poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 നവംബർ 15, വെള്ളിയാഴ്‌ച

സമയമായ് സഘോഷരേ

[വാഷിംഗ്ടൺ ഡിസിയിൽ വച്ച് 2024 നവംബർ 9 ന്, KAGW എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു നാടകമത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച 'ഭൂമിക്കൊരു സാന്ത്വനം' എന്ന നാടകത്തിന്റെ ഉപസംഹാരരംഗത്തിലേക്കായി എഴുതിയ കവിതയാണിത്. 2024 ൽ വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളായിരുന്നു പ്രതിപാദ്യവിഷയം. നീതീകരണമില്ലാത്ത മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് ഈ ഭൂമിക്കും പ്രകൃതിക്കും ഉണ്ടാകുന്ന നാശങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'നന്മ', തോറ്റുകൊണ്ടേ ഇരിക്കുകയും, ഒടുവിൽ യുവജനങ്ങളെ കൂട്ടുപിടിച്ച് 'തിന്മ'യുടെ മേൽ 'നന്മ' വിജയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇതിൽ നാടകത്തിന്റെ അവസാന ഭാഗത്ത് പ്രതീകാത്മക കഥാപാത്രങ്ങളായ നന്മയും തിന്മയും തമ്മിൽ കശപിശ നടക്കുമ്പോഴാണ്, ഈ കവിത അവതരിക്കപ്പെടുന്നത്. പ്രസ്തുത നാടകത്തിനതീതമായി തന്മയത്വത്തോടെ നിലനിൽക്കാനുദ്ദേശിക്കുന്ന ഈ കവിതയിൽ, ഇന്നത്തെ ഭൂമിയുടെ അവസ്ഥ ചുരുക്കം വാക്കുകൾ കൊണ്ട് ഉദ്‌ഘോഷിക്കുകയും അത്തരം ദുരവസ്ഥകളെ മാറ്റിയെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ സമൂഹത്തെ പാകപ്പെടുത്തുകയും അതിന് വേണ്ടി യുവജനങ്ങളോട് ഒരുമിച്ച് നിന്ന് പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഈ നാടകത്തിന്, മികച്ച സ്ക്രിപ്റ്റിനും, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കും മികച്ച കുട്ടി അഭിനേതാവിനുമുള്ള അവാർഡുകൾ ലഭിച്ചു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. 30 മിനുട്ടോളമുള്ള നാടകത്തിന്റെ, പാട്ടുൾപ്പെടുന്ന, ഏഴുമിനുട്ടുകൾ മാത്രമുള്ള അവസാന രംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.  നാടകത്തിന്റെ മുഴുവൻ സത്തയും ഈ രംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.]

പാട്ടുൾപ്പെടുന്ന രംഗം കാണാൻ മുകളിലത്തെ വീഡിയോ പ്ളേ ചെയ്യുക. അഥവാ ഈ വീഡിയോ പ്ളേ ചെയ്യുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ കാണാൻ ഇവിടെ അമർത്തുക

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം.

***

2021 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

വള്ളികൾ


'കള'കളിൽ വള്ളികൾ പടരുമ്പോഴാണ് 'കിളി'കൾ പാട്ട് പാടുന്നത്!

'വള'കളിലെ വിടവുകളിലൂടെ വള്ളികൾ കയറ്റുമ്പോഴാണ് വളകിലുക്കത്തിന്റെ 'വിളി'കളുയരുന്നത്!

'പട'നിലങ്ങളിൽ വള്ളികൾ പടർത്തിയാണ് ശത്രുവിനെ 'പിടി'ക്കുന്നത്!

'കഴ'പ്പ് തോന്നുന്നിടത്തെ വള്ളികളിലാടുമ്പോഴാണ് 'കിഴി'കൾ വെക്കേണ്ടി വരുന്നത്!

'മിഴി'കളിൽ നിന്ന് വള്ളികൾ അഴിച്ച് വലിച്ചിഴയ്ക്കുമ്പോഴാണ് 'മഴ'യുണ്ടാകുന്നത്!

'ഗിരി'കളിൽ നിന്ന് കശ്മലന്മാർ വള്ളികൾ 'ഗര'ണിക്കുമ്പോഴാണ് മൊട്ടക്കുന്നുകൾ ജനിക്കുന്നത്!

'ചര'കമായ ചുണ്ടുകളിലെ വള്ളികളിൽ തൂങ്ങുമ്പോഴാണ് 'ചിരി'യിളക്കമുണ്ടാകുന്നത്!

'തര'ത്തിലുള്ള ജയത്തിൽ വള്ളികൾ വീഴുമ്പോഴാണ് 'തിരി'കൾ കത്തുന്നത്!

'പര'കായങ്ങളിൽ അറിയാതെ വള്ളികൾ തിരുകുമ്പോഴാണ് 'പിരി'യിളകിപ്പോകുന്നത്!

---

വള്ളികൾ കൊണ്ടുള്ള കളി തീക്കളിയായി, വള്ളികൾ ഗളത്തിൽ മുറുകും മുന്നേ
നേരം കളയാതെ സ്വന്തം ജോലി തുടർന്നോളൂ 😆 !

***

2020 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പുളിമരച്ചോട്ടിലെ കിനാവ്


(മുകളിലത്തെ വീഡിയോ ക്ലിക്ക് ആയില്ലെങ്കിൽ, വീഡിയോ നേരിട്ട് യൂട്യൂബിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക!)

മലർന്നൊന്നു കിടന്നനേരം മേലെ നീല വാനിലാകെ
മേഘമാകും തോണിയേറി മിന്നുകൾ വന്നു, അതിലൊരു താരകം വന്നു

എന്റെ ചാരെ നിൽക്കുമൊരു പുളിമരത്തിൻ കൊമ്പിലേറി
താരകത്തെ തൊട്ടുനോക്കാൻ മാനസം വെമ്പി, ഉള്ളിലെ മിടിപ്പ് കൂടി

പുളിമരത്തിൻ ചോട്ടിലായി ഓലകൊണ്ടൊരു പന്തലായി-
ട്ടതിനുള്ളിലൂടെയായി മാരുതൻ വന്നു, കുളിർ കാറ്റുകൾ വന്നു

കാറ്റിലൂടെ വന്ന പൂവിൻ വാസനയാം തേരിലേറി
താരകത്തിനു കൂട്ടിരിക്കാൻ ഓടിയാളെത്തി, കൂടെ നിലാവുമായി

പൂർണിമതൻ പ്രഭയിലായ് നാണമേറെ വന്ന താര-
മടുത്തുള്ള മേഘപാളിക്കുള്ളിലേക്കോടി, പിന്നെയൊളിഞ്ഞു നോക്കി

ഇതു കണ്ടിട്ടടുത്തുള്ള തോഴിമാരാം താരകങ്ങൾ
ദൂരെ മാറി നിന്നുകൊണ്ട് കാഴ്ച്ചകൾ കണ്ടു, അവരുടെ ലീലകൾ കണ്ടു

ആകാശക്കാഴ്ച്ച കണ്ട് അറിയാതെ ഞാൻ മയങ്ങി
നീലവാനം തന്നയച്ച കിനാവിലേറി, പ്രണയം തുളുമ്പിപ്പോയി

പ്രണയിനിക്കൊരു ദൂതുമായിട്ടൊരു ദിനം ഞാൻ ചെന്ന നേരം
ഉമ്മറത്തൊരനക്കം കണ്ടു പതുങ്ങി നിന്നു, പൊന്തയിലൊളിഞ്ഞിരുന്നു

എന്തുചെയ്യുമിനിയെന്ന ശങ്കയിൽ ഞാനുഴലുമ്പോൾ
കുളിമുറിതൻ വാതിലുകൾ തുറന്നു വന്നു, പ്രഭ ചൊരിഞ്ഞു വന്നു

തേവാരക്കുളി കഴിഞ്ഞു മന്ദമന്ദം നടന്നവൾ
കിണറ്റിന്റെ വക്കിലായി വന്നു നിന്നു, ചുറ്റും കണ്ണോടിച്ചു

വിടർന്നോരു പുരികത്തിന്നിടയിലൂടെ കണ്‍മണികൾ
നിലാവിലെ വള്ളിയോടം പോൽ ചലിച്ചു, എന്തോ പരതിനിന്നു

നിതംബം കുനിഞ്ഞവൾ കാർകൂന്തൽ കെട്ടഴിച്ച്
തുവർത്തുന്ന കാഴ്ചയിൽ ഞാൻ പുളകം കൊണ്ടു, മനസ്സ് കുളിരു കൊണ്ടു

മൂക്കുത്തി കുത്തിയുള്ള വികസിക്കും നാസികയാൽ
കവിൾത്തടം ചുവന്നിട്ട് തുടുത്തിരുന്നു, തലോടാൻ മനസ്സ് വെമ്പി

നിറമാറിനെ മറയ്ക്കും തുണികളെ ഞാൻ ശപിച്ചു
മനസ്സിലോരോ മോഹങ്ങൾ പൊങ്ങിവന്നു, പുളകം അലയടിച്ചു

പീഠത്തിൽ ചാഞ്ഞിരുന്ന് പത്രപാനം നടത്തുന്ന
പിതാവിനെ കണ്ടതോടെ ചിന്തയിലായി, അവളുടെ പ്രസാദം മങ്ങി

അകത്തോട്ട് പോകുവാനായ് കാലെടുത്തു വച്ച നേരം
ചൂളമിട്ടു വിളിച്ചു ഞാൻ പുഞ്ചിരിച്ചു, അവളാ മുഖം തിരിച്ചു

ഒച്ചയെവിടെനിന്നുവന്നുവെന്ന കുതൂഹലം തൂകി
കമ്മലിട്ട കാതു രണ്ടും കൂർത്തു വച്ചു, മിഴികൾ മിഴിച്ചു മിന്നി

നാളികേരച്ചുവട്ടിലെ പൊന്തയിൽനിന്നുയരത്തിൽ
പൊങ്ങിയോരെൻ കൈകൾ കണ്ടിട്ടതിശയിച്ചു, നമ്രമുഖിയെന്നപോൽ

ദൈവത്തിൻ കടാക്ഷം പോൽ ജനകനെയകത്തോട്ട്
വിളിച്ചമ്മയറിയാതെ താങ്ങു തന്നു, ശ്വാസം നേരെ വീണു

ഓടിവന്നിട്ടടുത്തെത്തി കുഞ്ഞുകാട്ടിൽ കയറിവന്ന്
കാര്യമെന്തെന്നവശ്യത്തിൽ പതുക്കെ മൂളി, വാക്കുകൾ മുറിഞ്ഞു പോയി

വാരിയങ്ങ് പുണർന്നിട്ട് അധര ദാഹം തീർക്കും നേരം
തെങ്ങിന്റെ മുകളിൽ നിന്നും കരിക്ക് വീണു, നിദ്ര വിട്ട് ഞാൻ ഞെട്ടി!


[വീടിന്ന് തെക്കുഭാഗത്തുള്ള പടർന്ന് പന്തലിച്ച പുളിമരത്തിന്റെ കീഴിൽ, ഒരു ഓലപ്പന്തലിൽ, സന്ധ്യാസമയവിശ്രമത്തിന് കിടന്നതാണ് ആ പയ്യൻ. മയങ്ങിപ്പോയ പയ്യനെ, കിനാവെടുത്ത് കൊണ്ടുപോയതോ... അവന്റെ കാമുകിയുടെ വീട്ടിലേക്ക്... വെറും ആറ് മിനുട്ടുകൾ ചിലവിട്ടാൽ അവിടെ എന്ത് സംഭവിച്ചു എന്നറിയാം. ഏകദേശം 1980-90 കാലഘട്ടത്തിൽ, ഒരു കാമുകൻ അവന്റെ കാമുകിയെ ഒളിച്ച് കാണാൻ ചെല്ലുന്നതും പിന്നീട് അവിടെയുണ്ടാകുന്നതുമായ രംഗങ്ങൾ, ഒരു ചലച്ചിത്രത്തിന്റെ ക്യാമറാക്കണ്ണിലൂടെ കണ്ടാൽ എങ്ങനെ ആയിരിക്കുമെന്നത്, എങ്ങനെ ഒരു പാട്ടിലൂടെ ആവിഷ്കരിക്കാം എന്ന ചിന്തയാണ് മേൽപ്പറഞ്ഞ വരികളായി പരിണമിച്ചത്. ഒരു പഴയ നാടൻ അഞ്ചാംപുര വീടും അതിന്റെ മുന്ഭാഗത്തുള്ള കിണറും തൊടിയുമാണ് പശ്ചാത്തലം.  ആറേഴ് വർഷങ്ങൾ മുന്നേ എഴുതിയതാണ്. ഇപ്പഴാണ് അതിനൊരു ശബ്‌ദരൂപം ലഭിച്ചത്. പാടിയ മാതൃസഹോദരീപുത്രൻ ശ്രീജേഷിന് 🌹]

*** 

2019 നവംബർ 26, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പ് എന്റി'ഷ്ടാാ'...


(Picture Courtesy: Google / Internet)

വേഷ്ടിയണിഞ്ഞ് ചേഷ്ടഗോഷ്ടികളാടി
ഷഷ്‌ഠിപൂർത്തിയുമേറി വരുന്നൊരു
കുഷ്ഠങ്ങളിൽ കഷ്ടം കുറഞ്ഞ കുഷ്ഠമിഷ്ടമേയില്ലാതെ
കഷ്ടിയായ് തിരയുന്നതിൻ പേര് ‘തിരഞ്ഞെടുപ്പ്’ !
ധാർഷ്ട്യം കാണിക്കുമീ കാഷ്ടങ്ങളെ
അഷ്ടിക്ക് വക തേടുന്നൊരീ ദുഷ്ടരാം ഖജാന മോഷ്ടാക്കളെ
സ്പഷ്ടമായ് സൃഷ്ടിയിലേ ഭ്രഷ്ട് കൽപിക്കുകിൽ,
നഷ്ടം കുറയ്ക്കാം ശിഷ്ടമാം ശ്രേഷ്ഠജീവിതത്തിൽ !!

****

2019 മേയ് 14, ചൊവ്വാഴ്ച

ബാങ്കുകളോട്

(Picture Courtesy: Google) 

[ബാങ്കുകളോടൊരു പ്രതികരണം... എന്റേതായ രീതിയിൽ ചെറിയൊരു പ്രതികരണം! ഇന്ത്യയിലെ ബാങ്കുകളുടെ നിർദ്ദാക്ഷിണ്യമായ സമീപനം മൂലം, തിരുവനന്തപുരത്തിനടുത്ത് ഇന്നലെ (14 മെയ് 2019) ഒരമ്മയും മകളും ആത്മാഹുതി ചെയ്തതറിഞ്ഞ് മനസ്സിന് ഇത്തിരി മുറിവേറ്റപ്പോൾ, അറിയാതെ എഴുതിപ്പോയതാണ് (ഭർതൃപീഡനവും ഈ ആത്മഹത്യകൾക്ക് പിന്നിലുണ്ടെന്ന് പിന്നീട് മനസ്സായിലായെങ്കിലും... എന്നിരുന്നാലും ബാങ്ക് പീഡനങ്ങൾ ഇന്ന് സാധാരണക്കാരുടെയിടയിൽ നിത്യസംഭവങ്ങളാണ്)... മൂർച്ച കുറവാണെന്നറിയാം... എന്നാലും എന്നെക്കൊണ്ടാവുന്നത്രയും മൂർച്ച കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്... ഇനി നിങ്ങൾ പാടിപ്പാടി മൂർച്ച കൂട്ടാൻ പറ്റുമെങ്കിൽ അത്തരത്തിൽ മൂർച്ച കൂട്ടി, അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുക! ബാങ്കുകളുടെ പ്രവർത്തനരീതികൾ മാറിയേ പറ്റൂ...]

ബാങ്കുകളിങ്ങനെ മർത്ത്യമനസ്സിൽ ബങ്കറ് മാന്താമോ ?
വാങ്ക് വിളിക്കും അശരണജീവൻ അഗ്നിയിലാക്കാമോ ?
മോഡികൾ, ചോക്‌സി, മല്ല്യകളിങ്ങനെ കൊമ്പന്മാരെല്ലാം
ജാഡയിലെങ്ങനെ ആഡംബരമായി വമ്പുകൾ കാട്ടുമ്പോൾ !
(ബാങ്കുകളിങ്ങനെ...)

പാവം മാനവൻ കൂരയൊരുക്കാൻ, പശുവിനെ വാങ്ങിക്കാൻ
കൃഷികളിറക്കി വെയിലും കൊണ്ട് നാടിനെ തീറ്റിക്കാൻ
സ്വന്തം വയറിനു പകരം കുഞ്ഞിൻ വയറു നിറച്ചീടാൻ
ഇരന്ന് വാങ്ങും ലോണിന് കൊള്ളപ്പലിശകൾ വാങ്ങാമോ ?
(ബാങ്കുകളിങ്ങനെ...)

നാണം കെട്ടൊരു വർഗ്ഗം നിങ്ങൾ സുഖിയന്മാരല്ലേ ?
ബ്ലേഡിൻ പലിശകൾ നിയമക്കണ്ണിൽ സാന്ത്വനമാക്കീലേ ?
പലിശകളിങ്ങനെ ശമ്പളമാക്കി അലവൻസുകളാക്കീ
അധികാരികളുടെ ചാരും പറ്റി യാത്രകൾ പോയീലേ ?
(ബാങ്കുകളിങ്ങനെ...)

പാവപ്പെട്ടോന്റൊരുനേരത്തെ പലിശ മുടങ്ങീടാൻ
പാത്തിരിക്കും നിങ്ങൾ പിന്നെ ജപ്തിയുമായെത്തും
രാഷ്ട്രീയക്കാർ കച്ചവടക്കാർ മുതുകിൽ കൊമ്പുള്ളോർ
മൊത്തമടിച്ച് വിഴുങ്ങീടിൽ നീയിളവുകൾ ഛർദ്ദിക്കും !
(ബാങ്കുകളിങ്ങനെ...)

നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
ഇനിയും നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
തൂങ്ങി മരിച്ചും തീകൊരുത്തും പ്രതികാരം ചെയ്യും
ആം ആദ്മികളുടെ പ്രതികാരങ്ങൾ ആത്മാഹുതിയാവും !
(തൂങ്ങി മരിച്ചും...)

ഇതുകണ്ടൊരുനാൾ ഊർജ്ജം കൂടി ചാവേറുകളെത്തു-
മ്മുന്നേ നിലക്ക് നിന്നാൽ നിനക്ക് നിൽക്കാം ഭാവിയിലാവോളം !
നിലക്ക് നിന്നാൽ ബാങ്കിന് നിൽക്കാം ഭാവിയിലാവോളം !
(ഇതുകണ്ടൊരുനാൾ...)
(ബാങ്കുകളിങ്ങനെ...)

***

2016 ഡിസംബർ 30, വെള്ളിയാഴ്‌ച

വിരഹാർദ്രം

മൃദുലാംഗനേ മൊഴിചൊല്ലിയോ 
മമമാനസം മുകിൽ മൂടിയോ 
അഴലാടവേ നിഴൽക്കൂത്തുകൾ 
അടരാടുമീ ഹൃദയാങ്കണം 

ഇന്നലെ, എന്ന് വച്ചാൽ 2016 ഡിസംബർ മാസം 29 ന് സാജൻ ഒരു ഈണം തന്നിട്ട് പെട്ടെന്ന് മൂന്ന്..നാല് വരികൾ അതിനൊപ്പിച്ച് എഴുതാൻ വേണ്ടി പറ്റുമോ എന്ന് ചോദിച്ചു. അതിനുത്തരമായി ഒരു പത്ത് മിനുട്ടിനകം അവന് അയച്ചു കൊടുക്കാൻ എന്റെ മനസ്സിൽ തോന്നിയ വരികളാണ് മുകളിൽ കാണുന്നവ. സാജൻ ഉടനെത്തന്നെ അത് പാടി 'ഫേസ്ബുക്കി'ലിടുകയും ചെയ്തു.  


2015 മാർച്ച് 27, വെള്ളിയാഴ്‌ച

സ്വപ്നാടനം

പ്രണയത്തെ ഓർമ്മത്തോണിയിലേറ്റി തുഴയുന്ന സമയത്ത് അവിചാരിതമായി വന്നുപെട്ട പ്രളയത്തിൽ, സ്വജീവൻ പണയം വച്ച്, പ്രണയത്തെ രക്ഷിച്ച സാഹസം. പ്രളയം തോറ്റുപോയ പ്രണയം


ഈ മഴക്കാറിന്റെ പിന്നിലായിട്ടൊരു
ചില്ലിന്റെ കൊട്ടാരമായിരുന്നു
മഴക്കാറിനാം മതിലിന്റെ മദ്ധ്യത്തിലായിട്ട്
മഴവില്ലിൻ മോഹകവാടമായി

നക്ഷത്രങ്ങളാം കുസുമങ്ങളുള്ളൊരു
മോഹനോദ്യാനവുമായിരുന്നു
അനർഗളമായുള്ള ജലധാരയായിട്ടി-
വിടെയായി ഉറവകളായിരുന്നു

ഇതിന്നും മുകളിലായ് ചിത്രശലഭങ്ങൾ
പാറിപ്പറന്നു കളിച്ചിരുന്നു
അനുഭൂതി പകരുന്ന ശീതളഛായയിൽ
മാരുതൻ മന്ദമായ് സ്പന്ദനമായ്‌

ഉദ്യാനത്തിന്റെ തെക്കിനിക്കുള്ളിലായ്
വള്ളിയൂഞ്ഞാലിൽ കളിച്ചിരുന്നു
ജലധാരച്ചുറ്റിലെ തടാകത്തിനുള്ളിലായ്
വർണ്ണമത്സ്യങ്ങൾ തിമർത്തിരുന്നു

പൂങ്കാവനത്തിന്റെ ഉള്ളിലായ് വിലസിടും
സാധൂമൃഗങ്ങളുമായിരുന്നു
കൊട്ടാരത്തിന്റെ ഉള്ളിലായിട്ടെന്റെ
മാനസം കാത്തിട്ടു വച്ചിരുന്നു
ഞാനുമീ പൂങ്കാവനത്തിൽ നടന്നിരുന്നു

തഴുകുന്ന കാറ്റിൽ പറന്നു നടന്നു
സ്നേഹ സുഗന്ധ പരാഗണങ്ങൾ
സായാഹ്ന സൂര്യന്റെ ലോലമാം രശ്മിയിൽ
പടരുന്നു സ്നേഹപ്രകാശനങ്ങൾ
ആനന്ദദായക സ്പർശനങ്ങൾ

ഈ സ്നേഹതീരത്തിൻ പൂഴിപ്പരപ്പിലായ്
സൌഗന്ധികങ്ങൾ പരന്നിരുന്നു
സ്നേഹത്തിൻ സാഗര തീരത്തു വഞ്ചിയിൽ
യുഗ്മഗാനങ്ങൾ ലയിച്ചിരുന്നു

നീലാകാശത്തിൻ മേഘങ്ങളിൽ കേറി
ഭാസുര ഭൂമിയെ നോക്കി നിന്നൂ
മാറ്റുകൾ കൂട്ടി കണ്ണോട്ടമേല്പിച്ച്
പ്രതലത്തിൻ ഭംഗികളാസ്വദിച്ചൂ

ചിപ്പികളാകുന്ന പേടകത്തിൽ കേറി
സമുദ്രാന്തരങ്ങളിൽ ഊളിയിട്ടൂ
പവിഴപ്പുറ്റുകളാകുന്ന മായാ-
പ്രപഞ്ചത്തെ നോക്കി മയങ്ങി നിന്നു

ഒരു നാൾ പൊടുന്നനെ പൂങ്കാവനത്തിലെ
ആകാശമേഘം കറുത്തിരുണ്ടു

മേഘങ്ങൾ കീറിപ്പിളർന്നൂ
മിന്നൽ തെന്നിയടർന്നൂ
മേഘങ്ങൾ നാദം പൊഴിച്ചൂ
ഉദ്യാനവായു വിരണ്ടൂ

മന്ദമാരുതൻ കൊടുങ്കാറ്റായീ
ജലധാര പേമാരിയായീ
വർണ്ണമത്സ്യങ്ങൾ തിമിംഗലമായീ
പൂമ്പാറ്റകൾ ജടായുക്കളായീ

ഊഞ്ഞാലുകൾ കൊലക്കയറുകളായീ
സാധൂ മൃഗങ്ങൾ ജന്തുക്കളായീ
സ്നേഹതീരത്തിൽ കടൽ കയറി
പൂങ്കാവനത്തിൽ പ്രളയമായി

കാറിൻ മതിലുകൾ മലർന്നു വീണു
ഉദ്യാന രംഗം പൊലിഞ്ഞൂ
ചില്ലുകൊട്ടാരം പൊളിഞ്ഞു വീണു
മാരീ വില്ല്  ഒടിഞ്ഞു വീണു

പ്രളയത്തിൻ മദ്ധ്യേ കണ്ടൊരു വഞ്ചിയിൽ
ഞാനെന്റെ പ്രണയത്തെ കുടിയിരുത്തി
വഞ്ചിയിൽ കയറുന്ന നേരത്തെനിക്കെന്റെ
തളരുന്ന കാലുകൾ തെന്നി മാറീ

എത്ര ശ്രമിച്ചിട്ടുമെത്ര വിയർത്തിട്ടു-
മെൻ ദേഹമെന്തോ തളർന്നു പോയീ
വഞ്ചിയിലാക്കിയ പ്രണയത്തെ ഞാനെന്റെ
മിഴിനീരോഴുക്കി യാത്രയാക്കി

പ്രളയത്തിൽ മുങ്ങി മരിക്കുന്ന നേരത്ത്
എൻ നിദ്ര ഞെട്ടിത്തെറിച്ചു വീണു
നിലാവിൽ കണ്ടൊരു മോഹന സ്വപ്നത്തെ
തിരിഞ്ഞൊന്നു നോക്കുവാൻ യാത്രയായീ

നിരന്തരമായുള്ള ചിന്തകൾ പിന്നെയും
മനതാരിൽ അരുവികൾ തീർത്തുവെച്ചു
അരുവിതൻ തീരത്തെ വെള്ളാരംകല്ലുമേൽ
രാമച്ചമെത്തയിൽ ഞാൻ കിടന്നൂ

നിലാവിനാൽ നീലിച്ച ഗഗനത്തെ നോക്കി ഞാൻ
മലർവാടിയാക്കിയെൻ മാനസത്തെ
അരുവിതൻ കളകള നാദം ശ്രവിച്ചു ഞാൻ
നഷ്ടമാം നിദ്രയെ പുല്കിടട്ടെ

*****

2014 ഡിസംബർ 8, തിങ്കളാഴ്‌ച

തിരയും തീരവും പിന്നെ ഞാനും

കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്.  നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...

ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...

(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)

ശ്രീ

ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ


നിത്യകാമുകരായ് നിങ്ങളെന്തേ
തത്വത്തിലെങ്കിലും ചേർന്നു കൂടേ
സല്ലാപസുന്ദര ചേഷ്ടകൾ മാത്രമായ്
ഫുല്ലമാം ജീവിതമാടുകയോ

അംബരധാരിയാം നിൻ പ്രിയൻ മുന്നിൽ
ആടകളില്ലാതെ ആടുന്നുവോ
മദിപ്പിക്കുവാനോ സ്വയമാസ്വദിപ്പാനോ
മധു നുകരുംതരമഭിനയങ്ങൾ

നാലു പേർ കാണ്‍കെ, അയ്യോ കഷ്ടം
ചെയ്യുന്നു നീ നിശാപ്രകടനങ്ങൾ
കാണുന്ന നമ്മെ ത്രസിപ്പിക്കുന്നു നീ
വികാരമാം കൊടുമുടികൾ മേലെ

ആഴീലൊളിപ്പിച്ച ചിപ്പികളെ നീ
പൂഴിയാം ഊഴിയിൽ കോർത്തിടുമോ
പൊട്ടിച്ചിതറുന്ന മുത്തുകൾ കൊണ്ടു നീ
ചട്ടത്തിലൊരു ഹാരം തീർത്തിടുമോ

മടിയനാം തീരത്തെ നീറ്റിലിറക്കുവാൻ
ഞൊടിയിടകൊണ്ടു നീ മടങ്ങിടുന്നൂ
നീ പകരുന്നൊരു പാനീയപാനത്താൽ
തീരം മത്തിൽ പതയുന്നുവോ

പൊട്ടിച്ചിരിച്ചിട്ടും അലറിവിളിച്ചിട്ടും
വിളി കേൾക്കാത്തവൻ കാമുകനോ
ജനതതി മേഞ്ഞു ചമഞ്ഞു പുതച്ചിട്ടും
മെയ്യനക്കാത്തവൻ മൈക്കണ്ണനോ

അചഞ്ചലനാകും തീരം പുണരുവാൻ
ചഞ്ചല നർത്തകീ നാണമില്ലേ
നിനക്കെന്നുടെ ഗാത്രം പുണർന്നുകൂടേ
എനിക്കെന്തിന്റെയെങ്കിലും ന്യൂനമുണ്ടോ

നിന്റെ മൃദുലമന്ദാരമടിത്തട്ടിലെ-
ന്നുടെയാനനം കുമ്പിടുമ്പോൾ
നിന്നുടെ ലോലമനോഹരഹസ്തങ്ങളെ-
ൻമനോരാജ്യത്തിൽ പ്രഭ ചൊരിയൂ 

തന്ത്രികൾ മീട്ടിത്തഴമ്പിച്ചയങ്കുല-
മന്ത്രങ്ങളീ കപോലത്തിൽ താളമിടൂ 
മുത്തൊളി മുറ്റിയ മൂക്കിൻ  തുമ്പിനാലെൻ
കവിൾത്തടത്തിൽ നീ കളം വരയ്ക്കൂ 

നിന്നുടെ സീൽക്കാരശബ്ദതരംഗങ്ങളെ-
ന്നന്തരംഗം മയക്കിടുന്നൂ
നിന്റെ കരങ്ങളിൽ കോരിയെടുത്തിട്ട്
നീ എന്നെ ദൂരത്തിൽ കൊണ്ടുപോകൂ

എന്നുടെ ഉള്ളിലെ വിളി കേൾക്കാതെ നീ
വീണ്ടും തീരം പുണർന്നിടുന്നു
എന്നുടെ വദനസചേതന നോക്കാതെ
നീ നിന്റെ പ്രണയം തുടർന്നിടുന്നു

ഇഞ്ചിഞ്ചായ് നീ നുകരുകയാണോ
അചഞ്ചലനാം നിൻ കാമുകനെ
ചുംബിക്കൂ നീ വീണ്ടും വീണ്ടും
ആസ്വദിക്കൂ നീ കാമുകത്വം


*****

2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച

തെരുവിലെ ശാന്തി

ശ്രീ

വലിയ പട്ടണങ്ങളിലെ ചില വൃത്തികെട്ട മൂലകളിൽ‍  നമ്മളൊക്കെ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച. അവരൊക്കെ അവിടെ എങ്ങനെ വന്നു എങ്ങനെ എത്തിപ്പെട്ടു ഒന്നും നമുക്കാർക്കും അറിയില്ല. അവർ‍ വിധിയുടെ ബലിമൃഗങ്ങളാണ്. വിധിയുടെ ബലത്തിൽ‍ വന്നു ചേർ‍ന്ന സൗകര്യങ്ങളിൽ‍ മതിമറന്ന്, മറ്റുള്ളവരുടെ വണ്ണത്തെ താരതമ്യം ചെയ്ത്, നമ്മൾ പലരും ആ ഒരു ലോകത്തെ കാണുന്നില്ല; അഥവാ കണ്ടില്ലെന്നു നടിക്കുന്നു.

എന്നിരുന്നാലും അത്തരം ആളുകളിൽ ഒരുതരം അനിർവ്വചനീയമായ ഒരു ശാന്തി അവരുപോലും കാണാതെ ഒളിഞ്ഞു കിടക്കുന്നതായി ഞാൻ കാണുന്നു. നമുക്കാർക്കും ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത ശാന്തി. ഈ ലോകത്ത് മറ്റുള്ളവരെ നോക്കി ജീവിച്ചു ജയിക്കാനുള്ള തത്രപ്പാടിൽ നമുക്ക് നഷ്ടമാവുന്ന അനിവാര്യമായ ശാന്തി. ഈ കാഴ്ചപ്പാട് എന്റേത് മാത്രമാണ്, എന്റേത് മാത്രം.

                                                                         

പടരുന്നതാ പടലങ്ങളായ് പുക
വിടരുന്നു വളകളായ് ശുഷ്കമാമധരം വഴി
പോകുന്നൂ ഇരട്ടക്കുഴൽ‍ വച്ച വണ്ടി പോൽ
മൂക്കിനാൽ ചീറ്റുന്ന ധൂമജാലങ്ങളായ്

ഒട്ടുന്നൂ കവിളുകൾ കൂമ്പുന്നൂ മുഖം
അടിചേർത്തുവച്ചോരിടങ്ങഴി പോലവേ
കാറ്റടിക്കുമ്പോലെ താഴുന്നു പൊങ്ങുന്നു
പറ്റിയിരിക്കുന്ന നെഞ്ചുതൻ‍ കൂടുകൾ

കണ്ണുകളിറുക്കുന്നൂ ചവയ്ക്കുന്നൂ വൃഥാ
കണ്ണടയ്ക്കുന്നൂ തുറക്കുന്നൂ മേൽക്കുമേൽ
വിറയ്ക്കുന്നുണ്ടാ കൈകൾ, വിരലുകൾ‍ വെറുതെ
പിറുപിറുക്കുന്നൂ താനേ ചിണുങ്ങുന്നൂ

ചിന്തിക്കുന്നുണ്ടെന്തോ കാര്യമായ് വളരെ
ചന്തമായ് ചിരിക്കുന്നു മുറിപ്പല്ലുകൾ കാട്ടി
വീഴുന്നൂ കണ്ണുനീര്‍ ഇടയ്ക്കിടെ തുടയ്ക്കുന്നു
പഴിക്കുന്നു ഇടയ്ക്കിടക്കെന്തോ മൊഴിയുന്നു

തിരിച്ചറിയുന്നില്ലാ കാലുകൾ‍ കൈയ്യുകൾ‍
പിരിച്ചിട്ടിരിക്കുന്നു കയറിലെ ചൂടി പോൽ‍
വിരലുകൾ ചലിക്കുന്നു  വല്ലാത്തവണ്ണം
പരലുകൾ തത്തിത്തിമർക്കുന്ന പോലെ

ഒട്ടിയിട്ടുണ്ടാ വയർ പുറത്തോ-
ടൊട്ടിയിട്ടുണ്ടൊരു നേർരേഖ പോലെ
കണ്ഠം പതുങ്ങി ച്ചുരുങ്ങിയിരിക്കുന്നു
കണ്ടത്തിലുള്ള ബകത്തിൻ‍ കഴുത്ത് പോൽ

മെലിഞ്ഞിരിക്കുന്നു ഉണക്കക്കമ്പു പോൽ
പൊലിഞ്ഞിരിക്കുന്നു കണ്ണിൻ പ്രകാശവും
ആണ്ടിരിക്കുന്നൂ കണ്ണുകൾ‍ കുഴികളിൽ
നീണ്ടിരിക്കുന്നൂ കേശമീശാദികൾ‍

നരച്ചിട്ടുണ്ടാ മുടികള്‍ കൊഴിഞ്ഞിട്ടുമുണ്ട്
നീറുവാൻ കാര്യങ്ങൾ ഉണ്ടെന്നു തോന്നിടും
പ്രായമേറെ ഇല്ലെന്നു തോന്നുന്നു പക്ഷെ
ആയമില്ലല്ലോ ഇനി ഒട്ടുമേ ദൂരം

ആഞ്ഞു വലിച്ചോണ്ട് തുപ്പുന്നതാ പുക
പാഞ്ഞടുക്കുന്നൊരു കരിവണ്ടിയെ പോൽ
ഇറുക്കുന്നുണ്ടവൻ ഹീനമാം ആടകൾ‍
പാറുന്നു മന്ദമായ് കാറ്റിന്റെ കൈകളിൽ

ആയുന്നൂ വീണ്ടും അയ്യോ കഷ്ടമേ
അണഞ്ഞുപോയല്ലോ  കത്തുന്ന ബീഡി
തപ്പുന്നൂ മറ്റൊന്ന്  അരയിലും മീതെയും
തിരിയുന്നു ചുറ്റും വളയം കണക്കെയും

കിട്ടിപ്പോയീ അവനു മുഴുനീളനൊന്നു
ചാടിക്കൊണ്ടതാ കൊളുത്തുന്നു വീണ്ടും
അടക്കുന്നൂ പശി പുകകൊണ്ടു വീണ്ടും
ചടഞ്ഞിരുന്നൂ തെരുവിന്റെ മൂലയിൽ

എല്ലും തൊലുമായ് വ്യാകുലചിത്തനായ്
മർത്യകുലത്തിൽ ഭൂലോകജാതനായ്
മറ്റുള്ള മാറ്റുള്ള മാലോകരൊക്കെയും
മാറ്റമില്ലാതെ ഊറ്റം കൊൾകവേ

പാഴ്ജന്മങ്ങളായ് പഴിച്ചുകൊണ്ടൂഴിയിൽ
ആഴി പിഴിഞ്ഞോണ്ട് നാഴിക തള്ളവേ
പ്രകൃതിയിലീത്തരം വികൃതികൾ തകൃതിയിൽ
കുതന്ത്രങ്ങൾ തന്ത്രത്തിലാകൃതി കൊൾകവേ

ചിന്തിച്ചു ചിന്തിച്ചു ചിന്തനം പൂണ്ടിട്ടു
അന്തിച്ചു ദന്തം കടിച്ചോണ്ട് നിന്നു ഞാൻ
ഗദ്ഗദം പൂണ്ടിട്ടു ചിന്തിച്ചു നിന്നു ഞാൻ
എന്തിനീ കോലങ്ങളീത്തരം ഭൂമിയിൽ

ഈ സ്ഥൂല ജീവൻ എവിടെനിന്നെത്തീ
ഈ കൃശഗാത്രം എവിടെ പിഴച്ചൂ

അമ്മതൻ ഗർഭത്തിൽ മന്ത്രം പിഴച്ചോ
പിതാവിന്റെ പീഡകൾ പാടുകൾ വീഴ്ത്തിയോ
ഗൃഹാന്തരീക്ഷം മധുശാലയായതോ
മധുമദ്യമോദകം തലക്കുത്തിലിട്ടുവോ

ശകാരം കുറഞ്ഞിട്ടു സീൽക്കാരമായതോ
പ്രേമത്തില്‍ പ്രമേഹത്തിൻ പൂക്കൾ വിരിഞ്ഞതോ
ശുക്രനക്ഷത്രം പടിഞ്ഞാറു പൊങ്ങിയോ
ശനിയിൽ കണ്ടകൻ കേമദ്രവത്തിലോ

മനസ്സിന്റെ തന്ത്രികൾ ആലോലമായതോ
തപസ്സിന്റെ താപം തീപ്പന്തമായതോ
പെണ്ണിന്റെ ശാപം സർപ്പങ്ങളായതോ
അതോ ഇത് നിന്റെ താപസ വേഷമോ

ആഡ്ഡ്യസമൂഹം കല്ലെറിഞ്ഞിട്ടുവോ
അതോ ഈ കുളം സ്വയമേവ തോണ്ടിയോ
എന്നിരുന്നാലുമെന്റെ സഹോദരാ
ഒരുകാര്യമുണ്ടെനിക്കസൂയ്യ തോന്നുവാൻ

നിന്നോളമാർക്കുണ്ട് ശാന്തിയീലോകത്ത്
നിന്നോളമാർക്കുണ്ട് ശാന്തി
ഒന്നുമേ വേണ്ടാ ചിന്തിക്കവേണ്ടാ
നാളെയെപ്പറ്റി ചിന്തയേ വേണ്ടാ

മത്സരമില്ലാ ആർഭാടമില്ലാ
കൈക്കൂലിയൊട്ടും കൊടുക്കവേണ്ടാ
പഠിച്ചിട്ടു റോക്കറ്റ് വിട്ടു പഠിക്കുവാൻ
നാസയിൽ പോകേണ്ട കാര്യമില്ലാ

കെട്ടിയ പെണ്ണിന് പൊന്നു വരുത്തേണ്ട
കുട്ടികൾക്കാപ്പിളും വാങ്ങവേണ്ടാ
മാളിക കെട്ടേണ്ട മദ്ദളം കൊട്ടേണ്ട
മനതാരിലാശങ്ക തീരെ വേണ്ടാ

പണത്തിന്റെ മത്തിലും വീഴുകില്ലാ
പെണ്ണിനെ കേറി പിടിക്കുകില്ലാ
ആരാന്റെ അർത്ഥത്തിലാർത്തി ഇല്ലാ
വീരവാദങ്ങൾ മുഴക്കുകില്ലാ

എന്റെ കാര്യമോ എന്റെ കാര്യമോ

രാവിലെ ഏക്കണം കസറത്തു ചെയ്യണം
ഇസ്തിരി വെക്കണം പട്ടിയെ തൂറ്റണം
കോട്ടിട്ടു പോകണം കാറുകൾ വാങ്ങണം
കിടന്നിട്ടുറങ്ങുവാൻ മാളിക തീർക്കണം

അന്നം ഭുജിക്കുവാൻ കോഡുകൾ തീർക്കണം
വണ്ണം കാട്ടുവാൻ കടങ്ങളിൽ മുങ്ങണം
പാർട്ടിക്ക് പോകണം പിള്ളരെ പോറ്റണം
ഭിഷഗ്വരനാക്കുവാൻ ഡൊണേഷൻ കൊടുക്കണം

മോടികൾ കൂട്ടുവാൻ ചായങ്ങൾ തേക്കണം
മേദസ്സ് നോക്കണം ഇൻസുലിൻ കുത്തണം
കൃഷിഭൂമി മാറ്റി പൂന്തോപ്പുകൾ തീർക്കണം
ജീവിതം ജയിക്കുവാൻ കോടതി കേറണം

പാപങ്ങൾ ചെയ്തിട്ട് നോമ്പുകൾ നോക്കണം
മതത്തിന്റെ പേരിൽ കടിപിടി കൂടണം

ഇതൊന്നും ഒട്ടുമേ ചിന്തിക്കവേണ്ടാ
എന്റെ സഹോദരാ എന്റെ സഹോദരാ
നിന്റെ ശാന്തിതന്നെയാണാത്മശാന്തി
എന്മനം തേടുന്ന നിത്യ ശാന്തി

നിന്റെ പുഞ്ചിരിക്കിടയിലും ശാപമായ്
പശിയെന്ന പാശം പശ കൊണ്ടു പൂശി
നിന്റെ വാർത്തകളിത്രയായ് മാത്രം
നിന്റെ കർമങ്ങളിത്രയായ് മാത്രം

അതൊന്നകറ്റുവാൻ പശിയൊന്നകറ്റുവാൻ
കരങ്ങൾ നീട്ടണം തുട്ടുകൾ വീഴ്ത്തണം
ഭോജ്യം ഭുജിക്കണം ധൂമ്രം പുകയ്ക്കണം
വിസർജനം ചെയ്യണം ചുരുണ്ടിട്ടു കൂടണം

പിന്നെ സ്വയമേവ അറിയാതെ
ഒരേ ഒരു മന്ത്രമായ്
മാനവജാതിതൻ ജീവിത മന്ത്രമായ്
ദീനം വിനാ മാലോക ജീവിതം
അനായാസേന മമ ദേഹ മോചനം


                                                                *********************

കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.

                                                                  *******************

2014 ഫെബ്രുവരി 17, തിങ്കളാഴ്‌ച

മധുവിധുരാത്രിയിലെ മൂഷികൻ‌

എലിയെയും പാറ്റയെയും ഒക്കെ കണ്ടാലുള്ള മാനസികാവസ്ഥ ഒരു സ്ത്രീയിലും പുരുഷനിലും എങ്ങനെയിരിക്കും? ഒരു കുഞ്ഞു ചുണ്ടെലിയുടെ ഒരു കുഞ്ഞു പരാക്രമം, അത് ഒരുവന്റെ മധുവിധു രാത്രിയിൽ ആയാൽ എങ്ങനെയിരിക്കും? അത് ഈ പാട്ട് തന്നെ വിശദീകരിക്കട്ടെ. ഈ പാട്ട് ഒരു തുള്ളൽ പാട്ടിന്റെ രീതിയിൽ ഒന്ന് പാടി നോക്കൂ.




മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
ശബ്ദരേഖയിലെ ശ്വാസശബ്ദദൃശ്യതാളപ്പിഴകൾക്ക് എന്നോട് ദയവായി ക്ഷമിക്കുക.


അവശത പൂണ്ടൊരു മധുവിധു രാവി-
ലവസ്ഥയിലങ്ങനെ സ്വപ്നം കാണ്‍കെ
തട്ടിൻ മോളിൽ പരപര മാന്തൽ
താഴെ തറയിൽ ചറപറ കീറൽ

ചക്കര ഭരണീൽ താളം കൊട്ടൽ
ചാക്കിലെ നെല്ലിൽ കശപിശ കൂടൽ
മൂഷികനൊരുവൻ വന്നതു മൂലം
രാത്രിയിലെന്നുടെ നിദ്രകൾ പോയി

എങ്ങനെ ഇവിടെ കേറിപ്പറ്റി
അതുമീ നമ്മുടെ മധുവിധു രാത്രി
എന്തിനിതെന്നുടെ വീട്ടിൽ കേറി
ചിന്തിതനായ് ഞാൻ കണ്ണ് തിരുമ്മി

നമ്മുടെ മധുവിധു ക്രീഡകൾ നോക്കി
രമിക്കാനെത്തിയ ലമ്പടനാണോ
സമ്മാനങ്ങൾ കട്ട് കരണ്ട്
ഗമിക്കാനെത്തിയ ഭീകരനാണോ

പണ്ടിവനെന്നുടെ പണവും തുണിയും
തുണ്ടം തുണ്ടം കീറി മുറിച്ചു
നെല്ലും പയറും ചക്കക്കുരുവും
തൂളികളായ് നീ മാറ്റിയെടുത്തു

കൊല്ലാനുള്ളൊരു ശങ്കകൾ മൂലം
തല്ലാതിതുവരെ വെറുതെ കളഞ്ഞു
ഇന്നിനിയിവനെ വിട്ടുകളിക്കാൻ
ഞാനിനിയൊട്ടും തയ്യാറല്ലാ

കാലിൽ കമ്പി തുളച്ചു കയറ്റി
വാലിൽ തൂക്കി കെട്ടിത്തൂക്കും
പോറ്റി വളർത്തും മൂശകനെവിടെ
എവിടെ നമ്മുടെ മൂഷിക സൂത്രം

ആവശ്യത്തിനു ഉതകില്ലാത്തൊരു
പെട്ടീം പൂച്ചേം ഇവിടിനി വേണ്ടാ
വിരലുകൾ ചുമരിൽ അമരുന്നേരം
മുറിയിൽ  രാവിൽ വെട്ടം വീണു

ഓടും എലിയുടെ നോട്ടം കണ്ടിട്ടെ-
ന്നുടെ സിരകളിൽ മർദ്ദം കൂടി
ബഹളവെളിച്ചം തട്ടിയ നേരം
ഞെട്ടിയുണർന്നു പുതുമണവാട്ടി

എന്തിതു കഥയെന്നുരചെയ്യുന്നു
പന്തം കണ്ടു പകച്ചതു പോലെ
എലിയാണെന്നത് കേൾക്കും മുന്നേ
ഉടുവസ്ത്രങ്ങളുമില്ലാതോടി

കാലുകൾ വെക്കുന്നില്ലാ മണ്ണിൽ
കാലിക ബോധം തീരെ ഇല്ലാ
കിടക്ക കുടുക്ക ഉടുപ്പുകളെല്ലാം
കോരി വലിച്ചു പുറത്തു കളഞ്ഞു

വെറുമൊരു എലിയുടെ ചാട്ടം കണ്ടിട്ടെ-
ന്നുടെ ധർമിണി അലറി വിളിച്ചു
കുറുവടി കത്തികളങ്ങനെ പലതും
ഝടുതിയിലങ്ങനെ പരതി നടന്നു

ഓടി നടക്കും എലിയെ കൊല്ലാൻ
മോടിയിലതുമിതുമായുധമായി
ചുമരിൽ കേറിയ മൂഷികവീരൻ
ഘടികാരത്തിന്നുള്ളിൽ കേറി

അവിടെ നിന്നും ചാടിയിറങ്ങി
ചുവടെയുള്ളൊരു മാളം പൂകി
കമ്പിയെടുത്തു തുരക്കും നേരം
തുമ്പില്ലാത്തൊരു ഓട്ടം ഓടി

അലറി വിളിക്കും മണവാട്ടിയുടെ
കാലിൽ ചാടി കേറാൻ നോക്കി
എലിയുടെ പാദം തൊട്ടൊരു നേരം
പെണ്ണിൻ ബോധം താഴെ പോയീ

വീണു കിടക്കും പെണ്ണിനെ നോക്കി
എലിയദ്ദേഹം പതറിപ്പോയീ
വീണൊരു പെണ്ണിനെ നോക്കീടാതെ
വീണ്ടും പോയീ എലിയുടെ പിന്നിൽ

പല കളി ശേഷം അങ്ങനെ ഒടുവിൽ
എലിയെ മുറിയുടെ മൂലേൽ കിട്ടി
കിട്ടിയതെന്നുടെ പാദുകമായി
കിട്ടിയ തഞ്ചം നോക്കിയടിച്ചു

പാദുക ഭാരം തലയിൽ വീണു
മൂഷിക ജീവൻ മുകളിൽ പൊങ്ങി
എലിയെ വാലിൽ തൂക്കിയെടുത്തിട്ട-
യൽവക്കത്തെ വീട്ടിലെറിഞ്ഞു

ഹാവൂ! അങ്ങനെ അങ്കത്തട്ടിൽ
ഞാനിന്നങ്ങനെ ജേതാവായി!
ഈ ഒരു എലിയുടെ വരവും കളിയും
എന്നുടെ ഭീതി പരാക്രമമെല്ലാം

വീടിൻ കോലം ഇങ്ങനെ ആക്കി
വാനര വർഗ്ഗം കേറിയ പോലെ
വെള്ളം കോരിക്കൊണ്ടു തളിച്ചിട്ടെ-
ന്നുടെ പെണ്ണിന് ബോധം കിട്ടി

കിട്ടിയ തുണികൾ വാരിച്ചുറ്റി
ഭദ്രതയോടെൻ നെഞ്ചിൽ ചാഞ്ഞു
വീടിൻ കോലം നോക്കിക്കൊണ്ടവൾ
ആർദ്രതയോടെ ഇങ്ങനെ ചൊല്ലി

ഈത്തരമഥിതികൾ വീട്ടിൽ വന്നാൽ
ഇങ്ങനെ പലതും വന്നു ഭവിക്കും
ഭവനം ചുട്ടു കരിച്ചു പുകക്കാൻ
തോന്നീടാഞ്ഞത് എന്നുടെ ഭാഗ്യം

*****

2013 നവംബർ 28, വ്യാഴാഴ്‌ച

ഉത്സവം

പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തെപ്പറ്റിയും പറഞ്ഞിരുന്നല്ലോ. ഉത്സവത്തിന്റെ മേളത്തിൽ പ്രണയം മുങ്ങിപ്പോകാതിരിക്കാൻ ഉത്സവത്തിനെ ഒന്നു വേറിട്ടു നിർത്തുകയായിരുന്നു. ഇനി നമുക്ക് ആ ഉത്സവത്തിന് ഒരു കൊടിയേറ്റം നടത്തിയാലോ? :)



ഈ കവിത കുട്ടികളെക്കൊണ്ട് പാടിക്കണമെന്ന എന്റെ ആഗ്രഹപ്രകാരം എന്റെ സഹധർമിണി എന്റെ മൂത്തമകളായ പാർവ്വതിയെ ഈ കവിത പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അമേരിക്കയിൽ വളരുന്ന എന്റെ മക്കൾക്ക്‌ എങ്ങനെയെങ്കിലും മലയാളത്തിൽ ഇത്തിരി അറിവും ഉച്ഛാരണ ശുദ്ധിയും ഉണ്ടാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ഒരു കടുംകൈ ചെയ്തത്. അതുപ്രകാരം പാർവ്വതി, ഈ കവിത പഠിക്കുകയും ഞങ്ങൾ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്നതുമായ ഒരു സാഹിത്യ സംഗീത വേദിയിൽ അവൾ(അവളാൽ ആവുന്ന രീതിയിൽ) ഈ കവിത അവതരിപ്പിക്കുകയും ചെയ്തു(12 ഒക്ടോബർ 2013). അതിന്റെ ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.


മുകളിലത്തെ ചലച്ചിത്രരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

                                                                             ശ്രീ

പറന്നു വന്നൂ മാനത്തമ്പിളി
കറങ്ങി നിന്നൂ ആകാശം
പൊട്ടിച്ചിതറി താരകളെല്ലാം
കെട്ടിവലിഞ്ഞൂ ഭാസ്കരനും

ഇരമ്പി വരുന്നൂ കോടികളായി
നിറഞ്ഞു  കിടക്കും മുറ്റത്ത്
ഇന്നാണല്ലോ ഉത്സവമേളം
ജനാഭിമാനക്ഷേത്രത്തിൽ

ഹര ഹര ശിവ ശിവ  ഗാനമുയർന്നു
പരവശനായ് ഞാനെത്തുമ്പോൾ
അണിഞ്ഞു വരുന്നൂ പുതുവസ്ത്രങ്ങൾ
പിണഞ്ഞു വരുന്നൂ മിഥുനങ്ങൾ

ഉയരുന്നൂ കൊടിതോരണമാലകൾ
പതയുന്നൂ ജനമാനങ്ങൾ
ചിതറുന്നൂ പ്രഭ ചൊരിയുന്നൂ
കെടാവിളക്കുകളോരോന്നും

ആടുന്നൂ ജനമോടുന്നൂ
ആടിപ്പാടിത്തിമർക്കുന്നൂ
പീപ്പി വിളിച്ചു നടപ്പൂ കുട്ടികൾ
പമ്പരമട്ടു കറങ്ങുന്നൂ

തഴുകാൻ വെമ്പൽ കൊള്ളുന്നൂ
യുവ കൈകൾ പലതും തമ്മാമ്മൽ
വിൽക്കുന്നൂ പല തട്ടുകളായി
നൽകുന്നൂ വള ഹാരങ്ങൾ

നിരന്നു നിന്നൂ ഗജവീരന്മാർ-
ക്കടുത്തു നിന്നൂ പാപ്പാൻ‌മാർ
വീശറികളായീ ഭീമൻ ചെവികൾ
വീശുകയായി ചാമരവും

ചെണ്ടയിടക്കയിലത്താളങ്ങൾ
കൊമ്പും കുഴലും മദ്ദളവും
ഉയരുന്നൂ ഘടവാദ്യാദികളാൽ
ഉയരുന്നൂ ലയതാളങ്ങൾ

സ്വയം മറന്നു നടക്കുന്നൂ
ആസ്വാദകരാം ലക്ഷങ്ങൾ
കെട്ടുന്നൂ പല വേദികളായി
കഥകളി നാടകനൃത്തങ്ങൾ

ഉയരുന്നൂ ശരകിരണം പോലെ
വിടരുന്നൂ പല പുഷ്പം പോൽ
മാനത്തങ്ങനെ വിതറുന്നൂ പ്രഭ
ചൊരിയുന്നൂ വെടി വഴിപാടാൽ

എല്ലാം കൊണ്ടും ഉത്സവമായി
നാടും വഴിയും ഒരുപോലെ
മടങ്ങിവരുമ്പോൾ തോന്നീടുന്നൂ
ചടങ്ങുകളൊന്നും തീരാഞ്ഞാൽ

തളർന്നുറങ്ങീ കുട്ടികളിപ്പോൾ
വളർന്നു വന്നൂ സമയങ്ങൾ
അമിട്ടു പൊട്ടീ ഉച്ചത്തിൽ ഉടൻ
അന്തം കണ്ടൂ മേളങ്ങൾ

                                                                *********************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                  ******************

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പുത്രവിലാപം

ഈയൊരു കവിത അവിചാരിതമായി പിറവിയെടുത്തതാണ്. ഞങ്ങൾ ചില കൂട്ടുകാർ ഒരു നാടകോത്സവത്തിന് (മനീഷി നാടകോത്സവം - വാഷിങ്ങ്ടൻ ഡി സി)വേണ്ടി ഒരു നാടകത്തിന്റെ പണിപ്പുരയിലായിരുന്നപ്പോൾ നാടകത്തിന്റെ സത്തിനിണങ്ങുന്ന ഒരു കവിത എഴുതാൻ എന്റെ ഒരു സുഹൃത്ത്‌  (പ്രബീഷ് പിള്ള) ആവശ്യപ്പെട്ടപ്പോഴാണ് ഇത് പിറവി എടുത്തത്.

നാടകത്തെപ്പറ്റി കുറച്ചു വാക്ക്: നാടകത്തിന്റെ പേര് 'അമ്മ മനസ്സ്'. ദരിദ്ര ചുറ്റുപാടിൽ ഒരമ്മ കഷ്ടപ്പെട്ട് മകനെ വളർത്തുന്നു. മകൻ പഠിച്ചു വലുതായി നല്ല ഉദ്യോഗസ്ഥനാകുന്നു. പണക്കാരിയെ കല്യാണം കഴിച്ചു പട്ടണത്തിൽ താമസിക്കുന്നു. അമ്മയെ മറക്കുന്നു. അമ്മ മരിച്ചതിനു ശേഷം വീട്ടിൽ വരുന്നു. അമ്മയുടെ മൃതദേഹത്തിനരികിൽ ഒരു ഭിഷഗ്വരന്റെ ഒരു കുറിപ്പ് കാണുന്നു. അതിൽ ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട ശ്രീമതി, നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ഞാൻ നിങ്ങളുടെ മുഖത്തിന്റെ ഒരു വശത്തെ തൊലികളും കണ്ണും നിങ്ങളുടെ ഒരുവശം  അന്ധനായ വികൃത രൂപിയായ മകന് വേണ്ടി അടർത്തി എടുത്തു നല്കുകയാണ്. ഈ കാരണം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വന്നു പെടുന്ന വികൃത രൂപത്തിന്റെ ഉത്തരവാദിത്തം പൂർണമായും നിങ്ങളുടെ സമ്മതപ്രകാരവും ആവശ്യപ്രകാരവും ആണെന്ന് ബോദ്ധ്യപ്പെടുത്തുന്നു...... "

ഇതിനു ശേഷം മകനുണ്ടാകുന്ന വികാര വേലിയേറ്റമാണ് ഈ കവിത.

എന്റെ പ്രിയ സുഹൃത്ത് ദിനേശ് മേനോൻ ആണ് ഇത് ആലപിച്ചിരിക്കുന്നത്. ഈ കവിത അദ്ദേഹത്തിന്റെ മധുര ശബ്ദത്തിന് സമർപ്പിക്കുന്നു.





മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

ശ്രീ


ഗർഭത്തിലണ്ഡത്തെയേറിയ നാൾ മുതൽ
കർമത്തിലാശകൾ കാർവർണ്ണമായി
 
പേറ്റുനോവും കഴിഞ്ഞാറ്റുനോറ്റിട്ടമ്മ
മുറ്റത്തെ മുല്ലപോലെങ്ങനെയായി
 
ജനനിതന്നോർമ്മയ്ക്ക് ശാന്തി പകരുവാൻ
കനിവായെൻ  നിനവിൻ കനം കുറയ്ക്കൂ
 
ഇനിയെന്റെ അമ്മയ്ക്ക് ഉമ്മകൾ നൽകുവാൻ
പനിനീരിൻ കണ്ണീരു തൂവുവാനാമോ
 
മാതൃവാത്സല്യം തിരിച്ചറിയാതെ ഞാൻ
അമൃതായി ധനത്തിനെയോമനിച്ചൂ
 
അമ്മതൻ മാനസം നീറുന്ന കാഴ്ച്ചകൾ
ചിമ്മിയെൻ കണ്ണുകൾ തിമിരത്തിലാഴ്ത്തി 
 
മാതൃത്വമാകുന്ന തണലിലീമോനൊരു  
മലർവാടി തീർക്കുവാനാവുമോ ദേവാ
 
എന്റെയീ പൊയ്മുഖം തച്ചുടച്ചിട്ട് നീ
എളിമതൻ  നൽമുഖം നല്കുമോ  ദേവാ
 
എന്റെയീ കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടു നീ
അകക്കണ്ണ് പകരം  വയ്ക്കുമോ ദേവാ 
 
ദേവാ....... ദേവാ..........
 
പൊന്നമ്മയെ നീയിനി  തിരിച്ചു തരൂ
എന്റെ പൊന്നമ്മയെ തിരിച്ചു തരൂ


********
 

2013 മാർച്ച് 17, ഞായറാഴ്‌ച

ഒരു പ്രണയവിചാരം

ശ്രീ

പ്രണയം. പ്രണയം മനസ്സിന്റെ ഒരു വർ‍ണാഭമായ വികാരം ആണ്. അതിനു കാലമോ കോലമോ ഒന്നും ഒരു തടസ്സമല്ല. മനസ്സുകൊണ്ടെങ്കിലും പ്രണയിക്കാത്ത ആളുകൾ‍ ചുരുക്കമാവും. അങ്ങനെ അല്ലെങ്കില്‍ അത് കള്ളം ആയിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാൻ‍ നിങ്ങളെ എന്റെ പഠനകാലത്തേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം.

പണ്ട് എന്റെ പഠനകാലത്ത് ഞാൻ‍ കുറച്ചൊക്കെ എഴുതുമായിരുന്നു. പക്ഷെ ഒന്നും ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. അവയിൽ നിന്ന് ഒരു ഏട് ഞാൻ‍‍ ഇവിടെ പ്രസിദ്ധപ്പെടുത്തട്ടെ. ഞാന്‍ പലപ്പോഴായി എഴുതിയ ഒരേ ഗണത്തിലുള്ള എങ്കിലും പല സ്വഭാവങ്ങളിൽ‍പെട്ട മൂന്നു കവിതകള്‍ ഇത്തിരി മാറ്റത്തോടും ഒത്തിരി കൂട്ടിച്ചേർക്കലോടും കൂടി ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ (ഉത്സവക്കാഴ്ചകളെപ്പറ്റി നമുക്ക് വേറെ ഒരു കവിതയില്‍ പ്രതിപാദിക്കാം) ഒരു ദിവസത്തെ സായാഹ്നത്തില്‍ അമ്പലനടയിലെ ആല്‍ത്തറക്കു മേലെ താന്‍ മനസ്സില്‍ സ്നേഹിക്കുന്ന പെണ്ണിനോട് തന്റെ മനസ്സ് തുറക്കുവാന്‍ ഒരു ആണ്‍തരി കാത്തിരിക്കുന്നതാണ് രംഗം. അവന്റെ പ്രണയവിചാരം (അത് എന്റേതാവണം എന്നില്ല! ഒരു കവിക്ക്‌ ആരുടെ ചിന്തയിലും വിചാരത്തിലും കയറിപ്പറ്റാം! :) ) എന്റെ പഠനകാലത്തെ ചിന്തകളിലൂടെ .... നിങ്ങളുടെ കണ്ണുകളെ ക്ഷണിക്കുന്നു. ഈ കവിത എന്റെ ഇന്നത്തെ ചിന്തകളിലൂടെ എന്റെ പ്രിയതമയ്ക്ക് സമർപിക്കുന്നു.


വാഷിംഗ്ടണ്‍ ഡി സി യിൽ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്ന ഒരു സാഹിത്യ സംഗീത വേദിയിൽ ഞാൻ ഈ കവിത അവതരിപ്പിച്ചതിന്റെ (12 ഒക്ടോബർ 2013) ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.


മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
                                                                         
കാത്തിരിപ്പ്‌:
--------------------
എന്തിതു കഷ്ടമേ എത്രയോ നേരമായ് 
പന്തിരഹിതമായ് കാത്തിരിക്കുന്നു ഞാൻ‍ 
പന്തം കൊളുത്തുന്നു അറിയാതെയെന്മനം 
കുന്തം കൊണ്ടായുവാനന്തിവെട്ടത്തിലും

അമ്പലനടയിലെ ചലദലത്തണലിലായ് 
കൂടണഞ്ഞീടുന്ന പറവകൾ‍ ചുറ്റിലായ് 
ചിലക്കുന്നു കാറുന്നു പുണരുന്നു പാടുന്നു 
പുലമ്പുന്നു കളിയാക്കി  എന്റെയന്തർഗതം

ഇതു തന്നെയല്ലേ അവൾ‍ വരും നടവഴി 
തുറക്കുവാനുണ്ടെനിക്കെന്റെ മനോഗതം 
ക്ഷേത്രത്തിലെക്കുപോം മിഴികളെ മറയ്ക്കുവാൻ‍
തത്രപ്പെട്ടു ഞാൻ ആൽത്തറമീതെയായ്

ദിനകരൻ‍ മറയുന്നു വട്ടമായ് അ‍ദ്ധമായ് 
പനമുകളിൽ‌ പൊങ്ങുന്നു ഭീമനായ്‌ അമ്പിളി 
മിന്നിത്തുടങ്ങുന്നു മാനത്ത് പൊട്ടുകൾ‍ 
മിഴികൾ‍ തുറക്കുന്നു കൂരകൾ‍ മുന്നിലായ്

വരുമോ വിഭോ! ഇനിയുമിരിക്കണോ 
തരിച്ചുപോം പാദങ്ങളാട്ടിക്കൊണ്ടോ‍ത്തു ഞാൻ‍ ‌
ഇരച്ചു കയറുന്നു തിമിരം ഘോരമായ് 
നുരഞ്ഞു പതയുന്നു വികാരം പലവിധം

എങ്കിലും തിരഞ്ഞു ഞാൻ‍ സ്വയം ആശ്വസിക്കുവാൻ‍ 
അമ്പലോത്സവത്തിനായ് എത്തിടും സഞ്ചയം 
ചലനങ്ങളൊക്കെയും നിഴലാട്ടമൊക്കെയും 
അവളുടേതകുവാൻ‍ ആഗ്രഹിച്ചൂ

ആഗമനം:
---------------
കിലുക്കം വളകിലുക്കം കിലുക്കം മണികിലുക്കം 
കലുങ്കിൽ‍ തട്ടുന്ന തിരമാല പോലെ 
പാദസരങ്ങളാൽ‍ കുപ്പിവളകളാൽ 
പാതയിലൂടെന്റെ മാനസസുന്ദരി

അന്നനടയിൽ തുളുമ്പുന്നു കവിൾ‍ത്തടം 
പാറിപ്പറക്കുന്നു വസ്ത്രജാലങ്ങളും 
വിടരുന്നു കേശം പരക്കുന്നു വായുവിൽ‍ 
ഓടത്തിലൂടെ പോം നാരിന്റെ പോക്കുപോൽ‍

സ്വേദബിന്ദുക്കളിൽ‍ തട്ടുന്ന രശ്മിയാൽ
വദനം തിളങ്ങുന്നു രത്നസമാനമായ്‌ 
കാണുന്നൂ വരകൾ പുരികക്കൊടികളായ് 
വണ്ണം കുറഞ്ഞൊരു ചന്ദ്രക്കല പോലെ

എന്തോ തിളങ്ങുന്നഞ്ജനം പോൽമുഖ-
ത്താഹാ! തിളങ്ങുന്ന കണ്ണുകളാണവ 
മുല്ലമൊട്ടുപോൽ‍ തിളങ്ങുന്ന ദന്തങ്ങളോ-
മൽമുഖത്തിലെ ചുണ്ടിന്റെ പിന്നിലായ്

വിടരുന്ന പൂ പോലെ ചുണ്ടുകൾ‍ വിടരുന്നു 
വണ്ടിനെപോലെന്നധരം നുകരുവാൻ
വർണ്ണനാതീതമായ് സൌഭാഗ്യതാരമായ്‌ 
വന്നണഞ്ഞാളെന്റെ സിന്ദൂരമാനസം

സമാഗമം:
----------------
ഒന്നു നിൽക്കണേ ഈ പന്ഥാവിൻ‍ നടുവിൽ‍ നീ 
ഒത്തിരിയോതുവാനെനിക്കുണ്ടനവധി !
കണ്ടൂ ഞാൻ നിന്നെ എൻ‍ കണ്ണിണ നിറയെ 
കാണുവാനിനിനിന്നകക്കാമ്പു മാത്രം !

എത്രയോ നാളായ് കാത്തിരിക്കുന്നു ഞാൻ
തത്രപ്പെടുന്നീ നിമിഷമിതേവരെ 
വൃഥായലഞ്ഞു ഞാൻ കാണുവാൻ നിന്നെ 
വ്യക്തമായറിയുവാനയച്ചൂ സഹചരെ.

ദാഹിച്ചുപോയീ ഞാൻ നിൻ സൗരഭത്തിൽ
മോഹിച്ചുപോംതരാം നാട്യഭാവങ്ങളാൽ
ആകാരാമോ ഹാ ! വശ്യം എന്തിനേറെ, 
ആഗ്രഹിക്കാതിരിക്കുവാനാവുമോ !

ചന്തത്തിലൊട്ടുമേ കാര്യമില്ലെങ്കിലും
നിന്റെ ലോലമാം ചിന്താമാലരുകൾ‍
എന്റെ ചിന്തകളാകുന്ന വണ്ടുകൾ
കണ്ടൂ കലോത്സവ വേദികളിൽ‍

എന്നെ നായകസ്ഥാനത്ത് നിത്തിയോ
നിന്റെ കിനാക്കളാം അഭ്രത്തിൻ‍ പാളികൾ‍
കിട്ടിയോ തിരുകിയ കടലാസുചീളുകൾ‍
പേനകൾക്കുള്ളിലും കുടതന്‍ മടക്കിലും

മുടിയിൽ തിരുകുവാൻ‍ തരട്ടെ എന്നാശിച്ചു
അമ്പലക്കുളത്തിലെ ആമ്പൽ‍ പൂവുകൾ
കരിവിളക്കിലെ കരി എടുത്തിട്ടു ഞാൻ
ആശിച്ചു നിന്നുടെ പുരികം മിനുക്കുവാൻ

ചിന്തിച്ചു നോക്കീ ഞാനെന്റെ ജീവിതം
നീയില്ലാതെയായിട്ടെങ്ങനെയായിടും
അന്തവുമില്ലാ അതിനൊരു ചന്തവുമില്ലാ
എന്തുമേ ചൊല്ലണമെന്നൊരു തിട്ടവും

മാനസസരസ്സിന്റെ ഓരത്തിലെത്തുന്നു
യുഗ്മഗാനത്തിലെ ശീലുകൾ‍ കേട്ടു ഞാൻ‍
ചിരിക്കൂ നീ നിന്റെ മനമൊന്നു തുറക്കൂ
ചരിക്കാം നമുക്കീ പന്ഥാവിലിരട്ടയായ്

കേൾ‍ക്കുന്നുണ്ടോ സഖേ എൻ ഖണ്ഡകാവ്യം 
ഉൾക്കാമ്പിലുദിക്കുന്നൊരു പ്രേമകാവ്യം 
എത്രയോ കാലമായ് ഉദ്യമിക്കുന്നു ഞാ-
നെത്തുവാൻ കൊതിപൂണ്ട്‌ നിൻ ചാരെയണയുവാൻ

തിരിഞ്ഞു നോക്കീ അവൾ‍ പൊഴിച്ചു നിന്നൂ
പരിപൂർ‍ണ്ണചന്ദ്രന്റെ ആയിരം രശ്മികൾ
സ്തബ്ധനായ് നിന്നു ഞാൻ‍ സംഘ‍ഷ ഭീതിയിൽ‍
എല്ലാം അലിഞ്ഞിട്ടില്ലാതെ ആവുമോ

പക്ഷെ മൊഴിഞ്ഞവൾ‍ മണിമുത്തുകൾ‍ പോലെ
നിഷ്കളങ്കയായ് സുസ്മേരവദനയായ് 
നീ അയച്ചൊരു വണ്ടുകളൊക്കെയും
തുരന്നിട്ടു കയറീ എന്‍ മാനസത്തിൽ‍

നീ ഇറുത്തോരാ ആമ്പലിൻ‍ മലരുകൾ
തിരുകിത്തരൂ ഈ കൂന്തൽ‍ക്കനങ്ങളിൽ
വിരലിൻ‍ തുമ്പിലെ കരിവിളക്കിന്‍കരി
കൊണ്ടു വരയ്ക്കൂ പുരികക്കൊടികളെ

മാനസസരസ്സിന്റെ തീരത്തിരിക്കുവാൻ
മനസ്സിന്റെ ജാലകം മലക്കെ തുറന്നു ഞാൻ‍
ഇനിയെൻ‍ കിനാക്കളിൽ‍ നായകസ്ഥാനത്തു
നിന്റെയീ വദനം മാത്രമേ കാണൂ

ആപാദചൂടം  കോരിത്തരിച്ചുപോയ്‌
ആമോദം അശ്രുബിന്ദുക്കളിൽ കുതിർന്നുപോയ്
ആലിംഗനത്തിൽ മറന്നുപോയ്‌ പരിസരത്താ-
കമാനം നിറഞ്ഞുപോയ് കാണികൾ

സമാപനം:
----------------
പൊഴിച്ചൂ പ്രകൃതി സന്തോഷാശ്രു പോലവേ
പൊഴിഞ്ഞൂ ജലകണം തുള്ളിപോൽ‍ മന്ദമായ്‌
തഴുകീ മാരുതൻ‍ മന്ദമായ് തലോടി
തുഴഞ്ഞൂ പക്ഷികൾ‍ ആകാശവീഥിയിൽ‍

മരം പൊഴിച്ചൂ വൃക്ഷജാലങ്ങളും
മൂകരായ്‌ നിന്നുപോയ് ജീവജാലങ്ങളും
ആഗ്രഹിച്ചുപോയ്‌ ലോകൈകജീവിതം
ആവർത്തീച്ചീടുവാൻ‍ നിമിഷങ്ങളീവിധം

ഹാ! പ്രപഞ്ചമേ ഭാസുരം! ഭാസുരം !
ഹന്ത ! മോഹനം ജീവിതം കോമളം !
പതിച്ചൂ മനങ്ങൾ പരസ്പരം, കാണാതെ 
പതിഞ്ഞൂ ഇണകൾ ഹാരമായ്‌ ചേർന്നുപോയ്

സാക്ഷീ മനോഹരീ പ്രകൃതീ വിഭൂഷിതേ
സാദരം നമിക്കുന്നെന്നാമോദമാനസം !

                                                        *************************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും  ആയിരിക്കും.

                                                          **********************

2013 മാർച്ച് 3, ഞായറാഴ്‌ച

കാടൻ ചിന്തയുടെ ചുടലതാളം

ഈ ഒരു കവിതയിൽ‍  എന്റെ ഭൂതകാലത്തിന്റെ ഒരു ഏട്ടിലെ ചില അംശങ്ങളുണ്ട്. ഇപ്പറഞ്ഞ ചിന്തകൾക്ക്  ഇന്നത്തെ എന്റെ വർത്തമാന ചിന്തകളുമായി ഒരു തരത്തിലും സാമ്യമില്ല. സാഹചര്യങ്ങളാണ് ചിന്തകളെ നയിക്കുന്നത്. ചിന്തകൾ അത്യാവശ്യവുമാണ്. ആരുടെ സാഹചര്യങ്ങളും ചിന്തകളെ  കാട് കേറാതിരിക്കാൻ സഹായിക്കട്ടെ.

കവിതയിൽഒരു ആത്മസംഘർഷമാണ്  പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ സംഘർഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ആത്മഹത്യയാണ് മാർഗമെന്ന് ആത്മാവ് ദേഹത്തോട് പറയുന്നതും തദ്വാരാ ദേഹത്തിൽ നിന്ന് ആത്മാവ്വിട പറയുന്നതുമായ ഒരു മുഹൂർത്തം സ്വന്തം കണ്മുന്നിൽ കാണുന്നതാണ് ഇവിടെ  കാടൻ ചിന്തയായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു കവിത മാത്രമാണ്. ഇവിടെ ആരോടും പരിഭവിക്കുകയോ ആരെയും പരിഹസിക്കുകയോ ചെയ്യുന്നില്ല.

ഈ കവിത ഞാൻ‍ എന്റെ മാതാപിതാക്കൾ‍ക്ക്‌ സമർപ്പിക്കുന്നു.

കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.




മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ നേരിട്ടു കേൾക്കുക

ശ്രീ

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം
അന്ത്യം കുറിക്കട്ടെ പാളം

ചിന്തകൾ‍ കൊണ്ടുമെൻ‍  കർമങ്ങളെക്കൊണ്ടും
എന്തു ഞാൻ നേടിയെന്നോർ‍ക്കാം
പന്താടുന്ന തരത്തിലീ ജീവിതം
അന്തരാളത്തിൽ‍ ചുഴിഞ്ഞൂ
ആത്മാവിനെന്തു പിഴച്ചൂ

ഈ ലോകത്തിന്റെ കോണിൽ‍ ഒരിക്കൽ‍ ഞാൻ‍
ഞാൻ‍ തന്നെ അറിയാതെ വന്നൂ
വളരുന്ന നാളിൽ ഞാൻ‍ തന്നെ അറിയാതെ
ദീനത്തിലായിട്ടമർ‌ന്നൂ
ഗാത്രം കീറി മുറിച്ചൂ

അസ്ഥിതൻ ‍മജ്ജയും കരളിന്റെ നീരും
മലമൂത്രരക്തവും ചികഞ്ഞിട്ടു നോക്കിയും
മരുന്നുകൾ‍ കുത്തിയും തൊലിപ്പുറം കീറിയും
ആർക്കുമേ ഒന്നുമേ തിരിയാതെയായി
എല്ലാം ഒരുതരം മരീചികയായി

ജീവിതാന്തങ്ങളെ കൂട്ടിമുട്ടിക്കുവാൻ
പാടുപെടുന്നോരു താതന്റെ
ജീവിതഭാണ്‍ഡത്തിൻ‍ ഭാരത്തിനപ്പുറം
കൂനിന്മേൽ‍ കുരുവായി ഞാനും
വേവാത്ത ചോറായി ഞാനും

ആഗ്രഹസാഫല്യമെന്തെന്നറിയാതെ
മാളത്തിലായുള്ള ബാല്യം
കൂട്ട് ചേരുന്നിടം കൂട്ടുവാൻ‍ പറ്റാതെ
മൂലക്കിരുത്തിയ ബാല്യം
ശോഷിച്ചു പോയൊരു ബാല്യം

ജനകന്റെ ഭാണ്‍ഡത്തിൻ‍ കെട്ടു മുറുകുമ്പോൾ‍
പഴിക്കാനായൊരു ജീവൻ
മാനസം ലാളന തേടുന്ന നേരം
തലോടാൻ‍ വന്നില്ലൊരാളും
ഗദ്ഗദം മാത്രമായ് ബാക്കി ‍

വീട്ടിലെ താളങ്ങൾ‍ താളത്തിലാക്കുവാൻ
പാടുപെടുന്നൊരു കാലം
നാട്ടിലെ കാര്യങ്ങൾ‍ കൂടിക്കുമിഞ്ഞോരു
ഗോളമായ് താതന്റെ താളം
കോലമായ് താതന്റെ കായം

സമകാലീന സൗകാര്യാന്തരങ്ങളാൽ
ആൾക്കൂട്ടത്തിൽ‍ തനിച്ചിരുന്നു
വിദ്യകൾ‍ പലതും കൈവശമില്ലാതെ
കൂട്ടരാൽ‍ ഞാനും വലിഞ്ഞിരുന്നു
നീറ്റലാലെന്മനം വീണിരുന്നു

മുട്ടുകൾക്കുള്ളിലും വീട്ടിലെ കർമങ്ങൾ
ചിട്ടയാം മട്ടിൽ‍ കടന്നു പോയീ
എന്നിരുന്നാലും ഇടക്കൊക്കെ അച്ഛന്റെ
സ്നേഹത്തിൻ‍ തീവ്രത ഞാനറിഞ്ഞു
കടമകൾ‍ ത‍ൻ കട്ടി ഞാനറിഞ്ഞു

നിലവറക്കുള്ളിലെ റാന്തൽ വിളക്കു  പോൽ‍
കണ്ടില്ല ഞാനാ മാനസത്തെ
എനിക്കില്ലാത്തതുമതുമാത്രമായി
ആരാലും കാണാത്തകക്കണ്ണ്‍
ഉണ്ടായിരിക്കേണ്ട ദീർഘദൃഷ്ടി

വീട്ടിലെത്തുമ്പോൾ ഭീതി വിളമ്പുന്ന
മൌന വിഷാദിയായ് താതൻ‍
ചിന്തിച്ചു ചിന്തിച്ചു വളരുന്ന നേരം
കൌമാരമെത്തിയെൻ മുന്നിൽ
വല്ലാത്ത ചിന്തകളായി എന്നിൽ‍

അമാന്തം കൂടാതെ കൂസലുമില്ലാതെ
ധിക്കാരിയായി നടന്നു
കൂട്ടരെപ്പോലെ വിക്രിയ കാട്ടുവാൻ‍
ധൃതികാട്ടി ധൂളിയിൽ ഞാൻ‍ നടന്നു
ദോളനം കേൾക്കാതെ ഞാനകന്നു

അന്നത്തിനൊട്ടുമേ ബുദ്ധിമുട്ടില്ല
പിന്നെയും ചിന്തകൾ കാട്ടിലായി
ഇത്തരം ചിന്തകൾ‍ക്കുള്ളിലും നൂണിട്ടു
ദീനം കണ്ണ് മിഴിച്ചു നോക്കി
കാലന്റെ കണ്ണ് തുറിച്ചു നോക്കി

അതെന്റെ താളം, കുടിലിന്റെ താളം
എല്ലാം അവതാളമാക്കി മാറ്റി
ഞാനൊരു വേതാളമായി മാറി
തെക്കേ ചുടലയിൽ‍ താളമായി
മാവിൻ‍ ചുവട്ടിൽ‍ ബഹളമായി

മറുതരക്ഷസ്സുകൾ‍ പിറുപിറുത്തു
കാലൻ‍ കോഴി കരഞ്ഞു
പ്രേതപിശാചുക്കൾ ഓടിയെത്തി
യക്ഷികൾ  ചുടലയിൽ ചടുലമാടി.

ഭസ്മക്കുളത്തിൽ കുളി കഴിഞ്ഞു
വെള്ളപ്പുതപ്പു പുതച്ചു
ചൂട്ടു കളത്തിൽ‍ കളം വരഞ്ഞു
ഞാൻ‍‍ ആ കളത്തിൽ‍ കിടന്നു.

ജീവന്റെ ആത്മാവ് തുടുതുടുത്തു
പരമാത്മാവ് ചിരിച്ചു
ദേഹം ദേഹിയെ നോക്കി നിന്നു
ചുടലയിൽ‍ നാളം പടർ‍ന്നു

ദേഹി ദേഹത്തെ വലം പിരിഞ്ഞു
പരിരംഭണത്തിൽ‍ അമർന്നു
ദേഹി തൻ‍ കണ്ണു നിറഞ്ഞു
ദേഹത്തിനോടായ് പറഞ്ഞു

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം

                                                               ****************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                ***************

2013 മാർച്ച് 2, ശനിയാഴ്‌ച

ഒരു കള്ളുകുടിയു​ടെ ഓര്‍മയ്ക്ക്

എന്റെ നാട്ടിലെ നല്ല കള്ളുകുടിയന്മാരാൽ‍  പേരു കേട്ട ഒരു കള്ള് ഷാപ്പ്‌ ആണ് "കാളിയിലെ കള്ള് ഷാപ്പ്". പല നാടുകളിൽ‍ നിന്നും ഇവിടെ കള്ള് ‌ കുടിക്കാനും അതോടൊപ്പം നല്ല നാടൻ‍ വിഭവങ്ങൾ‍ ആസ്വദിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. നല്ല പച്ചപ്പും വിശാലമായ കായലോരവും ഇവിടം മനോഹരമാക്കുന്നു. ഒരു നല്ല കള്ളു കുടിയനും അല്ലെങ്കിൽ‍ ഒരു കലാസ്വാദകനും ഈ കവിത ആസ്വദിക്കാൻ‍ പറ്റുമെന്ന് കരുതുന്നു.

എന്റെ ഒരു അനുഭവം അവിചാരിതമായി  ഒരു  കവിതാശകലത്തിന്റെ രൂപത്തിൽ‍  എനിക്ക് എന്നാലാവുംവിധം നല്ലതെന്നു തോന്നിയ ഈണത്തോടെയും താളബോധത്തോടെയും പദസഞ്ചലനത്തോടെയും ഇവിടെ കുറിച്ചു കൊള്ളട്ടെ. നിങ്ങൾ‍ നിങ്ങളാലാവും വിധം നന്നായി പാടുക. ഈ കവിതയിലൂടെ കാളിയിലെ കള്ള് ഷാപ്പിനു കൂടുതൽ‍ പ്രസിദ്ധി ഉണ്ടാവട്ടെ. ഈ കവിത എല്ലാ നല്ല കള്ള് കുടിയന്മാർ‍ക്കും സമർ‌പ്പിക്കുന്നു.

[കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.]


മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

കാളീലെ കള്ളു ഷാപ്പിനു ഉണ്ടൊരു മണം
അത് തെങ്ങിന്റെ മണം അല്ല കള്ളിന്റെ മണം.
ഹ ഹ ഹായ്‌

മണം പൂകി അകം പൂകി കേറിയിരുന്നു
മനം തൂകിയിരുന്നൂ.
ഹൊ ഹൊ ഹൊയ്
മണം പൂകി....

മൂലക്കിരുന്നു പാടും മീശക്കാരൻ‍,
മേശമേൽ‍ കൊട്ടിയാടും വയറന്‍ ചേട്ടൻ‍
താളത്തിൽ‍ ആടിപ്പാടി ഷാപ്പുകാരൻ‍,
നീളന്‍ കുപ്പിയിൽ‍ കള്ളുമായി മുന്നിലെത്തി

ഓലക്കൂരക്കീഴേ പടിഞ്ഞിരുന്നൂ,
ഓലമറയ്ക്കുളേള  ഞെളിഞ്ഞിരുന്നൂ.
കള്ളിൻ‍ കുടം ഞങ്ങൾ‍ മോന്താനായി,
തൊള്ള തുറന്നു പിടിച്ചുവല്ലോ.

കള്ളിന് കൂട്ടായി ഞണ്ട് കറി പിന്നെ-
ചെമ്മീൻ‍ കറി , പോരാ കോഴിക്കറി
ഹ ഹ ഹായ്‌...

കപ്പ കടലപ്പുഴുക്കുകളും, തൊട്ടു -
കൂട്ടി രസിക്കുവാൻ‍ അച്ചാര്‍ കൂട്ടം.
ഹൊ ഹൊ ഹൊയ്
കപ്പ...

ചർച്ചകൾ രാഷ്ട്രീയം, സാങ്കേതികം
പെണ്ണ് പിടക്കോഴി ഭാവികളും.
ഇത്തിരി നേരം മോന്തിയപ്പോൾ‍
ഉള്ളിലെ താളങ്ങൾ‍ മേളമായി

മേളക്കൊഴുപ്പേകാൻ‍ വാദ്യമായി
വാദ്യത്തിൽ‍ താളത്തിൽ‍ ആട്ടമായി
ഓലപ്പുരയ്ക്കുള്ളിൽ‍ വീതി പോരാ,
ഞങ്ങൾ‍  കായൽത്തീരം വന്നണഞ്ഞുവല്ലോ

വെക്കും ചുവടുകൾ‍ തകതിമിതൃമിതയ്
പാടുന്ന പാട്ടുകൾ‍ ഹൊയ്‌യാരെ ഹൊയ്‌യാ
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്...

കാളീലെ...

കായലോരത്തെ തെങ്ങിൻ‍ കീഴിൽ‍
വഞ്ചിപ്പാട്ടിന്റെ താളങ്ങൾ‍ ഘോഷമായി
മേലെ പറക്കും  കുരുവി  പോലെ
ഞങ്ങൾ‍ താഴെ പറക്കുന്ന പക്ഷികളായ്

മത്തിന്റെ മോഹ വലയത്തിന്മേൽ‍
മാരിവില്ലുകൾ‍ ചാമരം തീര്‍ത്തുവച്ചു
മത്തിന്റെ കെട്ടുകൾ‍ പൊട്ടിക്കുവാൻ‍
മഴക്കാറുകൾ‍ വൃഷ്ടികൾ‍ തീർ‍ത്തുവച്ചു

തോർ‍ത്തു മുണ്ടുകൾ‍ തലയിൽ‍ ചുറ്റി
കള്ളിൻ‍ കുടത്തിന്‍മേൽ‍ താളം കൊട്ടി
കൊട്ടിക്കലാശത്തിൻ‍ ചാരുതയിൽ‍
പാട്ടിന്റെ താള സമാപ്തിയായി

മഴ നൃത്തം ചടുലം, ആനന്ദം പ്രകടം
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്....

കാളീലെ...

                                                             **********************

ഈ കവിതയുടെ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചും വിഷയവിശകലന രീതിയെക്കുറിച്ചും പദവിതരണ രീതിയെക്കുറിച്ചും താളത്തെ കുറിച്ചും ഒക്കെ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ തീർ‍ച്ചയായും ഇവിടെ രേഖപ്പെടുത്തുക.

                                                                    **************