2025, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഓ മൈരാ...

(Picture Courtesy: Google)

വളർന്നുവന്ന ഭാഷാ-സാമൂഹ്യ-സാസ്കാരികവ്യവസ്ഥിതി മൂലം ഇന്നലെ വരെ വിലക്കപ്പെട്ട ഒരു വാക്ക്, ഇനി മുതലെനിക്ക് ദിനേന ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ കേൾക്കുമ്പോൾ ആർക്കെങ്കിലും ഒരുതരം കോൾമയിർ ഉണ്ടാകുന്നുണ്ടോ? അതെ തീർച്ചയായും കോൾമയിരുണ്ടാകണം; അല്ലെങ്കിൽ ഞാൻ ഇത് വായിപ്പിച്ച് ഉണ്ടാക്കിക്കും! ആരെയെങ്കിലും 'മൈരാ...' എന്ന് ഉച്ചത്തിൽ, പകൽ വെളിച്ചത്തിൽ ഒരു സങ്കോചവുമില്ലാതെ വിളിക്കുമ്പോൾ ഭൂരിപക്ഷം മലയാളികൾക്കും ഒരുതരം അറപ്പ് മൂലമുള്ള കോൾമയിർ ഉണ്ടാകാതിരിക്കുമോ?

കോൾമയിർ എന്ന വാക്ക് പാട്ടിലും പാഠപുസ്തകത്തിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും, ആ വാക്കിൽ നിന്ന് 'കോൾ' എടുത്തു മാറ്റിക്കഴിഞ്ഞാൽ അശ്ലീലമാകുന്നതെങ്ങനെയെന്ന് ആലോചിച്ച് ഞാൻ വണ്ടറടിച്ചിട്ടുണ്ട്! പറയുമ്പോൾ എല്ലാം പറയണമല്ലോ - ശബ്ദതാരാവലി പ്രകാരം 'മയിർ' ഉണ്ട് 'മൈര്' ഇല്ല! 'മയിരൻ' ഉണ്ട് 'മൈരൻ' ഇല്ല! പക്ഷേ ഇന്നത്തെക്കാലത്ത് പറഞ്ഞ് പറഞ്ഞും എഴുതിയെഴുതിയും 'മൈരും' 'മൈരനു'മാണ് കൂടുതലായും ഉപയോഗത്തിലുള്ളത്!

'മയിർപ്പടം' എന്നാൽ കമ്പിളിവസ്ത്രം. അങ്ങനെ വരുമ്പോൾ 'മയിർ' എന്നാൽ രോമം എന്ന് മാത്രമേ അർത്ഥമാക്കുന്നുള്ളൂ. 'മയിർവാൾ' എന്ന് പറഞ്ഞാൽ ക്ഷുരകന്റെ കത്തി എന്നാണർത്ഥം. ഇവിടെയും 'മയിർ' എന്നതിന് രോമം എന്ന അർത്ഥം എടുക്കാം. പക്ഷേ 'മയിർപ്പട്ടം' എന്നാകുമ്പോൾ അത് നെറ്റിപ്പട്ടമാകുന്നു! വാക്ക് വെറും 'മയിർ' മാത്രമാകുമ്പോൾ അർത്ഥം വെറും രോമം മാത്രമല്ലാതെ ഗുഹ്യരോമം മാത്രമായി ചുരുങ്ങുന്നു. അത് 'മയിരൻ' ആകുമ്പോൾ ഒന്നിനും കൊള്ളാത്തവനും! 'മയി' എന്ന് മാത്രം പറഞ്ഞാൽ അത് ശ്മശ്രു അഥവാ മുഖരോമം, പെൺകുതിര, പെൺഒട്ടകം, മഷി, ഇരുട്ട്, നോക്കുക എന്നൊക്കെയാണ് വിവിധ സന്ദർഭങ്ങളിൽ അർത്ഥം. 'ആനന്ദമയി' എന്നൊക്കെ കേട്ടിട്ടില്ലേ? ആനന്ദത്തോടെ നോക്കുന്നവൾ എന്നർത്ഥം.
 
Myra എന്ന പേരിൽ പുരാതനമായ ഒരു ഗ്രീക്ക് പട്ടണമുണ്ട്. ബൈബിളിൽ പരാമർശിക്കപ്പെട്ട ടൈറ്റസ് എന്ന കഥാപാത്രത്തിന്റെ ജന്മസ്ഥലം. ലാറ്റിൻ ഭാഷയിൽ, ഈ വാക്കിന്റെ തുടക്കം 'myrrha' എന്ന, 'myrrh' (a flammable stick with fragrant substance) എന്നർത്ഥമുള്ള വാക്കിൽ നിന്നാണത്രേ. ഗ്രീക്ക് വാക്കായ "myron" എന്ന 'മണമുള്ള ലേപനം' എന്നർത്ഥം വരുന്ന വാക്കിന്റെയും ഉറവിടം 'myrrha' ആണത്രേ! എന്തായാലും നമുക്ക് നമ്മുടെ 'മൈരി'ലേക്ക് തിരിച്ച് വരാം!

ഇന്നത്തെക്കാലത്ത് മലയാളത്തിൽ മൈര് (മയിർ) എന്ന് പറഞ്ഞാൽ വെറും അശ്ലീലം മാത്രമായാണ് കണക്കാക്കുന്നത്. പക്ഷേ തമിഴിൽ അതിന് രോമം എന്നാണ് കൂടുതലായും അർത്ഥം കേട്ടിട്ടുള്ളത്! ഇനി നമ്മൾ കേൾക്കാത്ത, കാണാത്ത മറ്റു വല്ല അർത്ഥങ്ങൾ ഉണ്ടോ എന്നൊന്നും അറിവില്ല. നമ്മൾ മലയാളികൾ ആയത് കൊണ്ട് 'മൈര്' എന്ന വാക്ക് കേൾക്കുന്നത് തന്നെ നമുക്ക് അറപ്പാണ്; പ്രത്യേകിച്ച് സ്ത്രീകൾക്ക് (ഇന്നത്തെ genz യിലെ പെൺകുട്ടികളുടെ കാര്യം എനിക്കറിയില്ല!). അത്രയ്ക്കധികം ഒരുവനോട് ദേഷ്യമോ മറ്റോ വരുമ്പോഴാണ് ഒരാളോട് 'നീ പോടാ മൈരാ...' എന്ന് വേറൊരാൾ ഉപയോഗിക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്തെ സ്വകാര്യ-സൗഹൃദ സദസ്സുകളിൽ 'മൈരി'ന് മൈരിന്റെ പോലും വില കൽപ്പിക്കാതെ, ഒട്ടുമേ അറപ്പില്ലാതെ നിർലോഭം ഉപയോഗിച്ച് വരുന്നതും കണ്ടിട്ടുണ്ട്! അങ്ങനെ അറപ്പില്ലാതെ ഉപയോഗിച്ചുപയോഗിച്ച് അറപ്പില്ലാതാക്കിയ മറ്റ് രണ്ട് വാക്കുകളാണ് 'fu**' ഉം ഹിന്ദിയിലെ 'ബേൻചൂത്ത്' എന്ന വാക്കും. സ്വന്തം അച്ഛനും മകനും തമ്മിൽ വളരെ തമാശയായി 'ബേൻചൂത്ത്' ഉപയോഗിക്കുന്നത് സ്വന്തം കാതുകൊണ്ട് ആശ്ചര്യത്തോടെ കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുള്ളൊരാളാണ് ഞാൻ! അയ്യോ... പറഞ്ഞ് വന്നത് മൈരിനെക്കുറിച്ചാണ്!

അങ്ങനെയിരിക്കെയാണ് എനിക്കൊരു പുതിയൊരു അയൽപക്കക്കാരനെ ലഭിക്കുന്നത്; ഇറാനികളായിരുന്ന പഴയ വീട്ടുകാർ മാറിപ്പോയപ്പോൾ പുതുതായി ആ വീട് വിലക്ക് വാങ്ങി താമസിക്കാൻ വന്നവരാണ്. ആദ്യത്തെ ദിവസം തന്നെ ഞങ്ങൾ അവരെ പരിചയപ്പെട്ടു; ചെറുപ്പക്കാരാണ്, കുടുംബ ജീവിതത്തിൽ തുടക്കക്കാരാണ്, ഹിന്ദിക്കാരാണ്. പുറത്തുള്ള ഡ്രൈവ് വേയിൽ വച്ചാണ് വർത്തമാനങ്ങളും പരിചയപ്പെടലുകളും നടന്നത്. ആദ്യത്തെ ദിവസം കുടുംബനാഥൻ മാത്രമേ കണ്ടുള്ളൂവെങ്കിലും രണ്ടാമത്തെ ദിവസം അദ്ദേഹത്തിൻറെ ഭാര്യയും അവരുടെ അഞ്ച് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനും പുറത്തേക്ക് വന്നു. അവിടത്തെ താമസത്തിന്റെ തുടക്കം മാത്രമായത് കൊണ്ട്, വീടിന്റെ ഉൾഭാഗം ഒട്ടും ക്രമീകരിക്കാതെ വച്ചതിനാലാണ് പരിചയപ്പെടൽ പുറത്ത് വച്ച് നടക്കുന്നത്. കൂടാതെ വീട്ടിനുള്ളിൽ കയറ്റാൻ പറ്റുന്ന വർഗ്ഗങ്ങളാണെന്ന് പരസ്പരം മനസ്സിലാകുകയും വേണമല്ലോ!

ഞാനും എന്റെ കുടുംബവും ഞങ്ങളുടെ പേരുകൾ പറഞ്ഞ് പരിചയം തുടങ്ങിയപ്പോൾ ഗൃഹനാഥന്റെയും നാഥയുടെയും പേരുകൾ അവർ ഞങ്ങളോടും പങ്കു വച്ചു. ഇനി മക്കളുടെ പേരറിയണം.
 
"മോളുടെ പേരെന്താ...?"
"മൈരാ... (MyRa)...."

'ക്യാ....' എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്.  ഞാനും എന്റെ വാമഭാഗവും പരസ്പരം നോക്കി. കേൾക്കുന്നതിൽ തെറ്റ് പറ്റിയതാണോ? വീണ്ടും ചോദിച്ചു. അപ്പോൾ അവളുടെ അച്ഛനമ്മമാർ അത് ഒന്നുകൂടെ പറഞ്ഞ് ഉറപ്പിച്ചു. 'മൈരാ' എന്ന് തന്നെയാണ് അവളുടെ പേര്! ശരിക്കും പറഞ്ഞാൽ 'മൈരാ' യുമല്ല 'മൈറാ'യുമല്ല. പക്ഷേ 'മൈരാ' പോലെത്തന്നെയാണ് കേൾക്കുന്നത്!

"ഓ മൈരാ... സ്യാദാ ദൂർ മത് ജാ ബേട്ടാ..." മകൾ അവളുടെ കുഞ്ഞ് ബൈസൈക്കിളെടുത്ത് കുറച്ചകലെ പോകുമ്പോൾ അവളുടെ അച്ഛൻ വിളിച്ച് പറഞ്ഞു.

ആദ്യത്തെ ഒരമ്പരപ്പ് കഴിഞ്ഞ് ഞങ്ങളും ആ കുട്ടിയുമായി കൂടുതൽ അടുത്തു. അവളുടെ ബൈസൈക്കിളിന്റെ ചക്രങ്ങളിൽ ഞാൻ കാറ്റടിച്ചുകൊടുത്തു. അവളുടെ കൂടെ കളിച്ചു... ഒടുവിൽ അവൾ ഞങ്ങളുടെ ഗാരാജിനുള്ളിൽ കയറി വയർ ഷെൽഫിൽ വച്ചിരുന്ന കനമുള്ള ഗ്ലാസ്സിന്റെ ഒരു സാധനം വലിക്കാൻ തുടങ്ങിയപ്പോൾ ഞാനും വിളിച്ചു പറഞ്ഞു "ഓ മൈരാ... പൈർ മേ ഗിരേഗാ.... സംബാൽകെ...."
 
അങ്ങനെ വളരെ കൂളായി ഞാനിപ്പോൾ 'മൈരാ...' വിളി ആസ്വദിക്കുകയാണ്! ഇനി അവൾ എന്റെ അയൽവക്കമായിരിക്കുന്നത്രയും കാലം ഞാനിങ്ങനെ കൂളായി വിളിച്ചു കൊണ്ടേയിരിക്കും... 'ഓ... മൈരാ...'! ഈ വിളി കേൾക്കുമ്പോൾ എനിക്കുണ്ടാകുമായിരുന്ന അറപ്പ് മൂലമുള്ള കോൾമയിരുകൾ കുറച്ചുകാലത്തേക്കെങ്കിലും അടങ്ങിയിരിക്കും! ഏതൊരബദ്ധവും ഏതൊരു വാക്കും തുടർച്ചയിക്കഴിഞ്ഞാൽ ഒരു ശീലമായിക്കൊള്ളും! സ്വകാര്യതയിൽ മാത്രമേ അശ്ലീലതയുള്ളൂ!

***

2025, മാർച്ച് 6, വ്യാഴാഴ്‌ച

തുമ്മലും മൂക്കൻ രോമവും

രണ്ട് ദിവസം മുന്നേയാണ് രാത്രിയിൽ അവിചാരിതമായി തുമ്മാൻ തുടങ്ങിയത്. കിടക്കയിൽ മലർന്ന് കിടന്ന് വായിക്കുന്നത് കൊണ്ടാണെന്ന് കരുതി എഴുന്നേറ്റിരുന്നു... എന്നിട്ടും തുമ്മൽ നിൽക്കുന്നില്ല. പണ്ടാരം... ജലദോഷം വന്ന് പോയിട്ട് രണ്ട് മാസം പൂർത്തിയാവും മുന്നേ വീണ്ടും ജലദോഷകാലത്തിലേക്കുള്ള യാത്രയാണോ എന്ന ശങ്ക എന്നെ ആകുലനാക്കി. അല്ലെങ്കിലും പനി പിടിച്ചാലും ജലദോഷം പിടിക്കരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ!

ജലദോഷം പിടിച്ചാലും ഇത്രയും തുടർച്ചയായി തുമ്മിക്കൂട്ടുന്ന ശീലം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനും മുന്നേ ഇത്രയും തുടർച്ചയായി തുമ്മിയത്, പണ്ട് കോളജിൽ പഠിക്കുമ്പോഴായിരുന്നു. ആരോ കൊണ്ടുവന്ന ഒരു യുനാനി മൂക്കിൽ പൊടി, ക്ലാസ്സിലെ മിക്ക ആൺകുട്ടികളും വലിച്ചതായിരുന്നു അന്നത്തെ തുമ്മലിനുള്ള കാരണം. അതിന് ശേഷം, അതേപോലെ വീണ്ടും തുമ്മുകയാണ്... അല്ല തുമ്മിക്കൊണ്ടിരിക്കുകയായിരുന്നു. അറിയാതെ പൊടിയോ പുകയോ ഒന്ന് ശ്വസിച്ചതായി ഓർക്കുന്നുമില്ല. പിന്നെ എന്താവും കാരണം?

കൊടിയ തണുപ്പത്തും ഓടുന്ന ശീലക്കാരനാണ് ഞാൻ. 15f ലും 20f ലുമൊക്കെ അതും രാത്രികാലത്ത് അഞ്ചാറ് മൈൽ ഓടുമ്പോൾ എനിക്കൊരു രസമാണ്. പക്ഷേ വീട്ടിലെ പ്രധാനമന്ത്രി വഴക്ക് പറയും! 'ഈ തണുപ്പത്ത് ഓടിയിട്ട് വല്ല അസുഖവും വിളിച്ച് വരുത്തണ്ട' എന്നൊക്കെ പ്രധാനമന്ത്രി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതായിരുന്നു ഞാനഭിമുഖീകരിച്ചിരുന്ന അസുഖം. പക്ഷേ അവിചാരിതമായി തുമ്മൽ തുടങ്ങിയപ്പോൾ, തലേന്ന് രാത്രിയിലെ കൊടും തണുപ്പിൽ, അതും ശക്തിയായ കാറ്റുള്ളപ്പോൾ ഓടിയതായിരിക്കുമോ കാരണം എന്ന് ശങ്കിച്ചു. പക്ഷേ പനിക്കോളൊന്നും തോന്നാഞ്ഞതിനാൽ ആ ശങ്കയും മാറ്റി വച്ചു.

മൂക്കിൽ എന്തോ കയറിപ്പോയിട്ടുണ്ടോ എന്ന സംശയമായി പിന്നെ. നേരെ പോയി കണ്ണാടിയിൽ ചെരിഞ്ഞും മറിഞ്ഞും മൂക്കിലേക്ക് നോക്കി. തുറിച്ച് നോക്കുന്ന രോമങ്ങളല്ലാതെ വേറൊന്നും കാണുന്നില്ല. മൊബൈലിലെ ഫ്ലാഷ്ലൈറ്റ് ഓൺ ചെയ്ത്, കണ്ണിന്റെ മൈക്രോസ്കോപ്പിക് ഫങ്ക്ഷൻ ട്രിഗർ ചെയ്ത് വീണ്ടും അഗാധമായ ഗഹനതയോടെ മിഴിച്ച് നോക്കുമ്പോഴാണ് ഒരു സംശയം തോന്നിയത് - മൂക്കിലെ ഒരു രോമം, ഇടത്തേ നാസാദ്വാരത്തിന്റെ, അതും അതിന്റെ തുമ്പിനടുത്തുണ്ടായിരുന്ന ഒരു രോമം വളഞ്ഞ് മൂക്കിനകത്തേക്ക് കയറിയിട്ടുണ്ടോ എന്ന ശങ്ക കലശലായത്.
കഴിഞ്ഞ ഒരു വർഷമായി കഴുത്തിന് മുകൾ ഭാഗത്തുള്ള രോമങ്ങളെ അവയുടെ ഇഷ്ടത്തിന് വളരാൻ അനുവദിച്ചിരിക്കുകയായിരുന്നു ഞാൻ! അങ്ങനെ മുഖരോമങ്ങളും ചെവി രോമങ്ങളും തല രോമങ്ങളുമൊക്കെ നീണ്ട് വളർന്ന് കുറേക്കാലമായി ആള് കയറാത്ത വീട്ടുമുറ്റം പോലെയായി തീർന്നിട്ടുണ്ടായിരുന്നു. ചെവിരോമം കൊമ്പ് പോലെ രണ്ട് ഭാഗത്തും വളർന്ന് നിൽപ്പുണ്ട്. തലരോമത്തെ ഒതുക്കാൻ റബർ ബാൻഡും ലോഹ വളയങ്ങളും ഉപയോഗിക്കാൻ ഇതിനകം തന്നെ ശീലിച്ചിട്ടുണ്ട്.
 
പക്ഷേ ഈ രോമവളർച്ചക്കിടയിൽ ശല്യക്കാരായിരുന്നു മൂക്കിലെയും, മേൽമീശയിലേയും കീഴ്താടിയിലെയും രോമങ്ങൾ. മൂക്കിലെ രോമങ്ങൾ നീണ്ട് വന്ന് പന്നിയുടെ തേറ്റ പോലെയായി തോന്നുന്നത് കൊണ്ട് അവറ്റകളെ ഒരതിര് വിട്ട് വളരാൻ ഞാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. മേല്മീശരോമങ്ങളും അങ്ങനെത്തന്നെ. അവയാണെങ്കിൽ ഭക്ഷണം നീട്ടിപ്പിടിക്കാനെന്ന ഭാവേന, നീണ്ട് വളഞ്ഞ് വായ്ക്കുള്ളലേക്ക് കയറാനുള്ള തിടുക്കത്തിലായിരുന്നു. അവയെയും ഞാൻ നിഷ്കരുണം തടഞ്ഞു; അല്ല, വെട്ടിയൊതുക്കി അടക്കിയിരുത്തി. കീഴ്ത്താടിരോമങ്ങളാണെങ്കിൽ സ്പ്രിങ് പോലെ വലഞ്ഞുലഞ്ഞ് വളർന്ന്, പരസ്പരം കെട്ടുപിണഞ്ഞ് സ്വയം കുടുക്കുകൾ തീർത്തുകൊണ്ടിരുന്നു. ആ കുടുക്കുകൾ കാരണം, എത്ര ക്രീം പുരട്ടിയിട്ടും ചീകിയൊതുക്കാൻ ബുദ്ധുമുട്ടായിരുന്നു. അതുകൊണ്ട്, അവയുടെ തുമ്പുകളും ഇടയ്ക്കിടെ വെട്ടേണ്ടി വന്നിരുന്നു.

ഇങ്ങനെ കൃത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കിക്കൊണ്ടിരുന്നതിനാൽ, മൂക്കിലെ രോമം ഈ അതിക്രമം കാണിക്കാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയത്. എന്നാലും ഒരു പ്രശ്നം വന്നാൽ... ഒരു സംശയം വന്നാൽ... അത് തീർക്കേണ്ടതുണ്ടല്ലോ. ഞാനൊരു കത്രികയെടുത്ത് വിടർത്തി, അതിന്റെ ഒരു കാല് ഉള്ളിലേക്ക് കയറിയിട്ടുണ്ടോ എന്ന് സംശയിക്കുന്ന രോമത്തിന്റെ ചുവടിൻറെ അടിയിലൂടെ പതുക്കെ കയറ്റി പുറത്തോട്ട് വലിക്കാൻ ശ്രമിച്ചു. അപ്പോൾ നിരീക്കാതെ ഉണ്ടായ ശക്തമായ തുമ്മലിൽ കത്രിക തെറിച്ച് കണ്ണാടിയിൽ കൊണ്ട് പൊളിഞ്ഞ് വീഴേണ്ടതായിരുന്നു! അത്രയ്ക്കും ശക്തമായാണ് ഞാനപ്പോൾ തുമ്മിയത്. ശരിയായിരുന്നു... എന്റെ കണ്ടു പിടുത്തം ശരിയായിരുന്നു... കത്രിക കൊണ്ട് വലിക്കാൻ ശ്രമിച്ച രോമം മൂക്കിനുള്ളിലേക്ക് കയറിയിട്ടുണ്ട്. അത് മൂക്കിനുള്ളിൽക്കൂടി വലിഞ്ഞപ്പോഴാണ് ഞാൻ ശക്തമായി തുമ്മിയത്!

ആ രോമം എങ്ങനെ വളഞ്ഞ് ഉള്ളിലേക്ക് കയറിയെന്ന് ഞാനതിശയപ്പെട്ടു. മൂക്കിൽ നീണ്ട് വരുന്ന രോമങ്ങൾ യഥാസമയങ്ങളിൽ കത്രിച്ചിട്ടും ഈ രോമം മാത്രം എങ്ങനെ ഒഴിഞ്ഞു പോയി എന്നതിന് ഒരു ന്യായയീകരണവും കിട്ടിയില്ല. പോരാഞ്ഞതിന്, മൂക്കിന്റെ തുമ്പിനോട് അടുത്തുണ്ടായിരുന്നിട്ടും, പുറത്തേക്ക് വളരുന്നതിന് പകരം എന്റെ എല്ലാ നോട്ടത്തെയും കബളിപ്പിച്ച് ഉള്ളിലേക്ക് എപ്പോൾ കയറിപ്പോയിരിക്കാം എന്നാലോചിച്ച് കത്രികയും പിടിച്ച് ഇത്തിരി നേരം അന്തിച്ചിരുന്നു.

തുമ്മൽ ഒന്നടങ്ങിയപ്പോൾ, വീണ്ടും കത്രികയുമായി അകത്ത് അതിക്രമിച്ച് കയറിയവനെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പതുക്കെ വലിച്ച് സമയമെടുത്താൽ വീണ്ടും തുമ്മൽ ആരംഭിക്കുമോ എന്ന സംശയം ഉള്ളതിനാൽ കുറച്ച് കൂടി വേഗതയിൽ കത്രികയുടെ കാലു കൊണ്ട് തിക്കി വലിച്ചു. വലിക്കുമ്പോൾ വീണ്ടും തുമ്മുന്നുണ്ട്... ഓരോ തവണ വലിക്കുമ്പോഴും 'ഇപ്പോൾ തീരും... ഇപ്പോൾ തീരും...' എന്ന വിചാരം ഉണ്ടായെങ്കിലും അതിന്റെ നീളം എന്നെ പരിഭ്രമപ്പെടുത്തി. എന്നിരുന്നാലും നിരന്തരമായ പരിശ്രമത്തിനൊടുവിൽ ആ മഹാനായ കുഞ്ഞ് രോമം ഒടുവിൽ മുഴുവനായും പുറത്തെത്തിച്ചേർന്നു. എന്റെ കണ്ണ് ഞാനറിയാതെ തന്നെ മിഴിച്ച് വന്നു... ഏകദേശം പതിനഞ്ച് സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു ആ രോമത്തിന്! ഇന്ന് എന്റെ തലയിലുള്ള ഏറ്റവും നീളം കൂടിയ മുടിയുടെ മുക്കാൽ ഭാഗത്തോളം വരും! എന്നുവച്ചാൽ, ചുരുങ്ങിയത് കഴിഞ്ഞ എട്ടൊൻപത് മാസങ്ങളായി കത്രികവെട്ടിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു പഹയൻ! ഇത്രയും നീളത്തിൽ ഉള്ളിൽ കയറിയിട്ടും ഇത്ര നാളും എന്തുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി!! അത് വളർന്ന് ശ്വാസകോശം വരെ നീണ്ട് വളരുന്ന കാര്യം, ഒരു പുലി നഖം നെഞ്ചിലൂടെ കയറുന്നത് പോലെ അറിയാതെ ആലോചിച്ച് പോയി!!

ആ നീളൻ രോമാക്രമി പുറത്തെത്തിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, മൂക്കിലേക്ക് അതിക്രമിച്ച് കയറി എന്റെ ശ്വാസം എന്നെന്നേക്കുമായിത്തന്നെ നിർത്തിക്കുന്ന രീതിയിൽ ആക്രമിച്ച് വളർന്ന ആ രോമത്തോട് അടങ്ങാത്ത ദേഷ്യമായിരുന്നു അതിനെ കണ്ടമാത്രയിൽ എനിക്കുണ്ടായത്. ആ രോമം ഒരു ജീവിയായിരുന്നെങ്കിൽ അതിന്റെ മൂക്കിൽ ഒരു കമ്പെടുത്ത് തുളച്ച് കയറ്റി ഞാനതിനെ ചുട്ട് കൊന്നേനെ! പക്ഷേ ഇത് ഒരു രോമമായിപ്പോയി; വെറും രോമം. രോമത്തിന് ശരീരത്തിന്റെ പല ഭാഗങ്ങളിൽ പല പല പേരുകളാണെങ്കിലും ദേഷ്യം വന്നാൽ ഇന്നത്തെ സാധാരണ ജനം അറിയാതെ പറഞ്ഞുപോകുന്ന ഒരു വാക്ക് എന്റെ മനസ്സിലും തികട്ടി വന്നു... അതെ... അത് തന്നെ... 'തൈരി'ലെ 'ത' യ്ക്ക് പകരം 'മ' ചേർത്ത് പറയുന്ന വാക്ക്!

പണ്ട്, ചാണക്യൻ വഴിയിലൂടെ നടക്കുന്ന സമയത്ത് കാലിൽ തുളഞ്ഞ് കയറിയ കൂർത്ത ഉണക്കപ്പുല്ലുകളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി എനിക്കോർമ്മ വന്നു. അതുപോലെ തന്നെ ഈ ഉപദ്രവകാരിയായ രോമപ്പുല്ലിനെയും കൈകാര്യം ചെയ്യണമെന്ന് മനസ്സിലതിയായി ആഗ്രഹിച്ചു. പക്ഷേ ഞാനാര്... ചാണക്യനാര് എന്ന താരതമ്യചിന്തയിൽ എന്റെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ വന്നത് കൊണ്ട് അധികമൊന്നും ചിന്തിക്കാതെ ആ നീളൻ മൂക്കൻ രോമത്തെ വലിച്ചിഴച്ച് കച്ചറ ഡബ്ബയിലിട്ട് മൂടി!

***

വിമാനത്തിലെ ചുമ!

അസുഖം ഉണ്ടാവുന്നത് ഒരു സുഖമുള്ള ഒരേർപ്പാടല്ല എന്ന് എല്ലാവരും സമ്മതിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അവനവന് മാത്രമല്ല കൂടെയുള്ളവർക്കും അസുഖം ഉണ്ടാവുന്നത് നമുക്ക് അത്ര സുഖിച്ചെന്ന് വരില്ല. അസുഖത്തിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും സുഖമല്ലാത്ത കാര്യമായിരുക്കുമ്പോൾ അസുഖം ഉണ്ടാവുന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുമോ? കൂടെയുള്ളവർക്കെല്ലാം അസുഖം ഉണ്ടാവണേ എന്നാരെങ്കിലും ചിന്തിക്കുമോ? അങ്ങനെ ആഗ്രഹിക്കുമോ? അങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാവുമോ? ഉണ്ടാവും എന്നാണ് എന്റെ അനുഭവം കൊണ്ട് ഞാൻ പഠിച്ചത്!

അവസാന നിമിഷത്തിലാണ് കഴിഞ്ഞ ഡിസംബറിൽ ഒരാഴ്ചത്തേക്ക് മൂത്ത മകളുടെ കൂടെ നാട്ടിൽ പോവാം എന്ന് തീരുമാനിച്ചത്. അതിന്റെ വിലയും കൂടുതലായിരുന്നു! സാധാരണ നിലക്ക് ഒരു വർഷത്തെ കാലയളവിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ ജലദോഷാദിയസുഖങ്ങൾ വരാറുണ്ടായിരുന്ന എനിക്ക്, 2023 നവംബറിലെ എവറസ്റ്റ് ചാലഞ്ചിന്റെ സമയത്ത് വിഖ്യാതമായ 'Khumbhu Cough' പിടിപെട്ടതിന് ശേഷം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജലദോഷം, ചുമ ഇത്യാദികൾ വരാതിരുന്നത് കൊണ്ട് എന്റെ ആരോഗ്യം പ്രായത്തിനനുസരിച്ച് കൂടിയിട്ടുണ്ടാകും എന്ന അനുമാനത്തിൽ അഭിരമിച്ചിരിക്കുമ്പോഴാണ്, യാത്രക്ക് ഒരാഴ്ച മുന്നേ ജലദോഷം പിടിപെട്ടത്!
 
മനസ്സിനും ആത്മവിശ്വാസത്തിനും തോതളവ് അപാരമായി കൂടുതലായിരുന്നതിനാൽ മരുന്നുകളൊന്നും കഴിക്കുകയോ ഭിഷഗ്വരനെ കാണുകയോ ചെയ്തില്ല. ആ സമയത്താണ്, യാത്രക്ക് മൂന്ന് ദിവസങ്ങൾ മുന്നേ ചുമ ആരംഭിച്ചത്. മൂന്നുദിവസം ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ, ശ്വാസം വിടാതെ ചുമച്ചെങ്കിലും, ആത്മവിശ്വാസം ഒട്ടും കുറഞ്ഞില്ല. രണ്ട് ദിവസങ്ങൾ കൂടി നിർത്താതെ ചുമച്ചപ്പോഴാണ് ഇനി സംഭവം പിടിച്ചാൽ കിട്ടില്ല എന്ന ബോധം കുറച്ചെങ്കിലും ഉണ്ടായത്. പിറ്റേന്ന് വിമാനം കയറേണ്ടതാണ്!

പെട്ടന്നുള്ള തീരുമാനമായതിനാൽ, മിനുട്ട് ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വന്നു. നാലെണ്ണം ട്രൈ ചെയ്തതിൽ ഒരു ക്ലിനിക്ക് എന്നോട് കരുണ കാണിച്ചു. അവരുടെ അടുത്ത് എത്തിയപ്പോൾ അവരോട് ഒന്നും സംസാരിക്കാൻ എനിക്ക് സാധിച്ചില്ലെങ്കിലും, നിർത്താതെ ചുമച്ചിരുന്നത് കൊണ്ട് അവർ ഉടനെത്തന്നെ ആന്റിബയോട്ടിക്കിന് എഴുതിത്തന്നു.
 
യാത്രക്ക് മുന്നേ മൂന്ന് നേരത്തെ മരുന്നുകൾ കഴിച്ചെങ്കിലും ചുമയുടെ തീവ്രത 70 ശതമാനത്തോളം ബാക്കിയുണ്ടായിരുന്നു. മാസ്‌കൊക്കെയിട്ട്, കഴിയുന്നതും മൗനിയായി ഗേറ്റ് വരെ എത്തി വിമാനം കാത്ത് കുത്തിയിരുന്നു. എട്ട് മണിക്കൂറുകൾ വീതമുള്ള, രണ്ട് കഷണങ്ങളായുള്ള അടച്ചിട്ട വിമാനയാത്രയിൽ എങ്ങനെ ചുമക്കാതെ ഇരിക്കും എന്ന അങ്കലാപ്പായിരുന്നു മനസ്സ് മുഴുവൻ. ഓരോ രണ്ട് ശ്വാസത്തിലും തൊണ്ട കിരുകിരുക്കും. അപ്പോൾ തൊണ്ട ക്ലിയറാക്കാൻ ശബ്ദമുണ്ടാക്കും, അത് ഒരു മിനുട്ട് നീളമുള്ള ചുമയായി രൂപാന്തരപ്പെടും. ഏകദേശം അമ്പതോളം 'ചുമ മുട്ടായി'കൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. അതെടുത്ത് വായിലിടുമ്പോൾ കുറച്ചെങ്കിലും ആശ്വാസം ഉണ്ടാവുമെങ്കിലും, നാട്ടിലെത്തുന്നത് വരെ മുട്ടായി വായിലിട്ട് തുടരാൻ സാധിക്കില്ലല്ലോ... എന്തായാലും വിമാനയാത്രയിലെ നോട്ടപ്പുള്ളിയാവാൻ പോവുകയാണെന്ന ബോധ്യം എനിക്കുണ്ടായി. ആര് നോക്കിയാലും തലകുനിച്ച് ചുമക്കുക തന്നെ!
 
എങ്ങനെ ജാള്യത അകറ്റാനാവും എന്ന കഠിനമായ ചിന്ത തുടരവേയാണ് ഒരേ ഒരു കാര്യം നടന്നാൽ മാത്രമേ എനിക്ക് ആ ജാള്യതയിൽ നിന്ന് രക്ഷ നേടാനാകൂ എന്ന ബോധോദയം എനിക്കുണ്ടായത്. ഞാൻ ഒരു ആൽമരത്തിന്റെ ചുവട്ടിലാണെന്ന് ഒരു നിമിഷം ചിന്തിച്ച് പോയ നിമിഷം!

എന്റെ അടുത്തിരിക്കുന്ന കുറച്ചാളുകൾ എങ്കിലും എന്നെപ്പോലെയോ അല്ലെങ്കിൽ എന്നേക്കാളുമോ ചുമച്ചോണ്ടിരിക്കുന്നവരായാൽ എന്റെ ചുമ അവയിലൊന്ന് മാത്രമല്ലേ ആവുള്ളൂ! ബംഗലൂരുവിൽ എത്തുന്നത് വരെ എന്റെ വിമാനയാത്ര അത്തരത്തിലാവാൻ, ആ യാത്രയിൽ മുഴുവൻ ഗംഭീരമായി ചുമക്കുന്നവർ ഉണ്ടാവാൻ ഞാൻ വല്ലാതെയങ്ങ് ആഗ്രഹിച്ചു! വിമാനഭാഗവതിക്ക് മനസ്സുകൊണ്ട് ചെക്കിപ്പൂക്കൾ അർപ്പിച്ചു!

അങ്ങനെ ബോർഡിങ് തുടങ്ങി. ഡിസിയിൽ നിന്ന് പാരീസിലേക്കാണ് ആദ്യത്തെ സ്ട്രെച്ച്. സീറ്റിൽ ഇരിപ്പ് തുടങ്ങി. അടുത്തൊക്കെ പതുക്കെ ആളുകൾ വന്നിരുന്നു തുടങ്ങി. ചുമച്ച് കൊണ്ട് വരുന്നവർ എന്റെയടുത്ത് തന്നെ ഇരിക്കണം എന്നെനിക്ക് വല്ലാത്ത മോഹം. അങ്ങനെയുള്ള ആരെങ്കിലും ദൂരെപ്പോയി ഇരുന്നാൽ എനിക്ക് സങ്കടം വരുന്നുണ്ടെന്ന കാര്യം ഞാൻ ദുഖത്തോടെ മനസ്സിലാക്കി. സാധാരണ ഗതിക്ക്, അടുത്ത് ഇരുന്നു ചുമക്കുന്നത് സ്വന്തം കെട്ട്യോൾ ആയാൽപ്പോലും ഒരു മൈൽ ദൂരെ ദേഷ്യം പിടിച്ച് എഴുന്നേറ്റ് പോകുന്നയാളാണ് ഞാനെന്ന ടിയാൻ!
 
ഒടുവിൽ എന്റെ അടുത്ത് ഇരിക്കേണ്ടുന്ന ആളുകളൊക്കെ ഇടവും വലവും മുന്നിലും പിന്നിലുമൊക്കെയായി വന്നിരുന്നു. അവരാരും എന്നെപ്പോലെ മാസ്‌കൊന്നും ധരിച്ചിട്ടില്ല. എന്റെ നേരെ വലത് വശത്തിരുന്ന് ചുവന്ന ഹൂഡിയൊക്കെ ഇട്ട് തല മറച്ചിരുന്നവൻ ആണ് പതുക്കെ ചുമക്കാൻ തുടക്കമിട്ടത്. അവൻ ചുമച്ച് തുടങ്ങിയപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റുപോയെങ്കിലും വീണ്ടും ഇരുന്നു. പക്ഷേ പ്രസ്തുത കക്ഷിക്ക് എന്നെപ്പോലെയുള്ള ആവലാതികൾ ഒന്നും ഉണ്ടായിരുന്നില്ല. വളരെ കൂളായി, മൊബൈൽ സർഫ് ചെയ്ത് കൊണ്ട് കുത്തോട്ട് നോക്കി ചുമച്ച് തുലക്കുകയാണ് കക്ഷി! ഇതില്പരം ആഹ്ളാദത്തിന് വേറെന്ത് വേണം? അവനെപ്പോലെ ചുമച്ചില്ലെങ്കിലും അടുത്തിരുന്ന മൂന്ന് പേരെങ്കിലും എന്നേക്കാൾ ഗംഭീരമായി അവന് സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നു. അപ്പോഴാണ് ധൈര്യത്തിൽ ചുമക്കാനുള്ള ഒരു ആംപിയറും ആമ്പിയൻസും എനിക്കുവേണ്ടി ഒരുക്കപ്പെട്ട കാര്യം ഞാനോർത്തത്. ഞാനെന്തിന് മടിക്കണം?പുലികളുടെയിടയിൽ ഒരു പൂച്ചയായി ഞാനും അവരുടെ കൂട്ടത്തിൽ സന്തോഷത്തോടെ ചേർന്നു. ചെക്കിപ്പൂക്കൾ അർപ്പിച്ചതിൽ വിമാനഭാഗവതി പ്രസാദിച്ചിട്ടോ എന്തോ... ആ ചുവപ്പ് ഹൂഡിക്കാരൻ പാരീസിൽ നിന്ന് ബംഗലൂരുവിലേക്കും എന്റെ കൂടെയുണ്ടായിരുന്നു. എന്തൊരു യാദൃച്ഛികത്വം അല്ലേ? പക്ഷേ നേരത്തെ തൊട്ട് വലതു വശത്തായിരുന്നെങ്കിൽ, ഇത്തവണ, ആ മാന്യദേഹം ഒരു സീറ്റ് വിട്ട് എന്റെ ഇടത് വശത്തായിരുന്നു!
 
ആരാണ് പറഞ്ഞത്, മറ്റുള്ളവന്റെ ദുരിതം ആഗ്രഹിച്ചാൽ ഫലിക്കില്ലെന്ന്? പക്ഷേ ചെക്കിപ്പൂക്കൾ അർപ്പിക്കണമെന്ന് മാത്രം!!

***