Kalari എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kalari എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ഫെബ്രുവരി 14, ഞായറാഴ്‌ച

എലിയെപ്പേടിച്ച് വാട്സാപ്പ്ഗ്രൂപ്പ് പൊളിച്ച പ്രിൻസിപ്പാൾ (തെറി കേൾക്കും വഴികൾ - 5)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല.മൂന്നുഭാഗമായി എഴുതാനുദ്ദേശിച്ച 'തെറികേൾക്കും വഴികൾ' എന്ന പരമ്പരക്ക് ചില അനുരണനങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമായിരുന്നെങ്കിലും, നാലാമത്തേയും ഇവിടെക്കുറിക്കാൻ പോകുന്ന അഞ്ചാം ഭാഗവും എഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്ത് ചെയ്യാം, അണിയറനിഴൽയുദ്ധങ്ങൾ ഈ പരമ്പരക്ക് ഇനിയും അക്കങ്ങൾ കൂട്ടുമെന്ന് നിരീക്കാനേ തരമുള്ളൂ! ചിലവർക്ക് ഈ എഴുത്ത് അനാവശ്യമായി തോന്നിയേക്കാമെങ്കിലും, മിനക്കെട്ട് ഈ എഴുത്ത് എഴുതുന്നതിന് പകരം, മുരിക്കിൽ കയറി ഊരിക്കൂടേ എന്നൊക്കെ ചിന്തിച്ചേക്കാമെങ്കിലും, തീർത്തും ആവശ്യമായ അനാവശ്യ എഴുത്തുകൾ, അവശ്യസമയത്ത് എഴുതുന്നത് തന്നെയാണ് ഉചിതം എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് എഴുതുകയാണ്.)

എലിയെപ്പേടിച്ച് ഇല്ലം ചുട്ടെന്നും, കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മുന്നിൽ ചൂട്ട് തെളിച്ചിട്ടെന്ത് കാര്യമെന്നും, കണ്ണുമടച്ച് കുത്താൻ വരുന്ന പോത്തിനോട് ആരെങ്കിലും വേദമോതുമോ എന്നൊക്കെയുള്ള ചൊല്ലുകൾ, പഴമൊഴിവഴികളിൽ നമ്മൾ കുറേയധികം കേട്ടിട്ടുണ്ട്. ശരിയാണ്, പഴമൊഴികളിൽ പതിരില്ല! 

നാട്ടിൽ, മലയാളമാധ്യമത്തിൽ പഠിച്ച്, പഠിക്കുന്നതിനിടയിൽ സാമൂഹ്യബോധത്താൽ ഉണ്ടായ ചില ഇങ്കുലാബുകളും, ഭാഷാപ്രേമത്താൽ കഥയെഴുത്തുകളും മറ്റും നടക്കുന്നതിനിടയിലാണ്, സ്വന്തം കാലിൽ നിൽക്കാൻ, കുഞ്ഞാടിന് അവിചാരിതമായി ബോധോദയമുണ്ടായത്. ആ ബോധം കുഞ്ഞാടിനെക്കൊണ്ടെത്തിച്ചത് വിദേശത്തായിരുന്നു. മുട്ടനാടായതിന് ശേഷം, പെണ്ണുംകെട്ടി ഇരിക്കുമ്പോഴാണ് മാലാഖ വന്ന് രണ്ടുപേരെയും അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അപ്പഴേക്കും, സാഹചര്യങ്ങൾ, ആടുകളുടെ ഭാഷ, മലയാളത്തിൽ നിന്ന് ആംഗലേയത്തിലാക്കിയിരുന്നു. വന്നുപെട്ട സ്ഥലം, മലയാളികൾ പോയിട്ട് ഇന്ത്യാക്കാര് പോലും അധികം ഇല്ലാത്ത ഒരു വിദൂര ഗ്രാമപ്രദേശത്തായിരുന്നത് കാരണം, കൂടുതൽ സഹവാസം, ഗ്രാമീണരായ ഇംഗ്ലീഷുകാരുമായിപ്പോയത്, മലയാളിയായ ആടിന്, വേറെ വഴിയില്ലാത്താഞ്ഞത് കൊണ്ട് മാത്രമാണ്.

അങ്ങനെയിരിക്കേ ആട്ടിൻ കുടുംബത്തിൽ ഒന്നുരണ്ട്‍ കുഞ്ഞാടുകൾ പിറന്നു. കാലം പോകപ്പോകെ, കുഞ്ഞാടുകൾ, സ്വന്തം കുലത്തിന്റെ ഭാഷയായ മലയാളം അധികം സംസാരിക്കാതെ, ആംഗലേയം മാത്രമാക്കിയതിൽ മുട്ടനാടിന് സങ്കടമായി. സ്വന്തം പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മലയാളികളുമായി സമ്പർക്കം കുറവായതാണ് മുഖ്യകാരണമെന്ന് കണ്ടെത്തിയതിനാൽ, മലയാളികൾ കൂടുതലുള്ള ഒരു സ്ഥലത്തേക്ക് മാറി കുടില് കെട്ടുന്നതായിരിക്കും കുടുംബത്തിന്റെ ഭാഷക്ക് നല്ലതെന്ന് ആട്ടിൻകുടുംബം മീറ്റിങ് കൂടി തീരുമാനിച്ചു.

അങ്ങനെ, ആ ആട്ടിൻ കുടുംബം, വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും, സർവ്വോപരി സംഘടിച്ച് ശക്തരായിട്ടുള്ളതുമായ മലയാളികൾ താമസിക്കുന്ന പട്ടണത്തിലേക്ക്, നാട്ടിൻ പുറത്തിന്റെ നന്മകളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് താമസം മാറി. 

പട്ടണത്തിൽ, ഇത്രയധികം മലയാളികളെക്കണ്ട, ഭാഷാപ്രേമം മൂത്ത ആടിന്, കവിളിൽ രോമാഞ്ചം ഉണ്ടായി. കുറേക്കാലം കൂടി സ്വന്തം കുലത്തിന്റെ പള്ളിയിൽ പോകുന്നതിന്റെ സന്തോഷം വേറെ. പള്ളിയിൽ പോകാൻ തുടങ്ങിയപ്പോഴാണ്, സ്വന്തം കുലത്തിന്റെ ഭാഷ പഠിപ്പിക്കാൻ ഒരു പള്ളിക്കൂടം തുടങ്ങിയാലെന്താ എന്ന ആശയം മുട്ടനാടിന്റെ മനസ്സിലുദിച്ചത്.  സ്വന്തം കുട്ടികൾ ആംഗലേയത്തിൽ കുടുങ്ങിനിന്നതിൽ സങ്കടം പൂണ്ട മറ്റ് ആട്ടിൻകൂട്ടങ്ങളും ആ ആലോചനയെ കൈ കൊട്ടി പിന്താങ്ങി. ആ ആലോചന അധികം വൈകാതെ തന്നെ നാട്ടിൽ പരന്നു. 

അപ്പോഴാണ്, ഒരു അസോസിയേഷന്റ വക, ഈ നാട്ടിൽ പണ്ടൊരു പള്ളിക്കൂടം ഉണ്ടായിരുന്നെന്നും, ഇപ്പോൾ കുറേക്കാലമായി പൂട്ടിക്കിടക്കുകയാണെന്നും, മറ്റ് നാലഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും ഭാഷാ പള്ളിക്കൂടങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും ആട് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ തന്നെ സംഘടനയുമായി ബന്ധപ്പെടുകയും, ആടുകളും പശുക്കളും മുയലുകളും പോത്തുകളും അടങ്ങിയ സംഘടന, ആടിന്റെ നന്മ നിറഞ്ഞ ആശയത്തെ ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്യുകയും ചെയ്തു. 

ആ നാട്ടിലെ മലയാളികളായ മുയൽക്കുട്ടികളും പൈക്കുട്ടികളും കൂട്ടത്തിൽ ഒരു എലിക്കുട്ടിയുമടക്കം ഏകദേശം പത്തിരുപത് പഠിതാക്കൾ  പള്ളിക്കൂടത്തിൽ ചേർന്നു. പള്ളിക്കൂടത്തിന്റെ മുറ്റത്തെ നെല്ലിമരം പതുക്കെ വളരാൻ തുടങ്ങി.

ആദ്യത്തെ ഒന്നു രണ്ട് വർഷങ്ങൾ അധികം ബുദ്ധിമുട്ടില്ലാതെ പള്ളിക്കൂടം നടത്തിക്കൊണ്ട് പോകാൻ ആടിന് സാധിച്ചു. എന്നാലും, കുറേക്കൂടി നന്നായി നടത്താനും പള്ളിക്കൂടം വിപുലമാക്കാനും സാധിച്ചെങ്കിൽ നന്നായേനെ എന്ന ചിന്ത ആടിനെ പിടികൂടി. ആ സമയത്താണ് പ്രസിഡന്റിനേക്കാളും ഉയരത്തിൽ പവറുള്ള പ്രിൻസിപ്പാൾ അവതരിക്കുന്നത്. വളരെയധികം കഴിവുള്ള ആളാണ് പ്രിൻസിപ്പാൾ. വളരെ നല്ല സംഘാടക കൂടിയാണ്. ഓടിച്ചാടി, കാര്യങ്ങൾ അവിചാരിതമായ വേഗതയിൽ നടത്താൻ കഴിവുള്ള വ്യക്തിയാണ്. മന്ദഹാസം തൂകുന്ന മുഖമാണ്, പക്ഷേ കൂടെ നിന്നവരുടെ മന്ദഹാസം അധിക കാലം കാണില്ല എന്ന വേറിട്ട പ്രശ്നം മാത്രമേ എന്തെങ്കിലും കുറവായിട്ട് പറയാനായിട്ടുള്ളൂ. കാര്യങ്ങൾ ഭംഗിയായി നടത്തുമെങ്കിലും കൂടെക്കൂട്ടിയാൽ സമാധാനം പോകുമെന്ന അടക്കം പറച്ചിലുകൾ, ആട് കേൾക്കാതിരിക്കുകയോ, കേട്ടതായി ഭാവിക്കാതിരിക്കുകയോ ചെയ്തു.

പ്രിൻസിപ്പാളിന്റെ ഇടപെടലിലൂടെ വേറെ മൂന്ന് നാല് വനിതാദ്ധ്യാപികമാർ നമ്മുടെ ആടിന്റെ കൂടെ അദ്ധ്യാപനത്തിൽ പങ്ക് ചേർന്നു. വനിതകളുടെ സ്നേഹസ്മൃണമായ ഇടപെടൽ, പള്ളിക്കൂടത്തിന്റെ പ്രകാശം കൂടുതൽ വ്യാപ്തിയിൽ പരത്തുകയും കൂടുതൽ കുഞ്ഞാടുകൾ പള്ളിക്കൂടത്തിൽ ചേരുകയും ചെയ്തു. 

കുഞ്ഞാടുകളുടെ മാതാപിതാക്കൾ അടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ്  നമ്മുടെ ആട് പണ്ടേ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആ ഗ്രൂപ്പ്  വളർന്ന് വളർന്ന് അമ്പതോളം കുട്ടികളുടെ രക്ഷാകർത്താക്കളുടെ കൂട്ടായ്മയായി മാറി. 

പ്രിൻസിപ്പാൾ വളരെ കൃത്യമായി ചടുലമായി കാര്യങ്ങൾ മുന്നോട്ട് നീക്കി. പണ്ട് ആട് കൈകാര്യം ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാളിന്റെ സന്ദേശങ്ങൾ കുമിഞ്ഞ് കൂടി, കൂടെ പള്ളിക്കൂടത്തിന്റെ ചടുലമായ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് രോമാഞ്ചവും.

പക്ഷേ, തുടക്കത്തിൽ പറഞ്ഞത്  പോലെ, പ്രിൻസിപ്പാളിന്റെ മന്ദഹാസം പരക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ ആടിന്റെ മന്ദഹാസം പതുക്കെ മങ്ങാൻ തുടങ്ങി. ആടിന് ഒരു പ്രസക്തിയുമില്ലെന്ന് തോന്നത്തക്കവിധം പ്രിൻസിപ്പാളിന്റെ കരാള ഹസ്‌തങ്ങൾ എല്ലാമേഖലകളിലും വ്യാപിച്ചു. എടുക്കുന്ന തീരുമാനങ്ങളിലൊന്നും ആടിന് ഒരു പങ്കും ഇല്ലെന്ന അവസ്ഥ വന്നു. പ്രിൻസിപ്പാളിനെ പേടിച്ച്, മറ്റ് മഹിളാദ്ധ്യാപകർ, കണ്ണടയ്ക്കുന്ന അവസ്ഥ വന്നു. ആടിനെ പ്രിൻസിപ്പാൾ കൗശലപൂർവ്വം ഒരു മൂലക്കിരുത്തി. മുട്ടനാടിന്റെ കരുത്ത് കാണിക്കണമെന്നുണ്ടായിരുന്നെങ്കിലും മഹിളകളോട് ശണ്ഠ കൂടാൻ ആട് മടി കാണിച്ചു.

ഒടുവിൽ, സഹികെട്ട, ആട്‌, രാജിവച്ചൊഴിഞ്ഞാലെന്താ എന്ന് ചിന്തിക്കാൻ തുടങ്ങി. സ്വന്തം ഹൃദയത്തിന്റെ അഗാധമായ താല്പര്യപൂർവ്വം തുടങ്ങിയതാണെങ്കിലും, കാലത്തിന്റെ ഗതിയിൽ പ്രസക്തി നഷ്ടപ്പെട്ട് പ്രിൻസിപ്പാളിന്റെ ചാതുര്യത്താൽ മൂലക്കിരിക്കേണ്ടിവന്നതിൽ ആടിന്റെ ദുഃഖം കൂടിക്കൂടി വന്നു. ചില വ്യക്തികളുടെ സ്വാധീനം മൂലം കുറച്ച് കാലം കൂടി പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ പള്ളിക്കൂടം വിടുവാൻ തന്നെ ആട് മനസാ തീരുമാനിച്ചു.

ആ സമയത്താണ് പള്ളിക്കൂടത്തിൽ പഠിക്കുന്ന എലിക്കുഞ്ഞിന്റെ പിതാവ്, അശ്വഗണത്തിൽ പെട്ടതാണെങ്കിലും അശ്വത്തിന്റെ ഒരു ഗുണവുമില്ലാത്ത ചില ജീവികൾ,  പണ്ട് പുലഭ്യം പറഞ്ഞതിനെക്കുറിച്ച് ഒരു ബ്ലോഗെഴുതി പള്ളിക്കൂടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടത് കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3). ഒരു സംഘടനക്ക് വേണ്ടി ആത്മാർത്ഥതയോടെ  ജോലിയെടുത്ത്, അകാരണമായി പുലഭ്യം കേട്ടതിനെക്കുറിച്ച് പറയുന്നതിനിടയിൽ, സമൂഹത്തിലെ ചില പുഴുക്കുത്തുകളെയും അതിൽ പ്രതീകാത്മകമായി പ്രതിപാദിച്ചിരുന്നു. പക്ഷേ ആ ബ്ലോഗിലെ ചില പ്രതീകാത്മകതകൾ, പള്ളിക്കൂടത്തിലെ  പ്രിൻസിപ്പാളടക്കം അവരവരുടെ കഴുത്തിൽ സ്വയം ചാർത്തി വച്ച്, ബ്ലോഗിൽ യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടും മനസ്സിലാക്കാതെ, നിഴൽ യുദ്ധത്തിന്റെ രൂപത്തിൽ പ്രതികരിക്കാൻ തുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ മറ്റുപലരും ഇതിന് മുന്നിൽ പല കഥകളും പോസ്റ്ററുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ്, എലി അവിടെ അവന്റെ ബ്ലോഗ് തിരുകിയത്. സംസ്കാര സമ്പന്നരായ മലയാളികൾ എങ്ങനെ പെരുമാറാൻ പാടില്ല, എങ്ങനെ ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന് പറയാനാണ്, ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ആ വാട്സാപ്പ് കൂട്ടായ്മയിൽ ആ ബ്ലോഗ് പരസ്യപ്പെടുത്തി പറയാൻ ശ്രമിച്ചത്. പക്ഷേ അത് എലിയെ സംബന്ധിച്ചടുത്തോളം ആത്മഹത്യാപരമായി മാറുകയാണ് ചെയ്തത്.

എലിയോടുള്ള പക തീർക്കാൻ, മറ്റുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റികളിടുന്നത് പ്രിൻസിപ്പാൾ വിലക്കി. പ്രിൻസിപ്പാൾ അടങ്ങുന്ന അഡ്മിനുകൾ മാത്രം പോസ്റ്റുകളിട്ടാൽമതിയെന്ന തീരുമാനം ആരോരുമറിയാതെയങ്ങ് നടപ്പിലാക്കി. ഈ ബഹളം നടക്കുന്നതിനിടയിൽ നമ്മുടെ ആട്, പള്ളിക്കൂടത്തിൽ നിന്ന് രാജി വച്ചു. പ്രിയപ്പെട്ട ആദ്ധ്യാപകൻ പള്ളിക്കൂടം വിട്ടുപോകാൻ ഇടയാക്കിയത്, എലിയുടെ ബ്ലോഗാണെന്ന് രക്ഷിതാക്കളിൽ ചിലരെങ്കിലും സംശയിച്ചു.

സ്വന്തം കാര്യം പറയാൻ അവസരം നഷ്ടപ്പെട്ട എലി, ഫേസ്‌ബുക്കിൽ കയറി എന്താണ് കാര്യമെന്ന് വിളിച്ച് കൂവി പറയാൻ ശ്രമിച്ചു. അതുകാരണം, എലിയുടെ ബ്ലോഗ് അനാവശ്യമായി വായിക്കപ്പെടാൻ ഇടയാക്കി. കൂടുതൽ ആളുകളാൽ ബ്ലോഗ് വായിക്കപ്പെട്ടത് പ്രിൻസിപ്പാളിനെ വീണ്ടും ചൊടിപ്പിച്ചു. എലിയെ എങ്ങനെ പുകച്ച് പുറത്താക്കണം എന്നായി പ്രിൻസിപ്പാളിന്റെ ചിന്ത. 

അതിനിടയിൽ, വാട്സാപ്പ് ഗ്രൂപ്പ് മറ്റുള്ളവർക്കായി വീണ്ടും തുറക്കപ്പെട്ടു. പക്ഷേ എലിക്കൊരു കാര്യം മനസ്സിലായിരുന്നു. ഈ പ്രശ്നങ്ങളിലൊന്നും മറ്റുള്ളവർക്ക് ഒരു താല്പര്യവുമില്ല, അതുകൊണ്ട് ഇനിമുതൽ, ബ്ലോഗ് പോയിട്ട് ഒരു ആലില പോലും എടുത്ത് ആ ഗ്രൂപ്പിൽ ഇടരുതെന്ന് എലി തീരുമാനിച്ചു.

അങ്ങനെയിരിക്കെ, റിപ്പബ്ലിക്ക് ദിനം വന്നു. പള്ളിക്കൂടത്തിൽ, ഒരു മിടുക്കി ഭാരതത്തിന്റെ ഭൂപടം ഭംഗിയായി വരച്ചു. പ്രിൻസിപ്പാൾ ആ ഭൂപടം, വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. മറ്റുള്ളവർ ആ ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് സന്ദേശങ്ങളിട്ടു. കൂട്ടത്തിൽ എലിയും ഒരു പ്രശംസാ സന്ദേശമിട്ടു. എലിക്ക് സ്വതവേ ഒരു  രീതിയുണ്ട്,  വേണ്ടിടത്തും വേണ്ടാത്തിടത്തും സാഹിത്യം കലർത്താൻ ശ്രമിക്കും, അല്ലെങ്കിൽ ചില കാര്യങ്ങൾ ഇത്തിരി വിഭിന്നമായ രീതിയിൽ പറയാൻ ശ്രമിക്കും! അത്തരത്തിലുള്ള ഒന്നായിരുന്നു ഈ പ്രശംസാ സന്ദേശവും.

എലിയുടെ പ്രശംസാ സന്ദേശം ഗ്രൂപ്പിൽ വന്ന അടുത്ത സെക്കൻഡിൽ തന്നെ, എലിയുടെ സന്ദേശം പിൻവലിക്കാനായി പ്രിൻസിപ്പാളിന്റെ ഉഗ്രശാസനം വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എലി കുറച്ച് നേരം പകച്ചിരുന്നു. സ്ഥലകാലബോധം വീണ്ടെടുത്ത എലി, തന്റെ സന്ദേശത്തിൽ ഒരു തെറ്റുമില്ലെങ്കിലും, സന്ദേശം പിൻവലിച്ചോളാമെന്ന് അറിയിക്കുകയും സന്ദേശം പിൻവലിക്കുകയും ചെയ്തു. 

പക്ഷേ, എലിയുടെ വേദന  അതൊന്നുമായിരുന്നില്ല. സന്ദേശം പിൻവലിക്കാനാവശ്യപ്പെട്ട് വന്ന പ്രിൻസിപ്പാളിന്റെ സന്ദേശം ഗ്രൂപ്പിൽ കിടക്കുമ്പോൾ, എന്ത് തോന്ന്യാസം പറഞ്ഞിട്ടാണ് എലിക്ക് സന്ദേശം പിൻവലിക്കേണ്ടിവന്നതെന്ന് മറ്റുള്ളവർക്ക് സംശയം തോന്നാം. എലിക്ക് വേണമെങ്കിൽ, ഗ്രൂപ്പിൽ തന്നെ ചോദ്യങ്ങൾ തൊടുക്കാമായിരുന്നു. പക്ഷേ ഇത്തരം പൊല്ലാപ്പുകൾ മറ്റുള്ളവർക്ക് ഒരു പ്രശ്നമാകേണ്ടെന്ന് കരുതിയാണ്, എലി, പെട്ടന്ന് തന്നെ സന്ദേശം പിൻവലിച്ചത്. പക്ഷേ സത്യാവസ്ഥ, എങ്ങനെ കുറച്ച് പേരെയെങ്കിലും അറിയിക്കും? ബ്ലോഗ് തന്നെ ശരണം - എലി ഉടനെത്തന്നെ അടുത്ത ബ്ലോഗ് എഴുതി പരസ്യപ്പെടുത്തി (ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)). 

പുതിയ ബ്ലോഗിലും ചില പ്രതീകങ്ങൾ  ചേർക്കേണ്ടിവന്നപ്പോൾ, ആ പ്രതീകങ്ങളും നമ്മുടെ പ്രിൻസിപ്പൽ സ്വയം എടുത്ത് കഴുത്തിലണിഞ്ഞിരിക്കണം; പ്രിൻസിപ്പാളിന്, എലിയെ ഇനി കൊല്ലുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് വാശിയായി. ഇതിനിടയിൽ, എലിക്ക് തന്നെ സ്വപ്നത്തിൽ ചില ബോധ്യങ്ങൾ ഉണ്ടായി. പുതിയ ബ്ലോഗിന്റെ  പശ്ചാത്തലത്തിൽ, എലിയെ ഇനി അധികകാലം ഗ്രൂപ്പിൽ വച്ച്  സാധ്യതയില്ലെന്ന് ഏലി ഊഹിച്ചു, കാരണം പ്രിസിപ്പാളിന്റെ ഔചിത്യബോധത്തിനെക്കുറിച്ച് ഒരുവിധം നല്ല ധാരണ എലിക്ക് ഉണ്ടായിരുന്നു. ഒന്നുകിൽ നിലവിലുള്ള ഗ്രൂപ്പിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ, പുതിയ ഗ്രൂപ്പുണ്ടാക്കി, എലിയെ പുറത്തിരുത്തും.

പ്രതീക്ഷിച്ചത് പോലെത്തന്നെ സംഭവിച്ചു. രണ്ട്  ദിവസത്തിനുള്ളിൽ, പ്രിൻസിപ്പലിന്റെ സന്ദേശം ഗ്രൂപ്പിൽ എത്തി. "ഈ ഗ്രൂപ്പ് പൊളിക്കുകയായാണ്, ഭരണ സൗകര്യാർത്ഥം, മൂന്ന് ക്ലാസ്സുകളുള്ള ഈ പള്ളിക്കൂടത്തിന് ഇനി മുതൽ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും." ഇതും പറഞ്ഞ് എല്ലാവരെയും നീക്കി. എലിക്ക് പുതിയ ഗ്രൂപ്പുകളെക്കുറിച്ച് ഒരു അറിയിപ്പും  കിട്ടിയില്ല, പക്ഷേ എലിയുടെ  ഭാര്യയെ, എലിക്കുഞ്ഞ് പഠിക്കുന്ന ക്ലാസ്സിന്റെ പുതിയ ഗ്രൂപ്പിൽ പ്രിൻസിപ്പൽ അംഗമാക്കി; കാരണം ഒരു രക്ഷിതാവെങ്കിലും ഗ്രൂപ്പിൽ വേണമല്ലോ!

എതിർഗ്രൂപ്പിലെ അംഗത്തെ പുറത്താക്കി, ഏതോ ഒരു രാജ്യത്ത്, സ്വന്തം മന്ത്രിസഭ രൂപീകരിച്ചത് പോലെയാണ് പ്രിൻസിപ്പാൾ കരുതുന്നത് എന്ന് വേണം കരുതാൻ! അല്ലാതെ, ഗ്രൂപ്പിൽ കേറി പോലും കേറിയില്ല പോലും, എലിക്ക് എന്താണ് നഷ്ടപ്പെട്ടത്? സത്യത്തിൽ, ആ ഗ്രൂപ്പിൽ കേറിയാൽ, ഇനി എലിക്ക് സമാധാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു 'ഹായ്' പറഞ്ഞാൽ പോലും പ്രിൻസിപ്പാൾ വാളെടുത്ത് ഉറഞ്ഞ് തുള്ളിയേക്കാം. ആർക്ക് വേണം ഈ പൊല്ലാപ്പുകൾ? കേറി ഇരിക്കുന്നിടത്ത് ചൊറിയണം ഉണ്ടെങ്കിൽ, വീണ്ടും  അവിടെ കയറി ഇരിക്കാതിരുന്നാൽ പോരേ ?

എലിക്ക് വേണമെങ്കിൽ ഒരു കളി കൂടി കളിച്ച് നോക്കാമായിരുന്നു. എലിക്കുഞ്ഞ് പള്ളിക്കൂടത്തിൽ ഉള്ളിടത്തോളം കാലം, മാതാപിതാക്കളിൽ ഏതെങ്കിലും ഒരാളോ, അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരുമോ ഗ്രൂപ്പിലുണ്ടാകണം. എലിക്ക്, എലിയുടെ ഭാര്യയോട് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയിട്ടോ അല്ലാതെയോ, കെട്ടിയോനെ ഗ്രൂപ്പിൽ ചേർക്കാൻ പറയാം. അല്ലെങ്കിൽ എലിക്കുഞ്ഞിനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കാൻ പറയാം. പക്ഷേ എലിക്ക് ഇനിയും ചൊറിയണത്തിന്റെ കൂടെയിരുന്ന് ഇനിയും ചൊറിയാൻ വയ്യ ! 

വേറെ തരത്തിൽ ചിന്തിച്ചാൽ, എലിക്ക് സ്വന്തം കുഞ്ഞിനെ പിൻവലിച്ച് ഈ പൊല്ലാപ്പുകളിൽ നിന്ന് മുഴുവനായും മാറി നിൽക്കാം, പക്ഷേ  എലിക്കതിന് സൗകര്യമില്ല. കുഞ്ഞുങ്ങളെ തൽക്കാലം ഈ ഔചിത്യമില്ലായ്മയിലേക്ക് കെട്ടിവലിക്കാൻ താല്പര്യമില്ല. എലിയുടെ ബ്ലോഗിനെക്കുറിച്ച് എലിക്കുഞ്ഞിന് അറിയാമെങ്കിലും, അതിലെ പ്രതീകങ്ങൾ നീളുന്നത് ആരിലേക്കാണെന്ന് കുഞ്ഞിനെ അറിയിക്കേണ്ട കാര്യം എലിക്കില്ല, കാരണം, പ്രതീകങ്ങളെക്കാൾ, പ്രതിപാദിച്ച കാര്യത്തിന് പ്രാമുഖ്യം കൊടുക്കാനാണ് എലി താൽപര്യപ്പെടുന്നത്. എന്തായാലും, എലിയെ പുറത്താക്കാൻ, പഴയ വാട്സാപ്പ് ഗ്രൂപ്പ് പൊളിച്ച് കളയാൻ മാത്രം വികാസം പ്രാപിച്ച ബുദ്ധിയുള്ള  പ്രിൻസിപ്പലിന് ഇനി, എലിയുടെ ശല്യമില്ലാതെ സ്വയം പണിഞ്ഞ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് പള്ളിക്കൂടം ഭരിക്കാം!! കരണ്ട് തിന്നാൻ ഒന്നുമില്ലാത്തിടത്ത് എലിക്കെന്ത് കാര്യം?  വിദ്യാഭ്യാസവും അനുഭവങ്ങളും പക്വതയും സംസ്കാരവും ഒരേ മസ്തിഷ്കത്തിൽ ഒരിക്കലും സമ്മേളിക്കില്ലെന്ന ബോധം എലിക്കില്ലാതെ പോയി!!!

***

2021 ജനുവരി 30, ശനിയാഴ്‌ച

ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)

(കടപ്പാട്: ഭാഷാപഠനകളരിയിലെ നേരിട്ടറിയാത്ത കൊച്ചുകുട്ടിക്ക്)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല. തെറി കേൾക്കും വഴികൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം എഴുതിയതിന് ശേഷം, അണിയറയിൽ നടക്കുന്ന ചിലകുരിശുയുദ്ധങ്ങളാണ് ഈ നാലാംഭാഗത്തിന് കാരണം. ഇത്തരം കുരിശുയുദ്ധങ്ങൾ ഇനി എത്ര ഭാഗങ്ങൾ കൂടി എന്നെക്കൊണ്ട് എഴുതിപ്പിക്കും എന്നതിന് ഇപ്പോൾ ഒരു നിശ്ചയവുമില്ല!)

പണ്ട്, എന്റെ വീട്ടിൽ, ഒരു കറുമ്പിപ്പശു ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച്, മറ്റുള്ള എല്ലാവരോടും അതിന് കലിപ്പായിരുന്നു. എന്താണെന്നറിയില്ല, പക്ഷേ അവളെങ്ങനെ ആയിരുന്നു. പുല്ലോ, പിണ്ണാക്കിൻ വെള്ളമോ, കമുകിൻ പട്ടയോ എന്ന് വേണ്ട, അതിന് ഇഷ്ടപ്പെട്ട എന്ത് സാധനമായാലും ഞാനോ അനിയന്മാരോ ആണ് കൊണ്ടുക്കൊടുക്കുന്നതെങ്കിൽ, കറുമ്പി, ഞങ്ങളുടെ മുഖം പോലും നോക്കാതെ, ഞങ്ങൾ എന്താണ് കൊണ്ടുക്കൊടുക്കുന്നതെന്ന് അറിയാൻ പോലും ശ്രമിക്കാതെ, അതിന്റെ മുൻകാലുകളിലൊരെണ്ണം കൊണ്ട് തറയിൽ അരിശത്തോടെ ശക്തിയായി മാന്തി, അതിന്റെ കൂർത്ത് നീണ്ട രണ്ട് കൊമ്പുകളും നമ്മളെ കുത്താൻ പാകത്തിൽ ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിച്ച്, തലയും കുനിച്ചൊരു നിൽപ്പുണ്ട്. അതിന്റെ അത്തരത്തിലുള്ള നിൽപ്പ് കാണുമ്പോൾ, ഞങ്ങൾ അതിശയത്തോടെയാണെങ്കിലും പേടിച്ച് ദൂരെ നിൽക്കും ഈ കുത്താൻ വരുന്ന പണ്ടാരത്തിന് എന്തിനാണ് വെള്ളം കൊടുക്കുന്നതെന്ന് വെറുതെയെങ്കിലും ചിന്തിച്ച് പോവും. ഇത്രയേറെ അതിനെ ഇഷ്ടപ്പെട്ടിട്ടും, അതിന് വേണ്ടി പുല്ലും പട്ടകളും വള്ളികളും യഥാസമയം സ്നേഹത്തോടെ എത്തിച്ച് കൊടുത്തിട്ടും, കറുമ്പിക്ക് ഞങ്ങളെ എന്തുകൊണ്ട് കണ്ണിൽ കണ്ടുകൂടാ എന്ന് സങ്കടപ്പെടും, ആശ്ചര്യപ്പെടും. - ഈ കഥയൊക്കെ എന്തിനാണ് പറഞ്ഞതെന്നല്ലേ? ചിന്തിച്ച് പോകുന്നതും ചിരിച്ചുപോകുന്നതുമായ കാര്യങ്ങൾ മുന്നിൽ വന്ന് നൃത്തം വെക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്! ഇങ്ങനെയൊക്കെ എഴുതുന്നത് ചിലരെങ്കിലും അനാവശ്യമാണെന്ന് കരുതിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്, ചില അവബോധങ്ങൾ ഉണ്ടാക്കാൻ ഉതകുമെന്ന് തന്നെയാണ് എന്റെ ചിന്ത.

കഴിഞ്ഞ ദിവസം, റിപ്പബ്ലിക് ദിനം പ്രമാണിച്ച്, ഒരു ഭാഷാപഠന കൂട്ടായ്മയിൽ, ഒരു കൊച്ചുകുട്ടി താല്പര്യപൂർവ്വം വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഒരു ഉത്തരവാദപ്പെട്ട വ്യക്തി post ചെയ്തു. മനോഹരമായ ഭൂപടം (ആ കുട്ടി വരച്ച ഭൂപടത്തിൽ ഇവിടെ പ്രസക്തമായ ഭാഗത്തിന്റെ ബാഹ്യരേഖാരൂപം  മാത്രം, കടപ്പാടോടെ, ഇതിന്റെ തലക്കെട്ടിനൊപ്പം ചേർക്കുന്നു). ആ ചിത്രം കണ്ടയുടനെ തന്നെ, "Great work... ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്നൊരു സന്തോഷം കൂടിയുണ്ട്" എന്ന spontaneous ആയൊരു comment ആണ് എനിക്കവിടെ ഇടാൻ തോന്നിയത്. കാരണം, മനോഹരമായ ആ ഭൂപടത്തിൽ ലഡാക്ക് ഏരിയ കൂടുതൽ ചൈനയിലോട്ട് തള്ളി നിന്നിരുന്നു.

ഉടനെത്തന്നെ, ആ പടം post ചെയ്ത ഉത്തരവാദപ്പെട്ടയാൾ, "@Vkokkodan, Please remove the political comment. This drawing is done by a child. We don't need any sarcasm in this group." എന്നൊരു മറുപടി സന്ദേശം ഇട്ടപ്പോൾ ഒരു നിമിഷം ഞാൻ ശങ്കിച്ചു... അറിയാതെ, തെറ്റായി എന്തെങ്കിലും പറഞ്ഞു പോയോ? രണ്ടുമൂന്നാവർത്തി വായിച്ചതിന് ശേഷവും എന്റെ ചെറിയ വിവേചനബുദ്ധിയിൽ ഒരു ചെറിയ പിശക് പോലും എന്റെ comment ൽ എനിക്ക് കാണാൻ പറ്റിയില്ല. 

കുട്ടിയാണ് ചിത്രം വരച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ, ആ കുട്ടിയെ അനുമോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഒരു ദുഃസ്സൂചന പോലും മനസ്സിലുണ്ടായിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനവും ഇന്ത്യയുടെ ഭൂപടവും പൊളിറ്റിക്കലായത് കൊണ്ട്, ലഡാക്കിനെക്കുറിച്ച് പറഞ്ഞത് മാത്രം പൊളിറ്റിക്കൽ ആവാൻ തീരെ സാധ്യതയില്ലല്ലോ. മറിച്ച്, അഥവാ, ആ കൂട്ടായ്മയിൽ ഒരു ചൈനാക്കാരൻ ഉണ്ടായിരുന്നെങ്കിൽ, എന്റെ comment, പൊളിറ്റിക്കൽ ആയേനെ. പക്ഷേ അവിടെ എല്ലാം ഇന്ത്യാക്കാർ ആയിരുന്നു. പിന്നെ ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്ന് പറഞ്ഞത് എങ്ങനെയാണ് ഒരു കളിയാക്കൽ ആവുക? അഥവാ, ആ ചിത്രത്തിനെ സംബന്ധിച്ച്, പാക് അധീന കാശ്മീർ അതിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചെങ്കിലും sarcastic ആയിപ്പോയെന്ന് പറയാമായിരുന്നു. 

ആ ഒരു കൂട്ടായ്മ, കുട്ടികളുടെ രക്ഷിതാക്കളുടേതായതിനാൽ, അവിടെയിട്ട comment കളൊക്കെ കുട്ടികൾ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട്, അവിടെയിടുന്ന ഓരോ comment കളും മറ്റ് post കളും രക്ഷിതാക്കളെയാണ് അല്ലെങ്കിൽ രക്ഷിതാവിനെയാണ് അഭിസംബോധന ചെയ്യുന്നത്. തീർത്തും നിർദ്ദോഷകരമായ തമാശകളെ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമായിരുന്നു എനിക്ക് മറുപടി comment ഇട്ട വ്യക്തി കാണിച്ച് തന്നത്. സാധാരണയായി ഇങ്ങനെയൊക്കെത്തന്നെയാണല്ലോ നമ്മൾ കൂട്ടായ്മകളിൽ പ്രതികരിക്കുക. പരസ്പരം അറിയുന്ന ആളുകൾ തമ്മിൽ 'steady like a stick' എന്ന രീതിയിൽ വളരെ stiff ആയി പെരുമാറേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, അവിടെ എന്റെ comment ന്റെ പേരിൽ ഏതെങ്കിലും നിയമങ്ങളോ മര്യാദയയോ തെറ്റിച്ചതായി ആർക്കെങ്കിലും പറയാൻ പറ്റുമോ? ആ കൊച്ചുകുട്ടിയെ അപമാനിച്ചതായി പറയാൻ പറ്റുമോ? അവിടെ എന്ത് dirty politics ആണ് ഞാൻ കളിച്ചത്? തീർത്തും പുരോഗമനപരമായ ഒരു അഭിനന്ദന സന്ദേശം തന്നെയായിരുന്നില്ലേ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? പക്ഷേ ആ ഉത്തരവാദപ്പെട്ട വ്യക്തിക്ക് മാത്രം എന്തോ അങ്ങനെ തോന്നി.

എന്തായാലും എന്നോട് comment പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ ഉടനെത്തന്നെ അതനുസരിച്ചു. അതിന് കാരണമുണ്ട്. ഞാനിട്ട comment ൽ എന്താണ് തെറ്റ് എന്നൊക്കെ ചോദിച്ച്, ആ കൂട്ടായ്മയിൽ തന്നെ ഞാൻ പ്രതികരിച്ചാൽ, അനാവശ്യമായി ആ കൂട്ടായ്മയിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രതികരണങ്ങൾ ഉണ്ടാവും. ആ പ്രതികരണത്തിലൊന്നും ആ കൂട്ടായ്മയിലെ മറ്റൊരു വ്യക്തിക്കും താല്പര്യമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവർക്ക് വളരെ അരോചകമായി തോന്നുകയും ചെയ്യാം. 'നിങ്ങൾക്കൊന്നും വേറെ പണിയില്ലേ' എന്നവർ ചോദിച്ചേക്കാം. 

മേല്പറഞ്ഞ രീതിയിൽ ചിന്തിക്കാൻ വേറൊരു പശ്ചാത്തലവുമുണ്ട്.ഒന്നു രണ്ട് മാസങ്ങൾക്ക് മുന്നേ, ഈ പറഞ്ഞ കൂട്ടായ്മയിൽ, ഞാൻ, എന്റെ ഒരു ബ്ലോഗ് share ചെയ്തിരുന്നു (കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)). ഒരു സംഘടനയുടെ ഒരവസരത്തിലെ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ ചുക്കാൻ പിടിക്കുന്നതിനിടയിൽ, യാതൊരു കാരണവുമില്ലാതെ, സ്വന്തം അറിവില്ലായ്മയുടെ കുഴിയിൽ നിന്നുകൊണ്ട്, ഒരാൾ, ഞങ്ങളെ നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ പുലഭ്യം പറഞ്ഞതിനെക്കുറിച്ചും, അതിന്റെ കൂടെ, നമ്മുടെയിടയിൽ നടക്കുന്ന ചില അപചയങ്ങളെക്കുറിച്ചുമായിരുന്നു പ്രസ്തുത ബ്ലോഗ്. ആ ബ്ലോഗ്, ഭാഷാപഠനകൂട്ടായ്മയിൽ ഇടാനുള്ള പ്രത്യേക കാര്യകാരണം, ആ ഒരു കൂട്ടായ്മ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നു എന്നത് കൊണ്ട് തന്നെയായിരുന്നു. എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യത്തിൽ, നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ മോശം പദങ്ങൾ ഉപയോഗിച്ച് തെറികൾ പറയുന്നുണ്ടെന്നും, എങ്ങനെയൊക്കെ അത്തരം സാഹചര്യങ്ങൾ, മഹത്തായ സംസ്കാരം പേറുന്ന നമ്മൾ ഒഴിവാക്കേണ്ടതുണ്ടെന്നും പറയാനാനും കൂടിയായിരുന്നു ആ കൂട്ടായ്മയിൽ പ്രസ്തുത ബ്ലോഗ് ഇട്ടത്. 

പക്ഷേ, ആ ബ്ലോഗിലെ യഥാർത്ഥ വശം കാണുന്നതിന് പകരം, അതിൽ സ്വയം പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു, അത് വായിച്ച ചില വ്യക്തികൾക്ക് താല്പര്യം. സംഘടനയുടെ ആഘോഷം ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച്, ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരുടെ വിവരക്കേടിന്റെ മാത്രം കാരണത്താൽ, ഞങ്ങൾ തെറി കേട്ടതൊന്നും ആർക്കും വിഷയമേ ആയിരുന്നില്ല. എന്തായാലും, ആ ബ്ലോഗ്, ഭാഷാ കൂട്ടായ്മയിൽ ഇട്ടത് മോശമായിപ്പോയെന്നും ഞാൻ കുറേപ്പേരെ വ്യക്തിഹത്യ നടത്തിയെന്നൊക്കെ പറഞ്ഞ്, ബ്ലോഗ് ഇട്ടിരുന്ന സമയത്ത്, ഭാഷാ കൂട്ടായ്മയിൽ  മോശമല്ലാത്ത രീതിയിൽ ഒരു ബഹളം നടന്നതാണ്. അതിന് ശേഷം ഇനി മുതൽ അവിടെ ബ്ലോഗൊന്നും ഇടേണ്ടതില്ലെന്ന്, ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം എന്നെ ഉന്നം വെക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ, വളരെ ശ്രദ്ധാപൂർവ്വം തന്നെയായിരുന്നു കൂട്ടായ്മയിലെ എന്റെ ഇടപെടൽ. പക്ഷേ എന്നിട്ടും, തീർത്തും നിർദ്ദോഷകരമായ ഒരു അഭിനന്ദന സന്ദേശം തീർത്തും വളച്ചൊടിച്ച്, അത് നീക്കുവാനുള്ള നിർദ്ദേശം വന്നപ്പോൾ, ഞാൻ എന്ത് പറഞ്ഞു എന്നതല്ല അവിടത്തെ വിഷയമെന്നും, അത് ആരാണ് പറഞ്ഞത് എന്നതാണ് വിഷയമെന്നും, വിഷയത്തിന് കാമ്പില്ലെങ്കിൽ, അതിന് ഇല്ലാത്ത കാമ്പുണ്ടാക്കുന്ന രീതിയിൽ തോന്നിപ്പിക്കുന്ന ശ്രമമാണ് നടന്നതെന്നും മനസ്സിലായി.

സത്യത്തിൽ, വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഭംഗിവാക്കുകളോട് കൂടിയ അഭിനന്ദനസന്ദേശത്തിന്, മേല്പറഞ്ഞ മറുപടിക്കമന്റ് കണ്ടപ്പോൾ, ഞാൻ, ഞാൻ പോലുമറിയാതെ, വീണ്ടും കുടുക്കില്ലാത്ത ട്രൗസറൊക്കെ ഇട്ട്, പിണ്ണാക്കിൻ വെള്ളവുമായി, നിഷ്കളങ്കമായി കറുമ്പിയുടെ മുന്നിലെത്തിയ, നാല്പത് കൊല്ലങ്ങൾക്ക് മുൻപുള്ള കണ്ണും മിഴിച്ച് അമ്പരന്ന് നിൽക്കുന്ന ഒൻപതുകാരനായി മാറിപ്പോയി!! ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂശിക്കുന്നത്? ഞാൻ എങ്ങനെ ഇടപെട്ടാലും പ്രശ്നമാക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കെങ്കിലും ദോഷം വരാനോ, അല്ലെങ്കിൽ എന്തെങ്കിലും ദുഷിപ്പിക്കാനോ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ, തീർച്ചയായും പറയേണ്ടതാണെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ, എന്റേതായ നല്ല ഭാഷയിൽ പറയാൻ എല്ലായ്‌പോഴും ശ്രമിക്കാറുണ്ട് എന്നതാണ് പ്രശ്നം. വിമർശനങ്ങളെ തീർത്തും നിർഗുണമായി സമീപിച്ച്, അതിലെ കഴമ്പിനെ കാണാതെ, പതിര് മാത്രം എന്തുകൊണ്ട് ആളുകൾ കാണുന്നു? ആരേയും അകാരണമായി വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, ചില കാര്യങ്ങൾ പറയുമ്പോൾ, പറയുന്ന കാര്യത്തിന്റെ കഴമ്പ് നോക്കാതെ വ്യക്തിപരമാക്കുന്നതാണ് യഥാർത്ഥമായ നിസ്സഹായാവസ്ഥ! മുൻപ് പറഞ്ഞത് പോലെ, ഇവിടെയും വ്യക്തികൾക്കല്ല പ്രാധാന്യം, മറിച്ച് വിഷയത്തിനാണ്. അതുകൊണ്ട് തന്നെയാണ് ആരുടേയും പേരുകൾ പരാമർശിക്കാത്തത്.

എന്റെ ആലോചനാവിഹായസ്സിൽ, എത്ര പരതിയിട്ടും ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റ് മനസ്സിലാകാത്തതിനാൽ, ആ കുട്ടി വരച്ച ഭൂപടത്തിന് ഞാൻ കൊടുത്ത comment ൽ എന്തായിരുന്നു dirty politics എന്നും എന്ത് sarcasm ആയിരുന്നു അതിൽ ഉണ്ടായിരുന്നതെന്നും ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ സന്തോഷമായേനെ!

എന്തായാലും, ഉത്തരവാദപ്പെട്ട വ്യക്തിയുടെ ഉത്തരവ് പ്രകാരം, ഞാനിട്ട സന്ദേശം, ഉടനടി തന്നെ പിൻവലിച്ചത്, അവിടെ വീണ്ടും ബഹളം ഉണ്ടാക്കേണ്ടെന്ന് കരുതിത്തന്നെയാണ്. പക്ഷേ, ഞാൻ അത് ഉടനെത്തന്നെ പിൻവലിക്കുകയും, അതിനുള്ള മറുപടിക്കമന്റ് അവിടെത്തന്നെ കിടക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്ത് വഷളത്തരം ഇട്ടിട്ടാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന്, എന്റെ സന്ദേശം കാണാത്തവർക്ക് തീർച്ചയായും സന്ദേഹമുണ്ടാവും. പോരാഞ്ഞതിന്, ഞാൻ ചെയ്തത് എത്രതന്നെ ശരിയായായലും, നേരത്തെ പറഞ്ഞത് പോലെ, ബ്ലോഗ് മുഖാന്തിരം ഒരു പ്രശ്നം ഇതിനകം തന്നെ ഉണ്ടായിട്ടുള്ളതിനാൽ, ഞാനൊരു സ്ഥിരം ബഹളക്കാരനാണെന്നും ചില ലോലമനസ്കർ കരുതിയേക്കാം. ആ അനാവശ്യമായ പഴി കുറച്ചെങ്കിലും ഒഴിവായിക്കിട്ടാൻ വേണ്ടി മാത്രമാണ്, ഞാൻ എന്റേതായ സ്‌ഥലത്ത്‌, ഇത്തരത്തിലൊരു വിശദീകരണം നൽകുന്നത്. അഥവാ, എന്റെ സന്ദേശം പിൻവലിക്കാൻ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ, എനിക്ക് മറ്റുള്ളവരോട് വിശദീകരിക്കാൻ വേറെ വേദി ഉണ്ടായിരുന്നെങ്കിൽ, ഇവിടെ ഇങ്ങനെയൊരു വിശദീകരണമേ ഉണ്ടാകുമായിരുന്നില്ല. ഇനി, വളരെ വളരെ അത്യാവശ്യത്തിനല്ലാതെ, ആ വാട്സാപ്പ് ഗ്രൂപ്പിൽ, പ്രളയം വന്നാൽ പോലും, എന്റെ മനസ്സമാധാനത്തിന് വേണ്ടി, ഞാനൊരു comment ഉം ഇടില്ലെന്നും ഇതിനാൽ തീരുമാനിക്കേണ്ടതായി വന്നിരിക്കുന്നു! അവരായി, അവരുടെ പാടായി. എന്തിനാ വെറുതെ ആരുടേയോ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലേറ്റുന്നത്! ഞാനിറങ്ങിയാൽ കുളം കലങ്ങുമെങ്കിൽ, ഞാനെന്തിനാണ് ഇറങ്ങുന്നത്?

ശൈത്യം കാരണം വിഷമിച്ച് വശായ കുരങ്ങ്, ശൈത്യം മാറാൻ, കരിയിലയിൽ മിന്നാമിനുങ്ങിനെപ്പിടിച്ചിട്ട് തീ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയാൽ തീ കത്തില്ലെന്ന ഉപദേശം കൊടുക്കാൻ ശ്രമിച്ച സൂചിമുഖിപ്പക്ഷിക്ക് സംഭവിച്ചത് പോലെ സംഭവിക്കുന്നതിനേക്കാൾ നല്ലത്, അത്തരത്തിലുള്ളിടത്ത് ഇടപെടാതിരിക്കുന്നതാണ്. കളിക്കളത്തിൽ അറിയാതെ വീണുപോവുകയോ, ആരെങ്കിലും തള്ളിയിടുകയോ ചെയ്യാതിരിക്കുവോളം, അടുത്ത കളി അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പരസ്പരവിശ്വാസമുള്ള കളിക്കളത്തിൽ മാത്രം കളിച്ചാൽ മതിയല്ലോ. ലഡാക്കിൽ വേറാരെങ്കിലും പോയി ലഡായി(लडाई) നടത്തട്ടെ. നമുക്കിത്തിരി ലഡു തിന്ന് പിരിയാം !!

***

2020 ഡിസംബർ 10, വ്യാഴാഴ്‌ച

KCS ഫെയർഫാക്സ് കളരി സാഹിത്യസമാജം -2020 പരിപാടിയിലെ ആശംസാ ഭാഷണം


എല്ലാവർക്കും നമസ്കാരം... ഇങ്ങനെയുള്ളൊരു സാഹിത്യ കലാ സംബന്ധിയായ ഒരു ചടങ്ങിൽ കുറച്ച് വാക്കുകൾ സംസാരിക്കാൻ അവസരം കിട്ടുക എന്നൊക്കെ പറഞ്ഞാൽ ഒരു ഭാഗ്യമാണ്... ഇതിലേക്ക് എന്നെ ക്ഷണിച്ച ശ്രീമതി ചിത്രക്കും മറ്റുള്ളവർക്കും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

പ്രവാസികളായ നമുക്ക്, നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തെ  താലോലിക്കാനും ആ ഭാഷയെ നമ്മുടെ അടുത്ത തലമുറകളിലോട്ട് പടർത്താനും കിട്ടുന്ന ഇതുപോലൊക്കെയുള്ള അവസരങ്ങളൊരുക്കുന്ന കേരള കൾച്ചറൽ സൊസൈറ്റിയും അതിന്റെ നേതൃത്വവും ഈയവസരത്തിൽ തീർച്ചയായും വലിയൊരു കൈയ്യടി അർഹിക്കുന്നുണ്ട്... KCS ന്റെ ഈ വർഷത്തെ അദ്ധ്യക്ഷനെന്ന നിലയിൽ ശ്രീ അനിൽ കുമാറിന് തീർച്ചയായും അഭിമാനിക്കാം... കേരള കൾച്ചറൽ സൊസൈറ്റി പോലുള്ള മലയാളി സംഘടനകൾ തീർച്ചയായും ഊന്നൽ കൊടുക്കേണ്ട ഒരു മേഖലയാണ് മലയാളം എന്ന ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്നുള്ളത്. മലയാളികൾ ഇല്ലെങ്കിൽ നമുക്ക് മലയാളി സംഘടന ഉണ്ടാക്കാൻ പറ്റുമോ? ഇല്ലല്ലോ അല്ലേ.. അത് പോലെ, മലയാളി മാതാപിതാക്കളുടെ, മലയാളം അറിയാത്ത കുട്ടികളെ, മലയാളി എന്ന് പൂർണ്ണമായ അർത്ഥത്തിൽ നമുക്ക് വിളിക്കാൻ പറ്റുമോ? ഇല്ല... അതുകൊണ്ട്, മലയാളികളായ നമ്മള് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കേണ്ടത് അത്യാവശ്യമാണ്...

നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ, കേരള കൾച്ചറൽ സൊസൈറ്റി രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇവിടത്തെ മലയാളം കളരികൾ... ആ കളരികൾ ഇന്ന് വളർന്ന് അഞ്ചോളം ശാഖകൾ ഉണ്ടായിരിക്കുന്നു എന്നത്, വളരെ വലിയൊരു കാര്യമാണ്. ഇതിന്റെ ശരിയായ കാരണം നമുക്കെല്ലാവർക്കും മലയാള ഭാഷയോടുള്ള താല്പര്യം തന്നെയാണ്... തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഇവിടത്തെ മലയാളി മാതാപിതാക്കൾക്ക് താല്പര്യമുണ്ട്... മലയാളം പഠിക്കാൻ അവരുടെ കുട്ടികൾക്ക് താല്പര്യമുണ്ട്..., മലയാളം പഠിപ്പിക്കാൻ സർവ്വാത്മനാ സന്നദ്ധരായിട്ടുള്ള അദ്ധ്യാപകർക്കും താല്പര്യമുണ്ട്.... അതുകൊണ്ടാണല്ലോ കളരികൾക്ക് ഇന്ന് ഇത്രത്തോളം ജനപ്രീതി ഉണ്ടായിട്ടുള്ളത്... ബീന ടോമി, ഷിനോ കുര്യൻ, ചിത്ര, ധന്യ, നിഷ, പ്രതിഭ, പ്രിയ, മഞ്ജുഷ, രഞ്ജിന, ഗീത എന്നിവരും, പിന്നെ എനിക്കറിയാത്ത വേറെ കുറെപേരും ഈ കളരികൾക്ക് വേണ്ടി നടത്തുന്ന കഠിനാദ്ധ്വാനം തീർച്ചയായും, പ്രത്യേകം ഓർമ്മിക്കപ്പെടേണ്ടതാണ്...

അതിയായ താല്പര്യം ഉണ്ടെങ്കിൽ ഏത് കാര്യവും എളുപ്പമാണല്ലോ... കുറച്ച് പേർക്ക് കൂടി കൂടി നമുക്ക് കൈയ്യടികൾ കൊടുക്കാനുണ്ട്... ആർക്കൊക്കെയാ കൊടുക്കേണ്ടത്?... മലയാളത്തോട് ഇത്തരത്തിൽ വലിയ താല്പര്യം കാണിക്കുന്ന എല്ലാ മാതാപിതാക്കൾക്കും നമുക്ക് കൈയ്യടി കൊടുത്തൂടെ?.... പിന്നെ... മലയാളം താല്പര്യത്തോടെ പഠിക്കുന്ന നമ്മുടെ കൊച്ചുകൂട്ടുകാർക്കും വലിയൊരു കൈയ്യടി കൊടുക്കാം.. അത് പോലെ, ഇല്ലാത്ത സമയം ഉണ്ടാക്കി, പഠിപ്പിക്കാൻ വേണ്ടുന്ന എല്ലാ സാമഗ്രികളും സമാഹരിച്ച് നമ്മുടെ കൊച്ചു കൂട്ടുകാരെ പഠിപ്പിക്കാൻ തയ്യാറായിട്ടുള്ള എല്ലാ ഗുരുക്കന്മാർക്കും വലിയൊരു കൈയ്യടി കൊടുത്ത് നമ്മുടെ ആദരവ് അറിയിയ്ക്കാം... സൂം മീറ്റിംഗ് ആയത് കൊണ്ട്, കൈയ്യടിക്കാതിരിക്കില്ലല്ലോ.... 

ഇന്നത്തെ ഈ പരിപാടിയിൽ, എല്ലാവരെയും ആകർഷിക്കാൻ പോകുന്നത്, അതിന്റെ അവതരണത്തിന്റെ പ്രത്യേകത തന്നെയാണ്... കുട്ടികൾ തന്നെ അവരുടെ പരിപാടികളെ സ്വയം നിയന്ത്രിച്ച് കുട്ടികൾ തന്നെ അവതരിപ്പിക്കുന്ന രീതി... തീർച്ചയായും, അത് കുട്ടികളുടെ കഴിവിനെയും അവരുടെ ആത്മവിശ്വാസത്തിനെയും പരിപോഷിപ്പിക്കും... ഇത്തരമൊരു പുതിയ ഉദ്യമത്തിന് നേതൃത്വം കൊടുത്ത ഫെയർഫാക്‌സ് കളരിയിലെ അദ്ധ്യാപകരും അതിന് താങ്ങായി നിന്ന കുട്ടികളടക്കമുള്ള എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇതിന്റെ ചുവടുകൾ പിടിച്ച്, മറ്റ് കളരികളും ഇതുപോലുള്ള പരിപാടികൾ നടത്താൻ പദ്ധതിയിടുന്നുണ്ട് എന്നാണ് എന്റെ അറിവ്...

ഈ അവസരത്തിൽ, ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ കൊച്ചു കൂട്ടുകാരോടും എനിക്ക് ഒന്നുരണ്ട് കാര്യങ്ങൾ പറയാനുണ്ട്... മലയാളം പഠിക്കുന്നത്, നിങ്ങളുടെ ഇംഗ്ലീഷ് പഠനത്തെയോ, മറ്റ് പഠനങ്ങളെയോ ഒരിക്കലും മോശമായി ബാധിക്കില്ല. ഭാഷ പഠിക്കുന്നത് ഒരു puzzle കളിക്കുന്ന രീതിയിൽ എടുത്താൽ നിങ്ങൾക്ക് വേഗം പഠിച്ചെടുക്കാം... ഒന്ന് മനസ്സ് വച്ചാൽ ഭാഷ പഠിക്കുന്നത് വലിയ വിഷമമുള്ള കാര്യമേ അല്ല... നിങ്ങളുടെ മാതാപിതാക്കളിൽ പലരും മലയാളത്തിൽ പഠിച്ചിട്ടും, അവർക്ക് ഇംഗ്ളീഷും ഹിന്ദിയും ഒക്കെ സംസാരിക്കാൻ പറ്റുന്നില്ലേ? അതുപോലെ, ഇംഗ്ലീഷ് മുഖ്യവിഷയമായിട്ടുള്ള നിങ്ങൾക്ക് മലയാളവും മറ്റ് ഭാഷകളും സുഖായി പഠിക്കാൻ പറ്റും... 

നിങ്ങള് ഏതെങ്കിലും ദിവസം ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടോ?... ഇല്ലല്ലോ... അപ്പോ... ഭക്ഷണം കഴിക്കാൻ മറക്കാത്തത് പോലെ, എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നിങ്ങൾ മലയാളം എഴുതിയും ചില ചെറിയ കഥകൾ വായിച്ചുമൊക്കെ practice ചെയ്യണം... ഒരു ദിവസം പോലും ഒഴിവാക്കരുത്. പിന്നെ ഏറ്റവും പ്രധാനപ്പെട്ടത്, നിങ്ങളുടെ മാതാപിതാക്കൾ (എന്ന് വച്ചാൽ നിങ്ങളുടെ parents) നിങ്ങളുടെ വീട്ടിൽ മലയാളം സംസാരിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവരെ, വീട്ടിൽ മലയാളം സംസാരിക്കാൻ നിർബന്ധിക്കണം... ഈ കാര്യത്തിലെങ്കിലും നിങ്ങൾക്ക്, നിങ്ങളുടെ മാതാപിതാക്കളുടെ ഗുരുക്കന്മാരാകാം. You can be the tracher of your own parents... പറഞ്ഞ് പഠിച്ചാലേ ഏത് ഭാഷയും പഠിക്കാൻ പറ്റുള്ളൂ... പിന്നെ വേറൊരു കാര്യം, മലയാളം പഠിച്ചാൽ, നിങ്ങളുടെ സ്‌കൂളിൽ വിദേശ ഭാഷാ credit കിട്ടുകയും ചെയ്യും... മലയാളികളായത് കൊണ്ട്, മലയാളം പഠിക്കുന്നതായിരിക്കുമല്ലോ നിങ്ങൾക്ക് കൂടുതൽ എളുപ്പം...? അതിന്റെ കൂടെ പറ്റുമെങ്കിൽ, ഫ്രഞ്ചോ, ലാറ്റിനോ, സ്പാനിഷോ എല്ലാം പഠിച്ചോളൂ... കൂടുതൽ ഭാഷ സംസാരിക്കാൻ പറ്റുന്നു എന്നുണ്ടെങ്കിൽ, നിങ്ങളുടെ brain അഥവാ തലച്ചോറ്, കൂടുതൽ നന്നായി പ്രവർത്തിക്കുന്നു എന്നാണർത്ഥം... അതുകൊണ്ട്, ഇനി മുതൽ ഒട്ടും മടി കൂടാതെ... നിങ്ങൾ മലയാളം പഠിക്കണം.... 

കൂടുതലായൊന്നും പറയാനില്ല... കേരള കൾച്ചറൽ സൊസൈറ്റിയുടെ കീഴിലുള്ള ഫെയർഫാക്സ് കളരി നടത്തുന്ന ഈ വ്യത്യസ്തമായ പരിപാടിക്കും, അതിന്റെ നടത്തിപ്പുകാർക്കും, അതിൽ പങ്കെടുക്കുന്നവർക്കും എന്റെ എല്ലാവിധ ആശംസകളും... ! 

മലയാളഭാഷ തൻ മാദകഭംഗി നിൻ മലർമന്ദഹാസമായി വിളങ്ങുന്നു കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ പുലിയിളക്കരമുണ്ടിൽ തെളിയുന്നു....

***