2016 മാർച്ച് 25, വെള്ളിയാഴ്‌ച

ഹാസ്യഹ്രസ്വചിത്രത്രയം

2015 ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, പരിപാടികളുടെ ഇടവേളകളിൽ കാണികളെ കാണിക്കുന്നതിന് 'ക്രിസ്തുമസ് നുറുങ്ങുകൾ' എന്ന പേരിൽ ഹാസ്യാത്മകമായി രണ്ട് മൂന്ന് ഹ്രസ്വചിത്രങ്ങൾ ഒരുക്കാൻ ഭാരവാഹികൾ തീരുമാനിച്ചു. ഭാരവാഹികളുടെ അഭ്യർത്ഥനയെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്തുകൊണ്ട്, പ്രസാദ് നായരുടെ ഹ്രസ്വ-നർമ്മ-തിരക്കഥകളെ; സാജു കുമാറിന്റെ സംവിധാനത്തിൽ, വിജിൽ ബോസിന്റെ ക്യാമറയിലൂടെ എട്ട് മണിക്കൂർ നേരത്തെ ചടുലമായ പ്രവർത്തനം കൊണ്ട് ഞങ്ങളുടെ ഒരു  കൂട്ടായ്മ ഒപ്പിയെടുത്തതാണ് ഈ ചലച്ചിത്രോല്പന്നം !


അഭിനയിച്ചവർ
സീനിയേഴ്സ്: ശ്രീ. ബോസ് വർഗ്ഗീസ്, സ്ത്രീശബ്ദം: ശ്രീമതി. ജിഷ രവീന്ദ്രൻ.
ക്ലസ്സ്മേറ്റ്സ്: ശ്രീമതി. പ്രിയാ നായർ, ശ്രീ. പ്രബീഷ് പിള്ള
സേവിംഗ്സ്: ശ്രീ. സുരേഷ് പി എം, ശ്രീ. സുജിത് കുമാർ, പിന്നെ ഞാനും  :)

ഇതിന് സർവ്വവിധ സഹായങ്ങളും ചെയ്തു തന്ന ശ്രീ ബിന്നി ചെറിയാനോടും 2015 ലെ കെ സി എസ് പ്രസിഡന്റ്  ശ്രീ ജിനേഷ് കുമാറിന്റെ സംഘത്തിനോടും ഞങ്ങളുടെ കടപ്പാട് അറിയിച്ചു കൊള്ളുന്നു. 

പോരായ്മകളോട് നിരന്തരം പോരാടാൻ നിങ്ങളുടെ അഭിപ്രായങ്ങൾഞങ്ങളെ സഹായിക്കുന്നതായിരിക്കും.

***

2016 മാർച്ച് 1, ചൊവ്വാഴ്ച

അനശ്വരം ഈ കാവ്യസപര്യ - ശ്രീ: ഒ എൻ വിക്ക് ഒരു ബാഷ്പാഞ്ജലി


വ്യോമസിംഹാസനം, ആമ്പൽപ്പൂക്കളാലലങ്കരിച്ച സ്വർണ്ണത്താലത്തിൽ, കർണ്ണികാരത്തിന്റെ മാലയണിയിച്ച്, ദിവ്യമായ കാവ്യശോഭയോടെ മലയാളക്കരക്ക് സമ്മാനിച്ച ഒ എൻ വി എന്ന ത്രയാക്ഷരകാവ്യമൂർത്തിയെ, നിയതി, അതിന്റെ അനിവാര്യതയാൽ നമ്മിൽ നിന്നും തിരിച്ചെടുത്തിരിക്കുന്നു. 'ഒക്കെയും ഭസ്മാന്തം' എന്ന് കൈരളിയോട് പറഞ്ഞ, ഓരോ മലയാളിയുടെയും മാനസദർപ്പണത്തിൽ ചിരപ്രതിഷ്ഠ നേടിയ കവിശ്രേഷ്ഠന് നമുക്ക് അശ്രുബിന്ദുക്കളാൽ ഉദകം പകരാം. 'ശാന്തികവാടം' എന്ന് അദ്ദേഹം തന്നെ ഓമനപ്പേരിട്ട് വിളിച്ച, അനന്തപുരിയിലെ തൈക്കാട് ശ്മശാനത്തിൽ തീർത്ത, ജീവിതാന്ത്യത്തിലെ ഹോമകുണ്ഡത്തിൽ ഹവിസ്സായി അർപ്പിച്ച അദ്ദേഹത്തിന്റെ ദിവ്യദേഹത്തിൽനിന്നുയർന്ന ഗന്ധച്ചുരുളുകൾ നമ്മുടെ ചക്രവാളങ്ങളിൽ എന്നുമെന്നും തങ്ങിനിൽക്കുമാറാകട്ടെ.

മഞ്ഞൾപ്രസാദമണിഞ്ഞ കവിതകളുടെ സാഗരത്തിൽ മാണിക്യവീണയുടെ സർഗ്ഗസംഗീതത്തിന്റെ നുരമാലകളാൽ കുന്നിമണിച്ചെപ്പ് പൊട്ടിച്ചിതറിയപ്പോൾ പൂന്തിങ്കളിനെ നിളയിൽ നീരാടിച്ച് മലയാളികളെ പാടിയുണർത്തിയ മഹാകവിയായിരുന്നു ഒ എൻ വി. കാൽപനികതയുടെ മൂർത്തരൂപമണിഞ്ഞ് ദുന്ദുഭി നാദം മുഴക്കുന്നതോടൊപ്പം അതീവഭാവസാന്ദ്രവും ആഡ്ഢ്യപദപ്രയോഗങ്ങളാൽ പ്രൗഡ്ഡഗംഭീരവും ഒപ്പം ലളിതവും ആയ അദ്ദേഹത്തിന്റെ കവിതകൾ ജനനത്തിൽത്തന്നെ അതിന്റെ അന്തിമമായ ഇമ്പമ്മാർന്ന ഈണവും താളവും കൈക്കൊണ്ടിരുന്നു. അലങ്കാരങ്ങളും വൃത്തങ്ങളും പ്രാസങ്ങളും അദ്ദേഹത്തിന്റെ ഹ്രസ്വമായ ചലച്ചിത്രഗാനഗളിൽ പോലും ഇടതിങ്ങിനിന്നിരുന്നു.

ഒ എൻ വിക്ക് കവിത എന്നത് എന്നും അനർഗ്ഗളമായി ഒഴുകിക്കൊണ്ടിരിക്കുന്ന, വെള്ളാരംകല്ലുകളിൽ തട്ടിച്ചിതറി സൂര്യശോഭയിൽ അനേകായിരം മാരിവില്ലുകൾ തീർക്കുന്ന രമണീയമായ ഒരു കാട്ടുചോലയായിരുന്നു. ഒ എൻ വിയുടെ കവിതകൾ വായിക്കുമ്പോൾ / കേൾക്കുമ്പോൾ, അത് നമ്മളറിയാതെ തന്നെ ആ കവിതകളുടെ അർത്ഥഗർഭങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഊളിയിടുവിക്കുന്നു. ഒരാന്തരലോകത്തിൽ നിന്ന് വരുന്ന കവിതകളിലെ അർത്ഥഗർഭങ്ങളുടെ അഗാധതയിലൂടെ സഞ്ചരിക്കുമ്പോൾ മാസ്മരികതയുടെ ഒരു അത്ഭുതലോകം തന്നെ നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു.

ഇരുപത്തൊന്നോളം കാവ്യ സമാഹാരങ്ങളും ആറിലധികം ഗദ്യകൃതികളും തൊള്ളായിരത്തോളം ചലച്ചിത്രഗാനങ്ങളും ഒ എൻ വിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പത്മാ പുരസ്കാരങ്ങളും, പരമോന്നതമായ ജ്ഞാനപീഠം ഉൾപ്പെടെയുള്ള അനേകം സാഹിത്യപുരസ്കാരങ്ങളും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും മറ്റ് സ്വകാര്യസ്ഥാപനങ്ങളുടെയും അനേകം ചലച്ചിത്ര പുരസ്കാരങ്ങളും നേടിയ കവി, അവയൊക്കെ തൽക്കാലം 'ഇന്ദീവര'ത്തിൽ സൂക്ഷിക്കാനേല്പിച്ച്, സ്വയം രാകി മാറ്റ് കൂട്ടി, ഒരു വട്ടം കൂടി തിരിച്ചുവരാൻ ഗന്ധർവ്വലോകത്തിലേക്ക് യാത്രയായതാവാം. "ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു" എന്ന് കാറൽ മാർക്സിനെക്കുറിച്ചുള്ള മുഖവുരക്കവിതയിൽ ഒ എൻ വി എഴുതിയത് അദ്ദേഹത്തെക്കുറിച്ച്തന്നെയും അന്വർത്ഥമാകുന്നു. മലയാളത്തിന് ശ്രേഷ്ഠപദവി കിട്ടാൻ അക്ഷീണം യത്നിച്ച് അതിൽ വിജയിച്ച കവിയുടെ ആത്മാവിന് തീർച്ചയായും അഭിമാനിക്കാം.

ഒ എൻ വി ഒരിക്കൽ പറഞ്ഞു: ''കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്‍ വാറ്റി പരൽരൂപത്തിൽ ഉരുവായിത്തീർന്ന ഉപ്പ്. അത് പാകത്തിന് ചേർത്ത് ഞാൻ എന്റെ സഹയാത്രികർക്ക് നൽകുന്ന പാഥേയം മാത്രമാണ് പാട്ട്.'' ആ പാഥേയത്തിന്റെ സ്വാദ് ഉള്ളിൽത്തട്ടി നിർവൃതികൊള്ളാത്ത ഏതെങ്കിലും മലയാളി ഇന്ന് നമ്മുടെയിടയിലുണ്ടാകുമോ?

"പുനർജ്ജന്മമെന്നത് മിഥ്യയ്യെന്നാകിലും
നിനച്ചുപോം ആരോ നിന്നെ, ഗർഭം പേറുന്ന പോൽ
ജനിച്ചില്ലയെങ്കിൽ ഞാനെന്തുമേ ചെയ്യുവാ-
നെൻ തൂലികയാകിലോ വറ്റി വരണ്ടു പോയ്
എങ്കിലും മനതാരിലാശകൾ കൂടുന്നു 
ശങ്കകൾ മാറ്റി ഞാൻ പോംവഴി കണ്ടിടും
വണ്ടായി നീ പോയ വഴികൾ ഞാൻ താണ്ടിടും
വീണ്ടുമാ, മധുവൂറും മഷിയുറ്റ വരികൾ സേവിക്കുവാൻ"

ഈ വരികൾ ആ പാദങ്ങളിൽ ഉദകം ചെയ്ത് ഞാനും എന്റെ ബാഷ്പാഞ്ജലി അർപ്പിക്കട്ടെ.

[കുറിപ്പ്: ഏകദേശം ഒരു വർഷത്തോളമായി ഞാനെന്റേതായി ഒരെഴുത്തും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മറ്റു പല കാരണങ്ങളുടെയും കൂടെ മടി എന്ന അവസ്ഥയും കൂടിച്ചേർന്നപ്പോൾ  പല എഴുത്തുകളും പാതി വഴിക്ക് നിന്നുപോയി. ഈയ്യവസ്ഥയിൽ നിന്ന് മുക്തിയെന്നോണം എന്നെ, കെ എ ജി ഡബ്ല്യൂ  വിന് വേണ്ടി ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പ്രതിഭ ശ്രീജിത്തിനോട് എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.]

***

2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

വഴിതെറ്റിയ മാവേലി - ഹ്രസ്വചലച്ചിത്രം

കൊല്ലവർഷം 1191 (ആംഗലേയ വർഷം - 2015) ലെ ഓണാഘോഷത്തിന്, കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് ഗ്രേറ്റർ വാഷിംഗ്റ്റണിന്റെ (KCSMW) നേതൃത്വത്തിൽ നടന്ന കലാപരിപാടികളുടെ അവതരണാരംഭത്തിന്റെ ഭാഗമായി ഞങ്ങൾ കൂട്ടുകാർ, വളരെ ധൃതിപ്പെട്ട് ഒരുക്കിയ ഒരു ഹ്രസ്വചലച്ചിത്രം - വഴിതെറ്റിയ മാവേലി.

നമുക്ക്, മുൻപ് തീരെ പരിചയമില്ലാതിരുന്ന 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത ഉപയോഗിച്ച് എങ്ങനെ ഒരു ഹ്രസ്വചലച്ചിത്രം ഒരുക്കാം എന്ന ചിന്തയുടെ ഒരു ആവിഷ്കാരം കൂടിയായിരുന്നു ഈ സംരഭം. ഉറക്കമൊഴിച്ച് 'ഗ്രീൻ സ്ക്രീൻ' സാങ്കേതികത എന്ന ഭൂതത്തെ കൈപ്പിടിയിലൊതുക്കിയ സുരേഷിന് അഭിനന്ദനങ്ങൾ ! ഞങ്ങളുടെ പിഴവുകൾ ദയവായി പൊറുക്കണമെന്ന അപേക്ഷയോടെ...

തിരക്കഥ / സംവിധാനം: പ്രസാദ് നായർ
ക്യാമറ / ചിത്രസന്നിവേശം: സുരേഷ് നായർ 

അഭിനേതാക്കൾ: വസന്ത് നമ്പ്യാർ(മഹാബലി), വേണുഗോപാലൻ കോക്കോടൻ (ശുക്രാചാര്യർ), സാജു കുമാർ (കള്ളു കുടിയൻ), ജിഷ രവീന്ദ്രൻ (നാടൻ സ്ത്രീ), അനിൽ നായർ (സാഹിത്യകാരൻ)



2015 മാർച്ച് 27, വെള്ളിയാഴ്‌ച

സ്വപ്നാടനം

പ്രണയത്തെ ഓർമ്മത്തോണിയിലേറ്റി തുഴയുന്ന സമയത്ത് അവിചാരിതമായി വന്നുപെട്ട പ്രളയത്തിൽ, സ്വജീവൻ പണയം വച്ച്, പ്രണയത്തെ രക്ഷിച്ച സാഹസം. പ്രളയം തോറ്റുപോയ പ്രണയം


ഈ മഴക്കാറിന്റെ പിന്നിലായിട്ടൊരു
ചില്ലിന്റെ കൊട്ടാരമായിരുന്നു
മഴക്കാറിനാം മതിലിന്റെ മദ്ധ്യത്തിലായിട്ട്
മഴവില്ലിൻ മോഹകവാടമായി

നക്ഷത്രങ്ങളാം കുസുമങ്ങളുള്ളൊരു
മോഹനോദ്യാനവുമായിരുന്നു
അനർഗളമായുള്ള ജലധാരയായിട്ടി-
വിടെയായി ഉറവകളായിരുന്നു

ഇതിന്നും മുകളിലായ് ചിത്രശലഭങ്ങൾ
പാറിപ്പറന്നു കളിച്ചിരുന്നു
അനുഭൂതി പകരുന്ന ശീതളഛായയിൽ
മാരുതൻ മന്ദമായ് സ്പന്ദനമായ്‌

ഉദ്യാനത്തിന്റെ തെക്കിനിക്കുള്ളിലായ്
വള്ളിയൂഞ്ഞാലിൽ കളിച്ചിരുന്നു
ജലധാരച്ചുറ്റിലെ തടാകത്തിനുള്ളിലായ്
വർണ്ണമത്സ്യങ്ങൾ തിമർത്തിരുന്നു

പൂങ്കാവനത്തിന്റെ ഉള്ളിലായ് വിലസിടും
സാധൂമൃഗങ്ങളുമായിരുന്നു
കൊട്ടാരത്തിന്റെ ഉള്ളിലായിട്ടെന്റെ
മാനസം കാത്തിട്ടു വച്ചിരുന്നു
ഞാനുമീ പൂങ്കാവനത്തിൽ നടന്നിരുന്നു

തഴുകുന്ന കാറ്റിൽ പറന്നു നടന്നു
സ്നേഹ സുഗന്ധ പരാഗണങ്ങൾ
സായാഹ്ന സൂര്യന്റെ ലോലമാം രശ്മിയിൽ
പടരുന്നു സ്നേഹപ്രകാശനങ്ങൾ
ആനന്ദദായക സ്പർശനങ്ങൾ

ഈ സ്നേഹതീരത്തിൻ പൂഴിപ്പരപ്പിലായ്
സൌഗന്ധികങ്ങൾ പരന്നിരുന്നു
സ്നേഹത്തിൻ സാഗര തീരത്തു വഞ്ചിയിൽ
യുഗ്മഗാനങ്ങൾ ലയിച്ചിരുന്നു

നീലാകാശത്തിൻ മേഘങ്ങളിൽ കേറി
ഭാസുര ഭൂമിയെ നോക്കി നിന്നൂ
മാറ്റുകൾ കൂട്ടി കണ്ണോട്ടമേല്പിച്ച്
പ്രതലത്തിൻ ഭംഗികളാസ്വദിച്ചൂ

ചിപ്പികളാകുന്ന പേടകത്തിൽ കേറി
സമുദ്രാന്തരങ്ങളിൽ ഊളിയിട്ടൂ
പവിഴപ്പുറ്റുകളാകുന്ന മായാ-
പ്രപഞ്ചത്തെ നോക്കി മയങ്ങി നിന്നു

ഒരു നാൾ പൊടുന്നനെ പൂങ്കാവനത്തിലെ
ആകാശമേഘം കറുത്തിരുണ്ടു

മേഘങ്ങൾ കീറിപ്പിളർന്നൂ
മിന്നൽ തെന്നിയടർന്നൂ
മേഘങ്ങൾ നാദം പൊഴിച്ചൂ
ഉദ്യാനവായു വിരണ്ടൂ

മന്ദമാരുതൻ കൊടുങ്കാറ്റായീ
ജലധാര പേമാരിയായീ
വർണ്ണമത്സ്യങ്ങൾ തിമിംഗലമായീ
പൂമ്പാറ്റകൾ ജടായുക്കളായീ

ഊഞ്ഞാലുകൾ കൊലക്കയറുകളായീ
സാധൂ മൃഗങ്ങൾ ജന്തുക്കളായീ
സ്നേഹതീരത്തിൽ കടൽ കയറി
പൂങ്കാവനത്തിൽ പ്രളയമായി

കാറിൻ മതിലുകൾ മലർന്നു വീണു
ഉദ്യാന രംഗം പൊലിഞ്ഞൂ
ചില്ലുകൊട്ടാരം പൊളിഞ്ഞു വീണു
മാരീ വില്ല്  ഒടിഞ്ഞു വീണു

പ്രളയത്തിൻ മദ്ധ്യേ കണ്ടൊരു വഞ്ചിയിൽ
ഞാനെന്റെ പ്രണയത്തെ കുടിയിരുത്തി
വഞ്ചിയിൽ കയറുന്ന നേരത്തെനിക്കെന്റെ
തളരുന്ന കാലുകൾ തെന്നി മാറീ

എത്ര ശ്രമിച്ചിട്ടുമെത്ര വിയർത്തിട്ടു-
മെൻ ദേഹമെന്തോ തളർന്നു പോയീ
വഞ്ചിയിലാക്കിയ പ്രണയത്തെ ഞാനെന്റെ
മിഴിനീരോഴുക്കി യാത്രയാക്കി

പ്രളയത്തിൽ മുങ്ങി മരിക്കുന്ന നേരത്ത്
എൻ നിദ്ര ഞെട്ടിത്തെറിച്ചു വീണു
നിലാവിൽ കണ്ടൊരു മോഹന സ്വപ്നത്തെ
തിരിഞ്ഞൊന്നു നോക്കുവാൻ യാത്രയായീ

നിരന്തരമായുള്ള ചിന്തകൾ പിന്നെയും
മനതാരിൽ അരുവികൾ തീർത്തുവെച്ചു
അരുവിതൻ തീരത്തെ വെള്ളാരംകല്ലുമേൽ
രാമച്ചമെത്തയിൽ ഞാൻ കിടന്നൂ

നിലാവിനാൽ നീലിച്ച ഗഗനത്തെ നോക്കി ഞാൻ
മലർവാടിയാക്കിയെൻ മാനസത്തെ
അരുവിതൻ കളകള നാദം ശ്രവിച്ചു ഞാൻ
നഷ്ടമാം നിദ്രയെ പുല്കിടട്ടെ

*****

2015 മാർച്ച് 8, ഞായറാഴ്‌ച

ചേലാകർമ്മവും മറ്റ് തുളയ്ക്കലുകളും

ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റ്: 'ചേലാകർമ്മം ശാസ്ത്രീയമോ? ഈ കാരണം കൊണ്ട് മതം എന്തിന് എതിർക്കപ്പെടണം? ഈ വിഷയത്തിൽ 2105 മാർച്ച് 15ന് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ യുക്തിവാദി സംഘത്തിന്റെ നേതൃത്ത്വത്തിൽ പ്രമുഖർ സംസാരിക്കുന്നു.



എന്താണ് ചേലാകർമ്മം? പലയാളുകൾക്കും ഈ സംഭവത്തെക്കുറിച്ച് അറിയാമെങ്കിലും 'ചേലാകർമ്മം' എന്ന പേരിൽ കേട്ടിട്ടുണ്ടാവില്ല. ചേലാകർമ്മം എന്തായാലും ചേലയുടുക്കുന്ന ചടങ്ങല്ല. മുസ്ലീം മതവിശ്വാസികൾ ലോകത്താകമാനവും മറ്റു ചില സമുദായക്കാരും ചില ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരും (ചില ഗോത്ര വർഗ്ഗക്കാർ പെണ്‍കുട്ടികളിലും (Female genital mutilationIslam Question and Answer) ചേലാകർമ്മം നടത്തുന്നുണ്ട്), അവർക്കിടയിലുള്ള ആണ്‍പ്രജകളുടെ ജനനേന്ത്രിയത്തിന്റെ ആഗ്രചർമ്മം മുറിച്ചു കളയുന്നതാണ് 'ചേലാകർമ്മം' അഥവാ circumcision. ഈ കർമ്മത്തിന്റെ ശാസ്ത്രീയത എന്തായിരുന്നാലും (കാരണം എന്റെ ശാസ്ത്രത്തിലുള്ള അജ്ഞത തന്നെ) പ്രായോഗികബുദ്ധിയോടെയും, സാമാന്യ ബോധത്തോടെയും ഈ ചടങ്ങിനെ ഒന്ന് നിരീക്ഷിച്ചാൽ, ഇന്നത്തെക്കാലത്ത് ഇതൊരു പാഴ്ച്ചടങ്ങാണെന്ന് പറയേണ്ടി വരും. ഈ പറഞ്ഞതിന്റെ പേരിൽ, ഇനി എന്റെ ചേലാകർമ്മം ആരെങ്കിലും നടത്തിക്കളയുമോ ആവോ. എന്നാലും, ആവുമ്പോലെ 'സംരക്ഷിച്ച്' എന്റെ ചിന്തകൾ പങ്ക് വെക്കാം. ഈ കർമ്മത്തിന്റെ ആവശ്യകതയില്ലായ്മയെ പറ്റിയായിരിക്കും മേൽപറഞ്ഞ ചർച്ചയിൽ അല്ലെങ്കിൽ പ്രസംഗങ്ങളിൽ പ്രമുഖർ അവഗാഹത്തോടെ സംസാരിക്കുക എന്ന് നമുക്ക് ത്യാശിക്കാം. ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ മലപ്പുറം പോലുള്ള സ്ഥലം തിരഞ്ഞെടുത്തതിന് യുക്തിവാദി സംഘം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

സത്യത്തിൽ ശുചിത്വമാണ് പ്രധാനം. ശുചിത്വം സൂക്ഷിക്കാൻ ജലം ആവശ്യമാണ്‌. ജലം ധാരാളമില്ലാത്ത മരുപ്രദേശങ്ങളിലും മറ്റും ചേലാകർമ്മം നടത്തുന്ന സ്ഥലത്ത് ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും എന്നുള്ളത് നേരാണ്. അതുകൊണ്ട് ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ചേലാകർമ്മഭാഗം വരണ്ടതായിരിക്കുവാൻ അഗ്രചർമ്മം മുറിച്ചുകളയും. അങ്ങനെയായിരിക്കാം ഇങ്ങനെയൊരാചാരം തുടങ്ങിയത്. പക്ഷേ ജലമില്ലാത്ത അവസ്ഥയിൽ ആഗ്രചർമ്മ ഭാഗം മാത്രമല്ല, ഗുഹ്യഭാഗവും എന്തിന്, വാ പോലും വൃത്തിയാക്കാൻ പറ്റില്ല. എന്ന് വച്ച് ആ ഭാഗങ്ങൾ നമ്മൾ വ്യത്യാസം വരുത്തുകയോ ഇല്ലാതാക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. ചവയ്ക്കുമ്പോൾ നാക്ക് കടിച്ചുപോകുന്നു എന്ന് വച്ച് നാക്ക് മുറിച്ചു കളയാൻ പറ്റുമോ? ഭക്ഷണം കഴിക്കുമ്പോൾ പല്ലിനിടയിൽ ആഹാരാംശങ്ങൾ കേറുന്നു എന്ന് വച്ച് പല്ല് കൊഴിച്ചു കളയാൻ പറ്റുമോ?

ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ആഗ്രചർമ്മം മുറിക്കേണ്ടി വന്നേക്കാം. അത് ശാസ്ത്രീയം തന്നെയാണ്. അങ്ങനെയുള്ള പ്രത്യേക കാരണങ്ങളൊന്നുമില്ലങ്കിൽ, ശുചിത്വം പാലിക്കാനറിയാമെങ്കിൽ, ഈയൊരു ചടങ്ങ് തീർച്ചയായും അനാവശ്യമാണ്. പക്ഷേ, ഇന്നത് ഒരു മതത്തിന്റെ ചടങ്ങായി മാറിയിരിക്കുന്നു. ഒരു കാരണവുമില്ലാതെ വെറുമൊരു ചടങ്ങിന് വേണ്ടി മാത്രമുള്ള ചടങ്ങായി മാറിയിരിക്കുന്നു. എന്തിനാണ് ഇതൊരു മത ചടങ്ങായി ആചരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അതും പെണ്‍കുട്ടികളിൽ ഈ കർമ്മം നടത്തുന്നതിനെ അനുകൂലിക്കുന്നവർ, അതിന് നിരത്തുന്ന ന്യായങ്ങൾ കേട്ടാൽ, അറിയാതെ തന്നെ അത് കേൾക്കുന്നവരുടെ തൊലി ഉരിഞ്ഞു പോകും. അങ്ങനെയാണെങ്കിൽ, ഈ ചടങ്ങ് നടത്താത്ത ഇതര മതക്കാരും മതമില്ലാതവരും മറ്റും മോശക്കാരാവുമോ? അഗ്രചർമ്മം മുറിക്കാത്തത് കൊണ്ട് അവരുടെ ജനനേന്ത്രിയങ്ങൾ തകരാറിലാകുന്നുണ്ടോ?

പണ്ട്, എന്റെ വീടിന്റെ അയലത്തുള്ള, സുഹൃത്തായ  മമ്മാലിയുടെ  'മുറിമംഗലം' നടത്തിയതോടെയാണ് ഈ സംഭവത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത്. ചടങ്ങും കഴിഞ്ഞ് ആദ്യത്തെ മൂന്ന് നാല് ദിവസം അവന് നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പതുക്കെ കാലകത്തിവച്ച് നടന്നു. രണ്ടാഴ്ച കഴിഞ്ഞാണ് അവനൊന്ന്, ഞങ്ങൾ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞത്. അന്ന് അവൻ ചേലാകർമ്മചടങ്ങിക്കുറിച്ച് വിവരിച്ച രീതി കേട്ട്, ഞങ്ങളുടെ ചർമ്മവും പോയപോലെയുള്ള തോന്നൽ ഞങ്ങൾക്കുണ്ടാവുകയും നിലവിളിച്ചുപോകുകയും ചെയ്തത് ഇന്നും ഓർക്കുന്നു. ബാന്റുമേളത്തിന്റെ അകമ്പടിയോടെയും ചുറ്റും കൂടി നില്ക്കുന്ന ആളുകളുടെ ആരവങ്ങൾക്കിടയിലും, കത്തിയെടുത്ത് കർമ്മക്കാരൻ ചർമ്മച്ഛേദം ചെയ്യുമ്പോൾ, മമ്മാലിയുടെ അലർച്ചയും നിലവിളിയും, വീടിന്റെ അതിരിൽ നിന്നുകൊണ്ട് ആകാംക്ഷയോടെ ചടങ്ങുകൾ വീക്ഷിച്ചിരുന്ന ഞങ്ങളും കേട്ടില്ല.

എന്റെ അഭിപ്രായത്തിൽ മനുഷ്യനും മറ്റു ജീവികളും അവർക്ക് ആവശ്യമില്ലാത്ത ഒരു അവയവങ്ങളുമായും ജനിക്കുന്നില്ല. മനുഷ്യശരീരത്തിലുള്ള മുടിയടക്കമുള്ള എല്ലാ അവയവങ്ങൾക്കും അവയുടേതായ രീതിയിലുള്ള എന്തെങ്കിലും പ്രാധാന്യങ്ങൾ ഉണ്ട്. മുടി മുറിക്കുന്നതും, നഖം മുറിക്കുന്നതും താടി വടിക്കുന്നതുമൊക്കെ മനസ്സിലാക്കാം. പക്ഷേ, ചേലാകർമ്മത്തിന്റെയത്ര ഭീകരതയില്ലെങ്കിലും കാത് തുളക്കുന്നതും മൂക്ക് തുളക്കുന്നതും, പുരികവും മുലക്കണ്ണും നാഭിയും നാക്കും എന്തിനേറെ, ജനനേന്ത്രിയം പോലും തുളച്ച് ആഭരണങ്ങളിട്ട് സൌന്ദര്യം കൂട്ടുന്നതും  മനസ്സിലാക്കാൻ പ്രയാസമുണ്ട്. എന്റെ മക്കളുടെ കാത് കുത്തേണ്ട എന്ന് പറഞ്ഞപ്പോൾ പുരികം ചുളിക്കാൻ കുറേപേരുണ്ടായിരുന്നു. ആഭ്യന്തര കലഹം ഒഴിവാക്കാൻ ഞാൻ കണ്ണടച്ചത് കൊണ്ട് എന്റെ രണ്ടു പെണ്മക്കളുടെയും കാത് തുളഞ്ഞത് ഇന്നും എന്റെ സ്വകാര്യ സങ്കടമായി അവശേഷിക്കുന്നു.

കാത്‌ തുളയ്ക്കൽ ലോകത്താകമാനം അംഗീകരിച്ച കർമ്മമാണ്‌. സ്ത്രീകൾ കാത് കുത്തി ആഭരണങ്ങളിട്ടില്ലെങ്കിൽ അവരുടെ ഒരു അവയവം തന്നെ നഷ്ടപ്പെട്ട ഒരു പ്രതീതിയാണ് മറ്റുള്ളവരിൽ അത് ഉണ്ടാക്കുന്നത്. കാത് മാത്രം തുളച്ചവൾ മൂക്ക് കുത്തിയവളേയും കാതും മൂക്കും തുളച്ചവൾ പുരികം തുളച്ചവരേയും കുറ്റം പറയുന്നതാണ് ഇന്നത്തെ അവസ്ഥ. ഇതിൽ ശരിക്കും ഏതാണ് ശരി? കാത് തുളച്ചാൽ ബുദ്ധി കൂടുമോ? ഏതെങ്കിലും നാഡി അതിപ്രസരത്തോടെ പ്രവർത്തിക്കുമോ? ഇതൊക്കെ ഓരോരുത്തരുടേയും അവകാശമാണെന്ന് പറയാമെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ അക്ഷരപ്പിശകുകൾ ഉണ്ടെന്നതിൽ സംശയമില്ല.

ഇന്നത്തെ കാലത്ത് കാത് തുളക്കുന്നതിൽ ലിംഗ-മതവ്യത്യാസങ്ങൾ കാര്യമായില്ലെങ്കിലും, പെണ്‍കുട്ടികളെ അവരുടെ ബുദ്ധിയുറക്കുന്നതിലും മുന്നേതന്നെ അവരുടെ കാതും മൂക്കും കുത്തി അച്ഛനമ്മമാരുടെ സൌന്ദര്യബോധത്തിനനുസരിച്ച് അവരെ ആഭരണങ്ങളണിയിച്ച്, ചെറുപ്പത്തിൽത്തന്നെ അവരെ ആഭരണപ്രിയക്കളാക്കുകയാണ് ഇന്ന് ചെയ്യുന്നത്. ബുദ്ധിയുറക്കുമ്പഴേക്കും കമ്മലും മൂക്കുത്തിയും ജനിക്കുമ്പഴേ അവർക്കുണ്ടെന്നും അവയൊക്കെ ശരീരത്തിന്റെ ഒരു ഭാഗമാണെന്നുമുള്ള തരത്തിൽ അവരുടെ ബുദ്ധി 'പ്രോഗ്രാം' ചെയ്യപ്പെടുന്നു. ഇതിന് അന്ധമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും പിൻബലവും വിശ്വാസവും മനുഷ്യർ വച്ചു പുലർത്തുന്നു. ആഭരണങ്ങൾ ധരിച്ചില്ലെങ്കിൽ സ്ത്രീ പൂർണ്ണയല്ല എന്ന ഒരു അധമ വിശ്വാസം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ടെങ്കിലും ഭാരതീയരെപ്പോലെ ആഭരണപ്രിയന്മാർ വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ആഭരണനിർമ്മാതാക്കളുടെ തട്ടിപ്പിന് വശംവദരായി  ആഭരണങ്ങൾ അണിയണമെന്ന് നിർബന്ധമാണെങ്കിൽ മാലയും വളയും അണിയുന്നപോലുള്ള അംഗഭംഗം ആവശ്യമില്ലാത്ത തരത്തിൽ കാര്യങ്ങൾ നിവൃത്തിച്ച് കൂടേ?

ഈ ആധുനികയുഗത്തിലും മതങ്ങളുടെ പേരിൽ മണ്ടനായ മനുഷ്യൻ ഇനിയെന്നാണാവോ വളരെ ലഘുവായ ഇത്തരം കാര്യങ്ങളുടെ യഥാർത്ഥ പൊരുളുകൾ മനസ്സിലാക്കുക? കണ്ടിച്ചും തുളച്ചും അവൻ വീണ്ടും വീണ്ടും സ്വയം മണ്ടനായിക്കൊണ്ടിരിക്കുന്നു ! ആരെങ്കിലും ഏതോ കാലത്ത് എന്തോ അജ്ഞാത കാരണത്താൽ നടത്തിയ ചില കാര്യങ്ങൾ, അതിൽ പൊരുളില്ലെന്ന് മനസ്സിലായാൽ പോലും അന്ധമായി, അതൊരു നിർബന്ധ ആചാരമായി ആചരിക്കുന്ന മനുഷ്യൻ വളരെ ബുധിമാനാണെന്ന് സ്വയം കരുതിപ്പോരുന്നു ! ഹേ മനുഷ്യാ നീ മാത്രം ശരി !

അള്ളാ... ഗുരുവായൂരപ്പാ... !!

*****

2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ഡോ. ഷാനവാസെന്ന പാഠം

ലോകത്തിലുള്ള എല്ലാത്തിനേക്കുറിച്ചും എഴുതാൻ ആർക്കും ആവില്ല. പക്ഷേ മനസ്സിൽത്തട്ടുന്ന ചില കാര്യങ്ങൾ വന്നു പെട്ടാൽ അറിയാതെ ചില കാര്യങ്ങൾ എഴുതിപ്പോകുന്നു. ഒരു ചെറിയ fungal infection തെറ്റായി രോഗ നിർണ്ണയം നടത്തി, ആറ് വയസ്സ് മുതൽ പതിനാറ് വയസ്സ് വരെ അഞ്ച് കൊല്ലം ക്ഷയത്തിനും കുറച്ചു കാലം filariasis (മന്ത്) നും പിന്നെ മറ്റ് പല രോഗങ്ങൾക്കും ചികിൽസിക്കപെടുകയും, സർവ്വോപരി അർബുദമാണെന്ന് സംശയിക്കപ്പെടുക പോലും ചെയ്യപ്പെട്ടവനെന്ന നിലയിൽ പല പല ആശുപത്രികളുമായും ഡോക്ടർമാരുമായും ബന്ധപ്പെടേണ്ടി വന്ന ഒരു ജന്മമാണ് എന്റേത്. ആ ഓർമ്മകളുടെ മൂശയിൽ നിന്നാണ് ഞാൻ ഡോ. ഷാനവാസിന്റെ മരണത്തെ നോക്കിക്കാണുന്നത്.



ഏകദേശം ഒരു വർഷം മുന്നേയാണ്‌ കോഴിക്കോടിനടുത്ത നിലമ്പൂരിലെ പി.സി. ഷാനവാസെന്ന ഭിഷഗ്വരനെ ഞാൻ 'ഫേസ്ബുക്കെ'ന്ന മാദ്ധ്യമത്തിൽ കാണുന്നത്. ഒരുപക്ഷേ 36 ആം വയസ്സിലുള്ള ആദ്ദേഹത്തിന്റെ അകാലമരണത്തിന് ശേഷമാണ് അദ്ദേഹം ശരിക്കും ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചിത്രം ലഭ്യമാകുന്നത്. കണ്ണ് പോയാലല്ലേ കണ്ണ് എന്തായിരുന്നു എന്ന് ശരിക്കും മനസ്സിലാകുക അല്ലേ? അങ്ങനെ ഒരു ചെറിയ ജീവിതം പക്ഷേ ഒരു വലിയ ജന്മം പൊലിഞ്ഞു എന്നല്ലാതെ വേറെന്ത് പറയാൻ.

'പാവങ്ങളുടെ വൈദ്യൻ' (Doctor of Poor) ആയിരുന്നു ഡോ. ഷാനവാസ്. സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ ജോലി ചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളിൽ വിശ്രമമേയില്ലാതെ, കാട് കയറി ആദിവാസികളെയും മറ്റ് നിരാലംബരേയും അങ്ങോട്ട്‌ കയറിച്ചെന്ന് തികച്ചും സൗജന്യമായി ചികിത്സിക്കുകയും അവർക്ക് വേണ്ട മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മഹാമനസ്കനായിരുന്നു ഷാനവാസ്. പത്ത് ലക്ഷം മുടക്കി പഠിച്ച് ഡോക്ടറായി രൂപപ്പെട്ടാൽ പത്ത് കോടിയും, ആ പത്ത് കോടി നൂറ് കോടിയുമായി മാറ്റാൻ വെമ്പൽ കൊള്ളുന്ന ഭിഷഗ്വാരന്മാർ അരങ്ങ് വാഴുന്ന നാട്ടിലാണ് സ്വന്തം വരുമാനം ഉപയോഗിച്ചുള്ള ഈ മഹാമനസ്കത കാട്ടൽ അദ്ദേഹം നടത്തിയിരുന്നത്. ഈ മഹാമനസ്കത കാട്ടുന്ന സമയത്ത് ആയിരങ്ങൾ ഫീസും വാങ്ങി സ്വകാര്യ ചികിത്സ നടത്തിയിരുന്നെങ്കിൽ ഡോ ഷാനവാസും കോടീശ്വര പദവിയിൽ എത്തിയേനെ. പക്ഷേ ഒരു നല്ല ഹൃദയത്തിന്റെ ഉടമയായതിനാൽ കോടീശ്വരനായില്ലെന്നതോ പോകട്ടെ, സ്വന്തം ജീവിതം പോലും ശരിക്ക് ജീവിക്കാൻ മറന്നു പോയ തീർത്തും ആർഭാടരഹിതമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഷാനവാസിന്റേത്.

പക്ഷേ എന്തുകൊണ്ടോ എന്നറിയില്ല, ഈ മഹാമനസ്കതക്കിടയിലും ആർഭാടരഹിത ജീവിതത്തിനിടയിലും നമ്മുടെ നാട്, നമ്മുടെ നാടിന്റെ ഭരണാധികാരികൾ അദ്ദേഹത്തിന് മനഃസ്സമാധാനം കൊടുത്തോ എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചിന്താവിഷയമാണ്. 'പട്ടിയൊട്ട് പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ ഭരണ-ഉദ്യോഗസ്ഥപ്രഭൃതികളുടെ നിലപാടുകൾ.

ആദിവാസികളെ സൗജന്യമായി ചികിത്സിക്കുന്നതോടൊപ്പം കൊള്ളലാഭം കൊയ്യുന്ന മരുന്ന് ലോബികൾക്കെതിരേയും  അനാവശ്യ 'ലാബ് ടെസ്റ്റു'കൾക്കെതിരെയും ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരേയും മറ്റും ശബ്ദമുയർത്തിയതിന്റെ പേരിൽ അധികാരികളാൽ നിരന്തരം വേട്ടയാടപ്പെട്ട് സ്വൈര്യവും സ്വസ്ഥതയും നഷ്ടപ്പെട്ട് മാനസിക സംഘർഷം പിടിപെട്ട ഒരവസ്ഥയിലൂടെയായിരുന്നു മരണത്തിന് മുന്നേയുള്ള കുറച്ച് കാലം അദ്ദേഹം പോയിക്കൊണ്ടിരുന്നത്.

ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെ ചില അന്യായ ഇടപാടുകളെ തുറന്ന് കാട്ടിയതിന്റെ പേരിൽ ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായിക്കിട്ടിയത്. ആരോഗ്യ വകുപ്പ് മേധാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളരും ഷാനവാസിന് കൂച്ചുവിലങ്ങിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നീതിപൂർവ്വമായ ചികിത്സയിലൂടെ ചിലവ് കുറഞ്ഞ മരുന്നുകൾ നല്കുകയും അനാവശ്യമായ ലാബ്‌ ടെസ്റ്റുകൾ ഒഴിവാക്കുകയും ചെയ്യുക വഴി മരുന്ന്-ലാബ് ലോബികളുടെ ഹിറ്റ്‌ ലിസ്റ്റിൽ പെട്ട അദ്ദേഹത്തിനെതിരേ കള്ളക്കേസുകളുടെയൊരു കൂമ്പാരം സൃഷ്ടിക്കപ്പെട്ടിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയെന്നും പറഞ്ഞ് അദ്ദേഹത്തിനെതിരെ കൊടുത്ത വക്കാലത്ത് കാരണം നിശ്ചയിച്ചുറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയ അവസ്ഥ അദ്ദേഹത്തിനുണ്ടായി. ഷാനവാസിന്റെ ജനകീയതയിൽ അരിശം പൂണ്ട ഒരു പറ്റം ഡോക്ടർമാരും മേല്പറഞ്ഞ ലോബികളും അദ്ദേഹത്തിനെതിരേ പടവാളെടുത്തത്, ആദിവാസികളുടെ കണ്‍കണ്ട ദൈവത്തിന്റെ പല പ്രവർത്തികൾക്കും വിഘ്നം വരുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇതിൽ ഖിന്നനായിരുന്ന ഷാനവാസിന് പലതിലും തുണയായത് കോടതി വിധികളായിരുന്നു.

പണക്കൊഴുപ്പിന്റെ പേരിൽ വിവരമില്ലാതെ തെണ്ടി നടന്ന് കോടികൾ മുടക്കി ക്ലാസ്സിൽ പോലും കയറാതെ സ്വാശ്രയമായും അല്ലാതെയും ഡിഗ്രികൾ കടലാസിൽ സമ്പാദിച്ച് ആതുര സേവനം എന്ന മേഖല കുട്ടിച്ചോറാക്കിയ ഭിഷഗ്വരന്മാരുടെ നാട്ടിൽ ഡോ ഷാനവാസ് തികച്ചും വ്യത്യസ്തനായിരുന്നു. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം സത്യസന്ധത കാണിക്കുകയും ആ ജോലിയുടെ സാമൂഹിക മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത കറകളഞ്ഞ സാത്വികൻ. ഇന്ന് കേരളത്തിലെന്നല്ല ഭാരതത്തിലാകമാനം ഡോക്ടർമാരുടെയടുത്ത് പോകാൻ ജനങ്ങൾക്ക് ഭയമാണ്. ഒരു മരുന്ന് ചീട്ട് എഴുതിയതിന്റെ പേരിൽ യാതൊരുളുപ്പുമില്ലാതെ ഏതൊരു പരമദരിദ്രന്റെ പക്കൽ നിന്നും ആയിരങ്ങൾ വാങ്ങാൻ മടിയില്ലാത്ത വർഗ്ഗമായി ഭിഷഗ്വരന്മാർ മാറിയിരിക്കുന്നു. ഒട്ടുമേ ചിന്തിക്കാതെ എല്ലാത്തിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന. ജലദോഷത്തിന് പോലും സ്കാനിംഗും രക്തപരിശോധനകളും എക്സ്റേയും നിർദ്ദേശിക്കുന്ന വെറും ഏജന്റുമാരായും മരുന്ന് നിർദ്ദേശകരായും മാത്രം ഇന്നത്തെ വൈദ്യന്മാർ തരംതാണിരിക്കുന്നു. വെറും ഒരു പനിക്ക് നാലായിരത്തിന്റേയും അയ്യായിരത്തിന്റെയും ചിലവ് മരുന്നിനും കൂലിക്കും വേണ്ടി ഉണ്ടാകുന്നു. പണം ചിലവായാലും രോഗം മാറില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. തെറ്റായ രോഗ നിർണ്ണയങ്ങൾ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് പതിനൊന്നു വർഷത്തെ സാധാരണ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

മാന്യമായ പണസമ്പാദനംഒരിക്കലും തെറ്റല്ല. സ്വന്തം ജീവിതം കളഞ്ഞ് ആരെയും നന്നാക്കണമെന്നും ആരും പറയുന്നില്ല. എന്നാലും അത്യാർത്തി മൂലം കാഴ്ച നഷ്ടപ്പെട്ടവനെപ്പോലെ പണം പണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ഡോക്ടർമാർ നാടിന് ശാപം തന്നെയാണ്. മരുന്ന് കമ്പനികളുടെയും ലാബുകളുടെയും ഏജന്റുമാരായി പ്രവർത്തിച്ച് അവനവന്റെ ഏഴും അതിലപ്പുറവും തലമുറകൾക്ക്‌ ജീവിക്കാനാവശ്യമുള്ള കാശ് സമ്പാദിക്കാൻ ഒരുമ്പെടുന്ന ഡോക്ടർമാരെ പച്ചക്ക് കത്തിച്ചില്ലെങ്കിലും അവരുടെ ഒരു വിരലെങ്കിലും ഒടിച്ച്, അവരെ പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന മരുന്ന്-ലാബ്-രാഷ്ട്രീയ ലോബികൾക്കെതിരെയും ജനങ്ങൾ പടവാളെടുക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. ഈത്തരം സന്ദർഭത്തിൽ ആളുകൾ അറിയാതെ തന്നെ മാവോവാദികളും നക്സലൈറ്റുകളും ആയിപ്പോകും എന്നുള്ളത് മേലാളന്മാർ മനസ്സിലാക്കിയേ പറ്റൂ.

നേരായ രീതിയിൽ പ്രവർത്തിച്ചാൽ ഭിഷഗ്വരന്മാരെ ദൈവം (ദൈവമില്ലെങ്കിൽ പോലും)  പോലെ ആളുകൾ കണക്കാക്കും. ഡോ ഷാനവാസിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്‌. അദ്ദേഹത്തെ ആദിവാസികൾ ദൈവമായോ ദൈവദൂതനായോ അല്ലെങ്കിൽ അതിനും അപ്പുറമായോ കണ്ടു. അദ്ദേഹത്തിന്റെ മരണം ആദിവാസികൾക്ക് തീരാ നഷ്ടവും മരുന്ന്-ലാബ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾക്ക് ഒരു അനുഗ്രഹവുമായിരിക്കും. ഷാനവാസ് തുടങ്ങി വച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ എഴുതുന്ന എനിക്കും ഈ എഴുത്തിൽ കൂടുതൽ ചെയ്യാനാവുമോ എന്ന ശങ്കയുണ്ട്. അദ്ദേഹം തുടങ്ങി വച്ച കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ ഒരു കൂട്ടായ്മ ഉണ്ടായേ പറ്റൂ. അതിൽ നല്ലവരായ പുതിയ ഷാനവാസുമാർ അണിചേരുമെന്ന് പ്രതീക്ഷിക്കാം. എന്നാലേ ഈ അകാലത്തിൽ പൊലിഞ്ഞു പോയ പൂവിന്റെ വാസന നമുക്ക് എന്നുമെന്നും നിലനിർത്താൻ പറ്റുകയുള്ളൂ. ഏത് മേഖലയിലും അർഹിക്കുന്നവരും കഴിവുള്ളവരും മാത്രം കടന്നു ചെല്ലട്ടെ.

*****

2015 ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയസമസ്യ

പഠനകാലത്ത് പെണ്‍ സുഹൃത്തുക്കളാൽ ചിലർക്കുണ്ടായേക്കുന്ന അനുഭവങ്ങൾ.... ഒരു പ്രണയാഭ്യർത്ഥനയിൽ തുടങ്ങിയ ആ അനുഭവങ്ങൾ, ഒരുതരം വേറിട്ട രീതിയിലാവുമ്പോൾ അതിന് ഒരേ സമയത്ത് തന്നെ, ചിലപ്പോൾ മനസ്സിലാകുവാൻ പോലും പ്രയാസമാകും വിധം, പലതരം ഭാവങ്ങൾ കൈവരുന്നു, അനിർവ്വചനീയമായ വികാരങ്ങളുടെ പ്രവാഹങ്ങളുണ്ടാകുന്നു, ആ വികാരഭാവപ്രവാഹങ്ങളുടെ ഒഴുക്കിന്റെ ഗതിവിഗതികൾ, ആ ഒഴുക്കിന്റെ ഭാഗമായിട്ടുകൂടി സാമാന്യബോധത്തിന് അന്യമായി നിൽക്കുന്നു. അതിന് ഒരു സമസ്യാഭാവം കൈവരുന്നു.

ഇവിടെ നടക്കുന്നത്, ഒരു പെണ്ണുമായി നടക്കുന്ന അകാരണങ്ങളായ ചില കശപിശകളാണ്. ഉത്തരം കാണാൻ പറ്റാത്തതരത്തിലുള്ള ഗതിവ്യതിയാനങ്ങൾ ആ സംഭവത്തിനുണ്ടാകുന്നു. ആ സമസ്യയിലേക്ക് കേൾവിക്കാരായി / കാണികളായി നിങ്ങളെ ക്ഷണിക്കുന്നു; സംഭവം മനസ്സിലായില്ലെങ്കിൽ കയറിയിടപെട്ടുകളയല്ലേ  :) ആലാപനത്തിലെ സ്വരതാളശ്വാസവ്യതിയാനങ്ങളോട് സദയം ക്ഷമിക്കുക.
ശ്രീ


എന്തിനീ നാടകമഭിനയിക്കുന്നു നീ
പന്താടുന്നൂ തവ ജീവിതം കൊണ്ടഹോ
നോക്കൂ എന്റെ മുഖത്തേക്കൊന്നു നീ
നാശോന്മുഖമാം മമ ലോകൈക ജീവിതം

ചിന്തിക്കുന്നുണ്ടോ നീ എന്റെ പക്ഷം
ചന്തമാം ചിരി കൊണ്ടായില്ല ഒന്നും
ജീവിതമെന്നത്‌ മഹാസാഗരം സഖേ
പവിത്രമെന്നൊന്നിവിടെയൊന്നില്ലെടോ

കുറേക്കാലമായ് അളക്കുന്നെന്നെ നീ
നിർത്താറായില്ലേ നിന്റെയീ വിഭ്രാന്തികൾ
എന്തെടോ നിനക്കിങ്ങനെ തോന്നുവാൻ
ബുദ്ധിയില്ലേ നിനക്കെന്നോളമത്രയും

തീർക്കാം കെട്ടാം മാനസക്കോട്ടകൾ
തരാട്ടാം സ്വയം സ്വപ്നമാം തൊട്ടിലിൽ
ചങ്ങാത്തമാവാം ഒരുമിച്ചു കഴിയാം
മങ്ങാത്ത ലീലാവിലാസങ്ങളാവാം

ഒന്നുണ്ട് പക്ഷെ ചിന്തിക്കണം സഖേ
ഒക്കാത്തതൊന്നും ചേർക്കരുതൊരിക്കലും
തകർക്കരുതൊരിക്കലും സൃഷ്ടികർത്താക്കളെ
തീർക്കാം തീർപ്പുകൾ ഭാവനാ പൂരിതം

ചൊല്ലാം നിനക്ക് തുറക്കാം ചെപ്പുകൾ പക്ഷെ
വല്ലാതാവുമോ എന്നാണെൻ ഭയം
വേണ്ടാ ചോല്ലേണ്ടാ ഒന്നുമിങ്ങോട്ടിനി
മിണ്ടാതെയിരിക്കണം വരും കാലങ്ങളിൽ

ആശംസിക്കുന്നു ഞാൻ ഒരു മോഹന ജീവിതം
അർപ്പണം മംഗളം പൂക്കളായ് തോന്നണം
തോന്നരുതൊരിക്കലും നീരസം എന്നോട്
തീർക്കണം മാനസം ചിരിച്ചുകൊണ്ടെപ്പൊഴും

വേണ്ടതിന്നൊക്കെ പാപം ചെയ്യുന്ന ഞാൻ
വേണ്ടാത്ത ഭാരങ്ങൾ തലയിലേറ്റുമ്പൊഴും
ഓർത്തുപോയീ ഞാനെന്റെ വിവരിച്ച സാഹസം
ചീർത്തു പോയീ വശം പാപഭാരങ്ങളാൽ

പൊട്ടിക്കരഞ്ഞുപോയ്‌ അവളെന്റെ തോഴി
തിട്ടപ്പെടുത്തുവാൻ ഏറെയായ് ഗദ്ഗദം
അലിഞ്ഞുപോയീ മനം തുനിഞ്ഞിറങ്ങി ഞാൻ
അലകളാമടലുകൾ തട്ടി നിരത്തുവാൻ

കേഴുന്നൂ സഖേ നിൻ താപമോർത്തു ഞാൻ
പഴിക്കുന്നൂ സ്വയം വേണ്ടാസനങ്ങളാൽ
ഓർത്തില്ല ഞാൻ നിന്റെയീത്തരം ന്യൂനത
ഓർക്കാതെ ചെയ്തതാണീത്തരം ചെയ്തികൾ

പ്രിയനാം സുഹൃത്തിന്റെ വായ്ത്താരി കേട്ടു ഞാൻ
ചെയ്തൂ ഞാനന്നവന്റെമോ ദത്തിനായ്
എഴുതാനെനിക്കേറെ ഇഷ്ടമാണ് പക്ഷെ
എഴുതിനാൽ ഇതാദ്യമാണീത്തരം അനുഭവം

എന്തുമേ തരത്തിലാവട്ടെ നീ എന്നാലും
ചിന്തിക്കേണ്ടതാണാദ്യമേ തന്നെ ഞാൻ
വഴിയില്ല അറിയാൻ എനിക്കീ നിങ്ങളെ
വൈകിയെത്തിയ മൂഢനായ്പോയി ഞാൻ

ബലിയാടാണ് ഞാൻ തോഴീ നിന്റെ മുന്നിൽ
വലിഞ്ഞു കിടക്കുകയാണിന്നെന്റെ മാനസം
അനുഭവിക്കേണം എന്‍ മനം നീറണം
പനി പിടിക്കേണം എഴുന്നേക്കാതാവണം

ഒരുതരത്തിലും എനിക്കില്ല നീരസം
പരുക്കനാവാൻ കഴിയാതെയല്ല
വെറുതെ വിട്ടേക്കണം ഈ മഹാപരാധിയെ
വീഴ്ത്തരുതേ നീ ഒരുതരം കുരുക്കിലും

ചങ്ങാത്തമാവാം വീണ്ടും പഴയപോൽ
പങ്കിടാം കാലം പരിധി വച്ചെങ്കിലും
വേണ്ടാത്തതൊന്നും ചെയ്യില്ല മേലിനി
വേണ്ടതിന്നൊക്കെ ചെയ്യും പ്രതിവിധി

മിണ്ടാതിരിക്കുവാനാവില്ലൊരിക്കലും
മണ്ടുവാനോ ഛെ മോശമീ പുരുഷന്
മിണ്ടാതെ മണ്ടുന്നതിലേറെ ഭേദം
ചണ്ടാലസുതനായ്‌ ജനിക്കുന്നതത്രേ

പാവമാണ് ഞാൻ സുഹൃത്തേ ക്ഷമിക്കണം
ആവതാണെങ്കിൽ ചെയ്യാം പരിഹാരം
എഴുന്നേൽക്കൂ സഖീ കരയരുതൊരിക്കലും
പഴിക്കരുതെന്നെ ചിരിച്ചുകൊണ്ടെങ്കിലും

തിരിഞ്ഞു നോക്കീലവൾ നിന്നില്ല അറിയുവാൻ
തരിമ്പു പോലുമീ വിതുമ്പുന്ന മാനസം
തരിച്ചു നിന്നുപോയ് അറിയാതെ ഊഴിയിൽ
തിരിഞ്ഞു നടക്കുന്ന പെണ്ണിനെ നോക്കി ഞാൻ

വീണ്ടും കലങ്ങി മറിഞ്ഞു പോയ്‌ മാനസം
തീണ്ടി ഞാൻ വീണ്ടും അപരാധമാടുവാൻ
ഏറ്റെടുത്തു ഞാൻ അപരന്റെ സാഹസം
തേറ്റകൊണ്ടാഞ്ഞു നോവിച്ചു രസിക്കുവാൻ

പെരുമാറേണ്ടതീത്തരമല്ല സോദരീ
പരുക്കനായ്തന്നെ പിടിച്ച പിടികളാൽ
താഴുമ്പോൾ ഉയരുമെന്നുള്ള ദർശനം
താഴ്ത്തിക്കൊണ്ട് നീ വീഴ്ത്തുകയല്ലെടോ

അരിശം തീരുന്നിലെടോ വിറക്കുന്നൂ കരം
തരിക്കുന്നൂ മനം പൊട്ടിത്തെറിക്കുവാൻ
പരീക്ഷിക്കരുതെന്റെയുൾക്കാമ്പിനെ
പരിധി വിട്ടാൽ പിന്നെ അന്തമില്ലെന്നായിടും

നിലക്ക് നിന്നാൽ നല്ലതാണ് നിനക്ക -
ല്ലാതെ വന്നാൽ ചൊല്ലുന്നില്ല ഞാൻ
ഞെളിയുകവേണ്ടാ അത്രയ്ക്കൊന്നുമില്ലാ
തെളിയാതെയിരിക്കുന്നതാ നല്ലതീയെൻ മനം

അനുഭവമെനിക്കുണ്ട് എത്രയോയീത്തരം
ഇനിയത്തരം വേലകൾ വേണ്ടെന്നു വച്ചാലും
വിടില്ലല്ലോ എന്നെ നിന്നെപ്പോലുള്ളവൾ
വടിയെടുക്കണമെന്നതോ നിൻ മതം

ആവശ്യമെനിക്കില്ലീത്തരം പ്രകടനം
അവശ്യമാണെന്നു തോന്നുന്നു ഉത്തോലകം
പശപോലെ പറ്റിപ്പിടിപ്പിക്കണം നിന്നെ
മൂശയിൽ മാറ്റി വാർത്തെടുക്കേണമോ

ഖേദിക്കുന്നില്ലെടോ ഇപ്പൊഴീ മാനസം
പദങ്ങളാൽ തീർത്തു ഞാൻ തീരാത്ത ഭാരം
വേണ്ടതുതന്നെ നിനക്കീത്തരം ചെയ്തികൾ
വേണ്ടുന്നതൊക്കെയും വേണ്ടാതെയായ് വരും

മുണ്ഡനം ചെയ്യുന്നെന്മനം നിന്നെപ്പോലുള്ളവൾ -
ക്കണ്ഡം കണക്കാണ് പിണ്ടത്തിനത്രേ
പെണ്‍ബുദ്ധി പിൻബുദ്ധിയെന്ന വായ്ത്താരികൾ
വീണ്‍വാക്കുകളല്ലാതാക്കുന്നു നിങ്ങൾ

അല്ലയോ ബ്രഹ്മമേ തീർത്തു നീ ഞങ്ങളെ
ഇല്ലാത്ത ഭാവരസാങ്കങ്ങളാടുവാൻ
കുത്തിനോവിച്ചും ചിരിച്ചും കളിച്ചും
തത്തിക്കളിക്കുന്നു ജീവിതം ഭൂമിയിൽ

*****