2021, ജനുവരി 29, വെള്ളിയാഴ്‌ച

നീൽ ആംസ്‌ട്രോങ്ങും പുഷ്പയും


നീൽ ആംസ്ട്രോങ് ആണ് ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയതെന്നും അതിന് ശേഷം കുറെ പേർ പിന്നെയും അവിടെയിറങ്ങി കാലുകൾ ഊന്നി നടന്ന് അവിടെ ഒട്ടനവധി പാദസ്പർശങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും നമ്മളൊക്കെ പഠിച്ചത് വെറുതെയായോ? ചോദ്യം അംബുജാക്ഷന്റെതാണ്‌ ! "ഇപ്പൊ ഇങ്ങനെ പറയാൻ എന്തുണ്ടായി അംബുജാക്ഷാ" എന്ന ചോദ്യത്തിന്, "പോയി പുഷ്പയോട് ചോദിക്ക്" എന്ന ഉത്തരം കേട്ടപ്പോൾ ആദ്യമൊന്ന് അമ്പരന്ന് പോയെങ്കിലും, മഹാരാഷ്ട്രാ ഹൈക്കോടതിയിലെ ന്യായാധിപയെക്കുറിച്ചാണ് പറഞ്ഞതെന്ന് പത്രം വായിക്കുന്നത് കൊണ്ട് മനസ്സിലാക്കാൻ, ഈ മന്ദബുദ്ധിക്കും കഴിഞ്ഞു !

തൊലിപ്പുറം തൊട്ടുകൊണ്ട് ഉണ്ടാകുന്ന നേരിട്ടുള്ള സ്പർശനം മാത്രമേ യഥാർത്ഥ സ്പർശനമാവൂ എന്നും, തൊലിപ്പുറങ്ങൾക്കോ, അല്ലെങ്കിൽ എന്തിനെയാണ് തൊടുന്നതെങ്കിൽ, അതിനും നമ്മുടെ തൊലിക്കുമിടയിൽ തുണിയോ മറ്റ് സാധനങ്ങളോ ഉണ്ടായിരുന്നാൽ അത് സ്പർശനമാവില്ലെന്നും വിധിച്ചുകളഞ്ഞ മഹതിയാണ് ശ്രീമതി പുഷ്പ ഗനോഡിവാല!! അപ്പോൾ അംബുജാക്ഷൻ പറഞ്ഞത് ശരിയാണല്ലോ എന്നെനിക്കും തോന്നിയത്, അംബുജാക്ഷനിൽ ചിരി പടർത്തി.

പുഷ്പക്ക് ഒരു പുഷ്പഹാരം വാങ്ങുന്നതിനൊപ്പം, ഇനിമുതൽ ചന്ദ്രനിലിറങ്ങുന്നവർ ഷൂവും, പറ്റുമെങ്കിൽ പാന്റ്സുമഴിച്ച് തന്നെ ചന്ദ്രനിൽ ഇറങ്ങണമെന്നും, അല്ലെങ്കിൽ നിങ്ങളാരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന് കരുതേണ്ടിവരുമെന്നും അറിയിച്ചുകൊണ്ട് നാസയിലേക്ക് കത്തെഴുതുകയും വേണമെന്ന് പറഞ്ഞുകൊണ്ട് പട്ടണത്തിലേക്ക് പോകുന്ന ബസ്സ് പിടിക്കാൻ ഓടുന്ന അംബുജാക്ഷനെ കണ്ണിമവെട്ടാതെ കുറച്ച് നേരം നോക്കി നിന്നുപോയി. സ്ഥലകാല ബോധം വന്നയുടനെ, അംബുജാക്ഷന്റെ കർത്തവ്യബോധത്തെ ബഹുമാനിച്ച് കൊണ്ട്, ഒരു ചന്ദനത്തിരി കത്തിക്കാൻ, ഉടനെത്തന്നെ, ഞാനും വീട്ടിന്റെ പടിഞ്ഞിറ്റകത്തേക്ക് തിരിഞ്ഞോടി !!

***

1 അഭിപ്രായം: