onam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
onam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഡിസംബർ 20, ഞായറാഴ്‌ച

കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)

കുരങ്ങൻ പത്രാധിപനായാൽ (തെറി കേൾക്കും വഴികൾ - 1)

സ്വയംകൃതി ചോരൻ (തെറി കേൾക്കും വഴികൾ - 2)

'സരസ്വതീം നമസ്തുഭ്യം വരദേ കാമരൂപിണീ...' - ഈ ശ്ലോകശകലം ഇവിടെക്കുറിച്ചത് എന്തിനാണെന്ന് വഴിയേ മനസ്സിലായിക്കൊള്ളും!

കുരങ്ങനായും കൃതിചോരനായും അഹങ്കാരിയായും പേരുകേൾപ്പിച്ചതിന് ശേഷം, എഴുത്തിന്റെ പേരിൽ നല്ല പച്ചത്തെറി കേൾക്കാനുള്ള ഭാഗ്യമുണ്ടായത് 2019 ലാണ്. അതും നല്ല 'കുമൈപൂ' തെറികൾ! ഈ 'കുമൈപൂ' തെറികൾ എന്താണെന്ന് എനിക്കിവിടെ എഴുതാൻ പറ്റില്ല, പക്ഷേ, ചില നല്ല ഉശിരൻ തെറികളുടെ ആദ്യാക്ഷരം ചേർത്താണ് ഞാനീ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെയൊക്കെ സംഭവിച്ചത് പോലെ, വാഷിംഗ്ടൺ ഡിസിയിലെ ഒരു സംഘടനയുടെ ആഘോഷമാണ് സന്ദർഭം. 2019 ലെ ഒരു ഓണാഘോഷം. 

സാധാരണയായി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷം ഏതെങ്കിലും വലിയ ഹൈസ്‌കൂളിലെ ഹാളിലാണ് നടക്കാറുള്ളത്. 2019 ലെ സംഘടനയുടെ നേതൃത്വം, ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാണെന്ന രീതിയിൽ, ഓണാഘോഷം ഒരു open space ൽ നടത്താൻ തീരുമാനിച്ചു. പത്തുകൊല്ലം മുന്നേ ഇതേ പോലെ open space ൽ പരിപാടി നടത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ, എന്തുകൊണ്ടോ വളരെ ബലംപിടിച്ചുള്ള നിഷേധാത്മക സമീപനമായിരുന്നു ഒരു കൂട്ടം താപ്പാനകൾ അവലംബിച്ചത്. മഴയുടെയും ഇരിപ്പിടങ്ങളുടെയും, ശൗച്യസൗകര്യങ്ങളുടെയും പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം എന്ന് കമ്മിറ്റി പറഞ്ഞെങ്കിലും, താപ്പാനകളുടെ ബലം പിടുത്തത്തിന് അറുതിയുണ്ടായില്ല. ചില കുങ്കിയാനകൾ,  താപ്പാനകളെയും ഒറ്റയാനെയും (President) മെരുക്കാൻ ശ്രമിച്ചെങ്കിലും മദപ്പാടുകൾക്ക് ഒട്ടും ശമനമുണ്ടായില്ല. ഇതിനിടയിൽ ചില മോഴകൾ, ചില പദപ്രയോഗങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് ഭീഷണികളുയർത്തി, ധ്രുവീകരണപ്രക്രിയകൾ ആരംഭിച്ചു. വാഗ്വാദങ്ങളും ഗ്വാഗ്വാകളും നിറഞ്ഞൊഴുകിയ ചില കൂടിക്കാഴ്ചകൾക്കൊടുവിൽ, താപ്പാനകളെയും മോഴകളെയും അവഗണിച്ച്, ഓണാഘോഷം തുറന്ന സ്ഥലത്ത് നടത്താൻ തന്നെ കമ്മിറ്റിയിലെ കുഴിയാനകളും കുഴിയാനകളുടെ നേതാവായ ചെവി അധികം കേൾക്കാൻ ശ്രമിക്കാത്ത ഒറ്റയാനും തീരുമാനിച്ചു. (ഈയൊരുവനും കുഴിയാനകളിൽ ഒരാളായിരുന്നു) അതിൽ പ്രതിഷേധിച്ച്, താപ്പാനകളും ചില പിടിയാനകളും ബഹിഷ്കരണങ്ങളും നിസ്സഹകരണവും പ്രഖ്യാപിച്ചു. വിമർശനവും സഹകരണവും ഒരുപോലെ വേണമെന്ന ചാണക്യനീതി, എല്ലാവരും ചാണകത്തിൽ മുക്കി! കാട്ടാനകൾ പോലും പരിഷ്‌കൃതരായ നാട്ടാനകൾക്ക് മുന്നിൽ നാണം കെട്ടു !!

എന്തായാലും, ഓണാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ആരംഭിച്ചു. നിസ്സഹകരണങ്ങളിൽ വാശി പൂണ്ട്, വാശിയോടെ തന്നെ ഒറ്റയാൻ പണസമാഹരണം നടത്തി. വടക്ക് പടിഞ്ഞാറൻ മെരിലാന്റിലെ ഒരു തുറന്ന മൈതാനിയിൽ അരങ്ങേറാനുള്ള ഓണാഘോഷപരിപാടികൾക്ക് വേണ്ടി കലാപരിപാടികളുടെ പരിശീലന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കപ്പെട്ടു. ഈ ഓണാഘോഷത്തിന്, സമാനതകളില്ലാതാക്കാൻ ആഘോഷത്തിന്റെ Highlight ആയി ഇരുനൂറോളം പേർ പങ്കെടുക്കുന്ന ഒരു മെഗാതിരുവാതിരക്കളിയും പ്ലാൻ ചെയ്തിരുന്നു. തിരുവാതിരക്കളി കൂടാതെ, പത്തോളം നൃത്തനൃത്യങ്ങളും അത്തച്ചമയവും പരിപാടികളിൽ സ്ഥാനം പിടിച്ചു. കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും കാണികളായും അവതാരകരായും വന്നണഞ്ഞു!

കള്ളനെന്ന് പേരുകേട്ട സമയത്തെ സംവിധായകനായിരുന്നു ഇത്തവണത്തെ വിനോദസമിതിക്കാരൻ. മേല്പറഞ്ഞ പരിപാടികളെല്ലാം ഒരു തീമിനെ (theme) അവലംബിച്ച് കോർത്തിണക്കാൻ, തീരുമാനിച്ചത് പ്രകാരം, വിനോദസമിതിക്കാരനും ഞാനും കൂടിയിരുന്ന് ഒരു theme തയ്യാറാക്കി. ഓണത്തിന്, സരസനായ ഒരു തറവാട്ട് കാരണവരുടെ തറവാട്ട് മുറ്റത്ത്, തറവാട്ടംഗങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന അവസരത്തിൽ നടക്കുന്ന പരിപാടികളായിട്ട് അവതരിപ്പിക്കാനായിരുന്നു പദ്ധതി. കൂട്ടത്തിൽ, ഈ സരസനായ കാരണവർ നടക്കാൻ പോകുന്ന പരിപാടികളെക്കുറിച്ച് സരസമായി ഒരു ആമുഖം കൊടുക്കുകയും ചെയ്യും.

അങ്ങനെ, തറവാട്ട് മുറ്റത്ത് നടക്കുന്ന പരിപാടിക്ക്, തറവാട്ട് കാരണവർക്ക് പറയാൻ വേണ്ടിയുള്ള സ്ക്രിപ്ട് തയ്യാറാക്കുന്ന ചുമതലയും അത് റെക്കോഡ് (record) ചെയ്യുന്ന ചുമതലയും എന്നെ ഏല്പിച്ചു. അപ്രകാരം സ്ക്രിപ്റ്റൊക്കെ തയ്യാറാക്കുകയും, അത്, പണ്ടത്തെ വിനോദസമിതിക്കാരന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. 

ഒടുവിൽ ഓണാഘോഷത്തിന്റെ ദിവസം വന്നെത്തി. ഭാഗ്യത്തിന്, മഴയുടെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബഹിഷ്കരണ-നിസ്സഹകരണ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും, കുറച്ച് താപ്പാനകളും പിടിയാനകളും വളരെ ഒത്തൊരുമയോടെ ബഹിഷ്കരിച്ചെങ്കിലും, വളരെ വലിയ ജനപങ്കാളിത്തത്തോടെ, തുറന്ന മൈതാനിയിൽ ഒരുക്കിയ തറവാട്ട് മുറ്റത്ത്, അത്തച്ചമയത്തിൽ തുടങ്ങി പരിപാടികൾ ആരംഭിച്ചു.

പരിപാടിയിലെ ജനപങ്കാളിത്തം കണ്ട് ആവേശം കൂടിയ ഒറ്റയാൻ, ആമുഖ പ്രസംഗത്തിൽ, താപ്പാനകൾക്കെതിരെ ഒളിയമ്പുകളെയ്തു. തറവാട്ട് കാരണവരുടെ വേഷം കെട്ടിയ ആൾ, ഓരോ പരിപാടിക്ക് മുൻപായും, വരാൻ പോകുന്ന പരിപാടിയുടെ ആമുഖവും, പരിപാടി കഴിഞ്ഞതിന് ശേഷം, കഴിഞ്ഞ പരിപാടിയെ കുറിച്ചുള്ള അഭിപ്രായവും സ്ക്രിപ്റ്റിന് അനുസരിച്ച്, സരസമായി സംസാരിച്ച്, അവതരിപ്പിക്കാൻ തുടങ്ങി. അത്തച്ചമയവും മെഗാതിരുവാതിരയും ഭംഗിയായി, വിചാരിച്ചതിലും ഭംഗിയായി നടന്നു. കാരണവരുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ ആരംഭിച്ചു. 

ഇടക്കൊരു കുട്ടികളുടെ നൃത്ത പരിപാടിക്കിടയിൽ, അവിചാരിതമായി, ഓഡിയോ(Audio) നിലച്ചു പോയി. എത്ര പരിശ്രമിച്ചിട്ടും, ഓഡിയോ ഒരു ഭാഗത്ത് നിന്നുപോകുന്നു. ഉടനെത്തന്നെ, കുട്ടികളുടെ നൃത്തത്തിന്റെ നിർദ്ദേശക സങ്കടത്താലും ദേഷ്യത്താലും ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങൾ എന്തോ തരികിട കളിച്ചിട്ടാണ് പാട്ട് നിന്നുപോയത് എന്ന തരത്തിലായിരുന്നു സംസാരം. ഓഡിയോ ട്രാക്കിന് (Audio track) ഒരു പ്രശ്നവുമില്ലെന്ന് അവർ ആണയിട്ടു. ഞങ്ങൾക്ക് കിട്ടിയ ട്രാക്കാണ് ഞങ്ങൾ പ്ളേ ചെയ്തത്. ഒരു കൃത്രിമവും ഞങ്ങൾ കാണിച്ചിട്ടില്ല. അവിചാരിതമായി അങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്കും സങ്കടമുണ്ടായിരുന്നു. ആ പരിപാടിയുടെ നിർദ്ദേശക ഞങ്ങളെ അധിക്ഷേപിച്ചില്ലെങ്കിലും, അവരുടെ ഭാവാദികൾ ഞങ്ങളെ ക്രൂശിക്കുന്ന തരത്തിലായിരുന്നു. ഞങ്ങളെന്തോ കരുതിക്കൂട്ടി ചെയ്തത് പോലെ. എന്തായാലും ഏതോ ഒരു ശ്രമത്തിൽ, ട്രാക്ക് OK യായി. പക്ഷേ പരിപാടിക്കിടയിൽ പലവട്ടം നിർത്തലുകളുണ്ടായത്, നിർദ്ദേശകയുടെ മനസ്സിൽ ഞങ്ങളോട് നീരസം തോന്നാനും മറ്റും കാരണമായിക്കണം. (ഇടക്ക് ട്രാക്ക് നിന്നുപോയി അവതാരകർക്ക് പ്രയാസം സൃഷ്‌ടിച്ച ഈ പരിപാടി, ആ പ്രയാസം തീർക്കാൻ, അതേ ട്രാക്ക് വച്ച് തന്നെ, വേറൊരു സംഘടനയുടെ ഒരു പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ വീണ്ടും, പണ്ട് നിന്നുപോയ അതേ സ്ഥലത്ത് തന്നെ ട്രാക്ക് നിന്നുപോയത് കാണാൻ എനിക്ക് നിർഭാഗ്യമുണ്ടായിരുന്നു!)

ആഘോഷങ്ങൾ പിന്നെയും തുടർന്നു. പരിപാടികൾക്ക് നടുവിലായി, കുറച്ച് സ്ത്രീരത്നങ്ങൾ അവതരിപ്പിക്കുന്ന ഒരു സംഘനൃത്തമുണ്ട്. 

പൂർവ്വ കാമോദിരി രാഗത്തിലുള്ള, വളരെ ഇമ്പമാർന്ന ഒരു സ്വാതിതിരുനാൾ കൃതിയായിരുന്നു, സ്ത്രീരത്നങ്ങൾ അവരുടെ നൃത്തച്ചുവടുകൾക്കായി തിരഞ്ഞെടുത്തത്. ആ സ്വാതിതിരുനാൾ കൃതി ഇതായിരുന്നു (കേൾക്കാൻ പ്ലേ ചെയ്യുക):


കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്വിന്നമായതെന്തേ വദ... (കാമിനീമണി)
താമരസബാന്ധവ കിരണമേറ്റു വദനം താന്തമായ് നിതാന്തം...
തരുണമൃഗനയനേ തവ ലോചനയുഗളം അരുണതരമായതെന്തേ ഹന്ത തരുണീ തവ
ദയിതവചനോദിത കോപേന പരമരുണമായിന്നു നീലവാരിദനിഭമാകും
തവകുന്തളം ബാലേ ലുളിതമായതെന്തേ… വദ.. (നീലവാരിദനിഭമാകും.. ) തവ
മലയമാരുത ചലനമതുകൊണ്ടത്രേ ചാലെ ലുളിതമായ് ഇന്നു...
കുങ്കുമപങ്കിലമഴിവാനെന്തുകാരണം കോകിലവാണീ തവ കേൾക്ക... പങ്കജാക്ഷീ
സാമ്പ്രതം ഉത്തരീയകർഷണാൽ പരിചോടഴിഞ്ഞതഹോ..
മേനിവാടുവാനെന്തുമൂലമെന്നു പറക യാനാം യാനത്താലത്രേ വദ... മാനിനീ നീ
ചൊന്നതെല്ലാം സത്യം ഇനിയും മമ വാചം ശ്രൃണു കിമപി സരസനാം ശ്രീ
പത്മനാഭനോടു സഹ സംഭോഗമതിലെന്നിയേ ഇപ്പോൾ വരതനു
തവാധരക്ഷതമായതെങ്ങനെ നിരുപമാത്ഭുതതരാംഗീ.. നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ...

കൂട്ടുകാരികളായ രണ്ട് സുന്ദരികളിൽ ഒരുവൾ, മറ്റേ കൂട്ടുകാരിയുടെ അപ്പോഴുള്ള അവസ്ഥയെ, കളിയാക്കിക്കൊണ്ട്, അവരുടെ പൂർണ്ണമായ സ്വകാര്യതയിൽ, തമാശാരൂപത്തിൽ സംവദിക്കുന്നതാണ്, പാട്ടിലെ പ്രമേയം. സാരാംശം ചുവടെ:

നായിക: ഓ കാമിനീ, പ്രിയപ്പെട്ടവളേ, ഇന്ന് നിന്റെ മുഖം ഇത്രയും കാമാർദ്രമായി വിയർക്കുന്നതെന്തു കൊണ്ടാണ്? പറയൂ !
സഖി: സൂര്യകിരണമേറ്റാണ് എന്റെ മുഖം വിയർക്കുന്നത്!
നായിക: ഓ ഭംഗിയേറിയ മാൻമിഴിയഴകുള്ളവളേ, നിന്റെ കണ്ണിണകൾ രക്തവർണ്ണമണിഞ്ഞതെന്തേ?
സഖി: അയ്യോ... ചിലപ്പോൾ എന്റെ പ്രിയപ്പെട്ടവന്റെ കോപമേറിയ വാക്കുകൾ കേട്ടിട്ടാവണം. 
നായിക: നീലവാനത്തിലെ ഭംഗിയുള്ള മേഘങ്ങൾ പോലെ സുന്ദരമായ നിന്റെ വാർമുടികൾ ഇത്രയും അലങ്കോലമായതെന്തേ?
സഖി: സുഖോഷ്‌മളമായ ഇളം കാറ്റേറ്റാണ് എന്റെ മുടിയിഴകൾ അലങ്കോലമായിരിക്കുന്നത്.
നായിക: മധുരമായി സംസാരിക്കുന്നവളേ, നിന്റെ നെറ്റിയിലെ കുങ്കുമം ഇത്രയും പരന്നൊഴുകിയത് എന്തുകൊണ്ടാണ്? 
സഖി: ഓ എന്റെ താമരമിഴിയുള്ള കൂട്ടുകാരീ, എന്റെ മേൽവസ്ത്രം ചിലപ്പോൾ അതിന്റെ മേലെ ഉരഞ്ഞിട്ടുണ്ടാവും.
നായിക: നീ ഇത്രയും തളർന്നിരിക്കുന്നത് പോലെ തോന്നിക്കുന്നതെന്ത് കൊണ്ടാണ്? പറയൂ.
സഖി: അവിടെയും ഇവിടെയുമൊക്കെ കറങ്ങിനടന്നത് കൊണ്ടാവും.
നായിക: ഓ പ്രണയാതുരേ, നീ എന്നോട് ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ സത്യമാവാം. സമാനതകളില്ലാത്ത സുന്ദര മേനിയുള്ളവളേ , പക്ഷേ, ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ... നീ തീർച്ചയായും ശ്രീ പദ്മനാഭന്റെ കൂടെ സംഭോഗതരമായി ഒന്നുചേർന്നിട്ടുണ്ടാവും, അതുകൊണ്ടാണ് നിന്റെ മനോഹരമായ ചുണ്ടിൽ ഇത്തരം അടയാളക്ഷതങ്ങൾ!

ഈ പാട്ടിന് നൃത്തച്ചുവടുകൾ വെക്കാൻ, നാരീരത്നങ്ങൾ പുല്തകിടിയിലെത്തി, അവരവരുടെ സ്ഥാനങ്ങളിൽ പ്രത്യേക ഭാവങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് നിൽപ്പായി. കാരണവർ ആമുഖം ആരംഭിച്ചു:

"നവരസങ്ങളിൽ സ്വയമേവ ആനന്ദകരമായ വികാരം ജനിപ്പിക്കുന്ന രസം ഏതാന്നറിയോ? ഹലോ... നിങ്ങക്കറിയോ? ല്ലല്ലേ.. മോശം... ഹ്ഉം... എന്നാ ആ രസമാണ് ശൃംഗാരം. അങ്ങനെയാണെങ്കിൽ... ശൃംഗാരമുളവാക്കുന്ന അനുഭൂതി എന്താന്നറിയോ... അതും അറിയില്ലേ... ഹഹഹ  ഹ്ഉം ... അതാണ് കാമം. ഈ കാമരസത്തിന്റെ വിവിധതലങ്ങളെ, അനർഗ്ഗളമായ കാവ്യനൃത്താനുഭൂതിയായി ഇനി നിങ്ങൾക്ക് ഈ വേദിയിൽ കാണാം... അതും ഒരു വശ്യമനോഹരമായ സ്വാതിതിരുനാൾ കൃതി... നിങ്ങളൊന്നും തൽക്കാലം ഇപ്പൊ ശൃംഗേരിക്കണ്ട കേട്ടോ.. ഹഹ എന്താ.. കഥ..."

നാരീമണികൾ നൃത്തം ആരംഭിച്ചു. ആസ്വാദനത്തിനും കൈയ്യടികൾക്കും ഒടുവിൽ, പാട്ട് തീർന്നു, നൃത്തച്ചുവടുകൾ നിലച്ചു, നാരീമണികൾ, ഓരോരുത്തരായി അരങ്ങൊഴിഞ്ഞ് പോകാൻ തുടങ്ങി. കാരണവർ, അഭിപ്രായം പറയാൻ തുടങ്ങി:

'കാമരസമോദകലാളനേ... തവ-വദന-മധര-നാസികാ തലേ... (ഈ ഭാഗം, ഞാനുദ്ദേശിച്ച രീതിയിൽ ശബ്ദദാതാവിന് പറയാൻ കഴിയാഞ്ഞതിനാൽ, റെക്കോഡ് ചെയ്തില്ല) ഹോ... അമ്പമ്പോ... ഗംഭീരം... അധികമൊന്നും പറയാതെ നമുക്ക് അടുത്ത പരിപാടിയിലേക്ക് കടക്കാം.... അല്ലെങ്കിൽ ശരിയാകത്തില്ല....'

കാരണവർ അഭിപ്രായം പറയുന്നതിനിടയിൽ, സംഘത്തലൈവിയും വേറൊരു നാരീമണിയും, ശബ്ദവിന്യാസങ്ങൾ നിയന്ത്രിച്ച് കൊണ്ട് വേദിയുടെ ഒരു മൂലക്കിരുന്നിരുന്ന, എന്റെയും വിനോദസമിതിക്കാരന്റെയും നേർക്ക് ദേഷ്യത്തിന്റെ താളത്തിൽ വന്നടുത്തു. നേരത്തേ നടന്ന ഓഡിയോ ട്രാക്ക് സംബന്ധമായ പ്രശ്നം വീണ്ടും സംസാരിക്കാൻ വരുന്നതായിരിക്കുമെന്നാണ് ഞാനാദ്യം കരുതിയത്.

"നിങ്ങൾ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? ഇങ്ങനെയൊക്കെ എഴുതാമോ? "

"എന്താണ് പ്രശ്നം? എന്ത് എഴുതീന്നാണ് പറയുന്നത്?"

"ഓ.. ഒന്നും അറിയാത്ത പോലെ... ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് ഞങ്ങളുടെ ശക്തി തന്നെ ചോർന്നു പോയി... എങ്ങനെയൊക്കെയോ കളിച്ച് തീർത്തൂന്നേയുള്ളൂ"

"അതിന് മാത്രം ഇപ്പൊ ഇവിടെ, എന്തുണ്ടായി?"

"എന്തായാലും.. എഴുതിയതൊട്ടും ശരിയായില്ല... ഒരു വിധം അവിടുന്ന് രക്ഷപ്പെട്ടാൽ മതീന്നായിരുന്നു ഞങ്ങൾക്ക്..."

"ആമുഖത്തിൽ അതിന് മാത്രം മോശമായിട്ടെന്താണ് ഉള്ളത്? കാമം എന്നും ശൃംഗാരം എന്നുമൊക്കെ എഴുതിയതാണോ പ്രശ്നം?"

"അല്ലാതെ പിന്നെ വേറെന്താണ്? ഇതെന്താ തമാശയാ..."

"പാട്ടിലുള്ളത്രയും തവണ പോലും ഞാൻ 'കാമം' എന്ന വാക്ക് എന്റെ script ൽ എഴുതിയിട്ടില്ലല്ലോ.. പിന്നെന്താ പ്രശ്നം?"

"ഇത് ഒട്ടും ശരിയായ ഏർപ്പാടല്ല..."

അതും പറഞ്ഞ് രണ്ടു പേരും ദേഷ്യച്ചുവടുകളോടെത്തന്നെ, വേഗത്തിൽ നടന്നു പോയി.

ഈ സംഭവം അത്ര കാര്യമായിട്ടെടുക്കാതെ, ഞാനും വിനോദസമിതിക്കാരനും പരസ്പരം ചിരിച്ചു. അടുത്ത പരിപാടി അതിനകം തന്നെ തുടങ്ങിയിരുന്നു. 

ഒടുവിൽ പരിപാടികളെല്ലാം ഭംഗിയായി അവസാനിച്ചു. തമാശക്ക് വടംവലി മത്സരവും നടന്നു. കാണികൾ ഓരോരുത്തരായി പിരിഞ്ഞ് പോകാൻ തുടങ്ങി. ഞങ്ങൾ വേദിയിലൊരുക്കിയ എല്ലാ ഒരുക്കങ്ങളും തറവാട്ടിന് വേണ്ടി ഒരുക്കിയ അലങ്കാരങ്ങളും അഴിച്ച് മാറ്റി, സ്ഥലം വൃത്തിയാക്കാൻ തുടങ്ങി. 

പരിപാടി കഴിഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും. ഏതോ ഒരു ഭാഗത്ത് നിന്ന് എന്തൊക്കെയോ പെറുക്കിക്കൊണ്ടിരുന്ന വിനോദസമിതിക്കാരൻ, എന്റെ പേര് ഉച്ചത്തിൽ വിളിച്ചു. എന്തോ തിരക്കിലായിരുന്ന ഞാൻ, ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ, പുള്ളി, കൈയ്യിൽ എന്തോ ഒരു ബാനറും ചുരുട്ടിപ്പിടിച്ച്, മറ്റേ കൈയ്യിൽ മൊബൈൽ ഫോണിൽ ഉച്ചത്തിലെന്തോ സംസാരിക്കുകയാണ്. ആ സംസാരത്തിനിടയ്ക്കാണ് എന്നെ വിളിച്ചത്.

ആരോടോ എന്തോ വളരെ ചൂടായി സംസാരിക്കുകയാണെന്ന് പുള്ളിക്കാരന്റെ തനുവദനഭാവങ്ങൾ കണ്ടപ്പോൾ എനിക്ക് തീർച്ചയായി. ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചപ്പോൾ, അവൻ എന്റെ നേരെ നടന്നു വന്നു. 

"ഞാൻ അവന് തന്നെ കൊടുക്കാം... നേരിട്ട് സംസാരിച്ചോ..." എന്ന് ഫോണിൽ പറഞ്ഞ്, ഫോൺ എന്റെ നേരെ നീട്ടി.

ആരാണ് എന്താണ് എന്ന് ഞാൻ ആംഗ്യഭാഷയിൽ വിനോദസമിതിയോട് ചോദിച്ചെങ്കിലും 'നീ സംസാരിക്ക്...' എന്ന മട്ടിൽ അവനും കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവന്റെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു. 

ഞാൻ പതുക്കെ ഫോൺ ചെവിയിൽ വച്ച് 'ഹലോ' പറഞ്ഞ് സംസാരിക്കാൻ ആരംഭിച്ചു.

"നീയൊക്കെ എവിടത്തെ എഴുത്ത് കാരണാണ്? നിനക്കൊന്നും ബോധമില്ലേ? എന്തൊക്കെയാ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..? മൈ...ലെ  പരിപാടിയായിപ്പോയി..."

ഹലോ പറഞ്ഞയുടനെത്തന്നെ എന്റെ ചെവിയിലേക്ക് ശബ്ദബുള്ളറ്റുകൾ പായുകയായിരുന്നു. എനിക്ക് ആളെ പിടി കിട്ടി. നേരത്തെ കഴിഞ്ഞ, സ്വാതിതിരുനാൾ കൃതിക്ക് നൃത്തം ചെയ്ത കൂട്ടത്തിലെ നേതാവിന്റെ ഭർത്താവാണ്.

"ചേട്ടാ...ഇത്ര ദേഷ്യം പിടിക്കാൻ മാത്രം അതിലെന്താണ് ഞാനെഴുതിയിരിക്കുന്നത്...?"

"നിങ്ങളെന്താ ആളുകളെ കളിയാക്കുകയാണോ... ഇതിനെക്കാളും നല്ലത് കു-- തുറന്ന് കാണിക്കുന്നതല്ലേ... ഇതൊക്കെ കേട്ടിട്ട് എന്റെ പേരന്റ്സിന്റെ തൊലി ഉരിഞ്ഞു പോയി... ഇവരൊക്കെ സ്റ്റേജിൽ ശൃംഗരിക്കാൻ വരുന്നൂന്നാണോ നിന്റെയൊക്കെ ധാരണ..?"

"സോറി ചേട്ടാ.. നിങ്ങൾ തെറ്റിദ്ധരിച്ചാണ്... ഏന്തയായാലും നിങ്ങൾക്കുണ്ടായിരിക്കുന്ന സങ്കടത്തിന് സോറി... പക്ഷേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ലല്ലോ... ആ പാട്ടിൽ അമ്പത് തവണ കാമം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ അഞ്ച് തവണയേ കാമം എന്നെഴുതിയിട്ടുള്ളൂ... ആ പാട്ടിലുള്ളത്ര ഒന്നും ഞാനെഴുതിയിട്ടില്ല. ആ പാട്ടിന്റെ സത്തിലുള്ളത്ര കാമമോ ശൃംഗാരമോ എന്റെ ആമുഖത്തിനില്ല... "

"എന്ത് സോറി... പൂ--ലെ പരിപാടി... നിനക്കൊക്കെ വലിയ ആളാണെന്നുള്ള വിചാരമുണ്ട്... "

"ചേട്ടാ.. ചേട്ടന്റെ ഭാര്യ ഈ പാട്ട് എടുത്ത് ആടുന്നതിന് മുന്നേ അതിന്റെ അർത്ഥം നോക്കിയിരുന്നില്ലേ... ഈ പാട്ടിൽ എന്താണ് സംവദിക്കുന്നതെന്ന് മനസ്സിലായിരുന്നില്ലേ... അപ്പോഴൊന്നും അശ്ലീലം തോന്നാഞ്ഞതെന്താണ്?  ഇതുപോലൊരു പാട്ടെടുത്ത് നൃത്തം ചെയ്യാൻ വന്നിട്ട് ഞാനെഴുതിയ ആമുഖത്തിനെയാണോ കുറ്റം പറയുന്നത്? ആ പാട്ടിന് നൃത്തം വച്ചിട്ട് ഇല്ലാതിരുന്ന അപമാനമാണോ എന്റെ ആമുഖം കേട്ടപ്പോൾ തോന്നിയത്? ആ പാട്ട് മോശമാണെന്ന് ഒരിക്കലും ഞാൻ പറയില്ല... കാമം എന്ന വാക്ക് ഒരിക്കലും മോശമല്ല... ശൃംഗാരവും മോശമല്ല. നാട്യത്തിൽ ശൃംഗാരം കാണിക്കൂലേ... അത് മോശമാണോ?..."

"മതി.. പണ്ടാരം... ഇതിനെക്കാളും നല്ലത് ഇങ്ങനത്തെ പരിപാടിക്ക് വരാതിരിക്കുന്നതാ... എന്തും എഴുതാമെന്ന അഹങ്കാരമാണ് നിനക്കൊക്കെ.. ഇതൊക്കെ ആദ്യമേ കേൾക്കേണ്ടതായിരുന്നു... "

"ചേട്ടാ... അങ്ങനെയാണെങ്കിൽ ഇത്തരം പാട്ട് എടുക്കരുതെന്ന് പറ..."

"നിർത്ത്.... മൈ--

അതും പറഞ്ഞ് വിദ്വാൻ ഫോൺ കട്ട് ചെയ്തു.

"നീയെന്തിനാ അവനോട് 'സോറി' പറയാൻ പോയത്..?" വിനോദ സമിതിക്കാരൻ എന്നോട് ചൂടായി... സത്യത്തിൽ എനിക്കും രോഷം അടക്കാനായിരുന്നില്ല. 'സോറി' പറഞ്ഞത് എന്റെ ഒരു ശീലം കൊണ്ടാണ്. അതൊരു മാപ്പ് പറച്ചിലല്ല... പകരം മറുഭാഗത്തിന് ഉണ്ടായ ഒരു വികാരത്തിനെ, വികാരത്തള്ളിച്ചയെ ശമിപ്പിക്കാൻ പറയുന്നതാണ്. എന്റെ മേലെ അഭിഷേകം നടക്കുന്നതിന് മുന്നേ, വിനോദസമിതിയുടെ മേലും നല്ല പോലെ 'കുമൈപൂ' അഭിഷേകം ഇതിനകം നടന്നിട്ടുണ്ട്. അതിന്റെ ചൂടിലാണ് അവൻ.

സംഘനേതൃത്വം, വീട്ടിൽ ചെന്നയുടനെത്തന്നെ, അവർക്ക് സംഭവിച്ച അപമാനഭാരത്തിന്റെ കെട്ട് ഭർത്താവിന്റെ മുന്നിൽ അഴിച്ചൊഴുക്കിയിരിക്കുന്നു. ആ അപമാനത്തിൽ കലിപൂണ്ട്, അപമാനിച്ചവരെ പൂണ്ടടക്കം വെട്ടാൻ, വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഭർത്താവ്.  

വളരെയടുത്ത ആൺസൗഹൃദസദസ്സുകളിൽ, തമാശാരൂപത്തിൽ ചില 'കുമൈപൂ' മണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും, ദേഷ്യം പിടിച്ച അവസ്ഥയിൽ, അകാരണമായി 'കുമൈപൂ' കൊണ്ട് വന്ന് തരുമ്പോൾ, എങ്ങനെ അമ്പരക്കാതിരിക്കും? അതും, വിദ്യാസമ്പന്നരായി, ഏഴ് സാഗരങ്ങളും കടന്ന്, അമേരിക്കൻ മണ്ണിൽ വന്ന്, മഹാമാന്യസംസ്കാരസമ്പന്നന്മാരായി ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് തന്നെയാവുമ്പോൾ, എങ്ങനെ അമ്പരപ്പിന്റെ വ്യാപ്തി കൂടാതിരിക്കും?

കാമം മുതൽ സംഭോഗം വരെയുള്ള വാക്കുകൾ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. അങ്ങോളമിങ്ങോളം മൃദുലവികാരങ്ങൾ ഉദ്ദീപിപ്പിക്കുന്ന രാഗമാണ് പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ അതൊന്നും അശ്ലീലമായ രീതിയിലല്ലതാനും. അപാരമായ ആലാപനവും, പദസഞ്ചലനവും അതിനൊത്ത രാഗതാളങ്ങളും തീർത്ത, അതിമനോഹരമായ, സാഹിത്യസംപുഷ്ടമായ പാട്ട്. ആ പാട്ടിന്റെ സത്ത ഉൾക്കൊണ്ട്, നമ്മുടെ തീമിന് അനുസരിച്ച്, സരസനായ കാരണവർ, ആ പാട്ടിലുള്ള പദങ്ങൾ തന്നെ ഉപയോഗിച്ച് സരസമായി മൊഴിഞ്ഞു എന്നതാണ് അപരാധം! കൂട്ടത്തിൽ ശൃംഗാരം എന്ന പദവും ഉപയോഗിച്ചത് കൊണ്ട്, നൃത്തം ചെയ്തവർ ശൃംഗരിച്ചതായി, നൃത്തം ചെയ്തവർക്ക് തോന്നിയിരിക്കണം. പാട്ടിലെ സാഹിത്യം മനസ്സിലാവാതെ, വെറും താളവും സംഗീതവും മാത്രം കേട്ട് ആസ്വദിക്കുന്ന ഇത്തരം കലാസ്വാദകരോട് എനിക്ക് 'അനുകമ്പ' മാത്രമേ ഉള്ളൂ. പദങ്ങളുടെ അർത്ഥങ്ങൾ സന്ദർഭത്തിനനുസരിച്ച് എടുക്കാനറിയില്ലെങ്കിൽ അത്തരം ആളുകളോട് എന്താണ് പറയുക? തുടക്കത്തിൽ കൊടുത്തിട്ടുള്ള സരസ്വതി സ്തുതിയിലെ 'കാമരൂപിണി' എന്ന പദപ്രയോഗത്തിന്, 'സുന്ദരി' എന്നതിന് പകരം, മറിച്ചൊരർത്ഥം കൊടുത്താൽ എങ്ങനിരിക്കും? 'മൂലം' എന്ന വാക്ക് കേൾക്കുന്ന മാത്രയിൽത്തന്നെ, മറ്റുള്ളവരുടെ ആസനത്തിന്റെ ചിത്രം മനസ്സിൽ വരുന്നവരോട് നമുക്ക് സംവദിക്കാൻ പറ്റുമോ?

എന്ത് ചെയ്യണം എന്ന് ഒന്നും മനസ്സിലാവാത്ത ആ അവസ്ഥയിൽ,  അടുത്തുണ്ടായിരുന്ന, ഈ വിളിച്ചയാളുമായി കൂടുതൽ അടുപ്പമുള്ള ഒരാളോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ, അദ്ദേഹവും വിളിച്ചയാളിന്റെ വൈഭവത്തെക്കുറിച്ച് പറഞ്ഞ് തന്നു. ഈ കാര്യം കഴിവതും മനസ്സിൽ നിന്ന് വിട്ടുകളയാൻ അദ്ദേഹം ഞങ്ങളെ ഉപദേശിച്ചെങ്കിലും മനസ്സിലെ കാലുഷ്യം അടങ്ങിയിരുന്നില്ല.

ഏകദേശം ഒരു മണിക്കൂറ് കൂടി കഴിഞ്ഞപ്പോൾ, ആഘോഷപ്പറമ്പിലെ വൃത്തിയാക്കലുകളൊക്കെ തീർന്നു. ഞങ്ങൾ മടങ്ങാൻ വേണ്ടി കാറിലേക്ക് കയറി. തിരിച്ച് വരുന്ന വഴിക്കും, കാറിൽ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഓർക്കാപ്പുറത്ത് തെറിയഭിഷേകം കേൾക്കേണ്ടി വന്നതിലുള്ള അമ്പരപ്പ് എനിക്കും വിനോദ സമിതിക്കാരനും മാറിയിട്ടുണ്ടായിരുന്നില്ല. 

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹധർമ്മിണിയുടെ ഫോൺ വന്നത്. ഫോൺ നേരെ ബ്ലൂടൂത്ത് വഴി കണക്ടായി.

"നിങ്ങളെന്താ അവരുടെ പരിപാടിക്ക് വേണ്ടി എഴുതിയത്...?" ആമുഖമൊന്നുമില്ലാതെ നേരെ അവളുടെ ചോദ്യമാണ്. അവളുടെ ആ ചോദ്യം കേട്ടപ്പോൾത്തന്നെ എനിക്ക് ദേഷ്യമാണ് വന്നത്. അല്ലെങ്കിൽ തന്നെ തലച്ചോറ് ചൂടായിരിക്കുകയാണ്...

"എന്താ പ്രശ്നം? നിന്നോടാരാ പറഞ്ഞത്...."

അവൾ കാര്യം പറഞ്ഞു. അപ്പഴേക്കും ചില അന്തർജ്ജനങ്ങൾ, എന്റെ കുരുത്തക്കേടിനെപ്പറ്റി എന്റെ ഭാര്യയുടെ ചെവിയിൽ ഓതിക്കൊടുത്തിരിക്കുന്നു. 

"എന്താണ് ശരിക്കുമുള്ള കാര്യമെന്നൊക്കെ വീട്ടിലെത്തിയിട്ട് പറയാം... നീയിപ്പോ ഫോൺ വെക്ക്..." അതും പറഞ്ഞ്, ഭാര്യയെ disconnect ചെയ്തു.

വീട്ടിലെത്തിയതിന് ശേഷവും മനസ്സിന് സമാധാനം കിട്ടിയില്ല. ഫോണെടുത്ത് അവനെ മൂന്നാല് ചീത്ത തിരിച്ച് വിളിച്ച് സമാധാനിച്ചാലോ എന്ന് ഒരിക്കൽ ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞ്, അദ്ദേഹത്തിനെയും കുടുംബത്തിന്റെയും വീട്ടിൽ വിരുന്ന് വിളിച്ചിട്ടുള്ളതിനാൽ സ്വയം സമാധാനിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. വീണ്ടും കാണുമ്പോൾ, എങ്ങനെ വിദ്വാന്റെ മുഖത്ത് നോക്കും എന്നാലോചിച്ച് പിന്നെയും മനസ്സിന്റെ സമാധാനം പോയി.

ശേഷം, ഭാര്യയുടെ മുന്നിൽ സുപ്രീം കോടതിയിലെ കൂട്ടിലെന്ന പോലെ കുറച്ച് നേരം നിന്നു. പാട്ടിനെക്കുറിച്ചും ഞാനെഴുതിയതിനെക്കുറിച്ചും സമയമെടുത്ത് വിശദീകരിക്കേണ്ടി വന്നു. വിശദീകരണത്തിനൊടുവിൽ, ഭാര്യയിലെ ജഡ്ജി, എന്റെ ഭാഗത്ത് ശരിയുണ്ട് എന്ന് വിധിച്ചത്, പിന്നീട് കിട്ടിയ ചായക്ക് മധുരമുണ്ടെന്ന് തോന്നാൻ ഇടയാക്കിയതായിരുന്നു, എന്റെ അന്നത്തെ ദുരിതാശ്വാസം!

വാൽക്കഷ്ണം: ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മനസ്സ് കൂടുതൽ ശാന്തമായതിനാൽ, വീട്ടിൽ നടന്ന വിരുന്നു സമയത്ത്, ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും നമുക്കാർക്കും ഓർമ്മയുണ്ടായിരുന്നില്ല. 'കുമൈപൂ'വിന് റഫ്‌ളീഷ്യയുടെ മണം മാറി, കൈതപ്പൂവിന്റെ ഗന്ധം കൈവന്നിരിക്കുന്നു!! അതിന് ശേഷം നടന്ന വേറൊരു പരിപാടിയിൽ, അതേ നാരീജനങ്ങൾ ചുവട് വച്ചത്, 'കുടുക്ക് പൊട്ടിയ കുപ്പായം... ഉടുത്തു മണ്ടണ കാലത്തെ... മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ... നടുക്കിരുന്നവളാണേ നീ' എന്ന പാട്ടിനായിരുന്നു. ആ പാട്ടിന് ആമുഖമെഴുതാൻ എന്നെവിളിക്കാഞ്ഞത് കൊണ്ടും ആമുഖമേ ആവശ്യമില്ലാതിരുന്നത് കൊണ്ടും, പുതിയൊരു 'കുമൈപൂ' വിരിയിക്കാനും അത് വാസനിക്കാനും മാലോകർക്ക് ഭാഗ്യമുണ്ടായില്ല!! ഈ കഥ മാലോകർക്ക് മുന്നിൽ അവതരിപ്പിക്കരുതെന്ന എന്റെ നല്ല പാതിയുടെ ആവശ്യം ഞാൻ നിരാകരിച്ചത് കൊണ്ട് മാത്രമാണ് 'കുമൈപൂ' പദം മലയാളത്തിന് ലഭിച്ചത് !!!

***

(Disclaimer: ഇതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഏതെങ്കിലും യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ സംഘടനകളുമായോ ആർക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

Next:: 

2020 സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഭക്ഷണവും ഓണസദ്യയും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ


(KAGW വിന്റെ 2020 ലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് എഴുതിയത്)

നമസ്കാരം! എല്ലാവർക്കും കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ന്റെ 2020 താം ആണ്ടിലെ ഓൺലൈൻ ഓണാഘോഷ പരിപാടികളുടെ രണ്ടാം ഖണ്ഡത്തിലേക്ക് സുസ്വാഗതം.

മഹാമാരിയായ കൊറോണ കാരണം ഓൺലൈനായിട്ടാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടന്ന് വരുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന സ്വരപ്രമാണത്തെ  അടിസ്ഥാനമാക്കിയാണ്, ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ KAGW കോർത്തിണക്കിയിട്ടുള്ളതെന്ന് നിങ്ങൾക്കേവർക്കും അറിയുന്നതാണല്ലോ.  

ഇന്നത്തെ രണ്ടാം ഭാഗത്തിൽ, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തീമിന്റെ ഭാഗമായി, കേരളീയ ഭക്ഷണത്തെക്കുറിച്ച്, പുതുമയാർന്ന ചില വിവരങ്ങളുമായി, പാരമ്പര്യ ഭക്ഷണത്തെക്കുറിച്ചും, ആധുനിക ഭക്ഷണത്തെക്കുറിച്ചും കൂടാതെ, കേരളീയ സദ്യയെക്കുറിച്ചുമാണ്, ചുരുക്കി വിവരിക്കാൻ പോകുന്നത്.

ആയുർവ്വേദത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാല്ലോ അല്ലേ... അഞ്ചാം വേദം എന്ന ഖ്യാതിയുള്ള, ഭാരതത്തിന്റെ ആരോഗ്യസംരക്ഷണ ശാസ്ത്രമാണ് ആർയുർവ്വേദം. ആർയുർവ്വേദത്തിന് ഭാരതത്തിൽത്തന്നെ ഏറ്റവും വേരുകളുള്ള ഒരു പ്രദേശമാണ് കേരളം. ആ പേരുകേട്ട ആയുർവേദത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ് കേരളത്തിന്റെ സമ്പുഷ്ടമായ ഭക്ഷണ സംസ്കാരം.

ഭക്ഷണം എന്നത്, അത് അപൂർവ്വമായി കിട്ടുന്നവന്, ജീവൻ നിലനിർത്താൻ വേണ്ടിയുള്ള മരുന്നാണ്. മൂന്ന് നേരം ഭക്ഷണം കിട്ടുന്നവന്, അത്, ഇടവേളകളിൽ കിട്ടുന്ന പലഹാരങ്ങളാവാം. ആഘോഷങ്ങളുടെ ഇടയിലാവുമ്പോൾ അത് സദ്യയായിട്ട് രൂപം മാറും.

കേരളത്തിലെ ഭക്ഷണം, മറ്റ് പ്രദേശങ്ങളിലെ ഭക്ഷണ രീതികളുമായി എങ്ങനെ വേറിട്ട് നിൽക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ഞാൻ ചുരുക്കിപ്പറയാം...

ആയുർവ്വേദവുമായി കേരളത്തിന്റെ ഭക്ഷണ രീതികൾക്ക് ബന്ധമുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ... ശരീരത്തിന്റെ ആരോഗ്യം, പ്രകൃത്യാ കിട്ടുന്ന ഭക്ഷണ സാധനങ്ങളിലൂടെ, ആരോഗ്യകരമായ രീതിയിൽ പരിപോഷിപ്പിക്കുന്നതാണ്, കേരളത്തിന്റെ തനതായ ഭക്ഷണ ശീലത്തിന്റെ അടിത്തറ. എരിവ്, പുളി, ഉപ്പ് എന്നിവ അധികമില്ലാതെ, എണ്ണയുടെ ഉപയോഗം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയാണ്, കേരളത്തനിമയുള്ള ഭക്ഷണങ്ങൾ പലതും ഉണ്ടാക്കുന്നത്. മിഴുക്ക് പുരട്ടി, ചമ്മന്തി, പച്ചക്കറികൾ വെറും പച്ചയായി ഉപയോഗപ്പെടുത്തുന്ന പലതരം പിരക്കുകൾ, ഉത്തരേന്ത്യയിലെപ്പോലെ അധികം മസാലകൾ ഉപയോഗിക്കാത്ത മോളേഷനുകൾ, പ്രോട്ടീൻ സമൃദ്ധങ്ങളായ പുഴുക്കുകൾ എന്നിവയൊക്കെ ചെറിയ ഉദാഹരണങ്ങളാണ്.

അത്യധികം സമ്പുഷ്ടമായ നാളികേരത്തിന്റെ സാദ്ധ്യതകളെ, പൂർണ്ണമായും ഉപയോഗിച്ചാണ് കേരളത്തിന്റെ സാധാരണ കറിക്കൂട്ടങ്ങൾ തയ്യാറാക്കുന്നത്. മഞ്ഞളും ജീരകവും വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും മറ്റും, ആവശ്യത്തിന് മാത്രമായി ഇട്ട് പാകപ്പെടുത്തുന്ന, കറിക്കൂട്ടങ്ങൾ പലതും ആയുർവ്വേദ രസായനങ്ങൾക്ക് തുല്യം തന്നെയാണെന്ന് പറയുന്നതിൽ നിങ്ങൾക്ക് വിരോധമൊന്നും തോന്നില്ലെന്ന് കരുതുന്നു...

ഇന്ന് പല രീതികളിൽ മാറിയിട്ടുണ്ടെങ്കിലും, ഒരു ഭക്ഷണപദാർത്ഥത്തിന്റെ ജീവകങ്ങളും മറ്റ് പോഷകങ്ങളും നശിച്ച് പോകാത്ത രീതിയിലുള്ള പാചക രീതികളാണ് കേരളത്തിൽ അവലംബിച്ച് പോരുന്നത്. ആവിയിൽ വേവിച്ചും, എണ്ണയിൽ ദീർഘനേരം വറുക്കാതെയുമൊക്കെയുള്ള പാചകരീതികളും,  ഉപ്പിലിട്ടും ഉണക്കി വച്ചുമൊക്കെയുള്ള സൂക്ഷിച്ചുവെക്കൽ സംവിധാനങ്ങളും, നമുക്കിന്നും, പൂർണ്ണമായും അന്യമായിട്ടില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

കേരളത്തിന്റെ സാർവ്വദേശീയ ആഘോഷമാണ് ഓണം. ഓണത്തിന്റെ ഭാഗമായുള്ള ഓണസദ്യയും ആയുർവ്വേദത്തിന്റെ പശ്ചാത്തലത്തിൽ, ദൈവമെന്ന ദിവ്യ സങ്കൽപ്പത്തിന്റെ വിശിഷ്ടമായ ആഘോഷ ഭോജ്യമാണ്. കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്കു വടക്കു നീളെ, ആരോ ഒരു വില്ലെടുത്ത് കുലച്ച് നിൽക്കുന്ന പ്രതീതിയുളവാക്കുന്ന കേരളത്തിൽ, ദൈനംദിന ഭക്ഷണക്രമത്തിലും ഓണ സദ്യയിലും വലുതായും ചെറുതായുമൊക്കെ അല്ലറച്ചില്ലറ വ്യത്യാസങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഈ ഓണത്തിന്റെ ഭാഗമായി പങ്ക് വെക്കാമെന്ന് കരുതുന്നു...

കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പഴഞ്ചൊല്ല് പറയുന്നത്. പഞ്ഞക്കർക്കിടകം കഴിഞ്ഞ്, അദ്ധ്വാനത്തിന്റെ ഫലം, വിളകളായി കൊയ്യുന്ന നേരത്താണ് ഓണവും ഓണ സദ്യയുംകടന്ന് വരുന്നത്. മസാലകളുടെ പെരുക്കങ്ങളില്ലാതെ, വിവിധതരം ഔഷധക്കൂട്ടുകൾ തയാറാക്കുന്നത് പോലെയാണ് ഓണ സദ്യക്കും തയ്യാറെടുപ്പുകൾ നടക്കുന്നത്. കൂട്ടുകറി, തോരൻ, പുളിശ്ശേരി, എരിശ്ശേരി, അവിയൽ, ഓലൻ, കാളൻ, സാമ്പാർ, തീയ്യൽ, പച്ചടി, കിച്ചടി, രസം, മോര്, അച്ചാർ, പപ്പടം, ഉപ്പേരി, ശർക്കരപ്പായസം, പാൽപായസം, പരിപ്പ് പ്രഥമൻ, അടപ്രഥമൻ, ചക്കപ്രഥമൻ എന്നിവയടങ്ങിയ ഓണസദ്യവട്ടങ്ങൾക്ക് തെക്ക് നിന്ന് വടക്കോട്ട് പോകുമ്പോൾ ചില വ്യത്യാസങ്ങൾ നമുക്ക് കാണാൻ പറ്റും.

ഉദാഹരണത്തിന്, തിരുവനന്തപുരത്ത്, ഉഴുന്ന് വാടാ കൊണ്ട് ഉണ്ടാക്കുന്ന കൂട്ടുകറിയും കൂടാതെ, പാൽപായസത്തിന്റെ കൂടെ മധുരമുള്ള ബോളിയും ഓണസദ്യക്ക് ഉണ്ടായേ തീരൂ...

കൊല്ലത്ത്, ഓണ സദ്യയ്ക്ക് പായസം വിളമ്പുന്നതിന് തൊട്ട് മുൻപായി, ചെറുനാരങ്ങയും, വെളുത്തുള്ളിയും കാന്താരിമുളകുമൊക്കെയിട്ട് തയാറാക്കുന്ന വെള്ളനാരങ്ങാക്കറി വിളമ്പാറുണ്ട്.

പത്തനംതിട്ടക്കാർക്ക് കടലപ്പരിപ്പിന് പകരം വൻപയർ ചേർത്ത ചേന എരിശ്ശേരി വളരെ മുഖ്യമാണ്.

കരിമീൻ പൊള്ളിച്ചതോ വറുത്തതോ അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത ഫിഷ് മോളിയോ ആണ് ആലപ്പുഴക്കാരുടെ പ്രത്യേകത. ചിലപ്പോൾ താറാവ് കറിയും സദ്യയിലേക്ക് കേറിവന്നെന്നിരിക്കാം!

സാമ്പാർ എന്നതിന് ഒരു തമിഴൻ ചുവ ഉണ്ടായത് കൊണ്ടായിരിക്കാം, സാമ്പാറ് കിട്ടിയില്ലെങ്കിലും ഏത്തക്കാ പുളിശ്ശേരി ഉണ്ടാവണമെന്നതാണ് കോട്ടയം കാരുടെ ഒരു ഓണസദ്യാ രീതി.

മറയൂർ ശർക്കര ചേർത്ത അടപ്രഥമനും നേർപ്പിച്ച മരച്ചീനിക്കറിയും ആണ് ഇടുക്കിക്കാരുടെ ഒരു പ്രത്യേകത.

പപ്പടപ്പായസവും പപ്പടവടയുമാണ് എറണാകുളംകാരുടെ ഓണസദ്യയുടെ ഒരു പ്രധാന ഘടകം.

എരുപുളി എന്നറിയപ്പെടുന്ന, പഴുത്ത ഏത്തക്കാ കൊണ്ടുണ്ടാക്കുന്ന കാളന്റെ മധുരമുള്ള ഒരു വകഭേദമാണ് തൃശ്ശൂരുകാരുടെ ഒരു ഓണസദ്യാ വ്യത്യാസം.

പഴം നുറുക്കും പുളിയിഞ്ചിയുമില്ലാത്ത ഓണസദ്യയെക്കുറിച്ച് പാലക്കാട്ട്കാർക്ക് ചിന്തിക്കാനേ കഴിയില്ല.

കുറുക്കിയ കാളനാണ്‌ മലപ്പുറം കാരുടെ പ്രത്യേകത. ഇത് കൂടാതെ, മോര് കൊണ്ടുണ്ടാക്കുന്ന വെളുത്ത കറിയും മലപ്പുറത്ത് മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്.

നുറുക്ക് ഗോതമ്പ് കൊണ്ടോ അല്ലെങ്കിൽ മുളയരി കൊണ്ടോ ഉണ്ടാക്കുന്ന പായസമാണ്, വായനാട്ടുകാരുടെ പ്രത്യേകത. ആദിവാസികളുടെ ഇടയിൽ ഉണക്ക് ചക്ക കൊണ്ടുണ്ടാക്കുന്ന എരിശ്ശേരിയും വയനാട്ടിൽ പതിവുണ്ട്.

ആലപ്പുഴക്കൊപ്പം, കോഴിക്കോട് മുതൽ വടക്കോട്ട്, മാംസാഹാരവും ഓണസദ്യയുടെ ഭാഗമാക്കാറുണ്ട്. രുചികളുടെ കലവറയായ കോഴിക്കോടും കാസർകോടും മല്ലി വറുത്തരച്ച ചിക്കൻ കറിയാണെങ്കിൽ, കണ്ണൂര് തേങ്ങാ അരച്ച മീൻകറിയില്ലാതെ ഓണസദ്യ ചിലയാളുകൾക്ക് പൂർണ്ണമാകില്ല. തിരുവിതാംകൂറ്‍കാര് നെറ്റി ചുളിച്ച് നോക്കിക്കാണുന്ന, ഒരു കാര്യമാണിത്.  ഈ മാംസാഹാരം ദഹിപ്പിക്കാൻ, കാസറകോടുകാർ, കട്ടിത്തൈരും കാന്താരിയും ഇഞ്ചിയുമൊക്കെ ചേർത്ത ഇഞ്ചിത്തൈര് അവരുടെ ഓണസദ്യയിൽ തീർച്ചയായും ചേർത്തിരിക്കും.

തിരുവിതാംകൂറുകാരെ സംബന്ധിച്ച്, പരിപ്പ് കിട്ടിയില്ലെങ്കിൽ ഓണസദ്യ മുടങ്ങുമെങ്കിൽ, മലബാറുകാരെ സംബന്ധിച്ചടുത്തോളം, സാമ്പാറോ എരിശ്ശേരിയോ കിട്ടിയാലും അവർക്ക് ഓണസദ്യ ഉണ്ട് തുടങ്ങാം. മാത്രവുമല്ല, സദ്യയുടെ ഓരോ ഘടകങ്ങളും വാഴയിലയിൽ, ഇന്നയിന്ന സ്ഥലങ്ങളലിൽ വിളമ്പണമെന്ന നിർബന്ധവും, പപ്പടവും പഴവും, ചിലപ്പോൾ അച്ചാറും  പ്രഥമനിൽ കുഴച്ച് കഴിക്കുന്ന മലബാറുകാരുടെ ഇടയിൽ ഇല്ലേയില്ല.

കേരളത്തിന് അതിന്റെ തനതായ ഭക്ഷണവിഭവങ്ങൾ ഉണ്ടെങ്കിലും, തമിഴ്‌നാടിനോട് ചേർന്നുള്ള അതിന്റെ കിടപ്പും, അറേബ്യൻ നാടുകളുമായുള്ള അതിന്റെ അഭേദ്യമായ ബന്ധവും, ഉത്തരേന്ത്യൻ കടന്ന് വരവുകളും അതിന്റെ ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ചോറും കറികളുമാണ് സാധാരണ ഭക്ഷണമെങ്കിലും, മുളങ്കുറ്റിപ്പുട്ടും കടലയും, അപ്പവും ഇഷ്ടുവും, നൂല്പുട്ടും മുട്ടക്കറിയും, കപ്പയും മൺചട്ടിയിൽ വച്ച മീൻകറിയും, മലബാർ പൊറോട്ടയും വറുത്തരച്ച ചിക്കൻ കറിയും,  ഇഡ്ഡലിയുടെ കൂടെ സാമ്പാറോ ചമ്മന്തിയോ, പത്തിരിയുടെ കൂടെ മുട്ടക്കറിയോ ചിക്കൻ കറിയോ ഒക്കെ നമ്മുടെ പ്രിയപ്പെട്ട ഭക്ഷണദ്വന്ദങ്ങളാണ്. കൂടാതെ നൂറിൽപരം ദോശകളും നമുക്ക് സ്വന്തമായുണ്ട്... ദോശയുടെ കൂടെ ഏത് കറിയും കൂട്ടാമെന്ന ആനുകൂല്യവും നമുക്കുണ്ട്.

പലഹാരങ്ങളെടുക്കുകയാണെങ്കിൽ, എണ്ണമറ്റ വിഭവങ്ങളുടെ പേര് നമുക്ക് പറയാൻ പറ്റും. കോഴിക്കോടൻ ചട്ടിപ്പത്തിരി, വാഴപ്പഴത്തിൽ തേങ്ങയും മറ്റും നിറച്ചുണ്ടാക്കുന്ന ഉന്നക്കായ, കല്ലുമ്മക്കായ കൊണ്ടുണ്ടാക്കുന്ന അരിക്കടുക്ക, മുട്ടകൊണ്ട് ഉണ്ടാക്കുന്ന മുട്ടമാല, കണ്ണൂരിലെ കലത്തപ്പം, കിണ്ണത്തപ്പം, തിരുവിതാംകൂറിലെ വട്ടയപ്പം, കുമ്പിളപ്പം, വടക്കേ മലബാറിലെ ഓട്ടട, മൂടക്കടമ്പൻ, പൂരത്തട, മരച്ചീനി നേരിയ രീതിയിൽ ചീന്തിയുണ്ടാക്കുന്ന കോഴിക്കാല്, കേരളത്തിലങ്ങോളമിങ്ങോളം സുലഭമായി ലഭിക്കുന്ന പഴച്ചാറുകൾ കൊണ്ടുണ്ടാക്കുന്ന ഹൽവകൾ, കൂവയുടെ നൂറ് കൊണ്ടുണ്ടാക്കുന്ന കൂവയപ്പം എന്നിവ നമുക്ക് മറക്കാൻ പറ്റുമോ?

അറേബ്യൻ വിഭവങ്ങളായ കുഴിമന്തിയും ഷവർമകളും ഷെയ്ക്കുകളും ഇന്ന് നമ്മുടെ കൂടി ഭക്ഷണവിഭവങ്ങളായി മാറിയിട്ടുണ്ട്. പൊറോട്ടയും ബീഫും ചിക്കനും, ഇന്ന് നമുക്ക് ഊണിനേക്കാൾ പ്രിയപ്പെട്ടതാണ്. മീൻ, ചിക്കൻ, പോർക്ക്, ബീഫ് മുതലായവ കൊണ്ടുള്ള ബിരിയാണികളാണ് പണ്ടുണ്ടായിരുന്നതെങ്കിൽ, ഇന്ന് നമ്മൾ, പച്ചക്കറികൾ കൊണ്ടും ചക്ക കൊണ്ടും കപ്പ കൊണ്ടുമുള്ള ബിരിയാണികളും കണ്ടുപിടിച്ച് കഴിഞ്ഞിട്ടുണ്ട്.

സത്യം പറഞ്ഞാൽ, കഞ്ഞിയും പയറും എന്ന പഴഞ്ചൻ രീതിയിൽ നിന്ന്, ബിരിയാണിയിലേക്കുള്ള ദൂരം, ഇന്ന് നമ്മുടെ ജനങ്ങളുടെ ഇടയിൽ വളരെ കുറഞ്ഞിരിക്കുന്നു എന്നത്, നമ്മുടെ നാടിന്റെ പുരോഗതിയുടെ അടയാളമായി തീർച്ചയായും കാണാവുന്നതാണ് അല്ലേ...? പക്ഷേ, എണ്ണക്കൊഴുപ്പും വർദ്ധിച്ച മസാലകളും ചേർന്ന ഭക്ഷണവും, അച്ചടക്കമില്ലാത്ത ഭക്ഷണരീതികളും വ്യായാമക്കുറവും ഇന്ന് മലയാളിയെ രോഗഗ്രസ്ഥനാക്കുന്നതിൽ, കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നുള്ള കാര്യവും പറയാതിരിക്കാൻ വയ്യ.

നൂറ്റൊന്ന് കൂട്ടം കറികൾ ആവശ്യപ്പെട്ട്, ഭക്ഷണം കഴിക്കാനിരുന്ന വരരുചിയെ, നൂറ്റൊന്ന് കറികൾക്ക് സമാനമായ ഇഞ്ചിക്കറി കൊടുത്താണ് ബ്രാഹ്മണഗൃഹത്തിലെ പെൺകിടാവ് സൽക്കരിച്ചത്. ആ പെൺകിടാവിന്റെ ബുദ്ധിപൂർവ്വമായ സൽക്കാരത്തിൽ ആകൃഷ്ടനായാണ്, പറയപ്പെണ്ണാണെന്നറിയാതെ, ആ പെൺകിടാവിനെ വരരുചി വേളി കഴിച്ചതും, പറയി പെറ്റ് പന്തിരുകുലമെന്ന മഹത്തായ മാനുഷികമൂല്യങ്ങളുള്ള, ഒരു കഥ പിറക്കാൻ ഇടയായതും! ഈ കഥ, നിങ്ങളും കെട്ടുകാണുമല്ലോ അല്ലേ... കേട്ടില്ലെങ്കിൽ തീർച്ചയായും കേൾക്കണം.... ആ മാനുഷികമൂല്യത്തിൽ ഊന്നിയാവണം, ഇനി മുതൽ നമ്മുടെ മുന്നോട്ടുള്ള യാത്ര !

അപ്പോൾ, ഭക്ഷണത്തിലും ഓണസദ്യയിലും ഇത്രയും വ്യത്യസ്തത കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും മനസ്സിലായല്ലോ... പക്ഷേ, കേരളീയർ മനസ്സ് കൊണ്ടും മലയാളം കൊണ്ടും എല്ലായ്‌പോഴും ഒരുപോലെ ചിന്തിക്കുന്നവരാണ്...  ഒത്തൊരുമയുള്ളവരാണ്... അന്യന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന്, ഒരു കൈ സഹായം എപ്പോഴും നീട്ടുന്നവനാണ്... നമുക്ക് ഒത്തൊരുമിച്ച് ഭാവിയിലേക്ക് മുന്നേറാം.. മനുഷ്യത്ത്വമായിരിക്കട്ടെ എല്ലായ്‌പോഴും നമ്മുടെ മനസ്സിന്റെ ആധാരശില !

***

2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

വഴിതെറ്റിയ മാവേലി - ഹ്രസ്വചലച്ചിത്രം

കൊല്ലവർഷം 1191 (ആംഗലേയ വർഷം - 2015) ലെ ഓണാഘോഷത്തിന്, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്റ്റണിന്റെ (KCSMW) നേതൃത്വത്തിൽ നടന്ന കലാപരിപാടികളുടെ അവതരണാരംഭത്തിന്റെ ഭാഗമായി ഞങ്ങൾ കൂട്ടുകാർ, വളരെ ധൃതിപ്പെട്ട് ഒരുക്കിയ ഒരു ഹ്രസ്വചലച്ചിത്രം - വഴിതെറ്റിയ മാവേലി.

നമുക്ക്, മുൻപ് തീരെ പരിചയമില്ലാതിരുന്ന 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത ഉപയോഗിച്ച് എങ്ങനെ ഒരു ഹ്രസ്വചലച്ചിത്രം ഒരുക്കാം എന്ന ചിന്തയുടെ ഒരു ആവിഷ്കാരം കൂടിയായിരുന്നു ഈ സംരഭം. ഉറക്കമൊഴിച്ച് 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത എന്ന ഭൂതത്തെ കൈപ്പിടിയിലൊതുക്കിയ സുരേഷിന് അഭിനന്ദനങ്ങൾ ! ഞങ്ങളുടെ പിഴവുകൾ ദയവായി പൊറുക്കണമെന്ന അപേക്ഷയോടെ...

തിരക്കഥ / സംവിധാനം: പ്രസാദ് നായർ
ക്യാമറ / ചിത്രസന്നിവേശം: സുരേഷ് നായർ 

അഭിനേതാക്കൾ: വസന്ത് നമ്പ്യാർ(മഹാബലി), വേണുഗോപാലൻ കോക്കോടൻ (ശുക്രാചാര്യർ), സാജു കുമാർ (കള്ളു കുടിയൻ), ജിഷ രവീന്ദ്രൻ (നാടൻ സ്ത്രീ), അനിൽ നായർ (സാഹിത്യകാരൻ)



2014 ഏപ്രിൽ 13, ഞായറാഴ്‌ച

ഓണം - ചില ചിന്തകൾ (2013 KCS KAGW ഓണം ആശയം)

ശ്രീ

൨൦൧൩(2013) ലെ ഓണം വാഷിംഗ്‌ടണ്‍ ഡി സി യിലെ മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല വർഷമായിരുന്നു, കാരണം, ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ലു & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു എന്നത് തന്നെ. ഇതിന്, അന്നത്തെ സംഘടനാ സാരഥികളായ ശ്രീ മനോജ്‌ ശ്രീനിലയത്തിനും ഗോപകുമാറിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു.  ഈ തീരുമാനത്തിനു അനുബന്ധമായി  ആഘോഷാവതരണത്തിന് ഒരു ആശയം നിശ്ചയിച്ചു  - 'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം'.
സംഘടനകളുടെ സംഘാടകർ, പ്രത്യേകിച്ച്, ശ്രീ. സുരേഷ് നായർ(വിനോദ സമിതി), എന്നോട് ഈ ആശയം വികസിപ്പിച്ച് അവതരണയോഗ്യമാക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു. അതിനു വേണ്ടി ശ്രീ. ഹരിദാസ് നമ്പ്യാർ അധ്യക്ഷനായി ശ്രീ. ബിനോയ്‌ ശങ്കരെത്തിനെ കൂടി ഉൾപ്പെടുത്തി ഒരു ഉപസമിതി രൂപവൽക്കരിച്ചു. പ്രതിഭാധനനായ ഹരിദാസ് നമ്പ്യാർ തന്ന ഒരു തീപ്പൊരിയാണ് ഞാൻ ഇവിടെ ആശയ രൂപത്തിൽ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ശ്രീ. ബിനോയ്‌ ശങ്കരെത്തിന്റെ ശ്രമഫലമായി ഇത്തിരി മാറ്റത്തോട്  കൂടി ഒരു ശബ്ദരേഖ ഇതിനു വേണ്ടി തയ്യാറാക്കപ്പെട്ടു. ഹരി നമ്പ്യാരുടെ മുഖ്യ സംവിധാനത്തിൽ, ആ ശബ്ദരേഖക്ക് അരങ്ങത്ത് സുഹൃത്തുക്കളായ ഒരു കൂട്ടം സഹൃദയർ (ക്രിഷ് ദിവാകരൻ - മഹാബലി, പ്രബീഷ് പിള്ള - മന്ത്രി, ശ്രീജിത്ത് നമ്പ്യാർ - അടിയാൻ, സുമേഷ് നമ്പ്യാർ - കണ്ണൂർകാരൻ, രതീഷ്‌ നായർ - കോഴിക്കോട്കാരൻ/തിരുവനന്തപുരം രാഷ്ട്രീയക്കാരൻ/ കൊച്ചിക്കാരൻ, സജു കുമാർ(കൊച്ചിക്കാരൻ) / ജയശങ്കർ  - തൃശ്ശൂരുകാർ, റോണി - കുട്ടനാട്ടുകാരൻ,  മധു നമ്പ്യാർ  -  കൊല്ലക്കാരൻ) നല്ല രീതിയിൽ വിരുന്നൊരുക്കുകയും ചെയ്തു. ഇതിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് എല്ലാവരോടും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു . 
ഈ ആശയത്തിന്റെ മൂലരൂപം നിങ്ങളുടെ ശ്രദ്ധയിലേക്കായി സമർപ്പിക്കുന്നു. ഇതിന്റെ ഓരോ രംഗങ്ങളുടെയും ചലച്ചിത്രാവിഷ്കാരവും (കടപ്പാട്: ബാലചന്ദ്രൻ) കൂടെ കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ രംഗപട സജ്ജീകരണങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും വന്ന അപാകതകൾക്ക് ക്ഷമ ചോദിക്കുന്നു.

രംഗം ഒന്ന് 



[മഹാബലിയുടെ കൊട്ടാരം ആണ് രംഗം, ഇരുവശവും വർണ്ണ തൂണുകളാൽ അലങ്കരിക്കപ്പെട്ട കൊട്ടാരത്തിൽ 3 ഇരിപ്പിടങ്ങൾ. ഇരിപ്പിടങ്ങൾക്കിരുവശവും കുന്തമേന്തിയ ഭടന്മാർ. സദസ്സിലേക്ക് (വലതു ഭാഗത്തുകൂടി ) അനുചരന്മാരോടോപ്പം (രണ്ടു പേർ - അതിൽ ഒരാൾ മന്ത്രി) നടന്നു വരുന്ന മഹാബലി.]

മഹാബലി: (നേരെ വേദിയുടെ മദ്ധ്യഭാഗത്ത് വന്നതിനു ശേഷം) മന്ത്രിപുംഗവാ, നമ്മുടെ ഭരണത്തെപ്പറ്റി പ്രജകൾക്കൊക്കെ നല്ല അഭിപ്രായം ആയിരിക്കും അല്ലേ? ഈയിടെയായി ആരെയും പരാതിയുമായി കാണുന്നില്ലല്ലോ?

മന്ത്രി: അങ്ങ് പറഞ്ഞു തീർന്നില്ല, ദേ.. ആരോ ഒരാൾ കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്നു തോന്നുന്നു.

[ഒരു പരാതിക്കാരാൻ വേദിയിലേക്ക് കടന്നു വരുന്നു]

മന്ത്രി : എന്താണാവോ? പരാതി എന്തെങ്കിലുമാണെങ്കിൽ... ബോധിപ്പിക്കാം.

പരാതിക്കാരൻ: അയ്യോ, തിരുവുള്ളക്കേട്‌ ഉണ്ടാവരുത്, അടിയൻ , പരാതികളൊന്നും ബോധിപ്പിക്കാൻ വന്നതല്ല. മറിച്ചു അങ്ങയുടെ സൽഭരണത്തെ... പ്രകീർത്തിക്കാൻ വന്നതാണ്. പക്ഷെ ഞങ്ങൾ, പ്രജകൾ , ഈ രാജകൊട്ടാരത്തിൽ ഒരു ആഘോഷം കണ്ടിട്ട് ഏറെ നാളായി. അങ്ങ് മനസ്സ് വച്ച് അതിന് എന്തെങ്കിലും ഒരു .....

മഹാബലി: തീർച്ചയായും ... നാം പരിഗണിക്കുന്നുണ്ട്. നിങ്ങൾ പൊയ്ക്കൊള്ളു.

പരാതിക്കാരൻ: അടിയൻ... സന്തോഷായി ...

[പരാതിക്കാരൻ പോകുന്നു]

മഹാബലി: മന്ത്രി പുംഗവാ, സത്യത്തിൽ നമ്മുടെ മനസ്സിലും അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. ആ പോയ പ്രജയുടെ പരാതി, ഇപ്പൊ ത്തന്നെ അങ്ങ് പരിഹരിച്ചാലോ. (ചുറ്റും ഒന്ന് കണ്ണോടിച്ച  ശേഷം അനുചരന്മാരോടായി, കൈ കൊട്ടുന്നു.)  ആരവിടെ, വിളിക്കൂ നർത്തകിമാരെ , നൃത്തം ആരംഭിക്കട്ടെ !!!

[നൃത്തം ആരംഭിക്കുന്നു. മഹാബലിയും മന്ത്രിയും നൃത്തം ആസ്വദിക്കുന്നു]

[നൃത്തത്തിന് ശേഷം ചിന്തനിമഗ്നനായിരിക്കുന്ന മഹാബലി.]

മന്ത്രി: മഹാരാജൻ, അങ്ങ് എന്താണ് ആലോചിക്കുന്നത് ?

മഹാബലി: നാം ആലോചിക്കുകയായിരുന്നു, പുഴകളും മലകളും വയലുകളും കവിത പാടുന്ന നമ്മുടെ കേരളം , അതെ, നാം വിട്ടൊഴിഞ്ഞു പോന്ന നമ്മുടെ കേരള സാമ്രാജ്യം ഒരിക്കൽ കൂടി ഒന്ന് സന്ദർശിച്ചാലോ.

മന്ത്രി: ശരിയാണ് രാജൻ, ഓണക്കാലം ആയില്ലേ, ഇത് തന്നെയാണ്, അങ്ങയുടെ പ്രജകളെ സന്ദർശിക്കുവാൻ പറ്റിയ സമയം.

മഹാബലി:  മന്ത്രിപുംഗവാ, എങ്കിൽ ഒട്ടും വൈകണ്ട, രഥം തയ്യാറാക്കാൻ പറയു, നോം   കേരളത്തിലേയ്ക്ക് യാത്ര തിരിക്കുകയാണ്.

മന്ത്രി: അടിയൻ ..

മഹാബലി: ഇത്തവണ വടക്ക് നിന്ന് യാത്ര തുടങ്ങാം അല്ലെ ?

മന്ത്രി: അവിടുത്തെ ഇഷ്ടം മഹാരാജൻ

[രംഗം ഇരുളുന്നു. കുളമ്പടി ശബ്ദം... രംഗം തെളിയുന്നു.]

രംഗം രണ്ട്  



[അങ്ങനെ മഹാബലി കണ്ണൂര് (വ്യംഗ്യം) വന്നു ചേർന്നു. അവിടവിടെ രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളും ശവകുടീരങ്ങളും പിന്നണിയിൽ. ഒരു വഴിപോക്കൻ പാതയോരത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നു]

വഴിപോക്കൻ: (ഫോണിൽ) എടാ രാജെശെ, നാളെ ഹർത്താലിനു എന്താ പരിപാടി? രണ്ടു കുപ്പി കൈയ്യീല്ണ്ട്. ഞി കോയി ബിരിയാണി ബാങ്ങീറ്റ് ബാ. ഞമ്മക്കൊന്നു കൂടാ. എന്താ... എന്നാപ്പിന്നെ ഞാൻ ബെക്കട്ടെ,

[പിന്നാമ്പുറത്ത് - ന്താഡാ  യ്യീ പെട്ടെന്ന് ബെക്കുന്നെ  ? ]

[വഴിപോക്കൻ: അല്ല... ഈടെ ആരെല്ലോ എന്തെല്ലോ വേശം കെട്ടി ബന്നിറ്റ്ണ്ട്. ആന്താന്ന് നോക്കട്ട്.]

വഴിപോക്കൻ: (മഹാബലിയോടു) നിങ്ങളാരാനപ്പാ? ഈടെയോന്നും മുമ്പ് കണ്ടിറ്റില്ലല്ലോ?

മഹാബലി: നോം മഹാബലി!

വഴിപോക്കൻ: (അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു, ആത്മഗതം ) പടച്ചോനെ ഇത് ഞമ്മളെ മഹാബലി തന്നെയാന്നോ? ഈയാക്ക് ഓലക്കൊടേം പെരുങ്കൊടലും മീശേം ഒന്നും ഇല്ലല്ലോ.

മന്ത്രി: സംശയം ഒന്നും വേണ്ട, ഇത് മഹാബലി തിരുമേനി തന്നെ. ഡയറ്റിങ്ങ് ഒക്കെ ചെയ്തു വയറൊക്കെ പോയി. ഞാൻ അദ്ദേഹത്തിന്റെ മന്ത്രി. (കൊടിതോരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ കാണുന്നതൊക്കെ എന്താണ്?

വഴിപോക്കൻ:  തിരുമേനി, ഇതല്ലേ രാഷ്ട്രീയക്കോലങ്ങള്? ഇപ്പൊ ഈറ്റ്യളല്ലേ ഈട്ത്തെ താരങ്ങള്..

മഹാബലി: സൗഹാർദ്ദത്തിന്റെ തെയ്യക്കോലങ്ങളുടെ സ്ഥാനത്തു രാഷ്ട്രീയക്കോലങ്ങളോ?

വഴിപോക്കൻ: അതെ തിരുമേനി... ഈ കോലങ്ങളുടെ എടേ പെട്ടിറ്റ് ഞമ്മക്കൊരു സ്വൈരോം ഇല്ല. ഞമ്മളിപ്പോ വിചാരിക്കുന്നത് നിങ്ങക്ക് ഞമ്മളെ ഒന്നുംകൂടി ഭരിച്ചൂടേന്നാ.

മഹാബലി: ഹും .... ഈ ഹർത്താലാഘോഷങ്ങളും അനാവശ്യ രാഷ്ട്രീയ രക്തസാക്ഷിക്രിയകളും മതഭ്രാന്തും ഒക്കെ നമ്മൾ കാണുന്നു. ഇതൊക്കെ ഒന്ന് ശരിയാക്കിയെടുക്കും വരെ നിങ്ങളെയും നിങ്ങളുടെ കൂട്ടുകാരെയും ഞാൻ എന്റെ മായാപ്രപഞ്ചത്തിലേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം, വരൂ..

[കുറച്ചു നൃത്ത രൂപങ്ങൾ ]

രംഗം മൂന്ന് 



[മഹാബലി കോഴിക്കോട് എത്തുന്നു ]

മഹാബലി: മന്ത്രീ, നമ്മൾ വന്ന താമരശ്ശേരി ചുരം തീരെ മാറിയിട്ടില്ല അല്ലെ?

മന്ത്രി: അതെ തിരുമേനി.

മഹാബലി: പക്ഷെ ഈ മിഠായിത്തെരുവും മാനാഞ്ചിറയും വളരെ വൃത്തികേടായി കിടക്കുന്നു. ഇതൊന്നും നന്നാക്കിയെടുക്കാൻ ഇവിടെ ആരും ഇല്ലേ? ഹോ... നാറിയിട്ടു വയ്യല്ലോ.

(മന്ത്രിയും മഹാബലിയും മൂക്ക് പൊത്തുന്നു. വഴിയോരത്ത് നിന്ന് ഒരാൾ ഈ സംസാരം ഒക്കെ കേട്ട് ചിരിക്കുന്നു.)

അപരിചിതൻ: ഹ ഹ ഹാ .... എനിക്ക് വയ്യാ .. ഹ ഹ ഹാ ഇങ്ങളൊന്നും ഇവ്ടൊന്നും അല്ലേ?  ഇതൊക്കെ ഇവ്ടെ സാധാർണല്ലേ ... ഇപ്പൊ ഇവ്ടൊക്കെ  ഈ മണം ഇല്ലെങ്കിലാ... പ്രശ്നം. പണ്ട് പപ്പുവേട്ടൻ ഉണ്ടായിരുന്നപ്പോ ഉള്ളു തുറന്നു ഒന്ന് ചിരിക്ക്വെങ്കിലും ചെയ്യാരുന്നു. മൂപ്പര് പോയെപ്പിന്നെ ഇപ്പൊ മണത്തിട്ടു ബായി  തൊറന്നൊന്നു ചിരിക്കാൻ കൂടി ബയ്യാണ്ടായി.... അ..ദ്  ..ബ്ടെ നിക്കട്ടെ.. ങ്ങ്ള് ആരൊക്കെയാ ? പക്ഷെ... ഇബടെ ഒന്നും കണ്ടിറ്റില്ലല്ലോ.

മന്ത്രി: ഇത് മഹാബലി ചക്രവർത്തി, ഞാൻ അദ്ദേഹത്തിന്റെ മന്ത്രി.

അപരിചിതൻ: അയ്യോ തിരുമേനി. ങ്ങ്ള് ബല്ലാണ്ടങ്ങായിപ്പോയല്ലോ .. ങ്ങ്ള്  പണ്ട് കല്ലായിക്കടപ്പൊറത്ത് പത്തേമാരീന്നെറങ്ങുന്ന ഒരു പടം  ഇപ്പയും  എന്റെ ഖൽബില്ണ്ട്.

[മഹാബലി അത്ഭുതത്തോടെ മന്ത്രിയെ നോക്കുന്നു, മന്ത്രിക്കു ചിരി വരുന്നു]

മന്ത്രി: (ആത്മഗതം) ഇവന്റെ ഒരു ബഡായി.

അപരിചിതൻ: ന്തായാലും ഈ ഓണത്തിനു ങ്ങ്ള് ബന്നെ  നന്നായി. ഇബ്ടെ, ല്ലാ,, ബ്ഡേയ്,...,  (ചൂണ്ടിക്കാണിച്ചുകൊണ്ടു) ഈ ഓണത്തിനു നമ്മടെ ഭാഗവതര്ടെ വീട്ടില് കൊറച്ചു പാട്ടും  കളീം ക്കെ ..ണ്ട്. ഞാ നിങ്ങളെ അവ്ടം വരെ കൊണ്ട് ബ്ഡാം .

[അടുത്ത കൂട്ടം നൃത്ത രൂപങ്ങൾ - നൃത്ത രൂപങ്ങൾക്ക്‌ ശേഷം കുട്ടിമേനോനും സംഘത്തിന്റെയും സംഗീത ശിൽപം]

[അരങ്ങത്തു സംഗീത ശില്പത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഗുരുവും ശിഷ്യന്മാരും സംഗീത ഉപകരണങ്ങളും മറ്റും ക്രമീകരിക്കുന്നു. മഹാബലിയും മന്ത്രിയും അരങ്ങത്തേക്ക് കടന്നു വരുന്നു.]


മഹാബലി: (അരങ്ങത്തേക്ക് വരുന്നതിനൊപ്പം) മന്ത്രീ, ഈ നൃത്തരൂപങ്ങളൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. ഇല്ലത്തെ അരങ്ങ് തുടങ്ങിയോ ആവോ..

മന്ത്രി: അതെ.. ഈ കലാകാരികളെ നമ്മുടെ സദസ്സിലേക്ക് ക്ഷണിച്ചു കഴിഞ്ഞു തിരുമനസ്സേ.

മഹാബലി: (അരങ്ങത്തു ക്രമീകരണങ്ങൾ നടത്തുന്ന കലാകാരന്മാരെ ഒര്രോരുത്തരെയും നോക്കി ആത്മഗതം) ഇവിടെ ഒരുക്കങ്ങളൊന്നും പൂർത്തിയായില്ലെന്ന് തോന്നുന്നല്ലോ.

മന്ത്രി: (ഗുരുവിനോട്) ഭാഗവതരേ, ഈ നാലുകെട്ടിലും എല്ലാവരും ഉഴപ്പി നടപ്പാണോ?

ഗുരു: (കണ്ണട ഒന്ന് ഉയർത്തി നോക്കിക്കൊണ്ട്‌) ആരാണാവോ? അങ്ങട് മനസ്സിലായില്ല്യല്ലോ. (നമ്പൂതിരിമാരുടെ രീതിയിൽ)

മന്ത്രി:  സംഗീതത്തിന്റെ ഈറ്റില്ലമായ ഇവിടെ, ഇന്നത്തെ ദിവസം, ഈ രൂപത്തിൽ ആര് വരാനാണ് ഭാഗവതരേ? ദേ, (മഹാബലിയെ ചൂണ്ടി) ഇത് മഹാബലി ചക്രവർത്തിയാണ്.

ഗുരു: ശിവ ശിവാ... ഇതിലുപരി ഈയുള്ളവന് വേറെന്ത് വേണം...(അതിശയത്തോടെ മഹാബലിയെ നോക്കി മേല്പോട്ട് നോക്കുന്നു, മഹാബലിയെ വണങ്ങുന്നു. ശിഷ്യരും അദ്ഭുതത്തോടെ നോക്കുന്നു; {ഈ സമയം ആവുമ്പോഴേക്കും ഒരുക്കങ്ങൾ പൂർത്തിയാകണം}) തിരുമേനീ, എന്റെ ശിഷ്യർ ഇന്ന് ഇവിടെ ഒരു രാഗസദസ്സ് ഒരുക്കുന്നുണ്ട്‌. (ശിഷ്യരെ നോക്കി )  കുട്ടികളെ, ദേ നോക്കൂ.. ദ് ആരാ വന്നേന്നു മനസ്സിലായോ? (ശിഷ്യർ മനസ്സിലായതുപോലെ തലകുലുക്കുന്നു, മഹാബലിയെ വണങ്ങുന്നു) നിങ്ങളുടെ ഈ രാഗ സദസ്സ് തിരുമനസ്സിന്നു സമർപ്പിക്കൂ...

[രാഗസദസ്സ് ആരംഭിക്കുന്നു]

രംഗം നാല് 



[മഹാബലി തൃശ്ശൂരിൽ (വ്യംഗ്യം)]

[രംഗത്ത് മഹാബലിയും മന്ത്രിയും. ഒരു മൂലയിൽ നിന്ന് രണ്ടു കൂട്ടുകാർ പരസ്പരം സംസാരിക്കുന്നു.]

ചങ്ങാതി: ഡാ ഗഡ്‌യെ .. പൂരപ്പറമ്പിൽ ന്ന് ആനയൂട്ടല്ലേ ... നമ്മക്ക്  കൊമ്പൻമാരെ കാണാൻ പോയാലോ ..

മറ്റെയാൾ: അതെ അതെ.. നെറ്റിപ്പട്ടം ഒക്കെ കെട്ടി പൊരിവെയിലത്ത് നിക്കാൻ, കൊമ്പന്മാർക്ക് സുഖമുണ്ടാകില്ലെങ്കിലും, നമുക്ക് കാണാൻ നല്ല ചന്തല്ലേ.. അല്ല് ഡാ..ഹും.. ന്നാലും പച്ചക്ക് പോയാ....

ചങ്ങാതി: പച്ചക്കല്ലഡാ .. നമ്മക്ക് രണ്ട്ണ്ണം വീശീട്ട് പോവ്വാം .... ന്ത്‌യെ ... ഇനീപ്പോ ആന ഓടിയാലും മൊബൈൽല്  പിടിക്കാൻ ഒരു ബലോക്കെ വേണ്ട്ഡാ ... ന്ത്യെ ...

ഒരാൾ: അല്ലേലും വെള്ളടിക്കും പോത്തടിക്കും പ്പോ നമ്മക്കല്ലേ ഫസ്ട്.

(ഇത് കേട്ടിട്ട് മഹാബലി)

മഹാബലി: (മന്ത്രിയോട്) മന്ത്രീ, നമ്മുടെ നാട്ടുകാരൊക്കെ രോഗികളായി മാറുകയാണോ? ഇവരൊന്നും ഭക്ഷിക്കുന്നത് ശരിയായ രീതിയിലല്ലേ?

മന്ത്രി: തിരുമേനി, ഇപ്പൊ ഇവിടെ ആരെങ്കിലും അവരവരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാറുണ്ടോ?. അതിനു അവർക്ക് സമയവും മനസ്സും ഉണ്ടോ? ഫാസ്റ്റ് ഫുഡിന്റെയും ന്യൂ ജനറേഷന്റെയും കാലം അല്ലേ? കഴിഞ്ഞ തവണ നമ്മളും കണ്ടതല്ലേ, പേപ്പറിൽ ചോറിട്ടിട്ട് വാഴയിലയാണെന്ന് കൊട്ടിഘോഷിക്കുന്നത്!

ഒരാൾ: (മന്ത്രിയോട്) ല്ല  .. ഷ്ടാ ... ഇവ്ടെ നല്ല  ബീഫും പൊറോട്ടയും എവ്ടെയാ കിട്ട് ആ ?

മന്ത്രി: അറിയില്ല ട്ടോ. ഞങ്ങൾ  പാതാളത്തിൽ നിന്ന് ഇവിടെ എത്തിയതെ ഉള്ളൂ. ഈ പുതിയ സംവിധാനങ്ങൾ...   നമുക്ക് അത്രയ്ക്കങ്ങട് പരിചയം പോര.

ഒരാൾ: എന്തുട്ട് പാതാളം..?

മന്ത്രി: അതേയ്, ഇത് മഹാബലിയാണ്.

ഒരാൾ: (അതിശയത്തോടെ) മഹാബലിയാ? എന്തുട്ടാ ഞാനീ കേക്കണേ! (കൂട്ടുകാരനോട്) എടാ ശവിയെ ദേ നമ്മടെ പണ്ടത്തെ മഹാബലി തിരുമേനി..ഡാ ... എന്തുട്ട് അതിശയാ .. ദ് .. (മഹാബലിയോട്)  ഹയ് ..., ഇവ്ടം വരെ വന്നിട്ട് നമ്മടെ ആനയൂട്ടും ഘോഷയാത്രേം  കാണാതെ പോവ്വേ. നല്ല കഥയായി ... അത് കണ്ടിട്ടേ നി ബാകി കാര്യോള്ളൂ ......

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം അഞ്ച്



[കൊച്ചി നഗരം (വ്യംഗ്യം) മഹാബലിയും മന്ത്രിയും കൊതുകിനെ കൊന്നുകൊണ്ട് വഴിയിൽ നിക്കുന്നു. പിന്നാമ്പുറത്തു കായലും ചീനവലയും.]

മഹാബലി: ഹോ....മന്ത്രീ, നമ്മുടെ തൊലിക്കു തീരെ കട്ടി പോര എന്ന് തോന്നുന്നു. ഒരു കുത്തിനു പത്തു കുപ്പി രക്തം പോയ പോലെ... ആ കാണുന്ന ചീനവലയോ മറ്റോ പുതച്ചാ മതിയായിരുന്നു. ഹും .... അതിരിക്കട്ടെ... (പിന്നണിയിൽ ആളുകള് വരി വരിയായി നില്ക്കുന്ന രംഗം. വരി വരിയായി നിക്കുന്ന ജനത്തെ ചൂണ്ടിക്കാണിച്ച്) നോക്കൂ.. നമ്മുടെ പ്രജകളൊക്കെ എന്തൊരു അച്ചടക്കത്തിലാണ് നില്ക്കുന്നത്.

മന്ത്രി: തിരുമേനി, മറന്നുപോയോ? കഴിഞ്ഞ തവണ വന്നപ്പഴും, ഇതേ രംഗം കണ്ടതല്ലേ?  അച്ചടക്കം ഈ ഒരു വരിയിലെ ഉള്ളൂ ... കള്ളിന്റെ വരി... അരി വാങ്ങാനുള്ള വരിയിൽ... ഇവരെ കണി കാണാൻ കിട്ടില്ല.

മഹാബലി: ഓ.. അങ്ങനെ ആണോ? ഹും... (പിന്നാമ്പുറത്ത് വലിയ ഷോപ്പിംഗ്‌ മാളിന്റെ രംഗപടം) ഈ കൊട്ടാരം ആരുടെയാണ്? ഇതിന്റെ മുന്നിൽ നമ്മുടെ കൊട്ടാരം വെറുമൊരു കുടിലാണ് അല്ലേ?

മന്ത്രി: ഇത് ഒരു അത്യാധുനിക ചന്തയാണ് തിരുമേനി... മാൾ ... ഷോപ്പിംഗ്‌ മാൾ.. ഇവിടെ ഒക്കെ ഇപ്പൊ മരത്തിനു പകരം... മന്ദിരങ്ങളല്ലെ ഉള്ളൂ? നമുക്ക് വന്ന ഒരു കത്ത് പ്രകാരം, ഈ മന്ദിരങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ്, കുറച്ചു മുന്നേ, ഹൈക്കോടതിക്ക് മുന്നിൽ നമ്മൾ കണ്ടത്.

മഹാബലി: ഹോ .. എന്തൊക്കെ മാറ്റങ്ങളാണ്  .. ഹും... (രംഗപടത്തിലെ ചില അൽപ വസ്ത്രധാരികളായ സ്ത്രീകളെ നോക്കി)  നമ്മുടെ കാലത്ത്... സ്ത്രീജനങ്ങൾ... ഇതിലും കൂടുതൽ തുണി ഉപയോഗിച്ചിരുന്നു.. അല്ലേ മന്ത്രീ ?

[ഒരു പ്രജ വേഗത്തിൽ കടന്നു വരുന്നു]

ഒരു പ്രജ: ഹ... നിങ്ങളെന്താ ഹേ .. ഇവിടെ നിന്ന് കളഞ്ഞത്? കല്യാണിൽ നിക്കാം എന്ന് പറഞ്ഞ മഹാബലിയും helper ഉം അല്ലെ you both ...? Common.. common.. let's go...

മന്ത്രി: എന്ത്? എന്തായീ പറയണേ? എന്ത് ഭാഷയാ ഇത്? കല്യാണിൽ നിക്കാനോ? എന്ത് കല്യാണം? ആരുടെ കല്യാണം?

പ്രജ: (മന്ത്രിയോട്) ഞാൻ ഇപ്പൊ കേരളത്തിൽ പറയുന്ന ഭാഷ തന്നെയല്ലേ പറഞ്ഞത്. മുഴുവൻ മലയാളത്തിൽ പറയാൻ ആർക്കാ ഇപ്പൊ കഴിയ? (മഹാബലിയെ ചൂണ്ടി)ഇദ്ദേഹല്ലേ, കല്യാണ്‍ സിൽക്കിന്റെ gate ൽ.... വേഷം കെട്ടി നിക്കാൻ വന്ന മാവേലി?

മഹാബലി: എന്ത്? വേഷം കെട്ടി നിക്കാൻ മാവേലിയോ? നമ്മുടെ വേഷം കെട്ടിയാണോ ഇപ്പൊ ആൾക്കാരെ ആകർഷിക്കുന്നത്?

(പ്രജ സന്ദേഹത്തിൽ ആകുന്നു )

മന്ത്രി: സഹോദരാ, ഇത് മഹാബലിയുടെ പകർപ്പോ തട്ടിപ്പോ ഒന്നും അല്ല. ശരിയായ മഹാബലിയാണ്. ഞാൻ അദ്ദേഹത്തിൻറെ മന്ത്രിയും.

പ്രജ: Oh my god.. ഇതെന്താ .. is it a dream... (സ്വയം നുള്ളുന്നു) അയ്യോ ... forgive me..... എനിക്ക്... നിങ്ങളുടെ ഈ വരവൊന്ന് ആഘോഷിക്കണം...വരൂ... ഈ വെയില് കൊള്ളാതെ നമുക്ക് കൊച്ചിയുടെ മേളയായ 'ബിനാലെ' കാണാൻ പോകാം.

[അടുത്ത പാട്ടുകളുടെ കൂട്ടം]

രംഗം ആറ്



[മഹാബലി കുട്ടനാട്ടിൽ (വ്യംഗ്യം). പിന്നാമ്പുറത്ത് തരിശായ പാടം ]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തുണ്ടായിരുന്ന നെൽവയലുകൾ ഒക്കെ എവടെ പോയി?

മന്ത്രി: തിരുമേനി,  ഇതിപ്പോ ഇന്നും ഇന്നലേം തുടങ്ങിയതാണോ?  ആർക്കാ ഇപ്പൊ കൃഷി ചെയ്യാൻ സമയം? ഹും.. പൂന്തോപ്പ് ഉണ്ടാക്കിയാലും രണ്ട് വെണ്ടയ്ക്ക  ഉണ്ടാക്കുമോ? ഇവിടെ, പാടങ്ങൾ നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കിയപ്പോ, നമ്മുടെ പാതാളം വറ്റി വരണ്ടത് നാം കണ്ടതല്ലേ? കമ്പ്യൂട്ടർ കൊണ്ട് ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലല്ലേ... ഇന്നത്തെ നമ്മുടെ പ്രജകൾ......

മഹാബലി: ഹും... അത് ശരിയാണല്ലൊ മന്ത്രീ.... ഇന്നാട്ടിൽ നിന്ന്  റബ്ബർക്കുരു ഇനി തിന്നുകയേയില്ലാ.., ചക്കയും മാങ്ങയും കിട്ടാനില്ല... എന്നൊക്കെ പറഞ്ഞു അണ്ണാരക്കണ്ണന്മാർ നമ്മുടെ പാതാളത്തിലേക്ക് കുടിയേറിയത് ഈയിടെയല്ലേ...?

[പിന്നാമ്പുറത്ത് ഒരു കുട്ടനാടൻ കടവിന്റെ മികവുറ്റ ദൃശ്യം]

കടവിലെ ഒരാൾ: സാറന്മാരെ.., ഹൌസ് ബോട്ട് സവാരിക്ക് വരുന്നോ? നല്ല മധുരക്കള്ളും കരിമീനും... മറ്റു സൌകര്യങ്ങളും ഒക്കെ ഒരുക്കിത്തരാം.

മന്ത്രി: എന്താണീ മറ്റു സൌകര്യങ്ങൾ? ഇതാരാണെന്ന് മനസ്സിലായോ? ഇത് മഹാബലി തിരുമേനി ആണ്.

കടത്തുകാരൻ: എന്റെ ഈശ്വരാ, ഇത് നമ്മടെ തമ്പ്രാൻ ആയിരുന്നോ? മനസ്സിലായില്ല കേട്ടോ.

മഹാബലി: നാം നമ്മുടെ പ്രജകളൊക്കെ എങ്ങനെ ഈ കലികാലത്തിൽ ജീവിക്കുന്നു എന്ന് അറിയാൻ വേണ്ടി വന്നതാണ്.

കടത്തുകാരൻ: തമ്പ്രാനെ,  ഇത് അങ്ങ് ഭരിച്ചിരുന്ന കാലം പോലെ.. മായയുടെ കാലം അല്ല, ഇപ്പൊ മായങ്ങളുടെ കാലം ആണ്. കള്ളിൽ മായം, മീനിൽ മായം, ശാപ്പാട്ടിൽ മായം. കരിമണല് ഖനനം എന്നും പറഞ്ഞു ഭൂമി തുരന്നു കൊണ്ടുപോകാൻ.. പെരുംകള്ളന്മാര് ക്യൂ നിക്കുന്ന കാലം.  ആര് എപ്പഴാ ചതിക്കുന്നെന്നു പറയാൻ പറ്റാത്ത കാലം.

മഹാബലി: ഹും .... ആ ചതിവു ഇന്നും ഇന്നലേം തുടങ്ങിയതാണോ? അങ്ങനെ ഒരു ചതിവിൽ പെട്ടിട്ടല്ലേ നമുക്ക് നമ്മുടെ രാജ്യവും പ്രജകളും ഒരിക്കൽ നഷ്ടമായത്. മൂന്നടി അളന്നവൻ മൂന്നാമത്തെ അടി എന്റെ തലയിലല്ലേ വച്ചത്?

കടത്തുകാരൻ: തിരുമേനി ഇനി അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട. അപ്പുറത്ത് കടവിൽ വള്ളം കളിയും ഓണാഘോഷവും നടക്കുന്നുണ്ട്. നമുക്ക് അവിടെയൊന്നു പോയാലോ?

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം ഏഴ്



[മഹാബലി കൊല്ലത്ത് (വ്യംഗ്യം)]

[പിന്നാമ്പുറത്തു കയർ പിരിക്കുന്നതിന്റെയും കശുവണ്ടി തൊഴിലാളികളുടെയും ചിത്രങ്ങൾ. വേദിയിൽ ഒരാൾ കയർ പിരിക്കുന്നു. മഹാബലിയും മന്ത്രിയും കടന്നു വരുന്നു]

മന്ത്രി: തിരുമേനി , ഇതാണ് കുടിൽ വ്യവസായങ്ങളുടെ നഗരം.

മഹാബലി: ഹും.... (കയറു പിരിക്കുന്നവനെ നോക്കി) കയറു പിരി ഒക്കെ നന്നായി നടക്കുന്നുവോ?

തൊഴിലാളി: (മുഖം നോക്കാതെ) ഹും... പിരിച്ചു പിരിച്ചു നമ്മൾ ഒരു പിരിയായി. ഈ കയർ ഇനി കഴുത്തിൽ ഇട്ടാൽ എല്ലാം ശുഭം. ഇപ്പൊ ഈ പണികൾ  ചെയ്യുന്നവരൊക്കെ നീചന്മാർ അല്ലെ? വെറും കീഴാളർ! ആർക്ക് എന്നതാ ചേതം?

മഹാബലി: എന്ത്? നമ്മുടെ ഭരണകാലത്ത് ഈ നാടിന്റെ താളമായിരുന്ന കുടിൽ വ്യവസായങ്ങളുടെ താളം അവതാളമായെന്നോ? ഇവരെയൊന്നും നോക്കാൻ ആരുമില്ലേ ഇവിടെ?

തൊഴിലാളി: (മുഖം ഉയർത്തി നോക്കുന്നു. പുച്ഛഭാവം മാറി അമ്പരന്നു നോക്കുന്നു) മ്..... ഇതാരാ ... യ്യോ ... ഇത് നമ്മടെ മാവേലി തമ്പ്രാൻ ആണോ... അയ്യോ.. അടിയൻ ഒന്നും ആലോചിക്കാതെ ... എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കണം...

മഹാബലി: മന്ത്രി പുംഗവാ, ഈ നാട്ടിൽ  ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

മന്ത്രി: അങ്ങയുടെ ഭാഗ്യം തിരുമേനി.

തൊഴിലാളി: തിരുമേനി, തിരുവോണം അല്ലയോ ഇന്ന്? കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും അങ്ങയെ ഒന്ന് ഊട്ടുവാൻ ഈയുള്ളവന്റെ അടുത്തു ഒരു കോണകം പോലും ഇല്ലല്ലോ വിക്കാൻ (സങ്കടപ്പെടുന്നു).

മഹാബലി: എവിടെ ഇവിടുത്തെ അധികാരി വർഗ്ഗം?

തൊഴിലാളി: തിരുമേനി, അധികാരി വർഗ്ഗം ഇപ്പൊ 'സരിതാ'പമേറ്റ് കിടക്ക്വല്ലേ. നാട്ടിൽ ഉള്ളി അരിഞ്ഞു കണ്ണീര് വരുന്നെന് പകരം ഇപ്പൊ ഉള്ളീടെ വില കേട്ടാൽ കരയും. തണുപ്പിൽ വെറക്കുന്നേനു പകരം ഇപ്പൊ പനിച്ചും കൊട്ടേഷൻ ടീമിനെ പേടിച്ചും ആണ്  വിറക്കുന്നത്‌. ! വണ്ടീൽ കയറിയാൽ ഗോവിന്ദച്ചാമിമാരെ പേടിക്കണം....ഹും.... (ക്ഷോഭിച്ചുകൊണ്ട്) ഇപ്പഴത്തെ മന്ത്രിമാർ വേഴാമ്പലിനെ മാറ്റി കൊതുകിനെ ദേശീയ പക്ഷിയാക്കാൻ നടക്കയല്ലേ.

മഹാബലി: മന്തി പുംഗവാ, ഈ സഹജീവിക്ക് എന്റെ രാജസദസ്സ് ദർശിക്കാനുള്ള ഉപായം പറഞ്ഞുകൊടുക്കൂ. നമ്മുടെ മായാലോകത്തിലെ സ്നേഹസന്ദേശം... ഇദ്ദേഹത്തിന്റെ സംഘർഷം ഒന്ന് കുറയ്ക്കട്ടെ.

[ആശാ പോറ്റിയും സംഘവും അവതരിപ്പിക്കുന്ന സ്നാഹാഞ്ജലി. പിന്നാമ്പുറത്തു നിന്ന് താഴെപറഞ്ഞത് പോലെ ഒരു ശബ്ദരേഖ ]

["മലയാളത്തിന്റെ മഹാനായ മഹാകവി കുമാരനാശാൻ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പാടി:

'സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം'

അതെ. സ്നേഹമാണ് ഈ ലോകത്തിന്റെ നിലനില്പിന്റെ ഒരേ ഒരു പൊരുൾ. സ്നേഹമില്ലെങ്കിൽ പിന്നെ അവിടെ അന്ധകാരമാണ്, അനാഥമാണ്, അനർത്ഥമാണ്. സ്നേഹം പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ ഈ ലോകത്തിലെ ജീവജാലങ്ങളിൽ നിഴലിക്കുന്നു.

ഈ സ്നേഹം, ഒരു പൂവിനോടയാൽ ഇഷ്ടമായും, ഭക്ഷണത്തോടായാൽ കൊതിയായും, അമ്മയ്ക്ക് കുഞ്ഞിനോടാവുമ്പോൾ വാത്സല്യമായും, ദേശത്തോടാവുമ്പോൾ  ഭക്തിയായും, കാമുകീകാമുകന്മാർക്കിടയിലായാൽ പ്രണയമായും, ഗുരുവിനോടായാൽ ആദരവായും, ദീനരോടായാൽ ദയയായും പരിലസിക്കുന്നു.

സ്നേഹത്തിന്റെ ആഴങ്ങളിലൂടെ, അഗാധതയിലൂടെ സഞ്ചരിക്കാൻ, സമൂഹത്തിൽ സ്നേഹത്തിന്റെ വിത്തുകൾ പാകി എല്ലാ അർത്ഥത്തിലും അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ഞങ്ങൾ ഒരുക്കുന്ന 'സ്നേഹാഞ്ജലി'യിലേക്ക് നിങ്ങൾക്ക് സ്വാഗതം."]



രംഗം എട്ട്‌



[മഹാബലി അനന്തപുരിയിൽ (വ്യംഗ്യം). പിന്നാമ്പുറത്തു പദ്മനാഭസ്വാമി ക്ഷേത്രവും, സിക്രട്ടറിയേറ്റിനു മുന്നില് സമരം ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ മാറി മാറി വരുന്നു.]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തൊന്നും ഈ പദ്മനാഭന്റെ അടുത്തു  ഇത്ര തിരക്കുണ്ടായിട്ടില്ലല്ലോ.

മന്ത്രി: സ്വർണം ഉണ്ടെന്നു കേട്ടപ്പോ, യുക്തി കുറഞ്ഞ് ഭക്തി കൂടി വരുന്നവരാ കൂടുതൽ, തിരുമേനി....

മഹാബലി: പ്രജകളൊക്കെ ആർഭാടപ്രിയന്മാരായെന്നു തോന്നുന്നു. ഹും... നാം നൂറ്റാണ്ടുകളോളം നാട് ഭരിച്ചിട്ടും ഇവിടെയെങ്ങും എന്റെ ഒരു പ്രതിമ പോലും ഇല്ലല്ലോ.  കഷ്ടം.... (സമരപ്പന്തലിലെ നിരാഹാരക്കാരെ നോക്കി) നമ്മുടെ പ്രജകളൊക്കെ ഇപ്പൊ പാതവക്കത്താണോ ഉറങ്ങാൻ വരുന്നത്‌?

മന്ത്രി: ഭരിച്ചു മുടിക്കുന്ന ഭരണ വർഗ്ഗത്തെ, ഉറക്കത്തിലെങ്കിലും മറിച്ചിടാൻ.. ജോലിയൊക്കെ ഉപേക്ഷിച്ചു വന്നവരാ തിരുമെനീ ഇവരൊക്കെ.

[ഇതി കേട്ട് കൊണ്ട് സമരം ചെയ്തു കിടക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ]

രാഷ്ട്രീയക്കാരൻ:   (ആത്മഗതം)ആരടപ്പീ... ത് ? യെന്തെര് വേഷം? വേഷം മാറി വന്ന വല്ല പോലീസുകാരനോ മറ്റോ ആണോ? എന്തായാലും മുണ്ട് മുറുകെ പിടിക്കാം.

തള്ളെ , നിങ്ങളൊക്കെ യാര്?  മനസ്സിലായില്ലല്ല് ....

മന്ത്രി: ഇത് നിങ്ങളുടെയൊക്കെ മഹാബലി ചക്രവർത്തി ആണ്. ഇവിടുത്തെ... ഇപ്പഴത്തെ ... കാര്യങ്ങൾ ഒക്കെ ഒന്നന്വേഷിക്കാൻ വന്നതാ.

രാഷ്ട്രീയക്കാരൻ: (ആത്മഗതം) ഇനിയിപ്പൊ ഇടത്തും വലത്തും ഒന്നും നോക്ക്വാതെ ഇവരുടെ കൂടെ അങ്ങ് കൂടിയാലോ? തള്ളെ  (ഉറക്കെ ) അയ്യോ , മനസ്സിലായില്ല് കേട്ടാ ... (ഒരു തനി രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപത്തോടെ) ഞങ്ങൾ അധികാരത്തിൽ വന്നാൽ അങ്ങയുടെ പേരിൽ അടുത്ത കൊല്ലം മുതൽ സത്യസന്ധതയ്ക്കുള്ള ഒരു അവാർഡ്‌ ഏർപ്പെടുത്തും. ഇപ്പോ 'കുങ്കുമപ്പൂ' വും 'അമ്മ' യും മുടങ്ങാതെ... കണ്ണെടുക്കാതെ... കാണുന്നവർക്ക് സർക്കാർ പെൻഷൻ കൊടുക്കണം എന്നും പറഞ്ഞു ഞങ്ങൾ സമരത്തിലാണ്. ഇനി നമ്മുടെ നേതാവിന്റെ നന്ദിപ്രകാശനം ഒന്ന് കണ്ടു നോക്കൂ...

[മഹാബലിയും മന്ത്രിയും രാഷ്ട്രീയക്കാരനും നോക്കി നില്ക്കെ, നന്ദി പ്രകാശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ആൾ വരുന്നു. ഈ ആൾ സമരക്കാരുടെ രംഗപടത്തിന്റെ ഇടയിൽ ഒരാളായി ഇരുന്നാൽ നന്നായേനെ. (മഹാബലിയെ വണങ്ങുന്നു). അവസാനം നാട് സന്ദർശിച്ചതിന് മഹാബലിയോടു പ്രത്യേകം നന്ദി പറയുന്നു. ]

മഹാബലി: ഞങ്ങൾ ഓരോ വർഷം വരുമ്പോഴും ഇങ്ങനെ പല വാഗ്ദാനങ്ങളുടെയും പെരുമ്പറകൾ മുഴങ്ങുന്നത് നാം കേൾക്കാറുള്ളതാണ്. ആത്മീയതയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈക്കൂലിയെന്ന പേക്കോലം കെട്ടിയാടുന്ന വഞ്ചകന്മാരാണ് എന്റെ പിൻഗാമികൾ എന്നറിയുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു. ഒരു മാവേലി സ്റ്റോർ മാത്രമല്ലേ എന്റെ പേരിൽ ആകെ ഇവിടെ ഉള്ളത്

രാഷ്ട്രീയക്കാരൻ: അങ്ങനെ അടച്ചാക്ഷേപിക്കല്ല് തിരുമേനി, തിരുവോണത്തിനെങ്കിലും നമ്മൾ എല്ലാ വ്യത്യാസങ്ങളും മറന്നു ഒരുമയോടെ ആഘോഷങ്ങൾ നടത്താറുണ്ട്‌. ഈ വർഷത്തെ ഖജൂർ കച്ചേരിയിലെ ആഘോഷങ്ങൾ ഒന്ന് കണ്ട് നോക്കൂ.

[അവസാന ഭാഗത്തെ പാട്ടുകൾ  (പാട്ടുകൾക്ക് ശേഷം മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു.)]

രംഗം ഒൻപത്



[രംഗത്ത് മഹാബലിയും മന്ത്രിയും]

മഹാബലി: മന്ത്രീ, നമ്മുടെ ഖജനാവിന്റെ ഇപ്പഴത്തെ സ്ഥിതി എങ്ങനെയുണ്ട്?

മന്ത്രി: എന്താണ് അങ്ങനെ ചോദിച്ചത് തിരുമേനി?

മഹാബലി: മന്ത്രീ, കേരളത്തിലെ പുകൾപെറ്റ നിരത്തുകളിൽ ഓടിയോടി  നമ്മുടെ രഥം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇനി രാവണൻ അമ്മാവന്റെ പുഷ്പകവിമാനം വാടകയ്ക്ക് എടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു.

മന്ത്രി: അതേതായാലും നന്നായി തിരുമേനി. ഇനിയങ്ങോട്ട് ആകാശവീക്ഷണം തന്നെയാണ് നല്ലത്.

മഹാബലി:  അതൊക്കെയിരിക്കട്ടെ...., കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ട്‌ നമ്മുടെ നാടിനെപ്പറ്റി ഇപ്പൊ എന്ത് തോന്നുന്നു? എല്ലാം ശുഭമാണോ?

മന്ത്രി: തിരുമേനി ഒന്നും വിചാരിക്കരുത്. അങ്ങ് ഭരിച്ചിരുന്ന കാലത്തെ ഹരിത മനോജ്ഞ കേരളം, കള്ളവും ചതിയും ഇല്ലാതിരുന്ന കേരളം, എല്ലാവരും സന്തോഷിച്ചിരുന്ന കേരളം എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷയായ മലയാളം പറയാൻ മടിക്കുന്ന, ശുചിത്വ ബോധമില്ലാത്ത, കൃഷിക്കാരനെ മാനിക്കാത്ത, സ്വന്തം സത്വത്തെത്തന്നെ മറക്കുന്ന മനോരോഗികളായിരിക്കുന്നു ഇന്നത്തെ മലയാളികൾ. കൂടുതൽ ഇവിടെ നിൽക്കാതെ നമുക്ക് വേഗം പാതാളത്തിലേക്ക് തന്നെ മടങ്ങി പോകാം തിരുമേനി.

മഹാബലി: മന്ത്രീ, ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയാണ്. ഇങ്ങനെ കാര്യങ്ങൾ പോയാൽ നമ്മുടെ പ്രജകളുടെ കാര്യം ആര് നോക്കും? ഒളിച്ചോട്ടം നമുക്ക് ഭൂഷണമാണോ? ഹും ... നമുക്ക് ഈ കപടരാഷ്ട്രീയക്കാരെ അടിച്ചോടിച്ചിട്ട്... നേരത്തെ ഒരു പ്രജ ആവശ്യപ്പെട്ടപോലെ... വീണ്ടും കുറച്ചുകാലം കൂടി ഇവിടത്തെ ഭരണം അങ്ങ് ഏറ്റെടുത്താലോ? ഒരിക്കൽ കൂടി.. നമുക്കീ നാടിനെ .. കള്ളവും ചതിവും ഇല്ലാത്ത, നീതി ബോധമുള്ള, മനുഷ്യർ മറ്റു മനുഷ്യരെ, ജാതിമതഭേദമില്ലാതെ മനുഷ്യന്മാരായി മാത്രം കാണുന്ന നാടായി..  ഓണക്കാലത്തെപ്പോലെ, ഒരേ പൈതൃകത്തിന്ന് കീഴിൽ കൊണ്ട് വരാം.

ഒരു നാട് ഒരു പൈതൃകം ഒരു ഓണം.
(ഈ വാചകം പാശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി പ്രതിധ്വനിയോടെ എടുത്തു പറയുന്നു.)

മന്ത്രി: ഹഹഹാ ...അപ്പൊ പതിനൊന്നാമത്തെ അവതാരം ആരായിരിക്കും? ആവോ ... മൂന്നടി മണ്ണിനു പകരം ഇനി ആറടി മണ്ണ് (മരണം) തന്നെ ചോദിക്കുമായിരിക്കും.... അങ്ങനെയല്ലേ കാലം ...

മഹാബലി: (വേദിയുടെ മദ്ധ്യ ഭാഗത്തേക്ക് വന്ന് സദസ്യരോടായി) എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഈ തവണയും ഞങ്ങൾ തിരിച്ചു പോകുകയാണ്. നാം നിങ്ങൾക്ക് ഒരവസരം കൂടി തരുന്നു. നിങ്ങൾ സ്വയം നന്നാവുക. ഈ വയസ്സുകാലത്ത് എനിക്ക് ഒരവസരം കൂടി ഉണ്ടാക്കാതിരിക്കുക.  പോകുന്നതിനു മുന്നേ, നമ്മുടെ പാതാള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ ഈ കലാവിരുന്ന് ആസ്വദിക്കൂ... (മഹാബലിയും മന്ത്രിയും കൈ വീശി തിരിച്ചു പോകുന്നു. മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു. ഈ കലാരൂപം അവസാനിക്കുന്നതോടെ തിരശ്ശീല വീഴുന്നു.)



***സമാപ്തം***