിച്ചേട്ടനോടും ഞങ്ങൾ വിട പറഞ്ഞു. പിന്നെയും ലൂസിച്ചേച്ചിയെ നോക്കാനൊരു മടി... ഒടുവിൽ അവരോടും 'ബൈ' പറഞ്ഞിറങ്ങി. തിരിഞ്ഞു നോക്കാതെ വേഗം കാറിൽ കയറി... ഹാവൂ... രക്ഷപ്പെട്ടു. രണ്ട് പ്ളേറ്റിലധികം ബിരിയാണിയും അഞ്ചാറ് കോഴിക്കലുകളും രണ്ടു മുട്ടയുംഅരമണിക്കൂറിന് മുന്നേ കഴിച്ചിട്ടും, എനിക്ക് വീണ്ടും നല്ല വിശപ്പ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ഇട്ടിരുന്ന ടീഷർട്ട് ഒന്നരമണിക്കൂർ സോക്കർ കളിച്ചെന്ന പോലെ ദേഹത്ത് വിയർത്തൊട്ടിയിട്ടുണ്ട്. വൈനിന്റെ ബലത്തിൽ കത്തിക്കയറിയ സമ്മർദ്ദത്തിൽ പത്ത് മിനുട്ട് കൊണ്ട് ശരീരത്തിലെ ജലം ആവിയാക്കി, മുഴുവൻ ബിരിയാണിയും ദഹിച്ച് പോയിക്കാണണം.

ഈ സംഭവത്തിന് ഒന്നുരണ്ടാഴ്ചക്ക് ശേഷം, സണ്ണിച്ചനെ ഞങ്ങൾ വേറൊരാളുടെ കൂടെ  സാംസ് ക്ലബ്ബിൽ കണ്ടെങ്കിലും, അദ്ദേഹം ഞങ്ങളെ കണ്ട ഭാവം നടിച്ചില്ല. സത്യത്തിൽ ഞങ്ങളെ സംബന്ധിച്ചടുത്തോളം, ആ ബന്ധം ഇതിനകം തന്നെ അവസാനിച്ചിരുന്നു.

***

3 അഭിപ്രായങ്ങൾ:

  1. Facebook Comments:
    Prasanth Karayi ലോകത്തിന്റെ അതിർവരമ്പുകൾ ഇല്ലാതായി കൊണ്ടിരിക്കുമ്പോൾ ആണ് ആളുകൾ ഇപ്പോഴും മതം എന്ന് പറഞ്ഞു ആഞ്ഞു തുള്ളുന്നത്.trance സിനിമ ഇതിന്റെ ഒരു നേർ കാഴ്ച ആണ്...
    Venugopalan Kokkodan Prasanth Karayi, മതത്തിലും പ്രാർത്ഥനയിലും ഒരു കാര്യവുമില്ലെന്നു കൊറോണ ലോകത്തിന്‌ തന്നെ കാണിച്ചു കൊടുത്തിട്ടും കൊറോണ പോകാൻ കാത്തിരിക്കയാണ് കച്ചവടക്കാർ വീണ്ടും പ്രാർത്ഥന തുടങ്ങി ആൾക്കാരെ ഉദ്ധരിക്കാൻ!

    Jobin Kuruvilla വേണുവിന് കാര്യങ്ങൾ മനസിലാകാഞ്ഞിട്ടാ. ഞായറാഴ്ച്ച ഞങ്ങളങ്ങോട്ടിറങ്ങാം. ഒരു കുപ്പി വൈനും കരുതാം.
    Venugopalan Kokkodan Jobin Kuruvilla, തീർച്ചയായും വരൂ.. ഇഷ്ടപ്പെട്ടയാളുകളെ എത്രയും കാണാം. പക്ഷേ, ആകയൊരു സങ്കടം ഞാനും നീയുമൊക്കെ മരിച്ചുകഴിഞ്ഞാൽ പിന്നെ ഒരിക്കലും കാണില്ലല്ലോ എന്നതാണ് 😃

    Prabha Karaye Karaye നോം ഇത്രക്കങ്ങ് നിരീച്ചില്യാ
    Venugopalan Kokkodan Prabha Karaye Karaye, നിരീക്കാത്തത് നടക്കുമ്പഴല്ലേ പകച്ച് പോകുന്നത് ? 😃

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. Hello Tomichan, അയ്യോ, എന്നെ സാറ് എന്നൊന്നും വിളിക്കല്ലേ.... അതിന് മാത്രമുള്ള പക്വതയൊന്നും എനിക്കായിട്ടില്ല !

      Yes I still live in the USA, not yet a citizen though. May be my roots might get here slowly as time goes. Still my mind and thoughts are just as a Keralite :)

      ഇല്ലാതാക്കൂ