WhatsApp എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
WhatsApp എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജൂലൈ 14, ബുധനാഴ്‌ച

സ്‌കാം അലർട്ട്


മറ്റുള്ളവരുടെയും സ്വന്തം അനുഭവങ്ങളിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതുവരെയുള്ള വിചാരം, അല്ല അഹംഭാവം തന്നെ ! പക്ഷേ, ഇന്നെനിക്ക്, എന്റെ ഓർമ്മയിലെ മൂന്നാമത്തെ അക്കിടി പറ്റിയിരിക്കുന്നു. ഇനിയും പറ്റിക്കപ്പെടാതെ, എന്റെ സ്വന്തം അഹംഭാവത്തിന് എന്തെങ്കിലും കുറവുണ്ടാകുമോ എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു! 

പണ്ട് 1983 ൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ സംഭവം. അച്ഛന്റെ കൂടെ, കാലങ്ങളായി നടക്കുന്ന ഒരു ഭിഷഗ്വരസന്ദർശനത്തിന് തലശ്ശേരി പട്ടണത്തിൽ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിക്ക്, നാട്ടിലേക്ക് പോകാനുള്ള ബസ്സിൽ കയറിയിരുന്ന്, ബസ്സ് പുറപ്പെടാനായി കാത്തിരിക്കുമ്പോഴാണ്, ഏതോ ഒരുത്തൻ, എല്ലാവരുടെയും മടിയിൽ എന്തോ ലഘുലേഖ ഇട്ടോണ്ട് പോയത്. അക്കൂട്ടത്തിൽ എന്റെ അച്ഛന്റെ മടിയിലിരിക്കുന്ന എന്റെ മടിയിലും വീണു രണ്ടുമൂന്നെണ്ണം. 

സംഭാവനക്കോ അല്ലെങ്കിൽ പരസ്യങ്ങളോ മറ്റോ ആയിരിക്കാമെന്നാണ് ഞാൻ കരുതിയത്. തുറന്ന് നോക്കിയപ്പോൾ, അതൊരു കണക്കിലെ പ്രശ്നമായിരുന്നു. കൂട്ടണം (+) എന്ന രീതിയിൽ അടുക്കിവച്ചിരിക്കുന്ന കള്ളികളിൽ ചില അക്കങ്ങളിട്ട്, വലത്ത് നിന്ന് ഇടത്തോട്ടേക്കും, മുകളിൽ നിന്ന് താഴോട്ടേക്കും കൂട്ടിയാൽ പതിനഞ്ച് എന്ന ഒരു ഉത്തരം കിട്ടണം. ഉത്തരം കിട്ടിയാൽ അതിൽ പറയുന്ന മേൽവിലാസത്തിൽ, ഞങ്ങളുടെ മേൽവിലാസവും വച്ച് അയച്ചാൽ, അതിൽ നിന്ന് നറുക്കെടുക്കുന്ന ആദ്യത്തെ മൂന്നാളുകൾക്ക്, ഒരു റേഡിയോ ട്രാൻസിസ്റ്റർ സമ്മാനമായി കിട്ടും.  

സിംപിളാണ്. ബസ്സിൽ ഇരുന്നു കൊണ്ട് തന്നെ എനിക്ക് ഉത്തരം കിട്ടി. അച്ഛനോട് സംസാരിച്ച് ഉത്തരത്തിന്റെ ക്ലിപ്തത ഉറപ്പ് വരുത്തി. ഇത് അയച്ചോട്ടേ എന്ന് അച്ഛനോട് ചോദിച്ചപ്പോൾ, 'ശരി' എന്ന് അച്ഛൻ തലയാട്ടി. അച്ഛൻ തലയാട്ടിയാൽ മാത്രം പോരാ, അതയക്കാൻ പോസ്റ്റൽ കവർ വാങ്ങാനുള്ള പണം കൂടി വേണം.

അന്ന്, പതിനഞ്ച് പൈസയോ ഇരുപത്തഞ്ച് പൈസയോ മറ്റോ ആണ് ഒരു സ്റ്റാംപ്‌ഡ്‌ കവറിന്റെ വില. ആ പണം അച്ഛൻ എനിക്ക് തന്നു. അന്ന് വൈകുന്നേരം തന്നെ ഗുരുകാരണവന്മാരെയും മനസ്സിൽ ധ്യാനിച്ച്, ഒരു പോസ്റ്റൽ കവറിൽ, ന്യൂഡൽഹിയിലുള്ള മേൽവിലാസത്തിലേക്ക് എന്റെ ഉത്തരം അയച്ചു. 

എന്റെ വീട്ടിൽ ഒരു റേഡിയോ പോയിട്ട്, സമയം നോക്കാൻ ഒരുവാച്ച് പോലുമില്ലാത്ത കാലമാണ്. വൈദ്യുതി വിളക്ക് കാണണമെങ്കിൽ, ഒരു കിലോമീറ്റർ അകലെയുള്ള ആറാം മൈൽ ബസ്സ്റ്റോപ്പിനടുത്ത് പോകണം! അങ്ങനെയിരിക്കേ, ഒരു സംഖ്യാപ്രശ്നം പൂരിപ്പിച്ച്, ഓസിനൊരു റേഡിയോ കിട്ടിയാൽ മോശമാണോ?

അങ്ങനെ, എന്റെ കുഞ്ഞമ്മാമനായ ജയമ്മാമന്റെ കൈയ്യിലുള്ളത് പോലെ, ഒരു ഫിലിപ്സിന്റെ റേഡിയോവും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് എനിക്കൊരു തപാൽ വരുന്നത്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി വന്ന തപാലായിരുന്നു അത്!

പോസ്റ്റുമാൻ ബാലേട്ടന്റെ കൈയ്യിൽ നിന്ന് ആ കവർ തട്ടിപ്പറിച്ചു. ന്യൂഡൽഹിയിൽ നിന്നാണ്. ആകാംക്ഷയായി. ഇംഗ്ലീഷിലാണ്. തുറന്ന് നോക്കി, തപ്പിപ്പിടിച്ച് വായിച്ചപ്പോൾ, അതിൽ പ്രഖ്യാപനമുണ്ട്. മുന്നേ അയച്ച സംഖ്യാപ്രശ്നത്തിൽ സമ്മാനമായി ഞാൻ റേഡിയോ നേടിയിരിക്കുന്നു! 

പിറ്റേന്ന് തരുവണത്തെരു സ്‌കൂളിൽ പോയ ഉടനെത്തന്നെ കൂട്ടുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും അത്ഭുതം. എങ്ങനെയോ ഹെഡ്മാഷായ കുമാരൻ മാഷ് വിവരം അറിഞ്ഞു. സമ്മാനം കൈയ്യിൽ കിട്ടിയാൽ അറിയിക്കണമെന്നും, ആ കാര്യം സ്‌കൂൾ അസംബ്ലിയിൽ വച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ, എനിക്ക് അന്നുണ്ടായിരുന്ന എല്ലാ രോമങ്ങളും എന്നോടുള്ള ബഹുമാനാർത്ഥം എഴുന്നേറ്റു നിന്നു.

അങ്ങനെ റേഡിയോ കാത്തിരിക്കുമ്പോഴാണ്, ഒരാഴ്ചക്കുള്ളിലായിത്തന്നെ വേറൊരു പോസ്റ്റൽ കവർ, എന്റെ പേരിൽ വന്നത്. അത് തുറന്നു നോക്കിയപ്പോഴാണ് എന്റെ നെറ്റിയിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയതും, ചുണ്ടുകൾ വരണ്ട് പോയതും. എന്റെ സമ്മാനം, ടേപ് റെക്കോർഡറോട് കൂടിയ ഫിലിപ്സ് റേഡിയോ ആക്കി ഉയർത്തിയെന്നും, അതിന്റെ വില ആയിരത്തഞ്ഞൂറ് രൂപാ ആയത് കൊണ്ട്, വളരെ ചെറിയ തുകയായ നൂറ്റമ്പത് രൂപ മണി ഓർഡറായി ഞാനവർക്ക് അയച്ച് കൊടുത്താലേ, എനിക്കെന്റെ സമ്മാനം കിട്ടുകയുള്ളൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം.

നൂറ്റമ്പത് രൂപ, അന്ന് വലിയ സംഖ്യ ആണ്. എന്നാലും ഞാൻ അച്ഛനോട് ഒരു നൂറ്റമ്പത് രൂപക്ക് ചോദിച്ചു. 'അതൊക്കെ തട്ടിപ്പായിരിക്കും... ഇങ്ങനെ എല്ലാവരോടും ചോദിച്ചിരിക്കും... ഇങ്ങനെ പതിനായിരം പേർ നൂറ്റമ്പത് വച്ച് അയച്ചാൽ അവർക്ക് എത്രരൂപ കിട്ടും?... എന്താലായാലും പണം കൊടുത്തിട്ട് സമ്മാനം വാങ്ങിക്കണ്ട ' എന്ന ലളിതമായ ഉത്തരമായിരുന്നു എനിക്ക് കിട്ടിയത്. 'മൂന്ന് പേർക്കല്ലേ സമ്മാനം കിട്ടിയുള്ളൂ' എന്ന എന്റെ ചോദ്യത്തിന് 'അങ്ങനെയായിരിക്കും അവരെല്ലാവരോടും പറഞ്ഞിട്ടുണ്ടാവുക'  എന്ന് പറഞ്ഞപ്പോഴും എനിക്ക് അവിശ്വസിക്കാൻ കഴിഞ്ഞില്ല. അമ്മയോടും, പിറ്റേന്ന് വീട്ടിൽ വന്ന ദിനമ്മാമനോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. ഇത്രയും ഭംഗിയിൽ ഇംഗ്ലീഷിലും മറ്റും ഭംഗിയായി കുറെ കാര്യങ്ങൾ എഴുതിക്കൊണ്ട് തട്ടിപ്പ് നടത്തില്ലെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. എന്തായാലും സ്‌കൂളിൽ നിന്ന്, കുമാരന്മാഷടക്കം പിന്നീടാരും സമ്മാനത്തെക്കുറിച്ച് ചോദിക്കാഞ്ഞത് കൊണ്ട്, സ്‌കൂളിൽ എന്റെ പേര് നാറിയില്ല!

കാലങ്ങൾ കുറേ കഴിഞ്ഞു. വിദ്യാഭ്യാസം വളരെ കൂടിപ്പോയി എന്ന ഒരു ഘട്ടത്തിൽ, വിവരം കൊണ്ട്, തല കുനിഞ്ഞ് പോകുമെന്ന ഒരു സന്ദർഭത്തിൽ മുംബൈയിലേക്ക് വണ്ടി കയറി. പല പല ജോലികളും ചെയ്ത് ഒടുവിൽ കമ്പ്യൂട്ടർ മേഖലയിലെത്തി. കൊല്ലം 1999. ജോലിയുടെ ഭാഗമായി ഇറാനിലെ ടെഹ്‌റാനിലായിരുന്നു. ഇന്റർനെറ്റൊക്കെ പതുക്കെ പൊങ്ങിവരുന്ന കാലം. എനിക്ക് ഇമെയിൽ ഐഡി ഉണ്ടായിട്ട് തന്നെ രണ്ട് വർഷം ആവുന്നതേയുള്ളൂ. ഇന്റർനെറ്റ് തട്ടിപ്പുകളൊക്കെ പിച്ചവെക്കുന്ന കാലം!

ഒരു ദിവസം ഇറാനിലെ ഓഫീസിലിരിക്കേ ഒരു രസകരമായ ഇമെയിൽ വന്നു. ഒമാനിലുള്ള ശ്രീനി എളേച്ഛനാണ്‌ അയച്ചിരിക്കുന്നത്. അതിൽ പണവുമായി ബന്ധപ്പെട്ടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ പേടിക്കാനൊന്നും ഇല്ലെന്നായി. കമ്പ്യൂട്ടറിലെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്, സ്വന്തം പടം എടുക്കാൻ വേണ്ട ചില നിർദ്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പേര്, സ്ഥലം ഇമെയിൽ എന്നിവ കൊടുക്കണം. അത്രയേ ഉള്ളൂ. പിന്നെ കമ്പ്യൂട്ടർ മോണിറ്ററിന്റെ മുന്നിൽ പോസ് ചെയ്‌താൽ, അവസാനത്തെ സ്റ്റെപ്പിൽ സ്വന്തം ഫോട്ടോ കിട്ടും. 

എന്തായാലും സ്വന്തം ഫോട്ടോ എടുക്കാം എന്ന് നിശ്ചയിച്ചു. ഞാൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ട്, ജിജ്ഞാസ കൂടിയ എന്റെ സുഹൃത്ത് വസീമും എന്റെ കൂടെ കൂടിയപ്പോൾ, ഞങ്ങളുടെ ഒരുമിച്ചുള്ള പടം എടുക്കാമെന്നായി. ഒടുവിൽ അവസാനത്തെ സ്റ്റെപ്പിൽ ഞങ്ങൾ ഷർട്ടും കോളറും മുടിയും ഒക്കെ ശരിയാക്കി, നന്നായി കെട്ടിപ്പിടിച്ച് പോസ് ചെയ്ത്, സ്ക്രീനിലെ ഒരു ബട്ടൺ ക്ലിക്ക് ചെയ്തു. ഫോട്ടോ പതുക്കെ ലോഡായി വരുന്നേയുള്ളൂ. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിൽ പൊടുന്നനെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. പക്ഷേ അത് ഞങ്ങളുടെ ഫോട്ടോയായിരുന്നില്ല, പകരം ഒരു ചിമ്പാൻസിയുടേതായിരുന്നു!

വസീം എന്നെ പൊട്ടനെന്ന് വിളിച്ചപ്പോൾ, പൊട്ടന്റെ കൂടെ കൂടിയ മരപ്പൊട്ടൻ എന്ന് ഞാനവനെ തിരിച്ച് വിളിച്ചെങ്കിലും ശ്രീനി എളേച്ഛനോട് എനിക്ക്  ദേഷ്യം തോന്നി. തമാശക്കാണെങ്കിലും എന്ത് ചെയ്യാൻ, പിണയേണ്ടത് പിണഞ്ഞു, മിണ്ടാതിരിക്കുക തന്നെ. സ്പാമിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ലെങ്കിലും പറ്റിക്കപ്പെട്ടു.

കാലം പിന്നെയും കഴിഞ്ഞു. കമ്പ്യൂട്ടർ മേഖലയിൽ വിപ്ലവങ്ങൾ ഉണ്ടായി. കൂടെ വൈറസുകളും സ്പാമുകളും മറ്റ് ഇന്റർനെറ്റ് തട്ടിപ്പുകളും കൂടിക്കൂടി വന്നു. എല്ലാ ഓഫീസുകളിലും ഫിഷിങിനെ (phishing) പ്പറ്റിയും സ്പാമിനെക്കുറിച്ചും(spam), മറ്റ് സെക്യൂരിറ്റി ഭീഷണികളെക്കുറിച്ചും വർഷാവർഷം ട്രെയിനിങ് കൊടുക്കാൻ തുടങ്ങി. ഞങ്ങളൊക്കെ കൂടുതൽ ബോധവാന്മാരായി. ഫിഷിങ്ങും സ്പാമുകളും എങ്ങനെ തിരിച്ചറിയാമെന്നും അവയെ എങ്ങനെ നേരിടണമെന്നും മറ്റും പഠിച്ച ഞങ്ങൾ, മറ്റുള്ളവരെയും ഉൽബോധിപ്പിക്കാൻ തുടങ്ങി.

കൊല്ലം, 2021 ആയി. എത്ര പഠിച്ചിട്ടും, ആർത്തിപൂണ്ട പലയാളുകളും പല പല തട്ടിപ്പുകളിലും അകപ്പെട്ട് അവരുടെ സമ്പത്ത് നഷ്ടപ്പെടുത്തി. പുളകം കൊള്ളേണ്ട വിദ്യാസമ്പന്നർ പോലും കെനിയക്കാരുടെ വക്രബുദ്ധിക്കകപ്പെട്ട് പുളഞ്ഞ് കളിച്ചു. വാട്സാപ്പിലും ഈമെയിലിലും ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്പാമുകൾ ഫോർവാർഡ് ചെയ്‌താൽ, എന്നെപ്പോലെ അഭിമാനിച്ച് അഹങ്കരിച്ച ചിലർ, കുഴപ്പം ഉടനടി തിരിച്ചറിഞ്ഞ്, വാട്സാപ്പ് ഗ്രൂപ്പുകളിൽ വാണിങ് സന്ദേശങ്ങൾ അയച്ച്, മറ്റുള്ളവരെ ജാഗരൂകരാക്കി പുളകം കൊണ്ടു. അക്കിടി പറ്റിയവരെ കളിയാക്കിയും, അവർ കാണാതെ മറ്റുള്ളവരോട് അവരെക്കുറിച്ച് പറഞ്ഞ് ചിരിച്ചും സ്വയം അഹങ്കരിച്ചു.

ഞാനും ആ അഹംഭാവഗണത്തിലായിരുന്നു. എനിക്കൊന്നും ഇനി മേലിൽ അക്കിടി പറ്റില്ലെന്ന ധാരണ, മനസ്സിലും ബുദ്ധിയിലും ഉറച്ച് പോയിരുന്നു! ഇരുപത്തൊന്നോളം വർഷങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ. അങ്ങനെയിരിക്കെയാണ്, ഇന്നൊരു വാട്സ്ആപ് സന്ദേശം വന്നത്. കാണുമ്പോൾ തന്നെ മനസ്സിലായി തട്ടിപ്പായിരിക്കും. നമ്മുടെ യൂസഫലി സാഹിബിന്റെ ലുലു ഗ്രൂപ്പിന്റെ പ്രൊമോഷന്റെ രൂപത്തിലാണ് സംഭവം അവതരിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഫോർവാഡ് ചെയ്യുക, ഒൻപത് പെട്ടികളിൽ, മൂന്ന് പെട്ടികൾ തുറക്കുന്നതിൽ നിന്ന് ഏതിലെങ്കിലും സമ്മാനങ്ങൾ കിട്ടിയാൽ സ്വന്തം ഇമെയിലും മേൽവിലാസവും അറിയിച്ചാൽ, ആ സമ്മാനം വീട്ടിലെത്തും; അങ്ങനെയൊക്കെ ചെയ്യാനാനായിരുന്നു അതിലെ നിർദ്ദേശങ്ങൾ. 

സ്പാം, ഫിഷിങ് നിയമങ്ങൾക്കെതിരാണ് ഈ പറഞ്ഞതൊക്കെയും. അപ്പോൾ ഈ സംഭവം സ്പാം തന്നെ. പക്ഷേ ഇതെനിക്കയച്ചത് ഒരു PhD ക്കാരനാണ്. ബുദ്ധിമാനാണ്. സ്പാം, ഫിഷിങ് നിയമങ്ങൾ അറിയുന്നവനാണ്. അത്യാഗ്രഹം ഇല്ലാത്തവനാണ്. സിംപ്ലനാണ്. അങ്ങനെയാവുമ്പോൾ, അങ്ങനെയുള്ള ഒരാൾ ഇത്തരത്തിലൊന്ന് അയക്കുമ്പോൾ, അതിൽ സത്യമില്ലാതിരിക്കുമോ? ബേസിക്കലി, ഞാനും ചിലപ്പോൾ നമ്മളെല്ലാവരും, വെറുതെ കിട്ടുമ്പോൾ, 'വേണ്ട' എന്ന് പറയാത്തവരാണല്ലോ! എത്ര തന്നെ സന്യാസി ആയാലും, സ്പാം/ഫിഷിങ് സംഭവങ്ങൾ ബോധമണ്ഡലത്തിലുണ്ടെങ്കിലും, അത്യാഗ്രഹത്തിന്റെ കണിക, പണം നഷ്ടപ്പെടാതെ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാകുന്ന ഒരു സന്തോഷം, നമ്മുടെ ഉള്ളിലുണ്ടാവാതിരിക്കുമോ? എന്തായാലും നിങ്ങളുടെ കാര്യം എനിക്കറിയില്ല, ഞാൻ അങ്ങനെയാണ്. അല്ലെങ്കിൽ കുറച്ച് നേരത്തേക്കെങ്കിലും അങ്ങനെ ആയിപ്പോയി. എനിക്ക് ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള പവർ ഉണ്ടെന്നായിരുന്നു ധാരണയെങ്കിലും,  അത്യാഗ്രം ഒട്ടുമേ തീണ്ടിയിട്ടില്ലെന്നാണ് മനസ്സിലിരിപ്പെങ്കിലും, ആ PhD ക്കാരന്റെ തുറുപ്പിൽ ഞാൻ വീണുപോയി! അവന്റെ യുവത്വബുദ്ധിയിൽ വിശ്വസിക്കാതിരിക്കാൻ എനിക്കായില്ല.

ഞാനാ ലിങ്ക് തുറന്നു. അതിൽ സമ്മാനം കിട്ടിയ ആളുകളുടെ സന്ദേശങ്ങളൊക്കെയുണ്ട്. ആ സന്ദേശങ്ങളുടെയും PhD ക്കാരന്റെ മേന്മയുടെയും ബലത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഒമ്പത് പെട്ടികളിൽ മൂന്നെണ്ണം തുറക്കുക.ആദ്യത്തേത് തുറന്നപ്പോൾ കാലിയാണ്. രണ്ടാമത്തേത് തിരഞ്ഞെടുത്തത് തുറന്നപ്പോൾ, അതാ കിടക്കുന്നു, സമ്മാനം. ഒരു ബല്യ മൊബൈൽ ഫോൺ. മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി, ഒന്നുകിൽ അഞ്ച് ഗ്രൂപ്പുകളിലേക്ക് , അല്ലെങ്കിൽ ഇരുപത് പേർക്ക് ഫോർവേഡ് ചെയ്യുക. അഞ്ച് ഗ്രൂപ്പ് സെലക്ട് ചെയ്തിട്ട് നോക്കിയപ്പോൾ അതിൽ പറയുന്നു, പോരാ എന്ന്. 

അവരുടെ കണക്കിൽ മുപ്പത് ശതമാനം മാത്രമേ ഫോർവാഡ് ആയിട്ടുള്ളുവത്രേ! മനസ്സിൽ ആദ്യത്തെ സംശയം പൊട്ടിവിടർന്നു. വീണ്ടും ഇരുപത് പേർക്ക് ഫോർവാഡ് ചെയ്യണം. അതിൽ രണ്ടുപേർക്ക് ഫോർവേഡ് ചെയ്യുമ്പഴേക്ക് തന്നെ സംശയം ബലപ്പെട്ടു. സംഭവം അവിടെക്കൊണ്ട് നിർത്തി. നേരെ പോയി അതുവരെ അയച്ച അഞ്ച് ഗ്രൂപ്പിലും രണ്ട് വ്യക്തികൾക്കും ഞാനയച്ചത് സ്പാം ആണെന്ന സന്ദേശം ഉടനെത്തന്നെ കൊടുത്തു. അപ്പഴേക്കും അതാ വരുന്നു എന്റെ ഇൻബോക്സിലേക്ക് സന്ദേശങ്ങൾ, അതേ സന്ദേശങ്ങൾ തന്നെ പല സുഹൃത്തുക്കളും അയച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു (ഞാൻ എച്ച് കൊടുത്ത ആളുകളുടെ കൂട്ടത്തിൽ നിന്നല്ല). വേറെ എത്രയോ പേർ കുടുങ്ങിയിരിക്കുന്നു. (ഞാൻ കാരണം കുടുങ്ങിയ ഒരാളെ എനിക്കറിയാം. ഞാൻ വാണിങ് കൊടുക്കും മുന്നേ തന്നെ അദ്ദേഹം പണി തുടങ്ങിക്കഴിഞ്ഞിരുന്നു!) സൂപ്പർ സ്‌പ്രെഡ്‌ !!

എന്തായാലും ഇനി എന്തെങ്കിലും കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമോന്ന് ഒരു ഉറപ്പും ഇല്ല. മൊബൈലിലെ കാഷ് (cache) ഒക്കെ ഡിലീറ്റ് ചെയ്ത റീസ്റ്റാർട്ട് ചെയ്തു. മൊബൈലിൽ നിന്ന് money transaction ഒന്നും ചെയ്യാത്തത് കൊണ്ട് സേഫ് ആയിരിക്കുമെന്ന ആശ്വാസ ചിന്ത മാത്രമേ ഇപ്പോൾ കൂട്ടിനുള്ളൂ. 

അപ്പോൾ സൂർത്തുക്കളെ, അഹംഭാവം എന്നൊക്കെ വെറുതെ പറഞ്ഞതാണ്. എത്ര ശ്രദ്ധിച്ചാലും ചില അബദ്ധങ്ങൾ നമുക്ക് പിണഞ്ഞേക്കാം. എല്ലാവർക്കും ബുദ്ധി ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും ബോധവാന്മാരായിരിക്കുക. മാനവും പോകാതിരിക്കാൻ, ഇത്തരം കാര്യങ്ങളിൽ സ്വയം ബോധമുണ്ടെന്ന്, ഒരുമ്പെടുന്നതിന് മുന്നേ എപ്പോഴും ഉറപ്പിക്കുക. പണവും രണ്ടോ മൂന്നോ ക്ലിക്കുകളിൽ വെറുതെ സമ്മാനം കിട്ടുമെന്ന് കേട്ടാൽ, അത് യാഥാർത്ഥ്യമാണെങ്കിൽ പോലും അതിൽ കയറിപ്പിടിക്കാതിരിക്കുക. അത്തരം സന്ദേശങ്ങൾ അയക്കുന്നത്, നിങ്ങൾ വിവരമുണ്ടെന്ന് ധരിക്കുന്ന ആളാണെങ്കിൽക്കൂടി, തഴഞ്ഞ് കളയുക. PhD ക്കാരനാണെങ്കിൽ പ്രത്യേകിച്ചും 😆!! Beware of scam, spam and phishing !!!

ഇനിയും ഇതുപോലൊക്കെ കുടുങ്ങുമോ ആവോ... ആ PhD ക്കാരനെ കൈയ്യിൽ കിട്ടിയാൽ ചമ്മന്തിയാക്കണം !

***

2021 ഫെബ്രുവരി 14, ഞായറാഴ്‌ച

എലിയെപ്പേടിച്ച് വാട്സാപ്പ്ഗ്രൂപ്പ് പൊളിച്ച പ്രിൻസിപ്പാൾ (തെറി കേൾക്കും വഴികൾ - 5)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല.മൂന്നുഭാഗമായി എഴുതാനുദ്ദേശിച്ച 'തെറികേൾക്കും വഴികൾ' എന്ന പരമ്പരക്ക് ചില അനുരണനങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമായിരുന്നെങ്കിലും, നാലാമത്തേയും ഇവിടെക്കുറിക്കാൻ പോകുന്ന അഞ്ചാം ഭാഗവും എഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്ത് ചെയ്യാം, അണിയറനിഴൽയുദ്ധങ്ങൾ ഈ പരമ്പരക്ക് ഇനിയും അക്കങ്ങൾ കൂട്ടുമെന്ന് നിരീക്കാനേ തരമുള്ളൂ! ചിലവർക്ക് ഈ എഴുത്ത് അനാവശ്യമായി തോന്നിയേക്കാമെങ്കിലും, മിനക്കെട്ട് ഈ എഴുത്ത് എഴുതുന്നതിന് പകരം, മുരിക്കിൽ കയറി ഊരിക്കൂടേ എന്നൊക്കെ ചിന്തിച്ചേക്കാമെങ്കിലും, തീർത്തും ആവശ്യമായ അനാവശ്യ എഴുത്തുകൾ, അവശ്യസമയത്ത് എഴുതുന്നത് തന്നെയാണ് ഉചിതം എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് എഴുതുകയാണ്.)

എലിയെപ്പേടിച്ച് ഇല്ലം ചുട്ടെന്നും, കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മുന്നിൽ ചൂട്ട് തെളിച്ചിട്ടെന്ത് കാര്യമെന്നും, കണ്ണുമടച്ച് കുത്താൻ വരുന്ന പോത്തിനോട് ആരെങ്കിലും വേദമോതുമോ എന്നൊക്കെയുള്ള ചൊല്ലുകൾ, പഴമൊഴിവഴികളിൽ നമ്മൾ കുറേയധികം കേട്ടിട്ടുണ്ട്. ശരിയാണ്, പഴമൊഴികളിൽ പതിരില്ല! 

നാട്ടിൽ, മലയാളമാധ്യമത്തിൽ പഠിച്ച്, പഠിക്കുന്നതിനിടയിൽ സാമൂഹ്യബോധത്താൽ ഉണ്ടായ ചില ഇങ്കുലാബുകളും, ഭാഷാപ്രേമത്താൽ കഥയെഴുത്തുകളും മറ്റും നടക്കുന്നതിനിടയിലാണ്, സ്വന്തം കാലിൽ നിൽക്കാൻ, കുഞ്ഞാടിന് അവിചാരിതമായി ബോധോദയമുണ്ടായത്. ആ ബോധം കുഞ്ഞാടിനെക്കൊണ്ടെത്തിച്ചത് വിദേശത്തായിരുന്നു. മുട്ടനാടായതിന് ശേഷം, പെണ്ണുംകെട്ടി ഇരിക്കുമ്പോഴാണ് മാലാഖ വന്ന് രണ്ടുപേരെയും അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അപ്പഴേക്കും, സാഹചര്യങ്ങൾ, ആടുകളുടെ ഭാഷ, മലയാളത്തിൽ നിന്ന് ആംഗലേയത്തിലാക്കിയിരുന്നു. വന്നുപെട്ട സ്ഥലം, മലയാളികൾ പോയിട്ട് ഇന്ത്യാക്കാര് പോലും അധികം ഇല്ലാത്ത ഒരു വിദൂര ഗ്രാമപ്രദേശത്തായിരുന്നത് കാരണം, കൂടുതൽ സഹവാസം, ഗ്രാമീണരായ ഇംഗ്ലീഷുകാരുമായിപ്പോയത്, മലയാളിയായ ആടിന്, വേറെ വഴിയില്ലാത്താഞ്ഞത് കൊണ്ട് മാത്രമാണ്.

അങ്ങനെയിരിക്കേ ആട്ടിൻ കുടുംബത്തിൽ ഒന്നുരണ്ട്‍ കുഞ്ഞാടുകൾ പിറന്നു. കാലം പോകപ്പോകെ, കുഞ്ഞാടുകൾ, സ്വന്തം കുലത്തിന്റെ ഭാഷയായ മലയാളം അധികം സംസാരിക്കാതെ, ആംഗലേയം മാത്രമാക്കിയതിൽ മുട്ടനാടിന് സങ്കടമായി. സ്വന്തം പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മലയാളികളുമായി സമ്പർക്കം കുറവായതാണ് മുഖ്യകാരണമെന്ന് കണ്ടെത്തിയതിനാൽ, മലയാളികൾ കൂടുതലുള്ള ഒരു സ്ഥലത്തേക്ക് മാറി കുടില് കെട്ടുന്നതായിരിക്കും കുടുംബത്തിന്റെ ഭാഷക്ക് നല്ലതെന്ന് ആട്ടിൻകുടുംബം മീറ്റിങ് കൂടി തീരുമാനിച്ചു.

അങ്ങനെ, ആ ആട്ടിൻ കുടുംബം, വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും, സർവ്വോപരി സംഘടിച്ച് ശക്തരായിട്ടുള്ളതുമായ മലയാളികൾ താമസിക്കുന്ന പട്ടണത്തിലേക്ക്, നാട്ടിൻ പുറത്തിന്റെ നന്മകളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് താമസം മാറി. 

പട്ടണത്തിൽ, ഇത്രയധികം മലയാളികളെക്കണ്ട, ഭാഷാപ്രേമം മൂത്ത ആടിന്, കവിളിൽ രോമാഞ്ചം ഉണ്ടായി. കുറേക്കാലം കൂടി സ്വന്തം കുലത്തിന്റെ പള്ളിയിൽ പോകുന്നതിന്റെ സന്തോഷം വേറെ. പള്ളിയിൽ പോകാൻ തുടങ്ങിയപ്പോഴാണ്, സ്വന്തം കുലത്തിന്റെ ഭാഷ പഠിപ്പിക്കാൻ ഒരു പള്ളിക്കൂടം തുടങ്ങിയാലെന്താ എന്ന ആശയം മുട്ടനാടിന്റെ മനസ്സിലുദിച്ചത്.  സ്വന്തം കുട്ടികൾ ആംഗലേയത്തിൽ കുടുങ്ങിനിന്നതിൽ സങ്കടം പൂണ്ട മറ്റ് ആട്ടിൻകൂട്ടങ്ങളും ആ ആലോചനയെ കൈ കൊട്ടി പിന്താങ്ങി. ആ ആലോചന അധികം വൈകാതെ തന്നെ നാട്ടിൽ പരന്നു. 

അപ്പോഴാണ്, ഒരു അസോസിയേഷന്റ വക, ഈ നാട്ടിൽ പണ്ടൊരു പള്ളിക്കൂടം ഉണ്ടായിരുന്നെന്നും, ഇപ്പോൾ കുറേക്കാലമായി പൂട്ടിക്കിടക്കുകയാണെന്നും, മറ്റ് നാലഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും ഭാഷാ പള്ളിക്കൂടങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും ആട് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ തന്നെ സംഘടനയുമായി ബന്ധപ്പെടുകയും, ആടുകളും പശുക്കളും മുയലുകളും പോത്തുകളും അടങ്ങിയ സംഘടന, ആടിന്റെ നന്മ നിറഞ്ഞ ആശയത്തെ ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്യുകയും ചെയ്തു. 

ആ നാട്ടിലെ മലയാളികളായ മുയൽക്കുട്ടികളും പൈക്കുട്ടികളും കൂട്ടത്തിൽ ഒരു എലിക്കുട്ടിയുമടക്കം ഏകദേശം പത്തിരുപത് പഠിതാക്കൾ  പള്ളിക്കൂടത്തിൽ ചേർന്നു. പള്ളിക്കൂടത്തിന്റെ മുറ്റത്തെ നെല്ലിമരം പതുക്കെ വളരാൻ തുടങ്ങി.

ആദ്യത്തെ ഒന്നു രണ്ട് വർഷങ്ങൾ അധികം ബുദ്ധിമുട്ടില്ലാതെ പള്ളിക്കൂടം നടത്തിക്കൊണ്ട് പോകാൻ ആടിന് സാധിച്ചു. എന്നാലും, കുറേക്കൂടി നന്നായി നടത്താനും പള്ളിക്കൂടം വിപുലമാക്കാനും സാധിച്ചെങ്കിൽ നന്നായേനെ എന്ന ചിന്ത ആടിനെ പിടികൂടി. ആ സമയത്താണ് പ്രസിഡന്റിനേക്കാളും ഉയരത്തിൽ പവറുള്ള പ്രിൻസിപ്പാൾ അവതരിക്കുന്നത്. വളരെയധികം കഴിവുള്ള ആളാണ് പ്രിൻസിപ്പാൾ. വളരെ നല്ല സംഘാടക കൂടിയാണ്. ഓടിച്ചാടി, കാര്യങ്ങൾ അവിചാരിതമായ വേഗതയിൽ നടത്താൻ കഴിവുള്ള വ്യക്തിയാണ്. മന്ദഹാസം തൂകുന്ന മുഖമാണ്, പക്ഷേ കൂടെ നിന്നവരുടെ മന്ദഹാസം അധിക കാലം കാണില്ല എന്ന വേറിട്ട പ്രശ്നം മാത്രമേ എന്തെങ്കിലും കുറവായിട്ട് പറയാനായിട്ടുള്ളൂ. കാര്യങ്ങൾ ഭംഗിയായി നടത്തുമെങ്കിലും കൂടെക്കൂട്ടിയാൽ സമാധാനം പോകുമെന്ന അടക്കം പറച്ചിലുകൾ, ആട് കേൾക്കാതിരിക്കുകയോ, കേട്ടതായി ഭാവിക്കാതിരിക്കുകയോ ചെയ്തു.

പ്രിൻസിപ്പാളിന്റെ ഇടപെടലിലൂടെ വേറെ മൂന്ന് നാല് വനിതാദ്ധ്യാപികമാർ നമ്മുടെ ആടിന്റെ കൂടെ അദ്ധ്യാപനത്തിൽ പങ്ക് ചേർന്നു. വനിതകളുടെ സ്നേഹസ്മൃണമായ ഇടപെടൽ, പള്ളിക്കൂടത്തിന്റെ പ്രകാശം കൂടുതൽ വ്യാപ്തിയിൽ പരത്തുകയും കൂടുതൽ കുഞ്ഞാടുകൾ പള്ളിക്കൂടത്തിൽ ചേരുകയും ചെയ്തു. 

കുഞ്ഞാടുകളുടെ മാതാപിതാക്കൾ അടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ്  നമ്മുടെ ആട് പണ്ടേ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആ ഗ്രൂപ്പ്  വളർന്ന് വളർന്ന് അമ്പതോളം കുട്ടികളുടെ രക്ഷാകർത്താക്കളുടെ കൂട്ടായ്മയായി മാറി. 

പ്രിൻസിപ്പാൾ വളരെ കൃത്യമായി ചടുലമായി കാര്യങ്ങൾ മുന്നോട്ട് നീക്കി. പണ്ട് ആട് കൈകാര്യം ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാളിന്റെ സന്ദേശങ്ങൾ കുമിഞ്ഞ് കൂടി, കൂടെ പള്ളിക്കൂടത്തിന്റെ ചടുലമായ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് രോമാഞ്ചവും.

പക്ഷേ, തുടക്കത്തിൽ പറഞ്ഞത്  പോലെ, പ്രിൻസിപ്പാളിന്റെ മന്ദഹാസം പരക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ ആടിന്റെ മന്ദഹാസം പതുക്കെ മങ്ങാൻ തുടങ്ങി. ആടിന് ഒരു പ്രസക്തിയുമില്ലെന്ന് തോന്നത്തക്കവിധം പ്രിൻസിപ്പാളിന്റെ കരാള ഹസ്‌തങ്ങൾ എല്ലാമേഖലകളിലും വ്യാപിച്ചു. എടുക്കുന്ന തീരുമാനങ്ങളിലൊന്നും ആടിന് ഒരു പങ്കും ഇല്ലെന്ന അവസ്ഥ വന്നു. പ്രിൻസിപ്പാളിനെ പേടിച്ച്, മറ്റ് മഹിളാദ്ധ്യാപകർ, കണ്ണടയ്ക്കുന്ന അവസ്ഥ വന്നു. ആടിനെ പ്രിൻസിപ്പാൾ കൗശലപൂർവ്വം ഒരു മൂലക്കിരുത്തി. മുട്ടനാടിന്റെ കരുത്ത് കാണിക്കണമെന്നുണ്ടായിരുന്നെങ്കിലും മഹിളകളോട് ശണ്ഠ കൂടാൻ ആട് മടി കാണിച്ചു.

ഒടുവിൽ, സഹികെട്ട, ആട്‌, രാജിവച്ചൊഴിഞ്ഞാലെന്താ എന്ന് ചിന്തിക്കാൻ തുടങ്ങി. സ്വന്തം ഹൃദയത്തിന്റെ അഗാധമായ താല്പര്യപൂർവ്വം തുടങ്ങിയതാണെങ്കിലും, കാലത്തിന്റെ ഗതിയിൽ പ്രസക്തി നഷ്ടപ്പെട്ട് പ്രിൻസിപ്പാളിന്റെ ചാതുര്യത്താൽ മൂലക്കിരിക്കേണ്ടിവന്നതിൽ ആടിന്റെ ദുഃഖം കൂടിക്കൂടി വന്നു. ചില വ്യക്തികളുടെ സ്വാധീനം മൂലം കുറച്ച് കാലം കൂടി പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ പള്ളിക്കൂടം വിടുവാൻ തന്നെ ആട് മനസാ തീരുമാനിച്ചു.

ആ സമയത്താണ് പള്ളിക്കൂടത്തിൽ പഠിക്കുന്ന എലിക്കുഞ്ഞിന്റെ പിതാവ്, അശ്വഗണത്തിൽ പെട്ടതാണെങ്കിലും അശ്വത്തിന്റെ ഒരു ഗുണവുമില്ലാത്ത ചില ജീവികൾ,  പണ്ട് പുലഭ്യം പറഞ്ഞതിനെക്കുറിച്ച് ഒരു ബ്ലോഗെഴുതി പള്ളിക്കൂടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടത് കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3). ഒരു സംഘടനക്ക് വേണ്ടി ആത്മാർത്ഥതയോടെ  ജോലിയെടുത്ത്, അകാരണമായി പുലഭ്യം കേട്ടതിനെക്കുറിച്ച് പറയുന്നതിനിടയിൽ, സമൂഹത്തിലെ ചില പുഴുക്കുത്തുകളെയും അതിൽ പ്രതീകാത്മകമായി പ്രതിപാദിച്ചിരുന്നു. പക്ഷേ ആ ബ്ലോഗിലെ ചില പ്രതീകാത്മകതകൾ, പള്ളിക്കൂടത്തിലെ  പ്രിൻസിപ്പാളടക്കം അവരവരുടെ കഴുത്തിൽ സ്വയം ചാർത്തി വച്ച്, ബ്ലോഗിൽ യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടും മനസ്സിലാക്കാതെ, നിഴൽ യുദ്ധത്തിന്റെ രൂപത്തിൽ പ്രതികരിക്കാൻ തുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ മറ്റുപലരും ഇതിന് മുന്നിൽ പല കഥകളും പോസ്റ്ററുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ്, എലി അവിടെ അവന്റെ ബ്ലോഗ് തിരുകിയത്. സംസ്കാര സമ്പന്നരായ മലയാളികൾ എങ്ങനെ പെരുമാറാൻ പാടില്ല, എങ്ങനെ ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന് പറയാനാണ്, ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ആ വാട്സാപ്പ് കൂട്ടായ്മയിൽ ആ ബ്ലോഗ് പരസ്യപ്പെടുത്തി പറയാൻ ശ്രമിച്ചത്. പക്ഷേ അത് എലിയെ സംബന്ധിച്ചടുത്തോളം ആത്മഹത്യാപരമായി മാറുകയാണ് ചെയ്തത്.

എലിയോടുള്ള പക തീർക്കാൻ, മറ്റുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റികളിടുന്നത് പ്രിൻസിപ്പാൾ വിലക്കി. പ്രിൻസിപ്പാൾ അടങ്ങുന്ന അഡ്മിനുകൾ മാത്രം പോസ്റ്റുകളിട്ടാൽമതിയെന്ന തീരുമാനം ആരോരുമറിയാതെയങ്ങ് നടപ്പിലാക്കി. ഈ ബഹളം നടക്കുന്നതിനിടയിൽ നമ്മുടെ ആട്, പള്ളിക്കൂടത്തിൽ നിന്ന് രാജി വച്ചു. പ്രിയപ്പെട്ട ആദ്ധ്യാപകൻ പള്ളിക്കൂടം വിട്ടുപോകാൻ ഇടയാക്കിയത്, എലിയുടെ ബ്ലോഗാണെന്ന് രക്ഷിതാക്കളിൽ ചിലരെങ്കിലും സംശയിച്ചു.

സ്വന്തം കാര്യം പറയാൻ അവസരം നഷ്ടപ്പെട്ട എലി, ഫേസ്‌ബുക്കിൽ കയറി എന്താണ് കാര്യമെന്ന് വിളിച്ച് കൂവി പറയാൻ ശ്രമിച്ചു. അതുകാരണം, എലിയുടെ ബ്ലോഗ് അനാവശ്യമായി വായിക്കപ്പെടാൻ ഇടയാക്കി. കൂടുതൽ ആളുകളാൽ ബ്ലോഗ് വായിക്കപ്പെട്ടത് പ്രിൻസിപ്പാളിനെ വീണ്ടും ചൊടിപ്പിച്ചു. എലിയെ എങ്ങനെ പുകച്ച് പുറത്താക്കണം എന്നായി പ്രിൻസിപ്പാളിന്റെ ചിന്ത. 

അതിനിടയിൽ, വാട്സാപ്പ് ഗ്രൂപ്പ് മറ്റുള്ളവർക്കായി വീണ്ടും തുറക്കപ്പെട്ടു. പക്ഷേ എലിക്കൊരു കാര്യം മനസ്സിലായിരുന്നു. ഈ പ്രശ്നങ്ങളിലൊന്നും മറ്റുള്ളവർക്ക് ഒരു താല്പര്യവുമില്ല, അതുകൊണ്ട് ഇനിമുതൽ, ബ്ലോഗ് പോയിട്ട് ഒരു ആലില പോലും എടുത്ത് ആ ഗ്രൂപ്പിൽ ഇടരുതെന്ന് എലി തീരുമാനിച്ചു.

അങ്ങനെയിരിക്കെ, റിപ്പബ്ലിക്ക് ദിനം വന്നു. പള്ളിക്കൂടത്തിൽ, ഒരു മിടുക്കി ഭാരതത്തിന്റെ ഭൂപടം ഭംഗിയായി വരച്ചു. പ്രിൻസിപ്പാൾ ആ ഭൂപടം, വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. മറ്റുള്ളവർ ആ ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് സന്ദേശങ്ങളിട്ടു. കൂട്ടത്തിൽ എലിയും ഒരു പ്രശംസാ സന്ദേശമിട്ടു. എലിക്ക് സ്വതവേ ഒരു  രീതിയുണ്ട്,  വേണ്ടിടത്തും വേണ്ടാത്തിടത്തും സാഹിത്യം കലർത്താൻ ശ്രമിക്കും, അല്ലെങ്കിൽ ചില കാര്യങ്ങൾ ഇത്തിരി വിഭിന്നമായ രീതിയിൽ പറയാൻ ശ്രമിക്കും! അത്തരത്തിലുള്ള ഒന്നായിരുന്നു ഈ പ്രശംസാ സന്ദേശവും.

എലിയുടെ പ്രശംസാ സന്ദേശം ഗ്രൂപ്പിൽ വന്ന അടുത്ത സെക്കൻഡിൽ തന്നെ, എലിയുടെ സന്ദേശം പിൻവലിക്കാനായി പ്രിൻസിപ്പാളിന്റെ ഉഗ്രശാസനം വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എലി കുറച്ച് നേരം പകച്ചിരുന്നു. സ്ഥലകാലബോധം വീണ്ടെടുത്ത എലി, തന്റെ സന്ദേശത്തിൽ ഒരു തെറ്റുമില്ലെങ്കിലും, സന്ദേശം പിൻവലിച്ചോളാമെന്ന് അറിയിക്കുകയും സന്ദേശം പിൻവലിക്കുകയും ചെയ്തു. 

പക്ഷേ, എലിയുടെ വേദന  അതൊന്നുമായിരുന്നില്ല. സന്ദേശം പിൻവലിക്കാനാവശ്യപ്പെട്ട് വന്ന പ്രിൻസിപ്പാളിന്റെ സന്ദേശം ഗ്രൂപ്പിൽ കിടക്കുമ്പോൾ, എന്ത് തോന്ന്യാസം പറഞ്ഞിട്ടാണ് എലിക്ക് സന്ദേശം പിൻവലിക്കേണ്ടിവന്നതെന്ന് മറ്റുള്ളവർക്ക് സംശയം തോന്നാം. എലിക്ക് വേണമെങ്കിൽ, ഗ്രൂപ്പിൽ തന്നെ ചോദ്യങ്ങൾ തൊടുക്കാമായിരുന്നു. പക്ഷേ ഇത്തരം പൊല്ലാപ്പുകൾ മറ്റുള്ളവർക്ക് ഒരു പ്രശ്നമാകേണ്ടെന്ന് കരുതിയാണ്, എലി, പെട്ടന്ന് തന്നെ സന്ദേശം പിൻവലിച്ചത്. പക്ഷേ സത്യാവസ്ഥ, എങ്ങനെ കുറച്ച് പേരെയെങ്കിലും അറിയിക്കും? ബ്ലോഗ് തന്നെ ശരണം - എലി ഉടനെത്തന്നെ അടുത്ത ബ്ലോഗ് എഴുതി പരസ്യപ്പെടുത്തി (ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)). 

പുതിയ ബ്ലോഗിലും ചില പ്രതീകങ്ങൾ  ചേർക്കേണ്ടിവന്നപ്പോൾ, ആ പ്രതീകങ്ങളും നമ്മുടെ പ്രിൻസിപ്പൽ സ്വയം എടുത്ത് കഴുത്തിലണിഞ്ഞിരിക്കണം; പ്രിൻസിപ്പാളിന്, എലിയെ ഇനി കൊല്ലുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് വാശിയായി. ഇതിനിടയിൽ, എലിക്ക് തന്നെ സ്വപ്നത്തിൽ ചില ബോധ്യങ്ങൾ ഉണ്ടായി. പുതിയ ബ്ലോഗിന്റെ  പശ്ചാത്തലത്തിൽ, എലിയെ ഇനി അധികകാലം ഗ്രൂപ്പിൽ വച്ച്  സാധ്യതയില്ലെന്ന് ഏലി ഊഹിച്ചു, കാരണം പ്രിസിപ്പാളിന്റെ ഔചിത്യബോധത്തിനെക്കുറിച്ച് ഒരുവിധം നല്ല ധാരണ എലിക്ക് ഉണ്ടായിരുന്നു. ഒന്നുകിൽ നിലവിലുള്ള ഗ്രൂപ്പിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ, പുതിയ ഗ്രൂപ്പുണ്ടാക്കി, എലിയെ പുറത്തിരുത്തും.

പ്രതീക്ഷിച്ചത് പോലെത്തന്നെ സംഭവിച്ചു. രണ്ട്  ദിവസത്തിനുള്ളിൽ, പ്രിൻസിപ്പലിന്റെ സന്ദേശം ഗ്രൂപ്പിൽ എത്തി. "ഈ ഗ്രൂപ്പ് പൊളിക്കുകയായാണ്, ഭരണ സൗകര്യാർത്ഥം, മൂന്ന് ക്ലാസ്സുകളുള്ള ഈ പള്ളിക്കൂടത്തിന് ഇനി മുതൽ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും." ഇതും പറഞ്ഞ് എല്ലാവരെയും നീക്കി. എലിക്ക് പുതിയ ഗ്രൂപ്പുകളെക്കുറിച്ച് ഒരു അറിയിപ്പും  കിട്ടിയില്ല, പക്ഷേ എലിയുടെ  ഭാര്യയെ, എലിക്കുഞ്ഞ് പഠിക്കുന്ന ക്ലാസ്സിന്റെ പുതിയ ഗ്രൂപ്പിൽ പ്രിൻസിപ്പൽ അംഗമാക്കി; കാരണം ഒരു രക്ഷിതാവെങ്കിലും ഗ്രൂപ്പിൽ വേണമല്ലോ!

എതിർഗ്രൂപ്പിലെ അംഗത്തെ പുറത്താക്കി, ഏതോ ഒരു രാജ്യത്ത്, സ്വന്തം മന്ത്രിസഭ രൂപീകരിച്ചത് പോലെയാണ് പ്രിൻസിപ്പാൾ കരുതുന്നത് എന്ന് വേണം കരുതാൻ! അല്ലാതെ, ഗ്രൂപ്പിൽ കേറി പോലും കേറിയില്ല പോലും, എലിക്ക് എന്താണ് നഷ്ടപ്പെട്ടത്? സത്യത്തിൽ, ആ ഗ്രൂപ്പിൽ കേറിയാൽ, ഇനി എലിക്ക് സമാധാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു 'ഹായ്' പറഞ്ഞാൽ പോലും പ്രിൻസിപ്പാൾ വാളെടുത്ത് ഉറഞ്ഞ് തുള്ളിയേക്കാം. ആർക്ക് വേണം ഈ പൊല്ലാപ്പുകൾ? കേറി ഇരിക്കുന്നിടത്ത് ചൊറിയണം ഉണ്ടെങ്കിൽ, വീണ്ടും  അവിടെ കയറി ഇരിക്കാതിരുന്നാൽ പോരേ ?

എലിക്ക് വേണമെങ്കിൽ ഒരു കളി കൂടി കളിച്ച് നോക്കാമായിരുന്നു. എലിക്കുഞ്ഞ് പള്ളിക്കൂടത്തിൽ ഉള്ളിടത്തോളം കാലം, മാതാപിതാക്കളിൽ ഏതെങ്കിലും ഒരാളോ, അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരുമോ ഗ്രൂപ്പിലുണ്ടാകണം. എലിക്ക്, എലിയുടെ ഭാര്യയോട് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയിട്ടോ അല്ലാതെയോ, കെട്ടിയോനെ ഗ്രൂപ്പിൽ ചേർക്കാൻ പറയാം. അല്ലെങ്കിൽ എലിക്കുഞ്ഞിനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കാൻ പറയാം. പക്ഷേ എലിക്ക് ഇനിയും ചൊറിയണത്തിന്റെ കൂടെയിരുന്ന് ഇനിയും ചൊറിയാൻ വയ്യ ! 

വേറെ തരത്തിൽ ചിന്തിച്ചാൽ, എലിക്ക് സ്വന്തം കുഞ്ഞിനെ പിൻവലിച്ച് ഈ പൊല്ലാപ്പുകളിൽ നിന്ന് മുഴുവനായും മാറി നിൽക്കാം, പക്ഷേ  എലിക്കതിന് സൗകര്യമില്ല. കുഞ്ഞുങ്ങളെ തൽക്കാലം ഈ ഔചിത്യമില്ലായ്മയിലേക്ക് കെട്ടിവലിക്കാൻ താല്പര്യമില്ല. എലിയുടെ ബ്ലോഗിനെക്കുറിച്ച് എലിക്കുഞ്ഞിന് അറിയാമെങ്കിലും, അതിലെ പ്രതീകങ്ങൾ നീളുന്നത് ആരിലേക്കാണെന്ന് കുഞ്ഞിനെ അറിയിക്കേണ്ട കാര്യം എലിക്കില്ല, കാരണം, പ്രതീകങ്ങളെക്കാൾ, പ്രതിപാദിച്ച കാര്യത്തിന് പ്രാമുഖ്യം കൊടുക്കാനാണ് എലി താൽപര്യപ്പെടുന്നത്. എന്തായാലും, എലിയെ പുറത്താക്കാൻ, പഴയ വാട്സാപ്പ് ഗ്രൂപ്പ് പൊളിച്ച് കളയാൻ മാത്രം വികാസം പ്രാപിച്ച ബുദ്ധിയുള്ള  പ്രിൻസിപ്പലിന് ഇനി, എലിയുടെ ശല്യമില്ലാതെ സ്വയം പണിഞ്ഞ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് പള്ളിക്കൂടം ഭരിക്കാം!! കരണ്ട് തിന്നാൻ ഒന്നുമില്ലാത്തിടത്ത് എലിക്കെന്ത് കാര്യം?  വിദ്യാഭ്യാസവും അനുഭവങ്ങളും പക്വതയും സംസ്കാരവും ഒരേ മസ്തിഷ്കത്തിൽ ഒരിക്കലും സമ്മേളിക്കില്ലെന്ന ബോധം എലിക്കില്ലാതെ പോയി!!!

***

2021 ജനുവരി 30, ശനിയാഴ്‌ച

ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)

(കടപ്പാട്: ഭാഷാപഠനകളരിയിലെ നേരിട്ടറിയാത്ത കൊച്ചുകുട്ടിക്ക്)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല. തെറി കേൾക്കും വഴികൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം എഴുതിയതിന് ശേഷം, അണിയറയിൽ നടക്കുന്ന ചിലകുരിശുയുദ്ധങ്ങളാണ് ഈ നാലാംഭാഗത്തിന് കാരണം. ഇത്തരം കുരിശുയുദ്ധങ്ങൾ ഇനി എത്ര ഭാഗങ്ങൾ കൂടി എന്നെക്കൊണ്ട് എഴുതിപ്പിക്കും എന്നതിന് ഇപ്പോൾ ഒരു നിശ്ചയവുമില്ല!)

പണ്ട്, എന്റെ വീട്ടിൽ, ഒരു കറുമ്പിപ്പശു ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച്, മറ്റുള്ള എല്ലാവരോടും അതിന് കലിപ്പായിരുന്നു. എന്താണെന്നറിയില്ല, പക്ഷേ അവളെങ്ങനെ ആയിരുന്നു. പുല്ലോ, പിണ്ണാക്കിൻ വെള്ളമോ, കമുകിൻ പട്ടയോ എന്ന് വേണ്ട, അതിന് ഇഷ്ടപ്പെട്ട എന്ത് സാധനമായാലും ഞാനോ അനിയന്മാരോ ആണ് കൊണ്ടുക്കൊടുക്കുന്നതെങ്കിൽ, കറുമ്പി, ഞങ്ങളുടെ മുഖം പോലും നോക്കാതെ, ഞങ്ങൾ എന്താണ് കൊണ്ടുക്കൊടുക്കുന്നതെന്ന് അറിയാൻ പോലും ശ്രമിക്കാതെ, അതിന്റെ മുൻകാലുകളിലൊരെണ്ണം കൊണ്ട് തറയിൽ അരിശത്തോടെ ശക്തിയായി മാന്തി, അതിന്റെ കൂർത്ത് നീണ്ട രണ്ട് കൊമ്പുകളും നമ്മളെ കുത്താൻ പാകത്തിൽ ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിച്ച്, തലയും കുനിച്ചൊരു നിൽപ്പുണ്ട്. അതിന്റെ അത്തരത്തിലുള്ള നിൽപ്പ് കാണുമ്പോൾ, ഞങ്ങൾ അതിശയത്തോടെയാണെങ്കിലും പേടിച്ച് ദൂരെ നിൽക്കും ഈ കുത്താൻ വരുന്ന പണ്ടാരത്തിന് എന്തിനാണ് വെള്ളം കൊടുക്കുന്നതെന്ന് വെറുതെയെങ്കിലും ചിന്തിച്ച് പോവും. ഇത്രയേറെ അതിനെ ഇഷ്ടപ്പെട്ടിട്ടും, അതിന് വേണ്ടി പുല്ലും പട്ടകളും വള്ളികളും യഥാസമയം സ്നേഹത്തോടെ എത്തിച്ച് കൊടുത്തിട്ടും, കറുമ്പിക്ക് ഞങ്ങളെ എന്തുകൊണ്ട് കണ്ണിൽ കണ്ടുകൂടാ എന്ന് സങ്കടപ്പെടും, ആശ്ചര്യപ്പെടും. - ഈ കഥയൊക്കെ എന്തിനാണ് പറഞ്ഞതെന്നല്ലേ? ചിന്തിച്ച് പോകുന്നതും ചിരിച്ചുപോകുന്നതുമായ കാര്യങ്ങൾ മുന്നിൽ വന്ന് നൃത്തം വെക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്! ഇങ്ങനെയൊക്കെ എഴുതുന്നത് ചിലരെങ്കിലും അനാവശ്യമാണെന്ന് കരുതിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്, ചില അവബോധങ്ങൾ ഉണ്ടാക്കാൻ ഉതകുമെന്ന് തന്നെയാണ് എന്റെ ചിന്ത.

കഴിഞ്ഞ ദിവസം, റിപ്പബ്ലിക് ദിനം പ്രമാണിച്ച്, ഒരു ഭാഷാപഠന കൂട്ടായ്മയിൽ, ഒരു കൊച്ചുകുട്ടി താല്പര്യപൂർവ്വം വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഒരു ഉത്തരവാദപ്പെട്ട വ്യക്തി post ചെയ്തു. മനോഹരമായ ഭൂപടം (ആ കുട്ടി വരച്ച ഭൂപടത്തിൽ ഇവിടെ പ്രസക്തമായ ഭാഗത്തിന്റെ ബാഹ്യരേഖാരൂപം  മാത്രം, കടപ്പാടോടെ, ഇതിന്റെ തലക്കെട്ടിനൊപ്പം ചേർക്കുന്നു). ആ ചിത്രം കണ്ടയുടനെ തന്നെ, "Great work... ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്നൊരു സന്തോഷം കൂടിയുണ്ട്" എന്ന spontaneous ആയൊരു comment ആണ് എനിക്കവിടെ ഇടാൻ തോന്നിയത്. കാരണം, മനോഹരമായ ആ ഭൂപടത്തിൽ ലഡാക്ക് ഏരിയ കൂടുതൽ ചൈനയിലോട്ട് തള്ളി നിന്നിരുന്നു.

ഉടനെത്തന്നെ, ആ പടം post ചെയ്ത ഉത്തരവാദപ്പെട്ടയാൾ, "@Vkokkodan, Please remove the political comment. This drawing is done by a child. We don't need any sarcasm in this group." എന്നൊരു മറുപടി സന്ദേശം ഇട്ടപ്പോൾ ഒരു നിമിഷം ഞാൻ ശങ്കിച്ചു... അറിയാതെ, തെറ്റായി എന്തെങ്കിലും പറഞ്ഞു പോയോ? രണ്ടുമൂന്നാവർത്തി വായിച്ചതിന് ശേഷവും എന്റെ ചെറിയ വിവേചനബുദ്ധിയിൽ ഒരു ചെറിയ പിശക് പോലും എന്റെ comment ൽ എനിക്ക് കാണാൻ പറ്റിയില്ല. 

കുട്ടിയാണ് ചിത്രം വരച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ, ആ കുട്ടിയെ അനുമോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഒരു ദുഃസ്സൂചന പോലും മനസ്സിലുണ്ടായിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനവും ഇന്ത്യയുടെ ഭൂപടവും പൊളിറ്റിക്കലായത് കൊണ്ട്, ലഡാക്കിനെക്കുറിച്ച് പറഞ്ഞത് മാത്രം പൊളിറ്റിക്കൽ ആവാൻ തീരെ സാധ്യതയില്ലല്ലോ. മറിച്ച്, അഥവാ, ആ കൂട്ടായ്മയിൽ ഒരു ചൈനാക്കാരൻ ഉണ്ടായിരുന്നെങ്കിൽ, എന്റെ comment, പൊളിറ്റിക്കൽ ആയേനെ. പക്ഷേ അവിടെ എല്ലാം ഇന്ത്യാക്കാർ ആയിരുന്നു. പിന്നെ ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്ന് പറഞ്ഞത് എങ്ങനെയാണ് ഒരു കളിയാക്കൽ ആവുക? അഥവാ, ആ ചിത്രത്തിനെ സംബന്ധിച്ച്, പാക് അധീന കാശ്മീർ അതിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചെങ്കിലും sarcastic ആയിപ്പോയെന്ന് പറയാമായിരുന്നു. 

ആ ഒരു കൂട്ടായ്മ, കുട്ടികളുടെ രക്ഷിതാക്കളുടേതായതിനാൽ, അവിടെയിട്ട comment കളൊക്കെ കുട്ടികൾ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട്, അവിടെയിടുന്ന ഓരോ comment കളും മറ്റ് post കളും രക്ഷിതാക്കളെയാണ് അല്ലെങ്കിൽ രക്ഷിതാവിനെയാണ് അഭിസംബോധന ചെയ്യുന്നത്. തീർത്തും നിർദ്ദോഷകരമായ തമാശകളെ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമായിരുന്നു എനിക്ക് മറുപടി comment ഇട്ട വ്യക്തി കാണിച്ച് തന്നത്. സാധാരണയായി ഇങ്ങനെയൊക്കെത്തന്നെയാണല്ലോ നമ്മൾ കൂട്ടായ്മകളിൽ പ്രതികരിക്കുക. പരസ്പരം അറിയുന്ന ആളുകൾ തമ്മിൽ 'steady like a stick' എന്ന രീതിയിൽ വളരെ stiff ആയി പെരുമാറേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, അവിടെ എന്റെ comment ന്റെ പേരിൽ ഏതെങ്കിലും നിയമങ്ങളോ മര്യാദയയോ തെറ്റിച്ചതായി ആർക്കെങ്കിലും പറയാൻ പറ്റുമോ? ആ കൊച്ചുകുട്ടിയെ അപമാനിച്ചതായി പറയാൻ പറ്റുമോ? അവിടെ എന്ത് dirty politics ആണ് ഞാൻ കളിച്ചത്? തീർത്തും പുരോഗമനപരമായ ഒരു അഭിനന്ദന സന്ദേശം തന്നെയായിരുന്നില്ലേ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? പക്ഷേ ആ ഉത്തരവാദപ്പെട്ട വ്യക്തിക്ക് മാത്രം എന്തോ അങ്ങനെ തോന്നി.

എന്തായാലും എന്നോട് comment പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ ഉടനെത്തന്നെ അതനുസരിച്ചു. അതിന് കാരണമുണ്ട്. ഞാനിട്ട comment ൽ എന്താണ് തെറ്റ് എന്നൊക്കെ ചോദിച്ച്, ആ കൂട്ടായ്മയിൽ തന്നെ ഞാൻ പ്രതികരിച്ചാൽ, അനാവശ്യമായി ആ കൂട്ടായ്മയിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രതികരണങ്ങൾ ഉണ്ടാവും. ആ പ്രതികരണത്തിലൊന്നും ആ കൂട്ടായ്മയിലെ മറ്റൊരു വ്യക്തിക്കും താല്പര്യമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവർക്ക് വളരെ അരോചകമായി തോന്നുകയും ചെയ്യാം. 'നിങ്ങൾക്കൊന്നും വേറെ പണിയില്ലേ' എന്നവർ ചോദിച്ചേക്കാം. 

മേല്പറഞ്ഞ രീതിയിൽ ചിന്തിക്കാൻ വേറൊരു പശ്ചാത്തലവുമുണ്ട്.ഒന്നു രണ്ട് മാസങ്ങൾക്ക് മുന്നേ, ഈ പറഞ്ഞ കൂട്ടായ്മയിൽ, ഞാൻ, എന്റെ ഒരു ബ്ലോഗ് share ചെയ്തിരുന്നു (കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)). ഒരു സംഘടനയുടെ ഒരവസരത്തിലെ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ ചുക്കാൻ പിടിക്കുന്നതിനിടയിൽ, യാതൊരു കാരണവുമില്ലാതെ, സ്വന്തം അറിവില്ലായ്മയുടെ കുഴിയിൽ നിന്നുകൊണ്ട്, ഒരാൾ, ഞങ്ങളെ നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ പുലഭ്യം പറഞ്ഞതിനെക്കുറിച്ചും, അതിന്റെ കൂടെ, നമ്മുടെയിടയിൽ നടക്കുന്ന ചില അപചയങ്ങളെക്കുറിച്ചുമായിരുന്നു പ്രസ്തുത ബ്ലോഗ്. ആ ബ്ലോഗ്, ഭാഷാപഠനകൂട്ടായ്മയിൽ ഇടാനുള്ള പ്രത്യേക കാര്യകാരണം, ആ ഒരു കൂട്ടായ്മ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നു എന്നത് കൊണ്ട് തന്നെയായിരുന്നു. എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യത്തിൽ, നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ മോശം പദങ്ങൾ ഉപയോഗിച്ച് തെറികൾ പറയുന്നുണ്ടെന്നും, എങ്ങനെയൊക്കെ അത്തരം സാഹചര്യങ്ങൾ, മഹത്തായ സംസ്കാരം പേറുന്ന നമ്മൾ ഒഴിവാക്കേണ്ടതുണ്ടെന്നും പറയാനാനും കൂടിയായിരുന്നു ആ കൂട്ടായ്മയിൽ പ്രസ്തുത ബ്ലോഗ് ഇട്ടത്. 

പക്ഷേ, ആ ബ്ലോഗിലെ യഥാർത്ഥ വശം കാണുന്നതിന് പകരം, അതിൽ സ്വയം പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു, അത് വായിച്ച ചില വ്യക്തികൾക്ക് താല്പര്യം. സംഘടനയുടെ ആഘോഷം ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച്, ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരുടെ വിവരക്കേടിന്റെ മാത്രം കാരണത്താൽ, ഞങ്ങൾ തെറി കേട്ടതൊന്നും ആർക്കും വിഷയമേ ആയിരുന്നില്ല. എന്തായാലും, ആ ബ്ലോഗ്, ഭാഷാ കൂട്ടായ്മയിൽ ഇട്ടത് മോശമായിപ്പോയെന്നും ഞാൻ കുറേപ്പേരെ വ്യക്തിഹത്യ നടത്തിയെന്നൊക്കെ പറഞ്ഞ്, ബ്ലോഗ് ഇട്ടിരുന്ന സമയത്ത്, ഭാഷാ കൂട്ടായ്മയിൽ  മോശമല്ലാത്ത രീതിയിൽ ഒരു ബഹളം നടന്നതാണ്. അതിന് ശേഷം ഇനി മുതൽ അവിടെ ബ്ലോഗൊന്നും ഇടേണ്ടതില്ലെന്ന്, ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം എന്നെ ഉന്നം വെക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ, വളരെ ശ്രദ്ധാപൂർവ്വം തന്നെയായിരുന്നു കൂട്ടായ്മയിലെ എന്റെ ഇടപെടൽ. പക്ഷേ എന്നിട്ടും, തീർത്തും നിർദ്ദോഷകരമായ ഒരു അഭിനന്ദന സന്ദേശം തീർത്തും വളച്ചൊടിച്ച്, അത് നീക്കുവാനുള്ള നിർദ്ദേശം വന്നപ്പോൾ, ഞാൻ എന്ത് പറഞ്ഞു എന്നതല്ല അവിടത്തെ വിഷയമെന്നും, അത് ആരാണ് പറഞ്ഞത് എന്നതാണ് വിഷയമെന്നും, വിഷയത്തിന് കാമ്പില്ലെങ്കിൽ, അതിന് ഇല്ലാത്ത കാമ്പുണ്ടാക്കുന്ന രീതിയിൽ തോന്നിപ്പിക്കുന്ന ശ്രമമാണ് നടന്നതെന്നും മനസ്സിലായി.

സത്യത്തിൽ, വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഭംഗിവാക്കുകളോട് കൂടിയ അഭിനന്ദനസന്ദേശത്തിന്, മേല്പറഞ്ഞ മറുപടിക്കമന്റ് കണ്ടപ്പോൾ, ഞാൻ, ഞാൻ പോലുമറിയാതെ, വീണ്ടും കുടുക്കില്ലാത്ത ട്രൗസറൊക്കെ ഇട്ട്, പിണ്ണാക്കിൻ വെള്ളവുമായി, നിഷ്കളങ്കമായി കറുമ്പിയുടെ മുന്നിലെത്തിയ, നാല്പത് കൊല്ലങ്ങൾക്ക് മുൻപുള്ള കണ്ണും മിഴിച്ച് അമ്പരന്ന് നിൽക്കുന്ന ഒൻപതുകാരനായി മാറിപ്പോയി!! ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂശിക്കുന്നത്? ഞാൻ എങ്ങനെ ഇടപെട്ടാലും പ്രശ്നമാക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കെങ്കിലും ദോഷം വരാനോ, അല്ലെങ്കിൽ എന്തെങ്കിലും ദുഷിപ്പിക്കാനോ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ, തീർച്ചയായും പറയേണ്ടതാണെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ, എന്റേതായ നല്ല ഭാഷയിൽ പറയാൻ എല്ലായ്‌പോഴും ശ്രമിക്കാറുണ്ട് എന്നതാണ് പ്രശ്നം. വിമർശനങ്ങളെ തീർത്തും നിർഗുണമായി സമീപിച്ച്, അതിലെ കഴമ്പിനെ കാണാതെ, പതിര് മാത്രം എന്തുകൊണ്ട് ആളുകൾ കാണുന്നു? ആരേയും അകാരണമായി വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, ചില കാര്യങ്ങൾ പറയുമ്പോൾ, പറയുന്ന കാര്യത്തിന്റെ കഴമ്പ് നോക്കാതെ വ്യക്തിപരമാക്കുന്നതാണ് യഥാർത്ഥമായ നിസ്സഹായാവസ്ഥ! മുൻപ് പറഞ്ഞത് പോലെ, ഇവിടെയും വ്യക്തികൾക്കല്ല പ്രാധാന്യം, മറിച്ച് വിഷയത്തിനാണ്. അതുകൊണ്ട് തന്നെയാണ് ആരുടേയും പേരുകൾ പരാമർശിക്കാത്തത്.

എന്റെ ആലോചനാവിഹായസ്സിൽ, എത്ര പരതിയിട്ടും ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റ് മനസ്സിലാകാത്തതിനാൽ, ആ കുട്ടി വരച്ച ഭൂപടത്തിന് ഞാൻ കൊടുത്ത comment ൽ എന്തായിരുന്നു dirty politics എന്നും എന്ത് sarcasm ആയിരുന്നു അതിൽ ഉണ്ടായിരുന്നതെന്നും ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ സന്തോഷമായേനെ!

എന്തായാലും, ഉത്തരവാദപ്പെട്ട വ്യക്തിയുടെ ഉത്തരവ് പ്രകാരം, ഞാനിട്ട സന്ദേശം, ഉടനടി തന്നെ പിൻവലിച്ചത്, അവിടെ വീണ്ടും ബഹളം ഉണ്ടാക്കേണ്ടെന്ന് കരുതിത്തന്നെയാണ്. പക്ഷേ, ഞാൻ അത് ഉടനെത്തന്നെ പിൻവലിക്കുകയും, അതിനുള്ള മറുപടിക്കമന്റ് അവിടെത്തന്നെ കിടക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്ത് വഷളത്തരം ഇട്ടിട്ടാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന്, എന്റെ സന്ദേശം കാണാത്തവർക്ക് തീർച്ചയായും സന്ദേഹമുണ്ടാവും. പോരാഞ്ഞതിന്, ഞാൻ ചെയ്തത് എത്രതന്നെ ശരിയായായലും, നേരത്തെ പറഞ്ഞത് പോലെ, ബ്ലോഗ് മുഖാന്തിരം ഒരു പ്രശ്നം ഇതിനകം തന്നെ ഉണ്ടായിട്ടുള്ളതിനാൽ, ഞാനൊരു സ്ഥിരം ബഹളക്കാരനാണെന്നും ചില ലോലമനസ്കർ കരുതിയേക്കാം. ആ അനാവശ്യമായ പഴി കുറച്ചെങ്കിലും ഒഴിവായിക്കിട്ടാൻ വേണ്ടി മാത്രമാണ്, ഞാൻ എന്റേതായ സ്‌ഥലത്ത്‌, ഇത്തരത്തിലൊരു വിശദീകരണം നൽകുന്നത്. അഥവാ, എന്റെ സന്ദേശം പിൻവലിക്കാൻ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ, എനിക്ക് മറ്റുള്ളവരോട് വിശദീകരിക്കാൻ വേറെ വേദി ഉണ്ടായിരുന്നെങ്കിൽ, ഇവിടെ ഇങ്ങനെയൊരു വിശദീകരണമേ ഉണ്ടാകുമായിരുന്നില്ല. ഇനി, വളരെ വളരെ അത്യാവശ്യത്തിനല്ലാതെ, ആ വാട്സാപ്പ് ഗ്രൂപ്പിൽ, പ്രളയം വന്നാൽ പോലും, എന്റെ മനസ്സമാധാനത്തിന് വേണ്ടി, ഞാനൊരു comment ഉം ഇടില്ലെന്നും ഇതിനാൽ തീരുമാനിക്കേണ്ടതായി വന്നിരിക്കുന്നു! അവരായി, അവരുടെ പാടായി. എന്തിനാ വെറുതെ ആരുടേയോ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലേറ്റുന്നത്! ഞാനിറങ്ങിയാൽ കുളം കലങ്ങുമെങ്കിൽ, ഞാനെന്തിനാണ് ഇറങ്ങുന്നത്?

ശൈത്യം കാരണം വിഷമിച്ച് വശായ കുരങ്ങ്, ശൈത്യം മാറാൻ, കരിയിലയിൽ മിന്നാമിനുങ്ങിനെപ്പിടിച്ചിട്ട് തീ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയാൽ തീ കത്തില്ലെന്ന ഉപദേശം കൊടുക്കാൻ ശ്രമിച്ച സൂചിമുഖിപ്പക്ഷിക്ക് സംഭവിച്ചത് പോലെ സംഭവിക്കുന്നതിനേക്കാൾ നല്ലത്, അത്തരത്തിലുള്ളിടത്ത് ഇടപെടാതിരിക്കുന്നതാണ്. കളിക്കളത്തിൽ അറിയാതെ വീണുപോവുകയോ, ആരെങ്കിലും തള്ളിയിടുകയോ ചെയ്യാതിരിക്കുവോളം, അടുത്ത കളി അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പരസ്പരവിശ്വാസമുള്ള കളിക്കളത്തിൽ മാത്രം കളിച്ചാൽ മതിയല്ലോ. ലഡാക്കിൽ വേറാരെങ്കിലും പോയി ലഡായി(लडाई) നടത്തട്ടെ. നമുക്കിത്തിരി ലഡു തിന്ന് പിരിയാം !!

***

2017 മേയ് 26, വെള്ളിയാഴ്‌ച

കുടുംബത്തിലെ വാട്സാപ്പ് പുകിൽ


ഇത് ഒരു വാട്സാപ്പ് കാലമാണല്ലോ.. വെറും കാലമല്ല... വാട്സാപ്പ് പ്രളയകാലം തന്നെയാണ്. എന്തിനും ഏതിനും വാട്സാപ്പിന്റെ ഒരു 'influence' ഉള്ള കാലം. വാട്സാപ്പ് ഗ്രൂപ്പുകൾ, നാട് അടക്കി വാഴുന്ന കാലം.വാട്സാപ്പിലാതെ ജീവിക്കാമെന്ന് വച്ചാ.. വീട്ടിൽ ഒരു കാളവണ്ടി തന്നെ വാങ്ങിവെക്കേണ്ടി വരും !

കാലത്തിന്റെ കിടപ്പ് ഇങ്ങനെയാണെന്നിരിക്കേ, ഞാൻ അംഗമായ കുടുംബത്തിനും ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടായി. അത് നമ്മളുടെ കുടുംബത്താവഴിയിലെ വലിയ കുടുംബസ്നേഹിയായ ഒരു കുഞ്ഞു പഹയന്റെ (എന്നേക്കാൾ, ഇരുപത് വയസ്സിന് നാല് വയസ്സ് കുറവുള്ള അനിയനാണ്) പരിപാടിയായിരുന്നു. അവന് ദുബായിൽ പണിയൊന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങി വച്ച ഒരു സംരഭം. അത്, ഇന്ന് പടർന്ന് പന്തലിച്ച് ഒരു വലിയ കൂട്ടുകുടുംബം തന്നെയായി മാറി. ആ പഹയൻ ഇപ്പൊ, കുട്ടിത്തമൊക്കെ മാറ്റി പെണ്ണ് കെട്ടി സുഖിക്കാനുള്ള പ്രയത്നത്തിലാണ്.

ഈ പഹയൻ, വലിയ കുടുംബസ്നേഹിയാണെന്ന് പറയാൻ ഒരു കാരണം ഉണ്ട്. അവന്റെയടുത്ത് എന്തോ ഒരു ഉപകരണം ഉണ്ട്. അതിൽ ഒരു വിധം എല്ലാ കുടുംബക്കാരുടെയും, അപ്പൂപ്പന്മാർ തൊട്ട് കൊച്ചു കുട്ടികൾ വരെയുള്ളവരുടെ ജന്മത്തീയതികളും മരണത്തീയതികളും വിവാഹവാർഷികത്തീയതികളും ഉണ്ട്. ഈ കുടുംബഗ്രൂപ്പിൽത്തന്നെ നൂറുപേരോളം ഉണ്ട്. അപ്പോ കൂട്ടിക്കോളൂ.. ഓരോദിവസവും എന്തെങ്കിലുമൊക്കെയായി ഒരു തീയ്യതി പൊങ്ങിവരും. ഈ പഹയൻ ആ കാര്യത്തിലൊക്കെ കിറുകൃത്യമാണ്. അവൻ പല്ല് തേച്ചില്ലെങ്കിലും ഈ വഹ തീയ്യതികളുടെ 'alert' ഗ്രൂപ്പിൽ ഇട്ടിരിക്കും. പിന്നെ ഒരു പ്രവാഹമാണ്. ആശംസകളുടെ ഒരു കുത്തൊഴുക്ക്. അപ്പൊ, ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാലോചിക്കും, എങ്ങനെ?...അതിങ്ങനെയാണ്:

ഞാനിങ്ങനെ, എന്റെ വീടിന്റെയുമ്മറത്ത് ഒരു ചാരുകസേരയിൽ രാവിലത്തെ പത്രമൊക്കെ വായിച്ച് കൂടെ ഒരു ചായയും 'സിപ്പ്' ചെയ്തുകൊണ്ട് ഇരിപ്പാണ്. ആ സമയത്താണ് ഒരു ജാഥ വരുന്നത് കണ്ടത്. വല്ല രാഷ്ട്രീയ ജാഥയുമായിരിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ജാഥ കറങ്ങി എന്റെ വീടിന്റെ നടയിലേക്ക് കയറിയത്.
"എന്റമ്മോ പിരിവുകാരായിരിക്കും.." ഉള്ളിൽ നിന്ന് വാമഭാഗം വിളിച്ച് പറഞ്ഞു.
ഞാൻ പതുക്കെ എന്റെ കണ്ണടയൊന്ന് ഉയർത്തി നോക്കി. അപ്പഴല്ലേ സംഗതി പിടികിട്ടിയത്. മുന്നിൽ നിൽക്കുന്നത് നേരത്തെ പറഞ്ഞ പഹയനായിരുന്നു. മുഷ്ടിയൊക്കെ ചുരുട്ടി മുദ്രാവാക്യ സ്റ്റെയിലിലാണ് വരുന്നത്. അവൻ വിളിച്ച് പറയുന്നത് കൂടെയുള്ളവരൊക്കെ, എന്ന് വച്ചാ, അവന്റെ പിന്നിലുള്ളവരൊക്കെ  ഏറ്റുവിളിക്കുന്നുണ്ടായിരുന്നു. ചിലയാളുകൾ 'പ്ലക്കാർഡു'കളൊക്കെ പിടിച്ചിട്ടുണ്ട്. ചിലയാളുകളുടെ കയ്യിൽ പൂക്കളുടെ കെട്ടുണ്ട്. ചിലയാളുകൾ എന്നെപ്പോലെ അലസമായി ഒരു പുകയൊക്കെവിട്ടുകൊണ്ട്  വെറുതെ കൂട്ടത്തിൽ കൂടിയിട്ടുമുണ്ട്. ഒന്നു കൂടി ശ്രദ്ധിച്ചപ്പോ അവൻ വിളിക്കുന്നത് ആശംസകളുടെ മുദ്രാവാക്യമായിരുന്നു. അപ്പൊ എനിക്കോർമ്മ വന്നു 'ഓ... ശരിയാ... ഇന്നെന്റെ പിറന്നാളാണ്'. അവന്റെ പിന്നിലുള്ളവർ മൊത്തം എന്റെ കുടുംബക്കാരും ചില സുഹൃത്തുക്കളുമാണ്. എല്ലാ കുടുംബക്കാരെയും കണ്ടപ്പോ വാമഭാഗം ഓടി പടിക്കൽ വന്നു നിന്നു. വേഷ്ടിത്തുമ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ച് അന്തം വിട്ടു നിന്നു.

"എന്റെ മുത്തപ്പാ... ഇതാരൊക്കെയാ... വാ വാ കേറിയിരിക്ക്" അവൾ തിരിഞ്ഞ് അടുക്കളയിലേക്കോടി..
"അയ്യോ ചായപ്പൊടീം പഞ്ചാരേം ഉണ്ടോന്നാർക്കറിയാം.. ഇത്രപ്പാട് ആൾക്കാര്  വരൂന്ന് ഒട്ടും വിചാരിച്ചില്ല...." ഓടുന്ന ഓട്ടത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ അതെനിക്ക് മാത്രമേ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളൂ...

ഞാൻ ഒന്നെഴുന്നനിൽക്കാൻ ശ്രമിച്ചു... അപ്പൊ അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു "വേണ്ടവേണ്ട.. നിങ്ങളവിടെ ഇരിക്ക്... ഞങ്ങളിവിടെവിടെയൊക്കെ ഇരുന്നോളാം "
എനിക്ക് എന്റെ കുടുംബക്കാരാരുടെ സ്നേഹവും ബഹുമാനവും കണ്ട് കോരിത്തരിപ്പുണ്ടായി.

വന്നവർ വന്നവർ എനിക്ക് ജന്മദിനാശംസകൾ നേർന്നു. പൂക്കൾ തന്നു. എന്നെ ഉമ്മവച്ചു.എന്റെ താടി പിടിച്ചു കുലുക്കി. കൂടെ നിന്ന് 'ഫോട്ടോ'യെടുത്തു. പഴയ കാര്യങ്ങൾ ഓർത്തോർത്ത്  പറഞ്ഞു ചിരിച്ചു.. എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു. പണ്ട് ഞാൻ വഴക്ക് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇന്നീ നിലയിലെത്തിയത് എന്നൊക്കെ ഒരുത്തൻ പറഞ്ഞപ്പോൾ എന്റെ ജീവിതത്തിന് ഒരർത്ഥം ഉണ്ടായി എന്നൊക്കെ എനിക്ക് തോന്നി.

അതിനിടയിൽ വാമഭാഗം എവിടുന്നോ ഒരു കെട്ട് ലഡ്ഡു, ഒരു വലിയ താലത്തിൽ കൊണ്ടുവന്നു.ഞാൻ അഭുതപ്പെട്ടു. ഇത്ര പെട്ടന്ന് എങ്ങനെ ഇത്രയും ലഡ്ഡു കിട്ടി.. അതൊക്കെ ഇനി ഈ വന്നവരുടെ വായിൽ കിടന്ന് പൊട്ടുമല്ലോ എന്നൊക്കെ പെട്ടന്ന് ഞാൻ ആലോചിച്ചു പോയി. അല്ലെങ്കിലും അതങ്ങനെയാണ്... അവൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ എല്ലാവരും ലഡ്ഡുവൊക്കെ പൊട്ടിച്ച് നുണഞ്ഞ്, പോകാനായി എഴുന്നേറ്റു. ഇനിം പലതും വരുന്നുണ്ടല്ലോ.. അപ്പൊ വീണ്ടും കാണാമെന്ന് പറഞ്ഞിറങ്ങി... ഞാൻ പെട്ടന്ന് ഒരു കൊല്ലത്തേക്ക് ഇങ്ങനെ വരുന്ന പല സന്ദർഭങ്ങളിലും വേണ്ടി വരുന്ന ലഡ്ഡുവിന്റെ കണക്ക് ഓർത്തുപോയി. എന്നാലും അവരൊക്കെ സ്നേഹവചനകൾ ഉരുവിട്ട് കൊണ്ട് ഒന്നുകൂടെ കെട്ടിപ്പിടിച്ച്, കുട്ടികൾ കാലൊക്കെ തൊട്ട് ഇറങ്ങിയപ്പോൾ.. വല്ലാത്തൊരു നിർവൃതി... കണ്ണട ഊരി, കണ്ണുകൾ തുടച്ചു. തിരിച്ചു പോകുമ്പോൾ ആരും മുദ്രാവാക്യം മുഴക്കിയില്ല. നിശ്ശബ്ദമായിരുന്നു.

ഓ... പറഞ്ഞുപറഞ്ഞ് കഥയിൽ നിന്ന് മാറിപ്പോയി... വീണ്ടും വാട്സാപ്പിലേക്ക് പോകാം...

അങ്ങനെയുള്ള എന്റെ  കുടുംബത്തിന്റെ വാട്സാപ്പിലെ ആശംസാ പ്രവാഹത്തിന്റെ ദിവസമായിരുന്നു ഇന്ന്. എന്റെ കല്യാണവാർഷികം. നമ്മുടെ പഹയൻ തുടങ്ങി വെച്ചു... മറ്റുള്ളവർ ഒട്ടും സമയം പാഴാക്കാതെ ഏറ്റുവിളി തുടങ്ങി... ഞാൻ പല പല വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിൽ വളരെ പിന്നോക്കമാണ്. സമയവും കിട്ടാറില്ല...പ്രത്യേകിച്ച് എന്റെ പൊന്നുകുടുംബക്കാർ മിക്കവാറും അങ്ങ് ദൂരെ ഇന്ത്യയിലായതിനാൽ സമയപ്പൊരുത്തവും കുറവാണ്.  മാത്രമല്ല അരസികനായതിനാൽ, മറ്റുള്ളവരെ സന്ദേശങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് പിടിച്ചിരുത്താനും പറ്റാറില്ല. ഹാപ്പി ബർത്ത് ഡേയും ആനിവേഴ്സറിയും ആവർത്തിച്ചാവർത്തിച്ച് പറയാൻ  അഹംഭാവം സമ്മതിക്കാറുമില്ല. അതുകൊണ്ട് ഉൾവലിഞ്ഞിരിപ്പായിരിക്കും. എപ്പഴെങ്കിലും ഒന്ന് തല നീട്ടി എന്തിനെങ്കിലും ഒരു പൊട്ടൻ മറുപടിയും ഇട്ട് ഞാൻ ഇവിടൊക്കെത്തന്നെയുണ്ട് എന്നറിയിക്കാൻ മാത്രം ഒരു ശ്രമം നടത്തും. അത് മിക്കവാറും ചില അപകടങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അത്ര മാത്രം. എന്നാലും, കഴിയുന്നതും എല്ലാം വീക്ഷിക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമുള്ള വഴികൾ അതിലെന്തിലെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനും ശ്രമിക്കും. സ്വാഭാവമായിപ്പോയി എന്ത് ചെയ്യാനാ....

അപ്പൊ.. പറഞ്ഞു വന്നത്... ഇങ്ങനെ, കല്യാണവാർഷികസന്ദേശങ്ങൾ വാട്സാപ്പിൽ കുമിഞ്ഞുകൂടുന്നതിനിടയിൽ, ഞാൻ കരുതി, ഇന്ന് എന്തായാലും ഒരു നന്ദിപ്രകടനം നടത്തിക്കളയാം. അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ, നാളെ ഇവർ, ഈ ഏർപ്പാട് നിർത്തിക്കളഞ്ഞാലോ? ഞാൻ ചെയ്യാറില്ലെങ്കിലും അവർ ഇങ്ങനെ എന്നോട് ചെയ്യുമ്പോൾ ഞാൻ ആസ്വദിക്കുന്നുണ്ട് എന്നത് എനിക്ക് പുറത്ത് പറയാൻ പറ്റുമോ? അത്, എന്റെ ആത്മാഭിമാനത്തിന് ക്ഷതം തട്ടുന്ന കാര്യമാണ്. അങ്ങെനെ ഞാൻ എന്റെ കപടബുദ്ധിക്ക്, എന്തെങ്കിലും എപ്പഴെങ്കിലും എഴുതുന്ന ആളെന്നനിലയിൽ ചില സാഹിത്യങ്ങളൊക്കെ കൈയ്യിലുണ്ടെന്ന അഹങ്കാരത്തിൽ ഒരു കാച്ച് കാച്ചി... അതിങ്ങനെയായിരുന്നു:

"പതിനഞ്ച് കൊല്ലം മുൻപ് കല്യാണം കഴിച്ചതിന്റെ മധുരതരമായ ഓർമ്മകൾ തട്ടിയുണർത്തി, എന്നെ വീണ്ടും ഒന്നുകൂടി ഹർഷപുളകിതനാക്കാൻ സഹായിച്ച / പ്രേരിപ്പിച്ച, നിങ്ങളുടെയല്ലാവരുടെയും ആശംസകൾക്കും, ഇനി വരാൻ പോകുന്ന ആശംസകൾക്കും ഒരുപാടൊരുപാട് നന്ദി"

ഭംഗിയിൽ, സാഹിത്യത്തിൽ ഒരു നന്ദി പ്രകടനം നടത്തിയത്തിൽ സ്വയം അഭിമാനിച്ച് ഞാൻ സ്വയം മന്ദഹസിച്ചു. ശരിക്കും പറഞ്ഞാൽ.. 'എല്ലാ ആശംസകൾക്കും നന്ദി' എന്നുമാത്രം പറഞ്ഞാൽ മതി.. പക്ഷേ, എനിക്കങ്ങനെ പറയാൻ പറ്റുവോ..? എന്റെ ഒരു കടന്ന കൈ....

മഹാഭാരതത്തിലെ അഥവാ നമ്മുടെ ഇന്ത്യയിലെ 'ഇന്ന്', അമേരിക്കയിൽ കിടക്കുന്ന എനിക്ക് 'ഇന്നലെ'യായതിനാൽ, ഈ നന്ദിപ്രകടനം നടന്നത് എന്റെ ഇന്നലെ രാത്രിയായിരുന്നു. നന്ദി പ്രകടിപ്പിച്ച ഉടനെ ഞാൻ പള്ളിയറയിലേക്ക് കടന്നു. കണ്ണടയൊക്കെ ഊരിവച്ച് നെഞ്ചത്തു കയ്യും കൂടി വച്ച് എന്തൊക്കെയോ ആലോചിച്ചു കിടക്കുമ്പോൾ നമ്മുടെ വാമഭാഗം നീരാട്ടും കഴിഞ്ഞ് കിടപ്പറയിലെത്തി. കിടക്കുന്നതിന് മുന്നേയുള്ള ചടങ്ങായ വാട്സാപ്പ്പൂജ നടത്തി ഫേസ്ബുക്ക് മുത്തപ്പനെ മനസ്സിൽ ധ്യാനിച്ച് എന്റെ ഇടതു ഭാഗത്തായി കിടന്നു. പക്ഷേ ഒരുതരം.. ഒരു പതിവില്ലായ്മ എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ കൂടെക്കൂടെ ദീർഘനിശ്വാസം വിടുന്നു. ഈ ദീർഘനിശ്വാസം എനിക്കെപ്പോഴും അശുഭലക്ഷണമാണ്. പണ്ട് എന്റെ നാട്ടിലെ വീട്ടിലുണ്ടായിരുന്ന ഒരു കറുത്ത പശു, നമ്മൾ കുട്ടികളെ കുത്താൻ ആയുന്നതിനിടയിൽ അത്തരം ശ്വാസശബ്ദം പുറപ്പെടുവിക്കുന്നത് എനിക്കോർമ്മവരും. എപ്പോഴൊക്കെ അവൾ ദീർഘനിശ്വാസം ഇത്തരം അവസരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ടോ.. ആ ദിവസങ്ങളിലൊക്കെ എന്റെ മുഖം തെക്കോട്ടും അവളുടെ മുഖം വടക്കോട്ടും ആയി, കിടക്കയുടെ രണ്ടറ്റത്തായിട്ടാണ് കിടക്കാറ്.

അപ്പൊ എനിക്ക് ഉറപ്പായി... പതിനഞ്ചാമത്തെ വിവാഹവാര്ഷികവും പൊളിയാൻ പോകുന്നു. എന്തോ എവിടെയോ ഉടക്കിയിട്ടുണ്ട്... ഞാൻ എന്റെ ചെവി കൂർപ്പിച്ച് പിടിച്ചു.. കണ്ണ് ഇറുക്കിയടച്ചു. ഭാര്യയുടെ മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ എന്റെ ഹൃദയം തുടിച്ചു.

ഭാര്യ ചുണ്ടനക്കി.
"ഞാൻ ഒന്ന് ചോദിച്ചോട്ടെ?"

ഇതെന്ത് ചോദ്യം? ഞാൻ വേണ്ടാന്ന് പറഞ്ഞാലും നീ മൊഴിയാതിരിക്കുമോ? ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.

"പറയ്"
"നിങ്ങളെന്തിനാ അങ്ങനെയൊക്കെ മെസ്സേജ് ഇട്ടത്?"
"ഏത് മെസ്സേജ്?
"ഓ നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ.. ഇപ്പൊ നിങ്ങൾ കുടുംബത്തിലിട്ട ആ മെസ്സേജ്"
കിടക്കുന്നതിന് മുന്നേ വരെയുള്ള എല്ലാ മെസ്സേജുകളും അവൾ കണ്ടിരിക്കുന്നു ഹൃദിസ്ഥമാക്കിയിരിക്കുന്നു. ഇനി എന്ത് പറയും?
"ആ മെസ്സേജിലെന്താ കുഴപ്പം?"
"നിങ്ങൾക്ക് കിട്ടിയതൊന്നും പോരേ? മിനിയാന്ന് നിങ്ങളിട്ട മെസ്സേജിന്റെ പുകിലൊക്കെ ഒന്ന് അടങ്ങി വന്നിട്ടല്ലേ ഉള്ളൂ..."

ശരിയാണ് നമ്മുടെ കുടുംബത്തിന്റെ വാട്സാപ്പിൽ പ്രശ്നമില്ലാത്ത ഒരു പ്രശ്നം ഒന്ന് കെട്ടടങ്ങിയതേ ഉള്ളൂ.. അതിലും ഞാൻ ഭാഗഭാക്കാണ്. അതിവിടെ പറയണോ? വീണ്ടും ഞാൻ പറയാൻ വന്ന കഥയിൽ നിന്ന് പിന്നേം മാറിപ്പോകില്ലേ? ഒരു കാര്യം ചെയ്യാം ചുരുക്കിപറയാൻ ശ്രമിക്കാം...

ഞാൻ പറഞ്ഞല്ലോ.. ഞാൻ വാട്സാപ്പിൽ അപൂർവമായേ സന്ദേശിക്കാറുള്ളൂ എന്ന്. മിനിയാന്ന്.. ആപ്പീസിൽ ജോലിഭാരം കുറഞ്ഞുവന്ന സമയത്ത് വാട്സാപ്പ് നോക്കിയപ്പോ ഒരു കുടുംബക്കാരന്റെ ചോദ്യത്തിന് വേറൊരു കുടുംബക്കാരൻ  നൽകിയ മറുപടിയിൽ കൗതുകം തോന്നി, ഞാനും ആ കൗതുകത്തിൽ ഏറ്റുപിടിച്ച് ഒരു തമാശ പോലെ ഒരു ചോദ്യം ചോദിച്ചു. എല്ലാവരും എന്നേക്കാൾ ഭയങ്കര തമാശക്കാരും 'സ്പോർട്സ്മാൻ സ്പിരിറ്റ്' ആൾക്കാരുമാണെന്നായിരുന്നു എന്റെ ധാരണ. ധാരണയല്ല, അങ്ങനെത്തന്നെയാണ്. എന്റെ ചോദ്യത്തിന് പിന്നെ വന്ന ഉത്തരം ഇങ്ങനെയായിരുന്നു:

"നിങ്ങള് പോയി കിടന്നുറങ്ങപ്പാ... കൊല്ലത്തിലൊരിക്കൽ വരും എന്നിട്ട് നൂറ്റെട്ട് ചോദ്യം ചോദിച്ച് മുങ്ങും"

"സംശയം ചോദിച്ചതാണ് സഹോദരാ.... ക്ഷമീര് " എന്ന് ഞാനും മറുപടി നൽകി, ആലോചിച്ച് ചിരിച്ച് കിടന്നുറങ്ങി..

പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോ വെള്ളം ചൂടാക്കി കുടിക്കുന്നതിനിടയിൽ വാട്സാപ്പ് പെട്ടി തുറന്നു. അപ്പോ ദാ കിടക്കുന്നു ഒരു മറുപടി സന്ദേശം

വേറൊരു കുടുംബക്കാരൻ, 'പോയിക്കിടന്നുറങ്ങപ്പാ...' എന്ന സന്ദേശത്തിന് മറുപടിയായി:
"മറ്റേ ഭായിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ... ഇത് കിടിലം ആയി... " പിന്നെ കയ്യും കാലും മുട്ടുന്ന ചിഹ്നങ്ങളും..

ഞാൻ ആലോചിച്ചു.. കുടുംബക്കാരുടെ ഇടയിൽ മേല്പറഞ്ഞ മാതിരി ഉത്തരം കിട്ടേണ്ടതരത്തിലാണോ ഈ കൂട്ടത്തിൽ എന്റെ സ്ഥാനം... ഇങ്ങനെ തന്നെയാകുമോ മറ്റുള്ളവരും ചിന്തിക്കുന്നത്... വാട്സാപ്പിൽ ഇടക്കിടക്ക് കയറി തമാശകളും ഫോർവാർഡുകളും അയച്ചില്ലെങ്കിൽ അതൊരു അക്ഷന്തവ്യമായ കുറ്റമാണോ...  ഛായ്.. വെറുതെ ഓരോന്ന് ചിന്തിക്കുന്നു.. മനസ്സ് ശരിയല്ലാത്തത്‌ കൊണ്ടാണ് ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത്. അവൻ തമാശ പറഞ്ഞത് തന്നെയാണ്.. അപ്പൊ ഞാൻ എന്ന പുനരാലോചനയില്ലാത്ത 'സാഹിത്യകാരൻ' വീണ്ടും ഉണർന്നു.  തമാശ എന്ന തരത്തിൽ എന്റെ ഭാഗം വിവരിക്കാൻ ഒരു മെസ്സേജിട്ടു:

"വാട്സാപ്പിൽ മറ്റുള്ളവരെപ്പോലെ മുന്തിയ ജോലി ഇല്ലെങ്കിലും സമയവും സാഹചര്യവും ജോലിയും ഇല്ലാതായിപ്പോയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ എന്നെപ്പോലുള്ളവരെ എന്തിനാ ഇങ്ങനെ വേദനിപ്പിച്ച് സന്തോഷിക്കണേ? ഹാജർ കുറവായത് കൊണ്ട് കമ്പനീന്ന് പുറത്താക്കി എന്റെ കഞ്ഞികുടി മുട്ടിക്കരുത്.. ജീവിച്ച് പൊക്കോട്ടെ.... "

എന്തൊരു തമാശ അല്ലെ? എനിക്ക് ഇത്രയേ പറയേണ്ടതുണ്ടായിരുന്നുള്ളൂ: 'എനിക്ക് നിങ്ങളെപ്പോലെ പലകാരണങ്ങൾ കൊണ്ടും വാട്സാപ്പിൽ കയറാൻ സമയം കിട്ടാറില്ല.. അതുകൊണ്ട് ദയവായി ക്ഷമിക്കുക. കുറ്റമായിക്കാണരുത് '. അതാണ് ഞാൻ വളച്ച് പിടിച്ചത്. ഓരോരോ സ്വഭാവം...

അത് കണ്ടു വേറൊരു കുടുംബക്കാരൻ ചോദിച്ചു:

"എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം"
"എന്ത് പ്രശ്നം? ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എനിക്ക്‌ ജഗദീഷും കൊച്ചിൻ ഹനീഫയും ചേർന്നുള്ള ഒരു തമാശരംഗം ഓർമ്മ വന്നു.
വേറൊരു കുടുംബക്കാരി: "ഇന്ന് വല്യേട്ടന്റെ ദിവസമാണല്ലോ...."

പടച്ചോനെ.. പൊല്ലാപ്പായോ? തമാശക്ക് മേലെ തമാശ എന്ന തരത്തിൽ ഞാൻ വീണ്ടും തുടക്കം മുതൽ അതുവരെയുള്ള സംഭവങ്ങൾ കോർത്തിണക്കി ഒരു 'ഡയലോഗ്' രൂപത്തിൽ സംഭവങ്ങൾ ഒന്നുകൂടി അവതരിപ്പിച്ചു"

"ഞാൻ ഒരു സംശയത്തിന്റെ പേരിൽ വന്ന ഒരു സംശയത്തിന് സംശയം ചോദിച്ചു"
അപ്പൊ അയാള് പറഞ്ഞു : "എന്താ.. പോടാ, .. നിന്നെ ഇവിടെ കാണാറേയില്ലല്ലോ "
അപ്പൊ ഞാൻ പറഞ്ഞു: "സമയമില്ലാഞ്ഞിട്ടല്ലേ..."
അപ്പൊ അയാള് പറഞ്ഞു:"പോയിക്കിടന്നുറങ്ങടാ...."
അപ്പൊ ഞാൻ പറഞ്ഞു: "പറ്റൂല്ല"
അപ്പൊ അയാള് പറഞ്ഞു:"എന്ന ഇപ്പൊ ശരിയാക്കിത്തരാം"
"ഹെന്റമ്മോ"
"അപ്പൊ വേറൊരാള് എന്നെ കളിയാക്കി കൈ കൊട്ടിച്ചിരിച്ചു ..."
"ഞാൻ കൂക്കിവിളിച്ചു"
"അപ്പൊ ങ്ങള് പറ ന്താ ങ്ങളെ പ്രശ്നോന്ന്...."

കിലുക്കത്തിലെ രേവതി - മോഹൻലാൽ ഡയലോഗ് സ്റ്റയിലിൽ.... മാത്രോമല്ല, ഞാൻ എന്റെ സുഹൃത്തുമായി ചേർന്നൊരുക്കുന്ന ഒരു കഥയിലെ ഡയലോഗ് ഭാഗം എഴുതിക്കഴിഞ്ഞ അവസ്ഥയിലെ ഭൂതം എന്നെ പ്രലോഭിപ്പിച്ച അവസ്ഥയിലായിരുന്നു കൊണ്ട്, അപ്പോഴങ്ങനെ എഴുതാനാണ് തോന്നിയത്.

കൂനിന്മേൽക്കുരു എന്ന് പറഞ്ഞപോലായി എന്ന് പറഞ്ഞാൽ മതിയല്ലോ...  ഈ അവസാനത്തെ ഡയലോഗിലെ 'പോടാ..', 'പോയിക്കിടന്നുറങ്ങടാ..' എന്ന് ഞാൻ ഡയലോഗിലെ ഭംഗിക്ക് മാറ്റി പ്രതിഷ്ഠിച്ചത് അത്ര ശരിയായി ആർക്കൊക്കെയോ തോന്നിയില്ല.. ഞാൻ മറ്റുള്ളവർ പറഞ്ഞത് വളച്ചൊടിച്ചു... എന്നൊക്കെയായി വാദം.. അത് വാമഭാഗം പറഞ്ഞതാണ്. കുടുംബത്തിന്റെ വാട്സാപ്പിൽ ശ്മാശാനമൂകത. കാറ്റു പോലും അനങ്ങുന്നില്ല. സാധാരണയായി ഏറ്റവും കൂടുതലായി ആളുകളെ കൈയ്യിലെടുക്കുന്ന ആളെ, എന്റെ പുന്നാര അളിയനെ, കുറച്ചു നേരത്തേക്ക് കാണാനേ ഇല്ല... എനിക്ക് പേടിയായി.. ന്റെ മയിലുള്ളിമൊട്ട ഭഗവതീ... എനിക്ക് ഒരു 'കുടുംബം കലക്കി' എന്ന പേര് വീഴുമോ? ഞാൻ തമാശ എന്ന് പറഞ്ഞ് പറയുന്ന തമാശ, ഒരു തമാശയേ അല്ലേ ? എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി... എങ്ങനെയെങ്കിലും ഓടിപ്പോയി എന്ന് ഞാൻ പേടിച്ചയാൾ വാട്സാപ്പിൽ വന്നാ മതിയായിരുന്നു. മാത്രോമല്ല ഈ കഥയിൽ മെസ്സേജിട്ടതും അതിന് സപ്പോർട്ട് ചെയ്ത് മെസ്സേജിട്ടതും എന്റെ അളിയന്മാരാണ്... അതിലൊരാളിയനെയാണ് കുറച്ചുനേരമായി വാട്സാപ്പിൽ കാണാത്തത്.. ദൈവമേ.. എന്റെ കുടുംബം... മുത്തപ്പന് ഒരു കുപ്പിക്കള്ളുകൊണ്ട് വെള്ളാട്ടവും കഴിപ്പിക്കാം... ഞാൻ ഇനി തമാശ എന്ന് പറഞ്ഞു 'തമാശ' പറയുകയേയില്ല...

അങ്ങനെയിരിക്കെയാണ് എന്റെ വിവാഹവാർഷികത്തിന്റെ സന്ദേശം നമ്മുടെ പഹയൻ  കൃത്യ സമയത്തിന് പുറത്തിറക്കുന്നത്. അവൻ അങ്ങനെയാണ്.. എപ്പോഴും തീയിൽ വെള്ളം കോരി ഒഴിച്ചുകൊണ്ടിരിക്കും. സ്വാഭാവികമായും ആളുകൾ ഇളകി... ജാഥ ഗംഭീരമായി പുറപ്പെട്ടു. എല്ലാവരും മെസ്സേജിട്ടു... ഞാൻ അതിന് മറുപടിയും ഇട്ടു... ഇനി നമുക്ക് ശരിക്കുമുള്ള കഥയിലേക്ക് വരാം.... അല്ലെങ്കിൽ കഥക്ക് ഉപകഥ പറഞ്ഞ് പറഞ്ഞ്, കഥ കഥയല്ലാതായിപ്പോകും.

എവിടെയാ പറഞ്ഞു നിർത്തിയത്... ഹാ... ഭാര്യ കിടന്നശേഷം വിവാഹവാർഷികസന്ദേശത്തെപ്പറ്റിപ്പറഞ്ഞത്...

"അത് കഴിഞ്ഞില്ലേ... അളിയൻ വാട്സാപ്പിൽ തിരിച്ചു വന്നല്ലോ... അവൻ നേരത്തെ ഉറങ്ങി, വൈകി എഴുന്നേറ്റത് കൊണ്ടാണ്, വാട്സാപ്പിൽ കുറച്ച് നേരത്തേക്ക് ഇല്ലാതിരുന്നത് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ... എല്ലാം തമാശയായി എല്ലാവരും എടുത്തത് കൊണ്ട് രക്ഷപ്പെട്ടു."
"തമാശ.. നിങ്ങൾക്ക് തമാശ പറയാൻ അറിയോ മനുഷ്യാ... നിങ്ങളെന്തിനാ കല്യാണം കഴിഞ്ഞതിനെപ്പറ്റി മധുരതരം.. ഹർഷപുളകിതം.. ന്നൊക്കെ പറഞ്ഞത്... മറ്റുള്ളവർ എന്ത് കരുതും?... "
"ദൈവമേ..." ഞാൻ മാഹി മാതാവിന് ആയിരം മെഴുകുതിരി നേർന്നു.
"അത് ഞാൻ രസകരമായി സാഹിത്യം കലർത്തി എഴുതിയതല്ലേ.."
"സാഹിത്യം.. നിങ്ങളെ സാഹിത്യം മറ്റുള്ളവർക്ക് മനസ്സിലാകുമോ? പറയേണ്ടത് നേരെ അങ്ങ് വൃത്തിയിൽ പറഞ്ഞാപ്പോരേ"
"ഇതിൽ അത്ര വലിയ വളച്ചുകെട്ടൊന്നും ഇല്ലായിരുന്നല്ലോ"
"എന്നാലും പുളകം ന്നൊക്കെ പറയുന്നത് ഇത്തിരി കൂടുതലാ... പതിനഞ്ച് കൊല്ലം ആയില്ലേ"
"അതിന് നമ്മളിപ്പഴും ചെറുപ്പമല്ലേ?"
"അയ്യട... രണ്ടു കുട്ട്യോൾടെ അച്ഛനാണ്.... ചെറുപ്പമല്ലേന്ന്.. മധുരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാ... എന്നിട്ടും മധുരതരം പോലും."

എനിക്കപ്പഴും പൂക്കളിഷ്ടമാണെന്നും പൂക്കളെ മണക്കുന്നത് ഇഷ്ടമാണെന്നും പൂന്തേൻ കുടിക്കുന്നത് ആസ്വദിക്കുന്നുവെന്നും പറയാൻ തോന്നി. പക്ഷെ പറഞ്ഞില്ല... ഇനി ഈ പൂക്കൾക്ക് വിശേഷണങ്ങൾ വന്നാൽ പ്രശ്നമാകും. സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് നല്ല വാസനയുള്ള മുല്ലപ്പൂവ് തന്നെയായിരുന്നു. പക്ഷേ ഇവിടെ ഇപ്പോൾ പുളകമാണ് പ്രശ്നം.

"എന്നാ ഇനി എഴുതുമ്പോ 'പുളകം'  എന്ന് എഴുതുന്നില്ല... ശ്രദ്ധിച്ചോളാം."

വിവാഹവാർഷികത്തലേന്നല്ലേ... എന്തിനാ വെറുതെ.... ഞാൻ ഇടത്തോട്ട് ഒന്ന് ചെരിഞ്ഞു കിടന്നു... ഒന്നു കൂടി അടുക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെ ദാ കിടക്കുന്നു അടുത്തത്..

"എന്നാപ്പിന്നെ അങ്ങനെ പറയുമ്പോ എന്നെക്കൂടി ചേർത്ത് പറഞ്ഞൂടെ?"
"എന്ന് വച്ചാ..?"
"നിങ്ങൾക്കെപ്പോഴും നിങ്ങൾ മാത്രം എന്ന വിചാരം മാത്രേ ഉള്ളൂ. കല്യാണം ഒറ്റയ്ക്ക് കഴക്കാൻ പറ്റൂല്ലല്ലോ... ഇപ്പൊ നിങ്ങളുടെ കൂടെ ഞാനും ഇല്ലേ ? അങ്ങനെ വരുമ്പോ, 'എന്നെ ഹർഷപുളകിതനാക്കിയ' എന്ന് പറയുന്നതിന് പകരം 'ഞങ്ങളെ ഹർഷപുളകിതനാക്കിയ' എന്ന് പറയാരുന്നില്ലേ...."

എന്റെ പുതുപ്പള്ളി ദേവാ... എന്നെ നീ ഇപ്പൊ, ഈ നിമിഷം അങ്ങോട്ടേക്ക് വിളിക്കണം. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ ആശ്വാസം കൊണ്ടു. പുളകത്തിന്റെ മേലെയുള്ള വിയോജിപ്പ് അവൾക്ക് മാറിയിരിക്കുന്നു. അല്ലെങ്കിൽ ഇന്ന് പുളകം കൊണ്ടത് മുളക്  കടിച്ചത് പോലെയായേനെ!

"ഞാൻ.. അത്.. അപ്പോൾ അങ്ങനെയൊന്നും ആലോചിക്കാതെ എഴുതിയതല്ലേ?"
"അതെ അത് തന്നെയാണ് പ്രശ്നം... നിങ്ങളൊരിക്കലും എന്നെ ഓർക്കാറില്ല.."
"സത്യത്തിൽ ഞാൻ 'എന്നെ...' എന്ന് എഴുതിയപ്പോൾ മനസ്സിൽ ഞങ്ങൾ രണ്ടു പേരും തന്നെയായിരുന്നു."
"അത് മറ്റുള്ളവർക്ക് മനസ്സിലാവുമോ?"

ശരിയാ... ഞാൻ ശ്രദ്ധിക്കണമായിരുന്നു. ഞാനെപ്പഴും എന്നെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളൂ... ഇനി കൂടുതൽ ശ്രദ്ധിക്കണം.

"ഇനി ഞാൻ അങ്ങെനെ എഴുതാൻ .ശ്രമിക്കാം. അഥവാ അറിയാതെ 'എന്നെ..' എന്ന് എപ്പഴെങ്കിലും എഴുതിപ്പോയെങ്കിൽ അത് അത്ര കാര്യമാക്കണ്ട.. നീ എപ്പോഴും മനസ്സിലുണ്ടാവും..."

ഞാൻ ഒരു മുന്കാലജാമ്യം എടുക്കാൻ ഒരു ശ്രമം നടത്തി. പുളകത്തിന്റെ പ്രശ്നം ഇല്ലാതായത് കൊണ്ട് ഞാൻ ഒന്ന്  കൂടി അവളുടെ അടുത്തേക്ക് അടുത്തു.

"അപ്പൊ, അതാണ് നിങ്ങൾക്ക് മനസ്സിലായത്.." അതും പറഞ്ഞ് അവൾ വെള്ളത്തിൽ മറിയുന്നത് പോലെ ഒരു തിരിയലും പുതപ്പെടുത്ത് മൂടിയതും ഒരുമിച്ചായിരുന്നു .

ആകാശത്ത് പൊടുന്നനെ ഒരു മിന്നൽ പരന്നു. ഘോരമായ ഇടി മുഴങ്ങി. കനത്ത മഴയും. ഇടിയെ പേടിയുള്ള വാമഭാഗം വീണ്ടും മലർന്നു കിടക്കുമെന്ന് ഞാനാശിച്ചു. ഭാര്യയുടെ ഗർജ്ജനം ഇടിയേക്കാൾ ഉച്ചത്തിലുള്ളതായിരുന്നെന്ന് ഞാൻ ഉടനെത്തന്നെ മനസ്സിലാക്കി. ഞാനും കിടക്കയുടെ മറ്റേ അറ്റത്തേക്ക് നീങ്ങി. വാർഷികത്തലേന്ന്, ഭാര്യ അടുത്തുണ്ടായിട്ടും, തലയിലൊരു വലിയ ഭാരവുമായി  ഞാൻ നിദ്രയെ മാത്രം പൂകാൻ ശ്രമിച്ചു.

ഇനി ഇതും പറഞ്ഞുകൊണ്ട്, ഈ എഴുതിയ പുകിലിന്റെ പേരിൽ, ഞങ്ങളെ ആരും വിളിക്കാനോ എന്താ പ്രശ്നമെന്ന് തിര ക്കാനോ വരണ്ട കേട്ടോ... സത്യത്തിൽ ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എല്ലാം ഒരു കഥയല്ലേ.. വെറും കെട്ടുകഥ... എന്നാലൊരു കാര്യം പറയട്ടെ? പുകിൽ, ഇനി വരാൻ പോകുന്നേ ഉള്ളൂ. ഈ കള്ളക്കഥകളൊക്കെ വായിച്ചിട്ട് എന്റെ ഭാര്യയും അനിയനും അളിയന്മാരും എല്ലാവരും കൂടി എന്നെയിട്ട് ഒന്ന് മലർത്തിപ്പുഴുങ്ങും. എന്നിട്ട് നട്ടെല്ലിന്റെ ഇരുപത്തെട്ടാം കശേരുവിലൂടെ ഒരു വാഴനാര് കോർത്ത്, തെക്കുഭാഗത്തുള്ള പുളിമരത്തിന്റെ വടക്കോട്ട് പോയ ശിഖരത്തിൽ കെട്ടിത്തൂക്കും... അതുവരേക്കും ഞങ്ങളൊന്ന് ഉല്ലസിച്ച് വരട്ടെ. We are driving to Philadelphia today. നിങ്ങളും അടുത്ത പുകിലിന് മുന്നേ ആഘോഷിച്ചോളൂ.... :) :)

അടിക്കുറിപ്പ്: വാട്സാപ്പിൽ മെസ്സേജിടുമ്പോൾ സാഹിത്യം കലർത്തിയാൽ ഒന്ന് ഒതുങ്ങിയിരിക്കാൻ ശ്രമിക്കുക... ബിംബങ്ങൾക്കും പ്രതിബിംബം ഉണ്ടാകുമെന്നറിയുക... എല്ലാതെറ്റും എന്റേതാണ് എന്ന് (അങ്ങനെയല്ലെങ്കിൽക്കൂടി) പറയാൻ തയ്യാറായിരിക്കുക... അല്ലെങ്കിൽ ചിലപ്പോൾ കുടുംബം കലങ്ങിപ്പോവും :)

***