2020 ജൂലൈ 10, വെള്ളിയാഴ്‌ച

സയനൈഡും പാമ്പും സ്വപ്നങ്ങളും


ഭാര്യാഭർതൃ ബന്ധങ്ങളിൽ, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ, ഇന്ന് ട്രോളുകളുടെ രൂപത്തിലും, അതേസമയം, ഭീതിയുടെ രൂപത്തിലും, ഒരു വർഷത്തിനുള്ളിലായി കടന്ന് കയറിയിട്ടുള്ള രണ്ട് പ്രതീകങ്ങളാണ് സയനൈഡും പാമ്പും. വന്നുവന്ന്, സയനൈഡ് സ്ത്രീകളുടെ ആയുധമായും, പാമ്പ് ആണുങ്ങളുടെ ആയുധമായും മാറി പരിണമിച്ചതും, സയനൈഡിന്റെ വീര്യത്തെ പാമ്പിന്റെ പത്തി കാണിച്ച് പേടിപ്പിക്കുന്നതും നാം കണ്ടു.

ഫേസ്‌ബുക്കിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും, കുടുംബ-സൗഹൃദ ചർച്ചകളിലും വില്ലനായ സൂരജിനെക്കാളും, വില്ലത്തിയായ ജോളിയേക്കാളും, അവരുടെ പടക്കോപ്പുകളായ സയനൈഡും പാമ്പും ചർച്ച ചെയ്യപ്പെട്ടു. ഇരകളായ റോയ് തോമസ് ആൺപക്ഷത്തിന്റെയും, ഉത്തര പെൺപക്ഷത്തിന്റെയും രക്തസാക്ഷിത്വ പ്രതീകങ്ങളായി മാറി. 

എല്ലാ കിടപ്പറകളിലും, കുടിക്കാൻ കൊണ്ടു വച്ച പച്ചവെള്ളം പോലും ഭാര്യമാരെക്കൊണ്ട് കുടിപ്പിച്ച്, ഭർത്താക്കന്മാർ സംശയം തീർത്തപ്പോൾ, കിടക്കയും തലയിണകളും പൊക്കി മകുടിയൂതിക്കൊണ്ട് ഭാര്യമാരും സംശയം തീർക്കാൻ തുടങ്ങി. മകുടിയൂത്തലും വെള്ളം കുടിപ്പിക്കലും, പല പല കിടപ്പറകളിലും ആചാരമായിപ്പോലും കൊണ്ടാടാൻ തുടങ്ങിയെന്നത്, മലയാളിയെ സംബന്ധിച്ചടുത്തോളം, പുരോഗമനപരമായ പരിവർത്തനങ്ങളായത്, വളരെ ആത്മാർത്ഥമായി പുച്ഛിച്ച് തള്ളിക്കൊണ്ടായിരുന്നു ഞാനും എന്റെ സഹധർമ്മിണിയും ഞങ്ങളുടെ കിടപ്പറയിൽ, ഞങ്ങളുടെ പരസ്പര വിശ്വാസം ഇത്ര നാളായും പുലർത്തിക്കൊണ്ടിരുന്നത്.

പക്ഷേ, ഈയ്യിടെയായി, എന്റെ വകയായുള്ള ചില രാത്രികാല കലാപരിപാടികൾ മൂലം, മേൽപ്പറഞ്ഞ കിടപ്പറയിലെ വിശ്വാസത്തിന്, എന്റെ വാമഭാഗത്തിന്റെ ഭാഗത്ത് നിന്നും ഊനം തട്ടാൻ തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്ന് തവണയായി, ഞാൻ പോലുമറിയാതെ നടന്ന എന്റെ രാത്രികാല കലാപരിപാടികൾ ഇനിയും ഒരു തവണ കൂടി ആവർത്തിച്ചാൽ, ഒരുപക്ഷേ, ഇനിയൊരിക്കലും ഞാനും എന്റെ പ്രിയതമയും ഒരേ കിടക്കയിൽ ഒരുമിച്ച് ഉറങ്ങിയെന്ന് വരില്ല. ആ ഭീതിയിലാണ്, കുറച്ച് ദിവസങ്ങളായുള്ള എന്റെ രാത്രിയുറക്കം. സത്യത്തിൽ ഉറക്കം പോലും കിട്ടാത്ത അവസ്ഥ! അനുജന്റെ സമ്മതമില്ലാതെ, അവന്റെ ചെറുപ്പകാല സോമ്നാമ്പുലിസത്തെക്കുറിച്ച് കഥയെഴുതി നാട്ടുകാരോട് വിളിച്ച് പറഞ്ഞത് കൊണ്ട്, അറിയാതെയെങ്കിലും അവനെന്നെ ശപിച്ചിരിക്കുമോ?

എന്റെ ഉറക്കം ഇനിയും നഷ്ടപ്പെടാതിരിക്കാൻ, അഥവാ, ഇനിയും ഒരു തവണ കൂടി ഞങ്ങളുടെ കിടപ്പറയിൽ, എന്റെ രാത്രികാല കലാപരിപാടികൾ ആവർത്തിക്കപ്പെട്ടാൽ, നിങ്ങളെല്ലാവരും കണ്ണും പൂട്ടി എന്നെ കുറ്റം പറയാൻ തുടങ്ങുന്നതിന് മുന്നേ, എന്തൊക്കെ കലാപരിപാടികളാണ് ഞാൻ മനസാ അറിയാതെ ഞങ്ങളുടെ കിടപ്പറയിൽ ചെയ്തുകൂട്ടിയതെന്ന് നിങ്ങളോട് തുറന്ന് പറയേണ്ടതുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ, സഹതാപത്തിന് പോലും ഞാൻ അർഹ്ഹനല്ലാതായിപ്പോകും.

ഏകദേശം ഒരു മാസം മുൻപാണ്, മേല്പറഞ്ഞ ഗണത്തിൽ പെടുന്ന കലാപരിപാടികളിൽ ആദ്യത്തേത് അരങ്ങേറിയത്. കിടപ്പറയിലെ കലാപരിപാടി എന്നൊക്കെ പറഞ്ഞത് കൊണ്ട്, വാ പൊളിച്ച്, ദാ ഇപ്പം കാണും എന്ന രീതിയിൽ വിജിലമ്പിച്ച് നിൽക്കുകയൊന്നും വേണ്ട. സംഭവം നിങ്ങൾ വിചാരിച്ചത് പോലെ AAA ഒന്നുമല്ല. വെറും സ്വപ്നങ്ങളാണ്. അതെ സ്വപ്നം കാണലാണ് പ്രശ്നം. ആക്ഷനുകളായി രൂപാന്തരം പ്രാപിച്ച്, ജീവന് അപായമുണ്ടാക്കുന്ന രീതിയിൽ, പ്രത്യേക തരത്തിൽ പ്രവർത്തിക്കുന്ന സ്വപ്‌നങ്ങൾ; അതാണ് പ്രശ്നം!

ആദ്യത്തേത്, അത്ര വലിയ പ്രശ്നമൊന്നുമായില്ലെങ്കിലും മൂന്നാമത്തേതിലെത്തുമ്പഴേക്കും, മണിച്ചിത്രത്താഴെന്ന സിനിമയിൽ, ശോഭന കട്ടിൽ പൊക്കി ആകാശത്തേക്കെറിഞ്ഞത് പോലുള്ള ഭീകരാവസ്ഥയിൽ കിടപ്പറ എത്തിച്ചേർന്നിരുന്നു.

സാധാരണയായി ഉറങ്ങാൻ കിടന്നാൽ, മറ്റ് കിടപ്പറകളിൽ സംഭവിക്കുന്നത് പോലെ നീണ്ടുനിൽക്കുന്ന നർമ്മഭാഷണങ്ങളൊന്നും ഞങ്ങൾ നടത്താറില്ല. കിടന്നാൽ നേരെ കാര്യത്തിലേക്ക് കടക്കും. എന്നുവച്ചാൽ വേഗം തന്നെ ഉറങ്ങാൻ ശ്രമിക്കും എന്നർത്ഥം. കിടക്കയിൽ കിടക്കുകയേ വേണ്ടൂ... വാമഭാഗത്തിന്റെ മൂർദ്ധാവിലുള്ള ഒരു പ്രത്യേക സ്വിച്ച് ഓഫാകും. കിടന്നമാത്രയിൽ തന്നെ അവൾ ഉറങ്ങിപ്പോകും. 

എനിക്കാണെങ്കിൽ, ട്രംപും മോദിയും രാഷ്ട്രീയവും മതവും ദൈവങ്ങളുമെല്ലാം ഇടകലർന്നുള്ള അവിയൽ പരുവത്തിലുള്ള കാര്യങ്ങൾ ചിന്തകളുടെ രൂപത്തിൽ, കിടന്നയുടനേ തന്നെ മാറാല കെട്ടാൻ തുടങ്ങും. ഈ മാറാല കെട്ടിത്തീർന്ന്, ആ മാറാലകളിൽ ഞാൻ തന്നെ സ്വയം കുടുങ്ങി, രക്ഷപ്പെടാനുള്ള യത്നങ്ങളിൽ തളർന്നാണ്, സ്വയമറിയാതെ ഞാൻ പതിവായി ഉറങ്ങാറുള്ളത്.

ആദ്യത്തെ സംഭവം ഇങ്ങനെയാണ്: ആദ്യമേ തന്നെ പറയാം; സ്വപ്നങ്ങളുടെ ക്വാളിറ്റി കണ്ട്, കാര്യങ്ങളെ വിമർശിക്കാൻ നിൽക്കരുത്; നേരത്തെ പറഞ്ഞത് പോലെ, അത് എങ്ങനെ ആക്ഷനിൽ വരുന്നു എന്നുള്ളിടത്താണ് കാര്യങ്ങളുടെ മർമ്മം കിടക്കുന്നത്.

പതിവ് പോലെ, രാത്രി ഞങ്ങൾ ഉറങ്ങാൻ കിടന്നു. സ്വിച്ചിട്ടത് പോലെ ഉറക്കം തുടങ്ങിയ വാമഭാഗത്തിനെ, ഇടത്തോട്ടേക്ക് ചരിഞ്ഞ്, ഞാൻ സാകൂതം അസൂയയോടെ നോക്കി. വീണ്ടും മലർന്ന് കിടന്ന് എന്റെ മാറാല തയ്യൽ പ്രവർത്തിയിലേക്ക് ഞാൻ വീണ്ടും കടന്നു. രാത്രിയുടെ അന്തർയാമങ്ങളിലെപ്പോഴോ, ഭാര്യ അടുത്തുണ്ടായിട്ടും, നിദ്രയുടെ മടിത്തട്ടിലേക്ക് മുഖമമർത്തി ഞാനുറങ്ങിപ്പോയി.

നിദ്രയുടെ മടിത്തട്ടിന്റെ മാർദ്ദവവും മാദക ഗന്ധവും കൊണ്ടായിരിക്കണം, നീലച്ചടയനടിച്ച വേഗത്തിൽ, സ്വപ്നത്തിന്റെ തേരിലേറി ഞാൻ യാത്ര തുടങ്ങി.

എന്റെ പഴയ വീട്ടിലെ പതിനാല് കാരനായി ഞാൻ മാറി. പശുക്കളും കോഴികളും ആടുകളുമൊക്കെയുള്ള ഓലമേഞ്ഞ വീട്ടിലെ ചാണകത്തറയിൽ കിടക്കുന്ന പത്താം ക്ലാസ്സുകാരൻ. 

വൈകുന്നേരങ്ങളിൽ, പശുവിനെ തൊഴുത്തിലെത്തിച്ച് അതിന് വേണ്ട തീറ്റയൊക്കെ ഇട്ടു കൊടുക്കണം, കോഴികളെ, വീടിന് പിന്നിലുള്ള ഒരു കുഞ്ഞ് വിറക് പുരയുടെ ഒരറ്റത്തായി ഒരുക്കിയിട്ടുള്ള കോഴിക്കൂട്ടിൽ കയറ്റണം, എന്നൊക്കെയുള്ളത് എന്റെയും അനുജന്മാരുടെയും  സന്ധ്യാസമയ ജോലികളാണ്. 

കാട് പിടിച്ച പറമ്പായത് കൊണ്ട്, വീട്ടുപറമ്പിൽ ഇഷ്ടം പോലെ കുറുക്കന്മാരുണ്ട്. സന്ധ്യ മയങ്ങുമ്പോൾ, കുറുക്കന്മാർ കോഴിയെ അന്വേഷിച്ച് പുറത്തിറങ്ങും. അതിൽ തന്നെ പല കുറുക്കന്മാരും കൗശലക്കാരാണ്. ഞങ്ങളെ വലിയ പേടിയൊന്നും ഇല്ല. ചിലപ്പോൾ ഞങ്ങളെ കുറുക്കന്മാർ വട്ടം ചുറ്റിച്ച് കളയും.

ആ ദിവസം, പതിവ് പോലെ പശുക്കളെ തൊഴുത്തിൽ കെട്ടിയതിന് ശേഷം, കൂടിൽ കയറാൻ മടി കാണിച്ച് കൊണ്ട്, ഒരു പിടയും ഒരു പൂവനും വിറക് പുരയുടെ പിന്നിലായി ആ ദിവസത്തെ അവസാനവട്ട ലീലകളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണ്. ലീല തലക്ക് പിടിച്ചാൽ കണ്ണ് കാണില്ലെന്നല്ലേ പറയുക! അത് പോലെ, ലീല തലക്ക് പിടിച്ച ഈ കോഴികൾക്കും, പിന്നിൽ പതുങ്ങിയിരുന്ന് അവരെ പിടിക്കാൻ തക്കം പാർത്ത കുറുക്കനെ കാണാനോ, അതിന്റെ മണം പോലും പിടിക്കാനോ പറ്റിയില്ല. ലീല മൂർച്ഛിച്ച് നിന്ന അവസ്ഥയിലായിരിക്കണം, കുറുക്കൻ അവരുടെ മേലെ ചാടി വീണത്. കോഴികൾ പരക്കം പാഞ്ഞു. പക്ഷേ, കോഴികളെ ആദ്യത്തെ ചാട്ടത്തിന് കിട്ടാഞ്ഞ കുറുക്കൻ, വിറക് പുരയുടെ ഓരം പറ്റിത്തന്നെ ഒളിഞ്ഞ് നിന്നു.

കോഴികളുടെ കരച്ചിൽ കേട്ടാണ് ഞാൻ വിറക് പുരയുടെ സമീപം എത്തിയത്. കരഞ്ഞ് കൂവി ബഹളം വെക്കുന്ന കോഴികൾ നോക്കുന്ന ദിശയിൽ നോക്കിയപ്പോൾ, അതാ, വിറക് പുരയുടെ പടിഞ്ഞാറ് ഭാഗത്തായി പതുങ്ങി നിൽക്കുന്നു, നമ്മുടെ പൂവാലൻ കുറുക്കൻ.

അതിനെ പിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആക്ഷൻ സ്പോട്ടിലേക്ക് എന്റെ അനുജനെയും ഞാൻ വിളിച്ചു. അവൻ, ഒരു വടിയെടുത്ത് വിറക് പുരയുടെ തെക്ക് ഭാഗത്ത് കൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് പമ്മിപ്പമ്മി മാർച്ച് ചെയ്യുമ്പോൾ, ഞാൻ, വിറക് പുരയുടെ വടക്ക് ഭാഗത്തൂടെ പതുക്കെ ഒരു വടിയുമെടുത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് മാർച്ച് ചെയ്ത്, ഒരേസമയം മൾട്ടിപ്പിൾ ഡയറക്ഷനിൽ നിന്ന് കുറുക്കനെ ആക്രമിക്കും; അതായിരുന്നു പ്ലാൻ.

നിർഭാഗ്യത്തിന്, പതുങ്ങിപ്പതുങ്ങി പടിഞ്ഞാറേ വശത്തെത്തിയ എന്നെക്കണ്ട കുറുക്കൻ, വിറക് പുരയുടെ തെക്ക് ഭാഗത്തേക്ക് ഓടി. തെക്ക് ഭാഗത്തേക്കോടിയ കുറുക്കൻ, അവിടെ വടിയുമായി നിൽക്കുന്ന എന്റെ അനുജനെക്കണ്ടപ്പോൾ, തിരിച്ച്, പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെ തിരിഞ്ഞോടി. വിറക് പുരയുടെ പടിഞ്ഞാറും തെക്കും ഉയരമുള്ള മൺതിട്ടയുണ്ടായിരുന്നതിനാൽ കുറുക്കന് വഴി മാറിപ്പോകാനും ആവതില്ലായിരുന്നു. ആ ഇടനാഴിയിൽ തന്നെ അവനെ കുടുക്കണം.

തിരിച്ച് എന്റെ മുൻപിൽ വീണ്ടുമെത്തിയ കുറുക്കനെ ഞാൻ ആഞ്ഞടിച്ചു. പക്ഷേ, അവൻ കൗശലക്കാരനായിരുന്നല്ലോ. അവൻ ആ അടിയിൽ നിന്ന് ഒഴിഞ്ഞ് മാറി, എന്റെ കാലിന്റെ ഇടയിലൂടെ ഓടാൻ ശ്രമം നടത്തി. നോക്കണേ അവന്റെ കൗശലം! ശത്രുവിന്റെ കാലിന്റെ ഇടയിലൂടെ രക്ഷപ്പെടാൻ പോലും അവൻ ധൈര്യം കാട്ടിയിരിക്കുന്നു. 

പക്ഷേ, ഞാൻ വിടുമോ, കുറുക്കനെ കുടുക്കാനുള്ള കുടുക്കുകളൊക്കെ എനിക്കും അറിയാം. അടിക്കാൻ കുനിഞ്ഞ സമയത്താണ് എന്റെ കാലിന്റെ ഇടയിലുള്ള ഗ്യാപ്പിലൂടെ കടന്ന് പോകാൻ അവൻ ശ്രമിച്ചത്. ഞാനുടനെത്തന്നെ, അത്യപൂർവ്വമായ കൃത്യതയോടെ, കാൽ മുട്ടുകൾക്കിടയിൽ കുറുക്കനെ ഇറുക്കിപ്പിടിച്ച് തറയിൽ മലർന്ന് വീണു. ഭാഗ്യത്തിന്, കുറുക്കന്റെ തല തന്നെ മുട്ടുകൾക്കിടയിൽ കുടുങ്ങിയതിനാൽ, കുറുക്കന് എന്നെ കടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് പിടിവിടാനും പറ്റില്ല, കാരണം, പിടി വിട്ടാൽ അവൻ കടിക്കും. കുറുക്കന്റെ പിൻഭാഗം കൈ കൊണ്ട് പിടിച്ച്, അതിന്റെ തല മുട്ടുകൾക്കിടയിൽ ഇറുക്കിപ്പിടിച്ച്, അനുജൻ അവിടെ എത്താനുള്ള നിമിഷാർദ്ധത്തിന് കാത്ത് നിൽക്കുകയാണ് ഞാൻ. അത്രക്കും ശക്തമായിത്തന്നെ ഞാൻ കുറുക്കനെ കുടുക്കിയിട്ടുണ്ട്.

അനുജൻ എത്തുന്നതിന് മുൻപായിത്തന്നെ ഞാൻ വലിയ വായിലായിട്ടൊരു നിലവിളികേട്ടു. 'അയ്യോ... എന്നെ വിടൂ... എന്റെ കാല് വിടൂ... നിങ്ങളെന്ത് പ്രാന്തായീ കാണിക്കുന്നേ... അയ്യോ... എന്റെ കാലേ...'. ആദ്യം എനിക്ക് കാര്യം പിടികിട്ടിയില്ല. കുറുക്കനെ പിടിച്ച ഞാൻ പോലും കരയുന്നില്ല. അനുജൻ ഇപ്പൊ ഇങ്ങെത്തും... പക്ഷേ സീനിലേ ഇല്ലാത്ത അമ്മ എന്തിനാണ് കരയുന്നത്? അതായിരുന്നു എന്റെ ചിന്ത.

എന്റെ തുടക്ക് കനത്തിലൊരു അടികിട്ടിയപ്പഴാണ്, ആ അടി കുറുക്കന്റെ കടിയല്ലെന്നും, നിലവിളിച്ചത് എന്റെ അമ്മയല്ലെന്നും എനിക്ക് മനസ്സിലായത്. അപ്പോഴും ഞാൻ ഭാര്യയുടെ ഒരു കാല് എന്റെ മുട്ടുകൾക്കിടയിൽ വെച്ച് ഞെരിക്കുന്നുണ്ടായിരുന്നു. ഓർക്കാപ്പുറത്തുണ്ടായ ഇറുക്കലിൽ അവൾ വേദനകൊണ്ട് കാല് വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. 

സ്ഥലകാലബോധം വന്ന ഞാൻ, പതുക്കെ അവളുടെ കാലിനെ എന്റെ മുട്ടുകൾക്കിടയിൽ നിന്ന് റിലീസ് ചെയ്തു. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്ന് തടവുന്ന സമയത്ത്, ഞാൻ തല വലത്തോട്ട് ചെരിച്ച് കമഴ്ന്ന് കിടന്നു. വേറെന്ത് ചെയ്യാനാണ്!

---

സ്വപ്നങ്ങൾ കാണുന്നത് പതിവാണെങ്കിലും, മേല്പറഞ്ഞ രീതിയിൽ പണ്ട് നടന്ന സംഭവങ്ങളുടെ, അല്ലെങ്കിൽ ഭാവനകളുടെ പുനരവതരണരീതികളിലേക്ക് സാധാരണ കടക്കാറുണ്ടായിരുന്നില്ല. മേല്പറഞ്ഞ സംഭവം നടന്ന് ഒന്നൊന്നര ആഴ്ച ആയിക്കാണണം, പതിവ് പോലെ ഞങ്ങൾ ഉറങ്ങാൻ കിടന്നതാണ്.

ഉറക്ക് കൊണ്ട് ബോധം പോയ ഭാര്യയുടെ വലത് ഭാഗത്ത് കിടന്ന്, എന്റെ ചിന്താസാമ്രാജ്യത്തിലൂടെ വിരാജിച്ച് കൊണ്ടിരുന്ന എന്നെ, രാത്രിയുടെ ഏതോ യാമത്തിൽ, മാന്ത്രിക വടി വീശി, മയക്കമെന്നെ മൃദുലമായി തലോടി. എന്തോ, ചില തലോടലുകൾ എന്നെ സ്വപ്നങ്ങളിലേക്ക് നയിക്കും. ആ തലോടലും അതുപോലൊന്നായിരുന്നു.

ഇത്തവണ, ഞാനും എന്റെ രണ്ട് വയസ്സുള്ള വെള്ളച്ചിപ്പശുവും കൂടി അനുജന്റെയും അനുജന്റെ ചോക്കച്ചിപ്പശുവിന്റെയുമൊപ്പം പറമ്പിൽ കളിച്ചും മേച്ചും ഇത്തിൾക്കണ്ണികൾ പറിച്ചും മറ്റും നടപ്പാണ്. വെള്ളച്ചിയുടെ അനുജത്തിയാണ് ചോക്കച്ചി, ചെറുപ്പമാണ്. അതിന്, മരത്തിന്റെ മേലെ പറ്റിപ്പിടിച്ചിട്ടുള്ള ഇത്തിൾക്കണ്ണികൾ വലിയ ഇഷ്ടാണ്.

ഒരു കുളിര് മാവിന്റെ മേലെയുണ്ടായിരുന്ന കുറെ ഇത്തിൾക്കണ്ണികൾ, പറിച്ചെടുത്തതിന് ശേഷം ഞാൻ മരത്തിൽ നിന്ന് തിരിച്ചിറങ്ങി. തൊഴുത്തിൽ, രാത്രി പുല്ലിന്റെ കൂടെ ഇട്ടുകൊടുക്കാം എന്ന് കരുതിയാണ് ഇത്തിൾക്കണ്ണി പറിച്ചത്. മരത്തിൽ നിന്ന് ഇറങ്ങിയ ഉടനെത്തന്നെ, എന്റെ കൈയ്യിൽ ഒരു കെട്ട് ഇത്തിൾക്കണ്ണികൾ കണ്ട ചോക്കച്ചി, അവിടെ ഇഷ്ടം പോലെ മേയാനുണ്ടായിരുന്ന പുല്ലും മറ്റ് വള്ളികളും വിട്ട്, എന്റെ കൈയ്യിലുള്ള ഇത്തിക്കണികൾ തിന്നാനുള്ള ആക്രാന്തത്തിൽ എന്റെ അടുത്തേക്ക് കുതിച്ച് വന്നു.

കൊടുക്കില്ലെന്ന് ഞാനും. ഇത്തിക്കണികൾ കിട്ടാതെ പറമ്പിലുള്ള പുല്ല് തിന്നില്ലെന്ന് ചോക്കച്ചിയും വാശിയിൽ നിൽപ്പാണ്. എന്റെ തലക്ക് മീതെ ഇത്തിക്കണ്ണികളുടെ കെട്ട് പിടിച്ച് ഞാൻ നിന്നു. ചോക്കച്ചി അതിന്റെ നീണ്ട കഴുത്തും നാക്കും നീട്ടി, ഇത്തിൾക്കണ്ണി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഞാൻ വിട്ട് കൊടുക്കുമോ? 

ഇത്തിൾക്കണ്ണിയും തലക്ക് മേലെ പിടിച്ച് ഞാൻ ഒരു മൺതിട്ടയുടെ മേലേക്കൂടി മുന്നോട്ട് നടന്നു. എന്നെ വിടാതെ ചോക്കച്ചിയും. വെള്ളച്ചിയുടെ കൂടെ പോയി മേയാനൊക്കെ ഞാൻ പറഞ്ഞു നോക്കി. എവടെ...? ചോക്കച്ചിയുണ്ടോ കേൾക്കുന്നു. പക്ഷേ, അതിന് ഇത്തിൾക്കണ്ണികൾ തന്നെ വേണമത്രേ. അനുജനോട് അവന്റെ പശുവിനെ നിയന്ത്രിക്കാൻ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമുണ്ടായില്ലെന്നത് എന്നെ ചൊടിപ്പിച്ചു.

മൺതിട്ടയുടെ മേലേക്കൂടി നടക്കുമ്പോൾ, എന്റെ വലത് ഭാഗത്തൂടെയെത്തി ഇത്തിൾക്കണ്ണി കടിച്ച് വലിക്കാൻ തുടങ്ങിയ ചോക്കച്ചിയെ, ഞാൻ വാശി മൂത്ത്, അധികം താഴെയല്ലാത്ത, താഴത്തെ പറമ്പിലേക്ക് തള്ളി. ആദ്യത്തെ തള്ളലിൽ വീഴാതെ പിടിച്ചു നിന്ന ചോക്കച്ചിയെ ഞാൻ വീണ്ടും വീണ്ടും തള്ളിക്കൊണ്ടേയിരുന്നു. ചോക്കച്ചി ഇടക്കെന്തോ ശബ്ദമൊക്കെ ഉണ്ടാക്കി അതിന്റെ എതിർപ്പ് അറിയിക്കുന്നുണ്ട്. ഒടുവിൽ, എന്റെ ഏതോ ഒരു ഊക്കുള്ള തള്ളലിൽ, ചോക്കച്ചി താഴത്തെ പറമ്പിലേക്ക് ഊർന്ന് വീണു.
അപ്പോഴും, എന്റെ ഇടത് കയ്യിൽ, നേരത്തെ പറിച്ച ഇത്തിൾക്കണ്ണിക്കെട്ട്, ഞാൻ എന്റെ തലക്ക് മീതെ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

താഴത്തെ പറമ്പിലെത്തിപ്പോയ ചോക്കച്ചി, അതിന്റെ ചെവിയും കൂർപ്പിച്ച് ദയനീയമായി എന്നെത്തന്നെ നോക്കുന്നത് ആസ്വദിച്ച് നോക്കി നിന്ന ഞാൻ പിന്നെക്കണ്ടത്, കട്ടിലിന്റെ ഇടത് വശത്ത് താഴെ വീണ ഭാര്യ എന്നെ നോക്കുന്നതാണ്. എന്തോ വീഴുന്ന ശബ്ദം കേട്ട്, എന്റെ കണ്ണ് തുറന്ന് പോയിക്കാണണം. ഞാൻ തള്ളിക്കൊണ്ടിരിക്കുമ്പോൾ ചോക്കച്ചിയുണ്ടാക്കിയതെന്ന് ഞാൻ കരുതിയ ശബ്ദം, കെട്ടിയോളുടേതായിരുന്നെന്നും ഞാൻ തള്ളിയത് ചോക്കച്ചിയെയല്ല, കെട്ട്യോളെത്തന്നെയായിരുന്നെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്. 

ഭാര്യയുടെ നോട്ടവും അട്ടഹാസവും കണ്ട് പേടിച്ച് പോയ ഞാൻ, മൂത്രശങ്ക മൂലം കുറച്ച് നേരം ബാത്റൂമിൽ പോയിരുന്ന് വിശ്രമിച്ചതിന് ശേഷമാണ് തിരിച്ച് വന്നത്. അപ്പഴേക്കും ഭാര്യയുടെ പിറുപിറുക്കലും പ്രാക്കും അവസാനിച്ചിരുന്നു.

---

ചില സ്വപ്‌നങ്ങൾ ഭീകരങ്ങളാണ്. അത് അനുഭവിച്ചവർക്കേ അറിയൂ. സ്വപ്നം ഭീകരമാകാൻ, ഭൂതത്തെയോ പ്രേതത്തെയോ പിശാചിനെയോ മറ്റോ സ്വപ്നം കാണണമെന്ന് ഒരു നിർബന്ധവുമില്ല. ഒരു സാധാരണ സ്വപ്നം പോലും ചിലപ്പോൾ അതിഭീകരമാവാം.അതുപോലൊന്നായിരുന്നു അവസാനമായി രണ്ടാഴ്ച മുൻപ് നടന്നത്.

ഉറങ്ങുന്നതിന് മുൻപേ, ചിന്തകൾക്കിടയിൽ, നിദ്രാദേവിക്ക് ചില രൂപങ്ങൾ ഞാൻ ചാർത്തിക്കൊടുക്കാറുണ്ട്. എന്റെ മനോമണ്ഡലത്തിൽ നടക്കുന്ന അഭിരാമ സങ്കൽപ്പങ്ങൾക്ക്, ഞാനെന്തിന് കുറവുകൾ വരുത്തണം? അങ്ങനെ ചാർത്തിക്കൊടുക്കുന്ന ചില രൂപങ്ങളിൽ ഞാൻ തന്നെ മയങ്ങി അഭിരമിക്കുന്നത് കൊണ്ടാവണം, സ്വപ്നലോകത്താണെങ്കിലും പലപ്പോഴായി, ആക്ഷനുകളിലേക്ക് ഞാൻ കടക്കുന്നത്.

ആ രാത്രി, ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ വച്ച് നടന്ന സംസ്ഥാന സംസ്‌കൃത കലോത്സവത്തിന് പോയതായിരുന്നു ഞാൻ. രാത്രിയിലും സ്റ്റേജ് നിറയെ പരിപാടികൾ നടക്കുന്നുണ്ട്. എന്റെ മച്ചുനൻ വിന്വേട്ടനും ചില സുഹൃത്തുക്കളും എന്റെ കൂടെയുണ്ട്. ഉക്കാസ്‌മൊട്ടക്കടുത്തുള്ള വിന്വേട്ടന്റെ വീടാണ് സ്‌കൂളിന് കുറച്ചെങ്കിലും അടുത്തായി ഉണ്ടായിരുന്നത്. എരുവട്ടിയിലുള്ള എന്റെ വീട്ടിലേക്ക്, ഉക്കാസ് മൊട്ടയിൽ നിന്നും പിന്നെയും രണ്ട് കിലോമീറ്റർ നടക്കണം.

ചങ്ങാതിമാരൊക്കെ ഉക്കാസ് മൊട്ട ഭാഗത്തുള്ളവരായതിനാൽ, എന്റെ വീടിന്റെ ഭാഗത്തേക്ക് ഞാൻ ഒറ്റക്ക് മാത്രമേ ഉണ്ടാവുള്ളൂ. ആയതിനാൽ എനിക്ക് നേരത്തെ പോകണമെന്ന് ഞാൻ ചങ്ങാതിമാരോട് പറഞ്ഞു. അത് ശരിയാവില്ലെന്നായി ചങ്ങാതിമാർ. വൈകുന്നത് വരെ ഇരിക്കുകയാണെങ്കിൽ, എന്റെ കൂടെ, എന്റെ എരുവട്ടിയിലുള്ള വീട്ടിലേക്ക് വരാമെന്ന് വിന്വേട്ടൻ ഏറ്റു. അങ്ങനെ, തിരിച്ചുള്ള പോക്കിൽ ഒറ്റക്കാവില്ലല്ലോ എന്ന ധൈര്യം വന്നതിനാൽ, ഒന്നും മനസ്സിലാവാഞ്ഞിട്ടും ഏകദേശം രാത്രി രണ്ട് മണി വരെ, മറ്റുള്ളവരുടെ കൂടെ, സ്‌കൂളിലെ സംസ്കൃത പരിപാടികൾ ഞാൻ കണ്ടിരുന്നു.

ഒടുവിൽ എല്ലാവരും, ആ പാതിരാ സമയത്ത്, അവനവന്റെ വീട്ടിലേക്കുള്ള തിരിച്ച് നടത്തം തുടങ്ങി. ഉക്കാസ് മൊട്ടയിലെത്തിയപ്പോൾ, ഒട്ടും നിനക്കാതെ, വിന്വേട്ടൻ വാക്ക് മാറി. അവൻ എരുവട്ടിയിലേക്ക് വരില്ലത്രേ. പകരം ഞാൻ അവന്റെ വീട്ടിലേക്ക് പോകണമത്രേ. വാശിക്ക് ഒട്ടും കുറവില്ലാത്ത ഞാൻ, 'നീ പോടാ' എന്നും പറഞ്ഞ് ഒട്ടും കൂസലില്ലാതെ, തീർത്തും ഒറ്റക്കായിട്ടും ആ നാട്ടാപ്പാതിരാക്ക്, എന്റെ വീട്ടിലേക്ക് നടത്തം തുടങ്ങി.

പേടിയുണ്ടായിരുന്നെങ്കിലും വാശിയായിരുന്നു മുന്നിൽ നിന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ഒറ്റക്ക് നടക്കണം. റോഡിലാണെങ്കിൽ ഭൂരിഭാഗത്തും ഒരു വെളിച്ചം പോലുമില്ല. ഒടുവിൽ, മേലെ അഞ്ചാം മൈലും വേറ്റുമ്മലും കഴിഞ്ഞ്, എന്റെ ബസ് സ്റ്റോപ്പായ ആറാം മൈലിൽ ഞാനെത്തിച്ചേർന്നു . അവിടെ നിന്ന്, മിന്നാമിനുകൾ മാത്രം വെളിച്ചം തൂവുന്ന ഇടവഴികളും വയലും കടന്ന് വേണം എനിക്ക് വീട്ടിലെത്താൻ.

ആറാം മൈലിൽ നിന്ന് പാനുണ്ട റോഡിലേക്ക് തെറ്റിയ ഉടനെത്തന്നെ, യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരു കൂട്ടം പട്ടികൾ എന്റെ നേരെ കുരച്ച് കുതിച്ചു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഓടിയാൽ പട്ടികൾ എന്നെ പട്ടീസ് പരുവത്തിലാക്കുമെന്ന് ഉറപ്പ്. പേടിച്ച് വിറച്ച് ഒരു പ്രതിമ കണക്കെ, ഞാനവിടെത്തന്നെ നിന്നു. ഞാൻ ഓടുന്നില്ലെന്ന് കണ്ടപ്പോൾ നായ്ക്കളും നിന്നു. അപ്പഴാണ് പട്ടികൾ വെറും പട്ടികളാണെന്ന ബോധം എനിക്കുണ്ടായത്.

ധൈര്യം ഒരു കൈയ്യിൽ പിടിച്ച്, മറ്റേ കൈ കൊണ്ട് കല്ലെടുക്കാനെന്ന ഭാവേന കുനിഞ്ഞപ്പോൾ, അഞ്ചാറ് പട്ടികൾ ഓടിപ്പോയി. പക്ഷേ ഒരു കറുത്ത പട്ടി, എന്നെത്തന്നെ മുരണ്ടുകൊണ്ട് രൂക്ഷമായി നോക്കുന്നത്, ആറാം മൈൽ ജങ്ക്ഷനിലുള്ള തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു. അതിന് പോകാനൊരു ഭാവവുമില്ല. അത് മുരണ്ട്‍ കൊണ്ട് എന്റെ നേരെ പതുക്കെ അടുക്കുകയാണ്. 

ഞാൻ ഉച്ചത്തിൽ, എന്നാലാവും പോലെ നിലവിളിച്ചു. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഉള്ളിൽ തെളിഞ്ഞെങ്കിലും ആരും പുറത്തേക്ക് വന്നില്ല. പട്ടികൾ തമ്മിലുള്ള കണക്ക്, പട്ടികൾ തമ്മിൽത്തന്നെ തീർക്കട്ടെ എന്ന് ആ വീട്ടുകാരൻ ചിന്തിച്ച് കാണണം.

നിലവിളിയോ എന്റെ ഇല്ലാത്ത കല്ലുകൾ കൊണ്ടുള്ള ഏറോ ഒന്നും ആ കറുമ്പൻ പട്ടിയെ പേടിപ്പിക്കാൻ പോന്നതായിരുന്നില്ല. ക്രൗര്യമായ ഭാവം ഒട്ടും കുറക്കാതെ, അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി അമാന്തിച്ച് കൂടാ. 

കടിക്കാൻ വരുന്ന പട്ടിയെ മൂക്കും വായും അടക്കം കൂട്ടിപ്പിടിക്കണം എന്ന് കേട്ടിട്ടുള്ളത് ഞാനോർത്തു. പിന്നെ ഒന്നും ഓർത്തില്ല; ഏകലവ്യന്റെ ഏകാഗ്രതയോടെ, കൊക്ക് മീനിനെ പിടിക്കുന്ന വേഗതയോടെ ഞാനാ പട്ടിയുടെ മൂക്കും വായും രണ്ട് കൈ കൊണ്ടും ഒരു കുതിപ്പിന് കൂട്ടിപ്പിച്ചു. പിടി വിട്ടുപോകാതിരിക്കാൻ അമർത്തിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് അതിനെ ഉയർത്തി വട്ടം കറക്കി ദൂരെ എറിയാനാണ് പരിപാടി. എന്നിട്ട്, എത്രയും വേഗം അവിടെ നിന്ന് ഓടി രക്ഷപ്പെടണം. 

മുഖമടക്കിപ്പിടിച്ച് പട്ടിയെ വട്ടം കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ മുഖമടച്ച് ഒരു പ്രഹരം വന്നത് പോലെ തോന്നിയത്. കറുമ്പന്റെ കൂട്ടുകാരൻ പട്ടിയോ മറ്റോ കടിച്ചോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എന്തായാലും, ആ അടിയിൽ, പട്ടി എന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയതും ഞാൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് വേറൊരു പ്രഹരം കൂടി ഓർക്കാപ്പുറത്ത് വീണത്. കണ്ണ് തുറന്ന് പോയത് കൊണ്ട്, കിട്ടിയത് കടിയല്ല അടിയാണെന്ന് എനിക്ക് ശരിക്കും മനസ്സിലായി. ഇത്രയും ഭീഭത്സമായ എന്റെ ഭാര്യയുടെ രൂപം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന കാര്യം ആ അർദ്ധബോധത്തിലും എനിക്ക് മനസ്സിലാക്കാമായിരുന്നു. 

"കൊറച്ച് ദിവസം മുമ്പ്, എന്റെ കാല് പിരിച്ചു.... അത് കഴിഞ്ഞ് എന്നെ കട്ടിലിൽ നിന്ന് താഴ തള്ളിയിട്ടു... ഇപ്പൊ എന്റെ കഴുത്തിന് തന്നെയാണല്ലോ പിടിച്ചത്.. നിങ്ങളുടെ ഉദ്ദേശം എന്താ.. പറ.. നിങ്ങളുടെ ഉദ്ദേശം എന്താ... "

രാത്രിയുടെ ആ നിശ്ശബ്ദതയിലും, എന്റെ ശ്വാസോഛ്വാസത്തിന് ശബ്ദമേ ഉണ്ടായിരുന്നില്ല. പക്ഷേ സഹധർമ്മിണിയുടെ കിതപ്പ്, എന്റെ കാതുകളിൽ പെരുമ്പറ പോലെ മുഴങ്ങി. എന്നെക്കൊണ്ട് ഒരു ധർമ്മത്തിനും കൊള്ളില്ലെന്ന് അവൾ ഉറപ്പിച്ചിരിക്കുന്നു.

"ഞാനൊരു കാര്യം പറഞ്ഞേക്കാം... ഞാനീ ഒരുമിച്ചുള്ള കിടപ്പ് തന്നെ അങ്ങ് നിർത്തും... പറഞ്ഞേക്കാം... രണ്ട് കുട്ട്യോളൊക്കെ ആയില്ലേ... എനിക്ക് മതിയായി..."

തൊണ്ടയും തടവിക്കൊണ്ട് അവൾ മലർന്ന് കിടന്നപ്പോൾ, അടി കിട്ടിയ കവിൾ തടവിക്കൊണ്ട്, എന്താണ് ശരിക്കും സംഭവിച്ചതെന്നോർക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരുന്നു.

---

കേട്ടല്ലോ. ഇത് മാത്രമേ, ഇത്ര മാത്രമേ സംഭവിച്ചുള്ളൂ... എന്നിട്ടാണ് അവൾ... വെറും സ്വപ്നത്തിന്റെ പേരിൽ എന്നെ ഭീഷണിപ്പെടുത്തുന്നത്. എനിക്കൊട്ടും ദുരുദ്ദേശമില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, അവളത് മനസ്സിലാക്കുന്നില്ല. സ്വപ്നത്തെ സ്വപ്നമായിക്കാണാൻ ഇനിമുതൽ അവൾക്കാവില്ലത്രേ!  ഇപ്പോൾ, കിടന്നയുടനെ ഉറങ്ങുന്ന ശീലം അവൾ മാറ്റിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല, കിടക്കുന്നതിന്റെ പരിസരത്തൊന്നും കനമുള്ള സാധനങ്ങളില്ലെന്ന് അവൾ ഉറപ്പ് വരുത്തുന്നു. പക്ഷേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം. പാമ്പിന്റെയും സയനൈഡിന്റെയും കൂടെ എന്റെ മധുരസ്വപ്നങ്ങളെ കൂട്ടിക്കുഴക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല !

വാൽക്കഷണം: ഈ സ്വപ്നങ്ങൾക്ക്, ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്ന സ്വർണ്ണ സ്വപ്നങ്ങളുമായോ, സ്വർണ്ണസ്വപ്നാടനങ്ങളുമായോ യാതൊരു ബന്ധവും ഇല്ല.

***

2020 മേയ് 1, വെള്ളിയാഴ്‌ച

മാംഗോ മൂസ്

(Picture Source: Google)

എനിക്ക്, മധുരം എന്നും ഒരു വീക്നെസ്സ് ആണ്. ചെറുപ്പത്തിലേ പഞ്ചസാര, ശർക്കര, എന്നിവ ദിനേന, പലതവണ കട്ട് തിന്നുന്നത് ഒരു ശീലം തന്നെയായിരുന്നു.

ഏറ്റവും കൂടിയാൽ, പഞ്ചസാരയാണെങ്കിൽ അരക്കിലോയും ശർക്കരയാണെങ്കിൽ കൂടിയത് ഒരു കിലോയുമാണ് ഒരേ സമയം വീട്ടിൽ വാങ്ങിക്കാറുള്ളതെങ്കിലും, സാധാരണയായി കാൽക്കിലോ പഞ്ചസാരയും അരക്കിലോ ശർക്കരയുമാണ് വാങ്ങിക്കാറുള്ളത്. അതിൽ കൂടുതൽ വാങ്ങിയാൽ, വേഗം തീർന്നുപോകുമെന്നാണ്, അച്ഛന്റെ ഇന്റലിജൻസ് നിരീക്ഷണം. വീട്ടിലെ ഏത് മാളത്തിൽ ഒളിപ്പിച്ചാലും, ശർക്കരയും പഞ്ചസാരയും മണത്ത് പിടിച്ച് കട്ട് തിന്നാനുള്ള കഴിവ്, ചുരുങ്ങിയ കാലം കൊണ്ട് ഞാൻ ആർജ്ജിച്ചിരുന്നു. പശുക്കൾക്ക് കറവയുള്ള കാലമാണെങ്കിൽ, ഉറിയിൽ തൂക്കിയിട്ടുള്ള കലത്തിലെ വെണ്ണയും, ചുമർപ്പടികളിൽ വലിഞ്ഞ് കയറി, കൈകൊണ്ട് കോരി, എത്രയും പെട്ടന്ന് അകത്താക്കുക എന്ന കർമ്മവും ഭഗവാന്റെ നാമത്തിൽ നിർവ്വഹിച്ചിരുന്നു. അനുജന്മാരും മോശമല്ലാത്ത രീതിയിൽ മധുരം കട്ട് തിന്നുന്നത് കൊണ്ട് പല തവണ, മധുരമില്ലാത്ത ചായയും കാപ്പിയും കുടിക്കേണ്ടി വന്നിട്ടുണ്ട്. പഞ്ചസാരയും ശർക്കരയും അനിയന്ത്രിതമായി തീരുന്നതിന്, അമ്മ അകാരണമായി അച്ഛന്റെ വഴക്കും കേൾക്കുന്നത് പതിവായിരുന്നു. പുകപിടിച്ച് ആകപ്പാടെ കരിപിടിച്ച അടുക്കളയാണ് നമ്മുടേത്. അടുക്കളയിൽ നിന്നുള്ള പുക കൊണ്ടാണ് അടുക്കളയുടെ മുകളിൽ സൂക്ഷിച്ചിട്ടുള്ള വിറകുകളും, തെങ്ങോലയുടെ ഭാഗങ്ങളും മറ്റും ഉണങ്ങുന്നത്. അതിന് താഴെ, ചുമരിന് മുകളിലായി ഒരു പലകമേലാണ്, പുകപിടിച്ച കുപ്പികളിലും ഡബ്ബകളിലുമായി അനാദി സാധനങ്ങൾ വരിവരിയായി സൂക്ഷിച്ച് വച്ചിരുന്നത്. ഒരു തവണ, ശർക്കര കട്ടുതിന്നാൻ, ദ്രവിച്ച് പൂതലിച്ച അടുക്കളവാതിലിന് മേൽ വലിഞ്ഞ് കയറിയ ബാലേന്ദ്രൻ, ആരോ വരുന്നുണ്ടെന്ന സംശയത്തിൽ രക്ഷപ്പെടാനായി താഴോട്ട് ചാടിയപ്പോൾ, അവന്റെ തുടയിലെ മാംസത്തിലൂടെ കൂർത്ത മുനയുണ്ടായിരുന്ന വാതിലിന്റെ ഒരു ഭാഗം തുളച്ച് കയറിയത് ഇന്നും വല്ലാത്തൊരോർമ്മയാണ്. ഒരു തേളിന്റെ രൂപത്തിൽ പന്ത്രണ്ടോളം തുന്നലുകളായിരുന്നു, അന്നാ മുറിവ് അവന് സമ്മാനിച്ചത്.

ചെറുപ്പകാലത്ത്, മധുരമുള്ള ഒരൊറ്റ ബേക്കറി സാധനങ്ങളും അച്ഛൻ വീട്ടിലേക്ക് കൊണ്ടുവരാറില്ല. ആകപ്പാടെ വീട്ടിലെത്തുന്ന ബേക്കറി സാധനം, പലബിസ്‌കറ്റും* റസ്കുമാണ്. അപൂർവ്വമായി അച്ഛാച്ഛൻ മാത്രമാണ്, ചെറുപ്പത്തിൽ ഞങ്ങൾ ലഡുമിക്സ്ചർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന പൊടിഞ്ഞ ലഡുമണികൾ നമുക്ക് കൊണ്ടുവന്ന് തന്നിരുന്നത്; കൂട്ടത്തിൽ, വീട്ടിൽ വരുന്ന അപൂർവ്വം അതിഥികളും, അങ്ങനെ എന്തെങ്കിലും മധുരപലഹാരങ്ങൾ കൊണ്ട് വന്ന് തരും. കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ അപൂർവ്വമായി പോയാൽ, അവിടെ ലഡ്ഡുവും മിക്സ്ചറും സ്റ്റോക്ക് ഉണ്ടായിരിക്കുമെങ്കിലും, അത് വച്ചിരിക്കുന്ന അലമാര താക്കോലിട്ട് പൂട്ടി വെക്കുന്നത് കൊണ്ട്, കട്ട് തിന്നാൻ കിട്ടാറില്ല; എന്നിരുന്നാലും വൈകുന്നേരത്തെ ചായക്ക് തിന്നാൻ കിട്ടാറുണ്ടായിരുന്നു. കവലകളിലും പട്ടണത്തിലുമൊക്കെയുള്ള ബേക്കറിക്ക് മുന്നിലൂടെ കടന്ന് പോകുമ്പോൾ വായിൽ വെള്ളമൂറുക എന്ന പ്രതിപ്രവർത്തനം, പത്താം തരത്തിൽ പഠിക്കുന്നത് വരെയെങ്കിലുംഎന്റെ ശരീരത്തിൽ നടന്നിരുന്നു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, വിശേഷാൽ ദിവസങ്ങളിലും ഞങ്ങളുടെ പിറന്നാളുകളിലും, ആരെങ്കിലും വിരുന്ന് വന്നാലുമൊക്കെ, പായസം വെക്കുന്നതും, കൂവ കാച്ചി ഹൽവ പോലെയുള്ള പലഹാരമുണ്ടാക്കുന്നതും, അരിയുണ്ട, ഉണ്ണിയപ്പം, ഓട്ടട, മൂടക്കടമ്പൻ  എന്നിവയുണ്ടാക്കുന്നതും, വാഴപ്പഴം നെയ്യും പഞ്ചസാരയുമിട്ട് പുഴുങ്ങുന്നതും മറ്റുമായിരുന്നു വീട്ടിലെ പതിവ്. ഇങ്ങനെയൊക്കെയുള്ള പലഹാരങ്ങൾ തിന്നാൻ കൊതിയാവുമ്പോൾ, ആരെങ്കിലും വിരുന്ന് വരണേ എന്ന പ്രാർത്ഥന മനസ്സിൽ മുഖരിതമാവും. എരുവട്ടിക്കാവിൽ ചെന്നാൽ, പഞ്ചഗവ്യ സാധനങ്ങൾ കൊണ്ട് വരുന്ന വീട്ടുകാർ എന്ന നിലയിൽ, എല്ലാ ദിവസവും നിവേദ്യപ്പായസം കിട്ടിയിരുന്നത്, ദേവനേക്കാൾ നിവേദ്യപ്പായസത്തെ ഇഷ്ടപ്പെടാൻ കാരണമായി.

കല്യാണങ്ങൾക്കും മറ്റും ചോറ് കുറച്ചുണ്ട്, മത്സരിച്ച് പായസം കുടിക്കുക എന്നതായിരുന്നു എന്റെ പതിവ്. പായസം കുടിച്ച് കുടിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ, മത്ത് പിടിച്ചത് പോലെ വയറും തടവി ഇരിക്കുന്നത് എന്നെ സംബന്ധിച്ചടുത്തോളം, ശിവമൂലിയെക്കാൾ ആനന്ദകരമായിരുന്നു.

പത്താം ക്ലാസ്സ് വരെ അച്ഛൻ പഠിപ്പിച്ചിരുന്ന സ്‌കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ട്, തോന്നിയത് പോലെ പുറത്തുള്ള കടകളിൽ പോകാനോ, ചുരുങ്ങിയത്, ഒരു മുട്ടായി വാങ്ങി പൂതി തീർക്കാനോ കഴിയുമായിരുന്നില്ല. എന്നാലും പാത്തും പതുങ്ങിയും, അമ്മ, പാലുല്പന്നങ്ങൾ വിറ്റ് കിട്ടുന്ന പണം സൂക്ഷിക്കുന്ന പലകപ്പെട്ടിയിൽ നിന്ന്, ചില്ലറകൾ മോഷ്ടിച്ച്, പാരീസ് മുട്ടായിയും, അഭ്യാർത്ഥിക്കട്ടയും, എക്ലയർ മുട്ടായിയും മറ്റും അപൂർവ്വം സന്ദർഭങ്ങളിൽ ഒപ്പിച്ചെടുക്കാറുണ്ട്.

എന്റെ അച്ഛനും മധുരം പെരുത്തിഷ്ടമാണ്. പായസം കിട്ടുന്ന സന്ദർഭങ്ങളിൽ, അത് വീട്ടിലായാലും, കല്യാണങ്ങൾക്കായാലും, മറ്റ് ഏത് പരിപാടികൾക്കായാലും, അച്ഛൻ ഒരു പെരും കുടി കുടിക്കും. ഇന്നത്തെ പ്രായം ചെന്ന അവസ്ഥയിലും അച്ഛൻ പായസം കുടി മത്സരത്തിന് ആളെക്കിട്ടിയാൽ ഒരിരുപ്പ് ഇരിക്കും. 'മിൽക്ക് മെയ്ഡ്' പോലുള്ള അതിമധുര മിശ്രിതങ്ങൾ, കുഞ്ഞ് ഡബ്ബയാണെങ്കിൽ ടിന്ന് പൊട്ടിച്ച്, ഒറ്റ വലിക്കകത്താക്കും. മധുരം ഇഷ്ടമാണെങ്കിലും, പായസം വെച്ചു തരുമോ, അടയുണ്ടാക്കാമോ എന്നൊന്നും അമ്മയോട് ചോദിക്കുന്നത്, അച്ഛന് തീരെ പതിവുണ്ടായിരുന്നില്ല. അത്രക്ക് അഭിമാനിയായിരുന്നു അച്ഛൻ!

വീട്ടിൽ എന്ത് പലഹാരങ്ങളോ ഭക്ഷ്യ വിഭവങ്ങളോ ഉണ്ടാക്കിയാലും, ആ വിഭവങ്ങൾ എത്ര നല്ലതായാലും, അച്ഛൻ അമ്മയെ ഒന്ന് അനുമോദിക്കുകയോ പ്രശംസിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. കഴിക്കും, എഴുന്നേറ്റ് പോകും അത്ര തന്നെ. അഥവാ ഒരിത്തിരി പുളിയോ, ഉപ്പോ, എണ്ണയോ, എരിവോ കൂടിപ്പോയായാൽ, കൂടിപ്പോയതിന്റെ കനത്തിൽ പിറുപിറുക്കുകയും വഴക്ക് പറയുകയുമൊക്കെ ചെയ്യും. എന്ന് വച്ചാൽ, ഒന്നും പറയാതെ ഭക്ഷണം കഴിച്ച് പോയെങ്കിൽ, അതിന് കുഴപ്പമൊന്നും ഇല്ല, നന്നായിരുന്നു എന്ന് നമുക്കനുമാനിക്കാം.

ഞങ്ങളോടും, മറ്റുള്ളവരോടുമൊക്കെയുള്ള അച്ഛന്റെ ചില വർത്തമാനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റിയ ചില ഫിലോസഫികളുണ്ട്.ഒന്ന്, അനാവശ്യമായി ആരെയും പുകഴ്ത്താതിരിക്കുക. രണ്ട്, അനാവശ്യമായി ആർക്കും സമ്മാനങ്ങളോ മറ്റ് ദ്രവ്യങ്ങളോ കൊടുക്കാതിരിക്കുക. പക്ഷേ, ആവശ്യത്തിന് പോലും ഞങ്ങളെ പുകഴ്ത്തുകയോ, ഞങ്ങൾക്ക് എന്തെങ്കിലും സമാനങ്ങൾ തരികയോ ചെയ്തതായി ഞങ്ങൾ നാല് മക്കൾക്കും ഓർമ്മയില്ല. ഞാനൊക്കെ പരീക്ഷകളിൽ നന്നായി മാർക്ക് വാങ്ങിയാൽ (പിന്നീട് പല പരീക്ഷകളിലും തല കുത്തി വീണെങ്കിലും), ഒരു മൂളലിൽ പ്രശംസകൾ ഒതുങ്ങും. പക്ഷേ ഇതേ അച്ഛൻ മറ്റുള്ളവരെ പ്രശംസിക്കുന്നതും അപൂർവ്വമായി ചിലവർക്ക്, ചെറിയ ദ്രവ്യങ്ങൾ സമ്മാനിക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. അച്ഛന്റെ ഇത്തരം ബൂർഷ്വാ പിന്തിരിപ്പൻ നടപടികളോട് മനസ്സിൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും, അവകാശമില്ലാത്ത രാജ്യത്ത് ജീവിക്കുന്നതിനാൽ, ഞങ്ങൾ ശബ്ദമുയർത്താറുണ്ടായിരുന്നില്ല.

കോളജിലൊക്കെ പഠിക്കുമ്പോൾ, ബസ്സിനും അപൂർവ്വമായി ഭക്ഷണത്തിനും കിട്ടുന്ന പൈസയേക്കാൾ, കൂടുതൽ അച്ഛന്റെ പോക്കറ്റിൽ കൈയ്യിട്ടും, അമ്മയുടെ ഭണ്ടാരത്തിൽ ഈർക്കിൽ കുത്തിക്കയറ്റിയും, ചില ബന്ധുക്കൾ വന്നാൽ കൈമടക്ക് തരുന്ന പൈസയൊക്കെയായി എങ്ങനെയൊക്കെയോ, ചില്ലറത്തുട്ടുകൾ കൈകളിലെത്തിയിരുന്നു. ആ പണം കൊണ്ടായിരുന്നു, നിർമ്മലഗിരി കോളജിലും, കണ്ണൂർ ഐ ടി ഐ യിലും, പോളിടെക്നിക്കിലും തലശ്ശേരി മഹാത്മാ കോളജിലും കണ്ണൂർ യൂണിവേഴ്‌സലിലും മറ്റും പഠിക്കുമ്പോൾ, സിനിമക്കും, മറ്റ് കുരുത്തക്കേടുകൾക്കും പണം കണ്ടെത്തിയിരുന്നത്. കണ്ണൂർ ഷീനിൽ നിന്നും തലശ്ശേരി ജയഭാരതിയിൽ നിന്നും കൂത്തുപറമ്പ് ബേബിയിൽ നിന്നും പേഡയും ജിലേബിയും ലഡുവും ഒക്കെ തിന്ന് പൂതി തീർത്തതും ആ കാലത്തായിരുന്നു. പണം കൈയ്യിലില്ലെങ്കിലോ അല്ലെങ്കിൽ കൈയ്യിലുള്ള പണം കുറവാണെങ്കിലോ, ചില സമയത്ത് പണം കൊടുക്കാതെ മുങ്ങുകയോ, രണ്ടെണ്ണം വാങ്ങിയാൽ ഒന്നിന്റെ കാശ് മാത്രം കൊടുത്ത് രക്ഷപെടുകയോ ചെയ്യാറാണ്, ഞങ്ങൾ കൂട്ടുകാർ, കളങ്കമില്ലാതെ ചെയ്തുകൊണ്ടിരുന്നത്.

അങ്ങനെയിരിക്കേ, ചില പ്രതികൂല സാഹചര്യങ്ങളിൽ, വീട്ടിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ പോലും പിന്നീട് ലഭിച്ചില്ലെങ്കിലോ എന്ന പേടിയിൽ, ചിട്ടവട്ടങ്ങൾക്കിടയിൽ പെട്ട് ശ്വാസം മുട്ടിയ അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി, സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹവുമായി, നാട് വിട്ട് മുംബൈയിലെത്തി. എന്റെ അച്ഛന്റെ കസിനായ ഉമേച്ചിയുടെയും അവരുടെ ഭർത്താവ് സുരേന്ദ്രേട്ടന്റെയും  വീട്ടിൽ അഭയം പ്രാപിച്ചു. പതുക്കെ ഒരു ജോലി തരമാക്കി. ജോലി കിട്ടിയതോടെ, ആപ്പീസിലെ ഒരു കൂട്ടുകാരന്റെ കൂടെ ഞാൻ മാറിത്താമസിക്കാൻ തുടങ്ങി. സുരേന്ദ്രേട്ടന്റെ വീട്ടിൽ എപ്പോൾ ചെന്നാലും, കൂടുതൽ അവസരങ്ങളിലും പായസം മതിയാവോളം വെച്ചു തന്നത് ഇന്നും മധുരിക്കുന്ന ഓർമ്മയാണ്.

മുംബൈയിൽ നിന്ന് ടെഹ്‌റാനിലേക്കും ലണ്ടനിലേക്കും മറ്റും ജോലിയാവശ്യങ്ങൾക്ക് വേണ്ടി പോയി, കുറച്ച് കാലയളവുകൾ താമസിച്ച് വീണ്ടും മുംബൈയിൽ തിരിച്ച് വന്നപ്പോൾ, സുരേന്ദ്രേട്ടന്റെ നിർദ്ദേശപ്രകാരം ഒരു വീട് വാങ്ങി. നിർദ്ദേശങ്ങൾ പല ഭാഗത്ത് നിന്നും കൂടിയപ്പോൾ ഒരു കല്യാണം കഴിച്ചു. അങ്ങനെ ഉളിക്കലിലെ ജിഷ, എരുവട്ടിയിലെ വേണൂന്റെ കൂടെ മുംബൈയിലേക്ക് യാത്ര തിരിച്ചു.

നാടൻ രീതിയിൽ വളർന്ന്, മുംബൈയും ടെഹ്‌റാനും ലണ്ടനും മറ്റും കണ്ട ഞാൻ, ഒരു പുരോഗമനവാദിയും ആധുനികതയോട് ഒരുതരം ഉത്തരാധുനികത വച്ചു പുലർത്തുന്നയാളുമായിരിക്കുമെന്ന ജിഷയുടെ ചില മുൻവിധികൾ, അസ്ഥാനത്താണെന്ന്, എന്റെ പല നിലപാടുകളിൽ നിന്നും അവൾക്ക് പതുക്കെപ്പതുക്കെ മനസ്സിലാവാൻ തുടങ്ങിയത്, കല്യാണത്തിന് ശേഷമായിരുന്നു. കല്യാണത്തിന് മുന്നേയുള്ള ഫോൺ സംഭാഷണങ്ങളിലും എഴുത്തുകുത്തുകളിലും ഞാൻ കാണിച്ചിരുന്ന സ്നേഹവായ്പ്, കല്യാണത്തിന് ശേഷമുള്ള എന്റെ പ്രവർത്തികളിൽ കാണുന്നില്ലെന്ന് അവൾക്ക് ബലമായ സംശയം ഉണ്ടായിത്തുടങ്ങാൻ അധികം കാലം എടുത്തിരുന്നില്ല! വീട് സ്വന്തമായി വാങ്ങിയതിന്റെ, ആരംഭ ഘട്ടത്തിലുള്ള ചില കുഞ്ഞ് സാമ്പത്തിക ഞെരുക്കങ്ങളാണ്, അവളുടെ ചില നെയിൽ പോളിഷ്  ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് തടസ്സങ്ങൾ സൃഷ്ടിച്ചതെന്ന് പറയാൻ എനിക്കും, മനസ്സിലാക്കാൻ ജിഷക്കും, വാശി കുത്തിവച്ച കുഞ്ഞ് കുഞ്ഞ് സൗന്ദര്യപ്പിണക്കങ്ങൾ മൂലം പറ്റിയില്ല. ഞങ്ങൾ നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു താമസമെന്നത്, ഞങ്ങളുടെ വാശിക്ക് ബലമേകിയിരിക്കാം. എന്ന് വച്ച് കലഹങ്ങളൊന്നും ഉണ്ടായിട്ടില്ല; പരസ്പരം നോക്കുമ്പോൾ, മുഖം തിരിക്കാനുള്ള കാരണങ്ങൾ മാത്രം!

മറ്റുള്ളവരോട് ഞാൻ ഇടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന സ്നേഹോഷ്മളത, ജിഷയുമായി ഇടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന സംശയം തലയണമുരൾച്ചകളുടെ രൂപത്തിൽ ഞാൻ കേൾക്കാൻ തുടങ്ങി. ആൺ പെൺ കൂട്ടായ്മകളിൽ ഞാനിടപെടുമ്പോൾ ഉണ്ടാക്കപ്പെടുന്ന രസികത്വം, ഞാൻ  ജിഷയോടിടപെടുമ്പോൾ ഉണ്ടാകുന്നില്ലെന്ന്, അവൾക്ക് ന്യായമായും പരാതികൾ ഉണ്ടായി. സ്വകാര്യ നിമിഷങ്ങൾ, പരിഭവം പറച്ചിലിന്റെ രംഗവേദികളായി മാറി.

ആയിടെ, എനിക്ക് അമേരിക്കൻ ഐക്യനാടുകളിലേക്ക് പോകാനുള്ള സാഹചര്യമൊരുങ്ങി. ജിഷ മൂത്ത മകൾ പാറുവിന് ജന്മം കൊടുത്ത് നാട്ടിലായിരുന്നപ്പോൾ, ഞാൻ അമേരിക്കയിലേക്ക് യാത്രയായി. ഏകദേശം ആറ് മാസത്തിന് ശേഷം, അവളും എന്റെ കൂടെ ഫ്ളോറിഡയിലെത്തി. സാഹചര്യങ്ങൾ മാറിയപ്പോൾ, എന്റെ അഭിരുചിക്കനുസരിച്ച്, ഒരു വീട്ടമ്മയുടെ കൗതുകത്തോടെ, വീട്ടിലെ അടുക്കളയിൽ, പല പല പരീക്ഷണങ്ങളും ജിഷ നടത്താൻ തുടങ്ങി.

വൈകുന്നേരങ്ങളിൽ, ജോലിയും കഴിഞ്ഞ്, ഞാൻ വീട്ടിലെത്തിയാൽ, ഓരോ ദിവസവും പലതതരത്തിലുള്ള പലഹാരങ്ങൾ പതിവായി. എന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ, പരസ്പരം, സ്വന്തം ഭർത്താക്കന്മാരെ ഇങ്ങനെ പലഹാരങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കുന്നതിൽ ഒരുതരം മത്സരത്തിലാണോയെന്ന സംശയം, സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ എനിക്കുണ്ടായി. അത്രമേൽ പരീക്ഷണങ്ങളായിരുന്നു വൈകുന്നേരങ്ങളിൽ ഓരോ വീടുകളിലും നടന്നിരുന്നത്. എന്നിരുന്നാലും, മധുരം ഇഷ്ടമായിരുന്നതിനാൽ, വൈകുന്നേരങ്ങൾ, മധുരലഹരിയിലുള്ള ആറാട്ടുകൾക്ക് വേദിയൊരുക്കി.

അധിക വാരാന്ത്യങ്ങളിലും ഞങ്ങൾ സുഹൃത്തുക്കൾ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടും. സുഹൃത്തുക്കളിൽ നാനാജാതി ഇന്ത്യാക്കാരും ഉണ്ട്. ഒത്തുകൂടിയാൽ ചില സുഹൃത്തുക്കൾ വൻ പാരയാണ്. അധികം പേരും അവനവന്റെ ഭാര്യമാരുണ്ടാക്കിയ ചില പലഹാരങ്ങളെക്കുറിച്ച് വർണ്ണിക്കും. പോട്ട്ലക്ക് പാർട്ടികളിൽ, 'ദേ എന്റെ ഭാര്യ ഉണ്ടാക്കിയ ഉണ്ണിയപ്പം തിന്നു നോക്ക്', 'എന്റെ പെമ്പ്രന്നോത്തിയാ ഈ ബിരിയാണി ഉണ്ടാക്കിയത്', 'എന്റെ ഭാര്യ ചിക്കന്റെ സ്പെഷലിസ്റ്റാ' എന്നൊക്കെ പറഞ്ഞ് ഓരോരുത്തന്റെ വായിലും ഉണ്ണിയപ്പം തിരുകുന്ന ചില മാന്യന്മാരെക്കൊണ്ട് സ്വസ്ഥത പോകുന്നത് എനിക്കായിരുന്നു. ഞാൻ ഇത്തരം പരിപാടികൾ ചെയ്യാറുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ജിഷയെ സ്വകാര്യമായിപ്പോലും പുകഴ്ത്താറുമുണ്ടായിരുന്നില്ല. എന്തോ വലിയ സംഭവമാണെന്ന മട്ടിൽ, വെറുതേ ജാഡ കാണിച്ച്, ചില ഫിലോസഫികൾ പറഞ്ഞ് നടക്കുകയാണ് എന്റെ പതിവ്. ഇത്തരം ഒത്തുചേരലുകളിൽ, കുറേ മധുരം വാരിവിഴുങ്ങുക എന്ന ചടങ്ങിലായിരിക്കും എന്റെ മുഖ്യ ശ്രദ്ധ!

"നിങ്ങള് നോക്ക്.. മറ്റവനെ കണ്ട് പഠിക്ക് ... ആണുങ്ങളായാൽ ഭാര്യമാരെ ഇത്തിരിയെങ്കിലും പുകഴ്ത്തിപ്പറഞ്ഞൂടെ" ഓരോ ഗെറ്റ്ടുഗതർ കഴിഞ്ഞാലും ഇത് പോലുള്ള ഡയലോഗുകൾ പതിവായി.

"കൂട്ടുകാരുടെ ഇടയിൽ നിന്ന് വെറുതെ സ്വന്തം ഭാര്യയെ പുകഴ്ത്തുന്നത് എനിക്ക് നല്ലതായി തോന്നുന്നില്ല" ഈ തത്വം പറഞ്ഞ്, കഴിവതും ഞാൻ രക്ഷപ്പെടാൻ ശ്രമിക്കും.

"കൂട്ടുകാരുടെ ഇടയിൽ നിന്ന് വേണ്ട... സ്വകാര്യായിട്ടെങ്കിലും പറഞ്ഞൂടെ.." ജിഷക്ക് ചിലപ്പോൾ സങ്കടം കൂടി വരും. ഇത് പറയുമ്പോൾ വെറും നിശ്വാസമായിരിക്കും എന്റെ സ്വതവേയുള്ള ഉത്തരം.

ചോറ് വെച്ചാലും കറികൾ വെച്ചാലും പായസം വെച്ചാലും, അപ്പം ചുട്ടാലും ഓരോന്നിനും അതിന്റേതായ സ്വാഭാവിക ഗുണം ഉണ്ടാവുമെന്നിരിക്കേ, പിന്നെയെന്തിനാണ് പുകഴ്ത്തുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല. തീർച്ചയായും, ജിഷയുണ്ടാക്കുന്ന വിഭവങ്ങൾ അധികം മോശമല്ലാതിരുന്നത് കൊണ്ട് (ആദ്യകാലത്തുണ്ടാക്കിയിരുന്ന പപ്പടച്ചപ്പാത്തികൾ ഒഴിച്ച്), മോശമാണെന്ന് ഒരിക്കലും പറയേണ്ടി വന്നിട്ടില്ല. എന്നാലും ഉപ്പും മുളകും കൂടുമ്പോൾ, ആ സംഗതികൾ ഇത്തിരി കൂടിയിട്ടുണ്ടെന്നുള്ള സന്ദേശം, ഏതെങ്കിലും രൂപത്തിൽ, ഞാനവളെ അറിയിക്കും. ഇത് കേൾക്കുമ്പോൾ, ഇതിനകം എന്റെ അച്ഛന്റെ ചില സ്വഭാവങ്ങളറിയുന്ന ജിഷ, എന്നെയും എന്റെ അച്ഛനെയും  താരതമ്യപ്പെടുത്തി കമന്റുകൾ പാസ്സാക്കിത്തുടങ്ങും. ഈ കമന്റുകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ പുരുഷത്തം തുളുമ്പി വരുമെങ്കിലും, എനിക്കും എന്നെക്കുറിച്ച്, സ്വയം ചില സംശയങ്ങൾ ജനിപ്പിക്കാൻ ഇടയാക്കി. അച്ഛന്റെ വിത്തിന്റെ ഗുണം തീർച്ചയായും ഞാനെന്ന മരം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നോ ? എനിക്കൊരു കാലത്ത്, മനസ്സിലെങ്കിലും ഇങ്കുലാബ് വിളിക്കാൻ തോന്നിയ അച്ഛന്റെ ചില നിലപാടുകൾ, എന്റെ മേൽ ഭൂതം കണക്കെ പിടികൂടുകയാണോ? കാലം, ചില നിലപാടുകൾ ഇഷ്ടമല്ലെങ്കിലും അടിച്ചേൽപ്പിക്കുകയാണോ? അതോ ഞാനിങ്ങനെത്തന്നെയാണോ? എനിക്ക് എന്നെത്തന്നെ ചില കാര്യങ്ങളിൽ സംശയം തോന്നിത്തുടങ്ങിയെങ്കിലും പുരുഷന്റെ മനസ്സ്, പ്രത്യേകിച്ചും സ്ത്രീയുടെ മുന്നിൽ, കുനിയാനുള്ളതല്ലെന്ന് ഞാനെവിടെ നിന്നും പഠിച്ച് വച്ചിട്ടില്ലാത്തത് കൊണ്ട് അധികം ചിന്തിക്കാൻ നിൽക്കാറില്ല.

ആടിക്കുഴയുന്നില്ലെങ്കിലും, ജിഷയോട് എനിക്ക് വെറുപ്പോ കാലാതീതമായ സൗന്ദര്യപ്പിണക്കങ്ങളോ ഉണ്ടായിരുന്നില്ല. എന്റെ അഭിപ്രായത്തിൽ, അത്യാവശ്യത്തിനുള്ളതും, ആവശ്യത്തിനുള്ളതും ഞാൻ ഞങ്ങൾക്കും അവൾക്കും സാധിച്ച് കൊടുക്കുന്നുണ്ട്. ആഡംബരങ്ങൾ, അല്ലെങ്കിൽ ചില 'ഷോ' പരിപാടികൾ എന്നിവ ഇല്ലെന്നുള്ളതേ എന്നെ സംബന്ധിച്ചടുത്തോളം, ഞാൻ ചെയ്യാത്തതായി ഉണ്ടായിരുന്നുള്ളൂ. ആരെയെങ്കിലും ബോധിപ്പിക്കാൻ മാത്രം വെറുതേ ഞാനൊന്നും ചെയ്യാറുണ്ടായിരുന്നില്ല. എന്റെ ചില നിർദ്ദേശങ്ങൾക്കോ അഭിപ്രായങ്ങൾക്കോ തീരെ വിലകല്പിക്കുന്നില്ല എന്ന തോന്നലിൽ നിന്ന്, ഞാൻ സ്വയം മൗനിയാകാറുണ്ടെന്നത് സത്യവുമാണ്. ആ മൗനം, എന്റെ പ്രത്യേക ജനിതകസ്വഭാവത്താൽ അകാരണമായി നീണ്ടുപോകാറുണ്ടെന്ന ബോദ്ധ്യം എനിക്കെപ്പോഴുമുണ്ടായിരുന്നു. മൗനം ഒരുതവണ  തുടങ്ങിപ്പോയാൽ, അത് ഭഞ്ജിക്കണമെങ്കിൽ, ആരെങ്കിലും വീട്ടിൽ വിരുന്നിന് വരണം, അല്ലെങ്കിൽ നമ്മൾ വിരുന്നിന് പോകണം; അതാണ് ഞാൻ തന്നെ അറിയാതെ നടന്നുവരുന്ന പ്രോട്ടോക്കോൾ. അത്തരം കൂട്ടായ്മകളിലാണ്, എന്റെ അനാവശ്യകടുംപിടുത്തം ഉരുകിയൊലിക്കുന്നത്.  അതുകൊണ്ട് തന്നെ, ചെറിയ തോതിലൊരു പിന്തിരിപ്പനാണ് ഞാനെന്ന അഭിപ്രായമാണ് ജിഷക്ക് ഉണ്ടായിരുന്നത്. കുടുംബ സദസ്സുകളിൽ ആർത്തുല്ലസിച്ച് രസിപ്പിക്കുകയും രസിക്കുകയും ചെയ്യുന്ന ഞാൻ, വീട്ടിൽ ഒരു മുരടനാണത്രേ ! എന്റെ അച്ഛൻ കേട്ട അതേ പേര് ദോഷം!!

ഇങ്ങനെയൊക്കെ ജീവിതം കുറച്ച് പിണങ്ങിയും കൂടുതലിണങ്ങിയും പോയിക്കെണ്ടിരിക്കേ, ഞങ്ങൾ മെരിലാൻഡിലേക്ക് താമസം മാറി. അവിടെ വച്ച്, രണ്ടാമത്തെ പുത്രി ദേവുവും ഞങ്ങളുടെ കുടുംബത്തിലംഗമായി. മെരിലാൻഡിലും, ഞങ്ങൾക്കൊരു സുഹൃദ്‌വലയം പെട്ടന്ന് തന്നെയുണ്ടായി. അതിൽ കുറച്ച് പേർ ഞങ്ങളുടെ കൂടെ മുംബൈയിൽ നിന്നേ അറിയുന്നവരായിരുന്നു. അതുകൊണ്ട് തന്നെ, ബന്ധങ്ങൾക്ക് ഊഷ്മളതയും കൂടുതലായിരുന്നു.

അങ്ങനെ, വീണ്ടും, കൂട്ടുകാരനായ പ്രജിത്തിന്റെ വീട്ടിൽ, ഒരു കുടുംബസദസ്സ് നടക്കുകയാണ്. എല്ലാ കുടുംബങ്ങളും പലതരത്തിലുള്ള വിഭവങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. കുറുക്കന്റെ നോട്ടം എപ്പോഴും കോഴിക്കൂട്ടിലേക്കായിരിക്കും എന്ന് പറഞ്ഞത് പോലെ, ഞാൻ പാർട്ടിക്കിടയിൽ, ജാഡ കളിച്ചും, സ്വയം ചിരിച്ചും, എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിച്ചും, മുഖ്യ ഭക്ഷണത്തിന് മുന്നേ തന്നെ, ഇടയ്ക്കിടെ ഓരോരോ മധുരവിഭവങ്ങളും എടുത്ത് കഴിക്കാൻ തുടങ്ങി. ഏറ്റവും അവസാനമേ മധുരങ്ങൾ എടുക്കാവൂ എന്ന നിബന്ധനകളൊന്നും ഞാൻ പാലിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഓരോന്നും നുണയുന്നതിനിടയ്ക്കാണ്, ഒരു നീളൻ അലൂമിനിയം ട്രേയിൽ, മഞ്ഞ നിറത്തിലുള്ള, നല്ല തണുപ്പുള്ള, വളരെ മൃദുവായ, അത്യധികം മധുരമുള്ള,  പഴുത്തമാങ്ങയുടെ രുചിയുള്ള, രുചികരമായ ഒരു വിഭവം കണ്ണിൽ പെടുന്നത്. ഒരു പേപ്പർ പ്ളേറ്റിൽ കുറച്ചെടുത്ത് കഴിച്ചപ്പോൾ രുചി തോന്നി വീണ്ടും കഴിച്ചു. കഴിപ്പ് നിർത്താൻ പറ്റാഞ്ഞതിനാൽ പിന്നെയും എടുത്തു കഴിക്കാൻ തുടങ്ങി.

"ഇതിന്റെ പേരെന്താ... ജിഷാ..." കഴിക്കുന്ന ഭക്ഷണത്തിന്റെ പേരറിയണം എന്നെനിക്ക് നിർബന്ധമായിരുന്നു.. ഓർമ്മ ഒരിക്കലും നിലനിൽക്കില്ലെങ്കിലും!

"മാംഗോ മൂസ്**..." ജിഷ  മറ്റാരോടോ ചിരിച്ച് പറയുന്നതിനിടയിൽ മൊഴിഞ്ഞു.

"ഇത് നിങ്ങൾക്ക് മാത്രം പോര കേട്ടാ... ഇവിടെ നിങ്ങളെക്കൂടാതെ വേറെയും ആൾക്കാരുണ്ട്. അവരും മധുരം കഴിക്കും" എന്റെ കഴിപ്പിന്റെ ഇരിപ്പ് വശം മനസ്സിലാക്കിയ ജിഷ അടുത്ത് വന്ന് കാതിൽ കുശുകുശുത്തു.

"എഡോ ഇതിന് ഭയങ്കര രുചി.. ഇതാരാ ഉണ്ടാക്കിയേ.." ഈ വിഭവത്തിന്റെ ഉത്പാദനം ഏത് സുഹൃത്തിന്റെ അടുക്കളയിലാണ് ഉണ്ടാക്കിയതെന്ന് അറിയാൻ എനിക്കൊരു തിടുക്കം.

"ഇത് മായയാണ് ഉണ്ടാക്കിയത്" സുകേഷിന്റെ ഭാര്യയായ മായയാണ് ഈ വിഭവത്തിന്റെ ആർക്കിടെക്ട് എന്ന് ജിഷ പതുക്കെപ്പറഞ്ഞു.

"മായാ... ഉഗ്രനായിട്ടുണ്ട് കേട്ടോ... എനിക്ക് കഴിപ്പ് നിർത്താൻ പറ്റുന്നില്ല... പറയാതിരിക്കാൻ പറ്റില്ല..." ഞാൻ എന്റെ കളങ്കമില്ലാത്ത അഭിപ്രായം ഉച്ചത്തിൽ തുറന്ന് പറഞ്ഞു.

"താങ്ക്യൂ ചേട്ടാ..." മായ അവളുടെ സന്തോഷം ചിരിച്ച് കൊണ്ട് അറിയിച്ചു.

"ജിഷാ... നീ ഇതിന്റെ റെസീപ്പി മായേടടുത്ത് നിന്ന് വാങ്ങീട്ട്, നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കണം" എനിക്ക് ആ വിഭവം വീട്ടിലുണ്ടാക്കി കൂടുതൽ കഴിക്കാനുള്ള ആക്രാന്തമായിരുന്നു.

"മായാ... നീ ജിഷക്ക് ഇതിന്റെ റെസീപ്പി കൊടുക്കണേ..." ഞാൻ ജിഷക്ക്  റെസീപ്പി കിട്ടാനുള്ള ജോലി എളുപ്പമാക്കാൻ ഒരു ശ്രമം നടത്തി.

ജിഷ എന്റെ നേരെ ഒരു നോട്ടം നോക്കി. അടുപ്പിന് മുകളിൽ മുഖം വച്ചത് പോലെ ആ നോട്ടത്തിൽ എന്റെ മുഖത്ത് വല്ലാത്ത ചൂടനുഭവപ്പെട്ടു.

"ചേട്ടാ... എനിക്കിതിന്റെ റെസീപ്പി തന്നത് ജിഷ തന്നെയാ...." മായ അവളുടെ സത്യസന്ധത സങ്കോചം കൂടാതെ വെളിപ്പെടുത്തി.

എന്റെ മുഖത്തേക്ക് ഒരു ചൈനീസ് ഡ്രാഗൺ തീ തുപ്പിയത് പോലെയാണ് എനിക്ക് തോന്നിയത്. നിന്ന നിൽപ്പിൽ നിന്ന് ആ ഡ്രാഗൺ ചൂടിൽ, അതുവരേക്കും കഴിച്ച നല്ല തണുപ്പുള്ള മാംഗോ മൂസ്, വയറ്റിലൂടെ ഉരുകി എന്റെ അടിവയറ്റിലേക്കും, ഉടനെത്തന്നെ അവിടുന്ന് താഴേക്കും ഒഴുകുന്നതായി എനിക്ക് തോന്നി.

"കഴിഞ്ഞ ഗെറ്റ്ടുഗെദറിന് ജിഷയാ മാംഗോ മൂസ് ആദ്യായി ഉണ്ടാക്കിയത്. എല്ലാർക്കും ഇഷ്ടായതോണ്ടാ ഇന്ന് എന്റെ വക മാംഗോ മൂസ് വീണ്ടും പരീക്ഷിച്ചത്." മായ പിന്നെയും തുടരുകയാണ്.

"നിങ്ങള് തന്നെയല്ലേ മൂന്നാഴ്ച മുന്നേ മാംഗോ പൾപ്പും വിപ്പിംഗ് ക്രീമും ജെല്ലോയും മറ്റും വാങ്ങിക്കൊണ്ട് വന്നത് മനുഷ്യാ... നിങ്ങള് തന്നെയല്ലേ ഇതിന്റെ കൂട്ട് ട്രേയിലാക്കി ഫ്രിഡ്ജിൽ എടുത്ത് വച്ചത്.. എന്നിട്ട് പിറ്റേന്ന് സുകേഷിന്റെ വീട്ടീന്ന് വെട്ടി വെട്ടി വിഴുങ്ങിയത് ഓർമ്മയില്ലേ... ഇത്ര പെട്ടന്ന് മറന്നു പോയോ?" രാജധാനി എക്സ്പ്രസ്സിന്റെ വേഗത്തിൽ, ജിഷ കിട്ടിയ ചാൻസിൽ കുതിച്ച് കയറുകയാണ്.

ശരിയാണ്. ഈ പറഞ്ഞ സാധനങ്ങൾ ഞാൻ വാങ്ങിച്ചിട്ടുണ്ട്. എന്താണ് പേര് എന്ന് ജിഷയോട് ചോദിച്ചിട്ടുണ്ട്. എല്ലാം കലക്കി വച്ചതിന് ശേഷം മൂന്നാഴ്ച മുന്നേ നടന്ന സുകേഷിന്റെ വീട്ടിലെ പാർട്ടിയുടെ തലേന്ന്, ഞാൻ തന്നെയാണ് മാംഗോ മുസിരിക്കുന്ന ട്രേ വീട്ടിലെ ഫ്രിഡ്ജിൽ വച്ചത്. എന്നിട്ട് അതേ സാധനം, വീട്ടിൽ വച്ചും, സുകേഷിന്റെ വീട്ടിൽ വച്ചും, വയർ നിറച്ച് ഞാൻ കഴിച്ചിട്ടുമുണ്ട്. ഇതേ സാധനം, എന്റെ ഓഫീസിലെ പാർട്ടിക്ക് വേണ്ടി, ജിഷ ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഈ സാധനം അത്യധികം ഇഷ്ടപ്പെട്ട, ഓഫീസിലെ ചില സുഹൃത്തുക്കൾക്ക്, ഇതിന്റെ റെസീപ്പി ജിഷയോട് ചോദിച്ച് കൊടുത്തിട്ടുമുണ്ട്. ഇത്രയൊക്കെയായിട്ടും, 'ഉഗ്രനാ'യിട്ടുണ്ടെന്നോ, ചുരുങ്ങിയത് 'കൊള്ളാ'മെന്നോ എന്നൊന്നും ഞാൻ ജിഷയോട് പറഞ്ഞില്ലെന്ന് തന്നെയാണെന്റെയോർമ്മ! ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും, എനിക്കെന്തേ ഒന്നും ഓർമ്മ വന്നില്ല.. എന്തേ ആദ്യായിട്ട് ഈ സാധനം കഴിക്കുന്നത് പോലെ തോന്നി? എന്റെയൊരു ഗതികേട് നോക്കണേ... മായക്കെന്തെങ്കിലും തോന്നിക്കാണുമോ? ജിഷയുടെ ജ്വലിക്കുന്ന മുഖത്ത് നോക്കാനുള്ള കരുത്തിനായി ഞാൻ ചുറ്റിലും തപ്പി നോക്കി. അമ്മയെ പ്രശംസിക്കാത്തതിന്റെ പേരിൽ, അച്ഛനോട് ഇങ്കുലാബ് വിളിക്കാൻ തോന്നിയ നിമിഷങ്ങളെ, ഞാൻ ശപിച്ചു. സ്വന്തം അച്ഛന്റെ വിത്ത് ഗുണത്തിൽ, മകനാണെന്നതിൽ അറിയാതെ അഹങ്കരിച്ച് പോയെന്ന് എനിക്കൊരു തോന്നലുണ്ടായി! 'വിത്ത് ഗുണം, പത്ത് ഗുണം' എന്ന പഴഞ്ചൊല്ല്, ആരോ എന്നെക്കൊണ്ട്, പത്ത് തവണ ഇമ്പോസിഷൻ എഴുതിച്ചത് പോലെ എനിക്ക് തോന്നി!! അനിവാര്യമായിരുന്ന ഒരിരുട്ടടി കാലചക്രം എനിക്ക് സമ്മാനിച്ചിരിക്കുന്നു!!! എന്റെ അച്ഛനോട് സ്വകാര്യമായി ചോദിച്ചിരുന്നെങ്കിൽ, അച്ഛനും ചില കാരണങ്ങൾ പറയാനുണ്ടാകുമായിരുന്നെന്ന്, അതിലൂടെ പോയ തണുത്ത കാറ്റ്, എന്റെ ചെവിയിലോതി!!!!

"ഓ ഇത് തന്നെയായിരുന്നോ അതും... മറന്നു പോയി..." പിന്നെ അധികം അവിടെ വിളയാടാൻ നിന്നില്ല. പല്ലും കടിച്ച്, തലയും കുനിച്ച്,  ജാള്യതയോടെ, ഒരു ബിയർ ബോട്ടിലുമെടുത്ത്, എന്റെ സ്വന്തം വർഗ്ഗമായ ആണുങ്ങളുടെ കൂട്ടത്തിൽ പോയിരുന്ന്, സംഘബലത്തിന്റെ ശക്തിയിലും സ്പിരിറ്റിന്റെ ബലത്തിലും നാറാണത്ത് ഭ്രാന്തന്റെ കവിത ഉച്ചത്തിൽ ആലപിച്ചു ! ഇത്തരം മറവിയെക്കാൾ നല്ലത്, സ്വന്തം തലയിലൂടെ കല്ലുരുട്ടുന്നതാണെന്ന് ചിന്തിച്ച് പോയ നിമിഷങ്ങൾ!! ചില തലയണമുരൾച്ചകളെങ്കിലും, എന്റെ പുറംകരി മാറ്റി, അകം കണ്ടതിന് ശേഷം നടത്തിയ മുരൾച്ചകൾ തന്നെയാവാം!!!

ഇപ്പോഴും എവിടെക്കണ്ടാലും വെട്ടി വിഴുങ്ങുമെങ്കിലും, ഈ സംഭവത്തിന് ശേഷം, മധുരമൂറുന്ന മാംഗോ മൂസ് കഴിക്കുമ്പോൾ എനിക്ക് കയ്പ് രുചി അനുഭവപ്പെടാറുണ്ട്! മാത്രവുമല്ല, ആരെയെങ്കിലും കുറ്റപ്പെടുത്താൻ തുനിയുമ്പോൾ, ഒരു നൂറ് മറുചോദ്യങ്ങൾ, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാറുമുണ്ട്!! എന്റെ വിത്തിലെ ചില കീടസ്വഭാവങ്ങൾ, മക്കളിൽ നിന്നെങ്കിലും മായ്ക്കാനുള്ള, ജീൻ തെറാപ്പി നടത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ!!!

***
*പലബിസ്കറ്റ്‌: പല കഷണങ്ങളായി പൊട്ടിച്ചെടുക്കാൻ പറ്റുന്നതും, വലിയ പലകയുടെ രൂപത്തിലുള്ളതുമായ, തലശ്ശേരി ഭാഗത്ത് മാത്രം കാണപ്പെടുന്ന ഒരു പലഹാരം. Rusk / Toast ഒക്കെയുണ്ടാക്കുന്ന അതേ കൂട്ട് തന്നെയാണ് മുഖ്യ ഘടകം.

**മാംഗോ മൂസ് (Mango Mousse): പഴുത്ത മാങ്ങ സത്ത്, ജെല്ലോ, പാൽ എന്നിവ മുഖ്യ ചേരുവകളായ, നല്ല പതമുള്ള ക്രീം കേക്ക്  പോലുള്ള,  തണുപ്പിച്ച് കട്ടിയായ ശേഷം കഴിക്കുന്ന ഒരു ഉഗ്രൻ മധുരപലഹാരം. 

2020 ഏപ്രിൽ 25, ശനിയാഴ്‌ച

കൊറോണയും കഴുകലുകളും

(Picture Courtesy: Google)

കൊറോണക്കാലത്ത്, പലതും കഴുകുന്നതിനെക്കുറിച്ചാണല്ലോ നാം അധികമായി കേട്ടിട്ടുള്ളത്, പ്രത്യേകിച്ചും കൈ കഴുകലുകൾ!

ശരീരത്തിനെ സംബന്ധിച്ചടുത്തോളം, പലതരം കഴുകലുകളുണ്ടല്ലോ... കാൽ കഴുകൽ, കൈ കഴുകൽ, വാ കഴുകൽ, മുഖം കഴുകൽ, ചന്തി കഴുകൽ, മൂത്രമൊഴിച്ച് കഴുകൽ, പിന്നെ എല്ലാ കഴുകലുകളും കൂടിച്ചേർന്ന തേവാരക്കുളിയും! (ചില കഴുകലുകളെ പച്ചയായി പരാമർശിച്ചത്, തെറ്റായ രീതിയിൽ എടുക്കാതിരിക്കുക!)

സത്യം പറഞ്ഞാൽ, എന്നെ സംബന്ധിച്ചടുത്തോളം, എല്ലാമല്ലെങ്കിലും, പല കഴുകലുകളും ഒരു തരം ഒപ്പീര് പരിപാടികളായിരുന്നു; കൊറോണയുടെ വരവ് വരെ. ചുരുങ്ങിയത്, കൈ എങ്ങനെ കഴുകണമെന്ന് കൃത്യമായും ശരിയായും പഠിച്ചത്, ഈ കൊറോണക്കാലത്താണ്. അല്ലെന്ന് പറഞ്ഞാൽ, അത് സ്വന്തം മനസ്സാക്ഷിക്ക് എതിരാണ്.

ചെറുപ്പത്തിൽ, ശരീരത്തിന്റെ പല ഭാഗങ്ങളും  എങ്ങനെയൊക്കെ  കഴുകണമെന്ന് പഠിപ്പിച്ച് തന്നിട്ടുണ്ടാകാമെങ്കിലും, പഠിപ്പിച്ചത് പോലെ എല്ലാം ചെയ്യുന്ന ശീലങ്ങളൊന്നും നമുക്കാർക്കുമില്ലല്ലോ. എല്ലാത്തരം കഴുകലുകളും, മറ്റാർക്കോ വേണ്ടി ചെയ്യുന്ന കഴുകലുകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചെറുപ്പത്തിലൊക്കെ, രാവിലെയെഴുന്നേറ്റ് പല്ല് തേച്ച് വാ കഴുകുന്നത് തന്നെ ഒരു തരം മടുപ്പുള്ള ഏർപ്പാടായിരുന്നു. ഉമിക്കരിയെടുക്കണം, അത് ഉരച്ച് പൊടിക്കണം, പിന്നെ ഈർക്കിൽ കീറി നാക്ക് വാടിക്കണം... എന്തൊക്കെ പാടാണ് ഒന്ന് പല്ലും വായും രാവിലെ വൃത്തിയായിക്കിട്ടാൻ? വെറുത്ത് പോയിരുന്നു. പല ദിവസങ്ങളിലും, ആരും കാണാതെ ഉമിക്കരി വാഴയുടെ ചുവട്ടിൽ കളഞ്ഞ്, ആരും കാണാതെ, വെറുതെ വെള്ളം കൊണ്ട് മുഖം കഴുകി രക്ഷപ്പെടാറുണ്ടായിരുന്നു. ഉമിക്കരി ഉപയോഗിച്ചാലും പല്ലിടകൾ  വൃത്തിയാവാൻ ബുദ്ധിമുട്ടായിരുന്നു. ഇടവേളകളിൽ, മാവിലയും വേപ്പിൻ തണ്ടും, തേങ്ങയുടെ കൊളുന്തും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും, ടൂത്ത് ബ്രഷ് ഉപയോഗം ഞങ്ങളുടെ ജീവിതത്തിൽ വന്നത് വളരെ വൈകിയാണ്. നാക്ക് വൃത്തിയാക്കാൻ, ടങ് ക്ളീനർ വേണ്ടാ, ബ്രഷ് തന്നെ മതി എന്നത് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു. ടൂത്ത് പേസ്റ്റിന് പകരം പൊടിച്ച ഉമിക്കരിയും, അതിന്റെ കൂടെ ബ്രഷുമാണ് നല്ല കോമ്പിനേഷൻ എന്ന്, ഇന്നെനിക്ക് തോന്നാറുണ്ട്.

എന്റെയൊന്നും ചെറുപ്പത്തിൽ, നമുക്ക് ആധുനിക കക്കൂസോ കുളിമുറിയോ, വാഷ് ബേസിനുകളോ ഒന്നും ഉണ്ടായിരുന്നില്ല. അച്ഛാച്ഛന്റെ വീട്ടിലും അമ്മമ്മയുടെ വീട്ടിലും മാത്രം അടുക്കളയോട് ചേർന്ന് കുളിമുറിയുണ്ടായിരുന്നു. സോപ്പ് എന്നത് കുളിമുറിയിൽ മാത്രമാണ് വച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ചുമരിലെ ചെങ്കല്ലിന്റെ വലുപ്പമുണ്ടായിരുന്ന ലൈഫ്ബോയ് സോപ്പ്.

വീടിന് ദൂരത്തുള്ള കുഴിക്കക്കൂസിലോ, അല്ലെങ്കിൽ വെളിമ്പറമ്പിൽ കുഴികുത്തിയോ കാര്യം സാധിച്ച് വന്നതിന് ശേഷം, കിണറ്റിൽ നിന്ന് വെള്ളം കോരി ഒരു പാട്ടയിലാക്കി, വല്ല വാഴയുടെ മറവിലോ മറ്റോ പോയാണ് ഞങ്ങൾ ചന്തി കഴുകിയിരുന്നത്. ചന്തി, തീർച്ചയായും വൃത്തിയിൽ കഴുകുമെങ്കിലും, അതിന് ശേഷം കൈ സോപ്പിട്ട് കഴുകുന്ന ഏർപ്പാടൊന്നും എന്റെ കുട്ടിക്കാലത്ത് മാത്രമല്ല, മുതിരുന്നത് വരെ, ഒരു വീട്ടിലും ഞാൻ കണ്ടിരുന്നില്ല. അത് ബാത് അറ്റാച്ച്ഡ് വീടുകളിൽ ആയാലും അങ്ങനെത്തന്നെ ആയിരുന്നു. സോപ്പ് എടുത്തിരുന്നത് കുളിക്കുമ്പോൾ മാത്രം; അതും പയർപ്പൊടി ഇല്ലെങ്കിൽ മാത്രം!

അങ്ങനെയുള്ള ശീലങ്ങളുമായി മുംബൈയിലെത്തിയതിന് ശേഷമാണ്, ആദ്യമായി, അപ്പിയിട്ടാലും കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്ന  ആരോഗ്യകരമായ ശീലം ആദ്യമായി ഞാൻ കാണുന്നത്. വൃത്തിയിൽ എല്ലാവരേക്കാളും മുമ്പന്മാരാണ് മലയാളികൾ എന്ന അഹങ്കാരവും പൊളിഞ്ഞത്, അവിടെ വച്ചാണ്. അതും പ്രത്യേകിച്ച്, 'ഒരു ബോധവുമില്ലാത്തവർ' എന്നൊക്കെ നമ്മൾ ആരും കാണാതെ അപമാനിക്കുന്ന ബീഹാറിയുടെ അടുത്ത് നിന്നാവുമ്പോൾ, നമ്മുടെ ചില കണക്ക് കൂട്ടലുകളൊക്കെ തെറ്റും.  ഇന്ന്, പല വീടുകളിലും ശൗചകർമ്മത്തിന് ശേഷം, സോപ്പ് ഉപയോഗിക്കുന്നത് ശീലമായിട്ടുണ്ടെങ്കിലും, എല്ലായിടത്തും എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഇന്നും ഞാൻ കരുതുന്നില്ല.

വന്ന് വന്ന് ഇങ്ങ്, അമേരിക്കയിലെത്തിയപ്പോൾ, ശൗചകർമ്മം നടത്തുമ്പോൾ കൈയ്യുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാത്തത് കൊണ്ട്, എന്തിന് സോപ്പിട്ട് കഴുകണം എന്ന ആശയമുള്ളവരെയും എനിക്കറിയാം. കടലാസ് ഉപയോഗിച്ചാലും ജലം കൊണ്ട് ചെയ്യുന്ന ശൗചകർമ്മത്തിന്റെ വൃത്തി ഉണ്ടാവില്ലെന്ന്, ഈ കടലാസ് കിട്ടാത്ത, കൊറോണക്കാലത്തെങ്കിലും സായിപ്പന്മാരും സായിപ്പന്മാരെപ്പോലെ അഭിനയിക്കുന്നവരും മനസ്സിലാക്കിക്കാണുമോ, ആവോ...

മൂത്രമൊഴിച്ചാൽ കഴുകണമെന്നത് പെണ്ണുങ്ങൾ മാത്രം ചെയ്യേണ്ട കാര്യമാണെന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ച് വച്ചിരുന്നത്. അതിന് കാരണവുമുണ്ട്. മൂത്രമൊഴിക്കാൻ പോവുമ്പോൾ, വീട്ടിലെ മുതിർന്ന സ്ത്രീകൾ, ഒരു കപ്പിൽ വെള്ളവുമെടുത്തിട്ടാണ് പോവുക. എന്റെ അമ്മമ്മയുടെ അച്ഛൻ, വല്യപ്പൂപ്പൻ ഒഴിച്ച്, വേറെ ഒരാണുങ്ങളും മൂത്രമൊഴിക്കാൻ പോവുമ്പോൾ വെള്ളമെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. നമ്മുടെ തലമുറയിൽ, ആൺ കുട്ടികൾക്ക്, മൂത്രമൊഴിച്ചാൽ കഴുകുന്ന ഒരേർപ്പാടും അന്നും ഇന്നും ഇല്ല, ഉണ്ടായിട്ടില്ല.  നിന്ന നിപ്പിൽ നിന്ന് ഒഴിച്ച്, കണ്ണും പൂട്ടി തിരിച്ച് നടക്കുക, അതാണ് നമ്മൾ ആണുങ്ങൾ!

എങ്ങനെ കഴുകാനാണ്? ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത്, ആൺ കുട്ടികൾക്ക് മൂത്രപ്പുര പോലും ഉണ്ടായിട്ടില്ല, എന്നിട്ടല്ലേ കഴുകൽ? ആൺ കുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കഴുകാറുണ്ടായിരുന്നില്ല. ഒളിച്ച് നോക്കി കണ്ട് പിടിച്ചതൊന്നുമല്ല കേട്ടോ. ഇതൊന്നും കണ്ടുപിടിക്കാൻ ആർക്കമിഡീസിനെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കാരണം, പെൺകുട്ടികളുടെ ശൗചാലയത്തിൽ, വെള്ളമെത്തിക്കാനുള്ള ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നത് തന്നെ. ചില വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ചുരുക്കത്തിൽ, ഞങ്ങളുടെ തലമുറ മുതൽ, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്ന ഏർപ്പാടുകൾ, ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. കുളിക്കുമ്പോൾ മാത്രം ഗ്ലോബലായി വൃത്തിയാക്കുന്ന ഏർപ്പാടുകൾ മാത്രമേ ഉണ്ടാവുള്ളൂ. കടലാസ് ഉപയോഗിക്കുന്ന നാടുകളിൽ, കടലാസ് കൊണ്ട് ആഗിരണം ചെയ്യുന്ന ഏർപ്പാടുകൾ ഉണ്ടെങ്കിലും, ആണുങ്ങളിൽ ഭൂരിഭാഗവും ഇന്നും നിന്ന നിൽപ്പിലെ കാര്യസാദ്ധ്യത്തിൽ മാത്രം ആനന്ദം കണ്ടെത്തി കഴുകലുകളിൽ നിന്ന് മാറി നിൽപ്പാണ്. ഇക്കാര്യത്തിൽ, പെണ്ണുങ്ങളുടെ കാര്യം പറയാൻ ഞാൻ ആളല്ലേയല്ല!

ഒരു വീട്ടിലേക്ക് വിരുന്ന് പോയാൽ, ഷൂസും ചെരിപ്പുമിടുന്നത് കൊണ്ട്, ആ വീട്ടിലേക്ക് കയറുന്നതിന് മുന്നേ കാൽ കഴുകുന്ന സ്വഭാവവും ഇല്ലാതായി. അഥവാ ഷൂസ് ഇട്ടില്ലെങ്കിലും കാൽ കഴുകേണ്ട എന്ന നിലയിലാണ് കാര്യങ്ങൾ. പണ്ട് ചെറുപ്പത്തിൽ, വീടിന് മുന്നിൽ ഒരു വലിയ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് ഒരു ആചാരം പോലെയായിരുന്നു. ഇന്ന് പലകാരണങ്ങളാലും വീട്ടിൽ കയറുന്നതിന് മുന്നേ കാൽ കഴുകൽ ആവശ്യമില്ലെങ്കിലും ആവശ്യമുള്ള സ്ഥലത്ത് പോലും അത് ചെയ്യാത്തത്, ചെരിപ്പുമിട്ട് കൊണ്ട് കിടക്കയിൽ പോലും കിടക്കുന്നത്, ഉത്തരാധുനികതയുടെ ഭാഗമായിരിക്കാം!

ഭക്ഷണം കഴിക്കാൻ തുനിയുന്നതിന് മുന്നേ കൈ കഴുകുന്ന ശീലം, ഇന്നത്തെ സ്പൂൺ/ഫോർക് സംസ്കാരത്തിൽ ആവശ്യമില്ല. റെസ്റ്റാറന്റുകളിൽ പോലും ഭക്ഷണത്തിന് മുൻപോ പിൻപോ, കയ്യോ, വായോ വെള്ളം ഉപയോഗിച്ച് കഴുകുന്ന ആളുകൾ തുലോം കുറവാണ്. കടലാസ് കൊണ്ട് തുടച്ച്, വൃത്തിയായി എന്ന് കരുതുന്ന ഒരു വൃത്തി സംസ്കാരത്തിലൂടെയാണ് ഇന്ന് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ, പല ഹോട്ടലുകളും റെസ്റ്റാറന്റുകളും, വെള്ളത്തിൽ നിന്ന് കടലാസ് സംസ്കാരത്തിലേക്കുള്ള പ്രയാണത്തിലുമാണ്.

അഥവാ, ഭക്ഷണത്തിനോടനുബന്ധിച്ചോ അല്ലാതെയോ നമ്മൾ കൈ കഴുകുന്നുണ്ടെങ്കിൽത്തന്നെ, ഇന്ന് കൊറോണക്കാലത്ത് കൈ കഴുകുന്നത് പോലെ ആരെങ്കിലും കൈ കഴുകാറുണ്ടായിരുന്നോ? പ്രത്യേകിച്ച്  ഭക്ഷണത്തിന് മുൻപായി കൈ കഴുകുകയാണെങ്കിൽ, വെറുതെ ഒന്ന് കൈ നനച്ചു എന്ന് വരുത്തുക മാത്രമേ ഭൂരിപക്ഷം ആളുകളും ചെയ്യുന്നുണ്ടായിരുന്നുള്ളൂ.

കുളി എന്ന മുഴുവൻ ശരീരം കഴുകുന്ന ഏർപ്പാടുകളും പലവിധത്തിലാണ്. കേരളീയർ, ഒരു ദിവസം തന്നെ, രണ്ട് വട്ടം ചുരുങ്ങിയത് കുളിക്കുമെന്നൊക്കെയാണ് കേൾവി. അത്തരം കുളികളൊക്കെ ഇന്ന് എല്ലായിടത്തും എല്ലാവരും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. ജലത്തിന്റെ ലഭ്യതക്കനുസരിച്ചും, ആളുകളുടെ മാനസികാവസ്ഥക്കനുസരിച്ചും, തലയൊഴിച്ചുള്ള ശരീരം മാത്രം കുളിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം. തലകൂടി കുളിക്കുന്ന ദിവസം, അവർക്ക് തേവാരോത്സവമാണ്. അന്തരീക്ഷമലിനീകരണമില്ലാത്ത പാശ്ചാത്യ നാടുകളിൽ, വിയർത്തില്ലെങ്കിൽ, കുളികൾ തന്നെ ആഴ്‌ച്ചക്കൊരിക്കലോ രണ്ടാഴ്ചക്കൊരിക്കലോ മറ്റോ ആയി ചുരുക്കി ജലം സംരക്ഷിക്കാൻ എത്രയോ ആളുകൾ ഇന്ന് ശ്രമിക്കുന്നുണ്ട്. ഞാനും കുറച്ച് കാലമായി, വീട്ടീന്ന് ജോലിയായതിനാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി കുളി ചുരുക്കിയിട്ടുണ്ട്. എന്തിനാ വെറുതെ കുളിച്ച് സമയവും ജലവും  പാഴാക്കുന്നത്!

കാലം എത്രയോ കഴിഞ്ഞു. കൊറോണ നമ്മുടെ നാട്ടിൽ വിരുന്ന് വന്നു. കഴുകുക എന്ന ഏർപ്പാട് തന്നെ മറന്നുപോയ നമ്മളിന്ന് പലതും ആവർത്തിച്ചാവർത്തിച്ച് കഴുകിക്കൊണ്ടേയിരിക്കുന്നു. കഴുകിയിട്ടും തൃപ്തിയാവാതെ വീണ്ടും വീണ്ടും കഴുകിക്കൊണ്ടിരിക്കുന്നു. പുറത്ത് നിന്ന് വാങ്ങിയതോ ആരെങ്കിലും കൊണ്ടു വന്നതോ സാധനങ്ങൾ, കൈ കൊണ്ട് പോലും തൊടാതെ, രണ്ട് മൂന്ന് ദിവസം ഒരു മൂലക്ക് വെക്കുന്നു. സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കുന്നു. കുതിർന്ന് പോകാത്ത എന്തും കഴുകി മാത്രം ഉപയോഗിക്കുന്നു. കൈ, ഒരു ദിവസത്തിൽ, വെറും സംശയം കൊണ്ട് മാത്രം പല തവണ, ശാസ്ത്രീയ രൂപത്തിൽ കഴുകുന്നു. ദിവസവും കുളിക്കുന്നു. പലതവണ പുറത്ത് പോയാൽ, പലതവണ കുളിക്കുന്നു. കുളിക്കുന്ന സമയത്ത്, സോപ്പിന് പകരം ഡെറ്റോളോ, മറ്റ് കീടനാശിനികളോ ഉപയോഗിച്ചാലോ എന്ന് പോലും ചിന്തിക്കുന്നു. അടുക്കളയും നിലവും കുളിമുറിയും കക്കൂസുംമെല്ലാം കീടനാശിനിയുപയോഗിച്ച് പലതവണ തുടക്കുകയും വൃത്തിയാക്കുകായും ചെയ്യുന്നു. കടലാസില്ലാത്തതിനാൽ,  ശൗചകർമ്മത്തിന് ജലം കൂടുതലായുപയോഗിക്കുന്നു. നാം വൃത്തിയിലേക്ക് കാലെടുത്ത് വെക്കാൻ പഠിച്ചിരിക്കുന്നു. മലിനീകരങ്ങൾ കുറഞ്ഞ് പ്രകൃതിയും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു, പക്ഷേ, എത്ര കാലത്തേക്ക്?

അറബിക്കടലിൽ മാത്രമല്ല, എല്ലാ കടലിലും, കാലം വെള്ളത്തിന്റെ അളവ് ഇത്തിരി കൂട്ടി. ഒഴുകുന്ന പുഴകളിൽ മാത്രം വെള്ളത്തിന്റെ അളവ് കുറഞ്ഞു. എവിടുന്നോ വന്ന, താടക പോലൊരു രാക്ഷസ വൈറസ്, ഇന്ന് നമ്മുടെ കഴുകൽ ശീലങ്ങളെ മാറ്റി മറിച്ചിരിക്കുന്നു. വെറും കഴുകലല്ല  കഴുകലോട് കഴുകൽ തന്നെയായി പരിണമിച്ചിരിക്കുന്നു. നമ്മളിൽ ഒരുതരം 'കഴുകൽ മാനിയ' പടർന്ന് പിടിച്ചിരിക്കുന്നു !!

***

2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

മൂത്രപുരാണങ്ങളും പപ്പായക്കുഴലും

(Picture Courtesy: Google)

ആദ്യമേ തന്നെ ഒരു കാര്യം. തലക്കെട്ടിലെ പദം കണ്ട്, ഞാൻ വൃത്തികേടാണ് ഇവിടെ എഴുതിയതെന്ന് കരുതിയുള്ള ശങ്കകൾ അനാവശ്യമാണ്. മൂത്രം അശ്ലീലമല്ല. ഒരിക്കലെങ്കിലും, ഇതുവരെ മൂത്രമൊഴിക്കാത്തവരും, മൂത്രത്തെക്കുറിച്ച് കഥയെഴുതുന്നത് അശ്ലീലമാണെന്ന് കരുതുന്നവരും, മൂത്രമെന്ന പദം, കൂടുതൽ കണ്ടാൽ മനം പിരട്ടുന്നവരും, ദയവ് ചെയ്ത്, ഈ വരിക്ക് ശേഷം വായിക്കരുത്. മൂത്രത്തെക്കുറിച്ച് കഥയെഴുതാൻ നാണമില്ലേ എന്ന്, പിന്നീട് ചോദിക്കുകയുമരുത്! വിഖ്യാതനായ ശ്രീ ഒ.വി. വിജയന്, 'ധർമ്മപുരാണ'ത്തിൽ അമേദ്യത്തിനെക്കുറിച്ച് പച്ചയായി എഴുതാമെങ്കിൽ, ഈ പാമരന്, മൂത്രത്തെക്കുറിച്ച് കുഞ്ഞ് പുരാണങ്ങളുമെഴുതാം! മാത്രവുമല്ല, അറിഞ്ഞുകൊണ്ടാരും കിടന്നിടത്ത് മൂത്രമൊഴിക്കില്ലെങ്കിലും, അറിയാതെ കിടന്നിടത്ത് മൂത്രമൊഴിച്ച് പോകുന്ന വ്യക്തിയുടെ ദുഃഖങ്ങൾ, പുറമേ നിന്ന്, രസകരമെന്ന്, ആസ്വദിക്കുന്നവരും മനസ്സിലാക്കണമല്ലോ!

എനിക്ക് ഓർമ്മ വച്ചത് മുതൽ, വളരെക്കാലം നിലനിന്ന ഒരു  ശീലമുണ്ടായിരുന്നു. ഉറക്കത്തിൽ, കിടന്നതെവിടെയാണോ അവിടെ മൂത്രമൊഴിക്കുക എന്ന ശീലം. കട്ടിലിലാണ് കിടന്നതെങ്കിൽ അതിൽ നിന്ന് താഴെ വീഴുക ശീലവും ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ഒരു തവണ വീണപ്പോൾ, 'ആന്താടോ ആ ഒച്ച' എന്ന് അച്ഛമ്മ ഞെട്ടിയെഴുന്നേറ്റ് ചോദിച്ചപ്പോൾ 'ഓ അത് ടോർച്ചോ മറ്റോ വീണതാന്നാ തോന്നുന്നേ' എന്ന് കമലാക്ഷി എളേമ്മ പറഞ്ഞത്, വീണ കിടപ്പിൽ കിടന്ന് കൊണ്ട് കേട്ടത് ഞാനിന്നും ഓർക്കുന്നു. എന്തോ, കട്ടിലിൽ നിന്ന് വീഴുക എന്ന സ്വഭാവം, മൂന്നാം ക്ലാസ്സിലൊക്കെ എത്തുമ്പോഴേക്കും തനിയേ ഇല്ലാതായിരുന്നു. പക്ഷേ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം വളരെക്കാലം എന്നെ വിടാതെ പിന്തുടർന്നു എന്നത്, അന്നൊരു ശാപമായിരുന്നെങ്കിലും, ഇന്നത് ചിരിക്കാൻ വകയുള്ള ഓർമ്മപ്പൂമരങ്ങളാണ്!

മൂന്നാം ക്ലാസ്സ് വരെ ഞാൻ കതിരൂരിലുള്ള അച്ഛാച്ഛന്റെ വീട്ടിലായിരുന്നു. പഴശ്ശിക്കനാലിന്റെ ഒരു ശാഖ, ആ വീട്ടിന്റെ മുന്നിലൂടെ ഒരു കുന്നിൻ മുകളിലൂടെയെന്നോണം ഒഴുകിയിരുന്നു. അച്ഛൻ പെങ്ങളായ കമലാക്ഷി എളേമ്മയുടെ മക്കളും അവിടെ ഞങ്ങൾക്ക് കൂട്ടായുണ്ടായിരുന്നു. ആ പടിഞ്ഞിറ്റ വീട്ടിലെ തെക്കേ അകത്തും വടക്കേ അകത്തും മാറി മാറിയായിരുന്നു ഞങ്ങൾ കിടന്നിരുന്നത്, പടിഞ്ഞിറ്റകം അച്ഛാച്ഛന്റെയും അച്ഛമ്മയുടെയും കിടപ്പ് മുറിയാണ്.

എന്റെ നേരെ താഴെയുള്ള അനുജനും മൂത്ത മച്ചുനനായ വിന്വേട്ടനും രാത്രിയിൽ എന്റെ കൂടെക്കിടക്കാൻ പേടിയായിരുന്നു. കാരണം, എത്രയോ രാത്രികളിൽ ഞാനവരെ, എന്റെ ചൂട് ജലപ്രവാഹത്തിൽ മുക്കിയിരുന്നു. രാത്രി ഏകദേശം പത്തര മണിയോടെയാണ്, അച്ഛൻ ചീട്ട് കളിയും കഴിഞ്ഞ് വരിക. വന്ന് കഴിഞ്ഞാൽ, അത്താഴത്തിന് ശേഷം, പാതി ഉറക്കത്തലായിരിക്കുന്ന എന്നെയും എന്റെ മച്ചുനനെയും വിളിച്ചുണർത്തി രാമായണവും, മഹാഭാരതവും കഥകൾ പറഞ്ഞുതരാൻ വിളിച്ചുണർത്തും. അച്ഛൻ കിടക്കുന്ന കട്ടിലിന്റെ തലഭാഗത്തിന് പിറകിലായി നിന്നുകൊണ്ട് ഒരു മണിക്കൂർ കഥ കേട്ട ശേഷമായിരിക്കും വീണ്ടും ഉറങ്ങാൻ കിടക്കുക. അങ്ങനെ ക്ഷീണം പിടിച്ച് ഉറങ്ങിയാൽ, മൂത്രമൊഴിക്കാനൊക്കെ എങ്ങനെ എഴുന്നേക്കാനാണ്? കിടന്നിടത്ത് ഒഴിക്കുക തന്നെ.

മിക്കവാറും ദിവസങ്ങളിൽ ഞാൻ കിടന്ന വിരിപ്പുകളും പുതപ്പുകളും അലക്കേണ്ടി വരും. പായയാണെങ്കിൽ കഴുകി വീണ്ടും വെയിലത്തിട്ട് ഉണക്കും. മഴക്കാലമായാൽ തുണികൾ ഉണങ്ങിക്കിട്ടുന്നത് പാടായതിനാൽ, ചില രാത്രികളിലെങ്കിലും ഇത്തിരി നനവുള്ള പായയിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.

അച്ഛാച്ഛന്റെ വീട്ടിലായിരുന്നപ്പോൾ ചില രാത്രികളിൽ, മൊറാർജി പാനീയം പുറത്ത് വരുന്നതിന് മുന്നേയോ അല്ലെങ്കിൽ ഇത്തിരി പുറത്ത് വന്ന് ഇത്തിരി നനഞ്ഞ ശേഷമോ ഞാൻ അറിയും. അറിഞ്ഞു പോയാൽ പിന്നെ, വീണ്ടും തുടർന്ന് പായ നനക്കാൻ മടിയാണ്. ആ കൂനാക്കൂരിരുട്ടത്ത്,  വാതിൽ തുറന്ന് പുറത്തു പോയോ, കുളിമുറിയിൽ പോയോ, മൂത്രമൊഴിക്കാൻ വേണ്ടി ആരെയെങ്കിലും വിളിച്ചുണർത്താൻ, എന്നെ എന്റെ അഭിമാനവും നാണം കുണുങ്ങി സ്വഭാവവും അനുവദിച്ചിരുന്നില്ല. അങ്ങനെയുള്ള സമയത്ത്, ഞാൻ ഉപായമായി കണ്ട് വച്ചിരുന്നത്, അച്ഛാച്ഛൻ കിടക്കുന്ന കട്ടിലിന്റെ അടിയിലുള്ള കോളാമ്പി ആയിരുന്നു. അച്ഛാച്ഛന് പുലർച്ചക്ക് മൂത്രമൊഴിക്കാൻ വേണ്ടിയാണ് ആ രണ്ട് കാതുള്ള വലിയ  കോളാമ്പി അവിടെ വച്ചിരിക്കുന്നത്. നേരം പുലർന്നാൽ, അച്ഛാച്ഛന്, വെറ്റിലയും അടക്കയും ചെറിയ ഉരലിൽ ഇടിച്ച് കൊടുത്തതിന് ശേഷം, അച്ഛമ്മയാണ്, കോളാമ്പിയിലെ യൂറിയ ലായനി വെളിയിൽ കളഞ്ഞിരുന്നത്.  ചിലപ്പോഴൊക്കെ പുലർച്ചക്ക് 'സ്ർ ർ ർ...' എന്ന ഒച്ച,  അച്ഛാച്ഛൻ കോളാമ്പിയിൽ മൂത്രമൊഴിക്കുന്ന സമയത്ത് കേൾക്കാമായിരുന്നു. ഇങ്ങനെ, ഏതെങ്കിലും ദിവസം, പായയും പുതപ്പും മുഴുവൻ നനയുന്നതിന് മുന്നേ ഞാനറിഞ്ഞാൽ, ഞാൻ പതുക്കെ പായയിൽ നിന്ന് എഴുന്നേറ്റിരിക്കും. എന്നിട്ട്, തിരി താഴ്ത്തി വച്ച വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ, മുട്ടും കുത്തി, പതുക്കെ, അച്ഛാച്ഛൻ കിടക്കുന്ന പടിഞ്ഞിറ്റക്കകത്തെത്തും. അതിന് ശേഷം, കട്ടിലിനടിയിലേക്ക് വലിഞ്ഞ് കയറി, കോളാമ്പിയിലേക്ക് മൂത്രമൊഴിക്കും. ശബ്ദമുണ്ടാവാത്തിരിക്കാൻ, കോളാമ്പിയുടെ ഒരു വശത്തൂടെയായിരിക്കും കാര്യം സാധിക്കുക. ആ ശ്രമത്തിനിടയിൽ, ചിലപ്പോഴൊക്കെ സംഭവം പുറത്തേക്ക് ഒഴുകിപ്പോയിട്ടുണ്ട്. അപൂർവ്വം ചില ദിവസങ്ങളിൽ, ഞാൻ കോളാമ്പി ഉപയോഗിച്ച് വന്ന് കിടന്നതിന് ശേഷം, അച്ഛാച്ഛൻ കോളാമ്പിയിലേക്ക് മൂത്രമൊഴിക്കുമ്പോൾ, കോളാമ്പിയുടെ കപ്പാസിറ്റിക്ക് മുകളിൽ ധാര വീണത് കൊണ്ട്, പവിത്രമായ പടിഞ്ഞിറ്റ മൂത്രാഭിഷിക്തയായിട്ടുണ്ട്. പക്ഷേ അതൊക്കെ അച്ഛാച്ഛന്റെ പ്രായാധിക്യം മൂലമുള്ള കഴിവ് കേടായിട്ടേ എല്ലാവരും എടുത്തിരുന്നുള്ളൂ. ഈ സന്ദർഭങ്ങളിൽ, നേരം പുലർന്നാൽ, കുറച്ച് ചാണകം, കരിയും കൂട്ടി, പടിഞ്ഞിറ്റ പുതുക്കി മെഴുകുന്നത്, കുനിഞ്ഞ് നടന്നിരുന്ന പാവം അച്ഛമ്മയുടെ ശാഠ്യമായിരുന്നു. ഇപ്പോൾ ഞാൻ പുറത്ത് വിടുന്ന ഈ രഹസ്യം, മണ്മറഞ്ഞ് പോയ അച്ഛാച്ഛനും അച്ഛമ്മക്കും ഇന്നും അറിയില്ല!

കതിരൂരുള്ള സമയത്ത്, ആണിക്കാംപൊയിലുള്ള ചാമാളി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ടായിരുന്നില്ല. ആൺകുട്ടികൾ, സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടിടയിലേക്കായിരുന്നു വരിവരിയായി, ഇടത്തും വലത്തും ആട്ടി, വട്ടത്തിൽ കറക്കി, മ്യൂസിക്കൽ ഫൗണ്ടൈൻ പോലെ മൂത്രമൊഴിച്ച് കൊണ്ടിരുന്നത്. കാട്ടിടക്കപ്പുറത്തുള്ള വീട്ടുവളപ്പിൽ നിന്ന്, തെങ്ങോല കീറുന്ന സ്ത്രീകൾ, ഞങ്ങളെ നോക്കുന്നതൊന്നും, അന്നൊരു പ്രശ്നമായി തോന്നിയിരുന്നില്ല. മൂത്രം ശക്തിയിലൊഴിച്ച്, ഞങ്ങൾ നിൽക്കുന്ന മൺതിട്ടയുടെ വക്ക്, കൂടുതൽ വിസ്താരത്തിലും ആഴത്തിലും മണ്ണിടിച്ച് കളയുന്ന ഒരു മത്സരവും ഞങ്ങളന്ന് നടത്തിയിരുന്നു.

മൂന്നാം ക്ലാസ്സ് കഴിഞ്ഞ്, എരുവട്ടിയിലുള്ള പഴകി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിലുള്ള അമ്മയുടെ തറവാടിന്റെ ആരൂഡ്ഢത്തിലേക്ക് ഞങ്ങൾ താമസം മാറ്റി. വീട്ട് വളപ്പാണെങ്കിൽ, മുഴുവൻ വലിയ മരങ്ങളും കുറ്റിക്കാടുകളും. വീട്ടിന്നകം മുഴുവൻ കുഴികൾ. പൊട്ടിപ്പൊളിഞ്ഞ മച്ചുകൾ, പഴയ പത്തായത്തിനടിയിൽ എപ്പോഴും ചെമ്പൻ തവളകൾ ഉണ്ടാവും. ചായ്പ്പിലുള്ള നെല്ലില്ലാത്ത പഴയ നെല്ലറയ്ക്കടിയിൽ ചിതൽപ്പുറ്റും എലിമാളങ്ങളും. മരപ്പൊത്തിന്റെയത്ര മാത്രം വലുപ്പമുള്ള ജനാലകൾ, പകൽസമയം പോലും അകത്ത് കൂനാക്കൂരിരുട്ട്. കക്കൂസോ കുളിമുറിയോ ഇല്ല. രാത്രിയിൽ വെളിക്കിരിക്കണമെങ്കിൽ, ആണായാലും പെണ്ണായാലും, ഓലച്ചൂട്ടോ, ടോർച്ചോ എടുത്ത്, പറമ്പിലിറങ്ങി കാര്യം സാധിക്കണം. വിശാലമായ പറമ്പായത് കൊണ്ട്, പകൽ സമയത്താണെങ്കിലും, വീട്ടീന്ന് ദൂരെ മാറി കുളിച്ചാലും വെളിക്കിരുന്നാലും ആരും കാണില്ല. തുടക്കത്തിൽ, ആ വീട്ടിനകത്തേക്ക് കയറുന്നത് പോലും വളരെ പേടിച്ചിട്ടായിരുന്നു. അങ്ങനെയുള്ള വീട്ടിൽ, രാത്രി മൂത്രശങ്ക തോന്നിയാൽ എന്ത് ചെയ്യും? വീട് മാറിയത് കൊണ്ട്, ശീലം മാറില്ലല്ലോ.

വീട് മാറിയിട്ടും, രാത്രി, പായയിൽ മൂത്രമൊഴിക്കുന്ന എന്റെ നിലപാട് ഞാൻ ആവർത്തിച്ചു. പലദിവസങ്ങളിലും അനുജന്മാർ എന്റെ മൂത്രത്തിൽ കുളിച്ചു. പായ ഉണക്കുന്നത് നിത്യസംഭവം പോലെയായി മാറി.  തുടക്കത്തിൽ, ഞങ്ങൾ എല്ലാവരും ആ വീട്ടിന്റെ തെക്കേ അകത്തായിരുന്നു കിടപ്പ്. ആ ഒരു അകം മാത്രമായിരുന്നു, ഇത്തിരിയെങ്കിലും വലുതും വെളിച്ചമുള്ളതും സുരക്ഷിതവുമായിട്ട് ഉണ്ടായിരുന്നത്. ആ മുറിയിൽ രാത്രി കിടക്കുന്ന സമയത്ത്, പായയിൽ വീഴുന്നതിന് മുന്നേ, മൂത്ര ശങ്ക അറിയാൻ കഴിഞ്ഞാൽ, ഞാൻ, മുട്ടും കുത്തി പത്തായത്തിന്റെയും തെക്കേ ചുമരിന്റെയും ഇടയിലുള്ള മാളം കണക്കാക്കി ഇഴഞ്ഞ് പോകും. മുറികളെയും സ്ഥാനങ്ങളെയും കുറിച്ച് ഏകദേശ ധാരണയുള്ളത് കൊണ്ട്, മാളം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാളം കൈ കൊണ്ട് തപ്പി കണ്ടുപിടിച്ചാൽ, അതിനുള്ളിലേക്ക് പതുക്കെ മൂത്രമൊഴിച്ച് കാര്യം സാധിച്ചതിന് ശേഷം, വീണ്ടും മുട്ടിലിഴഞ്ഞ്, തിരിച്ച് വന്ന് കിടക്കും. നീളമുള്ള ഐക്കകത്താണ് കിടപ്പെങ്കിൽ, പൊട്ടിപ്പൊളിഞ്ഞ കോണിപ്പടിയുടെ അടിയിലുള്ള മാളത്തിലായിരിക്കും ഒഴിപ്പ്!

ആ വീട്ടിന്റെ മുകളിലത്തെ നിലയിൽ നീളൻ പാത്തിയുള്ള കരിങ്കല്ലിന്റെ മൂത്രത്തളമുണ്ടായിരുന്നു. പക്ഷേ, ഇരുട്ടത്ത്, പൊട്ടിപ്പൊളിഞ്ഞ ഗോവണിപ്പടികൾ, സർക്കസ്സ് കളിച്ച് കയറി, മുകളിലെത്തുമ്പഴേക്കും, പേശീക്ഷതങ്ങൾ കാരണം അറിയാതെ, പരിസരങ്ങളിൽ തൂവിപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ടും, സർവ്വോപരി പേടി കൊണ്ടും, ആ സാഹസത്തിന് ഒരിക്കലും ഞാൻ മുതിർന്നിരുന്നില്ല.

ഇങ്ങനെ ഇടയ്ക്കിടെ അകത്ത് മൂത്രമൊഴിച്ചൊഴിച്ച്, അകം മൂത്രം മണക്കാൻ തുടങ്ങി. മൂത്രമൊഴിക്കുന്ന മാളത്തിന് ചുറ്റും മണ്ണെണ്ണ യൊഴിച്ച് മണം മാറ്റുക എന്നതായിരുന്നു ഇതിനെ മറികടക്കാൻ ഞാൻ കണ്ടെത്തിയ വിദ്യ. ചിതൽ ശല്യം കുറക്കാൻ ഇടയ്ക്കിടെ പല സ്ഥലങ്ങളിലും മണ്ണെണ്ണ ഒഴിക്കുന്നത് കൊണ്ട്, ഈ പ്രത്യേക മണ്ണെണ്ണയൊഴിപ്പ്, ആരും തിരിച്ചറിയാതെ പോയി.

നാലിലും അഞ്ചിലും പഠിച്ചത് ഉച്ചക്കുനി സ്‌കൂളിൽ ആയിരുന്നു. അവിടെയും ആൺകുട്ടികൾക്ക് മൂത്രപ്പുരയുണ്ടായിരുന്നില്ല. ഇടവേള സമയങ്ങളിൽ, സ്‌കൂളിന് കുറച്ചകലെയായുള്ള തെങ്ങിൻ തൊപ്പിലോ അല്ലെങ്കിൽ തോപ്പിന്റെ അറ്റത്തുള്ള കാട്ടിടയിലോ ആണ് ആൺകുട്ടികൾ മൂത്രമൊഴിച്ചിരുന്നത്. കൂടുതൽ ആൺകുട്ടികളും, ഓരോരോ തെങ്ങ്, സ്വന്തമായി തിരഞ്ഞെടുത്ത്, അതിന്റെ കീഴിലായിരുന്നു മൂത്രമൊഴിച്ചിരുന്നത്. തെങ്ങിന് ഉപ്പ് നല്ലതാണെന്ന അറിവ്, അങ്ങനെയൊരു സേവനപാത തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് പ്രേരകമായി. നാലാം തരത്തിലെ വേനലവധി കഴിഞ്ഞ് അഞ്ചാം തരത്തിലെത്തിയപ്പോൾ, ഞങ്ങൾ മൂത്രമൊഴിച്ച് പുഷ്ടിപ്പെടുത്തിയിരുന്ന പല തെങ്ങുകളും ഉണങ്ങിപ്പോയത്, ഞങ്ങളെ ചിന്താകുലരാക്കി. മൂത്രം അധികം ഒഴിച്ചിട്ടാണെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ, രണ്ട് മാസം മൂത്രം കിട്ടാഞ്ഞിട്ടാണ് തെങ്ങുകൾ ഉണങ്ങിപ്പോയതെന്ന് വേറൊരു കൂട്ടർ പറഞ്ഞ്, പരസ്പരം തർക്കിച്ചു.

മഴക്കാലമായാലും, രാത്രി കഞ്ഞിയൊക്കെ കുടിച്ചാലുമാണ്, കൂടുതലായും അറിയാതെ പായയിൽ മൂത്രമൊഴിച്ച് പോയിരുന്നത്. കൂടുതൽ രാത്രികളിലും കഞ്ഞിയായിരുന്നതിനാൽ, രാത്രികാല സ്പ്രേ നിർത്താൻ, എന്റെ മനസാ ഉള്ള ശ്രമങ്ങളൊന്നും ഫലിച്ചുമില്ല. ഇങ്ങനെ രണ്ട് മൂന്ന് കൊല്ലങ്ങളായപ്പഴേക്കും, ആ പഴയ വീടിനെച്ചൊല്ലിയുള്ള എന്റെ പേടികൾ കുറഞ്ഞു വന്നു. പായയിൽ മൂത്രമൊഴിച്ച് പോയില്ലെങ്കിൽ, എഴുന്നേറ്റ് കതക് തുറന്ന് ഉമ്മറത്തിറങ്ങി മുറ്റത്ത് മൂത്രമൊഴിച്ച്, വീണ്ടും പോയി കതകടച്ച് കിടന്നുറങ്ങും. ധൈര്യം കുറച്ച് കൂടി കൂടിയപ്പോൾ, മുറ്റവും കടന്ന്, മുറ്റത്തിനപ്പുറത്തുള്ള വളപ്പിൽ കാര്യം സാധിച്ച് തിരിച്ച് വരും.

ഇങ്ങനെ രാത്രി മൂത്രമൊഴിച്ച് പോകുന്ന സ്വഭാവമുള്ളത് കൊണ്ട്, അച്ഛാച്ഛന്റെ വീടൊഴിച്ചുള്ള മറ്റ് ബന്ധുവീടുകളിൽ രാത്രി കിടക്കാൻ എനിക്ക് പേടിയും മനസാ നാണവുമായിരുന്നു. എവിടെയെങ്കിലും അങ്ങനെ അത്യാവശ്യത്തിന് പോകേണ്ടി വന്നാൽ പരമാവധി, രാത്രി വെള്ളം കുറച്ച് കുടിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. എന്നിരുന്നാലും, എത്ര വെള്ളം കുറച്ച് കുടിച്ചാലും, ശീലം കൊണ്ട് ട്രൗസറെങ്കിലും നനഞ്ഞുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, വെള്ളം കുറച്ച് കുടിക്കുന്നത് കൊണ്ട്,  മറ്റുള്ളവർ അറിയുന്ന തലത്തിലെത്താതെ എനിക്ക് എന്നെത്തന്നെ കാത്ത് രക്ഷിക്കാൻ പറ്റിയിരുന്നു.

അങ്ങനെയൊരു ദിവസം, ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ, ഒരു ദിവസം ഞാൻ കാഞ്ഞിലേരിയുള്ള അമ്മമ്മയുടെ വീട്ടിൽ പോയി. പിറ്റേന്ന് തന്നെ തിരിച്ച് വരണമെന്നതായിരുന്നു, ആ യാത്ര അനുവദിക്കപ്പെടാനുള്ള  കരാർ. സാധാരണ, ഞാൻ ഒറ്റക്ക് അതുവരെ ദൂരെയെവിടെയും പോയിരുന്നില്ല. സ്‌കൂൾ അവധിയോ മറ്റോ ആയതിനാലാണ് അവിടേക്ക് പോയത്. വീടിനടുത്ത് നിന്നും ബസ്സ് കയറിയാൽ, നേരെ അമ്മമ്മയുടെ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇറങ്ങാം. ആ സ്റ്റോപ്പിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ വയലിൻ കരയിലെ മലഞ്ചെരുവിലുള്ള അമ്മമ്മയുടെ വീട്ടിലെത്താം. ചെറുപ്പകാലത്ത് ഒരു റിസോർട്ടിന് സമാനമായിട്ടുള്ള ഒരു വീടായിരുന്നു, വയലിനക്കരെ വേറൊരു കുന്നുള്ള, ഞങ്ങൾ മഞ്ഞങ്കര എന്ന് വിളിക്കുന്ന ആ അമ്മമ്മ വീട്.

അവിടെ, എന്റെ മൂത്ത അമ്മാമൻ ഒഴിച്ചുള്ള എല്ലാ മാമന്മാരും അമ്മയുടെ അനുജത്തിയായ എളേമ്മയും ഉണ്ടായിരുന്നു. രാത്രിയായാൽ പെട്രോമാക്സ് കത്തിക്കുന്നത്, അവിടെ മാത്രമേ ഞാൻ ആ പ്രദേശത്ത് കണ്ടിരുന്നുള്ളൂ. രാത്രി ആയപ്പോൾ, അന്നവിടെ അത്താഴത്തിന് ഉണ്ടായിരുന്നത്, കഞ്ഞിയും വൻപയർ പുഴുക്കുമാണ്. അമ്മയുടെ അച്ഛൻ ചപ്പാത്തിയാണ് രാത്രി പതിവായി കഴിച്ചിരുന്നത്. കഞ്ഞി എന്നെ പറ്റിക്കുമെന്ന ഉറപ്പുള്ളത് കൊണ്ട്, എനിക്കും ചപ്പാത്തി വേണമെന്ന്, എളേമ്മയോടും അമ്മമ്മയോടും ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ എന്റെ നിർഭാഗ്യത്തിന്, അമ്മച്ഛന് കഴിക്കാനുള്ള ചപ്പാത്തി മാത്രമേ ഉളളൂ എന്ന അറിയിപ്പാണ് കിട്ടിയത്. വേറെന്ത് ചെയാൻ? വൈകുന്നേരമാണെങ്കിൽ കണ്ടമാനം കൈതച്ചക്കയും മാങ്ങയും മറ്റും തിന്നിട്ടുമുണ്ട്. അതുകൊണ്ട്, കഞ്ഞി കുടിക്കാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതറിഞ്ഞപ്പോൾ ഞാൻ ചപ്പാത്തി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ്‌ കഞ്ഞി കുടിക്കാത്തതെന്ന് അമ്മമ്മക്കും എളേമ്മക്കും തോന്നി. എന്നോട് കാര്യങ്ങൾ വീണ്ടും വിശദീകരിക്കാൻ തുടങ്ങിയപ്പോൾ, അതിലും നല്ലത് ഇത്തിരി കഞ്ഞി കുടിക്കുന്നതാണ് എന്ന് എനിക്കും തോന്നി. അങ്ങനെ കുറച്ച് കഞ്ഞിയും പുഴുക്കും കഴിച്ചു.

"ഇന്ന് എന്റെ കൂടെ കിടക്കാം .. കേട്ടോ.. ഞാൻ പടിഞ്ഞിറ്റയിലെ പത്തായത്തിന്റെ മേലെ വിരിച്ച് വെച്ചിട്ടുണ്ട്.. " അമ്മമ്മ പറഞ്ഞു.

"ഒനിന്ന് എന്റെ കൂടെ കിടന്നോട്ട്.. നീയിങ്ങ് വാ.." കുഞ്ഞമ്മാമനായ ജയമ്മാമൻ, അദ്ദേഹം കിടക്കുന്ന ഓഫീസ് മുറിയിലേക്ക് എന്നെ ക്ഷണിച്ചു.

"വേണ്ട... ഇന്നെന്തായാലും എന്റെ കൂടെത്തന്നെ കിടന്നോട്ടെ... " അമ്മമ്മ എന്റെ കിടത്തം ഫൈനലൈസ് ചെയ്തു.

വേറെയുള്ളത് ബാലമ്മാമനും ദിനമ്മാമനുമാണ്. ദിനമ്മാമൻ അടക്കയും തേങ്ങയും മറ്റും പാട്ടത്തിനെടുക്കുന്നത് കൊണ്ട്, രാത്രി വൈകുന്നത് വരെ, അടക്ക ഉരിക്കലും തേങ്ങാ ഉരിക്കലുമൊക്കെയായി തിരക്കിലായിരിക്കും. ഇരുപതുകളുടെ തുടക്കത്തിൽത്തന്നെ, സ്വയം അദ്ധ്വാനിച്ച് സ്വയംപര്യാപ്തത  നേടിയ കഠിനാദ്ധ്വാനി ആയിരുന്നു ദിനമ്മാമൻ. ചുരുങ്ങിയ സമയം കൊണ്ട്, മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം, സ്വപ്രയത്‌നം കൊണ്ട്, ബാങ്ക് ബാലൻസും കുഞ്ഞ് കുഞ്ഞ് ഭൂസ്വത്തുക്കളും നേടിയെടുത്ത കാര്യദർശി.  അദ്ധ്വാനികൾക്ക് ഒരു റോൾ മോഡൽ!

ബാലമ്മാമനാണെങ്കിൽ  വേറൊരു സ്പീഷീസാണ്. അമ്മയുടെ കൂടപ്പിറപ്പുകളിൽ, ഡിഗ്രി വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ. ഇടക്ക് തമാശയൊക്കെ പറയുമെങ്കിലും ആള് സീരിയസ്സാണ്. ജയമ്മാമനൊക്കെ നമ്മളോട് കളിചിരിയൊക്കെ പറഞ്ഞിരിക്കുമ്പോൾ, ബാലമ്മാമൻ,  ഡിക്ഷണറിയുടെ സ്പെല്ലിങ്ങും മറ്റും ചോദിച്ച്, നമ്മളെ കുഴക്കിക്കളയും. നമ്മളോടൊക്കെ ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ച് കുഴക്കുന്നതും,  വ്യായാമം ചെയ്ത് പെരുപ്പിച്ച മസിൽ മറ്റുള്ളവരെ കാണിച്ച് നടക്കുന്നതും,  തറവാട്ട് കുളത്തിന്റെ മുകളിൽ നിന്ന് ഓടിവന്ന് കുട്ടിക്കരണം മറിഞ്ഞ്, കുളത്തിൽ മുങ്ങാംകുളിയിടുന്നതും അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു. അദ്ദേഹം കിടക്കുന്ന, മുകളിലെ തെക്കേ മുറിയിലെ ദണ്ഡികയിൽ, ഇരുമ്പ് വട്ടങ്ങളിട്ട് വലിഞ്ഞ് കയറിയാണ് അദ്ദേഹം സ്വന്തം മസിൽ പെരുപ്പിച്ചിരുന്നത്. ഞാൻ അഞ്ചാം ക്ലാസ്സ് കഴിഞ്ഞ സമയത്ത്, ആറാം ക്ലാസ്സ് മുതലെങ്കിലും എന്നെ ഇംഗ്ലീഷ് മീഡിയത്തിലാക്കാൻ വേണ്ടി, അച്ഛനോട് കഠിനമായി ശുപാർശ ചെയ്തിട്ടും പരാജയപ്പെട്ടയാള് കൂടിയാണ് ബാലമ്മാമൻ. കൂടാതെ, പത്താംക്ലാസ്സിന് ശേഷം, കുറേ സാങ്കേതിക പുസ്തകങ്ങൾ കെട്ടിക്കൊണ്ട് വന്ന് എന്നെ എഞ്ചിനീയറാക്കാൻ വേണ്ടി ശ്രമിച്ച്, മോഹഭംഗം നേരിട്ടിട്ടുണ്ട്, ബാലമ്മാമൻ! വിശേഷാൽ ദിവസങ്ങളിൽ, നമ്മുടെ കുടുംബത്തിൽ  സുലഭമായി ലഭിച്ചിരുന്ന പട്ടാളക്കുപ്പികളിൽ നിന്ന്, ഒരൗൺസെങ്കിലും അകത്താക്കിയാൽ, ബാലമ്മാമൻ എല്ലാവരോടും സായിപ്പിന്റെ ഇംഗ്ലീഷ് പറഞ്ഞുകളയും! പക്ഷേ സാധാരണ സമയങ്ങളിൽ, ഞങ്ങളൊക്കെ എത്തിയാൽ, 'എന്താടാ' എന്ന് ചിരിച്ചത് പോലെ കാണിച്ച്, നേരെ മുകളിൽ പോയി വാതിലടക്കും. ഉഷളേമ്മയും ജയമ്മാമനുമാണ് നമ്മളെ കുറച്ചെങ്കിലും ഗൗനിച്ചിരുന്നത്.

ഒരു പത്ത് മണിക്കടുപ്പിച്ച്, ഞാൻ പത്തായത്തിന്റെ മേലെ കയറി ഉറങ്ങാൻ കിടന്നു. ആ പത്തായത്തിൽ എല്ലായ്‌പോഴും നെല്ല് ഉണ്ടാവും. ആമത്തോട് ഉപയോഗിച്ചാണ്, പത്തായത്തിൽ നിന്ന് നെല്ല് കോരിയെടുത്തിരുന്നത്.  ആ പത്തായത്തിന്റെ മേലെയുള്ള ഉന്നത്തിന്റെ കിടക്ക മേലാണ് എന്റെ കിടപ്പ്. താഴെ പായയിൽ ഉഷളേമ്മയും കിടന്നിട്ടുണ്ട്. ഞാനും എളേമ്മയും എന്തൊക്കെയോ പൊട്ടക്കഥകൾ പറഞ്ഞ് ചിരിച്ചു. അങ്ങനെയുള്ള സംസാരത്തിനിടയിൽ, ഞാനുറങ്ങിപ്പോയി.

പുലർച്ചെ, എന്തോ നല്ല നനവ് തട്ടിയത് പോലെ തോന്നിയതിനാൽ, ഞാൻ  ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ശ്രദ്ധിച്ച് അവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കിയപ്പോൾ ഞാൻ കിടന്നിടം മൊത്തത്തിൽ നനഞ്ഞിരിക്കുന്നു. ട്രൗസറിന്റെ മുൻഭാഗം മൊത്തം നനഞ്ഞതായി എനിക്ക് മനസ്സിലായി. ഒരു മാതിരി നല്ല രീതിയിൽ തന്നെ കിടക്കയിൽ സാധനം വീണ് പരന്നിട്ടുണ്ട്. ഇനിയും കുറേ പോകാനുള്ളത് പോലെ എനിക്ക് തോന്നി. അത് പുറത്ത് കളയാതെ വീണ്ടും ഉറങ്ങാനും പറ്റില്ല. എന്ത് ചെയ്യും? അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ഉപായം തോന്നിയത്.

സ്ഥലം വലിയ പരിചയമില്ലെങ്കിലും, പടിഞ്ഞിറ്റയുടെ പടിഞ്ഞാറേ ജനവാതിലിൻ മേലെ കയറിയാൽ കാര്യം സാധിക്കാം. ഞാൻ പതുക്കെ എഴുന്നേറ്റു. പത്തായത്തിന് സാധാരണയിലേതിനും ഉയരമുണ്ട്. താഴെയിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഇളയമ്മയുടെ തലയിലൊന്നും ചവിട്ടിപ്പോകരുതല്ലോ. പോരാത്തതിന് കൂരിരുട്ടും. എന്നാലും ശ്രദ്ധിച്ച് താഴയിറങ്ങി. കട്ടിലിന്റെ നിൽപ്പ് വച്ച് ജനാല ഇരിക്കുന്ന വശം ഗണിച്ചെടുത്തു. കുനിഞ്ഞ്, ഇളയമ്മ എവിടെയാണെന്ന് തപ്പി നോക്കി. എന്നാലല്ലേ ജനാലയിലേക്ക് തടസ്സമില്ലാതെ പോകാൻ പറ്റുമോന്ന് മനസ്സിലാവുള്ളൂ. പിന്നെ, പതുക്കെ ജനാലക്കടുത്തേക്ക് നീങ്ങി. കൈ കൊണ്ട് ജനാല എത്തിയെന്ന്, ജനാലയുടെ അഴിതൊട്ട് മനസ്സിലാക്കി. പിന്നെ, മുകൾ ഭാഗത്തെ അഴി പിടിച്ച്, ജനാലയുടെ മേലെ കയറി. എന്നിട്ട് ഒരു വശത്തെ വാതിൽ തുറന്നു. പുറത്ത്, ചീവീടുകളുടെയും താവളകളുടെയും ഗംഭീര താളമേളം നടക്കുകയാണ്. ട്രൗസറിന്റെ കുടുക്കുകൾ അഴിച്ച്, ശ്രദ്ധിച്ച്, രണ്ട് അഴികൾക്കിടയിലൂടെ, ബാക്കി സ്റ്റോക്ക്, പുറത്തേക്ക് പമ്പ് ചെയ്യാൻ ആരംഭിച്ചു. ധാരാളം സ്റ്റോക്ക് ബാക്കിയുണ്ടായിരുന്നതിനാൽ, പമ്പിങ്ങിന്റെ ശക്‌തിയും കൂടുതലായിരുന്നു. പടിഞ്ഞാറേ മുറ്റത്ത് ജലധാര വീണ് 'സ്..ർ...ർ..' ശബ്ദമുണ്ടാക്കാൻ തുടങ്ങി. എത്ര കൺട്രോൾ ചെയ്തിട്ടും, ശബ്ദത്തിന് ഒരു ക്രമീകരണവും ചെയ്യാൻ സാധിച്ചില്ല. ഈ ഒച്ച കേട്ട്, എന്റെ അമ്മമ്മ ഞെട്ടിയുണർന്നു.

"ആന്താ... ആന്താടോ.. ആ ഒച്ച...." അമ്മമ്മ കിടക്കയിൽ എഴുന്നേറ്റ് ഇരുന്നിട്ടുണ്ടാകണം. പമ്പിങ്ങിനിടെ ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ സാധിച്ചില്ല.

"അയ്യേ.. ഈടെയെല്ലം നനഞ്ഞിട്ട്ണ്ടല്ലോ... ഛായ്.. മൂത്രാന്ന് തോന്നുന്ന്.." അമ്മമ്മ കൈ കുത്തി നനഞ്ഞത്, മണപ്പിച്ച് കാണണം. ഇത് കേട്ടപ്പഴേക്കും, കുറച്ച് കൂടി ബാക്കിയുണ്ടെങ്കിലും, അറിയാതെ എന്റെ പമ്പിങ് നിന്ന് പോയി.

"എടാ... വേണൂ... നീ ഏട്യാ...." അമ്മമ്മ എന്നെ പരതുകയാണ്. ഞാൻ അപ്പഴേക്കും ജനാലയിൽ നിന്ന് താഴേക്ക് ചാടി.

"അതാരാ.... ആന്താ വീണേ..." അമ്മമ്മയുടെ ശബ്ദം ശകലം പരിഭ്രമിച്ചത് പോലെ തോന്നി.

"ഞാനാ അമ്മമ്മേ..." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അമ്മമ്മ പേടിച്ച് പോകരുതല്ലോ.

"നീ എന്താടാ... ആടെ ചെയ്യ്ന്ന്..?" അമ്മമ്മയുടെ പരിഭ്രമം ഇല്ലാതായതായി തോന്നി.

"ഒന്നൂല്ല അമ്മമ്മേ... മൂത്രോഴിച്ചതാ...." എന്റെ ശബ്ദം നാണം കൊണ്ട് അധികം പുറത്തേക്ക് വന്നില്ല. അമ്മമ്മ കിടക്കയിൽ നിന്ന് താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കിടക്കയിൽ കൈ വെക്കുന്നിടത്തെല്ലാം നനഞ്ഞത് കൊണ്ട് 'അയ്യേ... അയ്യയ്യേ...ഛി ഛി.." എന്നൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ട്.

"നീയിത് മൊത്തം നനച്ചാൾഞ്ഞല്ലെടാ...ശരിക്കും മൂത്രം ബീത്തീറ്റ് കെടന്നാ പോരായിർന്നോ.."  ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

അമ്മമ്മ പത്തായത്തിൽ നിന്നിറങ്ങി, പുറത്തെ ഐക്കകത്തുള്ള, തിരി താഴ്ത്തിയ വിളക്ക് പ്രകാശിപ്പിച്ചു.

"ഞമ്മക്കിനി താഴെ കിടക്കാം... ബാക്കി നാളെ നോക്കാം..." വേറൊരു പുതപ്പ് അലമാരയിൽ നിന്ന് എടുത്ത് എനിക്ക് തന്നു. ഞാൻ ഇളയമ്മയുടെ ഒരു വശത്തായി താഴെ പായയിൽ കിടന്നു. അപ്പുറത്തെ മുറിയിൽ, വിളക്ക് തിരി താഴ്ത്തി വച്ച് അമ്മമ്മയും വന്ന് കിടന്നു. എന്റെ ട്രൗസർ നനഞ്ഞത് കാരണം, പിന്നീടെനിക്ക് ഉറക്കം വന്നില്ല.

രാവിലെ അമ്മമ്മയുടെ കൂടെത്തന്നെ ഞാനും എഴുന്നേറ്റു. വാതിൽ തുറന്ന് പ്രഭാതവിളക്ക് കൊളുത്തിയതിന് ശേഷം, അമ്മമ്മ, നേരെ പത്തായം ചെക്ക് ചെയ്യാൻ പോയി. ഞാൻ തിരിച്ച് പുറത്തേക്കും. ഉമിക്കരിയും ഈർക്കിലും ഉപയോഗിച്ച് പല്ല് വൃത്തിയാക്കി. മുഖം കഴുകി തിരിച്ച് വരുമ്പഴേക്കും അമ്മമ്മ, പത്തായത്തിന് മേലുള്ള കിടക്കയും പായും ചുരുട്ടിയെടുത്ത് മുറ്റത്ത് ഇട്ടിരുന്നു. പായയിൽ വെള്ളമൊഴിച്ച് കഴുകി. പിന്നെ, വെയിലത്തുണങ്ങാൻ വേണ്ടി മുറ്റത്ത് നിവർത്തിയിട്ടു. അമ്മമ്മ വീണ്ടും അകത്തേക്ക് കയറി. ഞാൻ ഉമ്മറത്ത് തന്നെ നിന്നു. എന്റെ നാണം ഇല്ലാതാക്കാനും ജാള്യത തോന്നാതിരിക്കാനും, തമാശയായി എന്തൊക്കെയോ അമ്മമ്മ പറയുന്നുണ്ട്. എനിക്കാണെങ്കിൽ, ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.

"എടാ.. നീ കൊറേ ഒഴിച്ചൂന്ന് തോന്ന്ന്നല്ലോ... പത്തായത്തിന്റെ ഉള്ളില് മൂത്രം വീണൂന്നാ തോന്ന്ന്നേ... നെല്ല് നനഞ്ഞ് പോയൊന്നമ്മോ..." അമ്മമ്മ പടിഞ്ഞിറ്റയിൽ നിന്ന് വീണ്ടും പറയുന്നത് കേട്ടു. ഞാൻ ഉമ്മറത്ത് നിന്ന് തലേന്നത്തെ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ചു. അമ്മമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.

എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടത് മതിന്നായിരുന്നു എന്റെ ചിന്ത. രാവിലെയുള്ള ബസ്സിൽ തന്നെ, മറ്റുള്ളവർ എഴുന്നേക്കുന്നതിന് മുന്നേ തന്നെ പോയാൽ, കൂടുതൽ നാണക്കേടും കളിയാക്കലും ഒഴിവാക്കാം. ഞാൻ അമ്മയോട് ഞാൻ രാവിലെത്തന്നെ തിരിച്ച് പോകുമെന്ന് പറഞ്ഞു. വൈകുന്നേരം പോയാ മതിയെന്ന് അമ്മമ്മ. ഒരൊറ്റ ദിവസത്തേക്ക് മാത്രം വന്നത് കാരണം, എനിക്ക് വേറെ ട്രൗസറൊന്നും ഉണ്ടായിരുന്നില്ല. ഈ മൂത്രം നനഞ്ഞ ട്രൗസറുമിട്ട് വൈകുന്നേരം വരെ തള്ളുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി പറ്റിയില്ല.

അപ്പഴേക്കും ഓരോരുത്തരായി എഴുന്നേറ്റ് വന്നു. മുറ്റത്ത് പായയും കിടക്കയും കണ്ടവർ കാര്യമന്വേഷിക്കുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഓരോരുത്തർ വരുമ്പോഴും എനിക്ക് ജാള്യത കൂടിക്കൂടി വന്നു. ഉഷളേമ്മയും ജയമ്മാമനും അമ്മാച്ഛനും ദിനമ്മാമനുമൊക്കെ 'അയ്യേ' ന്നൊക്ക പറഞ്ഞ് കളിയാക്കിയെങ്കിലും അധികം നീണ്ടില്ല. പിന്നെ ബാലമ്മാമന്റെ ഊഴമായിരുന്നു.

"പത്ത് പതിനൊന്ന് വയസ്സായീറ്റും ചെക്കൻ.. കെടക്കേ മൂത്രോഴിക്ക്വാന്നൊക്കെ പറഞ്ഞാ... അയ്യയ്യേ... അയ്യേ... നാണക്കേട്... " അമ്മമ്മ അവലുപ്പുമാവ് ഉണ്ടാക്കുന്നതിനിടെ, അടുപ്പിന്റെ ഒരുഭാഗത്ത് കൂനിയിരുന്ന്, ചൂടും കാഞ്ഞ് കൊണ്ട്, എന്റെ നനയാൻ ബാക്കിയുള്ള ട്രൗസറിന്റെ ബാക്കി ഭാഗവും നനക്കാനുള്ള പുറപ്പാടിലാണ് ബാലമ്മാമൻ. പിന്നെയും ബാലമ്മാമൻ എന്തൊക്കെയോ പറഞ്ഞ് തമാശയാക്കി. പിന്നെ അമ്മമ്മ ഇടപെട്ടു. എങ്ങനെയൊക്കെയോ അവലുപ്പുമാവും ചായയും കഴിച്ച്, ഞാൻ കാലത്ത് 8:25 ന് ഉള്ള ബസ്സ് പിടിക്കാൻ ഓടി. അപ്പോഴും എന്റെ ട്രൗസർ പൂർണ്ണമായും ഉണങ്ങിയിരുന്നില്ല. അതൊന്നും എനിക്ക് പ്രശ്നമല്ല. എങ്ങനെയെങ്കിലും വീട് പിടിക്കണം, അത് മാത്രമായിരുന്നു ചിന്ത.

അങ്ങനെ കുറച്ച് ആഴ്ചകളും മാസങ്ങളും പോയിക്കാണും. ഇളയമ്മയുടെ കല്യാണാലോചനകൾ നടക്കുന്ന സമയം. ഒരു ദിവസം, എന്തോ കാര്യത്തിന്,  പഴയ ജാള്യതയൊക്കെ മറന്ന്, ഞാൻ വീണ്ടും അമ്മമ്മയുടെ വീട്ടിലെത്തി. ജയമ്മാമന്റെ കൂടെയും ദിനമ്മാമന്റെ കൂടെയും വയലിലും കശുമാവിന്റെയും കൈതച്ചക്കയുടെയും തോട്ടത്തിലുമൊക്കെ കറങ്ങി സമയം വൈകുന്നേരമായി. രാത്രിയിലെ ഉറക്കത്തിന്റെ കാര്യമോർത്ത് എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമയം, പുറത്തെവിടെയോ പോയിരുന്ന ബാലമ്മാമൻ മടങ്ങിയെത്തി. എന്നോട് പഠിപ്പിന്റെയും മറ്റും കാര്യങ്ങൾ ചോദിച്ചു. പിന്നെ ഒരു പീച്ചാങ്കത്തിയുമെടുത്ത് പപ്പായ മരത്തിന്റെ ചുവട്ടിലേക്ക് പോയി. അമ്മമ്മയുടെ വീട്ടിൽ, നാലോളം, നല്ല ഉയരമുള്ളതും ആരോഗ്യ മുള്ളതുമായ, ഞങ്ങൾ കർമോസ് എന്ന് വിളിക്കുന്ന പപ്പായ മരങ്ങളുണ്ടായിരുന്നു. ഞാനും വെറുതെ ബാലാമ്മാമന്റെ പിന്നാലെ കൂടി. എന്താണ് പരിപാടി എന്നറിയണമല്ലോ. നല്ല പഴുത്ത പപ്പായ പറിക്കാനാണെങ്കിൽ, ഒപ്പം കൂടാലോ.

പക്ഷേ, അമ്മാമന്റെ നോട്ടം പപ്പായ പഴത്തിലല്ല എന്നെനിക്ക് മനസ്സിലായി. വീണുകിടക്കുന്ന രണ്ട് മൂന്ന് പപ്പായ ഇലകൾ എടുത്ത് തിരിച്ചും മറിച്ചും നോക്കി. പാല് കണ്ടാലും കൊതുക് ചോരയിലേ നോക്കൂ എന്ന കാര്യം വെറുതെ എനിക്ക് തോന്നിപ്പോയി. എടുത്ത ഇലകളിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുത്ത്, രണ്ടിന്റെയും രണ്ടറ്റവും ഛേദിച്ച്, രണ്ടറ്റവും ദ്വാരമുള്ള നീണ്ട കുഴല് പോലാക്കി.

"എന്തിനാ അമ്മാമാ ഈ കുഴല്..?" എനിക്ക് ജിജ്ഞാസ കൂടി.

"ഈനക്കൊണ്ട് പണിയ്ണ്ട്" എന്നും പറഞ്ഞ് ബാലമ്മാമൻ തിരിഞ്ഞ് നടന്നു.

"ആ പഴുത്ത പപ്പായ എന്താ പറിക്കാത്തെ..?" എനിക്ക് പപ്പായ പറിക്കാത്തതിന്റെ കാരണം മനസ്സിലായില്ല. ആരായാലും അത് പറിച്ച് പോകും.

"ആ... അത് ജയനോ ഉഷയോ പറിച്ചോളും..." ബാലമ്മാമൻ ഇത്രക്കും മടിയനാണോ എന്ന് ആലോചിച്ച് പോയി.

എന്തോ, അന്ന് ബാലമ്മാമൻ എന്നോട് കൂടുതൽ സംസാരിച്ചു. ജയമ്മാമൻ കുളിച്ച് വന്ന് ഓഫീസ് മുറിയിലെ സോഫയിൽ കയറി, ഫിലിപ്സിന്റെ റേഡിയോ ട്യൂൺ ചെയ്യാൻ തുടങ്ങി. ഓരോ അഞ്ച് മിനുട്ടിലും വെറുതെ സ്റ്റേഷൻ മാറ്റി നോക്കുന്നത് കൊണ്ട്, ഒരു പരിപാടിയും കൃത്യമായി കേൾക്കാൻ പറ്റിയിരുന്നില്ല. റേഡിയോ പ്രവർത്തിക്കുന്നതിനിടയിൽ, ടേപ്പ് റെക്കോർഡറിൽ കാസറ്റിട്ട് പാട്ട് കേൾക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു ജയമ്മാമൻ. ദിനമ്മാമൻ പതിവ് പോലെ സ്വന്തം ബിസിനസ്സിന്റെ കാര്യങ്ങൾ നോക്കുന്നതിൽ തിരക്കിലായിരുന്നു. കല്യാണാലോചനകൾ നടക്കുന്നത് കൊണ്ടായിരിക്കണം, എളേമ്മ ആ രാത്രിയിലും, മംഗളം വരിക ഒരു വശത്ത് വച്ചിട്ട്, കുഴിനഖം വന്ന കാൽ വിരലുകളിലും കൈ നഖങ്ങളിലും ച്യൂടെക്സ് ഇടുന്ന തിരക്കിലായിരുന്നു. കുഴിനഖം മൂലം നഷ്ടപ്പെട്ടുപോയ കാലിലെ പെരുവിരലിന്റെ നഖത്തിന് പകരം, പരുത്തി, നഖത്തിന്റെ ആകൃതിയിൽ വിരലിൻ മേലെ പരത്തിവച്ച്, അതിന്മേലായിരുന്നു നെയിൽ പോളിഷിങ്. നെയിൽ പോളിഷിട്ടതിന് ശേഷം കണ്ടാൽ, വിരലിൽ നഖമുണ്ടായിരുന്നില്ലെന്ന് ഒരിക്കലും പറയില്ല!

കണക്കിലെയും ഇംഗ്ലീഷിന്റെയുമൊക്കെ മാർക്കൊക്കെ ചോദിച്ചതിന് ശേഷം വേറെന്തോ ജനറൽ ചോദ്യങ്ങളും ചോദിച്ച ബാലമ്മാമൻ, എന്റെ ഉത്തരങ്ങളിൽ കൂടുതൽ സംപ്രീതനായി.

"നമുക്കിന്ന് ഒരുമിച്ച് കിടക്കാം" ബാലമ്മാമൻ എന്നോട് പറഞ്ഞു. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ ആയില്ല. ആദ്യായിട്ടാണ് ബാലമ്മാമന്റെ, ഇത്തരത്തിലുള്ള ഒരു ക്ഷണം കിട്ടുന്നത്. കിടന്നിടത്ത് മൂത്രമൊഴിക്കുന്ന ശീലമുള്ള എന്നെ, കൂടെക്കിടത്താനുള്ള ആ ധൈര്യത്തെ ഞാൻ മനസാ പുകഴ്ത്തി. ഇതുവരെയും ഇത്രയും സ്നേഹമുള്ള അമ്മാമനെയാണല്ലോ, വലിയ ഗൗരവക്കാരനാണെന്ന അനുമാനത്തിൽ, അകലം പാലിച്ച് അകറ്റി നിർത്തിയത് എന്നാലോചിച്ച് എനിക്ക് സങ്കടം വന്നു.

എവിടെ കിടക്കണം എന്ന് ആര് നിർദ്ദേശിച്ചാലും നിരസിക്കാൻ മാത്രം വളരാത്തത് കൊണ്ട്, ഞാൻ തലയാട്ടി. എന്നാലും കിടക്കയിൽ മൂത്രമൊഴിച്ച് പോകുന്നതാലോചിച്ച് എനിക്ക് ആധിയായി. പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ച് അമ്മമ്മയെ മുക്കിയത് ഓർമ്മ വന്നു.

"നീ കെടക്കേല് മൂത്രോഴിക്വോ?" ബാലമ്മാമനും സംശയമുണ്ട്. ഞാൻ ഇല്ല എന്ന് തലയാട്ടി.

അന്ന് രാത്രി ഞാൻ തീരെ വെള്ളം കുടിച്ചില്ല. മാത്രവുമല്ല, എനിക്കന്ന് ചപ്പാത്തിയാണ് കിട്ടിയത്. ആ ഒരു ബലത്തിലും ധൈര്യത്തിലുമാണ് ബാലമ്മാമന്റെ കൂടെ മുകളിലെ തെക്കേമുറിയിൽ കിടക്കാൻ പോയത്. ആ മുറിയിൽ കയറിയപ്പഴാണ്, നേരത്തെ വളപ്പിൽ നിന്നും മുറിച്ചെടുത്ത പപ്പായക്കുഴൽ അവിടെ കണ്ടത്. തെക്ക് പടിഞ്ഞാറേ മൂലയിൽ ചാരി വച്ചിരിക്കുന്നു. വീട്ടിനുള്ളിൽ, ഈ കുഴൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.

"എന്തിനാ അമ്മാമാ ഈ കർമോസിന്റെ കുഴല് ഇവിടെ വെച്ചത്..." ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അതൊക്കെയ്ണ്ടെടാ..." എന്നും പറഞ്ഞ്, ബാലമ്മാമൻ ദണ്ഡികയുടെ മുകളിൽ തൂക്കിയ വട്ടത്തിൽ പിടിച്ച് കുറച്ച് ഞാന്ന് കളിച്ചു. അതിന് ശേഷം, ഞാൻ കിടക്കുന്ന സ്ഥലത്ത്, ഒരു കട്ടിയുള്ള വിരിപ്പ്, മൂന്ന് നാല് മടക്കുകളാക്കി, കട്ടിയിൽ വിരിച്ചു. അഥവാ ഞാൻ മൂത്രമൊഴിച്ചാലും ആ വിരിപ്പ് മാത്രല്ലേ നനയുള്ളൂ. പിന്നെ വിളക്കണച്ച് കിടന്നു. കിടന്നതിന് ശേഷവും കുറേ കാര്യങ്ങൾ സംസാരിച്ചു. നന്നായി പഠിക്കേണ്ടതിന്റെ ആവശ്യം കുറച്ചൊക്കെ വിവരിച്ചത് എനിക്കോർമ്മയുണ്ട്. അതിനിടയിൽത്തന്നെ ഞാനുറങ്ങിപ്പോയി.

പുലർച്ചെ കട്ടിൽ കുലുങ്ങുന്നതോ ഞെരുങ്ങുന്നതോ ആയ ഒച്ച കേട്ട് ഞാൻ ഞെട്ടിയുണർന്നു. എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിച്ചു. അപ്പോഴാണ് പുറത്തെ ചെറിയ നിലാവെളിച്ചത്തിൽ ആ കാഴ്ച ഞാൻ കണ്ടത്. ബാലമ്മാമൻ, ഒരു പപ്പായക്കുഴലെടുത്ത്, കട്ടിലിൽ കയറി നിൽക്കുകയാണ്. പപ്പായക്കുഴൽ തെക്ക് ഭാഗത്തുള്ള ജനാലയിൽ കൂടെ പുറത്തേക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. എന്നിട്ട് ഉടുത്ത കൈലിയും പൊക്കി, കുഴലിന്റെ വണ്ണമുള്ള ഭാഗം, കൈലിക്കടിയിലാക്കി, കാര്യസാദ്ധ്യം നടത്തുകയാണ്. തെക്ക് ഭാഗത്തെ ഓഫീസ് മുറിയുടെ ഓടിന്റെ മേലെയാണ് വാട്ടർ ഫാൾ നടക്കുന്നത് എന്നത് കൊണ്ട്, വാട്ടർ ഫാളിന്റെ കാഠിന്യം, താഴെ ശബ്ദത്തിന്റെ രുപത്തിൽ എത്തുകയുമില്ല. മാത്രവുമല്ല ഈ ജലധാര വീഴുന്ന ഭാഗത്ത് താഴെയും ജനാലകളില്ലാത്തത് കൊണ്ട്, താഴത്തെ മുറിയിലുള്ള ആരും ഈ ശബ്ദം കേൾക്കുകയുമില്ല. ബുദ്ധിമാൻ !

'അമ്പട വീരാ...' ഞാൻ മനസ്സിലോർത്തു. സത്യത്തിൽ, തലേന്ന് രാത്രി  ചപ്പാത്തി തിന്നത് എനിക്ക് അനുഗ്രഹമായി തോന്നി, കാരണം ആ സമയത്തും എനിക്ക് മൂത്രശങ്ക ഉണ്ടായിരുന്നില്ല. മുഴുവൻ സ്റ്റോക്കും തീർന്നപ്പോൾ, ബാലമ്മാമൻ, ആ കുഴൽ ജനൽ കമ്പികൾക്കിടയിലൂടെ തെക്കേ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഒരിക്കൽ ഉപയോഗിച്ചത്, വീണ്ടും ഉപയോഗിക്കാനുള്ള കാര്യവിവരം ബാലമ്മാമന് പണ്ടേ ഉണ്ടായിരുന്നിരിക്കണം. എന്നിട്ട് ആശ്വാസത്തിന്റെ നിറവിൽ, സ്വന്തം കണ്ടുപിടുത്തത്തിന്റെ അഹങ്കാരത്തിൽ, വീണ്ടും കട്ടിലിൽ കിടന്നു. ഒന്നുമറിയാത്തത് പോലെ ഞാനും. ഇങ്ങനെ രാത്രി സർക്കസ്സ് നടത്തുന്നതിന് പകരം, അമ്മാമന്, കോളാമ്പിക്ക് പകരമായി കുപ്പികൾ ഉപയോഗിച്ച് കൂടായിരുന്നോ എന്ന്, കിടക്കുന്നതിനിടയിൽ ചിന്തിക്കുകയും ചെയ്തു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ ബാലമ്മാമനൊഴിച്ച് ബാക്കിയെല്ലാവരും സാധാരണ പോലെ എഴുന്നേറ്റ് അടുക്കളയിൽ വന്നു. ബാലമ്മാമൻ വൈകിയേ എഴുന്നേൽക്കാറുള്ളൂ. കിടക്കയിൽ മൂത്രമൊഴിക്കാത്തത് കൊണ്ട് എനിക്ക് ഉന്മേഷം കൂടുതലായിരുന്നു. ഏഴര കഴിയുമ്പഴേക്കും ബാലമ്മാമനും എഴുന്നേറ്റ് വന്നു. നേരെ പോയി അടുപ്പിന്റെ ആറു വശത്ത് ചൂട് കായാൻ ഇരുന്നു. ഞാൻ ബാലമ്മാമനെ അതിശയത്തിൽ നോക്കി.

"എന്താടാ... ഇങ്ങനെ നോക്കുന്നെ.." ബാലമ്മാമന് എന്റെ നോട്ടം കണ്ടപ്പോൾ സംശയം.

"ഞാൻ കണ്ടു.... ഇന്നലെ രാത്രി.... കർമോസിന്റെ കൊഴലും പിടിച്ച്...." ബാലമ്മാമന് ഒരു നാണം. ഇതേ പോലെ പണ്ട് പത്തായത്തിന്റെ മേലെ മൂത്രമൊഴിച്ചതിന് എന്നെ കളിയാക്കിയതാണ്. എനിക്ക് തിരിച്ചടിക്കാനുള്ള ഭാഗ്യം കൈവന്ന സമയമാണ്.

"പോടാ... വെറുതെ എന്തെങ്കിലും പറയറ്..." ബാലമ്മാമൻ എന്നെ വിലക്കി...

"എളേമ്മേ.. കേക്കണോ... ഇന്നലെ ബാലമ്മാമൻ കർമോസിന്റെ കൊഴലിലൂടെ ജനലിന്റെ ഉള്ളിക്കൂടെ മൂത്രോഴിച്ചു...." ഇത് പറഞ്ഞ് തീരും മുന്നേ ബാലമ്മാമൻ എന്നെ അടിക്കാനായി അടുപ്പിൻ തണയിൽ നിന്നും താഴെച്ചാടി. ഞാൻ ഉമ്മറത്തുള്ള അമ്മാച്ഛന്റെ അടുക്കലേക്ക് ഓടി.

"ഓ.. അതിനാണ് ഇടയ്ക്കിടെ ഈ കർമോസിന്റെ കൊഴലും എടുത്ത് മേലേക്ക് പോക്ന്നത്... ഇപ്പല്ലേ കാര്യം പിടി കിട്ടിയേ.." എളേമ്മ ബാലമ്മാമനെ കളിയാക്കി. ബാലമ്മാമൻ പിന്നെ ഒന്നും ഉരിയാടാതെ അവിടെ നിന്നും ചായക്കപ്പുമായി എഴുന്നേറ്റ് പോയി. ബാലമ്മാമനെ കുറച്ച് ശങ്കയുള്ളത് കൊണ്ട്, ഈ സംഭവത്തിന് അധികം പരസ്യം കൊടുക്കാൻ ഞാൻ നിന്നില്ല. 'പപ്പായക്കുഴൽ രാത്രി'ക്ക് ശേഷം, ഞാനും ബാലമ്മാമനും ഒരുമിച്ച് കിടക്കുന്നത്, ഏകദേശം മുപ്പത് കൊല്ലത്തിന് ശേഷം, അദ്ദേഹത്തിൻറെ മകന്റെ കല്യാണത്തലേന്നാണ്!

വാലറ്റം: ജീവിതം പിന്നെയും മുന്നോട്ട് പോയെങ്കിലും, ഇടയ്ക്കിടെ, കിടന്നിടത്ത് മൂത്രമൊഴിക്കുന്ന എന്റെ പതിവ് തുടർന്ന് പോന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, വെല്ലൂർ ആശുപത്രിയിൽ കിടക്കുന്ന ഒരു രാത്രിയിലാണ്, ഞാൻ അവസാനമായി കിടക്കയിൽ മൂത്രമൊഴിച്ചത്. എന്തോ, വെല്ലൂർ ചാപ്റ്ററിന് ശേഷം, എന്റെ ആ മാന്ത്രികസിദ്ധി എന്നെന്നേക്കുമായി നഷ്ടമായി.

എന്റെ ഈ കളഞ്ഞ് പോയ കഴിവ്, മക്കളിലൂടെ പുനർജ്ജനിക്കുമെന്ന് കരുതിയെങ്കിലും എനിക്ക് പ്രതീക്ഷക്ക് വകയില്ലായിരുന്നു. ആറാം വയസ്സ് വരെ മൂത്തയാൾ പുളകം കൊള്ളിച്ചെങ്കിലും രണ്ടാമത്തെയാൾ അഞ്ചാം വയസ്സിൽത്തന്നെ ആ മാന്ത്രിക സിദ്ധി വലിച്ചെറിഞ്ഞു. മക്കളുടെ സമയമായപ്പഴേക്കും, ഡയപ്പർ രംഗപ്രവേശം ചെയ്തത് കൊണ്ട്, അവർക്ക്, പായയും കിടക്കയും നനച്ച്, അധികം രസിക്കാൻ കഴിഞ്ഞിട്ടില്ല; ഞങ്ങൾ ഡയപ്പർ നിഷേധിച്ച അവസരങ്ങളൊഴിച്ച്! ഞങ്ങളുടെ സമയത്താണെങ്കിൽ, ട്രൗസർ മുഖ്യ വസ്ത്രമായിരുന്ന ഒൻപതാം ക്ലാസ്സ് വരെ, ട്രൗസറിനടിയിൽ ഇടാൻ ഒരു ജെട്ടി പോലും കിട്ടിയിരുന്നില്ല!!

***

2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

സോംനാമ്പുലിസം


സോംനാംബുലിസം എന്ന ആംഗലേയ പദത്തെക്കുറിച്ചും സ്വപ്നാടനം എന്ന ആഡ്ഢ്യത്തമുള്ള മലയാള പദത്തെക്കുറിച്ചും ഞാൻ കേൾക്കുന്നത് വളരെ വൈകിയാണ്. പക്ഷേ ഉറക്കപ്പ്രാക്കിനെക്കുറിച്ച് ചെറുപ്പത്തിലേ അറിയാമായിരുന്നു.

എന്നേക്കാൾ ഏകദേശം 2 വയസ്സിന് ഇളയതാണ് നേരെ താഴെയുള്ള, ഞങ്ങൾ ബാലേന്ദ്രനെന്നും അച്ഛൻ ചന്ദ്രനെന്നും വിളിക്കുന്ന ബാലചന്ദ്രൻ. ചെറുപ്പത്തിലേ വയലിൽ നിന്ന് വാല്മാക്രികളെയും തവളകളെയും പിടിക്കുന്നതിൽ അവൻ ഉത്സാഹം കാണിച്ചിരുന്നു. ഈയ്യൊരു കാരണം  കൊണ്ട്, എല്ലാവർക്കും ഇരട്ടപ്പേര് ഇട്ട് രസിക്കുന്ന, അവന് താഴെയുള്ള അനുജൻ സുമേഷ്, ബാലേന്ദ്രന് നല്ലൊരു ഇരട്ടപ്പേര് ഇട്ടിരുന്നു. ആ ഇരട്ടപ്പേര്, പക്ഷേ ഞാനിവിടെ പറയുന്നില്ല!

സുമേഷിന്റെ വീട്ടിലെ വിക്രിയകൾ കാരണം, ഞാനും സുമേഷും സ്ഥിരം തല്ലായിരിക്കും. എന്തോ സുമേഷിന്, എന്നെ കണ്ടുകൂടായിരുന്നു. ഞാനില്ലാത്തപ്പോൾ, എന്റെ പുസ്തകങ്ങൾ താഴെ വലിച്ചിടുക, എന്റെ ഹോബിയായ സ്റ്റാമ്പ് കലക്ഷൻ ബുക്കും, കോയിൻ കലക്ഷൻ ബോക്സും കട്ടെടുക്കുക, ഞാൻ നട്ട ചെടികൾ പിഴുതെറിയുക, എന്റെ ചീരക്കൃഷിക്ക് മേലേക്കൂടെ പശുക്കുട്ടികളെ നടത്തുക എന്നതൊക്കെ അവന്റെ വിനോദമായിരുന്നു. സുമേഷിന്റെ ആറാം വയസ്സിൽത്തന്നെ ഇത്തരം വിക്രിയകൾ തുടങ്ങിയിരുന്നു. അവന്റെ വിക്രിയകൾ കാരണം പൊറുതിമുട്ടിയിരുന്ന ഞാൻ, അവനെ കാണുന്ന മാത്രയിൽ അടി കൊടുക്കും, അവൻ ഓടും, തിരിഞ്ഞ് നിന്ന് ചീത്ത വിളിക്കും.. ഞാൻ  പിന്നാലെ ഓടും, അവൻ ഒടുവിൽ നമ്മുടെ പറമ്പും കടന്ന് ഇടവഴി ഇറങ്ങിക്കയറി അപ്പുറത്തെ പറമ്പിൽ നിന്ന് വീണ്ടും എന്നെ വെല്ലുവിളിക്കും; 'വാടാ.. ഇനിക്ക് ധൈര്യമുണ്ടെങ്കിൽ വാടാ....', ഞാൻ കൈയ്യിൽ കിട്ടിയതെടുത്ത് അവനെ ഏറിയും... ഇത്തരത്തിൽ, ദേഷ്യവും വെറുപ്പും കൂടിക്കൂടി, ബന്ധങ്ങൾ പ്രതീകാത്മകമായി മുറിക്കുന്ന, വെറ്റില പകുത്ത് കീറൽ ചടങ്ങ് പോലും ഞാൻ നടത്തിയിരുന്നു! ഇങ്ങനെയുള്ള സ്ഥിരം  അടിപിടികളിൽ, എനിക്കെന്നും കൂട്ട് ബാലേന്ദ്രനായിരുന്നു. സൂത്രത്തിൽ സുമേഷിനെ പിടിച്ച് വച്ച് എനിക്ക് തല്ലാൻ തരുമായിരുന്നത് കൊണ്ട്, ബാലേന്ദ്രനോട് എനിക്കന്ന് പ്രത്യേക സ്നേഹമായിരുന്നു.

ഞാനും ബാലേന്ദ്രനുമാണ് ഒരുമിച്ച് പശുക്കളെ മേയ്ക്കാനും മറ്റും പോവുക. പൈക്കളെ മേക്കുന്നതിനിടയിൽ, പറമ്പിലിരുന്ന് ചെസ്സ് കളിക്കും. കളിയിൽ മുഴുകിയിരുന്ന് കളി തീരുമ്പഴേക്കും പശുക്കൾ വാഴയും തെങ്ങിൻ തൈകളും തിന്ന്, വൈകുന്നേരം അച്ഛന്റെ വക അടി കിട്ടിക്കുന്ന പരുവത്തിലാക്കും. അങ്ങനെ, ഞാനും ബാലേന്ദ്രനും കൂട്ടായും, സുമേഷ് ഒറ്റയാനായും വാഴുന്ന കാലം. ഏറ്റവും ഇളയവനായ മുരളിയെ ഞങ്ങളധികം ഗൗനിച്ചിട്ടുമില്ല.

ഞാനും ബാലേന്ദ്രനും അധികവും ഒരുമിച്ചായിരിക്കും. രാത്രി ഒരേ പായയിലാണ് ഞങ്ങൾ ഉറങ്ങുന്നത്. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പഴാണെന്ന് തോന്നുന്നു, രാത്രി ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു. സമയം പാതിരാത്രി എപ്പഴോ ആയിക്കാണും. പെട്ടന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു. ശ്രദ്ധിച്ചപ്പോൾ ശബ്ദം വരുന്നത് എന്റെ പായയിൽ നിന്ന് തന്നെയാണ്. ബാലേന്ദ്രൻ എന്തൊക്കെയോ വിളിച്ച് പറയുന്നു... ഭാഷ എന്താണെന്നൊന്നും മനസ്സിലാകുന്നില്ല. പക്ഷേ ആരോടോ എന്തോ സംഭാഷണം നടക്കുന്നത് പോലെയാണ് ശബ്ദങ്ങൾ. താളമുണ്ടെങ്കിലും ഒന്നും വ്യക്തമല്ല, ഒരു മാതിരി, വെളിച്ചപ്പാടുകൾക്ക് വെളിപാട് കിട്ടിയാൽ പറയുന്നത് പോലെയൊക്കെയാണ് എനിക്ക് തോന്നിയത്. ഞാൻ അവനെ,  അവന്റെ പേര് വിളിച്ച്, തട്ടി നോക്കിയിട്ടും ഉരുട്ടി നോക്കിയിട്ടും അവൻ വെളിപാട് തുടർന്നു. എനിക്കാണെങ്കിൽ പേടിയായി. ഒടുവിൽ, നല്ല ശക്തിയിൽത്തന്നെ അവന്റെ ചന്തിക്ക് ഒരടി കൊടുത്തപ്പോഴാണ് സംഭവം നിന്നത്. നിന്നില്ലെങ്കിൽ പിന്നെ അച്ഛനെയോ അമ്മയെയോ വിളിക്കേണ്ടി വന്നേനെ. അച്ഛൻ ഉണർന്നാൽ, കൂടുതൽ തല്ലും ചിലപ്പോൾ കിട്ടിയേക്കാം !

രാവിലെ ഉണർന്നയുടനെത്തന്നെ അമ്മയോട് വിവരം പറഞ്ഞു. അപ്പഴാണ് മനസ്സിലായത്, അവനീ പ്രശ്നം തുടങ്ങിയിട്ട് കുറച്ചായി എന്ന്. അമ്മ അധിക രാത്രികളിലും കേൾക്കാറുണ്ടത്രേ.. ഞാൻ കേട്ടത് ആദ്യമായിട്ടാണെന്ന് മാത്രം. പതുക്കെപ്പതുക്കെ എല്ലാ രാത്രികളിലും ബാലേന്ദ്രന്റെ മേലുള്ള ബാധകയറ്റം തുടർക്കഥയായി. ഉറങ്ങിക്കഴിഞ്ഞ് ഏകദേശം രണ്ട് മൂന്ന് മണിക്കൂറെങ്കിലുമാകും ബാധയുടെ ഉറയൽ ആരംഭിക്കാൻ. സ്ഥിരം ശീലമായത് കൊണ്ട്, ഏകദേശം അതേ സമയത്ത്, ഞാനും കുറച്ച് നേരത്തേക്ക് ഉണരും. ബാധ പോയാൽ ഞാനും അവനും വീണ്ടും ഒരുമിച്ചുറങ്ങും. ഇതിങ്ങനെ തുടർന്ന് കൊണ്ടിരുന്നു.

ബാധകയറ്റം എല്ലാ രാത്രികളിലും തുടർച്ചയായപ്പോൾ, സ്ഥിരം കാണുന്നതും കേൾക്കുന്നതുമൊക്കെയായത് കൊണ്ട്, എനിക്കും അതിലുള്ള താല്പര്യം കുറഞ്ഞു വന്നു. അത് ബാലേന്ദ്രൻ മനസ്സിലാക്കിയത് കൊണ്ടോ എന്നറിയില്ല, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് ഞാൻ എട്ടാം ക്ലാസിൽ എത്തിയപ്പഴേക്കും, ബാധകയറുന്ന സമയത്ത്, അവൻ എഴുന്നേറ്റ് ഇരിക്കാനും പിന്നീട് പിറുപിറുത്ത് കൊണ്ട് നടക്കാനും തുടങ്ങി. അതിശയമാണല്ലോ എന്ന് കരുതി ഞാനും എഴുന്നേറ്റിരുന്നു. അമ്മയെ ആവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ. അവൻ നമ്മുടെ നീളമുള്ള 'ഐക്കക'ത്ത്' (പടിഞ്ഞിറ്റ വീടുകളിൽ, പടിഞ്ഞിറ്റക്ക് മുന്നിലുള്ള അകം) അങ്ങോട്ടുമിങ്ങോട്ടുമുള്ള  ഒരുതരം ഉറഞ്ഞ് നടത്തം.

എന്റെ വീട്ടിൽ, രാത്രി കിടക്കുന്നതിന് മുന്നേ ഒരു വിളക്ക് തിരി താഴ്ത്തി, കത്തിച്ച് വച്ചിരിക്കും. രാവിലെ തൂക്ക് വിളക്കിൽ ദീപം തെളിച്ചാലേ തിരി താഴ്ത്തിവെച്ച മണ്ണെണ്ണ വിളക്ക് അണക്കുകയുള്ളൂ. ഈ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ എനിക്ക് ബാലേന്ദ്രന്റെ നടത്തം കാണാം. ആ അകത്തുള്ള വീതിയുള്ള ബെഞ്ചിലോ (ഞങ്ങളെ സംബന്ധിച്ചടുത്തോളം കട്ടിൽ തന്നെ) കട്ടിളപ്പടികളിലോ, മുകളിലേക്ക് കയറുന്ന ഗോവണിപ്പടികളിലോ ഒന്നും അവൻ തട്ടി വീണിരുന്നില്ല. പരിസരങ്ങളറിഞ്ഞുള്ള നടത്തം പോലെയാണെന്നേ തോന്നൂ. ആദ്യം കരുതി, അവൻ ഉറക്കമുണർന്ന് നടക്കുകയാണ് എന്ന്, പക്ഷേ സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഈ ബാധ പറച്ചിലും നടത്തവും ഒക്കെ നടക്കുന്നത് അവന്റെ കണ്ണടച്ച് കൊണ്ടാണ്! ഞാൻ പേടിച്ച് പോയി... ഞാൻ പേടിച്ചലറി... "ബാലേന്ദ്രാ..."

ബാലേന്ദ്രൻ ഉടനെ കണ്ണ് തുറന്ന്... പേടിച്ചത് പോലെ എന്നെ നോക്കി.. പിന്നീട് ചുറ്റും നോക്കി.

"എന്താ.. എന്താ" ശബ്ദം കേട്ട്, അച്ഛനും അമ്മയും എന്ന് തെക്കേ അകത്തുള്ള  പത്തായത്തിന്റെ മുകളിൽ നിന്ന് ചോദിച്ചു.

"ബാലേന്ദ്രൻ എണീറ്റ് നടക്ക്വാ.." ഞാൻ പേടിച്ച പോലെ പറഞ്ഞു.
"ഓ.. " ഇതിലപ്പുറം അച്ഛൻ ഒന്നും പറഞ്ഞില്ല...
"ഓനോട്‌ കിടക്കാൻ പറ..." 'അമ്മ പറഞ്ഞു.

അപ്പഴേക്കും  ഒന്നും സംഭവിക്കാത്തത് പോലെ ബാലേന്ദ്രൻ വന്ന് കിടന്നിരുന്നു. എനിക്ക് പിന്നെ ഉറക്കം വന്നില്ല. പിറ്റേന്ന് അമ്മയോട് കാര്യങ്ങൾ പറഞ്ഞു.

"ഓ അതൊന്നും സാരോല്യ... ഇതൊക്കെ സാവധാനം മാറിക്കോളും..." അമ്മ പറഞ്ഞു.

ദിവസങ്ങൾ വീണ്ടും കഴിഞ്ഞു. അപ്പഴേക്കും രാത്രീലത്തെ ബാലേന്ദ്രന്റെ വെളിപാട് പിടിച്ചുള്ള നടത്തം, എനിക്കൊരു രസമുള്ള ഏർപ്പാടായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ദിവസങ്ങൾ പോകവേ, അവൻ മുൻ വാതിലിന്റെ മുകളിലത്തെ തഴുത് തള്ളി തുറക്കാൻ ശ്രമം നടത്തി. ഞാനുടനെത്തന്നെ പോയി അവനെ കുലുക്കി വിളിച്ചു കൊണ്ടുവന്ന് കിടത്തി. സംഭവം കാണാൻ രസം തന്നെ, പക്ഷേ ഇറങ്ങി, പുറത്തേക്ക് പോയാൽ പ്രശ്നമാകുമെന്ന് ഞാൻ പേടിച്ചു.

ഈ പ്രശ്നവും പിറ്റേന്ന് അമ്മയെ ബോധിപ്പിച്ചു. അമ്മക്ക് അതൊരു പ്രശ്‌നമായൊന്നും തോന്നിയില്ല. "നീയൊന്ന് ശ്രദ്ധിച്ചാ മാത്രം മതി" അത്രമാത്രം പറഞ്ഞു.

ഒൻപതാം ക്ളാസ്സിലൊക്കെയായ സമയത്ത്, എനിക്കാ ഗുഹ പോലെ ഇരുട്ട് പിടിച്ച, പഴയ വീട്ടിൽ ഉണ്ടായിരുന്ന പേടിയൊക്കെ കുറഞ്ഞിരുന്നു. ഒരു ദിവസം രാത്രി, ബാലേന്ദ്രൻ അവന്റെ പതിവ് നാടകം തുടങ്ങിയപ്പോൾ ഞാൻ തീരുമാനിച്ചു, ഇതെവിടുത്തോളം പോകുമെന്ന് നോക്കാം. പതിവ് പോലെ അവന് ബാധ കേറി. അവന് മാത്രം അറിയുന്ന ഭാഷയിൽ  പ്രവചനങ്ങൾ  തുടങ്ങി. എഴുന്നേറ്റ് നടത്തം തുടങ്ങി, കതക് തുറക്കാനുള്ള ശ്രമം നടത്തി, ഞാൻ തടഞ്ഞില്ല, ഒടുവിൽ അവൻ തഴുത് തള്ളിമാറ്റി കതക് തുറന്നു. ഞാനും അവന്റെ പിന്നാലെ കൂടി. നോക്കാലോ.. എവിടം വരെ പോകുമെന്ന്...

അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. പുറത്തേക്ക് സാകൂതം വീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. നിലാവുണ്ടായിരുന്നത് ഭാഗ്യം, ഞാൻ ഒരു ഭാഗത്തൂടെ അവൻ കണ്ണ് തുറന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല, കണ്ണ് തുറന്നിട്ടില്ല. കുറച്ച് നേരത്തെ നോട്ടത്തിന് ശേഷം, ഉമ്മറത്തുള്ള ബെഞ്ചിൽ കയറിക്കിടന്നു. കുറച്ച് നേരം നോക്കിയിട്ടും പിന്നെ അനക്കമൊന്നും കണ്ടില്ല. നോക്കിയപ്പോൾ ആൾ വീണ്ടും ഉറങ്ങിയിരിക്കുന്നു. അവനെ വിളിച്ചുണർത്തി വീണ്ടും ഉള്ളിൽ കൊണ്ടുപോയിക്കിടത്തി. എന്നിരുന്നാലും മനസ്സിൽ ചില സംശയങ്ങൾ നിലനിന്നു; ഇവനീ ചെയ്യുന്നതൊക്കെ അറിഞ്ഞു കൊണ്ടാണോ? നമ്മളെ പറ്റിക്കുകയാണോ?

വീണ്ടും ഈ പുതിയ വിവരം, ഞാൻ അമ്മയെ അറിയിച്ചു. അവിടെയാണ് അമ്മ ആദ്യമായി ഒന്ന് ചിന്താനിമഗ്നയായത്. ഞങ്ങൾ ചർച്ച നടത്തിക്കൊണ്ടിരിക്കേ അവന്റെ ഉരുട്ട് ചക്രവും ഉരുട്ടി ബാലേന്ദ്രൻ അവിടെ എത്തി. നടന്നുകൊണ്ടിരുന്ന സംഭാഷണം അമ്മ അവിടെ നിർത്തി. അവൻ വീണ്ടും ചക്രം ഉരുട്ടിപ്പോയപ്പോൾ, അമ്മ ഒരുപായം പറഞ്ഞു. ഞങ്ങൾ രാത്രി ഉറങ്ങാൻ കിടന്നാൽ, ബാലേന്ദ്രൻ കാണാതെ, ഞങ്ങൾ കിടക്കുന്ന പായയുടെ ദൂരത്തായി, മുഖ്യവാതിലിന്റെ താഴെയായി രണ്ടോ മൂന്നോ അലൂമിനിയം പാത്രങ്ങൾ നിരത്തി വെക്കാം. അവൻ അറിഞ്ഞാണ് ഇത് ചെയ്യുന്നതെങ്കിൽ, ഈ പാത്രങ്ങൾ കണ്ട് അതിലൊന്നും തട്ടാതെ വാതിൽ തുറക്കും... അല്ലെങ്കിൽ അവൻ ഈ പാത്രങ്ങളിൽ തട്ടി ഒച്ചയുണ്ടാകും. അപ്പോൾ ഉണരും. അമ്മയുടെ ഒരു ബുദ്ധി ! ഞാൻ അതിശയിച്ചു.

പിറ്റേ ദിവസം തന്നെ, ഞങ്ങൾ കിടന്ന ശേഷം, അമ്മ വാതിലിനടുത്തായി പാത്രങ്ങൾ വെച്ചു. ബാലേന്ദ്രൻ ഈ സംഭവം അറിഞ്ഞില്ല. പതിവ് പോലെ രാത്രി നാടകം തുടങ്ങി, ബാധ കേറി പിറുപിറുപ്പും ഉറയലും തുടങ്ങി, എഴുന്നേറ്റു നടക്കാൻ തുടങ്ങി... പതുക്കെ വാതിലിനടുത്തെത്തി... പിന്നീട് ആകെ ശബ്ദ കോലാഹലങ്ങളായിരുന്നു... പാത്രങ്ങളുടെ ഇടയിലൂടെ പശുക്കുട്ടി പാഞ്ഞത് പോലെ തോന്നി. ബാലേന്ദ്രൻ പാത്രങ്ങളിൽത്തട്ടി വീണു... പാത്രങ്ങൾ തെറിച്ചു.. അവൻ ഞെട്ടി എഴുന്നേറ്റു... ചുറ്റും നോക്കി.. അച്ഛനും അമ്മയും ഉണർന്നു...

"ആന്താഡോ ആ ഒച്ച..." അച്ഛൻ ചോദിച്ചു...
"അത് ബാലേന്ദ്രൻ വാതില് തൊറക്കുന്നേന് വെച്ച പാത്രത്തിന്റെ ഒച്ചയാ..."
"ഓ... " അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല... അമ്മയും എഴുന്നേറ്റ് വന്നില്ല....ബാലേന്ദ്രൻ തിരിച്ച് വന്ന് കിടന്നു. അമ്മയുടെ ബുദ്ധിയെ ഞാൻ സമ്മതിച്ചു.  അതിന്റെ കൂടെ ഒരു കാര്യം കൂടെ മനസ്സിലായി.. ബാലേന്ദ്രൻ ശരിക്കും ഉറങ്ങിത്തന്നെയാണ് രാത്രി നടക്കുന്നത്. ഈ വിവരങ്ങൾ എങ്ങനെയോ സുമേഷിന്റെ ചെവിയിലുമെത്തി.

ഞാൻ പത്താം ക്ലാസിലൊക്കെ എത്തിയ സമയത്ത്, നാലാമനൊഴിച്ചുള്ള ഞാനടക്കമുള്ള മൂത്ത മൂന്ന് മക്കളെയും, പുലർച്ചെ ഏകദേശം അഞ്ച് മണിക്ക് ദിവസവും പഠിക്കാൻ എഴുന്നേല്പിക്കുമായിരുന്നു. ഞങ്ങൾ പഠിക്കുന്ന  സമയത്ത്, അമ്മ അടുക്കളപ്പണികളിലേക്കോ പശുവിനെ കറക്കാനുള്ള പരിപാടികളിലേക്കോ കടക്കും. സുമേഷും ബാലേന്ദ്രനും പുതപ്പൊക്കെ പുതച്ചാണ് പഠിക്കാനിരിക്കുക. അവർ ഉമ്മറത്തും, ഞാൻ ഉമ്മറത്തിന്റെ ഒരറ്റത്തുള്ള ഗുരുകാരണവ സങ്കല്പത്തിന്റെ മുന്നിലുള്ള മുറിയിലും. അങ്ങനെ, ഒരു ദിവസം പഠിക്കാനിരിക്കുമ്പോൾ, ഉറക്കത്തിൽ നടക്കുന്ന കാര്യം പറഞ്ഞ് സുമേഷ് ബാലേന്ദ്രനെ കളിയാക്കി. പഠിക്കുന്നതിനിടയിൽ കളിയാക്കൽ തുടർന്നപ്പോൾ, ബാലേന്ദ്രൻ സുമേഷിന് നല്ലോണം കൊടുത്തു. സുമേഷ് തിരിച്ചും. തമ്മിലടികൊണ്ടടികൊണ്ട് ഒടുവിൽ അവർ തന്നെ വേദി നിർത്തൽ പ്രഖ്യാപിച്ചു. പിന്നെ സുമേഷിന്റെ കണ്ണ് ബാലേന്ദ്രൻ ഉറങ്ങുന്നുണ്ടോ എന്നായിരുന്നു.. ബാലേന്ദ്രൻ ഉറങ്ങുമ്പോൾ സുമേഷ് അവന്റെ തലക്കിട്ട് കിഴുക്കും.. അതും മനസ്സിൽ വച്ച് ബാലേന്ദ്രനും ഇരിക്കും... സുമേഷും അറിയാതെ ഉറങ്ങിപ്പോകുമ്പോൾ ബാലേന്ദ്രൻ സുമേഷിനിട്ട് കിഴുക്കും... ചിലപ്പോൾ രണ്ട് പേരും ഒരുമിച്ച് ഉറക്കം തൂങ്ങുമ്പോൾ, ഇതൊക്കെ ദൂരെ നിന്ന് നോക്കി രസിക്കുന്ന ഞാൻ പോയി സുമേഷിനിട്ടൊന്ന് കൊടുക്കും, കാരണം അവനാണല്ലോ എന്റെ എതിരാളി!

ഞാൻ പ്രീഡിഗ്രിക്കൊക്കെ പഠിക്കുമ്പോഴേക്കും, എന്റെയും ബാലേന്ദ്രന്റെയും രാത്രി ഉറക്കം വീടിന്റെ ഉമ്മറത്തേക്ക് മാറ്റിയിരുന്നു. പുറത്ത് കിടന്നാലും രാവിലെ അമ്മ പഠിക്കാൻ വേണ്ടി വിളിച്ചെഴുന്നേല്പിക്കും. പുറത്ത് കിടക്കുന്നതിന് ഒന്നുരണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമതായി,  പശുക്കൾക്കും കിടാവിനും ഒക്കെ ഒരു കാവലാകും. മറ്റൊന്ന്, പുലർച്ചെ തന്നെ തന്നെ എഴുന്നേറ്റ് ആളുകൾ താമസിക്കാത്ത ചുറ്റുമുള്ള മറ്റ് പറമ്പുകളിൽ വീണു കിടക്കുന്ന തെങ്ങോലകളും കമുകിൻ പട്ടകളും, കൂമ്പാളകളും മറ്റും പെറുക്കി, വെളിച്ചം വീഴുന്നതിന് മുന്നേതന്നെ വീട്ടിലെത്തിക്കുക എന്നതായിരുന്നു കാര്യം. ഈ പാള പെറുക്കാൻ പോകുന്നതിനിടയിൽ, അടക്കകളും മാങ്ങകളും, ചിലപ്പോൾ തേങ്ങയുമൊക്കെ കിട്ടിയെന്നിരിക്കും. ഇങ്ങനെ പുറത്ത് ഉറങ്ങാൻ കിടക്കുമ്പോൾ ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ... ബാലേന്ദ്രനെ ശ്രദ്ധിക്കണം. അവൻ എഴുന്നേറ്റ് പോകാനോ മറ്റോ ശ്രമിക്കുന്നുണ്ടെങ്കിൽ ഉടനെത്തന്നെ തടഞ്ഞ്, അവനെ വീണ്ടും കിടത്തണം. ബാധകയറൽ, ഒരു രാത്രിയിൽ, ഒരൊറ്റത്തവണ മാത്രമേ ഉണ്ടാകാറുള്ളൂ. ചുരുക്കം ചില ദിവസങ്ങളൊഴിച്ച്, മറ്റെല്ലാ ദിവസങ്ങളിലും ബാധകയറ്റം ഉണ്ടാകുമെങ്കിലും, ശ്വാനശ്രവണശക്തിയുള്ള ഞാൻ, അതൊക്കെ മുളയിലേ നുള്ളിക്കളയുന്നത് കൊണ്ട്, എല്ലാം ശുഭമായി നടന്നുകൊണ്ടിരുന്നു!

ഈയ്യൊരു സമയം, നമ്മുടെ പഴയ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ച സമയമാണ്. അതുകൊണ്ട് തന്നെ കുറേ മരപ്പലകകളും തുലാം പോലുള്ള ഉരുപ്പടികളും ആശാരിപ്പണിക്കായി ഉമ്മറത്ത് അട്ടിക്കട്ടിയായി വച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിൽ, കാൽമുട്ടുയരത്തിൽ, മരപ്പലകകളൊക്കെ അടുക്കി വച്ചത് കൊണ്ട്, ആ പാലകക്കൂട്ടത്തിന്മേൽ ഒരു കട്ടിലിലെന്നപോലെ ഒരാൾക്ക് സുഖമായി കിടക്കാം. ഈ പലകക്കൂട്ടത്തിന്റെ മേലെയാണ് ബാലേന്ദ്രന്റെ കിടപ്പ്. ഞാൻ വേറൊരു മൂലക്ക് തറയിൽ പായ വിരിച്ചും കിടക്കും. നല്ല നിലാവൊക്കെയുള്ള സമയമാണെങ്കിൽ പുറത്ത് കിടന്ന് ശാന്തമായ പ്രകൃതിയെ വീക്ഷിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. കുറുക്കന്മാരും മുള്ളൻപന്നികളും മറ്റും യഥേഷ്ടം, ഒരു പേടിയുമില്ലാതെ ഇരതേടുന്നത് കാണാം. കുറുക്കന്മാരും കൂമനും കാലൻകോഴിയുമൊക്കെ ഈണത്തിൽ പാടുന്നത് കേൾക്കാം. വവ്വാലുകൾ താഴ്ന്ന് പറക്കുന്നത് കാണാം!

അങ്ങനെയുള്ളൊരു ദിവസം, ഞാനും ബാലേന്ദ്രനും പതിവ് പോലെ രാത്രി പഠിത്തത്തിനും അത്താഴത്തിനും ശേഷം ഉമ്മറത്ത് ഉറങ്ങാൻ കിടന്നു. സുമേഷിനും ഒരു ഇരട്ടപ്പേരൊക്കെ ഇടാൻ വേണ്ടി പരസ്പരം ചർച്ചയൊക്കെ ചെയ്ത് പതുക്കെപ്പതുക്കെ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു. ബാലേന്ദ്രന്റെ ഉറക്കവെളിച്ചപ്പാടൊച്ചകൾ കേട്ടാണ് ഞാൻ വീണ്ടും ഉണർന്നത്. ഉറക്കത്തിലെ ആ ഉറഞ്ഞ് പറച്ചിൽ കേൾക്കുമ്പോൾ എനിക്ക് ചിരി വരും. അവന്റെ പ്രവചനങ്ങൾ കേട്ട് കൊണ്ട്, പുതപ്പിന്റെയുള്ളിൽ നിന്ന് ഊറിച്ചിരിച്ച് കൊണ്ട്, ഞാനങ്ങനെ കിടന്നു. അവനെ വിളിക്കാനൊന്നും പോയില്ല. അവൻ കിടന്ന് നിരങ്ങുന്നതിനനുസരിച്ച്,  കിടന്ന മരപ്പലകകൾ തമ്മിലുരഞ്ഞ്, അവന്റെ വെളിപാടിനൊത്ത സംഗീതവും ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്തോ എന്നറിയില്ല, അന്നവന് കൂടുതൽ ശബ്ദമുള്ളത് പോലെ തോന്നി. ബാധക്ക് ശക്തി കൂടിയോ എന്ന് ഞാൻ സംശയിച്ചു. എന്നിട്ടും ഞാൻ എഴുന്നേറ്റില്ല. അവൻ എഴുന്നേൽക്കുകയാണെങ്കിൽ മാത്രം, വീണ്ടും പിടിച്ച് കിടത്താമെന്ന് കരുതി. അവൻ പറയുന്നതെന്തെങ്കിലും മനസ്സിലാകുമോ എന്ന ജിജ്ഞാസയുമായി അങ്ങനെ കിടന്നു.

പെട്ടന്നാണ് ആകപ്പാടെയൊരു ബഹളം ഉണ്ടായത്. ഞാൻ ഞെട്ടിയെഴുന്നേറ്റു. നോക്കുമ്പോൾ അട്ടിക്കട്ടിക്ക് വെച്ചിരുന്ന മരപ്പലകക്കട്ടിലിന്റെ ഒരു വശം മൊത്തത്തിൽ ഇളകി താഴെ വീണിരിക്കുന്നു. നോക്കിയപ്പോൾ ബാലേന്ദ്രനെ പലകക്കൂട്ടങ്ങളുടെ മേലെ കണ്ടില്ല. അവനെവിടെയെന്ന് നോക്കുമ്പോഴുണ്ട്, മുറ്റത്തിന്റെ നടുക്കായി ഒരു തുണിക്കെട്ട്, ബാലേന്ദ്രന്റെ പുതപ്പായിരുന്നു അത്, ആ പുതപ്പിനിള്ളിൽ ബാലേന്ദ്രൻ കിടന്ന് മോങ്ങുകയാണ്. പലകകളുടെ മേലെനിന്ന് ഉരുണ്ട് വീണ് ഉമ്മറത്തൂടെയുരുണ്ട് ഏകദേശം മുറ്റത്തിന്റെ പകുതിവരെ അവനെങ്ങനെയെത്തി എന്നതിനെക്കുറിച്ചാലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല.

അവന്റെ പലകകൾ വീഴുന്ന ശബ്ദങ്ങളും കരച്ചിലും ഒക്കെ കേട്ടയുടനെ തന്നെ, അമ്മയും അച്ഛനും എഴുന്നേറ്റ്, തിരി താഴ്ത്തി വച്ച മണ്ണെണ്ണ വിളക്ക്, കൂടുതൽ പ്രകാശിപ്പിച്ച് കൊണ്ട്, ധൃതിയിൽ, വാതിലും തുറന്ന്  പുറത്തേക്ക്  വന്നു. ഞാനും അമ്മയും കൂടി, ബാലേന്ദ്രനെ ഒരു വിധം പുതപ്പിനുള്ളിൽ നിന്ന് പുറത്തെടുത്തു. പുതപ്പിനുള്ളിൽ കെട്ടിയിട്ടത് പോലുള്ള അവസ്ഥയിലായിരുന്നു ബാലേന്ദ്രൻ. അവൻ, അവന്റെ ഇടത്തേ കൈ വലത് കൈ കൊണ്ട് താങ്ങിപ്പിടിച്ച് കൊണ്ട് കരയുകയാണ്. "കൈക്ക് വേദനയുണ്ടോ" എന്ന് അമ്മ ചോദിച്ചപ്പോൾ "ഹാ.." എന്ന് കരഞ്ഞു കൊണ്ട്, അവൻ മറുപടി പറഞ്ഞു. അവന്റെ കരച്ചിലും മറ്റും കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു.

"പാതിരാക്ക് കരയല്ലടാ... വായ് പൂട്ട്... ഇവനെയൊന്നും പൊറത്ത് കെടത്തറ്ന്ന് ഞാൻ പണ്ടേ പറഞ്ഞതാ... ഒന്ന് വെച്ച് തന്നാല്ണ്ടല്ലോ.." അഴിഞ്ഞ് പോകാൻ പോയ മുണ്ട് മുറുക്കിക്കുത്തിക്കൊണ്ട്, അച്ഛൻ അവനെ അടിക്കാനോങ്ങി.
"വീണിറ്റ് കരേമ്പാണോ അടിക്ക്ന്ന്..." എന്നും ചോദിച്ചു കൊണ്ട് അമ്മ അച്ഛനെ തടഞ്ഞു. അമ്മ അവന്റെ കൈ തടവിക്കൊണ്ടിരുന്നു.

"രണ്ടും എനി അകത്ത് കെടന്നാ മതി..." അച്ഛൻ വീട്ടിനുള്ളിലേക്ക് നടന്നു.
"ഓന്റെ പുരികം പൊരി പോലെന്നെ.. എപ്പം നോക്കിയാലും.. അശ്രീകരം.." വീണ്ടും ഉറങ്ങാൻ കിടക്കുന്നതിനിടയിൽ അച്ഛൻ പറയുന്നത് കേട്ടു.

ബാലേന്ദ്രന്, സ്വന്തം കൺപുരികങ്ങളുടെ രോമങ്ങൾ പറിച്ചെടുക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. ഇടതൂർന്ന് കിടന്നിരുന്ന രോമങ്ങൾ, പൊരിച്ച് പൊരിച്ച്, വനനശീകരണം നടന്നത് പോലെയാണ് അവന്റെ പുരികങ്ങൾ  ഉണ്ടായിരുന്നത്. അവന്റെ പുരികം കാണുന്ന മാത്രയിൽത്തന്നെ അച്ഛന് അവനോട് ദേഷ്യം വരികയും പിടിച്ചടിക്കുകയും ചെയ്യുന്നത്, വീട്ടിലെ നിത്യസംഭവമായിരുന്നു. അസഹ്യമായ ചൊറിച്ചലായിരുന്നു, പുരികം പൊരിയുടെ കാരണമെന്ന് ഞങ്ങൾ പിന്നീട് മനസ്സിലാക്കിയെങ്കിലും, ഈ പുരികം പൊരി നടക്കുന്ന കാലത്ത്, അത് മനസ്സിലാക്കാനോ, അത് മനസ്സിലാക്കി ചികിൽസിക്കാനോ ആർക്കും സാധിച്ചില്ല. ചൊറിഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടും, അത് വകവെക്കാതെ, അവൻ എന്തോ മനഃപൂർവ്വം ചെയ്യുകയാണെന്ന മുൻവിധിയിൽ, കാലം മുന്നോട്ട് പോയപ്പഴേക്കും, ബാലേന്ദ്രന്റെ കൺപുരികങ്ങളുടെ സമതലം, ഥാർ മരുഭൂമി പോലെയായി മാറിയിരുന്നു. ആ പുരികത്തിന്റെ കെറുവിലാണ് അച്ഛൻ കിടക്കുന്നതിനിടയിലും പിറുപിറുത്ത് കൊണ്ടിരുന്നത്.

"നാളെ പൊലന്നിട്ട് (പുലർന്നിട്ട്) നോക്കാം.." അമ്മ ബാലേന്ദ്രനേയും കൂട്ടി അകത്തേക്ക് കയറി. ഞാൻ എന്റെ പായയും പുതപ്പും ബാലേന്ദ്രന്റെ പുതപ്പും വിളക്കുമെടുത്ത് പിന്നാലെ അകത്തേക്ക് കയറി വാതിലടച്ച് കിടന്നു. കിടന്നപ്പോഴും ബാലേന്ദ്രൻ വേദനിച്ചിട്ടെന്നപോലെ ശബ്ദമുണ്ടാക്കാതെ കരയുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. ബാലേന്ദ്രന്റെ ഇടത്  കൈമുട്ട് മുതൽ മുഷ്ടി വരെയുള്ള ഭാഗം, ഒരു മാതിരി നല്ല രീതിയിൽ വളഞ്ഞിരിക്കുന്നു. കൈക്കാണെങ്കിൽ നല്ല വീക്കവുമുണ്ട്. അമ്മക്ക് പേടിയായി, ബാലേന്ദ്രന് ഇടത്തെ കൈ അനക്കാൻ  പറ്റുന്നില്ല.

"ഓന്റെ എല്ല് പൊട്ടീന്നാ തോന്നുന്നേ..." അമ്മ അച്ഛനോട് പറഞ്ഞു.
"ഓരോരോ മാലാഹാരങ്ങള്... അല്ലെങ്കിൽ തന്നെ ഈ വീട്ടിലൊരു സ്വൈര്യം ന്ന് പറഞ്ഞത് ഇല്ല... എപ്പം നോക്കുമ്പോം ആസ്പത്രി തന്നെ ആസ്പത്രി... എന്താന്ന് വേണ്ടേന്ന് വെച്ചാ ചെയ്യ്..." എന്നെ ഉദ്ദേശിച്ചാണോ പറഞ്ഞതെന്ന് എനിക്ക് തോന്നി. കാരണം, എന്റെ അഞ്ചാം വയസ്സ് മുതൽ പതിനാറാം വയസ്സ് വരെ, ഞാനറിയാത്ത രോഗത്തിന്, അച്ഛനെ, മണിപ്പാൽ മുതൽ വെല്ലൂർ വരെയുള്ള  ആസ്പത്രികൾ ചുറ്റിച്ച്, വട്ടം കറക്കിയ ആളാണ് ഞാൻ. അച്ഛനാകെ കലിപ്പിലാണ്. അച്ഛനിങ്ങനെ വഴക്കിട്ട് നിൽക്കുമ്പോൾ അവിചാരിതമായി പെട്ടന്നൊരു ആരവം കേട്ടു.

"പെരാന്തൻ നായേ... പെരാന്തൻ നായേ..." നോക്കിയപ്പോൾ നമ്മുടെ വീടിന്റെ മുൻഭാഗത്തുള്ള ഇടവഴിയിലൂടെ, തെക്ക് ഭാഗത്ത് നിന്ന്, വയൽഭാഗത്തേക്ക്  വടികളും കുന്തങ്ങളുമായി ആളുകൾ ഓടുകയാണ്.. മുന്നിലായി ഒരു പട്ടിയും കിതച്ചു കൊണ്ടോടുന്നുണ്ട്.

"പെരാന്തൻ നായ് വെരുന്നുണ്ടേ.. ഓടിക്കോ ... മാറിക്കോ...." പട്ടിക്കാണോ പ്രാന്ത് അതോ ആളുകൾക്കാണോ എന്ന് ഞാൻ സംശയിച്ചു. ഒടുവിൽ ഓടിയോടി തളർന്ന പട്ടി, ഞങ്ങളുടെ വീട്ടുപറമ്പിന്റെ വടക്കുകിഴക്കേ മൂലയിലെ ഒരു ചെളിക്കുണ്ടിൽ മറിഞ്ഞു വീണു.. പട്ടി വീണതും അതിന്റെ മേലെ ആളുകളുടെ കുന്തങ്ങളും വടികളും വീണതും ഒരുമിച്ചായിരുന്നു. ഞങ്ങൾ ഓടിച്ചെന്ന്, വീട്ടുപറമ്പിന്റെ തിട്ട മേലെ നിന്ന് താഴേക്ക് നോക്കുമ്പഴേക്കും, പട്ടിയുടെ വായുടെ ചലനം ഒഴികെ ബാക്കിയെല്ലാം നിലച്ചിരുന്നു. 'ഞാനാണ് ആദ്യം പട്ടിയെ കണ്ടത്... ഞാനാണ് പട്ടിയെ ആദ്യം അടിച്ചത് തുടങ്ങിയ വീരവാദങ്ങൾ മുഴക്കിക്കൊണ്ട് പട്ടിയുടെ പിന്നാലെ ഓടിവന്ന ഒരോരുത്തരും വിജയശ്രീലാളിതരായി, ഓരോരോ തെങ്ങിൻ ചുവട്ടിൽ ചെന്ന് ബീഡികൾ കത്തിച്ച് കൊണ്ട് വിശ്രമിച്ചു. അക്കൂട്ടത്തിലൊരാൾ വീട്ടിൽ വന്ന്, കൈക്കോട്ടെടുത്ത് കൊണ്ടുപോയി പട്ടിയെ മറവ് ചെയ്യാനുള്ള ഏർപ്പാടുകൾ തുടങ്ങി.

ഭ്രാന്തൻ നായ കാരണമായുണ്ടായ ബഹളങ്ങൾ, നമ്മുടെ വീട്ടിലെ ബഹളങ്ങൾ കുറച്ചൊക്കെ ശമിപ്പിച്ചു. അധികം വൈകാതെ തന്നെ ബാലേന്ദ്രനെയും കൂട്ടി  തലശ്ശേരിയുള്ള ജോർജ്ജ് എന്ന അസ്ഥിരോഗവിദഗ്ദ്ധന്റെ വീട്ടിലേക്ക് അച്ഛൻ പോയി. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് ജോർജ്ജ്. ജോർജ്ജ് ഡോക്ടറുടെ അസിസ്റ്റന്റ് മാണിക്കോത്ത് രാഘവേട്ടൻ നമ്മുടെ ബന്ധുവാണ്. രാഘവേട്ടന്റെ ബലത്തിൽ, ഡോക്ടർ ബാലേന്ദ്രന്റെ കൈ പെട്ടന്ന് തന്നെ പരിശോധിച്ചു.

"കൈക്ക് പൊട്ടലുണ്ട്. ഒരു xray എടുക്കണം. ഒരു സർജറി എന്തായാലും വേണ്ടി വരും.. ബാക്കി xray കണ്ടിട്ട് പറയാം.. അഡ്മിറ്റ് ചെയ്തോളൂ.." ഡോക്ടർ പറഞ്ഞു.

ഡോക്ടറുടെ വീട്ടീന്ന് ബാലേന്ദ്രനെയും കൂട്ടി നേരെ xray എടുക്കാൻ പോയി. xray യുമെടുത്ത്, നേരെ അവനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്കടുപ്പിച്ച് ഡോക്ടർ ആശുപത്രിയിൽ വന്നു. xray പരിശോധിച്ച് സർജറി ഉടനെത്തന്നെ ചെയ്തേ പറ്റൂ എന്നറിയിച്ചു. നാളെ ചെയ്യാം എന്ന് ഡോക്ടർ  പറഞ്ഞപ്പോൾ, രാഘവേട്ടന്റെ ശുപാർശയിൽ, ഓപ്പറേഷൻ അന്ന് വൈകുന്നേരത്തേക്ക് തന്നെ പുതുക്കി നിശ്ചയിച്ചു. അപ്പഴേക്കും വിവരം എങ്ങനെയോ അറിഞ്ഞ്, രാത്രിയിലേക്ക് ഭക്ഷണവും ഫ്‌ളാസ്‌കിൽ ചായയും ഒക്കെയായി മച്ചുനൻ വിന്വേട്ടൻ ആശുപത്രിയിൽ എത്തി.

അന്ന് വൈകുന്നേരം നാല് മണിക്ക് തന്നെ ഓപ്പറേഷൻ കഴിഞ്ഞു. ഓപ്പറേഷന് ശേഷം ബാലേന്ദ്രനെ സർജിക്കൽ വാർഡിലേക്ക് കൊണ്ടുവന്നു. വിന്വേട്ടനെ ആശുപത്രിയിൽ നിർത്തി അച്ഛൻ വീട്ടിലേക്ക് മടങ്ങി. എന്നോട്, ആശുപത്രിയിൽ പോയി ബാലേന്ദ്രന് രാത്രി കൂട്ടിരിക്കാൻ പറഞ്ഞു. എനിക്കാണെങ്കിൽ ബല്യ സന്തോഷം. ഒരു രാത്രി പട്ടണത്തിൽ എന്റെ സ്വാതന്ത്ര്യത്തിൽ ചിലവഴിക്കാലോ. രാത്രി വിന്വേട്ടനും കൂടെയുണ്ടെങ്കിൽ ഉഷാറാക്കാം. അവനും കൂടെയുണ്ടെങ്കിൽ ബാലേന്ദ്രനെ ആശുപത്രിയിൽ വിട്ട്, തലശ്ശേരി പട്ടണത്തിൽ ഒന്ന് കറങ്ങാമെന്നായിരുന്നു എന്റെ പരിപാടി. ഞാൻ കുറച്ച് ഭക്ഷണവുമായി തലശ്ശേരിക്ക് പുറപ്പെട്ടു. കൂട്ടത്തിൽ പ്രീഡിഗ്രിയുടെ AO Thomas ന്റെ വലിയ കെമിസ്ട്രി പുസ്തകവും. സമയം കിട്ടിയാൽ അടുത്തെത്തിയിരിക്കുന്ന പരീക്ഷക്ക് പഠിക്കുകേം ചെയ്യാം.  പക്ഷേ, ആശുപത്രിയിലെത്തിയപ്പോൾ മനസ്സിലായി, വിന്വേട്ടന് തിരിച്ച് വീട്ടിൽ പോകണം. അവൻ താമസിക്കുന്ന അച്ഛാച്ഛന്റെ വീട്ടിൽ, രാത്രിയൊരു ആൺതുണ അത്യാവശ്യമായതിനാൽ, അധികം വൈകുന്നതിന് മുന്നേ തന്നെ വിന്വേട്ടൻ തിരിച്ച് പോയി.

സർജിക്കൽ വാർഡിൽ ആകെ ബഹളമാണ്. രോഗികളുടെ ബാഹുല്യം മൂലം, കട്ടിലിൻ മേലും കട്ടിലിന്റെ താഴെയുമൊക്കെ ഓപ്പറേഷൻ കഴിഞ്ഞവർ കിടക്കുന്നുണ്ട്. ബാലേന്ദ്രന്റെ ഓപ്പറേഷൻ കൈയ്യിലായതിനാലും ഗുരുതരമല്ലാത്തതിനാലും താഴെയൊരു പായയിലാണ് അവന് സ്ഥലം നിശ്ചയിച്ചിരുന്നത്.

അത്താഴത്തിന് ശേഷം, ഒരൊമ്പതു മണിക്കടുപ്പിച്ച്, ബാലേന്ദ്രൻ അവന്റെ പായയിൽ കിടന്നു. വളരെ അപൂർവ്വമായി കിട്ടിയ ഒരു ഓറഞ്ച് അവനെ സന്തോഷിപ്പിച്ചെന്ന് തോന്നി. തലേ ദിവസം വീണ് കൈയ്യൊടിഞ്ഞ ശേഷം കാര്യമായി ഉറങ്ങിയിട്ടില്ലാത്തതിനാലോ, ബോധം കെടുത്താതെ, പച്ചക്ക് ഓപ്പറേഷൻ ചെയ്തതിനാലോ, അവൻ വളരെ ക്ഷീണിതനായിരുന്നു. പെട്ടന്ന് തന്നെ അവൻ ഉറങ്ങിപ്പോയി. എനിക്കാണെങ്കിൽ ഇഷ്ടം മാതിരി സമയം ബാക്കി കിടക്കുന്നു. എന്ത് ചെയ്യണം. പട്ടണത്തിലേക്കിറങ്ങിയാലോ... വേണ്ട... നേരം വൈകി കഴിഞ്ഞിരിക്കുന്നു. പിന്നെയെന്ത് ചെയ്യും? അപ്പഴാണ് എന്റെ കെമിസ്ട്രി പുസ്തകത്തെക്കുറിച്ചും അടുത്ത് തന്നെ വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചും ഓർത്തത്.

ഞാൻ പുസ്തകവുമെടുത്ത്, വാർഡിന്റെ ഒരു മൂലയിലുള്ള ബെഞ്ചിൽ പോയി ഇരുന്നു. ആളുകളൊക്കെ എന്നെയും എന്റെ ഊക്കൻ പുസ്തകത്തെയും നോക്കി. ഞാനെന്തോ IAS പരീക്ഷക്ക് പഠിക്കാനെന്ന ഭാവേന, വളരെ ഗൗരവം നടിച്ച്, ആരെയും ഗൗനിക്കാതെ ഇരുന്നു, എന്നിരുന്നാലും, മറ്റാരും അറിയാതെ ആളുകളെ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുറച്ചപ്പുറത്തുള്ള, കൗണ്ടറിലിരിക്കുന്ന നേഴ്‌സുമാരെ. എന്നെക്കാളും പ്രായമൊക്കെയുണ്ടെങ്കിലും യൂണിഫോമിൽ അവർ കൂടുതൽ  സുന്ദരികളായത് പോലെ തോന്നി. അതിനിടയിൽ ഒരു സുന്ദരിയായ നേഴ്സ് എന്റെയടുത്ത് വന്ന്, എന്ത് പഠിക്കുന്നു, എന്ത് ചെയ്യുന്നു, എന്നൊക്കെ ചോദിച്ച് കുശലം പറഞ്ഞപ്പോൾ, ഞാൻ കുറച്ച് കൂടി ഉന്മേഷവാനായി.

അങ്ങനെ നേഴ്സിനോട് കുശലം പറഞ്ഞിരിക്കവേ, ബാലേന്ദ്രൻ കിടന്നിരുന്നിടത്തേക്ക് വെറുതെയൊന്ന് നോക്കി. പക്ഷേ അവനെ, അവൻ കിടന്നിരുന്ന പായയിൽ കണ്ടില്ല. ബെഞ്ചിലിരുന്ന് കൊണ്ട് തന്നെ, വാർഡ് മൊത്തമൊന്ന് നിരീക്ഷിച്ചു. അപ്പോഴാണ് മനസ്സിലായത്, എന്നെപ്പോലെ ഉറങ്ങാതെയിരിക്കുന്ന രോഗികളും സഹായങ്ങൾക്ക് വന്നവരും, എന്തോ നിരീക്ഷിക്കുകയാണ്. സൂക്ഷിച്ച്, മറ്റുള്ളവർ നോക്കുന്ന ദിശയിലേക്ക് നോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്.

മറ്റുള്ളവരെല്ലാം നോക്കുന്നത് എന്റെ അനിയനെയാണ്. അവൻ, കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ഇടത്തേ കൈയ്യിലുള്ള വലിയ കെട്ടും തൂക്കി വെളിപാടുകൾ വിളമ്പി നടക്കുകയാണ്. അവന്റെ സംസ്‌കൃതം ആർക്കും മനസ്സിലാകുന്നില്ല. അവൻ വരിവരിയായുള്ള കട്ടിലുകളുടെ ഇടയിലുള്ള ഇടനാഴിയിലൂടെ, അങ്ങോട്ടുമിങ്ങോട്ടും 'ക്ജശ്ഖ്ഫിഡവിൽഫ ഹസ്ബക്ജകഫ്കഫ്' എന്നൊക്കെ പുലമ്പി കണ്ണുമടച്ച് ഉലാത്തുകയാണ്. ഞാൻ കൂട്ട് കിടക്കാൻ വന്ന രോഗി അവനാണെന്നും, അവൻ എന്റെ അനിയനാണെന്നും, എന്നോട് കുശലം പറഞ്ഞിരുന്ന നേഴ്സിനെയോ മറ്റുള്ളവരെയോ അറിയിക്കാൻ, കുറച്ച് നേരത്തേക്കെങ്കിലും, നാണം കൊണ്ട്, ഞാൻ മടിച്ച് കാണണം. എല്ലാവരും നോക്കുന്നത് പോലെ ഞാനും അവനെ നോക്കിയിരുന്നു. വേറെ ഏതോ രോഗി വിളിച്ചിട്ട്, എന്റെ കൂടെയുണ്ടായിരുന്ന നേഴ്സ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് പോയി.

അങ്ങനെയിരുന്ന് കൊണ്ട് അധിക നേരമായിക്കാണില്ല, ബാലേന്ദ്രൻ അവന്റെ ഉലാത്തലിന്റെ ദിശയൊന്ന് മാറ്റി. അവൻ കട്ടിലുകളുടെ ഇടയിലൂടെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന്, അവൻ കിടന്നിരുന്ന അതേ നിരയിലുള്ള ഒരു കട്ടിലിന്റെ അടുത്തെത്തി നിന്നു. ആ കട്ടിലിൽ ഒരു വൃദ്ധൻ ഉറങ്ങുകയാണ്. ആ വൃദ്ധൻ, അദ്ദേഹത്തിൻറെ കണ്ണുകൾക്ക് ഓപ്പറേഷൻ കഴിഞ്ഞുള്ള കിടപ്പാണ്. കണ്ണുകൾ രണ്ടും വലിയ വണ്ണത്തിൽ കെട്ടി വച്ചിരിക്കുന്നതിനാൽ,വൃദ്ധൻ ഉറങ്ങുകയാണോ എന്നൊന്നും ശരിക്ക് മനസ്സിലാവില്ല. ബാലേന്ദ്രൻ, വൃദ്ധന്റെ അടുത്ത് ചെന്ന് എന്തൊക്കെയോ പുലമ്പുന്നുണ്ട്. മറ്റുള്ളവരൊക്കെ എന്തോ രാത്രി നാടകം കാണുമ്പോലെ താടിക്ക് കൈയ്യൊക്കെ കൊടുത്ത്, ഈ വെളിപാട് പര്യടനം, സാകൂതം നോക്കിക്കാണുകയാണ്.

"അത് നിന്റെ അനിയനല്ലേ...." എന്നോട് കുശലം പറഞ്ഞ നേഴ്സ്, അവരുടെ കൗണ്ടറിൽ നിന്ന് എന്നോട് നീട്ടി ചോദിച്ചു. ഞാനാകെ ചൂളിപ്പോയി. ആ നേഴ്‌സിന് ഞാനാരുടെ കൂടെയാണെന്നൊക്കെ നന്നായറിയാം! അപ്പഴേക്കും എത്രയോ കള്ളങ്ങൾ, ഞാനാ നേഴ്സിനോട് പൊങ്ങച്ചം പറഞ്ഞ് തള്ളിയിരുന്നു!

"ആ.. അതെ.." ഞാൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.
"എന്നാ... ഓനെ പോയി പിടിച്ച് കെടത്തറോ.."
"ഇല്ല കൊഴപ്പോന്നും ഉണ്ടാവൂല്ല... ഓൻ പോയി കെടന്നോളും..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

കുറച്ച് നേരം പുലമ്പിയിട്ടും, ആ വൃദ്ധൻ ഒന്നും പ്രതികരിച്ചില്ല. അപ്പഴേക്കും അവൻ ആ വൃദ്ധനെ പുലമ്പിക്കൊണ്ട് തള്ളാൻ തുടങ്ങി. ഒരുവിധം നല്ല രീതിയിൽ തന്നെ തള്ളുന്നുണ്ട്. ആ തള്ളലിൽ വൃദ്ധൻ ഉണർന്നു. കണ്ണിന് ഓപ്പറേഷൻ ചെയ്തതിനാൽ '48 മണിക്കൂർ സമയം തല ഇളക്കരുത്' എന്ന് ഡോക്ടർ നിർദ്ദേശിച്ച് പോയ രോഗിയെ ആണ് എന്റെ അനുജൻ പിടിച്ച് കുലുക്കുന്നത്. ആ കാര്യം ആലോചിച്ചപ്പോൾ, മറ്റൊന്നും ആലോചിക്കാതെ കെമിസ്ട്രി പുസ്തകവും ബെഞ്ചിലിട്ട് ഞാൻ അനിയന്റെ അടുത്തേക്ക് ഓടി. ഇങ്ങനെ അധികം തുടർന്നാൽ മറ്റുള്ളവർ അവന്റെ മേലെ കൈ വെക്കുകയോ ഒച്ചവെക്കുകയോ മറ്റോ ചെയ്താലോ?

"എടാ ബാലേന്ദ്രാ... ഇതാസ്പത്രിയാണ്... നീയിങ്ങ് വാ... നിന്റെ പായീല് പോയി കിടക്ക്..." ഞാനോടിപ്പോയി അവനെ പേരെടുത്ത് വിളിച്ചുകൊണ്ട്, അവന്റെ വലത്തെ കൈയ്യിൽ പിടിച്ച് വലിച്ച്  പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കൈക്ക് ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട്,  പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും അധികം ശക്തി പ്രയോഗിച്ചില്ല. ചില രോഗികളും കൂട്ടിരിപ്പുകാരും  ഉറങ്ങുന്നത് കൊണ്ട് അധികം ഒച്ചത്തിലും ശകാരിക്കാൻ ശ്രമിച്ചില്ല.

അതിനിടയിൽ തലയനക്കരുത് എന്ന് നിർദ്ദേശമുള്ള വൃദ്ധൻ അദ്ദേഹം കിടന്നിരുന്ന കട്ടിലിൽ നിന്ന്  കാലും പുറവും കുത്തി കട്ടിലിന്റെ ഒരു വശത്തേക്ക് നിരങ്ങാൻ തുടങ്ങി.

"ഓ മോനാണോ... ഞീ ഈടെ കെടന്നോ... " ആ വൃദ്ധൻ നിരങ്ങിക്കൊണ്ട് പറഞ്ഞു. അനുജനാണെങ്കിൽ, ആ കട്ടിലിൽ ആ വൃദ്ധന്റെ ഇടത് ഭാഗത്തായി, ഇടത് കയ്യും കുത്തി, കയറി കിടക്കുകയും ചെയ്തു.

എന്താണ് പ്രശ്നം എന്നൊക്കെ ഇതിനിടയിൽ മറ്റുള്ളവർ ചോദിക്കുന്നുണ്ട്. "ഇവന് ഒറക്കത്തിൽ നടക്കുന്ന ശീലോണ്ട്.." എന്ന് പറഞ്ഞപ്പോൾ ചിലയാളുകൾ മുഖം വിടർത്തിച്ചിരിച്ചും, മറ്റു ചിലയാളുകൾ കൈകൊണ്ട് വാ പൊത്തി പൊട്ടിച്ചിരിച്ചും ഞങ്ങളെ പരിഹസിക്കുന്ന രീതിയിൽ പ്രതികരിച്ചു. ഞാൻ ബാലേന്ദ്രനെ വീണ്ടും വിളിച്ചു. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങി. അവനാണെങ്കിൽ ഒരു കൂസലുമില്ലാതെ കിടക്കുകയാണ്. ഒടുവിൽ സഹികെട്ട്, ഞാനവന്റെ തുടയിലൊന്ന് പൊട്ടിച്ചു. ഉടനെ കണ്ണും മിഴിച്ച് അവൻ എഴുന്നേറ്റു. കണ്ണ് തുറന്ന്, പൊട്ടൻ നോക്കുന്നത് പോലെ ചുറ്റും നോക്കി...

"ഞീയിങ് വന്നാട്ടെ.... " അവന്റെ വലത് കയ്യും പിടിച്ച്, അവനെ കട്ടിലിൽ നിന്നും ഇറക്കി.

"ഇത് പിന്നെയാരാ... " അതുവരെയില്ലാതിരുന്ന ഒരു സംശയം, വൃദ്ധൻ കിടന്ന കിടപ്പിൽ ചോദിച്ചു. അദ്ദേഹത്തിന് കണ്ണ് കാണില്ലല്ലോ... കണ്ണും കെട്ടി കിടക്ക്വല്ലേ...

"ഇവൻ മൂന്ന് കട്ടിലിനപ്പുറത്തുള്ള ഒരാളാണ്.. അറിയാതെ കട്ടില് മാറി കിടന്ന് പോയതാണ്." ഞാൻ പറഞ്ഞു.

"ഞാൻ വിചാരിച്ച്... ഇതെന്റെ കൂടെ വന്ന ഷിനോജാന്ന്..." വൃദ്ധൻ കരുതിയത്, ആദ്ദേഹത്തിന്റെ സഹായത്തിന് വേണ്ടി വന്ന പയ്യനാണ് വിളിക്കുന്നത് എന്നും, അവന് താഴെ കിടക്കാൻ വയ്യാത്തത് കൊണ്ട്,  കട്ടിലിൻമേലെ കിടക്കാൻ വേണ്ടിയാണ് തള്ളിയതെന്നുമാണ്. ആ പയ്യനാണെങ്കിൽ താഴെ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്.

ഞാൻ ബാലേന്ദ്രനെയും വിളിച്ച് അവൻ കിടക്കേണ്ട സ്ഥലത്തേക്ക് നടന്നു. ഞാൻ അവന്റെ കൂടെ പായയിൽ ഇരുന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള, നടക്കാൻ കഴിയുന്ന ഉറങ്ങാത്ത രോഗികളും, കൂട്ടിരിപ്പുകാരും നമ്മുടെ ചുറ്റും കൂടി നിന്നു. എന്താണ് സംഭവിച്ചതെന്നൊന്നും ഓർക്കാൻ നിൽക്കാതെ, അറിയാൻ നിൽക്കാതെ ബാലേന്ദ്രൻ വീണ്ടും വലത്തേ കൈ കുത്തി, പായയിൽ കിടന്നു.  അറിവില്ലാപ്പൈതൽ പോലെ, വളരെ നിസ്സംഗനായി കണ്ണുമടച്ച് ഉറക്കവും തുടങ്ങി. കൂടിനിൽക്കുന്ന ആളുകൾ എന്തൊക്കെയോ ചോദിച്ചെങ്കിലും ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല. നാണക്കേടുണ്ടായത് പോലെ തോന്നി എനിക്ക് കരച്ചിൽ വന്നു. ഞാൻ തലയും താഴ്ത്തി ഇരുന്നപ്പോൾ, അരികത്ത് കൂടി നിന്നവർ, ഓരോരുത്തരായി പിരിഞ്ഞുപോയി. ഞാനും, അനിയന്റെ പായയിൽ ഒരു ഓരം പറ്റി കിടന്നു.

പിറ്റേന്ന്നേരം പുലർന്നപ്പോൾ, ഞാൻ പതുക്കെ കണ്ണ് തുറന്നു. നോക്കിയപ്പോൾ ബാലേന്ദ്രൻ എഴുന്നേറ്റ് പായയിൽ തന്നെ ചമ്രംപടിഞ്ഞ് ഇരിക്കുന്നുണ്ട്. എല്ലാവരുടെയും ഇടക്കിടക്കുള്ള നോട്ടം കണ്ട് അനിയന് സംശയം.

"ഇവരൊക്കെ  നമ്മളെയെന്തിനാ ഇങ്ങനെ നോക്കുന്ന്..?" ബാലേന്ദ്രനൊരു സംശയം. ആദ്യം ദേഷ്യം വർന്നെങ്കിലും, അവനോട് ചുരുങ്ങിയ വാക്കുകളിൽ ഞാൻ നടന്നതൊക്കെ ഇത്തിരി തമാശ കലർത്തി വിവരിച്ചു. അവനും എനിക്കും ചിരിയടക്കാനായില്ല. അവൻ, തല പൊക്കാതെ കണ്ണ് കൊണ്ട് ഇടവും വലവും നോക്കി കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഞാനും ചിരിക്കാൻ തുടങ്ങി.. പിന്നെയതൊരു പിടിവിട്ട ചിരിയായി മാറി. ആ ചിരി കേട്ട് ചുറ്റുമുള്ള രോഗികളും കിടപ്പുകാരും ചിരി തുടങ്ങി. ചിരിയോ ചിരി... സത്യം പറഞ്ഞാൽ കണ്ണുകളൊക്കെ നിറഞ്ഞ് കണ്ണ് കാണാത്ത അവസ്ഥ. സോംനാംബുലിസം കാരണം കൈ പൊട്ടി ചികിൽസ തേടി  വന്നയാൾ, ഓപ്പറേഷൻ ചെയ്ത് കൈ കെട്ടിത്തൂക്കിയിരിക്കുന്ന അവസ്ഥയിലും,  സോംനാംബുലിസത്തിന്റെ ശരിയായ അവസ്ഥ നാട്ടുകാർക്ക് കാണിച്ചു കൊടുത്തു എന്നത് ബാലേന്ദ്രന്റെ നേട്ടം തന്നെയായിരുന്നു!

വാലറ്റം: ബാലേന്ദ്രൻ കുലുക്കി വിളിച്ച, കണ്ണോപ്പറേഷൻ ചെയ്ത വൃദ്ധന്, തല ഇളകിയതിനാൽ, കണ്ണിനിട്ടിരുന്ന ബാൻഡേജ് മാറ്റി, വീണ്ടും eye muscle realignment വേണ്ടിവന്നെന്നാണ് അറിഞ്ഞത്. രണ്ട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടതിന് പകരം നാല് ദിവസം കിടക്കേണ്ടി വന്നു എന്നും അറിഞ്ഞു.  ശുദ്ധരായ നമ്മുടെ നാടും നാട്ടുകാരൊക്കെയായതിനാൽ കേസും കുണ്ടാമണ്ടികളൊന്നും ഉണ്ടായില്ലെന്നത് നമ്മുടെ ഭാഗ്യം. പക്ഷേ, എന്തോ, ഈ സംഭവത്തിന് ശേഷം, അപൂർവ്വം സന്ദർഭങ്ങളിൽ വെളിച്ചപ്പാട് ശബ്ദങ്ങൾ കേൾക്കാറുണ്ടെങ്കിലും, എഴുന്നേറ്റ് നടക്കുന്ന സ്വഭാവം ബാലേന്ദ്രനിൽ  പിന്നീട് കണ്ടിട്ടില്ല. ബാലേന്ദ്രന്റെ കൈയ്യൊടിഞ്ഞ അതേ ദിവസം, പരലോകം പൂകിയ പിരന്താൻ നായ, ബാലേന്ദ്രന്റെ ഉറക്കപ്പിരാന്തും കൂടെ കൊണ്ടുപോയിക്കാണണം !

ആശുപത്രിയിൽ രണ്ടാമത്തെ ദിവസം, ബാലേന്ദ്രന് പായയിൽ നിന്ന് കട്ടിലിലോട്ട് പ്രമോഷൻ കിട്ടി. അന്നത്തെ ദിവസം, അവൻ വാഷ് റൂമിൽ പോയപ്പോൾ, അവന്റെ കട്ടിലിൽ കിടന്ന് പത്രം വായിച്ചിരുന്ന എന്നോട്, സിറിഞ്ചും സൂചിയും എടുത്ത് വന്ന ഒരു പുതിയ നേഴ്സ്, എന്റെ ചന്തിക്ക് ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി, തിരിഞ്ഞ് കിടക്കാൻ ആവശ്യപ്പെട്ടത്‌, ഇന്നും പേടിയോടെ മാത്രമേ ഓർക്കാനാവൂ. ഞാനല്ല പേഷ്യന്റ് എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാൻ, അടുത്തുള്ള കട്ടിലിലെ രോഗിയുടെ ശുപാർശ വേണ്ടിവന്നു എന്നുള്ളത്, അന്ന് ചിരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഇന്ന് രസകരമായ ഓർമ്മ തന്നെയാണ്.

വെറ്റില പകുത്ത് മുറിച്ചിട്ടും, ഞാനും സുമേഷും ഇന്ന് വളരെ നല്ല ബന്ധത്തിലുമാണ്! പക്ഷേ, കഴിഞ്ഞു പോയ കുട്ടിക്കാലം, ഓർമ്മകളുടെ പൂക്കാലമായിത്തന്നെ ഇന്നും തെളിഞ്ഞ് കിടക്കുന്നു.

***