2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

തൂറാത്ത വിപ്ലവം

ഇന്നലെ അംബുജാക്ഷനെ കാണുമ്പോൾ വല്ലാതെ മെലിഞ്ഞിരുന്നു... നല്ല ക്ഷീണം കാണാനുമുണ്ട്... എല്ലിന് തൊലിയുടെ കുപ്പായം; അതിന്റെ മേലെയിട്ട ജുബ്ബ ഒരു പുതപ്പ് പോലെ തോന്നിച്ചു. 

കാരണം തിരക്കാതിരിക്കാൻ കഴിഞ്ഞില്ല. “രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ” എന്ന ഉത്തരം കേട്ടപ്പോൾ, എനിക്കൊന്നും മനസ്സിലായില്ല. “ഭക്ഷണം വല്ലാതങ്ങ് കുറച്ചു, ഒരു ദിവസം നാലരിയുടെ മലരും ഒരു ഗ്ലാസ് വെള്ളവും മാത്രമേ കഴിക്കുന്നുള്ളൂ”.

അതെ, ഭക്ഷണം കുറച്ചാൽ മെലിയും... “ചില മഹത്തുക്കൾ, നാല്പത്തൊന്ന് ദിവസമൊക്കെ ഭക്തിയോടെ ഉപവസിച്ച്, നാല്പത്തിരണ്ടാമത്തെ ദിവസം ആർത്തിയോടെ വാരിവലിച്ച് തിന്നുന്നതൊക്കെ കണ്ടിട്ടുണ്ട്” - ഞാൻ വെറുതെ കളിയാക്കി. 

“ഏയ് ഇതാനൊന്നുമല്ല... ഇനി മുതൽ അന്ത്യം വരെ ഇതോ ഇതിൽക്കുറവോ മാത്രമേ ഭക്ഷിക്കൂ".

“ഇത് ഏത് തരം ഉപവാസമാണ് എന്റെ പൊന്നമ്പൂ... ഗാന്ധിജി പോലും ഇങ്ങനെ പട്ടിണി കിടന്നിട്ടില്ലല്ലോ... ഈ പട്ടിണിയും രാജ്യവും തമ്മിലെന്താ ബന്ധം ?”

“എടോ... നീ ഈ രാജ്യത്തൊന്നുമല്ലേ ജീവിക്കുന്നത്?”

“അതെ..  എന്താ സംശയം..."

“എന്ത് കതേ... എഡോ... നമ്മൾ തൂറുന്നതാണ് ഇന്നത്തെ ഇവിടെയുള്ള സാധാരണക്കാരന്റെ ശാപം... ആളുകൾ എത്രയധികം തൂറുന്നോ, അത്രയും കൂടുതൽ കക്കൂസുകൾ ഇവിടെയുണ്ടാകും... എത്ര കക്കൂസുകൾ കൂടുതൽ കുഴിക്കണോ, അത്രയും ആനുപാതികമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടും... അപ്പോ... നമ്മൾ തിന്നുന്നത് കുറച്ചാൽ തൂറുന്നത് കുറയും... നമ്മളോരോരുത്തരും തൂറുന്നത് കുറച്ചാൽ കക്കൂസുകൾ കുഴിക്കുന്നത് കുറയും... ആനുപാതികമായി പെട്രോളിയം വിലകൾ കുറയും... വിലക്കയറ്റം മൊത്തത്തിൽ കുറയും... രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടും... സാധാരണക്കാരൻ ആജീവനാന്തം പുഞ്ചിരിക്കും.... വല്ലോം മനസ്സിലായോ?”

അംബുജാക്ഷന്റെ ദേശസ്നേഹമോർത്ത് എന്റെ മുഖരോമകൂപം ഉയർന്നു പൊങ്ങി...

“പാക്കിസ്ഥാനികളും നേപ്പാളികളും ലങ്കാക്കാരും ബംഗാളികളും ഭൂട്ടാനികളും, എന്തിനധികം, ബർമ്മാക്കാര് പോലും ഈ കാര്യങ്ങൾ പണ്ടേ മനസ്സിലാക്കി തൂറ്റല് കുറച്ചോണ്ടല്ലേ, അവിടെ, പെട്രോളിന് വില  ഇവിടത്തെപ്പോലെ കൂടാത്തത് ? മാത്രോമല്ല... അറേബിയായിൽ ബാരലിന് വില കുറയുമ്പോ, അതിന് ആനുപാതികമായി, വാങ്ങുന്നവർ വില കൂട്ടുന്ന വിദ്യ നമ്മുടെ പൊട്ടന്മാരായ അയൽക്കാർക്ക് അറിയുകയുമില്ല...” അംബുജാക്ഷൻ തുടർന്നു.

“ശരിയാണല്ലോ" ഞാനും അറിയാതെ പറഞ്ഞു പോയി. എന്റെ ദേശസ്നേഹം മച്ചിന്റെ പുറത്ത് ചിതലരിച്ച് കിടക്കുകയാണോ?

“നീയൊക്കെ തിന്ന് തിന്ന് കുഴിച്ച് കുഴിച്ച് തൂറിക്കോ... ഒരു കൊല്ലം കൂടി കഴിഞ്ഞാൽ പെട്രോളിന് കൊടുക്കാനായി മാത്രം പയിനായിരത്തിന്റെ ഒറ്റ നോട്ട് നമ്മുടെ സർക്കാരിന് പുറത്തിറക്കേണ്ടി വരും” 

തിരിഞ്ഞ് നടക്കുമ്പോഴും, എന്റെ തൂറൽ കുറയുമെന്ന ഇത്തിരി പ്രതീക്ഷ പോലും അംബുജാക്ഷന്റെ മുഖത്ത് ഉണ്ടായിരുന്നില്ല!

***

2021 ഫെബ്രുവരി 14, ഞായറാഴ്‌ച

എലിയെപ്പേടിച്ച് വാട്സാപ്പ്ഗ്രൂപ്പ് പൊളിച്ച പ്രിൻസിപ്പാൾ (തെറി കേൾക്കും വഴികൾ - 5)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല.മൂന്നുഭാഗമായി എഴുതാനുദ്ദേശിച്ച 'തെറികേൾക്കും വഴികൾ' എന്ന പരമ്പരക്ക് ചില അനുരണനങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമായിരുന്നെങ്കിലും, നാലാമത്തേയും ഇവിടെക്കുറിക്കാൻ പോകുന്ന അഞ്ചാം ഭാഗവും എഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്ത് ചെയ്യാം, അണിയറനിഴൽയുദ്ധങ്ങൾ ഈ പരമ്പരക്ക് ഇനിയും അക്കങ്ങൾ കൂട്ടുമെന്ന് നിരീക്കാനേ തരമുള്ളൂ! ചിലവർക്ക് ഈ എഴുത്ത് അനാവശ്യമായി തോന്നിയേക്കാമെങ്കിലും, മിനക്കെട്ട് ഈ എഴുത്ത് എഴുതുന്നതിന് പകരം, മുരിക്കിൽ കയറി ഊരിക്കൂടേ എന്നൊക്കെ ചിന്തിച്ചേക്കാമെങ്കിലും, തീർത്തും ആവശ്യമായ അനാവശ്യ എഴുത്തുകൾ, അവശ്യസമയത്ത് എഴുതുന്നത് തന്നെയാണ് ഉചിതം എന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് എഴുതുകയാണ്.)

എലിയെപ്പേടിച്ച് ഇല്ലം ചുട്ടെന്നും, കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മുന്നിൽ ചൂട്ട് തെളിച്ചിട്ടെന്ത് കാര്യമെന്നും, കണ്ണുമടച്ച് കുത്താൻ വരുന്ന പോത്തിനോട് ആരെങ്കിലും വേദമോതുമോ എന്നൊക്കെയുള്ള ചൊല്ലുകൾ, പഴമൊഴിവഴികളിൽ നമ്മൾ കുറേയധികം കേട്ടിട്ടുണ്ട്. ശരിയാണ്, പഴമൊഴികളിൽ പതിരില്ല! 

നാട്ടിൽ, മലയാളമാധ്യമത്തിൽ പഠിച്ച്, പഠിക്കുന്നതിനിടയിൽ സാമൂഹ്യബോധത്താൽ ഉണ്ടായ ചില ഇങ്കുലാബുകളും, ഭാഷാപ്രേമത്താൽ കഥയെഴുത്തുകളും മറ്റും നടക്കുന്നതിനിടയിലാണ്, സ്വന്തം കാലിൽ നിൽക്കാൻ, കുഞ്ഞാടിന് അവിചാരിതമായി ബോധോദയമുണ്ടായത്. ആ ബോധം കുഞ്ഞാടിനെക്കൊണ്ടെത്തിച്ചത് വിദേശത്തായിരുന്നു. മുട്ടനാടായതിന് ശേഷം, പെണ്ണുംകെട്ടി ഇരിക്കുമ്പോഴാണ് മാലാഖ വന്ന് രണ്ടുപേരെയും അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അപ്പഴേക്കും, സാഹചര്യങ്ങൾ, ആടുകളുടെ ഭാഷ, മലയാളത്തിൽ നിന്ന് ആംഗലേയത്തിലാക്കിയിരുന്നു. വന്നുപെട്ട സ്ഥലം, മലയാളികൾ പോയിട്ട് ഇന്ത്യാക്കാര് പോലും അധികം ഇല്ലാത്ത ഒരു വിദൂര ഗ്രാമപ്രദേശത്തായിരുന്നത് കാരണം, കൂടുതൽ സഹവാസം, ഗ്രാമീണരായ ഇംഗ്ലീഷുകാരുമായിപ്പോയത്, മലയാളിയായ ആടിന്, വേറെ വഴിയില്ലാത്താഞ്ഞത് കൊണ്ട് മാത്രമാണ്.

അങ്ങനെയിരിക്കേ ആട്ടിൻ കുടുംബത്തിൽ ഒന്നുരണ്ട്‍ കുഞ്ഞാടുകൾ പിറന്നു. കാലം പോകപ്പോകെ, കുഞ്ഞാടുകൾ, സ്വന്തം കുലത്തിന്റെ ഭാഷയായ മലയാളം അധികം സംസാരിക്കാതെ, ആംഗലേയം മാത്രമാക്കിയതിൽ മുട്ടനാടിന് സങ്കടമായി. സ്വന്തം പരിശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, മലയാളികളുമായി സമ്പർക്കം കുറവായതാണ് മുഖ്യകാരണമെന്ന് കണ്ടെത്തിയതിനാൽ, മലയാളികൾ കൂടുതലുള്ള ഒരു സ്ഥലത്തേക്ക് മാറി കുടില് കെട്ടുന്നതായിരിക്കും കുടുംബത്തിന്റെ ഭാഷക്ക് നല്ലതെന്ന് ആട്ടിൻകുടുംബം മീറ്റിങ് കൂടി തീരുമാനിച്ചു.

അങ്ങനെ, ആ ആട്ടിൻ കുടുംബം, വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും, സർവ്വോപരി സംഘടിച്ച് ശക്തരായിട്ടുള്ളതുമായ മലയാളികൾ താമസിക്കുന്ന പട്ടണത്തിലേക്ക്, നാട്ടിൻ പുറത്തിന്റെ നന്മകളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് താമസം മാറി. 

പട്ടണത്തിൽ, ഇത്രയധികം മലയാളികളെക്കണ്ട, ഭാഷാപ്രേമം മൂത്ത ആടിന്, കവിളിൽ രോമാഞ്ചം ഉണ്ടായി. കുറേക്കാലം കൂടി സ്വന്തം കുലത്തിന്റെ പള്ളിയിൽ പോകുന്നതിന്റെ സന്തോഷം വേറെ. പള്ളിയിൽ പോകാൻ തുടങ്ങിയപ്പോഴാണ്, സ്വന്തം കുലത്തിന്റെ ഭാഷ പഠിപ്പിക്കാൻ ഒരു പള്ളിക്കൂടം തുടങ്ങിയാലെന്താ എന്ന ആശയം മുട്ടനാടിന്റെ മനസ്സിലുദിച്ചത്.  സ്വന്തം കുട്ടികൾ ആംഗലേയത്തിൽ കുടുങ്ങിനിന്നതിൽ സങ്കടം പൂണ്ട മറ്റ് ആട്ടിൻകൂട്ടങ്ങളും ആ ആലോചനയെ കൈ കൊട്ടി പിന്താങ്ങി. ആ ആലോചന അധികം വൈകാതെ തന്നെ നാട്ടിൽ പരന്നു. 

അപ്പോഴാണ്, ഒരു അസോസിയേഷന്റ വക, ഈ നാട്ടിൽ പണ്ടൊരു പള്ളിക്കൂടം ഉണ്ടായിരുന്നെന്നും, ഇപ്പോൾ കുറേക്കാലമായി പൂട്ടിക്കിടക്കുകയാണെന്നും, മറ്റ് നാലഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും ഭാഷാ പള്ളിക്കൂടങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും ആട് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ തന്നെ സംഘടനയുമായി ബന്ധപ്പെടുകയും, ആടുകളും പശുക്കളും മുയലുകളും പോത്തുകളും അടങ്ങിയ സംഘടന, ആടിന്റെ നന്മ നിറഞ്ഞ ആശയത്തെ ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്യുകയും ചെയ്തു. 

ആ നാട്ടിലെ മലയാളികളായ മുയൽക്കുട്ടികളും പൈക്കുട്ടികളും കൂട്ടത്തിൽ ഒരു എലിക്കുട്ടിയുമടക്കം ഏകദേശം പത്തിരുപത് പഠിതാക്കൾ  പള്ളിക്കൂടത്തിൽ ചേർന്നു. പള്ളിക്കൂടത്തിന്റെ മുറ്റത്തെ നെല്ലിമരം പതുക്കെ വളരാൻ തുടങ്ങി.

ആദ്യത്തെ ഒന്നു രണ്ട് വർഷങ്ങൾ അധികം ബുദ്ധിമുട്ടില്ലാതെ പള്ളിക്കൂടം നടത്തിക്കൊണ്ട് പോകാൻ ആടിന് സാധിച്ചു. എന്നാലും, കുറേക്കൂടി നന്നായി നടത്താനും പള്ളിക്കൂടം വിപുലമാക്കാനും സാധിച്ചെങ്കിൽ നന്നായേനെ എന്ന ചിന്ത ആടിനെ പിടികൂടി. ആ സമയത്താണ് പ്രസിഡന്റിനേക്കാളും ഉയരത്തിൽ പവറുള്ള പ്രിൻസിപ്പാൾ അവതരിക്കുന്നത്. വളരെയധികം കഴിവുള്ള ആളാണ് പ്രിൻസിപ്പാൾ. വളരെ നല്ല സംഘാടക കൂടിയാണ്. ഓടിച്ചാടി, കാര്യങ്ങൾ അവിചാരിതമായ വേഗതയിൽ നടത്താൻ കഴിവുള്ള വ്യക്തിയാണ്. മന്ദഹാസം തൂകുന്ന മുഖമാണ്, പക്ഷേ കൂടെ നിന്നവരുടെ മന്ദഹാസം അധിക കാലം കാണില്ല എന്ന വേറിട്ട പ്രശ്നം മാത്രമേ എന്തെങ്കിലും കുറവായിട്ട് പറയാനായിട്ടുള്ളൂ. കാര്യങ്ങൾ ഭംഗിയായി നടത്തുമെങ്കിലും കൂടെക്കൂട്ടിയാൽ സമാധാനം പോകുമെന്ന അടക്കം പറച്ചിലുകൾ, ആട് കേൾക്കാതിരിക്കുകയോ, കേട്ടതായി ഭാവിക്കാതിരിക്കുകയോ ചെയ്തു.

പ്രിൻസിപ്പാളിന്റെ ഇടപെടലിലൂടെ വേറെ മൂന്ന് നാല് വനിതാദ്ധ്യാപികമാർ നമ്മുടെ ആടിന്റെ കൂടെ അദ്ധ്യാപനത്തിൽ പങ്ക് ചേർന്നു. വനിതകളുടെ സ്നേഹസ്മൃണമായ ഇടപെടൽ, പള്ളിക്കൂടത്തിന്റെ പ്രകാശം കൂടുതൽ വ്യാപ്തിയിൽ പരത്തുകയും കൂടുതൽ കുഞ്ഞാടുകൾ പള്ളിക്കൂടത്തിൽ ചേരുകയും ചെയ്തു. 

കുഞ്ഞാടുകളുടെ മാതാപിതാക്കൾ അടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ്  നമ്മുടെ ആട് പണ്ടേ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ആ ഗ്രൂപ്പ്  വളർന്ന് വളർന്ന് അമ്പതോളം കുട്ടികളുടെ രക്ഷാകർത്താക്കളുടെ കൂട്ടായ്മയായി മാറി. 

പ്രിൻസിപ്പാൾ വളരെ കൃത്യമായി ചടുലമായി കാര്യങ്ങൾ മുന്നോട്ട് നീക്കി. പണ്ട് ആട് കൈകാര്യം ചെയ്തിരുന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പാളിന്റെ സന്ദേശങ്ങൾ കുമിഞ്ഞ് കൂടി, കൂടെ പള്ളിക്കൂടത്തിന്റെ ചടുലമായ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് രോമാഞ്ചവും.

പക്ഷേ, തുടക്കത്തിൽ പറഞ്ഞത്  പോലെ, പ്രിൻസിപ്പാളിന്റെ മന്ദഹാസം പരക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ ആടിന്റെ മന്ദഹാസം പതുക്കെ മങ്ങാൻ തുടങ്ങി. ആടിന് ഒരു പ്രസക്തിയുമില്ലെന്ന് തോന്നത്തക്കവിധം പ്രിൻസിപ്പാളിന്റെ കരാള ഹസ്‌തങ്ങൾ എല്ലാമേഖലകളിലും വ്യാപിച്ചു. എടുക്കുന്ന തീരുമാനങ്ങളിലൊന്നും ആടിന് ഒരു പങ്കും ഇല്ലെന്ന അവസ്ഥ വന്നു. പ്രിൻസിപ്പാളിനെ പേടിച്ച്, മറ്റ് മഹിളാദ്ധ്യാപകർ, കണ്ണടയ്ക്കുന്ന അവസ്ഥ വന്നു. ആടിനെ പ്രിൻസിപ്പാൾ കൗശലപൂർവ്വം ഒരു മൂലക്കിരുത്തി. മുട്ടനാടിന്റെ കരുത്ത് കാണിക്കണമെന്നുണ്ടായിരുന്നെങ്കിലും മഹിളകളോട് ശണ്ഠ കൂടാൻ ആട് മടി കാണിച്ചു.

ഒടുവിൽ, സഹികെട്ട, ആട്‌, രാജിവച്ചൊഴിഞ്ഞാലെന്താ എന്ന് ചിന്തിക്കാൻ തുടങ്ങി. സ്വന്തം ഹൃദയത്തിന്റെ അഗാധമായ താല്പര്യപൂർവ്വം തുടങ്ങിയതാണെങ്കിലും, കാലത്തിന്റെ ഗതിയിൽ പ്രസക്തി നഷ്ടപ്പെട്ട് പ്രിൻസിപ്പാളിന്റെ ചാതുര്യത്താൽ മൂലക്കിരിക്കേണ്ടിവന്നതിൽ ആടിന്റെ ദുഃഖം കൂടിക്കൂടി വന്നു. ചില വ്യക്തികളുടെ സ്വാധീനം മൂലം കുറച്ച് കാലം കൂടി പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും, ഒടുവിൽ പള്ളിക്കൂടം വിടുവാൻ തന്നെ ആട് മനസാ തീരുമാനിച്ചു.

ആ സമയത്താണ് പള്ളിക്കൂടത്തിൽ പഠിക്കുന്ന എലിക്കുഞ്ഞിന്റെ പിതാവ്, അശ്വഗണത്തിൽ പെട്ടതാണെങ്കിലും അശ്വത്തിന്റെ ഒരു ഗുണവുമില്ലാത്ത ചില ജീവികൾ,  പണ്ട് പുലഭ്യം പറഞ്ഞതിനെക്കുറിച്ച് ഒരു ബ്ലോഗെഴുതി പള്ളിക്കൂടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടത് കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3). ഒരു സംഘടനക്ക് വേണ്ടി ആത്മാർത്ഥതയോടെ  ജോലിയെടുത്ത്, അകാരണമായി പുലഭ്യം കേട്ടതിനെക്കുറിച്ച് പറയുന്നതിനിടയിൽ, സമൂഹത്തിലെ ചില പുഴുക്കുത്തുകളെയും അതിൽ പ്രതീകാത്മകമായി പ്രതിപാദിച്ചിരുന്നു. പക്ഷേ ആ ബ്ലോഗിലെ ചില പ്രതീകാത്മകതകൾ, പള്ളിക്കൂടത്തിലെ  പ്രിൻസിപ്പാളടക്കം അവരവരുടെ കഴുത്തിൽ സ്വയം ചാർത്തി വച്ച്, ബ്ലോഗിൽ യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടും മനസ്സിലാക്കാതെ, നിഴൽ യുദ്ധത്തിന്റെ രൂപത്തിൽ പ്രതികരിക്കാൻ തുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ മറ്റുപലരും ഇതിന് മുന്നിൽ പല കഥകളും പോസ്റ്ററുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ്, എലി അവിടെ അവന്റെ ബ്ലോഗ് തിരുകിയത്. സംസ്കാര സമ്പന്നരായ മലയാളികൾ എങ്ങനെ പെരുമാറാൻ പാടില്ല, എങ്ങനെ ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന് പറയാനാണ്, ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ആ വാട്സാപ്പ് കൂട്ടായ്മയിൽ ആ ബ്ലോഗ് പരസ്യപ്പെടുത്തി പറയാൻ ശ്രമിച്ചത്. പക്ഷേ അത് എലിയെ സംബന്ധിച്ചടുത്തോളം ആത്മഹത്യാപരമായി മാറുകയാണ് ചെയ്തത്.

എലിയോടുള്ള പക തീർക്കാൻ, മറ്റുള്ളവർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റികളിടുന്നത് പ്രിൻസിപ്പാൾ വിലക്കി. പ്രിൻസിപ്പാൾ അടങ്ങുന്ന അഡ്മിനുകൾ മാത്രം പോസ്റ്റുകളിട്ടാൽമതിയെന്ന തീരുമാനം ആരോരുമറിയാതെയങ്ങ് നടപ്പിലാക്കി. ഈ ബഹളം നടക്കുന്നതിനിടയിൽ നമ്മുടെ ആട്, പള്ളിക്കൂടത്തിൽ നിന്ന് രാജി വച്ചു. പ്രിയപ്പെട്ട ആദ്ധ്യാപകൻ പള്ളിക്കൂടം വിട്ടുപോകാൻ ഇടയാക്കിയത്, എലിയുടെ ബ്ലോഗാണെന്ന് രക്ഷിതാക്കളിൽ ചിലരെങ്കിലും സംശയിച്ചു.

സ്വന്തം കാര്യം പറയാൻ അവസരം നഷ്ടപ്പെട്ട എലി, ഫേസ്‌ബുക്കിൽ കയറി എന്താണ് കാര്യമെന്ന് വിളിച്ച് കൂവി പറയാൻ ശ്രമിച്ചു. അതുകാരണം, എലിയുടെ ബ്ലോഗ് അനാവശ്യമായി വായിക്കപ്പെടാൻ ഇടയാക്കി. കൂടുതൽ ആളുകളാൽ ബ്ലോഗ് വായിക്കപ്പെട്ടത് പ്രിൻസിപ്പാളിനെ വീണ്ടും ചൊടിപ്പിച്ചു. എലിയെ എങ്ങനെ പുകച്ച് പുറത്താക്കണം എന്നായി പ്രിൻസിപ്പാളിന്റെ ചിന്ത. 

അതിനിടയിൽ, വാട്സാപ്പ് ഗ്രൂപ്പ് മറ്റുള്ളവർക്കായി വീണ്ടും തുറക്കപ്പെട്ടു. പക്ഷേ എലിക്കൊരു കാര്യം മനസ്സിലായിരുന്നു. ഈ പ്രശ്നങ്ങളിലൊന്നും മറ്റുള്ളവർക്ക് ഒരു താല്പര്യവുമില്ല, അതുകൊണ്ട് ഇനിമുതൽ, ബ്ലോഗ് പോയിട്ട് ഒരു ആലില പോലും എടുത്ത് ആ ഗ്രൂപ്പിൽ ഇടരുതെന്ന് എലി തീരുമാനിച്ചു.

അങ്ങനെയിരിക്കെ, റിപ്പബ്ലിക്ക് ദിനം വന്നു. പള്ളിക്കൂടത്തിൽ, ഒരു മിടുക്കി ഭാരതത്തിന്റെ ഭൂപടം ഭംഗിയായി വരച്ചു. പ്രിൻസിപ്പാൾ ആ ഭൂപടം, വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. മറ്റുള്ളവർ ആ ചിത്രത്തിനെ പ്രശംസിച്ച് കൊണ്ട് സന്ദേശങ്ങളിട്ടു. കൂട്ടത്തിൽ എലിയും ഒരു പ്രശംസാ സന്ദേശമിട്ടു. എലിക്ക് സ്വതവേ ഒരു  രീതിയുണ്ട്,  വേണ്ടിടത്തും വേണ്ടാത്തിടത്തും സാഹിത്യം കലർത്താൻ ശ്രമിക്കും, അല്ലെങ്കിൽ ചില കാര്യങ്ങൾ ഇത്തിരി വിഭിന്നമായ രീതിയിൽ പറയാൻ ശ്രമിക്കും! അത്തരത്തിലുള്ള ഒന്നായിരുന്നു ഈ പ്രശംസാ സന്ദേശവും.

എലിയുടെ പ്രശംസാ സന്ദേശം ഗ്രൂപ്പിൽ വന്ന അടുത്ത സെക്കൻഡിൽ തന്നെ, എലിയുടെ സന്ദേശം പിൻവലിക്കാനായി പ്രിൻസിപ്പാളിന്റെ ഉഗ്രശാസനം വന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എലി കുറച്ച് നേരം പകച്ചിരുന്നു. സ്ഥലകാലബോധം വീണ്ടെടുത്ത എലി, തന്റെ സന്ദേശത്തിൽ ഒരു തെറ്റുമില്ലെങ്കിലും, സന്ദേശം പിൻവലിച്ചോളാമെന്ന് അറിയിക്കുകയും സന്ദേശം പിൻവലിക്കുകയും ചെയ്തു. 

പക്ഷേ, എലിയുടെ വേദന  അതൊന്നുമായിരുന്നില്ല. സന്ദേശം പിൻവലിക്കാനാവശ്യപ്പെട്ട് വന്ന പ്രിൻസിപ്പാളിന്റെ സന്ദേശം ഗ്രൂപ്പിൽ കിടക്കുമ്പോൾ, എന്ത് തോന്ന്യാസം പറഞ്ഞിട്ടാണ് എലിക്ക് സന്ദേശം പിൻവലിക്കേണ്ടിവന്നതെന്ന് മറ്റുള്ളവർക്ക് സംശയം തോന്നാം. എലിക്ക് വേണമെങ്കിൽ, ഗ്രൂപ്പിൽ തന്നെ ചോദ്യങ്ങൾ തൊടുക്കാമായിരുന്നു. പക്ഷേ ഇത്തരം പൊല്ലാപ്പുകൾ മറ്റുള്ളവർക്ക് ഒരു പ്രശ്നമാകേണ്ടെന്ന് കരുതിയാണ്, എലി, പെട്ടന്ന് തന്നെ സന്ദേശം പിൻവലിച്ചത്. പക്ഷേ സത്യാവസ്ഥ, എങ്ങനെ കുറച്ച് പേരെയെങ്കിലും അറിയിക്കും? ബ്ലോഗ് തന്നെ ശരണം - എലി ഉടനെത്തന്നെ അടുത്ത ബ്ലോഗ് എഴുതി പരസ്യപ്പെടുത്തി (ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)). 

പുതിയ ബ്ലോഗിലും ചില പ്രതീകങ്ങൾ  ചേർക്കേണ്ടിവന്നപ്പോൾ, ആ പ്രതീകങ്ങളും നമ്മുടെ പ്രിൻസിപ്പൽ സ്വയം എടുത്ത് കഴുത്തിലണിഞ്ഞിരിക്കണം; പ്രിൻസിപ്പാളിന്, എലിയെ ഇനി കൊല്ലുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് വാശിയായി. ഇതിനിടയിൽ, എലിക്ക് തന്നെ സ്വപ്നത്തിൽ ചില ബോധ്യങ്ങൾ ഉണ്ടായി. പുതിയ ബ്ലോഗിന്റെ  പശ്ചാത്തലത്തിൽ, എലിയെ ഇനി അധികകാലം ഗ്രൂപ്പിൽ വച്ച്  സാധ്യതയില്ലെന്ന് ഏലി ഊഹിച്ചു, കാരണം പ്രിസിപ്പാളിന്റെ ഔചിത്യബോധത്തിനെക്കുറിച്ച് ഒരുവിധം നല്ല ധാരണ എലിക്ക് ഉണ്ടായിരുന്നു. ഒന്നുകിൽ നിലവിലുള്ള ഗ്രൂപ്പിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ, പുതിയ ഗ്രൂപ്പുണ്ടാക്കി, എലിയെ പുറത്തിരുത്തും.

പ്രതീക്ഷിച്ചത് പോലെത്തന്നെ സംഭവിച്ചു. രണ്ട്  ദിവസത്തിനുള്ളിൽ, പ്രിൻസിപ്പലിന്റെ സന്ദേശം ഗ്രൂപ്പിൽ എത്തി. "ഈ ഗ്രൂപ്പ് പൊളിക്കുകയായാണ്, ഭരണ സൗകര്യാർത്ഥം, മൂന്ന് ക്ലാസ്സുകളുള്ള ഈ പള്ളിക്കൂടത്തിന് ഇനി മുതൽ മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും." ഇതും പറഞ്ഞ് എല്ലാവരെയും നീക്കി. എലിക്ക് പുതിയ ഗ്രൂപ്പുകളെക്കുറിച്ച് ഒരു അറിയിപ്പും  കിട്ടിയില്ല, പക്ഷേ എലിയുടെ  ഭാര്യയെ, എലിക്കുഞ്ഞ് പഠിക്കുന്ന ക്ലാസ്സിന്റെ പുതിയ ഗ്രൂപ്പിൽ പ്രിൻസിപ്പൽ അംഗമാക്കി; കാരണം ഒരു രക്ഷിതാവെങ്കിലും ഗ്രൂപ്പിൽ വേണമല്ലോ!

എതിർഗ്രൂപ്പിലെ അംഗത്തെ പുറത്താക്കി, ഏതോ ഒരു രാജ്യത്ത്, സ്വന്തം മന്ത്രിസഭ രൂപീകരിച്ചത് പോലെയാണ് പ്രിൻസിപ്പാൾ കരുതുന്നത് എന്ന് വേണം കരുതാൻ! അല്ലാതെ, ഗ്രൂപ്പിൽ കേറി പോലും കേറിയില്ല പോലും, എലിക്ക് എന്താണ് നഷ്ടപ്പെട്ടത്? സത്യത്തിൽ, ആ ഗ്രൂപ്പിൽ കേറിയാൽ, ഇനി എലിക്ക് സമാധാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു 'ഹായ്' പറഞ്ഞാൽ പോലും പ്രിൻസിപ്പാൾ വാളെടുത്ത് ഉറഞ്ഞ് തുള്ളിയേക്കാം. ആർക്ക് വേണം ഈ പൊല്ലാപ്പുകൾ? കേറി ഇരിക്കുന്നിടത്ത് ചൊറിയണം ഉണ്ടെങ്കിൽ, വീണ്ടും  അവിടെ കയറി ഇരിക്കാതിരുന്നാൽ പോരേ ?

എലിക്ക് വേണമെങ്കിൽ ഒരു കളി കൂടി കളിച്ച് നോക്കാമായിരുന്നു. എലിക്കുഞ്ഞ് പള്ളിക്കൂടത്തിൽ ഉള്ളിടത്തോളം കാലം, മാതാപിതാക്കളിൽ ഏതെങ്കിലും ഒരാളോ, അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരുമോ ഗ്രൂപ്പിലുണ്ടാകണം. എലിക്ക്, എലിയുടെ ഭാര്യയോട് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയിട്ടോ അല്ലാതെയോ, കെട്ടിയോനെ ഗ്രൂപ്പിൽ ചേർക്കാൻ പറയാം. അല്ലെങ്കിൽ എലിക്കുഞ്ഞിനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കാൻ പറയാം. പക്ഷേ എലിക്ക് ഇനിയും ചൊറിയണത്തിന്റെ കൂടെയിരുന്ന് ഇനിയും ചൊറിയാൻ വയ്യ ! 

വേറെ തരത്തിൽ ചിന്തിച്ചാൽ, എലിക്ക് സ്വന്തം കുഞ്ഞിനെ പിൻവലിച്ച് ഈ പൊല്ലാപ്പുകളിൽ നിന്ന് മുഴുവനായും മാറി നിൽക്കാം, പക്ഷേ  എലിക്കതിന് സൗകര്യമില്ല. കുഞ്ഞുങ്ങളെ തൽക്കാലം ഈ ഔചിത്യമില്ലായ്മയിലേക്ക് കെട്ടിവലിക്കാൻ താല്പര്യമില്ല. എലിയുടെ ബ്ലോഗിനെക്കുറിച്ച് എലിക്കുഞ്ഞിന് അറിയാമെങ്കിലും, അതിലെ പ്രതീകങ്ങൾ നീളുന്നത് ആരിലേക്കാണെന്ന് കുഞ്ഞിനെ അറിയിക്കേണ്ട കാര്യം എലിക്കില്ല, കാരണം, പ്രതീകങ്ങളെക്കാൾ, പ്രതിപാദിച്ച കാര്യത്തിന് പ്രാമുഖ്യം കൊടുക്കാനാണ് എലി താൽപര്യപ്പെടുന്നത്. എന്തായാലും, എലിയെ പുറത്താക്കാൻ, പഴയ വാട്സാപ്പ് ഗ്രൂപ്പ് പൊളിച്ച് കളയാൻ മാത്രം വികാസം പ്രാപിച്ച ബുദ്ധിയുള്ള  പ്രിൻസിപ്പലിന് ഇനി, എലിയുടെ ശല്യമില്ലാതെ സ്വയം പണിഞ്ഞ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് പള്ളിക്കൂടം ഭരിക്കാം!! കരണ്ട് തിന്നാൻ ഒന്നുമില്ലാത്തിടത്ത് എലിക്കെന്ത് കാര്യം?  വിദ്യാഭ്യാസവും അനുഭവങ്ങളും പക്വതയും സംസ്കാരവും ഒരേ മസ്തിഷ്കത്തിൽ ഒരിക്കലും സമ്മേളിക്കില്ലെന്ന ബോധം എലിക്കില്ലാതെ പോയി!!!

***

2021 ജനുവരി 30, ശനിയാഴ്‌ച

ലഡാക്കിലെ പൊളിറ്റിക്‌സും സർക്കാസവും (തെറി കേൾക്കും വഴികൾ - 4)

(കടപ്പാട്: ഭാഷാപഠനകളരിയിലെ നേരിട്ടറിയാത്ത കൊച്ചുകുട്ടിക്ക്)

(ഉൾക്കാഴ്ച: സാഹിത്യത്തിൽ അല്ലെങ്കിൽ എഴുത്തിൽ, ചില പ്രതീകങ്ങൾ ഉപയോഗിക്കുന്നത്, പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിനെ കൂടുതൽ ഊർജ്ജിതമായും ഫലവത്തായും പറഞ്ഞ് ഫലിപ്പിക്കാൻ വേണ്ടിയാണ്, അല്ലാതെ ആ പ്രതീകങ്ങൾ ആരെയും ഒന്നിനെയും നേരിട്ടോ അല്ലാതെയോ ഉപമയോ പര്യായങ്ങളോ ആക്കുന്നില്ല. അഥവാ അത്തരത്തിൽ ഗണിച്ച് വായിക്കുന്നത്, ഒരു നല്ല വായനയല്ല. തെറി കേൾക്കും വഴികൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം എഴുതിയതിന് ശേഷം, അണിയറയിൽ നടക്കുന്ന ചിലകുരിശുയുദ്ധങ്ങളാണ് ഈ നാലാംഭാഗത്തിന് കാരണം. ഇത്തരം കുരിശുയുദ്ധങ്ങൾ ഇനി എത്ര ഭാഗങ്ങൾ കൂടി എന്നെക്കൊണ്ട് എഴുതിപ്പിക്കും എന്നതിന് ഇപ്പോൾ ഒരു നിശ്ചയവുമില്ല!)

പണ്ട്, എന്റെ വീട്ടിൽ, ഒരു കറുമ്പിപ്പശു ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും ഒഴിച്ച്, മറ്റുള്ള എല്ലാവരോടും അതിന് കലിപ്പായിരുന്നു. എന്താണെന്നറിയില്ല, പക്ഷേ അവളെങ്ങനെ ആയിരുന്നു. പുല്ലോ, പിണ്ണാക്കിൻ വെള്ളമോ, കമുകിൻ പട്ടയോ എന്ന് വേണ്ട, അതിന് ഇഷ്ടപ്പെട്ട എന്ത് സാധനമായാലും ഞാനോ അനിയന്മാരോ ആണ് കൊണ്ടുക്കൊടുക്കുന്നതെങ്കിൽ, കറുമ്പി, ഞങ്ങളുടെ മുഖം പോലും നോക്കാതെ, ഞങ്ങൾ എന്താണ് കൊണ്ടുക്കൊടുക്കുന്നതെന്ന് അറിയാൻ പോലും ശ്രമിക്കാതെ, അതിന്റെ മുൻകാലുകളിലൊരെണ്ണം കൊണ്ട് തറയിൽ അരിശത്തോടെ ശക്തിയായി മാന്തി, അതിന്റെ കൂർത്ത് നീണ്ട രണ്ട് കൊമ്പുകളും നമ്മളെ കുത്താൻ പാകത്തിൽ ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിച്ച്, തലയും കുനിച്ചൊരു നിൽപ്പുണ്ട്. അതിന്റെ അത്തരത്തിലുള്ള നിൽപ്പ് കാണുമ്പോൾ, ഞങ്ങൾ അതിശയത്തോടെയാണെങ്കിലും പേടിച്ച് ദൂരെ നിൽക്കും ഈ കുത്താൻ വരുന്ന പണ്ടാരത്തിന് എന്തിനാണ് വെള്ളം കൊടുക്കുന്നതെന്ന് വെറുതെയെങ്കിലും ചിന്തിച്ച് പോവും. ഇത്രയേറെ അതിനെ ഇഷ്ടപ്പെട്ടിട്ടും, അതിന് വേണ്ടി പുല്ലും പട്ടകളും വള്ളികളും യഥാസമയം സ്നേഹത്തോടെ എത്തിച്ച് കൊടുത്തിട്ടും, കറുമ്പിക്ക് ഞങ്ങളെ എന്തുകൊണ്ട് കണ്ണിൽ കണ്ടുകൂടാ എന്ന് സങ്കടപ്പെടും, ആശ്ചര്യപ്പെടും. - ഈ കഥയൊക്കെ എന്തിനാണ് പറഞ്ഞതെന്നല്ലേ? ചിന്തിച്ച് പോകുന്നതും ചിരിച്ചുപോകുന്നതുമായ കാര്യങ്ങൾ മുന്നിൽ വന്ന് നൃത്തം വെക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്! ഇങ്ങനെയൊക്കെ എഴുതുന്നത് ചിലരെങ്കിലും അനാവശ്യമാണെന്ന് കരുതിയേക്കാമെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നത്, ചില അവബോധങ്ങൾ ഉണ്ടാക്കാൻ ഉതകുമെന്ന് തന്നെയാണ് എന്റെ ചിന്ത.

കഴിഞ്ഞ ദിവസം, റിപ്പബ്ലിക് ദിനം പ്രമാണിച്ച്, ഒരു ഭാഷാപഠന കൂട്ടായ്മയിൽ, ഒരു കൊച്ചുകുട്ടി താല്പര്യപൂർവ്വം വരച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം ഒരു ഉത്തരവാദപ്പെട്ട വ്യക്തി post ചെയ്തു. മനോഹരമായ ഭൂപടം (ആ കുട്ടി വരച്ച ഭൂപടത്തിൽ ഇവിടെ പ്രസക്തമായ ഭാഗത്തിന്റെ ബാഹ്യരേഖാരൂപം  മാത്രം, കടപ്പാടോടെ, ഇതിന്റെ തലക്കെട്ടിനൊപ്പം ചേർക്കുന്നു). ആ ചിത്രം കണ്ടയുടനെ തന്നെ, "Great work... ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്നൊരു സന്തോഷം കൂടിയുണ്ട്" എന്ന spontaneous ആയൊരു comment ആണ് എനിക്കവിടെ ഇടാൻ തോന്നിയത്. കാരണം, മനോഹരമായ ആ ഭൂപടത്തിൽ ലഡാക്ക് ഏരിയ കൂടുതൽ ചൈനയിലോട്ട് തള്ളി നിന്നിരുന്നു.

ഉടനെത്തന്നെ, ആ പടം post ചെയ്ത ഉത്തരവാദപ്പെട്ടയാൾ, "@Vkokkodan, Please remove the political comment. This drawing is done by a child. We don't need any sarcasm in this group." എന്നൊരു മറുപടി സന്ദേശം ഇട്ടപ്പോൾ ഒരു നിമിഷം ഞാൻ ശങ്കിച്ചു... അറിയാതെ, തെറ്റായി എന്തെങ്കിലും പറഞ്ഞു പോയോ? രണ്ടുമൂന്നാവർത്തി വായിച്ചതിന് ശേഷവും എന്റെ ചെറിയ വിവേചനബുദ്ധിയിൽ ഒരു ചെറിയ പിശക് പോലും എന്റെ comment ൽ എനിക്ക് കാണാൻ പറ്റിയില്ല. 

കുട്ടിയാണ് ചിത്രം വരച്ചതെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ, ആ കുട്ടിയെ അനുമോദിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഒരു ദുഃസ്സൂചന പോലും മനസ്സിലുണ്ടായിരുന്നില്ല. പിന്നെ റിപ്പബ്ലിക് ദിനവും ഇന്ത്യയുടെ ഭൂപടവും പൊളിറ്റിക്കലായത് കൊണ്ട്, ലഡാക്കിനെക്കുറിച്ച് പറഞ്ഞത് മാത്രം പൊളിറ്റിക്കൽ ആവാൻ തീരെ സാധ്യതയില്ലല്ലോ. മറിച്ച്, അഥവാ, ആ കൂട്ടായ്മയിൽ ഒരു ചൈനാക്കാരൻ ഉണ്ടായിരുന്നെങ്കിൽ, എന്റെ comment, പൊളിറ്റിക്കൽ ആയേനെ. പക്ഷേ അവിടെ എല്ലാം ഇന്ത്യാക്കാർ ആയിരുന്നു. പിന്നെ ലഡാക്ക് പിടിച്ചെടുത്തിരിക്കുന്നു എന്ന് പറഞ്ഞത് എങ്ങനെയാണ് ഒരു കളിയാക്കൽ ആവുക? അഥവാ, ആ ചിത്രത്തിനെ സംബന്ധിച്ച്, പാക് അധീന കാശ്മീർ അതിൽ ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അത് കുറച്ചെങ്കിലും sarcastic ആയിപ്പോയെന്ന് പറയാമായിരുന്നു. 

ആ ഒരു കൂട്ടായ്മ, കുട്ടികളുടെ രക്ഷിതാക്കളുടേതായതിനാൽ, അവിടെയിട്ട comment കളൊക്കെ കുട്ടികൾ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട്, അവിടെയിടുന്ന ഓരോ comment കളും മറ്റ് post കളും രക്ഷിതാക്കളെയാണ് അല്ലെങ്കിൽ രക്ഷിതാവിനെയാണ് അഭിസംബോധന ചെയ്യുന്നത്. തീർത്തും നിർദ്ദോഷകരമായ തമാശകളെ എങ്ങനെ വളച്ചൊടിക്കാം എന്നതിന്റെ മകുടോദാഹരണമായിരുന്നു എനിക്ക് മറുപടി comment ഇട്ട വ്യക്തി കാണിച്ച് തന്നത്. സാധാരണയായി ഇങ്ങനെയൊക്കെത്തന്നെയാണല്ലോ നമ്മൾ കൂട്ടായ്മകളിൽ പ്രതികരിക്കുക. പരസ്പരം അറിയുന്ന ആളുകൾ തമ്മിൽ 'steady like a stick' എന്ന രീതിയിൽ വളരെ stiff ആയി പെരുമാറേണ്ടതില്ലല്ലോ. അങ്ങനെയിരിക്കേ, അവിടെ എന്റെ comment ന്റെ പേരിൽ ഏതെങ്കിലും നിയമങ്ങളോ മര്യാദയയോ തെറ്റിച്ചതായി ആർക്കെങ്കിലും പറയാൻ പറ്റുമോ? ആ കൊച്ചുകുട്ടിയെ അപമാനിച്ചതായി പറയാൻ പറ്റുമോ? അവിടെ എന്ത് dirty politics ആണ് ഞാൻ കളിച്ചത്? തീർത്തും പുരോഗമനപരമായ ഒരു അഭിനന്ദന സന്ദേശം തന്നെയായിരുന്നില്ലേ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്? പക്ഷേ ആ ഉത്തരവാദപ്പെട്ട വ്യക്തിക്ക് മാത്രം എന്തോ അങ്ങനെ തോന്നി.

എന്തായാലും എന്നോട് comment പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ ഉടനെത്തന്നെ അതനുസരിച്ചു. അതിന് കാരണമുണ്ട്. ഞാനിട്ട comment ൽ എന്താണ് തെറ്റ് എന്നൊക്കെ ചോദിച്ച്, ആ കൂട്ടായ്മയിൽ തന്നെ ഞാൻ പ്രതികരിച്ചാൽ, അനാവശ്യമായി ആ കൂട്ടായ്മയിൽ അങ്ങോട്ടുമിങ്ങോട്ടും ചില പ്രതികരണങ്ങൾ ഉണ്ടാവും. ആ പ്രതികരണത്തിലൊന്നും ആ കൂട്ടായ്മയിലെ മറ്റൊരു വ്യക്തിക്കും താല്പര്യമുണ്ടാവുകയില്ലെന്ന് മാത്രമല്ല, അവർക്ക് വളരെ അരോചകമായി തോന്നുകയും ചെയ്യാം. 'നിങ്ങൾക്കൊന്നും വേറെ പണിയില്ലേ' എന്നവർ ചോദിച്ചേക്കാം. 

മേല്പറഞ്ഞ രീതിയിൽ ചിന്തിക്കാൻ വേറൊരു പശ്ചാത്തലവുമുണ്ട്.ഒന്നു രണ്ട് മാസങ്ങൾക്ക് മുന്നേ, ഈ പറഞ്ഞ കൂട്ടായ്മയിൽ, ഞാൻ, എന്റെ ഒരു ബ്ലോഗ് share ചെയ്തിരുന്നു (കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)). ഒരു സംഘടനയുടെ ഒരവസരത്തിലെ ആഘോഷ പരിപാടികൾ നടത്തുന്നതിന്റെ ചുക്കാൻ പിടിക്കുന്നതിനിടയിൽ, യാതൊരു കാരണവുമില്ലാതെ, സ്വന്തം അറിവില്ലായ്മയുടെ കുഴിയിൽ നിന്നുകൊണ്ട്, ഒരാൾ, ഞങ്ങളെ നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ പുലഭ്യം പറഞ്ഞതിനെക്കുറിച്ചും, അതിന്റെ കൂടെ, നമ്മുടെയിടയിൽ നടക്കുന്ന ചില അപചയങ്ങളെക്കുറിച്ചുമായിരുന്നു പ്രസ്തുത ബ്ലോഗ്. ആ ബ്ലോഗ്, ഭാഷാപഠനകൂട്ടായ്മയിൽ ഇടാനുള്ള പ്രത്യേക കാര്യകാരണം, ആ ഒരു കൂട്ടായ്മ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന ഒരു കൂട്ടായ്മ ആയിരുന്നു എന്നത് കൊണ്ട് തന്നെയായിരുന്നു. എങ്ങനെയൊക്കെ ഏതൊക്കെ സാഹചര്യത്തിൽ, നമ്മുടെ ഇടയിൽ നിന്ന് തന്നെയുള്ള ആളുകൾ മോശം പദങ്ങൾ ഉപയോഗിച്ച് തെറികൾ പറയുന്നുണ്ടെന്നും, എങ്ങനെയൊക്കെ അത്തരം സാഹചര്യങ്ങൾ, മഹത്തായ സംസ്കാരം പേറുന്ന നമ്മൾ ഒഴിവാക്കേണ്ടതുണ്ടെന്നും പറയാനാനും കൂടിയായിരുന്നു ആ കൂട്ടായ്മയിൽ പ്രസ്തുത ബ്ലോഗ് ഇട്ടത്. 

പക്ഷേ, ആ ബ്ലോഗിലെ യഥാർത്ഥ വശം കാണുന്നതിന് പകരം, അതിൽ സ്വയം പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനായിരുന്നു, അത് വായിച്ച ചില വ്യക്തികൾക്ക് താല്പര്യം. സംഘടനയുടെ ആഘോഷം ഭംഗിയാക്കാൻ വേണ്ടി പ്രയത്നിച്ച്, ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരുടെ വിവരക്കേടിന്റെ മാത്രം കാരണത്താൽ, ഞങ്ങൾ തെറി കേട്ടതൊന്നും ആർക്കും വിഷയമേ ആയിരുന്നില്ല. എന്തായാലും, ആ ബ്ലോഗ്, ഭാഷാ കൂട്ടായ്മയിൽ ഇട്ടത് മോശമായിപ്പോയെന്നും ഞാൻ കുറേപ്പേരെ വ്യക്തിഹത്യ നടത്തിയെന്നൊക്കെ പറഞ്ഞ്, ബ്ലോഗ് ഇട്ടിരുന്ന സമയത്ത്, ഭാഷാ കൂട്ടായ്മയിൽ  മോശമല്ലാത്ത രീതിയിൽ ഒരു ബഹളം നടന്നതാണ്. അതിന് ശേഷം ഇനി മുതൽ അവിടെ ബ്ലോഗൊന്നും ഇടേണ്ടതില്ലെന്ന്, ഞാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം എന്നെ ഉന്നം വെക്കുന്നുണ്ടെന്ന് മനസ്സിലായതിനാൽ, വളരെ ശ്രദ്ധാപൂർവ്വം തന്നെയായിരുന്നു കൂട്ടായ്മയിലെ എന്റെ ഇടപെടൽ. പക്ഷേ എന്നിട്ടും, തീർത്തും നിർദ്ദോഷകരമായ ഒരു അഭിനന്ദന സന്ദേശം തീർത്തും വളച്ചൊടിച്ച്, അത് നീക്കുവാനുള്ള നിർദ്ദേശം വന്നപ്പോൾ, ഞാൻ എന്ത് പറഞ്ഞു എന്നതല്ല അവിടത്തെ വിഷയമെന്നും, അത് ആരാണ് പറഞ്ഞത് എന്നതാണ് വിഷയമെന്നും, വിഷയത്തിന് കാമ്പില്ലെങ്കിൽ, അതിന് ഇല്ലാത്ത കാമ്പുണ്ടാക്കുന്ന രീതിയിൽ തോന്നിപ്പിക്കുന്ന ശ്രമമാണ് നടന്നതെന്നും മനസ്സിലായി.

സത്യത്തിൽ, വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ ഭംഗിവാക്കുകളോട് കൂടിയ അഭിനന്ദനസന്ദേശത്തിന്, മേല്പറഞ്ഞ മറുപടിക്കമന്റ് കണ്ടപ്പോൾ, ഞാൻ, ഞാൻ പോലുമറിയാതെ, വീണ്ടും കുടുക്കില്ലാത്ത ട്രൗസറൊക്കെ ഇട്ട്, പിണ്ണാക്കിൻ വെള്ളവുമായി, നിഷ്കളങ്കമായി കറുമ്പിയുടെ മുന്നിലെത്തിയ, നാല്പത് കൊല്ലങ്ങൾക്ക് മുൻപുള്ള കണ്ണും മിഴിച്ച് അമ്പരന്ന് നിൽക്കുന്ന ഒൻപതുകാരനായി മാറിപ്പോയി!! ഞാൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ക്രൂശിക്കുന്നത്? ഞാൻ എങ്ങനെ ഇടപെട്ടാലും പ്രശ്നമാക്കാൻ തുടങ്ങിയിരിക്കുന്നു. ആർക്കെങ്കിലും ദോഷം വരാനോ, അല്ലെങ്കിൽ എന്തെങ്കിലും ദുഷിപ്പിക്കാനോ ഇതുവരെ ഞാൻ ശ്രമിച്ചിട്ടില്ല, പക്ഷേ, തീർച്ചയായും പറയേണ്ടതാണെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ, എന്റേതായ നല്ല ഭാഷയിൽ പറയാൻ എല്ലായ്‌പോഴും ശ്രമിക്കാറുണ്ട് എന്നതാണ് പ്രശ്നം. വിമർശനങ്ങളെ തീർത്തും നിർഗുണമായി സമീപിച്ച്, അതിലെ കഴമ്പിനെ കാണാതെ, പതിര് മാത്രം എന്തുകൊണ്ട് ആളുകൾ കാണുന്നു? ആരേയും അകാരണമായി വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും, ചില കാര്യങ്ങൾ പറയുമ്പോൾ, പറയുന്ന കാര്യത്തിന്റെ കഴമ്പ് നോക്കാതെ വ്യക്തിപരമാക്കുന്നതാണ് യഥാർത്ഥമായ നിസ്സഹായാവസ്ഥ! മുൻപ് പറഞ്ഞത് പോലെ, ഇവിടെയും വ്യക്തികൾക്കല്ല പ്രാധാന്യം, മറിച്ച് വിഷയത്തിനാണ്. അതുകൊണ്ട് തന്നെയാണ് ആരുടേയും പേരുകൾ പരാമർശിക്കാത്തത്.

എന്റെ ആലോചനാവിഹായസ്സിൽ, എത്ര പരതിയിട്ടും ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റ് മനസ്സിലാകാത്തതിനാൽ, ആ കുട്ടി വരച്ച ഭൂപടത്തിന് ഞാൻ കൊടുത്ത comment ൽ എന്തായിരുന്നു dirty politics എന്നും എന്ത് sarcasm ആയിരുന്നു അതിൽ ഉണ്ടായിരുന്നതെന്നും ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ സന്തോഷമായേനെ!

എന്തായാലും, ഉത്തരവാദപ്പെട്ട വ്യക്തിയുടെ ഉത്തരവ് പ്രകാരം, ഞാനിട്ട സന്ദേശം, ഉടനടി തന്നെ പിൻവലിച്ചത്, അവിടെ വീണ്ടും ബഹളം ഉണ്ടാക്കേണ്ടെന്ന് കരുതിത്തന്നെയാണ്. പക്ഷേ, ഞാൻ അത് ഉടനെത്തന്നെ പിൻവലിക്കുകയും, അതിനുള്ള മറുപടിക്കമന്റ് അവിടെത്തന്നെ കിടക്കുകയും ചെയ്യുമ്പോൾ, ഞാൻ എന്ത് വഷളത്തരം ഇട്ടിട്ടാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന്, എന്റെ സന്ദേശം കാണാത്തവർക്ക് തീർച്ചയായും സന്ദേഹമുണ്ടാവും. പോരാഞ്ഞതിന്, ഞാൻ ചെയ്തത് എത്രതന്നെ ശരിയായായലും, നേരത്തെ പറഞ്ഞത് പോലെ, ബ്ലോഗ് മുഖാന്തിരം ഒരു പ്രശ്നം ഇതിനകം തന്നെ ഉണ്ടായിട്ടുള്ളതിനാൽ, ഞാനൊരു സ്ഥിരം ബഹളക്കാരനാണെന്നും ചില ലോലമനസ്കർ കരുതിയേക്കാം. ആ അനാവശ്യമായ പഴി കുറച്ചെങ്കിലും ഒഴിവായിക്കിട്ടാൻ വേണ്ടി മാത്രമാണ്, ഞാൻ എന്റേതായ സ്‌ഥലത്ത്‌, ഇത്തരത്തിലൊരു വിശദീകരണം നൽകുന്നത്. അഥവാ, എന്റെ സന്ദേശം പിൻവലിക്കാൻ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ, എനിക്ക് മറ്റുള്ളവരോട് വിശദീകരിക്കാൻ വേറെ വേദി ഉണ്ടായിരുന്നെങ്കിൽ, ഇവിടെ ഇങ്ങനെയൊരു വിശദീകരണമേ ഉണ്ടാകുമായിരുന്നില്ല. ഇനി, വളരെ വളരെ അത്യാവശ്യത്തിനല്ലാതെ, ആ വാട്സാപ്പ് ഗ്രൂപ്പിൽ, പ്രളയം വന്നാൽ പോലും, എന്റെ മനസ്സമാധാനത്തിന് വേണ്ടി, ഞാനൊരു comment ഉം ഇടില്ലെന്നും ഇതിനാൽ തീരുമാനിക്കേണ്ടതായി വന്നിരിക്കുന്നു! അവരായി, അവരുടെ പാടായി. എന്തിനാ വെറുതെ ആരുടേയോ വേലിയിൽ കിടക്കുന്ന പാമ്പിനെ കഴുത്തിലേറ്റുന്നത്! ഞാനിറങ്ങിയാൽ കുളം കലങ്ങുമെങ്കിൽ, ഞാനെന്തിനാണ് ഇറങ്ങുന്നത്?

ശൈത്യം കാരണം വിഷമിച്ച് വശായ കുരങ്ങ്, ശൈത്യം മാറാൻ, കരിയിലയിൽ മിന്നാമിനുങ്ങിനെപ്പിടിച്ചിട്ട് തീ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയാൽ തീ കത്തില്ലെന്ന ഉപദേശം കൊടുക്കാൻ ശ്രമിച്ച സൂചിമുഖിപ്പക്ഷിക്ക് സംഭവിച്ചത് പോലെ സംഭവിക്കുന്നതിനേക്കാൾ നല്ലത്, അത്തരത്തിലുള്ളിടത്ത് ഇടപെടാതിരിക്കുന്നതാണ്. കളിക്കളത്തിൽ അറിയാതെ വീണുപോവുകയോ, ആരെങ്കിലും തള്ളിയിടുകയോ ചെയ്യാതിരിക്കുവോളം, അടുത്ത കളി അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പരസ്പരവിശ്വാസമുള്ള കളിക്കളത്തിൽ മാത്രം കളിച്ചാൽ മതിയല്ലോ. ലഡാക്കിൽ വേറാരെങ്കിലും പോയി ലഡായി(लडाई) നടത്തട്ടെ. നമുക്കിത്തിരി ലഡു തിന്ന് പിരിയാം !!

***

2021 ജനുവരി 29, വെള്ളിയാഴ്‌ച

നീൽ ആംസ്‌ട്രോങ്ങും പുഷ്പയും


നീൽ ആംസ്ട്രോങ് ആണ് ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയതെന്നും അതിന് ശേഷം കുറെ പേർ പിന്നെയും അവിടെയിറങ്ങി കാലുകൾ ഊന്നി നടന്ന് അവിടെ ഒട്ടനവധി പാദസ്പർശങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും നമ്മളൊക്കെ പഠിച്ചത് വെറുതെയായോ? ചോദ്യം അംബുജാക്ഷന്റെതാണ്‌ ! "ഇപ്പൊ ഇങ്ങനെ പറയാൻ എന്തുണ്ടായി അംബുജാക്ഷാ" എന്ന ചോദ്യത്തിന്, "പോയി പുഷ്പയോട് ചോദിക്ക്" എന്ന ഉത്തരം കേട്ടപ്പോൾ ആദ്യമൊന്ന് അമ്പരന്ന് പോയെങ്കിലും, മഹാരാഷ്ട്രാ ഹൈക്കോടതിയിലെ ന്യായാധിപയെക്കുറിച്ചാണ് പറഞ്ഞതെന്ന് പത്രം വായിക്കുന്നത് കൊണ്ട് മനസ്സിലാക്കാൻ, ഈ മന്ദബുദ്ധിക്കും കഴിഞ്ഞു !

തൊലിപ്പുറം തൊട്ടുകൊണ്ട് ഉണ്ടാകുന്ന നേരിട്ടുള്ള സ്പർശനം മാത്രമേ യഥാർത്ഥ സ്പർശനമാവൂ എന്നും, തൊലിപ്പുറങ്ങൾക്കോ, അല്ലെങ്കിൽ എന്തിനെയാണ് തൊടുന്നതെങ്കിൽ, അതിനും നമ്മുടെ തൊലിക്കുമിടയിൽ തുണിയോ മറ്റ് സാധനങ്ങളോ ഉണ്ടായിരുന്നാൽ അത് സ്പർശനമാവില്ലെന്നും വിധിച്ചുകളഞ്ഞ മഹതിയാണ് ശ്രീമതി പുഷ്പ ഗനോഡിവാല!! അപ്പോൾ അംബുജാക്ഷൻ പറഞ്ഞത് ശരിയാണല്ലോ എന്നെനിക്കും തോന്നിയത്, അംബുജാക്ഷനിൽ ചിരി പടർത്തി.

പുഷ്പക്ക് ഒരു പുഷ്പഹാരം വാങ്ങുന്നതിനൊപ്പം, ഇനിമുതൽ ചന്ദ്രനിലിറങ്ങുന്നവർ ഷൂവും, പറ്റുമെങ്കിൽ പാന്റ്സുമഴിച്ച് തന്നെ ചന്ദ്രനിൽ ഇറങ്ങണമെന്നും, അല്ലെങ്കിൽ നിങ്ങളാരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന് കരുതേണ്ടിവരുമെന്നും അറിയിച്ചുകൊണ്ട് നാസയിലേക്ക് കത്തെഴുതുകയും വേണമെന്ന് പറഞ്ഞുകൊണ്ട് പട്ടണത്തിലേക്ക് പോകുന്ന ബസ്സ് പിടിക്കാൻ ഓടുന്ന അംബുജാക്ഷനെ കണ്ണിമവെട്ടാതെ കുറച്ച് നേരം നോക്കി നിന്നുപോയി. സ്ഥലകാല ബോധം വന്നയുടനെ, അംബുജാക്ഷന്റെ കർത്തവ്യബോധത്തെ ബഹുമാനിച്ച് കൊണ്ട്, ഒരു ചന്ദനത്തിരി കത്തിക്കാൻ, ഉടനെത്തന്നെ, ഞാനും വീട്ടിന്റെ പടിഞ്ഞിറ്റകത്തേക്ക് തിരിഞ്ഞോടി !!

***

2021 ജനുവരി 23, ശനിയാഴ്‌ച

ദേശീയധ്വജം - അനവസരേ കപിഹസ്തലാളിതം

അതെ, ഒരു കൊടി വീശിയതായിരുന്നു സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഏത് കൊടിയും ആർക്കും എവിടെയും വീശാമെങ്കിലും, ചില കൊടികൾ അനാവശ്യസമയങ്ങളിൽ, അനാവശ്യമായ സ്ഥലത്ത്, അവിചാരിതമായി, അനവസരത്തിൽ വീശുമ്പോൾ കൊടി വീശിയ ആളിന്റെ ചിന്തയായിരിക്കില്ല, ആ കൊടി വീശൽ കണ്ട ആളുകൾക്ക് ഉണ്ടാവുന്നത്. 

2021 ജനുവരി ആറിന് തുടങ്ങി ഏകദേശം ഒരാഴ്ചയോളം, വാഷിംഗ്ടൺ ഡിസിയിലെ മലയാളി / ഇന്ത്യൻ സമൂഹങ്ങളിലും കുറച്ച് ദിവസങ്ങൾ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ചർച്ചയായത് അത്തരമൊരു കൊടിവീശലായിരുന്നു. ആ കൊടി ഏതെങ്കിലും പ്രത്യേക നിറം കൊടുക്കാത്ത വെള്ളത്തുണിയോ, ഒന്നോ ഒന്നിലധികം നിറങ്ങൾ മുക്കിയ വർണ്ണത്തുണിയോ, അല്ലെങ്കിൽ വീശിയ ആളുടെ കോണകമോ ആയിരുന്നില്ല. പകരം വീശിയത് ഭാരതത്തിന്റെ ദേശീയ പതാക ആയിരുന്നു.

ഭാരതത്തിന്റെ ദേശീയ പതാക ഒരു ഭാരതീയന്, അല്ലെങ്കിൽ ഭാരതീയ പൈതൃകം പേറുന്ന ഒരു പൗരന് വീശാൻ പാടില്ലേ എന്ന ചോദ്യം  ഉയരാം. വീശാം, പക്ഷേ എവിടെ, എപ്പോൾ വീശുന്നു എന്നതിനൊക്കെ പ്രസക്തിയുണ്ട്. ഈ കഴിഞ്ഞ 2021 ജനുവരി ആറിന് ഭാരതത്തിന്റെ ദേശീയ പതാക വീശിയത്, ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ അമേരിക്കൻ ഐക്യനാടിന്റെ ഭരണസിരാകേന്ദ്രമായ വാഷിംഗ്ടൺ ഡിസിയിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ക്യാപ്പിറ്റോളിന്റെ അങ്കണത്തിലായിരുന്നു. 

അമേരിക്കൻ ഐക്യനാടിന്റെ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിൽ, അമേരിക്കൻ ദേശീയ പതാകക്ക് പകരം, അല്ലെങ്കിൽ അമേരിക്കൻ പതാകയോടൊപ്പം, ഇന്ത്യൻ ദേശീയ പതാക എന്തിനാണ് വീശിയത്? അവിടെയാണ്, രസകരമായ വാദഗതികൾ കിടക്കുന്നത്... ഇന്ത്യൻ പതാക വീശിയ ആളിന്റെ ഔചിത്യബോധത്തിന്റെ കിടപ്പ് വശം മനസ്സിലാകുന്നത്.

ജനുവരി ആറിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു റാലി നടക്കുകയായിരുന്നു ക്യാപ്പിറ്റോളിന് മുന്നിൽ. പ്രസിഡന്റ് ട്രംപിന്റെ ഭരണസമയത്ത് തന്നെ നടക്കുന്ന ആറാമത്തെയോ മറ്റോ റാലിയായിരുന്നു അത്. പക്ഷേ ഈ റാലിയിൽ, അവരുടെ മുഖ്യമുദ്രാവാക്യം, 'STOP THE STEAL' എന്നതായിരുന്നു. 

ഇവിടെ, വളരെ വികസിതമായ അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് എന്നത് ഇന്ത്യ എന്ന 'മൂന്നാം ലോക' രാജ്യത്തിലെ തിരഞ്ഞെടുപ്പ് രീതിയെക്കാൾ വളരെ പഴഞ്ചനാണ്. ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രോണിക് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുമ്പോൾ, ഇവിടെ ഇപ്പോഴും പേപ്പർ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ 'MAIL IN BALLOT' എന്ന പരിപാടിയും ഉണ്ട്. പക്ഷേ ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് അന്നേ ദിവസം വരെ എത്തിച്ചേർന്ന തപാൽ വോട്ടുകളേ എണ്ണുള്ളൂവെങ്കിൽ,  ഇവിടെ, അമേരിക്കയിൽ, വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുമ്പോഴും തപാൽ ബാലറ്റുകൾ വന്നുകൊണ്ടേയിരിക്കും! മാത്രവുമല്ല, യഥാർത്ഥ വോട്ടിങ് സമയത്ത് നമ്മുടെ നാട്ടിലുള്ള മാതിരി, വളരെ കർശനമായ പരിശോധനകളും ഉണ്ടാവാറില്ല. 

ഇങ്ങനെയൊക്കെയാണെങ്കിലും കാലാകാലങ്ങളിൽ, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലധികമായി, റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും മാറിമാറി ഇവിടെ അധികാരത്തിൽ എത്തുന്നുണ്ട്. അത്തരം ഒരു തിരഞ്ഞെടുപ്പിൽ തന്നെയായിരുന്നു റിപ്പബ്ലിക്കാനായ ട്രംപ് 2016 ൽ അധികാരത്തിൽ വന്നതും. പക്ഷേ ഈ കാര്യങ്ങൾക്ക് ട്രംപ് വന്നതോടെ ചില മാറ്റങ്ങളുണ്ടായി. 

ചൈനക്കെതിരെയുള്ള നിലപാടുകളിലും നിയമാനുസൃതമല്ലാത്ത കുടിയേറ്റ നിലപാടുകളിലും കൈയ്യടി നേടിയപ്പോൾ, മറ്റുപല കാര്യങ്ങളിലും ട്രംപ് പഴികൾ കേട്ടു. 'വായിൽ വരുന്നത് കോതക്ക് പാട്ട്' എന്നത് പോലുള്ള അദ്ദേഹത്തിന്റെ സംസാരങ്ങളും, സ്ത്രീ-വർണ്ണ വിരുദ്ധ പരാമർശങ്ങളാലും, ഉച്ചത്തിലല്ലെങ്കിലും വലതുപക്ഷ തീവ്രനിലപാടുകളാലും അദ്ദേഹത്തിനെതിരെ ജനവികാരത്തള്ളിച്ച ഉണ്ടായെങ്കിലും സ്റ്റോക്ക് മാർക്കറ്റ് വീഴാതെ ഉയർത്തിത്തന്നെ സംരക്ഷിച്ചത് ട്രംപിന് ജനപ്രീതിയുണ്ടാക്കിയിരുന്നു. അങ്ങനെ, 2020 ലെ രണ്ടാമത്തെ ഊഴത്തിലും അധികാരത്തിൽ എത്തുക എന്ന ഉദ്യമത്തിനിടയിലായിരുന്നു കൊറോണയുടെ വരവ്. കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ ട്രംപദ്ദേഹം ദയനീയ പരാജയമായിരുന്നു. അങ്ങനെ, കൊറോണാമഹാമാരിക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം വളരെ വൃത്തിയായി തോറ്റു!

പക്ഷേ, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി, ഒരു പ്രസിഡന്റ്, അദ്ധേഹത്തിനുണ്ടായ തോൽവി അംഗീകരിക്കാൻ തയാറല്ലായിരുന്നു. രാജ്യത്ത് നിയമാനുസൃതമല്ലാതെ കടന്നുകൂടിയ ആളുകളും, ഒരേ ആൾ തന്നെ ഒന്നിലധികം വോട്ടുകൾ ചെയ്തുമാണ് തന്നെ തോല്പിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം! അതിനെതിരെ കോടതികളിൽ അറുപതിലധികം വക്കാലത്തുകൾ എത്തിയെങ്കിലും, കോടതികൾ എല്ലാം തള്ളിക്കളഞ്ഞു. എന്നിട്ടും അധികാരത്തിൽ കടിച്ച് തൂങ്ങിയിരിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്!

ആ അവസരത്തിലായിരുന്നു മേല്പറഞ്ഞ ആറാമത്തെ റാലി നടത്താൻ പ്ലാനിട്ടത്. STOP THE STEAL' എന്ന് പറഞ്ഞാൽ, കള്ളത്തരത്തിലൂടെ അധികാരത്തിലെത്തുന്നത് തടയുക എന്നതായിരുന്നു. രാജ്യത്താകമാനമുള്ള ആളുകളോട് ക്യാപ്പിറ്റോളിൽ എത്തിച്ചേരാനും, അവരോട്, STOP THE STEAL' ഏതുവിധേനയും തടയാൻ, 'ACT LIKE HELL' എന്നും ട്രംപ് ആഹ്വാനം ചെയ്തു. ട്രംപിനെ അത്യധികം പിന്താങ്ങുന്ന 'PROUD BOYS' എന്ന തീവ്രവെളുമ്പൻ വലതുപക്ഷക്കാരും അവിടെ അണിചേർന്നു. അങ്ങനെ, റാലിയെന്ന ലേബലിൽ വേഷം കെട്ടിവന്നവർ, അവിടെ കൂടിയ ആളുകളിൽ ചില നിയോഗങ്ങൾ ഏല്പിക്കപ്പെട്ടവർ, ട്രമ്പണ്ണൻ ആഹ്വാനം ചെയ്തതുപോലെ അവിടെ നരകസമാനമായി പ്രവർത്തിച്ചു. ക്യാപ്പിറ്റോൾ ഹിൽ എന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അവർ അഴിഞ്ഞാടി. യഥാർത്ഥത്തിൽ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി റിപ്പബ്ലിക്കൻ പാർട്ടിയെ ഏകദേശം മൊത്തത്തിൽത്തന്നെ ഹൈജാക് ചെയ്തിരുന്ന ട്രംപ്, അതിന്റെ അണികളെയും, അമേരിക്കയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ രീതിയിൽ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതിലും വിജയിച്ചു. അത്തരത്തിൽ പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു പാവം ഭാരതീയ റിപ്പബ്ലിക്കാനാണ്, ക്യാപ്പിറ്റോൾ ഹില്ലിൽ അക്രമം നടക്കുമ്പോഴും, അതിനുള്ളിലേക്ക് ആളുകൾ ഇരച്ച് കയറുമ്പോഴും, പോലീസ് tear gas ഷെല്ലുകൾ പൊട്ടിച്ചപ്പോഴും അമേരിക്കൻ പതാകകളുടെയും ട്രംപ് ബാനറുകളുടെയും അകമ്പടിക്ക് മോടി കൂട്ടുവാൻ ഇന്ത്യൻ ദേശീയ പതാക വീശിയത്!

ജനുവരി ആറിന് ഉച്ചക്ക് ശേഷം നടന്ന ആ ലോകം നടുങ്ങിയ അതിക്രമം ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഇടയിൽ ഇന്ത്യയുടെ ദേശീയ പതാക, വിജയാഹ്ളാദപ്രകടനത്തിലെന്നോണം വീശുന്നത് കണ്ട് ഒരുമാതിരിപ്പെട്ട ഇന്ത്യാക്കാരും ഇന്ത്യൻ വംശജരും തലയിൽ കൈവച്ച് അത്ഭുതം കൂറിയത് - അക്രമസ്ഥലത്ത് ത്രിവർണ്ണപതാക വീശിയ ഈ മഹാൻ ആരാണ്? ആ അക്രമത്തിൽ ഇന്ത്യക്കും ഇന്ത്യാക്കാർക്കും എന്താണ് കാര്യം? ട്രംപും മോഡിയും ഭായീഭായിമാരായത് കൊണ്ട് ഏതെങ്കിലും ഭായിമാരായിരിക്കുമോ വീശിയത്? 

സംശയങ്ങൾ ചോദ്യങ്ങളായും ഫോൺ വിളികളായും മാറിക്കൊണ്ടിരിക്കെയാണ് നമ്മുടെ തന്നെ കൂട്ടത്തിലുള്ള, നമുക്കെല്ലാവർക്കും അറിയുന്ന ഒരു സാധു, അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ നമ്മൾ ടിവിയിൽ കണ്ട ചലച്ചിത്രങ്ങൾക്ക് സമാനമായി, വളരെ അഭിമാനത്തോടെ ചിത്രങ്ങൾ പോസ്റ്റിയത്. കൂട്ടത്തിൽ, വംശവെറിയന്മാരായ  'PROUD BOYS' ന്റെകൂടെയുള്ള ചിത്രങ്ങളും! 

അതെ, അദ്ദേഹത്തിനെ നമുക്കെല്ലാവർക്കും അറിയാം. ഇവിടെയുള്ള മലയാളി അസോസിയേഷനുകളിലെ സ്ഥിരസാന്നിദ്ധ്യം. ഒരു തവണ അസോസിയേഷൻ പ്രസിഡന്റ്, അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷനായ FOMAA യുടെ ഒരു തവണത്തെ വൈസ് പ്രസിഡന്റ്, മോശമല്ലാത്ത ഒരു ബിസിനസ്സുകാരൻ, വളരെ നന്നായി സംസാരിക്കുന്നയാൾ, പണ്ടത്തെ ഡമോക്രാസ്റ്റായ ഇന്നത്തെ റിപ്പബ്ലിക്കൻ, വിർജീനിയയിലെ ഒരു സ്‌കൂൾ ബോർഡിൽ റിപ്പബ്ലിക്കൻ പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ടയാൾ, എന്തിനധികം, നമ്മുടെ കൂട്ടത്തിൽ നിന്ന് അമേരിക്കൻ രാഷ്ട്രീയത്തിൽ കടന്ന് നമ്മെ ഒരിക്കൽ പ്രതിനിധാനം ചെയ്യപ്പെടുമെന്ന് കരുതിയ ഒരാൾ! അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളൊരിക്കലും കരുതിയിരുന്നില്ല.

അദ്ദേഹം റിപ്പബ്ലിക്കനാണെങ്കിലും ഡമോക്രാറ്റുകാരായ ഭൂരിപക്ഷം ഇന്ത്യാക്കാരും അദ്ദേഹത്തെ ജാതിമതദേശഭേദമെന്യേ പിന്താങ്ങുന്നവരായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളാണല്ലോ. എങ്കിലും ക്യാപ്പിറ്റോളിൽ അക്രമം നടക്കുന്ന സമയത്ത്, ആ അക്രമത്തിന് ഇന്ത്യാക്കാരുടെ മുഴുവൻ പിന്തുണയുണ്ടെന്ന തരത്തിൽ ഇന്ത്യൻ പതാകയും വീശിയത് ഒരുവിധം ഇന്ത്യാക്കാർക്കൊന്നും സഹിക്കാൻ പറ്റുന്നതായിരുന്നില്ല. 

അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ നമുക്കാർക്കും സംശയമുണ്ടായിരുന്നില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എല്ലാവർക്കും സഹായിയാണ്. ഒരു പക്ഷേ മറ്റ് റിപ്പബ്ലിക്കൻമാരുടെ ഇടയിൽ ഭാരതീയ പൈതൃകം പേറുന്നവരുടെ മുഴുവൻ പിന്തുണയുള്ളയാൾ എന്ന തരത്തിൽ പെരുമാറി, പാർട്ടിയിൽ  കൂടുതൽ വളരാൻ ശ്രമിച്ചതാകാം. അതുമല്ലെങ്കിൽ, അക്രമം നടക്കുമെന്നറിയാതെ അനവസരത്തിൽ പതാകയുമേന്തി അവിടെ എത്തിയതാകാം. പക്ഷേ, അവിടെ വലിയ ബഹളങ്ങൾ നടക്കുമ്പോഴും അവിടെ നിന്ന് മാറാതെ പതാകയും വീശി അവിടെത്തന്നെ നിൽക്കാൻ അദ്ദേഹത്തിനെങ്ങനെ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് അത്ഭുതം തന്നെയായിരുന്നു.

വൈകുന്നേരമായപ്പഴേക്കും, ഫോൺകാളുകൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു. ഇവിടെയുള്ള ചില മലയാളി പ്രമുഖർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇന്ത്യാക്കാരെ / മലയാളികളെ അവരുടെ സമ്മതമില്ലാതെ ഒരു അക്രമസമരത്തിൽ ലോകസമക്ഷം പ്രതിനിധാനം ചെയ്തതിന് ഒരു ക്ഷമാപണം നടത്തണമെന്നായിരുന്നു അവർക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. അദ്ദേത്തിന്റെ മറ്റ് സുഹൃത്തുക്കളുടെ അത്ര വരില്ലെങ്കിലും, അദ്ദേഹത്തിന്റെ ഒരു സുഹൃത്തെന്ന നിലക്ക് ഞാനും ഒരു തവണ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. 

പിന്നീട് നമ്മൾ കണ്ടത്, അദ്ദേഹം മലയാളത്തിലെയും ഇന്ത്യയിലെയും ചാനലുകളായ ചാനലുകളിലെല്ലാം വിളിച്ച് ഉറക്കം പോലുമില്ലാതെ ഇന്റർവ്യൂ കൊടുക്കുന്നതായിരുന്നു. ഞാനാണ് പതാക വീശിയത്, അത് എന്റെ അവകാശമാണ്, അതിലാർക്കും ഇടപെടാൻ അധികാരമില്ല, അമേരിക്കൻ പൗരനായത് കൊണ്ട് അമേരിക്കൻ പതാകയും ഇന്ത്യൻവംശജനായത് കൊണ്ട് ഇന്ത്യൻ പതാകയും എന്റെ ജീവനാണ്, നിയമപരമായി ഇതിൽ ഒരു തെറ്റുമില്ല എന്നൊക്കെയാണ് അദ്ദേഹം എല്ലാ ചാനലുകളിലും പറഞ്ഞുകൊണ്ടിരുന്നത്.

അദ്ദേഹം ഫോണെടുക്കാത്ത സമയത്തിനിടക്ക്, വാഷിംഗ്ടൺ ഡിസിയിൽ ഫേസ്‌ബുക്കിൽ മറ്റുള്ള ഇന്ത്യാക്കാർ, അദ്ദേഹത്തിന്റെ ക്ഷമാപണം ആവശ്യപ്പെട്ടുകൊണ്ട് ബഹളം വെക്കുകയായിരുന്നു. ആ ബഹളത്തിൽ മറ്റുള്ളവരെപ്പോലെ ഞാനും പങ്കാളിയായി. അമേരിക്കയിലെ ബഹളത്തിൽ ത്രിവർണ്ണപതാകക്കെന്ത് കാര്യമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഇതിന് മുന്നേ 'ഹൗഡി മോഡി' പരിപാടിയിൽ മോദിയും ട്രംപും പ്രസംഗിച്ചപ്പോഴും ഇന്ത്യൻ ദേശീയ പതാക അനാവശ്യമായി ഉപയോഗിച്ചിരുന്നെങ്കിലും, അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നത് കൊണ്ട് അതിനെയൊന്നും ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ നടന്ന ക്യാപ്പിറ്റോൾ സംഭവത്തിലും അനിഷ്ടസംഭവങ്ങൾ നടന്നിരുന്നില്ലെങ്കിൽ, ആരും ത്രിവർണ്ണപതാകയേന്തിയതിനെ ചോദ്യം ചെയ്യുമായിരുന്നില്ല. പക്ഷേ, അവിടെ നടന്നത് റാലിയുടെ പേരിൽ വേഷം മാറിയ, കാലേക്കൂട്ടി കണക്കുകൂട്ടിയ ഒരക്രമസമരമായിരുന്നു. അതും ലോകത്തിന്റെ മുൻപിൽ അമേരിക്കയുടെ യശസ്സിനെ പാതാളം വരെ ഇടിച്ചു താഴ്ത്തിയ അക്രമസമരം. ആ അക്രമത്തിൽ ദേശീയപതാകയേന്തി ഇന്ത്യാക്കാരെ പ്രതിനിധീകരിച്ചതിനാണ്, മറ്റുള്ള ഇന്ത്യാക്കാർക്ക് ദേഷ്യം വന്നത്.

പക്ഷേ, അദ്ദേഹത്തിനെ വളരെ നന്നായറിയുന്ന ഒരുപാടുപേർ ആവശ്യപ്പെട്ടിട്ടും നിർദ്ദേശിച്ചിട്ടും, ഉപദേശിച്ചിട്ടും, ക്ഷമാപണമോ ദുഃഖമോ പോയിട്ട്, അദ്ദേഹം ചെയ്ത പ്രവർത്തിയിൽ ഒരു തെല്ല് പതിര് പോലും അദ്ദേഹത്തിന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ക്ഷമാപണം എന്നത് ഒരുതരത്തിൽ നാണക്കേടായി അദ്ദേഹം കണ്ടിരിക്കാം, പക്ഷേ, തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് അറിയാതെയാണ് ത്രിവർണ്ണപതാക കൊണ്ടുപോയതെന്ന് പോലും പറയാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല. 

അമേരിക്കയിൽ ജനുവരി ഏഴ് പ്രഭാതമായപ്പഴേക്കും, ക്യാപ്പിറ്റോളിൽ നടന്ന അക്രമത്തിൽ ലജ്ജിക്കുന്നുവെന്നും, അതിൽ ഇന്ത്യൻ പതാക പിടിച്ച്ഒരിന്ത്യൻ വംശജൻ പങ്കെടുത്തതിനെ അപലപിക്കുന്നുവെന്നും, ആ സംഭവത്തിൽ അദ്ദേഹം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കുറെ മലയാളികൾ ഒപ്പിട്ട ഒരു പത്രിക തയ്യാറായി. കാരണം, അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കിലും, ഞങ്ങൾക്ക്, ഇവിടെ വളരുന്ന ഞങ്ങളുടെ അടുത്ത തലമുറകൾ ഒരിക്കൽ പോലും, ഈ നടന്ന സംഭവത്തിന്റെ പേരിൽ തല കുനിക്കരുതെന്ന ശാഠ്യം ഉണ്ടായിരുന്നു. പത്രിക തയ്യാറാവുന്ന സമയത്ത്, നമ്മുടെ കഥാനായകൻ ഏഷ്യാനെറ്റിൽ വിനു വി ജോണിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു. ആ ചർച്ചയിൽ അദ്ദേഹം അഭിമാനത്തോടെ അദ്ദേഹത്തിന്റെ വാദഗതികൾ നിരത്തവേ തന്നെ, ചില മഹദ്‌വ്യക്തികളുടെ ശ്രമഫലമായി, ഞങ്ങളുടെ പത്രിക വിനുവിന് അയച്ചുകൊടുക്കാനും ലോകം കേൾക്കെ തന്നെ ഞങ്ങളുടെ എതിരഭിപ്രായം കഥാനായകനെ കേൾപ്പിക്കാനും സാധിച്ചത്, നാളെയുടെ രാഷ്ട്രീയ  കാലാവസ്ഥയിൽ, ഞങ്ങൾക്ക് ഞങ്ങളുടെ ഇളം തലമുറക്കാർക്ക് വേണ്ടി കരുതിവെക്കാൻ പറ്റിയ കരുത്തായിരുന്നു.

പക്ഷേ കഥാനായകന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. ഫേസ്ബുക്ക് ഫോറത്തിൽ വന്ന് മറ്റുള്ളവരെ കളിയാക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നത്, ത്രിവർണ്ണപതാകയാണ് എടുത്തെങ്കിലും, അത് അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും പ്രതിനിധാനം ചെയ്യുന്നില്ല എന്നാണ്. അദ്ദേഹം ഒരു Individualist ആണത്രേ! ആ ഔചിത്യത്തിന്റെ മുന്നിൽ, അദ്ദേഹത്തിന്റെ മുന്നിൽ തിരിഞ്ഞ് നിന്ന് നമസ്കരിക്കാനല്ലാതെ നമുക്ക് വേറൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അദ്ദേഹം, അദ്ദേഹത്തിന്റെ പാന്റ്സോ കോണകമോ ആയിരുന്നു എടുത്ത് വീശിയതെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. ഒഫീഷ്യൽ ലെറ്റർ പാഡിൽ കത്തെഴുതിയിട്ട്, അത് വ്യക്തിപരമായ കത്തായിരുന്നു എന്ന് പറയുന്ന ഇടുങ്ങിയ യുക്തിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു രാജ്യത്തിന്റെ ദേശീയപതാക പിടിക്കുമ്പോൾ, അത് അദ്ദേഹത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ എന്ന് ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹൃദയവിശാലത! ഏത് ആവശ്യത്തിന്റെ പേരിലായാലും ലോകം ഇന്നുവരെ കാണാത്തവിധത്തിലുള്ള നാണം കെട്ട അക്രമം കണ്ടുനിൽക്കേ പോലും അവിടുന്ന് മാറി നിൽക്കാനുള്ള മനസ്സ് കാണിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ഔന്നത്യം!

ഒരു രാജ്യത്തിന്റെ ദേശീയപതാക എന്താണെന്നും അത് എന്താണ് പ്രതിനിധീകരിക്കുന്നതെന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം നേരെ തിരിച്ച് പോയി ഒന്നാം ക്‌ളാസ്സ് മുതൽ വീണ്ടും പഠിക്കുകയായിരിക്കും ഉചിതം. ഒരു ദേശീയ പതാകയുമെടുത്ത് അത് Individualism ത്തിന്റെ പേരിൽ, എന്റേത് മാത്രം, എന്നെക്കുറിച്ച് മാത്രം എന്നൊക്കെ പറയുന്നത് വളരെ മഹത്തരമായി കരുതുന്നവരോട് കൂടുതൽ എന്ത് പറയാനാണ്? ഒരു ദേശീയ പതാക കൈയ്യിലേന്തുമ്പോൾ, സ്വന്തം കോണകം എടുത്തത് പോലെ, അതിൽ സ്വന്തം മുഖം മാത്രം കാണുന്നവരെ എങ്ങനെ മാറ്റാനാണ്? 

അദ്ദേഹത്തിന്റെ രാഷ്ട്രീയമോ വർണ്ണമോ അമിത ദേശസ്നേഹമോ ഒന്നുമല്ല ഇവിടത്തെ വിഷയം. ഈ അക്രമത്തിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ അദ്ദേഹം പ്രതികരിക്കുന്നത് മൂഡ്ഡമാണ്. നാട്ടിൽ രാഷ്ട്രീയം കളിച്ച് വളർന്ന, രാഷ്ട്രീയം കണ്ട ഏതൊരു വ്യക്തിക്കും അറിയാം എങ്ങനെയാണ് രാഷ്ട്രീയക്കാർ അക്രമത്തിന് പ്ലാനിടുന്നത് എന്ന്. ഒരു കൂട്ടം ആളുകളെ അവർ അതിനായി സജ്ജരാക്കി നിർത്തുകയാണ് ചെയ്യുന്നത്. സമരത്തിൽ പങ്കെടുത്ത എല്ലാവരും അത് ഒരിക്കലും അറിയണമെന്നില്ല. അത് പോലെ ഇവിടെ ക്യാപ്പിറ്റോളിൽ നടന്ന അക്രമവും അദ്ദേഹം അറിഞ്ഞിരിക്കണമെന്നില്ല. പക്ഷെ നടന്നത് അതിക്രമമായതുകൊണ്ടും ആ അതിക്രമത്തിൽ ത്രിവർണ്ണപതാക പെട്ടുപോവുന്നത് ത്രിവർണ്ണപതാകയെ മാനിക്കുന്ന മറ്റുള്ളവർക്ക് ദുഃഖമുണ്ടാക്കുമെന്നും മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ Individualism മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല!

ഇത്തരം സമരങ്ങളൊക്കെ ദിവസങ്ങൾ എടുത്ത് പ്ലാൻ ചെയ്യപ്പെടുന്നതാണ്. അല്ലാതെ രാജ്യത്താകമാനം നിന്ന് ആളുകൾ അവിടെ എത്തുമോ? അവിടെ നിന്ന് പോലീസിന്റെ അടി കൊണ്ട ടെന്നസ്സിയിൽ നിന്നുള്ള ഒരു സ്ത്രീ, കരഞ്ഞു കൊണ്ട് പറയുന്നത് എല്ലാവരും കേട്ടിരിക്കും. "ഞങ്ങൾ ക്യാപ്പിറ്റോളിൽ അതിക്രമിച്ച് കയറുമ്പോഴായിരുന്നു പോലീസ് എന്നെ ഇടിച്ചത്.... ഞങ്ങൾ വന്നത് വിപ്ലവം നടത്താനായിരുന്നു" എന്ന് പറഞ്ഞ ആ സമരം എങ്ങനെയാണ് ഒരു സമാധാനപരമായ റാലിയാവുന്നത്? ഒരിക്കലുമില്ലാത്തവിധം ക്യാപ്പിറ്റോളിനടുത്ത് നിന്ന് ട്രക്കുകൾ നിറച്ച് പൈപ്പ് ബോംബുകൾ കാണപ്പെട്ടത് റാലിക്ക് വേണ്ടിയായിരുന്നോ? 

താത്വികമായോ ബൗദ്ധികമായോ പോലും അടിത്തറയില്ലാത്ത നിലപാടിൽ ഉറച്ച് നിന്ന്,  ഇവിടെ, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, ജനങ്ങളുടെ സ്പന്ദനം അറിയുന്നതിൽ അദ്ദേഹം പരാജയപ്പെടുകയാണ്. അനുഭവസമ്പത്തും രാഷ്ട്രീയപരിചയവും കൂർമ്മബുദ്ധിയും അദ്ദേഹത്തിന് ഞങ്ങളെക്കാൾ കൂടുതൽ ഉണ്ടായിരിക്കാം. വളരെച്ചെറിയൊരു ന്യൂനപക്ഷം അദ്ദേഹത്തിന്റെ കൂടെ നിന്നേക്കാമെങ്കിലും ഭാരതീയ പൈതൃകം പേറുന്ന ഭൂരിപക്ഷവും ഇനി അദ്ദേഹത്തെ പിന്താങ്ങുന്നതിനുള്ള സാദ്ധ്യത വളരെ വിരളമാണ്. ഒരുപക്ഷേ, കാലം എല്ലാം മറക്കുമെന്നും അല്ലെങ്കിൽ ജനപിന്തുണയുടെ ആവശ്യം അദ്ദേഹത്തിനില്ലെന്നും, അദ്ദേഹം കരുതിയേക്കാം. പക്ഷേ, ഓരോ തവണ അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ വരുമ്പോഴും ഈ ആരോപണങ്ങൾ ഉയർന്ന് വരുമെന്ന് ഓർത്ത് വെക്കുന്നത് അദ്ദേഹത്തിന് നല്ലതായിരിക്കും. 
എന്തായാലും, ഈ വിവാദനിലപാടിൽ മാറ്റമില്ലാത്തിടത്തോളം, നഷ്ടം ഞങ്ങൾക്ക് തന്നെയാണ്. ഞങ്ങൾക്ക് നഷ്ടപ്പെടുന്നത്, നാളെ ഞങ്ങളെ പ്രതിനിധീകരിക്കാൻ ഞങ്ങൾ കണ്ടുവച്ചിരുന്ന ഒരു ബിംബമാണ്. 

ഇദ്ദേഹമൊക്കെ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ശരിയായ പ്രശ്നങ്ങളാണെങ്കിൽ പോലും ക്യാപ്പിറ്റോൾ ഇടിച്ച് പൊളിച്ചിട്ടാണോ അതിന് പരിഹാരം കാണുന്നത്? ഈ പരാതികൾ ഉന്നയിക്കുന്ന റിപ്പബ്ലിക്കന്മാർ തന്നെ എത്രയോ തവണ അധികാരത്തിൽ വന്നിട്ടും എന്തുകൊണ്ടാണ് ഇത്ര കാക്കാലമായിട്ടും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത്? തോൽക്കുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ എന്ന് കരുതുന്ന രാഷ്ട്രീയം രാഷ്ട്രീയമാണോ? എത്രയോ തവണ അധികാരം കിട്ടിയിട്ടും മാറ്റാൻ ശ്രമിക്കാത്ത ഒരു കാര്യം, കോടതികൾ പോലും തള്ളിക്കളഞ്ഞ ന്യായങ്ങൾ, ഇവയൊക്കെ മാറ്റാൻ ക്യാപ്പിറ്റോൾ തല്ലിപ്പൊളിക്കുകയാണ് നല്ലതെന്ന് കരുതുകയും, ആ പൊളിക്കൽ സമരത്തിൽ ഒരു രാജ്യത്തിന്റെയും അതിന്റെ പാരമ്പര്യം പേറുന്ന ആളുകളേയും പ്രതിനിധീകരിച്ച് കൊണ്ട് ആ രാജ്യത്തിന്റെ ദേശീയ പതാക വീശിയതിൽ തെറ്റില്ലെന്ന് കരുതുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കുറച്ച് മുള്ളിൻപൂക്കൾ അർപ്പിക്കട്ടെ!

എങ്ങനെ പറഞ്ഞിട്ടും കുലുങ്ങാത്ത അദ്ദേഹം, നിലപാട് മാറ്റാനില്ലെങ്കിലും, ഒരു സൗഹൃദപരമായ ചർച്ചക്ക് സമോസയുമെടുത്ത് അദ്ദേഹത്തിന്റെ ചെല്ലാൻ ക്ഷണിച്ചിരുന്നു. പക്ഷേ, ഉരുകാത്ത നെയ്യുള്ളിടത്ത് സമോസയുമെടുത്ത് ഞങ്ങളെങ്ങനെ പോവും?  ഏഷ്യാനെറ്റിലെ വിനു പറഞ്ഞത് പോലെ, ആരാണെങ്കിലും എവിടെയെങ്കിലും എങ്ങനെയെങ്കിലും എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ളതല്ല ഒരു രാജ്യത്തിന്റെ ദേശീയപതാക എന്നത് നമ്മുടെ കഥാനായകനെ എങ്ങനെ മനസ്സിലാക്കാനാണ്?

വാൽക്കഷ്ണം: എന്ത്, എപ്പോൾ, എങ്ങനെ ചെയ്യണമെന്ന് നിശ്ചയമില്ലാത്തവനെ വാനരനെന്ന് വിളിക്കണമെന്ന് പണ്ട് കുമാരന്മാഷ് ആറാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു. അത് എന്താണെന്ന് ബോദ്ധ്യമായ ഒരു സംഭവമായിരുന്നു അക്രമസ്ഥലത്തും ഒട്ടുമേ വേണ്ടാത്തിടത്ത് ത്രിവർണ്ണപതാക വീശിയതിലൂടെ അദ്ദേഹം ചെയ്തത്! ദേശീയ പതാകക്ക് ഒരു കപിഹസ്തലാളനം!! 

എന്നിരുന്നാലും, ഇത്തരം വഷളത്തരങ്ങൾ നടന്നിട്ടും, ആ വഷളുകൾ നടന്ന സ്ഥലത്തുള്ള മലയാളി സംഘടനകൾ പോലും (പേരിന് മാത്രം ഒരു അസോസിയേഷൻ ഒരു പത്രക്കുറിപ്പ് ഇറക്കിയെങ്കിലും), ശക്തമായി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും, ആ വഷളിനെ അതിശക്തമായി അപലപിക്കാൻ ഇതുവരെ മിനക്കെടാത്തത് ചില സ്വാർത്ഥതാല്പര്യങ്ങൾ കൂട്ടായ്മയുടെ താല്പര്യങ്ങളെ മറികടക്കുന്നു എന്ന അപചയത്തെ വിളിച്ചോതുന്നു. ഓണവും വിഷുവും നൃത്തനൃത്യങ്ങളോടെ ആഘോഷിക്കുന്നത് മാത്രമല്ല അസോസിയേഷനുകളുടെ കടമ, മറിച്ച്, ഇത്തരത്തിൽ സ്വന്തം സമൂഹത്തിലെ കണ്ണികൾ ഉൾപ്പെടുന്ന സാമൂഹിക പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നതും അസോസിയേഷനുകളുടെ കടമയാണ്. ഇങ്ങനെയൊക്കെ വിളിച്ച് പറയുന്ന എന്നെപ്പോലെയുള്ളവൻ ഭൂലോക വിഡ്ഢിയാണെന്ന തിരിച്ചറിവോടെ നിർത്തുന്നു !!!

***

2020 ഡിസംബർ 30, ബുധനാഴ്‌ച

പത്രാധിപക്കുറിപ്പുകൾ

KCSMW വിന്റെ വാർഷിക സുവനീറായ 'വാർത്ത'ക്ക് വേണ്ടി 2017 ൽ എഴുതിയ കുറിപ്പ്: 


NSGW വിന്റെ വാർഷിക സുവനീറായ പി'പരമ്പര'ക്ക് വേണ്ടി 2016 ൽ എഴുതിയ കുറിപ്പ്:


KCSMW വിന്റെ വാർഷിക സുവനീറായ 'വാർത്ത'ക്ക് വേണ്ടി 2014 ൽ എഴുതിയ കുറിപ്പ്:


ജിമ്മി ജോർജ്ജ് സ്മാരക വോളിബോൾ മത്സരം 2014 ൽ സംഘടിപ്പിച്ചപ്പോൾ പുറത്തിറക്കിയ 'താരകം' എന്ന സുവനീറിന്റെ ഭാഗമായപ്പോൾ:



2020 ഡിസംബർ 20, ഞായറാഴ്‌ച

കാമസ്യ പുലഭ്യം 'കുമൈപൂ' (തെറി കേൾക്കും വഴികൾ - 3)

കുരങ്ങൻ പത്രാധിപനായാൽ (തെറി കേൾക്കും വഴികൾ - 1)

സ്വയംകൃതി ചോരൻ (തെറി കേൾക്കും വഴികൾ - 2)

'സരസ്വതീം നമസ്തുഭ്യം വരദേ കാമരൂപിണീ...' - ഈ ശ്ലോകശകലം ഇവിടെക്കുറിച്ചത് എന്തിനാണെന്ന് വഴിയേ മനസ്സിലായിക്കൊള്ളും!

കുരങ്ങനായും കൃതിചോരനായും അഹങ്കാരിയായും പേരുകേൾപ്പിച്ചതിന് ശേഷം, എഴുത്തിന്റെ പേരിൽ നല്ല പച്ചത്തെറി കേൾക്കാനുള്ള ഭാഗ്യമുണ്ടായത് 2019 ലാണ്. അതും നല്ല 'കുമൈപൂ' തെറികൾ! ഈ 'കുമൈപൂ' തെറികൾ എന്താണെന്ന് എനിക്കിവിടെ എഴുതാൻ പറ്റില്ല, പക്ഷേ, ചില നല്ല ഉശിരൻ തെറികളുടെ ആദ്യാക്ഷരം ചേർത്താണ് ഞാനീ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെയൊക്കെ സംഭവിച്ചത് പോലെ, വാഷിംഗ്ടൺ ഡിസിയിലെ ഒരു സംഘടനയുടെ ആഘോഷമാണ് സന്ദർഭം. 2019 ലെ ഒരു ഓണാഘോഷം. 

സാധാരണയായി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷം ഏതെങ്കിലും വലിയ ഹൈസ്‌കൂളിലെ ഹാളിലാണ് നടക്കാറുള്ളത്. 2019 ലെ സംഘടനയുടെ നേതൃത്വം, ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാണെന്ന രീതിയിൽ, ഓണാഘോഷം ഒരു open space ൽ നടത്താൻ തീരുമാനിച്ചു. പത്തുകൊല്ലം മുന്നേ ഇതേ പോലെ open space ൽ പരിപാടി നടത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ, എന്തുകൊണ്ടോ വളരെ ബലംപിടിച്ചുള്ള നിഷേധാത്മക സമീപനമായിരുന്നു ഒരു കൂട്ടം താപ്പാനകൾ അവലംബിച്ചത്. മഴയുടെയും ഇരിപ്പിടങ്ങളുടെയും, ശൗച്യസൗകര്യങ്ങളുടെയും പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം എന്ന് കമ്മിറ്റി പറഞ്ഞെങ്കിലും, താപ്പാനകളുടെ ബലം പിടുത്തത്തിന് അറുതിയുണ്ടായില്ല. ചില കുങ്കിയാനകൾ,  താപ്പാനകളെയും ഒറ്റയാനെയും (President) മെരുക്കാൻ ശ്രമിച്ചെങ്കിലും മദപ്പാടുകൾക്ക് ഒട്ടും ശമനമുണ്ടായില്ല. ഇതിനിടയിൽ ചില മോഴകൾ, ചില പദപ്രയോഗങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് ഭീഷണികളുയർത്തി, ധ്രുവീകരണപ്രക്രിയകൾ ആരംഭിച്ചു. വാഗ്വാദങ്ങളും ഗ്വാഗ്വാകളും നിറഞ്ഞൊഴുകിയ ചില കൂടിക്കാഴ്ചകൾക്കൊടുവിൽ, താപ്പാനകളെയും മോഴകളെയും അവഗണിച്ച്, ഓണാഘോഷം തുറന്ന സ്ഥലത്ത് നടത്താൻ തന്നെ കമ്മിറ്റിയിലെ കുഴിയാനകളും കുഴിയാനകളുടെ നേതാവായ ചെവി അധികം കേൾക്കാൻ ശ്രമിക്കാത്ത ഒറ്റയാനും തീരുമാനിച്ചു. (ഈയൊരുവനും കുഴിയാനകളിൽ ഒരാളായിരുന്നു) അതിൽ പ്രതിഷേധിച്ച്, താപ്പാനകളും ചില പിടിയാനകളും ബഹിഷ്കരണങ്ങളും നിസ്സഹകരണവും പ്രഖ്യാപിച്ചു. വിമർശനവും സഹകരണവും ഒരുപോലെ വേണമെന്ന ചാണക്യനീതി, എല്ലാവരും ചാണകത്തിൽ മുക്കി! കാട്ടാനകൾ പോലും പരിഷ്‌കൃതരായ നാട്ടാനകൾക്ക് മുന്നിൽ നാണം കെട്ടു !!

എന്തായാലും, ഓണാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ആരംഭിച്ചു. നിസ്സഹകരണങ്ങളിൽ വാശി പൂണ്ട്, വാശിയോടെ തന്നെ ഒറ്റയാൻ പണസമാഹരണം നടത്തി. വടക്ക് പടിഞ്ഞാറൻ മെരിലാന്റിലെ ഒരു തുറന്ന മൈതാനിയിൽ അരങ്ങേറാനുള്ള ഓണാഘോഷപരിപാടികൾക്ക് വേണ്ടി കലാപരിപാടികളുടെ പരിശീലന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കപ്പെട്ടു. ഈ ഓണാഘോഷത്തിന്, സമാനതകളില്ലാതാക്കാൻ ആഘോഷത്തിന്റെ Highlight ആയി ഇരുനൂറോളം പേർ പങ്കെടുക്കുന്ന ഒരു മെഗാതിരുവാതിരക്കളിയും പ്ലാൻ ചെയ്തിരുന്നു. തിരുവാതിരക്കളി കൂടാതെ, പത്തോളം നൃത്തനൃത്യങ്ങളും അത്തച്ചമയവും പരിപാടികളിൽ സ്ഥാനം പിടിച്ചു. കൊമ്പന്മാരും പിടിയാനകളും കുട്ടിയാനകളും കാണികളായും അവതാരകരായും വന്നണഞ്ഞു!

കള്ളനെന്ന് പേരുകേട്ട സമയത്തെ സംവിധായകനായിരുന്നു ഇത്തവണത്തെ വിനോദസമിതിക്കാരൻ. മേല്പറഞ്ഞ പരിപാടികളെല്ലാം ഒരു തീമിനെ (theme) അവലംബിച്ച് കോർത്തിണക്കാൻ, തീരുമാനിച്ചത് പ്രകാരം, വിനോദസമിതിക്കാരനും ഞാനും കൂടിയിരുന്ന് ഒരു theme തയ്യാറാക്കി. ഓണത്തിന്, സരസനായ ഒരു തറവാട്ട് കാരണവരുടെ തറവാട്ട് മുറ്റത്ത്, തറവാട്ടംഗങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന അവസരത്തിൽ നടക്കുന്ന പരിപാടികളായിട്ട് അവതരിപ്പിക്കാനായിരുന്നു പദ്ധതി. കൂട്ടത്തിൽ, ഈ സരസനായ കാരണവർ നടക്കാൻ പോകുന്ന പരിപാടികളെക്കുറിച്ച് സരസമായി ഒരു ആമുഖം കൊടുക്കുകയും ചെയ്യും.

അങ്ങനെ, തറവാട്ട് മുറ്റത്ത് നടക്കുന്ന പരിപാടിക്ക്, തറവാട്ട് കാരണവർക്ക് പറയാൻ വേണ്ടിയുള്ള സ്ക്രിപ്ട് തയ്യാറാക്കുന്ന ചുമതലയും അത് റെക്കോഡ് (record) ചെയ്യുന്ന ചുമതലയും എന്നെ ഏല്പിച്ചു. അപ്രകാരം സ്ക്രിപ്റ്റൊക്കെ തയ്യാറാക്കുകയും, അത്, പണ്ടത്തെ വിനോദസമിതിക്കാരന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. 

ഒടുവിൽ ഓണാഘോഷത്തിന്റെ ദിവസം വന്നെത്തി. ഭാഗ്യത്തിന്, മഴയുടെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബഹിഷ്കരണ-നിസ്സഹകരണ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും, കുറച്ച് താപ്പാനകളും പിടിയാനകളും വളരെ ഒത്തൊരുമയോടെ ബഹിഷ്കരിച്ചെങ്കിലും, വളരെ വലിയ ജനപങ്കാളിത്തത്തോടെ, തുറന്ന മൈതാനിയിൽ ഒരുക്കിയ തറവാട്ട് മുറ്റത്ത്, അത്തച്ചമയത്തിൽ തുടങ്ങി പരിപാടികൾ ആരംഭിച്ചു.

പരിപാടിയിലെ ജനപങ്കാളിത്തം കണ്ട് ആവേശം കൂടിയ ഒറ്റയാൻ, ആമുഖ പ്രസംഗത്തിൽ, താപ്പാനകൾക്കെതിരെ ഒളിയമ്പുകളെയ്തു. തറവാട്ട് കാരണവരുടെ വേഷം കെട്ടിയ ആൾ, ഓരോ പരിപാടിക്ക് മുൻപായും, വരാൻ പോകുന്ന പരിപാടിയുടെ ആമുഖവും, പരിപാടി കഴിഞ്ഞതിന് ശേഷം, കഴിഞ്ഞ പരിപാടിയെ കുറിച്ചുള്ള അഭിപ്രായവും സ്ക്രിപ്റ്റിന് അനുസരിച്ച്, സരസമായി സംസാരിച്ച്, അവതരിപ്പിക്കാൻ തുടങ്ങി. അത്തച്ചമയവും മെഗാതിരുവാതിരയും ഭംഗിയായി, വിചാരിച്ചതിലും ഭംഗിയായി നടന്നു. കാരണവരുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ ആരംഭിച്ചു. 

ഇടക്കൊരു കുട്ടികളുടെ നൃത്ത പരിപാടിക്കിടയിൽ, അവിചാരിതമായി, ഓഡിയോ(Audio) നിലച്ചു പോയി. എത്ര പരിശ്രമിച്ചിട്ടും, ഓഡിയോ ഒരു ഭാഗത്ത് നിന്നുപോകുന്നു. ഉടനെത്തന്നെ, കുട്ടികളുടെ നൃത്തത്തിന്റെ നിർദ്ദേശക സങ്കടത്താലും ദേഷ്യത്താലും ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങൾ എന്തോ തരികിട കളിച്ചിട്ടാണ് പാട്ട് നിന്നുപോയത് എന്ന തരത്തിലായിരുന്നു സംസാരം. ഓഡിയോ ട്രാക്കിന് (Audio track) ഒരു പ്രശ്നവുമില്ലെന്ന് അവർ ആണയിട്ടു. ഞങ്ങൾക്ക് കിട്ടിയ ട്രാക്കാണ് ഞങ്ങൾ പ്ളേ ചെയ്തത്. ഒരു കൃത്രിമവും ഞങ്ങൾ കാണിച്ചിട്ടില്ല. അവിചാരിതമായി അങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്കും സങ്കടമുണ്ടായിരുന്നു. ആ പരിപാടിയുടെ നിർദ്ദേശക ഞങ്ങളെ അധിക്ഷേപിച്ചില്ലെങ്കിലും, അവരുടെ ഭാവാദികൾ ഞങ്ങളെ ക്രൂശിക്കുന്ന തരത്തിലായിരുന്നു. ഞങ്ങളെന്തോ കരുതിക്കൂട്ടി ചെയ്തത് പോലെ. എന്തായാലും ഏതോ ഒരു ശ്രമത്തിൽ, ട്രാക്ക് OK യായി. പക്ഷേ പരിപാടിക്കിടയിൽ പലവട്ടം നിർത്തലുകളുണ്ടായത്, നിർദ്ദേശകയുടെ മനസ്സിൽ ഞങ്ങളോട് നീരസം തോന്നാനും മറ്റും കാരണമായിക്കണം. (ഇടക്ക് ട്രാക്ക് നിന്നുപോയി അവതാരകർക്ക് പ്രയാസം സൃഷ്‌ടിച്ച ഈ പരിപാടി, ആ പ്രയാസം തീർക്കാൻ, അതേ ട്രാക്ക് വച്ച് തന്നെ, വേറൊരു സംഘടനയുടെ ഒരു പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ വീണ്ടും, പണ്ട് നിന്നുപോയ അതേ സ്ഥലത്ത് തന്നെ ട്രാക്ക് നിന്നുപോയത് കാണാൻ എനിക്ക് നിർഭാഗ്യമുണ്ടായിരുന്നു!)

ആഘോഷങ്ങൾ പിന്നെയും തുടർന്നു. പരിപാടികൾക്ക് നടുവിലായി, കുറച്ച് സ്ത്രീരത്നങ്ങൾ അവതരിപ്പിക്കുന്ന ഒരു സംഘനൃത്തമുണ്ട്. 

പൂർവ്വ കാമോദിരി രാഗത്തിലുള്ള, വളരെ ഇമ്പമാർന്ന ഒരു സ്വാതിതിരുനാൾ കൃതിയായിരുന്നു, സ്ത്രീരത്നങ്ങൾ അവരുടെ നൃത്തച്ചുവടുകൾക്കായി തിരഞ്ഞെടുത്തത്. ആ സ്വാതിതിരുനാൾ കൃതി ഇതായിരുന്നു (കേൾക്കാൻ പ്ലേ ചെയ്യുക):


കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്വിന്നമായതെന്തേ വദ... (കാമിനീമണി)
താമരസബാന്ധവ കിരണമേറ്റു വദനം താന്തമായ് നിതാന്തം...
തരുണമൃഗനയനേ തവ ലോചനയുഗളം അരുണതരമായതെന്തേ ഹന്ത തരുണീ തവ
ദയിതവചനോദിത കോപേന പരമരുണമായിന്നു നീലവാരിദനിഭമാകും
തവകുന്തളം ബാലേ ലുളിതമായതെന്തേ… വദ.. (നീലവാരിദനിഭമാകും.. ) തവ
മലയമാരുത ചലനമതുകൊണ്ടത്രേ ചാലെ ലുളിതമായ് ഇന്നു...
കുങ്കുമപങ്കിലമഴിവാനെന്തുകാരണം കോകിലവാണീ തവ കേൾക്ക... പങ്കജാക്ഷീ
സാമ്പ്രതം ഉത്തരീയകർഷണാൽ പരിചോടഴിഞ്ഞതഹോ..
മേനിവാടുവാനെന്തുമൂലമെന്നു പറക യാനാം യാനത്താലത്രേ വദ... മാനിനീ നീ
ചൊന്നതെല്ലാം സത്യം ഇനിയും മമ വാചം ശ്രൃണു കിമപി സരസനാം ശ്രീ
പത്മനാഭനോടു സഹ സംഭോഗമതിലെന്നിയേ ഇപ്പോൾ വരതനു
തവാധരക്ഷതമായതെങ്ങനെ നിരുപമാത്ഭുതതരാംഗീ.. നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ... നിരുപമാത്ഭുതതരാംഗീ...

കൂട്ടുകാരികളായ രണ്ട് സുന്ദരികളിൽ ഒരുവൾ, മറ്റേ കൂട്ടുകാരിയുടെ അപ്പോഴുള്ള അവസ്ഥയെ, കളിയാക്കിക്കൊണ്ട്, അവരുടെ പൂർണ്ണമായ സ്വകാര്യതയിൽ, തമാശാരൂപത്തിൽ സംവദിക്കുന്നതാണ്, പാട്ടിലെ പ്രമേയം. സാരാംശം ചുവടെ:

നായിക: ഓ കാമിനീ, പ്രിയപ്പെട്ടവളേ, ഇന്ന് നിന്റെ മുഖം ഇത്രയും കാമാർദ്രമായി വിയർക്കുന്നതെന്തു കൊണ്ടാണ്? പറയൂ !
സഖി: സൂര്യകിരണമേറ്റാണ് എന്റെ മുഖം വിയർക്കുന്നത്!
നായിക: ഓ ഭംഗിയേറിയ മാൻമിഴിയഴകുള്ളവളേ, നിന്റെ കണ്ണിണകൾ രക്തവർണ്ണമണിഞ്ഞതെന്തേ?
സഖി: അയ്യോ... ചിലപ്പോൾ എന്റെ പ്രിയപ്പെട്ടവന്റെ കോപമേറിയ വാക്കുകൾ കേട്ടിട്ടാവണം. 
നായിക: നീലവാനത്തിലെ ഭംഗിയുള്ള മേഘങ്ങൾ പോലെ സുന്ദരമായ നിന്റെ വാർമുടികൾ ഇത്രയും അലങ്കോലമായതെന്തേ?
സഖി: സുഖോഷ്‌മളമായ ഇളം കാറ്റേറ്റാണ് എന്റെ മുടിയിഴകൾ അലങ്കോലമായിരിക്കുന്നത്.
നായിക: മധുരമായി സംസാരിക്കുന്നവളേ, നിന്റെ നെറ്റിയിലെ കുങ്കുമം ഇത്രയും പരന്നൊഴുകിയത് എന്തുകൊണ്ടാണ്? 
സഖി: ഓ എന്റെ താമരമിഴിയുള്ള കൂട്ടുകാരീ, എന്റെ മേൽവസ്ത്രം ചിലപ്പോൾ അതിന്റെ മേലെ ഉരഞ്ഞിട്ടുണ്ടാവും.
നായിക: നീ ഇത്രയും തളർന്നിരിക്കുന്നത് പോലെ തോന്നിക്കുന്നതെന്ത് കൊണ്ടാണ്? പറയൂ.
സഖി: അവിടെയും ഇവിടെയുമൊക്കെ കറങ്ങിനടന്നത് കൊണ്ടാവും.
നായിക: ഓ പ്രണയാതുരേ, നീ എന്നോട് ഇതുവരെ പറഞ്ഞതൊക്കെ ചിലപ്പോൾ സത്യമാവാം. സമാനതകളില്ലാത്ത സുന്ദര മേനിയുള്ളവളേ , പക്ഷേ, ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ... നീ തീർച്ചയായും ശ്രീ പദ്മനാഭന്റെ കൂടെ സംഭോഗതരമായി ഒന്നുചേർന്നിട്ടുണ്ടാവും, അതുകൊണ്ടാണ് നിന്റെ മനോഹരമായ ചുണ്ടിൽ ഇത്തരം അടയാളക്ഷതങ്ങൾ!

ഈ പാട്ടിന് നൃത്തച്ചുവടുകൾ വെക്കാൻ, നാരീരത്നങ്ങൾ പുല്തകിടിയിലെത്തി, അവരവരുടെ സ്ഥാനങ്ങളിൽ പ്രത്യേക ഭാവങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് നിൽപ്പായി. കാരണവർ ആമുഖം ആരംഭിച്ചു:

"നവരസങ്ങളിൽ സ്വയമേവ ആനന്ദകരമായ വികാരം ജനിപ്പിക്കുന്ന രസം ഏതാന്നറിയോ? ഹലോ... നിങ്ങക്കറിയോ? ല്ലല്ലേ.. മോശം... ഹ്ഉം... എന്നാ ആ രസമാണ് ശൃംഗാരം. അങ്ങനെയാണെങ്കിൽ... ശൃംഗാരമുളവാക്കുന്ന അനുഭൂതി എന്താന്നറിയോ... അതും അറിയില്ലേ... ഹഹഹ  ഹ്ഉം ... അതാണ് കാമം. ഈ കാമരസത്തിന്റെ വിവിധതലങ്ങളെ, അനർഗ്ഗളമായ കാവ്യനൃത്താനുഭൂതിയായി ഇനി നിങ്ങൾക്ക് ഈ വേദിയിൽ കാണാം... അതും ഒരു വശ്യമനോഹരമായ സ്വാതിതിരുനാൾ കൃതി... നിങ്ങളൊന്നും തൽക്കാലം ഇപ്പൊ ശൃംഗേരിക്കണ്ട കേട്ടോ.. ഹഹ എന്താ.. കഥ..."

നാരീമണികൾ നൃത്തം ആരംഭിച്ചു. ആസ്വാദനത്തിനും കൈയ്യടികൾക്കും ഒടുവിൽ, പാട്ട് തീർന്നു, നൃത്തച്ചുവടുകൾ നിലച്ചു, നാരീമണികൾ, ഓരോരുത്തരായി അരങ്ങൊഴിഞ്ഞ് പോകാൻ തുടങ്ങി. കാരണവർ, അഭിപ്രായം പറയാൻ തുടങ്ങി:

'കാമരസമോദകലാളനേ... തവ-വദന-മധര-നാസികാ തലേ... (ഈ ഭാഗം, ഞാനുദ്ദേശിച്ച രീതിയിൽ ശബ്ദദാതാവിന് പറയാൻ കഴിയാഞ്ഞതിനാൽ, റെക്കോഡ് ചെയ്തില്ല) ഹോ... അമ്പമ്പോ... ഗംഭീരം... അധികമൊന്നും പറയാതെ നമുക്ക് അടുത്ത പരിപാടിയിലേക്ക് കടക്കാം.... അല്ലെങ്കിൽ ശരിയാകത്തില്ല....'

കാരണവർ അഭിപ്രായം പറയുന്നതിനിടയിൽ, സംഘത്തലൈവിയും വേറൊരു നാരീമണിയും, ശബ്ദവിന്യാസങ്ങൾ നിയന്ത്രിച്ച് കൊണ്ട് വേദിയുടെ ഒരു മൂലക്കിരുന്നിരുന്ന, എന്റെയും വിനോദസമിതിക്കാരന്റെയും നേർക്ക് ദേഷ്യത്തിന്റെ താളത്തിൽ വന്നടുത്തു. നേരത്തേ നടന്ന ഓഡിയോ ട്രാക്ക് സംബന്ധമായ പ്രശ്നം വീണ്ടും സംസാരിക്കാൻ വരുന്നതായിരിക്കുമെന്നാണ് ഞാനാദ്യം കരുതിയത്.

"നിങ്ങൾ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? ഇങ്ങനെയൊക്കെ എഴുതാമോ? "

"എന്താണ് പ്രശ്നം? എന്ത് എഴുതീന്നാണ് പറയുന്നത്?"

"ഓ.. ഒന്നും അറിയാത്ത പോലെ... ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് ഞങ്ങളുടെ ശക്തി തന്നെ ചോർന്നു പോയി... എങ്ങനെയൊക്കെയോ കളിച്ച് തീർത്തൂന്നേയുള്ളൂ"

"അതിന് മാത്രം ഇപ്പൊ ഇവിടെ, എന്തുണ്ടായി?"

"എന്തായാലും.. എഴുതിയതൊട്ടും ശരിയായില്ല... ഒരു വിധം അവിടുന്ന് രക്ഷപ്പെട്ടാൽ മതീന്നായിരുന്നു ഞങ്ങൾക്ക്..."

"ആമുഖത്തിൽ അതിന് മാത്രം മോശമായിട്ടെന്താണ് ഉള്ളത്? കാമം എന്നും ശൃംഗാരം എന്നുമൊക്കെ എഴുതിയതാണോ പ്രശ്നം?"

"അല്ലാതെ പിന്നെ വേറെന്താണ്? ഇതെന്താ തമാശയാ..."

"പാട്ടിലുള്ളത്രയും തവണ പോലും ഞാൻ 'കാമം' എന്ന വാക്ക് എന്റെ script ൽ എഴുതിയിട്ടില്ലല്ലോ.. പിന്നെന്താ പ്രശ്നം?"

"ഇത് ഒട്ടും ശരിയായ ഏർപ്പാടല്ല..."

അതും പറഞ്ഞ് രണ്ടു പേരും ദേഷ്യച്ചുവടുകളോടെത്തന്നെ, വേഗത്തിൽ നടന്നു പോയി.

ഈ സംഭവം അത്ര കാര്യമായിട്ടെടുക്കാതെ, ഞാനും വിനോദസമിതിക്കാരനും പരസ്പരം ചിരിച്ചു. അടുത്ത പരിപാടി അതിനകം തന്നെ തുടങ്ങിയിരുന്നു. 

ഒടുവിൽ പരിപാടികളെല്ലാം ഭംഗിയായി അവസാനിച്ചു. തമാശക്ക് വടംവലി മത്സരവും നടന്നു. കാണികൾ ഓരോരുത്തരായി പിരിഞ്ഞ് പോകാൻ തുടങ്ങി. ഞങ്ങൾ വേദിയിലൊരുക്കിയ എല്ലാ ഒരുക്കങ്ങളും തറവാട്ടിന് വേണ്ടി ഒരുക്കിയ അലങ്കാരങ്ങളും അഴിച്ച് മാറ്റി, സ്ഥലം വൃത്തിയാക്കാൻ തുടങ്ങി. 

പരിപാടി കഴിഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും. ഏതോ ഒരു ഭാഗത്ത് നിന്ന് എന്തൊക്കെയോ പെറുക്കിക്കൊണ്ടിരുന്ന വിനോദസമിതിക്കാരൻ, എന്റെ പേര് ഉച്ചത്തിൽ വിളിച്ചു. എന്തോ തിരക്കിലായിരുന്ന ഞാൻ, ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ, പുള്ളി, കൈയ്യിൽ എന്തോ ഒരു ബാനറും ചുരുട്ടിപ്പിടിച്ച്, മറ്റേ കൈയ്യിൽ മൊബൈൽ ഫോണിൽ ഉച്ചത്തിലെന്തോ സംസാരിക്കുകയാണ്. ആ സംസാരത്തിനിടയ്ക്കാണ് എന്നെ വിളിച്ചത്.

ആരോടോ എന്തോ വളരെ ചൂടായി സംസാരിക്കുകയാണെന്ന് പുള്ളിക്കാരന്റെ തനുവദനഭാവങ്ങൾ കണ്ടപ്പോൾ എനിക്ക് തീർച്ചയായി. ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചപ്പോൾ, അവൻ എന്റെ നേരെ നടന്നു വന്നു. 

"ഞാൻ അവന് തന്നെ കൊടുക്കാം... നേരിട്ട് സംസാരിച്ചോ..." എന്ന് ഫോണിൽ പറഞ്ഞ്, ഫോൺ എന്റെ നേരെ നീട്ടി.

ആരാണ് എന്താണ് എന്ന് ഞാൻ ആംഗ്യഭാഷയിൽ വിനോദസമിതിയോട് ചോദിച്ചെങ്കിലും 'നീ സംസാരിക്ക്...' എന്ന മട്ടിൽ അവനും കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവന്റെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു. 

ഞാൻ പതുക്കെ ഫോൺ ചെവിയിൽ വച്ച് 'ഹലോ' പറഞ്ഞ് സംസാരിക്കാൻ ആരംഭിച്ചു.

"നീയൊക്കെ എവിടത്തെ എഴുത്ത് കാരണാണ്? നിനക്കൊന്നും ബോധമില്ലേ? എന്തൊക്കെയാ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..? മൈ...ലെ  പരിപാടിയായിപ്പോയി..."

ഹലോ പറഞ്ഞയുടനെത്തന്നെ എന്റെ ചെവിയിലേക്ക് ശബ്ദബുള്ളറ്റുകൾ പായുകയായിരുന്നു. എനിക്ക് ആളെ പിടി കിട്ടി. നേരത്തെ കഴിഞ്ഞ, സ്വാതിതിരുനാൾ കൃതിക്ക് നൃത്തം ചെയ്ത കൂട്ടത്തിലെ നേതാവിന്റെ ഭർത്താവാണ്.

"ചേട്ടാ...ഇത്ര ദേഷ്യം പിടിക്കാൻ മാത്രം അതിലെന്താണ് ഞാനെഴുതിയിരിക്കുന്നത്...?"

"നിങ്ങളെന്താ ആളുകളെ കളിയാക്കുകയാണോ... ഇതിനെക്കാളും നല്ലത് കു-- തുറന്ന് കാണിക്കുന്നതല്ലേ... ഇതൊക്കെ കേട്ടിട്ട് എന്റെ പേരന്റ്സിന്റെ തൊലി ഉരിഞ്ഞു പോയി... ഇവരൊക്കെ സ്റ്റേജിൽ ശൃംഗരിക്കാൻ വരുന്നൂന്നാണോ നിന്റെയൊക്കെ ധാരണ..?"

"സോറി ചേട്ടാ.. നിങ്ങൾ തെറ്റിദ്ധരിച്ചാണ്... ഏന്തയായാലും നിങ്ങൾക്കുണ്ടായിരിക്കുന്ന സങ്കടത്തിന് സോറി... പക്ഷേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ലല്ലോ... ആ പാട്ടിൽ അമ്പത് തവണ കാമം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ അഞ്ച് തവണയേ കാമം എന്നെഴുതിയിട്ടുള്ളൂ... ആ പാട്ടിലുള്ളത്ര ഒന്നും ഞാനെഴുതിയിട്ടില്ല. ആ പാട്ടിന്റെ സത്തിലുള്ളത്ര കാമമോ ശൃംഗാരമോ എന്റെ ആമുഖത്തിനില്ല... "

"എന്ത് സോറി... പൂ--ലെ പരിപാടി... നിനക്കൊക്കെ വലിയ ആളാണെന്നുള്ള വിചാരമുണ്ട്... "

"ചേട്ടാ.. ചേട്ടന്റെ ഭാര്യ ഈ പാട്ട് എടുത്ത് ആടുന്നതിന് മുന്നേ അതിന്റെ അർത്ഥം നോക്കിയിരുന്നില്ലേ... ഈ പാട്ടിൽ എന്താണ് സംവദിക്കുന്നതെന്ന് മനസ്സിലായിരുന്നില്ലേ... അപ്പോഴൊന്നും അശ്ലീലം തോന്നാഞ്ഞതെന്താണ്?  ഇതുപോലൊരു പാട്ടെടുത്ത് നൃത്തം ചെയ്യാൻ വന്നിട്ട് ഞാനെഴുതിയ ആമുഖത്തിനെയാണോ കുറ്റം പറയുന്നത്? ആ പാട്ടിന് നൃത്തം വച്ചിട്ട് ഇല്ലാതിരുന്ന അപമാനമാണോ എന്റെ ആമുഖം കേട്ടപ്പോൾ തോന്നിയത്? ആ പാട്ട് മോശമാണെന്ന് ഒരിക്കലും ഞാൻ പറയില്ല... കാമം എന്ന വാക്ക് ഒരിക്കലും മോശമല്ല... ശൃംഗാരവും മോശമല്ല. നാട്യത്തിൽ ശൃംഗാരം കാണിക്കൂലേ... അത് മോശമാണോ?..."

"മതി.. പണ്ടാരം... ഇതിനെക്കാളും നല്ലത് ഇങ്ങനത്തെ പരിപാടിക്ക് വരാതിരിക്കുന്നതാ... എന്തും എഴുതാമെന്ന അഹങ്കാരമാണ് നിനക്കൊക്കെ.. ഇതൊക്കെ ആദ്യമേ കേൾക്കേണ്ടതായിരുന്നു... "

"ചേട്ടാ... അങ്ങനെയാണെങ്കിൽ ഇത്തരം പാട്ട് എടുക്കരുതെന്ന് പറ..."

"നിർത്ത്.... മൈ--

അതും പറഞ്ഞ് വിദ്വാൻ ഫോൺ കട്ട് ചെയ്തു.

"നീയെന്തിനാ അവനോട് 'സോറി' പറയാൻ പോയത്..?" വിനോദ സമിതിക്കാരൻ എന്നോട് ചൂടായി... സത്യത്തിൽ എനിക്കും രോഷം അടക്കാനായിരുന്നില്ല. 'സോറി' പറഞ്ഞത് എന്റെ ഒരു ശീലം കൊണ്ടാണ്. അതൊരു മാപ്പ് പറച്ചിലല്ല... പകരം മറുഭാഗത്തിന് ഉണ്ടായ ഒരു വികാരത്തിനെ, വികാരത്തള്ളിച്ചയെ ശമിപ്പിക്കാൻ പറയുന്നതാണ്. എന്റെ മേലെ അഭിഷേകം നടക്കുന്നതിന് മുന്നേ, വിനോദസമിതിയുടെ മേലും നല്ല പോലെ 'കുമൈപൂ' അഭിഷേകം ഇതിനകം നടന്നിട്ടുണ്ട്. അതിന്റെ ചൂടിലാണ് അവൻ.

സംഘനേതൃത്വം, വീട്ടിൽ ചെന്നയുടനെത്തന്നെ, അവർക്ക് സംഭവിച്ച അപമാനഭാരത്തിന്റെ കെട്ട് ഭർത്താവിന്റെ മുന്നിൽ അഴിച്ചൊഴുക്കിയിരിക്കുന്നു. ആ അപമാനത്തിൽ കലിപൂണ്ട്, അപമാനിച്ചവരെ പൂണ്ടടക്കം വെട്ടാൻ, വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഭർത്താവ്.  

വളരെയടുത്ത ആൺസൗഹൃദസദസ്സുകളിൽ, തമാശാരൂപത്തിൽ ചില 'കുമൈപൂ' മണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും, ദേഷ്യം പിടിച്ച അവസ്ഥയിൽ, അകാരണമായി 'കുമൈപൂ' കൊണ്ട് വന്ന് തരുമ്പോൾ, എങ്ങനെ അമ്പരക്കാതിരിക്കും? അതും, വിദ്യാസമ്പന്നരായി, ഏഴ് സാഗരങ്ങളും കടന്ന്, അമേരിക്കൻ മണ്ണിൽ വന്ന്, മഹാമാന്യസംസ്കാരസമ്പന്നന്മാരായി ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് തന്നെയാവുമ്പോൾ, എങ്ങനെ അമ്പരപ്പിന്റെ വ്യാപ്തി കൂടാതിരിക്കും?

കാമം മുതൽ സംഭോഗം വരെയുള്ള വാക്കുകൾ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. അങ്ങോളമിങ്ങോളം മൃദുലവികാരങ്ങൾ ഉദ്ദീപിപ്പിക്കുന്ന രാഗമാണ് പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ അതൊന്നും അശ്ലീലമായ രീതിയിലല്ലതാനും. അപാരമായ ആലാപനവും, പദസഞ്ചലനവും അതിനൊത്ത രാഗതാളങ്ങളും തീർത്ത, അതിമനോഹരമായ, സാഹിത്യസംപുഷ്ടമായ പാട്ട്. ആ പാട്ടിന്റെ സത്ത ഉൾക്കൊണ്ട്, നമ്മുടെ തീമിന് അനുസരിച്ച്, സരസനായ കാരണവർ, ആ പാട്ടിലുള്ള പദങ്ങൾ തന്നെ ഉപയോഗിച്ച് സരസമായി മൊഴിഞ്ഞു എന്നതാണ് അപരാധം! കൂട്ടത്തിൽ ശൃംഗാരം എന്ന പദവും ഉപയോഗിച്ചത് കൊണ്ട്, നൃത്തം ചെയ്തവർ ശൃംഗരിച്ചതായി, നൃത്തം ചെയ്തവർക്ക് തോന്നിയിരിക്കണം. പാട്ടിലെ സാഹിത്യം മനസ്സിലാവാതെ, വെറും താളവും സംഗീതവും മാത്രം കേട്ട് ആസ്വദിക്കുന്ന ഇത്തരം കലാസ്വാദകരോട് എനിക്ക് 'അനുകമ്പ' മാത്രമേ ഉള്ളൂ. പദങ്ങളുടെ അർത്ഥങ്ങൾ സന്ദർഭത്തിനനുസരിച്ച് എടുക്കാനറിയില്ലെങ്കിൽ അത്തരം ആളുകളോട് എന്താണ് പറയുക? തുടക്കത്തിൽ കൊടുത്തിട്ടുള്ള സരസ്വതി സ്തുതിയിലെ 'കാമരൂപിണി' എന്ന പദപ്രയോഗത്തിന്, 'സുന്ദരി' എന്നതിന് പകരം, മറിച്ചൊരർത്ഥം കൊടുത്താൽ എങ്ങനിരിക്കും? 'മൂലം' എന്ന വാക്ക് കേൾക്കുന്ന മാത്രയിൽത്തന്നെ, മറ്റുള്ളവരുടെ ആസനത്തിന്റെ ചിത്രം മനസ്സിൽ വരുന്നവരോട് നമുക്ക് സംവദിക്കാൻ പറ്റുമോ?

എന്ത് ചെയ്യണം എന്ന് ഒന്നും മനസ്സിലാവാത്ത ആ അവസ്ഥയിൽ,  അടുത്തുണ്ടായിരുന്ന, ഈ വിളിച്ചയാളുമായി കൂടുതൽ അടുപ്പമുള്ള ഒരാളോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ, അദ്ദേഹവും വിളിച്ചയാളിന്റെ വൈഭവത്തെക്കുറിച്ച് പറഞ്ഞ് തന്നു. ഈ കാര്യം കഴിവതും മനസ്സിൽ നിന്ന് വിട്ടുകളയാൻ അദ്ദേഹം ഞങ്ങളെ ഉപദേശിച്ചെങ്കിലും മനസ്സിലെ കാലുഷ്യം അടങ്ങിയിരുന്നില്ല.

ഏകദേശം ഒരു മണിക്കൂറ് കൂടി കഴിഞ്ഞപ്പോൾ, ആഘോഷപ്പറമ്പിലെ വൃത്തിയാക്കലുകളൊക്കെ തീർന്നു. ഞങ്ങൾ മടങ്ങാൻ വേണ്ടി കാറിലേക്ക് കയറി. തിരിച്ച് വരുന്ന വഴിക്കും, കാറിൽ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഓർക്കാപ്പുറത്ത് തെറിയഭിഷേകം കേൾക്കേണ്ടി വന്നതിലുള്ള അമ്പരപ്പ് എനിക്കും വിനോദ സമിതിക്കാരനും മാറിയിട്ടുണ്ടായിരുന്നില്ല. 

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹധർമ്മിണിയുടെ ഫോൺ വന്നത്. ഫോൺ നേരെ ബ്ലൂടൂത്ത് വഴി കണക്ടായി.

"നിങ്ങളെന്താ അവരുടെ പരിപാടിക്ക് വേണ്ടി എഴുതിയത്...?" ആമുഖമൊന്നുമില്ലാതെ നേരെ അവളുടെ ചോദ്യമാണ്. അവളുടെ ആ ചോദ്യം കേട്ടപ്പോൾത്തന്നെ എനിക്ക് ദേഷ്യമാണ് വന്നത്. അല്ലെങ്കിൽ തന്നെ തലച്ചോറ് ചൂടായിരിക്കുകയാണ്...

"എന്താ പ്രശ്നം? നിന്നോടാരാ പറഞ്ഞത്...."

അവൾ കാര്യം പറഞ്ഞു. അപ്പഴേക്കും ചില അന്തർജ്ജനങ്ങൾ, എന്റെ കുരുത്തക്കേടിനെപ്പറ്റി എന്റെ ഭാര്യയുടെ ചെവിയിൽ ഓതിക്കൊടുത്തിരിക്കുന്നു. 

"എന്താണ് ശരിക്കുമുള്ള കാര്യമെന്നൊക്കെ വീട്ടിലെത്തിയിട്ട് പറയാം... നീയിപ്പോ ഫോൺ വെക്ക്..." അതും പറഞ്ഞ്, ഭാര്യയെ disconnect ചെയ്തു.

വീട്ടിലെത്തിയതിന് ശേഷവും മനസ്സിന് സമാധാനം കിട്ടിയില്ല. ഫോണെടുത്ത് അവനെ മൂന്നാല് ചീത്ത തിരിച്ച് വിളിച്ച് സമാധാനിച്ചാലോ എന്ന് ഒരിക്കൽ ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞ്, അദ്ദേഹത്തിനെയും കുടുംബത്തിന്റെയും വീട്ടിൽ വിരുന്ന് വിളിച്ചിട്ടുള്ളതിനാൽ സ്വയം സമാധാനിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. വീണ്ടും കാണുമ്പോൾ, എങ്ങനെ വിദ്വാന്റെ മുഖത്ത് നോക്കും എന്നാലോചിച്ച് പിന്നെയും മനസ്സിന്റെ സമാധാനം പോയി.

ശേഷം, ഭാര്യയുടെ മുന്നിൽ സുപ്രീം കോടതിയിലെ കൂട്ടിലെന്ന പോലെ കുറച്ച് നേരം നിന്നു. പാട്ടിനെക്കുറിച്ചും ഞാനെഴുതിയതിനെക്കുറിച്ചും സമയമെടുത്ത് വിശദീകരിക്കേണ്ടി വന്നു. വിശദീകരണത്തിനൊടുവിൽ, ഭാര്യയിലെ ജഡ്ജി, എന്റെ ഭാഗത്ത് ശരിയുണ്ട് എന്ന് വിധിച്ചത്, പിന്നീട് കിട്ടിയ ചായക്ക് മധുരമുണ്ടെന്ന് തോന്നാൻ ഇടയാക്കിയതായിരുന്നു, എന്റെ അന്നത്തെ ദുരിതാശ്വാസം!

വാൽക്കഷ്ണം: ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മനസ്സ് കൂടുതൽ ശാന്തമായതിനാൽ, വീട്ടിൽ നടന്ന വിരുന്നു സമയത്ത്, ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും നമുക്കാർക്കും ഓർമ്മയുണ്ടായിരുന്നില്ല. 'കുമൈപൂ'വിന് റഫ്‌ളീഷ്യയുടെ മണം മാറി, കൈതപ്പൂവിന്റെ ഗന്ധം കൈവന്നിരിക്കുന്നു!! അതിന് ശേഷം നടന്ന വേറൊരു പരിപാടിയിൽ, അതേ നാരീജനങ്ങൾ ചുവട് വച്ചത്, 'കുടുക്ക് പൊട്ടിയ കുപ്പായം... ഉടുത്തു മണ്ടണ കാലത്തെ... മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ... നടുക്കിരുന്നവളാണേ നീ' എന്ന പാട്ടിനായിരുന്നു. ആ പാട്ടിന് ആമുഖമെഴുതാൻ എന്നെവിളിക്കാഞ്ഞത് കൊണ്ടും ആമുഖമേ ആവശ്യമില്ലാതിരുന്നത് കൊണ്ടും, പുതിയൊരു 'കുമൈപൂ' വിരിയിക്കാനും അത് വാസനിക്കാനും മാലോകർക്ക് ഭാഗ്യമുണ്ടായില്ല!! ഈ കഥ മാലോകർക്ക് മുന്നിൽ അവതരിപ്പിക്കരുതെന്ന എന്റെ നല്ല പാതിയുടെ ആവശ്യം ഞാൻ നിരാകരിച്ചത് കൊണ്ട് മാത്രമാണ് 'കുമൈപൂ' പദം മലയാളത്തിന് ലഭിച്ചത് !!!

***

(Disclaimer: ഇതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങൾക്കും പ്രതിപാദിക്കപ്പെട്ടിട്ടുള്ള വ്യക്തികൾക്കും ഏതെങ്കിലും യഥാർത്ഥ വ്യക്തികളുമായോ സംഭവങ്ങളുമായോ സംഘടനകളുമായോ ആർക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

Next::