2022 ജൂൺ 16, വ്യാഴാഴ്‌ച

പക്ഷിശാപം

(Picture Courtesy: Google)

'നീ തുലഞ്ഞ് പോകട്ടെ' എന്ന് ആരെങ്കിലും നമ്മളെ ഗതികെട്ട് ശപിക്കുമ്പോൾ, ഒരു വേളയെങ്കിലും പകച്ച് പോകാതെയിരിക്കുന്നവർ, എത്ര ധൈര്യവാന്മാരായിരുന്നാലും, വളരെ ചുരുക്കമായിരിക്കും. ഒരു നന്മ ചെയ്യാനാണ് പോയതെങ്കിലും, ആശീർവാദത്തിന് പകരം ശാപം കിട്ടുകയെന്നൊക്കെപ്പറഞ്ഞാൽ എങ്ങനെ സങ്കടപ്പെടാതിരിക്കും? 

നന്മകൾ ചെയ്ത് മനഃശ്ശാന്തി നേടുന്നതിന് പകരം, അംഗബലം കൂട്ടി സ്വർഗ്ഗം നേടാൻ ശ്രമിക്കുന്ന ഈ ലോകത്തിന്റെ ഗതിക്ക് വിപരീതമായി, ചില നല്ല കാര്യങ്ങൾ, പരപ്രേരണ കൂടാതെ ചെയ്യാൻ ശ്രമിക്കുന്നയാളാണ് നമ്മുടെ കക്ഷി. നിങ്ങൾക്കായാളെ ഇഷ്ടമുള്ള പേര് വിളിക്കാം.

പ്രവർത്തി ദിവസങ്ങളിലെ എല്ലാ പ്രഭാതങ്ങളിലും, മകളെ പള്ളിക്കൂടത്തിലേക്ക് യാത്രയാക്കാൻ, അയാൾ വാതിൽക്കലേക്ക് വന്നു നിൽക്കും. ബാക്ക്പാക്കും പുറത്ത് തൂക്കി, മകൾ ഒരു വളവ് തിരിഞ്ഞ് കണ്ണിൽ നിന്നും മറയുന്നത് വരെ, അയാൾ വാതിലും തുറന്ന് വച്ച്, വീടിന്റെ മുൻ വാതിലിന്റെ മുന്നിലായിത്തന്നെ നിൽക്കും. മകൾ വളവ് തിരിയുമ്പോൾ രണ്ടു പേരും കൈ വീശും, പിന്നെ മുൻവാതിലടച്ച് തിരിച്ച് അകത്തേക്ക് കയറും; അതൊരു ശീലമാണ്. 

അങ്ങനെയൊരു ദിവസം പതിവ് പോലെ, ഏപ്രിൽ മാസാവസാനത്തിലെ ഒരു പ്രഭാതത്തിൽ, മകളെ യാത്രയാക്കി അകത്തേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ്, തോട്ടത്തിലെ ചില ഇളകിയ അതിരുകല്ലുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. അവ വീണ്ടും യഥാസ്ഥാനത്ത് വെച്ചുകൊണ്ടിരിക്കേ, പൂന്തോട്ടത്തിലെ ചില കളകൾ പൂച്ചെടികളുടെ സ്ഥാനം അപഹരിച്ചേക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. അതിരുകല്ലുകൾ അവയവയുടെ സ്ഥാനങ്ങളിൽ വീണ്ടും പ്രതിഷ്ഠിച്ച ശേഷം, കള പറിക്കുന്നതിലായി പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ. അത്തരം അവിചാരിതമായുണ്ടായ ചില പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കേ, നേർ എതിർവശത്തുള്ള വീട്ടിന്റെ മേൽക്കൂരയിൽ നിന്ന് രണ്ട് കിളികളുടെ നിർത്താതെയുള്ള ശബ്ദം അദ്ദേഹത്തിനെ ഒന്നലോസരപ്പെടുത്താതിരുന്നില്ല. അത് കിളിക്കൊഞ്ചലൊന്നും ആയിരുന്നില്ലെന്നും, അത് കിളികളുടെ ഭാഷയിലെ തെറികളാണെന്നും, ഇക്കാലയളവിൽ കിളികളുടെ ഭാഷ ഇത്തിരിയെങ്കിലും മനസ്സിലാക്കിയതിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായി. അപ്പോഴാണ്, കുറച്ച് നേരം മുന്നേ നടന്ന ആ കിളികളുടെ ചില ശ്രമങ്ങൾ അദ്ദേഹത്തിന് ഓർമ്മ വന്നത്. മകളെ യാത്രയാക്കാനുള്ള, കൈ വീശി സ്നേഹാധിക്യം കാണിക്കാനുള്ള ബദ്ധപ്പാടിനിടയിൽ കിളികളെ ശ്രദ്ധിച്ചില്ലെന്ന് മാത്രം. സ്വന്തം മക്കളുടെ ക്ഷേമം നോക്കുന്നതിനിടയിൽ, മറ്റുള്ളവരുടെ മക്കൾ നമ്മളാൽ കഷ്ടപ്പെടുന്നുണ്ടോയെന്നെങ്കിലും നോക്കാൻ ആർക്കാണ് നേരം?

കക്ഷിയുടെ വീടിന്റെ മുൻവശത്തെ വാതിലിന് മുന്നിൽ ഇരുവശങ്ങളിലുമായി 'ലെയ്‌ലാൻഡ് സൈപ്രസ്' ഇനത്തിൽ പെട്ട രണ്ട് ക്രിസ്മസ് മരങ്ങൾ ഉണ്ട്. അതിൽ ഇടത് ഭാഗത്തുള്ള മരത്തിൽ, എല്ലാ വർഷവും ഒരു കിളി ദമ്പതികൾ കൂട് കെട്ടി, മുട്ടയിട്ട്, അതിന് കാവലിരുന്ന്, മുട്ട വിരിയിച്ച്, കിളിക്കുഞ്ഞുങ്ങളെ വളർത്തി, കുഞ്ഞുങ്ങളെ നീലാകാശത്തിലേക്ക് പറത്തിവിടുന്ന നിമിഷം വരെ താമസിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഏകദേശം, ഫെബ്രുവരി-മാർച്ച് മാസത്തിൽ തുടങ്ങുന്ന ആ യജ്‌ഞം, തീരുന്നത് മെയ് മാസത്തിലാണ്. 

ആ കിളിദമ്പതികളാണ്, അപ്പുറത്തെ വീടിന്റെ മേൽക്കൂരയിൽ കിടന്ന് ക്ഷോഭിക്കുന്നത്. ഒരു കൂട് കുറേ വർഷങ്ങളായി ആ മരത്തിൽ ഇരിക്കുന്നത് കൊണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആ കൂടിന്റെ അറ്റകുറ്റപ്പണികൾ മാത്രമാണ് മുട്ടയിടുന്നതിന് മുന്നേ ഇപ്പോൾ നടക്കാറുള്ളത്. എല്ലാ വർഷവും പുതിയ കൂട് വേണമെന്ന ശാഠ്യമൊന്നും ആ ദമ്പതികൾക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആ സ്ഥിരം കൂട്ടിൽ, ഇത്തവണയും അറ്റകുറ്റപ്പണികൾക്ക് ശേഷം മുട്ടയിട്ട് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനിടയിലെ ഒരു സുപ്രഭാതത്തിലാണ്, കക്ഷി ഇപ്പോൾ ആ മരച്ചുവട്ടിൽ നിൽക്കുന്നത്. 

കുറച്ച് ദിവസങ്ങളായി, മകളെ പള്ളിക്കൂടത്തിലേക്ക് യാത്രയാക്കുന്ന സമയത്ത്, ഈ കിളികൾ ഇങ്ങനെ ശബ്ദിക്കുന്നുണ്ട്. ഇടയ്ക്കിടെ  മരത്തിന് തൊട്ടപ്പുറത്തെ ചെറി മരത്തിൽ വരികയും, 'കേറി വീട്ടിന്റെ അകത്തോട്ട് പോടാ' എന്ന്  ക്ഷോഭിച്ചതിന് ശേഷം, പേടിയോടെ വീണ്ടും അപ്പുറത്തെ വീടിന്റെ മേൽക്കൂരയിലേക്ക് പറക്കുകയും ചെയ്യുന്നത്, അയാൾ വാതിലടച്ച് അകത്തോട്ട് പോകുന്നത് വരെ തുടരുകയും ചെയ്യും. അദ്ദേഹം, അകത്തോട്ട് കയറിയാൽ മാത്രമേ, കിളികൾ പേടികൂടാതെ സ്വന്തം കൂട്ടിലേക്ക് കയറുകയുള്ളൂ. ഈ കാര്യം കക്ഷിക്ക് അറിയാമെങ്കിലും, സ്വന്തം മകളോടുള്ള സ്നേഹം കൂടുതലായതിനാൽ, പക്ഷികൾ ഒരു പത്ത് മിനുട്ടോളം വിഷമിച്ചാലും കുഴപ്പമില്ലെന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കാറുള്ളത്. പക്ഷികളെ അദ്ദേഹം ഉപദ്രവിക്കുന്നൊന്നുമില്ലല്ലോ. പക്ഷിക്ക് മക്കളുള്ളത് പോലെ തന്നെയല്ലേ അദ്ദേഹത്തിനും ഒരു മകളുള്ളത്. പക്ഷിമനഃശ്ശാസ്ത്രവും മനുഷ്യമനഃശ്ശാസ്ത്രവും ഒരേപോലെയല്ലെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും കുറച്ച് നേരത്തേക്കെങ്കിലും പക്ഷിക്ക് ഒന്ന് സഹിച്ചൂടേയെന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. അതിന് ശേഷമുള്ള സമയം മുഴുവനും ആ പക്ഷികളെ ആരും ഉപ്ടദ്രവിക്കാൻ പോകുന്നില്ലല്ലോ. വെറും ഒരഞ്ചോ പത്തോ മിനുട്ട് നേരത്തേക്ക് പക്ഷിക്കും സഹകരിക്കാം.

പക്ഷികളുടെ കൊക്കിൽ എന്തോ ഉണ്ട്. നോക്കിയപ്പോൾ കൂടുണ്ടാക്കാനുള്ള നാരുകളൊന്നുമല്ല. എന്തോ, മണ്ണിര പോലെയുള്ള ജീവിയാണ്, ഒരു കിളിയുടെ ചുണ്ടിൽ ഉള്ളത്. മറ്റേതിന്റെ ചുണ്ടിൽ, വേറെന്തോ ഒരു സാധനമാണ് ഇരിക്കുന്നത്. അന്നേ ദിവസം വരെ കുഞ്ഞുങ്ങളുടെ കരച്ചിലൊന്നും കേട്ടിട്ടില്ലാത്തത് കാരണം, മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായെന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്. എന്ന് വച്ചാൽ, സ്വന്തം കുഞ്ഞുങ്ങൾക്ക് പ്രാതൽ കൊടുക്കാനുള്ള കിളികളുടെ ശ്രമമാണ് അദ്ദേഹം ആ മരത്തിന് നേരെ താഴെ നിന്ന്, മകളെ യാത്രയാക്കാനെന്ന പേരിൽ, മുടക്കിക്കൊണ്ടിരിക്കുന്നത്.

ഇനിയും പക്ഷികളെ ഉപദ്രവിക്കേണ്ടെന്ന് അദ്ദേഹംതീരുമാനിച്ചു, വീടിനകത്തേക്ക് കയറി വാതിലടച്ച്, പക്ഷികൾക്ക് അവയുടെ സ്വൈരവിഹാരം നടത്താൻ പശ്ചാത്തലം തയ്യാറാക്കാൻ തയ്യാറെടുക്കുമ്പോഴാണ്, അവിചാരിതമായി അയാളൊരു ശബ്ദം കേട്ടത്. വെള്ളം നിറച്ച എന്തോ കനമുള്ള ഒന്ന്, താഴെ വീണ് ഉടയുന്നത് പോലുള്ള ഒരു ശബ്ദം. ശബ്ദം കേട്ട ഭാഗത്തേക്ക്, ഡ്രൈവ് വേയുടെ ഒരറ്റത്തുള്ള ഉറച്ച തറയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു പറക്കമുറ്റാത്ത, കണ്ണ് പോലും തുറക്കാത്ത ഒരു കിളിക്കുഞ്ഞ് താഴെ വീണിരിക്കുന്നു. ഒന്ന് ഇളകാൻ പോലും വയ്യാത്ത തരത്തിൽ അതിന്റെ തല ഉടഞ്ഞ് പോയത് പോലെ അദ്ദേഹത്തിന്  തോന്നിച്ചു. 

ധൃതിയിൽ ആ കിളിക്കുഞ്ഞിനെ അദ്ദേഹം സ്വന്തം കൈയ്യിൽ  കോരിയെടുത്തു. തികഞ്ഞ അവധാനതയോടെ അതിനെ തിരിച്ചും മറിച്ചും നോക്കി. ഹൃദയമിടിപ്പ് ഉണ്ടോയെന്ന് നോക്കാൻ കാതോർത്തു. ആ കുഞ്ഞ് ശരീരത്തിന് നല്ല ചൂടുണ്ടെന്നുള്ളതല്ലാതെ മറ്റ് അനക്കങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ഗ്രഹിക്കാൻ കഴിഞ്ഞില്ല. ചലനമറ്റ ഹൃദയത്തെ ചലിപ്പിക്കാൻ CPR കൊടുക്കുന്നത് പോലെ, വിരൽ കൊണ്ട്, ഒരു വിരൽത്തുമ്പ് പോലും വെക്കാൻ വലുപ്പമില്ലാത്ത അതിന്റെ നെഞ്ചത്ത് സാവധാനം അദ്ദേഹം തടവി. അങ്ങനെ തടവിയത് കൊണ്ടാണോ എന്നറിയില്ല, ആ കുഞ്ഞ് കിളി, പതുക്കെ അതിന്റെ ശരീരം ഒന്നിളക്കി. എന്ത് ചെയ്യണമെന്ന് കുറച്ച് നേരം അദ്ദേഹം ശങ്കിച്ച് നിന്നെങ്കിലും, കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം പതുക്കെ മനസ്സിലാക്കിയിരുന്നു. ഇനി ആകെ ചെയ്യാനുള്ളത് ആ കുഞ്ഞിനെ വീണ്ടും തിരിച്ച് കൂട്ടിലേക്ക് വെക്കുക എന്നുള്ളതാണ്. 

ഇതിനിടയിൽ, ഈ രംഗങ്ങൾ കണ്ട പക്ഷിദമ്പതികൾ, ബഹളത്തിന്റെ തീവ്രത കൂട്ടിയിരുന്നു. അവ കൂടുതൽ ധൈര്യം സംഭരിച്ചത് പോലെ അദ്ദേഹത്തിന്റെയടുത്തേക്ക് കൂടുതലായി പറന്നടുക്കാൻ ശ്രമിക്കുകയും, ഭയത്താൽ തിരിച്ച് പറക്കുകയും ചെയ്തുകൊണ്ടിരുന്നു. അവയുടെ ശബ്ദത്തിന്റെ നിലവാരം, ഭയത്തിൽ നിന്ന് സങ്കടം കലർന്ന ആക്ഷേപത്തിലേക്ക് പോകുന്നത് പോലെ അദ്ദേഹത്തിന് തോന്നി. 

അദ്ദേഹം ആ പക്ഷിക്കുഞ്ഞിനെ ഒരു കൈയ്യിൽ പിടിച്ച് കൊണ്ട്, മറ്റേക്കൈ കൊണ്ട്, ക്രിസ്മസ് മരത്തിന്റെ ശാഖകലും ഇലകളും വകഞ്ഞ് മാറ്റി കൂട് കണ്ടുപിടിക്കാനുള്ള ഒരു ശ്രമം നടത്തി. ഒരു ഏണിയുടെ സഹായമില്ലാതെ ആ കുഞ്ഞിനെ കൂട്ടിലേക്ക് കരുതലോടെ തിരിച്ച് വെക്കാൻ സാധിക്കില്ല എന്ന കാര്യം അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്.

കുഞ്ഞിനെ നിലത്ത് വെക്കാതെ, ഒരു കൈയ്യിൽ പിടിച്ച് കൊണ്ട് തന്നെ അദ്ദേഹം ഗരാജ് വാതിൽ തുറന്നു. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു 5 step ഏണി ഒരു കൈ കൊണ്ട് തൂക്കി പുറത്ത് കൊണ്ടുവന്ന്, കൂടിരിക്കുന്ന മരത്തിന്റെ അടിവശത്ത് നിവർത്തി വച്ചു. ഒരു കൈയ്യിൽ കുഞ്ഞിനേയും പിടിച്ച് കൊണ്ട്, അദ്ദേഹം പതുക്കെ ആ ഏണിയിൽ കയറാൻ തുടങ്ങി. 

ഏണി കൊണ്ടുവെക്കുന്നത് കണ്ടതും അദ്ദേഹം മരത്തിൽ കയറാൻ തുടങ്ങിയത് കണ്ടതുമൊക്കെയായപ്പോൾ, അലമുറയിട്ട് കൊണ്ടിരുന്ന പക്ഷി ദമ്പതികൾ, അവയുടെ കൊക്കിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ കളഞ്ഞ്, വലിയ വായിൽ കരയാൻ തുടങ്ങി. ചെറിയ പക്ഷികളാണെങ്കിലും, അവ അദ്ദേഹത്തെ ആക്രമിച്ചേക്കുമോ എന്ന ഭയപ്പാട് അദ്ദേഹത്തിനുണ്ടായി. വീണുകിടന്നിരുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് അദ്ദേഹം പാടുപെടുന്നതെങ്കിലും, എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ അദ്ദേഹം തന്നെയാണെന്നാണ് അവ പരസ്പരം വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതാലോചിച്ച് അദ്ദേഹത്തിന് സങ്കടവും വന്നു. ഒരു തെറ്റും ചെയ്യാതെ, സഹായിക്കുന്നതിനാണോ ഈ ബഹളം വെക്കുന്നതെന്ന് പക്ഷികളുടെ ഭാഷയിൽ തിരിച്ച് പറയാൻ അദ്ദേഹം ശ്രമിച്ചു.

പക്ഷികളുണ്ടാക്കുന്ന ബഹളമൊന്നും വകവെക്കാതെ, അദ്ദേഹം ഏണിയിൽ കയറി, മരത്തിന്റെ ചില്ലയുടെ അറ്റം വകഞ്ഞ് മാറ്റി കൂട്ടിലേക്ക് കൈയ്യിലിരുന്ന പക്ഷികുഞ്ഞിനെ പതുക്കെ തിരിച്ച് വെക്കാൻ ശ്രമിച്ചു. അപ്പോഴാണ് അദ്ദേഹം വീണ്ടുമൊന്ന് ഞെട്ടിയത്. അതിലുണ്ടായിരുന്ന വേറൊരു കിളിക്കുഞ്ഞ്, നീങ്ങി നിരങ്ങി കൂടിന്റെ വശങ്ങളിലെ ചെറിയ ഉയർച്ച താണ്ടി ഏകദേശം വീഴാറായ അവസ്ഥയിലെങ്ങനെ നിൽക്കുകയാണ്. 

അദ്ദേഹത്തിന്റെ കൈ കൂട്ടിലേക്ക് നീങ്ങിയപ്പോഴേക്കും, അമ്മപ്പക്ഷിയും അച്ഛൻ പക്ഷിയും അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ വട്ടമിട്ട് ഊഴം വച്ച് പറക്കാൻ തുടങ്ങി. അവയുടെ ശബ്ദത്തിന് ആക്രമണ വിളംബരത്തിന്റെ സ്വരമുണ്ടായിരുന്നു. 'കേറിക്കേറി മുറത്തിൽ കേറി കൊത്താൻ തുടങ്ങിയോ' എന്നൊക്കെയായിരിന്നു അവ വിളിച്ച് കരഞ്ഞുകൊണ്ടിരുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശരീര വലുപ്പവും, അവയുടെ ശരീരവലുപ്പവും തുലനം ചെയ്ത് ഭയപ്പെട്ടത് കൊണ്ടാവാം അവ ആക്രമണത്തിന് തുനിഞ്ഞില്ല.

എന്നാലും, ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു യജ്‌ഞം നടത്തേണ്ടതുള്ളതിനാൽ,  അദ്ദേഹം മറ്റ് കാര്യങ്ങളൊന്നും ചിന്തിക്കാതെ, കൈയ്യിലുള്ള പക്ഷിക്കുഞ്ഞിനെ പതുക്കെ കൂട്ടിനകത്തേക്ക് വച്ചു. ആ കുഞ്ഞ് ഇനി ജീവിക്കുമോ എന്നൊന്നും അറിയില്ലെങ്കിലും, അദ്ദേഹം മനസാ ആ കുഞ്ഞ് ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ആഗ്രഹിച്ചു. തുടർന്ന്, ഒട്ടും സമയം വൈകാതെ, താഴേക്ക് വീഴാൻ പോയ കുഞ്ഞിനേയും പതുക്കെ കൂട്ടിനുള്ളിലേക്ക്, അതിന്റെ മദ്ധ്യത്തിലായി എടുത്ത് വച്ചു. വീഴാൻ പോയ കുഞ്ഞിനെ ഒരു പോറലുമില്ലാതെ രക്ഷിച്ച സന്തോഷത്തോടെ, വീണ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തോടെ, ഒരു ദീർഘമായ നെടുവീർപ്പ് പുറപ്പെടുവിച്ച് കൊണ്ട്, അദ്ദേഹം ഏണിയിൽ നിന്ന് പതുക്കെ താഴേക്കിറങ്ങി. മാതാപിതാക്കളായ പക്ഷികൾ അദ്ദേഹത്തിന്റെ തലയിൽ ആഞ്ഞ് കൊത്തിയേക്കുമോ എന്ന ഭയപ്പാട് അപ്പോഴും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നുണ്ട്. 

എന്തായാലും, പരിപൂർണ്ണമായ സംതൃപ്തിയോടെ, ഏണി തിരിച്ച് ഗാരേജിനുള്ളിലെ ചുവരിൽ വീണ്ടും തൂക്കിയിട്ടിട്ട്, അദ്ദേഹം ഗാരേജ് അടച്ചു. പിന്നെ, ഒട്ടും സമയം കളയാതെ, വേഗത്തിൽത്തന്നെ അകത്ത് കയറി മുൻവാതിലടച്ചു. വീടിനുള്ളിലേക്ക് കയറുമ്പോഴും, താഴെ വീണ പക്ഷിക്കുഞ്ഞിന് അപായമൊന്നും സംഭവിക്കരുതേ എന്ന ആഗ്രഹം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 

അടുക്കളയിലെത്തിയ ശേഷം, ഒരു ചായയും ഉണ്ടാക്കി, കുടിക്കാനായി അദ്ദേഹം ഒരു സോഫായിലിരുന്നു. കഴിഞ്ഞ കുറേ നിമിഷങ്ങളിൽ നടന്ന കാര്യങ്ങൾ,  പ്രത്യേകം പ്രത്യേകം ഫ്രെയിമുകളായി അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. കിളികളായ മക്കൾക്ക് ഭക്ഷണം കൊണ്ടുവന്ന മാതാപിതാക്കളുടെ കരച്ചിലും, താഴെ വീണ് ചലനം നിലച്ച കിളിക്കുഞ്ഞിന്റെ കിടപ്പും, വീഴാൻ പോയ കുഞ്ഞിനെ വീഴാതെ രക്ഷിച്ചതും എല്ലാം അദ്ദേഹത്തിന്റെ മനസ്സിൽക്കൂടെ വീണ്ടുമൊരു കാഴ്ചാപ്രവാഹം തന്നെയുണ്ടാക്കി. എങ്ങനെയായിരിക്കാം ആ കിളിക്കുഞ്ഞ് താഴെ വീണത്? മറ്റേ കിളിക്കുഞ്ഞും ആ കൂടിന്റെ വക്കത്ത് വീഴാറായത് പോലെ വന്നു നിൽക്കാൻ കാരണമെന്താണ്? അദ്ദേഹം ഗഹനമായ ചിന്തയിലാണ്ടു.

വീടിന്റെ മുൻവശത്ത് നടന്ന ഓരോ കാര്യങ്ങളും, ഒരു ടിവിയിൽ വീഡിയോ കാണുന്നതിനിടെ കൂടുതൽ മനസ്സിലാക്കാനെന്നത് പോലെ, അദ്ദേഹം, അദ്ദേഹത്തിന്റെ മനസ്സിൽ ഫോർവേഡും റിവേഴ്സും ചെയ്ത് കണ്ടു കൊണ്ടിരുന്നു. ആ കാഴ്ചക്കിടയിലാണ് അദ്ദേഹത്തിന് ചില കാര്യങ്ങളെ സംബന്ധിച്ച് ബോധോദയമുണ്ടായത്.

ആ പക്ഷിക്കുഞ്ഞ് താഴെ വീഴാനുള്ള ഒരേയൊരു കാരണക്കാരൻ അദ്ദേഹം മാത്രമാണ്. ആ പക്ഷികൾ വിളിച്ച് പറഞ്ഞിരുന്നത് സത്യമാണ്. ആ സ്വയം മനസ്സിലാക്കൽ, അദ്ദേഹത്തിന്റെയുള്ളിൽ വല്ലാത്തൊരു ഞെട്ടലുണ്ടാക്കി. ആ പാപഭാരം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെയുലച്ചു കളഞ്ഞു.

അദ്ദേഹം ആലോചിച്ചത് ഇങ്ങനെയായിരുന്നു. മകളെ സ്‌കൂളിലേക്ക് യാത്രയാക്കാനും, പൂന്തോട്ടത്തിലെ കള പറിക്കാനും, പൂന്തോട്ടത്തിന്റെ ഇളകിയ അതിരുകല്ലുകൾ ശരിക്ക് എടുത്തുവെക്കാനുമൊക്കെയായി ഏകദേശം കാൽ മണിക്കൂറോളം അദ്ദേഹം ആ കിളിക്കൂടിന് താഴെ ആ ദിവസം ചിലവഴിച്ച് കാണും. അത്രയും നേരം ആ കിളിക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അവയുടെ മക്കളെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനുമായിട്ടില്ല. സാധാരണ രാവിലെകളിൽ മകളെ യാത്രയാക്കുന്നു സമയങ്ങളിൽ, അത്രയും സമയം ആ മരത്തിന് ചുവട്ടിൽ ചിലവഴിക്കുക പതിവുള്ളതല്ല. ഏറിയാൽ മൂന്നോ നാലോ മിനുട്ട്. അത്രമാത്രം. അവിചാരിതമായി, കള പറിക്കാനും, പൂന്തോട്ടത്തിന്റെ ഇളകിയ അതിരുകല്ലുകൾ ശരിക്ക് എടുത്തുവെക്കാനുമൊക്കെയായിതുനിഞ്ഞ് പോയതുകൊണ്ടാണ് ഇത്തവണ സമയം കൂടിപ്പോയത്.

പതിനഞ്ചോളം മിനുട്ടുകൾ, അദ്ദേഹം ആ മരത്തിന് കീഴെ ഉണ്ടായതിനാൽ, കിളികൾക്ക്, അവയുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഭക്ഷണവുമായി പോകാൻ പേടിയായിരുന്നു. പല തവണ അവ ശ്രമിച്ചതാണ്. പക്ഷേ കാര്യം നടന്നില്ല. അവ ബഹളം വച്ചതാണ്. പക്ഷേ, അയാൾ ഗൗനിച്ചില്ല. ഉദ്ദേശിച്ച സ്വന്തം കാര്യങ്ങളെല്ലാം ഉദ്ദേശിച്ച സമയത്ത് തന്നെ ഭംഗിയായി നടത്തുന്ന കാര്യത്തിൽ അദ്ദേഹം എല്ലായ്‌പോഴും ബദ്ധശ്രദ്ധനാണ്. ആർക്കും ഒരു തരത്തിലുമുള്ള ഉപദ്രവങ്ങൾ ഉണ്ടാക്കരുതെന്ന് മാത്രം. പക്ഷേ ഈയൊരു കാര്യത്തിൽ, അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ പിഴച്ചിരിക്കുന്നു.

അമ്മക്കിളിയുടെയും അച്ഛൻ കിളിയുടെയും ശബ്ദം കേട്ടിരുന്ന കുഞ്ഞുകിളികൾ ആദ്യം സന്തോഷിച്ചിരിക്കണം. പക്ഷേ, കുറേ നേരമായിട്ടും അവരുടെ ശബ്ദം കേൾക്കുന്നതല്ലാതെ, കൂടിനകത്തേക്ക് അവർ വരുന്നത് കാണാത്തത് കൊണ്ട്, ആ കുഞ്ഞുങ്ങളും പേടിച്ച് കാണണം. പക്ഷിക്കുഞ്ഞുങ്ങൾക്ക് ഭയങ്കര വിശപ്പാണെന്ന് കേട്ടിട്ടുണ്ട്. ഓരോ മൂന്ന് നാല് മിനുട്ടിലും അവയ്ക്ക് ഭക്ഷണം കിട്ടിക്കൊണ്ടിരിക്കണം. അതേ വേഗതയിൽ അവ സ്വന്തം കൂട്ടിൽ വിസർജ്ജനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ, മാതാപിതാക്കളായ വലിയ കിളികൾക്ക് ഉത്തരവാദിത്തം വളരെയേറെയാണ്. ഇടക്കിടക്ക് ഭക്ഷണം എത്തിക്കണം, ഇടയ്ക്കിടെ കൂട്ടിലെ മാലിന്യങ്ങൾ പുറത്തേക്ക് തട്ടിയിട്ട് വൃത്തിയാക്കണം. ഇത്തരം കാര്യങ്ങളൊന്നും നേരത്തേ ഓർമ്മ വരാത്തതിൽ, അദ്ദേഹം സ്വയം കുണ്ഠിതപ്പെട്ടു.

ശബ്ദം കേൾക്കുന്നതല്ലാതെ, കുറേനേരമായിട്ടും മാതാപിതാക്കൾ വരാതായപ്പോൾ, കണ്ണ് പോലും തുറക്കാൻ പ്രായമാകാത്ത ആ പക്ഷിക്കുഞ്ഞുങ്ങൾ, ശബ്ദം കേട്ട ദിശയിലേക്ക് കൂട്ടിൽ നിന്ന് നിരങ്ങി നീങ്ങിക്കാണും. ആ നിരങ്ങലിനിടയിലായിരിക്കണം, അതിലൊരു കുഞ്ഞ്  താഴേക്ക് നിലം പതിച്ചത്. രണ്ടാമത്തെ കുഞ്ഞും അതുപോലെ  വീണുപോകാൻ മാത്രം പാകത്തിലായിരുന്നല്ലോ നിന്നിരുന്നത്. ചിലപ്പോൾ ഇത്തരത്തിൽ നിരങ്ങുന്ന കുഞ്ഞുങ്ങളെ, അമ്മക്കിളികൾ ഇടയ്ക്കിടെ വന്ന് വീണ്ടും അവയുടെ യഥാസ്ഥാനങ്ങളിൽ നീക്കി വച്ച് അവയെ അപായത്തിൽ നിന്നും രക്ഷിക്കുന്നുമുണ്ടാകാം. എന്നാൽ, ഇന്നേ ദിവസം, മനപ്പൂർവ്വമല്ലെങ്കിലും, അമ്മക്കിളികളെ പതിനഞ്ച് മിനുട്ടുകളോളം ഒന്നിനും അദ്ദേഹം അനുവദിച്ചിരുന്നില്ലല്ലോ. 

ചെയ്തുപോയ കുറ്റത്തെക്കുറിച്ച് അദ്ദേഹത്തിന് തികച്ചുംബോദ്ധ്യമുണ്ടായി. താഴെ വീണ കിളിക്കുഞ്ഞ് ഇനി ജീവിച്ചിരിക്കുമോ എന്ന കാര്യത്ത്തിൽ അദ്ദേഹത്തിന് ആധിയായി. ആ കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് നോക്കാൻ, വീണ്ടും ഏണി വച്ച് ആ കൂട്ടിലേക്ക് എത്തി നോക്കണമെന്നുണ്ടെങ്കിലും, ആ സാഹസത്തിന് മുതിരാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അമ്മക്കിളികളെ ഇനിയും വേദനിപ്പിച്ച് കൂടാ. 

സോഫയിൽ നിന്ന് എഴുന്നേറ്റ്, അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക് വീക്ഷിച്ചു. അച്ഛനമ്മമാരായ സ്നേഹനിധികളായ കിളികൾ, അവയുടെ കൂട്ടിലേക്ക് വരികയും പോവുകയും ചെയ്യുന്നത് സാധാരണ പോലെത്തന്നെയാണോ എന്നദ്ദേഹം നിരീക്ഷിച്ചു. അതെ, അവ ഇടക്കിടെയെന്നോണം, വരുന്നുണ്ട്, പിന്നെ പോകുന്നുണ്ട്. കൂട്ടിലെ സാഹചര്യങ്ങൾ പഴയത് പോലെ സതോഷപ്രദമായിക്കാണുമെന്ന് അദ്ദേഹത്തിന് തോന്നി, അഥവാ അങ്ങനെയാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.

പിറ്റേന്ന്, മകൾ സ്‌കൂളിലേക്ക് പോകാൻ സമയമായപ്പോൾ, അദ്ദേഹം വാതിൽ തുറന്ന് പുറത്തേക്ക് കടക്കാൻ തയ്യാറായില്ല. പുറത്ത് കടന്ന് കൈ വീശിക്കാണിക്കുന്നത് മകൾക്കൊരു ശീലമായിപ്പോയതിനാൽ, മകൾക്ക് ആദ്യം അതൊരത്ഭുതമായിത്തോന്നി. പിന്നെ അതൊരു സങ്കടമായി, പിന്നെ അതദ്ദേഹത്തിന്റെ സ്നേഹക്കുറവായി അവൾ കാണാൻ തുടങ്ങിയപ്പോൾ, തലേന്ന് കാലത്ത് മുൻവശത്തെ മരച്ചുവട്ടിൽ നടന്ന കാര്യങ്ങൾ അദ്ദേഹം മകളോട് ചുരുക്കി വിവരിച്ചു കൊടുത്തു.

കാര്യങ്ങൾ സശ്രദ്ധം കേട്ട മകൾ, അവളുടെ പരിഭവങ്ങൾ അവൾ തന്നെയറിയാതെ നീങ്ങിയെന്നോണം, വാതിൽ പതുക്കെത്തുറന്ന്, മരത്തിന്റെ മുകളിലേക്ക്, കൂടിരിക്കുന്ന ഭാഗത്തേക്ക് നോക്കി. കിളികളോടുള്ള അവളുടെ സ്നേഹം അവളുടെ കണ്ണുകളിൽ മുഴുവനായി  ആവാഹിച്ചെടുത്തത് പോലെ തോന്നിച്ചു.

വാതിൽ തുറന്നുപിടിച്ച് കിളികളെ ശല്യപ്പെടുത്തേണ്ടെന്ന് പറഞ്ഞപ്പോൾ, അവൾ അക്ഷരം പ്രതി അനുസരിച്ചു. കാര്യങ്ങളുടെ കിടപ്പ് അവൾക്ക് പെട്ടന്ന് മനസ്സിലായിരിക്കുന്നു. ഇനി സ്‌കൂളിലേക്ക് പോകാൻ വാതിൽ തുറന്നാൽ, വേഗത്തിൽ നടന്ന്  പോകണമെന്ന് മകളോട് പറഞ്ഞപ്പോൾ, അവൾ തലയാട്ടി.

അങ്ങനെ അന്ന് ആദ്യമായി, മകൾ അകത്ത് നിന്ന അച്ഛന് കൈ വീശി, സ്‌കൂളിലേക്ക് യാത്രയായി. മരത്തിന്റെ ചുവട്ടിൽ നിന്ന് വേഗം മാറാൻ അവൾ ശ്രമിച്ചത് ആ അച്ഛനെ സന്തോഷിപ്പിച്ചു. 

തുടർന്നുള്ള രണ്ട് മൂന്ന് ദിവസങ്ങൾ അങ്ങനെത്തന്നെ കടന്നു പോയി. കിളികളെ ഒരു തരത്തിലും ഉപദ്രവിക്കാൻ ആരും തുനിഞ്ഞില്ല. താഴെ വീണ കിളിക്കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടായിരിക്കുമെന്ന എന്ന ആശങ്ക  ഉണ്ടായിരുന്നെങ്കിലും, ഒരു നുഴഞ്ഞ് കയറ്റക്കാരനെപ്പോലെ കൂട്ടിലേക്ക് എത്തിനോക്കാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല.

അങ്ങനെ ഒരു വെള്ളിയാഴ്ച എത്തി. ആരോ 'വാതിൽമണി' അടിക്കുന്ന ശബ്ദം കേട്ട്, ടിയാൻ വാതിൽ തുറന്നു. പോസ്റ്റുമാനാണ്. ഒരു പാർസൽ വന്നിരിക്കുന്നു. ആ പാർസൽ ഒപ്പിട്ട് സ്വീകരിച്ച് പോസ്റ്റ്മാനെ ,യാത്രയാക്കുന്ന സമയത്ത്, അദ്ദേഹം വെറുതെ, പുറത്തുള്ള മരത്തിന്റെ കൂടിരിക്കുന്ന ഭാഗത്തേക്ക് നോക്കി. അപ്പോഴത്തെ കാഴ്ച വീണ്ടും ഹൃദയഭേദകമായിരുന്നു. മുൻ ദിവസം താഴെ വീണ കിളിക്കുഞ്ഞാവണം, കൂടിന്റെ താഴെയുള്ള ഒരു ശിഖരത്തിൽ തലകീഴായി തൂങ്ങി തങ്ങിക്കിടക്കുന്നു. തല മരവിക്കുന്നത് പോലെ തോന്നിയതിനാൽ, അറിയാതെ കൈകൾ രണ്ടും അദ്ദേഹത്തിന്റെ തലയിലേറിയിരുന്നു.

മറ്റൊന്നും ചിന്തിക്കാതെ, പാഴ്സലും താഴെ വച്ച്, അദ്ദേഹം നേരെ മരത്തിന്റെ കീഴെച്ചെന്നു. അതെ, ആ കിളിക്കുഞ്ഞ് മരിച്ചിരിക്കുന്നു. അതിന്റെ മേലെ ചില പ്രാണികൾ വന്നിരിക്കുന്നുണ്ട്. ഈ മരണത്തിന് അദ്ദേഹം മാത്രമാണ് ഉത്തരവാദിയെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെയലട്ടി. മരിച്ചെന്ന് ഉറപ്പായതിന് ശേഷം, അതിന്റെ അച്ഛനമ്മമാർ തന്നെ അതിനെ കൂട്ടിൽ നിന്ന് താഴെ തള്ളിയിട്ടതായിരിക്കണം. മറ്റേ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്നറിയാൻ അദ്ദേഹത്തിന് വല്ലാത്ത ആകാംക്ഷയായി.  വേഗത്തിൽ ഗരാജ് വാതിൽ തുറന്ന് പഴയ ഏണി എടുത്ത് കൊണ്ട് വന്ന് വളരെ വേഗത്തിൽ ഏണി കയറി കൂട്ടിലേക്ക് നോക്കി. ഭാഗ്യം, രണ്ടാമത്തേക്കുഞ്ഞ്  ജീവിച്ചിരിപ്പുണ്ട്. അതിന്റെ കണ്ണ് തുറന്നിരിക്കുന്നു. അമ്മക്കിളിയാണ് വന്നതെന്ന് വിചാരിച്ച്, അത് അതിന്റെ വാ വലിയ വായിൽ തുറന്ന് പിടിച്ചിരിക്കുന്നു. 

അപ്പഴേക്കും കിളിദമ്പതികൾ വലിയ ശബ്ദമുണ്ടാക്കി അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിരുന്നു. ഇനിയും പണ്ടത്തെപ്പോലെ അവിടെക്കിടന്ന്  കൂടുതൽ സമയം ചിലവഴിച്ച്, കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന് ഒരു താല്പര്യവുമുണ്ടായിരുന്നില്ല. എന്തായാലും ഒരു കുഞ്ഞ് മരിച്ചു. ഇനി അടുത്ത കുഞ്ഞിനേയും അതുപോലെ അറിയാതെ ബലി കൊടുത്തു പോകുമോ എന്ന ഭയം അദ്ദേഹത്തെ പേടിപ്പെടുത്തി. 

പിന്നെ ഒട്ടും അമാന്തിച്ചില്ല. താഴേക്ക് വേഗം ഇറങ്ങി ഏണി ഉള്ളിലെടുത്ത് വച്ച് വാതിലടക്കണം. അതിനിടയിൽ, തൂങ്ങി നിൽക്കുന്ന കുഞ്ഞിനെ എല്ലാ ബഹുമാനത്തോടെയും സംസ്കരിക്കണം. ഇതൊക്കെ ചിന്തിച്ച്, അദ്ദേഹം വേഗത്തിൽ താഴേക്ക് ഇറങ്ങുകയായിരുന്നു. ആ വേഗത്തിന് കുറച്ച് വേഗം കൂടിപ്പോയിക്കാണണം, അദ്ദേഹത്തിന് ഏണിയുടെ ഒരു സ്റ്റെപ്പ് മിസ്സായി.  പക്ഷിദമ്പതികളുടെ 'നീ തുലഞ്ഞ് പോകട്ടെ' എന്ന പക്ഷിശാപം കൊണ്ടായിരിക്കണം, കുറച്ച് നേരത്തേക്ക്, ആ പകൽ നേരത്തിലും, കുറേ നക്ഷത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് കാണുന്നുണ്ടായിരുന്നുള്ളൂ.

അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്, കാക്കകൾ ആക്രമിച്ചതിന്റെ ഫലമായി തെങ്ങിൻ മുകളിലെ കൂട്ടിൽ നിന്ന് താഴെ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിച്ചതും, വീടിന് മുൻവശത്തെ ഇലഞ്ഞിമരത്തിലെ പൊത്തിലുണ്ടായിരുന്ന തത്തക്കൂട്ടിലേക്ക് മുട്ടകൾ തിന്നാൻ കയറിയ ചേരപ്പാമ്പിനെ ഓടിച്ച് വിട്ടതുമെല്ലാം അദ്ദേഹത്തിന് ഓരോന്നായി ഓർമ്മ വന്നു.

സ്ഥലകാലബോധം വന്ന മാത്രയിൽത്തന്നെ, ചോര വരുന്ന കാലുമായാണെങ്കിലും, പെട്ടന്ന്  തന്നെ അകത്ത് കയറി വാതിലടച്ചത് കൊണ്ട്, രണ്ടാമത്തെ കിളിക്കുഞ്ഞിന് വേഗത്തിൽത്തന്നെ ഭക്ഷണം കിട്ടി എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. വീണ്ടുമൊരു പക്ഷിശാപം താങ്ങാൻ അദ്ദേഹത്തിന് പറ്റില്ലായിരുന്നു. അപ്പോൾ ചിലച്ച് കൊണ്ടിരുന്ന പക്ഷി ദമ്പതികൾ പറയുന്നത്, താഴെ പറയും പ്രകാരമാണെന്നായിരുന്നു അദ്ദേഹത്തിന് മനസ്സിലായത്:

"അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നസുഖമായൊരിക്കലും വരാ!" ജാഗ്രതൈ !!
(ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകത്തിലെ ഒരു വരി എനിക്ക് വേണ്ട രീതിയിൽ പരിഷ്കരിച്ചതാണ്)

***

2022 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കൈരളീ കിരണ്മയീ


മുകളിലുള്ള വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബ് വീഡിയോ കാണാൻ താഴെ അമർത്തുക: കൈരളീ കിരണ്മയീ

കൈരളീ കിരണ്മയീ
കേരകേദാരത്തിൻ കാദംബരീ
കേരളീയന്റെ കരളിലെയിരവിലായ്
കൈരവം വിരിയിക്കും സ്വർണ്ണാക്ഷരീ!

മാതൃവാണീ തവ മോഹനഭാഷ്യം
മുഴങ്ങട്ടെ കർണ്ണപടങ്ങളിലെന്നും
മലയാളമേ നിന്റെ കോമളഭാവം
മോദകമാവട്ടെ ഭാവിയിലെന്നും.

മരതകശോഭയിൽ ഹരിതാഭമാകും
ചാരുലതേ നിന്റെ ചരണപ്രകാശം,
പൂരപ്രഭയിലൊരായിരം വർണ്ണമായ്
കരിവീരരാജരാലാഘോഷിപ്പൂ!

കളരികൾ കൂത്തുകൾ കഥകളികൾ പിന്നെ
കളങ്ങളിൽ നിറയുന്ന പൂക്കളങ്ങൾ
കേരളനാടിന്റെ ആരാമഭംഗിയിൽ
കോരിത്തരിക്കുന്നു ലോകാന്തരംഗം!

 

2014 ൽ, വാഷിങ്ടൺ ഡിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (KAGW) ആവശ്യപ്പെട്ടിട്ടാണ് 'മലയാളമേ സ്വരരാഗമേ' എന്ന എന്റെ ആദ്യത്തെ മലയാളം / കേരളം വാഴ്ത്ത് പാട്ട് പിറക്കുന്നത്. അതിന് ശേഷം, 2020 ലെ കേരളപ്പിറവിക്കാണ് 'മലയാണ്മ' എന്ന രണ്ടാമത്തെ പാട്ട് പിറക്കുന്നത്. വാഷിങ്ടൺ ഡിസിയിലെ തന്നെ വേറൊരു പ്രമുഖ മലയാളി സംഘടനയായ കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW) ന്റെ മലയാളം കളരി വിഭാഗത്തിലെ ഒരു അദ്ധ്യാപകൻ, അവരുടെ കളരിദിനാഘോഷത്തിന്റെ ഭാഗമായി ഒരു പാട്ടിന് പരതി നടക്കുമ്പോൾ, അദ്ദേഹം പരതി വശം കെടാതിരിക്കാൻ വേണ്ടി, ഒരു മണിക്കൂർ കൊണ്ട് എഴുതിക്കൊടുത്ത പാട്ടാണ് 'മലയാണ്മ'. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, മകൾ ദേവകി തന്നെ ആ പാട്ട് ആദ്യമായി പാടി. അതിന് ശേഷം എല്ലാ കേരളപ്പിറവിക്കും ഒരു പുതിയ പാട്ട് എഴുതി ദേവകിയെക്കൊണ്ട് പാടിക്കുന്നത് ഒരു ശീലം പോലെയായിത്തീർന്നു.  അങ്ങനെ 2021 ൽ എഴുതിയ പാട്ടാണ് 'പടച്ചോന്റെ ദേശം'. ആ ഒരു ശീലത്തിന്റെ ചുവട് പിടിച്ചാണ്, ഈ വർഷവും (2022) 'കൈരളീ കിരൺമയീ' എന്ന പുതിയപാട്ട് എഴുതാൻ നിയോഗമുണ്ടായത്. ഈ ശീലം എത്ര കാലം  തുടരാൻ കഴിയുമെന്ന് ഒരു നിശ്ചയവുമില്ല. എന്തായാലും അടുത്ത വർഷത്തേക്ക് പാട്ട് ഇപ്പഴേ തയ്യാറാണ്! ഈ 'കൈരളീ കിരൺമയീ' എന്ന പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുക.
 
മേൽ പ്രതിപാദിച്ചിട്ടുള്ള പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:

***

2022 ഏപ്രിൽ 20, ബുധനാഴ്‌ച

അമ്പതമ്പമ്പമ്പോ!


അമ്പത് തുളുമ്പുമീ നമ്പറിൽ 
‘ഹമ്പട വമ്പാ’ എന്നോതുന്നു നൻപന്മാർ!
 
കമ്പും പിടിച്ച് തമ്പിലാവാതിരിപ്പാൻ 
കമ്പിളിക്കുള്ളിലായ് കൂമ്പാതിരിപ്പാൻ 
തൂമ്പാ പിടിച്ചും തുമ്പി പിടിച്ചും 
പമ്പരം കറക്കിയും മാമ്പഴം തിന്നും 
ഞരമ്പിലെ‌ നൊമ്പരം അറിയാതിരിക്കാൻ 
വെമ്പുന്ന പിൻപനായി ചിന്തിച്ചിരിപ്പു ഞാൻ !

***

അമ്പതാം പിറന്നാളിന്, എന്തോ ഭയങ്കര സംഭവം പോലെ കുറെയധികം അനുമോദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ താഴെ കാണുന്ന തരത്തിലൊരു അനുമോദനവും വന്നു:

"അമ്പത് വെറുമൊരു നമ്പറാണെന്നറിയുന്ന
അമ്പത് പടി ചവിട്ടിയ അമ്പതുകാരനായ
നമ്പാവുന്ന സുഹൃത്തിന് അമ്പതിനായിരം
അമ്പതാം പിറന്നാൾ ആശംസകൾ"

മേല്പറഞ്ഞതിന് മറുപടിയായി, നിമിഷങ്ങൾ കൊണ്ട് തോന്നിയ കുറിപ്പാണ് ഈയൊരു കുഞ്ഞ് കവിത പോലൊരു സംഭവം 'മ്പ' കൊണ്ട് ഉണ്ടായിട്ടുള്ളത്!

അതിന് പിന്നെയും മറുപടി വന്നു:

Prasad Nair:
മുമ്പരാകാൻ വെമ്പുന്നവരുടെ  ലോകത്തിൽ 
പിമ്പനായിരുന്നു തുമ്പിയെ പിടിക്കുന്ന അമ്പതുകാരാ, 
മുമ്പിലേക്ക് വന്ന് അമ്പതിലും മുമ്പൻ താനെന്ന് 
ഇമ്പമോടെ ചൊല്ലുകിൽ പിമ്പർക്ക് മുമ്പിൽ വരാൻ പ്രേരണയായിടും !

മ്പ കവിത ഫേസ്‌ബുക്കിലിട്ടപ്പോൾ, പിന്നെയും കിട്ടി, കുറേ മ്പ കമന്റുകൾ:

Vinayachandran:
നമ്പരുത് നമ്മളീ നമ്പറുകൾ
വെമ്പണം വമ്പനാം യാത്രകൾക്കായ്
വെറും നമ്പറുകൾ മാത്രമീ പ്രായമെല്ലാം

Jobin Kuruvila:
ആനയും അമ്പാരിയുമെവിടെ? നൊമ്പരം മാറ്റിടും കരിമ്പിൻ ജ്യൂസെവിടെ?
ജന്മദിനാശംസകൾ വേണു ഭായ് പിമ്പനല്ല, മുമ്പനാണ്!

AlexJacob :
"വമ്പനെന്തിനു കൊമ്പെടാ,
ഇടനെഞ്ചിലിത്തിരി കാമ്പുണ്ടേൽ!
കണ്ടു കണ്ടു കിടുങ്ങി നില്ക്കും,
കൊമ്പനാനയിതമ്പമ്പോ!"
അമ്പതിൻ്റെ ആശംസകൾ! ഇനിയുമൊരമ്പതു കൂടി സമൃദ്ധിയോടെ തുളുമ്പട്ടെ!

Chadayan Mohanan:
അമ്പമ്പോ....... അർദ്ധ സെഞ്ച്വറി........ വമ്പാ.... നീ ഒരു കൊമ്പനാ...... അമ്പതിൽ വമ്പൻ നീ താൻ

***

2022 ഏപ്രിൽ 14, വ്യാഴാഴ്‌ച

നാട്യാഞ്ജലി



ഓം ശിവം നീലകണ്ഠപ്രശോഭിതം
വിഘ്നേശ്വര പ്രസന്ന നടനകലാക്ഷേത്രം
നടരാജവിലാസവിരാജിതചലനസൗഷ്ഠവം
നാട്യഗൃഹേ സ്വരജതിയാർജ്ജിതലയരാഗതാളം.

പദചലനമേവം മഞ്ജീരമുഖരിതം
മുഖഭാവജ്വലിതം മോഹിനീനവരസപ്രസരിതം
അംഗുലീഹസ്തരചിതം മുദ്രാഭരിതപൂരിതം
അംഗോപാംഗം നയനമനോഹരവേഷഭൂഷിതം.

സർവ്വകലാവല്ലഭേ സരസ്വതീം നമസ്തേ
താണ്ഡവനടനൌർജ്ജപുഷ്കരൗ നമസ്തേ
വന്ദേഹം ഭരതമുനീലിഖിത നാട്യശാസ്ത്രേ
സ്മരാമി സംപൂജിതഗുരുപാദപങ്കജം.

नाट्यांजलि
रचना: वेणुगोपालन कोक्कोटन  ( नारायम् ) 

ॐ शिवम् नीलकंठप्रशोभितम्
विघ्नेश्वार प्रसन्न् नटनकलाक्षेत्रम्
नटराजविलासविराजित चलनसौष्ठवम्
नाट्यगृहे स्वरजतियार्ज्जित लयरागतालम्

पदचलनमेवम् मंजीरमुखरितम्
मुखभावज्वलितम् मोहिनीनवरसप्रसरितम्
अंगुलीहस्तरचितम् मुद्राभरितपूरितम्
अंगोपांगम नयनमनोहर वेषभूषितम्

सर्व्वकलावल्लभे सरस्वतीम् नमस्ते
तांडवनटनौर्ज्ज पुष्करौ नमस्ते
वन्देहं भरतमुनीलिखित नाट्यशास्त्रे
स्मरामि सम्पूजित गुरुपादपंकजम्

ആംഗലേയ വർഷം 2014 മെയ്‌ 11 ഞായറാഴ്ച്ച, ബൂവിയിൽ (അന്ന് ഞങ്ങൾ താമസിച്ചിരുന്ന മേരീലാന്റിലെ സ്ഥലം) ഞങ്ങളുടെ സുഹൃത്തായ മോഹൻജിയുടെയും ഷിജിയുടെയും വീട്ടിൽ ഞങ്ങൾ ചില സുഹൃത്തുക്കൾ ഒത്തുകൂടി. ഞാൻ കെ എ ജി ഡബ്ല്യൂവിന്റെ ആശയഗാനം എഴുതിയിട്ട് ഏകദേശം ഒരു വർഷമാകുന്ന സമയം. മഞ്ജുളാ ദാസ് അവരുടെ 'പുഷ്കര നാട്യാലയം' തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ അന്ന് ആയിട്ടുള്ളൂ. അവരുടെ വിദ്യാലയത്തിലെ ഏറ്റവും ആദ്യത്തെ വിദ്യാർത്ഥികളായിരുന്നു എന്റെ രണ്ട് പെൺമക്കളും ഭാര്യയും. അന്നത്തെ സംസാരത്തിനിടയിൽ മഞ്ജുവും അവരുടെ നല്ല പാതി രാജേഷ് നെടുങ്ങാടിയും അവരുടെ നൃത്താലയത്തിന് ഒരു ആശയഗാനം എഴുതാൻ പറ്റുമോ എന്ന് ചോദിച്ചു. നോക്കാം എന്ന് പറഞ്ഞ് അന്ന് രാത്രി ഞങ്ങളെല്ലാവരും പിരിഞ്ഞെങ്കിലും, മനസ്സിൽ ഒരു പാട്ടിന്റെ ബീജാവാപം നടന്നുകഴിഞ്ഞ അന്ന് രാത്രിയിലെ ഉറക്കം, ബോധത്തിലും ഉപബോധത്തിലും ചിന്തകൾക്ക് വഴിമാറിക്കൊടുത്തു - എങ്ങനെ ഒരു നൃത്തവിദ്യാലയത്തേയും അതിന്റെ ചുറ്റുപാടിനേയും കുറച്ച് വരികൾക്കുള്ളിൽ തളച്ചിടാം എന്ന ചിന്ത; അതോടൊപ്പം എങ്ങനെ ആ പാട്ടിന്റെ പദസങ്കലനം, ഭാരതീയരായ എല്ലാ ഭാഷക്കാർക്കും മനസ്സിലാക്കാൻ പാകത്തിലാക്കിയെടുക്കാം എന്ന ചിന്ത; ആ ഗാനത്തിന്റെ ഘടന, നൃത്തച്ചുവടുകളുടെ അകമ്പടിയോടെ അവതരിപ്പിക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെ വാർത്തെടുക്കാം എന്ന ചിന്ത !

പിറ്റേന്ന് എന്റെ ആപ്പീസിലേക്കുള്ള യാത്രക്കിടയിൽ പാട്ടിന്റെ ഒരു ഏകദേശ രൂപം രൂപപ്പെട്ടതിൽ, കുറച്ചു വരികൾ പല്ലവിയായി എന്റെ മൊബൈൽ ഫോണിൽ കുറിച്ചെടുത്തു (അന്നത്തെ എന്റെ ആപ്പീസ് യാത്രക്ക് അങ്ങോട്ടും ഇങ്ങോട്ടും ഏകദേശം നാലര മണിക്കൂർ സമയം എടുക്കുമായിരുന്നു - തീവണ്ടിയിലും ബസ്സിലും നടത്തവുമൊക്കെയായി ). വൈകുന്നേരം വീട്ടിലേക്കുള്ള തിരിച്ചുള്ള യാത്രയിൽ അനുപല്ലവിയും ചരണവും രൂപപ്പെടുത്തി ആദ്യത്തെ കരട് തയ്യാറാക്കി. അത് അന്ന് തന്നെ മഞ്ജുവിന് അയച്ചുകൊടുക്കുകയും അതവർക്ക് ഇഷ്ടപ്പെട്ടെന്ന് അറിയിക്കുകയും ചെയ്തു. വീണ്ടും മൂന്ന് ദിവസങ്ങൾ കഴിഞ്ഞ്, അതായത് 2014 മെയ്‌ 15 വ്യാഴാഴ്ച്ച, വീണ്ടും ചില തിരുത്തലുകൾ വരുത്തി അയച്ച രണ്ടാമത്തെ കരട് രൂപമാണ് ഈ പാട്ടിന്റെ അവസാന വരികളായി പരിണമിച്ചത്.

മഞ്ജുളാ ദാസിന്റെ ഭാരതനാട്യഗുരുപുത്രൻ ശ്രീകുമാറാണ് (RLV Sreekumar Thampalakkadu) ഈ ഗാനം ഈണമിട്ട് ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തിനും ഈ പാട്ടിന് വാദ്യവൃന്ദം ഒരുക്കിയവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചുകൊള്ളുന്നു. എല്ലാവർക്കും ഈ ചെറിയ ഗാനോപഹാരം ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ നിങ്ങൾക്കായി സമർപ്പിക്കുന്നു.

****

ഈയൊരു പാട്ട് 2014 മെയ് മാസത്തിൽ എഴുതിയതാണെങ്കിലും, 2022 ഏപ്രിൽ വരെയും പാട്ട് വെളിച്ചം കണ്ടിരുന്നില്ല. മഞ്ജുളാ ദാസുമായും  ശ്രീകുമാറുമായും പിന്നീട് നടന്ന ചില ചർച്ചകൾക്ക് ശേഷം, കുറച്ച് നീളം കുറച്ചും, കൂടുതലായി ചില മെച്ചപ്പെടുത്തലുകൾ നടത്തിയും, ഒരു ചടുലമായ ഭാരതനാട്യനൃത്തത്തിന് അനുസൃതമായി കുറച്ച് സ്വരജതികളും മറ്റും ചേർത്ത്, പാട്ട് re-tune ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും പലകാരണങ്ങളാലും വിചാരിച്ചതുപോലൊന്നും കാര്യങ്ങൾ നടന്നില്ല. നമ്മുടെ പരിമിതികൾക്കുള്ളിൽ, അത്തരം നന്നാക്കലുകൾ, ഇനി എപ്പോൾ നടക്കുമെന്നും അറിയില്ല

അങ്ങനെ ചിന്തിച്ചപ്പോഴാണ്, ഭാവിയിൽ കൂടുതൽ നന്നാക്കിയെടുക്കാൻ സാധിച്ചേക്കുമെന്ന വിശ്വാസം കൈവിടാതെ തന്നെ (അതിന് വേണ്ടി സംഗീതം നന്നായറിയുന്ന ആരെങ്കിലും സ്വമേധയാ സന്നദ്ധമായി അവതരിക്കുമെന്ന് പ്രതീക്ഷിക്കുന്നു), ഈയൊരു പാട്ട് എന്നെന്നേക്കുമായി ഇരുളിന്റെ മറവിലായിരിക്കുന്നതിനേക്കാൾ നല്ലത്, മഞ്ജുളയുടെ അനുമതിയോട് കൂടി, അത് ആദ്യമായി ചിട്ടപ്പെടുത്തി പാടിയിട്ടുള്ള രൂപത്തിൽ തന്നെ ജനസമക്ഷം സമർപ്പിക്കാൻ ആലോചിച്ചത്. ഒരു നൃത്തപാഠ്യശാല എങ്ങനെയാരിരിക്കണം എന്ന എന്റെ ചിന്തകളാണ് വാക്കുകളായി ഈ പാട്ടിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. ആവും വിധം എല്ലാ പദങ്ങളും, ഭാരതത്തിലെ എല്ലാവിധ ഭാഷക്കാർക്കും മനസ്സിലാകുന്ന രീതിയിൽ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഗൂഗിളിൽ നിന്ന് വെറുതെ കിട്ടുന്ന ചില ഭരതനാട്യ ചിത്രങ്ങളൊക്കെ ചേർത്ത്, പാട്ട് ഒരു വീഡിയോ രൂപത്തിലാക്കാൻ മക്കളായ പാറുവിനെയും ദേവുവിനെയുമായിരുന്നു ഏല്പിച്ചിരുന്നത്. "എന്തിനാണ് വെറുതെ മറ്റുള്ളവരുടെ ചിത്രങ്ങളെടുക്കുന്നത്... പകരം, നമ്മൾ തന്നെ, നമ്മൾ നൃത്തം ചെയ്യുന്ന വീഡിയോ എടുത്ത് ചേർക്കുന്നതല്ലേ നല്ലത്..." എന്ന് അവർ പറഞ്ഞപ്പോൾ, ഞാൻ തടയാനൊന്നും പോയില്ല 😊 ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന എല്ലാ ചലനങ്ങളും, മക്കളുടെയും നല്ലപാതിയുടെയും ഈ വർഷത്തെ (2022) വസന്തകാല അവധിസമയത്തെ (spring break) സർഗ്ഗാത്മകത (creativity) യാണ്. വെറും രണ്ട് ദിവസങ്ങൾ കൊണ്ടാണ്, അവർ മൂന്നുപേരും കൂടി ചുവടുകൾ ചിട്ടപ്പെടുത്തുകയും അവരുടേതായ സ്വാതന്ത്ര്യത്തിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നത്. വീഡിയോയുടെ ചിത്രീകരണ ഗുണനിലവാരത്തിലുള്ള അപാകതകൾ  കാര്യമാക്കുന്നില്ല.  കാരണം, വളരെ ഇഷ്ടപ്പെടും താല്പര്യപ്പെട്ടുമാണ് അവരെല്ലാവരും ഇതിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളത്. പാട്ടിന്റെ വീഡിയോ കണ്ടും കേട്ടും അഭിപ്രായം അറിയിക്കുമല്ലോ. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ...

***

2022 ഫെബ്രുവരി 22, ചൊവ്വാഴ്ച

കടവിലെ മുല്ല

മലരേ മലരേ മുല്ലമലരേ 
മുല്ലമലരേ മലരിന്നഴകേ
നീലനിലാവിൽ നിൽക്കുവതെന്തേ
നീലിതരാവിൽ നിശാഗന്ധിയായി
വ്രീളാവദനം കാട്ടുവതാരേ?

നിന്റെയോമൽ വെള്ളപ്പുടവയിലെ-
ന്നുടെ മാന്ത്രിക വിരലുകളാൽ ഞാൻ
നിറമെഴും ചിത്രം വരച്ചോട്ടേ, യെ-
ന്നദമ്യാഭിലാഷം മൊഴിഞ്ഞോട്ടേ?

മാദപരാഗം തഴുകുമീ കടവിൽ
നിൻ തനു ഗന്ധം വീശി മയങ്ങി
മോഹനചന്ദ്രൻ കടവിന്നടിയിൽ
നിശ്ചലഗാത്രനായ്‌ ശയിക്കുമ്പോൾ,

നിന്നിണയധരമാം മധുരച്ചെപ്പിലായ്
നിശാഭൃംഗനേത്രം ഭ്രമം മൂത്ത് തേടും
മധുരസമൊന്ന് ഞാൻ നുണയട്ടേ, നിൻ
മേനീസുഗന്ധം മണത്തോട്ടേ?

നിരപ്പിൽ വിരിച്ചൊരീ പൂമുല്ലശയ്യയിൽ
നിന്നെപ്പുണർന്നു നാം വീഴുമ്പോൾ
നാഴിക പോലും നാണിച്ചു നിൽക്കും
നക്ഷത്രദീപം മിഴി ചിമ്മി നോക്കും!

കിതക്കയാൽ ശ്വാസം സീൽക്കാരമാകും
മെത്തയിൽ നമ്മൾ തളർന്നേ ശയിക്കും!
നീങ്ങിക്കിടക്കുമാ പുടവയെടുത്ത് നാം 
നാണം മറയ്ക്കുവാൻ പുതപ്പായി മൂടും!

2021 നവംബർ 27, ശനിയാഴ്‌ച

മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)

ഒന്നാം ഭാഗം: ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)

കാലങ്ങൾ വീണ്ടും ഉരുണ്ടുകൊണ്ടിരുന്നു. ആദ്യമായി ചാരിത്യം നഷ്ടപ്പെട്ട പ്രിയപ്പെട്ട ബ്രഷ്, അതിന്റെ ജീവിതം ജീവിച്ച് തീർന്നതിന് ശേഷം, സ്വാഭാവികമായുള്ള അതിന്റെ കാലയവനികാന്തരപ്രവേശനം നടത്തി. പിന്നീട്, ഏകനായി നിൽക്കുമ്പോഴൊക്കെ, പഴയ ബ്രഷ് പുനർജ്ജനിച്ചെന്നോണം, പലവിധ രൂപത്തിലും നിറത്തിലും, പുതിയ ബ്രഷുകളായി എന്റെ കൂടെ കാലങ്ങളായി വന്നുകൊണ്ടേയിരുന്നു. 

എന്റെ ജീവിതചക്രവും കാലത്തിന്റെ കൂടെ കറങ്ങിക്കൊണ്ടിരുന്നു. എന്റെ താവളങ്ങൾ മാറി. കൂടെ സുഖിച്ച് ജീവിക്കാനായി ഒരു സഖി കൂടെ വന്നു. ആ സഖിയും അവളുടെ പ്രിയപ്പെട്ട ബ്രഷിനെ കൂടെക്കൂട്ടിയിരുന്നു. ആ ബ്രഷും മാസങ്ങളെടുത്ത് രൂപാന്തരം നടത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ സുഖങ്ങൾക്ക് നുര പകർന്ന് കൊണ്ട്, ഞങ്ങൾക്ക് മക്കൾ പിറന്നു. അവരുടെ കൂട്ടിനായി, ചെറുപ്പത്തിലേ അവർക്കും പുതിയ ബ്രഷുകളെ പരിചയപ്പെടുത്തി, കൂടെ കൂട്ടിക്കോളാൻ അനുമതി കൊടുത്തു. കുഞ്ഞ് ബ്രഷുകളാണെങ്കിലും കാലാന്തരത്തിൽ അവയും വളർന്നു. ബ്രഷുകളുടെ എണ്ണം വീട്ടിൽ കൂടി വന്നപ്പോൾ, പഴയ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഞാനെന്റെ സ്വന്തം ബ്രഷിന്റെ കാര്യത്തിൽ കൂടുതൽ ജാഗരൂകനായി.

പണ്ട്, നാട്ടിലായിരുന്നപ്പോൾ, ബ്രഷിന്റെ കാര്യത്തിൽ, ശ്രദ്ധ പുലർത്തേണ്ട കാര്യമേ ഇല്ലായിരുന്നു. കാരണം, ഉമിക്കരിയായിരുന്നു ഞങ്ങളുടെ മുഖ്യമായ പല്ല് വൃത്തിയാക്കൽ ദ്രവ്യമായി ഉപയോഗിച്ചിരുന്നത്. ചില അവസരങ്ങളിൽ, മാവില ചുരുട്ടിയും, വേപ്പിൻ തണ്ട് ചതച്ചും അതുമല്ലെങ്കിൽ, തേങ്ങകൾ കുലയിൽ തൂങ്ങിനിൽക്കുന്ന കുലച്ചിൽതണ്ട് ചതച്ചുമാണ് ചെറുപ്പത്തിലൊക്കെ പല്ല് തേച്ചിരുന്നത്. ഒരു ബ്രഷ് ഉണ്ടായിരുന്നത്, വല്ലപ്പോഴും നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഉപയോഗിക്കാനായി മാത്രം ഭദ്രമായി മാറ്റിവച്ചിട്ടാണ് ഉണ്ടായിരുന്നത്. അമ്മ മാത്രമാണ്, ചില പല്ലുകൾ അടർത്തിമാറ്റേണ്ടി വന്നതിന് ശേഷം, സ്ഥിരമായി ബ്രഷ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത്, ബ്രഷിന്റെ കാര്യത്തിൽ ഒരു വേവലാതിയും ഇല്ലായിരുന്നു. 

ബോംബെയിലായിരുന്നപ്പോൾ, കുളിമുറിയിലെ ജനാലയുടെ കീഴ്ഭാഗത്തുള്ള ചെറിയ പ്രതലത്തിലും, കണ്ണാടിയുടെ കീഴെയുമൊക്കെയായട്ട്, വളരെ അലസമായിട്ടായിരുന്നു ബ്രഷ് സൂക്ഷിച്ച് വച്ചിരുന്നത്. കാലം കഴിഞ്ഞ്, അഞ്ചും ആറും യുവാക്കളുടെ കൂടെ സഹമുറിയാനായി കഴിയേണ്ടി വന്നപ്പോൾ, ബ്രഷിനെ, അന്യ സമ്പർക്കം ഇല്ലാതിരിക്കാൻ, പ്രത്യേകം മാറ്റി വെക്കേണ്ടി വന്നു. സമ്പർക്കത്തിൽ നിന്നാണല്ലോ, ബന്ധങ്ങളിലെ താളങ്ങൾ മറ്റ് തലങ്ങളിലേക്ക് വളർന്ന് തുടങ്ങുന്നത്.

ഇരുപത് കൊല്ലങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.എന്റെ ജീവിതനിലവാരം ഉയർന്ന് തുടങ്ങി. സ്വന്തമായി വീട് വാങ്ങി. അതിന്റെ ചുവട് പിടിച്ച്, ബ്രഷുകൾക്ക് വിശ്രമിക്കാനും അതിന്റേതായ രീതിയിലുള്ള ചില വസ്തുക്കൾ വീട്ടിൽ സ്ഥാനം പിടിച്ചു. അവിടെയുമിവിടെയുമൊക്കെയായി തൻറേതായ സ്ഥിരം വിശ്രമസ്ഥാനമില്ലാതിരുന്ന എന്റെ ബ്രഷ്, ഭാര്യയുടെ ബ്രഷിനോടൊപ്പം അതിനൊരുക്കിക്കൊടുത്ത കളിത്തട്ടിൽ സല്ലപിച്ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഏഴാം കടലും കടന്ന് അമേരിക്കയിലെത്തി. ബ്രഷ് ഹോൾഡറിന്റെ രൂപങ്ങൾക്കും ആഢ്യത്തം കൂടി. ഞങ്ങളുടെ ബ്രഷുകളോടൊപ്പം മക്കളുടെ ബ്രഷുകളും ഒരുമിച്ച് വിശ്രമിക്കാൻ തുടങ്ങി. മക്കളുടെ ബ്രഷുകൾ സ്ഥിരം കൂടെയുണ്ടാവുന്നത്, ഞങ്ങളുടെ ബ്രഷുകളുടെ സ്വകാര്യത നശിപ്പിക്കുന്നു എന്ന പരാതി ഉണ്ടായപ്പോൾ, മക്കളുടെ കിടപ്പറ തന്നെ ഞങ്ങൾ മാറ്റിക്കളഞ്ഞു. കൂടെ അവർക്കായി, അവരുടേതായ കുളിമുറിയും ഒരുക്കിക്കൊടുത്തു. ആ തഞ്ചത്തിൽ, അവരുടെ ബ്രഷുകളെ, വേറൊരു മനോഹരമായ ബ്രഷ് ഹോൾഡറിലേക്ക് മാറ്റി, അവരുടെ കുളിമുറിയിലേക്ക് മാറ്റി കുടിയിരുത്തി. ഇതൊക്കെ കണ്ട്, എന്റെയും ഭാര്യയുടെയും ബ്രഷുകൾ, അവരുടെ ഹോൾഡറിൽ കിടന്ന് മതിമറന്ന് കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ട സ്വകാര്യത വീണ്ടുകിട്ടിയല്ലോ!

പിന്നെയും ഞങ്ങളെല്ലാവരും ദിവസേനയുള്ള പല്ല് തേപ്പ് തുടരുകയും, കൂടുതൽ പ്രകാശത്തോടെ നിത്യേന വെളുക്കെ ചിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു. ടൂത്ത്പേസ്റ്റുകൾ കലങ്ങിയ വെള്ളം, രാവിലെയും രാത്രിയും പതിവായി മണ്ണിലേക്കുള്ള ഊർന്നിറക്കം തുടർന്നു.

ആപ്പീസിൽ ജോലിക്ക് പോയിരുന്ന കാലത്ത്, ഞാനായിരുന്നു വീട്ടിൽ ആദ്യം എഴുന്നേറ്റിരുന്നത്. പല്ലുതേപ്പടക്കമുള്ള പ്രഭാതകർമ്മങ്ങൾക്ക് ശേഷം, ചില കായികാഭ്യാസങ്ങളും കഴിഞ്ഞ് വേണം ആപ്പീസിൽ പോകാൻ. അങ്ങനെയൊരു ശീലം, അറിയാതെ തന്നെ എന്നെ പിടികൂടിയിരുന്നു. ഇതിനിടയിൽ, ഭാര്യക്ക്, സ്‌കൂൾ ടീച്ചറായി ജോലി കിട്ടി.തുടർന്ന്, അവളും ഏകദേശം എന്നോടൊപ്പം എഴുന്നേക്കാൻ തുടങ്ങി. പിന്നെ കൊറോണ വന്നു. എന്റെ ജോലി വീട്ടിൽ നിന്ന് തന്നെ ചെയ്യാമെന്നായി. സ്‌കൂളടച്ചത് കൊണ്ട് അവളും വീട്ടിലിരിപ്പായി. പിന്നെ സ്‌കൂൾ തുറന്നു. പാവം, അവൾക്ക് വീണ്ടും സ്‌കൂളിലേക്ക് പോയിത്തുടങ്ങേണ്ടി വന്നു. എന്റെ ജോലി സ്ഥിരമായെന്ന പോലെ വീട്ടിൽ നിന്ന് തന്നെയായി. അവൾ എന്നെക്കാൾ മുന്നേ എഴുന്നേക്കാൻ തുടങ്ങി. ഭാര്യ കാറിൽ കയറി പോവുമ്പോൾ ടാറ്റാ പറയേണ്ടത് കൊണ്ട്, ആ സമയത്തിനടുപ്പിച്ച് മാത്രമായി എന്റെ എഴുന്നേൽപ്പ്.

അങ്ങനെ ഒരു ദിവസം കാലത്ത് എഴുന്നേറ്റ്, പല്ല് തേക്കാനായി ഞാൻ ബ്രഷെടുത്തു. ബ്രഷ് കയ്യിലെടുത്ത ഉടനെ, അതിന്റെ നാരുകളുള്ള ഭാഗം തടവുന്നത് എന്റെ വെറുതേയുള്ള ശീലമാണ്. ആ ശീലം വച്ച്, അന്നും ഞാനാ ബ്രഷിന്റെ വായിലേക്ക് കടത്തുന്ന, നാരുകളുള്ള ഭാഗത്ത് കൂടെ വെറുതെ വിരലുകളോടിച്ചു. വിരലുകളോടിച്ചതും, പൊടുന്നനെ എന്റെ വിരലുകൾ നാരുകളിൽ നിന്നും അടർന്ന് മാറി. വിരലുകൾക്ക് വല്ലാത്ത അറപ്പും വെറുപ്പും തോന്നിയിരുന്നു. അപ്പഴാണ് എനിക്കും കാര്യം മനസ്സിലായത്; എന്റെ ബ്രഷിലെ നാരുകൾ നനഞ്ഞിരിക്കുന്നു. സാധാരണ ഗതിക്ക് വളരെ ഉണങ്ങിക്കിടക്കേണ്ടുന്ന എന്റെ ബ്രഷ്, എങ്ങനെ നനഞ്ഞു എന്നാലോചിച്ച് എനിക്ക് വല്ലായ്മയുണ്ടായി.

ഇതുവരെ ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഭാര്യ അറിയാതെ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചോ? അതുമല്ലെങ്കിൽ പഴയ ബ്രഷാണെന്ന് കരുതി, ഏതെങ്കിലും പ്രതലം വൃത്തിയാക്കാൻ ഉപയോഗിച്ചോ? എനിക്ക് സംശയമായി. സംശയം തീർക്കാനായി, ഞാനവളുടെ ബ്രഷ്, സാദരം കൈയ്യിലെടുത്തു. അതിന്റെ നാരുകളുള്ള ഭാഗം വളരെ ലോലമായി തലോടി. അത് നന്നായി ഉണങ്ങിയിരിക്കുന്നു. 

'ഹമ്പടി... കേമീ... നീ ആള് കൊള്ളാലോ...' ഞാനെന്റെ മനസ്സിൽ പറഞ്ഞു. 

പിന്നെ അധികമൊന്നും ആലോചിച്ചില്ല. ഞാൻ രണ്ട് ബ്രഷുകളുമെടുത്ത് താഴേക്കോടി. സ്‌കൂളിലേക്ക് യാത്രപുറപ്പെടാനുള്ള അവസാനത്തെ ഒരുക്കത്തിനിടയിൽ കണ്ണാടിക്ക് മുന്നിലായിരുന്നു അവൾ. 

"നിനക്ക് ബോധമില്ലേ... മാഡം..."

"എന്താ മനുഷ്യാ... ഇന്നും രാവിലത്തെ പതിവൊന്നും തെറ്റിച്ചില്ലല്ലോ... എന്തെങ്കിലും ഉണ്ടാവ്വല്ലോ എലാ ദിവസോം... ഏതെങ്കിലും ഒരു ദിവസം നിങ്ങള്  ചിരിച്ചോണ്ട്  എഴുന്നേറ്റ് വന്നിട്ടുണ്ടോ...?"

അതെന്തോ അങ്ങനെയാണ്, ചിരിക്കാൻ ശ്രമിച്ചാലും എന്റെ മുഖം ഇരുണ്ടിരിക്കും. എന്റെ ആ ജന്മവൈകല്യം ഭാര്യ ഇതുവരെ മനസ്സിലാക്കിയിട്ടുമില്ല. എന്നാലും, മനസ്സിലൊന്നുമില്ലെങ്കിലും, നല്ലതൊന്നും ഒരിക്കലും പറയാതെ, കുറ്റം മാത്രം എടുത്ത്  പറയുന്ന ഒരു വൈകല്യം എനിക്കുണ്ട് എന്നത് അവൾക്ക് ഇതിനകം എന്നെക്കുറിച്ച് മനസ്സിലായിരുന്നു. അതുകൊണ്ട്, ഇത്തരം ഒച്ചവെക്കലുകളൊന്നും അവളെ കാര്യമായി ബാധിക്കാറുണ്ടായിരുന്നില്ല.

"ഒരു കാരണോം ഇല്ലാണ്ട് ഞാൻ ഒച്ച വെക്കാറില്ല..."

"ഓ... കേക്കട്ടെ... ഇന്നത്തെ പ്രശ്നം എന്താണ്...?"

"നീ എന്തിനാ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചത്...?"

"ങ്ഹേ... എന്ത്..? ഞാൻ നിങ്ങളുടെ ബ്രഷെടുത്ത് പല്ല് തേച്ചെന്നോ...? അസംഭവ്യം... നിങ്ങൾക്ക് രാവിലെത്തന്നെ പ്രാന്തായോ മനുഷ്യാ...?"

"നോക്ക് ... നീ ഇത് തൊട്ട് നോക്ക്... എന്റെ ബ്രഷ് നനഞ്ഞിരിക്കുന്നു... നിന്റെ ബ്രഷ് ഒട്ടും നനഞ്ഞിട്ടില്ല..."

"അത് പിന്നെ പല്ല് തേച്ചാൽ ബ്രഷ് നനയൂല്ലേ...?"

"നീ തമാശ കള... "

"നിങ്ങളുടെ ബ്രഷെടുത്ത് നിങ്ങള് തേച്ചാൽ നിങ്ങളുടെ ബ്രഷ് നനയൂല്ലേ?"

"അപ്പൊ നീ ഇന്ന് പല്ല് തേച്ചില്ലേ? നിന്റെ ബ്രഷെന്താ ഇങ്ങനെ  ഉണങ്ങിയിരിക്കുന്നത്?"

"ഞാൻ പല്ല് തേച്ചിട്ട് ഒന്നൊന്നര മണിക്കൂറായില്ലേ... അത്രേം നേരം കൊണ്ട് ഉണങ്ങിപ്പോയതായിരിക്കും..."

"ഹ... ഇതെന്താ ഹീറ്ററ് വച്ചിട്ടല്ലേ നിന്റെ ബ്രഷ് ഉണക്കുന്നത്... ഒന്നര മണിക്കൂർ കൊണ്ട് അവളുടെ ബ്രഷ് ഉണങ്ങി പോലും... മാഡം... ഞാൻ ഇതുവരെ എന്റെ പല്ല് തേച്ചിട്ടില്ല... ദാ വേണേ മണപ്പിച്ച് നോക്ക്..."

എന്നിട്ട് ഞാനവളുടെ മുഖത്തേക്ക് ശക്തിയായി ഊതി.

"ഇത് നട്ട പ്രാന്ത് തന്നെ... പിച്ചും പേയും പറയാതെ, നിങ്ങള് പോയി വേണേ വീണ്ടും കെടന്നുറങ്ങിക്കോ... ഞാൻ ഓർടെ ബ്രഷെടുത്ത് തേച്ചു പോലും... എനക്ക് നിങ്ങളെപ്പോലെ പിരാന്തൊന്നുമില്ല..." അതും പറഞ്ഞ് കെട്ട്യോളങ്ങ് ഇറങ്ങിപ്പോയി. ദേഷ്യം വന്നത് കൊണ്ട്, ടാറ്റ പറയാൻ ഞാൻ താഴെ ഗരാജിലേക്ക് പോയില്ല.

എന്തായാലും ഇനി നനഞ്ഞ ബ്രഷ് കൊണ്ട് പല്ല് തേക്കാൻ ഞാനില്ല. ഫ്രഞ്ച് കിസ്സ് കൊടുത്താലും ശരി, കെട്ടിപ്പിടിച്ചാലും ശരി, ഭാര്യ തേച്ച ബ്രഷ് കൊണ്ട് പല്ല് തേക്കാൻ എനിക്ക് മനസ്സ് വന്നില്ല. 

ജീവിതത്തിന്റെ സ്റ്റാറ്റസ് മാറിയത് കൊണ്ട്, പുതിയ ബ്രഷുകളുടെ ഒരു കെട്ട് വീട്ടിലുണ്ടായിരുന്നതിനാൽ, വേറൊരു ബ്രഷെടുത്ത് അന്നത്തെ പല്ല് തേപ്പ് നടത്തി. ദുഃഖമുണ്ടായിരുന്നെങ്കിലും, ക്രൂരതയാണെന്ന് അറിയാമെങ്കിലും, ചാരിത്ര്യം നഷ്ടപ്പെട്ട ബ്രഷ് അശുദ്ധമായത് കൊണ്ട്, അതിനെ ദൂരെയൊരിടത്ത് മാറ്റി വച്ചു. പിന്നീടെപ്പഴെങ്കിലും വാഷ്ബേസിനോ മറ്റോ കഴുകുമ്പോൾ, ചെറിയതും ഇടുങ്ങിയതുമായ അരികുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാലോ?

പക്ഷേ, ഈയൊരു സംഭവം, പണ്ടെങ്ങോ ഉറങ്ങിക്കിടന്ന, അല്ലെങ്കിൽ, കാലം കൊണ്ട് സ്വയം ഉണക്കാൻ ശ്രമിച്ച പഴയ മനോവേദനകളെ വീണ്ടും പൊടിതട്ടിയുണർത്തി. മനസ്സിൽ വീണ്ടും ശങ്കകളും ആശങ്കകളും നിറഞ്ഞു. ഒരു തവണ നടന്ന പീഡനം വീണ്ടും ആവർത്തിക്കുമ്പോൾ, ആരുടെ മനസ്സായാലും വല്ലാതെ പതറിപ്പോകും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകും.

ചിന്തകൾ കാട് കയറി. ആത്മഹത്യയും ഒളിച്ചോട്ടവുമെല്ലാം ഒരു തരം ഭീരുത്വമാണെന്നാണല്ലോ പൊതുവേയുള്ള ധാരണകൾ. തീർത്തും പൊരുതാതെ തോറ്റുകൊടുക്കുന്നത് പീഡകർക്ക് വളവുമാകുമല്ലോ. ഒരു തവണ അറിയാതെ വഴങ്ങിപ്പോയിടത്ത് നിന്ന് ഇരുപത് വർഷക്കാലം തുടർച്ചായി സുരക്ഷിതമായി നിൽക്കാൻ കഴിഞ്ഞത് തന്നെ ഒരു തരത്തിൽ നോക്കിയാൽ പൊരുതി നേടിയ വിജയം തന്നെയാണല്ലോ. അതുകൊണ്ട് ഇത്തവണയും തോറ്റുകൊടുക്കില്ലെന്ന് തന്നെ മനസ്സ് പ്രഖ്യാപിച്ചു.  ഇനി ഇതിന്റെ പേരിൽ, ബാക്കിയുള്ള ജീവിതം കളഞ്ഞ് കുളിക്കുന്നത് മൂഢതയാണ്. പണ്ട് ലഭിച്ച സൈക്കോളജി പാഠങ്ങൾ വീണ്ടും ഉപയോഗിക്കേണ്ട സമയമാണ്. പോരാടുക തന്നെ.

ഈ സംഭവത്തോടെ, ഇരുപത് കൊല്ലം മുന്നേ ആർജ്ജിച്ച ജാഗരൂകത വീണ്ടും പരിപോഷിപ്പിച്ച്, സ്വന്തം ബ്രഷിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്റെ ബ്രഷ് വെക്കാൻ ഞാൻ വേറൊരു ബ്രഷ് ഹോൾഡർ വാങ്ങിച്ചു. ആ ബ്രഷിന് കൂട്ടായി ഓർഗാനിക് ഹെർബൽ ടൂത്ത്പേസ്റ്റും വാങ്ങി വച്ചു. ദിവസവും രാവിലെ സഹധർമ്മിണി എഴുന്നേറ്റ് പല്ല് തേക്കാൻ പോകുന്നേരം, മൂത്രമൊഴിക്കാൻ പോകുന്നെന്ന വ്യാജേന, അവളുടെ പിന്നാലെ മാസ്റ്റർ ബാത്റൂമിലേക്ക്‌, ഞാനും എഴുന്നേറ്റ് പോകാൻ തുടങ്ങി. എന്റെ ബ്രഷ് അവൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ഉദ്ദേശം. കഷ്ടകാലത്തിന് അവളെടുത്ത് ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. മാത്രവുമല്ല, ദൃക്‌സാക്ഷികളില്ലെങ്കിൽ, അറിയാതെ ഉപയോഗിച്ച് പോയതാണെന്ന് പോലും അവൾ ഒരിക്കലും സമ്മതിച്ച് തരികയുമില്ല! തമ്മിൽ ഭേദം, കഷ്ടപ്പെട്ടാണെങ്കിലും സ്വയം ജാഗരൂകനാവുക തന്നെ.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ഓരോ ദിവസവും ബ്രഷിന്റെ ചാരിത്ര്യം സംരക്ഷിക്കുന്നതിൽ ഞാൻ വിജയിച്ച് പോന്നു. ആത്മധൈര്യം വർദ്ധിച്ച് വന്നു. പക്ഷേ എത്ര സംരക്ഷിക്കപ്പെട്ടാലും സംഭവിക്കേണ്ടത് സംഭവിക്കുമല്ലോ. ലോകത്ത് ലഭ്യമായിട്ടുള്ള സകല സുരക്ഷയും കൊടുത്തിട്ടും, പരീക്ഷിത്ത് മഹാരാജാവിന് പോലും രക്ഷപ്പെടാൻ സാധിച്ചിട്ടില്ലല്ലോ. എത്ര ശ്രമിച്ചിട്ടും, ശർമ്മിഷ്ഠക്ക് പോലും സർപ്പദംശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ. പിന്നെയാണോ എന്റെ വെറുമൊരു  ബ്രഷ്? വരേണ്ടത് വഴിയിൽ തങ്ങില്ലെന്നത് കാട്ടായം. അങ്ങനെ ഒരു ദിവസം, ആ ശപിക്കപ്പെട്ട നിമിഷം വന്നു ചേർന്നു.

അന്നത്തെ ദിവസം രാവിലെ പതിവ് പോലെ സഹധർമ്മിണി എഴുന്നേറ്റു. കുളിമുറിയിലെ ലൈറ്റ് ഓൺ ചെയ്തു. CFL ബൾബാണ്; ആദ്യം കുറച്ച് നേരം വീര്യം കുറഞ്ഞ് കത്തിയതിന് ശേഷമാണ് പൂർണ്ണമായ പ്രകാശം നൽകുക. എഴുന്നേറ്റയുടനെ കണ്ണിലേക്ക് ഭീതിദപ്രകാശം വീഴുന്നത് കണ്ണിന് മോശമാണല്ലോ. കണ്ണും മുഖവുമൊക്കെ കഴുകിയതിന് ശേഷം, അവൾ ബ്രഷെടുത്ത്, പേസ്റ്റും പുരട്ടി, പല്ല് തേക്കാൻ തുടങ്ങി. പിന്നാലെ ഞാനും, മൂത്രമൊഴിക്കാൻ ഉള്ളിലേക്ക് കയറി. ഞങ്ങൾ ഭാര്യയും ഭർത്താവുമാണല്ലോ; പ്രസവം വരെ കണ്ടിട്ടുള്ളതിനാൽ, പല്ലു തേക്കുന്നിടത്ത് കയറുന്നത് കൊണ്ട് ഔചിത്യക്കേടൊന്നും വരാൻ സാധ്യതയൊന്നുമില്ലെന്ന് എനിക്ക് നന്നായറിയാം. 

ഉള്ളിലേക്ക് കടന്നയുടനെ, കണ്ണാടിയിൽ കണ്ട കാഴ്ച കണ്ട് എന്റെ ബോധം മങ്ങി, കണ്ണിലിരുട്ട് കയറാൻ തുടങ്ങി. എന്റെ ബ്രഷാണ് അവളുടെ വായിൽ കിടന്ന് ഉള്ളിലോട്ടും പുറത്തോട്ടും കയറിയിറങ്ങി ഞെരിഞ്ഞമരുന്നത്!

"ഡീ..." എന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് വാമഭാഗം വല്ലാതങ്ങ് ഞെട്ടി. അവളുടെ വായിലുണ്ടായിരുന്ന പേസ്റ്റ് കുഴമ്പ്, അവളുടെ വായിൽ നിന്നും അറിയാതെ തെറിച്ച് പോയി.

"എന്താ... മനുഷ്യാ... ഈ ഏഴരപ്പുലർച്ചക്ക് ഇങ്ങനെ അലറുന്നത്...?"

"നിനക്കറിയില്ല അല്ലേ... നീ നിന്റെ അണ്ണാക്കിലുരച്ച് കളിക്കുന്ന ബ്രഷ്, ആരുടേയാ... ഒന്ന് നോക്ക്..."

"എന്റേതല്ലാതെ പിന്നെ ആരുടേയാ..."

"നീ നിന്റെ ഉണ്ടക്കണ്ണ് തുറന്ന് നോക്ക്..." ഞാൻ കിതക്കുകയായിരുന്നു.

അപ്പഴാണ് അവളുടെ കണ്ണുകൾ അവളുടെ കൈയ്യിലുള്ള ബ്രഷിലേക്ക് വീണത്. 

"ഇതെന്റെ ബ്രഷല്ലാതെ നിങ്ങളുടെ ബ്രഷാണോ... കണ്ണ് തുറന്ന് നോക്ക് മനുഷ്യാ... രാവിലെത്തന്നെ പിച്ചും പേയും പറഞ്ഞ് വന്നേക്കുന്നു... വേറൊന്നും കിട്ടീല്ലേ ഇന്ന് അടി കൂടാൻ?" നാരുകളുള്ള ഭാഗം നോക്കി അവളെന്നെ നോക്കി അലറി. ആ അലർച്ചയിൽ ഞാനും ഒന്ന് ഞെട്ടി.

"നീ അതിന്റെ മറുപുറം കൂടി നോക്കീട്ട് അലറ്..." 

അവൾ ബ്രഷ് തിരിച്ച്, അതിന്റെ പിൻഭാഗം നോക്കി. അപ്പോഴാണ് അവൾക്ക് ബോധോദയം ഉണ്ടായത്. അത് അവളുടെ ബ്രഷല്ല!!

സ്വന്തം ബ്രഷ് അല്ലെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ, അവളുടെ കൈയ്യിലുള്ള ബ്രഷ്, അറിയാതെ വാഷ് ബേസിനിലേക്ക് വീണു. അവളുടെ ഇടത് കൈ നെറ്റിയിലേക്ക് ഒന്ന് രണ്ട് തവണ ഇടിച്ച് അവളുടെ നീരസം പ്രകടിപ്പിച്ചു. 'പറ്റിപ്പോയി' എന്നർത്ഥത്തിൽ, എന്നെ ദയനീയമായി നോക്കി. എന്റെ ബ്രഷിനെ പീഡിപ്പിക്കുന്നത് നേരിൽ കണ്ട അവളുടെ ബ്രഷിന്റെ ബോധം അപ്പോഴും തെളിഞ്ഞിരുന്നില്ല. 

പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അധികം സംസാരമൊന്നും ഉണ്ടായില്ല. ദുഃഖഭാരം കൊണ്ടെന്നപോലെ വീർത്ത് പിടിച്ച മുഖവുമായി, എന്നെ നേരിട്ട് നോക്കാൻ പറ്റാതെ, സ്വന്തം ബ്രഷും അവളുടെ ടൂത്ത് പേസ്റ്റും എടുത്ത്, പുറത്തോട്ടേക്ക് ഒറ്റ നടത്തമായിരുന്നു. അവളുടെ മെലിഞ്ഞ കാലുകളിലെ ബലമേറിയ കാലടികൾ പതിഞ്ഞ്, ടൗൺ ഹോമിന്റെ മൂന്നാം നിലയിലെ നിലവും, ഗോവണിപ്പടികളും കുലുങ്ങിയിളകി. 

ഇതെങ്ങനെ സംഭവിച്ചു എന്ന്, എനിക്കൊരു പിടിയും കിട്ടിയില്ല. എന്നാലും, പണ്ട് ഷെർലക് ഹോംസ് കഥകൾ വായിച്ചതിന്റെ വെളിച്ചത്തിൽ, ചെറിയൊരന്വേഷണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു. അരമണിക്കൂറിനകം തന്നെ ഈ 'മാറിപ്പോകൽ പീഡനം' എങ്ങനെയാണ് സംഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരം കിട്ടുകയും ചെയ്തു. 

വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്, എനിക്കൊരു കാര്യം മനസ്സിലായത്; ഞാൻ പുതുതായി വാങ്ങിച്ച എന്റെ ബ്രഷിന്റേത് മാത്രമായ ബ്രഷ് ഹോൾഡർ, എന്റെ കുളിമുറിയിൽ കാണാനില്ല. ഞാനും സഹധർമ്മിണിയും ഒരുമിച്ച് ഉപയോഗിച്ചിരുന്ന പഴയ ബ്രഷ് ഹോൾഡർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. 

എന്റെ ബ്രഷ് ഹോൾഡർ എവിടെപ്പോയി എന്ന അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത്, കുട്ടികളുടെ ബാത്റൂമിലായിരുന്നു.കുട്ടികളുടെ ചില്ലിന്റെതായ ബ്രഷ് ഹോൾഡർ, തലേന്ന് രാത്രിയിലെ അവരുടെ സ്ഥിരം രാത്രി കലാപരിപാടിയായ ബാത്റൂം അടിപിടിയിൽ എങ്ങനെയോ പൊട്ടിപ്പോയിരുന്നു. അത് പക്ഷേ ഞാനറിഞ്ഞിരുന്നില്ല. ബ്രഷ് ഹോൾഡർ പൊട്ടിപ്പോയതിൽ പരിഭ്രമിച്ച കുട്ടികൾ, ഞാനറിയാതെ, എന്റെ ബാത്‌റൂമിൽ നിന്നും, എന്റെ ബ്രഷ് ഹോൾഡർ എടുത്ത് കൊണ്ട്പോയി അവരുടെ ബാത്റൂമിൽ വച്ചതാണ്. എന്റെ ബ്രഷും ഓർഗാനിക് പേസ്റ്റും, ഞങ്ങളുടെ പണ്ടത്തെ ബ്രഷ് ഹോൾഡറിൽ എടുത്ത് വച്ചതിന് ശേഷമാണ് അതിനെ സ്ഥലം മാറ്റിയത്. വൈകുന്നേരം നേരത്തെ അത്താഴം കഴിച്ച്, ഏഴ് മണിയോടെ പല്ല് തേച്ച ഞാൻ ഈ വിവരം അറിഞ്ഞിരുന്നുമില്ല. പക്ഷേ, നല്ലപാതിക്ക് ഈ വിവരമൊക്കെ അറിയാമായിരുന്നു.

എന്തായാലും, രാവിലെ എഴുന്നേറ്റ്, 'ഡിം' വെളിച്ചത്തിൽ, തലേന്ന് നടന്ന കഥയൊന്നുമോർക്കാതെയാണ്, സോഫ്റ്റ്‌വേർ പ്രോഗ്രാം ചെയ്ത് നീങ്ങുന്നത് പോലെ, അവളുടെ കൈകൾ ബ്രഷ് ഹോൾഡറിൽ പോവുകയും, നോക്കുന്നുണ്ടെങ്കിലും, അവളുടേതാണെന്ന ഭാവത്തിൽ, എന്റെ ബ്രഷെടുത്ത്, പല്ല് തേപ്പ് ആരംഭിച്ചത്. അവളുടെ കണ്ണിന് എന്റെ ബ്രഷും അവളുടെ ബ്രഷും തമ്മിൽ തിരിച്ചറിയാതെ പോവാൻ വേറൊരു കാര്യമായ കാരണവും ഉണ്ടായിരുന്നു.

അവളുടെ ബ്രഷ്, മുഴുവനായും പിങ്ക് നിരത്തിലുള്ളതായിരുന്നു. എന്റെ ബ്രഷും പിങ്ക് നിരത്തിലുള്ളതായിരുന്നെങ്കിലും, അതിന്റെ പിൻഭാഗത്ത് വാലറ്റത്തായി, ഏകദേശം പകുതിയോളം നീളത്തിൽ പച്ച നിറമായിരുന്നു. ആ പച്ച നിറമായിരുന്നു, ഏക വ്യത്യാസം. ഒരു പാക്കറ്റ് ബ്രഷ് വാങ്ങുമ്പോൾ, ബ്രഷിന്റെ കളർ കോഡുകൾ തമ്മിൽ ചിലപ്പോൾ വലിയ വ്യത്യാസം കാണാറില്ല. അങ്ങനെ സംഭവിച്ചതാണ്; അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കഷ്ടകാലത്തിന്, അവളുടെ രാവിലെയുള്ള മങ്ങിയ നോട്ടത്തിൽ, എല്ലാം പിങ്ക് മയമായിരുന്നു. അങ്ങനെയാണ് അന്നത്തെ ദിവസം, ഭാര്യയുടെ കണ്ണ് മഞ്ഞളിച്ച് പോയതും, ബ്രഷുകൾ തമ്മിൽ മാറിപ്പോയതും. പക്ഷേ, ഇതിന് മുന്നിലത്തെ തവണ, വ്യക്തമായ നിറവ്യത്യാസങ്ങളുണ്ടായിട്ടും, എങ്ങനെയാണ് മാറിപ്പോയതെന്ന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, മാറിപ്പോയ കാര്യം, അവളൊട്ട് സമ്മതിച്ചിട്ടുമില്ല!

ഇരട്ടകളിൽ, ഒരേയൊരു തവണ, ആര് ആരാണെന്ന് മനസ്സിലാക്കിയാൽ, പിന്നീട് ഒരിക്കലും തമ്മിൽ തമ്മിൽ വളരെപ്പെട്ടന്ന് തിരിച്ചറിയുന്ന ആളാണ് എന്റെ സഹധർമ്മിണി. അത്, identical twins ആയാലും ശരി, അല്ലെങ്കിലും ശരി. പക്ഷേ നേരെ മറിച്ചാണ് എന്റെ കാര്യം. ഇരട്ടകളാണെന്ന് ഒരിക്കൽ മനസ്സിലായാൽ, identical twins അല്ലെങ്കിൽ പോലും, എനിക്ക് പരസ്പരം തിരിച്ചറിയാൻ സാധിക്കാറില്ല. എന്തോ എന്റെ മനസ്സിന്റെ പ്രോഗ്രാം അങ്ങനെയാണ്. ഇരട്ടകളിൽ ഒരാളെ കല്യാണം കഴിച്ച ആളിന്റെ അവസ്ഥ ആലോചിച്ച് എനിക്ക് ചിലപ്പോൾ തല ചുറ്റിപ്പോവാറുണ്ട്. ഇരട്ടകൾ, ഇരട്ടകളെത്തന്നെ കല്യാണം കഴിച്ചതിന് ശേഷം, പരസ്പരം മാറിപ്പോവുന്നത് സ്വപ്നം കണ്ട്, ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ട്. എന്നിട്ടും, ഇരട്ടകളെ സംബന്ധിച്ച്, എനിക്കുള്ളത് പോലുള്ള പ്രശ്നമില്ലാത്ത എന്റെ വാമഭാഗത്തിന്, ഇരട്ടകളെപ്പോലുള്ള ബ്രഷുകൾ തമ്മിൽ, പരസ്പരം മാറിപ്പോയത് എങ്ങനെയെന്ന് ആലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. പ്രത്യേകിച്ച്, എന്റെ ബ്രഷിന്റെ വാൾ ഭാഗത്ത് പകുതിയോളം നീളത്തിൽ പച്ചനിറമായിരുന്നിട്ട് കൂടി! അറിയാതെ മാറിപ്പോയി എന്ന വ്യാജേന, എന്റെ ബ്രഷിനെ കടന്നാക്രമിച്ച് പീഡിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെയായിരുന്നോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം.

ഭൂമിയും വീടും കുലുക്കി താഴോട്ടേക്കിറങ്ങിപ്പോയ സഹധർമ്മിണി, ബേസ്മെന്റിലെ ബാത്റൂമിലാണ് അഭയം പ്രാപിച്ചത്. എന്റെ ബ്രഷിനോട് നടത്തിയ അതിക്രമം പച്ചയായി കണ്ടുപിടിക്കപ്പെട്ടതിലുള്ള അഭിമാനക്ഷതം കൊണ്ടാണോ എന്നറിയില്ല, ഇനിമുതൽ അവളുടെ പല്ല് തേപ്പ്, അവിടെ നിന്നായിരിക്കുമത്രേ! ശപഥമാണ് പോലും! എന്തായാലും, ആതീരുമാനം, എന്റെ ബ്രഷിന്റെ ചാരിത്യ്രത്തിന് കാവലിരിക്കേണ്ട അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തരുമല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം. 

അന്വേഷണം കഴിഞ്ഞ്, തിരിച്ച് സ്വന്തം കുളിമുറിയിലേക്ക് വരാനെടുത്ത നേരമത്രയും, എന്റെ പ്രിയപ്പെട്ട ബ്രഷ്, ഭാര്യയുടെ പേസ്റ്റ് വെള്ളത്തിൽ കുളിച്ച്, വാഷ്ബേസിനിൽ മലർന്ന് നഗ്നയായി കിടക്കുകയായിരുന്നു.എന്റെ ഭാര്യയാണ് പീഡിപ്പിച്ചതെന്നുളത് കൊണ്ട്, കേസ് കൊടുക്കാൻ പോലും ഞാൻ അശക്തനായിരുന്നു. എന്റെ ബ്രഷിന് ആ വികാരം മനസ്സിലാവുമെന്ന അന്ധധാരണയിൽ, ഞാനെന്റെ ബ്രഷിനെ പതുക്കെ താങ്ങിയെടുത്ത് കുളിപ്പിച്ച് ശുദ്ധമാക്കി, ഇനി എന്ത് ചെയ്യുമെന്നറിയാതെ കുറച്ച് നേരം, അതിനെ പിടിച്ച് നോക്കിയിരുന്നു! ഇത്തരത്തിൽ മാറിപ്പോകുന്ന രോഗം ആർക്കും ഉണ്ടാവരുതേ എന്ന കണ്ണടച്ചുള്ള, ആത്മാർത്ഥമായ പ്രാർത്ഥന മാത്രം ബാക്കി!!

കുറിപ്പ്: ഈ സംഭവത്തിന് ശേഷം, ഇന്നുവരെ എന്റെ ബ്രഷിന് സല്ലപിക്കാൻ വേറൊരു ബ്രഷ് കൂടെയുണ്ടായിട്ടില്ല. എന്റെ വിശാലമായ കുളിമുറിയിൽ കൂട്ടില്ലാതെ വെറും ഒറ്റയാനായി ഇരിപ്പാണ്. വെറുതെ കിട്ടുന്ന WiFi മുഖാന്തിരം, താഴെ ബേസ്മെന്റിൽ കിടക്കുന്ന ഭാര്യയുടെ ബ്രഷുമായി അനാവശ്യമായി സംവദിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ ഞാനിതുവരെ തുനിഞ്ഞിട്ടില്ല!

***

2021 നവംബർ 12, വെള്ളിയാഴ്‌ച

കേരളപ്പിറവി


വേൾഡ് മലയാളി കൗൺസിൽ, വാഷിംഗ്ടൺ ഡിസി മേഖലയുടെ 2021 ലെ കേരപ്പിറവി പരിപാടിയുടെ ഭാഗമായി, Nov 6, 2021 ന് കേരളചരിത്രത്തെക്കുറിച്ച്  നടത്തിയ  ZOOM ഭാഷണം

എല്ലാവർക്കും നമസ്കാരം. അതോടൊപ്പം കേരളപ്പിറവി ആശംസകളും. വിശിഷ്ടവ്യക്തിത്വങ്ങളാൽ അലങ്കരിക്കപ്പെടുന്ന ഈ വേദിയിലും സദസ്സിലും, കേരളപ്പിറവിയെക്കുറിച്ച് എല്ലാവർക്കും സാമാന്യമായ ധാരണയുണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് മുന്നേ സംസാരിച്ച പല വ്യക്തികളും അത് ഇതിനകം സൂചിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ചിലർക്കെങ്കിലുമുള്ള ആവർത്തന വിരസതയൊഴിവാക്കാൻ, വളരെക്കുറച്ച് കാര്യങ്ങൾ മാത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്റേതായ ഭാഷയിൽ  പറയാൻ മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. 

കേരളം എന്നുണ്ടായി, കേരളം എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചൊക്കെ പല കഥകളും നിലവിലുണ്ട്. പരശുരാമന്റെ ഐതിഹ്യത്തോളം അതിന് പഴക്കമുണ്ട്. സ്വന്തം അമ്മയെക്കൊന്നതിന് പ്രതികാരമായി, ക്ഷത്രിയന്മാരെ കൊന്നൊടുക്കിയ പാപക്കറതീർക്കാൻ, ബ്രാഹ്മണന്മാരെ കുടിയിരുത്താൻ വേണ്ടി, സ്വന്തം പരശു എന്ന മഴു, ഗോകർണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ഭൂപ്രദേശമാണ് കേരളമെന്നാണ് ആ ഐതിഹ്യം.

കന്യാകുമാരിക്ഷിതിയാദ്യമായ് ഗോകർണ്ണാന്തമായ് തെക്കുവടക്ക് നീളെ അന്യോന്യമംബാശിവർ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം - എന്നാണല്ലോ കേരളവ്യാസനെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നമ്മുടെ കേരളത്തിന്റെ ഭൂവിശാലതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

ഐതിഹ്യമാണെങ്കിലും, മാവേലിയടക്കം, പലപല രാജാക്കന്മാരും ഈ പ്രദേശം ഭരിച്ചു. ചേര സാമ്രാജ്യവും ചോള സാമ്രാജ്യവുമുണ്ടായി. ചെറിയ ചെറിയ സ്വരൂപങ്ങളും നാട്ടുരാജ്യങ്ങളുമുണ്ടായി. രാജാക്കന്മാർ തമ്മിൽ യുദ്ധങ്ങളുണ്ടായി. ഭൂവിസ്തൃതികളും രാജ്യങ്ങളുടെ അതിർത്തികളും മാറിമറിഞ്ഞു. കാലക്രമത്തിൽ പലപല ഭാഷകളും ഉണ്ടായ കൂട്ടത്തിൽ, ഈയൊരു പ്രദേശത്ത് മലയാളം എന്നൊരു മാനഹാരമായ ഭാഷയുമുണ്ടായി. 

ചേരന്മാരുടെ അളം എന്നത് ചുരുങ്ങിയുണ്ടായ ചേരളം എന്നത്, കാലക്രമത്തിൽ മാറിയാണ് കേരളം എന്ന പേര് വന്നതെന്നും, അതല്ല, കേരത്തിന്റെ അളം എന്ന രീതിയിലാണ് കേരളം എന്ന പേരുണ്ടായതെന്നുമൊക്കെയുള്ള കഥകൾ വേറെയുമുണ്ട്. 

കാലങ്ങളെത്രയോയോ കഴിഞ്ഞു. നമ്മുടെ നാട്ടിൽ, പുറത്ത് നിന്നുള്ള അധിനിവേശങ്ങളുണ്ടായി. ഒടുവിൽ, ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്ന് നമ്മെ കീഴടക്കി. ബ്രിട്ടീഷുകാർ വരുമ്പോൾ, തെക്ക് കന്യാകുമാരി നിന്ന് തുടങ്ങിയാൽ, തിരുവിതാംകൂർ രാജ്യം, കൊച്ചിരാജ്യം, സാമൂതിരി രാജ്യം പിന്നെ വടക്ക് മൈസൂർ രാജ്യവും പിന്നെ ചെറുചെറു നാടുവാഴികൾ ഭരിച്ചിരുന്നതുമായ പ്രദേശമായിരുന്നു നമ്മുടെ ഇന്നത്തെ കേരളദേശം. 

സംഭവബഹുലമായ സ്വാതന്ത്ര്യസമരങ്ങൾക്കൊടുവിൽ, നമുക്ക് സ്വാതന്ത്ര്യം തന്ന്, 1947 ൽ ബ്രിട്ടീഷുകാർ തിരിച്ച് പോകുമ്പോൾ, ഇന്നത്തെ കാസറകോട് ഉൾപ്പെടുന്ന പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായ സൗത്ത് കാനറാ ജില്ലയിലും, പണ്ടത്തെ സാമൂതിരിയുടെ പ്രദേശങ്ങളുൾക്കൊള്ളുന്ന മലബാർ പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ തന്നെ മലബാർ ജില്ലയായും, കൊച്ചി നാട്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും വെവ്വേറെ ഭരണ പ്രദേശങ്ങളുമായായിരുന്നു നിലകൊണ്ടിരുന്നത്. 1949 നൊടുവിൽ, തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച് ലയിച്ച്, തിരുകൊച്ചി എന്ന സംസ്ഥാനമുണ്ടായി. 

അങ്ങനെ ഏറ്റവും ഒടുവിൽ, 1956 ലെ States Reorganisation Act പ്രകാരം, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള തീരുമാനം, അന്നത്തെ ഇന്ത്യാ ഗവണ്മെന്റ് കൈക്കൊണ്ടു. അതിൻ പ്രകാരം, തിരുകൊച്ചിയുടെ തെക്ക് ഭാഗത്തുള്ള തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളൊഴിച്ചുള്ള തിരുകൊച്ചിയും, മദ്രാസ് പ്രെസിഡൻസിയിലെ മലബാർ ജില്ലയും, സൗത്ത് കാനറാ ജില്ലയിലെ മലയാളം സംസാരിക്കുന്ന പ്രദേശമായ കാസറകോടും ചേർന്ന് 1956 നവംബർ ഒന്നിന്, തീർത്തും മലയാളം സംസാരിക്കുന്നയാളുകൾ നിവസിക്കുന്ന, കേരളം എന്ന ഇന്നത്തെ സംസ്ഥാനം രൂപം കൊണ്ടു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളാണെങ്കിലും, ലക്ഷദ്വീപിനെയും, 1954 വരെ ഫ്രഞ്ചുകാർ ഭരിച്ചിരുന്ന പ്രദേശമായ മാഹിയെയും കേരളം എന്ന പുതിയ സംസ്ഥാനത്ത് എന്തുകൊണ്ടോ ഉൾപ്പെടുത്തിയതുമില്ല! ഇന്നത്തെ പുതിയ കേരളത്തിൽ, അതിന്റെ പണ്ടത്തെ അതിർത്തികളായ ഗോകർണ്ണവും കന്യാകുമാരിയും ഇല്ല എന്നുള്ളതറിയാൻ, ഇന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജീവിച്ചിരിപ്പുമില്ല. 

ഇത്രയുമാണ് കേരളപ്പിറവിയുടെ ചരിത്രത്തിന്റെ രത്നച്ചുരുക്കമായി എനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കിപ്പറയാനുള്ളത്. അതുകൊണ്ട് തന്നെ ഈ കേരളപ്പിറവി എന്നത് വളരെ വളരെസാങ്കേതികമാണ്. ഒന്നിന്റെ പിറവി മറ്റൊന്നിന്റെ മറവിയാണ്. ഇനിയും പിറവികളും മറവികളും ഇനിയും ഈ ലോകത്ത് ഉണ്ടായിക്കൊണ്ടേയിരിക്കും. അത് കാലചക്രത്തിന്റെ ഭാഗമാണ്. നന്ദി.


***