2020 സെപ്റ്റംബർ 8, ചൊവ്വാഴ്ച

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)

പല പല ആഗ്രഹങ്ങളും മനസ്സിലുണ്ടെങ്കിലും ചില ആഗ്രഹങ്ങൾ നടക്കുന്നത് ഒട്ടും നിനച്ചിരിക്കാതെ, വളരെ അവിചാരിതമായിട്ടായിരിക്കും. അങ്ങനെയൊരു ആഗ്രഹം നിറവേറിയത് രണ്ട് ദിവസം മുന്നേയാണ്. 

വളരെക്കാലമായുള്ളൊരു ആഗ്രഹമായിരുന്നു, ഏതെങ്കിലും കാട്ടിൽ ടെന്റ് കെട്ടി ക്യാമ്പ് ചെയ്ത് കൊണ്ട് കുറച്ച് ദിവസം ഹൈക്ക് ചെയ്യുക എന്നുള്ളത്. ഇതിലേക്കുള്ള ഏറ്റവും വലിയ ചവിട്ടുപടിയായിരുന്നു വീട്ടിലെ പ്രധാനമന്ത്രിയുടെ അനുവാദം കിട്ടുക എന്നുള്ളത്. ഇത്രയും കാലം അനുവാദം കിട്ടില്ലെന്ന മുൻവിധി അധികമായുള്ളത് കൊണ്ട്, അത്തരം ആഗ്രഹങ്ങളൊന്നും ഞാനായിട്ട്, ഇതുവരെ പ്രധാനമന്ത്രി മുൻപാകെ അവതരിപ്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേയാണ്, ഞങ്ങൾ സാധാരണ കൂടുന്ന കൂട്ടത്തിൽ നിന്ന് പുറത്ത് നിന്നുള്ളൊരു പുംഗവൻ, ഇങ്ങോട്ട് ഒരു ഓഫർ വെക്കുന്നത്. അവനും ഒന്ന് രണ്ട് സുഹൃത്തുക്കൾക്കും രണ്ട് മൂന്ന് ദിവസം, അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് ക്യാമ്പ് ചെയ്യാൻ പരിപാടിയുണ്ടത്രേ... 'പോരുന്നോ' എന്ന് ചോദിച്ചപ്പോൾ, ഓഫർ നിരസിക്കാൻ തോന്നിയില്ല. അങ്ങനെയാണ് മെമ്മോറാണ്ടം വീട്ടിൽ അവതരിപ്പിക്കപ്പെട്ടത്. 'എന്ത് കൊണ്ട് ഞങ്ങൾക്ക് വന്നുകൂടാ...', 'നിങ്ങൾ മാത്രം ഇങ്ങനെ കാടും മേടും നടന്ന് ആസ്വദിച്ചാൽ മതിയോ...', 'ഞാനിവിടെ തേങ്ങാ തിരുമ്മിത്തിരുമ്മി മടുത്തു...' എന്നൊക്കെയുള്ള തിരിഞ്ഞു കൊത്തുന്ന ചോദ്യങ്ങളായിരുന്നു എന്റെ പ്രതീക്ഷയെങ്കിലും, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌, മുൻപിൻ നോക്കാതെ മെമ്മോറാണ്ടം അംഗീകരിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്തത്. സന്തോഷത്താലും തല കറങ്ങുമെന്ന് സ്വയം മനസ്സിലാക്കിയ നിമിഷങ്ങൾ!

അങ്ങനെ, മറ്റേ പുംഗവനുമായി ചർച്ച ചെയ്തും ഗൂഗിൾ ചെയ്തുമൊക്കെ എങ്ങനെ പോകണം... എവിടന്ന് തുടങ്ങണം... എന്തൊക്കെ കൊണ്ട് പോകണം  എന്നൊക്കെയുള്ളതിനെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കാൻ ശ്രമമാരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന് വീട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് കാട്ടിൽ സ്വതന്ത്രമാകാമെന്ന് ധാരണയായി. ഓഫീസിൽ വിവരമറിയിച്ചു. ശനിയും ഞായറും കഴിച്ച് തിങ്കളും ചൊവ്വയും അവധി തരപ്പെടുത്തി. 

ഹൈക്കേർസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായ ഹൈക്കേർസ് ബാക്ക്പാക്ക് ആദ്യം തന്നെ ആമസോണിൽ ഓർഡർ ചെയ്തു. കൈയ്യിൽ ഇതിനകം തന്നെ ഉണ്ടായിരുന്ന സ്ലീപ്പിങ് ബാഗും ഊതി വീർപ്പിക്കുന്ന തലയിണയും വലുതായതിനാൽ, ചെറിയ വലുപ്പത്തിലുള്ളത് വേറെത്തന്നെ വാങ്ങേണ്ടി വന്നു. ഉണ്ടായിരുന്ന ടെന്റ് നാലുപേർക്ക് കിടക്കാൻ പറ്റുന്ന തരത്തിൽ വലുതായതിനാൽ അതും ഒരാൾക്ക് മാത്രം കിടക്കാൻ തരത്തിലൊന്ന് ഓർഡർ ചെയ്തു.

കാര്യങ്ങൾ പുരോഗമിക്കവേയാണ്, ഇടിത്തീ പോലൊരു വാർത്ത വന്നത്. നേരത്തെ പറഞ്ഞ പുംഗവന്റെ സുഹൃത്തിന് കോവിഡ് സമ്പർക്കം വന്നതിനാൽ, ചിലപ്പോൾ യാത്ര തന്നെ നടന്നേക്കില്ല എന്നതായിരുന്നു സന്ദേശം. പ്രധാനമന്ത്രി മനസാ തന്ന അനുമതി വ്യർത്ഥമാകുന്നതിൽ എനിക്ക് അതിയായ അനുതാപം ഉണ്ടായി. കിട്ടിയ അനുമതി പാഴായിപ്പോകാതിരിക്കാൻ, ഉടനെത്തന്നെ, ഞങ്ങൾ സാധാരണ ഒന്നിച്ച് കൂടാറുള്ള നാലഞ്ച് കൂട്ടുകാരുമായി അവസ്ഥ പങ്കിട്ടു. ആരും വന്നില്ലെങ്കിൽ ഞാനൊറ്റക്ക് കാട് കയറും എന്ന ഭീഷണി സന്ദേശവും കൂട്ടത്തിൽ തിരുകി.

അപ്പോഴാണ് മനസ്സിലായത്, അതിലൊരുത്തന് കാട് കേറാൻ മുട്ടി നിക്കുകയായിരുന്നത്രേ. ആ കാര്യം അറിയിക്കാൻ നിൽക്കുന്നതിനിടയിലാണ് എന്റെ സന്ദേശം പോകുന്നത്. എന്തായാലും പെൻസിൽവാനിയയിൽ മച്ചൂനന്റെ വീട്ടിൽ ഉല്ലസിക്കാൻ പോയ ഒരുത്തനും വേറൊരാളും ഒഴിച്ച് ബാക്കി മൂന്ന് പേരും മുൻപിൻ നോക്കാതെ, സ്വന്തം രാജ്യത്തിലെ പ്രധാനമന്ത്രിമാരുടെ അനുമതി പോലും കിട്ടാൻ കാത്ത് നിൽക്കാതെ, 'യെസ്' മൂളി കൈ പൊക്കി. പക്ഷേ വീണ്ടും വേറൊരു കോവിഡ് പ്രശ്നം തല പൊക്കി. കൂടെ വരാമെന്നേറ്റ ഒരു സുഹൃത്തിന്റെ. മകൻ കളിക്കുന്ന സോക്കർ ടീമിലെ ഒരുത്തൻ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. അതുകൊണ്ട്, അവനും കുടുംബവും റാപിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം പോകുന്നതിന് തലേന്ന് വൈകിട്ടേ കിട്ടുള്ളൂ... പോരാത്തതിന്, മെയിൻ ടെസ്റ്റ് റിസൾട്ട് കിട്ടാൻ പിന്നെയും രണ്ട് ദിവസമെടുക്കുമത്രേ... 

എന്തായാലും, പേടി പൂർണ്ണമായും പോയില്ലെങ്കിലും, റാപിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റിവ് ആണെങ്കിൽ പോകാമെന്ന ധാരണയിൽ, എല്ലാവരും എത്തി. പോയാലും പോയില്ലെങ്കിലും തയ്യാറെടുപ്പുകൾ മുന്നോട്ട് തന്നെ എന്ന് തീരുമാനിച്ച്, എല്ലാവരും റിസൾട്ടും കാത്ത് അക്ഷമന്മാരായി.

എന്റെ അവധിക്കനുസരിച്ച് അവർക്ക് ഒരുങ്ങാൻ ആകെ സമയം കിട്ടിയത് വെറും രണ്ട് ദിവസങ്ങൾ മാത്രം. അതിനിടയിൽ അനുമതിയും മറ്റ് സാധനങ്ങളും ഒപ്പിക്കണം. പലവരും പ്രധാനമന്ത്രിമാർക്ക് ചില ഓഫറുകളൊക്കെ വച്ച് നീട്ടിയിട്ടാണ് അനുമതി ഒപ്പിച്ചതെന്ന് പിന്നീടറിഞ്ഞെങ്കിലും, കടം വാങ്ങിയും ആമസോൺ ഓവർനൈറ്റ് ഡെലിവറിയും മുഖേന യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ വേണ്ടുന്ന സാധനങ്ങൾ ഒപ്പിച്ചെടുക്കുന്നതിൽ തായ്യാറായവരൊക്കെ വിജയിച്ചു. 

ഒടുവിൽ ഭാഗ്യത്തിന്, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൊറോണ  റാപിഡ് ടെസ്റ്റ് നെഗറ്റിവ് ആയി റിസൾട്ട് വന്നു. പിറ്റേന്ന് ശനിയാഴ്ച് കാലത്ത് തന്നെ പുറപ്പെടണം. എന്റെ വീട്ടീന്ന് 60 മൈൽസ് അകലെയുള്ള 'കോംപ്ടൺ ഗാപ്' എന്ന സ്ഥലത്ത് നിന്ന് കാട് കയറാനാണ് ഞങ്ങൾ തീരുമാനിച്ചത്. മെരിലാന്റിൽ നിന്ന് വരുന്ന രണ്ടുപേർ വെള്ളിയാഴ്ച രാത്രി തന്നെ എത്തി. ബാക്ക്പാക്കിന്റെ അവസാനവട്ട ചേരുവകൾ ഒന്നും വിട്ടുപോകരുതല്ലോ എന്ന ചിന്തയിൽ പല സാധനങ്ങളും ബാക്ക്പാക്കിൽ കയറിക്കൂടി. ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, ചെറുനാരങ്ങ, ആപ്പിൾ, പാക്കറ്റ് ഇളനീർ വെള്ളം എന്നിവ കൂടി മറ്റ് ഇൻസ്റ്റന്റ് ഭക്ഷണ സാധനങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു. ടെന്റ്, സ്റ്റവ്, ഉറക്കയുറ, തലയിണ, ടാർപോളിൻ, സ്ലീപ്പിങ് പാഡ് എന്നിവയുടെ കൂടെ കരടിയുണ്ടാകുമെന്ന പേടിയിൽ ഒരു കയ്യുടെ നീളമുള്ള ഒരു കത്തിയും, രണ്ടിന് മുട്ടുമ്പോൾ കുഴിക്കാൻ വേണ്ടി ഒരു ഷവലും കൂടെ കരുതിയിട്ടുണ്ട്. പിന്നെ ഫസ്റ്റ് എയിഡ്, തീപ്പെട്ടി, മെഴുക് തിരി, കയർ, ടിഷ്യൂസ്, മൂന്ന് ദിവസം ഇടാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ, വെള്ളം, വെള്ളത്തിന്റെ കൂടെ രാത്രി കഴിക്കാനുള്ള ഒരു കുപ്പി കള്ള് (കനം കുറക്കാൻ ഗ്ലാസ്സ് കുപ്പിയിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് മാറ്റിയിരുന്നു)  എന്നിവയെല്ലാം കൂടി കുത്തിക്കയറ്റിയതിന് ശേഷം ബാക്ക്പാക്ക് തൂക്കിനോക്കിയപ്പോൾ തൂക്കം 41.9 lbs (ഏകദേശം 20 കിലോ) !! എന്ത് കുറയ്ക്കും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്തപ്പോഴാണ് കുറച്ച് സാൽമൺ ടിന്നുകൾക്കും സാർഡൈൻ ടിന്നുകൾക്കും സൂപ്പ് പാക്കിനും പുറമേ വറുത്ത കടലയുടെ പാക്കറ്റ് ഉള്ളിൽ വെക്കാൻ പറ്റാത്തതിലുള്ള സങ്കടം നുരഞ്ഞ് പൊന്തിയത്. കള്ളിന്റെ കൂടെ കഴിക്കാൻ കടല പോലുമില്ലാതെങ്ങനെയാണ്? ഉടനെ വറുത്ത കടലയുടെ പാക്കറ്റ് വേറൊരുത്തന്റെ ബാക്ക്പാക്കിൽ തിരുകിക്കയറ്റി. മറ്റുള്ളവരുടെ പാക്ക് തൂക്കി നോക്കിയപ്പോൾ ഒരാളിന്റേത് 31 lbs മാത്രമേയുള്ളൂ എന്നത് സങ്കടത്തോടൊപ്പം അസൂയയും ഉണ്ടാക്കി. അപ്പോഴും എന്റെ വലിയ സങ്കടം അതായിരുന്നില്ല... രാത്രി ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെകൂടെ ഇടുവാൻ ഉള്ളി എടുത്തില്ലല്ലോ എന്നതായിരുന്നു !

ഞങ്ങളുടെ ആദ്യത്തെ പ്ലാൻ, ഷാനൻഡോവ വാലിയിലെ സ്കൈലൈൻ ഡ്രൈവിലുള്ള 'കോംപ്ടൺ ഗ്യാപ്' എന്ന സ്ഥലത്ത് നിന്ന് പുറപ്പെട്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഏകദേശം 40 മൈലോളം മലമടക്കുകളിലൂടെ വടക്കോട്ട് നടന്ന്, 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനായിരുന്നു. കൂടുതൽ നടക്കാൻ പറ്റുമെങ്കിൽ, ഏഴോളം മൈൽ കൂടി വടക്കോട്ട് നടന്ന് 'ബ്ലാക്ക്ബേൺ ട്രെയിൽ സെന്റർ ആക്സസ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാമെന്ന പ്ലാൻ ബിയും നമുക്കുണ്ടായിരുന്നു.

കോംപ്ടൺ ഗ്യാപിലേക്കുള്ള യാത്രയായിരുന്നു നമ്മുടെ അടുത്ത കുടുക്ക് മസാല. യാത്ര തുടങ്ങുന്നിടത്ത് നമ്മെ കൊണ്ടുപോയി വിടാനും യാത്ര നിർത്തുന്ന സ്ഥലത്ത് നിന്ന് തിരിച്ച് കൊണ്ടുവരാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരമാകുമായിരുന്നെങ്കിലും, നമ്മുടെ  കഷ്ടകാലത്തിന് ആരെയും കിട്ടിയിരുന്നില്ല. 

ഞങ്ങളുടെ കൂട്ടത്തിൽ മല കയറാൻ ഇല്ലെന്ന് പറഞ്ഞ പെൻസിൽവാനിയയിൽ പോകാത്ത വേറൊരാളുണ്ടായിരുന്നെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അവൻ ചിലപ്പോൾ കൊണ്ട് വിടാമെന്ന ഒരു മോഹം തന്നിരുന്നെങ്കിലും, കൊറോണ റാപിഡ് ടെസ്റ്റ് കഴിഞ്ഞ ഒരാൾ ഉണ്ടെന്ന കാരണത്താലും, അവന്റെ വണ്ടിയുടെ മെയിന്റനൻസ് കാരണം പറഞ്ഞുമൊക്കെ ഒഴിവായി. മെയിൻ റിസൾട്ടിന്റെ ഫലം നെഗറ്റിവ് ആയി വന്നാൽ, മടക്ക സമയത്ത് തിരിച്ച് കൊണ്ടുവരാമെന്ന വാഗ്ദാനം നൽകിയത് കുറച്ചെങ്കിലും നമുക്ക് ആശ്വാസമായി.

എന്തായാലും നമ്മുടെ ആരുടെയെങ്കിലും വണ്ടിയിൽ പോയി, തുടക്ക സ്ഥലത്തുള്ള പാർക്കിങ് ഏരിയയിൽ വണ്ടി വച്ച് (ഭീതിയോടെയാണെങ്കിലും... കാരണം രണ്ട് മൂന്ന് ദിവസം വണ്ടി ആരും നോക്കാനില്ലാതെ അവിടെ കിടക്കുമല്ലോ... തിരിച്ച് വരുമ്പോ, വണ്ടിയുടെ ചക്രങ്ങളോ അതോ വണ്ടി തന്നെയോ അവിടെ കാണുമോ എന്ന ഭീതി...) തിരിച്ച് വരുന്ന ദിവസം അവിടെ പോയി വണ്ടി എടുക്കാമെന്ന് വച്ചു. പക്ഷേ പലവിധ ചർച്ചകൾക്ക് ശേഷം, ആ പരിപാടി 'സേഫ്' അല്ല എന്ന കാരണത്താൽ, ഊബർ വിളിക്കാമെന്ന ധാരണയായിരുന്നു, പുറപ്പെടുന്ന സമയം വരെ ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

രാവിലെ ആറര മുതൽ ഞങ്ങൾ ഊബർ ബുക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഏകദേശം അരമുക്കാൽ മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ, ഊബർ പരിപാടി നടക്കില്ലെന്ന് നമുക്ക് മനസിലായി. ഒരു മണിക്കൂറിലധികം ഡ്രൈവുള്ളതിനാലോ തിരിച്ച് കാലിയടിക്കേണ്ടിവരുമെന്ന് ആലോചിച്ചോ മറ്റോ, ഒരു ഊബർ ഡ്രൈവർമാരും ഞങ്ങളുടെ അപേക്ഷകൾ ചെവിക്കൊണ്ടില്ല. ഞങ്ങളെ ഒന്ന് കൊണ്ടുവിടുമോ എന്ന അപേക്ഷ വീട്ടിലെ പ്രധാനമന്ത്രിയും നിഷ്കരുണം നിരസിച്ചു. നാല് പേരുടേയും കനമുള്ള ബാക്ക്പാക്കുകൾ എന്റെ ഗരാജിന്റെ ഓരോ മൂലക്ക് അനാഥ ശവങ്ങളെപ്പോലെ അനക്കമില്ലാതെ കിടന്നു.  

ഗതി കെട്ടാൽ എന്തും ചെയ്യുമെന്നാണല്ലോ... നമ്മുടെ കൂട്ടത്തിലൊരുവൻ, നമ്മുടെ പരിചയത്തിൽത്തന്നെയുള്ള വേറൊരാളെ വിളിച്ചപേക്ഷിക്കാൻ തീരുമാനിച്ചു. ഏഴരപ്പുലർച്ചക്ക് തന്നെ ഒരുത്തനെ വിളിച്ചുണർത്തി, അങ്ങോട്ടുമിങ്ങോട്ടും ഏകദേശം മൂന്ന് മണിക്കൂറോളം ചിലവാക്കി, ഞങ്ങളെക്കൊണ്ടു വിട്ട് തിരിച്ച് വരാൻ പറ്റുമോ എന്ന അപേക്ഷ നടത്തുന്നതിലെ നാണക്കേട് ഓർത്തപ്പോൾ എനിക്ക് കക്കൂസിൽ പോകാൻ മുട്ടി. ഭാഗ്യത്തിന്, ഞാൻ കക്കൂസിൽ നിന്ന് തിരിച്ച് വരുമ്പോഴേക്കും സന്തോഷവാർത്ത മുന്നിലുണ്ടായിരുന്നു. അങ്ങനെ, പിന്നീടൊട്ടും സമയം പാഴാക്കാതെ, എന്റെ വണ്ടിയിൽ ഞങ്ങളെല്ലാവരും യാത്ര തിരിച്ചു. 

ഞങ്ങളെ അവിടെ എത്തിച്ച് ഞങ്ങളുടെ ഒരു കൂട്ടഫോട്ടോ എടുത്തതിന് ശേഷം, നമ്മുടെ പുലർകാല സുഹൃത്ത്, എന്റെ വണ്ടിയുമായി വീട്ടിലേക്ക് മടങ്ങി. എട്ട് മണിക്കെങ്കിലും മല കയറിത്തുടങ്ങണം എന്ന് പ്ലാനിട്ടിരുന്ന ഞങ്ങൾ, മല കയറുമ്പഴേക്കും ഒൻപത് മണി കഴിഞ്ഞിരുന്നു. 

ആദ്യത്തെ ദിവസം, പതിനാറ് മൈൽ താണ്ടി, 'മനസാസ് ഗ്യാപ് ഷെൽട്ടർ' എന്ന സ്ഥലത്ത് എത്തിച്ചേരാനായിരുന്നു പ്ലാനിട്ടത്. തുനിഞ്ഞിറങ്ങിയുള്ള മല കയറ്റത്തിന്റെ തുടക്കത്തിൽ ഭാരങ്ങളൊക്കെ തൂവലുകളായി അനുഭവപ്പെട്ടു. പക്ഷേ കുറച്ച് കഴിയുമ്പഴേക്കും മലമടക്കുകളുടെ പുളച്ചലും കയറ്റിറക്കങ്ങളും നമ്മെ പല പല ഭാഗങ്ങളിലാക്കി. കഴിയുന്നതും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയാൽ അത്രയും കുറച്ച് നേരമല്ലേ ഭാണ്ഡം ചുമക്കേണ്ടതുള്ളൂ എന്ന വികാരം ഓരോരുത്തരെയും നയിച്ചെങ്കിലും പലരും പല വേഗത്തിലായിരുന്നു. ഇരുപത് കിലോ ഭാരം നാല്പതും എൺപതുമൊക്കെയായി തോന്നാൻ തുടങ്ങി. ഓരോ കയറ്റങ്ങളും എവറസ്റ്റിനേക്കാൾ ഉയരമുള്ളത് പോലെ തോന്നിച്ചു. അര മണിക്കൂറിനുള്ളിൽത്തന്നെ ചോര മുഴുവൻ നീരായി പുറത്ത് വരാൻ തുടങ്ങി. ഓരോ പത്തടി കയറുമ്പഴേക്കും എവിടെയെങ്കിലും പിടിച്ച് നിന്നാൽ മതിയെന്നായി.

ആളുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും നമ്മുടെ കൂട്ടത്തിലൊരാൾ കുറച്ച് ആമമാർക്ക് ആയിരുന്നു. ഞങ്ങളുടെ നടത്തത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തെ 'ഡി' എന്ന് വിളിക്കാം. ഈ സംഭവം എഴുതുന്നയാൾ എന്ന നിലയിൽ ഞാൻ സ്വയം 'എ' ആയിക്കൊണ്ട്, എന്റെ കൂടെത്തന്നെ വേഗത്തിൽ നടന്ന 31 lbs മാത്രം പുറത്ത് കയറ്റി വച്ചിരുന്നവനെ 'ബി' യുമാക്കാം. ബാക്കിവന്നയാൾ 'സി' യും. 

ഞാനും 'ബി'യും ആദ്യത്തെ ദിവസം ആവുന്ന വേഗത്തിൽ വച്ചുപിടിച്ചു. പതിനാറോളം മൈൽ നടക്കേണ്ടതുണ്ടല്ലോ. ഉച്ചയാവുമ്പഴേക്കും പകുതി ദൂരം താണ്ടി 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്താനാണ് പ്ലാൻ. 'സി'യും 'ഡി'യും തുടക്കത്തിൽ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നെ രണ്ട് ഗ്രൂപ്പായപ്പോൾ, ഇടക്ക് ഒച്ചയെടുത്തും, പ്രത്യേക താളത്തിൽ കൂക്കിയും, എന്റെയടുത്ത് ഉണ്ടായിരുന്ന വിസിൽ ഊതിയും, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം പരസ്പരം അറിയിച്ചു. അങ്ങനെ കുറച്ച് ദൂരം പോയപ്പഴേക്കും ഞങ്ങളുടെ ശബ്ദം പരസ്പരം കേൾക്കാതായി, തിരിച്ചുള്ള പ്രതികരണങ്ങൾ ഇല്ലാതായി.പക്ഷേ മുതുകിൽ കനമുള്ളത് കൊണ്ട്, ആരെയും കാത്ത് നിൽക്കാതെ ഞാനും 'ബി'യും മുന്നോട്ട് തന്നെ കുതിച്ചു.  

ഏകദേശം രണ്ട് മണിക്ക് മുന്നേ തന്നെ, ഞാനും 'ബി'യും 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്തിച്ചേർന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും 'സി'യെയും 'ഡി'യെയും കാണാഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യമായി ആധി തോന്നാൻ തുടങ്ങി. തിരിച്ച് പോയി പരാതിയാലോ എന്നാലോചിച്ച് നിൽക്കുമ്പോഴാണ്, 'സി' പതുക്കെ നടന്ന് വരുന്നത് കണ്ടത്. 

'ഡി'യെക്കുറിച്ച് ചോദിച്ചപ്പോൾ, 'സി' കൈ മലർത്തി. അതോടെ ഞങ്ങളുടെ ആധി ഇരട്ടിയായി. പെട്ടന്ന് തന്നെ 'സി'യെ ഞങ്ങളുടെ ഭാണ്ഡം നോക്കാൻ ഏല്പിച്ചിട്ട് ഞാനും 'ബി'യും 'ഡി'യെ തപ്പിയിറങ്ങി. 

ഞങ്ങളുടെ കൂട്ടത്തിൽ 'ഡി' മാത്രമായിരുന്നു കൊതുകിനെ പേടിച്ച്, ഫുൾ കാർഗോ പാന്റ്സ് ഇട്ട് മല കയറിയത്. ബാക്കിയുള്ളവർ ഭാരം കുറഞ്ഞ ഷോട്സ് ആയിരുന്നു ഇട്ടിരുന്നത്. ഏകദേശം പത്ത് മിനുട്ട് പിന്നോട്ട് നടന്നപ്പഴേക്കും നമുക്ക് പതുക്കെ നടന്നു വരുന്ന 'ഡി'യെ കാണാൻ പറ്റിയത് വല്ലാത്തൊരാശ്വാസമായി. പരസ്പരം ഞങ്ങൾ കാണുമ്പഴേക്കും, കണ്ടതിലുള്ള സന്തോഷം കൊണ്ടോ അതോ ഇതുവരെ ഒറ്റക്ക് ആരോരുമില്ലാതെ കല്ലിനോടും മരങ്ങളോടും മാത്രം മിണ്ടിയും പറഞ്ഞും വീതി കുറഞ്ഞ വഴിയിലൂടെ, കാർമേഘത്താലലംകൃതമായ ഇരുട്ടിലൂടെ, നടക്കുന്ന വഴി പോലും ശരിയായ വഴിയാണോ എന്ന് നിശ്ചയമില്ലാതെ, കരടി ഭീതിയിൽ  നടക്കേണ്ടിവന്നതിലുള്ള കുണ്ഠിതം കൊണ്ടോ എന്നറിയില്ല, 'ഡി'യുടെ കണ്ണിൽ നിന്ന് ഇത്തിരി നീരുറവ പൊടിഞ്ഞോ എന്ന് ഞങ്ങൾക്ക് സംശയമായി, കാരണം അവന്റെ വാക്കുകളും കണ്ഠവും ഇടറുന്നുണ്ടായിരുന്നു. 

ആ വിറയ്ക്കുന്ന വാക്കുകൾ പെട്ടന്ന് തന്നെ പരാതിയായി മാറി. 'ഞാൻ കയറ്റം കയറുമ്പോഴെങ്കിലും നിങ്ങൾക്ക് ഒന്നെന്റെ കൂടെ നിന്നൂടെ....'എന്ന് തുടങ്ങി എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ മറിച്ചൊന്നും പറഞ്ഞില്ല. വികാരത്തള്ളലിന് എങ്ങനെ മറുപടി പറയും? 

എന്തായാലും 'ഇനി മുതൽ ഞാൻ നിന്റെ പിന്നിലേ നടക്കുകയുള്ളൂ' എന്ന് ഞാൻ 'ഡി'ക്ക് വാക്ക് കൊടുത്തു. പതുക്കെ 'ഡി'യെ അനുനയിപ്പിച്ച്, 'സി' നിൽക്കുന്നിടത്തേക്ക് ഞങ്ങൾ തിരിച്ചു. 

ഞങ്ങൾ തിരിച്ച് അവിടെയെത്തുമ്പോൾ, മോസ്‌ബി ക്യാമ്പ്സൈറ്റി'ന്റെ അടുത്ത് താമസിക്കുന്ന, ഏകദേശം എൺപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന സ്റ്റുവർട്ട് എന്ന് പേരുള്ള ഒരു വൃദ്ധൻ, വളണ്ടിയറായി ട്രെയിൽ വൃത്തിയാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കൂട്ടായി 'കെയ്‌സി' എന്നൊരു പട്ടിയും. യജമാനനെപ്പോലെ തന്നെ കെയ്സിയും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. സ്റ്റുവർട്ട്, മോസ്‌ബി എന്നയാളുടെ നേതൃത്വത്തിൽ ചെമ്പ് തേടി വന്ന് ആ പ്രദേശത്ത് സെറ്റിൽ ചെയ്യുകയും, ചെമ്പ് തീർന്നപ്പോൾ അവിടം ഉപേക്ഷിച്ച് പോയ ആൾക്കാരുടെയും കഥകൾ ചുരുക്കിപ്പറഞ്ഞപ്പോൾ കെയ്‌സിക്കും ഞങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.

വളരെ സൗഹൃദം കാട്ടി, ഞങ്ങളുടെ മുകളിൽ പാഞ്ഞുകയറിയ കെയ്സിയുടെ നഖക്ഷതങ്ങളേറ്റ് എന്റെ മാറിടത്തിൽ നീറ്റലുണ്ടായി. എന്റെ കൈകൊണ്ട് ഞാനെന്റെ മാറിടം തടവിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ വാട്ടർ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാമെന്നേറ്റിരുന്ന 'സി', അവന്റെ കൈയ്യിലുള്ള, പുതുതായി വാങ്ങിച്ച വാട്ടർ ഫിൽട്ടറുകളും വാട്ടർ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റുകളും ഒന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചത്. കൈയ്യിലുള്ള വെള്ളം തീരുന്ന മുറക്ക്, സ്ഥലത്തെ ജലലഭ്യതക്കനുസരിച്ച് പുനർനിറയ്‌ക്കേണ്ടതുണ്ടല്ലോ. പക്ഷേ 'ഡി'യുടെ ചിന്ത, കെയ്സിയുടെ നഖക്ഷതമേറ്റ സ്ഥിതിക്ക്, എനിക്ക് വയറിന് ചുറ്റും കുത്തിവെപ്പ് വേണ്ടിവരുമോ എന്നതായിരുന്നു. കുത്തിവയ്‌പിനെക്കാൾ സുഖം നഖക്ഷതങ്ങളാണെന്ന് മനസ്സിലാക്കിയ ഞാൻ, ഇതിന് മുൻപ് പലതവണയുണ്ടായിട്ടുള്ള നഖക്ഷതങ്ങൾക്ക് ഞാൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നുള്ള കാര്യം പറഞ്ഞ് സ്വയം അരോഗഗാത്രനായി നിലകൊണ്ടു.

മോസ്‌ബി ക്യാമ്പ് സൈറ്റിനടുത്ത് 'സ്പ്രിങ്' (നീരുറവ) എന്നൊരു ബോർഡ് ഞങ്ങൾ കണ്ടിരുന്നു. സ്പ്രിങ്ങിലെ വെള്ളം എങ്ങനെയുണ്ട് എന്ന്  സ്റ്റുവർട്ടിനോട് ചോദിച്ചപ്പോൾ, ''വണ്ടർഫുൾ' എന്നായിരുന്നു ഉത്തരം. ഞങ്ങൾ കൈയ്യിലുള്ള വാട്ടർ കളക്റ്റിംഗ് ബാഗെടുത്ത് സ്പ്രിങ്ങിലേക്ക് പോയി. 

സ്പ്രിങ് കണ്ടപ്പോൾ 'വണ്ടർഫുൾ' എന്ന് സ്റ്റുവർട്ട് പറഞ്ഞത് 'കുണ്ടർഫുൾ' എന്നായിരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി. അത്രയ്ക്ക് പായൽ നിറഞ്ഞതായിരുന്നു അവിടെ ഉണ്ടായിരുന്ന വെറും ഇത്തിരി വെള്ളം. അതിന്റെ വശങ്ങളിലുള്ള പാറയിൽ നിന്ന് വളരെ ഫ്രഷ് ആയി തൂറിപ്പോയ ഏതോ ജീവിയുടെ അപ്പിയുടെ മേലെ, മഴവെള്ളം മരത്തിൽ നിന്ന് ഇറ്റിറ്റ് വീണ് ചെറുതായി സ്പ്രിങ്ങിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. എന്ത് ചെയ്യണം എന്നൊക്കെ ആലോചിച്ച്, പായൽ പതുക്കെ മാറ്റി കിട്ടുന്ന വെളളം സംഭരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു കെയ്സിയുടെ അടുത്ത വരവ്. 


കെയ്‌സി നേരെ വന്ന് സ്പ്രിങ്ങിൽ ചാടി, ഉള്ള പരിമിതമായ വെള്ളത്തിൽ മലർന്ന് കിടന്ന് മാന്തിത്തിമർക്കാൻ തുടങ്ങി. പായലോട് കൂടി നക്കിക്കുടിക്കുകയും മറ്റും ചെയ്‌തപ്പോൾ വെള്ളം ആകെ കലങ്ങി. കെയ്സിയോട് അത്യധികം പക തോന്നിയ ഞങ്ങൾ, പരസ്പരം നോക്കി, നഖക്ഷതത്തിന്റെ സുഖം പോലും മറന്ന്, വെള്ളമെടുക്കാതെ തിരിഞ്ഞു നടന്നു. 

തിരിച്ച് വീണ്ടും ക്യാമ്പ് സൈറ്റിലെത്തിയപ്പോഴാണ് കെയ്ൽ സ്റ്റാംപ് എന്നൊരു ഹൈക്കറുടെ വരവ്. ഞങ്ങളുടെ യാത്രയിൽ ആദ്യമായി കണ്ട ഹൈക്കർ. അവൻ വേഗം വന്ന് ബാക്ക്പാക്ക് ഇറക്കി വച്ച്, വാട്ടർ കളക്റ്റിംഗ് ബാഗുമായി നേരെ സ്പ്രിങ്ങിലേക്കൊരു നടത്തം. വെള്ളമെടുക്കാതെ വരുന്ന കെയ്‌ലിന്റെ ചിത്രം മുൻകൂട്ടി കണ്ട ഞങ്ങൾ, പരസ്പരം നോക്കി ചിരിച്ചു. . 

പക്ഷേ, നിമിഷ നേരം കൊണ്ട് സാമാന്യം വലിയ ട്രാൻസ്പരന്റ് ബാഗിൽ, നിറയെ പായലും ചെളിയും കലർന്ന വെള്ളവുമായി കെയ്ൽ എത്തി. ആ വെള്ളം കണ്ടപ്പോൾ, അതേ വെള്ളത്തിൽ കുളിച്ച കെയ്സിക്ക് പോലും ഓക്കാനം അനുഭവപ്പെട്ടത് പോലെ ഞങ്ങൾക്ക് തോന്നി.

ഒട്ടും വൈകാതെ, ഫിൽട്ടറെടുത്ത് ബാഗിൽ ഫിറ്റ് ചെയ്ത്, കൈയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ പളുങ്ക് പോലെയുള്ള വെള്ളം വീഴുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വീണ്ടും അത്ഭുതമായി. ഏത് തീട്ടവെള്ളവും ഇങ്ങനെ ശുദ്ധമാക്കാമെന്ന് നമുക്ക് മനസ്സിലായി. പക്ഷേ ബാക്ടീരിയ, ഫംഗസ് പോലുള്ള സഹൃദയ ജീവികളെ വെള്ളത്തിൽ നിന്ന് ഇല്ലാതാക്കുന്ന ടാബ്ലറ്റ് ട്രീറ്റ്മെൻറ് കെയ്ൽ ചെയ്യാത്തത്, ഞങ്ങൾക്ക് അരോചകമായി തോന്നി. 

വാഷിംഗ്ടണിൽ ഒരു ഷെഫ് ആയി ജോലിനോക്കുകയാണ് കെന്റകികാരനായ കെയ്ൽ. ഒരു കവിയും കൂടിയാണത്രേ. കൊറോണ ആയതുകൊണ്ട് ജോലി പോയതിനാൽ, മല കയറാനിറങ്ങിയിരിക്കുകയാണ്. ന്യൂയോർക്ക് വരെ നടക്കാനാണ് ലുറെയിൽ നിന്ന് യാത്രയാരംഭിച്ച കെയ്‌ലിന്റെ പ്ലാൻ. കെയ്‌ലിനോട് കുറച്ച് സൗഹൃദം സ്ഥാപിച്ച ഞങ്ങൾ ട്രക്കിങ്ങിനെയും ഹൈക്കിങ്ങിനെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ച് കുറച്ച് വിവരങ്ങൾ ശേഖരിച്ചു. കെയ്‌ലും ഞങ്ങളെപ്പോലെ തെക്ക് നിന്ന് വടക്കോട്ടേക്കാണ് നടക്കുന്നത്.

വൈകുന്നേരം മൂന്നര ആയപ്പോൾ കുറച്ച് സ്നാക്കൊക്കെ കഴിച്ചതിന് ശേഷം, വീണ്ടും യാത്ര തുടരാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യത്തെ പ്ലാൻ 16 മൈൽ താണ്ടാനായിരുന്നെങ്കിലും, ഇനി അത് തീർച്ചയായും നടക്കില്ലെന്ന് നമുക്ക് അത്രയും നേരം കൊണ്ട് മനസ്സിലായിരുന്നു. ഏകദേശം എട്ട് മൈലുകൾ മാത്രമാണ് അത് വരേക്കും ഞങ്ങൾ നടന്ന് തീർത്തത്. ഇനിയും  ഏകദേശം രണ്ട് മൈലോളം പോയാൽ, 'ജിം & മോളി ഡെന്റൺ ഷെൽട്ടർ' എന്നൊരു ഷെൽട്ടറുണ്ട്. അവിടെ നമ്മുടെ ആദ്യദിന യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ ധാരണയിലെത്തി. കെയ്ൽ അപ്പഴേക്കും അവിടെ നിന്ന് തിരിച്ച് കഴിഞ്ഞിരുന്നു. മാത്രവുമല്ല, അവന്റെ കൂടെ നടക്കാൻ നമുക്ക് താല്പര്യവും ഉണ്ടായിരുന്നില്ല.

മോസ്‌ബി ക്യാംപിൽ നിന്ന് ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു തുടർയാത്ര. ഇനിയും രണ്ട് മൈലുകളല്ലേ പോകേണ്ടതുള്ളൂ എന്നത് എല്ലാവർക്കും ഒരാശ്വാസമായിരുന്നെങ്കിലും നമ്മുടെ 16 മൈൽ പ്ലാൻ നടക്കാത്തതിൽ ദുഃഖവും ഉണ്ടായിരുന്നു, കാരണം, എൺപത് വയസ്സാവുമ്പഴേക്കെങ്കിലും അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് തീർക്കുക എന്ന ആഗ്രഹം വീണ്ടും നീളുമല്ലോ. 

ഒരുവിധം, ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന സാഹസത്തിന് ശേഷം, അഞ്ച് മണി കഴിയുമ്പഴേക്കും ഞങ്ങൾ, 'ജിം & മോളി ഡെന്റൺ  ഷെൽട്ടറി'ലെത്തി. ഷെൽട്ടറെത്തിയതും, കാന്തം കൊണ്ട് ആകർഷിച്ചത് പോലെ നമ്മുടെ 'ഡി', ഷെൽട്ടറിന്റ പ്ലാറ്റ്ഫോമിൽ വീണതും ഒരുമിച്ചായിരുന്നു.  

അവിടെ എത്തുമ്പഴേക്കും നമ്മുടെ കെയ്ൽ അവിടെ എത്തി തന്റെ അണ്ടർവേറിൽ നിന്ന് കൊണ്ട് അവന്റെ ക്യാംപിങ് പ്രൊപ്പേൻ സ്റ്റവ് കത്തിച്ച് എന്തോ പാചകം ചെയ്യുന്നുണ്ടായിരുന്നു. താഴെയും മുകളിലുമായി ഏകദേശം എട്ടോളം പേർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിടക്കാൻ പറ്റിയ ഒരിടമായിരുന്നു  'ജിം & മോളി ഡെന്റൺ ഷെൽട്ടർ'. കാട്ടിന് നടുവിൽ വിശാലമായ പുൽത്തകിടിയും കുളിക്കാനൊരു ഷവറും ഒക്കെയുള്ള ഒരു നല്ല ഷെൽട്ടറായിരുന്നു 'ജിം & മോളി'. 

എത്തിയ ഉടനെ, കെയ്‌ലിനെ അനുകരിച്ച്, ഞങ്ങളും ഞങ്ങളുടെ അപ്പർ കുപ്പായം അഴിച്ച്, ഓരോരുത്തരുടെയും സ്വന്തം വൺ പാക്കും സിക്സ് പാക്കുമൊക്കെ കാണിച്ച് കുറച്ച് നേരം വിശ്രമിച്ചു.

കിടന്നിടത്ത് നിന്ന് അഞ്ച് പത്ത് മിനുട്ട് കണ്ണടച്ച് മയങ്ങിയ ശേഷം കണ്ണ് തുറന്നപ്പോൾ കോടമഞ്ഞ് ഇറങ്ങിയത് പോലെ വളരെ താണ്, വെളുത്ത മേഘങ്ങൾ പോകുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിര് തോന്നി. കിടന്നിടത്ത് നിന്ന് ഒന്ന് ചരിഞ്ഞ്, മറുവശം നോക്കിയപ്പോഴാണ് സംഭവത്തിന്റെ ഉറവിടം മനസ്സിലായത്. നമ്മുടെ കെയ്‌ലിന്റെ വായിൽ നിന്നായിരുന്നു കോടമഞ്ഞ് പുറപ്പെട്ട് കൊണ്ടിരുന്നത്. അവനൊരു പുതപ്പും പുതച്ച്, ഷെൽട്ടറിന്റെ കൈവരിയിൽ ഇരുന്ന് അവന്റെ ഇ-സിഗരറ്റ് ആഞ്ഞാഞ്ഞ് പുകയ്ക്കുകയായിരുന്നു. 

ഒരു ദിവസം മുഴുവൻ നടന്നു നടന്ന് വിയർത്തത് കൊണ്ട്, ഒന്ന് കുളിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിച്ചപ്പോഴാണ്, മോസ്‌ബി ക്യാംപിലെ പരാജയപ്പെട്ട ഉദ്യമത്തിന് ശേഷം, നമ്മുടെ വാട്ടർ ഡിപ്പാർട്ടമെന്റ് ഹെഡായ 'സി', ഒന്ന് കൂടി അതിന് ശ്രമിച്ചാലോ എന്നാലോചിച്ചത്. 'സി', അവന്റെ, വാട്ടർ കളക്ഷൻ ബാഗുമായി, ഷവർ ഏരിയയിലേക്ക് പോയി. വെള്ളം ബാഗിലാക്കുന്നതിന് മുന്നേ, കുളിക്കാമെന്ന് കരുതിയ 'സി', ടാങ്കിലെ വെള്ളത്തിന്റെ സ്ഥിതിയറിയാൻ, ഏണിപ്പടികൾ കയറി ടാങ്കിലേക്ക് ഒന്ന് എത്തിനോക്കി. 

'സി', ടാങ്കിലേക്ക് എത്തിനോക്കിതും താഴെ എത്തിയതും ഒരുമിച്ചായിരുന്നു, കാരണം, ടാങ്കിനുള്ളിലെ വെള്ളം മുഴുവൻ പായലായിരുന്നു. കുളിക്കുന്ന കാര്യം 'സി' മറന്നു കളഞ്ഞു. പിന്നെ ഷവറിനടുത്തുള്ള ടാപ്പിൽ നിന്ന് പായൽ വെള്ളം ബാഗിൽ ശേഖരിച്ച് കൊണ്ടുവന്നു. അതിനേക്കാൾ കലങ്ങിയ വെള്ളമായിരുന്നല്ലോ മോസ്‌ബി ക്യാംപിൽ നിന്ന് കെയ്ൽ ശേഖരിച്ച് അരിച്ചത് എന്ന ഒരൊറ്റ ആശ്വാസമായിരുന്നു അവനെ ആ വെള്ളം ശേഖരിക്കാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഞങ്ങളുടെ പക്കലുണ്ടായിരുന്ന ജലശേഖരം മിക്കവാറും തീരാറാവുകയും ചെയ്തിരുന്നു. 

വെള്ളത്തിൽ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റ് ഇട്ട് കാത്തിരിക്കുന്നതിനിടയിൽ, പായല് പിടിച്ച വെള്ളമായാലും പ്രശ്നമില്ല എന്ന എന്നും പറഞ്ഞ് 'ബി' ഷവറിനടിയിൽ പോയി കുളിച്ചു. തുവർത്തി വന്നതിന് ശേഷം, മുടിയിഴകളിൽ നിന്ന് പേനെടുക്കുന്നത് പോലെ പായലെടുക്കുന്നത് കണ്ടപ്പോൾ ബാക്കിയാരും കുളി എന്നതിനെക്കുറിച്ച് ചിന്തിച്ചേയില്ല. പ്രത്യേകിച്ച്, വീട്ടിൽ നിന്ന് പുറപ്പെടുന്ന തിരക്കിനിടയിൽ ഞാനും 'ഡി'യും തോർത്തെന്ന സാധനം  എടുത്തിട്ടുമുണ്ടായിരുന്നില്ല. ഒരുമിച്ച് ഇടപഴകുന്നുണ്ടെങ്കിലും, കൊറോണയുടെ സമയം ആയതിനാൽ വേറൊരാളിന്റെ തോർത്ത് എടുക്കാനും മടി തോന്നിയത്, 'കുളി' എന്നതിനെ, നല്ലൊരു പുഴ കാണുന്നത് വരെയോ, അല്ലെങ്കിൽ വീണ്ടും തിരിച്ച് വീട്ടിലെത്തുന്നത് വരെയോ മറക്കാൻ പ്രേരിപ്പിച്ചു.

അധികം വൈകാതെ തന്നെ, കൊണ്ട് വന്ന ഒരു റം കുപ്പി ഞാൻ തുറന്നു. ഒരു 'കോർട്ടസി'ക്ക് കെയ്‌ലിനോട് കൂടുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വളരെ മാന്യമായി ഞങ്ങളുടെ കൂട്ടത്തിൽ മധുപാനം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഒന്ന് മൂഡായി വരുന്നതിനിടയിൽ, ഞാനെന്റെ ഹൈക്കിങ് സ്റ്റവ് എടുത്ത് ഫിറ്റ് ചെയ്ത് കത്തിച്ചു. കൊണ്ട് വന്ന സൂപ്പ് പൊടിയുടെ പാക്കറ്റ് എടുത്ത്, വെള്ളം തിളപ്പിച്ച് സൂപ്പുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ്, വിരൂപയൊന്നുമല്ലെങ്കിലും പണ്ടത്തെ നമ്മുടെ ഡാകിനി അമ്മൂമ്മയെ അനുസ്മരിപ്പിക്കും വിധം രണ്ട് കൈയ്യിലും ഓരോ വടികൾ കുത്തിപ്പിടിച്ച്, ഒരു വശം ചരിഞ്ഞ് ഒരു പ്രായമായ സ്ത്രീ നടന്ന് വന്ന് ഷെൽട്ടറിലേക്ക് കയറിയത്.

ഞങ്ങളുടെ ഉച്ചത്തിലുള്ള മലയാളവും മധുപാനത്തിന്റെ മത്തും ഉച്ചസ്ഥായിലെത്തി നിൽക്കുന്ന സമയമായതിനാൽ നമ്മുടെ അമ്മൂമ്മ ഒന്ന് ശങ്കിച്ചതായി തോന്നി. 'ബി' അവന്റെ ഉണക്കാനിട്ടിരിക്കുന്ന കോണകം, ഷെൽട്ടറിന്റെ കൈവരിയിൽ നിന്ന് പതുക്കെ ആരും കാണാത്ത പോലെ മാറ്റി.

ഷെൽട്ടറിൽ, 'ഫസ്റ്റ് കം ഫസ്റ്റ് സെർവ്' എന്ന പോളിസി ആയതിനാൽ, ഞങ്ങൾ നാല് പേരും താഴെയുള്ള സ്പോട്ടുകൾ മുഴുവൻ ഇതിനകം കൈയ്യടക്കിയിരുന്നു. മുകളിലുള്ള രണ്ട് സ്പോട്ടുകളിൽ ഒന്ന് കെയ്ൽ അവന്റേതാക്കി കയ്യടക്കിയിട്ടുണ്ട്. താഴെ ഞങ്ങളുടെ ബാക്ക്പാക്കുകളിൽ നിന്നുള്ള സാധനങ്ങൾ അവിടെയും ഇവിടെയുമായി വാരിവലിച്ച് ഇട്ടിരിക്കുകയാണ്. ആരെയും പേടിക്കാനില്ലല്ലോ.

ആദ്യമുണ്ടായ പങ്കപ്പാട് വകവെക്കാതെ, നമ്മുടെ അമ്മൂമ്മ, നേരെ നമ്മുടെ ഇടയിൽ വന്ന് നിന്ന് ഒരു ചോദ്യം, 'Can I adjust somewhere in between'? ഞാനൊരു മൂലയ്ക്കാണ് സ്ഥലം പിടിച്ചിരിക്കുന്നത്. കെയ്‌ലിന്റെ നേരെ താഴെ അപ്പുറത്തെ മൂലയിൽ 'സി' യും. അമ്മൂമ്മ വന്ന തിരക്കിൽ, 'ബി' ഇതിനകം തന്നെ അവന്റെ കുറച്ച് സാധനങ്ങളുമെടുത്ത് ഞാൻ പിടിച്ച സ്ഥലത്തിന്റെ നേരെ മുകളിലുള്ള സ്പോട്ടിലേക്ക് മാറി. ഇത് കണ്ടയുടനെ 'സി'യും 'ഡി'യും  .പരസ്പരം നോക്കി. തല്ക്കാലം അവരുടെ ഇടയിലാണ് ഗ്യാപ്പ് ഉണ്ടായിട്ടുള്ളത്. എന്ന് വച്ചാൽ, അമ്മൂമ്മ അവരുടെ ഇടയിലാണ് കിടക്കാൻ പോകുന്നത് !


രണ്ടു പേരും അവരവരുടെ സാധനങ്ങൾ ഒതുക്കിവച്ച്, അമ്മൂമ്മക്ക്‌ അവരുടെ ഇടയിൽ കയറി, അവരുടെ സ്ലീപ്പിങ് പാഡും ബാക്ക്പാക്കും വെക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. 

അമ്മൂമ്മ വന്നതിന് ശേഷം, ഞങ്ങൾക്ക് കുറച്ച് അച്ചടക്കമൊക്കെ ഉണ്ടായി. റമ്മിന്റെ മത്തിന് ഞങ്ങൾ കടിഞ്ഞാണിട്ടു. കൊണ്ടുപോയ തോടോട് കൂടിയുള്ള വറുത്ത നിലക്കടല അമ്മൂമ്മക്കും കെയ്‌ലിനും കൊടുത്തു. ആദ്യം നിരസിച്ചെങ്കിലും രണ്ടു പേരും പിന്നീട് കഴിക്കാൻ തുടങ്ങി. കടലയുടെ തോട് പൊട്ടിക്കാൻ അമ്മൂമ്മ വിഷമിക്കുന്നത് കണ്ടപ്പോൾ തോട് പൊട്ടിക്കാനുള്ള ഒരു എളുപ്പ വഴി, ഞാൻ അമ്മൂമ്മക്ക്‌ പറഞ്ഞു കൊടുത്തത് നോക്കി മറ്റുള്ളവർ ചിരിച്ചത്, ഞാൻ കണ്ടതായി ഭാവിച്ചില്ല.

സൂപ്പ് തായാറായി വന്നപ്പഴേക്കും എന്റെയുള്ളിലെ ആതിഥ്യമര്യാദ, സൂപ്പ് പതഞ്ഞ് പൊങ്ങിയത് പോലെ പൊങ്ങി വന്നു. ഗ്ളാസ്സെടുത്ത് വന്ന 'ബി'ക്കും 'സി'ക്കും' കൊടുക്കാതെ നേരെ പോയി നമ്മുടെ അമ്മൂമ്മയോട് ചോദിച്ചു: 'some soup'? നടന്ന് തളർന്ന് വന്നത് കൊണ്ടാവണം, ഒട്ടും മടികാണിക്കാതെ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു സ്റ്റീൽ ഗ്ലാസ്സ് എന്റെ നേരെ നീട്ടി. കെയ്‌ലും മടി കൂടാതെ സൂപ്പ് അവന്റെ ഗ്ലാസിൽ വാങ്ങിച്ചു. സൂപ്പിന്റെ കൂടെ കടലയും മടി കൂടാതെ എടുക്കാനുള്ള തരത്തിൽ ഞങ്ങളുടെ ചങ്ങാത്തം അപ്പഴേക്കും വർദ്ധിച്ചിരുന്നു.

പിന്നീട് വീണ്ടും രണ്ട് തവണ കൂടി സൂപ്പ് ഉണ്ടാക്കിയിട്ടാണ് ഞങ്ങൾക്ക് എല്ലാവർക്കും സൂപ്പ് കഴിക്കാൻ കിട്ടിയത്. സൂപ്പ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നെയും സ്ത്രീകളടങ്ങുന്ന ഒന്ന് രണ്ട് സംഘങ്ങൾ അവിടെ എത്തിച്ചേർന്നു. ഷെൽട്ടർ ഇതിനകം തന്നെ ഞങ്ങൾ കൈയ്യടക്കിയിരുന്നതിനാൽ, അവർക്ക്, അവരുടെ ടെന്റ് കിറ്റ് തുറന്ന് ടെന്റ് പുറത്തെടുക്കേണ്ടി വന്നു. നിമിഷനേരം കൊണ്ട് ഒന്ന് രണ്ട് ടെന്റുകൾ ഷെൽട്ടറിന്റെ മുറ്റത്തൊരുങ്ങി.

ഞങ്ങൾ പിന്നെയും ഒരാഘോഷം പോലെ പാചകം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടുവന്ന ടിൻ ഫിഷും, ഈസി കുക്ക് ഭക്ഷണങ്ങളും ഓരോന്നായി പുറത്തെടുത്ത് പാചകം ചെയ്യാൻ തുടങ്ങി. തിന്നുക മാത്രമല്ല, നമ്മുടെ ഭാണ്ഡത്തിന്റെ ഭാരം കുറച്ചെങ്കിലും കുറക്കാനും പറ്റുമല്ലോ എന്നതായിരുന്നു ചിന്ത. ഓരോ ദിവസവും രണ്ട് ആപ്പിൾ വീതമായിരുന്നു കണക്കെന്നത് കൊണ്ട് പാചകം ചെയ്യുന്നതിനിടയിൽ കള്ളിന് കൂട്ടായി ആപ്പിളും കടിച്ച് പറിക്കുന്നുണ്ട്. ഇതിനിടയിൽ ഓരോരുത്തരായി ചില ഭക്ഷണ സാധനങ്ങളും പൊട്ടിച്ച ടിന്നുകളും മറ്റുമടങ്ങിയ വേസ്റ്റ് ബാഗുകളും 'ബേർ പോളി'ന്റെ (bear pole) മേലെ കൊളുത്തി വച്ചു. കാരണം, ചില ഭക്ഷണ സാധനങ്ങളുടെ മണം പിടിച്ച് കരടി വരുന്നത് തടയാൻ ഈ സങ്കേതം ഉപകരിക്കുമത്രേ.

അത്രയുമായപ്പോഴേക്കും നേരം ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. അവിടെ വന്നു കൂടിയ എല്ലാവരെയും ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവരൊക്കെ വെറും ലഘുവായ ഭക്ഷണങ്ങളേ കഴിക്കുന്നുള്ളൂ. മധുപാനങ്ങൾ അവർ നടത്തുന്നില്ല. അവരെ സംബന്ധിച്ചടുത്തോളം ഞങ്ങളുടേത് ഒരു വലിയ പാർട്ടി നൈറ്റ് തന്നെയായിരുന്നു എന്ന് പറയാം. മാത്രവുമല്ല, കുറച്ച് നേരം ഇരുന്ന് പാട്ട് പാടുകയോ ബഹളം വെക്കുകയോ എന്നൊക്കെ വിചാരിച്ചിരുന്ന ഞങ്ങളുടെ മുന്നിൽ, മറ്റുള്ളവർ ഇരുട്ടും മുന്നേ കിടക്കാനുള്ള പ്ലാൻ ആരംഭിച്ചിരുന്നു. അവർ കിടക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ ബഹളം വെച്ച് ആഘോഷിക്കാൻ പറ്റില്ലല്ലോ. 

അതിനിടയിൽ, കുറച്ച് ഫിൽട്ടർ ചെയ്ത വെള്ളവുമെടുത്ത്, ഞാൻ ഷവറിന്റെ അടുത്ത് പോയി. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ, വിശാലനഗ്നനായി, ശരീരത്തിന്റെ ഇടുക്കുകൾ വൃത്തിയാക്കി, നാളെ ഇടേണ്ടുന്ന വസ്ത്രം തലേന്ന് തന്നെ ഇട്ട് തിരിച്ചു വന്നു.

പിന്നെ, 'സി'യുടെ നേതൃത്വത്തിൽ, ഞങ്ങൾ നമ്മുടെ അമ്മൂമ്മക്ക്‌ ചുറ്റുമിരുന്നു. കാരണം അവന്റെ അടുത്താണല്ലോ അവർ കിടക്കുന്നത്. അവർക്ക് കിടക്കുമ്പോൾ ചങ്കിടിപ്പ് ഉണ്ടാവാതിരിക്കാൻ, 'ഞാൻ അങ്ങനെയല്ല' എന്ന് സ്ഥാപിച്ചെടുക്കേണ്ടതുണ്ടല്ലോ :) 

നെറ്റിയിൽ ഹെഡ് ലൈറ്റ് ഒക്കെ പിടിപ്പിച്ചാണ് അവരുടെ ഇരിപ്പ്. ആനി ഹെൽമൻ എന്നാണ് അവരുടെ പേര്. കാലിഫോർണിയ ആണ് സ്വദേശം. അവിടെയുള്ള മലകളായ മലകളൊക്കെ നടന്ന് കീഴ്പ്പെടുത്തിയതിന് ശേഷമാണ് അപ്പലാച്ചിമല നടന്ന് കീഴ്പ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത്. പ്രായം 73 ആണെന്ന് കേട്ടപ്പോൾ 'ഡി'യുടെ ചങ്കിൽ നിന്ന് ഇടിവെട്ടിയത് ആനി മാത്രം കേട്ടില്ല. കാരണം, 10 മൈൽ താണ്ടാൻ കഷ്ടപ്പെട്ട കാര്യം അവനും നമുക്കുമല്ലേ അറിയൂ. അവിടെയാണ് ഈ എഴുപത്തിമൂന്നുകാരി ദിവസേന ഇരുപത് മൈലോളം താണ്ടുന്നത്. അവരും വടക്കോട്ടേക്കാണ്.

ഞങ്ങൾ കൊടുത്ത സൂപ്പ് മാത്രമാണ് അവർ ഭക്ഷിക്കുന്നതായി ഞങ്ങൾ കണ്ടത്. വേറെന്തെങ്കിലും ഞങ്ങൾ കാണാതെ കഴിച്ചോ എന്നറിയില്ല, പക്ഷേ ആ മെലിഞ്ഞ ശരീരത്തിന് സൂപ്പ് കൊള്ളാനുള്ള വയറ് പോലുമുണ്ടോ എന്നത് സംശയമായിരുന്നു.

ഞാനും 'ഡി'യും ഭക്ഷണം തയാറാക്കി കഴിക്കുമ്പഴേക്കും ആനിയും കെയ്‌ലും കിടന്നിരുന്നു. ഇനി വേറെ പരിപാടികളൊന്നും നടക്കില്ല എന്നത് മനസ്സിലാക്കി, ഞങ്ങളും ഓരോരുത്തരുടെ ഊതിവീർപ്പിച്ച സ്ലീപ്പിങ് പാഡിൽ മലർന്ന് വീണ് സ്ലീപ്പിങ് ബാഗിലേക്ക് വലിഞ്ഞ് കയറി. കിടക്കുന്നതിന്റെ വളരെയടുത്ത് തന്നെ, എന്തെങ്കിലും അത്യാവശ്യം വന്നാൽ പെട്ടെന്നെടുക്കാൻ പാകത്തിൽ,  കൂടെക്കൊണ്ടുപോയിരുന്ന, താരകാസുരന്റെ കൈയ്യിലുള്ള വാളുപോലെയൊന്ന്, ഞാനെടുത്ത് വച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ സുരക്ഷ എന്നത് ചിന്തിക്കേണ്ടുന്ന കാര്യം തന്നെയാണല്ലോ. കിടന്ന് അഞ്ച് മിനുട്ടുകൾ കഴിയും മുന്നേ തന്നെ, 'സി'യുടെ കൂർക്കം വലി, ചീവീടുകളുടെ ശബ്ദവിന്യാസങ്ങളോട് മത്സരിക്കാൻ ആരംഭിച്ചു. 

സ്ലീപ്പിങ് പാഡിന്റെ ഒരേയൊരു പ്രശ്‌നം എന്നത്, അത് നമ്മൾ കിടന്നിടത്ത് നിന്ന് അനങ്ങുന്ന ഓരോ അനക്കത്തിനും, വല്ലാത്ത, ഞെരിപിരി കൊള്ളുന്ന ശബ്ദം ഉണ്ടാക്കും എന്നതാണ്. പൊതുവേ ഉറക്കം പിടിക്കാൻ എനിക്ക് സമയമെടുക്കുമെങ്കിലും, ഓരോ അഞ്ച് മിനുട്ടിലും ഏതെങ്കിലും ആളുടെ വകയായി ഈ ഒച്ച വരുന്നത് കൊണ്ട്,  ഉറക്കം വരാൻ കുറേ വൈകി. മാത്രവുമല്ല എല്ലാവരും കിടന്ന് മയങ്ങുന്ന സമയത്ത് കരടി വന്നാൽ, കാണാതെ മിസ്സ് ആകരുതല്ലോ. റം കഴിച്ചതിനാലാണോ, അതോ സ്ലീപ്പിങ് ബാഗിനുള്ളിൽ കയറിയതിനാലാണോ എന്നറിയില്ല, വല്ലാത്ത ചൂടും അനുഭവപ്പെട്ടു. അതിനാൽ തന്നെ സ്ലീപിങ് ബാഗിന്റെ ഒരു വശം മുഴുവനായും അങ്ങ് തുറന്ന് വച്ചു.

ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞ്, രാത്രി പന്ത്രണ്ട് മണിയായിക്കാണണം, പതുക്കെ ചെറിയ കുളിരും കൂടെ ഉറക്കവും വരാൻ തുടങ്ങി. 'സി'യുടെ കൂർക്കം വലി തുടക്കത്തിലുള്ളത് പോലെ തന്നെയായാതിൽ എനിക്കത്ഭുതമായി. കാരണം, സാധാരണഗതിയിൽ, നാഷണൽ പെർമിറ്റ് ലോറികൾ മലകയറ്റം നടത്തുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പലപല ശബ്ദങ്ങൾ 'സി' ഉറക്കത്തിൽ പുറപ്പെടുവിക്കാറുള്ളതാണ്. ചിലപ്പോൾ ശ്വാസം പോലും നിന്നെന്ന്, കേൾക്കുന്നവന് തോന്നിപ്പോകും. പക്ഷേ ഇത്തവണ, 'സി'യുടെ കൂർക്കത്തിന്റെ കാഠിന്യം, താരതമ്യേന വളരെ കുറവായി തോന്നി.

പൊടുന്നനെയാണ് ആരോ വല്ലാതെ ചുമക്കുന്നത് കേട്ടത്. ചുമയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ചുമ. ആദ്യം കരുതിയത്, 'സി'യുടെ കൂർക്കം വലിയിൽ സ്വാവസതടസ്സം നേരിട്ടപ്പോൾ ഉണ്ടായ ചുമയാണെന്നാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ, അപ്പോഴും 'സി' കൂർക്കം വലിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, നമ്മുടെ കെയ്‌ലാണ് കൊക്കക്കൊര വന്നത് പോലെ ചുമക്കുന്നത്. ഇവന് കൊറോണ പിടിപെട്ടോ എന്നെനിക്ക് സംശയമായി. കാരണം, തലേ ദിവസം, സ്വന്തം കൈയിലുള്ള സ്റ്റോക്ക് തീർന്നപ്പോൾ, മലയിൽ നിന്ന് പുറത്തിറങ്ങിയതും, അടുത്തുള്ള പട്ടണത്തിലെ ഒരു ബാറിൽ കയറി കള്ള് കുടിച്ച കഥയൊക്കെ കെയ്ൽ ആവേശപൂർവ്വം പറഞ്ഞത് ഞാനോർത്തു. മാത്രമല്ല, ബാറിൽ വച്ച് പരിചയപ്പെട്ട ഒരു യുവതിയുടെ കൂടെ അവളുടെ അപ്പാർട്മെന്റിൽ പോയി അന്തിയുറങ്ങുക കൂടി ചെയ്തിട്ടുണ്ട് കക്ഷി. ഇപ്പഴത്തെ സാഹചര്യത്തിൽ, സ്വന്തം മൂത്രത്തിൽ കൂടി പോലും കൊറോണ കയറിക്കൂടാൻ സാദ്ധ്യതയുള്ള കാലമാണ്. എന്തായാലും അങ്ങനെയൊന്നുമുണ്ടാവില്ല എന്ന് സമാധാനിക്കുകയേ എന്റെ നല്ല സമാധാനത്തിന് വഴിയായിട്ട് ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയൊക്കെ ചിന്തിച്ച്, ഉറക്കം പിടിച്ച് വരുമ്പോഴാണ്, ഞാൻ ആനിയെക്കുറിച്ച് ചിന്തിച്ചത്. ചിന്തിച്ചത് മറ്റൊന്നുമല്ല, ഇത്രയും സമയത്തിനിടയിൽ, അവരുടെ സ്ലീപ്പിങ് പാഡിന്റെ മാത്രം ശബ്ദം ഇതുവരെ കേട്ടിട്ടേയുണ്ടായിരുന്നില്ല. അത്ഭുതമാണല്ലോ എന്ന് കരുതി ഞാൻ പതുക്കെ എന്റെ തല ഉയർത്തി നോക്കി. കിടന്നത് എങ്ങനെയാണോ, അതേപടി, ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ് ആനി. എനിക്ക് പേടിയായി, ആനിയുടെ ശ്വാസോഛ്വാസം നടക്കുന്നുണ്ടോ എന്നെനിക്ക് സംശയമായി. ഇത്രയും പ്രായമുള്ള ഈയ്യൊരു സ്ത്രീ, മലയായ മലയൊക്കെ താണ്ടി വന്നതല്ലേ, പോരാത്തതിന് വളരെ കുറച്ചേ ഭക്ഷണം പോലും കഴിച്ചുള്ളൂ. 


***

2020 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പുളിമരച്ചോട്ടിലെ കിനാവ്


(മുകളിലത്തെ വീഡിയോ ക്ലിക്ക് ആയില്ലെങ്കിൽ, വീഡിയോ നേരിട്ട് യൂട്യൂബിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക!)

മലർന്നൊന്നു കിടന്നനേരം മേലെ നീല വാനിലാകെ
മേഘമാകും തോണിയേറി മിന്നുകൾ വന്നു, അതിലൊരു താരകം വന്നു

എന്റെ ചാരെ നിൽക്കുമൊരു പുളിമരത്തിൻ കൊമ്പിലേറി
താരകത്തെ തൊട്ടുനോക്കാൻ മാനസം വെമ്പി, ഉള്ളിലെ മിടിപ്പ് കൂടി

പുളിമരത്തിൻ ചോട്ടിലായി ഓലകൊണ്ടൊരു പന്തലായി-
ട്ടതിനുള്ളിലൂടെയായി മാരുതൻ വന്നു, കുളിർ കാറ്റുകൾ വന്നു

കാറ്റിലൂടെ വന്ന പൂവിൻ വാസനയാം തേരിലേറി
താരകത്തിനു കൂട്ടിരിക്കാൻ ഓടിയാളെത്തി, കൂടെ നിലാവുമായി

പൂർണിമതൻ പ്രഭയിലായ് നാണമേറെ വന്ന താര-
മടുത്തുള്ള മേഘപാളിക്കുള്ളിലേക്കോടി, പിന്നെയൊളിഞ്ഞു നോക്കി

ഇതു കണ്ടിട്ടടുത്തുള്ള തോഴിമാരാം താരകങ്ങൾ
ദൂരെ മാറി നിന്നുകൊണ്ട് കാഴ്ച്ചകൾ കണ്ടു, അവരുടെ ലീലകൾ കണ്ടു

ആകാശക്കാഴ്ച്ച കണ്ട് അറിയാതെ ഞാൻ മയങ്ങി
നീലവാനം തന്നയച്ച കിനാവിലേറി, പ്രണയം തുളുമ്പിപ്പോയി

പ്രണയിനിക്കൊരു ദൂതുമായിട്ടൊരു ദിനം ഞാൻ ചെന്ന നേരം
ഉമ്മറത്തൊരനക്കം കണ്ടു പതുങ്ങി നിന്നു, പൊന്തയിലൊളിഞ്ഞിരുന്നു

എന്തുചെയ്യുമിനിയെന്ന ശങ്കയിൽ ഞാനുഴലുമ്പോൾ
കുളിമുറിതൻ വാതിലുകൾ തുറന്നു വന്നു, പ്രഭ ചൊരിഞ്ഞു വന്നു

തേവാരക്കുളി കഴിഞ്ഞു മന്ദമന്ദം നടന്നവൾ
കിണറ്റിന്റെ വക്കിലായി വന്നു നിന്നു, ചുറ്റും കണ്ണോടിച്ചു

വിടർന്നോരു പുരികത്തിന്നിടയിലൂടെ കണ്‍മണികൾ
നിലാവിലെ വള്ളിയോടം പോൽ ചലിച്ചു, എന്തോ പരതിനിന്നു

നിതംബം കുനിഞ്ഞവൾ കാർകൂന്തൽ കെട്ടഴിച്ച്
തുവർത്തുന്ന കാഴ്ചയിൽ ഞാൻ പുളകം കൊണ്ടു, മനസ്സ് കുളിരു കൊണ്ടു

മൂക്കുത്തി കുത്തിയുള്ള വികസിക്കും നാസികയാൽ
കവിൾത്തടം ചുവന്നിട്ട് തുടുത്തിരുന്നു, തലോടാൻ മനസ്സ് വെമ്പി

നിറമാറിനെ മറയ്ക്കും തുണികളെ ഞാൻ ശപിച്ചു
മനസ്സിലോരോ മോഹങ്ങൾ പൊങ്ങിവന്നു, പുളകം അലയടിച്ചു

പീഠത്തിൽ ചാഞ്ഞിരുന്ന് പത്രപാനം നടത്തുന്ന
പിതാവിനെ കണ്ടതോടെ ചിന്തയിലായി, അവളുടെ പ്രസാദം മങ്ങി

അകത്തോട്ട് പോകുവാനായ് കാലെടുത്തു വച്ച നേരം
ചൂളമിട്ടു വിളിച്ചു ഞാൻ പുഞ്ചിരിച്ചു, അവളാ മുഖം തിരിച്ചു

ഒച്ചയെവിടെനിന്നുവന്നുവെന്ന കുതൂഹലം തൂകി
കമ്മലിട്ട കാതു രണ്ടും കൂർത്തു വച്ചു, മിഴികൾ മിഴിച്ചു മിന്നി

നാളികേരച്ചുവട്ടിലെ പൊന്തയിൽനിന്നുയരത്തിൽ
പൊങ്ങിയോരെൻ കൈകൾ കണ്ടിട്ടതിശയിച്ചു, നമ്രമുഖിയെന്നപോൽ

ദൈവത്തിൻ കടാക്ഷം പോൽ ജനകനെയകത്തോട്ട്
വിളിച്ചമ്മയറിയാതെ താങ്ങു തന്നു, ശ്വാസം നേരെ വീണു

ഓടിവന്നിട്ടടുത്തെത്തി കുഞ്ഞുകാട്ടിൽ കയറിവന്ന്
കാര്യമെന്തെന്നവശ്യത്തിൽ പതുക്കെ മൂളി, വാക്കുകൾ മുറിഞ്ഞു പോയി

വാരിയങ്ങ് പുണർന്നിട്ട് അധര ദാഹം തീർക്കും നേരം
തെങ്ങിന്റെ മുകളിൽ നിന്നും കരിക്ക് വീണു, നിദ്ര വിട്ട് ഞാൻ ഞെട്ടി!


[വീടിന്ന് തെക്കുഭാഗത്തുള്ള പടർന്ന് പന്തലിച്ച പുളിമരത്തിന്റെ കീഴിൽ, ഒരു ഓലപ്പന്തലിൽ, സന്ധ്യാസമയവിശ്രമത്തിന് കിടന്നതാണ് ആ പയ്യൻ. മയങ്ങിപ്പോയ പയ്യനെ, കിനാവെടുത്ത് കൊണ്ടുപോയതോ... അവന്റെ കാമുകിയുടെ വീട്ടിലേക്ക്... വെറും ആറ് മിനുട്ടുകൾ ചിലവിട്ടാൽ അവിടെ എന്ത് സംഭവിച്ചു എന്നറിയാം. ഏകദേശം 1980-90 കാലഘട്ടത്തിൽ, ഒരു കാമുകൻ അവന്റെ കാമുകിയെ ഒളിച്ച് കാണാൻ ചെല്ലുന്നതും പിന്നീട് അവിടെയുണ്ടാകുന്നതുമായ രംഗങ്ങൾ, ഒരു ചലച്ചിത്രത്തിന്റെ ക്യാമറാക്കണ്ണിലൂടെ കണ്ടാൽ എങ്ങനെ ആയിരിക്കുമെന്നത്, എങ്ങനെ ഒരു പാട്ടിലൂടെ ആവിഷ്കരിക്കാം എന്ന ചിന്തയാണ് മേൽപ്പറഞ്ഞ വരികളായി പരിണമിച്ചത്. ഒരു പഴയ നാടൻ അഞ്ചാംപുര വീടും അതിന്റെ മുന്ഭാഗത്തുള്ള കിണറും തൊടിയുമാണ് പശ്ചാത്തലം.  ആറേഴ് വർഷങ്ങൾ മുന്നേ എഴുതിയതാണ്. ഇപ്പഴാണ് അതിനൊരു ശബ്‌ദരൂപം ലഭിച്ചത്. പാടിയ മാതൃസഹോദരീപുത്രൻ ശ്രീജേഷിന് 🌹]

*** 

2020 സെപ്റ്റംബർ 2, ബുധനാഴ്‌ച

മഹാബലിയുടെ കൊറോണം സന്ദേശം


An Onam message, got directly from Mahabali during his visit to my home. On Mahabali's behalf, herewith, I'm presenting that message for the public :

കേരള മഹാരാജ്യത്തിലെ എന്റെ പ്രിയപ്പെട്ട പ്രജാരത്‌നങ്ങളേ... അവരുടെ സന്തതി പരമ്പരകളേ... നിങ്ങളും ഞാനും മാസ്ക് ഇട്ടിരിക്കുന്നു എന്നതൊഴിച്ചാൽ... എല്ലാ വർഷത്തേയും പോലെ ഈ വർഷവും നിങ്ങളെല്ലാവരേയും കൂടിക്കാണാൻ കഴിഞ്ഞതിൽ എന്റെയുള്ളം അത്യധികം സന്തോഷിക്കുന്നു...
എന്റെ രാജ്യത്തിന്റെ രാജ്യഭാരം നിങ്ങളെത്തന്നെ ഏല്പിച്ച് സുതലത്തിലേക്ക് പോകും നേരം, ഞാനും നിങ്ങളും തുല്യദുഃഖിതരായിരുന്നു. നിങ്ങളുടെ സന്തോഷമായിരുന്നു എന്റെയും സന്തോഷം... ദാനധർമ്മത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം, നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ ആഴത്തിൽ പതിപ്പിച്ചതിന് ശേഷമായിരുന്നു ദുഃഖത്തോടെയാണെങ്കിലും... വാമനന്റെ നിർദ്ദേശപ്രകാരം സുതലത്തിലേക്ക് ഞാൻ പോയത്... കള്ളവും ചതിവുമില്ലാത്ത ആ കാലം എല്ലാ കാലത്തും നിലനിൽക്കുമെന്ന് ഞാൻ കരുതി... പക്ഷേ കാലം കടന്ന് പോകുന്തോറും മേല്പറഞ്ഞ മൂല്യങ്ങളിൽ കുറേയേധികം സുഷിരങ്ങൾ വീണുകിടക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്...
മൂല്യച്യുതിയുടെ കുഴപ്പം കൊണ്ടാണോ അതോ കൈയ്യിലിരിപ്പ് കൊണ്ടാണോ എന്നറിയില്ല... പ്രളയങ്ങളും സാംക്രമികരോഗങ്ങളും നിങ്ങളെ വല്ലാതെ വലയ്ക്കുന്നത് ഞാൻ കാണുന്നു. അതിന്റെ മൂർദ്ധന്യത്തിലെന്നോണം.... രാക്ഷസകുലത്തിന് തന്നെ അപമാനമായ കൊറോണ രാക്ഷസി ഇന്ന് എന്റെ ജനങ്ങളെ ഭീതിദമാം വിധം ഗ്രസിച്ചിരിക്കുന്നു... ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്നു. ഇതിനെല്ലാം പുറമേ... നിങ്ങൾ... പ്രജകളെ വിഡ്ഢികളാക്കി... ഭംഗിയുള്ള വാഗ്ദാനങ്ങൾ നൽകി രാഷ്ട്രീയക്കാർ സ്വന്തം കീശ വീർപ്പിച്ച് നിങ്ങളെ ഭരിച്ച് മുടിക്കുന്നു... മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് നിങ്ങളെ തമ്മിൽ വേർതിരിക്കാൻ ജാതിമതക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു...
ഈ ജാതിമതക്കോമരങ്ങളെയും കപടരാഷ്ട്രീയക്കാരേയും നിങ്ങളുടെ നാലയലത്ത് മാത്രമല്ല നിങ്ങളുടെ മനസ്സിലും കയറ്റില്ലെന്ന് നിങ്ങൾ ഈ ഓണത്തിന് പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ താളം തെറ്റിക്കാത്ത വികസനങ്ങൾ മാത്രമേ ഇനിമുതൽ നിങ്ങൾ ചെയ്യാവൂ... സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും ദാനധർമ്മങ്ങളുടെയും പൊരുൾ ഈ ഓണം മുതൽ നിങ്ങളുടെ ജീവിതവ്രതമായിരിക്കട്ടെ. നിങ്ങളുടെ അടുത്ത തലമുറകളോരോന്നും ഈ മൂല്യങ്ങളെ വാഴ്ത്തിപ്പാടട്ടെ...
ഈ പറഞ്ഞ പ്രകാരം നിങ്ങളോരോരുത്തരും തീരുമാനമെടുത്താൽ... നിങ്ങൾ അധികകാലം ഭയപ്പെടേണ്ടതില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ഈ ഓണം മുതൽ പതിനൊന്ന് ഞാറ്റുവേലകൾ കഴിയുമ്പഴേക്കും കൊറോണ രാക്ഷസിയെ പിടിച്ച് കെട്ടി സുതലത്തിൽ കൊണ്ടുപോയി കഴുവിലേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു.
ഭരണഘടനയിലെ സോഷ്യലിസത്തിന് ഉപരിയായി... മാവേലിയുടെ സോഷ്യലിസമാകട്ടെ ഇനി മുതൽ നിങ്ങളുടെ മുദ്രാവാക്യം... മാസ്ക് ഇല്ലാതെ... നമുക്ക് അടുത്ത വർഷം വീണ്ടും കാണാം... ജയ് കേരളം !
Note: This message was scripted for Mahabali's message as part of
KeralaAssociation GreaterWashington
's 2020 online Onam program called 'Onavarnangal' as requested by KAGW's entertainment head, Sunanda Gopakumar. This message was delivered by Mr Praveen Kumar who appeared as Mahabali during the Online Onam festival (In the above image).

2020 സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഭക്ഷണവും ഓണസദ്യയും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ


(KAGW വിന്റെ 2020 ലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് എഴുതിയത്)

നമസ്കാരം! എല്ലാവർക്കും കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ന്റെ 2020 താം ആണ്ടിലെ ഓൺലൈൻ ഓണാഘോഷ പരിപാടികളുടെ രണ്ടാം ഖണ്ഡത്തിലേക്ക് സുസ്വാഗതം.

മഹാമാരിയായ കൊറോണ കാരണം ഓൺലൈനായിട്ടാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടന്ന് വരുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന സ്വരപ്രമാണത്തെ  അടിസ്ഥാനമാക്കിയാണ്, ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ KAGW കോർത്തിണക്കിയിട്ടുള്ളതെന്ന് നിങ്ങൾക്കേവർക്കും അറിയുന്നതാണല്ലോ.  

ഇന്നത്തെ രണ്ടാം ഭാഗത്തിൽ, 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന തീമിന്റെ ഭാഗമായി, കേരളീയ ഭക്ഷണത്തെക്കുറിച്ച്, പുതുമയാർന്ന ചില വിവരങ്ങളുമായി, പാരമ്പര്യ ഭക്ഷണത്തെക്കുറിച്ചും, ആധുനിക ഭക്ഷണത്തെക്കുറിച്ചും കൂടാതെ, കേരളീയ സദ്യയെക്കുറിച്ചുമാണ്, ചുരുക്കി വിവരിക്കാൻ പോകുന്നത്.

ആയുർവ്വേദത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാല്ലോ അല്ലേ... അഞ്ചാം വേദം എന്ന ഖ്യാതിയുള്ള, ഭാരതത്തിന്റെ ആരോഗ്യസംരക്ഷണ ശാസ്ത്രമാണ് ആർയുർവ്വേദം. ആർയുർവ്വേദത്തിന് ഭാരതത്തിൽത്തന്നെ ഏറ്റവും വേരുകളുള്ള ഒരു പ്രദേശമാണ് കേരളം. ആ പേരുകേട്ട ആയുർവേദത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ് കേരളത്തിന്റെ സമ്പുഷ്ടമായ ഭക്ഷണ സംസ്കാരം.

ഭക്ഷണം എന്നത്, അത് അപൂർവ്വമായി കിട്ടുന്നവന്, ജീവൻ നിലനിർത്താൻ വേണ്ടിയുള്ള മരുന്നാണ്. മൂന്ന് നേരം ഭക്ഷണം കിട്ടുന്നവന്, അത്, ഇടവേളകളിൽ കിട്ടുന്ന പലഹാരങ്ങളാവാം. ആഘോഷങ്ങളുടെ ഇടയിലാവുമ്പോൾ അത് സദ്യയായിട്ട് രൂപം മാറും.

കേരളത്തിലെ ഭക്ഷണം, മറ്റ് പ്രദേശങ്ങളിലെ ഭക്ഷണ രീതികളുമായി എങ്ങനെ വേറിട്ട് നിൽക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ഞാൻ ചുരുക്കിപ്പറയാം...

ആയുർവ്വേദവുമായി കേരളത്തിന്റെ ഭക്ഷണ രീതികൾക്ക് ബന്ധമുണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ... ശരീരത്തിന്റെ ആരോഗ്യം, പ്രകൃത്യാ കിട്ടുന്ന ഭക്ഷണ സാധനങ്ങളിലൂടെ, ആരോഗ്യകരമായ രീതിയിൽ പരിപോഷിപ്പിക്കുന്നതാണ്, കേരളത്തിന്റെ തനതായ ഭക്ഷണ ശീലത്തിന്റെ അടിത്തറ. എരിവ്, പുളി, ഉപ്പ് എന്നിവ അധികമില്ലാതെ, എണ്ണയുടെ ഉപയോഗം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയാണ്, കേരളത്തനിമയുള്ള ഭക്ഷണങ്ങൾ പലതും ഉണ്ടാക്കുന്നത്. മിഴുക്ക് പുരട്ടി, ചമ്മന്തി, പച്ചക്കറികൾ വെറും പച്ചയായി ഉപയോഗപ്പെടുത്തുന്ന പലതരം പിരക്കുകൾ, ഉത്തരേന്ത്യയിലെപ്പോലെ അധികം മസാലകൾ ഉപയോഗിക്കാത്ത മോളേഷനുകൾ, പ്രോട്ടീൻ സമൃദ്ധങ്ങളായ പുഴുക്കുകൾ എന്നിവയൊക്കെ ചെറിയ ഉദാഹരണങ്ങളാണ്.

അത്യധികം സമ്പുഷ്ടമായ നാളികേരത്തിന്റെ സാദ്ധ്യതകളെ, പൂർണ്ണമായും ഉപയോഗിച്ചാണ് കേരളത്തിന്റെ സാധാരണ കറിക്കൂട്ടങ്ങൾ തയ്യാറാക്കുന്നത്. മഞ്ഞളും ജീരകവും വെളുത്തുള്ളിയും ഇഞ്ചിയും കുരുമുളകും മറ്റും, ആവശ്യത്തിന് മാത്രമായി ഇട്ട് പാകപ്പെടുത്തുന്ന, കറിക്കൂട്ടങ്ങൾ പലതും ആയുർവ്വേദ രസായനങ്ങൾക്ക് തുല്യം തന്നെയാണെന്ന് പറയുന്നതിൽ നിങ്ങൾക്ക് വിരോധമൊന്നും തോന്നില്ലെന്ന് കരുതുന്നു...

ഇന്ന് പല രീതികളിൽ മാറിയിട്ടുണ്ടെങ്കിലും, ഒരു ഭക്ഷണപദാർത്ഥത്തിന്റെ ജീവകങ്ങളും മറ്റ് പോഷകങ്ങളും നശിച്ച് പോകാത്ത രീതിയിലുള്ള പാചക രീതികളാണ് കേരളത്തിൽ അവലംബിച്ച് പോരുന്നത്. ആവിയിൽ വേവിച്ചും, എണ്ണയിൽ ദീർഘനേരം വറുക്കാതെയുമൊക്കെയുള്ള പാചകരീതികളും,  ഉപ്പിലിട്ടും ഉണക്കി വച്ചുമൊക്കെയുള്ള സൂക്ഷിച്ചുവെക്കൽ സംവിധാനങ്ങളും, നമുക്കിന്നും, പൂർണ്ണമായും അന്യമായിട്ടില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

കേരളത്തിന്റെ സാർവ്വദേശീയ ആഘോഷമാണ് ഓണം. ഓണത്തിന്റെ ഭാഗമായുള്ള ഓണസദ്യയും ആയുർവ്വേദത്തിന്റെ പശ്ചാത്തലത്തിൽ, ദൈവമെന്ന ദിവ്യ സങ്കൽപ്പത്തിന്റെ വിശിഷ്ടമായ ആഘോഷ ഭോജ്യമാണ്. കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്കു വടക്കു നീളെ, ആരോ ഒരു വില്ലെടുത്ത് കുലച്ച് നിൽക്കുന്ന പ്രതീതിയുളവാക്കുന്ന കേരളത്തിൽ, ദൈനംദിന ഭക്ഷണക്രമത്തിലും ഓണ സദ്യയിലും വലുതായും ചെറുതായുമൊക്കെ അല്ലറച്ചില്ലറ വ്യത്യാസങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ഈ ഓണത്തിന്റെ ഭാഗമായി പങ്ക് വെക്കാമെന്ന് കരുതുന്നു...

കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പഴഞ്ചൊല്ല് പറയുന്നത്. പഞ്ഞക്കർക്കിടകം കഴിഞ്ഞ്, അദ്ധ്വാനത്തിന്റെ ഫലം, വിളകളായി കൊയ്യുന്ന നേരത്താണ് ഓണവും ഓണ സദ്യയുംകടന്ന് വരുന്നത്. മസാലകളുടെ പെരുക്കങ്ങളില്ലാതെ, വിവിധതരം ഔഷധക്കൂട്ടുകൾ തയാറാക്കുന്നത് പോലെയാണ് ഓണ സദ്യക്കും തയ്യാറെടുപ്പുകൾ നടക്കുന്നത്. കൂട്ടുകറി, തോരൻ, പുളിശ്ശേരി, എരിശ്ശേരി, അവിയൽ, ഓലൻ, കാളൻ, സാമ്പാർ, തീയ്യൽ, പച്ചടി, കിച്ചടി, രസം, മോര്, അച്ചാർ, പപ്പടം, ഉപ്പേരി, ശർക്കരപ്പായസം, പാൽപായസം, പരിപ്പ് പ്രഥമൻ, അടപ്രഥമൻ, ചക്കപ്രഥമൻ എന്നിവയടങ്ങിയ ഓണസദ്യവട്ടങ്ങൾക്ക് തെക്ക് നിന്ന് വടക്കോട്ട് പോകുമ്പോൾ ചില വ്യത്യാസങ്ങൾ നമുക്ക് കാണാൻ പറ്റും.

ഉദാഹരണത്തിന്, തിരുവനന്തപുരത്ത്, ഉഴുന്ന് വാടാ കൊണ്ട് ഉണ്ടാക്കുന്ന കൂട്ടുകറിയും കൂടാതെ, പാൽപായസത്തിന്റെ കൂടെ മധുരമുള്ള ബോളിയും ഓണസദ്യക്ക് ഉണ്ടായേ തീരൂ...

കൊല്ലത്ത്, ഓണ സദ്യയ്ക്ക് പായസം വിളമ്പുന്നതിന് തൊട്ട് മുൻപായി, ചെറുനാരങ്ങയും, വെളുത്തുള്ളിയും കാന്താരിമുളകുമൊക്കെയിട്ട് തയാറാക്കുന്ന വെള്ളനാരങ്ങാക്കറി വിളമ്പാറുണ്ട്.

പത്തനംതിട്ടക്കാർക്ക് കടലപ്പരിപ്പിന് പകരം വൻപയർ ചേർത്ത ചേന എരിശ്ശേരി വളരെ മുഖ്യമാണ്.

കരിമീൻ പൊള്ളിച്ചതോ വറുത്തതോ അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത ഫിഷ് മോളിയോ ആണ് ആലപ്പുഴക്കാരുടെ പ്രത്യേകത. ചിലപ്പോൾ താറാവ് കറിയും സദ്യയിലേക്ക് കേറിവന്നെന്നിരിക്കാം!

സാമ്പാർ എന്നതിന് ഒരു തമിഴൻ ചുവ ഉണ്ടായത് കൊണ്ടായിരിക്കാം, സാമ്പാറ് കിട്ടിയില്ലെങ്കിലും ഏത്തക്കാ പുളിശ്ശേരി ഉണ്ടാവണമെന്നതാണ് കോട്ടയം കാരുടെ ഒരു ഓണസദ്യാ രീതി.

മറയൂർ ശർക്കര ചേർത്ത അടപ്രഥമനും നേർപ്പിച്ച മരച്ചീനിക്കറിയും ആണ് ഇടുക്കിക്കാരുടെ ഒരു പ്രത്യേകത.

പപ്പടപ്പായസവും പപ്പടവടയുമാണ് എറണാകുളംകാരുടെ ഓണസദ്യയുടെ ഒരു പ്രധാന ഘടകം.

എരുപുളി എന്നറിയപ്പെടുന്ന, പഴുത്ത ഏത്തക്കാ കൊണ്ടുണ്ടാക്കുന്ന കാളന്റെ മധുരമുള്ള ഒരു വകഭേദമാണ് തൃശ്ശൂരുകാരുടെ ഒരു ഓണസദ്യാ വ്യത്യാസം.

പഴം നുറുക്കും പുളിയിഞ്ചിയുമില്ലാത്ത ഓണസദ്യയെക്കുറിച്ച് പാലക്കാട്ട്കാർക്ക് ചിന്തിക്കാനേ കഴിയില്ല.

കുറുക്കിയ കാളനാണ്‌ മലപ്പുറം കാരുടെ പ്രത്യേകത. ഇത് കൂടാതെ, മോര് കൊണ്ടുണ്ടാക്കുന്ന വെളുത്ത കറിയും മലപ്പുറത്ത് മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്.

നുറുക്ക് ഗോതമ്പ് കൊണ്ടോ അല്ലെങ്കിൽ മുളയരി കൊണ്ടോ ഉണ്ടാക്കുന്ന പായസമാണ്, വായനാട്ടുകാരുടെ പ്രത്യേകത. ആദിവാസികളുടെ ഇടയിൽ ഉണക്ക് ചക്ക കൊണ്ടുണ്ടാക്കുന്ന എരിശ്ശേരിയും വയനാട്ടിൽ പതിവുണ്ട്.

ആലപ്പുഴക്കൊപ്പം, കോഴിക്കോട് മുതൽ വടക്കോട്ട്, മാംസാഹാരവും ഓണസദ്യയുടെ ഭാഗമാക്കാറുണ്ട്. രുചികളുടെ കലവറയായ കോഴിക്കോടും കാസർകോടും മല്ലി വറുത്തരച്ച ചിക്കൻ കറിയാണെങ്കിൽ, കണ്ണൂര് തേങ്ങാ അരച്ച മീൻകറിയില്ലാതെ ഓണസദ്യ ചിലയാളുകൾക്ക് പൂർണ്ണമാകില്ല. തിരുവിതാംകൂറ്‍കാര് നെറ്റി ചുളിച്ച് നോക്കിക്കാണുന്ന, ഒരു കാര്യമാണിത്.  ഈ മാംസാഹാരം ദഹിപ്പിക്കാൻ, കാസറകോടുകാർ, കട്ടിത്തൈരും കാന്താരിയും ഇഞ്ചിയുമൊക്കെ ചേർത്ത ഇഞ്ചിത്തൈര് അവരുടെ ഓണസദ്യയിൽ തീർച്ചയായും ചേർത്തിരിക്കും.

തിരുവിതാംകൂറുകാരെ സംബന്ധിച്ച്, പരിപ്പ് കിട്ടിയില്ലെങ്കിൽ ഓണസദ്യ മുടങ്ങുമെങ്കിൽ, മലബാറുകാരെ സംബന്ധിച്ചടുത്തോളം, സാമ്പാറോ എരിശ്ശേരിയോ കിട്ടിയാലും അവർക്ക് ഓണസദ്യ ഉണ്ട് തുടങ്ങാം. മാത്രവുമല്ല, സദ്യയുടെ ഓരോ ഘടകങ്ങളും വാഴയിലയിൽ, ഇന്നയിന്ന സ്ഥലങ്ങളലിൽ വിളമ്പണമെന്ന നിർബന്ധവും, പപ്പടവും പഴവും, ചിലപ്പോൾ അച്ചാറും  പ്രഥമനിൽ കുഴച്ച് കഴിക്കുന്ന മലബാറുകാരുടെ ഇടയിൽ ഇല്ലേയില്ല.

കേരളത്തിന് അതിന്റെ തനതായ ഭക്ഷണവിഭവങ്ങൾ ഉണ്ടെങ്കിലും, തമിഴ്‌നാടിനോട് ചേർന്നുള്ള അതിന്റെ കിടപ്പും, അറേബ്യൻ നാടുകളുമായുള്ള അതിന്റെ അഭേദ്യമായ ബന്ധവും, ഉത്തരേന്ത്യൻ കടന്ന് വരവുകളും അതിന്റെ ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ചോറും കറികളുമാണ് സാധാരണ ഭക്ഷണമെങ്കിലും, മുളങ്കുറ്റിപ്പുട്ടും കടലയും, അപ്പവും ഇഷ്ടുവും, നൂല്പുട്ടും മുട്ടക്കറിയും, കപ്പയും മൺചട്ടിയിൽ വച്ച മീൻകറിയും, മലബാർ പൊറോട്ടയും വറുത്തരച്ച ചിക്കൻ കറിയും,  ഇഡ്ഡലിയുടെ കൂടെ സാമ്പാറോ ചമ്മന്തിയോ, പത്തിരിയുടെ കൂടെ മുട്ടക്കറിയോ ചിക്കൻ കറിയോ ഒക്കെ നമ്മുടെ പ്രിയപ്പെട്ട ഭക്ഷണദ്വന്ദങ്ങളാണ്. കൂടാതെ നൂറിൽപരം ദോശകളും നമുക്ക് സ്വന്തമായുണ്ട്... ദോശയുടെ കൂടെ ഏത് കറിയും കൂട്ടാമെന്ന ആനുകൂല്യവും നമുക്കുണ്ട്.

പലഹാരങ്ങളെടുക്കുകയാണെങ്കിൽ, എണ്ണമറ്റ വിഭവങ്ങളുടെ പേര് നമുക്ക് പറയാൻ പറ്റും. കോഴിക്കോടൻ ചട്ടിപ്പത്തിരി, വാഴപ്പഴത്തിൽ തേങ്ങയും മറ്റും നിറച്ചുണ്ടാക്കുന്ന ഉന്നക്കായ, കല്ലുമ്മക്കായ കൊണ്ടുണ്ടാക്കുന്ന അരിക്കടുക്ക, മുട്ടകൊണ്ട് ഉണ്ടാക്കുന്ന മുട്ടമാല, കണ്ണൂരിലെ കലത്തപ്പം, കിണ്ണത്തപ്പം, തിരുവിതാംകൂറിലെ വട്ടയപ്പം, കുമ്പിളപ്പം, വടക്കേ മലബാറിലെ ഓട്ടട, മൂടക്കടമ്പൻ, പൂരത്തട, മരച്ചീനി നേരിയ രീതിയിൽ ചീന്തിയുണ്ടാക്കുന്ന കോഴിക്കാല്, കേരളത്തിലങ്ങോളമിങ്ങോളം സുലഭമായി ലഭിക്കുന്ന പഴച്ചാറുകൾ കൊണ്ടുണ്ടാക്കുന്ന ഹൽവകൾ, കൂവയുടെ നൂറ് കൊണ്ടുണ്ടാക്കുന്ന കൂവയപ്പം എന്നിവ നമുക്ക് മറക്കാൻ പറ്റുമോ?

അറേബ്യൻ വിഭവങ്ങളായ കുഴിമന്തിയും ഷവർമകളും ഷെയ്ക്കുകളും ഇന്ന് നമ്മുടെ കൂടി ഭക്ഷണവിഭവങ്ങളായി മാറിയിട്ടുണ്ട്. പൊറോട്ടയും ബീഫും ചിക്കനും, ഇന്ന് നമുക്ക് ഊണിനേക്കാൾ പ്രിയപ്പെട്ടതാണ്. മീൻ, ചിക്കൻ, പോർക്ക്, ബീഫ് മുതലായവ കൊണ്ടുള്ള ബിരിയാണികളാണ് പണ്ടുണ്ടായിരുന്നതെങ്കിൽ, ഇന്ന് നമ്മൾ, പച്ചക്കറികൾ കൊണ്ടും ചക്ക കൊണ്ടും കപ്പ കൊണ്ടുമുള്ള ബിരിയാണികളും കണ്ടുപിടിച്ച് കഴിഞ്ഞിട്ടുണ്ട്.

സത്യം പറഞ്ഞാൽ, കഞ്ഞിയും പയറും എന്ന പഴഞ്ചൻ രീതിയിൽ നിന്ന്, ബിരിയാണിയിലേക്കുള്ള ദൂരം, ഇന്ന് നമ്മുടെ ജനങ്ങളുടെ ഇടയിൽ വളരെ കുറഞ്ഞിരിക്കുന്നു എന്നത്, നമ്മുടെ നാടിന്റെ പുരോഗതിയുടെ അടയാളമായി തീർച്ചയായും കാണാവുന്നതാണ് അല്ലേ...? പക്ഷേ, എണ്ണക്കൊഴുപ്പും വർദ്ധിച്ച മസാലകളും ചേർന്ന ഭക്ഷണവും, അച്ചടക്കമില്ലാത്ത ഭക്ഷണരീതികളും വ്യായാമക്കുറവും ഇന്ന് മലയാളിയെ രോഗഗ്രസ്ഥനാക്കുന്നതിൽ, കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നുള്ള കാര്യവും പറയാതിരിക്കാൻ വയ്യ.

നൂറ്റൊന്ന് കൂട്ടം കറികൾ ആവശ്യപ്പെട്ട്, ഭക്ഷണം കഴിക്കാനിരുന്ന വരരുചിയെ, നൂറ്റൊന്ന് കറികൾക്ക് സമാനമായ ഇഞ്ചിക്കറി കൊടുത്താണ് ബ്രാഹ്മണഗൃഹത്തിലെ പെൺകിടാവ് സൽക്കരിച്ചത്. ആ പെൺകിടാവിന്റെ ബുദ്ധിപൂർവ്വമായ സൽക്കാരത്തിൽ ആകൃഷ്ടനായാണ്, പറയപ്പെണ്ണാണെന്നറിയാതെ, ആ പെൺകിടാവിനെ വരരുചി വേളി കഴിച്ചതും, പറയി പെറ്റ് പന്തിരുകുലമെന്ന മഹത്തായ മാനുഷികമൂല്യങ്ങളുള്ള, ഒരു കഥ പിറക്കാൻ ഇടയായതും! ഈ കഥ, നിങ്ങളും കെട്ടുകാണുമല്ലോ അല്ലേ... കേട്ടില്ലെങ്കിൽ തീർച്ചയായും കേൾക്കണം.... ആ മാനുഷികമൂല്യത്തിൽ ഊന്നിയാവണം, ഇനി മുതൽ നമ്മുടെ മുന്നോട്ടുള്ള യാത്ര !

അപ്പോൾ, ഭക്ഷണത്തിലും ഓണസദ്യയിലും ഇത്രയും വ്യത്യസ്തത കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും മനസ്സിലായല്ലോ... പക്ഷേ, കേരളീയർ മനസ്സ് കൊണ്ടും മലയാളം കൊണ്ടും എല്ലായ്‌പോഴും ഒരുപോലെ ചിന്തിക്കുന്നവരാണ്...  ഒത്തൊരുമയുള്ളവരാണ്... അന്യന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന്, ഒരു കൈ സഹായം എപ്പോഴും നീട്ടുന്നവനാണ്... നമുക്ക് ഒത്തൊരുമിച്ച് ഭാവിയിലേക്ക് മുന്നേറാം.. മനുഷ്യത്ത്വമായിരിക്കട്ടെ എല്ലായ്‌പോഴും നമ്മുടെ മനസ്സിന്റെ ആധാരശില !

***

2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ഓണവും നാടോടിക്കഥകളും


ഓണവുമായി ബന്ധപ്പെട്ട് ഒത്തിരി നാടോടിക്കഥകളും നാടോടിവേഷങ്ങളും ആചാരങ്ങളും കേരളത്തിലങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. അതിൽ പലതും കാലത്തിന്റെ കോലപ്പകർച്ചയിൽ മാറ്റങ്ങൾ വരികയോ തീർത്തും ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ചില ഓണക്കാല ആചാരങ്ങളെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചും അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടാവില്ലേ... അവയിൽ ചില രസകരമായ കഥകളെക്കുറിച്ച്:

ഓണപ്പൊട്ടൻ
------------------------
ഓണക്കാലത്ത്, കോഴിക്കോട് മുതൽ വടക്കോട്ടുള്ള മലബാർ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഓണപ്പൊട്ടൻ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു തെയ്യക്കോലം പോലെ തോന്നുന്ന ഒരു വേഷവിധാനമാണ് ഓണപ്പൊട്ടന്റേത്. പക്ഷേ ഒരു സാധാരണ തെയ്യക്കോലത്തിന്റെ സങ്കീർണ്ണതകളൊന്നും ഓണപ്പൊട്ടന്റെ വേഷത്തിനില്ല. ചുവന്ന തുണി കെട്ടിയ വാഴനാര് കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു കിരീടവും മരത്തിന്റെ ഉരുപ്പടികൾ കൊണ്ടുണ്ടാക്കിയ കൈത്തളകളും വളകളും ഓലക്കുടയും പിന്നെ കൈതനാരോ വാഴനാരോ കൊണ്ടുള്ള നീളൻ മുടിയും താടിയും കൂടെയൊരു മണിയുമാണ് ഓണപ്പൊട്ടന്റെ വേഷം.

ഓണപ്പൊട്ടൻ എന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരു കൗതുകം തോന്നുന്നുണ്ടോ? ഓണവും പൊട്ടനും തമ്മിൽ എന്താ ബന്ധം എന്ന് നിങ്ങളിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ച് കാണും അല്ലേ... പറയാം...

ഓണപ്പൊട്ടൻ എന്നത് മഹാബലി തന്നെയാണെന്നാണ് സങ്കൽപം. പക്ഷേ ഈ മഹാബലി സംസാരിക്കില്ല. അതിനൊരു കാരണമുണ്ട്. വാമനനായി മാറിയ വിഷ്ണുവിന്റെ പൂഴിക്കടകൻ പ്രയോഗത്തിലൂടെയാണല്ലോ മഹാബലിക്ക് സാമ്രാജ്യം നഷ്ടപ്പെട്ടതും, പാതാളത്തിലേക്ക് പോകേണ്ടി വന്നതും... പാതാളത്തിലേക്ക് പോകുന്നതിന് മുന്നേ, സ്വന്തം രാജ്യത്തെയും പ്രജകളെയും വർഷത്തിലൊരിക്കൽ കാണാനുള്ള അനുവാദം കൊടുക്കാനുള്ള മര്യാദ വാമനൻ കാണിച്ചു എന്ന കാര്യവും നിങ്ങൾക്കറിയാലോ അല്ലേ... കാരണം ആ ദിവസമാണല്ലോ നമ്മുടെ തിരുവോണം ആഘോഷിക്കുന്നത്.... പക്ഷേ ബുദ്ധിമാനായ വാമനൻ, ആ അനുവാദത്തിന് ഒരു നിബന്ധന വച്ചിരുന്നത്രേ... എന്താണെന്നല്ലേ... കേട്ടാൽ നിങ്ങൾക്കും കഷ്ടം തോന്നും... പ്രജകളെ കാണാൻ വരുമ്പോൾ വാ തുറക്കാൻ പാടില്ല... അഥവാ മിണ്ടിപ്പോകരുത് എന്നതായിരുന്നു ആ നിബന്ധന !

ആ കാരണത്താൽ, ഉത്രാടത്തിനും തിരുവോണത്തിനും പ്രജകളെയും പഴയ സാമ്രാജ്യവും കാണാൻ വരുമ്പോൾ, നിബന്ധന പാലിക്കുന്നതിനായി മഹാബലി ആരോടും സംസാരിക്കാറില്ല. ആ സംസാരിക്കാത്ത മഹാബലിയാണ് ഓണപ്പൊട്ടൻ. തമാശ പറയുമ്പോഴും നമ്മൾ ക്രൂരന്മാരാണ് അല്ലേ... നമ്മുടെയൊക്കെ നാട്ടിൽ, മിണ്ടാൻ വയ്യാത്തവനെ ആരും കാണാതെ 'പൊട്ടൻ' എന്നാണ് നമ്മൾ പലരും അഭിസംബോധന ചെയ്യുന്നത്. അതിന്റെ ചുവട് പിടിച്ചാണ്, മിണ്ടാത്ത മഹാബലിയെ ഓണപ്പൊട്ടൻ എന്ന് വിളിക്കുന്നത്.

ഓണപ്പൊട്ടന്റെ നടത്തത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ ആളുകൾ നടക്കുന്നത് പോലെ ഓണപ്പൊട്ടൻ നടക്കാറില്ല. കാലിന്റെ ഉപ്പൂറ്റി നിലത്ത് കുത്താതെ ഒരു പ്രത്യേക താളത്തിൽ, ചാടിക്കൊണ്ടാണ് ഓണപ്പൊട്ടൻ സഞ്ചരിക്കുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും വീടു വീടാന്തരം പോകുന്ന ഓണപ്പൊട്ടൻ, പക്ഷേ, വീടുകളിൽ കയറില്ല. പകരം വീട്ടുപടിക്കൽ വന്ന് മണി കിലുക്കും. ആ മണിയൊച്ച കേട്ടാൽ, മഹാബലി വീട്ടിൽ വന്നെന്നാണ് വെപ്പ്. വീട്ടുകാർ, ഓണപ്പൊട്ടന് അരിയും ധാന്യങ്ങളും ചിലപ്പോൾ പണവും കൊടുത്ത് സ്വീകരിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യും. അതിന് ശേഷം, ഒന്നും മിണ്ടാതെ ഉരിയാടാതെ, ഓണപ്പൊട്ടൻ അടുത്ത വീട്ടിലേക്ക് യാത്രയാവും... അഥവാ മിണ്ടിയാൽ ഓണപ്പൊട്ടൻ വേഷം ആരാണോ കെട്ടിയത്, അദ്ദേഹത്തിന്റെ സംസാരശേഷി എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് നാട്ടിലെ വിശ്വാസം.

കാലത്തിന്റെ തേരോട്ടത്തിൽ, നമ്മൾ ആധുനികന്മാരായപ്പോൾ, ഇത്തരം ഓണപ്പൊട്ടൻ വേഷം ചെയ്യുന്നവർ, നമ്മുടെ നാട്ടിൽ ഇന്ന് വളരെക്കുറവാണ്. മാത്രവുമല്ല, പുലികളി പോലെയൊന്നും ഓണപ്പൊട്ടൻ ഇതുവരെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുമില്ല. കാലം എത്ര മാറിയാലും, നമ്മൾ എത്ര ആധുനികവൽക്കരിക്കപ്പെട്ടാലും, ഇതുപോലുള്ള തീർത്തും നിർദ്ദോഷകരമായ ചില ആചാരങ്ങൾ, പഴയ നാട്ടറിവിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിച്ചെന്നിരിക്കും... എന്തായാലും ഓണപ്പൊട്ടൻ എന്നൊരു സംഭവമുണ്ടെന്നും അതെന്താണെന്നും നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ... സന്തോഷം !

കുമ്മാട്ടിക്കളി
------------------------
ഓണവുമായി ബന്ധപ്പെട്ട വേറൊരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഏകദേശം നൂറ്റമ്പതോളം വർഷങ്ങൾക്ക് മുൻപാണത്രേ ഈ കലാരൂപം ഉടലെടുത്തത്. അതും പാലക്കാട്ടുള്ള ഏതോ ഒരു ദേവീ ക്ഷേത്രത്തിൽ വച്ച്. തൃശ്ശൂരും പാലക്കാടുമുള്ള ചില ക്ഷേത്രങ്ങളിൽ, അവിടത്തെ ഉത്സവത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളികൾ കൊണ്ടാടാറുണ്ട്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോടിന്റെ തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് ഓണത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളി സാധാരണയായി ആചരിച്ച് വരുന്നത്.

ശിവന്റെ ഭൂതഗണങ്ങളാണത്രേ കുമ്മാട്ടികൾ. കുമ്മാട്ടികളെപ്പറ്റി കുറേയേറെ ഐതിഹ്യങ്ങളുണ്ടെങ്കിലും, അതിൽ പ്രധാനപ്പെട്ട ഒരു ഐതിഹ്യത്തെക്കുറിച്ച് പറയാം. അസുരവീരനായ മഹാബലി സൽഭരണം കൊണ്ട്, കേരളത്തിന്റെ പ്രിയപ്പെട്ട ചക്രവർത്തി ആയിരുന്നല്ലോ. അങ്ങനെ പ്രജാതാല്പര്യാർത്ഥം രാജ്യം ഭരിച്ചിരുന്ന മഹാബലിയെ ഒരു ചതിപ്രയോഗത്തിലൂടെ പാതാളത്തിലേക്ക് പറഞ്ഞയച്ചത് പരമശിവന് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. മഹാബലി ഒരു കടുത്ത ശിവഭക്തനായിരുന്നു എന്നതാണ് അതിന് കാരണം. തന്റെ ഭക്തനോടുള്ള തന്റെ പ്രതിപത്തി അറിയിക്കാൻ ശിവൻ തീരുമാനിച്ചു.

വർഷത്തിലൊരിക്കൽ ചിങ്ങമാസത്തിലെ തിരുവോണദിവസം, തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കാൻ വാമനൻ അനുമതി നല്കിയിരുന്നല്ലോ. അപ്രകാരം തിരുവോണദിവസം കേരളത്തിലേക്ക് വരുന്ന മഹാബലിക്ക് അകമ്പടി സേവിക്കാൻ ശിവൻ തന്റെ ഭൂതഗണങ്ങളെ അയക്കാറുണ്ടത്രേ. ആ ഭൂതഗണങ്ങളാണ് കുമ്മാട്ടികളായി അറിയപ്പെടുന്നത്. മഹാബലി ഓരോ വീടും സന്ദർശിക്കുന്നതിന് മുൻപേയാണ് ഭൂതഗണങ്ങളായ കുമ്മാട്ടികൾ വീടുകൾ സന്ദർശിക്കുന്നത്. ഓരോ വീടുകളിലും മഹാബലിയുടെ വരവറിയിച്ച് നൃത്തം ചെയ്തതിന് ശേഷം, സമ്മാനങ്ങളും വാങ്ങിയാണ് കുമ്മാട്ടികൾ മടങ്ങുക.

എങ്ങനെയാണ് ഈ ഭൂതഗണങ്ങൾ കുമ്മാട്ടികളായതെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാലും അറിയാത്തവർക്കായി ഒന്ന് ചുരുക്കിപ്പറയാം. ഭൂതഗണങ്ങളായത് കൊണ്ട്, മുഖാവരണം അണിഞ്ഞാണ് കുമ്മാട്ടികൾ പുറത്ത് വരുന്നത്. ഗരുഡൻ, നാരദൻ, ശ്രീകൃഷ്ണൻ, പരമശിവൻ, നരസിംഹം, ഗണപതി എന്നീ പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങളായിരിക്കും സാധാരണയായി, മുഖാവരണങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. പണ്ടൊക്കെ, കമുകിൻ പാള കൊണ്ടും വാഴപ്പോളകൾ കൊണ്ടുമൊക്കെയായിരുന്നു മുഖാവരണങ്ങൾ ഉണ്ടാക്കാറുള്ളതെങ്കിൽ, ഇന്നത്, മരത്തടിയിൽ തീർത്ത ആവരണങ്ങളായി മാറിയിട്ടുണ്ട്. ഈ മുഖാവരണത്തിൽ, പല്ല് ഒരിക്കലും അടയാളപ്പെടുത്താറില്ല.

മുഖാവരണത്തിന് പുറമേ, കുമ്മാട്ടികളുടെ ശരീരവും കൈകളും മറ്റും പർപ്പിടകപ്പുല്ല് അല്ലെങ്കിൽ കുമ്മാട്ടിപ്പുല്ല് എന്ന ഒരുതരം പുല്ലു കൊണ്ട് മൂടിയിരിക്കും. ഇത്തരത്തിൽ കുമ്മാട്ടിപ്പുല്ല് കൊണ്ട് ശരീരം മൂടി വരുന്നത് കൊണ്ടാണ് ഈ കോലങ്ങൾ കുമ്മാട്ടികൾ എന്നറിയപ്പെടുന്നത്.

ഈ കുമ്മാട്ടികൾക്ക് ഒരു വടികുത്തിനടക്കുന്ന, വഴുതിനിങ്ങയുടെ കമ്മലുകളണിഞ്ഞ വൃദ്ധയുടെ രൂപത്തിലുള്ള ഒരു നായിക ഉണ്ടാവും. വൃദ്ധയായ സ്ത്രീയാണ് നായികയെങ്കിലും, സ്ത്രീകൾ കുമ്മാട്ടി വേഷങ്ങൾ കെട്ടാറില്ലത്രേ. കമുകിന്റെ അലകും മുളനാരുകളും കൊണ്ടുണ്ടാക്കുന്ന ഓണവില്ലെന്ന  വാദ്യോപകരണത്തിന്റെ സംഗീതത്തിന്റെ താളത്തിൽ നൃത്തം വച്ചാണ് കുമ്മാട്ടികൾ വീടുകളിലും തെരുവുകളിലും നൃത്തം വെക്കുന്നത്. പലപ്പോഴും രാമായണത്തിലെയും മറ്റുമുള്ള ചില പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിനയാവിഷ്കാരങ്ങളും ഉണ്ടായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ചിരിയിൽ പൊതിഞ്ഞ ഒരു വിരുന്നായിരിക്കും ഓണത്തിന്റെ ഭാഗമായി കുമ്മാട്ടികൾ ഒരുക്കുന്നത്.

ഓണക്കാലത്ത്, തിന്മയുടെ മേലെ നന്മ വിജയിക്കുന്ന കഥകൾ പറയുന്ന കുമ്മാട്ടികളെ അറിയില്ലെന്ന് ഇനിയൊരിക്കലും പറയില്ലല്ലോ അല്ലേ.... :)

ഓണത്തല്ല്
-------------------
ഓണത്തിന്റെ ഭാഗമായി പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിൽ നടന്ന് വരുന്ന ഒരു സൗഹൃദ തല്ല് മത്സരമാണ് ഓണത്തല്ല്. സംഘകാലകൃതികളിൽ ഇതിനെക്കുറിച്ച് ചെറിയ പരാമർശമുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, നമുക്കറിയാവുന്ന ഓണത്തല്ലിന്റെ തുടക്കം നടക്കുന്നത് പാലക്കാടാണ്.

പാലക്കാട് പല്ലശ്ശന ഗ്രാമമുഖ്യനായിരുന്ന കാരൂർ നമ്പിടിയെ, കുതിരവട്ടത്ത് നായർ ചതിപ്രയോഗത്തിലൂടെ വകവരുത്തിയതിന് പകരം ചോദിക്കാൻ, പല്ലശ്ശനക്കാർ വർഷാവർഷം നടത്തുന്ന വെല്ലുവിളിയാണ് ഓണത്തല്ലിന്റെ ഉത്ഭവത്തിന് കാരണം. സാമൂതിരി ഇടപെട്ട് ഈ തല്ല് പിൽക്കാലത്ത് നിർത്തിയെങ്കിലും, പല്ലശ്ശനക്കാരുടെ പഴയ തല്ലിന്റെ ഓർമ്മ നിലനിർത്താനും, ചതിപ്രയോഗത്തിലൂടെയുള്ള  അധികാരം കൈയ്യാളുന്നതിന് എതിരായും തുടക്കമിട്ടതാണ്, ഇന്ന് നമ്മൾ കാണുന്നതരത്തിലുള്ള ഓണത്തല്ലിന് തുടക്കമായത്. മുഖ്യമായും അവിട്ടം നാളിലാണ് ഓണത്തല്ല് നടക്കുന്നത് എന്നതിനാൽ, ഓണത്തല്ല്, 'അവിട്ടത്തല്ല്' എന്നും അറിയപ്പെടുന്നുണ്ട്.

പണ്ടത്തെ നാടുവാഴികളുടെയും തറവാടുകളിലെയും തൊടികളിൽ  വിനോദമായും, പ്രാദേശിക പട്ടാളങ്ങളിലേക്കുള്ള കായിക പരിശീലനമായും ഓണത്തല്ലിനെ ഉപയോഗിച്ചിരുന്നു. നല്ല കായികക്ഷമത വേണ്ട ഓണത്തല്ലിന് അതുകൊണ്ട് തന്നെ 'കായംകളി' എന്ന പേരും നിലവിലുണ്ട്. കളരി അഭ്യാസികളായിരുന്നു പണ്ട് ഓണത്തല്ലിൽ പങ്കെടുത്ത് കൊണ്ടിരുന്നത്.

ഒരു മത്സരത്തിൽ രണ്ട് വിഭാഗങ്ങളാണ് പങ്കെടുക്കുക. പതിനാല് മീറ്റർ വ്യാസമുള്ള ഒരു വട്ടത്തിന്റെയുള്ളിലാണ് മത്സരം നടക്കുക.ഒരു പോരാളി ആ വട്ടത്തിലേക്ക് കടന്ന് കൈ മുഷ്ടി കൊണ്ടാണ് എതിരാളിയെ നേരിടുക. ഒരാൾ എതിരാളിയെ പൂട്ടുകയോ അടിച്ച് വീഴ്ത്തുകയോ ചെയ്‌താൽ വിജയിയായി പ്രഖ്യാപിക്കപ്പെടും. കൃത്യമായ നിയമങ്ങളൊന്നുമില്ലാത്ത ഈ കളിയിൽ പലപ്പോഴും കാണികളാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.  എതിരാളികളിൽ ഏതെങ്കിലും ഒരാൾ ജയിച്ചാൽ മാത്രമേ ഓണത്തല്ല് തീരുകയുള്ളൂ.

ചായിക്കാരൻ എന്നാണ് റഫറിയായ ആളിനെ അറിയപ്പെടുക. കാലക്രമത്തിൽ, ഇന്ന് ഓണക്കാലത്ത് മാത്രമാണ് ഈ കായംകളി അഥവാ ഓണത്തല്ല് നടന്ന് വരുന്നത്. ഇന്ന് ഓണത്തല്ലിന് 'ഓണപ്പെട', 'കയ്യാങ്കളി' (കൈ കൊണ്ടുള്ളത് എന്ന അർത്ഥത്തിൽ) എന്നൊക്കെ പേരുകളുണ്ട്. അധികം നിയമങ്ങളൊന്നുമില്ലാത്ത ഓണത്തല്ലിൽ ചതി പ്രയോഗങ്ങൾ നടക്കാറില്ല. അതുകൊണ്ട് ഓണത്തല്ലിലേത് പോലെ നമുക്ക് നമ്മുടെ ജീവിതത്തിലും നേരായ വഴിക്ക് വിജയങ്ങൾ നേടാം.

തൃക്കാക്കരപ്പൻ
---------------------------
ഓണക്കാലത്ത് പ്രചുരപ്രചാരത്തിലുള്ള വേറൊരു ആചാരമാണ് തൃക്കാക്കരപ്പനെ വെക്കുക എന്നുള്ളത്. ഈ ആചാരത്തിന് പിന്നിലും ഒരു ഐതിഹ്യം അല്ലെങ്കിൽ കഥയുണ്ട്. ഓണം എന്ന ആഘോഷം തന്നെ ഒരു ഐതിഹ്യത്തിന്റെ പുറത്താവുമ്പോൾ അതിന്റെ അനുബന്ധ ആചാരങ്ങൾക്കും ആനുപാതികമായ അനുബന്ധ കഥകൾ ഉണ്ടാവണമല്ലോ. അപ്പോൾ തൃക്കാക്കരപ്പന്റെ കഥ പറയാം.

അസുര ചക്രവർത്തിയായ മഹാബലിയുടെ സത്ഭരണം, ദേവലോകത്ത് വലിയ ചർച്ചയായതും, മഹാബലിയെ പുറത്താക്കാൻ മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് വന്നതും അങ്ങനെ മൂന്നടി മണ്ണ് ചോദിച്ച്, ഒടുവിൽ മഹാബലിയെ സുതലം അഥവാ പാതാളത്തിലേക്ക് പറഞ്ഞയച്ചതും നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കഥകളാണ്.

ആദ്യത്തെ ചുവട്ടിൽ ഭൂമിയും രണ്ടാമത്തെ ചുവട്ടിൽ സ്വർഗ്ഗവും അളന്നെടുത്ത വാമനന്, മൂന്നാമത്തെ ചുവട് വെക്കാൻ സ്വന്തം ശിരസ്സ് തന്നെയായിരുന്നു മഹാബലി വാമനന്റെ കാലിനടിയിൽ വച്ച് കൊടുത്തത്. അങ്ങനെ മഹാബലിയെ വിഷ്ണുപാദം കൊണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സ്ഥലമാണത്രേ എറണാകുളത്തിനടുത്തുള്ള തൃക്കാക്കര.  ആ സ്ഥലത്താണത്രേ തൃക്കാക്കരയിലെ പ്രസിദ്ധമായ തൃക്കാക്കര വാമനൻ ക്ഷേത്രം. വിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന് അർത്ഥം വരുന്ന 'തൃക്കാൽക്കര' എന്നായിരുന്നത്രെ ആ സ്ഥലത്തിന്റെ ആദ്യ നാമം. പിന്നീട് കാലക്രമത്തിൽ ലോപിച്ച് ലോപിച്ചാണ് തൃക്കാക്കര ആയത്.

ഈ കഥയാണ് തൃക്കാക്കരപ്പന്റെ രൂപം വച്ച് ഓണം ആഘോഷിക്കാനുള്ള അടിസ്ഥാനമായത്. തോറ്റുപോയ മഹാബലിയെയും വിജയിച്ച വിഷ്ണുവിനെയും ഒരുപോലെ ഓർക്കുന്നതിനാണ് തൃക്കാക്കരപ്പനെ വച്ച് ഓണപ്പൂക്കളം ഒരുക്കുന്നത്. തിരുവോണദിവസം മഹാബലി തന്റെ പഴയ സാമ്രാജ്യം സന്ദർശിക്കുന്ന സമയത്ത്, വിഷ്ണുവിനെയും മഹാബലിയേയും പ്രതീകാത്മകമായി അനുസ്മരിക്കുന്ന ഒരു ചടങ്ങായതിനാൽ രണ്ട് രൂപങ്ങളാണ് സാധാരണയായി ഓണപ്പൂക്കളത്തിൽ വെക്കാറുള്ളത്. അരിപ്പൊടിയും മഞ്ഞൾപ്പൊടിയൊക്കെ കൊണ്ട് തൃക്കാക്കരപ്പൻ രൂപത്തിനെ മോടിപിടിപ്പിക്കുന്നത് കുട്ടികളെ സംബന്ധിച്ചടുത്തോളം രസകരമായ കാര്യമാണ്.

കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന പിരമിഡ് രൂപത്തിലോ കോൺ രൂപത്തിലോ ഒക്കെയാണ് തൃക്കാക്കരപ്പന്റെ രൂപം ഉണ്ടാക്കുന്നത്. ചില പിരമിഡ് രൂപങ്ങൾക്ക് നാല് വശങ്ങളും ചിലതിന് മൂന്ന് വശങ്ങളുമൊക്കെയുണ്ടാകും. നാല് വശങ്ങളുള്ള രൂപങ്ങൾ ഒരു മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുമ്പോൾ മൂന്ന് വശങ്ങളുള്ള രൂപങ്ങൾ വാമനന്റെ മൂന്ന് കാലടികളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വെപ്പ്.

എന്തായാലും നന്മയുടെ പ്രതീകമായ ദേവനായ വിഷ്‌ണുവിനേയും, അസുരനാണെങ്കിലും നന്മ മാത്രം പ്രവർത്തിക്കുന്ന മഹാബലിയെയും ഒരുപോലെ അനുസ്മരിക്കുന്നതിൽ നിന്ന് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. നന്മ മാത്രമേ കേരളീയർ ആഗ്രഹിക്കുന്നുള്ളൂ... നന്മക്ക് മാത്രമേ കാലാതീതമായി നിലനിൽക്കാൻ കഴിയുകയുള്ളൂ... അതുകൊണ്ട് നമുക്കും നന്മകൾ മാത്രം ചെയ്യാം !

അത്തച്ചമയം
-----------------------
ഓണത്തിനെക്കുറിച്ച് കേട്ടിരിക്കുന്നവർ, അത്തച്ചമയത്തെക്കുറിച്ചും കേൾക്കാതിരിക്കാൻ വഴിയില്ല. എന്നാലും ഇന്നത്തെ ആധുനിക കാലത്ത്, അത്തച്ചമയത്തിന്റെ പ്രാധാന്യം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിവുണ്ടാകുമോയെന്ന് എനിക്ക് സംശയമില്ലെങ്കിലും ആർക്കൊക്കെയോ സംശയങ്ങളുണ്ട്. അതുകൊണ്ട് എന്താണ് അത്തച്ചമയമെന്ന് ചുരുക്കിപ്പറയാം.

അത്തച്ചമയം ആസ്ഥാനം തൃപ്പൂണിത്തുറയാണ്. പണ്ട് കൊച്ചി മഹാരാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന അത്തച്ചമയം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഓണാഘോഷമാണെന്നത് നിങ്ങൾക്കറിയാമോ? 1961 ലാണ് അത്തച്ചമയം ഓണത്തിന്റെ ഭാഗമായുള്ള സർക്കാർ നേരിട്ട് നടത്തുന്ന ആഘോഷമാക്കി മാറ്റിയത്. അങ്ങനെയാണ്,  അത്തച്ചമയം ഇന്ന് കാണുന്ന രീതിയിലുള്ള ജനകീയോത്സവമായി മാറിയത്.

അത്തച്ചമയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലർക്കും പല പല അഭിപ്രായങ്ങളാണ്. ഏതോ ഒരു യുദ്ധത്തിൽ സാമൂതിരിയോട് ഏറ്റുമുട്ടി വിജയിച്ചതിന്റെ ഓർമ്മക്കാണ് അത്തച്ചമയം തുടങ്ങിയതെന്നാണ് ഒരു കഥ. വേറൊന്ന്, പകയുടെയും വാശിയുടെയും ഉത്സവപ്രതീതിയാർന്ന മാമാങ്കം എന്ന യുദ്ധോത്സവത്തിന് മുൻപേ നടത്തപ്പെടുന്ന ശക്തിപ്രകടനമായാണ് അത്തച്ചമയം നടത്തപ്പെടുന്നതെന്നാണ്. മഹാബലിയെപ്പോലെ നീതിമാനായ കൊച്ചിരാജാവ്, മഹാബലിയെപ്പോലെ തന്റെ പ്രജകളെ എല്ലാവരെയും കാണുന്നതിന് വേണ്ടി ഒരുക്കപ്പെട്ട മേളയാണ് അത്തച്ചമയമെന്നും പറയപ്പെടുന്നു.

1949 വരെ, കൊച്ചി മഹാരാജാവ് ചിങ്ങമാസത്തിലെ അത്തം ദിനത്തിന് കൊടി ഉയർത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. അത്തത്തിന് മൂന്ന് ദിവസം മുന്നേ 'ദേശം അറിയിക്കൽ' എന്ന ആഘോഷ വിളംബരം നടത്തപ്പെടും. അതിന് ശേഷമാണ് അത്തം ദിനത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൊഴുതതിന് ശേഷമാണ്, ഉടവാളും ആടയാഭരണങ്ങളും അണിഞ്ഞ്, പല്ലക്കിലേറി മൂന്ന് കോട്ടവാതിലുകളും സന്ദർശിച്ചുള്ള പട്ടണ പ്രദക്ഷിണത്തിന് ശേഷം, തൃപ്പൂണിത്തുറയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള തൃക്കാക്കര വാമനക്ഷേത്രത്തിൽ പോയി മഹാരാജാവ്  പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത്. ഇതാണ് പഴയ അത്തച്ചമയ ഘോഷയാത്ര. നാനാജാതിമതസ്ഥരും, പലവിധ കലാരൂപങ്ങളും പങ്കെടുക്കുന്ന ഈ ഘോഷയാത്ര, കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെട്ടൂർ തങ്ങളും എത്തിച്ചേരാതെ ആരംഭിക്കാറുണ്ടായിരുന്നില്ല.

ദിവാന്മാരും, ഊരിപ്പിടിച്ച വാളുമായി അംഗരക്ഷകരും പ്രജകൾ മുഴുവനുമെന്നത് പോലെ മഹാരാജാവിന്റെ കൂടെ പങ്കെടുക്കുന്ന ആഘോഷയാത്രയാണ് അത്തച്ചമയം. വന്നേരി എന്ന പ്രദേശം സാമൂതിരിയുമായുള്ള യുദ്ധത്തിൽ നഷ്ടപ്പെട്ടതിന് ശേഷം, മഹാരാജാക്കന്മാർ, തങ്ങളുടെ രത്നക്കിരീടം, തലയിൽ വെക്കാതെ മടിയിലായിരുന്നത്രേ അത്തച്ചമയത്തിന് വെക്കാറുണ്ടായിരുന്നത്.

അത്തച്ചമയം സർക്കാരിന്റെ വകയായുള്ള ജനകീയ ആഘോഷമായതിന് ശേഷം, തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപ്പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ചെണ്ടവാദ്യം, പഞ്ചവാദ്യം, താലപ്പൊലി, ശക്തൻ തമ്പുരാന്റെ നിർദ്ദേശപ്രകാരം അവതരിപ്പിക്കപ്പെട്ട പുലിക്കളി, മറ്റ് കലാദൃശ്യങ്ങൾ എന്നിവ പൊലിമ നൽകുന്ന അത്തച്ചമയം, കേരളത്തിലെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആഘോഷമാണെന്ന് നിസ്സംശയം പറയാം.

ആറന്മുള വള്ളസദ്യ
-----------------------------------
ഓണക്കാലത്തെ പേരും പെരുമയുമുള്ള ഒരു ആചാരമാണ് ആറന്മുളയിലെ വള്ളസദ്യ. ഈ വള്ളസദ്യയെക്കുറിച്ച് കേൾക്കാത്ത കേരളീയർ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

തിരുവോണദിവസം, ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ പ്രത്യേക കരുതലോടെയും ചടങ്ങുകളോടെയും നടക്കുന്ന, അറുപത്തിനാലോളം വിഭവങ്ങൾ ഒരു വാഴയിലയിൽ സമ്മേളിക്കുന്ന രുചികരമായ സദ്യയാണ് ആറന്മുള വള്ളസദ്യ. ഒന്നരലക്ഷത്തോളം ആളുകളാണത്രേ ഇന്ന് വള്ളസദ്യ ഉണ്ണുന്നത്.

ഇന്ന്, അഷ്ടമിരോഹിണിക്കും ചില പ്രത്യേക വഴിപാടുകളായും വള്ളസദ്യ നടക്കുന്നുണ്ട്. പക്ഷേ തിരുവോണത്തിന് നടക്കുന്ന വള്ളസദ്യക്കാണത്രെ ചരിത്രപരമായുള്ള പ്രാധാന്യമുള്ളത്. കുറേയെറെ കഥകൾ പ്രചാരത്തിലുണ്ടെങ്കിലും, വള്ളസദ്യയുടെ പ്രാധാന്യത്തിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയണ്ടേ. പ്രചുരപ്രചാരത്തിലുള്ള ഒരു കഥ ഞാൻ പറയാം...

പമ്പാ നദീ തീരത്തുള്ള കാട്ടൂർ എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന, മങ്ങാട്ട് ഭട്ടതിരിയുടെ ഇല്ലത്താണ് കഥ ആരംഭിക്കുന്നത്. ഏത് വർഷമാണ് സംഭവം നടന്നത് എന്നതിനൊന്നും തെളിവുകളൊന്നുമില്ല.

ചിങ്ങമാസത്തിലെ എല്ലാ തിരുവോണത്തിനും, ഭട്ടതിരി, സ്വയം ഊണ് കഴിക്കുന്നതിന് മുൻപേ, പുറമേ നിന്നുള്ള ഏതെങ്കിലും ഒരു ബ്രാഹ്മണയുവാവിന് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. ഭക്ഷണം കൊടുക്കുന്നതിന് മുന്നേ, ആ യുവാവിന്റെ കാല് കഴുകി ദൈവത്തിന്റെ പ്രതിപുരുഷനായി ആദരിക്കുകയും ചെയ്യുമായിരുന്നു നമ്മുടെ ഭട്ടതിരി. 

അങ്ങനെയിരിക്കേ, ഒരു വർഷം, തിരുവോണനാളിൽ, ഊണിന് മുന്നോടിയായിട്ട്, ഒരു യുവാവും ഭട്ടതിരിയുടെ ഇല്ലത്ത് വന്നില്ല. ദുഃഖിതനായ ഭട്ടതിരി മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, അവിചാരിതമായി ഒരു യുവാവ് അവിടെ പ്രത്യക്ഷപ്പെട്ടു. ഭട്ടതിരി, ആ യുവാവിനെ അത്യാഹ്ളാദപൂർവ്വം പരിചരിച്ച്, സദ്യയും കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു.

അന്നത്തെ ദിവസം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭട്ടതിരി ഒരു സ്വപ്നം കണ്ടു. ഇനി മുതൽ ഇല്ലത്തേക്ക് ബ്രാഹ്മണയുവാവ് വരുന്നതും കാത്തിരിക്കേണ്ടതില്ലെന്നും, അതിന് പകരമായിട്ട്, തിരുവോണദിവസം, ആറന്മുള ക്ഷേത്രത്തിൽ വരുന്നവർക്ക് അവിടെത്തന്നെ സദ്യ കൊടുത്താൽ മതിയെന്നും ദൈവം അരുളിചെയ്യുന്നതായിരുന്നു ഭട്ടതിരിയുടെ സ്വപ്നം.

അങ്ങനെ, തൊട്ടടുത്ത വർഷം മുതൽ ഉത്രാടദിവസം, സദ്യക്കുള്ള സാമഗ്രികളുമായി  ആറന്മുള ക്ഷേത്രത്തിലേക്ക് പമ്പാ നദിയിലൂടെ ഒരു തോണിയിലേറിഭട്ടതിരി യാത്ര തിരിക്കും. തിരുവോണ ദിവസം അവിടെ എത്തിച്ചേരുന്ന ഭട്ടതിരി, അമ്പലത്തിൽ വച്ച് ഗംഭീരമായ സദ്യ അവിടെയുള്ള എല്ലാവർക്കും കൊടുക്കും.

മരാമണിനടുത്തുള്ള പാറപ്പുഴയിലെ ഒരു ക്രിസ്തീയകുടുംബത്തിലെ തോണിയായിരുന്നു ഭട്ടതിരി തന്റെ യാത്രക്കായി ഉപയോഗിച്ചിരുന്നത്. ഭട്ടതിരി തന്റെ തിരുവോണസദ്യക്കായി ഈ തോണി ഉപയോഗിച്ചത് മുതൽ അതിന്റെ പേര് തിരുവോണത്തോണിയെന്നായി മാറി. ഭട്ടതിരിയുടെ കുടുംബം ക്ഷേത്രത്തിലെത്തുമ്പോഴും സദ്യ കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും പ്രത്യേക ചടങ്ങുകളും പൂജകളും നടക്കുന്നതും ഇന്നൊരാചാരമാണ്.

അങ്ങനെയുള്ള ഏതോ ഒരു വർഷത്തെ യാത്രയിൽ, 'കോവിലകം കള്ളന്മാർ' എന്ന ഒരു കള്ളക്കൂട്ടം, ഭട്ടതിരിയെ ആക്രമിച്ചത്രേ. അന്ന് ഭട്ടതിരിയെ രക്ഷിച്ചത്, അയിരൂർ എന്ന കരക്കാരായിരുന്നു. അയിരൂർ കരക്കാർ, ഭട്ടതിരിയെ ആറന്മുളക്ഷേത്രം വരെ രക്ഷാകവചമായി അനുഗമിച്ചു. വന്നു വന്ന്, സമീപ പ്രദേശത്തുള്ള അമ്പത്തിരണ്ടോളം കരക്കാരും ഇന്ന് തിരുവോണത്തോണിയെ അനുഗമിക്കാൻ തുടങ്ങി.

അനന്തശയനം മാതൃകയിലാണ് ഇന്ന് പല തിരുവോണത്തോണിയുടെയും അമരം നിർമ്മിക്കുന്നത്. പമ്പാനദിയിലൂടെയുള്ള യാത്രയിൽ, അങ്ങോളമിങ്ങോളം വഞ്ചിപ്പാട്ടുകൾ അലയടിക്കും. വള്ളസദ്യ നടക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു വിഭവം ആവശ്യപ്പെടുന്നതിനും ഒരു രീതിയുണ്ട്. വഞ്ചിപ്പാട്ടിന്റെ രീതിയിൽ പാട്ട് പാടി വേണം ഏതെങ്കിലും ഒരു വിഭവത്തിന് ആവശ്യപ്പെടാൻ.

കാട്ടൂരിൽ നിന്ന് കുമാരനെല്ലൂരിലേക്ക് താമസം മാറിയ ഭട്ടതിരിയുടെ കുടുംബം, ദൂരക്കൂടുതൽ കാരണം, ഉത്രാടത്തിന് പകരം, മൂലം നാളിലാണ് സദ്യാസാമഗ്രികളുമായുള്ള അദ്ദേഹത്തിന്റെ തിരുവോണത്തോണി യാത്ര ആരംഭിക്കുന്നത്. എന്തായാലും ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിലെ തിരുവോണ വള്ളസദ്യ ഉണ്ണുകയെന്നത്, ഐതിഹ്യപ്പെരുമയിൽ വിശ്വസിക്കുന്ന ഏതൊരു മലയാളിയുടെയും ഓണസ്വപ്നമാണ്‌.

***

(കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടന്റെ (KAGW) 2020 ലെ ഓണാഘോഷത്തിന്റെ ഭാഗമായി, അതിന്റെ വിനോദസമിതി അംഗം, സുനന്ദ ഗോപകുമാർ മുന്നോട്ട് വച്ച ഒരു ആവശ്യമാണ് ഈ എഴുത്തിന്ന് ആധാരം)

2020 ജൂലൈ 10, വെള്ളിയാഴ്‌ച

സയനൈഡും പാമ്പും സ്വപ്നങ്ങളും


ഭാര്യാഭർതൃ ബന്ധങ്ങളിൽ, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ, ഇന്ന് ട്രോളുകളുടെ രൂപത്തിലും, അതേസമയം, ഭീതിയുടെ രൂപത്തിലും, ഒരു വർഷത്തിനുള്ളിലായി കടന്ന് കയറിയിട്ടുള്ള രണ്ട് പ്രതീകങ്ങളാണ് സയനൈഡും പാമ്പും. വന്നുവന്ന്, സയനൈഡ് സ്ത്രീകളുടെ ആയുധമായും, പാമ്പ് ആണുങ്ങളുടെ ആയുധമായും മാറി പരിണമിച്ചതും, സയനൈഡിന്റെ വീര്യത്തെ പാമ്പിന്റെ പത്തി കാണിച്ച് പേടിപ്പിക്കുന്നതും നാം കണ്ടു.

ഫേസ്‌ബുക്കിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും, കുടുംബ-സൗഹൃദ ചർച്ചകളിലും വില്ലനായ സൂരജിനെക്കാളും, വില്ലത്തിയായ ജോളിയേക്കാളും, അവരുടെ പടക്കോപ്പുകളായ സയനൈഡും പാമ്പും ചർച്ച ചെയ്യപ്പെട്ടു. ഇരകളായ റോയ് തോമസ് ആൺപക്ഷത്തിന്റെയും, ഉത്തര പെൺപക്ഷത്തിന്റെയും രക്തസാക്ഷിത്വ പ്രതീകങ്ങളായി മാറി. 

എല്ലാ കിടപ്പറകളിലും, കുടിക്കാൻ കൊണ്ടു വച്ച പച്ചവെള്ളം പോലും ഭാര്യമാരെക്കൊണ്ട് കുടിപ്പിച്ച്, ഭർത്താക്കന്മാർ സംശയം തീർത്തപ്പോൾ, കിടക്കയും തലയിണകളും പൊക്കി മകുടിയൂതിക്കൊണ്ട് ഭാര്യമാരും സംശയം തീർക്കാൻ തുടങ്ങി. മകുടിയൂത്തലും വെള്ളം കുടിപ്പിക്കലും, പല പല കിടപ്പറകളിലും ആചാരമായിപ്പോലും കൊണ്ടാടാൻ തുടങ്ങിയെന്നത്, മലയാളിയെ സംബന്ധിച്ചടുത്തോളം, പുരോഗമനപരമായ പരിവർത്തനങ്ങളായത്, വളരെ ആത്മാർത്ഥമായി പുച്ഛിച്ച് തള്ളിക്കൊണ്ടായിരുന്നു ഞാനും എന്റെ സഹധർമ്മിണിയും ഞങ്ങളുടെ കിടപ്പറയിൽ, ഞങ്ങളുടെ പരസ്പര വിശ്വാസം ഇത്ര നാളായും പുലർത്തിക്കൊണ്ടിരുന്നത്.

പക്ഷേ, ഈയ്യിടെയായി, എന്റെ വകയായുള്ള ചില രാത്രികാല കലാപരിപാടികൾ മൂലം, മേൽപ്പറഞ്ഞ കിടപ്പറയിലെ വിശ്വാസത്തിന്, എന്റെ വാമഭാഗത്തിന്റെ ഭാഗത്ത് നിന്നും ഊനം തട്ടാൻ തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്ന് തവണയായി, ഞാൻ പോലുമറിയാതെ നടന്ന എന്റെ രാത്രികാല കലാപരിപാടികൾ ഇനിയും ഒരു തവണ കൂടി ആവർത്തിച്ചാൽ, ഒരുപക്ഷേ, ഇനിയൊരിക്കലും ഞാനും എന്റെ പ്രിയതമയും ഒരേ കിടക്കയിൽ ഒരുമിച്ച് ഉറങ്ങിയെന്ന് വരില്ല. ആ ഭീതിയിലാണ്, കുറച്ച് ദിവസങ്ങളായുള്ള എന്റെ രാത്രിയുറക്കം. സത്യത്തിൽ ഉറക്കം പോലും കിട്ടാത്ത അവസ്ഥ! അനുജന്റെ സമ്മതമില്ലാതെ, അവന്റെ ചെറുപ്പകാല സോമ്നാമ്പുലിസത്തെക്കുറിച്ച് കഥയെഴുതി നാട്ടുകാരോട് വിളിച്ച് പറഞ്ഞത് കൊണ്ട്, അറിയാതെയെങ്കിലും അവനെന്നെ ശപിച്ചിരിക്കുമോ?

എന്റെ ഉറക്കം ഇനിയും നഷ്ടപ്പെടാതിരിക്കാൻ, അഥവാ, ഇനിയും ഒരു തവണ കൂടി ഞങ്ങളുടെ കിടപ്പറയിൽ, എന്റെ രാത്രികാല കലാപരിപാടികൾ ആവർത്തിക്കപ്പെട്ടാൽ, നിങ്ങളെല്ലാവരും കണ്ണും പൂട്ടി എന്നെ കുറ്റം പറയാൻ തുടങ്ങുന്നതിന് മുന്നേ, എന്തൊക്കെ കലാപരിപാടികളാണ് ഞാൻ മനസാ അറിയാതെ ഞങ്ങളുടെ കിടപ്പറയിൽ ചെയ്തുകൂട്ടിയതെന്ന് നിങ്ങളോട് തുറന്ന് പറയേണ്ടതുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ, സഹതാപത്തിന് പോലും ഞാൻ അർഹ്ഹനല്ലാതായിപ്പോകും.

ഏകദേശം ഒരു മാസം മുൻപാണ്, മേല്പറഞ്ഞ ഗണത്തിൽ പെടുന്ന കലാപരിപാടികളിൽ ആദ്യത്തേത് അരങ്ങേറിയത്. കിടപ്പറയിലെ കലാപരിപാടി എന്നൊക്കെ പറഞ്ഞത് കൊണ്ട്, വാ പൊളിച്ച്, ദാ ഇപ്പം കാണും എന്ന രീതിയിൽ വിജിലമ്പിച്ച് നിൽക്കുകയൊന്നും വേണ്ട. സംഭവം നിങ്ങൾ വിചാരിച്ചത് പോലെ AAA ഒന്നുമല്ല. വെറും സ്വപ്നങ്ങളാണ്. അതെ സ്വപ്നം കാണലാണ് പ്രശ്നം. ആക്ഷനുകളായി രൂപാന്തരം പ്രാപിച്ച്, ജീവന് അപായമുണ്ടാക്കുന്ന രീതിയിൽ, പ്രത്യേക തരത്തിൽ പ്രവർത്തിക്കുന്ന സ്വപ്‌നങ്ങൾ; അതാണ് പ്രശ്നം!

ആദ്യത്തേത്, അത്ര വലിയ പ്രശ്നമൊന്നുമായില്ലെങ്കിലും മൂന്നാമത്തേതിലെത്തുമ്പഴേക്കും, മണിച്ചിത്രത്താഴെന്ന സിനിമയിൽ, ശോഭന കട്ടിൽ പൊക്കി ആകാശത്തേക്കെറിഞ്ഞത് പോലുള്ള ഭീകരാവസ്ഥയിൽ കിടപ്പറ എത്തിച്ചേർന്നിരുന്നു.

സാധാരണയായി ഉറങ്ങാൻ കിടന്നാൽ, മറ്റ് കിടപ്പറകളിൽ സംഭവിക്കുന്നത് പോലെ നീണ്ടുനിൽക്കുന്ന നർമ്മഭാഷണങ്ങളൊന്നും ഞങ്ങൾ നടത്താറില്ല. കിടന്നാൽ നേരെ കാര്യത്തിലേക്ക് കടക്കും. എന്നുവച്ചാൽ വേഗം തന്നെ ഉറങ്ങാൻ ശ്രമിക്കും എന്നർത്ഥം. കിടക്കയിൽ കിടക്കുകയേ വേണ്ടൂ... വാമഭാഗത്തിന്റെ മൂർദ്ധാവിലുള്ള ഒരു പ്രത്യേക സ്വിച്ച് ഓഫാകും. കിടന്നമാത്രയിൽ തന്നെ അവൾ ഉറങ്ങിപ്പോകും. 

എനിക്കാണെങ്കിൽ, ട്രംപും മോദിയും രാഷ്ട്രീയവും മതവും ദൈവങ്ങളുമെല്ലാം ഇടകലർന്നുള്ള അവിയൽ പരുവത്തിലുള്ള കാര്യങ്ങൾ ചിന്തകളുടെ രൂപത്തിൽ, കിടന്നയുടനേ തന്നെ മാറാല കെട്ടാൻ തുടങ്ങും. ഈ മാറാല കെട്ടിത്തീർന്ന്, ആ മാറാലകളിൽ ഞാൻ തന്നെ സ്വയം കുടുങ്ങി, രക്ഷപ്പെടാനുള്ള യത്നങ്ങളിൽ തളർന്നാണ്, സ്വയമറിയാതെ ഞാൻ പതിവായി ഉറങ്ങാറുള്ളത്.

ആദ്യത്തെ സംഭവം ഇങ്ങനെയാണ്: ആദ്യമേ തന്നെ പറയാം; സ്വപ്നങ്ങളുടെ ക്വാളിറ്റി കണ്ട്, കാര്യങ്ങളെ വിമർശിക്കാൻ നിൽക്കരുത്; നേരത്തെ പറഞ്ഞത് പോലെ, അത് എങ്ങനെ ആക്ഷനിൽ വരുന്നു എന്നുള്ളിടത്താണ് കാര്യങ്ങളുടെ മർമ്മം കിടക്കുന്നത്.

പതിവ് പോലെ, രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നു. സ്വിച്ചിട്ടത് പോലെ ഉറക്കം തുടങ്ങിയ വാമഭാഗത്തിനെ, ഇടത്തോട്ടേക്ക് ചരിഞ്ഞ്, ഞാൻ സാകൂതം അസൂയയോടെ നോക്കി. വീണ്ടും മലർന്ന് കിടന്ന് എന്റെ മാറാല തയ്യൽ പ്രവർത്തിയിലേക്ക് ഞാൻ വീണ്ടും കടന്നു. രാത്രിയുടെ അന്തർയാമങ്ങളിലെപ്പോഴോ, ഭാര്യ അടുത്തുണ്ടായിട്ടും, നിദ്രയുടെ മടിത്തട്ടിലേക്ക് മുഖമമർത്തി ഞാനുറങ്ങിപ്പോയി.

നിദ്രയുടെ മടിത്തട്ടിന്റെ മാർദ്ദവവും മാദക ഗന്ധവും കൊണ്ടായിരിക്കണം, നീലച്ചടയനടിച്ച വേഗത്തിൽ, സ്വപ്നത്തിന്റെ തേരിലേറി ഞാൻ യാത്ര തുടങ്ങി.

എന്റെ പഴയ വീട്ടിലെ പതിനാല് കാരനായി ഞാൻ മാറി. പശുക്കളും കോഴികളും ആടുകളുമൊക്കെയുള്ള ഓലമേഞ്ഞ വീട്ടിലെ ചാണകത്തറയിൽ കിടക്കുന്ന പത്താം ക്ലാസ്സുകാരൻ. 

വൈകുന്നേരങ്ങളിൽ, പശുവിനെ തൊഴുത്തിലെത്തിച്ച് അതിന് വേണ്ട തീറ്റയൊക്കെ ഇട്ടു കൊടുക്കണം, കോഴികളെ, വീടിന് പിന്നിലുള്ള ഒരു കുഞ്ഞ് വിറക് പുരയുടെ ഒരറ്റത്തായി ഒരുക്കിയിട്ടുള്ള കോഴിക്കൂട്ടിൽ കയറ്റണം, എന്നൊക്കെയുള്ളത് എന്റെയും അനുജന്മാരുടെയും  സന്ധ്യാസമയ ജോലികളാണ്. 

കാട് പിടിച്ച പറമ്പായത് കൊണ്ട്, വീട്ടുപറമ്പിൽ ഇഷ്ടം പോലെ കുറുക്കന്മാരുണ്ട്. സന്ധ്യ മയങ്ങുമ്പോൾ, കുറുക്കന്മാർ കോഴിയെ അന്വേഷിച്ച് പുറത്തിറങ്ങും. അതിൽ തന്നെ പല കുറുക്കന്മാരും കൗശലക്കാരാണ്. ഞങ്ങളെ വലിയ പേടിയൊന്നും ഇല്ല. ചിലപ്പോൾ ഞങ്ങളെ കുറുക്കന്മാർ വട്ടം ചുറ്റിച്ച് കളയും.

ആ ദിവസം, പതിവ് പോലെ പശുക്കളെ തൊഴുത്തിൽ കെട്ടിയതിന് ശേഷം, കൂടിൽ കയറാൻ മടി കാണിച്ച് കൊണ്ട്, ഒരു പിടയും ഒരു പൂവനും വിറക് പുരയുടെ പിന്നിലായി ആ ദിവസത്തെ അവസാനവട്ട ലീലകളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണ്. ലീല തലക്ക് പിടിച്ചാൽ കണ്ണ് കാണില്ലെന്നല്ലേ പറയുക! അത് പോലെ, ലീല തലക്ക് പിടിച്ച ഈ കോഴികൾക്കും, പിന്നിൽ പതുങ്ങിയിരുന്ന് അവരെ പിടിക്കാൻ തക്കം പാർത്ത കുറുക്കനെ കാണാനോ, അതിന്റെ മണം പോലും പിടിക്കാനോ പറ്റിയില്ല. ലീല മൂർച്ഛിച്ച് നിന്ന അവസ്ഥയിലായിരിക്കണം, കുറുക്കൻ അവരുടെ മേലെ ചാടി വീണത്. കോഴികൾ പരക്കം പാഞ്ഞു. പക്ഷേ, കോഴികളെ ആദ്യത്തെ ചാട്ടത്തിന് കിട്ടാഞ്ഞ കുറുക്കൻ, വിറക് പുരയുടെ ഓരം പറ്റിത്തന്നെ ഒളിഞ്ഞ് നിന്നു.

കോഴികളുടെ കരച്ചിൽ കേട്ടാണ് ഞാൻ വിറക് പുരയുടെ സമീപം എത്തിയത്. കരഞ്ഞ് കൂവി ബഹളം വെക്കുന്ന കോഴികൾ നോക്കുന്ന ദിശയിൽ നോക്കിയപ്പോൾ, അതാ, വിറക് പുരയുടെ പടിഞ്ഞാറ് ഭാഗത്തായി പതുങ്ങി നിൽക്കുന്നു, നമ്മുടെ പൂവാലൻ കുറുക്കൻ.

അതിനെ പിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആക്ഷൻ സ്പോട്ടിലേക്ക് എന്റെ അനുജനെയും ഞാൻ വിളിച്ചു. അവൻ, ഒരു വടിയെടുത്ത് വിറക് പുരയുടെ തെക്ക് ഭാഗത്ത് കൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് പമ്മിപ്പമ്മി മാർച്ച് ചെയ്യുമ്പോൾ, ഞാൻ, വിറക് പുരയുടെ വടക്ക് ഭാഗത്തൂടെ പതുക്കെ ഒരു വടിയുമെടുത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് മാർച്ച് ചെയ്ത്, ഒരേസമയം മൾട്ടിപ്പിൾ ഡയറക്ഷനിൽ നിന്ന് കുറുക്കനെ ആക്രമിക്കും; അതായിരുന്നു പ്ലാൻ.

നിർഭാഗ്യത്തിന്, പതുങ്ങിപ്പതുങ്ങി പടിഞ്ഞാറേ വശത്തെത്തിയ എന്നെക്കണ്ട കുറുക്കൻ, വിറക് പുരയുടെ തെക്ക് ഭാഗത്തേക്ക് ഓടി. തെക്ക് ഭാഗത്തേക്കോടിയ കുറുക്കൻ, അവിടെ വടിയുമായി നിൽക്കുന്ന എന്റെ അനുജനെക്കണ്ടപ്പോൾ, തിരിച്ച്, പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെ തിരിഞ്ഞോടി. വിറക് പുരയുടെ പടിഞ്ഞാറും തെക്കും ഉയരമുള്ള മൺതിട്ടയുണ്ടായിരുന്നതിനാൽ കുറുക്കന് വഴി മാറിപ്പോകാനും ആവതില്ലായിരുന്നു. ആ ഇടനാഴിയിൽ തന്നെ അവനെ കുടുക്കണം.

തിരിച്ച് എന്റെ മുൻപിൽ വീണ്ടുമെത്തിയ കുറുക്കനെ ഞാൻ ആഞ്ഞടിച്ചു. പക്ഷേ, അവൻ കൗശലക്കാരനായിരുന്നല്ലോ. അവൻ ആ അടിയിൽ നിന്ന് ഒഴിഞ്ഞ് മാറി, എന്റെ കാലിന്റെ ഇടയിലൂടെ ഓടാൻ ശ്രമം നടത്തി. നോക്കണേ അവന്റെ കൗശലം! ശത്രുവിന്റെ കാലിന്റെ ഇടയിലൂടെ രക്ഷപ്പെടാൻ പോലും അവൻ ധൈര്യം കാട്ടിയിരിക്കുന്നു. 

പക്ഷേ, ഞാൻ വിടുമോ, കുറുക്കനെ കുടുക്കാനുള്ള കുടുക്കുകളൊക്കെ എനിക്കും അറിയാം. അടിക്കാൻ കുനിഞ്ഞ സമയത്താണ് എന്റെ കാലിന്റെ ഇടയിലുള്ള ഗ്യാപ്പിലൂടെ കടന്ന് പോകാൻ അവൻ ശ്രമിച്ചത്. ഞാനുടനെത്തന്നെ, അത്യപൂർവ്വമായ കൃത്യതയോടെ, കാൽ മുട്ടുകൾക്കിടയിൽ കുറുക്കനെ ഇറുക്കിപ്പിടിച്ച് തറയിൽ മലർന്ന് വീണു. ഭാഗ്യത്തിന്, കുറുക്കന്റെ തല തന്നെ മുട്ടുകൾക്കിടയിൽ കുടുങ്ങിയതിനാൽ, കുറുക്കന് എന്നെ കടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് പിടിവിടാനും പറ്റില്ല, കാരണം, പിടി വിട്ടാൽ അവൻ കടിക്കും. കുറുക്കന്റെ പിൻഭാഗം കൈ കൊണ്ട് പിടിച്ച്, അതിന്റെ തല മുട്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച്, അനുജൻ അവിടെ എത്താനുള്ള നിമിഷാർദ്ധത്തിന് കാത്ത് നിൽക്കുകയാണ് ഞാൻ. അത്രക്കും ശക്തമായിത്തന്നെ ഞാൻ കുറുക്കനെ കുടുക്കിയിട്ടുണ്ട്.

അനുജൻ എത്തുന്നതിന് മുൻപായിത്തന്നെ ഞാൻ വലിയ വായിലായിട്ടൊരു നിലവിളികേട്ടു. 'അയ്യോ... എന്നെ വിടൂ... എന്റെ കാല് വിടൂ... നിങ്ങളെന്ത് പ്രാന്തായീ കാണിക്കുന്നേ... അയ്യോ... എന്റെ കാലേ...'. ആദ്യം എനിക്ക് കാര്യം പിടികിട്ടിയില്ല. കുറുക്കനെ പിടിച്ച ഞാൻ പോലും കരയുന്നില്ല. അനുജൻ ഇപ്പൊ ഇങ്ങെത്തും... പക്ഷേ സീനിലേ ഇല്ലാത്ത അമ്മ എന്തിനാണ് കരയുന്നത്? അതായിരുന്നു എന്റെ ചിന്ത.

എന്റെ തുടക്ക് കനത്തിലൊരു അടികിട്ടിയപ്പഴാണ്, ആ അടി കുറുക്കന്റെ കടിയല്ലെന്നും, നിലവിളിച്ചത് എന്റെ അമ്മയല്ലെന്നും എനിക്ക് മനസ്സിലായത്. അപ്പോഴും ഞാൻ ഭാര്യയുടെ ഒരു കാല് എന്റെ മുട്ടുകൾക്കിടയിൽ വെച്ച് ഞെരിക്കുന്നുണ്ടായിരുന്നു. ഓർക്കാപ്പുറത്തുണ്ടായ ഇറുക്കലിൽ അവൾ വേദനകൊണ്ട് കാല് വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. 

സ്ഥലകാലബോധം വന്ന ഞാൻ, പതുക്കെ അവളുടെ കാലിനെ എന്റെ മുട്ടുകൾക്കിടയിൽ നിന്ന് റിലീസ് ചെയ്തു. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്ന് തടവുന്ന സമയത്ത്, ഞാൻ തല വലത്തോട്ട് ചെരിച്ച് കമഴ്ന്ന് കിടന്നു. വേറെന്ത് ചെയ്യാനാണ്!

---

സ്വപ്നങ്ങൾ കാണുന്നത് പതിവാണെങ്കിലും, മേല്പറഞ്ഞ രീതിയിൽ പണ്ട് നടന്ന സംഭവങ്ങളുടെ, അല്ലെങ്കിൽ ഭാവനകളുടെ പുനരവതരണരീതികളിലേക്ക് സാധാരണ കടക്കാറുണ്ടായിരുന്നില്ല. മേല്പറഞ്ഞ സംഭവം നടന്ന് ഒന്നൊന്നര ആഴ്ച ആയിക്കാണണം, പതിവ് പോലെ ഞങ്ങൾ ഉറങ്ങാൻ കിടന്നതാണ്.

ഉറക്ക് കൊണ്ട് ബോധം പോയ ഭാര്യയുടെ വലത് ഭാഗത്ത് കിടന്ന്, എന്റെ ചിന്താസാമ്രാജ്യത്തിലൂടെ വിരാജിച്ച് കൊണ്ടിരുന്ന എന്നെ, രാത്രിയുടെ ഏതോ യാമത്തിൽ, മാന്ത്രിക വടി വീശി, മയക്കമെന്നെ മൃദുലമായി തലോടി. എന്തോ, ചില തലോടലുകൾ എന്നെ സ്വപ്നങ്ങളിലേക്ക് നയിക്കും. ആ തലോടലും അതുപോലൊന്നായിരുന്നു.

ഇത്തവണ, ഞാനും എന്റെ രണ്ട് വയസ്സുള്ള വെള്ളച്ചിപ്പശുവും കൂടി അനുജന്റെയും അനുജന്റെ ചോക്കച്ചിപ്പശുവിന്റെയുമൊപ്പം പറമ്പിൽ കളിച്ചും മേച്ചും ഇത്തിൾക്കണ്ണികൾ പറിച്ചും മറ്റും നടപ്പാണ്. വെള്ളച്ചിയുടെ അനുജത്തിയാണ് ചോക്കച്ചി, ചെറുപ്പമാണ്. അതിന്, മരത്തിന്റെ മേലെ പറ്റിപ്പിടിച്ചിട്ടുള്ള ഇത്തിൾക്കണ്ണികൾ വലിയ ഇഷ്ടാണ്.

ഒരു കുളിര് മാവിന്റെ മേലെയുണ്ടായിരുന്ന കുറെ ഇത്തിൾക്കണ്ണികൾ, പറിച്ചെടുത്തതിന് ശേഷം ഞാൻ മരത്തിൽ നിന്ന് തിരിച്ചിറങ്ങി. തൊഴുത്തിൽ, രാത്രി പുല്ലിന്റെ കൂടെ ഇട്ടുകൊടുക്കാം എന്ന് കരുതിയാണ് ഇത്തിൾക്കണ്ണി പറിച്ചത്. മരത്തിൽ നിന്ന് ഇറങ്ങിയ ഉടനെത്തന്നെ, എന്റെ കൈയ്യിൽ ഒരു കെട്ട് ഇത്തിൾക്കണ്ണികൾ കണ്ട ചോക്കച്ചി, അവിടെ ഇഷ്ടം പോലെ മേയാനുണ്ടായിരുന്ന പുല്ലും മറ്റ് വള്ളികളും വിട്ട്, എന്റെ കൈയ്യിലുള്ള ഇത്തിക്കണികൾ തിന്നാനുള്ള ആക്രാന്തത്തിൽ എന്റെ അടുത്തേക്ക് കുതിച്ച് വന്നു.

കൊടുക്കില്ലെന്ന് ഞാനും. ഇത്തിക്കണികൾ കിട്ടാതെ പറമ്പിലുള്ള പുല്ല് തിന്നില്ലെന്ന് ചോക്കച്ചിയും വാശിയിൽ നിൽപ്പാണ്. എന്റെ തലക്ക് മീതെ ഇത്തിക്കണ്ണികളുടെ കെട്ട് പിടിച്ച് ഞാൻ നിന്നു. ചോക്കച്ചി അതിന്റെ നീണ്ട കഴുത്തും നാക്കും നീട്ടി, ഇത്തിൾക്കണ്ണി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഞാൻ വിട്ട് കൊടുക്കുമോ? 

ഇത്തിൾക്കണ്ണിയും തലക്ക് മേലെ പിടിച്ച് ഞാൻ ഒരു മൺതിട്ടയുടെ മേലേക്കൂടി മുന്നോട്ട് നടന്നു. എന്നെ വിടാതെ ചോക്കച്ചിയും. വെള്ളച്ചിയുടെ കൂടെ പോയി മേയാനൊക്കെ ഞാൻ പറഞ്ഞു നോക്കി. എവടെ...? ചോക്കച്ചിയുണ്ടോ കേൾക്കുന്നു. പക്ഷേ, അതിന് ഇത്തിൾക്കണ്ണികൾ തന്നെ വേണമത്രേ. അനുജനോട് അവന്റെ പശുവിനെ നിയന്ത്രിക്കാൻ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമുണ്ടായില്ലെന്നത് എന്നെ ചൊടിപ്പിച്ചു.

മൺതിട്ടയുടെ മേലേക്കൂടി നടക്കുമ്പോൾ, എന്റെ വലത് ഭാഗത്തൂടെയെത്തി ഇത്തിൾക്കണ്ണി കടിച്ച് വലിക്കാൻ തുടങ്ങിയ ചോക്കച്ചിയെ, ഞാൻ വാശി മൂത്ത്, അധികം താഴെയല്ലാത്ത, താഴത്തെ പറമ്പിലേക്ക് തള്ളി. ആദ്യത്തെ തള്ളലിൽ വീഴാതെ പിടിച്ചു നിന്ന ചോക്കച്ചിയെ ഞാൻ വീണ്ടും വീണ്ടും തള്ളിക്കൊണ്ടേയിരുന്നു. ചോക്കച്ചി ഇടക്കെന്തോ ശബ്ദമൊക്കെ ഉണ്ടാക്കി അതിന്റെ എതിർപ്പ് അറിയിക്കുന്നുണ്ട്. ഒടുവിൽ, എന്റെ ഏതോ ഒരു ഊക്കുള്ള തള്ളലിൽ, ചോക്കച്ചി താഴത്തെ പറമ്പിലേക്ക് ഊർന്ന് വീണു.
അപ്പോഴും, എന്റെ ഇടത് കയ്യിൽ, നേരത്തെ പറിച്ച ഇത്തിൾക്കണ്ണിക്കെട്ട്, ഞാൻ എന്റെ തലക്ക് മീതെ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

താഴത്തെ പറമ്പിലെത്തിപ്പോയ ചോക്കച്ചി, അതിന്റെ ചെവിയും കൂർപ്പിച്ച് ദയനീയമായി എന്നെത്തന്നെ നോക്കുന്നത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ പിന്നെക്കണ്ടത്, കട്ടിലിന്റെ ഇടത് വശത്ത് താഴെ വീണ ഭാര്യ എന്നെ നോക്കുന്നതാണ്. എന്തോ വീഴുന്ന ശബ്ദം കേട്ട്, എന്റെ കണ്ണ് തുറന്ന് പോയിക്കാണണം. ഞാൻ തള്ളിക്കൊണ്ടിരിക്കുമ്പോൾ ചോക്കച്ചിയുണ്ടാക്കിയതെന്ന് ഞാൻ കരുതിയ ശബ്ദം, കെട്ടിയോളുടേതായിരുന്നെന്നും ഞാൻ തള്ളിയത് ചോക്കച്ചിയെയല്ല, കെട്ട്യോളെത്തന്നെയായിരുന്നെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്. 

ഭാര്യയുടെ നോട്ടവും അട്ടഹാസവും കണ്ട് പേടിച്ച് പോയ ഞാൻ, മൂത്രശങ്ക മൂലം കുറച്ച് നേരം ബാത്റൂമിൽ പോയിരുന്ന് വിശ്രമിച്ചതിന് ശേഷമാണ് തിരിച്ച് വന്നത്. അപ്പഴേക്കും ഭാര്യയുടെ പിറുപിറുക്കലും പ്രാക്കും അവസാനിച്ചിരുന്നു.

---

ചില സ്വപ്‌നങ്ങൾ ഭീകരങ്ങളാണ്. അത് അനുഭവിച്ചവർക്കേ അറിയൂ. സ്വപ്നം ഭീകരമാകാൻ, ഭൂതത്തെയോ പ്രേതത്തെയോ പിശാചിനെയോ മറ്റോ സ്വപ്നം കാണണമെന്ന് ഒരു നിർബന്ധവുമില്ല. ഒരു സാധാരണ സ്വപ്നം പോലും ചിലപ്പോൾ അതിഭീകരമാവാം.അതുപോലൊന്നായിരുന്നു അവസാനമായി രണ്ടാഴ്ച മുൻപ് നടന്നത്.

ഉറങ്ങുന്നതിന് മുൻപേ, ചിന്തകൾക്കിടയിൽ, നിദ്രാദേവിക്ക് ചില രൂപങ്ങൾ ഞാൻ ചാർത്തിക്കൊടുക്കാറുണ്ട്. എന്റെ മനോമണ്ഡലത്തിൽ നടക്കുന്ന അഭിരാമ സങ്കൽപ്പങ്ങൾക്ക്, ഞാനെന്തിന് കുറവുകൾ വരുത്തണം? അങ്ങനെ ചാർത്തിക്കൊടുക്കുന്ന ചില രൂപങ്ങളിൽ ഞാൻ തന്നെ മയങ്ങി അഭിരമിക്കുന്നത് കൊണ്ടാവണം, സ്വപ്നലോകത്താണെങ്കിലും പലപ്പോഴായി, ആക്ഷനുകളിലേക്ക് ഞാൻ കടക്കുന്നത്.

ആ രാത്രി, ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ വച്ച് നടന്ന സംസ്ഥാന സംസ്‌കൃത കലോത്സവത്തിന് പോയതായിരുന്നു ഞാൻ. രാത്രിയിലും സ്റ്റേജ് നിറയെ പരിപാടികൾ നടക്കുന്നുണ്ട്. എന്റെ മച്ചുനൻ വിന്വേട്ടനും ചില സുഹൃത്തുക്കളും എന്റെ കൂടെയുണ്ട്. ഉക്കാസ്‌മൊട്ടക്കടുത്തുള്ള വിന്വേട്ടന്റെ വീടാണ് സ്‌കൂളിന് കുറച്ചെങ്കിലും അടുത്തായി ഉണ്ടായിരുന്നത്. എരുവട്ടിയിലുള്ള എന്റെ വീട്ടിലേക്ക്, ഉക്കാസ് മൊട്ടയിൽ നിന്നും പിന്നെയും രണ്ട് കിലോമീറ്റർ നടക്കണം.

ചങ്ങാതിമാരൊക്കെ ഉക്കാസ് മൊട്ട ഭാഗത്തുള്ളവരായതിനാൽ, എന്റെ വീടിന്റെ ഭാഗത്തേക്ക് ഞാൻ ഒറ്റക്ക് മാത്രമേ ഉണ്ടാവുള്ളൂ. ആയതിനാൽ എനിക്ക് നേരത്തെ പോകണമെന്ന് ഞാൻ ചങ്ങാതിമാരോട് പറഞ്ഞു. അത് ശരിയാവില്ലെന്നായി ചങ്ങാതിമാർ. വൈകുന്നത് വരെ ഇരിക്കുകയാണെങ്കിൽ, എന്റെ കൂടെ, എന്റെ എരുവട്ടിയിലുള്ള വീട്ടിലേക്ക് വരാമെന്ന് വിന്വേട്ടൻ ഏറ്റു. അങ്ങനെ, തിരിച്ചുള്ള പോക്കിൽ ഒറ്റക്കാവില്ലല്ലോ എന്ന ധൈര്യം വന്നതിനാൽ, ഒന്നും മനസ്സിലാവാഞ്ഞിട്ടും ഏകദേശം രാത്രി രണ്ട് മണി വരെ, മറ്റുള്ളവരുടെ കൂടെ, സ്‌കൂളിലെ സംസ്കൃത പരിപാടികൾ ഞാൻ കണ്ടിരുന്നു.

ഒടുവിൽ എല്ലാവരും, ആ പാതിരാ സമയത്ത്, അവനവന്റെ വീട്ടിലേക്കുള്ള തിരിച്ച് നടത്തം തുടങ്ങി. ഉക്കാസ് മൊട്ടയിലെത്തിയപ്പോൾ, ഒട്ടും നിനക്കാതെ, വിന്വേട്ടൻ വാക്ക് മാറി. അവൻ എരുവട്ടിയിലേക്ക് വരില്ലത്രേ. പകരം ഞാൻ അവന്റെ വീട്ടിലേക്ക് പോകണമത്രേ. വാശിക്ക് ഒട്ടും കുറവില്ലാത്ത ഞാൻ, 'നീ പോടാ' എന്നും പറഞ്ഞ് ഒട്ടും കൂസലില്ലാതെ, തീർത്തും ഒറ്റക്കായിട്ടും ആ നാട്ടാപ്പാതിരാക്ക്, എന്റെ വീട്ടിലേക്ക് നടത്തം തുടങ്ങി.

പേടിയുണ്ടായിരുന്നെങ്കിലും വാശിയായിരുന്നു മുന്നിൽ നിന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ഒറ്റക്ക് നടക്കണം. റോഡിലാണെങ്കിൽ ഭൂരിഭാഗത്തും ഒരു വെളിച്ചം പോലുമില്ല. ഒടുവിൽ, മേലെ അഞ്ചാം മൈലും വേറ്റുമ്മലും കഴിഞ്ഞ്, എന്റെ ബസ് സ്റ്റോപ്പായ ആറാം മൈലിൽ ഞാനെത്തിച്ചേർന്നു . അവിടെ നിന്ന്, മിന്നാമിനുകൾ മാത്രം വെളിച്ചം തൂവുന്ന ഇടവഴികളും വയലും കടന്ന് വേണം എനിക്ക് വീട്ടിലെത്താൻ.

ആറാം മൈലിൽ നിന്ന് പാനുണ്ട റോഡിലേക്ക് തെറ്റിയ ഉടനെത്തന്നെ, യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരു കൂട്ടം പട്ടികൾ എന്റെ നേരെ കുരച്ച് കുതിച്ചു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഓടിയാൽ പട്ടികൾ എന്നെ പട്ടീസ് പരുവത്തിലാക്കുമെന്ന് ഉറപ്പ്. പേടിച്ച് വിറച്ച് ഒരു പ്രതിമ കണക്കെ, ഞാനവിടെത്തന്നെ നിന്നു. ഞാൻ ഓടുന്നില്ലെന്ന് കണ്ടപ്പോൾ നായ്ക്കളും നിന്നു. അപ്പഴാണ് പട്ടികൾ വെറും പട്ടികളാണെന്ന ബോധം എനിക്കുണ്ടായത്.

ധൈര്യം ഒരു കൈയ്യിൽ പിടിച്ച്, മറ്റേ കൈ കൊണ്ട് കല്ലെടുക്കാനെന്ന ഭാവേന കുനിഞ്ഞപ്പോൾ, അഞ്ചാറ് പട്ടികൾ ഓടിപ്പോയി. പക്ഷേ ഒരു കറുത്ത പട്ടി, എന്നെത്തന്നെ മുരണ്ടുകൊണ്ട് രൂക്ഷമായി നോക്കുന്നത്, ആറാം മൈൽ ജങ്ക്ഷനിലുള്ള തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു. അതിന് പോകാനൊരു ഭാവവുമില്ല. അത് മുരണ്ട്‍ കൊണ്ട് എന്റെ നേരെ പതുക്കെ അടുക്കുകയാണ്. 

ഞാൻ ഉച്ചത്തിൽ, എന്നാലാവും പോലെ നിലവിളിച്ചു. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഉള്ളിൽ തെളിഞ്ഞെങ്കിലും ആരും പുറത്തേക്ക് വന്നില്ല. പട്ടികൾ തമ്മിലുള്ള കണക്ക്, പട്ടികൾ തമ്മിൽത്തന്നെ തീർക്കട്ടെ എന്ന് ആ വീട്ടുകാരൻ ചിന്തിച്ച് കാണണം.

നിലവിളിയോ എന്റെ ഇല്ലാത്ത കല്ലുകൾ കൊണ്ടുള്ള ഏറോ ഒന്നും ആ കറുമ്പൻ പട്ടിയെ പേടിപ്പിക്കാൻ പോന്നതായിരുന്നില്ല. ക്രൗര്യമായ ഭാവം ഒട്ടും കുറക്കാതെ, അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി അമാന്തിച്ച് കൂടാ. 

കടിക്കാൻ വരുന്ന പട്ടിയെ മൂക്കും വായും അടക്കം കൂട്ടിപ്പിടിക്കണം എന്ന് കേട്ടിട്ടുള്ളത് ഞാനോർത്തു. പിന്നെ ഒന്നും ഓർത്തില്ല; ഏകലവ്യന്റെ ഏകാഗ്രതയോടെ, കൊക്ക് മീനിനെ പിടിക്കുന്ന വേഗതയോടെ ഞാനാ പട്ടിയുടെ മൂക്കും വായും രണ്ട് കൈ കൊണ്ടും ഒരു കുതിപ്പിന് കൂട്ടിപ്പിച്ചു. പിടി വിട്ടുപോകാതിരിക്കാൻ അമർത്തിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് അതിനെ ഉയർത്തി വട്ടം കറക്കി ദൂരെ എറിയാനാണ് പരിപാടി. എന്നിട്ട്, എത്രയും വേഗം അവിടെ നിന്ന് ഓടി രക്ഷപ്പെടണം. 

മുഖമടക്കിപ്പിടിച്ച് പട്ടിയെ വട്ടം കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ മുഖമടച്ച് ഒരു പ്രഹരം വന്നത് പോലെ തോന്നിയത്. കറുമ്പന്റെ കൂട്ടുകാരൻ പട്ടിയോ മറ്റോ കടിച്ചോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എന്തായാലും, ആ അടിയിൽ, പട്ടി എന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയതും ഞാൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് വേറൊരു പ്രഹരം കൂടി ഓർക്കാപ്പുറത്ത് വീണത്. കണ്ണ് തുറന്ന് പോയത് കൊണ്ട്, കിട്ടിയത് കടിയല്ല അടിയാണെന്ന് എനിക്ക് ശരിക്കും മനസ്സിലായി. ഇത്രയും ഭീഭത്സമായ എന്റെ ഭാര്യയുടെ രൂപം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന കാര്യം ആ അർദ്ധബോധത്തിലും എനിക്ക് മനസ്സിലാക്കാമായിരുന്നു. 

"കൊറച്ച് ദിവസം മുമ്പ്, എന്റെ കാല് പിരിച്ചു.... അത് കഴിഞ്ഞ് എന്നെ കട്ടിലിൽ നിന്ന് താഴ തള്ളിയിട്ടു... ഇപ്പൊ എന്റെ കഴുത്തിന് തന്നെയാണല്ലോ പിടിച്ചത്.. നിങ്ങളുടെ ഉദ്ദേശം എന്താ.. പറ.. നിങ്ങളുടെ ഉദ്ദേശം എന്താ... "

രാത്രിയുടെ ആ നിശ്ശബ്ദതയിലും, എന്റെ ശ്വാസോഛ്വാസത്തിന് ശബ്ദമേ ഉണ്ടായിരുന്നില്ല. പക്ഷേ സഹധർമ്മിണിയുടെ കിതപ്പ്, എന്റെ കാതുകളിൽ പെരുമ്പറ പോലെ മുഴങ്ങി. എന്നെക്കൊണ്ട് ഒരു ധർമ്മത്തിനും കൊള്ളില്ലെന്ന് അവൾ ഉറപ്പിച്ചിരിക്കുന്നു.

"ഞാനൊരു കാര്യം പറഞ്ഞേക്കാം... ഞാനീ ഒരുമിച്ചുള്ള കിടപ്പ് തന്നെ അങ്ങ് നിർത്തും... പറഞ്ഞേക്കാം... രണ്ട് കുട്ട്യോളൊക്കെ ആയില്ലേ... എനിക്ക് മതിയായി..."

തൊണ്ടയും തടവിക്കൊണ്ട് അവൾ മലർന്ന് കിടന്നപ്പോൾ, അടി കിട്ടിയ കവിൾ തടവിക്കൊണ്ട്, എന്താണ് ശരിക്കും സംഭവിച്ചതെന്നോർക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരുന്നു.

---

കേട്ടല്ലോ. ഇത് മാത്രമേ, ഇത്ര മാത്രമേ സംഭവിച്ചുള്ളൂ... എന്നിട്ടാണ് അവൾ... വെറും സ്വപ്നത്തിന്റെ പേരിൽ എന്നെ ഭീഷണിപ്പെടുത്തുന്നത്. എനിക്കൊട്ടും ദുരുദ്ദേശമില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, അവളത് മനസ്സിലാക്കുന്നില്ല. സ്വപ്നത്തെ സ്വപ്നമായിക്കാണാൻ ഇനിമുതൽ അവൾക്കാവില്ലത്രേ!  ഇപ്പോൾ, കിടന്നയുടനെ ഉറങ്ങുന്ന ശീലം അവൾ മാറ്റിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, കിടക്കുന്നതിന്റെ പരിസരത്തൊന്നും കനമുള്ള സാധനങ്ങളില്ലെന്ന് അവൾ ഉറപ്പ് വരുത്തുന്നു. പക്ഷേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം. പാമ്പിന്റെയും സയനൈഡിന്റെയും കൂടെ എന്റെ മധുരസ്വപ്നങ്ങളെ കൂട്ടിക്കുഴക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല !

വാൽക്കഷണം: ഈ സ്വപ്നങ്ങൾക്ക്, ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്ന സ്വർണ്ണ സ്വപ്നങ്ങളുമായോ, സ്വർണ്ണസ്വപ്നാടനങ്ങളുമായോ യാതൊരു ബന്ധവും ഇല്ല.

***

2020 മേയ് 1, വെള്ളിയാഴ്‌ച

മാംഗോ മൂസ്

(Picture Source: Google)

എനിക്ക്, മധുരം എന്നും ഒരു വീക്നെസ്സ് ആണ്. ചെറുപ്പത്തിലേ പഞ്ചസാര, ശർക്കര, എന്നിവ ദിനേന, പലതവണ കട്ട് തിന്നുന്നത് ഒരു ശീലം തന്നെയായിരുന്നു.

ഏറ്റവും കൂടിയാൽ, പഞ്ചസാരയാണെങ്കിൽ അരക്കിലോയും ശർക്കരയാണെങ്കിൽ കൂടിയത് ഒരു കിലോയുമാണ് ഒരേ സമയം വീട്ടിൽ വാങ്ങിക്കാറുള്ളതെങ്കിലും, സാധാരണയായി കാൽക്കിലോ പഞ്ചസാരയും അരക്കിലോ ശർക്കരയുമാണ് വാങ്ങിക്കാറുള്ളത്. അതിൽ കൂടുതൽ വാങ്ങിയാൽ, വേഗം തീർന്നുപോകുമെന്നാണ്, അച്ഛന്റെ ഇന്റലിജൻസ് നിരീക്ഷണം. വീട്ടിലെ ഏത് മാളത്തിൽ ഒളിപ്പിച്ചാലും, ശർക്കരയും പഞ്ചസാരയും മണത്ത് പിടിച്ച് കട്ട് തിന്നാനുള്ള കഴിവ്, ചുരുങ്ങിയ കാലം കൊണ്ട് ഞാൻ ആർജ്ജിച്ചിരുന്നു. പശുക്കൾക്ക് കറവയുള്ള കാലമാണെങ്കിൽ, ഉറിയിൽ തൂക്കിയിട്ടുള്ള കലത്തിലെ വെണ്ണയും, ചുമർപ്പടികളിൽ വലിഞ്ഞ് കയറി, കൈകൊണ്ട് കോരി, എത്രയും പെട്ടന്ന് അകത്താക്കുക എന്ന കർമ്മവും ഭഗവാന്റെ നാമത്തിൽ നിർവ്വഹിച്ചിരുന്നു. അനുജന്മാരും മോശമല്ലാത്ത രീതിയിൽ മധുരം കട്ട് തിന്നുന്നത് കൊണ്ട് പല തവണ, മധുരമില്ലാത്ത ചായയും കാപ്പിയും കുടിക്കേണ്ടി വന്നിട്ടുണ്ട്. പഞ്ചസാരയും ശർക്കരയും അനിയന്ത്രിതമായി തീരുന്നതിന്, അമ്മ അകാരണമായി അച്ഛന്റെ വഴക്കും കേൾക്കുന്നത് പതിവായിരുന്നു. പുകപിടിച്ച് ആകപ്പാടെ കരിപിടിച്ച അടുക്കളയാണ് നമ്മുടേത്. അടുക്കളയിൽ നിന്നുള്ള പുക കൊണ്ടാണ് അടുക്കളയുടെ മുകളിൽ സൂക്ഷിച്ചിട്ടുള്ള വിറകുകളും, തെങ്ങോലയുടെ ഭാഗങ്ങളും മറ്റും ഉണങ്ങുന്നത്. അതിന് താഴെ, ചുമരിന് മുകളിലായി ഒരു പലകമേലാണ്, പുകപിടിച്ച കുപ്പികളിലും ഡബ്ബകളിലുമായി അനാദി സാധനങ്ങൾ വരിവരിയായി സൂക്ഷിച്ച് വച്ചിരുന്നത്. ഒരു തവണ, ശർക്കര കട്ടുതിന്നാൻ, ദ്രവിച്ച് പൂതലിച്ച അടുക്കളവാതിലിന് മേൽ വലിഞ്ഞ് കയറിയ ബാലേന്ദ്രൻ, ആരോ വരുന്നുണ്ടെന്ന സംശയത്തിൽ രക്ഷപ്പെടാനായി താഴോട്ട് ചാടിയപ്പോൾ, അവന്റെ തുടയിലെ മാംസത്തിലൂടെ കൂർത്ത മുനയുണ്ടായിരുന്ന വാതിലിന്റെ ഒരു ഭാഗം തുളച്ച് കയറിയത് ഇന്നും വല്ലാത്തൊരോർമ്മയാണ്. ഒരു തേളിന്റെ രൂപത്തിൽ പന്ത്രണ്ടോളം തുന്നലുകളായിരുന്നു, അന്നാ മുറിവ് അവന് സമ്മാനിച്ചത്.

ചെറുപ്പകാലത്ത്, മധുരമുള്ള ഒരൊറ്റ ബേക്കറി സാധനങ്ങളും അച്ഛൻ വീട്ടിലേക്ക് കൊണ്ടുവരാറില്ല. ആകപ്പാടെ വീട്ടിലെത്തുന്ന ബേക്കറി സാധനം, പലബിസ്‌കറ്റും* റസ്കുമാണ്. അപൂർവ്വമായി അച്ഛാച്ഛൻ മാത്രമാണ്, ചെറുപ്പത്തിൽ ഞങ്ങൾ ലഡുമിക്സ്ചർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന പൊടിഞ്ഞ ലഡുമണികൾ നമുക്ക് കൊണ്ടുവന്ന് തന്നിരുന്നത്; കൂട്ടത്തിൽ, വീട്ടിൽ വരുന്ന അപൂർവ്വം അതിഥികളും, അങ്ങനെ എന്തെങ്കിലും മധുരപലഹാരങ്ങൾ കൊണ്ട് വന്ന് തരും. കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ അപൂർവ്വമായി പോയാൽ, അവിടെ ലഡ്ഡുവും മിക്സ്ചറും സ്റ്റോക്ക് ഉണ്ടായിരിക്കുമെങ്കിലും, അത് വച്ചിരിക്കുന്ന അലമാര താക്കോലിട്ട് പൂട്ടി വെക്കുന്നത് കൊണ്ട്, കട്ട് തിന്നാൻ കിട്ടാറില്ല; എന്നിരുന്നാലും വൈകുന്നേരത്തെ ചായക്ക് തിന്നാൻ കിട്ടാറുണ്ടായിരുന്നു. കവലകളിലും പട്ടണത്തിലുമൊക്കെയുള്ള ബേക്കറിക്ക് മുന്നിലൂടെ കടന്ന് പോകുമ്പോൾ വായിൽ വെള്ളമൂറുക എന്ന പ്രതിപ്രവർത്തനം, പത്താം തരത്തിൽ പഠിക്കുന്നത് വരെയെങ്കിലുംഎന്റെ ശരീരത്തിൽ നടന്നിരുന്നു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, വിശേഷാൽ ദിവസങ്ങളിലും ഞങ്ങളുടെ പിറന്നാളുകളിലും, ആരെങ്കിലും വിരുന്ന് വന്നാലുമൊക്കെ, പായസം വെക്കുന്നതും, കൂവ കാച്ചി ഹൽവ പോലെയുള്ള പലഹാരമുണ്ടാക്കുന്നതും, അരിയുണ്ട, ഉണ്ണിയപ്പം, ഓട്ടട, മൂടക്കടമ്പൻ  എന്നിവയുണ്ടാക്കുന്നതും, വാഴപ്പഴം നെയ്യും പഞ്ചസാരയുമിട്ട് പുഴുങ്ങുന്നതും മറ്റുമായിരുന്നു വീട്ടിലെ പതിവ്. ഇങ്ങനെയൊക്കെയുള്ള പലഹാരങ്ങൾ തിന്നാൻ കൊതിയാവുമ്പോൾ, ആരെങ്കിലും വിരുന്ന് വരണേ എന്ന പ്രാർത്ഥന മനസ്സിൽ മുഖരിതമാവും. എരുവട്ടിക്കാവിൽ ചെന്നാൽ, പഞ്ചഗവ്യ സാധനങ്ങൾ കൊണ്ട് വരുന്ന വീട്ടുകാർ എന്ന നിലയിൽ, എല്ലാ ദിവസവും നിവേദ്യപ്പായസം കിട്ടിയിരുന്നത്, ദേവനേക്കാൾ നിവേദ്യപ്പായസത്തെ ഇഷ്ടപ്പെടാൻ കാരണമായി.

കല്യാണങ്ങൾക്കും മറ്റും ചോറ് കുറച്ചുണ്ട്, മത്സരിച്ച് പായസം കുടിക്കുക എന്നതായിരുന്നു എന്റെ പതിവ്. പായസം കുടിച്ച് കുടിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ, മത്ത് പിടിച്ചത് പോലെ വയറും തടവി ഇരിക്കുന്നത് എന്നെ സംബന്ധിച്ചടുത്തോളം, ശിവമൂലിയെക്കാൾ ആനന്ദകരമായിരുന്നു.

പത്താം ക്ലാസ്സ് വരെ അച്ഛൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട്, തോന്നിയത് പോലെ പുറത്തുള്ള കടകളിൽ പോകാനോ, ചുരുങ്ങിയത്, ഒരു മുട്ടായി വാങ്ങി പൂതി തീർക്കാനോ കഴിയുമായിരുന്നില്ല. എന്നാലും പാത്തും പതുങ്ങിയും, അമ്മ, പാലുല്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സൂക്ഷിക്കുന്ന പലകപ്പെട്ടിയിൽ നിന്ന്, ചില്ലറകൾ മോഷ്ടിച്ച്, പാരീസ് മുട്ടായിയും, അഭ്യാർത്ഥിക്കട്ടയും, എക്ലയർ മുട്ടായിയും മറ്റും അപൂർവ്വം സന്ദർഭങ്ങളിൽ ഒപ്പിച്ചെടുക്കാറുണ്ട്.

എന്റെ അച്ഛനും മധുരം പെരുത്തിഷ്ടമാണ്. പായസം കിട്ടുന്ന സന്ദർഭങ്ങളിൽ, അത് വീട്ടിലായാലും, കല്യാണങ്ങൾക്കായാലും, മറ്റ് ഏത് പരിപാടികൾക്കായാലും, അച്ഛൻ ഒരു പെരും കുടി കുടിക്കും. ഇന്നത്തെ പ്രായം ചെന്ന അവസ്ഥയിലും അച്ഛൻ പായസം കുടി മത്സരത്തിന് ആളെക്കിട്ടിയാൽ ഒരിരുപ്പ് ഇരിക്കും. 'മിൽക്ക് മെയ്ഡ്' പോലുള്ള അതിമധുര മിശ്രിതങ്ങൾ, കുഞ്ഞ് ഡബ്ബയാണെങ്കിൽ ടിന്ന് പൊട്ടിച്ച്, ഒറ്റ വലിക്കകത്താക്കും. മധുരം ഇഷ്ടമാണെങ്കിലും, പായസം വെച്ചു തരുമോ, അടയുണ്ടാക്കാമോ എന്നൊന്നും അമ്മയോട് ചോദിക്കുന്നത്, അച്ഛന് തീരെ പതിവുണ്ടായിരുന്നില്ല. അത്രക്ക് അഭിമാനിയായിരുന്നു അച്ഛൻ!

വീട്ടിൽ എന്ത് പലഹാരങ്ങളോ ഭക്ഷ്യ വിഭവങ്ങളോ ഉണ്ടാക്കിയാലും, ആ വിഭവങ്ങൾ എത്ര നല്ലതായാലും, അച്ഛൻ അമ്മയെ ഒന്ന് അനുമോദിക്കുകയോ പ്രശംസിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. കഴിക്കും, എഴുന്നേറ്റ് പോകും അത്ര തന്നെ. അഥവാ ഒരിത്തിരി പുളിയോ, ഉപ്പോ, എണ്ണയോ, എരിവോ കൂടിപ്പോയായാൽ, കൂടിപ്പോയതിന്റെ കനത്തിൽ പിറുപിറുക്കുകയും വഴക്ക് പറയുകയുമൊക്കെ ചെയ്യും. എന്ന് വച്ചാൽ, ഒന്നും പറയാതെ ഭക്ഷണം കഴിച്ച് പോയെങ്കിൽ, അതിന് കുഴപ്പമൊന്നും ഇല്ല, നന്നായിരുന്നു എന്ന് നമുക്കനുമാനിക്കാം.

ഞങ്ങളോടും, മറ്റുള്ളവരോടുമൊക്കെയുള്ള അച്ഛന്റെ ചില വർത്തമാനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റിയ ചില ഫിലോസഫികളുണ്ട്.ഒന്ന്, അനാവശ്യമായി ആരെയും പുകഴ്ത്താതിരിക്കുക. രണ്ട്, അനാവശ്യമായി ആർക്കും സമ്മാനങ്ങളോ മറ്റ് ദ്രവ്യങ്ങളോ കൊടുക്കാതിരിക്കുക. പക്ഷേ, ആവശ്യത്തിന് പോലും ഞങ്ങളെ പുകഴ്ത്തുകയോ, ഞങ്ങൾക്ക് എന്തെങ്കിലും സമാനങ്ങൾ തരികയോ ചെയ്തതായി ഞങ്ങൾ നാല് മക്കൾക്കും ഓർമ്മയില്ല. ഞാനൊക്കെ പരീക്ഷകളിൽ നന്നായി മാർക്ക് വാങ്ങിയാൽ (പിന്നീട് പല പരീക്ഷകളിലും തല കുത്തി വീണെങ്കിലും), ഒരു മൂളലിൽ പ്രശംസകൾ ഒതുങ്ങും. പക്ഷേ ഇതേ അച്ഛൻ മറ്റുള്ളവരെ പ്രശംസിക്കുന്നതും അപൂർവ്വമായി ചിലവർക്ക്, ചെറിയ ദ്രവ്യങ്ങൾ സമ്മാനിക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. അച്ഛന്റെ ഇത്തരം ബൂർഷ്വാ പിന്തിരിപ്പൻ നടപടികളോട് മനസ്സിൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും, അവകാശമില്ലാത്ത രാജ്യത്ത് ജീവിക്കുന്നതിനാൽ, ഞങ്ങൾ ശബ്ദമുയർത്താറുണ്ടായിരുന്നില്ല.

കോളജിലൊക്കെ പഠിക്കുമ്പോൾ, ബസ്സിനും അപൂർവ്വമായി ഭക്ഷണത്തിനും കിട്ടുന്ന പൈസയേക്കാൾ, കൂടുതൽ അച്ഛന്റെ പോക്കറ്റിൽ കൈയ്യിട്ടും, അമ്മയുടെ ഭണ്ടാരത്തിൽ ഈർക്കിൽ കുത്തിക്കയറ്റിയും, ചില ബന്ധുക്കൾ വന്നാൽ കൈമടക്ക് തരുന്ന പൈസയൊക്കെയായി എങ്ങനെയൊക്കെയോ, ചില്ലറത്തുട്ടുകൾ കൈകളിലെത്തിയിരുന്നു. ആ പണം കൊണ്ടായിരുന്നു, നിർമ്മലഗിരി കോളജിലും, കണ്ണൂർ ഐ ടി ഐ യിലും, പോളിടെക്നിക്കിലും തലശ്ശേരി മഹാത്മാ കോളജിലും കണ്ണൂർ യൂണിവേഴ്‌സലിലും മറ്റും പഠിക്കുമ്പോൾ, സിനിമക്കും, മറ്റ് കുരുത്തക്കേടുകൾക്കും പണം കണ്ടെത്തിയിരുന്നത്. കണ്ണൂർ ഷീനിൽ നിന്നും തലശ്ശേരി ജയഭാരതിയിൽ നിന്നും കൂത്തുപറമ്പ് ബേബിയിൽ നിന്നും പേഡയും ജിലേബിയും ലഡുവും ഒക്കെ തിന്ന് പൂതി തീർത്തതും ആ കാലത്തായിരുന്നു. പണം കൈയ്യിലില്ലെങ്കിലോ അല്ലെങ്കിൽ കൈയ്യിലുള്ള പണം കുറവാണെങ്കിലോ, ചില സമയത്ത് പണം കൊടുക്കാതെ മുങ്ങുകയോ, രണ്ടെണ്ണം വാങ്ങിയാൽ ഒന്നിന്റെ കാശ് മാത്രം കൊടുത്ത് രക്ഷപെടുകയോ ചെയ്യാറാണ്, ഞങ്ങൾ കൂട്ടുകാർ, കളങ്കമില്ലാതെ ചെയ്തുകൊണ്ടിരുന്നത്.

അങ്ങനെയിരിക്കേ, ചില പ്രതികൂല സാഹചര്യങ്ങളിൽ, വീട്ടിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ പോലും പിന്നീട് ലഭിച്ചില്ലെങ്കിലോ എന്ന പേടിയിൽ, ചിട്ടവട്ടങ്ങൾക്കിടയിൽ പെട്ട് ശ്വാസം മുട്ടിയ അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി, സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹവുമായി, നാട് വിട്ട് മുംബൈയിലെത്തി. എന്റെ അച്ഛന്റെ കസിനായ ഉമേച്ചിയുടെയും അവരുടെ ഭർത്താവ് സുരേന്ദ്രേട്ടന്റെയും  വീട്ടിൽ അഭയം പ്രാപിച്ചു. പതുക്കെ ഒരു ജോലി തരമാക്കി. ജോലി കിട്ടിയതോടെ, ആപ്പീസിലെ ഒരു കൂട്ടുകാരന്റെ കൂടെ ഞാൻ മാറിത്താമസിക്കാൻ തുടങ്ങി. സുരേന്ദ്രേട്ടന്റെ വീട്ടിൽ എപ്പോൾ ചെന്നാലും, കൂടുതൽ അവസരങ്ങളിലും പായസം മതിയാവോളം വെച്ചു തന്നത് ഇന്നും മധുരിക്കുന്ന ഓർമ്മയാണ്.

മുംബൈയിൽ നിന്ന് ടെഹ്‌റാനിലേക്കും ലണ്ടനിലേക്കും മറ്റും ജോലിയാവശ്യങ്ങൾക്ക് വേണ്ടി പോയി, കുറച്ച് കാലയളവുകൾ താമസിച്ച് വീണ്ടും മുംബൈയിൽ തിരിച്ച് വന്നപ്പോൾ, സുരേന്ദ്രേട്ടന്റെ നിർദ്ദേശപ്രകാരം ഒരു വീട് വാങ്ങി. നിർദ്ദേശങ്ങൾ പല ഭാഗത്ത് നിന്നും കൂടിയപ്പോൾ ഒരു കല്യാണം കഴിച്ചു. അങ്ങനെ ഉളിക്കലിലെ ജിഷ, എരുവട്ടിയിലെ വേണൂന്റെ കൂടെ മുംബൈയിലേക്ക് യാത്ര തിരിച്ചു.

നാടൻ രീതിയിൽ വളർന്ന്, മുംബൈയും ടെഹ്‌റാനും ലണ്ടനും മറ്റും കണ്ട ഞാൻ, ഒരു പുരോഗമനവാദിയും ആധുനികതയോട് ഒരുതരം ഉത്തരാധുനികത വച്ചു പുലർത്തുന്നയാളുമായിരിക്കുമെന്ന ജിഷയുടെ ചില മുൻവിധികൾ, അസ്ഥാനത്താണെന്ന്, എന്റെ പല നിലപാടുകളിൽ നിന്നും അവൾക്ക് പതുക്കെപ്പതുക്കെ മനസ്സിലാവാൻ തുടങ്ങിയത്, കല്യാണത്തിന് ശേഷമായിരുന്നു. കല്യാണത്തിന് മുന്നേയുള്ള ഫോൺ സംഭാഷണങ്ങളിലും എഴുത്തുകുത്തുകളിലും ഞാൻ കാണിച്ചിരുന്ന സ്നേഹവായ്പ്, കല്യാണത്തിന് ശേഷമുള്ള എന്റെ പ്രവർത്തികളിൽ കാണുന്നില്ലെന്ന് അവൾക്ക് ബലമായ സംശയം ഉണ്ടായിത്തുടങ്ങാൻ അധികം കാലം എടുത്തിരുന്നില്ല! വീട് സ്വന്തമായി വാങ്ങിയതിന്റെ, ആരംഭ ഘട്ടത്തിലുള്ള ചില കുഞ്ഞ് സാമ്പത്തിക ഞെരുക്കങ്ങളാണ്, അവളുടെ ചില നെയിൽ പോളിഷ്  ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചതെന്ന് പറയാൻ എനിക്കും, മനസ്സിലാക്കാൻ ജിഷക്കും, വാശി കുത്തിവച്ച കുഞ്ഞ് കുഞ്ഞ് സൗന്ദര്യപ്പിണക്കങ്ങൾ മൂലം പറ്റിയില്ല. ഞങ്ങൾ നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു താമസമെന്നത്, ഞങ്ങളുടെ വാശിക്ക് ബലമേകിയിരിക്കാം. എന്ന് വച്ച് കലഹങ്ങളൊന്നും ഉണ്ടായിട്ടില്ല; പരസ്പരം നോക്കുമ്പോൾ, മുഖം തിരിക്കാനുള്ള കാരണങ്ങൾ മാത്രം!

മറ്റുള്ളവരോട് ഞാൻ ഇടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന സ്നേഹോഷ്മളത, ജിഷയുമായി ഇടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന സംശയം തലയണമുരൾച്ചകളുടെ രൂപത്തിൽ ഞാൻ കേൾക്കാൻ തുടങ്ങി. ആൺ പെൺ കൂട്ടായ്മകളിൽ ഞാനിടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന രസികത്വം, ഞാൻ  ജിഷയോടിടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന്, അവൾക്ക് ന്യായമായും പരാതികൾ ഉണ്ടായി. സ്വകാര്യ നിമിഷങ്ങൾ, പരിഭവം പറച്ചിലിന്റെ രംഗവേദികളായി മാറി.

ആയിടെ, എനിക്ക് അമേരിക്കൻ ഐക്യനാടുകളിലേക്ക് പോകാനുള്ള സാഹചര്യമൊരുങ്ങി. ജിഷ മൂത്ത മകൾ പാറുവിന് ജന്മം കൊടുത്ത് നാട്ടിലായിരുന്നപ്പോൾ, ഞാൻ അമേരിക്കയിലേക്ക് യാത്രയായി. ഏകദേശം ആറ് മാസത്തിന് ശേഷം, അവളും എന്റെ കൂടെ ഫ്ളോറിഡയിലെത്തി. സാഹചര്യങ്ങൾ മാറിയപ്പോൾ, എന്റെ അഭിരുചിക്കനുസരിച്ച്, ഒരു വീട്ടമ്മയുടെ കൗതുകത്തോടെ, വീട്ടിലെ അടുക്കളയിൽ, പല പല പരീക്ഷണങ്ങളും ജിഷ നടത്താൻ തുടങ്ങി.

വൈകുന്നേരങ്ങളിൽ, ജോലിയും കഴിഞ്ഞ്, ഞാൻ വീട്ടിലെത്തിയാൽ, ഓരോ ദിവസവും പലതതരത്തിലുള്ള പലഹാരങ്ങൾ പതിവായി. എന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ, പരസ്പരം, സ്വന്തം ഭർത്താക്കന്മാരെ ഇങ്ങനെ പലഹാരങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കുന്നതിൽ ഒരുതരം മത്സരത്തിലാണോയെന്ന സംശയം, സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ എനിക്കുണ്ടായി. അത്രമേൽ പരീക്ഷണങ്ങളായിരുന്നു വൈകുന്നേരങ്ങളിൽ ഓരോ വീടുകളിലും നടന്നിരുന്നത്. എന്നിരുന്നാലും, മധുരം ഇഷ്ടമായിരുന്നതിനാൽ, വൈകുന്നേരങ്ങൾ, മധുരലഹരിയിലുള്ള ആറാട്ടുകൾക്ക് വേദിയൊരുക്കി.

അധിക വാരാന്ത്യങ്ങളിലും ഞങ്ങൾ സുഹൃത്തുക്കൾ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടും. സുഹൃത്തുക്കളിൽ നാനാജാതി ഇന്ത്യാക്കാരും ഉണ്ട്. ഒത്തുകൂടിയാൽ ചില സുഹൃത്തുക്കൾ വൻ പാരയാണ്. അധികം പേരും അവനവന്റെ ഭാര്യമാരുണ്ടാക്കിയ ചില പലഹാരങ്ങളെക്കുറിച്ച് വർണ്ണിക്കും. പോട്ട്ലക്ക് പാർട്ടികളിൽ, 'ദേ എന്റെ ഭാര്യ ഉണ്ടാക്കിയ ഉണ്ണിയപ്പം തിന്നു നോക്ക്', 'എന്റെ പെമ്പ്രന്നോത്തിയാ ഈ ബിരിയാണി ഉണ്ടാക്കിയത്', 'എന്റെ ഭാര്യ ചിക്കന്റെ സ്പെഷലിസ്റ്റാ' എന്നൊക്കെ പറഞ്ഞ് ഓരോരുത്തന്റെ വായിലും ഉണ്ണിയപ്പം തിരുകുന്ന ചില മാന്യന്മാരെക്കൊണ്ട് സ്വസ്ഥത പോകുന്നത് എനിക്കായിരുന്നു. ഞാൻ ഇത്തരം പരിപാടികൾ ചെയ്യാറുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ജിഷയെ സ്വകാര്യമായിപ്പോലും പുകഴ്ത്താറുമുണ്ടായിരുന്നില്ല. എന്തോ വലിയ സംഭവമാണെന്ന മട്ടിൽ, വെറുതേ ജാഡ കാണിച്ച്, ചില ഫിലോസഫികൾ പറഞ്ഞ് നടക്കുകയാണ് എന്റെ പതിവ്. ഇത്തരം ഒത്തുചേരലുകളിൽ, കുറേ മധുരം വാരിവിഴുങ്ങുക എന്ന ചടങ്ങിലായിരിക്കും എന്റെ മുഖ്യ ശ്രദ്ധ!

"നിങ്ങള് നോക്ക്.. മറ്റവനെ കണ്ട് പഠിക്ക് ... ആണുങ്ങളായാൽ ഭാര്യമാരെ ഇത്തിരിയെങ്കിലും പുകഴ്ത്തിപ്പറഞ്ഞൂടെ" ഓരോ ഗെറ്റ്ടുഗതർ കഴിഞ്ഞാലും ഇത് പോലുള്ള ഡയലോഗുകൾ പതിവായി.

"കൂട്ടുകാരുടെ ഇടയിൽ നിന്ന് വെറുതെ സ്വന്തം ഭാര്യയെ പുകഴ്ത്തുന്നത് എനിക്ക് നല്ലതായി തോന്നുന്നില്ല" ഈ തത്വം പറഞ്ഞ്, കഴിവതും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കും.

"കൂട്ടുകാരുടെ ഇടയിൽ നിന്ന് വേണ്ട... സ്വകാര്യായിട്ടെങ്കിലും പറഞ്ഞൂടെ.." ജിഷക്ക് ചിലപ്പോൾ സങ്കടം കൂടി വരും. ഇത് പറയുമ്പോൾ വെറും നിശ്വാസമായിരിക്കും എന്റെ സ്വതവേയുള്ള ഉത്തരം.

ചോറ് വെച്ചാലും കറികൾ വെച്ചാലും പായസം വെച്ചാലും, അപ്പം ചുട്ടാലും ഓരോന്നിനും അതിന്റേതായ സ്വാഭാവിക ഗുണം ഉണ്ടാവുമെന്നിരിക്കേ, പിന്നെയെന്തിനാണ് പുകഴ്ത്തുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. തീർച്ചയായും, ജിഷയുണ്ടാക്കുന്ന വിഭവങ്ങൾ അധികം മോശമല്ലാതിരുന്നത് കൊണ്ട് (ആദ്യകാലത്തുണ്ടാക്കിയിരുന്ന പപ്പടച്ചപ്പാത്തികൾ ഒഴിച്ച്), മോശമാണെന്ന് ഒരിക്കലും പറയേണ്ടി വന്നിട്ടില്ല. എന്നാലും ഉപ്പും മുളകും കൂടുമ്പോൾ, ആ സംഗതികൾ ഇത്തിരി കൂടിയിട്ടുണ്ടെന്നുള്ള സന്ദേശം, ഏതെങ്കിലും രൂപത്തിൽ, ഞാനവളെ അറിയിക്കും. ഇത് കേൾക്കുമ്പോൾ, ഇതിനകം എന്റെ അച്ഛന്റെ ചില സ്വഭാവങ്ങളറിയുന്ന ജിഷ, എന്നെയും എന്റെ അച്ഛനെയും  താരതമ്യപ്പെടുത്തി കമന്റുകൾ പാസ്സാക്കിത്തുടങ്ങും. ഈ കമന്റുകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ പുരുഷത്തം തുളുമ്പി വരുമെങ്കിലും, എനിക്കും എന്നെക്കുറിച്ച്, സ്വയം ചില സംശയങ്ങൾ ജനിപ്പിക്കാൻ ഇടയാക്കി. അച്ഛന്റെ വിത്തിന്റെ ഗുണം തീർച്ചയായും ഞാനെന്ന മരം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നോ ? എനിക്കൊരു കാലത്ത്, മനസ്സിലെങ്കിലും ഇങ്കുലാബ് വിളിക്കാൻ തോന്നിയ അച്ഛന്റെ ചില നിലപാടുകൾ, എന്റെ മേൽ ഭൂതം കണക്കെ പിടികൂടുകയാണോ? കാലം, ചില നിലപാടുകൾ ഇഷ്ടമല്ലെങ്കിലും അടിച്ചേൽപ്പിക്കുകയാണോ? അതോ ഞാനിങ്ങനെത്തന്നെയാണോ? എനിക്ക് എന്നെത്തന്നെ ചില കാര്യങ്ങളിൽ സംശയം തോന്നിത്തുടങ്ങിയെങ്കിലും പുരുഷന്റെ മനസ്സ്, പ്രത്യേകിച്ചും സ്ത്രീയുടെ മുന്നിൽ, കുനിയാനുള്ളതല്ലെന്ന് ഞാനെവിടെ നിന്നും പഠിച്ച് വച്ചിട്ടില്ലാത്തത് കൊണ്ട് അധികം ചിന്തിക്കാൻ നിൽക്കാറില്ല.

ആടിക്കുഴയുന്നില്ലെങ്കിലും, ജിഷയോട് എനിക്ക് വെറുപ്പോ കാലാതീതമായ സൗന്ദര്യപ്പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. എന്റെ അഭിപ്രായത്തിൽ, അത്യാവശ്യത്തിനുള്ളതും, ആവശ്യത്തിനുള്ളതും ഞാൻ ഞങ്ങൾക്കും അവൾക്കും സാധിച്ച് കൊടുക്കുന്നുണ്ട്. ആഡംബരങ്ങൾ, അല്ലെങ്കിൽ ചില 'ഷോ' പരിപാടികൾ എന്നിവ ഇല്ലെന്നുള്ളതേ എന്നെ സംബന്ധിച്ചടുത്തോളം, ഞാൻ ചെയ്യാത്തതായി ഉണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും ബോധിപ്പിക്കാൻ മാത്രം വെറുതേ ഞാനൊന്നും ചെയ്യാറുണ്ടായിരുന്നില്ല. എന്റെ ചില നിർദ്ദേശങ്ങൾക്കോ അഭിപ്രായങ്ങൾക്കോ തീരെ വിലകല്പിക്കുന്നില്ല എന്ന തോന്നലിൽ നിന്ന്, ഞാൻ സ്വയം മൗനിയാകാറുണ്ടെന്നത് സത്യവുമാണ്. ആ മൗനം, എന്റെ പ്രത്യേക ജനിതകസ്വഭാവത്താൽ അകാരണമായി നീണ്ടുപോകാറുണ്ടെന്ന ബോദ്ധ്യം എനിക്കെപ്പോഴുമുണ്ടായിരുന്നു. മൗനം ഒരുതവണ  തുടങ്ങിപ്പോയാൽ, അത് ഭഞ്ജിക്കണമെങ്കിൽ, ആരെങ്കിലും വീട്ടിൽ വിരുന്നിന് വരണം, അല്ലെങ്കിൽ നമ്മൾ വിരുന്നിന് പോകണം; അതാണ് ഞാൻ തന്നെ അറിയാതെ നടന്നുവരുന്ന പ്രോട്ടോക്കോൾ. അത്തരം കൂട്ടായ്മകളിലാണ്, എന്റെ അനാവശ്യകടുംപിടുത്തം ഉരുകിയൊലിക്കുന്നത്.  അതുകൊണ്ട് തന്നെ, ചെറിയ തോതിലൊരു പിന്തിരിപ്പനാണ് ഞാനെന്ന അഭിപ്രായമാണ് ജിഷക്ക് ഉണ്ടായിരുന്നത്. കുടുംബ സദസ്സുകളിൽ ആർത്തുല്ലസിച്ച് രസിപ്പിക്കുകയും രസിക്കുകയും ചെയ്യുന്ന ഞാൻ, വീട്ടിൽ ഒരു മുരടനാണത്രേ ! എന്റെ അച്ഛൻ കേട്ട അതേ പേര് ദോഷം!!

ഇങ്ങനെയൊക്കെ ജീവിതം കുറച്ച് പിണങ്ങിയും കൂടുതലിണങ്ങിയും പോയിക്കെണ്ടിരിക്കേ, ഞങ്ങൾ മെരിലാൻഡിലേക്ക് താമസം മാറി. അവിടെ വച്ച്, രണ്ടാമത്തെ പുത്രി ദേവുവും ഞങ്ങളുടെ കുടുംബത്തിലംഗമായി. മെരിലാൻഡിലും, ഞങ്ങൾക്കൊരു സുഹൃദ്‌വലയം പെട്ടന്ന് തന്നെയുണ്ടായി. അതിൽ കുറച്ച് പേർ ഞങ്ങളുടെ കൂടെ മുംബൈയിൽ നിന്നേ അറിയുന്നവരായിരുന്നു. അതുകൊണ്ട് തന്നെ, ബന്ധങ്ങൾക്ക് ഊഷ്മളതയും കൂടുതലായിരുന്നു.

അങ്ങനെ, വീണ്ടും, കൂട്ടുകാരനായ പ്രജിത്തിന്റെ വീട്ടിൽ, ഒരു കുടുംബസദസ്സ് നടക്കുകയാണ്. എല്ലാ കുടുംബങ്ങളും പലതരത്തിലുള്ള വിഭവങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. കുറുക്കന്റെ നോട്ടം എപ്പോഴും കോഴിക്കൂട്ടിലേക്കായിരിക്കും എന്ന് പറഞ്ഞത് പോലെ, ഞാൻ പാർട്ടിക്കിടയിൽ, ജാഡ കളിച്ചും, സ്വയം ചിരിച്ചും, എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിച്ചും, മുഖ്യ ഭക്ഷണത്തിന് മുന്നേ തന്നെ, ഇടയ്ക്കിടെ ഓരോരോ മധുരവിഭവങ്ങളും എടുത്ത് കഴിക്കാൻ തുടങ്ങി. ഏറ്റവും അവസാനമേ മധുരങ്ങൾ എടുക്കാവൂ എന്ന നിബന്ധനകളൊന്നും ഞാൻ പാലിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഓരോന്നും നുണയുന്നതിനിടയ്ക്കാണ്, ഒരു നീളൻ അലൂമിനിയം ട്രേയിൽ, മഞ്ഞ നിറത്തിലുള്ള, നല്ല തണുപ്പുള്ള, വളരെ മൃദുവായ, അത്യധികം മധുരമുള്ള,  പഴുത്തമാങ്ങയുടെ രുചിയുള്ള, രുചികരമായ ഒരു വിഭവം കണ്ണിൽ പെടുന്നത്. ഒരു പേപ്പർ പ്ളേറ്റിൽ കുറച്ചെടുത്ത് കഴിച്ചപ്പോൾ രുചി തോന്നി വീണ്ടും കഴിച്ചു. കഴിപ്പ് നിർത്താൻ പറ്റാഞ്ഞതിനാൽ പിന്നെയും എടുത്തു കഴിക്കാൻ തുടങ്ങി.

"ഇതിന്റെ പേരെന്താ... ജിഷാ..." കഴിക്കുന്ന ഭക്ഷണത്തിന്റെ പേരറിയണം എന്നെനിക്ക് നിർബന്ധമായിരുന്നു.. ഓർമ്മ ഒരിക്കലും നിലനിൽക്കില്ലെങ്കിലും!

"മാംഗോ മൂസ്**..." ജിഷ  മറ്റാരോടോ ചിരിച്ച് പറയുന്നതിനിടയിൽ മൊഴിഞ്ഞു.

"ഇത് നിങ്ങൾക്ക് മാത്രം പോര കേട്ടാ... ഇവിടെ നിങ്ങളെക്കൂടാതെ വേറെയും ആൾക്കാരുണ്ട്. അവരും മധുരം കഴിക്കും" എന്റെ കഴിപ്പിന്റെ ഇരിപ്പ് വശം മനസ്സിലാക്കിയ ജിഷ അടുത്ത് വന്ന് കാതിൽ കുശുകുശുത്തു.

"എഡോ ഇതിന് ഭയങ്കര രുചി.. ഇതാരാ ഉണ്ടാക്കിയേ.." ഈ വിഭവത്തിന്റെ ഉത്പാദനം ഏത് സുഹൃത്തിന്റെ അടുക്കളയിലാണ് ഉണ്ടാക്കിയതെന്ന് അറിയാൻ എനിക്കൊരു തിടുക്കം.

"ഇത് മായയാണ് ഉണ്ടാക്കിയത്" സുകേഷിന്റെ ഭാര്യയായ മായയാണ് ഈ വിഭവത്തിന്റെ ആർക്കിടെക്ട് എന്ന് ജിഷ പതുക്കെപ്പറഞ്ഞു.

"മായാ... ഉഗ്രനായിട്ടുണ്ട് കേട്ടോ... എനിക്ക് കഴിപ്പ് നിർത്താൻ പറ്റുന്നില്ല... പറയാതിരിക്കാൻ പറ്റില്ല..." ഞാൻ എന്റെ കളങ്കമില്ലാത്ത അഭിപ്രായം ഉച്ചത്തിൽ തുറന്ന് പറഞ്ഞു.

"താങ്ക്യൂ ചേട്ടാ..." മായ അവളുടെ സന്തോഷം ചിരിച്ച് കൊണ്ട് അറിയിച്ചു.

"ജിഷാ... നീ ഇതിന്റെ റെസീപ്പി മായേടടുത്ത് നിന്ന് വാങ്ങീട്ട്, നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കണം" എനിക്ക് ആ വിഭവം വീട്ടിലുണ്ടാക്കി കൂടുതൽ കഴിക്കാനുള്ള ആക്രാന്തമായിരുന്നു.

"മായാ... നീ ജിഷക്ക് ഇതിന്റെ റെസീപ്പി കൊടുക്കണേ..." ഞാൻ ജിഷക്ക്  റെസീപ്പി കിട്ടാനുള്ള ജോലി എളുപ്പമാക്കാൻ ഒരു ശ്രമം നടത്തി.

ജിഷ എന്റെ നേരെ ഒരു നോട്ടം നോക്കി. അടുപ്പിന് മുകളിൽ മുഖം വച്ചത് പോലെ ആ നോട്ടത്തിൽ എന്റെ മുഖത്ത് വല്ലാത്ത ചൂടനുഭവപ്പെട്ടു.

"ചേട്ടാ... എനിക്കിതിന്റെ റെസീപ്പി തന്നത് ജിഷ തന്നെയാ...." മായ അവളുടെ സത്യസന്ധത സങ്കോചം കൂടാതെ വെളിപ്പെടുത്തി.

എന്റെ മുഖത്തേക്ക് ഒരു ചൈനീസ് ഡ്രാഗൺ തീ തുപ്പിയത് പോലെയാണ് എനിക്ക് തോന്നിയത്. നിന്ന നിൽപ്പിൽ നിന്ന് ആ ഡ്രാഗൺ ചൂടിൽ, അതുവരേക്കും കഴിച്ച നല്ല തണുപ്പുള്ള മാംഗോ മൂസ്, വയറ്റിലൂടെ ഉരുകി എന്റെ അടിവയറ്റിലേക്കും, ഉടനെത്തന്നെ അവിടുന്ന് താഴേക്കും ഒഴുകുന്നതായി എനിക്ക് തോന്നി.

"കഴിഞ്ഞ ഗെറ്റ്ടുഗെദറിന് ജിഷയാ മാംഗോ മൂസ് ആദ്യായി ഉണ്ടാക്കിയത്. എല്ലാർക്കും ഇഷ്ടായതോണ്ടാ ഇന്ന് എന്റെ വക മാംഗോ മൂസ് വീണ്ടും പരീക്ഷിച്ചത്." മായ പിന്നെയും തുടരുകയാണ്.

"നിങ്ങള് തന്നെയല്ലേ മൂന്നാഴ്ച മുന്നേ മാംഗോ പൾപ്പും വിപ്പിംഗ് ക്രീമും ജെല്ലോയും മറ്റും വാങ്ങിക്കൊണ്ട് വന്നത് മനുഷ്യാ... നിങ്ങള് തന്നെയല്ലേ ഇതിന്റെ കൂട്ട് ട്രേയിലാക്കി ഫ്രിഡ്ജിൽ എടുത്ത് വച്ചത്.. എന്നിട്ട് പിറ്റേന്ന് സുകേഷിന്റെ വീട്ടീന്ന് വെട്ടി വെട്ടി വിഴുങ്ങിയത് ഓർമ്മയില്ലേ... ഇത്ര പെട്ടന്ന് മറന്നു പോയോ?" രാജധാനി എക്സ്പ്രസ്സിന്റെ വേഗത്തിൽ, ജിഷ കിട്ടിയ ചാൻസിൽ കുതിച്ച് കയറുകയാണ്.

ശരിയാണ്. ഈ പറഞ്ഞ സാധനങ്ങൾ ഞാൻ വാങ്ങിച്ചിട്ടുണ്ട്. എന്താണ് പേര് എന്ന് ജിഷയോട് ചോദിച്ചിട്ടുണ്ട്. എല്ലാം കലക്കി വച്ചതിന് ശേഷം മൂന്നാഴ്ച മുന്നേ നടന്ന സുകേഷിന്റെ വീട്ടിലെ പാർട്ടിയുടെ തലേന്ന്, ഞാൻ തന്നെയാണ് മാംഗോ മുസിരിക്കുന്ന ട്രേ വീട്ടിലെ ഫ്രിഡ്ജിൽ വച്ചത്. എന്നിട്ട് അതേ സാധനം, വീട്ടിൽ വച്ചും, സുകേഷിന്റെ വീട്ടിൽ വച്ചും, വയർ നിറച്ച് ഞാൻ കഴിച്ചിട്ടുമുണ്ട്. ഇതേ സാധനം, എന്റെ ഓഫീസിലെ പാർട്ടിക്ക് വേണ്ടി, ജിഷ ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഈ സാധനം അത്യധികം ഇഷ്ടപ്പെട്ട, ഓഫീസിലെ ചില സുഹൃത്തുക്കൾക്ക്, ഇതിന്റെ റെസീപ്പി ജിഷയോട് ചോദിച്ച് കൊടുത്തിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും, 'ഉഗ്രനാ'യിട്ടുണ്ടെന്നോ, ചുരുങ്ങിയത് 'കൊള്ളാ'മെന്നോ എന്നൊന്നും ഞാൻ ജിഷയോട് പറഞ്ഞില്ലെന്ന് തന്നെയാണെന്റെയോർമ്മ! ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും, എനിക്കെന്തേ ഒന്നും ഓർമ്മ വന്നില്ല.. എന്തേ ആദ്യായിട്ട് ഈ സാധനം കഴിക്കുന്നത് പോലെ തോന്നി? എന്റെയൊരു ഗതികേട് നോക്കണേ... മായക്കെന്തെങ്കിലും തോന്നിക്കാണുമോ? ജിഷയുടെ ജ്വലിക്കുന്ന മുഖത്ത് നോക്കാനുള്ള കരുത്തിനായി ഞാൻ ചുറ്റിലും തപ്പി നോക്കി. അമ്മയെ പ്രശംസിക്കാത്തതിന്റെ പേരിൽ, അച്ഛനോട് ഇങ്കുലാബ് വിളിക്കാൻ തോന്നിയ നിമിഷങ്ങളെ, ഞാൻ ശപിച്ചു. സ്വന്തം അച്ഛന്റെ വിത്ത് ഗുണത്തിൽ, മകനാണെന്നതിൽ അറിയാതെ അഹങ്കരിച്ച് പോയെന്ന് എനിക്കൊരു തോന്നലുണ്ടായി! 'വിത്ത് ഗുണം, പത്ത് ഗുണം' എന്ന പഴഞ്ചൊല്ല്, ആരോ എന്നെക്കൊണ്ട്, പത്ത് തവണ ഇമ്പോസിഷൻ എഴുതിച്ചത് പോലെ എനിക്ക് തോന്നി!! അനിവാര്യമായിരുന്ന ഒരിരുട്ടടി കാലചക്രം എനിക്ക് സമ്മാനിച്ചിരിക്കുന്നു!!! എന്റെ അച്ഛനോട് സ്വകാര്യമായി ചോദിച്ചിരുന്നെങ്കിൽ, അച്ഛനും ചില കാരണങ്ങൾ പറയാനുണ്ടാകുമായിരുന്നെന്ന്, അതിലൂടെ പോയ തണുത്ത കാറ്റ്, എന്റെ ചെവിയിലോതി!!!!

"ഓ ഇത് തന്നെയായിരുന്നോ അതും... മറന്നു പോയി..." പിന്നെ അധികം അവിടെ വിളയാടാൻ നിന്നില്ല. പല്ലും കടിച്ച്, തലയും കുനിച്ച്,  ജാള്യതയോടെ, ഒരു ബിയർ ബോട്ടിലുമെടുത്ത്, എന്റെ സ്വന്തം വർഗ്ഗമായ ആണുങ്ങളുടെ കൂട്ടത്തിൽ പോയിരുന്ന്, സംഘബലത്തിന്റെ ശക്തിയിലും സ്പിരിറ്റിന്റെ ബലത്തിലും നാറാണത്ത് ഭ്രാന്തന്റെ കവിത ഉച്ചത്തിൽ ആലപിച്ചു ! ഇത്തരം മറവിയെക്കാൾ നല്ലത്, സ്വന്തം തലയിലൂടെ കല്ലുരുട്ടുന്നതാണെന്ന് ചിന്തിച്ച് പോയ നിമിഷങ്ങൾ!! ചില തലയണമുരൾച്ചകളെങ്കിലും, എന്റെ പുറംകരി മാറ്റി, അകം കണ്ടതിന് ശേഷം നടത്തിയ മുരൾച്ചകൾ തന്നെയാവാം!!!

ഇപ്പോഴും എവിടെക്കണ്ടാലും വെട്ടി വിഴുങ്ങുമെങ്കിലും, ഈ സംഭവത്തിന് ശേഷം, മധുരമൂറുന്ന മാംഗോ മൂസ് കഴിക്കുമ്പോൾ എനിക്ക് കയ്പ് രുചി അനുഭവപ്പെടാറുണ്ട്! മാത്രവുമല്ല, ആരെയെങ്കിലും കുറ്റപ്പെടുത്താൻ തുനിയുമ്പോൾ, ഒരു നൂറ് മറുചോദ്യങ്ങൾ, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാറുമുണ്ട്!! എന്റെ വിത്തിലെ ചില കീടസ്വഭാവങ്ങൾ, മക്കളിൽ നിന്നെങ്കിലും മായ്ക്കാനുള്ള, ജീൻ തെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ!!!

***
*പലബിസ്കറ്റ്‌: പല കഷണങ്ങളായി പൊട്ടിച്ചെടുക്കാൻ പറ്റുന്നതും, വലിയ പലകയുടെ രൂപത്തിലുള്ളതുമായ, തലശ്ശേരി ഭാഗത്ത് മാത്രം കാണപ്പെടുന്ന ഒരു പലഹാരം. Rusk / Toast ഒക്കെയുണ്ടാക്കുന്ന അതേ കൂട്ട് തന്നെയാണ് മുഖ്യ ഘടകം.

**മാംഗോ മൂസ് (Mango Mousse): പഴുത്ത മാങ്ങ സത്ത്, ജെല്ലോ, പാൽ എന്നിവ മുഖ്യ ചേരുവകളായ, നല്ല പതമുള്ള ക്രീം കേക്ക്  പോലുള്ള,  തണുപ്പിച്ച് കട്ടിയായ ശേഷം കഴിക്കുന്ന ഒരു ഉഗ്രൻ മധുരപലഹാരം.