conversions എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
conversions എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)

(Picture Courtesy: Google)

മനുഷ്യരായ് ജനിച്ചോരു ഞങ്ങളെ
നൂല് കെട്ടിയും നീരിൽ മുക്കിയും
അഗ്രചർമ്മം മുറിച്ചും തലപ്പാവുകൾ കെട്ടിയും
പല നാടുകളിൽ, കാലഘട്ടങ്ങളിൽ പല പ്രവാചകരിലൂടെ
വേർതിരിച്ച് കാണാൻ പറഞ്ഞെന്ന് പറയുന്നോരു
ദൈവത്തിനെ ഞാനിത്തിരി നേരമെന്റെ
ശുചിമുറിക്ക് നടുവിലായ് കെട്ടിയിട്ടോട്ടെ....

ഞാനൊരു ക്രിസ്ത്യനായാൽ ക്രിസ്റ്റ്യാനിറ്റിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ? എന്നെ ഇപ്പോൾ ഹിന്ദു എന്ന് വിളിക്കുന്നവർക്ക് വല്ല നഷ്ടവുമുണ്ടാകുമോ? ഞാൻ പോലുമറിയാതെ എന്നെ ഉൾപ്പെടുത്തിയ, ഹിന്ദു എന്ന് വിളിക്കുന്ന സമൂഹത്തിന് വല്ല നഷ്ടവുമുണ്ടാകുമോ? എന്റെ ആത്മാവോ ശരീരമോ രക്തമോ ചിന്തകളോ വല്ലതും മാറിപ്പോകുമോ? ഞാൻ ഈ പറഞ്ഞ മതാലങ്കാരങ്ങളില്ലാത്ത വെറും മനുഷ്യനാണ് എന്ന് വിളിച്ച് പറഞ്ഞാൽ, ഈ മതങ്ങളിലേതെങ്കിലും മതത്തിന്റെ സൃഷ്ടിയായ ദൈവം കോപിക്കുമോ? എന്നെയൊരു ക്രിസ്ത്യാനിയാക്കാൻ നടന്ന മൂന്ന് നാല് (വേറെയും ഇഷ്ടം പോലെ ഉദ്യമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഭവബഹുലമായവ മാത്രം പങ്ക് വെക്കുന്നു) രസകരമായ  സംഭവങ്ങളെക്കുറിച്ച് പറയാൻ  ഇവിടെ തുടക്കം കുറിക്കുന്നു.

ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് എഴുതണോ എഴുതേണ്ടയോ, അഥവാ എഴുതിയാലും പങ്ക് വെക്കണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ  ഞാനും എന്റെ ബോധവും തമ്മിൽ ചില കശപിശ ഉണ്ടായതാണ്. ബോധം പറഞ്ഞു എഴുതിവച്ചോളൂ... ഞാൻ അനുസരിച്ചു... പിന്നെയും മനസ്സിൽ അടിപിടി... ഈ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കണോ.... എഴുതിയിട്ടും ആരുമായും പങ്ക് വെക്കാതിരുന്നാൽ പിന്നെ എന്തിനാണ് എഴുതിയത്....  മനസ്സിലെ സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ ഒരു തീരുമാനം എടുത്തു: എഴുതി പൂർത്തിയായതിന് ശേഷം അഞ്ച് തവണ കൂടി ക്രിസ്ത്യാനി-സുവിശേഷ-പ്രകീർത്തന-പരിവർത്തന-ശ്രമങ്ങൾക്ക് വിധേയനായെങ്കിൽ ഓരോന്നോരോന്നായി എല്ലാം പുറത്തിറക്കും. അതാണ്... ഒരൊന്നന്നര ശപഥം! എന്റെ ശപഥം ഇങ്ങനെയൊക്കെയാണ് !!

അങ്ങനെ ഈ പറഞ്ഞ കാര്യങ്ങൾ എഴുതിയിട്ട് ആറ് വർഷങ്ങളായി.  കാത്തിരിപ്പുകൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ച അഞ്ചാമത്തെ (എഴുതി വച്ചതിന് ശേഷം) സുവിശേഷ മീറ്റിങ് എൻ്റെ ഗാരേജിൽ നടന്നു (പുറത്ത് കാലാവസ്ഥ നല്ലതായത് ഭാഗ്യം). ഇങ്ങനെയുള്ള വർഗ്ഗീയ കാന്തങ്ങളാൽ, ഇങ്ങനെ നിരന്തരം ആകർഷിക്കപ്പെടാൻ, ഞാനീ കൺവെർഷൻ മാർക്കറ്റിൽ തുറന്ന് വച്ച, പഴുത്ത ചക്കയല്ലേ... എനിക്ക് ഇത്തിരി ദേഷ്യം വന്നു.  തർക്കങ്ങൾക്കൊടുവിൽ, എന്നെ മനസ്സിൽ പ്രാകി അവർ തിരിച്ചു നടന്നു. ചില നോട്ടീസുകളുമായി കയറി വന്ന സ്ത്രീകൾ, ക്രിസ്തുമതത്തെ പ്രകീർത്തിക്കാനും പ്രചരിപ്പിക്കാനും വേണ്ടി വീട് വീടാന്തരം കയറുന്നതിനിടയിൽ എന്നോടും കൂടിയാവാമെന്ന് കരുതിക്കാണും. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറേയേറെ പൂർവ്വപരിചയം ഉണ്ടായതിനാൽ അവരോട് കാര്യങ്ങൾ വളരെ സ്നേഹത്തോടെയും  മാന്യമായും പറയുകയും അവർ ഇത്തിരി വിഷണ്ണതയോടെ തിരിച്ചു പോവുകയും ചെയ്തു. അറിയാതെ ചാർത്തിക്കിട്ടിയ മതം തന്നെ ഒരു 'കുരിശാ'യിത്തോന്നുമ്പോഴാണ് യഥാർത്ഥ കുരിശ് അടിച്ചേൽപ്പിക്കാൻ വരുന്നത് !

എന്റെ പതിനഞ്ചാം വയസ്സ് വരെ ഒരു ക്രിസ്ത്യാനിയുമായും സമ്പർക്കം പുലർത്താനുള്ള 'ഭാഗ്യം' എനിക്കുണ്ടായിട്ടില്ല. പത്താം തരത്തിൽ പഠിക്കുമ്പോൾ രോഗപീഡകൾ കാരണം വലഞ്ഞിരുന്ന എനിക്ക്, കൂടുതൽ മെച്ചപ്പെട്ട പരിശോധനകൾക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് തലശ്ശേരി സർക്കാർ ആശുപത്രി ഭിഷഗ്വരൻ ചീട്ട് തന്ന പ്രകാരം, അവിടേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാൻ, എന്റെ ബന്ധുവായ ഒരു മദ്യ നിരോധനസമിതി പ്രവർത്തകൻ, അന്നത്തെ തലശ്ശേരി രൂപതാദ്ധ്യക്ഷനും മദ്യ നിരോധനസമിതി പ്രവർത്തകനുമായ റവ: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടുപോയി. അങ്ങനെ, അദ്ദേഹമായിരുന്നു ഞാനാദ്യമായി സംസാരിച്ച ക്രിസ്ത്യാനി. സൌമ്യനും മൃദുഭാഷിയും സന്യാസ ലക്ഷണങ്ങളുമുള്ള ഒരു നല്ല മനുഷ്യൻ. അരമനയിലാണെങ്കിലും അദ്ദേഹത്തിൽ ഒരു ലാളിത്യം പ്രകടമായിരുന്നു. പക്ഷേ അരമനയിലെ ആർഭാടപൂർണ്ണമായ ഒരു തരം കോർപ്പറേറ്റ്  'സെറ്റപ്പ്' കണ്ടപ്പോൾ, ഈ ക്രിസ്ത്യൻ പരിപാടി എന്തോ ഒരു വലിയ സംഭവമാണെന്ന് അറിയാതെയെങ്കിലും എനിക്കന്ന് തോന്നിപ്പോയി.

ഇനി പറയാൻ പോകുന്നതൊക്കെ ആരെയും ദോഷം പറയാൻ വേണ്ടി  പറഞ്ഞതല്ല. വെറുതെ ചിന്തിപ്പിക്കാൻ വേണ്ടി, ചില അനുഭവ കഥകൾ! ഇത്തിരി നീളം കൂടുതലുള്ളത് കൊണ്ട് നാല് ഭാഗങ്ങളായി തിരിക്കുന്നു. വിരസമാകില്ല എന്ന തോന്നലോടെ.. ആദ്യത്തെ ഭാഗം.

...........

പ്രീ ഡിഗ്രിക്ക് ക്രിസ്ത്യൻ മാനേജ്മെന്റ് കോളജിലാണ് പഠിച്ചത്. അവിടുന്ന് മുതലാണ് എനിക്ക് ക്രിസ്ത്യൻ ചങ്ങാതിമാരുണ്ടാകാൻ തുടങ്ങിയത്. അതൊക്കെ കഴിഞ്ഞ്, എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ, ഇനി വീട്ടിൽ നിന്ന് കഞ്ഞി കുടിക്കുന്നത് ശുഭാകരമാവില്ല എന്ന അനുമാനത്തിൽ, ജോലി അന്വേഷിച്ച് മുംബൈ പട്ടണത്തിലെത്തി. എന്റെ മനസ്സിൽ മതങ്ങളുടെ അസ്തിത്ത്വത്തിനെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന കാലമാണ്. അവിടെ ഒരു കുഞ്ഞുജോലിയുമായി കൂട്ടുകാരുടെകൂടെ ഒരു കുഞ്ഞു മുറിയിൽ താമസിച്ചിരുന്ന കാലത്താണ് എന്നെ (ഞങ്ങളെ) 'മതം' മാറ്റുവാനുള്ള ആദ്യ ഉദ്യമം നടന്നത്.

കാലം 1996 -97 ഓ മറ്റോ ആണ്. ഞങ്ങൾ അഞ്ച് പേർ, പല നാട്ടുകാർ, നവി മുംബൈയിലെ വാഷി എന്ന സ്ഥലത്ത് ഒരു കുടുസ്സ് മുറിയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഒരു ഞായറാഴ്ച കാലത്ത്, രാവിലത്തെ ചായയൊക്കെ കഴിഞ്ഞ് മുറിക്ക് പുറത്തുള്ള ഗോവണിപ്പടികളിൽ സൊറകൾ പറഞ്ഞിരിക്കുകയായിരുന്നു. ഒന്ന് രണ്ട് പേര് പത്രം വായിക്കുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിലെ കോളജ് കുമാരിയെ അവരുടെ ജനാലയിൽ കൂടെ കാണാമെന്നതായിരുന്നു അവിടെത്തന്നെയിരിക്കാനുള്ള പ്രധാന കാരണം. അവിടെയിരുന്ന് പഴംപുരാണവും വൈകുന്നേരം ഏത് ബ്രാൻഡ് വേണമെന്നൊക്കെയുള്ള ചർച്ചകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മൂവർ സംഘം "മലയാളികളല്ലേ..." എന്ന മുഖവുരയോടെ കേറിവന്നത്.

ബർമുഡയും ടി ഷർട്ടുകളുമാണ് ഞങ്ങളുടെ വേഷങ്ങളെങ്കിലും, ഞങ്ങൾക്കാർക്കും മീശയില്ലാതിരുന്നിട്ടും, ഒരു പരിചയവുമില്ലാത്ത ഇവർക്ക് ഞങ്ങളിൽ മലയാളികളുണ്ടെന്ന് എങ്ങനെ മനസ്സിലായി എന്ന് ഞങ്ങൾ ശങ്കിച്ചു. 'സെൻസസ് ഡാറ്റ ലീക്കായിക്കാണും' - ഞാൻ മനസ്സിൽ മന്ത്രിച്ചു.

"അല്ല, എല്ലാവരും മലയാളികളല്ല" കൂടെയുള്ള മനോജ് പറഞ്ഞു.
"ഒരു ബീഹാറിയും ഉണ്ട്.. അവനുറക്കാ... വിളിക്കണോ..." വിനോദ് വന്നവരെ ഒന്ന് തോണ്ടി. ബാച്ചലേഴ്‌സ് അല്ലേ... ഇത്തരത്തിലെങ്കിലും പെരുമാറുന്നത് തന്നെ ഭാഗ്യം.
"അയ്യോ.. വേണ്ട വേണ്ട..." വന്നവർ എളിമയുള്ളവരായി.

"എന്നാ വരൂ ഉള്ളിലിരിക്കാം... " ഞങ്ങൾ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ള രണ്ട് കസേരകളിൽ അതിഥികളിൽ രണ്ട് പേര് ഇരുന്നു. ഒരാൾ അവർക്കരികിൽ നിലത്തിരുന്നു. ഒരു വശത്തെ ചുമരും ചാരി ഞങ്ങളിരുന്നു. മറ്റേ വശത്തെ ചുമരിനരികിൽ നമ്മുടെ ബീഹാറി കിടക്കുകയല്ലേ. ബീഹാറി അങ്ങനെയാണ്... ഞായറാഴ്ചകളിൽ പതിനൊന്ന് മണിയാവും എഴുന്നേൽക്കാൻ.

സുസ്മേരവദനരായി ഞങ്ങളോരോരുത്തരെയും പരസ്പരം വന്നുകയറിയവർ  പരിചയപ്പെട്ടു.  ഞങ്ങളുടെ തറവാട് മുതലുള്ള തായ് വേരുകളെക്കുറിച്ച് വന്നവർ ആരായാൻ തുടങ്ങി. അതിൽ വ്യതിചലിച്ച് കൊണ്ട്  മുഖ്യനെന്ന് തോന്നിക്കുന്നയാളാണ് ചോദിച്ചത്:

"നിങ്ങളുടെ പ്രശ്നങ്ങൾ / സങ്കടങ്ങൾ എന്തൊക്കെയാണ് ?"

ശമ്പളം ആയിരത്തഞ്ഞൂറ് രൂപയേഉള്ളൂ എന്നൊരു സങ്കടം ഒഴിച്ചാൽ എന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ഞങ്ങൾ പരസ്പരം കണ്ണുകൾ ചലിപ്പിച്ച് കൊണ്ട് നോക്കി...

"ഞങ്ങൾക്ക് വിഷമങ്ങളൊന്നുമില്ല"
"അല്ല, നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് എന്തോ ഒരു വിഷമം നിഴലിക്കുന്നു"
"അത് രാവിലെ കുളിക്കാത്തത് കൊണ്ടായിരിക്കും"
"നിങ്ങളുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ട്"

ശെടാ... ഇതെന്ത് ചോദ്യമാണ്...എന്റെ നാട്ടിലെ പണ്ടത്തെ ലൈനിനെ കോൺടാക്ട് ചെയ്യാൻ പറ്റാത്ത വിഷമം ഇയാളറിഞ്ഞ് കാണുമോ... മനോജിനെ ലോക്കൽ ട്രെയിനിൽ പോക്കറ്റടിച്ച് 250 രൂഫാ പോയതും ഇവരറിഞ്ഞ് കാണുമോ? വിനോദിന്റെ ഗൾഫ് യാത്ര ഒരുവിധം ഓക്കേ ആയിടത്ത് നിന്ന് ക്യാൻസലായിപ്പോയതും അറിഞ്ഞ് കാണുമോ? ജോർജ്ജ് നാട്ടിൽ പണയം വച്ച മോതിരം പണം അയച്ച് കൊടുത്തിട്ടും, അവന്റെ അമ്മച്ചി തിരിച്ചെടുക്കാതിരിക്കുന്നതും ചിലപ്പോൾ അറിഞ്ഞു കാണുമോ? ഇതൊന്നുമല്ല, ഈ ഉറങ്ങിക്കിടക്കുന്ന ബീഹാറിയും ഫലക്കുമായുള്ള ബന്ധം താറുമാറായത് അറിഞ്ഞുകാണുമോ...ഏയ്.. അതിനൊന്നും സാദ്ധ്യതയില്ല.

പിന്നെ ആരായിരിക്കും... ഇവർ വല്ല 'ആംവേ'ക്കാരോ മറ്റോ ആയിരിക്കുമോ?

അപ്പോഴാണ്‌ മുഖ്യൻ, അദ്ദേഹത്തിന്റെ സഞ്ചിയിൽ നിന്ന് കുറച്ച് നോട്ടീസുകൾ എടുത്ത് പുറത്തിട്ടത്. ആ ലഘുലേഖകളൊക്കെ ക്രിസ്തീയ പ്രചരണക്കുറിപ്പുകളായിരുന്നു.

"യേശുവാണ് നമ്മുടെ രക്ഷകൻ, യേശുവിൽ വിശ്വസിക്കൂ, നിങ്ങളുടെ ദുരിതങ്ങളെല്ലാം മാറിക്കിട്ടും. നിങ്ങളുടെയെല്ലാം പാപപരിഹാരത്തിനാണ് അദ്ദേഹം രണ്ടായിരം ആണ്ടുകൾക്ക് മുന്നേ കുരിശിലേറിയത്"

ഞങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് എന്ന് പേരുള്ള ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നു. അവൻ ഈ സംഭാഷണങ്ങളൊക്കെ കേട്ടപ്പോൾ 'ഇതെന്നെ ബാധിക്കുന്ന വിഷയമല്ല' എന്ന ഭാവത്തിൽ ദൂരെ മാറിയിരുപ്പായി. അത് കണ്ടപ്പോൾ നമുക്ക് വീണ്ടും സംശയം, ഇതൊക്കെ ഇവൻ ഒപ്പിച്ചെടുത്ത കാര്യങ്ങളാണോ ? ഞങ്ങളവനെ തുറിച്ചൊന്നു നോക്കി. അവൻ ഒരു വല്ലാത്ത മുഖഭാവത്തോടെ 'അല്ല' എന്ന് തലയാട്ടി.

ജോർജ്ജ് ഒഴിച്ച് ഞാനും മനോജും വിനോദും സന്ദർശകരായ മൂവർ സംഘവും പല കാര്യങ്ങളിലും തർക്കങ്ങളിലേർപ്പെട്ടു. ജോർജ്ജ് ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പത്രം വായന തുടർന്നു. ജോർജ്ജിന്റെ കഴുത്തിലെ കുരിശ് മാല കണ്ടത് കൊണ്ടാകാം, വന്നവർ ജോർജ്ജിനെ തിരിഞ്ഞ് നോക്കിയത് പോലുമില്ല.

"യേശുവിൽ വിശ്വസിക്കാത്തവരൊന്നും സ്വർഗ്ഗത്തിൽ പോകില്ല. അവരുടെ ആത്മാവ് എല്ലായ്പോഴും ഗതി കിട്ടാതെ അലഞ്ഞു  നടക്കും"

ക്രിസ്തുവിൽ വിശ്വസിച്ചതിന് ശേഷം സംഭവിച്ചത് പോലുള്ള ചില അനുഭവങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പറഞ്ഞു. അദ്ദേഹം ആദ്യം ഹിന്ദു ആയിരുന്നത്രേ. ഭാര്യക്ക്, ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അസുഖം വന്നു. കുഞ്ഞിനാണെങ്കിൽ സംസാരശേഷിയും ഇല്ല. ക്രിസ്ത്യാനിയായതിന് ശേഷം, ഇങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് അവര് പൂർണ്ണമായും മോചിതരായത്രേ! ഭാര്യ പൂർണ്ണ ആരോഗ്യവതി... ഊമയായിരുന്ന കുട്ടി, ഇപ്പോൾ ദിവസവും സ്തോത്രങ്ങൾ ചൊല്ലുന്നുണ്ടത്രേ.... "ദൈവത്തിനും പരിശുദ്ധാത്മാവിനും സ്തുതി.." അദ്ദേഹം നെഞ്ചിൽ കുരിശ് വരച്ചു. കഴുത്തിലെ മാലയിൽ തൂങ്ങുന്ന കുരിശിൽ ചുംബിച്ചു.

അപ്പോൾ ഞാനൊന്നിളകിയിരുന്നു കൊണ്ട് ചോദിച്ചു :

"ചേട്ടൻ സ്വർഗ്ഗം കണ്ടിട്ടുണ്ടോ?"
"അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ"
"മരിച്ചു കഴിഞ്ഞാൽ കാണുന്ന സ്വർഗ്ഗത്തിനെപ്പറ്റി മരിക്കാത്തയാളെങ്ങനെയാണ് പറയുന്നത്?"
"ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ  "
"ചേട്ടൻ സ്വർഗ്ഗത്തിൽത്തന്നെ പോകുമെന്ന് ഉറപ്പുണ്ടോ?"
"തീർച്ചയായും. ഞാൻ ബൈബിളിലും ക്രിസ്തുവിലും വിശ്വസിക്കുന്നു. "
"ഞങ്ങളിലാരെങ്കിലും ചേട്ടന്റെ വീട്ടിൽ വന്ന് ഗണപതിയിൽ വിശ്വസിക്കണമെന്ന് പറഞ്ഞാൽ, ചേട്ടൻ അതെങ്ങനെ കാണും?" മനോജ് അതിലൊരാളോട് ചോദിച്ചു...

"അത്... യേശുവിൽ മാത്രമേ ഞാൻ വിശ്വസിക്കൂ..."
"താങ്കളുടെ മകളെ ഞാൻ കെട്ടിയാൽ യേശു കോപിക്കുമോ..."  ആളുകളെ തോണ്ടാൻ മിടുക്കനായ വിനോദിന്റെ അടുത്ത വെടി. മകളുണ്ടെന്ന് കരുതി ചോദിച്ചതൊന്നുമല്ല. വെറുതെ തോണ്ടാൻ മാത്രം.

"അതെങ്ങനെയാണ്... അതൊട്ടും ശരിയാവില്ല. നീയൊരു ഹിന്ദു അല്ലേ..." അദ്ദേഹത്തിൻറെ മറുപടിയിൽ നിന്നാണ് അദേഹത്തിന് മകളുണ്ടെന്ന് മനസ്സിലായത്.
"എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം... ഞാൻ ക്രിസ്ത്യാനി ആയാൽ താങ്കളുടെ മകളെ കെട്ടിത്തരുമോ?" വിനോദ് വിടുന്നില്ല.

"അത്.. അത്.. ഏയ്... നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്... ഞങ്ങൾ ഈശോയെക്കുറിച്ച് പറയാനാണ് വന്നത്"

"അല്ല.. ഇതൊന്നും പോരെങ്കിൽ ഞാനീ രണ്ട് പേരെയും കൂടി ക്രിസ്ത്യാനികളാക്കിത്തരാം.. ഞാനും മതം മാറാം... എനിക്ക് മോളെ കെട്ടിത്തരുമോ?" വിനോദിന്റേത് ഒരു കൈവിട്ട ഓഫറായിരുന്നു.

ഞങ്ങളുടെ ചർച്ചകൾ അങ്ങനെ നീളുന്നതിനിടെ, ഞങ്ങളുടെ ഒരുവിധം ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കാരണം, അർദ്ധമയക്കത്തിലായിരുന്ന ബീഹാറി, ഉറക്കം വിട്ടെഴുന്നേറ്റു. അപരിചിതരെ കണ്ടപ്പോൾ ആരാണെന്ന് ചോദിച്ചു. അവന്  മലയാളത്തിലുള്ള സംഭാഷണങ്ങളൊന്നും പിടികിട്ടിയിരുന്നില്ല.

"കോൻ ഹേ ഇൻ ലോഗ് ..." ബീഹാറി ഞങ്ങളോട് ചോദിച്ചു.

ബീഹാറി, പേര് വിജയകുമാർ ഠാക്കൂർ.  നല്ല തിളപ്പുള്ള ഉത്തരേന്ത്യൻ ഹിന്ദു ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് ഒന്നും വിട്ടു പറയണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. വെറുതെ എന്തിനാണ് പ്രശ്നം. മാത്രവുമല്ല, കുറച്ച് നേരം കൂടി വന്നവരോട് തർക്കിക്കാനുള്ള മൂഡിലായിരുന്നു ഞങ്ങൾ. ഠാക്കൂർ കേറി ഇടപെട്ടാൽ എല്ലാം പൊളിയും.

"യെ ഇസ്‌കാ പൂനാ കാ മാമാ ഔർ ഉൻകാ ദോസ്ത് ലോഗ് ഹേ..." - വിനോദ് എന്നെ ചൂണ്ടി കള്ളം പറഞ്ഞു. എനിക്കൊരു മാമൻ പൂനെയിലുണ്ടായിരുന്നു.

ഠാക്കൂർ, പായയിൽ കാലും നീട്ടി ചുമരും ചാരിയിരുന്നു. പക്ഷേ അവൻ ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവന്റെ കണ്ണിൽ ആ കാര്യം പെട്ടത്. എന്റെ മാമ ആണെന്ന് പറഞ്ഞയാളുടെ കഴുത്തിൽ കുരിശ് മാല!

"അരേ സച്ച് ബോൽ... യെ ഇസ്കാ മാമാ യാ ഓർ കോയി ഹേ..?

അപ്പഴേക്കും അവന്റെ നോട്ടം താഴെയുള്ള നോട്ടീസുകളിൽ പതിഞ്ഞിരുന്നു. അവന് കാര്യങ്ങൾ മനസ്സിലായി...

"അരേ  തേരി കി...." ഠാക്കൂർ ചൂടായി.

സംഭവങ്ങൾ ഇത്രയായപ്പഴേക്കും ജോർജ്ജ് കക്കൂസിൽ കയറി കുറ്റിയിട്ടു.

"അരേ ഉസ്കോ ബോൽ, ഹം രാം ഓർ കൃഷ്ണാ മൈം വിശ്വാസ് കർതെ ഹൈ. ഹം ഹിന്ദൂ ഹേ...  ഉൾട്ടാ, ഉസ്കോ ഗീതാ കി ബാരെ മേ സമഝാഓ."

ഇത് കേട്ടപ്പോൾ മൂവർ സംഘം ഇത്തിരി അടങ്ങി. ഠാക്കൂർ പിന്നെ നേരിട്ട് അവരോടായി:

"അരെ തും ലോഗോം കോ ഓർ കുച്ച് കാം നഹി ഹൈ ക്യാ? ഭാരത്‌ മേ തും ലോഗോം കോ ക്യാ തക്ലീഫ്‌ ഹേ? തേരാ വിശ്വാസ് തേരാ മൻ പേ രഖ്നാ, ഹം കോ ക്യോം തക്ലീഫ്‌ ദേതേ ഹേ?"
"നഹി ഭായ് സാബ്, ഹം ഈശോ കി ഭാലായി കേ ബാരെ മേ ബാത്ത് കർ രഹേ ഥെ"
"അരേ തേരി മാകി..., തേരി ഭാലായി മേ കർകേ ദിഖാതാ ഹൂ" ഠാക്കൂർ പായയിൽ നിന്നെഴുന്നേറ്റു.

ഠാക്കൂർ അവന്റെ കൈ ഒന്നോങ്ങി. ഞാനും മനോജും കൂടെ അവനെ തടഞ്ഞു. അപ്പോഴേക്കും മൂവർ സംഘം പുറത്തെത്തിക്കഴിഞ്ഞിരുന്നു. അവർ പോകുന്ന പോക്കിൽ ഠാക്കൂർ അവന്റെ ഒരു പഴയ വള്ളിച്ചെരുപ്പ് അവർക്ക് നേരെ എറിഞ്ഞു. ഇതെന്താണ് സംഭവിക്കുന്നതെന്ന മട്ടിൽ, അപ്പുറത്തെ വീട്ടിലെ കോളജ് കുമാരി പുറത്തേക്കെത്തി നോക്കി.

അവര് പോകുമ്പോൾ ഞാൻ പറഞ്ഞു: "ചേട്ടന്മാരേ, വേറെ വല്ല നല്ല പണിക്കും പോയ്ക്കൂടെ? എന്നിട്ട് സ്വർഗ്ഗത്തിൽ പോയാൽ പോരേ? നമ്മളെയും കൂട്ടിത്തന്നെ പോകണമെന്നെന്തിനാണ് വാശി? "

ആ കുരിശുകൾ ഒഴിവായ സന്തോഷത്തിൽ അന്നത്തെ ഞായറാഴ്ചയാഘോഷം ഉച്ചക്ക് മുന്നേ തന്നെ തുടങ്ങി! യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ബീഹാറുകാരന്റെ ഒറിജിനൽ ഭാംഗും കൂടെ വേണം. ഇതൊന്നും ഈ പുസ്തകമെടുത്ത് നടക്കുന്ന പാർട്ടികൾക്കറിയില്ലല്ലോ, മാത്രവുമല്ല, ഞങ്ങൾ കാണുന്ന സ്വർഗ്ഗം മറ്റുള്ളവരെ കാണിച്ചേ അടങ്ങൂ എന്ന വാശിയും ഞങ്ങൾക്കില്ലല്ലോ 😜😀

മുംബൈയിലെ താമസത്തിനിടയ്ക്ക് രണ്ടു മൂന്നു തവണ കൂടി ഇത്തരം ആളുകൾ വന്നിരുന്നെങ്കിലും, അവരെ കാണുമ്പോൾ മനസ്സിലാകുന്നത്‌ കൊണ്ട്, താല്പര്യമില്ലെന്നറിയിച്ച ശേഷം മടക്കും. അതുകൊണ്ട് പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

കുറിപ്പ്: ഇതിലും രസകരമായ അടുത്ത കഥ രണ്ടാം ഭാഗത്തിൽ പറയാം.

***

2014 ഡിസംബർ 23, ചൊവ്വാഴ്ച

ഹിന്ദുമതത്തിലേക്കുള്ള പരിവർത്തനച്ചടങ്ങ്‌ !

[താഴെ രേഖപ്പെടുത്തിയിരിക്കുന്നത് എന്റെ മാത്രം വീക്ഷണങ്ങളും ചിന്തകളുമാണ്. ഇതൊന്നും ആരെയും വിശ്വസിപ്പിക്കാനോ അവമതിക്കാനോ എഴുതിയതല്ല. വായിക്കുന്നവരെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കാൻ വേണ്ടി മാത്രമാണ്. എതിരഭിപ്രായക്കാർ ഇനി എന്റെ കൈ വെട്ടിക്കളയരുത്. അഭിപ്രായം പറയുന്നവർ, പൂർണ്ണമായും ഈർഷ്യ തോന്നാതെ വായിച്ചിട്ട് മാത്രം അപ്രകാരം ചെയ്യുക. ]

ഇപ്പോൾ വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഒരു വലിയ പ്രശ്നമാണ് മത പരിവർത്തനം. അത് കേട്ടാൽ തോന്നും ഈ 'മത പരിവർത്തനം' എന്നത് ഈയ്യടുത്തെങ്ങാനും പൊട്ടിമുളച്ച എന്തോ ഒരു പുതിയ സംഭവമാണെന്ന്! പക്ഷേ ഈയ്യൊരു കുറിപ്പെഴുതാൻ പ്രേരകമായത്, ഹിന്ദുക്കളായി പരിവർത്തനമോ പരാവർത്തനമോ 'ഘർ വാപസി'യോ ചെയ്യാൻ എന്തൊക്കെയോ ചടങ്ങുകൾ ഉണ്ടെന്നറിഞ്ഞപ്പോഴാണ്.



നൂറ്റാണ്ടുകളായി ഭാരതത്തിൽ നടക്കുന്ന ഒരു സംഭവമാണ് മതപരിവർത്തനം. പ്രത്യേകിച്ച് ഒരു മതമില്ലാതിരുന്ന ഭാരതീയരെ, മതത്തിന് ഒരു പേരില്ലാതിരുന്ന ഭാരതീയരെ, ഒരു മതത്തിന്റെ പേരിലും സംഘടിതരല്ലാതിരുന്ന ഭാരതീയരെ അന്യദേശങ്ങളിൽ നിന്ന് കടന്നുവന്ന സംഘടിത മതപൗരോഹിത്യം, പ്രീണിപ്പിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ഇവിടെ നിലനിന്നു പോന്ന അനാചാരങ്ങളെ മുതലെടുത്തും കാലങ്ങളായി, ഇന്നും ചെയ്ത് പോരുന്ന ആർക്കും ഒരു പ്രശ്നമല്ലാതിരുന്ന ഒരു അംഗസംഖ്യാബലവർദ്ധനയജ്ഞമാണ് ഇതുവരെയുണ്ടായിരുന്ന മത പരിവർത്തനം. അങ്ങനെ മതം മാറ്റപ്പെട്ടവരും അവരുടെ സന്തതി പരമ്പരകളുമാണ്  ഇന്ന് ഭാരതത്തിലുള്ള ക്രൈസ്തവരും മുസ്ലീമുകളും മറ്റു മതസ്ഥരും. അല്ലാതെ ഭാരതത്തിലുള്ളവരെ ഒന്നടങ്കം വകവരുത്തി (റെഡ് ഇന്ത്യൻസി'നെ യൂറോപ്യന്മാർ കൂട്ടക്കൊല ചെയ്ത് അമേരിക്കയിൽ വംശവർദ്ധന നടത്തിയത് പോലെ) സ്വയം പെറ്റുപെരുകിയതല്ല. ഈ കാരണങ്ങൾ കൊണ്ടു മാത്രം ഇന്ന് ഭാരതത്തിൽ വസിക്കുന്ന തൊണ്ണൂറ്റൊൻപത്  ശതമാനം പേരുടെയും പൂർവ്വികർ മതമില്ലാത്തവരോ അല്ലെങ്കിൽ ഹിന്ദുക്കളോ ആയിരുന്നു എന്ന് അസന്നിഗ്ദ്ധം പറയാം.

പക്ഷേ അന്ന് മതമില്ലാതിരുന്ന / മതം മാറാതിരുന്ന പാശ്ചാത്യരിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത ശൈലി പിന്തുടർന്നിരുന്ന ആ ഭാരതീയർ ഇന്ന് 'ഹിന്ദുക്കൾ' ആയി. കാരണം അവരെ പുറത്ത് നിന്ന് വന്നവർ അങ്ങനെയാണ് വിളിച്ചിരുന്നത് (അമേരിക്കയിലെ 'റെഡ് ഇന്ത്യൻസി'നെ ആ പേരിൽ അറിയപ്പെടുന്ന പോലെ - കൊളംബസ് ആയിരുന്നല്ലോ, അവരുപോലും അറിയാതെ അവർക്കാ പേര് ചാർത്തിക്കൊടുത്തത്). ആ ഹിന്ദുക്കൾ പെറ്റ് പെരുകി ഇന്നത്തെ ഹിന്ദു സമൂഹം ഉണ്ടായി. ശങ്കരാചാര്യരുടെ കാലത്ത് ഇതര ഭാരതീയ മതങ്ങളിലേക്കും (ബുദ്ധ - ജൈന - സിക്ക്) മതപരിവർത്തനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഹിന്ദുക്കൾക്ക്, അദ്ദേഹത്തിന്റെ 'അദ്വൈതസിദ്ധാന്ത'ഫലമായി (ദൈവം ഒന്നേയുള്ളൂ - മറ്റ് ദൈവങ്ങളും ദേവതകളും ഒക്കെ ദൈവത്തിന്റെ വെറും ഭാവങ്ങളാണ് എന്ന സിദ്ധാന്തം. ഹിന്ദു എന്ന് പറയുന്നവരിൽ ത്തന്നെ കുറേപേർക്ക് ഇതറിയില്ലെന്നതും ഒരു സത്യം)  ഒരു പുതിയ നവോത്ഥാനം ഉണ്ടായി. ശങ്കരാചാര്യരാണ് നാലു ദിക്കിലും നാല് മഠങ്ങൾ സ്ഥാപിച്ച്, ഹിന്ദുക്കളെ ഒരു കേന്ദ്രീകൃത ശൃംഖലയുടെ കീഴെക്കൊണ്ടുവരാൻ ഒരു ശ്രമം ആദ്യമായി നടത്തിയതെന്ന് തോന്നുന്നു. എന്നിരുന്നാലും 'ഹിന്ദുക്കൾ' ആത്യന്തികമായി ഒരു കേന്ദ്രീകൃത സംവിധാനത്തിലും അണിചേർന്നില്ല. ആ സ്വാതന്ത്ര്യം മൂലമുണ്ടായ ഏകോപനമില്ലയ്മയെയും  'അതിഥി ദേവോ ഭവഃ', 'വസുധൈവ കുടുംബകം' എന്നിവയിൽ വിശ്വസിച്ച് കൊണ്ട് പുറത്തുനിന്നു വന്നവരെ സ്വീകരിച്ചാനയിച്ചതിനെയും മുതലെടുത്താണ് മറ്റുള്ള നാട്ടുകാർ ഇവിടെ കാലുകുത്തി  അധീശത്വം സ്ഥാപിച്ചെടുത്തത്.

ഭാരതത്തിലാകമാനം, പലതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ അനുഷ്ഠിച്ചുകൊണ്ട് 'ഹിന്ദു'ക്കൾ ജീവിച്ചുപോന്നു.  വേദങ്ങളും ഉപനിഷത്തുക്കളും സ്മൃതികളും മഹാഭാരതവും (അതിലൂടെ ഭഗവദ്ഗീതയും), രാമായണവും മഹാഭാഗവതവും  മറ്റ് പുരാണങ്ങളുമൊക്കെ ആധാരമാക്കിക്കൊണ്ട് തികച്ചും സ്വതന്ത്രമായ ഒരു ജീവിത രീതിയായിരുന്നു ഓരോ 'ഹിന്ദു'വും പുലർത്തിവന്നിരുന്നത്. കാലങ്ങൾ കൊണ്ട് തൊഴിലിനേയും മറ്റും ആധാരമാക്കി ജാതികളും ഉപജാതികളും വർണ്ണങ്ങളും ആഭിജാത്യമുള്ളവരും ആഭിജാത്യമില്ലാത്തവരും ഒക്കെയായി അധികാര-സ്വാർത്ഥലാഭേച്ഛികളായ   ബ്രാഹ്മണപൌരോഹിത്യവും രാജാധികാരികളും ജനങ്ങളെ തരം തിരിച്ച് അടക്കിഭരിക്കാൻ തുടങ്ങി. മേല്ക്കോയ്മ നിലനിർത്തുവാൻ പല പല ചട്ടങ്ങൾ ആവിഷ്കരിക്കുകയും അവ നടപ്പിലാക്കിയതിന്റെയും ഫലമായി കുറേ ആചാരങ്ങളും അനാചാരങ്ങളും ഉണ്ടാക്കപ്പെടുകയുണ്ടായി. ദൈവങ്ങളുടെയും ദൈവങ്ങളുണ്ടാക്കുന്ന അനന്തരഫലങ്ങളുടെയും പേരിൽ ഭീതിയുളവാക്കി ചോദ്യം ചെയ്യപ്പെടലുകൾ നിഷ്ക്രിയമാക്കാൻ ശ്രമങ്ങളുണ്ടായി, ബലപ്രയോഗങ്ങളുണ്ടായി. ഈ അവസ്ഥയെ മുതലെടുത്ത്‌ കച്ചവടത്തിന് വന്നവരും കൊള്ളയടിക്കാൻ വന്നവരും, അല്ലാതെ വന്നവരും അവരവരുടെ മതപ്രചരണങ്ങളിൽ കൂടുതൽ സജീവമായി.

ഈയ്യടുത്തകാലം വരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്‌താൽ മതങ്ങളെക്കൊണ്ട് ഗുണത്തെക്കാളേറെ ദോഷങ്ങളാണ് കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കാണാം.  മതങ്ങൾ മുഴുവൻ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. പണമുണ്ടാക്കാനുള്ള മാർഗ്ഗമായി മതവും അതിനോടനുബന്ധിച്ച ഭക്തിയും മാറിയിരിക്കുന്നു. മതങ്ങളിലൂടെ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇല്ലാത്ത മതനിയമങ്ങൾ പറഞ്ഞ് കൊലപാതകങ്ങൾ നടത്തുന്നു. യേശുക്രിസ്തു ബൈബിൾ നിയമങ്ങൾ എഴുതിയിട്ടില്ല. യേശുക്രിസ്തുവിന്റെ പേരിൽ അദ്ദേഹത്തെ ഉപയോഗിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരാണ് ബൈബിൾ ഉണ്ടാക്കിയത്. മുഹമ്മദ്‌ നബി ഖുറാൻ എഴുതിയിട്ടില്ല. അദ്ദേഹം ശരീ-അ നിയമാവലിയും എഴുതിയിട്ടില്ല.  എന്നാൽ ഇന്ന് അദ്ദേഹം പറഞ്ഞു എന്നപേരിൽ എന്തെല്ലാം കൊള്ളരുതായ്മകളാണ് ലോകത്താകമാനം നടക്കുന്നത്? രണ്ടു പേരും നല്ല നല്ല കാര്യങ്ങൾ അരുളിച്ചെയ്തവരാണ്, മനുഷ്യരെ നന്നാക്കാൻ ശ്രമിച്ചവരാണ്. പക്ഷേ അവരുടെ പേരിൽ മതങ്ങൾ ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദുക്കൾക്ക് ഒരു സ്ഥാപകനില്ല, അതുകൊണ്ട് തന്നെ ബൈബിൾ പോലെയോ, ഖുറാൻ പോലെയോ ഉള്ള ഒരു മതഗ്രന്ഥവുമില്ല. പക്ഷേ മറ്റുള്ള മതങ്ങളെ അനുകരിച്ച് ഹിന്ദുക്കളും (അവരുടെ അഭിനവ സംരക്ഷകർ) മഹാഭാരതത്തിന്റെ ഒരു ഭാഗമായ ഭഗവദ്ഗീത അവരുടെ   മതഗ്രന്ഥമായി അംഗീകരിച്ചു. കൃഷ്ണഭഗവാന്റെ അരുളപ്പാടുകളാണ് ഗീതയിലെന്ന് പറയുന്നെങ്കിലും അതിനൊന്നും ഒരു സ്ഥിരീകരണവുമില്ല. ഈ വക ഗ്രന്ഥങ്ങളിലെ കാര്യങ്ങളെ ചോദ്യം ചെയ്യുക എന്ന് മരണതുല്യമാണ്. ഈ ഗ്രന്ഥങ്ങളിൽ കുറേയേറെ നല്ല കാര്യങ്ങളുണ്ടെന്നതിൽ തർക്കമില്ല.

ഹിന്ദുക്കളിൽ വിഗ്രഹാരാധനയാണോ നടക്കുന്നത്? അദ്വൈതസിദ്ധാന്തപ്രകാരം അവരും ഒറ്റ ദൈവത്തെത്തന്നെയാണ് ആരാധിക്കുന്നത്. വിഗ്രഹം അവർക്ക് ഒരു എകാഗ്രതാസൂത്രം മാത്രമാണ്. എന്നാൽ വിഗ്രഹാരാധനയെ നഖശിഖാന്തം എതിർക്കുന്നവരും കാലക്രമേണ മറ്റൊരു രൂപത്തിൽ വിഗ്രഹങ്ങളും രൂപങ്ങളും ഉണ്ടാക്കുന്നു. വേളാങ്കണ്ണി മാതാവും അൽഫോൻസാ മാതാവും, ചാവറയച്ചനും വിഗ്രഹങ്ങൾ ഉണ്ടാകുന്നു, പള്ളികളുണ്ടാകുന്നു, അവർക്ക് ഭണ്ഡാരങ്ങളുണ്ടാകുന്നു. പലസ്ഥലങ്ങളിലും മെക്കാ പള്ളിയുടെ ചിത്രങ്ങൾ സ്ഥാപിതമാകുന്നു. ഹിന്ദുക്കളിൽ വിഗ്രഹാരാധനയും കഴിഞ്ഞ് വ്യക്തിപൂജയിലേക്കും കാര്യങ്ങൾ കടന്നിരിക്കുന്നു. അരമനകളിലെ ശീതീകരണമുറികളിൽ കഴിഞ്ഞ് അരുളപ്പാടുകൾ നടത്തുന്ന ആൾദൈവങ്ങളുടെ കുത്തൊഴുക്ക് തന്നെ ഇന്ന് കാണാവുന്നതാണ്.

വർണ്ണങ്ങളും ഉപജാതികളുമൊക്കെ എല്ലാ മതങ്ങളിലുമുണ്ട്. കേരളത്തിൽ മാത്രമെടുത്താൽ പതിനഞ്ചോളം ക്രിസ്ത്യൻ വിഭാഗങ്ങളുണ്ട്. മുസ്ലീമുകൾക്കിടയിലും അവാന്തരവിഭാഗങ്ങളുണ്ട്. രണ്ട് സഹസ്രാബ്ദങ്ങൾ മാത്രം പ്രായമുള്ളത് കൊണ്ട് 'ഹിന്ദു'ക്കളെ അപേക്ഷിച്ച് തുലോം കുറവാണെന്ന് മാത്രം. 'ഹിന്ദു'ക്കളിലേത് പോലെ ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ തമ്മിൽ കല്യാണം കഴിക്കുകയോ പള്ളികളിൽ പോകുകയോ പോലും ചെയ്യില്ല, എന്നാലും അവരെല്ലാവരും അവർ ക്രിസ്ത്യാനികളാണ്. അവരിൽത്തന്നെ ഒരു വിഭാഗത്തിലെ ഒരു ഭിഷഗ്വരന്റെ ഭിഷഗ്വരനായ മകൻ അതേ വിഭാഗത്തിൽപ്പെട്ട ഒരു ക്ഷുരകന്റെ 'ഭിഷഗ്വര'യായ മകളെ കല്യാണം കഴിക്കില്ല. അതാണ്‌ ആത്യന്തികമായിട്ടുള്ള ജാതി  വ്യവസ്ഥ. അത് എല്ലാ മനുഷ്യ വിഭാഗങ്ങളിലുമുണ്ട്. എല്ലാ മതങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്.  എന്നാലും ഓരോ വിഭാഗവും അവരവരുടെ രീതികളെപ്പറ്റി മതിപ്പുള്ളവരും മറ്റുള്ളവരുടെ രീതികളോട് നിന്ദയും കാട്ടും. ഈത്തരം വിഭാഗങ്ങളുണ്ടാകുന്നത് ഒരുകൂട്ടം ആളുകളുടെ പ്രമാണിയുടെ വികാരവിചാരങ്ങളെ മറ്റൊരു പ്രമാണി അംഗീകരിക്കാതിരിക്കുമ്പോഴാണ് എന്ന സത്യം,  പ്രമാണിമാരായ നേതാക്കളുടെ ഉദ്ഘോഷണങ്ങൾ യാതൊരു ചിന്തയും ലവലേശം കൂടാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായിവർഗ്ഗം മനസ്സിലാക്കുന്നില്ല എന്നതാണ്. ഈ അവസ്ഥ പ്രമാണിമാരുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു, അത് സ്പർദ്ധകൾക്ക് ആക്കം കൂട്ടുന്നു, അനുയായിവൃന്ദം ബലിയാടുകളാകുന്നു. ഓരോ പ്രമാണിമാരും അവരവരുടെ കൂടെയുള്ള അംഗസംഖ്യ വർദ്ധിപ്പിക്കാൻ പല മാർഗ്ഗങ്ങളിലൂടെയും 'മതപരിവർത്തനം' നടത്തുന്നു, പെറ്റുപെരുകാൻ ആഹ്വാനം ചെയ്യുന്നു. ഇതൊക്കെക്കൊണ്ടായിരിക്കാം വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ കഷ്ടകാലത്തിന് കല്യാണം കഴിച്ചാൽ അതിൽ ഏതെങ്കിലും ഒരാൾ മതം മാറി രക്തം ശുദ്ധീകരിച്ച് ഒരു 'ഗ്രൂപ്പാ'ക്കിത്തീർക്കുന്നത്. അല്ലെങ്കിൽ അതിൽ പിറക്കുന്ന കുട്ടികൾ മനുഷ്യക്കുട്ടികളാകില്ലല്ലോ?

അതുപോലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. സ്വന്തം കാര്യം മറച്ചുപിടിച്ചാണ് ഓരോരുത്തരും മറ്റുള്ളവിഭാഗങ്ങളെ പഴിക്കുക്കയും കളിയാക്കുകയും ചെയ്യുക എന്നത് വേറെ കാര്യം. ഹിന്ദുമതത്തിൽ അനാചാരങ്ങൾക്കെതിരെ പോരാടിയിട്ടുള്ള ഒട്ടേറെ പേരുണ്ട്. ശ്രീ നാരായണഗുരുവും, ചട്ടമ്പി സ്വാമികളും, സ്വാമി വിവേകാനന്ദനും, രാജാറാം മോഹൻറായിയുമൊക്കെ ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തില്ലാതാക്കി ജനങ്ങളെ ഉദ്ബോധിക്കാൻ ശ്രമിച്ചവരാണ്. അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് കൊണ്ട് അവരുടെ തല ആരും വെട്ടിക്കളഞ്ഞിട്ടില്ല. പക്ഷേ അവരാരും മതം ഒരു കേന്ദ്രീകൃത സംവിധാനമാക്കി പ്രവർത്തിക്കണം എന്ന് പറഞ്ഞിട്ടില്ല. അവരൊന്നും ഹിന്ദുമതത്തിന്റെ അധിപന്മാരായി സ്വയം ഉയർത്തിക്കാട്ടിയിരുന്നില്ല, മണിമാളികകളിൽ വസിച്ചിരുന്നില്ല, ആശ്രമസാമ്രാജ്യങ്ങൾ സ്ഥാപിച്ചിരുന്നില്ല. മറ്റു മതങ്ങളിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്നവർ പുറംലോകവും കാണുന്നില്ല.

എന്നാൽ ഇന്ന് നടക്കുന്നതെന്താണ്? ഹിന്ദു മതത്തിനും ഒരു തരം 'കോർപ്പറേറ്റ്' സ്വഭാവം വരുത്താൻ കൊണ്ട് പിടിച്ച ശ്രമം നടക്കുന്നു. കാഞ്ചി മഠമോ പുരി ആശ്രമമോ ഒന്നും ഇടപെടാത്തിടത്ത് രാഷ്ട്രീയ സ്വയംസേവക്  സംഘും വിശ്വഹിന്ദു പരിഷത്തും അശ്രാന്തപരിശ്രമം നടത്തുന്നു. ഇനി അവരാണ് ഒരു 'ഹിന്ദു' എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുക.

ഇതിന് ഒരു മറുവശവുമുണ്ട്. ഭാരതത്തിലങ്ങോളമിങ്ങോളം എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഹിന്ദു ഇതര വിഭാഗങ്ങളെ പലതരം 'റിസർവേഷനുകളും' നൽകി  'വോട്ട് ബാങ്കു'കളാക്കി വേറിട്ട്‌ നിർത്തിയിട്ടുണ്ട്. ന്യൂനപക്ഷമാണെങ്കിലും മേൽപറഞ്ഞ  'റിസർവേഷന്' വേണ്ടിയും മറ്റ് പ്രഖ്യാപിത അവകാശങ്ങൾക്ക് വേണ്ടിയും ആ മതവിഭാഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങൾ നേടിയെടുക്കുന്നത് ഹിന്ദു സമൂഹം ആശങ്കയോടെയാണ് കാണുന്നത് (റിസർവേഷൻ ചില മേഖലകളിൽ ആവശ്യം തന്നെയാണ്. പക്ഷേ രോഗത്തിന് മരുന്നെന്നപോലെ കാലക്രമേണ അതിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്, അല്ലാതെ കൂട്ടിക്കൊണ്ടിരിക്കുകയല്ല. റിസർവേഷൻ കൂട്ടിക്കൊണ്ടിരിക്കുന്നു എന്നതിന്നർത്ഥം രോഗത്തിനല്ല ചികിത്സ എന്നതാണ്). അവർക്ക് അവകാശങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും മറ്റുള്ളവർക്ക് മാത്രം അവകാശങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് വൈകിയാണെങ്കിലും അവർ മനസ്സിലാക്കിയിരിക്കുന്നു. ആ ഉണർവ്വിനെയാണ് ഇന്ന് ഹിന്ദു സംഘടനകൾ ഉപയോഗിക്കുന്നത്. ഈ കാര്യം മറ്റുള്ള മതങ്ങൾ മനസ്സിലാക്കാത്തിടത്തോളം ഇത് തുടർന്നുകൊണ്ടുമിരിക്കും. കാരണം ഹിന്ദുവിന്റെ ഐക്യത്തിന് വളം വച്ച് കൊടുത്തത് മറ്റുള്ള മതങ്ങളുടെ കൊള്ളരുതായ്മകളും രാഷ്ട്രീയക്കാരുടെ കളികളും തന്നെയാണ്. ഹിന്ദുവിന്റെ അമ്പലങ്ങളിലെ പണം സർക്കാരെടുക്കുകയും, മറ്റു മതസ്ഥാപനങ്ങളിലെ പണം അതാത് മതങ്ങളെടുക്കുകയും, മറ്റുമതങ്ങളിലെ തീർത്ഥാടനത്തിന് 'സബ്സിഡി' കൊടുക്കുകയും ചെയ്യുമ്പോൾ ഏതൊരു 'ഹിന്ദു'വും ഒന്ന് ചിന്തിച്ചു പോകും. 'ടിറ്റ് ഫോർ ടാറ്റ്' എന്ന സങ്കേതം ഉപയോഗിച്ച് ഹിന്ദുക്കളും 'ഘർ വാപസി' നടത്തുമ്പോൾ തീർച്ചയായും പ്രകോപിതരാകുന്നത്‌ ന്യൂനപക്ഷങ്ങളെ ഉപയോഗിച്ച് ജീവിക്കുന്നവരാണ്. ഈയ്യൊരു പ്രകോപനം കൊണ്ടാണ് 'മതപരിവർത്തനം' ഇന്നൊരു വാർത്തയാകുന്നത്. ഇനി ഹിന്ദു ഐക്യം ഏതറ്റം വരെ പോകും എന്നതേ ഇനി നോക്കാനുള്ളൂ. ഈ തുറന്നുവിട്ട ഹിന്ദു ഐക്യ ഭൂതത്തെ വീണ്ടും കുപ്പിയിലാക്കാൻ, പണ്ട് മുക്കുവൻ ഉപയോഗിച്ച വിദ്യ തന്നെ ഉപയോഗിക്കേണ്ടിവരും.

ഒരു ഹിന്ദു എങ്ങനെ ആകണം എന്ന് എവിടെയെങ്കിലും ആധികാരികമായി പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് വേദങ്ങളിലും ഉപനിഷത്തുകളിലും കാണാം. ആര്യസമാജം നടത്തുന്ന ചില ചടങ്ങുകൾക്ക് ശേഷം കൊടുക്കപ്പെടുന്ന സാക്ഷ്യപത്രം ഉപയോഗിച്ച് അഹിന്ദുക്കളെ ഹിന്ദുക്കളാക്കാമെന്നും അവർക്ക് ക്ഷേത്രപ്രവേശനം ചെയ്യാമെന്നും കേട്ടിട്ടുണ്ട്. എന്താണ് ആ ചടങ്ങിൽ നടക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല. ക്രിസ്തുമതത്തിൽ പെട്ട അച്ഛനമ്മമാർക്ക് ജനിച്ചാലും 'ജ്ഞാനസ്നാനം' ചെയ്യിച്ച് confirmation നടന്നാൽ മാത്രമേ ഒരാൾ ക്രിസ്ത്യാനി ആവുകയുള്ളൂ. ആ സ്നാനം കൊണ്ട് എന്താണാവോ ആ ശരീരത്തിലും മനസ്സിലും നടക്കുന്നത്. അതുപോലെ മുസ്ലീംമുകൾക്ക് ചേലാകർമ്മവും മറ്റു ചടങ്ങുകളും ഉണ്ട്; അവയൊക്കെ ചെയ്‌താൽ ആ സമയത്തുള്ള ആത്മാവ് മാറി അത് മുസ്ലീം ആത്മാവായി മാറും! ഗ്രന്ഥസാഹിബിനെ അംഗീകരിച്ച് തലപ്പാവും ക്രിപാണും ധരിച്ചാൽ സിക്കുകാരനാവാം. ശ്രീബുദ്ധന്റെ അരുളപ്പാടുകൾ അംഗീകരിച്ചാൽ ബുദ്ധമതക്കാരനും ജൈനവചനങ്ങൾ അംഗീകരിച്ച് ജീവിച്ചാൽ ജൈനമതക്കാരനുമാവാം.

മനസ്സുറക്കാത്ത, കളങ്കമില്ലാത്ത കുഞ്ഞു പ്രായത്തിൽ, കുഞ്ഞുങ്ങൾ പോലും അറിയാതെയാണ് ഓരോ കുഞ്ഞുങ്ങളും നിർബന്ധിത മതപഠനത്തിന്റെ പേരിൽ ഓരോ മതക്കാരാകുന്നത്. അവരിൽ പുനർവിചിന്തനം പോലും നടക്കാൻ കഴിയാത്തതരത്തിൽ മതത്തിന്റെ വേരുകളെ മസ്തിഷ്കപ്രക്ഷാളനം നടത്തി അടിച്ചാഴ്ത്തുന്നു. ഒരോ മതക്കാരന്റെ സൌഹൃദങ്ങളും ബന്ധങ്ങളും കൂട്ടായ്മകളും അതാത് മതത്തിൽ  പെട്ടവരായി മാത്രമാക്കുന്നു. പൌരോഹിത്യം ഈ വക കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. ഇതുപോലെയുള്ള ചടങ്ങുകളാണ് ഇപ്പോൾ ഹിന്ദുമതക്കാരും സൃഷ്ടിച്ചെടുക്കുന്നത്. വേദവും മറ്റു ചില സൂക്തങ്ങളും ഉരുവിട്ട് ഗംഗാ ജലം തളിച്ചാൽ ഇനി ഏതൊരാൾക്കും ഹിന്ദു രക്തം ഉണ്ടാക്കാൻ പറ്റുമായിരിക്കും. ഇനി മാർപാപ്പയെ പോലുള്ള എന്തെങ്കിലും 'സെറ്റപ്പ്' ഹിന്ദുക്കൾ ഉണ്ടാക്കുമോ ആവോ?

ഹിന്ദുവായി മതം മാറാതെ യേശുദാസ് ഗുരുവായൂരിൽ കയറിയാൽ ഗുരുവായൂരപ്പൻ അവിടെ നിന്ന് ഓടിക്കളയുമോ? സത്യത്തിൽ ഗുരുവായൂരപ്പൻ പണ്ടേ യേശുദാസിന്റെ കൂടെ പോയിക്കാണും. അത് മനസ്സിലാക്കാതെയാണോ യേശുദാസ് വീണ്ടും വീണ്ടും ഗുരുവായൂരമ്പലത്തിൽ കയറിത്തന്നെ കൃഷ്ണനെ കാണണമെന്ന് ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. വിശ്വസിക്കുന്ന ദൈവത്തിനെ പ്രാർത്ഥിക്കാൻ അമ്പലത്തിലോ പള്ളിയിലോ പോകണോ?  കക്കൂസിലിരുന്ന് ദൈവത്തിനെ ഓർത്തുപോയാൽ ദൈവം കോപിക്കുമോ? വിഗ്രഹമില്ലാതെയും ആരാധിച്ചു കൂടെ? മതങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകില്ലേ (സ്വർഗ്ഗത്തിൽ പോയി തിരിച്ചു വന്നിട്ടുള്ളവർ മാത്രം ഉത്തരം പറയട്ടെ)? സത്യത്തിൽ മത ചട്ടക്കൂടുകൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

ഹിന്ദുവെന്ന് പറയപ്പെടുന്ന കൂട്ടത്തിലുള്ള / മതത്തിലുള്ള, അതിൽ മാത്രം സന്നിഹിതമായിട്ടുള്ള ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള തരത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന, തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്ന, മത പൗരോഹിത്യം ഇടപെടാത്ത, ചിന്താ സ്വാതന്ത്ര്യമുള്ള ഒരു രീതിയെ നശിപ്പിച്ച്, എന്തിനാണ് അതിനൊരു കാഠിന്യമുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത്‌? ഈ ലോകത്ത് ജനിക്കുന്നവരൊക്കെയും ഒരു മതവുമില്ലാതെയാണെന്നാണ് എന്റെ സങ്കൽപം. നമ്മൾ ജീവിച്ചുപോന്ന ആ ജീവിതശൈലി, പൂർണ്ണമായും സ്വതന്ത്രവും, ചിന്താ സ്വാതന്ത്ര്യവും, കർമ്മ സ്വാതന്ത്ര്യവും തരുന്നതുമായിരുന്നു. അതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്‌. അതുകൊണ്ട് തന്നെ ആ ജീവിതശൈലി സ്വീകരിക്കുവാൻ ഒരു ആരോഹണച്ചടങ്ങിന്റേയോ (ഇതുവരെ ഉണ്ടായിരുന്നില്ല) പരിവർത്തനച്ചടങ്ങിന്റേയോ ആവശ്യമില്ല.  ഇനി 'ഹിന്ദു'ക്കൾക്കും എല്ലാ തിങ്കളാഴ്ചയും അമ്പലത്തിൽ പോകണമെന്നും, മാസാമാസം 'ഡൊണേഷന്‍' കൃത്യമായി കിട്ടിക്കൊള്ളണമെന്നുമൊക്കെയുള്ള നിയന്ത്രണങ്ങൾ വന്നാൽ നമ്മളൊക്കെ ജനിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. പൗരോഹിത്യം പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാൻ മൂഡ്ഡന്മാർക്ക് മാത്രമേ പറ്റൂ.

പിന്നെ വയലാർ രാമവർമ്മ പാടിയത് പോലെ സംഭവിക്കുകയാണ്:
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കു വച്ചു..."
ഇന്നത്തെ എല്ലാ മതങ്ങളിലും കൊള്ളരുതായ്മകളുണ്ട്. എല്ലാ പ്രഖ്യാപിത മതങ്ങളും സ്ത്രീകൾക്ക് പലവിധത്തിലുള്ള വിലക്കുകൾ എർപ്പെടുത്തുന്നു. മതങ്ങൾ മനുഷ്യമനസ്സിൽ മതിലുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ മതങ്ങൾക്കുള്ളിൽ മാത്രം നല്ലത് കണ്ട്, അതിന്റെയുള്ളിൽ മാത്രം ഒതുങ്ങിക്കൊണ്ട് ഓരോ മത വിശ്വാസിയും ഒരോ കൂപമണ്ടൂകമായി മാറുന്നു. മതങ്ങളുടെ ചട്ടക്കൂടുകളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹമാണ് ഇന്നത്തെ ആവശ്യം. ആഗോളവൽക്കരണത്തിന്റേതായ ഇക്കാലത്ത്, എല്ലമതങ്ങളിലെയും നല്ല കാര്യങ്ങളെ സമന്വയിപ്പിച്ച് എല്ലാ മനുഷ്യന്മാർക്കും ഒരൊറ്റ 'പ്രോട്ടോക്കോൾ' ഉണ്ടാക്കി, 'മനുഷ്യമതം' മാത്രം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളുണ്ടാക്കുന്ന പാരതന്ത്ര്യത്തെക്കാൾ നല്ലത് മതമില്ലാതെ വെറും പച്ചമനുഷ്യനായി ജീവിക്കുന്നതാണ്. മനുഷ്യനെ വെള്ളം തളിച്ചും, തൊലി മുറിച്ചും, തലപ്പാവ് കെട്ടിയും, കാവിയുടുപ്പിച്ചും മറ്റെന്തോ ആക്കി മാറ്റിയെന്ന ചിന്താഗതിയുണ്ടാക്കി,  ചില്ല് കൊട്ടാരത്തിലിരുന്ന് നേട്ടം കൊയ്യുന്ന പ്രമാണിമാരെ തിരിച്ചറിയുക. മനുഷ്യന് വേണ്ടത്, മനുഷ്യരുടെ ഇടയിൽ ഇറങ്ങിച്ചെന്ന് മനുഷ്യനെന്ന രീതിയിലുള്ള ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഗുരുത്വമുള്ള ചിന്തകരെയാണ്. അവരൊരിക്കലും പ്രമാണിമാരാകില്ല, സ്വാർത്ഥലാഭേച്ഛയുള്ള പുരോഹിതരാകില്ല. .

മധുസൂദനൻ നായരുടെ വരികൾ കടമെടുത്താൽ "ഒക്കെ വെറുമൊരു ഭ്രാന്തന്റെ സ്വപ്നം... നേര് നേരുന്ന താന്തന്റെ സ്വപ്നം.."

മതങ്ങളെ ആവശ്യമുള്ളവരും വിവരാന്വേഷകരും മാത്രം മതങ്ങളെപ്പറ്റി പഠിക്കട്ടെ. മതങ്ങളെ നിർബന്ധിച്ച് അടിച്ചേല്പിക്കാതിരിക്കുക. കുട്ടികൾക്ക്  വളരെ ചെറുപ്പത്തിൽത്തന്നെ മതങ്ങളുടെ മസ്തിഷ്കപ്രക്ഷാളനം എൽപ്പിക്കുന്നതിന് പകരം, ആവശ്യമുണ്ടെങ്കിൽ പ്രായപൂർത്തിയായാൽ മാത്രം സ്വയം മതം തിരഞ്ഞെടുക്കാനുള്ള സ്വാതത്ര്യം കൊടുക്കുക. മതങ്ങളുടെ പേരിൽ കൊടുക്കപ്പെടുന്ന ഡിഗ്രികൾ നിർത്തലാക്കുക. ഒരു മതത്തിലെ ജന്മത്തിന്റെ പേരിൽ വിവരം ഉണ്ടാകില്ല. വിവരദോഷത്തിന് മതവുമില്ല !

"വെറുതെയീ മോഹങ്ങളെന്നറിയുമ്പൊഴും വെറുതേ മോഹിക്കുവാൻ മോഹം"

ഈ ലേഖനം, ഇ-മലയാളിയിൽ വായിക്കാം.
*****