perumal murugan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
perumal murugan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജനുവരി 18, ഞായറാഴ്‌ച

ഹിന്ദുവിനെ രക്ഷപ്പെടുത്താൻ പെരുമാളെ തളച്ചു

ഇവന് മതങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന് എന്റെ ലേഖനങ്ങൾ വായിക്കുന്നവരിൽ ചിലർ കരുതിയേക്കാം. അല്ലാതെയും ഞാൻ എഴുതിയിട്ടുണ്ട്. എഴുത്തൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. പക്ഷേ എഴുതുന്നതിന് എന്തെങ്കലും കാലികമായ പ്രകോപനങ്ങളോ അല്ലെങ്കിൽ ചില കാരണങ്ങളോ അല്ലെങ്കിൽ ചില നിമിത്തങ്ങളോ ഉണ്ടാകാമല്ലോ. അത്തരം കാലികമായ, ഈയ്യടുത്ത് നടന്ന ഗൗരവമായ ഒരു സംഭവത്തിലേക്ക്, (ചുരുക്കം പേർ അറിഞ്ഞുകാണുമെങ്കിലും) നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



തമിഴ്നാട്ടിലെ തിരുച്ചെങ്കോട്ട് എന്ന ഗ്രാമത്തിൽ ജനിച്ച്, നല്ലയൊരു  സാഹിത്യപ്രവർത്തകനും എഴുത്തുകാരനുമായി വളർന്നയാളാണ് ശ്രീ പെരുമാൾ മുരുകൻ. നാലോളം നോവലുകളും ചെറുകഥാ / കവിതാ സമാഹാരങ്ങളും മറ്റു പുരോഗമനപരമായ ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നാമക്കൽ സർക്കാർ ആർട്സ് കോളജിലെ പ്രൊഫസറാണ് മുരുകൻ.  ഈ വാർത്തയോടനുബന്ധിച്ച് മാതൃഭൂമിയിൽ വന്ന ലേഖനത്തിലെ പ്രസക്തഭാഗം ചുവടെ:

പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയ പ്രകാരം, നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്ന മുരുകൻ, തൊട്ടു പിന്നാലെ സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു.

തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.

വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി.


2010 ൽ പുറത്തിറങ്ങിയ ഈ നോവലിനെതിരെ ഇപ്പോഴാണ് ഹിന്ദു സംഘടനകൾക്ക്  വിജയം വരിച്ചത്‌. ഇതുകൊണ്ട് ഹിന്ദു സമൂഹം നന്നാകുമോ? ഹിന്ദുക്കൾ എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ് ഈത്തരം പ്രവൃത്തികൾ ചെയ്യുന്നത്? ഉപനിഷത്തുക്കളും ഇതിഹാസങ്ങളും സ്മൃതികളും ഒന്നും അരച്ചു കുടിച്ചിട്ടില്ലെങ്കിലും കുറച്ചെങ്കിലും ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചിട്ടുണ്ടെങ്കിൽ ഇത്തരം തോന്ന്യാസത്തിന് ഇവർ നിൽക്കുമോ?

'മാതൊരുഭഗൻ' എന്ന നോവലിൽ വിഷയമാക്കിയിട്ടുള്ള കാര്യം ഇന്നോ ഇന്നലെയോ മാത്രം അറിവുള്ള കാര്യമല്ല. ഈ ആസ്പദവിഷയം പ്രതിപാദ്യവിഷയമല്ലായിരുന്നെങ്കിൽ മഹാഭാരതം എന്ന ഇതിഹാസം ഭാരതത്തിൽ ഉണ്ടാകുമായിരുന്നില്ല. 

ശന്തനുമഹാരാജാവിൽ മുക്കുവസ്ത്രീയായ സത്യവതിക്ക് ഉണ്ടായ പുത്രന്മാർക്ക്, ചിത്രാംഗദനും വിചിത്രവീര്യനും മക്കളില്ലായിരുന്നു. ശന്തനുവിന് ശേഷം രാജാവായ, മൂത്തവനായ ചിത്രാംഗദൻ മക്കളില്ലാതെ മരിച്ചപ്പോൾ ഇളയവനായ വിചിത്രവീര്യൻ ഭീഷ്മരുടെ പിൻബലത്തിൽ ചെറുപ്പത്തിലേ രാജാവായി. കല്യാണപ്രായമായപ്പോൾ, ശന്തനുവിന്റെ മുൻഭാര്യാപുത്രനായ, ബ്രഹ്മചാരിയായ ഭീഷ്മർ, അനുജന്  സ്വയംവരത്തിനായി (ബലമായി) കൊണ്ടു വന്നത്   കാശിരാജാവിന്റെ പുത്രിമാരായ അംബയേയും അംബികയേയും അംബാലികയേയുമായിരുന്നു. അതിൽ അംബ, സാല്വ രാജകുമാരനുമായി പ്രണയത്തിലായിരുന്നതിനാൽ ആത്മാഹുതി ചെയ്യുകയും ഭീഷ്മരെ വധിക്കാൻ ശിഖണ്ടിയായി ജനിക്കുകയും ചെയ്തു. 

അംബികയും അംബാലികയും വിചിത്ര വീര്യന്റെ ഭാര്യമാരായി. അധികം വൈകാതെ വിചിത്രവീര്യൻ കുഷ്ഠം പിടിപെട്ട് മരിച്ചപ്പോൾ കുരുവംശം മുടിഞ്ഞു പോകുമെന്ന് സത്യവതി ഭയന്നു. സത്യവതി ഭീഷ്മരോട് വംശം നിലനിർത്താൻ ബ്രഹ്മചര്യം വെടിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീഷ്മർ വഴങ്ങിയില്ല. പിന്നെ സത്യവതി സമീപിച്ചത് അവൾക്ക് പരാശരമുനിയിൽ ഉണ്ടായ (ശന്തനുവിനെ വിവാഹം കഴിക്കുന്നതിന് മുൻപ്) വ്യാസനെ ആയിരുന്നു. വ്യാസനോട് (ഒരർത്ഥത്തിൽ വിചിത്രവീര്യന്റെ അർദ്ധസഹോദരൻ) വിചിത്രവീര്യന്റെ ഭാര്യമാരുടെ കൂടെ ശയിക്കാനും പുത്രലാഭം ഉണ്ടാക്കുവാനും ആവശ്യപ്പെട്ടു. വ്യാസൻ സമ്മതിക്കുകയും അത് പ്രകാരം കൊട്ടാരത്തിലേക്ക് വരികയും ചെയ്തു. അംബികയുമായുള്ള സഹശയനത്തിൽ ധൃതരാഷ്ട്രരും അംബാലികയുമായുള്ള സഹശയനത്തിൽ പാണ്ടുവും ഉണ്ടായി (വിരൂപിയായ വ്യാസൻ ഇരുവരേയും സമീപിച്ചപ്പോൾ ഇരുവർക്കുമുണ്ടായ വ്യത്യസ്തമായ വികാരവേലിയേറ്റമാണ് ഒരാൾ അന്ധനും മറ്റൊരാൾ പാണ്ഡുള്ളവനും ആവാൻ കാരണമെന്ന് പറയുന്നു). അന്ധനും പാണ്ഡുള്ളവനും രാജാവാകാൻ യോഗ്യതയിൽ സംശയിച്ച സത്യവതി, വീണ്ടും അംബികയിൽ ഒരു പുത്രനെക്കൂടി ആവശ്യപ്പെട്ട പ്രകാരം, വ്യാസൻ വീണ്ടും കൊട്ടാരത്തിൽ വന്നു. പക്ഷേ ഇത്തവണ ഭയന്ന അംബിക, അവളുടെ ദാസിയെ വ്യാസന്റെയടുത്ത് പറഞ്ഞയച്ചു. ദാസി, ഭയക്കാതെ വളരെ ഉപചാരപൂർവ്വം വ്യാസനെ സ്വീകരിക്കുകയും ജ്ഞാനിയായ വിദുരനെ ഗർഭം ധരിക്കുകയും ചെയ്തു. ദാസിയുടെ പുത്രനെ രാജ്യഭാരം ഏൽപ്പിക്കാൻ പറ്റാത്തതുകൊണ്ട്, മൂത്തവനായ ധൃതരാഷ്ട്രരെ രാജാവാക്കുകയാണ്‌ ഉണ്ടായത്. 

ഇങ്ങനെയാണ് കുരുവംശം നിലനിന്നതും എഴുതിയ ആൾ തന്നെ കഥാപാത്രമായ, മഹാഭാരതം കഥ ഇതിഹാസമായതും. ഹിന്ദു എന്ന് അറിയപ്പെടുന്നവരുടെ ഇടയിൽ ഭാരതത്തിലാകമാനം ഇങ്ങനെയുള്ള പല വിചിത്രമായ ആചാരങ്ങളും നിലവിലുണ്ട്. ഇതിനെപ്പറ്റി വിലപിച്ചിട്ടൊന്നും കാര്യമില്ല. ഉണ്ടായിരുന്നതൊക്കെ ഉണ്ടായിരുന്നു എന്ന് സമ്മതിക്കാൻ ആർജ്ജവം കാണിക്കണം. അതോടൊപ്പം കാതലില്ലാത്ത ആചാരമാണെങ്കിൽ അവ നിരാകരിക്കാനും തയ്യാറാകണം

ഈ സാഹചര്യത്തിൽ, മഹാഭാരതത്തിലുണ്ടായ അതേ ഒരു വിഷയം, പ്രാദേശികമായി, ഒരു സാഹിത്യരൂപത്തിൽ അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്? സാഹിത്യം വെറും സാഹിത്യമല്ലേ? ഈ ഒരു വിഷയം ഹിന്ദുവിന് ശരിയല്ലെങ്കിൽ മഹാഭാരതമല്ലേ ആദ്യം നിരോധിക്കേണ്ടത് ? പെരുമാൾ മുരുകനെപ്പോലുള്ള ഒരു വലിയ സാഹിത്യകാരന്റെ തൂലിക പൊട്ടിച്ച് അവിടത്തെ ഹിന്ദു സമൂഹം എന്താണ് ഉദ്ദേശിക്കുന്നത്? 

മുസ്ലീം പ്രവാചകന്റെ കാർട്ടൂണ്‍ വരച്ചതിന്റെ പേരിൽ, ഫ്രാൻസിലെ 'ചാർളീ ഹെബ്ദോ' പത്രത്തിന്റെ ആപ്പീസിലുണ്ടായ കൂട്ടക്കൊല ഈത്തരുണത്തിൽ ഓർക്കേണ്ടതാണ്. പശ്ചിമമദ്ധ്യേഷ്യയിൽ കാലങ്ങളായി നിലനില്ക്കുന്ന ആസ്വസ്ഥതയിൽ നിന്ന് രക്ഷപ്പെടാൻ മുസ്ലീമുകൾക്ക് സർവ്വസഹായവും ചെയ്തു കൊടുത്ത രാജ്യമാണ് ഫ്രാൻസ്. ആ സഹായം ചെയ്ത കൈക്ക് തന്നെ കടിക്കുക വഴി ഫ്രാൻസിലെ മുസ്ലീമുകൾ അവരുടെ തന്നെ കുഴി തോണ്ടുകയാണ് ചെയ്തത്. വെറും തുച്ഛമായ വരിസംഖ്യ ഉണ്ടായിരുന്ന  'ചാർളീ ഹെബ്ദോ' യുടെ ലക്ഷക്കണക്കിന് പ്രതികളാണ് സർക്കാർ മുൻകൈ എടുത്ത് പുറത്തിറക്കിയത്. മുസ്ലീമുകളുടെ ഇടയിൽ നിലനിൽക്കുന്ന അനാചാരങ്ങളെ ഹാസ്യാത്മകമായി ചോദ്യം ചെയ്യുന്നതാണ് അവർ ചെയ്യുന്ന കുറ്റം. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മുസ്ലീമുകൾക്ക് കഴിയുന്നില്ല. ഫ്രാൻസ് സർക്കാർ ചെയ്തത് പോലെ 'മാതൊരുഭഗൻ' നോവലിന്റെയും ലക്ഷക്കണക്കിന്‌ പതിപ്പുകൾ സർവ്വ ഭാഷകളിലും ഭാരത സർക്കാർ പുറത്തിറക്കുകയാണ് വേണ്ടത്. അങ്ങനെ ഈത്തരം വൃത്തികെട്ട മതചിന്തകളുടെ മുനയൊടിക്കണം. സാഹിത്യത്തെ സാഹിത്യമായി കാണണം. അതിനെ ഒരിക്കലും വൈകാരികതലത്തിൽ കൊണ്ടുവരരുത്. എം ടിയുടെ രണ്ടാമൂഴവും, ഒരു വടക്കൻ വീരഗാഥയുമൊക്കെ ഈ തരത്തിൽ മാത്രമേ കാണാവൂ. 

ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയും പറയുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർ വരമ്പുകൾ വേണം എന്ന്. അനാചാരങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഇവരൊക്കെ എന്തിനാണ് മറ്റുള്ളവരെ കളിയാക്കി എന്ന് പറഞ്ഞ് വിഭ്രാന്തി പിടിക്കുന്നത്‌? ചോദ്യം ചെയ്തത് കൊണ്ട് തകർന്നുപോകുന്നതാണ് വിശ്വാസമെങ്കിൽ, അത്തരത്തിലുള്ള വിശ്വാസം ഇല്ലാത്തത് തന്നെയാണ് നല്ലത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്വാതന്ത്ര്യമല്ലെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായേ തീരൂ. കേരളത്തിലെ സിസ്റ്റർ അഭയ കേസിൽ, അഭയയെ സംരക്ഷിക്കാത്തത് വഴി, കത്തോലിക്കാ സഭയുടെ അന്തസ്സിന് ജനമനസ്സിൽ ഉന്നമനം ഉണ്ടായോ എന്നത് ചിന്തിക്കാവുന്നതാണ്. 'ഡാവിഞ്ചി കോഡ്' എന്ന സിനിമ പ്രദർശിപ്പിച്ചാൽ എന്തോ ഇടിഞ്ഞു വീഴുമെന്ന ഭയമാണ് ക്രിസ്തീയ സഭകൾക്ക്. ആ രീതിയിൽത്തന്നെയാണ് പി.കെ എന്ന സിനിമക്കെതിരേ ഹിന്ദുക്കൾ ചെയ്യുന്നതും.

കുറച്ച് കാലം മുന്നേ മലപ്പുറത്ത്, മറയൂരിനടുത്തുള്ള ഒരു ഗ്രാമപ്രദേശത്ത്, ഒരു ഉമ്മ മരിച്ചപ്പോൾ അവരെ മഹല്ല് കമ്മിറ്റി പള്ളിയിൽ ഖബറടക്കാൻ സമ്മതിച്ചില്ലത്രേ. കാരണം, ആ ഉമ്മയുടെ രണ്ട് പെണ്‍മക്കൾ ക്ഷേത്ര കലകളായ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്നു. പാണക്കാട് തങ്ങളെ സമീപിച്ചിട്ട് പോലും ഖബറടക്കാൻ സമ്മതിച്ചില്ല. അവസാനം ഉമ്മയുടെ ജന്മനാടായ കൊണ്ടോട്ടിയിൽ ഖബറടക്കി. പിന്നീട്, ആ ഉമ്മയുടെ മക്കൾ മലപ്പുറത്ത് നടന്ന, പാണക്കാട് തങ്ങൾ പങ്കെടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടുകയും ചെയ്തു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മത നേതൃത്ത്വങ്ങളെ എന്ത് ചെയ്യണം? മുക്കാലിയിൽ കെട്ടി അടിച്ചാലും മതിയാവുമോ? ഒരു മുസ്ലീം സംസ്കൃതം  പഠിച്ചാൽ ആ മുസ്ലീം വിലക്കപ്പെട്ടവനായി. കഥകളി സംഗീതം അഭ്യസിച്ചതിന്, കലാമണ്ഡലം ഹൈദരാലിക്ക് പോലും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംസ്കൃതം വെറും ഭാഷയും, ഭരതനാട്യവും മോഹിനിയാട്ടവും വെറും കലകളുമാണ്. നിർഭാഗ്യവശാൽ അത് ഭാരതത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗമായിപ്പോയി.

ഇതെപോലെത്തന്നെയാണ്, വളരെ വിശാലവും സമ്പുഷ്ടവുമായ ഭാരതീയ ജ്യോതിശാസ്ത്രവും (ജ്യോതിഷമല്ല) വേദിക് മാത്മാറ്റിക്സും പഠിപ്പിക്കുമ്പോൾ അഥവാ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് കാവിയാണെന്നും അത് ഹിന്ദുത്വ പ്രചരണമാണെന്നും മറ്റും പറയുന്നത്. വിളക്ക് കത്തിക്കുന്നതിലും മരം കുഴിച്ചിടുന്നതിലും എന്തിലും ഏതിലും മതം കാണുന്നവർ നമ്മുടെ നാടിന്റെ ശാപമാണ്.

ഇതൊക്കെക്കൊണ്ടാണ് ഇങ്ങനെയുള്ള മത സംഹിതകളൊന്നുമല്ല നമുക്ക്, മനുഷ്യർക്ക്‌ വേണ്ടത് എന്ന് പറയുന്നത്. ആളുകൾ ഓരോരുത്തരും ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഏത് മതവും ആദ്യം ചെയ്യേണ്ടത് എന്തിന് വേണ്ടി നില നിൽക്കുന്നു എന്ന് മനസ്സിലാക്കുകയാണ്. ഉള്ള കാര്യങ്ങൾ തെറ്റാണെങ്കിൽ മറച്ചു പിടിക്കുകയല്ല വേണ്ടത്. അവ തിരുത്താനുള്ള ഉദ്ഘോഷണങ്ങളും പ്രഭാഷണങ്ങളും സധൈര്യം നടത്തുകയാണ് വേണ്ടത്. അല്ലാതെ അവ മാന്യമായ രീതിയിൽ ചോദ്യം ചെയ്യുന്നവന്റെ അംഗവിച്ഛേദം  ചെയ്യുകയല്ല വേണ്ടത്. പെരുമാൾ മുരുകന്റെ എഴുത്ത് നിർത്തിപ്പിച്ച നടപടി തീർച്ചയായും തെമ്മാടിത്തരമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആരെയും നിലയ്ക്ക് നിർത്തിയേ പറ്റൂ.

*****