2020 നവംബർ 10, ചൊവ്വാഴ്ച

വൻകുടലിൽ നീന്തിക്കളിച്ച സാൽമൺ (അപ്പലാച്ചിമലമ്പുരാണം - 3)

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)
വാളുകൾ തഴുകിയ റോളർ കോസ്റ്റർ (അപ്പലാച്ചിമലമ്പുരാണം - 4)

മുൻപ്, അപ്പലാച്ചി മലയിലൂടെയുള്ള അപ്പലാച്ചിയൻ ട്രെയിലിലൂടെ മൂന്ന് ദിവസം നടന്ന് ക്യാമ്പ് ചെയ്തതോടെ തുടങ്ങിയ ആഗ്രഹമാണ്, രണ്ടായിരത്തി ഇരുനൂറോളം മൈലുകൾ നീണ്ട് വളഞ്ഞ് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലെ ഏറ്റവും ദുഷ്കരമായ ഭാഗമായ, റോളർ കോസ്റ്റർ എന്നറിയപ്പെടുന്ന ഭാഗം നടന്ന് തീർക്കുക എന്നുള്ളത്. ആദ്യത്തെ യാത്രയുടെ ക്ഷീണം മാറിയിട്ട്  തണുപ്പ് കാലമൊക്കെ കഴിഞ്ഞ് അടുത്ത കൊല്ലം (2021 ൽ) സാധിച്ച് കളയാം എന്ന ചിന്തയിൽ ഇരിക്കവേയാണ്, ആദ്യത്തെ യാത്ര കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന്ന് മുന്നേ, 'ബി'ക്ക് ഒരു വെളിപാട് ഉണ്ടാവുന്നത്, തണുപ്പ് കാലം തുടങ്ങുന്നതിന് മുന്നേ തന്നെ അവന് വീണ്ടും മല കയറണമത്രേ, അതും റോളർ കോസ്റ്റർ! അതും പഴയ യാത്ര പോലെത്തന്നെ മൂന്ന് ദിവസത്തെ യാത്ര !

'ബി'യുടെ ആഗ്രഹം അറിഞ്ഞയുടൻ ഞാനും 'സി'യും മുൻപിൻ നോക്കാതെ പച്ചക്കൊടി വീശി. പക്ഷേ 'ഡി'ക്ക് മോഹാലസ്യം അനുഭവപ്പെട്ടു. വീണ്ടും മല കയറാനോ? കഷ്ടകാലത്തിന് ഒരിക്കൽ കയറിയതിന്റെ ക്ഷീണം മാറിയിട്ടില്ല! മാത്രവുമല്ല, കാൽവിരലുകളിലെ രക്തക്കുമിളകൾ ഇപ്പോഴും അരുണവർണ്ണമണിഞ്ഞ് തന്നെ കിടക്കുന്നു. വീണ്ടും മൂന്ന് ദിവസത്തോളം വീട്ടിൽ നിന്ന് വിട്ട് നിൽക്കുന്നത്, അതിനേക്കാൾ ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയും 'ഡി'യെ അലട്ടി. പക്ഷേ മല കയറാനുള്ള ആന്തരികലാവയുടെ തിളച്ച് മറിയൽ, അവന്റെയുള്ളിൽ ഒട്ടും ശമിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവിൽ, യാത്രയുടെ ദൈർഘ്യം രണ്ട് ദിവസമായി വെട്ടിക്കുറച്ചും, വീട്ടിലെ പ്രധാനമന്ത്രിക്ക് തങ്കഭസ്മം ചേർത്ത അവലോസുണ്ട വാഗ്ദാനം ചെയ്തും, എങ്ങനെയൊക്കെയോ യാത്രാപ്പെറ്റീഷനിൽ ഒപ്പ് നേടിയെടുത്തു. 

അങ്ങനെ 2020 സെപ്‌തെമ്പർ 26 ശനിയാഴ്‌ച രണ്ട് ദിവസത്തെ റോളർ കോസ്റ്റർ അലച്ചിൽ പ്ലാൻ ചെയ്തു. റോളർ കോസ്റ്റർ തുടങ്ങുന്നതിനും രണ്ടോളം  മൈലുകൾ മുന്നേയായിരുന്നു, ഞങ്ങൾ കഴിഞ്ഞ തവണ യാത്ര നിർത്തിയ ആഷ്‌ബി ഗ്യാപ്പ്. അതുകൊണ്ട്, ആഷ്‌ബി ഗ്യാപ്പിൽ നിന്ന് യാത്ര തുടങ്ങി റോളർ കോസ്റ്ററും കവർ ചെയ്ത്, രണ്ട് ദിവസങ്ങൾ കൊണ്ട് ഏകദേശം 28 മൈലുകൾ താണ്ടി 'കീസ് ഗ്യാപ്പി'ൽ (Key's Gap) യാത്ര അവസാനിപ്പിക്കാനായിരുന്നു പരിപാടി. ആദ്യത്തെ യാത്രയിൽ നിന്ന്, ചില പാഠങ്ങൾ പഠിച്ചതിനാലും, പുറത്ത് തൂക്കേണ്ട സാധനങ്ങളെക്കുറിച്ചും, എന്തൊക്കെ എടുക്കരുത് എന്നതിനെക്കുറിച്ചുമൊക്കെ ഒരു ധാരണ ഇതിനകം വന്നിരുന്നതിനാലും, ഞങ്ങളുടെ രണ്ടാമത്തെ യാത്രയിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ പറ്റുമെന്ന കണക്ക് കൂട്ടലിലാണ് രണ്ട് ദിവസം കൊണ്ട് തന്നെ 28 മൈലുകൾ താണ്ടിത്തീർക്കാമെന്ന കണക്ക് കൂട്ടലിൽ ഞങ്ങളെത്തിയത്. പോരാഞ്ഞതിന്, ആദ്യത്തെ മൂന്നു ദിവസത്തെ യാത്രയിൽ, 46 മൈലുകൾ പ്ലാൻ ചെയ്ത്, ഒടുവിൽ 25 മൈലുകൾ മാത്രം തീർക്കാൻ പറ്റിയതിന്റെ പോരായ്മ, രണ്ടാമത്തെ ഉദ്യമത്തിൽ ഇല്ലാതാക്കാമെന്നും ഞങ്ങൾ കണക്ക് കൂട്ടി.

ഞങ്ങളുടെ ഈ യാത്രയിലേക്ക് പുതിയൊരാൾ കൂടി ഉണ്ടായിരുന്നു. റിച്ച്മണ്ടിൽ നിന്നുള്ള എന്റെയൊരു കസിൻ. ഞങ്ങളുടെ ആദ്യയാത്രയുടെ വിവരണം കേട്ട മുതൽ തന്നെ, അടുത്ത യാത്രയിൽ എന്തായാലും അവനെയും കൂടെ ഉൾപ്പെടുത്തണമെന്ന് അവൻ ആവശ്യപ്പെട്ടിരുന്നു. ആനയെ വാങ്ങുന്നതിന് മുന്നേ തോട്ടി വാങ്ങുന്നത് പോലെ, എപ്പഴോ നടക്കാൻ പോകുന്ന യാത്രക്ക് വേണ്ടി, ടെന്റ് മുതലായവ വാങ്ങി, അവനും ഇതിനകം തന്നെ തയ്യാറായിരുന്നു. ഞങ്ങളുടെ മലമ്പുരാണത്തിലേക്ക് ഒടുവിൽ വന്ന അതിഥി ആയതിനാൽ, അവന് 'ഇ' എന്ന നാമമാണ് ഇവിടെ നൽകിയിട്ടുള്ളത്.

ഇത്തവണത്തെ യാത്രക്ക്, യാത്രയുടെ തുടക്കത്തിൽ കൊണ്ടുപോയി വിടാനും യാത്രാവസാനം കൂട്ടിക്കൊണ്ടുവരാനുമുള്ള ഏർപ്പാടുകൾ ആദ്യമേ തന്നെ ചെയ്തതിനാൽ, ആദ്യത്തെ യാത്രയിൽ സംഭവിച്ചത് പോലുള്ള ആകാംക്ഷാഭരിതമായ സംഭവങ്ങൾ ഉണ്ടായില്ല. റോളർ കോസ്റ്റർ ആണ് ഞങ്ങൾ കയറാൻ പോകുന്നതെന്നറിഞ്ഞ് ആദ്യത്തെ യാത്രയിൽ നിന്ന് പിന്മാറിയ രണ്ടുപേർ, ഇത്തവണ, ഞങ്ങളെ മല കയറ്റാനും ഇറക്കാനും സഹായിക്കാമെന്നേറ്റത് ശരിക്കുമൊരു അനുഗ്രഹമായി.

സെപ്‌തെമ്പർ 25 ന് രാത്രിഎട്ട് മണിയോടെ, റിച്ച്മണ്ട് കാരനായ 'ഇ'യും, പത്ത് മണിയോടെ മെരിലാന്റ്കാരായ 'ബി'യും 'സി'യും എന്റെ ഭവനത്തിലെത്തിച്ചേർന്നു. ആദ്യത്തെ യാത്രയുടെ പാഠങ്ങൾ ശരിക്കും പഠിച്ചതിനാൽ, 'ബി'യും 'സി'യും ഏകദേശം 25 ഓളം പൗണ്ട് ഭാരമേ അവരുടെ ബാഗിൽ തിരുകിയിരുന്നുള്ളൂ. പക്ഷേ ആദ്യത്തെ ഉദ്യമത്തിൽ തന്നെ റിച്ച്മണ്ട്കാരൻ എന്നെ അതിശയിപ്പിച്ച് കളഞ്ഞു.

എന്റെ നിർദ്ദേശങ്ങൾ കേട്ടതിന് ശേഷം, റിച്ച്മണ്ട്കാരനായ 'ഇ', ആദ്യത്തെ യാത്രക്ക് ഒരുങ്ങിവന്നത്, പെറുക്കികൾ, കമുകിന്റെ തോട്ടത്തിൽ അടയ്ക്കാ പെറുക്കാൻ പോകുമ്പോളെടുക്കുന്നത് പോലുള്ള ചെറിയൊരു വള്ളിക്കെട്ട് ഭാണ്ഡമാണ്. രണ്ടടയ്ക്കകളേക്കാളും ഒരു വിരൽ നീളം കൂടുതലുള്ള ആ ബാഗിന്റെ കൂടെ, അതിനേക്കാൾ പന്ത്രണ്ടിരട്ടി വലുപ്പമുള്ള, ഒരു വലിയ റബ്ബറിന്റെ ചുരുട്ടിയ, മടക്കാൻ പറ്റാത്ത സ്ലീപ്പിങ് പാഡും, അവന്റെ ശരീരത്തെക്കാൾ വണ്ണമുള്ള ഒരു സ്ലീപ്പിങ് ബാഗും, കുഞ്ഞൻ ബാഗിന്റെ രണ്ടിരട്ടി ഉയരമുള്ള ഒരു ടെന്റ് കിറ്റും ഉണ്ടായിരുന്നു. രണ്ട് ഗ്രനോലാ ബാറുകൾ വെക്കുമ്പഴേക്കും നിറയുന്ന ആ ബാഗിൽ, മേല്പറഞ്ഞത് പോലുള്ള വസ്തുക്കൾ എങ്ങനെ തിരുകിക്കയറ്റുമെന്നാലോചിച്ച് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഈ സാമാനങ്ങളെല്ലാം അവന്റെ കാറിൽ നിന്ന് വാരിവലിച്ച് കൊണ്ട് വന്ന് എന്റെ മുന്നിലിട്ട് എന്ത് ചെയ്യുമെന്ന് കൂലങ്കഷമായി താടിക്ക് കയ്യും കൊടുത്തിരിക്കയാണ് 'ഇ'.

ഒരു ഹൈക്കിങ് ബാഗ് വാങ്ങുവാനിനിയൊട്ട് സമയവുമില്ല. മെരിലാന്റുകാർ അവിടെ നിന്ന് പുറപ്പെട്ടും കഴിഞ്ഞു. ഇനി 'ഇ'യുടെ സാധനങ്ങളൊക്കെ എങ്ങനെ അവന്റെ നട്ടപ്പുറത്ത് വാരിവലിച്ച് കെട്ടും എന്നാലോചിച്ച്, എന്റെ മനസ്സിലെ എഞ്ചിനീയർ ഒരു നിമിഷം പൊന്നാനിക്കാരനായ ശ്രീധരേട്ടനെ മനസ്സിൽ ധ്യാനിച്ചു.

ശ്രീധരധ്യാനം വെറുതെയായില്ല. ഗരാജിൽ നിന്ന്, എന്റെ പക്കലുണ്ടായിരുന്ന പലവിധത്തിലുള്ള ബങ്കീ കോർഡുകളെടുത്ത് (bungee cords) ഞാൻ മുകളിലേക്ക് കൊണ്ടുവന്നു. ഏകദേശം ഒന്നര മണിക്കൂറിന്റെ ശ്രമഫലമായി, അടക്കയുടെ മേലെ തേങ്ങകൾ വച്ച് കെട്ടുംപോലെ, ആവുംപോലെ സാധനങ്ങൾ കുത്തിനിറച്ച കുഞ്ഞൻ അവന്റെ ബാഗിന്റെ മേലെ, ടെന്റും സ്ലീപ്പിങ് പാഡും, സ്ലീപ്പിങ് ബാഗും ഒരുവിധം വച്ചുകെട്ടാൻ സാധിച്ചു. അഥവാ അവന്റെ കുഞ്ഞൻ ബാഗ് പൊട്ടിപ്പോവുകയാണെങ്കിൽ, സാധനങ്ങൾ കുത്തിനിറക്കാൻ വേറൊരു ഫോൾഡഡ് ബാഗും കൂടെക്കരുതി. 

എന്തായാലും, യാത്രയിലുടനീളം ഈ ഭാണ്ഡക്കെട്ട് തലവേദന സൃഷ്ടിക്കുമെന്ന് ഏതായാലും ഉറപ്പായി. കാരണം, യാത്രയുടെ ഓരോ അടിവെപ്പിലും ഈ ഭാണ്ഡക്കെട്ടിന് സ്ഥാനഭ്രംശം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട്, ആരെങ്കിലും ഇടക്കിടെ ഭാണ്ഡത്തിന്റെ സ്ഥാനം, 'ഇ'യുടെ പുറത്ത് കൃത്യസ്ഥാനത്തേക്ക് തള്ളിക്കൊടുത്തുകൊണ്ടേയിരിക്കേണ്ടി വരും. കൂടാതെ, എന്തെങ്കിലും സാധനങ്ങൾ എടുക്കാൻ അവന്റെ കുഞ്ഞൻ ബാഗ് തുറന്നാൽ, വീണ്ടും, എല്ലാ കെട്ടുകളും ആദ്യംപൂദ്യേ കെട്ടിത്തുടങ്ങേണ്ടി വരികയും ചെയ്യും.

എന്തായാലും, മെരിലാന്റുകാർ എത്തുന്നതിന് മുന്നേ തന്നെ 'ഇ'യുടെ ഭാണ്ഡവും എന്റെ ഭാണ്ഡവും ചുമരിനോട് ചാരി, കുത്തിനിർത്തിയിരുന്നു. 'ബി'യും 'സി'യും എത്തിയാൽ, അധികം വൈകാതെ തന്നെ ഉറങ്ങുക എന്നതിനായിരുന്നു ഞങ്ങളുടെ മുൻഗണന.

പത്ത് മണിയാവുമ്പഴേക്കും പ്രതീക്ഷിച്ചത് പോലെ തന്നെ 'ബി'യും 'സി'യും എത്തിച്ചേർന്നു. വീട്ടിലേക്ക് കയറുന്ന വഴിക്ക് തന്നെ, 'ബി'യുടെ ശ്രദ്ധ പോയത്, എന്റെ ബാക്ക്പാക്കിന്റെ സൈഡ്പോക്കറ്റിൽ വച്ച എന്റെ വലിയ വാളിലായിരുന്നു. കഴിഞ്ഞ തവണ കരടിയെ പേടിച്ച്, സ്വരക്ഷക്കായി എടുത്തിരുന്ന എന്റെ വലിയ നീണ്ട വാൾ തന്നെ. 

"നിങ്ങൾ നാളേം ഈ വാളെടുക്കുന്നുണ്ടോ?" കേറിവന്ന്, സ്വന്തം ബാഗ്, മുതുകത്ത് നിന്നും ഇറക്കുന്നതിന് മുന്നേ, പരാതിയുടെ സ്വരത്തിലായിരുന്നു 'ബി'യുടെ ചോദ്യം.

"തീർച്ചയായും... പക്ഷേ കഴിഞ്ഞ തവണ, പിൻഭാഗത്തെ പോക്കറ്റിലായിരുന്നെങ്കിൽ, ഇത്തവണ, പെട്ടെന്നെടുക്കാനുള്ള കൂടുതൽ സൗകര്യത്തിന്, അതിനെ സൈഡ് പോക്കറ്റിലോട്ട് മാറ്റുന്നുണ്ടെന്ന് മാത്രം." എന്റെ മറുപടിയും പെട്ടെന്നായിരുന്നു. 

"പുറമേ നിന്നുള്ളവർ, ഇത്രയും വലിയ വാൾ, ഇത്രയും പബ്ലിക്കായി കൊണ്ട് നടക്കുന്നത് കണ്ടാൽ നല്ലതായിരിക്കൂന്ന് എനിക്ക് തോന്നണില്ല..." 'ബി'ക്ക് ഞാനാ വാളെടുക്കുന്നതിൽ ഒട്ടും താല്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി.

"തോക്ക് പബ്ലിക്കായി വിൽക്കുന്ന നാടല്ലേ ഇത്... പിന്നെ ഈ വാളെടുത്ത് നടക്കുന്നതാണോ പ്രശ്നം... ഞാൻ വാൾമാർട്ടിന്റെ മുന്നിലൂടെയൊന്നുമല്ലല്ലോ വാളെടുത്ത് നടക്കാൻ പോകുന്നത്... ഒറ്റക്കും തെറ്റക്കുമായി എപ്പഴെങ്കിലും ആരെയെങ്കിലും കണ്ടുമുട്ടുന്ന ട്രെയിലിലാണല്ലോ ഞാൻ ഞാൻ വാളെടുത്ത് നടക്കാൻ പോകുന്നത്... മാത്രോഅല്ല... അതിലൂടെ നടക്കുന്ന അധികമാളുകളും കഴുത്തിൽ ചെറിയ കത്തി തൂക്കിയിട്ടല്ലേ നടക്കുന്നത്..." എനിക്ക് 'ബി'യുടെ ലോജിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല....

"മറ്റുള്ളവരൊക്കെ ചെറിയ കത്തിയല്ലേ എടുക്കുന്നത്... ഇതിപ്പോ എത്ര വലിയ വാളാണ്..." 

അപ്പോ, വാളെടുക്കുന്നതല്ല, വാളിന്റെ  നീളമാണ് പ്രശ്നമെന്ന് മനസ്സിലായി. തൃശ്ശൂര് കാരനായ 'ബി', ഈ വലിയ വാൾ കണ്ടിട്ട്, നാട്ടിലെ ഏതെങ്കിലും ഗുണ്ടകൾ വടിവാളെടുത്ത് നടക്കുന്നത് മനസ്സിലോർത്ത് പോയിക്കാണണം.

"അവർക്ക് അവരുടെ വാൾ, എനിക്കെന്റെ വാൾ... മറ്റുള്ളവർ ഈ വാള് കണ്ട് പേടിച്ച് അവരുടെ വാളെടുക്കാതിരുന്നാൽ എന്റെ പണി തീർത്തും കുറയുമല്ലോ... അത് നല്ലതല്ലേ... പിന്നെ ഈ വാളാവുമ്പോൾ, മരം അറുത്ത് മുറിക്കാം, കാട് വെട്ടിത്തെളിക്കാം... കുറ്റിച്ചെടികൾ വെട്ടിമുറിക്കാം.. കരടിയോടേറ്റുമുട്ടാം... പിന്നെ വേറെ ആരെങ്കിലും മറുവാളുമായി നേർക്ക് നേർ വന്നാൽ, ഒരു വാൾപ്പയറ്റ് പോലും നടത്താൻ പാകത്തിലുള്ള ഒന്നല്ലേ..." 

"എന്നാലും..." 'ബി'ക്ക് എന്നിട്ടും എന്നോട് യോജിക്കാൻ പറ്റുന്നില്ല.

"അതൊന്നും ഒരു പ്രശ്നമേയല്ല... നീ പേടിക്കാതിരി.. ഇതിനെക്കൊണ്ട് നമുക്ക് ഉപയോഗം വരും... നീ നോക്കിക്കോ..." 'ബി'യെ സമാധാനിപ്പിക്കാൻ ഞാൻ വെറുതെ മൊഴിഞ്ഞു.

'ബി', പിന്നെയൊന്നും പറഞ്ഞില്ല. റിച്ച്മണ്ട് കാരന്റെ, വാഷിംഗ്ടൺ ഡിസിയിലെ ഹോംലെസ്സായ ആളുകളുടേത് പോലുള്ള ബാഗിന്റെ അവസ്ഥ കണ്ട്, എല്ലാവരുടെയും ശ്രദ്ധ അതിന്റെ അതിന്റെ തിരിഞ്ഞത് കൊണ്ട്, വാളിന്റെ മേലെയുള്ള ചർച്ച, അറിയാതെയെങ്കിലും അവിടെയവസാനിച്ചു.

ബാഗിൽ സാധനങ്ങളൊക്കെ വച്ച് എല്ലാം സെറ്റാക്കി തൂക്കി നോക്കിയപ്പോൾ, ഏകദേശം 30 പൗണ്ടോളം ഭാരമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം 12 പൗണ്ടോളം കുറക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊണ്ടു. ഇത്തവണ, യാത്ര സെപ്റ്റംബർ അവസാനമായതിനാൽ, മലമുകളിൽ തണുപ്പുണ്ടാകുമെന്ന ആശങ്കയിൽ, കമ്പിളി സോക്‌സും, കൈയ്യുറയും നേരിയ തെർമൽ മെറ്റിരിയലിന്റെ പജാമയും കൂടെ കരുതിയിരുന്നു. പിന്നെ, തണുപ്പിന് ബ്രാണ്ടി നല്ലതാണെന്ന, പഴയ പട്ടാളക്കാരുടെ വചനം മനസ്സിൽ മായാതെ കിടപ്പുള്ളത് കൊണ്ട്, ഞാനും 'സി'യും 1300ml ബ്രാണ്ടി, സുരക്ഷിതമായ രണ്ട് vapur കുപ്പികളിൽ രണ്ടു പേരുടെ ബാഗുകളിലായി തിരുകി.

കഴിഞ്ഞതവണത്തേത്‌ പോലെ, മഞ്ഞൾ പൊടിയും ഉപ്പും കടലയും ഇളനീർ വെള്ളവുമൊന്നും ഇത്തവണ എടുത്തില്ല. ആപ്പിൾ ഒരു ദിവസത്തേക്ക് ഒന്ന് എന്ന രീതിയിൽ മാത്രമേ എടുത്തുള്ളൂ. യാത്രയുടെ തുടക്കത്തിൽ തന്നെ മാക്സിമം വെള്ളം കുടിച്ച്, കുറച്ച് മാത്രം വെള്ളം ബാഗിലെടുത്താൽ മതി എന്ന് നേരത്തെ തീരുമാനിച്ചത് കൊണ്ട്, ഓരോരുത്തരും ഏകദേശം 1 ലിറ്റർ വെള്ളം മാത്രമേ ബാഗിൽ കരുതിയിരുന്നുള്ളൂ.

അടുത്ത ദിവസം, ശനിയാഴ്ച രാവിലെ, ആറരക്കെങ്കിലും പുറപ്പെടേണ്ടതിനാൽ, പതിനൊന്നരയാവുമ്പഴേക്കും എല്ലാവരും ഉറങ്ങാൻ കിടന്നു. കൃത്യം ആറരക്ക് വണ്ടിയും കൊണ്ട് ആളെത്തുമെന്ന് പറഞ്ഞിട്ടുമുണ്ട്.

പിറ്റേന്ന് കാലത്ത് ആറരയാവുമ്പഴേക്കും ഞങ്ങളെല്ലാവരും തയ്യാറായികൊണ്ടിരിക്കേ, വണ്ടി വീടിന് മുന്നിൽ കൃത്യസമയത്ത് തന്നെ വന്നു നിന്നു. എന്റെ വീട്ടിലെ പ്രധാനമന്ത്രി, കാലത്ത് അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ്, സ്വന്തം രാജ്യത്തിന്റെ അധികാരമില്ലാത്ത പ്രസിഡന്റിനും അതിഥികൾക്കും ഇഡ്ഡലിയും ചമ്മന്തിയുമുണ്ടാക്കി രാജ്യത്തിന്റെ അഭിമാനവും യശസ്സും ഉയർത്തിപ്പിടിക്കുന്നതിൽ വ്യാപൃതയായിരുന്നു. കൂട്ടത്തിൽ എല്ലാവർക്കും വഴിയിൽ കഴിക്കാൻ ഓംലറ്റും ! ഇത്തരം പ്രധാനമന്ത്രിമാർക്ക് കീഴിൽ, ഇടയ്ക്കിടെ കടലാസുകളിൽ സ്റ്റാമ്പെടുത്ത് കുത്തുന്നതിൽ ഞാനും അഭിമാനം കൊണ്ടു.

ആറേമുക്കാലായിട്ടും, എന്റെ വീടിന്റെ അടുത്ത് തന്നെ താമസിക്കുന്ന 'ഡി'യുടെ ഒരു വിവരം പോലുമില്ലാഞ്ഞത്, ഞങ്ങളെ ആകുലപ്പെടുത്തി. കൊച്ചുകുട്ടികളെ, പ്രധാനമന്ത്രിയുടെ മാത്രം ഉത്തരവാദിത്തത്തിൽ വിട്ട് നൽകി, സ്വന്തം ഉത്തരവാദിത്തം കാട്ടിലെ കരടിയോട് കാട്ടാൻ പുറപ്പെടുന്നത് കൊണ്ട്, അവന്റെ രാജ്യത്തിൽ വല്ല കലാപവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഞങ്ങൾ ഭയന്നു. അവനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ്, വീട്ടിലെ പുകമറയെക്കുറിച്ച് അവനിങ്ങോട്ട് പരാതി പറഞ്ഞത്. 

ഓംലറ്റ് ഉണ്ടാക്കാൻ തവ ചൂടാക്കി മുട്ടയും ഉള്ളിയുമൊക്കെ തവയിലിട്ട്, ചൂടായി വരുന്നതിനിടയിൽ, അവന് വയറിൽ നിന്ന് ഉൾവിളി വന്നുവത്രേ. ഉൾവിളി അത്രമാത്രം ശക്തമായതിനാൽ, അടുപ്പ് കത്തിക്കൊണ്ടിരിക്കേത്തന്നെ, വാതിൽ പോലും അടക്കാതെ, അടുത്തുള്ള പൗഡർ മുറിയിൽ കയറി കാര്യം സാധിച്ച് ആസ്വദിച്ചിരിക്കുമ്പോഴായിരുന്നു വീട് മുഴുവൻ പുക നിറഞ്ഞ് അലാറം അടിച്ചത്. പിന്നീടങ്ങോട്ട്, അവിടെയൊരു ഫയർ ഫൈറ്റായിരുന്നത്രേ നടന്നത്. പ്രധാനമന്ത്രിയുടെ ഉറക്കം ഗംഭീരമായതിനാലും, മൂന്നാമത്തെ അലാറമടിക്കുന്നതിലും മുന്നേ ക്രിയാത്മകമായി ഇടപെടാൻ പറ്റിയതിനാൽ, വലിയൊരു ആഭ്യന്തരകലാപത്തിൽ നിന്ന് അവന്റെ രാജ്യം രക്ഷപ്പെട്ടെന്ന് ആശ്വസിച്ച് ഇരിക്കുമ്പോഴായിരുന്നു ഞങ്ങൾ വിളിച്ചത്. 

കരിഞ്ഞ ഓംലറ്റ് പൊതിയുമ്പഴേക്കും അവിടം വരെ ചെന്ന്, അവിടെ നിന്ന് കൂട്ടാമോ എന്ന അവന്റെ അഭ്യർത്ഥന, ഞങ്ങളുടെ സാരഥിയായ കൂട്ടുകാരൻ സമ്മതിച്ചതിനാൽ, ഒട്ടും വൈകാതെ തന്നെ, ഞങ്ങളെല്ലാവരും അവന്റെ വീട്ടിലോട്ട് പുറപ്പെട്ടു. 

'ഡി'യുടെ വീട്ടിലെത്തുമ്പഴേക്കും ഏഴ് മണി കഴിഞ്ഞിരുന്നു. കൂടുതൽ 'താമസിക്കാതെ 'ഡി'യെയും കൂട്ടി ഞങ്ങൾ സ്റ്റാർട്ടിങ് പോയിന്റ് ആയ 'ആഷ്‌ബി ഗ്യാപ്പി'ലേക്ക് യാത്രയായി. 

എട്ട് മണിക്ക് മുൻപായിത്തന്നെ ആഷ്ബറി ഗ്യാപ്പിൽ ഞങ്ങളെത്തി. കൊറോണയായതിനാൽ, സാരഥിയെ കെട്ടിപ്പിടിക്കാതെ, സലാം പറഞ്ഞ് യാത്രയാക്കി. റൂട്ട് 50 യുടെ ഓരത്ത് കൂടെ കുറച്ച് നേരം പടിഞ്ഞാറോട്ട് നടന്ന്, ആഷ്‌ബി ഗ്യാപ്പിൽ നിന്ന്, അപ്പലാച്ചിയൻ ട്രെയിലിന്റെ വടക്ക് ഭാഗത്തേക്കുള്ള തുടക്കഭാഗത്ത് ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടി. ഒരു കരടിയെയെങ്കിലും കാണാനും, യാത്രയിൽ വിഘ്നങ്ങൾ ഇല്ലാതിരിക്കാനും, എല്ലാവരും ഓരോ കല്ലെടുത്ത്, തലക്ക് മീതെ മൂന്ന് വട്ടം ഉഴിഞ്ഞ് പിന്നോട്ടെറിഞ്ഞ്, പിന്നോട്ട് നോക്കാതെ വടക്കോട്ടുള്ള ഞങ്ങളുടെ രണ്ടാമത്തെ യാത്രക്ക് തുടക്കം കുറിച്ചു.

യാത്രയുടെ തുടക്കത്തിൽ എല്ലാവർക്കും നല്ല എനർജിയായിരുന്നു. ഒരുവിധം കോടമഞ്ഞ് വീണതരത്തിലുള്ള ആ അന്തരീക്ഷത്തിലെ നടത്തം തികച്ചും ആസ്വാദ്യകരമായിരുന്നു. പരിശീലനം സിദ്ധിച്ച യോദ്ധാക്കളെപ്പോലെ, ആദ്യത്തെ രണ്ട് മൈലോളം ദൂരം എല്ലാവർക്കും ഒരുമിച്ച് തന്നെ യാത്ര ചെയ്യാൻ സാധിച്ചത്, ഞങ്ങളുടെ ആത്മവിശ്വാസം വല്ലാതങ്ങ്  ഉയർത്തി. പ്രത്യേകിച്ചും 'ഡി'യുടെ പെർഫോമൻസ് ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി. പന്ത്രണ്ട് പൗണ്ടോളം എല്ലാവരും ഭാണ്ഡത്തിന്റെ ഭാരം  കുറച്ചത്, ശരിക്കും ഒരനുഗ്രഹമായിരുന്നു. നമ്മുടെ കൂടെ ആദ്യമായി വരുന്ന 'ഇ'യും വളരെ നല്ല പെർഫോമൻസായിരുന്നു കാഴ്ച വച്ചത്. ഇടക്കിടക്ക് ബാലൻസ് തെറ്റി ചരിഞ്ഞുപോകുന്ന അവന്റെ കെട്ട്, ഇടക്കിടക്ക് ബങ്കീ കോഡ് വലിച്ച് അഡ്ജസ്റ്റ് ചെയ്ത് കൊടുക്കണമെന്നതൊഴിച്ചാൽ, മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇനിയും ഏകദേശം ഒരു മൈലോളം കഴിഞ്ഞാണ് നമ്മുടെ റോളർ കോസ്റ്റർ സെക്‌ഷൻ തുടങ്ങുന്നത്. ഏങ്ങനെയുണ്ടാകും റോളർ കോസ്റ്റർ എന്നത്, ഞങ്ങളെ ആകാംക്ഷാഭരിതരാക്കി.

പക്ഷേ രണ്ട് മൈൽ കഴിയുമ്പഴേക്കും യാത്രയിൽ ചില താളപ്പിഴകൾ കണ്ടുതുടങ്ങി. ഞാനും 'ബി'യും മുന്നിലും 'ഇ' നടുക്കും 'സി'യും 'ഡി'യും പിന്നിലുമായി പല ഗ്രൂപ്പുകളായി പിരിഞ്ഞായി ഞങ്ങളുടെ നടത്തം. 'സി', 'ഡി'യുടെ കൂടെയുള്ളത് കൊണ്ട്, കഴിഞ്ഞ യാത്രയിലേത് പോലെ, എനിക്ക് 'ഡി'ക്ക് കമ്പനി കൊടുക്കേണ്ടിവന്നില്ല.

ഏകദേശം പതിനൊന്ന് മണിക്കടുപ്പിച്ച്, ഞാനും 'ബി'യും 'ഇതാ റോളർ കോസ്റ്റർ തുടങ്ങുന്നു' എന്നൊരു ബോർഡ് വച്ച സ്ഥലത്തെത്തി. ആ ബോർഡ് കണ്ട ത്രില്ലിൽ, ഭാണ്ഡം ഇറക്കി വച്ച്, ബാക്കിയുള്ളവരെ കാത്തിരിക്കാൻ തുടങ്ങി. 

മറ്റുള്ളവരൊക്കെ എത്തിയതിന് ശേഷം, നേരത്തെ കണ്ട ബോർഡിന്റെ അടിയിലും വശങ്ങളിലും മറ്റുമിരുന്ന് പല പോസിൽ ഞങ്ങൾ ഫോട്ടോകളെടുത്തു... അഥവാ റോളർ കോസ്റ്റർ തീർക്കാൻ പറ്റിയില്ലെങ്കിലും അതിലൂടെ പോയതായിട്ട്, ഞങ്ങളുടെ പക്കൽ ഒരു രേഖയെങ്കിലും ഉണ്ടാകുമല്ലോ !

അവിടെയിരുന്ന് കൊണ്ട്, വീട്ടീന്ന് കൊണ്ടുവന്ന ഓംലറ്റ് എല്ലാവരും കഴിച്ചു. ബ്ലാഡറിലുള്ള വെള്ളം കളഞ്ഞ്, വെള്ളവും മറ്റും ഒന്നുകൂടി കുടിച്ച്, റോളർ കോസ്റ്റർ കയറാനുള്ള  മനോനിലയും ശാരീരികനിലയും കൈവരിക്കാൻ ഞങ്ങൾ ശ്രമിച്ചു. 'ഇ'യുടെ ഭാണ്ഡത്തിൽ നിന്ന് ചില സാധനങ്ങൾ എടുത്തതിനാൽ, അവന്റെ ഭാണ്ഡം വീണ്ടും കെട്ടി ശരിയാക്കേണ്ടി വന്നു. 

റോളർ കോസ്റ്ററിന്റെ തുടക്കത്തിൽ, 'ഇതെന്ത് റോളർ കോസ്റ്റർ' എന്നായിരുന്നു ഞങ്ങളുടെ ചിന്ത. കാരണം, വലിയ വ്യത്യാസമൊന്നും ഞങ്ങൾക്ക് തോന്നിയിരുന്നില്ല. പക്ഷേ, അധികം കഴിയുന്നതിന് മുന്നേ തന്നെ, പാത അത്യന്തം ദുർഘടമാകാൻ തുടങ്ങി. ഒരുമിച്ച് തുടങ്ങിയ നടത്തം, അധികം വൈകാതെ തന്നെ വീണ്ടും പല തരത്തിലായി. ഇടക്ക്, 'ബി' എന്നിൽ നിന്നും വേർപെട്ട്, മുന്നിലേക്ക് കയറി. 'ഇ' എന്റെ പിന്നിലായും, 'സി'യും 'ഡി'യും ഒരുമിച്ച് 'ഇ'യുടെ പിന്നിലായും, ഞങ്ങൾ, റോളർ കോസ്റ്റർ യാത്ര തുടർന്നു. 

സത്യത്തിൽ റോളർ കോസ്റ്റർ നടത്തം, അതീവ ദുഷ്കരമായി തീർന്നിരുന്നു. കൂർത്തതും ചരിഞ്ഞുമൊക്കെ കിടക്കുന്ന ചെറുതും വലുതുമായ പാറക്കല്ലുകൾ നിറഞ്ഞ, ചെങ്കുത്തായതും വളഞ്ഞും പുളഞ്ഞുമുള്ള കയറ്റിറക്കങ്ങളുമുള്ള ഘട്ടങ്ങളായിരുന്നു കൂടുതലും. നമ്മുടെ കാല് ശരിക്കും നിലത്ത് ഉറപ്പിക്കാൻ ഒരു മാർഗ്ഗവുമില്ല. മുതുകിൽ കയറ്റിയ ഭാരത്തിന്റെ കൂടെ, ഏകദേശം എല്ലാ ഘട്ടങ്ങളിലും ബാലൻസ് ചെയ്ത് നടക്കേണ്ടുന്ന അവസ്ഥ. കയറ്റങ്ങളിൽ മലദൈവങ്ങളെ വിളിച്ച് കരയേണ്ടി വരുമോ എന്നൊക്കെ തോന്നിപ്പോകും ! ആരെയും കാത്ത് നിൽക്കാതെ എങ്ങനെയെങ്കിലും, സ്വയം മല കയറ്റാൻ പറ്റിയാൽ ഭാഗ്യം എന്ന്, ചിലപ്പോഴെങ്കിലും കരുതിപ്പോകും.

കുറേ നടന്ന് 'ബി'യും ഞാനും ഒരു നല്ല വ്യൂ പോയിന്റ് എത്തിയപ്പോൾ അവിടെ ഇരുന്നു. അവിടെ മൊബൈലിന് റേഞ്ച് കിട്ടിയതിനാൽ മറ്റുള്ളവരെ വിളിച്ച് നോക്കി. 'ഇ'യെ മാത്രമാണ് കണക്ട് ചെയ്യാൻ പറ്റിയത്. ഇനി ലഞ്ചെന്ന പേരിൽ എന്തെങ്കിലും കഴിച്ചിട്ടാകാം യാത്ര എന്ന് തീരുമാനിച്ചു. എല്ലാവരെയും കാത്ത് അവിടെത്തന്നെയിരിക്കാനായിരുന്നു എന്റെയും 'ബി'യുടെയും പ്ലാൻ. 

'ഇ'യുമായി ഫോണിൽ സംസാരിച്ചപ്പോൾ, അവൻ ഏകദേശം ഇരുപതോളം മിനുട്ടുകൾ പുറകിലാണെന്ന് മനസ്സിലായി. ഞങ്ങൾ ഇരിക്കുന്ന ഭാഗത്തിന്റെ അടയാളങ്ങൾ പറഞ്ഞ് കൊടുത്ത്, വഴിയിൽ നിന്ന് കുറച്ച് മാറി, ഞാനും 'ബി'യും ഒരു പാറപ്പുറത്ത് മലർന്ന് കണ്ണടച്ച് കിടന്നു. 

അര മണിക്കൂർ കഴിഞ്ഞിട്ടും 'ഇ'യെ കാണാഞ്ഞപ്പോൾ ഞങ്ങൾ ഒന്നുകൂടി അവനെ വിളിച്ച് നോക്കി. അവൻ ഞങ്ങളിരിക്കുന്ന ഭാഗം കടന്നു പോയോ അതോ ഇനിയും ഞങ്ങളിരിക്കുന്നിടത്തേക്ക് എത്താനിരിക്കുന്നതേയുള്ളോ എന്നൊന്നും ഞങ്ങൾക്ക് ശരിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ അവൻ നടത്തം തുടർന്നു.

പിന്നെയും ഒരു പതിനഞ്ചോളം മിനുട്ടുകൾ കഴിഞ്ഞപ്പോൾ, ദൂരെനിന്ന് എവിടന്നോ, 'സി'യുടെയും 'ഡി'യുടെയും ഉച്ചത്തിലുള്ള സംസാരം, നമ്മുടെ കാതുകളിൽ കേൾക്കാൻ പാകത്തിലെത്തി. വിസിൽ ഊതിയും ഉച്ചത്തിൽ പ്രത്യേക രീതിയിൽ കൂക്കിയുമൊക്കെ, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. പിന്നെയും പതിനഞ്ചോളം മിനുട്ടുകൾ കാത്തിരുന്നിട്ടും 'സി'യും 'ഡി'യും ഞങ്ങളുടെ അടുത്ത് എത്തിയില്ല... സംസാരം കേൾക്കുന്നെങ്കിലും വളഞ്ഞുപുളഞ്ഞുള്ള വഴിയാതിനാൽ ഇനിയും എത്ര നേരമെടുക്കുമെന്ന് ഒരു പിടിയുമില്ല. അപ്പോഴേക്കും, ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, 'ഇ', ഞങ്ങളെയും കടന്ന് പോയിരിക്കുന്നു. ചെവിയിൽ, ഹെഡ് ഫോണും വെച്ച് പാട്ട് കേട്ട് കൊണ്ട് നടക്കുന്നതിനാൽ, 'ഇ'ക്ക് അധിക സമയവും സ്ഥലകാലബോധം ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നില്ല.

ഒരുമിച്ച് ലഞ്ച് കഴിക്കാമെന്ന് തീരുമാനിച്ചത് കൊണ്ട്, ഇനി 'ഇ'യെ ഒരിടത്ത് ഇരുത്തിയേ പറ്റൂ. അവനെ മൊബൈലിൽ വിളിച്ചപ്പോൾ ഭാഗ്യത്തിന് അവനെ കിട്ടി. എവിടെയാണോ, അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞ്, 'ഞാൻ അവനെയും തേടി മുന്നോട്ട് നടന്നു. 'ബി', സി'യേയും 'ഡി'യേയും കാത്ത് അവിടെത്തന്നെ ഇരുന്നു.

അര മണിക്കൂറോളം നടന്നപ്പോൾ, എനിക്ക് 'ഇ'യെ കാണാൻ പറ്റി. ഞങ്ങൾ രണ്ട് പേരും, വീണ്ടും കുറച്ച് കൂടെ മുന്നോട്ട് നടന്ന്, ഞങ്ങളെല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരു സ്ഥലമെത്തിയപ്പോൾ, ഭാണ്ഡവും ഇറക്കി, മറ്റുള്ളവർക്ക് വേണ്ടിയുള്ള കാത്തിരിപ്പാരംഭിച്ചു. 

പത്ത് മിനുട്ടോളം കഴിഞ്ഞപ്പോൾ, 'ബി' ഒറ്റക്ക് അവിടെയെത്തി. അപ്പഴേക്കും, വിശപ്പ് തലയിൽ കയറിയതിനാൽ, ഉടനെത്തന്നെ, സി'യേയും 'ഡി'യേയും കാത്ത് നിൽക്കാതെ, ലഞ്ച് കഴിക്കാനുള്ള ഏർപ്പാട് തുടങ്ങി.

ലഞ്ചിന്റെ ചുമതല, മുഖ്യമായും 'ബി'ക്കായിരുന്നു. അവൻ കൊണ്ടുവന്നത്, ഒന്ന് രണ്ട് പുതിയ സാധനങ്ങളായിരുന്നു. പച്ച മീനിന്റെ അവസ്ഥ മാറാത്ത തരത്തിലുള്ള സ്മോക്ക്ഡ് സാൽമന്റെ ഒരു വലിയ പാക്കറ്റും പകുതി മാത്രം വേവിച്ച ഹെറിങ് എന്ന മീനിന്റെ ടിന്നുകളുമായിരുന്നു അവൻ കൊണ്ടുവന്നത്. ഒരു സുഷി ടൈപ് ! ഇതുവരെ ആ രീതിയിൽ കഴിച്ചിട്ടില്ലാത്തതിനാൽ, ഈ സാധനങ്ങൾ കഴിക്കാൻ തുടക്കത്തിലെനിക്ക് ബുദ്ധിമുട്ട് തോന്നി. എങ്കിലും വിശപ്പിന്റെ വിളി അത്രക്കും മൂർദ്ധന്യത്തിലായതിനാൽ എന്ത് കിട്ടിയാലും കഴിക്കാമെന്ന അവസ്ഥയിലുമായിരുന്നു. എന്തായാലും സ്മോക്ക്ഡ് സാൽമൺ, ബ്രഡിന്റെ ഉള്ളിൽ ചുരുട്ടി, കണ്ണും പൂട്ടി ചവച്ചിറക്കി.

ഞങ്ങൾ ഭക്ഷണം കഴിച്ച്, തീരാറായപ്പോഴേക്കും, സി'യും 'ഡി'യും അവിടെയെത്തി. ഉടനെത്തന്നെ, ഭാണ്ഡങ്ങളിറക്കി അവരും ശാപ്പാടാരംഭിച്ചു. വിശപ്പിന്റെ ശക്തി കൊണ്ടാണോ എന്നറിയില്ല, മറ്റുള്ളവരൊക്കെ ആവേശത്തോടെ മത്സരിച്ച്, ആ സ്മോക്ക്ഡ് സാൽമൺ പാക്കറ്റ്, വെട്ടുകിളികൾ വയലിലിറങ്ങിയത് പോലെ തിന്നു തീർത്തു.

അധികം വൈകാതെ തന്നെ ഞങ്ങൾ വീണ്ടും നടത്തം ആരംഭിച്ചു. അതുവരെയുള്ള യാത്രയായപ്പഴേക്കും 'ഡി'യുടെ കഥ പിന്നെയും കഴിഞ്ഞ യാത്രയിലേത് പോലെത്തന്നെ ആയി മാറിയിരുന്നു. റോളർ കോസ്റ്റർ അവനെ ചുറ്റി വരിയുന്നുണ്ട് എന്നുള്ളത് അവന്റെ ഓരോ വാക്കിലും ചലനത്തിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. കിതപ്പും, ഇടക്കിടക്കുള്ള നിപ്പും പ്രാക്കും, വേണ്ടെന്ന് വിചാരിച്ചിട്ടും റോളർ കോസ്റ്റർ അവനെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. 

പഴയത് പോലെ തന്നെ ഞങ്ങൾ വീണ്ടും സ്പ്ലിറ്റായി. 'ബി' മുന്നിൽ, പിന്നെ ഞാൻ, പിന്നെ 'ഇ', ഏറ്റവും ഒടുവിൽ 'സി'യും 'ഡി'യും. കഴിഞ്ഞ തവണ, രണ്ട് രാത്രികളിലും ഷെൽട്ടറുകളിലായിരുന്നു കിടത്തമെന്നതിനാൽ, ടെന്റ് ഞങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട്, ഇത്തവണ എന്തായാലും ടെന്റ് കെട്ടിത്തന്നെ രാത്രി കിടക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ഏകദേശം പതിമൂന്ന് മലയോളം നടന്ന്, ബേർസ് ഡെൻ (bears den) എത്തുന്നതിന് മുന്നേയുള്ള സ്പൗട് റൺ (spout run) എന്ന അരുവിക്കരികിൽ ടെന്റ് കെട്ടാമെന്ന ധാരണയിൽ ഞങ്ങൾ മുന്നോട്ട് നടന്നു. 

ദുർഘടമായ നടത്തം, ഞങ്ങളുടെ വേഗതയെ ശരിക്കും ബാധിച്ചിരുന്നു. സ്മോക്ക്ഡ് സാൽമൺ വയറിൽ നിന്ന് നീന്തുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ടായി. വയറിൽ അതുവരെയില്ലാത്ത വിധം വായുസഞ്ചാരം എന്റെ കാതുകളിൽ കേൾക്കത്തക്കവിധം ശബ്ദമുണ്ടാക്കാൻ തുടങ്ങിയത്, എന്നെ മാനസികമായി അലോസരപ്പെടുത്താൻ തുടങ്ങി. നടപ്പാതയുടെ ഏതെങ്കിലും മടക്കുകളിൽ വിസർജ്ജനം നടത്തേണ്ടിവരുമോ എന്ന ശങ്ക എന്നെ അലട്ടി. എന്തുതന്നെയായാലും വരുന്നത് വരട്ടെ എന്ന രീതിയിൽ മുന്നോട്ട് ആഞ്ഞു നടന്നു. അല്ലാതെ വഴിയിൽ ആരും കാണാതെ കിടന്നിട്ട് കാര്യമില്ലല്ലോ. 

പക്ഷേ, സാൽമൺ മീനിന്റെ പുളച്ചിൽ എന്നിൽ വല്ലാത്ത അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു. സ്വന്തം തട്ടകമായ നദിയിൽ മൂന്നോളം വർഷങ്ങൾ ചിലവിട്ടതിന് ശേഷം, പൂർണ്ണവളർച്ചയെത്തുന്നതിന് വടക്കൻ അറ്റലാന്റിക് വൻകടലിൽ പോയി, പിന്നെയും രണ്ടോ മൂന്നോ വർഷങ്ങൾ ചിലവഴിച്ച് മുട്ടയിടാൻ വീണ്ടും പഴയ നദിയിലേക്ക് തിരിച്ച് വരുന്ന അറ്റ്ലാന്റിക് സാൽമൺ മൽസ്യം, വടക്കൻ അറ്റ്ലാന്റിക് വൻകടലിൽ മാത്രം അപ്പഴേക്കും ആറായിരത്തോളം മൈലുകൾ സാധാരണ രീതിയിൽ സഞ്ചരിച്ചിട്ടുണ്ടാകുമത്രേ. സാൽമൺ തിന്നതിന് ശേഷം, എന്റെ കുടലിലുണ്ടായ മലക്കം മറിച്ചിൽ ആരംഭിച്ചപ്പോൾ, സാൽമൺ മീനിന്റെ യാത്രയെക്കുറിച്ച് അറിയാതെ ഓർത്തു പോയി. ചത്ത മീനാണെങ്കിലും, എന്റെ വയറ്റിൽ നിന്ന് എട്ടോളം മീറ്ററുകൾ താണ്ടി വൻകുടൽ വഴി താഴോട്ട് പോകുമോ, അതോ ഏകദേശം അര മീറ്ററോളം താണ്ടി, അന്നനാളം വഴി മുകളിലേക്ക് തന്നെ വരുമോ എന്നായിരുന്നു എന്റെ സംശയം. 

ഇടക്ക്, എവിടെയെങ്കിലും മറഞ്ഞിരിക്കാനുള്ള സൗകര്യമൊക്കെയുണ്ടെങ്കിലും, വ്യക്തമായി എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്തതിനാൽ മുന്നോട്ട് തന്നെ നടന്നു. അപ്പഴേക്കും, വയറ്റിൽ നിന്ന് മുകളിലോട്ട് വായുസഞ്ചാരം ആരംഭിച്ചിരുന്നു. സാധാരണഗതിയിൽ തന്നെ അധോവായു സഞ്ചാരം ഉള്ളതിനാൽ അതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്താകുലനായിരുന്നില്ല. 

വായുസഞ്ചാരവും വയറ്റിലെ വൈക്ലബ്യവും ഏത് രൂപത്തിൽ പരിവർത്തനം ചെയ്യപ്പെടുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിൽ, മുകളിൽ നിന്നും കീഴിൽ നിന്നും പലവിധ ശബ്ദവിന്യാസങ്ങളുണ്ടാക്കിക്കൊണ്ടും ചില വാസനകൾ പരിസരത്ത് തൂവിക്കൊണ്ടുമായിരുന്നു പിന്നീടുള്ള യാത്ര. എന്തായാലും, നടത്തത്തിന്റെ കാഠിന്യം കൊണ്ടുണ്ടായ ശാരീരികാദ്ധ്വാനം കൊണ്ടോ, അതോ മനക്കരുത്ത് കൊണ്ടോ എന്നറിയില്ല, കുറെ ദൂരം നടന്ന് കഴിഞ്ഞപ്പോൾ, വയറിലെ മൂളലും പുളച്ചിലും കുറച്ച് ശമിച്ചു. ഇനി ടെന്റടിക്കാനുള്ള സ്പൗട് റണ്ണിലെത്തിയാൽ, മരുന്നിന്റെ രൂപത്തിൽ ബ്രാണ്ടി കഴിക്കാലോ എന്ന ചിന്തയായിരുന്നു കൂടുതൽ ആശ്വാസം പകർന്നത്.


***

2020 ഒക്‌ടോബർ 7, ബുധനാഴ്‌ച

മലായാണ്മ


മലയാളം ആവോളം വാനോളം
മമ കേരളത്തിന്റെ സ്വരമേളം (മലയാളം)
മാതൃത്വമാകുന്നൊരമ്മിഞ്ഞപ്പാലുപോൽ
മധുരമാം തേനൂറും മൊഴിരൂപം (മലയാളം) !

മാതൃഭാഷ നാമെന്നും മൊഴിയണം
മാലോകരോടൊത്ത് മിണ്ടീടണം
മോദം തരുന്നൊരീ മലയാളമില്ലെങ്കിൽ
മനുജനാമീജന്മം പാഴല്ലയോ !

(മലയാളം ആവോളം വാനോളം...) 

മലകളുമടവിയും പാടങ്ങളും
മന്ദമായൊഴുകുന്ന പുഴമേളവും 
മാരുതൻ തഴുകുന്ന കടലോരവും
മലയാളമണ്ണിന്റെ മേനിയല്ലോ !

(മലയാളം ആവോളം വാനോളം...) 

മീട്ടുക കൂട്ടരേ മലയാള വീണകൾ 
മൃദുലമനോഹര ധാരയിലായ് 
മതജാതിഭേദങ്ങളില്ലാതെ വാഴുന്ന 
മാവേലിരാജ്യത്തെ മാനവർ നാം ! 

(മലയാളം ആവോളം വാനോളം...)

എന്റെ അനുജനായ ശ്രീജേഷ്, അവന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ (A male voice version) പാടിയ വീഡിയോ ചുവടെ കൊടുക്കുന്നു:



[വളരെ അവിചാരിതമായാണ് ഈ കവിതയുടെ രചനാനിർവ്വഹണം നടന്നത്. വാഷിംഗ്ടൺ ഡിസിയിലെ കേരള കൾച്ചറൽ സൊസൈറ്റി നടത്തുന്ന മലയാളം കളരിയുടെ, സൗത്ത് റൈഡിങ് ബ്രാഞ്ചിലെ അദ്ധ്യാപകനായ ശ്രീ ഷിനോ കുര്യൻ, 2020 നവംബർ ഒന്നിലെ കേരളപ്പിറവിയുടെ ഭാഗമായി, സൗത്ത് റൈഡിങ് കളരി നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ ഭാഗമായി, മലയാളത്തെയും കേരളത്തെയും കുറിച്ച് ഒരു കവിത തേടിപ്പിടിച്ച് കണ്ടെത്തിത്തരാമോ എന്ന ചോദ്യത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. 

ഒരു ദിവസം രാത്രി ഒമ്പത് മണിയോടടുപ്പിച്ച്, ഷിനോ ചോദിച്ച പ്രകാരമുള്ള ഒരു കവിത തേടിയിറങ്ങിയ എനിക്ക്, കാര്യമായൊന്നും തടഞ്ഞില്ല. കണ്ടുകിട്ടിയ കവിതകളാവട്ടെ, ഇതിനകം തന്നെ, ഇവിടത്തെ കളരിക്കുട്ടികൾക്ക് പരിചയമുണ്ടായിരുന്നവയായിരുന്നു താനും.

അപ്പോഴാണ്, എന്റെ സഹധർമ്മിണി, എന്തോ ഒരു കാര്യവും കഴിഞ്ഞ് അടുക്കളയിലേക്ക് പോകുന്ന വഴിക്ക് ഒരു 'കമന്റ്' പാസാക്കിയത്. "നിങ്ങളുദ്ദേശിക്കുന്ന രീതിയിൽ ഒന്നും കിട്ടുന്നില്ലെങ്കിൽ, നിങ്ങൾക്ക് തന്നെ ഒരു പുതിയ കവിതയങ്ങ് എഴുതിക്കൂടേ...?" - എന്റെ മനസ്സിൽ, ആ ചോദ്യം അവിചാരിതമായി പാകിയത്, ഈ കവിതയുടെ വിത്തായിരുന്നു. അരമണിക്കൂറിനകം തന്നെ ആ വിത്ത് പൊട്ടിമുളച്ച്, ഈ രൂപത്തിലായത്, ഈ കവിതയുടെ അന്തഃസ്സത്ത കുറച്ച് കളഞ്ഞോ എന്ന സംശയം ഉളവാക്കിയെങ്കിലും, അധികം ആലോചിക്കാതെ പിറ്റേന്ന് കാലത്ത് തന്നെ, ഷിനോ കുര്യന് അയച്ചു കൊടുത്തു. 

അദ്ദേഹത്തിനും, മറ്റുള്ള കളരി അദ്ധ്യാപകർക്കും കവിത ഭാഗ്യവശാൽ ഇഷ്ടമായത് കൊണ്ട്, എന്റെ മകളായ ദേവകിയോട് തന്നെ പാടാൻ പറയുകയും, കളരി ദിനത്തിൽ (2020 ഒക്ടോബർ 31), ശ്രീ കാവാലം ശ്രീകുമാറിന്റെ സാന്നിദ്ധ്യത്തിൽ, ദേവകിക്ക്, ഈ കവിത പാടാൻ അവസരം ഉണ്ടാവുകയും ചെയ്തു. 

മക്കളായ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഉണ്ടാക്കിയത്.  സഹധർമ്മിണിയായ ജിഷയാണ് പാട്ടിന് ഈണം നൽകിയത്! ]

ഞാനെഴുതിയ മറ്റ് മലയാളം / കേരളം വാഴ്ത്ത് പാട്ടുകൾ:
***

2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

കോണകാന്തരം കുതിച്ച തേനീച്ചകളും പന്നഗവിസർജ്ജ്യവും (അപ്പലാച്ചിമലമ്പുരാണം - 2)


ആദ്യഭാഗം: കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)

അങ്ങനെയൊക്കെ ചിന്തിരിക്കുമ്പോഴാണ് പൊടുന്നനെ ആനി എഴുന്നേറ്റത്. എനിക്ക് സമാധാനമുണ്ടായി. എഴുന്നേറ്റ ആനി, ആരോടെന്നില്ലാതെ 'just going to restroom...' എന്ന് പിറുപിറുത്ത് കൊണ്ട് ഹെഡ് ലൈറ്റും ഓണാക്കി പുറത്തേക്കിറങ്ങി. ആനി തിരിച്ച് വന്ന് കിടന്നതിന് ശേഷവും, ഞാൻ കുറച്ച് നേരം കരടിയെയും കാത്ത് കിടന്നു. കാടിന്റെ നടുവിൽ ഏകാന്തമായ, വിജനമായ, ആ കൂനാക്കൂരിരുട്ട് സമയത്ത്, ഒരു മാസത്തോളം  തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെയും, ചിലിയിലെ ഖനിയിൽ രണ്ട് മാസത്തോളം അകപ്പെട്ട, ഖനിത്തൊഴിലാളികളെയും കുറിച്ചൊക്കെ ഓർത്ത്, അവരുടെ, ആ നേരമുണ്ടായിക്കാണാനിടയുള്ള മനോനിലയെക്കുറിച്ചൊക്കെ സ്വയമറിയാതെ ചിന്തിച്ച്, കുറച്ച് നേരത്തേക്ക് ഞാൻ വിയർത്ത് പരവശനായിപ്പോയി.

അറിയാതെ ഉറങ്ങിപ്പോയ ഞാൻ വീണ്ടും ഉണർന്നത്, 'സി' എഴുന്നേറ്റപ്പോഴാണ്. സ്ലീപ്പിങ് പാഡിന്റെയും ചീവീടുകളുടെയും ശബ്ദമൊഴിച്ച്, വേറെ ഏത് ശബ്ദം കേട്ടാലും ഉണരാനുള്ള ത്രാണി, റം ഉത്പാദിപ്പിച്ച മത്തിന്റെ കെട്ടിനിടയിലും, എന്റെ ഉറങ്ങിക്കിടക്കുന്ന ഇന്ദ്രിയങ്ങൾക്ക് ഉണ്ടെന്നും, അത്തരം ശബ്ദങ്ങൾ കേട്ടാൽ, എന്റെ കൈ അറിയാതെ തന്നെ, അടുത്ത് വച്ചിരിക്കുന്ന കത്തിയുടെ അടുത്ത് എത്തുന്നുണ്ടെന്നും അപ്പോഴെനിക്ക് മനസ്സിലായി. എവിടെ പോവുകയാണെ'ന്ന എന്റെ ചോദ്യത്തിന്, 'മൂത്രമൊഴിക്കാൻ പോവുകയാണെന്ന്' 'സി' മറുപടി പറഞ്ഞപ്പോൾ, എന്റെ കൈ വീണ്ടും സ്ലീപ്പിങ് ബാഗിലേക്ക് ഉൾവലിഞ്ഞ്, ഉറക്കെമെന്ന പ്രക്രിയ പുനരാരംഭിച്ചു. പുലർച്ചെ അഞ്ചരക്ക് ആനി ഉണർന്ന് വീണ്ടും അവരുടെ ഹെഡ് ലൈറ്റ് കത്തിച്ചപ്പോഴാണ്, ആ പ്രക്രിയക്ക് വീണ്ടും ഭംഗം ഉണ്ടായത്. 

ആനിയുണർന്ന സമയത്ത് തന്നെ, 'സി' യും എഴുന്നേറ്റു. 'സി', അവന്റെ സ്ലീപ്പിങ് പാഡും ബാഗും മറ്റും മടക്കി വെക്കുന്നതിനിടയിൽ, ആനി പുറത്തേക്ക് ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞ്. 'സി'യും പുറത്തേക്കിറങ്ങി. കുറച്ചകലെ നിന്നെന്നോണം, ആനിയുടെയും 'സി'യുടെയും ശബ്ദം ഞാൻ കേട്ടു. 

"I'm changing..."
"Oh... Okie... okie... I'll go to the other side....then..."

ശൗചകർമ്മങ്ങൾക്കും വസ്ത്രങ്ങൾ മാറ്റാനും പോയ ആനിയുടെ പിറകെ, ആനി എവിടെയാണ് പോയതെന്നെറിയാതെ 'സി' ശൗചകർമ്മം ചെയ്യാൻ പോയതാണ് പ്രശ്നമായത്. ചിരിയടക്കാൻ വയ്യാതെ തിരിച്ച് വന്ന 'സി', ഉടനെത്തന്നെ സ്റ്റവ് കത്തിച്ച് കാപ്പിയുണ്ടാക്കാൻ ആരംഭിച്ചു. 

കാപ്പി തയ്യാറായ ഉടനെത്തന്നെ, ഞാൻ ഉണർന്നെന്ന് മനസ്സിലാക്കിയ 'സി', എന്നെ ആ വിവരം സന്തോഷത്തോടെ അറിയിച്ചു. 'സി', അവൻ കൊണ്ടുവന്ന മൗത്ത് വാഷ്, വായിലൊഴിച്ച് കുലുക്കുഴിഞ്ഞ് തുപ്പി. ബ്രഷ് എവിടെ എന്ന ചോദ്യത്തിന്, ബ്രഷിന് ഖനം കൂടുതലായത് കൊണ്ട് എടുത്തില്ലെന്നുള്ള മറുപടി, ആ സുഖദായകസുപ്രഭാതത്തിൽ എന്നെ കുടുകുടാ ചിരിപ്പിച്ചു. 

മൗത്‌വാഷിങ്ങിന് ശേഷം, 'സി' നേരെ പോയി ഷെൽട്ടറിന്റെ ഒരു വശത്തുള്ള ബെഞ്ചിലിരുന്ന് ധ്യാനനിമഗ്നനായി. ശ്രീ ശ്രീ രവിശങ്കറിന്റെ സുദർശനക്രിയയും വേറെ എന്തൊക്കെയോ യോഗാ പരിശീലനവുമൊക്കെ 'സി' ഇതിനകം പരിശീലിച്ചിട്ടുള്ള വിവരം എനിക്കറിയാമായിരുന്നത് കൊണ്ട്, എനിക്ക് മറ്റ് സംശയങ്ങളൊന്നും ഉണ്ടായില്ല. അവൻ ധ്യാനം തുടങ്ങിയ ശേഷമാണ് ആനി വസ്ത്രങ്ങളൊക്കെ മാറി ഷെൽട്ടറിലേക്ക് വന്നത്. ഷെൽട്ടറിന്റെ ഉമ്മറത്ത്, അവരുടെ സാധനങ്ങൾ വച്ചിരുന്ന സ്ഥലത്ത് ഇരുന്ന് ഓരോ സാധനങ്ങളും വീണ്ടും തിരിച്ച് അവരുടെ പുറസഞ്ചിയിൽ തിരുകുന്നതിനിടയിൽ, അവർ 'സി'യെ വളരെ കാര്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

തുടക്കത്തിൽ, കണ്ണുമടച്ച് വളരെ ശാന്തനായിരുന്ന 'സി', പതുക്കെ ചില പ്രത്യേക ശബ്ദവീചികൾ പുറപ്പെടുവിക്കാൻ തുടങ്ങി. ഓരോ ദ്വാരങ്ങളിലൂടെ വെവ്വേറെയായും, രണ്ട് ദ്വാരങ്ങളിലൂടെ ഒരുമിച്ചുമൊക്കെ, ചീറ്റുന്ന ശബ്ദത്തിൽ 'സി' അവന്റെ ശ്വസനക്രിയ തുടരുകയാണ്. തുടർന്ന് അതുവരെ അനക്കമില്ലാതിരുന്ന അവന്റെ കൈകളും അനങ്ങാൻ തുടങ്ങി. കൈകൾ മേല്പോട്ടും കീഴ്പോട്ടുമൊക്കെ ഉയർത്തിയും താഴ്ത്തിയും, കൂട്ടത്തിൽ മൂക്കിലൂടെ ഉച്ചത്തിൽ ചീറ്റിയുമൊക്കെ എന്തോ അഭ്യാസം കാണിക്കുന്ന 'സി'യെക്കണ്ട്‌ 'what happened to him.... what's he doing...' എന്നൊക്കെ പിറുപിറുത്ത് ആനി കുറച്ച് നേരം സ്തബ്ധയായി. ആ സമയത്ത് 'സി'യെക്കണ്ട എനിക്ക് ഓർമ്മ വന്നത്, പണ്ട് എന്റെ വീട്ട് വളപ്പിൽ മുറിച്ചിട്ട വലിയ പ്ലാവ് ഈരാൻ വന്ന കുഞ്ഞിരാമേട്ടനെയും കിട്ടേട്ടനെയുമാണ്. മരം ഈരുമ്പോൾ ഉണ്ടാവുന്ന അതേ ശബ്ദവും അതേ ആക്ഷനും! ചിലപ്പോൾ, 'സി'യുടെ കൂർക്കം വലിയുടെ കാഠിന്യം കുറക്കാൻ ഇടയാക്കിയത് ഈ ശ്വാസനാഭ്യാസമായിരിക്കാമെന്ന് ഞാൻ ചിന്തിച്ചു.

ക്രിയകൾക്ക് ശേഷം സാവധാനം കണ്ണ് തുറന്ന 'സി', കാപ്പികുടിക്കാൻ എഴുന്നേറ്റപ്പോഴാണ് ആനി, അവനോട് അവരുടെ സംശയം ചോദിച്ചത്.  അവരെന്താണ് അത്തരം സംശയം അതുവരെ ചോദിക്കാതിരുന്നത് എന്ന് ചിന്തിച്ചത് പോലെ, ആ ചോദ്യം കേട്ട്, അത്യധികം ആവേശഭരിതനായ 'സി', കാപ്പി പോലും കുടിക്കാൻ മിനക്കെടാതെ, വാചാലനായി.

"hey you want to learn...?"
"Really..? Can you teach me..?"
"Sure..."
"I can't teach you fully... but can explain a bit..."
"Oh.. that's fine... just want to know what's it all about..."

ഓം സഹനാവവതു 
സഹനൗ ഭുനക്തു 
സഹവീര്യം കരവാവഹൈ 
തേജസ്വി നാ വദീതമസ്തു 
മാ വിദ്വിഷാവഹൈ  
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 

ഒരു ഗുരുവും ഒരു ശിഷ്യയും രൂപപ്പെട്ടത് വളരെപ്പെട്ടെന്നായിരുന്നു. ഒരാൾ ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ, ഒഴിഞ്ഞുമാറുന്നതിന് പകരം അറിയുന്ന കുറച്ച് കാര്യങ്ങൾ, ചുരുങ്ങിയത്, എന്താണ് സംഭവമെന്നെങ്കിലും പറഞ്ഞുകൊടുക്കേണ്ടത് സാമാന്യനീതിയാണല്ലോ. അറിയാത്തവർക്ക് പറഞ്ഞുകൊടുക്കുക എന്നത് മാനവധർമ്മവുമാണല്ലോ. കൊടുക്കുന്തോറും വർദ്ധിക്കുന്ന ഒന്നാണല്ലോ വിദ്യ! അങ്ങനെ, തൈത്തിരീയോപനിഷദ്‌ പ്രകാരം, രണ്ടു പേരും ഒരുമിച്ച്, ശാരീരികവും മാനസികവുമായ ശക്‌തിസമ്പാദനം ആരംഭിച്ചു.

കുറച്ച് സമയമെടുത്ത്, ആനിയുടെ കൂടെയിരുന്ന്, ശ്വസനക്രിയയുടെ വളരെ ബേസിക് ആയുള്ള കാര്യങ്ങളെക്കുറിച്ചും അതിന്റെ ഗുണഗണങ്ങളെക്കുറിച്ചും 'സി' വിവരിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് കൂടുതൽ മനസ്സിലായെന്ന് ആർക്കും തോന്നിയില്ല. എന്തായാലും യോഗ എന്നൊരു സാധനമുണ്ടെന്നും അത് വളരെ നല്ലൊരു ഏർപ്പാട് ആണെന്നും ആനിക്ക് മനസ്സിലായത് യോഗയെ സംബന്ധിച്ചടുത്തോളം ഒരു നല്ലകാര്യമായി ഭവിച്ചു.

അങ്ങനെ പതഞ്ജലിയെ സ്തുതിച്ച് ഗുരു വിശദീകരണം ആരംഭിച്ചു:
യോഗേന ചിത്തസ്യ പദേന വാചാം 
മലം ശരീരസ്യ ച വൈദ്യകേന 
യോ/പകാരോത്തമം പ്രവരം മുനീനാം 
പതഞ്ജലിം പ്രാഞ്ജലിരാനതോസ്മി  |

ഇവരുടെ രണ്ടുപേരുടെയും ഒരുമിച്ചുള്ള ക്രിയകൾ കണ്ട്, തട്ടിൻ പുറത്ത് നിന്ന് കെയ്ൽ എത്തിനോക്കി ചിരിച്ചു. രണ്ട് പേരും ഒരേ സമയത്ത് ചീറ്റുന്ന ശബ്ദം കേട്ട്, കാട് വിറങ്ങലിച്ചു. കരടികൾ കുഞ്ഞുങ്ങളെയും കൂട്ടി കൂട്ടത്തോടെ മലയിറങ്ങി. ഇതൊക്കെ കണ്ട് അന്തം വിട്ട് ആരും കേൾക്കാതെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് 'ബി'യും 'ഡി'യും അന്ന് രാവിലെ എഴുന്നേറ്റത്.


എല്ലാവരും എഴുന്നേറ്റ്, ഓരോരുത്തരും കിടന്ന സ്ഥലത്തുണ്ടായിരുന്ന സാധനങ്ങൾ മടക്കി വൃത്തിയാക്കി. പല്ലൊക്കെ തേച്ച് അന്നത്തെ ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. 'സി'യുണ്ടാക്കിയ കാപ്പി കുടിച്ച് കഴിഞ്ഞപ്പോൾ എനിക്ക് നിതംബപേശികൾക്കിടയിൽ മർദ്ദം മുറുകി. അവിടെയുണ്ടായിരുന്ന 'പ്രിവി' ടോയ്‌ലറ്റിൽ പോകാൻ, മണങ്ങളുമായി ബന്ധപ്പെട്ടുള്ള എന്റെ ചില മുൻവിധികൾ കാരണം, മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട്, കൂടെക്കൊണ്ടുപോയ ചെറിയ ഹാൻഡി ഷവലുമെടുത്ത്, പതുക്കെ ഷെൽട്ടറിന് പുറത്തുള്ള കാട്ടിലേക്കിറങ്ങി.

ഇരിക്കാൻ പറ്റിയ ഒരു സ്ഥലമന്വേഷിച്ച്, ചുറ്റും നോക്കിയപ്പോഴാണ്, ചില മരങ്ങളുടെ മറവ് പിടിച്ച് നല്ലൊരു സ്ഥലം കണ്ടത്. കൂടാതെ, അവിടെത്തന്നെ തറയിലൊരു ദ്വാരവും കണ്ടത് എന്നെ കൂടുതൽ ഉന്മേഷവാനാക്കി, കാരണം ആ ദ്വാരം, കൈയ്യിലുള്ള ഷവൽ കൊണ്ട് കുറച്ച് കൂടി വണ്ണം വെപ്പിച്ചാൽ എനിക്ക് കാര്യം സാധിക്കാൻ പാകത്തിലുള്ള ഒരു കുഴിയായി രൂപപ്പെടുത്താമല്ലോ. 

ഞാൻ പതുക്കെ, ഷവൽ കൊണ്ട്, ചുറ്റുമുണ്ടായിരുന്ന ഉയർന്ന പുല്ലുകളും മറ്റ് ചെടികളും വീശിയൊതുക്കി. പിന്നെ, പതുക്കെ ഷവൽ ആ ദ്വാരത്തിനുള്ളിലേക്കിട്ട് അതിന്റെ മുഖവണ്ണം കുറച്ച് വികസിപ്പിച്ചു. ഷവൽ ഒരു കൈയ്യിൽ പിടിച്ച് കൊണ്ട് തന്നെ, രണ്ട് കാലും കുഴിയുടെ രണ്ടുഭാഗത്തുമായി അകത്തിവച്ച്, കോണകം താഴ്ത്തി ഇരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്, ഹുങ്കാരം പുറപ്പെടുവിച്ച് കൊണ്ട് ദ്വാരത്തിന്റെയുള്ളിൽ നിന്നും തേനീച്ചകൾ കൂട്ടത്തോടെ ഇരച്ച് പൊങ്ങിയത്. ഞാൻ തുരന്ന ദ്വാരം, മണ്ണിനടിയിലുള്ള ഒരു തേനീച്ചക്കൂടിന്റെ വാതിലായിരുന്നു! 

കുറച്ചെണ്ണം എന്റെ കാലിലും തുടകളിലും അതിനകം തന്നെ കുത്തിയിരുന്നു. ഞാനുടനെത്തന്നെ, കാൽഭാഗം താഴ്ത്തിയ കോണകവുമായി, ഷവൽ കയ്യിൽ പിടിച്ച് കൊണ്ട് തന്നെ, ഒരു മുയലിന്റെ രീതിയിൽ നിന്ന നിൽപ്പിൽ നിന്ന് ആവും വിധം ദൂരേക്ക് ചാടി. ഒരു തേനീച്ച മാത്രമല്ലല്ലോ എന്നെ കുത്താൻ വരുന്നത്, അതുകൊണ്ട് തന്നെ ഒരിടത്ത് എനിക്ക് തീർച്ചയായും നിൽക്കാൻ പറ്റില്ല. തേനീച്ചകൾ എന്റെ കിയ്യിലും കാലിലും പുറത്തും കുത്തുകൾ ഏല്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ, കോണകം മുകളിലേക്ക് കയറ്റി, ഞാൻ ഓട്ടം തുടങ്ങിയിരുന്നു. ആ ഓട്ടം നിലച്ചത് ഷെൽട്ടറിന്റെ മുന്നിലാണ്. കുറച്ച് ഈച്ചകൾ എന്നെ പിന്തുടർന്നെങ്കിലും എന്തോ ഭാഗ്യത്തിന്, ആ വലിയ കൂട്ടം എന്നെ പിന്തുടർന്നില്ല.

കടിച്ച ഭാഗത്തെ നീറ്റലുകൾ സഹിച്ച് കൊണ്ട്, ഞാൻ ഷെൽട്ടറിലേക്ക് ഓടിക്കയറി. അന്തിച്ച് പോയ കൂട്ടുകാർ, സങ്കടത്തോടെ ചിരിച്ചു ! ഞാനുടനെത്തന്നെ 'സി'യുടെ കൈയ്യിൽ നിന്ന് Itching Cream വാങ്ങി, തേനീച്ചക്കുത്തേറ്റ് വീങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ പുരട്ടി. നീറ്റലടങ്ങും വരെ ഷെൽട്ടറിന്റെ വശത്തുള്ള ബഞ്ചിൽ ഏകദേശം പതിനഞ്ച് മിനുട്ടോളം വിശ്രമിച്ചു. ഓട്ടത്തിന്റെയും തേനീച്ച ആക്രമണത്തിന്റെയും ബഹളത്തിൽ, എന്റെ എന്റെ നിതംബപേശീമർദ്ദം തീർത്തും ഇല്ലാതായിപ്പോയിരുന്നു. കുത്തിയത് വല്ല കടന്നലോ മറ്റോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിച്ച് ഞാൻ വെറുതെ ആശങ്കപ്പെട്ടു.ഇതേ തേനീച്ചകൾ, എന്റെ കൊണാകാന്തരങ്ങളിലുള്ള പ്രധാനപ്പെട്ട അവയവങ്ങളിലാണ് കുത്തിയതെങ്കിൽ എന്താകുമായിരുന്നു എന്ന ചിന്ത, എനിക്ക് മുഴുമിക്കാൻ പോലും ആവും മുന്നേ, മോഹാലസ്യം വരുന്നത് പോലെ തോന്നിയ ഞാൻ,  ബെഞ്ചിന്റെ പിന്നിലുള്ള കൈവരിയിൽ, ഒരു ധൈര്യത്തിന് അറിയാതെ പിടിച്ച് പോയി!

നീറ്റൽ കുറച്ചടങ്ങിയപ്പോൾ, പണ്ടത്തെ മർദ്ദം വീണ്ടും പുനരാരംഭിച്ചു. ഒരു മർദ്ദവും അധിക കാലത്തേക്ക് തടയാനാവില്ലല്ലോ. ഇനിയൊരു പരീക്ഷണത്തിന് ബാല്യമില്ലാതിരുന്ന ഞാൻ, അവിടെയുണ്ടായിരുന്ന 'പ്രിവി ടോയ്‌ലറ്റി'ലേക്ക് തന്നെ പതുക്കെ നടന്നു. മണമുണ്ടായാലും വൃത്തിയില്ലെങ്കിലും അവിടെത്തന്നെ കാര്യം സാധിക്കുന്നതാണ് സേഫ് എന്ന തോന്നൽ അപ്പഴേ ഉണ്ടായുള്ളൂ. 

'പ്രിവി ടോയ്‌ലറ്റി'ലേക്ക് കടന്ന ഞാൻ, അതിന്റെ വൃത്തി കണ്ട് അത്ഭുതപ്പെട്ടു. അത് ഉപയോഗിച്ച ഓരോ ആളും ആ സംഭവം ഉപയോഗിക്കേണ്ട രീതിയിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു. ഒരു വൃത്തികെട്ട വാസന പോലും അവിടെ ഉണ്ടായിരുന്നില്ല. പെട്ടന്ന് തന്നെ കാര്യസാധ്യം നടത്തിയ ഞാൻ, ഒരു പിടി മരപ്പൊടികൾ, ഉപേക്ഷിച്ച് വരുന്ന സാധനത്തിന്റെ മേലെ നിക്ഷേപിച്ച്, ഉല്ലാസവാനായി പുറത്തിറങ്ങി. മർദ്ദം തീർത്തും പോയതിനാലോ, അതോ, മരുന്ന് പുരട്ടിയതിനാലോ എന്നറിയില്ല, അപ്പഴേക്കും തേനീച്ചക്കൂത്തുകൾ ഏല്പിച്ച വീക്കങ്ങൾ കുറഞ്ഞ് തുടങ്ങിയിരുന്നു.

തിരിച്ച് വന്നതിന് ശേഷം, തിളപ്പിച്ച വെള്ളം ഒഴിച്ച് കഴിക്കാവുന്ന ഓട്ട്മീൽ പ്രാതലായി ഭക്ഷിച്ചു. ഓരോരുത്തരും അവരവരുടെ വേണ്ടപ്പെട്ട രീതിയിലുള്ള പ്രാതലുകൾ ഉണ്ടാക്കി, അവരവരുടെ വിശപ്പിന്റെ ആത്മാവിന് ശാന്തി നേർന്നു. അത്രയുമായപ്പഴേക്കും സമയം രാവിലെ ഏഴര മണി. ആനി അവരുടെ ബാക്ക്പാക്ക് തയ്യാറാക്കി ഞങ്ങളോരോരുത്തരോടും യാത്ര ചോദിക്കൽ ആരംഭിച്ചു. പറ്റുമെങ്കിൽ, വൈകുന്നേരം ഏതെങ്കിലും ഷെൽട്ടറിൽ കാണാമെന്ന പ്രതീക്ഷയോടെ, ഞങ്ങൾ ആനിയമ്മയെ യാത്രയാക്കി. അതിനിടയിൽ, 'സി' അവരുടെ കൂടെ ഒരു സെൽഫി എടുത്തു. യോഗശാസ്ത്രത്തെക്കുറിച്ച് ആനിക്ക് കൂടുതലെന്തെങ്കിലും സംശയമുണ്ടാവുകയാണെങ്കിൽ അത് ഇല്ലാതാക്കുവാൻ, അവരുടെ ഇമെയിൽ വിലാസവും ഫോൺ നമ്പരും വാങ്ങിച്ചു. യാത്രചോദിച്ച് ഇറങ്ങിയ ആനി, വീണ്ടും തിരിച്ച് വന്ന്, അവർ മറന്ന് വച്ച ഹൈക്കിങ് പോൾ എടുത്ത് വീണ്ടും യാത്ര പറഞ്ഞ്, ഒരു മിന്നായം പോലെ അവിടെ നിന്ന് നടന്ന് മറഞ്ഞു.

ഒട്ടും വൈകാതെ തന്നെ കെയ്‌ലും അവിടെ നിന്ന് ഇറങ്ങാൻ ആരംഭിച്ചു. കെയ്ൽ, അവന്റെ അന്നത്തെ ഡെസ്റ്റിനേഷൻ അതിനകം തന്നെ പ്രഖ്യാപിച്ചിരുന്നു. 'ഡിക്സ് ഡോം ഷെൽട്ടർ' എന്ന് പണ്ട് അറിയപ്പെട്ടിരുന്ന 'വിസ്കി ഹോളോ ഷെൽട്ടർ' ആണ് അവന്റെ ഉന്നം. ഞങ്ങൾ ഇപ്പോഴുള്ള 'ജിം & മോളി ഷെൽട്ടറി'ൽ നിന്ന് ഏകദേശം പത്ത് മൈലോളം ദൂരമുണ്ട്. ഒടുവിൽ, പറ്റുമെങ്കിൽ ജിം & മോളിയിൽ കാണാം എന്ന ധാരണയിൽ കെയ്‌ലും അവിടെ നിന്നിറങ്ങി.

ഏകദേശം എട്ടരയോടെ, ഞങ്ങളും, ഒരു ഫോട്ടോ സെഷന് ശേഷം, 'ജിം & മോളി ഷെൽട്ടറി'ൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, 'സി'ക്ക് അവന്റെ ഭാര്യയുടെ ഫോൺ വന്നത്. അവരുടെ കോവിഡ് മെയിൻ ടെസ്റ്റിന്റെ ഫലം നെഗറ്റിവ് ആണെന്നുള്ള സന്തോഷ സന്ദേശമായിരുന്നു അത്. ആ സന്ദേശം, ഞങ്ങൾക്കും വളരെ ആശ്വാസകരമായിരുന്നു. 

ഇറങ്ങുന്നതിന് മുന്നേ 'സി'യും 'ഡി'യും advil 500mg യുടെ ഒരു ഡോസ് അകത്താക്കി. 'ബി'ക്കും മുതുക് വേദന ഉണ്ടായിരുന്നെങ്കിലും അവൻ മരുന്ന് കഴിക്കാൻ പോയില്ല. 'ഡി'യാണെങ്കിൽ, ആദ്യദിനയാത്രയിൽ തന്നെ advil ന്റെ സഹായം തേടിക്കൊണ്ടാണ് യാത്ര പുറപ്പെട്ടത്.  

ആദ്യദിനം പോലെ, തുടക്കത്തിൽ, എല്ലാവരും ഒരുമിച്ചാണ് നടത്തം തുടങ്ങിയത്. പതുക്കെപ്പതുക്കെ, 'ഡി' പതുക്കെയാവാൻ തുടങ്ങി.ആദ്യദിനം അവൻ സങ്കടപ്പെട്ടപ്പോൾ അവന് കൊടുത്ത വാക്ക് പാലിച്ച്, 'ഡി'യുടെ പിന്നിലാണ് ഞാൻ എല്ലായ്‌പോഴും നടന്നത്. 'ബി'യും 'സി'യും ഞങ്ങളെ വേർപിരിഞ്ഞ് കുറച്ച് മുന്നിൽ നടന്നു. ഓർമ്മയിലുള്ള കഥകളും പാട്ടുകളും ഞങ്ങളുടെ നടത്തത്തിനിടയിൽ പരസ്പരം പങ്ക് വച്ചു. ഞങ്ങളുടെ പാട്ടിന്റെ താളത്തിനൊപ്പിച്ച് അപ്പലാച്ചിയൻ മലയിൽ കാറ്റ് വീശി.

ഏകദേശം ഒരു മൈൽ നടന്നപ്പഴേക്കും, ഒരു മലഞ്ചെരുവിൽ നിന്ന് തലേദിവസം കണ്ടത് പോലെ കോടമഞ്ഞ് പരന്നൊഴുകി പറക്കുന്നത് കണ്ടപ്പോൾ അത് കെയ്ൽ ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചു. ഞങ്ങൾ നടന്ന് ഒരു വളവ് തിരിഞ്ഞപ്പോഴേക്കും വിചാരിച്ചത് പോലെത്തന്നെ, കെയ്ൽ അവന്റെ ഇ സിഗരറ്റ് ആഞ്ഞാഞ്ഞ് പുകക്കുകയാണ്. അവന്റെയടുത്ത് ഞങ്ങൾ എത്തിയപ്പോൾ, അവനൊരു addict ആണോ എന്ന് സംശയിക്കത്തക്കവിധം,  അവന്റെ കൈവിരലുകൾ വിറക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. കുറച്ച് സംസാരിച്ച ശേഷം, കെയ്ൽ അവിടെ നിന്നും വീണ്ടും ഒറ്റക്ക് മുന്നോട്ട് പോയി.

വളരെ കഷ്ടപ്പെട്ട്, ഏകദേശം മൂന്ന് മൈലോളം നടന്നപ്പോഴേക്കും, ഞങ്ങൾ VA55 എന്ന റോഡിന്റെ ജംക്ഷനിൽ എത്തി. നോക്കുമ്പോൾ, നമ്മുടെ കെയ്‌ലും അവിടെ ഇരിപ്പുണ്ട്. കെയ്‌ലിന്റെ അടുത്ത് 'ഗട്ട് ഹബ്' എന്ന ഒരു മൊബൈൽ ആപ്പുണ്ട്. അതിൽ നോക്കിയാൽ ഹൈക്ക് ചെയ്യേണ്ട പാതയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ പറ്റും. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, എലിവേഷൻ, സ്ലോപ്പ് തുടങ്ങിയ കാര്യങ്ങൾ നോക്കി കെയ്‌ലാണ് പറഞ്ഞത്, VA55 ൽ നിന്ന് ഏകദേശം 1000 അടി ഉയരത്തിലേക്ക് കുത്തനെയുള്ള കഠിനമായ കയറ്റമാണ്. അത് കേട്ടപ്പോൾ തന്നെ 'ഡി' കിതക്കാൻ തുടങ്ങി. എന്തായാലും കുറച്ച് നേരം അവിടെ ഇരിക്കാൻ തീരുമാനിച്ചു. കെയ്‌ലിന്‌  കുറച്ച് പീനട്ട് കൊടുത്ത് ഞങ്ങൾ വീണ്ടും ഉദാരമനസ്കരായി. അതിന്റെ തൃപ്തിയിൽ, കെയ്ൽ വീണ്ടും അവന്റെ പ്രയാണം ആരംഭിച്ചു.

പതിനഞ്ചോളം മിനുട്ടുകളുടെ ആരാമത്തിന് ശേഷം, ഞങ്ങൾ വീണ്ടും മലകയറ്റം തുടർന്നു. ആദ്യത്തെ നൂറടി കയറുമ്പഴേക്കും, കയറാനൊക്കെ പറ്റുന്നുണ്ടെങ്കിലും, കെയ്ൽ പറഞ്ഞത് സത്യമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഓരോ ഇരുപത്-മുപ്പതടിയിലും 'ഡി' നിൽക്കാൻ തുടങ്ങിയപ്പോൾ, 'ബി'യും 'സി'യും വളരെ മുന്നിലായി. 

ഭാണ്ഡമെടുത്തുള്ള 'ഡി'യുടെ മട്ടും ഭാവവും കണ്ടാൽ 'കാബൂളിവാല' എന്ന ചിത്രത്തിലെ തെണ്ടിക്കഥാപാത്രങ്ങളിലൊന്നായ കന്നാസിനെ ഓർമ്മ വരും. ഒരു ചതച്ചൊതുക്കിയ പാലിന്റെ പ്ലാസ്റ്റിക് ഡബ്ബയും ചെരുപ്പും വേസ്റ്റ് തിങ്ങി നിറഞ്ഞ വേസ്റ്റ് ബാഗും മറ്റും, ബാക്ക്പാക്കിന്റെ വശങ്ങളിലും മുകളിലുമൊക്കെയായി കെട്ടിവച്ചാണ് കുനിഞ്ഞ് കുനിഞ്ഞുള്ള 'ഡി'യുടെ നടപ്പ്. 

നടക്കുന്നതിനിടയിൽ 'ഡി' എപ്പഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിൽക്കുക എന്നത് തൊട്ട് പിന്നിൽ നടക്കുന്ന എന്നെ സംബന്ധിച്ചടുത്തോളം, ഒട്ടും പ്രവചിക്കാൻ സാദ്ധ്യമല്ലായിരുന്നു. അങ്ങനെ, 'ഡി' അവിചാരിതമായി നിൽക്കുന്ന സമയത്ത്, എന്റെ മുഖം, അവന്റെ പിൻഭാഗത്തെ മാർദ്ദവഭാഗത്ത്  എത്രയോ തവണ ഇടിച്ചു. കാരണം, കയറ്റമായത് കൊണ്ട്, അവന്റെ പിൻഭാഗത്തെ മാർദ്ദവഭാഗവും എന്റെ മുഖവും ഏകദേശം ഒരേ ഉയരത്തിലാണ് നിലകൊണ്ടിരുന്നത്. അതിന് ശേഷം, ഇത്തിരി ഗ്യാപ്പിട്ട് മാത്രമേ അവന്റെ പിന്നിൽ ഞാൻ നടന്നിരുന്നുള്ളൂ.


കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും ഏകദേശം ഉച്ചക്ക് ഒന്നരയോടടുപ്പിച്ച് ഞങ്ങൾ 'മനസാസ് ഗ്യാപ്പി'ലെ ഷെൽട്ടറിലെത്തി. കാഴ്ചയിൽ ഒരു പ്രേതഭവനം പോലെ തോന്നിക്കുന്ന, ഉരുണ്ട മരം കൊണ്ട്  ഉണ്ടാക്കിയ ഒരു കെട്ടിടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞങ്ങളവിടെ എത്തുമ്പഴേക്കും 'ബി'യും 'സി'യും അവിടെയെത്തി, അടുത്തുള്ള സ്പ്രിങ്ങിൽ നിന്ന് വെള്ളമെടുത്ത് ഫിൽട്ടറിങ് ആരംഭിച്ചിരുന്നു. എത്തിയ ഉടനെത്തന്നെ 'ഡി' അവന്റെ പുറംസഞ്ചി ഒരു ഭാഗത്ത് ഒതുക്കി ഷെൽട്ടറിന്റെ നിരപ്പായ സ്ഥലത്ത് മലർന്ന് വീണു. കെയ്ൽ അവിടെ ഒരു മരത്തിന്റെ കീഴിലെ ബഞ്ചിലിരുന്ന് കോടമഞ്ഞിന്റെ ഉത്പാദനം ഉച്ഛസ്ഥായിയിൽ നടത്തുന്നുണ്ടായിരുന്നു.

വെള്ളം ഫിൽട്ടർ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്, 'ഡി' കിടന്നതിന് മുകളിലായി, ഷെൽട്ടറിന്റെ മേൽക്കൂരയിൽ ഒരു നീളൻ പാമ്പിനെ 'സി' കണ്ടത്. പാമ്പെന്ന് കേട്ടതും 'ഡി' തെറിച്ചെന്ന പോലെ തൊട്ടപ്പുറത്തുള്ള ബെഞ്ചിൽ എത്തിയതും ഒരുമിച്ചായിരുന്നു. കുറച്ച് നേരത്തെ ഞങ്ങളുടെ ബഹളം കേട്ട പാമ്പ്, പൊടുന്നനെ അപ്രത്യക്ഷമായി. എല്ലാവരും വീണ്ടും ഷെൽട്ടറിൽ വന്നിരുന്ന്, കൊണ്ടുവന്ന ബ്രഡിന്റെയുള്ളിൽ ട്യൂണയും ഹമുസും സാൽമനും മറ്റുമൊക്കെയിട്ട് സാൻഡ്‌വിച്ചായി കഴിക്കാൻ ആരംഭിച്ചു.

സാൻഡ്‌വിച്ച്‌ കഴിച്ച് കൊണ്ടിരിക്കവേയാണ് 'ഡി'യിരുന്നതിന്റെ മുകളിലായി പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. 'ഡി'യെ പാമ്പ് വിടാത്തത് പോലെ തോന്നി. ഒന്ന് തലപൊക്കി മുകളിലോട്ട് നോക്കിയതേയുള്ളൂ, 'ഡി'യുടെ മുകളിലേക്ക്, എന്തോ വിസർജ്ജ്യങ്ങൾ പാമ്പിന്റെ വകയായി ഒരു സ്പ്രേ പോലെ വന്നു വീണു. മറ്റുള്ളവരുടെ മേലെ ഒട്ടുമേ വീഴാതെ, 'ഡി'യുടെ മാത്രം വസ്ത്രത്തിലും ബാഗിലുമൊക്കെയായി ബ്രൗൺ നിറത്തിലുള്ള വലിയ തുള്ളികൾ, എത്ര കൃത്യമായി പാമ്പ് വീഴ്ത്തി എന്നാലോചിച്ച് ഞങ്ങൾ എല്ലാവരും അതിശയിച്ചു നിന്നുപോയി !

കുറേ നേരത്തെ തുടക്കലിനും വൃത്തിയാക്കലിനും ശേഷം മാത്രമേ 'ഡി'ക്ക് ഒരുവിധം തൃപ്തി വന്നുള്ളൂ. പക്ഷേ 'ഡി' ഒഴിച്ച് ബാക്കിയെല്ലാവരും, ആദ്യമായി ഒരു പാമ്പ് വിസർജ്ജിക്കുന്നത് കണ്ട സന്തോഷത്തിലായിരുന്നു. സ്വന്തം ശരീരവും ബാഗുമൊക്കെ കിച്ചൻ ടിഷ്യു കൊണ്ട് തുടച്ച്, പാമ്പ് ദേഹത്ത് തൂറിയ ദേഷ്യത്തിൽ തുടച്ച ടിഷ്യുകൾ ഷെൽട്ടറിന്റെ മുൻവശത്തെ അടിക്കാടുകൾക്കുള്ളിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഭാരതീയർ, മാലിന്യങ്ങൾ വികലമായി കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട്, 'ബി' 'ഡി'യെ വഴക്ക് പറഞ്ഞു. പാമ്പിന്റെ തീട്ടം തുടച്ച കടലാസ്, പുറത്ത്  കെട്ടിക്കൊണ്ട് നടക്കാൻ പറ്റില്ലെന്ന് ദേഷ്യത്തോടെ 'ഡി'യും. 

പാമ്പിന്റെ വിസർജ്ജ്യം കണ്ട സന്തോഷത്തിൽ, കെയ്ൽ വീണ്ടും അവന്റെ ഒറ്റക്കുള്ള പ്രയാണം ആരംഭിച്ചു. പക്ഷേ, എന്തോ, എനിക്ക് വീണ്ടും കക്കൂസിൽ പോകാൻ തോന്നിയത്, തലേ ദിവസം ഒട്ടും കക്കൂസിൽ പോകാഞ്ഞ 'ഡി'യെ വല്ലാതെ ആകുലചിത്തനാക്കി ! മാനസാസ് ഗ്യാപ്പ് ഷെൽട്ടറും പരിസരവും ശുചിയായി സൂക്ഷിക്കാൻ കരാറെടുത്തിട്ടുള്ള കമ്പനിയുടെ ഒരു തൊഴിലാളി ആ സമയം അവിടേക്ക് കടന്നു വന്നു. അദ്ദേഹത്തോട് പാമ്പിന്റെ കാര്യം പറഞ്ഞപ്പോൾ, 'ഇത് കാടാണ്, നാട്ടിലെ വീടല്ല' എന്നായിരുന്നു നർമ്മം കലർത്തി വലിയൊരു കാര്യം അദ്ദേഹം മൊഴിഞ്ഞത്.

വിശ്രമത്തിന് ശേഷം, ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനി എന്തായാലും ഏകദേശം നാലര മെയിൽ ദൂരത്തുള്ള  'വിസ്കി ഹോളോ ഷെൽട്ടർ' വരെയേ ഞങ്ങൾക്ക് പോകാൻ കഴിയുള്ളൂ എന്ന് നമുക്ക് ഉറപ്പായി. നടത്തം തുടങ്ങി അരമണിക്കൂറിനകം തന്നെ, 'ബി' മുന്നേ നടന്ന് പോയി. കുറച്ച് കഴിയുമ്പഴേക്കും 'സി'യും ഞങ്ങളെക്കാൾ മുന്നിലായി. 'ഡി'യും അവന് പിന്നിലായി ഞാനും കിതച്ച് നടക്കുകയാണ്. എനിക്ക്, മുന്നിലേക്ക് കയറി വേഗം നടന്ന്, എത്രയും പെട്ടന്ന് ഭാണ്ഡം ഇറക്കിവെക്കണമെന്നുണ്ടെങ്കിലും, കൊടുത്ത വാക്കിന് പൊന്നിന്റെ വിലകൊടുത്ത്, ഞാൻ 'ഡി'യുടെ പിന്നിലായിത്തന്നെ ഒരു നിശ്ചിത ദൂരത്തിൽ നടക്കുകയാണ്. 'ഡി'യാണെങ്കിൽ ഒരു കല്ല്  കണ്ടാലോ,അല്ലെങ്കിൽ ഇരിക്കാൻ മാത്രം പാകത്തിൽ ഉയരത്തിലുള്ള മരത്തടികൾ കണ്ടാലോ ഇടക്കിടക്ക് ഇരുന്നുകളയും. 

പാറയോ, മുറിഞ്ഞ മരത്തടികളോ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും വലിയ മരത്തിൽ ചാരി നിൽക്കും. അതുമല്ലെങ്കിൽ ഹൈക്കിങ് പോൾ നിലത്ത് കുത്തി, സ്വന്തം തല ഹൈക്കിങ് പോളിന്റെ മേലെ നെറ്റിയിൽ കുത്തി സ്ഥാപിച്ച്, സ്വന്തം പൃഷ്ഠം പ്രത്യേക രീതിയിൽ പിന്നോട്ട് പൊക്കിപ്പിടിച്ച്, നെഞ്ചിന്റെ ഭാഗം താഴ്ത്തി, കരടി, കുണ്ടി പൊക്കി നിന്ന രൂപത്തിലങ്ങ് കുനിഞ്ഞ് നിന്നുകളയും. ഹൈക്കിങ് പോളിന്റെ മേലെ നെറ്റി കുത്തി, പൃഷ്ഠം പൊക്കി, കുനിഞ്ഞ് നിൽക്കുമ്പോൾ 'ഡി'യുണ്ടാക്കുന്ന കിതപ്പിന്റെ ഒച്ച കാരണമാകണം, മറ്റു പലരും കണ്ടെങ്കിലും, ഒരു കരടിയെയും ഞങ്ങൾ വഴിയിൽ കണ്ടില്ല. കരടിയെ കണ്ടാൽ, ഒച്ചയുണ്ടാക്കി കരടിയെത്തന്നെ നോക്കി നിൽക്കണമെന്നാണ് കാട്ടിലെ നിയമം പറയുന്നത്. അങ്ങനെ, നിന്നും ഇരുന്നും നിരങ്ങിയും, ഒടുവിൽ, ഞങ്ങൾ മലയുടെ മേൽഭാഗത്തെത്തി. ഇനി ഇറക്കമാണ്. എന്നിട്ടും 'ബി'യുടെയും 'സി'യുടെയും പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. എന്നിരുന്നാലും, കാടിന്റെ വന്യതയും പച്ചപ്പും കോടമഞ്ഞ് പുതച്ച അലംകൃത മലനിരകളും കൺ കുളിർക്കേ കണ്ടുള്ള, കമ്പ്യൂട്ടർ കോഡിങ്ങിനെക്കുറിച്ച് തീർത്തും ചിന്തിക്കാതെയുമുള്ള ആ നടത്തം, മനോഹരം തന്നെയായിരുന്നു.  

മല ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, 'ഡി'യുടെ അടുത്ത പരാതി. 'ഇതെന്തൊരിറക്കമാണ്...' എന്നൊക്കെപ്പറഞ്ഞ് ആരെയോ പ്രാകുകയാണ്. സത്യത്തിൽ ചെങ്കുത്തായ ഇറക്കമായത് കൊണ്ടും ചരൽക്കല്ലുകൾ നിറഞ്ഞ വഴിയായത് കൊണ്ടും ഒരിടത്തും ശരിക്ക് പാദമുറപ്പിച്ച് നില്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. മലയുടെ അടിവാരത്തിലേക്ക് ഭാണ്ഡവുമെടുത്തുള്ള ഓട്ടം തന്നെയായിരുന്നു എന്ന് തന്നെ പറയാം. 

ഈ ഓട്ടത്തിനിടക്കാണ് വേറൊരു രസകരമായ സംഭവം നടന്നത്. 'ഡി', ഒരു കുഴൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗിൽ വെള്ളം നിറച്ച്, അവന്റെ ബാക്ക്പാക്കിന്റെ മേൽഭാഗത്ത് വരിഞ്ഞ് മുറുക്കി കെട്ടി വച്ചിട്ടുണ്ട്. നടക്കുന്ന നടത്തത്തിനിടയിൽ, ഓരോ പത്തടിയിലും രണ്ട് സിപ്പ് എന്ന നിലയിൽ വെള്ളം ആ സഞ്ചിയുടെ കുഴലിലൂടെ കുടിച്ച് കൊണ്ടാണ് പുള്ളിയുടെ നടത്തം. നിലയിൽ പിടുത്തം കിട്ടാതെ താഴോട്ട് ഓടുന്നതിനിടയിലാണ്, വെള്ളം നിറച്ച, കുഴൽ ഘടിപ്പിച്ച ആ സഞ്ചി, ഒരു പശു പ്രസവിക്കുന്ന ലാഘവത്തോടെ 'ഡി'യുടെ പിന്നാമ്പുറത്ത് കൂടെ താഴേക്ക് ഊർന്ന് വീണത്. എങ്ങനെയോ അടുത്തുള്ള ഒരു മരത്തിൽ പിടിച്ച് നിന്ന 'ഡി', എന്നോട്, ആ വെള്ളത്തിന്റെ സഞ്ചി വീണ്ടും അവന്റെ ബാക്ക് പാക്കിൽ കെട്ടി വെക്കാൻ പറഞ്ഞു. കുത്തി നിറച്ച ആ ബാക്ക്പാക്കിൽ, എന്തോ, ആ വെള്ളത്തിന്റെ സഞ്ചി എനിക്ക് തിരുകി വെക്കാൻ കഴിഞ്ഞില്ല. എവിടെയെങ്കിലും മര്യാദക്ക് ഒന്ന് ഇരുന്ന്, ബാക്ക് പാക്ക് ഇറക്കി വെച്ച് മാത്രമേ കാര്യം സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ട്, ബാക്ക്പാക്ക് ഇറക്കിവെക്കാൻ ഒരു സ്‌ഥലം കാണുന്നത് വരെ, ഞാനാ സഞ്ചി പിടിച്ച്, അവന്റെ പിന്നാലെ നടക്കുവാൻ, അല്ല ഓടുവാൻ തീരുമാനിച്ചു. സത്യത്തിൽ, മൂത്രാശയസംബന്ധമായി ആശുപത്രിയിലുള്ള ഒരു രോഗിയുടെ, പുറത്ത് ഘടിപ്പിച്ച മൂത്രസഞ്ചി, വേറൊരാൾ കൈയ്യിൽ പിടിച്ച് കൂടെ നടക്കുന്നതായാണ് ആ നടത്തത്തിൽ ഞാനോർത്ത് പോയത്. 

ഇടക്കിടക്ക് ചെറിയ കയറ്റങ്ങളുണ്ടെങ്കിലും, ഇറങ്ങിയിട്ടും ഇറങ്ങിയിട്ടും എവിടെയുമെത്താത്തത് പോലെ ഞങ്ങൾക്ക് തോന്നി. ആ വഴി, ഒരു പട്ടിയുമായി വന്ന ഒരാളോട്, അടുത്ത ഷെൽട്ടർ എത്താറാകുമ്പോഴുള്ള ഭൂമിശാസ്ത്രം എങ്ങനെയാണെന്ന് അന്വേഷിച്ചു.അദ്ദേഹമാണ്, പറഞ്ഞത്, ഇനിയും ഏകദേശം ഒന്നര മൈലോളം നടന്നാൽ, പാറക്കെട്ടുകൾ നിറഞ്ഞ ഒരു വരണ്ട അരുവി കാണാമെന്നും അത് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ ഷെൽട്ടറെത്തുമെന്നും അറിയിച്ചത്. 

അങ്ങനെ ഒടുവിൽ ഏകദേശം അഞ്ചരയാവുമ്പഴേക്ക് ഞാനും 'ഡി'യും  'വിസ്കി ഹോളോ ഷെൽട്ടറി'ലെത്തി. അവിടെ എത്തുമ്പഴേക്കും കെയ്ൽ വിറകൊക്കെ ഇട്ട് 'ക്യാമ്പ് ഫയർ' ഉണ്ടാക്കാനുള്ള പരിപാടിയായിരുന്നു. എത്തിയ ഉടനെത്തന്നെ, ഞാൻ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 'ഫയർ സ്റ്റാർട്ടർ' എടുത്ത് കെയ്‌ലിന് കൊടുത്തത്, അവനെ കൂടുതൽ സന്തോഷിപ്പിച്ചു. 

ഞങ്ങൾ ഭാണ്ടമൊക്കെ ഇറക്കിവച്ച് വിശ്രമിക്കുമ്പോൾ, കെയ്ൽ ഒരു ഷോർട് മാത്രം ധരിച്ച് കൊണ്ട്, തീ കായുകയായിരുന്നു. ദേഹമാസകലം പച്ചകുത്തിയ അവന്റെ ഷോർട്ട്സിന്റെ ഉൾഭാഗത്തെ തൊലികളിലും  പച്ചകുത്തിക്കാണുമോ എന്ന് ഞാനൊരു നിമിഷം ശങ്കിച്ചു. മൂക്ക് കുത്തിയിരിക്കുന്ന അവന്റെ മൂക്ക് കണ്ടപ്പോൾ, പണ്ട് എന്റെ വീട്ടിലുണ്ടായിരുന്ന വെള്ളച്ചിപ്പശുവിനെ എനിക്കോർമ്മ വന്നു. 

നല്ലരീതിയിൽ പുതുക്കിപ്പണിഞ്ഞ ഒരു ഷെൽട്ടറായിരുന്നു  'വിസ്കി ഹോളോ ഷെൽട്ടർ'. ഏകദേശം പത്ത് പേർക്ക് താഴെയും മുകളിലുമായി കിടക്കാം. വിശാലമായ, ബെഞ്ചും ഡസ്കുമുള്ള പോർച്ചും, കുറച്ച് ദൂരെ 'പ്രിവി ടോയ്‌ലറ്റു'മുണ്ട്. അടുത്ത് തന്നെ ഉണ്ടായിരുന്ന സ്പ്രിങ്ങിൽ നിന്ന് 'ബി'യും സി'യും ഇതിനകം തന്നെ വെള്ളം എടുത്ത് കൊണ്ട് വന്ന് ടാബ്‌ലറ്റുകളിട്ട് ട്രീറ്റ് ചെയ്ത് ഫിൽട്ടർ ചെയ്ത് വച്ചിട്ടുണ്ട്. 

ആനിയമ്മയെ ആ ഷെൽട്ടറിൽ കാണാഞ്ഞത് ഞങ്ങളെ അത്ഭുതപ്പെടുത്തി. കാരണം, അവിടെ നിന്ന് ഇനിയും ഒൻപത് മൈലുകൾ കൂടി നടന്നാലേ അടുത്തുള്ള ഷെൽട്ടറായ 'റോഡ് ഹൊള്ളോ' ഷെൽട്ടറിലെത്തുകയുള്ളൂ. എന്ന് വച്ചാൽ ആനി ഏകദേശം പത്തൊൻപത് മൈലുകളോളം വൈകുന്നേരമാവുമ്പഴേക്കും നടന്നാലേ അവിടേക്ക് എത്തുകയുള്ളൂ. ആ പ്രായത്തിൽ ഇത്തരം ദുർഘട സാഹചര്യത്തിൽ ഇത്രയും ദൂരം നടക്കുക എന്നത് എല്ലാവരെയും ഒന്ന് പോലെ അതിശയിപ്പിക്കുകയും  ചിന്തിപ്പിക്കുകയും, ഒപ്പം നാണിപ്പിക്കുകയും ചെയ്തു. 

എന്തായാലും, തലേന്ന് എടുത്ത് ബാക്കിയുണ്ടായിരുന്ന സൂപ്പ് പൗഡറിന്റെ പാക്കറ്റ് വീണ്ടും പുറത്തെടുത്ത്, നല്ല ചൂടുള്ള സൂപ്പ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ ഞാനാരംഭിച്ചു.

സൂപ്പ് ഉണ്ടാക്കി, കുറച്ച്, കെയ്‌ലിനും കൊടുത്ത് സിപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, മെലിഞ്ഞ് നീണ്ട ഒരു ഫ്രീക്കൻ സ്റ്റൈലിലുള്ള ഒരു യുവാവ് നടന്ന് ഷെൽട്ടറിലേക്ക് കയറിയത്. ഷട്ടർ എന്ന് പേരുള്ള ഫ്ളോറിഡക്കാരനാണ് അവൻ. ഉണ്ടായിരുന്ന ജോലി ശമ്പളം കുറവായത് കൊണ്ട് രാജി വച്ചാണ്, പുള്ളി മലകയറ്റം തുടങ്ങിയത്. അപ്പലാച്ചിയൻ ട്രെയിൽ മുഴുവൻ ഹൈക് ചെയാനുള്ള പരിപാടിയായിട്ടാണ് ഷട്ടറിന്റെ വരവ്. ഇരുപത്തെട്ട് ദിവസങ്ങൾക്കിടയിൽ ഏകദേശം, ആയിരത്തോളം മൈൽ ഇതിനകം താണ്ടിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ആയിരത്തിന് മുകളിൽ മൈലുകൾ താണ്ടാൻ ബാക്കിയാണ്. ഞങ്ങളെപ്പോലെ വടക്കോട്ടേക്ക് തന്നെയാണ് ഷട്ടറിന്റെയും നടത്തം. കെയ്ൽ മൂന്നും ആനി ആറും കരടികളെയാണ് യാത്രയിൽ കണ്ടതെങ്കിൽ, അവൻ ഇരുപത്തിയേഴ് കരടികളെ ഇതിനകം തന്നെ കണ്ടിരിക്കുന്നത്രേ!

ഷട്ടറും വളരെ ചെറിയ തോതിലുള്ള അത്താഴം മാത്രമാണ് കഴിച്ചത്. പക്ഷെ, ഞങ്ങൾക്കത് പറ്റില്ലലോ. ഞങ്ങൾ വീണ്ടും ഞങ്ങളുടെ സമൃദ്ധമായ പാർട്ടിയുടെ തയ്യാറെടുപ്പുകൾ തുടങ്ങി. കൊണ്ടുവന്ന മത്തിയുടെ എല്ലാ ടിന്നുകളും ഞാനെടുത്ത് പുറത്തിട്ടു. രണ്ട് കൂട്ടം ഇൻസ്റ്റന്റ് റൈസ് പാക്കറ്റും പുറത്തെടുത്തു. ഇൻസ്റ്റന്റ് റൈസിന്റെ കൂടെ മത്തിയുമിട്ട്, മീൻ ബിരിയാണി എന്ന പേരിൽ ഞങ്ങൾ എല്ലാവരും കഴിച്ചു. കൂട്ടത്തിൽ 'ഡി'യുണ്ടാക്കിയ ജാപ്പനീസ് റൈസും ഉണ്ടായിരുന്നു. പരീക്ഷണമായിരുന്നെങ്കിലും, മത്തി ബിരിയാണി എല്ലാവർക്കും വളരെ രുചിച്ചത്, അത്, വീട്ടിലും പരീക്ഷിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടാക്കി. 


ഭക്ഷണം തയാറായി വരുന്നതിനിടയിലാണ്, ഏകദേശം അറുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വേറൊരാൾ കൂടി ഷെൽട്ടറിലേക്ക് നടന്ന് കയറിയത്. അദ്ദേഹവും കൂടി വന്നപ്പോൾ, പ്രത്യേകിച്ച് ഈ കോവിഡ് സാഹചര്യത്തിൽ, ഇടകലർന്ന് കിടക്കേണ്ടിവരുമല്ലോ എന്ന ആശങ്കയായി ഞങ്ങൾക്ക്. പക്ഷെ, അദ്ദേഹം ഞങ്ങളെക്കാൾ prepared ആയിരുന്നു. ഞങ്ങളുടെ ബാഹുല്യവും ബഹളവും കണ്ട അദ്ദേഹം, ഷെൽട്ടറിന്റെ ഉള്ളിൽ കിടക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു, പകരം, അദ്ദേഹം, രണ്ട്  മരങ്ങൾക്കിടയിൽ,ഒരു 'ഹമ്മോക്ക്' കെട്ടി, അതിൽ കിടന്നോളാമെന്ന് പറഞ്ഞു. 

ഭക്ഷണമൊക്കെ കഴിഞ്ഞതിന് ശേഷം, എല്ലാവരും പിറ്റേന്ന് മാറിയുടുക്കേണ്ട വസ്ത്രങ്ങളുമെടുത്ത് സ്പ്രിങ്ങിനടുത്തേക്ക് നടന്നു. കുളിച്ചില്ലെങ്കിലും ദേഹമൊന്ന് തുടച്ച്, വിയർത്തൊട്ടിയ വസ്ത്രങ്ങൾ മാറിയിടാമല്ലോ. ഇരുട്ടിയിരുന്നെങ്കിലും എല്ലാവരും ഹെഡ് ലൈറ്റൊക്കെ ഫിറ്റ് ചെയ്ത് ജാഥയായിട്ടായിരുന്നു നടത്തം. 

വിശാലമായ പാറക്കൂട്ടങ്ങൾ കൊണ്ട് അലംകൃതമായ സ്പ്രിങ്ങിലെത്തിയപ്പോൾ വല്ലാത്തൊരു സുഖം അനുഭവപ്പെട്ടു. അപ്പോഴാണ് 'സി'ക്ക് അവന്റെ ആമാശയത്തിന് താഴെ ന്യൂനമർദ്ദം അനുഭവപ്പെട്ടത്. അവനൊരു കമ്പനി കൊടുക്കാൻ ഞാനും തയ്യാറായി. ഒരു ദിവസം മൂന്ന് നേരം മർദ്ദനിവാരണം നടത്തുന്ന എന്നെക്കണ്ട്, 'ഡി' അവന്റെ മർദ്ദസഞ്ചി പതുക്കെ പുറത്ത് നിന്ന് തടവി. ആ ഇരുട്ടിൽ എത്ര പരതിയിട്ടും പാറകൾ വിട്ടൊരു സ്ഥലം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ആറിഞ്ച് കുഴിച്ചിട്ട് വേണമല്ലോ കാര്യം സാധിക്കാൻ! ഒടുവിൽ സ്പ്രിങ്ങിൽ നിന്ന് കുറച്ച് ദൂരെ പാറപ്പുറത്താണെങ്കിലും കുഴിച്ചെന്ന് വരുത്തി, കാര്യം സാധിച്ച്, കുറച്ച് മണ്ണ് മുകളിലിട്ട്, ഞങ്ങൾ തിരിച്ച് പോന്നു.

തിരിച്ച് വന്ന് ദേഹം വൃത്തിയാക്കാനുള്ള ഉദ്യമങ്ങൾ ആരംഭിച്ചു. കുളിക്കാനൊന്നുമുള്ള വെള്ളംഉണ്ടായിരുന്നില്ലെങ്കിലും, കൈ കൊണ്ട് കോരി ദേഹം തുടക്കാൻ പറ്റും. രാത്രിയായതിനാൽ ശരീരത്തിനോ കണ്ണുകൾക്കോ മറ കെട്ടേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല!

ദേഹം തുടക്കലും വസ്ത്രം മാറലുമൊക്കെ കഴിഞ്ഞ്, കുറച്ച് നേരം പാറപ്പുറത്തിരുന്ന് കിസ്സ പറഞ്ഞിരിക്കുമ്പോഴാണ്, പണ്ടെന്നോ, ഇതുപോലെ ഒരു പാറപ്പുറത്തിരുന്ന്, ശിവമൂലിയുടെ സ്വർഗ്ഗീയാനുഭൂതിയിൽ തെങ്ങിൻതോപ്പിലൂടെ ഒരു പക്ഷിയെപ്പോലെ പറന്നത് ഓർമ്മ വന്നത്. അന്ന് പറക്കുന്ന സമയത്ത്, ഒരു തെങ്ങിന് പോയി തല എന്റെ തല ഇടിച്ചതും താഴെ വീണ എന്റെ തലയിൽ നിന്ന് ചോരവാർന്ന് എനിക്ക് ബോധം നഷ്ടപ്പെട്ടതും ഒരുമിന്നലിന്റെ വേഗത്തിൽ എന്റെ മനസ്സിലൂടെ കടന്നുപോയി. ബോധം തിരിച്ച് കിട്ടിയ സമയത്താണ് എന്റെ തലയിൽ ചോര ഇല്ലെന്ന് മനസ്സിലായത്. എന്തായാലും ഇത്തവണ, ശാന്തമായ ഒരു അന്തരീക്ഷത്തിൽ പാറപ്പുറത്ത് വീണ്ടും ഇരുന്നപ്പോൾ, ശിവമൂലിയുടെ അഭാവം തീർച്ചയായും വീണ്ടും എനിക്ക് അനുഭവപ്പെട്ടു.

തിരിച്ച് ഷെൽട്ടറിലെത്തുമ്പഴേക്കും കെയ്‌ലും ഷട്ടറും അവരുടെ കണ്ണുകൾക്ക് ഷട്ടറിട്ടിരുന്നു. വൈകിയെത്തിയ വയോധികൻ, അദ്ധേഹത്തിന്റെ ഹമ്മോക്കിൽ, ഷെൽട്ടറിന്റെ പിന്നിൽ രണ്ട് മരങ്ങൾക്കിടയിലായി തൂങ്ങിക്കിടപ്പുണ്ട്. ഒട്ടും വൈകാതെ തന്നെ ഞങ്ങളും, മറ്റുള്ളവർക്ക് ശല്യമുണ്ടാകാക്കാത്ത രീതിയിൽ, ഓരോരുത്തരുടെ ഉറക്ക സഞ്ചിയിലേക്ക് ഊളിയിട്ടു. എന്തു കൊണ്ടോ, ആ രാത്രി, ഞാൻ നന്നായി ഉറങ്ങി.

പിറ്റേന്ന്, കാലത്ത് അഞ്ചരക്ക് തന്നെ നമ്മുടെ 'സി', പതിവ് പോലെ നേരത്തെ എഴുന്നേറ്റ് കാപ്പിയുണ്ടാക്കി. തുടർന്ന് ഫയർപ്ലേസിന്റെ അടുത്തുള്ള ബെഞ്ചിലിരുന്ന്, അവന്റെ പ്രഭാതയോഗാക്രിയകൾ ആരംഭിച്ചു. ക്രിയയുടെ മൂർദ്ധന്യത്തിൽ, മരം ഈരുന്ന പരുവത്തിലുള്ള ശബ്ദം കേട്ടാണ്, ഷട്ടറിന്റെ കണ്ണിന്റെ ഷട്ടർ തുറന്നത്. കെയ്‌ലിന് ഈ സംഭവം ഒരു ദിവസം മുന്നിലേ പരിചയമുള്ളതായിരുന്നത് കൊണ്ട്, അവന് ഭാവഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ല.

"are you okay.. " എന്ന് ഷട്ടർ ചോദിച്ചെങ്കിലും  ക്രിയയിൽ മുഴുകിയ 'സി', അതിന് ഉത്തരമൊന്നും നൽകിയില്ല. ക്രിയ തീരുമ്പഴേക്കും, ഹാമോക്കൊക്കെ മടക്കി, നമ്മുടെ വയോധികൻ ഫയർ പ്ളേസിനടുത്തുള്ള പാർക് ബെഞ്ചിൽ എത്തിയിരുന്നു. 'സി' അദ്ദേഹവുമായി കുശലം ആരംഭിച്ച സമയത്ത്, ഞങ്ങൾ ഓരോരുത്തരായി എഴുന്നേറ്റ് പ്രഭാതക്രിയകളുടെ തിരക്കുകളിൽ മുഴുകി.

ഇത്തവണ, ഞാൻ ഷവലുമെടുത്ത് ആറിഞ്ച് കുഴിച്ച് തന്നെ കാര്യം സാധിച്ചു. കഴിഞ്ഞ ദിവസത്തെ  ആക്രമണം  മനസ്സിലുള്ളതിനാൽ, പഴയ ഒരു കുഴിയും തോണ്ടാൻ പോയില്ല. തിരിച്ച് വരുമ്പോൾ, 'സി'യുടെയും വയോധികന്റെയും സംസാരം തീർന്നിട്ടുണ്ടായിരുന്നില്ല. 

'ഷോൺ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം വടക്ക് നിന്ന് തെക്കോട്ടേക്കാണ് പോകുന്നത്. കണ്ടാൽ ആരോഗ്യം തോന്നിക്കുന്ന  അദ്ദേഹത്തിന് അറുപത്തഞ്ച് വയസ്സ് പ്രായമുണ്ട്. ഏകദേശം എണ്ണൂറ്റമ്പതോളം മൈലുകൾ ഇതിനകം താണ്ടിക്കഴിഞ്ഞിരിക്കുന്നു. ഇനിയും അതിനേക്കാൾ താണ്ടാൻ ബാക്കി.

എന്തോ കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, 'സി', സ്വയമൊരു ഡയബറ്റിക് ആണെന്ന് ഷോണിനോട് പറഞ്ഞത്. അത് കേട്ട് ഷോൺ ഉച്ചത്തിൽ കുറേ നേരം പൊട്ടിപ്പൊട്ടി ചിരിച്ചു. ചിരി നിന്നപ്പോൾ, ഷോൺ തുടർന്നു:

"ഞാനൊരു ബ്ലഡ് കാൻസർ രോഗിയാണ്. ഒരു പത്ത് വർഷത്തിനുള്ളിൽ ഇത് പൂർണ്ണമായ ലുക്കേമിയ ആയി മാറും. പോരാത്തതിന്, എന്റെ വൃക്കകൾ അറുപത് ശതമാനത്തിൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ... അതുകൊണ്ട് നീ ഡയബറ്റിക് ആണെന്നുള്ളത് കൊണ്ട് പേടിക്കേണ്ട ഒരു കാര്യവുമില്ല..."

ഈ ഡയലോഗ് കേട്ട ഞങ്ങൾ കുറച്ച് നേരത്തേക്ക്അദ്ദേഹത്തിന്റെ അപാരമായ ആത്മവിശ്വാസത്തെ സ്തുതിച്ചു.

"കമോൺ ഗയ്‌സ്... നിങ്ങളെന്തിനാണ് ...പേടിക്കുന്നത്... എനിക്ക് എന്നെക്കുറിച്ച് ഒരു പേടിയുമില്ല... കാരണം എനിക്ക് സയൻസിനെയും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരെയും വലിയ വിശ്വാസമാണ്... എനിക്കുറപ്പുണ്ട്... എന്റെ രോഗം മൂർച്ഛിക്കുന്നതിന് മുന്നേ തന്നെ  ശാസ്ത്രലോകം, എന്റെ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിരിക്കും..."

അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ധൈര്യവും ഞങ്ങളെ വല്ലാതങ്ങ് അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇങ്ങനെയും ആളുകൾ ലോകത്തുണ്ടല്ലോ എന്നത്, പുതുതലമുറകളുടെ ചിന്തകളെ ശരിയായ പാതയിലൂടെ നയിക്കാൻ പ്രേരകമാണെന്നത് ഞങ്ങളെ ആശ്വസിപ്പിച്ചു.

ഞങ്ങളുടെ, പ്രാതൽ തയ്യാറാക്കുമ്പഴേക്കും ഷട്ടർ പുറപ്പെടാൻ തയ്യാറായിരുന്നു. ഞങ്ങളോട് യാത്രയൊക്കെപ്പറഞ്ഞ്, അവന് good luck ഒക്കെ നേർന്ന്, ഷട്ടർ യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ പിന്നിലായിത്തന്നെ, അഞ്ച് മിനുട്ടിനുള്ളിൽ ഷോണും എതിർ വശത്തേക്ക് അദ്ദേഹത്തിൻറെ യാത്ര തുടർന്നു. 

മൂന്ന് ദിവസമായി ഞങ്ങളുടെ കൂടെയുള്ള കെയ്‌ലും യാത്രക്കൊരുങ്ങുകയാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഒരു സെൽഫി എടുത്തു. കൂട്ടിത്തൊടാതെ, വായുവിൽ കൈകൊണ്ട് കൂട്ടിമുട്ടി, സൗഹൃദം തുടരാൻ, ഇമെയിൽ വാങ്ങിയ ശേഷം, കെയ്‌ലും യാത്രയായി.


കുറച്ച് നേരത്തെ തയാറെടുപ്പിന് ശേഷം ഞങ്ങളും ഞങ്ങളുടെ ഈ ട്രിപ്പിലെ  അവസാനദിവസത്തെ യാത്രക്ക് ആരംഭം കുറിച്ചു. ഇറങ്ങുന്നതിന് മുന്നേ, വിസ്കി ഹൊള്ളോ ഷെൽട്ടറിന്റെ മുന്നിൽ നിന്ന്, വിസ്കിയല്ലെങ്കിലും KAHLUA Coffee Rum ന്റെ ഓരോ Peg Bottles പൊട്ടിച്ച് കുടിച്ച്, ഞങ്ങൾ ഞങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിച്ചത് പോലെ അഭിനയിച്ചു. അഭിനയിച്ചു എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കരുത്, കാരണം, ഞാനും 'ബി'യും കുപ്പികൾ പൊട്ടിച്ച് കുടിച്ചെങ്കിലും 'സി'യും 'ഡി'യും advil അതിനകം തന്നെ ഉള്ളിൽ ചെന്നിരുന്നതിനാൽ, അതിന്റെ മേലെ ആൽക്കഹോൾ കഴിക്കാൻ മടിച്ചത് കൊണ്ട് കഴിച്ചില്ല. എന്നാലും, ഞാനും 'ബി'യും കുടിക്കുന്ന സമയത്ത്, അവരും കുടിക്കുന്നത് പോലെ (മേൽചിത്രത്തിൽ കാണുന്നത് പോലെ) അഭിനയിച്ചിരുന്നു.

ഏകദേശം അഞ്ച് മൈൽ നടന്നാൽ, ഞങ്ങളുടെ വീടിനടുത്ത് കൂടി പോകുന്ന റൂട്ട് 50 ക്കടുത്തുള്ള 'ആഷ്‌ബി ഗ്യാപ്പി'ൽ എത്തിച്ചേരാം. ഞങ്ങളുടെ വീട്ടിൽ നിന്ന് 24 മൈലുകളോളം ദൂരമുണ്ട് ആഷ്‌ബി ഗ്യാപ്പിലേക്ക്. ആഷ്‌ബി ഗ്യാപ്പിൽ യാത്ര അവസാനിപ്പിക്കാം എന്നാണ് ഞങ്ങളുടെ തീരുമാനം. കാരണം, ആഷ്‌ബി ഗ്യാപ്പ് കഴിഞ്ഞാൽ പന്ത്രണ്ട് മൈലുകളോളം ഒരു റോളർ കോസ്റ്റർ പോലെ, ട്രെയിൽ ദുർഘടമാണ്. അതുകൊണ്ട് തന്നെ, അവസാനദിവസത്തെ യാത്രയിൽ അത്രയും ദൂരം ഞങ്ങളുടെ അവസ്ഥയിൽ താണ്ടാൻ പറ്റുമായിരുന്നില്ല. 

അവസാനദിവസത്തെ യാത്രയിൽ, എന്തോ കുറച്ച് നേരത്തേക്ക് ഞങ്ങൾക്ക് ഞങ്ങളുടെ വഴി പിഴച്ചു. 'സ്‌കൈ മീഡോസ് സ്റ്റേറ്റ് പാർക്ക്' എത്തുന്നതിന് മുന്നേ, അറിയാതെ വേറൊരു വഴിയിലൂടെ കുറച്ച് നേരം നടന്നത് ഞങ്ങൾ പെട്ടന്ന് തിരിച്ചറിഞ്ഞത് കൊണ്ട്, വലിയ കുഴപ്പമുണ്ടായില്ല. വേണ്ടാതെ ഒരു മൈലിനടുത്ത് എക്സ്ട്രാ നടക്കേണ്ടിവന്നതിനെ ശപിച്ച്, പിറുപിറുത്ത് കൊണ്ടായിരുന്നു 'ഡി' നടത്തം തുടർന്നത്. 

പൊടുന്നനെ FCI ഗോഡൗണിൽ നിന്ന് ചാക്കിന്റെ അട്ടികൾ താഴേക്ക് വീഴുന്നത് പോലുള്ള തരം ഒച്ച കേട്ടാണ് ഞങ്ങൾ തല ഉയർത്തി നോക്കിയത്. നോക്കിയപ്പോൾ 'ഒരു വല്യ ബാഗ്, ഒരു വലിയ പുൽക്കൂട്ടത്തിൽ വീണുകിടക്കുന്നതാണ് ആദ്യം കണ്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ, 'ഡി' ആ ബാഗിനടിയിൽ കമഴ്ന്ന് കിടപ്പുണ്ടായിരുന്നു. ഉടനെത്തന്നെ ഞങ്ങളവനെ പിച്ചെഴുന്നേല്പിച്ചു.  പിറുപിറുക്കലിനിടയിൽ കണ്ണ് കാണാൻ വയ്യാഞ്ഞിട്ടാണോ എന്തോ, പുല്ലിനിടയിൽ ഒളിഞ്ഞു കിടന്ന ഒരു വേരിന്റെ ഉള്ളിൽ കാല് കുടുങ്ങി സ്വന്തം നെഞ്ചടിച്ച് വീണതാണ് പുള്ളി. നെഞ്ചിൽ കാര്യമായി മാംസളത ഉണ്ടായിരുന്നത് കൊണ്ട്, പുല്ലിനോ അവന്റെ നെഞ്ചിനോ കാര്യമായ പരുക്കുകൾ പറ്റിയിരുന്നില്ല. എന്റെ കാല്മുട്ടുകളിലുണ്ടായിരുന്ന രണ്ട് knee pad കളിൽ ഒരെണ്ണം അവന്റെ ഒരു കാൽമുട്ടിൽ കെട്ടിവച്ചിരുന്നതിനാൽ, അവന്റെ കാൽമുട്ടും വലിയൊരു ആഘാതത്തിൽ നിന്ന് രക്ഷപ്പെട്ടു. 

ആഷ്‌ബി ഗ്യാപ്പിൽ നിന്ന് ആരെങ്കിലും വന്നുകൂട്ടുകയോ, അല്ലെങ്കിൽ ഊബർ പിടിക്കുകയോ ചെയ്യണം, വീടെത്താൻ. തിരിച്ച് കൊണ്ടുപോകാമെന്ന് നേരത്തെ വാഗ്ദാനം തന്ന സുഹൃത്തിന് 'സി' അവന്റെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, അവന്റെ സഹധർമ്മിണി മുഖേന ഇതിനകം തന്നെ അയച്ചുകൊടുത്തിരുന്നു. അതിന് ശേഷവും അവനെ വിളിച്ചപ്പോൾ, മറുപടി കാണാഞ്ഞത് കൊണ്ട് ഊബർ തന്നെ ശരണം എന്ന് ഞങ്ങൾ ഉറപ്പിച്ചു. 

ഉച്ചക്ക് ഒരുമണിയായപ്പോൾ തന്നെ, ഞങ്ങൾ ആഷ്‌ബി ഗ്യാപ്പിലെത്തിച്ചേർന്നു. 40 മൈൽ താണ്ടാനുള്ള പ്ലാൻ A യും, 46 മൈൽ താണ്ടാനുള്ള പ്ലാൻ B യും നടക്കാതെ, നമ്മൾ ആരും വിചാരിക്കാതിരുന്ന പ്ലാൻ C യാണ് ഒടുവിൽ നടന്നത്. പക്ഷേ അദൃശ്യമായ പ്ലാൻ C മാത്രമേ നടക്കുള്ളൂ എന്ന് നമ്മുടെ 'ഡി'ക്ക് മുന്നേ ഒരു ഉൾവിളി ഉണ്ടായിരുന്നു എന്നറിഞ്ഞത് വളരെവൈകിയാണ്! പോരാത്തതിന്, വീടിനടുത്തുള്ള റൂട്ട് 50 കണ്ടപ്പോൾ, കൂടുതൽ തളർന്നതായി 'ഡി'ക്ക് തോന്നുകയും ചെയ്‌തെന്ന് ഞങ്ങൾക്ക് തോന്നി!!

ഭാഗ്യവശാൽ, ഞങ്ങളയച്ച വാട്സ്ആപ് സന്ദേശം കിട്ടിയ മുറക്ക്, നമ്മുടെ സുഹൃത്ത്, ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ, കൃത്യസമയത്ത് തന്നെ ആഷ്‌ബി ഗ്യാപ്പിലെത്തിയിരുന്നു. ആർക്കും ഒന്നും തോന്നാതിരിക്കാൻ, മാസ്കോക്കെ ഇട്ടിട്ടായിരുന്നു ഞങ്ങൾ സുഹൃത്തിന്റെ കാറിൽ കയറിയത്. എന്തായാലും അവൻ സന്മനസ്സ് കാണിച്ച് വന്നത് കൊണ്ട്, ഒട്ടും കാത്തിരിപ്പില്ലാതെ തന്നെ ഉച്ചക്ക് ഒന്നരയാവുമ്പഴേക്കും ഞങ്ങൾക്ക്, ഞങ്ങളുടെ വീട് വീണ്ടും കാണാൻ പറ്റി. എന്റെയും 'ഡി' യുടെയും കാലുകളിലെ നടുവിരലിന്റെ നഖം, ചുവന്ന നെയിൽ പോളിഷ് ഇട്ടത് പോലെ, രക്തധമനികൾ പൊട്ടി ചുവന്നിരുന്നത് കുറച്ച് ദിവസത്തേക്കെങ്കിലും നമ്മുടെ യാത്രയുടെ അടയാളമായി അവശേഷിച്ചു. 

എന്തായാലും ഈ മൂന്ന് ദിവസത്തെ അപ്പലാച്ചിയൻ ട്രെയിൽ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത് ആത്മവിശ്വാസവും അനുഭവങ്ങളും അറിവുകളും ക്രിയാത്മകചിന്തകളുമായിരുന്നു. ഒരു ഹൈക്കിങ് & ക്യാംപിങ് ട്രിപ്പിന്, എങ്ങനെ ശരിയായ രീതിയിൽ ഒരുങ്ങാമെന്നത്, ആദ്യ ഉദ്യമത്തിൽ തന്നെ മനസ്സിലാക്കാൻ പറ്റിയത് വേറൊരു സന്തോഷമായിരുന്നു. 

സ്വന്തം തൂക്കത്തിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് ഏഴ് പൗണ്ടോളം നഷ്ടപ്പെട്ട സന്തോഷത്തിൽ, ആഷ്‌ബി ഗ്യാപ്പിൽ നിന്ന് റോളർ കോസ്റ്റർ താണ്ടി ഉടനെത്തന്നെ വീണ്ടുമൊരു ഏഴ് പൗണ്ട് കുറക്കാനുള്ള പരിപാടിയുടെ ആസൂത്രണത്തിൽ സാകൂതം മുഴുകിയിരിക്കുകയാണ്, ഇപ്പോൾ നമ്മുടെ 'ഡി' ! അതെ, നാട്ടാനകൾ വീണ്ടും കാട് കയറാനൊരുങ്ങുകയാണ്. കൂട്ടത്തിൽ ചില പുതിയ ആനകളെയും കണ്ടെന്നിരിക്കും !!

വാലറ്റം: നമ്മൾ പരിചയപ്പെട്ട കവിയായ മിസ്റ്റർ കെയ്ൽ സ്റ്റാമ്പ്, ഏതോ ഒരു മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടതാണെന്ന്, യാത്രാനന്തരമുള്ള തുടരന്വേഷണത്തിൽ 'സി' കണ്ടെത്തി. ചിലപ്പോൾ ഒരു രസത്തിന് കഞ്ചാവടിച്ചപ്പോൾ പിടിക്കപ്പെട്ടതാകാം, അല്ലെങ്കിൽ മയക്ക് മരുന്ന് കടത്തിന് പിടിക്കപ്പെട്ടതുമാവാം. ഒരുപക്ഷേ, അതിൽ നിന്നൊക്കെ മുക്തനാവാനായിരിക്കാം അവൻ ഇത്തരമൊരു യാത്ര നടത്തുന്നത്. എന്നിരുന്നാലും, ഇത്തരം യാത്രകളിൽ, നമ്മൾ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടെന്നുളത് ഈ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു.


***

2020 സെപ്റ്റംബർ 8, ചൊവ്വാഴ്ച

കെയ്‌സിയേൽപ്പിച്ച നഖക്ഷതങ്ങൾ (അപ്പലാച്ചിമലമ്പുരാണം - 1)

പല പല ആഗ്രഹങ്ങളും മനസ്സിലുണ്ടെങ്കിലും ചില ആഗ്രഹങ്ങൾ നടക്കുന്നത് ഒട്ടും നിനച്ചിരിക്കാതെ, വളരെ അവിചാരിതമായിട്ടായിരിക്കും. അങ്ങനെയൊരു ആഗ്രഹം നിറവേറിയത് രണ്ട് ദിവസം മുന്നേയാണ്. 

വളരെക്കാലമായുള്ളൊരു ആഗ്രഹമായിരുന്നു, ഏതെങ്കിലും കാട്ടിൽ ടെന്റ് കെട്ടി ക്യാമ്പ് ചെയ്ത് കൊണ്ട് കുറച്ച് ദിവസം ഹൈക്ക് ചെയ്യുക എന്നുള്ളത്. ഇതിലേക്കുള്ള ഏറ്റവും വലിയ ചവിട്ടുപടിയായിരുന്നു വീട്ടിലെ പ്രധാനമന്ത്രിയുടെ അനുവാദം കിട്ടുക എന്നുള്ളത്. ഇത്രയും കാലം അനുവാദം കിട്ടില്ലെന്ന മുൻവിധി അധികമായുള്ളത് കൊണ്ട്, അത്തരം ആഗ്രഹങ്ങളൊന്നും ഞാനായിട്ട്, ഇതുവരെ പ്രധാനമന്ത്രി മുൻപാകെ അവതരിപ്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേയാണ്, ഞങ്ങൾ സാധാരണ കൂടുന്ന കൂട്ടത്തിൽ നിന്ന് പുറത്ത് നിന്നുള്ളൊരു പുംഗവൻ, ഇങ്ങോട്ട് ഒരു ഓഫർ വെക്കുന്നത്. അവനും ഒന്ന് രണ്ട് സുഹൃത്തുക്കൾക്കും രണ്ട് മൂന്ന് ദിവസം, അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് ക്യാമ്പ് ചെയ്യാൻ പരിപാടിയുണ്ടത്രേ... 'പോരുന്നോ' എന്ന് ചോദിച്ചപ്പോൾ, ഓഫർ നിരസിക്കാൻ തോന്നിയില്ല. അങ്ങനെയാണ് മെമ്മോറാണ്ടം വീട്ടിൽ അവതരിപ്പിക്കപ്പെട്ടത്. 'എന്ത് കൊണ്ട് ഞങ്ങൾക്ക് വന്നുകൂടാ...', 'നിങ്ങൾ മാത്രം ഇങ്ങനെ കാടും മേടും നടന്ന് ആസ്വദിച്ചാൽ മതിയോ...', 'ഞാനിവിടെ തേങ്ങാ തിരുമ്മിത്തിരുമ്മി മടുത്തു...' എന്നൊക്കെയുള്ള തിരിഞ്ഞു കൊത്തുന്ന ചോദ്യങ്ങളായിരുന്നു എന്റെ പ്രതീക്ഷയെങ്കിലും, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌, മുൻപിൻ നോക്കാതെ മെമ്മോറാണ്ടം അംഗീകരിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്തത്. സന്തോഷത്താലും തല കറങ്ങുമെന്ന് സ്വയം മനസ്സിലാക്കിയ നിമിഷങ്ങൾ!

അങ്ങനെ, മറ്റേ പുംഗവനുമായി ചർച്ച ചെയ്തും ഗൂഗിൾ ചെയ്തുമൊക്കെ എങ്ങനെ പോകണം... എവിടന്ന് തുടങ്ങണം... എന്തൊക്കെ കൊണ്ട് പോകണം  എന്നൊക്കെയുള്ളതിനെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കാൻ ശ്രമമാരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന് വീട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് കാട്ടിൽ സ്വതന്ത്രമാകാമെന്ന് ധാരണയായി. ഓഫീസിൽ വിവരമറിയിച്ചു. ശനിയും ഞായറും കഴിച്ച് തിങ്കളും ചൊവ്വയും അവധി തരപ്പെടുത്തി. 

ഹൈക്കേർസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായ ഹൈക്കേർസ് ബാക്ക്പാക്ക് ആദ്യം തന്നെ ആമസോണിൽ ഓർഡർ ചെയ്തു. കൈയ്യിൽ ഇതിനകം തന്നെ ഉണ്ടായിരുന്ന സ്ലീപ്പിങ് ബാഗും ഊതി വീർപ്പിക്കുന്ന തലയിണയും വലുതായതിനാൽ, ചെറിയ വലുപ്പത്തിലുള്ളത് വേറെത്തന്നെ വാങ്ങേണ്ടി വന്നു. ഉണ്ടായിരുന്ന ടെന്റ് നാലുപേർക്ക് കിടക്കാൻ പറ്റുന്ന തരത്തിൽ വലുതായതിനാൽ അതും ഒരാൾക്ക് മാത്രം കിടക്കാൻ തരത്തിലൊന്ന് ഓർഡർ ചെയ്തു.

കാര്യങ്ങൾ പുരോഗമിക്കവേയാണ്, ഇടിത്തീ പോലൊരു വാർത്ത വന്നത്. നേരത്തെ പറഞ്ഞ പുംഗവന്റെ സുഹൃത്തിന് കോവിഡ് സമ്പർക്കം വന്നതിനാൽ, ചിലപ്പോൾ യാത്ര തന്നെ നടന്നേക്കില്ല എന്നതായിരുന്നു സന്ദേശം. പ്രധാനമന്ത്രി മനസാ തന്ന അനുമതി വ്യർത്ഥമാകുന്നതിൽ എനിക്ക് അതിയായ അനുതാപം ഉണ്ടായി. കിട്ടിയ അനുമതി പാഴായിപ്പോകാതിരിക്കാൻ, ഉടനെത്തന്നെ, ഞങ്ങൾ സാധാരണ ഒന്നിച്ച് കൂടാറുള്ള നാലഞ്ച് കൂട്ടുകാരുമായി അവസ്ഥ പങ്കിട്ടു. ആരും വന്നില്ലെങ്കിൽ ഞാനൊറ്റക്ക് കാട് കയറും എന്ന ഭീഷണി സന്ദേശവും കൂട്ടത്തിൽ തിരുകി.

അപ്പോഴാണ് മനസ്സിലായത്, അതിലൊരുത്തന് കാട് കേറാൻ മുട്ടി നിക്കുകയായിരുന്നത്രേ. ആ കാര്യം അറിയിക്കാൻ നിൽക്കുന്നതിനിടയിലാണ് എന്റെ സന്ദേശം പോകുന്നത്. എന്തായാലും പെൻസിൽവാനിയയിൽ മച്ചൂനന്റെ വീട്ടിൽ ഉല്ലസിക്കാൻ പോയ ഒരുത്തനും വേറൊരാളും ഒഴിച്ച് ബാക്കി മൂന്ന് പേരും മുൻപിൻ നോക്കാതെ, സ്വന്തം രാജ്യത്തിലെ പ്രധാനമന്ത്രിമാരുടെ അനുമതി പോലും കിട്ടാൻ കാത്ത് നിൽക്കാതെ, 'യെസ്' മൂളി കൈ പൊക്കി. പക്ഷേ വീണ്ടും വേറൊരു കോവിഡ് പ്രശ്നം തല പൊക്കി. കൂടെ വരാമെന്നേറ്റ ഒരു സുഹൃത്തിന്റെ. മകൻ കളിക്കുന്ന സോക്കർ ടീമിലെ ഒരുത്തൻ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. അതുകൊണ്ട്, അവനും കുടുംബവും റാപിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം പോകുന്നതിന് തലേന്ന് വൈകിട്ടേ കിട്ടുള്ളൂ... പോരാത്തതിന്, മെയിൻ ടെസ്റ്റ് റിസൾട്ട് കിട്ടാൻ പിന്നെയും രണ്ട് ദിവസമെടുക്കുമത്രേ... 

എന്തായാലും, പേടി പൂർണ്ണമായും പോയില്ലെങ്കിലും, റാപിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റിവ് ആണെങ്കിൽ പോകാമെന്ന ധാരണയിൽ, എല്ലാവരും എത്തി. പോയാലും പോയില്ലെങ്കിലും തയ്യാറെടുപ്പുകൾ മുന്നോട്ട് തന്നെ എന്ന് തീരുമാനിച്ച്, എല്ലാവരും റിസൾട്ടും കാത്ത് അക്ഷമന്മാരായി.

എന്റെ അവധിക്കനുസരിച്ച് അവർക്ക് ഒരുങ്ങാൻ ആകെ സമയം കിട്ടിയത് വെറും രണ്ട് ദിവസങ്ങൾ മാത്രം. അതിനിടയിൽ അനുമതിയും മറ്റ് സാധനങ്ങളും ഒപ്പിക്കണം. പലവരും പ്രധാനമന്ത്രിമാർക്ക് ചില ഓഫറുകളൊക്കെ വച്ച് നീട്ടിയിട്ടാണ് അനുമതി ഒപ്പിച്ചതെന്ന് പിന്നീടറിഞ്ഞെങ്കിലും, കടം വാങ്ങിയും ആമസോൺ ഓവർനൈറ്റ് ഡെലിവറിയും മുഖേന യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ വേണ്ടുന്ന സാധനങ്ങൾ ഒപ്പിച്ചെടുക്കുന്നതിൽ തായ്യാറായവരൊക്കെ വിജയിച്ചു. 

ഒടുവിൽ ഭാഗ്യത്തിന്, സുഹൃത്തിന്റെയും കുടുംബത്തിന്റെയും കൊറോണ  റാപിഡ് ടെസ്റ്റ് നെഗറ്റിവ് ആയി റിസൾട്ട് വന്നു. പിറ്റേന്ന് ശനിയാഴ്ച് കാലത്ത് തന്നെ പുറപ്പെടണം. എന്റെ വീട്ടീന്ന് 60 മൈൽസ് അകലെയുള്ള 'കോംപ്ടൺ ഗാപ്' എന്ന സ്ഥലത്ത് നിന്ന് കാട് കയറാനാണ് ഞങ്ങൾ തീരുമാനിച്ചത്. മെരിലാന്റിൽ നിന്ന് വരുന്ന രണ്ടുപേർ വെള്ളിയാഴ്ച രാത്രി തന്നെ എത്തി. ബാക്ക്പാക്കിന്റെ അവസാനവട്ട ചേരുവകൾ ഒന്നും വിട്ടുപോകരുതല്ലോ എന്ന ചിന്തയിൽ പല സാധനങ്ങളും ബാക്ക്പാക്കിൽ കയറിക്കൂടി. ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, ചെറുനാരങ്ങ, ആപ്പിൾ, പാക്കറ്റ് ഇളനീർ വെള്ളം എന്നിവ കൂടി മറ്റ് ഇൻസ്റ്റന്റ് ഭക്ഷണ സാധനങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു. ടെന്റ്, സ്റ്റവ്, ഉറക്കയുറ, തലയിണ, ടാർപോളിൻ, സ്ലീപ്പിങ് പാഡ് എന്നിവയുടെ കൂടെ കരടിയുണ്ടാകുമെന്ന പേടിയിൽ ഒരു കയ്യുടെ നീളമുള്ള ഒരു കത്തിയും, രണ്ടിന് മുട്ടുമ്പോൾ കുഴിക്കാൻ വേണ്ടി ഒരു ഷവലും കൂടെ കരുതിയിട്ടുണ്ട്. പിന്നെ ഫസ്റ്റ് എയിഡ്, തീപ്പെട്ടി, മെഴുക് തിരി, കയർ, ടിഷ്യൂസ്, മൂന്ന് ദിവസം ഇടാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ, വെള്ളം, വെള്ളത്തിന്റെ കൂടെ രാത്രി കഴിക്കാനുള്ള ഒരു കുപ്പി കള്ള് (കനം കുറക്കാൻ ഗ്ലാസ്സ് കുപ്പിയിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് മാറ്റിയിരുന്നു)  എന്നിവയെല്ലാം കൂടി കുത്തിക്കയറ്റിയതിന് ശേഷം ബാക്ക്പാക്ക് തൂക്കിനോക്കിയപ്പോൾ തൂക്കം 41.9 lbs (ഏകദേശം 20 കിലോ) !! എന്ത് കുറയ്ക്കും എന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാത്തപ്പോഴാണ് കുറച്ച് സാൽമൺ ടിന്നുകൾക്കും സാർഡൈൻ ടിന്നുകൾക്കും സൂപ്പ് പാക്കിനും പുറമേ വറുത്ത കടലയുടെ പാക്കറ്റ് ഉള്ളിൽ വെക്കാൻ പറ്റാത്തതിലുള്ള സങ്കടം നുരഞ്ഞ് പൊന്തിയത്. കള്ളിന്റെ കൂടെ കഴിക്കാൻ കടല പോലുമില്ലാതെങ്ങനെയാണ്? ഉടനെ വറുത്ത കടലയുടെ പാക്കറ്റ് വേറൊരുത്തന്റെ ബാക്ക്പാക്കിൽ തിരുകിക്കയറ്റി. മറ്റുള്ളവരുടെ പാക്ക് തൂക്കി നോക്കിയപ്പോൾ ഒരാളിന്റേത് 31 lbs മാത്രമേയുള്ളൂ എന്നത് സങ്കടത്തോടൊപ്പം അസൂയയും ഉണ്ടാക്കി. അപ്പോഴും എന്റെ വലിയ സങ്കടം അതായിരുന്നില്ല... രാത്രി ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെകൂടെ ഇടുവാൻ ഉള്ളി എടുത്തില്ലല്ലോ എന്നതായിരുന്നു !

ഞങ്ങളുടെ ആദ്യത്തെ പ്ലാൻ, ഷാനൻഡോവ വാലിയിലെ സ്കൈലൈൻ ഡ്രൈവിലുള്ള 'കോംപ്ടൺ ഗ്യാപ്' എന്ന സ്ഥലത്ത് നിന്ന് പുറപ്പെട്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഏകദേശം 40 മൈലോളം മലമടക്കുകളിലൂടെ വടക്കോട്ട് നടന്ന്, 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാനായിരുന്നു. കൂടുതൽ നടക്കാൻ പറ്റുമെങ്കിൽ, ഏഴോളം മൈൽ കൂടി വടക്കോട്ട് നടന്ന് 'ബ്ലാക്ക്ബേൺ ട്രെയിൽ സെന്റർ ആക്സസ്' എന്ന സ്ഥലത്ത് യാത്ര അവസാനിപ്പിക്കാമെന്ന പ്ലാൻ ബിയും നമുക്കുണ്ടായിരുന്നു.

കോംപ്ടൺ ഗ്യാപിലേക്കുള്ള യാത്രയായിരുന്നു നമ്മുടെ അടുത്ത കുടുക്ക് മസാല. യാത്ര തുടങ്ങുന്നിടത്ത് നമ്മെ കൊണ്ടുപോയി വിടാനും യാത്ര നിർത്തുന്ന സ്ഥലത്ത് നിന്ന് തിരിച്ച് കൊണ്ടുവരാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരമാകുമായിരുന്നെങ്കിലും, നമ്മുടെ  കഷ്ടകാലത്തിന് ആരെയും കിട്ടിയിരുന്നില്ല. 

ഞങ്ങളുടെ കൂട്ടത്തിൽ മല കയറാൻ ഇല്ലെന്ന് പറഞ്ഞ പെൻസിൽവാനിയയിൽ പോകാത്ത വേറൊരാളുണ്ടായിരുന്നെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അവൻ ചിലപ്പോൾ കൊണ്ട് വിടാമെന്ന ഒരു മോഹം തന്നിരുന്നെങ്കിലും, കൊറോണ റാപിഡ് ടെസ്റ്റ് കഴിഞ്ഞ ഒരാൾ ഉണ്ടെന്ന കാരണത്താലും, അവന്റെ വണ്ടിയുടെ മെയിന്റനൻസ് കാരണം പറഞ്ഞുമൊക്കെ ഒഴിവായി. മെയിൻ റിസൾട്ടിന്റെ ഫലം നെഗറ്റിവ് ആയി വന്നാൽ, മടക്ക സമയത്ത് തിരിച്ച് കൊണ്ടുവരാമെന്ന വാഗ്ദാനം നൽകിയത് കുറച്ചെങ്കിലും നമുക്ക് ആശ്വാസമായി.

എന്തായാലും നമ്മുടെ ആരുടെയെങ്കിലും വണ്ടിയിൽ പോയി, തുടക്ക സ്ഥലത്തുള്ള പാർക്കിങ് ഏരിയയിൽ വണ്ടി വച്ച് (ഭീതിയോടെയാണെങ്കിലും... കാരണം രണ്ട് മൂന്ന് ദിവസം വണ്ടി ആരും നോക്കാനില്ലാതെ അവിടെ കിടക്കുമല്ലോ... തിരിച്ച് വരുമ്പോ, വണ്ടിയുടെ ചക്രങ്ങളോ അതോ വണ്ടി തന്നെയോ അവിടെ കാണുമോ എന്ന ഭീതി...) തിരിച്ച് വരുന്ന ദിവസം അവിടെ പോയി വണ്ടി എടുക്കാമെന്ന് വച്ചു. പക്ഷേ പലവിധ ചർച്ചകൾക്ക് ശേഷം, ആ പരിപാടി 'സേഫ്' അല്ല എന്ന കാരണത്താൽ, ഊബർ വിളിക്കാമെന്ന ധാരണയായിരുന്നു, പുറപ്പെടുന്ന സമയം വരെ ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

രാവിലെ ആറര മുതൽ ഞങ്ങൾ ഊബർ ബുക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഏകദേശം അരമുക്കാൽ മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ, ഊബർ പരിപാടി നടക്കില്ലെന്ന് നമുക്ക് മനസിലായി. ഒരു മണിക്കൂറിലധികം ഡ്രൈവുള്ളതിനാലോ തിരിച്ച് കാലിയടിക്കേണ്ടിവരുമെന്ന് ആലോചിച്ചോ മറ്റോ, ഒരു ഊബർ ഡ്രൈവർമാരും ഞങ്ങളുടെ അപേക്ഷകൾ ചെവിക്കൊണ്ടില്ല. ഞങ്ങളെ ഒന്ന് കൊണ്ടുവിടുമോ എന്ന അപേക്ഷ വീട്ടിലെ പ്രധാനമന്ത്രിയും നിഷ്കരുണം നിരസിച്ചു. നാല് പേരുടേയും കനമുള്ള ബാക്ക്പാക്കുകൾ എന്റെ ഗരാജിന്റെ ഓരോ മൂലക്ക് അനാഥ ശവങ്ങളെപ്പോലെ അനക്കമില്ലാതെ കിടന്നു.  

ഗതി കെട്ടാൽ എന്തും ചെയ്യുമെന്നാണല്ലോ... നമ്മുടെ കൂട്ടത്തിലൊരുവൻ, നമ്മുടെ പരിചയത്തിൽത്തന്നെയുള്ള വേറൊരാളെ വിളിച്ചപേക്ഷിക്കാൻ തീരുമാനിച്ചു. ഏഴരപ്പുലർച്ചക്ക് തന്നെ ഒരുത്തനെ വിളിച്ചുണർത്തി, അങ്ങോട്ടുമിങ്ങോട്ടും ഏകദേശം മൂന്ന് മണിക്കൂറോളം ചിലവാക്കി, ഞങ്ങളെക്കൊണ്ടു വിട്ട് തിരിച്ച് വരാൻ പറ്റുമോ എന്ന അപേക്ഷ നടത്തുന്നതിലെ നാണക്കേട് ഓർത്തപ്പോൾ എനിക്ക് കക്കൂസിൽ പോകാൻ മുട്ടി. ഭാഗ്യത്തിന്, ഞാൻ കക്കൂസിൽ നിന്ന് തിരിച്ച് വരുമ്പോഴേക്കും സന്തോഷവാർത്ത മുന്നിലുണ്ടായിരുന്നു. അങ്ങനെ, പിന്നീടൊട്ടും സമയം പാഴാക്കാതെ, എന്റെ വണ്ടിയിൽ ഞങ്ങളെല്ലാവരും യാത്ര തിരിച്ചു. 

ഞങ്ങളെ അവിടെ എത്തിച്ച് ഞങ്ങളുടെ ഒരു കൂട്ടഫോട്ടോ എടുത്തതിന് ശേഷം, നമ്മുടെ പുലർകാല സുഹൃത്ത്, എന്റെ വണ്ടിയുമായി വീട്ടിലേക്ക് മടങ്ങി. എട്ട് മണിക്കെങ്കിലും മല കയറിത്തുടങ്ങണം എന്ന് പ്ലാനിട്ടിരുന്ന ഞങ്ങൾ, മല കയറുമ്പഴേക്കും ഒൻപത് മണി കഴിഞ്ഞിരുന്നു. 

ആദ്യത്തെ ദിവസം, പതിനാറ് മൈൽ താണ്ടി, 'മനസാസ് ഗ്യാപ് ഷെൽട്ടർ' എന്ന സ്ഥലത്ത് എത്തിച്ചേരാനായിരുന്നു പ്ലാനിട്ടത്. തുനിഞ്ഞിറങ്ങിയുള്ള മല കയറ്റത്തിന്റെ തുടക്കത്തിൽ ഭാരങ്ങളൊക്കെ തൂവലുകളായി അനുഭവപ്പെട്ടു. പക്ഷേ കുറച്ച് കഴിയുമ്പഴേക്കും മലമടക്കുകളുടെ പുളച്ചലും കയറ്റിറക്കങ്ങളും നമ്മെ പല പല ഭാഗങ്ങളിലാക്കി. കഴിയുന്നതും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയാൽ അത്രയും കുറച്ച് നേരമല്ലേ ഭാണ്ഡം ചുമക്കേണ്ടതുള്ളൂ എന്ന വികാരം ഓരോരുത്തരെയും നയിച്ചെങ്കിലും പലരും പല വേഗത്തിലായിരുന്നു. ഇരുപത് കിലോ ഭാരം നാല്പതും എൺപതുമൊക്കെയായി തോന്നാൻ തുടങ്ങി. ഓരോ കയറ്റങ്ങളും എവറസ്റ്റിനേക്കാൾ ഉയരമുള്ളത് പോലെ തോന്നിച്ചു. അര മണിക്കൂറിനുള്ളിൽത്തന്നെ ചോര മുഴുവൻ നീരായി പുറത്ത് വരാൻ തുടങ്ങി. ഓരോ പത്തടി കയറുമ്പഴേക്കും എവിടെയെങ്കിലും പിടിച്ച് നിന്നാൽ മതിയെന്നായി.

ആളുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും നമ്മുടെ കൂട്ടത്തിലൊരാൾ കുറച്ച് ആമമാർക്ക് ആയിരുന്നു. ഞങ്ങളുടെ നടത്തത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തെ 'ഡി' എന്ന് വിളിക്കാം. ഈ സംഭവം എഴുതുന്നയാൾ എന്ന നിലയിൽ ഞാൻ സ്വയം 'എ' ആയിക്കൊണ്ട്, എന്റെ കൂടെത്തന്നെ വേഗത്തിൽ നടന്ന 31 lbs മാത്രം പുറത്ത് കയറ്റി വച്ചിരുന്നവനെ 'ബി' യുമാക്കാം. ബാക്കിവന്നയാൾ 'സി' യും. 

ഞാനും 'ബി'യും ആദ്യത്തെ ദിവസം ആവുന്ന വേഗത്തിൽ വച്ചുപിടിച്ചു. പതിനാറോളം മൈൽ നടക്കേണ്ടതുണ്ടല്ലോ. ഉച്ചയാവുമ്പഴേക്കും പകുതി ദൂരം താണ്ടി 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്താനാണ് പ്ലാൻ. 'സി'യും 'ഡി'യും തുടക്കത്തിൽ ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നെ രണ്ട് ഗ്രൂപ്പായപ്പോൾ, ഇടക്ക് ഒച്ചയെടുത്തും, പ്രത്യേക താളത്തിൽ കൂക്കിയും, എന്റെയടുത്ത് ഉണ്ടായിരുന്ന വിസിൽ ഊതിയും, ഞങ്ങൾ, ഞങ്ങളുടെ സാന്നിദ്ധ്യം പരസ്പരം അറിയിച്ചു. അങ്ങനെ കുറച്ച് ദൂരം പോയപ്പഴേക്കും ഞങ്ങളുടെ ശബ്ദം പരസ്പരം കേൾക്കാതായി, തിരിച്ചുള്ള പ്രതികരണങ്ങൾ ഇല്ലാതായി.പക്ഷേ മുതുകിൽ കനമുള്ളത് കൊണ്ട്, ആരെയും കാത്ത് നിൽക്കാതെ ഞാനും 'ബി'യും മുന്നോട്ട് തന്നെ കുതിച്ചു.  

ഏകദേശം രണ്ട് മണിക്ക് മുന്നേ തന്നെ, ഞാനും 'ബി'യും 'മോസ്‌ബി ക്യാമ്പ് സൈറ്റി'ൽ എത്തിച്ചേർന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും 'സി'യെയും 'ഡി'യെയും കാണാഞ്ഞപ്പോൾ ഞങ്ങൾക്ക് ആദ്യമായി ആധി തോന്നാൻ തുടങ്ങി. തിരിച്ച് പോയി പരാതിയാലോ എന്നാലോചിച്ച് നിൽക്കുമ്പോഴാണ്, 'സി' പതുക്കെ നടന്ന് വരുന്നത് കണ്ടത്. 

'ഡി'യെക്കുറിച്ച് ചോദിച്ചപ്പോൾ, 'സി' കൈ മലർത്തി. അതോടെ ഞങ്ങളുടെ ആധി ഇരട്ടിയായി. പെട്ടന്ന് തന്നെ 'സി'യെ ഞങ്ങളുടെ ഭാണ്ഡം നോക്കാൻ ഏല്പിച്ചിട്ട് ഞാനും 'ബി'യും 'ഡി'യെ തപ്പിയിറങ്ങി. 

ഞങ്ങളുടെ കൂട്ടത്തിൽ 'ഡി' മാത്രമായിരുന്നു കൊതുകിനെ പേടിച്ച്, ഫുൾ കാർഗോ പാന്റ്സ് ഇട്ട് മല കയറിയത്. ബാക്കിയുള്ളവർ ഭാരം കുറഞ്ഞ ഷോട്സ് ആയിരുന്നു ഇട്ടിരുന്നത്. ഏകദേശം പത്ത് മിനുട്ട് പിന്നോട്ട് നടന്നപ്പഴേക്കും നമുക്ക് പതുക്കെ നടന്നു വരുന്ന 'ഡി'യെ കാണാൻ പറ്റിയത് വല്ലാത്തൊരാശ്വാസമായി. പരസ്പരം ഞങ്ങൾ കാണുമ്പഴേക്കും, കണ്ടതിലുള്ള സന്തോഷം കൊണ്ടോ അതോ ഇതുവരെ ഒറ്റക്ക് ആരോരുമില്ലാതെ കല്ലിനോടും മരങ്ങളോടും മാത്രം മിണ്ടിയും പറഞ്ഞും വീതി കുറഞ്ഞ വഴിയിലൂടെ, കാർമേഘത്താലലംകൃതമായ ഇരുട്ടിലൂടെ, നടക്കുന്ന വഴി പോലും ശരിയായ വഴിയാണോ എന്ന് നിശ്ചയമില്ലാതെ, കരടി ഭീതിയിൽ  നടക്കേണ്ടിവന്നതിലുള്ള കുണ്ഠിതം കൊണ്ടോ എന്നറിയില്ല, 'ഡി'യുടെ കണ്ണിൽ നിന്ന് ഇത്തിരി നീരുറവ പൊടിഞ്ഞോ എന്ന് ഞങ്ങൾക്ക് സംശയമായി, കാരണം അവന്റെ വാക്കുകളും കണ്ഠവും ഇടറുന്നുണ്ടായിരുന്നു. 

ആ വിറയ്ക്കുന്ന വാക്കുകൾ പെട്ടന്ന് തന്നെ പരാതിയായി മാറി. 'ഞാൻ കയറ്റം കയറുമ്പോഴെങ്കിലും നിങ്ങൾക്ക് ഒന്നെന്റെ കൂടെ നിന്നൂടെ....'എന്ന് തുടങ്ങി എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ മറിച്ചൊന്നും പറഞ്ഞില്ല. വികാരത്തള്ളലിന് എങ്ങനെ മറുപടി പറയും? 

എന്തായാലും 'ഇനി മുതൽ ഞാൻ നിന്റെ പിന്നിലേ നടക്കുകയുള്ളൂ' എന്ന് ഞാൻ 'ഡി'ക്ക് വാക്ക് കൊടുത്തു. പതുക്കെ 'ഡി'യെ അനുനയിപ്പിച്ച്, 'സി' നിൽക്കുന്നിടത്തേക്ക് ഞങ്ങൾ തിരിച്ചു. 

ഞങ്ങൾ തിരിച്ച് അവിടെയെത്തുമ്പോൾ, മോസ്‌ബി ക്യാമ്പ്സൈറ്റി'ന്റെ അടുത്ത് താമസിക്കുന്ന, ഏകദേശം എൺപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന സ്റ്റുവർട്ട് എന്ന് പേരുള്ള ഒരു വൃദ്ധൻ, വളണ്ടിയറായി ട്രെയിൽ വൃത്തിയാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കൂട്ടായി 'കെയ്‌സി' എന്നൊരു പട്ടിയും. യജമാനനെപ്പോലെ തന്നെ കെയ്സിയും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. സ്റ്റുവർട്ട്, മോസ്‌ബി എന്നയാളുടെ നേതൃത്വത്തിൽ ചെമ്പ് തേടി വന്ന് ആ പ്രദേശത്ത് സെറ്റിൽ ചെയ്യുകയും, ചെമ്പ് തീർന്നപ്പോൾ അവിടം ഉപേക്ഷിച്ച് പോയ ആൾക്കാരുടെയും കഥകൾ ചുരുക്കിപ്പറഞ്ഞപ്പോൾ കെയ്‌സിക്കും ഞങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി.

വളരെ സൗഹൃദം കാട്ടി, ഞങ്ങളുടെ മുകളിൽ പാഞ്ഞുകയറിയ കെയ്സിയുടെ നഖക്ഷതങ്ങളേറ്റ് എന്റെ മാറിടത്തിൽ നീറ്റലുണ്ടായി. എന്റെ കൈകൊണ്ട് ഞാനെന്റെ മാറിടം തടവിക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ വാട്ടർ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാമെന്നേറ്റിരുന്ന 'സി', അവന്റെ കൈയ്യിലുള്ള, പുതുതായി വാങ്ങിച്ച വാട്ടർ ഫിൽട്ടറുകളും വാട്ടർ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റുകളും ഒന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചത്. കൈയ്യിലുള്ള വെള്ളം തീരുന്ന മുറക്ക്, സ്ഥലത്തെ ജലലഭ്യതക്കനുസരിച്ച് പുനർനിറയ്‌ക്കേണ്ടതുണ്ടല്ലോ. പക്ഷേ 'ഡി'യുടെ ചിന്ത, കെയ്സിയുടെ നഖക്ഷതമേറ്റ സ്ഥിതിക്ക്, എനിക്ക് വയറിന് ചുറ്റും കുത്തിവെപ്പ് വേണ്ടിവരുമോ എന്നതായിരുന്നു. കുത്തിവയ്‌പിനെക്കാൾ സുഖം നഖക്ഷതങ്ങളാണെന്ന് മനസ്സിലാക്കിയ ഞാൻ, ഇതിന് മുൻപ് പലതവണയുണ്ടായിട്ടുള്ള നഖക്ഷതങ്ങൾക്ക് ഞാൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നുള്ള കാര്യം പറഞ്ഞ് സ്വയം അരോഗഗാത്രനായി നിലകൊണ്ടു.

മോസ്‌ബി ക്യാമ്പ് സൈറ്റിനടുത്ത് 'സ്പ്രിങ്' (നീരുറവ) എന്നൊരു ബോർഡ് ഞങ്ങൾ കണ്ടിരുന്നു. സ്പ്രിങ്ങിലെ വെള്ളം എങ്ങനെയുണ്ട് എന്ന്  സ്റ്റുവർട്ടിനോട് ചോദിച്ചപ്പോൾ, ''വണ്ടർഫുൾ' എന്നായിരുന്നു ഉത്തരം. ഞങ്ങൾ കൈയ്യിലുള്ള വാട്ടർ കളക്റ്റിംഗ് ബാഗെടുത്ത് സ്പ്രിങ്ങിലേക്ക് പോയി. 

സ്പ്രിങ് കണ്ടപ്പോൾ 'വണ്ടർഫുൾ' എന്ന് സ്റ്റുവർട്ട് പറഞ്ഞത് 'കുണ്ടർഫുൾ' എന്നായിരിക്കുമെന്ന് ഞങ്ങൾക്ക് തോന്നി. അത്രയ്ക്ക് പായൽ നിറഞ്ഞതായിരുന്നു അവിടെ ഉണ്ടായിരുന്ന വെറും ഇത്തിരി വെള്ളം. അതിന്റെ വശങ്ങളിലുള്ള പാറയിൽ നിന്ന് വളരെ ഫ്രഷ് ആയി തൂറിപ്പോയ ഏതോ ജീവിയുടെ അപ്പിയുടെ മേലെ, മഴവെള്ളം മരത്തിൽ നിന്ന് ഇറ്റിറ്റ് വീണ് ചെറുതായി സ്പ്രിങ്ങിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. എന്ത് ചെയ്യണം എന്നൊക്കെ ആലോചിച്ച്, പായൽ പതുക്കെ മാറ്റി കിട്ടുന്ന വെളളം സംഭരിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു കെയ്സിയുടെ അടുത്ത വരവ്. 


കെയ്‌സി നേരെ വന്ന് സ്പ്രിങ്ങിൽ ചാടി, ഉള്ള പരിമിതമായ വെള്ളത്തിൽ മലർന്ന് കിടന്ന് മാന്തിത്തിമർക്കാൻ തുടങ്ങി. പായലോട് കൂടി നക്കിക്കുടിക്കുകയും മറ്റും ചെയ്‌തപ്പോൾ വെള്ളം ആകെ കലങ്ങി. കെയ്സിയോട് അത്യധികം പക തോന്നിയ ഞങ്ങൾ, പരസ്പരം നോക്കി, നഖക്ഷതത്തിന്റെ സുഖം പോലും മറന്ന്, വെള്ളമെടുക്കാതെ തിരിഞ്ഞു നടന്നു. 

തിരിച്ച് വീണ്ടും ക്യാമ്പ് സൈറ്റിലെത്തിയപ്പോഴാണ് കെയ്ൽ സ്റ്റാംപ് എന്നൊരു ഹൈക്കറുടെ വരവ്. ഞങ്ങളുടെ യാത്രയിൽ ആദ്യമായി കണ്ട ഹൈക്കർ. അവൻ വേഗം വന്ന് ബാക്ക്പാക്ക് ഇറക്കി വച്ച്, വാട്ടർ കളക്റ്റിംഗ് ബാഗുമായി നേരെ സ്പ്രിങ്ങിലേക്കൊരു നടത്തം. വെള്ളമെടുക്കാതെ വരുന്ന കെയ്‌ലിന്റെ ചിത്രം മുൻകൂട്ടി കണ്ട ഞങ്ങൾ, പരസ്പരം നോക്കി ചിരിച്ചു. . 

പക്ഷേ, നിമിഷ നേരം കൊണ്ട് സാമാന്യം വലിയ ട്രാൻസ്പരന്റ് ബാഗിൽ, നിറയെ പായലും ചെളിയും കലർന്ന വെള്ളവുമായി കെയ്ൽ എത്തി. ആ വെള്ളം കണ്ടപ്പോൾ, അതേ വെള്ളത്തിൽ കുളിച്ച കെയ്സിക്ക് പോലും ഓക്കാനം അനുഭവപ്പെട്ടത് പോലെ ഞങ്ങൾക്ക് തോന്നി.

ഒട്ടും വൈകാതെ, ഫിൽട്ടറെടുത്ത് ബാഗിൽ ഫിറ്റ് ചെയ്ത്, കൈയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ പളുങ്ക് പോലെയുള്ള വെള്ളം വീഴുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വീണ്ടും അത്ഭുതമായി. ഏത് തീട്ടവെള്ളവും ഇങ്ങനെ ശുദ്ധമാക്കാമെന്ന് നമുക്ക് മനസ്സിലായി. പക്ഷേ ബാക്ടീരിയ, ഫംഗസ് പോലുള്ള സഹൃദയ ജീവികളെ വെള്ളത്തിൽ നിന്ന് ഇല്ലാതാക്കുന്ന ടാബ്ലറ്റ് ട്രീറ്റ്മെൻറ് കെയ്ൽ ചെയ്യാത്തത്, ഞങ്ങൾക്ക് അരോചകമായി തോന്നി. 

വാഷിംഗ്ടണിൽ ഒരു ഷെഫ് ആയി ജോലിനോക്കുകയാണ് കെന്റകികാരനായ കെയ്ൽ. ഒരു കവിയും കൂടിയാണത്രേ. കൊറോണ ആയതുകൊണ്ട് ജോലി പോയതിനാൽ, മല കയറാനിറങ്ങിയിരിക്കുകയാണ്. ന്യൂയോർക്ക് വരെ നടക്കാനാണ് ലുറെയിൽ നിന്ന് യാത്രയാരംഭിച്ച കെയ്‌ലിന്റെ പ്ലാൻ. കെയ്‌ലിനോട് കുറച്ച് സൗഹൃദം സ്ഥാപിച്ച ഞങ്ങൾ ട്രക്കിങ്ങിനെയും ഹൈക്കിങ്ങിനെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ച് കുറച്ച് വിവരങ്ങൾ ശേഖരിച്ചു. കെയ്‌ലും ഞങ്ങളെപ്പോലെ തെക്ക് നിന്ന് വടക്കോട്ടേക്കാണ് നടക്കുന്നത്.

വൈകുന്നേരം മൂന്നര ആയപ്പോൾ കുറച്ച് സ്നാക്കൊക്കെ കഴിച്ചതിന് ശേഷം, വീണ്ടും യാത്ര തുടരാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യത്തെ പ്ലാൻ 16 മൈൽ താണ്ടാനായിരുന്നെങ്കിലും, ഇനി അത് തീർച്ചയായും നടക്കില്ലെന്ന് നമുക്ക് അത്രയും നേരം കൊണ്ട് മനസ്സിലായിരുന്നു. ഏകദേശം എട്ട് മൈലുകൾ മാത്രമാണ് അത് വരേക്കും ഞങ്ങൾ നടന്ന് തീർത്തത്. ഇനിയും  ഏകദേശം രണ്ട് മൈലോളം പോയാൽ, 'ജിം & മോളി ഡെന്റൺ ഷെൽട്ടർ' എന്നൊരു ഷെൽട്ടറുണ്ട്. അവിടെ നമ്മുടെ ആദ്യദിന യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ ധാരണയിലെത്തി. കെയ്ൽ അപ്പഴേക്കും അവിടെ നിന്ന് തിരിച്ച് കഴിഞ്ഞിരുന്നു. മാത്രവുമല്ല, അവന്റെ കൂടെ നടക്കാൻ നമുക്ക് താല്പര്യവും ഉണ്ടായിരുന്നില്ല.

മോസ്‌ബി ക്യാംപിൽ നിന്ന് ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു തുടർയാത്ര. ഇനിയും രണ്ട് മൈലുകളല്ലേ പോകേണ്ടതുള്ളൂ എന്നത് എല്ലാവർക്കും ഒരാശ്വാസമായിരുന്നെങ്കിലും നമ്മുടെ 16 മൈൽ പ്ലാൻ നടക്കാത്തതിൽ ദുഃഖവും ഉണ്ടായിരുന്നു, കാരണം, എൺപത് വയസ്സാവുമ്പഴേക്കെങ്കിലും അപ്പലാച്ചിയൻ ട്രെയിൽ ഹൈക്ക് ചെയ്ത് തീർക്കുക എന്ന ആഗ്രഹം വീണ്ടും നീളുമല്ലോ. 

ഒരുവിധം, ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന സാഹസത്തിന് ശേഷം, അഞ്ച് മണി കഴിയുമ്പഴേക്കും ഞങ്ങൾ, 'ജിം & മോളി ഡെന്റൺ  ഷെൽട്ടറി'ലെത്തി. ഷെൽട്ടറെത്തിയതും, കാന്തം കൊണ്ട് ആകർഷിച്ചത് പോലെ നമ്മുടെ 'ഡി', ഷെൽട്ടറിന്റ പ്ലാറ്റ്ഫോമിൽ വീണതും ഒരുമിച്ചായിരുന്നു.  

അവിടെ എത്തുമ്പഴേക്കും നമ്മുടെ കെയ്ൽ അവിടെ എത്തി തന്റെ അണ്ടർവേറിൽ നിന്ന് കൊണ്ട് അവന്റെ ക്യാംപിങ് പ്രൊപ്പേൻ സ്റ്റവ് കത്തിച്ച് എന്തോ പാചകം ചെയ്യുന്നുണ്ടായിരുന്നു. താഴെയും മുകളിലുമായി ഏകദേശം എട്ടോളം പേർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കിടക്കാൻ പറ്റിയ ഒരിടമായിരുന്നു  'ജിം & മോളി ഡെന്റൺ ഷെൽട്ടർ'. കാട്ടിന് നടുവിൽ വിശാലമായ പുൽത്തകിടിയും കുളിക്കാനൊരു ഷവറും ഒക്കെയുള്ള ഒരു നല്ല ഷെൽട്ടറായിരുന്നു 'ജിം & മോളി'. 

എത്തിയ ഉടനെ, കെയ്‌ലിനെ അനുകരിച്ച്, ഞങ്ങളും ഞങ്ങളുടെ അപ്പർ കുപ്പായം അഴിച്ച്, ഓരോരുത്തരുടെയും സ്വന്തം വൺ പാക്കും സിക്സ് പാക്കുമൊക്കെ കാണിച്ച് കുറച്ച് നേരം വിശ്രമിച്ചു.

കിടന്നിടത്ത് നിന്ന് അഞ്ച് പത്ത് മിനുട്ട് കണ്ണടച്ച് മയങ്ങിയ ശേഷം കണ്ണ് തുറന്നപ്പോൾ കോടമഞ്ഞ് ഇറങ്ങിയത് പോലെ വളരെ താണ്, വെളുത്ത മേഘങ്ങൾ പോകുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിര് തോന്നി. കിടന്നിടത്ത് നിന്ന് ഒന്ന് ചരിഞ്ഞ്, മറുവശം നോക്കിയപ്പോഴാണ് സംഭവത്തിന്റെ ഉറവിടം മനസ്സിലായത്. നമ്മുടെ കെയ്‌ലിന്റെ വായിൽ നിന്നായിരുന്നു കോടമഞ്ഞ് പുറപ്പെട്ട് കൊണ്ടിരുന്നത്. അവനൊരു പുതപ്പും പുതച്ച്, ഷെൽട്ടറിന്റെ കൈവരിയിൽ ഇരുന്ന് അവന്റെ ഇ-സിഗരറ്റ് ആഞ്ഞാഞ്ഞ് പുകയ്ക്കുകയായിരുന്നു. 

ഒരു ദിവസം മുഴുവൻ നടന്നു നടന്ന് വിയർത്തത് കൊണ്ട്, ഒന്ന് കുളിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിച്ചപ്പോഴാണ്, മോസ്‌ബി ക്യാംപിലെ പരാജയപ്പെട്ട ഉദ്യമത്തിന് ശേഷം, നമ്മുടെ വാട്ടർ ഡിപ്പാർട്ടമെന്റ് ഹെഡായ 'സി', ഒന്ന് കൂടി അതിന് ശ്രമിച്ചാലോ എന്നാലോചിച്ചത്. 'സി', അവന്റെ, വാട്ടർ കളക്ഷൻ ബാഗുമായി, ഷവർ ഏരിയയിലേക്ക് പോയി. വെള്ളം ബാഗിലാക്കുന്നതിന് മുന്നേ, കുളിക്കാമെന്ന് കരുതിയ 'സി', ടാങ്കിലെ വെള്ളത്തിന്റെ സ്ഥിതിയറിയാൻ, ഏണിപ്പടികൾ കയറി ടാങ്കിലേക്ക് ഒന്ന് എത്തിനോക്കി. 

'സി', ടാങ്കിലേക്ക് എത്തിനോക്കിതും താഴെ എത്തിയതും ഒരുമിച്ചായിരുന്നു, കാരണം, ടാങ്കിനുള്ളിലെ വെള്ളം മുഴുവൻ പായലായിരുന്നു. കുളിക്കുന്ന കാര്യം 'സി' മറന്നു കളഞ്ഞു. പിന്നെ ഷവറിനടുത്തുള്ള ടാപ്പിൽ നിന്ന് പായൽ വെള്ളം ബാഗിൽ ശേഖരിച്ച് കൊണ്ടുവന്നു. അതിനേക്കാൾ കലങ്ങിയ വെള്ളമായിരുന്നല്ലോ മോസ്‌ബി ക്യാംപിൽ നിന്ന് കെയ്ൽ ശേഖരിച്ച് അരിച്ചത് എന്ന ഒരൊറ്റ ആശ്വാസമായിരുന്നു അവനെ ആ വെള്ളം ശേഖരിക്കാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഞങ്ങളുടെ പക്കലുണ്ടായിരുന്ന ജലശേഖരം മിക്കവാറും തീരാറാവുകയും ചെയ്തിരുന്നു. 

വെള്ളത്തിൽ ട്രീറ്റ്‌മെന്റ് ടാബ്‌ലറ്റ് ഇട്ട് കാത്തിരിക്കുന്നതിനിടയിൽ, പായല് പിടിച്ച വെള്ളമായാലും പ്രശ്നമില്ല എന്ന എന്നും പറഞ്ഞ് 'ബി' ഷവറിനടിയിൽ പോയി കുളിച്ചു. തുവർത്തി വന്നതിന് ശേഷം, മുടിയിഴകളിൽ നിന്ന് പേനെടുക്കുന്നത് പോലെ പായലെടുക്കുന്നത് കണ്ടപ്പോൾ ബാക്കിയാരും കുളി എന്നതിനെക്കുറിച്ച് ചിന്തിച്ചേയില്ല. പ്രത്യേകിച്ച്, വീട്ടിൽ നിന്ന് പുറപ്പെടുന്ന തിരക്കിനിടയിൽ ഞാനും 'ഡി'യും തോർത്തെന്ന സാധനം  എടുത്തിട്ടുമുണ്ടായിരുന്നില്ല. ഒരുമിച്ച് ഇടപഴകുന്നുണ്ടെങ്കിലും, കൊറോണയുടെ സമയം ആയതിനാൽ വേറൊരാളിന്റെ തോർത്ത് എടുക്കാനും മടി തോന്നിയത്, 'കുളി' എന്നതിനെ, നല്ലൊരു പുഴ കാണുന്നത് വരെയോ, അല്ലെങ്കിൽ വീണ്ടും തിരിച്ച് വീട്ടിലെത്തുന്നത് വരെയോ മറക്കാൻ പ്രേരിപ്പിച്ചു.

അധികം വൈകാതെ തന്നെ, കൊണ്ട് വന്ന ഒരു റം കുപ്പി ഞാൻ തുറന്നു. ഒരു 'കോർട്ടസി'ക്ക് കെയ്‌ലിനോട് കൂടുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വളരെ മാന്യമായി ഞങ്ങളുടെ കൂട്ടത്തിൽ മധുപാനം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഒന്ന് മൂഡായി വരുന്നതിനിടയിൽ, ഞാനെന്റെ ഹൈക്കിങ് സ്റ്റവ് എടുത്ത് ഫിറ്റ് ചെയ്ത് കത്തിച്ചു. കൊണ്ട് വന്ന സൂപ്പ് പൊടിയുടെ പാക്കറ്റ് എടുത്ത്, വെള്ളം തിളപ്പിച്ച് സൂപ്പുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ്, വിരൂപയൊന്നുമല്ലെങ്കിലും പണ്ടത്തെ നമ്മുടെ ഡാകിനി അമ്മൂമ്മയെ അനുസ്മരിപ്പിക്കും വിധം രണ്ട് കൈയ്യിലും ഓരോ വടികൾ കുത്തിപ്പിടിച്ച്, ഒരു വശം ചരിഞ്ഞ് ഒരു പ്രായമായ സ്ത്രീ നടന്ന് വന്ന് ഷെൽട്ടറിലേക്ക് കയറിയത്.

ഞങ്ങളുടെ ഉച്ചത്തിലുള്ള മലയാളവും മധുപാനത്തിന്റെ മത്തും ഉച്ചസ്ഥായിലെത്തി നിൽക്കുന്ന സമയമായതിനാൽ നമ്മുടെ അമ്മൂമ്മ ഒന്ന് ശങ്കിച്ചതായി തോന്നി. 'ബി' അവന്റെ ഉണക്കാനിട്ടിരിക്കുന്ന കോണകം, ഷെൽട്ടറിന്റെ കൈവരിയിൽ നിന്ന് പതുക്കെ ആരും കാണാത്ത പോലെ മാറ്റി.

ഷെൽട്ടറിൽ, 'ഫസ്റ്റ് കം ഫസ്റ്റ് സെർവ്' എന്ന പോളിസി ആയതിനാൽ, ഞങ്ങൾ നാല് പേരും താഴെയുള്ള സ്പോട്ടുകൾ മുഴുവൻ ഇതിനകം കൈയ്യടക്കിയിരുന്നു. മുകളിലുള്ള രണ്ട് സ്പോട്ടുകളിൽ ഒന്ന് കെയ്ൽ അവന്റേതാക്കി കയ്യടക്കിയിട്ടുണ്ട്. താഴെ ഞങ്ങളുടെ ബാക്ക്പാക്കുകളിൽ നിന്നുള്ള സാധനങ്ങൾ അവിടെയും ഇവിടെയുമായി വാരിവലിച്ച് ഇട്ടിരിക്കുകയാണ്. ആരെയും പേടിക്കാനില്ലല്ലോ.

ആദ്യമുണ്ടായ പങ്കപ്പാട് വകവെക്കാതെ, നമ്മുടെ അമ്മൂമ്മ, നേരെ നമ്മുടെ ഇടയിൽ വന്ന് നിന്ന് ഒരു ചോദ്യം, 'Can I adjust somewhere in between'? ഞാനൊരു മൂലയ്ക്കാണ് സ്ഥലം പിടിച്ചിരിക്കുന്നത്. കെയ്‌ലിന്റെ നേരെ താഴെ അപ്പുറത്തെ മൂലയിൽ 'സി' യും. അമ്മൂമ്മ വന്ന തിരക്കിൽ, 'ബി' ഇതിനകം തന്നെ അവന്റെ കുറച്ച് സാധനങ്ങളുമെടുത്ത് ഞാൻ പിടിച്ച സ്ഥലത്തിന്റെ നേരെ മുകളിലുള്ള സ്പോട്ടിലേക്ക് മാറി. ഇത് കണ്ടയുടനെ 'സി'യും 'ഡി'യും  .പരസ്പരം നോക്കി. തല്ക്കാലം അവരുടെ ഇടയിലാണ് ഗ്യാപ്പ് ഉണ്ടായിട്ടുള്ളത്. എന്ന് വച്ചാൽ, അമ്മൂമ്മ അവരുടെ ഇടയിലാണ് കിടക്കാൻ പോകുന്നത് !


രണ്ടു പേരും അവരവരുടെ സാധനങ്ങൾ ഒതുക്കിവച്ച്, അമ്മൂമ്മക്ക്‌ അവരുടെ ഇടയിൽ കയറി, അവരുടെ സ്ലീപ്പിങ് പാഡും ബാക്ക്പാക്കും വെക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. 

അമ്മൂമ്മ വന്നതിന് ശേഷം, ഞങ്ങൾക്ക് കുറച്ച് അച്ചടക്കമൊക്കെ ഉണ്ടായി. റമ്മിന്റെ മത്തിന് ഞങ്ങൾ കടിഞ്ഞാണിട്ടു. കൊണ്ടുപോയ തോടോട് കൂടിയുള്ള വറുത്ത നിലക്കടല അമ്മൂമ്മക്കും കെയ്‌ലിനും കൊടുത്തു. ആദ്യം നിരസിച്ചെങ്കിലും രണ്ടു പേരും പിന്നീട് കഴിക്കാൻ തുടങ്ങി. കടലയുടെ തോട് പൊട്ടിക്കാൻ അമ്മൂമ്മ വിഷമിക്കുന്നത് കണ്ടപ്പോൾ തോട് പൊട്ടിക്കാനുള്ള ഒരു എളുപ്പ വഴി, ഞാൻ അമ്മൂമ്മക്ക്‌ പറഞ്ഞു കൊടുത്തത് നോക്കി മറ്റുള്ളവർ ചിരിച്ചത്, ഞാൻ കണ്ടതായി ഭാവിച്ചില്ല.

സൂപ്പ് തായാറായി വന്നപ്പഴേക്കും എന്റെയുള്ളിലെ ആതിഥ്യമര്യാദ, സൂപ്പ് പതഞ്ഞ് പൊങ്ങിയത് പോലെ പൊങ്ങി വന്നു. ഗ്ളാസ്സെടുത്ത് വന്ന 'ബി'ക്കും 'സി'ക്കും' കൊടുക്കാതെ നേരെ പോയി നമ്മുടെ അമ്മൂമ്മയോട് ചോദിച്ചു: 'some soup'? നടന്ന് തളർന്ന് വന്നത് കൊണ്ടാവണം, ഒട്ടും മടികാണിക്കാതെ അവരുടെ കൈയ്യിലുണ്ടായിരുന്ന ഒരു സ്റ്റീൽ ഗ്ലാസ്സ് എന്റെ നേരെ നീട്ടി. കെയ്‌ലും മടി കൂടാതെ സൂപ്പ് അവന്റെ ഗ്ലാസിൽ വാങ്ങിച്ചു. സൂപ്പിന്റെ കൂടെ കടലയും മടി കൂടാതെ എടുക്കാനുള്ള തരത്തിൽ ഞങ്ങളുടെ ചങ്ങാത്തം അപ്പഴേക്കും വർദ്ധിച്ചിരുന്നു.

പിന്നീട് വീണ്ടും രണ്ട് തവണ കൂടി സൂപ്പ് ഉണ്ടാക്കിയിട്ടാണ് ഞങ്ങൾക്ക് എല്ലാവർക്കും സൂപ്പ് കഴിക്കാൻ കിട്ടിയത്. സൂപ്പ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നെയും സ്ത്രീകളടങ്ങുന്ന ഒന്ന് രണ്ട് സംഘങ്ങൾ അവിടെ എത്തിച്ചേർന്നു. ഷെൽട്ടർ ഇതിനകം തന്നെ ഞങ്ങൾ കൈയ്യടക്കിയിരുന്നതിനാൽ, അവർക്ക്, അവരുടെ ടെന്റ് കിറ്റ് തുറന്ന് ടെന്റ് പുറത്തെടുക്കേണ്ടി വന്നു. നിമിഷനേരം കൊണ്ട് ഒന്ന് രണ്ട് ടെന്റുകൾ ഷെൽട്ടറിന്റെ മുറ്റത്തൊരുങ്ങി.

ഞങ്ങൾ പിന്നെയും ഒരാഘോഷം പോലെ പാചകം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൊണ്ടുവന്ന ടിൻ ഫിഷും, ഈസി കുക്ക് ഭക്ഷണങ്ങളും ഓരോന്നായി പുറത്തെടുത്ത് പാചകം ചെയ്യാൻ തുടങ്ങി. തിന്നുക മാത്രമല്ല, നമ്മുടെ ഭാണ്ഡത്തിന്റെ ഭാരം കുറച്ചെങ്കിലും കുറക്കാനും പറ്റുമല്ലോ എന്നതായിരുന്നു ചിന്ത. ഓരോ ദിവസവും രണ്ട് ആപ്പിൾ വീതമായിരുന്നു കണക്കെന്നത് കൊണ്ട് പാചകം ചെയ്യുന്നതിനിടയിൽ കള്ളിന് കൂട്ടായി ആപ്പിളും കടിച്ച് പറിക്കുന്നുണ്ട്. ഇതിനിടയിൽ ഓരോരുത്തരായി ചില ഭക്ഷണ സാധനങ്ങളും പൊട്ടിച്ച ടിന്നുകളും മറ്റുമടങ്ങിയ വേസ്റ്റ് ബാഗുകളും 'ബേർ പോളി'ന്റെ (bear pole) മേലെ കൊളുത്തി വച്ചു. കാരണം, ചില ഭക്ഷണ സാധനങ്ങളുടെ മണം പിടിച്ച് കരടി വരുന്നത് തടയാൻ ഈ സങ്കേതം ഉപകരിക്കുമത്രേ.

അത്രയുമായപ്പോഴേക്കും നേരം ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. അവിടെ വന്നു കൂടിയ എല്ലാവരെയും ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവരൊക്കെ വെറും ലഘുവായ ഭക്ഷണങ്ങളേ കഴിക്കുന്നുള്ളൂ. മധുപാനങ്ങൾ അവർ നടത്തുന്നില്ല. അവരെ സംബന്ധിച്ചടുത്തോളം ഞങ്ങളുടേത് ഒരു വലിയ പാർട്ടി നൈറ്റ് തന്നെയായിരുന്നു എന്ന് പറയാം. മാത്രവുമല്ല, കുറച്ച് നേരം ഇരുന്ന് പാട്ട് പാടുകയോ ബഹളം വെക്കുകയോ എന്നൊക്കെ വിചാരിച്ചിരുന്ന ഞങ്ങളുടെ മുന്നിൽ, മറ്റുള്ളവർ ഇരുട്ടും മുന്നേ കിടക്കാനുള്ള പ്ലാൻ ആരംഭിച്ചിരുന്നു. അവർ കിടക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ ബഹളം വെച്ച് ആഘോഷിക്കാൻ പറ്റില്ലല്ലോ. 

അതിനിടയിൽ, കുറച്ച് ഫിൽട്ടർ ചെയ്ത വെള്ളവുമെടുത്ത്, ഞാൻ ഷവറിന്റെ അടുത്ത് പോയി. രാത്രിയുടെ ഇരുട്ടിന്റെ മറവിൽ, വിശാലനഗ്നനായി, ശരീരത്തിന്റെ ഇടുക്കുകൾ വൃത്തിയാക്കി, നാളെ ഇടേണ്ടുന്ന വസ്ത്രം തലേന്ന് തന്നെ ഇട്ട് തിരിച്ചു വന്നു.

പിന്നെ, 'സി'യുടെ നേതൃത്വത്തിൽ, ഞങ്ങൾ നമ്മുടെ അമ്മൂമ്മക്ക്‌ ചുറ്റുമിരുന്നു. കാരണം അവന്റെ അടുത്താണല്ലോ അവർ കിടക്കുന്നത്. അവർക്ക് കിടക്കുമ്പോൾ ചങ്കിടിപ്പ് ഉണ്ടാവാതിരിക്കാൻ, 'ഞാൻ അങ്ങനെയല്ല' എന്ന് സ്ഥാപിച്ചെടുക്കേണ്ടതുണ്ടല്ലോ :) 

നെറ്റിയിൽ ഹെഡ് ലൈറ്റ് ഒക്കെ പിടിപ്പിച്ചാണ് അവരുടെ ഇരിപ്പ്. ആനി ഹെൽമൻ എന്നാണ് അവരുടെ പേര്. കാലിഫോർണിയ ആണ് സ്വദേശം. അവിടെയുള്ള മലകളായ മലകളൊക്കെ നടന്ന് കീഴ്പ്പെടുത്തിയതിന് ശേഷമാണ് അപ്പലാച്ചിമല നടന്ന് കീഴ്പ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത്. പ്രായം 73 ആണെന്ന് കേട്ടപ്പോൾ 'ഡി'യുടെ ചങ്കിൽ നിന്ന് ഇടിവെട്ടിയത് ആനി മാത്രം കേട്ടില്ല. കാരണം, 10 മൈൽ താണ്ടാൻ കഷ്ടപ്പെട്ട കാര്യം അവനും നമുക്കുമല്ലേ അറിയൂ. അവിടെയാണ് ഈ എഴുപത്തിമൂന്നുകാരി ദിവസേന ഇരുപത് മൈലോളം താണ്ടുന്നത്. അവരും വടക്കോട്ടേക്കാണ്.

ഞങ്ങൾ കൊടുത്ത സൂപ്പ് മാത്രമാണ് അവർ ഭക്ഷിക്കുന്നതായി ഞങ്ങൾ കണ്ടത്. വേറെന്തെങ്കിലും ഞങ്ങൾ കാണാതെ കഴിച്ചോ എന്നറിയില്ല, പക്ഷേ ആ മെലിഞ്ഞ ശരീരത്തിന് സൂപ്പ് കൊള്ളാനുള്ള വയറ് പോലുമുണ്ടോ എന്നത് സംശയമായിരുന്നു.

ഞാനും 'ഡി'യും ഭക്ഷണം തയാറാക്കി കഴിക്കുമ്പഴേക്കും ആനിയും കെയ്‌ലും കിടന്നിരുന്നു. ഇനി വേറെ പരിപാടികളൊന്നും നടക്കില്ല എന്നത് മനസ്സിലാക്കി, ഞങ്ങളും ഓരോരുത്തരുടെ ഊതിവീർപ്പിച്ച സ്ലീപ്പിങ് പാഡിൽ മലർന്ന് വീണ് സ്ലീപ്പിങ് ബാഗിലേക്ക് വലിഞ്ഞ് കയറി. കിടക്കുന്നതിന്റെ വളരെയടുത്ത് തന്നെ, എന്തെങ്കിലും അത്യാവശ്യം വന്നാൽ പെട്ടെന്നെടുക്കാൻ പാകത്തിൽ,  കൂടെക്കൊണ്ടുപോയിരുന്ന, താരകാസുരന്റെ കൈയ്യിലുള്ള വാളുപോലെയൊന്ന്, ഞാനെടുത്ത് വച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ സുരക്ഷ എന്നത് ചിന്തിക്കേണ്ടുന്ന കാര്യം തന്നെയാണല്ലോ. കിടന്ന് അഞ്ച് മിനുട്ടുകൾ കഴിയും മുന്നേ തന്നെ, 'സി'യുടെ കൂർക്കം വലി, ചീവീടുകളുടെ ശബ്ദവിന്യാസങ്ങളോട് മത്സരിക്കാൻ ആരംഭിച്ചു. 

സ്ലീപ്പിങ് പാഡിന്റെ ഒരേയൊരു പ്രശ്‌നം എന്നത്, അത് നമ്മൾ കിടന്നിടത്ത് നിന്ന് അനങ്ങുന്ന ഓരോ അനക്കത്തിനും, വല്ലാത്ത, ഞെരിപിരി കൊള്ളുന്ന ശബ്ദം ഉണ്ടാക്കും എന്നതാണ്. പൊതുവേ ഉറക്കം പിടിക്കാൻ എനിക്ക് സമയമെടുക്കുമെങ്കിലും, ഓരോ അഞ്ച് മിനുട്ടിലും ഏതെങ്കിലും ആളുടെ വകയായി ഈ ഒച്ച വരുന്നത് കൊണ്ട്,  ഉറക്കം വരാൻ കുറേ വൈകി. മാത്രവുമല്ല എല്ലാവരും കിടന്ന് മയങ്ങുന്ന സമയത്ത് കരടി വന്നാൽ, കാണാതെ മിസ്സ് ആകരുതല്ലോ. റം കഴിച്ചതിനാലാണോ, അതോ സ്ലീപ്പിങ് ബാഗിനുള്ളിൽ കയറിയതിനാലാണോ എന്നറിയില്ല, വല്ലാത്ത ചൂടും അനുഭവപ്പെട്ടു. അതിനാൽ തന്നെ സ്ലീപിങ് ബാഗിന്റെ ഒരു വശം മുഴുവനായും അങ്ങ് തുറന്ന് വച്ചു.

ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞ്, രാത്രി പന്ത്രണ്ട് മണിയായിക്കാണണം, പതുക്കെ ചെറിയ കുളിരും കൂടെ ഉറക്കവും വരാൻ തുടങ്ങി. 'സി'യുടെ കൂർക്കം വലി തുടക്കത്തിലുള്ളത് പോലെ തന്നെയായാതിൽ എനിക്കത്ഭുതമായി. കാരണം, സാധാരണഗതിയിൽ, നാഷണൽ പെർമിറ്റ് ലോറികൾ മലകയറ്റം നടത്തുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പലപല ശബ്ദങ്ങൾ 'സി' ഉറക്കത്തിൽ പുറപ്പെടുവിക്കാറുള്ളതാണ്. ചിലപ്പോൾ ശ്വാസം പോലും നിന്നെന്ന്, കേൾക്കുന്നവന് തോന്നിപ്പോകും. പക്ഷേ ഇത്തവണ, 'സി'യുടെ കൂർക്കത്തിന്റെ കാഠിന്യം, താരതമ്യേന വളരെ കുറവായി തോന്നി.

പൊടുന്നനെയാണ് ആരോ വല്ലാതെ ചുമക്കുന്നത് കേട്ടത്. ചുമയെന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ചുമ. ആദ്യം കരുതിയത്, 'സി'യുടെ കൂർക്കം വലിയിൽ സ്വാവസതടസ്സം നേരിട്ടപ്പോൾ ഉണ്ടായ ചുമയാണെന്നാണ്. ശ്രദ്ധിച്ച് നോക്കിയപ്പോൾ, അപ്പോഴും 'സി' കൂർക്കം വലിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, നമ്മുടെ കെയ്‌ലാണ് കൊക്കക്കൊര വന്നത് പോലെ ചുമക്കുന്നത്. ഇവന് കൊറോണ പിടിപെട്ടോ എന്നെനിക്ക് സംശയമായി. കാരണം, തലേ ദിവസം, സ്വന്തം കൈയിലുള്ള സ്റ്റോക്ക് തീർന്നപ്പോൾ, മലയിൽ നിന്ന് പുറത്തിറങ്ങിയതും, അടുത്തുള്ള പട്ടണത്തിലെ ഒരു ബാറിൽ കയറി കള്ള് കുടിച്ച കഥയൊക്കെ കെയ്ൽ ആവേശപൂർവ്വം പറഞ്ഞത് ഞാനോർത്തു. മാത്രമല്ല, ബാറിൽ വച്ച് പരിചയപ്പെട്ട ഒരു യുവതിയുടെ കൂടെ അവളുടെ അപ്പാർട്മെന്റിൽ പോയി അന്തിയുറങ്ങുക കൂടി ചെയ്തിട്ടുണ്ട് കക്ഷി. ഇപ്പഴത്തെ സാഹചര്യത്തിൽ, സ്വന്തം മൂത്രത്തിൽ കൂടി പോലും കൊറോണ കയറിക്കൂടാൻ സാദ്ധ്യതയുള്ള കാലമാണ്. എന്തായാലും അങ്ങനെയൊന്നുമുണ്ടാവില്ല എന്ന് സമാധാനിക്കുകയേ എന്റെ നല്ല സമാധാനത്തിന് വഴിയായിട്ട് ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയൊക്കെ ചിന്തിച്ച്, ഉറക്കം പിടിച്ച് വരുമ്പോഴാണ്, ഞാൻ ആനിയെക്കുറിച്ച് ചിന്തിച്ചത്. ചിന്തിച്ചത് മറ്റൊന്നുമല്ല, ഇത്രയും സമയത്തിനിടയിൽ, അവരുടെ സ്ലീപ്പിങ് പാഡിന്റെ മാത്രം ശബ്ദം ഇതുവരെ കേട്ടിട്ടേയുണ്ടായിരുന്നില്ല. അത്ഭുതമാണല്ലോ എന്ന് കരുതി ഞാൻ പതുക്കെ എന്റെ തല ഉയർത്തി നോക്കി. കിടന്നത് എങ്ങനെയാണോ, അതേപടി, ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ് ആനി. എനിക്ക് പേടിയായി, ആനിയുടെ ശ്വാസോഛ്വാസം നടക്കുന്നുണ്ടോ എന്നെനിക്ക് സംശയമായി. ഇത്രയും പ്രായമുള്ള ഈയ്യൊരു സ്ത്രീ, മലയായ മലയൊക്കെ താണ്ടി വന്നതല്ലേ, പോരാത്തതിന് വളരെ കുറച്ചേ ഭക്ഷണം പോലും കഴിച്ചുള്ളൂ. 


***