love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
love എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 മാർച്ച് 27, വെള്ളിയാഴ്‌ച

സ്വപ്നാടനം

പ്രണയത്തെ ഓർമ്മത്തോണിയിലേറ്റി തുഴയുന്ന സമയത്ത് അവിചാരിതമായി വന്നുപെട്ട പ്രളയത്തിൽ, സ്വജീവൻ പണയം വച്ച്, പ്രണയത്തെ രക്ഷിച്ച സാഹസം. പ്രളയം തോറ്റുപോയ പ്രണയം


ഈ മഴക്കാറിന്റെ പിന്നിലായിട്ടൊരു
ചില്ലിന്റെ കൊട്ടാരമായിരുന്നു
മഴക്കാറിനാം മതിലിന്റെ മദ്ധ്യത്തിലായിട്ട്
മഴവില്ലിൻ മോഹകവാടമായി

നക്ഷത്രങ്ങളാം കുസുമങ്ങളുള്ളൊരു
മോഹനോദ്യാനവുമായിരുന്നു
അനർഗളമായുള്ള ജലധാരയായിട്ടി-
വിടെയായി ഉറവകളായിരുന്നു

ഇതിന്നും മുകളിലായ് ചിത്രശലഭങ്ങൾ
പാറിപ്പറന്നു കളിച്ചിരുന്നു
അനുഭൂതി പകരുന്ന ശീതളഛായയിൽ
മാരുതൻ മന്ദമായ് സ്പന്ദനമായ്‌

ഉദ്യാനത്തിന്റെ തെക്കിനിക്കുള്ളിലായ്
വള്ളിയൂഞ്ഞാലിൽ കളിച്ചിരുന്നു
ജലധാരച്ചുറ്റിലെ തടാകത്തിനുള്ളിലായ്
വർണ്ണമത്സ്യങ്ങൾ തിമർത്തിരുന്നു

പൂങ്കാവനത്തിന്റെ ഉള്ളിലായ് വിലസിടും
സാധൂമൃഗങ്ങളുമായിരുന്നു
കൊട്ടാരത്തിന്റെ ഉള്ളിലായിട്ടെന്റെ
മാനസം കാത്തിട്ടു വച്ചിരുന്നു
ഞാനുമീ പൂങ്കാവനത്തിൽ നടന്നിരുന്നു

തഴുകുന്ന കാറ്റിൽ പറന്നു നടന്നു
സ്നേഹ സുഗന്ധ പരാഗണങ്ങൾ
സായാഹ്ന സൂര്യന്റെ ലോലമാം രശ്മിയിൽ
പടരുന്നു സ്നേഹപ്രകാശനങ്ങൾ
ആനന്ദദായക സ്പർശനങ്ങൾ

ഈ സ്നേഹതീരത്തിൻ പൂഴിപ്പരപ്പിലായ്
സൌഗന്ധികങ്ങൾ പരന്നിരുന്നു
സ്നേഹത്തിൻ സാഗര തീരത്തു വഞ്ചിയിൽ
യുഗ്മഗാനങ്ങൾ ലയിച്ചിരുന്നു

നീലാകാശത്തിൻ മേഘങ്ങളിൽ കേറി
ഭാസുര ഭൂമിയെ നോക്കി നിന്നൂ
മാറ്റുകൾ കൂട്ടി കണ്ണോട്ടമേല്പിച്ച്
പ്രതലത്തിൻ ഭംഗികളാസ്വദിച്ചൂ

ചിപ്പികളാകുന്ന പേടകത്തിൽ കേറി
സമുദ്രാന്തരങ്ങളിൽ ഊളിയിട്ടൂ
പവിഴപ്പുറ്റുകളാകുന്ന മായാ-
പ്രപഞ്ചത്തെ നോക്കി മയങ്ങി നിന്നു

ഒരു നാൾ പൊടുന്നനെ പൂങ്കാവനത്തിലെ
ആകാശമേഘം കറുത്തിരുണ്ടു

മേഘങ്ങൾ കീറിപ്പിളർന്നൂ
മിന്നൽ തെന്നിയടർന്നൂ
മേഘങ്ങൾ നാദം പൊഴിച്ചൂ
ഉദ്യാനവായു വിരണ്ടൂ

മന്ദമാരുതൻ കൊടുങ്കാറ്റായീ
ജലധാര പേമാരിയായീ
വർണ്ണമത്സ്യങ്ങൾ തിമിംഗലമായീ
പൂമ്പാറ്റകൾ ജടായുക്കളായീ

ഊഞ്ഞാലുകൾ കൊലക്കയറുകളായീ
സാധൂ മൃഗങ്ങൾ ജന്തുക്കളായീ
സ്നേഹതീരത്തിൽ കടൽ കയറി
പൂങ്കാവനത്തിൽ പ്രളയമായി

കാറിൻ മതിലുകൾ മലർന്നു വീണു
ഉദ്യാന രംഗം പൊലിഞ്ഞൂ
ചില്ലുകൊട്ടാരം പൊളിഞ്ഞു വീണു
മാരീ വില്ല്  ഒടിഞ്ഞു വീണു

പ്രളയത്തിൻ മദ്ധ്യേ കണ്ടൊരു വഞ്ചിയിൽ
ഞാനെന്റെ പ്രണയത്തെ കുടിയിരുത്തി
വഞ്ചിയിൽ കയറുന്ന നേരത്തെനിക്കെന്റെ
തളരുന്ന കാലുകൾ തെന്നി മാറീ

എത്ര ശ്രമിച്ചിട്ടുമെത്ര വിയർത്തിട്ടു-
മെൻ ദേഹമെന്തോ തളർന്നു പോയീ
വഞ്ചിയിലാക്കിയ പ്രണയത്തെ ഞാനെന്റെ
മിഴിനീരോഴുക്കി യാത്രയാക്കി

പ്രളയത്തിൽ മുങ്ങി മരിക്കുന്ന നേരത്ത്
എൻ നിദ്ര ഞെട്ടിത്തെറിച്ചു വീണു
നിലാവിൽ കണ്ടൊരു മോഹന സ്വപ്നത്തെ
തിരിഞ്ഞൊന്നു നോക്കുവാൻ യാത്രയായീ

നിരന്തരമായുള്ള ചിന്തകൾ പിന്നെയും
മനതാരിൽ അരുവികൾ തീർത്തുവെച്ചു
അരുവിതൻ തീരത്തെ വെള്ളാരംകല്ലുമേൽ
രാമച്ചമെത്തയിൽ ഞാൻ കിടന്നൂ

നിലാവിനാൽ നീലിച്ച ഗഗനത്തെ നോക്കി ഞാൻ
മലർവാടിയാക്കിയെൻ മാനസത്തെ
അരുവിതൻ കളകള നാദം ശ്രവിച്ചു ഞാൻ
നഷ്ടമാം നിദ്രയെ പുല്കിടട്ടെ

*****

2015 ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയസമസ്യ

പഠനകാലത്ത് പെണ്‍ സുഹൃത്തുക്കളാൽ ചിലർക്കുണ്ടായേക്കുന്ന അനുഭവങ്ങൾ.... ഒരു പ്രണയാഭ്യർത്ഥനയിൽ തുടങ്ങിയ ആ അനുഭവങ്ങൾ, ഒരുതരം വേറിട്ട രീതിയിലാവുമ്പോൾ അതിന് ഒരേ സമയത്ത് തന്നെ, ചിലപ്പോൾ മനസ്സിലാകുവാൻ പോലും പ്രയാസമാകും വിധം, പലതരം ഭാവങ്ങൾ കൈവരുന്നു, അനിർവ്വചനീയമായ വികാരങ്ങളുടെ പ്രവാഹങ്ങളുണ്ടാകുന്നു, ആ വികാരഭാവപ്രവാഹങ്ങളുടെ ഒഴുക്കിന്റെ ഗതിവിഗതികൾ, ആ ഒഴുക്കിന്റെ ഭാഗമായിട്ടുകൂടി സാമാന്യബോധത്തിന് അന്യമായി നിൽക്കുന്നു. അതിന് ഒരു സമസ്യാഭാവം കൈവരുന്നു.

ഇവിടെ നടക്കുന്നത്, ഒരു പെണ്ണുമായി നടക്കുന്ന അകാരണങ്ങളായ ചില കശപിശകളാണ്. ഉത്തരം കാണാൻ പറ്റാത്തതരത്തിലുള്ള ഗതിവ്യതിയാനങ്ങൾ ആ സംഭവത്തിനുണ്ടാകുന്നു. ആ സമസ്യയിലേക്ക് കേൾവിക്കാരായി / കാണികളായി നിങ്ങളെ ക്ഷണിക്കുന്നു; സംഭവം മനസ്സിലായില്ലെങ്കിൽ കയറിയിടപെട്ടുകളയല്ലേ  :) ആലാപനത്തിലെ സ്വരതാളശ്വാസവ്യതിയാനങ്ങളോട് സദയം ക്ഷമിക്കുക.
ശ്രീ


എന്തിനീ നാടകമഭിനയിക്കുന്നു നീ
പന്താടുന്നൂ തവ ജീവിതം കൊണ്ടഹോ
നോക്കൂ എന്റെ മുഖത്തേക്കൊന്നു നീ
നാശോന്മുഖമാം മമ ലോകൈക ജീവിതം

ചിന്തിക്കുന്നുണ്ടോ നീ എന്റെ പക്ഷം
ചന്തമാം ചിരി കൊണ്ടായില്ല ഒന്നും
ജീവിതമെന്നത്‌ മഹാസാഗരം സഖേ
പവിത്രമെന്നൊന്നിവിടെയൊന്നില്ലെടോ

കുറേക്കാലമായ് അളക്കുന്നെന്നെ നീ
നിർത്താറായില്ലേ നിന്റെയീ വിഭ്രാന്തികൾ
എന്തെടോ നിനക്കിങ്ങനെ തോന്നുവാൻ
ബുദ്ധിയില്ലേ നിനക്കെന്നോളമത്രയും

തീർക്കാം കെട്ടാം മാനസക്കോട്ടകൾ
തരാട്ടാം സ്വയം സ്വപ്നമാം തൊട്ടിലിൽ
ചങ്ങാത്തമാവാം ഒരുമിച്ചു കഴിയാം
മങ്ങാത്ത ലീലാവിലാസങ്ങളാവാം

ഒന്നുണ്ട് പക്ഷെ ചിന്തിക്കണം സഖേ
ഒക്കാത്തതൊന്നും ചേർക്കരുതൊരിക്കലും
തകർക്കരുതൊരിക്കലും സൃഷ്ടികർത്താക്കളെ
തീർക്കാം തീർപ്പുകൾ ഭാവനാ പൂരിതം

ചൊല്ലാം നിനക്ക് തുറക്കാം ചെപ്പുകൾ പക്ഷെ
വല്ലാതാവുമോ എന്നാണെൻ ഭയം
വേണ്ടാ ചോല്ലേണ്ടാ ഒന്നുമിങ്ങോട്ടിനി
മിണ്ടാതെയിരിക്കണം വരും കാലങ്ങളിൽ

ആശംസിക്കുന്നു ഞാൻ ഒരു മോഹന ജീവിതം
അർപ്പണം മംഗളം പൂക്കളായ് തോന്നണം
തോന്നരുതൊരിക്കലും നീരസം എന്നോട്
തീർക്കണം മാനസം ചിരിച്ചുകൊണ്ടെപ്പൊഴും

വേണ്ടതിന്നൊക്കെ പാപം ചെയ്യുന്ന ഞാൻ
വേണ്ടാത്ത ഭാരങ്ങൾ തലയിലേറ്റുമ്പൊഴും
ഓർത്തുപോയീ ഞാനെന്റെ വിവരിച്ച സാഹസം
ചീർത്തു പോയീ വശം പാപഭാരങ്ങളാൽ

പൊട്ടിക്കരഞ്ഞുപോയ്‌ അവളെന്റെ തോഴി
തിട്ടപ്പെടുത്തുവാൻ ഏറെയായ് ഗദ്ഗദം
അലിഞ്ഞുപോയീ മനം തുനിഞ്ഞിറങ്ങി ഞാൻ
അലകളാമടലുകൾ തട്ടി നിരത്തുവാൻ

കേഴുന്നൂ സഖേ നിൻ താപമോർത്തു ഞാൻ
പഴിക്കുന്നൂ സ്വയം വേണ്ടാസനങ്ങളാൽ
ഓർത്തില്ല ഞാൻ നിന്റെയീത്തരം ന്യൂനത
ഓർക്കാതെ ചെയ്തതാണീത്തരം ചെയ്തികൾ

പ്രിയനാം സുഹൃത്തിന്റെ വായ്ത്താരി കേട്ടു ഞാൻ
ചെയ്തൂ ഞാനന്നവന്റെമോ ദത്തിനായ്
എഴുതാനെനിക്കേറെ ഇഷ്ടമാണ് പക്ഷെ
എഴുതിനാൽ ഇതാദ്യമാണീത്തരം അനുഭവം

എന്തുമേ തരത്തിലാവട്ടെ നീ എന്നാലും
ചിന്തിക്കേണ്ടതാണാദ്യമേ തന്നെ ഞാൻ
വഴിയില്ല അറിയാൻ എനിക്കീ നിങ്ങളെ
വൈകിയെത്തിയ മൂഢനായ്പോയി ഞാൻ

ബലിയാടാണ് ഞാൻ തോഴീ നിന്റെ മുന്നിൽ
വലിഞ്ഞു കിടക്കുകയാണിന്നെന്റെ മാനസം
അനുഭവിക്കേണം എന്‍ മനം നീറണം
പനി പിടിക്കേണം എഴുന്നേക്കാതാവണം

ഒരുതരത്തിലും എനിക്കില്ല നീരസം
പരുക്കനാവാൻ കഴിയാതെയല്ല
വെറുതെ വിട്ടേക്കണം ഈ മഹാപരാധിയെ
വീഴ്ത്തരുതേ നീ ഒരുതരം കുരുക്കിലും

ചങ്ങാത്തമാവാം വീണ്ടും പഴയപോൽ
പങ്കിടാം കാലം പരിധി വച്ചെങ്കിലും
വേണ്ടാത്തതൊന്നും ചെയ്യില്ല മേലിനി
വേണ്ടതിന്നൊക്കെ ചെയ്യും പ്രതിവിധി

മിണ്ടാതിരിക്കുവാനാവില്ലൊരിക്കലും
മണ്ടുവാനോ ഛെ മോശമീ പുരുഷന്
മിണ്ടാതെ മണ്ടുന്നതിലേറെ ഭേദം
ചണ്ടാലസുതനായ്‌ ജനിക്കുന്നതത്രേ

പാവമാണ് ഞാൻ സുഹൃത്തേ ക്ഷമിക്കണം
ആവതാണെങ്കിൽ ചെയ്യാം പരിഹാരം
എഴുന്നേൽക്കൂ സഖീ കരയരുതൊരിക്കലും
പഴിക്കരുതെന്നെ ചിരിച്ചുകൊണ്ടെങ്കിലും

തിരിഞ്ഞു നോക്കീലവൾ നിന്നില്ല അറിയുവാൻ
തരിമ്പു പോലുമീ വിതുമ്പുന്ന മാനസം
തരിച്ചു നിന്നുപോയ് അറിയാതെ ഊഴിയിൽ
തിരിഞ്ഞു നടക്കുന്ന പെണ്ണിനെ നോക്കി ഞാൻ

വീണ്ടും കലങ്ങി മറിഞ്ഞു പോയ്‌ മാനസം
തീണ്ടി ഞാൻ വീണ്ടും അപരാധമാടുവാൻ
ഏറ്റെടുത്തു ഞാൻ അപരന്റെ സാഹസം
തേറ്റകൊണ്ടാഞ്ഞു നോവിച്ചു രസിക്കുവാൻ

പെരുമാറേണ്ടതീത്തരമല്ല സോദരീ
പരുക്കനായ്തന്നെ പിടിച്ച പിടികളാൽ
താഴുമ്പോൾ ഉയരുമെന്നുള്ള ദർശനം
താഴ്ത്തിക്കൊണ്ട് നീ വീഴ്ത്തുകയല്ലെടോ

അരിശം തീരുന്നിലെടോ വിറക്കുന്നൂ കരം
തരിക്കുന്നൂ മനം പൊട്ടിത്തെറിക്കുവാൻ
പരീക്ഷിക്കരുതെന്റെയുൾക്കാമ്പിനെ
പരിധി വിട്ടാൽ പിന്നെ അന്തമില്ലെന്നായിടും

നിലക്ക് നിന്നാൽ നല്ലതാണ് നിനക്ക -
ല്ലാതെ വന്നാൽ ചൊല്ലുന്നില്ല ഞാൻ
ഞെളിയുകവേണ്ടാ അത്രയ്ക്കൊന്നുമില്ലാ
തെളിയാതെയിരിക്കുന്നതാ നല്ലതീയെൻ മനം

അനുഭവമെനിക്കുണ്ട് എത്രയോയീത്തരം
ഇനിയത്തരം വേലകൾ വേണ്ടെന്നു വച്ചാലും
വിടില്ലല്ലോ എന്നെ നിന്നെപ്പോലുള്ളവൾ
വടിയെടുക്കണമെന്നതോ നിൻ മതം

ആവശ്യമെനിക്കില്ലീത്തരം പ്രകടനം
അവശ്യമാണെന്നു തോന്നുന്നു ഉത്തോലകം
പശപോലെ പറ്റിപ്പിടിപ്പിക്കണം നിന്നെ
മൂശയിൽ മാറ്റി വാർത്തെടുക്കേണമോ

ഖേദിക്കുന്നില്ലെടോ ഇപ്പൊഴീ മാനസം
പദങ്ങളാൽ തീർത്തു ഞാൻ തീരാത്ത ഭാരം
വേണ്ടതുതന്നെ നിനക്കീത്തരം ചെയ്തികൾ
വേണ്ടുന്നതൊക്കെയും വേണ്ടാതെയായ് വരും

മുണ്ഡനം ചെയ്യുന്നെന്മനം നിന്നെപ്പോലുള്ളവൾ -
ക്കണ്ഡം കണക്കാണ് പിണ്ടത്തിനത്രേ
പെണ്‍ബുദ്ധി പിൻബുദ്ധിയെന്ന വായ്ത്താരികൾ
വീണ്‍വാക്കുകളല്ലാതാക്കുന്നു നിങ്ങൾ

അല്ലയോ ബ്രഹ്മമേ തീർത്തു നീ ഞങ്ങളെ
ഇല്ലാത്ത ഭാവരസാങ്കങ്ങളാടുവാൻ
കുത്തിനോവിച്ചും ചിരിച്ചും കളിച്ചും
തത്തിക്കളിക്കുന്നു ജീവിതം ഭൂമിയിൽ

*****

2014 ഡിസംബർ 8, തിങ്കളാഴ്‌ച

തിരയും തീരവും പിന്നെ ഞാനും

കടലും കടൽത്തീരവും നിലാവും നീലിമയും കാറ്റും മഴയും കാടും മലയും, ഒക്കെ നമ്മുടെ മനസ്സിന്റെ വിചാരസർഗ്ഗതന്ത്രികളെ അറിയാതെയെങ്കിലും ഒരുതരം മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാത്രം ശക്തിയുള്ള പ്രകൃതിയുടെ മനോഹരങ്ങളായ നിർമ്മിതികളാണ്. ഈ മനോഹരങ്ങളായ നിർമ്മിതികൾക്കരികിൽ കുറച്ചു നേരമെങ്കിലും ഒറ്റയ്ക്ക് ചിലവിടുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അനിർവ്വചനീയമാണ്.  നമുക്ക് ഒരുമിച്ചു ഒരു കടൽത്തീരത്തേക്ക് പോകാം. നിങ്ങൾ തീരത്തിരിക്കൂ, പക്ഷേ, കടലിൽ ഞാൻ മാത്രമേ ഇറങ്ങൂ. എന്നാലേ, ആ ഏകാന്തതയിൽ എന്റെ സിരകളിലേക്ക് ഇരച്ച് കയറിയ വികാരങ്ങളെക്കുറിച്ച് എനിക്ക് വിസ്തരിക്കാൻ പറ്റൂ...

ഒരു കാമുകി. രണ്ട് കാമുകന്മാർ. പ്രലോഭാനങ്ങളുണ്ടായിട്ടും കാമുകി ഒരാളെ തീർത്തും തള്ളിക്കളയുന്നു...

(എന്റെ വളരെ പരിമിതങ്ങളായ ആലാപനാവതരണരീതികളോട് സദയം ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.)

ശ്രീ

ചുംബനമേ ചുംബനമേ
അനുഭൂതി പകരുന്ന ചുംബനമേ
നുകരുന്നു തീരം അലമാലകളാൽ
നുറുങ്ങുമീ സാഗര ചുംബനങ്ങൾ


നിത്യകാമുകരായ് നിങ്ങളെന്തേ
തത്വത്തിലെങ്കിലും ചേർന്നു കൂടേ
സല്ലാപസുന്ദര ചേഷ്ടകൾ മാത്രമായ്
ഫുല്ലമാം ജീവിതമാടുകയോ

അംബരധാരിയാം നിൻ പ്രിയൻ മുന്നിൽ
ആടകളില്ലാതെ ആടുന്നുവോ
മദിപ്പിക്കുവാനോ സ്വയമാസ്വദിപ്പാനോ
മധു നുകരുംതരമഭിനയങ്ങൾ

നാലു പേർ കാണ്‍കെ, അയ്യോ കഷ്ടം
ചെയ്യുന്നു നീ നിശാപ്രകടനങ്ങൾ
കാണുന്ന നമ്മെ ത്രസിപ്പിക്കുന്നു നീ
വികാരമാം കൊടുമുടികൾ മേലെ

ആഴീലൊളിപ്പിച്ച ചിപ്പികളെ നീ
പൂഴിയാം ഊഴിയിൽ കോർത്തിടുമോ
പൊട്ടിച്ചിതറുന്ന മുത്തുകൾ കൊണ്ടു നീ
ചട്ടത്തിലൊരു ഹാരം തീർത്തിടുമോ

മടിയനാം തീരത്തെ നീറ്റിലിറക്കുവാൻ
ഞൊടിയിടകൊണ്ടു നീ മടങ്ങിടുന്നൂ
നീ പകരുന്നൊരു പാനീയപാനത്താൽ
തീരം മത്തിൽ പതയുന്നുവോ

പൊട്ടിച്ചിരിച്ചിട്ടും അലറിവിളിച്ചിട്ടും
വിളി കേൾക്കാത്തവൻ കാമുകനോ
ജനതതി മേഞ്ഞു ചമഞ്ഞു പുതച്ചിട്ടും
മെയ്യനക്കാത്തവൻ മൈക്കണ്ണനോ

അചഞ്ചലനാകും തീരം പുണരുവാൻ
ചഞ്ചല നർത്തകീ നാണമില്ലേ
നിനക്കെന്നുടെ ഗാത്രം പുണർന്നുകൂടേ
എനിക്കെന്തിന്റെയെങ്കിലും ന്യൂനമുണ്ടോ

നിന്റെ മൃദുലമന്ദാരമടിത്തട്ടിലെ-
ന്നുടെയാനനം കുമ്പിടുമ്പോൾ
നിന്നുടെ ലോലമനോഹരഹസ്തങ്ങളെ-
ൻമനോരാജ്യത്തിൽ പ്രഭ ചൊരിയൂ 

തന്ത്രികൾ മീട്ടിത്തഴമ്പിച്ചയങ്കുല-
മന്ത്രങ്ങളീ കപോലത്തിൽ താളമിടൂ 
മുത്തൊളി മുറ്റിയ മൂക്കിൻ  തുമ്പിനാലെൻ
കവിൾത്തടത്തിൽ നീ കളം വരയ്ക്കൂ 

നിന്നുടെ സീൽക്കാരശബ്ദതരംഗങ്ങളെ-
ന്നന്തരംഗം മയക്കിടുന്നൂ
നിന്റെ കരങ്ങളിൽ കോരിയെടുത്തിട്ട്
നീ എന്നെ ദൂരത്തിൽ കൊണ്ടുപോകൂ

എന്നുടെ ഉള്ളിലെ വിളി കേൾക്കാതെ നീ
വീണ്ടും തീരം പുണർന്നിടുന്നു
എന്നുടെ വദനസചേതന നോക്കാതെ
നീ നിന്റെ പ്രണയം തുടർന്നിടുന്നു

ഇഞ്ചിഞ്ചായ് നീ നുകരുകയാണോ
അചഞ്ചലനാം നിൻ കാമുകനെ
ചുംബിക്കൂ നീ വീണ്ടും വീണ്ടും
ആസ്വദിക്കൂ നീ കാമുകത്വം


*****

2013 മാർച്ച് 17, ഞായറാഴ്‌ച

ഒരു പ്രണയവിചാരം

ശ്രീ

പ്രണയം. പ്രണയം മനസ്സിന്റെ ഒരു വർ‍ണാഭമായ വികാരം ആണ്. അതിനു കാലമോ കോലമോ ഒന്നും ഒരു തടസ്സമല്ല. മനസ്സുകൊണ്ടെങ്കിലും പ്രണയിക്കാത്ത ആളുകൾ‍ ചുരുക്കമാവും. അങ്ങനെ അല്ലെങ്കില്‍ അത് കള്ളം ആയിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാൻ‍ നിങ്ങളെ എന്റെ പഠനകാലത്തേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം.

പണ്ട് എന്റെ പഠനകാലത്ത് ഞാൻ‍ കുറച്ചൊക്കെ എഴുതുമായിരുന്നു. പക്ഷെ ഒന്നും ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. അവയിൽ നിന്ന് ഒരു ഏട് ഞാൻ‍‍ ഇവിടെ പ്രസിദ്ധപ്പെടുത്തട്ടെ. ഞാന്‍ പലപ്പോഴായി എഴുതിയ ഒരേ ഗണത്തിലുള്ള എങ്കിലും പല സ്വഭാവങ്ങളിൽ‍പെട്ട മൂന്നു കവിതകള്‍ ഇത്തിരി മാറ്റത്തോടും ഒത്തിരി കൂട്ടിച്ചേർക്കലോടും കൂടി ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ (ഉത്സവക്കാഴ്ചകളെപ്പറ്റി നമുക്ക് വേറെ ഒരു കവിതയില്‍ പ്രതിപാദിക്കാം) ഒരു ദിവസത്തെ സായാഹ്നത്തില്‍ അമ്പലനടയിലെ ആല്‍ത്തറക്കു മേലെ താന്‍ മനസ്സില്‍ സ്നേഹിക്കുന്ന പെണ്ണിനോട് തന്റെ മനസ്സ് തുറക്കുവാന്‍ ഒരു ആണ്‍തരി കാത്തിരിക്കുന്നതാണ് രംഗം. അവന്റെ പ്രണയവിചാരം (അത് എന്റേതാവണം എന്നില്ല! ഒരു കവിക്ക്‌ ആരുടെ ചിന്തയിലും വിചാരത്തിലും കയറിപ്പറ്റാം! :) ) എന്റെ പഠനകാലത്തെ ചിന്തകളിലൂടെ .... നിങ്ങളുടെ കണ്ണുകളെ ക്ഷണിക്കുന്നു. ഈ കവിത എന്റെ ഇന്നത്തെ ചിന്തകളിലൂടെ എന്റെ പ്രിയതമയ്ക്ക് സമർപിക്കുന്നു.


വാഷിംഗ്ടണ്‍ ഡി സി യിൽ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്ന ഒരു സാഹിത്യ സംഗീത വേദിയിൽ ഞാൻ ഈ കവിത അവതരിപ്പിച്ചതിന്റെ (12 ഒക്ടോബർ 2013) ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.


മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
                                                                         
കാത്തിരിപ്പ്‌:
--------------------
എന്തിതു കഷ്ടമേ എത്രയോ നേരമായ് 
പന്തിരഹിതമായ് കാത്തിരിക്കുന്നു ഞാൻ‍ 
പന്തം കൊളുത്തുന്നു അറിയാതെയെന്മനം 
കുന്തം കൊണ്ടായുവാനന്തിവെട്ടത്തിലും

അമ്പലനടയിലെ ചലദലത്തണലിലായ് 
കൂടണഞ്ഞീടുന്ന പറവകൾ‍ ചുറ്റിലായ് 
ചിലക്കുന്നു കാറുന്നു പുണരുന്നു പാടുന്നു 
പുലമ്പുന്നു കളിയാക്കി  എന്റെയന്തർഗതം

ഇതു തന്നെയല്ലേ അവൾ‍ വരും നടവഴി 
തുറക്കുവാനുണ്ടെനിക്കെന്റെ മനോഗതം 
ക്ഷേത്രത്തിലെക്കുപോം മിഴികളെ മറയ്ക്കുവാൻ‍
തത്രപ്പെട്ടു ഞാൻ ആൽത്തറമീതെയായ്

ദിനകരൻ‍ മറയുന്നു വട്ടമായ് അ‍ദ്ധമായ് 
പനമുകളിൽ‌ പൊങ്ങുന്നു ഭീമനായ്‌ അമ്പിളി 
മിന്നിത്തുടങ്ങുന്നു മാനത്ത് പൊട്ടുകൾ‍ 
മിഴികൾ‍ തുറക്കുന്നു കൂരകൾ‍ മുന്നിലായ്

വരുമോ വിഭോ! ഇനിയുമിരിക്കണോ 
തരിച്ചുപോം പാദങ്ങളാട്ടിക്കൊണ്ടോ‍ത്തു ഞാൻ‍ ‌
ഇരച്ചു കയറുന്നു തിമിരം ഘോരമായ് 
നുരഞ്ഞു പതയുന്നു വികാരം പലവിധം

എങ്കിലും തിരഞ്ഞു ഞാൻ‍ സ്വയം ആശ്വസിക്കുവാൻ‍ 
അമ്പലോത്സവത്തിനായ് എത്തിടും സഞ്ചയം 
ചലനങ്ങളൊക്കെയും നിഴലാട്ടമൊക്കെയും 
അവളുടേതകുവാൻ‍ ആഗ്രഹിച്ചൂ

ആഗമനം:
---------------
കിലുക്കം വളകിലുക്കം കിലുക്കം മണികിലുക്കം 
കലുങ്കിൽ‍ തട്ടുന്ന തിരമാല പോലെ 
പാദസരങ്ങളാൽ‍ കുപ്പിവളകളാൽ 
പാതയിലൂടെന്റെ മാനസസുന്ദരി

അന്നനടയിൽ തുളുമ്പുന്നു കവിൾ‍ത്തടം 
പാറിപ്പറക്കുന്നു വസ്ത്രജാലങ്ങളും 
വിടരുന്നു കേശം പരക്കുന്നു വായുവിൽ‍ 
ഓടത്തിലൂടെ പോം നാരിന്റെ പോക്കുപോൽ‍

സ്വേദബിന്ദുക്കളിൽ‍ തട്ടുന്ന രശ്മിയാൽ
വദനം തിളങ്ങുന്നു രത്നസമാനമായ്‌ 
കാണുന്നൂ വരകൾ പുരികക്കൊടികളായ് 
വണ്ണം കുറഞ്ഞൊരു ചന്ദ്രക്കല പോലെ

എന്തോ തിളങ്ങുന്നഞ്ജനം പോൽമുഖ-
ത്താഹാ! തിളങ്ങുന്ന കണ്ണുകളാണവ 
മുല്ലമൊട്ടുപോൽ‍ തിളങ്ങുന്ന ദന്തങ്ങളോ-
മൽമുഖത്തിലെ ചുണ്ടിന്റെ പിന്നിലായ്

വിടരുന്ന പൂ പോലെ ചുണ്ടുകൾ‍ വിടരുന്നു 
വണ്ടിനെപോലെന്നധരം നുകരുവാൻ
വർണ്ണനാതീതമായ് സൌഭാഗ്യതാരമായ്‌ 
വന്നണഞ്ഞാളെന്റെ സിന്ദൂരമാനസം

സമാഗമം:
----------------
ഒന്നു നിൽക്കണേ ഈ പന്ഥാവിൻ‍ നടുവിൽ‍ നീ 
ഒത്തിരിയോതുവാനെനിക്കുണ്ടനവധി !
കണ്ടൂ ഞാൻ നിന്നെ എൻ‍ കണ്ണിണ നിറയെ 
കാണുവാനിനിനിന്നകക്കാമ്പു മാത്രം !

എത്രയോ നാളായ് കാത്തിരിക്കുന്നു ഞാൻ
തത്രപ്പെടുന്നീ നിമിഷമിതേവരെ 
വൃഥായലഞ്ഞു ഞാൻ കാണുവാൻ നിന്നെ 
വ്യക്തമായറിയുവാനയച്ചൂ സഹചരെ.

ദാഹിച്ചുപോയീ ഞാൻ നിൻ സൗരഭത്തിൽ
മോഹിച്ചുപോംതരാം നാട്യഭാവങ്ങളാൽ
ആകാരാമോ ഹാ ! വശ്യം എന്തിനേറെ, 
ആഗ്രഹിക്കാതിരിക്കുവാനാവുമോ !

ചന്തത്തിലൊട്ടുമേ കാര്യമില്ലെങ്കിലും
നിന്റെ ലോലമാം ചിന്താമാലരുകൾ‍
എന്റെ ചിന്തകളാകുന്ന വണ്ടുകൾ
കണ്ടൂ കലോത്സവ വേദികളിൽ‍

എന്നെ നായകസ്ഥാനത്ത് നിത്തിയോ
നിന്റെ കിനാക്കളാം അഭ്രത്തിൻ‍ പാളികൾ‍
കിട്ടിയോ തിരുകിയ കടലാസുചീളുകൾ‍
പേനകൾക്കുള്ളിലും കുടതന്‍ മടക്കിലും

മുടിയിൽ തിരുകുവാൻ‍ തരട്ടെ എന്നാശിച്ചു
അമ്പലക്കുളത്തിലെ ആമ്പൽ‍ പൂവുകൾ
കരിവിളക്കിലെ കരി എടുത്തിട്ടു ഞാൻ
ആശിച്ചു നിന്നുടെ പുരികം മിനുക്കുവാൻ

ചിന്തിച്ചു നോക്കീ ഞാനെന്റെ ജീവിതം
നീയില്ലാതെയായിട്ടെങ്ങനെയായിടും
അന്തവുമില്ലാ അതിനൊരു ചന്തവുമില്ലാ
എന്തുമേ ചൊല്ലണമെന്നൊരു തിട്ടവും

മാനസസരസ്സിന്റെ ഓരത്തിലെത്തുന്നു
യുഗ്മഗാനത്തിലെ ശീലുകൾ‍ കേട്ടു ഞാൻ‍
ചിരിക്കൂ നീ നിന്റെ മനമൊന്നു തുറക്കൂ
ചരിക്കാം നമുക്കീ പന്ഥാവിലിരട്ടയായ്

കേൾ‍ക്കുന്നുണ്ടോ സഖേ എൻ ഖണ്ഡകാവ്യം 
ഉൾക്കാമ്പിലുദിക്കുന്നൊരു പ്രേമകാവ്യം 
എത്രയോ കാലമായ് ഉദ്യമിക്കുന്നു ഞാ-
നെത്തുവാൻ കൊതിപൂണ്ട്‌ നിൻ ചാരെയണയുവാൻ

തിരിഞ്ഞു നോക്കീ അവൾ‍ പൊഴിച്ചു നിന്നൂ
പരിപൂർ‍ണ്ണചന്ദ്രന്റെ ആയിരം രശ്മികൾ
സ്തബ്ധനായ് നിന്നു ഞാൻ‍ സംഘ‍ഷ ഭീതിയിൽ‍
എല്ലാം അലിഞ്ഞിട്ടില്ലാതെ ആവുമോ

പക്ഷെ മൊഴിഞ്ഞവൾ‍ മണിമുത്തുകൾ‍ പോലെ
നിഷ്കളങ്കയായ് സുസ്മേരവദനയായ് 
നീ അയച്ചൊരു വണ്ടുകളൊക്കെയും
തുരന്നിട്ടു കയറീ എന്‍ മാനസത്തിൽ‍

നീ ഇറുത്തോരാ ആമ്പലിൻ‍ മലരുകൾ
തിരുകിത്തരൂ ഈ കൂന്തൽ‍ക്കനങ്ങളിൽ
വിരലിൻ‍ തുമ്പിലെ കരിവിളക്കിന്‍കരി
കൊണ്ടു വരയ്ക്കൂ പുരികക്കൊടികളെ

മാനസസരസ്സിന്റെ തീരത്തിരിക്കുവാൻ
മനസ്സിന്റെ ജാലകം മലക്കെ തുറന്നു ഞാൻ‍
ഇനിയെൻ‍ കിനാക്കളിൽ‍ നായകസ്ഥാനത്തു
നിന്റെയീ വദനം മാത്രമേ കാണൂ

ആപാദചൂടം  കോരിത്തരിച്ചുപോയ്‌
ആമോദം അശ്രുബിന്ദുക്കളിൽ കുതിർന്നുപോയ്
ആലിംഗനത്തിൽ മറന്നുപോയ്‌ പരിസരത്താ-
കമാനം നിറഞ്ഞുപോയ് കാണികൾ

സമാപനം:
----------------
പൊഴിച്ചൂ പ്രകൃതി സന്തോഷാശ്രു പോലവേ
പൊഴിഞ്ഞൂ ജലകണം തുള്ളിപോൽ‍ മന്ദമായ്‌
തഴുകീ മാരുതൻ‍ മന്ദമായ് തലോടി
തുഴഞ്ഞൂ പക്ഷികൾ‍ ആകാശവീഥിയിൽ‍

മരം പൊഴിച്ചൂ വൃക്ഷജാലങ്ങളും
മൂകരായ്‌ നിന്നുപോയ് ജീവജാലങ്ങളും
ആഗ്രഹിച്ചുപോയ്‌ ലോകൈകജീവിതം
ആവർത്തീച്ചീടുവാൻ‍ നിമിഷങ്ങളീവിധം

ഹാ! പ്രപഞ്ചമേ ഭാസുരം! ഭാസുരം !
ഹന്ത ! മോഹനം ജീവിതം കോമളം !
പതിച്ചൂ മനങ്ങൾ പരസ്പരം, കാണാതെ 
പതിഞ്ഞൂ ഇണകൾ ഹാരമായ്‌ ചേർന്നുപോയ്

സാക്ഷീ മനോഹരീ പ്രകൃതീ വിഭൂഷിതേ
സാദരം നമിക്കുന്നെന്നാമോദമാനസം !

                                                        *************************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും  ആയിരിക്കും.

                                                          **********************