2020, മാർച്ച് 12, വ്യാഴാഴ്‌ച

കൊറോണാ മന്ത്രം

(Picture Courtesy: Google)

കൊറോണസ്യ കുൽസിതം ലോകം
ഭീതിദം സാമാന്യജനസാഗരം!
‘ഗ്വാഗ്വാ’ ശബ്ദശ്ച താപവൃദ്ധിശ്ച
ഗോമൂത്രശ്ച ഗോകൃതശ്ച
കൊറോണാ ഗതി അധോഗതി !!

ഇതൊരു മന്ത്രമാണ്. അപൂർവ്വ പൗരാണിക മന്ത്രം. ഇതിന്റെ ശക്തി ഉപയോഗിച്ച് തന്നെയറിയണം. സംസ്‌കൃതത്തിൽ അഗാധപാണ്ഡിത്യമുള്ളവർക്ക് ഇതിനകം തന്നെ ഇതിന്റെ പൊരുൾ മനസ്സിലായിക്കാണും. പക്ഷേ ഈ മന്ത്രത്തിന്റെ കഥ നിങ്ങൾക്കറിയണ്ടേ ? വഴിയേ മനസ്സിലാകും.

ഡോക്ടറാണെങ്കിലും, ഒരിക്കലും രോഗത്തിന് പാറാവ് നിന്നിട്ടില്ലാത്ത, നാട്ടിലെ പാറാവുകാരുടെ തലവനായിരുന്ന മാന്യദേഹം, ചില ലോകവലാലിങ്കുകൾ ഉദ്ധരിച്ച് 27 ഡിഗ്രീ താപമാനത്തിനപ്പുറം കൊറോണാപ്പക്ഷി പൊങ്ങില്ല എന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതും, അതിൽ പിടിച്ച് തൂങ്ങുന്നതും, ചോദ്യം ചെയ്തവരെ പേടിപ്പിച്ച് കളിയാക്കുന്നതും കണ്ടു.

അങ്ങനെയല്ലേയല്ല, കൊറോണാപ്പക്ഷി 3 ഡിഗ്രി കൂടുതൽ കൂടി (മൊത്തത്തിൽ 30 ഡിഗ്രി) ഉയരത്തിൽ പറക്കുമെന്നും, ആരോഗ്യമന്ത്രിയും ഭിഷഗ്വരസമൂഹവും ചെയ്യുന്ന പ്രവർത്തികൾക്ക് ഒരടിസ്ഥാനവുമില്ലെന്നും, ഉഷ്ണമേഖലാ ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള, ചേകവരുടെ നാട്ടിലെ ജനപ്രതിനിധി, ബഹുമുഖപരീക്ഷണങ്ങളിലൂടെ ചാനലുകളിൽ തെളിയിച്ചതും നമ്മൾ കണ്ടു.

ഇങ്ങനെയുള്ള പരീക്ഷണങ്ങൾ തെക്കേ ഇന്ത്യയിൽ നടന്ന് വരുമ്പോഴാണ്, അങ്ങ് ഉത്തരേന്ത്യയിൽ ഭാരതത്തിന്റെ മൊത്തം ചാർജ്ജുള്ള ഒരു മന്ത്രിപുംഗവൻ വേറൊരു കണ്ടുപിടുത്തം നടത്തിക്കളഞ്ഞത്. കൊറോണ വൈറസിനെ തടയാൻ,  'ഗോ കൊറോണാ' എന്ന് കൊറോണയുടെ മുഖത്ത് നോക്കി മൂന്ന് വട്ടം പറഞ്ഞാൽ മതിയത്രെ ! അതേറ്റ് പറയാൻ കുറച്ച് ബൗദ്ധികനിലവാരം കൂടിയ ബുദ്ധമതാനുയായികളും കൂട്ടത്തിൽ, ഇന്ത്യയിലെ ചൈനീസ് കോൺസുലേറ്റ് ജനറലും ഉണ്ടായിരുന്നു എന്നത് 'ഗോ കൊറോണാ' വിളിയുടെ ശക്തിയുടെ ആഴം തുറന്ന് കാട്ടുന്നുണ്ട്.

ഭാരതീയ പാരമ്പര്യത്തിൽ എന്തിനും ഏതിനും കണ്ണടച്ച് ഭയരഹിതമായി ഉപയോഗിക്കാൻ കഴിവുള്ള രണ്ട് മരുന്നുകളാണ് ഗോമൂത്രവും ചാണകവും. ഇവ രണ്ടും കൊറോണയുടെ സാഹചര്യത്തിൽ ഉപയോഗിച്ച് പരീക്ഷിച്ച് തെളിയിച്ച സന്യാസിവര്യന്മാരെയും നേതാക്കളെയും തെക്ക് വടക്കായി കാണുന്നുണ്ട്. പിന്നെ നമ്മളെന്തിന് സംശയിക്കണം?

സത്യത്തിൽ, ഗാന്ധർവ്വവേദത്തിൽ നിന്നടർത്തിയെടുത്ത, ശക്തിയേറിയ, മേൽപ്രസ്താവിച്ച മന്ത്രത്തിന്റെ ചുവട് പിടിച്ചാണ് എല്ലാവരും  പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ആ മന്ത്രം അവർ നേരത്തെ പറഞ്ഞില്ലെന്നേ ഉള്ളൂ. ഉപയോഗിക്കേണ്ട വിധം ചുവടെ.

ഊഷ്മാവ് കൂടുതലാണെങ്കിലും 'ഗ്വാഗ്വാ' വിളിച്ചാലും കൊറോണ അസ്തമിച്ച് പോകുമെന്ന് തെളിയിച്ചത് നമ്മൾ കണ്ടു. അതു കൊണ്ട്, പകലാണെങ്കിൽ വെയിലത്ത് സൂര്യന് അഭിമുഖമായി മുഖം പിടിച്ചും, രാത്രിയാണെങ്കിൽ ഹവനസാമഗ്രികൾ ഇട്ട് കത്തിച്ചുണ്ടാക്കിയ അഗ്നികുണ്ഡത്തിന് അഭിമുഖമായി നിന്നും, കുളിച്ച് ശുദ്ധമായി, മേല്പറഞ്ഞ ജനപ്രതിനിധികളുടെ ചിത്രം ആലേഖനം ചെയ്ത മോതിരങ്ങൾ ഇരുകൈകളിലെയും നടുവിരലിലണിഞ്ഞ്, സയന്റിസ്റ്റായ പാറാവ് തലവന്റെ ചിത്രം ആലേഖനം ചെയ്ത 3" x 3" തുണി കൊണ്ട് മുൻഭാഗത്തെ നഗ്നത മറച്ചും, ജ്ഞാനികളായ രണ്ട് ജനപ്രതിനിധികളുടെ ചിത്രം ആലേഖനം ചെയ്ത 3" x 3" തുണി കൊണ്ട് പിൻഭാഗത്തെ നഗ്നത മറച്ചും (മുൻഭാഗം മറയ്ക്കാൻ സ്ത്രീകൾക്ക് ഈ തുണി എക്സ്ട്രാ എടുക്കണം), കൈകൂപ്പിനിന്ന് കൊണ്ട്, മേല്പറഞ്ഞ മന്ത്രം, ഒരൗൺസ് ഗോമൂത്രത്തിൽ മൂന്ന് ഗ്രാം ഉണക്കച്ചാണകം പൊടിച്ച് കലക്കി, അത് കുടിച്ചതിന് ശേഷം,  ഇരുപത്തിനാല് മണിക്കൂർ ചൊല്ലിയാൽ, കൊറോണ, ഇരുപത്തിനാല് നാഴിക ദൂരത്തിലേക്കായി എല്ലാ ദിശകളിൽ നിന്നും മാറിപ്പോകുന്നതാണ്. ഈ പറഞ്ഞ പ്രതിവിധി പരിശോധിക്കാൻ മേല്പറഞ്ഞ പാറാവ് തലവനെയും, ജനപ്രതിനിധിയെയും മന്ത്രിപുംഗവനെയും ഞാനൊരിക്കലും വെല്ലുവിളിക്കില്ല ! ഈ മന്ത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് മാത്രമാണ് എന്റെ കർത്തവ്യം. ഈ മന്ത്രത്തിന് മുന്നിൽ കൊറോണ വെറും പുല്ലാണ് !!

***

1 അഭിപ്രായം:

  1. Whatsapp Comment:
    Gangan Baharin: ഇൗ മന്ത്രം മുറി വൈദ്യന്മാരെ പറഞ്ഞു പഠിപ്പിക്കണം 😜
    Naaraayam: It was just a sarcastic writing against the incidents explained!

    മറുപടിഇല്ലാതാക്കൂ