malayalam kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2023 നവംബർ 26, ഞായറാഴ്‌ച

കർമ്മ


(മുകളിലെ വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യുവാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.)

ഈ വീഡിയോ തുടങ്ങി 7:15 മിനുട്ട് തൊട്ടാണ് കവിത ആരംഭിക്കുന്നത്.

അനുതാപനഷ്ടം തിരിച്ചറിയുന്നുവോ...?
തിരിഞ്ഞൊരു നോട്ടം കരണീയമല്ലയോ...?

അഹങ്കാരപാതയിൽ ധിക്കാരപാശത്തിൽ അഭിരമിച്ചാടിയ ജീവിതം കണ്ടു ഞാൻ...
പിന്നിട്ട നാളുകളൊട്ടുമേയോർക്കാതെ കപടലോകത്തിന്റെ മായയിൽ മുങ്ങി ഞാൻ...
ആർത്തിയിൽ മമസൗഖ്യം മാത്രമായ് കാണവേ... സർവ്വാതീതമായ് മാനസം പുളയവേ...
ധാർഷ്ട്യദുരാഗ്രഹരസങ്ങളാൽ മദിക്കവേ... അന്യന്റെ മുന്നിലായ് ആളായ് ചമയവേ...

വീണുപോയ് ഞാനിന്ന് ജീവിതാന്ത്യത്തിലായ്
തളർന്നുപോയ് മനമിന്ന് ഭൂതാത്മചിന്തയാൽ

മുഴങ്ങുന്നു കാതിലായ് പഴമൊഴിയെങ്ങുമേ... 'വിതച്ചത് കൊയ്യും', 'വിതച്ചത് കൊയ്യും'
ഇന്നീ കിടപ്പിലെന്നുള്ളം വിതുമ്പുന്നു... മാനസം മെഴുകണം ദീനാനുകമ്പയാൽ...
ഇഹലോകവാസമാം സ്വർഗ്ഗീയ രംഗത്തിലന്യനെക്കൂടിക്കരുതി ജീവിക്കണം...
സ്വയംകൃതകർമ്മത്തിലന്യനെക്കരുതണം... സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...
സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...

കേൾക്കുക മാളോരേ ഈ പതിതന്റെ വാക്കുകൾ
അനുതാപനഷ്ടമുണ്ടാവാതെ നോക്കണേ...
ജീവിതയാത്രയിൽ അപരന്ന് തുണയാകണേ...


[സുഹൃത്ത് സാജു കുമാറിന്റെ ആവശ്യപ്രകാരമാണ് ഈയൊരു കവിത എഴുതിയിട്ടുള്ളത്. സാജു കുമാർ ഈ വർഷം (2023 ഒക്ടോബർ) പുറത്തിറക്കിയ അദ്ദേഹത്തിന്റെ 'കർമ്മ' എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു 8 മിനുട്ട് ഹ്രസ്വ ചലച്ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഈ ചലച്ചിത്രത്തിന്റെ സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിങ് തുടങ്ങി സകലമാന ജോലികളും സജുകുമാർ ഒറ്റക്കാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഒരു വൃദ്ധന്, അദ്ദേഹത്തിന്റെ അവസാനകാലത്ത് സ്വന്തം മക്കളാൽത്തന്നെ സഹിക്കാൻ കഴിയുന്നതിലപ്പുറം അവഗണന നേരിട്ടപ്പോൾ, അദ്ദേഹം, അദ്ദേഹത്തിൻറെ തന്നെ കഴിഞ്ഞകാല ജീവിതത്തിലേക്ക്, പ്രായം കുറഞ്ഞ സമയത്ത് അദ്ദേഹം ചെയ്തുകൂട്ടിയ അരുതാത്ത ചെയ്തികളുടെ ചിന്തകളിലേക്ക് നയിക്കപ്പെടുന്നതാണ് കഥയുടെ പ്രമേയം. ആ ചിന്തകളുടെ സംക്ഷിപ്ത രൂപമാണ് ഈ കവിത. സമയത്തിന്റെ ചട്ടക്കൂടുള്ളതിനാൽ എല്ലാ വരികളും ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. വിമൽ വേണുഗോപാൽ ആണ് ഈ കവിതക്ക് ശബ്ദം കൊടുത്തിരിക്കുന്നത്.]



2019 മേയ് 14, ചൊവ്വാഴ്ച

ബാങ്കുകളോട്

(Picture Courtesy: Google) 

[ബാങ്കുകളോടൊരു പ്രതികരണം... എന്റേതായ രീതിയിൽ ചെറിയൊരു പ്രതികരണം! ഇന്ത്യയിലെ ബാങ്കുകളുടെ നിർദ്ദാക്ഷിണ്യമായ സമീപനം മൂലം, തിരുവനന്തപുരത്തിനടുത്ത് ഇന്നലെ (14 മെയ് 2019) ഒരമ്മയും മകളും ആത്മാഹുതി ചെയ്തതറിഞ്ഞ് മനസ്സിന് ഇത്തിരി മുറിവേറ്റപ്പോൾ, അറിയാതെ എഴുതിപ്പോയതാണ് (ഭർതൃപീഡനവും ഈ ആത്മഹത്യകൾക്ക് പിന്നിലുണ്ടെന്ന് പിന്നീട് മനസ്സായിലായെങ്കിലും... എന്നിരുന്നാലും ബാങ്ക് പീഡനങ്ങൾ ഇന്ന് സാധാരണക്കാരുടെയിടയിൽ നിത്യസംഭവങ്ങളാണ്)... മൂർച്ച കുറവാണെന്നറിയാം... എന്നാലും എന്നെക്കൊണ്ടാവുന്നത്രയും മൂർച്ച കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്... ഇനി നിങ്ങൾ പാടിപ്പാടി മൂർച്ച കൂട്ടാൻ പറ്റുമെങ്കിൽ അത്തരത്തിൽ മൂർച്ച കൂട്ടി, അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുക! ബാങ്കുകളുടെ പ്രവർത്തനരീതികൾ മാറിയേ പറ്റൂ...]

ബാങ്കുകളിങ്ങനെ മർത്ത്യമനസ്സിൽ ബങ്കറ് മാന്താമോ ?
വാങ്ക് വിളിക്കും അശരണജീവൻ അഗ്നിയിലാക്കാമോ ?
മോഡികൾ, ചോക്‌സി, മല്ല്യകളിങ്ങനെ കൊമ്പന്മാരെല്ലാം
ജാഡയിലെങ്ങനെ ആഡംബരമായി വമ്പുകൾ കാട്ടുമ്പോൾ !
(ബാങ്കുകളിങ്ങനെ...)

പാവം മാനവൻ കൂരയൊരുക്കാൻ, പശുവിനെ വാങ്ങിക്കാൻ
കൃഷികളിറക്കി വെയിലും കൊണ്ട് നാടിനെ തീറ്റിക്കാൻ
സ്വന്തം വയറിനു പകരം കുഞ്ഞിൻ വയറു നിറച്ചീടാൻ
ഇരന്ന് വാങ്ങും ലോണിന് കൊള്ളപ്പലിശകൾ വാങ്ങാമോ ?
(ബാങ്കുകളിങ്ങനെ...)

നാണം കെട്ടൊരു വർഗ്ഗം നിങ്ങൾ സുഖിയന്മാരല്ലേ ?
ബ്ലേഡിൻ പലിശകൾ നിയമക്കണ്ണിൽ സാന്ത്വനമാക്കീലേ ?
പലിശകളിങ്ങനെ ശമ്പളമാക്കി അലവൻസുകളാക്കീ
അധികാരികളുടെ ചാരും പറ്റി യാത്രകൾ പോയീലേ ?
(ബാങ്കുകളിങ്ങനെ...)

പാവപ്പെട്ടോന്റൊരുനേരത്തെ പലിശ മുടങ്ങീടാൻ
പാത്തിരിക്കും നിങ്ങൾ പിന്നെ ജപ്തിയുമായെത്തും
രാഷ്ട്രീയക്കാർ കച്ചവടക്കാർ മുതുകിൽ കൊമ്പുള്ളോർ
മൊത്തമടിച്ച് വിഴുങ്ങീടിൽ നീയിളവുകൾ ഛർദ്ദിക്കും !
(ബാങ്കുകളിങ്ങനെ...)

നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
ഇനിയും നിയമം മാറ്റാൻ കരുണകൾ കാട്ടാൻ സമയം കൂട്ടുമ്പോൾ
തൂങ്ങി മരിച്ചും തീകൊരുത്തും പ്രതികാരം ചെയ്യും
ആം ആദ്മികളുടെ പ്രതികാരങ്ങൾ ആത്മാഹുതിയാവും !
(തൂങ്ങി മരിച്ചും...)

ഇതുകണ്ടൊരുനാൾ ഊർജ്ജം കൂടി ചാവേറുകളെത്തു-
മ്മുന്നേ നിലക്ക് നിന്നാൽ നിനക്ക് നിൽക്കാം ഭാവിയിലാവോളം !
നിലക്ക് നിന്നാൽ ബാങ്കിന് നിൽക്കാം ഭാവിയിലാവോളം !
(ഇതുകണ്ടൊരുനാൾ...)
(ബാങ്കുകളിങ്ങനെ...)

***

2014 ഡിസംബർ 8, തിങ്കളാഴ്‌ച

തിരയും തീരവും പിന്നെ ഞാനും

കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്.  നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...

ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...

(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)

ശ്രീ

ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ


നിത്യകാമുകരായ് നിങ്ങളെന്തേ
തത്വത്തിലെങ്കിലും ചേർന്നു കൂടേ
സല്ലാപസുന്ദര ചേഷ്ടകൾ മാത്രമായ്
ഫുല്ലമാം ജീവിതമാടുകയോ

അംബരധാരിയാം നിൻ പ്രിയൻ മുന്നിൽ
ആടകളില്ലാതെ ആടുന്നുവോ
മദിപ്പിക്കുവാനോ സ്വയമാസ്വദിപ്പാനോ
മധു നുകരുംതരമഭിനയങ്ങൾ

നാലു പേർ കാണ്‍കെ, അയ്യോ കഷ്ടം
ചെയ്യുന്നു നീ നിശാപ്രകടനങ്ങൾ
കാണുന്ന നമ്മെ ത്രസിപ്പിക്കുന്നു നീ
വികാരമാം കൊടുമുടികൾ മേലെ

ആഴീലൊളിപ്പിച്ച ചിപ്പികളെ നീ
പൂഴിയാം ഊഴിയിൽ കോർത്തിടുമോ
പൊട്ടിച്ചിതറുന്ന മുത്തുകൾ കൊണ്ടു നീ
ചട്ടത്തിലൊരു ഹാരം തീർത്തിടുമോ

മടിയനാം തീരത്തെ നീറ്റിലിറക്കുവാൻ
ഞൊടിയിടകൊണ്ടു നീ മടങ്ങിടുന്നൂ
നീ പകരുന്നൊരു പാനീയപാനത്താൽ
തീരം മത്തിൽ പതയുന്നുവോ

പൊട്ടിച്ചിരിച്ചിട്ടും അലറിവിളിച്ചിട്ടും
വിളി കേൾക്കാത്തവൻ കാമുകനോ
ജനതതി മേഞ്ഞു ചമഞ്ഞു പുതച്ചിട്ടും
മെയ്യനക്കാത്തവൻ മൈക്കണ്ണനോ

അചഞ്ചലനാകും തീരം പുണരുവാൻ
ചഞ്ചല നർത്തകീ നാണമില്ലേ
നിനക്കെന്നുടെ ഗാത്രം പുണർന്നുകൂടേ
എനിക്കെന്തിന്റെയെങ്കിലും ന്യൂനമുണ്ടോ

നിന്റെ മൃദുലമന്ദാരമടിത്തട്ടിലെ-
ന്നുടെയാനനം കുമ്പിടുമ്പോൾ
നിന്നുടെ ലോലമനോഹരഹസ്തങ്ങളെ-
ൻമനോരാജ്യത്തിൽ പ്രഭ ചൊരിയൂ 

തന്ത്രികൾ മീട്ടിത്തഴമ്പിച്ചയങ്കുല-
മന്ത്രങ്ങളീ കപോലത്തിൽ താളമിടൂ 
മുത്തൊളി മുറ്റിയ മൂക്കിൻ  തുമ്പിനാലെൻ
കവിൾത്തടത്തിൽ നീ കളം വരയ്ക്കൂ 

നിന്നുടെ സീൽക്കാരശബ്ദതരംഗങ്ങളെ-
ന്നന്തരംഗം മയക്കിടുന്നൂ
നിന്റെ കരങ്ങളിൽ കോരിയെടുത്തിട്ട്
നീ എന്നെ ദൂരത്തിൽ കൊണ്ടുപോകൂ

എന്നുടെ ഉള്ളിലെ വിളി കേൾക്കാതെ നീ
വീണ്ടും തീരം പുണർന്നിടുന്നു
എന്നുടെ വദനസചേതന നോക്കാതെ
നീ നിന്റെ പ്രണയം തുടർന്നിടുന്നു

ഇഞ്ചിഞ്ചായ് നീ നുകരുകയാണോ
അചഞ്ചലനാം നിൻ കാമുകനെ
ചുംബിക്കൂ നീ വീണ്ടും വീണ്ടും
ആസ്വദിക്കൂ നീ കാമുകത്വം


*****