2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പുളിമരച്ചോട്ടിലെ കിനാവ്


(മുകളിലത്തെ വീഡിയോ ക്ലിക്ക് ആയില്ലെങ്കിൽ, വീഡിയോ നേരിട്ട് യൂട്യൂബിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക!)

മലർന്നൊന്നു കിടന്നനേരം മേലെ നീല വാനിലാകെ
മേഘമാകും തോണിയേറി മിന്നുകൾ വന്നു, അതിലൊരു താരകം വന്നു

എന്റെ ചാരെ നിൽക്കുമൊരു പുളിമരത്തിൻ കൊമ്പിലേറി
താരകത്തെ തൊട്ടുനോക്കാൻ മാനസം വെമ്പി, ഉള്ളിലെ മിടിപ്പ് കൂടി

പുളിമരത്തിൻ ചോട്ടിലായി ഓലകൊണ്ടൊരു പന്തലായി-
ട്ടതിനുള്ളിലൂടെയായി മാരുതൻ വന്നു, കുളിർ കാറ്റുകൾ വന്നു

കാറ്റിലൂടെ വന്ന പൂവിൻ വാസനയാം തേരിലേറി
താരകത്തിനു കൂട്ടിരിക്കാൻ ഓടിയാളെത്തി, കൂടെ നിലാവുമായി

പൂർണിമതൻ പ്രഭയിലായ് നാണമേറെ വന്ന താര-
മടുത്തുള്ള മേഘപാളിക്കുള്ളിലേക്കോടി, പിന്നെയൊളിഞ്ഞു നോക്കി

ഇതു കണ്ടിട്ടടുത്തുള്ള തോഴിമാരാം താരകങ്ങൾ
ദൂരെ മാറി നിന്നുകൊണ്ട് കാഴ്ച്ചകൾ കണ്ടു, അവരുടെ ലീലകൾ കണ്ടു

ആകാശക്കാഴ്ച്ച കണ്ട് അറിയാതെ ഞാൻ മയങ്ങി
നീലവാനം തന്നയച്ച കിനാവിലേറി, പ്രണയം തുളുമ്പിപ്പോയി

പ്രണയിനിക്കൊരു ദൂതുമായിട്ടൊരു ദിനം ഞാൻ ചെന്ന നേരം
ഉമ്മറത്തൊരനക്കം കണ്ടു പതുങ്ങി നിന്നു, പൊന്തയിലൊളിഞ്ഞിരുന്നു

എന്തുചെയ്യുമിനിയെന്ന ശങ്കയിൽ ഞാനുഴലുമ്പോൾ
കുളിമുറിതൻ വാതിലുകൾ തുറന്നു വന്നു, പ്രഭ ചൊരിഞ്ഞു വന്നു

തേവാരക്കുളി കഴിഞ്ഞു മന്ദമന്ദം നടന്നവൾ
കിണറ്റിന്റെ വക്കിലായി വന്നു നിന്നു, ചുറ്റും കണ്ണോടിച്ചു

വിടർന്നോരു പുരികത്തിന്നിടയിലൂടെ കണ്‍മണികൾ
നിലാവിലെ വള്ളിയോടം പോൽ ചലിച്ചു, എന്തോ പരതിനിന്നു

നിതംബം കുനിഞ്ഞവൾ കാർകൂന്തൽ കെട്ടഴിച്ച്
തുവർത്തുന്ന കാഴ്ചയിൽ ഞാൻ പുളകം കൊണ്ടു, മനസ്സ് കുളിരു കൊണ്ടു

മൂക്കുത്തി കുത്തിയുള്ള വികസിക്കും നാസികയാൽ
കവിൾത്തടം ചുവന്നിട്ട് തുടുത്തിരുന്നു, തലോടാൻ മനസ്സ് വെമ്പി

നിറമാറിനെ മറയ്ക്കും തുണികളെ ഞാൻ ശപിച്ചു
മനസ്സിലോരോ മോഹങ്ങൾ പൊങ്ങിവന്നു, പുളകം അലയടിച്ചു

പീഠത്തിൽ ചാഞ്ഞിരുന്ന് പത്രപാനം നടത്തുന്ന
പിതാവിനെ കണ്ടതോടെ ചിന്തയിലായി, അവളുടെ പ്രസാദം മങ്ങി

അകത്തോട്ട് പോകുവാനായ് കാലെടുത്തു വച്ച നേരം
ചൂളമിട്ടു വിളിച്ചു ഞാൻ പുഞ്ചിരിച്ചു, അവളാ മുഖം തിരിച്ചു

ഒച്ചയെവിടെനിന്നുവന്നുവെന്ന കുതൂഹലം തൂകി
കമ്മലിട്ട കാതു രണ്ടും കൂർത്തു വച്ചു, മിഴികൾ മിഴിച്ചു മിന്നി

നാളികേരച്ചുവട്ടിലെ പൊന്തയിൽനിന്നുയരത്തിൽ
പൊങ്ങിയോരെൻ കൈകൾ കണ്ടിട്ടതിശയിച്ചു, നമ്രമുഖിയെന്നപോൽ

ദൈവത്തിൻ കടാക്ഷം പോൽ ജനകനെയകത്തോട്ട്
വിളിച്ചമ്മയറിയാതെ താങ്ങു തന്നു, ശ്വാസം നേരെ വീണു

ഓടിവന്നിട്ടടുത്തെത്തി കുഞ്ഞുകാട്ടിൽ കയറിവന്ന്
കാര്യമെന്തെന്നവശ്യത്തിൽ പതുക്കെ മൂളി, വാക്കുകൾ മുറിഞ്ഞു പോയി

വാരിയങ്ങ് പുണർന്നിട്ട് അധര ദാഹം തീർക്കും നേരം
തെങ്ങിന്റെ മുകളിൽ നിന്നും കരിക്ക് വീണു, നിദ്ര വിട്ട് ഞാൻ ഞെട്ടി!


[വീടിന്ന് തെക്കുഭാഗത്തുള്ള പടർന്ന് പന്തലിച്ച പുളിമരത്തിന്റെ കീഴിൽ, ഒരു ഓലപ്പന്തലിൽ, സന്ധ്യാസമയവിശ്രമത്തിന് കിടന്നതാണ് ആ പയ്യൻ. മയങ്ങിപ്പോയ പയ്യനെ, കിനാവെടുത്ത് കൊണ്ടുപോയതോ... അവന്റെ കാമുകിയുടെ വീട്ടിലേക്ക്... വെറും ആറ് മിനുട്ടുകൾ ചിലവിട്ടാൽ അവിടെ എന്ത് സംഭവിച്ചു എന്നറിയാം. ഏകദേശം 1980-90 കാലഘട്ടത്തിൽ, ഒരു കാമുകൻ അവന്റെ കാമുകിയെ ഒളിച്ച് കാണാൻ ചെല്ലുന്നതും പിന്നീട് അവിടെയുണ്ടാകുന്നതുമായ രംഗങ്ങൾ, ഒരു ചലച്ചിത്രത്തിന്റെ ക്യാമറാക്കണ്ണിലൂടെ കണ്ടാൽ എങ്ങനെ ആയിരിക്കുമെന്നത്, എങ്ങനെ ഒരു പാട്ടിലൂടെ ആവിഷ്കരിക്കാം എന്ന ചിന്തയാണ് മേൽപ്പറഞ്ഞ വരികളായി പരിണമിച്ചത്. ഒരു പഴയ നാടൻ അഞ്ചാംപുര വീടും അതിന്റെ മുന്ഭാഗത്തുള്ള കിണറും തൊടിയുമാണ് പശ്ചാത്തലം.  ആറേഴ് വർഷങ്ങൾ മുന്നേ എഴുതിയതാണ്. ഇപ്പഴാണ് അതിനൊരു ശബ്‌ദരൂപം ലഭിച്ചത്. പാടിയ മാതൃസഹോദരീപുത്രൻ ശ്രീജേഷിന് 🌹]

*** 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ