keralapiravi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
keralapiravi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കൈരളീ കിരണ്മയീ


മുകളിലുള്ള വീഡിയോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബ് വീഡിയോ കാണാൻ താഴെ അമർത്തുക: കൈരളീ കിരണ്മയീ

കൈരളീ കിരണ്മയീ
കേരകേദാരത്തിൻ കാദംബരീ
കേരളീയന്റെ കരളിലെയിരവിലായ്
കൈരവം വിരിയിക്കും സ്വർണ്ണാക്ഷരീ!

മാതൃവാണീ തവ മോഹനഭാഷ്യം
മുഴങ്ങട്ടെ കർണ്ണപടങ്ങളിലെന്നും
മലയാളമേ നിന്റെ കോമളഭാവം
മോദകമാവട്ടെ ഭാവിയിലെന്നും.

മരതകശോഭയിൽ ഹരിതാഭമാകും
ചാരുലതേ നിന്റെ ചരണപ്രകാശം,
പൂരപ്രഭയിലൊരായിരം വർണ്ണമായ്
കരിവീരരാജരാലാഘോഷിപ്പൂ!

കളരികൾ കൂത്തുകൾ കഥകളികൾ പിന്നെ
കളങ്ങളിൽ നിറയുന്ന പൂക്കളങ്ങൾ
കേരളനാടിന്റെ ആരാമഭംഗിയിൽ
കോരിത്തരിക്കുന്നു ലോകാന്തരംഗം!

 

2014 ൽ, വാഷിങ്ടൺ ഡിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (KAGW) ആവശ്യപ്പെട്ടിട്ടാണ് 'മലയാളമേ സ്വരരാഗമേ' എന്ന എന്റെ ആദ്യത്തെ മലയാളം / കേരളം വാഴ്ത്ത് പാട്ട് പിറക്കുന്നത്. അതിന് ശേഷം, 2020 ലെ കേരളപ്പിറവിക്കാണ് 'മലയാണ്മ' എന്ന രണ്ടാമത്തെ പാട്ട് പിറക്കുന്നത്. വാഷിങ്ടൺ ഡിസിയിലെ തന്നെ വേറൊരു പ്രമുഖ മലയാളി സംഘടനയായ കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ (KCSMW) ന്റെ മലയാളം കളരി വിഭാഗത്തിലെ ഒരു അദ്ധ്യാപകൻ, അവരുടെ കളരിദിനാഘോഷത്തിന്റെ ഭാഗമായി ഒരു പാട്ടിന് പരതി നടക്കുമ്പോൾ, അദ്ദേഹം പരതി വശം കെടാതിരിക്കാൻ വേണ്ടി, ഒരു മണിക്കൂർ കൊണ്ട് എഴുതിക്കൊടുത്ത പാട്ടാണ് 'മലയാണ്മ'. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, മകൾ ദേവകി തന്നെ ആ പാട്ട് ആദ്യമായി പാടി. അതിന് ശേഷം എല്ലാ കേരളപ്പിറവിക്കും ഒരു പുതിയ പാട്ട് എഴുതി ദേവകിയെക്കൊണ്ട് പാടിക്കുന്നത് ഒരു ശീലം പോലെയായിത്തീർന്നു.  അങ്ങനെ 2021 ൽ എഴുതിയ പാട്ടാണ് 'പടച്ചോന്റെ ദേശം'. ആ ഒരു ശീലത്തിന്റെ ചുവട് പിടിച്ചാണ്, ഈ വർഷവും (2022) 'കൈരളീ കിരൺമയീ' എന്ന പുതിയപാട്ട് എഴുതാൻ നിയോഗമുണ്ടായത്. ഈ ശീലം എത്ര കാലം  തുടരാൻ കഴിയുമെന്ന് ഒരു നിശ്ചയവുമില്ല. എന്തായാലും അടുത്ത വർഷത്തേക്ക് പാട്ട് ഇപ്പഴേ തയ്യാറാണ്! ഈ 'കൈരളീ കിരൺമയീ' എന്ന പാട്ട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ അറിയിക്കുക.
 
മേൽ പ്രതിപാദിച്ചിട്ടുള്ള പാട്ടുകളുടെ നേരിട്ടുള്ള യൂട്യൂബ് വീഡിയോ കാണാൻ, തെഴെയുള്ള ലിങ്കുകളിൽ അമർത്തുക:

***

2021 നവംബർ 12, വെള്ളിയാഴ്‌ച

കേരളപ്പിറവി


വേൾഡ് മലയാളി കൗൺസിൽ, വാഷിംഗ്ടൺ ഡിസി മേഖലയുടെ 2021 ലെ കേരപ്പിറവി പരിപാടിയുടെ ഭാഗമായി, Nov 6, 2021 ന് കേരളചരിത്രത്തെക്കുറിച്ച്  നടത്തിയ  ZOOM ഭാഷണം

എല്ലാവർക്കും നമസ്കാരം. അതോടൊപ്പം കേരളപ്പിറവി ആശംസകളും. വിശിഷ്ടവ്യക്തിത്വങ്ങളാൽ അലങ്കരിക്കപ്പെടുന്ന ഈ വേദിയിലും സദസ്സിലും, കേരളപ്പിറവിയെക്കുറിച്ച് എല്ലാവർക്കും സാമാന്യമായ ധാരണയുണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് മുന്നേ സംസാരിച്ച പല വ്യക്തികളും അത് ഇതിനകം സൂചിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ചിലർക്കെങ്കിലുമുള്ള ആവർത്തന വിരസതയൊഴിവാക്കാൻ, വളരെക്കുറച്ച് കാര്യങ്ങൾ മാത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്റേതായ ഭാഷയിൽ  പറയാൻ മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. 

കേരളം എന്നുണ്ടായി, കേരളം എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചൊക്കെ പല കഥകളും നിലവിലുണ്ട്. പരശുരാമന്റെ ഐതിഹ്യത്തോളം അതിന് പഴക്കമുണ്ട്. സ്വന്തം അമ്മയെക്കൊന്നതിന് പ്രതികാരമായി, ക്ഷത്രിയന്മാരെ കൊന്നൊടുക്കിയ പാപക്കറതീർക്കാൻ, ബ്രാഹ്മണന്മാരെ കുടിയിരുത്താൻ വേണ്ടി, സ്വന്തം പരശു എന്ന മഴു, ഗോകർണ്ണത്ത് നിന്ന് കന്യാകുമാരിയിലേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ഭൂപ്രദേശമാണ് കേരളമെന്നാണ് ആ ഐതിഹ്യം.

കന്യാകുമാരിക്ഷിതിയാദ്യമായ് ഗോകർണ്ണാന്തമായ് തെക്കുവടക്ക് നീളെ അന്യോന്യമംബാശിവർ നീട്ടിവിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം - എന്നാണല്ലോ കേരളവ്യാസനെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നമ്മുടെ കേരളത്തിന്റെ ഭൂവിശാലതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 

ഐതിഹ്യമാണെങ്കിലും, മാവേലിയടക്കം, പലപല രാജാക്കന്മാരും ഈ പ്രദേശം ഭരിച്ചു. ചേര സാമ്രാജ്യവും ചോള സാമ്രാജ്യവുമുണ്ടായി. ചെറിയ ചെറിയ സ്വരൂപങ്ങളും നാട്ടുരാജ്യങ്ങളുമുണ്ടായി. രാജാക്കന്മാർ തമ്മിൽ യുദ്ധങ്ങളുണ്ടായി. ഭൂവിസ്തൃതികളും രാജ്യങ്ങളുടെ അതിർത്തികളും മാറിമറിഞ്ഞു. കാലക്രമത്തിൽ പലപല ഭാഷകളും ഉണ്ടായ കൂട്ടത്തിൽ, ഈയൊരു പ്രദേശത്ത് മലയാളം എന്നൊരു മാനഹാരമായ ഭാഷയുമുണ്ടായി. 

ചേരന്മാരുടെ അളം എന്നത് ചുരുങ്ങിയുണ്ടായ ചേരളം എന്നത്, കാലക്രമത്തിൽ മാറിയാണ് കേരളം എന്ന പേര് വന്നതെന്നും, അതല്ല, കേരത്തിന്റെ അളം എന്ന രീതിയിലാണ് കേരളം എന്ന പേരുണ്ടായതെന്നുമൊക്കെയുള്ള കഥകൾ വേറെയുമുണ്ട്. 

കാലങ്ങളെത്രയോയോ കഴിഞ്ഞു. നമ്മുടെ നാട്ടിൽ, പുറത്ത് നിന്നുള്ള അധിനിവേശങ്ങളുണ്ടായി. ഒടുവിൽ, ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്ന് നമ്മെ കീഴടക്കി. ബ്രിട്ടീഷുകാർ വരുമ്പോൾ, തെക്ക് കന്യാകുമാരി നിന്ന് തുടങ്ങിയാൽ, തിരുവിതാംകൂർ രാജ്യം, കൊച്ചിരാജ്യം, സാമൂതിരി രാജ്യം പിന്നെ വടക്ക് മൈസൂർ രാജ്യവും പിന്നെ ചെറുചെറു നാടുവാഴികൾ ഭരിച്ചിരുന്നതുമായ പ്രദേശമായിരുന്നു നമ്മുടെ ഇന്നത്തെ കേരളദേശം. 

സംഭവബഹുലമായ സ്വാതന്ത്ര്യസമരങ്ങൾക്കൊടുവിൽ, നമുക്ക് സ്വാതന്ത്ര്യം തന്ന്, 1947 ൽ ബ്രിട്ടീഷുകാർ തിരിച്ച് പോകുമ്പോൾ, ഇന്നത്തെ കാസറകോട് ഉൾപ്പെടുന്ന പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായ സൗത്ത് കാനറാ ജില്ലയിലും, പണ്ടത്തെ സാമൂതിരിയുടെ പ്രദേശങ്ങളുൾക്കൊള്ളുന്ന മലബാർ പ്രദേശം, മദ്രാസ് പ്രെസിഡൻസിയുടെ തന്നെ മലബാർ ജില്ലയായും, കൊച്ചി നാട്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും വെവ്വേറെ ഭരണ പ്രദേശങ്ങളുമായായിരുന്നു നിലകൊണ്ടിരുന്നത്. 1949 നൊടുവിൽ, തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച് ലയിച്ച്, തിരുകൊച്ചി എന്ന സംസ്ഥാനമുണ്ടായി. 

അങ്ങനെ ഏറ്റവും ഒടുവിൽ, 1956 ലെ States Reorganisation Act പ്രകാരം, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള തീരുമാനം, അന്നത്തെ ഇന്ത്യാ ഗവണ്മെന്റ് കൈക്കൊണ്ടു. അതിൻ പ്രകാരം, തിരുകൊച്ചിയുടെ തെക്ക് ഭാഗത്തുള്ള തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളൊഴിച്ചുള്ള തിരുകൊച്ചിയും, മദ്രാസ് പ്രെസിഡൻസിയിലെ മലബാർ ജില്ലയും, സൗത്ത് കാനറാ ജില്ലയിലെ മലയാളം സംസാരിക്കുന്ന പ്രദേശമായ കാസറകോടും ചേർന്ന് 1956 നവംബർ ഒന്നിന്, തീർത്തും മലയാളം സംസാരിക്കുന്നയാളുകൾ നിവസിക്കുന്ന, കേരളം എന്ന ഇന്നത്തെ സംസ്ഥാനം രൂപം കൊണ്ടു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളാണെങ്കിലും, ലക്ഷദ്വീപിനെയും, 1954 വരെ ഫ്രഞ്ചുകാർ ഭരിച്ചിരുന്ന പ്രദേശമായ മാഹിയെയും കേരളം എന്ന പുതിയ സംസ്ഥാനത്ത് എന്തുകൊണ്ടോ ഉൾപ്പെടുത്തിയതുമില്ല! ഇന്നത്തെ പുതിയ കേരളത്തിൽ, അതിന്റെ പണ്ടത്തെ അതിർത്തികളായ ഗോകർണ്ണവും കന്യാകുമാരിയും ഇല്ല എന്നുള്ളതറിയാൻ, ഇന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജീവിച്ചിരിപ്പുമില്ല. 

ഇത്രയുമാണ് കേരളപ്പിറവിയുടെ ചരിത്രത്തിന്റെ രത്നച്ചുരുക്കമായി എനിക്ക് കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കിപ്പറയാനുള്ളത്. അതുകൊണ്ട് തന്നെ ഈ കേരളപ്പിറവി എന്നത് വളരെ വളരെസാങ്കേതികമാണ്. ഒന്നിന്റെ പിറവി മറ്റൊന്നിന്റെ മറവിയാണ്. ഇനിയും പിറവികളും മറവികളും ഇനിയും ഈ ലോകത്ത് ഉണ്ടായിക്കൊണ്ടേയിരിക്കും. അത് കാലചക്രത്തിന്റെ ഭാഗമാണ്. നന്ദി.


***

2021 ജൂൺ 12, ശനിയാഴ്‌ച

പടച്ചോന്റെ ദേശം


(ചില മൊബൈലുകളിൽ, വീഡിയോ സ്വാഭാവികമായും തുറക്കുന്നില്ല.)

കോമളം മനോഹരം സഹ്യസാനു സുന്ദരം
കോവളാദി തീരമാല മാലയിട്ട ഭൂതലം
തനിമയുള്ള മൊഴികൾ തീർത്ത ഭാഷയാൽ വിലാസിതം
തേൻവരിക്ക പോലെ നാക്കിലൂറിടുന്ന കൈരളി.

മലയാളഭാഷ ചൊല്ലിടുന്ന സഞ്ചയങ്ങൾ പാരിലായ്
പടർന്ന് പന്തലിച്ച് വിജയപരിമളം പരത്തുവോർ
മലയാളികൾതൻ മാനസത്തിൻ മന്ദഹാസകാരണം
പ്രോജ്ജ്വലം പ്രശോഭിതം പ്രശാന്തസ്വർഗ്ഗ കേരളം.

പറയിപെറ്റ പന്ത്രണ്ട് ഗോത്രമഹിമ പാടുവോർ
പരിശ്രമങ്ങൾ ജീവനത്തിൻ ഭാഗമാക്കി മാറ്റിയോർ
പരോപകാരമെന്ന നീതി നാട്ടുനീതിയെന്നപോൽ
പടച്ചവന്റെ ദേശമെന്ന കീർത്തികേട്ട കേരളം.

ശ്രേഷ്ഠമായ പൈതൃകങ്ങൾ പിന്തുടർന്ന് വന്ന നാം
സ്പഷ്ടമായ ദുർനടപ്പ് കൂട്ടമായ് തകർത്ത നാം
ഇഷ്ടമോടെ മർത്യരൊക്കെ ഏകരെന്നുറച്ചിടാം
പുഷ്ടിയോടെ മുഷ്ടി പൊക്കി കേരളീയനായിടാം.


2014 ൽ 'മലയാളമേയെൻ സ്വരരാഗമേ' എന്ന പാട്ട് കേരളത്തിനും മലയാളത്തിനും 'കേരള അസോസിയേഷൻ ഫോർ ഗ്രേറ്റർ വാഷിംഗ്ടൺ' എന്ന സംഘടനയിലൂടെ സമർപ്പിച്ചശേഷം, 2020 ലാണ് 'മലയാണ്മ' എന്നൊരു പാട്ട് വീണ്ടും കേരളത്തിനും മലയാളികൾക്കുമായി സമർപ്പിക്കാനായത്. ഭാഗ്യവശാൽ ഈ വർഷം, വീണ്ടുമൊരു പാട്ട് 'പടച്ചോന്റെ ദേശം' എന്ന പേരിൽ, മലയാളത്തിനും കേരളത്തിനും വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതിൽ, ഞാനും കുടുംബവും തീർച്ചയായും സന്തോഷിക്കുന്നു. 2021 ജനുവരിയിൽത്തന്നെ എഴുതിയതായിരുന്നെങ്കിലും, കേരളപ്പിറവിക്ക്‌ പുറത്തിറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ ഭാര്യ ജിഷയാണ്, മകൾ ദേവകിയെ ഈ പാട്ട് എങ്ങനെ പാടണമെന്ന് പഠിപ്പിച്ചത്. മൂത്തമകൾ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഒരുക്കിയതും അത് എഡിറ്റ് ചെയ്തതും. എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ!

ഇതിന് മുന്നേ എഴുതിയ കേരള / മലയാളം വാഴ്ത്ത് പാട്ടുകൾ കേൾക്കാൻ, താഴെയുള്ള വരികളിൽ അമർത്തുക: