ലോകത്തിലുള്ള എല്ലാത്തിനേക്കുറിച്ചും എഴുതാൻ ആർക്കും ആവില്ല. പക്ഷേ മനസ്സിൽത്തട്ടുന്ന ചില കാര്യങ്ങൾ വന്നു പെട്ടാൽ അറിയാതെ ചില കാര്യങ്ങൾ എഴുതിപ്പോകുന്നു. ഒരു ചെറിയ fungal infection തെറ്റായി രോഗ നിർണ്ണയം നടത്തി, ആറ് വയസ്സ് മുതൽ പതിനാറ് വയസ്സ് വരെ അഞ്ച് കൊല്ലം ക്ഷയത്തിനും കുറച്ചു കാലം filariasis (മന്ത്) നും പിന്നെ മറ്റ് പല രോഗങ്ങൾക്കും ചികിൽസിക്കപെടുകയും, സർവ്വോപരി അർബുദമാണെന്ന് സംശയിക്കപ്പെടുക പോലും ചെയ്യപ്പെട്ടവനെന്ന നിലയിൽ പല പല ആശുപത്രികളുമായും ഡോക്ടർമാരുമായും ബന്ധപ്പെടേണ്ടി വന്ന ഒരു ജന്മമാണ് എന്റേത്. ആ ഓർമ്മകളുടെ മൂശയിൽ നിന്നാണ് ഞാൻ ഡോ. ഷാനവാസിന്റെ മരണത്തെ നോക്കിക്കാണുന്നത്.
ഏകദേശം ഒരു വർഷം മുന്നേയാണ് കോഴിക്കോടിനടുത്ത നിലമ്പൂരിലെ പി.സി. ഷാനവാസെന്ന ഭിഷഗ്വരനെ ഞാൻ 'ഫേസ്ബുക്കെ'ന്ന മാദ്ധ്യമത്തിൽ കാണുന്നത്. ഒരുപക്ഷേ 36 ആം വയസ്സിലുള്ള ആദ്ദേഹത്തിന്റെ അകാലമരണത്തിന് ശേഷമാണ് അദ്ദേഹം ശരിക്കും ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചിത്രം ലഭ്യമാകുന്നത്. കണ്ണ് പോയാലല്ലേ കണ്ണ് എന്തായിരുന്നു എന്ന് ശരിക്കും മനസ്സിലാകുക അല്ലേ? അങ്ങനെ ഒരു ചെറിയ ജീവിതം പക്ഷേ ഒരു വലിയ ജന്മം പൊലിഞ്ഞു എന്നല്ലാതെ വേറെന്ത് പറയാൻ.
'പാവങ്ങളുടെ വൈദ്യൻ' (Doctor of Poor) ആയിരുന്നു ഡോ. ഷാനവാസ്. സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ ജോലി ചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളിൽ വിശ്രമമേയില്ലാതെ, കാട് കയറി ആദിവാസികളെയും മറ്റ് നിരാലംബരേയും അങ്ങോട്ട് കയറിച്ചെന്ന് തികച്ചും സൗജന്യമായി ചികിത്സിക്കുകയും അവർക്ക് വേണ്ട മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മഹാമനസ്കനായിരുന്നു ഷാനവാസ്. പത്ത് ലക്ഷം മുടക്കി പഠിച്ച് ഡോക്ടറായി രൂപപ്പെട്ടാൽ പത്ത് കോടിയും, ആ പത്ത് കോടി നൂറ് കോടിയുമായി മാറ്റാൻ വെമ്പൽ കൊള്ളുന്ന ഭിഷഗ്വാരന്മാർ അരങ്ങ് വാഴുന്ന നാട്ടിലാണ് സ്വന്തം വരുമാനം ഉപയോഗിച്ചുള്ള ഈ മഹാമനസ്കത കാട്ടൽ അദ്ദേഹം നടത്തിയിരുന്നത്. ഈ മഹാമനസ്കത കാട്ടുന്ന സമയത്ത് ആയിരങ്ങൾ ഫീസും വാങ്ങി സ്വകാര്യ ചികിത്സ നടത്തിയിരുന്നെങ്കിൽ ഡോ ഷാനവാസും കോടീശ്വര പദവിയിൽ എത്തിയേനെ. പക്ഷേ ഒരു നല്ല ഹൃദയത്തിന്റെ ഉടമയായതിനാൽ കോടീശ്വരനായില്ലെന്നതോ പോകട്ടെ, സ്വന്തം ജീവിതം പോലും ശരിക്ക് ജീവിക്കാൻ മറന്നു പോയ തീർത്തും ആർഭാടരഹിതമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഷാനവാസിന്റേത്.
പക്ഷേ എന്തുകൊണ്ടോ എന്നറിയില്ല, ഈ മഹാമനസ്കതക്കിടയിലും ആർഭാടരഹിത ജീവിതത്തിനിടയിലും നമ്മുടെ നാട്, നമ്മുടെ നാടിന്റെ ഭരണാധികാരികൾ അദ്ദേഹത്തിന് മനഃസ്സമാധാനം കൊടുത്തോ എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചിന്താവിഷയമാണ്. 'പട്ടിയൊട്ട് പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ ഭരണ-ഉദ്യോഗസ്ഥപ്രഭൃതികളുടെ നിലപാടുകൾ.
ആദിവാസികളെ സൗജന്യമായി ചികിത്സിക്കുന്നതോടൊപ്പം കൊള്ളലാഭം കൊയ്യുന്ന മരുന്ന് ലോബികൾക്കെതിരേയും അനാവശ്യ 'ലാബ് ടെസ്റ്റു'കൾക്കെതിരെയും ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരേയും മറ്റും ശബ്ദമുയർത്തിയതിന്റെ പേരിൽ അധികാരികളാൽ നിരന്തരം വേട്ടയാടപ്പെട്ട് സ്വൈര്യവും സ്വസ്ഥതയും നഷ്ടപ്പെട്ട് മാനസിക സംഘർഷം പിടിപെട്ട ഒരവസ്ഥയിലൂടെയായിരുന്നു മരണത്തിന് മുന്നേയുള്ള കുറച്ച് കാലം അദ്ദേഹം പോയിക്കൊണ്ടിരുന്നത്.
ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെ ചില അന്യായ ഇടപാടുകളെ തുറന്ന് കാട്ടിയതിന്റെ പേരിൽ ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായിക്കിട്ടിയത്. ആരോഗ്യ വകുപ്പ് മേധാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളരും ഷാനവാസിന് കൂച്ചുവിലങ്ങിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നീതിപൂർവ്വമായ ചികിത്സയിലൂടെ ചിലവ് കുറഞ്ഞ മരുന്നുകൾ നല്കുകയും അനാവശ്യമായ ലാബ് ടെസ്റ്റുകൾ ഒഴിവാക്കുകയും ചെയ്യുക വഴി മരുന്ന്-ലാബ് ലോബികളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ട അദ്ദേഹത്തിനെതിരേ കള്ളക്കേസുകളുടെയൊരു കൂമ്പാരം സൃഷ്ടിക്കപ്പെട്ടിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയെന്നും പറഞ്ഞ് അദ്ദേഹത്തിനെതിരെ കൊടുത്ത വക്കാലത്ത് കാരണം നിശ്ചയിച്ചുറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയ അവസ്ഥ അദ്ദേഹത്തിനുണ്ടായി. ഷാനവാസിന്റെ ജനകീയതയിൽ അരിശം പൂണ്ട ഒരു പറ്റം ഡോക്ടർമാരും മേല്പറഞ്ഞ ലോബികളും അദ്ദേഹത്തിനെതിരേ പടവാളെടുത്തത്, ആദിവാസികളുടെ കണ്‍കണ്ട ദൈവത്തിന്റെ പല പ്രവർത്തികൾക്കും വിഘ്നം വരുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇതിൽ ഖിന്നനായിരുന്ന ഷാനവാസിന് പലതിലും തുണയായത് കോടതി വിധികളായിരുന്നു.
പണക്കൊഴുപ്പിന്റെ പേരിൽ വിവരമില്ലാതെ തെണ്ടി നടന്ന് കോടികൾ മുടക്കി ക്ലാസ്സിൽ പോലും കയറാതെ സ്വാശ്രയമായും അല്ലാതെയും ഡിഗ്രികൾ കടലാസിൽ സമ്പാദിച്ച് ആതുര സേവനം എന്ന മേഖല കുട്ടിച്ചോറാക്കിയ ഭിഷഗ്വരന്മാരുടെ നാട്ടിൽ ഡോ ഷാനവാസ് തികച്ചും വ്യത്യസ്തനായിരുന്നു. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം സത്യസന്ധത കാണിക്കുകയും ആ ജോലിയുടെ സാമൂഹിക മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത കറകളഞ്ഞ സാത്വികൻ. ഇന്ന് കേരളത്തിലെന്നല്ല ഭാരതത്തിലാകമാനം ഡോക്ടർമാരുടെയടുത്ത് പോകാൻ ജനങ്ങൾക്ക് ഭയമാണ്. ഒരു മരുന്ന് ചീട്ട് എഴുതിയതിന്റെ പേരിൽ യാതൊരുളുപ്പുമില്ലാതെ ഏതൊരു പരമദരിദ്രന്റെ പക്കൽ നിന്നും ആയിരങ്ങൾ വാങ്ങാൻ മടിയില്ലാത്ത വർഗ്ഗമായി ഭിഷഗ്വരന്മാർ മാറിയിരിക്കുന്നു. ഒട്ടുമേ ചിന്തിക്കാതെ എല്ലാത്തിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന. ജലദോഷത്തിന് പോലും സ്കാനിംഗും രക്തപരിശോധനകളും എക്സ്റേയും നിർദ്ദേശിക്കുന്ന വെറും ഏജന്റുമാരായും മരുന്ന് നിർദ്ദേശകരായും മാത്രം ഇന്നത്തെ വൈദ്യന്മാർ തരംതാണിരിക്കുന്നു. വെറും ഒരു പനിക്ക് നാലായിരത്തിന്റേയും അയ്യായിരത്തിന്റെയും ചിലവ് മരുന്നിനും കൂലിക്കും വേണ്ടി ഉണ്ടാകുന്നു. പണം ചിലവായാലും രോഗം മാറില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. തെറ്റായ രോഗ നിർണ്ണയങ്ങൾ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് പതിനൊന്നു വർഷത്തെ സാധാരണ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മാന്യമായ പണസമ്പാദനംഒരിക്കലും തെറ്റല്ല. സ്വന്തം ജീവിതം കളഞ്ഞ് ആരെയും നന്നാക്കണമെന്നും ആരും പറയുന്നില്ല. എന്നാലും അത്യാർത്തി മൂലം കാഴ്ച നഷ്ടപ്പെട്ടവനെപ്പോലെ പണം പണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ഡോക്ടർമാർ നാടിന് ശാപം തന്നെയാണ്. മരുന്ന് കമ്പനികളുടെയും ലാബുകളുടെയും ഏജന്റുമാരായി പ്രവർത്തിച്ച് അവനവന്റെ ഏഴും അതിലപ്പുറവും തലമുറകൾക്ക് ജീവിക്കാനാവശ്യമുള്ള കാശ് സമ്പാദിക്കാൻ ഒരുമ്പെടുന്ന ഡോക്ടർമാരെ പച്ചക്ക് കത്തിച്ചില്ലെങ്കിലും അവരുടെ ഒരു വിരലെങ്കിലും ഒടിച്ച്, അവരെ പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന മരുന്ന്-ലാബ്-രാഷ്ട്രീയ ലോബികൾക്കെതിരെയും ജനങ്ങൾ പടവാളെടുക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. ഈത്തരം സന്ദർഭത്തിൽ ആളുകൾ അറിയാതെ തന്നെ മാവോവാദികളും നക്സലൈറ്റുകളും ആയിപ്പോകും എന്നുള്ളത് മേലാളന്മാർ മനസ്സിലാക്കിയേ പറ്റൂ.
നേരായ രീതിയിൽ പ്രവർത്തിച്ചാൽ ഭിഷഗ്വരന്മാരെ ദൈവം (ദൈവമില്ലെങ്കിൽ പോലും) പോലെ ആളുകൾ കണക്കാക്കും. ഡോ ഷാനവാസിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. അദ്ദേഹത്തെ ആദിവാസികൾ ദൈവമായോ ദൈവദൂതനായോ അല്ലെങ്കിൽ അതിനും അപ്പുറമായോ കണ്ടു. അദ്ദേഹത്തിന്റെ മരണം ആദിവാസികൾക്ക് തീരാ നഷ്ടവും മരുന്ന്-ലാബ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾക്ക് ഒരു അനുഗ്രഹവുമായിരിക്കും. ഷാനവാസ് തുടങ്ങി വച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ എഴുതുന്ന എനിക്കും ഈ എഴുത്തിൽ കൂടുതൽ ചെയ്യാനാവുമോ എന്ന ശങ്കയുണ്ട്. അദ്ദേഹം തുടങ്ങി വച്ച കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ ഒരു കൂട്ടായ്മ ഉണ്ടായേ പറ്റൂ. അതിൽ നല്ലവരായ പുതിയ ഷാനവാസുമാർ അണിചേരുമെന്ന് പ്രതീക്ഷിക്കാം. എന്നാലേ ഈ അകാലത്തിൽ പൊലിഞ്ഞു പോയ പൂവിന്റെ വാസന നമുക്ക് എന്നുമെന്നും നിലനിർത്താൻ പറ്റുകയുള്ളൂ. ഏത് മേഖലയിലും അർഹിക്കുന്നവരും കഴിവുള്ളവരും മാത്രം കടന്നു ചെല്ലട്ടെ.
ഏകദേശം ഒരു വർഷം മുന്നേയാണ് കോഴിക്കോടിനടുത്ത നിലമ്പൂരിലെ പി.സി. ഷാനവാസെന്ന ഭിഷഗ്വരനെ ഞാൻ 'ഫേസ്ബുക്കെ'ന്ന മാദ്ധ്യമത്തിൽ കാണുന്നത്. ഒരുപക്ഷേ 36 ആം വയസ്സിലുള്ള ആദ്ദേഹത്തിന്റെ അകാലമരണത്തിന് ശേഷമാണ് അദ്ദേഹം ശരിക്കും ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചിത്രം ലഭ്യമാകുന്നത്. കണ്ണ് പോയാലല്ലേ കണ്ണ് എന്തായിരുന്നു എന്ന് ശരിക്കും മനസ്സിലാകുക അല്ലേ? അങ്ങനെ ഒരു ചെറിയ ജീവിതം പക്ഷേ ഒരു വലിയ ജന്മം പൊലിഞ്ഞു എന്നല്ലാതെ വേറെന്ത് പറയാൻ.
'പാവങ്ങളുടെ വൈദ്യൻ' (Doctor of Poor) ആയിരുന്നു ഡോ. ഷാനവാസ്. സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ ജോലി ചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളിൽ വിശ്രമമേയില്ലാതെ, കാട് കയറി ആദിവാസികളെയും മറ്റ് നിരാലംബരേയും അങ്ങോട്ട് കയറിച്ചെന്ന് തികച്ചും സൗജന്യമായി ചികിത്സിക്കുകയും അവർക്ക് വേണ്ട മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മഹാമനസ്കനായിരുന്നു ഷാനവാസ്. പത്ത് ലക്ഷം മുടക്കി പഠിച്ച് ഡോക്ടറായി രൂപപ്പെട്ടാൽ പത്ത് കോടിയും, ആ പത്ത് കോടി നൂറ് കോടിയുമായി മാറ്റാൻ വെമ്പൽ കൊള്ളുന്ന ഭിഷഗ്വാരന്മാർ അരങ്ങ് വാഴുന്ന നാട്ടിലാണ് സ്വന്തം വരുമാനം ഉപയോഗിച്ചുള്ള ഈ മഹാമനസ്കത കാട്ടൽ അദ്ദേഹം നടത്തിയിരുന്നത്. ഈ മഹാമനസ്കത കാട്ടുന്ന സമയത്ത് ആയിരങ്ങൾ ഫീസും വാങ്ങി സ്വകാര്യ ചികിത്സ നടത്തിയിരുന്നെങ്കിൽ ഡോ ഷാനവാസും കോടീശ്വര പദവിയിൽ എത്തിയേനെ. പക്ഷേ ഒരു നല്ല ഹൃദയത്തിന്റെ ഉടമയായതിനാൽ കോടീശ്വരനായില്ലെന്നതോ പോകട്ടെ, സ്വന്തം ജീവിതം പോലും ശരിക്ക് ജീവിക്കാൻ മറന്നു പോയ തീർത്തും ആർഭാടരഹിതമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഷാനവാസിന്റേത്.
പക്ഷേ എന്തുകൊണ്ടോ എന്നറിയില്ല, ഈ മഹാമനസ്കതക്കിടയിലും ആർഭാടരഹിത ജീവിതത്തിനിടയിലും നമ്മുടെ നാട്, നമ്മുടെ നാടിന്റെ ഭരണാധികാരികൾ അദ്ദേഹത്തിന് മനഃസ്സമാധാനം കൊടുത്തോ എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചിന്താവിഷയമാണ്. 'പട്ടിയൊട്ട് പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ ഭരണ-ഉദ്യോഗസ്ഥപ്രഭൃതികളുടെ നിലപാടുകൾ.
ആദിവാസികളെ സൗജന്യമായി ചികിത്സിക്കുന്നതോടൊപ്പം കൊള്ളലാഭം കൊയ്യുന്ന മരുന്ന് ലോബികൾക്കെതിരേയും അനാവശ്യ 'ലാബ് ടെസ്റ്റു'കൾക്കെതിരെയും ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരേയും മറ്റും ശബ്ദമുയർത്തിയതിന്റെ പേരിൽ അധികാരികളാൽ നിരന്തരം വേട്ടയാടപ്പെട്ട് സ്വൈര്യവും സ്വസ്ഥതയും നഷ്ടപ്പെട്ട് മാനസിക സംഘർഷം പിടിപെട്ട ഒരവസ്ഥയിലൂടെയായിരുന്നു മരണത്തിന് മുന്നേയുള്ള കുറച്ച് കാലം അദ്ദേഹം പോയിക്കൊണ്ടിരുന്നത്.
ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെ ചില അന്യായ ഇടപാടുകളെ തുറന്ന് കാട്ടിയതിന്റെ പേരിൽ ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായിക്കിട്ടിയത്. ആരോഗ്യ വകുപ്പ് മേധാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളരും ഷാനവാസിന് കൂച്ചുവിലങ്ങിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നീതിപൂർവ്വമായ ചികിത്സയിലൂടെ ചിലവ് കുറഞ്ഞ മരുന്നുകൾ നല്കുകയും അനാവശ്യമായ ലാബ് ടെസ്റ്റുകൾ ഒഴിവാക്കുകയും ചെയ്യുക വഴി മരുന്ന്-ലാബ് ലോബികളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ട അദ്ദേഹത്തിനെതിരേ കള്ളക്കേസുകളുടെയൊരു കൂമ്പാരം സൃഷ്ടിക്കപ്പെട്ടിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയെന്നും പറഞ്ഞ് അദ്ദേഹത്തിനെതിരെ കൊടുത്ത വക്കാലത്ത് കാരണം നിശ്ചയിച്ചുറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയ അവസ്ഥ അദ്ദേഹത്തിനുണ്ടായി. ഷാനവാസിന്റെ ജനകീയതയിൽ അരിശം പൂണ്ട ഒരു പറ്റം ഡോക്ടർമാരും മേല്പറഞ്ഞ ലോബികളും അദ്ദേഹത്തിനെതിരേ പടവാളെടുത്തത്, ആദിവാസികളുടെ കണ്‍കണ്ട ദൈവത്തിന്റെ പല പ്രവർത്തികൾക്കും വിഘ്നം വരുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇതിൽ ഖിന്നനായിരുന്ന ഷാനവാസിന് പലതിലും തുണയായത് കോടതി വിധികളായിരുന്നു.
പണക്കൊഴുപ്പിന്റെ പേരിൽ വിവരമില്ലാതെ തെണ്ടി നടന്ന് കോടികൾ മുടക്കി ക്ലാസ്സിൽ പോലും കയറാതെ സ്വാശ്രയമായും അല്ലാതെയും ഡിഗ്രികൾ കടലാസിൽ സമ്പാദിച്ച് ആതുര സേവനം എന്ന മേഖല കുട്ടിച്ചോറാക്കിയ ഭിഷഗ്വരന്മാരുടെ നാട്ടിൽ ഡോ ഷാനവാസ് തികച്ചും വ്യത്യസ്തനായിരുന്നു. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം സത്യസന്ധത കാണിക്കുകയും ആ ജോലിയുടെ സാമൂഹിക മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത കറകളഞ്ഞ സാത്വികൻ. ഇന്ന് കേരളത്തിലെന്നല്ല ഭാരതത്തിലാകമാനം ഡോക്ടർമാരുടെയടുത്ത് പോകാൻ ജനങ്ങൾക്ക് ഭയമാണ്. ഒരു മരുന്ന് ചീട്ട് എഴുതിയതിന്റെ പേരിൽ യാതൊരുളുപ്പുമില്ലാതെ ഏതൊരു പരമദരിദ്രന്റെ പക്കൽ നിന്നും ആയിരങ്ങൾ വാങ്ങാൻ മടിയില്ലാത്ത വർഗ്ഗമായി ഭിഷഗ്വരന്മാർ മാറിയിരിക്കുന്നു. ഒട്ടുമേ ചിന്തിക്കാതെ എല്ലാത്തിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന. ജലദോഷത്തിന് പോലും സ്കാനിംഗും രക്തപരിശോധനകളും എക്സ്റേയും നിർദ്ദേശിക്കുന്ന വെറും ഏജന്റുമാരായും മരുന്ന് നിർദ്ദേശകരായും മാത്രം ഇന്നത്തെ വൈദ്യന്മാർ തരംതാണിരിക്കുന്നു. വെറും ഒരു പനിക്ക് നാലായിരത്തിന്റേയും അയ്യായിരത്തിന്റെയും ചിലവ് മരുന്നിനും കൂലിക്കും വേണ്ടി ഉണ്ടാകുന്നു. പണം ചിലവായാലും രോഗം മാറില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. തെറ്റായ രോഗ നിർണ്ണയങ്ങൾ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് പതിനൊന്നു വർഷത്തെ സാധാരണ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മാന്യമായ പണസമ്പാദനംഒരിക്കലും തെറ്റല്ല. സ്വന്തം ജീവിതം കളഞ്ഞ് ആരെയും നന്നാക്കണമെന്നും ആരും പറയുന്നില്ല. എന്നാലും അത്യാർത്തി മൂലം കാഴ്ച നഷ്ടപ്പെട്ടവനെപ്പോലെ പണം പണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ഡോക്ടർമാർ നാടിന് ശാപം തന്നെയാണ്. മരുന്ന് കമ്പനികളുടെയും ലാബുകളുടെയും ഏജന്റുമാരായി പ്രവർത്തിച്ച് അവനവന്റെ ഏഴും അതിലപ്പുറവും തലമുറകൾക്ക് ജീവിക്കാനാവശ്യമുള്ള കാശ് സമ്പാദിക്കാൻ ഒരുമ്പെടുന്ന ഡോക്ടർമാരെ പച്ചക്ക് കത്തിച്ചില്ലെങ്കിലും അവരുടെ ഒരു വിരലെങ്കിലും ഒടിച്ച്, അവരെ പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന മരുന്ന്-ലാബ്-രാഷ്ട്രീയ ലോബികൾക്കെതിരെയും ജനങ്ങൾ പടവാളെടുക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. ഈത്തരം സന്ദർഭത്തിൽ ആളുകൾ അറിയാതെ തന്നെ മാവോവാദികളും നക്സലൈറ്റുകളും ആയിപ്പോകും എന്നുള്ളത് മേലാളന്മാർ മനസ്സിലാക്കിയേ പറ്റൂ.
നേരായ രീതിയിൽ പ്രവർത്തിച്ചാൽ ഭിഷഗ്വരന്മാരെ ദൈവം (ദൈവമില്ലെങ്കിൽ പോലും) പോലെ ആളുകൾ കണക്കാക്കും. ഡോ ഷാനവാസിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. അദ്ദേഹത്തെ ആദിവാസികൾ ദൈവമായോ ദൈവദൂതനായോ അല്ലെങ്കിൽ അതിനും അപ്പുറമായോ കണ്ടു. അദ്ദേഹത്തിന്റെ മരണം ആദിവാസികൾക്ക് തീരാ നഷ്ടവും മരുന്ന്-ലാബ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾക്ക് ഒരു അനുഗ്രഹവുമായിരിക്കും. ഷാനവാസ് തുടങ്ങി വച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ എഴുതുന്ന എനിക്കും ഈ എഴുത്തിൽ കൂടുതൽ ചെയ്യാനാവുമോ എന്ന ശങ്കയുണ്ട്. അദ്ദേഹം തുടങ്ങി വച്ച കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ ഒരു കൂട്ടായ്മ ഉണ്ടായേ പറ്റൂ. അതിൽ നല്ലവരായ പുതിയ ഷാനവാസുമാർ അണിചേരുമെന്ന് പ്രതീക്ഷിക്കാം. എന്നാലേ ഈ അകാലത്തിൽ പൊലിഞ്ഞു പോയ പൂവിന്റെ വാസന നമുക്ക് എന്നുമെന്നും നിലനിർത്താൻ പറ്റുകയുള്ളൂ. ഏത് മേഖലയിലും അർഹിക്കുന്നവരും കഴിവുള്ളവരും മാത്രം കടന്നു ചെല്ലട്ടെ.
*****
