KAGW എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KAGW എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 നവംബർ 15, വെള്ളിയാഴ്‌ച

ഭൂമിക്കൊരു സാന്ത്വനം

ട്രൂപ്പ്  : നാട്യനൗക, വിർജീനിയ.

നാടകം : ഭൂമിക്കൊരു സാന്ത്വനം 

കഥാപാത്രങ്ങൾ: നന്മ, തിന്മ, അച്ഛൻ, അമ്മ, രണ്ട് മക്കൾ, ഒരു കൈക്കുഞ്ഞ്.

Scene 1

[After intro. നന്മ അരങ്ങത്ത് പ്രവേശിക്കുന്നു. Central overhead light or spot light to light only the character. രംഗത്ത് വെളിച്ചം തെളിയുന്നു...]

നന്മ : Ladies and gentlemen, how are you all doing? I know you guys are doing good... no? I am not hearing anything.. ok. ok
ഓ, ഞാനെന്തിനാ ആംഗലേയത്തിൽ സംസാരിക്കുന്നത്? നിങ്ങൾ ഏവരും മലയാളികൾ ആണല്ലോ. അപ്പോൾ നമുക്ക് മലയാളത്തിൽത്തന്നെ തുടരാം. വിഷയം എന്താണെന്ന് നിങ്ങൾക്ക് ഇപ്പോൾത്തന്നെ  മനസ്സിലായിക്കാണുമല്ലോ. വളരെ ഗൗരവമുള്ള വിഷയമാണ്... ആഗോളവിഷയമാണ്... നമ്മുടെ സ്വന്തം കേരളക്കരയെ ബാധിക്കുന്ന വിഷയമാണ്. ഇനി വരുന്ന രംഗങ്ങൾ കൺ‌തുറന്നു കാണുക. മനസ്സിരുത്തി കൺ‌തുറന്നു കാണുക... കണ്ടുകൊണ്ടേ ഇരിക്കുക.. കണ്ടുകൊണ്ടേ ഇരിക്കുക....

[കണ്ടുകൊണ്ടേ ഇരിക്കുക എന്ന്  പലപ്രാവശ്യം താഴ്ന്ന ശബ്ദത്തിൽ ഉരുവിട്ടുകൊണ്ട് നന്മ രംഗം വിടുന്നു.]


[കുട്ടികൾ തമാശകളൊക്കെ പറഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നു . എതിർവശത്ത് നിന്ന് തിന്മ പ്രവേശിക്കുന്നു. തിന്മയുടെ നടത്തത്തിൽ ഒരു നിഗൂഢതയുള്ളത് പോലെ തോന്നിക്കുന്നു. കുട്ടികളും തിന്മയും പരസ്പരം മറികടക്കുന്നു. കുട്ടികൾ തിന്മയെത്തന്നെ സാകൂതം നോക്കിക്കൊണ്ടാണ് നടക്കുന്നത്. മറികടന്നപ്പോൾ അവർ തിന്മയെ തിരിഞ്ഞ് നോക്കുന്നുണ്ട്. കുട്ടികൾ വീണ്ടും മുന്നോട്ട് നടന്നപ്പോൾ തീർത്തും അപ്രതീക്ഷിതമായി തിന്മ അവരെ ശബ്ദമുണ്ടാക്കി വിളിക്കുന്നു.]

തിന്മ: ശ്.. ശ്... 

[കുട്ടികൾ നടത്തം നിർത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നു. തിന്മ അവരെ കൈ കൊണ്ട് ആംഗ്യം കാട്ടി അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ തിന്മയുടെ അടുത്തേക്ക് പോകാൻ മടിച്ച് അവിടെത്തന്നെ നിൽക്കുന്നു. തിന്മ വീണ്ടും ആംഗ്യം കാണിച്ച് വീണ്ടും അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ വരാത്തത് കൊണ്ട് തിന്മ അവരുടെ അടുത്തേക്ക് നീങ്ങുന്നു. കുട്ടികൾ ഭയപ്പാടോടെ ഓടാൻ ഭാവിക്കുന്നു.]

തിന്മ: അവിടെ നിൽക്കൂ... നിങ്ങളെ ഞാനൊന്നും ചെയ്യില്ല... പകരം നിങ്ങൾക്ക് ഞാനൊരു സമ്മാനം തരാം...

[കുട്ടികൾ നിൽക്കുന്നു. തിന്മ അവരുടെ അടുത്തെത്തുന്നു]

കുട്ടി(Girl): ആരാ... നിങ്ങളെ കണ്ടിട്ട് പേടി തോന്നുന്നു....

തിന്മ: അയ്യോ മക്കളേ എന്നെ പേടിക്കുകയേ വേണ്ട... പകരം ഞാൻ നിങ്ങളെ സഹായിക്കാൻ വന്നതാണ്... ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം ഉണ്ടാക്കാം... ആവോളം ചോക്ക്ലേറ്റും ഐസ്ക്രീമുമൊക്കെ വാങ്ങിക്കഴിക്കാം. പണം ഉണ്ടായാൽ പിന്നെ നാട്ടുകാരൊക്കെ നിങ്ങൾ പറയുന്നത് പോലെ കേൾക്കും...കാറിൽ രാജാവിനെപ്പോലെ സ്കൂളിൽ പോകാം. എന്താ നിങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണ്ടാന്നുണ്ടോ?

കുട്ടി(Boy): വേണം... ഞങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണം...

തിന്മ: ആ... അതാണ്... പണം.... പണം ആർക്കാണ് വേണ്ടാത്തത്... പണം തരുന്ന സുഖം... അതാണ് യഥാർത്ഥ സുഖം... എന്നാൽ മാമൻ പറയുന്നത് പോലെ കേൾക്കാമോ....

കുട്ടി(Girl): കേൾക്കാം... [boy agreeing to it by action]

തിന്മ: പക്ഷേ പണം വേണമെങ്കിൽ  സംഗതി രഹസ്യമായിരിക്കണം... അച്ഛനോടും അമ്മയോടും പോലും ഇപ്പോൾ പറയരുത്... പണം കയ്യിൽ കുമിഞ്ഞ് കൂടിയതിന് ശേഷം.. ഒരു ദിവസം സർപ്രൈസായിട്ട് അവരോട് പറഞ്ഞാ മതി... റെഡിയാണോ....?

കുട്ടി(Girl): അതിന് ഞങ്ങളെന്താണ് ചെയ്യേണ്ടത്...? 

[തിന്മ ഒരു പൊതി മൂത്ത കുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്നു... കുട്ടികൾ വാങ്ങുന്നില്ല.]

കുട്ടി(Boy): അയ്യോ... ഇതെന്താ...?

തിന്മ: മടിക്കേണ്ട... ധൈര്യമായി വാങ്ങിച്ചോളൂ... ഈ പൊതി സൂക്ഷിച്ചു വയ്ക്കണം. ഇതിൽ ഇരുപത് കുഞ്ഞ് കുഞ്ഞ് പൊതികളുണ്ട്... നിങ്ങൾ...  ഈ ഓരോ കുഞ്ഞ് പൊതികളും രഹസ്യമായി.... നിങ്ങളുടെ കൂട്ടുകാർക്ക് വിൽക്കണം. ഓരോ പൊതിക്കും മാമൻ നൂറ് രൂപാ വീതം നിങ്ങൾക്കു തരും... എത്ര രൂപാ...?

കുട്ടികൾ(Together): നൂറ് രൂപ...??

തിന്മ: അതെ നൂറ് രൂപാ... അപ്പോൾ 20 പൊതികൾ വിറ്റാൽ നിങ്ങളുടെ കീശയിൽ എത്ര പൈസയ്ണ്ടാവും ?

[കുട്ടികൾ കണക്ക് കൂട്ടുന്നത് പോലെ ഭാവിക്കുന്നു...  പരസ്പരം സംസാരിക്കുന്നു... ഒടുവിൽ രണ്ടുപേരും ഒരു ധാരണയിൽ എത്തുന്നു]

കുട്ടി (Boy):  2000 രൂപ... 

തിന്മ: മിടുക്ക....  അപ്പോ വിൽക്കാമോ....

കുട്ടി(Girl):  അതിന്... ഞങ്ങൾക്ക് വിൽക്കാൻ അറിയില്ലല്ലോ...

തിന്മ: അത് സാരമില്ല... വിൽക്കാനുള്ള വിദ്യകൾ ഞാൻ നിങ്ങളെ പഠിപ്പിക്കാം...  

കുട്ടികൾ: (പരസ്പരം കുശുകുശുക്കുന്നു)

തിന്മ:നിങ്ങൾ ഈ പൊതി വിൽക്കുകയാണെങ്കിൽ... ഒരു മാസം കൊണ്ട്... നിങ്ങൾക്ക് ഒരു ലക്ഷം രൂപയുണ്ടാക്കാം... അങ്ങനെ ഒരു കൊല്ലം കൊണ്ട് പന്ത്രണ്ട് ലക്ഷം രൂപായുണ്ടാക്കാം... കൂടുതൽ വിറ്റാൽ.. അതിലും കൂടുതൽ...

കുട്ടി (Girl): ന്റമ്മോ... പന്ത്രണ്ടു ലക്ഷമോ... 

കുട്ടി(Boy): അതൊക്കെ ഒരുപാടു പൈസയല്ലേ...  അത്രയും പണം എവിടെയാ വയ്ക്കുക ...

[കുട്ടികൾ പിന്നെയും കുശുകുശുക്കുന്നു]

തിന്മ: അതൊന്നും നിങ്ങൾ വിഷമിക്കേണ്ട... അതിനൊക്കെയല്ലേ മാമൻ നിങ്ങളുടെ കൂടെയുള്ളത്... അങ്ങനെ വിറ്റ് വിറ്റ് നിങ്ങളുടെ കയ്യിൽ പണം  കുമിഞ്ഞ് കൂടിയാൽ.... ദാ... ആ കാണുന്ന മലയില്ലേ.... ആ സ്ഥലം മുഴുവനും നിങ്ങൾക്ക് വില കൊടുത്ത് വാങ്ങാം... അവിടത്തെ മരങ്ങൾ വെട്ടി വിൽക്കാം... പിന്നെ ആ മല ഇടിച്ച് നിരത്തി റിസോർട്ട് ഉണ്ടാക്കാം... അവിടെ കൊട്ടാരം പണിയാം... കൂടുതൽ കൂടുതൽ പൈസയുണ്ടാക്കാം... നമ്മുടെ സുരേന്ദ്രൻ മുതലാളിയെപ്പോലെ... 

കുട്ടികൾ(Together): ആ.. ആ... എന്നാ ഞങ്ങൾ റെഡിയാണ് ...

തിന്മ: ആ... അങ്ങനെയാണ് നല്ല കുട്ടികൾ... നിങ്ങളിനി ലക്ഷപ്രഭുക്കളാണ്... അല്ല കോടീശ്വരന്മാരാവാൻ പോവ്വാണ്.... അപ്പോ ഈ കെട്ട് ധൈര്യമായി പിടിച്ചോളൂ... (കെട്ട് കുട്ടികൾക്ക് നേരെ നീട്ടുന്നു... കുട്ടികൾ അത് വാങ്ങുന്നു.) ബാക്കി കാര്യങ്ങൾ ഞാൻ പിന്നാലെ പറഞ്ഞ് തരാം കേട്ടോ...

കുട്ടി(Boy): എന്നാപിന്നെക്കാണാം മാമാ... ബൈ....

[എല്ലാം അംഗീകരിച്ച ഭാവത്തിൽ കുട്ടികൾ രംഗം വിടുന്നു... തിന്മയും ബൈ പറയുന്നു]

തിന്മ: (വളരെ നിഗൂഢവും, ക്രൂരവുമായ ഭാവത്തിൽപാവം കുട്ടികൾ... അവരിനി എന്റെ അടിമകൾ... അവരിനി പൈസക്കായിവരും... അവരുടെ അവയവങ്ങൾ ഞാൻ ചൂഴ്ന്നെടുക്കും... എന്റെ കച്ചവടം പൊടിപൊടിക്കും... ഈ കാണുന്ന കാട് മുഴുവൻ വെട്ടിത്തെളിച്ച്, മലകൾ മുഴുവൻ ഇടിച്ച്... വയലുകൾ നിരത്തി റിസോർട്ടുകളും മാളുകളും പണിയും....  അതെനിക്കൊരു ലഹരിയാണ്.. ഹഹഹഹ...

[ലൈറ്റ് അണയുന്നു... ]

Scene 2 

[അരങ്ങത്ത് ലൈറ്റ് വീണ്ടും തെളിയുന്നു... സന്തോഷകരമായൊരു കുടുംബരംഗം; ചുരം സിനിമയിലെ താഴെപ്പറയുന്ന ഗാനം പശ്ചാത്തലത്തിൽ:
"താരാട്ടിൻ ചെപ്പുതുറക്കും ഉണ്ണിക്കണ്ണാ മിഴിപ്പൂട്ട്... 
 താരാട്ടിൻ ചെറു ചെപ്പു തുറക്കും ഉണ്ണിക്കണ്ണാ മിഴിപൂട്ട്..." ]

[അച്ഛൻ, അമ്മ, ആൺകുട്ടി, പെൺകുട്ടി. അമ്മയുടെ കൈയ്യിൽ ഒരു കൈക്കുഞ്ഞ്. അമ്മ കുഞ്ഞിനെ താരാട്ടുന്നു. അച്ഛനും മൂത്ത കുട്ടികളും പലതരത്തിലുള്ള ഗൃഹാന്തരീക്ഷ പരിപാടികളിൽ ഏർപ്പെടുന്നു. ഏകദേശം രണ്ട് മിനുട്ട് കഴിഞ്ഞ് രംഗം അവസാനിക്കുന്നു.]

[വളരെ സന്തോഷകരമായ ഭാവങ്ങളോടെ കുടുംബം സ്റ്റേജിൽ നിന്നും പോകുന്നു. നന്മ പ്രവേശിക്കുന്നു.]

Scene 3 

നന്മ: നിങ്ങൾ കണ്ടില്ലേ...? എത്ര സന്തോഷകരമായ ജീവിതം? ആരും അസൂയപ്പെട്ടുപോകും... അല്ലേ... 

[പെൺകുട്ടിയും ആൺകുട്ടിയും പ്രവേശിക്കുന്നു. നന്മയെ ശ്രദ്ധിക്കുന്നു. നന്മ കുട്ടികളേയും ശ്രദ്ധിക്കുന്നു]

കുട്ടി(Boy): മാമൻ ഏതാ? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?

നന്മ : ഞാൻ ഇവിടെത്തന്നെയുള്ള ആളാ. നിങ്ങൾ കണ്ടിട്ടില്ലെന്നേയുള്ളൂ. പല രൂപത്തിലാണ് എന്നെ ആളുകൾ കാണുന്നത്...സുഹൃത്തായി  കാണുന്നവരുണ്ട്, രക്ഷകനായി കാണുന്നവരുണ്ട്, അങ്ങനെ പലതും... മക്കൾക്കെന്നെ മാമൻ എന്നു വിളിക്കാം. 

കുട്ടി(Girl): (മറ്റേ കുട്ടിയോട്) നമ്മളിന്നലെ പരിചയപ്പെട്ട മാമന്റെ ആരെങ്കിലുമായിരിക്കുമോ ? 

നന്മ: ഇന്നലെ പരിചയപ്പെട്ട മാമനോ? അതേതു മാമൻ ?

കുട്ടി(Boy): അല്ല... ഇതുപോലെ അല്ല... 

കുട്ടി(Girl): ആ മാമന്റെ വേഷം വേറെയാണ്... ആ മാമനെയും ഞങ്ങളിതുവരെ കണ്ടിട്ടില്ലായിരുന്നു... 

നന്മ: നിങ്ങൾ സ്വപ്നം കണ്ടതാവും...

കുട്ടി (Boy): അല്ല... ഞങ്ങൾ ശരിക്കും കണ്ടതാണ്.... 

കുട്ടി(Girl): ഈ മാമനും മറ്റേ മാമനെപ്പോലെ പൊതി വിൽക്കാൻ വന്നതായിരിക്കുമോ ?

കുട്ടി (Boy): (മറ്റേ കുട്ടിയെ കൂടുതൽ പറയുന്നതിൽ നിന്ന് തടയുന്നു...) ശ്...

നന്മ: നിങ്ങളെന്തോ ഒളിക്കുന്നുണ്ടല്ലോ... എന്നോട് സത്യം പറയൂ.... മറ്റേ മാമൻ എന്ത് വിൽക്കാൻ വന്നതാണ് ...? അയാൾ  നിങ്ങളെ എന്തെങ്കിലും വിൽക്കാൻ ഏൽപിച്ചോ?

കുട്ടി (Girl): അത്... രഹസ്യമാണ്.... പറയാൻ പറ്റൂല്ല....

കുട്ടി (Boy): വാ... നമുക്ക് പോവ്വാം...

[ആൺകുട്ടി പെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്ചു കൊണ്ട് രംഗം വിടാൻ ശ്രമിക്കുന്നു.]

നന്മ: (കുട്ടികളെ തടഞ്ഞ് കൊണ്ട്) അല്ല.. അല്ല... നിങ്ങളെന്തോ ഒളിക്കുന്നുണ്ട്... നിങ്ങളുടെ മുഖത്തുള്ള ഭയപ്പാട് എനിക്ക് കാണാൻ പറ്റും.... എന്നോട് സത്യം പറയൂ.... സത്യം പറഞ്ഞില്ലെങ്കിൽ നിങ്ങൾ അപകടത്തിൽ പെടും.... പിന്നെ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല...

കുട്ടി (Boy): ഞങ്ങൾക്ക് അത് പറയാൻ പറ്റില്ല... (വീണ്ടുംപെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്) വാ... നമുക്ക് പോവ്വാം....

നന്മ: നിങ്ങളെ ആരോ പറ്റിച്ചെന്നു തോന്നുന്നു കുട്ടികളേ... എന്നോട് സത്യം പറയാതെ നിങ്ങളെ ഞാൻ വിടില്ല... അല്ലെങ്കിൽ നിങ്ങൾ എന്തോ ഒളിക്കുന്നു എന്ന കാര്യം ഞാൻ നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കും...

കുട്ടികൾ: അയ്യോ... അവരോട് ഒന്നും പറയല്ലേ...

നന്മ: എന്നാൽ കാര്യം തെളിച്ച് പറയൂ...

[പെൺകുട്ടി മടിച്ച് മടിച്ച് താഴ്ന്നശാബ്ദത്തിൽ പറയുന്നു]

കുട്ടി (ഗേൾ ): മറ്റേ മാമൻ ഞങ്ങളുടെ കയ്യിൽ കുറച്ചു പൊതികൾ തന്നു.

നന്മ: ഓ.. ഹോ... അങ്ങനെയാണോ? അയാൾ തന്ന സാധനം എന്നെയൊന്നു കാണിക്കൂ...

[കുട്ടികൾ മടിച്ച് മടിച്ച് ഒരു പൊതി പുറത്തെടുത്ത് നന്മയെ കാണിക്കുന്നു. നന്മ തുറന്ന് നോക്കി അത്ഭുതപ്പെടുന്നു.]

നന്മ: (നീട്ടി മൂളുന്നു. അത്ഭുതവും ആശ്ചര്യവും ഭയവും കലർന്ന ഭാവം) ഹ്മ്മ്മ്....  അപ്പോൾ ഇതാണ് കാര്യം... നിങ്ങൾക്ക് ഈ സാധനം തന്നയച്ചയാൾ നിങ്ങളെ ഒരു വലിയ കെണിയിൽ പെടുത്തിയിക്കുകയാണ്... ഇത് മയക്കുമരുന്നാണ്.... നാടിനെ മയക്കി പണം കൊയ്യുന്ന മയക്കുമരുന്ന്... പിടിക്കപ്പെട്ടാൽ ദീർഘകാലം നിങ്ങൾ ജയിലിൽ കിടക്കും...

കുട്ടി (Boy): ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു... 
കുട്ടി (ഗേൾ): പെട്ടന്ന് പണം ഉണ്ടാക്കാമെന്ന് മറ്റേ മാമൻ പറഞ്ഞപ്പോ....

നന്മ: മക്കളേ... ഇങ്ങനെയാണ് നമ്മുടെ നാട് നശിക്കുന്നത്... നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്നത്.... പെട്ടന്ന് പണക്കാരനാകാനുള്ള ആർത്തിയാണ് എല്ലാവർക്കും... ഇങ്ങനെയുണ്ടാക്കിയ പണം അവർ ഈ ഭൂമിയെത്തന്നെ നശിപ്പിച്ചു കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നു.. അങ്ങനെ വരൾച്ചയും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നു... 

കുട്ടി (Boy): സോറി മാമാ...  
കുട്ടി(Girl ): ഇനി ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല...

നന്മ: മാമനിപ്പോ നിങ്ങളെ കണ്ടത് നന്നായി... (പ്രേക്ഷകരോടായി) ഞാൻ പല വർഷങ്ങളായി മനുഷ്യ നന്മക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അതിനായി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ വേഷത്തിൽ. ഇനി എന്തെല്ലാം വേഷങ്ങൾ വേണ്ടി വരുമോ ആവോ? പക്ഷേ പല കാരണങ്ങളാലും ഇതുവരെ പരാജയങ്ങളാണ് കൂടുതലായി എനിക്ക് സംഭവിച്ചിട്ടുള്ളത്. ഹ്...ഉം... എന്തായാലും എന്റെ ശ്രമങ്ങൾ എന്നെങ്കിലുമൊരിക്കൽ വിജയിക്കും... നന്മയുടെ വിജയം... അത് ഞാൻ നേടും. പ്രതീക്ഷയാണല്ലോ നമ്മളെ മുന്നോട്ടുനയിക്കുന്നത്. നിങ്ങളുംഎന്നോടൊപ്പം കൂടില്ലേ? 

കുട്ടികൾ: ആ... തീർച്ചയായും ഞങ്ങൾ കൂടെ നിൽക്കും... (നന്മയെ നോക്കി തലയാട്ടി).

കുട്ടി(ബോയ്).. സ്കൂളിൽ പോകാൻ സമയമായി.... നമ്മൾ പോകട്ടെ...

[കുട്ടികൾ വിളികേട്ടുകൊണ്ട് രംഗം വിടുന്നു]

നന്മ: (പ്രേക്ഷകരോട്) നോക്കൂ... എത്ര നിഷ്കളങ്കരാണവർ? പിള്ള മനസ്സിൽ കള്ളമില്ലന്നല്ലേ? നമ്മളും  ഇങ്ങനെയായിരുന്നില്ലേ? ജീവിതം നമ്മളെഎത്ര മാറ്റിമറിച്ചു ... ചിലർ പിടിച്ചുപറിക്കാർ... ചിലർ ഉപദ്രവകാരികൾ... കുട്ടികളെപ്പോലും വെറുതെ വിടാത്തവർ... ഭരണകർത്താക്കളെന്നും ഉദ്യോഗസ്ഥരെന്നുമൊക്കെപ്പറഞ്ഞ് മറ്റൊരുകൂട്ടർ... നമ്മുടെ ഈ മനോഹരമായ ഭൂമിക്ക് തുരങ്കം വയ്ക്കാൻ കൂട്ടുനില്ക്കുന്നവർ... ഇവരെല്ലാംകൂടി അനധികൃതമായി കയ്യേറിയ കാടുകൾക്കും... മുറിച്ച് മാറ്റിയ മരങ്ങൾക്കും... നിർമ്മാണങ്ങൾ പാടില്ലാത്ത സ്ഥലത്ത് കെട്ടിയുയർത്തിയ മണിസൗധങ്ങൾക്കും... മലകൾ തുരന്ന് നിർമ്മിച്ച പാറമടകൾക്കും... മലിനമാക്കിയ പുഴകൾക്കും...  നികത്തിയ വയലേലകളും... എന്തെങ്കിലും കയ്യും കണക്കുമുണ്ടോ? ആരോട് പറയാൻ... ആരോട് ചോദിക്കാൻ? പക്ഷേ നിങ്ങളിലാണെന്റെ പ്രതീക്ഷ. നിങ്ങളെന്നോടൊപ്പമുണ്ടെങ്കിൽ നമുക്കൊരുമിച്ച് ഒരു ദിവസം വിജയിക്കാം... വിജയിക്കും... നമുക്കീ കളങ്കിതമാക്കപ്പെട്ട ഭൂമിയെ വീണ്ടും മനോഹരമായൊരു പൂങ്കാവനമാക്കി അടുത്ത തലമുറകളിലേക്ക് കൈമാറാം...  ഈ ഭൂമിയെ നശിപ്പിക്കാൻ ഒരുമ്പെട്ട് വരുന്നവരെ തുരത്തിയോടിക്കാം... പക്ഷേ ചില അനർത്ഥങ്ങൾ  നമുക്ക് എത്ര ശ്രമിച്ചാലും ഒഴിവാക്കാനാവില്ലല്ലോ... 

Scene 4 

[ലൈറ്റണഞ്ഞ് വീണ്ടും തെളിയുന്നു... വീണ്ടും കുടുംബരംഗം. അമ്മ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അച്ഛൻ ഉള്ളിൽ നിന്നും കടന്നു വരുന്നു. കുട്ടികൾ ഒരുങ്ങി നിൽക്കുന്നു...]

കുട്ടി(Boy): മണിക്കുട്ടി ഇന്നുഞാനൊരു മത്തങ്ങാ ബലൂൺ വാങ്ങിക്കും.
കുട്ടി (ഗേൾ): എനിക്ക് പീപ്പി മതി.

അച്ഛൻ: എന്റെ മിനീ... നിന്റെ ഉടുത്തൊരുക്കം ഇനീം കഴിഞ്ഞില്ലേ... നിന്റെയൊരു ഒടുങ്ങാത്ത ഒരുക്കം... മലയിലെ വേല കഴിഞ്ഞാലും നിന്റെയൊരുക്കം തീരില്ലല്ലോ... ഞങ്ങൾ മൂന്ന് പേരും ഒരുങ്ങിക്കഴിഞ്ഞല്ലോ... നീ വരുന്നുണ്ടോ ഇല്ലയോ...?
 
അമ്മ: തീർന്നു ഹരിയേട്ടാ. ദാ... വന്നു 

[ഇടിമുഴക്കം കേൾക്കുന്നു. Sound and backdrop as possible. ]

അച്ഛൻ: ഓ.... ഒരു മഴക്കോള് കാണുന്നല്ലോ... ഇതെന്താ ഈ അകാലത്തിലൊരു മഴ.... ഇനിയിന്ന് വേല നടക്കുമോ ആവോ..

അമ്മ: അയ്യോ എന്റെയീ തയ്യാറെടുപ്പുകളെല്ലാം വെറുതെയായല്ലോ...  കഷ്ടായിപ്പോയി...

[മഴയുടെയും ഇടിയുടെയും ശബ്ദം മുഴങ്ങുന്നു കൂടി കൂടി വരുന്നു...]

അച്ഛൻ: എൻറെ വള്ളിയൂർക്കാവിലമ്മേ... മഴ കടുക്കുകയാണല്ലോ...

കുട്ടി (Girl ): മഴ വന്നാലുംകുടയുണ്ടല്ലോ...നമ്മൾക്ക് വേലക്ക് പോവ്വാം അമ്മേ... ഞങ്ങക്ക് ബലൂണും പീപീയുമൊക്കെവേണം.

അച്ഛൻ: ഒന്നടങ്ങിയിരിക്ക് മക്കളേ... പെരുമഴയാണെന്ന് തോന്നുന്നു.... 

കുട്ടി (Boy):  ഞങ്ങളുടെ കൂട്ടുകാരൊക്കെ വരും... അവര് ഞങ്ങളെ കാത്തിരിക്കും...

അമ്മ: ഇത്രയും വലിയ മഴക്ക് നിങ്ങളുടെ കൂട്ടുകാരൊന്നും വേലക്ക് പോകൂല്ല മക്കളേ...

കുട്ടി (Girl): അച്ഛനോട് പറയമ്മേ... 

അമ്മ: നോക്കട്ടെ മക്കളേ... മണിക്കുട്ടാ... നീ പോയി പുറത്തെ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികളെടുത്ത് വേഗം വാ... 

[ആൺകുട്ടി പുറത്തേക്കോടുന്നു. ഇടിയും മഴയും കടുക്കുന്നു. Sound, light   and backdrop as possible. അച്ഛനും അമ്മയും പേമാരിയിൽ ഭയചകിതരാകുന്നു. പേമാരിയിലും കാറ്റിലും വീടും പരിസരവും ഉലയുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെടുന്നു.]

അമ്മ: നാശം... കറന്റും പോയല്ലോ... മോളെ നീ അകത്തെ മുറിയുടെജനവാതിലുകൾ അടക്കൂ... 

[പെൺകുട്ടി ഉള്ളിലേക്ക് പോകുന്നു]

അച്ഛൻ: (ഫോണിൽ) സഹദേവാ ഭയങ്കര മഴയും കാറ്റുമാണല്ലോ.  കുട്ടികളൊക്കെ ആകെ വിരണ്ടിരിക്കുവാ... ആ അതെയതെ... സാധാരണ കേൾക്കാത്ത എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടല്ലോ... ഓഹ്... മലയിൽ ഉരുൾപൊട്ടലോ... ഈശ്വരാ... നമ്മളിനി എന്തുചെയ്യും? ഓ... ഫോണിന്റെ ചാര്ജും തീരാറായല്ലോ.... എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ....

അച്ഛൻ: (ഫോൺ കീശയിലിടുന്നു... അടുത്തുള്ള കുട്ടിയെ വാരിപ്പുണരുന്നു.)  എടീ... മലയിൽ ഉരുള് പൊട്ടീന്നാ സഹദേവൻ പറഞ്ഞത്... കരടിമല മുഴുവൻ പൊട്ടിയത്രേ... ഉരുളിവിടെയെത്താൻ... ഇനി അധികം വൈകൂല്ലാ...  അതിന് മുന്നേ നമുക്ക് പിള്ളാരെയുമെടുത്ത് രക്ഷപ്പെടാം.... എടാ മണിക്കുട്ടാ.. .  മണിക്കുട്ടനെവിടെ... (അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.) 

അമ്മ: അയ്യോ... സത്യമാണോ ചേട്ടാ... അയ്യോ...  ഒരു കാര്യം ചെയ്യൂ... നിങ്ങൾ എത്രയും പെട്ടന്ന് ആ മെമ്പർ തോമാച്ചനെ ഒന്നുവിളിക്ക്... മണിക്കുട്ടാ... മോനേ മണിക്കുട്ടാ... ഇനി തുണിയൊന്നും എടുക്കാൻ നിക്കണ്ട.... നീ വേഗം ഇങ്ങോട്ട് വാ... 

[അച്ഛൻ തോമാച്ചനെ ഫോൺ വിളിക്കാൻ നോക്കുന്നു. കിട്ടുന്നില്ല. ഭാര്യയോട് ]

അച്ഛൻ : എഡീ തോമാച്ചനെ കിട്ടുന്നില്ല... ഇനിയൊണെന്നും നോക്കാനില്ല...  ഞാനാ പൈക്കളെയും കോഴികളെയും തുറന്ന് വിടാം...   (ഉള്ളിലേക്കോടി വീണ്ടും പുറത്തോട്ട് വരുന്നു..) 

അമ്മ: റേഷൻകാർഡും ആധാറും വെച്ച പ്ലാസ്റ്റിക്ക് ബാഗ് കാണുന്നില്ലല്ലോ ചേട്ടാ... 

[മൂത്ത കുട്ടി ഉള്ളിലേക്കോടി വാവയെ എടുത്ത് കൊണ്ട് വരുന്നു]

അച്ഛൻ: ഇനി അതിനൊന്നും സമയം ഇല്ലാ.... ഉരുളിന്റെ ശബ്ദം കേക്കുന്നുണ്ട്.. വേഗം വാ.... 

[ആകെ മൊത്തം ബഹളങ്ങളും രോദനവും... ഉള്ളുലക്കുന്ന പിന്നാമ്പുറ ദൃശ്യങ്ങളും ശബ്ദാവിഷ്കാരങ്ങളും...]

[After a buildup സ്റ്റേജ് ലൈറ്റ് അണയുന്നു. ] 

Scene 5 

[ലൈറ്റ് ഓൺ ആകുമ്പോൾ, അച്ഛനും മകളും മാത്രം നിലവിളിച്ചുകൊണ്ട് നിൽക്കുന്നു. പ്രോജൿഷൻ കിട്ടുകയാണെങ്കിൽ, പിന്നണിയിൽ ഉരുൾ പൊട്ടി എല്ലാം നശിച്ച്, വിജനമായ, ഛിന്നഭിന്നമായ ഒരു ഭൂമികയുടെ ചിത്രം.].

അച്ഛൻ: (വിലപിച്ചുകൊണ്ട്) അയ്യോ എന്റെയെല്ലാം പോയേ...ഞങ്ങളുടെ കുഞ്ഞുവാവയും മിനിയും മണിക്കുട്ടനും എവിടെ? ഒരാഴ്ചയായിട്ടും അവരുടെ ഒരു വിവരവും ഇല്ലല്ലോ... ഇനി... ആർക്കുവേണ്ടിയാണ്‌ ഞങ്ങൾ കാത്തിരിക്കുന്നത്? അയ്യോ... എന്റെ ബന്ധുക്കളും നാട്ടാരുമെല്ലാം ഒലിച്ചുപോയല്ലോ... ഇനി ഞങ്ങളെന്തിന് ജീവിച്ചിരിക്കണം? അയ്യോ... ഇതെന്തൊരു ദുർവ്വിധിയാണ് ദൈവമേ...  (പൊട്ടിപ്പൊട്ടിക്കരയുന്നു).

[ലൈറ്റണഞ്ഞതിന് ശേഷം രംഗം മാറുന്നു... വീണ്ടും ലൈറ്റ് തെളിയുന്നു. നന്മ ദുഃഖഭാരത്താൽ സ്റ്റേജിന്റെ നടുക്ക്  മുട്ടുകുത്തിനിന്ന് വിലപിക്കുന്നു]

Scene 6 

നന്മ: നിങ്ങളിതു കണ്ടില്ലേ... ഞാനിവിടെ വീണ്ടും പരാജിതനായല്ലോ.... എത്രയോ കാലമായി ഞാനെന്റ സഹോദരങ്ങളെ രക്ഷിക്കാനായി പ്രയത്‌നിക്കുന്നു. എനിക്കീ കൊച്ചു കുടുംബത്തെപ്പോലും  രക്ഷിക്കാനായില്ലല്ലോ... ഉണർന്നു പ്രവൃത്തിക്കേണ്ട സമയമായിരിക്കുന്നു... പൂർവ്വാധികം ശക്തിയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം... അതിക്രമിച്ചിരിക്കുന്നു... ഈ വിനാശങ്ങൾ തടഞ്ഞേ മതിയാവുള്ളൂ...  

[വശത്തുനിന്നും  തിന്മ നടന്നടുക്കുന്നു.  പൊട്ടിച്ചിരിക്കുന്നു. നന്മ തിരിഞ്ഞുനോക്കുന്നു ]

തിന്മ: (പൊട്ടിച്ചിരിക്കുന്നു) ഹ ഹ ഹ...

നന്മ: (തിന്മയോട്) നീയാരാണ്? 

തിന്മ: (വീണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട്‌) ഹ ഹ ഹ...എന്നെ നിനക്കറിയില്ല അല്ലേ...? ഇക്കണ്ടനാശമെല്ലാം കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ല അല്ലേ...? മനുഷ്യകുലം കാലങ്ങളായി  എന്നോടാണ് ചേർന്ന് നിൽക്കുന്നത്. എത്രകാലമായി ഞാനിത് തുടരുന്നു... എനിക്കീ കർമങ്ങൾ ചെയ്തു തരാൻ എത്രയോ ആളുകൾ രാവും പകലുമില്ലാതെ പണിയെടുക്കുന്നു... അവരെയൊക്കെ തടയാൻ (നന്മക്ക് നേരെ കൈചൂണ്ടി ) താനെത്ര കാലമായി പരിശ്രമിക്കുന്നു... തനിക്ക് ഒരു തരി പോലും അതിൽ വിജയിക്കാനായോ...? ഇനിയും കിടന്ന് മിനക്കെടാതെ തോറ്റ് തലകുനിച്ച് മടങ്ങുന്നതാണ് നിനക്ക് നല്ലത്...

നന്മ: ഓഹോ... ഇത്രകാലമായി ഞാൻ തേടി നടക്കുന്ന ദുഷ്ടശക്തി നീയാണല്ലേ? അതെ... നിന്നെ തോൽപ്പിക്കാൻ ഞാൻ കുറേക്കാലമായി പരിശ്രമിക്കുന്നു. ഒരിക്കൽ ഞാൻ നിന്റെ മേൽ വിജയം നേടുക തന്നെ ചെയ്യും. നീ എത്രമേൽ ശക്തി കാട്ടിയാലും, എത്രമേൽ വിനാശങ്ങൾ വിതച്ചാലും ഞാൻ അതിനെതിരായി പരിശ്രമിച്ച് കൊണ്ടേയിരിക്കും... നിനക്കിനി അധികം ആയുസ്സില്ലാ... നീയീ കളിച്ചത്.... നിന്റെ അവസാനത്തെ കളിയാണ്...

തിന്മ: ഹ ഹ ഹ... വിജയം... അതെപ്പോഴും എന്റേത് തന്നെയല്ലേ... നീകണ്ടില്ലേ ഈ നടന്ന ഉരുൾപൊട്ടൽ മുതൽ കാലാകാലങ്ങളായി എത്രയെത്ര സർവ്വനാശങ്ങൾ...? നീ രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് ആർത്തിയാണ്... ഭൂസ്വത്തിനോട്... പൊന്നിനോട്... മണിമാളികകളോട്... ആർഭാടങ്ങളോട്... ചമയങ്ങളോട്.... എന്തിനധികം പറയണം.... ഈ ആർത്തി മൂത്ത് മൂത്ത് അവന് ഇന്ന് കണ്ണ് കാണാതായിരിക്കുന്നു... ഈ ആർത്തി മനുഷ്യനുള്ളിടത്തോളം കാലം നിനക്ക് എന്നെ തോൽപ്പിക്കാനാവില്ല.... അവന് ആർത്തി മൂക്കാനും അവന്റെ സ്വബോധം നശിക്കാനുമുള്ള എന്റെ പ്രവർത്തികൾ ഇതിനകം തന്നെ വിജയം നേടിയിരിക്കുന്നു... നിനക്ക്  എന്നോടൊപ്പം ചേരാം... തോൽക്കുന്നതിനേക്കാൾ എത്രയോ നല്ലത് അതാണ്...

നന്മ: നീ ഈ പാവം മനുഷ്യരുടെ സ്വബോധത്തെ, സന്മാർഗ്ഗത്തെ, മൂല്യചിന്തകളെ, അച്ചടക്കത്തെ... ഇവയെല്ലാം നശിപ്പിച്ച് ഈ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി... ഇനി അതിന് അധികം ആയുസ്സില്ല... ഇനിയും കൂടുതൽ കാലം ജയിച്ചുകൊണ്ടിരിക്കാമെന്നത് നിന്റെ വ്യാമോഹം മാത്രമാണ്. അതിനുള്ള പ്രവർത്തനങ്ങൾക്ക് എന്നോടൊപ്പം ഇവിടുത്തെ യുവജനങ്ങളുണ്ട്... ഞങ്ങൾ  നിനക്കെതിരെ സന്ധിയില്ലാ സമരം... അല്ല യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു... അതിന്റെ അവസാന നിമിഷങ്ങളിലെ വിജയഭേരികളാണ് നീയിപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത്... (പശ്ചാത്തലത്തിൽ പട്ടാളച്ചുവടിന്റെ ശബ്ദവിന്യാസങ്ങൾ - കുറഞ്ഞ ശബ്ദത്തിൽ)

തിന്മ: ഹ ഹ ഹ... നിന്റെ പ്രയത്നം... അതൊക്കെ നിഷ്‌ഫലമാക്കാൻ എനിക്ക് നിമിഷങ്ങൾമാത്രം മതി...

നന്മ: ദുഷ്ടാ... ഇനി വാക്കുകൾക്ക് പ്രസക്തിയില്ല... പ്രവർത്തികൾ മാത്രം.... അണിചേർന്ന് വരുന്ന യുവജനതയെ ജയിക്കാൻ നിനക്കാവില്ല... ഇത് നിന്റെ അവസാനത്തെ അട്ടഹാസമാണ്... 

[നന്മ തിന്മയുടെ മേലേക്ക് ചാടിവീച്ചുന്നു. fight between നന്മ  & തിന്മ  with flickering light and fight music. നന്മയെ തിന്മ ചവിട്ടിവീഴ്ത്തുന്നു. തിന്മ അട്ടഹസിച്ച്  നില്ക്കുന്നു. ]

തിന്മ: ഹ ഹ ഹ....

[പട്ടാളച്ചുവടിന്റെ താളമുള്ള പാട്ട് കേൾക്കാൻ തുടങ്ങുന്നു. അതിന്റെ താളത്തിനനുസരിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ പല ഭാഗങ്ങളിൽ നിന്നായി അരങ്ങിലേക്ക് പ്രവേശിക്കുന്നു. പാട്ടിനോടൊപ്പിച്ചുള്ള ചുവഡുകളുടെ ഭാഗമായി നന്മയെ അവർ എഴുന്നേൽപ്പിക്കുന്നു; തിന്മയെ വീഴ്ത്തുന്നു. നന്മ ചെറുപ്പക്കാരോടൊപ്പം ചുവടുകൾ വയ്ക്കുന്നു... പാട്ടവസാനിക്കുന്നതോടെ എല്ലാവരും നിശ്ചലരായി നിൽക്കുന്നു.]

Song:

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം

CONCLUSION DIALOGUE:

യുവത്വത്തിലാണ്‌ നമ്മുടെ പ്രതീക്ഷ. 52 ശതമാനത്തിലേറെ യുവതയുള്ള ഇന്ത്യ, ലോകത്തിന്റെ പ്രതീക്ഷയുടെ മുന്നിൽ ചിറകുവിരിച്ചു നിൽക്കുന്നു. ഇവർ നമ്മുടെ അഭിമാനം ഉയർത്തിപ്പിടിക്കുകയും ലോകനന്മക്കായി പ്രവർത്തിക്കുകയും ചെയ്യും എന്ന പ്രതീക്ഷയോടെ ഞങ്ങളിവിടെ തിരശ്ശീല താഴ്ത്തുന്നു...
                                            
ലോകാഃ സമസ്താ സുഖിനോ ഭവന്തു!
--------------------------------------------------------ശുഭം--------------------------------------------------------
നാടകത്തിന്റെ പിന്നാമ്പുറ കഥ:
[2024 നവംബർ 9 ന്, കുറച്ച് പേരുടെ കൂടെ ഒരു വലിയ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. KAGW KeralaAssociation GreaterWashington ആ ദിവസം ഒരു നാടകമത്സരം നടത്തിയിരുന്നു. പ്രവാസനാട്ടിൽ, പ്രത്യേകിച്ചും അമേരിക്ക പോലുള്ള ഒരു നാട്ടിൽ മലയാള നാടകമത്സരങ്ങൾ സംഘടിപ്പിക്കുക എന്നത് വളരെ വിഷമ പിടിച്ച ഒരു കാര്യമാണ്. അത്തരത്തിൽ ഒരു ഉദ്യമം നടത്തിയതിന് KAGW വിന് അഭിനന്ദനങ്ങൾ! സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് നാടകങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ലൈവായി സംഭാഷണങ്ങൾ പറഞ്ഞ് അവതരിപ്പിക്കുക എന്നുള്ളത് ഒരു വലിയ കടമ്പ തന്നെയായിരുന്നു.

വേറൊരു നാടകത്തിന്റെ പിന്നാമ്പുറത്ത് പ്രവർത്തിക്കാം എന്ന് വിചാരിച്ചിരുന്ന എന്നെ ഒട്ടും നിനച്ചിരിക്കാതെ ഒരു പുതിയ സ്ക്രിപ്റ്റ് എഴുതാൻ വലിച്ച് കൊണ്ടുവന്നത് Prabish Pillai എന്ന നൻപനാണ്. കാലിക / സാമൂഹിക പ്രസക്തിയുള്ള ഒരു പുതിയ നാടകം, അവതരിപ്പിക്കണമെന്ന അവന്റെ നിശ്ചയദാർഢ്യം, സമയമില്ല... ഇതൊക്കെ വലിയ പൊല്ലാപ്പാണ്... സംഭാഷണങ്ങൾ ലൈവായി പറഞ്ഞ് നാടകം അവതരിപ്പിക്കുക എന്നുള്ളത് ചെറിയ കാര്യമല്ല... ഇനി ആകെ ഒരു മാസം മാത്രമേ ബാക്കിയുള്ളൂ... എന്നൊക്കെ പറഞ്ഞ് NONO NONO എന്ന് മാത്രം പറഞ്ഞിരുന്ന എന്നെ YES എന്ന് പറയിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. നാടകത്തിന്റെ ചുരുക്കമായ ചട്ടക്കൂട് എങ്ങനെയായിരിക്കണം എന്നതിന് അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ ധാരണയെയാണ് ഞാൻ ഒടുവിൽ ഒരു സ്ക്രിപ്റ്റാക്കി മാറ്റിയത്. അതിന് വേണ്ടി അഭിനേതാക്കളെയും, പാട്ടുകാരനെയും, വാദ്യമേളക്കാരെയും, സഹായികളെയും, നൃത്തസംവിധാനക്കരെയുമൊക്കെ സമീപിച്ച്, അതിനെ ഒരുക്കിയെടുത്ത് അവന്റെ ആദ്യ സംവിധാന സംരംഭമായി ഈ പ്രസ്തുത നാടകം - ഭൂമിക്കൊരു സാന്ത്വനം - മറ്റ് നാടകങ്ങളോടൊപ്പം അരങ്ങിലേറി. 

രണ്ട് ദിവസങ്ങൾ കൊണ്ട് സ്‌ക്രിപ്‌റ്റെഴുതി, കൂടാതെ ഒരു പുതിയ പാട്ടും ഒരുക്കി, നാലാഴ്ച സമയത്ത് കിട്ടിയ പരിമിതമായ സമയങ്ങളിൽ മാത്രം പരിശീലനം ചെയ്ത്, അതും ഒരിക്കലും end-to-end പരിശീലനം നടക്കാതെയാണ് നാടകം തട്ടിൽ കേറിയത്. ഭയപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും കാണികൾക്ക് ഇച്ഛാഭംഗം ഇല്ലാതെ, ഞങ്ങൾക്ക് നാടകം അവതരിപ്പിക്കാൻ സാധിച്ചെന്നത് ഒരു വലിയ അനുഭവമായിരുന്നു. സംഭവിച്ചിട്ടുള്ള പാളിച്ചകൾ പാഠങ്ങളായി ഉൾക്കൊള്ളുന്നു. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ആവുന്നത് പോലെ ഭംഗിയാക്കാൻ ശ്രമിച്ച ഞങ്ങൾക്ക് കൂടുതൽ മൂന്ന് അവാർഡുകൾ ലഭിച്ചു എന്നുള്ളത് വളരെ സന്തോഷം തരുന്നു. Best Script, Best Drama of Social Relevance, Best Child Artist എന്നിവയാണ് ആ അവാർഡുകൾ. ഈ നാടകം ഉപസംഹരിക്കുന്നത്, ഞാനെഴുതി Vimal Venugopal പാടി Midhun Murali വാദ്യവൃന്ദം ഒരുക്കി Geethu Nirmal നൃത്തസംവിധാനം ചെയ്ത ഒരു പുതിയ പാട്ടോട് കൂടിയാണ്.]

സമയമായ് സഘോഷരേ

[വാഷിംഗ്ടൺ ഡിസിയിൽ വച്ച് 2024 നവംബർ 9 ന്, KAGW എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു നാടകമത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച 'ഭൂമിക്കൊരു സാന്ത്വനം' എന്ന നാടകത്തിന്റെ ഉപസംഹാരരംഗത്തിലേക്കായി എഴുതിയ കവിതയാണിത്. 2024 ൽ വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളായിരുന്നു പ്രതിപാദ്യവിഷയം. നീതീകരണമില്ലാത്ത മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് ഈ ഭൂമിക്കും പ്രകൃതിക്കും ഉണ്ടാകുന്ന നാശങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'നന്മ', തോറ്റുകൊണ്ടേ ഇരിക്കുകയും, ഒടുവിൽ യുവജനങ്ങളെ കൂട്ടുപിടിച്ച് 'തിന്മ'യുടെ മേൽ 'നന്മ' വിജയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇതിൽ നാടകത്തിന്റെ അവസാന ഭാഗത്ത് പ്രതീകാത്മക കഥാപാത്രങ്ങളായ നന്മയും തിന്മയും തമ്മിൽ കശപിശ നടക്കുമ്പോഴാണ്, ഈ കവിത അവതരിക്കപ്പെടുന്നത്. പ്രസ്തുത നാടകത്തിനതീതമായി തന്മയത്വത്തോടെ നിലനിൽക്കാനുദ്ദേശിക്കുന്ന ഈ കവിതയിൽ, ഇന്നത്തെ ഭൂമിയുടെ അവസ്ഥ ചുരുക്കം വാക്കുകൾ കൊണ്ട് ഉദ്‌ഘോഷിക്കുകയും അത്തരം ദുരവസ്ഥകളെ മാറ്റിയെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ സമൂഹത്തെ പാകപ്പെടുത്തുകയും അതിന് വേണ്ടി യുവജനങ്ങളോട് ഒരുമിച്ച് നിന്ന് പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഈ നാടകത്തിന്, മികച്ച സ്ക്രിപ്റ്റിനും, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കും മികച്ച കുട്ടി അഭിനേതാവിനുമുള്ള അവാർഡുകൾ ലഭിച്ചു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. 30 മിനുട്ടോളമുള്ള നാടകത്തിന്റെ, പാട്ടുൾപ്പെടുന്ന, ഏഴുമിനുട്ടുകൾ മാത്രമുള്ള അവസാന രംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.  നാടകത്തിന്റെ മുഴുവൻ സത്തയും ഈ രംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.]

പാട്ടുൾപ്പെടുന്ന രംഗം കാണാൻ മുകളിലത്തെ വീഡിയോ പ്ളേ ചെയ്യുക. അഥവാ ഈ വീഡിയോ പ്ളേ ചെയ്യുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ കാണാൻ ഇവിടെ അമർത്തുക

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം.

***

2023 നവംബർ 26, ഞായറാഴ്‌ച

കർമ്മ


(മുകളിലെ വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ നിന്ന് പ്ളേ ചെയ്യുവാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.)

ഈ വീഡിയോ തുടങ്ങി 7:15 മിനുട്ട് തൊട്ടാണ് കവിത ആരംഭിക്കുന്നത്.

അനുതാപനഷ്ടം തിരിച്ചറിയുന്നുവോ...?
തിരിഞ്ഞൊരു നോട്ടം കരണീയമല്ലയോ...?

അഹങ്കാരപാതയിൽ ധിക്കാരപാശത്തിൽ അഭിരമിച്ചാടിയ ജീവിതം കണ്ടു ഞാൻ...
പിന്നിട്ട നാളുകളൊട്ടുമേയോർക്കാതെ കപടലോകത്തിന്റെ മായയിൽ മുങ്ങി ഞാൻ...
ആർത്തിയിൽ മമസൗഖ്യം മാത്രമായ് കാണവേ... സർവ്വാതീതമായ് മാനസം പുളയവേ...
ധാർഷ്ട്യദുരാഗ്രഹരസങ്ങളാൽ മദിക്കവേ... അന്യന്റെ മുന്നിലായ് ആളായ് ചമയവേ...

വീണുപോയ് ഞാനിന്ന് ജീവിതാന്ത്യത്തിലായ്
തളർന്നുപോയ് മനമിന്ന് ഭൂതാത്മചിന്തയാൽ

മുഴങ്ങുന്നു കാതിലായ് പഴമൊഴിയെങ്ങുമേ... 'വിതച്ചത് കൊയ്യും', 'വിതച്ചത് കൊയ്യും'
ഇന്നീ കിടപ്പിലെന്നുള്ളം വിതുമ്പുന്നു... മാനസം മെഴുകണം ദീനാനുകമ്പയാൽ...
ഇഹലോകവാസമാം സ്വർഗ്ഗീയ രംഗത്തിലന്യനെക്കൂടിക്കരുതി ജീവിക്കണം...
സ്വയംകൃതകർമ്മത്തിലന്യനെക്കരുതണം... സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...
സൽക്കർമ്മങ്ങളാൽ 'കർമ്മ'യെ നേരിടാം...

കേൾക്കുക മാളോരേ ഈ പതിതന്റെ വാക്കുകൾ
അനുതാപനഷ്ടമുണ്ടാവാതെ നോക്കണേ...
ജീവിതയാത്രയിൽ അപരന്ന് തുണയാകണേ...


[സുഹൃത്ത് സാജു കുമാറിന്റെ ആവശ്യപ്രകാരമാണ് ഈയൊരു കവിത എഴുതിയിട്ടുള്ളത്. സാജു കുമാർ ഈ വർഷം (2023 ഒക്ടോബർ) പുറത്തിറക്കിയ അദ്ദേഹത്തിന്റെ 'കർമ്മ' എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു 8 മിനുട്ട് ഹ്രസ്വ ചലച്ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഈ ചലച്ചിത്രത്തിന്റെ സംവിധാനം, അഭിനയം, ക്യാമറ, എഡിറ്റിങ് തുടങ്ങി സകലമാന ജോലികളും സജുകുമാർ ഒറ്റക്കാണ് നിർവ്വഹിച്ചിരിക്കുന്നത്.

ഒരു വൃദ്ധന്, അദ്ദേഹത്തിന്റെ അവസാനകാലത്ത് സ്വന്തം മക്കളാൽത്തന്നെ സഹിക്കാൻ കഴിയുന്നതിലപ്പുറം അവഗണന നേരിട്ടപ്പോൾ, അദ്ദേഹം, അദ്ദേഹത്തിൻറെ തന്നെ കഴിഞ്ഞകാല ജീവിതത്തിലേക്ക്, പ്രായം കുറഞ്ഞ സമയത്ത് അദ്ദേഹം ചെയ്തുകൂട്ടിയ അരുതാത്ത ചെയ്തികളുടെ ചിന്തകളിലേക്ക് നയിക്കപ്പെടുന്നതാണ് കഥയുടെ പ്രമേയം. ആ ചിന്തകളുടെ സംക്ഷിപ്ത രൂപമാണ് ഈ കവിത. സമയത്തിന്റെ ചട്ടക്കൂടുള്ളതിനാൽ എല്ലാ വരികളും ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. വിമൽ വേണുഗോപാൽ ആണ് ഈ കവിതക്ക് ശബ്ദം കൊടുത്തിരിക്കുന്നത്.]



2023 ജൂൺ 12, തിങ്കളാഴ്‌ച

പരനാരീഫോൺ

"തെക്ക്-കിഴക്കോട്ട് നോക്കിയാൽ ഈ ലോകവും അതിൽ നടക്കുന്ന പല കാര്യങ്ങളും വളരെ ഗൗരവമുള്ളതാണെന്ന് തോന്നാം. എന്നാൽ നേരെ തിരിഞ്ഞ് വടക്ക്-പടിഞ്ഞാറോട്ട് നോക്കിയാൽ അതേ ലോകവും ലോകകാര്യങ്ങളും വളരെ രസകരമായ രീതിയിലും അനുഭവപ്പെട്ടേക്കാം." - നാട്ടിൽ നിന്ന് അമേരിക്കയിലെത്തി കുറേക്കാലമായെങ്കിലും സരസത ഒട്ടും കൈമോശം വന്നിട്ടില്ലാത്ത രാജേട്ടന്റെ വാക്കുകളാണ്. ഈയ്യവസരത്തിൽ തെക്ക്-കിഴക്ക് നടന്ന ഒരു കാര്യത്തെ വടക്ക്-പടിഞ്ഞാറോട്ട് നോക്കി അനുഭവിച്ച രീതിയിൽ രാജേട്ടൻ പറഞ്ഞ ഒരു കഥയാണീക്കഥ.

"ഈ മുട്ടായിക്കടലാസും... നിന്റെ മൂക്ക് തുടച്ച ടിഷ്യൂ പേപ്പറും ഈ ചവച്ചിട്ട ച്യൂയിംഗവും നിന്റെ അമ്മാമൻ കൊണ്ടുപോയി കച്ചറയിൽ കളയുമോ?" ഒരു കൂസലുമില്ലാതെ കാറിൽ നിന്നിറങ്ങി വീട്ടിനകത്തേക്ക് കയറാൻ പോയ മൂത്ത പുത്രൻ രജത്തിനോട് രാജേട്ടൻ ദേഷ്യപ്പെട്ടു. 

അതങ്ങനെയാണ്. എവിടേക്കെങ്കിലും പോയി വീട്ടിലേക്ക് തിരിച്ച് വരുമ്പഴേക്കും കാറിന്നകം മുഴുവൻ ഒരു തരത്തിൽ ഗാർബേജ് ബിൻ ആയിട്ടുണ്ടാവും. ഗ്രനോല ബാറുകൾ പൊടിച്ചതും, പൊട്ടിവീണ കുക്കി കഷണങ്ങളും അതിന്റെയൊക്കെ പൊതികളും നാരങ്ങാത്തൊലിയും കൈയ്യും മുഖവും മൂക്കും മറ്റും തുടച്ച ടിഷ്യൂ പേപ്പറുകളും എന്നുവേണ്ട, ചെരുപ്പിൽ പറ്റിപ്പിടിച്ച് വരുന്ന ലോകത്തെ സകലമാന കച്ചറകളും കാറിനുള്ളിൽ കാണും! പക്ഷേ ഇതൊന്നും രാജേട്ടന്റെ മക്കളുടെ വിഷയങ്ങളല്ല. കാറിലിരുന്ന് തിന്നുക എന്നത് അവരുടെ ജോലിയും കാറ് വൃത്തിയാക്കുക എന്നുള്ളത് രാജേട്ടന്റെ ജോലിയുമാണ്. അതിന്റെ നീരസത്തിലും നിരാശകൊണ്ടുമാണ്, പതിനഞ്ച് കഴിഞ്ഞ മൂത്ത പുത്രനോട് രാജേട്ടൻ കയർത്തത്.

"അവനവൻ ഉണ്ടാക്കിയ കച്ചറകൾ അവനവൻ തന്നെ മാറ്റണം... അവരവര് കൊണ്ടുവന്ന സാധനങ്ങൾ അവരവര് തന്നെ തിരിച്ച് കൊണ്ടുപോയിക്കൊള്ളണം; വെള്ളക്കുപ്പിയോ പുസ്തകങ്ങളോ ചെരുപ്പോ ബാഗോ പെൻസിലോ പേനയോ എന്ത് പണ്ടാരമാണെങ്കിലും കാറിൽ അട വെക്കരുത്..." അതാണ് രാജേട്ടന്റെ ഉഗ്രശാസനമെങ്കിലും, ഈ ശാസനങ്ങൾക്ക് മക്കളും ചെറിയ തോതിൽ അദ്ദേഹത്തിന്റെ നല്ല പാതിയും പുല്ല് വില മാത്രം കല്പിച്ചിരിക്കുന്നത് കൊണ്ട്, ഹെയർ പിന്നുകളും ഹെയർ ബാൻഡുകളും കൊച്ചു മുടിക്കെട്ടുകളും മുതൽ ചവച്ചിട്ട ച്യൂയിംഗം വരെ ഏതൊരു യാത്രക്ക് ശേഷവും കാറിൽ അവശേഷിച്ചിരിക്കും. ചില വേസ്റ്റുകൾ സീറ്റ് പോക്കറ്റുകളിലും സീറ്റുകൾക്കിടയിലും തിരുകിവച്ചിട്ടുണ്ടാവും. രാജേട്ടനൊഴിച്ച് കാറിൽ മറ്റുള്ളവരൊക്കെ ചന്തിയിലെ പൊടിയും തട്ടി, വീട്ടിന്നുള്ളിലേക്കോടി, നേരെ ടിവിക്ക് മുന്നിൽ ചടഞ്ഞിരിപ്പുണ്ടാവും. ഓരോ യാത്രക്ക് ശേഷവും രാജേട്ടന്റെ ശാസനകൾ ആവർത്തിച്ച് കൊണ്ടിരിക്കും.

അച്ഛന് ദേഷ്യം വന്നു എന്ന് മനസ്സിലാക്കിയ ഇളയ പുത്രി രേണു, ഏട്ടനേക്കാൾ മുന്നേ തിരിച്ച് വന്ന് കാറിന്നകം വൃത്തിയാക്കാനുള്ള ശ്രമം തുടങ്ങി; കൂട്ടത്തിൽ ഏട്ടനും. 

"കാറ് മുഴുവൻ വൃത്തിയാക്കീട്ട്... കുളിയും കഴിഞ്ഞേ ഇനി അടുത്ത ഏത് പരിപാടിയുമുള്ളൂ... ട്ടോ..." രാജേട്ടൻ ഇങ്ങനെ പറഞ്ഞപ്പോൾ പിള്ളാര് രണ്ടുപേരും പരസ്പരം കണ്ണിറുക്കി നോക്കി 'ഹാ...' എന്ന് വാതുറന്ന് മൂളിയതേയുള്ളൂ.

ആ മൂളലിൽത്തന്നെ രാജേട്ടന് വീണ്ടും ശുണ്‌ഠി കയറിയതാണ്. പിള്ളേരോട് എന്തോ വീണ്ടും പറയാനോങ്ങിയ രാജേട്ടനെ നല്ല പാതി പ്രമീള തടഞ്ഞത് കൊണ്ട് അന്നവിടെ കൂടുതൽ വഴക്കുകൾ നടന്നില്ല. 

അപ്പലാച്ചിയൻ മലനിരകളുടെ വിർജീനിയൻ ഭാഗമായ, ഷനൻഡോവയിലെ മലനിരകൾക്ക് മുകളിലൂടെ പോകുന്ന scenic road ആയ skyline drive ലെ കാഴ്ചകൾ ആസ്വദിക്കാൻ പോയിട്ട് തിരിച്ച് വന്നതായിരുന്നു രാജേട്ടനും കുടുംബവും. ഒട്ടേറെ view point കളുള്ള skyline drive ലെ കാഴ്ചകൾ നയനമനോഹരമാണ്; പ്രത്യേകിച്ചും summer കഴിഞ്ഞ് fall ലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന മരങ്ങളുടെ fall color എന്ന പ്രതിഭാസം കാണാൻ.

പിള്ളാര് കാറ് വൃത്തിയാക്കുന്നതിനിടെ രാജേട്ടൻ ഷൂസഴിച്ച് ഗരാജിലെ rakeൽ വച്ചു. 

"അമ്മേ... ഇതാർടെയാ ഈ ഫോണ്...?" ഒരു ഫോണും കൈയ്യിലെടുത്ത് ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊണ്ട് രേണു അലറിക്കൊണ്ട് ചോദിക്കുകയാണ്.

"നിന്റെ ആനത്തൊണ്ട കുത്തിക്കീറാതെ മോളെ... പതുക്കെ പറ..." രാജേട്ടന് രേണുവിന്റെ അലർച്ച കേട്ട് പിന്നെയും ദേഷ്യം വന്നു.

"നിന്റെ ബോധമില്ലാത്ത ചേട്ടനോട് തന്നെ ചോദിക്ക്... എന്റെ ഫോണും നിന്റച്ഛന്റെ ഫോണും ഞങ്ങൾടെ കയ്യീത്തന്നെയുണ്ട്..."

"ഇതേട്ടന്റെ ഫോണൊന്നുമല്ല... ഇത് വേറേതോ ഫോണാ... ഒരു ലേഡീസ് ഫോൺ പോലെയുണ്ട്..." 

അകത്തേക്ക് കാലെടുത്ത് വെക്കാൻ തുനിഞ്ഞ രാജേട്ടൻ ഒന്ന് ഞെട്ടി. ലേഡീസ് ഫോണോ? ലേഡീസ് ചെരുപ്പ്... ലേഡീസ് ബാഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്താ ഈ ലേഡീസ് ഫോൺ? അകത്തേക്ക് വെക്കാനോങ്ങിയ കാൽ പിൻവലിച്ച് രാജേട്ടൻ മോളെയൊന്ന് പാളി നോക്കി. അവളാ ഫോൺ തിരിച്ചും മറിച്ചും നോക്കുകയാണ്.

"ലേഡീസ് ഫോണാ...? അതാരുടെ ഫോണാ നമ്മളെ കാറില്...? നീ ശരിക്കും നോക്കിയാ...?" രാജേട്ടന് മുന്നേ രേണുവിന്റെ അടുത്തേക്ക് പ്രമീള കുതിച്ചു.

"ആ ശരിയാണല്ലോ... രാജേട്ടാ... ഇതാരുടെ ഫോണാ...? ഇതിവള് പറഞ്ഞത് പോലെ ഏതോ ഒരു പെണ്ണിന്റെ ഫോണ് തന്നെയാ... ഇതുപോലത്തെ കവറ് ലേഡീസെ വെക്കുള്ളൂ..." ഒരൊറ്റ ശ്വാസത്തിലാണ് പ്രമീള ഇത്രയും പറഞ്ഞൊപ്പിച്ചത്. പ്രമീളയുടെ ശബ്ദത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് രാജേട്ടൻ വെറുതെ സംശയിച്ചു.

"എവിടുന്നാ നിനക്കീ ഫോൺ കിട്ടിയത്...?" രാജേട്ടനും പ്രമീളയും രേണുവോട് ചോദിച്ചത് ഏകദേശം ഒരുമിച്ചായിരുന്നു.

"കാറീന്ന്..."

"ഓ... അങ്ങനെയല്ല കഴുതേ... ഈ കാറിൽ എവിടെ ആയിരുന്നു ഈ ഫോണെന്നാ ചോദിച്ചേ..." പ്രമീളയുടെ 'കഴുതേ' എന്ന പ്രയോഗം കേട്ടപ്പോൾത്തന്നെ, പ്രമീളയുടെ മനോഗതം കുറച്ചൊക്കെ രാജേട്ടൻ ഊഹിച്ചെടുക്കുകയും മാനസികമായി തയ്യാറെടുക്കാൻ സ്വന്തം മനസ്സിനെ പ്രേരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ, രാജേട്ടനേക്കാൾ സഭ്യത പ്രമീള പുലർത്തുന്നതായിരുന്നു പതിവ്.

"മുന്നിലെ പാസഞ്ചർ ഡോറിന്റെ പോക്കറ്റിലായിരുന്നു..." 

"പറയുംപോലെന്നെ... ഇതാർടെ ഫോണാ..." പ്രമീളയുടെ കയ്യിൽ നിന്ന് ധൃതിയിൽ പിടിച്ചുവാങ്ങിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് രാജേട്ടൻ മൊഴിഞ്ഞു. രാജേട്ടന്റെ സംസാരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടതായി രാജേട്ടൻ സ്വയം മനസ്സിലാക്കി. 

"നിങ്ങൾക്കറിയില്ലാ...? ശരിക്കും ഒന്നാലോചിച്ച് നോക്ക്യേ..." പ്രമീളയുടെ കണ്ണുകളിൽ ഒരുതരം തീഷ്ണതയുള്ളതായി രാജേട്ടൻ കണ്ടു. കുറച്ച് കൂടെ സംയമനം പാലിക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണെന്ന് രാജേട്ടൻ മനസ്സിലുറപ്പിച്ചു.

"എനിക്കെങ്ങനെ അറിയാനാണ്...? ഫോണിൽത്തന്നെ, അല്ല, നിറയെ പിങ്ക് പൂക്കളും വെള്ളപ്പൂക്കളുമുള്ള ഫോണിന്റെ കവറിൽ നോക്കിക്കൊണ്ടാണ് രാജേട്ടൻ മൊഴിഞ്ഞത്.

"നിങ്ങളറിയാതെ നിങ്ങളുടെ കാറിൽ ഈയൊരു ഫോൺ പിന്നെങ്ങനെയാ വന്നത്?" 

"ശരിയാണ് അതെങ്ങനെയാണ് എന്റെ കാറിൽ വന്നത്...?"

കഴിഞ്ഞ ആറേഴ് വർഷങ്ങളായി വീട്ടിൽ നിന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. ഓഫീസ് യാത്രകളില്ല. പണ്ട് ഓഫീസിൽ പോകുന്ന സമയത്ത്, ലഞ്ചിനെന്നൊക്കെപ്പറഞ്ഞ് ഓഫീസിലെ നാരീമണികൾ വണ്ടിയിൽ കയറിയിട്ടുണ്ട്. അതിനിപ്പോ സാധ്യതകളൊന്നും തീരെയില്ല. ഭാര്യയും മകളുമല്ലാതെ പെൺവർഗ്ഗത്തിൽ പെടുന്നവരാരും ഈയടുത്ത കാലത്തൊന്നും വണ്ടിയിൽ കയറിയിട്ടില്ല. പിന്നെ ഈ ഫോൺ എവിടെ നിന്ന് വന്നു? രാജേട്ടൻ തല പുകഞ്ഞ് ചിന്തിച്ചു.

"അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്..." വേറൊന്നും അപ്പോൾ രാജേട്ടന് പറയാൻ ഉണ്ടായിരുന്നില്ല.

അപ്പഴേക്കും പ്രമീള അവളുടെ ഫോണെടുത്ത് ആരെയോ കറക്കുന്നുണ്ടായിരുന്നു. രാജേട്ടന്റെ കുടുംബത്തോടൊപ്പം skyline drive കാഴ്ചകൾ കാണാൻ പോയ വിനീതിന്റെ ഭാര്യ രജനിയെയാണ് വിളിച്ചതെന്ന് സംസാരം കേട്ടപ്പോൾ രാജേട്ടന് മനസ്സിലായി. അവരുടെ അറിവിൽ അങ്ങനെ ഏതെങ്കിലും ഫോൺ നഷ്ടപെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ്. 

"ഇല്ല... രജനിയുടെയും വിനീതിന്റേയും ഫോൺ അവരുടെ കൈയിത്തന്നെയുണ്ട്..." പ്രമീള ഒരു ദീർഘനിശ്വാസം നീട്ടിവലിച്ച് വിട്ടു.

"ആ..." രാജേട്ടനും ചിന്തിക്കുന്നത് പോലെ ചിന്തിച്ചഭിനയിച്ചു.

"നിങ്ങള് സോമനെ വിളിക്ക്... ഈ ഫോൺ ശാലിനിയുടെതാണോന്ന് ഒരു സംശയം..." കുടുംബസുഹൃത്തായ സോമന്റെ ഭാര്യ ശാലിനിയുടേതാണോ ഫോൺ എന്ന് നോക്കാനാണ് പ്രമീള ആവശ്യപ്പെട്ടത്. 

"ശാലിനിയുടെ ഫോൺ എന്റെ കാറിൽ എങ്ങനെ വരാനാ...? അവളുടേതൊന്നും ആയിരിക്കില്ല ഒറപ്പാ..." രാജേട്ടന് സംശയം ഒന്നും ഉണ്ടായിരുന്നില്ല. 

"എന്നാലും നിങ്ങള് വിളിക്ക്... നമ്മളുടെ സംശയം തീർക്കാലോ..." ശരിയാണ്. ഓരോരോ സംശയങ്ങളാണ്. അവ ഇവിടെത്തന്നെ തീർത്തില്ലെങ്കിൽ രാജേട്ടന്റെ കാര്യം കട്ടപ്പൊകയാണ്.

"ഡാ.. സോമാ... ശാലിനിയുടെ ഫോൺ അവളുടെ കൈയ്യിൽത്തന്നെയുണ്ടോ...?" ഫോൺ ചെയ്തപ്പോ അവൻ എടുത്തത് തന്നെ ..ഭാഗ്യം. സാധാരണ അങ്ങനെ സംഭവിക്കാത്തതാണ്.

"എന്താ.. എന്ത് പറ്റി... ?" സോമൻ അത്ഭുതം കൂറി. രാജേട്ടൻ സോമനോട് കാര്യങ്ങൾ വിശദീകരിച്ചു.

"അവളിപ്പം ഇവിടെയില്ല... മോളെയും കൊണ്ട് ഡാൻസിന് പോയേക്കുവാ... പക്ഷേ ഫോൺ അവളുടെ കയ്യീത്തന്നെയുണ്ട്... രണ്ട് മിനുട്ട് മുന്നേ ഞാൻ അവളെ വിളിച്ചിരുന്നു..." 

അങ്ങനെ ആ സംശയവും തീർന്നു. അപ്പോഴാണ് പ്രമീളയുടെ പുതിയ കണ്ടുപിടുത്തം. ഈ കളഞ്ഞുകിട്ടിയ ഫോണിന്റെ കവറിൽ ഒരു നീളൻ ചെമ്പൻ മുടി ഉടക്കി നിൽക്കുന്നു. രാജേട്ടനെ ആ മുടി തൊടാൻ പോയിട്ട് നോക്കാൻ പോലും പ്രമീള ആദ്യം സമ്മതിച്ചില്ല. പ്രമീള, ആ മുടി ഫോണിൽ നിന്ന് പറിച്ചെടുത്ത് ദേഷ്യത്തോടെ ഊതിപ്പറത്തി വിട്ടു.

ഇതെന്തൊരു പരീക്ഷണമാണ് പടച്ചോനെ... രാജേട്ടൻ മനസ്സിൽ പിറുപിറുത്തു. ഇതേ സമയം, പ്രമീള രാജേട്ടന്റെ കുടുംബവുമായി കൂടുതലെടുത്ത് സഹകരിക്കുന്ന കുടുംബങ്ങളിലെ ഓരോരുത്തരെയായി വിളിച്ച് സംശയം തീർക്കുകയായിരുന്നു. ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അതിന്റെ അടയാളങ്ങൾ ഓരോരുത്തരോടായി വർണ്ണിച്ച് കൊടുക്കുന്നുമുണ്ട്.

വിളിച്ചവരിൽ ആരോ എന്തോ കളി പറഞ്ഞ് പ്രമീളയെ ശുണ്‌ഠി പിടിപ്പിക്കുന്നത് രാജേട്ടൻ നോക്കി നിന്നു.

വിളിച്ചവരെല്ലാരും കൈ മലർത്തിയപ്പോൾ പ്രമീള വീണ്ടും ചിന്താധീനയായി. ഈ ചിന്തയാണ് രാജേട്ടനെ വല്ലാതെ ആധി പിടിപ്പിക്കുന്നത്.

പ്രമീള ദിവസവും ജോലിക്ക് ഓഫീസിൽ പോകുന്നയാളാണ്. മക്കൾ സ്‌കൂളിലും പോയിക്കഴിഞ്ഞാൽ വീട്ടിൽ രാജേട്ടൻ ഒറ്റക്കാണ്. പോരാത്തതിന് ഈയടുത്തകാലത്തായി അപ്പലാച്ചിയൻ മലയിലെ അപ്പലാച്ചിയൻ ട്രെയിലിനടുത്തുള്ള ഏതോ ഒരു സ്പോട്ടിൽ രാജേട്ടൻ ഇടയ്ക്കിടെ ഒറ്റക്ക് ചില രാത്രികളിൽ ക്യാമ്പ് ചെയ്യാറുള്ള കാര്യവും രാജേട്ടൻ ഓർത്തു. പോരാത്തതിന് ഷനൻഡോവയിൽ പോകുന്നതിന്റെ മുന്നിലത്തെ വീക്കെന്ഡിലെ ശനിയാഴ്ച രാത്രിയും രാജേട്ടൻ മലമുകളിൽ ഒറ്റക്കായിരുന്നു. ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് കാറുമെടുത്ത് പോയി, റൂട്ട് 7 ന്റെ വഴിയരികിൽ പാർക്ക് ചെയ്തിട്ടാണ് രാജേട്ടന്റെ ഒറ്റക്കുള്ള ക്യാംപിങ് ആരംഭിക്കുന്നത്. പിറ്റേന്ന് ഉച്ചയാവുമ്പോൾ തിരിച്ച് വരും. അതാണ് അദ്ദേഹത്തിൻറെ പതിവ്. 

പോരാത്തതിന് രാജേട്ടന് അയൽക്കാരിയായി ഒരു ഇംഗ്ളീഷുകാരി ഉണ്ടായിരുന്നു. രണ്ട് ചെറിയ പെണ്മക്കളുടെ അമ്മ. പരിഷ്കരിച്ച രീതിയിൽ വസ്ത്രങ്ങളൊക്കെ കുറച്ചധികം കുറച്ച് ഉപയോഗിക്കുന്ന ഒരു പത്രാസുകാരി. മക്കളുടെ അച്ഛൻ അവരുടെ കൂടെ ഇപ്പോഴില്ല. ഇടക്ക് ഏതോ ഒരാൾ അവിടെ വന്ന് താമസിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രമീളക്ക് ഈ ഇംഗ്ളീഷുകാരിയെ അത്രക്കങ്ങ് പഥ്യമില്ല. രാജേട്ടൻ, രാജേട്ടന്റെ വീടിന്ന് പിന്നിലെ അടുക്കളത്തോട്ടത്തിൽ മസിലൊക്കെ കാണിച്ച് കൊത്തിപ്പറിക്കുകയും വെള്ളം നനയ്ക്കുകയും തക്കാളിപ്പഴങ്ങൾ പറിക്കുമ്പോഴുമൊക്കെ ഈ ഇംഗ്ളീഷുകാരി, അവരുടെ ഡെക്കിൽ ഒരു കാപ്പിയുമായി വന്നിരുന്ന് രാജേട്ടനുമായി നർമ്മഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു. അത്തരം ഭാഷണങ്ങളിൽ നിന്ന് കിട്ടിയ  വിവരങ്ങൾ രാജേട്ടൻ ഇടക്ക് പ്രമീളയോടും പറയാറുണ്ട്. അതോടെ പ്രമീളക്ക് ആ ഇംഗ്ളീഷുകാരിയെ കണ്ണെടുത്താൽ കണ്ടു കൂടാതായി. ആ ആംഗലേയനാരിയോടുള്ള ഇടപെടൽ സൂക്ഷിച്ച് വേണം എന്നൊരു താക്കീതും പ്രമീള കൊടുത്തിരുന്നു.

ഈപ്പറഞ്ഞ കാര്യങ്ങളുടെയോ  മറ്റോ പേരിൽ പ്രമീളക്ക് ചില സംശയങ്ങൾ ഉണ്ടായിക്കാണുമോ എന്നായിരുന്നു രാജേട്ടന്റെ ആധിയും ചിന്തയും. പ്രമീള അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും, അവൾ അങ്ങനെത്തന്നെയാണ് ചിന്തിക്കുന്നതെന്ന് രാജേട്ടൻ സംശയിച്ചു. 

ഈ സമയമാവുമ്പഴേക്കും എല്ലാവരും വീടിനുള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അടുക്കളയടക്കമുള്ള ഫാമിലി ഏരിയയിൽ ഇരുന്നാണ് പിന്നെയുള്ള ചർച്ചകൾ നടന്നത്. കണ്ടുകിട്ടിയ ഫോൺ ആരുടേതാണെന്ന മാതാപിതാക്കളുടെ മാനസിക സംഘർഷത്തിനിടയിൽ, കാറിന്നകം വൃത്തിയാക്കിയതായി പ്രഖ്യാപിച്ച്, മക്കൾ അവരുടേതായ വ്യാപാരങ്ങളിൽ മുഴുകിയതൊന്നും രാജേട്ടനും പ്രമീളയും അറിഞ്ഞില്ല.

"ഫോൺ നഷ്ടപ്പെട്ടവർ ഫോണും അന്വേഷിച്ച് ഈ ഫോണിൽ വിളിക്കുമല്ലോ... നമുക്കത് വരെ കാത്തിരിക്കാം..." രാജേട്ടനാണ് പറഞ്ഞത്.

"അത് ശരിയാ... എന്നാലും നിങ്ങൾക്കറീല്ലാ...?" പ്രമീളയുടെ ശബ്ദത്തിന് മേലെ അവരുടെ ശ്വാസത്തിന്റെ സീൽക്കാരം പ്രകടമായി കേൾക്കാമായിരുന്നു.

"ഇനി ഞാൻ തലയും കുത്തിനിന്ന് പറയണോ...? എനിക്കറീല്ലാന്ന് എത്ര തവണ പറഞ്ഞു...?" രാജേട്ടന് ദേഷ്യം വരുന്നുണ്ടായിരുന്നു.

"നിങ്ങളറിയുന്ന ആരുടേതെങ്കിലുമായിരിക്കും... അല്ലാതെങ്ങനെയാ...?" 

"മണ്ണാങ്കട്ട... അതെ... ഇത് അപ്പുറത്തെ മറ്റവളുടെ ഫോണാണ്..." അതും പറഞ്ഞ് രാജേട്ടൻ വസ്ത്രം മാറ്റാനായി മുറിയിലോട്ട് പോയി. 

രാജേട്ടൻ, വസ്ത്രങ്ങൾ മാറ്റിവരുമ്പോഴും, പ്രമീള നേരത്തെ ഇരുന്നിരുന്നിരുന്ന  അതേ ഇരുപ്പിൽത്തന്നെ, കളഞ്ഞ് കിട്ടിയ ഫോൺ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ഇരിപ്പായിരുന്നു. അദ്ദേഹം പ്രമീളയുടെ അടുത്ത് ചെന്നിരുന്നു.

"ഒരു കാര്യം ചെയ്യാം... നമുക്കീ ഫോൺ പോലീസിലേൽപ്പിക്കാം... ഇവിടെ വച്ചിരിക്കണ്ട..." 

"അതെ... അതെന്നയാ ഞാനും ആലോചിക്കുന്നത്... അതോടെ എല്ലാത്തിനും ഒരു തീരുമാനം ആകുമല്ലോ... മനസ്സിന് സമാധാനം കിട്ടുമല്ലോ..." രാജേട്ടൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എല്ലിക്കോട്ട് സിറ്റിയിൽ താമസിക്കുന്ന ശ്രീധരന്റെ വിളി രാജേട്ടന് വന്നത്. വെറുതെ സല്ലപിക്കാൻ വേണ്ടിയുള്ള ഒരു വിളി മാത്രമായിരുന്നു അത്. സംസാരത്തിനിടയിൽ, അവിടെയുണ്ടായ പുതിയ സംഭവവികാസം, രാജേട്ടൻ ശ്രീധരനോട് തമാശാരൂപത്തിൽ വിവരിച്ചു. അട്ടഹസിച്ചുകൊണ്ടുള്ള ചിരിയായിരുന്നു ആദ്യത്തെ മറുപടി. എന്തായാലും കാര്യങ്ങളൊക്കെ ഗ്രഹിച്ച ശ്രീധരനാണ്, പോലീസിൽ ഏൽപ്പിക്കുന്നതിന് മുന്നേ ഒരു മുഴുവൻ ദിവസം ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ നിർദ്ദേശിച്ചത്. അതിനിടയിൽ ആരെങ്കിലും വിളിച്ചാൽ അവർക്ക് ഫോൺ കൈമാറാനുള്ള ഏർപ്പാട് ചെയ്യുക, അഥവാ ആരും വിളിച്ചില്ലെങ്കിൽ നേരെ പൊലീസിന് കൈമാറുക. ആ നിർദ്ദേശം പ്രമീളക്കും സ്വീകാര്യമായിരുന്നു.

അതിനിടയിൽ രാജേട്ടൻ, ഫോൺ ഒന്ന് പരിശോധിച്ചു. അതിന് വാൾ പേപ്പറായോ സ്‌ക്രീൻ സേവറായോ ആരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ല. കവറിന്റെ ഉള്ളലോ പുറത്തോ അടയാളങ്ങളോ മേൽവിലാസങ്ങളോ ഉണ്ടായിരുന്നില്ല. ഏകദേശം 95 ശതമാനം ബാറ്ററി ചാർജ്ജും നിലവിലുണ്ട്. ഒന്നുരണ്ട് ഊഹപ്പാസ്‌വേഡുകൾ കൊടുത്തു നോക്കിയെങ്കിലും ഫോൺ തുറക്കാൻ പറ്റിയില്ല. പിന്നെ ഒരിക്കലും തുറക്കാൻ പറ്റാതായിപ്പോകേണ്ട എന്ന് കരുതി രാജേട്ടൻ ആ ശ്രമം തുടർന്നില്ല. നിറയെ പൂക്കളുള്ള ആ ഫോൺ കവറിൽ നിന്ന് ചോരയൊലിക്കുന്നുണ്ടോ എന്ന് രാജേട്ടൻ സംശയിച്ചു ഒടുവിൽ ആ ഫോൺ, ഫാമിലി ഏരിയയിലെ ടീപ്പോയിയുടെ മേലെ മലർന്ന് കിടന്ന് വിശ്രമത്തിലായി.

എങ്ങനെയായിരിക്കാം ഈയൊരു ഫോൺ വണ്ടിയിൽ കയറി ഇരിപ്പായത് എന്നതിനെക്കുറിച്ച് രാജേട്ടൻ ഗഹനമായി ചിന്തിച്ചു. skyline driveലൂടെയുള്ള യാത്രയിൽ ഏകദേശം എട്ടോളം view point കളിൽ കാഴ്ചകൾ കാണാൻ വേണ്ടി കാർ നിർത്തിയിട്ടുണ്ട്. ഉച്ചക്ക്, കൂടെ വേറൊരു കാറിൽ അനുഗമിച്ചിരുന്ന വിനീതിന്റേയും രജനിയുടെയും അവരുടെ മകന്റെയും കൂടെ ഒരു പാർക്കിലിരുന്ന്  ലഞ്ച് കഴിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിൽ വച്ചും കാറിൽ നിന്ന് ദൂരേക്ക് പോകുമ്പോൾ കാർ ലോക്ക് ചെയ്തതായിട്ട് തന്നെയാണ് ഓർമ്മ. skyline drive ലേക്ക് പോകുന്ന വഴിയിൽ ഒരു ഗ്യാസോലിൻ കടയിൽ കയറി എല്ലാവരും ശൗച്യാലയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവിടെയും കാർ ലോക്ക് ചെയ്തിരുന്നു.

ഏതെങ്കിലും view point ൽ നിർത്തിയപ്പോൾ ദൂരെയെവിടെയും പോകുന്നില്ലല്ലോ എന്ന് കരുതി ചിലപ്പോൾ കാർ ലോക്ക് ചെയ്തിട്ടുണ്ടായിരിക്കില്ലേ എന്നൊരു സംശയവും രാജേട്ടനിൽ ഉടലെടുത്തു. അത്തരം view point കളിൽ മാത്രമായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. അഥവാ അങ്ങനെ കാർ ലോക്ക് ചെയ്യാതിരുന്ന അവസ്ഥയിൽ വേറെ ആരെങ്കിലും എന്റെ കാർ അവരുടേതാണെന്ന് കരുതി, ഫോട്ടോ ഒക്കെ എടുത്തതിന് ശേഷം, ഫോൺ കൈയ്യിൽത്തന്നെ പിടിക്കാനുള്ള  അസൗകര്യം കൊണ്ട് എന്റെ കാർ തുറന്ന്, അതിന്റെ ഡോർ പോക്കറ്റിൽ ഫോൺ വച്ചതായിരിക്കുമോ? അല്ലാത്തെ വേറൊരു സാധ്യതയും രാജേട്ടൻ കണ്ടില്ല. എന്നാലും ഇത്ര നേരമായിട്ടും ആരെങ്കിലുമൊരാൾ ഈ ഫോണിലേക്കൊന്ന് വിളിക്കാത്തതെന്ത്? വേറെ എന്തെങ്കിലും തട്ടിപ്പ് പരിപാടികളോ മറ്റോ ആയിരിക്കുമോ? രാജേട്ടന്റെ ചിന്തകൾ കാട് കയറി.

ഓരോ പത്ത് മിനുട്ടിലും രാജേട്ടനും പ്രമീളയും ആ ഫോണെടുത്ത് ആരുടെയെങ്കിലും മിസ്സ്ഡ് കാൾസ് ഉണ്ടോ എന്ന് പരിശോധിക്കും. അതിന്റെ ശബ്ദമാനത്തിന്റെ തോത് ഏറ്റവും കൂടുതലായിട്ട് തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പിക്കും. പക്ഷേ അന്ന് രാത്രി കിടക്കുന്നത് വരെയും ആരും വിളിച്ചില്ല. 

"ഞാനീ ഫോൺ നാളെ തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലേൽപ്പിച്ചോളാം..." പിറ്റേന്ന് ഞായറാഴ്‌ച കാലത്ത് രാജേട്ടൻ പ്രമീളയോട് പറഞ്ഞു.

"അതെന്താ ഇന്ന് ഞായറാഴ്ച പോലീസ് സ്റ്റേഷൻ തുറക്കൂലേ..." പ്രമീളയുടെ ആ ചോദ്യത്തിന് രാജേട്ടന് ഉത്തരം ഉണ്ടായിരുന്നില്ല.

രാജേട്ടൻ നേരെ ഗൂഗിളിൽ നോക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തപ്പിയെടുത്തു; വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. രാജേട്ടൻ പറഞ്ഞതൊക്കെ അവർ സാകൂതം കേട്ടു. രാജേട്ടൻ എന്തൊക്കെയാണ് പറയുന്നതെന്ന് പ്രമീളയും ശ്രദ്ധിച്ചിരിപ്പാണ്. ഇടക്ക് രാജേട്ടൻ പറയുന്നതിനെ തിരുത്താനൊക്കെ പതുക്കെ സംസാരിച്ചും ആംഗ്യം കൊണ്ടും പ്രമീള ശ്രമിച്ചെങ്കിലും രാജേട്ടൻ അതൊന്നും വകവച്ചില്ല.

ഈയൊരു കാര്യമായത് കൊണ്ട്, അത്രയൊന്നും സീരിയസ് അല്ലാത്ത കാര്യമായത് കൊണ്ട്, ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽത്തന്നെ സൂക്ഷിക്കാൻ ഉപദേശിച്ചത്, ആ പോലീസ് സ്റ്റേഷനിലെ റിസപ്‌ഷനിൽ നിന്ന് സംസാരിച്ച പോലീസുകാരിയാണ്. എന്നിട്ടും ആരും വിളിച്ചില്ലെങ്കിൽ തിങ്കളാഴ്ച ഒന്നുകൂടി അവരെ വിളിച്ചിട്ട് ഫോൺ ഏൽപ്പിക്കാനായിരുന്നു ഉപദേശം.

ഒരു ദിവസം കൂടി ആ ഫോൺ വീട്ടിൽ സൂക്ഷിക്കണമല്ലോ എന്ന ചിന്തയിലായിരുന്നു പ്രമീള. 

"നാളെ പോലീസ് സ്റ്റേഷനിൽ ഫോൺ കൊണ്ടുപോയി കൊടുക്കുമ്പോൾ ഞാനും വരും..." 

"അതെന്താ... ഞാൻ അവർക്ക് കൊടുക്കാതെ വേറെ എന്തെങ്കിലും ചെയ്യുമോന്ന് .വിചാരിച്ചിട്ടാ...?" രാജേട്ടന് ചിരി വന്നു.

"ഏയ് അങ്ങനെയൊന്നും അല്ല..." പ്രമീളയുടെ ചിരിയിൽ ചെറിയ വിളർച്ച ഉണ്ടോയെന്ന് രാജേട്ടൻ സംശയിച്ചു.

"അപ്പോ നീ നാളെ ഓഫീസിൽ പോകുന്നില്ലേ ...?

"ഇല്ല... ഇതിനൊരു തീരുമാനം ആവട്ടെ..."

"എന്ത് തീരുമാനിക്കാനാണ്...?" രാജേട്ടന് പൊട്ടിച്ചിരിക്കാതെ വയ്യായിരുന്നു.

"ഹ്ഉം... നീ എന്തേലും ചെയ്യ്..."

പിറ്റേന്ന് തിങ്കളാഴ്ചവരെയും ആ ഫോൺഭൂതത്തിൽ ആരും വിളിക്കാഞ്ഞത്, പ്രമീളയെയും രാജേട്ടനേയും വിവിധതരത്തിൽ അലോസരപ്പെടുത്തി.

തിങ്കളാഴ്ച കാലത്ത് ഏകദേശം പത്ത് മണിയോടെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഞായറാഴ്ച വിളിച്ചപ്പോൾ എടുത്ത ആളായിരുന്നില്ല തിങ്കളാഴ്ച വിളിച്ചപ്പോൾ എടുത്തത്. എന്തായാലും പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി ചെല്ലാൻ വേണ്ടി അവർ നിർദ്ദേശം കൊടുത്തു. രാജേട്ടനും, ഓഫീസിൽ പോകാതെ 'പരനാരീഫോൺ' പൊലീസിന് കൈമാറുന്നുണ്ടെന്ന് ഉറപ്പിക്കാനായി മാത്രം അന്ന് അവധിയെടുത്ത പ്രമീളയും പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ കാര്യം കുറച്ച് കൂടെ ഗൗരവമായി. സ്റ്റേഷനിൽ ചാർജ്ജുണ്ടായിരുന്ന പോലീസ് ഓഫീസർ രണ്ടുപേരുടെയും വിശദമായ മൊഴിയെടുത്തു. എന്നിട്ട് ഫോൺ കൈമാറാൻ രണ്ട് ഐച്ഛികങ്ങൾ കൊടുത്തു. 

ഒന്നുകിൽ ലീസ്ബർഗിലുള്ള അവരുടെ ഹെഡ് ക്വാർട്ടേസിൽ ഏൽപ്പിക്കുക അല്ലെങ്കിൽ അവർക്ക് കൊടുത്തിരിക്കുന്ന വിസിറ്റിങ് കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫിസറെ വിളിച്ച്, അദ്ദേഹം പറയുന്നത് പോലെ ചെയ്യുക.

പോലീസ് സ്റ്റേഷനിൽ പോയിട്ടും മൊഴി കൊടുത്തിട്ടും കൈയ്യിൽത്തന്നെ ഒഴിയാബാധയായി മാറിയ ഫോണിനെ രാജേട്ടനും പ്രമീളയും ഭീതിയോടെ നോക്കി. രണ്ടുപേരുടെയും ഭീതികൾ വ്യത്യസ്തമായിരുന്നെന്ന് മാത്രം.

അവിടെവച്ച് തന്നെ അവർ രണ്ടുപേരും ഒരു തീരുമാനം എടുത്തു. പ്രവർത്തി ദിവസമായ തിങ്കളാഴ്ച, ഇരുപത് മൈലുകളോളം ദൂരെയുള്ള ലീസ്ബർഗിൽ പോയിവരുന്നതിനേക്കാൾ നല്ലത് അവർ തന്ന കാർഡിൽ പറഞ്ഞിരിക്കുന്ന പോലീസ് ഓഫീസറെ വിളിക്കുന്നതാണ്. പ്രമീള ഓഫീസിൽ പോകുന്നില്ലെങ്കിലും, രാജേട്ടന് ജോലിയും ഓഫീസ് മീറ്റിങ്ങുകളും ഉള്ളതാണ്.  കാർഡിൽ പറഞ്ഞ പോലീസ് ഓഫീസറെ രാജേട്ടൻ വിളിച്ചു.

"ഞാനിപ്പോൾ തിരക്കിലാണ്... തിരിച്ച് വിളിക്കാം... ഓക്കേ..."

പോലീസുകാരന്റെ മറുപടി കേട്ട രാജേട്ടനും പ്രമീളയും തിരിച്ച് വീട്ടിലേക്ക് പോയി. രാജേട്ടൻ അദ്ദേഹത്തിൻറെ ഓഫീസ് ജോലികൾ തുടങ്ങിയപ്പോൾ, പ്രമീള അടുക്കളക്ക് മുന്നിലെ സോഫയിൽ നീണ്ട് നിവർന്ന് കണ്ണുമടച്ചിരുന്നു. പോലീസ് ഓഫീസറുടെ വിളിയും പ്രതീക്ഷിച്ചാണ് ആ ഇരിപ്പെന്ന്‌ പ്രമീളയുടെ ഇരുപ്പ് കണ്ടപ്പോൾ രാജേട്ടന് ഉറപ്പായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും; രാജേട്ടന്റെ ഫോൺ റിങ് ചെയ്തു. ഒന്നാമത്തെ ബെല്ലിൽത്തന്നെ മുകളിലത്തെ നിലയിൽ ജോലിചെയ്തുകൊണ്ടിരുന്ന രാജേട്ടന്റെ അടുത്തത്തേക്ക് പ്രമീള എത്തി.

"ഞാനിപ്പോൾ നിങ്ങളുടെ വീടിന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്... നിങ്ങൾക്ക് വീണ്ടും ഒന്നുകൂടി പോലീസ് സ്റ്റേഷനിലേക്ക് ഫോണുമായി വരാമോ...?

"വരാം സാർ..."

"ആൾറൈറ്റ്..."

"നീയിവിടെത്തന്നെയിരുന്നോ... ഞാൻ പോയി ഫോൺ ഏല്പിച്ചിട്ട് വരാം... ഇനി ഫോൺ കൊടുക്കാതെ വരാൻ എനിക്ക് പറ്റില്ലല്ലോ..." പ്രമീള ഇനിയും ബുദ്ധിമുട്ടേണ്ടെന്ന് കരുതി രാജേട്ടൻ അവസാനമായി ഒന്ന് പറഞ്ഞ് നോക്കി.

"എന്തായാലും ഇതുവരെ കാത്തുനിന്നതല്ലേ... കുഴപ്പമില്ല...ഞാനും കൂടെ വരാം..." പ്രമീള ഉറച്ച തീരുമാനത്തിലായിരുന്നു.

"ഹ്ഉം..." രാജേട്ടൻ ഒന്നമർത്തിയാണ് മൂളിയത്. ഫോണാണോ അതോ പ്രമീളയാണോ ഒഴിയാബാധ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

രാജേട്ടനും പ്രമീളയും പോലീസ് സ്റ്റേഷനിൽ പോയി ഫോണിൽ ബന്ധപ്പെട്ട പോലീസുകാരനെ കണ്ട്, ബാധകയറി ജേഷ്‌ഠയായി കയറിവന്ന, പൂക്കൾ നിറഞ്ഞ 'പരനാരീഫോൺ' അദ്ദേഹത്തിന് കൈമാറി. സ്റ്റേഷനിൽ നിന്നും  തിരിച്ച് വരുന്ന വഴി, സ്വീറ്റ് ഫ്രോഗിൽ നിന്ന് ഒരു ചെറിയ കപ്പ് സ്ട്രാബെറി ഐസ്ക്രീം, പ്രമീള രാജേട്ടന് സ്നേഹപൂർവ്വം വാങ്ങിക്കൊടുത്തു.

"ഞാൻ  ഓഫീസിൽ പോവ്വാണേ... ഇന്നത്തെ അവധി... ഞാനത് ഹാഫ് ഡേയാക്കി മാറ്റീട്ട്ണ്ട്... ബൈ ബൈ..."

തിരിച്ച് വീട്ടിൽ വന്നതിന് ശേഷം, കൈവീശി ചിരിച്ചുകൊണ്ട് ഓഫീസിലേക്കിറങ്ങുന്ന പ്രമീളയെക്കണ്ടപ്പോൾ, കൈവീശുന്നതിന് പകരം, അറിയാതെ രാജേട്ടൻ കൈകൂപ്പിപ്പോയി! കൈകൂപ്പിയ രാജേട്ടനെ കണ്ട് പ്രമീള പൊട്ടിച്ചിരിച്ചു!!

***

2020 സെപ്റ്റംബർ 2, ബുധനാഴ്‌ച

മഹാബലിയുടെ കൊറോണം സന്ദേശം


An Onam message, got directly from Mahabali during his visit to my home. On Mahabali's behalf, herewith, I'm presenting that message for the public :

കേരള മഹാരാജ്യത്തിലെ എന്റെ പ്രിയപ്പെട്ട പ്രജാരത്‌നങ്ങളേ... അവരുടെ സന്തതി പരമ്പരകളേ... നിങ്ങളും ഞാനും മാസ്ക് ഇട്ടിരിക്കുന്നു എന്നതൊഴിച്ചാൽ... എല്ലാ വർഷത്തേയും പോലെ ഈ വർഷവും നിങ്ങളെല്ലാവരേയും കൂടിക്കാണാൻ കഴിഞ്ഞതിൽ എന്റെയുള്ളം അത്യധികം സന്തോഷിക്കുന്നു...
എന്റെ രാജ്യത്തിന്റെ രാജ്യഭാരം നിങ്ങളെത്തന്നെ ഏല്പിച്ച് സുതലത്തിലേക്ക് പോകും നേരം, ഞാനും നിങ്ങളും തുല്യദുഃഖിതരായിരുന്നു. നിങ്ങളുടെ സന്തോഷമായിരുന്നു എന്റെയും സന്തോഷം... ദാനധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം, നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ആഴത്തിൽ പതിപ്പിച്ചതിന് ശേഷമായിരുന്നു ദുഃഖത്തോടെയാണെങ്കിലും... വാമനന്റെ നിർദ്ദേശപ്രകാരം സുതലത്തിലേക്ക് ഞാൻ പോയത്... കള്ളവും ചതിവുമില്ലാത്ത ആ കാലം എല്ലാ കാലത്തും നിലനിൽക്കുമെന്ന് ഞാൻ കരുതി... പക്ഷേ കാലം കടന്ന് പോകുന്തോറും മേല്പറഞ്ഞ മൂല്യങ്ങളിൽ കുറേയേധികം സുഷിരങ്ങൾ വീണുകിടക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്...
മൂല്യച്യുതിയുടെ കുഴപ്പം കൊണ്ടാണോ അതോ കൈയ്യിലിരിപ്പ് കൊണ്ടാണോ എന്നറിയില്ല... പ്രളയങ്ങളും സാംക്രമികരോഗങ്ങളും നിങ്ങളെ വല്ലാതെ വലയ്ക്കുന്നത് ഞാൻ കാണുന്നു. അതിന്റെ മൂർദ്ധന്യത്തിലെന്നോണം.... രാക്ഷസകുലത്തിന് തന്നെ അപമാനമായ കൊറോണ രാക്ഷസി ഇന്ന് എന്റെ ജനങ്ങളെ ഭീതിദമാം വിധം ഗ്രസിച്ചിരിക്കുന്നു... ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്നു. ഇതിനെല്ലാം പുറമേ... നിങ്ങൾ... പ്രജകളെ വിഡ്ഢികളാക്കി... ഭംഗിയുള്ള വാഗ്ദാനങ്ങൾ നൽകി രാഷ്ട്രീയക്കാർ സ്വന്തം കീശ വീർപ്പിച്ച് നിങ്ങളെ ഭരിച്ച് മുടിക്കുന്നു... മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് നിങ്ങളെ തമ്മിൽ വേർതിരിക്കാൻ ജാതിമതക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു...
ഈ ജാതിമതക്കോമരങ്ങളെയും കപടരാഷ്ട്രീയക്കാരേയും നിങ്ങളുടെ നാലയലത്ത് മാത്രമല്ല നിങ്ങളുടെ മനസ്സിലും കയറ്റില്ലെന്ന് നിങ്ങൾ ഈ ഓണത്തിന് പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ താളം തെറ്റിക്കാത്ത വികസനങ്ങൾ മാത്രമേ ഇനിമുതൽ നിങ്ങൾ ചെയ്യാവൂ... സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ദാനധർമ്മങ്ങളുടെയും പൊരുൾ ഈ ഓണം മുതൽ നിങ്ങളുടെ ജീവിതവ്രതമായിരിക്കട്ടെ. നിങ്ങളുടെ അടുത്ത തലമുറകളോരോന്നും ഈ മൂല്യങ്ങളെ വാഴ്ത്തിപ്പാടട്ടെ...
ഈ പറഞ്ഞ പ്രകാരം നിങ്ങളോരോരുത്തരും തീരുമാനമെടുത്താൽ... നിങ്ങൾ അധികകാലം ഭയപ്പെടേണ്ടതില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ഈ ഓണം മുതൽ പതിനൊന്ന് ഞാറ്റുവേലകൾ കഴിയുമ്പഴേക്കും കൊറോണ രാക്ഷസിയെ പിടിച്ച് കെട്ടി സുതലത്തിൽ കൊണ്ടുപോയി കഴുവിലേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു.
ഭരണഘടനയിലെ സോഷ്യലിസത്തിന് ഉപരിയായി... മാവേലിയുടെ സോഷ്യലിസമാകട്ടെ ഇനി മുതൽ നിങ്ങളുടെ മുദ്രാവാക്യം... മാസ്ക് ഇല്ലാതെ... നമുക്ക് അടുത്ത വർഷം വീണ്ടും കാണാം... ജയ് കേരളം !
Note: This message was scripted for Mahabali's message as part of
KeralaAssociation GreaterWashington
's 2020 online Onam program called 'Onavarnangal' as requested by KAGW's entertainment head, Sunanda Gopakumar. This message was delivered by Mr Praveen Kumar who appeared as Mahabali during the Online Onam festival (In the above image).

2019 ഫെബ്രുവരി 9, ശനിയാഴ്‌ച

ബ്ലൗസ് ട്രബ്ൾ


"നമസ്കാരം സുഹൃത്തുക്കളേ... എല്ലാവർക്കും നാരായത്തിന്റെ നമോവാകം... പതിവിന് വിപരീതമായി, എന്റെ സുഹൃത്ത് ഗോപുവാണ് ഇന്ന് നിങ്ങളോട് ഒരു കഥ പറയാൻ വരുന്നത്... ഞാൻ അദ്ദേഹത്തിന് മൈക്ക് കൈമാറാം... അദ്ദേഹത്തിന്, ആദ്ദേഹത്തിന്റെ ഭാഷയിൽ പറയാനുള്ളത് ദയവായി കേൾക്കുക..."

"നമസ്കാരം... എന്റെ പേര് ഗോപു... ഒരു ബ്ലൗസ്, എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ചാണ് പറയാൻ വരുന്നത്.. ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞേക്കാം. തലവാചകം കണ്ട് ആരും വേണ്ടാത്തതൊന്നും ചിന്തിച്ച് തല പുണ്ണാക്കരുത്... കേട്ടോ.. ചിലപ്പോൾ 'ഗ്യാസ് ട്രബ്ൾ' എന്നത് 'ബ്ലൗസ് ട്രബ്ൾ'  ആയി തെറ്റി എഴുതിപ്പോയതാണോ എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം. സത്യത്തിൽ അങ്ങനെയല്ല... പിന്നെ, ആരുടെയെങ്കിലും ഉണങ്ങാനിട്ട ബ്ലൗസ് കാക്ക കൊത്തിക്കൊണ്ട് പോയതായിരിക്കുമോ, ഭാര്യയുടെ തയ്ച്ച് കിട്ടിയ ബ്ലൗസിന് ഇറക്കം കുറഞ്ഞതായിരിക്കുമോ, , ആരുടെയെങ്കിലും മുന്നാലെയുള്ള പെണ്ണ്, തിരക്ക് പിടിച്ച് ബസ്സിൽ കയറുമ്പോൾ, അവളുടെ ബ്ലൗസ് സൈഡിൽ കൊളുത്തിക്കീറിയത്,  സംശയിച്ച്  പ്രശ്നമായതായിരിക്കുമോ  എന്നൊക്കെയുള്ള അന്തഃർധരാമുൻവിധികളോടെ കഥയെ നിങ്ങൾ സമീപിക്കുന്നതിൽ ഞാൻ കുറ്റം പറയില്ല. ഉദ്വേഗഭരിതമായ ആകാംഷാപ്രതീക്ഷകൾ കഥ കേൾക്കുമ്പോൾ തീർച്ചയായും ഉണ്ടാകണം. പക്ഷേ, ബ്ലൗസെന്ന് കേട്ടയുടനെ ചില ആക്രാന്തമുഗ്ദ്ധലാവണ്യചിന്തകളുമായി ചെന്തമിഴിൽ ചിന്തിക്കുന്നവരുടെ ചന്തിക്ക്, നല്ല ചന്തത്തിൽ, ചാന്ത് വടി കൊണ്ട്, ചോര ചിന്തിയ പോലെ, ചെന്താമര വിരിയിക്കാൻ, ചന്തയിൽ നിന്നൊരാളെ ഞാൻ ഏർപ്പാട് ചെയ്യും. പറഞ്ഞില്ലെന്ന് വേണ്ട. ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് കരുതി, എന്തെങ്കിലും ചിന്തിച്ച് കൂട്ടരുത്. അത് ശരിയല്ലല്ലോ.. അല്ലേ.. നല്ലപോലെ സഭ്യമായി, അശ്ലീലമൊന്നുമില്ലാത്ത, എന്നാൽ അനുഭവിച്ചവന്, മറക്കാത്ത അനുഭവം സമ്മാനിച്ച  ഒരു കഥയാണ് പറയാൻ പോകുന്നത്.  ജാഗ്രതൈ !! അപ്പോൾ കഥയിലേക്ക് കടക്കാം.

സംഭവം നടന്നിട്ട് അഞ്ചാറ് കൊല്ലങ്ങളായി. ഞാനും കുടുംബവും അന്ന് മേരിലാന്റിലെ ക്രോഫ്റ്റൺ എന്ന സ്ഥലത്തെ ഒരു അപ്പാർട്മെന്റിലാണ് താമസം. ഒരു ദിവസം രാത്രി, ഞങ്ങളൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷം, മയക്കത്തിലേക്ക് വഴുതി വീഴാൻ പോകുന്ന സമയം. എന്റെ മൊബൈൽ ഫോൺ ചിലക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ചിലക്കുന്ന ഫോണിനെക്കണ്ടാൽ എനിക്ക് പ്രാന്താകും... ഞാൻ മൈൻഡ് ചെയ്യാറില്ല... 'കുറച്ച് നേരം ചിലച്ചിട്ട് തനിയെ അടങ്ങിക്കോളും' എന്ന ഫിലോസഫിയാണ് എന്റേത്.

"നിങ്ങൾക്ക് അങ്ങനെ, എങ്ങനെ ചിന്തിക്കാൻ കഴിയുന്നു, ഇവിടെ നിന്ന് തന്നെയോ, അല്ലെങ്കിൽ നാട്ടിൽ നിന്നോ മറ്റോ അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കുന്നതാണെങ്കിലോ" എന്നൊക്കെയുള്ള ഭാര്യയുടെ ഭയാശങ്കകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. 'രാത്രി ഉറങ്ങാൻ കിടന്നാൽ ആർക്കും അത്യാവശ്യങ്ങൾ പാടില്ല'' എന്ന ഫിലോസഫി, ഞാനപ്പോൾ  ചിന്തയിലൂടെ പ്രയോഗിക്കും. പൊതുവേ, കിടന്നാലൊന്ന് ഉറങ്ങിക്കിട്ടാൻ നല്ല സമയമെടുക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് മൊബൈലിന്റെ ചിലപ്പ്. പ്രാന്ത് വരാതിരിക്കുമോ?  ഞാൻകേട്ട ഭാവം നടിച്ചില്ല.

'തലയിണയിൽ തലതട്ടിയാലുടനെ മയക്കം' എന്ന പോളിസിയിൽ, മുഖത്തിന്റെ വാതിൽ തുറന്ന് അന്തരീക്ഷശുദ്ധീകരണം നടത്തിക്കൊണ്ട്, മോട്ടോറിന്റെ ക്രമീകരിച്ച രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് കൊണ്ട്, മോഹനനിദ്രയിലാണ്ട് കിടന്ന ഭാര്യ, മൊബൈലിന്റ ചിലപ്പ് കേട്ട്, സ്ഥലകാലവിഭ്രാന്തിയോടെ സടകുടെഞ്ഞെഴുന്നേറ്റു.  "നിങ്ങളിത് കേൾക്കുന്നില്ലേ മനുഷ്യാ, മനുഷ്യനെ മര്യാദക്കൊന്നുറങ്ങാനും സമ്മതിക്കില്ല....പണ്ടാരം..." എന്നൊക്കെ പിറുപിറുക്കുന്നുണ്ട്. ഞാനിതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല... 'ഹിഹിഹി...' എന്ന് ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ ചരിഞ്ഞ് കിടപ്പാണ്...

സാധാരണയായി രാത്രിയിൽ, ഉറങ്ങാൻ കിടന്നതിന് ശേഷം  ഫോൺ ശബ്ദിച്ചാൽ, എന്റെ സഹധർമ്മിണിക്ക് ഭയാശങ്കകൾ കൂടും... ഒറ്റച്ചിന്തയിൽത്തന്നെ മരണസങ്കടവേലിയേറ്റസുനാമിത്തിരകളടങ്ങിയ  ഒരു ട്രാജഡി സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കളയും. വേറൊരുതരത്തിൽ പറഞ്ഞാൽ, നമ്മുടെ നാട്ടിൽ പണ്ട് 'കമ്പി വന്നു' എന്ന് പോസ്റ്റുമാൻ വന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ചില ചിന്തകൾ പോലെ.

ഭാര്യ പിറുപിറുത്തുകൊണ്ട് ഒന്നെഴുന്നേറ്റിരുന്നു... മുടിയും കെട്ടി, ലൈറ്റും ഇട്ട് "നാട്ടിൽ നിന്നായിരിക്കും" എന്നും പറഞ്ഞു കൊണ്ട്, ഫോണിന്റെ അടുത്തേക്കൊരു ചാട്ടമോ ഓട്ടമോ എന്തോ ആയിരുന്നു. അപ്പഴേക്കും ഫോൺ മൂന്നാമതും ചിലച്ച് അടങ്ങിയിരുന്നിരുന്നു. ഫോണെടുത്ത് നോക്കി പറഞ്ഞു... "ഓ... ഏതോ സിന്ധുവാണ്.. ഇവർക്കൊന്നും ഉറങ്ങണ്ടേ.. വിളിക്കാനൊന്നും വേറൊരു സമയോം കിട്ടിയില്ലേ.. ? തിരിച്ച് വിളിക്കണോ?"

സിന്ധുവോ? ഞാൻ മനസ്സിലോർത്തു ഇതെന്തിനാണ് ഇവളിപ്പം വിളിക്കുന്നത് ?

"ഏത് സിന്ധുവാ...? "

എന്റെ മനസ്സിൽ ആകെ ഒരു സിന്ധുവേ ഉള്ളൂ.. അത് ന്യൂയോർക്കിലുള്ള  എന്റെ ഒരു  കസിൻ (കസിൻ എന്നൊക്കെപ്പറഞ്ഞാൽ... നേരിട്ടുള്ള മാതൃ-പിതൃ കസിനല്ല.. കുറച്ച് വളവുകളും തിരിവുകളുമുള്ള കസിൻ ബന്ധമാണ്.. എന്നാലും ഇടപെടലുകൾ കൊണ്ട് അടുത്ത ബന്ധമാണ്) സിന്ധുവാണ്. അവളെന്തിനാണ് ഈ പാതിരാത്രി വിളിക്കുന്നത്?

"മോഹനേട്ടന്റെ* സിന്ധു ആയിരിക്കും... അല്ലാതെ വേറെയാരാ...."
"അവിടെയെന്തെങ്കിലും.... നാട്ടിലാർക്കെങ്കിലും..... എന്തെങ്കിലും..." ഭാര്യ പകുതിക്ക് നിർത്തി.

"എന്തെങ്കിലും സീരിയസ്സാണെങ്കിൽ വീണ്ടും മൊബൈൽ റിങ് ചെയ്യും.. നീ സമാധാനത്തിൽ അടങ്ങിക്കിടക്ക്"  ഞാൻ കുഴഞ്ഞുമറിഞ്ഞമട്ടിൽ മൊഴിഞ്ഞു. ഭാര്യയുടെ ശ്വാസമിടിപ്പിന്റെ പെരുമ്പറ ശബ്ദം  ഒഴിവാക്കിയാൽ, പൂർണ്ണ നിശ്ശബ്ദത...

"ക്രീം... ക്രീം..." മൊബൈൽ നാലാമതും ചിലച്ചു. ഞാൻ തന്നെ എഴുന്നേറ്റു. ഭാര്യയും എഴുന്നേറ്റു. ഞാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല.. നേരെ കാൾ ആക്സെപ്റ്റ് ചെയ്തു.

"ഹലോ... ഹാ.. സിന്ധൂ... എന്താ.... ഈ സമയത്ത്?"
"ഹലോ.... ആ..  ഇതാരാ..."

ഹേ.. ഇതെന്ത് കഥ.... സിന്ധു എന്നെ വിളിച്ചിട്ട് എന്നോട് ചോദിക്കുന്നു.. ഞാനാരാണെന്ന്... അതും പാതിരാത്രിക്ക്... 'തേന്മാവിൻ കൊമ്പത്ത് ' എന്ന സിനിമ ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ, അതിൽ കുതിരവട്ടം പപ്പുച്ചേട്ടൻ  മോഹൻലാലിനോട് പറഞ്ഞത് പോലുള്ള ഒരു ഡയലോഗ് ഞാൻ സിന്ധുവോട്  കാച്ചിയേനെ...

 "സിന്ധൂ.. ഇത് ഗോപു ആണ്... മെരിലാന്റിലെ... പഴയേടത്തെ അനന്തൻമാഷിന്റെ മോൻ... പ്രേമേച്ചിയുടെ വല്യമ്മയുടെ മോന്റെ മോൻ..."

വന്നു വന്ന് പാതിരാത്രിയിൽ സിന്ധു പിച്ചും പേയും മറ്റോ പറയുകയാണോ എന്ന സംശയത്താലാണ് അത്ര നീട്ടി വിസ്തരിച്ച് ബന്ധം പറഞ്ഞ് അവളുടെ സംശയനിവാരണം നടത്താൻ ശ്രമിച്ചത്. പക്ഷെ അവൾക്ക് എന്നെ ഉടനെത്തന്നെ പിടികിട്ടി.

"ഓ.. ഗോപേട്ടനായിരുന്നോ?... ഉം.... ഉം.... അത്.... പിന്നെ...."

എനിക്കും സംശയമായി.. ഇത് ഞാൻ തന്നെയല്ലേ.... അല്ല ഞാൻ തന്നെയാണ്.... അവൾ എന്തോ പരുങ്ങുന്നത് പോലെ...

"എന്താ... ഈ നേരത്ത്... വിളിക്കാൻ മാത്രം എന്തുണ്ടായി?"
"ഉം... അത്...."

പാതിരാത്രി വിളിച്ചിട്ടും സിന്ധു കാര്യം പറയാൻ പരുങ്ങുന്നത് കണ്ട് എന്റെ നല്ലപാതിയുടെ ചങ്ക് മിടിക്കുന്നത് ഉച്ചസ്ഥായിയിലായി... സത്യത്തിൽ എന്റെ ചങ്കും പതുക്കെപ്പതുക്കെ കെട്ട്യോളുടെ ചങ്കിന്റെ താളത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് ഞാനും ഭയന്നു.

"കാര്യം പറയ് സിന്ധൂ...."
"അത് പിന്നെ ഗോപേട്ടാ.... അത്... ഞാനെപ്പഴാ നിങ്ങൾക്ക് ബ്ലൗസ് തന്നത്?"

'എന്റമ്മേ...' ഞാൻ ഇന്നസെന്റിനെ ഓർത്ത് പോയി...  ഇവളെന്താ ഈ പറയുന്നത്? ബ്ലൗസോ? എന്ത് ബ്ലൗസ്...? ആരുടെ ബ്ലൗസ്.. ?

അത് വരെ എന്റെ ചെവിക്കരികിൽ ചെവി പിടിച്ച് നിന്ന്, അപ്പുറത്ത് നിന്ന് പറയുന്നത് കാതോർത്തിരുന്ന ഭാര്യയുടെ ഭാവം ഒന്ന് മാറി... അവൾ എന്നോട് ആംഗ്യഭാവത്തിൽ ശബ്ദം താഴ്ത്തിഉത്തരവിട്ടു:

"സ്പീക്കറിലിട്... സ്പീക്കറിലിട്...."

ഞാൻ തികച്ചും ത്രിശങ്കുവിലാണ്.... സിന്ധു പറയുന്നത് കേൾക്കാനോ... സ്പീക്കറിലിടണോ... ഈ ബ്ലൗസ്, ആരുടെ ബ്ലൗസാണ്... അറിയാതെ ഞാൻ.... എന്തെങ്കിലും.... ആകപ്പാടെ  കൺഫ്യൂഷൻ.... എന്തായാലും എന്റെ മനസ്സിൽ ആ സമയത്ത് ഒളിക്കാനായിട്ട് കാരണങ്ങളൊന്നും തോന്നാഞ്ഞത് കൊണ്ടും ഭാര്യയുടെ ഭാവമാറ്റത്തെ പേടിച്ചും അറിയാതെ വിരൽ സ്പീക്കർ ഫോൺ ബട്ടണിൽ അമർന്നു...

"ഏത് ബ്ലൗസിന്റെ കാര്യമാണ് സിന്ധൂ നീയീ പറയുന്നത്? "
"ഗോപേട്ടനല്ലേ ഇങ്ങോട്ട് വിളിച്ച് പറഞ്ഞത്.. രണ്ട് ബ്ലൗസുകൾ ജനീഷിന്റെയടുത്ത് കൊടുത്ത് വിട്ടിട്ടുണ്ട്... റീനക്ക് കൊടുക്കണം ന്നോ മറ്റോ ഒക്കെപ്പറഞ്ഞ്...."

'അപ്പൊ സിന്ധുവിന് മാത്രമല്ല.... റീനക്കും..... ബ്ലൗസ് കൊടുത്തിട്ടുണ്ട്...' ഭാര്യയുടെ മുഖം കണ്ടപ്പോ, അവൾ അങ്ങനെയായിരിക്കും  ചിന്തിക്കുന്നുണ്ടാവുക എന്നാണ് എനിക്ക് തോന്നിയത്.

പാതിരാത്രി ആയത് കൊണ്ടോ, ഉറക്കച്ചടവിലായത് കൊണ്ടോ.. ഭാര്യയുടെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല... എനിക്ക് ഒരു നിമിഷത്തേക്ക് ഒന്നും ഓർമ്മ വന്നില്ല... ഒരുതരം അർദ്ധബോധാവസ്ഥയിലുള്ള മരവിപ്പ്....

"ഞാനെപ്പഴാ അങ്ങനെ നിന്നോട് വിളിച്ച് പറഞ്ഞത് സിന്ധൂ...?
"അല്ല ഞങ്ങൾ നേരിട്ട് സംസാരിച്ചില്ല... പക്ഷെ ഗോപേട്ടൻ എന്നെ വിളിച്ച് ഒരു മെസ്സേജ് ഇട്ടില്ലേ.. അതാ പറഞ്ഞത്....."

ഹാവൂ... എനിക്കിപ്പോ പിടികിട്ടി.... എന്റെ തലയിലൂടെ ഗംഗാധരന്റെ ജട ലീക്കായി ഗംഗ ഊർന്ന് ഒഴുകിയത് പോലെ ഒരു കുളിർമ്മ പടർന്നു....  പക്ഷേ ഭാര്യക്ക് ഇപ്പഴും ഒന്നും പിടികിട്ടിയിട്ടില്ലല്ലോ... ഒന്നും മിണ്ടുന്നില്ലെങ്കിലും അവൾ പലതും ഉച്ചത്തിൽ പറയുന്നുണ്ടെന്ന് എനിക്ക് തോന്നി... ഈ ബ്ലൗസ് ഞാൻ സ്ഥിരം ഉപയോഗിക്കാത്ത സാധനമായത് കൊണ്ടും... ഉറക്കച്ചടവ് കയറിയ പാതിരാത്രിയിൽ പെട്ടെന്നുണ്ടായ ചില സാഹചര്യസമ്മർദ്ദങ്ങൾ കൊണ്ടും മറ്റും... ഈ ബ്ലൗസ് സംഭവം ഞാൻ മറന്നേ പോയിരുന്നു...

"ഹ ഹ ഹാ... അതാണോ... അയ്യോ.... നിന്നെയായിരുന്നോ ഞാൻ വിളിച്ചത്.... അയ്യോ.. സത്യത്തിൽ ആള് മാറിപ്പോയതാണ് കേട്ടോ...  വേറൊരു സിന്ധു ഉണ്ട്... മാറിപ്പോയതാണ്..."

കെട്ട്യോളിപ്പഴും അന്തിച്ച് നിൽക്കുകയാണ്... ഒരു സിന്ധുവിന്റെ  കൺഫ്യൂഷൻ തീർന്നെങ്കിലും ഈ രണ്ടാമത്തെ സിന്ധു ഏതാണ്? ഈ ബ്ലൗസിന്റെ ചക്രക്കുടുക്ക് അവളെ സംബന്ധിച്ചടുത്തോളം ഇനിയും അഴിഞ്ഞിട്ടില്ല...

"ഓ.. അങ്ങനെയാണോ.... ഗോപേട്ടാ.. സത്യത്തിൽ ഞാനും പേടിച്ച് പോയി... എന്ത് ബ്ലൗസിന്റെ കാര്യമാണ് നിങ്ങള് എന്നോട് പറഞ്ഞ് വരുന്നത് എന്നാലോചിച്ചിട്ട്...."
"സോറി.. സിന്ധൂ... സത്യത്തിൽ ഞാനീക്കാര്യം തന്നെ മറന്ന് പോയിരുന്നു.. അതാ കുറച്ച് നേരത്തേക്ക് കൺഫ്യൂഷനായിപ്പോയത്  "
"സത്യത്തിൽ ഗോപേട്ടന്റെ നമ്പർ.. ഞാൻ.. എന്റെ മൊബൈലിൽ  സ്റ്റോറ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നില്ല... സജീവേട്ടനല്ലേ സാധാരണ വിളിക്കാറ്... അതുകൊണ്ട് ആരാ വിളിച്ചത് എന്ന് മനസ്സിലായില്ല... ജലദോഷം പിടിച്ചത്പോലെ ശബ്ദമായത് കൊണ്ട് എനിക്കും ആളെ മനസ്സിലായില്ല.. "
"ഓ... അത് ശരി..."
"ഒരാഴ്ചയായി ഞാൻ ഫോൺ നോക്കാറേ ഉണ്ടായിരുന്നില്ല... ഇന്ന് വൈകുന്നേരം സജീവേട്ടനാണ് ഈ മെസ്സേജ് കണ്ടത്.... സത്യത്തിൽ ഇവിടെയും കുറേ നേരത്തേക്ക് പ്രശ്നങ്ങളായിരുന്നു...."
"അയ്യോ.. എന്ത് പറ്റി... "
"സജീവേട്ടൻ ചൂടായത് പോലെയൊക്കെയായി... ആരാണ് ഞാനറിയാതെ ഈ ബ്ലൗസ് നിനക്ക് കൊടുത്ത് വിട്ടത് എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ..... ഹ ഹ.."
"എനിക്കൊന്നും അറിഞ്ഞു കൂടാന്ന് ഞാനും പറഞ്ഞു... അപ്പൊ ഈ മെസ്സേജ് വിട്ടതാരാ.. എന്നൊക്കെയായി... കുറേ ചോദ്യങ്ങളായിരുന്നു... കുറച്ചെന്തൊക്കെയോ പറഞ്ഞ് പുള്ളി ശാപ്പാടും കഴിച്ച് മേലെപ്പോയി കിടന്നു.."
"നിനക്ക് സജീവേട്ടന്റെ മുന്നിൽ നിന്ന് തന്നെ എന്റെയീ നമ്പറിൽ നേരത്തെ വിളിച്ചൂടായിരുന്നോ?"
"ആ സമയം കുട്ടികളൊക്കെ ഭക്ഷണത്തിനും മറ്റും ബഹളം വച്ചതിനാൽ പറ്റിയില്ല.... എന്തായാലും എന്റെ കൺഫ്യൂഷൻ തീർന്നു"

ഭാര്യയുടെ കൺഫ്യൂഷനാണ് ഇനി ബാക്കി.... അത് തീർത്തില്ലെങ്കിൽ....

"സോറി സിന്ധൂ.... "
"അയ്യോ എന്തിനാ സോറിയൊക്കെ... ഇവിടെയിപ്പോ ഒന്നും നടന്നില്ലല്ലോ.. ഒന്നും സംഭവിച്ചില്ലല്ലോ...."
"അത് ശരിയാ... ന്നാലും സജീവേട്ടന്... പെട്ടന്ന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... വെറുതെ ഓരോരോ പ്രശ്നങ്ങള്...."
"ആ അത് ശരിയാ.... അത് ഞാൻ പറഞ്ഞോളാം.. എന്നാലും.... ഈ ബ്ലൗസിന്റെ കഥ എന്താണ് ഗോപേട്ടാ.... ഹിഹിഹി...."

എനിക്കും അതാണ് വേണ്ടത്... ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ ഇവിടെയുള്ള ഗദ്ഗദപെരുംപറയുടെ മുഴങ്ങുന്ന കൊട്ട് നിലക്കുകയുള്ളൂ... മനുഷ്യർക്ക് ചെവി അനക്കാൻ പറ്റുകയില്ലെന്ന് എനിക്ക് നന്നായറിയാമെങ്കിലും, ക്യൂരിയോസിറ്റി മൂലം ഭാര്യയുടെ ചെവി പൂച്ചയുടെയോ പശുവിന്റെയോ ചെവി പോലെ അനങ്ങി വട്ടം പിടിക്കുന്നത് എനിക്ക് കാണാമായിരുന്നു.

"അതൊരു നീണ്ട കഥയാണ് സിന്ധൂ... എന്തായാലും സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് എനിക്ക് പറഞ്ഞല്ലേ പറ്റൂ..."

ഞാനത് അവിടെ വച്ച് തന്നെ പറഞ്ഞില്ലെങ്കിൽ സജീവേട്ടന്റെ മനോധർമ്മവിചാരത്തിൽ ഇവിടെ വേറൊരാളും വീണേക്കും.

"പറയ്... കേക്കട്ടെ.."
"ഹഹാ,.... നിനക്ക് നമുക്കിവിടെ മലയാളി അസോസിയേഷൻ ഒക്കെയുള്ള കാര്യം അറിയാലോ.. നമ്മളൊക്കെ അതിന്റെ പരിപാടികളിൽ നമ്മുടേതായ കലാപരിപാടികൾ നടത്താറുണ്ട്..."
"രണ്ടാഴ്ച മുന്നിലത്തെ 'സമ്മർ ഡ്രീംസ്' പരിപാടിയിൽ ഞാനും എന്റെ ചങ്ങാതിമാരും ഒരു സ്കിറ്റ് ആയിരുന്നു അവതരിപ്പിച്ചത്..."

ഇത്രയും കേട്ടപ്പഴേക്കും സുഖസുഷുപ്തി പൂണ്ട് സ്വപ്നരാജ്യങ്ങളിൽ വിരാജിച്ച് നടന്നിരുന്ന എന്റെ മക്കൾ പോലും ഞെട്ടിയെഴുന്നേൽക്കത്തക്കതരത്തിൽ സർവ്വ മൗനവും ഭഞ്ജിച്ചുകൊണ്ട് ഒരു ചിരിയുടെ മാലപ്പടക്കം മുഴങ്ങി... കുട്ടികൾ ഒന്നനങ്ങി വീണ്ടും ഉറങ്ങി... ഇത്രയും നേരം വീർപ്പ്മുട്ടി  ഉദ്വേഗസംഭ്രമസംഘർഷാവസ്ഥയിൽ മൗനിയായി നിന്നിരുന്ന ഭാര്യാമണിയുടെ സന്തോഷവിസ്ഫോടനമായിരുന്നു ആ കേട്ടത്. ഞാനും ആ ചിരിയിൽ അറിയാതെ പങ്ക് ചേർന്നു... സിന്ധുവും ചരിച്ചു... ഒരുതരം കൂട്ടച്ചിരി.... സിന്ധുവിന് ബ്ലൗസിന്റെ കഥ മനസ്സിലായില്ലെങ്കിലും ഇവിടെയൊരു ഐസ്ബർഗ് അടർന്ന് വീണ്, അതിന്റെ മേലെ ഒലീവില കൊണ്ട് വീശിയ കാറ്റിന്റെ തണുപ്പ് അവൾക്ക് അവിടെ അനുഭവപ്പെട്ടു കാണും. സത്യത്തിൽ എന്റെ ഭാര്യക്ക് ഈ വഹ എല്ലാകാര്യങ്ങളും എന്നേക്കാൾ ഓർമ്മയുണ്ടായിരിക്കാറുള്ളതാണ്. ഈ സിന്ധു അല്ല ആ സിന്ധു എന്ന് മനസ്സിലായപ്പോൾ തന്നെ ഭാര്യാമണിക്ക് സ്പാർക്ക് കിട്ടേണ്ടതായിരുന്നു... പക്ഷേ... എന്തോ... തികച്ചും അപ്രതീക്ഷിതമായി അവളുടേതല്ലാത്ത ബ്ലൗസിനെക്കുറിച്ച് പാതിരാത്രിയിൽ കേട്ടത് കൊണ്ടാണോ...  എന്റെ മാനസിക ചുറ്റിക്കളികളെപ്പറ്റി നല്ലധാരണയുള്ളത് കാരണമാണോ എന്നറിയില്ല.... അവൾ സിന്ധുക്കളെ  ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ കുരുങ്ങിപ്പോയി....  രണ്ടാമത്തെ സിന്ധുവിനെ പുതുതായി പരിചയപ്പെട്ട് വരുന്ന സമയമായതിനാൽ, ചിലപ്പോൾ ആ സിന്ധു എന്റെ ഭാര്യയുടെ ഹാർഡ് ഡിസ്‌കിൽ സ്റ്റോറായിക്കാണാതിരിക്കാനും സാധ്യതയുണ്ട്...

"ഓ.. ആ ബ്ലൗസ് ആണോ?...." ഭാര്യ തേനൂറും ഭാവത്തിൽ മൊഴിഞ്ഞു.
"അതെ.. അല്ലാതെ ഞാൻ ഏത് ബ്ലൗസെടുത്തിടാനാണ്?.." ഞാനെന്റെ മുഖഭാവം ഒന്ന് മാറ്റി.. എന്നെക്കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ....
"നിങ്ങള് ബ്ലൗസിന്റെ കഥ പറയ് ഗോപേട്ടാ....എനിക്കൊന്നും മനസ്സിലായില്ല..."
"ആ... സിന്ധൂ... ഹഹ..ഹാ.. നമ്മൾ കഴിഞ്ഞ പരിപാടിക്കൊരു സ്കിറ്റ് ചെയ്തു എന്ന് പറഞ്ഞില്ലേ?... ഒരു തമാശ നാടകം... അതിൽ ഞാനും എന്റെ വേറൊരു സുഹൃത്തും രണ്ട് പഴയകാല ക്രിസ്ത്യാനി പെണ്ണുങ്ങളുടെ വേഷമായിരുന്നു കെട്ടിയത്.. ചട്ടയും മുണ്ടും.  അതിന് വേണ്ടിയുള്ള ഇറക്കമുള്ള ബ്ലൗസ് ആണ് താരം.... "
"ഓ.. നിങ്ങൾ പെൺ വേഷം കെട്ടിയോ?.... ഹഹ ഹാ... എന്നിട്ട്..?"
"അതെ.. പെൺ വേഷം കെട്ടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാലോ.. ഹഹ... ഹും... ആ രണ്ട് ബ്ലൗസുകൾ റീന എന്ന ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നായിരുന്നു  ഞങ്ങൾ തരപ്പെടുത്തിയത്... സ്കിറ്റ് കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത്, അവൻ സ്കിറ്റിന് വേണ്ടിയിട്ട ബ്ലൗസ് എന്റെയടുത്ത് തന്നു..."
"ഉം...ഉം"
"അങ്ങനെ ആ രണ്ട് ബ്ലൗസുകളും റീനയുടെ അടുത്ത് തിരിച്ചെത്തിക്കാനുള്ള വഴി നോക്കിയിരിക്കയായിരുന്നു ഞാൻ.. റീനയുടെ വീട് കുറച്ച് ദൂരെയാണ്"
"പരിപാടിയുടെ അന്ന് തന്നെ തിരിച്ച് കൊടുത്താൽ മതിയായിരുന്നു.. പക്ഷേ പല തിരക്കിനിടയിലും സാധിച്ചില്ല..."
"ഉം.. ഉം... എന്നിട്ട്...?"
"റീനക്ക് പെട്ടെന്നെന്തോ.. വേറൊരു പരിപാടിക്ക്, മാർഗ്ഗം കളിക്കോ മറ്റോ ഈ ബ്ലൗസിന്റെ ആവശ്യം വന്നു. റീനയുടെ ഓഫീസിൽ ഒരു 'സിന്ധു സജീവ്' ജോലി ചെയ്യുന്നുണ്ട്. ആ സിന്ധുവിന്റെ കൈയ്യിൽ സാധനം എത്തിച്ചാൽ മതിയെന്ന് പറഞ്ഞു..."
"ഉം.. ഉം.... ഹ ഹ ഹാ... മനസ്സിലായി മനസ്സിലായി... ഹ ഹാ..."
"ആ... അങ്ങനെയിരിക്കെയാണ് ഇവിടത്തെ സിന്ധുവിന്റെ അയൽവാസിയെ ഞാൻ വേറൊരു പരിപാടിക്ക് കണ്ടുമുട്ടുന്നത്...  കാറിൽ ത്തന്നെ ബ്ലൗസ് കിടപ്പുള്ളതിനാൽ, ബ്ലൗസെടുത്ത് സിന്ധുവിന്റെ സുഹൃത്തായ ജനീഷിന് കൊടുത്തു... സിന്ധുവിനെ ഏൽപ്പിക്കാൻ ഏർപ്പാടാക്കി..."
"ഉം.. ഉം... ഹഹ ഹാ... അപ്പൊ ആ സിന്ധുവാണെന്ന് വിചാരിച്ചാണ് എന്നെ വിളിച്ചത് അല്ലെ?"
"അതെ... യതേ... പറ്റിപ്പോയതെന്താണെന്ന് വച്ചാൽ... നിന്റെ കണവനും സജീവാണ്.. ഈ പറഞ്ഞ പുതിയ സിന്ധുവിന്റെ കണവന്റെ പേരും സജീവാണ്.... നിങ്ങളുടെ രണ്ടാളുടെ പേരും എന്റെ മൊബൈലിൽ 'സിന്ധു സജീവ്' എന്നാണ് സ്റ്റോർ ചെയ്തിട്ടുള്ളത്....
"ഓ... ഓ... ഹഹ ഹാ....."
"ഒന്ന് Sindhu Sajeev മറ്റേത് Sindhu Sajiv... ഇതിൽ ഏത് സിന്ധുവാണ് നീയെന്ന് എനിക്കറിഞ്ഞൂടായിരുന്നു.... 'sin..' എന്ന് സെർച്ച് ചെയ്തപ്പോ കിട്ടിയ ആദ്യത്തെ പേരിൽ മറ്റൊന്നും ആലോചിക്കാതെ, ഒരു സംശയവുമില്ലാതെ വിളിച്ചതാണ്... മാത്രോമല്ല... വോയിസ് മെയിലിൽ പോകുന്നതിന് മുന്നേ നിന്റെ റെക്കോർഡഡ് ശബ്ദവും കേട്ടില്ല.. അതുകൊണ്ട്, ഞാൻ എനിക്ക് പറയേണ്ടത് VM  ആയി  വിട്ടു...... അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല..."

സിന്ധു അട്ടഹസിച്ച് ചിരിക്കുകയായിരുന്നു... സമയം രാത്രി പന്ത്രണ്ടര...  അവളുടെ ചിരി കേട്ട് ഉറക്കത്തിൽ നിന്ന് സജീവേട്ടനും എഴുന്നേറ്റ് വന്നു....

"സജീവേട്ടൻ എഴുന്നേറ്റു വരുന്നുണ്ട്..."
"സജീവേട്ടന് ഫോൺ കൊടുക്ക്... "
"സ്പീക്കർ ഫോണിലാണ്...."
"ഹലോ ഗോപാ.. ആ.. എന്താ നടന്ന് കൊണ്ടിരിക്കുന്നേ..."
"സജീവേട്ടാ.. അതെന്റെ ബ്ലൗസായിരുന്നു കേട്ടോ...ബ്ലൗസിന്റെ ശരിയായ കഥ സിന്ധു പറയും.. എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്... ഇപ്പോ പാതിരയായില്ലേ... ബാക്കി നമുക്ക് പിന്നെപറയാം... ശരി ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ് സിന്ധൂ..."
"ആ ആ.. എന്നാ അങ്ങനെയാവട്ടെ... ഗുഡ് നൈറ്റ്.."
"ഗുഡ് നൈറ്റ് ഗോപേട്ടാ.. ഗുഡ്നൈറ്റ് നിഷാ...."

ലൈറ്റുമണച്ച് വീണ്ടും ഉറങ്ങാൻ കിടന്നതേയുണ്ടായിരുന്നുള്ളൂ... അന്തരീക്ഷത്തിന് ആ സമയം, ബാരോമീറ്ററിൽ, മർദ്ദം വളരെ കുറവായതായി തോന്നി...  അപ്പോഴേക്കും എന്റെ ഇടത് ഭാഗത്ത് സംസാരദ്വാരമുപയോഗിച്ചുള്ള അന്തരീക്ഷശുദ്ധീകരണം വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു... അഭൗമസുഗന്ധസൗഭകസ്വപ്നങ്ങളിലേക്ക് പറന്നുയർന്നിരിക്കുന്നു... വളരെ ശാന്തമായി... ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ  !! പിന്നെ മറ്റൊന്നുമാലോചിക്കാതെ  ഞാനെന്റെ കാടൻ ചിന്തകളിലേക്കും കയറിപ്പോയി !!!

ഞാൻ പറയാൻ വന്ന കഥ ഇവിടെ തീർന്നു. അതുകൊണ്ട് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക.. ഒന്ന്, ഒരേ പോലെ പേരുള്ളവരെ (പ്രത്യേകിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും പേര് ഒരേപോലുള്ളവരെ), ഒന്നുകിൽ അങ്ങനെയുള്ളവരെ കൂടെക്കൂട്ടരുത്... അല്ലെങ്കിൽ ഉറക്കത്ത് പോലും അവരെ തിരിച്ചറിയാൻ നിങ്ങളുടെ മൊബൈലിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കുക... രണ്ട്, ആണുങ്ങൾ ബ്ലൗസ് എടുത്ത് കളിക്കരുത്... മൂന്ന്, ജലദോഷം പിടിച്ച് ശബ്ദം മാറിയിട്ടുണ്ടെങ്കിൽ, ആർക്കും വോയിസ് മെസ്സേജ് അയക്കരുത് !! എന്റെയീ കഥ നിങ്ങളോട് പറയാൻ അരങ്ങൊരുക്കിത്തന്ന നാരായത്തിന് നന്ദി. മൈക്ക് തിരിച്ച് നാരായത്തിനെ ഏല്പിക്കാം... "

അനുവാചകരേ... ഈ കഥ കേട്ടവർ ഇനി പറയൂ... ഇത്തരം അനുഭവം നിങ്ങൾക്കാണ്  ഉണ്ടായതെങ്കിൽ, കഴിഞ്ഞ ആഴ്ച ഞാനെഴുതിയ  'നാമജോഡിസന്ദേഹം' (ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം) നിങ്ങളാണെങ്കിലും എഴുതിപ്പോകില്ലേ?

***

കുറിപ്പ്: ഈ കഥയ്ക്ക്, ഒരു സംഭവകഥയുടെ പ്രചോദനം ഉണ്ടെങ്കിലും, ഇതിൽ വിവരിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും അതേപടി യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ  ചെയ്യുന്നുണ്ടെങ്കിൽ, അത്, ചില സംഭവങ്ങൾ, കഥാകൃത്ത് , കഥാഗതിക്കനുസരിച്ച്  തികച്ചും  യാദൃശ്ചികമായി, അദ്ദേഹത്തിൻറെ മനോധർമ്മത്തിനനുസരിച്ച്  കൂട്ടിച്ചേർത്തത് കൊണ്ട് മാത്രമാണ് !! അഞ്ച് മിനിറ്റിനുള്ളിൽ നടന്ന, മേല്പറഞ്ഞത് പോലുള്ള സംഘർഷങ്ങളൊന്നുമില്ലാതെ നടന്ന ഒരു ഫോൺ സംഭാഷണത്തെ, കഥാകൃത്ത്, അദ്ദേഹത്തിൻറെ ചിന്താപ്രക്രിയയിലൂടെ പൊലിപ്പിച്ചെടുത്തതാണ് ഈ കഥ.

* സിന്ധുവിന്റെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് മോഹൻ.


2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

വഴിതെറ്റിയ മാവേലി - ഹ്രസ്വചലച്ചിത്രം

കൊല്ലവർഷം 1191 (ആംഗലേയ വർഷം - 2015) ലെ ഓണാഘോഷത്തിന്, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്റ്റണിന്റെ (KCSMW) നേതൃത്വത്തിൽ നടന്ന കലാപരിപാടികളുടെ അവതരണാരംഭത്തിന്റെ ഭാഗമായി ഞങ്ങൾ കൂട്ടുകാർ, വളരെ ധൃതിപ്പെട്ട് ഒരുക്കിയ ഒരു ഹ്രസ്വചലച്ചിത്രം - വഴിതെറ്റിയ മാവേലി.

നമുക്ക്, മുൻപ് തീരെ പരിചയമില്ലാതിരുന്ന 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത ഉപയോഗിച്ച് എങ്ങനെ ഒരു ഹ്രസ്വചലച്ചിത്രം ഒരുക്കാം എന്ന ചിന്തയുടെ ഒരു ആവിഷ്കാരം കൂടിയായിരുന്നു ഈ സംരഭം. ഉറക്കമൊഴിച്ച് 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത എന്ന ഭൂതത്തെ കൈപ്പിടിയിലൊതുക്കിയ സുരേഷിന് അഭിനന്ദനങ്ങൾ ! ഞങ്ങളുടെ പിഴവുകൾ ദയവായി പൊറുക്കണമെന്ന അപേക്ഷയോടെ...

തിരക്കഥ / സംവിധാനം: പ്രസാദ് നായർ
ക്യാമറ / ചിത്രസന്നിവേശം: സുരേഷ് നായർ 

അഭിനേതാക്കൾ: വസന്ത് നമ്പ്യാർ(മഹാബലി), വേണുഗോപാലൻ കോക്കോടൻ (ശുക്രാചാര്യർ), സാജു കുമാർ (കള്ളു കുടിയൻ), ജിഷ രവീന്ദ്രൻ (നാടൻ സ്ത്രീ), അനിൽ നായർ (സാഹിത്യകാരൻ)



2014 ഡിസംബർ 14, ഞായറാഴ്‌ച

എന്തിരൻ (മൈം)

 2014 ഡിസംബർ 13 ന് വാഷിംഗ്റ്റണ്‍ ഡി സി യിൽ വച്ച് നടന്ന കെ എ ജി ഡബ്ല്യു - കെ സി എസ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് പരിപാടികളുടെ ഭാഗമായി ഞങ്ങൾ സുഹൃത്തുക്കൾ ഒരുക്കിയ ഒരു മൈം കലാരൂപം.

ആശയം, തിരക്കഥ, സംവിധാനം: സാജു കുമാർ

അരങ്ങത്ത്: ശ്രീജിത്ത്‌ നമ്പ്യാർ(തൊഴിൽ ദായകൻ), പ്രബീഷ് പിള്ള (മുഖ്യ തൊഴിലാളി), സാജു കുമാർ(തൊഴിലാളി) എന്നിവരെ കൂടാതെ ഞാനും(യന്ത്ര മനുഷ്യൻ).



'ടൈപ്പ്' ചെയ്യപ്പെട്ട സ്ഥിരം പരിപാടികളിൽ നിന്ന് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഒരുക്കിയ ഈ പരിപാടി നിങ്ങൾ ആസ്വദിക്കുമെന്ന് കരുതട്ടെ. ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമെങ്കിലും, സാജു കുമാറിന്റെ സംവിധാന വീക്ഷണകോണിന്റെ ആഴം വിളിച്ചറിയിക്കുന്നതായിരുന്നു ഈയ്യൊരു സംരംഭം.

2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

മലയാളമേ സ്വരരാഗമേ - KAGW THEME SONG

ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തിൽ നടക്കുമെന്ന് ഞാനെന്റെ വിദൂര സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഭാഗ്യത്തിന്റെ ബലത്തിൽ മാത്രംഈയൊരു വലിയ ലോകത്ത് എനിക്ക് വേണ്ടി കരുതിയ ചെറിയ ഒരു പാട്ടാണ് ഇത്. കാരണം എന്നേക്കാൾ കഴിവുള്ള എത്രയോ എഴുത്തുകാരിവിടെ ഉണ്ടാവുമ്പോൾ എനിക്കുതന്നെ ഈ നറുക്ക് വീഴേണ്ടിയിരുന്നില്ല.


ഈ പാട്ടിന്റെ ആദ്യത്തെ രംഗാവതരണം ചുവടെ:

2013 ലെ  കെ. എ. ജി. ഡബ്ല്യൂ വിന്റെ കേരള ദിനാഘോഷംനവംബർ രണ്ടിന് മേരിലാന്റിലെ ബെത്തസ്ഡയിൽ വച്ചായിരുന്നു നടന്നത്. അവിടെ വച്ച് കെ. എ. ജി. ഡബ്ല്യൂ വിന്റെ മുൻ അദ്ധ്യക്ഷനായിരുന്ന ശ്രീ. രജീവ് ജോസഫ്‌, എന്നോട് ഭാവനാപരമായ, വളരെ പുരോഗമനപരമായ ഒരു ആശയം അവതരിപ്പിക്കുയുണ്ടായി. അതെന്തായിരുന്നു എന്ന് വച്ചാൽ കെ. എ. ജി. ഡബ്ല്യൂ വിന് അവരുടെതായ ഒരു ആശയഗാനം [ഒരു ആൻഥം (Anthem) രീതിയിൽ ] ഉണ്ടാക്കുവാനുള്ള താൽപര്യമായിരുന്നു. എഴുതിക്കിട്ടിയാൽ ശ്രീമാൻ സാജൻ അത് ചിട്ടപ്പെടുത്തുമെന്നും അറിയിച്ചു. 2013 ലെ  ഓണപ്പരിപാടികൾക്ക്,  അതിന്റെ ആശയങ്ങൾ ചിട്ടപ്പെടുത്തുന്നതിനിടയിൽ കണ്ട പരിചയം മാത്രമേ സാജനുമായി ഉണ്ടായിരുന്നുള്ളൂ.

മറുനാടാൻ മലയാളിയുടെ വീക്ഷണ കോണിലൂടെ മലയാളത്തെയും കേരളത്തെയും സംബന്ധിച്ച് ഹ്രസ്വമായിഈണത്തിൽ ഒരു ഗാനം, അതായിരുന്നു വേണ്ടിയിരുന്നത്. 2013 ലെ ക്രിസ്തുമസ്സ് ആഘോഷത്തിന് പറ്റില്ലെങ്കിൽ 2014 ലെ വേനൽക്കാല ആഘോഷത്തിനെങ്കിലും തയ്യാറായാൽ നന്നായിരുന്നു എന്നറിയിച്ചു. ഞാൻ എന്റേതായ രീതിയിൽ ശ്രമിക്കാമെന്നുംഎന്നാലും മറ്റുള്ള ആരോടെങ്കിലും കൂടെ എഴുതാൻ പറഞ്ഞ്കൂട്ടത്തിൽ മികച്ചത് എടുക്കുന്നതായിരിക്കില്ലേ നല്ലത് എന്ന് ഞാനും പറഞ്ഞു.


(രജീവ് ജോസഫ്, സാജൻ, സ്റ്റീഫൻ & ഞാൻ)

ചില ചടങ്ങുകൾക്ക്  ശേഷം രാത്രി വൈകി വീട്ടിലെത്തി. അർദ്ധരാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. മനസ്സിൽ രജീവ്ആവശ്യപ്പെട്ട സംഭവം ഉരുണ്ടു കളിച്ചത്  കാരണം എന്തോ ഒരുതരം വല്ലായ്ക.... ആ കിടത്തത്തിൽ ഒരു അര മണിക്കൂർ  കൊണ്ട് എന്റെ ഐഫോണിൽ  കോറിയിട്ടിട്ടാണ് ആദ്യത്തെ ഉദ്യമം തുടങ്ങിയത്. കെ. എ. ജി. ഡബ്ല്യൂ വിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശ്രീ. രജീവ് ജോസഫിന്റെ പ്രേരണപ്രകാരം ഒരു ഗാനം പിറന്നല്ലോ എന്നാ ചിന്ത മാത്രം ആശ്വാസം പകർന്നു.

പാട്ട് കൊടുത്തിട്ട് ഒന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഒരു അനക്കവും ഉണ്ടായില്ല. അങ്ങനെ ഒരു ദിവസം സാജൻ എന്നെ വിളിച്ചു പറഞ്ഞു, "ചേട്ടാപാട്ടൊക്കെ വളരെ നന്നായിട്ടുണ്ട്. പല്ലവി ഗംഭീരംപക്ഷേ അനുപല്ലവിയുടെയും ചരണത്തിന്റെയും ഈണം നമുക്കൊന്ന് മാറ്റിപ്പിടിക്കണം. എന്നാലേ അതിനു ജീവനുണ്ടാകൂ" എന്നൊക്കെ. ഞാൻ പറഞ്ഞു, "സാജാഇത്രയൊക്കെ എഴുതാനേ എനിക്ക് പറ്റൂഇനി ഇതിനെ മാറ്റി എഴുതുക എന്നൊക്കെ വച്ചാ...".  "ചേട്ടനെക്കൊണ്ടാവും,  ഒന്ന് ശ്രമിച്ചു നോക്ക്..." എന്നൊക്കെ സാജൻ. ഒരു നീരസത്തോടെ, "നോക്കാം" എന്ന് ഞാൻ. ഞാൻ പാട്ടിനെ ഒന്ന് ഉടച്ച് വാർത്ത് അയച്ചു കൊടുത്തു. സാജന് തൃപ്തി പോരാ. പിന്നെയും ഒന്ന് രണ്ട് തവണ കൂടി മാറ്റിക്കൊടുത്തു. സാജന്റെയടുത്ത് ഒരു രക്ഷയുമില്ല. ഈ പരിപാടി തന്നെ നിർത്തിയാലോ എന്ന് എനിക്ക് തോന്നിത്തുടങ്ങി.


(സാജൻ, വിജയ്‌ യേശുദാസ്, ഞാൻ)

ഒടുവിൽ സാജൻ പറഞ്ഞു, "ചേട്ടാ ഞാനൊരു ഈണം തരാംശ്രമിച്ചു നോക്കൂ ..". "ആദ്യം ഈണമിട്ട് ഞാൻ ഇതുവരെ പാട്ടെഴുതിയിട്ടില്ല സാജാ.." "പറ്റും ചേട്ടാ..." സാജൻ ഒരു ഈണം തന്നു. എനിക്കാണെങ്കിൽ ഈ 'ലലലലാല ലാലലാലമനസ്സിലാകുന്നുമില്ല. എന്നാലും ഒന്ന് ഇരുന്ന് ശ്രമിച്ചു നോക്കി. ആശയങ്ങൾ ചോരാതെ,  വീണ്ടും വിപുലപ്പെടുത്തി, പാട്ട് ഒന്ന് കൂടി ഉടച്ചുവാർത്തിട്ട് അയച്ചു കൊടുത്തു. സാജനെ സംബന്ധിച്ചടുത്തോളം ഒരു 85-90% മാത്രമേ ഞാൻ ഈണവുമായി നീതി പുലർത്തിയുള്ളൂ. പക്ഷേ പുതിയ വരികളുടെ താളവും ഭാഷയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരുദിവസം രജീവിന്റെ വീട്ടിൽ നമ്മൾ മൂന്നുപേരും കൂടിയിരുന്നാണ് പാട്ടിന് ഒരു അന്ത്യരൂപം കൊടുത്തത്. ഈ ഒരു പ്രക്രിയയിൽ ഞാനും കുറേ കാര്യങ്ങൾ പഠിച്ചു.


(സാജൻ, ശബ്ദരേഖാസഹായി, നാരായണൻ കുട്ടി, രജീവ് ജോസഫ്, വിജയ്‌ യേശുദാസ്, ഞാൻ എന്നിവർ സ്റ്റുഡിയോയിൽ)

പിന്നെ സാജന്റെ ശ്രമഫലമായി സ്റ്റീഫൻ ദേവസ്സി ഈ പാട്ടിന് ഘനഗംഭീരമായ പശ്ചാത്തലസംഗീതം ഒരുക്കുകയുംനാരായണൻ കുട്ടിമേനോന്റെ അക്ഷീണശ്രമഫലമായി വിജയ്‌ യേശുദാസിന്റെ കർണ്ണാനന്ദകരമായ ശബ്ദവും കൂടിയായപ്പോൾ പാട്ട്എന്റെ പരിധി വിട്ട് പോകുകയായിരുന്നു. പക്ഷേ ഈ പാട്ട് ഈ തരത്തിൽ എത്തുമെന്ന് ആദ്യമേ നിരീക്ഷിച്ച ഒരാളുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ സാജൻ തന്നെ. സ്റ്റീഫൻ ദേവസ്സിയുടെ വാദ്യവൃന്ദസംഘാംഗങ്ങൾ, സജി ജോസ്ജെൻസണ്‍ ജോസ്മനോജ്‌ ശ്രീനിലയംതോമസ്‌ കുര്യൻ എന്നിവരെക്കൂടാതെ ഈയ്യൊരു സൃഷ്ടിയിൽ എനിക്ക് എല്ലാവിധ പിന്തുണയും തന്ന എന്റെ സഹധർമ്മിണി ജിഷ, എന്നെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ച എന്റെ സഹൃദയരായ സുഹൃത്തുക്കൾ, പിന്നെ പാട്ടിനെ ഈയ്യൊരു തലത്തിൽ എത്തിക്കാൻ ശ്രമിച്ച മറ്റെല്ലാവർക്കും നന്ദി.

നാടിനെയും ഉറ്റവരെയും ദൂരെയാക്കി മറുനാട്ടിൽ വന്നുപെട്ട, കേരളത്തെയും മലയാളത്തെയും സ്നേഹിക്കുന്ന നമ്മൾ മലയാളികൾക്ക്, മലയാളവും അതിന്റെ പൈതൃകവും  എന്നെന്നും നിലനില്ക്കണേ എന്ന് ആഗ്രഹിക്കുന്നതരത്തിലുള്ള ഒരു ഗീതമാണ്‌ ഞാൻ ഉദ്ദേശിച്ചത്. അതു തന്നെയാണല്ലോ  ഇവിടത്തെ ഓരോ മലയാളി സംഘടനകളുടെയും പ്രാഥമികോദ്ദേശ്യവും. ഒരു ആൻഥം (Anthem) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതും ഒരു പ്രാർത്ഥനാഗീതമോ സങ്കീർത്തനമോ പുകഴ്ത്തലോ ഒക്കെത്തന്നെയാണല്ലോ. 

കേരളത്തെയും മലയാളത്തെയും കുറിച്ച് കേൾക്കുമ്പോൾ ആരുടെ മനസ്സിലും പെട്ടെന്ന് തോന്നാവുന്ന ചില പദങ്ങളുംസ്ഥലനാമങ്ങളും, ഉത്സവങ്ങളുംകലകളും പുഷ്പങ്ങളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെകേരളത്തിന്റെ ദേശീയ പുഷ്പവുംദേശീയ മൃഗവുംദേശീയ പക്ഷിയും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവങ്ങൾ ചേർത്തുവച്ചു കൊണ്ട്അതിൽ കുറച്ചു കാല്പനികതയും ആഗ്രഹങ്ങളും വികാരങ്ങളും കൂടി ചേർത്തിട്ടാണ് ഈ ഗാനം മുഴുമിക്കാൻ ശ്രമിച്ചിട്ടുള്ളത്. 


(സ്റ്റീഫൻ, മനോജ്‌ ശ്രീനിലയം എന്നിവരോടൊപ്പം)

എന്റെ അറിവിൽകഴിഞ്ഞ നാല് കൊല്ലമായിരജീവ് ജോസഫ് എന്ന മനുഷ്യന്റെ  ദീർഘദൃഷ്ടിയിൽ വിരിഞ്ഞകെ എ ജി ഡബ്ല്യൂവിന്  ഒരു ആശയഗാനം എന്ന ഉൽക്കടമായ ആഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ഈ ഒരു പാട്ട് ഉണ്ടാകുമായിരുന്നില്ല. അതും മറ്റു മുൻപരിചയങ്ങൾ ഇല്ലാതിരുന്നിട്ട് കൂടി അദ്ദേഹം എന്നോട് ഈയ്യൊരു പാട്ട് എഴുതാൻ ആവശ്യപ്പെട്ടത് ഇന്നും എനിക്കൊരു അത്ഭുതമാണ്. 

എന്നോട് പാട്ടെഴുതാൻ ആവശ്യപ്പെട്ട് ഒരു കൊല്ലത്തിനുള്ളിൽത്തന്നെ ആ പാട്ട് അതിന്റെ എല്ലാ ഭംഗിയോടും കൂടെ 2014 ലെ ഓണാഘോഷത്തിന്റെ കൂടെ സ്റ്റീഫൻ ദേവസ്സിയുടെ സാന്നിദ്ധ്യത്തിൽ പുറത്തിറക്കാൻ പറ്റിയതിൽ സർവ്വശക്തന് നന്ദി. ഈ പാട്ട്  കെ. എ. ജി. ഡബ്ല്യൂ വിൽ മാത്രമായി ഒതുക്കാതെ, എല്ലാ മലയാളികൾക്കുമായി, പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികൾക്കുമായി സമർപ്പിക്കുന്നു.


(പാട്ടിന്റെ സി ഡി പുറത്തിറക്കുന്നു)

വരികളിലേക്ക്:

മലയാളമേയെൻ സ്വരരാഗമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദം ആവേണമേ

പൂർവ്വികരേ നിൻ സ്മൃതികൾ എന്നിൽ പുളകം നിറയും അമൃതം, സരസം, സുകൃതം
തിരുവോണം പൂരം കേരം സുന്ദര ദേശം ചമയും സഗുണം, കമലം, മധുരം
തെയ്യക്കോലം പീലിവിടർത്തും മയിലായ് ചെയ്യും നടനം
കരിയുടെ ചന്തം വേഴാമ്പലുമായ് കോർക്കും കൈരവഹാരം
സൂര്യോദയമായ് ജീവാമൃതമായ് ഉയിരുക വാനിൽ നീ.... മലയാളമേ....
(കേദാരമേ..  ആരാമമേ...)

കഥകളി കളരിത്തുള്ളൽകൂത്തുകൾ നിളയിൽ തീർക്കും കലയുടെ സ്വർഗ്ഗം, സൂക്തം, ദിവ്യം
കോവളതീരം ഗവിയും മോഹന ജലകേളികളായ് ഗ്രാമം
മതവർണ്ണങ്ങൾ ഭേദം കൂടാതിടപഴകുന്നൊരു ഭവനം
ഉന്നതി തേടും ജീവിതവഴിയിൽ മാതാവായ് വാഴൂ.... മലയാളമേ ...
(ഹൃദന്തമേ... കർണ്ണികാരമേ...)

(ജന്മാന്തരം ജനസഞ്ചയം വാഴ്ത്തേണമേ...)

********************************പാട്ട് വന്ന വഴികൾ ****************************
മൂന്നാമത്തെ ഉദ്യമം:
മലയാളമേയെൻ സ്വരരാഗമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദമാവേണമേ (2)

കോൾമയിർ കൊള്ളട്ടെ കോമളമാമെന്റെ
കുലജന്മതാവഴി സ്മൃതികളുമായ്
കേരവും പൂരവും ഓണവും ചമയിച്ച
കേദാരകേരളകർണ്ണികാരം  (2)

കളരിപ്പയറ്റും കഥകളിയും കൂടെ
കോവളതീരവും  ജലകേളിയും
കരിയുടെ ചന്തവും വേഴാമ്പലും കോർത്ത
കൈരവപൈതൃകപാരിജാതം (2)

ജീവിതവിജയപന്ഥാവിലെ ജീവനായ്
ജനനിയായ്‌ അമരേന്ദുപൌർണമിയായ്
ജാതിമതദേശഭേദങ്ങളില്ലാതെ
ജനതതി വാഴ്ത്തട്ടെ ജന്മാന്തരം (2)

രണ്ടാമത്തെ ഉദ്യമം: 
മലയാളമേയെൻ സ്വരരാഗമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദമാവേണമേ

കേരവും തിരുവോണവർണ്ണവും ചമയിച്ച
കേരളമാകുന്ന കേദാരമേ
കോൾമയിർ കൊള്ളട്ടെ കോമളമാമെന്റെ
കുലജന്മതാവഴിയോർത്തിടുമ്പോൾ

ജാതിമതദേശഭേദങ്ങളില്ലാതെ
ജന്മാന്തരങ്ങളിൽ വാഴേണമേ
ജീവിതവിജയത്തിൽ ജീവവായുവായ്
ജനനിതൻ സ്ഥാനത്തിരിക്കേണമേ

പാരിജാതം പരി കർണ്ണികാരം പോലെ
പൈതൃകപുഷ്പമായ് വിരിയേണമേ
പാമരപണ്ഡിതനാട്യങ്ങളില്ലാത്ത
പൂരപ്രകാശമായ് തെളിയേണമേ

കളരിപ്പയറ്റും കഥകളിയും കൂടെ
കോവളതീരവും  ജലകേളിയും
കരിയുടെ ചന്തവും വേഴാമ്പലും തീർത്ത
കൈരവഹാരമായ് തീരേണമേ

ആദ്യത്തെ ഉദ്യമം: 
മലയാളമേ മലയാളമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദമാവേണമേ

കല്പവൃക്ഷമാം കേരത്തിൻ നാടാകും
കേരളമാകുന്ന കേദാരമേ
കോൾമയിർ കൊള്ളട്ടെ കോമളമാമെന്റെ
കുലജന്മതാവഴിയോർത്തിടുമ്പോൾ

ജാതിമതദേശഭേദങ്ങളില്ലാതെ
ജന്മാന്തരങ്ങളിൽ വാഴേണമേ
ജീവിതവിജയത്തിൽ ജീവവായുവായ്
ജനനിതൻ സ്ഥാനത്തിരിക്കേണമേ

പാരിജാതത്തിന്റെ പരിമളം വീശുന്ന
പൈതൃകപുഷ്പമായ് വിരിയേണമേ
പാമരപണ്ഡിതനാട്യങ്ങളില്ലാതെ
പൂമാലയായെന്നിൽ വീഴേണമേ


പാട്ടിലൂടെ ഞാൻ ഉദ്ദേശിച്ച ആശയത്തിന്റെ വളരെ ഹ്രസ്വമായ വിവരണം ചുവടെ:
എന്റെ പ്രിയപ്പട്ട മലയാളമേ, എന്റെ സ്വരവും രാഗവുമായ മലയാളമേ, നീ, മലകളും പുഴകളും നിറഞ്ഞു കിടക്കുന്ന നമ്മുടെ നാടായ കേരളത്തിന്റെ ലയവും താളവുമാണ്‌. മറുനാട്ടിൽ വന്നുകിടക്കുന്ന മലയാളിയായ എനിക്ക് നീ എന്നെന്നും എന്റെ മനസ്സിൽ മധുരമൂറുന്ന നറുതേനായി മാറേണമേ. ഞാൻ നിന്നെ ഒരിക്കലും മറക്കാതിരിക്കണേ.

കേരളത്തിലെ എന്റെ മഹാന്മാരായ പൂർവ്വികരേ, നിങ്ങളുടെയും നിങ്ങളുടെ മഹത്തായ കർമ്മങ്ങളുടെയും  ഓർമ്മകൾ, എന്നിലെന്നും രോമാഞ്ചം കൊള്ളിക്കുന്ന അമൃതമാണ്. ആ ഓർമ്മകൾ സരസമാണ്, അവ എന്റെ സുകൃതമാണ്. ഓണാഘോഷങ്ങളും പൂരാഘോഷവും, സമ്പൽസമൃദ്ധമായ കേരവൃക്ഷവും ഒക്കെക്കൂടെ  നീ സൽഗുണസമ്പന്നതയോടുകൂടിയ മനോഹാരിത ചമയുന്നു. ആ മനോഹാരിത  താമരപ്പൂവ് പോലെ ആകർഷകമാണ്, അത് മധുരമൂറുന്നാതാണ്. നിന്നിൽ തെയ്യക്കോലങ്ങൾ, മയിലിന്റെ പീലിവിടർത്തിയുള്ള നടനം പോലെ വളരെ മനോഹരമായി നൃത്തം ചെയ്യുന്നു. ചന്തം വെച്ചു നടക്കുന്ന ഗജവീരന്മാർ വേഴാമ്പലുമായിച്ചേർന്ന് ആമ്പൽപ്പൂവിന്റെ മനോഹരമായ മാല നിന്നിൽ ചാർത്തുന്നു. ജീവന്റെ നിലനിൽപ്പിന്നാധാരമായ തേജസ്സുറ്റ സൂര്യോദയം പോലെ, ജീവന്റെ അമൃതായി നീ നിന്റെ പ്രകാശം എല്ലായിടത്തും പരത്തുക, എന്റെ ആത്മാവായി ജീവശ്വാസമായി വാനിൽ, വായുവിൽ എന്നുമെന്നും ജീീവിക്കുക.

മനോഹരിയായ നിളാനദിയിൽ കഥകളിയുടെയും, കളരിയുടെയും, കൂത്തിന്റെയും മറ്റു പല കലകളുടെയും സ്വർഗ്ഗങ്ങൾ തീർക്കപ്പെടുന്നു (കേരളകലാമണ്ഡലം നിളാതീരത്താണല്ലോ). ആ മനോഹരങ്ങളായ അനുഷ്ഠാനകലകളിൽ നിന്ന് ദിവ്യങ്ങളായ സൂക്തങ്ങൾ ഉയരുന്നു. മനോഹരമായ കോവളതീരവും കണ്ണിന് കുളിരേകുന്ന ഗവിയുടെ കാഴ്ച്ചകളും ജലകേളികളുമൊക്കെയായി നിന്റെ ഗ്രാമങ്ങൾ വളരെ മോഹനമായിരിക്കുന്നു. നിന്നിൽ എല്ലാ നാനാജാതിമതസ്ഥരും ഒരു വ്യത്യാസങ്ങളുമില്ലാതെ, വളരെ ഇണങ്ങി, ഇടപഴകിക്കഴിയുന്നു. ജീവിതോന്നതവഴിയിൽ എന്റെ സ്വന്തം അമ്മയായി നീയും നിന്റെ ഓർമ്മകളും എല്ലായ്പോഴും എന്റെ കൂടെ ഉണ്ടാവുക.

അവരവരുടെ ജന്മാന്തരങ്ങളിൽ ജനങ്ങൾ നിന്നെ എന്നും എല്ലായ്പ്പോഴും വാഴ്ത്തട്ടെ.

(പാട്ട് എഴുതിയവകയിൽ കിട്ടിയ ഫലകം സ്വീകരിക്കുന്നു)


*******