shore എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
shore എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 8, തിങ്കളാഴ്‌ച

തിരയും തീരവും പിന്നെ ഞാനും

കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്.  നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...

ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...

(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)

ശ്രീ

ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ


നിത്യകാമുകരായ് നിങ്ങളെന്തേ
തത്വത്തിലെങ്കിലും ചേർന്നു കൂടേ
സല്ലാപസുന്ദര ചേഷ്ടകൾ മാത്രമായ്
ഫുല്ലമാം ജീവിതമാടുകയോ

അംബരധാരിയാം നിൻ പ്രിയൻ മുന്നിൽ
ആടകളില്ലാതെ ആടുന്നുവോ
മദിപ്പിക്കുവാനോ സ്വയമാസ്വദിപ്പാനോ
മധു നുകരുംതരമഭിനയങ്ങൾ

നാലു പേർ കാണ്‍കെ, അയ്യോ കഷ്ടം
ചെയ്യുന്നു നീ നിശാപ്രകടനങ്ങൾ
കാണുന്ന നമ്മെ ത്രസിപ്പിക്കുന്നു നീ
വികാരമാം കൊടുമുടികൾ മേലെ

ആഴീലൊളിപ്പിച്ച ചിപ്പികളെ നീ
പൂഴിയാം ഊഴിയിൽ കോർത്തിടുമോ
പൊട്ടിച്ചിതറുന്ന മുത്തുകൾ കൊണ്ടു നീ
ചട്ടത്തിലൊരു ഹാരം തീർത്തിടുമോ

മടിയനാം തീരത്തെ നീറ്റിലിറക്കുവാൻ
ഞൊടിയിടകൊണ്ടു നീ മടങ്ങിടുന്നൂ
നീ പകരുന്നൊരു പാനീയപാനത്താൽ
തീരം മത്തിൽ പതയുന്നുവോ

പൊട്ടിച്ചിരിച്ചിട്ടും അലറിവിളിച്ചിട്ടും
വിളി കേൾക്കാത്തവൻ കാമുകനോ
ജനതതി മേഞ്ഞു ചമഞ്ഞു പുതച്ചിട്ടും
മെയ്യനക്കാത്തവൻ മൈക്കണ്ണനോ

അചഞ്ചലനാകും തീരം പുണരുവാൻ
ചഞ്ചല നർത്തകീ നാണമില്ലേ
നിനക്കെന്നുടെ ഗാത്രം പുണർന്നുകൂടേ
എനിക്കെന്തിന്റെയെങ്കിലും ന്യൂനമുണ്ടോ

നിന്റെ മൃദുലമന്ദാരമടിത്തട്ടിലെ-
ന്നുടെയാനനം കുമ്പിടുമ്പോൾ
നിന്നുടെ ലോലമനോഹരഹസ്തങ്ങളെ-
ൻമനോരാജ്യത്തിൽ പ്രഭ ചൊരിയൂ 

തന്ത്രികൾ മീട്ടിത്തഴമ്പിച്ചയങ്കുല-
മന്ത്രങ്ങളീ കപോലത്തിൽ താളമിടൂ 
മുത്തൊളി മുറ്റിയ മൂക്കിൻ  തുമ്പിനാലെൻ
കവിൾത്തടത്തിൽ നീ കളം വരയ്ക്കൂ 

നിന്നുടെ സീൽക്കാരശബ്ദതരംഗങ്ങളെ-
ന്നന്തരംഗം മയക്കിടുന്നൂ
നിന്റെ കരങ്ങളിൽ കോരിയെടുത്തിട്ട്
നീ എന്നെ ദൂരത്തിൽ കൊണ്ടുപോകൂ

എന്നുടെ ഉള്ളിലെ വിളി കേൾക്കാതെ നീ
വീണ്ടും തീരം പുണർന്നിടുന്നു
എന്നുടെ വദനസചേതന നോക്കാതെ
നീ നിന്റെ പ്രണയം തുടർന്നിടുന്നു

ഇഞ്ചിഞ്ചായ് നീ നുകരുകയാണോ
അചഞ്ചലനാം നിൻ കാമുകനെ
ചുംബിക്കൂ നീ വീണ്ടും വീണ്ടും
ആസ്വദിക്കൂ നീ കാമുകത്വം


*****