2020 മാർച്ച് 26, വ്യാഴാഴ്‌ച

മൂട്ടക്കഥയും കൊറോണ ക്വാരന്‍റൈനും

(Picture Courtesy: Google)

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിങ്ങനെയൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇന്നസെന്റ് പറഞ്ഞത് പോലെ... കേട്ടിട്ടുണ്ട്.. കുറേ കേട്ടിട്ടുണ്ട്... ഇതിൽ ബാക്റ്റീരിയ കാര്യമായിട്ട് എന്റെ ജീവിതത്തിൽ പണി തന്നിട്ടില്ലെങ്കിലും ഫംഗസ് നല്ല പണി തന്നിട്ടുണ്ട്. എന്റെ അഞ്ചാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ എനിക്കുണ്ടായിരുന്ന പല പല അസുഖങ്ങൾക്കും കാരണക്കാരൻ ഫംഗസ് ആണെന്ന് മനസ്സിലാക്കാൻ പത്ത് പന്ത്രണ്ട് വർഷങ്ങളോളം എടുത്തതെന്ന് മാത്രം. പക്ഷേ ചികിത്സക്കിടയിൽ, പരീക്ഷണാർത്ഥമോ തെറ്റായി ചികിൽസിച്ചോ മറ്റോ ,ബാക്ടീരിയാ ഘാതകനായ പെനിസിലിൻ കുത്തിവെപ്പ്, നൂറ്റമ്പതോളം തവണ എനിക്കെടുക്കേണ്ടി വന്നിരുന്നു.

വൈറസ്സ് എന്ന സംജ്ഞയെക്കുറിച്ച് സയൻസ് ക്ലാസ്സുകളിൽ കുറച്ചൊക്കെ പഠിച്ചിരുന്നെങ്കിലും, ബയോളജി അധികം പഠിക്കാത്തത് കൊണ്ട്,  അതിനെക്കുറിച്ച് ദിനേന സംസാരിക്കാൻ തുടങ്ങിയത്, കമ്പ്യൂട്ടറിന്  പഠിക്കുന്ന സമയത്താണ്. സയൻസിൽ വൈറസ് എന്നത്, സ്വയം എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്ന പ്രോട്ടീൻ വലയത്തിലുള്ള ഒരു DNA / RNA ഘടകമാണെങ്കിൽ, കംപ്യൂട്ടറിൽ, ഒരു പ്രോഗ്രാം ആയി മാറി; സയൻസിലെ വൈറസിന്റെ ചില സ്വഭാവവിശേഷങ്ങളുള്ള പ്രോഗ്രാം. അതിന്റെ കൂടെയാണ് ആന്റിവൈറസ്സിനെക്കുറിച്ചും (വൈറസ്സിനെ തുരത്തുന്ന പരിപാടി) ക്വാരന്‍റൈനിങ്ങിനെക്കുറിച്ചും (വൈറസ്സ് ബാധിച്ച ഫയലിനെ മറ്റുള്ള ഫയലുകൾക്ക് ഉപദ്രവമുണ്ടാകാത്ത രീതിയിൽ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റുന്ന പരിപാടി)  ആദ്യമായി കേൾക്കുന്നത്. അങ്ങനെ വന്ന് വന്ന് ഈ  കൊറോണാക്കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കായി  ക്വാരന്‍റൈൻ എന്ന പദം മാറി. വന്നു വന്ന്, കൊറോണ കാരണം, എന്റെ കുടുംബത്തിലും അധികം സന്തോഷമില്ലാത്ത ഒരു ക്വാരന്‍റൈൻ നടന്നു.

എന്റെ ഏറ്റവും ഇളയ അനുജൻ, കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി ദുബായിയിൽ ആയിരുന്നു ജോലി ചെയ്ത് കൊണ്ടിരുന്നത്. ദുബായി കച്ചവടമൊക്കെ മതിയാക്കി, നാട്ടിലെ സ്വന്തം സ്ഥലത്ത് ആധുനിക രീതിയിൽ കൃഷി നടത്തി, ഭാവിയിലേക്ക് മുന്നേറാമെന്ന്, 2019 ന്റെ അവസാനകാലത്ത് തന്നെ, അവനൊരു തീരുമാനമെടുത്തു. അതിന്റെ ഭാഗമായി 2020 മാർച്ച് പകുതിയോടെ നാട്ടിലേക്ക് തിരിച്ചെത്താനുള്ള പ്ലാനും തയ്യാറാക്കി. അപ്പഴാണ് കൊറോണച്ചേച്ചിയുടെ കുലുക്കിയുള്ള വരവ്. ആ കുലുക്കത്തിൽ രാജ്യങ്ങൾ വിറച്ചപ്പോൾ, തകർന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ദുബായ് കാണാമെന്നുള്ള സ്വപ്നമായിരുന്നു. അനുജൻ വരുന്നതിന്റെ ഭാഗമായി പത്ത് ദിവസത്തെ ദുബായ് സന്ദർശനം പ്ലാൻ ചെയ്തിരിക്കുകയായിരുന്നു എന്റെ അച്ഛനമ്മമാർ. പക്ഷേ കൊറോണാ വരവിൽ നമ്മളത് നിർദ്ദയം റദ്ദ് ചെയ്തു.

മാർച്ച് 15 ന് അനുജൻ അവന്റെ സ്ഥാപനത്തിൽ നിന്നും രാജി വച്ചു. ഒരു മാസം കൂടി അവന് അവിടെ നിൽക്കാം. പക്ഷേ, കൊറോണച്ചേച്ചി നാട്ടിലേക്ക് വരുന്നത് ദുബായിക്കാരുടെയും ഇറ്റലിക്കാരുടെയും കുപ്പായത്തിൽ പിടിച്ചാണെന്നുള്ള വാർത്തകൾ കാരണം, നാട്ടിലേക്ക് വരുന്നത് റിസ്കാണെന്ന കണക്ക് കൂട്ടലിൽ, മാർച്ച് അവസാനമോ, അല്ലെങ്കിൽ ഏപ്രിൽ പകുതിക്ക് മുൻപായോ നാട്ടിലേക്ക് പോകാമെന്ന് കണക്ക് കൂട്ടി ദുബായിൽ തന്നെ ഇരിക്കുകയായിരുന്നു അവൻ. പൊടുന്നനെയാണ്, ദുബായിയും ഇന്ത്യയും വിമാന സർവ്വീസുകൾ കുറച്ച് കാലത്തേക്ക് നിർത്തുകയാണെന്ന് അറിയിപ്പ് വന്നത്. വേറെ നിവൃത്തിയില്ലാതായതിനാൽ, ഉടനെത്തന്നെ കിട്ടിയ വിമാനത്തിന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.

അങ്ങനെ മാർച്ച് 20 വെള്ളിയാഴ്ച രാവിലെ കോഴിക്കോട് എത്തുന്ന തരത്തിൽ അവൻ ടിക്കറ്റെടുത്തു. ഈ സമയമായിക്കഴിഞ്ഞപ്പഴേക്കും ദുബായിയിൽ നിന്ന് വരുന്നവരിൽ ഒട്ടു മിക്കവരും കൊറോണാ പോസിറ്റിവ് ആവുന്നതിനാൽ, വരുന്നവരൊക്കെ, മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ ചുരുങ്ങിയത് 14 ദിവസം self isolation അല്ലെങ്കിൽ quarantine ലേക്ക് പോകണമെന്ന് സർക്കാർ നിർദ്ദേശം വന്നിരിക്കുന്ന സമയംമാണ്.

എന്റെ വീട്ടിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് 130 കിലോമീറ്റർ ദൂരമുണ്ട്. അനുജൻ ദുബായിൽ നിന്ന് വരുന്നു എന്ന് അറിയിപ്പ് കിട്ടിയപ്പോഴേക്കും നാട്ടിൽ കൺഫ്യൂഷനായി. അവനെ കൂട്ടാൻ ആര് പോകും? മനസ്സിലെങ്കിലും പലർക്കും ധൈര്യക്കുറവ്. കൺഫ്യൂഷനങ്ങനെ അധികരിച്ച് നിൽക്കുന്ന സമയത്ത് അനുജൻ തന്നെ വിളിച്ചു പറഞ്ഞു: "ആരും എന്നെ കൂട്ടാൻ എയർപോർട്ടിൽ വരണ്ട... അതിന് ഏർപ്പാടാക്കിയിട്ടുണ്ട്.... നിങ്ങളാരും പേടിക്കേണ്ട..." എങ്ങനെയാണ് വരാൻ പോകുന്നത് എന്നതിന് വ്യക്തമായ മറുപടിയൊന്നും പറഞ്ഞതുമില്ല. നമ്മുടേത് ഒരു തനി ഗ്രാമമായതിനാൽ വാർത്തകളൊക്ക നാട്ടിൽ പെട്ടന്ന് പരക്കും. അതുകൊണ്ട് തന്നെ വീട്ടിലും നാട്ടിലും പിന്നെയും കൺഫ്യൂഷൻ. അവൻ പബ്ലിക് ട്രാൻസ്പോർട്ടുകളായ ബസ്സോ തീവണ്ടിയോ പിടിച്ചാണോ വരിക... അവന് വല്ല വൈറസ് ബാധയുമുണ്ടെങ്കിൽ ബസ്സിലെയോ തീവണ്ടിയിലെയോ ആളുകളെയും ബാധിക്കില്ലേ... അനുജനുമായി ആർക്കും പിന്നെ ബന്ധപ്പെടാൻ പറ്റിയില്ല. പുറപ്പെട്ട് കാണണം.

എന്തായാലും അനുജൻ വരുന്നത് പ്രമാണിച്ച്, വീട്ടിൽ അടിയന്തിര ചർച്ചകൾ നടന്നു. അകലെ നിന്ന് ചില ചർച്ചകളിൽ, ഫോണിലൂടെ ഞാനും പങ്കാളിയായി. അവൻ എത്തിയാൽ എവിടെ താമസിക്കും? വീട്ടിലാണെങ്കിൽ 90 നോട് അടുത്ത എന്റെ അമ്മമ്മയുണ്ട്, 80 നോട് അടുത്ത എന്റെ അച്ഛനുണ്ട്, 70 നോട് അടുത്ത എന്റെ അമ്മയുണ്ട്... അനുജന്റെ തന്നെ മൂന്ന് വയസ്സുകാരനായ മകൻ കിട്ടനുണ്ട്. പട്ടാളക്കാരനായ വേറൊരനുജന്റെ ചെറിയ കുട്ടികളുണ്ട്. അപ്പോൾ, സ്വന്തം വീട്ടിൽ അനുജൻ വരുന്നത് റിസ്കാണ്. ഒടുവിൽ, എന്റെ വീട്ടിൽ നിന്ന് കുറച്ചപ്പുറമുള്ള നമ്മുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പറമ്പിലെ പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഒരു പഴയ വീട്ടിൽ അവനെ താമസിപ്പിക്കാം എന്ന തീരുമാനമായി.

പക്ഷേ, അവിടെ വേറൊരു പ്രശ്നം. ആ പഴയ വീടുള്ള പറമ്പിൽ, പട്ടാളക്കാരനായ അനുജന്‌ പുതിയ വീട് പണിയുന്നുണ്ട്. ആ വീട്ടിലേക്കുള്ള  ആശാരിപ്പണികൾ നടക്കുന്നത് ഈ പറഞ്ഞ പഴയ വീട്ടിലാണ്. പുതിയ വീടെടുപ്പിക്കുന്ന പട്ടാളക്കാരൻ, വീട്ടുപണി മുഴുമിപ്പിക്കാൻ മാത്രം അവധിയെടുത്ത് നാട്ടിൽ വന്നിരിക്കയാണ്. ആശാരിപ്പണി  ഇപ്പോഴും നടക്കുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു മാരണം ദുബായിയിൽ നിന്ന് വരുന്നുണ്ടെന്ന് അവരെയും അറിയിക്കേണ്ടി വരും. അങ്ങനെ അറിയിച്ച് കഴിഞ്ഞാൽ ആശാരിമാർ പിന്നെ വരുമോ എന്ന് പട്ടാളക്കാരനായ അനുജന് പേടിയായി... കാരണം വീട്ടിന്റെ പണി തീർക്കാനാണല്ലോ അവൻ വന്നിരിക്കുന്നത്. എന്തായാലും ആശാരിമാരെ വിവരം അറിയിക്കാൻ തീരുമാനിച്ചു.

ആശാരിമാരോട് വിവരം പറഞ്ഞപ്പോൾ, അവർക്ക് 100 ശതമാനം ധൈര്യം. അവർക്കൊരു പ്രശ്നവുമില്ല. ദുബായിക്കാരൻ വീട്ടിന്റെ ഉള്ളിൽ മാത്രം നിന്നാൽ പുറത്ത് നിന്ന് അവർക്ക് ജോലിയെടുക്കുന്നതിന് ഒരു കുഴപ്പവുമില്ല. പട്ടാളക്കാരന് സന്തോഷായി. അങ്ങനെ ആ പഴയ വീട് ക്വാരന്‍റൈൻ ഹോം ആയി പെട്ടെന്ന് മാറി. ആ വീട്ടിലെ മാറാലകളും പൊടിപടലങ്ങളും പെട്ടന്ന് ചൂല് കൊണ്ട് വൃത്തിയാക്കി. കത്താത്ത ബൾബുകളൊക്കെ മാറ്റിയിട്ടു. കക്കൂസ് പുതിയ രീതിയിൽ സാനിറ്റൈസ് ചെയ്തു. ദുബായിക്കാരൻ വന്നാൽ അതിനുള്ളിൽ കിടക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി.

വെള്ളിയാഴ്ച്ച രാവിലെ ഇന്ത്യൻ സമയം ഒരൊമ്പതു മണിക്ക് ഞാൻ വീണ്ടും അമ്മയെ വിളിച്ചു. ദുബായിക്കാരൻ എത്തിയാൽ, എന്തൊക്കെ ചെയ്യാമെന്നും ചെയ്യരുതെന്നുമുള്ള ചില നിർദ്ദേശങ്ങൾ കൊടുത്തു. പ്രായമുള്ള ചെറിയ കുട്ടികളും അച്ഛനുമൊന്നും കഴിയുന്നതും അവിടെ പോയി ഇരിക്കുകയോ അവൻ തൊട്ട സാധനങ്ങൾ തൊടുകയോ ചെയ്യരുത്, അവന് പ്രത്യേക പിഞ്ഞാണവും ഗ്ലാസും കൊടുക്കണം, ഖരരൂപത്തിലുള്ള ഭക്ഷണമാണെങ്കിൽ കഴിയുന്നതും വാട്ടിയ വാഴയിലയിൽ കൊടുത്താൽ മതി, അവന്റെ പെട്ടിയിൽ നിന്നും ഒരു സാധനവും എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകരുത്, അവന്റെ തുണികൾ അവൻ തന്നെ കഴുകണം എന്നൊക്കെ അമ്മയോട് പറഞ്ഞപ്പോൾ, അമ്മക്ക് ഗദ്ഗദം കൊണ്ട് കുറച്ച് നേരത്തേക്ക് ശബ്ദം പുറത്ത് വന്നില്ല. അമ്മയെ ചിരിപ്പിക്കാൻ വേണ്ടി, അടുത്ത ഒരു മാസത്തേക്ക് അവൻ അയല്പക്കത്തെ ദുബായിലാണെന്ന് മാത്രം കരുതിയാൽ മതിയെന്ന് പറഞ്ഞപ്പോൾ അമ്മ ചിരിച്ചതായി നടിച്ചു.

ഇതിനിടയിൽ ദുബായിക്കാരന്റെ വിളി വീണ്ടും എത്തി. കോഴിക്കോട്ട് നിന്നാണ് വിളിക്കുന്നത്. അവന്റെ അതേ വിമാനത്തിലുണ്ടായിരുന്ന  വേറെ രണ്ട് പേരുടെ കൂടെ ചേർന്ന് ഒരു ടാക്സിയിലാണ് അവൻ വരുന്നത്.  ഉച്ചക്ക് ഒരു മണിയോടെ വീട്ടിൽ എത്തുമെന്ന് പറഞ്ഞു. ക്വാരന്‍റൈൻ ഹോം തയ്യാറാണെന്ന് പറഞ്ഞപ്പോൾ അവനും നൂറ് ശതമാനം തയ്യാർ.  വണ്ടി നേരെ ക്വാരന്‍റൈൻ ഹോമിലോട്ട് വന്നാൽ മതിയെന്ന് ചട്ടം കെട്ടി.

ആശാരിമാർ രാവിലെത്തന്നെ പണി തുടങ്ങിയിരുന്നു. ഒരു പതിനൊന്ന് മണിയോടടുപ്പിച്ച് ആശാരിമാർക്ക് ചായയും കടിയുമായി പോയ പട്ടാളം അനുജൻ ഞെട്ടി. ആശാരിമാരെ കാണാനില്ല. ദുബായിക്കാരൻ വന്നാൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല എന്ന് നേരത്തെ പറഞ്ഞിരുന്ന ആശാരിമാർ അപ്പഴേക്കും ആരോടും ഒന്നും പറയാതെ സ്ഥലം വിട്ടിരുന്നു. ദേഷ്യം കേറിയ പട്ടാളം അനുജൻ കൈയ്യിലിരുന്ന ചായപ്പാത്രം പട്ടാളസ്റ്റൈലിൽ ദൂരെക്കൊരേറ് കൊടുത്തു. ഇനി അവൻ പോകുന്നതിന് മുന്നേ വീട്ടുപണി തീരുന്ന പ്രശ്നമില്ല. കൊറോണ കടത്തിക്കൊണ്ട് വരുന്നു എന്ന് സംശയമുള്ള ദുബായിക്കാരൻ വന്നാൽ , ആ വീട്ടിൽ ഇനി ആര് വരും? വേറൊരു രീതിയിൽ ചിന്തിച്ചാൽ, ആശാരിമാർ പണിക്ക് വരാഞ്ഞത് നന്നായി എന്ന് തന്നെ പറയാം. ഓരോരുത്തരും സ്വന്തം ജീവന്റെ മേലെ സ്വയം ഉത്തരവാദിത്തം എടുക്കുന്നതല്ലേ നല്ലത് !

ഉച്ചക്ക് ഒന്നര മണിയോടടുപ്പിച്ച്, ദുബായിക്കാരൻ അനുജൻ വിളിച്ചു. അവൻ എത്താറായി. ആറാം മൈൽസിൽ നിന്ന് പാനുണ്ട റോഡിലേക്ക് കയറിക്കഴിഞ്ഞു. ഇനി അഞ്ച് മിനിറ്റിനുള്ളിൽ ആൾ ഈ പറഞ്ഞ ക്വാറന്റൈൻ ഹോമിലെത്തും. സാധാരണയായി ഒരു ദുബായിക്കാരൻ വീട്ടിൽ വരുമ്പോൾ കാണുന്ന ഒരു തരത്തിലുള്ള സന്തോഷവും ആരിലും ഇല്ല. ദുബായിക്കാരന്റെ ടീച്ചറായ ഭാര്യ, മൂന്ന് വയസ്സുള്ള മകൻ എന്നിവരടക്കം എല്ലാവരും ക്വാരന്‍റൈൻ ഹോമിലെത്തി, വീടും തുറന്ന് വച്ച്, വണ്ടി വരാൻ കാത്ത്, വീടിന്റെ മുറ്റത്തിന് പുറത്ത് നിന്നു. സാധാരണ അവൻ നാട്ടിൽ വരുമ്പോഴൊക്കെ ഉണ്ടാകുമായിരുന്ന ഒരാൾ പോലും അവിടെ എത്തിയില്ല.

കുറച്ച് കഴിയുമ്പഴേക്കും വണ്ടി ക്വാരന്‍റൈൻ ഹോമിന് മുന്നിലെത്തി. ദുബായിക്കാരൻ ടാക്‌സിക്കാരന് പണം ഒരു ഡബ്ബയിൽ ഇട്ടു കൊടുത്തു. പിന്നെ അവൻ തന്നെ അവന്റെ പെട്ടികളും ചുമന്ന് ക്വാരന്‍റൈൻ ഹോമിലേക്ക് കയറി. അമ്മയുടെയും ഭാര്യയുടെയും കണ്ണുകൾ നനഞ്ഞിരുന്നു. ആകെയുള്ള മൂന്നു വയസ്സുകാരൻ കിട്ടാൻ, അച്ഛന്റെയടുത്തേക്ക് ചോക്കലേറ്റിന് വേണ്ടി ഓടാനായി ഒരു ശ്രമം നടത്തി. ആ ശ്രമം വിഫലമാക്കിയപ്പോൾ അവൻ അലറിക്കൂവി.

ദൂരെ നിന്നുള്ള കുറച്ച് നേരത്തെ കുശലത്തിന് ശേഷം, പട്ടാളം അനുജനൊഴിച്ച് എല്ലാവരും തിരിച്ച് പോയി. പട്ടാളത്തിന്റെ നിർദ്ദേശപ്രകാരം, വീടിന്റെ കുറച്ചപ്പുറത്തുള്ള ഹെൽത്ത് സെന്ററിൽ വിളിച്ച്, ദുബായിക്കാരൻ അവന്റെ വരവറിയിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ 28 ദിവസം സ്വയം ക്വാരന്‍റൈൻ ചെയ്യാനും ഇടവിട്ട ദിവസങ്ങളിൽ ആരോഗ്യസ്ഥിതി വിളിച്ചറിയിക്കാനും അവർ നിർദ്ദേശിച്ചു.  അതിന് ശേഷം ദുബായിക്കാരൻ കുളിക്കാനായി പോയപ്പോൾ പട്ടാളം, അവന്റെ പുതിയ വീടിന്റെ ഭംഗി ആസ്വദിച്ച് അവന്റെ വീട് ചുറ്റിപ്പറ്റി നിന്നു. ദുബായിക്കാരൻ കുളിച്ച് വരുമ്പഴേക്കും അമ്മയും ഭാര്യയും അവനുള്ള ഊണുമായി എത്തി. അവനുള്ള ഊണും കറികളും അവന്റെതായ പാത്രത്തിലേക്ക് പാത്രങ്ങൾ തമ്മിൽ തൊടാതെ വിളമ്പിയതിന് ശേഷം എല്ലാവരും വീണ്ടും മുറ്റത്തിനപ്പുറത്തേക്ക് മാറി നിന്നു. മേശയും കസേരകളൊന്നുമില്ലാത്തതിനാൽ നിലത്തിരുന്ന് തന്നെ അവൻ ഊണ് കഴിച്ചു. കുറച്ച് നേരത്തിന് ശേഷം, ബാക്കിയുള്ളവർ തിരിച്ച് പോയപ്പോൾ, ദുബായിക്കാരൻ ക്വാരന്‍റൈൻ ഹോമിന്റെ ഉമ്മറത്ത് പുൽപ്പായ വിരിച്ച് കിടന്നുറങ്ങി.

വൈകുന്നേരത്തെ ശാപ്പാടുമായി പോയത് അച്ഛനായിരുന്നു. നേരത്തെ ചട്ടം കെട്ടിയ restrictions ഒക്കെ നാടൻ ഭാഷയിൽ വെറും പായ്യാരമെന്ന് പറഞ്ഞ് അച്ഛൻ ക്വാരന്‍റൈൻ ഹോമിന്റെ ഉമ്മറത്ത് കേറിയിരുന്ന് അനുജനോട് കുശലം പറഞ്ഞു. അനുജൻ വിലക്കിയിട്ടും അച്ഛൻ ചെവിക്കൊണ്ടില്ല. ഭക്ഷണത്തിന് ശേഷം അനുജൻ ഒറ്റക്ക് ഉറങ്ങാനായി ഉള്ളിലേക്കും അച്ഛൻ വീട്ടിലേക്കും മടങ്ങി.

അച്ഛൻ restrictions കാര്യമാക്കുന്നില്ലെന്ന വിവരം അന്ന് രാത്രിയിലെ ഫോൺ വിളിയിൽ നിന്ന് എനിക്ക് മനസ്സിലായി. അച്ഛനോട് ചില കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞപ്പോൾ 'ഓ എന്നാലങ്ങനെയായിക്കോട്ടെ...' എന്ന ഉറപ്പ് എനിക്ക് തന്നു. അതിന് ശേഷം അച്ഛൻ പിന്നെ അവിടേക്ക് പോയിട്ടില്ലത്രേ! ബാക്കിയുള്ളവർ ഇടക്ക് സന്ദർശിക്കാൻ വരുമ്പോൾ, കാഴ്ചബംഗ്ളാവിലെ ചിമ്പാൻസി ഗുഹയിൽ നിന്ന് പുറത്ത് വരുന്നത് പോലെ ദുബായിക്കാരൻ വീടിന്റെ ഉമ്മറത്തെത്തും. ക്വാരന്‍റൈൻ ഹോമിന്റെ മുറ്റത്തിനപ്പുറമുള്ള പുതിയ വീടിന്റെ കിണറും ചാരി മറ്റുള്ളവർ സംസാരിക്കും, തിരിച്ച് പോകും. അതിപ്പോഴും തുടരുന്നു. കിട്ടനും മറ്റ് കുട്ടികൾക്കും വേണ്ടി കൊണ്ടുവന്ന ചോക്കലേറ്റ് അകത്ത് പെട്ടിയിൽ കിടന്ന് ഉരുകിപ്പോയിക്കാണും. ചോക്കലേറ്റിന്റെ കാര്യം പറയുമ്പോൾ "അച്ഛൻ അങ്ങട്ടേലെ (അയല്പക്കത്തെ) ദുബായീന്ന് നാളെ വരുമ്പോ കൊണ്ടേരും..." എന്നാണ് കിട്ടൻ ഇപ്പോൾ പറയുന്നത്. ഈ 'നാളെ' കഴിയാൻ ഇനിയും ദിവസങ്ങളും ആഴ്ചകളും ബാക്കിയുണ്ടെന്ന് മാത്രം.

ദുബായിക്കാരൻ, ക്വാരന്‍റൈൻ ഹോമിന്റെ മുറ്റത്തും പറമ്പിലും ഇടക്കിടെ  ഉലാത്തും. എത്ര നേരമെന്ന് വച്ചാണ് ഉള്ളിൽ തന്നെയിരിക്കുക. മറ്റ് ആൾ താമസമുള്ള വീടുകളൊന്നും തൊട്ടടുത്തില്ല. അതുകൊണ്ട് കോണകമുടുത്തില്ലെങ്കിലും ആരും കാണില്ല എന്നായിരുന്നു എല്ലാരും കരുതിയിരുന്നത്. പക്ഷേ ഈ ഉലാത്താൽ കണ്ട നാട്ടുകാരിലാരോ പഞ്ചായത്തിൽ പരാതി പറഞ്ഞു. മഠത്തിലെ ദുബായിൽ നിന്ന് വന്നയാൾ, പുറത്തൊക്കെ ഇറങ്ങി നടക്കുന്നുണ്ടെന്നായിരുന്നു പരാതി. പഞ്ചായത്തിൽ നിന്നും നാട്ടിലെ ചില മുഖ്യ പാർട്ടി പ്രവർത്തകരുടെ അടുത്തു നിന്നും വീട്ടിലേക്ക് ഫോൺ വിളികളെത്തി. ദുബായിക്കാരൻ, എന്റെ വീടായ മഠത്തിലല്ല ഇപ്പോൾ നിൽക്കുന്നതെന്നും 28 ദിവസത്തേക്ക് അവൻ ഇപ്പോൾ കറങ്ങുന്നുണ്ട് എന്ന് പറയുന്ന വീട്ടിൽ മാത്രമായിരിക്കും ഉണ്ടാവുക എന്നും വീട്ടിൽ നിന്നും വിശദീകരണം ഉണ്ടായപ്പോൾ മാത്രമാണ് നാട്ടുകാർക്ക് സമാധാനമായത്. ഇപ്പോഴാണെങ്കിൽ ദുബായിക്കാരൻ മാത്രമല്ല എല്ലാ വീട്ടുകാരും നാട്ടുകാരും ലോക്ക് ഡൗൺ ആയി, സർക്കാർ വക! അനിയന്റെ ക്വാരന്‍റൈൻ കഥയെഴുതി രസിക്കുന്ന ഈ ഞാനും എന്റെ കുടുംബവും Self Lock down ആഘോഷിച്ച് വീട്ടിനുള്ളിൽത്തന്നെ കഴിഞ്ഞു കൂടുന്നു.  ദുബായിൽ നിന്ന് വന്നതിന് ശേഷം, 200 മീറ്റർ അപ്പുറത്തുള്ള സ്വന്തം ഭാര്യയേയും കുഞ്ഞിനേയും അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ഒട്ടുമേയെന്നപോലെ കാണാൻ പറ്റാതെ,  28 ദിവസത്തേക്ക്, ആ പഴയ വീട്ടിൽ, ഒറ്റക്ക്, അധികമാരാലും സമ്പർക്കമില്ലാതെ, ചിതലരിച്ച മച്ചും നോക്കി, രാത്രിയിൽ എലികളുടെയും വവ്വാലുകളുടെയും കീർത്തനങ്ങൾക്കിടയിൽ, രാത്രി ഒറ്റക്കുറങ്ങേണ്ടിവരുന്നആളിന്റെ സുഖവിവരമന്വേഷിച്ച് ഫോണിൽ ബന്ധപ്പെടുന്നവരോട് ഉത്തരം പറഞ്ഞ് പറഞ്ഞ് മടുത്ത ദുബായിക്കാരൻ, ഇപ്പോൾ അവനെ ഫോൺ വിളിക്കുന്നവരോട് കയർക്കാൻ തുടങ്ങിയെന്നാണ് പുതിയ അറിവ്!

ഈ പുതിയ ക്വാരന്‍റൈൻ നടക്കുന്നതിനും വളരെ വളരെ മുന്നേ എന്റെ വീട്ടിൽ വേറൊരു ക്വാരന്‍റൈൻ, നമ്മളാരാലും അറിയാതെ നടന്നിരുന്നു. പക്ഷേ അത് മനുഷ്യനെതിരെ ആയിരുന്നില്ല, മൂട്ടകൾക്കെതിരെ ആയിരുന്നു, ഒട്ടുമേ പ്ലാൻ ചെയ്യാതെ!

1989 ന്റെ അവസാനം മുതൽ എന്റെ വീട്ടിൽ അതിഭയങ്കരമായ മൂട്ട ശല്യം തുടങ്ങി. രാവിലെ എഴുന്നേറ്റാൽ എല്ലാവരുടെയും ശരീരത്തിൽ ആകമാനം മൂട്ടകടിയുടെ ചിണർപ്പുകൾ കാണും. പരസ്പരം ചൊറിഞ്ഞു കൊടുക്കൽ സ്ഥിരം ഏർപ്പാടായി. രാത്രി കിടക്കുന്നതിന് മുന്നേ മുട്ടവിളക്കും കത്തിച്ച് കട്ടിലിന്റെയും പത്തായത്തിന്റെയും പലകകൾക്കിടയിലും വിടവുകൾക്കിടയിലും  ഒളിച്ചിരിക്കുന്ന മൂട്ടകളെയും മൂട്ടകളുടെ മുട്ടകളെയും പുകച്ചും കത്തിച്ചും തോണ്ടിയെടുത്ത് മുട്ടവിളക്കിനകത്തിട്ടും കൊല്ലുക നമ്മുടെ ഒരു ദിനചര്യ ആയിരുന്നു. കൈതോലപ്പായകളും പുൽപ്പായകളും വെയിലത്തിട്ട് ഉണക്കും. പായകൾ ചൂടാകുമ്പോൾ മൂട്ടകൾ പുറത്തേക്ക് വരും. ഓരോന്നിനെയും പിടിച്ച് രണ്ട് കല്ലുകളുടെ ഇടയിൽ വച്ച് ഇറുക്കിക്കൊല്ലും. അച്ഛനാണ് എവിടെ നിന്നോ മൂട്ടയെ വീട്ടിൽ കൊണ്ടുവന്നത് എന്ന് അമ്മയുടെ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും അച്ഛൻ അത് തീർത്തും നിരാകരിച്ചിരുന്നു. അങ്ങനെ മൂട്ടകടി നമുക്കൊരു ശീലമായിരിക്കുന്ന കാലം.

അങ്ങനെയിരിക്കേ, 1990 ഫെബ്രുവരിയിൽ, എന്റെ അച്ഛാച്ഛൻ ദിവംഗതനായി. അച്ഛാച്ഛൻ മരിച്ച ദിവസം മുതൽ തന്നെ നമ്മളെല്ലാവരും അച്ഛാച്ഛന്റെ വീട്ടിൽ താമസമായി.  പിറ്റേന്ന് തന്നെ, നമ്മൾ പശുക്കളെയും വീട്ടിലുള്ള കോഴികളെയും  കൂടി രണ്ട് കിലോമീറ്റർ ദൂരത്തുള്ള അച്ഛാച്ഛന്റെ വീട്ടിലേക്ക് മാറ്റി. അല്ലെങ്കിൽ ആരെങ്കിലും ഇവറ്റകളുടെ തീറ്റ നോക്കാൻ ഇടക്കിടക്ക് വരികയോ, അല്ലെങ്കിൽ അവിടെ താമസിക്കുകയോ വേണമല്ലോ. അതൊഴിവാക്കാനാണ് എല്ലാത്തിനെയും കൂട്ടി അച്ഛാച്ഛന്റെ വീട്ടിലേക്ക് പോയത്. പതിനാറാം ദിവസത്തെ പുലകുളി അടിയന്തിരത്തിന് ശേഷമാണ് നമ്മൾ പിന്നെ വീട്ടിലേക്ക് തിരിച്ച് വരുന്നത്.

അച്ഛാച്ഛന്റെ വീട്ടിൽ നിന്ന് തിരിച്ച് വന്ന ദിവസം രാത്രി ഉറങ്ങാൻ കിടന്ന നമ്മൾ, പിറ്റേന്ന് എഴുന്നേറ്റപ്പോൾ, ആർക്കും ഒരു മൂട്ടകടിയും കിട്ടാത്തതിൽ അതുഭുതം കൂറി. അച്ഛാച്ഛൻ പോകുന്ന പോക്കിൽ,  മൂട്ടകളെയും കൊണ്ട് നാട് വിട്ടതാണോയെന്ന് ചോദിച്ച്, അനിയൻ തമാശ പൊട്ടിച്ചു.  പത്തായത്തിന്റെ മുകളിലുള്ള ഉന്നക്കിടക്കയും കട്ടിലിന് മുകളിലുള്ള പായയും മറ്റും പൊക്കി നോക്കിയപ്പഴാണ് നമ്മൾ ശരിക്കും അത്ഭുതപ്പെട്ട് പോയത്. രക്തം കിട്ടാതെ മരിച്ച മൂട്ടകളുടെ, ഉണങ്ങിപ്പോയ ശരീരങ്ങളുടെ കൂമ്പാരം! മൂട്ട മുട്ടകളും താരൻ പോലെ വെറും ഉണക്കശല്ക്കങ്ങളായി മാറിയിരുന്നു. നമ്മളിങ്ങനെ മൂട്ടകളെ ക്വാരന്‍റൈൻ ചെയ്ത് പട്ടിണിക്കിട്ട് കാലപുരിക്കയച്ച് അവറ്റകളുടെ കുലം തന്നെ നശിപ്പിച്ച് കളയുമെന്ന്, മൂട്ടകൾ അവറ്റകളുടെ സ്വപ്നത്തിൽ പോലും കണ്ടുകാണില്ല. നമ്മളും അങ്ങനെ സ്വപ്നം കണ്ടിരുന്നില്ലെന്നുള്ളതാണ് സത്യം. പാവങ്ങൾ! കിടക്കകളും പായകളും എല്ലാം വീണ്ടും വെയിലത്തിട്ട് ഉണക്കി. പുതപ്പുകൾ വീണ്ടും കഴുകി. അതോടെ നമ്മൾ വീണ്ടും സാനിറ്റയ്സ്ഡ് ആയി !

അതുകൊണ്ട് സൂർത്തുക്കളേ, എന്നെ വിശ്വസിക്കൂ...  ക്വാരന്‍റൈൻ, ചില മൂശേട്ടകളെ തുരത്താൻ നല്ല ഒന്നാം തരം പരിപാടിയാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്. നമുക്ക്, ഈ കൊറോണാക്കാലത്ത് സ്വയം ക്വാരന്‍റൈൻ ചെയ്ത്, കൊറോണാമൂട്ടകളെ പട്ടിണിക്കിട്ട് കൊല്ലാം. പരസ്പരം സഹകരിക്കുക!

***

2020 മാർച്ച് 20, വെള്ളിയാഴ്‌ച

അമ്മായിഅച്ഛന്റെ ഓട്ടം (കൃസ്തീയകാന്തവികർഷണങ്ങൾ - 4)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ അവസാനത്തെ ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
മൂന്നാം ഭാഗം: ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

വറ്റുകൈ കൊണ്ടാട്ടിയകറ്റിയ കോഴികൾ വീണ്ടും
വറ്റെന്നയാകർഷണത്താൽ  തിരികെ വന്ന് കൊത്തിടും
വചനഘോഷണം നടത്തും പ്രഭൃതികളെ സദയം നിരാകരിച്ചാൽ
നീചരായ് വീണ്ടും വരും തൻ മസ്തിഷ്‌കം തുടയ്ക്കുവാൻ !

കഥയിലേക്ക്:
2007 ൽ ഞങ്ങൾ മേരിലാന്റിലെ ബൂവി എന്ന് പറയുന്ന പട്ടണത്തിലേക്ക് താമസം മാറി. 2009 ൽ എന്റെ ഭാര്യയുടെ മാതാപിതാക്കൾ ഞങ്ങളെ സന്ദർശിക്കാൻ വന്നു. എനിക്കും കെട്ട്യോൾക്കും രണ്ടാമത്തെ കുഞ്ഞ് ഭൂജാതയായ സമയമാണ്. നാട്ടുകാരോട് നല്ല പച്ച മലയാളത്തിൽ മാത്രം സംസാരിച്ചിരുന്ന അവർക്ക്, ഇവിടെയെത്തിയപ്പോൾ മിണ്ടാനും പറയാനും ഞങ്ങൾ മാത്രമായി. സത്യത്തിൽ അവർക്ക് ഒരു തരം മടുപ്പായിരുന്നു ഇവിടെ. എല്ലാത്തിനും ഞങ്ങളുടെ സഹായം വേണം.

അങ്ങനെയിരിക്കേ ഒരു ദിവസം വൈകുന്നേരം, ഞാൻ ആപ്പീസ് ജോലിയും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. സ്വാഭാവികമായും മറ്റുള്ളവർ വീട്ടിലുണ്ട് എന്ന ധാരണയിൽ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഉള്ളിൽ മറ്റുള്ളവരെ കൂടാതെ പരിചയമില്ലാത്ത രണ്ട് പേര് കൂടിയുണ്ടായിരുന്നു.

"ഇതാണ് അച്ഛനും അമ്മയ്ക്കും കിട്ടിയ പുതിയ ചങ്ങാതിമാർ." ഭാര്യ ഭവ്യതയോടെ മൊഴിഞ്ഞു.

ഭാര്യയുടെ അച്ഛനമ്മമാർക്ക് ഇങ്ങനെ രണ്ട് ചങ്ങാതിമാരെ കിട്ടിയത് ഇതിന് മുന്നേ ഒരു ദിവസം ഭാര്യ പറഞ്ഞിരുന്നു. വീട്ടിൽ കൂനിക്കൂടിയിരുന്നുള്ള മടുപ്പ് മാറ്റാൻ, അവർ വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. അങ്ങനെ ഒരു ദിവസം അവർ നടക്കാൻ പോയി തിരിച്ചു വരുമ്പോൾ വളരെ സന്തോഷത്തോടെയായിരുന്നു വന്നത്. അവരുടെ കൂടെ അവരുടെ പ്രായത്തിൽത്തന്നെയുള്ള മലയാളികളായ ഭാര്യാഭർത്താക്കന്മാരായ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ സന്തോഷത്തിന്റെ കാരണം. ആ ദമ്പതികളും അവരുടെ മകനെ കാണാൻ നാട്ടിൽ നിന്ന് വന്നതായിരുന്നു. തോമസ്സെന്നോ മറ്റോ ആയിരുന്നു ആ ദമ്പതിമാരിലെ ആണ്‍ പ്രജയുടെ പേര്. ഒരു വിരമിച്ച പോലീസുകാരൻ, തൃശ്ശൂരുകാരൻ.

ഞാൻ അവരോട് കുശലം പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞിട്ടും ഭാര്യാപിതാവിനെ പുറത്ത് കാണുന്നില്ല.

"ഓർക്ക്‌ തലവേദനയാണ്. കിടക്ക്വായിരിക്കും. നേരത്തേ ഉണ്ടായിരുന്നു." ഞാൻ ചോദിച്ചപ്പോൾ ഭാര്യാമാതാവ് പറഞ്ഞു

"അങ്ങനെയാണോ? ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ. ഓ.. എന്നാൽ ഞങ്ങളിറങ്ങാം. നിങ്ങളെ നടക്കാനിറങ്ങുന്ന സമയത്തൊന്നും കാണാത്തതു കൊണ്ടാണ് ഞങ്ങൾ വന്നത്." അവര് എഴുന്നേറ്റു.

"എന്നാൽ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം"

എന്റെ ഭാര്യയും ഭാര്യാ മാതാവും പരസ്പരം നോക്കി. ഞാൻ അവരെയും നോക്കി. എനിക്കെന്തൊക്കെയോ പറയാൻ വന്നു. ഇതേ പോലെ ഒന്നിലധികം തവണ ഇതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രഹസനങ്ങൾക്ക് ഒരു തരത്തിലും തല വച്ച് കൊടുക്കരുതെന്ന് തീരുമാനിക്കുകയും ചെയ്താണ്. മുളയിലേ നുള്ളിക്കളയണം. പക്ഷേ, എന്റെ ഭാര്യയുടെ അച്ഛനമ്മമാരുടെ മുന്നിൽ വച്ച് മനസ്സിലുള്ളതൊക്കെ എങ്ങനെ പറയും? മാത്രവുമല്ല അവരുടെ സുഹൃത്തുക്കൾ കൂടിയാണ് ഈ കഥാപാത്രങ്ങൾ. അതും ഞാൻ പറയുന്ന രീതി അവർക്ക് ദഹിച്ചില്ലെങ്കിലോ? എന്റെ വായിൽ വന്നത്, ഞാൻ കടിച്ചുപിടിച്ചങ്ങ് വിഴുങ്ങി. അവർ പ്രാർത്ഥന തുടങ്ങി. എല്ലാവരും പ്രതിമ നിന്നത് പോലെ നിൽക്കുകയാണ്. ഭാര്യയും അമ്മയും എന്നെ ഇടംകണ്ണ് കൊണ്ട് ഇടയ്ക്കിടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. ഞാൻ പല്ല് ഇറുക്കിക്കടിച്ച് കൊണ്ട് അങ്ങനെ നിന്നു. ഒടുവിൽ പ്രാർത്ഥന കഴിഞ്ഞു.

"നാളെ നടക്കാൻ നേരം കാണുമല്ലോ.. അല്ലേ" തോമസ് ചേട്ടൻ അമ്മായി അമ്മയെ നോക്കി ചോദിച്ചു.

അമ്മായിഅമ്മ 'അതെ' എന്നോ 'അല്ല' എന്നറിയാത്തമട്ടിൽ പുഞ്ചിരിച്ചെന്നോണം തലയാട്ടി.

"അപ്പോ നാളെ കാണാം...." അതങ്ങ് ഉറപ്പിച്ചത് പോലെ അവർ നടന്നകന്നു.

അവർ പോയതിന് ശേഷം, അതാ വരുന്നു, "പോയോ" എന്ന് ചോദിച്ചു കൊണ്ട്, തലവേദന കൊണ്ട് പുളഞ്ഞ് കിടന്നിരുന്ന എന്റെ ഭാര്യാപിതാവ്. അദ്ദേഹത്തിന് ആകെയൊരു ചമ്മലുള്ളത് പോലെ.

"പെട്ട് പോയതാ മോനെ.... നീയൊന്നും തെറ്റിദ്ധരിക്കരുത്...." അദ്ദേഹം അന്തഃർമുഖതയോടെ പറഞ്ഞു.

"ഓ അത് നിങ്ങള് കാര്യമാക്കണ്ട... ഞാനിങ്ങനെ കുറേ കണ്ടതാ..." ഞാനും അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പറഞ്ഞു.

" ഇങ്ങനെ ഇവര് വീട്ടിൽ കേറി പ്രാർത്ഥിച്ച് കളയൂന്നൊന്നും ഞമ്മള് വിചാരിച്ചിരുന്നില്ല.

"നിങ്ങളാ കാര്യം വിട്ടേക്കച്ഛാ.... ഇയാളെയേക്കാളും വെല്യ പുള്ളികളെ നമ്മള് നേരിട്ടിട്ടുണ്ട്." ഞാൻ വീണ്ടും അദ്ദേഹത്തെ സമാധാനിപ്പിച്ചു. ഇതുപോലെ ഞങ്ങളുടെ ജീവിതത്തിൽ മുന്നേ സംഭവിച്ച പല കഥകളും പറഞ്ഞ് അദ്ദേഹത്തെ ഒന്നുഷാറാക്കി. കഥകളൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ചിരിയടക്കാൻ പറ്റാതായി.

പ്രശ്നമെന്താണെന്ന് വച്ചാൽ തോമസ്സ് ചേട്ടൻ വീട്ടിൽ ആദ്യത്തെ തവണ വന്നപ്പോഴും എന്റെ വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ചായയൊക്കെ കുടിച്ച് പിരിയാൻ നേരം ഇത് പോലെ തന്നെ അവര് പ്രാർത്ഥന തുടങ്ങി. വഴിവക്കിൽ വെച്ച് കിട്ടിയത് 'പാമ്പാ'യോ എന്ന മട്ടിൽ, ഒന്നും മിണ്ടാതെ, പെട്ടന്നുണ്ടായ പകച്ചലിൽ എല്ലാവരും പ്രാർത്ഥന കേട്ടിരുന്നു. വേറെന്ത് പറയാൻ. ഈ സംഭവം ഞാൻ അറിയരുതെന്ന് ഭാര്യാ പിതാവ് എല്ലാരേയും ചട്ടം കെട്ടിയിരുന്നു. അത് കൊണ്ട് മാത്രം ഞാൻ പ്രാർത്ഥനാക്കഥ അറിഞ്ഞിരുന്നില്ല. ആ സസ്പെൻസാണ് ഇന്ന് പൊളിഞ്ഞ് പോയത്. ആ നാണക്കേടിലായിരുന്നു ഭാര്യാപിതാവ്. അതുകൊണ്ടാണ് ഞാൻ വരുന്ന സമയം, ഈപ്പറഞ്ഞ ദമ്പതികൾ വീട്ടിലുള്ളത് കൊണ്ട് അദ്ദേഹം തലവേദനയുടെ കഥ പറഞ്ഞ് ഉള്ളിൽ കേറി വാതിലടച്ച് കിടന്ന് കളഞ്ഞത് !

അന്യമതസ്ഥരായ ഒട്ടേറെ സുഹൃത്തുക്കൾ ഉള്ളയാളാണ് എന്റെ ഭാര്യാപിതാവ്. മലബാറിലെ ഒരു കുടിയേറ്റ മേഖലയിലാണ് വീട്. ആ നാട്ടിലെ പേരെടുത്ത ഒരു രാഷ്ട്രീയപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിലെ കോൺഗ്രസ്സിന്റെ ഒരുകാലത്തെ കിരീടം വെക്കാത്ത രാജാവ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾ കാരണം സജീവരാഷ്ട്രീയം ഉപേക്ഷിച്ച മനുഷ്യൻ.  രാഷ്ട്രീയം കൊണ്ട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇന്നും നാട്ടുകാർക്ക് ആവുന്നപോലെ സഹായങ്ങൾ ചെയ്യുന്ന നല്ല മനുഷ്യൻ. പത്തിരുപത് വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന് അർബുദരോഗം വന്ന് വിഷമിച്ചപ്പോൾ, അദ്ദേഹത്തിന്റെ അന്യമതസ്തരായ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പല നേർച്ചകളും പ്രാർത്ഥനകളും നേർന്നിരുന്നു. ഒരു ഉൽപതിഷ്ണുവായ അദ്ദേഹം, അവരെയൊന്നും നിരാശപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യാനികളുടെ ആഗ്രഹപ്രകാരം പള്ളികളിൽ ധ്യാനമിരുന്നിട്ടുണ്ട്. പോട്ടയിൽ ധ്യാനം കൂടിയിട്ടുണ്ട്. മുസ്ലീം സഹോദരങ്ങളുടെ ആഗ്രഹപ്രകാരം ഉറൂസിൽ പങ്കു കൊണ്ടിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കുവാൻ വളരെ ഉത്സാഹമായിരുന്നു. അതിൽ പല സുഹൃത്തുക്കളും സ്നേഹം കൊണ്ട് മാത്രമായിരുന്നു അങ്ങനെയൊക്കെ ചെയ്തത്. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനായിരുന്നു എന്റെ ഭാര്യാപിതാവിനിഷ്ടം. എന്നിരുന്നാലും ചില ആളുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമായിരുന്നു. പോട്ടയിലെ വചനാമൃതം മാസിക അദ്ദേഹത്തിന്, അദ്ദേഹം പോലും അറിയാതെ 'ഫ്രീ'യായി വരാൻ തുടങ്ങിയത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. നാട്ടിലെ ചില സഹോദരങ്ങൾ അദ്ദേഹം മതം മാറിയെന്ന് വരെ നാട്ടിൽ പ്രചരിപ്പിക്കാൻ തുടങ്ങി. പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹം ഒട്ടും കാര്യമാക്കിയില്ല. എന്റെ ഭാര്യയും, ഇതുപോലെ നമുക്കുണ്ടായ, പഴയ ചില കഥകൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിക്കാണണം. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന് എന്റെ മുന്നിൽ ഉരുണ്ട് കളിക്കേണ്ടി വന്നത്.

ഈ ദമ്പതികൾ മതം മാറ്റാനുള്ള തരത്തിൽ, അതുവരെ സംസാരിച്ചിരുന്നില്ല. എന്നിരുന്നാലും അങ്ങനെയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നമ്മളെടുക്കണമല്ലോ. പിറ്റേന്ന് മുതൽ തന്നെ, എന്റെ ഭാര്യാമാതാപിതാക്കന്മാർ, മറ്റേ ദമ്പതികളെ കാണാതിരിക്കാൻ വേണ്ടി, അവർ സാധാരണ നടക്കാറുള്ള സമയക്രമം മാറ്റി. മാത്രവുമല്ല, ഇനിയെങ്ങാനും അവർ വീട്ടിൽ വന്ന് കതകിന് മുട്ടുകയാണെങ്കിൽ, വാതിൽ  തുറക്കേണ്ട എന്ന നിയമവും പാസ്സാക്കി.

അങ്ങനെയിരിക്കേ, ഒരു ദിവസം വൈകുന്നേരം ഞാൻ ആപ്പീസ് വിട്ടു വരുന്ന വഴിക്ക്, ഈ ദമ്പതികളെ വഴിക്ക് കണ്ടു. ഞാൻ അവരോട് കുശലം പറഞ്ഞ ശേഷം ഞങ്ങൾക്ക് ഈത്തരം പരിപാടികളിലും ഇതുപോലെയുള്ള പ്രാർത്ഥനകളിലും താല്പര്യമില്ലെന്നറിയിച്ചു. അവർ കുറച്ചൊക്കെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ താല്പര്യമില്ലായ്മ വ്യക്തമായി ഞാൻ പ്രകടമാക്കി. നീരസത്തോടെയാണെങ്കിലും അവർ 'ശരി' എന്ന രീതിയിൽ തല കുലുക്കി നടന്നകന്നു.

ആഴ്ചകൾ രണ്ടോ മൂന്നോ കഴിഞ്ഞുകാണും. ഒരു ദിവസം വൈകുന്നേരം, സാധാരണയിൽ നിന്ന് ഇത്തിരി നേരത്തേ, ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിലെത്തി. വാതിൽക്കൽ നിൽക്കുമ്പോൾത്തന്നെ അകത്ത് നിന്ന് എനിക്ക് പ്രാർത്ഥന കേൾക്കാം. എന്റെ പ്രഷർ കൂടാൻ അധികസമയമൊന്നും എടുത്തില്ല. സാധാരണ കൊട്ടുന്നതിന്റെ പത്തിരട്ടി ശബ്ദത്തിൽ ഞാൻ കതകിന് കൊട്ടി. വാതിൽ തുറന്നു. ഭാര്യയുടെ ഭയപ്പാട് മുഖത്ത് നിന്നും വായിച്ചെടുക്കാം. ഉള്ളിലേക്ക് രംഗപ്രവേശനം ചെയ്ത സമയത്ത് തന്നെ പ്രാർത്ഥന പകുതിക്ക് നിന്ന് പോയിരുന്നു. നമ്മുടെ തോമ്മാച്ചേട്ടനും ഭാര്യയും പകച്ച് നിൽപ്പുണ്ട്. ഭാര്യാമാതാവ്, ചെറിയ മോളെയും തൂക്കി അടുക്കളയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു. എല്ലാത്തിലും രസമായിത്തോന്നിയത് വേറൊരു കാഴ്ചയായിരുന്നു.

എന്നെക്കണ്ടയുടനെ, എന്റെ ഭാര്യാപിതാവ്, മുഖ്യവാതിലിന് മറുവശത്തുള്ള ബാൽക്കണിയുടെ 'സ്ലൈഡ് ഡോർ' വലിച്ച് തുറന്ന് ഒരു കയ്യിൽ മുണ്ടും പൊക്കിപ്പിടിച്ച് പുറത്തേക്കൊരു നടത്തം. അത് നടത്തമൊന്നുമായിരുന്നില്ല, അദ്ദേഹത്തിൻറെ രീതിക്ക്, ഒരു തരം ഓട്ടം തന്നെയായിരുന്നു. വീടുപണിക്കിടയിൽ ടെറസ്സിൽ നിന്ന് വീണത് മുതൽ അദ്ദേഹത്തിൻറെ കാലിന് അത്ര ബലമുണ്ടായിരുന്നില്ല. അതുകൊണ്ട് ഏന്തിവലിച്ചുള്ള ഒരോട്ടം തന്നെയായിരുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം വീണ്ടും ഉണ്ടായ  സാഹചര്യത്തിൽ, എന്നെ അഭിമുഖീകരിക്കാനുള്ള വിമുഖത; അതായിരുന്നു കാരണം. നേരെ തൊട്ടപ്പുറത്തുള്ള തടാകക്കരയിലേക്കുള്ള യാത്രയാണെന്ന് എനിക്ക് മനസ്സിലായി. ആ കാഴ്ച കണ്ടപ്പോൾ ചിരി വന്നെങ്കിലും തോമാച്ചന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ, ചിരിയൊക്കെ പോയി ദേഷ്യം തിളച്ച് വന്നു.

"തോമാച്ചനോട് ഞാൻ പറഞ്ഞതല്ലേ, ഈ പണ്ടാര ബിസിനസ്സും കൊണ്ട് ഇനി വന്നേക്കരുതെന്ന്... മര്യാദക്ക് പറഞ്ഞാലൊന്നും നിങ്ങൾക്ക് മനസ്സിലാവൂല്ലേ... ഞങ്ങളെ വിൽക്കാൻ വച്ചിട്ടുണ്ടെന്നാണോ നിങ്ങളുടെ വിചാരം?... "

"ഇല്ല വേണൂ... പറ്റിപ്പോയതാ... കഴിഞ്ഞു... ഇനിയുണ്ടാകത്തില്ല.... കഴിഞ്ഞു...Sorry... ഞങ്ങളിറങ്ങുവാ...." ഞാൻ തുടരുന്നതിനിടെ തോമാച്ചൻ ഇടപെട്ടു. അദ്ദേഹം പിന്നെയവിടെ നിന്നില്ല... നേരെ വാതിലിനടുത്തേക്ക് വേഗത്തിൽ നീങ്ങി.
"വാടീ.. പോവ്വാം..." അദ്ദേഹത്തിൻറെ ഭാര്യയും തോമാച്ചന്റെ പിന്നാലെ വച്ചുപിടിച്ചു. രണ്ടു പേരും വാതിലും തുറന്ന് പുറത്തേക്ക് ധൃതിയിൽ നടന്നകന്നു. എനിക്ക് കൂടുതലൊന്നും പറയേണ്ടി വന്നില്ല.

ഞാൻ ഇത്തിരി കിതപ്പോടെ സോഫായിലേക്കിരുന്നു.

"നിങ്ങക്ക് എവിടുന്ന് കിട്ടി ഈ മാരണങ്ങളെ പിന്നേം...?" തോമാച്ചനെ ഒഴിവാക്കാൻ പ്രോട്ടോക്കോൾ ഉണ്ടാക്കിയിട്ടും എങ്ങനെ വീണ്ടും വലയിൽ കുടുങ്ങി എന്നതിനെക്കുറിച്ച് എനിക്ക് സംശയം തീരുന്നില്ല...

അപ്പഴാണ് അമ്മായിഅമ്മ കഥ ചുരുക്കി വിവരിച്ചത്. തോമാച്ചനെ പേടിച്ച്, രണ്ടു പേരും അവർ പുറത്ത് നടക്കാൻ പോകുന്ന സമയക്രമം മാറ്റിയിരുന്നു. പക്ഷേ ഇന്ന് പോയപ്പോ യഥാവിൽ തോമ്മാച്ചനെയും ഭാര്യയേം വീണ്ടും കണ്ട് മുട്ടി. കണ്ടപ്പോൾ, അവർക്ക് സംസാരിക്കാതിരിക്കാൻ പറ്റിയില്ല. തോമാച്ചനും ഞാനവരെ വിലക്കിയതിന്റെ പങ്കപ്പാടൊന്നും കാണിച്ചില്ല. അവർ ഒന്ന് രണ്ട് വട്ടം തടാകത്തിന് ചുറ്റും നടന്നു. തിരിച്ച് പോകുന്ന വരവിൽ എന്റെ വീടിനടുത്ത് എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിഞ്ഞെങ്കിലും, തോമാച്ചനും ഭാര്യയും അവരുടെ പിന്നാലെ വരികയായിരുന്നത്രേ ! അമ്മായിഅച്ഛനമ്മമാർക്ക് അവരെയൊട്ട് വിലക്കാനും പറ്റിയില്ല. ഞാനെത്താൻ വൈകുമെന്ന തോന്നലുള്ളത് കൊണ്ട് വേഗം പ്രാർത്ഥിച്ച് പോയിക്കൊള്ളുമെന്ന് കരുതിയത്രേ.. പക്ഷേ ഞാൻ അവിചാരിതമായി നേരത്തേയെത്തിയത് എല്ലാം കുളമാക്കി !

അപ്പഴേക്കും എന്റെ കിതപ്പൊക്കെ തീർന്നിരുന്നു. എനിക്ക് ചിരി പൊട്ടി.  പതുക്കെ എല്ലാവരും ആവോളം ചിരിച്ചു. പിന്നെയൊട്ടും അമാന്തിക്കാതെ, ചെറുതിനെ സ്‌ട്രോളറിൽ ഇരുത്തി, മൂത്തവളുടെ കയ്യും പിടിച്ച്, നമ്മളെല്ലാവരും അമ്മായിഅച്ഛനെ തേടി തടാകക്കരയിലേക്ക്  വച്ച് പിടിച്ചു.

ഉപസംഹാരം:
എനിക്ക് മനസ്സിലാവാത്തത്, ഞങ്ങളെ കണ്ടാൽ, ഞങ്ങൾ മതം മാറുവാനോ മറ്റോ അതീവ തല്പരരാണെന്നോ മറ്റോ തോന്നുമോ എന്നുള്ളതാണ്. ഇവരെന്തിന് ആളുകളെ മതം മാറ്റാൻ നടക്കുന്നു? നാളെ, എന്റെ ഇന്നത്തെ ചിന്തകളൊക്കെ തെറ്റാണെന്നും, നന്നായി ജീവിക്കാൻ ഒരു മതം ആവശ്യമാണെന്നും ആ മതത്തിലെ ദൈവം മാത്രമാണ് ശരിയായ ദൈവമെന്നും  മറ്റും എനിക്ക് തോന്നിയാൽ, അന്ന് ഞാൻ സ്വയം എടുക്കേണ്ട തീരുമാനമല്ലേ അത്? ഓരോരുത്തരും എല്ലാം അറിയട്ടെ. എല്ലാ മതങ്ങളെപ്പറ്റിയും അറിയട്ടെ. മതമേലദ്ധ്യക്ഷൻമാരെപ്പറ്റി അറിയട്ടെ. രാഷ്ട്രീയക്കാർ അവരുടെ അണികളെ ഉണ്ടാക്കുന്നത് പോലെ ഭക്തരെ ഉണ്ടാക്കി ജീവിക്കുന്നവരെപ്പറ്റി അറിയട്ടെ. ആചാരങ്ങളിലെ പൊള്ളത്തരങ്ങളെ കുറിച്ചറിയട്ടെ.

അവനവന്റെ വീട്ടിൽ പ്രാർത്ഥനയൊക്കെ കൊള്ളാം. പക്ഷേ അതിന് പിന്നിലെ ആകർഷണ ചേതോവികാരമാണ് മനസ്സിലാവാത്തത്.  ദൈവം ഉണ്ടെന്ന് കരുതുന്നത് ഉത്തരം കിട്ടാത്ത പല വിടവുകളും അടയ്ക്കാനുള്ള അതിവേഗപരിഹാരമാണ്. മിഥ്യയായ ദൈവത്തെ ഓരോരുത്തരും അവരവരുടേത് മാത്രമാണെന്ന്  പറഞ്ഞ് നടക്കുന്നതിലെ യുക്തി എന്താണ്? വിശ്വാസിയായ ഒരാൾ, അവന്റെ മകനെ മാർക്കില്ലെങ്കിലും വിദേശത്തയച്ച് പഠിപ്പിക്കുമ്പോൾ, നല്ലവണ്ണം പഠിക്കുന്ന ദരിദ്രനായ അവന്റെ അയൽവാസിക്കുട്ടിയെ കാണാതെ പോകുമ്പോൾ, ഏത് ദൈവമാണ് പ്രസാദിക്കുക? പുരോഹിതന്മാർക്കും ആൾദൈവങ്ങൾക്കും കോടികളുടെ സ്വത്തും ആർഭാട ജീവിതവും എന്തിനാണ്? പാവങ്ങൾക്ക് വസിക്കുവാൻ ഒരു കൂര പോലുമില്ലാത്തപ്പോൾ, കോടികൾ മുടക്കി ഇല്ലാത്ത ദൈവങ്ങൾക്ക് ആലയങ്ങൾ പണിയുന്നതെന്തിനാണ്?

ക്രിസ്തുമതം മിഷനറി പ്രവർത്തനത്തിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കിയപ്പോൾ ഇസ്ലാം മതം യുദ്ധങ്ങളിലൂടെ സാമ്രാജ്യങ്ങളുണ്ടാക്കി. പതിനാറാം നൂറ്റാണ്ടിലെ reformation movement ലൂടെ ക്രിസ്തുമതം കുറച്ചെങ്കിലും ശാസ്ത്രത്തോടടുത്തെങ്കിലും ഇന്നും പുരാതന ഗോത്രനിയമങ്ങൾ നടപ്പിലാക്കുന്ന ഇസ്ലാം മതം, ഒരു renovation ന് പാത്രമാകുന്നത്, പ്രവാചകനായ മുഹമ്മദ്‌ നബി അവസാന പ്രവാചകനാകുന്നതിലൂടെ ഇല്ലാതാവുകയാണ്. അദ്വൈതവും വസുദൈവ കുടുംബകവും മറ്റുമാണ് പ്രമാണങ്ങളെങ്കിലും, 'ഹിന്ദു'മതത്തിൽ (ഭാരതീയ ആചാരങ്ങളിൽ) ഇനിയും എത്രയോ പുരോഗമനപരമായ മാറ്റങ്ങൾ ആവശ്യമായിട്ടുണ്ട്. വീണ്ടുമൊരു നവോത്ഥാനത്തിന്, വിവേകാനന്ദനെ പോലെയുള്ള ആളുകൾ ഇനിയും ഭാരതത്തിൽ ജനിക്കേണ്ടിയിരിക്കുന്നു. രാജഭരണം പോയി ജനായത്തഭരണം വന്നത് പോലെ, ഇന്നത്തെ മതങ്ങളെ മുഴുവൻ പൊളിച്ചെഴുതി, ആഗോളതലത്തിൽ, മാനുഷിക തലത്തിൽ മാത്രമുള്ള ഒരു ജനായത്ത സംവിധാനം ഉണ്ടാകട്ടെ.

എല്ലാ മനുഷ്യരുടെയും ഘടന ഒന്ന് തന്നെയാണ്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ചോദ്യം ചോദിച്ചയാളിന്റെ 'ഘടന' മതത്തിന്റെ പേരിൽ മാറ്റുന്നത്.  മതം മാറ്റുന്നതിന് പകരം മനുഷ്യരെ നന്നാക്കാൻ മാത്രം ശ്രമിക്കുക. തെറ്റുകളെ ചൂണ്ടിക്കാണിക്കാനെങ്കിലും മനുഷ്യർക്ക് അനുവാദം നല്കുക. ഏത് മതമായാലും, പെറ്റുകൂട്ടിയും ആളുകളെ പ്രലോഭിപ്പിച്ചും മതം വളർത്താതിരിക്കുക. മതം മാറ്റാൻ ശ്രമിച്ച് സ്വയം അപമാനിതരാകാതിരിക്കാൻ ശ്രമിക്കുക. മതത്തെ ഉപയോഗിച്ച് ജീവിക്കാതിരിക്കുക. ജാതിമതവികാരങ്ങളില്ലാതെ മാനവികത മാത്രം തുളുമ്പുന്ന മാനവപാരമ്പര്യം ഉണ്ടാവുമെന്ന അത്യാഗ്രഹമൊന്നുമില്ലെങ്കിലും അങ്ങനെ ആഗ്രഹിച്ചെങ്കിലും എനിക്കീ ജന്മം മുന്നോട്ട് തള്ളണം !!

വയലാറിനെ ഓർക്കാം:
"മനുഷ്യൻ മതങ്ങളെ സൃഷിടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
ഈ മണ്ണ് പങ്ക് വച്ചൂ....."

***

2020 മാർച്ച് 19, വ്യാഴാഴ്‌ച

ജനപരീക്ഷണം

(Picture Courtesy: Google)

ചങ്കുവും മങ്കുവും തങ്കുവും പങ്കുവും ആറാം തരം മുതൽ പത്താം തരം വരെ ഒരേ ക്ലാസ്സിൽ ഒരുമിച്ചായിരുന്നു പഠിച്ചത്. നാല് പേരും എല്ലാവർക്കും പരിചിതർ. ആറാം ക്ലാസ്സിൽ, ക്ലാസ്സ് ലീഡർ മത്സരത്തിൽ ചങ്കുവും മങ്കുവും സ്ഥാനാർത്ഥികളായി. ചങ്കു ജയിച്ചു. പക്ഷേ ജഗ്ഗുവിന്റെ പേന മോഷണക്കേസിൽ ചങ്കു പിടിക്കപ്പെട്ടു. ഏഴാം ക്ലാസ്സിൽ ചങ്കുവും മങ്കുവും വീണ്ടും സ്ഥാനാർഥികളായി. പണ്ടത്തെ പേനാമോഷണം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായി. തങ്കുവിന് പേനാമോഷണം ഇഷ്ടപ്പെടാഞ്ഞത് കൊണ്ട്, തങ്കു മങ്കുവിന് വേണ്ടി വോട്ട് പിടിച്ചു.ആ മത്സരത്തിൽ ചങ്കു തോറ്റു. പക്ഷേ നന്നായി പഠിച്ച് റാങ്ക് വാങ്ങിക്കുന്ന പങ്കുവിന്റെ രണ്ട് രൂപാ മോഷണക്കേസിൽ മങ്കു പിടിക്കപ്പെട്ടു.

എട്ടാം തരത്തിൽ വീണ്ടും ചങ്കുവും മങ്കുവും ഏറ്റുമുട്ടി. അപ്പഴേക്കും പേനാമോഷണം എല്ലാവരും മറന്നിരുന്നു. രണ്ട് പേരുടെയും കട്ട സപ്പോർട്ടുകാർ തമ്മിലടിച്ചു. രണ്ട് രൂപാ മോഷണക്കേസ് കാരണം തങ്കു ഇത്തവണ ചങ്കുവിനെ സപ്പോർട്ട് ചെയ്തു. ചങ്കു ജയിച്ചു. ആ വർഷം പങ്കുവിന് അഖിലേന്ത്യാ സയൻസ് പ്രൊജക്ടിൽ ഒന്നാം സ്ഥാനം കിട്ടി. പക്ഷേ ചിന്തയുടെ പാവാട പൊക്കിയെന്ന കേസിൽ ചങ്കു പിടിക്കപ്പെട്ടു. നാണക്കേടായി. ഒമ്പതാം തരത്തിൽ വീണ്ടും ചങ്കുവും മങ്കുവും ഏറ്റുമുട്ടി. ചിന്താക്കേസ് കാരണം ഇത്തവണ തങ്കു മങ്കുവിന് വേണ്ടി വോട്ട് പിടിച്ചു, മങ്കു ജയിച്ചു. പങ്കു ആ വർഷം കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ മൂത്രപ്പുരയിലുള്ളപ്പോൾ പിങ്കിയെ എത്തിനോക്കിയെന്ന കേസിൽ മങ്കു പിടിക്കപ്പെട്ടു.

പത്താം തരത്തിൽ വീണ്ടും ഇതേ സ്ഥാനാർത്ഥികൾ! പിങ്കിക്കേസ് കാരണം ചിന്താക്കേസ് ആരുടേയും ചിന്തയിൽ അത്രയ്ക്കങ്ങട് ഉണ്ടായിരുന്നില്ല. പിങ്കിക്കേസാണ് മുഖ്യം. പരസ്പരം ആരോപണങ്ങൾ. ഞാൻ പാവാട മാത്രമേ പൊക്കിയിട്ടുള്ളൂ എന്നും അതിനേക്കാൾ വലുതാണ് എത്തിനോക്കലെന്നും ചങ്കു. പാവാട പൊക്കിയതാണ് കൂടുതൽ പ്രശ്നമെന്ന് മങ്കു. തങ്കു ഇത്തവണ തിരിച്ച് ചങ്കുവിനെ സപ്പോർട്ട് ചെയ്തു. പിങ്കിയും ചിന്തയും ജഗ്ഗുവും മറ്റ് കുട്ടികളും കൂടെ ചേർന്ന് പങ്കുവിനെക്കൂടി സ്ഥാനാർത്ഥിയാക്കി. തിരഞ്ഞെടുപ്പ് നടന്നു. പങ്കു ജയിച്ചു. ചങ്കുവും മങ്കുവും കൂടിച്ചേർന്ന് പങ്കുവിന്റെ കുപ്പായം വലിച്ച് കീറി. തങ്കു നോക്കി നിന്നു ! ചങ്കുവിന്റെയും മങ്കുവിന്റെയും കട്ട സപ്പോർട്ടർമാർ പരസ്പരം ചെളി കൊണ്ട് ഹോളി കളിച്ചു.

'ബോധോദയം' മാസികയിലെ 'ജനാധിപത്യം' എന്ന കഥ ഇത്രയുമായപ്പോഴേക്കും, ഞാൻ കയറിയിരുന്ന തീവണ്ടി ഡൽഹിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയിരുന്നു. അതുവരെയുള്ള സ്റ്റേഷനുകളിൽ മാസികയിലെ തങ്കുവിന്റെ രേഖാചിത്രത്തിന് സാമ്യമുള്ളവരെ കണ്ടിരുന്ന ഞാൻ, നിസാമുദ്ദീനിലെത്തിയപ്പോൾ പിങ്കിയുടെയും ചിന്തയുടെയും ജഗ്ഗുവിന്റെയും രേഖാചിത്രത്തിന് സാമ്യമുള്ളവരെ കണ്ടു. ട്രാക്കിനരികിൽ നിന്ന് ലഗ്ഗേജ് സംബന്ധമായി തല്ല് കൂടിയിരുന്ന രണ്ട് പോർട്ടർമാർ ചങ്കുവും മങ്കുവുമാണോ എന്ന് സംശയം തോന്നി. അപ്പഴേക്കും പങ്കുവിനെപ്പോലെ  തോന്നിക്കുന്ന ഒരാൾ പച്ചക്കൊടിയുമായി പുറത്ത് വന്ന് വീശാൻ തുടങ്ങി. അത് സ്റ്റേഷൻ മാസ്റ്ററായിരുന്നു. വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി.  ലക്ഷ്യസ്ഥാനമായ മഞ്ഞുമലയിൽ നിന്ന് വരുന്ന കുളിർകാറ്റേൽക്കാൻ ഇനിയും ബഹുദൂരം പോകാനുണ്ട്.

***

2020 മാർച്ച് 17, ചൊവ്വാഴ്ച

ടീച്ചറും കൊറോണയും

(Picture Courtesy: Google)

നല്ലവണ്ണം കർമ്മം ചെയ്യുന്ന ടീച്ചറെ
വല്ലാതെ പൊക്കീട്ടൊ'രമ്മ'യായ്‌ വീഴ്‌ത്തൊലാ! 

അമൃതാനന്ദമയിയും മെക്കയും പോപ്പും മറ്റ് ദൈവിക / വൈദിക ശുശ്രൂഷകരും അത്യാപത്ത് സമയത്ത്, നിത്യേന ജനങ്ങൾക്ക് ആശ്വാസം കർമ്മങ്ങൾ നിർത്തിയെങ്കിലും സുഖവാസത്തിന് പോയത് പോലെ ഇങ്ങനെ വെറുതെയിരുന്ന് കളയുമെന്ന് കരുതിയില്ല. പ്രാർത്ഥന കൊണ്ട് മാറാരോഗങ്ങൾ മാറ്റുന്ന ദൈവത്തിന്റെ പല മദ്ധ്യവർത്തികൾക്കും ആശുപത്രികളും ചാനലുകളും  ഉണ്ടെങ്കിലും (എന്തിനാണെന്ന് ചോദിക്കരുത്) Social Distancing എന്ന് കേട്ടയുടനെ നിത്യ ശുശ്രൂഷകൾ നിർത്തി relax ചെയ്യുന്നതിന് പകരം, സ്ഥിരം ചെയ്യുന്ന കണ്ണിൽ പൊടിയിടൽ പരിപാടി നടത്താനെങ്കിലും, തങ്ങളുടെ കോടിക്കണക്കിന് ഫണ്ടുകളോ അവരുടെ ആശുപത്രികളോ ഉപയോഗിച്ച് സർക്കാർ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുമെന്ന് ആരൊക്കെയോ സ്വപ്നം കണ്ടു. പക്ഷേ സ്വന്തം നിലനിൽപ്പാണ് എല്ലാത്തിലും വലുതെന്ന മഹദ്‌വാക്യം അന്വർത്ഥമാക്കിക്കൊണ്ട് മാളങ്ങളിലേക്ക് വലിയുകയാണ് സാന്ത്വനക്കാർ ചെയ്തത്.

അവിടെയാണ് ചെന്നിത്തല സാർജി മീഡിയാ മാനിക് എന്ന് വിളിച്ചാക്ഷേപിച്ച് കൊണ്ടിരിക്കുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ശൈലജ ടീച്ചർ വ്യത്യസ്തയാവുന്നത്. എല്ലാ രാഷ്ട്രീയക്കാരും കിട്ടിയ സാധ്യതകളെ നന്നായി ഉപയോഗിക്കുന്നവരാണ്. സ്വയം മറന്ന് ആക്ഷേപിക്കുമ്പോൾ, പരിസരം മറക്കുന്നത് കൊണ്ടാണ് ചെന്നിത്തല സാറ് പഴി കേട്ടത്. പിന്നെ ടീച്ചറെ പൊക്കിപ്പിടിച്ച് നടക്കുന്ന അതേ ആളുകൾ നാളെ വേറെ ആരെങ്കിലും നല്ലത് ചെയ്യുമ്പോൾ രാഷ്ട്രീയം മറന്ന് കൊണ്ട് കട്ട സപ്പോർട്ട് കൊടുക്കുമോ എന്ന്, വെറുതേ മൂത്രമൊഴിക്കിന്ന സമയത്തെങ്കിലും ഒന്നാലോചിച്ചാൽ നന്നായിരിക്കും.

എന്തായാലും, നല്ലത് കാണുമ്പോൾ നല്ലതെന്ന് പറയാൻ, ഈ പറഞ്ഞ പല കളികൾക്കിടയിലും, രാഷ്ട്രീയവും മതബോധങ്ങളും മറന്ന്, കാണിക്കുന്ന ആർജ്ജവമാണ് നമുക്ക് വേണ്ടത്. ശൈലജ ടീച്ചർ തീർച്ചയായും അവരുടെ കസേരയിലിരുന്ന് കൊണ്ട് അമൃതാനന്ദമയിയെക്കാളും പോപ്പിനേക്കാളും മറ്റ് സാന്ത്വനക്കാരെക്കാളും, ആപത്ത് കാലത്ത് ആളുകൾക്ക് സാന്ത്വനം നൽകുന്നുണ്ട്. അവരെ ഏല്പിച്ച കർമ്മം നന്നായി അവർ ചെയ്യുന്നുണ്ട്. അവരെ പൊക്കിപ്പൊക്കി നാളെ വേറൊരു 'അമ്മ'യായി മാറ്റാതിരുന്നാൽ മാത്രം മതി. കൊറോണക്കെതിരെയുള്ള കാമ്പെയിൻ, ടീച്ചറെ പൊക്കിപ്രതിഷ്ഠിക്കാനുള്ള കാമ്പെയിനാക്കരുത്. പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കാണുമ്പോൾ അങ്ങനെയും തോന്നുന്നുണ്ട്. ടീച്ചറുടെ കർമ്മം സഫലമായാലേ ഇനി പോട്ടയിലും അമൃതപുരിയിലും വിളക്ക് തെളിയുകയുള്ളൂ... അതുവരേക്കും ദൈവവും ഇടനിലക്കാരും തീർത്തും വിശ്രമിക്കട്ടെ. അവർക്കും വിശ്രമം വേണ്ടേ? അല്ലെങ്കിൽ പൊങ്കാലക്കും ശബരിമലക്കും കുരിശ് മലക്കും വേണ്ടി പ്രവർത്തിക്കാൻ ആശ്വാസകാലത്ത് ഊർജ്ജമുണ്ടാകുമോ? നിലനിൽപ്പിനും സാന്ത്വനത്തിനും ശരിക്കുമെന്താണ് വേണ്ടതെന്ന് കുറച്ചധികം പേർക്ക് കൂടി മനസ്സിലാക്കിക്കൊടുക്കാൻ ടീച്ചർക്കും കൊറോണക്കും സാധിച്ചു. ദൈവജ്ഞർക്ക് സാധിക്കാഞ്ഞതും അതായിരുന്നു !

***

2020 മാർച്ച് 15, ഞായറാഴ്‌ച

കൊറോണക്കാലജീവിതം

(Picture Source: Google)

സിംഹം മടയിൽ നിന്ന് ഇരതേടിയിറങ്ങുന്നത് പോലെ, ഭക്ഷണ സാമഗ്രികൾ വാങ്ങാൻ പതുക്കെ ഇന്ന് പുറത്തിറങ്ങി. Social Distancing  ന്റെ കാലമാണല്ലോ. പെരുമഴക്കാലം എന്നൊക്കെ പറയുംപോലെ ഒരു കൊറോണാക്കാലം ! ആരും കാര്യമായി പുറത്തിറങ്ങുന്നില്ല, നിരത്തുകളിൽ വണ്ടികൾ തീരെ കുറവ്, മാളുകൾ അടച്ചിരിട്ടിരിക്കുന്നു, റെസ്റ്റാറന്റുകൾ മിക്കതും നിശ്ചലം. കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. അതുകൊണ്ട് കുടുംബത്തെ കൂട്ടാൻ ഒരു തരത്തിലും പറ്റില്ല. സിംഹക്കുട്ടികൾ വീട്ടിലിരുന്ന് മാത്രമാണ് കളി. അതുകൊണ്ട് തന്നെ വീട്ടിൽ മുരൾച്ച പതിവിലധികം കൂടുതലാണ്. ഒരാഴ്‌ച മുന്നേ രണ്ടാഴ്ചത്തേക്ക് വേണ്ടി ഇരതേടിക്കൊണ്ടുവന്ന സാധങ്ങൾ മിക്കതും, സിംഹക്കുട്ടികൾ വീട്ടിൽ നിന്ന് തന്നെ മോങ്ങിക്കളിക്കുന്നതിനാൽ, ഒരാഴ്ച കൊണ്ട് തന്നെ തീർന്നുപോയി. അതുകൊണ്ട്  സിംഹിണിക്കും കുട്ടികൾക്കും വേണ്ടി വീണ്ടും ഭക്ഷണം തേടി ഇറങ്ങിയതാണ്. പ്രതികൂല സാഹചര്യത്തിൽ, എല്ലാവരും ഒരുമിച്ച് ഇരതേടാൻ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചതിനാലാണ്, കുടുംബനാഥൻ എന്ന നിലയിൽ എനിക്ക് ഈ നറുക്ക് വീണത്. എന്നെ കൊറോണ ചുംബിക്കുന്നതിൽ സ്വന്തം സിംഹിണിക്ക് പോലും പരിഭവമുണ്ടെന്ന് തോന്നിയില്ല, ആദ്യമായിട്ടാണ് അവളിങ്ങനെ. വിശപ്പിന്റെ വിളിയുടെ ശക്തി കൂടി നിൽക്കുന്ന സമയത്ത് സദാചാരങ്ങൾക്ക് വലിയ വിലയില്ലെന്നല്ലേ കഴിഞ്ഞ കാലങ്ങൾ പറഞ്ഞ് തന്നത്. ആയതിനാൽ,  എന്തെങ്കിലും ഭക്ഷണ സാധനം പരതിപ്പിടിച്ച്, തിരിച്ച് വീട്ടിൽ കയറുമ്പോൾ ചില ചിട്ടകൾ നിർദ്ദേശിച്ചിട്ടുണ്ട്, അത് പാലിച്ചാൽ മാത്രം മതി.

ഒരു വലിയ പഞ്ഞക്കാലമാണ് വരുന്നതെന്ന രീതിയിൽ ആളുകൾ, മിക്ക ഭക്ഷണ സാധനങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നതിനാൽ, ഗ്രോസറി സ്റ്റോറുകളിൽ മിക്ക ഷെൽഫുകളും പൂർണ്ണമായും കാലി. ബാക്കിയുള്ള പച്ചക്കറികൾക്കും പരിപ്പുകൾക്കും ഇരട്ടിയോ അതിൽ കൂടുതലോ വില. സ്റ്റോറുകളിൽ വന്ന ആളുകൾ, ഗ്ലൗസും, ചിലയാളുകൾ മാസ്കുകളും ഇട്ടിട്ടുണ്ട്. അവരോട് ഇടിച്ച് നിൽക്കാൻ, ഞാനും കൈകളിൽ ഗ്ലൗസ് ഇട്ടിരുന്നു. വന്നവർ വന്നവർ പരക്കം പായുകയാണ്. പേപ്പർ ഉൽപ്പന്നങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ, പാൽ, മുട്ട, ബ്രെഡ്, ഇത്യാദി നിത്യോപയോഗ സാധനങ്ങൾ ഞാൻ കയറിയ മൂന്ന് കടകളിലും കണ്ടില്ല. ഞങ്ങൾ മാത്രം ജീവിച്ചാൽ മതിയെന്ന ധാരണയിൽ, പല സാധനങ്ങളും മറ്റ് സിംഹങ്ങൾ അപ്പഴേക്കും കടത്തിക്കഴിഞ്ഞിരുന്നു. എങ്ങനെയൊക്കെയോ ഒരാഴ്ചത്തേക്ക് കുശാലായി കഴിയാൻ, കുറച്ച് പച്ചക്കറികളും പഴങ്ങളും (ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നല്ലേ ചൊല്ല്!)  Tinned Items  ഉം മീനും മറ്റും വാങ്ങി ഞാൻ വീട്ടിലെത്തി. പ്രത്യേക ട്രീറ്റ്മെന്റിന് ശേഷം എന്നെയും സാധനങ്ങളെയും ഉള്ളിലേക്ക് കടത്തിവിട്ടു. കൊറോണയും ഞാനും ഒരുമിച്ച് ശയിച്ചെന്ന സംശയത്തിൽ, ഞാനിട്ടിരുന്ന വസ്ത്രങ്ങൾ നേരെ അലക്ക് യന്ത്രത്തിലേക്ക് എടുത്തെറിഞ്ഞ് കുളിച്ച് മാത്രം അടുത്ത് പെരുമാറിയാൽ മതിയെന്ന പുതിയ നിയമത്തിനും ഞാനിന്നിരയായി.

എന്റെ തൊട്ട് മുൻ തലമുറ പോലും അഭിമുഖീകരിക്കാത്ത ഒരുതരം പ്രത്യേക സാഹചര്യത്തിലൂടെയാണ് നമ്മളുടെ ഇന്നത്തെ പോക്ക്. അതുകൊണ്ട്, കുളിച്ച് വന്നതിന് ശേഷം, ഈ പ്രത്യേക സാഹചര്യം വിലയിരുത്താൻ ഞങ്ങൾ തീന്മേശക്ക് ചുറ്റും ഒരു മീറ്റിങ് കൂടി. പ്ലേഗ് മഹാമാരിയും വസൂരി മഹാമാരിയും മറ്റും ലോകത്തിനുണ്ടാക്കിയ മാറ്റങ്ങളും അറിവുകളും ചർച്ചക്കെടുത്ത് മീറ്റിങ് ആരംഭിച്ചു. ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ അറിവുണ്ടോയെന്ന് പരിശോധിക്കണമല്ലോ. അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് വാങ്ങിയ സാധനങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് സിംഹക്കുട്ടികൾ കളിച്ച് ചിരിച്ച് തീർത്തുകളഞ്ഞാൽ വീണ്ടും ഞാൻ ജടയും തടവി പുറത്തിറങ്ങേണ്ടി വരില്ലേ? അന്നും സിംഹിണിയും കുഞ്ഞുങ്ങളും എനിക്ക് കൂട്ട് വരില്ലല്ലോ. മാത്രവുമല്ല, ഇരതേടി പുറത്തിറങ്ങിയാലും ഇര കിട്ടുമെന്ന ഉറപ്പുമില്ലല്ലോ. ഇരതേടലിനിടയിൽ മറ്റ് സിംഹങ്ങൾ ആക്രമിച്ചെന്നും വരാം. അതുകൊണ്ട്, ഇത്തരം സാഹചര്യങ്ങളിൽ സിംഹക്കുട്ടികൾ എങ്ങനെ  പെരുമാറണമെന്ന് പഠിപ്പിക്കാൻ പറ്റിയ സമയമല്ലേ. ലാവിഷ് ലോകത്ത് മാത്രം ജീവിച്ച് ശീലിച്ച മാർജ്ജാരശിശുക്കൾ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങൾ മനസ്സിലാക്കണമല്ലോ.

ചുരുങ്ങി ജീവിക്കേണ്ട സാഹചര്യത്തിൽ എങ്ങനെ ചുരുങ്ങി ജീവിക്കാമെന്ന് എന്റെ ബാല്യകാലത്തിന്റെ സാഹചര്യങ്ങൾ വിശദീകരിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഒരു ശ്രമം നടത്തി. ദൈവങ്ങളും ദൈവങ്ങളുടെ ഇടനിലക്കാരും, ഈ കലികാലത്ത് പ്രവർത്തനം നിർത്തിയെന്നത് വിശദീകരിക്കാൻ കുറച്ച് സമയമെടുത്തു. കുട്ടികളുടെ ചോദ്യങ്ങൾ പലതും മീറ്റിങ്ങിന്റെ അജണ്ടക്ക് പുറത്തായിരുന്നതിനാൽ എനിക്ക് കൂടുതൽ ഗർജ്ജിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. എന്നാലും , സിംഹിണി തഞ്ചത്തിന്‌ തഞ്ചത്തിന് ഇടപെട്ട് രംഗം ശാന്തമാക്കിക്കൊണ്ടിരുന്നു. ചുരുങ്ങിയ റിസോഴ്സുകൾ കൊണ്ട് കൂടുതൽക്കാലം എങ്ങനെ ഉപയോഗിക്കാമെന്ന ചർച്ചയിൽ ടോയ്‌ലറ്റ് പേപ്പറെടുത്തും എടുക്കാതെയും എങ്ങനെ കാര്യങ്ങൾ ചെയ്യാമെന്നതിന്റെ പ്രാക്ടിക്കൽ നടത്തിക്കാണിക്കേണ്ടി വന്നു. പണത്തിന്റെ യഥാർത്ഥ വില മനസ്സിലാക്കാൻ ചില മുത്തശ്ശിക്കഥകൾ പറയേണ്ടി വന്നു. ഒരു മാസം കൂടി സാഹചര്യം ഇത് പോലെ നിലനിന്നാൽ ജോലിയടക്കം ഇല്ലാതാകുന്ന അവസ്ഥയെക്കുറിച്ചും വീട് പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടാകാമെന്നതിനെക്കുറിച്ചും പണമുണ്ടായിട്ടും കടകളിൽ ഭക്ഷണസാധനം കിട്ടാത്ത അവസ്ഥയുണ്ടായാൽ പട്ടിണി കിടക്കേണ്ടി വരുമെന്നതിനെക്കുറിച്ചും പറഞ്ഞപ്പോൾ, സിംഹക്കുട്ടികൾ വെറും കഴുതക്കുട്ടികളാണെന്ന ഭാവത്തിൽ വീര്യം തീരെ നഷ്ടപ്പെട്ട് കരയാൻ തുടങ്ങി. അപ്പോഴാണ് ശരിക്കും എനിക്ക് ഒന്നാശ്വസിക്കാൻ കഴിഞ്ഞത്, മീറ്റിങ് successful  ആയല്ലോ. ചുരുങ്ങിയത് കാര്യത്തിന്റെ ഗൗരവം സിംഹക്കുട്ടികൾ, മീശ വിറച്ചെങ്കിലും മനസ്സിലാക്കിയല്ലോ, അത് മതി, അത് മാത്രം മതി. സിംഹമായാലും കഴുതയായാലും എല്ലാ സാഹചര്യങ്ങളിലും ജീവിക്കാൻ പഠിക്കണം; അങ്ങനെ പഠിച്ചെങ്കിലേ മുന്നോട്ട് പോവാൻ പറ്റുള്ളൂ... അല്ലെങ്കിൽ ഇങ്ങനെയൊരു സാഹചര്യം കുഞ്ഞുങ്ങൾക്ക് ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവന്നാൽ,  ചിലപ്പോൾ കയറുകൾ അന്വേഷിച്ച് നടന്നെന്ന് വരും !

വാലറ്റം: നാട്ടിലായിരുന്നെങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ, ചക്കയായും മാങ്ങയായും ചേനയായും, ചുരുങ്ങിയത് കാട്ട് കിഴങ്ങായെങ്കിലും ഭക്ഷണത്തിന് പഞ്ഞമില്ലാതെ ജീവിക്കാൻ പറ്റിയേനെ. മോർട്ഗേജ് അടക്കേണ്ട ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങാൻ പറ്റിയേനേ.... എന്നിട്ടും സിംഹത്തിനുണ്ടോ മാനിറച്ചിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് എന്തെങ്കിലും കുറവ്....

***

2020 മാർച്ച് 13, വെള്ളിയാഴ്‌ച

ബിരിയാണി ദഹനം (കൃസ്തീയകാന്തവികർഷണങ്ങൾ - 3)

(Picture Courtesy: Google)

നാല് ഭാഗങ്ങളുള്ള ഒരു പരമ്പരയാണ് കൃസ്തീയകാന്തവികർഷണങ്ങൾ. അതിലെ മൂന്നാം ഭാഗമാണ് ഇവിടെ എഴുതുന്നത്.

ആമുഖം & ആദ്യഭാഗം: ഠാക്കൂറിന്റെ ചെരുപ്പേറ് (കൃസ്തീയകാന്തവികർഷണങ്ങൾ - 1)
രണ്ടാം ഭാഗം: വിർജിനിറ്റിയിൽ വീണ ഡാൻ (കൃസ്തീയകാന്തവികർഷണങ്ങൾ - 2)

പാവം പിടിച്ചുള്ള മനിതന് പിന്നാലെ
വചനപ്രഘോഷണം കൊട്ടിഘോഷിക്കയാൽ
ദാനസമ്മാനങ്ങൾ ശാന്തിശുശ്രൂഷകൾ
സ്വർഗ്ഗപ്രവേശനം വാഗ്ദാനമാകവേ
മതം പറഞ്ഞ് മയക്കി നീ മനിതരിൽ
മതിലുകൾ തീർക്കുന്നതെന്തിനീ ഭൂമിയിൽ?

കഥയിലേക്ക്...
ഈ കഥയും നടക്കുന്നത് ഫ്ലോറിഡയിൽ വച്ചാണ്. 2006 ൽ. ഇതിനകം എന്റെ ഭാര്യയും മകളും നാട്ടിൽ നിന്ന് ടാലാഹാസിയിലെത്തിയിരുന്നു. ഓൾഡ് സെയിന്റ് അഗസ്റ്റിൻ റോഡിലുള്ള സെയിന്റ് അഗസ്റ്റിൻ ഹിൽസ് അപ്പാർട്ട്മെൻറ്സിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഞങ്ങളുടെ താമസം. ഞങ്ങളുടെ ആപ്പീസിലുള്ളവരും അല്ലാത്തവരുമായ കുറച്ച് ഇന്ത്യൻ കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. അവിടെയുള്ള ഒരുവിധം എല്ലാ ഇന്ത്യാക്കാരുമായി ഞങ്ങൾ നല്ല ബന്ധത്തിലാണ്. ഒരു ദിവസം, ജോർജ്ജ് എന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മകന്റെ പിറന്നാളിന് ഞങ്ങൾ കുടുംബ സമേതം പോയി. രണ്ട് മൂന്ന് പുതിയ കുടുംബങ്ങളെ അവിടെ വച്ച് പരിചയപ്പെട്ടു. അതിലൊരു കുടുംബമായിരുന്നു എല്ലാവരും സ്നേഹത്തോടെ സണ്ണിച്ചൻ എന്ന് വിളിക്കുന്ന സണ്ണിയും ലൂസിച്ചേച്ചിയും. അവർക്ക് മക്കളില്ല. സണ്ണിച്ചനായിരുന്നു അവിടെയുള്ള ചടങ്ങുകൾക്കും  പ്രാർത്ഥനയ്ക്കുമൊക്കെ നേതൃത്വം കൊടുത്തത്. ഞങ്ങൾ പരസ്പരം ഫോൺ നമ്പറുകളൊക്ക കൈമാറി. പിറന്നാൾ ചടങ്ങുകൾക്ക് സാധാരണ കാണുന്നത് പോലെയുള്ള മറ്റ് പരിപാടികൾക്ക് ശേഷം, പരസ്പരം ഹസ്തദാനങ്ങളൊക്കെ നിർവ്വഹിച്ച് ഞങ്ങൾ പിരിഞ്ഞു.

അങ്ങനെയിരിക്കേ ഒരു ഞായറാഴ്ച സുപ്രഭാതം. ഒരൊൻപത് മണിയായിക്കാണും, ഞങ്ങളുടെ വാതിലിന്, ആരോ കൊട്ടുന്ന ഒച്ച കേട്ടു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ എന്ന വ്യത്യാസങ്ങളൊന്നും നമുക്ക് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ ആറ് മണിക്കടുപ്പിച്ച് ഞങ്ങൾ എഴുന്നേൽക്കും. പക്ഷേ ഞങ്ങളുടെ എല്ലാ അടുത്ത സുഹൃത്തുക്കളും അവധി ദിവസങ്ങളിൽ ഒൻപത് മണി കഴിയാതെ എഴുന്നേക്കാറില്ല. അപ്പോ ആരായിരിക്കും വാതിലിൽ കൊട്ടുന്നതെന്ന് ഞങ്ങൾക്ക് സംശയമായി. അത്യാവശ്യം വല്ലതുമുണ്ടെങ്കിൽ സുഹൃത്തുക്കൾ ഫോണിൽ വിളിക്കേണ്ടതാണ്. വാതിലിൽ വീണ്ടും കൊട്ട് കേട്ടു. ഞാൻ 'പീപ് ഹോളി'ലൂടെ എത്തിനോക്കി. ആരെയും ശരിക്ക് കാണുന്നില്ല. ഒരാണുങ്ങളുടേതെന്ന് തോന്നുന്ന ഒരാളുടെ ചന്തി ഭാഗം (പാന്റ്സ് ഇട്ടിട്ടുണ്ട്) മാത്രം കുറച്ച് കാണാം. തറ നിരപ്പിൽ നിന്ന് നേരെ മുകളിലുള്ള നിലയിലാണ് ഞങ്ങളുടെ വീട്. അതിന്റെ കോണിപ്പടിയിലെ ബാൽക്കണിയിൽ കുറച്ച് മാറി നിന്നാൽ വന്നയാളെ പീപ് ഹോളിലൂടെ കാണില്ല. വന്നയാൾ വാതിലിൽ കൊട്ടിയിട്ട് മാറി നിൽക്കുകയാണ്. അത് എന്റെ സംശയം കൂട്ടി. കൃത്യം ഒരാഴ്ചമുൻപാണ് തൊട്ടപ്പുറത്തെ യൂണിറ്റിൽ ഭവനഭേദനം നടന്നത്. അതുകൊണ്ട് ആകപ്പാടെയൊരു കൺഫ്യൂഷൻ. എന്റെ പെമ്പ്രന്നോത്തിയാണെങ്കിൽ ആകെ പകച്ചിരിക്കയാണ്... "ആളെ കാണാൻ പറ്റുന്നില്ലെങ്കില് നിങ്ങള് വാതില് തുറക്കാൻ നിക്കണ്ട കേട്ടാ..." അവളെനിക്ക് പതുങ്ങിയ ശബ്ദത്തിൽ വാണിങ് തന്നു. അവൾ മോളെയുമെടുത്ത് ജനവാതിലിലൂടെ ചാടാനെന്നോണം തയ്യാറെടുത്ത് നിന്നു. ഞാൻ പെട്ടന്ന് അടുക്കളയിൽ പോയി ചപ്പാത്തിക്കോൽ കൈയ്യിലെടുത്തു. എന്നിട്ട് വാതിൽ തുറക്കാനായി വീണ്ടും വന്നു.

"നിങ്ങക്കെന്താ പ്രാന്താ.. അവര്ടെ അട്ത്ത് തോക്ക്ണ്ടാവും... തോക്കിന്റെ മുമ്പിലേക്കാ.. ചപ്പാത്തിക്കോല്.." അവള് പിന്നെയും പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞ് എന്നെ ഒന്ന് കളിയാക്കി.
"എന്നാ പിന്നെ കത്തിയെടുക്കാം അല്ലേ..." ഞാനും പതുക്കെ പറഞ്ഞു....
"മനുഷ്യാ.. നിങ്ങളൊന്ന് മിണ്ടാതിരി.. വാതില് തുറക്കാണ്ടിരുന്നാ വന്നയാള് പോവും..."
"ഏയ് കള്ളന്മാരും കൊള്ളക്കാരൊന്നും ആവൂല്ല.... ന്നാലും...." എനിക്ക് ഒരു ഉറപ്പില്ല...
"ഒരെന്നാലുമില്ല... നിങ്ങള് തുറക്കേണ്ട...." ഭാര്യ ഉറപ്പിച്ചു.

ഞാൻ ഒന്ന് കൂടി പീപ് ഹോളിലൂടെ പുറത്തേക്ക് നോക്കി.... അപ്പോഴതാ വന്നയാൾ മൂന്നാമത് കൂടി വാതിലിൽ കൊട്ടാനായി ഓങ്ങുന്നു. ആളെ കൃത്യമായി കണ്ടു. അത് സണ്ണിച്ചനായിരുന്നു. കൂടെ ലൂസിച്ചേച്ചിയും ഉണ്ട്. ഞങ്ങൾക്ക് അത്ഭുതമായി. സണ്ണിച്ചനെന്താ ഇത്ര രാവിലെ ഞങ്ങളുടെ അടുത്തേക്ക്... ഞാൻ വാതിൽ തുറന്നു. സണ്ണിച്ചനും ലൂസിച്ചേച്ചിയും അകത്തേക്ക് കടന്നു.

"ഒന്ന് കൂടി കൊട്ടിയിട്ട് വാതിൽ തുറന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ തിരിച്ച് പോയേനെ" സണ്ണിച്ചൻ പറഞ്ഞു.
"ഞങ്ങൾ പീപ് ഹോളിലൂടെ നോക്കിയപ്പോ ആളെ കണ്ടില്ല... അതാ തുറക്കാൻ വൈകിയേ...." ഞാൻ സത്യം പറഞ്ഞു.
"ഏയ് അത്  കൊഴപ്പോല്ല... അങ്ങനെയേ ചെയ്യാവൂ... " സണ്ണിച്ചൻ എന്നെ സമാധാനിപ്പിച്ചു.
"ഫോൺ വിളിക്കാൻ പാടില്ലായിരുന്നോ...."
"ഞാൻ ഫോണെടുക്കാൻ മറന്നു.." സണ്ണിച്ചൻ പരിഭവിച്ചു.

രണ്ടു പേരും സോഫയിൽ ഇരുന്നു. ലൂസിച്ചേച്ചി ഒരു സാമാന്യം വലിയ ഒരു ഗിഫ്റ്റ് സഞ്ചി കൊണ്ടുവന്നിട്ടുണ്ട്. ഇരുന്നയുടനെ എന്റെ മോളെ അടുത്തേക്ക് വിളിച്ചു... അവൾ അതിനും മുന്നേ ഓടിച്ചെന്ന് ആ സഞ്ചിയിൽ കൈ വച്ചിരുന്നു. "ഇത് മോൾക്കുള്ളതാ.." എന്നും പറഞ്ഞ് ആ സഞ്ചി മോൾടെ കയ്യിൽ കൊടുത്തു. മോൾ മോളെക്കാളും വലിയ സഞ്ചിയ്യും വലിച്ച് അമ്മയുടെ അടുത്തേക്കോടി...

"എന്താ സണ്ണിച്ചാ, രാവിലെത്തന്നെ? എന്തെങ്കിലും വിശേഷം?"
"ഏയ്‌, വെറുതെ ഒന്നിറങ്ങിയതാണ്."
"ജോർജ്ജിന്റെ വീട്ടിൽ പോയോ?"
"ഇല്ല, പള്ളീൽ പോകുന്ന വഴി നേരെ ഇവിടെ കേറിയതാ"
"പ്രാതൽ കഴിഞ്ഞില്ലെങ്കിൽ പുട്ടും പഴോം കഴിക്കാം. കുടിക്കാനെന്താ വേണ്ടത്?"
"അയ്യോ.. പ്രാതലൊക്കെ കഴിഞ്ഞു."
"എന്നാ ഓറഞ്ച് ജ്യൂസെടുക്കട്ടെ?"
"ഓ.. ഓറഞ്ച് ജ്യൂസ്... ശരി... കുടിക്കാം..."

ഓറഞ്ച് ജ്യൂസ് രണ്ട് ഗ്ളാസ്സുകളിൽ അവരുടെ മുന്നിലെത്തി... ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിനിടയിൽ മകളുടെ കാര്യങ്ങളും ജോലിയുടെ കാര്യങ്ങളൊക്കെയായി ചില്ലറ കാര്യങ്ങൾ സംസാരിച്ചു.... സിപ് സിപ്പായി  ജ്യൂസ് കുടിച്ച് കഴിഞ്ഞപ്പഴേക്കും സണ്ണിച്ചൻ എഴുന്നേറ്റു. ഉടനെ ലൂസിച്ചേച്ചിയും. ഞങ്ങളും എഴുന്നേറ്റു.

"ഇത്ര പെട്ടന്ന് പോവ്വാണോ?.." ഞാൻ ഇത്തിരി ആതിഥ്യമര്യാദക്കാരനായി.
"എന്നാൽ നമുക്ക് പ്രാർത്ഥിക്കാം?" സണ്ണിച്ചൻ ആദ്യം ലൂസിച്ചേച്ചിയേയും പിന്നെ എന്നെയും നോക്കിപ്പറഞ്ഞു.

ശെടാ... ഇതെന്ത് പണ്ടാരമാണ്... ഞങ്ങൾ കരുതി രണ്ടു പേരും തിരിച്ച് പോകാനൊരുങ്ങുകയാണെന്ന്.. ഞാനും ഭാര്യയും പരസ്പരം നോക്കി. എന്ത് പ്രാർത്ഥിക്കാൻ ? രാവിലെ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതാണല്ലോ. 'ലോകാഃ സമസ്താഃ...' ചൊല്ലിയതാണല്ലോ. ഇനിയും എന്ത് പ്രാർത്ഥന? അപ്പഴേക്കും സണ്ണിച്ചൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

"സ്വർഗ്ഗസ്ഥനായ പിതാവേ......നിന്റെ സ്വർഗ്ഗരാജ്യം വന്നീടണേ... ഈ വേണുവിന്റെയും ജിഷയുടെയും... എന്താ മോൾടെ പേര്.. ആ.. പാറു.. പാറുവിന്റെയും ഭവനത്തിൽ......"

സത്യത്തിൽ, നേരത്തെ വാതിൽ തുറക്കുന്നതിന് മുന്നേയെടുത്ത ചപ്പാത്തിക്കോലെടുത്ത് സണ്ണിച്ചന്റെ തലക്കിട്ട് രണ്ട് പെടച്ചാലോ എന്ന് തോന്നി.... പിന്നെ ജോർജ്ജിനെ നാളെയും കാണേണ്ടതല്ലേ എന്നാലോചിച്ചു... പണ്ടാരം...  ആ... പ്രാർത്ഥനയല്ലേ... നമ്മളും അവര് നിന്നപോലെ നിന്നു കേട്ടു. എന്റെ ഭാര്യ വടക്കൻ മലബാറിലെ ഒരു കുടിയേറ്റ മേഖലയിൽ നിന്നായത് കൊണ്ട് അവൾക്ക് ചില പള്ളി രീതികളൊക്കെ വശമായിരുന്നു... അവരുടെ കൂടെ അവളും അറിയാതെ ചില വരികൾ ചൊല്ലിപ്പോയി..  പണ്ടത്തെ ശീലം കൊണ്ടാവണം... മൂന്ന് നാല് മിനുട്ടോളം പ്രാർത്ഥന നീണ്ടു നിന്നു. രണ്ടു പേരും വീണ്ടും ഇരുന്നു. പ്രാർത്ഥനക്ക് ശേഷം സത്യത്തിൽ അവരെങ്ങനെയെങ്കിലും വീട്ടീന്ന് ഇറങ്ങിയാ മതിയെന്നായിരുന്നു എനിക്ക്... പക്ഷേ അവരിരുന്ന് കളഞ്ഞല്ലോ... ചവിട്ടി പുറത്താക്കാനും പറ്റില്ല... നമ്മളും ഇരുന്നു. സണ്ണിച്ചൻ തുടർന്നു:

"ഞങ്ങൾ എല്ലാ ഞായറാഴ്ചയും വരാം, പ്രാർത്ഥിക്കാം. നിങ്ങൾ രണ്ടു പേരും പള്ളീലും വരണം. ഞങ്ങൾ പുതിയൊരു പള്ളി ഉണ്ടാക്കുന്നുണ്ട്. ഇപ്പൊ... ഞായറാഴ്ചപ്പള്ളി വാടകയ്ക്കാണ്..."

കടുപ്പിച്ചെന്തോ പറയാൻ വേണ്ടി എന്തോ വായിൽ വന്നു. പക്ഷേ ജോർജ്ജിനെ ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു.

"അതൊന്നും വേണ്ട സണ്ണിച്ചാ... ശരിയാവൂല... വെറുതെയെന്തിനാ..." അല്ലെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ, തുടക്കത്തിൽ ഞാൻ വളരെ പതുക്കെയാണ്...
"അങ്ങനെയല്ല വേണൂ.. വേണൂനും ജിഷക്കും ക്രിസ്തു മാർഗ്ഗം സ്വീകരിച്ചൂടെ..." അധികം ഉരുണ്ട് കളിക്കാതെ, സണ്ണിച്ചൻ നയം വ്യക്തമാക്കി...
"ഞങ്ങൾ മതം മാറിയത് കൊണ്ട് നിങ്ങൾക്കെന്താണ് ഗുണം സണ്ണിച്ചാ..." എനിക്ക് ചിരി വന്നു...

ഈ മതപരിവർത്തനസംസാരം തുടങ്ങിയപ്പോ, ഭാര്യ പതുക്കെ മോളെയുമെടുത്ത്, അവളെ ഉറക്കാനെന്ന ഭാവേന രംഗം കാലിയാക്കി. കാളയെ ഒറ്റക്ക് വയലിൽ വിടുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നിക്കാണണം. അതുകൊണ്ട് ലൂസിച്ചേച്ചിക്ക് സംസാരിക്കാൻ ആളെ നഷ്ടമായി.

"നിങ്ങളുടെ ഇപ്പോഴത്തെ ജീവിതരീതി കൊണ്ട് നിങ്ങൾക്ക് സ്വർഗ്ഗം പ്രാപിക്കാൻ കഴിയില്ല വേണൂ..."
"എനിക്ക് സ്വർഗ്ഗം വേണ്ട സണ്ണിച്ചാ..."
"അങ്ങനെ പറയാൻ പറ്റുവോ...വേണൂ.., മനുഷ്യൻ ദൈവത്തിന്റെ ഉത്കൃഷ്ടസൃഷ്ടിയാണ്. അവന് സന്തോഷിക്കാൻ വേണ്ടിയാണ് ദൈവം ബാക്കിയെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നത്. സ്വർഗ്ഗം മനുഷ്യന് മാത്രമുള്ളതാണ്...പക്ഷേ ക്രിസ്തുവിൽ വിശ്വസിച്ചില്ലെങ്കിൽ ആ സ്വർഗ്ഗം മനുഷ്യന് കിട്ടില്ല"
"എനിക്കിപ്പോ സന്തോഷത്തിന് വല്യ കുറവൊന്നുമില്ല സണ്ണിച്ചാ.." വാക്കുകൾ കുറച്ച്, ഒരു കളിയാക്കൽ രീതിയിൽ ഞാൻ നിന്നു... അങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ നല്ലതല്ലേ... പക്ഷെ എന്നിട്ടും പോകുന്നില്ല...
"വേണൂന് ക്രിസ്തുമതത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്..."
"ഞാനും ബൈബിളൊക്കെ വായിച്ചിട്ടുണ്ട് സണ്ണിച്ചാ.... ക്രിസ്തു ജീവിച്ചിരുന്നു എന്നത് സത്യമാണെങ്കിലും ക്രിസ്തു സ്ഥാപിക്കാനൊന്നും പറയാത്ത സഭയുണ്ടാക്കി ആൾക്കാരെപ്പറ്റിക്കുന്ന പരിപാടി ശരിയല്ല സണ്ണിച്ചാ..." അധികം നീണ്ടുപോകേണ്ടെന്ന് കരുതി ഞാനും കടുപ്പമുള്ള അസ്ത്രങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ഞാനിതൊക്കെ പറയുമ്പോൾ ലൂസിച്ചേച്ചി ഒരു മാഗസിൻ വായിക്കുന്നത് പോലെ അഭിനയിച്ച് അവിടെ ഇരിക്കുകയായിരുന്നു. ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും സണ്ണിച്ചൻ നിർത്തുന്നില്ല.

"വേണൂനറിയോ.. ഞാൻ ബോംബെയിലുണ്ടായിരുന്നപ്പോ നടന്ന കഥ..."
"സണ്ണിച്ചൻ പറയാതെ ഞാനെങ്ങനെയാ സണ്ണിച്ചാ അറിയുന്നത്..." കഥ കേൾക്കാൻ ഇഷ്ടമായിരുന്നത് കൊണ്ട് അങ്ങനെ പറഞ്ഞു പോയി.

"ആ.. ഞാൻ ആ കഥ പറയാം.... എന്റെ അയൽക്കാരനായിരുന്നു ഒരു പളനി ദുരൈ... അവന്റെ ജീവിതത്തിലാണെങ്കിൽ മുഴുവൻ പ്രശ്നങ്ങൾ... ഭാര്യക്ക് അണ്ഡാശയരോഗം, മകന് ജന്മനാ ഹൃദയത്തിൽ ദ്വാരം..... ദുരൈ ഓരോ ആറ് മാസം കൂടുമ്പോഴും പളനിയിൽ പോയി തല മൊട്ടയടിച്ച് വരും. ചികിത്സ വേറെയും...."

പണ്ടാരം... കഥ കേൾക്കണ്ടാ എന്ന് പറഞ്ഞാ മതിയായിരുന്നു.... ഭാഗ്യത്തിനെന്നപോലെ  എനിക്കൊരു ഫോണ്‍ വന്നു, സംഭാഷണം മുറിഞ്ഞു. ഞാനൊരു അഞ്ച് മിനുട്ടോളം ഫോണ്‍ താഴെ വെക്കാതെ സംസാരിച്ചു. ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ തന്നെ, പള്ളിയിൽ പോകാൻ സമയമായെന്ന്, ലൂസിച്ചേച്ചി സണ്ണിച്ചനോട് പതുക്കെപ്പറഞ്ഞു. സണ്ണിച്ചനും ലൂസിച്ചേച്ചിയും എഴുന്നേറ്റു. 'എന്നാൽ ഞങ്ങളിറങ്ങട്ടെ...' എന്ന് ആംഗ്യഭാഷയിലും പതുക്കെയുമായി എന്നെ അറിയിച്ചു. അത് തന്നെയായിരുന്നു എനിക്കും വേണ്ടത്. 'വൺ മിനുട്ട് ഹോൾഡ് ഓൺ..' എന്ന പറഞ്ഞ് ഫോൺ ഞാൻ മ്യൂട്ട് ചെയ്തു. ഭാര്യയെ വിളിച്ചു.

"പള്ളീൽ പോകാൻ സമയമായി അതാ...."
"എന്നാ അങ്ങനെയാവട്ടെ സണ്ണിച്ചാ... കാണാം..." അപ്പഴേക്കും ഭാര്യ മോളെ ഉറക്കിയതിന് ശേഷം പുറത്ത് വന്നു. സത്യത്തിൽ മോൾ ഇറങ്ങിയതിന് ശേഷവും അവൾ ഒളിച്ചിരിക്കയായിരുന്നു.
"ഞങ്ങൾ അടുത്തയാഴ്ച വരാം..."
"ഈ കാര്യത്തിനാണെങ്കിൽ വേണമെന്നില്ല സണ്ണിച്ചാ..."
"ഏയ് അതൊന്നും സാരമില്ല..." പോകുന്നതിനിടയിൽ ചിരിച്ച് കൊണ്ട് സണ്ണിച്ചൻ പറഞ്ഞു... ലൂസിച്ചേച്ചി ചിരിച്ച് കൊണ്ട് 'ബൈ' പറഞ്ഞു.

ഹോ ആശ്വാസം.. മനസ്സിനാണെങ്കിൽ, ഭൂതം പടിയിറങ്ങിയത് പോലുള്ള  ശാന്തത. ദുരൈയുടെ കെട്ടുകഥ കേൾക്കാൻ പറ്റിയില്ലെന്നേയുള്ളൂ...

കൃത്യം അടുത്ത ഞായറാഴ്ച, സണ്ണിച്ചേട്ടൻ വാതിലിൽ മുട്ടി... രണ്ട് മൂന്ന് തവണ മുട്ടിയിട്ടും ഞങ്ങൾ വാതിൽ തുറന്നില്ല. അവിടെ നിന്ന് കൊണ്ട് തന്നെ അദ്ദേഹം ഫോൺ വിളിച്ചു, ഞങ്ങൾ എടുത്തില്ല. അദ്ദേഹം തിരിച്ച് പോയി. അന്ന് വൈകീട്ട് അദ്ദേഹം വീണ്ടും ഫോണിൽ വിളിച്ചു; ഞങ്ങൾ എടുത്തില്ല. പിറ്റേന്ന് രാവിലെയും വിളിച്ചു. ഞങ്ങൾ എടുത്തില്ല. എന്തിനാ വെറുതേ... ദുരൈയുടെ കഥ കേട്ടില്ലെന്നല്ലേയുള്ളൂ... അത് കുഴപ്പമില്ല..

അന്ന് വൈകുന്നേരം ജോർജ്ജ് വിളിച്ചു. സണ്ണിച്ചൻ  എന്നെ വിളിക്കാൻ കുറേ ശ്രമിച്ചെന്ന് ജോർജ്ജ് പറഞ്ഞു. 'അങ്ങനെ സണ്ണിച്ചൻ എന്നെ വിളിച്ചതായി കണ്ടില്ല' എന്നാണ് ആദ്യം പറയാൻ തോന്നിയത്. പക്ഷേ, ഞാൻ സത്യം പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന കാര്യത്തെക്കുറിച്ച് ഞാൻ ജോർജ്ജിനോട് വിശദമായി പറഞ്ഞു. എനിക്കിഷ്ടമല്ലാത്ത കാര്യത്തിനായത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചതെന്ന് ജോർജ്ജോട് പറഞ്ഞു.

"വേണു അതൊന്നും കാര്യമാക്കണ്ട... അതൊക്കെ തമാശ പറയുന്നതായിരിക്കും.."
"എനിക്ക് ഇതൊന്നും തമാശയല്ല ജോർജ്ജേ.."
"സണ്ണിച്ചന് എന്തോ വേണൂനെ വലിയ കാര്യമാണ്.. അതോണ്ട് പറയുന്നതാവും..."
" ഇഷ്ടമൊക്കെയായിക്കോട്ടെ.. പക്ഷേ ഈ പരിപാടി ശരിയല്ല ജോർജ്ജേ..."
"അതൊക്കെയിരിക്കട്ടെ വേണൂ.. സണ്ണിച്ചന്റെ പിറന്നാളാണ് അടുത്തയാഴ്ച... അതിനാണ് അദ്ദേഹം വേണൂനെ വിളിക്കാൻ ശ്രമിക്കുന്നത്. ചുരുക്കം ആളുകളെ മാത്രമേ വിളിക്കുന്നുള്ളൂ.."
"സണ്ണിച്ചനുമായി എനിക്കടുത്ത ബന്ധമൊന്നും ഇല്ലല്ലോ ജോർജ്ജേ.. മാത്രോഅല്ല ഇനി പിറന്നാളിന് പോയിട്ട് അടുത്ത സുവിശേഷം കേൾക്കാനും എനിക്ക് താല്പര്യമില്ല..."
"ഏയ് അങ്ങനെയൊന്നും ഉണ്ടാവൂന്ന് തോന്നുന്നില്ല.... ഞാനും കാണും അവിടെ... വേണു വാ.. അധികമൊന്നും ആലോചിക്കണ്ട..."

ഞാൻ പിന്നെ അധികമൊന്നും പറഞ്ഞില്ല. ജോർജ്ജ് ഫോൺ വച്ച് അരമണിക്കൂറിനകം സണ്ണിച്ചൻ വിളിച്ചു. മൂന്നുനാല് റിങ്ങുകൾക്ക് ശേഷം മടിച്ച് മടിച്ച് ഫോൺ എടുത്തു. ജോർജ്ജ് സണ്ണിച്ചനെ ഉടൻ കണക്ട് ചെയ്തു എന്ന് മനസ്സിലായി.

"ഹലോ സണ്ണിച്ചാ..."
"വേണൂ... ഞാൻ കുറേ വിളിക്കാൻ നോക്കിയിരുന്നു...  അടുത്ത ഞായറാഴ്ച ഉച്ചക്ക് എന്റെ വീട്ടിൽ ഒരു പാർടിയുണ്ട്, തീർച്ചയായും വരണം. ജോർജ്ജും ഉണ്ടാകും. എന്റെ പിറന്നാളാണ്.. എല്ലാവരും വരണം..."
"സണ്ണിച്ചാ, പ്രാർത്ഥനയും കുരിശുമൊക്കെയാണ് പരിപാടിയെങ്കിൽ ഞാനില്ല..."
"ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല, വെറും ഫണ്‍ പാർടിയാണ്.. വേണു ഒരു പതിനൊന്നാവുമ്പം തെന്നെ പോരേ.."
"എന്നാ ശരി സണ്ണിച്ചാ.. ഞങ്ങൾ വരാം..."

അടുത്ത ഞായറാഴ്ച, ഉച്ചക്ക് പന്ത്രണ്ട് മാനിക്കടുപ്പിച്ച് ഞങ്ങൾ സണ്ണിച്ചന്റെ വീട്ടിലെത്തി. സണ്ണിച്ചന് ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്തു. മേസീസിൽ നിന്ന് വാങ്ങിയ ഒരു ടൈ അദ്ദേഹത്തിന് സമ്മാനിച്ചു.  ഞങ്ങളവിടെയെത്തുമ്പോൾ, സണ്ണിച്ചനെയും ലൂസിച്ചേച്ചിയേയും കൂടാതെ അവിടെ ആകെയുണ്ടായിരുന്നത്‌  ബങ്കലൂരുവിൽ നിന്ന് വന്ന ഒരു പാതിരി മാത്രമായിരുന്നു. എനിക്കാകെ വല്ലാതായി. ജോർജ്ജ് ചിലപ്പോൾ വൈകിയതായിരിക്കും. കുറച്ച് നേരം ഇരുന്ന് കുശലം പറഞ്ഞിട്ടും വേറെ ആരെയും കാണുന്നില്ല. ജോർജ്ജ് ഉണ്ടെങ്കിൽ ഒരു ധൈര്യമാണ്. ഞാൻ ജോർജ്ജിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു, പക്ഷേ എടുക്കിന്നില്ല... രണ്ട് തവണ കൂടി ശ്രമിച്ച് ഞാൻ സണ്ണിച്ചനോട് ചോദിച്ചു.

"ജോർജ്ജ് വരുന്നില്ലേ സണ്ണിച്ചാ...."
"അയ്യോ... ജോർജ്ജിന് പെട്ടന്ന് എന്തോ എമർജൻസി വന്നു... എന്താണെന്നറിയില്ല.. വരില്ലാന്ന് കുറച്ച് മുന്നേ വിളിച്ച് പറഞ്ഞു..."

ശെടാ... ഇത് വല്ല ട്രാപ്പോ മറ്റോ ആണോ... ഇതൊക്കെ ജോർജ്ജും കൂടെ അറിഞ്ഞുകൊണ്ടുള്ള വല്ല പണിയുമായിരിക്കുമോ... എനിക്ക് ഒരു വല്ലായ്ക തോന്നാൻ തുടങ്ങി.. എന്നാലും ഒന്നും പുറത്ത് കാണിച്ചില്ല. സഹധർമ്മിണി എന്നെ കണ്ണുകൊണ്ടൊന്നു കോണിച്ച് നോക്കി...  മോളവിടെയും ഇവിടെയുമൊക്കെയായി ഓടിക്കളിക്ക്യാണ്. സണ്ണിച്ചേട്ടൻ ഇടക്കിടെ അടുക്കളയിലും ലിവിങ് റൂമിലുമൊക്കെയായി പല കാര്യങ്ങൾക്കായി ഓടി നടക്കുന്നു.  ലൂസിച്ചേച്ചി അടുക്കളയിൽ തിരക്കിലും...

"വേറെ ആരൊക്കെ വരുന്നുണ്ട് സണ്ണിച്ചാ..."
"ഓ.. വേറെ ആരും ഇനി വരാനില്ല... വേണൂനേം ജോർജ്ജിനേം മാത്രേ ഞാൻ വിളിച്ചിട്ടുള്ളൂ... പിന്നെ ഇദ്ദേഹം മൂന്ന് നാല് ദിവസങ്ങളായി ഇവിടുണ്ട്..."

അപ്പോ അങ്ങനെയൊക്കെയാണ് സ്ഥിതിഗതികൾ. എന്തായാലും ശരി. വന്നുപോയില്ലേ. നല്ല കോഴിബിരിയാണിയുടെ മണവും അന്തരീക്ഷത്തിൽ അലയടിച്ച് നിന്നിരുന്നു.

"എന്നാ നമുക്ക് കേക്ക് മുറിക്കാം അല്ലേ..." പാതിരി പറഞ്ഞു.

സണ്ണിച്ചേട്ടൻ കേക്ക് മുറിച്ചു. ലൂസിച്ചേച്ചി സണ്ണിച്ചേട്ടന്റെ വായിൽ കേക്ക് കഷ്ണം വച്ചുകൊടുത്തു. അതിലിടക്ക് തന്നെ മോൾ കേക്കിൽ നിന്ന് ഒരു ചെറിയ കഷ്ണം മോഷ്ടിച്ചിരുന്നു. ബർത്ത് ഡേ പാട്ടൊക്കെ എല്ലാരും പാടി.

ചിപ്സും വൈനും വിസ്കിയും ഒക്കെ വേറൊരു മേശയിൽ ഒരുക്കിയിട്ടുണ്ട്. എന്റെ മധുപാനം കൂടുന്നുണ്ടോ എന്ന് നോക്കാൻ, വാമഭാഗം ഇടയ്ക്കിടെ എന്നെ അടുക്കളയിൽ നിന്ന് എത്തിനോക്കുന്നുണ്ട്. ഡ്രിങ്ക്‌സൊക്കെ കുടിച്ചിരിക്കുമ്പോൾ പാതിരി ആദ്ദേഹത്തിന്റെ കഥ പറയുവാൻ തുടങ്ങി.

അദ്ദേഹത്തിന്റെ പേര് രാജേന്ദ്രൻ എന്നാണ്. തമിഴ്നാട്ടിൽ തൂത്തുക്കുടി സ്വദേശി. ഇപ്പോൾ ബാങ്കളൂരുവിലാണ്. അദ്ദേഹം അവിടെ നടത്തുന്ന ഒരു ചാരിറ്റിക്ക് വേണ്ടി പണസമാഹരണത്തിന് വന്നതാണ്. അമേരിക്കയിൽ മൊത്തമായി അദ്ദേഹത്തിന് ഈ ട്രിപ്പിൽ പ്ലാനുകളുണ്ട്. അതിലെ ഫ്ലോറിഡ ചാപ്റ്ററിലെ ആദ്യത്തെ സ്ഥലമാണ് ടാലാഹാസി. രണ്ട് ലക്ഷം ഡോളറാണ് ലക്‌ഷ്യം. പണമില്ലാത്തവരെ പഠിപ്പിക്കുന്നുണ്ട്, ചികിത്സയുണ്ട്, ആശുപത്രിയുണ്ട്, ദരിദ്രരായ പെൺകുട്ടികളുടെ കല്യാണം കഴിച്ച് കൊടുക്കുന്നുണ്ട്. അങ്ങനെ വിവിധ മേഖലകളിലാണ് ചാരിറ്റി. സണ്ണിച്ചേട്ടൻ, അദ്ദേത്തിന്റെ ആതിഥേയ സെറ്റപ്പിനിടയിൽ ഇതെല്ലാം കേൾക്കുന്നുണ്ട്.

ഇതിനിടയിൽ ലൂസിച്ചേച്ചിയും എന്റെ പൊണ്ടാട്ടിയും കൂടി തീന്മേശമേലെ ബിരിയാണി പ്ലേറ്റുകൾ, ഒരു ഹോട്ടലിനെ വെല്ലുന്ന തരത്തിൽ ബിരിയാണി അലങ്കരിച്ച് നിറച്ച് വെക്കാൻ തുടങ്ങി.

"എന്നാ ബാക്കി നമുക്ക് ബിരിയാണി കഴിച്ചിട്ടാവാം.. അല്ലേ...." ലൂസിച്ചേച്ചി പറഞ്ഞു.

വൈനൊക്കെ കുടിച്ചത് കൊണ്ട് നല്ല വിശപ്പുമുണ്ട്.. ഒട്ടും വൈകിയില്ല.. എല്ലാവരും തീന്മേശക്ക് ചുറ്റുമിരുന്നു. മോൾക്ക് ലൂസിച്ചേച്ചിയാണ് വാരിക്കൊടുക്കുന്നത്. കോഴിമുട്ടയും ചിക്കൻ കാലുകളും മസാലയിൽ പൊതിഞ്ഞ്, നെയ്പശയും നിറങ്ങളും ചേർത്ത ചോറനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുള്ള നല്ല ഉഗ്രൻ ബിരിയാണി. ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. കുരിശ് കഥ കേട്ടാലെന്താ.. ഇത്ര നല്ല ബിരിയാണി കഴിച്ചിട്ട് കാലം കുറേയായി.

ബിരിയാണി തീറ്റയ്ക്കിടയിലും പാതിരി കഥകൾ തുടർന്നു. മുപ്പത്തിരണ്ട് വർഷം മുന്നേ ഹിന്ദുക്കളിലെ ജാതീയ ചിന്തകളിൽ മനം മടുത്ത്,  ഉൾവിളിയാൽ മതം മാറിയതാണ് പാതിരി. പിന്നെ സെമിനാരിയിൽ പഠിച്ചു, പാതിരിയായി, അദ്ധ്യാപകനായി. പിന്നെയാണ് മുഴുവൻ സമയം ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. സണ്ണിച്ചേട്ടൻ പുതിയ പള്ളി പണിയുന്ന കാര്യങ്ങൾ വിവരിച്ചു. പതുക്കെപ്പതുക്കെ വർത്തമാനം മതത്തിലേക്കും മറ്റു മതങ്ങളുടെ കൊള്ളരുതായ്മകളിലേക്കും എത്തി. എനിക്ക് ഉള്ളിൽ ചില ഭയപ്പാടുകൾ വന്നു. ഈ കഥകളൊക്കെ കേൾക്കുമ്പോൾ മാക്സിമം ഒരു മൂളലിലായിരുന്നു എന്റെ ഉത്തരങ്ങൾ. അവര് പറയുന്നു, ഞാൻ കേൾക്കുന്നു.

ബിരിയാണിയൊക്കെ എല്ലാവരും നല്ലവണ്ണം ശാപ്പിട്ടു. കൈയ്യൊക്കെ കഴുകി വീണ്ടും വന്നിരുന്നു. ബിരിയാണി മണം പോകുന്നത് കൊണ്ട് സോപ്പിട്ട് കഴുകിയിരുന്നില്ല. ചർച്ച ക്രിസ്തുമതത്തെ പുകഴ്ത്തലിലെത്തിയപ്പോൾ  എങ്ങനെയെങ്കിലും പോയാൽ മതിയെന്നായിരുന്നു എന്റെ ചിന്ത. ഭാര്യയും 'പൊയ്ക്കൂടേ' എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഭക്ഷണം കഴിഞ്ഞയുടനെ പോകുന്നതും ശരിയല്ലല്ലോ. കുറച്ച് കഴിഞ്ഞ് ഇറങ്ങാമെന്ന് ഞാനും അവളോട് ആംഗ്യം കാട്ടി. എല്ലാവരും വീണ്ടും ഇരുന്നു...

പൊടുന്നനെ സണ്ണിച്ചേട്ടൻ നേരെ ചൊവ്വേ വിഷയത്തിലേക്ക് കടന്നു.

"വേണൂ, അച്ചൻ പറഞ്ഞതൊക്കെ കേട്ടല്ലോ. വളരെ സത്യമായ കാര്യമാണ്. വേണുവിനും ഒന്ന് ചിന്തിച്ച് കൂടെ? എന്താ ജിഷ (എന്റെ ഭാര്യ) യുടെ അഭിപ്രായം?  നമ്മൾ പണിയുന്ന പള്ളിയിലേക്ക് ഒരു നല്ല സംഭാവന കൊടുത്തൂടെ.. കൂടാതെ ഇദ്ദേഹം നടത്തുന്ന ചാരിറ്റിക്കും ഒരു സംഖ്യ കൊടുക്കണം. ദൈവത്തിന് വേണ്ടിയുള്ള കാര്യമല്ലേ? ഇനി വേണുവും കുടുംബവും നമ്മുടെ പള്ളിയിൽ അംഗങ്ങളാകണം. മതമൊന്നും മാറേണ്ട... " സണ്ണിച്ചേട്ടൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

പാതിരി എങ്ങും നോക്കാതെ പുഞ്ചിരിച്ചു. ലൂസിച്ചേച്ചി ജിഷയെയും മോളെയും കൂട്ടി അകത്തേക്ക് പോയി. എനിക്ക് പ്രഷർ കൂടുന്നുണ്ടോ എന്ന് സംശയമായി... കുടിച്ച വൈൻ പ്രഷറിന് ആക്കം കൂട്ടി... എന്നിട്ടും  ഞാനൊന്നും മിണ്ടിയില്ല... ഇങ്ങനെയൊക്കെ പറയാൻ ബിരിയാണി തരേണ്ടതുണ്ടോ... ഞാൻ ചിന്തിച്ചു.... ഞാൻ തല കുനിച്ചിരുന്നു...

"നിങ്ങളെപ്പോലുള്ളവരൊക്ക എന്തെങ്കിലും നല്ല രീതിയിൽ തന്നാലേ ചാരിറ്റിയൊക്കെ ഭംഗിയായി നടക്കൂ.. ക്രിസ്തീയത എന്നാൽ ഒരു തരം ചാരിറ്റി പ്രവർത്തനം തന്നെയാണ്..." പാതിരി സണ്ണിച്ചന് കട്ട സപ്പോർട്ട്..

പിന്നെയും ഞാനൊന്നും മിണ്ടിയില്ല. വൈനും കുടിച്ചിട്ട് എന്തെങ്കിലും കയർത്ത് പറയാനൊരു മടി.

"എന്താ അപ്പോ വേണുവിന്റെ അഭിപ്രായം? ചാരിറ്റിക്കും പള്ളിയിലേക്കും ആയിരത്തഞ്ഞൂറ്  വീതം എഴുതട്ടെ?"

പടച്ചോനെ? ആയിരത്തഞ്ഞൂറോ? എനിക്കന്ന് ഒരു മാസം ആകെ മൊത്തം  കയ്യിൽ  കിട്ടുന്ന ശമ്പളം പോലും 2800 മാത്രമേയുള്ളൂ. ഇനിയും ഞാൻ മിണ്ടിയില്ലെങ്കിൽ എനിക്കെന്റെ സ്വത്വം നഷ്ടപ്പെടുമെന്നൊരു തോന്നലുണ്ടായി, മാത്രവുമല്ല, ദൈവത്തിന്റെ പേരിൽ ഞാൻ പണമില്ലാതെ തെണ്ടിപ്പോകുമോ എന്നൊരു ചിന്തയും. എനിക്ക് പറഞ്ഞേ പറ്റൂ. എന്റെ ചെവികൾ ചുവന്ന് തുടിച്ച് കാണണം... തലക്കിരുവശവും ഹൃദയതാളം എനിക്ക് വ്യക്തമായി കേൾക്കാൻ തുടങ്ങി... ഏത് പ്രഷർ കുക്കറിനും അടിയിൽ നിന്ന് തീ കത്തിക്കൊണ്ടിരുന്നാൽ വിസില് മുഴക്കാതെ പറ്റില്ലല്ലോ... മാത്രവുമല്ല വൈനിന്റെ പ്രവർത്തനവും പ്രഷർകുക്കറിന്റെ പ്രവർത്തനത്തിന് ഉൽപ്രേരകമായിയിരുന്നിരിക്കണം.  ഞാൻ അറിയാതെ എഴുന്നേറ്റു...

"സണ്ണിച്ചാ, നിങ്ങളുടെ സൂക്കേട് എനിക്ക് നന്നായി മനസ്സിലായി. ഈ പരിപാടിക്കാണ് വിളിക്കുന്നതെങ്കിൽ വേണ്ട എന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നതല്ലേ...എന്നിട്ടും... പിറന്നാള്.. മണ്ണാങ്കട്ട എന്നൊക്കെപ്പറഞ്ഞ് ഇതിനായിരുന്നോ നിങ്ങളെന്നെ ഇവിടെ വിളിച്ചത്? കുറച്ച് കാലായി നിങ്ങളെന്റെ പിന്നാലെ കൂടീട്ട്.. കുറച്ച് നാണം വേണ്ടേ മനുഷ്യാ... ഞാനെന്താ, എന്നെ മതം മാറ്റൂ.. എന്നെ മതം മാറ്റൂ എന്നോ മറ്റോ എന്റെ നെറ്റീല് എഴുതി വച്ചിട്ടുണ്ടോ...?  ഞാനിപ്പോ മതം മാറിയാൽ നിങ്ങൾക്കെന്താണ് ലാഭം? ക്രിസ്ത്യാനികൾക്കെന്താണ് ലാഭം? എനിക്ക് വല്ല കുഴപ്പവുമുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല,. നിങ്ങൾ പറയുന്നു, ഞാൻ സ്വർഗ്ഗരാജ്യം പൂകില്ല എന്ന്. എനിക്ക് ആ രാജ്യം വേണ്ട. നിങ്ങൾ എന്ത് കണ്ടിട്ടാണ് എന്റെ പിന്നാലെ കൂടിയിരിക്കുന്നത്? ഞാൻ മതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ്‌. എന്നാലും നന്നായി ജീവിക്കണോന്നുണ്ട്. പക്ഷേ അതിന് മതം ആവശ്യമാണെന്ന് കരുതുന്നില്ല. ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് രണ്ട് ശ്ലോകങ്ങൾ ഉച്ചത്തിൽ ചൊല്ലിയാൽ നിങ്ങൾക്ക് ദഹിച്ചു കിട്ടുമോ? നിങ്ങളോട് മതം മാറാൻ പറഞ്ഞാൽ നിങ്ങൾ മാറുമോ? ഞാൻ ചാരിറ്റിക്കൊക്കെ മതം നോക്കാതെ എന്നാലാവും വിധം കൊടുക്കാറുണ്ട്. അത് എന്റെ ഇഷ്ടമാണ്. അല്ലാതെ നിങ്ങൾ ആയിരം പയിനായിരം  എന്നൊക്കെ പറയുമ്പോൾ എടുത്ത് തരാൻ എനിക്ക് പറ്റില്ല. പള്ളി പണിയാൻ തീരെ തരില്ല.... അങ്ങനെയൊക്കെ എന്ത് പൊട്ടത്തരത്തിനും കാശെറിഞ്ഞ് തരാൻ നിങ്ങളെപ്പോലെ വേറെ ആളുണ്ടാകും അവരെപ്പോയി പിടിക്ക്... അല്ലാതെ എന്റെ പിന്നാലെ മണപ്പിച്ച് നടക്കരുത്... പറ്റുമായിരുന്നെങ്കിൽ ഇവിടെ നിന്ന് കഴിച്ച ബിരിയാണി ഞാനിവിടെ തുപ്പിത്തന്നേനെ..."

പിന്നെ തിരിഞ്ഞ് അച്ചനോടായി പറഞ്ഞു:

"നിങ്ങൾക്ക് എന്ത് ദൈവവിളിയാണച്ചോ ഉണ്ടായത്? വിളിച്ചതേ കേട്ടുള്ളൊ? കണ്ടില്ലേ? നിങ്ങൾ പറയുന്നു... ജാതി ചിന്തയാണ് നിങ്ങളെ മതം മാറാൻ പ്രേരിപ്പിച്ചതെന്ന്. നിങ്ങളിപ്പോഴും ഒരു ദളിത ക്രിസ്ത്യായനിയെന്നല്ലേ നേരത്തേ പറഞ്ഞത്?... എന്നിട്ടും ഒരു മതത്തിന്റെ പേരും പറഞ്ഞ് ആ മതമാണ് നല്ലത് എന്നും പറഞ്ഞ് ആൾക്കാരെ പറ്റിച്ച് നടക്കാൻ നല്ല കട്ടി വേണം. എന്താ സുഖം.. കാശിന് കാശ്.. കാറിന് കാറ്... വീടിന് കൊട്ടാരം.. പേരിന്, മതത്തിന്റെ പേരിൽ ചാരിറ്റിയും. ഏതോ ജാംബവാന്റെ കാലത്തുണ്ടാക്കിയ എന്തൊക്കെയോ പൊട്ടത്തരങ്ങളുമായി പണവും ബിരിയായണിയും കൊടുത്ത് ആളെ മയക്കാൻ നടക്ക്വല്ലേ നിങ്ങൾ? ഇന്ന് നമ്മുടെ കൊച്ച് കേരളത്തിൽ പോലും മിനിമം പത്ത്‌മുപ്പത് ക്രിസ്തീയ വിഭാഗങ്ങളില്ലേ? എന്ത് കൊണ്ടാണ് അങ്ങനെ? പ്രസംഗിക്കുമ്പോൾ ഇതൊന്നും ചിന്തിക്കാറില്ലേ? വിഗ്രഹാരാധന എതിർക്കുന്ന നിങ്ങളുടെ ഏത് പള്ളികളിലാണ് ഇന്ന് വിഗ്രഹം ഇല്ലാത്തത്? മുക്കിന് മുക്കിന് ആളുകളെ വാഴ്ത്തപ്പെട്ടവരാക്കി പള്ളിയും ഭണ്ടാരങ്ങളും വച്ച്, രോഗശാന്തി പറഞ്ഞ്, കാശടിക്കലല്ലേ നിങ്ങളുടെയൊക്കെ പണി? ഞാനും ചാരിറ്റി നടത്തുണ്ട്. പക്ഷേ എന്റെ സ്വന്തം പണം കൊണ്ടാണ് അത് ചെയ്യുന്നത്.. നിങ്ങളെപ്പോലെ മതം പറഞ്ഞ് ബോർഡ് വെച്ചിട്ടല്ല.... നിങ്ങൾക്കൊന്നും ഞാനഞ്ച് പൈസ തരില്ല... നിങ്ങൾക്കാള് തെറ്റിപ്പോയി....."

"എന്റെ ഉച്ചത്തിലുള്ള ആക്രോശവും ശകാരവും കേട്ട് ലൂസിച്ചേച്ചിയും ജിഷയും അപ്പഴേക്കും അവിടേക്ക് ഓടിയെത്തി. ജിഷ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. മോളും പേടിച്ചരണ്ട് ജിഷയെ കെട്ടിപ്പിടിച്ച് നിൽപ്പുണ്ട്. ലൂസിച്ചേച്ചി കൈ രണ്ടും കൂട്ടിപ്പിടിച്ച് കിടപ്പ് മുറിയുടെ വാതിൽക്കൽത്തന്നെ നിന്നു.

"മതി.. മതി.. നിർത്ത്... നിങ്ങളവിടെയിരുന്നാട്ടെ..... " ജിഷ എന്റെ കൈ പിടിച്ച് കൊണ്ട് അവളുടെ ചില അധികാരങ്ങൾ പുറത്തെടുത്തു.

അപ്പഴേക്കും ഞാൻ ശരിക്കും ഒന്ന് വിയർത്തിരുന്നു. എന്നെ ആകാശത്തേക്കെടുത്തുയർത്തിയ വൈനിന്റെ മത്തൊക്കെ എങ്ങടോ പമ്പ കടന്നു. ഞാനെന്താണ് പറഞ്ഞതെന്നതിനെപ്പറ്റി ഒരു പുനരാലോചനയുണ്ടായത് ജിഷ വന്നപ്പോഴാണ്. അതും അവരുടെ വീട്ടിൽ വച്ചാണ് അവർക്കെതിരേ എന്റെ ആക്രോശിച്ചുള്ള പ്രഭാഷണം. അടി കിട്ടാൻ വേറെ വല്ലതും വേണോ? ഞാൻ സണ്ണിച്ചേട്ടനേയും അച്ചനെയും മാറി മാറി നോക്കി. അവരൊന്നും മിണ്ടുന്നില്ല. സോഫയിൽ തലയും താഴ്ത്തിക്കൊണ്ട് ഇരുപ്പാണ്. രംഗം ശാന്തമാണെന്ന് മനസ്സിലായി. ലൂസിച്ചേച്ചിയെ നോക്കാൻ എന്തോ എനിക്ക് മടി തോന്നി. ഒരു തരം ചമ്മൽ എനിക്കനുഭവപ്പെട്ടു. ഞാൻ പതുക്കെ സോഫയിൽ ഇരുന്നു.

"ഓകെ വേണൂ, ഞങ്ങളങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ക്രിസ്തുവിന്റെ നാമത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നു. അത്ര മാത്രം. വേണുവിന് പൈസയില്ലെങ്കിൽ വേണ്ട."

ഞാൻ പിന്നെ വളരെ ശാന്തനായി പറഞ്ഞു

"അതിനിങ്ങനെ വളഞ്ഞിട്ട് പിടിക്കണോ സണ്ണിച്ചാ, എനിക്ക് കുറെ ക്രിസ്ത്യൻ ചങ്ങാതിമാരൊക്കെയുണ്ട്. ഇതിനും മുന്നേ ഇതേപോലെ എനിക്കനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും  അവരൊന്നും എന്നോടിങ്ങനെ ഇത് വരെ പറഞ്ഞിട്ടില്ല. പണത്തിന്റെ പേരിലല്ല...  ഞങ്ങൾക്കെന്തായാലും ഇതിൽ താല്പര്യമില്ല. ഈക്കാര്യം സണ്ണിച്ചനിനി  പറയുകയും വേണ്ട. ഞാൻ ഇത് നേരത്തേയെ പറഞ്ഞതല്ലേ.... എന്നിട്ടും.."

പിന്നെ ആർക്കും അവിടെ സംസാരത്തിൽ താല്പര്യം ഉണ്ടായില്ല. എല്ലാവരും മ്ലാനവദനരായിരുന്നു. അപ്പഴേക്കും ജിഷ അവളുടെ ഹാൻഡ് ബാഗും തൂക്കി, മോളെയും ചുമലിലിട്ട്, ലൂസിച്ചേച്ചിയോട് വിട പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയിരുന്നു.

"വാ... ഇപ്പൊ നമുക്ക് പോവ്വാം.... ബാക്കി പിന്നെപ്പറയാം... " ജിഷ എന്നോട് എഴുന്നേറ്റ് പുറത്തിറങ്ങാനുള്ള സിഗ്നലുകൾ പുറപ്പെടുവിച്ചു.

എങ്ങനെയൊക്കെയോ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പാതിരിയോടും സണ്ണിച്ചേട്ടനോടും ഞങ്ങൾ വിട പറഞ്ഞു. പിന്നെയും ലൂസിച്ചേച്ചിയെ നോക്കാനൊരു മടി... ഒടുവിൽ അവരോടും 'ബൈ' പറഞ്ഞിറങ്ങി. തിരിഞ്ഞു നോക്കാതെ വേഗം കാറിൽ കയറി... ഹാവൂ... രക്ഷപ്പെട്ടു. രണ്ട് പ്ളേറ്റിലധികം ബിരിയാണിയും അഞ്ചാറ് കോഴിക്കലുകളും രണ്ടു മുട്ടയുംഅരമണിക്കൂറിന് മുന്നേ കഴിച്ചിട്ടും, എനിക്ക് വീണ്ടും നല്ല വിശപ്പ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ഇട്ടിരുന്ന ടീഷർട്ട് ഒന്നരമണിക്കൂർ സോക്കർ കളിച്ചെന്ന പോലെ ദേഹത്ത് വിയർത്തൊട്ടിയിട്ടുണ്ട്. വൈനിന്റെ ബലത്തിൽ കത്തിക്കയറിയ സമ്മർദ്ദത്തിൽ പത്ത് മിനുട്ട് കൊണ്ട് ശരീരത്തിലെ ജലം ആവിയാക്കി, മുഴുവൻ ബിരിയാണിയും ദഹിച്ച് പോയിക്കാണണം.

ഈ സംഭവത്തിന് ഒന്നുരണ്ടാഴ്ചക്ക് ശേഷം, സണ്ണിച്ചനെ ഞങ്ങൾ വേറൊരാളുടെ കൂടെ  സാംസ് ക്ലബ്ബിൽ കണ്ടെങ്കിലും, അദ്ദേഹം ഞങ്ങളെ കണ്ട ഭാവം നടിച്ചില്ല. സത്യത്തിൽ ഞങ്ങളെ സംബന്ധിച്ചടുത്തോളം, ആ ബന്ധം ഇതിനകം തന്നെ അവസാനിച്ചിരുന്നു.

***

2020 മാർച്ച് 12, വ്യാഴാഴ്‌ച

കൊറോണാ മന്ത്രം

(Picture Courtesy: Google)

കൊറോണസ്യ കുൽസിതം ലോകം
ഭീതിദം സാമാന്യജനസാഗരം!
‘ഗ്വാഗ്വാ’ ശബ്ദശ്ച താപവൃദ്ധിശ്ച
ഗോമൂത്രശ്ച ഗോകൃതശ്ച
കൊറോണാ ഗതി അധോഗതി !!

ഇതൊരു മന്ത്രമാണ്. അപൂർവ്വ പൗരാണിക മന്ത്രം. ഇതിന്റെ ശക്തി ഉപയോഗിച്ച് തന്നെയറിയണം. സംസ്‌കൃതത്തിൽ അഗാധപാണ്ഡിത്യമുള്ളവർക്ക് ഇതിനകം തന്നെ ഇതിന്റെ പൊരുൾ മനസ്സിലായിക്കാണും. പക്ഷേ ഈ മന്ത്രത്തിന്റെ കഥ നിങ്ങൾക്കറിയണ്ടേ ? വഴിയേ മനസ്സിലാകും.

ഡോക്ടറാണെങ്കിലും, ഒരിക്കലും രോഗത്തിന് പാറാവ് നിന്നിട്ടില്ലാത്ത, നാട്ടിലെ പാറാവുകാരുടെ തലവനായിരുന്ന മാന്യദേഹം, ചില ലോകവലാലിങ്കുകൾ ഉദ്ധരിച്ച് 27 ഡിഗ്രീ താപമാനത്തിനപ്പുറം കൊറോണാപ്പക്ഷി പൊങ്ങില്ല എന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതും, അതിൽ പിടിച്ച് തൂങ്ങുന്നതും, ചോദ്യം ചെയ്തവരെ പേടിപ്പിച്ച് കളിയാക്കുന്നതും കണ്ടു.

അങ്ങനെയല്ലേയല്ല, കൊറോണാപ്പക്ഷി 3 ഡിഗ്രി കൂടുതൽ കൂടി (മൊത്തത്തിൽ 30 ഡിഗ്രി) ഉയരത്തിൽ പറക്കുമെന്നും, ആരോഗ്യമന്ത്രിയും ഭിഷഗ്വരസമൂഹവും ചെയ്യുന്ന പ്രവർത്തികൾക്ക് ഒരടിസ്ഥാനവുമില്ലെന്നും, ഉഷ്ണമേഖലാ ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള, ചേകവരുടെ നാട്ടിലെ ജനപ്രതിനിധി, ബഹുമുഖപരീക്ഷണങ്ങളിലൂടെ ചാനലുകളിൽ തെളിയിച്ചതും നമ്മൾ കണ്ടു.

ഇങ്ങനെയുള്ള പരീക്ഷണങ്ങൾ തെക്കേ ഇന്ത്യയിൽ നടന്ന് വരുമ്പോഴാണ്, അങ്ങ് ഉത്തരേന്ത്യയിൽ ഭാരതത്തിന്റെ മൊത്തം ചാർജ്ജുള്ള ഒരു മന്ത്രിപുംഗവൻ വേറൊരു കണ്ടുപിടുത്തം നടത്തിക്കളഞ്ഞത്. കൊറോണ വൈറസിനെ തടയാൻ,  'ഗോ കൊറോണാ' എന്ന് കൊറോണയുടെ മുഖത്ത് നോക്കി മൂന്ന് വട്ടം പറഞ്ഞാൽ മതിയത്രെ ! അതേറ്റ് പറയാൻ കുറച്ച് ബൗദ്ധികനിലവാരം കൂടിയ ബുദ്ധമതാനുയായികളും കൂട്ടത്തിൽ, ഇന്ത്യയിലെ ചൈനീസ് കോൺസുലേറ്റ് ജനറലും ഉണ്ടായിരുന്നു എന്നത് 'ഗോ കൊറോണാ' വിളിയുടെ ശക്തിയുടെ ആഴം തുറന്ന് കാട്ടുന്നുണ്ട്.

ഭാരതീയ പാരമ്പര്യത്തിൽ എന്തിനും ഏതിനും കണ്ണടച്ച് ഭയരഹിതമായി ഉപയോഗിക്കാൻ കഴിവുള്ള രണ്ട് മരുന്നുകളാണ് ഗോമൂത്രവും ചാണകവും. ഇവ രണ്ടും കൊറോണയുടെ സാഹചര്യത്തിൽ ഉപയോഗിച്ച് പരീക്ഷിച്ച് തെളിയിച്ച സന്യാസിവര്യന്മാരെയും നേതാക്കളെയും തെക്ക് വടക്കായി കാണുന്നുണ്ട്. പിന്നെ നമ്മളെന്തിന് സംശയിക്കണം?

സത്യത്തിൽ, ഗാന്ധർവ്വവേദത്തിൽ നിന്നടർത്തിയെടുത്ത, ശക്തിയേറിയ, മേൽപ്രസ്താവിച്ച മന്ത്രത്തിന്റെ ചുവട് പിടിച്ചാണ് എല്ലാവരും  പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ആ മന്ത്രം അവർ നേരത്തെ പറഞ്ഞില്ലെന്നേ ഉള്ളൂ. ഉപയോഗിക്കേണ്ട വിധം ചുവടെ.

ഊഷ്മാവ് കൂടുതലാണെങ്കിലും 'ഗ്വാഗ്വാ' വിളിച്ചാലും കൊറോണ അസ്തമിച്ച് പോകുമെന്ന് തെളിയിച്ചത് നമ്മൾ കണ്ടു. അതു കൊണ്ട്, പകലാണെങ്കിൽ വെയിലത്ത് സൂര്യന് അഭിമുഖമായി മുഖം പിടിച്ചും, രാത്രിയാണെങ്കിൽ ഹവനസാമഗ്രികൾ ഇട്ട് കത്തിച്ചുണ്ടാക്കിയ അഗ്നികുണ്ഡത്തിന് അഭിമുഖമായി നിന്നും, കുളിച്ച് ശുദ്ധമായി, മേല്പറഞ്ഞ ജനപ്രതിനിധികളുടെ ചിത്രം ആലേഖനം ചെയ്ത മോതിരങ്ങൾ ഇരുകൈകളിലെയും നടുവിരലിലണിഞ്ഞ്, സയന്റിസ്റ്റായ പാറാവ് തലവന്റെ ചിത്രം ആലേഖനം ചെയ്ത 3" x 3" തുണി കൊണ്ട് മുൻഭാഗത്തെ നഗ്നത മറച്ചും, ജ്ഞാനികളായ രണ്ട് ജനപ്രതിനിധികളുടെ ചിത്രം ആലേഖനം ചെയ്ത 3" x 3" തുണി കൊണ്ട് പിൻഭാഗത്തെ നഗ്നത മറച്ചും (മുൻഭാഗം മറയ്ക്കാൻ സ്ത്രീകൾക്ക് ഈ തുണി എക്സ്ട്രാ എടുക്കണം), കൈകൂപ്പിനിന്ന് കൊണ്ട്, മേല്പറഞ്ഞ മന്ത്രം, ഒരൗൺസ് ഗോമൂത്രത്തിൽ മൂന്ന് ഗ്രാം ഉണക്കച്ചാണകം പൊടിച്ച് കലക്കി, അത് കുടിച്ചതിന് ശേഷം,  ഇരുപത്തിനാല് മണിക്കൂർ ചൊല്ലിയാൽ, കൊറോണ, ഇരുപത്തിനാല് നാഴിക ദൂരത്തിലേക്കായി എല്ലാ ദിശകളിൽ നിന്നും മാറിപ്പോകുന്നതാണ്. ഈ പറഞ്ഞ പ്രതിവിധി പരിശോധിക്കാൻ മേല്പറഞ്ഞ പാറാവ് തലവനെയും, ജനപ്രതിനിധിയെയും മന്ത്രിപുംഗവനെയും ഞാനൊരിക്കലും വെല്ലുവിളിക്കില്ല ! ഈ മന്ത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് മാത്രമാണ് എന്റെ കർത്തവ്യം. ഈ മന്ത്രത്തിന് മുന്നിൽ കൊറോണ വെറും പുല്ലാണ് !!

***