2020 ഫെബ്രുവരി 16, ഞായറാഴ്‌ച

ആർത്തവത്തിനും അടയാളങ്ങൾ വേണം!


പത്രങ്ങളൊക്കെ വായിക്കാൻ ചെറുപ്പത്തിലേ പ്രേരിപ്പിച്ചത് അച്ഛനാണ്. അത് വന്നു വന്ന്, ഒരു തരം addiction ആയി മാറിയത് ഞാൻ തന്നെ മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളുടെ പ്രേരണയാൽ കള്ള് കുടിക്കാൻ പഠിച്ചത് പോലെ, അച്ഛൻറെ പ്രേരണയാൽ പത്രം വായിക്കാൻ പഠിച്ചത് ഇന്ന് കള്ള് കുടിയേക്കാൾ വലിയ തലവേദനയായിരിക്കുന്നു എന്ന നഗ്നസത്യം (വസ്ത്രങ്ങൾ കട്ട് പോയത് കൊണ്ട് നഗ്നനായി പുഴ നീന്തിയ സത്യമല്ല !) ഇന്ന് ഞാൻ ശരിയായി മനസ്സിലാക്കുന്നു. എനിക്ക് ഈ വലിയ addiction സമ്മാനിച്ച സ്വന്തം അച്ഛനോട്, ഈയ്യൊരറ്റ കാരണം കൊണ്ട് തന്നെ ദേഷ്യവും തോന്നുന്നുണ്ട്.

പത്രത്താളുകൾ ഓരോന്ന് മറിക്കുന്തോറും, നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും കാര്യത്തിന് പോയാലുണ്ടാകുന്ന അവസ്ഥയാണ് മനസ്സിലുണ്ടാകുന്നത്. ഒരു കാര്യം സാധിക്കാൻ, നാട്ടിലെ  ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ പോയാൽ, ആ കാര്യാലയത്തിലുള്ള ഒരുവിധം സകലരെയും ശപിച്ചിട്ടോ  അല്ലെങ്കിൽ അത്രമേൽ സഹിക്കാൻ പറ്റാഞ്ഞ് അവരിലാർക്കെതിരെയെങ്കിലും തീഷ്ണമായി പ്രതികരിച്ചോ മാത്രമേ പുറത്തിറങ്ങാൻ പറ്റൂ. അതുപോലെ പത്രം വായിച്ചാൽ, വിവരം കൂടിയ രാഷ്ട്രീയക്കാരെയും മതമേലദ്ധ്യക്ഷന്മാരെയും ബലാത്സംഗികളെയും പീഡകരെയും കൈയ്യൂക്കുള്ളവന്മാരെയും മനസ്സിലെങ്കിലും പുലഭ്യം പറയാതെ ഒരൊറ്റ ദിനവും കടന്ന് പോകാറില്ല.

അങ്ങനെ വായിക്കുന്നതിനിടയിൽ, മനസ്സിനെ കുടയുന്ന ചില സംഭവങ്ങളുണ്ടാകുമ്പോൾ മനസ്സിന്റെ പ്രേരണയാൽ അറിയാതെ സംഭവിക്കുന്നതാണ് എന്റെ കുറിപ്പുകളിൽ കൂടുതലും. 

ആർത്തവത്തിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള സമീപനങ്ങളെക്കുറിച്ചും, മുൻപ് വേറെ സന്ദർഭങ്ങളിൽ ഞാനെഴുതിയിട്ടുണ്ട്. 'നാപ്കിൻ സമരവും ചില ആർത്തവാചാരങ്ങളും', 'ആചാരങ്ങളെ ആലിംഗനബദ്ധരാക്കി അഭിനയിക്കുന്നവർ' (വായിക്കാൻ ലിങ്കുകളിൽ അമർത്തുക - ഈ വായനകൾ നിങ്ങളെ ചിന്തിപ്പിക്കും, തീർച്ച.) എന്നീ കുറിപ്പുകളിൽ (മറ്റ് പല ശബരിമല വിഷയങ്ങളിലും - ലേഖനങ്ങൾ) ആർത്തവസംബന്ധിയായ പല കാര്യങ്ങളെയും അനുഭവവെളിച്ചത്തിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അന്നെഴുതിയ പല കാര്യങ്ങളും ഞാനിവിടെ ആവർത്തിക്കുന്നില്ല. ഈ എഴുത്തുകൾക്ക് ശേഷവും ചെറിയ ചെറിയ പ്രകോപനങ്ങൾ ഉണ്ടായെങ്കിലും, മൂന്നാല് ദിവസങ്ങൾ മുന്നേ ഗുജറാത്തിലെ ഭുജ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കൂടത്തിൽ സംഭവിച്ച ചില കൊള്ളരുതായ്മകളാണ് ഈയ്യൊരു കുറിപ്പും കൂടെ എഴുതാൻ മനസ്സ് നിർബന്ധിച്ചത്.

ഭുജിലെ സ്വാമിനാരായൺ ക്ഷേത്ര സമിതിക്ക് കീഴിലുള്ള സഹജാനന്ദ് ഇൻസ്റ്റിട്യൂട്ടിലെ 68 ഓളം വിദ്യാർത്ഥിനികളെ അവിടത്തെ വനിതയായ പ്രിൻസിപ്പാളാണ്, അടുത്തുള്ള ഏതോ അമ്പലത്തിലും പള്ളിക്കൂടത്തിലെ ഭക്ഷണശാലയിലും  ആർത്തവ സമയത്ത് കയറി എന്നാരോപിച്ച്, ആരാണ് കയറിയത് എന്ന് ഉറപ്പിക്കാൻ വസ്ത്രമഴിച്ചുള്ള പരിശോധനകൾ, മറ്റ് അദ്ധ്യാപികമാരുടെ സഹായത്താൽ നടത്തിയത് ! പരാതിപ്പെട്ടാൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമുണ്ട്. സ്ത്രീകൾക്ക് പാര സ്ത്രീകൾ തന്നെ !! ആചാരങ്ങൾക്ക് അടിമപ്പെട്ട് മസ്തിഷ്‌കം മതങ്ങൾക്കടിയറ വെച്ചാൽ ഇതും സംഭവിക്കും ചിലപ്പോൾ ഇതിനപ്പുറവും.

ശബരിമലയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ആർത്തവമാണ്. കുറച്ച് വർഷങ്ങൾക്ക് മുന്നേ കേരളത്തിലെ ഒരു വ്യവസായ സ്ഥാപനത്തിലെ ശുചിമുറിയിൽ നാപ്കിൻ നിക്ഷേപിച്ചെന്നും പറഞ്ഞ്, ആ നാപ്കിൻ ധരിച്ച സ്ത്രീയെ കണ്ടെത്താൻ ഇത് മാതിരി വസ്ത്രാക്ഷേപ പരിപാടികൾ നടന്നിരുന്നു. അതിനെതിരേ ഒരു കൂട്ടം സ്ത്രീകൾ സമരങ്ങൾ നടത്തിയെങ്കിലും, ആ സമരങ്ങൾ അറബിക്കടലിലെ അലകൾക്കുള്ളിൽ ഒതുങ്ങിപ്പോവുകയാണുണ്ടായത്! അത്രക്ക് രൂക്ഷമാണ് ആർത്തവത്തെ സംബന്ധിച്ച്, സാമാന്യ മനസ്സുകളിലെ തികട്ടലുകൾ. ആർത്തവം.. ആർത്തവം എന്ന് വിളിച്ച് കൂവി നടന്നില്ലെങ്കിലും, കെട്ട മനസ്സിലുണ്ടാവുന്ന ആ തികട്ടലുകളാണ് ഈ രീതികളിൽ പുറത്ത് വരുന്നത്. 

പള്ളിക്കൂടം എന്നത് സരസ്വതീ ക്ഷേത്രമാണെന്ന് കരുതുന്ന അതേ കൂട്ടം ആൾക്കാരാണ്, ആർത്തവമുള്ള സ്ത്രീ അമ്പലങ്ങളിൽ കയറിയാൽ ഒച്ചവെക്കുന്നത്. സരസ്വതീക്ഷേത്രമായ പള്ളിക്കൂടത്തിൽ ആർത്തവമുള്ള സ്ത്രീക്ക് കയറിപ്പഠിക്കാമെങ്കിൽ, എന്തുകൊണ്ട്, മറ്റമ്പലങ്ങളിൽ കയറിക്കൂടാ എന്ന് ചോദിച്ചുകൂടെന്നെനിക്കറിയാം. വേദാന്തവും തന്ത്രസമുച്ഛയവും പഠിക്കാത്ത എനിക്ക് അതൊന്നും മനസ്സിലാവില്ലെന്ന് എന്നോട് ഇതിനകം തന്നെ ജ്ഞാനികൾ പറഞ്ഞു തന്നിട്ടുണ്ട്. ആർത്തവം ദൃഷ്ടിയിൽ പെട്ടാൽത്തന്നെ ഉരുകിപ്പോകുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അതിന് പുറമേ ദൈവപ്പേടിയിൽ പൊതിഞ്ഞ് സ്ത്രീകളെ ചെറുപ്പത്തിലേ മസ്തിഷ്കമസാജുകൾ നടത്തുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതലെളുപ്പവുമാകുന്നു. 
   
ആർത്തവം സംബന്ധിച്ച പ്രശ്നങ്ങൾ ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഇപ്പോൾ കൃത്യമായും തോന്നുന്നുണ്ട്. ചിലപ്പോൾ ഭാവിയിൽ ഇനിയും കൂടുതൽ പറയേണ്ടി വന്നേക്കുകയും ചെയ്യാം.ആയതിനാൽ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ കുറച്ചെങ്കിലും കുറയ്ക്കാൻ, എനിക്കൊരു ഉപായം നിർദ്ദേശിക്കാനുണ്ട്. ഹിന്ദുസ്ത്രീകളുടെ ഇടയിലാണ് ആർത്തവം സംബന്ധിച്ച് ഈ വസ്ത്രമുരിയൽ ഇപ്പോൾ കാര്യമായി നടക്കുന്നത്. കല്യാണം കഴിഞ്ഞ, ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ, കല്യാണം കഴിഞ്ഞതാണെന്ന അടയാളമെന്ന നിലയിൽ നെറ്റിയിലെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തുന്നത് ഇന്നും വളരെ സാധാരണമാണ്. അത് പോലെ ആർത്തവമുള്ള സ്ത്രീകൾ (പെൺകുട്ടികളടക്കം) ഇതുപോലുള്ള എന്തെങ്കിലും അടയാളം, മറ്റുള്ളവർക്ക് കാണത്തക്ക രീതിയിൽ അണിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകില്ലേ? ഉദാഹരണത്തിന്, ആർത്തവമുള്ളവർ, നെറ്റിയിൽ പച്ചച്ചാണകത്തിന്റെ നേരിയ ഒരു വര വരക്കട്ടെ. അപ്പോൾ ആർക്കാണ് അസുഖമുള്ളതെന്ന്, പള്ളിക്കൂടത്തിലെ അദ്ധ്യാപികക്കും, സ്ഥാപനങ്ങളിലെ സെക്യൂരിറ്റിക്കും മാത്രമല്ല, അവരെകാണുന്ന എല്ലാവർക്കും മനസ്സിലാകും. ശബരിമല പോലുള്ള സ്ഥലങ്ങളിൽ പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾ എന്ന പ്രശ്നവും മുഴുവനായും ഒഴിവാക്കാം. ഈ വയസ്സിനിടയ്ക്കല്ലാത്ത സ്ത്രീജനങ്ങൾ വന്നാൽ അടയാളം നോക്കി തിരിച്ചറിയാമല്ലോ ! ദൈവത്തിന് പഴുതില്ലാത്ത  full security വാഗ്ദാനം ചെയ്യാനും പറ്റും!! ഈയ്യൊരു പുതിയ ആചാരം, ദൈവത്തിന്റെ കല്പനയാണെന്ന പേരിൽത്തന്നെ, പുരോഹിതർ ഏതെങ്കിലും ശ്ലോകങ്ങളുടെ അകമ്പടിയോടെ സ്ത്രീകളോട്   ഉദ്‌ഘോഷിക്കണം. ആർക്കും നാണക്കേടില്ലാതെ, ആർത്തവ പ്രശ്നങ്ങൾ പകുതിയെങ്കിലും പരിഹരിക്കപ്പെടും !! കാലഭൈരവന്റെ ഉപ്പിൽ കൈവച്ച  ഉറപ്പ് guarantee !!!

കുറിപ്പ്: ഇനി ഈ നിർദ്ദേശത്തിന്റെ പേരിൽ, ഈ നിർദ്ദേശത്തിന്റെ ഉദ്ഘാടനം എന്റെ ഭാര്യയുടേയോ മക്കളുടെയോ മുകളിൽ നടത്തണമെന്ന് താല്പര്യപ്പെടുന്നവർ, കുറച്ച് ചാണകം തിന്നതിന് ശേഷം മാത്രം താല്പര്യപ്പെടാനപേക്ഷ.

***

2020 ഫെബ്രുവരി 15, ശനിയാഴ്‌ച

ട്രമ്പണ്ണന്റെ ഗുജറാത്ത് മതിൽ!


"നാട് ചുറ്റി നഗരം ചുറ്റി
നടവഴി നാലും ചുറ്റി
ഈ നാടിനെ സുന്ദരമാക്കാൻ
ഇത് വഴി വാ...."

ഗുജറാത്തിലെ തെരുവിലൂടെ പോകാനിരിക്കുന്ന ട്രമ്പണ്ണൻ, തങ്ങളുടെ നാട്ടിലൂടെയും ഒന്ന് കടന്നുപോയിക്കിട്ടാൻ, വഴി മുഴുവൻ തുപ്പിനടക്കുന്ന ഓരോ ഭാരതീയനും  (എല്ലാവരുമല്ല, തുപ്പുന്നവർ മാത്രം) മനസ്സിലെങ്കിലും ഒന്നാഗ്രഹിച്ച് പോകും.

നൂറ് കോടിയോ മറ്റോ അല്ലേ, മൂന്നു മണിക്കൂർ മാത്രം ട്രമ്പണ്ണൻ കടന്ന് പോകുന്ന വഴി വൃത്തിയാക്കാനും, കാണാൻ പാടില്ലാത്ത ഭാഗങ്ങൾ മതിലുകെട്ടി മറയ്ക്കാനും ചിലവാക്കുന്നത്?

ഇതിനേക്കാൾ ഭേദം ട്രമ്പണ്ണന്റെ കണ്ണ് തന്നെയങ്ങ് കെട്ടിവെക്കുന്നതായിരുന്നില്ലേ? അല്ലെങ്കിൽ, എല്ലാ നാടുകളിലൂടെയും ഒരര മണിക്കൂറെങ്കിലും നടത്തിച്ച്, ആ നാടുകളും കൂടി വൃത്തിയാക്കിക്കൂടായിരുന്നോ?

നാണം മറയ്ക്കുവാൻ കോണം
ഭേദം നമ്മുടെ കണ്ണുകൾ തന്നെ മറയ്ക്കാം !! 😀

2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

ബാങ്ക് വിളിയും സുപ്രഭാതവും

(Picture Courtesy: Google)

പെണ്ണുങ്ങൾക്ക് ബാങ്ക് വിളിക്കാമോ, വിളിച്ചാലെന്താ എന്നതിനെക്കുറിച്ചൊക്കെ ചിന്തിച്ച് ബഹളമുണ്ടാക്കി ചുരുട്ടിക്കൂട്ടിയെറിഞ്ഞ കിത്താബ്, ഒരു മൂലക്കിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സംസ്ഥാനകലോത്സവത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞതിന് ഒരു കൂട്ടം കുഞ്ഞ് കലാകാരന്മാർ വിശ്വാസകാഠിന്യക്കാരെ ശപിച്ചിരിക്കണം! ചുരുട്ടിക്കൂട്ടി മൂലക്കിട്ട കിത്താബ്, മൂത്രമൊഴിക്കാനോ മറ്റോ ഇരുട്ടത്ത് പോകുമ്പോൾ കാലിൽ തടഞ്ഞെന്നോണം, അറിയാതെ തുറന്ന്  ഇരുട്ടത്ത് നോക്കിയിട്ടാണോ എന്നറിയില്ല, എന്തൊക്കെയോ കുറച്ച് കാര്യങ്ങൾ മനസ്സിലായത് പോലെ, ബാങ്ക് വിളിയിൽ ചില ചെറീയ... വളരെ ചെറീയ പരിഷ്‌കാരങ്ങൾ വരുത്താൻ ഒരു ചെറീയ കൂട്ടം  വിശ്വാസികൾ  തീരുമാനിച്ചിരിക്കുന്നു. ഒരു വലീയ കാര്യത്തിലേക്കുള്ള ഒരു ചെറീയ കാൽവെപ്പ്!

മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന ഗ്രാമത്തിലെ പത്ത്-പതിനാറോളം പള്ളികളിൽ നിന്നുള്ള ബാങ്ക് വിളികൾ ഏകോപിപ്പിക്കാൻ മഹല്ല് കമ്മിറ്റികൾ കൂടിയിരുന്ന് തീരുമാനിച്ചിരിക്കുന്നു. സലാത്ത്-അൽ-ഫജ്റ് മുതൽ സലാത്ത്-അൽ-ഇശാ വരെയുള്ള അഞ്ച് നമസ്കാര-ബാങ്ക് വിളികളും, ഇനി രണ്ടോ മൂന്നോ പള്ളികളിൽ നിന്ന് ഊഴം വച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ടി പ്രത്യേക സമിതിയും ഒരു കലണ്ടറും ഉണ്ടാക്കിയിരിക്കുന്നു. തീരുമാനിക്കപ്പെട്ട ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളിയുയരുമ്പോൾ, മറ്റ് പള്ളികളിൽ, അതാത് പള്ളികളിൽ കേൾക്കാൻ മാത്രം പരിമിതപ്പെടുത്തിയായിരിക്കും ബാങ്ക് വിളിക്കുന്നത്. എന്ന് വച്ചാൽ ഒരേ സമയം പതിനാറ് ബാങ്ക് വിളികൾ കേൾക്കുന്നതിന് പകരം ഒരൊറ്റ ബാങ്ക് വിളിയേ ആ ഒരു പ്രദേശത്ത് നിന്നുണ്ടാവുകയുള്ളൂ, അഥവാ ആ ഒരു പ്രദേശത്തെ പള്ളിക്ക് പുറത്തുള്ളവർ, ഒരൊറ്റ ബാങ്ക് വിളിയേ കേൾക്കുള്ളൂ !

ഈ മാറ്റം ഒരു മോശം ഏർപ്പാടാണോ? ഒരിക്കലുമല്ല. കിത്താബ് തുറന്ന് നോക്കിയിട്ടാണോ അതോ സ്വയം തോന്നിയിട്ടാണോ അതൊന്നുമല്ല നമുക്കറിയാത്ത മറ്റു വല്ല കാരണങ്ങളുമാണോ എന്നൊന്നുമറിയില്ല.. എന്തായിരുന്നാലും ഞാൻ മുൻപ് പറഞ്ഞത് പോലെ, പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!

ഇനി ബാങ്ക് വിളി കേൾക്കാഞ്ഞ് ആരെങ്കിലും രാവിലെ ഉണരാതിരിക്കുമോ, പ്രാർത്ഥിക്കാതിരിക്കുമോ? നാടിന്റെ മതേതരസാംസ്കാരിക പാരമ്പര്യത്തിനെതിരാണെന്ന് പറയുമോ? രാവിലെ ബാങ്ക് വിളി കേൾക്കുമ്പോഴുണ്ടാകുന്ന പ്രത്യേക സുഖവും ഫീലിങ്ങും നഷ്ടപ്പെട്ടെന്ന് പറയുമോ?

ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്, രാവിലെ അമ്പലങ്ങളിൽ നിന്നും പള്ളികളിൽ നിന്നും ഉച്ചഭാഷിണികളിലൂടെയുള്ള സുപ്രഭാതവും ബാങ്ക് വിളികളും ഒരു വല്ലാത്ത ഫീലിങ്ങാണെന്ന്! സത്യത്തിൽ അത് ശീലിച്ച് പോയതുകൊണ്ടുള്ള ഒരുതരം addicted feeling ആണ്. കേൾക്കാതിരുന്നാൽ  അതും ക്രമേണ ശീലമായിക്കൊള്ളും. സത്യത്തിൽ, അമ്പലങ്ങളിലെ ഉച്ചത്തിലുള്ള സുപ്രഭാതവും, പള്ളികളിലെ പുലർച്ചെ തൊട്ടുള്ള ബാങ്ക് വിളികളും കൊണ്ട് ചിലരുടെയെങ്കിലും ഉറക്കം പോകുന്നുണ്ടെന്നുള്ളത് നേരാണ്. ബാങ്ക് വിളികളും  അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഉച്ചഭാഷിണികൾ വെക്കുന്ന ആചാരം തുടങ്ങിയിട്ട് അര നൂറ്റാണ്ടുകളിലധികമൊന്നുമായിട്ടില്ല. അതിനു മുൻപും ആളുകൾക്ക് വിശ്വാസവും, അവർക്ക് വെളുപ്പിനുണരുന്ന ശീലങ്ങളുമൊക്കെയുണ്ടായിരുന്നു. ഉച്ചഭാഷിണികൾ വെച്ച് അമ്പലങ്ങളിൽ പാട്ടുകൾ വെക്കുന്നതും പള്ളികളിൽ ബാങ്ക് കൊടുക്കുന്നതും, വന്നു വന്ന് ഒരു ശീലമായി, ഒരാചാരമായി, തകർക്കാൻ പറ്റാത്ത വിശ്വാസസംഹിതയുടെ ഭാഗമായി, അത്രമാത്രം !!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, സ്ത്രീകളെ പള്ളികളിൽ കയറ്റുന്നതിന് എതിരല്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തത്. ഈ ബാങ്ക് വിളി ക്രമീകരണവും പടിപടിയായുള്ള യുക്തിബോധത്തിലേക്കുള്ള കടന്നുവരവായിക്കാണാൻ ഇത്തിരി ബോധമുള്ളവർക്കെങ്കിലും പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയും ചെറീയ ചെറീയ കുറച്ച് കാര്യങ്ങൾ കൂടി മാറേണ്ടതുണ്ട്... കാലം പലതും മാറ്റുമെങ്കിലും, ഇത്തിരി നേരത്തേയായെങ്കിൽ, കണ്ണടക്കുന്നതിന്ന് മുന്നേയെങ്കിലും കാണാമല്ലോ !

വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന ഉത്സവങ്ങൾ, ഒരു നാടിന്റേത് മൊത്തമാകുമ്പോൾ, അതാഘോഷിക്കപ്പെടുകതന്നെ ചെയ്യണം. പക്ഷേ,  വെള്ളിയാഴ്ച്ചകളിലെ വഴിമുടക്കിക്കൊണ്ടുള്ള നിസ്കാരങ്ങളും,  അമ്പലക്കാരും പള്ളിക്കാരും ഉത്സവങ്ങളുടെയും തിരുന്നാളുകളുടെയും പേരുകളിൽ പട്ടണങ്ങളിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങളും, നല്ല വഴികളുടെ ഓരങ്ങൾ കുത്തിപ്പൊളിച്ച് കെട്ടിത്തൂക്കുന്ന കൊടിതോരണങ്ങളും ഒഴിവാക്കാൻ വിശ്വാസികളും അവരുടെ വഴികാട്ടികളും തീരുമാനിച്ചാൽ നന്നായിരുന്നു. പൊങ്കാലകൾ നാട്ടുകാരുടെ വഴികളിൽ ഇടുന്നതിന് പകരം സ്വന്തം വീട്ടിൽ ഇട്ടാൽ വഴികളിലെ തിരക്കൊഴിവാക്കാമെന്നത് മാത്രമല്ല, ഒരിടത്തുനിന്നുള്ള കൂട്ട അന്തരീക്ഷമലിനീകരണത്തിന് പകരം, മലിനീകരണം പലസ്ഥലങ്ങളിൽ നിന്നാകുന്നത് കൊണ്ട്, അതിന്റെ തോത് കുറയുകയും ചെയ്യും! സുപ്രഭാതങ്ങളും ബാങ്ക് വിളികളും അതാത് ആരാധനാലയങ്ങളിൽ മാത്രം ശ്രവിക്കാനായി ക്രമീകരിച്ചാൽ കുറച്ചാളുകൾക്കെങ്കിലും അര മണിക്കൂർ കൂടുതലുറങ്ങാൻ പറ്റിയേക്കും. അങ്ങനെ എത്രയെത്രയോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ കടുത്ത ബലം പിടുത്തങ്ങൾ വിട്ട് എല്ലാ തരത്തിലുമുള്ള വിശ്വാസികളും നടപ്പാക്കിയെങ്കിൽ, ആരെയും പ്രാകാതെ രാത്രി കിടന്നുറങ്ങാമായിരുന്നു.

എന്റെയൊരു സമാധാനത്തിനായിട്ട്, ഇങ്ങനൊക്കെ പറഞ്ഞു എന്ന് കരുതി, ഇനി ഞാൻ പറഞ്ഞതിനോടെതിർപ്പുള്ളവർ, എന്റെ ചെവിയിൽ കൂട്ടബാങ്ക് വിളിച്ച് കൂട്ടപ്പൊങ്കാലയിട്ടുകളയരുത് ! ആദ്യമേ പറഞ്ഞേക്കാം, അത് താങ്ങാൻ എന്റെ ചെവികൾക്ക് ശക്തിയില്ല !!

***

2020 ഫെബ്രുവരി 5, ബുധനാഴ്‌ച

ചാണകത്തിന്റെ അർത്ഥാന്തരന്യാസങ്ങൾ!

(Picture Source: Google)

നമുക്ക്, പണ്ടത്തെ ചില ചാണകക്കഥകളിലൂടെ ഇന്നത്തെ ചാണകത്തിലേക്ക് ഒരു യാത്ര ചെയ്യാം !

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! (മുഴുവൻ വായിച്ചതിന് ശേഷം വ്യക്തമായി മനസ്സിലാക്കാൻ, ഇതിന്റെ അർത്ഥം ഏറ്റവും താഴെ കൊടുത്തിരിക്കുന്നു)

ചാണകം എനിക്ക് വളരെ സുപരിചിതമായിരുന്നു. എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അച്ഛനെപ്പേടിച്ച് നാട് വിടുന്നത് വരെ !

വീട്ടിൽ പശുക്കളുണ്ടായിരുന്നു. തനി നാടൻ രീതിയിലുള്ള പശുത്തൊഴുത്തും. അതിലെ അന്തേവാസികളായിരുന്നു ചോക്കച്ചിയും വെള്ളച്ചിയും. ചോക്കച്ചിപ്പശു തൊഴുത്തിന്റെ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വെള്ളച്ചിപ്പശു കിടക്കുന്നിടത്തേക്ക് ചാണകമിടും. കരുതിക്കൂട്ടിയാണോ ചെയ്യുന്നതെന്നറിയില്ല, കാരണം തൊഴുത്തിന്റെ കിഴക്കുഭാഗത്തൂടെയുള്ള ഇടവഴിയിലൂടെ കടന്നു പോകുന്നവരെ നോക്കി നിൽക്കുന്നത് ചോക്കച്ചിക്കൊരു ഹരമായിരുന്നെന്നാണ് എന്റെയൊരു തോന്നൽ. എന്തായാലും പ്രതികാരമെന്നോണം രണ്ട് വയസ്സിന് മൂത്ത വെള്ളച്ചിപ്പശു തിരിഞ്ഞുനിന്ന് പടിഞ്ഞാറോട്ട് നോക്കിയായിരുന്നു കാര്യങ്ങൾ ഒപ്പിച്ചിരുന്നത്. പക്ഷേ, എന്റെ അഭിപ്രായത്തിൽ, വെള്ളച്ചിക്ക് നമ്മുടെ വീട് നോക്കിനിൽക്കാനായിരുന്നു ഇഷ്ടമെന്നാണ്. എന്തിനേറെപ്പറയുന്നു, ഈ പരസ്പരം തിരിഞ്ഞു നിന്നുകൊണ്ടുള്ള ചാണക-ഗോമൂത്രപ്രയോഗങ്ങൾ കൊണ്ട് രണ്ട് പേരും രാവിലെയാവുമ്പോഴേക്കും ചാണകത്തിൽ കുളി കഴിഞ്ഞ പരുവത്തിലായിരിക്കും.

പള്ളിക്കൂടദിവസങ്ങളിൽ പണി ഇത്തിരി കുറവായിരിക്കുമെങ്കിലും, എന്റെയും അനിയന്റെയും ജോലിയായിരുന്നു, തൊഴുത്ത് വൃത്തിയാക്കുക, പശുക്കളെ പുറത്ത് മാറ്റിക്കെട്ടി, കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് അവറ്റകളെ വൃത്തിയാക്കുക എന്നിവ. കൈയ്യുറ അഥവാ gloves എന്ന സംഭവം ഞങ്ങൾക്ക് തീർത്തും അന്യമായിരുന്നു; അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ  നഗ്നഹസ്തങ്ങൾ കൊണ്ട് തന്നെയാണ് ചാണകം വാരുന്നതും വൃത്തിയാക്കുന്നതും മറ്റും! കൈകാൽവിരലുകൾക്കിടയിലും നഖങ്ങൾക്കിടയിലുമൊക്കെ നല്ല ഡിസൈനുകളിൽ ചാണകം കാണും. നഖങ്ങൾക്കിടയിലെ ചാണകം ഈർക്കിൽ കൊണ്ട് എടുത്ത് ഉറുമ്പുകൾക്ക് ഭക്ഷണമായി വിട്ടുകൊടുക്കും.  ചാണകം രുചിക്കാനെത്തി ബോധം കെട്ടുവീണ ഈച്ചകളുടെ ജഡങ്ങൾ, ചാണകത്തിൽ ധാരാളം കണ്ടെന്ന് വരും. ആ ജഡങ്ങൾ കൊണ്ടുപോകാനായി കട്ടുറുമ്പുകളും കൂനനുറുമ്പുകളും ചോണനുറുമ്പുകളും അവിടെ വരിവരിയായി നിൽപ്പുണ്ടാകും. ഞങ്ങൾ അമ്മയോടുള്ള  ദേഷ്യത്തിൽ, ഈ ജഡങ്ങളേയും ഉറുമ്പുകളെയുമൊക്കെ ഒരു ദാക്ഷിണ്യവും കാണിക്കാതെ, ഒരുമിച്ച് വാരി കുഴിയിൽ തട്ടും. അങ്ങനെ എത്രയോ കൂട്ടക്കുരുതികൾ ആ തൊഴുത്തിൽ നടന്നിട്ടുണ്ട്. ചാണകം വാരിയെടുക്കുന്നതിനിടയിൽ കടിക്കാൻ വരുന്ന കൊതുകുകളെ ചാണകക്കൈ കൊണ്ട് തന്നെ സ്വന്തം മുഖത്തും പുറത്തും കാലിലും അടിച്ച് വകവരുത്തും. പണ്ട് എന്റെ ചെറിയമ്മയെ ഈ വെള്ളച്ചിയുടെയും ചോക്കച്ചിയുടെയും അമ്മയായ കറുമ്പി, ചാണകക്കുഴിയിലേക്ക് കുത്തിമറിച്ചിട്ടത് ഓർമ്മ വരുമെങ്കിലും, മക്കൾ രണ്ടു പേരും വളരെച്ചെറുപ്പത്തിലേ നമ്മുടെ അടുത്ത ചങ്ങാതിമാരായതിനാൽ നമുക്കാ പേടിയുണ്ടായിരുന്നില്ല. ഇങ്ങനെ തൊഴുത്തൊക്കെ വൃത്തിയാക്കിക്കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ രൂപം കണ്ട്  ചോക്കച്ചിയും വെള്ളച്ചിയും തലയാട്ടിക്കൊണ്ട്  ചോദിക്കും: "ഞങ്ങളാണോ ചാണകത്തിൽ കിടന്നത് അതോ നീയോ?"

സാധാരണഗതിയിൽ തൊഴുത്തിലെ ചാണകം, തൊഴുത്തിന്റെ തെക്കുഭാഗത്തുള്ള ചാണകക്കുഴിയിലാണ് സംഭരിക്കാറുള്ളത്. ഇടക്ക് അമ്മ വിളിച്ച് പറയും:
"എടാ, നാളെയോ മറ്റന്നാളോ വീടിന്റെ അകവും പുറവും മെഴുകണം..."
അങ്ങനെയുള്ള ഉത്തരവ് വന്നാൽ, അടുപ്പിച്ചുള്ള ഒന്ന് രണ്ട് ദിവസങ്ങളിലെ ചാണകം പ്രത്യേകം ഒരു മൂലയിൽ മാറ്റി വാഴയില കൊണ്ട് മറച്ച് വെക്കും. മെഴുകേണ്ട സമയമായാൽ, അമ്മ കൂട്ടിവച്ച ചാണകമെല്ലാം കോരിയെടുത്ത് വലിയ ബക്കറ്റിലോ പാത്രത്തിലോ വെള്ളമൊഴിച്ച് കലക്കും. അതിൽ ചികരി കത്തിച്ച് പൊടിച്ചിടും. പിന്നെ ആ വെള്ളത്തിൽ താളിയില മുക്കിവെക്കും. കുറെ നേരം മുക്കി വച്ചതിന് ശേഷം ആ താളിയിലകൾ നന്നായി പിഴിഞ്ഞ്, അതിന്റെ പിണ്ടിയൊക്കെ പുറത്ത് കളയും. അപ്പഴേക്കും ആ ചാണക-കരിവെള്ളക്കൂട്ടിന് ഒരുതരം കൊഴുപ്പും കുളിർമ്മയും പശിമയുമൊക്കെ വന്നുകാണും. ആ ചാണകമിശ്രിതമാണ് നമ്മുടെ പഴയ വീട്ടിലെ ഓരോ മുറിക്കകത്തും കമുകിന്റെ പാള, ദീർഘചതുരാകൃതിയിൽ മുറിച്ചുണ്ടാക്കിയ (ഞങ്ങൾ 'പാളോക്ക്' എന്ന് പറയും) ചീളുകൊണ്ട് മെഴുകുന്നത്. മുറ്റത്താണ് ചാണകം മെഴുകുന്നതെങ്കിൽ കൂടുതലും നല്ല നിലാവുള്ള രാത്രിയിലായിരിക്കും. ഒരു പ്രത്യേക രസമാണ് ആ സമയത്തുള്ള ചാണകം മെഴുകലിന്. മുറ്റത്തേക്കുള്ള ചാണകക്കൂട്ടിന് കരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മുറ്റത്ത് മെഴുകിയ ചാണകം ഉണങ്ങിക്കഴിഞ്ഞാൽ ഒരുതരം പച്ചനിറമായിരിക്കും, മറിച്ച്, അകം മെഴുകിയതിന് കറുപ്പ് നിറവും. മുറ്റത്ത് ചാണകം മെഴുകിയതിന് ശേഷം, ആ രാത്രി ചാണകവും മണത്തുകൊണ്ട്, കൈതോലപ്പായയിൽ, മുകളിലത്തെ കീറിയ ഓല മേഞ്ഞ മേൽക്കൂരക്കുള്ളിലൂടെ ആകാശവും നോക്കി, വീടിന്റെ ഉമ്മറത്ത് കിടന്നുറങ്ങുന്നതിന് വല്ലാത്തൊരു സുഖമായിരുന്നു. ചില സമയങ്ങളിൽ, വളരെച്ചെറുപ്പത്തിലുള്ള പശുക്കിടാവും ഉമ്മറത്തുണ്ടാകും. ചെറിയ കിടാങ്ങളെ, കുറുക്കന്മാരുടെ ഭീഷണി മൂലം, തൊഴുത്തിൽ കെട്ടാറില്ല. പശുക്കിടാവിന്റെ പശുവിൻപാൽ മണക്കുന്ന മുഖവും മണപ്പിച്ച് അതിന്റെ ഒരു ഭാഗത്തായിട്ടായിരിക്കും ഞങ്ങളുടെ കിടപ്പ് !

ചന്ദ്രഗ്രഹണദിവസങ്ങളിൽ, വീണ്ടും ചാണകം കലക്കുന്ന പരിപാടിയുണ്ട്. ഒരു വിസ്താരമുള്ള പാത്രത്തിൽ ചാണകം കലക്കി വെക്കും. ചാണകമൊക്കെ അടിയിലേക്കൂറി, മുകളിൽ തെളിവെള്ളം വരും. ആ പാത്രത്തിൽ നോക്കിയാണ് ഞങ്ങൾ ചന്ദ്രന്റെ അപഹാരവും മുക്തിയും കണ്ടിരുന്നത്. അമ്മയുടെ അപ്പൂപ്പന്റെ വീട്ടിലാണെങ്കിൽ അപ്പൂപ്പൻ സന്ധ്യക്ക് മുന്നേ എല്ലാവരും ഭക്ഷണം കഴിച്ചെന്ന് ഉറപ്പിക്കും. ഒരു കായക്കഷണം ഇല്ലാത്ത പല്ലുകൊണ്ട് ചവച്ച് ചവച്ച് നാക്ക് കൊണ്ട്  ആ കായം തിക്കിത്തിക്കിയാണ് അപ്പൂപ്പന്റെ നടപ്പ്. മുറ്റത്ത് ചാണക വെള്ളം കലക്കി വെച്ച തളികയുണ്ടാവും. എന്നിട്ട് ഇടക്കിടെ ചന്ദ്രന്റെ അന്നന്നേരമുള്ള നിലവാരത്തെക്കുറിച്ച് അപ്‌ഡേറ്റ്, ചാരുകസേരയിലിരുന്നുകൊണ്ട് ചോദിക്കും. ആരെങ്കിലും പോയി തളികയിൽ നോക്കി (മുകളിലേക്ക് നോക്കാൻ പാടില്ല) വിളിച്ച് പറയും: "അപ്പൂപ്പാ, ഇപ്പൊ പകുതി പോലും ഇരുണ്ടിട്ടില്ല". അപ്പൂപ്പൻ പിന്നെയും കായം ചവച്ച് കൊണ്ട്, കേതുവിനെ ശപിച്ചുകൊണ്ട് ജപം തുടരും!

അങ്ങനെയിരിക്കുമ്പോ, പറമ്പിലെ തെങ്ങിനും മറ്റും വളമിടേണ്ട സമയമാകും. വെണ്ണീറിനും പച്ചിലകൾക്കും പിണ്ണാക്കിനുമൊപ്പം  ചാണകവും പ്രധാന ഘടകമാണ്. ഞങ്ങൾ, ചാണകം, ചാണകക്കുഴിയിൽ നിന്ന് കോരി കുട്ടയിലാക്കി ഓരോ തെങ്ങിൻ ചുവട്ടിലും തലച്ചുമടായിക്കൊണ്ടിടും. കുടുക്ക് പൊട്ടിയ ട്രൗസറായിരിക്കും മിക്കവാറും വേഷം. വീട്ടിലുള്ള സമയത്ത് മേൽക്കുപ്പായം ധരിക്കാൻ ഞങ്ങൾ ആൺകുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല! തെങ്ങിൻ ചുവട്ടിലേക്കുള്ള യാത്രയിൽ, ചിലപ്പോൾ ചാണകക്കുട്ടയിൽ നിന്ന് ചില വണ്ടുകളും പ്രാണികളുമൊക്കെ നമ്മുടെ ശരീരത്തിലൂടെ യാത്ര നടത്തിയെന്നിരിക്കും. അപൂർവ്വമായി ചിലപ്പോൾ ചാണകവെള്ളം നമ്മുടെ നെറ്റിയിലൂടെ ഊർന്ന് മൂക്കും കടന്ന് ചുണ്ട് വഴി താടിയിലൂടെ താഴേക്കിറ്റും.  യമണ്ടൻ ചാണകപ്പുഴുക്കളെ ചാണകക്കുഴിയിൽ നിന്ന് കോരുന്നതിനിടയിൽ കാണാറുണ്ടെങ്കിലും, ചൈനയെപ്പറ്റിയും കൊറിയയേപ്പറ്റിയും ഒന്നും വിവരമില്ലാതിരുന്നതുകൊണ്ട് വറുത്തോ പുഴുങ്ങിയോ കഴിച്ചിരുന്നില്ല. അവയെ പെറുക്കിയെടുത്ത് കോഴികൾക്കിട്ടു കൊടുക്കും. കോഴികൾ ആ തടിച്ച് കൊഴുത്ത ഭീകരന്മാരെ നിർദ്ദയം കൊത്തി പീസ് പീസാക്കും. തള്ളക്കോഴികൾ ഇത്തിരിയെങ്കിലും കോഴിക്കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ നായകന്മാരായ പൂവങ്കോഴികൾ, തന്റെ മക്കളോ ഭാര്യമാരോ അടുത്തുണ്ടെന്ന ഭാവം പോലും കാണിക്കാതെ എല്ലാം കണ്ണും പൂട്ടി കുനിഞ്ഞ് നിന്ന് വിഴുങ്ങും, ആണുങ്ങളെ പറയിക്കാനായിട്ട് !

ചില വൈകുന്നേരങ്ങളിൽ, പനിനീർ ചെടിയുടെ ശിഖരങ്ങൾ, പുതിയ തെഴുപ്പ് വരാൻ വേണ്ടി അറ്റം വെട്ടുമ്പോൾ, വെട്ടിയ അറ്റത്ത് ഞങ്ങൾ പച്ചച്ചാണകം ഉരുട്ടിപ്പിടിപ്പിക്കും; ആരോഗ്യമുള്ള തെഴുപ്പ് വേഗം വരുമത്രെ. പിന്നെ ചില പച്ചക്കറികളുടെ വിത്തുകൾ ചാണകത്തിനുള്ളിലാക്കി ഉരുട്ടിയുണക്കിവെക്കാറുമുണ്ട്. എന്നിട്ട്, വിത്തുകൾ കുഴിച്ചിടേണ്ട സമയത്ത്, ആ ഉണക്ക ചാണകയുരുളകൾ പൊട്ടിച്ച് വേണം വിത്തുകൾ പുറത്തെടുക്കാൻ. വിത്തുകൾ സൂക്ഷിക്കുന്നതിനുള്ള ഒരു നാട്ടറിവ് !

ശിവരാത്രിക്ക് ഞങ്ങൾ അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അന്ന് രാത്രി തെരുവത്ത് ഗണപതീക്ഷേത്രത്തിൽ നിന്ന് കോമരം വരും. ഞങ്ങളവിടെ എത്തുമ്പഴേക്കും അച്ഛമ്മയും ഇളയമ്മയുമൊക്കെ ചാണകയുരുളകൾ വെയിലത്ത് ഉണക്കിവച്ചിട്ടുണ്ടാകും. ഞങ്ങളവിടെയെത്തിയാൽ, മച്ചൂനന്റെ കൂടെ ചേർന്ന്   മുറ്റത്തിന്റെ ഒരറ്റത്ത്, ഉണങ്ങിയ ഉമി കൂനകൂട്ടി, അതിനുള്ളിൽ ഈ ഉണക്കിയ ചാണകയുരുളകൾ തിരുകി വെക്കും. ശിവരാത്രി ദിവസം തെരുവത്ത് ഗണപതീക്ഷേത്രത്തിൽ ഗംഭീര ഉത്സവമാണ്. ഗാനമേളകളോ വെടിക്കെട്ടുകളോ ഒന്നുമുണ്ടാകില്ലെങ്കിലും അവിടത്തെ ചടങ്ങുകൾ ഗംഭീരമാണ്. അടിയറകളും കോഴിനേർച്ചയും മറ്റും അന്നവിടയുണ്ടാകും. എന്നെ ആകർഷിച്ചിരുന്നത് മറ്റൊരൈറ്റമായിരുന്നു. അവിടത്തെ കോമരത്തിന്റെ തലയിൽക്കൊത്ത്  എന്ന ചടങ്ങ്! അത്  ഭീകരമായിരുന്നു. ഉത്സവച്ചടങ്ങുകളുടെ സമാപനത്തിനടുപ്പിച്ച് ഈ കോമരം ഉറഞ്ഞ് തുള്ളിത്തുള്ളി ഒരലർച്ചയോടെ തലയിൽ വാളുകൊണ്ട് കൊത്താൻ തുടങ്ങും. കൊത്തെന്ന് പറഞ്ഞാൽ ഒരൊന്നൊന്നരക്കൊത്ത് ! ഒരു മാതിരി നല്ല രീതിയിൽ കൊത്തിക്കഴിഞ്ഞെന്ന് ചുറ്റുമിരിക്കുന്ന സഹായികൾക്ക് ബോദ്ധ്യപ്പെട്ടാൽ അവർ കോമരത്തെ പിടിച്ച് നിർത്തും. കോമരം വിഫലമാക്കാൻ ശ്രമിക്കുമെങ്കിലും, ഒടുവിൽ കോമരം സുല്ലിട്ട് ചോരയുമൊലിപ്പിച്ച്‌ വാളെടുത്ത് പീഠത്തിലമർത്തി എന്തൊക്കെയോ പുലമ്പി നിർത്തും. മറ്റുള്ളവർ ഈ കോമരത്തിന്റെ തലയിൽ മഞ്ഞൾപ്പൊടി പോലുള്ള പൊടികൾ വാരിയമർത്തും. അതോടെ ഉത്സവം അവസാനിക്കും. ഈ കോമരമാണ് അച്ഛാച്ഛന്റെ വീട്ടിൽ രാത്രി എത്തുക. പലവീടുകളും കയറിയിറങ്ങിയായിരിക്കും വരവ്. കോമരം വീട്ടിൽ വന്നാൽ വലിയ പരിപാടികളൊന്നുമില്ല. വാളൊക്കെ കുലച്ചായിരിക്കും വരവ്. കോമരം നേരെ വന്ന് വീടിൻറെ ഉമ്മറത്തു കയറും. അകത്തേക്ക് തീർത്ഥവെള്ളം വിരലുകൾ കൊണ്ട് തെറിപ്പിക്കും. എല്ലാ ഐശ്വര്യങ്ങളുമുണ്ടാവട്ടെ എന്നും പറഞ്ഞനുഗ്രഹിച്ച് ദക്ഷിണയും വാങ്ങി തിരിഞ്ഞ് നടക്കും. പോകുന്ന പോക്കിൽ ചൂട്ടുകൊണ്ട് മുറ്റത്ത് കൂനകൂട്ടിയ ഉമിക്കൂമ്പാരത്തിന് തീ വെക്കും. അതവിടെകിടന്ന് രാത്രി മുഴുവൻ കത്തും. ഞങ്ങൾ രാവിലെ എഴുന്നേറ്റ് വരുമ്പഴേക്കും ഈ ഉമിയൊക്കെ കത്തിത്തീരും. എന്നാലും അതിന് നല്ല ചൂട് കാണും. പൂർണ്ണമായും കത്തി വെണ്ണീറാകാതെ കരിഞ്ഞിരിക്കുന്ന ഉമി  പ്രത്യേകം എടുത്ത് പല്ലുതേക്കാനുള്ള ഉമിക്കരിയായി മാറ്റി വെക്കും. കത്തിത്തീർന്ന ചാണകയുരുളകൾ അതേ ഷേപ്പിൽ അവിടെയുണ്ടാകും. അവ കഴിയുന്നതും പൊട്ടാതെ ഒരു കലത്തിലിട്ട് വെക്കും; അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു കൊല്ലത്തേക്കുള്ള ഭസ്മം !

മണ്ഡലകാലമായാൽ നമുക്ക് ഇത്തിരി പണി കൂടും. ഈ നാല്പത്തൊന്ന് ദിവസത്തെ കാലയളവിൽ നമ്മൾ അതിരാവിലെ എഴുന്നേൽക്കണം. മണ്ഡലകാലത്തിൽ നമ്മുടെ തറവാട്ടമ്പലമായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പഞ്ചഗവ്യം അവിഭാജ്യ ഘടകമാണ്. പ്രസവിച്ച് കിടാവുള്ള പശുവിന്റെ പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം; ഇവയൊക്കെയാണ് ആ പഞ്ചഗവ്യത്തിലെ പഞ്ചഘടകങ്ങൾ.   ഒരു പ്രത്യേക കാരണത്തിനാലാണ് രാവിലെ എഴുന്നേൽക്കുന്നത്. അതിരാവിലെയുള്ള പശുവിന്റെ മൂത്രവും ചാണകവും നിലം തൊടുന്നതിന് മുന്നേ സംഘടിപ്പിക്കണം. ചിലപ്പോൾ അതൊരു കാത്തിരിപ്പായിരിക്കും. നല്ല തണുപ്പുള്ള കാലമായതിനാൽ ചിലപ്പോൾ ചോക്കച്ചിയും വെള്ളച്ചിയും അതിരാവിലത്തെ കാലാവസ്ഥയിൽ  കാലിന്റെയുള്ളിൽ തലയും അമർത്തി നല്ലയുറക്കായിരിക്കും. തലേദിവസം ചാപ്പാട് ഇത്തിരി അധികമായാൽ പിന്നെ പറയുകയും വേണ്ട.

ഞാനും അനിയനും രാവിലെ എഴുന്നേറ്റ് ഒരാൾ ഒരു വാഴയിലയും മറ്റെയാൾ ഒരു പാത്രവുമായി തൊഴുത്തിൽ പോകും. തക്കാളിച്ചെടിയുടെ വാട്ടത്തിന് ഗോമൂത്രം നല്ലതാണെന്ന് പറഞ്ഞ് പകൽ സമയത്ത് ഗോമൂത്രം നേരൊഴുക്കിൽ സംഭരിച്ചിട്ടുണ്ടെങ്കിലും (ഇങ്ങനെ ഗോമൂത്രം സംഭരിക്കുന്നത് ഒരു കഴിവ് തന്നെയാണ്. ഏത് തിരക്കിനിടയിലായാലും, ഞങ്ങൾ ആദ്യത്തെ തുള്ളി നിലത്ത് വീഴുമ്പഴേക്കും, ആ ശബ്ദം ഗ്രഹിച്ച്, പാത്രവുമായി പശുവിന്റെ പിന്നിൽ എത്തിയിരിക്കും; എത്ര ദൂരെയായിരുന്നാലും !), ഇതിപ്പോ അതിരാവിലെത്തന്നെ വേണമല്ലോ!  ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളിൽ, രണ്ട് പശുക്കളും, അവരെ മേയ്ക്കാൻ കൊണ്ടുപോവാനാണ്, ഞങ്ങൾ രാവിലെയേ എത്തിയത് എന്നാലോചിച്ച്, സന്തോഷത്തോടെ എഴുന്നേറ്റ് ഞങ്ങളെത്തൊട്ടുരുമ്മി, അതിന്റെ മൂക്ക് ഞങ്ങളുടെ മേലുരച്ച്, നക്കി സ്നേഹം പ്രകടിപ്പിക്കും. ഞങ്ങളാണെങ്കിൽ പാത്രവും ഇലയും പിടിച്ച് ഒറ്റയിരുപ്പാണ്, പശു വാല് പൊക്കുന്നതും കാത്ത്. സാധാരണനിലയിൽ പശുക്കൾ രാവിലെയെഴുന്നേറ്റാൽ വേഗം തന്നെ മലമൂത്രവിസർജ്ജനം (ക്ഷമിക്കണം, ചാണക-ഗോമൂത്രവിസര്ജ്ജനം) നടത്തും. ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ, ഞങ്ങൾ അതിരാവിലെയേ തൊഴുത്തിൽ പോകുന്നത് അവരെ സന്തോഷിപ്പിക്കാനല്ലെന്നും അവരുടെ വിലപ്പെട്ടതെന്തോ കവരുവാനാണെന്നും പശുക്കൾക്ക് മനസ്സിലാവും! അങ്ങനെയാകുമ്പോ ഞങ്ങൾ രാവിലെയെത്തിയാലും ഞങ്ങളെക്കണ്ട ഭാവം വെക്കില്ല; ചോക്കച്ചിയും വെള്ളച്ചിയും. രണ്ടും കിടന്ന കിടപ്പിൽ നിന്ന് തല പോലും പൊക്കില്ല. 'നീ പോ മോനെ ദിനേശാ' എന്ന ഭാവമായിരിക്കും. ഞങ്ങൾക്ക് ഇതും കഴിഞ്ഞ് വേറെ പണികളുള്ളതാണ്. ഈ സാധനങ്ങളും കൊണ്ട് അമ്പലത്തിൽ പോകണം, പച്ചക്കറിച്ചെടികൾക്ക് വെള്ളം നനയ്ക്കണം, പള്ളിക്കൂടത്തിലേക്ക് പോകാൻ തയ്യാറാവണം, അങ്ങനെ പലതും. പശുക്കൾ എഴുന്നേറ്റില്ലെങ്കിൽ കാര്യം കുഴയും! അങ്ങനെ വരുമ്പോൾ ഞങ്ങൾ പല ഉപായങ്ങളും ഉപയോഗിക്കും. തള്ളിനോക്കും, രണ്ടിടി കൊടുത്ത് നോക്കും, ചിലപ്പോൾ പ്രീണിപ്പിക്കാൻ പച്ച വാഴയില വെട്ടിക്കൊടുക്കും അങ്ങനെയങ്ങനെ... എങ്ങനെയെങ്കിലും എഴുന്നേറ്റാൽ ഞങ്ങൾ വളരെ സ്മാർട്ടായി രണ്ടും ഒപ്പിച്ചെടുക്കും. ഞങ്ങളുടെ ചില പ്രത്യേക തരം തടവലുകളിൽ (ഈ കാര്യങ്ങൾ പരസ്യമായി പറയാൻ പറ്റുന്നതല്ല 😉), പശുക്കൾ വാലുപൊക്കി കാര്യങ്ങൾ സാധിച്ചുകളയും ! എന്നിരുന്നാലും ചില അപവാദദിവസങ്ങളുമുണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളിൽ, അപൂർവ്വമായി, ഞങ്ങൾ അമ്മയെ പറ്റിച്ചിട്ടുമുണ്ട്. സംഭവം കിട്ടാൻ വളരെ സമയമെടുക്കുന്നെങ്കിൽ, താഴെ വീണ് കിടക്കുന്ന ചാണകത്തിൽ നിന്ന് കുറച്ച് നുള്ളിയെടുക്കും, മൂത്രം കെട്ടിനിൽക്കുന്നതിൽ നിന്ന് കുറച്ച് മൂത്രവും; ചിലപ്പോൾ, പശുവിന് കിടാവുണ്ടോ എന്നൊന്നും നോക്കാതെ, ഏത് പശുവാണോ ആദ്യം കാര്യം സാധിക്കുന്നത്, അതിന്റെ വിസർജ്ജ്യങ്ങളങ്ങെടുക്കും !! പിന്നെ ബാക്കിയുള്ള മൂന്ന് സാധനങ്ങളും സംഘടിപ്പിച്ച ശേഷം, കുളിച്ച് നേരെ അമ്പലത്തിലേക്ക് ! ഉച്ചപ്പൂജ കഴിഞ്ഞാൽ നമുക്കതിന്റെ പ്രസാദം കിട്ടും. ഗോമൂത്രവും ചാണകവും ഒരു ലഗ്നത്തിന് മറ്റ് ചേരുവകളുടെ മേലെ തെറിപ്പിക്കുകയേ ഉള്ളൂവെങ്കിലും ഈ ചേരുവകളുടെ പേരിൽ അന്നേ ഞാൻ സ്വയം കലഹിച്ചിരുന്നു.

ആയിടക്കാണ്, ഒരു ദിവസം ഓമന സ്വാമി അച്ഛാച്ഛന്റെ വീട്ടിലെത്തിയത്. ഞാനും അന്നവിടെ ഏതോ കാരണത്താൽ എത്തിച്ചേർന്നു. അച്ഛമ്മയുടെ അമ്മയായ പാറുക്കുട്ടിമുത്താച്ചിയുടെ അയൽവാസിയാണ് കക്ഷി. എവിടെയൊക്കെയോ നാട് ചുറ്റിക്കറങ്ങിയുള്ള വരവാണ്. തലയൊക്കെ മുണ്ഡനം ചെയ്ത് രുദ്രാക്ഷമാലയൊക്കെ ചാർത്തി മെലിഞ്ഞൊരു രൂപം. അവരെ വളരെ ഭക്ത്യാദരവോടെയാണ് അച്ഛമ്മ എതിരേറ്റത്. പക്ഷെ അച്ഛന്റെ സഹോദരിയായ കമലാക്ഷി ഇളയമ്മക്ക് എന്തോ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ചോറിന് വെള്ളം വെക്കുന്നതിനിടെയും കറിക്ക് പച്ചക്കറികൾ അരിയുന്നതിടെയും അവരെന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു. ഈ സ്വാമി ആളത്ര ശരിയല്ല എന്നാണ് അതിന്റെയൊക്കെ ഉള്ളടക്കം. പക്ഷെ എന്താണ് കാര്യമെന്ന് നമ്മളോട് പറയുന്നില്ല, വലുതായപ്പോൾ മനസ്സിലായെങ്കിലും ! "നീ ഒന്ന് മിണ്ടാതിരി കമലാക്ഷീ" എന്നൊക്കെപ്പറഞ്ഞ് അച്ഛമ്മ തുളസിയിലകളും കിണ്ടിയിൽ വെള്ളവുമൊക്കെയായി സന്ധ്യാസമയത്ത് ജപിക്കാൻ ഓമനസ്വാമിക്ക് എത്തിച്ചുകൊടുത്തു. "ഇവിടെ എന്റെ മുന്നിൽ വന്നിരിക്കൂ" സന്ധ്യാനാമത്തിന്റെ സമയത്ത് സ്വാമി എന്നെയും മച്ചുനനെയും അവരുടെ മുന്നിലിരുന്ന് പ്രാർത്ഥിക്കാൻ ക്ഷണിച്ചു. ഞങ്ങൾ രണ്ട് പേരുംസ്വാമിയുടെ മുന്നിൽ ഇരുപ്പായി. സ്വാമി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കെണ്ടേയിരുന്നു. ചന്ദനത്തിരികൾ കത്തിച്ച് വച്ചു (ചന്ദനത്തിരിയിലും ചാണകം ഉണ്ടല്ലോ). കർപ്പൂരം തളികയിലുള്ള ഭസ്മത്തിലിട്ട് കത്തിച്ചു. മണി കിലുക്കിത്തുടങ്ങി.... പിന്നെ അതൊരു ഉറഞ്ഞ് പുലമ്പുന്ന പോലുള്ള അവസ്ഥയായി.. ഞങ്ങൾ രണ്ട് പേരും പേടിച്ച് പോയി. അച്ഛമ്മ വന്ന് "ഓമനേ" എന്ന് ഉറക്കെ വിളച്ചപ്പോൾ സ്വാമിയുടെ ഉറയൽ, ചവിട്ടി നിർത്തിയത് പോലെ നിന്ന് പോയി. സ്വാമി ഒന്ന് പുഞ്ചിരിച്ചു. സഞ്ചിയിൽ നിന്ന് വേറൊരു ഭസ്മക്കെട്ട് പുറത്തെടുത്തു. ആ ഭസ്മത്തിൽ നിന്നൊരിത്തിരി ഭസ്മം, തളികയിൽ കർപ്പൂരമിട്ട് കത്തിച്ച ചാണക ഭസ്മത്തിലേക്കിട്ട് ഇളക്കി. എന്നിട്ട് ഒരു വലിയ നുള്ള് ഭസ്മമെടുത്ത് സ്വാമി സ്വാമിയുടെ നാക്കിന്റെ അടിയിലേക്ക് വച്ചു. ഒരു ചെറിയ നുള്ള് ഭസ്മമെടുത്ത് "വാ തുറക്ക്"; മച്ചുനൻ വാ തുറന്നു. ആ നുള്ള് ഭസ്മം, മച്ചുനന്റെ നാക്ക് പൊക്കിപ്പിടിച്ച്, നാക്കിനടിയിലായി ഭസ്മം നിക്ഷേപിച്ചു. "നല്ല സുഖവും ആരോഗ്യവും ഉണ്ടാവും, തുപ്പിക്കളയരുത്, ഹിമാലയത്തിലെ മരുന്നാണ്, മറ്റേത് ശുദ്ധ ശിവരാത്രിഭസ്മമല്ലേ " സ്വാമി മൊഴിഞ്ഞു. മച്ചുനൻ തലയാട്ടി. ഭസ്മം എന്റെ വായിലേക്കും എത്തി. ഞങ്ങൾ രണ്ട് പേരും ഭസ്മവും വായിലിട്ട് പരസ്പരം നോക്കുകയാണ്. പിന്നെ രണ്ട് പേരും ഒരുമിച്ച് വീടിന്റെ തെക്ക് ഭാഗത്തെക്കൊരോട്ടം വച്ച് കൊടുത്തു. തൊണ്ട കാറി തുപ്പാൻ തുടങ്ങി. തുപ്പിയിട്ടും തുപ്പിയിട്ടും നാക്കിനടിയിലെ കനം പോകുന്നില്ല. പിന്നീട് വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞ് തുപ്പിയപ്പോഴാണ് കുറച്ചെങ്കിലും സമാധാനമായത്. അപ്പഴേക്കും കമലാക്ഷി ഇളയമ്മയും ഓമനസ്വാമിയും ഉള്ളിൽ കലഹം തുടങ്ങിയിരുന്നു; അച്ഛമ്മ മദ്ധ്യസ്ഥതയുടെ റോളിൽ നിൽക്കുമ്പോൾ, മൂന്ന് വിരൽ ഭസ്മവും നെറ്റിയിൽ പൂശി, ചാരുകസേരയിലിരുന്ന് കൊണ്ട് ഞങ്ങളെയും നോക്കിക്കൊണ്ട്  ഒരു പ്രത്യേക തരത്തിൽ ചിരിക്കുകയായിരുന്നു അച്ഛാച്ചൻ. ഞങ്ങൾ അച്ഛാച്ചനെ ശ്രദ്ധിക്കുന്നെന്ന് അച്ഛാച്ചന് മനസ്സിലായപ്പോൾ, അച്ഛാച്ചൻ കൈകൾ കൂട്ടിത്തിരുമ്മി മുകളിലേക്ക് നോക്കിക്കൊണ്ട്, "ഗോപാലബാലന്റെ ശരീരമപ്പോൾ... ആപാദചൂഡം നയനാഭിരാമം..." എന്ന മണിപ്രവാളശ്ലോകം നീട്ടിച്ചൊല്ലി !

ചാണകത്തിനെ സംബന്ധിച്ചടുത്തോളം, അതിന്റെ ഉപയോഗങ്ങളെ സംബന്ധിച്ചടുത്തോളം ഇത്രയൊക്കെയായിരുന്നു എന്റെ അറിവ്, അഥവാ മേല്പറഞ്ഞപോലുള്ള അനുഭവങ്ങളിലൂടെയാണ് ആ കാര്യങ്ങൾ ഗ്രഹിച്ചത്. അങ്ങനെയിരിക്കെ, എനിക്ക് ഇരുപത്തിരണ്ട് വയസ്സായി. ഏത് വയസ്സ് വരെ അച്ഛനെനിക്ക് ഫ്രീയായി കഞ്ഞി തരുമെന്ന് പറഞ്ഞിരുന്നുവോ അതേ വയസ്സ്. ഞാൻ സുഹൃത്തുക്കളുടെയടുത്ത് നിന്നും ആയിരത്തഞ്ഞൂറ് രൂപാ കടം വാങ്ങി അന്നത്തെ ബോംബെയിലേക്ക് നാട് വിട്ടു. പശുവിനെയും ചാണകത്തെയും മറന്നു. എന്നാലും ബോംബെയിലെ ചില തെരുവുകളിൽ എരുമച്ചാണകം പരത്തിയുണക്കി അടുപ്പിൽ കത്തിക്കാനുള്ള ചാണക വിറകുകൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ചോക്കച്ചിയെയും വെള്ളച്ചിയെയും ഇറച്ചിക്കാർക്ക് വിറ്റുവെന്നറിഞ്ഞു. ഞാൻ മനസ്സിൽ കരഞ്ഞു. കാലം പിന്നെയും കുറെ കഴിഞ്ഞു. ഞാൻ ഇറാൻ വഴി ഇംഗ്ലണ്ടും കടന്ന് അമേരിക്കയിലെത്തി. നാട്  മാറി, നാട്ടാര് മാറി, ഭരണം മാറി, ചിന്തകൾ മാറി. പക്ഷേ അന്ന് പത്രങ്ങളിലൊന്നും കാണാത്ത വാർത്തകൾ ഇന്നത്തെ പത്രങ്ങളിൽ നിറഞ്ഞ് കാണാൻ തുടങ്ങി. അതും ഞാനിതുവരെ കേട്ടിട്ടില്ലാത്ത തരം അറിവുകൾ, പശുക്കളെയും ചാണകത്തെയും കുറിച്ചുള്ള ആധുനിക അറിവുകൾ! നമ്മുടെ നാട്ടിലെ കർഷകർക്ക് നൂറ്റാണ്ടുകളായിട്ടും മനസ്സിലാകാത്ത അറിവുകൾ!!

പശുവിന്റെ കൊമ്പുകൾക്ക് കാന്തിക ശക്തിയുണ്ടത്രേ; കൊമ്പുകൾക്കിടയിൽ റേഡിയോ ON ചെയ്ത് വച്ചാൽ 'ഊം....." എന്ന ശബ്ദം മാത്രമേ കേൾക്കുള്ളൂത്രെ; ഗോമൂത്രത്തിൽ സ്വർണ്ണമുണ്ടത്രെ; പശുവിന്റെ കൊമ്പുകളിലും ചാണകത്തിലും 'Iridium'  എന്ന മൂലകം ഉണ്ടത്രേ; ചാണകം അർബുദത്തിനും മറ്റ് പല രോഗങ്ങൾക്കും ഉത്തമ മരുന്നത്രെ. ലോകത്തെ നാനാവിധമായിട്ടുള്ള പ്രശ്നങ്ങൾക്ക്, പശുവും ചാണകവും ഒരു ഉത്തമ പരിഹാരമായി അവതരിപ്പിക്കുന്നു. ഏറ്റവും ഒടുവിലായി 'കൊറോണ' എന്ന വൈറസ് രോഗത്തിന് ചാണകം തേച്ചാൽ രോഗശാന്തി കിട്ടുമത്രേ! അങ്ങനെയുള്ള അനേകമനേകം വിലകൂടിയ അറിവുകൾ !

ഇതൊക്കെ പണ്ടേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നാട് വിടില്ലായിരുന്നു. വിദേശത്ത് ജോലിക്ക് വരില്ലായിരുന്നു; ഇന്നും വീട്ടിൽ പശുവുണ്ടായിരുന്നെങ്കിൽ, പത്ത്‌ ലോഡ് ചാണകമെങ്കിലും ഞാൻ വുഹാനിലേക്ക് കയറ്റിയയച്ചേനെ! എന്റെ കൈകളിലെ പത്ത് വിരലുകളിലും ഞാൻ സ്വർണ്ണമോതിരങ്ങളണിഞ്ഞേനെ!!

....

ചാണകത്തെക്കുറിച്ച് വേണ്ടിടത്തും വേണ്ടാത്തിടത്തും പൊട്ടത്തരങ്ങൾ ഒരു തെളിവുമില്ലാതെ, നാണമില്ലാതെ വിളിച്ച് പറഞ്ഞ്, പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് എന്ത് പറയണമോ അത് പറയാതെ, അവിവേകങ്ങൾ മാത്രം വിളിച്ച് പറഞ്ഞ് പറഞ്ഞ്,  ഇന്ന് ചാണകത്തിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു. ചാണകം എന്ന് പറയുമ്പോൾ പശുവിന് പോലും നാണം തോന്നാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് പഴയ ചാണകമാണിഷ്ടം. ഇനിയെങ്കിലും വിടർന്ന വായും നാക്കുകളും അടക്കി വച്ച്, ആ പഴയ ചാണകം തിരിച്ച് തരുമോ? പ്ലീസ് (ഓമനസ്വാമിയുടെ ചാണകമല്ല 😉 ) !!

പൂർവ്വം ഛഗണാ ഊർവ്വരഹഃ സംപ്രതി ഛഗണാ അമൃതസ്യ ! - പണ്ട് കാലത്ത് ചാണകം ഒരു വളമായി കരുതിയെങ്കിൽ, ഇക്കാലത്ത് ചാണകത്തിനെ അമൃതായി കാണുന്നു !

"അർത്ഥാന്തരന്യാസമാകുമന്യം കൊണ്ട് സമർത്ഥനം"  - സമർത്ഥിച്ച് സമർത്ഥിച്ച് വളത്തിൽ നിന്ന് അമൃതിലേക്ക് സമർത്ഥിച്ചിരിക്കുന്നു !!

***

2020 ഫെബ്രുവരി 3, തിങ്കളാഴ്‌ച

കൊടിയടയാളത്തിലെ സന്ദേഹം

(Picture Source: Google)
Published on Naaraayam Facebook Page on 3rd Feb 2020

പൗരത്വനിയമത്തിനെതിരായി ഹൈദരാബാദിൽ സംഘടിപ്പിച്ച റാലിയിൽ ദേശീയ പതാകയെ അപമാനിച്ചിരിക്കുന്നു. ദേശീയ പതാകയിൽ അശോക ചക്രത്തിന് പകരം 'ലാ-ഇലാഹ-ഇല്ലള്ളാ' എന്നെഴുതി വച്ചിരിക്കുന്നു! അതിന്റെപേരിൽ ദേശസ്നേഹം വായിട്ടലച്ച് നാട്ടിൽ പൊല്ലാപ്പ് നടക്കുകയാണ് !!

ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ വായിച്ച് ആരും എന്നെ ദേശസ്നേഹം ഇല്ല എന്നും പറഞ്ഞ് തല്ലാൻ വരരരുത്. കാരണം, ഞാൻ പൊട്ടനാണ്. സംശയങ്ങൾ കൊണ്ട് പൊട്ടനായിപ്പോയതാണ്. പൊട്ടന്മാർക്കും വട്ടന്മാർക്കും നിയമത്തിലിളവുകൾ ഉണ്ടാവുമല്ലോ! സംശയങ്ങൾ ചോദിക്കാതിരുന്നാൽ സംശയങ്ങൾ കുമിഞ്ഞ് കുമിഞ്ഞ് പുകഞ്ഞ് പുകഞ്ഞ് വട്ടായിപ്പോകും ! അതുകൊണ്ട് മാത്രം ചോദിക്കുന്നതാണ് !!

ഭാരതത്തിന്റെ ദേശീയ പതാക ഇപ്പോൾ എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. എന്തായാലും ഞാൻ അതിനെക്കുറിച്ച് വിവരിക്കുന്നില്ല, കാരണം ഞാൻ പറയാൻ വന്നത് വേറെ കാര്യമാണ്. ഭാരതപതാകയെക്കുറിച്ച് മിനിമം അറിയാൻ ഈ ലിങ്കിൽ https://en.wikipedia.org/wiki/Flag_of_India അമർത്തി വായിച്ച് പഠിക്കുക! അതിന് ശേഷം ബാക്കി വായിച്ചാൽ മതി.

അപ്പോ, എന്താണ് ഭാരതപതാക, അതിന്റെ നിറം, നീളം, വീതി, ഉയരം, ഇത്യാദികൾ ഇതിനകം മനസ്സിലായിക്കാണുമല്ലോ. ഇപ്പൊ എന്ത് തോന്നുന്നു? ആ... ആർക്കറിയാം... എന്തായാലും കുറച്ച് കാര്യങ്ങൾ ഈ പൊട്ടൻ പറയാം. ഒരു പൊട്ടന് മറ്റുള്ളവരെല്ലാം പൊട്ടന്മാരായതുകൊണ്ട്...

അല്ല പൊട്ടന്മാരേ, നേരത്തെ പറഞ്ഞ ആ ലിങ്കിൽ പറയുന്നപോലെയുണ്ടാക്കിയ പതാകയേ ദേശീയ പതാകയാവുകയുള്ളൂ. അല്ലാത്തതൊന്നും ദേശീയ പതാക ആവുകയില്ല. എന്ന് വച്ചാൽ മുകളിൽ കുങ്കുമവും, നടുവിൽ വെള്ളയും താഴെ പച്ചയും ഉള്ള ഒരു തുണിയുടെ നടുവിൽ 'ലാ-ഇലാഹ...' എന്നെഴുതിയാൽ അത് ഭാരതത്തിന്റെ ദേശീയ പതാക ആവില്ല. ആയത് കൊണ്ട് തന്നെ അവിടെ ദേശീയ പതാക നിന്ദ ഉണ്ടായിട്ടില്ല. അതുകൊണ്ട് പതാക നിന്ദ ഉണ്ടായി എന്നും അവർക്കു ദേശസ്നേഹം ഇല്ല എന്നൊക്കെ പറഞ്ഞ് പുകിലുണ്ടാക്കുന്നത്, ഒച്ചയുണ്ടാക്കി ഓളം കൂട്ടി ബഹളമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ.

ഒന്നാലോചിച്ച് നോക്കൂ... ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക നോക്കൂ.. ശരദ് പവാറിന്റെ നാഷണലിസ്റ് കോൺഗ്രസ്സ് പാർട്ടിയുടെ പതാക നോക്കൂ... ഒന്നിൽ ചർക്ക, മറ്റേതിൽ ടൈംപീസ്... മേല്പറഞ്ഞ കാരണത്തിന് ബഹളം കൂട്ടുന്ന ദേശസ്നേഹികൾ എന്തുകൊണ്ട് ഈ പതാകകൾ മാറ്റണമെന്ന് ഒച്ചയുണ്ടാക്കുന്നില്ല? അങ്ങനെ എത്രയോ പതാകകൾ ഉണ്ട്. അതൊക്കെ മാറ്റാൻ പറ്റുമോ? ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. അഥവാ 23 ആരക്കാലുകളുള്ള ഒരു ചക്രമാണ്, മുകളിൽ കുങ്കുമവും, നടുവിൽ വെള്ളയും താഴെ പച്ചയും ഉള്ള ഒരു തുണിയുടെ നടുവിൽ ഉള്ളതെങ്കിൽ പോലും അത് ദേശീയപതാക ആവില്ല.

സാമ്യമാണ് ഇവിടെ വില്ലൻ. മറ്റൊന്ന് അതിലെഴുതിയ വാചകത്തിന്റെ ഉടമകളായ മതവും. അഥവാ അത് വേറൊരുമതക്കാർ എടുത്ത് 'ലാ-ഇലാഹ' ക്ക് പകരം 'ഓം' എന്ന് എഴുതി പൗരത്വ നിയമത്തിനെ അനുകൂലിക്കുന്ന ഒരു റാലിയിൽ ഉപയോഗിച്ചാൽ ചിലപ്പോൾ അത് ദേശസ്നേഹം കൂടിയതിന്റെ ചിഹ്നമായേനെ (എന്റെ പൊട്ടയായ സംശയം മാത്രമാണ്). നാളെ കാവിത്തുണിയിൽ 'ഓം' എന്നതിന് പകരം ഒരു 'കൂട്ടണം' ചിഹ്നം അഥവാ കുരിശ് രൂപം ആലേഖനം ചെയ്ത് വടിയിൽ കെട്ടി കൊടിയാക്കിയാൽ അത് മത നിന്ദ ആകുമോ?

ഇന്ത്യൻ പതാക പോലുള്ള പതാകകൾ അശ്രദ്ധ മൂലം തലതിരിച്ച് പിടിക്കപ്പെടാൻ പോലും അത്യധിക സാദ്ധ്യതയുള്ള ഒരു പതാകയാണ്. അങ്ങനെയാണ് അതിന്റെ ഘടന. അതിന്റെ പേരിൽ പോലും എത്രയെത്ര പൊല്ലാപ്പുകൾ ഉണ്ടാവുന്നുണ്ട്? അമേരിക്കൻ ഐക്യനാടുകളുടെ പതാകയിൽ കുറെ നക്ഷത്രങ്ങളുണ്ട്. ഇപ്പോഴത്തെ കണക്ക് 50 ആണ്. ആരെങ്കിലും അതുപോലുള്ള പതാക എടുത്ത് നടന്നാൽ, വേറെ ആരെങ്കിലും ആ പതാക എടുത്തവനെ പിടിച്ച് നിർത്തി, ആ പതാകയിലെ നക്ഷത്രങ്ങൾ എണ്ണുമോ? അഥവാ അത് 49 ആയിപ്പോയാൽ അവനെ ദേശസ്നേഹം ഇല്ലാത്തവൻ എന്നും പറഞ്ഞ് വെടിവച്ചിടുമോ? അമേരിക്കൻ ഐക്യനാടുകളിൽ, അവരുടെ ദേശീയ പതാക പോലുള്ള തുണികൾ കൊണ്ട് വസ്ത്രങ്ങളും അടിവസ്ത്രങ്ങൾ പോലും ഉണ്ടാക്കുന്നുണ്ട്. പക്ഷേ ശരിയായ ദേശീയ പതാകയ്ക്ക് അതിന്റെ രീതിയിലുള്ള ബഹുമാനവും കൊടുക്കുന്നുണ്ട്. പക്ഷേ തെറ്റുകൾ കണ്ട് പിടിച്ച് അപമാനിക്കാൻ തുനിഞ്ഞിറങ്ങാറില്ല.

ഇന്ത്യയിലെ പല സംഘടനകൾക്കും വരുടേതായ മിതവും തീവ്രവുമായ ആശയങ്ങളുണ്ടാകാം. അവർക്ക് അവരുടേതായ അജണ്ടകളും ഉണ്ടാവാം. അവർ പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ദ്രോഹമാകുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അല്ലാതെ തുണി പൊക്കി നോക്കി രഹസ്യം കണ്ടെത്തുന്ന രീതിയിൽ, അല്ലെങ്കിൽ ഇല്ലാത്ത പുകയുണ്ടെന്നും പറഞ്ഞ് പുകയും പുകമറയും ഉണ്ടാക്കുന്ന രീതിയിൽ, ഇല്ലാത്ത കാര്യങ്ങൾ കണ്ടെത്തി കാരണങ്ങളുണ്ടാക്കരുത്. അത് ബഹളങ്ങളും ധ്രുവീകരണങ്ങളും വർദ്ധിപ്പിക്കുകയെ ഉള്ളൂ.

അതാണ് പറഞ്ഞ് വരുന്നത്, ഇവിടെ പലതും നിയന്ത്രിക്കുന്നത് വേറെന്തൊക്കെയോ വികാരങ്ങളാണ്. നിറങ്ങൾ മതങ്ങളുടേതും നിറങ്ങളുടെ കൂട്ടങ്ങൾ ചില രാഷ്ട്രങ്ങളുടേതും മാത്രമാകുന്ന കപട ചിന്തകൾ. പാവം നിറങ്ങൾ. മഴവില്ലിന് പോലും ഇനി എത്രകാലം ആയുസ്സുണ്ടാകുമെന്ന് കണ്ട് തന്നെ അറിയണം ! ഈ പൊട്ടത്തരം പറഞ്ഞതിന് ഈ പൊട്ടനോട് ക്ഷമിക്കുക !

***

ഗാന്ധിജിയും ഗോഡ്സെയും പ്രഗ്യയിലൂടെ

(Picture Source: Google)
Published in Naaraayam Facebook page on 30th Jan 2020

ഇന്ന് ജനുവരി 30. ഈ വർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു... കഴിഞ്ഞവർഷത്തെപ്പോലെ, നമ്മുടെ ഭാരതമഹാരാജ്യത്തിന്റെ MP മാരിൽ രാജ്യസ്നേഹം അത്യധികം തുളുമ്പി നിൽക്കുന്ന സാമാജികയായ പ്രഗ്യാസിങ് താക്കൂർ, ഈ വർഷത്തിലെ ജനുവരി 30 നും, ചോരജലം നിറച്ച മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിറയൊഴിച്ച്, ഭാരത്മാതക്കും 'മഹാത്മാ' നാഥൂറാം ഗോഡ്സേക്കും ആയിരമായിരം ജയ് വിളിച്ച്, അതിന്റെ വീഡിയോയുമെടുത്ത് നിർവൃതി കൊള്ളുമോയെന്ന് ഇത്തിരി ആശങ്കയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... പക്ഷെ അങ്ങനെ സംഭവിച്ചതായി വാർത്തയൊന്നും കണ്ടില്ല.. ചിലപ്പോൾ താക്കൂർജി, ഗാന്ധിജിയോട് മനസ്സാ മാപ്പും പറഞ്ഞ്, ആരും കാണാതെ കക്കൂസിൽ കയറി കണ്ണാടി നോക്കി വെടിവച്ചുകാണും, സ്വന്തം കാൻസറിനൊപ്പം രാജ്യത്തിന്റെ കാൻസറും മാറ്റാൻ !

സവർക്കറിന്റെ പ്രതിമ പാർലമെന്റിൽ വച്ചതവിടെയിരിക്കട്ടെ. പ്രതിമയല്ലേ, ചിരിക്കുകയോ ചിന്തിക്കുകയോ ചിലക്കുകയോ ചെയ്യില്ലല്ലോ. അപ്പോൾ കുഴപ്പമില്ല. അതിന്റെ സന്ദേശങ്ങളെന്തായിരുന്നാലും കാണുന്നവർ അവരവരുടെ ചരിത്രജ്ഞാനത്തിനനുസരിച്ച് അതിനെ വിവക്ഷിക്കട്ടെ. പക്ഷേ, നാക്കെടുത്താൽ വിരലിലെണ്ണാവുന്നവർക്ക് മാത്രം രോമാഞ്ചമുണ്ടാക്കി കാളകൂടം വമിപ്പിക്കുന്ന, കാവിപ്പിത്തം ബാധിച്ച, ജീവനുള്ള പ്രഗ്യാസിങ് താക്കൂർജിയെ സാങ്കേതികത്വത്തിന്റെ ന്യായം പറഞ്ഞ് പാർലമെന്റിൽ ഇരിക്കാനനുവദിക്കുന്ന, ശ്വാസോച്ഛ്വാസങ്ങളിൽ ദേശസ്നേഹം മാത്രം തുളുമ്പുന്ന, മഹാത്മാഗാന്ധിയെയും ഗോഡ്സെയെയും വിപരീതദിശകളിൽ മനസ്സിലാക്കുന്ന പാർട്ടിക്കാരെ തീർച്ചയായും തിരിഞ്ഞു നിന്ന് തന്നെ നമിക്കണം, കൂടെ താക്കൂർജിയെ തിരഞ്ഞെടുത്ത ജനങ്ങളെയും!

***

മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം

(Picture Source: Google)
Published in Naaraayam Facebook Page on 29th Jan 2020

വിശ്വാസിയാണോ അല്ലയോ എന്നുള്ളതോ തെളിവുകളില്ലാത്തത് കൊണ്ടും ഒരുതരത്തിലും മനസ്സിലാക്കാൻ, ബോധമനസ്സിന് യാതൊരുതരത്തിലുമുള്ള ഉപാധികളില്ലാത്തതുകൊണ്ടുമാണ് ‘ചില കാര്യങ്ങൾ’ ‘വിശ്വസി’ക്കേണ്ടിവരുന്നതെന്നതുകൊണ്ട്, ‘വിശ്വാസം’ തന്നെ ഒരുതരം അന്ധവിശ്വാസമല്ലേ എന്നുള്ളതോ ഒന്നുമല്ല ഇന്നത്തെ നമ്മുടെ വിഷയം 😊

ഒരു ബല്യ മാറ്റത്തിന് കൂടി നമ്മുടെ ‘മഹാ’ഭാരതത്തിൽ തുടക്കമായിരിക്കുന്നു. സ്ത്രീകളെയും മുസ്‌ലീം പള്ളികളിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നുള്ള പൂനെ സ്വദേശികളുടെ അപേക്ഷയിൽ, സ്ത്രീകൾക്ക് പള്ളികളിൽ കയറാനും പ്രാർത്ഥിക്കാനും ഒരു തടസ്സവുമില്ലെന്നും ഞങ്ങളതിന് അനുകൂലമാണെന്നും പറഞ്ഞുകൊണ്ട് മുസ്‌ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. മുഴുവനായും പുരോഗമിച്ചില്ലെങ്കിലും പുരോഗമനത്തിലേക്കുള്ള പുരോഗമനപരമായ മാറ്റം!!

സ്ത്രീകൾ ദൃഷ്ടിയിൽ വന്നാൽ കലിയുഗവരദന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമ്പോലെ, ആരുടെയൊക്കെ പള്ളികളിൽ (പള്ളികൾ ദേവാലയമല്ല, മറിച്ച് പ്രാർത്ഥനാലയമാണെന്നൊക്കെ പറഞ്ഞ് എന്നെ മലർത്തിയടിച്ചേക്കാം 🤔) ഏതൊക്കെ ദൈവത്തിന്റെ (മുസ്ലീമികൾക്ക് ഒരു ദൈവമേയുള്ളൂവെന്ന് പണ്ഡിതന്മാർ പറഞ്ഞുവച്ചിട്ടുള്ളത് മറക്കുന്നില്ല. പക്ഷേ, ഒരു ദൈവമേയുള്ളൂവെങ്കിലും ഒരേ ഒരു ദൈവവും ഒരേയൊരു പുസ്തകവും വച്ച് നൂറായിരം വകതിരിവുകൾ ദൈവം തന്നെയുണ്ടാക്കിയിട്ടുണ്ടല്ലോ 😄)ബ്രഹ്മചര്യമാണ് ഇനി നഷ്ടപ്പെടാൻ പോകുന്നതെന്ന് ദൈവത്തിന് പോലും നിശ്ചയമില്ലാത്ത അവസ്ഥയിൽ, ചുരുങ്ങിയത്, ആരുടെയോ ‘കത്തിച്ചാൽ കത്താത്ത’ നീളൻ മുടിയുമെടുത്ത്, ശുദ്ധജലം ദിവ്യജലമാക്കി വിതരണം ചെയ്ത്, നാല്പത് കോടിയുടെ പള്ളിയുണ്ടാക്കി നാട്ടുകാരെ അനുഗ്രഹീതരാക്കാൻ നടക്കുന്ന, സ്ത്രീകൾ മുഷ്ടി ചുരുട്ടുന്നതിൽ കുണ്ഠിതമുള്ള നമ്മുടെ കാന്തപുരത്തിനെങ്കിലും നിശ്ചയമുണ്ടാവുമെന്ന് നമുക്ക് ‘വിശ്വസി’ക്കാം 😀!!


***